നന്ദിയോടെ കരുണ കാണിക്കുക – WFTW 13 മാർച്ച് 2016

സാക് പുന്നന്‍

   Read PDF version

കര്‍ത്താവ് നമുക്ക് ഇത്രയും സൗജന്യമായി ദാനം ചെയ്തിട്ടുള്ള ക്ഷമയുടെ വിസ്മയം നമുക്ക് ഒരിക്കലും നഷ്ടെപ്പെടരുത്. കര്‍ത്താവ് കാല്‍വരി ക്രൂശില്‍ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും വേണ്ടിയുള്ള നന്ദി പ്രകടനമായിട്ട് ഇനി നമ്മുടെ ജീവിതം മുഴുവന്‍ തീരണം. ന്യായപ്രമാണത്തിന്‍ കീഴില്‍ ന്യായവിധിയെ ഭയപ്പെട്ടാണ് ആളുകള്‍ കര്‍ത്താവിനെ സേവിച്ചത്. എന്നാല്‍ കൃപക്കു കീഴില്‍, അത് നന്ദിയുടെ ശക്തിയിലൂടെയാണ്.

മത്താ.18:2325ല്‍ 30 കോടി രൂപയുടെ വലിയ ഒരു കടം തന്റെ ദാസന് ക്ഷമിച്ചുകൊടുത്ത ദയാലുവായ ഒരു രാജാവിന്റെ ഉപമ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. അവന്റെ തന്നെ ജീവിത കാലത്തോ അല്ലെങ്കില്‍ വരും തലമുറയ്‌ക്കോ ഒരിക്കലും മടക്കിക്കൊടുക്കാന്‍ കഴിയാത്തത്ര വലിയ കടമായിരുന്നു ആ ദാസന്റേത്. അതുകൊണ്ട് അവന്‍ തനിക്കു ലഭിച്ച ഈ മാപ്പിന് വലിയ നന്ദിയുള്ളവനായിരിക്കണമായിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച അതേ അളവില്‍ അവന്‍ മറ്റുള്ളവര്‍ക്ക് പകരം കൊടുത്തില്ല. അയാള്‍ തന്റെ യജമാനന്റെ സന്നിധിയില്‍ നിന്നു പുറത്തുപോയ ഉടന്‍ തന്നെ അയാള്‍ തനിക്ക് അറുപതിനായിരം രൂപ കടംപെട്ടിരുന്ന മറ്റൊരുവന്റെ ഭവനത്തിലേക്കു പോയി. ഇവിടെ 60000/രൂപ തീര്‍ച്ചയായും അത്ര എളുപ്പം അവഗണിക്കത്തക്കവിധം ചെറിയ ഒരു തുകയല്ല. എന്നാല്‍ അവന് ഇളച്ചുകിട്ടിയ 300,000,000 രൂപയോട് തുലനം ചെയ്താല്‍ അത് സമുദ്രത്തിലെ വെറും ഒരു തുള്ളിയയാണ് ! എന്നാല്‍ ഈ മനുഷ്യന്‍ എന്താണ് ചെയ്തത് ? അയാള്‍ മറ്റെ മനുഷ്യന്റെ തൊണ്ടക്കു പിടിച്ചു ഞെരിച്ചുകൊണ്ട് ‘നിന്റെ കടം ഇപ്പോള്‍ തന്നെ തീര്‍ക്കുക’ എന്നാവശ്യപ്പെട്ടു. ആ മനുഷ്യന് അത് മടക്കിക്കൊടുക്കുവാന്‍ കഴിഞ്ഞപ്പോള്‍, അവന്‍ അയാളെ അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇത് രാജാവിനെ അറിയിച്ച ഉടനെ അദ്ദേഹം കരുണയില്ലാത്ത ദാസനെ ആളയച്ച് വിളിപ്പിച്ച് അയാളെ ‘ദുഷ്ട ദാസന്‍’ എന്ന് സംബോധന ചെയ്തുകൊണ്ട് മുഴുവന്‍ തുകയും കൊടുത്തു വീട്ടുംവരെ അയാളെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില്‍ ഏല്‍പിച്ചു. എന്നിട്ട് യേശു പറഞ്ഞു, ‘നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാതിരുന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് നിങ്ങളോടും അങ്ങനെ തന്നെ ചെയ്യും’ (മത്താ.18:35).

