ക്രിസ്തീയ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങള്‍ – WFTW 01 മെയ് 2016

സാക് പുന്നന്‍

   Read PDF version

1 യോഹന്നാന്‍ 2:12-14ല്‍ യോഹന്നാന്‍ ക്രിസ്തീയ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളേക്കുറിച്ച് എഴുതിയിരിക്കുന്നു : ആത്മീയശൈശവം, ആത്മീയയൗവ്വനം പിന്നീട്, ആത്മീയപക്വത.

തങ്ങളുടെ പാപക്ഷമയെക്കുറിച്ചും, ദൈവം അവരുടെ പിതാവായി തീര്‍ന്നിരിക്കുന്നു എന്നതിനെക്കുറിച്ചും മാത്രം അറിവുള്ളവരാണ് ശിശുക്കള്‍. ഈ രണ്ട് കാര്യങ്ങള്‍ ക്രിസ്തുവിലുള്ള എല്ലാ ശിശുക്കളും അറിഞ്ഞിരിക്കണം. ഇതാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയും തുടക്കവും. ഈ വ്യക്തമായ അടിസ്ഥാനത്തില്‍ തുടങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് വളരുവാന്‍ സാധ്യമല്ല. നാം ശക്തരാകുവാനും സാത്താനെ ജയിക്കുവാനും തക്കവണ്ണം നമ്മുടെ ഹൃദയത്തില്‍ സ്ഥിരമായി വസിക്കുന്ന ദൈവവചനമുണ്ടാരിക്കേണ്ടത് എങ്ങനെ എന്ന് നാം പഠിക്കുമ്പോഴാണ് പക്വതയുടെ അടുത്ത ഘട്ടമാകുന്നത് (2:13,14). അവിടെ നിന്ന് നാം വളര്‍ന്ന് മറ്റുള്ളവര്‍ക്ക് ആത്മീയ പിതാക്കന്മാര്‍ ആയിത്തീരണം. അങ്ങനെ അവര്‍ക്ക് ദൈവത്തെയും അവിടുത്തെ വഴികളെയും ഏറ്റവും അടുത്തറിയാം അത് അവിടുത്തെ അവരുടെ പിതാവായി മാത്രം അറിയുന്നതിനേക്കാള്‍ അധികമായുള്ളതാണ്. നിങ്ങള്‍ പക്വതയുള്ളവരായി തീരുമ്പോള്‍, നിങ്ങള്‍ ദൈവത്തെ വ്യക്തിപരമായി അറിയും, അവിടുത്തെ മൂല്യങ്ങള്‍ അവിടുന്ന് പ്രവര്‍ത്തിക്കുന്നതിന് ആധാരമായിരിക്കുന്ന തത്വങ്ങള്‍ മുതലായവ മനസ്സിലാക്കും. അങ്ങനെയുള്ള പിതാക്കന്മാര്‍ക്ക് മറ്റുള്ള വിശ്വാസികളെ നയിക്കുവാന്‍ കഴിയും ഇന്ന് നമ്മുടെ സഭകളിലുള്ള ഈ സമയത്തെ ഏറ്റവും വലിയ ആവശ്യവും ഇതു തന്നെയാണ്.

