അന്തിമ വിജയം


സാക് പുന്നന്‍

വെളിപ്പാടു പുസ്തകത്തിന്റെ വാക്യപ്രതിവാക്യ പഠനം

അദ്ധ്യായം 1

ഏഴ് ആമുഖ പരാമര്‍ശങ്ങള്‍

വാക്യം1-3: യേശുക്രിസ്തുവിന്റെ വെളിപ്പാട്:- വേഗത്തില്‍ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവന്‍ അതു തന്റെ ദൂതന്‍ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാനു പ്രദര്‍ശിപ്പിച്ചു. അവന്‍ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താന്‍ കണ്ടതൊക്കെയും സാക്ഷീകരിച്ചു. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍: സമയം അടുത്തിരിക്കുന്നു.

ആമുഖമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ആദ്യത്തെ മൂന്നു വാക്യങ്ങളില്‍ വെളിപ്പാടു പുസ്തകത്തിനു മൊത്തത്തില്‍ ബാധകമായ ഏഴു പ്രത്യേക പ്രയോഗങ്ങള്‍ നമ്മള്‍ കാണുന്നു.

ആദ്യമായി ഈ പുസ്തകത്തെ ‘വെളിപ്പാട്’ എന്നാണു വിളിക്കുന്നത്. ‘മറനീക്കി കാണിക്കുക’ എന്ന അര്‍ത്ഥത്തിലുള്ള ഗ്രീക്കുവാക്കാണു വെളിപ്പാട് എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്നത്. തന്റെ സത്യങ്ങളെ നമ്മെ മറനീക്കി കാണിക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. ദൈവം തന്റെ വചനത്തിലൂടെ നമ്മോടു പറയുവാന്‍ ശ്രമിക്കുന്നത് എന്തെന്ന് മനസ്സിലാക്കണമെങ്കില്‍ പരിജ്ഞാനത്തിന്റെ ആത്മാവും വെളിപ്പാടുമാണു നമുക്കാവശ്യം. മാനുഷികബുദ്ധിക്കും സാമര്‍ത്ഥ്യത്തിനും അത് ഒരിക്കലും ഗ്രഹിക്കുവാന്‍ സാദ്ധ്യമല്ല.

രണ്ടാമതായി ഈ വെളിപ്പാടു നല്‍കപ്പെട്ടതു ‘തന്റെ (ക്രിസ്തുവിന്റെ) ദാസന്മാരെ കാണിക്കേണ്ടതിനു’ വേണ്ടിയാണെന്നു നാം വായിക്കുന്നു. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല. മറിച്ച് കര്‍ത്താവിന്റെ ആജന്മദാസന്മാരെ ഉദ്ദേശിച്ചുള്ളതാണ്.

കൂലി വാങ്ങുന്ന ഒരു വേലക്കാരനും ദാസനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വേലക്കാരന്‍ കൂലിക്കുവേണ്ടിയാണ് ജോലിചെയ്യുന്നത്. ഇതേസമയം ദാസന്‍ യജമാനന്റെ അടിമയാണ്. സ്വന്തമായ അവകാശങ്ങളൊന്നുമില്ലാത്ത അവന്‍ യജമാന്റെ തനതു വകയാണ്.

അപ്പോള്‍ കര്‍ത്താവിന്റെ ദാസന്മാര്‍ ആരാണ്? തങ്ങളുടെ പദ്ധതികളും ഭാവിപരിപാടികളും സന്തോഷത്തോടെ ഉപേക്ഷിച്ചവര്‍. തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകളഞ്ഞവര്‍. ജീവിതത്തിന്റെ സമസ്തമേഖലകളിലും ദൈവഹിതം മാത്രം നിറവേറണമെന്ന് ആഗ്രഹിക്കുന്നവര്‍. ഇങ്ങനെയുള്ള വിശ്വാസികള്‍ മാത്രമാണു ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്മാര്‍.

കര്‍ത്താവിന് അനേക വേലക്കാരുണ്ട്. പക്ഷേ അവിടുത്തെ ആജന്മദാസന്മാരായിരിപ്പാന്‍ മനസ്സുള്ളവര്‍ നന്നേ ചുരുക്കം. ദാസന്മാര്‍ക്കു മാത്രമേ ദൈവവചനം ശരിയായി ഗ്രഹിക്കാന്‍ കഴിയുകയുള്ളു. മറ്റുള്ളവര്‍ക്ക് ഒരു പാഠപുസ്തകമെന്നപോലെ അതു പഠിക്കുവാന്‍ കഴിഞ്ഞെന്നിരിക്കും. പക്ഷേ അതില്‍ മറഞ്ഞിരിക്കുന്ന ആത്മികയാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ക്കൊരിക്കലും മനസ്സിലാക്കാന്‍ സാധ്യമല്ല. ദൈവ ഇഷ്ടത്തിന്റെ അനുസരണത്തിലൂടെ മാത്രമേ ഒരുവനു സത്യം അറിയുവാന്‍ കഴിയുകയുള്ളൂവെന്ന് യേശു യോഹന്നാന്‍ 7:17 ല്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

മൂന്നാമതായി ഈ പുസ്തകം യോഹന്നാന് ‘അടയാളമായി’ പ്രദര്‍ശിപ്പിച്ചു. എന്നു നാം കാണുന്നു (1:1 KJV). ഇതിന്റെ അര്‍ത്ഥം സന്ദേശം പ്രതീകങ്ങളിലൂടെ അറിയിച്ചു എന്നാണ്. ആദ്യത്തെ മൂന്ന് അധ്യായങ്ങളില്‍ തന്നെ നിലവിളക്കുകള്‍, നക്ഷത്രങ്ങള്‍, വെള്ളോട്ടിനു സദൃശമായ കാലുകള്‍, ഇരുവായ്ത്തലയുള്ള വാള്‍, മറഞ്ഞിരിക്കുന്ന മന്ന, വെള്ളക്കല്ല് തുടങ്ങിയവയെക്കുറിച്ചു നാം വായിക്കുന്നു. ഇവയൊന്നും അക്ഷരികമായുള്ളതല്ല; ആത്മികസത്യങ്ങളുടെ പ്രതീകങ്ങളാണ്. ഈ പ്രതീകങ്ങള്‍ എന്തെന്നു മനസ്സിലാക്കുവാന്‍ നാം തിരുവെഴുത്തുകളെ താരതമ്യം ചെയ്തു നോക്കേണ്ടിയിരിക്കുന്നു.

നാലാമതായി ഈ മറനീക്കി കാണിക്കുന്നതിനെ ‘ദൈവത്തിന്റെ വചന’ മെന്നാണ് യോഹന്നാന്‍ വിളിക്കുന്നത് (1:2) ഈ ‘പുസ്തകത്തിലെ വചനങ്ങളോടു’ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കഠിനമായ ശിക്ഷയും വെളിപ്പാട് 22 ന്റെ 18, 19 വാക്യങ്ങളില്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരം ശക്തമായ ഒരു മുന്നറിയിപ്പ് ബൈബിളിലെ മറ്റൊരു പുസ്തകത്തെക്കുറിച്ചും നല്‍കപ്പെട്ടിട്ടില്ല.

ദൈവവചനത്തിന്റെ എല്ലാ ഭാഗങ്ങളും നല്‍കപ്പെട്ടിരിക്കുന്നത് ‘നമ്മുടെ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും’ വേണ്ടിയാണ്. ഇതിന്റെ ഉദ്ദേശ്യം നാം ‘സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവര്‍ ആകുക’ എന്നുള്ളതുമാണ് (2 തിമൊ. 3:16, 17, KJV).

നമ്മെ തികഞ്ഞവര്‍ ആക്കേണ്ടതിനുവേണ്ടിയാണു വെളിപ്പാടു പുസ്തകവും നമുക്കു നല്‍കിയിരിക്കുന്നത്. ജീവിതത്തില്‍ പൂര്‍ണ്ണതയില്‍ താല്‍പര്യമുള്ളവര്‍ക്കുമാത്രമേ ദൈവവചനം ഏതുഭാഗം പഠിച്ചാലും പ്രയോജനമുണ്ടാകുകയുള്ളൂ.

അഞ്ചാമതായി, ഈ വെളിപ്പാട് ‘യേശുക്രിസ്തുവിന്റെ സാക്ഷ്യ’മാണ് (1:2) ‘യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവുതന്നെ’ എന്ന് വെളിപ്പാട് 19:10 ല്‍ പറഞ്ഞിരിക്കുന്നു. യഥാര്‍ത്ഥ പ്രവചനം കേവലം സംഭവങ്ങളിലേക്കല്ല, കര്‍ത്താവിലേക്കു തന്നെയായിരിക്കും വിരല്‍ ചൂണ്ടുക. വരാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പാധിഷ്ഠിതമായ അറിവ് ഒരുവനെ നിഗളിയാക്കുന്നു. ഇതേസമയം പ്രവചനത്തിന്റെ യഥാര്‍ത്ഥമായ അറിവ് നമ്മെ കര്‍ത്താവിന്റെ മുമ്പില്‍ താഴ്മയുള്ളവരാക്കും. ഭാവികാലസംഭവങ്ങളുടെ തുടര്‍ച്ചയെക്കുറിച്ചുള്ള നമ്മുടെ അറിവ് തെറ്റിപ്പോയാലും കര്‍ത്താവിനെക്കുറിച്ചുള്ള അറിവ് തെറ്റാതെയിരുന്നാല്‍ മതി.

‘വേഗത്തില്‍ സംഭവിപ്പാനുള്ള’താണ് ഈ വെളിപ്പാടു മറനീക്കി കാട്ടുന്നതെങ്കില്‍പോലും അതല്ല ഇതിന്റെ പ്രാഥമികമായ ഉദ്ദേശ്യം. ‘യേശുക്രിസ്തുവിന്റെ സാക്ഷ്യ’ മെന്നാണ് ഇതിനെ വിളിച്ചിരിക്കുന്നത്. ഭാവികാലസംഭവങ്ങളെക്കുറിച്ച് വിശദമായ ഒരറിവ് നല്‍കുവാനല്ല മറിച്ച് ഭാവിസംഭവങ്ങളെ കര്‍ത്താവായ യേശുവാണു നിയന്ത്രിക്കുന്നതെന്നു നമ്മെ കാണിപ്പാനാണ് ഇതു നല്‍കപ്പെട്ടിരിക്കുന്നത് എന്നു സാരം. കര്‍ത്താവിന്റെ വിജയമാണ് പ്രാഥമികമായി വെളിപ്പാടുപുസ്തകത്തില്‍ ഉടനീളം നാം കാണുന്നത്.

അതുകൊണ്ട് ‘നമ്മുടെ ദൃഷ്ടികള്‍ യേശുവില്‍ ഉറപ്പിച്ചശേഷം’ നമുക്ക് ഈ പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കാം.

ആറാമതായി, ‘ഇതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവര്‍ക്ക്’ ഒരനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു (1:3). തിരുവെഴുത്തിലെ ഈ അവസാനപുസ്തകം നമുക്കു നല്‍കിയിരിക്കുന്നത് അനുസരിക്കുവാനാണ്. തിരുവെഴുത്തിന്റെ ഏതുഭാഗവും അനുസരിക്കുന്നത് അനുഗ്രഹകരമാണ്. പക്ഷേ ഇതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇപ്രകാരമുള്ള ഒരേ ഒരു പുസ്തകം വെളിപ്പാടാണ്.

ഇതിലെ പ്രതീകങ്ങളുടെ അര്‍ത്ഥമെല്ലാം മനസ്സിലായില്ലെങ്കിലും വായിക്കുന്നതു നാം അനുസരിക്കുമെങ്കില്‍ അതു ധാരാളം മതി. പ്രതീകങ്ങളുടെ അര്‍ത്ഥമെല്ലാം മനസ്സിലാക്കിയവര്‍ക്കും വരാന്‍ പോകുന്ന സംഭവങ്ങളെല്ലാം അടുക്കായി വിശദീകരിപ്പാന്‍ കഴിയുന്നവര്‍ക്കും ഒരനുഗ്രഹവും വാഗ്ദാനം ചെയ്തിട്ടില്ല. തന്റെ വചനത്തെ ബുദ്ധിപരമായി മനസ്സിലാക്കുന്നതിനെക്കാള്‍ അവയെ അനുസരിക്കുന്നതാണു ദൈവമുമ്പാകെ വിലയേറിയത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ മിക്ക വിശ്വാസികളും ദൈവവചനത്തിന്റെ അറിവിനെയാണ് അതിന്റെ അനുസരണത്തേക്കാള്‍ വിലമതിക്കുന്നത്.

നാം കഴിക്കുന്ന ഭക്ഷണം, അതെങ്ങനെ സംഭവിക്കുന്നു എന്നു നമുക്ക് അറിവില്ലെങ്കില്‍പോലും, നമ്മുടെ ശരീരത്തില്‍ രക്തവും മാംസവും അസ്ഥിയുമായി മാറുന്നു. നമ്മുടെ ദഹനേന്ദ്രിയങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുമെങ്കില്‍ അതു സ്വാഭാവികമായി സംഭവിക്കും. ആത്മികതലത്തിലും ഇങ്ങനെതന്നെയാണ്. ദൈവത്തോടുള്ള അനുസരണമില്ലാത്ത അറിവ് ദഹിക്കാത്ത ഭക്ഷണം പോലെയാണ്. അതു ജീവനു പകരം മരണം കൊണ്ടുവരുന്നു. അറിവിനോടു കൂടെയുളള അനുസരണമാകട്ടെ ജീവന്‍ നല്‍കുന്നു.

വെളിപ്പാടു പുസ്തകത്തിന്റെ പ്രാരംഭത്തിലും അവസാനത്തിലും അനുസരണത്തിനുവേണ്ടിയുള്ള ആഹ്വാനം മുഴങ്ങുന്നതു നമുക്കു കേള്‍ക്കാം (1:3, 22:7). അനുസരണത്തിനുവേണ്ടിയുള്ള രണ്ട് ആഹ്വാനങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്ക്കുകയാണ് വെളിപ്പാടു പുസ്തകം.

ഏഴാമതായി, ഈ ‘പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്ന’ വര്‍ക്കും അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു (1:3). പരസ്യമായി ഇത് വായിക്കുന്നവരേയും ഇതില്‍നിന്നു മറ്റു വിശ്വാസികളെ പഠിപ്പിക്കുന്നവരേയുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഒന്നാം നൂറ്റാണ്ടില്‍ വെളിപ്പാടുപുസ്തകത്തിന്റെ വ്യക്തിപരമായ പ്രതികള്‍ ലഭ്യമല്ലായിരുന്നു എന്ന കാര്യം ഓര്‍ക്കുക. സഭായോഗങ്ങളില്‍ പരസ്യമായി വായിക്കുമ്പോള്‍ മാത്രമായിരുന്നു ഈ പുസ്തത്തിലെ സന്ദേശം കേള്‍ക്കുവാന്‍ ഒരവസരം ലഭിച്ചിരുന്നത്. ഇതുകൊണ്ടാണ് ‘ഞാന്‍ വരുവോളം തിരുവെഴുത്തിന്റെ പരസ്യവായന, ഉപദേശം എന്നിവയില്‍ ശ്രദ്ധിച്ചിരിക്ക’ എന്നു പൗലൊസ് തിമൊഥെയോസിനെ ഉത്സാഹിപ്പിക്കുന്നത് (1 തിമൊ. 4:13).

ഇന്ന് ഇതിന്റെ പ്രസക്തി എന്താണ്? ദൈവത്തില്‍ നിന്ന് അവിടുത്തെ വചനത്തിലൂടെ നമുക്കു ലഭിക്കുന്നതു മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണ് ഇന്ന് ഇതിന്റെ പ്രായോഗിക തലം. ഇതു ചെയ്യുന്ന എല്ലാവര്‍ക്കും ഇവിടെ അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു.

കൃപയും സമാധാനവും ദൈവത്തിങ്കല്‍ നിന്ന്

വാക്യം 1:4:- യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും അവന്റെ സിംഹാസനത്തിനുമുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കല്‍ നിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്‌നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന് എന്നന്നേക്കും മഹത്വവും ബലവും; ആമേന്‍. ഇതാ അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും അവനെ കുത്തിത്തുളച്ചവരും അവനെ കാണും. ഭൂമിയിലെ ഗോത്രങ്ങള്‍ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേന്‍.

കൃപയും സമാധാനവും ദൈവത്തില്‍നിന്ന് അവര്‍ക്കുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണു യോഹന്നാന്‍ ആരംഭിക്കുന്നത്.

‘അതതു സമയത്തെ ആവശ്യത്തിനനുസരിച്ചു ദൈവത്തില്‍നിന്നു നമുക്കു ലഭ്യമാകുന്ന സഹായ’മാണ് കൃപ. നമുക്കു പാപക്ഷമയാണ് ആവശ്യമെങ്കില്‍ കൃപയ്ക്കു നമ്മോടു ക്ഷമിക്കാന്‍ കഴിയും. പാപത്തെ അതിജീവിക്കാന്‍ വേണ്ട ശക്തിയാണോ നമുക്കാവശ്യം? കൃപയ്ക്കു നമ്മെ ശക്തി ധരിപ്പിക്കാന്‍ കഴിയും. ശോധനയുടെ വേളയില്‍ വിശ്വസ്തമായിനില്‍പ്പാന്‍ വേണ്ട സഹായമാണു നമുക്ക് ആവശ്യമെങ്കില്‍ കൃപ അതും നല്‍കും. നമ്മുടെ ഏത് ആവശ്യത്തിനും എപ്പോഴും മതിയായതാണു ദൈവകൃപ.

‘സമാധാന’മാണു ദൈവത്തിന്റെ മറ്റൊരു വലിയ ദാനം. നമ്മുടെ ഹൃദയത്തിലെ സമാധാനം. കുറ്റബോധത്തിന്റെയോ കുറ്റം വിധിയുടേയും അലട്ടലുകളൊന്നുമില്ലാത്ത ശാന്തതയും ചുറ്റുപാടും ഉള്ളവരോടു സമാധാനവും. സഭയിലും അതു കൂട്ടായ്മ കൊണ്ടുവരുന്നു.
ത്രീയേകദൈവത്തിന്റെ നാമത്തിലാണ് ഈ ആശംസ അയച്ചിരിക്കുന്നത്.

‘ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും’ എന്ന പരാമര്‍ശം പിതാവിനെ ഉദ്ദേശിച്ചാണ്.

‘ഏഴ് ആത്മാക്കള്‍’ എന്നു പറഞ്ഞിരിക്കുന്നതു പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. ഏഴ് എന്ന സംഖ്യ തിരുവെഴുത്തില്‍ എപ്പോഴും പൂര്‍ണ്ണതയെക്കുറിക്കുന്നു. അതുകൊണ്ട് ‘ഏഴ് ആത്മാക്കള്‍’ എന്ന പ്രയോഗം പൂര്‍ണ്ണതയുടെ ആത്മാവ് എന്ന അര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിനെയാണ് ഉദ്ദേശിക്കുന്നത്. യെശയ്യാവ് പതിനൊന്നിന്റെ രണ്ട്, മൂന്ന് വാക്യങ്ങളില്‍ പരിശുദ്ധാത്മാവിനെ (1) യഹോവയുടെ ആത്മാവ് (2) ജ്ഞാനത്തിന്റെ ആത്മാവ് (3) വിവേകത്തിന്റെ ആത്മാവ് (4) ആലോചനയുടെ ആത്മാവ് (5) ബലത്തിന്റെ ആത്മാവ് (6) പരിജ്ഞാനത്തിന്റെ ആത്മാവ് (7) യഹോവാഭക്തിയുടെ ആത്മാവ് എന്നിങ്ങനെ വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക.

ത്രിത്വത്തില്‍ രണ്ടാമനായ യേശുവിനെ പല പേരുകള്‍കൊണ്ടാണു വിശേഷിപ്പിച്ചിരിക്കുന്നത്. അവയെ ഒന്നൊന്നായി പരിശോധിക്കാം (അഞ്ചാം വാക്യം).

ക്രിസ്തുവിന്റെ പേരുകള്‍

‘വിശ്വസ്ത സാക്ഷി’ എന്ന പേര് വാഗ്ദാനങ്ങളില്‍ അവിടുന്നു വിശ്വസ്തനാണെന്നു കാണിക്കുന്നു.

‘മരിച്ചവരില്‍ ആദ്യജാതന്‍’ എന്ന പേരു സൂചിപ്പിക്കുന്നത് അവിടുന്നാണ് മരണത്തെ പൂര്‍ണ്ണമായി ആദ്യമായി ജയിച്ചവനെന്നും കല്ലറയില്‍ നിന്നു സ്ഥിരമായി പുറത്തുവന്നവനെന്നുമാണ്. കര്‍ത്താവിനു മുമ്പേ മരണത്തില്‍ നിന്ന് ഉയിര്‍ക്കപ്പെട്ടവരെല്ലാം വീണ്ടും മരിച്ചു. യേശു മാത്രമാണ് സ്ഥിരമായി മരണത്തെ ജയിച്ചത്. അതുകൊണ്ട് നാം ഒരിക്കലും രോഗത്തേയോ മരണത്തേയോ ഭയപ്പെടേണ്ടതില്ല.

‘ഭൂരാജാക്കന്‍മാര്‍ക്ക് അധിപതി’ എന്നും യേശുവിനെ വിശേഷിപ്പിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവിന് ഭൂമിയിലും സ്വര്‍ഗ്ഗത്തിലും സകലഅധികാരവും നല്‍കിയിരിക്കുന്നു. അവിടുന്നാണു ഭൂരാജാക്കന്മാരുടെ ഹൃദയങ്ങളേയും നിയന്ത്രിക്കുന്നത്. ‘രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു. തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കേയും അവന്‍ അതിനെ തിരിക്കുന്നു’ (സദൃ. വാക്യം 21:1).

‘നമ്മെ എന്നേക്കും സ്‌നേഹിക്കുന്നവനും തന്റെ രക്തത്താല്‍ നമ്മെ പാപത്തില്‍ നിന്ന് ഒരിക്കലായി എന്നെന്നേക്കും വിടുവിച്ച് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നവനും’ എന്നു നമ്മുടെ കര്‍ത്താവിനെക്കുറിച്ചു വീണ്ടും പറഞ്ഞിരിക്കുന്നു (അഞ്ചാം വാക്യം. AMPLIFIED BIBLE). നമ്മോടുള്ള അവിടുത്തെ സ്‌നേഹം നിത്യസ്‌നേഹമാണ്. അവിടുന്നു തന്റെ രക്തം ചൊരിഞ്ഞതു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാന്‍ വേണ്ടി മാത്രമല്ല, പാപത്തില്‍നിന്നു നമ്മെ ഒരിക്കലായി, എന്നെന്നേക്കുമായി മോചിപ്പിക്കുവാനും കൂടിയാണ്. പുതിയനിയമത്തിലെ ആദ്യത്തെ വാഗ്ദാനം യേശു ‘തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു വീണ്ടെടുക്കും’ എന്നാണ് (മത്താ. 1:21). പാപത്തിന്റെ അധികാരത്തില്‍ നിന്നുള്ള മോചനം എന്നതാണു പുതിയനിയമത്തില്‍ ഉടനീളമുള്ള മഹത്തായ വിഷയം. നാം കൃപയ്ക്കധീനരായി ജീവിച്ചാല്‍ ഒരു പാപവും നമ്മുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല (റോമ 6:14).

നമ്മുടെ പിതാവായ ദൈവത്തിനു രാജ്യവും പുരോഹിതന്‍മാരും

‘തന്റെ പിതാവായ ദൈവത്തിനു കര്‍ത്താവായ യേശു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കി വച്ചിരിക്കുന്നു’ (ആറാം വാക്യം) എന്നു തുടര്‍ന്നു പറയുന്നു.

‘ദൈവത്തിന്റെ രാജ്യം’ എന്നു പറയുന്നതു ദൈവം തന്റെ പരമാധികാരം നടത്തുന്ന സ്ഥലമാണ്. സഭയാണു ഭൂമിയില്‍ ദൈവരാജ്യത്തിനു പ്രാതിനിധ്യം വഹിക്കുന്നത്. അതായത് ഒരു രാജ്യമായിത്തീര്‍ന്ന ഒരുപറ്റം ആളുകള്‍. അവര്‍ തങ്ങളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ദൈവാധികാരത്തിനു കീഴടങ്ങിയിരിക്കുന്നതിനാലാണ് അവര്‍ക്ക് ഒരു രാജ്യമായിത്തീരാന്‍ കഴിയുന്നത്. അച്ചടക്കമില്ലാതിരുന്ന ഒരാള്‍കൂട്ടത്തെ കര്‍ത്താവു പരിപൂര്‍ണ്ണമായ ചിട്ടയുള്ള ഒരു രാജ്യം (ദൈവത്താല്‍ ഇപ്പോള്‍ ഭരിക്കപ്പെടുന്ന ഒരു ജനത) ആക്കി ത്തീര്‍ത്തിരിക്കുന്നു.

നമ്മെ പുരോഹിതന്മാരായും ആക്കിവച്ചിരിക്കുന്നു. ഓരോ വിശ്വാസിയും-പുരുഷനും സ്ത്രീയും- കര്‍ത്താവിനു പുരോഹിതനാണ്. ദൈവത്തിന്റെ കാഴ്ചപ്പാടില്‍ വിശ്വാസികളെ കൂടാതെ സഭയില്‍ ‘പുരോഹിതന്‍മാര്‍’ എന്ന ഒരു പ്രത്യേക വിഭാഗമില്ല. അത്തരം പൗരോഹിത്യം പഴയ ഉടമ്പടിയിലെ ആശയമാണ്. ആ പൗരോഹിത്യം ഇന്നും വച്ചുപുലര്‍ത്തുന്ന സഭകള്‍ ആളുകളെ ബി.സി. (ക്രിസ്തുവിന് മുമ്പ്) കാലഘട്ടത്തിലേക്കു നയിക്കുകയാണ് !! നാം എല്ലാവരും പുരോഹിതന്മാരാണ്.
പുരോഹിതന്മാരെന്ന നിലയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതു ദൈവത്തിനു യാഗം അര്‍പ്പിക്കാന്‍ വേണ്ടിയാണ്. പഴയനിയമകാലത്ത് പുരോഹിതന്മാര്‍ മൃഗങ്ങളുടെ ശരീരങ്ങള്‍ യാഗമായി അര്‍പ്പിച്ചിരുന്നു. ഇന്നോ? ഇന്നു നാം നമ്മുടെതന്നെ ശരീരങ്ങളെ ദൈവത്തിനു ജീവനുള്ള യാഗമായി അര്‍പ്പിക്കാനാണു വിളിക്കപ്പെട്ടിരിക്കുന്നത് (റോമര്‍12:1)

‘തന്റെ പിതാവായ ദൈവം’ എന്ന പ്രയോഗം പുനരുത്ഥാനം ചെയ്ത യേശുവിന്റെ ‘എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും’ എന്ന പ്രയോഗത്തിനു തുല്യമാണ് (യോഹ. 20:17). തന്റെ പിതാവ് ഇപ്പോള്‍ നമ്മുടെ പിതാവും ആയിത്തീര്‍ന്നിരിക്കുന്നു. യേശു, പിതാവില്‍ സുരക്ഷിതത്വം കണ്ടെത്തിയതുപോലെ ഇപ്പോള്‍ നമുക്കും ദൈവം നമ്മുടെ പിതാവാണെന്ന സത്യത്തില്‍ സുരക്ഷിതത്വം കണ്ടെത്താന്‍ കഴിയും. അതിനു യോഹന്നാന്‍ ‘ആമേന്‍’ എന്നു പറയുന്നു. (ആറാം വാക്യം). നമുക്കും പറയാം ”അങ്ങനെ തന്നെ ആകട്ടെ”.

‘എന്നെന്നേക്കും മഹത്വവും ബലവും’ അവിടുത്തേക്കു മാത്രം ആകട്ടെ (ആറാം വാക്യം).

തുടര്‍ന്ന് ഏഴാം വാക്യത്തില്‍ ക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവ് പ്രവചിച്ചിരിക്കുന്നു. കാല്‍വറിയിലെ കുരിശില്‍ അപമാനിതനായി തൂങ്ങപ്പെട്ട നിലയിലാണ് ഈ ലോകം അവസാനമായി നമ്മുടെ കര്‍ത്താവിനെ കണ്ടത്. പക്ഷേ അവിടുന്നു മഹത്വത്തോടെ മേഘങ്ങളില്‍ വരുന്നത് ഈ ദിനങ്ങളിലൊന്നില്‍ ലോകം കാണും. എല്ലാ കണ്ണും, തന്നെ കുത്തിതുളച്ചവരും (യിസ്രയേല്‍ രാഷ്ട്രവും) കര്‍ത്താവിനെ ദര്‍ശിക്കും. അവിടുത്തെ വരവിങ്കല്‍ ഭൂമിയിലെ ഗോത്രങ്ങള്‍ വിലപിക്കും. നാമോ സന്തോഷിച്ചാര്‍ക്കും. ‘ആമേന്‍’ എന്നു യോഹന്നാന്‍ വീണ്ടും പറയുന്നു. നമുക്കും പറയാം: ”അങ്ങനെതന്നെ ആകട്ടെ!”

എട്ടാമത്തെ വാക്യത്തില്‍ ദൈവം തന്നെപ്പറ്റിതന്നെ അല്ഫയും ഒമേഗയും, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും, സര്‍വ്വശക്തനും എന്നെല്ലാം വിവരിച്ചിരിക്കുന്നു. ഒന്നും ഇല്ലാതിരിക്കുമ്പോള്‍ എല്ലാറ്റിന്റേയും ആരംഭത്തില്‍ അവിടുന്ന് ഉണ്ടായിരുന്നു. കാലത്തിന്റെ ഒടുവില്‍, എല്ലാറ്റിന്റേയും അവസാനത്തിലും, അവിടുന്ന് ഉണ്ടായിരിക്കും. ദൈവത്തെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ പൊടുന്നനെ എന്നെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും സംഭവിക്കുക അസാധ്യമാണ്. ആരംഭത്തിലേ അവസാനവും അറിയുന്നവനാണു നമ്മുടെ പിതാവ്. സര്‍വ്വശക്തനായ ദൈവമാകയാല്‍ താന്‍തന്നെ സകലത്തേയും നിയന്ത്രിക്കുന്നു. അതുകൊണ്ട് ഭാവിയെ സംബന്ധിച്ച ഒന്നിനേക്കുറിച്ചും നമുക്കു ഭയപ്പെടേണ്ടതില്ല.

വെളിപ്പാടുപുസ്തകത്തിന്റെ അവസാനഭാഗത്തിലും ദൈവത്തെ സര്‍വ്വശക്തന്‍, അല്ഫ ഒമേഗ എന്നിങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു (19:6, 22:13) എല്ലാം അറിയുന്ന, സര്‍വ്വശക്തനായ, നമ്മുടെ ദൈവവും പിതാവുമായവനെക്കുറിച്ചുള്ള രണ്ടു പ്രസ്താവനകള്‍ക്കിടയിലാണു വെളിപ്പാടു പുസ്തകം മുഴുവന്‍ ഒതുങ്ങിനില്ക്കുന്നതെന്നു പറയാം. അവസാനനാളുകളില്‍ ദൈവജനത്തിനുണ്ടാകുന്ന ഉപദ്രവങ്ങള്‍, ശോധനകള്‍, നമുക്കു ചുറ്റുമുള്ള ലോകത്തു സംഭവിക്കുന്ന ദുരന്തങ്ങള്‍ എന്നിവയെക്കുറിച്ച് ഈ പുസ്തകത്തില്‍ തുടര്‍ന്നു വായിക്കുമ്പോള്‍ നമുക്കു പൂര്‍ണ്ണമായ സുരക്ഷിതത്വബോധം നല്‍കുന്നത് ഈ സത്യമാണ്.

പുതിയനിയമം മുഴുവനും എടുത്താല്‍ പത്തുപ്രാവശ്യം മാത്രമേ ദൈവത്തെ സര്‍വ്വശക്തന്‍ എന്നു വിശേഷിപ്പിച്ചിട്ടുള്ളൂ. ഇതില്‍ ഒന്‍പതെണ്ണവും വെളിപ്പാടു പുസ്തകത്തിലാണ്. ഈ പുസ്തകം വായിക്കുമ്പോള്‍ സര്‍വ്വശക്തന്‍ എല്ലാറ്റിനേയും നിയന്ത്രിക്കുന്നു എന്ന പരമമായ സത്യം നമ്മില്‍ രൂഢമൂലമാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു എന്നതാണ് ഇതിനു കാരണം. ദൈവത്തെ സര്‍വ്വശക്തനെന്നു വെളിപ്പാടു പുസ്തകത്തിനു പുറത്ത് പുതിയനിയമത്തില്‍ വിളിച്ചിരിക്കുന്ന ഒരേഒരു ഭാഗം 2 കൊരി 6:18-ലാണ്. അശുദ്ധമായ എല്ലാറ്റില്‍നിന്നും വേര്‍പാടു പാലിക്കുവാന്‍ ദൈവം തന്റെ ജനത്തെ ഉദ്‌ബോധിപ്പിക്കുന്ന ഭാഗമാണിത്. ഇതു സൂചിപ്പിക്കുന്നത് അശുദ്ധവും ദൈവവചനവിരുദ്ധവുമായ എല്ലാറ്റില്‍ നിന്നും വേര്‍പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ് ദൈവം സര്‍വ്വശക്തനായി തന്നെതന്നെ വെളിപ്പെടുത്തുന്നത് എന്നാണ്. പ്രാഥമികമായും അത്തരം ആളുകള്‍ക്കുവേണ്ടിയാണ് വെളിപ്പാടു പുസ്തകം എഴുതിയിരിക്കുന്നതും.

മഹത്വകരമായ ഏഴുസത്യങ്ങള്‍

നമ്മുടെ കര്‍ത്താവിനെക്കുറിച്ചും അവിടുത്തോടുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചും ഇക്കാലത്തു നമ്മില്‍ രൂഢമൂലമാകേണ്ട ചില സുപ്രധാനസത്യങ്ങളുണ്ട്. നാം ചിന്തിച്ചുകൊണ്ടിരുന്ന ആ സത്യങ്ങള്‍ ഇവയാണ്.

(1) നമ്മുടെ കര്‍ത്താവിന്റെ വാഗ്ദാനങ്ങളുടെ പരമമായ വിശ്വസനീയത.
(2) മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തിന്മേലുള്ള അവിടുത്തെ വിജയം.
(3) സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്മേലുമുള്ള തന്റെ പരമമായ അധികാരം.
(4) നമ്മോടുള്ള അവിടുത്തെ നിത്യവും മാറ്റമില്ലാത്തതുമായ സ്‌നേഹം.
(5) പാപത്തിന്റെ അധികാരത്തില്‍ നിന്നു നമുക്ക് അവിടുന്നു തരുന്ന മോചനം.
(6) അവിടുത്തെ പിതാവ് ഇപ്പോള്‍ നമ്മുടേയും പിതാവ് എന്ന സത്യം.
(7) തന്റെ രാജ്യം സ്ഥാപിക്കാന്‍ ഭൂമിയിലേക്കുള്ള അവിടുത്തെ മടങ്ങിവരവ്.

ഭാവിയില്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരുമായി നില്ക്കണമെന്നുണ്ടെങ്കില്‍ നാം ഈ സത്യങ്ങളില്‍ അടിസ്ഥാനപ്പെടേണ്ടിയിരിക്കുന്നു.

ഉപദ്രവസമയത്തെ പ്രോത്സാഹനം

വാക്യം 9, 10: നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു. കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി……കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു.

ഇവിടെ യോഹന്നാന്‍ സ്വയം വിശേഷിപ്പിക്കുന്നത് ‘നിങ്ങളുടെ സഹോദരന്‍’ എന്നാണ്. ഈ വെളിപ്പാടുണ്ടായ സമയത്ത്, യേശു തെരഞ്ഞെടുത്ത പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ജീവിച്ചിരിപ്പുള്ള ഒരേ ഒരാള്‍ യോഹന്നാനായിരുന്നു. പത്മൊസ് ദ്വീപില്‍ വച്ച് കര്‍ത്താവ് വെളിപ്പാടു നല്‍കുമ്പോള്‍ യോഹന്നാന് ഏകദേശം 95 വയസ്സാണ്. ഇതിനിടയില്‍ ദൈവത്തോടൊപ്പമുള്ള നടപ്പില്‍ താന്‍ ദീര്‍ഘമായ 65 വര്‍ഷം പിന്നിട്ടിരുന്നു. എന്നിട്ടും യോഹന്നാന്‍ ഒരു ‘സഹോദരന്‍’ മാത്രമായിരുന്നു.

താന്‍ പോപ്പ് ജോണോ റവ. യോഹന്നാനോ ആയിരുന്നില്ല. എന്തിന്, പാസ്റ്റര്‍ യോഹന്നാന്‍ പോലുമല്ലായിരുന്നു. വെറുമൊരു സാധാരണസഹോദരന്‍ മാത്രം. ഭൂമിയില്‍ പേരുകള്‍ എടുക്കരുതെന്നും തങ്ങളെത്തന്നെ സഹോദരന്‍മാര്‍ എന്നേ വിളിക്കാവൂ എന്നും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്താ. 23:8-11). അപ്പോസ്തന്മാര്‍ അന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ യേശുവിന്റെ കല്പന അനുസരിച്ചു-ഇന്നു പലരും അങ്ങനെ ചെയ്യുന്നില്ലെങ്കിലും.

നമുക്ക് ഒരേയൊരു നായകനും നേതാവുമേ ഉള്ളൂ-ക്രിസ്തു. സഭയിലെ നമ്മുടെ ശുശ്രൂഷയും അനുഭവവും എന്തായിരുന്നാലും എല്ലാവരും സഹോദരന്മാരാണ്.

തുടര്‍ന്ന് ‘യേശുവിന്റെ കഷ്ടതയില്‍ കൂട്ടാളി’ എന്നു യോഹന്നാന്‍ സ്വയം വിളിക്കുന്നു. പൂര്‍ണ്ണമനസ്‌കരായ യേശുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും ഈ ലോകത്തിലായിരിക്കുന്നിടത്തോളം കാലം യേശുവിലുള്ള കഷ്ടങ്ങള്‍ക്കു കൂട്ടാളിയാവാന്‍ തയ്യാറായിരിക്കണം.

സുഖമായികഴിയുമ്പോഴല്ല യോഹന്നാന് ഈ വെളിപ്പാടു ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മറിച്ച് ‘ദൈവവചനത്തോടും യേശുവിന്റെ സാക്ഷ്യത്തോടും’ വിശ്വസ്തനായിരുന്നതിന്റെ ഫലമായി പത്മൊസ് ദ്വീപില്‍ കഷ്ടം അനുഭവിക്കുമ്പോഴാണ് (ഒന്‍പതാം വാക്യം). അന്ത്യനാളുകളില്‍ എതിര്‍ക്രിസ്തുവിനാല്‍ വിശുദ്ധന്മാര്‍ കഷ്ടം അനുഭവിക്കുന്നതിനെക്കുറിച്ച് എഴുതുവാനുള്ള യോഗ്യത നേടുവാനായി യോഹന്നാന്‍ സ്വയം കഷ്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു. കഷ്ടം അനുഭവിക്കുന്നവരെ സേവിക്കുന്ന ഒരു ശുശ്രൂഷ നമുക്കു നല്‍കുന്നതിന് മുമ്പ് ദൈവം നമ്മേയും കഷ്ടങ്ങളിലൂടെയും ശോധനകളിലൂടെയും വഴി നടത്തും.

പൗലൊസ് പറയുന്നു ”ഞങ്ങള്‍ക്കുള്ള കഷ്ടത്തില്‍ ഒക്കെയും ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്നു. ദൈവത്തില്‍ നിന്നു ഞങ്ങള്‍ പ്രാപിച്ച (അതേ) ആശ്വാസംകൊണ്ട് ഏതു കഷ്ടത്തിലുള്ളവരെയും ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനു വേണ്ടിയാണത്” (2 കൊരി 1:4 AMPLIFIED).

മഹോപദ്രവത്തിന് മുമ്പ് കര്‍ത്താവു രഹസ്യത്തില്‍ വന്ന് സഭയെ ഈ ലോകത്തില്‍ നിന്നു തന്റെ അടുക്കലേക്കു കൂട്ടിക്കൊള്ളുമെന്ന ഉപദേശം ആദ്യമായുണ്ടായതു ക്രിസ്ത്യാനികള്‍ സുഖമായി കഴിയുന്ന ഒരു രാജ്യത്തും (ഇംഗ്ലണ്ട്) അവര്‍ പീഡനങ്ങളൊന്നും നേരിടാതിരുന്ന സമയത്തും (19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍) ആണെന്നതില്‍ അത്ഭുതമില്ല. ഇന്നും ഈ ഉപദേശം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് സുഖമായും സൗകര്യമായും കഴിയുന്ന ക്രിസ്ത്യാനികള്‍ ആണെന്നും ക്രിസ്ത്യാനികള്‍ക്കെതിരെ പീഡയൊന്നുമില്ലാത്ത രാജ്യങ്ങളിലാണെന്നുമുള്ളതു ശ്രദ്ധേയമല്ലേ?

അടിസ്ഥാനപരമായി മിക്ക ക്രിസ്ത്യാനികളുടേയും പ്രാര്‍ത്ഥന ഈ മട്ടിലാണ് ”കര്‍ത്താവേ, ഈ ഭൂമിയിലെ എന്റെ ജീവിതം കൂടുതല്‍ സുഖകരമാക്കിത്തീര്‍ക്കുക”. അതുകൊണ്ടുതന്നെ മഹോപദ്രവത്തിനുമുമ്പ് സഭ എടുത്തുകൊള്ളപ്പെടുമെന്ന ഉപദേശം അവര്‍ സസന്തോഷം സ്വീകരിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ല. ഇങ്ങനെ വലിയൊരുകൂട്ടം ക്രിസ്ത്യാനികളെ സാത്താന്‍ ഒരു സുഖപ്രതീക്ഷയില്‍ തളച്ചിരിക്കുന്നതിനാല്‍ സാക്ഷാല്‍ മഹോപദ്രവം വരുമ്പോള്‍ അവര്‍ ഒരുക്കമില്ലാതിരിക്കുകയും പീഡയുടെ മുമ്പില്‍ പൊടുന്നനെ വീണുപോകുകയും ചെയ്യും.

യേശുവിന്റെ വാക്കുകള്‍ എത്രയും വ്യക്തമാണ് ”ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടങ്ങള്‍ ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍. ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹ. 16:33). നമ്മെ കഷ്ടങ്ങളില്‍ നിന്ന് (അവ ചെറുതായാലും വലുതായാലും) രക്ഷപ്പെടുത്തുമെന്നു കര്‍ത്താവു വാഗ്ദാനം ചെയ്തിട്ടില്ല. കഷ്ടങ്ങളില്‍ നിന്നു രക്ഷിക്കുന്നതിനെക്കാള്‍ നമ്മെ ജയാളികളാക്കുവാനാണ് അവിടുത്തേക്കു താല്‍പര്യം. കാരണം നമ്മുടെ സുഖത്തെക്കാള്‍ സ്വഭാവത്തിലാണ് അവിടുന്ന് തല്പരനായിരിക്കുന്നത്.

ചിലര്‍ പഠിപ്പിക്കുന്നതുപോലെ, മഹോപദ്രവത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ വിശ്വസ്തര്‍ക്കുള്ള പ്രതിഫലമാണെന്നു യേശു ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് തന്നെ അനുഗമിക്കാത്തവരെക്കാള്‍ എല്ലാം ത്യജിച്ച് തന്നെ പിന്‍തുടരുന്നവര്‍ക്കാണു കൂടുതല്‍ ഉപദ്രവങ്ങളുള്ളതെന്നു യേശു വ്യക്തമാക്കി (മര്‍ക്കോസ് 10:30).

തന്റെ ശിഷ്യന്മാര്‍ക്കുവേണ്ടി യേശു ഇപ്രകാരമാണു പ്രാര്‍ത്ഥിച്ചത്: ”അവരെ ലോകത്തില്‍ നിന്ന് എടുക്കേണം എന്നല്ല. ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്” (യോഹ. 17:15). ഇവിടെ ഉപദ്രവങ്ങള്‍ നേരിടാന്‍ പോകുന്നതുകൊണ്ട് ശിഷ്യന്മാരെ ഈ ലോകത്തുനിന്ന് ഉടനെ എടുത്തുകൊള്ളണമെന്നായിരുന്നില്ല അവിടുത്തെ പ്രാര്‍ത്ഥന എന്ന കാര്യം ശ്രദ്ധിക്കുക.

മൂന്നാം നൂറ്റാണ്ടില്‍ റോമിലെ പടുകൂറ്റന്‍ സ്റ്റേഡിയങ്ങളില്‍ ക്രിസ്ത്യാനികളെ സിംഹങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയും വിശാലമായ റോമന്‍ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രിസ്ത്യാനികളെ ജീവനോടെ കത്തിക്കുകയും ചെയ്തപ്പോള്‍ അവരെ വിടുവിപ്പാന്‍ കര്‍ത്താവ് അവിടെ ഇടപെട്ടതായി കാണുന്നില്ല. ദാനിയേലിന്റെ കാലത്ത് സിംഹങ്ങളുടെ വായ് അടയ്ക്കുകയും തീയുടെ ബലം കെടുത്തുകയും ചെയ്ത ദൈവം ഇവിടെ യേശുവിന്റെ അനുയായികള്‍ക്കുവേണ്ടി അത്ഭുതമൊന്നും പ്രവര്‍ത്തിച്ചില്ല. കാരണം ഇവര്‍ പുതിയ ഉടമ്പടിയുടെ കീഴിലുള്ള ക്രിസ്ത്യാനികളാണ്. മരണത്തിലൂടെ ഇവര്‍ ക്രിസ്തുവിനെ മഹത്വപ്പെടുത്തേണ്ടതുണ്ട്. അവരും ശത്രുക്കളില്‍ നിന്നു തങ്ങളെ രക്ഷിക്കാന്‍ പന്ത്രണ്ടു ലെഗ്യോനിലധികം ദുതന്മാരെ അയയ്ക്കണമേ എന്നു പ്രാര്‍ത്ഥിക്കുകയോ അതിനായി ആഗ്രഹിക്കുകയോ ചെയ്തില്ല – തങ്ങളുടെ യജമാനനായ യേശുവിനെപ്പോലെ.

തന്റെ പുത്രന്റെ കാന്ത, സിംഹങ്ങളാല്‍ നിഷ്‌ക്കരുണം കടിച്ചുകീറപ്പെടുന്നതും കത്തിച്ചാമ്പലാകുന്നതും സ്വര്‍ഗ്ഗത്തില്‍ ദൈവം നിശ്ശബ്ദം കണ്ടുകൊണ്ടിരുന്നു. അവരുടെ സാക്ഷ്യങ്ങളാല്‍ അവിടുന്നു മഹത്വപ്പെട്ടു. കുഞ്ഞാടുപോയിടത്തെല്ലാം അവര്‍ അവനെ അനുഗമിക്കുകയായിരുന്നു- ക്രൂരമായ ശാരീരികമരണത്തില്‍ പോലും (വെളി. 14:4). കര്‍ത്താവ് അവരോട് ഒരേ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു: ”മരണപര്യന്തം വിശ്വസ്തരായിരിക്ക, എന്നാല്‍ ജീവകിരീടം പ്രാപിക്കും” (വെളി.2:10).

ഇന്നും വിവിധനാടുകളില്‍ യേശുവിന്റെ ശിഷ്യന്മാര്‍ അവിടുത്തെ നാമം നിമിത്തം പീഡയും ഉപദ്രവവും ഏല്ക്കുമ്പോള്‍ കര്‍ത്താവ് അവരെ ഭൂമിയില്‍നിന്ന് എടുത്തു കൊള്ളുന്നില്ല. മഹോപദ്രവത്തിന് മുമ്പ് നമ്മേയും അവിടുന്നു സ്വര്‍ഗ്ഗത്തിലേക്കു ചേര്‍ത്തുകൊള്ളുകയില്ല. അതിനേക്കാള്‍ മഹത്തായ കാര്യമാണ് അവിടുന്നു നമുക്കു വേണ്ടി ചെയ്യുക. മഹോപദ്രവത്തിനു മദ്ധ്യത്തില്‍ നമ്മെ അവിടുന്നു ജയാളികളായി നിര്‍ത്തും.

പീഡയില്‍നിന്നു രക്ഷിക്കുന്നതിനെക്കാള്‍ നമ്മെ ദുഷ്ടങ്കല്‍ നിന്നു വിടുവിക്കുന്നതിനാലാണ് യേശുവിനു താല്പര്യം. നാം ആത്മികമായി ശക്തരാകാനുള്ള ഒരേ ഒരു മാര്‍ഗ്ഗം കഷ്ടങ്ങളിലൂടെയാണെന്ന് അറിയാവുന്നതുകൊണ്ടാണ് കര്‍ത്താവു നമുക്ക് അവ അനുവദിക്കുന്നത്.

എല്ലാ ഞായറാഴ്ചയും കര്‍ണാനന്ദകരമായ പ്രസംഗങ്ങളാല്‍ ലാളിക്കപ്പെടുന്ന സുഖലോലുപരായ ക്രിസ്ത്യാനികള്‍ക്ക് ഇത്തരം ഒരു സന്ദേശം അസാധാരണമായ പഠിപ്പിക്കലായി തോന്നാം. പക്ഷേ ആദിമസഭയോടുള്ള അപ്പോസ്തലന്മാരുടെ സന്ദേശവും ഇതായിരുന്നു. അവര്‍ (അപ്പോസ്തലന്മാരായ പൗലോസും ബര്‍ന്നബാസും), ‘നാം അനേകം കഷ്ടങ്ങളിലൂടെ ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു’ എന്നു പറഞ്ഞ് ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചു പോന്നു (അപ്പോ. പ്രവൃ.14:22).

ഭവനത്തിലും ജോലിയിലും ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന ലഘുവായ കഷ്ടങ്ങള്‍ ഭാവിയില്‍ നാം നേരിടേണ്ടിവരുന്ന വലിയ ശോധനകള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പായി വേണം കണക്കാക്കാന്‍. അതുകൊണ്ടാണ് ഇപ്പോള്‍ നാം വിശ്വസ്തരായി ഇരിക്കേണ്ടത്. ”കാലാളുകളോട് ഓടിയിട്ടു നീ ക്ഷീണിച്ചു പോയാല്‍ കുതിരകളോട് എങ്ങനെ മത്സരിച്ചോടും?” (യിര. 12:5) എന്ന ചോദ്യം ശ്രദ്ധിക്കുക.

‘യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയാകുന്നതിനെക്കുറിച്ചാ’ണ് യോഹന്നാന്‍ ഇവിടെ പറയുന്നത് (ഒന്‍പതാം വാക്യം). യേശുവിന്റെ രാജ്യത്തില്‍ അവിടുത്തെ സിംഹാസനം പങ്കിടുന്നതിനു മുമ്പു നാം യേശുവിന്റെ കഷ്ടതയില്‍ കൂട്ടാളികളാകേണ്ടിയിരിക്കുന്നു.

പുതിയനിയമത്തില്‍ ഉടനീളം ഊന്നിപ്പറഞ്ഞിരിക്കുന്ന ഒരു ഗുണമാണു സഹിഷ്ണുത. യേശുതന്നെ ‘അന്ന് അവര്‍ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കും….എന്നാല്‍ അവസാനത്തോളം സഹിച്ചു നില്ക്കുന്നവന്‍ രക്ഷിക്കപ്പെടും’ (മത്താ.24:9,13) എന്നു പറഞ്ഞിരിക്കുന്നു.

‘ആത്മവിവശത’

യോഹന്നാന് ഈ വെളിപ്പാടു ലഭിച്ചത് കര്‍ത്തൃദിവസത്തിലാണ് (പത്താം വാക്യം). ആഴ്ചയുടെ ആദ്യദിവസത്തെ കര്‍ത്തൃദിവസമെന്നു വിളിക്കുവാന്‍ കാരണം അന്നാണ് യേശു പാപത്തേയും സാത്താനേയും മരണത്തേയും കല്ലറയേയും ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റത് എന്നുള്ളതാണ്.

ആദിമശിഷ്യന്മാര്‍ എല്ലാ ആഴ്ചയിലും ആദ്യദിവസം അപ്പം നുറുക്കുവാനും കൂട്ടായ്മ ആചരിപ്പാനുമായി കൂടിവന്നിരുന്നു. (പ്രവൃ. 20:7, 1 കൊരി. 16:2) അവര്‍ക്കു മറ്റു വിശേഷദിവസങ്ങളൊന്നും ഉണ്ടായിരുന്നില്ല- ‘ദുഃഖവെള്ളിയാഴ്ച’യോ ‘ഈസ്റ്ററോ’ ‘ക്രിസ്തുമസ്സോ’ ഒന്നും. അവര്‍ പുതിയ ഉടമ്പടിയുടെ കീഴില്‍ വന്നിരുന്നതുകൊണ്ട് കാലങ്ങളും ദിവസങ്ങളും ആചരിക്കുന്നതില്‍ നിന്നു സ്വാതന്ത്ര്യം നേടിയിരുന്നു. (കൊലോ.2:16, 17).

യോഹന്നാന്‍ ‘ആത്മവിവശത’യിലായി. അതുകൊണ്ടാണ് തനിക്കു ദൈവശബ്ദം കേള്‍പ്പാന്‍ കഴിഞ്ഞത്. നമുക്കും ആ ശബ്ദം കേള്‍പ്പാന്‍ കഴിയും- നാമും ആത്മാവിലായാല്‍. നാം മനസ്സ് എവിടെയാണു വച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം ഇരിക്കുന്നത്. നമ്മുടെ മനസ്സ് ഭൂമിയിലെ കാര്യങ്ങളിലാണെങ്കില്‍ നാം കേള്‍ക്കുക ഭൗമികകാര്യങ്ങളെക്കുറിച്ചുള്ള ശബ്ദങ്ങളായിരിക്കും.

ഉദാഹരണത്തിന് നമ്മുടെ ചുറ്റുമുള്ള വായുമണ്ഡലത്തില്‍ വിവിധ റേഡിയോതരംഗങ്ങളില്‍ വ്യത്യസ്തശബ്ദവീചികള്‍ പ്രവഹിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ റേഡിയോ ഏതു തരംഗദൈര്‍ഘ്യത്തിലാണു ട്യൂണ്‍ ചെയ്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണു നാം ശബ്ദങ്ങള്‍ പിടിച്ചെടുക്കുന്നത്. റേഡിയോയില്‍ നിങ്ങള്‍ക്ക് ഒന്നുകില്‍ ദൈവവചനം ശ്രവിക്കാം. അല്ലെങ്കില്‍ സാത്താന്റെ റോക് സംഗീതം കേള്‍ക്കാം. തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്.

നമ്മുടെ മനസ്സും ഇങ്ങനെയാണ്. നാം ആത്മാവിലാണെങ്കില്‍, അതായതു നാം ആത്മാവിനാല്‍ നിറയപ്പെടുകയും നമ്മുടെ മനസ്സ് ഉയരത്തിലുള്ള കാര്യങ്ങളില്‍ വച്ചിരിക്കുകയുമാണെങ്കില്‍ (കൊലൊ.3:2) നമുക്കു കര്‍ത്താവിന്റെ സ്വരം കേള്‍ക്കുവാന്‍ കഴിയും.

പക്ഷേ അന്തരീക്ഷത്തില്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഒച്ചവയ്ക്കുന്ന മറ്റു ശബ്ദങ്ങളുമുണ്ട്. എങ്ങനെ കൂടുതല്‍ പണമുണ്ടാക്കാം, കുടുംബസ്വത്തിലെ നിങ്ങളുടെ ഓഹരി എങ്ങനെ കൈക്കലാക്കാം, നിങ്ങളെ ചതിച്ച ആളോട് എങ്ങനെ കണക്കുതീര്‍ക്കാം, നിങ്ങളെക്കുറിച്ച് വ്യാജകഥകള്‍ പ്രചരിപ്പിച്ചവരുടെ മുമ്പില്‍ എങ്ങനെ സ്വയം ന്യായീകരിക്കാം തുടങ്ങിയ കാര്യങ്ങള്‍ ഈ ശബ്ദങ്ങള്‍ നിങ്ങളോടു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. വ്യാജം, കയ്പ്, ഉത്ക്കണ്ഠ തുടങ്ങിയവയുടെ 24 മണിക്കൂര്‍ പ്രക്ഷേപണമാണു സാത്താന്റെ റേഡിയോ സ്റ്റേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ നിങ്ങള്‍ കേള്‍ക്കാന്‍ ഇച്ഛിക്കുന്നതു പിടിച്ചെടുക്കാന്‍ നിശ്ചിത തരംഗദൈര്‍ഘ്യത്തില്‍ ട്യൂണ്‍ ചെയ്താല്‍ മാത്രം മതി.

പല വിശ്വാസികളും ദൈവം തങ്ങളോടു സംസാരിക്കുന്നില്ലെന്നു പരാതിപ്പെടാറുണ്ട്. സത്യത്തില്‍ ദൈവം സദാസമയവും സംസാരിക്കുന്നുണ്ട്. എന്നാല്‍ അവരുടെ മനസ്സ് ഈ ലോകത്തിലും അതിന്റെ താല്പര്യങ്ങളിലും ട്യൂണ്‍ ചെയ്തിരിക്കുന്നതുകൊണ്ട് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നേയുള്ളൂ. നാം ആത്മാവിലായിരുന്നില്ല എന്നതുകൊണ്ട്, കഴിഞ്ഞകാലങ്ങളില്‍ നമ്മെ ഉദ്ദേശിച്ചുണ്ടായ എത്രയെത്ര പരിശുദ്ധാത്മ ശബ്ദങ്ങള്‍ നമുക്കു പിടിച്ചെടുക്കുവാന്‍ കഴിയാതെപോയി.

നിങ്ങള്‍ സഭായോഗത്തില്‍ ദത്തശ്രദ്ധനായിരുന്ന് പ്രസംഗകന്‍ പറഞ്ഞതുമുഴുവന്‍ ‘മനസ്സിലാക്കി’യാലും പരിശുദ്ധാത്മശബ്ദം കേട്ടില്ലെന്നു വരാം. അതേ സമയം നിങ്ങളുടെ തൊട്ടടുത്തിരുന്നയാള്‍ ആത്മാവിലായിരുന്നതിനാല്‍ കര്‍ത്താവിന്റെ ശബ്ദം വളരെ വ്യക്തമായി കേട്ടതിനാല്‍ അതു കാഹളനാദംപോലെയാണെന്നാണു താന്‍ പറയുന്നത്. അത്ര ഉച്ചത്തിലാണു ദൈവം സംസാരിക്കുന്നത്. പക്ഷേ ഈ കാഹളനാദമൊന്നും ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുന്നതേയില്ല.!

ഞാന്‍ നിങ്ങളെ ബുദ്ധി ഉപദേശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യട്ടെ: നിങ്ങളുടെ ഓരോ ദിവസവും ആത്മാവിലായിരിക്കണം. പ്രത്യേകിച്ച് ഈ അന്ത്യകാലത്ത്. പാപത്തെക്കുറിച്ചുള്ള തിരിച്ചറിവു നഷ്ടപ്പെടുത്താതെ താഴ്മയില്‍ ദൈവമുമ്പാകെ നടക്കുക. അപ്പോള്‍ കര്‍ത്താവിനു പറയുവാനുള്ളതു കേള്‍ക്കാന്‍ നിങ്ങളുടെ കാതുകള്‍ തുറക്കും!

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവും ഏഴു സഭകളും

വാക്യം 11 – 20 നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്ന, പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദല്‍ഫ്യ, ലവൊദിക്ക്യ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു. എന്നോടു സംസാരിച്ച നാദം എന്ത് എന്നു കാണ്മാന്‍ ഞാന്‍ തിരിഞ്ഞു. തിരിഞ്ഞപ്പോള്‍ ഏഴുപൊന്‍വിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും കാല്‍ ചുട്ടുപഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചല്‍ പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ട്. അവന്റെ വായില്‍നിന്ന് മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു. അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്റെ മേല്‍വച്ചു. ഭയപ്പെടേണ്ട, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഇതാ എന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ എന്റെ കൈവശമുണ്ട്. നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും എന്റെ വലങ്കൈയില്‍ കണ്ട ഏഴു നക്ഷത്രത്തിന്റെ മര്‍മ്മവും ഏഴു പൊന്‍വിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു. ഏഴു നിലവിളക്ക് ഏഴു സഭകള്‍ ആകുന്നു എന്നു കല്‍പ്പിച്ചു.

ദൈവം നമുക്കുതരുന്ന സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഉള്ളതാണ്. ദൈവം നമ്മോടു സംസാരിക്കുമ്പോള്‍ നാം കേട്ടത് എഴുതിവയ്ക്കുന്നതു നല്ലശീലമാണ്. യോഹന്നാനോട് അങ്ങനെയാണല്ലോ കല്പിച്ചത് (11-ാം വാക്യം). അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ദൈവം അരുളിച്ചെയ്ത കാര്യങ്ങള്‍ പലതും ഒരു പക്ഷേ അവന്‍ മറന്നുപോകുമായിരുന്നു.

ഇവിടെ നല്‍കിയ പ്രത്യേക സന്ദേശം ആസ്യയിലെ ഏഴു സഭകള്‍ക്കുള്ളതാണ്. ഇന്നു തുര്‍ക്കിയുടെ ഭാഗമായ ഒരു ചെറിയ പ്രദേശമാണ് അന്ന് ആസ്യ എന്നറിയപ്പെട്ടിരുന്നത്. ഏകദേശം 75 മൈല്‍ വൃത്തപരിധിക്കുള്ളില്‍ സ്ഥിതിചെയ്തിരുന്നവയാണ് ഈ ഏഴുസഭകളും. എന്നാല്‍ ഈ സഭകളെല്ലാം അടുത്തടുത്തായിരുന്നെങ്കിലും അവയെ എല്ലാം ചേര്‍ത്ത് ‘ആസ്യയിലെ സഭ’ എന്നല്ല വിളിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. അവയെ ‘ആസ്യയിലെ സഭകള്‍’ എന്നാണു വിളിച്ചിരിക്കുന്നത്.

നിസ്സാരമെന്നു തോന്നാമെങ്കിലും വളരെ പ്രധാനപ്പെട്ട വസ്തുതയാണിത്. ‘ആസ്യയിലെ സഭ’ എന്നു പറഞ്ഞിരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം ഹെഡ്ക്വാര്‍ട്ടേഴ്‌സും കേന്ദ്രീകൃതഭരണവുമുള്ള ഒരു മതസംഘടനയായി സഭ മാറി എന്നായിരുന്നു. എന്നാല്‍ ‘ആസ്യയിലെ സഭകള്‍’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഓരോ സഭയും തലയായ കര്‍ത്താവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രാദേശികസഭകള്‍ ആയിരിക്കുന്നു എന്നാണ്.

ക്രിസ്തു മുഖ്യശില്പിയായുള്ള, ദൈവത്തിന്റെ ഒരു പണിയാണു സഭ. ഇതേസമയം മതസംഘടനകള്‍ കെട്ടിപ്പടുത്തിരിക്കുന്നതു മനുഷ്യരാണ്. സഭകളെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം അവ ഒരു മതസംഘടനയുടേയും ഭാഗമല്ലാതെ, ഓരോന്നും തലയായ ക്രിസ്തുവിനാല്‍ നേരിട്ടു നിയിന്ത്രിക്കപ്പെടുന്നതായിരിക്കണം എന്നാണ്. അപ്പോസ്തലന്മാരുടെ എല്ലാ എഴുത്തുകളും ഉപദേശങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു.

ഈ ഏഴു സഭകളുടേയും പൊതുവായ ചുമതലയുള്ള ഒരു ബിഷപ്പോ സൂപ്രണ്ടോ ഉണ്ടായിരുന്നെങ്കില്‍ യോഹന്നാന് സഭകള്‍ക്കുള്ള കത്തുകള്‍ എല്ലാംകൂടി അദ്ദേഹത്തിനു മാത്രം എത്തിച്ചുകൊടുത്താല്‍ മതിയായിരുന്നു. എന്നാല്‍ കത്തുകള്‍ ഓരോന്നും വ്യക്തിപരമായി ഓരോ സഭയുടേയും ദൂതന് എത്തിക്കേണ്ടിയിരുന്നു. കാരണം ഓരോ സഭയും ഓരോ സ്വതന്ത്രഘടകമാണ്. കര്‍ത്താവു സഭയ്ക്ക് അപ്പോസ്തലന്‍മാരെ നല്‍കിയിട്ടുണ്ട്. യോഹന്നാന്‍ തന്നെ അവരിലൊരാളായിരുന്നു. എന്നാല്‍ കര്‍ത്താവു ബിഷപ്പുമാരെയോ സൂപ്രണ്ടുമാരെയോ സഭയ്ക്കു നിയമിച്ചിട്ടില്ല.

ഉദാഹരണത്തിന് ‘ഇന്ത്യയിലെ സഭ’ എന്നൊന്നില്ല. ‘ഇന്ത്യയിലെ സഭകള്‍’ ആണുള്ളത്. വിവിധ സ്ഥലങ്ങളില്‍ കര്‍ത്താവുതന്നെ അവയെ പണികയും അവിടുന്നു തന്നെ നേരിട്ട് അവ ഓരോന്നിന്റേയും തല ആയിരിക്കുകയും ചെയ്യുന്നു.

സാത്താന്റെ ആത്യന്തിക ഉന്നം തന്റേതായ വ്യാജസഭ (ബാബിലോണ്‍) പണിയുക എന്നതാണ്. അതിന്റെ ആദ്യപടിയായി സഭകളെ ഒന്നിച്ചുകൂട്ടി സംഘടനകളാക്കുകയെന്നതാണ് പല നൂറ്റാണ്ടുകളായി അവന്റെ ലക്ഷ്യം. അതു നടക്കാത്തപക്ഷം ബാബിലോണ്‍ പണിയുന്നതു ദുഷ്‌ക്കരമായിരിക്കും എന്നവനറിയാം. സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച് നാം അജ്ഞരായിരിക്കരുത്.

ഏഴു നിലവിളക്കുകള്‍ ഏഴുസഭകളുടെ പ്രതീകങ്ങളാണ് (20-ാം വാക്യം നോക്കുക). പഴയ ഉടമ്പടിയില്‍ ദേവാലയത്തില്‍ ഏഴു കവരങ്ങളുള്ള ഒരു നിലവിളക്കാണ് ഉണ്ടായിരുന്നത്. ഇതിനു കാരണം യിസ്രായേലിലെ ഗോത്രങ്ങളെല്ലാം യെരുശലേമില്‍ ഭരണകേന്ദ്രവും നേതാക്കളുമുള്ള ഒരു ‘സംഘടന’യുടെ ശാഖകളായിരുന്നു എന്നതാണ്.

പക്ഷേ പുതിയ ഉടമ്പടിയില്‍ ഇതു തികച്ചും വ്യത്യസ്തമാണ്. ഇവിടെ പ്രത്യേകം പ്രത്യേകം ഏഴു നിലവിളക്കുകളാണുള്ളത്. ഇതിന്റെ കാരണം നാം മുകളില്‍ പറഞ്ഞതുപോലെ ഓരോസഭയും ക്രിസ്തുവിന്റെ കര്‍ത്തൃത്വമുള്ള സ്വതന്ത്രസഭകളാണ് എന്നതാണ്. തലയായ ക്രിസ്തുവിലൂടെയുള്ള ബന്ധത്തില്‍ സഭകള്‍ തമ്മില്‍ കൂട്ടായ്മയുണ്ടെന്നു മാത്രം.

സഭയെ നിലവിളക്കെന്നു വിളിച്ചിരിക്കുന്നതു ദൈവത്തിന്റെ ദൃഷ്ടിയില്‍ അതിന്റെ പ്രാഥമിക ചുമതല വെളിച്ചം നല്‍കുക എന്നതാണെന്നു സൂചിപ്പിക്കുന്നു. അതുപോലെ യഥാര്‍ത്ഥസഭയുടെ ദിവ്യഉത്ഭവത്തെയാണ് നിലവിളക്ക് സ്വര്‍ണ്ണം കൊണ്ടുള്ളതാണ് എന്ന വസ്തുത സൂചിപ്പിക്കുന്നത്. മനുഷ്യരാലല്ല, കര്‍ത്താവിനാലാണതു പണിയപ്പെട്ടിരിക്കുന്നത്.

നിലവിളക്ക് ഒരലങ്കാരത്തിനുള്ളതല്ല. സഭയും അങ്ങനെതന്നെ! ഓരോ സഭയും പ്രകാശിപ്പിക്കേണ്ട വെളിച്ചം ദൈവവചനമാണ്. അതുമാത്രമാണ് ഈ അന്ധകാരനിബഡമായ ലോകത്തില്‍ നമ്മുടെ പാതയുടെ പ്രകാശം (സങ്കീ.119:105). ആ വെളിച്ചം പ്രകാശിപ്പിക്കേണ്ടതിനു പകരം ‘സഭ’ സ്‌കൂളും ആശുപത്രിയും നടത്താനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാനും തുനിയുമ്പോള്‍ ദൈവത്തിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുപോയി എന്നതു വ്യക്തമാണ്.

ആരാണു സംസാരിക്കുന്നതെന്നറിയാന്‍ യോഹന്നാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് യേശുവിനെയാണ് (വാക്യം 12, 13). സഭകളുടെ മധ്യത്തിലാണ് യേശുവിനെ കാണുന്നത്. പ്രാദേശികസഭകളിലൂടെയാണു കര്‍ത്താവു സ്വയം വെളിപ്പെടുത്തുവാനും മറ്റുള്ളവരോടു സംസാരിക്കുവാനും ആഗ്രഹിക്കുന്നത്.

ദൈവത്തിന്റെ വാസസ്ഥാനമായി ബൈബിളില്‍ ആദ്യം പറഞ്ഞിരിക്കുന്നതു മരുഭൂമിയില്‍ മോശെ കണ്ട കത്തുന്ന മുള്‍പ്പടര്‍പ്പിനെയാണ്. (ആവ. 33:16). പത്മോസില്‍ യോഹന്നാന്‍ ചെയ്തതുപോല, അന്നു മോശെയും ഈ അത്ഭുതകാഴ്ചയെന്തെന്നു കാണുവാന്‍ തിരിഞ്ഞു. അപ്പോഴാണ് ദൈവം അവനോടും സംസാരിച്ചത് (പുറ. 3:3).

ഇന്നു സഭയാണ് ദൈവത്തിന്റെ വാസസ്ഥലം. കത്തുന്ന മുള്‍പ്പടര്‍പ്പുപോലെ ഓരോ സഭയും തന്റെ ആത്മാവിനാല്‍ കത്തിശോഭിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ആളുകള്‍ ഒരു പ്രാദേശിക സഭയെ വീക്ഷിക്കുമ്പോള്‍ അതിലെ അംഗങ്ങള്‍ ക്രിസ്തുവിന്റെ ജീവന്‍ വെളിപ്പെടുത്തുന്നവരായി കാണപ്പെടണം. അപ്പോള്‍ ദൈവത്തിന് ആ സഭയിലൂടെ ആളുകളോടു സംസാരിക്കുവാന്‍ കഴിയും.

തുടര്‍ന്നു യോഹന്നാന്‍ താന്‍ കണ്ടതുപോലെ കര്‍ത്താവിനെ വര്‍ണ്ണിക്കുന്നു. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റെങ്കിലും തന്നെ ഇപ്പോഴും മനുഷ്യപുത്രനെന്നാണു പരാമര്‍ശിക്കുന്നത്. മാനുഷികതയുമായി അവിടുന്നു സ്ഥിരമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

പാദത്തോളമെത്തുന്ന അവിടുത്തെ നിലയങ്കി (തീര്‍ച്ചയായും, വെള്ളനിറമാണതിന്) നമുക്കുവേണ്ടി മദ്ധ്യസ്ഥതയണയ്ക്കുന്ന തന്റെ മഹാപൗരോഹിത്യത്തെ കാണിക്കുന്നു (13-ാം വാക്യം). എല്ലാ വര്‍ഷവും മഹാപാപപരിഹാരദിനത്തില്‍ സമാഗമനകൂടാരത്തിലെ അതിവിശുദ്ധസ്ഥലത്തേക്കു പോകുന്ന മഹാപുരോഹിതന്റെ വേഷമാണിത്.

കര്‍ത്താവ് മാറത്ത് പൊന്‍കച്ചകെട്ടിയിരിക്കുന്നു. (13-ാം വാക്യം). പൊന്ന് ദൈവികത്വത്തെയാണ് കാണിക്കുന്നത്. കച്ച നീതിയുടേയും വിശ്വസ്തതയുടേയും പ്രതീകവും (യെശ.11:5). ഭൂമിയിലെ ജീവിതത്തില്‍ യേശുവില്‍ വിളങ്ങിയ ദൈവത്തിന്റെ പൂര്‍ണ്ണ നീതി, നമ്മോടുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ അവിടുന്നു കാട്ടുന്ന വിശ്വസ്തത എന്നിവയെയാണ് ഇതു സൂചിപ്പിക്കുന്നത്.

‘അവിടുത്തെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയാണെ’ന്നു 14-ാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ നിത്യതയെ (അവസാനമില്ലാത്ത ആയുസ്സിനെ) വ്യക്തമാക്കാന്‍ ദാനിയേല്‍ 7:9 ല്‍ ഇതേ പ്രതീകം തന്നെ ഉപയോഗിച്ചിട്ടുണ്ട്. വെളുത്ത തലമുടി അവിടുത്തെ പരിജ്ഞാനത്തേയും സൂചിപ്പിക്കുന്നു. ഇവയെല്ലാം വ്യക്തമാക്കുന്നത് യേശു മനുഷ്യപുത്രനാണെങ്കിലും പൂര്‍ണ്ണജ്ഞാനിയായ നിത്യനായ ദൈവം കൂടിയാണ് എന്ന സത്യമാണ്.

അവിടുത്തെ കണ്ണുകള്‍ അഗ്നിജ്വാലയ്‌ക്കൊത്തതാണ് (14-ാം വാക്യം). അതിനു മുമ്പില്‍ ‘എല്ലാം നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു’ (എബ്രാ.4:13). അതു മതപരമായ എല്ലാ മൂടുപടങ്ങളേയും ഭക്തിയുടെ എല്ലാ ആലങ്കാരിക ഭാഷാപ്രയോഗങ്ങളേയും കപടഭക്തരുടെ എല്ലാ ‘ഭക്തിയുടെ വേഷങ്ങളെ’യും തുളച്ചുചെല്ലുന്നു. അതു ദൈവഭയമുള്ള ഒരുവന്റെ അവ്യക്തവും പതറിയതുമായ വാക്കുകളെ മറികടന്ന് അവന്റെ ഹൃദയത്തിലെ ആത്മാര്‍ത്ഥതയേയും കണ്ടെത്തുന്നുണ്ട്. ഇതിന്റെ എല്ലാം ഫലമായി ദൈവത്തിന്റെ വിലയിരുത്തല്‍ മനുഷ്യന്റേതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ്.

‘അവിടുത്തെ കാല്‍ ഉലയില്‍ ചുട്ടുപഴുപ്പിച്ച വെള്ളോട്ടിനു സദൃശ’മാണ് (15-ാം വാക്യം). സമാഗമനകൂടാരത്തിലെ പ്രാകാരത്തിലുള്ള യാഗപീഠം പൊതിഞ്ഞിരിക്കുന്നതു താമ്രം (ഓട്) കൊണ്ടാണ്. അതിന്മേലാണല്ലോ പാപയാഗം നടത്തുന്നത്. അതുകൊണ്ട് മനുഷ്യരുടെ പാപങ്ങള്‍ക്കു കാല്‍വറിയില്‍ ശിക്ഷവിധിച്ച ദൈവികന്യായവിധിയുടെ പ്രതീകമാണ് ഓട്. സര്‍പ്പത്തിന്റെ തലതകര്‍ത്തപ്പോള്‍ യേശുവിന്റെ കാലും കാല്‍വറിയില്‍ തുളയ്ക്കപ്പെടുകയുണ്ടായല്ലോ (ഉല്പ. 3:15).
അവിടുത്തെ ശബ്ദം ‘പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെ ആയിരുന്നു’ (15-ാം വാക്യം). ജീവജലത്തിന്റെ നദി പരിശുദ്ധാത്മാവിനെ കുറിക്കുന്നു (യോഹ. 7:37-39). യേശുവിന്റെ പ്രസംഗം എപ്പോഴും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും സൗമ്യതയും നിറഞ്ഞതായിരുന്നു.

അവിടുത്തെ ‘വലങ്കയ്യില്‍ ഏഴുനക്ഷത്രം ഉണ്ടായിരുന്നു’.(16-ാം വാക്യം). ഏഴു നക്ഷത്രം ഏഴുസഭകളുടെ ദൂതന്മാരാണ് (20-ാം വാക്യം). പുതിയനിയമസഭയെ ദൈവം നിയമിച്ച മൂപ്പന്മാരുടെ സംഘമാണു നയിക്കേണ്ടത് (പ്രവൃ. 14:23, തീത്തോ 1:5, പ്രവൃ 20:17). പക്ഷേ സഭയില്‍ ദൈവവചനം പ്രഘോഷിക്കുവാനുള്ള വരം തന്റെ ദുതനെന്ന നിലയില്‍ അവരില്‍ ഒരുവനു ദൈവം നല്‍കുന്നു. അവനെയാണു ‘സഭയുടെ ദൂതനെ’ന്നു വിളിച്ചിരിക്കുന്നത് (‘ദൂതന്‍’ എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന്റെ ശരിയായ അര്‍ത്ഥം ‘സന്ദേശവാഹകന്‍’ എന്നാണ്).

ഈ ദുതന്മാരെ ക്രിസ്തു തന്റെ കൈകളില്‍ വഹിച്ചിരിക്കുന്നു. ഇതു കൊണ്ടാണ് ‘വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്ന മൂപ്പന്മാരെ ഇരട്ടിമാനത്തിനു യോഗ്യരായി എണ്ണണം’ എന്നു പറഞ്ഞിരിക്കുന്നത് (1 തിമൊ. 5:17).

എന്നാല്‍ ഇവിടെ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഇന്നു പല സഭകളിലെയും മൂപ്പന്മാരേയും, ദൈവവചനം പ്രസംഗിക്കുന്ന പലരേയും, ക്രിസ്തു തന്റെ കൈകളില്‍ വഹിച്ചിട്ടില്ല. കാരണം അവര്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരല്ല, മറിച്ച് ആ സ്ഥാനം സ്വയം സ്വീകരിച്ചവരാണ്.

കര്‍ത്താവിനാല്‍ നിയമിക്കപ്പെട്ട ഒരു ദൂതന്‍ നിങ്ങളുടെ വിശ്വാസം നേടിയ ഒരു ദൈവമനുഷ്യനായിരിക്കും. തന്റെ ജീവിതം, ശുശ്രൂഷ എന്നിവയാല്‍ നിങ്ങളെ പോഷിപ്പിക്കുകയും നയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവനായിരിക്കും. അത്തരം ഒരുവന്‍ കര്‍ത്താവിന്റെ കൈകളില്‍ വഹിക്കപ്പെട്ടവനാകയാല്‍ ബഹുമാനത്തിനു യോഗ്യനാണ്. ഉവ്വ്, അത്തരം ചുരുക്കം പേര്‍ മാത്രമേ ഇന്നു ലോകത്തുള്ളൂ. എങ്കിലും ചുരുക്കംപേരെങ്കിലും ഉണ്ടല്ലോയെന്നോര്‍ത്തു ദൈവത്തെ സ്തുതിക്കാം.

ദൈവദാസന്മാരെ സാത്താന്‍ പ്രത്യേകം ഉന്നംവച്ചിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ കര്‍ത്താവിന്റെ കൈകളില്‍ പ്രത്യേകം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. താഴ്മയില്‍ തുടരുന്നിടത്തോളം കാലം സാത്താന് അവരെ സ്പര്‍ശിക്കുവാന്‍പോലും കഴിയുകയില്ല. പക്ഷേ അവര്‍ നിഗളിച്ചുപോകുകയോ പാപം ചെയ്തിട്ട് അനുതപിക്കാതിരിക്കുകയോ ചെയ്താല്‍ അവരെ പല വിധത്തില്‍ ദണ്ഡിപ്പിക്കാന്‍ ദൈവം സാത്താനെ അനുവദിക്കും. അവര്‍ അനുതാപത്തിലേക്കു വരുവാന്‍ വേണ്ടിയാണത്. തന്റെ ദൂതന്‍ എന്ന നിലയില്‍ ദൈവത്താല്‍ കൈകളില്‍ വഹിക്കപ്പെടുന്നത് ഒരു പ്രത്യേക അവകാശമാണ്. പക്ഷേ വലിയ ഉത്തരവാദിത്വവും അതിനുണ്ട്.
യേശുവിന്റെ വായില്‍ നിന്ന് ‘മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു’ (16-ാം വാക്യം). ഇത് അവിടുന്നു സംസാരിക്കുന്ന ദൈവവചനത്തെയാണ് സൂചിപ്പിക്കുന്നത് (എബ്രാ.4:12). പതിനഞ്ചാം വാക്യത്തില്‍ അവിടുത്തെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാണെന്നു നാം കണ്ടു. ഈ രണ്ടു വാക്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ യേശു എപ്പോഴും ദൈവവചനം പരിശുദ്ധാത്മാവിന്റെ ശക്തിയിലാണു സംസാരിച്ചതെന്നാണു സൂചന. അവിടുന്നു വളരെ സൗമ്യതയോടെ സംസാരിച്ചു. എന്നാല്‍ ആവശ്യമുള്ളിടത്ത് അവിടുന്നു തുറന്നു ശാസിച്ചു.

കര്‍ത്താവിന്റെ മുഖം ‘സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു’ (16-ാം വാക്യം). പത്രോസും യോഹന്നാനും യാക്കോബും യേശുവിനെ മറുരൂപമലയില്‍ കണ്ടതും ഇമ്മട്ടില്‍ തന്നെ (മത്താ.17 :2). ദൈവം വസിക്കുന്ന ‘അടുത്തുകൂടാത്ത വെളിച്ച’ത്തിന്റെ പ്രതീകമാണ് ഇത് (1 തിമൊ. 6:16). ദൈവത്തിന്റെ വിശുദ്ധിയെ, നമുക്കു നേരെ നോക്കുവാന്‍ കഴിയാത്ത നട്ടുച്ചസൂര്യന്റെ പ്രകാശത്തോടാണ് ഉപമിച്ചിരിക്കുന്നത്. അണുക്കള്‍ക്കോ രോഗബീജങ്ങള്‍ക്കോ വസിപ്പാന്‍ കഴിയാത്തവിധം കത്തിയെരിയുന്ന ഒരു തീഗോളമാണു സൂര്യന്‍. ദൈവസാന്നിധ്യത്തില്‍ പാപത്തിനു നിലനില്‍ക്കാനാവില്ല. (യെശ.33:14).

യേശുവിന്റെ പാദത്തില്‍

അന്ത്യ അത്താഴസമയത്ത് യേശുവിന്റെ മാര്‍വ്വോട് ചേര്‍ന്നിരുന്ന യോഹന്നാന്‍ ഇവിടെ മരിച്ചവനെപ്പോലെ അവിടുത്തെ കാല്ക്കല്‍ വീഴുന്നു (17-ാം വാക്യം). ഇതിനോടകം ദൈവത്തോടൊപ്പം 65 വര്‍ഷം നടന്ന യോഹന്നാനാണ് അന്നു ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വിശുദ്ധനായ മനുഷ്യന്‍ എന്നതിനു സംശയമില്ല. എന്നിട്ടും അവനു ദൈവസന്നിധിയില്‍ നിവര്‍ന്നു നില്പാന്‍ കഴിഞ്ഞില്ല. കര്‍ത്താവിനെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളവരാണ് ദൈവത്തെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. അതേസമയം ദൈവത്തെ കുറച്ചുമാത്രം അറിഞ്ഞിട്ടുള്ളവര്‍ ദൈവത്തോട് ഗൗരവമില്ലാത്ത ഒരുതരം അടുപ്പം ഭാവിക്കുന്നതു കാണാം.

സ്വര്‍ഗ്ഗത്തിലെ സാറാഫുകള്‍ പോലും ദൈവമുമ്പാകെ തങ്ങളുടെ മുഖം മറയ്ക്കുന്നു. (യെശ. 6:2,3). ഇയ്യോബും യെശയ്യാവും ദൈവതേജസ്സ് കണ്ടപ്പോള്‍ തങ്ങളുടെ പാപത്തെക്കുറിച്ച് നിലവിളിച്ചു (ഇയ്യോ. 42:5,6, യെശ. 6:5). അതേസമയം ”മാലാഖമാര്‍ കാലടിവയ്ക്കാന്‍ മടിക്കുന്നിടത്ത് വിഡ്ഢികള്‍ ഓടിക്കയറും”!! ജഡികരായ വിശ്വാസികളുടെ ഭോഷത്തം ഇതാണ്.

കര്‍ത്താവിനെ നാം കൂടുതല്‍ അറിയുന്തോറും വിസ്മയം പൂണ്ട് അവിടുത്തെ പാദത്തില്‍ വീഴുകയും പൊടിയില്‍ നമ്മുടെ മുഖം താഴ്ത്തുകയും ചെയ്യും. കര്‍ത്താവിന്റെ മഹത്വം നിരന്തരം കണ്ടുകൊണ്ടിരുന്നാല്‍ മാത്രമേ നാം നമ്മുടെ തന്നെ ക്രിസ്‌തേതരമായ സ്വഭാവം കണ്ടെത്തുകയുള്ളു. അപ്പോള്‍ മാത്രമേ മറ്റുള്ളവരെ വിധിക്കുന്നതു നിറുത്തി നാം സ്വയം വിധിക്കാന്‍ തുടങ്ങുകയുള്ളു. അപ്പോള്‍ മാത്രമേ പത്മോസില്‍ യോഹന്നാന്‍ അനുഭവിച്ച ശക്തിയുടെ സ്പര്‍ശനം നമുക്കും അനുഭവവേദ്യമാകൂ.

യേശു തന്റെ വലതുകരം യോഹന്നാന്റെ മേല്‍ വച്ചു. (17-ാം വാക്യം). അധികാരവും ശക്തിയും അണിയിക്കുന്നതിന്റെ പ്രതീകമാണിത്. ‘ഭയപ്പെടേണ്ട’ എന്നും അവിടുന്നു യോഹന്നാനോട് അരുളിച്ചെയ്തു.

യേശു ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന രണ്ടു വാക്കുകള്‍ ‘അനുഗമിക്കുക’, ‘ഭയപ്പെടേണ്ട’ എന്നിവയായിരുന്നു. അവിടുന്ന് അതേ വാക്കുകള്‍ തന്നെയാണ് ഇന്നും നമ്മോടു പറയുന്നത്.

യേശു യോഹന്നാനോട് താന്‍ ആദ്യനും അന്ത്യനുമാണെന്നു തുടര്‍ന്ന് അരുളിച്ചെയ്യുന്നു. പിതാവ് നേരത്തെ ഉപയോഗിച്ച പേരും ഇതുതന്നെയാണ് (എട്ടാം വാക്യം). ആരംഭത്തില്‍ തന്നെ അവസാനവും അറിയുന്നവനാണ് അവിടുന്ന്. ആരംഭത്തിനു മുമ്പുതന്നേയും അവിടുന്ന് ഉണ്ടായിരുന്നു. അവസാനത്തിനു ശേഷവും ഉണ്ടായിരിക്കും. അതുകൊണ്ട് നാം ഒരിക്കലും ഭയപ്പെടേണ്ടതില്ല.

തുടര്‍ന്ന് യേശു യോഹന്നാനോട് താന്‍ എങ്ങനെയാണു മരണത്തേയും കല്ലറയേയും ജയിച്ചതെന്നും ഇപ്പോള്‍ മരണത്തിന്റെയും പാതാളത്തിന്റെയും (വേര്‍പെട്ട ആത്മാക്കളുടെ സ്ഥലം) താക്കോല്‍ വഹിക്കുന്നതെന്നും അരുളിച്ചെയ്യുന്നു (18-ാം വാക്യം). താക്കോലുകള്‍ വാതിലുകള്‍ അടയ്ക്കാനും തുറക്കാനുമുള്ള അധികാരത്തിന്റെ പ്രതീകമാണ്. ഒരിക്കല്‍ മരണത്തിന്റെ അധികാരം സാത്താനായിരുന്നു (എബ്ര. 2:14,15). പക്ഷേ യേശു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ അവിടുന്ന് ആ താക്കോലുകള്‍ സാത്താന്റെ പക്കല്‍നിന്ന് എടുത്തു.

ഇപ്പോള്‍ മരണത്തിന്റേയും പാതാളത്തിന്റേയും താക്കോല്‍ യേശുവിന്റെ കൈയിലാണ്.അതിന്റെ അര്‍ത്ഥം നിങ്ങള്‍ ജീവിതത്തില്‍ ദൈവഹിതം മാത്രം അമ്പേഷിക്കുന്ന, പൂര്‍ണ്ണമനസ്‌കനായ, ക്രിസ്തുശിഷ്യനാണെങ്കില്‍ ദൈവം നിയമിച്ച സമയത്തിനു മുമ്പേ നിങ്ങള്‍ മരിക്കുക അസാദ്ധ്യമാണ് എന്നാണ്. മരണത്തിന്റെ വാതില്‍ തുറന്ന് അതിലൂടെ നിങ്ങളെ തന്റെ സന്നിധിയില്‍ ചേര്‍ക്കാന്‍ സമയമായെന്ന് യേശു തീരുമാനിക്കുന്നതുവരെ ഒരു അപകടത്തിനോ അസുഖത്തിനോ നിങ്ങളുടെ ജീവനപഹരിക്കുവാന്‍ കഴിയുകയില്ല. യഥാര്‍ത്ഥമായി യേശുവിന്റെ ശിഷ്യരായിരിക്കുന്ന എല്ലാവര്‍ക്കുമുള്ള വലിയ ധൈര്യം ഇതാണ്.

പത്മോസില്‍ യോഹന്നാന്‍ ആളുകളാല്‍ പീഡിപ്പിക്കപ്പെട്ടേക്കാം. എന്നാല്‍ ദൈവത്തിന്റെ സമയം വരുന്നതുവരെ അവര്‍ക്ക് അവനെ കൊല്ലുവാന്‍ സാധ്യമല്ല. കാരണം അപ്പോഴും യോഹന്നാനു കര്‍ത്താവു നല്‍കിയ ഒരു ശുശ്രൂഷ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു.

വെളിപ്പാടു പുസ്തകം എന്ന അത്ഭുതകരമായ ഗ്രന്ഥത്തിന്റെ രചനയ്ക്കുവേണ്ടിയാണ് കര്‍ത്താവ് ഇപ്പോള്‍ യോഹന്നാനെ ശക്തീകരിച്ചതും നിയോഗിച്ചതും (17-ാം വാക്യം). ശുശ്രൂഷ വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ കര്‍ത്താവു നമ്മെ തുടര്‍ച്ചയായി ശക്തീകരിക്കേണ്ടതുണ്ട്.

വെളിപ്പാടു പുസ്തകത്തിന്റെ ത്രിവിധ വിഭജനം

പത്തൊമ്പതാം വാക്യത്തില്‍ കര്‍ത്താവു യോഹന്നാനെ ഈ പുസ്തകം മൂന്നായി വിഭാഗിച്ചുകാട്ടുന്നു.

(1) യോഹന്നാന്‍ ഇതുവരെ കണ്ടത് (ഒന്നാം അദ്ധ്യായം): – ‘ഭയപ്പെടേണ്ട’ എന്നരുളിച്ചെയ്ത ജയാളിയായ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള ദര്‍ശനം. കര്‍ത്താവിന്റെ മഹത്വം കണ്ടിട്ടുള്ള ഒരു ശിഷ്യന്റെ ഹൃദയത്തില്‍ ഭയത്തിനു യാതൊരു സ്ഥാനവും ഉണ്ടായിരിക്കുകയില്ല.

(2) യോഹന്നാന്റെ കാലഘട്ടത്തിലെ സാഹചര്യം (രണ്ടും മൂന്നും അദ്ധ്യായം): -ഏഷ്യാമൈനാറിലെ ഏഴുസഭകളുടെ സ്ഥിതിയെക്കുറിച്ചുള്ള പരാമര്‍ശം. ഏതു കാലഘട്ടത്തിലെ സഭകളോടും അവരുടെ ദൂതന്മാരോടുമുള്ള കര്‍ത്താവിന്റെ താക്കീതും വെല്ലുവിളിയുമാണ് ഏഴു സഭകള്‍ക്കുള്ള ദൂതുകള്‍.

(3) യോഹന്നാന്റെ കാലത്തിനു ശേഷമുള്ള സംഭവങ്ങള്‍ (നാലു മുതല്‍ 22 വരെയുള്ള അദ്ധ്യായങ്ങള്‍):-പത്തൊന്‍പതാം വാക്യത്തില്‍ കാണുന്ന (ഇംഗ്ലീഷ് ബൈബിളില്‍) ‘ഇവയ്ക്കുശേഷം’ എന്ന പ്രയോഗത്തിനു തുല്യമായ ‘അനന്തരം’ എന്ന വാക്ക് നാലാം അദ്ധ്യായം ഒന്നാം വാക്യത്തില്‍ കാണാം. ഇതു സൂചിപ്പിക്കുന്നത് പുസ്തകത്തിന്റെ മൂന്നാം ഭാഗം അവിടെ തുടങ്ങുന്നു എന്നാണ്.

തുടര്‍ന്ന് യോഹന്നാനു നിലവിളക്കിന്റെയും നക്ഷത്രങ്ങളുടെയും അര്‍ത്ഥം കര്‍ത്താവു വിശദീകരിച്ചുകൊടുക്കുന്നു (20-ാം വാക്യം). 12, 16 എന്നീ വാക്യങ്ങളെക്കുറിച്ചു ചിന്തിച്ചപ്പോള്‍ നാം ഇതിന്റെ അര്‍ത്ഥം പഠിച്ചതാണ്.

തന്റെ വചനത്തിന്റെ രഹസ്യങ്ങളെക്കുറിച്ചുള്ള വെളിപ്പാട് കര്‍ത്താവിനു മാത്രമേ നല്‍കുവാന്‍ കഴിയൂ. ഈ വെളിപ്പാടു പ്രാപിക്കാന്‍ നമുക്കു രണ്ടു ഗുണങ്ങള്‍ അന്ത്യന്താപേക്ഷിതമാണ്. ഒന്ന്: ദൈവഭയം, രണ്ട്: താഴ്മ. ”കര്‍ത്താവിന്റെ രഹസ്യങ്ങള്‍തന്നെ ഭയപ്പെടുന്നവര്‍ക്കുവേണ്ടിയാണ്…..അവന്‍ തന്റെ വഴികളെ താഴ്മയുള്ളവരെ പഠിപ്പിക്കുന്നു” (സങ്കീ. 25:14, 9).

ഈ ആത്മാവില്‍ നമുക്കീ പുസ്തകം തുടര്‍ന്നു പഠിക്കാം.

അദ്ധ്യായം 2

ഏഴു സന്ദേശങ്ങളും പ്രാഥമികമായി ഏഴു സഭകളുടെ ദൂതന്മാര്‍ക്കാണ് എഴുതിയിട്ടുള്ളത്. പക്ഷേ ഓരോ സന്ദേശത്തിന്റെയും ഒടുവില്‍ പരിശുദ്ധാത്മാവ് എല്ലാ സഭകളോടും പറയുന്നതു ശ്രദ്ധിപ്പാന്‍, കേള്‍പ്പാന്‍ ചെവിയുള്ള എല്ലാവരെയും ക്ഷണിച്ചിരിക്കുന്നതു കാണാം. ഏതു തലമുറയിലും ഏതു സഭയിലുമുള്ള എല്ലാ ശിഷ്യന്മാര്‍ക്കും വേണ്ട സന്ദേശം ഇവയിലുണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം.

ആദ്യഅദ്ധ്യായത്തില്‍ കര്‍ത്താവിനെ ‘വിശ്വസ്ത സാക്ഷി’ എന്നുവിവരിച്ചിരിക്കുന്നതു നമ്മള്‍ കണ്ടു. അവിടുത്തെ ആ ശുശ്രൂഷ ഈ കത്തുകളില്‍ തികച്ചിരിക്കുന്നതാണ് കാണുന്നത്. ഒരു ആധുനിക പ്രയോഗം കടമെടുത്തു പറഞ്ഞാല്‍, യേശു ‘കാര്യങ്ങളെങ്ങനെയോ അങ്ങനെ തന്നെ’ തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ സഭയുടെ മദ്ധ്യത്തില്‍ ക്രിസ്തുതന്നെയാണ് ന്യായാധിപതി. അവിടുന്നു സഭയുടെ ദുതനേയും സഭയേയും വിധിച്ചിരിക്കുകയാണ്. അവരെക്കുറിച്ച് അവിടുന്നു വിചാരിക്കുന്നതെന്തെന്നു സഭകളോടും ദൂതന്മാരോടും കര്‍ത്താവു കൃത്യമായിപ്പറയുന്നു.

സഭകളെ വിലയിരുത്തിയപ്പോള്‍ കര്‍ത്താവ് ആധുനിക ഫോട്ടോഗ്രാഫറന്മാരെപ്പോലെ ആളുകളുടെ ചിത്രത്തില്‍ ‘മിനുക്കുപണി’കളൊന്നും നടത്തിയിട്ടില്ല. തന്റെ ആളുകളെ അവിടുന്ന് അത്രയേറെ സ്‌നേഹിക്കുന്നതുകൊണ്ടാണത്. പാപം, ലോകമയത്വം, ശീതോഷ്ണാവസ്ഥ, സ്വാര്‍ത്ഥത തുടങ്ങിയവയെ അന്ത്യന്യായവിധിക്കു മുമ്പ് ഇപ്പോള്‍തന്നെ നാം അഭിമുഖീകരിക്കുന്നതാണു നല്ലതെന്നു അവിടുത്തേക്ക് അറിയാം. അന്ത്യന്യായവിധി സമയത്ത് ഇവ വിധിക്കപ്പെട്ടാല്‍ നമുക്കു പ്രയോജനമൊന്നുമില്ല; നമ്മുടെ നിത്യമായ നന്മയാണ് അവിടുന്നു കാംക്ഷിക്കുന്നത്. അതുകൊണ്ട് കര്‍ത്താവ് ഈ ദൂതുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം ജാഗ്രതയോടെ ശ്രദ്ധിക്കുന്നതു കൊള്ളാം.

സഭകളോടുള്ള ദൂതില്‍, അഭിനന്ദനാര്‍ഹമായ എന്തെങ്കിലും കണ്ടാല്‍ കര്‍ത്താവ് ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നു. അതേസമയം ശാസന ആവശ്യമുള്ള സ്ഥലത്ത് അവിടുന്നു തുറന്നു ശാസിക്കുന്നതും കാണാം. സോപ്പും വെള്ളവുമുപയോഗിച്ചു മൃദുവായി കഴുകിയതുകൊണ്ടോ ലഘുവായി ചികിത്സിച്ചതുകൊണ്ടോ അര്‍ബുദം മാറുകയില്ല. മൗലികമായ ശസ്ത്രക്രിയ തന്നെ അതിനു വേണ്ടിയിരിക്കുന്നു. എങ്കില്‍ പിന്നെ പാപത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

സ്‌നേഹം നഷ്ടപ്പെട്ട സഭ.

