നിങ്ങളുടെ സകല ആവശ്യങ്ങൾക്കും ദൈവത്തിൽ മാത്രം ആശ്രയിക്കുവിൻ- WFTW 23 ജൂണ്‍ 2013

സാക് പുന്നന്‍

   Read PDF version

 ദൈവം തന്നോട് കൽപ്പിച്ച എല്ലാ കാര്യങ്ങളും ഉടനെ അനുസരിച്ച  വ്യക്തിയായിരുന്നു ഏലിയാവ്. ഒരിക്കൽ ദൈവം അവനോട് കെരീത്ത് തോട്ടിനരികെ ഒളിച്ചു പാർക്കുവാൻ ആവശ്യപ്പെട്ടു. അവനുടനെ പോയി അങ്ങനെ ചെയ്തു (1 രാജാ.17:3). അവിടെ കാക്കകൾ അവന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു. തോട്ടിൽ നിന്നും അവൻ കുടിച്ചു (വാക്യം 6). എല്ലാ ദിവസ്സവും രാവിലെ 8 മണിക്ക് ഒരു കാക്ക കുറച്ചു ആഹാരം കൊണ്ടുവരും. വീണ്ടും വൈകുന്നേരം 5 മണിക്ക് മറെറാരു  കാക്ക അല്പം ആഹാരം കൊണ്ടുവരും. ഈ കാക്കകൾ ഇറച്ചി കൊണ്ടുവന്നു കൊടുത്തിരുന്നു. കാക്കകൾ എന്തെങ്കിലും കായ്കനികൾ കൊണ്ടുവന്നു കൊടുത്താൽ പോലും അതൊരത്ഭുതമാണ്. അപ്പോൾ പിന്നെ ഒരു കാക്ക ഇറച്ചി (അത് ഇഷ്ടപ്പെടുന്ന ഒന്ന്) കൊണ്ടുവന്നു കൊടുക്കുകയെന്നത്‌ വലിയ ഒരത്ഭുതമാണ്. അങ്ങനെയാണ് ദൈവം ഏലിയാവിനു വേണ്ടി ഒരുക്കി കൊടുത്തത്. എന്നാൽ ചില ദിവസങ്ങൾ കഴിഞ്ഞപേപാൾ ഏലിയാവ് ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം കാക്കകളെ ആശ്രയിക്കാൻ തുടങ്ങി.

