നമ്മുടെ രക്ഷ ദൈവത്തിന്റെ ഒരു പ്രവൃത്തി ആണ് – WFTW 17 മെയ് 2015

സാക് പുന്നന്‍

   Read PDF version

പുതിയ നിയമത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ രക്ഷയ്ക്ക് മൂന്നു കാലങ്ങള്‍ ഉണ്ട് – ഭൂതകാലം, വര്‍ത്തമാന കാലം, ഭാവികാലം. നാം വീണ്ടും ജനിച്ചവരാണെങ്കില്‍, നാം പാപത്തിന്റെ ശിക്ഷയില്‍ നിന്ന് ഇതിനോടകം രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നാം ഇനി പാപത്തിന്റെ ശക്തിയില്‍ നിന്ന് രക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍ ഒരു നാള്‍ നമ്മുടെ കര്‍ത്താവ് തന്റെ മഹത്വത്തില്‍ മടങ്ങി വരുമ്പോള്‍, പാപത്തിന്റെ സാന്നിധ്യത്തില്‍ നിന്നു തന്നെ നാം രക്ഷിക്കപ്പെട്ടും. എന്നു മാത്രമല്ല രക്ഷയുടെ ഈ ഓരോ ഘട്ടവും ദൈവത്തിന്റെ പ്രവൃത്തിയാണ്. ദൈവത്തിന്റെ വചനം വളരെ വ്യക്തമായി നമ്മോടു പറയുന്നു. “കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്റെ ദാനമത്രെ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല” (എഫെ. 2:8,9).
“രക്ഷ യഹോവയില്‍ നിന്നു മാത്രമാണ് വരുന്നത്” എന്ന് എറ്റു പറഞ്ഞപ്പോഴാണ് യോനാ മത്സ്യത്തിന്റെ വയറ്റില്‍ നിന്നു വിടുവിക്കപ്പെട്ടത് (യോനാ 2:9). അടുത്ത വാക്യം പറയുന്നു. “അപ്പോള്‍ യഹോവ മത്സ്യത്തോട് യോനയെ കരയിലേക്കു ഛര്‍ദ്ദിക്കുവാന്‍ കല്പിച്ചു. യോനയ്ക്ക് തന്നെത്തന്നെ രക്ഷിക്കന്‍ കഴിയില്ല എന്ന് അവന്‍ ഏറ്റു പറയുന്നതു വരെ ദൈവം കാത്തു നിന്നു. അതുപോലെ നാമും നമ്മുടെ പാപത്തില്‍ നിന്നോ ഏതെങ്കിലും പ്രയാസമുള്ള സാഹചര്യങ്ങളില്‍ നിന്നോ നമ്മെ രക്ഷിക്കാന്‍ നമുക്കു തന്നെ കഴിയില്ല എന്നു നാം ഏറ്റു പറയുന്നതു വരെ ദൈവം ഉയരത്തില്‍ കാത്തു നില്‍ക്കുന്നു. അനന്തരം യോനായ്ക്കു വേണ്ടി ചെയ്തതു പോലെ അവിടുന്നു നമുക്കും വിടുതല്‍ കല്പിക്കുന്നു. യോന ആയിരുന്നതുപോലെ വളരെ ഞെരുക്കമുള്ള ഒരു സാഹചര്യത്തില്‍ നാം നമ്മത്തന്നെ കാണുമ്പോള്‍, പിറുപിറുക്കുന്നതിനും പരാതിപ്പെടുന്നതിനും പകരം, ദൈവത്തിനു നന്ദി പറയാനും രക്ഷ യഹോവയില്‍ നിന്നും തന്നെ വരുന്നു എന്ന് ഏറ്റു പറയാനും നാം പഠിക്കുമെങ്കില്‍ മാത്രമേ വേഗത്തില്‍ വിടുതല്‍ വരുന്നതു കാണുകയുള്ളു.