വാക്യം 1-7:- എഫസൊസിലെ സഭയുടെ ദുതനു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും കൊണ്ട് ഏഴു പൊന്‍നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നത്. ഞാന്‍ നിന്റെ പ്രവൃത്തിയും പ്രയത്‌നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പോസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പോസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും, നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമം നിമിത്തം നീ സഹിച്ചതും തളര്‍ന്നു പോകാഞ്ഞതും ഞാന്‍ അറിയുന്നു. എങ്കിലും നിന്റെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്. നീ ഏതില്‍ നിന്നു വീണിരിക്കുന്നു എന്ന് ഓര്‍ത്ത് മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക. അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളക്ക് അതിന്റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും. എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവനു ഞാന്‍ ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കും.

എഫെസൊസിലെ സഭയുടെ ദുതനുള്ള സന്ദേശത്തില്‍, ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ച് ഏഴു പൊന്‍നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ എന്നു കര്‍ത്താവു സ്വയം പരിചയപ്പെടുത്തുന്നു. (ഒന്നാം വാക്യം).

സഭയിലുള്ളവര്‍ പ്രത്യേകിച്ച് താന്‍ വഹിച്ചിരിക്കുന്ന ദുതന്‍, പറയുന്നതും ചെയ്യുന്നതുമെല്ലാം ശ്രദ്ധിച്ചുകൊണ്ടു കര്‍ത്താവു സഭയുടെ മദ്ധ്യത്തില്‍ എപ്പോഴും നടക്കുകയാണ്. അവിടുന്ന് എല്ലാം അളന്നു നോക്കുകയും ചെയ്യുന്നു. ജഡികരായ ക്രിസ്ത്യാനികളുടെ താഴ്ന്ന നിലവാരമോ പത്തു കല്പനകളുടെ നിലവാരമോ വച്ചല്ല മറിച്ച് ദിവ്യനീതിയുടെ തൂക്കുകട്ടവച്ചാണ് അളന്നു നോക്കുന്നത്.

പരാജയങ്ങളെ ചൂണ്ടിക്കാട്ടുന്നതിന് മുമ്പ് കര്‍ത്താവ് അംഗീകാരവും അഭിനന്ദനവും രേഖപ്പെടുത്തുന്നു (രണ്ടാം വാക്യം). ദിവ്യസ്വഭാവം എപ്പോഴും അങ്ങനെയാണ്. തിരുത്തലുകള്‍ ചൂണ്ടിക്കാട്ടുന്നതിനു മുമ്പ് ആദ്യം കര്‍ത്താവ് നല്ല കാര്യങ്ങള്‍ എന്തെന്നു നോക്കി അവയെ അഭിനന്ദിക്കും.

എന്നാല്‍ മനുഷ്യസ്വഭാവം നേരെ എതിരാണ്. മറ്റുള്ളവരിലുള്ള നന്മയല്ല തിന്മയാണ് അവന്‍ ആദ്യം നോക്കുന്നത്. മനുഷ്യനു സ്വാഭാവികമായി തന്നെ അഭിനന്ദിക്കാന്‍ മടിയാണ്. വിമര്‍ശിക്കാനാകട്ടെ തിടുക്കവും. ‘സഹോദരന്മാരെ കുറ്റം ചുമത്തുന്ന അപവാദി’യുടെ വിഷം നമ്മില്‍ കലര്‍ന്നിട്ടുണ്ടെന്നുള്ളതിന്റെ ഒരു തെളിവാണിത് (വെളി. 12:10). എത്രത്തോളം നാം ദിവ്യസ്വഭാവത്തിനു പങ്കാളികളാകുമോ അത്രത്തോളം നാം കര്‍ത്താവിനെപ്പോലെ, അഭിനന്ദിക്കാന്‍ വേഗവും വിമര്‍ശിക്കാന്‍ താമസവുമുള്ളവരായി മാറും.

ജീവിതത്തിലുടനീളം ഈയൊരു പ്രമാണം പാലിക്കുന്നതു നല്ലതാണ്- ”അഭിനന്ദനാര്‍ഹമായി ഒരാളില്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ലെങ്കില്‍, അയാളിലുള്ളതെറ്റും ഞാന്‍ ചൂണ്ടിക്കാണിക്കുകയില്ല”.

ഈ ലളിതമായ പ്രമാണം പ്രാവര്‍ത്തികമാക്കിയാല്‍ അതു നമ്മെ ദൈവഭക്തിയുടെ സങ്കല്‍പാതീതമായ ഉയരങ്ങളിലെത്തിക്കും. സഭയിലും അതു നമ്മെ കൂടുതല്‍ അനുഗ്രഹത്തിന്റെ ഉറവിടമാക്കിമാറ്റും. നമ്മെക്കൊണ്ടു മറ്റുള്ളവര്‍ക്കുള്ള ശല്യം ഇതുവരെ ഉണ്ടായിരുന്നതിനെക്കാള്‍ വളരെ കുറയുകയും ചെയ്യും.

മറ്റുള്ളവരെ അഭിനന്ദിക്കുമ്പോഴാണ് അവരെ സൃഷ്ടിപരമായി വിമര്‍ശിക്കുവാനുള്ള അടിസ്ഥാനം നാം ഇടുന്നത്. അല്ലാത്തപക്ഷം അവരെ നാം വെറുതെ കല്ലെറിയുക മാത്രമാണ്. നിങ്ങള്‍ക്കു വെറും വായുവില്‍ ചോക്കുകൊണ്ടെഴുതുവാന്‍ സാദ്ധ്യമല്ല. കറുത്ത ബോര്‍ഡില്‍ എഴുതിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്കു വായിക്കുവാന്‍ കഴിയൂ. മറ്റുള്ളവരെക്കുറിച്ചുള്ള അഭിനന്ദനമാണു സൃഷ്ടിപരമായ വിമര്‍ശനം എഴുതുവാനുള്ള പശ്ചാത്തലം ഒരുക്കുന്ന കറുത്ത ബോര്‍ഡ്. അപ്പോള്‍ നമുക്കു ‘സ്‌നേഹത്തില്‍ സത്യം സംസാരിക്കുവാന്‍’ കഴിയും. മറ്റുള്ളവര്‍ക്ക് അതു കൂടുതല്‍ അംഗീകാരയോഗ്യമായി ബോധ്യപ്പെടുകയും ചെയ്യും.

അഭിനന്ദനവും ശാസനയും രണ്ടും സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്. പക്ഷേ നാം അഭിനന്ദനത്തിലാണ് ആരംഭിക്കേണ്ടത്. കൊരിന്ത്യയിലെ ജഡികരായ ക്രിസ്ത്യാനികള്‍ക്ക് എഴുതുമ്പോള്‍ പോലും പൗലൊസ് ഈ തത്ത്വം പാലിക്കുന്നുവെന്ന് ശ്രദ്ധിക്കുക (1 കൊരി.1:4-10).

എഫെസൊസിലെ സഭയുടെ ദൂതന്റെ സഹിഷ്ണുത, പ്രയത്‌നം, കൊള്ളരുതാത്ത ആളുകളില്‍നിന്നു സഭയെ സംരക്ഷിക്കുവാന്‍ നടത്തിയ പ്രവര്‍ത്തനം എന്നിവയെ കര്‍ത്താവു ശ്ലാഘിക്കുന്നു. ലോകമയത്വം സഭയില്‍ കടക്കാതിരിക്കാനും, സഭയെ ശരിയായ ഉപദേശത്തില്‍ നിലനിര്‍ത്താനും വലിയ പോരാട്ടം തന്നെ അദ്ദേഹം നടത്തിയിരുന്നു എന്നതിനു സംശയമില്ല. മാത്രമല്ല, അപ്പോസ്തലന്മാരെന്ന് അവകാശപ്പെട്ടവരെ പരീക്ഷിച്ച് അവരുടെ അവകാശവാദം ശരിയല്ലെന്നു തെളിയിക്കുകയും ചെയ്തു.

രണ്ടാം വാക്യത്തില്‍ അപ്പൊസ്തലന്മാരെക്കുറിച്ചു കര്‍ത്താവു നടത്തുന്ന പരാമര്‍ശം അവിടുന്ന് ഭൂമിയിലായിരുന്നപ്പോള്‍ നിയമിച്ച 11 പേരല്ലാതെ വേറെയും അപ്പൊസ്തലന്മാര്‍ ഒന്നാം നൂറ്റാണ്ടില്‍ സഭയിലുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ‘ഉയരത്തിലേക്കു കയറിയശേഷ’വും ക്രിസ്തു സഭയ്ക്ക് അപ്പൊസ്തലന്മാരെ നല്‍കിയിട്ടുണ്ട്.’ (എഫെ.4:11). ഇന്നും അപ്പൊസ്തലന്മാരുണ്ട്. എന്നാല്‍ അപ്പൊസ്തലന്മാര്‍ അല്ലാതിരിക്കെ അങ്ങനെ അവകാശപ്പെടുന്നവരാണു പലരും. അതുകൊണ്ട് നാം കള്ളഅപ്പൊസ്തലന്മാരാല്‍ വഞ്ചിക്കപ്പെടരുത് (രണ്ടാം വാക്യം).

എഫെസൊസിലെ സഭയുടെ ദൂതന്‍ കര്‍ത്താവിന്റെ നാമം നിമിത്തം ‘സഹിക്കുകയും’ തളര്‍ന്നുപോകാതിരിക്കുകയും ചെയ്തു (മൂന്നാം വാക്യം). മിക്കവിശ്വാസികളുടേയും നിലവാരം വച്ചുനോക്കിയാല്‍ എത്ര മഹാനായ മനുഷ്യനാണ് ഈ ദൂതന്‍! അതുപോലെ എത്ര നല്ല സഭയാണ് എഫെസൊസിലെ സഭ. അവര്‍ സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കുകയും കൊള്ളരുതാത്ത ആളുകളെയും ദുരുപദേശങ്ങളെയും അകറ്റിനിര്‍ത്തുകയും കള്ളന്മാരെ തുറന്നുകാട്ടുകയും ചെയ്തു. അങ്ങനെ രണ്ടും-ജീവിതവിശുദ്ധിയും ഉപേദശവിശുദ്ധിയും-അവര്‍ കാത്തുസൂക്ഷിച്ചു.

കര്‍ത്താവ് ആഗ്രഹിക്കുന്നതെല്ലാം ഇത്തരം ഒരു സഭയ്ക്കുണ്ടെന്ന് ആരും ചിന്തിച്ചുപോകും. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, അതങ്ങനെ ആയിരുന്നില്ല. കര്‍ത്താവു നോക്കിയ മുഖ്യകാര്യം ആ സഭയ്ക്കുണ്ടായിരുന്നില്ല. ആദ്യസ്‌നേഹം-കര്‍ത്താവിനോടും അന്യോന്യവുമുള്ള സ്‌നേഹം-സഭ വിട്ടുകളഞ്ഞു (നാലാം വാക്യം).

കര്‍ത്താവ് അവരോടു പറഞ്ഞത് മുഖ്യമായും ഇതാണ്. ”നിങ്ങളുടെ എല്ലാ തീക്ഷ്ണതയുടേയും പ്രവര്‍ത്തനങ്ങളുടേയും മദ്ധ്യത്തിലും എന്നെക്കുറിച്ചുള്ള കാഴ്ച നിങ്ങള്‍ക്കു നഷ്ടമായി. ഒരിക്കല്‍ എന്നോടുണ്ടായിരുന്ന അഗാധമായ ഭക്തി കൈമോശം വന്നു. ദോഷങ്ങളില്‍നിന്നു സ്വയം സൂക്ഷിക്കുകയും ഉപദേശപ്പിശകുകളില്‍നിന്നു മാറി നല്‍ക്കുകയും ചെയ്തു എന്നതു ശരിയാണ്. എന്നാല്‍ ആദ്യം മനംതിരിഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ എത്ര എരിവോടെ സ്‌നേഹിക്കുകയും എന്നോടുള്ള സ്‌നേഹത്തില്‍ എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന കാര്യം ഓര്‍ക്കുക. എന്നാല്‍ ഇന്നെല്ലാം നിര്‍ജ്ജീവമായ ‘പതിവാ’യി അധഃപതിച്ചു. ഇപ്പോഴും നിങ്ങള്‍ മീറ്റിംഗുകള്‍ക്കു പോകുകയും ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ എല്ലാം വെറും ചടങ്ങുമാത്രമാണ്.”

സഭ ഇവിടെ ഒരു ഭാര്യയെപ്പോലെയാണ്. ഒരിക്കല്‍ അവനോടുള്ള സ്‌നേഹത്തില്‍ സന്തോഷത്തോടെ അവള്‍ ഭര്‍ത്താവിനെ ശുശ്രൂഷിച്ചിരുന്നു. പക്ഷേ വൈവാഹിക ജീവിതത്തില്‍ നിന്ന് സ്‌നേഹത്തിന്റെ ജ്വാല കെട്ടുപോയതിനാല്‍ അതേ പ്രവൃത്തിതന്നെ അവള്‍ക്കു വിരസമായ ഒരു ജോലിയായി മാറിയിരിക്കുന്നു. പഴയകാലത്ത് വൈകിട്ട് ഭര്‍ത്താവ് ഓഫീസില്‍നിന്നു വരുന്നതു നോക്കി അവള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ ആ കാത്തിരിപ്പില്ല; ഇപ്പോഴും അവള്‍ ഭര്‍ത്താവിനോടു വിശ്വസ്തത പുലര്‍ത്തുന്നുണ്ട്. പക്ഷേ ആദ്യസ്‌നേഹം അവള്‍ക്കു നഷ്ടമായി.

ഒരു യഥാര്‍ത്ഥ ഭര്‍ത്താവ് എല്ലാറ്റിനും മീതെ തന്റെ ഭാര്യയില്‍നിന്ന് ആഗ്രഹിക്കുന്നതെന്താണ്? അവളുടെ ശുശ്രൂഷയാണോ സ്‌നേഹമാണോ? തീര്‍ച്ചയായും അവളുടെ സ്‌നേഹംതന്നെ. കര്‍ത്താവിനെ സംബന്ധിച്ചും ഇങ്ങനെയാണ്. നമ്മുടെ ഹൃദയത്തിലെ സ്‌നേഹമാണ് ആത്യന്തികമായും അവിടുന്ന് ആഗ്രഹിക്കുന്നത്. അതു നഷ്ടമായാല്‍ നാം എന്തു ചെയ്താലും അതു നിര്‍ജ്ജീവപ്രവൃത്തിമാത്രമാണ്.

ദൈവത്തോടുള്ള സ്‌നേഹമല്ല പ്രേരകശക്തിയെങ്കില്‍ ഏതു നല്ല പ്രവൃത്തിയും നിര്‍ജ്ജീവപ്രവൃത്തിയാണ്.

ഇവിടെ വിശ്വാസികള്‍ക്ക് അന്യോന്യമുള്ള ഗാഢമായ സ്‌നേഹവും നഷ്ടമായി. അന്യോന്യം ബലഹീനതകള്‍ സഹിപ്പാനും കുറ്റങ്ങള്‍ പൊറുക്കാനും അവര്‍ക്കു കഴിയാതായി. അന്യോന്യമുള്ള ആദ്യസ്‌നേഹം അവര്‍ക്കു കൈമോശം വന്നെന്നു സാരം.

സഭയുടെ ദൂതന് തന്റെ ആദ്യസ്‌നേഹം നഷ്ടമായി. ക്രമേണ സഭയും അതുപോലെയായി.

ഇതൊരു ചെറിയ പിഴവല്ല. വലിയ വീഴ്ചതന്നെയാണ്. ‘നീ ഏതില്‍ നിന്നു വീണിരിക്കുന്നു എന്ന് ഓര്‍ക്കുക’ എന്നാണു കര്‍ത്താവു പറഞ്ഞിരിക്കുന്നത്. ഒരു സഹോദരന്‍ വ്യഭിചാരത്തിലോ, മോഷണത്തിലോ, പുകവലിയിലോ വീണുപോയാല്‍ മാത്രമേ നാം സാധാരണയായി അതു വീഴ്ചയായി ചിന്തിക്കാറുള്ളൂ. എന്നാല്‍ നാം പരിശുദ്ധാത്മാവിന്റെ സ്വരത്തോടു സംവേദനക്ഷമതയുള്ളവരാണെങ്കില്‍ കര്‍ത്താവിനോടുള്ള ഭക്തിയില്‍ നേരിയ കുറവോ മറ്റുള്ളവരോടുള്ള സ്‌നേഹത്തില്‍ ചെറിയ തണുപ്പോ അനുഭവപ്പെട്ടാല്‍ അതു പിന്മാറ്റത്തിന്റെ തെളിവാണെന്ന് തിരിച്ചറിയും.

എഫെസൊസിലെ സഭ എവിടെനിന്നാണു വീണുപോയത്?

ഏകദേശം നാല്പതു വര്‍ഷംമുമ്പ് അപ്പൊസ്തലനായ പൗലൊസ് വന്ന് ഒരു സഭ സ്ഥാപിച്ച സ്ഥലമാണ് എഫെസൊസ്. നഗരം മുഴുവന്‍ അറിയത്തക്കവണ്ണം അന്ന് അവിടെ ഉണര്‍വ്വുണ്ടായതായി നാം വായിക്കുന്നു (പ്രവൃ. 19). മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് പൗലൊസ് ബുദ്ധിപറഞ്ഞുകൊടുത്ത സഭയാണിത് (പ്രവൃ.20:31) ഒടുവില്‍ അവന്‍ എഫെസൊസ് വിട്ടുപോയപ്പോള്‍ സഭയിലെ മൂപ്പന്മാരെ വരുത്തി താന്‍ പോയശേഷം സഭയ്ക്കു സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയും ചെയ്തു (പ്രവൃ.20:17-35).

നാലുവര്‍ഷത്തിനുശേഷം പൗലൊസ് അവര്‍ക്കൊരു ലേഖനമെഴുതി-ബൈബിളില്‍നിന്നുമുഴുവനുമുള്ള ചില ആഴമേറിയ സത്യങ്ങള്‍ അടങ്ങിയ ഒരു ലേഖനമായിരുന്നു അത്. താന്‍ സ്ഥാപിച്ചിട്ടുള്ള സഭകളില്‍ ഏറ്റവും പക്വതയുള്ളതും ആത്മികമുള്ളതുമായ സഭ എന്നു കരുതിയതുകൊണ്ടാണ് പൗലൊസിന് അവര്‍ക്ക് അത്തരം ഒരു ലേഖനം എഴുതുവാന്‍ കഴിഞ്ഞത്. അവരെ തിരുത്താനോ ശാസിപ്പാനോ ഒന്നും പൗലോസിന് ഉണ്ടായിരുന്നില്ലെന്നും ആ ലേഖനത്തില്‍ നിന്നു വ്യക്തമാണ്. അത്രയും ഉയര്‍ന്ന സ്ഥാനമാണ് ഒരു കാലത്ത് അവര്‍ക്കുണ്ടായിരുന്നത്.

പൗലൊസിന്റെ ലേഖനത്തെ എഫെസ്യര്‍ക്കുള്ള ആദ്യലേഖനം എന്നുവിളിക്കാം. വെളിപ്പാട് രണ്ടില്‍ എഫെസ്യര്‍ക്കുള്ള ‘രണ്ടാമത്തെ ലേഖന’മാണു നാം കാണുന്നത്. പക്ഷേ ഇവിടെയെത്തുമ്പോള്‍ കാര്യങ്ങള്‍ എത്ര വ്യത്യാസപ്പെട്ടുപോയി! സഭയില്‍ ഒരു പുതിയ തലമുറ ഉയര്‍ന്നുവന്നിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ പിതാക്കന്മാരുടെ ഭക്തിയും ആത്മികതയും ഇല്ല.

ഇരുപതു നൂറ്റാണ്ടായി ക്രിസ്തീയലോകത്തെ മിക്കവാറും എല്ലാ സഭകളുടെയും പ്രസ്ഥാനങ്ങളുടെയും ദുഃഖകരമായ ചരിത്രം ഇങ്ങനെയാണ്.

രണ്ടാം തലമുറയ്ക്ക് അതേ ഉപദേശം തന്നെ ലഭിക്കും. എന്നാല്‍ തങ്ങളുടെ പിതാക്കന്മാരുടെ ജീവിതം അവര്‍ക്കുണ്ടായിരിക്കുകയില്ല.

അതുകൊണ്ടാണ് കര്‍ത്താവ് എഫെസൊസിലെ സഭയോടു ”നീ ഏതില്‍ നിന്നു വീണിരിക്കുന്നു എന്ന് ഓര്‍ക്കുക” എന്നു പറയുന്നത്.

ഈ പ്രശ്‌നത്തിനു ഒരു പോംവഴിയേ ഉള്ളൂ-”മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്യുക” (അഞ്ചാം വാക്യം).

അവിശ്വാസികളോടു സംസാരിക്കുമ്പോള്‍ നാം സാധാരണ ഉപയോഗിക്കുന്ന വാക്ക്, ‘മാനസാന്തരപ്പെടുക’, അതാണ് ഇവിടെ കര്‍ത്താവ് സഭയെ ഉപദേശിക്കുമ്പോള്‍ ഉപയോഗിക്കുന്നത്. ”മറ്റുള്ളവരോടു പാപങ്ങളെ വിട്ടു മാനസാന്തരപ്പെടുക എന്നു പറയുന്നതിനു മുമ്പ് ആദ്യസ്‌നേഹം നഷ്ടപ്പെടുത്തിയ നിന്റെ പാപത്തില്‍ നിന്നു മാനസാന്തരപ്പെടുക ”ഇതാണ് അവിടുന്ന് അവരോടു പറയുന്നത്. തങ്ങളുടെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞതിനെക്കുറിച്ച് അവര്‍ കരയേണ്ടിയിരിക്കുന്നു.

”നീ ആദ്യം ചെയ്ത പ്രവൃത്തി ചെയ്ക” കര്‍ത്താവു പറയുന്നു (അഞ്ചാം വാക്യം). അവരുടെ പ്രവൃത്തി സ്‌നേഹത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിലയുമില്ല. അവയെല്ലാം വെറും ”മരം, പുല്ലു, വൈക്കോലാണ്.” കത്തിച്ചുകളയാന്‍ മാത്രമേ അതു കൊള്ളുകയുള്ളൂ.

ഓരോ പ്രവൃത്തിയുടെയും പിന്നിലുള്ള മനോഭാവമാണ് ആ പ്രവൃത്തിക്കു മൂല്യം നല്‍കുന്നത്. നിന്റെ പ്രയത്‌നങ്ങളുടേയും സ്ഥിരോത്സാഹത്തിന്റേയും നിര്‍മ്മലതയുടെയും പിന്നിലുള്ള മനോഭാവമാണ് അതു കര്‍ത്താവിനു അംഗീകാരയോഗ്യമോ അല്ലാത്തതോ എന്നു നിര്‍ണ്ണയിക്കുന്നത്. അന്ത്യന്യായവിധിനാളില്‍ നാം കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ‘എന്ത്’ എന്നതിനെക്കാള്‍ ‘എന്തുകൊണ്ട്’ എന്ന ചോദ്യമായിരിക്കും പ്രസക്തമായിരിക്കുന്നത്. നാം ചെയ്തത് എന്തുകൊണ്ട് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്നു കര്‍ത്താവു നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക. നാം ഒരിക്കലും ഇതു മറന്നുപോകരുത്.

കര്‍ത്താവിനോടുളള സ്‌നേഹത്തില്‍ നിന്ന് ഉടലെടുക്കാത്തതെല്ലാം നിര്‍ജ്ജീവ പ്രവൃത്തികളാണ്.

നിര്‍ജ്ജീവപ്രവൃത്തികളെക്കുറിച്ചു മാനസാന്തരപ്പെടുവാന്‍ നമ്മോടു പറഞ്ഞിട്ടുണ്ടെന്നത് ഓര്‍ക്കുക. ജീവിതത്തില്‍ പൂര്‍ണ്ണതയിലേക്ക് ആയുന്നതിന്റെ ആധാരശിലകളിലൊന്നാണിതെന്ന് എബ്രായര്‍ 6:1 പറയുന്നു.

സഭയുടെ ദൂതനും സഭയും മാനസാന്തരപ്പെട്ടില്ലെങ്കില്‍ കര്‍ത്താവ് അതിന്റെ നിലവിളക്ക് തല്‍സ്ഥാനത്തുനിന്നു നീക്കിക്കളയും എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ സ്ഥിതി മേലില്‍ ഭൂമിയിലുള്ള തന്റെ സഭകളിലൊന്നായി കര്‍ത്താവ് അതിനെ എണ്ണുകയില്ല എന്നാണ്. അപ്പോഴും അവര്‍ക്കു യോഗങ്ങളും കൂടിവരവുകളും ഉണ്ടായിരിക്കും. സഭാംഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായെന്നു വരാം. പക്ഷേ കര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അത് തന്റെ ആത്മാവിന്റെ അഭിഷേകമോ കൃപയോ ഇല്ലാത്ത, ചത്ത, നിലനില്പില്ലാത്ത ഒന്നാണ്.

ആദ്യസ്‌നേഹത്തിന്റെ നഷ്ടം ഇത്രയും ഗുരുതരമായ ഒരു കാര്യമാണ്.

തുടര്‍ന്ന്, നിക്കൊലാവ്യരുടെ നടപ്പ് തന്നെപ്പോലെ അവരും പകെക്കുന്നതില്‍ സഭയുടെ ദൂതനെ കര്‍ത്താവ് ശ്ലാഘിക്കുന്നു (ആറാം വാക്യം).

നിക്കൊലാവ്യര്‍ ആരാണെന്നോ അവര്‍ എന്താണു ചെയ്തതെന്നോ തിരുവെഴുത്തില്‍ ഒരു ഭാഗത്തും പറയുന്നില്ല. അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്നാല്‍ നിക്കൊലാവ്യര്‍ എന്ന വാക്കിന്റെ അര്‍ത്ഥം (ഗ്രീക്കില്‍) ‘ആളുകളെ കീഴടക്കുന്നവര്‍’ എന്നാണ്.

അതാണ് കര്‍ത്താവ് ഉദ്ദേശിച്ചതെങ്കില്‍ ‘ഇടവകകളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവരെ’യാണ് ഇവിടെ പരാമര്‍ശിക്കുന്നത് (1 പത്രോ. 5:3). ദാസന്മാരെപ്പോലെയല്ല രാജാക്കന്മാരെപ്പോലെ പെരുമാറുന്ന മൂപ്പന്മാര്‍. അങ്ങനെയുള്ള മൂപ്പന്മാര്‍ ഒരു പ്രത്യേക പുരോഹിതവര്‍ഗ്ഗമായി (പഴയ നിയമത്തിലെ ലേവ്യരെപ്പോലെ) ഭാവിച്ച് വിശ്വസികളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നു. കര്‍ത്താവ് പറയുന്നത് അവിടുന്ന് നിക്കൊലാവ്യരുടെ പ്രവൃത്തിയെ വെറുക്കുന്നു എന്നാണ്.

ഇന്ന് ‘റവറണ്ട്'(തിരുവെഴുത്തില്‍ ദൈവത്തെമാത്രം പരാമര്‍ശിച്ച് ഉപയോഗിച്ചിരിക്കുന്ന ഒരു വാക്ക്- സങ്കീ. 111:10 KJV), ‘പാസ്റ്റര്‍'(അതൊരു വരമാണ് പേരോ ഔദ്യോഗികസ്ഥാനമോ അല്ല-എഫെ.4:11) തുടങ്ങിയ പേരുകള്‍ എടുത്ത് സഭയില്‍ മറ്റുള്ളവര്‍ക്ക് മുകളില്‍ തങ്ങളെതന്നെ ഉയര്‍ത്തുന്ന പ്രസംഗകരുണ്ട്.

മറ്റുള്ളവരെ ഭരിക്കാന്‍ ആഗ്രഹിക്കുന്ന പ്രസംഗകരെ കേവലം പേരെടുക്കുന്നതുകൊണ്ടുമാത്രം തിരിച്ചറിയാനാവുമെന്ന് കരുതരുത്. തങ്ങളെതന്നെ ‘സഹോദരന്‍’എന്നു മാത്രം വിശേഷിപ്പിക്കുന്ന പലരും തങ്ങളുടെ ദേഹീബലം (വ്യക്തി പ്രഭാവം), സാമ്പത്തിക കഴിവ്, ആത്മിക വരങ്ങള്‍ എന്നിവകൊണ്ട് സഹോദരന്മാരെ കീഴടക്കുന്നവരാണ്.

ഇവയെല്ലാം ഓക്കാനം വരുത്തുന്ന ‘നിക്കൊലാവ്യത്വ’മാണ്. ദൈവം അതു വെറുക്കുന്നു.

പണത്തിന്റെ ശക്തികൊണ്ടുമാത്രം ‘പാശ്ചാത്യയജമാനന്മാര്‍’ഭരിക്കുന്ന ധാരാളം ക്രിസ്തീയ സഭകളെയും സംഘടനകളെയും ഇന്‍ഡ്യയില്‍ കാണുന്നതു സങ്കടകരമായ കാഴ്ചയാണ്. സാമ്പത്തിക ബാദ്ധ്യതകൊണ്ടും പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇടയ്ക്കിടെ ക്ഷണിക്കപ്പെടുന്നതിന്റെ കടപ്പാടുകൊണ്ടും പല ഇന്‍ഡ്യന്‍ വിശ്വാസികളും ഒടുവില്‍ ‘വെള്ളക്കാരന്റെ’ അടിമയായി മാറുന്നു. ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയോടുള്ള ഇത്തരം അടിമത്തവും പാദസേവയും ദൈവത്തിന് അറപ്പുള്ള ‘നിക്കലാവ്യത്വ’മാണ്.

മറ്റൊരുതരം നിക്കൊലാവ്യമനോഭാവത്തെപ്പറ്റി ചിന്തിക്കുക. ക്രിസ്തുവിനും സഭയ്ക്കും മദ്ധ്യേ മറിയ മദ്ധ്യസ്ഥത വഹിക്കുന്നതായി റോമന്‍ കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. അവരുടെ പുരോഹിതന്‍ അപ്പോള്‍ മറിയയ്ക്കും സഭയ്ക്കും ഇടയില്‍ മദ്ധ്യസ്ഥനാണ് ! എന്നാല്‍ ഈ വചനവിരുദ്ധമായ മദ്ധ്യസ്ഥത ഒരു റോമന്‍ കത്തോലിക്കാ പുരോഹിതനെപ്പോലെ പ്രൊട്ടസ്റ്റന്റ് സഭയിലെ പാസ്റ്റര്‍ക്കും പ്രയോഗത്തില്‍ വരുത്താന്‍ കഴിയും.

ജോലി, വിവാഹം തുടങ്ങിയ ഏതെങ്കിലും കാര്യത്തിലുള്ള ദൈവഹിതം തന്റെ സഭാംഗത്തിനുവേണ്ടി പാസ്റ്റര്‍ ‘കണ്ടുപിടിച്ചുകൊടുക്കുമ്പോള്‍’ അദ്ദേഹം നിക്കോലാവ്യനായ മദ്ധ്യസ്ഥനെപ്പോലെ തന്നെയല്ലേ പെരുമാറുന്നത്? ഇത്തരം പദ്ധതികള്‍കൊണ്ട് പുരോഹിതനും പാസ്റ്ററും തങ്ങളുടെ വിശ്വാസികളുടെമേല്‍ ദൈവത്തിന് വെറുപ്പുളവാകത്തക്കവിധം ആധിപത്യം പുലര്‍ത്തുകയാണ്.

ആത്മികകാര്യങ്ങളില്‍ ഉപദേശമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ നല്‍കുന്നത് ദൈവികമായ കാര്യമാണ്,എന്നാല്‍ ക്രിസ്തുവിന്റെ ശരീരത്തിലെ മറ്റൊരു അംഗത്തിനുവേണ്ടി ‘ദൈവഹിതം കണ്ടെത്തുന്നത്,’ തലയായ ക്രിസ്തുവിനോടുള്ള ആ അംഗത്തിന്റെ ബന്ധത്തെ മോഷ്ടിച്ചെടുക്കുകയാണ്.

പഴയ ഉടമ്പടിയില്‍ ജനത്തിനുവേണ്ടി ദൈവഹിതം കണ്ടെത്തുന്ന പ്രവാചകന്മാര്‍ ഉണ്ടായിരുന്നു, കാരണം അന്ന് പരിശുദ്ധാത്മാവ് വ്യക്തികള്‍ക്കു നല്‍കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന്, പുതിയ ഉടമ്പടിയില്‍, കാര്യങ്ങള്‍ വ്യത്യസ്തമാണ്, എല്ലാവര്‍ക്കും ദൈവത്തെ വ്യക്തിപരമായി അറിയാന്‍ കഴിയും. (എബ്രാ. 8:8 -12). സത്യത്തില്‍ തന്റെ സഭയിലെ (ശരീരത്തിലെ) ഓരോ അംഗവും തലയായവനുമായി നേരിട്ടു ബന്ധം പുലര്‍ത്തണമെന്നാണു കര്‍ത്താവ് അതിയായി വാഞ്ഛിക്കുന്നത് (കൊലോ.2:18,19). നിക്കൊലാവ്യര്‍ ഇതിനു തടസ്സം നില്‍ക്കുന്നവരാണ്.

എഫെസൊസിലെ സഭ നിക്കോലാവ്യത്വത്തെ വിജയകരമായി ചെറുത്തുനിന്നു. അവര്‍ അതിനെ പകച്ചു. താനും അതിനെ പകയ്ക്കുന്നതിനാല്‍ കര്‍ത്താവ് അവരുടെ മനോഭാവത്തെ ശ്ലാഘിക്കുകയും ചെയ്തു. കര്‍ത്താവ് ഒന്നാം നൂറ്റാണ്ടില്‍ നിക്കൊലാവ്യത്വത്തെ പകച്ചു. ഇന്നും അതിനെ വെറുക്കുന്നു.

നിങ്ങളോ? കര്‍ത്താവിനെപ്പോലെ നിങ്ങളും ഈ ദോഷത്തെ വെറുക്കുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ ക്രിസ്തുവില്‍നിന്നു വ്യത്യസ്തനാണ്. നിങ്ങള്‍ക്ക് അവിടുത്തെ ഒരു യഥാര്‍ത്ഥ ദൂതനായിരിക്കാനും സാദ്ധ്യമല്ല. ഒരു നിക്കൊലാവ്യനു ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ കഴിയുകയില്ലല്ലോ.

അവസാനമായി, ചെവിയുള്ള എല്ലാവരെയും താന്‍ പറയുന്നതു കേള്‍പ്പാന്‍ പരിശുദ്ധാത്മാവ് ഗുണദോഷിക്കുന്നു: കാരണം സന്ദേശം എല്ലാ സഭകള്‍ക്കും വേണ്ടിയുള്ളതാണല്ലോ (ഏഴാം വാക്യം). എല്ലാവരും കര്‍ത്താവു പറയുന്നത് അനുസരിപ്പാന്‍ തയ്യാറുള്ളവരല്ല-മിക്കവരും സ്വന്ത വഴികള്‍ ആഗ്രഹിക്കുന്നവരോ മറ്റുള്ളവരെ പ്രസാദിപ്പിക്കുവാന്‍ താല്പര്യമുള്ളവരോ ആണ്. ഈ സത്യം മനസ്സിലാക്കിക്കൊണ്ട് പരിശുദ്ധാത്മാവ് സഭയിലെ വ്യക്തികളെ ഒരു ജയജീവിതത്തിലേക്കു വെല്ലുവിളിക്കുന്നു.

ഇവിടെ വിശ്വസ്തരും അര്‍പ്പിതമനസ്‌കരുമായ ഒരു കൂട്ടം വിശ്വാസികളെ ജയാളികള്‍ എന്നു വിളിച്ച് പരിശുദ്ധാത്മാവ് അംഗീകരിക്കുന്നു. ചുറ്റുപാടുമുള്ള ആത്മികജീര്‍ണ്ണതയുടെ മദ്ധ്യത്തില്‍ പാപത്തേയും ലോകമയത്വത്തേയും അതിജീവിച്ച് കര്‍ത്താവിനുവേണ്ടി വിശ്വസ്തരായിനില്‍ക്കുന്നവരാണിവര്‍.

അവിടുത്തെ നിലവാരത്തോടു ചേര്‍ന്നു നില്‍ക്കുന്നവരും അതിനു വേണ്ടി എന്തുവിലകൊടുത്തും പോരാടുന്നവരുമായ ആളുകളെയാണ് ദൈവം ഓരോ പ്രദേശത്തും നോക്കിക്കൊണ്ടിരിക്കുന്നത്. പ്രാഥമികമായും ദൈവം ജയാളികളിലാണ് തല്പരനായിരിക്കുന്നത് എന്ന വസ്തുതയാണ് ഏഴു സഭകള്‍ക്കുള്ള ദൂതുകളിലും നമ്മള്‍ കണ്ടെത്തുന്നത്. ഇന്നും അവിടുന്ന് ഓരോ സ്ഥലത്തും ജയിക്കുന്നവരെ അമ്പേഷിക്കുന്നു. എല്ലാ സഭയിലും അവിടുന്ന് അവരെ കണ്ടെത്തിയെന്നു വരികയില്ല. എന്നാല്‍ ഓരോ പ്രദേശത്തും അവിടുന്ന് അവരെ തെരയുന്നു.

ജയിക്കുന്നവര്‍ക്ക് കര്‍ത്താവ് ഒരു പ്രതിഫലവും വാഗ്ദാനവും ചെയ്യുന്നു. ഇവിടെ ജീവവൃക്ഷത്തിന്റെ ഫലത്തില്‍നിന്നു തിന്നുവാനുള്ള അവകാശമാണിത്. (എഴാം വാക്യം)-ആദാമിനു നഷ്ടമായ അവകാശം. ജീവവൃക്ഷം ദിവ്യജീവന്റെ, ദിവ്യ സ്വഭാവത്തിന്റെ, പ്രതീകമാണ്. തന്റെ സ്വഭാവത്തില്‍ പങ്കാളിയാക്കുക എന്നതാണ് ഒരു മനുഷ്യജീവിക്കു വേണ്ടി ദൈവത്തിന് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം.ഇവിടെ ഇന്നു ഭൂമിയില്‍ മിക്ക വിശ്വാസികളും അതൊരു വലിയ കാര്യമായി കാണുന്നില്ല. എന്നാല്‍ ദൈവത്തിന് ഒരു മനുഷ്യനു നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം ഇതാണെന്ന് നിത്യതയുടെ വെള്ളിവെളിച്ചത്തില്‍ നാം കണ്ടെത്തും.

സഹിക്കുന്ന സഭ.

”വാക്യം 8-11:- സ്മുര്‍ന്നയിലെ സഭയുടെ ദൂതന് എഴുതുക. മരിച്ചവനായിരുന്നു വീണ്ടും ജീവിക്കുകയും ചെയ്ത ആദ്യനും അന്ത്യനുമായവന്‍ അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും-നീ ധനവാനാകുന്നുതാനും-തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നെങ്കിലും യെഹൂദരല്ല സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു. നീ സഹിപ്പാനുള്ളതു പേടിക്കേണ്ട, നിങ്ങളെ പരീക്ഷിക്കേണ്ടതിനു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു. പത്തു ദിവസം നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരിക്ക. എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല”

ആദ്യനും അന്ത്യനുമായി, മരണത്തെ ജയിച്ചവനായി, കര്‍ത്താവ് ഇവിടെ സ്വയം പരിചയപ്പെടുത്തുന്നു. എതിര്‍പ്പും പീഡനവും അഭിമുഖീകരിക്കുന്ന ഒരു സഭയെ സംബന്ധിച്ചിടത്തോളം ആദ്യന്തം എല്ലാ സംഭവങ്ങളേയും നിയന്ത്രിക്കുന്നവനും മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തെ കീഴടക്കിയവനുമായി കര്‍ത്താവിനെ കാണേണ്ടിയിരിക്കുന്നു.

ഈ സഭയ്‌ക്കെതിരെ കര്‍ത്താവിന് ഒരു കുറ്റവും പറയുവാനില്ല.

കഷ്ടതയും ദാരിദ്ര്യവും ദൂഷണവും നേരിടുന്ന സഭയാണിത്.

വെളിപ്പാടു പുസ്തകത്തില്‍ ആവര്‍ത്തിച്ചു വരുന്ന വിഷയമാണ് ഉപദ്രവം. എന്നാല്‍ അതില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവമക്കളില്‍ ഏറ്റവും വിശ്വസ്തരായ ആളുകള്‍ക്കാണ് അത് അഭിമുഖീകരിക്കേണ്ടിവരുന്നത്. അല്ലാതെ ഒത്തുതീര്‍പ്പുകാര്‍ക്കല്ല. വെളിപ്പാടുപുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തില്‍ യോഹന്നാന്‍ കഷ്ടതയിലൂടെ കടന്നുപോകുന്നതു നാം കാണുന്നു. ഇവിടെ ഇതാ വിശ്വസ്തമായി നിന്ന ഒരു സഭ കഷ്ടതയെ അഭിമുഖീകരിക്കുന്നു. അതേസമയം ലോകമയത്വമുള്ള ഒത്തുതീര്‍പ്പുകാരായ സഭകള്‍ക്ക് സുഖകരമായ കാലമാണ്.

ഇതെല്ലാം നമ്മെ ഓര്‍പ്പിക്കുന്നത് പൂര്‍ണ്ണ മനസ്‌കരായ തന്റെ മക്കളെക്കുറിച്ചുള്ള ദൈവത്തിന്റെ പൂര്‍ണഹിതത്തിന്റെ ഭാഗമാണു കഷ്ടത എന്നുള്ളതാണ്. അതുകൊണ്ട് ഒരിക്കല്‍ നാം നേരിട്ട് മഹോപദ്രവത്തെ അഭിമുഖീകരിക്കുമ്പോള്‍ ഒരപൂര്‍വ്വകാര്യം നമുക്കു സംഭവിച്ചു എന്നു ചിന്തിക്കേണ്ട ആവശ്യം വരികയില്ല. കര്‍ത്താവിന്റെ വിശ്വസ്തരായ കുഞ്ഞുങ്ങള്‍ നൂറ്റാണ്ടുകളായി നടന്നുപോയ അതേ വഴിത്താരയിലൂടെ നാമും കടന്നുപോകുന്നു എന്നേയുള്ളൂ.

എതിര്‍ക്രിസ്തുവിന്റെ നാളില്‍ കര്‍ത്താവിന്റെ സാക്ഷികളായി ഈ ഭൂമിയില്‍ നില്‍ക്കുന്നത് ദൈവമക്കളില്‍ ഏറ്റവും ഉത്തമരും, വിശ്വസ്തരും കര്‍ത്താവിന്റെ സൈന്യത്തിലെ ഉയര്‍ന്ന ആക്രമണ വിഭാഗത്തില്‍പ്പെടുന്നവരുമായ സേനാവിഭാഗം ആയിരിക്കും. യുദ്ധം ഏറ്റവും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന മുന്നണിയിലേക്കു ഏത് പട്ടാളമേധാവിയും തന്റെ ഏറ്റവും നല്ല സേനാവ്യൂഹത്തെയാണല്ലോ അയക്കുന്നത്. കര്‍ത്താവും ഇതുതന്നെയാണു ചെയ്യുന്നത്. കര്‍ത്താവിന്റെ ആ സേനാവ്യൂഹത്തിലായിരിക്കുക എന്നത് ഒരു പ്രത്യേക പദവിയും അവകാശവും തന്നെയാണ്.

ഭൂമിയില്‍ തന്റെ സാക്ഷ്യം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയത്തു കര്‍ത്താവു തീര്‍ച്ചയായും ജയിക്കുന്നവരെ സ്വര്‍ഗ്ഗത്തിലേക്കു മാറ്റിക്കളയുകയില്ല. മുന്‍കാലത്ത് അവിടുന്ന് അതു ചെയ്തിട്ടില്ല. ഭാവിയിലും അങ്ങനെ ചെയ്യുകയില്ല.

മഹോപദ്രവത്തിന്റെ നാളില്‍ എതിര്‍ ക്രിസ്തുവിനെതിരെ നില്‍ക്കുന്ന കര്‍ത്താവിന്റെ വിശിഷ്ടസേനാവിഭാഗത്തെ വെളിപ്പാടുപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് ”ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരും’ എന്നാണ് (വെളി. 12:17). അവര്‍ എതിര്‍ ക്രിസ്തുവിനു മുമ്പില്‍ തലകുനിക്കുകയോ അവന്റെ അടയാളം ശരീരത്തില്‍ വഹിക്കുകയോ ഇല്ല. അതുകൊണ്ട് അവരില്‍ അനേകര്‍ക്കും വിശ്വാസത്തിനുവേണ്ടി ജീവന്‍ അര്‍പ്പിക്കേണ്ടി വരും (വെളി. 13:7,8, 15-17). അങ്ങനെ ‘മരണപര്യന്തം തങ്ങളുടെ ജീവനെ സ്‌നേഹിക്കാതിരുന്ന’ (വെളി. 12:11) രക്തസാക്ഷികളുടെ തെരഞ്ഞെടുക്കപ്പെട്ട ഗണത്തില്‍ അവരും ചേരും.

കര്‍ത്താവിനുവേണ്ടി മരണത്തെ നേരിടാന്‍ നമ്മിലാര്‍ക്കും സ്വാഭാവികമായി ധൈര്യമില്ല. എന്നാല്‍ നമ്മുടെ സാക്ഷ്യത്തെ രക്തംകൊണ്ട് മുദ്രയിടാന്‍ ദൈവം നമ്മെ വിളിച്ചാല്‍, ആ സമയത്തേക്കു വേണ്ട പ്രത്യേക കൃപ അവിടുന്നു നമുക്കുതരും. ആ പ്രത്യേക കൃപയാണ് എല്ലാ ക്രിസ്തീയ രക്തസാക്ഷികളേയും മുന്‍കാലങ്ങളില്‍ നിര്‍ഭയം മരണത്തെ നേരിടുവാന്‍ സഹായിച്ചിട്ടുള്ളത്. അവര്‍ക്കു ചെയ്തുകൊടുത്തത് ദൈവം നമുക്കുവേണ്ടിയും ചെയ്യും-നമ്മിലെ ഏറ്റവും ബലഹീനനും ഭീരുവും ആയവനുവേണ്ടിപോലും. നാം ചെയ്യേണ്ടത് ആകെ ഒന്നേയുള്ളൂ. എന്തു വില കൊടുക്കേണ്ടിവന്നാലും അവിടുത്തേക്കുവേണ്ടി വിശ്വസ്തമായി നില്‍ക്കുമെന്ന് കര്‍ത്താവിനോടു പറയുക. ആ മനസ്സൊരുക്കമുണ്ടെങ്കില്‍ കര്‍ത്താവു നമുക്കു ധൈര്യവും തരും.

സ്മുര്‍ന്ന സഭയിലെ വിശുദ്ധന്മാര്‍ ദരിദ്രരായിരുന്നു. സഭാചരിത്രത്തിലുടനീളം ദൈവത്തിന്റെ വിശ്വസ്തരായ കുഞ്ഞുങ്ങള്‍ അഭിമുഖീകരിച്ചിട്ടുള്ള മറ്റൊന്ന് ദാരിദ്ര്യമാണ്.

പല പഴയനിയമവിശുദ്ധരും ധനികരായിരുന്നു. പഴയഉടമ്പടിയുടെ കാലത്തു ദൈവം വാഗ്ദാനം ചെയ്ത പ്രതിഫലങ്ങളില്‍ ഒന്ന് ധനമായിരുന്നു.കാരണം യിസ്രായേലിനെ വിളിച്ചത് ഒരു ഭൗമികരാജ്യം കൈവശമാക്കുന്നതിനുവേണ്ടി ആയിരുന്നല്ലോ.

പക്ഷേ യേശു ഒരു പുതിയ ഉടമ്പടിയുടെ ഉദ്ഘാടകനായിരുന്നു. അവിടുന്ന് സ്വര്‍ഗ്ഗരാജ്യത്തെ ഭൂമിയിലേക്കു കൊണ്ടുവന്നു. ഇപ്പോള്‍ നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഐശ്വര്യം ഭൗതികമല്ല സ്വര്‍ഗ്ഗീയമാണ്. അതുകൊണ്ടാണ് യേശുവും അപ്പൊസ്തലന്മാരും ദരിദ്രരായിരുന്നത്.

ധനികരാകുന്നത് ദൈവം തന്റെ മക്കളെ അനുഗ്രഹിക്കുന്നതിന്റെ തെളിവാണെന്ന് പഠിപ്പിക്കുന്ന അനേകര്‍ ഇന്നുണ്ട്. ദൈവജനത്തിന്റെ ദശാംശം കൊണ്ട് സമ്പന്നരായ പാശ്ചാത്യ പ്രസംഗകരാണ് ഈ ഉപദേശത്തിന്റെ ഉപജ്ഞാതാക്കള്‍! ക്രിസ്തീയബിസിനസ്സുകാര്‍ ഉടനെ, തങ്ങള്‍ പണം കുന്നുകൂട്ടുന്നതിനെ ന്യായീകരിക്കാനുള്ള നല്ല മറയായി ഈ ഉപദേശത്തെ ഉയര്‍ത്തിപ്പിടിച്ചു. ഇപ്പോള്‍ എല്ലായിടത്തുമുള്ള അത്യാഗ്രഹികളായ പ്രസംഗകര്‍ സൗകര്യപ്രദമായ ഒരു ഉപദേശമായി ഇതിനെ കണ്ടെത്തിയിരിക്കുകയാണ്!!

ഇത്തരം പ്രസംഗകരെല്ലാം തങ്ങളുടെ അത്യാഗ്രഹത്താല്‍ വഞ്ചിതരായിരിക്കുന്നുവെന്നു കാണിപ്പാന്‍ കര്‍ത്താവിന്റെയും അപ്പോസ്തലന്മാരുടേയും ദരിദ്രജീവിതം മാത്രം മതി.

വലിയ ശോധനയുടെ നടുവിലും സ്മുര്‍ന്നയിലെ വിശ്വാസികള്‍ കര്‍ത്താവിനോടു വിശ്വസ്തത പാലിച്ചു. പക്ഷേ അവര്‍ ദരിദ്രരായിരുന്നു. അതേ സമയം ലവോദിക്യയിലെ വിശ്വാസികള്‍ ആത്മികമായി മരിച്ചവരായിരുന്നു. എന്നാല്‍ അവര്‍ ധനികരായിരുന്നു. ഇത് എന്താണു തെളിയിക്കുന്നത്? ഉത്തരം പകല്‍പോലെ വ്യക്തമാണ്.

”ദൈവം ലോകത്തില്‍ ദരിദ്രരായവരെ…തിരഞ്ഞെടുത്തില്ലയോ?…….ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു……ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു…..ദൈവം ഏതുമില്ലാത്തതും തിരഞ്ഞെടുത്തു……ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നേ” (യാക്കോ. 2:5, 1 കൊരി. 1:27-29).

തന്റെ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ദൈവത്തിനു തെറ്റുപറ്റിയിട്ടില്ല.

മുമ്പേ തന്റെ രാജ്യവും നീതിയും അമ്പേഷിച്ചാല്‍ നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ക്കു വേണ്ടതു നല്‍കാമെന്നു ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട് (മത്താ. 6:33, ഫിലി. 4:19).

ഇന്‍ഡ്യയിലെ സഭകളില്‍ ഇതിനുള്ള തെളിവ് നാം വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്. വലിയ കടത്തിലും കൊടും ദാരിദ്ര്യത്തിലും കഴിഞ്ഞ പല വിശ്വാസികളും ജീവിതത്തില്‍ കര്‍ത്താവിനെ മാനിച്ചപ്പോള്‍ സ്വര്‍ഗ്ഗസ്ഥപിതാവ് അവരെ സാമ്പത്തികമായി അനുഗ്രഹിച്ചു. സര്‍ക്കാര്‍ സഹായം കിട്ടുന്ന സാമൂഹിക സുരക്ഷാപദ്ധതികളില്ലാത്ത, തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന, ഉദ്യോഗസ്ഥ ലോകത്ത് അഴിമതി കൊടികുത്തി വാഴുന്ന ഇന്‍ഡ്യപോലൊരു രാജ്യത്ത് ഇതൊരു അത്ഭുതമാണ്. പക്ഷേ ആ വിശ്വാസികള്‍ വലിയ ധനവാന്മാരും ആയിത്തീര്‍ന്നിട്ടില്ല. ദൈവം അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുത്തു. പക്ഷേ അവിടുന്ന് അവരെ വലിയ സമ്പന്നരാക്കിയില്ല.

പണത്തിനു പിന്നാലെ പോകുന്ന വിശ്വാസികള്‍ ആത്മികമായി തങ്ങളെ തന്നെ നശിപ്പിക്കുന്നതും നമ്മള്‍ കാണുന്നു (1തിമൊ.6:9,10).

കുടുംബസ്വത്തായോ മറ്റോ പണം ലഭിച്ചു ധനവാനായിരിക്കുന്ന ഒരു വിശ്വാസി അതുകൊണ്ട് എന്താണു ചെയ്യേണ്ടത്? അവന്‍ ദൈവവചനം അനുസരിക്കണം. (1) ആദ്യമായി തനിക്കുള്ളത് എല്ലാ കര്‍ത്താവിന്റേതാണെന്ന് അംഗീകരിക്കണം. (1 കൊരി. 10:26, 1 കൊരി. 4:7, ലൂക്കൊ. 14:33, യോഹ. 17:10 എന്നീ തിരുവെഴുത്തുകള്‍ പഠിക്കുക) (2) ധനം സുവിശേഷത്തിന്റെ വ്യാപനത്തിനായി ഉപയോഗിക്കുക എന്ന കര്‍ത്താവിന്റെ കല്പന അനുസരിക്കുക (”നിത്യതയില്‍ സ്‌നേഹിതന്മാരെ സമ്പാദിക്കുവാന്‍ നിങ്ങളുടെ പണം ഉപയോഗിക്കുക” ലൂക്കൊ. 16:9 പരാവര്‍ത്തനം) (3) ആവശ്യത്തിലായിരിക്കുന്ന വിശ്വാസികളുമായി പണം പങ്കിടണമെന്ന ദൈവകല്പന പാലിക്കുക (1 തിമൊ.6:17-19)

ഈ മൂന്നു കാര്യങ്ങളും അനുസരിച്ചാല്‍ അവന്‍ അധികനാള്‍ സമ്പന്നനായി തുടരുകയില്ല. പക്ഷേ അവന്‍ ഒരു ആത്മികനായി മാറും. ഭൗതികകാര്യങ്ങളില്‍ നമ്മള്‍ കാട്ടുന്ന വിശ്വസ്തതയ്ക്ക് ആനുപാതികമായാണ് ദൈവം നമുക്ക് ആത്മിക പ്രതിഫലം തരുന്നത്. (ലൂക്കൊ. 16:10). അനേകരും ആത്മികമായി ദരിദ്രരായിരിക്കുന്നതിന്റെ കാരണം ദൈവം പരീക്ഷിക്കാനായി അവരെ ഏല്പിച്ച ‘അനീതിയുള്ള മാമ്മോനില്‍’ അവര്‍ വിശ്വസ്തരായിരുന്നില്ല എന്നതാണ്.

പുതിയ നിയമത്തില്‍ ദൈവം നമുക്കു ഭൗതിക ഐശ്വര്യം വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷേ അവിടുന്നു സ്മുര്‍ന്നയിലെ സഭയോടു പറയുന്നത് ‘നീ ധനവാനാകുന്നു’ എന്നാണ് (ഒന്‍പതാം വാക്യം). തങ്ങളുടെ ശോധനയില്‍ വിശ്വസ്തരായി നില്‍ക്കുകയും ദിവ്യസ്വഭാവത്തില്‍ പങ്കാളികളായിത്തീരുകയും ചെയ്തതുകൊണ്ട് ദൈവത്തിന്റെ കണ്ണില്‍ അവര്‍ ധനവാന്മാരാണ്. പുതിയ ഉടമ്പടിയില്‍ ദൈവം നമുക്കു തരുന്ന യഥാര്‍ത്ഥമായ നിത്യമായ സമ്പത്ത് ഇതാണ്.

സ്മുര്‍ന്നയിലെ സഭയ്ക്കു ‘തങ്ങള്‍ യഹൂദന്മാരാണെന്നു പറയുന്നവരുടെ ദൈവദൂഷണവും’ നേരിടേണ്ടി വന്നു (ഒന്‍പതാം വാക്യം).

ദൈവത്തിന്റെ വിശ്വസ്തരായ കുഞ്ഞുങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന മറ്റൊരു കാര്യമാണ് അപവാദം. ഇവിടെ അപവാദവും എതിര്‍പ്പും നേരിടേണ്ടിവരുന്നതു ദൈവജനമെന്ന് അവകാശപ്പെടുന്നവരില്‍ നിന്നാണെന്ന വസ്തുത ശ്രദ്ധിക്കുക. യഹൂദര്‍ എന്നു പറയുന്നെങ്കിലും യെഹൂദരല്ല ‘സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണം’ എന്നാണു പറഞ്ഞിരിക്കുന്നത് (ഒന്‍പതാം വാക്യം).

വേദപുസ്തകം (ഉല്പത്തി മുതല്‍ മലാഖി വരെ) പഠിച്ച മതഭക്തരായ യഹൂദരാണ് അവര്‍. എന്നാല്‍ കര്‍ത്താവ് അവരെ വിളിക്കുന്നത് ‘സാത്താന്റെ പള്ളിക്കാര്‍’ എന്നാണ്. കാരണം അവര്‍ കപടഭക്തരായിരുന്നു. അതുകൊണ്ടാണ് അവര്‍ യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരെ ഉപദ്രവിച്ചത്.

ദൈവഭയമുള്ള യഹൂദന്മാര്‍ സ്ഥാപിച്ച പല പള്ളികളും ഒരു സമയം കൊണ്ട് ‘സാത്താന്റെ പള്ളികളായി’ അധഃപതിച്ചു. ഇതുപോലെ ദൈവഭയമുള്ള വിശ്വാസികള്‍ ആരംഭിച്ച പല സഭകളും ദൈവത്തിന്റെ കണ്ണില്‍ ഇന്ന് ‘സാത്താന്റെ സഭകളായി’ മാറിക്കഴിഞ്ഞു.

യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്മാര്‍ക്ക് ഇന്ന് എതിര്‍പ്പ് നേരിടേണ്ടിവരുന്നതു ജാതീയ മതങ്ങളില്‍നിന്നു മാത്രമല്ല (അതു മനസ്സിലാക്കാവുന്നതേയുള്ളൂ) ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവരില്‍ നിന്നുകൂടിയാണ്. സത്യത്തില്‍ അവര്‍ ക്രിസ്ത്യാനികള്‍ അല്ല, സാത്താന്റെ സഭക്കാരാണ്.

ഇന്നു നമ്മള്‍ ഇന്ന സഭ സാത്താന്റെ സഭയാണെന്ന് പറഞ്ഞാല്‍ പലരും നമ്മള്‍ ക്രിസ്തുവിനെപ്പോലെയല്ലെന്ന് കുറ്റപ്പെടുത്തിയേക്കും. പക്ഷേ അവര്‍, യേശുതന്നെ പത്രൊസിനെ ‘സാത്താനെ, എന്റെ പിന്നില്‍ പോ’എന്നു ശാസിച്ച കാര്യം മറന്നുപോകുന്നു (മത്താ. 16:23). അതേ യേശുവാണ് ഈ മതഭക്തരുടെ കൂട്ടത്തെ ‘സാത്താന്റെ പള്ളിക്കാര്‍’ എന്നുവിളിച്ചത്. തങ്ങളുടെ വിളിയില്‍ നിന്നു വഴുതിപ്പോയ ‘സഭ’കളെ ശാസിക്കാന്‍ കര്‍ത്താവ് ഇന്നും ഇതേ ശക്തമായ ഭാഷ തന്നെ ഉപയോഗിച്ചേക്കും.

”അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും. അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിനു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും” എന്നു യേശു തന്റെ ശിഷ്യന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി (യോഹ.16:2,3).

യഹൂദാപള്ളിയിലെ ആളുകള്‍ തന്റെ ശിഷ്യന്മാരോടു ചെയ്യുമെന്നു കര്‍ത്താവു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ‘സഭകളും’ ചെയ്യുകയുണ്ടായി. മദ്ധ്യകാലഘട്ടത്തില്‍ ദൈവഭയമുള്ള ക്രിസ്തുശിഷ്യന്മാരെ റോമന്‍ കത്തോലിക്കാ ‘സഭ’യിലെ മതപരിശോധകന്മാര്‍ (കിൂൗശശെശേീിശേെ)െ കൊന്നുകളഞ്ഞിട്ടുണ്ട്.

യേശുവിന്റെ ശിഷ്യന്മാരോടുള്ള വിദ്വേഷം എതിര്‍ക്രിസ്തുവിന്റേയും ബാബിലോണ്‍ എന്ന ലോകസഭയുടെയും കാലത്തു അത്യുച്ചകോടിയിലെത്തും. അതു വരുമ്പോള്‍ നേരിടാന്‍ നാം തയ്യാറായിരിക്കണം. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ എന്നു പറയപ്പെടുന്നവരില്‍ നിന്നു ദൂഷണവും എതിര്‍പ്പും ചെറിയതോതില്‍ ഇന്നുണ്ടായാല്‍ ഭയപ്പെടരുതെന്നു പറയുന്നത്.

യേശുവിനെപ്പോലും ലോകം പഴിച്ചു. അതുകൊണ്ട് നാമും അപവാദങ്ങളെ ഭയപ്പെടരുത്. ഭക്ഷണപ്രിയന്‍, ദുരുപദേശകന്‍, ദൈവദൂഷകന്‍, ഭ്രാന്തന്‍, പിശാചുബാധിതന്‍, സാത്താന്യശക്തികളുള്ളവന്‍ എന്നിങ്ങനെയാണ് യേശുവിനെ ആക്ഷേപിച്ചത് (ലൂക്കൊ. 7:34, യോഹ. 7:12, മത്താ. 26:65, മര്‍ക്കൊ. 3:21, 22 യോഹ. 8:48).

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു ”ശിഷ്യന്‍ ഗുരുവിന് മീതെയല്ല. ദാസന്‍ യജമാനനു മീതെയുമല്ല. ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി. യജമാനനെപ്പോലയാകുന്നതു ദാസനും മതി. അവര്‍ വീട്ടുടയവനെ ബെയെത്സബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം?. ”(ഭൂതങ്ങളുടെ അധിപതി എന്ന അര്‍ത്ഥത്തില്‍ യഹൂദന്മാര്‍ സാത്താനെ വിളിച്ചിരുന്നത് ബെയെത്സബൂല്‍ എന്നായിരുന്നു) മത്താ.10:24,25.

”ജാതികള്‍ നിങ്ങളെ ദുഷ്പ്രവൃത്തിക്കാര്‍ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം” എന്നു പത്രൊസ് നമ്മെ പ്രബോധിപ്പിക്കുന്നതു ശ്രദ്ധിക്കുക (1 പത്രൊ.2:12).

നമ്മോടുള്ള ദൈവത്തിന്റെ വാഗ്ദാനം ”നിനക്കു വിരോധമായുണ്ടാകുന്ന യാതൊരു ആയുധവും ഫലിക്കയില്ല. ന്യായവിസ്താരത്തില്‍ നിനക്കു വിരോധമായി എഴുന്നേല്‍ക്കുന്ന എല്ലാ നാവിനേയും നീ കുറ്റം വിധിക്കും. യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കല്‍നിന്നുള്ള അവരുടെ നീതിയും ഇതു തന്നെയാകുന്നു” എന്നാണ് (യെശ. 54:17). അതുകൊണ്ട് നാം അപവാദങ്ങളെ ഭയപ്പെടേണ്ടതില്ല. ദൈവം തന്നെ യഥാസമയം നമ്മുടെ നിരപരാധിത്വം തെളിയിക്കും. അതുവരെ അഭക്തരായ മനുഷ്യര്‍ പറയുന്നത് അവഗണിച്ചു നമുക്കു മിണ്ടാതിരിക്കാം.

തുടര്‍ന്ന് കര്‍ത്താവ് സ്മുര്‍ന്നയിലെ സഭയോടു ‘ഭയപ്പെടേണ്ട’ എന്നു പറയുന്നു (പത്താം വാക്യം). യേശു ഭൂമിയിലായിരുന്നപ്പോള്‍ അവിടുന്നു മിക്കപ്പോഴും ‘ഭയപ്പെടേണ്ട’ എന്നു പറഞ്ഞിരുന്നു. തന്റെ നാമം നിമിത്തം കഷ്ടതയെ നേരിടുന്ന സഭയോട് അവിടുന്ന് ഇന്നും പറയുന്ന വാക്ക് ഇതുതന്നെയാണ്. ഒരുപക്ഷേ ഇക്കാലത്ത് നാം എല്ലാവരും കര്‍ത്താവില്‍ നിന്ന് കേള്‍ക്കേണ്ട ഒരേ ഒരു വാക്കും ഇതുതന്നെയാണ്.

ഭയത്തിന്റെ ഒരാത്മാവ് ഇന്നു ലോകം മുഴുവന്‍ വ്യാപരിച്ച് അനേകരെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അന്ത്യകാലത്ത് അങ്ങനെ സംഭവിക്കുമെന്ന് കര്‍ത്താവും നമുക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടല്ലോ (ലൂക്കൊ. 21:26). പക്ഷേ ഈ ഭയത്തിന്റെ ആത്മാവിനാല്‍ ബാധിക്കപ്പെടരുതെന്ന് അവിടുന്ന് ശിഷ്യന്മാരോടു പറഞ്ഞു. എന്നാല്‍ മിക്ക വിശ്വാസികളും ഈ ആത്മാവില്‍നിന്നു വിടുവിക്കപ്പെട്ടിട്ടില്ല എന്നതാണു സങ്കടകരമായകാര്യം. ഭാവിയില്‍ എന്തുസംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഭയം, മനുഷ്യരെക്കുറിച്ചുള്ള പേടി, മരണം, രോഗം തുടങ്ങിയവയെക്കുറിച്ചുള്ള ഭയം എന്നിവയുടെ അടിമകളായി അവര്‍ മാറിയിരിക്കുന്നു.

പല വിശ്വാസികളെയും ബന്ധനത്തിലാക്കാന്‍ സാത്താനുപയോഗിക്കുന്ന മുഖ്യ ആയുധങ്ങളിലൊന്ന് ഭയമാണ്. യോഗത്തില്‍ കര്‍ത്താവിനെ സാക്ഷിക്കുക, ജോലിസ്ഥലത്ത് അവിടുത്തെ സാക്ഷ്യം വഹിക്കുക തുടങ്ങിയവയില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് ഭയത്തിന്റെ ആത്മാവാണ്. പല വിശ്വാസികളും അധൈര്യത്തെ താഴ്മയായി തെറ്റിദ്ധരിച്ച് അങ്ങനെ സാത്താനാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.

മഹാപുരോഹിതന്റെ അരമനയില്‍ വേലക്കാരിയുടെ മുമ്പില്‍ ധൈര്യമായി കര്‍ത്താവിന്റെ സാക്ഷ്യം വഹിക്കുന്നതില്‍നിന്നു പത്രൊസിനെ തടഞ്ഞത് ഭയമാണ്. എന്നാല്‍ പെന്തക്കോസ്തുനാളില്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചു കഴിഞ്ഞപ്പോള്‍ ആ ഭയം പുറത്താക്കപ്പെട്ടു. ആരുടെ മുമ്പിലും കര്‍ത്താവിനെ സാക്ഷിക്കാനുള്ള ധൈര്യം അവനു കൈവരികയും ചെയ്തു.

പിന്നീടു പത്രൊസും മറ്റൊരു അപ്പൊസ്തലനും ഭയത്തില്‍ വീഴുവാന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു വീണ്ടും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ഭയം ഒരു പ്രാവശ്യകൂടി പുറത്താക്കപ്പെട്ടു (പ്രവൃ.4:31).

അപ്പോള്‍ ഭീരുത്വത്തിനുള്ള മറുമരുന്ന് ഇതാണ്; വീണ്ടും വീണ്ടും ആത്മാവിനാല്‍ നിറയുക.

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുമ്പിലും ജോലിസ്ഥലത്തും ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കാന്‍ വായ് തുറക്കാനുള്ള ധൈര്യമില്ലാതെ നിങ്ങള്‍ ഭയത്തിന്റെ ആത്മാവിനാല്‍ ബന്ധനസ്ഥരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ആത്മാവിനാല്‍ നിറച്ച് നിങ്ങളെ ധൈര്യമുള്ളവരാക്കുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ഭീരുവാണെന്നു സ്വയം സമ്മതിച്ച്, ധൈര്യത്തോടെ അവിടുത്തെ സാക്ഷ്യം വഹിക്കാനുള്ള ശക്തിക്കായി ആത്മാവിനാല്‍ നിറയ്‌ക്കേണമേ എന്നു ദൈവത്തോടു അപേക്ഷിക്കുക മാത്രമാണ്. വിശക്കുകയും ദാഹിക്കയും ചെയ്യുന്നവര്‍ക്കു തൃപ്തിവരും.

ഭാവിയില്‍ ഭയപ്പെടാനുള്ള പരീക്ഷ നമുക്കു കൂടുതലായി ഉണ്ടാകും. അതുകൊണ്ട് എല്ലാത്തരം ഭയത്തേയും ജയിക്കാന്‍ ഇപ്പോള്‍ കിട്ടുന്ന ഒരവസരവും നമ്മള്‍ പാഴാക്കരുത്.

ദൈവം തന്റെ വിശ്വസ്ത മക്കളെ കഷ്ടങ്ങളില്‍പ്പെടാതെ എപ്പോഴും സംരക്ഷിക്കുമെന്ന് കരുതരുത്. നമ്മുടെ ആത്മിക വളര്‍ച്ചയ്ക്ക് അത് ആവശ്യമാണെന്ന് അവിടുത്തേക്ക് അറിയാം. അതുകൊണ്ട് സ്മുര്‍ന്നയിലെ സഭയേയും ഉപദ്രവങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയില്ല. പക്ഷേ ”നിങ്ങള്‍ സഹിപ്പാനുള്ളത് ഭയപ്പെടേണ്ട” എന്നു പറഞ്ഞു കര്‍ത്താവ് അവര്‍ക്ക് ഉത്സാഹം നല്‍കുന്നു (പത്താം വാക്യം).

സാത്താന്‍ അവരില്‍ ചിലരെ തടവിലാക്കുമെന്ന് കര്‍ത്താവ് മുന്നറിയിപ്പു നല്‍കുന്നു. അന്യായമായി വിശ്വാസികളെ തടവിലാക്കാന്‍ സാത്താനുള്ള അധികാരം ദൈവം കൊടുത്തതാണ്. പക്ഷേ മുമ്പേ ദൈവത്തിന്റെ അനുമതി കിട്ടാതെ സാത്താനു നമ്മെ ഒന്നും ചെയ്യാന്‍ കഴിയുകയില്ലെന്ന് ഓര്‍ത്തിരിക്കണം. നാം തടവിലാക്കപ്പെട്ടാലും അതു നമ്മെ പരീക്ഷിക്കേണ്ടതിനാണ് (പത്താം വാക്യം). തന്റെ ലക്ഷ്യം നിറവേറ്റുന്നതിനു തടവിലാക്കുന്ന അനുഭവംപോലും ദൈവം ഉപയോഗിക്കുന്നു.

”എനിക്കു ഭവിച്ചത് (ജയില്‍ വാസം) സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു” എന്നു പൗലൊസ് പറയുന്നു (ഫിലി. 1:12-14). പൗലൊസിന്റെ ജയില്‍വാസം ദൈവം താഴെപ്പറയുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിന് ഉപയോഗിച്ചു. (1) പൗലൊസിനെ ശുദ്ധീകരിക്കാന്‍ (2) പൗലൊസിന്റെ തടവിന്റെ അധികാരികളായ കാരാഗൃഹപ്രമാണിമാരെയും കുടുംബങ്ങളെയും രക്ഷിക്കുന്നതിന് (3) ലേഖനങ്ങളെഴുതാന്‍ പൗലൊസിനു അവസരം നല്‍കാന്‍ (4) ഭയം കൂടാതെ സുവിശേഷഘോഷണത്തിലേര്‍പ്പെടാനുള്ള ഉത്സാഹം മറ്റുള്ളവര്‍ക്കു നല്‍കാന്‍.

സാത്താന്റെ പദ്ധതികളെ തകിടം മറിച്ച് എല്ലാറ്റിനേയും (തടവ് ഉള്‍പ്പെടെ) ദിവ്യ ഉദ്ദേശ്യത്തിന്റെ നിവൃത്തിക്കായി ഉപയോഗപ്പെടുത്താന്‍ കഴിവുള്ളവനാണു നമ്മുടെ ദൈവം (റോമ. 8:28, സങ്കീ. 76:10).

നാം തടവില്‍ എത്രനാള്‍ കഴിയണമെന്നു തീരുമാനിക്കുന്നതും ദൈവമാണ്. ”പത്തു ദിവസം നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകും” എന്ന് കര്‍ത്താവ് അവരോടു പറയുന്നു (പത്താം വാക്യം). തന്റെ കുഞ്ഞുങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്ടതയുടെ കാലദൈര്‍ഘ്യം തീരുമാനിക്കുന്നതു നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവാണ്.

മഹോപദ്രവത്തിന്റെ സമയംപോലും ‘വൃതന്മാര്‍ നിമിത്തം ചുരുങ്ങും’ എന്നു യേശു പറഞ്ഞു (മത്താ. 24:22) ഭൂമിയില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ ‘ദൈവം നോഹയെ ഓര്‍ത്തു,’ എന്നു നാം വായിക്കുന്നു (ഉല്പ.8:1). അതു പോലെ മഹോപദ്രവത്തിന്റെ പിടിയില്‍ അവര്‍ അമര്‍ന്നുപോകുമ്പോഴും ദൈവം തന്റെ വൃതന്മാരെ മറക്കുകയില്ല. നമ്മോടുള്ള അവിടുത്തെ വാക്കുകള്‍ ‘ഞാന്‍ നിന്നെ മറക്കുകയില്ല…ഞാന്‍ നിന്നെ എന്റെ ഉള്ളങ്കയ്യില്‍ വരെച്ചിരിക്കുന്നു” എന്നാണ് (യെശ.49:15,16).

ഇതറിയുന്നതു നമുക്കു വലിയൊരു ആശ്വാസംതന്നെ. പ്രത്യേകിച്ച് വരുംകാലത്ത് കര്‍ത്താവിന്റെ നാമം നിമിത്തം നാം കഷ്ടത സഹിക്കേണ്ടിവരുമ്പോള്‍. കഴിവിനപ്പുറം നാം പരീക്ഷിക്കപ്പെടുവാന്‍ അവിടുന്ന് അനുവദിക്കുകയില്ല. നമ്മുടെമേല്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദത്തിന്റെ നിയന്ത്രണം അവിടുത്തെ കൈകളിലാണ്.

”മരണപര്യന്തം വിശ്വസ്തനായിരിക്ക. എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും” (പത്താം വാക്യം). ഇതാണ് കര്‍ത്താവിന്റെ ഉപദേശം. കര്‍ത്താവിനായി യഥാര്‍ത്ഥമായി നില്‍ക്കുവാനായി വേണ്ടിവന്നാല്‍ മരിക്കുവാനും നാം തയ്യാറായിരിക്കണം. ഈ ലോകത്തിലെ എന്തെങ്കിലും ഒരു കൊച്ചു നേട്ടത്തിനുവേണ്ടി (എന്തെങ്കിലും പദവി, ജോലിക്കയറ്റം, പണം എന്നിങ്ങനെ) തങ്ങളുടെ സാക്ഷ്യത്തെ അടിയറവയ്ക്കുന്ന വിശ്വാസികളെ മാതൃകയാക്കരുത്. എതിര്‍ക്രിസ്തുവിന്റെ മുദ്രയേല്‍ക്കാതെ അത്യാവശ്യഭക്ഷണം പോലും വാങ്ങുവാന്‍ അനുവദിക്കാത്ത കാലത്ത് ആ വിശ്വാസികള്‍ക്ക് എങ്ങനെ കര്‍ത്താവിനുവേണ്ടി വിശ്വസ്തമായി നില്ക്കുവാന്‍ കഴിയും? (വെളി. 13:16,17). നിലനില്‍പ്പിനുവേണ്ടി അത്തരം ‘വിശ്വാസികള്‍’ തീര്‍ച്ചയായും ‘മൃഗത്തിന്റെ മുദ്ര’ ഏല്‍ക്കുക തന്നെ ചെയ്യും.

ജീവകിരീടം, ഏതു ലോകബഹുമതിയെക്കാളും, ഈ ജീവനെക്കാളും, വിലയേറിയ അവകാശമാണെന്ന് ഓര്‍ക്കുക.

ഇത്തരം ഒരു സന്ദേശം കേള്‍ക്കാന്‍ അനേകര്‍ക്കും ചെവിയില്ല എന്നു കര്‍ത്താവ് അംഗീകരിക്കുന്നു. അതുകൊണ്ട് കേള്‍പ്പാന്‍ ചെവിയുള്ളവരെ, കര്‍ത്താവു കേള്‍ക്കാനായി ക്ഷണിക്കുകയാണ്.

ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല (11-ാം വാക്യം).

രണ്ടാം മരണം നിത്യമായ മരണമാണ്-ദൈവസന്നിധിയില്‍ നിന്നു പുറത്താക്കപ്പെട്ട് നിത്യകാലം തീപ്പൊയ്കയില്‍ കിടക്കുന്നതാണത്. രണ്ടാംമരണത്തില്‍ നിന്നുള്ള രക്ഷ ജയാളികള്‍ക്കു മാത്രമാണു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. പാപത്തെ ജയിക്കുന്നത്, അതുകൊണ്ടുതന്നെ, പരമപ്രധാനമാണ്. പാപത്തിന്റെ അന്തിമ ഫലമാണല്ലോ മരണം (യാക്കൊ.1:15).

പുതിയനിയമത്തിലുടനീളമുള്ള പരിശുദ്ധാത്മാവിന്റെ അടിസ്ഥാനപരമായ ഉദ്‌ബോധനം ഏതുരൂപത്തിലുമുള്ള പാപത്തെ നാം ജയിക്കണം എന്നതാണ്.

ലൗകികമായ സഭ

വാക്യം. 12-17:- പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക; മൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിചെയ്യുന്നത്; നീ എവിടെ പാര്‍ക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു. നീ എന്റെ നാമം മുറുകെപിടിച്ചിരിക്കുന്നു. നിങ്ങളുടെ ഇടയില്‍, സാത്താന്‍ പാര്‍ക്കുന്നേടത്തുതന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തു പോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ട്. യിസ്രായേല്‍ മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിനും ദുര്‍ന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിനു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ട്. ആകയാല്‍ മാനസാന്തരപ്പെടുക. അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്ന് എന്റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന് ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും. ഞാന്‍ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.

കര്‍ത്താവ് ഇവിടെ സ്വയം ആത്മാവിന്റെ ഇരുവായ്ത്തലയുള്ള വാള്‍ ഉള്ളവന്‍ എന്നു വിളിക്കുന്നു. ദൈവത്തിന്റെ ജീവനും ശക്തിയുമുള്ള വചനം ആണത് (പന്ത്രണ്ടാം വാക്യം; എഫെ. 6:17). കര്‍ത്താവ് മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ സാത്താനെ ജയിച്ചത് ഈ വാള്‍കൊണ്ടാണ്. ഈ വാള്‍ ഇന്നും അവിടുത്തെ വായില്‍നിന്നു പുറത്തുവരുന്നു. സാത്താനെതിരെയുള്ള പോരാട്ടത്തില്‍ നമുക്കും വേണ്ട വാള്‍ ഇതുതന്നെ.

സാത്താന്റെ ഭൂമിയിലെ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം എന്നു കര്‍ത്താവു വിശേഷിപ്പിക്കത്തക്കവണ്ണം തിന്മ നിറഞ്ഞ നഗരമായിരുന്നു പെര്‍ഗ്ഗമോസ്. 13-ാം വാക്യത്തില്‍ ഇക്കാര്യം രണ്ടുവട്ടം പറഞ്ഞിരിക്കുന്നു. അത്തരം ഒരു നഗരത്തിന്റെ മധ്യത്തിലാണു കര്‍ത്താവു തന്റെ സഭയെ വച്ചിരിക്കുന്നത്.

കര്‍ത്താവ് അവരോടു ‘നീ എവിടെ പാര്‍ക്കുന്നുവെന്ന് ഞാന്‍ അറിയുന്നു’ എന്നു പറയുന്നു. എവിടെ ഏതു സാഹചര്യത്തിലാണു നാം താമസിക്കുന്നതെന്ന് അവിടുത്തേക്കു കൃത്യമായി അറിയാം. നം ജീവിക്കുന്ന സ്ഥലത്തുതന്നെയാണു സാത്താന്റെ ഈ ഭൂമിയിലെ സിംഹാസനം എങ്കില്‍പോലും നമ്മെ നിര്‍മ്മലരായും ജയിക്കുന്നവരായും കാത്തുസൂക്ഷിക്കാന്‍ അവിടുത്തേക്കു കഴിയും. ആത്മാവിന്റെ വാളുകൊണ്ടു നമുക്കും ജയാളികളാകാം.

വേണ്ടപോലെ പ്രകാശിക്കാന്‍ കഴിയാതെവണ്ണം അന്ധകാരനിബിഡമാണു ചുറ്റുപാടുകളെന്ന് ഒരിക്കലും ഒരു നിലവിളക്കും പരാതിപ്പെടാറില്ല. ചുറ്റുപാടുകളെ ആശ്രയിച്ചല്ല നിലവിളക്കു പ്രകാശിക്കുന്നത്. മറിച്ച് അതിലുള്ള എണ്ണയുടെ അളവാണു നിര്‍ണ്ണായകം.

പ്രാദേശിക സഭയെ സംബന്ധിച്ചും ഇങ്ങനെയാണ്. ചുറ്റുപാടുകള്‍ വളരെ തിന്മ നിറഞ്ഞതായിരിക്കാം. സാത്താന്‍ അവന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നതും ആ പട്ടണത്തിലായിരിക്കാം. എന്നാല്‍ സഭ പരിശുദ്ധാത്മാവാകുന്ന എണ്ണയാല്‍ നിറഞ്ഞാല്‍ ശോഭയോടെ അതു പ്രകാശിക്കും. സത്യത്തില്‍, ചുറ്റുപാടുമുള്ള ഇരുട്ടിനു കനംകൂടുന്തോറും വിളക്കു കൂടുതല്‍ പ്രശോഭിക്കും! നക്ഷത്രങ്ങളെ പകലല്ല രാത്രിയിലാണല്ലോ കാണാവുന്നത്.

ഉപദ്രവത്തിന്റെ സമയത്തും വിശ്വാസം ത്യജിച്ചുകളയാതെ തന്റെ നാമം ഉയര്‍ത്തിപ്പിടിച്ചതിന് ഈ സഭയെ കര്‍ത്താവു ശ്ലാഘിക്കുന്നുണ്ട്. വിശ്വാസത്തിനുവേണ്ടി ജീവനെ വച്ചുകൊടുത്ത വിശ്വസ്ത സാക്ഷിയായ അന്തിപ്പാസിനെ അവിടുന്നു പ്രത്യേകം പരാമര്‍ശിക്കുന്നു.

ദൈവിക സത്യങ്ങള്‍ക്കുവേണ്ടി, തനിയെ ആണെങ്കിലും ഉറച്ചുനിന്നവനാണ് അന്തിപ്പാസ്. ദൃഢമായ വിശ്വാസം ഉള്ള അവന്‍ മനുഷ്യരെ പ്രീണിപ്പിക്കുന്നവനായിരുന്നില്ല. ദൈവത്തെ അറിഞ്ഞിരിക്കുന്നവര്‍ തങ്ങള്‍ വിശ്വസിക്കുന്നത് വിശ്വസിക്കുന്ന എത്രപേരുണ്ടെന്ന് കാണാന്‍ ചുറ്റും നോക്കുകയില്ല. വേണ്ടിവന്നാല്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും എതിരേ കര്‍ത്താവിനുവേണ്ടി തനിയെ നില്പാന്‍ തയ്യാറുള്ളവരാണ് അവര്‍. അന്തിപ്പാസ് അങ്ങനെ ഒരുവനായിരുന്നു. ഫലം, അവന്‍ കൊല്ലപ്പെട്ടു.

മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ അവനു മരണത്തില്‍ നിന്നു രക്ഷപ്പെടാമായിരുന്നു. ദൈവം വെളിപ്പെടുത്തിയ സത്യങ്ങള്‍ക്കുവേണ്ടി ഒത്തുതീര്‍പ്പില്ലാതെ നിന്നതുകൊണ്ടാണവന്‍ കൊല്ലപ്പെട്ടത്. ഇടുങ്ങിയ മനസ്ഥിതിക്കാരന്‍, ആരോടും യോജിച്ചുപോകാന്‍ കഴിയാത്തവന്‍, മര്‍ക്കടമുഷ്ടിയുള്ളവന്‍, ഭ്രാന്തന്‍ എന്നിങ്ങനെയെല്ലാം ആളുകള്‍ അവനെ വിളിച്ചിരുന്നിരിക്കാം. പക്ഷേ അതവനില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. അവന്‍ ദൈവത്തിനു വേണ്ടി വിശ്വസ്തനായി നിന്നു. പാപം, ലോകമയത്വം, അനുരഞ്ജനം, ദൈവവചനത്തോടുള്ള അനുസരണമില്ലായ്മ എന്നിവയ്ക്കും പിശാചിനും എതിരാണവന്‍. സാത്താന്റെ സാമ്രാജ്യത്തിനു ഭീഷണിയായിത്തീര്‍ന്ന ഒരു മനുഷ്യന്‍.

അന്തിപ്പാസ് പെര്‍ഗ്ഗമൊസിലായിരുന്നതിനാലാവണം സാത്താന്‍ തന്റെ ആസ്ഥാനം അവിടെ ഉറപ്പിക്കാന്‍ തീരുമാനിച്ചത്. സാത്താന്‍പോലും അവനെ ഭയപ്പെടണമെങ്കില്‍ അന്തിപ്പാസ് എന്തൊരു മനുഷ്യനായിരുന്നു!

ലോകത്തിന്റെ എല്ലാ ഭാഗത്തും അന്തിപ്പാസിനെപ്പോലെയുള്ള ആളുകളെയാണ് ഇന്നു ദൈവത്തിന് ആവശ്യം. നമ്മുടെ വിശ്വാസത്തിനു വിലകൊടുക്കേണ്ട ഒരു സമയം വേഗം വരുന്നു. എതിര്‍ക്രിസ്തുവിന്റെ മുമ്പില്‍ നമുക്കു ചുറ്റുമുള്ള ബാബിലോന്യക്രിസ്തീയലോകം മുഴുവന്‍ തല കുനിക്കും. അന്ന് അന്തിപ്പാസിനെപ്പോലെ നാം ഉറച്ചു നില്‍ക്കുമോ? അതോ ജീവനെ രക്ഷിക്കാന്‍ നാമും സാത്താനുമുമ്പില്‍ മുട്ടുമടക്കുമോ? ദൈവിക സത്യങ്ങള്‍ക്കുവേണ്ടി ജീവനുപേക്ഷിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്ന ആഴമായ ബോദ്ധ്യം നമുക്കുണ്ടോ?

ചെറിയ പരീക്ഷകളിലൂടെ ഇന്നു ദൈവം നമ്മെ പരിശോധിക്കുകയാണ്. ഈ ചെറിയ ശോധനകളില്‍ ഇന്നു നാം വിശ്വസ്തരായി നിന്നാലേ ഭാവിയിലെ വലിയ പരീക്ഷകള്‍ക്കുമുമ്പിലും നമുക്കു വിശ്വസ്തരായിരിപ്പാന്‍ കഴിയൂ. സാത്താന്‍ തന്റെ ആസ്ഥാനം നിങ്ങളായിരിക്കുന്ന പട്ടണത്തിലേക്കു മാറ്റത്തക്കവണ്ണം സാത്താന്റെ സാമ്രാജ്യത്തിന് ഒരു കടുത്ത ഭീഷണിയായി നിങ്ങള്‍ മാറിയിട്ടുണ്ടോ?

അന്തിപ്പാസിന്റെ മരണശേഷം പെര്‍ഗ്ഗമൊസിന് അതിന്റെ ആത്മികം നഷ്ടമായി എന്നതാണു ദുഃഖകരമായ കാര്യം. അന്തിപ്പാസായിരുന്നിരിക്കാം ആ സഭയുടെ ദൂതന്‍. അദ്ദേഹത്തിന്റെ മരണശേഷം മറ്റാരോ ആ സ്ഥാനം ഏറ്റെടുത്തു. അതോടെ ആ സഭയുടെ പതനവും ആരംഭിച്ചു. പല സഭകളുടെയും ദുഃഖകരമായ ചരിത്രം ഇതാണ്.

പൗലൊസ് എഫെസൊസില്‍ നിന്നു പോകുമ്പോള്‍ മൂപ്പന്മാരെ വിളിച്ച് തനിക്കുശേഷം സഭ ലോകത്തോട് അനുരഞ്ജനപ്പെടുകയും പിന്മാറിപ്പോകുകയും ചെയ്യുമെന്നു മുന്നറിയിപ്പു കൊടുത്തു (പ്രവൃ.20:28-31). പൗലൊസ് അവിടെ ഉണ്ടായിരുന്നപ്പോള്‍ താന്‍ ലോകമയത്വത്തിനും പാപത്തിനും എതിരെ പോരാടുകയും എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെ ചെറുത്തു നില്‍ക്കുകയും ചെയ്തു. എന്നാല്‍ പൗലൊസിനുശേഷം അതു ചെയ്യുവാന്‍ എഫെസൊസില്‍ ശക്തരായ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൊടിയ ചെന്നായ്ക്കള്‍ ആട്ടിന്‍കൂട്ടത്തിനിടയില്‍ കടന്ന് അവയെ വിഴുങ്ങിയപ്പോള്‍ മൂപ്പന്മാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നു!

അന്തിപ്പാസിന്റെ മരണത്തിനുശേഷം സാത്താന്‍ പെര്‍ഗ്ഗമൊസ് സഭയോടുള്ള അടവുകളില്‍ മാറ്റം വരുത്തി. സാത്താന്റെ സിംഹാസനം ഒരു സ്ഥലത്തുണ്ടെന്നുവച്ച് അവന്‍ എപ്പോഴും ആ സ്ഥലത്തെ സഭയെ ഉപദ്രവിച്ചുകൊള്ളണം എന്നില്ല.

തിരുവെഴുത്തുകളില്‍ സാത്താനെ അലറുന്ന സിംഹം എന്നുമാത്രമല്ല വിളിച്ചിരിക്കുന്നത് (1 പത്രൊ.5:8). വേണ്ടിവന്നാല്‍ വെളിച്ചദൂതന്റെ വേഷം ധരിക്കുന്ന കൗശലമേറിയ പഴയപാമ്പ് എന്നും അവനെ വിവരിച്ചിരിക്കുന്നു (വെളി.12:9, 2 കൊരി. 11:14). പുറത്തുനിന്നു സഭയെ ഉപദ്രവിക്കുന്നതിനെക്കാള്‍ അകത്തുനിന്നു ലോകമയത്വം കൊണ്ടു സഭയെ മലിനപ്പെടുത്തുന്നതാണ് തന്റെ ഉദ്ദേശ്യസാധ്യത്തിന് ഏറെ സഹായകരമെന്നു സാത്താന്‍ നൂറ്റാണ്ടുകളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്.

ഇതുതന്നെയാണു സാത്താന്‍ പെര്‍ഗ്ഗമൊസിലെ സഭയോടും ഒടുവില്‍ ചെയ്തത്. ഉപദ്രവങ്ങളിലൂടെ നേടാന്‍ കഴിയാത്തത് ‘ബിലെയാമിന്റെ സമ്പ്രദായങ്ങളി’ലൂടെ തന്ത്രപരമായി അവന്‍ നേടി!

‘ബിലെയാമിന്റെ ഉപദേശംപിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ട്’ എന്നാണ് കര്‍ത്താവ് ഈ സഭയോടു പറയുന്നത് (14-ാം വാക്യം). യിസ്രായേല്‍മക്കളെ ശപിക്കാനായി ബാലാക്ക് രാജാവ് ‘വിലയ്‌ക്കെടുത്ത’ ഒരുവനായിരുന്നു ബിലെയാം-ബൈബിളില്‍ നാം കാണുന്ന ആദ്യത്തെ ‘കൂലിക്കെടുത്ത പ്രസംഗകന്‍’.

ഈ വിലയ്‌ക്കെടുക്കുന്ന പരിപാടി ഇന്നു ക്രിസ്തീയലോകത്ത് വ്യാപകമായിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം പ്രസംഗം ഒരു ജീവനോപാധിയാണ്. ദൈവജനത്തിന്റെ ഇടയന്മാരെന്നു ഭാവിച്ച് ആടുകളെ മുതലെടുക്കുന്നതില്‍ മാത്രം തല്പരരായ ഇവര്‍ക്കു ദൈവം എതിരാണ്.

ബാലാക്ക് വിളിച്ചപ്പോള്‍ ബിലെയാം ആദ്യം പോയില്ല. കാരണം പോകരുതെന്ന് ദൈവം അവനോട് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ ബാലാക്ക് ഉയര്‍ന്ന വേതനവും കൂടുതല്‍ ബഹുമാനവും വാഗ്ദാനം ചെയ്തപ്പോള്‍ ‘ഈ കാര്യത്തിലുള്ള ദൈവഹിതം’ ബിലെയാം വീണ്ടും ആരാഞ്ഞു. ഇതേ സാഹചര്യത്തില്‍ ഇന്നും പലരും ഇതാണു ചെയ്യുന്നത് !! അതുകൊണ്ട് പണത്തിനു പിന്നാലെ പോയി സ്വയം നശിക്കുവാന്‍ ദൈവം അവനെ അനുവദിച്ചു. ഇന്നും ബിലയാമിന്റെ കാലടിപ്പാടുകളെ പിന്തുടരുവാന്‍ ദൈവം അനേകം പ്രസംഗകരെ അനുവദിക്കുന്നു; ബിലെയാമിന്റെ അന്ത്യം പ്രാപിക്കുവാനും.

യിസ്രായേലിനെ ശപിക്കുവാന്‍ തനിക്കു കഴിയുകയില്ലെന്ന് ബോദ്ധ്യമായപ്പോള്‍, വിഗ്രഹാരാധന, ദുര്‍മാര്‍ഗം എന്നിവകൊണ്ട് അവരെ പ്രലോഭിപ്പിച്ചു മലിനപ്പെടുത്തുവാന്‍ ബാലാക്കിനെ ബിലെയാം ഉപേദേശിച്ചു (സംഖ്യ.24:25). അങ്ങനെ ദൈവം തന്നെ അവരെ ശിക്ഷിക്കുവാനുള്ള വഴിയൊരുക്കുന്നതില്‍ അവന്‍ വിജയിച്ചു.

പെര്‍ഗ്ഗമൊസിലും സാത്താന്‍ ഇങ്ങനെയാണു വിജയിച്ചത്. സഭ ഏതെങ്കിലും വിധത്തില്‍ ലൗകികമായി മാറിയില്ലെങ്കില്‍ തനിക്കതിനെ ജയിക്കുവാന്‍ കഴിയുകയില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവന്‍ സഭയെ അകത്തുനിന്നു മലിനപ്പെടുത്തുവാന്‍ തുടങ്ങി. അങ്ങനെ കര്‍ത്താവിന്റെ സാക്ഷ്യം നിറവേറ്റുവാനും സാത്താനെ ചെറുത്തുനില്ക്കുവാനും കഴിവില്ലാത്തവരായി അവര്‍ തീര്‍ന്നു.

‘അവരെ തോല്പിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ കൂടെ ചേരുക’ – ഇതാണു സഭയെ സംബന്ധിച്ച് സാത്താന്റെ മുദ്രാവാക്യം. ഈ തന്ത്രം ഉപയോഗിച്ചാണ് ഇരുപതു നൂറ്റാണ്ടുകളായി ഒട്ടേറെ സഭകളുടെ സാക്ഷ്യം അവന്‍ നഷ്ടപ്പെടുത്തിയിട്ടുള്ളത്.

പഴയനിയമത്തിലുടനീളം ദൈവം ഏറ്റവും കൂടുതല്‍ കുറ്റം വിധിച്ചിട്ടുള്ള രണ്ടു പാപങ്ങള്‍ വിഗ്രഹാരാധനയും ദുര്‍മാര്‍ഗ്ഗവും ആണ്. ഇന്നും അവിടുന്ന് ഏറ്റവും കൂടുതല്‍ കുറ്റംവിധിക്കുന്നതും ഇവ തന്നെ. പുതിയ ഉടമ്പടിയുടെ നിലവാരംവച്ചുനോക്കിയാല്‍ പണം, ജോലി, വ്യക്തി എന്നിവയോടോ ലൗകികമായ എന്തിനോടെങ്കിലുമോ ഉള്ള ആരാധന, അത്യാഗ്രഹം ഇവയെല്ലാം വിഗ്രഹാരാധനയാണ്. കണ്ണുകൊണ്ട് സ്ത്രീയെ മോഹിക്കുന്നതു ദുര്‍ന്നടപ്പാണ്. മറ്റൊരുവന്റെ ഭാര്യയുമായി നിങ്ങളുടെ ഭാര്യയെ തെറ്റായനിലയില്‍ താരതമ്യം ചെയ്യുന്നതും ‘നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ മോഹിക്കുന്നതു’ തന്നെയാണ്. ഇതും ദുര്‍ന്നടപ്പാണ്.

ഈ പുതിയ ഉടമ്പടിയുടെ നിലവാരം സഭയില്‍ തുടര്‍ച്ചയായി പ്രസംഗിച്ചില്ലെങ്കില്‍ സഭാംഗങ്ങളുടെ ഇടയില്‍ വിഗ്രഹാരാധനയും ദുര്‍മാര്‍ഗ്ഗവും രഹസ്യമായി നിലനില്‍ക്കുകയും ക്രമേണ അത് പെര്‍ഗ്ഗമൊസ് സഭയുടെ നിലവാരത്തിലേക്കു വീണുപോകുകയും ചെയ്യും.

ലോകമയത്വം പെര്‍ഗ്ഗമൊസ് സഭയെ കീഴടക്കിയപ്പോള്‍, നോക്കിനിന്നതല്ലാതെ സഭയുടെ ദൂതന്‍ അതു തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണു ദുഃഖകരമായ കാര്യം. പല മൂപ്പന്മാരും ലോകമയത്വത്തെ ചെറുത്തുനില്‍പ്പാന്‍ ഇന്ന് അശക്തരായിത്തീര്‍ന്നിരിക്കുന്നു. ഫലം പ്രളയജലംപോലെ അതു സഭയെ മുക്കിക്കളയുന്നു.

പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്‍ ‘ബിലെയാമിന്റെ ഉപദേശ’ത്തിനു കീഴ്‌പ്പെട്ടവനായിരുന്നില്ല. സഭയിലെ ചിലര്‍ മാത്രമാണ് അതിന് ഇരയായി പോയത്. എന്നാല്‍ ലൗകികത്വം സഭയിലേക്കു കടന്നുവന്നപ്പോള്‍ അതിനെ ശാസിച്ച് അമര്‍ത്തിയില്ലെന്നതാണ് ദൂതന്റെ കുറ്റം. ഇവിടെയാണവന്‍ പരാജയപ്പെട്ടുപോയത്.

