വ്യക്തമായ ഒരു സുവിശേഷ സന്ദേശം

’വീണ്ടും ജനിക്കുക’ അല്ലെങ്കില്‍ രക്ഷിക്കപ്പെടുക’ എന്നാല്‍ എന്തെന്ന് വിശദീകരിക്കാം.

ഈ അനുഭവം ലഭ്യമാകുന്നതിന്‍റെ ആദ്യപടി അനുതാപമാണ്. എന്നാല്‍ പാപത്തെക്കുറിച്ച് അനുതപിക്കണമെങ്കില്‍ പാപം എന്താണെന്ന് അറിയണം. പാപത്തെക്കുറിച്ച് തെറ്റായ പലധാരണകള്‍ ഉള്ളതിനാല്‍ കിസ്ത്യാനികളുടെ ഇടയില്‍ അനുതാപത്തെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. കഴിഞ്ഞ ചില ദശകങ്ങളായി കിസ്തീയതയുടെ നിലവാരം വളരെ താണുപോയിരിക്കുന്നു. ഇന്ന് മിക്ക കിസ്തീയപ്രസംഗകരും പ്രസംഗിക്കുന്ന “സുവിശേഷം” യഥാ‍ര്‍ത്ഥ സത്യത്തില്‍ വെള്ളം ചേര്‍ത്ത സുവിശേഷമത്രെ. കേള്‍വിക്കാര്‍ യേശുവില്‍ വിശ്വസിച്ചാല്‍ മാത്രം മതി. എന്നാല്‍ യഥാര്‍ത്ഥ അനുതാപം കൂടാതെ യേശുവില്‍ വിശ്വസിക്കമാത്രം ചെയ്താല്‍ ആരും രക്ഷിക്കപ്പെടുകയില്ല.

“വീണ്ടും ജനനമാണ് കിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാനം.. ഈ അടിസ്ഥാനം കൂടാതെ താങ്കള്‍ ഒരു നല്ല ജീവിതം നയിച്ചാല്‍ നിങ്ങളുടെ കിസ്തീയ ജീവിതം മറ്റ് മതക്കാരുടെ ജീവിതത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. . ഒരു നല്ല ജീവിതം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുണ്ട്. ഒരു നല്ല ജീവിതം നിശ്ചയമായും നമുക്കാവശ്യമാണ്. എന്നാല്‍ അത് കിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാനമായ വീണ്ടും ജനനത്തിന്മേല്‍ പണിയപ്പെടേണ്ട ഒന്നത്രേ. നാം എല്ലാം അവിടെയാണ് തുടങ്ങേണ്ടത്.

യഹൂദ മതനേതവായിരുന്ന നില്‍ക്കോദിമോസ് ദൈവഭയമുള്ള, നീതി ബോധമുള്ള വ്യക്തിയായിരുന്നു. നില്‍ക്കേദിമോസിനോട് സംസാരിക്കുമ്പോള്‍ യേശു “വീണ്ടും ജനിക്കുന്ന”തിനെപ്പറ്റി പറഞ്ഞു (യോഹ 3:3).‘ നീ പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്‍മാന്‍ കഴികയില്ല” എന്ന് യേശു പറഞ്ഞു.നിങ്ങള്‍ ഒരു നല്ല. മനുഷ്യനാണെങ്കിലും ദൈവരാജ്യത്തില്‍ കടക്കുവാന്‍ “പുതിയ ജനനം” എന്ന ആത്മിക ജനനം നിങ്ങള്‍ക്ക് ആവശ്യമാണ്.തുട‍‍‍ര്‍ന്ന് യേശു നിക്കോദിമോസിനോട് പറഞ്ഞത് താന്‍ ഒരു ക്രൂശില്‍ ഉയ‍‌ര്‍ത്തെപ്പെടുകയും മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപപരിഹാരത്തിനായി മരണം വരിക്കയും ചെയ്യുമെന്നും,തന്നില്‍ വിശ്വസിക്കുന്നവ‍ര്‍ക്ക് നിത്യജീവന്‍ ലഭ്യമാകും എന്നുമാണ്(യോഹ 3:14;16).മനുഷ്യരുടെ പ്രവൃത്തികള്‍ ദോഷമുള്ളവയാകയാല്‍ അവര്‍ വെളിച്ചത്തേക്കാള്‍ ഇരുളിനെ സ്നേഹിച്ചു എന്നും സത്യസന്ധരായവര്‍ വെളിച്ചത്തിലേക്ക് വന്ന് രക്ഷപ്രാപിക്കും എന്നും യേശു തുടര്‍ന്നു പറഞ്ഞു(യോഹ.3:19,21).വീണ്ടും ജനിക്കുവാന്‍ നിങ്ങള്‍ വെളിച്ചത്തിലേക്കു വരണം.അതിന്‍റെ അര്‍ത്ഥം ദൈവമുമ്പാകെ പരമാര്‍ത്ഥതയോടെ പാപങ്ങള്‍ ഏറ്റുപറയണം എന്നത്രേ .നിങ്ങള്‍ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും ഓര്‍ക്കുക അസാദ്ധ്യമാണ്. എന്നാല്‍ നിങ്ങള്‍ ഒരു പാപിയാണെന്ന് അംഗീകരിക്കയും സ്മൃതിപഥത്തിലുള്ള എല്ലാ പാപങ്ങളും ദൈവത്തോട് ഏറ്റുപറകയും ചെയ്യണം.പാപം ബൃഹത്തായ ഒരു കാര്യമാണ്. തുടക്കത്തില്‍ അതിന്‍റെ ചെറിയ ഒരംശം മാത്രമേ നിങ്ങള്‍ക്ക് സ്വന്തജീവിതത്തില്‍ കാണാന്‍ കഴിയൂ.ഒരു വലിയ രാജ്യത്ത് താമസിക്കുന്ന ഒരാള്‍ ആ രാജ്യത്തിന്‍റെ ചെറിയ ഒരു ഭാഗം മാത്രം കാണുന്നതുപോലെയാണത്.നിങ്ങള്‍ക്ക് ബോദ്ധ്യമാകുന്ന പാപങ്ങളില്‍ നിന്ന് നിങ്ങള്‍ പിന്തിരിയുമ്പോള്‍ ക്രമേണ’ ഈ പാപരാജ്യം’ കൂടുതലായി നിങ്ങള്‍ കാണാന്‍ തുടങ്ങും. നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുന്തോറും കൂടുതലായി സ്വന്തജീവിതത്തിലെ പാപങ്ങളെ കാണുകയും അവയില്‍ നിന്നും ശുദ്ധീകരണം പ്രാപിക്കാന്‍ ഇടയാകയും ചെയ്യും.സദാസമയം ദൈവമുമ്പാകെ സത്യസന്ധതയില്‍ നടക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

മറ്റൊരു ദൃഷ്ടാന്തം പറഞ്ഞാല്‍, പല മുറികളുള്ള ഒരു വീട്ടില്‍ നിങ്ങള്‍ താമസിക്കുന്നു എന്ന് വിചാരിക്കുക.കര്‍ത്താവായ യേശു നിങ്ങളുടെ വീട്ടില്‍ വന്ന് താമസിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. വൃത്തിഹീനമായ മുറികളില്‍ യേശു താമസിക്കുകയില്ല. ഓരോന്നായി മുറികള്‍ വൃത്തിയാക്കുവാന്‍ യേശു നിങ്ങളെ സഹായിക്കുന്നു.അല്പാല്പമായി വീട് മുഴുവന്‍ വൃത്തിയാക്കുന്നു.ക്രിസ്തീയ ജീവിതത്തില്‍ നാം വിശുദ്ധിയില്‍ വളരുന്നത് ഇപ്രകാരമാണ്,

അപ്പൊസ്തലനായ പൗലൊസ് എവിടെയും താന്‍ പ്രസംഗിക്കുന്ന സന്ദേശത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത് “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും യേശുക്രിസ്തുവിലുള്ള വിശ്വാസവും” എന്നാണ്(പ്രവൃത്തി 20:21).നിങ്ങളുടെ ജീവിതത്തില്‍ നല്ല ഒരു അടിസ്ഥാനം ഇടുവാനും വീണ്ടും ജനിക്കുവാനും ഈ രണ്ട് കാര്യങ്ങള്‍ അത്യന്താപേക്ഷിതമത്രേ. അനുതാപവും വിശ്വാസവും ദൈവം കൂട്ടിചേര്‍ത്തിരിക്കുന്ന കാര്യങ്ങളാണ്.എന്നാല്‍ മിക്ക ക്രിസ്തീയ പ്രസംഗകരും അവയെ വേര്‍പിരിച്ചിരിക്കുന്നു.ഇന്നത്തെ മിക്ക സുവിശേഷപ്രസംഗങ്ങളില്‍ നിന്നും അനുതാപത്തെ ഒഴിവാക്കിയിരിക്കുന്നു.വിശ്വസിക്കുന്നതിനെപറ്റി മാത്രമാണ് അവര്‍ പറയുന്നത്.