പാപക്ഷമയെക്കുറിച്ചും, തങ്ങളുടെ എല്ലാ ഭൗതിക ആവശ്യങ്ങള്‍ക്കുവേണ്ടിയും കരുതുന്ന എത്ര നല്ല പിതാവാണ് ദൈവം എന്നതിനേക്കുറിച്ചും, എങ്ങനെ അവരുടെ രോഗങ്ങളെ സൗഖ്യമാക്കുന്നു എന്നതിനേക്കുറിച്ചും, അവര്‍ക്കുവേണ്ടി അവിടുന്ന് എല്ലാം നല്‍കുന്ന വിധങ്ങളേക്കുറിച്ചും മാത്രം സംസാരിക്കുന്നവര്‍ ശിശുക്കളാണ്. ‘അമ്മ, അപ്പ’ എന്നു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ശിശുക്കളേപ്പോലെയാണ് അവര്‍. നാം എല്ലാവരും തുടങ്ങുന്നത് ഇവിടെയാണ്. എന്നാല്‍ ആ സ്ഥിതിയില്‍ നിലകൊള്ളരുത്. നാം വളര്‍ന്ന് സാത്താനോട് പോരാടുന്നത് എങ്ങനെ ആണെന്ന് പഠിക്കണം. അനന്തരം നാം അതിനുമപ്പുറം പോകേണ്ടിയിരിക്കുന്നു. നാം ദൈവത്തെ അടുത്തറിയുന്നതിനായി മുമ്പോട്ടു പോകണം. ഇതാണ് എല്ലാറ്റിനേക്കാളും വലിയ കാര്യം. അപ്പോള്‍ സഭയിലുള്ള അനേകര്‍ക്ക് ഒരു പിതാവെന്ന നിലയില്‍ ഒരു അനുഗ്രഹമായിരിക്കാന്‍ കഴിയും.

പക്വതയുടെ ഈ വ്യത്യസ്ത നിലകളിലുള്ള എല്ലാ വിശ്വാസികള്‍ക്കും യോഹന്നാന്‍ ഒരു പ്രബോധനം നല്‍കുന്നത് : ‘ലോകത്തെയും അതിലുള്ളതിനെയും സ്‌നേഹിക്കരുത്’ (2:15). ആത്മീയ പിതാക്കന്മാര്‍ക്കും ലോകത്തെ സ്‌നേഹിക്കരുത് എന്ന ഒരു പ്രബോധനം ആവശ്യമാണോ ? അതെ. ലോകത്തിലുള്ള ഏറ്റവും പക്വമതിയായ ഒരു ക്രിസ്ത്യാനി പോലും, ഏതു സമയത്തും ലോകത്തെ സ്‌നേഹിക്കാനുള്ള അപകടത്തിലാണ്. അതുകൊണ്ട് അദ്ദേഹത്തിനുപോലും ‘ലോകത്തെ സ്‌നേഹിക്കരുത്. നിങ്ങള്‍ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പിതാവിനെ സ്‌നേഹിക്കാന്‍ കഴിയുകയില്ല’ എന്ന പ്രബോധനംവശ്യമാണ്.

യോഹന്നാന്‍ ‘ലോകം’ എന്ന് വിളിക്കുന്നതിനെ രൂപവല്‍ക്കരിക്കുന്ന മൂന്നു കാര്യങ്ങള്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഒന്ന് : ജഡമോഹം ലൈംഗിക അഭിനിവേശം, അതിഭക്ഷണം, അലസത; രണ്ട് : കണ്‍മോഹം നാം കാണുന്ന ഓരോ കാര്യങ്ങളും വാങ്ങിക്കുവാനുള്ള ആഗ്രഹം, പണസ്‌നേഹത്തോട് ബന്ധപ്പെട്ടിരിക്കുന്നവ; മൂന്ന് : നിഗളം എല്ലാറ്റിനെക്കാള്‍ വലിയ പാപം. ഈ കാര്യങ്ങളില്‍ ഏതിനെ എങ്കിലും സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും പിതാവിനെ സ്‌നേഹിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഇവയെല്ലാ കാര്യങ്ങളും ഈ ലോകവും വളരെ പെട്ടെന്നു ഒഴിഞ്ഞുപോകും. പിതാവിന്റെ ഇഷ്ടം ചെയ്യുന്ന ഒരുവന്‍ മാത്രം എന്നേക്കും നിലനില്‍ക്കും (2:17). ഇതെല്ലായ്‌പ്പോഴും നമ്മുടെ മനസ്സില്‍ നാം വഹിക്കേണ്ടിയ ഒരു കാര്യമാണ്.