സ്വന്തം ചിന്തയില്‍ ലോകമയത്വത്തെ നിശിതമായി വിധിച്ചില്ലെന്നതാണ് ആ ദൂതന്റെ പരാജയത്തിന്റെ കാരണം. സ്വന്ത ജഡത്തില്‍ നാം വിധിച്ചിട്ടുള്ള കാര്യങ്ങളില്‍ മാത്രമേ നമുക്കു സഭയിലും അധികാരം ഉണ്ടായിരിക്കുകയുള്ളൂ. സ്വന്ത ജീവിതത്തിലെ പാപത്തേയും ലോകമയത്വത്തേയും നാം ലഘുവായെടുത്താല്‍ സഭയില്‍ മറ്റുള്ളവരില്‍ കാണുന്ന ഈ കാര്യങ്ങളോടും നമ്മള്‍ സഹിഷ്ണുത കാട്ടും. സഭയിലെ ലൗകികനായ ഒരു വ്യക്തിയോടു സഭയിലെ മൂപ്പന്‍ കാട്ടുന്ന ‘കരുണയുള്ള’ നിലപാട് സത്യത്തില്‍ ആ മൂപ്പന്റെ ഹൃദയത്തില്‍ തന്നെ വിധിക്കപ്പെടാത്ത ലോകമയത്വം ഉണ്ടെന്ന വസ്തുതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

ലൗകികമായ ഉപദേശങ്ങളോട് അയവുകാട്ടിയ പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്‍ ക്രമേണ നിക്കൊലാവ്യരുടെ ഉപദേശവും സഭയില്‍ തഴെയ്ക്കുന്നതിന് അനുവദിച്ചു (പതിനഞ്ചാം വാക്യം). പെര്‍ഗ്ഗമൊസിലെ സഭയിലെ ചിലര്‍ പൗരോഹിത്യം ഒരു ഉപദേശമായി പഠിപ്പിച്ചു. സഭയുടെ ദൂതന്‍ അതിനെതിരേ ഒന്നും ചെയ്തില്ല. കര്‍ത്താവ് അവനെതിരെ ഉന്നയിക്കുന്ന മറ്റൊരു കാര്യം ഇതാണ്.

അവനും സഭയും മാനസാന്തരപ്പെടേണ്ടതുണ്ടെന്നു കര്‍ത്താവു മുന്നറിയിപ്പു നല്‍കുന്നു. തന്റെ വായിലെ വാളുകൊണ്ട് അവരെ ന്യായം വിധിക്കുമെന്നും അവിടുന്നു പറയുന്നു. (16 -ാം വാക്യം). തന്റെ വചനംകൊണ്ടാണ് ദൈവം നമ്മെ ന്യായംവിധിക്കുന്നത്. അവിടുന്നു സംസാരിച്ച വചനംകൊണ്ടുതന്നെ ഒടുക്കത്തെ നാളില്‍ നമ്മെ ന്യായം വിധിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. (യോഹ.12:48). നാം കേട്ട ദൈവവചനത്തോട് നമ്മുടെ ജീവിതത്തെ താരതമ്യപ്പെടുത്തി നമ്മെ ന്യായംവിധിക്കുകയാണ് ചെയ്യുന്നത്.

ജയാളിക്ക് തുടര്‍ന്ന് മറഞ്ഞിരിക്കുന്ന മന്നയും വെള്ളക്കല്ലും അതിന്മേല്‍ എഴുതിയിരിക്കുന്ന പുതിയ പേരും വാഗ്ദാനം ചെയ്തിരിക്കുന്നു (17-ാം വാക്യം).

പഴയനിയമത്തില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു വീണ മന്നയില്‍ കുറെ സമാഗമനകൂടാരത്തിലെ അതിപരിശുദ്ധസ്ഥലത്തെ നിയമപെട്ടകത്തില്‍ മറച്ചുവയ്ക്കുവാന്‍ ദൈവം മോശയോടു കല്പിച്ചു (പുറ.16:33,34). യിസ്രായേല്‍ മക്കള്‍ തങ്ങളുടെ കൂടാരത്തില്‍ സൂക്ഷിച്ച മന്ന 24 മണിക്കൂര്‍കൊണ്ട് കൃമിച്ചു നാറിയപ്പോള്‍ മരുഭൂമിയില്‍ ചെലവഴിച്ച 40 വര്‍ഷവും നിയമപെട്ടകത്തിലെ ‘മറഞ്ഞിരുന്ന മന്ന’ പുതുമ നശിക്കാതെ ഇരുന്നു. അതിപരിശുദ്ധ സ്ഥലത്തെ ദൈവസാന്നിധ്യത്തിന്റെ ശക്തി അത്രയേറെയാണ്. നാം അവിടെ ദൈവമുമ്പാകെ എപ്പോഴും വസിച്ചാല്‍ നാം പുതുക്കപ്പെട്ടവരായിത്തന്നെ ഇരിക്കും.

ദേഹം എന്ന തിരശ്ശീലയില്‍കൂടിയാണ് അതിപരിശുദ്ധസ്ഥലത്തേക്കുള്ള പ്രവേശനം (എബ്രാ. 10:19). നാം ഈ ജീവനുള്ള പുതുവഴിയിലൂടെ നടന്നാല്‍ നമുക്കു ദൈവം മറഞ്ഞിരിക്കുന്ന മന്ന (അവിടുത്തെ സഖിത്വവും വചനത്തിലെ വെളിപ്പാടും) നല്‍കും. കര്‍ത്താവിന്റെ പുതുമയുടെ സൗരഭ്യം നമ്മുടെ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിരിക്കും.

ജയാളിയുടെ പേരുകൊത്തിയ വിലയേറിയ കല്ല് (17-ാം വാക്യം) ഒരു മണവാട്ടിക്കു മണവാളനോടെന്നപോലെയുള്ള കര്‍ത്താവുമായുള്ള അടുത്ത ബന്ധത്തെ കുറിക്കുന്നു. ലോകമനുഷ്യര്‍ തങ്ങളുടെ പ്രതിശ്രുത വധുവിനു നല്‍കുന്ന പേരുകൊത്തിയ വിലയേറിയ കല്ലുള്ള വിവാഹമോതിരത്തിനു തുല്യമാണിത്.

മറ്റാര്‍ക്കും അറിയാത്ത ഓമനപ്പേര് വരന്‍ വധുവിനെ വിളിക്കുന്നു (17-ാം വാക്യം). കര്‍ത്താവിനോട് കാന്തയെപ്പോലുള്ള അടുപ്പം, ജയാളിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു പ്രതിഫലമാണ്. ശരാശരി വിശ്വാസിക്ക് കര്‍ത്താവിനോടു വിരസവും ശുഷ്‌ക്കവുമായ ബന്ധമാണുള്ളത്. കാരണം പാപത്തെയും ലൗകികത്വത്തേയും വെറുക്കുന്നതില്‍ മൗലികമായ സമീപനം അവന്‍ സ്വീകരിച്ചിട്ടില്ല. യഥാര്‍ത്ഥ ജയാളിയാകട്ടെ, താന്‍ ആഴമായി സ്‌നേഹിക്കുന്ന വരനോട് വധുവെന്നപോലെ കര്‍ത്താവുമായി സുദൃഢബന്ധത്തിന്റെ ആത്മികനിര്‍വൃതിയിലേക്ക് പ്രവേശിക്കുന്നു. ‘ഉത്തമഗീത’ത്തില്‍ ഇത്തരം ബന്ധത്തെയാണു വിവരിക്കുന്നത്. ഒരു യഥാര്‍ത്ഥ ജയാളിക്കു മാത്രമേ അതു മനസ്സിലാക്കുവാനും യാഥാര്‍ത്ഥ്യമായി അനുഭവിക്കുവാനും കഴിയുകയുള്ളൂ.

വ്യഭിചാരത്തില്‍ അകപ്പെട്ട സഭ

വാക്യം. 18-29:- തുയഥൈരയിലെ സഭയുടെ ദൂതനു എഴുതുക: അഗ്നിജ്വാലയ്ക്ക് ഒത്ത കണ്ണും വെള്ളോട്ടിനു സദൃശ്യമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിചെയ്യുന്നത്; ഞാന്‍ നിന്റെ പ്രവൃത്തിയും നിന്റെ സ്‌നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു. എങ്കിലും താന്‍ പ്രവാചകിയെന്നു പറഞ്ഞു ദുര്‍ന്നടപ്പ് ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളയുകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ച് പറവാന്‍ ഉണ്ട്. ഞാന്‍ അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പു വിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല. ഞാന്‍ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പുവിട്ടു മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കിക്കളയും. അവളുടെ മക്കളേയും ഞാന്‍ കൊന്നുകളയും. ഞാന്‍ ഉള്‍പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്നു സകല സഭകളും അറിയും. നിങ്ങളുടെ പ്രവൃത്തിക്കുതക്കവണ്ണം ഞാന്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും പകരം ചെയ്യും. എന്നാല്‍ ഈ ഉപദേശം കൈകൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോട്: വേറൊരു ഭാരം ഞാന്‍ നിങ്ങളുടെമേല്‍ ചുമത്തുന്നില്ല. എങ്കിലും നിങ്ങള്‍ക്കുള്ളത് ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു. ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവനു എന്റെ പിതാവ് എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെമേല്‍ അധികാരംകൊടുക്കും. അവന്‍ ഇരുമ്പുകോല്‍കൊണ്ട് അവരെ മേയിക്കും. അവര്‍ കുശവന്റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും. ഞാന്‍ അവനു ഉദയനക്ഷത്രവും കൊടുക്കും. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അഗ്നിജ്വാലയ്ക്ക് ഒത്ത കണ്ണുകളാണു തന്റേതെന്നു കര്‍ത്താവ് ഇവിടെ പറയുന്നു (18-ാം വാക്യം). അവിടുന്നു ഹൃദയത്തിലെ മറഞ്ഞിരിക്കുന്ന ചിന്തകളേയും മനോഭാവങ്ങളേയും പരിശോധിക്കുന്നു. മനുഷ്യര്‍ വിധിക്കുന്നതുപോലെയല്ല അവിടുന്നു വിധിക്കുന്നത്. മനുഷ്യര്‍ പുറമേയുള്ളതു മാത്രമാണല്ലോ കാണുന്നത്. അവിടുത്തെ കാലുകള്‍ വെള്ളോട്ടിനു സദൃശ്യമാണ്. പാപത്തെ നിശിതമായി വിധിക്കുന്നതില്‍ അവിടുന്നു വിശ്വസിക്കുന്നു എന്ന് ഇതു കാണിക്കുന്നു. കാല്‍വറിക്രൂശില്‍ നിന്ന് നമുക്കു ലഭിക്കുന്ന വ്യക്തമായ ഒരു സന്ദേശം ഇതാണ്: ദൈവം പാപത്തെ വെറുക്കുന്നു. എവിടെകണ്ടാലും അതിനെ കര്‍ശനമായി വിധിക്കുന്നു.

തുയഥൈരയിലെ സഭയുടേയും അതിന്റെ ദൂതന്റേയും പ്രവൃത്തി, സ്‌നേഹം, വിശ്വാസം, സഹിഷ്ണുത എന്നിവ കര്‍ത്താവിനറിയാം. ഇപ്പോള്‍ ആ പ്രവൃത്തി പഴയതിനെക്കാള്‍ വളരെ വര്‍ദ്ധിച്ചിട്ടുണ്ടെന്നുള്ളതും അവിടുന്നു ശ്രദ്ധിക്കുന്നു (19-ാം വാക്യം). എന്നാല്‍ അതിന്റെ ഗുണം കുറഞ്ഞുപോയി. ഒത്തുതീര്‍പ്പു മനോഭാവവും ലോകമയത്വവും സഭയില്‍ പ്രവേശിച്ചിരിക്കുന്നു.

സഭയെ ലോകമയത്വത്തിലേക്കും ദോഷത്തിലേക്കും സ്വാധീനിക്കാന്‍ ഒരു സ്ത്രീയെ (പ്രതീകാത്മകമായി അവളെ ഈസബേല്‍ എന്നു വിളിച്ചിരിക്കുന്നു) സഭയുടെ ദൂതന്‍ അനുവദിച്ചതുമൂലമാണ് അനുരഞ്ജനമനോഭാവം സഭയില്‍ കടന്നത് (20-ാം വാക്യം). അവള്‍ ഒരു പ്രവാചകി എന്നു നടിച്ചു; സഭയുടെ ദൂതനും വഞ്ചിക്കപ്പെട്ടുപോയി.

ക്രിസ്തു പ്രവാചകന്മാരെ സഭയ്ക്കുനല്‍കിയിട്ടുണ്ടെങ്കിലും പ്രവാചകിമാരെ നല്‍കിയിട്ടില്ല. (എഫെ.4:11,12 കാണുക). സഭയുടെ മീറ്റിംഗുകളില്‍ പ്രവചിക്കുവാന്‍ സ്ത്രീകളേയും പരിശുദ്ധാത്മാവ് അഭിഷേകം ചെയ്‌തെന്നു വരാം (പ്രവൃ.2:17, 1 കൊരി.11:5) ഇതിന് ഉദാഹരണമാണ് ഫിലിപ്പോസിന്റെ പെണ്‍മക്കള്‍ (പ്രവൃ.21:9).

പുരുഷനും സ്ത്രീക്കും പ്രവചിക്കാം-അതത് സഭയുടെ ഉത്സാഹത്തിനും ഗുണീകരണത്തിനുമായി അവര്‍ക്കു ദൈവവചനം പങ്കുവയ്ക്കാം (1 കൊരി.14:3) ഈ വരത്തിനായി വാഞ്ഛിപ്പാന്‍ എല്ലാ വിശ്വാസികളേയും പ്രബോധിപ്പിച്ചിരിക്കുന്നു (1കൊരി. 14:1, പ്രവൃ. 2:18). എന്നാല്‍ പ്രവചിക്കുന്ന ഒരുവനും ഒരു പ്രവാചകനും തമ്മില്‍ വ്യത്യാസമുണ്ട്. പുതിയ ഉടമ്പടിയില്‍ കര്‍ത്താവ് ഒരിക്കലും ഒരു സ്ത്രീയെ പ്രവാചകിയായി നിയമിച്ചിട്ടില്ല. കാരണം ഒരു സ്ത്രീയെയും പുരുഷന്മാരുടെ മേല്‍ കര്‍ത്തൃത്വം നടത്തുവാന്‍ ദൈവം ഉദ്ദേശിച്ചിട്ടില്ല.

പഴയഉടമ്പടിയില്‍ പ്രവാചകിമാരുണ്ടായിരുന്നു. അങ്ങനെ അഞ്ചുപേരെക്കുറിച്ച് ബൈബിളില്‍ നാം വായിക്കുന്നു. ഹന്ന അവരില്‍ ഒടുക്കത്തേതായിരുന്നു (ലൂക്കോ. 2:36). അവരെല്ലാം ദൈവവചനം ആധികാരികമായി സംസാരിച്ചവരാണ്. അത്തരം ഒരു പ്രവാചകിക്ക് ഉത്തമോദാഹരണമാണ് ദെബോറ (ന്യായ.4). അതേസമയം പുതിയഉടമ്പടിയില്‍ സഭയിലെ അധികാരം എപ്പോഴും കര്‍ത്താവ് പുരുഷന്മാരിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

സഭയില്‍ പുരുഷന്റെമേല്‍ കര്‍ത്തൃത്വം നടത്താന്‍ സ്ത്രീയെ ദൈവം അനുവദിക്കാത്തതിനു രണ്ടു കാരണങ്ങളാണു പൗലൊസ് പറയുന്നത്. (1) പുരുഷനുശേഷം അവനൊരു തുണ എന്ന നിലയിലാണു സ്ത്രീയെ സൃഷ്ടിച്ചത്. (2) സ്ത്രീയാണു സാത്താനാല്‍ ആദ്യം വഞ്ചിക്കപ്പെട്ടത് (1 തീമൊ. 2:12-14).

സാത്താനാല്‍ ചതിക്കപ്പെടാനുള്ള പ്രവണത പുരുഷനെക്കാളേറെ സ്ത്രീക്കാണുള്ളത്. സഭയിലും വനിതാ ഉപദേഷ്ടാക്കന്മാരെ കര്‍ത്താവ് നിയോഗിക്കാത്തതിന്റെ ഒരു കാരണം ഇതാണ്.

എന്നാല്‍ ഈസബേല്‍ സ്വയം ഒരു പ്രവാചകി എന്നുവിളിച്ചു. അവളെ നിശബ്ദയാക്കാനുള്ള ശക്തിയോ നട്ടെല്ലോ തുയഥൈരയിലെ സഭയുടെ ദൂതനും ഉണ്ടായിരുന്നില്ല.

വീടിന്റെ തലവനായിരിക്കേണ്ട പുരുഷന്‍ ദുര്‍ബലനും ആണത്തമില്ലാത്തവനുമായാല്‍ ഭാര്യ വീടിന്റെ നായകത്വം ഏറ്റെടുക്കും. സഭയെ സംബന്ധിച്ചും ഇതു ശരിയാണ്. ഒരു സഭയിലെ മൂപ്പന്മാര്‍ ദുര്‍ബലരാണെന്നു കണ്ടാല്‍ സ്വയബലമുള്ള സ്ത്രീകള്‍ തങ്ങളെത്തന്നെ സഭയുടെ മുന്‍പന്തിയിലേക്കു കൊണ്ടുവരും.

”പുരുഷത്വം കാണിപ്പീന്‍” എന്നു ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു (1 കൊരി.16:13). സ്വയബലമുള്ള സ്ത്രീയെ സഭയില്‍ നിശബ്ദയാക്കേണ്ടി വരുമ്പോള്‍ ഇന്നു പല മൂപ്പന്മാരും നട്ടെല്ലില്ലാതെ പെരുമാറുന്നു എന്നതുകൊണ്ടുതന്നെ ഈ പ്രബോധനത്തിനു ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഭാര്യയായ ഈസബേലിനെ പേടിച്ച് മിണ്ടാതിരുന്ന ആഹാബ് രാജാവിനെപ്പോലെയാണവര്‍. ഭാര്യയെ ഭയപ്പെട്ട ആഹാബ് തനിക്കു ബോധിച്ച എന്തും രാജ്യത്തു ചെയ്യുവാന്‍ ഈസബേലിനെ അനുവദിച്ചു. ദൈവഭയമുള്ള നിരപരാധികളെ നിഷ്‌കരുണം വധിക്കുന്ന അവസ്ഥയില്‍പോലും കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു (1 രാജാ.21). ആഹാബ് പേരിനുമാത്രമാണ് യിസ്രയേലിന്റെ തലവനായിരുന്നത്. രാജ്യം നയിച്ചിരുന്നതു സത്യത്തില്‍ ഈസബേല്‍ ആയിരുന്നു. പല സഭാമൂപ്പന്മാരും ആഹാബിനെപ്പോലെതന്നെയാണു പ്രവര്‍ത്തിക്കുന്നത്!

എന്നാല്‍ ഏലിയാവ് ദൈവത്തിന്റെ ഭയരഹിതനായ പോരാളിയായിരുന്നു. ഈസബേലിന്റെ എല്ലാ വ്യാജപ്രവാചകന്മാര്‍ക്കും എതിരേനിന്ന ഏലിയാവ് അവരെയെല്ലാം വകവരുത്തുകയും ചെയ്തു (1രാജാ. 18:40). അതുകൊണ്ട് ഈസബേല്‍ ഏലീയാവിനെ വെറുത്തു. ഭയപ്പെട്ടു. ഈസബേലിന്റെ വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ മുട്ടുമടക്കാത്ത ഏഴായിരംപേര്‍ യിസ്രായേലില്‍ അന്നുണ്ടായിരുന്നു. ദൈവം തന്നെയാണ് അങ്ങനെ പറഞ്ഞത് (1 രാജാ. 19:18). എന്നാല്‍ ഈസബേല്‍ അവരെ ആരേയും ഭയപ്പെട്ടില്ല. ഏലിയാവിനെ മാത്രമായിരുന്നു അവള്‍ക്കു പേടി. തന്റെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കുന്നില്ലെങ്കിലും ആ ഏഴായിരം പേര്‍ക്കു തന്നെ ഭയമാണെന്നും ഈസബേലിനു അറിയാമായിരുന്നു.

ഇന്നത്തെ ഈസബേല്‍, 99.9 ശതമാനം വിശ്വാസികളേയും ഭയപ്പെടുന്നില്ല. കാരണം തന്നോടു യോജിക്കുന്നവരെല്ലെങ്കിലും അവര്‍ക്കൊന്നും തന്നെ തടയാനാവില്ലെന്ന് അവള്‍ക്കറിയാം. ഈസബേലുമാര്‍ ഏലിയാവുമാരെ മാത്രമേ ഭയപ്പെടുന്നുള്ളൂ. ക്രിസ്തീയ ലോകത്താകട്ടെ ഏലിയാവുമാരുടെ എണ്ണം തുലോം ചുരുക്കവും.

ഇന്നത്തെ ഈസബേലുമാര്‍ ആഹാബിനെപ്പോലുള്ള മൂപ്പന്മാരെ ഇഷ്ടപ്പെടുന്നു. ഏലിയാവിനെപ്പോലുള്ള മൂപ്പന്മാരെ വെറുക്കുന്നു. ഓരോ സഭയിലേയും ഓരോ മൂപ്പനും ഇക്കാര്യത്തില്‍ ഒന്നുകില്‍ ആഹാബിനെ അല്ലെങ്കില്‍ ഏലിയാവിനെ പിന്തുടരുന്നവരാണ്.

മൂപ്പന്റെ ഭാര്യ.

സ്ത്രീ എന്ന് ഇവിടെ തര്‍ജ്ജമ ചെയ്തിരിക്കുന്ന ഗ്രീക്കുവാക്ക് ഭാര്യ എന്നും തര്‍ജ്ജമ ചെയ്യാവുന്നതാണ്. ഇതിന്റെ അര്‍ത്ഥം മൂപ്പന്റെ ഭാര്യതന്നെയാണ് ഇവിടെ ഈസബേല്‍ എന്നാണ്. സഭയുടെ ദൂതനെ സംബന്ധിച്ചിടത്തോളം ഇതു കൂടുതല്‍ വിഷമകരമായ ഒരു സാഹചര്യമാണ്.

എന്നാല്‍ കര്‍ത്താവിന്റെ യഥാര്‍ത്ഥ ശിഷ്യനായിരുന്ന് ഭാര്യയെ ‘പകയ്ക്കുവാന്‍’ (ലൂക്കൊ. 14:26 ല്‍ യേശു പറഞ്ഞിരിക്കുന്നതുപോലെ) സഭയുടെ ദൂതന്‍ പഠിച്ചിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇവിടെ അദ്ദേഹം കര്‍ത്താവിനെക്കാളും സഭയെക്കാളും ഭാര്യയെ ആണു സ്‌നേഹിച്ചത്. അതുകൊണ്ട് ഭാര്യയെ മുറിപ്പെടുത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. സഭയില്‍ സ്വന്തം രീതികളുമായി മുന്നോട്ടുപോകാന്‍ അവളെ അനുവദിച്ചു. ഇങ്ങനെയാണു തുയഥൈരയിലെ സഭ ദുഷിച്ചുപോയത്. പല സഭകള്‍ക്കും ഇന്നു സംഭവിക്കുന്നതും ഇതാണ്.

സഭയിലെ ദുര്‍ബലനും ആണത്തമില്ലാത്തവനുമായ ഒരു മൂപ്പന്റെ ഭാര്യയായിരുന്നു സഭകളെ നാശത്തിലേക്കു നയിച്ചിട്ടുള്ള ഈസബേലുമാര്‍ ധാരാളം ഉണ്ട്. അത്തരം ഒരു സ്ത്രീയ്ക്ക് നിരന്തരമായ അന്യഭാഷാഭാഷണം, സ്വന്തം അന്യഭാഷയുടെ തന്നെ പരസ്യമായ വ്യാഖ്യാനം, നീണ്ട പ്രാര്‍ത്ഥനകള്‍ എന്നു തുടങ്ങി നിരവധി തന്ത്രങ്ങളിലൂടെ സഭയില്‍ മുന്‍പന്തിയില്‍ വരുവാന്‍ കഴിയും. വീട്ടില്‍ ഭര്‍ത്താവിനെ സ്വാധീനിച്ച് സഭയിലെ മൂപ്പന്മാരുടെ തീരുമാനങ്ങളെ അട്ടിമറിക്കാനും അവള്‍ മുതിരും.

മൂപ്പന്മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത സഭാകാര്യങ്ങള്‍ വീട്ടില്‍ ചെന്ന് ഭാര്യയുമായി ചര്‍ച്ച ചെയ്യുന്ന വിഡ്ഢികളായ മൂപ്പന്മാരുമുണ്ട്. വീട്ടില്‍ ഭാര്യുടെ മസ്തിഷ്‌കപ്രക്ഷാളനംമൂലം അടുത്ത മൂപ്പന്മാരുടെ യോഗത്തില്‍ എത്തുമ്പോള്‍ ഈ മൂപ്പന്‍ തന്റെ അഭിപ്രായം മാറ്റിയതായി അറിയിക്കുന്നു! ഫലം മുന്‍ യോഗത്തില്‍ എടുത്ത തീരുമാനം തിരുത്തപ്പെടുന്നു!! ഒരു ഈസബേലിനു മറഞ്ഞിരുന്ന് സഭയെതന്നെ നിയന്ത്രിക്കാന്‍ കഴിയുന്നതിങ്ങനെയാണ്.

അല്ലെങ്കില്‍, ഏതെങ്കിലും ദേഹീപരമായ രീതിയില്‍ ഒരു മൂപ്പന്റെമേല്‍ സ്വാധീനം നേടിയ സ്ത്രീയാകാം ഈസബേല്‍. ചില മൂപ്പന്മാരുടെ ഭാര്യമാരുണ്ട്, അവര്‍ ശക്തമായ വ്യക്തിത്വവും ദേഹീപരമായ കഴിവും ഉള്ളവരായിരിക്കും. അതുകൊണ്ട് സഭാംഗങ്ങളെല്ലാം (മൂപ്പന്മാരുള്‍പ്പടെ) അവളുടെ അപ്രീതിയെ ഭയപ്പെടും. ചിലരുടെ കാര്യത്തില്‍ ഭര്‍ത്താവിനുപോലും അവളെ പേടിയായിരിക്കും.

ഏതെങ്കിലും തരത്തില്‍ ഒരു സ്ത്രീ തങ്ങളുടെമേല്‍ അധീശത്വം പുലര്‍ത്താന്‍ ഒരു സഭയിലെ മൂപ്പന്മാര്‍ അനുവദിക്കുന്ന പക്ഷം ആ സ്ഥലത്ത് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ പണിയുക അസാദ്ധ്യമായിരിക്കും.

ഒരു മൂപ്പന്റെ ഭാര്യ ‘സൗമ്യതയും സാവധാനതയുമുള്ള’ ആത്മാവുള്ളവളും മറ്റുള്ളവര്‍ക്കു മാതൃകയും ആയിരിക്കണം. എല്ലാ സമയത്തും സ്വയം മറഞ്ഞിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവള്‍ ഒരിക്കലും ഒരു ഉപശുശ്രൂഷകയോ പാട്ടിനു നേതൃത്വം കൊടുക്കുന്നവളോ, ഉപ ഭരണാധികാരിയോ ആയിരിക്കരുത് (നേരെ മറിച്ചാണ് പലയിടത്തും). തിരശ്ശീലയ്ക്കു പിന്നില്‍നിന്നു സഭയെ നിയന്ത്രിക്കാതെ തന്റെ ഭര്‍ത്താവിന് മറഞ്ഞിരിക്കുന്ന ഒരു തുണയായി അവള്‍ പെരുമാറണം. മൂപ്പന്മാരായ ഭര്‍ത്താക്കന്മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ സഹായമായിരിക്കുന്ന അത്തരം ഭാര്യമാര്‍ക്കായി ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. ഒരു സ്ത്രീയെന്ന നിലയിലുള്ള തങ്ങളുടെ പരിധികള്‍ അംഗീകരിക്കുന്നതുകൊണ്ടാണ് അവള്‍ക്ക് അങ്ങനെ ആയിരിപ്പാന്‍ കഴിയുന്നത്. അത്തരം ഭാര്യമാരുള്ള മൂപ്പന്മാര്‍ ധന്യരാണ്!.

ഏതെങ്കിലും വിധത്തില്‍ സഭയില്‍ പ്രാധാന്യംനേടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ മൂപ്പന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളണം. അങ്ങനെയുള്ളവര്‍ക്ക് ഈസബേലിന്റെ ആത്മാവുണ്ടെന്നത് ഏറെക്കുറെ തീര്‍ച്ചയാണ്. അവളെ കടിഞ്ഞാണ്‍ അയച്ചുവിട്ടാല്‍ സാത്താന്റെ ഏജന്റായി മാറുകയും ക്രമേണ സഭയെ നശിപ്പിക്കുകയും ചെയ്യും, സംശയമില്ല.

ഇവിടെ പറഞ്ഞിരിക്കുന്ന ‘ദുര്‍ന്നടപ്പ്’ (20-ാം വാക്യം) തീര്‍ച്ചയായും ആത്മികമാണ്. കാരണം ശാരീരിക വ്യഭിചാരത്തിന്റെ ഫലമായി ഉണ്ടാകുന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ ശിക്ഷിക്കുവാന്‍ ദൈവം അനീതിയുള്ളവനല്ലല്ലോ. പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ല എന്നതിനാല്‍ ആത്മിക വ്യഭിചാരമാണു ശാരീരികമായ ദുര്‍ന്നടപ്പിനെക്കാള്‍ അപകടകരം. പാപത്തെ ലഘുവായി എടുക്കത്തക്കവണ്ണം വ്യാജകൃപ ഉപദേശിക്കുന്നതിനെ തുടര്‍ന്നാണ് ആത്മികവ്യഭിചാരം ഉണ്ടാകുന്നത്. ദൈവത്തോടുള്ള ചെറിയ കാര്യങ്ങളിലെ അനുസരണക്കേടും കൊച്ചുകൊച്ചു അവിശ്വസ്തതകളും മറക്കപ്പെടുന്നു. അത്തരം ഉപദേശമാണു വേശ്യാസഭ, ബാബിലോണ്‍, പണിയുന്നത്. അതാണ് ദൈവം ഇവിടെ തള്ളിപ്പറയുന്നത്.

മാനസാന്തരപ്പെടുവാനുള്ള സമയം.

കര്‍ത്താവ് ഈസബേലിനു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തു (21-ാം വാക്യം). ഈസബേലുമാര്‍ക്കുപോലും അനുതാപത്തിന് ദൈവം സമയം കൊടുക്കുന്നു! ദൈവത്തിന്റെ കരുണ എത്ര വലുതാണ്!

പക്ഷേ അവള്‍ക്കു മാനസാന്തരപ്പെടുവാനുള്ള സമയത്തിനു ദൈവം ഒരു പരിധി വച്ചിട്ടുണ്ട്. ആ സമയത്തിനുളളില്‍ അനുതപിച്ചില്ലെങ്കില്‍ അവള്‍ക്കു ന്യായവിധി ഉണ്ടാകും. ഈസബേല്‍ മാത്രമല്ല അവളോടു വ്യഭിചാരം ചെയ്തവരും, അവളുടെ മക്കളും കൊല്ലപ്പെടും (22,23 വാക്യങ്ങള്‍). പാപികളോടും കപടഭക്തരോടുമുള്ള ദൈവത്തിന്റെ ക്ഷമ അവസാനമില്ലാത്തതല്ല.

അവളോടൊപ്പം ഈ വ്യാജ ഉപേദശം പ്രചരിപ്പിച്ചവരാണ് ഈസബേലുമായി ആത്മികവ്യഭിചാരത്തില്‍ ഏര്‍പ്പെട്ടവര്‍. അവളുടെ മക്കളാകട്ടെ, വ്യാജകൃപ എന്ന ഉപദേശത്തിന്റെ സന്തതികളായ ‘പകുതി മാനസാന്തരപ്പെട്ട’ ആളുകളും. അവര്‍ പാപത്തെക്കുറിച്ച് അനുതപിക്കാതെ തന്നെ മാനസാന്തരപ്പെട്ടുവെന്ന് കരുതുന്നവരും, തങ്ങള്‍ ‘രക്ഷിക്കപ്പെട്ടു’ കഴിഞ്ഞവരാണ് അതുകൊണ്ട് ജഡത്തിന്റെ ഇഷ്ടത്തിനു വഴങ്ങുന്നതു വലിയ കാര്യമായി എടുക്കേണ്ടതില്ല എന്നു ചിന്തിക്കുന്നവരുമാണ്.

ഈ ലോകത്തിലെ പാപികളെ ദൈവം അത്ര എളുപ്പം ന്യായം വിധിക്കുന്നില്ല. എന്നാല്‍ സഭയില്‍ വന്നശേഷം പാപത്തെ ലഘുവായി എടുക്കുന്നവരോട് അവിടുന്നു തീക്ഷ്ണമായും വേഗത്തിലും ഇടപെടും.

ക്രിസ്തുവിന്റെ നാമം നിസ്സാരമായി എടുക്കുന്നവരോടുള്ള ദൈവത്തിന്റെ ഖണ്ഡിതത്തിന്റെ ഉദാഹരണമാണ് കൊരിന്ത്യ സഭയില്‍ പാപം ചെയ്തവരോടും (1 കൊരി. 11:29,30), അനന്യാസിനോടും സഫീറയോടും (പ്രവൃ.5) ഉള്ള ദൈവിക ന്യായവിധി.

ഒരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം അവിടുന്നു പകരം ചെയ്യുമെന്ന് ദൈവം തുടര്‍ന്നു പറയുന്നു (23-ാം വാക്യം). ‘നാം വിശ്വസിച്ചാല്‍ മാത്രം മതി. നമ്മുടെ പ്രവൃത്തികളൊന്നും പ്രശ്‌നമല്ല’ എന്ന തുയഥൈര സഭയിലെ വ്യാജകൃപയുടെ ഉപദേശത്തിനു നേരെ എതിരാണ് ഇത്. നമ്മുടെ പ്രവൃത്തികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

ദൈവവചനം പറയുന്നു: അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു (2 കൊരി. 5:10) ‘നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കില്‍ മരിക്കും. നിശ്ചയം’ (റോമ. 8:13).

തുയഥൈരയിലെ പാപികളെ അവിടുന്നു വലിയ കഷ്ടതയില്‍ ആക്കിക്കളയും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു (22-ാം വാക്യം).

രണ്ടുതലത്തിലുള്ള കഷ്ടതയെക്കുറിച്ച് പുതിയ നിയമത്തില്‍ പറയുന്നുണ്ട്. വെളിപ്പാടു പുസ്തകത്തില്‍ ഇതു രണ്ടിനെക്കുറിച്ചും നാം വായിക്കുന്നു.ഒന്ന്: യേശുവിന്റെ ശിഷ്യന്മാര്‍ക്കു മറ്റുള്ളവരില്‍ നിന്നുള്ള പീഡ എന്ന നിലയില്‍ നേരിടേണ്ടിവരുന്ന കഷ്ടതകള്‍ (പുതിയനിയമത്തിലെ മിക്ക പരാമര്‍ശങ്ങളും ഈ കഷ്ടതയെക്കുറിച്ചാണ്) രണ്ട്: ‘തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവി’നും ദൈവത്തില്‍ നിന്നു ന്യായവിധി എന്ന നിലയില്‍ വരുന്ന കഷ്ടത. (ഇത്തരത്തിലുള്ള കഷ്ടതയെക്കുറിച്ചു റോമര്‍ 2:9 ലും വെളിപ്പാട് 2:22 ലും മാത്രമേ കാണുന്നുള്ളൂ.)

തുയഥൈരയിലെ മാനസാന്തരപ്പെടാത്ത പാപികളെ വലിയ കഷ്ടതയില്‍ ആക്കിക്കളയുമെന്നാണ് ദൈവത്തിന്റെ മുന്നറിയിപ്പ്. ഈ പരാമര്‍ശം എതിര്‍ക്രിസ്തുവിന്റെ കാലത്തു സംഭവിക്കുന്ന മഹോദ്രവത്തെക്കുറിച്ചായിരിക്കുകയില്ല. കാരണം അപ്പോഴേക്കും തുയഥൈരയിലെ പാപികള്‍ മരിച്ചിരിക്കുമല്ലോ. അതുകൊണ്ട് പാപികളുടേയും കപടഭക്തരുടേയും മേല്‍വരുന്ന ന്യായവിധിയായിരിക്കും കര്‍ത്താവ് ഇവിടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍ തുയഥൈരയിലെ സഭയില്‍ ഈസബേലിന്റെ ഉപദേശം അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യാത്ത ചിലര്‍ ഉണ്ടായിരുന്നു. അവരുടെമേല്‍ താന്‍ അധികഭാരമൊന്നും ചുമത്തുന്നില്ലെന്നും കര്‍ത്താവു പറഞ്ഞു (24-ാം വാക്യം). ഈസബേല്‍ പഠിപ്പിക്കുന്ന വ്യാജകൃപയില്‍ എന്തോ കുഴപ്പമുണ്ടെന്ന് അവരിലുള്ള അഭിഷേകം അവരോടു പറഞ്ഞതുകൊണ്ട് ‘സാത്താ ന്റെ ആഴങ്ങളെ’ ഒഴിവാക്കി പോകുവാന്‍ അവര്‍ക്കു കഴിഞ്ഞു. (1യോഹ. 2:27).

വ്യാജകൃപയുടെ ഉപദേശത്തെ ‘സാത്താന്റെ ആഴങ്ങള്‍’ എന്നാണു ദൈവം പരാമര്‍ശിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ക്രിസ്തീയഗോളത്തെ ഏറെ വഴിതെറ്റിച്ചിട്ടുള്ള സാത്താന്റെ മുഖ്യായുധങ്ങളിലൊന്നാണ് വ്യാജകൃപ. അതുകൊണ്ടാണ് അതിനെ ‘സാത്താന്റെ ആഴമേറിയ സത്യങ്ങള്‍!’ എന്നു വിളിച്ചിരിക്കുന്നത് ഉചിതം തന്നെ.

ഉപദേശം ഒരു വിത്തുപോലെയാണ്. ആ വിത്ത് നല്ലതോ ചീത്തയോ എന്നുള്ളതിന്റെ തെളിവ് അതില്‍ നിന്നു പുറപ്പെടുന്ന ഫലമാണ്. മിക്ക ക്രിസ്ത്യാനികളും പലതരം വിത്തുകളെ (ഉപദേശങ്ങളെ) തങ്ങളുടെ ‘വേദശാസ്ത്ര സൂക്ഷ്മദര്‍ശിനി’ക്ക് അടിയില്‍വച്ച് നിരീക്ഷണം നടത്തിയശേഷം ചിലതു കൊള്ളാം ചിലതു കൊള്ളുകയില്ല എന്നു പ്രഖ്യാപിക്കുന്നു. എന്നാല്‍ വി ത്തിന്റെ ഗുണം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം അതല്ല. ആ വിത്തു വിതച്ച് അതില്‍ നിന്നു പുറപ്പെടുന്ന ഫലം നോക്കി അതിനെ വിലയിരുത്തുന്നതാണ് നല്ലത്.

കൃപയെക്കുറിച്ചുള്ള ഏതെങ്കിലും ഉപേദശം, പാപം ചെയ്യാനുള്ള ഭയം ഒരുവനില്‍നിന്ന് എടുത്തുകളയുന്നുണ്ടെങ്കില്‍ അത് തെറ്റായ ഉപദേശമാണ്. ഒരു ഉപദേശം, ലാഘവത്തോടെ പാപം ചെയ്തശേഷം വിലകുറഞ്ഞ ഒരു ക്ഷമാപണംകൊണ്ട് തൃപ്തിപ്പെടുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കില്‍ (യഥാര്‍ത്ഥ മാനസാന്തരത്തിന്റെ ഫലമായ ആഴമായ അനുതാപവും പാപത്തോടുള്ള കഠിനമായ വെറുപ്പും അതുളവാക്കുന്നില്ലെങ്കില്‍) തീര്‍ച്ചയായും അതു ‘സാത്താന്റെ ആഴമേറിയ സത്യങ്ങളില്‍’ ഒന്നാണ്!

ഇന്നത്തെകാലത്ത് ‘അന്ത്യകാലസത്യങ്ങള്‍’, രാജ്യത്തിന്റെ സത്യങ്ങള്‍’ തുടങ്ങിയ മനോഹരമായ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്ന പല ‘വിശ്വാസിക’ളെയും കാണാം എന്നാല്‍ ഈ പറയുന്ന ‘സത്യങ്ങ’ളെ ഒക്കെ വിലയിരുത്താനുള്ള ഉരകല്ല് യേശു പറഞ്ഞതാണ്. അവിടുന്നു പറഞ്ഞു ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും…. പാപത്തില്‍നിന്ന് (യോഹ. 8:32-36). ദൈനംദിനജീവിതത്തില്‍ നിങ്ങള്‍ക്കു പാപത്തില്‍നിന്നു സ്വാതന്ത്ര്യം നല്‍കാത്ത സത്യം ഒന്നും ദൈവികസത്യമല്ലെന്നു സാരം. അത് എത്രത്തോളം വേദാനുസൃതമാണെന്നു നിങ്ങള്‍ക്കു തോന്നിയാലും സത്യത്തില്‍ അത് വ്യാജ ഉപദേശമാണ്.

ദൈവികസത്യം നിങ്ങള്‍ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു സൂചന, ജീവിതത്തില്‍ എല്ലാത്തരം ബന്ധനങ്ങളില്‍നിന്നും കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം നിങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ്. ‘കര്‍ത്താവിന്റെ ആത്മാവുള്ളടത്ത് സ്വാതന്ത്ര്യം ഉണ്ട്’ (2 കൊരി.3:17).

‘നിങ്ങള്‍ക്കുള്ളതു മുറുകെപ്പിടിച്ചുകൊള്ളുക’ എന്നാണ് തുടര്‍ന്ന് കര്‍ത്താവ് തുയഥൈരയിലെ ശേഷിപ്പിനോട് ഉദ്‌ബോധിപ്പിക്കുന്നത്. ‘ദൈവത്തിന്റെ സത്യകൃപ’യാണത് (1 പത്രോ. 5:12). നാം ഇതു മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. കാരണം സാത്താന് ഇതു നമ്മില്‍ നിന്നു വലിച്ചെടുക്കുവാനാണ് താല്പര്യം. എന്നാല്‍ യേശുവരുംവരെ ഇതു പിടിച്ചുകൊള്‍വാന്‍ ഇവിടെ ആജ്ഞാപിച്ചിരിക്കുന്നു. (25-ാം വാക്യം).

അവിടുത്തെ പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുന്നവനെ ഇവിടെ ജയിക്കുന്നവന്‍ എന്നു കര്‍ത്താവു വിശേഷിപ്പിച്ചിരിക്കുന്നു. (26-ാം വാക്യം). താന്‍ ജഡത്തില്‍ വന്ന കാലത്ത് പരീക്ഷകളുടെമേല്‍ നേടിയ വിജയമാണ് അവിടുത്തെ പ്രവൃത്തികള്‍. യേശുവിനെപ്പോലെ പരീക്ഷകളെ അതിജീവിക്കുകയും അവസാനത്തോളം ഈ പാതയില്‍ പോകുകയും ചെയ്യുന്നവനാണ് ജയിക്കുന്നവന്‍.

ജയാളിക്കു ഭാവിയില്‍ ജാതികളുടെമേല്‍ അധികാരം നല്‍കുമെന്നു കര്‍ത്താവു വാഗ്ദാനം ചെയ്തിരിക്കുന്നു. (27-ാം വാക്യം) മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നല്ല ഇതിനര്‍ത്ഥം. ഇന്നു ലോകത്തില്‍ അധികാരത്തിനു ആ അര്‍ത്ഥമാണുള്ളത് എന്നതു ശരിയാണ്. എന്നാല്‍ 27-ാം വാക്യത്തില്‍ ‘അവന്‍… അവരെ മേയിക്കും’ എന്നതിന്റെ ശരിയായ അര്‍ത്ഥം ‘അവന്‍ അവരെ ഇടയനെപ്പോലെ പരിപാലിക്കും’ എന്നാണല്ലോ. അതുപോലെ ‘അധികാരം’ എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുവാക്കിന്റെ ശരിയായ അര്‍ത്ഥം ‘ഇടയനെപ്പോലെ പരിപാലിക്കുക’ എന്നാണ്.

ഈ മട്ടിലുള്ള അധികാരമാണു ജയിക്കുന്നവന്‍ ഇന്നു ഭവനത്തിലും സഭയിലും ഉപയോഗിക്കുന്നത്. ഒരു നാളില്‍ ഇതേ അധികാരം ജാതികളുടെ മേലും അവന്‍ ഉപയോഗിക്കും. പകരം ഇന്നു ഭവനത്തിലായാലും സഭയിലായാലും മറ്റുള്ളവരുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവര്‍ ഒരുതരം സാത്താന്യമായ അധികാരം കയ്യാളുകയാണ്. അവര്‍ ഒരുനാളില്‍ ജാതികളെ ഭരിക്കുവാന്‍ യോഗ്യരായിരിക്കുകയില്ല. പിതാക്കന്മാര്‍, മാതാക്കള്‍, മൂപ്പന്മാര്‍ എന്നിങ്ങനെ വ്യത്യസ്തമായ അധികാരം തന്ന് നമ്മെ ഇന്നു കര്‍ത്താവു പരിശോധിക്കുകയാണ്.

അധികാരത്തെക്കുറിച്ച് ‘എന്റെ പിതാവ് എനിക്കു തന്നത്’ എന്നു കര്‍ത്താവു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക (26-ാം വാക്യം). താന്‍ തിരഞ്ഞെടുത്തിരിക്കുന്ന എല്ലാവര്‍ക്കും നിത്യജീവനെ കൊടുക്കുക എന്നതാണ് പിതാവ് യേശുവിന് അധികാരം നല്‍കിയതിന്റെ പ്രാഥമികമായ ഉദ്ദേശ്യം (യോഹ. 17:2). ഇതേ ഉദ്ദേശ്യത്തോടെയാണു കര്‍ത്താവു തന്റെ ദൂതന്മാര്‍ക്കു സഭയിലും അധികാരം നല്‍കിയിരിക്കുന്നത്. നിത്യജീവനെ പിടിച്ചുകൊള്‍വാനായി മറ്റുള്ളവരെ അതിലേക്കു നയിക്കുക (1 തിമൊ. 6:12). മറ്റേതെങ്കിലും തരത്തില്‍ അധികാരം വിനിയോഗിക്കുന്ന മൂപ്പന്‍ തനിക്കുലഭിച്ചിരിക്കുന്ന അധികാരം സത്യത്തില്‍ ദുര്‍വിനിയോഗം ചെയ്യുകയാണ്.

തങ്ങളുടെ ജീവിതത്തിനുമേല്‍ കര്‍ത്താവിനുള്ള അധികാരം നിഷേധിക്കുന്നവരെ ഒരുനാള്‍ യേശു ഇരുമ്പുകോല്‍കൊണ്ട് മേയിക്കും (സങ്കീ.2:7-9, വെളി. 12:5, 19:15). അധികാരദണ്ഡ് മൃദുവായും അതേസമയം കാര്‍ക്കശ്യത്തോടെയും ഉപയോഗിക്കാന്‍ ഭൂമിയിലെ വാസകാലത്ത് പഠിച്ച ജയാളിയുമായി കര്‍ത്താവ് ഇരുമ്പുകോല്‍ പങ്കുവയ്ക്കും (26, 27 വാക്യങ്ങള്‍).

‘തന്റെ ആത്മാവിനെ കീഴടക്കി ഭരിക്കുന്നവന്‍ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്‍’ (സദൃ.16:32). ജഡത്തിലെ മോഹങ്ങള്‍, ലോകത്തിന്റെ വശീകരണങ്ങള്‍, സാത്താന്റെ തന്ത്രങ്ങള്‍ എന്നിവയെ അതിജീവിച്ചവരാണ് ദൈവദൃഷ്ടിയില്‍ അവിടുത്തെ രാജ്യത്തില്‍ ജാതികളെ ഭരിപ്പാന്‍ യോഗ്യത നേടിയവര്‍.

ജയാളിക്ക് ഉദയനക്ഷത്രവും വാഗ്ദാനം ചെയ്തിരിക്കുന്നു. (28-ാം വാക്യം). യേശുതന്നെയാണ് ഉദയനക്ഷത്രം (വെളി.22:16 കാണുക). ദുഷ്പ്രവൃത്തിക്കാരെ ദഹിപ്പിച്ചുകളയുകയും ജനങ്ങള്‍ക്ക് രോഗശാന്തി നല്‍കുകയും ചെയ്യുന്ന നീതിസൂര്യനെന്നും യേശുവിനെ വിളിച്ചിട്ടുണ്ട്. (മലാ. 4:1,2) ലോകത്തിന് കര്‍ത്താവിനെ നീതിസൂര്യനായി മാത്രമേ കാണുവാന്‍ കഴിയൂ. അതേ സമയം ജയാളികള്‍, തന്നെ ഉദയനക്ഷത്രമായിക്കാണും.

സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടു മുമ്പാണ് ഉദയനക്ഷത്രത്തെകാണുന്നത്. കാലത്തിന്റെ അവസാനത്തില്‍, മഹോപദ്രവത്തിന്റെ ഒടുവില്‍, ലോകം അന്ധകാരത്തില്‍ കിടക്കുമ്പോള്‍ കാഹളം മുഴങ്ങും. കര്‍ത്താവുതാന്‍ ജയഘോഷത്തോടെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരും. അപ്പോള്‍ എല്ലാ തലമുറയിലുംപെട്ട ജയാളികള്‍ ഉയരത്തിലേക്ക് എടുക്കപ്പെടും അവിടെ തന്നെ കണ്ടുമുട്ടി ഭൂമിയിലേക്ക് വീണ്ടും അവര്‍ എതിരേറ്റുകൊണ്ടു വരുവാന്‍വേണ്ടിയാണത്. അപ്പോള്‍ കര്‍ത്താവിനെ അവര്‍ ഉദയനക്ഷത്രമായി ദര്‍ശിക്കും.

തുടര്‍ന്നു ന്യായവിധിക്കായും പാപരോഗത്താല്‍ വലയുന്ന ലോകത്തിനു സൗഖ്യംവരുത്തുവാനുമായി കര്‍ത്താവ് ഭൂമിയിലേക്കു നീതിസൂര്യനായി ഇറങ്ങിവരും. എല്ലാ കണ്ണും തന്നെ കാണും. തന്നോടൊപ്പം ഭൂമിയില്‍ വാഴുന്നതിനുവേണ്ടി ജയാളികളും കര്‍ത്താവിനോടൊപ്പം ഇറങ്ങിവരും.

ആത്മാവു സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ (29-ാം വാക്യം).

അദ്ധ്യായം 3

വാക്യം1-6: സര്‍ദ്ദീസിലെ സഭയുടെ ദൂതന്ന് എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന്‍ അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്നു നിനക്കു പേര്‍ ഉണ്ട് എങ്കിലും നീ മരിച്ചവനാകുന്നു. ഉണര്‍ന്നുകൊള്ളുക. ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക. ഞാന്‍ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായി കണ്ടില്ല. ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തത് എങ്ങനെ എന്നു ഓര്‍ത്തു അതു കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു നാഴികെക്കു നിന്റെ മേല്‍ വരും എന്നു നീ അറികയും ഇല്ല. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെപ്പേര്‍ സര്‍ദ്ദീസില്‍ നിനക്കുണ്ട്. അവര്‍ യോഗ്യന്മാരാകയാല്‍ വെള്ള ധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും. അവന്റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍ നിന്നു മായിച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേര്‍ ഏറ്റുപറയും. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ദൈവത്തിന്റെ ഏഴ് ആത്മാവുള്ളവന്‍ അഥവാ പരിശുദ്ധാത്മാവ് ഏഴു മടങ്ങുള്ളവന്‍ എന്നാണു കര്‍ത്താവ് ഇവിടെ സ്വയം പരാമര്‍ശിക്കുന്നത്. ഇതിന്റെ അര്‍ത്ഥം എന്തെന്നു നാം ഒന്നാം അധ്യായത്തില്‍ ചിന്തിച്ചതാണ്. ഏഴു നക്ഷത്രവും അവിടുത്തേക്കുണ്ട്. കയ്യിലുള്ള ഏഴുനക്ഷത്രവും (ദൂതന്മാരും) സഭയിലെ ആത്മനിറവുള്ള തന്റെ പ്രതിനിധികളായിരിക്കണം എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

ഒരു ആത്മികമനുഷ്യന്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ മുമ്പാകെ വലിയമതിപ്പ് ഉണ്ടാക്കിയിട്ടുള്ളവനാണു സര്‍ദ്ദീസിലെ സഭയുടെ ദൂതന്‍. പക്ഷേ സര്‍ദ്ദീസിലെ സഹവിശ്വാസികളുടെ അഭിപ്രായത്തിനു നേരെ എതിരാണ് കര്‍ത്താവിന് അവനെക്കുറിച്ചുള്ള അഭിപ്രായം. ക്ഷണത്തില്‍ കബളിപ്പിക്കപ്പെടാവുന്നവരും ജഡികരുമായിരുന്നു സര്‍ദ്ദീസിലെ വിശ്വാസികള്‍ എന്നാണ് ഇതു തെളിയിക്കുന്നത്.

ഒരു പ്രസംഗകന്‍ ആത്മികനാണോ ജഡികനാണോ എന്നു തിരിച്ചറിയാന്‍ 90% വിശ്വാസികള്‍ക്കും കഴിയാറില്ല. അതുപോലെ 99% വിശ്വാസികള്‍ക്കും ദേഹീപരമായ ശക്തിയേയും പരിശുദ്ധാത്മാവിന്റെ ശക്തിയേയും തിരിച്ചറിയാനുള്ള കഴിവില്ല.

ആത്മികവരങ്ങളുടെ പ്രയോഗവും പ്രദര്‍ശനവുമാണ് മിക്ക വിശ്വാസികളിലും മതിപ്പുളവാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രസംഗകരെയോ മൂപ്പന്മാരെയോ വിലയിരുത്തുന്നതും. ഇങ്ങനെ അവര്‍ വഞ്ചിക്കപ്പെടുന്നു. എന്നാല്‍ ദൈവം ഹൃദയത്തെയാണു നോക്കുന്നത്. സര്‍ദ്ദീസ് സഭയുടെ ദൂതന് ആത്മാവിന്റെ വരങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ആത്മികമായി അവന്‍ മരിച്ചവനാണ്.

നാം എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു മുന്നറിയിപ്പാണിത്: 99% സഹവിശ്വാസികള്‍ക്കും നമ്മെക്കുറിച്ചുള്ള അഭിപ്രായം 100% തെറ്റായിരിക്കാം! നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അഭിപ്രായം മറ്റുള്ളവരുടെ അഭിപ്രായത്തിന് നേരേ എതിരായിരുന്നേക്കാം.

ഒരു സഭയെ സംബന്ധിച്ചും ഇതു സംഭവിക്കാം. ആത്മികമായി സജീവമായ സഭയായി മറ്റുള്ളവര്‍ ഒരു സഭയെക്കുറിച്ചു കരുതുന്നു. പക്ഷേ അത് ആത്മികമായി ചത്തതാണെന്നു ദൈവത്തിന് അറിയാം. നേരെ മറിച്ചും സംഭവിക്കാം. ആത്മികമായി സജീവമെന്നു ദൈവം കരുതുന്ന സഭയെ ചത്തതെന്നു വിവേചനമില്ലാത്തവര്‍ മുദ്രകുത്തിയേക്കാം.

മിക്കവിശ്വാസികളും ഒരു സഭയെ വിലയിരുത്തുന്നത് യോഗത്തിനു ചെല്ലുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കുന്ന സ്വാഗതത്തിന്റെ ഊഷ്മളത, കൂടിവരുന്നവരുടെ എണ്ണം, മീറ്റിംഗിലുള്ള ശബ്ദത്തിന്റേയും വൈകാരികാനുഭൂതിയുടേയും തീവ്രത, പാട്ടിന്റെ ഗാനാത്മകത, പ്രസംഗത്തിന്റെ ബൗദ്ധികാംശം, സ്‌തോത്രകാഴ്ചയുടെ വലുപ്പം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും! പക്ഷേ ഇവയാലൊന്നുമല്ല ദൈവത്തിനു മതിപ്പ്.

ദൈവം ഒരു സഭയെ വിലയിരുത്തുന്നത് സഭാംഗങ്ങളുടെ ഹൃദയങ്ങളിലെ ക്രിസ്തുതുല്യമായ താഴ്മ, നിര്‍മലത, സ്‌നേഹം, സ്വാര്‍ത്ഥതയില്ലായ്മ എന്നിവയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഒരു സഭയെ സംബന്ധിച്ച് ദൈവത്തിന്റേയും മനുഷ്യരുടേയും വിലയിരുത്തല്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കാം. സത്യത്തില്‍ പലപ്പോഴും അവ അങ്ങനെയാണ്.

സര്‍ദ്ദീസില്‍ ഈസബേലുമാരോ, നിക്കോലാവ്യരോ, ബിലെയാമിന്റെ ഉപദേശമോ ഉണ്ടായിരുന്നില്ല. പക്ഷേ അവയെക്കാളെല്ലാം ഗുരുതരമായ ഒന്ന് അവരുടെ ഇടയില്‍ ഉണ്ടായിരുന്നു- കപടഭക്തി.

സര്‍ദ്ദീസിലെ ദൂതന് താന്‍ ഉണ്ടാക്കിയെടുത്ത അംഗീകാരത്തില്‍ രഹസ്യമായ സംതൃപ്തി ഉണ്ടായിരുന്നിരിക്കണം. അല്ലാത്തപക്ഷം അവനൊരു കപടഭക്തനായി അവസാനിക്കുമായിരുന്നിരിക്കണം. ഒരുവന്‍ ആത്മീയമായി ജീവനുള്ളവനാണെന്നു മറ്റുള്ളവര്‍ അറിയുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ മറ്റുള്ളവരുടെ അഭിപ്രായം നമുക്കൊരു സ്വയതൃപ്തിക്കു കാരണമാകരുത്.

കര്‍ത്താവിനായി ചെയ്യുന്ന കാര്യങ്ങളില്‍ നാം സ്വന്തം പേരു തേടുന്നുണ്ടെങ്കില്‍ ദൈവമുമ്പാകെ അല്ല മനുഷ്യരുടെ മുമ്പാകെ ജീവിക്കുന്നവരായി നാം അധഃപതിക്കും. മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുമില്ലെന്നു നാം മനസ്സിലാക്കിയിട്ടില്ലെന്നു ചുരുക്കം.

തങ്ങള്‍ക്ക് പേരു നേടുവാനായി പലകാര്യങ്ങള്‍ ചെയ്യുകയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന പ്രസംഗകരെക്കൊണ്ട് ഇന്നു ക്രിസ്തീയഗോളം നിറഞ്ഞിരിക്കുന്നു. ഇവരെല്ലാം ഒടുവില്‍ സര്‍ദ്ദീസിലെ സഭയുടെ ദൂതന്റെ പതനത്തില്‍ എത്തിച്ചേരും. അവരുടെ പ്രവൃത്തി ദൈവസന്നിധിയില്‍ പൂര്‍ണ്ണത ഉള്ളതായി കാണാത്തതുകൊണ്ട് അന്തിമന്യായവിധിയില്‍ കര്‍ത്താവ് അവരെ വിധിക്കും. മനുഷ്യരില്‍ ഒരു മതിപ്പുളവാക്കുക എന്നതാണു നമ്മുടെ പ്രവര്‍ത്തനത്തിനു പിന്നിലെ മനോഭാവം എങ്കില്‍ അത് ദൈവസന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായിരിക്കുകയില്ല.

സര്‍ദ്ദീസിലെ ദൂതന്‍ ആത്മികമായി ഗാഢനിദ്രയിലായിരുന്നു.

തന്റെ വരവിനായി ഒരുങ്ങി പ്രാര്‍ത്ഥിച്ചും ജാഗരിച്ചും ഇരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യേശു തന്റെ ശിഷ്യന്മാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ലോകത്തിന്റെ ചിന്തകള്‍, മാമ്മോനോടുള്ള പ്രിയം എന്നിവ ഏറ്റവും നല്ല വിശ്വാസികളെപ്പോലും നിദ്രാലുക്കളാക്കും. (ലൂക്കോ. 21:34-36).

ഒരുവന്‍ നിദ്രയിലാണെങ്കില്‍ തന്റെ ചുറ്റുമുള്ള യഥാര്‍ത്ഥലോകത്തു നടക്കുന്നതിനെക്കുറിച്ചൊന്നും അവനു ബോധം ഉണ്ടായിരിക്കുകയില്ല. മിഥ്യയായ സ്വപ്നലോകത്തെക്കുറിച്ചായിരിക്കും അവന്‍ കൂടുതലും ബോധവാനായിരിക്കുന്നത്. ആത്മികനിദ്രയിലായിരിക്കുന്നവരെ സംബന്ധിച്ചും ഇങ്ങനെയാണ്. ദൈവരാജ്യമെന്ന യഥാര്‍ത്ഥലോകത്തെക്കുറിച്ചോ, ചുറ്റും നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചോ, നിത്യതയിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോ അവര്‍ക്കു ബോധ്യം ഉണ്ടായിരിക്കുകയില്ല. ഭൗതികസമ്പത്ത്, സുഖം, സൗകര്യം, ലോകമാനം, പ്രശസ്തി എന്നിവയുടെ മിഥ്യയായ, താല്ക്കാലിക ലോകത്തേക്കാണ് അവര്‍ ഉണര്‍ന്നിരിക്കുന്നത്.

സര്‍ദ്ദീസിലെ സഭയുടെ ദൂതനും അങ്ങനെയായിരുന്നു.

കര്‍ത്താവ് അവനെ ഉദ്‌ബോധിപ്പിക്കുന്നത് ഉണരുവാനാണ്. അഥവാ, തന്റെ അയഥാര്‍ത്ഥമായ സ്വപ്നലോകം (ഭൗതികതയുടെ ലോകം) ഉപേക്ഷിക്കുവാനാണ്. എന്നിട്ട്, ആത്മികമരണത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന, ഇപ്പോഴും പൂര്‍ണ്ണമായി മരിച്ചിട്ടില്ലാത്ത, തന്റെ ജീവിതത്തിലെ ചില ശേഷിപ്പുകളെ ശക്തീകരിക്കുവാനാണ് (രണ്ടാം വാക്യം). കനലുകള്‍ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. എന്നാല്‍ അവന്‍ അവയെ ഉടനെ ‘ഊതിക്കത്തിച്ച് ജ്വാലയാക്കി മാറ്റേണ്ടിയിരിക്കുന്നു.’ അല്ലെങ്കില്‍ അവ പൂര്‍ണ്ണമായി കെട്ടുപോകും. (2 തിമൊ. 1:6-AMPLIFIED)

അവന്റെ പ്രവൃത്തി ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണതയുള്ളതായി കണ്ടില്ല എന്ന് കര്‍ത്താവ് അവനോടു പറയുന്നു (രണ്ടാം വാക്യം). പല വിശ്വാസികളും ‘പൂര്‍ണ്ണത’ എന്ന പദത്തെ ഭയപ്പെടുന്നു. എന്നാല്‍ ദൂതന്റെ പ്രവൃത്തി ദൈവമുമ്പാകെ പൂര്‍ണതയുള്ളതായിരിക്കണം എന്നു കര്‍ത്താവു പ്രതീക്ഷിക്കുന്നതായി നാം ഇവിടെ കാണുന്നു.

ആത്മിക പൂര്‍ണ്ണത എന്നതു വിശാലമായ ഒരു വിഷയമാണ്. പക്ഷേ ഇവിടെ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മൂപ്പന്റെ പ്രവൃത്തി ദൈവത്തിന്റെ അംഗീകാരം നേടുക എന്ന ഒരേഒരു ഹൃദയാഭിലാഷത്തില്‍ നിന്ന് ഉടലെടുത്തതായിരുന്നില്ല എന്നാണ്.

അവന്റെ പ്രവൃത്തികള്‍ നല്ല പ്രവൃത്തികളായിരുന്നു. അവന്‍, ആത്മികമായി ജീവിച്ചിരിക്കുന്നവനാണെന്ന പേരുണ്ടാക്കിയത് അങ്ങനെയാണല്ലോ. പക്ഷേ അവ ദൈവമഹത്വത്തിനായി ചെയ്തതായിരുന്നില്ല. പകരം ആളുകളില്‍ മതിപ്പുണ്ടാക്കാനായാണ് അവ ചെയ്തത്. അതുകൊണ്ട് അവ നിര്‍ജ്ജീവപ്രവൃത്തികളായിരുന്നു. അവന്റെ ‘വിശുദ്ധപ്രവര്‍ത്തനങ്ങളില്‍ കുറ്റം’ ഉണ്ടായിരുന്നു (പുറ. 28:38). ദൈവത്തിന് അവനെ അംഗീകരിക്കണമെങ്കില്‍ അവന്‍ ആത്മാവിലെ ഈ കളങ്കത്തില്‍ നിന്നു കഴുകല്‍ പ്രാപിക്കേണ്ടതുണ്ട്. (2 കൊരി. 7:1).

ആളുകളുടെ മാനം കിട്ടാനായി ചെയ്യുന്ന നല്ല പ്രവൃത്തികള്‍ നിര്‍ജ്ജീവപ്രവൃത്തികളാണ്.

പൂര്‍ണതയിലേക്കുള്ള ആദ്യപടി എല്ലാം ദൈവമുമ്പാകെ ചെയ്യുക എന്നതാണ്. നാം ഇവിടെ ആരംഭിച്ചില്ലെങ്കില്‍ എങ്ങും ചെന്നെത്തുകയില്ല. പ്രാര്‍ത്ഥനയായാലും ഉപവാസമായാലും മറ്റുള്ളവരെ സഹായിക്കുന്നതായാലും എന്തു ചെയ്യുമ്പോഴായാലും നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യം ഇതാണ്. ”ഞാന്‍ ഈ ചെയ്യുന്നത് ആരെങ്കിലും കണ്ട് അഭിനന്ദിക്കണമെന്നാണോ ഞാന്‍ ആഗ്രഹിക്കുന്നത്? അതോ ഇതു ഞാന്‍ ദൈവമുമ്പാകെ അവിടുത്തെ മഹത്വത്തിനുവേണ്ടി മാത്രം ചെയ്യുകയാണോ?” തെറ്റായ മനോഭാവമാണു പല നല്ല പ്രവൃത്തികളെയും മലിനപ്പെടുത്തുന്നതും അവയെ ദൈവദൃഷ്ടിയില്‍ അപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നതും.

ഈ വര്‍ഷങ്ങളില്‍ കേള്‍ക്കുകയും പ്രാപിക്കുകയും ചെയ്തത് എന്തെന്ന് ഓര്‍ത്ത് ആ ഉദ്‌ബോധനങ്ങള്‍ അനുസരിക്കണമെന്നു കര്‍ത്താവ് ആ ദൂതനെ ഉപദേശിക്കുന്നു (മൂന്നാം വാക്യം). കൂടുതല്‍ നല്‍കപ്പെട്ടിട്ടുള്ളവരില്‍ നിന്നു കര്‍ത്താവ് കൂടുതല്‍ പ്രതീക്ഷിക്കുന്നു. പൂര്‍ണ്ണതയെക്കുറിച്ചും വളരെ കൂടുതല്‍ കേട്ടിട്ടുള്ളവനാണ് ഈ ദൂതന്‍. പക്ഷേ ഈ പ്രബോധനങ്ങളെ അവന്‍ ഗൗരവമായി എടുത്തിട്ടില്ല. സത്യം അറിഞ്ഞിട്ടും അത് അനുസരിക്കാതിരിക്കുന്നതു മണലിന്മേല്‍ വീടു പണിയുന്നതിനു തുല്യമാണ്. ഒരു നാള്‍ അതു തകര്‍ന്നു വീഴും. സര്‍ദ്ദീസിലെ സഭയ്ക്കും ദൂതനും സംഭവിച്ചത് അതാണ്.

മാനസാന്തരപ്പെടുവാനാണ് ഈ ദൂതന് ഇപ്പോള്‍ നല്‍കുന്ന ഉദ്‌ബോധനം (മൂന്നാം വാക്യം). ഈ അന്ത്യനാളുകളില്‍ കര്‍ത്താവിനു സഭകളോടുള്ള സന്ദേശവും ഇതാണ്: മാനസാന്തരപ്പെടുക.

ഈ ദൂതനെക്കുറിച്ച് ഇപ്പോഴും ആശയ്ക്കു വകയുണ്ട്. കാരണം കര്‍ത്താവിന്റെ കൈകളില്‍ ഇപ്പോഴും അവന്‍ ഒരു നക്ഷത്രമാണ് (ഒന്നാം വാക്യം). കര്‍ത്താവ് അവനെ ഉപേക്ഷിച്ചിട്ടില്ല. പക്ഷേ അവന്‍ ആദ്യമായി ഉണരുകയും മാനസാന്തരപ്പെടുകയും വേണം.

ക്രിസ്തുവിന്റെ ആദ്യവരവിനു മുന്നോടിയായി വന്ന യോഹന്നാന്‍ സ്‌നാപകന്‍ മാനസാന്തരത്തെക്കുറിച്ചു പ്രസംഗിച്ചാണ് യിസ്രായേല്‍ ജനതയെ ഒരുക്കിയത്. ഇന്നു സഭയിലെ പ്രവാചകന്മാര്‍ ജനത്തെ കര്‍ത്താവിന്റെ രണ്ടാം വരവിനുവേണ്ടി ഒരുക്കുവാനും മാനസാന്തരം പ്രസംഗിക്കേണ്ടിയിരിക്കുന്നു. സഭയുടെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം മാനസാന്തരത്തിനുവേണ്ടിയുള്ള ആഹ്വാനമാണ്.

ദൂതന്‍ ഉണരുകയും മാനസാന്തരപ്പെടുകയും ചെയ്യാതിരുന്നാല്‍ രാത്രിയില്‍ കള്ളനെന്നപോലെ താന്‍ അപ്രതീക്ഷിതമായി ന്യായവിധിക്കായി അവന്റെ അടുത്തുവരുമെന്നു കര്‍ത്താവു മുന്നറിയിപ്പു നല്‍കുന്നു. കര്‍ത്താവു രാത്രിയില്‍ കള്ളനെപ്പോലെ വരുന്നത് പ്രാഥമികമായും അവിശ്വാസികള്‍ക്കു വേണ്ടിയാണ്. ഇരുട്ടില്‍ നടക്കുന്ന വിശ്വാസികള്‍ക്കു വേണ്ടിയും. വെളിച്ചത്തില്‍ നടക്കുന്ന പകലിന്റെ മക്കള്‍ കര്‍ത്താവിന്റെ വരവിങ്കല്‍ ആശ്ചര്യപ്പെട്ടു പോകയില്ല. അതേസമയം രാത്രിയുടെ മക്കള്‍ അമ്പരന്നു പോകും (1 തെസ്സ. 5:4,5).

എപ്പോഴും വെളിച്ചത്തില്‍ നടക്കുന്നവരായതുകൊണ്ട് ജയാളികള്‍ കര്‍ത്താവിന്റെ വരവിനുവേണ്ടി സദാ ഒരുങ്ങിയിരിക്കുന്നവരാണ്. എന്നാല്‍ ഇരുളില്‍ നടക്കുന്നവരില്‍ അനുതപിക്കാത്ത പാപം ഉള്ളതിനാല്‍ സ്വയം ‘വിശ്വാസികള്‍’ എന്നു വിളിച്ചാലും അവര്‍ കര്‍ത്താവിന്റെ വരവിന് ഒരുക്കമുള്ളവരല്ല.

ആത്മികമായി നിദ്രകൊള്ളുന്ന, അനുതപിക്കാത്ത, വിശ്വാസികള്‍ (അവര്‍ സഭയുടെ ദൂതന്മാരായാലും) കര്‍ത്താവിന്റെ വരവില്‍ അമ്പരന്നു പോകുമെന്ന് വെളിപ്പാട് 3:3 ല്‍ വ്യക്തമായി പറയുന്നു. അവര്‍ ഇരുളിന്റെ മക്കളുടെ അതേവിഭാഗത്തില്‍തന്നെ ആയിരിക്കും. കര്‍ത്താവിന്റെ വരവില്‍ കൈവിടപ്പെട്ടുപോയ ബുദ്ധിയില്ലാത്ത കന്യകമാരാണിവര്‍ (മത്താ. 25:10-13).

കര്‍ത്താവു പറയുന്നു ”ഞാന്‍ കള്ളനെപ്പോലെ വരും. തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍” (വെളി. 16:15).

എങ്കിലും ഉടുപ്പു മലിനമാക്കാത്ത കുറെപേര്‍ സര്‍ദ്ദീസില്‍ ഉണ്ടായിരുന്നു (വെളി. 3:4). ഈ സഭയുടെ രക്ഷാകരമായ ഒരേ ഒരു പ്രത്യേകത ഇതായിരുന്നു.

തങ്ങളുടെ ഹൃദയം നിര്‍മ്മലമായി സൂക്ഷിക്കുന്നവരുടെ ഒരു പട്ടിക ദൈവത്തിന്റെ പക്കലുണ്ട്. നിര്‍മ്മലത എന്നു പറയുന്നത് ജഡത്തിലെ പാപങ്ങളില്‍ നിന്നുള്ള മോചനം മാത്രമല്ല, മനുഷ്യമാനം അമ്പേഷിക്കുന്ന പാപത്തില്‍നിന്നും ആത്മാവിലെ മറ്റു കളങ്കങ്ങളില്‍നിന്നും ഉള്ള സ്വാതന്ത്ര്യം കൂടിയാണത്.

സര്‍ദ്ദീസില്‍ ദൈവമുമ്പാകെ ജീവിച്ച ജയാളികളുടെ ഒരു ശേഷിപ്പാണിത്. കര്‍ത്താവുതന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ ഈ ജയാളികളുടെ എണ്ണം വളരെ ചുരുക്കമാണ്. എല്ലാ തലമുറയിലും ഈ ശേഷിപ്പ് ചെറുതായിരിക്കും. ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയും ഇടുക്കമുള്ള വാതിലും കണ്ടെത്തുന്നവര്‍ ചുരുക്കമാണല്ലോ (മത്താ. 7:14).

ഈ ചുരുക്കം പേര്‍ ”യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും” എന്നു കര്‍ത്താവു പറയുന്നു (അഞ്ചാം വാക്യം). ലൂക്കോസ് 21:36 ല്‍ കാണുന്ന ‘സംഭവിപ്പാനുള്ള എല്ലാറ്റില്‍നിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പില്‍ നില്പാനും നിങ്ങള്‍ ശക്തരും യോഗ്യരും എന്ന് എണ്ണപ്പെടേണ്ടതിന് സദാകാലവും ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പിന്‍’ (AMPLIFIED) എന്ന കര്‍ത്താവിന്റെ ഉപദേശം അനുസരിച്ചവരാണവര്‍. അവര്‍ യോഗ്യരെന്ന് എണ്ണപ്പെട്ടു. അതുകൊണ്ട് കുഞ്ഞാടിന്റെ കല്യാണദിവസം അവര്‍ കാന്തയുടെ വെള്ളവസ്ത്രം ധരിച്ചുകൊണ്ടു നടക്കും.

വെള്ളവസ്ത്രം ധരിക്കുക എന്ന പ്രതിഫലം എല്ലാ ജയാളികള്‍ക്കും വാഗ്ദാനം ചെയ്തിരിക്കുന്നു (അഞ്ചാം വാക്യം). ഇതു വ്യക്തമാക്കുന്നത് ജയാളികള്‍ ക്രിസ്തുവിന്റെ കാന്തയായിത്തീരും എന്നാണ്.

കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ നിന്നു പേര്‍ മായ്ച്ചുകളയുകയില്ലെന്ന വാഗ്ദാനവും ജയാളികള്‍ക്കു നല്‍കിയിട്ടുണ്ട്. (അഞ്ചാം വാക്യം). ഒരുവന്റെ പേര് ജീവപുസ്തകത്തില്‍ എഴുതിയാലും അതു മായ്ച്ചുകളയുവാനുള്ള സാധ്യത ഉണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. അത്തരം ഒരു അപകടസാധ്യത ഇല്ലെങ്കില്‍ ജയാളികള്‍ക്കു കൊടുക്കുന്ന ഈ വാഗ്ദാനത്തിന് എന്ത് അര്‍ത്ഥമാണുള്ളത്? ജഡത്തെ അനുസരിച്ചു ജീവിക്കുന്ന വിശ്വാസികള്‍ ആത്മികമായി മരിക്കും എന്നത് തിരുവെഴുത്തിലെ വ്യക്തമായ ഉപദേശം ആണ് (റോമര്‍ 8:13). ഒരിക്കല്‍ ലഭിച്ച രക്ഷ അവര്‍ക്കു നഷ്ടപ്പെടും.

കര്‍ത്താവു മോശെയോടു പറഞ്ഞു ”എന്നോടു പാപം ചെയ്തവന്റെ പേര്‍ ഞാന്‍ എന്റെ പുസ്തകത്തില്‍ നിന്നു മായിച്ചുകളയും” (പുറ.32:33).

പത്രോസ് അപ്പോ. പ്രവൃത്തി 1:20 ല്‍ ഉദ്ധരിച്ച ഇസ്‌കര്യോത്താ യൂദായെക്കുറിച്ചുള്ള പ്രവചനം നമ്മള്‍ 69-ാം സങ്കീര്‍ത്തനം 25-ാം വാക്യത്തില്‍ കാണുന്നു. 69-ാം സങ്കീര്‍ത്തനം തുടര്‍ന്നു വായിക്കുമ്പോള്‍ യൂദായുടെ പേരു ജീവന്റെ പുസ്തകത്തില്‍ നിന്നു മായിച്ചുകളയുമെന്ന പ്രവചനപരമായ പരാമര്‍ശം കാണാം (28-ാം വാക്യം). ഒരിക്കല്‍ അവന്റെ പേര്‍ ആ പുസ്തകത്തിലുണ്ടായിരുന്നു. പിന്നീടതു മായിച്ചുകളഞ്ഞു.

തന്റെ പേര് അവിടെ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ഒരുവന്‍ ജയാളിയായിരിക്കണം.

ജയാളിയുടെ പേര് പിതാവിന്റെയും ദൂതന്മാരുടെയും മുമ്പാകെ ഏറ്റുപറയാമെന്നും കര്‍ത്താവ് വാഗ്ദാനം ചെയ്തിരിക്കുന്നു. അവിടുത്തെ നാമം ലജ്ജകൂടാതെ മനുഷ്യരുടെ മുമ്പാകെ ഏറ്റുപറയുന്നവര്‍ക്കുള്ള അവകാശമാണീ വാഗ്ദാനം (മത്താ. 10:32, ലൂക്കൊ. 12:8). നമ്മുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ മുമ്പാകെ തന്റെ നാമം പരസ്യമായി ഏറ്റുപറയുന്നതിനു കര്‍ത്താവ് വലിയ വില കല്പിക്കുന്നുണ്ട്. പല വിശ്വാസികളും ഇക്കാര്യത്തില്‍ അവിശ്വസ്തരാണ്. തങ്ങള്‍ ജയാളികളല്ലെന്ന് അങ്ങനെ അവര്‍ തെളിയിക്കുന്നു.

അന്തിമദിവസത്തില്‍ കര്‍ത്താവു നമ്മുടെ പേര് ഏറ്റുപറയുന്നത് എത്ര വലിയ ബഹുമതിയായിരിക്കും! ഒരുനാള്‍ വിശുദ്ധദൂതന്മാരുടേയും പിതാവിന്റേയും മുമ്പാകെ കര്‍ത്താവു നമ്മെ അഭിമാനപൂര്‍വ്വം അംഗീകരിക്കുമെങ്കില്‍ ആ പ്രതിഫലത്തിനുവേണ്ടി നൂറുവര്‍ഷം ഈ ഭൂമിയില്‍ നാം ദിനന്തോറും പീഡയും അപമാനവും അനുഭവിച്ചാലും അത് അധികപ്പറ്റാവുകയില്ല. അവിടുത്തെ വിലയേറിയ അധരങ്ങളില്‍നിന്നുള്ള അംഗീകാരത്തിന്റെ ഒരു വാക്ക് ഒരു ജീവിതകാലം മുഴുവന്‍ നാം അനുഭവിച്ച നിന്ദയുടേയും ഉപദ്രവത്തിന്റേയും ഓര്‍മ്മകളെ നമ്മുടെ മനസ്സില്‍നിന്നു തുടച്ചുനീക്കും.

ആത്മാവു സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ (ആറാം വാക്യം).

വിശ്വസ്തയായ സഭ.

വാക്യം 7-13:- ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന്‍ അരുളിചെയ്യുന്നത്: ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാന്‍ നിന്റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവച്ചിരിക്കുന്നു. അത് ആര്‍ക്കും അടെച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ. എങ്കിലും നീ എന്റെ വചനം കാത്തു. എന്റെ നാമം നിഷേധിച്ചിട്ടില്ല. യഹൂദരല്ലാതിരിക്കെ യഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്റെ പള്ളിയില്‍ നിന്നു വരുത്തും. അവര്‍ നിന്റെ കാല്‍ക്കല്‍ വന്നു നമസ്‌കരിപ്പാനും ഞാന്‍ നിന്നെ സ്‌നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും. സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്‍തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊള്‍ക. ജയിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു തൂണാക്കും. അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല. എന്റെ ദൈവത്തിന്റെ നാമവും, എന്റെ ദൈവത്തിന്റെ പക്കല്‍നിന്നു, സ്വര്‍ഗ്ഗത്തില്‍ നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരുശലേം എന്ന എന്റെ ദൈവത്തിന്‍ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാന്‍ അവന്റെ മേല്‍ എഴുതും. ആത്മാവു സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഇവിടെ വിശുദ്ധനും സത്യവാനും എന്നു കര്‍ത്താവു സ്വയം വിളിക്കുന്നു. ‘അവന്‍ പാപം ഒന്നും ചെയ്തില്ല. അവന്റെ വായില്‍ വഞ്ചന (കാപട്യം) ഒന്നും ഉണ്ടായിരുന്നില്ല’ (1 പത്രോ. 2:22). തന്റെ ദൂതന്മാരിലും അവിടുന്ന് ഇതേ സത്യവും യാഥാര്‍ത്ഥ്യവുമാണു നോക്കുന്നത്.

തന്റെ കൈയില്‍ ദാവീദിന്റെ താക്കോല്‍ ഉണ്ടെന്ന് അവിടുന്നു പറയുന്നു. ദാവീദിന്റെ സന്തതിയായി ജനിച്ച ദൈവപുത്രനെക്കുറിച്ചുള്ളതാണല്ലോ സുവിശേഷം (റോമ. 1:1-5).

‘ദാവീദിന്റെസന്തതിയായിട്ടു ജനിച്ചു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്‍ക’ എന്നതായിരുന്നു തിമൊഥെയോസിനോടുള്ള പൗലോസിന്റെ അവസാന ഉദ്‌ബോധനങ്ങളില്‍ ഒന്ന് (2 തിമൊ. 2:8). ‘ദാവീദിന്റെ സന്തതിയായി അവിടുന്നു വന്നു’ എന്നതു സൂചിപ്പിക്കുന്നത്, എന്നിട്ടും അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല എന്ന വസ്തുതയാണ്. അതുകൊണ്ട് മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ യോഗ്യനായി ദൈവം യേശുവിനെ കണ്ടു.

താക്കോല്‍, വാതില്‍ തുറക്കാനുള്ള കഴിവിനെയാണു കുറിക്കുന്നത്. ജഡത്തില്‍ വന്ന് പാപത്തേയും സാത്താനേയും ജയിച്ച് അങ്ങനെ നമുക്കു നടക്കുവാനുള്ള ഒരു വഴി തുറക്കുവാന്‍ യേശുവിനു കഴിഞ്ഞു. ജയാളികള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം യേശു ഒരു മുന്നോടിയും മാതൃകയുമാണ്.

ഇപ്പോള്‍ ഏതു വാതിലും തുറക്കാനും അടയ്ക്കാനും കഴിവുള്ളവനായി കര്‍ത്താവ് ഇവിടെ സ്വയം പരിചയപ്പെടുത്തുന്നു. നാം ജയിക്കുന്നവരാണെങ്കില്‍ ഒരു സമയത്തും ഒരു അടഞ്ഞ വാതിലിനു മുന്നില്‍ വിഷണ്ണരായി നില്‍ക്കേണ്ടി വരികയില്ല. പ്രത്യേകിച്ചും അതിലൂടെ കടക്കേണ്ടതു ദൈവത്തിന്റെ ഹിതം ആയിരിക്കുമ്പോള്‍.

എന്നാല്‍ കര്‍ത്താവു നമുക്കു മുമ്പില്‍ ചില വാതിലുകള്‍ അടയ്ക്കും. നമുക്കു ഗുണകരമല്ലെന്ന് അവിടുത്തേക്ക് അറിയാവുന്നതും നമുക്ക് അവിടുന്ന് മുന്‍നിയമിച്ചിട്ടില്ലാത്തതുമായ വഴികളിലേക്കു നയിക്കുന്ന വാതിലുകളാണ് കര്‍ത്താവ് അടയ്ക്കുന്നത്. സത്യത്തില്‍ ജയാളിയുടെ ജീവിതം വളരെ ആവേശകരമായ ഒന്നാണ്. നാം ഏതു വാതിലിലൂടെ കടക്കണമെന്നതും ഏതു വാതിലുകളില്‍ മുട്ടുന്നത് ഉപേക്ഷിക്കണമെന്നതും കര്‍ത്താവു തന്നെയാണു തീരുമാനിക്കുന്നത്.

യോനയുടെ പുസ്തകത്തില്‍, കര്‍ത്താവ് എങ്ങനെയാണ് ഒരു വാതില്‍ അടയ്ക്കുന്നതെന്നും (കപ്പലില്‍ നിന്നു യോനയെ എറിഞ്ഞു യാത്ര മുടക്കിയല്ലോ) മറ്റൊരു വാതില്‍ തുറക്കുന്നതെന്നും (മത്സ്യം വായ് തുറന്നു യോനയെ വിഴുങ്ങിയല്ലോ) നമ്മള്‍ കാണുന്നു. മത്സ്യം യിസ്രായേല്‍ തീരത്തുവന്നപ്പോള്‍ കര്‍ത്താവ് ഒരു പ്രാവശ്യംകൂടി മത്സ്യത്തിന്റെ വായ് തുറന്ന് യോനയെ കരയില്‍ എത്തിച്ചു. അങ്ങനെ യോനാ തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി. പിന്നീട് യോനാ പ്രസംഗിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ച നിനവേയിലേക്കു പോകാന്‍ ദൈവം വീണ്ടും കല്പിക്കുന്നു. ഇപ്രാവശ്യം യോനാ പോയി.

പ്രത്യേകലക്ഷ്യത്തോടെ, ഏതെങ്കിലും സ്ഥലത്ത് നാം ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ തെറ്റായ വാതിലുകള്‍ അവിടുന്ന് നമ്മുടെ മുമ്പില്‍ അടയ്ക്കും (ചിലപ്പോള്‍ ചില സ്ഥലത്തുനിന്നു നാം പുറന്തള്ളപ്പെടും). ശരിയായ വാതിലുകള്‍ നമുക്കു മുമ്പില്‍ മലര്‍ക്കെ തുറക്കും. നാം തുടങ്ങിയിടത്തു തന്നെ നമ്മെ മടക്കി എത്തിക്കാന്‍പോലും അവിടുന്നു വഴികളൊരുക്കിയേക്കും. ഏറ്റവും നല്ലതു നമുക്കു നഷ്ടപ്പെടരുതെന്ന കരുതലിലാണതു ചെയ്യുന്നത്. യോനയ്ക്കുവേണ്ടി ചെയ്തത്, അതില്‍ കൂടുതലും, അവിടുന്നു നമുക്കുവേണ്ടി ചെയ്യും.

എല്ലാ വാതിലിന്റേയും താക്കോല്‍ കര്‍ത്താവിന്റെ കയ്യിലാണ്. ദൈവത്തെ മഹത്വപ്പെടുത്തുക എന്നതല്ലാതെ ജീവിതത്തില്‍ മറ്റൊരു അഭിലാഷവുമില്ലാത്ത പൂര്‍ണമനസ്‌കനായ ശിഷ്യനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പിക്കാം-ഒന്നും നിങ്ങളുടെ പാതയില്‍ തടസ്സമായി നില്ക്കുകയില്ല. ആളുകള്‍ അടുത്തുവരുമ്പോള്‍ സ്വയംതുറക്കുന്ന ചില യാന്ത്രികവാതിലുകളുണ്ട്. അതുപോലെ ദൈവഹിതം നിറവേറ്റാനുള്ള പ്രയാണത്തില്‍ നിങ്ങളുടെ മുമ്പിലുള്ള എല്ലാ അടഞ്ഞവാതിലുകളും നിങ്ങള്‍ അടുത്തുവരുമ്പോള്‍ പൊടുന്നനെ തുറക്കുന്നതു കാണാം. അവിടുന്ന് ഒരോ വാതിലും തക്ക സമയത്താണു തുറക്കുക-ഒട്ടും നേരത്തെയല്ല, ഒട്ടും താമസിച്ചുമല്ല. അതുപോലെ ദൈവത്തിന്റെ പൂര്‍ണ്ണഹിതം നിങ്ങള്‍ക്കു നഷ്ടപ്പെടുത്തുന്ന വാതിലുകള്‍ അവിടുന്ന് അടയ്ക്കുകയും ചെയ്യും.

ഇവിടെ ഫിലദെല്‍ഫിയയില്‍, കര്‍ത്താവില്‍നിന്ന് ഒരു ശാസനയും കേള്‍ക്കാത്ത മറ്റൊരു ദൂതനേയും സഭയേയും കണ്ടുമുട്ടുന്നു. ആദ്യത്തേത് നമ്മള്‍ സ്മുര്‍ന്നയിലാണല്ലോ കണ്ടത്.

ഈ രണ്ടുകൂട്ടരുടേയും അനുഭവം തെളിയിക്കുന്നത്, കര്‍ത്താവു നമ്മെ പരിശോധിക്കുമ്പോള്‍ ഒരു ശാസനയും കേള്‍ക്കേണ്ടിവരാത്ത ജീവിതം നയിക്കാന്‍ സഭയ്ക്കും ദൂതനും സാധ്യമാണ് എന്ന വസ്തുതയാണ്. നമുക്കെല്ലാവര്‍ക്കും ഇതൊരു വെല്ലുവിളിയായിരിക്കട്ടെ.

ഇവിടുത്തെ ദൂതനും സഭയും അല്പം ശക്തിമാത്രം ഉള്ളവരായിരുന്നു (എട്ടാം വാക്യം). വളരെക്കുറച്ചു ജനസ്വാധീനവും അധികാരവും മാത്രമുള്ളവര്‍. എന്നാല്‍ ദൈവവചനം അനുസരിക്കുന്നവരും കര്‍ത്താവിന്റെ നാമം ഏറ്റുപറയുന്നവരുമായിരുന്നു അവര്‍.

നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രാഥമികമായും ആവശ്യമുള്ള രണ്ടുകാര്യങ്ങളാണിവ-ദൈവവചനം അനുസരിക്കുക, യേശുവിന്റെ സാക്ഷ്യം മുറുകെ പിടിക്കുക. വെളിപ്പാടുപുസ്തകത്തില്‍ ഇക്കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ.

അവരുടെ വിശ്വസ്തതമൂലം തനിക്കു സാക്ഷിയാകേണ്ടതിന് അവരുടെ മുമ്പില്‍ ഒരു വാതില്‍ തുറന്നു വച്ചിരിക്കുന്നതായി കര്‍ത്താവു പറയുന്നു. അത് ആര്‍ക്കും അടയ്ക്കാന്‍ കഴിയുകയുമില്ല (എട്ടാം വാക്യം). അവരുടെ സാക്ഷ്യത്തെ സ്വാഭാവികമായും സാത്താന്‍ എതിര്‍ക്കും. എന്നാല്‍ പാതാളഗോപുരങ്ങള്‍ക്ക് ഈ സഭയെ കീഴടക്കുവാന്‍ സാധ്യമല്ല. കാരണം സാത്താന്‍പോലും ഭയപ്പെടുന്ന, ജയിച്ചുമുന്നേറുന്ന, സഭയാണല്ലോ ഇത്.

ഈ സഭയ്ക്കും സാത്താന്റെ പള്ളിയില്‍ നിന്നുള്ള എതിര്‍പ്പുണ്ട്. സ്മുര്‍ന്നയിലെ സഭയ്‌ക്കെന്നതുപോലെ (ഒന്‍പതാം വാക്യം). കര്‍ത്താവു കലവറകൂടാതെ പ്രശംസിച്ച രണ്ടുസഭകള്‍ക്കാണ് സാത്താന്റെ പള്ളിയില്‍നിന്ന് എതിര്‍പ്പുണ്ടായതെന്ന കാര്യം ശ്രദ്ധിക്കുക. ദൈവത്തിനുവേണ്ടി മുഴുഹൃദയത്തോടെ മുന്നോട്ടുപോകുന്ന സഭകള്‍ക്കായിരിക്കും സാത്താനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എതിര്‍പ്പു നേരിടേണ്ടിവരുന്നത്. സാത്താന്റെ എതിര്‍പ്പ് പ്രധാനമായും മതഭക്തരായ ആളുകളില്‍ കൂടിയാണെന്നതും ശ്രദ്ധേയം.

യേശു ഭൂമിയിലായിരിക്കുമ്പോള്‍ റോമക്കാരോ ഗ്രീക്കുകാരോ അല്ല ദിവസവും തങ്ങളുടെ ‘ബൈബിള്‍’ പഠിച്ചിരുന്ന മതഭക്തരായ യഹൂദന്മാരായിരുന്നു തന്നെ എതിര്‍ത്തത്.ക്രിസ്തുവിന്റെ ശരീരത്തിനും അനുഭവം ഇതുതന്നെ.ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുകയും അതേസമയം പാപത്തില്‍ നിന്നുള്ള മോചനം പ്രഘോഷിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്നാണ് ഏറ്റവും കുടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വരിക.

താന്‍ ഫിലദെല്‍ഫിയാ സഭയോടൊപ്പമാണെന്ന് സാത്താന്റെ പള്ളിക്കാര്‍ക്കു വ്യക്തമായും ബോധ്യമാകുമെന്ന് കര്‍ത്താവ് പറയുന്നു. സാത്താന്റെ പിണിയാളുകള്‍ സഭയ്ക്കുമുമ്പില്‍ മുട്ടുമടക്കാന്‍ നിര്‍ബന്ധി തരാകും (ഒന്‍പതാം വാക്യം).സഭയുടെ കാല്ക്കീഴെ ചതച്ചുകളയപ്പെടുക എന്നതാണു ദൈവം സാത്താനു നല്‍കിയിരിക്കുന്ന വിധി. (റോമര്‍ 16:20) അതുകൊണ്ട് സാത്താനേയും അവന്റെ പിണിയാളുകളേയും നാം ഒരിക്കലും ഭയപ്പെടേണ്ട. തന്റെ ശിഷ്യന്‍മാരെ പിതാവു സ്‌നേഹിക്കുന്നു എന്നു ലോകം അറിയണമെന്നായിരുന്നു യേശുവിന്റെ പ്രാര്‍ത്ഥന (യോഹ 17:23). ഈ പ്രാര്‍ത്ഥനയുടെ മറുപടി ഫിലദെല്‍ഫിയായെ സംബന്ധിച്ചിടത്തോളം നിറവേറപ്പെടുകയാണ്. കര്‍ത്താവു തന്റെ സഭയെ സ്‌നേഹിച്ച് അവരുടെ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്നു യഹൂദ്യാപള്ളിക്കാര്‍ക്കു ബോധ്യമാകും (ഒന്‍പതാം വാക്യം). നമ്മുടെ ശത്രുക്കളെ കുഴപ്പത്തിലാക്കു വാനും നാം അവിടുത്തെ സ്‌നേഹത്തിന്റേയും കരുതലിന്റേയും പാത്ര ങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്തുവാനും കര്‍ത്താവിന് ആശ്ചര്യമായ വഴികളുണ്ട്.

യേശുവിന്റെ സഹിഷ്ണുതയുടെ വചനം ഫിലദെല്‍ഫ്യയിലെ സഭ കാത്തു (പത്താംവാക്യം). കര്‍ത്താവിന്റെ വചനം അവര്‍ അനുസരിച്ചു. അന്ത്യം വരെ അനുസരണത്തില്‍ നിലനിന്നു. പരീക്ഷയുടെ സമയത്ത് വിശ്വസ്തരായി നിലനിന്നാല്‍ മാത്രമേ നാം ഒന്നിനും കുറവില്ലാത്ത തികഞ്ഞവരായി മാറുകയുള്ളൂ. (യാക്കോ 1:4)

‘ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാന്‍ നിന്നെ കാക്കും’എന്നാണ് ഈ സഭയോടുള്ള കര്‍ത്താവിന്റെ വാഗ്ദാനം(പത്താം വാക്യം). ആ കാലത്ത്(ഒന്നാം നൂറ്റാണ്ടിന്റെ നടുവിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ) ഭുതലത്തിലെങ്ങും വരാന്‍ പോകുന്ന ഒരു പരീക്ഷാ കാലത്തെക്കുറിച്ച് ദൈവം അവര്‍ക്കു മുന്നറിയിപ്പു കൊടുക്കുന്നു.ആ പരീക്ഷാ സമയത്തു ഫിലദല്‍ഫ്യയിലെ സഭയ്ക്കുദിവ്യസംരക്ഷണമാണു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

ആ ‘പരീക്ഷയുടെ നാഴിക’യില്‍ ദൈവം അവരെ എങ്ങനെയാണു സംരക്ഷിച്ചത്? ഈ ലോകത്തില്‍ നിന്ന് അവരെ എടുത്തുകൊണ്ടാണോ? തീര്‍ച്ചയായും അല്ല. പരീക്ഷയുടെ നടുവില്‍ അവരെ സുരക്ഷിതരായി കാക്കുകയായിരുന്നു. അവര്‍ കര്‍ത്താവിന്റെ സംരക്ഷണത്തിന്റെ കരം കഷ്ടതയുടെ നടുവില്‍ അനുഭവിച്ചു.

ഇതു നമുക്കും ഉത്സാഹം പകരുന്ന വചനമാണ്.എതിര്‍ ക്രിസ്തുവിന്റെ നാളില്‍ മഹോപദ്രവത്തിന്റെ മദ്ധ്യത്തില്‍ കര്‍ത്താവ് ഇതുപോലെ നമ്മേയും സംരക്ഷിക്കും. രണ്ടാംനൂറ്റാണ്ടില്‍ ഫിലദെല്‍ഫ്യയിലെ സഭയെ കാത്തു സുക്ഷിച്ചതുപോലെ അവിടുത്തെ നാമത്തിനുവേണ്ടി ഉപദ്രവം സഹിക്കേണ്ടി വന്നാലും, നമ്മെ ഭൂമിയില്‍ കര്‍ത്താവു കാത്തുകൊള്ളും.

‘ എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും………ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട…. നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു…….നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചുപോകയില്ലതാനും’ എന്നാണല്ലോ യേശു പറഞ്ഞിട്ടുള്ളത് (മത്താ. 10:28-30; ലൂക്കോ 21:18).

പീഡനത്തിന്റെ നടുവിലും കര്‍ത്താവിന്റ അനുമതി ഇല്ലാതെ നമ്മുടെ തലയിലെ രോമത്തെപോലും തൊടുവാന്‍ ആര്‍ക്കും സാധ്യമല്ല. അതുകൊണ്ട് നമുക്കു സമാധാനത്തില്‍ വസിക്കാം.