ഈ ഉപമയിലെ രാജാവ്, തന്റെ ഭൃത്യന്‍ കൃതഞ്ജത നിമിത്തം കരുണ കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ദാസന്‍, തനിക്കുതന്നെ ലഭിച്ച കരുണയ്ക്കുള്ള നന്ദിയാല്‍ പ്രവര്‍ത്തിക്കുവാന്‍ പരാജയപ്പെട്ടപ്പോഴാണ് ആ രാജാവ് ദണ്ഡനത്തിന്റെ രണ്ടാം തരം രീതി അവലംബിച്ചത്. ദൈവത്തിന്റെ കാര്യത്തിലും ഇത് അങ്ങനെ തന്നെയാണ്. അവിടുന്ന് നമുക്കുവേണ്ടി ചെയ്തതിനുള്ള കൃതഞ്ജതയില്‍ നിന്നും നാം മറ്റുള്ളവരോട് ക്ഷമിക്കണമെന്നാണ് അവിടുന്ന് പ്രാഥമികമായി ആഗ്രഹിക്കുന്നത്. കൃപയുടെ വിളിക്ക് നാം പ്രതികരിക്കാതിരിക്കുമ്പോഴാണ്, കുറഞ്ഞപക്ഷം നിയമത്തിന്റെ ഭീഷണിയോട് എങ്കിലും നാം പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, നമ്മെ നിയമത്തിന്‍ കീഴാക്കുന്നത്. അപ്പോള്‍ അവിടുന്ന് നമ്മെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില്‍ വിട്ടുകൊടുത്തിട്ട് മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ നമ്മെ പഠിപ്പിക്കുവാന്‍ നോക്കുന്നു. അനേകം വിശ്വാസികള്‍, ഒരിക്കലും ശബ്ബത്തിന്റെ സ്വസ്ഥതയിലേക്കു പ്രവേശിക്കുന്നതായി കാണപ്പെടാത്തവരും, സ്ഥിരതയില്ലാത്തവരും മുന്‍കൂട്ടി ഒന്നും നിശ്ചയിക്കുവാന്‍ പറ്റാത്ത വിധത്തിലുള്ള പെരുമാറ്റമുള്ളവരും, മിക്കപ്പോഴും ശോകസ്വഭാവമുള്ളവരും, നീണ്ട മുഖമുള്ളവരും, നിരാശരും, മുന്‍കോപമുള്ളവരും ആയിരിക്കുന്നതിന്റെ കാരണം അവര്‍ മറ്റുള്ളവരോട് ക്ഷമിച്ചിട്ടില്ല എന്നതാണ്. ദണ്ഡിപ്പിക്കുന്നവര്‍ അവരുടെ ആത്മാവിന്റെ മേല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ആ സ്ത്രീയെ കൊണ്ടുവന്ന പരീശന്മാര്‍, ആ സാധു സ്ത്രീയെ കല്ലെറിയാന്‍ തുടങ്ങിയിരുന്നെങ്കില്‍, യേശു ആ സ്ത്രീയുടെ മുമ്പില്‍ നിന്നിട്ട് അവിടുന്നു തന്നെ ആ കല്ലുകള്‍ ഏറ്റിട്ട് ഇപ്രകാരം പറയുമായിരുന്നു ‘ആദ്യം എന്നെ കൊല്ലുക.’ കാല്‍വറിയില്‍ അവിടുന്ന് നമുക്കുവേണ്ടി ചെയ്തത് അതു തന്നെയായിരുന്നു. നമ്മുടെ മുന്നില്‍ നിന്നുകൊണ്ട് നാം ഏല്‍ക്കേണ്ടിയിരുന്ന ‘കല്ലുകളെ’ അവിടുന്ന് ഏറ്റു. ക്രിസ്തുവിന്റെ ആത്മാവ് പുതിയ ഉടമ്പടിയുടെ ആത്മാവാണ്, അത് പരീശന്മാരുടെ ആത്മാവിന് തീര്‍ത്തും വിപരീതമായ ആത്മാവാണ്. ക്രിസ്തുവിന്റെ ആത്മാവുള്ള ഒരുവനു മാത്രമേ ശാശ്വതമായ സന്തോഷത്തിന്റെ ഒരു ജീവിതകാലത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ കഴിയുകുള്ളു.

കൊറിയയിലുള്ള ദൈവഭക്തനായ ഒരു ക്രിസ്ത്യാനിയെക്കുറിച്ച് ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ‘സ്‌നേഹത്തിന്റെ ആറ്റംബോംബ്’ എന്ന തലക്കെട്ടില്‍ ഒരു സംഭവകഥ പ്രസിദ്ധീകിക്കപ്പെട്ടു, അദ്ദേഹത്തിന്റെ യുവാവയ മകന്‍, കമ്മ്യൂണിസ്റ്റുകാരനായ ഒരു യുവാവിനാല്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ആ ദൈവഭക്തനായ പിതാവ് പോയി തന്റെ മകന്റെ കൊലയാളിയെ അന്വേഷിച്ച് കണ്ടുപിടിച്ച് അവനോട് ക്ഷമിക്കുക മാത്രമല്ല ചെയ്തത്. അവനെ തന്റെ സ്വന്തം മകനായി ദത്തെടുത്ത് വളര്‍ത്തി. അങ്ങനെയുള്ള ഒരു മനുഷ്യന്‍ തീര്‍ച്ചയായും ‘ജീവനുള്ള പുതിയ വഴിയേക്കുറിച്ച്, ഈ ഉപദേശവും ദൈവവചനത്തിലെ ഉദാഹരണവാക്യങ്ങളും മാത്രം അറിയാവുന്ന അനേകരെക്കാള്‍, നന്നായി മനസ്സിലാക്കിയിട്ടുണ്ട് ! യേശു ഈ വഴി പഠിപ്പിച്ചത് ഒരു ഉപദേശമായിട്ടല്ല. അവിടുന്നു തന്റെ ജീവിതം മുഴുവന്‍ ഈ വഴിയിലൂടെ നടന്നു. തന്റെ ജീവരക്തം കൊടുത്ത് അവരെ രക്ഷിക്കത്തക്ക അളവില്‍ അവിടുന്നു തന്നെ വെറുത്തവരെ സ്‌നേഹിച്ചു. ഇതാണ് ജീവനുള്ള പുതിയ വഴി. ഇപ്പോള്‍ നാം യേശുവിന്റെ കാല്‍ചുവടുകളെ പിന്‍പറ്റുവാനായി വിളിക്കപ്പെട്ടിരിക്കുന്നു മറ്റുള്ളവര്‍ക്ക് തിന്മ ഉണ്ടാകണമെന്നാഗ്രഹിച്ച് അവരുടെമേല്‍ ഒരു ശാപം വെയ്ക്കുന്നതിനാലല്ല, എന്നാല്‍ നമ്മെ ശപിക്കുന്നവരെ അനുഗ്രഹിക്കുന്നതിനാലാണ്. മറ്റുള്ളവര്‍ക്ക് തിന്മ ആഗ്രഹിച്ചുകൊണ്ട് ചുറ്റിനടന്ന് ശപിക്കുകയും, പരാതിപ്പെടുകയും മറ്റുള്ളവരെക്കുറിച്ച് ദൂഷണം പറയുകയും ചെയ്യുന്ന ആളുകളാല്‍ ഈ ലോകം നിറഞ്ഞിരിക്കുന്നു. അതിനു പകരം നമുക്ക്, നന്മ ചെയ്തും അനുഗ്രഹിച്ചും, ആളുകളെ സ്വതന്ത്രരാക്കിയും കൊണ്ട് ചുറ്റി നടക്കാം.