നിരന്തരമുള്ള പിന്മാറ്റത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം – WFTW 10 മാര്‍ച്ച്‌ 2013

സാക് പുന്നന്‍

   Read PDF version

ന്യായാധിപന്മാരുടെ പുസ്തകം 3 മുതല്‍ 16 വരെയുള്ള അദ്ധ്യായങ്ങളില്‍ ദൈവം ഉയര്‍ത്തിയ 13 ന്യായാധിപന്മാരെകുറിച്ചു നാം വായിക്കുന്നു. പതിനാലാമത്തെ ന്യായാധിപനായിരുന്നു ശമുവേല്‍. അദ്ദേഹത്തെകുറിച്ച് നാം 1 ശമുവേലില്‍ വായിക്കുന്നു. ഇവരില്‍ പല ന്യായാധിപന്മാരുടെയും പേരുകള്‍ അത്ര പ്രശസ്ഥമായിരുന്നില്ല.

ആദ്യത്തെ ന്യായാധിപന്‍ ഒത്‌നിയേല്‍ എന്ന് പേരുള്ളവനും കാലേബിന്റെ മരുമകനും അനന്തിരവനുമായ ഒരുവനായിരുന്നു (ന്യായാ:3:9). ഇവിടെ പറയുന്നത്; ‘യഹോവയുടെ ആത്മാവ് ഒത്‌നിയേലിന്മേല്‍ വരികയും അവന്‍ യിസ്രായേല്‍ ജനതയുടെ ന്യായാധിപനായി തീരുകയും ചെയ്തു’ എന്നാണ് (ന്യായാ. 3:10).  ഈ കാര്യം ആവര്‍ത്തിക്കുന്നതായി ന്യായാധിപന്മാരുടെ പുസ്തകത്തില്‍ നാം കാണുന്നു. ദൈവ ജനത്തെ നയിക്കുവാന്‍ തക്കവണ്ണം ദൈവത്തിന്റെ ആത്മാവ് ഗിദെയോന്റെ മേലും ശിംശോന്റെ മേലും വന്നു (ന്യായാ. 6:34, 14:6). ആത്മാവിന്റെ അഭിഷേകം മാത്രമാണ് യിസ്രായേലിനെ നയിക്കുവാന്‍ തക്കവണ്ണം അവരെ പ്രാപ്തരാക്കിയത്. ദൈവ ജനത്തെ നയിക്കുവാനും വഴി നടത്തുവാനും നമ്മെ ഇന്ന് സഹായിക്കുന്നതും ഈ അഭിഷേകം തന്നെയാണ്.

നാം വീണ്ടും ജനിച്ചവരായിരിക്കാം. അത് തീര്‍ച്ചയായും പരിശുദ്ധാത്മാവിന്റെ ഒരു പ്രവൃത്തി തന്നെയാണ്. എന്നാല്‍ ദൈവാത്മാവ് നമ്മുടെ മേല്‍ വന്ന്  ദൈവവേലയ്ക്കായി നമ്മെ ശക്തീകരിക്കുന്നു എന്ന കാര്യവും തീര്‍ച്ചയായും നാം അറിഞ്ഞിരിക്കണം. ഏതെങ്കിലും ഒരു സഭായോഗത്തില്‍ വച്ചുണ്ടായ വികാരപരമായ ഒരനുഭവത്തില്‍ തൃപ്തരാകരുത്. അന്യഭാഷയില്‍ സംസാരിക്കുന്നു എന്നുള്ളതിലും തൃപ്തരാകരുത്. പരിശുദ്ധാത്മാവിന്റെ നിറവില്ലെങ്കിലും നിങ്ങള്‍ക്ക് അന്യഭാഷയില്‍ സംസാരിക്കുവാന്‍ സാധിക്കും. പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെ ഒരിക്കലും തൃപ്തരാകരുത്.  പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെ ദൈവ വേല ചെയ്യുവാന്‍ ഒരിക്കലും സാധിക്കുകയില്ല. പരിശുദ്ധാത്മാവിനാല്‍ ജനിക്കുകയും 30 വര്‍ഷക്കാലം ഒരു കുറവുമില്ലാത്തവനായി ജീവിക്കുകയും, 30 വര്‍ഷവും  പരിശുദ്ധാത്മാവിനെ പൂര്‍ണ്ണമായി അനുസരിക്കുകയും ചെയ്ത യേശുവിനു പോലും പിതാവിന്റെ വേലക്കായി ഇറങ്ങുന്നതിനു മുമ്പ്  പരിശുദ്ധാത്മാവിനാല്‍  അഭിഷേകം പ്രാപിക്കേണ്ടിയിരുന്നു. അവിടുന്ന് യോര്‍ദ്ദാന്‍ നദിക്കരയില്‍ വച്ച് പ്രാര്‍ഥിച്ചപ്പോള്‍ ദൈവത്തിന്റെ ആത്മാവ് അവിടുത്തെമേല്‍ വന്നു.  ആ മാതൃക പിന്തുടരുക. എത്ര വലിയ അറിവോ മാനുഷീക കഴിവുകളോ അഭിഷേകത്തിനു പകരമാവുകയില്ല. അതിനാല്‍  നാം നിരന്തരം അഭിഷേകത്തിനു കീഴില്‍ ജീവിക്കേണ്ടത് ആവശ്യമാണ്. ഒരിക്കല്‍ അഭിഷേകം ലഭിച്ച നമുക്ക് പിന്നീട് അതെങ്ങനെ നഷ്ടപ്പെടുന്നു എന്നതിന്റെ ദുരന്ത സ്മരണ ഉണര്‍ത്തുന്നതാണ് ശിംശോന്റെ ഉദാഹരണം.