തുടര്‍ന്ന് ഫിലദെല്‍ഫ്യയിലെ സഭയോടു കര്‍ത്താവു പറയുന്നു ‘പരീക്ഷാ കാലത്ത് പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ഭൂമിയില്‍ വസിക്കുന്നവരാണ്’ (പത്താം വാക്യം). ഈ ഭുമിയെ തങ്ങളുടെ ഭവനമാക്കി, ഭുമിയിലെ കാര്യങ്ങളില്‍ മനസ്സുവച്ച് മനുഷ്യരുടെ മാനത്തിനും ധനത്തിനും പിന്നാലെ പായുന്നവരാണവര്‍.

ഒരു ജയാളിയും ഇത്തരം ഒരു ഭുലോകവാസിയായിരിക്കുകയില്ല. ഉയരത്തിലുള്ള കാര്യങ്ങളിലാണ് അവരുടെ മനസ്സ്.

കിരീടം നഷ്ടപ്പെടാതിരിക്കാന്‍ തങ്ങള്‍ക്കുള്ളതു മുറുകെപിടിച്ചുകൊള്ളു വാന്‍ കര്‍ത്താവ് ഇവിടെയുള്ള സഭയോട് തുടര്‍ന്ന് ഉപദേശിക്കുന്നു (പതിനൊന്നാം വാക്യം). നിങ്ങള്‍ക്കായി ദൈവം ഉദ്ദേശിച്ചിട്ടുള്ള കിരീടം മറ്റൊരുവനു ലഭിക്കുവാന്‍ സാധ്യതയുണ്ടെന്നല്ലേ ഇതു സൂചിപ്പിക്കുന്നത്?

ദൈവം നിങ്ങള്‍ക്കായി ഒരു പ്രവര്‍ത്തനവും കിരീടവും വച്ചിട്ടുണ്ട്.എന്നാല്‍ ആ പ്രവര്‍ത്തനം നിറവേറ്റുന്നതില്‍ വിശ്വസ്തത പാലിക്കുന്നില്ലെങ്കില്‍ ആ കിരീടം നിങ്ങള്‍ക്കു ലഭിക്കുകയില്ല.ആ പ്രവൃത്തി ചെയ്യാന്‍ ദൈവം മറ്റൊരുവനെ എഴുന്നേല്പിക്കുകയും നിങ്ങള്‍ക്കായി ഉദ്ദേശിച്ചിരുന്ന കിരീടം അവനു കൊടുക്കുകയും ചെയ്യും. ഇത് യഥാര്‍ത്ഥമായും സംഭവിക്കാവുന്ന താണ്. അതുകൊണ്ട് നാം ജാഗരൂകരായിരിക്കുക.

ക്രിസ്തുവിന്റെ മറ്റ് അപ്പോസ്തലന്മാര്‍ക്കെന്നപോലെ ഇക്‌സര്യോത്താ യുദായ്ക്കും ദൈവം പ്രത്യേക പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നു. എന്നാല്‍ യുദ അവിശ്വസ്തനായിരുന്നു.അതിനാല്‍ അവന്റെ കിരീടം അവനു നഷ്ടപ്പെട്ടു. മറ്റൊരുവനാണ് (ഒരു പക്ഷേ പൗലൊസാകാം) യൂദാ ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തനം തികച്ചത്. ആ വ്യക്തിക്ക് സ്വന്തം കിരീടത്തിന് പുറമേ യൂദയുടെ കിരീടം കൂടി ലഭിക്കും.

ദൈവം തന്നതിനെ നാം മുറുകെ പിടിച്ചുകൊള്ളണം. ഒരു സമയത്തും നമുക്കു കാര്യങ്ങളെ ലാഘവത്തോടെ എടുക്കാനാവില്ല.

ജയിക്കുന്നവനെ സഭയില്‍ സ്ഥിരമായ ഒരു തൂണാക്കും (പന്ത്രണ്ടാം വാക്യം). അതിന്റെ അര്‍ത്ഥം അവന്‍ സഭയിലെ മറ്റുള്ളവരെ പിന്തുണയ്ക്കു കയും അവരുടെ ഭാരങ്ങള്‍ വഹിക്കുകയും ചെയ്യുമെന്നാണ്. അനേകര്‍ക്ക് അവന്‍ ഒരു ആത്മിക ‘പിതാവാ’യിരിക്കും. ഓരോ സഭയിലും ഇത്തരം തൂണുകളുടെ വലിയ ആവശ്യം ഇന്നുണ്ട്.

ജയിക്കുന്നവന്റെ നെറ്റിമേല്‍ ദൈവത്തിന്റെ നാമവും, പുതിയ യെരു ശലേമിന്റെ നാമവും, കര്‍ത്താവിന്റെ നാമവും എഴുതും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവന്‍ യേശുവിന്റെ പൂര്‍ണ്ണമനസ്‌കനായ ശിഷ്യനാണെന്ന് എവിടെച്ചെന്നാലും പരസ്യമായി തിരിച്ചറിയപ്പെടും.അതുകൊണ്ട് അവന്‍ ഭൂമിയില്‍ നിന്ദിതനായിരിക്കും.എന്നാല്‍ കര്‍ത്താവിന്റെ വരവിങ്കല്‍ അവന്‍ മാനിക്കപ്പെടും.

ക്രിസ്തുവിന്റെ കാന്തയുടെ പ്രതീകാത്മകമായ പേരാണ് പുതിയ യെരുശലേം (വെളി 21:9,10). ജയിക്കുന്നവന്റെ നെറ്റിമേല്‍ ആ നഗരത്തിന്റെ പേര് എഴുതും. ജയാളികള്‍ മാത്രമേ ക്രിസ്തുവിന്റെ കാന്തയുടെ ഭാഗമായിത്തീരുകയുള്ളൂവെന്ന് ഇവിടെ നിന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ ഈ ഉത്സാഹത്തിന്റെ വാക്കുകളെ ഗൗരവമായി എടുക്കട്ടെ. (പതിമൂന്നാം വാക്യം).

നിഗളമുള്ള സഭ

വാക്യം 14-22: ലവോദിക്ക്യയിലെ സഭയുടെ ദൂതന്ന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുളളവന്‍ അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. നീ ഉഷ്ണവാനുമല്ല, ശീതവാനുമല്ല. ശീതവാനോ ഉഷ്ണവാനോ ആയിരുന്ന എങ്കില്‍ കൊള്ളാമായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല ശീതോഷ്ണവാനാകയാല്‍ നിന്നെ എന്റ വായില്‍നിന്ന് ഉമിണ്ണുകളയും. ഞാന്‍ ധനവാന്‍ സമ്പന്നനായിരിക്കുന്നു, എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ട് നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാല്‍ നീ സമ്പന്നന്‍ ആകേണ്ടതിന് തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകതവണ്ണം ധരിക്കേണ്ടതിനു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന് കണ്ണില്‍ എഴുതാന്‍ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധി പറയുന്നു. എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക. മാനസാന്തരപ്പെടുക. ഞാന്‍ വാതില്ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും. ജയിക്കുന്നവന് ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്കും. ഞാനും ജയിച്ച് എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നെ. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

കര്‍ത്താവ് ഇവിടെ സ്വയം വിളിക്കുന്നത് ‘ആമേന്‍’ എന്നാണ്.അവിടുത്തെ വാക്കുകള്‍ എല്ലാം നിവൃത്തിയാകുമെന്നു സാരം. ‘വിശ്വസ്തനും സത്യവാനുമായ സാക്ഷി’ കൂടിയായ അവിടുന്ന് സത്യം, ഉള്ളതുപോലെ സംസാരിക്കുന്നവനാണ്.ദൈവസൃഷ്ടിയുടെ ആരംഭവും (രചയിതാവ്) യേശുവാണ്.ആദ്യത്തെ സൃഷ്ടിയുടെ സ്രഷ്ടാവും താനാണ്. തന്റെ മരണപുനരുത്ഥാനങ്ങളിലൂടെ പുതിയ സൃഷ്ടിക്കു തുടക്കം ഇട്ടതും അവിടുന്നുതന്നെ.’അവന്‍ സകലത്തിനും മുമ്പേയുള്ളവന്‍’ (കൊലോ 1:17)-ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്റേയും രചയിതാവും ആരംഭവും അന്ത്യവും എല്ലാം അവിടുന്നാണ്.

ഇവിടെ ഇതാ ദുരുപദേശങ്ങളോ ഈസബേലുമാരോ ഇല്ലാത്ത മറ്റൊരു സഭ. ഇവിടെയുള്ളവര്‍ ദുഷ്ടരോ ദുര്‍ന്നടപ്പുകാരോ അല്ലായിരുന്നു.എന്നാല്‍ അവര്‍ ദൈവത്തിനായി ജ്വലിക്കുന്നവരായിരുന്നില്ല.അവര്‍ വെറും ശീതോ ഷ്ണവാന്മാരായിരുന്നു (പതിനാറാം വാക്യം). അവരുടെ ഉപദേശങ്ങളെല്ലാം കുറ്റമറ്റതായിരുന്നു. എന്നാല്‍ അവര്‍ മരിച്ചവരായിരുന്നു. വളരെ മാന്യത യുള്ളവര്‍. പക്ഷേ ആത്മികമായി മരിച്ചവര്‍.

കര്‍ത്താവ് ആഗ്രഹിക്കുന്നത് നമ്മുടെ ഹൃദയത്തില്‍ സദാ ഒരു തീ ഉണ്ടായിരിക്കണമെന്നാണ്.തന്നോടും സഹവിശ്വാസികളോടുമുള്ള തീക്ഷ്ണമായ സ്‌നേഹത്താല്‍ നിരന്തരം ജ്വലിക്കുന്ന ഒരു തീ.

‘യാഗപീഠത്തിന്മേല്‍ തീ കെട്ടുപോകാതെ എപ്പൊഴും കത്തിക്കൊണ്ടി രിക്കണം’ എന്നായിരുന്നു പഴയ നിയമത്തിലെ പ്രമാണം. (ലേവ്യ 6:13)

യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്മാരുടെ സാധാരണ അവസ്ഥതന്നെ ഈമട്ടിലായിരിക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നതായി ഈ പ്രതീകത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാം. ഇതില്‍ കുറഞ്ഞതെല്ലാം താഴ്ന്നനിലവാര മാണ്.’കത്തുന്ന മുള്‍പടര്‍പ്പ്’ ദൈവത്തിന്റെ തീയാല്‍ എരിഞ്ഞുകൊണ്ടിരു ന്നപ്പോള്‍ കീടങ്ങള്‍ക്കും അണുക്കള്‍ക്കും അതില്‍ ജീവനോടിരിപ്പാനാവി ല്ലായിരുന്നു. അതുപോലെ നമ്മുടെ ഹൃദയങ്ങളും പരിശുദ്ധാത്മഅഗ്നിയാല്‍ കത്തിക്കൊണ്ടിരുന്നാല്‍ സ്‌നേഹരഹിതമായ മനോഭാവങ്ങള്‍ക്ക് അവിടെ നിലനില്ക്കാനാവുകയില്ല.

ഉഷ്ണവാനോ, ശീതവാനോ, ശീതോഷ്ണവാനോ എന്നറിയാനുള്ള ഒരു മാര്‍ഗ്ഗം ഇതാണ്: മറ്റുള്ളവരെ തീക്ഷ്ണമായി സ്‌നേഹിക്കുന്നവന്‍ ഉഷ്ണ വാന്‍. മറ്റുള്ളവരോടു കയ്പും ക്ഷമിക്കാത്ത മനോഭാവവും ഉള്ളവന്‍ ശീതവാന്‍.എന്നാല്‍ മറ്റുള്ളവരോട് കയ്പും ഇല്ല. അതേസമയം സ്‌നേഹവുമില്ല എന്ന അവസ്ഥയാണ് ശീതോഷ്ണവാന്റേത്.

‘എനിക്ക് ഹൃദയത്തില്‍ ആര്‍ക്കും എതിരേ ഒന്നുമില്ല’ എന്ന് ഒരു വിശ്വാസി പറയുമ്പോള്‍ അവന്‍ സത്യത്തില്‍ ശീതോഷ്ണവാനാണ്.’നിങ്ങള്‍ക്ക് അന്യോന്യം ആര്‍ക്കും എതിരേ ഒന്നും ഇല്ലാതിരുന്നാല്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരെന്ന് എല്ലാവര്‍ക്കും മനസ്സിലാകും’ എന്നാണോ യേശു പറഞ്ഞത്? അല്ല.അന്യോന്യം തെറ്റായ മനോഭാവം ഇല്ലാതിരിക്കുന്നതല്ല യേശുവിന്റെ ശിഷ്യന്മാരെ തിരിച്ചറിയാനുള്ള അടയാളം. (യോഹ 13:35 ശ്രദ്ധിക്കുക).

എല്ലാ സഹവിശ്വാസികളോടുമുള്ള തീവ്രമായ സ്‌നേഹം എന്നു പറയുന്നത് തിന്മ ഇല്ലാതിരിക്കുന്ന ഒരവസ്ഥയല്ല, മറിച്ച് അതൊരു ധനാത്മകമായ (positive) ഗുണമാണ്. കയ്പിന്റെ ആത്മാവിനെ ഹൃദയ ത്തില്‍നിന്നു പുറത്താക്കി അതിനെ വൃത്തിയായും അതേസമയം ശുന്യമായും സൂക്ഷിച്ചാല്‍ ശീതോഷ്ണവാനാവുകയും സ്ഥിതി ആദ്യത്തേതിനെക്കാള്‍ വഷളാകുകയും ചെയ്യും (ലൂക്കോ.11:24-26).

‘ഒന്നുമില്ലാത്തതിനെക്കാള്‍ അല്പമുളളതാണു നല്ലത്’ എന്നു ലോകം പറയാറുണ്ട്. എങ്കില്‍ ശീതവാനായിരിക്കുന്നതിനെക്കാള്‍ ഭേദമല്ലേ ശീതോഷ്ണവാനായിരിക്കുന്നത് എന്ന് ഒരുവന്‍ ചിന്തിച്ചേക്കാം.

പക്ഷേ കര്‍ത്താവ് അങ്ങനെയല്ല പറയുന്നത്. ‘ശീതവാന്‍ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു’ എന്നാണ് അവിടുന്നു പറയുന്നത് (പതിനഞ്ചാം വാക്യം). പകുതിമനസ്സുള്ളവരായിരിക്കുന്നതിനെക്കാള്‍ നമ്മള്‍ തീര്‍ത്തും ലൗകികരായിരിക്കുന്നതാണു ഭേദം എന്നാണ് അവിടുത്തെ അഭിപ്രായം.

ലൗകികനായ അവിശ്വാസിയെക്കാള്‍ ക്രിസ്തുവിന്റെ ഭുമിയിലെ ദൗത്യത്തിന് കൂടുതല്‍ ഹാനി വരുത്തുന്നത് ശീതോഷ്ണവാനായ ഒത്തുതീര്‍പ്പുകാരനായ ക്രിസ്ത്യാനിയാണ്. അവിശ്വാസി ക്രിസ്തുവിന്റെ നാമം ഉപയോഗിക്കാത്തതുകൊണ്ട് അവന്റെ ലൗകികത്വം സുവിശേഷത്തിന് ഒരു തടസ്സമല്ല. എന്നാല്‍ പകുതി മനസ്സുള്ള ഒത്തുതീര്‍പ്പുകാരനായ ക്രിസ്ത്യാനി തന്റെ ലോകമയത്വം മൂലം ജാതികളുടെ ഇടയില്‍ ദൈവനാമം ദുഷിക്കുന്നതിന് ഇടയാക്കുന്നു.

അതുപോലെ സ്വയനീതിക്കാരനായ പരീശനെക്കാള്‍, ശീതോഷ്ണ വാനെക്കാള്‍, തന്റെ ആത്മിക ആവശ്യത്തെക്കുറിച്ചുള്ള ബോധ്യത്തിലേക്കു വരുവാന്‍ സാധ്യത ശീതവാനായ അവിശ്വാസിക്കാണ് (മത്താ21:31 കാണുക).

ഇതുകൊണ്ടെല്ലാമാണ് നമ്മെ ശീതോഷ്ണാവസ്ഥയെക്കാള്‍ ശീതാവ സ്ഥയില്‍ കാണാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നത്.

പ്രായോഗികതലത്തില്‍ ഇതിന്റെ അര്‍ത്ഥം എന്താണ്? പണസ്‌നേഹം, കോപം, മലിനമായ ചിന്തകള്‍ (പാപത്തിന്റെ മൂന്നു മേഖലകള്‍ മാത്രമാണിവ) എന്നിവയില്‍ നിന്നു സ്വാതന്ത്ര്യം നേടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലെങ്കില്‍, യേശുവിന്റെ ശിഷ്യനെന്ന് അവകാശപ്പെടുന്നതിനെക്കാള്‍ നല്ലത് നിങ്ങള്‍ അവിശ്വാസിയായി ഇരിക്കുന്നതാണ്. ശീതോഷ്ണവാനെക്കാള്‍ ശീതവാ നെക്കുറിച്ച് പ്രതീക്ഷയ്ക്കു വകയുണ്ട്. അത്ഭുതം തോന്നുന്നില്ലേ? പക്ഷേ ഇതു സത്യമാണ്.

തങ്ങള്‍ക്കുള്ള കാര്യങ്ങളെക്കുറിച്ച് നിഗളമുള്ള സഭയായിരുന്നു ലവോദിക്യയിലെ സഭ. ‘സമ്പന്നരും ഒന്നിനും മുട്ടില്ലാത്തവരും’ എന്നാണ് അവിടത്തെ വിശ്വാസികള്‍ തങ്ങളെക്കുറിച്ചു ചിന്തിച്ചിരിരുന്നത് – സത്യത്തെക്കുറിച്ചുള്ള ധാരാളമായ അറിവ്, മനുഷ്യരുടെ മുമ്പാകെയുള്ള ബഹുമാനം, ധാരാളം പണം എന്നിവയായിരിക്കാം അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.സമൂഹത്തിലെ മാന്യരായ നേതാക്കളും ചിലര്‍ ആ സഭയില്‍ അംഗങ്ങള്‍ ആയിരുന്നിരിക്കണം.

ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ച പരീശനെപ്പോലെ ഈ ക്രിസ്ത്യാനികളും തങ്ങളുടെ മതപരമായ പ്രവര്‍ത്തനങ്ങളുടെ ആധിക്യംകൊണ്ട് തങ്ങളെ ത്തന്നെ ആത്മികരെന്നു സങ്കല്‍പിച്ചുകാണും (ലൂക്കോ 18:9-14).

കാര്യം എന്തായിരുന്നാലും ആ ദൂതനിലും സഭാംഗങ്ങളിലും ആത്മിക ദരിദ്രാവസ്ഥ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇന്നുള്ള പലരേയുംപോലെ തന്നെ ആ ദൂതനും സഭയും തങ്ങളുടെ പിന്മാറ്റാവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. തങ്ങളെക്കുറിച്ചുളള അവരുടെ വിലയിരുത്തലിനു നേരെ എതിരായിരുന്നു കര്‍ത്താവിന് അവരെക്കുറിച്ചുള്ള അഭിപ്രായം. ‘നിര്‍ഭാഗ്യന്‍, അരിഷ്ടന്‍, ദരിദ്രന്‍, കുരുടന്‍, നഗ്നന്‍’ എന്നാണ് കര്‍ത്താവ് അവരെ വിളിച്ചത് (17-ാം വാക്യം). അവരുടെ നില തുലോം ദയനീയമാണെന്ന് അവരെ കാണിപ്പാന്‍ കര്‍ത്താവ് എത്ര ശക്തമായ വിശേഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

സര്‍ദ്ദീസില്‍ ദൂതനും സഭയ്ക്കും ‘ആത്മീയ’രെന്ന് മറ്റുള്ളവരുടെ മുമ്പില്‍ പേരുണ്ടായിരുന്നു. എന്നാല്‍ ലവോദിക്യര്‍ക്ക് അതും ഉണ്ടായിരുന്നില്ല. അവര്‍ സ്വന്തം കണ്ണില്‍ മാത്രമായിരുന്നു ‘ആത്മിക’രായിരുന്നത്.

കര്‍ത്താവിനു തങ്ങളെക്കുറിച്ചുള്ളതിലേറെ, സ്വന്തം ആത്മികനിലയെക്കുറിച്ചു ഉന്നതമായ അഭിപ്രായംവച്ചുപുലര്‍ത്തുന്നവരാണു ഭൂരിപക്ഷം വിശ്വാസികളും. എല്ലാ ക്രിസ്തീയ കൂട്ടങ്ങളെ സംബന്ധിച്ചും ഇതു ശരിയാണ്.വളരെ,വളരെ ചുരുക്കം പേര്‍ മാത്രമേ തങ്ങളെക്കുറിച്ചു യഥാര്‍ത്ഥ്യാധിഷ്ഠിതമായ ധാരണ വച്ചുപുലര്‍ത്തുന്നുള്ളൂ-കാരണം വളരെ, വളരെ ചുരുക്കം പേര്‍ മാത്രമേ തങ്ങളോടു തന്നെ നിര്‍ദ്ദയമായ സത്യസന്ധത കാട്ടുന്നുള്ളു.

കര്‍ത്താവിനുള്ളതിനെക്കാളേറെ,വലിയ അഭിപ്രായം സ്വന്തം ആത്മികനിലയെക്കുറിച്ചു നിങ്ങള്‍ പുലര്‍ത്തുന്നുണ്ട് എന്നുവരാം. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അവിടുത്തെ അഭിപ്രായം അറിയിക്കുവാന്‍ താഴ്മയോടെ കര്‍ത്താവിന്റെ മുമ്പാകെ കരയുക. ചില നിമിഷത്തേക്ക് ഈ പുസ്തകം താഴ്ത്തിവച്ച് ഇപ്പോള്‍ തന്നെ എന്തുകൊണ്ട് അങ്ങനെ പ്രാര്‍ത്ഥിച്ചുകൂടാ…….?

ഫിലദെല്‍ഫിയയിലുള്ളവരെപ്പോലെ ലവോദിക്കയിലെ വിശ്വാസികള്‍ക്കും ഒരിക്കല്‍ ഉള്ളില്‍ ആ തീ ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ അവര്‍ പിന്മാറി പോകുകയും തങ്ങളുടെ ആത്മിക ജീവിതത്തെക്കുറിച്ച് ശ്രദ്ധ ഇല്ലാത്തവരായി മാറുകയും ചെയ്തു. പരിശുദ്ധാത്മനിറവിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ അവര്‍ മുറുകെ പിടിച്ചിരുന്നിരിക്കാം. എന്നാല്‍ അത്തരം ഒരു ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം അവര്‍ക്കു നഷ്ടമായിപ്പോയി.

‘തങ്ങള്‍ക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അത് അറിയാതിരിക്കുന്നത് അവര്‍ക്കു നന്നായിരുന്നു’ എന്നാണു പത്രൊസ് ഇത്തരം ആളുകളെക്കുറിച്ച് പറയുന്നത് (2 പത്രൊ 2:21).

ഇത്തരം ആളുകളെ കര്‍ത്താവ് എന്താണു ചെയ്യുന്നത്? ആ ദൂതനെയും സഭയേയും താന്‍ വായില്‍നിന്ന് ഉമിണ്ണ് (ഛര്‍ദ്ദിച്ച്) കളയും എന്ന് അവിടുന്നു പറയുന്നു (16-ാം വാക്യം).

നാം എന്താണു ഛര്‍ദ്ദിച്ചുകളയാറുള്ളത്? നാം ഭക്ഷിച്ചതും എന്നാല്‍ ദഹിച്ചു നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറാത്തതുമായ ആഹാരമാണു ഛര്‍ദ്ദിക്കുന്നത്.

നാം നമ്മെത്തന്നെ കര്‍ത്താവിനായി കൊടുത്തപ്പോള്‍ നാം ദഹിച്ച് (ഇനി ഞാനല്ല ക്രിസ്തുവത്രെ) അവിടുത്തെ ശരീരത്തിന്റെ ഭാഗമായി മാറണം എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ തുടര്‍ന്നും സ്വന്തഇഷ്ടം അന്വേഷിച്ചാല്‍ നാം ദഹിക്കാത്ത ആഹാരംപോലെ ആയിത്തീരുകയും നമ്മെ അവിടുന്നു ഛര്‍ദ്ദിച്ചുകളയുകയും ചെയ്യും.

ഒരു കാലത്ത് നിങ്ങള്‍ കര്‍ത്താവിന്റെ ദൂതന്‍ ആയിരുന്നെന്ന് വരാം. എന്നാല്‍ ഛര്‍ദ്ദിച്ചു കളഞ്ഞിട്ട് ഇപ്പോള്‍ അവിടുത്തെ ദൂതനല്ലായിത്തീര്‍ന്നിരിക്കാം. ഒരിക്കല്‍ നാം ‘ക്രിസ്തുവി’ല്‍ ആയിരുന്നേക്കാം. എന്നാല്‍ ഇപ്പോള്‍ അവിടുന്നു ഛര്‍ദ്ദിച്ചു നാം കര്‍ത്താവില്‍നിന്നു പുറന്തള്ളപ്പെട്ടുപോയെന്നു വരാം.
എന്നാല്‍ ഈ ദൂതനെയും സഭയെയും കുറിച്ച് കര്‍ത്താവിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഇതു തീര്‍ത്തും അത്ഭുതകരമാണ്.’നിര്‍ഭാഗ്യനും,അരിഷ്ടനും, ദരിദ്രനും, നഗ്നനും, കുരുടനുമായവനെ രക്ഷിപ്പാന്‍ അവിടുന്ന് എപ്പോഴും ശ്രമിക്കുന്നു. മനുഷ്യര്‍ പണ്ടേ ഉപേക്ഷിച്ചു കളഞ്ഞതിനെ ഉദ്ധരിപ്പാനാണ് അവിടുന്ന് ഇപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും വഷളായവര്‍ക്കുപോലും പ്രത്യാശയ്ക്കു വകയുള്ളത്. നമുക്കെല്ലാം പുനരുദ്ധാരണത്തിനു സാദ്ധ്യതയുണ്ട്- നാം മാനസാന്തരപ്പെടുന്ന പക്ഷം.

കര്‍ത്താവു സഭയെയും ദൂതനെയും ഉപദേശിക്കുന്നത് പൊന്നും വെള്ള ഉടുപ്പും കണ്ണിലെഴുതുവാന്‍ ലേപവും തന്നില്‍നിന്നു വാങ്ങിക്കൊള്ളണം എന്നാണ് (18-ാം വാക്യം).

ക്രിസ്തീയ ജീവിതത്തില്‍ ചില കാര്യങ്ങള്‍ സൗജന്യമാണ്. പാപക്ഷമയും പരിശുദ്ധാത്മസ്‌നാനവും ദൈവം സൗജന്യമായി നല്‍കുന്ന ദാനങ്ങളാണ്.

എന്നാല്‍ മുത്ത് അമ്പേഷിക്കുന്ന വ്യാപാരിയുടേയും, വയലില്‍ ഒളിച്ചുവച്ച നിധിയുടേയും ഉപമകള്‍ വ്യക്തമായും ഒരു കാര്യം പഠിപ്പിക്കുന്നു. എല്ലാം ഉപേക്ഷിപ്പാന്‍ മനസ്സുള്ളവര്‍ക്കുമാത്രമേ ദൈവരാജ്യം ലഭിക്കുകയുള്ളു. (മത്താ. 13:44-46).

ലവോദിക്യയിലെ ക്രിസ്ത്യാനികളോടും കര്‍ത്താവ് ഇതുതന്നെയാണു പറയുന്നത്- ആത്മിക സമ്പത്തു പ്രാപിപ്പാന്‍ അവര്‍ ഒരു വില കൊടുക്കേണ്ടതുണ്ട്. അവര്‍ അതു വാങ്ങേണ്ടിയിരിക്കുന്നു.
നിര്‍മ്മലവും കലര്‍പ്പില്ലാത്തതുമായ ദിവ്യസ്വഭാവത്തെയാണ് തീയില്‍ ഊതിക്കഴിച്ച പൊന്ന് സൂചിപ്പിക്കുന്നത്.നാം സ്വായത്തമാക്കേണ്ടത് ഈ ദിവ്യസ്വഭാവമാണ്.

വെള്ള ഉടുപ്പ് ബാഹ്യമായ നീതിയെക്കുറിക്കുന്നു- ബാഹ്യജീവിതത്തില്‍, സംസാരത്തില്‍, പെരുമാറ്റത്തില്‍ ഉള്ള നിര്‍മ്മലത.

കണ്ണില്‍ എഴുതുന്ന ലേപം, എല്ലാം ദൈവത്തിന്റെ കാഴ്ചപ്പാടില്‍ കാണാന്‍ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ വെളിപ്പാടിനെയാണു കുറിക്കുന്നത്. ഇതുമൂലം ദൈവത്തിന്റെ വചനവും ലക്ഷ്യവും നമുക്കു മനസ്സിലാക്കാന്‍ കഴിയും. നമ്മെത്തന്നെ ദൈവം കാണുന്നതുപോലെ കാണുവാനും സാധിക്കും. ഭൗതികമ്പത്തുകളുടേയും ബഹുമതികളുടേയും നിരര്‍ത്ഥകത കണ്ടെത്തുവാനും ഇതു നമ്മെ സഹായിക്കും.

ഇതെല്ലാം സ്വായത്തമാക്കുവാന്‍ നാം ഒരു വില കൊടുക്കേണ്ടതുണ്ട്. നാം എല്ലാം വിട്ടുകളയുകയും നമ്മെത്തന്നെ ദൈവത്തിനായി വിറ്റുകളയുകയും വേണം. നാം ഇങ്ങനെ ചെയ്താല്‍ ദൈവം നമുക്കു തരുവാന്‍ ആഗ്രഹിക്കുന്ന നിത്യമൂല്യമുള്ള യഥാര്‍ത്ഥ സമ്പത്ത് നമുക്കു നേടുവാന്‍ കഴിയും.

താന്‍ സ്‌നേഹിക്കുന്നവരെ മാത്രമേ ശാസിക്കുകയും ശിക്ഷണത്തിലേക്കു നടത്തുകയുമുള്ളുവെന്ന് കര്‍ത്താവു തുടര്‍ന്നുപറയുന്നു. (19-ാം വാക്യം). ഇതു വലിയ ആശ്വാസം നമുക്കു തരുന്നു. നാം കര്‍ത്താവിനാല്‍ തിരുത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതെല്ലാം തന്റെ മഹത്തായ സ്‌നേഹത്തിന്റെ അടയാളമായി നമുക്ക് എടുപ്പാന്‍ കഴിയും. നമ്മെ സംബന്ധിച്ച് അവിടുത്തേക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണല്ലോ ഇവ തെളിയിക്കുന്നത്.

നേരെ മറിച്ച് പാപം ചെയ്താലും നിങ്ങള്‍ക്ക് മനസ്സാക്ഷിയില്‍ ശാസന അനുഭവപ്പെടുന്നില്ലെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ അപകടമേഖലയിലാണ്. ഒരു പക്ഷേ നിങ്ങളെ രൂപാന്തരപ്പെടുത്താനുള്ള ശ്രമംതന്നെ കര്‍ത്താവ് ഉപേക്ഷിച്ചുകാണും.കഴിഞ്ഞ നാളുകളില്‍ അവിടുത്തെ തിരുത്തലിന്റെ സൗമ്യസ്വരം നിങ്ങള്‍ തുടര്‍ച്ചയായി നിരാകരിച്ചതാവാം ഇതിനു കാരണം.

ഏറെ താമസിച്ചുപോകുന്നതിനു മുമ്പേ മാനസാന്തരപ്പെട്ട് അവങ്കലേക്ക് വീണ്ടും തിരിയുക.
‘എല്ലാവരും (യഥാര്‍ത്ഥ മക്കളെല്ലാവരും) പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ മക്കളല്ല കൗലടേയന്മാരത്രേ'(എബ്രാ. 12:8)

ലവോദിക്യയിലെ ദൂതനോടും സഭയോടും ‘തീക്ഷ്ണതയോടെ എരിഞ്ഞുകൊണ്ടു മാനസാന്തരപ്പെടുക’ എന്നു കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു (19-ാം വാക്യം. ഇംഗ്‌ളീഷ് ബൈബിള്‍). നമ്മുടെ മാനസാന്തരംപോലും അലസമായ മട്ടിലുള്ളതാകാം. നമ്മുടെ മാനസാന്തരത്തിലും നാം പൂര്‍ണ്ണമനസ്‌കരും തീക്ഷ്ണത ഉള്ളവരും ആയിരിക്കണം.

കര്‍ത്താവ് ഈ സമയത്ത് സഭയുടെ ഉള്ളില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് പുറത്തു വാതില്ക്കല്‍ മുട്ടിക്കൊണ്ടിരിക്കുകയാണ് (20-ാം വാക്യം). അതേസമയം അകത്ത് യോഗത്തില്‍ പ്രാര്‍ത്ഥനയും പ്രസംഗവും സ്തുതിയുമെല്ലാം ‘പതിവുപടി’ വിരസമായ കൃത്യതയോടെ ആവര്‍ത്തിക്കുന്നു.പക്ഷേ കര്‍ത്താവു തന്നെ സഭയ്ക്കു പുറത്താണെന്ന വസ്തുതയെക്കുറിച്ച് കൂടിയിരിക്കുന്നവര്‍ക്കു തരിമ്പും ബോധ്യവുമില്ല!

കര്‍ത്താവുതന്നെ വാതിലിനു പുറത്തായിരിക്കുന്ന ഒരു സഭയുടെ ഭാഗമായി ഒരിക്കലും നില്ക്കരുത്.അവിടുന്ന് പുറത്താണെങ്കില്‍ നിങ്ങള്‍ എന്തിന് അകത്തിരിക്കണം? നിങ്ങളും പുറത്തുവന്നേ മതിയാകൂ. മണവാളന്‍ പുറത്താണെങ്കില്‍ തന്റെ മണവാളനോടൊത്ത് മണവാട്ടിയും നില്‌ക്കേണ്ടതാണ്.

കര്‍ത്താവ് ഇപ്പോള്‍ സഭയിലെ ഓരോ വ്യക്തിയേയും ഹൃദയം തുറന്നു കൊടുപ്പാനായി വിളിക്കുന്നു.അവര്‍ക്കെങ്ങനെയാണ് അതുചെയ്‌വാന്‍ കഴിയുന്നത്? തീക്ഷ്ണതയോടെ എരിഞ്ഞുകൊണ്ട് അനുതപിക്കുമ്പോള്‍ അവര്‍ക്കു വാതില്‍ തുറന്നുകൊടുപ്പാന്‍ കഴിയുമെന്ന് സന്ദര്‍ഭത്തില്‍നിന്നു വ്യക്തമാണ്. ഈ വാതില്‍ നമ്മുടെ ബുദ്ധിയുടെയോ വികാരത്തിന്റെയോ വാതിലല്ല. ഇത് ഇച്ഛയുടെ വാതിലാണ്. ഇച്ഛ കീഴ്‌പ്പെട്ടു കഴിയുമ്പോള്‍ കര്‍ത്താവ് അകത്തു പ്രവേശിച്ച് നാമുമായി നമ്മുടെ ആത്മാവില്‍ കൂട്ടായ്മ(അത്താഴം) ആചരിക്കും.

ജയാളിയായിത്തീരുവാനുള്ള വിളി വീണ്ടും ഇവിടെ മുഴങ്ങുന്നു.താന്‍ ഭൂമിയിലായിരിക്കുമ്പോള്‍ അവിടുന്ന് എങ്ങനെ ജയിച്ചുവോ അതുപോലെ നമുക്കും ജയാളികളായിത്തീരാം എന്ന് ഇപ്രാവശ്യം ഇവിടെ പ്രത്യേകം എടുത്തു പറയുന്നുണ്ട്(21-ാം വാക്യം).

യേശുവാണ് ആദ്യത്ത ജയാളി. ലോകത്തേയും പിശാചിനേയും ജയിച്ച അവിടുന്നു നമ്മുടെ മുന്നോടികൂടിയാണ്.അതിനാല്‍ അവിടുന്ന് ഉയര്‍ത്തപ്പെട്ട് പിതാവിനോടൊപ്പം സിംഹാസനത്തില്‍ ഇരുത്തപ്പെട്ടു. ഇപ്പോള്‍ നമുക്കും ഇതെല്ലാം അവിടുത്തെപ്പോലെ ജയിക്കുവാന്‍ കഴിയും. നാം ജയിച്ചാല്‍ ഒരിക്കല്‍ നമുക്കും തന്റെ കാന്തയായി കര്‍ത്താവിനോടൊപ്പം സിംഹാസനത്തില്‍ ഇരിക്കുവാന്‍ കഴിയും.

‘സഹിക്കുന്നു എങ്കില്‍ കൂടെ വാഴും’ (2 തിമൊ 2:11).

അവസാനമായി, വീണ്ടും അതേ വചനം തന്നെ നാം കേള്‍ക്കുന്നു.

‘ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ’ (22-ാം വാക്യം).

താഴോട്ടുള്ള ഗമനം തടയുക

ഇവിടെ കണ്ട ഏഴുസഭകളും ദൂതന്മാരും ഈ 20 നൂറ്റാണ്ടുകളായി ഉണ്ടായിട്ടുള്ള ഏഴു സഭകളുടേയും ദൂതന്മാരുടേയും ചിത്രമാണ്.ഇന്നും ലോകത്ത് ഈ ഏഴുമട്ടിലും ഉള്ള ദൂതന്മാരും സഭകളും ഉണ്ട്.

ഇതിന്റെ വെളിച്ചത്തില്‍ നമുക്കോരോരുത്തര്‍ക്കും സ്വയം പരിശോധിപ്പാനും നാം എവിടെ നില്ക്കുന്നുവെന്നു കണ്ടെത്താനും കഴിയും.

കര്‍ത്താവു ശാസിച്ച അഞ്ചു ദൂതന്മാരേയും സഭകളേയും നോക്കിയാല്‍ അവരില്‍ വ്യക്തവും ക്രമാനുഗതവുമായ ഒരു അധ:പതനം കാണുവാന്‍ കഴിയും.

(1)എഫെസോസില്‍ കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹത്തിന്റെ നഷ്ടം നാം കാണുന്നു. ക്രിസ്തുവിനോടുള്ള ഭക്തി നമുക്കു കൈമോശം വന്നാല്‍ അധ:പതനത്തിലേക്കുള്ള ആദ്യത്തെ ചുവടു നാം വെച്ചുകഴിഞ്ഞു. കുറച്ചു സമയത്തിനുള്ളില്‍, സഹവിശ്വാസികളോടുള്ള സ്‌നേഹവും നമുക്കു നഷ്ടമാകും.

(2) പെര്‍ഗമോസില്‍, ബിലയാമിന്റെ ഉപദേശത്തിലൂടെ ലൗകികത്വം സഭയിലേക്കു നുഴഞ്ഞു വന്നതു നാം കാണുന്നു.നിക്കൊലാവ്യര്‍ (എഫെസോ സിലെ സഭയില്‍ ഇവര്‍ ഉണ്ടായിരുന്നില്ല) ഇവിടെ ശക്തി പ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിനോടുള്ള ഭക്തി നഷ്ടപ്പെട്ടാല്‍, ലോകമയത്വം സഭയില്‍ കടന്നു കൂടുകയും മതപരമായ ഭരണക്രമം സഭയില്‍ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യും.

(3) തുയഥൈരയില്‍ എത്തുമ്പോള്‍ സഭ പൂര്‍ണ്ണമായും ലോകമയത്വത്തില്‍ എത്തുകയും തന്മൂലം മതപരമായ വ്യഭിചാരം അനിയന്ത്രിതമാകുകയും ചെയ്തിരിക്കുന്നു. ഇവിടെ ഒരു സ്ത്രീക്ക് സഭയെ നിയന്ത്രിക്കാനുള്ള അധികാരം കൈവന്നതായി കാണാം. അവള്‍ വ്യാജകൃപ, പരിശുദ്ധാത്മവരങ്ങളുടെ (പ്രത്യേകിച്ച് പ്രവചനത്തിന്റെ) കപടരൂപങ്ങള്‍ എന്നിവ പ്രഘോഷിക്കുന്നു.

(4) സര്‍ദ്ദീസില്‍ നാം കാണുന്നത് കപടഭക്തിയാണ്. പാപം മറയ്ക്കപ്പെടുകയും ദൈവത്തിന്റേതിനെക്കാള്‍ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കു വില കല്പിക്കുകയും ചെയ്തിരിക്കുന്നു.സഭയുടെ ദൂതന്‍ ആത്മിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആത്മികനിദ്രയിലാണ്.കര്‍ത്താവിന്റെ ദൃഷ്ടികള്‍ക്കു തെളിവായിരിക്കുന്ന തന്നിലുള്ള ആത്മിക മരണത്തെ ഭക്തിയുടെ വേഷങ്ങള്‍കൊണ്ട് അവന്‍ മനുഷ്യദൃഷ്ടികള്‍ക്കു മുമ്പില്‍ വിദഗ്ധമായി മൂടിവച്ചിരിക്കുകയാണ്.

(5) ലവോദിക്യയില്‍ കാര്യങ്ങള്‍ ഏറെ വഷളായിക്കഴിഞ്ഞു. ഇവിടെ ശരീരം മരിച്ചുകഴിഞ്ഞുവെന്നു മാത്രമല്ല അത് ചീഞ്ഞുനാറുവാനും തുടങ്ങി. ശീതോഷ്ണാവസ്ഥയും ആത്മികനിഗളവുമാണ് ഈ മരണത്തിന്റെ കാരണം.മുകളില്‍ പറഞ്ഞ നാലു സഭകളെ സംബന്ധിച്ചും കര്‍ത്താവിന് എന്തെങ്കിലും നന്മ പറയുവാനുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ലവോദിക്യയില്‍ അവിടുത്തേക്ക് ഒരു നന്മയും കാണുവാന്‍ കഴിഞ്ഞില്ല.

മുകളില്‍ പറഞ്ഞ സഭകളിലൊന്നിന്റേയും ദൂതന്മാര്‍ക്ക് തങ്ങളുടേയോ സഭയുടേയോ ആത്മിക അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവരെല്ലാം തങ്ങളെക്കുറിച്ചുള്ള സ്വന്ത അഭിപ്രായത്തില്‍ തൃപ്തരായിരുന്നു. മറ്റുള്ളവരോടു പ്രസംഗിക്കാനുള്ള പ്രസംഗക്കുറിപ്പു തയ്യാറാക്കുന്ന തിരക്കില്‍, കര്‍ത്താവു തങ്ങളോടു വ്യക്തിപരമായി പറയുന്നതെന്തെന്നു കേള്‍പ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സ്വന്ത ആവശ്യം കാണുന്നതിലേറെ പ്രസംഗിക്കുവാനായിരുന്നു അവര്‍ക്കു താല്പര്യം.

ഒരു വ്യക്തി ഒരിക്കല്‍ ഒരു ദൂതനായി കഴിഞ്ഞാല്‍ താന്‍ എല്ലാ തിരുത്തലിനും അതീതനാണെന്നു ചിന്തിക്കുവാന്‍ വളരെ എളുപ്പമായിരിക്കും. ‘പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെ’ക്കുറിച്ചു ബൈബിളില്‍ പറയുന്നത് ഇവിടെ പ്രസക്തമാണ് (സഭാ.പ്ര. 4:13).

ഈ അഞ്ചുസഭകളിലേയും ദൂതന്മാര്‍ ആ മൂഢനായ രാജാവിനെപ്പോലെയാണ്. വളരെ നാളുകളായി അവരുടെ വാക്കുകളാണു നിയമം എന്നുള്ളതിനാല്‍ തങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ടെന്നു സങ്കല്പിക്കുവാന്‍ പോലും അവര്‍ക്കു കഴിയുന്നില്ല. അവര്‍ അത്രയേറെ വഞ്ചിക്കപ്പെട്ടു പോയിരിക്കുകയാണ്.ദൈവത്തിന്റെ അഭിഷേകം തങ്ങളുടെ ജീവിതത്തില്‍ നഷ്ടപ്പെടുകയില്ലെന്ന് അവര്‍ സങ്കല്പിക്കുന്നു. ഗര്‍വ്വമുള്ള മനോഭാവം അവരെ ആത്മികമായി ചെകിടരാക്കിയിരിക്കുന്നു.

നന്നായി ആരംഭിച്ചശേഷം വഴിയില്‍ പട്ടുപോയ മൂഢനായ ഒരു രാജാവാണ് ശൗല്‍. രാജാവായി ദൈവം തന്നെ അഭിഷേകം ചെയ്ത സമയത്ത് അവന്‍ ‘സ്വന്ത കാഴ്ചയില്‍ ചെറിയവനായിരുന്നു'(1ശമു. 15:17).

പക്ഷേ പിന്നീട് അവന്‍ തന്നെക്കുറിച്ച് ആ എളിയ ചിന്തയില്‍ നിലനിന്നില്ല. അതുകൊണ്ട് അവനു ദൈവത്തിന്റെ അഭിഷേകം നഷ്ടമായി. യുവാവായ ദാവീദിലേക്ക് ആ അഭിഷേകം മാറി. ശൗലിന് അതു മനസ്സിലായെങ്കിലും അവന്‍ അത് അംഗീകരിപ്പാന്‍ തയ്യാറായില്ല. മര്‍ക്കട മുഷ്ടിയോടെ അവന്‍ തന്റെ സിംഹാസനത്തില്‍ തുടരുകയും ദാവീദിനെ കൊല്ലാന്‍ കരുക്കള്‍ നീക്കുകയും ചെയ്തു. അവസാനം ദൈവം ശൗലിന്റെ ജീവനെ എടുത്തുകളഞ്ഞു. ദാവീദിനെ ആ സിംഹാസനത്തില്‍ അവരോധിച്ചു.

ഇന്നു പലസഭകളിലും ഇതിനു സമാനമായ ഒരവസ്ഥ കാണാം. ഒരിക്കല്‍ കര്‍ത്താവിന്റെ ദൂതന്മാരായിരുന്ന പലരില്‍ നിന്നും പരിശുദ്ധാത്മാവിന്റെ അഭിഷേകം മാറിപ്പോയിട്ട് ഇന്ന് അതു സഭയിലെതന്നെ മറ്റേതെങ്കിലും ചെറുപ്പക്കാരായ സഹോദരന്മാരില്‍ ശക്തിയോടെ ആവസിക്കുന്നു. പക്ഷേ ‘വൃദ്ധരും മൂഢരുമായ’ ഈ രാജാക്കന്മാര്‍ക്ക് ഇതു സഹിപ്പാന്‍ കഴിയുന്നില്ല. അതുകൊണ്ട് എന്താണവര്‍ ചെയ്യുന്നത്? തങ്ങളുടെ അസൂയയും സാമ്രാജ്യം സംരക്ഷിക്കാനുള്ള സ്വാര്‍ത്ഥവ്യഗ്രതയും മൂലം അവര്‍ ഈ സഹോദരന്മാരെ ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഒതുക്കുവാന്‍ ശ്രമിക്കുന്നു.

സമാനമായ ഏന്തെങ്കിലും ആസ്യയിലെ പിന്മാറ്റത്തിലായിരുന്ന ഈ അഞ്ചുസഭകളിലും നടന്നുകൊണ്ടിരിക്കുകയായിരിക്കാം. അതുകൊണ്ട് ഈ ദൂതന്മാര്‍ക്ക് കര്‍ത്താവ് ഒരു അവസാന മുന്നറിയിപ്പ് നല്‍കി.

ദൈവത്തിന് മുഖപക്ഷം ഇല്ല . അവിടുത്തേക്ക് പ്രത്യേക മമതകളും ഇല്ല. ശിക്ഷണമുള്ള ഒരു ജീവിതം നയിച്ചില്ലെങ്കില്‍ താന്‍ വീണുപോവുകയും അയോഗ്യനായി മാറുകയും ചെയ്യുമെന്ന് പൗലൊസിന് അറിയാമായിരുന്നു.(1 കൊരി. 9:27).

പൗലൊസ് തിമൊഥെയോസിനോടു പറഞ്ഞു: ”നിന്നെത്തന്നേയും ഉപദേശത്തേയും സൂക്ഷിച്ചുകൊള്‍ക. ഇതില്‍ ഉറച്ചുനില്ക്ക. അങ്ങനെ ചെയ്താല്‍ നീ നിന്നേയും നിന്റെ പ്രസംഗം കേള്‍ക്കുന്നവരേയും രക്ഷിക്കും”(1 തിമൊ 4:16).

തിമൊഥെയോസ് ആദ്യം സ്വന്തം ജീവിതം സൂക്ഷിക്കണം അപ്പോള്‍ അവന് ക്രിസ്തുതുല്യമല്ലാതെ സ്വന്തജീവിതത്തില്‍ കാണുന്ന എല്ലാറ്റില്‍നിന്നും രക്ഷപ്രാപിക്കാന്‍ കഴിയും.അങ്ങനെ അത്തരം ഒരു രക്ഷയിലേക്കു മറ്റുള്ളവരെ നയിക്കുവാനും കഴിയും. എല്ലാ സഭയിലേക്കും തന്റെ എല്ലാ ദൂതന്മാര്‍ക്കും കര്‍ത്താവു വച്ചിരിക്കുന്ന മാര്‍ഗ്ഗം ഇതാണ്. എഫെസൊസിലെ മൂപ്പന്‍മാരോട് പൗലൊസ് പറഞ്ഞതും ആദ്യം സ്വന്തം ജീവിതവും പിന്നീട് തങ്ങളുടെ ‘ആട്ടിന്‍കൂട്ട’ത്തിന്റെ ജീവിതവും സൂക്ഷിച്ചുകൊള്ളുവാനാണ്. (അപ്പോ. പ്രവൃ 20:28).

ഇതാണു കര്‍ത്താവിന്റെ ഓരോ ദൂതന്റേയും ഉത്തരവാദിത്വം-സ്വന്തജീവിതം നിര്‍മ്മലതയിലും പരിശുദ്ധാത്മാവിന്റെ നിരന്തരഅഭിഷേകത്തിലും സുക്ഷിക്കുക. ”നിന്റെ വസ്ത്രം എപ്പോഴും വെള്ളയായിരിക്കട്ടെ: നിന്റെ തലയില്‍ എണ്ണ കുറയാതിരിക്കട്ടെ” (സഭാ 9:8).

കര്‍ത്താവ് ആഗ്രഹിച്ചത് ഈ ദൂതന്മാരോട് നേരിട്ടു സംസാരിക്കാനാണ്.പക്ഷേ അവര്‍ക്ക് അതു കേള്‍പ്പാനുള്ള ചെവി ഇല്ലായിരുന്നു.ഒടുവില്‍ കര്‍ത്താവിന് ഒരു അപ്പോസ്തലനിലൂടെ അവരോടു സംസാരിക്കേണ്ടിവന്നു. കര്‍ത്താവിന്റെ വാക്കുകള്‍ വ്യക്തമായി കേള്‍പ്പാന്‍ കഴിയുന്ന ഒരു യോഹന്നാനെങ്കിലും അവിടെ ഉണ്ടായിരുന്നല്ലോ.ദൈവത്തിനു മഹത്വം.

അവരുടെ പരാജയങ്ങള്‍ക്കിടയിലും കര്‍ത്താവിന് ഈ അഞ്ചുദൂതന്മാരെക്കുറിച്ചും പ്രത്യാശയുണ്ടായിരുന്നു. അവിടുന്ന് അപ്പോഴും അവരെ തന്റെ വലങ്കൈയില്‍ വഹിച്ചിരുന്നു. (വെളി 2:1).

അവര്‍ മാനസാന്തരപ്പെട്ടിരുന്നെങ്കില്‍ വീണ്ടും അവര്‍ക്കു മഹത്വപൂര്‍ണ്ണരായ സഹോദരന്മാരായിത്തീരാമായിരുന്നു. എന്നാല്‍ ഈ അവസാന മുന്നറിയിപ്പ് അവര്‍ ശ്രദ്ധിക്കാതിരുന്നാല്‍ കര്‍ത്താവ് അവരെ തള്ളിക്കളയും.

ഈ ജീര്‍ണ്ണതയ്‌ക്കെല്ലാം ഇടയിലും കര്‍ത്താവിന് ഒരു കുറ്റവും പറയാനില്ലായിരുന്ന രണ്ട് ദൂതന്മാരും സഭകളും (സ്മുര്‍ന്നയും ഫിലദെല്‍ഫ്യയും) ഉണ്ടായിരുന്നു.

അവരില്‍ നാം ഈ ഗുണങ്ങളാണു കാണുന്നത്: (ശ) ദാരിദ്ര്യത്തിന്റേയും എതിര്‍പ്പിന്റേയും മധ്യത്തിലും വിശ്വസ്തത (ശശ) ദൈവവചനം അനുസരിക്കുന്നതിലെ സഹിഷ്ണുത (ശശശ) ക്രിസ്തുവിന്റെ സാക്ഷ്യം ലജ്ജകൂടാതെ അറിയിക്കുന്നത്.
പിന്മാറ്റത്തിലായിരുന്ന അഞ്ചുദൂതന്മാരേയും അവരുടെ സഭകളേയും കര്‍ത്താവിനു ശാസിക്കുകയും തിരുത്തുകയും ചെയ്യേണ്ടിവന്നത് അവര്‍ തങ്ങളെത്തന്നെ വിധിക്കുന്നവരായിരുന്നില്ല എന്നതുകൊണ്ടാണ്.

അതേസമയം നിരന്തരം തങ്ങളെതന്നെ വിധിക്കുകയും ജഡത്തിലേയും ആത്മാവിലേയും കന്മഷങ്ങളില്‍നിന്നു കഴുകല്‍ പ്രാപിക്കുകയും ചെയ്തിരുന്ന വിശ്വസ്തരായ രണ്ടു ദൂതന്മാര്‍ക്കും സഭകള്‍ക്കും ഒരു ശാസനയുടേയും ആവശ്യം ഉണ്ടായിരുന്നില്ല (2 കൊരി 7:1).

‘നാം നമ്മെത്തന്നെ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല’ എന്നാണ് ദൈവവചനം പറയുന്നത്(1 കൊരി 11:31)

‘ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ. അതു നമ്മില്‍ തുടങ്ങിയാല്‍…’ (1 പത്രൊ 4:17) യഥാര്‍ത്ഥ ദൈവഭവനത്തെ തിരിച്ചറിയാനുള്ള അടയാളം ഇതാണ്. അവിടെ നാം നമ്മെ ആദ്യമായും നിരന്തരമായും വിധിച്ചുകൊണ്ടിരിക്കും.

ഇന്നു നമുക്കുതന്നെ നമ്മെ വിധിക്കാനുള്ള അവകാശം കര്‍ത്താവു തന്നിരിക്കുന്നു . അങ്ങനെയെങ്കില്‍ ഒരിക്കല്‍ അവിടുത്തെ ന്യായാസനത്തിനു മുമ്പില്‍ നില്ക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ വിധിക്കപ്പെടേണ്ടതായി ഒന്നും അവശേഷിക്കുന്നില്ല.അതുകൊണ്ടാണ് ദൈവവചനത്തെ നാം സ്വയം വിധിക്കുന്ന മനോഭാവത്തോടെ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിരിക്കുന്നത്. അങ്ങനെ കര്‍ത്താവിനു ശാസിക്കുവാനോ തിരുത്തുവാനോ ഒന്നും ഇല്ലാത്തവരുടെ കൂട്ടത്തില്‍ നമുക്കും ആയിരിപ്പാന്‍ കഴിയും.

ഈ സഭകള്‍ക്കുള്ള ദൂതുകളിലെല്ലാം വിശ്വാസികള്‍ക്കു വ്യക്തികളായി ജയാളികളാകുവാനുള്ള ഒരു വിളി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിന്റെ താഴോട്ടുള്ള ഗമനത്തെ തടഞ്ഞുനിര്‍ത്തുന്നവരും (നാം നേരത്തേ കണ്ടതുപോലെ) കര്‍ത്താവിന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കുന്നവരുമാണു ജയാളികള്‍. ചുറ്റുപാടുമുള്ളവരില്‍ കാണുന്ന പിന്മാറ്റത്തിന്റെ അതേ ദുഷ്പ്രവണതകള്‍ ഉള്ള ജഡമാണു തങ്ങള്‍ക്കുള്ളതെന്ന് അവര്‍ അംഗീകരിക്കുന്നു. പക്ഷേ അവര്‍ ഈ പ്രവണതകള്‍ക്കെതിരേ നില്ക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ തങ്ങളെത്തന്നെ ക്രൂശിക്കുകയും ചെയ്യുന്നു.

ജയിക്കുന്നവര്‍ ഇന്നെന്താണു ചെയ്യേണ്ടത്? ചത്ത സഭകളില്‍ തുടരുകയാണോ അതോ അവയില്‍ നിന്നു പുറത്തുവരികയാണോ വേണ്ടത്?

ജയിക്കുന്നവരോട് തങ്ങളുടെ പ്രാദേശിക സഭകള്‍വിട്ട് പുറത്തുവരുവാന്‍ വെളിപ്പാടുപുസ്തകത്തിലെ ഏഴുസഭകള്‍ക്കുള്ള ദൂതിലും ഒരു നിര്‍ദ്ദേശവും നാം കാണുന്നില്ല. ഓരോ പ്രദേശത്തും ഒരേ ഒരു സഭ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ എന്നതാണ് ഇതിനു കാരണം. മാത്രമല്ല കര്‍ത്താവ് അവയില്‍ ഒന്നില്‍ നിന്നും നിലവിളക്ക് എടുത്തു മാറ്റിയിരുന്നുമില്ല.

എന്നാല്‍ ഇന്നു കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഇക്കാലത്ത് ധാരാളം സഭകള്‍ എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും കാണാം. ഇവയെ എല്ലാം കര്‍ത്താവിന്റെ നിലവിളക്കുകള്‍ എന്നു വിളിക്കാനാവില്ല. അവയില്‍ മിക്കതും കര്‍ത്താവല്ല സ്ഥാപിച്ചതും. അവയുടെ ദൂതന്മാര്‍ ഒരിക്കലും കര്‍ത്താവിന്റെ കൈകളില്‍ നക്ഷത്രങ്ങളായിരുന്നിട്ടില്ല. കാരണം അവിടുന്ന് അവരെ ഒരിക്കലും വിളിക്കുകയോ മൂപ്പന്മാരായി നിയമിക്കുകയോ ചെയ്തിട്ടില്ല.

അതുപോലെ മാനസാന്തരപ്പെടുവാന്‍ തയ്യാറാകാത്തതുകൊണ്ട് മറ്റു പല സഭകളേയും അവയുടെ ദൂതന്മാരേയും കര്‍ത്താവു നേരത്തേ തന്നെ ഉപേക്ഷിച്ചതായിരിക്കാം.അതുകൊണ്ട് ഒരു സഭയുടെ ഭാഗമാകുന്നതിനു മുമ്പ് ആ സഭയേയും ദൂതനേയും കുറിച്ച് കര്‍ത്താവിന്റെ ‘അഭിഷേകം’ അവരുടെ മേലുണ്ടോ എന്നു നാം വിവേചിച്ചറിയേണ്ടിയിരിക്കുന്നു.

‘ദൈവത്തിന്റെ ആലോചന മുഴുവനായും അറിയിക്കാത്ത ഒരു പ്രാദേശിക സഭയുടേയും ഭാഗമായി ഒരു ജയാളി മാറരുത്. (അപ്പോ. പ്രവൃ. 20:27).

എഫെസോസിലെ സഭയുടെ ദൂതനു നല്‍കുന്ന മുന്നറിയിപ്പ് അവന്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ കര്‍ത്താവ് നിലവിളക്കിനെ അതിന്റെ സ്ഥാനത്തു നിന്നു നീക്കിക്കളയും എന്നാണ് (വെളി. 2:5). ദൂതന്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ എന്താണു സംഭവിക്കുക? കര്‍ത്താവ് അവനെ മാറ്റിനിര്‍ത്തുകയും മറ്റാരെയെങ്കിലും ദൂതന്റെ സ്ഥാനത്തു നിയമിക്കുകയും ചെയ്യും.

എഫോസൊസിലെ സഭ മാനസാന്തരപ്പെട്ടില്ലെങ്കില്‍ എന്തു സംഭവിക്കും? ആ സഭയെ മാറ്റിനിര്‍ത്തുകയും അതു ദൈവത്തിന്റെ അംഗീകാരമില്ലാതെ ഒന്നായി മാറുകയും ചെയ്യും.തീര്‍ച്ചയായും തുടര്‍ന്നും അവര്‍ ഒരു സഭയെന്നനിലയില്‍ കൂടിവരും- പക്ഷേ അതു കര്‍ത്താവിന്റെ ദൃഷ്ടിയില്‍ ഒരു ‘ബാബിലോന്യസഭ’ മാത്രമായിരിക്കും.

അങ്ങനെ വരുമ്പോള്‍ എഫെസോസിലെ ജയാളികള്‍ എന്താണു ചെയ്യുക?

കര്‍ത്താവ് ആ ‘സഭ’യെ കൈവിട്ടുകഴിയുമ്പോള്‍ അവരും ആ സഭയില്‍നിന്നു മാറി പ്രത്യേകം കൂടിവരുവാന്‍ തുടങ്ങും. പഴയ ആ പ്രസ്ഥാനത്തില്‍ നിന്നു പുതിയ സഭയുടെ മധ്യത്തിലേക്കുള്ള കര്‍ത്താവിന്റെ മാറ്റം കാണുവാന്‍ കണ്ണുള്ളവരും ഈ ജയാളികളോടൊപ്പം കൂടിവരുവാന്‍ തുടങ്ങും. ഈ പുതിയ കൂടിവരവ് എഫെസോസിലെ സഭയായി മാറും.കര്‍ത്താവ് നിലവിളക്ക് അവരുടെ മധ്യത്തില്‍ സ്ഥാപിക്കും.

ഏതെങ്കിലും സമയത്ത് ഈ പുതിയസഭ ദൈവത്തിന്റെ വഴികളില്‍ നടക്കാനും തങ്ങളെത്തന്നെ വിധിക്കാനും വിസ്സമ്മതിച്ചാല്‍ ദൈവം വീണ്ടും നിലവിളക്ക് അവരുടെ മധ്യത്തുനിന്നു നീക്കിക്കളയുകയും എല്ലാം പുതുതായി ആരംഭിക്കുകയും ചെയ്യും.ദൈവത്തിനു മുഖപക്ഷം ഇല്ല.

കഴിഞ്ഞ ഇരുപതുനൂറ്റാണ്ടുകളായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ പ്രക്രിയ എങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് ക്രിസ്തീയ സഭാചരിത്രംവെളിവാക്കുന്നു. ഇതുകൊണ്ടാണ് ഇന്ന് എല്ലാ സ്ഥലത്തും നമ്മള്‍ ധാരാളം ‘ബാബിലോന്യസഭകള്‍’ കാണുന്നത്. ഒരു സമയത്ത് നഗരത്തില്‍ ഒരു സ്ഥലത്തും കര്‍ത്താവിന്റെ നിലവിളക്കില്ല എന്ന പതനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നുവെന്നു വരാം. കാരണം ആ നഗരത്തില്‍ സഭയെന്നു പേരുപറയുന്നവയെല്ലാം ബാബിലോന്യമായിപ്പോയി.

കര്‍ത്താവുതന്നെ ഒരു സഭയെ വിട്ടുപോയിക്കഴിഞ്ഞശേഷം നാം ഒരു കാരണവശാലും പിന്നീട് അവിടെ തുടരരുത്. നമുക്ക് കൂറ് എപ്പോഴും കര്‍ത്താവിനോടും അവിടുത്തെ സഭയോടും ആയിരിക്കണം; അല്ലാതെ നാം ‘ജനിച്ചുവളര്‍ത്തപ്പെട്ട സഭ’യോട് ആയിരിക്കരുത്. കര്‍ത്താവിനോടൊപ്പം മുന്നോട്ടുപോകുന്നതിന് മാനുഷികബന്ധങ്ങള്‍ ഒരു തടസ്സമായിക്കൂടാ.

ഈ ഏഴുസഭകളെക്കുറിച്ചുള്ള പഠനത്തില്‍നിന്ന് കര്‍ത്താവ് ഒരു സഭയില്‍നിന്നു പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണെന്നു വ്യക്തമായികാണാം. അതുകൊണ്ട് ജയിക്കുന്നവര്‍ താഴെപ്പറയുന്ന പ്രത്യേകതകളുള്ള പ്രാദേശികസഭയില്‍ കൂട്ടായ്മ ആചരിക്കാന്‍ ശ്രമിക്കണം:

(1) ക്രിസ്തുവിനോടുള്ള ഭക്തിയാലും അന്യോന്യമുള്ള സ്‌നേഹത്താലും എരിയുന്ന സഭ.
(2) ദൈവത്തിലുള്ള സജീവ വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്ന സഭ.
(3) ദൈവത്തിന്റെ എല്ലാ കല്പനകളോടുമുള്ള പൂര്‍ണ്ണമായ അനുസരണത്തിന് ഊന്നല്‍ കൊടുക്കുന്ന സഭ.
(4) യേശുവിന്റെ സാക്ഷ്യം ലജ്ജകൂടാതെ പ്രസ്താവിക്കുന്ന സഭ.
(5) ആത്മികനിഗളം, കപടഭക്തി, ലോകമയത്വം എന്നിവയ്‌ക്കെതിരേ നില്ക്കുന്ന സഭ.
(6) വ്യാജഅപ്പോസ്തലന്‍മാര്‍, വ്യാജഉപദേഷ്ടാക്കന്‍മാര്‍, വ്യാജവരങ്ങള്‍ എന്നിവയെ തുറന്നുകാട്ടുന്ന സഭ.
(7) ജഡത്തെ ക്രൂശിക്കുന്നതിനെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന സഭ.
(8) നിരന്തരം തങ്ങളെത്തന്നെ വിധിപ്പാന്‍ എല്ലാ വിശ്വാസികളേയും ഉത്സാഹിപ്പിക്കുന്ന സഭ.
(9) യേശുവിനെപ്പോലെ ജയാളികളായിത്തീരുവാന്‍ വിശ്വാസികളെ വെല്ലുവിളിക്കുന്ന സഭ.
എല്ലാസ്ഥലത്തും തന്റെ നാമത്തിന് ഇപ്രകാരം ഒരു സാക്ഷ്യം ഉണ്ടായിരിക്കണമെന്നാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത്.

ഇത്തരം സഭകള്‍ പണിയാനായി രണ്ടും മൂന്നും അധ്യായത്തില്‍ നാം ചിന്തിച്ച സത്യങ്ങളാല്‍ പിടിക്കപ്പെട്ട ദൂതന്മാരെ കര്‍ത്താവിന് ആവശ്യമുണ്ട്.

ഈ അന്ത്യകാലത്ത് ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം ധാരാളം സഭകളേയും ആളുകളേയും കര്‍ത്താവ് കണ്ടെത്തട്ടെ.

അദ്ധ്യായം 4

നാലാം അദ്ധ്യായത്തിലേക്കു കടക്കുന്നതിനു മുമ്പ് നാം നേരത്തേ വായിച്ചത് ഓര്‍ക്കുന്നതു നല്ലതാണ്. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവനും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍; സമയം അടുത്തിരിക്കുന്നു (വെളി 1:3).

വിശ്വാസികള്‍ പ്രവചനം പഠിക്കുമ്പോള്‍ അവരുടെ താല്പര്യം മിക്കപ്പോഴും മഹോപദ്രവം,ആയിരമാണ്ടു വാഴ്ച, കാഹളം,കലശം തുടങ്ങിയ പ്രതീകങ്ങള്‍, അവയുടെ അര്‍ത്ഥം എന്നിവയെല്ലാം അറിയാനാണ്. പക്ഷേ പ്രവചനങ്ങള്‍ അറിയുന്നതല്ല, എഴുതിയിരിക്കുന്നത് അനുസരിക്കുന്നതാണ് പ്രധാനം. പ്രവചനവും മറ്റു തിരുവെഴുത്തുകള്‍പോലെ അനുസരിക്കാനുള്ളതാണ്.

വെളിപ്പാടുപുസ്തകത്തില്‍ ഒട്ടേറെ പ്രതീകങ്ങളും സൂചനകളും ഉണ്ട്. അവയെ വ്യാഖ്യാനിക്കുമ്പോള്‍ താന്‍ പറയുന്നതു മാത്രമാണു ശരിയെന്നു ശഠിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ദൈവം ഇക്കാര്യങ്ങളെ അവ്യക്തമായി ഇട്ടിരിക്കുന്നതു വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. ഈ പ്രതീകങ്ങളെയെല്ലാം വിശദീകരിക്കുന്നതില്‍ മുഴുകിയിരിക്കുന്ന വിശ്വാസികളേയും തന്റെ കല്പന അനുസരിക്കാന്‍ ശ്രമിക്കുന്നവരേയും ഇങ്ങനെ അവിടുത്തേക്കു വേര്‍തിരിക്കാമല്ലോ.

മത്തായി അഞ്ചാം അദ്ധ്യായത്തില്‍ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന ‘ഭാഗ്യവാന്മാര്‍’ നമുക്കു പരിചിതരാണ്. വെളിപ്പാടുപുസ്തകത്തിലും ഏഴു ‘ഭാഗ്യവാന്മാരെ’ക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ഇതില്‍ ആദ്യത്തേത് ഒന്നാം അധ്യായത്തിലാണ്-‘വായിച്ച്…..പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍’ (വെളി 1:3). അവസാന അദ്ധ്യായത്തിലും ഇത്തരം ഒന്നുണ്ട് – ‘ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍’ (വെളി. 22:7).

ഈ പുസ്തകത്തിന്റെ ആദ്യവും അവസാനവും ഇതില്‍ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവര്‍ക്ക് ഒരു ഭാഗ്യാവസ്ഥ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ രണ്ടു ഭാഗ്യവര്‍ണ്ണനകള്‍ക്കിടയിലാണു വെളിപ്പാടുപുസ്തകം മുഴുവന്‍ സ്ഥിതിചെയ്യുന്നത്.

ബൈബിളിലെ ഏറ്റവും അവസാനത്തെ പുസ്തകത്തില്‍പോലും ദൈവം ആവശ്യപ്പെടുന്നത് അനുസരണമാണ്. ഇതിലെ എല്ലാ പ്രതീകങ്ങളുടേയും അര്‍ത്ഥം ഗ്രഹിച്ച് മറ്റുള്ളവര്‍ക്കു വ്യാഖ്യാനിച്ചുകൊടുപ്പാന്‍ കഴിയുന്നവര്‍ക്കോ നടക്കാന്‍ പോകുന്ന സംഭവങ്ങളെ അവയുടെ സമയക്രമത്തില്‍ വരച്ച് വെളിപ്പാടുപുസ്തകത്തിന്റെ ഒരു ചാര്‍ട്ടു തയ്യാറാക്കുവാന്‍ കഴിയുന്നവര്‍ക്കോ ഒരു അനുഗ്രഹവും വാഗ്ദാനം ചെയ്തിട്ടില്ല. ഉല്പത്തിപുസ്തകം മൂന്നാം അദ്ധ്യായം മുതല്‍ വെളിപ്പാട് 22 വരെ ദൈവം അനുസരണമാണു പ്രതീക്ഷിക്കുന്നത്.

രണ്ടും മൂന്നും അദ്ധ്യായങ്ങളിലെ ജയാളിയാകുവാനുള്ള പരിശുദ്ധാത്മാവിന്റെ വിളി ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കുവേണ്ടിയാണ് നാലു മുതല്‍ 22 വരെയുള്ള അദ്ധ്യായങ്ങള്‍. തങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയല്ല ഈ അദ്ധ്യായങ്ങള്‍ എന്ന കാര്യം മറന്നുപോകരുത്.

തന്റെ ദാസന്മാരെ കാണിക്കേണ്ടതിനാണ് ദൈവം ഈ വെളിപ്പാട് യേശുക്രിസ്തുവിനു കൊടുത്തതെന്നു വെളിപ്പാടുപുസ്തകം 1:1 ല്‍ നാം കണ്ടു. ഈ പുസ്തകത്തിന്റെ അര്‍ത്ഥം നമ്മില്‍നിന്നു മറച്ചുവയ്ക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ലെന്നു സാരം. അതിന്റെ പൊരുള്‍ നമ്മെ മറനീക്കി കാണിക്കുവാനാണ് അവിടുത്തെ താല്പര്യം. ഈ പ്രവചനം പഠിക്കുമ്പോള്‍ ഈ വിശ്വാസം നമുക്കുണ്ടായിരിക്കണം. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ!

വിശ്വാസത്തോടെ നിങ്ങള്‍ വന്ന് ”കര്‍ത്താവേ, ഞാന്‍ അവിടുത്തെ അടിമയാണ്. ഒരു ജയാളിയായിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രവചനം അവിടുന്ന് എനിക്കു മനസ്സിലാക്കിത്തരും എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നു പ്രാര്‍ത്ഥിക്കുക. അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല.

വാക്യം 1: അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു. കാഹളനാദം പോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോട്: ഇവിടെ കയറി വരിക; മേലാല്‍ സംഭവിപ്പാനുള്ളതു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.

ഭൂമിയില്‍ ഒരു വാതില്‍ തുറക്കേണ്ടതിന്റെ ആവശ്യകത നമ്മള്‍ വെളിപ്പാട് 3:20ല്‍ കണ്ടു. അവിടെ യേശു നമ്മുടെ ഹൃദയവാതിലിനു പുറത്തു നിന്നു മുട്ടിക്കൊണ്ടിരിക്കുകയാണ്. നാം യേശുവിനായി വാതില്‍ തുറന്നാല്‍(നമ്മുടെ ഇച്ഛയെ കീഴ്‌പ്പെടുത്തിയാല്‍), കര്‍ത്താവു നമുക്കു വേണ്ടി സ്വര്‍ഗ്ഗത്തിലും ഒരു വാതില്‍ തുറക്കുമെന്ന് ഇവിടെ കാണുന്നു. നാം നമ്മുടെ ഇച്ഛയെ കീഴ്‌പ്പെടുത്തിക്കൊടുത്ത് നമ്മുടെ ജീവിതത്തില്‍ യേശുവിനെ കര്‍ത്താവായി അംഗീകരിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറക്കുന്നത് നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുകയില്ല. തുടര്‍ന്ന് ‘ഇവിടെ കയറിവരിക’ എന്ന് കര്‍ത്താവു പറയുന്നത് നാം കേള്‍ക്കുന്നു. യോഹന്നാന്‍ ഭൂമിയില്‍ പത്മൊസ് ദ്വീപിലാണ്. അവനോടു ഉയരത്തില്‍-സ്വര്‍ഗ്ഗത്തില്‍-കയറിവരുവാന്‍ പറയുന്നു. ഭാവിയില്‍ സംഭവിപ്പാനുള്ളത് അവിടെനിന്ന് അവന് കാണുവാന്‍ കഴിയുമല്ലൊ.

ഉയരത്തിലേക്കു കയറിവരുവാനാണ് ദൈവം എപ്പോഴും നമ്മെ വിളിക്കുന്നത്. പക്ഷേ ആ വിളിയോടു നാം പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതിരുന്നാല്‍, നാം എവിടെയാണോ അവിടെതന്നെ എന്നും കഴിയേണ്ടിവരും. യോഹന്നാന്‍ ഇതിനോടു പ്രതികരിക്കാതിരുന്നെങ്കില്‍, വെളിപ്പാട്പുസ്തകം വെറും മൂന്ന് അദ്ധ്യായംകൊണ്ട് അവസാനിക്കുമായിരുന്നില്ലേ?

വാക്യം 2: ഉടനെ ഞാന്‍ ആത്മവിവശനായി സ്വര്‍ഗ്ഗത്തില്‍ ഒരു സിംഹാസനം വച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു.

ഭൂമിയിലെ കാര്യങ്ങളെ സ്വര്‍ഗ്ഗീയമായ ഒരു നിലപാടില്‍ നിന്നു കാണുവാന്‍വേണ്ടി ദൈവം ഇങ്ങനെയാണ് നമ്മെ ആത്മാവില്‍ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുന്നത്! അവസാനകാലം സമീപിക്കുംതോറും ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സ്വര്‍ഗ്ഗീയമായ ഒരു നിലപാടു തറയില്‍നിന്നു നാം കാണേണ്ടത് പരമപ്രധാനമാണ്.

”ഇതു സംഭവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവര്‍ന്ന് തലപൊക്കുവിന്‍” എന്ന് ലൂക്കോസ് 21: 28ല്‍ യേശു നമ്മോടു പറഞ്ഞിരിക്കുന്നു. ഇവിടെയും അര്‍ത്ഥമാക്കുന്നത് സ്വര്‍ഗ്ഗീയമായ ഒരു കാഴ്ചപ്പാടില്‍ കാര്യങ്ങളെ വീക്ഷിക്കുക എന്നതാണ്. അല്ലാത്തപക്ഷം നാം ഭയപെട്ടുപോകും. എന്നാല്‍ നാം ഉയരത്തിലേക്കു നോക്കുമ്പോള്‍ പിതാവാണ് എല്ലാറ്റിനേയും നിയന്ത്രിക്കുന്നതെന്ന് കാണുവാന്‍ കഴിയും. അതുകൊണ്ട് യോഹന്നാന്‍ അനുഭവിച്ചത് ആത്മാവില്‍ നാമും അനുഭവിക്കേണ്ടിയിരിക്കുന്നു.

അവിടെ യോഹന്നാന്‍ ആദ്യം കണ്ടത് എന്താണ്? എതിര്‍ക്രിസ്തുവിനെയല്ല. മഹോപദ്രവം അല്ല. ”സിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തെയാണ്” ഈ നാളുകളില്‍ നാമും കാണേണ്ടത് ഇതുതന്നെയാണ്-പരമാധികാരിയായ ദൈവം എല്ലാറ്റിനേയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. നാം ആദ്യമായി ഇതു കണ്ടില്ലെങ്കില്‍ ഭൂമിയില്‍ നമുക്ക് ഒട്ടേറെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാകും.

വാക്യം 3: ഇരിക്കുന്നവന്‍ കാഴ്ചയ്ക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍. സിംഹാസനത്തിന്റെ ചുറ്റും കാഴ്ചയ്ക്ക് മരതകത്തോടു സദൃശമായൊരു പച്ചവില്ല്.

സൂര്യകാന്തം ‘സ്ഫടികസ്വഛത’യുളളതാണ് (വെളി. 21:11) പത്മരാഗമാകട്ടെ തീജ്വാലപോലെ ചുവന്നതും. നമ്മുടെ പാപങ്ങളുടെ മേലുള്ള അവിടുത്തെ ന്യായവിധിയെയാണ് ഇതു കാണിക്കുന്നത്. ഈ രണ്ടു പ്രതീകങ്ങളിലൂടെയും സിംഹാസനത്തിലിരിക്കുന്നവന്റെ വിശുദ്ധിയും നിര്‍മ്മലതയുമാണ് ആദ്യമായി ഊന്നിപ്പറയുന്നത്.

സിംഹാസനത്തിനു ചുറ്റും ഒരു മഴവില്ല് നാം കാണുന്നു. ജലപ്രളയത്തിനുശേഷം നോഹ പെട്ടകത്തില്‍നിന്ന് പുറത്തുവരുമ്പോഴാണ് ദൈവം ആദ്യമായി മഴവില്ല് നല്‍കുന്നത്. ഭൂമിയെ മേലില്‍ ജലപ്രളയത്താല്‍ നശിപ്പിക്കുകയില്ലെന്ന് ജനങ്ങളോട് ദൈവം ചെയ്ത ഉടമ്പടിയുടെ അടയാളമാണ് മഴവില്ല്. ദൈവകൃപയുടെ പ്രതീകം.

അതുകൊണ്ട് സിംഹാസനത്തിലിരിക്കുന്നത് സത്യവും കൃപയും ആണ്. യേശുവിലും വിളങ്ങിയിരുന്ന തേജസ്സ് ഇതായിരുന്നല്ലോ (യോഹ. 1:14).

വെളിപ്പാടുപുസ്തകത്തിലുടനീളം ദൈവതേജസ്സിന്റെ രണ്ടു വശങ്ങള്‍ മാറി മാറി കാണാം-കൃപയും ന്യായവിധിയും. ദൈവം ദയ ഉള്ളവനും അതേസമയം ഖണ്ഡിതമായി പെരുമാറുന്നവനും ആണ് (റോമ. 11:22).

വാക്യം 4: സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാല് സിംഹാസനം. വെളളയുടുപ്പു ധരിച്ചുകൊണ്ട് സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാര്‍, അവരുടെ തലയില്‍ പൊന്‍കിരീടം.

ദൈവം സൃഷ്ടിച്ച ദൂതന്മാരുടെ ഇടയില്‍ സിംഹാസനങ്ങള്‍, കര്‍തൃത്വങ്ങള്‍, വാഴ്ചകള്‍, അധികാരങ്ങള്‍ എന്നിവ ഉണ്ടെന്ന് കൊലൊ. 1:16ല്‍ നാം വായിക്കുന്നു. ദൈവസിംഹാസനത്തിനു ചുറ്റും അധികാരമുള്ള അത്തരം ആത്മിക ജീവികളുടെ പ്രതീകങ്ങളാണ് ഈ 24 മൂപ്പന്മാര്‍. ദൈവത്തെ ആരാധിക്കാന്‍ ആളുകള്‍ക്കു നേതൃത്വം കൊടുക്കുകയാണ് ഇവരുടെ പ്രാഥമിക ചുമതലകളിലൊന്ന് എന്നു വെളിപ്പാടുപുസ്തകത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നമുക്കു കാണാം. വെള്ളയുടുപ്പ് അവരുടെ നിര്‍മ്മലതയേയും പൊന്‍കിരീടം അധികാരത്തേയും കുറിക്കുന്നു.

വാക്യം 5: സിംഹാസനത്തില്‍ നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു. ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴ് ദീപങ്ങള്‍ സിംഹാസനത്തിന്റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ പ്രതാപവും തേജസ്സും എടുത്തുകാട്ടുന്നതാണ് മിന്നലും ഇടിനാദവും. സംഭവിക്കാന്‍പോകുന്ന എല്ലാറ്റിന്മേലും അവിടുത്തേക്കു പൂര്‍ണ്ണമായ നിയന്ത്രണമുണ്ടെന്ന വസ്തുതയും ഇതു സൂചിപ്പിക്കുന്നു.

ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴു ദീപങ്ങള്‍ ദൈവത്തിന്റെ ഏഴ് ആത്മാക്കളാണെന്നു പറഞ്ഞിരിക്കുന്നു. അഥവാ ഏഴു മടങ്ങ് പരിശുദ്ധാത്മാവാണ് (യെശ. 11:2,3). പരിശുദ്ധാത്മാവിനെ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴു ദീപങ്ങള്‍ കൊണ്ടാണ് സൂചിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. പൂര്‍ണ്ണ നിര്‍മ്മലതയുടെ പ്രതീകമാണത്.

‘നമ്മുടെ ദൈവം ജ്വലിപ്പിക്കുന്ന അഗ്നിയല്ലോ’ (എബ്ര. 11:29). ദൈവത്തെ സദാ സ്‌നേഹവാനായ ദൈവമായി കാണാനാണ് മിക്കവര്‍ക്കും ഇഷ്ടം. പക്ഷേ അവിടുന്ന് ദഹിപ്പിക്കുന്ന അഗ്നികൂടിയാണ്.
‘ദൈവം സ്‌നേഹമാകുന്നു’ എന്ന ബോര്‍ഡ് പല വീടികളുടേയും ചുവരുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ‘ദൈവം ദഹിപ്പിക്കുന്ന അഗ്നിയാകുന്നു’ എന്നൊരു ബോര്‍ഡ് കണ്ടെത്തുക പ്രയാസം. ദൈവത്തെ ദഹിപ്പിക്കുന്ന അഗ്നിയായി ചിന്തിക്കാന്‍ മനുഷ്യര്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. പക്ഷേ ഈ സത്യത്തെക്കുറിച്ചു ചിന്തിക്കാന്‍ നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവിടുന്ന് ഇപ്പോഴും ദഹിപ്പിക്കുന്ന അഗ്നിയാണ്.

ആത്മനിറവു പ്രാപിച്ചതായും പരിശുദ്ധാത്മാവിന്റെ അനുഭവങ്ങള്‍ ഉണ്ടായതായും ആളുകള്‍ പറയുമ്പോള്‍ അവര്‍ ഒരു കാര്യം ഓര്‍ത്തിരിക്കണം. ഏത് യഥാര്‍ത്ഥമായ അനുഭവവും അവരുടെ ജീവിതത്തില്‍ ദൈവവിശുദ്ധിയുടെ തീ കൊണ്ടുവന്നിരിക്കണം. അതു സംഭവിക്കാത്തപക്ഷം അതു വ്യജമായ അനുഭവമാണ്.

വാക്യം 6-8:- സിംഹാസനത്തിന്റെ മുമ്പില്‍ പളുങ്കിനൊത്ത കണ്ണാടിക്കടല്‍. സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലുജീവികള്‍. അവയ്ക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു. ഒന്നാം ജീവി സിംഹത്തിനു സദൃശം. രണ്ടാംജീവി കാളെക്കുസദൃശം. മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്. നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം. നാലു ജീവികളും ഓരോന്നിനും ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.

സിംഹം മൃഗങ്ങളുടെ രാജാവാണ്, കാള കന്നുകാലികളുടേയും. കഴുകന്‍ പറവകളുടെ രാജാവാണെങ്കില്‍ മനുഷ്യന്‍ സൃഷ്ടികളുടെ മുഴുവന്‍ രാജാവാണ്. ഈ നാലുജീവികളും സ്വര്‍ഗീയ കെരൂബുകളെ പ്രതിനിധാനം ചെയ്യുന്നു. ഈ വേദഭാഗത്തെ യെഹസ്‌ക്കേല്‍ 1:4-20, 10:20 എന്നീ ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വ്യക്തമാകും. അവിടെ നാം വായിക്കുന്നത് കെരൂബുകള്‍ക്ക് ഓരോന്നിനും ചുവടെ ഭൂമിയില്‍ ചക്രങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. കെരൂബുകള്‍ പോകുമ്പോള്‍ ചക്രവും കൂടെത്തന്നെപോകും. ആത്മാവു പോകുന്ന അതേദിശയിലാണ് ചക്രങ്ങളും പോകുന്നത് എന്നും നാം വായിക്കുന്നു. ഭൂമിയിലെ സംഭവങ്ങളെയും സാഹചര്യങ്ങളേയുമാണ് ഈ ചക്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഈ കാഴ്ച ഒരു സത്യം വ്യക്തമാക്കുന്നു:”നമ്മുടെ സാഹചര്യങ്ങള്‍ ചക്രങ്ങളെപ്പോലെ വിവിധദിശകളിലേക്കു തിരിയുന്നതായി തോന്നുമെങ്കിലും സത്യത്തില്‍ അവ ഓരോന്നും ദൈവത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്”. നമ്മുടെ സാഹചര്യം പോകേണ്ട ദിശ നിര്‍ണ്ണയിക്കുന്നത് ദൈവം മാത്രമാണ്.
ദൈവമഹത്വത്തിന്റെ സംരക്ഷകരാണ് കെരൂബുകള്‍. യിസ്രായേല്‍ പാപം ചെയ്തതുമൂലം ദൈവമഹത്വം യിസ്രായേലിനെ വിട്ടുപോകുന്നതാണ് യെഹസ്‌കേലിന്റെ പുസ്തകം പ്രതിപാദിക്കുന്നത്. ”എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍ നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മറപ്പടിക്കു മീതെനിന്നു. ആലയം മേഘം കൊണ്ടു നിറഞ്ഞിരുന്നു. പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു” (യെഹ. 10:4). തുടര്‍ന്ന് പതിനെട്ടാം വാക്യത്തില്‍ യഹോവയുടെ മഹത്വം ഉമ്മറപ്പടി വിട്ടു പുറപ്പെട്ടു എന്നും നാം വായിക്കുന്നു.

ആദമിനെയും ഹവ്വയേയും ഏദെന്‍ തോട്ടത്തില്‍നിന്നു പുറത്താക്കിയതിനെക്കുറിച്ച് ഉല്പ. 3:24ല്‍ നാം കാണുന്നു: ”ഇങ്ങനെ അവന്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു. ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന്‍ അവന്‍ ഏദെന്‍തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്നവാളിന്റെ ജ്വാലയുമായി നിര്‍ത്തി”. ജീവന്റെ വൃക്ഷത്തില്‍ പാപികള്‍ പങ്കുകാരാകാതിരിക്കാനാണ് കെരൂബുകള്‍ വാളിന്റെ ജ്വാലയുമായി നിന്നത്. അവസാനം ആ വാള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാല്‍വറിക്രൂശില്‍ പതിച്ച് ഇപ്പോള്‍ ജീവവൃക്ഷത്തിങ്കലേക്കുളള പാത തുറന്നിരിക്കുകയാണ്. ദൈവത്തിന്റെ ന്യായവിധി നാം ജഡത്തില്‍ ഏറ്റുവാങ്ങിയാല്‍, അവിടുത്തെ വാൾ നമ്മുടെ ജഡത്തില്‍ പതിക്കുവാന്‍ നാം അനുവദിച്ചാല്‍, ഇന്നു നമുക്കും ജീവവൃക്ഷത്തിന്റെ പങ്കുകാരാകുവാന്‍ കഴിയും. ആദ്യം ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടാതെ ദൈവിക ജീവനിലേക്കു കടക്കുക അസാധ്യമാണ്.

ദൈവമഹത്വത്തേയും അവിടുത്തെ വിശുദ്ധിയേയും സംരക്ഷിക്കാനായി ഇന്നു കര്‍ത്താവിന്റെ യഥാര്‍ത്ഥദാസന്‍മാര്‍ കെരൂബുകളെപ്പോലെ തിരിയുന്ന വാളിന്റെ ജ്വാലയുമായി സഭകളില്‍ നിലയുറപ്പിച്ചിരിക്കുന്നു.

ഈ കെരൂബുകള്‍ ‘പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍’ എന്നിങ്ങനെ രാപ്പകല്‍ ആര്‍ത്തുകൊണ്ടിരിക്കുന്നു.

‘സൈന്യങ്ങളുടെ യഹോവ ‘പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍’ എന്ന് സ്വര്‍ഗത്തില്‍ ആര്‍ത്തുകൊണ്ടിരിക്കുന്ന സാറാഫുകളെ യെശയ്യാവും ദര്‍ശനത്തില്‍ കാണുകയുണ്ടായി (യെശ. 6:1 – 3). ആറു ചിറകില്‍ രണ്ടെണ്ണം മാത്രമാണ് സാറാഫുകള്‍ പറക്കുവാനായി ഉപയോഗിക്കുന്നത്. മറ്റു നാലു ചിറകുകൊണ്ട് അവ മുഖം മൂടി കര്‍ത്താവിനെ ആരാധിക്കുകയാണ്. ഈ സാറാഫുകള്‍ ഒരിക്കലും പാപം ചെയ്തിട്ടില്ല. എന്നിട്ടും ദൈവസന്നിധിയില്‍ വരുമ്പോള്‍ അവര്‍ മുഖം മൂടേണ്ടിയിരിക്കുന്നു. എങ്കില്‍ ഞാനും നിങ്ങളും എത്ര അധികമായി ഇതു ചെയ്യേണ്ടതുണ്ട്?

ഇങ്ങനെ ഒരു ദൈവത്തെയാണു നാം ആരാധിക്കുന്നത്. സ്വര്‍ഗ്ഗത്തിലെ മുഖ്യവിഷയം വിശുദ്ധിയാണ്-അതു കെരൂബുകളായാലും സാറാഫുകളായാലും. അതുകൊണ്ടാണ് വിശുദ്ധിയില്‍ ജീവിക്കാത്ത ഒരുവന്‍ സ്വയം ‘ക്രിസ്ത്യാനി’ എന്നു വിശേഷിപ്പിക്കുമ്പോള്‍ അത് തികച്ചും അപഹാസ്യമായിരിക്കുന്നത്.

വാക്യം 9-11: ”എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന് ആ ജീവികള്‍ മഹത്വവും, ബഹുമാനവും, സ്‌തോത്രവും കൊടുക്കുമ്പോഴൊക്കേയും ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുമ്പില്‍ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്‌കരിച്ചു. കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനു മുമ്പില്‍ ഇടും”

തങ്ങളുടെ കിരീടങ്ങളെ ദൈവത്തിന്റെ മുമ്പാകെ വേഗത്തില്‍ ഇടുവാന്‍ 24 മൂപ്പന്മാരും സദാ തയ്യാറാണ്.മറ്റൊരു വിധത്തില്‍ ചിന്തിച്ചാല്‍ അവര്‍ ഇങ്ങനെയാണു പറയുന്നത്. ”കര്‍ത്താവേ, ഞങ്ങളുടെ തലയില്‍ കിരീടങ്ങള്‍ ഉണ്ടെങ്കില്‍ അത് അവിടുന്ന് തന്നതാണ്. അതുകൊണ്ട് ഞങ്ങളത് അങ്ങേയ്ക്കു മടക്കി നല്‍കുന്നു”.

ദൈവം നമുക്ക് സഭയില്‍ എന്തെങ്കിലും സ്ഥാനമോ അധികാരമോ നല്‍കുമ്പോള്‍ അതു നമുക്കു പുകഴുവാനുള്ളതല്ല. ദൈവം നമ്മുടെ തലയില്‍ ഏതെങ്കിലും കിരീടം വച്ചാല്‍, അവിടുന്നു മാത്രമാണ് എല്ലാ ബഹുമാനത്തിനും യോഗ്യന്‍ എന്നംഗീകരിച്ചുകൊണ്ട്, അതിനെ അവിടുത്തെ പാദപീഠത്തില്‍ ഇടുക. നമ്മുടെ അധികാരമോ വരങ്ങളോ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ള ആത്മാവ് നരകത്തിന്റേതാണ്.

”കര്‍ത്താവേ, നീ…..മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍” എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ സ്വര്‍ഗ്ഗത്തില്‍ തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പില്‍ ഇടുന്നത്.

നാം ഒരിക്കലും മറക്കരുതാത്ത മറ്റൊരു കാര്യവും മൂപ്പന്മാര്‍ തങ്ങളുടെ പാട്ടിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിതാണ്: തന്റെ ഇഷ്ടം മൂലമാണു ദൈവം നമ്മെ സൃഷ്ടിച്ചത്. നമ്മുടെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം ചെയ്യുമ്പോഴാണ് നാം നമ്മുടെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം നിറവേറ്റുന്നത്.

അദ്ധ്യായം 5

വാക്യം 1-2: ”ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാല്‍ മുദ്രയിട്ടൊരു പുസ്തകം കണ്ടു. ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളു എന്ന് അത്യുച്ചത്തില്‍ ഘോഷിക്കുന്ന ശക്തനായൊരു ദൂതനേയും കണ്ടു.”

ഇവിടെ ദൈവം ഒരു പുസ്തകം (ഒരു ചുരുള്‍) പിടിച്ചിരിക്കുന്നതായി നാം കാണുന്നു. ചുരുള്‍ എന്നു പറയുന്നത് നീണ്ട ഒരു ചര്‍മ്മലിഖിതമാണ്. ചുരുള്‍ നിവര്‍ത്തിയാല്‍ മാത്രമേ അതു വായിക്കാന്‍ കഴിയുകയുള്ളു.

ചുരുള്‍ എന്തിന്റെ പ്രതീകമാണെന്ന് അറിയണമെന്നുണ്ടെങ്കില്‍ നാം പഴയനിയമം പരിശോധിക്കേണ്ടതുണ്ട്. ലേവ്യപുസ്തകം 25:24,25ല്‍ നാം വായിക്കുന്നു:”നിങ്ങളുടെ അവകാശമായ ദേശത്തൊക്കേയും നിലത്തിനു വീണ്ടെടുപ്പു സമ്മതിക്കേണം. നിന്റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റതു വീണ്ടുകൊളേളണം.”

ഒരുവന്‍ ദരിദ്രനായിത്തീര്‍ന്നു തന്റെ അവകാശനിലം വില്ക്കാന്‍ മുതിര്‍ന്നാല്‍ അവന്റെ അടുത്ത ബന്ധു അവനുവേണ്ടി അതു വാങ്ങണം എന്നൊരു നിയമം യിസ്രായേലില്‍ ഉണ്ടായിരുന്നു. ‘നിലത്തിന്റെ വീണ്ടെടുപ്പ്’ എന്നാണ് അതറിയപ്പെട്ടിരുന്നത്. ഇതു നമുക്ക് എങ്ങനെയാണു പ്രസക്തമായിരിക്കുന്നത്?

ആദാമിനു ദൈവം ഈ മുഴുവന്‍ ഭൂമിയും നല്‍കി. ഇതിനെ ഭരിക്കുവാനും കീഴടക്കുവാനും അവനോടു കല്പിച്ചു. എന്നാല്‍ ആദാം അത് അനുസരിക്കാതെ ദരിദ്രനായിത്തീര്‍ന്നു. ഇങ്ങനെ അവന്‍ ഈ ഭൂമിയുടെ ആധാരം സാത്താനു കൈമാറി. സാത്താന്‍ ഭൂമിയുടെ അധികാരിയായത് ഇങ്ങനെയാണ്.

മരുഭൂമിയില്‍ സാത്താന്‍ യേശുവിനെ പരീക്ഷിച്ചപ്പോള്‍ ഈ ലോകത്തിന്റെ മഹത്വം മുഴുവന്‍ അവന്‍ കര്‍ത്താവിനെ കാണിച്ചശേഷം ഇങ്ങനെ പറഞ്ഞു ”ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം. അത് എങ്കല്‍ ഏല്പിച്ചിരിക്കുന്നു”. (ലൂക്കോ 4:6) ആരാണ് അത് അവനെ ഏല്പിച്ചത്? ആദാം.

ദൈവം മനുഷ്യനു നല്‍കിയ പല ദാനങ്ങളും അവന്‍ ഇന്ന് സാത്താനെ ഏല്പിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ദൈവം മനുഷ്യനു പണവും ആരോഗ്യവും നല്‍കുന്നു. എന്നാല്‍ അതുപയോഗിച്ച് സ്വാര്‍ത്ഥസുഖങ്ങളില്‍ മുഴുകുവാന്‍ അവന്‍ അതു സാത്താനെ ഏല്പിച്ചിരിക്കുന്നു.

ആദാം സാത്താനെ ഏല്പിച്ച ഈ ഭൂമിയെ ഇനി വീണ്ടെടുക്കേണ്ടതുണ്ട്.

പക്ഷേ നാം ലേവ്യപുസ്തകം 25ല്‍ വായിച്ചത് അടുത്ത ബന്ധുവിന്, ചാര്‍ച്ചക്കാരന്, മാത്രമേ അതു വീണ്ടെടുക്കാനാവൂ എന്നാണ്. അതുകൊണ്ടാണ് യേശു ഒരു മനുഷ്യനായി വന്നത്. ഇങ്ങനെ മാത്രമേ അവിടുത്തേക്ക്, നമ്മുടെ ചാര്‍ച്ചക്കാരനും വീണ്ടെടുപ്പുകാരനും ആയിത്തീര്‍ന്ന് ഈ ഭൂമിയെ വീണ്ടെടുത്ത് ദൈവത്തെ ഏല്പിക്കുവാന്‍ കഴിയുമായിരുന്നുളളു.

യിരെമ്യാവ് 32:6 -9ല്‍ ഈ നിയമപ്രകാരം യിരെമ്യാവ് തന്റെ ബന്ധുവിന്റെ ഒരു നിലം വാങ്ങുന്നതിനെക്കുറിച്ചു വായിക്കുന്നു. അവന്‍ പണംകൊടുത്ത് ആധാരത്തില്‍ ഒപ്പിട്ടു. തുടര്‍ന്ന് ആധാരച്ചുരുള്‍ ചുരുട്ടി മുദ്രവയ്ക്കുന്നു. (യിരെ. 32:10).

വെളിപ്പാട് അഞ്ചാം അധ്യായത്തിലും വായിക്കുന്നത് ഇത്തരം ഒരു ചുരുളിനെക്കുറിച്ചാണ് – ഭൂമിയുടെ ആധാരപത്രം. ദൂതന്‍ ചോദിക്കുന്നു അതിനെ വീണ്ടെടുപ്പാന്‍ ആരാണു യോഗ്യന്‍?

ഇത്തരം വീണ്ടെടുപ്പിന്റെ മറ്റൊരു ചിത്രം രൂത്തിന്റെ പുസ്തകത്തില്‍ കാണാം. മോവാബില്‍ വച്ച് ഒരു യഹൂദനെ വിവാഹം ചെയ്ത ഒരു ജാതീയ സ്ത്രീയായിരുന്നു രൂത്ത്. ഭര്‍ത്താവു മരിച്ചപ്പോള്‍ അവള്‍ തന്റെ അമ്മാവിയമ്മയായ നവോമിയോടൊത്ത് യിസ്രായേലിലേക്കു വന്നു. അവര്‍ ഇരുവരും ദരിദ്രരായിരുന്നു. അതുകൊണ്ട് രൂത്തിന്റെ പരേതനായ ഭര്‍ത്താവിന്റെ അവകാശം ആരെങ്കിലും വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അടുത്ത ചാര്‍ച്ചക്കാരില്‍ ഒരുവനായ ബോവസിനായിരുന്നു അതു വീണ്ടെടുപ്പാന്‍ കഴിയുമായിരുന്നത്. അതുകൊണ്ട് രൂത്ത് ബോവസിനോടു ചോദിക്കുന്നു ”എനിക്കുവേണ്ടി അതു വീണ്ടെടുപ്പാന്‍ അങ്ങേയ്ക്കു കഴിയുമോ?”

ഒരു മനുഷ്യന്‍, ഭാര്യയെ അനാഥയാക്കി മരിച്ചുപോയാല്‍ തന്റെ സഹോദരന്‍ അവളെ വീണ്ടെടുക്കണമെന്നും നിയമം അനുശാസിക്കുന്നു (ആവ.25:8-10). അതുകൊണ്ട് ബോവസ് നിലം വീണ്ടെടുക്കാനും രൂത്തിനെ വിവാഹം കഴിപ്പാനും ബാധ്യസ്ഥനായിരുന്നു. എന്നാല്‍ രൂത്ത് തന്നെ സമീപിച്ചപ്പോള്‍ ബോവസ് പറഞ്ഞു ”എന്നേക്കാള്‍ അടുത്ത ഒരു ചാര്‍ച്ചക്കാരന്‍ നിങ്ങള്‍ക്കുണ്ട്. ആദ്യം അവനോട് നമുക്ക് ഇക്കാര്യം ചോദിക്കാം. അവന്‍ നിലം വീണ്ടെടുക്കാനും നിന്നെ വിവാഹം ചെയ്യാനും തയ്യാറില്ലെങ്കില്‍ ഞാന്‍ അതു ചെയ്യാം”. അങ്ങനെ ബോവസ് മറ്റെ ചാര്‍ച്ചക്കാരനോട് ഇക്കാര്യം പറഞ്ഞു. പക്ഷേ അവന്‍ വിസമ്മതിച്ചു. ഒടുവില്‍ ബോവസ് തന്നെ രൂത്തിനെ വീണ്ടെടുത്തു.

ദരിദ്രയും വീണ്ടെടുപ്പു വേണ്ടവളുമായ രൂത്ത് സഭയ്ക്കു നിഴലാണ്. ആദ്യത്തെ ചാര്‍ച്ചക്കാരന്, ന്യായപ്രമാണത്തിന്, നമ്മെ വീണ്ടെടുപ്പാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ബോവസിനെ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തു നമ്മെ വീണ്ടെടുക്കുകയും വിവാഹം ചെയ്യുകയുമാണ്. റോമര്‍ 7:4 അതാണു പറയുന്നത് ”സഹോദരന്മാരെ നിങ്ങള്‍ മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവന് ആകേണ്ടതിന് (വിവാഹം ചെയ്യേണ്ടതിന്) ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നു”.

വാക്യം 3-5: ”പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കുകീഴിലും ആര്‍ക്കും കഴിഞ്ഞില്ല. പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ട് ഞാന്‍ ഏറ്റവും കരഞ്ഞു. അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട്: കരയേണ്ട, യഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവന്‍ പുസ്തകവും അതിന്റെ ഏഴു മുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.”

ഭൂമിയുടെ വീണ്ടെടുപ്പിന്റെ പുസ്തകവും അതിന്റെ മുദ്രയും തുറപ്പാന്‍ കഴിവും യോഗ്യതയും ഉള്ളവരായി ആരേയും കണ്ടില്ല. ദൈവത്തിന്റെ ന്യായപ്രമാണത്തിനും അതു കഴിഞ്ഞില്ല. മനുഷ്യന്‍ നഷ്ടമാക്കിയ ഭൂമിയെ വീണ്ടെടുപ്പാന്‍ ആരേയും കാണാത്തതുകൊണ്ട് യോഹന്നാന്‍ കരഞ്ഞു.

അവന്‍ ഏറ്റവും കരഞ്ഞു-കാരണം പുസ്തകം തുറപ്പാന്‍ യോഗ്യരായി ആരേയും കണ്ടില്ല. ഈ പാവം ‘പെണ്‍കുട്ടി’യുടെ നഷ്ടപ്പെട്ട സ്വത്തുക്കള്‍ വീണ്ടെടുപ്പാനോ ‘അവളെ’ വിവാഹം ചെയ്യുവാനോ ഒരു ചാര്‍ച്ചക്കാരനും മുന്നോട്ടുവരുന്നില്ല.

അപ്പോഴിതാ മൂപ്പന്മാരില്‍ ഒരുവന്‍ യോഹന്നാനെ ഒരു സന്തോഷ വാര്‍ത്ത അറിയിക്കുന്നു- യഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവന്‍ യോഗ്യനാണ്. യേശു, ദാവീദിന്റെ വേരായവന്‍, ദാവീദിന്റെ വംശവുമായി മാറി (വെളി. 22:16). യേശു മനുഷ്യനായി വന്ന് നമ്മുടെ അടുത്തചാര്‍ച്ചക്കാരനായിത്തീര്‍ന്ന് നമ്മേയും ഈ ഭൂമിയേയും വീണ്ടെടുത്തു.

അതുകൊണ്ട് സുവിശേഷത്തിന്റെ സന്ദേശം ഇതാണ്:”കരച്ചില്‍ നിര്‍ത്തുക! മനുഷ്യനായി, നിന്റെ അടുത്ത ബന്ധുവായി, ഒരുവന്‍ വന്നിരിക്കുന്നു-നിന്നെ വീണ്ടെടുപ്പാന്‍ തക്കവണ്ണം നിന്നെ സ്‌നേഹിച്ചവന്‍”.

അവിടുന്ന് മനുഷ്യനായി വന്നിരുന്നില്ലെങ്കില്‍ നമ്മുടെ ഏറ്റവും അടുത്ത ബന്ധുവായിത്തീരുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് യേശുക്രിസ്തു ദാവീദിന്റെ സന്തതിയായി ജനിച്ചു എന്ന സത്യമാണ് സുവിശേഷത്തിന്റെ ഏറ്റവും അവശ്യഘടകമെന്നു പൗലോസ് പറയുന്നത് (റോമര്‍ 1:5,2തിമൊ. 2:8). അതുകൊണ്ടാണ് യേശു യോഗ്യത നേടിയതും അവര്‍ അവിടുത്തേക്ക് ഒരു പുതിയപാട്ടു പാടിയതായി വെളിപ്പാട് അഞ്ചാം അധ്യായത്തിന്റെ തുടര്‍ന്നുളള ഭാഗങ്ങളില്‍ നാം കാണുന്നതും.

വാക്യം 6,7: ഞാന്‍ സിംഹാസനത്തിന്റേയും നാലുജീവികളുടേയും നടുവിലും മൂപ്പന്മാരുടെ മധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു. അതിന് ഏഴു കൊമ്പും സര്‍വ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴുദൈവാത്മാക്കള്‍ ആയ ഏഴുകണ്ണും ഉണ്ട്. അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ നിന്നു പുസ്തകം വാങ്ങി.

സിംഹത്തെ കാണാനായി യോഹന്നാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ കണ്ടത് ഒരു കുഞ്ഞാടിനെയാണ്-അറുക്കപ്പെട്ടതുപോലെ നില്ക്കുന്ന ഒരു കുഞ്ഞാട്. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിന്റെ പ്രതീകം. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യേ ഒരേഒരു മധ്യസ്ഥനായി അവിടുന്നു നില്ക്കുന്നു.

സാത്താനും പാപത്തിനും ലോകത്തിന്റെ ആത്മാവിനും (അതെവിടെ കാണുമോ അവിടെ) എതിരേ യേശു എപ്പോഴും ഒരു സിംഹം പോലെയാണ്. അതിനെതിരേ യുദ്ധം ചെയ്യുന്നു, ചെറുത്തുനില്ക്കുന്നു. എന്നാല്‍ ആളുകള്‍ക്കുനേരേ തിരിയുമ്പോള്‍ അവിടുന്ന് എപ്പോഴും കുഞ്ഞാടുപോലെയാണ്. ആളുകള്‍ക്ക് ഉപദ്രവിക്കാം, നിന്ദിക്കാം, മോശമായി പെരുമാറാം. അവിടുന്ന് ഒന്നും പകരം ചെയ്യുകയില്ല.

ലോകത്തില്‍ ഇതിന്റെ നേരേ എതിരാണു നാം കാണുന്നത്. ആളുകള്‍ പിശാചിനോട് കുഞ്ഞാടിനെപ്പോലെയാണു പെരുമാറുന്നത്-അവനെ പേടിക്കുന്നു, അവനു കീഴടങ്ങുന്നു, പാപത്തിനു വഴങ്ങുന്നു. എന്നാല്‍ ആളുകള്‍ അന്യോന്യം പെരുമാറുന്നതു സിംഹത്തെപ്പോലെയാണ്-പരസ്പരം പൊരുതുന്നു, കടിച്ചുകീറുന്നു. ഇത് എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ്-ക്രിസ്തുവിനു നേരേ എതിര്.

കുഞ്ഞാട് എന്ന വാക്കാണു യേശുക്രിസ്തുവിന്റെ പേരായി വെളിപ്പാടുപുസ്തകത്തില്‍ മിക്കവാറും കാണുന്നത്. യോഹന്നാന്‍സ്‌നാപകന്‍ യേശുവിനെ ചൂണ്ടിപറഞ്ഞു ”കണ്ടാലും ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ. 1:29).

കുഞ്ഞാടിന്റെ ഏഴുകൊമ്പുകള്‍ ‘സകല അധികാരത്തേയും’ കുറിക്കുന്നു. ഏഴ്, പൂര്‍ണ്ണമായ സംഖ്യയാണ്-കൊമ്പുകളാകട്ടെ ‘അധികാരവും ശക്തിയും’. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും നമ്മുടെ കര്‍ത്താവിനു നല്കപ്പെട്ടിരിക്കുന്നു.

ഏഴു കണ്ണുകള്‍ വീണ്ടും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഏഴുമടങ്ങിനെ കാണിക്കുന്നു. ഇത് അവിടുത്തെ പൂര്‍ണ്ണമായ വിവേചനത്തെക്കുറിച്ചു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ മറ്റൊരു പ്രതീകമാണ്.

ഈ ഏഴുകണ്ണുകളും സര്‍വ്വഭൂമിയിലേക്കും അയച്ചിരിക്കുന്നുവെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. എന്തിനുവേണ്ടി ? 2ദിന. 16:9ല്‍ നാം അതിന്റെ ഉത്തരം കണ്ടെത്തുന്നു. ”അവരുടെ ഹൃദയം പൂര്‍ണ്ണമായും തന്റേതായിരിക്കുന്നവരെ ശക്തമായി പിന്തുണയ്ക്കുന്നതിനുവേണ്ടി അവിടുത്തെ കണ്ണുകള്‍ (ഏഴ് ഇരട്ടി പരിശുദ്ധാത്മാവ്) ഭൂമി മുഴുവന്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു”. നമ്മുടെ ഹൃദയം പൂര്‍ണ്ണമായും അവിടുത്തേതാണെങ്കില്‍ പരിശുദ്ധാത്മാവു നമ്മെ ശക്തിയോടെ സഹായിക്കുന്നതിനായി ഭൂതലത്തിലെങ്ങും പ്രവര്‍ത്തിക്കുന്നു. ഈ സത്യം അംഗീകരിക്കേണ്ടത് ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാം ഇതു കണ്ടുകഴിഞ്ഞാല്‍ പിന്നെ സാക്ഷാല്‍ പിശാചുതന്നെ നമ്മെ എതിര്‍ത്താലും നാം ഭയപ്പെടുകയില്ല.

തുടര്‍ന്നു വായിക്കുന്നത് ‘അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ നിന്നു പുസ്തകം വാങ്ങി’ എന്നാണ് (ഏഴാം വാക്യം). ആ അധികാരം ശ്രദ്ധിക്കുക-പിതാവിന്റെ അടുക്കലേക്കു നേരെ ചെന്ന് അവിടുത്തെ കയ്യില്‍നിന്ന് തന്നെ പുസ്തകം വാങ്ങുക. ഏതു മനുഷ്യന് ഇതു ചെയ്യുവാന്‍ കഴിയും? നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുവിനു മാത്രം.

ദൈവത്തില്‍ മൂന്നു വ്യക്തികളില്ല, ഒരേഒരു വ്യക്തി മാത്രമേ ഉള്ളുവെന്നു പഠിപ്പിക്കുന്ന ചില ‘ക്രിസ്തീയ’ സംഘങ്ങളുണ്ട്. അതുകൊണ്ട് അവര്‍ ‘യേശുവിന്റെ നാമത്തില്‍ മാത്രം’ സ്‌നാനപ്പെടുത്തുന്നു. പിതാവും പുത്രനും രണ്ടു പ്രത്യേക വ്യക്തിത്വങ്ങളാണെന്ന സത്യത്തെ മറയ്ക്കുന്ന സാത്താന്റെ വഞ്ചനയാണിത്. ഇതു മൂലം ആത്യന്തികമായി സംഭവിക്കുന്നത് നമുക്ക് ഒരു മധ്യസ്ഥന്‍ ഇല്ലാതാകുന്നു എന്നാണ് (1തിമൊ. 2:5 കാണുക)

പക്ഷെ ഇവിടെ നാം കാണുന്നത് പിതാവ് സിംഹാസനത്തില്‍ ഇരിക്കുന്നു. യേശു വന്ന് പിതാവിന്റെ കയ്യില്‍നിന്നു പുസ്തകം വാങ്ങുന്നു. തനിക്ക് അതിനുള്ള അവകാശമുണ്ടെന്നാണ് അതു തെളിയിക്കുന്നത്-ദൈവത്തിനും മനുഷ്യര്‍ക്കും മധ്യേ നില്ക്കുന്ന ഒരേയൊരു മധ്യസ്ഥന്‍ എന്ന നിലയില്‍.

ഈ പുസ്തകച്ചുരുളിനെക്കുറിച്ച് യെഹ. 2:9,10 വാക്യങ്ങളില്‍ നാം കൂടുതല്‍ കാര്യങ്ങള്‍ കാണുന്നു. ”ഒരു പുസ്തകച്ചുരുള്‍……….അതില്‍ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു. വിലാപങ്ങളും സങ്കടവും കഷ്ടവും അതില്‍ എഴുതിയിരുന്നു”. ധാരാളം ന്യായവിധികളാണ് ആ പുസ്തകച്ചുരുളില്‍ എഴുതിയിരുന്നത്. സെഖര്യാവും ഒരു ചുരുള്‍ ദര്‍ശനത്തില്‍ കണ്ടു. ദൈവകല്പന ആളുകള്‍ അനുസരിക്കാതിരുന്നതുകൊണ്ട് ദൈവത്തിന്റെ ശാപം സര്‍വ്വദേശത്തിലേക്കും പുറപ്പെടുന്നതിനെയാണ് അതു കുറിക്കുന്നത് (സെഖ. 5:1-3). പത്തുകല്പനകളില്‍ പ്രത്യേകിച്ച് രണ്ടു കല്പനകള്‍ അനുസരിക്കാതിരിക്കുന്നതിനെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. (1) മോഷ്ടിക്കരുത് (2) കര്‍ത്താവിന്റെ നാമം വൃഥാ എടുക്കരുത്. മോഷ്ടിച്ച എല്ലാവരേയും പുസ്തകച്ചുരുളിന്റെ പുറത്തുള്ള എഴുത്തിന്റെ വെളിച്ചത്തില്‍ ന്യായം വിധിക്കും. അതുപോലെ കര്‍ത്താവിന്റെ നാമം വൃഥാ എടുത്തവരെല്ലാം പുസ്തകച്ചുരുളിന്റെ അകത്തുള്ള എഴുത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കപ്പെടും.

പത്തുകല്പനകളെ ദൈവം രണ്ടു കല്പലകകളിലാണ് എഴുതികൊടുത്തത്. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിക്കുന്ന ആദ്യത്തെ നാലു കല്പനകള്‍ ഒരു കല്പലകയിലും, മറ്റു മനുഷ്യരുമായുള്ള ബന്ധത്തെക്കുറിക്കുന്ന ആറുകല്പനകള്‍ മറ്റേ കല്പലകയിലും എഴുതി. കര്‍ത്താവിന്റെ നാമം വൃഥാ എടുത്തപ്പോള്‍ ഒരു കല്പലകയിലേയും, മോഷ്ടിച്ചപ്പോള്‍ മറ്റേ കല്പലകയിലേയും ഓരോ കല്പനകള്‍ ലംഘിക്കുകയായിരുന്നു. അതുകൊണ്ട് അകത്തും പുറത്തും എഴുത്തുള്ള പുസ്തകച്ചുരുള്‍ മനുഷ്യന്‍ ലംഘിച്ച പത്തുകല്പനകളേയും ദൈവത്തിന്റെ ന്യായവിധി മനുഷ്യരാശിയുടെ മേല്‍ വീഴേണ്ടതിന്റെ ആവശ്യകതയേയും കുറിക്കുന്നു.

ഏഴുമുദ്രകള്‍ ഒന്നൊന്നായി പൊട്ടിക്കുമ്പോള്‍ ദൈവകല്പനകളെ ലംഘിച്ചതിനുള്ള ശിക്ഷ മനുഷ്യരുടെ മേല്‍ പതിക്കുന്നതു നമുക്കു കാണുവാന്‍ കഴിയും.

അതുകൊണ്ട് ‘ഈ പുസ്തകം വാങ്ങുവാനും ഇതിന്റെ മുദ്രപൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളൂ?’ എന്ന ചോദ്യത്തെ (രണ്ടാം വാക്യം) ‘ദൈവകല്പനകളെ ലംഘിച്ച മനുഷ്യരാശിയുടെ മേല്‍ ശിക്ഷാവിധിനടത്താന്‍ ആരാണു യോഗ്യന്‍?’ എന്ന ചോദ്യമായി കാണേണ്ടിയിരിക്കുന്നു.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ പരീശന്മാര്‍ യേശുവിന്റെ സമീപം കൊണ്ടുവന്നപ്പോള്‍, അവിടുന്ന് അവരോട് ഏറെക്കുറെ സമാനമായ ഒരു ചോദ്യം ചോദിച്ചു ”ഇവളെ കല്ലെറിയാന്‍ ആരാണു യോഗ്യന്‍?” (യോഹ. 8:1-11).

അതുകൊണ്ട് ഇവിടുത്തെ ചോദ്യവും ‘ഈ ലോകത്തെ വിധിപ്പാന്‍ ആരാണു യോഗ്യന്‍?’ എന്നാണ്.
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ കാര്യത്തില്‍, പാപരഹിതനായ യേശു മാത്രമായിരുന്നു അവളെ കല്ലെറിയാന്‍ യോഗ്യന്‍. പക്ഷേ അവിടുന്ന് അതിനു തുനിഞ്ഞില്ല. ‘ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല’ എന്ന് അവിടുന്നു പറഞ്ഞു. യേശു അന്നു വന്നതു കൃപായുഗത്തിനു തുടക്കം കുറിക്കുവാനാണ്. രണ്ടായിരം വര്‍ഷം പിന്നിട്ടിരിക്കുന്ന ഇന്ന് കൃപായുഗം ഏറെക്കുറെ തീരാറായിരിക്കുന്നു. ഈ ദിവസങ്ങളിലൊന്നില്‍ അതേ യേശുതന്നെ ഈ ലോകത്തെ ന്യായംവിധിപ്പാന്‍ വരും.

പുസ്തകത്തിന്റെ മുദ്രപൊട്ടിക്കുക എന്നതിന്റെ മറ്റൊരര്‍ത്ഥം പുസ്തകത്തിലെഴുതിയിരിക്കുന്നതിനെക്കുറിച്ചു നമുക്കു ബോധ്യം തരിക എന്നതാണ്. മുദ്രയിടപ്പെട്ടിരിക്കുന്ന ഒരു പുസ്തകം നമുക്കു മനസ്സിലാക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ മുദ്രപൊട്ടിച്ച ഒരു പുസ്തകം നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. യെശ.29:11,12 പറയുന്നു ”അങ്ങനെ നിങ്ങള്‍ക്കു സകലദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍പോലെ ആയിത്തീര്‍ന്നിരിക്കുന്നു. അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യില്‍കൊടുത്തു ഇതൊന്നു വായിക്കേണം എന്നുപറഞ്ഞാല്‍ അവന്‍: എനിക്കു വഹിയാ അതിനു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യില്‍ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നുപറഞ്ഞാല്‍ അവന്‍: എനിക്കു അക്ഷരവിദ്യയില്ല എന്നു പറയും”. മുദ്രയിടപ്പെട്ട ഒരു പുസ്തകത്തെ സമീപിക്കുമ്പോള്‍ സാക്ഷരനും നിരക്ഷരനെപ്പോലെ മഠയനായി നില്‌ക്കേണ്ടിവരുന്നു!! എന്താണിതിനു കാരണം? 13-ാം വാക്യത്തില്‍ അതിന്റെ ഉത്തരം ഉണ്ട്. കര്‍ത്താവു പറയുന്നു ”ഈ ജനം അടുത്തുവന്ന് വായ്‌കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു. എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്ത് അകറ്റിവെച്ചിരിക്കുന്നു”.

വെളിപ്പാടു പുസ്തകത്തെ നാം ഈ മനോഭാവത്തോടെ സമീപിച്ചാല്‍-ഹൃദയം കൊണ്ടല്ലാതെ വായ്‌കൊണ്ടും അധരംകൊണ്ടും അതിന് അടുത്തു വന്നാല്‍-ഇതു നമുക്ക് ഒരു മുദ്രയിടപ്പെട്ട പുസ്തകംപോലെ ഇരിക്കും. ”യഹോവാ ഗാഢനിദ്ര നിങ്ങളുടെ മേല്‍ പകര്‍ന്നു…. അവന്‍ പ്രവാചകന്‍മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്‍മാരായ തലവന്‍മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു” (യെശ. 29:10)

യെശയ്യാവിന്റെ കാലത്ത് ഇങ്ങനെയായിരുന്നു. അതുകൊണ്ട് ദൈവവചനം അവര്‍ക്കു മുദ്രയിട്ടൊരു പുസ്തകംപോലെ ആയിത്തീര്‍ന്നു.

അതേസമയം വെളിപ്പാടുപുസ്തകം മുദ്രയിടപ്പെട്ട ഒരു പുസ്തകം അല്ല. ” സമയം അടുത്തിരിക്കയാല്‍ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്”(വെളി. 22:10). ഈ പുസ്തകത്തിന്റെ അര്‍ത്ഥം നമ്മുടെ ദൃഷ്ടിക്ക് അഗോചരമായാല്‍ അതിന്റെ കാരണം നമ്മുടെ ഹൃദയം കര്‍ത്താവില്‍നിന്ന് അകന്നിരിക്കുന്നു എന്നാണ്. തന്റെ ആജന്മദാസന്മാരുടെ കണ്ണുകളെ തുറപ്പാനാണ് ദൈവം വെളിപ്പാടുപുസ്തകം തന്നിരിക്കുന്നത്.

വാക്യം 8: വാങ്ങിയപ്പോള്‍ നാലുജീവികളും ഇരുപത്തിനാലു മൂപ്പന്മാരും ഓരോരുത്തന്‍ വീണയും വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന എന്ന ധൂപവര്‍ഗ്ഗവും നിറഞ്ഞ പൊന്‍കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.

നേരത്തെ നാം കണ്ടത് 24 മൂപ്പന്മാര്‍ പിതാവിന്റെ മുമ്പില്‍ വീഴുന്നതാണ്-(4:10). ഇപ്പോള്‍ അവര്‍ കുഞ്ഞാടിന്റെ മുമ്പാകെ വീഴുന്നു. അവര്‍ ഓരോരുത്തരുടേയും കയ്യില്‍ ധൂപവര്‍ഗ്ഗം (വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന) നിറഞ്ഞ പൊന്‍കലശവും ഉണ്ട്.

രണ്ടായിരം വര്‍ഷങ്ങളായി വിശുദ്ധന്മാര്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകളാണ് ഈ പൊന്‍കലശത്തില്‍ ഉള്ളത്. നമ്മുടെ ഓരോ പ്രാര്‍ത്ഥനയും ഈ പൊന്‍കലശത്തിലേക്കു പോകുന്നു. ഒരിക്കല്‍ ആ കലശങ്ങള്‍ നിറയുകയും അവ അവിടുത്തെ മുമ്പില്‍ ചൊരിയുകയും ചെയ്യും. വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകളുടെ (പ്രത്യേകിച്ച് ‘അവിടുത്തെ രാജ്യം വരേണമേ’ എന്ന പ്രാര്‍ത്ഥനയുടെ) ആകെത്തുകയാണിത്. ഈ ഭൂമിയെ വീണ്ടെടുത്ത് ഇവിടെ അവിടുത്തെ നീതിയുടെ രാജ്യം സ്ഥാപിക്കേണമേ എന്നാണ് ഈ പ്രാര്‍ത്ഥന കര്‍ത്താവിനോട് ആവശ്യപ്പെടുന്നത്.

എപ്പോഴും പ്രാര്‍ത്ഥിപ്പാന്‍ യേശു നമ്മോടു പറഞ്ഞു! പെട്ടെന്ന് ഒന്നും സംഭവിച്ചില്ലെങ്കിലും നമ്മുടെ പ്രാര്‍ത്ഥന ആ പൊന്‍കലശത്തിലേക്കാണു പോകുന്നത്. ഒരിക്കല്‍ ആ കലശം നിറയും-അപ്പോള്‍ കാര്യങ്ങള്‍ സംഭവിപ്പാന്‍ തുടങ്ങുന്നതു നിങ്ങള്‍ കാണും. അതുകൊണ്ടാണ് പ്രാര്‍ത്ഥിക്കേണ്ടതു പ്രധാനപ്പെട്ട കാര്യമായിരിക്കുന്നത്. ദൈവരാജ്യത്തിന്റെ വരവിനായി പ്രത്യേകിച്ചും നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ശാരീരിക സൗഖ്യത്തിനുവേണ്ടിയോ മറ്റോ ഉള്ള പ്രാര്‍ത്ഥനകളേക്കാള്‍ പ്രധാനപ്പെട്ടതാണത്.

ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ കലശം നിറയുകയും അതു കര്‍ത്താവിന്റെ മുമ്പാകെ ചൊരിയപ്പെടുകയും ചെയ്യും. അപ്പോള്‍ ദൈവത്തിന്റെ കാര്യപരിപാടി അനുസരിച്ച് ഈ ഭൂമിയിലെ നടപടികള്‍ അവസാനിപ്പിക്കുന്നതിനു തുടക്കമിടും. വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയുടെ പ്രതികരണമായി ദൈവം പ്രവര്‍ത്തിക്കുന്നതു കാണേണ്ടതു നമ്മെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.

ഈ കലശങ്ങള്‍ ചൊരിയുമ്പോള്‍ അവര്‍ എന്താണു പാടുന്നത്?

വാക്യം 9,10: പുസ്തകം വാങ്ങുവാനും അതിന്റെ മുദ്രപൊട്ടിപ്പാനും നീ യോഗ്യന്‍; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി. ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു. അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയപാട്ട് അവര്‍ പാടുന്നു.

അവര്‍ പുതിയ പാട്ടു പാടുന്നു എന്നുപറഞ്ഞാല്‍ ‘നീ യോഗ്യന്‍’ എന്ന് അവര്‍ ഓരോ തവണ പാടുമ്പോഴും അതു പുതുമയുള്ളതാണ് എന്ന് അര്‍ത്ഥം!

നമ്മെ സംബന്ധിച്ചിടത്തോളം ഇതെങ്ങനെയാണ്? നാം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഓരോ ദിവസവും ക്രൂശിന്റെ പാതയില്‍ നടന്നാല്‍ പിതാവിനേയും പുത്രനേയും ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന ഓരോ തവണയും അതു നമുക്കു പുതുതായിരിക്കും.

നമ്മള്‍ ഭൂമിയില്‍ വാഴും എന്നും ഇവിടെ പറഞ്ഞിരിക്കുന്നു. യേശു നമ്മെ രാജാക്കന്മാരും പുരോഹിതന്മാരും ആക്കിയിരിക്കുന്നു. ഇന്നു നാം നമ്മുടെ ആത്മാവില്‍ വാഴുന്നു. ഒരു നാള്‍ നാം നമ്മുടെ ശരീരംകൊണ്ടും ഇതുപോലെ വാഴും.

വാക്യം 11: ”പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്റേയും ജീവികളുടേയും മൂപ്പന്മാരുടേയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.”

ഇതിന്റെ അര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍ കോടാനുകോടി ദൂതന്മാരുണ്ടെന്നാണ്! അതുകൊണ്ട് തന്റെ മക്കളില്‍ ഓരോരുത്തര്‍ക്കുംവേണ്ടി ഒന്നോ ഒന്നിലേറെയോ ദൂതന്മാരെ നിയോഗിപ്പാന്‍ ദൈവത്തിന് ഒരു പ്രയാസവും ഇല്ല.

‘രക്ഷ പ്രാപിക്കുന്നവരുടെ ശുശ്രൂഷയ്ക്ക് അയക്കപ്പെടുന്ന സേവകാത്മാക്കള്‍’ എന്നാണ് ദൂതന്മാരെക്കുറിച്ച് എബ്ര. 1:14ല്‍ വായിക്കുന്നത്. ദൈവം നാം ഓരോരുത്തരുടേയും സഹായത്തിനായി ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അതു വിശ്വസിക്കുമ്പോള്‍ നമുക്കു വളരെ ധൈര്യം ഉണ്ടാകും. ഓരോ കുഞ്ഞിനും, പിതാവിന്റെ മുഖം കാണുന്ന ഒരു ദൂതന്‍ സഹായിയായുണ്ടെന്ന് യേശു പഠിപ്പിച്ചു. പ്രായമാകുമ്പോഴും ആ ദൂതന്മാര്‍ നമ്മെ വിട്ടുപോകയില്ല.

വാക്യം 12: ”അവര്‍ അത്യുച്ചത്തില്‍: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്‌തോത്രവും ലഭിപ്പാന്‍ യോഗ്യന്‍ എന്നു പറഞ്ഞു.”

പിതാവിനെ ബഹുമാനിക്കുന്നതുപോലെ തന്നെ എല്ലാവരും പുത്രേനയും ബഹുമാനിക്കേണ്ടതുണ്ട്. യേശുക്രിസ്തു ദൈവമാണെന്നും പിതാവിനെ ആരാധിക്കുന്ന അത്രയും തന്നെ അവിടുന്നും ആരാധിക്കപ്പെടേണ്ടതുണ്ടെന്നും ഉള്ള സത്യമാണ് ഇവിടെ സംശയാതീതമായി പ്രസ്താവിച്ചിരിക്കുന്നത്.

വാക്യം 13, 14: സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കുകീഴിലും സമുദ്രത്തിലും ഉള്ള സകലസൃഷ്ടിയും അവയിലുള്ളത് ഒക്കെയും: സിംഹാസനത്തില്‍ ഇരിക്കുന്നവനും കുഞ്ഞാടിനും സ്‌തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു. നാലുജീവികളും ആമേന്‍ എന്നു പറഞ്ഞു. മൂപ്പന്‍മാര്‍ വീണു നമസ്‌കരിച്ചു.

നാം ഇവിടെ കാണുന്നത് അവര്‍ ‘ആമേന്‍’ എന്ന് ഒരിക്കല്‍ പറഞ്ഞു എന്നല്ല വീണ്ടും വീണ്ടും പറഞ്ഞു എന്നാണ് (ഇംഗ്‌ളീഷ് ബൈബിള്‍).

സഭയില്‍ ‘ആമേന്‍’ ‘ഹല്ലേലുയ്യ’ എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് നീരസം ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവര്‍ എങ്ങനെയാണു സ്വര്‍ഗ്ഗത്തില്‍ കഴിയുക?

യേശു തന്നെത്താന്‍ താഴ്ത്തിയതുകൊണ്ട് ദൈവം അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിനും മേലായ നാമം നല്കി. അതുകൊണ്ട് ഒരു ദിവസം യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ലോകരുടേയും ഭൂലോകരുടേയും അധോലോകരുടേയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും എല്ലാനാവും യേശുക്രിസ്തു കര്‍ത്താവ് എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റു പറയുകയും ചെയ്യേണ്ടി വരും. (ഫിലി. 2:8-11)

നാം അവിശ്വാസികളുടെ മുമ്പില്‍ നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഏറ്റുപറച്ചില്‍ ‘യേശുക്രിസ്തു കര്‍ത്താവ് എന്നതാണ്. ഒരുനാള്‍ മുഴുവന്‍ പ്രപഞ്ചവും അതുതന്നെ ഏറ്റുപറയും. സാത്താന്റെ നേരെ സിംഹമായും മനുഷ്യരുടെ നേരെ കുഞ്ഞാടായും വന്നവന്റെ യോഗ്യത കാണുവാനും യേശുവിന്റെ കര്‍ത്തൃത്വം മനസ്സിലാക്കുവാനും ഇപ്പോള്‍തന്നെ നമ്മുടെ കണ്ണു തുറന്നത് എത്ര ആശ്ചര്യകരം! യേശു ലോകത്തെ ജയിച്ചിരിക്കുന്നു (യോഹ. 16:33) ഭൂമിയെ ദൈവത്തിങ്കലേക്കു വീണ്ടെടുപ്പാനുള്ള വിലയും നല്കിയിരിക്കുന്നു.

അദ്ധ്യായം 6

ആറാം അദ്ധ്യായം മുതല്‍ നാം കാണുന്നത് വെളിപ്പാടു പുസ്തകത്തിന്റെ കൂടുതല്‍ പ്രവചനപരമായ ഭാഗങ്ങളാണ്-ഭാവിയില്‍ സംഭവിപ്പാനുള്ളത് എന്ന് യേശു യോഹന്നാനോടു പറഞ്ഞ സംഭവങ്ങള്‍.

ഇനിയും നിറവേറേണ്ട പ്രവചനങ്ങള്‍ പഠിക്കുമ്പോള്‍ നാം 1കൊരി.13:12 ഓര്‍ത്തുകൊള്ളണം. ”ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു. അപ്പോള്‍ മുഖാമുഖമായികാണും. ഇപ്പോള്‍ അംശമായി അറിയുന്നു. അപ്പോഴോ അറിയപ്പെട്ടതുപോലെ അറിയും” ഭാവിയെ സംബന്ധിച്ച പല പ്രവചനങ്ങളും കണ്ണാടിയില്‍ മങ്ങിയ മട്ടില്‍ കാണുവാന്‍ മാത്രമാണ് ദൈവം തന്റെ അനന്തമായ ജ്ഞാനത്തില്‍ നമ്മെ അനുവദിച്ചിട്ടുള്ളത്. അതൊരിക്കലും മറന്നുപോകരുത്.

ഭാവിയെ സംബന്ധിക്കുന്നതെല്ലാം സുവ്യക്തമായി അറിയാനുള്ള വലിയൊരു താല്പര്യം നമ്മുടെ ജഡത്തിലുണ്ട്. പക്ഷേ നമ്മുടെ ജിജ്ഞാസയെ ശമിപ്പിക്കുവാന്‍ വേണ്ടിയല്ല ദൈവവചനം നല്‍കപ്പെട്ടിരിക്കുന്നത്. ”മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവയ്ക്കുളളതത്രേ. വെളിപ്പെട്ടിരിക്കുന്നവയോ നമുക്കും നമ്മുടെ മക്കള്‍ക്കും ഉള്ളവയാകുന്നു” (ആവ. 29:28). അപ്പോള്‍ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നവയും മറഞ്ഞിരിക്കുന്നവയുമായ കാര്യങ്ങള്‍ ഉണ്ട്.

പൂര്‍ണ്ണമായി വെളിപ്പെട്ടിരിക്കുന്ന ചില കാര്യങ്ങള്‍ ഇതാ: 2പത്രൊ 1:3 പറയുന്നത് ‘ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്കു നല്കപ്പെട്ടിരിക്കുന്നു’വെന്നാണ്. ദിവ്യസ്വഭാവത്തിനുകൂട്ടാളിയായിത്തീരുവാന്‍ വേണ്ടതെല്ലാം സുവ്യക്തമായി വെളിപ്പെട്ടിട്ടുണ്ട്. അവയൊന്നും അവ്യക്തമോ മങ്ങിയതോ അല്ല. നിങ്ങള്‍ കൃപയ്ക്ക് അധീനരായാല്‍ പാപം നിങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തുകയില്ലെന്നു റോമര്‍ 6:14ല്‍ പറഞ്ഞിരിക്കുന്നതും സ്ഫടികസ്ഫുടമായിട്ടാണ്.

എന്നാല്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്ന ഇത്തരം സത്യങ്ങളെ മിക്ക വിശ്വാസികളും ഗണ്യമാക്കുന്നില്ലെന്നത് ആശ്ചര്യകരമല്ലേ? പകരം അവര്‍ മിക്കപ്പോഴും അവ്യക്തമായിരിക്കുന്ന പ്രവചനങ്ങളുടെ വിശദാംശങ്ങളെചൊല്ലി തര്‍ക്കിക്കുകയാണ്. ഇതു വളരെ അപകടരമായ മനോഭാവമാണ്. നാം നമ്മുടെ മുന്‍ഗണനകളെ ശരിയായ രീതിയില്‍ വയ്ക്കണം. പ്രവചനമല്ല സ്‌നേഹമാണ് പരമപ്രധാനമായ കാര്യം. ”പ്രവചനങ്ങളെക്കുറിച്ചു വ്യക്തമായ ഒരറിവുകിട്ടാന്‍ ഉത്സാഹിപ്പിന്‍” എന്നു നമ്മോടു പറഞ്ഞിട്ടില്ല. എന്നാല്‍ സ്‌നേഹത്തെ-ദിവ്യസ്വഭാവത്തെ-പിന്തുടരുവാനാണ് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. (1 കൊരി. 13:8, 9, 13, 14:1).

ശരിക്കും സംഭവിച്ചുകഴിഞ്ഞാല്‍ മാത്രമേ ബൈബിളിലെ ചില പ്രവചനങ്ങള്‍ നമുക്കു വ്യക്തമായി മനസ്സിലാകുകയുള്ളു. മറ്റു ചിലവ കര്‍ത്താവു വന്ന ശേഷം മാത്രവും. പക്ഷേ കര്‍ത്താവു നമുക്കു വെളിപ്പാടുപുസ്തകം ഇപ്പോള്‍ നല്‍കിയിട്ടുള്ളതുകൊണ്ട് ഭാവിയെക്കുറിച്ച് മങ്ങിയ മട്ടിലെങ്കിലും നാം മനസ്സിലാക്കിയിരിക്കണം എന്ന് അവിടുന്നു പ്രതീക്ഷിക്കുന്നുണ്ട്.

അവസാനംവരെയുള്ള ഭാവിസംഭവങ്ങളുടെ ഒരു വിഹഗവീക്ഷണം ആറാം അദ്ധ്യായത്തില്‍ തന്നെ നമുക്കു കാണാം. ഏഴു മുതലുള്ള അദ്ധ്യായങ്ങളില്‍ പരിശുദ്ധാത്മാവ് പിന്നോട്ടു വന്ന് നേരത്തേ പറഞ്ഞസംഭവങ്ങളുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ചുപോകുകയാണ്. നമ്മുടെ ജിജ്ഞാസയെ ക്രമാനുഗതമായി വളര്‍ത്തിക്കൊണ്ടുവന്നു ശമിപ്പിക്കുന്ന രീതിയിലല്ലാതെ ഈ മട്ടില്‍ തന്നെ ഈ പുസ്തകം എഴുതിയതോര്‍ത്തു ദൈവത്തിനു നന്ദികരേറ്റാം. അന്ത്യകാലസംഭവങ്ങളുടെ ക്രമാനുഗതമായ തുടര്‍ച്ചയെ വരച്ചുകാട്ടുന്നുവെന്ന് അവകാശപ്പെടുന്ന പ്രവചനചാര്‍ട്ടുകള്‍ പഠിക്കുവാന്‍ നമുക്കെല്ലാം അതീവതാല്പര്യമുണ്ട്. എന്നാല്‍ വെളിപ്പാടുപുസ്തകം ഉള്‍പ്പെടെയുള്ള ദൈവവചനം പ്രാഥമികമായും നമുക്കു തന്നിരിക്കുന്നത് നമ്മുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുവാനല്ല.

സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് യേശു അപ്പൊസ്തലന്‍മാരോട് പറഞ്ഞതു ശ്രദ്ധിക്കുക. അവര്‍ യേശുവിനോടു ചോദിച്ചു ”കര്‍ത്താവേ, നീ യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് ഈ കാലത്തിലോ?” യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതുകൊണ്ട് ഇനി റോമാക്കാരെ തുരത്തി അവിടുന്നു തന്റെ ആയിരാമാണ്ടു വാഴ്ച ആരംഭിക്കുമെന്നാണ് അവര്‍ കരുതിയത്. അത്തരം ചോദ്യങ്ങള്‍ അപ്രധാനമാണെന്ന് യേശു പറഞ്ഞില്ല. ”പിതാവു തന്റെ സ്വന്ത അധികാരത്തില്‍ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല” എന്നായിരുന്നു അവിടുത്തെ മറുപടി (അപ്പോ. പ്രവൃ 1:6,7). അവര്‍ അപ്പോള്‍ തന്നെ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതേസമയം അവര്‍ അറിയേണ്ട ആവശ്യമില്ലാത്ത ചില സംഗതികളുമുണ്ട് എന്നാണ് യേശു പറഞ്ഞതിന്റെ ചുരുക്കം. വളരെ അത്യാവശ്യമായ കാര്യം പരിശുദ്ധാത്മശക്തി പ്രാപിക്കുക എന്നതാണെന്ന് അവിടുന്നു തുടര്‍ന്നു പറഞ്ഞു. അറിവല്ല, മറിച്ച് ശക്തി!(പ്രവൃ. 1:8)- അന്ത്യകാലത്തു തന്റെ സാക്ഷികളാകുവാനുള്ള ശക്തി. ഭൂമിയിലെ അവിടുത്തെ അവസാനവാക്കുകള്‍ അതായിരുന്നുവെന്ന് ഓര്‍മ്മിക്കുക. വെളിപ്പാടു പുസ്തകത്തെ സമീപിക്കുമ്പോള്‍ ഈ സത്യം മനസ്സില്‍ കരുതിക്കൊള്ളണം.

വാക്യം 1: കുഞ്ഞാട് മുദ്രകളില്‍ ഒന്നു പൊട്ടിച്ചപ്പോള്‍ : ‘നീ വരിക’ എന്നു നാലുജീവികളില്‍ ഒന്ന് ഇടിമുഴക്കംപോലെ പറയുന്നതു ഞാന്‍ കേട്ടു.

‘വരിക എന്ന ഈ ക്ഷണം മൊത്തം നാലുവട്ടം നാം കാണുന്നു. മൂന്നാം വാക്യത്തില്‍ രണ്ടാം ജീവി ‘വരിക’ എന്നു പറയുന്നു. അഞ്ചാം വാക്യത്തില്‍ മൂന്നാം ജീവി ‘വരിക’ എന്നു പറയുന്നു. ഒടുവില്‍ നാലാം ജീവിയും ഏഴാം വാക്യത്തില്‍ ‘വരിക’ എന്നു ക്ഷണിക്കുന്നു.

നാലാം അധ്യായം ഏഴാം വാക്യത്തില്‍ നമ്മള്‍ കണ്ട നാലു ജീവികളാണിവ. യഹസ്‌കേല്‍ കണ്ട കെരൂബുകളെപ്പോലെയാണിവ എന്നും നമുക്കറിയാം. അവ ഏതു വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കപ്പെട്ടോ ആ വകുപ്പില്‍പെട്ട ജീവികളുടെ തലവന്മാരാണവര്‍: സിംഹം-മൃഗങ്ങളുടെ രാജാവ്; കാള-കന്നുകാലികളുടെ രാജാവ്; മനുഷ്യന്‍-സൃഷ്ടികളുടെ രാജാവ്; കഴുകന്‍-പക്ഷികളുടെ രാജാവ്. അതുകൊണ്ട് ആറാം അധ്യായം 1,3,5,7 വാക്യങ്ങളില്‍ വരിക എന്നു ക്ഷണിക്കുന്ന നാലുജീവികള്‍ സൃഷ്ടികളുടെ മുഴുവന്‍ ശബ്ദമാണു പ്രതിധ്വനിപ്പിക്കുന്നത്-യേശുവിനോട് ‘വരിക’ എന്നു പറയുന്നു.

”ആമേന്‍ കര്‍ത്താവായ യേശുവേ, വരേണമേ” എന്നു യോഹന്നാന്‍ തന്നെ പറയുന്നതായി നാം ബൈബിളിന്റെ അവസാനം വായിക്കുന്നു. (വെളി. 22:20). റോമര്‍ 8:19-22ല്‍ വായിക്കുന്നതുപോലെ സര്‍വ്വസൃഷ്ടിയും കര്‍ത്താവിന്റെ വരവിനുവേണ്ടി നിലവിളിക്കുന്നുണ്ട്. കര്‍ത്താവിന്റെ വരവിനായി മറ്റു സൃഷ്ടികള്‍ക്കുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പ് വിശ്വാസികള്‍ എന്നും സ്വയം വിളിക്കുന്നവര്‍ക്കുപോലും ഇല്ല എന്നതു ലജ്ജാകരമല്ലേ? മുഴുവന്‍ സൃഷ്ടികളും ‘ദൈവപുത്രന്മാരുടെ വെളിപ്പാടിനായിട്ടാണു, കാത്തിരിക്കുന്നത്. യേശു തേജസ്സില്‍ വരുന്ന ആ ദിവസം സൃഷ്ടികള്‍ മുഴുവന്‍ ദ്രവത്വത്തിന്റെ ദാസ്യത്തില്‍ നിന്നുള്ള വിടുതല്‍ നേടി ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കും. എന്നാല്‍ ഇപ്പോള്‍ സൃഷ്ടി ആ ‘പുതുപ്പിറവിയുടെ ഈറ്റുനോവ്’ അനുഭവിക്കുകയാണ്-ക്രിസ്തുവിന്റെ മടങ്ങിവരവോടെ മാത്രമേ അത് അവസാനിക്കുകയുള്ളു.

ഈ ജീവികള്‍ ‘വരിക’ എന്നു വിളിക്കുമ്പോള്‍ യേശു കര്‍ത്താവു വരും. ലോകത്തിന്റെ പാപങ്ങളെ ചുമക്കുന്ന കുഞ്ഞാടായിട്ടല്ല, ലോകത്തിന്റെ പാപങ്ങളെ വിധിക്കുന്ന സിംഹമായിട്ടാണ് അവിടുന്നു വരുന്നത്.

വാക്യം 2: അപ്പോള്‍ ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്മേല്‍ ഇരിക്കുന്നവന്റെ കയ്യില്‍ ഒരു വില്ലുണ്ട്. അവന് ഒരു കിരീടവും ലഭിച്ചു. അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.

ഈ വാക്യത്തെ വെളിപാട് 19:11-16 വാക്യങ്ങളുമായി താരതമ്യം ചെയ്യുക. അവിടെ നാം വായിക്കുന്നത്: ”അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു. ഒരു വെള്ളക്കുതിര പ്രത്യക്ഷമായി. അതിന്മേല്‍ ഇരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണ് അഗ്നിജ്വാല. തലയില്‍ അനേകം രാജമുടികള്‍….. അവനു ദൈവവചനം എന്നു പേര്‍ പറയുന്നു….. രാജാധി രാജാവും കര്‍ത്താധി കര്‍ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു”. ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവാണ്.

പക്ഷെ ഇവിടെ വെളിപാട് 6:2ല്‍ നാം കാണുമ്പോള്‍ അല്പം വ്യത്യാസമുണ്ട്. ഇവിടെ അവനു തലമേല്‍ അനേകം രാജമുടികള്‍ (കിരീടങ്ങള്‍) കാണുന്നില്ല. ‘അവന് ഒരു കിരീടം ലഭിച്ചു’ എന്നാണ് ഇവിടെ വായിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്വന്തനീതികൊണ്ട് അവനു ലഭിച്ചതല്ല അത്. അവന് ഒരു കിരീടം വയ്പാന്‍ അനുമതി കിട്ടുകയായിരുന്നു. പക്ഷേ അവന്‍ വെള്ളകുതിരപ്പുറത്താണ്. കയ്യില്‍ ഒരു വില്ലും ഉണ്ട്. അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. ഇത് ക്രിസ്തുവിനെ അനുകരിക്കുന്ന ആരുടേയോ പ്രതീകമാണ്-ക്രിസ്തുവെന്ന് അവകാശപ്പെടുന്ന ആരോ.

മത്തായി 24-ാം അധ്യായം വായിച്ചാല്‍ അതു വെളിപ്പാട് ആറാം അധ്യായത്തിനു സമാനമായി അനുഭവപ്പെടും. അന്ത്യകാലത്തെക്കുറിച്ചാണ് ഇരു വേദഭാഗങ്ങളും വിവരിക്കുന്നത്. അവിടെ ശിഷ്യന്‍മാര്‍ വന്ന് യേശുവിനോടു ചോദിച്ചു. ”അത് എപ്പോള്‍ സംഭവിക്കും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത്?” (മത്താ. 24:3).

”ആരും നിങ്ങളെ തെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍വിന്‍” എന്ന മുന്നറിപ്പോടെയാണു യേശു അതിനു മറുപടി നല്‍കുന്നത്. (നാലാം വാക്യം). ഒന്നാമത്തെ വെള്ളക്കുതിരയെപ്പറ്റി പ്രസക്തമായ ഒരു കാര്യം യേശു തുടര്‍ന്നു പറയുന്നു. ”ഞാന്‍ ക്രിസ്തു എന്നു പറഞ്ഞ് അനേകര്‍ എന്റെ പേര്‍ എടുത്തുവന്ന് പലരേയും തെറ്റിക്കും”. യേശു നല്‍കിയ ആദ്യത്തെ അടയാളം അതാണ്. വെളിപ്പാട് 6:2 ല്‍ നാം കാണുന്നതും കൃത്യമായി അതുതന്നെ. വെള്ളക്കുതിരപ്പുറത്ത് ഒരുവന്‍ വന്ന് ധാരാളം പേരെ തങ്കലേക്ക് ആകര്‍ഷിക്കുന്നു-തിരുവെഴുത്ത് അറിഞ്ഞുകൂടാത്ത ആളുകള്‍ തങ്ങള്‍ കര്‍ത്താവിനെ പിന്‍തുടരുകയാണെന്നു ചിന്തിച്ച് ഒരു വ്യക്തിയുടെ പിന്നാലെ പോകുകയും വഴിതെറ്റിപ്പോകുയും ചെയ്യും. അനേകര്‍ തന്റെ നാമത്തില്‍ വന്ന് നമ്മെ വഞ്ചിക്കും എന്നാണ് യേശുവിന്റെ മുന്നറിയിപ്പ്. ഈ വെള്ളക്കുതിരയുടെ പ്രാധാന്യം ഇവിടെയാണ്. അതിന്മേലേറി വന്നത് ഒരു വ്യാജക്രിസ്തുവാണ്!!.

ഈ അധ്യായത്തില്‍ ‘അവനു ലഭിച്ചു’ എന്ന പ്രയോഗം ആവര്‍ത്തിച്ചു വരുന്നതു ശ്രദ്ധിക്കുക-അവന് ഒരു കിരീടം ലഭിച്ചു…..ഭൂമിയില്‍നിന്ന് സമാധാനം എടുത്തുകളയേണ്ടതിന് അധികാരം ലഭിച്ചു…..വലിയ വാളും അവനു കിട്ടി…..അവന് അധികാരം ലഭിച്ചു (വാക്യങ്ങള്‍ 2,4,8). ഓരോ പ്രാവശ്യവും എന്തെങ്കിലും തിന്മയാണ് ഉത്ഭവിക്കുന്നത്. പക്ഷേ ഓരോ തവണയും ദൈവം സമ്മതം കൊടുത്തശേഷമാണ് അതു സംഭവിക്കുന്നത്. ഒന്നാമത്തെ കുതിര സവാരിക്കാരന് ഒരു കിരീടം ലഭിച്ചു. രണ്ടാമത് ഭൂമിയില്‍ നിന്ന് സമാധാനം എടുത്തു കളയേണ്ടതിന് അധികാരം ലഭിച്ചു.ഒരു വലിയ വാളും കിട്ടി. നാലാമന് ഭൂമിയുടെ നാലിനൊന്നിന്മേല്‍ അധികാരം ലഭിച്ചു.

യേശുവിനെ ക്രൂശിപ്പാനും തനിക്ക് അധികാരം ഉണ്ടെന്ന് പീലാത്തോസ് യേശുവിനോടു പറഞ്ഞപ്പോള്‍ അവിടുത്തെ മറുപടി എന്തായിരുന്നു? ”മേലില്‍ നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില്‍ നിനക്ക് ഒരധികാരവും ഉണ്ടാകുകയില്ലായിരുന്നു” എന്നായിരുന്നു അവിടുത്തെ ഉത്തരം (യോഹ. 19:11). പിതാവാണ് പീലാത്തോസിന് യേശുവിന്റെമേല്‍ അധികാരം കൊടുത്തത്. പിതാവിന്റെ അനുവാദം ഇല്ലാതെ ആര്‍ക്കും ഭൂമിയില്‍ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. സത്യത്തെ സ്‌നേഹിക്കാത്തവരെ വഞ്ചിപ്പാനായി ഈ ലോകത്തു കടപ്പാന്‍ പിതാവുതന്നെയാണ് വഞ്ചനയുടെ ആത്മാക്കളെ അനുവദിക്കുന്നത് (2 തെസ്സ. 2:11-12). ഈ വഞ്ചന അതിന്റെ പരമകാഷ്ഠയില്‍ എത്തുന്നത് ലോകവേദിയില്‍ എതിര്‍ക്രിസ്തുവിന്റെ-വ്യാജക്രിസ്തുവിന്റെ-രംഗപ്രവേശനത്തോടെയാണ്. വാസ്തവത്തില്‍ അവന്‍ ‘മശിഹാ’യും ‘രക്ഷകനുമാ’ണെന്നും അവനെ പിന്‍ഗമിച്ചാല്‍ മാത്രമേ രക്ഷനേടാന്‍ കഴിയുകയുള്ളുവെന്നും കരുതി അനേകരും വഞ്ചിതരായിത്തീരും.

സാക്ഷാല്‍ എതിര്‍ക്രിസ്തു വരുന്നതിന്മുമ്പ് കഴിഞ്ഞനൂറ്റാണ്ടുകളിലായി ധാരാളം കൊച്ചുകൊച്ച് എതിര്‍ക്രിസ്തുക്കള്‍ വന്നിട്ടുണ്ട്. ഇന്നും അവര്‍ എഴുന്നേല്ക്കുന്നുണ്ട്.

”കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം” (1 യോഹ. 2:18). യോഹന്നാന്‍ ഈ ലേഖനമെഴുതിയ എ.ഡി 96 അന്ത്യനാഴിക (രാത്രി 11 മണി) ആയിരുന്നെങ്കില്‍ ഇപ്പോള്‍ സമയം രാത്രി 11.59 കഴിഞ്ഞിട്ടുണ്ട്. ഇനി ചില നിമിഷങ്ങളേ അവശേഷിക്കുന്നുള്ളു.

പൈശാചികമായ ശക്തികൊണ്ട് ആളുകളെ തന്നിലേക്ക് ആകര്‍ഷിച്ച ഹിറ്റ്‌ലര്‍ ഒരു ചെറിയ എതിര്‍ക്രിസ്തുവായിരുന്നു. ഇന്ത്യയിലെ പലജാതീയ മനുഷ്യദൈവങ്ങളും ഇതുപോലെയാണ്. എന്നാല്‍ ക്രിസ്തീയഗോളത്തിലും ഇന്ന് ഈ ആത്മാവു നമുക്കു കാണുവാന്‍ കഴിയും. വരപ്രാപ്തന്മാരായ ക്രിസ്തീയനേതാക്കന്മാര്‍ ആളുകളെ ക്രിസ്തുവുമായി ബന്ധിപ്പിക്കുന്നതിനു പകരം തങ്ങളെ അനുഗമിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഇന്നു പല ക്രിസ്തീയ സമൂഹങ്ങള്‍ക്കും അവരുടേതായ മാര്‍പാപ്പമാര്‍ ഉണ്ട്. അവര്‍ ‘കള്ളക്രിസ്തുക്കള്‍’ ആണ്.

ക്രിസ്തുവിനെപ്പോലെ എതിര്‍ക്രിസ്തു വെള്ളക്കുതിരപ്പുറത്താണു വരുന്നത്. സാത്താന്‍ വെളിച്ചദൂതന്റെ വേഷം ധരിച്ചുവന്ന് പുരുഷാരത്തെ വഞ്ചിക്കും-ആളുകള്‍ പാപത്തില്‍ നിന്നു രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്‌നേഹിക്കുന്നില്ല എന്നു കാണുന്നതുകൊണ്ടാണ് അവിടുന്ന് അതിന് അനുവദിക്കുന്നത്.

‘വിജയിക്കുന്നതുവരെ ജയിക്കാനായി’ അവന്‍ പുറപ്പെട്ടു എന്നാണ് ഇവിടെ വായിക്കുന്നത് (രണ്ടാം വാക്യം). മനുഷ്യനെ പൂര്‍ണ്ണമായി ജയിക്കാന്‍ സാത്താന്‍ ഉത്സുകനാണ്.

വാക്യം 3,4: അവന്‍ രണ്ടാം മുദ്രപൊട്ടിച്ചപ്പോള്‍ ‘വരിക’ എന്നു രണ്ടാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്റെ പുറത്ത് ഇരിക്കുന്നവന് മനുഷ്യര്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍ നിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം ലഭിച്ചു. ഒരു വലിയ വാളും അവനു കിട്ടി.

മനുഷ്യര്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയേണ്ടതിന് അവന് അധികാരം ലഭിച്ചു. യുദ്ധത്തിന്റെ ഒരു ചിത്രമാണിത്. ”നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്‍ക്കും. ചഞ്ചലപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. അതു സംഭവിക്കേണ്ടതുതന്നെ. എന്നാല്‍ അത് അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും”-ഇതാണല്ലോ യേശു തന്റെ ശിഷ്യന്മാര്‍ക്കുകൊടുത്ത രണ്ടാമത്തെ അടയാളം (മത്താ. 24:6,7).

രണ്ടാമത്തെ ചുവന്ന കുതിരയുടെ പുറത്തു കയറി പുറപ്പെട്ടവന്‍ ഭൂമിയില്‍ നിന്നു സമാധാനം എടുത്തു കളയുകയുകയും തല്‍ഫലമായി ആളുകള്‍ അന്യോന്യം കൊല്ലുകയും ചെയ്യുന്നു. യോഹന്നാന്‍ വെളിപ്പാടു പുസ്തകം എഴുതിയശേഷം കഴിഞ്ഞ 19 നൂറ്റാണ്ടുകളിലും യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടിനുമുമ്പ് കഴിഞ്ഞ 1900 വര്‍ഷങ്ങളിലും ‘ലോകമഹായുദ്ധങ്ങള്‍’ ഉണ്ടായിട്ടില്ല. അതുപോലെ 20-ാം നൂറ്റാണ്ടില്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും വളരെ വര്‍ദ്ധിച്ചു. 20-ാം നൂറ്റാണ്ടുവരെ കമ്മ്യൂണിസ്റ്റ് (ചുവന്ന) രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ കൊന്നതിനെക്കാള്‍ അനേക ലക്ഷംപേരെ ചുവന്ന റഷ്യയില്‍ സ്റ്റാലിനും ചുവന്ന ചൈനയില്‍ മാവോസേതൂങും കൊന്നൊടുക്കിയിട്ടുണ്ടെന്ന സത്യം പലര്‍ക്കും അറിഞ്ഞുകൂടാ. അവസാനനാളുകളിലെ കമ്മ്യൂണിസത്തിന്റെ (അതിന്റെ നിറം ചുവപ്പാണല്ലോ) ആവിര്‍ഭാവവുമായി ബന്ധപ്പെട്ടും ചുവന്ന കുതിരയ്ക്ക് ഒരു പ്രത്യേക പ്രാധാന്യമുണ്ട്.

വാക്യം 5,6 : മൂന്നാം മുദ്രപൊട്ടിച്ചപ്പോള്‍: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ ഒരു കറുത്ത കുതിരയെ കണ്ടു. അതിന്മേല്‍ ഇരിക്കുന്നവന്‍ ഒരു തുലാസു കയ്യില്‍ പിടിച്ചിരുന്നു. ഒരു പണത്തിനു ഒരിടങ്ങഴി കോതമ്പ്. ഒരു പണത്തിന് മൂന്നിടങ്ങഴി യവം. എന്നാല്‍ എണ്ണെക്കും വീഞ്ഞിനും കേടുവരുത്തരുത് എന്നു നാലു ജീവികളുടേയും നടുവില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു.

മൂന്നാമത്തെ കുതിര കറുത്തതാണ്-ക്ഷാമത്തേയും ഭക്ഷണസാധനങ്ങള്‍ക്കുള്ള ദൗര്‍ലഭ്യത്തേയും അതു കാണിക്കുന്നു. യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്കിയ മൂന്നാമത്തെ അടയാളവും ഇതു തന്നെ ആയിരുന്നല്ലോ-ക്ഷാമം (മത്താ. 24:8). പാവപ്പെട്ട ആളുകളെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകും. ഒരു ദിവസത്തെ വേതനംകൊണ്ട് ഒരു കിലോ ഗോതമ്പു മാത്രമേ അവര്‍ക്കു വാങ്ങിപ്പാന്‍ കഴിയുകയുള്ളൂ. കുറച്ചുകൂടി വിലകുറഞ്ഞ ഭക്ഷണം മതിയെങ്കില്‍ ഒരു ദിവസത്തെ കൂലികൊണ്ട് അവര്‍ക്കു മൂന്നു കിലോ യവം വാങ്ങിക്കാം. അവസാനം സമീപിക്കുന്തോറും ജീവിതത്തിലെ അത്യാവശ്യസാധനങ്ങള്‍ക്കുള്ള ദൗര്‍ലഭ്യവും വര്‍ദ്ധിക്കും. എന്നാല്‍ എണ്ണ, വീഞ്ഞ് തുടങ്ങിയ സുഖഭോഗ വസ്തുക്കളെ തൊടുകയില്ല. ഇതിന്റെ അര്‍ത്ഥം പാവപ്പെട്ടവര്‍ നിലനില്പിനായി കൂടുതല്‍ കൂടുതല്‍ ക്ലേശിക്കേണ്ടി വരുമ്പോള്‍ സമ്പന്നര്‍ ധാരാളിത്തത്തോടെ ജീവിക്കും എന്നാണ്.

യാക്കോബ് പറയുന്നതു ശ്രദ്ധിക്കുക: ”അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം കരഞ്ഞു മുറയിടുവിന്‍….. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു. ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും. അതു തീ പോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങള്‍ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു……….നിങ്ങള്‍ ആഡംബരത്തോടെ സുഖിച്ചു പുളച്ചു കുലദിവസത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ പോഷിപ്പിച്ചിരിക്കുന്നു. (യാക്കോ. 5:1,3,5)


വാക്യം 7,8: ”നാലാം മുദ്ര പൊട്ടിച്ചപ്പോള്‍ വരിക എന്നു നാലാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു. അതിന്മേല്‍ ഇരിക്കുന്നവനു മരണം എന്നു പേര്‍. പാതാളം അവനെ പിന്തുടര്‍ന്നു. അവര്‍ക്കു വാളുകൊണ്ടും ക്ഷാമം കൊണ്ടും മഹാ വ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെകൊണ്ടും കൊന്നുകളവാന്‍ ഭൂമിയുടെ കാലാംശത്തിന്മേല്‍ അധികാരം ലഭിച്ചു.”

ഇവിടെ നാം രോഗാതുരമായ വിളറിമഞ്ഞിച്ച ഒരു കുതിരയെയാണു കാണുന്നത്. അതിന്മേല്‍ സവാരി ചെയ്യുന്നത് മരണമാണ്. അവനെ പിന്തുടരുന്നതു ‘പാതാളവും’-മരിക്കുമ്പോള്‍ ആളുകള്‍ പോകുന്ന സ്ഥലമാണത്. ഭൂമിയുടെ കാലാംശത്തിന്മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചു. ലോകജനസംഖ്യ ഇന്ന് ആറുനൂറു കോടിയോളം ആണ്. അതിന്റെ അര്‍ത്ഥം 150 കോടി-ഇന്‍ഡ്യയിലെ ജനസംഖ്യയുടെ ഒന്നര മടങ്ങ്-ജനങ്ങളുടെ മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചുവെന്നാണ്. ആളുകളെ കൊല്ലുവാന്‍ നാലു മാര്‍ഗ്ഗങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്: (1) യുദ്ധായുധങ്ങള്‍ (2) ക്ഷാമം (3) മഹാരോഗങ്ങള്‍ (4) കാട്ടുമൃഗങ്ങള്‍.

നമുക്ക് ഒരു പങ്കും ഇല്ലാത്ത ഈ നാലുശിക്ഷകള്‍ ദൈവം എന്തിന് അനുവദിക്കുന്നു എന്നറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

യെഹസ്‌കേല്‍ 14:13,14 വാക്യങ്ങളില്‍ കര്‍ത്താവ് അരുളിചെയ്യുന്നത് ”ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെ നേരെ കൈനീട്ടി, അപ്പം എന്ന കോല്‍ ഒടിച്ചു. ക്ഷാമം വരുത്തി മനുഷ്യനേയും മൃഗത്തേയും അതില്‍നിന്നു ഛേദിച്ചു കളയും. നോഹ, ദാനിയേല്‍, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ നീതിയാല്‍ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളൂ” എന്നാണ്.

തങ്ങളുടെ തലമുറയിലെ ഏറ്റവും നീതിമാന്മാരായിരുന്നു നോഹയും ദാനിയേലും ഇയ്യോബും. നോഹ തന്റെ ഭാര്യയേയും മൂന്ന് ആണ്‍മക്കളേയും അവരുടെ ഭാര്യമാരേ രക്ഷിച്ചു. ദാനിയേല്‍ തന്റെ മൂന്നു സുഹൃത്തുക്കളേയും ഇയ്യോബ് തന്റെ കുടുബത്തേയും രക്ഷിച്ചു. പക്ഷേ ഇപ്പോള്‍ ഈ മൂന്നു പുരുഷന്മാര്‍ക്കു സ്വന്തജീവനെ മാത്രമേ രക്ഷിപ്പാന്‍ കഴിയുകയുള്ളുവെന്ന് ദൈവം ഇവിടെ അരുളിചെയ്യുന്നു. ഇവര്‍ക്കു തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും-അവര്‍ തന്നെ നീതിയുള്ളവരല്ലെങ്കില്‍-വിടുവിക്കാന്‍ കഴിയാതെപോകും.

തുടര്‍ന്ന് ദൈവം പറയുന്നത് ”ഞാന്‍ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ച് ആരും വഴിപോകാതവണ്ണം അവ അതിനെ നിര്‍ജ്ജനമാക്കീട്ട് അതു ശൂന്യമാകയും ചെയ്താല്‍, ആ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും, അവര്‍ പുത്രന്മാരേയോ പുത്രിമാരേയോ രക്ഷിക്കാതെ അവര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു”. (യെഹ. 14:15,16).

തുടര്‍ന്ന് കര്‍ത്താവ് പറയുന്നത് ”ഞാന്‍ ജെറുസലേമില്‍ നിന്ന് മനുഷ്യരേയും മൃഗങ്ങളേയും ഛേദിച്ചു കളയേണ്ടതിന് വാള്‍, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനര്‍ത്ഥകരമായ ന്യായവിധികള്‍ നാലും കൂടെ അയച്ചാലോ?” എന്നാണ്. (വാക്യം 21). വെളിപ്പാട് 6:7,8ല്‍ പറയുന്ന ശിക്ഷാവിധികള്‍ ഇവ നാലും തന്നെയാണല്ലോ.

എന്നാല്‍ ദൈവം കൃപാലുവായതുകൊണ്ട് ലോകജനസംഖ്യയില്‍ നാലിലൊന്നിനെ മാത്രമേ തുടച്ചുമാറ്റുകയുള്ളു. ബാക്കിയുള്ളവര്‍ക്ക് നീതിയിലേക്കു തിരിയുവാന്‍ അവസരം ഉണ്ട്. നീതികൊണ്ടു മാത്രമേ നമുക്ക് ഈ കഠിനമായ ശിക്ഷാവിധിക്കു നടുവില്‍ സുരക്ഷിതരായിരിപ്പാന്‍ കഴിയൂ. അവര്‍ തന്നെ നീതിയുള്ളവരല്ലെങ്കില്‍ നമുക്കു നമ്മുടെ ഭാര്യയെയോ, കുഞ്ഞുങ്ങളേയോ സഹോദരീസഹോദരന്മാരേയോപോലും രക്ഷിക്കാനും സാധ്യമല്ല.

എല്ലാ നീതിമാന്മാരായ ആളുകള്‍ക്കും 91-ാം സങ്കീര്‍ത്തനത്തിലെ വാഗ്ദാനങ്ങള്‍ പ്രസക്തമാണ്. അവിടെ നാം ഈ നാലു ശിക്ഷാവിധികള്‍ കാണുന്നു.
(1) യുദ്ധായുധങ്ങള്‍ ”പകല്‍ പറക്കുന്ന അസ്ത്രം” (അഞ്ചാം വാക്യം).
(2) രോഗങ്ങള്‍-‘മഹാമാരി’ (ആറാം വാക്യം)
(3) ക്ഷാമം-‘ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരം’ (ഉച്ചയ്ക്കാണു നാം ഭക്ഷണം കഴിക്കുന്നത്. ഇത് ഭക്ഷണ ദൗര്‍ലഭ്യത്തെ സൂചിപ്പിക്കുന്നു) (ആറാം വാക്യം).
(4) വന്യമൃഗങ്ങള്‍-”സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും. ബാലസിംഹത്തെയും പെരുമ്പാമ്പിനേയും നീ മെതിച്ചു കളയും” (പതിമൂന്നാം വാക്യം).

ഈ ന്യായവിധികളൊന്നും നീതിമാന്മാരെ തൊടുകയില്ല. ”നിന്റെ വശത്ത് ആയിരം പേരും നിന്റെ വലതുവശത്തു പതിനായിരം പേരും വീഴും. എങ്കിലും അതു നിന്നോട് അടുത്തു വരുകയില്ല” (ഏഴാം വാക്യം).

ലോകജനസംഖ്യയില്‍ നാലിലൊന്നു സംഹരിക്കപ്പെട്ടേക്കാം. എന്നാല്‍ ”അതു നിന്നോട് അടുത്തുവരികയില്ല”.

”നിന്റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാര്‍ക്കു വരുന്ന പ്രതിഫലം കാണും…നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കുകയില്ല” (വാക്യം 8-10)

എന്തുകൊണ്ട്? കര്‍ത്താവു പറയുന്നു ”അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ (സ്‌നേഹിക്കയാല്‍) ഞാന്‍ അവനെ വിടുവിക്കും…..ഞാന്‍ അവനെ ഉയര്‍ത്തും” (പതിനാലാം വാക്യം). കര്‍ത്താവു നമ്മെ ഉയര്‍ത്തും” ഈ വാഗ്ദാനം ജീവിതത്തില്‍ നിറവേറുവാനുള്ള യോഗ്യത നമുക്കുണ്ടെന്ന് ഉറപ്പുവരുത്താം.

വാക്യം 9-11: അവന്‍ അഞ്ചാം മുദ്രപൊട്ടിച്ചപ്പോള്‍: ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിങ്കീഴില്‍ കണ്ടു: വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തെക്കുറിച്ച് നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്ന് അവര്‍ ഉറക്കെ നിലവിളിച്ചു. അപ്പോള്‍ അവരില്‍ ഓരോരുത്തനും വെള്ളനിലയങ്കികൊടുത്തു. അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നു തികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്‍ക്കേണം എന്ന് അവര്‍ക്ക് അരുളപ്പാടുണ്ടായി.

അഞ്ചാമത്തെ മുദ്ര പീഡനത്തിന്റെ പ്രതീകമാണ്. ‘ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും’ ആണ് ഇവര്‍ കൊല്ലപ്പെട്ടത്.

‘എന്നോടു കേട്ട പത്ഥ്യവചനം മുറുകെപ്പിടിച്ചുകൊള്‍ക’ എന്നു പൗലൊസ് തിമൊഥെയോസിനോടു പറഞ്ഞു (2 തിമൊ. 1:13). ദൈവത്തിന്റെ മുഴുവന്‍ ആലോചനയേയും മുറുകെപ്പിടിച്ച ആളുകളാണിവര്‍. ഒത്തുതീര്‍പ്പുകാരോ കര്‍ണാനന്ദകരമായ പ്രസംഗം നടത്തി ആളുകളെ പ്രീതിപ്പെടുത്തുന്നവരോ ആയിരുന്നില്ല അവര്‍. ‘ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല’ (ഗലാ. 1:10). ദൈവവചനം തങ്ങളുടെ സാക്ഷ്യമായി മുറുകെപ്പിടിച്ച അവര്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥദാസന്മാരായിരുന്നു. ദൈവവചനം മുറുകെപ്പിടിച്ചതുകൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടതും.

മത്തായി. 23:34,35ല്‍ യേശു പറഞ്ഞു ”അതുകൊണ്ടു ഞാന്‍ പ്രവാചകന്മാരേയും ജ്ഞാനികളേയും ശാസ്ത്രിമാരേയും നിങ്ങളുടെ അടുക്കല്‍ അയക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ട് അടിക്കയും പട്ടണത്തില്‍ നിന്ന് പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും. നീതിമാനായ ഹാബേലിന്റെ രക്തം മുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍ വെച്ചുകൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തം വരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു.”

ഹാബേലിനെ കൊന്ന കായിനോട് ദൈവം പറഞ്ഞു ”നീ അവനെ കൊന്നതുകൊണ്ട് നിന്റെ സഹോദരന്റെ രക്തം ഭൂമിയില്‍ നിന്ന് എന്നോടു നിലവിളിക്കുന്നു”. ഇവിടെ ഇതാ വെളിപ്പാട് ആറാം അധ്യായത്തില്‍ കൊല്ലപ്പെട്ടവര്‍ ഉറക്കെ നിലവിളിക്കുന്നു ”വിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തെക്കുറിച്ച് നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും?” പഴയനിയമപ്രവാചകന്മാരുടേയും വിശുദ്ധന്മാരുടേയും കരച്ചിലാണിത്. ”നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ” എന്ന് 79-ാം സങ്കീര്‍ത്തനം 10-ാം വാക്യത്തില്‍ നാം വായിക്കുന്നു. ഇതേപോലെയുള്ള പ്രാര്‍ത്ഥനകള്‍ 94-ാം സങ്കീര്‍ത്തനം ഒന്നുമുതല്‍ ഏഴുവരെയുള്ള വാക്യങ്ങളിലും 119-ാം സങ്കീര്‍ത്തനം 84-ാം വാക്യത്തിലും കാണാം. ഈ പ്രാര്‍ത്ഥനകളുടെ എല്ലാം ആകെത്തുക ”കര്‍ത്താവേ ഞങ്ങളുടെ രക്തം ചിന്തിയവരോട് പ്രതികാരം ചെയ്യണമേ” എന്നാണ്. ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിച്ചതുപോലെയാണിതും.

എന്നാല്‍ നാം എബ്രായര്‍ 12ല്‍ കാണുന്നതു തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ്. പഴയ ഉടമ്പടിയില്‍ നിന്ന് ഇവിടെ പുതിയ ഉടമ്പടി തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നു. സീനായ് പര്‍വ്വതത്തിനും മോശെയ്ക്കും അടുത്തേക്കല്ല നാം ഇന്നു വന്നിരിക്കുന്നത്. മറിച്ച് സീയോന്‍ പര്‍വ്വതത്തിനും ‘പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തേക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നത്’ (എബ്രാ. 12:21-24). ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിച്ചു. എന്നാല്‍ യേശുവിന്റെ രക്തം കരുണയ്ക്കും ക്ഷമയ്ക്കും വേണ്ടിയാണ് നിലവിളിച്ചത്!! പുതിയ ഉടമ്പടിയും പഴയ ഉടമ്പടിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇവിടെയാണു കിടക്കുന്നത്.

പകരം വീട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക്, യേശുവിന്റെ രക്തം എന്തിനുവേണ്ടിയാണു ചൊരിയപ്പെട്ടതെന്നു മനസ്സിലായിട്ടില്ല. രക്തം യേശുവിന്റെ ശരീരത്തില്‍നിന്ന്, തലയില്‍നിന്ന്, കയ്യില്‍നിന്ന്, കാലില്‍നിന്ന്, പുറത്തുനിന്ന് ഒക്കെ ഒഴുകിയപ്പോള്‍ അവിടുത്തെ പ്രാര്‍ത്ഥന ഒന്നുമാത്രമായിരുന്നു. ”പിതാവേ അവരോടു ക്ഷമിക്കേണമേ”. സ്‌തേഫാനോസിന്റെ ശരീരത്തില്‍നിന്നു രക്തം അവര്‍ ചിന്തിയപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു ”കര്‍ത്താവേ, അവര്‍ക്ക് ഈ പാപം നിര്‍ത്തരുതേ”. (പ്രവൃ. 7:60). പുതിയനിയമവിശുദ്ധന്റെ പ്രാര്‍ത്ഥനയും ഇതാണ്. ദൈവംപോലും തന്റെ ശത്രുക്കളോട് പകരം വീട്ടണമെന്ന് അവന്‍ ആഗ്രഹിക്കുകയില്ല. അതാണ് യേശുവിന്റെ ഒരു യഥാര്‍ത്ഥശിഷ്യന്റെ പ്രാഥമികമായ ലക്ഷണം.

അതുകൊണ്ട് വെളിപ്പാട് ആറാം അദ്ധ്യായത്തില്‍ കാണുന്ന കൊല്ലപ്പെട്ട വിശുദ്ധന്മാര്‍ പഴയനിയമ വിശുദ്ധന്മാരാണ്. അതുകൊണ്ടാണല്ലോ തങ്ങളുടെ ശത്രുക്കളോട് പകരംവീട്ടണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. യോഹന്നാന് ഈ ദര്‍ശനം ലഭിക്കുമ്പോള്‍ സഭ സ്ഥാപിക്കപ്പെട്ടിട്ട് കേവലം 60 വര്‍ഷമേ ആയിട്ടുള്ളു. അതിനകം വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിശ്വാസികള്‍ ചുരുക്കമാണ്. ഹാബേലിന്റെ കാലം മുതല്‍ സെഖര്യാവിന്റെ കാലം വരെ വധിക്കപ്പെട്ട വിശുദ്ധന്മാരെക്കുറിച്ച് യേശു വിവരിച്ചത് ഓര്‍ക്കുക. ഇതില്‍ ഭൂരിപക്ഷവും പഴയനിയമവിശുദ്ധരാണ്. അവര്‍ക്കു വെള്ള നിലയങ്കികൊടുത്തു. അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന (സഭായുഗത്തിന്റെ ഈ 20 നൂറ്റാണ്ടിനുള്ളില്‍) സഹഭൃത്യന്മാരുടെയും ‘സഹോദരന്മാരു’ടേയും സംഖ്യ തികയുവോളം കാത്തിരിക്കണമെന്നും അരുളപ്പാടുണ്ടായി. ദൈവചനം നിമിത്തമായി കൊല്ലപ്പെടുന്ന വിശുദ്ധന്മാരാണ് ഈ ‘സഹോദരന്മാര്‍’.

ദൈവവചനവും തങ്ങളുടെ സാക്ഷ്യവും ഹേതുവായി കൊല്ലപ്പെടുന്ന വിശുദ്ധന്മാരുടെ എണ്ണത്തിന് ഒരു ക്ലിപ്തത ഉണ്ട്. ദൈവത്തിന് ആ സംഖ്യ അറിയാം. തങ്ങളെ കൊന്നവരോടു ക്ഷമിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് യേശുവിനേയും സ്‌തേഫാനോസിനേയുംപോലെ മരണം വരിച്ച അനേകം വിശ്വാസികള്‍ കഴിഞ്ഞ 2000 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുണ്ട്. തങ്ങള്‍ മുറുകെപ്പിടിച്ച സാക്ഷ്യവും ദൈവവചനവും നിമിത്തമാണ് അവര്‍ കൊല്ലപ്പെട്ടത്. ആ സംഖ്യ തികയുമ്പോള്‍ തന്റെ ഭൃത്യന്മാരെ നിഷ്‌ക്കരുണം കൊന്ന ഈ ലോകത്തിന്റെ ന്യായവിധിക്കായി ദൈവം ഇറങ്ങിവരും. നാം അതുവരെ ക്ഷമയോടെ കാത്തിരിക്കണം.

പീഡനവും ഉപദ്രവവും നമുക്കു ഭൂമിയില്‍ വച്ചിരിക്കുന്ന പങ്കാണെന്ന് അഞ്ചാം മുദ്ര നമ്മെ കാണിക്കുന്നു. മത്തായി 24:9ല്‍ യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കുന്ന അഞ്ചാമത്തെ അടയാളം ഉപദ്രവവും പീഡനവുമാണ്. തന്റെ നാമം നിമിത്തം സകല ജാതികളും പകയ്ക്കുകയും കൊല്ലുകയും ചെയ്യുന്ന അനുഭവം.

യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്മാരെ ഭൂമിയിലെ സകലരാജ്യങ്ങളും പകയ്ക്കുന്ന കാലം വരുന്നു. അന്നു നാമധേയ ക്രൈസ്തവരേയും ഒത്തുതീര്‍പ്പുകാരായ ‘വിശ്വാസി’കളെയും അല്ല പകയ്ക്കുന്നത്. മറിച്ച് എല്ലാവരാലും അങ്ങനെയുള്ളവര്‍ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും! എന്നാല്‍ ദൈവവചനം മുറുകെ പിടിക്കുന്നവരെയും ദൈവത്തിന്റെ സകല ആലോചനയും മറച്ചുവയ്ക്കാതെ പ്രസ്താവിക്കുന്നവരെയും പകയ്ക്കും. അനേകരും അന്നു വീണുപോകും. അവര്‍ ബാബിലോന്യ സഭയുടെ (വ്യാജമായ, ലോകത്തോട് അനുരഞ്ജനപ്പെടുന്ന ക്രിസ്തീയസഭയുടെ) ഭാഗമായിത്തീരും. കാരണം അവിടെ അവരുടെ ജീവിതം സുരക്ഷിതമായിരിക്കും. അത്തരം ക്രിസ്ത്യാനികള്‍ യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്മാരെ ഒറ്റിക്കൊടുക്കും. കമ്യൂണിസ്‌ററ് രാജ്യങ്ങളിലും മുസ്ലീംരാജ്യങ്ങളിലും അത്തരം സംഭവങ്ങള്‍ ഇന്നു നടക്കുന്നുണ്ട്.

‘ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടങ്ങള്‍ ഉണ്ടെങ്കിലും ധൈര്യപ്പെടുവിന്‍ ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു‘ എന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു (യോഹ. 16:33). നാം ഉപദ്രവങ്ങളെ അഭിമുഖീകരിക്കേണ്ടിവരും എന്ന് യേശു അവിടെ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. വിശ്വാസികള്‍ ഉപദ്രവത്തില്‍ കടക്കുകയില്ല എന്ന ഉപദേശം പരിശുദ്ധാത്മാവിന്റെ അല്ല മറിച്ച് ഭൂതങ്ങളുടേതാണ്.

ഒത്തുതീര്‍പ്പുകാരും തന്ത്രശാലികളും സുഖാമ്പേഷികളുമായ ക്രിസ്ത്യാനികളാണ് ഉപദ്രവങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ക്രിസ്ത്യാനികള്‍ സ്വാഭാവികമായും ‘സഭ ഉപദ്രവത്തില്‍ കടക്കുകയില്ല’ എന്ന ഉപദേശത്തിന്റെ സ്രഷ്ടാക്കളായി മാറും. ‘ലോകത്തില്‍ നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ട്’ എന്ന് കര്‍ത്താവു സ്പഷ്ടമായി പറഞ്ഞിരിക്കുന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. കര്‍ത്താവു നമ്മെ ഈ ലോകത്തില്‍നിന്ന് എടുത്തുകൊള്ളുമെന്നല്ല അരുളിചെയ്തിരിക്കുന്നത്. മറിച്ച് ‘ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നാണ്. നമ്മേയും ജയാളികളാക്കുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

യേശു പിതാവിനോടു പ്രാര്‍ത്ഥിച്ചു:”അവരെ ലോകത്തില്‍നിന്ന് എടുക്കേണം എന്നല്ല. ദുഷ്ടന്റെ (പാപത്തിന്റെ) കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്” (യോഹ. 17:15). ഇതു ശരിയാണെങ്കില്‍, പീഡനത്തെ നേരിടാന്‍ അനുവദിക്കാതെ ദൈവം നമ്മെ ഭൂമിയില്‍നിന്ന് എടുത്തുകൊള്ളും എന്ന് അനേകം ക്രിസ്ത്യാനികള്‍ക്കും പഠിപ്പിക്കാന്‍ കഴിയുന്നതെങ്ങനെ? നമ്മെ ഉപദ്രവത്തില്‍ നിന്നല്ല, പാപത്തില്‍ നിന്നു സംരക്ഷിക്കണം എന്നാണല്ലോ യേശു പ്രാര്‍ത്ഥിച്ചത്. ദൈവത്തെ അനുസരിക്കാതിരിക്കുന്നതില്‍ നിന്നും ദുഷ്ടന്റെ, സാത്താന്റെ, ശക്തിയില്‍നിന്നും നമ്മെ കാക്കണം എന്നാണ് അവിടുന്ന് ആഗ്രഹിച്ചത്. കാരണം ഉപദ്രവവും പീഡനവും നമ്മുടെ നന്മയ്ക്കാണെന്ന് കര്‍ത്താവിനറിയാം. നമ്മുടെ വിളി അതിനുവേണ്ടിയാണ്.

ആദിമ അപ്പോസ്തലന്മാര്‍ ചുറ്റിനടന്നു സഭകള്‍ സ്ഥാപിക്കയും ശിഷ്യരെ ഉപദേശിക്കുകയും ചെയ്തപ്പോള്‍ അവര്‍ പഠിപ്പിച്ചത് ”ദൈവം നിങ്ങളെ അത്രയ്ക്കു സ്‌നേഹിക്കുന്നതുകൊണ്ട് അവിടുന്നു നിങ്ങളെ എല്ലാ പീഡനങ്ങളില്‍ നിന്നും രക്ഷിക്കും” എന്നായിരുന്നോ? അല്ല. മറിച്ച് ”അനേകം കഷ്ടങ്ങളിലൂടെ നാം ദൈവരാജ്യത്തില്‍ കടക്കണം” എന്നാണ് അവര്‍ പറഞ്ഞത്((പ്രവൃ. 14:22). യേശുവിന്റേയും അപ്പോസ്തലന്മാരുടേയും സന്ദേശം അതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് ആ സന്ദേശമല്ല പ്രസംഗിക്കപ്പെടുന്നത്.

വെളിപ്പാട് 6:12-17ല്‍ ദൈവത്തിന്റെ മഹാക്രോധം ഭൂമിയുടെ മേല്‍ വര്‍ഷിക്കാന്‍ തുടങ്ങുന്നതിനെക്കുറിച്ച് നാം വായിക്കുന്നു. യഥാര്‍ത്ഥ വിശ്വാസികളുടെ മേല്‍ സാത്താനും മനുഷ്യരും ചൊരിയുന്ന ക്രോധമാണ് ‘ഉപദ്രവം’. അത്തരം ക്രോധത്തില്‍ നിന്നു നമ്മെ സംരക്ഷിക്കാമെന്ന് ദൈവം ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. കഴിഞ്ഞ ഇരുപതുനൂറ്റാണ്ടായി, യേശുവിന്റെ ലക്ഷക്കണക്കിനു യഥാര്‍ത്ഥ ശിഷ്യന്മാര്‍ സങ്കല്പാതീതമായ കഷ്ടങ്ങളിലും പീഡനങ്ങളിലും കൂടെ കടന്നു പോകുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനെ എല്ലാം സധൈര്യം അഭിമുഖീകരിക്കാന്‍ ദൈവം അവരെ അനുവദിക്കുകയാണു ചെയ്തത്.

എന്നാല്‍ ദൈവത്തിന്റെ മഹാകോപത്തെക്കുറിച്ചു പറയുമ്പോള്‍ (വെളി. 6:12-17) തീര്‍ച്ചയായും അവിടെ നാം രക്ഷപ്രാപിക്കും.

വാക്യം 12-17: ആറാം മുദ്രപൊട്ടിച്ചപ്പോള്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. സൂര്യന്‍ കരിമ്പടം പോലെ കറുത്തു. ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായ് ഉതിര്‍ക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു. പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി. എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും ഞങ്ങളുടെമേല്‍ വീഴുവിന്‍. സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന്‍. അവരുടെ മഹാകോപദിവസം വന്നു. ആര്‍ക്കുനില്പാന്‍ കഴിയും എന്നു പറഞ്ഞു.

ദൈവത്തിന്റേയും കുഞ്ഞാടിന്റേയും കോപത്തെക്കുറിച്ച് വെളിപ്പാടു പുസ്തകത്തില്‍ ആദ്യമായി പരാമര്‍ശിക്കുന്നതിവിടെയാണ്. അതേസമയം അഞ്ചാംമുദ്ര പൊട്ടിച്ചപ്പോള്‍ നമ്മള്‍ കണ്ട കഷ്ടം (9-11 വാക്യങ്ങള്‍) സാത്താന്റെ പ്രേരണ മൂലം ഉണ്ടായ മനുഷ്യന്റെ കോപമാണ്.

ആറാം മുദ്ര പൊട്ടിച്ചതോടെ ലോകത്തിന്റെമേല്‍ പതിക്കുന്ന ന്യായവിധിക്കുമുമ്പേ യേശുവിന്റെ ശിഷ്യന്മാര്‍ കര്‍ത്താവിനെ എതിരേല്പാന്‍ ആകാശത്തേക്ക് എടുക്കപ്പെടും. മത്തായി 24-ാം അധ്യായത്തില്‍ കര്‍ത്താവ് ഈ സംഭവങ്ങള്‍ അടുക്കായി വിവരിച്ചിരിക്കുന്നതു കാണാം.

”ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും. ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും. (വെളി. 6:12-14 വാക്യങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുക). അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും. അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചും കൊണ്ട്…..(വെളി. 6:15,16 വാക്യങ്ങളുമായി താരതമ്യപ്പെടുത്തുക) മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും അവന്‍ തന്റെ ദൂതന്‍മാരെ മഹാകാഹളധ്വനിയോടും കൂടെ അയയ്ക്കും. അവര്‍ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതി മുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും. (1 തെസ്സെ. 4:16ല്‍ നാം കാണുന്ന സംഭവക്രമവും ഇതുതന്നെയാണ്) ”(മത്താ. 24:29-31).

കര്‍ത്താവായ യേശുക്രിസ്തുവിന്റെ വരവില്‍ നാം ആകാംക്ഷയോടെ കാത്തിരിക്കുന്ന സഭയുടെ ഉല്‍പ്രാപണമാണിത്. മഹോപദ്രവം കഴിഞ്ഞാലുടനെയും ദൈവത്തിന്റെ ക്രോധം ഭൂമിയില്‍ ചൊരിയപ്പെടുന്നതിനു തൊട്ടുമുമ്പും ആണത് സംഭവിക്കുക.

തന്നോടൊപ്പം ആയിരിക്കേണ്ടതിന് നമ്മെ ചേര്‍ക്കുവാന്‍ യേശു ‘ശുഭ്രമായ ഉദയനക്ഷത്രമായി’ (വെളി. 22:16) പ്രത്യക്ഷപ്പെടുന്നത് ആ സമയത്താണ്. സൂര്യന്‍ ഉദിക്കുന്നതിനു (ക്രിസ്തു ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുന്നതിന്) തൊട്ടുമുമ്പും അര്‍ദ്ധരാത്രിക്കും ഇരുളിന്റെ സമയത്തിനും തൊട്ടുശേഷവും ആണ് ഉദയനക്ഷത്രം പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും അന്ധകാരനിബിഡമായ നാഴിക ഉദയത്തിനു തൊട്ടു മുമ്പുള്ളതാണല്ലോ.

‘അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു എന്ന ആര്‍പ്പുവിളിയുണ്ടായി’ എന്നു മത്തായി 25:6ല്‍ കര്‍ത്താവു പറഞ്ഞതില്‍നിന്ന് ഇക്കാര്യം കൂടുതല്‍ വ്യക്തമാകുന്നു. മഹോപദ്രവത്തിന്റെ കഠോരമായ ഇരുളിന്റെ മധ്യത്തില്‍ (അര്‍ദ്ധരാത്രിയില്‍) ‘മണവാളന്‍ വരുന്നു’ എന്ന ആര്‍പ്പുവിളിയുണ്ടാകും. സൂര്യന്‍ ഭൂമിയില്‍ ഉദിക്കുന്നതിനു മുമ്പ് ഒരുങ്ങിയിരിക്കുന്നവര്‍ എടുക്കപ്പെടും. അവര്‍ യേശുവിനെ ‘ഉദയനക്ഷത്ര’മായി കാണും പഴയനിയമപ്രവാചകന്മാര്‍ ‘കര്‍ത്താവിന്റെ നാള്‍’ എന്നു വിളിച്ച ദിവസത്തെക്കുറിച്ചാണ് നമ്മള്‍ വെളിപ്പാട് ആറാം അദ്ധ്യായത്തിന്റെ ഒടുവില്‍ വായിക്കുന്നത്. മഹാകോപദിവസം എന്നാണ് ഇവിടെ അതിനെ വിളിച്ചിരിക്കുന്നത് (വെളി. 6:17). ഭൂമിയുടെമേലുള്ള ചുരുങ്ങിയസമയത്തെ ന്യായവിധിയാണിത്. ഒരുപക്ഷെ ഇത് ഒരു ദിവസമായിരിക്കാം. ഈ സമയത്തിനു ശേഷം നാം കര്‍ത്താവുമൊത്ത് ഈ ഭൂമിയിലേക്കു മടങ്ങിവരും. തുടര്‍ന്ന് ആയിരം ആണ്ടത്തേക്ക് അവിടുന്നു തന്റെ രാജ്യം ഇവിടെ സ്ഥാപിക്കും.

പെന്തക്കോസ്തുനാളില്‍ പത്രോസ് തന്റെ പ്രസംഗത്തില്‍ യോവേല്‍ പ്രവചനത്തില്‍ നിന്ന് ഉദ്ധരിക്കുന്നത് പ്രവൃ 2:17-20ല്‍ നാം വായിക്കുന്നു. ”അന്ത്യകാലത്തു ഞാന്‍ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ യൗവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും…..ഞാന്‍ മീതെ ആകാശത്തില്‍ അത്ഭുതങ്ങളും താഴെ ഭൂമിയില്‍ അടയാളങ്ങളും കാണിക്കും. രക്തവും തീയും പുകയാവിയും തന്നേ. കര്‍ത്താവിന്റെ വലുതും പ്രസിദ്ധവുമായ നാള്‍ വരുംമുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും”.

പരിശുദ്ധാത്മപ്പകര്‍ച്ചയേയും യുഗാന്ത്യത്തേയും യോവേല്‍ ഇവിടെ ഒരുമിച്ചു പ്രതിപാദിച്ചിരിക്കുന്നു. ആത്മാവില്‍ നിറയുവാനും ദിവ്യസ്വഭാവത്തിനു പങ്കുകാരാകാനും അവസരം ഉള്ള ഈ രണ്ടായിരം വര്‍ഷങ്ങള്‍ 18ഉം 19ഉം വാക്യങ്ങള്‍ക്കിടയില്‍ വരുന്നു. 17ഉം 18ഉം വാക്യങ്ങളില്‍ നാം വായിച്ചത് ‘സഭായുഗ’ത്തിന്റെ തുടക്കത്തെക്കുറിച്ചാണ്. 19ഉം 20ഉം വാക്യങ്ങളില്‍ സഭായുഗത്തിന്റെ അന്ത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. പരിശുദ്ധാത്മ പകര്‍ച്ചയ്ക്കും യേശുക്രിസ്തുവിന്റെ രണ്ടാംവരവിനും ഇടയ്ക്കുകിടക്കുന്ന സഭായുഗത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ട് യോവേല്‍ ആ ദിവസത്തെ ‘കര്‍ത്താവിന്റെ വലിയനാള്‍’ എന്നു വിളിച്ചു.

എന്തുകൊണ്ടാണ് ഈ അവസാനശിക്ഷാവിധി (‘കര്‍ത്താവിന്റെ നാള്‍’) ഭൂമിയുടെ മേല്‍ വരുന്നത്? ഉത്തരത്തിനായി നമുക്കു ചില പഴയനിയമ വാക്യങ്ങള്‍ നോക്കാം.

