ദൈവത്തിന്റെ നിലവാരം കാത്തുകൊള്ളുന്നതിനാണ് നമ്മുടെ വിളി – WFTW 02 ആഗസ്റ്റ് 2015

സാക് പുന്നന്‍

   Read PDF version

”എതിര്‍ക്രിസ്തുവിന്റെ സൈന്യങ്ങള്‍ വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കി നിരന്തര ഹോമം നിര്‍ത്തലാക്കും… ദൈവത്തിന്റെ നിയമത്തിനു വിരോധമായി ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെ അവന്‍ മുഖസ്തുതി പറഞ്ഞ്, അവന്റെ വശത്താക്കും. എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചു നിന്ന് വീര്യം പ്രവര്‍ത്തിക്കും. ജനത്തില്‍ ആത്മീയ ജ്ഞാനം ഉള്ളവര്‍ക്ക് ആ നാളില്‍ ഉപദേഷ്ടാവിന്റെ വ്യാപകമായ ഒരു ശുശ്രൂഷ ഉണ്ടായിരിക്കും. എങ്കിലും അവര്‍ തുടര്‍മാനം അപകടത്തിലായിരിക്കും. അവരില്‍ അനേകര്‍ തീകൊണ്ടും വാള്‍കൊണ്ടും മരിക്കുകയോ ജയിലിലടയ്ക്കപ്പെടുകയോ, കൊളളയടിക്കപ്പെടുകയോ ചെയ്യും. ഒടുവിലായി ഈ സമ്മര്‍ദ്ദങ്ങള്‍ അടങ്ങും. അപ്പോള്‍ അഭക്തരായ ചില ആളുകള്‍, അവരെ മുതലെടുക്കാന്‍ വേണ്ടി മാത്രം, അവര്‍ക്ക് സഹായഹസ്തം വാഗ്ദാനം ചെയ്യാനെന്നു നടിച്ചുകൊണ്ടു വരും” (ദാനിയേല്‍ 11:3135 ലിവിംഗ്). ഇത് അന്ത്യനാളുകളെ സൂചിപ്പിക്കുന്ന ഒരു വേദഭാഗമാണ്. അതുകൊണ്ടു തന്നെ സഭയ്ക്കുള്ള അനേകം മുന്നറിയിപ്പുകള്‍ അതിലുണ്ട്  എതിര്‍ക്രിസ്തുവിന്റെ ആത്മാവ് സഭയ്ക്കുള്ളില്‍ പോലും കാണപ്പെടും (1യോഹ. 2:19).

”എതിര്‍ക്രിസ്തുവിന്റെ ആത്മാവ് വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കുവാന്‍ നോക്കുന്നു (ദാനി. 11:31). വിശുദ്ധിയുടെയും നീതിയുടെയും സന്ദേശത്തിന് സാത്താനില്‍ നിന്ന് ഭയങ്കരമായ എതിര്‍പ്പുണ്ട്. എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ”ഉടമ്പടിയെ ലംഘിക്കുവാന്‍” പ്രോത്സാഹിപ്പിക്കുകയും, ചെയ്യുന്നു (ദാനി. 11:32). പുതിയ ഉടമ്പടി വാഗ്ദത്തം ചെയ്യുന്നത് പാപത്തിന്മേല്‍ വിജയമുള്ള ജീവിതമാണ്. എന്നാല്‍ എതിര്‍ക്രിസ്തു വിശ്വാസികളോടു പറയുന്നത് അങ്ങനെയൊരു ജീവിതം ജീവിക്കുക അസാധ്യമാണ് എന്നാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി ഒരു സഭയെന്ന നിലയില്‍ ഞങ്ങളുടെ തന്നെ ശുശ്രൂഷ എതിര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം, ഞങ്ങള്‍ വിശുദ്ധിയും നീതിയും പ്രസംഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ‘പാപം നമ്മുടെ മേല്‍ കര്‍തൃത്വം നടത്തേണ്ടതില്ല” (റോമ. 6:14). ”പണത്തെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുകയില്ല” (ലൂക്കൊ. 6:13). ”മറ്റുള്ളവരോട് കോപിക്കുകയും അവരെ നിന്ദിക്കുകയും ചെയ്യുന്നവര്‍ നരകത്തില്‍ പോകാന്‍ മതിയായ വിധത്തില്‍ കുറ്റക്കാരാണ്” (മത്താ. 5:22). തങ്ങളുടെ കണ്ണുകള്‍ കൊണ്ടു സ്ത്രീയെ മോഹത്തോടെ നോക്കുന്നവരും നരകത്തില്‍ നശിക്കത്തക്കവിധം അപകടത്തിലാണ് (മത്താ. 5:28,29) തുടങ്ങിയ സത്യങ്ങള്‍ ഞങ്ങള്‍ പ്രഘോഷിച്ചുകൊണ്ടിരിക്കുന്നു. യേശുവിന്റെ ഈ വാക്കുകള്‍ ഭൂരിപക്ഷം വിശ്വാസികള്‍ക്കും ആസ്വാദ്യകരമല്ലാത്തതിനാല്‍ അവര്‍ ഞങ്ങളെ എതിര്‍ക്കുന്നു.