രക്ഷ എന്നത് സ്വയം മെച്ചപ്പെടുത്തുന്ന ഒരു പരിപാടിയല്ല. നമ്മുടെ പുറമെ വ്യത്യാസം ഉണ്ടാക്കാന്‍ മാത്രമെ അതിനു കഴിയുകയുള്ളു. ദൈവത്തിന്റെ പ്രവൃത്തി നമ്മുടെ അകം വ്യത്യാസപ്പെടുത്തുന്നു.
മനുഷ്യന് ഒരിക്കലും ഒരു കാര്യത്തിലും മഹത്വമെടുക്കാന്‍ പറ്റാത്ത വിധത്തിലാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. പാപത്തില്‍ നിന്നും പൂര്‍ണ്ണമായ ഒരു രക്ഷ നമുക്കനുഭവിക്കണമെങ്കില്‍, നമുക്കു ദൈവം നല്‍കിയിരിക്കുന്ന, പാപത്തിന്റെ മേലുള്ള ജയമുള്‍പ്പെടെ, ദൈവം നമുക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യത്തിലും നാം പുകഴ്ചയെടുക്കുന്നതില്‍ നിന്നു നാം രക്ഷിക്കപ്പെടണം. നാം എത്ര കണ്ട് ചെറുതാകുന്നുവോ (നമ്മുടെ കണ്ണുകളില്‍) `’ദൈവരാജ്യത്തിലേക്കു ധാരാളമായി പ്രവേശനം ലഭിക്കാന്‍” (സൂചിക്കുഴയുടെ) (2 പത്രൊ. 1:11). അത്രകണ്ട് എളുപ്പമാണ്. നാം നമ്മുടെ ദൃഷ്ടിയില്‍ യഥാര്‍ത്ഥത്തില്‍ ചെറുതാണ് എന്നതിന്റെ തെളിവ് നാം ഒരിക്കലും മറ്റൊരു മനുഷ്യനെയും നിന്ദിക്കുകയില്ല എന്നുള്ളതാണ് – അയാളുടെ മതമേതായാലും, സഭാവിഭാഗം ഏതായാലും അല്ലെങ്കില്‍ (നമുക്കു മനസ്സിലായിട്ടുള്ള സത്യങ്ങളില്‍) അയാള്‍ക്കുള്ള വെളിച്ചത്തിന്റെ കുറവ് എത്ര ആയിരുന്നാലും. ഏറ്റവും മോശമായ ഒരു മനുഷ്യനെ കാണുമ്പോള്‍ പോലും, നാം നമ്മോടു തന്നെ പറയും “ദൈവത്തിന്റെ കൃപ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ ആകുമായിരുന്നു.”
യേശു എപ്പോഴും തന്നെപ്പറ്റി പരാമര്‍ശിച്ചത് “മനുഷ്യപുത്രന്‍” എന്നാണ് – മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഒരു സാധാരണ മനുഷ്യന്‍. എല്ലാ സമയത്തും. നാം നമ്മെ തന്നെ തിരിച്ചറിയേണ്ടതും ഈ വിധത്തില്‍ തന്നെയാണ്. നാം പാപത്തിന്റെ ശിക്ഷയില്‍ നിന്ന് വിടുവിക്കപ്പെട്ടെങ്കില്‍, അതു നമുക്കു തന്നത് ദൈവത്തിന്റെ കരുണ മാത്രമാണ്. നാം ഇപ്പോള്‍ പാപത്തിന്റെ ശക്തിയില്‍ നിന്നു രക്ഷിക്കപ്പെട്ടിരിക്കുന്നെങ്കില്‍ അതും നമുക്കു സൌജന്യമായി നല്‍കപ്പെട്ടിരിക്കുന്ന ദൈവകൃപയുടെയും കരുണയുടെയും ഫലമാണ്. അതുകൊണ്ട് നമുക്കു പുകഴാന്‍ എന്താണുള്ളത്? ഒന്നുമില്ല. ഒരുദാഹരണം നോക്കാം. നിങ്ങള്‍ പെയിന്റ് ചെയ്തിട്ടുള്ള മനോഹരമായ ഒരു വര്‍ണ്ണ ചിത്രം മറ്റുള്ളവര്‍ പ്രശംസിക്കുകയാണെങ്കില്‍, നിങ്ങളുടെ കൃത്യനിര്‍വ്വഹണത്തില്‍ അഹങ്കരിക്കുവാന്‍ നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നാല്‍ മറ്റാരെങ്കിലും ചിത്രരചന നടത്തിയിട്ടുള്ളതിനെ അവര്‍ പ്രശംസിക്കുമ്പോള്‍ അതില്‍ അഹങ്കരിക്കുവാനുള്ള പ്രലോഭനം നിങ്ങള്‍ക്കെങ്ങനെ ഉണ്ടാകും? ദൈവം നമ്മുടെ ജീവിതത്തില്‍ പൂര്‍ത്തീകരിച്ച നമ്മുടെ രക്ഷയുടെ പ്രവൃത്തിയുടെ കാര്യത്തിലും ഈ ഉദാഹരണം നമുക്ക് ഉപയോഗിക്കാം. നമ്മെ മെച്ചപ്പെടുത്തിയതും, വിശുദ്ധീകരിച്ചതും നാം തന്നെയാണെങ്കില്‍, അപ്പോള്‍ നമുക്ക് അതിനെക്കറുച്ച് അഹങ്കരിക്കാം. എന്നാല്‍ ദൈവമാണ് ആ പ്രവൃത്തി നമ്മില്‍ ചെയ്തതെങ്കില്‍, അപ്പോള്‍ നമുക്ക് എങ്ങനെയാണ് എപ്പോഴെങ്കിലും അതില്‍ അഹങ്കരിക്കാന്‍ കഴിയുന്നത്?
നമ്മുടെ “വിശുദ്ധീകരണത്തിന്റെ” ഗുണ നിലവാരം എന്താണ്? അത് സന്മാര്‍ഗ്ഗികത മെച്ചപ്പെടുത്തുന്ന ഒരു പ്രവൃത്തി മാത്രമാണോ? അങ്ങനെയാണെങ്കില്‍, ദൈവികമായോ അമാനുഷികമായോ ഒന്നുംതന്നെ നാം നമ്മുടെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല, എന്നാല്‍ ഏതോരു മനുഷ്യനും അല്പമൊരു നിശ്ചയദാര്‍ഢ്യത്തോടെ ചെയ്യാന്‍ കഴിയുന്നതു മാത്രമെ നാം ചെയ്തിട്ടുള്ളു. എന്നാല്‍ ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പ്രവൃത്തിയാണ് നമ്മുടെ ജീവിത്തില്‍ നടന്നിട്ടുള്ളതെങ്കില്‍, അതിനാല്‍ നമുക്കു നിത്യജീവന്‍ (ദൈവത്തിന്റെ പ്രകൃതം) നല്‍കപ്പെട്ടിരിക്കുന്നു – അതു ദൈവത്തിന്റെ സൌജന്യദാനത്തിന്റെ ഫലമാണെങ്കില്‍, അപ്പോള്‍ തന്നെ എല്ലാ പ്രശംസകളും തള്ളിക്കളയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ പാപത്തിന്റെ മേലുള്ള വിജയത്തിത്തേല്‍ നിങ്ങള്‍ പുകഴുകയാണെങ്കില്‍, അപ്പോള്‍ അതു നിങ്ങള്‍ തന്നെ നിര്‍മ്മിച്ചെടുത്തിട്ടുള്ളതായിരിക്കണം! ആ സ്ഥിതിയില്‍ നിങ്ങളുടെ വിജയം ഉപയോഗശൂന്യവും തീര്‍ച്ചയായും യഥാര്‍ത്ഥമല്ലാത്തതും ആണ്. എത്രയും വേഗം നിങ്ങള്‍ അതു ദൂരെ എറിഞ്ഞു കളയുന്നോ അത്രയും നല്ലത്. അതിനു പകരം ദിവ്യസ്വഭാവത്തിന്റെ പങ്കാളിയാകുന്ന കാര്യം അന്വേഷിക്കുക. തന്റെ സ്വന്തനീതി അന്വേഷിക്കുവാനല്ല താന്‍ ആഗ്രഹിക്കുന്നത്, എന്നാല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ഉണ്ടാകുന്ന ദൈവത്തില്‍ നിന്നു വരുന്ന (ദൈവത്താല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന) നീതി തന്നെ ആഗ്രഹിക്കുന്നു എന്ന് പൌലൊസ് പറയുന്നു (ഫിലി. 3:9).