എന്നാല്‍ വിശ്വസിക്കുക മാത്രം ചെയ്താല്‍ നിങ്ങള്‍ക്ക് വീണ്ടും ജനിക്കുവാന്‍ കഴികയില്ല. ഒരു സ്ത്രീ എത്രമാത്രം പരിശ്രമിച്ചാലും സ്വയമായി ഒരു ശിശുവിന് ജന്മം കൊടുക്കാന്‍ കഴികയില്ല എന്നു പറയുന്നപോലെയാണ് ഈ കാര്യവും. ഒരു ശിശു ജനിക്കുവാന്‍ സ്ത്രീയും പുരുഷനും ഒത്തുചേരേണ്ടതുണ്ട്. നിങ്ങളുടെ ആത്മാവില്‍ ഒരു പുതുജനനം നടക്കണമങ്കില്‍ അനുതാപവും വിശ്വാസവും ഒത്തുചേരേണ്ട ആവശ്യമുണ്ട്. ഇപ്രകാരം നടക്കുന്ന ആത്മീയജനനം ശാരീരിക ജനനം പോലെതന്നെയാണ്. അത് സാവധാനം നടക്കുന്ന കാര്യമല്ല. ഒരുക്ഷണത്തില്‍ നടക്കുന്ന കാര്യമത്രെ.

ശാരീരിക ജനനത്തിന് ചില മാസങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമായിരിക്കുന്നതുപോലെ പുതുജനനത്തിനു മുമ്പ് കുറെ മാസങ്ങളുടെ തയ്യാറെടുപ്പ് ഉണ്ടായി എന്നു വരാം. എന്നാല്‍ പുതുജനനം ഒരു നിമിഷം കൊണ്ട് നടക്കുന്ന കാര്യമാണ്. ചില ക്രിസ്ത്യാനികള്‍ക്ക് അവരുടെ ആത്മീയ ജനനതീയതി ഏതെന്ന് അറിയില്ല.എന്‍റെ കാര്യവും അങ്ങനെ തന്നെ. ശാരീരികജനനത്തിന്‍റെ തീയതി ഒരാള്‍ ഓര്‍ക്കാത്തതുപോലെ മാത്രം ഇതിനെ കണ്ടാല്‍ മതി.ഒരാള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ജന്മദിവസം മറന്നുപോയാല്‍ അതു ഗൗരവമേറിയ ഒരു കാര്യമേയല്ല. അതുപോലെ നിങ്ങള്‍ ക്രിസ്തുവില്‍ ഇന്ന് ജീവിക്കുന്നു എന്ന് അറിയുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

യേശുമാത്രമാണ് ദൈവത്തിങ്കലേക്കുള്ള വഴി എന്ന് പറയുന്നത് സങ്കുചിതമായ ചിന്താഗതിയാണോ? ഒരു ദൃഷ്ടാന്തത്തിലൂടെ ഈ ചോദ്യത്തിന് മറുപടി പറയാം.എന്‍റെ പിതാവിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത (ഒരു ചിത്രം പോലും കാണാത്ത) ഒരാള്‍ക്ക് എന്‍റെ പിതാവ് എങ്ങനെയിരിക്കുന്ന വ്യക്തിയാണെന്ന് അറിയാന്‍ കഴിയുകയില്ല. അതുപോലെ ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത നമുക്ക് ദൈവത്തെക്കുറിച്ചോ ദൈവത്തിങ്കലേക്കുള്ള വഴിയേക്കുറിച്ചോ ഒന്നും അറിയാന്‍ കഴിയുകയില്ല. എന്നാല്‍ യേശുക്രിസ്തുവിനു മാത്രമേ ദൈവത്തിങ്കലേക്കുള്ള വഴി നമ്മെ കാണിക്കാന്‍ കഴിയൂ. “ഞാന്‍ തന്നെയാണ് വഴി………..എന്നിലൂടെയല്ലാതെ ആരും ദൈവപിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.”എന്ന് അതുകൊണ്ടാണ് യേശു പറഞ്ഞത് (യോഹ.14:6).ദൈവത്തിങ്കലേക്കുള്ള ഏക വഴി താനാണെന്നുള്ള യേശുവിന്‍റെ അവകാശവാദത്തെപ്പറ്റി നാം ചിന്തിക്കുമ്പോള്‍ നമുക്ക് താഴെപ്പറയുന്ന രണ്ടു നിഗമനങ്ങളില്‍ ഒന്ന് സ്വീകരിച്ചേ മതിയാകൂ.ഒന്നുകില്‍ യേശുവിന്‍റെ അവകാശവാദം സത്യമാണ്; അല്ലെങ്കില്‍ അവിടുന്ന് ഭോഷ്കു പറയുന്നവനും ചതിയനുമത്രെ.എന്നാല്‍ യേശു ഭോഷ്കു പറയുന്നവനും ചതിയനുമെന്ന് പറയാന്‍ ആരാണ് ധൈര്യപ്പെടുന്നത്? യേശു ഒരു നല്ല മനുഷ്യനോ ഒരു പ്രവാചകനോ ആയിരുന്നു എന്ന് നാം പറഞ്ഞാ‌ല്‍ ശരിയാകയില്ല.ഇല്ല തീ‍ര്‍ച്ചയായും യേശു കേവലം ഒരു നല്ല മനുഷ്യനായിരുന്നില്ല.അവിടുന്ന് ദൈവം തന്നെ ആയിരുന്നു. താന്‍ ഒരു ചതിയനോ ഭോഷ്ക്കു പറയുന്നവനോ ആയിരുന്നെങ്കില്‍ യേശുവിന് ഒരു നല്ല മനുഷ്യനായിരിക്കാന്‍ കഴിയുകയില്ലായിരുന്നു! ആയതിനാല്‍ യേശു സാക്ഷാല്‍ ദൈവം മനുഷ്യരൂപത്തില്‍ വെളിപ്പെട്ടതാണെന്ന നിഗമനത്തില്‍ എത്താന്‍ നാം നിര്‍ബ്ബന്ധിതരാകും.

