ദൈവത്തിന്റെ അംഗീകാരം നേടുന്നതിന്റെ രഹസ്യം – WFTW 10 മെയ് 2015

സാക് പുന്നന്‍

   Read PDF version

എബ്രായര്‍ 2:17ല്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു “അതുകൊണ്ട് അവിടുന്നു ദൈവീക ശുശ്രൂഷയില്‍ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി ജനങ്ങളുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം വരുത്തേണ്ടതിന് എല്ലാ വിധത്തിലും തന്റെ സഹോദരന്മാരോടു സദൃശനായി തീരേണ്ടത് ആവശ്യമായിരുന്നു. നമുക്ക് എപ്പോഴും നേരിടാന്‍ കഴിഞ്ഞിട്ടുള്ള എല്ലാവിധ പ്രലോഭനങ്ങളുടെ സമ്മര്‍ദ്ദങ്ങളും യേശു അനുഭവിച്ചിട്ടുണ്ട്. നാം പ്രലോഭിപ്പിക്കപ്പെടുന്ന സമയങ്ങളില്‍ നമുക്ക് വലിയ ഉത്സാഹം തരുന്ന ഒരു കാര്യം ഇതാണ് – അതു നമുക്കും ജയിക്കാമെന്നുള്ളതാണ്. ക്രിസ്തു നമ്മുടെ ജഡത്തില്‍ വരികയും നമ്മെപ്പോലെ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്തു എന്ന മഹത്വകരമായ സത്യം നമ്മില്‍ നിന്നു മറച്ചു വയ്ക്കുവാന്‍ ശ്രമിക്കുന്നതിലൂടെ, ഈ പ്രത്യാശയാണ് നമ്മില്‍ നിന്നു മോഷ്ടിച്ചെടുക്കുവാന്‍ സാത്താന്‍ ശ്രമിക്കുന്നത്.
നസ്രേത്തിലെ ഒരു തച്ചനെന്ന നിലയില്‍, ഏതെങ്കിലും വിധത്തിലുള്ള ബിസിനസ് മേഖലയില്‍ ഉള്‍പ്പെടുന്ന ഏതൊരാള്‍ക്കും നേരിട്ടിട്ടുള്ള എല്ലാ പ്രലോഭനങ്ങളും യേശുവും അഭിമുഖീകരിച്ചിട്ടുണ്ടാകും. എന്നാല്‍ അവിടുന്ന് എന്തെങ്കിലും വിറ്റിട്ടുള്ള ആരെയും ഒരിക്കലും വഞ്ചിച്ചിട്ടില്ല. അവിടുന്ന് ഒരിക്കലും ഏതെങ്കിലും സാധനത്തിനു കൂടുതല്‍ വില ആവശ്യപ്പെട്ടിട്ടില്ല. തന്നെയുമല്ല തനിക്ക് എന്തു വില കൊടുക്കേണ്ടി വന്നാലും (അല്ലെങ്കില്‍ നഷ്ടമുണ്ടായാലും) നീതിയുടെ കാര്യത്തില്‍ ഒരിടത്തും അവിടുന്നു വിട്ടു വീഴ്ച ചെയ്തില്ല. നസ്രേത്തിലുള്ള മറ്റ് ആശാരിമാരുമായി മത്സരത്തിലായിരുന്നില്ല. അവിടുന്നു ജീവസന്ധാരണത്തിനു വേണ്ടി മാത്രമാണു ജോലി ചെയ്തിരുന്നത്. അങ്ങനെ വാങ്ങുന്നതിലൂടെയും വില്ക്കുന്നതിലൂടെയും പണം കൈകാര്യം ചെയ്യുന്നതിലൂടെയും (ഒരു ആശാരി എന്ന നിലയില്‍) പണത്തിന്റെ മേഖലയില്‍ നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രലോഭനങ്ങളെയും യേശു അഭിമുഖീകരിച്ചു. അവിടുന്നു ജയിക്കുകയും ചെയ്തു.
