ഒരു സഭയുടെ പ്രാഥമീകമായ കര്‍ത്തവ്യം വെളിച്ചം നല്‍കുക എന്നതാണ് – WFTW 23 ഡിസംബര്‍ 2012

സാക് പുന്നന്‍ 

   Read PDF version

വെളിപ്പാട് പുസ്തകം 1:11 – 20 വാക്യങ്ങളില്‍ “നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫേസോസ്, സ്മുര്‍ന്ന, പെര്‍ഗ്ഗമോസ്, തുയധൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫിയ, ലവോദിക്യ എന്നീ ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്‍റെ പുറകില്‍ കേട്ട്. എന്നോട് സംസാരിച്ച നാദം എന്ത് എന്ന് കാണുവാന്‍ ഞാന്‍ തിരിഞ്ഞു. തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ച് മാറത്തു പൊന്‍കച്ച കെട്ടിയവനായി മനുഷ്യപുത്രനോട് സദൃശ്യനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും, കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിനു സദൃശവും, അവന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരച്ചില്‍ പോലെയും ആയിരുന്നു. അവന്‍റെ വലംകൈയ്യില്‍ ഏഴു നക്ഷത്രം ഉണ്ട്. അവന്‍റെ വായില്‍നിന്നും മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു. അവന്‍റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടിട്ട് ഞാന്‍ മരിച്ചവനെ പോലെ അവന്‍റെ കാല്‍ക്കല്‍ വീണു.അവന്‍റെ വലംകൈ എന്‍റെ മേല്‍ വച്ചു: ഭയപ്പെടേണ്ട, ഞാന്‍ ആദ്യനും, അന്ത്യനും, ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും,  പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ട്. നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിക്കാനിരിക്കുന്നതും എന്‍റെ  വലംകൈയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്‍റെ മര്‍മ്മവും, ഏഴു പൊന്‍ നിലവിളക്കിന്‍റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കുകള്‍ ഏഴു സഭകള്‍ ആകുന്നു”.

ദൈവം സന്ദേശങ്ങള്‍ നല്‍കുന്നത് നമുക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കുകൂടി വേണ്ടിയാണ്. ദൈവം നമ്മോടു സംസാരിക്കുമ്പോള്‍ നാം കേള്‍ക്കുന്ന കാര്യങ്ങള്‍ എഴുതിയെടുക്കുന്നത് ഒരു നല്ല സ്വഭാവമാണ്. ഇവിടെ യോഹന്നാനോട് കല്‍പ്പിച്ചിരിക്കുന്നതുപോലെ (വാക്യം 11). അല്ലെങ്കില്‍ ദൈവം സംസാരിച്ച കാര്യങ്ങള്‍ അവന്‍ ഒരു പക്ഷെ മറന്നുപോകുവാന്‍ സാദ്ധ്യതയുണ്ട്. ഇവിടെ സന്ദേശം ആസ്യയിലെ ഏഴു സഭകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ആസ്യ എന്ന്  അന്ന് അറിയപ്പെട്ടിരുന്നത് ഇന്നത്തെ തുര്‍ക്കിയുടെ ചെറിയൊരു പ്രദേശമാണ്. ഈ ഏഴു സഭകളും 75 മൈല്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്തിരുന്നവയാണ്. എന്നാല്‍ ശ്രദ്ധിക്കുക അവയോരോന്നും വളരെ അടുത്ത് സ്ഥിതി ചെയ്തിരുന്നവ ആയിട്ടും അവയെ  ഒരുമിച്ചു ആസ്യയിലെ സഭ എന്നല്ല വിളിച്ചത്. 

 ഇതൊരു ചെറിയ കാര്യമാണെങ്കിലും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആസ്യയിലെ സഭയെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ഒരു കേന്ദ്ര സ്ഥാനമുള്ള പൊതു സഭയെന്നാണ്. എന്നാല്‍ “ആസ്യയിലെ സഭകള്‍’” എന്ന് സൂചിപ്പിക്കുന്നത്, ഓരോ സഭയും ഓരോ പ്രാദേശിക സഭകള്‍ ആയിരുന്നെന്നും, അവയോരോന്നും നേരിട്ട് ദൈവത്തോട് കീഴ്പ്പെട്ടിരുന്നതുമായിരുന്നുന്നുമാണ്. സഭ ദൈവത്തിന്‍റെ വേലയും ക്രിസ്തുവിനാല്‍ പണിയപ്പെട്ടതുമാണ്. എന്നാല്‍ പൊതുസഭകള്‍ മനുഷ്യന്‍റെ പ്രവര്‍ത്തിയാലുള്ളത്. എല്ലാ സഭകളും ഏതെങ്കിലും സഭാവിഭാഗത്തിന്‍റെ ഭാഗമായി നില്‍ക്കാതെ ക്രിസ്തുവിനോട് നേരിട്ട് കീഴ്പ്പെട്ടിരിക്കുന്നതാണ് ദൈവഹിതമെന്നു അപ്പോസ്തോലന്മാരുടെ എഴുത്തുകളും പഠിപ്പിക്കലും വ്യക്തമായി പറയുന്നുണ്ട്. 

ഈ ഏഴു സഭകള്‍ക്കുള്ള കത്ത് അയച്ചുകൊടുക്കത്തക്കവണ്ണം എല്ലാ സഭകളുടെയും ഉത്തരവാദിത്വമുള്ള ഒരു ബിഷപ്പോ, സൂപ്രണ്ടോ അവിടെയുണ്ടായിരുന്നില്ല. ഓരോ സഭയും സ്വതന്ത്രമായിരുന്നതിനാല്‍ ഓരോ സഭയുടെയും ദൂതന് വ്യക്തിപരമായി കത്ത് അയക്കേണ്ടതുണ്ടായിരുന്നു. ദൈവം സഭയ്ക്ക് അപ്പോസ്തോലന്മാരെ നല്‍കിയിട്ടുണ്ട്. യോഹന്നാന്‍ അതിലൊരാളാണ്, എന്നാല്‍ ദൈവം ബിഷപ്പുമാരെയോ, സൂപ്രണ്ടുമാരെയോ നിയമിച്ചിട്ടില്ല.

ഉദാഹരണത്തിന്, “ഇന്ത്യയിലെ സഭ” എ ന്നൊന്നില്ല. എന്നാല്‍ ഇന്ത്യയില്‍ വിവിധ സഭകള്‍ ഉണ്ട്. പല പ്രദേശങ്ങളില്‍ ദൈവത്താല്‍ പണിയപ്പെട്ടിട്ടുള്ളതും ദൈവത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുമുള്ള സഭകള്‍ ഇന്ത്യയിലുമുണ്ട്. സാത്താന്‍റെ ആത്യന്തീക ലക്ഷ്യം വ്യാജമായ ഒരു പൊതുസഭ (ബാബിലോണ്‍) പണിയുക  എന്നതാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഈ ലക്ഷ്യത്തോടു കൂടി വിവിധ സഭകളെ ഒന്നിച്ചുചേര്‍ത്ത് ഒരു പൊതു സ്ഥാപനമാക്കി മാറ്റി. അല്ലെങ്കില്‍ ബാബിലോണ്‍ പണിയുകയെന്ന തന്‍റെ ലക്ഷ്യം സാധിക്കുക പ്രയാസമാണെന്ന് അവന്‍ അറിഞ്ഞിരുന്നു. നാം സാത്താന്‍റെ തന്ത്രങ്ങളെ അറിയാത്തവര്‍ ആകരുത്.

ഏഴു പൊന്‍ നിലവിളക്കുകള്‍ ഏഴു സഭകളെ സൂചിപ്പിക്കുന്നു (വാക്യം 20). പഴയ നിയമത്തിലെ ദേവാലയത്തില്‍ ഏഴു ശാഖകള്‍ ഉള്ള ഒരു നിലവിളക്കാണ് ഉണ്ടായിരുന്നത്. യിസ്രായേലിന്‍റെ എല്ലാ ഗോത്രങ്ങളും യെരുശലേം കേന്ദ്രമായ ഒരു “സഭാ വിഭാഗത്തിന്‍റെ” ഭാഗമായ വിവിധ ശാഖകളായിരുന്നു എന്നതിനാലാണത്.  എന്നാല്‍ പുതിയ നിയമത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ തികച്ചും വ്യത്യസ്തമായ ഏഴു നിലവിളക്കുകളാണ് നാം കാണുന്നത്, കാരണം നാം മുകളില്‍ കണ്ടതുതന്നെ.  ഓരോ സഭകളും ക്രിസ്തുവെന്ന തലയ്ക്കു കീഴെ സ്വതന്ത്രരായിരിക്കെ തന്നെ തലയായ ക്രിസ്തുവിലൂടെ കൂട്ടായ്മയില്‍ കഴിയുന്ന ഏഴു സഭകള്‍.

