വെളിപ്പാടുകളുടെ പ്രാധാന്യം- WFTW 03 ജൂലൈ 2016

സാക് പുന്നന്‍

   Read PDF version

എഫെസ്യര്‍ 1:18ല്‍ പൗലോസ് ഇപ്രകാരം പറയുന്നു,’നിങ്ങളുടെ ഹൃദയദൃഷ്ടികള്‍ (നിങ്ങളുടെ മനസ്സിന്റേതല്ല) പ്രകാശിപ്പിക്കപ്പെടേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ പുതിയ ഉടമ്പടിയുടെ ഊന്നല്‍ എപ്പോഴും ഹൃദയത്തിന്റെ മേല്‍ ആണ്. പഴയനിയമത്തില്‍ തലയിലേക്കു കയറുന്ന അറിവിനായിരുന്നു ഊന്നല്‍ എന്നാല്‍ ഇന്ന് ഹൃദയത്തിലേക്കു കടക്കുന്ന വെളിച്ചത്തിനാണ്.

പഴയനിയമത്തില്‍ ഹൃദയ പ്രകാരമുള്ള മനുഷ്യര്‍ വളരെ കുറച്ചുമാത്രമെ ഉണ്ടായിരുന്നുള്ളു. സദൃശവാക്യങ്ങളുടെ പുസ്തകം ഹൃദയത്തെക്കുറിച്ച് വളരെ അധികം പറയുന്നുണ്ട്. ദാവീദ് ദൈവത്തിന്റെ സ്വന്ത ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. എന്നാല്‍ പൊതുവായി പറഞ്ഞാല്‍ പഴയ ഉടമ്പടിയുടെ കീഴില്‍ ഉണ്ടായിരുന്ന പുരോഹിതന്മാരും വേദപണ്ഡിതന്മാരും ഹൃദയപ്രകാരമുള്ള മനുഷ്യര്‍ ആയിരുന്നില്ല. തിരുവചനത്തിന്റെ ബുദ്ധിപരമായ പഠനമാണ് യേശുവിനെ ക്രൂശിച്ച ശാസ്ത്രീമാരെയും പരിശന്മാരെയും സൃഷ്ടിച്ചത്. നിങ്ങള്‍ തിരുവചനം പഠിക്കുവാന്‍ നിങ്ങളുടെ തല ഉപയോഗിക്കുകയും ധാരാളം വേദ പാണ്ഡിത്യം നേടുന്നതിനായി മാത്രം നിങ്ങളുടെ ജീവിതം മുഴുവന്‍ ചെലവഴിക്കുകയും ചെയ്താല്‍ നിങ്ങളും മറ്റൊരു ശാസ്ത്രിയോ പരിശനോ ആയി നിങ്ങളുടെ ജീവിതം അവസാനിക്കും. ദൈവികസത്യം നിങ്ങളുടെ തലയില്‍ നിന്ന് നിങ്ങളുടെ ഹൃദയത്തിലേയ്ക്ക് താണിറങ്ങിവന്ന് അത് വെളിപ്പാടായി തീരണം. തലയില്‍ നിന്ന് ഹൃദയത്തിലേയ്ക്കുള്ള ആ 12 ഇഞ്ച് പതനമാണ് എല്ലാ വ്യത്യാസവും വരുത്തുന്നത്.!

താഴെ പറയുന്ന കാര്യങ്ങള്‍ കാണുവാന്‍ തക്കവണ്ണം അവരുടെ ഹൃദയദൃഷ്ടിയികള്‍ പ്രകാശിപ്പിക്കപ്പെടേണ്ടതിനാണ് പൗലോസ് പ്രാര്‍ത്ഥിച്ചത്.

1. ദൈവത്തിന്റെ വിളിയുടെ പ്രത്യാശ.
2. വിശുദ്ധന്മാരില്‍ അവിടുത്തെ അവകാശത്തിന്റെ മഹിമാ ധനം.
3. അവര്‍ക്ക് ലഭ്യമായിരിക്കുന്ന ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലിപ്പം. (എഫെ 1:18,19)

ഈ സത്യങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടി തന്റെ കത്തുകള്‍ 25 പ്രാവശ്യം വായിക്കണമെന്ന് പൗലോസ് അവരോടാവശ്യപ്പെട്ടില്ല. അവര്‍ക്ക് അതൊരു നൂറുതവണ വായിച്ചാലും മനസ്സിലാകാതിരിക്കുമായിരുന്നു. ഈ മഹത്തായ സത്യങ്ങളെക്കുറിച്ച് പരിശുദ്ധാത്മാവില്‍ നിന്ന് അവര്‍ക്ക് വെളിപാട് ലഭിക്കണമെന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ബൈബിളിലുള്ള എല്ലാ എബ്രായ, ഗ്രീക്ക് പദങ്ങളുടെയും മൂലഅര്‍ത്ഥങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാന്‍ കഴിയും എന്നാല്‍ അപ്പോഴും ആത്മീയമായി അന്ധന്മാരായി ‘ക്രിസ്തു യേശുവിലുള്ള സ്വര്‍ഗ്ഗത്തിലെ ഒരൊറ്റ ആത്മീയ അനുഗ്രഹം’ പോലും അനുഭവിക്കാതെയിരിക്കാം, അല്ലെങ്കില്‍ നിങ്ങള്‍ ആയിതീരണമെന്ന് ദൈവം മുന്‍ നിര്‍ണ്ണയിച്ചതു പോലെ ‘വിശുദ്ധരും നിഷ്‌കളങ്കരും’ ആയിതീരാതെയിരിക്കാം. നിങ്ങള്‍ക്ക് പരിശുദ്ധാത്മാവില്‍ നിന്ന് വചനത്തിന്മേല്‍ വെളിപ്പാട് ലഭിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായിതീരുന്നു. നിങ്ങള്‍ക്ക് ഗ്രീക്ക് ഭാഷ അറിയില്ലായിരിക്കാം, എന്നാല്‍ നിങ്ങള്‍ ക്രീസ്തുവിനെ അറിയും. നിങ്ങള്‍ ക്രിസ്തുവിലായിരിക്കും. നിങ്ങള്‍ക്ക് തിരുവചനത്തില്‍ നിന്നുള്ള ചെക്കുകള്‍ (ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍) എടുത്ത് സ്വര്‍ഗീയ ബാങ്കില്‍ ചെന്ന് അത് മാറുവാനും ആത്മീയമായി ഒരു ധനികനാകുവാനും നിങ്ങള്‍ക്ക് കഴിയും അതുകൊണ്ട് ഒരിക്കലും വെളിപ്പാടില്ലാതെയുള്ള ബൈബിള്‍ പഠനം പിന്‍തുടരരുത്. നിങ്ങളുടെ ബൈബിള്‍ പഠനത്തിന്റെ ഉദ്ദേശ്യംപരിശുദ്ധാത്മാവില്‍ നിന്ന് വെളിപ്പാട് ലഭിക്കുന്നതിന് വേണ്ടിയാകട്ടെ. ഹൃദയത്തിനെക്കാള്‍ തലയ്ക്ക് ഊന്നല്‍ കൊടുക്കുന്നവര്‍ ആരായാലും അവര്‍ നിങ്ങളെ തെറ്റായവഴിയില്‍ നയിക്കുന്നവരായിരിക്കും. നിങ്ങളുടെ മനസ്സുപയോഗിക്കുന്നതിനു ഞാന്‍ എതിരല്ല. ഞാന്‍ പഠിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുമ്പോള്‍ ഞാന്‍ എന്റെ മനസ്സിനെ വലിയ അളവില്‍ ഉപയോഗിക്കാറുണ്ട്. അല്ലെങ്കില്‍ എനിക്ക് നിങ്ങളോട് സംസാരിക്കുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഞാന്‍ എന്റെ മനസ്സിനെ പരിശുദ്ധാത്മാവിന്റെ ഒരടിമയാക്കിമാറ്റിയിടുണ്ട്. വേദ പുസ്തകം പഠിക്കുമ്പോള്‍, നാം തുടങ്ങുന്നത് വായിക്കുവാന്‍ നമ്മുടെ കണ്ണുകള്‍ (ശരീരം) ഉപയോഗിച്ചു കൊണ്ടാണ്. അപ്പോള്‍ വചനം നമ്മുടെ മനസ്സില്‍ (പ്രാണനില്‍) കടക്കുന്നു. എന്നാല്‍ അതിനുശേഷം ആ വചനം നമ്മുടെ പ്രാണന് അപ്പുറം നമ്മുടെ ആത്മാവിലേക്ക് തുളച്ചു കയറണം, അവിടെ പരിശുദ്ധാത്മാവ് നമുക്ക് വെളിപ്പാട് തരും.

പഴയ ഉടമ്പടിയിലെ 3 ഭാഗങ്ങളുള്ള സമാഗമന കുടാരത്തില്‍ ഇതിനൊരു വിശദീകരണം കാണാന്‍ കഴിയും പുറത്തെ പ്രകാരം നമ്മുടെ ശരീരത്തിന്റെ പ്രതീകമാണ്, നാം അതിനാലാണ് ദൈവത്തിന്റെ വചനം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നത്. അടുത്ത മേഖല, വിശുദ്ധസ്ഥലം, അതു നമ്മുടെ പ്രാണന്റെ പ്രതീകമാണ്, അതിലൂടെയാണ് നാം ഗ്രഹിക്കുന്നതും (മനസ്സ്) വചനത്താല്‍ ഇളക്കപ്പെടുന്നതും (വികാരങ്ങള്‍) അതിനുശേഷം വരുന്നത് നമ്മുടെ ആത്മാവിന്റെ പ്രതീകമായ അതി പരിശുദ്ധ സ്ഥലം, അവിടെ ദൈവം നമ്മുക്ക് അവിടുത്തെ വചനത്തിന്മേല്‍ വെളിപ്പാടു തരികയും അതു നമ്മെ അനുസരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വെളിപ്പാടു ലഭിക്കുമ്പോള്‍ മാത്രമാണ് നാംയഥാര്‍ത്ഥത്തില്‍ അവിടുത്തെ വചനത്തിലൂടെ ദൈവത്തെ കേള്‍ക്കുന്നത് . അപ്പോള്‍ മാത്രമേ നമുക്ക് ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളു.

അതുകൊണ്ട് നിങ്ങളുടെ ബൈബിള്‍ പഠനമെല്ലാം, വായനയ്ക്കും മനസ്സിലാക്കലിനുമപ്പുറം വെളിപ്പാടിലേക്കും അനുസരണത്തിലേക്കുംപോകട്ടെ. യേശു മരിച്ചതും തിരശീല ചീന്തപ്പെട്ടതും നാം അതിപരിശുദ്ധസ്ഥലത്ത് പ്രവേശിക്കേണ്ടതിനാണ് (എബ്രാ:10,20). പരിശന്മാര്‍ അവരുടെ വേദപുസ്തകം വായിക്കുകയും അത് മനസ്സിലാക്കുകയും ചെയ്തു, എന്നാല്‍ അവര്‍ക്ക് അതിന്മേല്‍ ഒരു വെളിപാടും ലഭിച്ചില്ല അതുകൊണ്ട് അവര്‍ യേശുവിനെ ബെയേല്‍സെബൂല്‍ ആയി കരുതി. പത്രൊസിന്, എങ്ങനെയായാലും, തിരുവചനത്തിന്മേല്‍ വെളിപ്പാടു ലഭിച്ചിട്ട് അവന്‍ യേശുവിനെ ദൈവത്തിന്റെ പുത്രനായ മശിഹാ ആയി കണ്ടു.