സത്യം എപ്പോഴും സങ്കുചിതമാണ്! ഗണിതശാസ്ത്രത്തില്‍ രണ്ടും രണ്ടും കൂട്ടിയാല്‍ എപ്പോഴും നാല് എന്നു തന്നെയാകും ഉത്തരം.മൂന്നോ അഞ്ചോ ഉത്തരമായി സ്വീകരിക്കാന്‍ നാം ഒരിക്കലും വിശാലമനസ്കരാകാറില്ലല്ലോ. നാല് എന്നു ശരി ഉത്തരത്തോട് വളരെ അടുത്തുവരുന്ന ഒരു സംഖ്യപോലും ശരി ഉത്തരമായി നാം സ്വീകരിക്കയില്ല. സത്യത്തോട് അല്പമെങ്കിലും നാം വിട്ടുവീഴ്ച കാണിച്ചാല്‍ നമ്മുടെ ഗണിത ശാസ്ത്രകണക്കുകൂട്ടലെല്ലാം തെറ്റും. അതുപോലെ ഭൂമി സൂര്യനു ചുറ്റും കറങ്ങുന്ന ഗ്രഹമാണെന്ന് നമുക്കറിയാം. എന്നാല്‍ കുറെക്കൂടെ ഹൃദയവിശാലത ഉള്ളവരായി സൂര്യന്‍ ഭൂമിയെ വലം വയ്ക്കുന്നു എന്നുള്ള സിദ്ധാന്തം നാം അംഗീകരിച്ചാല്‍ വാനശാസ്ത്രത്തിലെ കണക്കുകൂട്ടലെല്ലാം തെറ്റും. രസതന്ത്രത്തില്‍ വെള്ളം എന്നത് രണ്ടുകണിക ഹൈഡ്രജനും ഒരു കണിക ഓക്സിജനും ചേര്‍ന്നതാണ്. കറിയുപ്പും ഇതേ രാസഘടനയാണെന്ന് അംഗീകരിക്കാനുള്ള ഹൃദയവിശാലത ആരും കാണിക്കാറില്ലല്ലോ? സത്യം എന്നുള്ളത് എല്ലാ മേഖലയിലും കേവലവും തികച്ചും സങ്കുചിതവുമാണ് എന്ന് നാം അറിയുന്നു. ദൈവത്തെ സംബന്ധിച്ച സത്യവും അങ്ങനെ തന്നെ. ‘വിശാലത‘ ഗണിതശാസ്ത്രത്തിലും, രസതന്ത്രത്തിലും, വാനശാസ്ത്രത്തിലും മാത്രമല്ല ദൈവികസത്യം അറിയുന്ന കാര്യത്തിലും അപകടകരമാണ് എന്ന് നാം ഗ്രഹിക്കണം.

മനുഷ്യര്‍ എല്ലാവരും പാപികളാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. യേശു പാപികള്‍ക്കുവേണ്ടിയാണ് മരിച്ചത്. ഒരു ‘ക്രിസ്ത്യാനിയായി‘ നിങ്ങള്‍ യേശുവിന്‍റെ അടുത്തുവന്നാല്‍ അവിടുന്ന് നിങ്ങളുടെ പാപം ക്ഷമിക്കുകയില്ല, കാരണം ക്രിസ്ത്യാനികള്‍ക്കുവേണ്ടിയല്ല, പാപികള്‍ക്കുവേണ്ടിയാണ് യേശു മരിച്ചത്. ‘കര്‍ത്താവേ ഞാന്‍ ഒരു പാപിയാണ്‘ എന്ന് സമ്മതിച്ച് യേശുവിന്‍റെ അടുത്ത് വരുന്നവര്‍ക്കു മാത്രമേ പാപക്ഷമ ലഭിക്കുകയുള്ളൂ. പാപികള്‍ക്കുവേണ്ടി മാത്രം അവിടുന്ന് മരിച്ചതിനാല്‍ ഏതെങ്കിലും മതക്കാരനായി വന്നാല്‍ പാപക്ഷമ ലഭിക്കയില്ല. ഒരു പാപിയായി യേശുവിന്‍റെ അടുത്ത് എത്തുന്ന ഏതൊരു വ്യക്തിക്കും ആ ക്ഷണത്തില്‍ തന്നെ പൂര്‍ണ്ണമായ പാപക്ഷമ ലഭിക്കുന്നു.

ദൈവം നമുക്ക് ഒരു മനസ്സാക്ഷി തന്നിരിക്കുന്നതിനാല്‍ നാം പാപികളാണെന്നു ഗ്രഹിക്കാന്‍ എളുപ്പമാണ്.ഒരു തെറ്റിനെക്കുറിച്ച് വേഗത്തില്‍ ബോധ്യം ലഭിക്കുമാറ് കുട്ടികള്‍ക്ക് സംവേദനക്ഷമമായ മനസ്സാക്ഷിയുണ്ട്. അവര്‍ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മനസാക്ഷി കഠിനപ്പെടാന്‍ സാദ്ധ്യതയുണ്ട്. മൂന്നു വയസുള്ള ഒരു കുട്ടി കള്ളം പറയുമ്പോള്‍ അവന്‍റെ മനസ്സാക്ഷിയില്‍ കുറ്റബോധം ഉള്ളത് മുഖത്ത് നിഴലിക്കുന്നു.എന്നാല്‍ പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മനസ്സാക്ഷിയുടെ ശബ്ദം തുടര്‍ച്ചയായി അവഗണിച്ചാല്‍ അവന്‍റെ മനസ്സാക്ഷി കഠിനപ്പെടുകയും യാതൊരു സങ്കോചവും കൂടാതെ കള്ളം പറയാന്‍ കഴിയുകയും ചെയ്യുന്നു. ഒരു തൂവല്‍ സ്പര്‍ശംപോലും തിരിച്ചറിയത്തക്കവണ്ണം ഒരു ശിശുവിന്‍റെ കാലിന്‍റെ ഉപ്പൂറ്റി അത്രയ്ക്ക് മൃദുലമാണ്. എന്നാല്‍ മൊട്ടുസൂചി ആഴത്തില്‍ തറച്ചുകയറിയാല്‍ മാത്രം വേദന തോന്നുന്നവിധം മുതിര്‍ന്നവരുടെ ഉപ്പൂറ്റി തഴമ്പുള്ളതായിത്തീരുന്നു. വളരുമ്പോള്‍ മനുഷ്യന്‍റെ മനസ്സാക്ഷിക്കും ഈ വിധം തഴമ്പുണ്ടാകുക സാധാരണമാണ്.

നാം ധാര്‍മികബോധമുള്ളവരാണെന്ന് നമ്മെ ഓര്‍മിപ്പിക്കാന്‍ ദൈവം നമ്മുടെ ഉള്ളില്‍ തന്നിരിക്കുന്ന ശബ്ദമാണ് മനസ്സാക്ഷി. അത് ദൈവത്തിന്‍റെ അത്ഭുതകരമായ ദാനമത്രേ. യേശു അതിനെ “ഹൃദയത്തിന്‍റെ കണ്ണ് ” എന്നാണ് വിളിച്ചത് (ലൂക്കോ. 11:34). ഈ കണ്ണിനെ നാം ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ താമസിയാതെ നാം ആത്മീയ അന്ധരായിത്തീരും. നിങ്ങളുടെ കണ്ണില്‍ പറ്റിപ്പിടിക്കുന്ന പൊടിപടലങ്ങളെ അവഗണിക്കുന്നതുപോലെ അപകടകരമാണ് മനസ്സാക്ഷിയുടെ നേരിയ കുത്തലുകളെ അവഗണിക്കുന്നത്. അത് ഒരുവനെ ആത്മീയ അന്ധതയില്‍ ഒരു ദിവസം എത്തിക്കും.