ആദ്യമായി യെശ. 13:6-11 കാണുക: ”യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ട് മുറയിടുവിന്‍. അതു സര്‍വ്വശക്തങ്കല്‍ നിന്ന് സര്‍വ്വനാശം പോലെ വരുന്നു. അതുകൊണ്ട് എല്ലാ കൈകളും തളര്‍ന്നുപോകും. സകല ഹൃദയവും ഉരുകിപ്പോകും. അവര്‍ ഭ്രമിച്ചുപോകും. വേദനയും ദുഃഖവും അവര്‍ക്കു പിടിപെടും. നോവുകിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും. (ഈ കാലഘട്ടത്തെ ‘ഈറ്റുനോവിന്റെ ആരംഭം’ എന്ന് യേശുവും വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മത്താ. 24:8) …..ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല. സൂര്യന്‍ ഉദയത്തിങ്കല്‍ തന്നേ ഇരുണ്ടുപോകും. ചന്ദ്രന്‍പ്രകാശം നല്‍കുകയുമില്ല. ഞാന്‍ ഭൂതലത്തെ ദോഷം നിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യം നിമിത്തവും സന്ദര്‍ശിക്കും. അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും. ”പ്രധാനമായും മനുഷ്യന്റെ അഹങ്കാരം നിമിത്തമാണ് ഈ അന്ത്യശിക്ഷാവിധി വരുന്നതെന്ന് ഇവിടെ നിന്നു നമുക്കു കാണുവാന്‍ കഴിയും. മറ്റെല്ലാ പാപങ്ങളും ഉത്ഭവിക്കുന്നത് ഗര്‍വ്വം എന്ന തായ്‌വേരില്‍ നിന്നാണ്. ദൈവം അരുളിചെയ്യുന്നു. ‘ഉഗ്രന്മാരുടെ നിഗളത്തെ ഞാന്‍ താഴ്ത്തും’ (11-ാം വാക്യം).

യെശയ്യാവ് 2:10-21ഉം ശ്രദ്ധിക്കുക. ”യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭ നിമിത്തവും നീ പാറയില്‍ കടന്നു മണ്ണില്‍ ഒളിച്ചുകൊള്‍ക. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും. പുരുഷന്മാരുടെ ഉന്നതഭാവം കുനിയും…..സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും. അവ താണുപോകും. …..അപ്പോള്‍ മനുഷ്യന്റെ ഗര്‍വ്വം കുനിയും. പുരുഷന്മാരുടെ ഉന്നതഭാവം താഴും. യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും”.

ദൈവത്തിന്റെ ന്യായവിധി നിഗളത്തിനെതിരേയാണെന്ന കാര്യം ഇവിടെയും കാണാം. മനുഷ്യന്റെ ഗര്‍വ്വവും ഉന്നതഭാവവും താഴ്ത്തുവാന്‍ പോകുകയാണ്. മനുഷ്യന്‍ പല പാപവും ചെയ്യുന്നു. എന്നാല്‍ ‘കര്‍ത്താവിന്റെ നാളില്‍’ ന്യായം വിധിക്കുന്ന കാര്യമായി പ്രാഥമികമായും എടുത്തുപറഞ്ഞിരിക്കുന്നതു ഗര്‍വ്വത്തെയാണ്.

കര്‍ത്താവിന്റെ നാളില്‍ ഒരു ഘട്ടത്തില്‍ ദൈവം അരുളിചെയ്യുന്നത് ”നീതിമാനെക്കുറിച്ച് അവനു നന്മ വരും………..ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും” എന്നാണ്. (യെശ. 3:10,11).

സെഫന്യാവ് 1:14 ശ്രദ്ധിക്കുക: ”യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു. അത് അടുത്ത് അത്യന്തം ബന്ധപ്പെട്ടു വരുന്നു. കോട്ടോ യഹോവയുടെ ദിവസം! വീരന്‍ അവിടെ കഠിനമായി നിലവിളിക്കുന്നു”. പ്രവാചകന്‍ തുടര്‍ന്നു പറയുന്നു. ”യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍, നീതി അന്വേഷിപ്പിന്‍, സൗമ്യത അന്വേഷിപ്പിന്‍. പക്ഷേ നിങ്ങള്‍ക്ക് യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരിക്കാം”. (സെഫ. 2:3). തീര്‍ച്ചയായും സൗമ്യര്‍ക്കു മറഞ്ഞിരിക്കാം.

ഈ ഭാഗങ്ങളില്‍ നിന്നെല്ലാം നാം മനസ്സിലാക്കുന്നത് കര്‍ത്താവിന്റെ നാള്‍ വരുന്നതിനെക്കുറിച്ച് എപ്പോഴെല്ലാം പഴയനിയമപ്രവാചകന്മാര്‍ പ്രവചിച്ചോ അപ്പോഴെല്ലാം അവര്‍ അതു നിഗളമുള്ളവരുടെമേല്‍ വരുന്ന ശിക്ഷാവിധിയായാണ് ചിത്രീകരിച്ചത് എന്നാണ്. താഴ്മയുള്ളവരാണ് രക്ഷപെടാന്‍ പോകുന്നത്. ആരാണ് എടുക്കപ്പെടുന്നതെന്നു നിങ്ങള്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും ”തങ്ങളുടെ ഭൂമിയിലെ ജീവിതത്തില്‍, കര്‍ത്താവിന്റെ വരവിനു മുമ്പ്, തങ്ങളെതന്നെ താഴ്ത്താന്‍ പഠിച്ചവര്‍”. നമ്മോടു കല്പിച്ചിരിക്കുന്നത് ”സൗമ്യത അന്വേഷിപ്പിന്‍. നിങ്ങള്‍ക്ക് യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരിക്കാം” എന്നാണല്ലോ.

സെഫന്യാവ് 3:11-13,17 വാക്യങ്ങളില്‍ നാം കാണുന്നു: ”അന്നാളില്‍ ഞാന്‍ നിന്റെ മദ്ധ്യേ നിന്നു നിന്റെ ഗര്‍വ്വോല്ലസിതന്മാരെ നീക്കികളയും… ഞാന്‍ നിന്റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും. അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും. യിസ്രായേലില്‍ ശേഷിപ്പുള്ളവര്‍ നീതികേടു പ്രവര്‍ത്തിക്കയില്ല. ഭോഷ്‌ക്കു പറയുകയുമില്ല. ചതിവുള്ള നാവ് അവരുടെ വായില്‍ ഉണ്ടാകയില്ല…..നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു. അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും. തന്റെ സ്‌നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു. ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും”.

താഴ്മയുള്ളവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന ഒരു വാഗ്ദത്തമാണിത്. ”എന്റെ ദൈവമായ യഹോവ ഘോഷത്തോടെ എങ്കല്‍ ആനന്ദിക്കും” എന്ന് എല്ലാവര്‍ക്കും അവകാശപ്പെടുവാന്‍ കഴിയുകയില്ല. ‘സൗമ്യത അന്വേഷിപ്പിന്‍’ എന്ന നേരത്തെ കേട്ട പ്രബോധനത്തോടു പ്രതികരിച്ചവര്‍ക്കും തങ്ങളെത്തന്നെ താഴ്ത്തിയവര്‍ക്കും മാത്രമേ ധൈര്യത്തോടെ ഇങ്ങനെ അവകാശപ്പെടാന്‍ കഴിയൂ.
യേശു മഹത്വത്തില്‍ വരുമ്പോള്‍ ഗുഹകളിലും പാറകളിലും പര്‍വ്വതങ്ങളിലും ഒളിക്കുന്ന ഏഴുവിഭാഗങ്ങളുടെ പട്ടിക വെളി. 6:15ല്‍ കൊടുത്തിരിക്കുന്നത് നമ്മള്‍ ഇപ്പോള്‍ ചിന്തിച്ച കാര്യത്തെ സാധൂകരിക്കുന്നതാണ്. ”രാജാക്കന്മാര്‍, മഹത്തുക്കള്‍, സഹസ്രാധിപന്മാര്‍, ധനവാന്മാര്‍, ബലവാന്മാര്‍, സ്വതന്ത്രന്‍” എന്നീ ആറുകൂട്ടരും വലിയ ആളുകളാണ്-ഏഴാമത്തേതു ‘സകലദാസനും’.

ഗര്‍വ്വത്തോടെ ഉല്ലസിക്കുന്നവര്‍ ആ ദിവസം താഴ്ത്തപ്പെടും. അതു കൊണ്ടാണ് നാം യേശുവില്‍ നിന്ന് ഒരു കാര്യം ഇന്നു പഠിക്കേണ്ടത്-”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്നോടു പഠിപ്പിന്‍”. തന്നില്‍നിന്ന് അതു പഠിച്ചിട്ടുള്ള ശിഷ്യന്മാര്‍ക്കുവേണ്ടി മാത്രമാണ് അവിടുന്നു വീണ്ടും വരുന്നത്.

കര്‍ത്താവിന്റെ നാളിനെക്കുറിച്ചു നമുക്കു പുതിയനിയമത്തില്‍ നിന്നും ഇനി ഒരുഭാഗം നോക്കാം. 1 തെസ്സ. 5:1-5 പറയുന്നു: ”സഹോദരന്മാരേ, കാലങ്ങളേയും സമയങ്ങളേയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല. കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ. അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവവേദന വരുംപോലെ അവര്‍ക്കു പെട്ടെന്നു നാശം വന്നു ഭവിക്കും. അവര്‍ക്കു തെറ്റിയൊഴിയാവതുമല്ല. എന്നാല്‍ സഹോദരന്മാരേ, ആ നാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല. നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു. നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല”.

‘വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും’ എന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നതെന്നു നിങ്ങള്‍ക്കറിയാമോ? യേശുവിന്റെ താഴ്മയുടെ, ദിവ്യസ്വഭാവത്തിന്റെ, പങ്കാളിത്തം എന്നാണതിന്റെ അര്‍ത്ഥം. മറുവശത്ത് ‘ഇരുളിനുള്ളവര്‍’ എന്നു പറഞ്ഞിരിക്കുന്നത് തന്റെ സൃഷ്ടിയുടെ ദിവസം മുതല്‍ അന്ധകാരത്തിന്റെ അധിപതി ചെയ്തതുപോലെ തന്നെത്താന്‍ ഉയര്‍ത്തുന്നവരെയാണ്.

അന്തിമമായി, സ്വയം ഉയര്‍ത്തുന്ന എല്ലാവരുടേയും അധിപതിയായി എതിര്‍ക്രിസ്തു മാറും. അതേസമയം തങ്ങളെതന്നെ താഴ്ത്തുന്ന എല്ലാവരുടേയും തലവനായിരിക്കുന്നതു യേശുവായിരിക്കും.

താഴ്മയില്‍ വസിക്കുന്നവര്‍ ഇരുട്ടിലുള്ളവരല്ല. കര്‍ത്താവിന്റെ വരവിന്റെ നാള്‍ അവരെ കള്ളന്‍ എന്നപോലെ പിടിക്കുകയില്ല. അവിടുത്തെ വരവ് അവരെ അമ്പരപ്പിക്കുകയില്ല. കാരണം അവര്‍ യേശു തുറന്ന ജീവനുള്ള പുതുവഴിയിലൂടെ നടന്ന്, തങ്ങളെതന്നെ താഴ്ത്തുന്നമാര്‍ഗ്ഗം പഠിച്ച്, അവിടുത്തേക്കുവേണ്ടി സദാ തയ്യാറായി ഇരിക്കുന്നവരാണല്ലോ.

അദ്ധ്യായം 7

വാക്യം 1-8: അതിന്റെ ശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റ് ഊതാതിരിക്കേണ്ടതിനു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലുകാറ്റും പിടിച്ചുകൊണ്ട് ഭൂമിയുടെ നാലുകോണിലും നില്‍ക്കുന്നതു ഞാന്‍ കണ്ടു. മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോട്: നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടുകഴിവോളം ഭൂമിക്കും സമുദ്രത്തിനും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുത് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു. യിസ്രായേല്‍മക്കളുടെ സകലഗോത്രത്തിലുംനിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.
യഹൂദാ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം
രൂബേന്‍ ഗോത്രത്തില്‍ പന്തീരായിരം
ഗാദ് ഗോത്രത്തില്‍ പന്തീരായിരം
ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം
നഫ്താലി ഗോത്രത്തില്‍ പന്തീരായിരം
മനശ്ശെ ഗോത്രത്തില്‍ പന്തീരായിരം
ശിമെയോന്‍ ഗോത്രത്തില്‍ പന്തീരായിരം
ലേവി ഗോത്രത്തില്‍ പന്തീരായിരം
യിസ്സാഖാര്‍ ഗോത്രത്തില്‍ പന്തീരായിരം
സെബൂലോന്‍ ഗോത്രത്തില്‍ പന്തീരായിരം
യോസേഫ് ഗോത്രത്തില്‍ പന്തീരായിരം
ബെന്യാമീന്‍ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം പേര്‍.

‘അതിന്റെ ശേഷം’ എന്ന പ്രയോഗം ഇവിടെ വീണ്ടും കാണുന്നു. വെളിപ്പാട് പുതിയ ഒരു ഘട്ടത്തിലേക്കു പ്രവേശിച്ച ഭാഗത്ത്, നാലാം അദ്ധ്യായം ഒന്നാം വാക്യത്തില്‍, ഇതിനു തത്തുല്യമായ ‘അനന്തരം’ എന്ന പ്രയോഗം നാം നേരത്തെ കണ്ടതാണ്.

ഇവിടെ ഏഴാം അദ്ധ്യായത്തില്‍ ഒന്ന്, ഒന്‍പത് വാക്യങ്ങളാണ് ഈ പ്രയോഗത്തോടെ ആരംഭിക്കുന്നത്.

ഇതില്‍ ആദ്യത്തെ ഭാഗം (ഒന്നു മുതല്‍ എട്ടുവരെയുള്ള വാക്യങ്ങള്‍) യിസ്രായേലിനെക്കുറിച്ചുള്ളതാണ്: ”മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു. യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റി നാല്പത്തിനാലായിരം പേര്‍” (നാലാം വാക്യം).

രണ്ടാം ഭാഗം (ഒന്‍പതുമുതല്‍ പതിനേഴുവരെ വാക്യങ്ങള്‍) സഭയെക്കുറിച്ചു പരാമര്‍ശിക്കുന്നു. ”സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളവരായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം……സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്‍ക്കുന്നതു ഞാന്‍ കണ്ടു”

മഹാ കോപത്തിന്റെ സമയത്ത് യിസ്രായേല്‍ ജനതയിലെ ദൈവഭക്തിയുള്ള ഒരു ശേഷിപ്പ് സംരക്ഷിക്കപ്പെടും. എന്നാല്‍ കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കാന്‍വേണ്ടി സഭ ഒന്നടങ്കം എടുത്തുകൊള്ളപ്പെടും. ദൈവത്തിന്റെ ക്രോധം ഭൂമിയില്‍ ചൊരിയപ്പെടുന്നതിനു തൊട്ടുമുമ്പ്, ക്രിസ്തുവില്‍ മരിച്ചവരും ജീവനോടെ ശേഷിക്കുന്നവരും കര്‍ത്താവിനെ എതിരേല്‍പ്പാന്‍ ആകാശത്തിലേക്ക് എടുക്കപ്പെടും. മണവാട്ടി മണവാളനെ എതിരേറ്റുകൊണ്ടുവരുന്നതുപോലെ സഭ കര്‍ത്താവിനെ ഭൂമിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടുവരുവാന്‍വേണ്ടിയാണത്. ”അവര്‍ കുഞ്ഞാടിനും സിംഹാസനത്തിനും മുമ്പാകെ നില്‍ക്കും” (ഒന്‍പതാം വാക്യം).

ആ സമയത്ത് യിസ്രായേലില്‍, ക്രിസ്ത്യാനികളായിട്ടില്ലാത്ത, ഒരു ദൈവികശേഷിപ്പ് ഉണ്ടായിരിക്കും. തന്റെ കോപത്തില്‍ നിന്നു കര്‍ത്താവ് അവരെ സംരക്ഷിച്ചുകൊള്ളും. രണ്ടാം വാക്യത്തില്‍ ഈ യിസ്രായേല്യരെ മുദ്രയിടുവാന്‍ ഒരു ദൂതന്‍ വരുന്നതിനെക്കുറിച്ചു നാം വായിക്കുന്നു.

ദാനിയേല്‍ 12:1ല്‍ നാം ഈ ദൂതനെക്കുറിച്ചു വായിച്ചിട്ടുണ്ട്. ”ആ കാലത്തു നിന്റെ സ്വജാതിക്കാര്‍ക്കു തുണ നില്‍ക്കുന്ന മഹാപ്രഭുവായ മീഖായേല്‍ എഴുന്നേല്‍ക്കും. ഒരു ജാതി ഉണ്ടായതുമുതല്‍ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും. അന്നു നിന്റെ ജനം, പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ രക്ഷ പ്രാപിക്കും”

മീഖായേലും യിസ്രായേല്‍മക്കളും തമ്മില്‍ വളരെ അടുപ്പമുണ്ടെന്ന് തിരുവെഴുത്തുകളില്‍ കാണാം. ദൈവകോപം ഭൂമിയുടെമേല്‍ ചൊരിയാന്‍ തുടങ്ങുന്ന സമയത്ത്-വലിയ വിപത്തിന്റെ വേളയില്‍-ദൈവഭയമുള്ള യിസ്രായേല്യരെ മുദ്രയിട്ട് സംരക്ഷിക്കുവാന്‍ മീഖായേല്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കും.

പഴയനിയമകാലത്ത് വിശ്വാസത്തില്‍ മരിച്ചവരും സഭയോടൊപ്പം ഉയര്‍ക്കപ്പെട്ട് ഉല്‍പ്രാപണം ചെയ്യുമെന്നു ദാനിയേല്‍ 12:2-4ല്‍ നാം വായിക്കുന്നു. ”നിലത്തെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവനായും ചിലര്‍ ലജ്ജയ്ക്കും നിത്യ നിന്ദയ്ക്കുമായും ഉണരും. എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരേയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.”

പലരും ചിന്തിക്കുന്നത് യേശുക്രിസ്തുവിന്റെ വരവോടെ, യിസ്രായേലിനെ സംബന്ധിച്ച ദൈവികലക്ഷ്യം അവസാനിച്ചു എന്നാണ്. പക്ഷേ അതുശരിയല്ലെന്നു റോമര്‍ 11-ാം അദ്ധ്യായത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാം. റോമര്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള അദ്ധ്യായങ്ങളില്‍ രക്ഷയുടെ സുവിശേഷം വിശദീകരിച്ചശേഷം പരിശുദ്ധാത്മാവ് ഒന്‍പതു മുതല്‍ 11 വരെയുള്ള അദ്ധ്യായങ്ങളില്‍ യിസ്രായേലിനെക്കുറിച്ചാണ് വിവരിക്കുന്നത്. ഇതു പുതിയ ഉടമ്പടിയിലെ പഠിപ്പിക്കലാണ്, പഴയനിയമത്തിലേതല്ല. ”എന്നാല്‍ ദൈവം സ്വജനത്തെ മറന്നുകളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരുനാളും ഇല്ല.” (റോമര്‍ 11:1) റോമര്‍ 6:1,2ലെ ‘നാം പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്’ എന്ന അതേ പ്രയോഗമാണ് പരിശുദ്ധാത്മാവ് ഇവിടെയും ഉപയോഗിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക) ഏലീയാവിന്റെ കാലത്ത് ദൈവം ഏഴായിരം പേരെ ശേഷിപ്പിച്ചതുപോലെ അന്ത്യകാലത്തും ‘ദൈവത്തിന്റെ മഹാമനസ്‌കതയോടുകൂടിയ തിരഞ്ഞെടുപ്പിന്റെ ഫലമായി ഒരു ശേഷിപ്പ് ഉണ്ടായിരിക്കും.’ (റോമര്‍ 11:2-5).

യേശു മടങ്ങി വരുമ്പോള്‍ യിസ്രായേല്‍ രാജ്യത്ത് ദൈവഭയമുള്ള ഒരു ശേഷിപ്പിനെ കണ്ടെത്തും. യേശുവില്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ സഭയുടെ ഭാഗമായി മാറുമായിരുന്നു. സഭയില്‍ യഹൂദനും യഹൂദരല്ലാത്തവരും തമ്മില്‍ വേര്‍തിരിവില്ലല്ലോ. പക്ഷേ ഇവര്‍ യേശുക്രിസ്തുവിനെ മിശിഹാ ആയി അംഗീകരിച്ചിട്ടില്ല.

‘യിസ്രായേലിന്റെ ഭ്രംശം ലോകത്തിന്റെ നിരപ്പിന് ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും? (റോമ. 11:15). യിസ്രായേല്‍ തള്ളിക്കളയപ്പെട്ടപ്പോള്‍ മുഴുലോകത്തിനും യേശുക്രിസ്തുവിനാല്‍ ദൈവത്തോട് നിരപ്പ് പ്രാപിപ്പാന്‍ അവസരം കൈവന്നു. എങ്കില്‍ യിസ്രായേല്‍ വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍, മരിച്ചവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു തുല്യമായ അനുഭവം ഭൂമിക്കു കൈവരും. വന്യമൃഗങ്ങള്‍ വീണ്ടും ഇണങ്ങും. മുള്ളും പറക്കാരയും അപ്രത്യക്ഷമാകും.

”സ്വഭാവത്തില്‍ കാട്ടുമരമായതില്‍ നിന്നു നിന്നെ (ജാതികളെ) മുറിച്ചെടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവു മരത്തില്‍ (ദൈവത്തിന്റെ തെരെഞ്ഞെടുത്ത ജനം) ഒട്ടിച്ചു എങ്കില്‍, സ്വാഭാവികകൊമ്പുകളായവരെ (യഹൂദന്മാരെ) സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും. സഹോദരന്മാരെ, നിങ്ങള്‍ ബുദ്ധിമാന്മാരെന്ന് നിങ്ങള്‍ക്കു തന്നെ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന് അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു” (റോമ. 11:24,25).

ഭൂമിയിലെ വിവിധജനതയുടെ ഇടയില്‍നിന്ന് ജീവപുസ്തകത്തില്‍ പേരെഴുതിയിരിക്കുന്നവരെയാണ് ‘ജാതികളുടെ പൂര്‍ണ്ണ സംഖ്യ’ എന്നതുകൊണ്ടു അര്‍ത്ഥമാക്കുന്നത്. കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേരെഴുതിയിരിക്കുന്ന അവസാനത്തെ ആളിനെയും ചേര്‍ത്തുകഴിയുമ്പോള്‍ ഉല്‍പ്രാപണത്തിനും യിസ്രായേലിലെ ദൈവഭയമുള്ള ശേഷിപ്പില്‍നിന്നു കാഠിന്യം മാറിപ്പോകുന്നതിനും സമയമാകും. ഈ സത്യത്തെക്കുറിച്ചു നാം അറിവില്ലാത്തവരാകരുത്. ”ദൈവം തന്റെ കൃപാവരങ്ങളേയും വിളിയേയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ” (29-ാം വാക്യം). ദൈവം മാറ്റമില്ലാത്തവനാണ്. അവിടുന്നാണ് ഒരിക്കല്‍ യിസ്രായേലിനെ വിളിച്ചത്. അവരെക്കുറിച്ചുള്ള തന്റെ പദ്ധതി ദൈവം മാറ്റുകയുമില്ല.

വെളിപ്പാട് 6:13ല്‍ നാം വായിച്ചത് ”അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്‍ക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു” എന്നാണ്. ആകാശത്തില്‍ നിന്നു നക്ഷത്രങ്ങള്‍ വീഴുന്നതിനെ കാറ്റില്‍ അത്തിവൃക്ഷം കായ് ഉതിര്‍ക്കുന്നതിനോടു ഉപമിച്ചു ചിത്രീകരിച്ചിരിക്കുന്നു. ഇതിനെ തുടര്‍ന്ന് ഉടനെ യിസ്രായേലിനെക്കുറിച്ചാണു നാം വായിക്കുന്നത്. (വെളി 7:1-8) അത്തിവൃക്ഷം യിസ്രായേലിന്റെ പ്രതീകമാണ്. ‘നാലുദൂതന്മാര്‍ ഭൂമിയുടെ നാലുകോണിലും നില്ക്കുന്നതു കണ്ടു’ (വെളി 7:1). നാലുകോണുകള്‍ കിഴക്കും, പടിഞ്ഞാറും, തെക്കും, വടക്കുമാണല്ലോ. ഭൂമിയുടെ എല്ലാകോണില്‍നിന്നുമാണ് കര്‍ത്താവ് യഹൂദന്മാരെ യിസ്രായേല്‍ നാട്ടില്‍ കൂട്ടിച്ചേര്‍ത്തത്.

പഴയനിയമത്തില്‍ ദാവീദ്, സാത്താനെ (ഗോലിയാത്ത്) ജയിച്ച യേശുക്രിസ്തുവിനു നിഴലാണ്. അതുപോലെ ഒരു വിഗ്രഹാരാധിയായി മാറുന്നതിനു മുമ്പുള്ള ശലോമോന്റെ ഭരണം യേശുക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ചയുടേയും ചിത്രമാണു നല്‍കുന്നത്. ‘ശലോമോന്‍’ എന്നു വച്ചാല്‍ ‘സമാധാനദായകന്‍’ എന്നാണര്‍ത്ഥം. ശലോമോന്റെ കാലത്ത് ‘യെഹൂദയും യിസ്രായേലും ഓരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍ കീഴിലും നിര്‍ഭയം വസിച്ചു’ (1 രാജാ. 4:25). പഴയനിയമത്തില്‍ യിസ്രായേലിനെ കുറിക്കുന്ന രണ്ടു പ്രതീകങ്ങളാണ് മുന്തിരിവള്ളിയും അത്തിവൃക്ഷവും.

യോഹന്നാന്‍ 15:1ല്‍ ‘ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയാകുന്നു’ എന്ന് യേശു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ‘ഞാന്‍ സാക്ഷാല്‍ അത്തിവൃക്ഷമാകുന്നു’ എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നമ്മള്‍ ഇന്നു സഭയില്‍ മുന്തിരിവള്ളിയുടെ ഭാഗമാണ്. എന്നാല്‍ അത്തിവൃക്ഷം യിസ്രായേലിനെ മാത്രം കുറിക്കുന്നു.

യേശു ഭൂമിയെ ഭരിപ്പാനായി വരുമ്പോള്‍ ‘അന്ത്യകാലത്ത് യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും. …..ജറുസലേമില്‍ നിന്ന് യഹോവയുടെ വചനവും പുറപ്പെടും. …..ജാതി ജാതിക്കു നേരെ വാള്‍ ഓങ്ങുകയില്ല. അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല. (യേശുക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ചയുടെ കാലത്ത്). അവര്‍ ഓരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാര്‍ക്കും. (മീഖ 4:1-4).

ദൈവം ജാതികള്‍ക്ക് അവരുടെ അവകാശം നല്‍കുമെന്ന് ആവര്‍ത്തനം 32:8ല്‍ നാം വായിക്കുന്നു. ‘ഭൂമിയും അതിന്റെ പൂര്‍ണ്ണതയും കര്‍ത്താവിനുള്ളതല്ലോ’ (1 കൊരി. 10:26). ഭൂമി കര്‍ത്താവിനുള്ളതാകയാല്‍ അവിടുന്നു ഭൂമിയുടെ ഓരോ ഭാഗങ്ങള്‍ ഓരോരുത്തര്‍ക്കു നല്‍കി. ”മഹോന്നതന്‍ ജാതികള്‍ക്ക് അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്‍പിരിക്കയും ചെയ്തപ്പോള്‍ അവന്‍ യിസ്രായേല്‍ മക്കളുടെ എണ്ണത്തിനു തക്കവണ്ണം ജാതികളുടെ അതിര്‍ത്തികളെ നിശ്ചയിച്ചു” (ആവ. 32:8).

”നിന്റെ സന്തതിക്കു ഞാന്‍ മിസ്രയീം നദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ……തന്നിരിക്കുന്നു” എന്ന് കര്‍ത്താവ് ഒരിക്കല്‍ അബ്രഹാമിനോട് അരുളിചെയ്തു. യിസ്രായേലിനു ദൈവം വാഗ്ദാനം ചെയ്ത നാട് അതാണ്. യിസ്രായേല്‍ രാജാവായപ്പോള്‍ ശലോമോന്‍ വാണതും ഈ സ്ഥലത്താണ്. യേശുവിന്റെ ഭരണം ഭൂമിയില്‍ സ്ഥാപിതമാകുമ്പോള്‍ ഒരിക്കല്‍ക്കൂടെ ഈ നാട് പൂര്‍ണ്ണമായി യിസ്രായേലിന്റെ അധീനതയില്‍ വരും.

എന്നാല്‍ അബ്രഹാമിന് ഒരു സഹോദര പുത്രനുണ്ടായിരുന്നല്ലോ?-ലോത്ത്. ലോത്തിന്റെ സന്തതിപരമ്പരയില്‍പെടുന്നവരാണ് ഇന്ന് അറബികളില്‍ ഒരു വിഭാഗം. അതുപോലെ അബ്രഹാമിനു പല മക്കളുണ്ടായിരുന്നു (ഉല്പ.25:1,2). ഈ മക്കള്‍ മറ്റു ചില അറബിവംശങ്ങളുടെ പിതാക്കന്മാരായി മാറി. യിസ്ഹാക്കിനു രണ്ടു മക്കളുണ്ടായിരുന്നു-ഏശാവും യക്കോബും. ഇതില്‍ ഏശാവിന്റെ പരമ്പരയില്‍ വരുന്നതാണ് മറ്റൊരു അറബിവംശം. ഇങ്ങനെയെങ്കില്‍ അബ്രഹാമിനു ദൈവം വാഗ്ദാനം ചെയ്ത ദേശം ആര്‍ക്കാണ് അവകാശപ്പെട്ടത്?-അറബികള്‍ക്കോ യഹൂദന്മാര്‍ക്കോ? രണ്ടുകൂട്ടരുടേയും പിതാവ് അബ്രഹാമായിരുന്നുവല്ലോ.

ഈ ചോദ്യത്തിന്റെ ഉത്തരം ഉല്പ. 35:9-12ല്‍ നാം കാണുന്നു. അവിടെ ദൈവം യാക്കോബിനു പ്രത്യക്ഷനായി ഇങ്ങനെ അരുളിചെയ്യുന്നതായി വായിക്കുന്നു:”നിന്റെ പേര്‍ യാക്കോബ് എന്നല്ലോ. ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന് യിസ്രായേല്‍ എന്നു പേരിട്ടു….. ഞാന്‍ അബ്രഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരും. നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്ന് അരുളിചെയ്തു”. ഇവിടെ നിന്നു നമുക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നു. മുഴുവന്‍ ഭൂമിയും ദൈവത്തിനുള്ളതാണ്. ലോകരാഷ്ട്രങ്ങള്‍ എന്തുപറഞ്ഞാലും, ദൈവം പറഞ്ഞത് ”ഞാന്‍ ഈ ദേശം നിന്റെ സന്തതിക്കു തരും” എന്നാണ്. അതിന് ഒരു മാറ്റവും ഇല്ല.

യോവേല്‍ 1:12ല്‍ വായിക്കുന്നത് ”മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി” എന്നാണ്. യിസ്രായേലിന്റെ പതനത്തിന്റെ തുടക്കമാണിത്. ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം ഈ പതനം പൂര്‍ത്തിയായി. എന്നാല്‍ യോവേല്‍ 2:27,28ല്‍ തുടര്‍ന്നു വായിക്കുന്നത് ”യഹോവ വന്‍കാര്യങ്ങളെ ചെയ്തിരിക്കുന്നു….. അത്തിവൃക്ഷവും മുന്തിരിവള്ളിയും ഫലപുഷ്ടി നല്‍കുന്നു” എന്നാണ്. ഉണങ്ങിപ്പോയ അത്തിവൃക്ഷം ഇതാ വീണ്ടും തളിര്‍ക്കുവാന്‍ തുടങ്ങുന്നു.

പഴയനിയമത്തിലെ പലപ്രവചനങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം ആത്മികമായി പ്രസക്തമാണ്. പക്ഷേ, യേശു തന്റെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ഇവ യിസ്രായേലിനെ സംബന്ധിച്ച് അക്ഷരികമായി നിറവേറും. യേവേല്‍ 2:28ല്‍ പറയുന്നു:”അതിന്റെശേഷമോ: ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും. നിങ്ങളുടെ യൗവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും….. യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍വരുംമുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും”. ആദിമവിശ്വാസികള്‍ ആത്മസ്‌നാനം പ്രാപിച്ച പെന്തക്കോസ്തുനാളില്‍ ഇതിന്റെ ആദ്യഭാഗത്തിനു ആത്മികനിവൃത്തി ഉണ്ടായി. കര്‍ത്താവിന്റെ നാള്‍ വരുമ്പോള്‍ ഇത് യിസ്രായേലില്‍ അക്ഷരികമായും നിറവേറും.

മര്‍ക്കോസ് 11:12-14,20 വാക്യങ്ങളില്‍ യേശു അത്തിവൃക്ഷത്തെ ശപിച്ച സംഭവം നാം വായിക്കുന്നു. യേശു ഒരു അത്തിവൃക്ഷത്തെ കണ്ടു. അതില്‍ ഫലം അമ്പേഷിച്ച് അടുത്തുചെന്നപ്പോള്‍ (അത് അത്തിപ്പഴത്തിന്റെ കാലം അല്ലായിരുന്നു) ഇലകളല്ലാതെ ഒന്നും കണ്ടില്ല. അപ്പോള്‍ യേശു ‘ഇനി നിങ്കല്‍ നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ’ എന്നു ശപിച്ചു. പിറ്റേന്നാള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു ശിഷ്യന്മാര്‍ കണ്ടു. കര്‍ത്താവിന്റെ ഈ പ്രവൃത്തി ഒരു പ്രവചനം ആയിരുന്നു. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കാം:’ദൈവമഹത്വം എന്ന ഫലം തിരിഞ്ഞ് യേശു യിസ്രായേല്‍ ജനതയെ സമീപിച്ചു. പക്ഷേ മതാചാരങ്ങളുടെ ഇലകളല്ലാതെ ഫലമൊന്നും ലഭിച്ചില്ല. അതുകൊണ്ട് യേശു യിസ്രായേലിനെ ശപിച്ചു. പക്ഷേ ആ രാജ്യം ഉടനെ ഉണങ്ങിപ്പോയില്ല. ഒന്നും സംഭവിക്കാത്തതുപോലെ അതുനിന്നു. പക്ഷേ പിറ്റേദിവസം (40വര്‍ഷം കഴിഞ്ഞ്) അതു പൂര്‍ണ്ണമായും ഉണങ്ങിപ്പോയി’.

തന്റെ ശുശ്രൂഷയുടെ അവസാനഘട്ടത്തില്‍ യേശു ജറുസലേം ദേവാലയത്തിനു പുറത്തേക്കു നടന്നുകൊണ്ടു പ്രസ്താവിച്ചു. ”ജറുസലേമേ, ജറുസലേമേ…..നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്ക് എത്രവട്ടം മനസ്സായിരുന്നു. നിങ്ങള്‍ക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന് നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല” (മത്താ. 23:37-39). യിസ്രായേല്‍ ഇവിടെ ശപിക്കപ്പെടുകയായിരുന്നു.

യേശു എ.ഡി. 30ല്‍ ക്രൂശിക്കപ്പെട്ടു. ആ സമയത്ത് യഹൂദന്മാര്‍ നിലവിളിച്ചത് ”അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നാണ്. (മത്താ. 27:25). ദൈവം ആ വാക്കുകളെ മുഖവിലയ്‌ക്കെടുത്തു. നാല്പതുവര്‍ഷം കഴിഞ്ഞപ്പോള്‍ എ.ഡി. 70ല്‍ ജനറല്‍ തിത്തൂസിന്റെ നേതൃത്വത്തില്‍ റോമന്‍പട്ടാളം ജറുസലേമില്‍ പ്രവേശിച്ചു. ദേവാലയം നശിപ്പിച്ചു. യെഹൂദന്മാര്‍ ഭൂമിയുടെ അറ്റത്തോളം ചിതറിക്കപ്പെട്ടു. പക്ഷേ അത് അത്തിവൃക്ഷത്തിന്റെ അവസാനം ആയിരുന്നില്ല.

യേശുവിന്റെ മടങ്ങിവരവിനെ ഉദ്ദേശിച്ച് ഒരിക്കല്‍ ശിക്ഷ്യന്മാര്‍ ‘അതിന്റെ ലക്ഷണം എന്ത്?’ എന്ന് കര്‍ത്താവിനോടു ചോദിച്ചു. (മര്‍ക്കോ. 13:4). യേശുവിന്റെ മറുപടി ”അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍” എന്നായിരുന്നു (മര്‍ക്കോ. 13:28). ‘പഠിപ്പിന്‍’ എന്നാണ് ഇവിടെ അവിടുന്നു പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ‘സൗമ്യതയും താഴ്മയും എന്നോടു പഠിപ്പിന്‍’ എന്ന് യേശു പറഞ്ഞതുപോലെയാണിത് (മത്താ. 11:29). അത്തിവൃക്ഷത്തില്‍നിന്നു പഠിപ്പിന്‍ എന്നും അവിടുന്നു നമ്മോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ടു സഭയെ സംബന്ധിച്ചിടത്തോളം യിസ്രായേലിനെക്കുറിച്ച് (യേശു ശപിക്കുകയും രാവിലെ ഉണങ്ങിപ്പോകുകയും ചെയ്ത അത്തിയെക്കുറിച്ച്) മനസ്സിലാക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്.

അത്തിവൃക്ഷത്തില്‍ നിന്നു നാം എന്താണു പഠിക്കേണ്ടത്? യേശു പറഞ്ഞു ”അതിന്റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്ക്കല്‍ തന്നേ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍. ഇത് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” (മര്‍ക്കോ. 13:28-30). ഏതു തലമുറയെയാണ് യേശു ഇവിടെ പരാമര്‍ശിക്കുന്നത്? തീര്‍ച്ചയായും, അത്തിവൃക്ഷം (യിസ്രായേല്‍) വീണ്ടും തളിര്‍ക്കുന്നതു കണ്ട തലമുറയെയാണ്! കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

യിസ്രായേല്‍ ഇപ്പോഴും ഫലം കായിച്ചിട്ടില്ല. അവര്‍ ഇപ്പോഴും മനന്തിരിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ദൈവമഹത്വത്തിന്റെ ഫലങ്ങള്‍ അവരിലില്ല. എന്നാല്‍ അത്തിവൃക്ഷത്തിന്റെ ഇലകള്‍ തളിര്‍ത്തുതുടങ്ങി. ലൂക്കോസ് 13:6-9ല്‍ അത്തിവൃക്ഷത്തിന്റെ യജമാനന്‍ അതില്‍ ഫലം തിരയുകയും കാണാതിരിക്കയും ചെയ്ത ഒരു ഉപമ യേശു പറഞ്ഞു. അതും യിസ്രായേലിനെക്കുറിച്ചായിരുന്നു. അതുകൊണ്ട് യജമാനന്‍ തോട്ടക്കാരനോടു പറഞ്ഞു ”അതിനെ വെട്ടിക്കളയുക. അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന്?” പക്ഷേ തോട്ടക്കാരന്‍ അതിനുവേണ്ടി യജമാനനോട് അപേക്ഷിച്ചു ”കര്‍ത്താവേ, ഞാന്‍ അതിനുചുറ്റും കിളച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നില്‍ക്കട്ടെ. മേലാല്‍ കായ്‌ച്ചെങ്കിലോ-ഇല്ലെങ്കില്‍ വെട്ടിക്കളയാം. അങ്ങനെ യിസ്രായേലിനു 40വര്‍ഷം കൂടി നീട്ടിക്കിട്ടി. എന്നിട്ടാണ് അതിനെ വെട്ടിക്കളഞ്ഞത്. പക്ഷേ ഇപ്പോള്‍ അതു വീണ്ടും തളിരിടുവാന്‍ തുടങ്ങിയിരിക്കുകയാണ്.

എന്നാല്‍ യിസ്രായേലില്‍ വളരെ ചുരുക്കംപേര്‍ മാത്രമാണു ദൈവഭയമുള്ളവര്‍. ഒരിക്കല്‍ കര്‍ത്താവ് യിരമ്യാവിനെ രണ്ടുകുട്ട അത്തിപ്പഴം കാണിച്ചു. ഒരു കുട്ടയിലേത് നല്ലതും മറ്റേതിലേത് ചീഞ്ഞതും ആയിരുന്നു. (യിരെ. 24:1-3). യിസ്രായേലില്‍ ഇന്നു കൂടുതല്‍ അത്തിപ്പഴങ്ങളും ചീഞ്ഞതാണ്. പക്ഷേ കുറച്ച് നല്ല പഴങ്ങളും ഉണ്ട്. നാം മുകളില്‍ വായിച്ച 144000 എന്ന ശേഷിപ്പിന്റെ ഭാഗമായിത്തീരുന്നത് അവരാണ്. ഈ കൂട്ടര്‍ക്ക് ഒരു ഉത്തമോദാഹരണം നാം യോഹന്നാന്‍ 1:47ല്‍ കാണുന്നു. അവിടെ യേശു നഥനയേലിനെക്കുറിച്ചു പറഞ്ഞു. ”ഇവിടെ ഇതാ ഒരു യിസ്രായേല്യന്‍ അവനില്‍ കപടം(കേട്) ഇല്ല. നഥനയേല്‍ കര്‍ത്താവിനോട് ”എന്നെ എങ്ങനെ അറിയും”? എന്നു ചോദിച്ചതിന് ”നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” എന്നായിരുന്നു മറുപടി. ആ സമയത്തു മാനസാന്തരപ്പെട്ടിരുന്നില്ലെങ്കിലും നഥനയേല്‍ ഒരു നല്ല അത്തിപ്പഴം ആയിരുന്നു. അന്ത്യകാലത്ത് യിസ്രായേലില്‍ കാണുന്ന ശേഷിപ്പ് ഈ മട്ടിലുള്ളതായിരിക്കും. ദൈവം അവരുടെമേല്‍ ദൃഷ്ടി വച്ചിരിക്കുന്നു. അവിടുന്ന് അവരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.

ദൈവം അവരെ ഒരു ദിവസം ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ചിതറിക്കുമെന്നു മോശെ യിസ്രായേല്‍ മക്കള്‍ക്ക് അവര്‍ കനാനില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ മുന്നറിയിപ്പു നല്കിയിരിക്കുന്നു (ആവ.28:64). ദൈവം അബ്രഹാമിനെ തെരഞ്ഞെടുത്തപ്പോള്‍ (ആ.ഇ 1900 അടുത്തായിരുന്നു അത്) അവിടുന്ന് അവനെ കനാനിലേക്കു നയിച്ചു. പിന്നീട് അബ്രഹാമിന്റെ സന്തതിപരമ്പര 400 വര്‍ഷം ഈജിപ്റ്റില്‍ അടിമകളായി കഴിയാന്‍ ദൈവം അനുവദിച്ചു. ബി. സി 1500 നോടടുത്ത് യോശുവായുടെ നേതൃത്വത്തില്‍ അവര്‍ തിരികെ കനാനില്‍ പ്രവേശിച്ചു. ശലോമോന്റെ മരണശേഷം (900 ബി. സി) യിസ്രായേല്‍ രാഷ്ട്രം രണ്ടായി വിഭജിക്കപ്പെട്ടു. തെക്കേ രാഷ്ട്രം യഹൂദയെന്നും വടക്കേ രാഷ്ട്രം യിസ്രായേല്‍ എന്നും സ്വയം അറിയപ്പെട്ടു. ബി. സി 772ല്‍ അസ്സീറിയക്കാര്‍ വന്ന് യിസ്രായേലിനെ (വടക്കേ രാജ്യം) കീഴടക്കി അവരെ അടിമകളാക്കി പിടിച്ചുകൊണ്ടുപോയി. യിസ്രായേല്‍ എന്നറിയപ്പെട്ട വടക്കേ രാജ്യം അതോടെ ഇല്ലാതായി. ബി. സി 586ല്‍ നെബുഖദ്‌നേസ്സര്‍ എന്ന ബാബേല്‍ രാജാവ് യഹൂദയെ (തെക്കേ രാജ്യം) കീഴടക്കി അവരെ അടിമകളാക്കി പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി. എന്നാല്‍ ‘ബാബേലില്‍ 70 വര്‍ഷം അടിമകളായിരുന്നശേഷം നിങ്ങള്‍ സ്വന്ത ദേശത്തേക്കു മടങ്ങിവരും’ എന്ന് ദൈവം നേരത്തെ തന്നെ യിരെമ്യാവിലൂടെ അവരെ അറിയിച്ചിരുന്നു. (യിരെ. 29:10). കൃത്യം എഴുപതു വര്‍ഷത്തിനുശേഷം യഹൂദര്‍ മടങ്ങിവന്നു. എസ്രാ, ഹഗ്ഗായി, സെഖര്യാവ് എന്നിവരുടെ കാലത്ത് അവര്‍ തങ്ങളുടെ ദേവാലയം വീണ്ടും പണിതു.

പക്ഷേ ഈ വര്‍ഷങ്ങളിലൊന്നും, ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളിലേക്കും യഹൂദര്‍ ഒരിക്കലും ചിതറപ്പെട്ടിരുന്നില്ല. അവരെ അശൂരിലേക്കും ബാബേലിലേക്കും കൊണ്ടുപോയെങ്കിലും അവര്‍ തിരികെ വന്നു. പക്ഷേ മോശെ പ്രവചിച്ചത്, ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അവര്‍ ചിതറിക്കപ്പെടുന്ന ഒരു സമയത്തെക്കുറിച്ചാണ്. ഏ. ഡി. 70ല്‍ മാത്രമാണ് ഇതു സംഭവിച്ചത്. യേശുവിനെ യഹൂദന്മാര്‍ ക്രൂശിച്ചശേഷം അനുതപിക്കാന്‍ അവര്‍ക്കു ദൈവം 40 വര്‍ഷം കൊടുത്തു. പക്ഷേ അവര്‍ അനുതപിച്ചില്ല. അപ്പോള്‍ ദൈവം അവരെ ഭൂമിയുടെ എല്ലാ കോണിലേക്കും ചിതറിച്ചുകളഞ്ഞു.

എന്നാല്‍ മോശെയുടെ പ്രവചനത്തില്‍ തുടര്‍ന്ന് പറയുന്നു: ”നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോട് മനസ്സലിഞ്ഞു നിങ്കലേക്കു തിരിയുകയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകല ജാതികളില്‍ നിന്നും നിന്നെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. നിനക്കുള്ളവര്‍ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേര്‍ക്കും. അവിടെ നിന്നു അവന്‍ നിന്നെ കൊണ്ടുവരും. നിന്റെ പിതാക്കന്മാര്‍ക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും. നീ അതുകൈവശമാക്കും അവന്‍ നിനക്കു ഗുണം ചെയ്തു നിന്റെ പിതാക്കന്മാരെക്കാള്‍ നിന്നെ വര്‍ദ്ധിപ്പിക്കും” (ആവ. 30:3-5). ഇതാണു നമ്മുടെ കാലഘട്ടത്തില്‍ സംഭവിച്ചത്. അത്തിവൃക്ഷം തളിര്‍ക്കാന്‍ തുടങ്ങി. ഭൂമിയുടെ നാലു കോണില്‍നിന്നും യിസ്രായേല്‍ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

യെശയ്യാ പ്രവചനത്തില്‍ പറയുന്നത് ”അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍ നിന്നും മിസ്രയീമില്‍ നിന്നും പത്രോസില്‍ നിന്നും കൂശില്‍നിന്നും ഏലാമില്‍ നിന്നും ശിനാരില്‍ നിന്നും ഹമാത്തില്‍ നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍ നിന്നും വീണ്ടു കൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും” എന്നാണ് (യെശ. 11:11,12). ആദ്യവട്ടം കര്‍ത്താവ് യിസ്രായേലിനെ തിരികെ കൊണ്ടുവന്നത് ബാബേലിലെ 70 വര്‍ഷത്തെ പ്രവാസത്തിനു ശേഷമാണ്. രണ്ടാം പ്രാവശ്യം ഇതു സംഭവിച്ചത് ഈ നൂറ്റാണ്ടിലാണ്.

യെശയ്യാവിലെ ഈ ഭാഗം ആയിരമാണ്ടു വാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ”ചെന്നായി കുഞ്ഞാടിനോടു കൂടെ പാര്‍ക്കും പുള്ളിപ്പുലി കോലാട്ടു കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും. ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും. അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും. സിംഹം കാളഎന്നപോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പത്തിന്റെ പോതിങ്കല്‍ കളിക്കും. മുലകുടി മാറിയ പൈതല്‍ അണലിയുടെ പൊത്തില്‍ കൈ ഇടും” (യെശ. 11:6-8). യേശു ഭൂമിയില്‍ വാഴുമ്പോള്‍ മൃഗങ്ങളൊന്നും പിന്നെ വന്യ സ്വഭാവം പുലര്‍ത്തുകയില്ല. പക്ഷേ യിസ്രായേല്‍ സ്വന്തദേശത്തേക്കു മടങ്ങിവന്നശേഷം മാത്രമേ ഇതെല്ലാം സംഭവിക്കുകയുള്ളു. യിസ്രായേല്‍ സ്വന്തനാട്ടില്‍ മടങ്ങിവന്ന് ജറുസലേം നഗരം കൈവശമാക്കിയതിനു ശേഷമേ യേശുവിന്റെ പുനരാഗമനം നടക്കുകയുള്ളുവെന്നും നമുക്കു പറയാം. 1948 മേയ് 14ന് യിസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നു. 1967 ജൂണില്‍ അവര്‍ ദേവാലയനഗരമായ ജറുസലേമും കൈയടക്കി. അതുകൊണ്ട് എ. ഡി. 1000-ാം ആണ്ടിലോ എന്തിന് എ. ഡി. 1900 വര്‍ഷത്തിലോ യേശുവിനു മടങ്ങിവരുവാന്‍ കഴിയുമായിരുന്നില്ല. എത്രയും നേരത്തെ നടന്നാലും 1967 ജൂണിനു ശേഷമേ പുനരാഗമനം സംഭവിക്കുകയുള്ളുവെന്നും പറയാം.

യെഹസ്‌കേലില്‍ കാണുന്ന മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: ”ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ നിന്നു കൂട്ടി സകല ദേശങ്ങളില്‍ നിന്നും നിങ്ങളെ ശേഖരിച്ച് സ്വന്ത ദേശത്തേക്കു വരുത്തും” (യെഹ. 36:24).

യിരെമ്യാവില്‍ മറ്റൊരു പ്രവചനം കാണുന്നു. അവിടെ കര്‍ത്താവ് യിരെമ്യാവിനോടു പറയുന്നു: ‘യഹോവ തെരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും (യഹൂദാ, യിസ്രായേല്‍) അവന്‍ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? (ദൈവം സഭയെ തെരഞ്ഞെടുത്തുവെന്നും യഹൂദന്മാരെ തള്ളിക്കളഞ്ഞുവെന്നും ഇന്നും പലരും പറയുന്നതു ഇതു തന്നെയാണ്). ഇങ്ങനെ അവര്‍ എന്റെ ജനത്തെ അത് ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു. യഹോവ ഇപ്രകാരം അരുളിചെയ്യുന്നു. പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്‍ക്കുന്നില്ലെങ്കില്‍, ഞാന്‍ ആകാശത്തിന്റെയും ഭൂമിയുടേയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കില്‍, ഞാന്‍ യാക്കോബിന്റേയും എന്റെ ദാസനായ ദാവീദിന്റേയും സന്തതിയെ അബ്രഹാമിന്റേയും യിസ്ഹാക്കിന്റേയും യാക്കോബിന്റേയും സന്തതിക്ക് അധിപതിമാരായിരിപ്പാന്‍ അവന്റെ സന്തതിയില്‍ നിന്ന് ഒരാളെ എടുക്കാത്തവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാന്‍ മടക്കിവരുത്തുകയും അവര്‍ക്കു കരുണ കാണിക്കയും ചെയ്യും.” (യിരെ. 33:23-26). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രാവും പകലും ഉള്ളിടത്തോളംകാലം ദൈവം യിസ്രായേലിനെ തള്ളിക്കളയുകയില്ലെന്ന് നമുക്ക് ഉറപ്പിക്കാം. അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഇക്കാര്യം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.

യിസ്രായേലിനെ പല ഭരണാധികാരികള്‍ പല കാലഘട്ടങ്ങളിലായി കീഴടക്കി ഭരിച്ചിട്ടുണ്ട്. റോമാക്കാര്‍ (ബി. സി 63 മുതല്‍ എ.ഡി 313 വരെ) ബൈസാന്റ്യന്‍ സാമ്രാജ്യം (എ. ഡി 313 മുതല്‍ 636 വരെ) അറബികള്‍ (എ. ഡി 636 മുതല്‍ 1099 വരെ) കുരിശു യുദ്ധക്കാര്‍ (എ. ഡി 1099 മുതല്‍ 1291 വരെ) മാമുലൂക്ക് ഭരണാധികാരികള്‍ (എ. ഡി 1291 മുതല്‍ 1516 വരെ) ഒട്ടോമന്‍സാമ്രാജ്യം (എ. ഡി 1517 മുതല്‍ 1917 വരെ) ഒടുവിലായി ബ്രിട്ടീഷ് ഭരണകൂടം (എ.ഡി. 1917 മുതല്‍ 1948 വരെ) എന്നിവരാണ് യിസ്രായേലിനെ ഭരിച്ചിരുന്നത്.

നിരവധി നൂറ്റാണ്ടുകളില്‍ പല ആളുകള്‍ യെഹൂദന്മാരെ അവരുടെ സ്വന്ത നാട്ടിലെത്തിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതെങ്ങനെയെന്നു ശ്രദ്ധിക്കുന്നതും രസാവഹമാണ്. എ.ഡി. നാലാം നൂറ്റാണ്ടില്‍ റോമാചക്രവര്‍ത്തി ജൂലിയന്‍ ദേവാലയം പണിതുകൊടുക്കാമെന്ന് യഹൂദന്മാരോടു വാഗ്ദാനം ചെയ്തു. പക്ഷേ ഓരോ തവണ ദേവാലയപണിക്കു തുടങ്ങുമ്പോഴും എന്തെങ്കിലും ദുരന്തം സംഭവിക്കും. ഒരിക്കലും ദേവാലയം പണിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്തുകൊണ്ടാണ്? ദൈവത്തിന്റെ സമയം ആയില്ല എന്നതുതന്നെ കാരണം. 16,17 നൂറ്റാണ്ടുകളില്‍ മൂന്നു യഹൂദാനേതാക്കന്മാര്‍ യഹൂദന്മാരെ അവരുടെ ദേശത്തേക്ക് ആനയിപ്പാന്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. എന്തുകൊണ്ട്? കാരണം, അപ്പോഴും ദൈവത്തിന്റെ സമയം വന്നിട്ടില്ല. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബഞ്ചമിന്‍ ഡിസ്രേലി എന്ന യഹൂദന്‍ ഗ്രേറ്റ്ബ്രിട്ടന്റെ പ്രധാനമന്ത്രിയായി. അദ്ദേഹവും യഹൂദരെ പലസ്തീനിലേക്കു മടക്കിക്കൊണ്ടുവരാമെന്നു വാഗ്ദാനം ചെയ്തു. പക്ഷേ എന്തെങ്കിലും ചെയ്യുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ നിന്നു വോട്ടിംഗിലൂടെ പുറത്തായി. 1917-ല്‍ ഇംഗ്ലണ്ടിലെ ബാല്‍ഫര്‍ പ്രഭു, യഹൂദന്മാര്‍ക്കു പാലസ്തീന്‍ വാഗ്ദാനം ചെയ്യുന്ന ‘ബാല്‍ഫര്‍ പ്രഖ്യാപനം’ പുറപ്പെടുവിച്ചു. പക്ഷേ പിന്നീട് അറബികളെ പ്രീതിപ്പെടുത്താനായി ഇംഗ്ലണ്ട് ഈ വാഗ്ദാനത്തില്‍ നിന്നു പുറകോട്ടു പോയി. ഒടുവില്‍ ദൈവത്തിന്റെ സമയം വന്നപ്പോള്‍, യഹൂദന്മാരുടെ ഏറ്റവും വലിയശത്രുവായ അഡോള്‍ഫ് ഹിറ്റ്‌ലറെ അവിടുന്നു തന്റെ ഉദ്ദേശ്യസാധ്യത്തിനായി ഉപയോഗിച്ചു. അറുപതുലക്ഷത്തിലേറെ യഹൂദരെ കൊന്നൊടുക്കാന്‍ സാത്താന്‍ ഹിറ്റ്‌ലറെ പ്രേരിപ്പിച്ചു. പക്ഷേ എല്ലായിടത്തുമുള്ള യഹൂദന്മാരും പാലസ്തീന്‍ രാജ്യത്തേക്ക് പാലായനം ചെയ്യാന്‍ ഈ സംഭവം കളമൊരുക്കി. ഹിറ്റ്‌ലറുടെ മരണത്തിനുശേഷം നാലാം കൊല്ലം അവര്‍ അവിടെ സ്വന്ത രാജ്യം സ്ഥാപിക്കുകയും ചെയ്തു.

യിസ്രായേലിന്റെ ഈ പുറപ്പാടിനെക്കുറിച്ചു യിരെമ്യാവ് 16:14-16ല്‍ പ്രവചിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: ”ആകയാല്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന യഹോവയാണ് എന്ന് ഇനി പറയാതെ, യിസ്രായേല്‍മക്കളെ വടക്കേദേശത്തുനിന്നും (ഹിറ്റ്‌ലറുടെ നാട്, ജര്‍മ്മനി, യിസ്രായേലിനു വടക്കാണ്) താന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍ നിന്നും കൊണ്ടുവന്ന യഹോവയാണ് എന്നുപറയുന്ന കാലം വരും എന്ന് യഹോവയുടെ അരുളപ്പാട്. ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്തദേശത്തിലേക്കു ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും. (അതെങ്ങനെയാണ് അവിടുന്നു സാധിക്കുന്നത് എന്നതു ശ്രദ്ധിക്കുക). ഇതാ ഞാന്‍ അനേകം മീന്‍പിടിത്തക്കാരെ വരുത്തും. അവര്‍ അവരെ പിടിക്കും. അതിനുശേഷം ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും. അവര്‍ അവരെ എല്ലാ മലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളില്‍ നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാട്”. എല്ലാ മുക്കിലും മൂലയിലും നിന്നും അവരെ യിസ്രായേലിലേക്കു പാലായനം ചെയ്യിക്കാന്‍ ദൈവം നായാട്ടുകാരെയാണു അവരുടെ പിന്നാലെ അയയ്ക്കുന്നത്!

മറ്റൊരു ശ്രദ്ധേയമായ വാക്യം യെശയ്യാവ് 43:5,6 ആണ്. ”ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെ ഉണ്ട്. നിന്റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും (ഇതില്‍ ഇന്ത്യയും പെടുന്നു. ഇവിടെ നിന്നും ധാരാളം യഹൂദന്മാര്‍ യിസ്രായേലിലേക്കു മടങ്ങിപ്പോയിട്ടുണ്ടല്ലോ) പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കുകയും ചെയ്യും (ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ ഇതില്‍ വരും). ഞാന്‍ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തു വെക്കരുതെന്നും കല്പിക്കും” ഇവിടെ ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തമായ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക: പൗരസ്ത്യരാജ്യങ്ങള്‍ നിന്നോ പാശ്ചാത്യരാജ്യങ്ങളില്‍നിന്നോ യഹൂദര്‍ക്ക് യിസ്രായേലില്‍ കുടിയേറാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കര്‍ത്താവ് ‘കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു ശേഖരിക്കുകയും‘ എന്നു പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ വടക്കിനെക്കുറിച്ച് (റഷ്യ) പറഞ്ഞപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ”അവരെ തരുന്നതാണ് നല്ലത്” എന്ന അര്‍ത്ഥത്തിലുള്ളതാണ്. ഇതിനുകാരണം റഷ്യ യഹൂദന്മാരെ യിസ്രായേലിലേക്കു കുടിയേറുവാന്‍ അനുവദിച്ചിരുന്നില്ല എന്നതാണ്. എന്നാല്‍ കര്‍ത്താവു റഷ്യയിലെ കമ്യൂണിസം തകര്‍ക്കുകയും 1990നു ശേഷം 60000 യഹൂദന്മാരെ റഷ്യയില്‍ നിന്ന് യിസ്രായേലിലേക്കു വിടുവിച്ചയയ്ക്കുകയും ചെയ്തു. തെക്കിനെക്കുറിച്ച് (ഇസ്ലാമിക രാഷ്ട്രങ്ങളെക്കുറിച്ച്) പറഞ്ഞപ്പോള്‍ കര്‍ത്താവു നല്കുന്ന മുന്നറിയിപ്പ് ശക്തമാണ്-”തടുത്തു വയ്ക്കരുത്”. ഇതിനുകാരണം യിസ്രായേലില്‍ കുടിയേറുവാന്‍ യഹൂദരെ ഇസ്ലാമിക രാഷ്ട്രങ്ങളും അനുവദിച്ചില്ല എന്നതാണ്. എന്നിട്ടും ദൈവം അവരെ അവിടെനിന്നും കൂട്ടിക്കൊണ്ടുവന്നു. മുസ്ലിംരാഷ്ട്രമായ ഒമാനിലെ മുഴുവന്‍ യഹൂദന്മാരും (മൊത്തം 43,000പേര്‍) 1948ലും അടുത്തവര്‍ഷങ്ങളിലുമായി യിസ്രായേലിലേക്കു കുടിയേറിയത് ആവേശം പകരുന്ന ഒരു സംഭവമാണ്. അതുപോലെ 1984ലും 1991ലും യിസ്രായേല്‍ നടത്തിയ സാഹസികമായ രണ്ടുസംരംഭങ്ങളിലൂടെ എത്യോപ്യയിലെ 30,000 യഹൂദന്മാരെ മടക്കികൊണ്ടുവന്നു. ബൈബിള്‍ പ്രവചനങ്ങളിലൂടെ കൃത്യമായ നിറവേറലുകള്‍ തന്നെയാണ് ഇവയെല്ലാം.

രണ്ടാംവട്ടം യഹൂദന്മാരെ യിസ്രായേല്‍ദേശത്തു നട്ടുകഴിഞ്ഞാല്‍ പിന്നെ അവരെ അവിടെ നിന്നു പറിച്ചുകളയുകയില്ലെന്നു കര്‍ത്താവ് ആമോസ് 9:15ല്‍ വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ട് ഇനി ആര് എന്തു പറഞ്ഞാലും ശരി യിസ്രായേല്‍ അവരുടെ സ്വന്തദേശത്ത് എന്നെന്നും വസിക്കും. അമേരിക്കയുടെ സഹായം കൊണ്ടല്ല അത്. മറിച്ച് കര്‍ത്താവിന്റെ ശക്തിയായിരിക്കും അവരെ നിലനിറുത്തുന്നത്.

നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രസക്തമായ മറ്റൊരു വിഷയം സെഖ. 10:9,10ല്‍ കാണുന്നു ”ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ വിതറും. ദൂരദേശങ്ങളില്‍ വച്ച് അവര്‍ എന്നെ ഓര്‍ക്കും. അവര്‍ മക്കളോടുകൂടെ ജിവിച്ചു മടങ്ങിവരും. ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്ന് മടക്കിവരുത്തും അശ്ശൂരില്‍ നിന്ന് അവരെ ശേഖരിക്കും. ഗിലയാദു ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും. അവര്‍ക്കു ഇടം പോരാതെ വരും.” യിസ്രായേല്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനായി ഇപ്പോള്‍ തന്നെ ലെബാനോനിലേക്കു പോയിട്ടുണ്ട്. അവര്‍ ഗിലെയാദ് ദേശത്തേക്കും (അത് യോര്‍ദ്ദാന്‍ നദിയുടെ കിഴക്കേക്കരയില്‍ ജോര്‍ദ്ദാന്‍ എന്ന രാജ്യമാണ്) പോകുമെന്ന് ദൈവത്തിന്റെ അരുളപ്പാട്. പക്ഷേ അത് ഇന്നും നടന്നിട്ടില്ല. എന്നാല്‍ നമുക്ക് അതിന്റെ നിവൃത്തി വൈകാതെ കാണുവാന്‍ കഴിയും. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമാകയാല്‍ അവര്‍ക്കും ഇടം പോരാതെ വരുമെന്നും ഈ പ്രവചനത്തില്‍ കാണുന്നു. ഇതുകൊണ്ടാണ് യിസ്രായേല്‍ തങ്ങളുടെ കുടിയേറ്റക്കാര്‍ക്കായി നിരന്തരം വാസസ്ഥലങ്ങള്‍ പണിതുകൊണ്ടിരിക്കുന്നത്. എന്നിട്ടും അവര്‍ക്ക് ഇടം പോരാ. ദൈവവചനം വളരെ കാലികമാണ്! മൂവായിരം വര്‍ഷം മുമ്പ് ദൈവം അബ്രഹാമിനും യിസ്സഹാക്കിനും യാക്കോബിനും കൊടുത്ത ദേശത്തെ അവരുടെ സന്തതിപരമ്പരകള്‍ക്കു മടക്കിക്കൊടുക്കുവാന്‍ പോകുകയാണ്. ദൈവത്തെ മഠയനാക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

കഴിഞ്ഞ 19 നൂറ്റാണ്ടായി യിസ്രായേല്‍ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായിരുന്നിട്ടും അവിടത്തെ ജനങ്ങളോട് യഹൂദര്‍ ലയിച്ചുചേര്‍ന്നില്ല എന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. ഭൂമിയിലുള്ള മറ്റേതൊരു ജനങ്ങളില്‍നിന്നും ഭിന്നമായി അവര്‍ തനിമയോടെ നിന്നു. 19-ാം നൂറ്റാണ്ടിനുശേഷം ഇപ്പോഴും അവര്‍ യഹൂദരാണ്. അവര്‍ യോനാപ്രവാചകനെപ്പോലെ ആയിരുന്നു. യോന തിമിംഗലത്തിന്റെ വയറ്റിലെന്നപോലെയാണ് യഹൂദന്മാര്‍ വിവിധ രാജ്യങ്ങളിലായിരുന്നത്. തിമിംഗലം യോനായെ ദഹിപ്പിക്കുവാന്‍ മൂന്നുദിവസം ശ്രമിച്ചു. പക്ഷേ ഒടുവില്‍ പരാജയപ്പെട്ട് യോനായെ യിസ്രായേല്‍തീരത്ത് ഛര്‍ദ്ദിച്ചുകളഞ്ഞു. ഇതുപോലെ യഹൂദരെ ദഹിപ്പിക്കുവാന്‍ എല്ലാ രാജ്യങ്ങളും കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവില്‍ അവരെ യിസ്രായേല്‍ നാട്ടിലേക്കു വിട്ടുകളയുകയായിരുന്നു.

അന്ത്യനാളുകളില്‍ ദൈവം എങ്ങനെയാണു തന്റെ ജനത്തെ സംരക്ഷിക്കുന്നതെന്ന് വെളിപ്പാട് 7:1-8ല്‍ നാം കാണുന്നു. 1,44,000 പേര്‍ വരുന്ന ഈ ശേഷിപ്പ് ആദ്യം യേശു മശിഹയാണെന്നു വിശ്വസിക്കാതിരുന്ന നഥനയേലിനെപ്പോലെയുള്ളവരാണ്. എന്നാല്‍ നഥനയേല്‍ അവനെ കണ്ടുകഴിഞ്ഞപ്പോള്‍ വിശ്വസിച്ചു. യേശുവിനെ തേജസ്സില്‍ കാണുന്നതുവരെ അവിടുന്നു മശിഹയാണെന്നു വിശ്വസിക്കാത്ത നഥനയേലിനെപ്പോലെയുള്ളവര്‍-ദൈവഭക്തരായ ആളുകള്‍-അന്ത്യകാലത്ത് യിസ്രായേലില്‍ ഉണ്ടായിരിക്കും. 1,44,000 എന്ന സംഖ്യ പ്രതീകാത്മകമാണ്. എണ്ണം ചുരുക്കമായിരിക്കുമെന്ന് മാത്രമാണിവിടുത്തെ സൂചന. ആ കാലത്തു ഭൂമിയില്‍ ചൊരിയുന്ന ദൈവക്രോധത്തില്‍ നിന്ന് അവര്‍ സംരക്ഷിക്കപ്പെടും. ഈജിപ്റ്റില്‍ ഫറവോന്‍ (എതിര്‍ ക്രിസ്തുവിനു നിഴല്‍) യിസ്രായേല്‍ മക്കളെ പീഡിപ്പിച്ചപ്പോള്‍ ദൈവം അയച്ച ബാധകള്‍ (ന്യായവിധി) യിസ്രായേല്യരെ സ്പര്‍ശിക്കാതിരുന്നല്ലോ. അതുപോലെ ബാബേലില്‍ നെബുഖദ്‌നേസ്സര്‍ (എതിര്‍ ക്രിസ്തുവിന്റെ മറ്റൊരുനിഴല്‍) എല്ലാവരേയും തന്റെ ബിംബത്തിനു മുമ്പില്‍ നമസ്‌കരിപ്പാന്‍ പ്രേരിപ്പിച്ചപ്പോള്‍ മൂന്ന് യഹൂദയുവാക്കന്മാര്‍ (ഒരു ശേഷിപ്പ്) മുട്ടുകുത്താതിരിക്കുകയും തത്ഫലമായി തീച്ചൂളയില്‍ എറിയപ്പെടുകയും ചെയ്ത സംഭവം ഓര്‍ക്കുക. എന്നാല്‍ തീ അവരെ ദഹിപ്പിച്ചില്ല. ഇതുപോലെ അന്ത്യകാലത്ത് ദൈവഭക്തിയുള്ള ഒരു ശേഷിപ്പിനെ ദൈവം സംരക്ഷിക്കും. അവര്‍ മുദ്രയേറ്റവരും സുരക്ഷിതരും ആയിരിക്കും.

”നീതിമാനെക്കുറിച്ച്: അവനു നന്മവരും എന്നു പറവിന്‍” (യെശ. 3:10) താഴ്മയുള്ള ദൈവഭക്തരായ ആളുകള്‍ക്ക് എപ്പോഴും നന്നായിരിക്കും.

വാക്യം 9,10: ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കിധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്നതു ഞാന്‍ കണ്ടു. രക്ഷ എന്നുള്ളത് സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും ദാനം എന്ന് അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു.

ഇതു സഭയാണ്-വീണ്ടും ജനിച്ച യഹൂദന്മാരും ജാതികളും ഇതില്‍ ഉണ്ട്. കര്‍ത്താവിനെ മധ്യാകാശത്തില്‍ കണ്ടുമുട്ടാന്‍ സഭ എടുക്കപ്പെടുന്ന സമയമാണിത്.

ഉത്തമഗീതം 2:10ല്‍ കാന്തന്‍ കാന്തയോട് ”എന്റെ പ്രിയേ എഴുന്നേല്‍ക്ക;എന്റെ സുന്ദരി വരിക” എന്നു പറയുന്നു. എന്തുകൊണ്ട്? കാരണം ‘അത്തിക്കായ്കള്‍ പഴുക്കുന്നു’ (13-ാം വാക്യം). ഈ ദിവസങ്ങളിലൊന്നില്‍ ഈ ക്ഷണം മണവാളനില്‍ (ക്രിസ്തു) നിന്നു മണവാട്ടി (സഭ)ക്ക് ലഭിക്കും. അതുകൊണ്ടാണ് ‘അത്തിയില്‍ നിന്നു പഠിപ്പിന്‍’ എന്നു യേശു പറഞ്ഞത്. അങ്ങനെയെങ്കില്‍ ‘എന്റെ പ്രിയേ എഴുന്നേല്‍ക്ക, വരിക’ എന്ന ക്ഷണം സ്വീകരിപ്പാന്‍ നാം തയ്യാറായിരിക്കും. കുഞ്ഞാടിന്റെ കല്യാണം അടുത്തുവരുന്നു.

ന്യായവിധിയുടെ സമയത്ത് സഭ ഭൂമിയില്‍ ഉണ്ടായിരിക്കുകയില്ല. 1തെസ്സ 5:9,10 വാക്യങ്ങളില്‍ നിന്ന് ഇതു വ്യക്തമാണ്. ”ദൈവം നമ്മെ കോപത്തിനല്ല……… കര്‍ത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിപ്പാനത്രെ നിയമിച്ചിരിക്കുന്നത്.”

അന്ത്യകാലം നോഹയുടേയും ലോത്തിന്റേയും കാലം പോലെ ആയിരിക്കും എന്നാണ് യേശു പറഞ്ഞത്. സോദോമിനും ഗോമോറെയ്ക്കുംമേല്‍ ന്യായവിധി പതിക്കുന്നതിനു തൊട്ടുമുമ്പ് ലോത്തിനെ അവിടെ നിന്നു വിടുവിച്ചു. ഭൂമിയില്‍ ന്യായവിധിയുടെ പ്രളയജലം വീഴുന്നതിനു മുമ്പ് നോഹയെ പെട്ടകത്തില്‍ പ്രവേശിപ്പിച്ചു. ഇതുപോലെ ഭൂമിയുടെമേല്‍ ന്യായവിധി വര്‍ഷിക്കുന്നതിനു മുമ്പ് സഭയെ എടുത്തുകൊള്ളും.

ഇവിടെ വിശുദ്ധന്മാര്‍ കയ്യില്‍ കുരുത്തോല ഏന്തിയിരിക്കുന്നതായി നാം കാണുന്നു. പഴയ നിയമത്തില്‍ യിസ്രായേല്‍ മക്കള്‍ കുരുത്തോലയുമായാണ് കൂടാരപ്പെരുന്നാള്‍ ആചരിച്ചിരുന്നത്. (ലേവ്യ. 23:40) യിസ്രായേലിന്റെ എല്ലാ പെരുന്നാളുകള്‍ക്കും പ്രതീകാത്മകമായ അര്‍ത്ഥം ഉണ്ട്. പെസഹ, ക്രിസ്തുവിന്റെ മരണത്തെ കുറിക്കുമ്പോള്‍ കൂടാരപ്പെരുന്നാള്‍ യേശുക്രിസ്തുവിന്റെ ഭൂമിയിലെ ആയിരമാണ്ടു വാഴ്ചയുടെ ചിത്രമാണ്. വിശുദ്ധന്മാര്‍ കൈകളില്‍ കുരുത്തോല ഏന്തിയിരിക്കുന്നതിന്റെ പ്രാധാന്യം ഇവിടെയാണ്.

‘രക്ഷ ദൈവത്തിന്റെ ദാനം’ എന്ന് ആര്‍ക്കുമ്പോള്‍ അവര്‍ പറയുന്നത് ‘നമ്മുടെ രക്ഷ പൂര്‍ണ്ണമായും ദൈവത്താല്‍ മാത്രമാണ്, നമ്മിലുള്ള ഒന്നും അതിനു കാരണമല്ല’ എന്നാണ്. അവരുടെ രക്ഷ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും കൃപയാലാണ് എന്നത് അവര്‍ സസന്തോഷം അംഗീകരിക്കുകയാണ്. ”അവര്‍ കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു”. (വെളി. 7:14)

”ഞാന്‍ നില്ക്കുന്നത് അവിടുത്തെ മേന്മയില്‍
മറ്റൊരു നില്പും എനിക്കറിയില്ല”.
ഒരുനാള്‍ കര്‍ത്താവിന്റെ മുമ്പില്‍ നില്ക്കുമ്പോള്‍, തന്നെ അവിടെ കൊണ്ടുവന്നത് ദൈവത്തിന്റെ കൃപയും കുഞ്ഞാടിന്റെ രക്തവുമാണെന്ന് ഓരോ യഥാര്‍ത്ഥദൈവപൈതലും സമ്മതിക്കും.

വാക്യം 11,12: ”സകലദൂതന്മാരും സിംഹാസനത്തിന്റേയും മൂപ്പന്മാരുടേയും നാലു ജീവികളുടേയും ചുറ്റുംനിന്നു സിംഹാസനത്തിന്റെ മുമ്പില്‍ കവിണ്ണുവീണു; ആമേന്‍ നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്‌തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്‌കരിച്ചു.”

വെളിപ്പാടുപുസ്തകത്തില്‍ ധാരാളം ‘ഏഴുകാര്യങ്ങള്‍’ നമുക്കു കാണാം. ഏഴു സഭകള്‍, ഏഴു മുദ്ര, ഏഴു കാഹളം, ഏഴു കലശം, ഏഴ് ഇടിനാദം എന്നിവയോടൊപ്പം സ്വര്‍ഗ്ഗത്തിലെ ആരാധനയുടെ ഏഴുദൃശ്യങ്ങളും ഉണ്ട്. അതില്‍ ഒരു കാഴ്ചയാണ് നാം ഇവിടെ ദര്‍ശിക്കുന്നത്. നേരത്തേ നാല്, അഞ്ച് അധ്യായങ്ങളില്‍ ആരാധനയുടെ രണ്ടു ദൃശ്യങ്ങള്‍ നാം കണ്ടു.

ഈ കാഴ്ചകളിലെല്ലാം ശ്രദ്ധേയമായി തോന്നുന്ന കാര്യം സ്വര്‍ഗ്ഗത്തിലെ ആളുകളെല്ലാം-ദൂതന്മാരായാലും, 24 മൂപ്പന്മാരായാലും, നാലുജീവികളായാലും-ദൈവത്തെ ആരാധിപ്പാനും ”ഹല്ലേല്ലുയ്യാ കര്‍ത്താവിനു മഹത്വം” എന്ന് ആര്‍ക്കുവാനും ലഭിക്കുന്ന ഒരവസരംപോലും പാഴാക്കുന്നില്ല എന്നതാണ്. ഈ അവസ്ഥ നമ്മുടെ ഹൃദയത്തില്‍ സദാ ഉണ്ടായിരുന്നെങ്കില്‍! നാം ഒരു പാട്ടില്‍ പാടാറുണ്ട് ”സ്വര്‍ഗ്ഗം താണിറങ്ങിവന്നു, തേജസ്സ് എന്റെ ആത്മാവിനെ നിറച്ചു” എന്ന്. സ്വര്‍ഗ്ഗം ഒരുവന്റെ ഉള്ളിലേക്കുവന്നു, എന്നതിന്റെ ഒരു തെളിവ് ദൈവത്തെ ആരാധിപ്പാനും തന്നെ സ്തുതിപ്പാനുമുള്ള ഒരു നേരിയ അവസരത്തിനുവേണ്ടിപോലും അവന്‍ കാത്തിരിക്കുന്നു എന്നതാണ്.

ആരാധനയുടേയും സ്തുതിയുടേയും ആത്മാവ് സ്വര്‍ഗ്ഗത്തിന്റെ ആത്മാവാണ്.

അതുകൊണ്ട് വിശ്വാസികള്‍ ”നമ്മുടെ രക്ഷ നമ്മുടെ ദൈവത്താലുള്ളതാണ്” എന്നു പറയുമ്പോള്‍ കോടാനുകോടി ദൂതന്മാരും, 24 മൂപ്പന്മാരും, നാലുജീവികളും ഉടനെ പറയുകയാണ് ”അതേ, ആമേന്‍. അതു ശരിയാണ്. ഈ അത്ഭുതവാനായ ദൈവത്തിനു നമുക്കു മഹത്വം കരേറ്റാം”.

വാക്യം 13,14: ”മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട് വെള്ളനിലയങ്കിധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെനിന്നു വന്നു എന്നു ചോദിച്ചു. യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന് അവന്‍ എന്നോടു പറഞ്ഞത്; ഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍. കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.

സഭ മഹോപദ്രവത്തിലൂടെ കടന്നു പോകുമെന്നും എന്നാല്‍ അതില്‍നിന്നു പുറത്തുവരുമെന്നും 14-ാം വാക്യം വളരെ വ്യക്തമായി പഠിപ്പിക്കുന്നു. നാം ആരെക്കുറിച്ചെങ്കിലും അവന്‍ ആ മുറിയില്‍ ‘നിന്നു വന്നു’ എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അവന്‍ ആ മുറിക്കുള്ളിലായിരുന്നുവെന്നും അവിടെ നിന്നു പുറത്തുവന്നു എന്നും ആണല്ലോ. വെളിപ്പാട് 18:4ല്‍ ദൈവം തന്റെ ജനത്തോടു ബാബിലോനില്‍ നിന്നു വിട്ടുപോരുവീന്‍ എന്നു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം ബാബിലോനിന് അകത്തുള്ളവര്‍ അവിടെനിന്നു പുറത്തുവരണം എന്നതാണ്. ഇതുപോലെ ഇവര്‍ ‘മഹാകഷ്ടത്തില്‍നിന്നു വന്നവര്‍’ എന്നു വിശ്വാസികളെക്കുറിച്ചു പറഞ്ഞിരിക്കുന്നതിന്റെ ലളിതമായ അര്‍ത്ഥം അവര്‍ മഹാകഷ്ടത്തില്‍ ആയിരുന്നെന്നും അവിടെ നിന്നു പുറത്തുവന്നു എന്നുമാണ്.

മനുഷ്യന്റെ ജഡം കഷ്ടത ഇഷ്ടപ്പെടാത്തതുകൊണ്ട് സഭ മഹോപദ്രവത്തിലൂടെ കടന്നുപോകുകയില്ല എന്നൊരു ഉപദേശം 150 വര്‍ഷം മുമ്പ് പാശ്ചാത്യലോകം കണ്ടുപിടിച്ചു. അതു വിശ്വസിപ്പാനാണ് എന്റെ ജഡത്തിനും ഇഷ്ടം-നിങ്ങളുടെ ജഡത്തിനെന്നപോലെ. നമുക്കൊരു സുഖകരമായ സമയം ഉണ്ടാകും എന്നുംപറയുന്ന ഉപദേശം കേള്‍പ്പാനാണ് എല്ലാവരുടേയും ജഡം ഇഷ്ടപ്പെടുന്നത്.

എന്നാല്‍ സഭ മഹോപദ്രവത്തിലൂടെ കടക്കുകയില്ലെന്നു പറയുന്ന ഒരൊറ്റവാക്യം പോലും തിരുവെഴുത്തിലില്ല.

മനുഷ്യരുടെ ഉപദ്രവത്തില്‍നിന്നു നമ്മെ സംരക്ഷിക്കും എന്നു ദൈവം ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. ചരിത്രത്തിലുടനീളം സഭ കഷ്ടതകളെ എപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്നുപോലും ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ക്രൈസ്തവവിരുദ്ധഭരണാധികാരികളാല്‍ ഭരിക്കപ്പെടുകയും വിശ്വാസികള്‍ അവരാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതില്‍ അസാധാരണമായിട്ടൊന്നും ഇല്ല. ഇരുപതുനൂറ്റാണ്ടുകളായി ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്നും തുടരുന്നു. ഭാവിയില്‍ ഇതു കൂടുതല്‍ വ്യാപകമാകുകയും ചെയ്യും.

മാനുഷികമായി പറഞ്ഞാല്‍ പീഡനത്തിന്റെ ഭാഗമായി അഗ്നിപ്രവേശനത്തിനോ വന്യമൃഗങ്ങളെ അഭിമുഖീകരിക്കുന്നതിനോ ഒന്നും നമുക്കു ധൈര്യമില്ല. എന്നാല്‍ ആ സന്ദര്‍ഭം വരുമ്പോള്‍ ദൈവം നമുക്കു പ്രത്യേക കൃപതരും. അതവിടുത്തെ വാഗ്ദാനമാണ്. അതുകൊണ്ടാണു നാം മഹോപദ്രവത്തെ ഭയപ്പെടാത്തത്.

ഈ പുസ്തകം എഴുതിയ യോഹന്നാന്‍ വെളി. 1:9ല്‍ ‘കഷ്ടങ്ങള്‍ക്കു കൂട്ടാളിയും നിങ്ങളുടെ സഹോദരനുമായ യോഹന്നാന്‍ എന്ന ഞാന്‍’ എന്നു സ്വയം പരിചയപ്പെടുത്തുന്നതു നാം കണ്ടതാണ്.
ഉപദ്രവം സഭയ്ക്കുള്ളതല്ല എന്ന് നിങ്ങള്‍ യോഹന്നാനോടു പറഞ്ഞിരുന്നെങ്കില്‍, താന്‍ തന്നെ കഷ്ടതയിലൂടെയാണു കടന്നുപോകുന്നതെന്നു യോഹന്നാന്‍ മറുപടി പറയുമായിരുന്നു. ‘മഹോപദ്രവത്തിനു മുമ്പേ സഭയുടെ ഉല്‍പ്രാപണം’ എന്ന ഉപദേശം സുഖാമ്പേഷികളായ പാശ്ചാത്യക്രിസ്ത്യാനികളില്‍ നിന്നു വന്നതാണ്. കമ്മ്യൂണിസ്റ്റുരാജ്യങ്ങളില്‍ നിന്നോ മുസ്ലിംരാജ്യങ്ങളില്‍ നിന്നോ ഉള്ള ഒരു ക്രിസ്ത്യാനിപോലും ഇത്തരം ഒരു ഉപദേശത്തിനു രൂപംകൊടുക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്യുകയില്ല.

ഈ വിശുദ്ധന്മാര്‍ ഉപദ്രവത്തിലൂടെ കടന്നുപോയി വിജയം വരിച്ചവരാണ്! യേശുക്രിസ്തുവിനുവേണ്ടി കഷ്ടത അനുഭവിക്കുന്നത് ഒരവകാശമായി കണ്ട് കൊല്ലപ്പെടുവാന്‍ സസന്തോഷം ഏല്പിച്ചുകൊടുത്തവരാണ്. അവര്‍ തങ്ങളുടെ അങ്കി കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകിവെളുപ്പിച്ചിരിക്കുന്നു. അവര്‍ വിശുദ്ധീകരണം പ്രാപിച്ചവരായിരുന്നു-വിശ്വസ്തരും.

വാക്യം 15: അതുകൊണ്ട് അവര്‍ ദൈവത്തിന്റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്നു അവന്റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കു കൂടാരം ആയിരിക്കും.

ഹൃദയ നൈര്‍മല്യം ഉള്ളവര്‍ക്കു മാത്രമേ ദൈവത്തെ കാണുവാനും അവിടുത്തെ മുമ്പില്‍ നില്ക്കുവാനും കഴിയുകയുള്ളൂ (മത്താ. 5:8). രക്തത്താല്‍ കഴുകപ്പെട്ടവരായതിനാല്‍ ഇവര്‍ നിര്‍മ്മലരാണ്. അതുകൊണ്ടാണ് അവര്‍ ദൈവസിംഹാസനത്തിനു മുമ്പില്‍ നില്ക്കുന്നതും രാപകല്‍ തന്നെ ശുശ്രൂഷിക്കുന്നതും. നിത്യതയിലും നമുക്ക് ഏതെങ്കിലും വിധത്തിലുള്ള ശുശ്രൂഷ ഉണ്ടായിരിക്കുമെന്നും നാം അതു പിതാവിനുവേണ്ടി ചെയ്യുമെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു. ദൈവം തന്നെ അവര്‍ക്കൊരു സംരക്ഷണ വിതാനമായിരിക്കും. എവിടെ പോയാലും അവരോടൊപ്പം ദൈവത്തിന്റെ ആശ്വസിപ്പിക്കുന്ന സാന്നിധ്യം ഉണ്ടായിരിക്കും.

വാക്യം 16: ഇനി അവര്‍ക്കു വിശക്കയില്ല. ദാഹിക്കയും ഇല്ല. വെയിലും യാതൊരു ചൂടും അവരുടെമേല്‍ തട്ടുകയുമില്ല.

ഭൂമിയില്‍ വച്ചു പൂര്‍ത്തീകരിക്കാത്ത എല്ലാ അഭിലാഷങ്ങള്‍ക്കും അവിടെ തൃപ്തിവരും. ഭൂമിയിലെപ്പോലെ ചൂടോ കഷ്ടതയോ പരീക്ഷയോ ഒന്നും അവിടെ ഉണ്ടായിരിക്കുകയില്ല.

വാക്യം 17: സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയുകയും ചെയ്യും.

കൂടുതല്‍ മഹത്തും വ്യാപകവുമായ നിലയില്‍ കര്‍ത്താവ് അവിടേയും നമ്മുടെ ഇടയനായിരിക്കും. ജീവജലത്തിന്റെ ഉറവുകളിലേക്ക് (പരിശുദ്ധാത്മാവിന്റെ ആഴമായ അനുഭവങ്ങളിലേക്ക്) അവിടുന്നു നമ്മെ നടത്തും. ഭൂമിയില്‍ വച്ച് നമുക്കൊരിക്കലും കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ആഴമായ അനുഭവമായിരിക്കും അത്. ദൈവം തന്നെ നമ്മുടെ കണ്ണില്‍ നിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. അവിടെ ദുഃഖമോ മരണമോ ഉണ്ടായിരിക്കുകയില്ല.

നിത്യത എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു നൈമിഷിക വീക്ഷണമാണിത്. എട്ടാം അദ്ധ്യായത്തില്‍ ന്യായവിധി തുടങ്ങുന്നതിനുമുമ്പ് ദൈവം നമുക്ക് കൃപയുടെ ഈ ദൃശ്യം കാട്ടിത്തരുന്നു.

ന്യായവിധിയുടെ ഓരോ ദൃശ്യത്തെ തുടര്‍ന്നും ദൈവകൃപയുടെ ഓരോ ദൃശ്യം ആവര്‍ത്തിച്ചു വരുന്നത് വെളിപ്പാടു പുസ്തകത്തില്‍ വീണ്ടും വീണ്ടും നമുക്കു കാണാന്‍ കഴിയും.

അദ്ധ്യായം 8

വാക്യം 1: അവന്‍ ഏഴാം മുദ്രപൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അരമണിക്കൂറോളം മൗനത ഉണ്ടായി.

ഏഴാം മുദ്ര തുറക്കുന്നതോടെ ദൈവത്തിന്റെ ന്യായവിധി ഭൂമിയുടെ മേല്‍ വര്‍ഷിക്കുവാന്‍ തുടങ്ങുന്നു.

ആറാം അധ്യായത്തില്‍ പല കുതിരക്കാര്‍ ഭൂമിയില്‍ ദുരന്തം കൊണ്ടുവരുന്നതു നാം കണ്ടു. മഹോപദ്രവും നാം കണ്ടു. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയുടെ മേല്‍ എന്തെങ്കിലും ശിക്ഷാവിധി ചൊരിയുന്നതു നാം അവിടെ കണ്ടില്ല.

ആറു മുദ്രകളില്‍ അഞ്ചും (യുദ്ധം, ക്ഷാമം, ഭൂകമ്പം, ബാധകള്‍, പീഡനങ്ങള്‍) പൊട്ടിച്ചപ്പോള്‍ സഭ ഭൂമിയിലുണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്റെ ശിക്ഷാവിധി എട്ടാം അധ്യായത്തില്‍ ദൈവം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് സഭ എടുത്തുകൊള്ളപ്പെടുന്നതു ഏഴാം അധ്യായത്തില്‍ നാം കാണുന്നു. അതുപോലെ ദൈവഭയമുള്ള യഹൂദന്മാരെ മുദ്രയിട്ട് സംരക്ഷിക്കുന്നുമുണ്ട്.

ഇവിടെ ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പെട്ടെന്നു നിശ്ശബ്ദതയാണ് ഉണ്ടാകുന്നത്.

ഇടിനാദം പോലെയും പെരുവെള്ളത്തിന്റെ ഇരച്ചില്‍പോലെയും ദൈവസ്തുതി മുഴങ്ങുന്നതാണ് സദാ സ്വര്‍ഗ്ഗത്തിലെ അന്തരീക്ഷം. അപ്പോള്‍ നിശ്ശബ്ദത-അതു മുപ്പതുമിനിറ്റു നേരത്തേക്കാണെങ്കിലും-അസാധാരണമായ ഒന്നായതിനാല്‍ അതു രേഖപ്പെടുത്താതിരിപ്പാനാവില്ലല്ലോ. എല്ലാം പൊടുന്നനെ നിശ്ശബ്ദമായപ്പോള്‍ എന്താണു സംഭവിക്കുന്നതെന്നറിയാതെ യോഹന്നാന്‍ അമ്പരന്നു.

നിശ്ശബ്ദതയുടെ കാരണം യെശ. 28:21, 22 വാക്യങ്ങളില്‍ നാം കാണുന്നു. ‘സര്‍വ്വഭൂമിയിലും വരുത്തുവാന്‍ കര്‍ത്താവു തീരുമാനിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ച് അവിടെ ‘അപൂര്‍വ്വക്രിയ’യെന്നും അസാധാരണ പ്രവൃത്തിയെന്നുമാണ് വിവരിച്ചിട്ടുള്ളത്. ശിക്ഷാവിധിയെന്നു പറയുന്നത് ദൈവത്തിന്റെ സാധാരണ പ്രവൃത്തിയോ സ്ഥിരം പരിപാടിയോ അല്ല. ദൈവത്തിന് അതൊരു അപരിചിതമായ ക്രിയയാണ്. തനിക്കു സന്തോഷം തരുന്ന ഒന്നല്ല അത്. തന്നെ സംബന്ധിച്ച് അസാധാരണവും അപരിചിതവുമായ ഒരു സംഗതിയാണത്. ”ആളുകള്‍ അനുതപിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ അവരെ എല്ലാം ന്യായം വിധിക്കാതെ കഴിക്കാമായിരുന്നു” എന്നു പറഞ്ഞു ദൈവം കാത്തിരിക്കുന്നതുപോലെയാണ് ഇവിടെ മൗനത ഉണ്ടായത്. ആരും നശിച്ചു പോകുന്നതു ദൈവം ആഗ്രഹിക്കുന്നില്ല. എല്ലാവരും മാനസാന്തരപ്പെടുവാന്‍ ഇച്ഛിച്ച് കാത്തിരിക്കുന്നു. അന്ത്യന്യായ വിധിക്കു മുമ്പ് ആളുകള്‍ മാനസന്തരപ്പെടുവാന്‍ വേണ്ടി ദൈവം ഇന്നും കാത്തിരിക്കുകയാണ്.

വെളിപ്പാട് ആറാം അധ്യായത്തില്‍ യേശു ഒരു ചുരുള്‍ നിവര്‍ത്തുവാന്‍ തുടങ്ങുന്നതു നാം കാണുന്നു. ഇവിടെ ഇതാ അവസാനമുദ്രയും തുറന്നുകഴിഞ്ഞതോടെ ചുരുള്‍ പൂര്‍ണ്ണമായും നിവര്‍ത്തിക്കഴിഞ്ഞു. ഇതുവരെ അതു ഭാഗികമായി മാത്രമേ നിവര്‍ത്തിയിരുന്നുള്ളു.

യേശു മറ്റൊരു ചുരുള്‍ നിവര്‍ത്തിയതിനെക്കുറിച്ച് ലൂക്കോ. 4: 16,17ല്‍ നാം വായിക്കുന്നു. യേശു നസറെത്തിലെ പള്ളിയില്‍ ചെന്നപ്പോള്‍ യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുള്‍ നിവര്‍ത്തി 61-ാം അധ്യായം ഒന്ന് രണ്ട് വാക്യങ്ങള്‍ വായിച്ചു. എന്നാല്‍ രണ്ടാം വാക്യം പൂര്‍ണ്ണമാകുന്നതിനു മുമ്പ് അവിടുന്നു വായന നിര്‍ത്തി. ലൂക്കോ. 4:18,19 നെ യെശ. 61:1,2 വാക്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വ്യക്തമാകും. യേശു വായിച്ചത് ഇതാണ്:”എളിയവരോടു സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ബദ്ധന്‍മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കര്‍ത്താവിന്റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”.

കര്‍ത്താവ് അവിടെ നിര്‍ത്തി. ‘നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസം പ്രസിദ്ധമാക്കുവാനും’ എന്ന അടുത്തവാചകം അവിടുന്നു വായിച്ചില്ല. ഇവിടെ മറ്റൊരുകാര്യം ശ്രദ്ധിക്കുക. കര്‍ത്താവിന്റേത് പ്രസാദ’വര്‍ഷ’മാണ് (പ്രസാദത്തിന്റെ 365 ദിവസങ്ങള്‍). അതേസമയം പ്രതികാരം (ന്യായവിധി) ഒരു ‘ദിവസ’ത്തേക്കുമാത്രമാണ് (വെറും 24 മണിക്കൂര്‍).

അവിടുന്ന് ദീര്‍ഘക്ഷമയുള്ളവനാകയാല്‍ കൃപയുടെ നാളുകള്‍ നീണ്ടകാലയളവായിരിക്കുമെന്ന് ഇതിലൂടെ നമ്മെ ബോധ്യപ്പെടുത്താന്‍ കര്‍ത്താവു ശ്രമിക്കുകയായിരുന്നു. അവിടുന്നു പ്രസാദവര്‍ഷം (കൃപയുടെ ഈ നാളുകള്‍ രണ്ടായിരം വര്‍ഷം പിന്നിട്ടിരിക്കുന്നു) എന്നു വായിച്ചുനിര്‍ത്തി, ശേഷം വായിക്കാതെ ചുരുള്‍ ചുരുട്ടി മടക്കികൊടുത്തു (ലൂക്കോ. 4:20).

പക്ഷേ ഇവിടെ വെളി. 8:1ല്‍ നാം വരുമ്പോള്‍ ദൈവം ദീര്‍ഘനാള്‍-രണ്ടായിരം വര്‍ഷം-കാത്തിരുന്നു കഴിഞ്ഞു. എന്നാല്‍ വീണ്ടും അവിടുന്ന് അല്പനേരം കൂടി കാക്കുകയാണ്. കര്‍ത്താവിന് ആയിരംവര്‍ഷം ഒരുദിവസംപോലെയാണല്ലോ. അതുകൊണ്ട് അരമണിക്കൂര്‍ മൗനമായിരുന്നു എന്നു പറഞ്ഞാല്‍ അതു 20 വര്‍ഷം ആയിരിക്കാം. ദൈവം വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ മാനസാന്തരപ്പെടുന്നതിനു വേണ്ടിയാണ് നിശ്ശബ്ദമായ ഈ കാത്തിരിപ്പ്. എന്നാല്‍ അവരതിനു തയ്യാറാകാതിരിക്കുമ്പോള്‍ ഒടുവില്‍ യേശു ചുരുള്‍ വീണ്ടും നിവര്‍ത്തി ആ അവസാന വാചകം വായിക്കും. ”നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും വന്നിരിക്കുന്നു”.

വാക്യം 2: അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴു കാഹളവും ലഭിച്ചു.

ഏഴുകാഹളം എന്നു പറയുന്നത് വ്യത്യസ്തമായ ഏഴു കാഹളങ്ങളാണെന്നു കണക്കാക്കേണ്ടതില്ല. ദൈവത്തിന്റെ ഏഴ് ആത്മാവിനു നിഴലായ ഏഴുനിലവിളക്കുകളെക്കുറിച്ചു വായിച്ചപ്പോള്‍ (വെളി. 4:5) നാം കണ്ടത് അത് ഏഴു പരിശുദ്ധാത്മാവുകളല്ല മറിച്ച് പരിശുദ്ധാത്മാവിന്റെ ഏഴിരട്ടിയാണ് എന്നാണല്ലോ. അങ്ങനെയെങ്കില്‍, ഇവിടെ സാധാരണകാഹളത്തെക്കാള്‍ ഏഴു മടങ്ങുനേരം മുഴങ്ങുന്ന ഒരു കാഹളമാണ് (അന്ത്യകാഹളം) ഇതെന്നു കാണാം.

ഈ കാഹളത്തിന്റെ പ്രാധാന്യം 1കൊരി. 15:51,52ല്‍ കാണാം. ”ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം. നാം എല്ലാവരും നിദ്രകൊള്ളുകയില്ല (നാം എല്ലാവരും മരിക്കുകയില്ല; ചിലര്‍ മരിക്കും, എല്ലാവരുമില്ല). എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ (സഭയുടെ ഉല്‍പ്രാപണം സംഭവിക്കുമ്പോള്‍) പെട്ടെന്നു കണ്ണിമെക്കുന്നതിനിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും”.

