യോനാഥാന്റെയും ദാവീദിന്റെയും ശ്രേഷ്ഠമനോഭാവം – WFTW 12 മാർച്ച് 2017

സാക് പുന്നന്‍

   Read PDF version

1 ശാമുവേല്‍ 18ല്‍, ശൗലിന്റെ മകനായ യോനാഥാന് ദാവീദിനോടുണ്ടായിരുന്ന ശ്രേഷ്ഠ മനോഭാവത്തെക്കുറിച്ചു നാം വായിക്കുന്നു. യോനാഥന്‍ ദാവീദിനെക്കാള്‍ പ്രായമുളളവനും രാജസിംഹാസനത്തിന് അവകാശിയുമായിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. ദാവീദ് ഇപ്പോള്‍ യിസ്രായേലില്‍ പ്രശസ്തനും തനിക്ക് ഒരു ഭീഷണിയുമായിരിക്കുന്നതിനാല്‍ യോനാഥാന്‍ ദാവീദിനെ വെറുക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുപകരം, അവന്റെ ഹൃദയത്തില്‍ ദാവീദിനോടുളള ഒരു നിര്‍മ്മല സ്‌നേഹവും ബഹുമാനവുമാണ് നാം കാണുന്നത്. ഇതു സൂചിപ്പിക്കുന്നത് തന്റെ തന്നെ പുരോഗതിയെക്കാള്‍ അധികം ദൈവത്തിന്റെ മഹത്വത്തിനും യിസ്രായേലിന്റെ നന്മയിലും താല്‍പ്പര്യം ഉളളവനായിരുന്നു യോനാഥാന്‍ എന്നതാണ്. തന്റെ പിതാവായ ശൗലിനെ ബാധിച്ചിരുന്ന അസൂയയുടെ ഒരംശം പോലും അവനുണ്ടായിരുന്നില്ല. അവന്റെ ഹൃദയം ദാവീദിനോട് ഇഴുകി ചേര്‍ന്നിരുന്നു. അവന്‍ തന്റെ രാജവസ്ത്രങ്ങളും, തന്റെ വാളും, തന്റെ വില്ലും ദാവീദിനു കൊടുത്തു. അതിലൂടെ അവന്‍ ഇപ്രകാരം പറയുകയായിരുന്നു,’ ഇദാ ദാവീദേ. ഇതെല്ലാം നിനക്കുതന്നതിലൂടെ ഞാന്‍ സൂചിപ്പിക്കുന്നത് നീയാണ് സിംഹാസനത്തിന്റെ ( രാജവസ്ത്രത്തിന്റെ)ശരിയായ അവകാശി തന്നെയുമല്ല ഞാന്‍ ഒരിക്കലും നിനക്കെതിരായി യുദ്ധം ( വാളും, വില്ലും) ചെയ്യുകയുമില്ല. ഞാന്‍ എന്നെ തന്നെ നിനക്കുവിധേയപ്പെടുത്തുന്നു. (1ശമുവേല്‍ 18:4). യോനാഥാന്‍ എത്രനല്ല ഒരു യുവാവായിരുന്നു. 1 ശമുവേല്‍ 14 ല്‍ ഫെലിസ്ത്യരെ ജയിക്കുവാന്‍ തക്കവണ്ണം യോനാഥാന് ദൈവത്തിലുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് നാം വായിക്കുന്നു. അസൂയയില്‍ നിന്നുളള പൂര്‍ണ്ണസ്വാതന്ത്ര്യവും ദൈവം അഭിഷേകം ചെയ്തവനെ തിരിച്ചറിയുവാനുളള വിവേചനവും അവനുണ്ടായിരുന്നു എന്ന് നാം ഇവിടെ കാണുന്നു.