ശിശുക്കള്‍ക്ക് ജന്മനാ ഒരു മതവും ഇല്ല. രണ്ടുവയസ്സ് പ്രായമായ എല്ലാ കുട്ടികളും ഒരുപോലെയാണ്; സ്വാര്‍ത്ഥരും വഴക്കാളികളുമായിരിക്കും എന്നുമാത്രം.എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ മതാനുഷ്ഠാനങ്ങള്‍ കുഞ്ഞുങ്ങളിലേക്ക് പകരുന്നതുകൊണ്ടാണ് പില്‍ക്കാലത്ത് അവര്‍ വ്യത്യസ്തമതാനുസാരികളാകുന്നത്.ഏതാണ്ട് ൯൦ ശതമാനം ആളുകളെ സംബന്ധിച്ചും അവരുടെ മാതാപിതാക്കന്മാര്‍ അവര്‍ക്കുവേണ്ടി തെരെഞ്ഞെടുത്ത മതമായിരിക്കും അവരുടേതും, എന്നാല്‍ ദൈവം നമ്മെ വിവിധ മതസ്ഥരായിട്ടല്ല കാണുന്നത്. എല്ലാ മനുഷ്യരും ദൈവദൃഷ്ടിയില്‍ പാപികളത്രേ. മനുഷ്യവര്‍ഗത്തിന്‍റെ പാപപരിഹാരത്തിനുള്ള മരണം വരിക്കാനാണ് യേശു സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് വന്നത്. ദൈവത്തിന്‍റെ സന്നിധിയില്‍ നില്‍ക്കാന്‍ യോഗ്യരാണെന്ന് കരുതുന്നവര്‍ക്കുവേണ്ടിയല്ല, പാപികളായ തങ്ങള്‍ ദൈവസന്നിധിയില്‍ നില്‍ക്കാന്‍ അയോഗ്യരാണെന്ന് കണ്ടെത്തിയവര്‍ക്കുവേണ്ടിയാണ് യേശു വന്നത്. നിങ്ങള്‍ ഒരു പാപിയാണെന്ന് നിങ്ങളുടെ മനസ്സാക്ഷി നിങ്ങളോടു മന്ത്രിക്കുന്നു.അങ്ങനെയെങ്കില്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് “കര്‍ത്താവേ, ജീവിതത്തില്‍ പല തിന്മകളും പ്രവര്‍ത്തിച്ച ഒരു പാപിയാണ് ഞാന്‍” എന്ന് പറയാന്‍ ബുദ്ധിമുട്ട് ഉണ്ടാകേണ്ട കാര്യമെന്ത്?

ചിലരുടെ മനസ്സില്‍ ഒരു സംശയം ഉദിക്കാം. “ഒരു പിതാവ് ക്ഷമിക്കുന്നതുപോലെ നല്ലവനായ ദൈവത്തിന് നമ്മുടെ പാപങ്ങളെ ഗണ്യമാക്കാതെ നമ്മോട് ക്ഷമിച്ചു കൂടേ?” ഒരു മകന്‍ വിലപിടിപ്പുള്ള ഒരു വസ്തു നഷ്ടപ്പെടുത്തുകയോ തറയില്‍ വീഴ്ത്തി ഉടച്ചുകളകയോ ചെയ്താല്‍ ,ദുഃഖത്തോടെ ക്ഷമാപണം നടത്തുമ്പോള്‍ ക്ഷമിക്കാത്ത പിതാക്കന്മാരുണ്ടോ? എന്നാല്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ ധാര്‍മ്മിക പ്രശ്നങ്ങളല്ല എന്ന് നാം മനസ്സിലാക്കണം. ഏതെങ്കിലും വസ്തുവിനെ സംബന്ധിച്ചുള്ള വീഴ്ചയാണെങ്കില്‍ ദൈവം ഉടനടി ക്ഷമിക്കും. എന്നാല്‍ പാപം ഒരു ധാര്‍മ്മിക പ്രശ്നമായതിനാല്‍ ഇതുപോലെ ക്ഷമിക്കുക സാദ്ധ്യമല്ല.

ഒരു മനുഷ്യന്‍ ഒരു ന്യായാധിപനാണെങ്കില്‍ തന്‍റെ മുമ്പാകെ വിസ്താരത്തിലായിരിക്കുന്ന മകനോട് ” ഞാന്‍ നിന്നെ സ്നേഹിക്കുന്നു, നിന്നോട് ക്ഷമിക്കുന്നു. നിന്നെ ശിക്ഷിക്കുന്നില്ല,” എന്ന് പറയാന്‍ കഴികയില്ല. അല്പം എങ്കിലും നീതിബോധമുള്ള ഒരു ന്യായാധിപനും അങ്ങനെ പറയുകയില്ല. ദൈവ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട നമ്മില്‍ വെളിപ്പെടുന്ന നീതിബോധം സര്‍വ്വശക്തനായ ദൈവത്തിന്‍റെ സമ്പൂര്‍ണ്ണമായ നീതിയുടെ ഒരംശമാത്രമാണ്. തന്മൂലം നാം ഗുരുതരമായ തെറ്റുചെയ്യുമ്പോള്‍ ന്യായാധിപനായ ദൈവത്തിന് നമ്മെ അത്യന്തം സ്നേഹിക്കുന്നവനെങ്കിലും നമ്മെ ശിക്ഷിക്കാതെ വിടുക സാധ്യമല്ല. ആ കോടതിയില്‍ തന്‍റെ കുറ്റകൃത്യം ഓര്‍ത്ത് മകന്‍ എത്രമാത്രം അനുതപിച്ചാലും പിതാവ് ന്യായാധിപനാകയാല്‍ അവനെ ശിക്ഷിക്കാതിരിക്കാന്‍ കഴിയില്ല. ആ മകന്‍ ഒരു ബാങ്ക് കൊള്ളയടിച്ചു എന്ന് വിചാരിക്കുക. പിതാവ് നിയമാനുസൃതം ഒരു പത്തുലക്ഷം രൂപാ പിഴയടയ്ക്കാന്‍ വിധിക്കുന്നു. പിഴയടയ്ക്കാന്‍ മകന് മാര്‍ഗ്ഗമില്ലാത്തതിനാല്‍ അവന്‍ ജയിലില്‍ പോയേ തീരൂ. എന്നാല്‍ പിതാവ് ന്യായാസനത്തില്‍ നിന്ന് എഴുന്നേറ്റ് ന്യായാധിപന്‍റെ വേഷം അഴിച്ചുവച്ച് താഴെ ഇറങ്ങി തന്‍റെ ചെക്കുബുക്കെടുത്ത് തന്‍റെ ആയുഷ്കാല സമ്പാദ്യമായ പത്തുലക്ഷം രൂപയുടെ ഒരു ചെക്ക് മകന് പിഴ അടയ്ക്കാനായി കൊടുക്കുന്നു. പിതാവിന് മകനോട് സ്നേഹം ഇല്ല എന്ന് പറയാന്‍ കഴിയുമോ? ഒരിക്കലും കഴിയില്ല. അതുപോലെ, താന്‍ ഒരു ന്യായാധിപനല്ല എന്നും പറയാന്‍ കഴിയില്ല. കാരണം മകന്‍റെ കുറ്റകൃത്യത്തിന് തക്കതായ ശിക്ഷയും വിധിച്ചു കഴിഞ്ഞു. ദൈവം നമുക്കുവേണ്ടി ചെയ്തതും ഇതുതന്നെയാണ്. നീതിമാനായ ന്യായാധിപന്‍ എന്ന നിലയില്‍ നാം ഏവരും പാപത്തിന്‍റെ ശിക്ഷയായ മരണത്തിന് അര്‍ഹരാണെന്ന് അവിടുന്ന് വിധിച്ചെങ്കിലും, സ്വയം മനുഷ്യനായി ഭൂമിയില്‍ വന്ന് ആ ശിക്ഷ ഏറ്റുവാങ്ങി.