       പല ദൈവദാസന്മാരും അവരുടെ സാമ്പത്തീക ആവശ്യങ്ങൾക്ക് ദൈവത്തിൽ മാത്രം ആശ്രയിച്ചാണ് തുടങ്ങിയത്. എന്നാൽ ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർ ദൈവത്തിൽ ആശ്രയിക്കാതെ ചില കാക്കകളിൽ ആശ്രയിക്കാൻ തുടങ്ങി. സ്ഥിരമായി സാമ്പത്തീക സഹായം നല്കുന്ന ചില മനുഷ്യരിലായി അവരുടെ ആശ്രയംകൃത്യമായി അതുതന്നെയാണ് ഏലിയാവിനും സംഭവിച്ചത്. അതിനാൽ ദൈവം എന്താണ് ചെയ്തത്? അവിടുന്ന് കാക്കകളുടെ വരവ് അവസാനിപ്പിച്ചു. കക്കകളിൽ ആശ്രയിക്കുന്നതിൽ നിന്നും ഏലിയാവിനെ വിടുവിച്ച് ഒരിക്കൽ കൂടി ദൈവത്തിൽ ആശ്രയിക്കുന്നവനാക്കുവാൻ അവിടുന്ന് ആഗ്രഹിച്ചു. അതുകൊണ്ട് കാക്കകളുടെ വരവ് നിൽക്കുമ്പോൾ – വാഗ്ദാനം ചെയ്ത സഹായം ലഭിക്കാതെ വരുമ്പോൾ – ദൈവത്തിന് നന്ദി പറയുക.സകല ആവശ്യങ്ങൾക്കും ദൈവത്തിൽ മാത്രം ആശ്രയിക്കുന്നതിനുള്ള പാഠം നിങ്ങൾ വീണ്ടും പഠിക്കും. അത്തരത്തിലുള്ള അനുഭവങ്ങളിലൂടെ  ഞാൻ കടന്നു പോയിട്ടുണ്ട്. കാക്കകളിൽ നിന്നും എൻറെ കണ്ണ് സകലത്തിന്റേയും ഉടയവനായ, എൻറെ ആവശ്യങ്ങൾക്ക് ക്രിസ്തുയേശുവിലുള്ള ധനത്തിനൊത്തവണ്ണം നൽകുമെന്ന് അരുളിചെയ്തവനുമായ ദൈവത്തിങ്കലേക്ക്‌ മാറ്റിയതിനായി ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
       പിന്നീട് ദൈവം തൻറെ രീതി മാറ്റി ഏലിയാവിനോട് സരേഫാത്തിലേയ്ക്ക് പോകുവാൻ ആവശ്യപ്പെട്ടു. സരേഫാത്ത് യിസ്രായേലിന് പുറത്തുള്ള ഒരു സ്ഥലമായിരുന്നു. അവിടെയുള്ള ഏതെങ്കിലും ധനികനായ വ്യവസായി തൻറെ കാര്യങ്ങൾ നോക്കിക്കൊള്ളും എന്നാണ് ഏലിയാവ് കരുതിയത്‌…  എന്നാൽ അവൻ സരേഫാത്തിലെത്തിയപ്പോൾ ധനികനായൊരു വ്യവസായിക്ക് പകരം ഒരു നേരത്തെ ആഹാരത്തിനുള്ള വകമാത്രമുള്ള ഒരു വിധവയെയാണ് കണ്ടത്. ദൈവം ഏലിയാവിനോട് പറഞ്ഞു, “അവൾ നിന്നെ സഹായിക്കും”. ദൈവത്തിൻറെ വഴികൾ എത്ര ആശ്ചര്യകരമാണ്.  ദൈവം അങ്ങനെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കാരണം അവിടുന്ന് തീഷ്ണതയുള്ള ദൈവമാണ്. നാം ദൈവത്തിൽ മാത്രം ആശ്രയിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അല്ലാതെ കാക്കകളിലോ ധനികരായ വ്യവസായികളിലോ അല്ല, നമ്മെ സഹായിക്കുവാൻ കഴിയും എന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയെ ആയിരിക്കും അവിടുന്ന് ഉപയോഗിക്കുക. അങ്ങനെ അവിടുത്തെ സന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കുന്നതിന് ഇടയാകും.
       ആ വിധവ പറഞ്ഞു, “ഈ ഭക്ഷണം കഴിച്ചിട്ട് വേണം ഞങ്ങൾക്ക് മരിക്കാൻ”. ഏലിയാവ് അവളോട്‌ പറഞ്ഞു, “ഭയപ്പെടേണ്ട, നീ പറഞ്ഞതുപോലെ ചെയ്യുക എന്നാൽ ആദ്യമേ എനിക്ക് ഒരു അപ്പം ചുട്ടു കൊണ്ടുവരിക. കർത്താവ് ഭൂമിയിൽ ഇനി മഴ പെയ്യിക്കുന്ന ദിവസ്സം വരെ മാവുഭരണി ഒഴിയുകയില്ല, എണ്ണക്കുപ്പി ശൂന്യമാകുകയുമില്ല (17:13-14). അപ്രകാരം തന്നെ മാവുഭരണി ഒഴിഞ്ഞതുമില്ല, എണ്ണക്കുപ്പി ശൂന്യമായതുമില്ല.

        ദരിദ്രരായ ആളുകളുടെ പണം ലഭിക്കുന്നതിനുവേണ്ടി ഈ സംഭവം പഠിപ്പിക്കുന്ന അനേകം പ്രസംഗികൾ ഇന്നുണ്ട്. അത് ഈ സംഭവത്തിൻറെ തീർത്തും തെറ്റായ വ്യാഖ്യാനമാണ്. ഒന്നാമത് ഇന്നുള്ള ഭൂരിഭാഗം പ്രാസംഗികരും ഏലിയാവിനെ പോലുള്ള ഒരു പ്രവാചകനല്ല. രണ്ടാമത് അവർ പണസ്നേഹികളാണ്. ഈ രണ്ടു വസ്തുതകളും ഏലിയാവിനെ, പാവങ്ങളെ ചൂഷണം ചെയ്യുന്ന ഇന്നുള്ള പല പ്രസംഗകരിൽ നിന്നും വ്യത്യസ്തമായ ഒരു തലത്തിൽ നിർത്തുന്നു. മാത്രമല്ല, ഏലിയാവ് ആ ക്ഷാമ കാലത്ത് ഒരു നേരത്തെ  ആഹാരം മാത്രമാണ് ചോദിച്ചത്. എന്നുമാത്രവുമല്ല,ആ വിധവയും മകനും കഴിച്ച അതേ ആഹാരമാണ് അദ്ദേഹവും കഴിച്ചത്. ഇന്നത്തെ പ്രാസംഗികർ കേവലം അവരുടെ നിലനില്പിനുവേണ്ടി മാത്രമല്ല, അവരുടെ ആഡംബരജീവിതത്തിനു വേണ്ടി കൂടിയാണ് പണം ചോദിക്കുന്നത്. ഇന്ന് അനേകം വ്യാജ പ്രവാചകന്മാർ നമുക്ക് ചുറ്റുമുണ്ട്. നിർഭാഗ്യവശാൽ പല ആളുകൾക്കും ഒരു യഥാർത്ഥ പ്രവാചകനേയും കള്ളപ്രവാചകനെയും തമ്മിൽ തിരിച്ചറിയാൻ കഴിയുന്നില്ല. അതിനാൽ തന്നെ അവർ ചതിക്കപ്പെടുന്നു.