ക്രിസ്തീയ വേലക്കാര്‍ക്കായുള്ള, വചനവിരുദ്ധമായ, ശമ്പള വ്യവസ്ഥിതിക്കും (ഒന്നാം നൂറ്റാണ്ടില്‍ കേട്ടിട്ടില്ലാത്ത ചില കാര്യങ്ങള്‍) ഇന്ത്യയിലെ ക്രിസ്തീയ വേലയുടെ പ്രത്യേകതയായ, വചന വിരുദ്ധമായ, ഭിക്ഷാടനത്തിനും എതിരായി ഞങ്ങള്‍ നിലപാടെടുത്തിട്ടുണ്ട്. ഇതു തങ്ങളുടെ പ്രസംഗങ്ങളിലൂടെ ജീവനസന്ധാരണ മാര്‍ഗ്ഗം കണ്ടെത്തുകയും, അതിനാല്‍ തങ്ങളുടെ സ്വകാര്യ സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരുടെ കോപം ഞങ്ങളുടെ നേര്‍ക്കു തിരിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.

സഭയില്‍ ഉള്ള വ്യക്തിപൂജ, പോപ്പിന്റെ അധികാര വ്യവസ്ഥിതി, സഭാ വിഭാഗീയത, ഇന്ത്യയിലെ സഭകളുടെ മേലുള്ള പാശ്ചാത്യ ആധിപത്യം, ഇവിടെയുള്ള സഭയുടെ വികസനത്തെ തടസ്സപ്പെടുത്തിയിട്ടുള്ള, പാശ്ചാത്യ നേതൃത്വത്തിന്മേലുള്ള അനാരോഗ്യകരമായ ആശ്രയം ഇവയ്‌ക്കെല്ലാം എതിരായി ഞങ്ങള്‍ നിലപാടെടുത്തിട്ടുണ്ട്. ഇത് അന്ധാരാധനാ സമൂഹങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദൈവത്തിന്റെ ആലയത്തെ അശുദ്ധമാക്കുക എന്നതാണ് സാത്താന്റെ ലക്ഷ്യം. അകമെ നിന്നു ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിക്കുന്നതിനായി അവന്‍ തന്റെ ‘സൈന്യത്തെ’ (ദാനി. 11:31) സഭയ്ക്കകത്ത് അണി നിരത്തുന്നു. ഈ കഴിഞ്ഞ 20 നൂറ്റാണ്ടുകളിലൂടെ ഗ്രൂപ്പുകള്‍ തോറും, പ്രസ്ഥാനങ്ങള്‍ തോറും അശുദ്ധമാക്കുന്നതില്‍ ഈ ശക്തികള്‍ എത്രമാത്രം, വിജയിച്ചിട്ടുണ്ട് എന്നത് ക്രിസ്തീയ ഗോളത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്നു.

സഭയുടെ പരാജയത്തിന്റെ പ്രധാന കാരണം സഭയില്‍ കാവല്‍ക്കാരായി ദൈവം നിയമിച്ചിട്ടുള്ളവര്‍ ജാഗ്രതയുള്ളവരും ഉണര്‍ന്നിരിക്കുന്നവരും ആയിരിക്കുന്നില്ല എന്നതാണ്. എങ്ങനെയാണ് ഈ കാവല്‍ക്കാരെ ഉറക്കുന്നതില്‍ സാത്താന്‍ വിജയിക്കുന്നത്? ചിലരുടെ കാര്യത്തില്‍, ആര്‍ക്കെങ്കിലും ഇടര്‍ച്ച ആയെങ്കിലൊ എന്നു ചിന്തിച്ചു സത്യം സംസാരിക്കാന്‍ അവരെ ഭയപ്പെടുത്തുന്നു  പ്രത്യേകിച്ച് പണക്കാരും സമൂഹത്തില്‍ സ്വാധീനമുള്ളവരുമായവര്‍ക്ക്, മറ്റു ചിലരുടെ കാര്യത്തില്‍, അവരെ ഭാര്യമാരെ പ്രീതിപ്പെടുത്തുന്നവരും, പണസ്‌നേഹികളും, ഭക്ഷണപ്രിയരും ആക്കിത്തീര്‍ക്കുന്നു. വേറെ ചിലരുടെ കാര്യത്തില്‍, സഭയില്‍ ദൈവത്തിന്റെ നിലവാരം നിലനിര്‍ത്താന്‍ വേണ്ടി നല്‍കുന്ന തങ്ങളുടെ സന്ദേശങ്ങള്‍ക്കു നേരിടുന്ന നിരന്തരമായ എതിര്‍പ്പു മൂലം കാവല്‍ക്കാര്‍ തന്നെ ക്ഷീണിച്ചു മടത്തുപോകുന്നു. അതുകൊണ്ട് അവര്‍ മനുഷ്യരെ പ്രസാദിപ്പിക്കത്തവിധം അവര്‍ തങ്ങളുടെ സന്ദേശങ്ങളുടെ നിലവാരം താഴ്ത്തുന്നു (എബ്രാ. 12:3).

”നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുത്തുപോകാതിരിക്കാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ച” യേശുവിനെ ധ്യാനിച്ചുകൊള്‍വാന്‍ നമ്മോടു പറയുന്നു. യേശുവിനെ എതിര്‍ത്ത ഈ പാപികള്‍ ആരായിരുന്നു? യിസ്രയേലിലുണ്ടായിരുന്ന വേശ്യകളോ, കൊലപാതകരോ, കള്ളന്മാരോ ആയിരുന്നില്ല. ഗ്രീക്കുകാരും റോമക്കാരും ആയിരുന്നില്ല. അല്ല. യേശുവിനെ നിരന്തരമായി എതിര്‍ത്ത പാപികള്‍, വേദപുസ്തകം കൊണ്ട് പ്രഹരിക്കുന്ന പ്രസംഗകരും യിസ്രായേലിലെ മതനേതാക്കന്മാരും ആയിരുന്നു. അവര്‍ യേശുവിനെക്കുറിച്ച് അസൂയാലുക്കളായിട്ട് ഒടുവില്‍ അവര്‍ അവിടുത്തെ കൊന്നു. നാം യേശുവിനെ അനുഗമിച്ചാല്‍, അതേ കൂട്ടത്തിലുള്ളവരില്‍ നിന്ന്, ഇന്നാണെങ്കില്‍ പോലും, നമുക്കും എതിര്‍പ്പുകള്‍ നേരിടും. നമുക്കുള്ള ഏറ്റവും വലിയ എതിര്‍പ്പു വരുന്നത്, ദൈവത്തിന്റെ നിലവാരം താഴ്ത്തി സഭയെ മലിനപ്പെടുത്തിയിട്ടുള്ള പ്രസംഗകരില്‍ നിന്നാണ്. നമ്മെ ഏതിര്‍ക്കാനുള്ള സാത്താന്റെ മുഖ്യ ഏജന്റുമാരാണിവര്‍. നിരന്തരമായുള്ള ഈ എതിര്‍പ്പുകള്‍ നേരിട്ടു ക്ഷീണിച്ചു മടുത്തു പോകാന്‍ വളരെ എളുപ്പമാണ്. ”പീഢനത്തിലൂടെ ദൈവത്തിന്റെ വിശുദ്ധന്മാരെ ഒടുക്കി കളയുവാന്‍” (ദാനി. 7:25) സാത്താന്‍ ശ്രമിക്കുന്നു. ജയിക്കാനുള്ള ഏകമാര്‍ഗ്ഗം അവിടുത്തെ ശത്രുക്കളാല്‍ അവിടുന്നു കൊല്ലപ്പെടുന്നതുവരെ നിരന്തരമായ എതിര്‍പ്പുകളെ നേരിട്ട യേശുവിന്റെ മാതൃകയെ നോക്കുക എന്നതു മാത്രമാണ്. നാമും ”മരണപര്യന്തം വിശ്വസ്തരായിരിക്കണം.” തന്റെ ജീവിതാവസാനംവരെ എതിര്‍പ്പുകളെ നേരിടാന്‍ മനസ്സില്ലാത്ത ഒരു പ്രസംഗകന്‍, കാതുകളെ ഇക്കിളിപ്പെടുത്തുന്ന ഒരു പ്രസംഗകനായി അവസാനിക്കും: അയാള്‍ ”മുഖസ്തുതി കൊണ്ട് ആളുകളെ തന്റെ വശത്താക്കു”കയും (ദാനി. 11:32) ഒരു ഒത്തുതീര്‍പ്പുകാരനായ ബിലെയാമായി തന്റെ ജീവിതം അവസാനിക്കുകയും ചെയ്യും. ഒരു സഭയെന്ന നിലയില്‍ നമ്മുടെ വിളി, ഏതു വില കൊടുത്തും നമ്മുടെ ഇടയില്‍ ദൈവത്തിന്റെ നിലവാരം കാത്തുകൊള്ളുന്നതിനാണ്. എല്ലാ സമയത്തും എതിര്‍ക്രിസ്തുവിന്റെ സൈന്യത്തിനെതിരെ ജാഗ്രതയുള്ളവരായിരിക്കേണ്ടതുണ്ട്. താന്‍ അവിടെയുണ്ടായിരുന്ന മൂന്നു വര്‍ഷക്കാലവും, ദൈവത്തിന്റെ കൃപയാല്‍, പൗലൊസ് എഫസൊസിലെ സഭയെ നിര്‍മ്മലതയില്‍ കാത്തു സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അവിടം വിട്ടു പോകുമ്പോള്‍, താന്‍ പോയതിനു ശേഷം അതിനകത്ത് അശുദ്ധി കടന്നു വരുമെന്നു തനിക്കു നിശ്ചയമുണ്ടെന്ന് അദ്ദേഹം മൂപ്പന്മാരോടു പറഞ്ഞു (അപ്പൊ. പ്ര. 20:2931). നാം എഫസ്യര്‍ക്കെഴുതിയ രണ്ടാം ലേഖന(വെളി. 2:15)ത്തില്‍ വായിക്കുന്നതുപോലെ അത് അങ്ങനെ തന്നെ സംഭവിച്ചു.