ഒത്‌നീയേല്‍ യിസ്രായേലില്‍ ഭരണം നടത്തിയ 40 വര്‍ഷവും അവിടെ സമാധാനമായിരുന്നു (ന്യായാ. 3:11). എന്നാല്‍ പിന്നീട് ഒത്‌നീയേല്‍ മരിച്ചു. യിസ്രായേല്‍ മക്കള്‍ വീണ്ടും ദൈവത്തിന്റെ ദൃഷ്ടിയില്‍ ദുഷ്ടത പ്രവര്‍ത്തിച്ചു. അവര്‍ ദുഷ്ടത പ്രവര്‍ത്തിച്ചപ്പോള്‍ 18 വര്‍ഷം അവരെ അടിമകളാക്കി വയ്ക്കുവാന്‍ മോവാബ് രാജാവിനെ ദൈവം അനുവദിച്ചു (ന്യായാ. 3:14).

ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ഇത്തരത്തിലുള്ള കാര്യം ഏഴു തവണ ആവര്‍ത്തിക്കുന്നതായി നാം കാണുന്നു. പല വിശ്വാസികളും ഇത്തരം ഒരു വൃത്തത്തിലാണ് ജീവിക്കുന്നത്. പിന്മാറ്റത്തിലാകുന്നു, പിന്നീട് മാനസാന്തരപ്പെട്ട് രക്ഷിക്കപ്പെടുന്നു, വീണ്ടും പിന്മാറ്റത്തിലാകുന്നു അങ്ങനെ അങ്ങനെ ആ വൃത്തത്തില്‍ അവര്‍ ചുറ്റിക്കൊണ്ടേയിരിക്കുന്നു. സഭായോഗത്തിനു ചെല്ലുമ്പോള്‍ അവര്‍ ഉണര്‍ത്തപ്പെടുന്നു. അതിന്റെ ഫലമായി തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നു. ഉണര്‍വ് യോഗം കഴിയുമ്പോള്‍ അവരുടെ പിന്മാറ്റം വീണ്ടും ആരംഭിക്കുന്നു. വീണ്ടും ഒരു ദിവസം അഭിഷേകമുള്ള മറ്റൊരു പ്രസംഗകന്‍ വന്നു പ്രസംഗിക്കുമ്പോള്‍ അവര്‍ വീണ്ടും ഉണര്‍ത്തപ്പെടുന്നു.