റോമര്‍ക്കെഴുതിയ ലേഖനത്തില്‍ സുവിശേഷ സന്ദേശത്തിന്റെ പുരോഗതി അധ്യായങ്ങള്‍ തോറും നമുക്കു കാണാം. ഇവിടെ ഇതാ ആദ്യത്തെ ചില അദ്ധ്യായങ്ങളുടെ ചുരുങ്ങിയ ഒരു രേഖാരൂപം:
– അധ്യായം 1-3 – മനുഷ്യനിര്‍മ്മിതമായ പരമാര്‍ത്ഥതയിലുള്ള കുറ്റം.
– അധ്യായം 4 – വിശ്വാസത്താലുള്ള നീതീകരണം (ദൈവത്താല്‍ നീതിമാനായി പ്രഖ്യാപിക്കപ്പെടുക .
– അധ്യായം 5 – ക്രിസ്തുവിന്റെ രക്തത്തിലൂടെ ഇപ്പോള്‍ നമുക്കു ദൈവത്തിന്റെ സന്നിധിയിലേക്ക് ഉള്ള പ്രവേശനത്തിന് സ്വാതന്ത്ര്യം ഉണ്ട്.
– അധ്യായം 6 – നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട് നാം ഇനിമേല്‍ പാപം ചയ്യേണ്ട ആവശ്യമില്ല.
– അധ്യായം 7 – നാം ന്യായപ്രമാണത്തില്‍ നിന്നും ക്രിസ്തീയ ജീവിതത്തിനോട് ഉള്ള നിയമപരമായ മനോഭാവത്തില്‍ നിന്നും നാം സ്വതന്ത്രമാണ്.
– അധ്യായം 8 – ഇപ്പോള്‍ നമുക്ക് ആത്മാവില്‍ ജീവിക്കുവാനും നമ്മുടെ മോഹങ്ങളെ ദിനംതോറും മരണത്തിനേല്‍പിക്കുവാനും നമുക്കു കഴിയും.
അങ്ങനെയുള്ള ഒരു രക്ഷയുടെ ഫലം “നാം ക്രിസ്തുവില്‍ ജയാളികളെക്കാള്‍ മികച്ചവരാണ്” എന്നതാണ് (റോമ. 8:37). ഏതുവിധമായാലും ഇതിന്റെ എല്ലാം അവസാനമുള്ള ഒരു അപകടം, ഈ രക്ഷയുടെ പ്രവൃത്തി നമ്മുടെ സ്വന്തം പൂര്‍ത്തീകരണമാണെന്നു നമുക്കു സങ്കല്പിക്കാന്‍ കഴിയും എന്നാണ്. അതുകൊണ്ടു രക്ഷ തുടക്കം മുതല്‍ ഒടുക്കം വരെ ദൈവപ്രവൃത്തിയാണെന്ന് വിശദീകരിക്കുന്ന മനോഹരമായ മൂന്ന് അധ്യായങ്ങള്‍ റോമര്‍ എട്ടിനെത്തുടര്‍ന്നു നമുക്കുണ്ട്. ഈ അധ്യായങ്ങള്‍ (റോമര്‍ 9-11) പ്രാഥമികമായ പഴയ ഉടമ്പടിയുടെ കീഴിലായിരുന്ന യിസ്രയേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ചുള്ള പരാമര്‍ശമാണെങ്കിലും, ഇന്ന് നമ്മുടെ ജീവിതങ്ങളില്‍ ഈ സത്യങ്ങള്‍ പ്രായോഗികമാക്കുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു.