ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു കാര്യങ്ങളെ കാണുവാന്‍ പഠിക്കുക – WFTW 18 ഒക്ടോബർ 2015

സാക് പുന്നന്‍

   Read PDF version

 അപ്പൊസ്തലനായ പൗലൊസിന്റെ പ്രാര്‍ത്ഥനകളിലൂടെ പഠനം നടത്തുക എന്നത്, നിങ്ങള്‍ക്കു സ്വയമായി ചെയ്യുവാന്‍ കഴിയുന്ന രസകരമായ ഒരു ബൈബിള്‍ പഠനമാണ്. റോമര്‍ മുതല്‍ 2 തിമൊഥെയോസ് വരെയുള്ള ഭാഗങ്ങളില്‍ പൗലൊസിന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകളെല്ലാം എപ്പോഴും ആത്മീയ കാര്യങ്ങള്‍ക്കു വേണ്ടിയാണ് എന്നും നിങ്ങള്‍ക്കു കാണുവാന്‍ കഴിയും.

ഈ ആളുകളെല്ലാം ധനികരാകണമെന്നോ, അല്ലെങ്കില്‍ അവരുടെ ജോലികളില്‍ അവര്‍ക്കു പുരോഗതി ഉണ്ടാകണമെന്നോ ഒരിക്കലും അദ്ദേഹം പ്രാര്‍ത്ഥിച്ചില്ല. അദ്ദേഹം എല്ലായ്‌പ്പോഴും പ്രാര്‍ത്ഥിച്ചത് ആഴമുള്ള നിത്യമായ ആത്മീയ കാര്യങ്ങള്‍ക്കു വേണ്ടിയാണ്. കാരണം ഈ ഭൂമിയിലുള്ള എല്ലാ കാര്യങ്ങളും ഒരു ചെറിയ കാലയളവിലേക്കുള്ളതാണ് എന്ന ചിന്തയില്‍ അദ്ദേഹത്തിന്റെ ഹൃദയം അത്രമാത്രം പിടിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ ഡല്‍ഹിയിലേക്കു യാത്ര ചെയ്ത് അവിടെ അടുത്ത 50 വര്‍ഷത്തേക്കു സ്ഥിരതാമസമാക്കുവാന്‍ പോകുകയാണെന്നിരിക്കട്ടെ: നിങ്ങള്‍ക്കു വേണ്ടി അപ്പോള്‍ പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ തന്റെ സമയം മുഴുവന്‍ നിങ്ങളുടെ ട്രെയിന്‍ യാത്രയ്ക്കു വേണ്ടിയോ, ട്രെയിനില്‍ നിങ്ങള്‍ക്കു ഒരു സുഖരമായ സമയം ഉണ്ടാകുന്നതിനു വേണ്ടിയോ, നിങ്ങള്‍ക്ക് അതില്‍ നല്ല ആഹാരവും ധരിക്കാന്‍ നല്ല വസ്ത്രവും ലഭിക്കുന്നതിനു വേണ്ടിയോ, സമാധാനമായി ഉറങ്ങുന്നതിനു വേണ്ടിയോ പ്രാര്‍ത്ഥിക്കുവാനായിട്ടായിരിക്കുകയില്ല ചെലവഴിക്കുന്നത്. അദ്ദേഹം കുടുതല്‍ പ്രാര്‍ത്ഥിക്കുന്നത്, നിങ്ങള്‍ സന്തോഷത്തോടെ ദീര്‍ഘനാള്‍ ഡല്‍ഹിയില്‍ ജീവിക്കുന്നതിനു വേണ്ടി ആയിരിക്കും!

അതുകൊണ്ട് നമ്മുടെ ഈ ഭൂമിയിലെ ജീവിതം നിത്യതയിലേക്കുള്ള ഒരു ചെറിയ യാത്ര മാത്രമാണെന്നു മനസ്സിലാക്കുക. പൗലൊസ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് അവര്‍ നിത്യതയിലെത്തുമ്പോള്‍ അവര്‍ക്ക് ഒരു ഖേദവും ഉണ്ടാകാത്ത വിധത്തില്‍ അവര്‍ ഈ ഭൂമിയില്‍ ജീവിക്കണമെന്നായിരുന്നു.