വെളി. 8:2ല്‍ നാം വായിക്കുന്നത് ഏഴുമടങ്ങായ ആ അന്ത്യകാഹളധ്വനി മുഴങ്ങാന്‍ തുടങ്ങുന്നതിനെക്കുറിച്ചാണ്. കാഹളം മുഴങ്ങുകയും ‘മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാം രൂപാന്തരപ്പെടുകയും’ ചെയ്യും. (വെളിപ്പാട് ഏഴാം അധ്യായത്തില്‍ നാം ഇതു കണ്ടു). മഹോപദ്രവം കഴിയുന്ന ഉടനെ കാഹളം ധ്വനിക്കും. സഭ കര്‍ത്താവിനെ എതിരേല്പാന്‍ ആകാശത്തേക്ക് എടുക്കപ്പെടും.

അന്ത്യകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമെക്കുന്നതിനിടയില്‍ (അതിന് എത്രനേരം വേണം?), ഒരു നിമിഷംകൊണ്ട് നാം രൂപാന്തരപ്പെടുകയും ഭൂമിയില്‍നിന്ന് എടുക്കപ്പെടുകയും ചെയ്യും. സഭ മാറ്റപ്പെട്ടു കഴിയുന്ന ഉടനെ ശിക്ഷാവിധി ഭൂമിയുടെമേല്‍ പതിക്കുവാന്‍ തുടങ്ങും.

യിസ്രായേല്‍ പാളയത്തില്‍ കാഹളം എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് സംഖ്യാപുസ്തകം പത്താം അധ്യായത്തില്‍ നാം വായിക്കുന്നു. ഏഴു കാരണങ്ങളാണ് അവിടെ കാണുന്നത്. ഇതിനെ നമുക്കു അന്ത്യകാഹളനാദത്തിങ്കല്‍ സംഭവിക്കുന്നതിനോടു താരതമ്യം ചെയ്യാം.

(1) യിസ്രായേല്‍ സഭയെ വിളിച്ചുകൂട്ടുവാന്‍ (സംഖ്യ 10:2). കര്‍ത്താവിനെ ആകാശത്തില്‍ എതിരേല്പാന്‍ സഭയെ വിളിക്കുവാന്‍.
(2) പാളയത്തെ പുറപ്പെടുവിപ്പാന്‍ (10:2). സഭയുടെ അവസാനയാത്ര ഭൂമിയില്‍നിന്നു മധ്യാകാശത്തില്‍ കര്‍ത്താവിന്റെ സന്നിധിയിലേക്കാണ്.
(3) മുന്നറിയിപ്പെന്ന മട്ടില്‍ മുഴങ്ങുന്ന ഗംഭീരധ്വനി (10:5). അതീവഗൗരവമുള്ള ഒരു കാര്യം നടക്കാന്‍ പോകുന്നതായി ഭൂമിയെ അറിയിക്കുന്നു.
(4) യുദ്ധം ആരംഭിച്ചതിന്റെ സൂചന (10:9). ദൈവവും എതിര്‍ക്രിസ്തുവിന്റെ നേതൃത്വത്തില്‍ അഭക്തരായ ആളുകളും തമ്മില്‍ യുദ്ധം ആരംഭിക്കുന്നു.
(5) സന്തോഷദിവസത്തിന്റെ സൂചന. (10:10). തന്റെ കര്‍ത്താവിനെ മുഖാമുഖം കാണാന്‍ പോകുന്നു എന്നുള്ളതിനാല്‍ സഭ സന്തോഷത്തിന്റെ പാരമ്യത്തിലായിരിക്കും.
(6) ഉത്സവം പ്രഖ്യാപിക്കുവാന്‍ (10:10). കുഞ്ഞാടിന്റെ വിവാഹോത്സവം ആരംഭിക്കുന്നു.
(7) മാസാരംഭത്തെ കുറിക്കുവാന്‍ (10:10). സഭയും ഒരു പുതിയ ആരംഭം കുറിക്കുകയാണ്.

വാക്യം 3,4: മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണ്ണപീഠത്തിന്മേല്‍ സകലവിശുദ്ധന്മാരുടേയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിനു വളരെ ധൂപവര്‍ഗ്ഗം അവനു കൊടുത്തു. ധൂപവര്‍ഗ്ഗത്തിന്റെ പുക വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ദൂതന്റെ കയ്യില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി.

നേരത്തെ വെളി. 5:8ല്‍ ചില പ്രവൃത്തി തികയ്ക്കുന്ന വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനയെക്കുറിച്ചു നാം ചിന്തിച്ചു. ഇവിടെ വെളി. 8:3ല്‍ നാം അതു വീണ്ടും കണ്ടെത്തുന്നു. പ്രത്യേകിച്ചും ‘പിതാവേ നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപോലെ ഭൂമിയിലും അകേണമേ’ എന്ന പ്രാര്‍ത്ഥനയുടെ നിറവേറലാണിത്. നൂറു നൂറു വര്‍ഷങ്ങള്‍ ആളുകള്‍ ഇതു പ്രാര്‍ത്ഥച്ചിട്ടുണ്ട്. അവസാനം ഇവിടെ അതിനു മറുപടി ലഭിക്കുവാന്‍ പോകുന്നു.

വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ധൂപവര്‍ഗ്ഗവും ചേര്‍ക്കുന്നു. യേശുക്രിസ്തുവിന്റെ നാമമാണ് ഈ ധൂപവര്‍ഗ്ഗം. ‘പകര്‍ന്നതൈലം പോലെ’യാണ് ആ നാമം (ഉത്ത.ഗീതം 1:3). സൗരഭ്യപൂരിതമായ ഒരു സുഗന്ധവര്‍ഗ്ഗം പോലെയാണത്. നമ്മുടെ പ്രാര്‍ത്ഥനയില്‍ അതു ചേര്‍ക്കുമ്പോള്‍ പിതാവിന്റെ സന്നിധിയില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉയരുകയും ഒരു മറുപടി അതുകൊണ്ടുവരികയും ചെയ്യും. ‘യേശുവിന്റെ നാമം’ എന്നു പറയുമ്പോള്‍ ആ പദത്തിന്റെ നിരര്‍ത്ഥകമായ ഒരു ആവര്‍ത്തനമെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. കര്‍ത്താവ് എന്താണെന്നും കാല്‍വറിയില്‍ നമുക്ക് എന്തുചെയ്തുവെന്നും ഉള്ളതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ നാമത്തിന്റെ വിലയിലേക്കും മൂല്യത്തിലേക്കും ഉള്ള ഒരു അത്മീയപ്രവേശനത്തെയാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആ നാമത്തില്‍ നാം ദൈവമുമ്പാകെ അംഗികരിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് സ്വയം ദൈവമുമ്പാകെ ഉയരുവാന്‍ കഴിയുകയില്ല. എന്നാല്‍ നാം യേശുക്രിസ്തുവിന്റെ നാമത്തില്‍ വരുമ്പോള്‍, യേശുവിന്റെ പ്രാര്‍ത്ഥനകളെപ്പോലെ ദൈവം നമ്മുടെ പ്രാര്‍ത്ഥനകളേയും അംഗീകരിക്കും.

ഈ പ്രാര്‍ത്ഥനകള്‍-ആയിരക്കണക്കിനു വര്‍ഷങ്ങളായി ലക്ഷക്കണക്കിനു വിശുദ്ധന്മാര്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകളുടെ ആകെത്തുക-ദൈവസന്നിധിയില്‍ ഉയര്‍ന്നതിന്റെ ഫലമാണ് വെളി. 8:5ല്‍ കാണുന്നത്. പൊടുന്നനെയുള്ള മറുപടിയാണിത്.

വാക്യം 5: ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു. ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.

ഇതൊരു പ്രതീകാത്മകമായ ഭാഷയാണ്. പ്രാര്‍ത്ഥനകള്‍ക്കു മറുപടിനല്‍കാന്‍ ദൈവം ഏറെനാള്‍ കാത്തിരുന്നെങ്കിലും ഒടുവില്‍ മറുപടി നല്‍കാന്‍ തുടങ്ങിയപ്പോള്‍ അതു ശക്തിയേറിയതും വേഗതയുള്ളതുമാണ് എന്നു വ്യക്തമാക്കുന്നതാണ് ഈ പ്രതീകാത്മകമായ ഭാഷ. അവിടുന്നു ശക്തവും സമ്പൂര്‍ണ്ണവുമായ ഒരു പ്രവൃത്തിയാണു ചെയ്യുവാന്‍ പോകുന്നത്.

അവിടുന്നു പ്രവര്‍ത്തിക്കുവാന്‍ താമസിക്കുന്നുവെങ്കില്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ-രക്ഷിക്കപ്പെടാത്ത പാപികളെക്കുറിച്ചു താന്‍ ദീര്‍ഘക്ഷമയുള്ളവനാണ്.

വാക്യം 6,7: ഏഴു കാഹളമുള്ള ദൂതന്മാര്‍ ഏഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു. ഒന്നാമത്തവന്‍ ഊതി. അപ്പോള്‍ രക്തം കലര്‍ന്ന കല്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ട് ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി. വൃക്ഷങ്ങളില്‍ മൂന്നിലൊന്നു വെന്തുപോയി. എല്ലാ പച്ചപ്പുല്ലും വെന്തുപോയി.

ആദ്യശിക്ഷാവിധിതന്നെ ഭൂമിയിലെ എല്ലാ പച്ചപ്പും, വനങ്ങളും നശിപ്പിച്ചു കളഞ്ഞു. പ്രകൃതി, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അവ സൃഷ്ടിച്ചത്.

വാക്യം 8,9: രണ്ടാമത്തെ ദൂതന്‍ ഊതി. അപ്പോള്‍ തീ കത്തുന്ന വന്‍മലപോലെയൊന്ന് സമുദ്രത്തിലേക്ക് എറിഞ്ഞിട്ട് കടലില്‍ മൂന്നിലൊന്ന് രക്തമായിത്തീര്‍ന്നു. സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്ന് ചത്തുപോയി കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.

രണ്ടാമത്തെ ശിക്ഷാവിധി സമുദ്രത്തെ ആകെ മലിനപ്പെടുത്തി കോടിക്കണക്കിനു മത്സ്യങ്ങളെ നശിപ്പിച്ചുകളഞ്ഞു.

വാക്യം 10,11: മൂന്നാമത്തെ ദൂതന്‍ ഊതി: അപ്പോള്‍ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു വീണു. നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണത്. ആ നക്ഷത്രത്തിനു കാഞ്ഞിരം എന്നു പേര്‍. വെള്ളത്തില്‍ മൂന്നിലൊന്ന് കാഞ്ഞിരം പോലെ ആയി. വെള്ളം കൈപ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.

മൂന്നാമത്തെ ശിക്ഷാവിധി ഭൂമിയിലെ നദികളേയും ഉറവകളേയും വിഷമയമാക്കി.

യിരെ. 9:13-15ല്‍ കര്‍ത്താവു അരുളിച്ചെയ്യുന്നത്: ”ഞാന്‍ അവരുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം അവര്‍ ഉപേക്ഷിച്ച് എന്റെ വാക്കു കേള്‍ക്കയോ അതനുസരിച്ചു നടക്കയോ ചെയ്യാതെ തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തേയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളേയും അനുസരിച്ചു നടന്നതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ച് നഞ്ചുവെള്ളം കുടിപ്പിക്കും” ഇവരെ ഇങ്ങനെ ശിക്ഷക്കുന്നതിനുള്ള കാരണം ഇവരുടെ ശാഠ്യവും അനുസരണക്കേടും വിഗ്രഹാരാധനയുമാണ്.

യിരെ. 23:9-15ല്‍ കര്‍ത്താവു പറയുന്നത്: പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്…..ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു…..പ്രവാചകനും പുരോഹിതനും ഒരുപൊലെ വഷളന്മാരായിരിക്കുന്നു…..പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു…..വ്യഭിചാരം ചെയ്തു വ്യാജത്തില്‍ നടക്കുന്നു…..ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു…..അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ പ്രവാചകന്‍മാരെക്കുറിച്ച് അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും.”

പ്രസംഗകര്‍ പാപത്തില്‍ ജീവിക്കുകയും ജനത്തെ പാപത്തില്‍നിന്ന് തിരിക്കാതിരിക്കുകയും ചെയ്യുന്നു. ക്രിസ്തീയലോകത്തെ സ്ഥിതിയും ഇന്ന് ഏറെക്കുറെ ഇങ്ങനെയാണ്. അതുകൊണ്ട് ദൈവം അവരെ കാഞ്ഞിരം തീറ്റിക്കുവാന്‍ തീരുമാനിച്ചതായി നാം വായിക്കുന്നു.

വീണുപോയ ഒരു ദൂതനായും ഈ നക്ഷത്രത്തെ കാണാം. കാഞ്ഞിരം എന്നു പേരുള്ള ഒരു പിശാച്. ആളുകളെ പീഡിപ്പിക്കുവാനും ഉപദ്രവിക്കുവാനും അതിന് അനുവാദം ലഭിച്ചിരിക്കുന്നു.

വാക്യം:12 നാലാമത്തെ ദൂതന്‍ ഊതി: അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനും ബാധ തട്ടി. അവയില്‍ മൂന്നിലൊന്ന് ഇരുണ്ടുപോയി. രാവുംപകലും മൂന്നിലൊന്നു വെളിച്ചമില്ലാതായി.

ഇവിടെ ദൈവത്തിന്റെ ശിക്ഷാവിധി, ഭൂമിക്കു വെളിച്ചം നല്‍കുന്നതില്‍ നിന്നു ജ്യോതിര്‍ഗോളങ്ങളെ തടയുന്നു.

ഭൂമിയുടെമേല്‍ പതിക്കുന്ന ഈ നാലുശിക്ഷകളും ഈജിപ്റ്റില്‍ ദൈവം അയച്ച ബാധകള്‍ക്കു സമാനമാണ്. എന്നാല്‍ ഇവിടെ എല്ലാറ്റിന്റേയും മൂന്നിലൊന്നിന്മേല്‍ മാത്രമാണു ന്യായവിധി ഉണ്ടായതെന്ന കാര്യം ശ്രദ്ധിക്കുക. ദൈവം ദയയുള്ളവനാണ്. ആരെങ്കിലും പാപം വിട്ടുതിരിയുമെന്ന പ്രതീക്ഷയില്‍ അവിടുന്ന് ഇപ്പോഴും കാത്തിരിക്കുകയാണ്. ഒരൊറ്റ അടികൊണ്ട് എല്ലാം അവസാനിപ്പിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല.

ഈ ശിക്ഷകളെല്ലാം കൃത്യമായും എന്താണെന്ന് അവയുടെ വിശദാംശങ്ങളോടെ നാം അറിയേണ്ട കാര്യമില്ല. കാരണം ഇവ സംഭവിക്കുന്ന സമയത്തു നാം ഭൂമിയിലുണ്ടായിരിക്കുകയില്ലല്ലോ. നാം എടുക്കപ്പെട്ടിരിക്കും. അതുകൊണ്ട് ഈ ശിക്ഷാവിധികളുടെ എല്ലാം അര്‍ത്ഥങ്ങള്‍ കൃത്യമായി അറിയുന്നതിനേക്കാള്‍ പ്രധാനം ആസമയത്ത് നാം ഭൂമിയിലുണ്ടായിരിക്കുകയില്ല എന്ന് ഉറപ്പുവരുത്തുന്നതാണ്.

വാക്യം 13: അനന്തരം ഒരു കഴുക്: ഇനി കാഹളം ഊതുവാനുള്ള മൂന്ന് ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമദ്ധ്യേ പറക്കുന്നത് ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.

ഭൂവാസികള്‍ക്കാണ് ഇവിടെ ‘കഷ്ടം’ എന്നു പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ആരാണു ഭൂവാസികള്‍? തങ്ങളുടെ മനസ്സും താല്പര്യങ്ങളും ഭൂമിയിലുള്ള സംഗതികളില്‍ വച്ചിരിക്കുന്നവരാണവര്‍.

ഒരു വിശ്വാസിയെന്നാവാം നിങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ നിങ്ങളുടെ താല്പര്യങ്ങള്‍ ഈ ഭൂമിയിലാണെങ്കില്‍ ഈ ‘കഷ്ടങ്ങള്‍’ നിങ്ങള്‍ക്കും ബാധകമാണ്.

യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ തന്റെ മനസ്സ് ഉയരത്തിലുള്ള കാര്യങ്ങളില്‍ വച്ചിരിക്കും. ഈ ലോകം അവന്റെ വീടല്ല. ഇവിടെ അവന്‍ ഒരു അപരിചിതനും തീര്‍ത്ഥാടകനും മാത്രം. ഈ ഭൂമിയില്‍ തങ്ങളുടെ സ്ഥിരമായ ഗൃഹം പടുത്തുയര്‍ന്നവരുടെ മേലാണു ദൈവത്തിന്റെ ന്യായവിധി വരുന്നത്.

അദ്ധ്യായം 9

വാക്യം 1-11: അഞ്ചാമത്തെ ദൂതന്‍ ഊതി. അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു. അവന് അഗാധകൂപത്തിന്റെ താക്കോല്‍ ലഭിച്ചു. അവന്‍ അഗാധകൂപം തുറന്നു. ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുക പൊങ്ങി. കൂപത്തിന്റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയില്‍നിന്ന് വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു. അതിനു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു. നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിനും പച്ചയായതൊന്നിനും യാതൊരു വൃക്ഷത്തിനും കേടുവരുത്തരുത് എന്ന് അതിന് കല്പന ഉണ്ടായി. അവരെ കൊല്ലുവാനല്ല. അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന് അധികാരം ലഭിച്ചത്. അവരുടെ വേദന തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെതന്നെ. ആ കാലത്തു മനുഷ്യര്‍ മരണം അമ്പേഷിക്കും. കാണ്‍കയില്ലതാനും. മരിപ്പാന്‍ കൊതിക്കും. മരണം അവരെവിട്ട് ഓടിപ്പോകും. വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിനു ചമയിച്ച കുതിരെക്കു സമം. തലയില്‍ പൊന്‍കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖം പോലെയും ആയിരുന്നു. സ്ത്രീകളുടെ മുടിപോലെ അതിനു മുടി ഉണ്ട്. പല്ല് സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു. ഇരുമ്പ് കവചംപോലെ കവചം ഉണ്ട്. ചിറകിന്റെ ഒച്ച പടെക്ക് ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. തേളിനുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ട്. മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാന്‍ അതിനുള്ള ശക്തി വാലില്‍ ആയിരുന്നു. അഗാധദൂതന്‍ അതിനു രാജാവിയിരുന്നു. അവനു എബ്രായ ഭാഷയില്‍ അബദ്ദോന്‍ എന്നും യവന ഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.

ഈ നക്ഷത്രം വീണുപോയ ഒരു ദൂതനാണ് എന്ന് വ്യക്തം. മിക്കവാറും സാത്താന്‍ തന്നെ. ഈ വീണുപോയ ദൂതന് അഗാധകൂപത്തിന്റെ താക്കോല്‍ ലഭിച്ചു. ദൈവം തന്നെ തടവിലിട്ടിരിക്കുന്ന ചില ദുരാത്മാക്കള്‍ അതിനുള്ളിലുണ്ട്. (1 പത്രോ. 3:19ല്‍ നാം വായിക്കുന്നതുപോലെ) ദുരാത്മാക്കളെല്ലാം അഗാധകൂപത്തിലല്ല. മിക്കവയ്ക്കും ഭൂമിയില്‍ ഊടാടിസഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു ലെഗ്യോന്‍ ഭൂതങ്ങള്‍ ബാധിച്ച ഒരുവനെ യേശു കണ്ടുമുട്ടിയ സംഭവം ഓര്‍ക്കുക. തങ്ങളുടെ അഗാധകൂപത്തിലേക്ക് അയക്കരുതേ എന്ന് ആ മനുഷ്യനിലുള്ള ഭൂതങ്ങള്‍ യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അവയുടെ അപേക്ഷകേട്ട് രണ്ടായിരം പന്നികളിലേക്ക് അവയെ അയയ്ക്കുകയും അവയെല്ലാം കടലില്‍ ചാടി ചാകുകയും ചെയ്തുവെന്ന് നാം കാണുന്നു. എന്നാല്‍ ഒരു ദിവസം അഗാധകൂപം തുറക്കും. അതില്‍ തടവിലായിരുന്ന ദുരാത്മാക്കളെ എല്ലാം ഭൂമിയിലേക്കു സ്വതന്ത്രരായി വിടും. ”നിങ്ങള്‍ പിശാചിന്റെ ഉപദേശങ്ങളെ പിന്തുടരുവാനാണ് ആഗ്രഹിച്ചത്. എന്നേക്കാള്‍ സാത്താനെ അനുസരിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിച്ചതും. ശരി. അവരെല്ലാം ഇതാ. നിങ്ങളെ സന്ദര്‍ശിപ്പാന്‍ നിങ്ങളുടെ സുഹൃത്തുക്കളെല്ലാം ഇതാ വരുന്നു. അഗാധകൂപത്തില്‍ നിന്ന്” എന്നു പറയുമ്പോലെ അവയെ എല്ലാം ദൈവം ഭൂമിയിലേക്കു വിടും. ദൈവത്തിന്റെ ന്യായവിധിയുടെ ഒരു ഭാഗം തന്നെയാണിതും.

കൂപത്തില്‍നിന്നുള്ള പുക അശുദ്ധാത്മാക്കളുടെ അഴുക്കും മാലിന്യവുമാണ്. വെട്ടുക്കിളി ദുഷ്ടാത്മാക്കളും. മനുഷ്യമനസ്സുകളെ വിഷലിപ്തമാക്കുവാനും അവരെ വേദനിപ്പിക്കുവാനും അവയ്ക്ക് അനുമതി ലഭിച്ചു. ഭൂമിയിലെ തേളുകള്‍ക്ക് മനുഷ്യരുടെ ശരീരത്തെ ഉപദ്രവിക്കുവാന്‍ ശക്തിയുള്ളതുപോലെയാണിതും. ഈ അശുദ്ധാത്മാക്കളുടെ പീഡനം കഠിനമാകയാല്‍ പലരും മരിക്കുവാന്‍ ആഗ്രഹിക്കും. പക്ഷേ അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയാതെപോകും!!

ഈ അശുദ്ധാത്മാക്കളുടെ രൂപം ഭയപ്പെടുത്തുന്നതാണ്. ഭീതിജനകമായ മുഖം, ഒരു ഭ്രാന്തിയുടേതുപോലെ പാറിപ്പറക്കുന്ന മുടി, സിംഹത്തിന്റെ പല്ലുകള്‍. ഈ പിശാചുക്കളാല്‍ ഉപദ്രവിക്കപ്പെടുന്നവരുടെ അവസ്ഥ എത്ര ഭയങ്കരമായിരിക്കും! പക്ഷേ മനുഷ്യരെ ഉപദ്രവിക്കാന്‍ അഞ്ചുമാസം മാത്രമേ അവയ്ക്കു അനുമതി ലഭിച്ചിട്ടുള്ളൂ. എന്തുകൊണ്ട് അഞ്ചുമാസം മാത്രം? ദൈവം കരുണയുള്ളവനാണ് എന്നാണു മറുപടി.

രാജാവില്‍നിന്ന് നാലുകോടി രൂപ ഇളെച്ചുകിട്ടിയിട്ടും കൂട്ടുകാരനു 40 രൂപ ഇളെച്ചുകൊടുക്കാന്‍ തയ്യാറാകാഞ്ഞ ഒരുവനെക്കുറിച്ച് യേശു പറഞ്ഞ ഉപമ മത്താ. 18:23-35-ല്‍ നാം വായിക്കുന്നു. കരുണയില്ലാത്ത ഈ മനുഷ്യന്‍ തന്റെ കൂട്ടുദാസന്റെ തൊണ്ടയ്ക്കു പിടിച്ചുഞെക്കി പണം വയ്ക്കാനാവശ്യപ്പെടുന്നു. രാജാവ് ഇതു കേട്ടപ്പോള്‍ ക്ഷുഭിതനായി കരുണയില്ലാത്ത ഈ ദാസനെ ദണ്ഡിപ്പിക്കുന്നവരുടെ പക്കല്‍ എല്‍പ്പിച്ചു. ഈ ദണ്ഡിപ്പിക്കുന്നവര്‍, ഇന്നു കരുണയില്ലാതെ പെരുമാറുന്ന വിശ്വാസികളെ പീഡിപ്പിക്കുവാന്‍ അനുവാദം ലഭിച്ച ഈ ദുഷ്ടാത്മാക്കളുടെ പ്രതീകമാണ്. യേശു പറഞ്ഞു ”നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും.” (35-ാം വാക്യം)

ഇത് അതീവഗൗരവമായ ഒരു കാര്യമാണ്. നിങ്ങളില്‍ ആരുടെയും രക്തം എന്റെ കയ്യില്‍ പുരളരുതെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. അതുകൊണ്ടു ഞാന്‍ പറയട്ടെ: ഈ വരികള്‍ വായിക്കുന്ന നിങ്ങള്‍ (വിശ്വാസിയെന്നോ, ആത്മസ്‌നാനം പ്രാപിച്ചവനെന്നോ എന്തുതന്നെ നിങ്ങള്‍ സ്വയം വിശേഷിപ്പിച്ചാലും) ഭൂമിയുടെ ഏതെങ്കിലും ഒരു കോണില്‍ ഒരാളോടെങ്കിലും ക്ഷമിക്കാതിരിക്കുന്നുണ്ടെങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് (നിങ്ങള്‍ വളരെനാളായി ‘വിശ്വാസി’യായി കരുതപ്പെടുന്നുണ്ട് എന്നതു പ്രസക്തമല്ല) ഒരു മുന്നറിയിപ്പു നല്‍കുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ദൈവരാജ്യത്തില്‍ കടക്കുകയില്ല, തീര്‍ച്ച. യേശു വരുമ്പോള്‍ നിങ്ങള്‍ എടുത്തുകൊള്ളപ്പെടുകയില്ല. മറിച്ച് തേളിന്റെ വിഷമുള്ള ഈ ഭൂതങ്ങള്‍ക്ക് നിങ്ങള്‍ ഏല്‍പ്പിക്കപ്പെടും. എന്നെ സംബന്ധിച്ച് വെളുപ്പും കറുപ്പും പോലെ ഇതു വ്യക്തമാണ്. കാരണം ഞാന്‍ കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ വിശ്വസിക്കുന്നു. ദണ്ഡിപ്പിക്കുന്നവരുടെ പക്കല്‍ ഏല്പിക്കപ്പെട്ട ആ മനുഷ്യനോട് ഒരിക്കല്‍ ക്ഷമിച്ചതാണ്. പക്ഷേ യജമാനന്‍ അവനു നല്‍കിയ ക്ഷമ പിന്നീടു പിന്‍വലിച്ചുകളഞ്ഞു. കാരണം അവന്‍ മറ്റൊരുവനോട് ക്ഷമിച്ചില്ല. അത്തരം ഒരു മനുഷ്യനെ പിശാചുക്കള്‍ക്ക് ഏല്പിക്കാന്‍ ദൈവം മടിക്കുകയില്ല. അതുകൊണ്ട് തികഞ്ഞ ആത്മാര്‍ത്ഥതയോടെ ഞാന്‍ നിങ്ങളോട് അപേക്ഷിക്കട്ടെ. ‘നിങ്ങളുടെ കയ്പ് (കാഞ്ഞിരം) ഒഴിവാക്കുക. എല്ലാവരോടും സൗജന്യമായി ക്ഷമിക്കുക. ഭൂമിയുടെ മുഖത്ത് ഏതെങ്കിലും ഒരു മനുഷ്യജീവിയോട് നിങ്ങള്‍ ക്ഷമിക്കാതിരിക്കുന്നുണ്ടെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല.’

അഗാധകൂപത്തിലെ ദൂതന്റെ പേര് ‘അബദ്ദോന്‍’ അഥവാ ‘അപ്പൊല്ലുവോന്‍’ എന്നാണ്. അര്‍ത്ഥം ‘നശിപ്പിക്കുന്നവന്‍.’ മനുഷ്യനെക്കുറിച്ചുള്ള സാത്താന്റെ ഉദ്ദേശ്യം ആ ഒറ്റ വാക്കില്‍നിന്നു വ്യക്തമാണ്. മോഹങ്ങള്‍കൊണ്ടും ക്ഷമിക്കാത്ത മനോഭാവംകൊണ്ടും അവനെ നശിപ്പിക്കുക.

അന്ധകാരശക്തികളുടെ പ്രതീകമായി തേളുകളെപ്പറ്റി ലൂക്കൊ. 10:19ല്‍ യേശു പറഞ്ഞു. ”പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തേയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തരുന്നു” എന്നാണ് യേശു തന്റെ ശിഷ്യന്മാരോടു പറയുന്നത്. നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്തവരെ മാത്രമേ ഈ പിശാചുക്കള്‍ക്ക് ഉപദ്രവിക്കാന്‍ കഴിയൂ. ആത്മികമായി പറഞ്ഞാല്‍, നിങ്ങള്‍ മറ്റുള്ളവരോടു ക്ഷമിച്ചില്ലെങ്കില്‍ ആ മുദ്ര നിങ്ങളുടെ നെറ്റിയില്‍ ഉണ്ടായിരിക്കുകയില്ല.

വാക്യം 12-17 കഷ്ടം ഒന്നു കഴിഞ്ഞു. ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു. ആറാമത്തെ ദൂതന്‍ ഊതി. അപ്പോള്‍ ദൈവസന്നിധിയില്‍ സ്വര്‍ണ്ണപീഠത്തിന്റെ കൊമ്പുകളില്‍നിന്ന് ഒരു ശബ്ദം കാഹളമുള്ള ആറാം ദുതനോട്: യൂഫ്രാത്തേസ് എന്ന മഹാ നദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരേയും അഴിച്ചുവിടുക എന്നും പറയുന്നതു ഞാന്‍ കേട്ടു. ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികെക്ക് ഒരുങ്ങിയിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യ പതിനായിരം മടങ്ങ് ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു. ഞാന്‍ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരേയും ദര്‍ശനത്തില്‍ കണ്ടത് എങ്ങനെ എന്നാല്‍: അവര്‍ക്കു തീ നിറവും രക്തനീലവും ഗന്ധകവര്‍ണ്ണവുമായ കവചം ഉണ്ടായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടെ തല പോലെ ആയിരുന്നു. വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.

ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന യൂഫ്രട്ടീസ് ഇറാക്കിലൂടെ ഒഴുകുന്ന ഒരു മഹാനദിയാണ്. നാലു പിശാചുക്കളെ ആ നദീതീരത്ത് ബന്ധിച്ചിട്ടിരിക്കുന്നു. അന്യോന്യം യുദ്ധം ചെയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുകയാണ് ഈ പിശാചുക്കളുടെ മുഖ്യലക്ഷ്യം. അന്ത്യകാലത്ത് മദ്ധ്യപൂര്‍വദേശം നിരന്തരയുദ്ധങ്ങളുടെ ഒരു വേദിയായിരിക്കും. ഇറാക്കും ഇറാനും തമ്മില്‍ ഒമ്പതു വര്‍ഷം ദീര്‍ഘിച്ച ഒരു യുദ്ധം ഇവിടെ ഉണ്ടായി. തുടര്‍ന്ന് ഇറാക്കും പാശ്ചാത്യശക്തികളും തമ്മില്‍ മറ്റൊരു യുദ്ധവും ഇവിടെ അരങ്ങേറി. എന്നാല്‍ ഭാവിയില്‍ യൂഫ്രട്ടീസ് നദീതടത്തില്‍ നടക്കുവാന്‍ പോകുന്ന വലിയ യുദ്ധവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ ഒന്നുമില്ല. നാലു പിശാചുക്കളേയും അഴിച്ചുവിടുമ്പോള്‍ ഒരു മഹായുദ്ധം ഇവിടെ ആരംഭിക്കും. പതിനാറാം അദ്ധ്യായത്തില്‍ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ സംഭവം നടക്കുന്ന കൃത്യവര്‍ഷം, മാസം, ദിവസം, മണിക്കൂര്‍ എല്ലാം ദൈവം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെന്നും നാം ഇവിടെ വായിക്കുന്നു.

ഭീകരരൂപികളായ 200 ദശലക്ഷം പിശാചുക്കളാണ് അന്നു ഭൂമിയിലേക്കു കടന്നുവന്ന് അത്രയും പട്ടാളക്കാരില്‍ ആവേശിച്ച് അവരെ യുദ്ധത്തിന് ഉദ്യുക്തരാക്കുന്നത്. തീയും ഗന്ധകവുമുള്ള സ്ഥലമായി യേശു നരകത്തെ വിവരിച്ചിട്ടുണ്ട്. ഇവിടെ ഇതാ പിശാചുക്കള്‍ നരകത്തിന്റെ അതേ അന്തരീക്ഷം തന്നെ ഭൂമിയിലെ ആളുകള്‍ക്കിടയിലേക്കു കൊണ്ടുവരുന്നു.

വാക്യം 18: വായില്‍ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം, എന്നീ മൂന്ന് ബാധയാല്‍ മനുഷ്യരില്‍ മൂന്നിലൊന്നു മരിച്ചുപോയി.

ജനസംഖ്യയില്‍ നാലിലൊന്നിനെ മഞ്ഞനിറമുള്ള കുതിരപ്പുറത്തേറി വന്ന മരണം കൊന്നു കളഞ്ഞതായി നാം നേരത്തെ ആറാം അദ്ധ്യായം എട്ടാം വാക്യത്തില്‍ വായിച്ചു. അവശേഷിച്ച ജനങ്ങളില്‍ മൂന്നിലൊന്ന് കൊല്ലപ്പെടുന്നതായി വീണ്ടും ഇവിടെ വായിക്കുന്നു. ഇതിന്റെ എല്ലാം ഫലമായി ലോകജനസംഖ്യ ആദ്യം ഉണ്ടായിരുന്നതിന്റെ നേര്‍പകുതിയായി ചുരുങ്ങുന്നു.

വാക്യം 19: കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു. വാലോ സര്‍പ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു. ഇവയാലത്രെ കേടുവരുത്തുന്നത്.

ഈ പിശാചുക്കളുടെ ഭയങ്കരത്വം നമ്മെ ബോധ്യപ്പെടുത്താന്‍ ദൈവം പലതരം പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ദൈവവചനത്തിന്റെ ഈ മുന്നറിയിപ്പുകളെ അവഗണിച്ച് ഒരുവന്‍ സ്വയമേ പിശാചിനു ഇരയായിത്തീരുന്നത് എത്ര ഭയാനകം! ഏദെന്‍തോട്ടത്തില്‍ സാത്താനു ചെവികൊടുത്തപ്പോള്‍ മനുഷ്യകുലത്തിലേക്ക് പിശാചുക്കള്‍ക്ക് ഹവ്വ ഒരു വാതില്‍ തുറന്നു കൊടുക്കുകയായിരുന്നു. ഈ വാതില്‍ അടയ്ക്കുവാന്‍ നമ്മെ ശക്തരാക്കുവാന്‍ വേണ്ടിയാണ് യേശു വന്നത്. പക്ഷേ എന്തുവേണമെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. പിശാചിന് ഇടം കൊടുക്കരുതെന്ന് എഫേ. 4:27ല്‍ നമുക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാം ജീവിതത്തില്‍ പിശാചിന് ഒരു ഇടവും കൊടുത്തിട്ടില്ലെങ്കില്‍ എല്ലാ പരിശോധനകളുടെയും ദുഃഖങ്ങളുടെയും മദ്ധ്യത്തിലും നമുക്ക് ദൈവത്തില്‍ പൂര്‍ണ്ണവിശ്രമമുള്ള ഒരു ജീവിതം നയിപ്പാന്‍ കഴിയും.

വാക്യം 20, 21: ഈ ബാധകളാല്‍ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്‍ഭൂതങ്ങളെയും കാണ്മാനും കേള്‍പ്പാനും നടപ്പാനും വഹിയാത്ത പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്‌കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുര്‍ന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.

ജനസംഖ്യയില്‍ പകുതിയും തുടച്ചുമാറ്റപ്പെടുന്നതു കണ്ടിട്ടും ആളുകള്‍ മാനസാന്തരപ്പെടുന്നില്ല. നരകത്തില്‍ പോയ ധനവാന്റെ യാഥാര്‍ത്ഥ കഥ യേശു ഒരിക്കല്‍ പറഞ്ഞു. ധനവാന്റെ പടിവാതില്‍ക്കല്‍ കിടന്നിരുന്ന ലാസര്‍ എന്ന ഭിക്ഷക്കാരന്‍ സ്വര്‍ഗ്ഗത്തിലാണ് ചെന്നത്. നരകത്തില്‍ കിടന്ന ധനവാന്‍ അപ്പോള്‍ അബ്രഹാമിനോട് തന്റെ അഞ്ചു സഹോദരന്മാരോടും മാനസാന്തര സന്ദേശം അറിയിക്കുവാന്‍ ലാസറിനെ വീണ്ടും ഭൂമിയിലേക്ക് അയയ്ക്കണമെന്ന് അപേക്ഷിക്കുന്നു. (ലൂക്കോ. 16:30). ആ ധനവാന് നരകത്തില്‍ ചെന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. ആളുകള്‍ നരകത്തില്‍ ചെല്ലുന്നത് പാപികള്‍ ആയതുകൊണ്ടല്ല, തങ്ങളുടെ പാപങ്ങളെക്കുറിച്ച് അവര്‍ മാനസാന്തരപ്പെടാത്തതുകൊണ്ടാണ്!

മനുഷ്യര്‍ തുടര്‍ച്ചയായി ചെയ്യുന്ന പാപങ്ങള്‍ എന്തെല്ലാമാണ്?

ഒന്നാമത്തേത് വിഗ്രഹാരാധനയാണ്-സ്വര്‍ണം, വെള്ളി, എന്നിവകൊണ്ടുള്ള വിഗ്രഹങ്ങള്‍ പണം, പ്രതാപം, സ്ഥാനമാനങ്ങള്‍ ഇവയെ എല്ലാം ആരാധിക്കുക.

അടുത്തത് കുലപാതകമാണ്. പക അതിലുള്‍പ്പെടുന്നു അവര്‍ തങ്ങളുടെ പക, കയ്പ്, കുലപാതകം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടുന്നില്ല.

ക്ഷുദ്രം, ആഭിചാരം-ഇതാണ് അടുത്തത്. ലോകചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം സാത്താനെ ആരാധിക്കുന്നത് ഇരുപതാം നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, ഭാവി പ്രവചനം, നക്ഷത്രഫലം, ഭാഗ്യചീട്ടുകള്‍ ഇവയെല്ലാം ആഭിചാരത്തിന്റെ പരിധിയില്‍ വരും. ക്ഷുദ്രം എന്നതിന്റെ ഗ്രീക്ക് പദം ‘ഫാര്‍മെക്കെയിയ’ എന്നതാണ്. ഇതില്‍നിന്നാണ് ഇംഗ്ലീഷിലെ ‘ഫാര്‍മസി’ എന്ന വാക്കിന്റെ നിഷ്പത്തി. അതുകൊണ്ട് ക്ഷുദ്രം എന്നതിനെ (മയക്കു)മരുന്ന് എന്നും തര്‍ജ്ജമ ചെയ്യാം. കൊക്കെയ്ന്‍, മരിജൂവാന. ഹിറോയിന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആളുകള്‍ അനുതപിക്കുന്നില്ല.

ദുര്‍ന്നടപ്പാണ് അടുത്തത്. അതായത് വ്യഭിചാരവും പരസംഗവും. ടെലിവിഷന്‍, വീഡിയോ ടേയ്പ്പ്, ഇന്റര്‍നെറ്റിലൂടെയുള്ള അശ്ലീലസാഹിത്യം എന്നിവയെല്ലാം പെരുകിയതോടെ കഴിഞ്ഞ 50 വര്‍ഷമായി അതും അമ്പരപ്പിക്കുന്നവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.

മോഷണമാണ് അവസാനത്തേത്. തങ്ങളുടേതല്ലാത്തത് എടുക്കുന്ന സ്വഭാവം. ലോകജനസംഖ്യയില്‍ പകുതിയും നശിപ്പിക്കപ്പെട്ടിട്ടും മനുഷ്യര്‍ അനുതപിക്കുന്നില്ല. കാരണം അവരുടെ ഹൃദയം അത്രയേറെ കടുത്തുപോയി.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 10

വാക്യം 1-3: ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശ വില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍. അവന്റെ കയ്യില്‍ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലങ്കാല്‍ സമുദ്രത്തിന്മേലും ഇടങ്കാല്‍ ഭൂമിമേലും വച്ചു. സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു. ആര്‍ത്തപ്പോള്‍ ഏഴ് ഇടിയും നാദം മുഴക്കി.

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ദൂതന്‍ ഒരു ശ്രേഷ്ഠദൂതനാണ്. അവന്റെ ഗംഭീരമായ രൂപം അതു തെളിയിക്കുന്നു. തലയിലെ മഴവില്ല് ദൈവകൃപയെ കാണിക്കുന്നു. അവന്റെ കയ്യില്‍ തുറന്ന ഒരു ചെറുപുസ്തകം ഉണ്ട്. അഞ്ചാം അദ്ധ്യായത്തില്‍ ഈ പുസ്തകം മുദ്രയിടപ്പെട്ടതായിരുന്നു. ഇപ്പോള്‍ ഏഴുമുദ്രയും പൊട്ടിച്ചതിനാല്‍ ആ പുസ്തകം തുറക്കപ്പെട്ടതായിരിക്കുന്നു.

വാക്യ 4: ”ഏഴ് ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു. എന്നാല്‍ ഏഴ് ഇടി മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ശബ്ദം കേട്ടു.”

ഏഴ് ഇടിനാദം സംസാരിച്ചതെല്ലാം യോഹന്നാന്‍ വ്യക്തമായിത്തന്നെ കേട്ടു. അവന്‍ അതു രേഖപ്പെടുത്തിവയ്ക്കുവാന്‍ ഭാവിച്ചു. അത് എഴുതിയിരുന്നെങ്കില്‍ വെളിപാടു പുസ്തകത്തിന്റെ ഭാഗമായി ഇവിടെ അതു മാറുമായിരുന്നു.

എന്നാല്‍ ഏതോ അജ്ഞാത കാരണത്താല്‍ അതു എഴുതേണ്ട എന്നു ദൈവം കല്പിച്ചു. ആ ഇടിനാദം എന്താണു സംസാരിച്ചതെന്ന് ഊഹാപോഹമൊന്നും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഏഴു മുദ്ര, എഴു കാഹളം, ഏഴു ക്രോധകലശം (ഇതു 16-ാം അധ്യായത്തിലാണ് വരുന്നത്) എന്നിവ കണക്കിലെടുക്കുമ്പോള്‍ അതു സുഖകരമായ ഒരു കാര്യമാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. ഇതും മറ്റുള്ളവയെപ്പോലെ ഭയാനകമായ എന്തോ ആയിരിക്കണം.

ദൈവം നമ്മോടു വ്യക്തിപരമായി സംസാരിക്കുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതല്ല എന്നും ഇതു പഠിപ്പിക്കുന്നു. കാരണം അതു നമുക്കുവേണ്ടിമാത്രമുള്ള ദൈവത്തിന്റെ ഇടപെടലാണ്.

വാക്യം 5, 6, 7: സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലങ്കൈ ആകാശത്തേക്കുയര്‍ത്തി. ഇനി കാലം ഉണ്ടാകയില്ല. ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മര്‍മ്മം അവന്‍ തന്റെ ദാസന്മാരായ പ്രവാചകന്മാര്‍ക്ക് അറിയിച്ചുകൊടുത്തതുപോലെ നിവൃത്തിയാകുമെന്ന് ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.


വെളിപ്പാടു പുസ്തകത്തിലുടനീളം സമുദ്രത്തെ എപ്പോഴും ഭൂമിയില്‍നിന്ന് വേര്‍തിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ”ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന് ഉല്പ്പത്തി 1:1ല്‍ പറഞ്ഞിരിക്കുന്നു. സമുദ്രം ആദിയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. അതു പിന്നീടാണ് സൃഷ്ടിക്കപ്പെട്ടത്. അശുദ്ധാത്മാക്കളും പിശാചുക്കളുമായി സമുദ്രം ഏതോ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ആ കാര്യം നമുക്കു പിന്നീട് ശ്രദ്ധിക്കാം. ഇവിടെ ദൂതന്‍ ന്യായവിധിയുടെ പ്രവൃത്തി പൂര്‍ത്തിയാകുന്നതിന് ഇനി കാലതാമസം ഉണ്ടാകുകയില്ലെന്ന് ആകാശവും ഭൂമിയും സമുദ്രവും സൃഷ്ടിച്ച ദൈവത്തെച്ചൊല്ലി സത്യം ചെയ്യുകയാണ്.

ഏഴു തരത്തിലുള്ള കാഹളത്തിലെ ഏഴാമത്തെ കാഹളം മുഴങ്ങുമ്പോള്‍ ‘ദൈവത്തിന്റെ മര്‍മ്മ’വും നിവൃത്തിയാകും. എന്താണ് ഈ ദൈവത്തിന്റെ മര്‍മ്മം? പലവട്ടം പുതിയ നിയമത്തില്‍ ‘മര്‍മ്മം’ എന്ന വാക്കു നാം കാണുന്നു. ദൈവത്തിന്റെ വെളിപ്പാടുകൂടാതെ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു രഹസ്യം എന്നാണിതിന്റെ അര്‍ത്ഥം. ഗ്രഹിക്കുവാന്‍ ഒരിക്കലും കഴിയാത്ത ഒരു രഹസ്യമല്ല ഇത്. എന്നാല്‍ അതു ദൈവത്തിനു മാത്രമേ നമുക്കു വെളിപ്പെടുത്തിത്തരാന്‍ കഴിയുകയുള്ളു എന്ന് സാരം. പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന മര്‍മ്മങ്ങളെ അടിസ്ഥാനപരമായി നമുക്കു രണ്ടു തരത്തില്‍ തിരിക്കാം.

ഒന്ന്: ദൈവഭക്തിയുടെ മര്‍മ്മം (1 തിമൊ. 3:16)
രണ്ട്: അധര്‍മ്മത്തിന്റെ മര്‍മ്മം (2 തെസ്സ 2:7)
ദൈവഭക്തിയുടെ മര്‍മ്മം സത്യമാണ്. അധര്‍മ്മത്തിന്റെ മര്‍മ്മം ഭോഷ്‌ക്കും.
ദൈവഭക്തിയുടെ മര്‍മ്മത്തെ മൂന്നു ഭാഗങ്ങളായി വിഭജിക്കാം.

(എ). ദൈവഭക്തിയുടെ മര്‍മ്മത്തിന്റെ ആദ്യഭാഗം 1 തിമൊ. 3:16ല്‍ കാണാം. ഇതിന്റെ തലേ വാക്യത്തില്‍ ‘സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി സഭയെ വിവരിച്ചിരിക്കുന്നു. (15-ാം വാക്യം). ഏതു സത്യത്തിന്റെ ? ”അവന്‍ ജഡത്തില്‍ വെളിപ്പെട്ടു. ആത്മാവില്‍ നീതീകരിക്കപ്പെട്ടു. ദൂതന്മാര്‍ക്കു പ്രത്യക്ഷനായി. ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു. ലോകത്തില്‍ വിശ്വസിക്കപ്പെട്ടു. തേജസ്സില്‍ എടുക്കപ്പെട്ടു.” എന്നിങ്ങനെ അടുത്ത വാക്യത്തില്‍ പറഞ്ഞിരിക്കുന്ന സത്യത്തിന്റെ എന്നാണ് മറുപടി. ഇവിടുത്തെ പ്രധാനപ്പെട്ട സന്ദേശം യേശുക്രിസ്തു നമ്മെപ്പോലെ മനുഷ്യനായി വന്നു എന്നിട്ടും ആത്മാവില്‍ നിര്‍മ്മലനായിരുന്നു. അതുകൊണ്ട് നമുക്കും പാപം ചെയ്യേണ്ട ആവശ്യമില്ല. അവിടുന്നു നടന്നതുപോലെ നമുക്കും നടക്കാന്‍ കഴിയും (1 യോഹ. 2:6) ഇതാണ് ആ സത്യം.’ ഈ സത്യം ഉയര്‍ത്തിപ്പിടിക്കുന്ന തൂണാണു സഭ! നിര്‍ഭാഗ്യവശാല്‍ എല്ലാക്കാലത്തും ഈ സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ സഭയ്ക്കു കഴിഞ്ഞിട്ടില്ല.

(ബി). ദൈവഭക്തിയുടെ മര്‍മ്മത്തിന്റെ രണ്ടാം ഭാഗം എഫേ 5:31, 32-ല്‍ കാണാം. 1 തിമൊ. 3:16ല്‍ ‘ഈ മര്‍മ്മം വലിയതാകുന്നു’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ എഫേ. 5:31, 32ലും ‘ഈ മര്‍മ്മം വലിയത്’ എന്നു പറഞ്ഞിരിക്കുന്നു. എന്താണ് ഇവിടത്തെ വലിയ മര്‍മ്മം? ക്രിസ്തുവും സഭയും ഒരു ദേഹമാണ് എന്നതാണത്. യേശുക്രിസ്തുവിന് ഇപ്പോള്‍ ഒരു കാന്തയെ (സഭയെ ലഭിച്ചിരിക്കുന്നു). അവിടുന്നു നടന്നതുപോലെ നടക്കുകയും തന്റെ ആത്മാവിനെ നിര്‍മ്മലമായി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കാന്തയെ.

(സി). മര്‍മ്മത്തിന്റെ മൂന്നാം ഭാഗം. 1 കൊരി. 15:51, 52ലാണ് കാണുന്നത്. യേശു വീണ്ടും വരുമ്പോള്‍, അന്ത്യകാഹളനാദത്തിങ്കല്‍ കണ്ണിമെക്കുന്നതിനിടയില്‍, നാം ക്രിസ്തുവിനെപ്പോലെ രൂപാന്തരപ്പെടുന്നതെങ്ങനെ എന്ന് ഇവിടെ വിവരിച്ചിരിക്കുന്നു.

നമുക്ക് അധര്‍മ്മത്തിന്റെ മര്‍മ്മത്തിലേക്കു വരാം. (2 തെസ്സെ. 2:7). അടിസ്ഥാനപരമായി സാത്താനും ജഡത്തില്‍ വെളിപ്പെടും (എതിര്‍ക്രിസ്തുവായി, അന്ത്യകാലത്ത്) എന്നതാണ് ഈ മര്‍മ്മം.
എതിര്‍ക്രിസ്തുവിന്റെ ആത്മാവോടെ സാത്താന്‍ വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആളുകളെ ചതിക്കുമെന്ന് 2 തെസ്സ 2:9-11 വാക്യങ്ങളില്‍ പറയുന്നു. രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളായ്കയാല്‍, അവരെല്ലാം ഭോഷ്‌കു വിശ്വസിക്കുമാറു ദൈവവും അവരുടെമേല്‍ വ്യാമോഹിപ്പിക്കുന്ന സ്വാധീനങ്ങളെ അയയ്ക്കും.

ഇവിടെ പറയുന്ന ഭോഷ്‌ക് എന്താണ്? ഏദെന്‍തോട്ടത്തില്‍ സാത്താന്‍ ഹവ്വയോടു പറഞ്ഞ ഭോഷ്‌ക്കാണിത്: ”പാപം ചെയ്താലും സാരമില്ല. നിങ്ങള്‍ക്കു രക്ഷപ്പെടാം, ദൈവം നിങ്ങളെ ശിക്ഷിക്കുകയില്ല.”

ലോകത്തെ വഞ്ചിക്കാന്‍ സാത്താന്‍ ഉപയോഗിച്ചിട്ടുള്ള ഏറ്റവും വലിയ ഭോഷ്‌ക്കാണിത്. പല വിശ്വാസികള്‍പോലും സാത്താന്റെ ഈ ഭോഷ്‌ക് വിശ്വസിക്കുന്നു!! ഈ ഭോഷ്‌ക്കു പ്രവര്‍ത്തിച്ചു പ്രവര്‍ത്തിച്ച് ധാരാളം പേരെ വഞ്ചനയിലേക്ക് വലിച്ചികൊണ്ടുപോകുന്നു എന്നതാണ് ഈ അധര്‍മ്മത്തിന്റെ മര്‍മ്മം. ഇതു പരമകാഷ്ഠയിലെത്തി വ്യാജക്രിസ്തീയതയായി മാറി സാത്താന് ഒരു കാന്തയെ സൃഷ്ടിക്കുന്നു. അതാണ് ബാബിലോന്‍. വെളിപ്പാട് 17:5ല്‍ പറയുന്നത് ബാബിലോനും ഒരു മര്‍മ്മമാണ് എന്നാണ്. സഭ ഒരു മര്‍മ്മമായിരിക്കുന്നതുപോലെ. ‘നിങ്ങള്‍ക്ക് പാപം ചെയ്യാം. ദൈവം അതു ഗൗരവമായി എടുക്കുകയില്ല.’ എന്ന സാത്താന്റെ ഭോഷ്‌ക്കു പ്രഘോഷിക്കുന്നു എന്നതാണു വ്യാജസഭയെ തിരിച്ചറിയാനുള്ള അടയാളം.

അഭക്തനായ നിരീശ്വരവാദിയാണ് അതു പ്രസംഗിക്കുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ ഒരു ക്രിസ്തീയ പ്രസംഗകന് തന്റെ കൂട്ടത്തോട് ഇതെങ്ങനെ പ്രസംഗിക്കാന്‍ കഴിയുന്നു? വിശുദ്ധിയെക്കാള്‍, വ്യാജമായ അത്ഭുതങ്ങളാലും അടയാളങ്ങളാലും ഇക്കാലത്തു വിശ്വാസികള്‍ അകര്‍ഷിക്കപ്പെടുന്നതെങ്ങനെ? പരിശുദ്ധ ആത്മാവിനാല്‍ നിറയപ്പെട്ടു എന്ന് അവകാശപ്പെടുകയും വിശുദ്ധി ഇല്ലാതിരിക്കുകയും ചെയ്യാന്‍ അവര്‍ക്കെങ്ങനെ സാധിക്കുന്നു? സത്യത്തില്‍ ഇതൊരു മര്‍മ്മം തന്നെയാണ്… അധര്‍മ്മത്തിന്റെ മര്‍മ്മം. ഏഴാമത്തെ കാഹളനാദത്തിന്റെ കാലത്ത് സകല മര്‍മ്മങ്ങളും വെളിവാകുകയും സാത്താന്റെ വഞ്ചന അന്നു മുഴുലോകത്തിനും വ്യക്ക്യമാവുകയും ചെയ്യും. പക്ഷേ ഇന്നുതന്നെ ഇത് ദൈവദാസന്മാരും പ്രവാചകന്മാരും പ്രഘോഷിക്കുന്നുണ്ട് (വെളി. 10:6).

വാക്യം 8-11 ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ട ശബ്ദം പിന്നേയും എന്നോടു സംസാരിച്ചു. നീ ചെന്ന് സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കൈയില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു. ഞാന്‍ ദൂതന്റെ അടുക്കല്‍ ചെന്ന് ആ ചെറു പുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോട്: നീ ഇതു വാങ്ങിത്തിന്നുക. അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍പോലെ മധുരിക്കും എന്നു പറഞ്ഞു. ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചെറുപുസ്തകം വാങ്ങി തിന്നു. അത് എന്റെ വായില്‍ തേന്‍പോലെ മധുരമായിരുന്നു. തിന്നു കഴിഞ്ഞപ്പോള്‍ എന്റെ വയറു കൈച്ചുപോയി. അവന്‍ എന്നോട്: നീ ഇനിയും അനേക വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.

ചെറുപുസ്തകം യോഹന്നാന്റെ വായില്‍ തേന്‍പോലെ മധുരമായിരുന്നു. അവിടുത്തെ വചനത്തിലൂടെ നമ്മിലേക്കുവരുന്ന ദൈവകൃപയുടെ ചിത്രമാണിത്…. എന്നാല്‍ വചനം ഉള്ളില്‍ കടന്നുകഴിഞ്ഞപ്പോഴേക്ക് അതു കൈപ്പായിത്തീര്‍ന്നു. നമ്മുടെ പാപത്തെ വിധിക്കുന്ന സത്യവും അതിലുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു. കൃപ മാത്രമല്ല സത്യവും ഉണ്ട്. കൃപയും ന്യായവിധിയും മാറിമാറി വരുന്നതിന്റെ ചിത്രം വെളിപ്പാടു പുസ്തകത്തിലുടനീളം നമുക്കു കാണാം. ഇടവിട്ട് കൈപ്പും മധുരവും-ഈ പുസ്തകം ആദിയോടന്തം അങ്ങനെയാണ്.

ദൈവവചനം പ്രസംഗിക്കുന്നതിന്റെ (പ്രവചിക്കുന്നതിന്റെ, ശരിയായ രീതിയും ഇവിടെ നമുക്കു കാണാം. കര്‍ത്താവില്‍നിന്നു തന്നെ ദൈവവചനം ഏറ്റുവാങ്ങി ഭക്ഷിച്ച് അത് ആദ്യം നമ്മില്‍തന്നെ ദഹിപ്പിക്കണം. അപ്പോള്‍ മാത്രമാണ് നാം തന്നില്‍നിന്ന് ഉള്‍ക്കൊണ്ടതിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ ദൈവം നമുക്കൊരു പ്രവചനത്തിന്റെ വാക്കു തരുന്നത്. 99% പ്രസംഗകരും തങ്ങളുടെ സന്ദേശം തയ്യാറാക്കുന്നത് ഇങ്ങനെയല്ല. അവര്‍ ധാരാളം പുസ്തകങ്ങള്‍ പഠിക്കുകയും ടേപ്പുകള്‍ ശ്രദ്ധിക്കുകയും ചെയ്തശേഷം തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് മതിപ്പുളവാക്കുന്ന ഒരു പ്രസംഗം തയ്യാറാക്കുകയാണ്.

ദൈവവചനം ലഭിക്കുമ്പോള്‍ അതിന്റെ മധുരതരമായ ഭാഗം (കൃപ) മാത്രം കൈക്കൊണ്ട് അതില്‍ മുഴുകുക എളുപ്പമാണ്. ദൈവത്തിന്റെ മുഴുവന്‍ ആലോചനയും നമ്മിലേക്ക് ആഴ്ന്നിറങ്ങുവാന്‍ അനുവദിക്കാതെ വചനം എപ്പോഴും നമുക്കു വായില്‍ സൂക്ഷിക്കുവാന്‍ കഴിയും. അതിന്റെ അടുത്ത പടിയിലേക്കു പോകുവാന്‍ നമുക്കു താല്പര്യമില്ല. കാരണം അങ്ങനെ ചെയ്താല്‍ നാം നമ്മില്‍ കാണുന്ന പാപങ്ങളെ വിധിക്കേണ്ടിവരും. എന്നാല്‍ സത്യത്തില്‍ ‘ന്യായവിധി ആദ്യം നമ്മില്‍ തന്നെയാണ് ആരംഭിക്കേണ്ടത്’ (1പത്രൊ. 4:17).

ചൂയിംഗ്ഗം പോലെ ദൈവവചനം ചവയ്ക്കുന്നവരാണ് പല വിശ്വാസികളും. മധുരമുള്ളതായതുകൊണ്ട് അവര്‍ അതു പിന്നേയും ചവച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ അവര്‍ അതു തുപ്പിക്കളയുന്നു! അത് അവരുടെ ഹൃദയങ്ങളിലെത്തി അവിടെ ദഹിപ്പിക്കപ്പെടുന്നില്ല. തങ്ങളെ തന്നെ വിധിക്കാനായി അവര്‍ ദൈവവചനത്തെ ഗൗരവമായി കൈക്കൊള്ളുന്നില്ല.

പല കൈപ്പേറിയ അനുഭവങ്ങളിലൂടെ കടത്തിവിട്ട ശേഷമാകാം നാം കേട്ട വചനം ദഹിക്കുവാന്‍ ദൈവം അവസരം ഒരുക്കുന്നത്. പക്ഷേ ഈ കൈപ്പേറിയ അനുഭവങ്ങള്‍ക്കിടയിലും ദൈവത്തിന്റെ ആശ്വാസവും നാം അനുഭവിക്കും (2 കൊരി. 1:4). ഇങ്ങനെ മാത്രമേ നമ്മുടെ തലമുറയില്‍ നമുക്കൊരു പ്രവചനശുശ്രൂഷ ഉണ്ടായിരിക്കുകയുള്ളു.

വചനം യോഹന്നാനില്‍ ദഹിച്ചുകഴിഞ്ഞപ്പോള്‍ ”നീ ഇനിയും പ്രവചിക്കേണ്ടിവരും” എന്നു കര്‍ത്താവ് അവനോട് പറയുന്നു. ‘നീ കേട്ടത് എഴുതാതെ മുദ്രയിട്ടേക്കുക’ എന്നു കര്‍ത്താവ് നേരത്തെ അവനോടു പറഞ്ഞതുമായി ഇതു തട്ടിച്ചുനോക്കുക. മറ്റുള്ളവരോടു പങ്കിടേണ്ടതും പങ്കുവയ്ക്കണ്ടാത്തതും എന്തെല്ലാമാണെന്നു നാം അറിഞ്ഞിരിക്കണം.

പൗലൊസ് ഒരിക്കല്‍ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു. പക്ഷേ 14 വര്‍ഷം അവന്‍ ഇതേക്കുറിച്ച് ആരോടും മിണ്ടിയില്ല. ഒടുവില്‍ അതേക്കുറിച്ച് പറയേണ്ടിവന്നപ്പോഴും ‘മനുഷ്യന് ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ ഞാന്‍ കേട്ടു’ എന്നു മാത്രമാണ് അവന്‍ വെളിപ്പെടുത്തിയത് (2 കൊരി. 12:4).

ദൈവം തന്നോട് അരുളിച്ചെയ്തതില്‍ വ്യക്തിപരമായുള്ളതും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളതും എന്തെന്ന് യോഹന്നാന്‍ വ്യക്തമായി തിരിച്ചറിഞ്ഞു. ആ പുസ്തകത്തില്‍നിന്ന് താന്‍ ഉള്‍ക്കൊണ്ടതാണ് യോഹന്നാന്‍, 11-ാം അധ്യായം മുതല്‍ പ്രവചിക്കുന്നത്.

അദ്ധ്യായം 11

കാലാനുക്രമമായ ഒരു കൃത്യത പാലിച്ചുകൊണ്ടല്ല വെളിപ്പാടു പുസ്തകം എഴുതിയിരിക്കുന്നത്. ഭാവിയുടെ മൊത്തത്തിലുള്ള ഒരു വിഹഗവീക്ഷണം ആറാം അദ്ധ്യായത്തില്‍ നാം കണ്ടു. പിന്നീട് ഓരോന്നിന്റെയും വിശദാംശങ്ങള്‍ വിവരിക്കുകയാണ്. ഇവിടെ 11-ാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ക്രിസ്തുവിന്റെ മടങ്ങിവരവിനു തൊട്ടുമുമ്പുള്ള മൂന്നരവര്‍ഷത്തെ സംഭവങ്ങളുടെ വിശദവിവരങ്ങളാണു നല്‍കുന്നത്.

വാക്യം 1: പിന്നെ ദണ്ഡുപോലെയുള്ള ഒരു കോല്‍ എന്റെ കൈയില്‍ കിട്ടി കല്പന ലഭിച്ചത്: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതില്‍ നമസ്‌കരിക്കുന്നവരെയും അളക്കുക.

അബ്രഹാം യിസ്ഹാക്കിനെ യാഗം കഴിക്കാന്‍ തുനിഞ്ഞ പര്‍വതത്തിലാണ് ശലോമോന്‍ യഹോവയുടെ ആലയം പണിതത് (2 ദിന. 3:1). ബാബിലോന്യര്‍ പിന്നീട് ഈ ആലയം നശിപ്പിച്ചു. പക്ഷേ യഹൂദന്മാര്‍ വീണ്ടും ഈ ആലയം പണിയുകയും ഹെരോദാവ് അതു പരിഷ്‌കരിക്കുകയും ചെയ്തു. എ.ഡി. 70-ല്‍ ഈ ആലയം റോമന്‍ പട്ടാളം വീണ്ടും നശിപ്പിച്ചു. ആറു നൂറ്റാണ്ടിനുശേഷം എ.ഡി. 691ല്‍ അറബികള്‍ പലസ്തീന്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ഖലീഫാ ആ ആലയം നിന്നിരുന്ന സ്ഥാനത്ത് ഒരു മുസ്ലീം പള്ളി പണികഴിപ്പിച്ചു. ഇതാണ് ‘ഡോം ഓഫ് ദ റോക്ക്.’

ഈ മുസ്ലീം പള്ളി ഇവിടെ ഇല്ലായിരുന്നെങ്കില്‍ യഹൂദര്‍ ഇതിനകം ഇവിടെ വീണ്ടും തങ്ങളുടെ ആലയം പണിയുമായിരുന്നു.

യെരുശലേം നഗരത്തിന്റെ തന്നെ മറ്റേതെങ്കിലും ഭാഗത്ത് അവര്‍ എന്തുകൊണ്ടാണ് ആലയം പണിയാതിരിക്കുന്നത്? അതിന്റെ മറുപടി യിരെമ്യാവ് 30:18ല്‍ നമുക്കു കാണാം. അവിടെ യഹോവ പറഞ്ഞിരിക്കുന്നത് ”ഞാന്‍ യാക്കോബിന്‍ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും. നഗരം അതിന്റെ കല്‍ക്കുന്നിന്മേല്‍ പണിയപ്പെടും. അരമനയും (ദേവാലയം) യഥാസ്ഥാനപ്പെടും” എന്നാല്‍ അതിന്റെ യഥാര്‍ത്ഥ സ്ഥാനം ഇന്ന് ഒരു മുസ്ലീം പള്ളി കയ്യടക്കിയിരിക്കുകയാണല്ലോ.

യെരുശലേം നഗരത്തിന്റെ ഈ ഭാഗം ഇപ്പോഴും ‘ജാതികള്‍ യഹൂദന്മാരല്ലാത്തവര്‍) ചവിട്ടിക്കളയുക’യാണെന്നു സാരം. ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരുശലേം ചവിട്ടിക്കളയുകയും ചെയ്യും.’ എന്ന് യേശു പറഞ്ഞു (ലൂക്കോ. 21:24). അതുകൊണ്ട് ഇപ്പോഴും ജാതികളുടെ കാലം തികഞ്ഞിട്ടില്ലെന്ന് നമുക്കനുമാനിക്കാം. യെരുശലേമിന്റെ മുഖ്യഭാഗവും ഇപ്പോള്‍ യഹൂദന്മാരുടെ കീഴിലായതിനാല്‍ അവിടമെങ്ങും ‘ജാതികള്‍ ചവിട്ടിക്കളയുന്നില്ലെ’ന്നു നമുക്കു പറയാം. എന്നാല്‍ ഏറ്റവും പരിശുദ്ധമായ സ്ഥലം ഇപ്പോഴും മുസ്ലിംകള്‍ ചവിട്ടിക്കളയുകയാണ്. യഹൂദന്മാര്‍ക്ക് അവിടെ പ്രവേശിക്കുവാന്‍പോലും കഴിയുന്നില്ല. തന്റെ അപാരമായ ജ്ഞാനത്തില്‍ ദൈവം ഈ സാഹചര്യങ്ങളെ ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത് അത്ഭുതകരമല്ലേ?

ദൈവത്തിന്റെ ആലയത്തേയും (‘അകത്തെ പരിശുദ്ധ സ്ഥലം’ എന്നു മാര്‍ജ്ജിനില്‍. ഇത് അതിവിശുദ്ധ സ്ഥലത്തെക്കുറിക്കുന്നു). യാഗപീഠത്തേയും അവിടെ നമസ്‌കരിക്കുന്നവരേയും അളക്കുവാനാണ് യോഹന്നാനോട് ആവശ്യപ്പെട്ടത്. പഴയനിയമ ആലയത്തിനു മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. പുറത്തെ പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം. അതിപരിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശനം തിരശീലയാല്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ യേശു ക്രൂശില്‍ മരിച്ചപ്പോള്‍ അതു ചീന്തപ്പെട്ടു. ഇതായിരുന്നു അകത്തെ പരിശുദ്ധസ്ഥലം.

വാക്യം 2: ആലയത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക. അതു ജാതികള്‍ക്കു കൊടുത്തിരിക്കുന്നു. അവര്‍ വിശുദ്ധ നഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടും.

ജാതികള്‍ വിശുദ്ധ നഗരത്തെ ചവിട്ടുന്നതു തുടരും. യേശു യെരുശലേമിനു പുറത്തുവന്നിട്ടു പറഞ്ഞത് മത്തായി 23:37, 38ല്‍ നാം വായിക്കുന്നു ”യെരുശലേമേ, യെരുശലേമേ…. നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു. നിങ്ങള്‍ക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും.”

ദൈവാലയത്തെ നിങ്ങളുടെ ഭവനം എന്നാണ് യേശു ഇവിടെ പരാമര്‍ശിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ഇതിനു ചില ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് ദൈവാലയത്തെ യേശു ‘എന്റെ ഭവനം’ എന്നു വിളിച്ചത് (മത്താ. 21:13) ദൈവാലയത്തെ യേശു സ്വന്തഭവനമാക്കിത്തീര്‍ക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ യെഹൂദന്മാര്‍ തന്നെ സ്വീകരിച്ചില്ല. യേശു അപ്പോള്‍ ‘ദൈവാലയം വിട്ടുപോയി’ എന്നാണ് പറഞ്ഞിരിക്കുന്നത് (മത്താ. 24:1). അവിടുന്നു പിന്നീടൊരിക്കലും അവിടെ ചെന്നിട്ടില്ല. ആ സന്ദര്‍ഭത്തില്‍ കര്‍ത്താവു ദേവാലയം വിട്ടുപോയി എന്നതു ശ്രദ്ധേയമായ കാര്യമാണ്. കാരണം, ദൈവാലയത്തെ സംബന്ധിച്ച് അവിടുത്തേക്കു കൂടുതലൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല.

എന്നാല്‍ ദേവാലയം വീണ്ടും പണിയുകയും എതിര്‍ക്രിസ്തു അതില്‍ ഇരിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുന്നു. (2 തെസ്സ. 2:4). ആ ലോകാധിപതി യഹൂദന്മാരുമായി ഒരു ഉടമ്പടി ചെയ്യുകയും ‘ദൈവാലയത്തിലിരുന്ന് ദൈവം എന്നു നടിക്കുകയും ദൈവം എന്നോ പൂജാവിഷയമെന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താന്‍ ഉയര്‍ത്തുകയും’ ചെയ്യും.

ദൈവപുത്രന്‍ വന്നപ്പോള്‍ യഹൂദന്മാര്‍ തന്നെ സ്വീകരിച്ചില്ല. അതുകൊണ്ട് അവിടുന്നു ദൈവാലയം വിട്ടു പുറത്തുപോയി ഇങ്ങനെ പറഞ്ഞു. ”ഇനി മുതല്‍ ഇതു നിങ്ങളുടെ ഭവനമാണ്. ഞാന്‍ ഇതു വിട്ടുകളയുന്നു. എന്നാല്‍ നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും.” (മത്താ. 23:38). പക്ഷേ എതിര്‍ക്രിസ്തു ദൈവാലയത്തിലേക്കു വരുമ്പോള്‍ അവര്‍ അവനെ സസന്തോഷം സ്വാഗതം ചെയ്യും. ഇതുകൊണ്ടാണ് യേശു പറഞ്ഞത് ”ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നെ നിങ്ങള്‍ കൈക്കൊള്ളുന്നില്ല. മറ്റൊരുത്തന്‍ സ്വന്തനാമത്തില്‍ വന്നാല്‍ അവനെ നിങ്ങള്‍ കൈക്കൊള്ളും” (യോഹ. 5:43).

പല പഴയനിയമ പ്രവചനങ്ങളും യിസ്രായേല്‍ രാഷ്ട്രത്തെ സംബന്ധിച്ച് ഇനിയും അക്ഷരീകമായി നിറവേറേണ്ടതായിട്ടാണ് ഇരിക്കുന്നത്. എന്നാല്‍ ഇന്നുതന്നെ അവയെ ആത്മികമായി നമ്മുടെ ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ കഴിയും. അകത്തെ അതിവിശുദ്ധസ്ഥലം മാത്രം അളക്കുകയും ‘പ്രാകാരം അളക്കാതെ വിടുകയും ചെയ്തതിന്റെ പ്രാധാന്യം എന്താണ്? ‘വിശ്വാസി’കളെന്ന് കേവലം അവകാശവാദം ഉന്നയിക്കുന്നവരെ എല്ലാം ദൈവം എണ്ണുന്നില്ലെന്നും മറിച്ച് ചീന്തപ്പെട്ട തിരശ്ശീലയിലൂടെ അതിവിശുദ്ധ സ്ഥലത്തു കടന്നുവരുന്നവരെ മാത്രമേ അവിടുന്നു കണക്കിലെടുക്കുന്നുള്ളുവെന്നുമാണ് ഇതു കാണിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ഈ വാക്യങ്ങളുടെ ആത്മിക പ്രസക്തി ഇതാണ്.

വെളി. 11:2ല്‍ വളരെ രൂക്ഷമായ ഒരു പ്രയോഗമാണ് നാം കാണുന്നത്. പ്രാകാരത്തെ അളക്കാതെ എറിഞ്ഞു കളഞ്ഞേക്കുക’ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത് (ഇംഗ്ലീഷ്) ശീതോഷ്ണാവസ്ഥയിലായിരുന്ന ലവോദിക്യാ സഭയും പുറത്തേക്ക് ഉമിണ്ണുകളയുന്ന ഇതേ അപകടത്തിന്റെ വക്കിലായിരുന്നുവെന്ന വസ്തുത ഓര്‍ക്കുക (വെളി. 3:17).

അതിവിശുദ്ധ സ്ഥലത്തുള്ള ആരാധകരെ മാത്രം അളക്കുവാനാണ് യോഹന്നാനോടു പറഞ്ഞത്. തന്നെത്താന്‍ വിധിച്ച് തിരശ്ശീലയിലൂടെ കടന്നുപോയി അതിവിശുദ്ധ സ്ഥലത്തെത്തി ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കുന്നവരാണവര്‍. അവരാണ് ജയാളികള്‍.

രണ്ടും മൂന്നും വാക്യത്തില്‍ വരുന്ന 42 മാസം (1260 ദിവസങ്ങള്‍) എന്ന കാലഗണന വെളിപ്പാടില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. യെരുശലേം ഇപ്പോള്‍ യിസ്രയേലിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഭാവിയില്‍ യേശു ക്രിസ്തുവിന്റെ പുനരാഗമനത്തിനു തൊട്ടുമുമ്പ് 42 മാസത്തേക്കു യരുശലേം എതിര്‍ക്രിസ്തുവിന്റെ ഭരണത്തില്‍ വരും. ക്രിസ്തു തേജസ്സില്‍ വരുന്നതിനു മുമ്പുള്ള അവസാനത്തെ മൂന്നര വര്‍ഷം ‘വിശുദ്ധനഗരത്തെ ജാതികള്‍ ചവിട്ടുന്ന’ അവസ്ഥ വീണ്ടും ഉണ്ടാകുമെന്നുസാരം.

ബാബിലോന്‍ അടിമത്വത്തില്‍ നിന്നുള്ള യെരുശലേമിന്റെ യഥാസ്ഥാനത്വത്തിനായി ദാനിയേല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു കാലത്തെപ്പറ്റി ദാനിയേല്‍ ഒന്‍പതാം അദ്ധ്യായത്തില്‍ നാം വായിക്കുന്നു. ഇവിടെ കാണുന്ന പ്രവചനം കേവലം യേരുശലേമിന്റെ യഥാസ്ഥാനത്വത്തിനും അപ്പുറത്തേക്ക് ഭാവിയിലേക്കു നീണ്ടുചെല്ലുന്നതാണ്. ”എഴുപത് ആഴ്ചവട്ടം (‘ഏഴിന്റെ ഘടകങ്ങള്‍’ എന്നു മാര്‍ജിനില്‍) നിന്റെ ജനത്തിന് നിയമിച്ചിരിക്കുന്നു” (ദാനി. 9:24-27). ഇതിന്റെ അര്‍ത്ഥം ‘ഏഴ് എഴുപത്’ അഥവാ 490 എന്നാണല്ലോ. അതായത് ‘അതിക്രമത്തെ തടസ്സം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ‘യെരുശലേമിനും യഹൂദന്മാര്‍ക്കും’ ദൈവം 490 വര്‍ഷം നിയമിച്ചിരിക്കുന്നുവെന്ന് സാരം.

കാല്‍വറി ക്രൂശിലാണ് ‘അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്തതെന്ന്’ നമുക്കറിയാം. പക്ഷേ ‘നിത്യനീതി വരുത്തുക’ എന്നതു ഭാവിയില്‍ നടക്കേണ്ടിയിരിക്കുന്നു. ഇവയ്ക്കിടയില്‍ രണ്ടായിരം വര്‍ഷത്തെ സഭായുഗം ഉണ്ട്. ദാനിയേലിനോട് പറഞ്ഞിരിക്കുന്നത് ‘യെരുശലേമിനെ (ദേവാലയമല്ല നഗരം) യഥാസ്ഥാനപ്പെടുത്തി പണിവാന്‍ കല്പന പുറപ്പെടുന്നതു മുതല്‍’ വേണം എഴുപത് ആഴ്ചവട്ടം (490 വര്‍ഷങ്ങള്‍) എണ്ണുവാന്‍ എന്നാണ്.

യെരുശലേം നഗരത്തെ യഥാസ്ഥാനപ്പെടുത്തി പണിയുവാന്‍ കല്പന പുറപ്പെടുവിച്ചത് അര്‍ത്ഥഹ്ശഷ്ടാ രാജാവിന്റെ ഇരുപതാം ആണ്ടില്‍ നീസാന്‍ മാസത്തിലാണെന്ന് നെഹമ്യാവ് 2:1ല്‍ നാം വായിക്കുന്നു. ഇത് ബി.സി. 446-ന് അടുത്താണ്. യേരുശലേമിനെ പണിയുവാന്‍ കല്പന പുറപ്പെടുന്നതു മുതല്‍ ‘അഭിഷക്തനായ പ്രഭു’ വരെ കൃത്യം ‘ഏഴ് ആഴ്ചവട്ടവും 62 ആഴ്ചവട്ടവു’മാണെന്നു പറഞ്ഞിരിക്കുന്നു. (ദാനി. 9:25). ഏഴ് ആഴ്ചവട്ടം 49 വര്‍ഷം. 62 ആഴ്ചവട്ടം 434 വര്‍ഷം. മൊത്തം 483 പ്രവചന വര്‍ഷങ്ങള്‍. 360 ദിവസം വീതമുള്ള 483 പ്രവചനവര്‍ഷങ്ങള്‍ കണക്കുകൂട്ടിയാല്‍ മൊത്തം 173,880 ദിവസങ്ങള്‍. ഇതിനെ 365 ദിവസം വീതമുള്ള സാധാരണ വര്‍ഷങ്ങളാക്കി മാറ്റിയാല്‍ 476 വര്‍ഷങ്ങള്‍ എന്നുകിട്ടും. ബി.സി. 446 മുതല്‍ 476 വര്‍ഷങ്ങള്‍ എണ്ണിയാല്‍ നാം വന്നെത്തുന്നത് യേശു ക്രൂശിക്കപ്പെട്ട വര്‍ഷത്തിലാണ്. ഈ പഴയനിയമ പ്രവചനം വളരെ കൃത്യമാണ്. യേശു ഭൂമിയിലായിരുന്നപ്പോള്‍ ആരെങ്കിലും ദാനി. 9:24,25 ലെ കാലക്കണക്ക് പഠിച്ചുനോക്കിയിരുന്നെങ്കില്‍ നസറായനായ യേശുവാണ് അഭിഷക്തനായ പ്രഭു (മശിഹ) എന്ന് കണ്ടെത്തുമായിരുന്നു.

മൊത്തം 69 ആഴ്ചവട്ടത്തെ ഏഴ് ആഴ്ചവട്ടവും 62 ആഴ്ചവട്ടവും എന്നു രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ 49 വര്‍ഷങ്ങള്‍കൊണ്ട് (7ഃ7)–യെരുശലേം നഗരം ‘വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളില്‍ തന്നേ വീണ്ടും പണിയും (25-ാം വാക്യം). തുടര്‍ന്ന് 62 ആഴ്ചവട്ടം (62 ഃ 7=434) കഴിയുമ്പോള്‍ അഭിഷക്തന്‍ (മശിഹ) ഛേദിക്കപ്പെടും’ (26-ാം വാക്യം) അതായത് കര്‍ത്താവ് ക്രൂശിക്കപ്പെടും. അവന് ആരും ഇല്ലെന്നു വരും’ എന്ന് ആ വാക്യം തുടര്‍ന്ന് പറയുന്നു. അതിന്റെ അര്‍ത്ഥം അവന്‍ എല്ലാവരാലും-മനുഷ്യരാലും പിതാവിനാലും- ഉപേക്ഷിക്കപ്പെടും എന്നാണ്. ക്രൂശില്‍ അതു സംഭവിച്ചു. പ്രവചനം വളരെ കൃത്യമായിത്തന്നെ നിറവേറി.

ക്രൂശീകരണത്തിനുശേഷം ”വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തേയും വിശുദ്ധാമന്ദിരത്തേയും നശിപ്പിക്കും” എന്ന് 26-ാം വാക്യത്തില്‍ തുടര്‍ന്നു നാം വായിക്കുന്നു. ഭാവിയില്‍ വരുവാനിരിക്കുന്ന പ്രഭു ലോകത്തിന്റെ അധികാരിയായ എതിര്‍ക്രിസ്തുവാണെന്നതു വ്യക്തം. പ്രഭുവിന്റെ ‘പടജ്ജനം’ എന്നു പരാമര്‍ശിച്ചിരിക്കുന്നത് ഒന്നാം നൂറ്റാണ്ടിലെ ലോകാധിപതികളായിരുന്ന റോമന്‍ സാമ്രാജ്യത്തെയാണ്. എ.ഡി. 70ല്‍ ഈ പ്രവചനം നിറവേറി.

ആദ്യം പ്രസ്താവിച്ച എഴുപത് ആഴ്ചവട്ടത്തില്‍ (490 വര്‍ഷം) ഇനി അവശേഷിക്കുന്നത് ഒരു ആഴ്ചവട്ടം (ഏഴുവര്‍ഷം) കൂടിയാണല്ലോ. ഈ അവസാനത്തെ ഏഴു വര്‍ഷത്തെക്കുറിച്ചാണ് ദാനി 9:27ല്‍ പറഞ്ഞിരിക്കുന്നത്” അവന്‍ (എതിര്‍ ക്രിസ്തു) ഒരു ആഴ്ചവട്ടത്തേക്ക് (ഏഴുവര്‍ഷം) പലരോടും (യഹൂദന്മാരെയാണ് ഉദ്ദേശിക്കുന്നത്) നിയമത്തെ കഠിനമാക്കും.” ആദ്യം എതിര്‍ക്രിസ്തു യഹൂദന്മാരുടെ മുമ്പില്‍ സ്വയം മശിഹയായി ഭാവിക്കുകയും അവര്‍ അവനെ അങ്ങനെ അംഗീകരിക്കുകയും ചെയ്യും.

ദാനി. 9:27 തുടര്‍ന്നു പറയുന്നു”ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിക്കളയും. മ്ലേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും. നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേല്‍ കോപം ചൊരിയും.”

ഏഴുവര്‍ഷ കാലയളവിന്റെ മദ്ധ്യത്തില്‍ (42 മാസം കഴിഞ്ഞ്) എതിര്‍ക്രിസ്തു യഹൂദന്മാരുമായുള്ള തന്റെ ഉടമ്പടി ലംഘിക്കും. തുടര്‍ന്നുള്ള 42 മാസം (1260 ദിവസം) എതിര്‍ക്രിസ്തു വാഴും (വെളി. 11:2,3 കാണുക). കര്‍ത്താവായ യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷാ കാലയളവായ മൂന്നര വര്‍ഷം തന്നെയാണ് എതിര്‍ക്രിസ്തുവിന്റെയും വാഴ്ച എന്നതു ശ്രദ്ധേയമാണ്. ക്രിസ്തുവിനെ സാദ്ധ്യമായ വിധത്തിലെല്ലാം അനുകരിക്കുകയാണല്ലോ എതിര്‍ക്രിസ്തു ചെയ്യുന്നത്.

ഇവിടെ പറഞ്ഞിരിക്കുന്ന ‘ശൂന്യമാകുന്ന മ്ലേചഛത’യെക്കുറിച്ച് യേശു മത്താ. 24:15ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദൈവാലയത്തില്‍ എതിര്‍ക്രിസ്തു ദൈവമെന്ന് നടിച്ച് ഇരിക്കുന്നതിനെക്കുറിച്ചാണ് ഈ പരാമര്‍ശം. ഈ കാലഘട്ടത്തിന്റെ ഒടുവില്‍ എതിര്‍ക്രിസ്തു ‘സമാപ്തിയോളം നശിപ്പിക്കപ്പെടും.

വാക്യം 3,4 ‘‘അന്നു ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്കും വരം നല്‍കും. അവര്‍ രട്ട് ഉടുത്തുകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും. അവര്‍ ഭൂമിയുടെ കര്‍ത്താവിന്റെ സന്നിധിയില്‍ നില്ക്കുന്ന രണ്ടു ഒലിവു വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.”

ആ ആയിരത്തിരുനൂറ്ററുപതു ദിവസം മുഴുവന്‍ പ്രവചിക്കുവാന്‍ ദൈവം തന്റെ രണ്ടു സാക്ഷികളെ യരുശലേമില്‍ നിയോഗിക്കും. താഴ്മയുടേയും ലളിതജീവിതത്തിന്റേയും യഹൂദന്മാരുടെ അഭക്തിയെക്കുറിച്ചുള്ള തീവ്ര ദുഃഖത്തിന്റേയും അടയാളമായ രട്ടാണ് അവര്‍ ധരിക്കുക.

ഈ പ്രവാചകന്മാരെ ഒലിവുവൃക്ഷങ്ങള്‍ എന്നാണു പരാമര്‍ശിച്ചിരിക്കുന്നത്. സെഖ. 4:11-14ലും ‘സര്‍വ്വഭൂമിയുടേയും കര്‍ത്താവിന്റെ സന്നിധിയില്‍ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാരായ’ഒലിവുവൃക്ഷങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

വാക്യം 5, 6: ആരെങ്കിലും അവര്‍ക്കു ദോഷം ചെയ്‌വാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്നു തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചു കളയും. അവര്‍ക്കു ദോഷം വരുത്തുവാന്‍ ഇച്ഛിക്കുന്നവന്‍ ഇങ്ങനെ മരിക്കേണ്ടിവരും. അവരുടെ പ്രവചനകാലത്തു മഴപെയ്യാതെവണ്ണം ആകാശം അടച്ചുകളവാന്‍ അവര്‍ക്ക് അധികാരം ഉണ്ട്. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പാനും അധികാരം ഉണ്ട്.

തങ്ങളുടെ ശത്രുക്കളെ തീകൊണ്ട് നശിപ്പിച്ച രണ്ടു പ്രവാചകന്മാരേ പഴയനിയമത്തിലുള്ളു-മോശെയും ഏലിയാവും (സംഖ്യ. 16:35, 2 രാജാ. 1:10) 42 മാസം മഴ പെയ്യിക്കാതെ ആകാശം അടെച്ചു കളഞ്ഞവന്‍ കൂടിയാണ് ഏലിയാവ്. (യാക്കോ. 5:17). മോശെയാകട്ടെ വെള്ളത്തെ രക്തമാക്കുകയും ബാധകള്‍കൊണ്ടു മിസ്രയേമ്യരെ ദണ്ഡിപ്പിക്കുകയും ചെയ്തു.

മോശെയും ഏലിയാവും എന്തിനുവേണ്ടിയാണ് ഉറച്ചുനിന്നതെന്നും ശ്രദ്ധിക്കുക:

മോശെ പര്‍വതത്തില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ കണ്ടത് യിസ്രായേല്‍ ജനത മുഴുവന്‍ വിഗ്രഹാരാധനയിലും പരസംഗത്തിലും മുഴുകി വഴിതെറ്റിപ്പോയിരിക്കുന്നതാണ്. അപ്പോള്‍ ”യഹോവയുടെ പക്ഷത്തുള്ളവന്‍ എന്റെ അടുക്കല്‍ വരട്ടെ” എന്നാണ് മോശെ പറഞ്ഞത് (പുറപ്പാ. 32:26). അതായിരുന്നു മോശെയുടെ ആത്മാവ്.

യിസ്രായേല്‍ ജനത മുഴുവന്‍ വിഗ്രഹാരാധനയില്‍ മുഴികിയിരുന്ന ഒരു കാലഘട്ടത്തിലാണ് ഏലിയാവും ജീവിച്ചിരുന്നത്. ഒരു ദിവസം അവന്‍ യിസ്രായേല്‍ ജനത്തെ കര്‍മ്മേല്‍ പര്‍വ്വതത്തില്‍ വിളിച്ചുകൂട്ടി, മോശെ പറഞ്ഞതു തന്നെ അവനും അവരോടു പറഞ്ഞു ”നിങ്ങള്‍ എത്രത്തോളം രണ്ടും തോണിയില്‍ കാല്‍ വെക്കും? യഹോവ ദൈവം എങ്കില്‍ അവനെ അനുഗമിപ്പിന്‍. ബാല്‍ എങ്കിലോ അവനെ അനുഗമിപ്പിന്‍” (1 രാജാ. 18:21).

ഏറ്റവും ദുഷ്ടരായ രാജാവും രാജ്ഞിയും ഭരിച്ചിരുന്ന കാലത്താണ് ഏലിയാവ് ഇസ്രായേലില്‍ ജീവിച്ചിരുന്നത്. യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്‌വാന്‍ തന്നെത്താന്‍ സാത്താനു വിറ്റുകളഞ്ഞവനായിരുന്നു ആഹാബ് രാജാവ് (1 രാജ്. 21:25). അവന്‍ എതിര്‍ക്രിസ്തുവിന്റെ നിഴലാണ്. അവന്റെ ഭാര്യ ഇസബേല്‍ വ്യാജസഭയായ ബാബിലോനിനും. ഒരു വ്യാജ പ്രവാചകിയെ ഇസബേല്‍ എന്നു കര്‍ത്താവു വിളിച്ചിരിക്കുന്നതായും വെളി. 2:20ല്‍ നാം കണ്ടു.

മോശെയും ഫറവോനോട് (എതിര്‍ക്രിസ്തുവിന്റെ മറ്റൊരു നിഴല്‍) പ്രവചിക്കുകയും അവനേയും അവന്റെ മന്ത്രവാദികളോയും എതിര്‍ത്തുനില്‍ക്കുകയും ചെയ്തു.

പഴയനിയമത്തില്‍ ഒടുവിലായി പരാമര്‍ശിച്ചിരിക്കുന്ന രണ്ടു പ്രവാചകന്മാരും മോശെയും ഏലിയാവുമാണ് (മലാ. 4:4,5).

ഏതായാലും രണ്ട് അന്ത്യകാല പ്രവാചകന്മാരും മോശെയുടേയും ഏലിയാവിന്റേയും അതേ തീഷ്ണതയോടെയും ഒത്തുതീര്‍പ്പില്ലാത്ത മനോഭാവത്തോടെയുമാണ് 42 മാസം പ്രവചിക്കുന്നത്.

ഇന്ന് ക്രിസ്ത്യാനികളെന്ന നിലയില്‍ നാം നമ്മുടെ ശത്രുക്കളുടെമേല്‍ തീ ഇറങ്ങാനല്ല പ്രാര്‍ത്ഥിക്കേണ്ടത്. യേശു ശമര്യയില്‍ വന്നപ്പോള്‍ ശമര്യക്കാര്‍ തന്നെ കൈക്കൊണ്ടില്ല. അപ്പോള്‍ യാക്കോബും യോഹന്നാനും (നല്ല ബൈബിള്‍ പണ്ഡിതന്മാരായിരുന്നതിനാല്‍ തന്റെ ശത്രുക്കളുടെമേല്‍ ഏലിയാവ് തീ ഇറക്കിയത് ശമര്യയിലായിരുന്നു എന്നവര്‍ക്കറിയാമായിരുന്നു) ചോദിച്ചു ”കര്‍ത്താവേ (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീയിറങ്ങി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ പറയുന്നത് നിനക്കു സമ്മതമോ?” (ലൂക്കൊ. 9:54). എന്നാല്‍ യേശു തിരിഞ്ഞ് അവരെ ശാസിച്ചു ”നിങ്ങള്‍ ഏത് ആത്മാവിന് അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല. മനുഷ്യപുത്രന്‍ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നത് എന്നു പറഞ്ഞു.” പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാം. ശത്രുക്കളുടെമേല്‍ അഗ്നി ഇറക്കുവാനല്ല, ”പിതാവേ ഇവരോടു ക്ഷമിക്കേണമേ” എന്നു പ്രാര്‍ത്ഥിച്ച യേശുവിന്റെ കാല്പ്പാടുകളെ പിന്തുടരുവാനാണ് അവിടുത്തെ ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ‘കര്‍ത്താവേ അവരുടെ പാപങ്ങളെ കണക്കിടരുതേ’ എന്നു പ്രാര്‍ത്ഥിച്ച സ്‌തേഫാനോസാണ് അവരുടെ മാതൃക.

ആകാശത്തു നിന്നു തീ ഇറക്കുവാനോ ആകാശം അടെച്ചുകളയുവാനോ, ഭൂമിയില്‍ ബാധകള്‍ അയയ്ക്കുവാനോ നാം വിളിക്കപ്പെട്ടിട്ടില്ലെന്നതു ശരി; എന്നാല്‍ മോശെയുടേയും ഏലിയാവിന്റേയും ആത്മാവില്‍ നാം നില്‌ക്കേണ്ടതുണ്ട്. ‘കര്‍ത്താവിന്റെ പക്ഷത്തുള്ളവന്‍ ആര്‍? അവന്‍ എന്റെ അടുക്കല്‍ വരട്ടെ’ എന്ന് ആളുകളെ വെല്ലുവിളിക്കുന്നതാണ് ആ ആത്മാവ്.

ചത്ത പ്രസ്ഥാനങ്ങളില്‍ ചെന്ന് അതിനെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ നാം ശ്രമിക്കേണ്ടതില്ല. കാരണം അത് അസാദ്ധ്യമാണ്. നാം അവയ്ക്കു പുറത്തു നിന്ന് (മോശെയെയും ഏലിയാവിനെയുംപോലെ) ‘നിങ്ങള്‍ കര്‍ത്താവിന്റെ പക്ഷത്താണെങ്കില്‍ ബാബിലോന്‍ വിട്ടുപോന്ന് എന്റെ കൂടെ നില്ക്കുക. ദൈവവചനമോ മനുഷ്യരുടെ പാരമ്പര്യമോ നിങ്ങള്‍ ഏതു പിന്തുടരുമെന്ന് ഇന്നു തെരഞ്ഞെടുത്തുകൊള്‍ക” എന്നു പറയണം.

എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കുമുമ്പുതന്നെ അന്ത്യകാലഘട്ടത്തില്‍ കാര്യങ്ങള്‍ ഈ വിധമാണ്. അതുകൊണ്ട് അവസാനകാലത്ത് സഭയില്‍ ഒരു മോശെ-ഏലിയാവു സംയുക്ത ശുശ്രൂഷയാണുള്ളത്.

വാക്യം. 7: ”അവര്‍ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തില്‍ നിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.”

മൃഗം എന്നു പറയുന്നത് എതിര്‍ക്രിസ്തുവാണ്. സാത്താന്‍ ആവേശിച്ചുഭരിക്കുന്ന ഒരു മനുഷ്യനാണവന്‍. 13-ാം അദ്ധ്യായത്തില്‍ നാം ഇവനെക്കുറിച്ച് കൂടുതല്‍ വായിക്കുന്നു. പക്ഷേ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. പ്രവാചകന്മാര്‍ തങ്ങളുടെ ‘സാക്ഷ്യം തികച്ചശേഷം’ മാത്രമേ അവന് അവരെ കൊല്ലുവാന്‍ കഴിഞ്ഞുള്ളു. ഈ പ്രവാചകന്മാര്‍ 1260 ദിവസം പ്രവചിക്കണമെന്നാണു ദൈവം നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് അതിന് കേവലം ഒരു ദിവസം മുമ്പുപോലും അവരെ കൊല്ലുവാന്‍ കഴിയുകയില്ല. ഇന്നു സഭയിലെ പ്രവാചകന്മാരുടെ അനുഭവവും ഇതുതന്നെ.

സങ്കീര്‍ത്തനം 139:13-16-ല്‍ ദാവീദു പറയുന്നു: ”നീയല്ലോ എന്റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചത്. എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞൂ…… ഞാന്‍ രഹസ്യത്തില്‍ ഉണ്ടാക്കപ്പെട്ടപ്പോള്‍…… എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല….. നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു.”

ഒരു ക്രിസ്ത്യാനി ഈ ഭൂമിയില്‍ ജീവിതം ആരംഭിക്കുന്നതിനു മുമ്പു തന്നെ അവന്റെ നാളുകള്‍ ദൈവം തീരുമാനിച്ചിരിക്കും. ഇതിന്റെ അര്‍ത്ഥം എല്ലാ ക്രിസ്ത്യാനികളും ദൈവം തങ്ങള്‍ക്കായി നിയമിച്ചിരിക്കുന്ന ജീവിതകാലയളവു മുഴുവന്‍ പൂര്‍ത്തിയാക്കും എന്നല്ല. പാപത്തില്‍ ജീവിക്കുകയും ലോകത്തിനായി ജീവിക്കുകയും ചെയ്താല്‍ ചിലര്‍ അവരുടെ സമയത്തിനു മുമ്പേ കടന്നുപോകും. പക്ഷേ ദൈവഹിതം ചെയ്യാനായി മാത്രം ജീവിക്കുന്നവര്‍ തങ്ങളുടെ കാലയളവു മുഴുവന്‍ പൂര്‍ത്തിയാക്കും.

എതിര്‍ക്രിസ്തു ഈ പ്രവാചകന്മാരെ അവരുടെ സമയം തീരുന്നതിനു മുമ്പേ ഒടുക്കിക്കളയുവാന്‍ ശ്രമിച്ചേക്കാം. പക്ഷേ അവന്‍ വിജയിക്കുകയില്ല. അവര്‍ക്കായി നിയമിച്ചിരിക്കുന്ന 1260 ദിവസവും അവര്‍ പ്രവചിക്കും. അവരുടെ സാക്ഷ്യം തികച്ചശേഷം മാത്രമേ മൃഗത്തിന് പടവെട്ടി ജയിച്ച് അവരെ കൊന്നുകളയുവാന്‍ കഴിയുകയുള്ളു.

വിശ്വസ്തമായി കര്‍ത്താവിനെ സേവിക്കുന്നത് അത്ഭുതകരമായ കാര്യം തന്നെയാണ്. നിങ്ങള്‍ വിശ്വസ്തനാണെങ്കില്‍ ജീവിതത്തില്‍ ദൈവം നിയമിച്ചിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതുവരെ നിങ്ങള്‍ മരണമില്ലാത്തവനായിരിക്കും! ലോകത്തില്‍ മറ്റൊരു ജീവിതത്തിനും ഇത്രയും സുരക്ഷിതത്വമില്ല. ദൈവദാസനായിരിപ്പാന്‍ നിങ്ങള്‍ ഒരു മുഴുസമയ പ്രവര്‍ത്തകനായിരിക്കണമെന്നില്ല. പൗലൊസ് ഒരു മുഴുസമയപ്രവര്‍ത്തകനായിരുന്നില്ല. കൂടാരപ്പണി എന്നൊരു തൊഴില്‍ ചെയ്താണവന്‍ ജീവിച്ചിരുന്നത്. തന്റെ ലോകത്തിലെ തൊഴില്‍ എന്തായിരുന്നാലും ഓരോ വിശ്വാസിക്കും ദൈവത്തിന്റെ ഭൃത്യനായിരിപ്പാന്‍ കഴിയും.