സഭയെ നിലവിളക്കെന്നാണ് വിളിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ സഭകളുടെ പ്രവര്‍ത്തനം വെളിച്ചം നല്‍കുക എന്നതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിളക്കുകള്‍ സ്വര്‍ണ്ണമായിരുന്നത് സൂചിപ്പിക്കുന്നത് യഥാര്‍ത്ഥ സഭയുടെ വിശുദ്ധ ഉറവിടത്തെയാണ്. അത് മനുഷ്യരാലല്ല, ദൈവത്താല്‍ തന്നെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു . ഒരു നിലവിളക്ക് കേവലം അലങ്കാരത്തിനു വേണ്ടി മാത്രമല്ലല്ലോ. അതുപോലെ തന്നെ സഭയും ദൈവവചനമെന്ന വെളിച്ചം ഉയര്‍ത്തി പിടിക്കേണ്ടതാണ്‌. അന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ നമ്മുടെ പാതയ്ക്ക് വെളിച്ചം നല്‍കുന്നത് അത് മാത്രമാണ് (സങ്കീര്‍ത്തനം 115:105). ആ വെളിച്ചം ഉയര്‍ത്തി പിടിക്കുന്നതിനു പകരം ഇന്ന് സഭകള്‍ എന്ന് വിളിക്കപ്പെടുന്ന പലതും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. അവര്‍ ദൈവത്തിന്‍റെ പ്രാഥമീക ലക്ഷ്യത്തില്‍ നിന്ന് മാറിപോയി എന്ന് അതിനാല്‍ നമുക്ക് ഉറപ്പാകുന്നു.

ആരാണ് സംസാരിക്കുന്നതെന്ന് അറിയുവാന്‍ യോഹന്നാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ യേശുവിനെയാണ് കണ്ടത് (12,13 വാക്യങ്ങള്‍).  എന്നാല്‍ അവിടുന്ന് സഭയുടെ മദ്ധ്യേ നില്‍ക്കുന്നതാണ് അവന്‍ കണ്ടത്. ഇതിനര്‍ത്ഥം പ്രാദേശീക സഭയിലൂടെയാണ് ദൈവം തന്നെ തന്നെ വെളിപ്പെടുത്തുന്നതും, മറ്റുള്ളവരോട് സംസാരിക്കുന്നതും എന്നത്രെ.

മരുഭൂമിയില്‍ മോശെ കണ്ട മുള്‍പ്പടര്‍പ്പ് ആണ് ദൈവം വസിക്കുന്ന ഇടമായി വേദപുസ്തകം ആദ്യം പരാമര്‍ശിച്ചിരിക്കുന്നത്‌ (ആവര്‍ത്തനം 33:16). പത്മോസിലായിരുന്ന യോഹന്നാനെപ്പോലെ മോശെയും ആ മഹത്തായ കാഴ്ച തിരിഞ്ഞുനോക്കി. അപ്പോഴാണ്‌ ദൈവം അവനോടു സംസാരിച്ചത് (പുറപ്പാട് 3:3). ഇന്നും സഭയിലാണ് ദൈവം വസിക്കുന്നത്. ആ മുള്‍പ്പടര്‍പ്പു കത്തിയതുപോലെ ഓരോ സഭയും ദൈവാത്മാവിനാല്‍ ജ്വലിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഒരു പ്രാദേശീക സഭയെ കാണുന്നവര്‍ അതിലെ അംഗങ്ങളിലൂടെ യേശുവിന്‍റെ ജീവന്‍ വെളിപ്പെട്ടുവരുന്നത്‌ കാണണം, അപ്പോള്‍ ദൈവത്തിനു സഭയിലൂടെ ആളുകളോട് സംസാരിക്കുവാന്‍ കഴിയും.

(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)