കൊലൊ. 1:9ല്‍, അപ്പൊസ്തലനായ പൗലൊസ് പ്രാര്‍ത്ഥിക്കുന്നത് അവര്‍ ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവിടുത്തെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ടു നിറഞ്ഞുവരുവാന് വേണ്ടിയാണ്. ഈ വാക്യങ്ങളുടെ ഒരു പരിഭാഷയില്‍ പറയുന്നത്: ”ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു കാര്യങ്ങളെ കാണണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ്. അവിടുത്തെ ഇഷ്ടത്തിന്റെ പരിജ്ഞാനത്തെക്കുറിച്ച് ആത്മീയമായ സകല ജ്ഞാനത്തിലും വിവേകത്തിലും നിറയണമെന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ എല്ലാ കാര്യങ്ങളെയും കാണുന്നത് ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നന്നാകണമെന്നാണ്. നിങ്ങളുടെ ശരീരത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ഈ ലോകത്തിലെ തത്ത്വചിന്തകര്‍ പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും നിങ്ങള്‍ ചെവി കൊടുക്കരുത്. ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് അതിനെ നോക്കുക. യേശു വന്നത് ഒരു മനുഷ്യ ശരീരത്തില്‍ നിന്നാണ്. അതുകൊണ്ട് അതിനെ നിന്ദിക്കരുത്. ജീവിതത്തിലെ ഓരോ കാര്യത്തെയും ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുക: ”കര്‍ത്താവേ, എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യവും അങ്ങയുടെ കാഴ്ചപ്പാടില്‍ നിന്നു കാണുവാന്‍ എന്നെ സഹായിക്കണം” എന്നത് നമുക്കുവേണ്ടി തന്നെ പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള നല്ല ഒരു പ്രാര്‍ത്ഥനയാണ്. എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ആ പ്രത്യേക സാഹചര്യത്തെ, ആ പ്രത്യേക രോഗത്തെ, ജഡത്തിലുള്ള ആ മുള്ളിനെ, എന്നോടു മോശമായി ഇടപെട്ട ആ വ്യക്തിയെ ഒക്കെ ഞാന്‍ എങ്ങനെയാണ് കാണുന്നത്? അതിനെ ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു കാണുക. ആ കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ അതു ദൈവത്തെ ആശ്ചര്യപ്പെടുത്തിയോ? അതു ദൈവത്തെ അശ്ചര്യപ്പെടുത്തിയില്ല. അത് എന്നെ ആശ്ചര്യപ്പെടുത്തി. കാരണം ഞാന്‍ സ്ഥലകാലങ്ങളാല്‍ പരിമിതപ്പെടത്തപ്പെട്ട ഒരു മനുഷ്യജീവിയാണ്. എന്നാല്‍ ദൈവം ആശ്ചര്യപ്പെട്ടില്ല. അതുകൊണ്ട് ഞാന്‍ ദൈവത്തിന്റെ കാഴ്ചപ്പാടിലേക്കു പുറകോട്ടു മാറുമ്പോഴോ, മുകളിലേക്കു നീങ്ങുമ്പോഴോ എന്റെ ഹൃദയം സ്വസ്ഥതയിലേക്കു വരുന്നതും ഭൂമിയിലെ അനേക കാര്യങ്ങള്‍ വളരെ വ്യത്യസ്തമായി കാണപ്പെടുന്നതും ഞാന്‍ കാണുന്നു. പ്രാര്‍ത്ഥിക്കുവാന്‍ കൊള്ളാവുന്ന വളരെ നല്ലൊരു പ്രാര്‍ത്ഥനയാണത്.

ആളുകള്‍ ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു കാര്യങ്ങളെ കാണുവാന്‍ പഠിച്ചിരിക്കുന്ന ഒരു സഭയെ നിങ്ങള്‍ക്കു പണിയുവാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഒരു ആത്മീയ സഭയെ കിട്ടിയിരിക്കുന്നു. നിങ്ങള്‍ കേവലം ധാരാളം സുവിശേഷീകരണത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നിങ്ങളെത്തന്നെ വ്യാപൃതനാക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ആത്മീയ സഭ ഉണ്ടാകുകയില്ല. നിങ്ങള്‍ ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു കാര്യങ്ങളെ കാണുവാന്‍ പഠിക്കേണ്ടതുണ്ട്. കാരണം അപ്പോള്‍ മാത്രമേ (കൊലൊ. 1:10) നമുക്കു കര്‍ത്താവിനു യോഗ്യമാം വിധം നടക്കാന്‍ കഴിയൂ. ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു കാര്യങ്ങളെ കാണുന്നതിനുവേണ്ടി ഒന്നാമതായി നിങ്ങളുടെ മനസ്സിനെ നിങ്ങള്‍ നേടിയെടുക്കുന്നില്ലെങ്കില്‍, നിങ്ങള്‍ നടക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ നിങ്ങള്‍ക്കൊരിക്കലും നടക്കാന്‍ കഴിയുകയില്ല.