ദൈവം ഏകന്‍ എങ്കിലും, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളത്വങ്ങളില്‍ നിലകൊള്ളുന്നു എന്നാണ് ബൈബിളില്‍ പഠിപ്പിക്കുന്നത്. ദൈവത്തില്‍ ഒരു ആളത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ യേശു എന്ന പേരില്‍ മനുഷ്യജഡം എടുത്ത് സ്വര്‍ഗ്ഗസിംഹാസനം ഒഴിച്ചിട്ട് ഭൂമിയിലേക്ക് വരാന്‍ കഴികയില്ലായിരുന്നു.അങ്ങനെ ചെയ്തിരുന്നെങ്കില്‍ പ്രപഞ്ചത്തെ ആ സമയത്തു ആര് നിയന്ത്രിക്കുമായിരുന്നു? ദൈവത്തില്‍ മൂന്ന് ആളത്വങ്ങള്‍ ഉള്ളതിനാല്‍ പുത്രന് ഭൂമിയില്‍ വന്ന് ന്യായാധിപതിയായ പിതാവിന്‍റെ മുമ്പാകെ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുവാന്‍ കഴിഞ്ഞു. ദൈവത്തില്‍ യേശു എന്ന ഏക ആളത്വമേ ഉള്ളൂ എന്ന് പറഞ്ഞ് ചിലര്‍ ’യേശുവിന്‍റെ മാത്രം’ നാമത്തില്‍ സ്നാനം കഴിപ്പിക്കുന്നുണ്ട്. ഇത് ഗുരുതരമായ തെറ്റാണ്. യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം 2-ം അദ്ധ്യായത്തിന്‍റെ 22-ം വചനത്തില്‍ പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഒരുവന്‍ എതിര്‍ക്രിസ്തുവിന്‍റെ ആത്മാവുള്ളവനാണെന്ന് പറഞ്ഞിരിക്കുന്നു. പുത്രനായ ദൈവം മനുഷ്യരൂപത്തില്‍ യേശുക്രിസ്തുവായി വന്ന് തന്‍റെ മാനുഷിക ഇച്ഛയെ നിഷേധിച്ച്, സമ്പൂര്‍ണ്ണമായി പിതാവിന്‍റെ ഇഷ്ടം ചെയ്ത് നമ്മുടെ പാപങ്ങളുടെ ശിക്ഷ സ്വയം ഏറ്റെടുത്തു എന്ന തിരുവചനസത്യം അങ്ങനെയുള്ളവര്‍ നിഷേധിക്കുകയാണ് ( 1 യോഹ. 4:2,3)

ലോകത്തിലേക്ക് വന്നപ്പോള്‍ യേശു പൂര്‍ണ്ണദൈവവും പൂണ്ണമനുഷ്യനും ആയിരുന്നു. ക്രൂശില്‍ മരിച്ചപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പാപത്തിന്‍റെയും ശിക്ഷയാണ് അവിടുന്ന് ഏറ്റെടുത്ത്. നിത്യത മുഴുവന്‍ ദൈവത്തില്‍ നിന്നു വേര്‍പെടുന്നതാണ് നമ്മുടെ പാപത്തിന്‍റെ ശിക്ഷ. യേശുക്രൂശില്‍ തൂങ്ങികിടന്നപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള തന്‍റെ പിതാവില്‍ നിന്നു താന്‍ പൂര്‍ണ്ണമായും വേര്‍പെട്ടവനായി. അത്തരം വേര്‍പാടാണ് ഏതൊരു വ്യക്തിക്കും അനുഭവിക്കാവുന്ന ഏറ്റവും കഠിനമായ കഷ്ടത.

ദൈവസാന്നിദ്ധ്യം ഒട്ടും ഇല്ലാത്ത പ്രപഞ്ചത്തിലെ ഏക സ്ഥലം നരകമാണ്. തന്മൂലം നരകത്തില്‍ പിശാചിലുള്ള എല്ലാ തിന്മയും പൂര്‍ണ്ണമായും വെളിപ്പെടുന്നു. നരകത്തില്‍ പോകുന്ന എല്ലാവര്‍ക്കും ജീവിതം ദുസ്സഹമാക്കുന്നത് ഈ തിന്മയാണ്. യേശു ക്രൂശില്‍ കിടന്നപ്പോള്‍ ആ ശിക്ഷയാണ് അനുഭവിച്ചത്. ആകെ ആറു മണിക്കൂര്‍ സമയം അവിടുന്ന് ക്രൂശില്‍ കിടന്നെങ്കിലും ഒടുവിലത്തെ മൂന്നു മണിക്കൂര്‍ സമയത്തായിരുന്നു ദൈവത്താല്‍ കൈവിടപ്പെട്ടത്. സൂര്യന്‍ ഇരുണ്ടുപോകയും ഭൂമി കുലുങ്ങുകയും ചെയ്തു. സ്വര്‍ഗ്ഗപിതാവിനോടുള്ള പുത്രന്‍റെ കൂട്ടായ്മ വിച്ഛേദിക്കപ്പെട്ടു.പിതാവ് പുത്രനായ ക്രിസ്തുവിന്‍റെ തലയാകയാല്‍ (1 കൊരി.11:3), പിതാവിനാല്‍ കൈവിടപ്പെട്ടപ്പോള്‍ പുത്രന്‍റെ ശിരസ്സ് പറിച്ചുമാറ്റുന്നതിന് തുല്യമായിരുന്നു,അപ്പോള്‍ യേശു അനുഭവിച്ച നരകയാതന നമ്മുടെ ബുദ്ധിക്ക് ഗ്രഹിക്കാവുന്നതിനും അപ്പുറമാണ്.

യേശു കേവലം സൃഷ്ടിയായ ഒരു മനുഷ്യനായിരുന്നെങ്കില്‍, ആദം മുതല്‍ ജീവിച്ച ലക്ഷോപലക്ഷം ജനങ്ങളുടെ നരക ശിക്ഷ ഏറ്റെടുക്കാന്‍ കഴിയുകയില്ലായിരുന്നു! പത്തുലക്ഷം കൊലപാതകരുടെ സ്ഥാനത്ത് ഒരുവന്‍ തൂക്കിലേറ്റപ്പെടുന്നത് മതിയാകയില്ലല്ലോ? യേശു നിത്യനായ സാക്ഷാല്‍ ദൈവമാകയാല്‍ ആ ശിക്ഷ ഏറ്റെടുക്കാന്‍ സാദ്ധ്യമായിത്തീര്‍ന്നു.യേശു അനന്തതയുള്ള ദൈവമാകയാല്‍ നിത്യമായ ശിക്ഷാവിധി മൂന്നു മണിക്കൂര്‍ സമയം കൊണ്ട് വഹിക്കുവാനും കഴിഞ്ഞു.

യേശു ദൈവമല്ലായിരുന്നെങ്കില്‍ പിതാവായ ദൈവം നമ്മുടെ പാപത്തിനായി അവനെ ശിക്ഷിക്കുന്നത് കടുത്ത അനീതിയായേനെ, സ്വയം തയ്യാറാകുകയാണെങ്കിലും ഒരുവന്‍റെ കുറ്റത്തിനുവേണ്ടി ദൈവം മറ്റൊരുവനെ ശിക്ഷിക്കുകയില്ല. നിങ്ങളുടെ സുഹൃത്തിന് നിങ്ങളുടെ കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങി തൂക്കുമരത്തിലേറാന്‍ അനുവാദമില്ല. അത് അനീതിയാണ്. യേശു കേവലം ഒരു സൃഷ്ടി ആയിരുന്നെങ്കില്‍ , നമ്മുടെ പാപത്തിന്‍റെ ശിക്ഷ ഏറ്റെടുക്കുന്നത് തികച്ചും അനീതി തന്നെയാവും .ഒരു സൃഷ്ടിക്കും നമ്മുടെ പാപത്തിന്‍റെ ശിക്ഷ ഏറ്റെടുക്കാന്‍ സാദ്ധ്യമല്ല. പ്രപഞ്ചത്തിന്‍റെ ന്യായാധിപനാകയാല്‍ ദൈവത്തിനു മാത്രമേ ആ ശിക്ഷ ഏറ്റെടുക്കാന്‍ കഴിയൂ. നമ്മെ ശിക്ഷിക്കാന്‍ ദൈവത്തിന് അധികാരം ഉള്ളതുപോലെ ആ ശിക്ഷ സ്വയം ഏറ്റെടുക്കാനും അവിടുത്തേയ്ക്ക് അധികാരമുണ്ട്. യേശുക്രിസ്തു എന്ന വ്യക്തിത്വത്തില്‍ ഭൂമിയിലേക്ക് വന്ന് അവിടുന്ന് ചെയ്തത് ആ കാര്യമാണ്.

ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ രണ്ട് മഹല്‍ സത്യങ്ങളില്‍ അധിഷ്ഠിതമായിരിക്കുന്നു. ഒന്ന്: ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു. രണ്ട്:- മൂന്നാം നാള്‍ അവിടുന്ന് മരിച്ചവരുടെ ഇടയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു.

ക്രിസ്തു മരിച്ചവരില്‍ നിന്നും പുനരുത്ഥാനം ചെയ്തില്ലായിരുന്നെങ്കില്‍ അവിടുന്ന് ദൈവമായിരുന്നു എന്നതിന് തെളിവില്ലായിരുന്നു. യേശു പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമായിരുന്നു എന്നതിന്‍റെ തെളിവ് അവിടുത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. ലോകത്തിന്‍റെ പാപത്തിനായി താന്‍ ജീവനെ കൊടുക്കും എന്ന് ഒരു മതനേതാവും പറഞ്ഞിട്ടില്ല. ഒരു മതനേതാവും മരണത്തില്‍ നിന്നും ഉയിര്‍ത്തിട്ടില്ല. ഈ രണ്ടു കാര്യങ്ങള്‍ മാത്രം മതി യേശുക്രിസ്തുവിന്‍റെ നിസ്തുലത തെളിയിക്കുവാന്‍.

മറ്റുള്ളവര്‍ക്ക് നന്മചയ്യാനും സമാധാനത്തില്‍ ജീവിക്കാനും എല്ലാ മതങ്ങളും പഠിപ്പിച്ചേക്കാം. എന്നാല്‍ ക്രിസ്തീയ വിശ്വാസത്തിന് അനന്യമായ ഒരടിസ്ഥാനമുണ്ട്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കയും മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു. ഈ രണ്ട് അടിസ്ഥാന സത്യങ്ങള്‍ മാറ്റിയാല്‍ ക്രിസ്ത്യാനിത്വം മറ്റേതു മതംപോലെ മാത്രമാവും. ഈ രണ്ട് സത്യങ്ങളാണ് ക്രിസ്തീയത നിസ്തുലമാക്കുന്നത്.

ദൈവത്തിനായി ജീവിക്കേണ്ടതിനാണു നമ്മെ എല്ലാം ദൈവം സൃഷ്ടിച്ചത്. എന്നാല്‍ നാം നമുക്കുവേണ്ടി മാത്രം ജീവിച്ചുപോയി. തന്മൂലം നാം ദൈവത്തിന്‍റെ അടുത്തേയ്ക്ക് വരുമ്പോള്‍ അവിടുത്തേക്ക് സ്വന്തമായിരുന്ന നമ്മുടെ ജീവിതം ഇത്രയും നാള്‍ അപഹരിച്ച് നമ്മുടെ സ്വന്തം എന്ന നിലയില്‍ ഉപയോഗിച്ചതിനെപ്പറ്റി അനുതാപത്തോടെ വരണം. നമുക്കുവേണ്ടി ക്രിസ്തു മരിച്ചതിലുള്ള നന്ദിയോടും, മരിച്ചവരില്‍ നിന്നും ഉയിര്‍ത്തവനായി അവിടുന്ന് ഇന്നും ജീവിക്കുന്നു എന്ന വിശ്വാസത്തോടും കൂടെ നാം ദൈവത്തിന്‍റെ അടുത്തുവരണം. യേശു ഇന്നും ജീവിക്കുന്നവനല്ലെങ്കില്‍ നമുക്ക് അവനോട് പ്രാര്‍ത്ഥിക്കാന്‍ കഴികയില്ല. മരിച്ച വ്യക്തിയോട് പ്രാര്‍ത്ഥിക്കാന്‍ പറ്റില്ലല്ലോ? യേശു മരിച്ചുയിര്‍ത്ത് ജീവിക്കുന്നതിനാല്‍ നമുക്ക് അവനോട് സംസാരിക്കാന്‍ കഴിയും.

യേശു ഉയിര്‍ത്തതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് കരേറിപ്പോയി. അതിനുശേഷം ദൈവികത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവ് ഭൂമിയിലേക്കു വന്നു. യേശുവിനെപ്പോലെ തന്നെ ഒരു യഥാര്‍ത്ഥവ്യക്തിയാണ് പതിശുദ്ധാത്മാവും. തന്‍റെ സാന്നിദ്ധ്യം കൊണ്ട് നമ്മുടെ ജീവിതത്തെ നിറയ്ക്കാനാണ് പരിശുദ്ധാത്മാവ് ഭൂമിയില്‍ വന്നത്. നാം പരിശുദ്ധാത്മാവിന് വിധേയപ്പെട്ടാല്‍ അവിടുന്ന് നമ്മെ വിശുദ്ധരാക്കും. പരിശുദ്ധാത്മാവ് നിങ്ങളെ നിറയ്ക്കുമ്പോള്‍ പാപത്തിന്മേല്‍ ജയമുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് സാദ്ധ്യമാകും. പെന്തെക്കോസ്തുനാളില്‍ മനുഷ്യരില്‍ അധിവസിക്കാന്‍ പരിശുദ്ധാത്മാവ് വരുന്നതുവരെ അത്തരം ഒരു ജീവിതം ആര്‍ക്കും സാദ്ധ്യമായിരുന്നില്ല. അതിനു മുമ്പ് ബാഹ്യമായ ജീവിതം മെച്ചപ്പെടുത്താനേ മനുഷ്യര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. പാപത്താല്‍ പരാജയപ്പെട്ട , രൂപാന്തരമില്ലാത്ത നിലയിലായിരുന്നു മനുഷ്യന്‍റെ ആന്തരിക ജീവിതം. പരിശുദ്ധാത്മാവ് നിങ്ങളെ നിറയ്ക്കുമ്പോള്‍ ദൈവം തന്നേ നിങ്ങളില്‍ വസിക്കുന്നതിനാല്‍ ദൈവ ഭക്തിയുള്ള ഒരു ആന്തരികജീവിതം നിങ്ങള്‍ക്ക് സാദ്ധ്യമായിത്തീരുന്നു.

ദൈവം നിങ്ങളോട് ക്ഷമിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം പൂ‍ര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുകയും ,ക്രിസ്തുവിന് അവിടുത്തെ ആത്മാവിനാല്‍ നിങ്ങളില്‍ വസിച്ച് നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിന്‍റെ ഭവനമാക്കിത്തീര്‍ക്കയും ചെയ്യാന്‍ കഴിയും. ഇതാണ് സുവിശേഷത്തിന്‍റെ അത്ഭുതസന്ദേശം. ഒരിക്കല്‍ പുകവലിക്കുന്ന ഒരാളോട് ഞാന്‍ ചോദിച്ചു: “ഒരു പള്ളിയുടെ അകത്തു വച്ച് നിങ്ങള്‍ പുക വലിക്കുമോ?” പള്ളി ദൈവാലയമാകയാല്‍ അ‍ങ്ങനെ ഒരിക്കലും ചെയ്യില്ല എന്നായിരുന്നു മറുപടി. ഏതെങ്കിലും ആരാധനാലയമല്ല തന്‍റെ ശരീരമാണ് ദൈവത്തിന്‍റെ മന്ദിരം എന്ന് അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ പള്ളിയുടെ അകത്ത് വ്യഭിചരിക്കയോ, അശ്ലീല ചിത്രങ്ങള്‍ കാണുകയോ ചെയ്യുകയില്ല.ക്രിസ്തു ഉള്ളില്‍ വസിക്കുമ്പോള്‍ നിങ്ങളുടെ ശരീരങ്ങള്‍ ദൈവത്തിന്‍റെ മന്ദിരങ്ങളത്രേ. അതിനാല്‍ നിങ്ങളുടെ അവയവങ്ങള്‍കൊണ്ട് എന്തു ചെയ്യുന്നു എന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുക. പുകവലി, മദ്യപാനം, ലഹരിമരുന്നുകള്‍, ദുശ്ചിന്തകള്‍ ഇവയ്ക്ക് ഉള്ളില്‍ ഇടം നല്‍കിയാല്‍ അവ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും നശിപ്പിക്കും.