ഒരു മൂത്ത സഹോദരന് തന്നെക്കാള്‍ ഇളയ ഒരു സഹോദരന്റെ മേലുളള ദൈവത്തിന്റെ അഭിഷേകം തിരിച്ചറിയുവാനും ശുശ്രൂഷയില്‍ തനിക്കു മീതെ മുന്നേറുവാന്‍ അവനെ അനുവദിക്കുവാനും കഴിഞ്ഞാല്‍ അതു വളരെ അത്ഭുതകരമായിരിക്കും. അതിനൊരു മനോഹരമായ ഉദാഹരണമാണ് നാം ബര്‍ന്നബാസില്‍ കാണുന്നത്. ദൈവം ‘ബര്‍ണബാസിനെയും ശൗലിനെയും’ തന്റെ വേലയ്ക്കായി വിളിക്കുന്നത് അപ്പൊപ്ര, 13:2 ല്‍ നാം വായിക്കുന്നു. ബര്‍ന്നബാസ് ശൗലിനെക്കാള്‍ മുന്‍പനും പ്രായമുളളവനുമായിരുന്നു, അതുകൊണ്ട് അവന്റെ പേര് ആദ്യം വന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. എന്നാല്‍ വളരെ പെട്ടന്നുതന്നെ, ഇത് ‘പൗലോസും ബര്‍ന്നബാസും’ ആയി മാറി ( വാ. 42). എങ്ങനെ? തന്റെ ഇളയ സഹോദരനായ പൗലൊസില്‍ തന്നിലുളളതിനെക്കാള്‍ വലിയ ഒരഭിഷേകം ബര്‍ന്നബാസ് കണ്ടപ്പോള്‍ അദ്ദേഹം കൃപയോടെ പിന്നിലേക്ക് മാറി. യോനാഥനെയും ബര്‍ന്നബാസിനെയും പോലെ, സ്വന്തം അന്വേഷിക്കാത്ത, എന്തെല്ലാമായാലും ഒട്ടും അസൂയയില്ലാത്ത, എന്നാല്‍ അതിനുപകരം ദൈവത്തിന്റെ മഹത്വം മാത്രം അന്വേഷിച്ചു കൊണ്ട്, കൂടുതല്‍ ശക്തമായ അഭിഷേകം ഉളള ഇളയസഹോദരന്മാരെ പിന്‍താങ്ങുവാന്‍ തിടുക്കമുളള അധികം പേര്‍ യേശുക്രിസ്തുവിന്റെ സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഈ ഭൂമിയില്‍ എത്ര ശക്തിയുളള ഒരു അധികാരമായിരുന്നേനെ.

1ശമുവേല്‍ 24:45 ല്‍ ദാവീദിന്റെ കാരുണ്യത്തിനു വിധേയമായി ശൗലിനെ കൈയ്യില്‍ കിട്ടിയപ്പോള്‍ ദാവീദ് ശൗലിന്റെ ജീവന്‍ സംരക്ഷിച്ചതില്‍ നിന്ന് അവന്റെ ശ്രേഷ്ഠ മനോഭാവം നാം കാണുന്നു. വാസ്തവത്തില്‍ ശൗലിന്റെ മേലങ്കിയുടെ ഒരു ചെറിയ കഷണം മുറിച്ചെടുത്തതില്‍ ദാവീദിന് പിന്നീട് മനസ്സാക്ഷിക്കുത്തുണ്ടായി. തനിക്ക് വേണമെങ്കില്‍ അദ്ദേഹത്തെ കൊല്ലുവാന്‍ കഴിയുമായിന്നു എന്ന് ശൗലിനെ കാണിക്കുവാന്‍ വേണ്ടി മത്രമായിരുന്നു അവന്‍ അതു ചെയ്തത്. .ഇതു കേട്ടപ്പോള്‍ ശൗല്‍ പൊട്ടിക്കരഞ്ഞിട്ട് വീട്ടിലേക്ക് പോയി, എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ശൗല്‍ വീണ്ടും ദാവീദിനെ വേട്ടയാടാന്‍ തുടങ്ങി (1 ശമുവേല്‍ 26:2). അസൂയ, കോപം,വെറുപ്പ് ഇവയെ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ കടല്‍പുറത്തെ തിരകള്‍ പോലെ വീണ്ടും വീണ്ടും തിരിച്ചു വരാനുളള സാധ്യത ഉണ്ട്.