അപൂര്‍ണ്ണരായ മാതാപിതാക്കള്‍ക്കു വളരെ കാലം കീഴടങ്ങി യേശു ജീവിച്ചു. ഇതു വിവിധ തരത്തിലുള്ള ആന്തരിക പ്രലോഭനങ്ങള്‍ക്ക് അവിടുത്തെ തുറന്നു വച്ചിട്ടുണ്ടാകണം (മനോഭാവങ്ങളുടെ മണ്ഡലങ്ങളില്‍); എന്നിട്ടും അവിടുന്ന് ഒരിക്കല്‍പോലും പാപം ചെയ്തില്ല. ജോസഫും മറിയയും അപ്പോഴും പഴയ ഉടമ്പടിക്കു കീഴിലായിരുന്നതിനാല്‍ അവര്‍ക്ക് പാപത്തിന്മേല്‍ വിജയം ഉണ്ടായിരുന്നില്ല. വിജയം ലഭിച്ചിട്ടില്ലാത്ത, വിവാഹിതരായ ഏതു ദമ്പതികളും ചെയ്യുന്നതുപോലെ അവരും അവരുടെ ശബ്ദം ഉയര്‍ത്തുകയും തമ്മില്‍ തര്‍ക്കിക്കുകയും ചെയ്തിരിക്കാം. മറിച്ച്, യേശു പൂര്‍ണ്ണ ജയത്തില്‍ ജീവിക്കുകയായിരുന്നു. എന്നിട്ടും അവിടുന്ന് ഒരിക്കലും അവരെ നിന്ദിച്ചില്ല. അവിടുന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ താന്‍ പാപം ചെയ്യുമായിരുന്നു. അവിടുന്ന് അവരെക്കാള്‍ വളരെ നിര്‍മ്മലനായിരുന്നെങ്കിലും, അവിടുന്ന് അവരെ ബഹുമാനിച്ചു. ഇവിടെ അവിടുത്തെ താഴ്മയുടെ മനോഹാരിത നാം കാണുന്നു. അങ്ങനെ നാം കാണുന്നത്, ആ 30 വര്‍ഷങ്ങളില്‍ നസ്രേത്തില്‍ സംഭവബഹുലമല്ലാത്ത ഓരു ജീവിതം ജീവിച്ചു എന്നതിനേക്കാള്‍ യേശു എല്ലാ സമയത്തും പ്രലോഭനങ്ങള്‍ക്കെതിരായുള്ള ഒരു പോരാട്ടത്തിന്റെ മദ്ധ്യത്തിലായിരുന്നു എന്നാണ്. ഓരോ വര്‍ഷം കഴിയുന്തോറും തീവ്രത വര്‍ദ്ധിച്ചു വരുന്ന ഒരു പോരാട്ടം. കാരണം പിതാവായ ദൈവത്തിനു നമ്മുടെ രക്ഷാനായകനെ, അവിടുന്നു നമ്മുടെ രക്ഷകനും മഹാപുരോഹിതനും ആകുന്നതിനു മുന്നമെ മനുഷ്യര്‍ക്കു സാധ്യമായ മുഴുവന്‍ പ്രലോഭനങ്ങളുടെയും ശ്രേണിയിലൂടെ കടത്തിക്കൊണ്ടുപോകണമായിരുന്നു.
ദൈവത്തിന്റെ വചനം പറയുന്നു: “സകലത്തിന്റെയും ലക്ഷ്യവും സകലത്തിന്റെയും ആധാരവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കുമ്പോള്‍ അവരുടെ രക്ഷാനായകനെ കഷ്ടങ്ങളാല്‍ സമ്പൂര്‍ണ്ണനാക്കുന്നതു യുക്തം ആയിരുന്നു” (എബ്രാ. 2:10). യേശുവിന് തന്റെ ഭൂമിയിലെ ജീവിതത്തിന്റെ അവസാനത്തെ മൂന്നര വര്‍ഷങ്ങളില്‍ തനിക്ക് അഭിമുഖീകരിക്കുവാന്‍ അപ്പോഴും കുറച്ചു പ്രലോഭനങ്ങള്‍ കൂടി ഉണ്ടായിരുന്നു. (ദേശത്തിലെ ജനതയിലൂടെ – വിപുലഖ്യാതിയുള്ള ചിലത്). എന്നാല്‍ നമുക്ക് എല്ലാവര്‍ക്കും ഭവനത്തിലും നമ്മുടെ ജോലി സ്ഥലങ്ങളില്‍ നേരിടുന്ന സാധാരണ പ്രലോഭനങ്ങളെ തന്റെ ആദ്യത്തെ മുപ്പതു വര്‍ഷങ്ങളില്‍ അവിടുന്ന് അഭിമുഖീകരിക്കുകയും വിജയിക്കുകയും ചെയ്തു. അതിനാല്‍ പിതാവ് തന്റെ അംഗീകാരത്തിന്റെ സാക്ഷ്യപത്രം യേശുവിന്റെ സ്‌നാനത്തിന്റെ സമയത്ത് അവിടുത്തേക്കു നല്‍കി.
ദൈവം തന്റെ അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനം എന്താണെന്നു കാണാന്‍ നമ്മുടെ കണ്ണുകള്‍ തുറന്നെങ്കില്‍ മാത്രമേ അതു നമ്മുടെ ജീവിതങ്ങളെ പൂര്‍ണ്ണമായി മാറ്റി മറിക്കുകയുള്ളു. നമ്മില്‍ ആരും പിന്നെ ഒരിക്കലും ലോകവ്യാപകമായ ഒരു ശുശ്രൂഷ മോഹിക്കുകയില്ല. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ പ്രലോഭനത്തിന്റെ സമയങ്ങളില്‍ ഉള്ള വിശ്വസ്തത കൂടുതല്‍ ആഗ്രഹിക്കും. ഭൌതികമായ അത്ഭുതങ്ങളെ പ്രശംസിക്കുന്നത് നിര്‍ത്തുകയും രൂപാന്തരപ്പെട്ട ജീവിതങ്ങളെ കൂടുതല്‍ പ്രശംസിക്കാന്‍ തുടങ്ങുകയും ചെയ്യും. അങ്ങനെ നമ്മുടെ മുന്‍ഗണന ശരിയായ വിധത്തിലാകുവാന്‍ തക്കവണ്ണം നമ്മുടെ മനസ്സുകള്‍ പുതുക്കപ്പെടും.
ദൈവത്തിന്റെ ഏറ്റവും വലിയ പ്രതിഫലങ്ങളും അവിടുത്തെ ഉന്നതമായ പ്രശംസാ വചനങ്ങളുമെല്ലാം യേശു നേരിട്ട അതേ മനോഭാവത്തോടെ പ്രലോഭനങ്ങളെ നേരിടുന്നവര്‍ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നറിയുന്നത് എത്ര വലിയ ഒരു പ്രോത്സാഹനമാണ്! അതായത് “ഒരു സമയത്തു പോലും പാപം ചെയ്യുകയോ എന്റെ പിതാവിനെ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കിഷ്ടം.” ഫിലിപ്പിയര്‍ 2:5-8 വരെയുള്ള പ്രബോധനത്തിന്റെ അര്‍ത്ഥം ഇതാണ്. അതു പറയുന്നത് “ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലുമുണ്ടായിരിക്കട്ടെ… അവിടുന്ന് മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായി തീര്‍ന്നു.” അങ്ങനെ നമ്മുടെ വരങ്ങള്‍, നമ്മുടെ ശുശ്രൂഷകള്‍, സ്ത്രീപുരുഷ വ്യത്യാസം തുടങ്ങിയവയൊന്നും കണക്കാക്കാതെ, നമുക്കെല്ലാവര്‍ക്കും ജയാളികളാകാനും, വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായവരുടെ കൂട്ടത്തിലാകാനുമുള്ള തുല്യ അവസരം ഉണ്ട്.