ക്രിസ്തീയജീവിതം ഒരു ഓട്ടംപോലെയാണ്. പാപത്തോട് പുറംതിരിഞ്ഞ് വീണ്ടും ജനിക്കുമ്പോള്‍ നാം ഈ ദീര്‍ഘദൂര ഓട്ടത്തിന്‍റെ തുടക്കത്തിലെത്തുന്നു. പിന്നെ ജീവിതാവസാനം വരെ ഒരു മാരത്തോണ്‍ ഓട്ടമാണ്. നാം നിരന്തരം ഓടി, ഓരോദിവസവും ലക് ഷ്യത്തോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ഓട്ടം ഒരിക്കലും നിര്‍ത്തിക്കൂടാ.

മറ്റൊരു ദൃഷ്ടാന്തം നോക്കാം. നാം വീണ്ടും ജനിക്കുമ്പോള്‍ നമ്മുടെ ഭവനത്തിന് അടിസ്ഥാനം ഇടുകയാണ്. അന്നുമുതല്‍ നാം പല നിലകളുള്ള ജീവിതസൗധത്തിന്‍റെ പണിയിലാണ്. നിങ്ങള്‍ക്ക് നയിക്കാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായ ജീവിതം ഇതത്രേ. ഓരോ ദിവസം കഴിയുന്തോറും ജീവിതത്തില്‍ നിന്നു തിന്മകളെ അകറ്റി കൂടുതലായി ദൈവത്തെപ്പോലെ ആയിത്തീരുന്ന മാര്‍ഗ്ഗമാണിത്.

വീണ്ടും ജനിക്കുവാന്‍ നിങ്ങള്‍ എന്തുചെയ്യണം?

ഒന്നാമതായി, നിങ്ങള്‍ ഒരു പാപിയാണെന്ന് അംഗീകരിക്കണം. മറ്റുളവരെക്കാള്‍ മെച്ചമാണ് നിങ്ങള്‍ എന്ന് ചിന്തിച്ച് ആശ്വാസം കണ്ടെത്തരുത്. പാപം മരണകരമായ വിഷംപോലെയാണ്. ഒരു തുള്ളിയോ നൂറു തുള്ളികളോ കുടിച്ചാല്‍ മരണം നിശ്ചയമാണ്. നല്ല ഒരു തുടക്കം ആഗ്രഹിക്കുന്നെങ്കില്‍ ലോകത്തിലേക്കും വലിയ പാപിയേക്കാള്‍ നിങ്ങള്‍ ഒട്ടും മെച്ചമല്ല എന്ന് ഏറ്റുപറയുക. ബോദ്ധ്യമുള്ള എല്ലാ പാപങ്ങളും ഉപേക്ഷിക്കാന്‍ തീരുമാനിക്കുക. തുടര്‍ന്ന് യേശു ക്രിസ്തുവില്‍ വിശ്വസിക്കുക. യേശുവിനെപ്പറ്റി കുറെ കാര്യങ്ങള്‍ മനസ്സുകൊണ്ട് വിശ്വസിക്കയല്ല, മറിച്ച് നിങ്ങള്‍ യേശുവിനെ വിശ്വസിച്ച് ജീവിതം യേശുവിനെ ഭരമേല്‍പിക്കുക. നിങ്ങളുടെ ജീവിതം ഏല്‍പിച്ചു കൊടുക്കാതെ നിങ്ങള്‍ക്ക് ഒരാളെ വിശ്വസിക്കാന്‍ കഴിയും . വിവാഹ സമയത്ത് വധുവിനോട് ചോദിക്കാറുണ്ടല്ലോ,”നിന്‍റെ ജീവിതം ഈ പുരുഷനെ ഏല്‍പ്പിക്കാന്‍ മനസ്സുണ്ടോ” എന്ന്, :ഇദ്ദേഹം നല്ല ഒരു പുരുഷനാണെന്ന് എനിക്ക് വിശ്വാസമുണ്ട്; പക്ഷേ എന്‍റെ ജീവിതവും ഭാവിയും എല്ലാം അദ്ദേഹത്തെ ഭരമേല്‍പ്പിക്കുന്ന കാര്യത്തെപറ്റി ഉറപ്പില്ല” എന്ന് വധു ഉത്തരം പറഞ്ഞാല്‍ , ആ വിവാഹം നടക്കുകയില്ല. അവള്‍ അവനെ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നില്ല! ഒരു യുവതി വിവാഹിതയാകുമ്പോള്‍ അവളുടെ ജീവിതത്തിന്‍റെ ദിശ ആകെ മാറുന്നു. അവളുടെ പേരുപോലും പിന്നീട് ഭര്‍ത്താവിന്‍റെ പേരിലാണ് അറിയപ്പെടുക. സ്വന്തം മാതാപിതാക്കളെ വിട്ട് ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു. അയാള്‍ എവിടെയാണ് താമസിക്കാന്‍ പോകുന്നതെന്നുപോലും അറിയില്ലെങ്കിലും അവളുടെ ഭാവിയെല്ലാം അവനെ വിശ്വസിച്ച് ഭരമേല്‍പ്പിക്കുന്നു. ഇത്തരം വിശ്വസമാണ് ഒരാള്‍ക്ക് ക്രിസ്തുവിലുള്ള വിശ്വാസംകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ബഹുമാനപുരസ്സരം പറയട്ടെ “ക്രിസ്ത്യാനി” എന്ന പദത്തിന്‍റെ അര്‍ത്ഥം ക്രിസ്തുവിന്‍റെ ശ്രീമതി എന്നത്രെ! എന്നെ വിവാഹം കഴിച്ചശേഷം മാത്രമാണ് എന്‍റെ ഭാര്യക്ക് എന്‍റെ പേരെടുക്കാന്‍ അവകാശം കിട്ടിയത്. നിങ്ങള്‍ ക്രിസ്തുവിനോട് വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് ആ നാമം ധരിക്കാന്‍ നിങ്ങള്‍ക്ക് അധികാരമുള്ളത്. ഏതെങ്കിലും ഒരു സ്ത്രീ എന്നെ വിവാഹം കഴിക്കാതെ ശ്രീമതി സാക് പുന്നന്‍ എന്ന പേരെടുത്താല്‍, അത് വ്യാജമാണ്. ക്രിസ്തുവിനോട് ഒരു വിവാഹബന്ധത്തിലേക്ക് വരാതെ ഒരു വ്യക്തി സ്വയം ക്രിസ്ത്യാനി എന്നു വിളിച്ചാല്‍ വ്യാജം പറയുകയാണ്.

ഒരു വിവാഹം ചില ദിവസങ്ങള്‍ക്കുവേണ്ടിമാത്രമുള്ള ഒന്നല്ല. ആയുഷ്ക്കാലം മുഴുവനും ഉള്ളകാര്യമാണ്. അതുപോലെ ഒരു ക്രിസ്ത്യാനി ആകുക എന്നത് ആ ജീവപര്യന്തമുള്ള ഒരു സമര്‍പ്പണമാണ്. ക്രിസ്തുവിനോട് സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്തവര്‍ പൂര്‍ണ്ണരായി എന്നര്‍ത്ഥമില്ല. ഒരു യുവതി വിവാഹിതയാകുമ്പോള്‍ തുടര്‍ന്നുള്ള ദാമ്പത്യജീവിതത്തില്‍ ഒരു തെറ്റും ചെയ്യുകയില്ലെന്നല്ല വാഗ്ദാനം ചെയ്യുന്നത് . അവള്‍ക്ക് പല വീഴ്ചകളും ഉണ്ടാകാം , പക്ഷേ ഭര്‍ത്താവ് അതൊക്കെ ക്ഷമിക്കുന്നു. എന്നാല്‍ ഭര്‍ത്താവിനോടൊത്തു മരണം വരെ ജീവിക്കുവാന്‍ അവള്‍ പ്രതിജ്ഞാബദ്ധയാണ്. ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ ഒരു ചിത്രമാണിത്.