1ശമുവേല്‍ 30ല്‍, ദാവീദ് തന്നെത്തന്നെ ബുദ്ധിമുട്ടുളള ഒരു സാഹചര്യത്തിലാണ് എന്നു കണ്ടു. അവനും അവന്റെ ആളുകളും യുദ്ധത്തിനു പോയിരുന്നപ്പോള്‍ അമാലേ ക്യര്‍ വന്ന് ജനത്തിന്റെ കുടുംബങ്ങള്‍ പാര്‍ത്തിരുന്ന പട്ടണം നശിപ്പിക്കുകയും അവരുടെ കുടുംബങ്ങളെ അടിമകളായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തു. എല്ലാ പുരുഷന്മാരും ഉച്ചത്തില്‍ വിലപിക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് ദാവീദിനെ കുറ്റപ്പെടുത്തുവാനും തക്കവണ്ണം സാഹചര്യം വഷളായിതീര്‍ന്നു. അവര്‍ ദാവീദിനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ആഗ്രഹിച്ചു ( വാ: 6). എന്നാല്‍ അതിനുശേഷം നാം വായിക്കുന്നത് ഈ മനോഹരമായ വാക്കുകള്‍ ആണ്; ‘ എന്നാല്‍ ദാവീദ് തന്റെ ദൈവമായ യഹോവയില്‍ ശരണപ്പെട്ട് ബലം പ്രാപിച്ചു’ (വാ. 6). നമ്മുടെ സ്‌നേഹിതര്‍ പോലും നമുക്കെതിരെ തിരിയുമ്പോള്‍, നമുക്ക് പിന്‍തുടരുവാന്‍ പറ്റിയ എത്ര നല്ല മാതൃകയാണിത്. ദാവീദ് പിന്നെയും യഹോവയോട് ആലോചന ചോദിക്കുകയും യഹോവയില്‍ നിന്ന് അമാലേ ക്യരെ പിന്‍തുടരുവാനുളള അരുളപ്പാടും സകലത്തെയും അവന്‍ വീണ്ടെടുക്കും എന്നുളള ഉറപ്പും അവന് ലഭിക്കുകയും ചെയ്തു. (വാ:8). എന്നാല്‍ അമാലേക്യരെ കണ്ടുപിടിക്കുവാന്‍ ഏത് ദിശയില്‍ പോകണമെന്ന് ദാവീദിന് അറിയില്ലായിരുന്നു. ദൈവം അവനെ എപ്രകാരം അവരുടെ അടുത്തേയ്ക്ക് നയിച്ചു എന്നു കാണുന്നത് വളരെ ആശ്ചര്യകരമാണ്. അത് മൃതപ്രായനായ ഒരു അപരിചിതനോട് കാണിച്ച ദയാപൂര്‍വ്വമായ ഒരു എളിയ പ്രവൃത്തിയിലൂടെ ആയിരുന്നു. ദാവീദും അവന്റെ ആളുകളും അര്‍ദ്ധപ്രാണനായി, അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു ഈജിപ്തുകാരനെ വിജനപ്രദേശത്തു കണ്ടെത്തി. അവര്‍ അയാളെ പരിചരിക്കുകയും അയാള്‍ക്ക് തിന്മാനും കുടിപ്പാനും കൊടുക്കുകയും ചെയ്തു. അയാള്‍ക്ക് ജീവന്‍ വീണ്ടുകിട്ടിയപ്പോള്‍, രോഗിആയതിനാല്‍ അമാലേക്യര്‍ വയലില്‍ ഉപേക്ഷിച്ച ഒരടിമയാണ് അയാള്‍ എന്ന് അവര്‍ മനസ്സിലാക്കി ( 1 ശമുവേല്‍ 30:11-13). അയാളാണ് പിന്നീട് ദാവീദിനെ അമാലേക്യരുടെ അടുത്തെത്തിച്ചത്. അപരിചിതരോട് നാം കരുണയുളളവരാകുമ്പോള്‍ ദൈവം എപ്രകാരമാണ് നമുക്ക് പ്രതിഫലം തരുന്നതെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ദാവീദ് അമാലേക്യരെ കണ്ടെത്തുകയും അവരെ തോല്‍പ്പിക്കുകയും ചെയ്തു. അതിനുശേഷം അമാലേക്യര്‍ മോഷ്ടിച്ചു കൊണ്ടുപോയത് ‘ സകലവും ദാവീദ് വീണ്ടെടുത്തു’ എന്ന് മൂന്നു പ്രാവശ്യം അവിടെ എഴുതിയിരിക്കുന്നു. ( 1ശമുവേല്‍ 30:1820) സാത്താന്‍ തമ്മില്‍ നിന്ന് മോഷ്ടിച്ചിട്ടുളള സകലത്തെയും യേശു വീണ്ടെടുക്കുന്നതിന്റെ മനോഹരമായ ഒരു ചിത്രം!

യുദ്ധം കഴിഞ്ഞ് ദാവീദ് പാളയത്തിലേയ്ക്ക് തിരിച്ചു ചെന്നപ്പോള്‍, യുദ്ധത്തിന് ദാവീദിനെ അനുഗമിക്കാന്‍ കഴിയാതവണ്ണം പരീക്ഷീണരായിരുന്നു 200 ആളുകള്‍ അവിടെ ഉണ്ടായിരുന്നു, അവര്‍ ദാവീദിന്റെ സാധനസാമഗ്രികള്‍ സൂക്ഷിച്ചുകൊണ്ട് പിന്നില്‍ തങ്ങിയിരുന്നു. യുദ്ധം ചെയ്യാത്തവര്‍ക്ക് നാം കൊണ്ടുവന്ന കൊളളയുടെ ഓഹരികൊടുക്കരുതെന്ന് ദാവീദിന്റെ അനുചരന്മാരില്‍ ദുഷ്ടന്മാരും നീചരുമായവര്‍ പറഞ്ഞു. എന്നാല്‍ ഇവിടെ ദാവീദിന്റെ ഹൃദയ വിശാലത നാം കാണുന്നു. യുദ്ധത്തിനു പോകുന്നവനും സാധനസാമഗ്രികള്‍ സൂക്ഷിക്കുവാന്‍ ഭവനത്തില്‍ തങ്ങിയവനും കൊളളയുടെ ഓഹരി തുല്യമായി വീതിച്ചു കൊടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെയും ഇത് യിസ്രായേലിന് ഒരു ചട്ടവും നിയമവും ആയിതീര്‍ന്നു.( 1 ശമുവേല്‍ 30:21-25)