ഇത്തരം ഒരു വൃത്തത്തില്‍ത്തന്നെ നാം ജീവിക്കണമെന്നത് ദൈവഹിതമാണോ? ഒരിക്കലുമല്ല. ഇന്ന് എല്ലാ സമയത്തും പരിശുദ്ധാത്മാവിനെ നമ്മോടുകൂടെ നല്‍കപ്പെട്ടിട്ടുണ്ട്. ആ കാലത്ത് ആത്മാവ് ഒരു നേതാവിന്റെ മേല്‍ മാത്രം വരികയും മറ്റുള്ളവരെല്ലാം ആ നേതാവിനെ ആശ്രയിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് നമുക്കെല്ലാവര്‍ക്കും ആത്മാവിനെ പ്രാപിക്കുവാന്‍ കഴിയും. അതുകൊണ്ടുതന്നെ ഒരു മനുഷ്യനേയും നാം ആശ്രയിക്കെണ്ടതായിട്ടില്ല. ദൈവത്തിന്റെ അഗ്‌നി നമ്മുടെ ഉള്ളില്‍ എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുവാന്‍ സാധിക്കും.

18 വര്‍ഷം മോവാബ്യരെ സേവിച്ചുകഴിഞ്ഞപ്പോള്‍ യിസ്രായേല്‍ ജനത ദൈവത്തോട് നിലവിളിച്ചു (ന്യായാ. 3:15). ദൈവം ഏഹൂദ് എന്ന മറ്റൊരു മോചകനെ എഴുന്നേല്‍പ്പിച്ചു. അവന്‍ രണ്ടാമത്തെ ന്യായാധിപനായിരുന്നു. അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി ദൈവത്തോട് നിലവിളിക്കുവാന്‍ അവര്‍ 18 വര്‍ഷം കാത്തിരുന്നതെന്തിനാണെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. അടിമത്വത്തിന്റെ ഒന്നാം മാസം തന്നെ എന്തുകൊണ്ട് അവര്‍ ദൈവത്തോട് നിലവിളിച്ചില്ല? അതുപോലെതന്നെ ഇന്നും ഒരു വ്യക്തി പാപത്തില്‍ പരാജയപ്പെട്ടവനായി 18 വര്‍ഷം വരെയൊക്കെ (ചിലപ്പോള്‍ 40 വര്‍ഷം വരെ) പാപത്തില്‍ നിന്നുള്ള ജയം ആഗ്രഹിക്കാതെയിരിക്കുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടാണെന്നെനിക്കറിയില്ല. എന്നാല്‍ നമുക്കുചുറ്റും അത് സംഭവിക്കുന്നുണ്ട്.

ഏഹൂദ് മോവാബ്യരെ കീഴടക്കിയതിനു ശേഷം 80 വര്‍ഷം രാജ്യത്ത് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല (ന്യായാ. 3:30). എന്നാല്‍ പിന്നെയും അവര്‍ പിന്മാറി. അപ്പോള്‍ ദൈവം ശംഗറിനെ ഉയര്‍ത്തി. അയാള്‍ ചാട്ടകൊണ്ട് 600 ഫെലിസ്ത്യരെ കൊന്നു. പിന്നീട് ശിംശോന്‍ ചെയ്തതുപോലെ ഇതും ആത്മാവിന്റെ അഭിഷേകത്താലാണ് നടന്നത്.

പിന്നെയും യിസ്രായേല്‍ ജനത ദൈവത്തിന്റെ ദൃഷ്ടിയില്‍ അനിഷ്ടമായത് ചെയ്തു. ദൈവം അവരെ കനാന്യ രാജാവായ യാബീന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു. യിസ്രായേല്‍ പുറത്താക്കേണ്ടിയിരുന്നവരാണ് കനാന്യര്‍. എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു കനാന്യ രാജാവ് യിസ്രായേലിനെ ഭരിക്കുന്നു !!. പാപത്തെ കീഴടക്കി ഭരിക്കേണ്ടവരാണ് വിശ്വാസികള്‍. എന്നാല്‍ പല സന്ദര്‍ഭത്തിലും പാപം അവരെയാണ് ഭരിക്കുന്നത്. യാബീന് 900 ഇരുമ്പ് രഥങ്ങളുണ്ടായിരുന്നു. അവന്‍ യിസ്രായേലിനെ 20 വര്‍ഷം അടക്കി ഭരിച്ചു. പിന്നീട് അവര്‍ ദൈവത്തോട് നിലവിളിച്ചപ്പോള്‍ അവരെ ന്യായം വിധിച്ചു നടത്തെണ്ടതിനു ദൈവം ദെബോറയെ ന്യയാധിപതിയാക്കി (ന്യായാ. 4:3,4).