അടുത്തതായി നിങ്ങള്‍ ജലസ്നാനം സ്വീകരിക്കണം. സ്നാനം ഒരു വിവാഹസര്‍ട്ടിഫിക്കറ്റുപോലെയാണ്. ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രം നിങ്ങള്‍ വിവാഹിതരാകാത്തതുപോലെ സ്നാനം കൊണ്ട് നിങ്ങള്‍ക്ക് ക്രിസ്ത്യാനിയാകാന്‍ കഴിയുകയില്ല. വിവാഹത്തിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. അതുപോലെ നിങ്ങളുടെ ജീവിതം ക്രിസ്തുവിന് സമര്‍പ്പിച്ചതിനുശേഷം മാത്രമാണ് സ്നാനപ്പെടേണ്ടത്. നിങ്ങളുടെ പഴയ ജീവിതത്തോട് നിങ്ങള്‍ വിട പഞ്ഞെന്നും യേശുക്രിസ്തുവിനെ നിങ്ങളുടെ കര്‍ത്താവായി സ്വീകരിച്ചു എന്നും പരസ്യമായി സാക്ഷിക്കുകയാണ് സ്നാനത്തില്‍ നിങ്ങള്‍ ചെയ്യുന്നത്.

നല്ല ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ വളരെ സംസാരിക്കും. അതുപോലെ പ്രാര്‍ത്ഥനയിലൂടെ നിങ്ങള്‍ യേശുവിനോട് സംസാരിക്കുകയും, അവിടുത്തെ വചനങ്ങള്‍ ബൈബിളിലൂടെ ദിനംപ്രതി ശ്രദ്ധിക്കുകയും വേണം. ഒരു നല്ല ഭാര്യ ഒരിക്കലും തന്‍റെ ഭര്‍ത്താവിന് ദുഃഖം ഉളവാക്കുന്ന ഒന്നും ചെയ്യുകയില്ല. ഏതു കാര്യവും ഭര്‍ത്താവുമായുള്ള കൂട്ടായ്മയില്‍ അവള്‍ ചെയ്യും. ഒരു യഥാര്‍ത്ഥക്രിസ്ത്യാനി ഒരിക്കലും ക്രിസ്തുവിന് ഹിതകരമല്ലാത്ത ഒന്നും ചെയ്യില്ല. യേശു കാണാന്‍ ഇഷ്ടപ്പെടാത്ത ഒരു സിനിമ അവന്‍ കാണുകയില്ല. യേശുവിനോടുള്ള കൂട്ടായ്മയില്‍ ചെയ്യാന്‍ കഴിയാത്തതൊന്നും ഒരു ക്രിസ്ത്യാനി ചെയ്യുകയില്ല.

നിങ്ങള്‍ വീണ്ടും ജനിച്ചതാണെന്ന ഉറപ്പുണ്ടോ? റോമാലേഖനം 8ന്‍റെ 15 ഇങ്ങനെ പറയുന്നു. “നിങ്ങള്‍ വീണ്ടും ജനിക്കുമ്പോള്‍,നിങ്ങള്‍ ദൈവമക്കളാണെന്ന് പരിശുദ്ധാത്മാവ് നിങ്ങളുടെ ആത്മാവിനോട് സാക് ഷ്യം പറയും” ഇത് അത്ഭുതകരമായ ഒരു ജീവിതമാണ്. ലോകത്തിലേക്കും നല്ല ഒരു സ്നേഹിതനോടൊപ്പമുള്ള ജീവിതമാണത്. യേശു എല്ലയിടത്തും എല്ലായ്പ്പോഴും നമ്മോടൊപ്പം ഉള്ളതിനാല്‍ നാം ഒരിക്കലും തനിയേ അല്ല. നമ്മുടെ പ്രശ്നങ്ങള്‍ യേശുവിനോട് പങ്കിടുകയും സഹായത്തിനായി ആവശ്യപ്പെടുകയും ചെയ്യാം. യേശു നമ്മുടെ ഭാവി അവിടുത്തെ കരങ്ങളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാല്‍ ആകുലചിന്തയും ഭയവും അകന്ന് സന്തോഷഭരിതമായ ഒരു ജീവിതം സാദ്ധ്യമാകുന്നു.

നിങ്ങള്‍ വീണ്ടും ജനിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഹൃദയംഗമായി ആത്മാര്‍ത്ഥതയോടെ യേശുവിനോട് ഇപ്രകാരം പറയുക: “കര്‍ത്താവായ യേശുവേ! അവിടുന്ന് ദൈവപുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നരകശിക്ഷ അര്‍ഹിക്കുന്ന ഒരു പാപിയാണ് ഞാന്‍. എന്നെ സ്നേഹിച്ച്, എന്‍റെ പാപങ്ങള്‍ക്കായി ക്രൂശില്‍ മരിച്ചതിന് നന്ദി. അവിടുന്ന് മരണത്തില്‍ നിന്ന് ഉയിര്‍ത്ത് ഇന്നും ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. പാപകരമായ ജീവിതത്തില്‍ നിന്നും ഇപ്പോള്‍ തന്നെ തിരിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ സകല പാപങ്ങളും ക്ഷമിക്കുകയും പാപത്തോട് വെറുപ്പ് നല്‍കയും ചെയ്യണം. ഏതെങ്കിലും വിധത്തില്‍ എനിക്ക് ദോഷം ചെയ്തിട്ടുള്ള എല്ലാവരോടും ഞാന്‍ ക്ഷമിക്കുന്നു. കര്‍ത്താവായ യേശുവേ എന്‍റെ ജീവിതത്തിലേക്ക് വന്ന് സാക്ഷാല്‍ എന്‍റെ കര്‍ത്താവായി വാഴേണമേ. ഇപ്പോള്‍ തന്നെ എന്നെ ദൈവപൈതലാക്കണമേ”.

ദൈവവചനം പറയുന്നു: “ക്രിസ്തുവിനെ കൈക്കൊണ്ട ഏവര്‍ക്കും ദൈവമക്കളായിത്തീരാന്‍ അവിടുന്ന് അവകാശം കൊടുത്തിരിക്കുന്നു(യോഹ. 1:12)യേശു പറയുന്നു : എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരു നാളും തള്ളിക്കളയുകയില്ല”(യോഹ.6:37)

തുടര്‍ന്ന് നിങ്ങള്‍ ദിനംപ്രതി ദൈവവചനം വായിക്കുകയും നാള്‍ തോറും പരിശുദ്ധാത്മനിറവില്‍ ജീവിക്കുകയും വേണം. വീണ്ടും ജനിച്ച മറ്റ് ദൈവമക്കളുമായി കൂട്ടായ്മയില്‍ ജീവിക്കണം .ക്രിസ്തീയജീവിതത്തില്‍ വളരുവാനും, യേശുവിനെ അനുഗമിക്കാന്‍ ശക്തരായിത്തീരുവാനും അങ്ങനെ മാത്രമേ കഴിയൂ. ഒരു നല്ല സഭയിലേക്ക് നിങ്ങളെ നയിക്കുവാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുക.

യേശു കര്‍ത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Vyakthamaya Oru Suvisesha SandhesamVyakthamaya Oru Suvisesha Sandhesam

Vyakthamaya Oru Suvisesha Sandhesam

Vyakthamaya Oru Suvisesha Sandhesam