യേശുവിനും 1260 ദിവസത്തെ ഒരു പരസ്യശുശ്രൂഷ ഉണ്ടായിരുന്നു. യോഹന്നാന്‍ 7:30ല്‍ വായിക്കുന്നത് യേശുവിന്റെ ശത്രുക്കള്‍ തന്നെ പിടിപ്പാന്‍ അമ്പേഷിച്ചു എന്നാണ്. പക്ഷേ അവര്‍ക്കു കഴിഞ്ഞില്ല. എന്തുകൊണ്ട്? യേശു അവരേക്കാള്‍ സമര്‍ത്ഥനായിരുന്നതുകൊണ്ടാണോ? അതോ ഭാഗ്യംകൊണ്ടാണോ അവരുടെ പിടിയില്‍നിന്നു വഴുതിമാറിയത്? ഇതൊന്നുമല്ല കാരണം. അവിടെത്തന്നെ അതിന്റെ കാരണം സരളമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ”അവന്റെ നാഴിക വന്നിരുന്നില്ല.” തനിക്കുള്ള ദിവസങ്ങള്‍ അപ്പോഴും തീര്‍ന്നിരുന്നില്ലെന്നു സാരം. ദേവാലയത്തില്‍ യേശു ശക്തിയായി സംസാരിച്ച കാര്യം യോഹ.8:20ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവര്‍ അവനെ പിടിപ്പാന്‍ ഉദ്ദേശിച്ചുവെങ്കിലും അവിടെയും അവര്‍ക്കു കഴിഞ്ഞില്ല. കാരണം പഴയതുതന്നെ: ‘അവന്റെ നാഴിക അതുവരേയും വന്നില്ല.’

ഭൂമിയില്‍ ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നത് എത്ര അത്ഭുതകരം! ദൈവത്തിന്റെ സമയം വന്നിട്ടില്ലെങ്കില്‍ ആര്‍ക്കും നമ്മെ തൊടുവാന്‍ പോലും സാധ്യമല്ലെന്നു മനസ്സിലാക്കി ഭയരഹിതരായി ചുറ്റിസഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. പക്ഷേ ഈ വാഗ്ദാനം പൂര്‍ണ്ണ മനസ്‌കരായ ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ളതാണ്. അനുരഞ്ജനക്കാരും, പണസ്‌നേഹികളും അങ്ങനെയും ഇങ്ങനെയും ഉള്ളവരുമായ ‘വിശ്വാസികള്‍’ക്കുള്ളതല്ല. മനുഷ്യരുടെ മാനവും അംഗീകാരവും വിഷയമല്ലാത്ത, ദൈവമുമ്പാകെ മാത്രം ജീവിക്കുന്നവര്‍ക്കു വേണ്ടിയാണീ വാഗ്ദാനം. നിങ്ങള്‍ അങ്ങനെ ഒരുവനാണെങ്കില്‍ നിങ്ങളെ സംബന്ധിച്ചും ഇങ്ങനെ രേഖപ്പെടുത്തും. ”അവന്റെ നാഴികവന്നിട്ടില്ലാത്തതുകൊണ്ട് ശത്രുക്കള്‍ക്ക് അവനെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. പിശാച് അവനെ ഒടുക്കിക്കളയുവാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല- കാരണം അവന്റെ നാഴിക അപ്പോഴും വന്നിരുന്നില്ല.”

ഒടുവില്‍ ദൈവത്തിന്റെ സമയമായപ്പോള്‍ തന്നെപിടിക്കുവാന്‍ വന്ന പടയാളികളോട് യേശു ഗത്‌സമനയില്‍ വച്ചു പറഞ്ഞു ”ഇതാ ഞാന്‍”. അതുപോലെ ദൈവത്തിന്റെ നാഴിക വന്നപ്പോള്‍ ഈ രണ്ട് അന്ത്യകാല പ്രവാചകന്മാരും പോകുവാന്‍ തയാറായിരുന്നു എന്നെയും നിങ്ങളേയും സംബന്ധിച്ച ദൈവത്തിന്റെ നാഴിക വരുമ്പോള്‍ ജീവിതം നീട്ടിക്കിട്ടാന്‍ ഡോക്ടര്‍മാരേയും ശസ്ത്രക്രിയാ വിദഗ്ധരേയും ഒന്നും തേടേണ്ടതായി വരികയില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ”കര്‍ത്താവേ നന്ദി. ഞാന്‍ എന്റെ സാക്ഷ്യം തികെച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് പോകുവാന്‍ നാം തയ്യാറായിരിക്കണം.

ദാവീദിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ”തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം ദാവീദു നിദ്ര പ്രാപിച്ചു” (പ്രവൃ. 13:36). ‘ലോകം വിട്ടു പോകുന്നതിനു മുമ്പ് ദൈവത്തിന്റെ ഹിതപ്രകാരം തന്റെ തലമുറയെ പൂര്‍ണ്ണമായി സേവിച്ചു’ ഈ വാക്കുകള്‍ നമ്മെക്കുറിച്ചും അര്‍ത്ഥവത്തായി പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

വാക്യം8: ”അവരുടെ കര്‍ത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സോദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയില്‍ അവരുടെ ശവം കിടക്കും.”

കൊല്ലപ്പെട്ട ഈ പ്രവാചകന്മാരുടെ ശരീരങ്ങള്‍ സംസ്‌കരിക്കപ്പെടുന്നില്ല. പരസ്യനിന്ദയ്ക്കായി അവ മറവുചെയ്യാതെ ഇട്ടേക്കുകയാണ്. ജഡങ്ങള്‍ നഗരവീഥിയിലാണ് അനാഥമായി കിടക്കുന്നത്. ‘കര്‍ത്താവു ക്രൂശിക്കപ്പെട്ട നഗരം’ എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഇത് യെരുശലേം നഗരമാണ്. എന്നാല്‍ ഇതിനെ സോദോം എന്നും മിസ്രയീം എന്നും ഇവിടെ വിളിച്ചിരിക്കുന്നു. ആത്മിക വ്യഭിചാരവും പരസംഗവും മൂലം ഇതു സോദോം പോലെ ആയി എന്നു സാരം. ‘മഹാനഗരം’ എന്ന വിശേഷണം ‘മഹതിയാം ബാബിലോനി’നെ അനുസ്മരിപ്പിക്കുന്നു. (വെളി. 18:2)

ഒരു ക്രിസ്തീയ സാക്ഷ്യം യരുശലേം (ദൈവം സ്വയം വെളിപ്പെടുത്തിയ സ്ഥലം) പോലെ ആരംഭിച്ചിട്ട് ബാബിലോന്‍ പോലെ അവസാനിക്കാന്‍ കഴിയും എന്ന സാദ്ധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. ദൈവത്തിന്റെ അഭിഷേകത്തോടെയും ശക്തിയോടെയും ക്രിസ്തീയ ഗോളത്തില്‍ ആരംഭിച്ച പലതും വര്‍ഷങ്ങള്‍ക്കു ശേഷം ആത്മിക വേശ്യാവൃത്തിയില്‍ അവസാനിച്ചിട്ടുണ്ട്. അവ മനുഷ്യദൃഷ്ടിയില്‍ മഹത്തായതായിത്തീര്‍ന്നിരിക്കാം. പക്ഷേ ദൈവദൃഷ്ടിയില്‍ വിശുദ്ധമായി തുടരുന്നില്ല!

വാക്യം 9, 10: സകല വംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും. അവരുടെ ശവം കല്ലറയില്‍ വെപ്പാന്‍ സമ്മതിക്കയില്ല. ഈ പ്രവാചകന്മാര്‍ ഇരുവരും ഭൂമിയില്‍ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ട് ഭൂവാസികള്‍ അവര്‍ നിമിത്തം സന്തോഷിച്ച് ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കുകയും ചെയ്യും.”

രണ്ടു മൃതദേഹങ്ങളും യരുശലേം നഗരവീഥിയില്‍ കിടക്കുന്നത് ഉപഗ്രഹടെലിവിഷനിലൂടെ ലോകത്തെ സകല രാജ്യങ്ങളിലേയും ജനങ്ങള്‍ കാണും. വാര്‍ത്തയിലെ ഏറ്റവും പ്രധാനസമയത്താവും ഇതു പ്രദര്‍ശിപ്പിക്കുക! മരണത്തിലും ഈ രണ്ടു പ്രവാചകന്മാരേയും പരസ്യമായി ആക്ഷേപിച്ചിരിക്കുന്നതു കണ്ട് എല്ലാവരും സന്തോഷിക്കും. കാരണം മുഴുലോകവും ഈ രണ്ടു പ്രവാചകന്മാരെ വെറുത്തിരുന്നു. വിഗ്രഹാരാധന, പണത്തോടും ലൗകികസാധനങ്ങളോടുമുള്ള സ്‌നേഹം എന്നിവയ്‌ക്കെതിരേയുള്ള നിരന്തരമായ പ്രസംഗങ്ങളിലൂടെ ‘ഭൂവാസികളെ’ പ്രവാചകന്മാര്‍ ദണ്ഡിപ്പിച്ചിരുന്നതുകൊണ്ടാണിത്.

ഇന്നും യഥാര്‍ത്ഥ ദൈവഭയമുള്ള ഒരു പ്രവാചകന്‍ ലോകജനങ്ങള്‍ക്കും, ലൗകികരായ വിശ്വാസികള്‍ക്കും മതഭക്തരായ പരീശന്മാര്‍ക്കും ഒരു ദണ്ഡനം തന്നെയാണ്.

ഈ രണ്ടു പ്രവാചകന്മാരില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് പഠിക്കുവാനുണ്ട്-അവരുടെ ലാളിത്യം, താഴ്മ, വിശ്വസ്തത, ധൈര്യം, അവര്‍ ശുശ്രൂഷ തികച്ചു എന്ന വസ്തുത എന്നിങ്ങനെ. ലോകജീവിതത്തിന്റെ അന്ത്യത്തില്‍ ”പിതാവേ, അവിടുന്നു ചെയ്‌വാന്‍ തന്ന വേല ഞാന്‍ തികച്ചിരിക്കുന്നു. ഞാന്‍ നല്ലപോര്‍ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു” എന്നു നമുക്കും പറയുവാന്‍ കഴിയണം.

വാക്യം 11, 12: മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തില്‍ നിന്ന് ജീവവിശ്വാസം അവരില്‍ വന്നു. അവര്‍ കാല്‍ ഊന്നി നിന്നു- അവരെ കണ്ടവര്‍ ഭയപരവശരായിത്തീര്‍ന്നു–ഇവിടെ കയറിവരുവിന്‍ എന്നു സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു മഹാശബ്ദം പറയുന്നതു കേട്ടു. അവര്‍ മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി. അവരുടെ ശത്രുക്കള്‍ അവരെ നോക്കിക്കൊണ്ടിരുന്നു.”

യെരുശലേം നഗരവീഥിയില്‍ മരിച്ചു കിടന്ന രണ്ടു പ്രവാചകന്മാരും ഉയര്‍പ്പിക്കപ്പെടും. കണ്ണിമെയ്ക്കുന്നതിനിടയില്‍ അവരെ കര്‍ത്താവിന്റെ സന്നിധിയിലേക്കു ചേര്‍ക്കുകയും ചെയ്യും. അവരുടെ ശത്രുക്കള്‍ അതു നോക്കികൊണ്ടിരിക്കും. അന്തിമ ഉയര്‍പ്പിന്റെ സമയത്തു മാത്രമേ സാധാരണഗതിയില്‍ ദൈവം തന്റെ ദാസന്മാരുടെ നീതി എല്ലാവരുടേയും മുമ്പാകെ തെളിയിക്കുകയുള്ളുവെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. നാം ദൈവത്തോടു വിശ്വസ്തരായിരുന്നാല്‍ ഭൂമിയില്‍ പലവിധത്തില്‍ നാം ആക്ഷേപിക്കപ്പെടും. ആളുകള്‍ നമ്മെ ദുഷിക്കുകയും നമ്മുടെ സന്ദേശം കഠിനവും ദണ്ഡിപ്പിക്കുന്നതുമാണെന്നു പറയുകയും നമ്മെ വെറുത്ത് നമുക്കെതിരെ ദോഷം ആരോപിക്കുകയും ചെയ്താല്‍ നാം അവരോടു ക്ഷമിക്കുകയും പൊറുക്കുകയും വേണം. അങ്ങനെ ചെയ്താല്‍ ഈ ലോകജീവിതത്തില്‍ തന്നെ ദൈവം നമ്മുടെ നിരപരാധിത്വം എല്ലാവരുടെയും മുമ്പാകെ തെളിയിക്കും എന്നു കരുതരുത്. എന്നാല്‍ ഒരു ദിവസം, ഉയിര്‍പ്പിന്‍നാള്‍, നാം ദൈവത്തിന്റെ യഥാര്‍ത്ഥ വിശ്വസ്ത ദാസന്മാരായിരുന്നെന്ന് ലോകം മുഴുവന്‍ അറിയും. ആ സമയം വരെ ക്ഷമയോടെ കാത്തിരിപ്പാന്‍ നിങ്ങള്‍ തയ്യാറാണോ? അതോ ലോകത്തിന്റെയും സഭയുടേയും മുമ്പാകെ ഇപ്പോള്‍ തന്നെ അംഗീകാരവും ബോദ്ധ്യവും നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? നമ്മുടെ കര്‍ത്താവിനുപോലും ഇപ്പോഴും അംഗീകരണം ലഭിച്ചിട്ടില്ല. എങ്കിലും അവിടുത്തേക്കാള്‍ മുമ്പേ നമുക്കെന്തിനാണീ അംഗീകാരം?

വാക്യം 13: ആ നാഴികയില്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. നഗരത്തില്‍ പത്തിലൊന്ന് ഇടിഞ്ഞുവീണു. ഭൂകമ്പത്തില്‍ ഏഴായിരം പേര്‍ മരിച്ചുപോയി. ശേഷിച്ചവര്‍ ഭയപരവശരായി സ്വര്‍ഗ്ഗത്തിലെ ദൈവത്തിനു മഹത്വം കൊടുത്തു.

ഈ ആളുകള്‍ ഭയപ്പെട്ടപ്പോള്‍ ദൈവത്തിനു മഹത്വം കൊടുത്തു എന്നതു ശരിയാണ്. എന്നാല്‍ അപ്പോഴും ജീവിതത്തില്‍ ഒരു മാറ്റം അവര്‍ ആഗ്രഹിച്ചില്ല.

വാക്യം 14, 15: രണ്ടാമത്തെ കഷ്ടം കഴിഞ്ഞു. മൂന്നാമത്തെ കഷ്ടം വേഗം വരുന്നു. ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍ ലോകരാജത്വം നമ്മുടെ കര്‍ത്താവിനും അവന്റെ ക്രിസ്തുവിനും ആയിത്തീര്‍ന്നിരിക്കുന്നു. അവന്‍ എന്നന്നേക്കും വാഴും എന്നും സ്വര്‍ഗ്ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.

കര്‍ത്താവ് തന്റെ ആയിരമാണ്ടുവാഴ്ച ഭൂമിയില്‍ ആരംഭിക്കുന്ന സമയമാണിത്. സാത്താന്‍ ഒരിക്കല്‍ യേശുവിനെ ലോകത്തിലെ സകലരാജ്യങ്ങളെയും കാണിച്ചിട്ട് പറഞ്ഞു” വീണ് എന്നെ നമസ്‌കരിച്ചാല്‍ ഇതൊക്കെയും നിനക്കുതരാം” (മത്താ. 4:8. 9). പക്ഷേ യേശു ആ വാഗ്ദാനം നിരസിക്കുകയും സാത്താനെ ഭൽസിക്കുകയുമാണ് ചെയ്തത്. പകരം അവിടുന്ന് ക്രൂശിലേറി ലോകത്തെ വേദനാജനകമായ മാര്‍ഗ്ഗത്തിലൂടെ (പിതാവിന്റെ ഹിതപ്രകാരമുള്ള വഴിയിലൂടെ) വീണ്ടെടുത്തു. ഒടുവിലിതാ രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ലോകരാജ്യം പിതാവില്‍നിന്നുതന്നെ കര്‍ത്താവ് ഏറ്റുവാങ്ങുന്നു. സാത്താന്‍ യേശുവിനെ കാണിച്ചതു ലോകത്തിലെ ”രാജ്യങ്ങളെ” (ബഹുവചനരൂപം)യാണെന്ന വസ്തുത ശ്രദ്ധിക്കുക. ലോകം അങ്ങനെയായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. എന്നാല്‍ അന്തിമദിനത്തില്‍ പിതാവില്‍നിന്ന് യേശു ഏറ്റുവാങ്ങുന്ന ലോകം ഒരു രാജ്യം (ഏകവചനം) ആയിരിക്കും.

യേശു ഒരിക്കല്‍ പീലാത്തോസിനോടു പറഞ്ഞു: ”എന്റെ രാജ്യം ഐഹികമല്ല. എന്റെ രാജ്യം ഐഹികമായിരുന്നുവെങ്കില്‍ എന്റെ ചേകവര്‍ പോരാടുമായിരുന്നു ”(യോഹ. 18:36). നാമും അതുതന്നെയാണ് ഉദ്‌ഘോഷിക്കുന്നത് ”ഞങ്ങളുടെ രാജ്യം ഈ ലോകത്തില്‍ നിന്നുള്ളതല്ല. സാത്താനില്‍ നിന്ന് ഞങ്ങള്‍ക്കൊന്നും വേണ്ട. സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ഈ ലോകത്തിന്റെ മഹത്വം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിശ്വാസത്തില്‍ നേരിയതോതിലുള്ള ചില ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുവാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് അവന്‍ ഞങ്ങള്‍ക്ക് ഈ ലോകത്തെ അതിന്റെ മഹത്വത്തോടുകൂടി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഞങ്ങള്‍ ക്രൂശിന്റെ പാത തെരഞ്ഞെടുക്കും. ഒരു നാളില്‍ പിതാവില്‍ നിന്നുതന്നെ ഞങ്ങള്‍ ഈ രാജ്യം പ്രാപിക്കുകയും ചെയ്യും.”

”ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുത്. നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്‍കുവാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു (ലൂക്കോ. 12:32). എങ്കില്‍ നാം എന്തിനാണ് അത് പിശാചില്‍ നിന്നു ലഭിക്കുവാന്‍ ആഗ്രഹിക്കുന്നത്? സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ഈ ലോകത്തിന്റെ മാനം എന്തിനാണ് വാഞ്ഛിക്കുന്നത്?

വാക്യം 16-18 ദൈവസന്നിധിയില്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്‌കരിച്ചു പറഞ്ഞത്: സര്‍വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തിധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ജാതികള്‍ കോപിച്ചു. നിന്റെ കോപവും വന്നു. മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാര്‍ക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.”

സ്വര്‍ഗ്ഗത്തിലെ ആരാധനയുടേയും സ്തുതിയുടേയും ഒരു ചിത്രം കൂടി നാം കാണുന്നു. സിംഹാസനങ്ങളില്‍ ഇരിക്കുന്ന 24 മൂപ്പന്മാരും കവിണ്ണുവീണ് ദൈവത്തെ ആരാധിച്ചു. എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്ന തന്റെ സര്‍വശക്തിയുടെ പേരില്‍ ദൈവത്തെ സ്തുതിപ്പാന്‍ സ്വര്‍ഗീയസൈന്യത്തിനു കൂടെകൂടെ നേതൃത്വം നല്‍കുന്നവരായാണ് നാം മൂപ്പന്മാരെ കാണുന്നത്. വെളിപ്പാടില്‍ ദൈവത്തിന്റെ സര്‍വശക്തിയെക്കുറിച്ചുള്ള പരാമര്‍ശം പലയിടത്തും കാണാം. ദൈവം സര്‍വശക്തനാണ്. അവിടുന്ന് എല്ലായിടത്തുമുള്ള എല്ലാറ്റിനേയും ഭരിക്കുന്നു. ഏതുകാലത്തുമുള്ള എല്ലാറ്റിനേയും അവിടുന്നു നിയന്ത്രിക്കുന്നു- ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് സ്വര്‍ഗം മുഴുവന്‍ ദൈവത്തെ എപ്പോഴും സ്തുതിക്കുന്നത്. ദൈവത്തിന്റെ സര്‍വശക്തിയെ അംഗീകരിക്കുന്നതുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ എപ്പോഴും പൂര്‍ണ്ണമായ സമാധാനം ഉണ്ട്. നമ്മുടെ ജീവിതത്തിലും, നാം അവിടുത്തെ സര്‍വശക്തിയെ അറിയുന്നുവെങ്കില്‍, സമ്പൂര്‍ണ്ണമായ സമാധാനം ഉണ്ടായിരിക്കും.

രാജ്യങ്ങളുടെമേല്‍ ദൈവത്തിന്റെ ന്യായവിധി വന്നതോര്‍ത്താണ് അവര്‍ തുടര്‍ന്നു സ്തുതിക്കുന്നത്. ലോകത്തിലെ എല്ലാ ജനതയും ദൈവത്തിനെതിരേ മത്സരിച്ചിട്ടും ആയിരക്കണക്കിനു വര്‍ഷങ്ങളായി ദൈവം എല്ലാം സഹിച്ച് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. അവസാനം ദൈവക്രോധത്തിന്റെ ദിനങ്ങള്‍ വരും. ദൈവക്ഷമയ്ക്ക് ഒരതിരുണ്ട്. ആളുകള്‍ക്ക് മാനസാന്തരപ്പെടുവാന്‍ അവിടുന്ന് സമയം കൊടുത്തു. ഒടുവില്‍ ‘നിന്റെ കോപവും വന്നു’ എന്ന വചനം നിവര്‍ത്തിയാകുന്ന സമയം വരും. അതിപ്പോഴും വന്നിട്ടില്ല. നാം ഇപ്പോഴും കൃപാകാലത്തിലാണ്. പക്ഷേ ഈ നാളുകളിലൊന്നില്‍ ദൈവത്തിന്റെ പ്രസാദവര്‍ഷം അവസാനിക്കും.

മരിച്ചവര്‍ എല്ലാം അവന്റെ ശബ്ദം കേട്ട്, ‘നന്മചെയ്തവര്‍ ജീവനായും തിന്മചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു’ എന്നു യേശു പറഞ്ഞ സമയമാണു വന്നിരിക്കുന്നത്.

യേശു പ്രസ്താവിച്ചതുപോലെ രണ്ടുതരം പുനരുത്ഥാനമാണു സംഭവിക്കുക-ഒന്നു ജീവനായും മറ്റേതു ന്യായവിധിക്കായും. പക്ഷേ രണ്ടു പുനരുത്ഥാനങ്ങളും തമ്മില്‍ ആയിരം വര്‍ഷങ്ങളുടെ അകലമുണ്ട്. പക്ഷെ ഇവിടെ മൂപ്പന്മാരുടെ സ്തുതിയില്‍ ഈ രണ്ടു സംഭവങ്ങളേയും-മരിച്ചവരെ ന്യായം വിധിക്കുക, ദാസന്മാര്‍ക്കു പ്രതിഫലം കൊടുക്കുക- ഒരുമിച്ചാണു പരാമര്‍ശിച്ചിരിക്കുന്നത്.

ഇവിടെ പ്രതിഫലം ദൈവത്തിന്റെ ദാസന്മാര്‍ക്കാണ് (തങ്ങളുടെ ലോക ജീവിതത്തില്‍ വിശ്വസ്തരായി നിന്നവര്‍ക്ക്) എന്ന കാര്യം ശ്രദ്ധിക്കുക. മലാഖി 3:16-18-ല്‍ നാം വായിക്കുന്നു ”യഹോവാഭക്തന്മാര്‍ അന്നു തമ്മില്‍തമ്മില്‍ സംസാരിച്ചു. യഹോവ ശ്രദ്ധവച്ചു കേട്ടു. യഹോവാഭക്തന്മാര്‍ക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്‍ക്കും വേണ്ടി അവന്റെ സന്നിധിയില്‍ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു. ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ അവര്‍ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഒരു മനുഷ്യന്‍ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാന്‍ അവരെ ആദരിക്കും. അപ്പോള്‍ നിങ്ങള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും കാണാം.”

ദൈവത്തെ യഥാര്‍ത്ഥമായി സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം ഇന്നു തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. നമുക്കു പുറമേയുള്ളതു മാത്രമേ കാണാന്‍ കഴിയൂ എന്നതുകൊണ്ട് ഇത് ഇന്ന് ഏറെക്കുറെ അസാധ്യമാണ്. എന്തു മനോഭാവത്തോടെയാണ് ഒരുവന്‍ ദൈവത്തെ സേവിക്കുന്നതെന്നു നമുക്കു മനസ്സിലാക്കാനാവില്ല. തന്റെ മാനമാണോ ദൈവത്തിന്റെ മഹത്വമാണോ ഇന്ന് ഒരു മനുഷ്യന്‍ അമ്പേഷിക്കുന്നതെന്നു നമുക്കു പറയാന്‍ പ്രയാസം. ദൈവത്തിനായുള്ള ഒരുവന്റെ എരിവിനോടൊപ്പം സ്വന്തമാനത്തിനായോ, പണത്തിനായോ, മറ്റെന്തെങ്കിലും കാര്യത്തിനായോ ഉള്ള വാഞ്ഛ കൂടിക്കലര്‍ന്നു കിടപ്പുണ്ടോ എന്നു ഇന്നു നമുക്ക് അറിയാന്‍ കഴിയില്ല. പക്ഷേ ദൈവം ഓരോരുത്തരുടേയും ഹൃദയത്തിലേക്ക് സ്വര്‍ഗ്ഗീയമായ തന്റെ ”സേര്‍ച്ച് ലൈറ്റ്” തെളിക്കുന്ന ദിവസം വരുന്നു. അന്ന് ഓരോ ഹൃദയത്തിലേയും മനോഭാവങ്ങളും നിഗൂഢമായ ഉദ്ദേശ്യങ്ങളും വെളിച്ചത്താകും. അന്നു മാത്രമേ ആരാണു ദൈവത്തെ ശുശ്രൂഷിച്ചതെന്നും ആരാണ് സ്വന്ത താല്‍പര്യങ്ങളെ സേവിച്ചതെന്നും വ്യക്തമായി നമുക്കു കാണുവാന്‍ കഴിയുകയുള്ളു.

അന്ന് കര്‍ത്താവ് പറഞ്ഞതുപോലെ ‘മുമ്പന്മാര്‍ പലരും പിമ്പന്മാരാകും.’ നാം ഇന്നു ദൈവത്തിന്റെ അനുഗൃഹീത ദാസന്മാരാണെന്നു കരുതുന്ന പലരും, ദൈവം അവരുടെ ആന്തരിക ജീവിതവും മനോഭാവങ്ങളും തുറന്നു കാട്ടുമ്പോള്‍, അങ്ങനെയായിരുന്നില്ലെന്നു വെളിവാകും. നാം ഉന്നതരായി കരുതിയിരുന്ന പല വിശ്വാസികളും വെറും കപടഭക്തരായിരുന്നുവെന്നും അന്നു തെളിയും. അതേസമയം, ഇന്നു നാം ഏറെ ഗണിക്കാതിരിക്കുന്ന മറ്റു ചിലര്‍ പ്രതിഫലം നല്‍കുമ്പോള്‍ മുമ്പന്മാരായി കാണപ്പെടും. ആത്മാര്‍ത്ഥതയും ദൈവമുമ്പാകെയുള്ള ഹൃദയത്തിലെ പരമാര്‍ത്ഥതയുമാണ് അവരെ അതിനര്‍ഹരാക്കുന്നത്.

നമ്മുടെ സംസാരത്തെക്കുറിച്ചു ചിന്തിക്കുക: യേശു പറഞ്ഞു: ”എന്നാല്‍ മനുഷ്യര്‍ പറയുന്ന നിസ്സാരവാക്കിനും ന്യായവിധിദിവസത്തില്‍ കണക്കുബോധിപ്പിക്കേണ്ടിവരും” (ണത്തായ 12:36). മലാഖി, ‘ദൈവത്തിന്റെ സ്മരണപുസ്തക’ത്തെക്കുറിച്ചു എഴുതിയതു നാം വായിച്ചു. തമ്മില്‍ തമ്മില്‍ സംസാരിക്കുന്ന വിധത്തെക്കുറിച്ചു ദൈവമുമ്പാകെ ഭയപ്പെടുന്നവരുടെ പേരുവിവരങ്ങളാണതില്‍. വിശ്വാസികളില്‍ വളരെവളരെ കുറച്ചുപേരെ മാത്രമേ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളിലും കത്തുകളിലും ദൈവത്തെ ഭയപ്പെടുന്നവരായി നാം കണ്ടിട്ടുള്ളു. വീണ്ടും ജനിച്ച വിശ്വാസികളില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുള്ളവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ മാത്രമേ അങ്ങനെയുള്ളവരായി തോന്നിയിട്ടുള്ളു. അതുകൊണ്ട് ‘സ്മരണ പുസ്തകം’ കനം കുറഞ്ഞ ഒന്നായിരിക്കും!! പക്ഷേ അതില്‍ പേരുള്ളവര്‍ തീര്‍ച്ചയായും ദൈവത്തിന്റെ ‘പ്രത്യേക മുത്തുകളാ’യിരിക്കും.

മറ്റൊരു കാര്യം ശ്രദ്ധിക്കുക: യേശു ലൂക്കൊസ് 14:12-14 പറഞ്ഞു ”നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള്‍ സ്‌നേഹിതന്മാരേയും സഹോദരന്മാരേയും ചാര്‍ച്ചക്കാരേയും സമ്പത്തുള്ള അയല്‍ക്കാരേയും വിളിക്കരുത്. അവര്‍ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോള്‍, ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, മുടന്തന്മാര്‍, കുരുടന്മാര്‍ എന്നിവരെ ക്ഷണിക്ക. എന്നാല്‍ നീ ഭാഗ്യവാനാകും. നിനക്കു പ്രത്യുപകാരം ചെയ്യാന്‍ അവര്‍ക്കു വകയില്ലല്ലോ. നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രത്യുപകാരം ഉണ്ടാകും.” ഒരു ശതമാനത്തില്‍ താഴെമാത്രം വിശ്വാസികള്‍ അനുസരിക്കുന്ന യേശുവിന്റെ മറ്റൊരു കല്പനയാണിത്. നാം മുടന്തരേയും കുരുടരേയും മാത്രം നോക്കി പോകണം എന്നതല്ല ഇവിടുത്തെ വിഷയം. നമുക്കു ഒരുവിധത്തിലും പ്രത്യുപകാരം ചെയ്‌വാന്‍ കഴിയാത്തവരെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണം എന്നതാണ് ഇവിടുത്തെ പോയിന്റ്. ഇങ്ങനെ ഇവിടെ നിങ്ങള്‍ക്കു പ്രത്യുപകാരം ലഭിച്ചില്ലെങ്കിലും നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിങ്ങള്‍ക്കു പ്രത്യുപകാരം ലഭിക്കും.

പണമോ പദവിയോ തങ്ങള്‍ക്ക് എന്തെങ്കിലും നേട്ടങ്ങളോ അമ്പേഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മ ചെയ്തവര്‍ക്ക് ഒടുവില്‍ ദൈവം പ്രത്യുപകാരം ചെയ്യുന്ന സമയത്തെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിലും ഇന്നു മുമ്പന്മാരായി തോന്നുന്ന പലരും അന്നു പിമ്പന്മാരാകും. ഇന്നു പിമ്പന്മാരായ പലരും അന്നു മുമ്പന്മാരായിരിക്കും.

ഭൂമിയെ ദുഷിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള സമയവും വന്നു എന്നാണ് നാം തുടര്‍ന്നു വായിക്കുന്നത്. വെളിപ്പാട് 19:2-ല്‍ മഹതിയാം ബാബിലോനിനെക്കുറിച്ച് (ക്രിസ്തുവിനോടു വിവാഹനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുകയും തങ്ങളുടെ മോഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന വ്യഭിചാരിണിയായ ക്രിസ്തീയതയാണത്) അവള്‍ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കി എന്നു പറഞ്ഞിരിക്കുന്നു. ആത്മിക വ്യഭിചാരം എന്നതു ഭൂമിയെപ്പോലും ദുഷിപ്പിക്കുന്നതാണ്.

‘ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും’ (1 കൊരി. 3:17) സഭയെന്നു പറയുന്നതു ദൈവത്തിന്റെ മന്ദിരമാണ്. ദൈവത്തിന്റെ സഭയെ ഒരു മനുഷ്യന്‍ നശിപ്പിച്ചാല്‍ ഒരുനാള്‍ കര്‍ത്താവ് അവനെ നശിപ്പിക്കും. അനന്യാസും സഫീറയും ദൈവമന്ദിരത്തിലേക്കു നാശം കൊണ്ടുവന്നു. ദൈവം അവരെ ഉടനെതന്നെ നശിപ്പിച്ചു (പ്രവൃ.5). ഈ രണ്ടായിരം വര്‍ഷത്തിനിടയില്‍ ഇപ്രകാരം ഉടനടിയുള്ള ന്യായവിധികള്‍ വിരളമായിരുന്നു. എന്നാല്‍ അതിന്റെയര്‍ത്ഥം നാശം കൊണ്ടുവരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയും എന്നാണോ? അല്ല. ദൈവം അവരെ നശിപ്പിക്കുന്ന ഒരു ദിവസം വേഗം വരുന്നു.

‘പഴയമനുഷ്യന്‍ ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന’വനാണെന്ന് എഫെ. 4:22 പറയുന്നു. ലോകത്തിലെ എല്ലാ നാശവും മോഹത്താലാണുണ്ടാകുന്നത്. (2പത്രോ. 1:4) തങ്ങളുടെ മോഹങ്ങള്‍ക്കനുസരിച്ച് ജീവിച്ച് ഭൂമിയെ നശിപ്പിച്ചവരെ ഇവിടെ ദൈവം നശിപ്പിക്കുന്നു.

വാക്യം 19: അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തില്‍ പ്രത്യക്ഷമായി. മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

വെളിപ്പാട് 21:22-ല്‍ നാം വായിക്കുന്നത് ”മന്ദിരം അതില്‍ കണ്ടില്ല. സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു’ എന്നാണ്. അതുകൊണ്ട് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രതീകാത്മകമായ ഭാഷയാണെന്നു വ്യക്തം. ദൈവത്തിന്റെ സാന്നിദ്ധ്യത്തെയാണ് പ്രതീകാത്മകമായി ദൈവത്തിന്റെ ആലയം എന്നു പറഞ്ഞിരിക്കുന്നത്. തന്റെ ഉടമ്പടിയോടുള്ള ദൈവത്തിന്റെ വിശ്വസ്തതയെ നിയമപ്പെട്ടകം എന്ന പ്രതീകത്തിലൂടെയും സൂചിപ്പിച്ചിരിക്കുന്നു. ഇടിമുഴക്കവും ഭൂകമ്പവും മിന്നലും നാദവുമെല്ലാം ദൈവത്തിന്റെ ശക്തിയേയും കുറിക്കുന്നു.

അദ്ധ്യായം 12

വാക്യം 1,2: സ്വര്‍ഗ്ഗത്തില്‍ വലിയൊരു അടയാളം കാണായി. സൂര്യനെ അണിഞ്ഞോരു സ്ത്രീ. അവളുടെ കാല്ക്കീഴ് ചന്ദ്രനും അവളുടെ തലയില്‍ പന്ത്രണ്ടു നക്ഷത്രം കൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. അവള്‍ ഗര്‍ഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.

ഈ സ്ത്രീ ആരുടെ പ്രതീകമാണ്?

തിരുവെഴുത്തിനെ വ്യാഖ്യാനിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വചനത്തെ വചനവുമായി താരതമ്യം ചെയ്തു നോക്കുകയാണ്. ബൈബിളില്‍ മുഴുവന്‍ പരതിയാല്‍ ഒരു ജനതയെക്കുറിക്കാന്‍ ‘സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും’ എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നത് ഒരു ഭാഗത്തുമാത്രമാണെന്നു കാണുവാന്‍ കഴിയും-ഉല്പത്തി 37:9-ല്‍. അവിടെ യോസേഫ് താന്‍ കണ്ട സ്വപ്നം സഹോദരന്മാരോട് വിവരിക്കുകയാണ്. ‘സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്‌ക്കരിച്ചു.” അവന്റെ പിതാവ് യാക്കോബ് ഉടനെ അതിന്റെ അര്‍ത്ഥം ഗ്രഹിച്ച് യോസേഫിനെ ശാസിക്കുന്നു- ”ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാങ്കം വീണു നിന്നെ നമസ്‌കരിപ്പാന്‍ വരുമോ?” പക്ഷേ ഒടുവില്‍ മിസ്രയേമില്‍ അതു തന്നെയാണ് സംഭവിച്ചത്- ‘സൂര്യനും ചന്ദ്രനും പന്ത്രണ്ടു നക്ഷത്രങ്ങളും’ എന്ന പ്രയോഗം യാക്കോബിന്റെ കുടുംബത്തെ ചിത്രീകരിക്കാനാണ് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇവിടെനിന്ന് വ്യക്തമാണ്. അതുകൊണ്ട് വെളിപ്പാട് 12-ല്‍ കാണുന്ന സ്ത്രീ, ആ കുടുംബത്തില്‍നിന്ന് ഉടലെടുത്ത യിസ്രായേല്‍ രാഷ്ട്രത്തിന്റെ പ്രതീകമാണ്.

ആ സ്ത്രീ പ്രസവവേദനയിലാണ്. മീഖ 5:2-4ല്‍ നാം വായിക്കുന്നു ”ബേത്‌ലേഹം…. യിസ്രായേലിന് അധിപതിയായിരിക്കേണ്ടവന്‍ എനിക്കു നിന്നില്‍ നിന്ന് ഉത്ഭവിച്ചുവരും……….. പ്രസവിക്കാനുള്ളവള്‍ പ്രസവിക്കുവോളം അവന്‍ അവരെ ഏല്പിച്ചുകൊടുക്കും. അവന്റെ സഹോദരന്മാരില്‍ ശേഷിപ്പുള്ളര്‍ (മാനസാന്തരപ്പെടുന്ന ജാതികള്‍) യിസ്രായേല്‍ മക്കളുടെ അടുക്കല്‍ മടങ്ങിവരും. എന്നാല്‍ അവന്‍ അവിടെ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും” ഇവിടെ നാം കാണുന്നത് യേശുക്രിസ്തുവിനെ പ്രസവിപ്പാനുള്ള വേദനയിലായിരിക്കുന്ന യിസ്രായേല്‍ എന്ന സ്ത്രീയേയാണ് (റോമ. 9:4,5 കാണുക)


വാക്യം 3: സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അടയാളം കാണായി. ഏഴു തലയും പത്തുകൊമ്പും തലയില്‍ ഏഴുരാജമുടിയുമായി തീ നിറമുള്ളോരു മഹാസര്‍പ്പം.

ഈ മഹാസര്‍പ്പം സാത്താനാണ് (ഒന്‍പതാം വാക്യം). 13-ാം അധ്യായം പഠിക്കുമ്പോള്‍ ഏഴു തല, പത്തുകൊമ്പ് എന്നിവയെക്കുറിച്ചു വിശദമായി ചിന്തിക്കാം. എന്നാല്‍ ഒരു ലോക ഗവണ്‍മെന്റിനെയാണു കുറിക്കുന്നതെന്നു മാത്രം ഞാനിവിടെ പറയട്ടെ. ലോകത്തിലെ ഗവണ്‍മെന്റുകളുടെ മേല്‍ സാത്താനുള്ള നിയന്ത്രണത്തിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. പാര്‍സി രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു ദുഷ്ടശക്തിയെക്കുറിച്ച് ദാനി. 10ല്‍ നാം കാണുന്നു. എഫെസ്യര്‍ 16:12-ല്‍ നമുക്കു പോരാട്ടമുള്ളതു സ്വര്‍ല്ലോകങ്ങളില്‍ ഇരിക്കുന്ന ലോകാധിപതികളോടാണെന്നും നാം വായിക്കുന്നു. രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലല്ല യഥാര്‍ത്ഥ ലോകാധിപതികള്‍ ഇരിക്കുന്നത്. സത്യത്തില്‍ അവിടെ ഇരിക്കുന്ന നേതാക്കന്മാര്‍, സ്വര്‍ലോകങ്ങളില്‍ ഇരുന്നു ചരടുവലിക്കുന്ന ദുഷ്ടശക്തികളുടെ താളത്തിനൊത്തു തുള്ളുന്ന പാവകള്‍ മാത്രമാണ്. അതുകൊണ്ടാണ് ദുഷ്ടശക്തികളുടെ സ്വാധീനത്തെ ബന്ധിക്കുവാന്‍ വേണ്ടി അധികാരികളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കണം എന്നു സഭയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ എല്ലാ രാജ്യത്തേയും ഭരണാധികാരികളെ സ്വാധീനിക്കാന്‍ സഭയ്ക്ക് അധികാരം ലഭിച്ചിരിക്കുന്നു.

സര്‍പ്പത്തിന്റെ നിറം ചുവപ്പാണ്. രക്തത്തിന്റെയും കുലപാതകത്തിന്റെയും നിറം. യോഹ. 8:44ല്‍ യേശു പിശാചിനെ കുലപാതകന്‍ എന്നു വിളിച്ചിരിക്കുന്നു. സാത്താന്‍ മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനുമാണു വരുന്നതെന്നും യേശു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സര്‍പ്പം തീനിറമുള്ളതായിരിക്കുന്നത്.

എന്നാല്‍ ദൈവം സൃഷ്ടിച്ച സമയത്ത് അവന്‍ അങ്ങനെയായിരുന്നില്ല. ദൈവത്തിന്റെ സൃഷ്ടികളില്‍ വച്ച് ഏറ്റവും മനോഹര രൂപിയായിരുന്നു അവന്‍. ദൈവത്തിന്റെ തോട്ടം ഭരിച്ചിരുന്ന അഭിഷിക്തനായ ഒരു കെരൂബെന്നാണ് യെഹ. 28:13ല്‍ നാം അവനെപ്പറ്റി വായിക്കുന്നത്. എന്നാല്‍ നിഗളവും മത്സരമനോഭാവവും ഹൃദയത്തില്‍ വന്നപ്പോള്‍ അവനൊരു ഭീകരസര്‍പ്പമായി അധഃപതിച്ചു.

ഒരുവന്‍ മാലാഖയെപ്പോലെ നിര്‍മ്മലനായിരുന്നാലും ഹൃദയത്തില്‍ നിഗളം പ്രവേശിപ്പാന്‍ അനുവദിച്ചാല്‍ അവന്‍ സര്‍പ്പത്തെപ്പോലെ ആയിത്തീരും. അധികാരത്തിനെതിരേയുള്ള മത്സരം. ആ അധികാരം ഭവനത്തില്‍ മതാപിതാക്കളോ, ഓഫീസില്‍ നിങ്ങളുടെ മേലധികാരിയോ, സഭയില്‍ നിങ്ങളുടെ മൂപ്പനോ ആകാം-ഹൃദയത്തില്‍ കടന്നാല്‍ വളരെവേഗം നിങ്ങള്‍ ഭീകരനായ സര്‍പ്പത്തെപ്പോലെ ആയിത്തീരും. പരിശുദ്ധാത്മാവ് ആളുകളെ യേശുവിനെപ്പോലെയാക്കാന്‍ ശ്രമിക്കുന്നതുപോലെ സാത്താന്‍ ആളുകളെ തന്നെപ്പോലെയാക്കാനാണ് പരിശ്രമിക്കുന്നത്! നിഗളത്തിന്റെയും മത്സരത്തിന്റെയും ആത്മാവിനാല്‍ ആളുകളെ മലിനപ്പെടുത്താന്‍ കഴിഞ്ഞാല്‍ അവരെ തന്നെപ്പോലെയാക്കുന്നതില്‍ സാത്താന്‍ വിജയിച്ചു കഴിഞ്ഞു.

വാക്യം 4: അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുമ്പില്‍നിന്നു.

ഇയ്യോബ് 38:6, വെളി 9:12 എന്നീ ഭാഗങ്ങളില്‍ ദൂതന്മാരെ നക്ഷത്രങ്ങള്‍ എന്നു വിളിച്ചിരിക്കുന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്, ഭൂതഗണങ്ങളില്‍ മൂന്നിലൊന്ന് മത്സരത്തില്‍ സാത്താനോടൊപ്പം പങ്കാളികളായി എന്നാകാം. യെശ. 9:15ല്‍ ‘അസത്യം ഉപദേശിക്കുന്ന പ്രവാചകനെ’ വാല്‍ എന്നു വിളിച്ചിരിക്കുന്നു. ദൈവത്തിന്റെ കോടിക്കണക്കിന് ദൂതന്മാരെ വഴി തെറ്റിച്ച് പിശാചുക്കളാക്കി മാറ്റിയ ലൂസിഫറിന്റെ വഞ്ചനെയെയാവാം സര്‍പ്പത്തിന്റെ വാല്‍ വെളിപ്പെടുത്തുന്നത്.

പ്രസവിക്കുന്ന ഉടനെ കുട്ടിയെ തിന്നുകളവാനായി സര്‍പ്പം പ്രസവിപ്പാറായ സ്ത്രീയുടെ മുമ്പില്‍ നിന്നു. യിസ്രായേലിന്റെ ചരിത്രത്തിലുടനീളം ഇതിന്റെ ഭാഗികമായ നിവൃത്തി കാണുവാന്‍ കഴിയും. ജനിക്കുന്ന ഉടനെ യഹൂദരുടെ ആണ്‍ കുഞ്ഞുങ്ങളെ ഒക്കെയും കൊന്നുകളയണമെന്നു ഫറവോന്‍ കല്പന കൊടുത്തു (പുറ. 1:16). സാത്താന്‍ എപ്പോഴും യഹൂദന്മാര്‍ക്ക് എതിരായിരുന്നു. കാരണം മശിഹാ അവരില്‍ നിന്നാണല്ലോ ഉത്ഭവിക്കേണ്ടത്. എസ്ഥേറിന്റെ പുസ്തകത്തില്‍, യിസ്രായേല്‍ ജനതയെ ഒന്നടങ്കം നശിപ്പിക്കുവാന്‍ ശ്രമിച്ച സാത്താനാല്‍ ആവേശിതനായ ഹാമാന്‍ എന്നൊരുവനെ നാം കാണുന്നു. എന്നാല്‍ ഹാമാനും വിജയിച്ചില്ല. ആണ്‍കുട്ടിയെ ജനിക്കുന്ന മാത്രയില്‍ വിഴുങ്ങിക്കളയുവാന്‍ ശ്രമിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം ഇങ്ങനെ ഭാഗികമായി നിവൃത്തിയാകുന്നതു നാം കാണുന്നു. എന്നാല്‍ ഫറവോനിലൂടെയായാലും, ഹാമാനിലൂടെയായാലും ഹിറ്റ്‌ലറിലൂടെയോ മറ്റേതൊരു ലോകനേതാവിലൂടെയോ ആയാലും യഹൂദന്മാരെ ഒടുക്കിക്കളയുവാനുള്ള സാത്താന്റെ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. വിജയിക്കുകയുമില്ല.

‘സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല തകര്‍ക്കും’ എന്ന് ദൈവം ഏദനില്‍ അരുളിച്ചെയ്തതുകൊണ്ട് മശിഹാവരും എന്നു സാത്താന് അറിയാമായിരുന്നു. അതുകൊണ്ട് പുരുഷസന്തതിയെ നശിപ്പിപ്പാനായി അവന്‍ കാത്തിരുന്നു. യേശു ജനിച്ച ഉടനെ ബേത്‌ലഹേമിലെ രണ്ടുവയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെ ഒക്കെയും കൊന്നുകളവാന്‍ സാത്താന്‍ ഹെരോദാവിനെ പ്രേരിപ്പിച്ചു. പക്ഷേ നവജാതശിശു ആ വധശ്രമത്തെ അതിജീവിച്ചു.

വാക്യം 5: അവള്‍ സകലജാതികളേയും ഇരുമ്പുകോല്‍കൊണ്ടു മേയ്പ്പാനുള്ളോരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു.

‘സകലജാതികളേയും ഇരുമ്പുകോല്‍കൊണ്ടു മേയ്ക്കുന്ന ആണ്‍കുട്ടി’ (വെളി. 19:15) എന്നു പറഞ്ഞിരിക്കുന്നത് യേശുവിനെയാണ്. ഇവിടെ കാണുന്ന ശിശു, മകന്‍ എന്നീ പ്രയോഗങ്ങള്‍ (ഇംഗ്ലീഷ് ബൈബിള്‍) ”ഒരു ശിശു ജനിച്ചിരിക്കുന്നു. ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു” എന്ന യെശ. 9:6ലെ പ്രയോഗങ്ങളെ അനുസ്മരിപ്പിക്കുന്നു.

ഭരിക്കും എന്നതിനുപകരം മേയിക്കും എന്നപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ ലോകാധിപതികളെപ്പോലെ യേശു ലോകത്തെ ഭരിക്കുകയല്ല. അവിടുന്ന് ജാതികളെ മേയിക്കുകയാണ്. ഒരു ഇടയന്റെ ആത്മാവില്‍ ആട്ടിന്‍കൂട്ടത്തെ മുമ്പില്‍നിന്നു നയിക്കുന്നതാണ് ദൈവദൃഷ്ടിയില്‍ യഥാര്‍ത്ഥഭരണം. ദൈവത്താല്‍ നിയമിച്ചാക്കപ്പെട്ട എല്ലാ നേതാക്കളേയും ഇങ്ങനെ തിരിച്ചറിയാന്‍ കഴിയും. അവര്‍ മേലധികാരികളല്ല ഇടയന്മാരായിരിക്കും.

ദൈവത്തിന്റെ സിംഹാസനത്തിലേക്ക് കുട്ടി എടുക്കപ്പെട്ടു. ഇതും കുട്ടി യേശുക്രിസ്തുവാണെന്നതിന്റെ തെളിവാണ്. വെളി. 3:21 ല്‍ നാം വായിച്ചത്. ജയാളി യേശുവിനോടുകൂടെ അവിടുത്തെ സിഹാസനത്തില്‍ ഇരിക്കും എന്നാണ്. പിതാവായ ദൈവത്തിന്റെ സിംഹാസനമല്ല അത്. യേശുക്രിസ്തു മാത്രമാണ് പിതാവിനോടൊപ്പം ദൈവസിംഹാസനത്തില്‍ ഇരിക്കുന്നത്.

യിസ്രായേലിനെ സംബന്ധിച്ച് അക്ഷരികമായി സത്യമായിരിക്കുന്നത് സഭയെ സംബന്ധിച്ച് പ്രതീകാത്മകമായ സത്യമായി ഭവിക്കും. അതുകൊണ്ട് ചില ആത്മീയ സത്യങ്ങള്‍ പഠിപ്പാനായി സ്ത്രീയെ സഭയുടെ നിഴലായും നമുക്കെടുക്കാം. ‘മീതെയുള്ള യെരുശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ’ എന്ന് ഗലാ 4:26 പറയുന്നു. ‘ക്രിസ്തു നിങ്ങളില്‍ ഉരുവാകുവോളം പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ’ എന്നാണു പൗലൊസ് ഗലാ. 4:19ല്‍ എഴുതുന്നത്. മറ്റുള്ളവരില്‍ ക്രിസ്തുവിന്റെ സ്വഭാവം വരുത്തുവാനായി നൊമ്പരപ്പെടുന്ന ആത്മാവുള്ളവരെയാണു ദൈവം നോക്കിക്കൊണ്ടിരിക്കുന്നത്.

വാക്യം 6: സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന് ദൈവം ഒരുക്കിയൊരു സ്ഥലം അവള്‍ക്കുണ്ട്.

എതിര്‍ ക്രിസ്തുവിന്റെ വാഴ്ചക്കാലത്താണ് ഇതു സംഭവിക്കുക. യെഹൂദന്മാരോടുള്ള തന്റെ ഉടമ്പടി ലംഘിച്ചശേഷം യിസ്രായേല്‍ ജനതയ്‌ക്കെതിരെ അവന്‍ വലിയ പീഡനം അഴിച്ചുവിടും. അക്കാലത്ത് ദൈവം 1260 ദിവസം യിസ്രായേലിനെ മരുഭൂമിയില്‍ സംരക്ഷിച്ചു പരിപാലിക്കും. യിരെമ്യാവ് 30:5-7ല്‍ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ”നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു… ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിന് കൊടുത്തിരിക്കുന്നത് എന്ത്? ആ നാള്‍ പോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്റെ കഷ്ടകാലം തന്നെ. എങ്കിലും അവന്‍ അതില്‍നിന്നു രക്ഷിക്കപ്പെടും”. യിസ്രായേല്‍ മക്കളെ സംബന്ധിച്ചിടത്തോളം അത് ഒരു മഹോപദ്രവത്തിന്റെ സമയമാണ്. എന്നാല്‍ അവര്‍ അതില്‍നിന്നു സുരക്ഷിതരായിരിക്കും. അതാണ് നാം വെളി. 12:6ല്‍ വായിക്കുന്നത്. മൂന്നരവര്‍ഷം സ്ത്രീയെ മരുഭൂമിയില്‍ പോറ്റിപ്പുലര്‍ത്തും.

വാക്യം 7: പിന്നെ സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഉണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി. തന്റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി. ജയിച്ചില്ലതാനും.

ദാനിയേല്‍ 12:1 ല്‍ നാം വായിക്കുന്നു: ”ആ കാലത്ത് നിന്റെ സ്വജാതിക്കാര്‍ക്ക് (യിസ്രായേല്‍) തുണനില്ക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ഒരു ജാതി ഉണ്ടായതുമുതല്‍ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം (മഹോപദ്രവം) ഉണ്ടാകും. അന്നു നിന്റെ ജനം പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ രക്ഷപ്രാപിക്കും.”

വീണ്ടും നാം വായിക്കുന്നു: ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിനുമീതെ നില്ക്കുന്ന പുരുഷന്‍ വലങ്കയ്യും ഇടങ്കയ്യും സ്വര്‍ഗ്ഗത്തേക്കുയര്‍ത്തി എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ദ്ധവും (മൂന്നരവര്‍ഷം) ചെല്ലും. അവര്‍ വിശുദ്ധ ജനത്തിന്റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങള്‍ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു.” (ദാനി. 12:7).

വാക്യം 8,9: സ്വര്‍ഗ്ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു. അവന്റെ ദൂതന്മാരേയും അവനോടുകൂടെ തള്ളിക്കളഞ്ഞു.

അവസാനത്തെ മൂന്നരവര്‍ഷ കാലയളവിലാണ് ഇതു സംഭവിക്കുന്നത്. ഭൂമിയില്‍ യേശു തന്റെ രാജ്യം സ്ഥാപിക്കുന്നതിന് തൊട്ടുമുമ്പ്. സാത്താനെ അന്നു ഭൂമിയിലേക്കു തള്ളിക്കളയും. ഇന്ന് അവന്‍ സ്വര്‍ല്ലോകങ്ങളിലാണ്. പലരും ചിന്തിക്കുന്നത് സാത്താന്‍ നരകത്തിലാണെന്നാണ്. എന്നാല്‍ അവന്‍ അവിടെയല്ല. അവനെ ഒരുനാള്‍ തീപ്പൊയ്കയില്‍ തള്ളിക്കളയും എന്നത് നേര്. എന്നാല്‍ ഇന്നിപ്പോള്‍ അവന്‍ സ്വര്‍ല്ലോകങ്ങളിലാണ്. ഇന്ന് നമുക്ക് പോരാട്ടമുള്ളത് സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അന്ധകാരശക്തികളോടും ആണല്ലോ (എഫെ. 6:12).

ബൈബിള്‍ മൂന്നു സ്വര്‍ഗ്ഗങ്ങളെക്കുറിച്ചു പറയുന്നു. ഒന്നാമത്തെ സ്വര്‍ഗ്ഗം എന്നു പറയുന്നത് ദൃശ്യമായ ഈ പ്രപഞ്ചവും ആകാശവും മറ്റുമാണ് (സങ്കീ. 8:3) മൂന്നാമത്തെ സ്വര്‍ഗ്ഗം ദൈവത്തിന്റെ സിംഹാസനം സ്ഥിതിചെയ്യുന്ന പറുദീസയാണ്. പൗലൊസ് ഒരിക്കല്‍ എടുക്കപ്പെട്ടതും ഈ മൂന്നാം സ്വര്‍ഗ്ഗത്തിലേക്കാണ് (2കൊരി. 12:2,4). ഒന്നും മൂന്നും സ്വര്‍ഗ്ഗങ്ങള്‍ക്കിടയിലാണ് രണ്ടാമത്തെ സ്വര്‍ഗ്ഗം.

നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അതു രണ്ടാം സ്വര്‍ഗ്ഗത്തെ തുളച്ചുവേണം മൂന്നാം സ്വര്‍ഗ്ഗത്തിലെത്താന്‍. രണ്ടാം സ്വര്‍ഗ്ഗത്തെ തുളച്ചുകടക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദൈവത്തെ സ്തുതിക്കുന്നതാണ്. ദൈവസ്തുതിയുടെ മുമ്പില്‍ സാത്താന് നില്ക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് നിങ്ങള്‍ക്കു പ്രാര്‍ത്ഥിപ്പാന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രാര്‍ത്ഥന നിര്‍ത്തിയിട്ട് ദൈവത്തെ സ്തുതിക്കുവാന്‍ ആരംഭിക്കുക. അങ്ങനെ മൂന്നാം സ്വര്‍ഗ്ഗവുമായി ബന്ധം സ്ഥാപിച്ചശേഷം മാത്രം വീണ്ടും പ്രാര്‍ത്ഥിക്കാന്‍ തുനിയുക.

മഹാസര്‍പ്പത്തേയും അവന്റെ ദൂതന്മാരേയും രണ്ടാം സ്വര്‍ഗ്ഗത്തില്‍നിന്ന് തള്ളിക്കളയുന്നതാണ് നാം ഇവിടെ വായിക്കുന്നത്. ‘സാത്താന്‍ മിന്നല്‍പോലെ ആകാശത്തുനിന്നു പതിക്കുന്നതു ഞാന്‍ കണ്ടു’ എന്ന് യേശു ഒരിക്കല്‍ പറഞ്ഞു (ലൂക്കൊ. 10:18). സാത്താന്റെ ആദ്യത്തെ പതനവും അവന്‍ പിശാചായി മാറിയതും യേശു കണ്ടിട്ടുണ്ട്. എന്നാല്‍ സാത്താനെ ഭൂമിയിലേക്കു തള്ളിക്കളയുന്നതും അഗാധകൂപത്തില്‍ ബന്ധിക്കുന്നതും ഒടുവില്‍ തീപ്പൊയ്കയില്‍ തള്ളിയിടുന്നതും അവിടുന്നു മുന്‍കൂട്ടി കണ്ടു. അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു ”പാമ്പുകളേയും തേളുകളേയും സാത്താന്റെ സകല ശക്തികളേയും ചവിട്ടുവാനുള്ള അധികാരം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. അവയൊന്നും നിങ്ങള്‍ക്കു ദോഷം വരുത്തുകയില്ല.”

യേശു കണ്ടതു നാമും കണ്ടാല്‍ നാം പിന്നെ സാത്താനെ പേടിക്കുകയില്ല. അവന്‍ തോറ്റ ശത്രുവാണ്. നമ്മുടെ കര്‍ത്താവ് അവനെ കാല്‍വറിയില്‍ തോല്‍പ്പിച്ചു. ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കുന്നു. ഇനി ഒരു വിശ്വാസി സാത്താനെ പേടിക്കുന്നു എന്നു പറഞ്ഞാല്‍ അതു തികച്ചും പരിഹാസ്യമാണ്. ഭയപ്പെടേണ്ട ആവശ്യമില്ല. സാത്താന്റെ പതനം കാണത്തക്കവിധം നിങ്ങളുടെ കണ്ണുകളെ തുറക്കണമേ എന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കുക. തന്റെ അന്തിമനാശം വിവരിക്കുന്ന പുസ്തകമായതുകൊണ്ട് സാത്താന്‍ വെളിപ്പാടുപുസ്തകത്തെയും വെറുക്കുന്നു.

മിഖായേലും തന്റെ ദൂതന്മാരുമാണ് സാത്താനെ പുറന്തള്ളുന്നത്. പണ്ട് സാത്താന്‍ ലൂസ്സിഫറായിരുന്നപ്പോള്‍ മീഖായേലിനും മീതെയായിരുന്നു അവന്റെ സ്ഥാനം. എന്നാല്‍ അവന്‍ നിഗളിച്ചു. അവന്‍ തള്ളപ്പെടുകയും ചെയ്തു. അവസാനം സാത്താന്റെയും അവന്റെ കിങ്കരന്മാരുടെയും ആവാസസ്ഥാനമായിരുന്ന രണ്ടാം സ്വര്‍ഗ്ഗത്തില്‍നിന്ന് അവരെ പുറന്തള്ളുവാനും മീഖായേല്‍ നിയോഗിക്കപ്പെടുന്നു.

സാത്താനെ ഇവിടെ ‘പഴയ പാമ്പെ’ന്നും ‘പിശാചെ’ന്നും വിളിച്ചിരിക്കുന്നു. പിശാച് എന്നതിന്റെ ഗ്രീക്ക് പദം ‘ഡയബൊളോസ്’ എന്നാണ്. അതില്‍ നിന്നാ ണ് ‘ഡയബോളിക്കല്‍’ (പൈശാചികം) എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായത്. എന്നാല്‍ ‘ഡയബോളോസ്’ എന്ന ഗ്രീക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ‘അപവാ ദി’ അഥവാ ‘ഏഷണിക്കാരന്‍’ എന്നാണ്. 1 തിമൊ. 3:11ല്‍ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു. ”സ്ത്രീകളും ഏഷണി പറയാതെ (ഡയബൊളോസ്)” അര്‍ത്ഥം സ്ത്രീകള്‍ കുട്ടിപ്പിശാചുകള്‍ (ഏഷണി പറയുന്നവര്‍, മറ്റുള്ളവരുടെ പിന്നില്‍ അവരെക്കുറിച്ച് അപവാദം പറയുന്നവര്‍) ആകരുതെന്നാണ്. തീര്‍ച്ചയായും പുരുഷന്മാരും ഏഷണിക്കാരാകരുത്. തുടര്‍ന്ന് 2 തിമൊ. 3:31-3ല്‍ പറയുന്നു: ”അന്ത്യകാലത്തു ദുര്‍ഘടസമയങ്ങള്‍ വരും എന്നറിയുക. മനുഷ്യര്‍…. കുട്ടിപ്പിശാചുക്കളും (ഡയബൊളോസ്) ആയിരിക്കും’ (തീത്തോസ് 2:3ല്‍ വൃദ്ധമാരും ഏഷണി പറയാത്തവരും (ഡയബൊളോസ്) ആയിരിക്കണം) എന്നു പറഞ്ഞിരിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് ഏഷണി പറഞ്ഞ് ഒരു വൃദ്ധക്ക് പിശാചായി മാറുവാന്‍ കഴിയും. ഏഷണി പറയുക എന്നത് ഒരു കുട്ടിപ്പിശാചായി മാറുക എന്നതാണ്. ഒരു ക്രിസ്ത്യാനിക്കു ക്രിസ്തുവിന്റെ പേരു ലഭിക്കുന്നതുപോലെ, ഒരുവനു സാത്താന്റെ നാമം ലഭിക്കുവാനുള്ള മാര്‍ഗ്ഗമാണിത്.

പിശാചിനുള്ള മറ്റൊരു പേര് സാത്താന്‍ എന്നാണ്. അര്‍ത്ഥം എതിരാളി അഥവാ ശത്രു. അവന്‍ ദൈവത്തിന്റേയും സത്യത്തിന്റേയും ദൈവജനത്തിന്റെയും എതിരാളിയാണ്.

അവനെ ‘വഞ്ചകന്‍’ എന്നും വിളിച്ചിരിക്കുന്നു. മുഴുലോകത്തേയും ചതിക്കുന്നവനാണവന്‍.

സാത്താന്‍ 1260 ദിവസം ഭൂമിയിലായിരിക്കും. അവന്‍ ഇപ്പോള്‍ ഇവിടെ ഇല്ലാഞ്ഞിട്ടും കാര്യങ്ങള്‍ ഇത്രത്തോളം വഷളാണെങ്കില്‍ സാത്താനേയും അവന്റെ ദൂതന്മാരേയും ഭൂമിയിലേക്കു തള്ളിയിടുമ്പോള്‍ സ്ഥിതി എത്ര ഗുരുതരമായിരിക്കും എന്നു സങ്കല്‍പിക്കാവുന്നതേയുള്ള. ആ കാലത്ത് അവനു മഹാക്രോധം ഉണ്ടായിരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

വാക്യം 10: അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മഹാശബ്ദം പറഞ്ഞുകേട്ടത്: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു. നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവസന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടു കളഞ്ഞുവല്ലോ.

‘നമ്മുടെ സഹോദരന്മാരെ കുറ്റം ചുമത്തുന്ന അപവാദി’ എന്നാണ് സാത്താനെ ഇവിടെ വിളിച്ചിരിക്കുന്നത്. ആരെങ്കിലും സഹോദരി സഹോദരന്മാരെക്കുറിച്ചു കുറ്റം പറയുന്നുണ്ടെങ്കില്‍, അവര്‍ സഹോദരന്മാരുടെ മുഖ്യ അപവാദിയായ സാത്താനോടുള്ള കൂട്ടായ്മയിലാണെന്ന് അറിഞ്ഞുകൊള്ളണം. സാത്താന്‍ നമ്മെ ദൈവസന്നിധിയില്‍ രാപ്പകല്‍ കുറ്റം ചുമത്തുകയാണ്. ”നിന്റെ പൈതല്‍ അവിടെ എങ്ങനെയാണ് പെരുമാറുന്നതെന്നു കണ്ടോ? ഇവിടെ ഇങ്ങനെ സംസാരിക്കുന്നതു ശ്രദ്ധിച്ചോ?” ഇതാണവന്റെ പറച്ചില്‍. സാത്താന്‍ നമ്മുടെ സ്വകാര്യജീവിതം സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ദൈവമുമ്പാകെ നമ്മെ കുറ്റം ചുമത്താന്‍ അവനു ധാരാളം കാര്യങ്ങള്‍ കിട്ടുന്നു.

ദൈവം അവനെ അനുഗ്രഹിച്ചതുകൊണ്ടാണ് ഇയ്യോബ് ദൈവത്തെ സേവിക്കുന്നതെന്ന് ദൈവമുമ്പാകെ ഇയ്യോബിനെ കുറ്റപ്പെടുത്തിയവനാണ് സാത്താന്‍. ഇതുപോലെ ഇന്നും വിശ്വാസികളെ സാത്താന്‍ കുറ്റപ്പെടുത്തും. തെറ്റായ മനോഭാവത്തോടെയാണു നിങ്ങള്‍ ദൈവത്തെ സേവിക്കുന്നതെന്ന് അവിടുന്നു കണ്ടാല്‍ നീതിമാനായതുകൊണ്ട് ദൈവം, സാത്താന്റെ ആരോപണം തെറ്റാണെന്നു പറയുകയില്ല. അവിടുന്നു ‘നീതിമാനായ കാര്യസ്ഥനാ’ണ് (1 യോഹ. 2:1). നാം തെറ്റുകാരാണെങ്കില്‍ കര്‍ത്താവിനു നമ്മെ ന്യായീകരിക്കുവാനും തെറ്റിനെ മറയ്ക്കുവാനും സാദ്ധ്യമല്ല. അതുകൊണ്ട് സ്വയം വിധിക്കുക, ദൈവമുമ്പാകെ കഴുകല്‍ പ്രാപിക്കുക എന്നിവയില്‍ നാം സത്യസന്ധരായിരിക്കണം. യേശുവിന്റെ രക്തത്താല്‍ സകലപാപങ്ങളില്‍ നിന്നും ശുദ്ധീകരണം പ്രാപിച്ചിരുന്നാല്‍ ദൈവമുമ്പാകെ നമ്മെ കുറ്റപ്പെടുത്താന്‍ സാത്താന് ഇടമുണ്ടാകയില്ലല്ലോ.

വാക്യം 11: അവര്‍ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു. മരണ പര്യന്തം തങ്ങളുടെ പ്രാണനെ സ്‌നേഹിച്ചതുമില്ല.

സാത്താനെ ജയിച്ച യേശുവിന്റെ ശിഷ്യന്മാരാണിവര്‍. അവരതിന് മൂന്ന് ആയുധങ്ങളാണ് ഉപയോഗിച്ചത്.
(1) അവര്‍ ദൈവത്തിന്റെ വെളിച്ചത്തില്‍ നടന്നതിനാല്‍ അവരെ ശുദ്ധീകരിച്ച യേശുക്രിസ്തുവിന്റെ രക്തം.
(2) അവരുടെ സാക്ഷ്യവചനം. തങ്ങള്‍ ക്ഷമിക്കപ്പെട്ടവരും കഴുകപ്പെട്ടവരുമാണെന്നും അവനു തങ്ങളില്‍ ഒരവകാശവും ഇല്ലെന്നും വായ്‌കൊണ്ട് സാത്താനോട് അവര്‍ നേരെ പറഞ്ഞിട്ടുണ്ട്.
(3) മരണത്തോളം അവര്‍ തങ്ങളുടെ പ്രാണനെ സ്‌നേഹിച്ചിട്ടില്ല. അവര്‍ ക്രൂശെടുത്ത് സ്വയത്തിന് മരിച്ചു.

യേശു സാത്താനെ തോല്പിച്ചത് കാല്‍വറിയിലെ കുരിശിലാണ്. ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന സ്ഥാനം എടുത്ത് ദിനന്തോറും സ്വയത്തിന് മരിച്ചാല്‍ നമുക്കും സാത്താനെ തോല്പിക്കാം.

എന്തിനാണ് ദിനംതോറും ക്രൂശെടുക്കണമെന്നു പറഞ്ഞിരിക്കുന്നത്? സാത്താനെ ദിനന്തോറും ജയിക്കുന്നതിനുവേണ്ടിയാണിത്. സ്വയത്തിനു മരിക്കുവാന്‍ നാം ഏതു ദിവസം തയ്യാറാകുന്നില്ലയോ ആ ദിവസം സാത്താന്‍ നമ്മെ ജയിക്കും.

വാക്യം 12: ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍. ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്ക് അല്പകാലമേയുള്ളു എന്ന് അറിഞ്ഞു മഹാ ക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങി വന്നിരിക്കുന്നു.

സ്വര്‍ഗ്ഗം ആനന്ദിക്കുന്നതായി പുതിയ നിയമത്തില്‍ മൂന്ന് ഭാഗങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

(1) ലൂക്കൊ 15:7 മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉണ്ടായിരിക്കും.
(2) വെളി. 12:12 ഒരു വിശ്വാസി ജയാളിയായിത്തീരുമ്പോള്‍ സ്വര്‍ഗ്ഗം സന്തോഷിക്കും.
(3) വെളി. 19:7 കുഞ്ഞാടിന്റെ കല്യാണത്തില്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉണ്ടായിരിക്കും. കാരണം കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.

ഈ മൂന്നു സന്ദര്‍ഭങ്ങളും സത്യത്തില്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ മൂന്നു പടികളാണ്.

ഒന്നാമത്തെ പടി: നാം നമ്മുടെ പാപങ്ങളെക്കുറിച്ചു മാനസാന്തരപ്പെടുക.

രണ്ടാമത്തെ പടി: സാത്താനെ വ്യക്തിജീവിതത്തില്‍ ജയിക്കുക.

മൂന്നാമത്തെ പടി: കുഞ്ഞാടിന്റെ കല്യാണത്തിനു കാന്തയായി തന്നെത്താന്‍ ഒരുക്കുക.

ഈ മൂന്നു പടികളിലൂടെയും കടന്നുപോയാല്‍ നാമെല്ലാം സ്വര്‍ഗ്ഗത്തില്‍ സന്തോഷം ളളവാക്കും.

യേശു സാത്താനെ പണ്ടേ ജയിച്ചുകഴിഞ്ഞു! താന്‍ നേടിക്കഴിഞ്ഞ വിജയം നടപ്പാക്കുന്നതിനുള്ള അവകാശം ഇപ്പോള്‍ അവിടുന്നു നമുക്കു നല്‍കിയിരിക്കുകയാണ്. ‘സമാധാനത്തിന്റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്ക്കീഴില്‍ ചതെച്ചുകളയും’ എന്നാണല്ലോ പറഞ്ഞിരിക്കുന്നത് (റോമ. 16:20)

ജനിച്ചപ്പോള്‍ തന്നെ ക്രിസ്തുവിനെ തിന്നു കളയുവാന്‍ സാത്താന്‍ ശ്രമിച്ചു. (വെളി. 12:4) പക്ഷേ അവന്‍ വിജയിച്ചില്ല. മീഖായേലും ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ അവന്‍ പടവെട്ടി. പക്ഷേ അവര്‍ അവനെ തോലിപിച്ച് താഴേക്കു തള്ളിക്കളഞ്ഞു (വാക്യം 7-9). ഇപ്പോള്‍ അവന്‍ നമ്മോടാണ് പോരാടുന്നത്. നാം പരാജയപ്പെടുമോ? ഇല്ല. യേശു ക്രൂശില്‍ നിവര്‍ത്തിച്ചത് ഇന്നു നാം നടപ്പാക്കേണ്ടതുണ്ട്.

അങ്ങനെ സമാധാനത്തിന്റെ ദൈവം നിത്യജീവിതത്തില്‍ നമ്മിലൂടെ സാത്താനെ പൂര്‍ണ്ണമായും അന്തിമമായും തകര്‍ത്തുകളയും.

പിശാച് നല്ല ഒരു പ്രവചനപഠിതാവാണ്. ഭൂമിയിലേക്കു തള്ളിയിടപ്പെട്ടുകഴിയുമ്പോള്‍ തനിക്കിനി മൂന്നര വര്‍ഷമേ ഉള്ളൂവെന്ന് അവന്‍ മനസ്സിലാക്കും. അതുകൊണ്ട് അവന് മഹാക്രോധം ഉണ്ടാകും. ഭൂമിയില്‍ ഏറ്റവും ഭീകരമായ ഒരു സമയമായിരിക്കും അത്.

വാക്യം 13: തന്നെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു എന്നു മഹാസര്‍പ്പം കണ്ടിട്ട് ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചു തുടങ്ങി.

ഭൂമിയിലേക്ക് പതിച്ചുകഴിഞ്ഞാലുടന്‍ സാത്താന്‍ യേശുക്രിസ്തുവിന് ജന്മം നല്‍കിയ യിസ്രായേല്‍ ജനതയെ ഉപദ്രവിക്കാന്‍ തുടങ്ങും.

വാക്യം 14:16 അപ്പോള്‍ സ്ത്രീക്ക് മരുഭൂമിയില്‍ തന്റെ സ്ഥലത്തേക്ക് പറന്നുപോകേണ്ടതിന് വലിയ കഴുകിന്റെ രണ്ട് ചിറക് ലഭിച്ചു. അവിടെ അവളെ സര്‍പ്പത്തോട് അകലെ ഒരു കാലവും ഇരു കാലവും അര കാലവും പോറ്റി രക്ഷിച്ചു. സര്‍പ്പം സ്ത്രീയെ ഒഴുക്കി കളയേണ്ടതിന് അവളുടെ പിന്നാലെ തന്റെ വായില്‍നിന്നും നദിപോലെ വെള്ളം ചാടിച്ചു. എന്നാല്‍ ഭൂമി സ്ത്രീക്ക് തുണനിന്നു. മഹാസര്‍പ്പം വായില്‍നിന്ന് ചാടിച്ച നദിയെ ഭൂമി വായ് തുറന്ന് വിഴുങ്ങിക്കളഞ്ഞു.

മരുഭൂമിയില്‍ ദൈവം ഒരുക്കിയ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് യിസ്രായേല്‍ ജനതയെ ആകാശമാര്‍ഗ്ഗേന കൊണ്ടുവരും എന്നതാകാം ”കഴുകിന്റെ ചിറക്” എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. സര്‍പ്പത്തിന്റെ വായില്‍നിന്ന് നദിപോലെ വരുന്ന വെള്ളം യിസ്രായേലിനെ പൂര്‍ണ്ണമായി ഒഴുക്കിക്കളയുവാനുള്ള പീഡനത്തിന്റെ പ്രളയത്തേയും സൂചിപ്പിക്കുന്നു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധകാലത്തേതിനേക്കാള്‍ കൂടുതലാളുകള്‍ അന്ന് യഹൂദന്മാരെ സഹായിക്കാന്‍ തയാറായേക്കും. അതുകൊണ്ടുതന്നെ അവരെ ഭൂമിയില്‍നിന്ന് പൂര്‍ണ്ണമായും തുടച്ചുമാറ്റുവാന്‍ കഴിയാതെപോകും.

വാക്യം 17: മഹാസര്‍പ്പം സ്ത്രീയോട് കോപിച്ചു. ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യുവാന്‍ പുറപ്പെട്ടു. അവന്‍ കടല്‍പ്പുറത്തെ മണലിന്മേല്‍ നിന്നു.

യിസ്രായേലിനോട് കോപിച്ച സര്‍പ്പത്തിന് അവളോട് ഏറെയൊന്നും ചെയ്യുവാന്‍ കഴിയാത്തതുകൊണ്ട് മറ്റുള്ളവരോട് യുദ്ധം ചെയ്യുവാന്‍ പുറപ്പെട്ടു. മറ്റുള്ളവര്‍ ആരാണ്? അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരാണവര്‍. പന്ത്രണ്ട് അപ്പോസ്തലന്മാരുടെ സാക്ഷ്യത്താല്‍ വീണ്ടും ജനിച്ച യഹൂദന്മാരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ കല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യമുള്ളവരുമാണവര്‍.

യേശുക്രിസ്തുവിന്റെ സാക്ഷ്യം മുറുകെപ്പിടിക്കുന്ന ക്രിസ്ത്യാനികള്‍ അക്കാലത്തും ഭൂമിയിലുണ്ടായിരിക്കുമെന്ന് ഇത് കാണിക്കുന്നു. അവര്‍ സാത്താനെ ജയിക്കുകയും ഭൂമിയില്‍ കര്‍ത്താവിന് ഒരു വലിയ സാക്ഷ്യം ആയിരിക്കുകയും ചെയ്യും. കര്‍ത്താവ് ആ കാലത്തിന് വേണ്ടി ഇപ്പോള്‍ ഒരു ജനത്തെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സാത്താനെ പൂര്‍ണ്ണമായി ജയിക്കാനും അവനെ നമ്മുടെ കാല്‍ക്കീഴില്‍ ചതയ്ക്കുവാനും ഈ ദിനങ്ങളില്‍ തന്നെ നമുക്ക് തയാറാവാം.

ഒരുനാള്‍ കുതിരകളോടകൂടി മത്സരിച്ചോടുവാന്‍ വേണ്ടി കര്‍ത്താവു നമ്മെ ഇന്ന് മനുഷ്യരോടുകൂടി ഓടുവാന്‍ പഠിപ്പിക്കുകയാണെന്ന് യിരെ. 12:5ല്‍ പറയുന്നു. യോര്‍ദ്ദാനിലെ പെരുവെള്ളങ്ങള്‍ വരുമ്പോള്‍ പതറാതെ നില്ക്കുവാന്‍ വേണ്ടി സമാധാന കാലത്തു നമ്മെ പരിശീലിപ്പിക്കുന്നവനാണ് അവിടുന്ന്. നമുക്ക് ഒറ്റരാത്രികൊണ്ട് തയാറാവാന്‍ കഴിയുകയില്ല. അതിന് സമയം ആവശ്യമുണ്ട്. അതുകൊണ്ട് ഇന്ന് നമുക്ക് ലഭിക്കുന്ന ഓരോ സാഹചര്യവും താഴുവാനും മരിക്കുവാനും നമുക്ക് എടുക്കാം. അങ്ങനെയെങ്കില്‍ പെരുവെള്ളങ്ങള്‍ (മഹോപദ്രവം) വരുമ്പോള്‍ കര്‍ത്താവിനുവേണ്ടി സത്യസന്ധമായി നില്‍പ്പാനും അവിടുത്തെ സാക്ഷ്യം ഭൂമിയില്‍ നിലനിര്‍ത്താനും കഴിയും.

അദ്ധ്യായം 13

വാക്യം 1 അപ്പോള്‍ പത്ത് കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്ത് രാജമുടിയും തലയില്‍ ഭൂഷണ നാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തില്‍ നിന്നു കയറുന്നത് ഞാന്‍ കണ്ടു.

സമുദ്രം ലോകത്തിലെ ജനതകളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വെളി. 17:15ല്‍ കാണുന്നു ”വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.” ഈ ലോക ജനതയ്ക്കിടയില്‍നിന്ന് പത്ത് കൊമ്പും ഏഴ് തലയും ഉള്ള ഒരു മൃഗം പുറപ്പെട്ടുവരും. അവന്റെ കൊമ്പുകളില്‍ രാജമുടിയും തലയില്‍ ദൂഷണ നാമങ്ങളും ഉണ്ടായിരിക്കും. ഈ മൃഗം എതിര്‍ ക്രിസ്തുവാണ്. ലോകാധിപതി. യേശു ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുന്നതിന് തൊട്ടു മുമ്പ് മൂന്നരവര്‍ഷം അവന്‍ ലോകത്തെ ഭരിക്കും.

ഏഴു തലകള്‍ എന്താണെന്ന് വെളി. 17:9-11ല്‍ വിശദീകരിച്ചിരിക്കുന്നു. ”തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴ് മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു. അഞ്ചുപേര്‍ വീണുപോയി. ഒരുത്തന്‍ ഉണ്ട്. മറ്റവന്‍ ഇതുവരെ വന്നിട്ടില്ല. വന്നാല്‍പിന്നെ അവന്‍ കുറഞ്ഞോന്ന് ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരിക്കുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നെ. അവന്‍ നാശത്തിലേക്ക് പോകുന്നു.”

റോമാ മഗരം ഏഴുമലകള്‍ക്കു മുകളിലാണു പണിതിരിക്കുന്നത്. തലകള്‍ ഏഴു സാമ്രാജ്യങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. യോഹന്നാന്‍ ഈ പുസ്തകം എഴുതുമ്പോള്‍ (എ.ഡി. 96 ന് അടുത്ത്) ലോകസാമ്രാജ്യങ്ങള്‍ (അവയെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശിച്ചിട്ടുണ്ട്) ഉദിച്ച് അസ്തമിച്ചു കഴിഞ്ഞു. പുറപ്പാടു പുസ്തകത്തില്‍ പറയുന്ന മിസ്രയീം (ഈജിപ്റ്റ്) സാമ്രാജ്യമാണ് ആദ്യത്തേത്. 2 രാജാക്കന്മാരില്‍ നാം വായിക്കുന്ന അശ്ശൂര്‍ രണ്ടാമത്തെ സാമ്രാജ്യം. മൂന്നാമത്തേതു ദാനിയേലിന്റെ പുസ്തകത്തിലെ ബാബിലോന്യ സമ്രാജ്യം. ദാനിയേലില്‍ തന്നെ പരാമര്‍ശിച്ചിട്ടുള്ള മേദ്ദ്യ-പാര്‍സ്യ സാമ്രാജ്യമാണ് നാലാമത്തേത്. അഞ്ചാമത്തേത് ഗ്രീക്കു സാമ്രാജ്യം. അന്ന് നിലവിലിരുന്ന ആറാമത്തേതാണ് റോമാസാമ്രാജ്യം. വെളിപ്പാടു പുസ്തകം എഴുതുമ്പോള്‍ ഭാവിയില്‍ വരേണ്ടിയിരുന്ന ഒരു സാമ്രാജ്യമാണ് ഏഴാമത്തേത്. ഒടുവില്‍ എട്ടാമത്തെ സാമ്രാജ്യം എതിര്‍ക്രിസ്തുവിന്റേതാണ്. അതിനു നേരത്തെ വന്ന ഏഴുസാമ്രാജ്യങ്ങളുമായി ഏതോതരത്തില്‍ ബന്ധമുള്ളതായും തോന്നും.

പത്തുകൊമ്പുകള്‍ എന്താണന്ന് വെളി. 17:12ല്‍ വിശദീകരിച്ചിട്ടുണ്ട്. ”പത്തുകൊമ്പ് പത്ത് രാജാക്കന്മാര്‍. അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല. മൃഗത്തോട് ഒന്നിച്ച് ഒരു നാഴിക നേരത്തേക്ക് രാജത്വം പ്രാപിക്കും താനും.”

ഈ പത്തുരാജ്യങ്ങള്‍ എതിര്‍ക്രിസ്തുവിന്റെ കാലത്തു നിലവിലിരിക്കുന്നവയാണ്. അന്ത്യകാലത്തു പത്തുരാജ്യങ്ങള്‍ ചേര്‍ന്നുവരികയും എതിര്‍ക്രിസ്തു അവയെ ഭരിക്കുകയും ചെയ്യും. അവ യൂറോപ്പിലായിരിക്കാനാണ് ഏറെ സാദ്ധ്യത. അതുകൊണ്ടുതന്നെ ഇന്നു ‘യൂറോപ്യന്‍ സാമ്പത്തിക സമൂഹം’ രൂപപ്പെട്ടുവരുന്നത് കൗതുകത്തോടെ കാണേണ്ടിയിരിക്കുന്നു. ഈ ദശ-രാഷ്ട്രസാമ്രാജ്യം ലോകത്തെ ഏറ്റവും വലിയ ‘വന്‍ശക്തി’യായിമാറും. അതിന്റെ സാമ്പത്തിക പേശീബലംകൊണ്ടാണ് ഈ പദവി കൈവരിക്കുക. എതിര്‍ക്രിസ്തു ഈ ‘വന്‍ശക്തി’യുടെ ഭരണാധികാരിയായിരിക്കും.

യോഹന്നാന്‍ പത്മോസ്ദ്വീപിലായിരുന്നു. അതുകൊണ്ട് മൃഗം കയറിവന്ന സമുദ്രം മെഡിറ്ററേനിയന്‍സമുദ്രമാണ്. മൃഗത്തിന്റെ ആറുതലകളും- ഈജിപ്റ്റ്, അസ്സീരിയ, ബാബിലോണ്‍, മേദ്ദ്യപാര്‍സ്യ, ഗ്രീസ്, റോം-മെഡിറ്ററേനിയന്‍ സമുദ്രത്തിനു സമീപത്തോ ചുറ്റുപാടോ നിന്ന് രൂപപ്പെട്ടുവന്നവയാണ്. അതുകൊണ്ടു തന്നെ പത്തുരാജ്യങ്ങളും അവിടെനിന്നു തന്നെ ഉള്ളതാകാനാണു സാദ്ധ്യത.

വാക്യം 2: ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാല്‍ കരടിയുടെ കാല്‍ പോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു. അതിനു മഹാസര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.

ദാനിയേല്‍ രണ്ടാം അദ്ധ്യായത്തില്‍ നെബൂഖദ്‌നേസര്‍ രാജാവു സ്വപ്നത്തില്‍ കണ്ട ബിംബത്തെക്കുറിച്ച് നാം വായിക്കുന്നു. അതിന്റെ തല തങ്കം കൊണ്ടും നെഞ്ചും കൈയും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരുമ്പുകൊണ്ടും കാല്‍ പാതി ഇരുമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.

ബിംബത്തിന്റെ തല മുതല്‍ താഴേക്കുവരുന്തോറും ലോഹത്തിന്റെ മൂല്യം കുറഞ്ഞുവരുന്നതു ശ്രദ്ധിക്കുക. മനുഷ്യവംശം നിരന്തരം അധഃപതിച്ചു വരികയാണെന്നാണ് ഇതു കാണിക്കുന്നത്. ദാനിയേല്‍ 2:38-42-ല്‍ ദാനിയേല്‍ സ്വപ്നത്തിന്റെ അര്‍ത്ഥം വിവരിക്കുന്നതിങ്ങനെ: ”പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ (ബാബിലോന്‍)” ”തിരുമനസ്സിലെശേഷം തിരുമേനിയേക്കാള്‍ താണതായ മറ്റൊരു രാജത്വം വരും” (മേദ്യപാര്‍സ്യ). താമ്രം കൊണ്ടുള്ള മൂന്നാമത്തെ സാമ്രാജ്യം ഗ്രീസാണ്. ”നാലാമത്തെ രാജത്വം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും. റോമന്‍ സാമ്രാജ്യമാണിത്. തുടര്‍ന്ന് സ്വപ്നത്തില്‍ രണ്ടായിരം വര്‍ഷത്തെ സഭായുഗത്തെ ഒഴിവാക്കി അന്ത്യകാലത്തെ രാജത്വത്തെക്കുറിച്ചു വിവരിക്കുന്നത് ഇങ്ങനെ: ”കാലും കാല്‍വിരലും പാതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ അത് ഒരു ഭിന്നരാജത്വം ആയിരിക്കും. …..പാതി ഇരുമ്പും (ഏകാധിപത്യം) പാതി കളിമണ്ണും (ജനാധിപത്യം) കൊണ്ട് ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ട് ഉടഞ്ഞുപോകുന്നതും ആയിരിക്കും.”

അന്ത്യകാലത്ത് ഏകാധിപത്യവും ജനാധിപത്യവും പൊതുവായി കാണുവാന്‍ കഴിയും. ബിംബത്തിന് എത്ര കാല്‍വിരലുകളാണു ഉണ്ടായിരുന്നത്? പത്തെണ്ണം: എതിര്‍ക്രിസ്തു ഭരിക്കുന്നതായി വെളിപ്പാട് 13ല്‍ നാം കാണുന്ന പത്തു രാജത്വങ്ങള്‍-പത്തുകൊമ്പുകള്‍- ആണവ.
ദാനിയേല്‍ തുടര്‍ന്നു പറയുന്നു: ”ഈ രാജാക്കന്മാരുടെ കാലത്ത് സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും” (44-ാം വാക്യം). നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രാജത്വമാണത്.

സ്വപ്‌നത്തില്‍ അതു ചിത്രീകരിച്ചിരിക്കുന്നത് ഈ വിധമാണ്: ”കൈതൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാലില്‍ അടിച്ചുകളഞ്ഞു.” (ദാനി 2:3). കല്ല് കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്. ഈ കല്ല്, സ്വര്‍ണ്ണം, വെള്ളി, താമ്രം, ഇരുമ്പ് ഇവകൊണ്ടുള്ള ഭാഗങ്ങളിലെങ്ങുമല്ല വന്നിടിച്ചത് എന്നതു ശ്രദ്ധേയമാണ്. ഈ രാജത്വങ്ങളെല്ലാം ഭൂതകാലത്തില്‍ ഉള്ളതും കഴിഞ്ഞുപോയവയുമാണ്. കല്ല് പാദത്തിലാണ് വന്ന് അടിക്കുന്നത്. അവസാനം ”ബിംബത്തെ അടിച്ച കല്ല് ഒരു മഹാപര്‍വ്വതമായിത്തീര്‍ന്ന് ഭൂമിയില്‍ ഒക്കെയും നിറഞ്ഞു” (ദാനി. 2:35). മുഴുഭൂമിയിലും നിറയുന്ന ക്രിസ്തുവിന്റെ രാജത്വമാണത്.

സ്വപ്നത്തില്‍ ഈ രാജത്വങ്ങളെ മാനുഷികമായ ഒരു കാഴ്ചപ്പാടിലാണു ചിത്രീകരിച്ചിരിക്കുന്നത്. ദൈവം ഇതേ രാജത്വങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് ദാനിയേലിന് പിന്നീട് കാണിച്ചുകൊടുക്കുന്നുണ്ട്. അവിടെ ഇവ വിലപിടിപ്പുള്ള ലോഹങ്ങളായല്ല. മറിച്ച് ദുഷ്ടമൃഗങ്ങളായാണു ചിത്രീകരിച്ചിരിക്കുന്നത്.

ദൈവം തനിക്ക് നല്‍കിയ ഒരു സ്വപ്നത്തെക്കുറിച്ച് ദാനിയേല്‍ തന്റെ പുസ്തകം 7:2-4ല്‍ വിവരിക്കുന്നത് ശ്രദ്ധിക്കുക: ”ഞാന്‍ രാത്രിയില്‍ എന്റെ ദര്‍ശനത്തില്‍ കണ്ടത്: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ (മദ്ധ്യധരണ്യാഴി) നേരെ അടിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ തമ്മില്‍ ഭേദിച്ചിരിക്കുന്ന നാലു മൃഗങ്ങള്‍ സമുദ്രത്തില്‍നിന്നു കരേറി വന്നു. ഒന്നാമത്തേത് സിംഹത്തോട് സൃദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു” ഇത് ബാബിലോന്‍ ആയിരുന്നു. തുടര്‍ന്ന് മേദ്ദ്യ പാര്‍സ്യ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന കരടിയെയാണ് കണ്ടത്. പിന്നെ പുള്ളിപ്പുലി. അത് ഗ്രീസിന് സദൃശം. ഇതിനുശേഷം ”ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമതൊരു മൃഗത്തെ കണ്ടു. അതിനു വലിയ ഇരുമ്പു പല്ലുണ്ടായിരുന്നു. അത് തിന്നുകയും തകര്‍ക്കുകയും ചെയ്തിട്ട് ശേഷമുള്ളതിനെ കാലുകൊണ്ട് ചവിട്ടിക്കളഞ്ഞു. (റോമന്‍ സാമ്രാജ്യമാണിത്) ”അതിന് പത്ത് കൊമ്പുണ്ടായിരുന്നു” (അന്ത്യകാലത്ത് ചേര്‍ന്നു വരുന്ന പത്ത് രാജത്വങ്ങളാണിവ) ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പ് (എതിര്‍ ക്രിസ്തു) മുളച്ചുവന്നു. അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്ന് വേരോടെ പറിഞ്ഞുപോയി. ഈ കൊമ്പില്‍ മനുഷ്യന്റെ കൊമ്പുപോലെ കണ്ണും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.”

ഒടുവില്‍ അവന്‍ കണ്ടത് എതിര്‍ ക്രിസ്തു കൊല്ലപ്പെടുകയും ക്രിസ്തു മടങ്ങിവന്ന് ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുകയും ചെയ്യുന്നതാണ്. ”ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അവര്‍ ന്യായാസനങ്ങളെ വച്ചു. വയോധികനായ ഒരുത്തനിരുന്നു…. ആയിരമായിരം പേര്‍ അവന് ശുശ്രൂഷ ചെയ്തു….. അവര്‍ മൃഗത്തെ കൊന്നു… മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു…. സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സ്‌നേഹിക്കേണ്ടതിന് അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു. അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (വാക്യം 9-14)

സിംഹം, കരടി, പുള്ളിപ്പുലി എന്ന ക്രമത്തിലാണ് ദാനിയേല്‍ കണ്ടത്. കാരണം ഈ രാജത്വങ്ങള്‍ ഭാവിയില്‍ വരേണ്ടവയായിരുന്നു. എന്നാല്‍ യോഹന്നാന്‍ കണ്ട മൃഗത്തിന് ഈ മൂന്നിന്റേയും സ്വഭാവഗുണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ വിപരീതക്രമത്തിലായിരുന്നു. അതായത് പുള്ളിപ്പുലി, കരടി, സിംഹം എന്ന ക്രമത്തില്‍ (വെളി. 13:2) ഇതിന് കാരണം യോഹന്നാന്‍ ഭൂതകാലത്തില്‍ കഴിഞ്ഞുപോയ രാജത്വങ്ങളെ പിന്തിരിഞ്ഞ് നോക്കുകയായിരുന്നല്ലോ. എതിര്‍ ക്രിസ്തുവിന് കഴിഞ്ഞുപോയ ബാബിലോണ്‍, മേദ്യ, പാര്‍സ്യ, റോം, സിംഹം, കരടി, പുള്ളിപ്പുലി എന്നീ മൂന്നു ലോക സാമ്രാജ്യത്വങ്ങളുടേയും ഗുണഗണങ്ങളുണ്ടായിരിക്കുമെന്ന് സാരം.

ദൈവദൃഷ്ടിയില്‍ ഈ രാജത്വങ്ങളെല്ലാം മൃഗങ്ങളെപ്പോലെയാണ്. മനുഷ്യന്‍ പരിശുദ്ധാത്മാവിന്റെ വിളിയോട് പ്രതികരിച്ചില്ലെങ്കില്‍ അവന്‍ അധഃപതിച്ച് മൃഗത്തെപ്പോലെയായിത്തീരും. ദൈവം ലോകത്തിലെ എല്ലാം രാഷ്ട്രീയ പാര്‍ട്ടികളെയും മൃഗങ്ങളെപ്പോലെയാണ് കാണുന്നത്. നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഒരു വന്യമൃഗത്തെ മറ്റൊന്നിനു പകരം തിരഞ്ഞെടുക്കുകയാണ്. അതുകൊണ്ടാണ് ഞാന്‍ ഒരിക്കലും വോട്ട് ചെയ്യാന്‍ പോകാത്തത്. കാരണം എനിക്കൊരു വന്യമൃഗത്തിനു വോട്ടു രേഖപ്പെടുത്താനാവില്ല. പകരം എല്ലാറ്റിനേയും നിയന്ത്രിച്ച് രാജ്യം ഭരിപ്പാനായി അവിടുന്ന് തിരഞ്ഞെടുത്തതിനെ അതിനു നിയോഗിക്കണമേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുന്നു.

സര്‍പ്പം ആണ് (സാത്താന്‍) എതിര്‍ ക്രിസ്തുവിന് ശക്തിയും സിംഹാസനവും അധികാരവും നല്‍കുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതെല്ലാം സാത്താന്‍ യേശുക്രിസ്തുവിനു നല്‍കാന്‍ തുനിഞ്ഞതാണ്. എന്നാല്‍ യേശു അതു നിരസിച്ചു. പക്ഷേ യേശു തിരഞ്ഞെടുത്ത മാര്‍ഗ്ഗം എതിര്‍ ക്രിസ്തു തിരഞ്ഞെടുക്കുകയില്ല. അവന്‍ സാത്താനെ ആരാധിക്കുന്നതു തിരഞ്ഞെടുക്കും. അങ്ങനെ ലോകരാജത്വം കയ്യടക്കും.

തങ്ങളുടെ മനസ്സാക്ഷിയെ ബലികഴിച്ച് അവനെ വണങ്ങുവാന്‍ തയാറായാല്‍ അങ്ങനെ ഉള്ളവര്‍ക്കെല്ലാം തന്റെ ശക്തി നല്‍കുവാന്‍ സാത്താന്‍ തയാറാണ്. ഇന്ന് സാത്താനില്‍ നിന്ന് ഇമ്മട്ടില്‍ അമാനുഷിക ശക്തി നേടിയ പലരും ലോകത്തുണ്ട്. തങ്ങളേത്തന്നെ സാത്താന് വിറ്റതുകൊണ്ട് പല ജാതീയ മത നേതാക്കന്മാരും പ്രകൃത്യാതീത ശക്തികള്‍ ഉള്ളവരാണ്.

വാക്യം 3: അതിന്റെ തലകളിലൊന്ന് മരണകരമായ മുറിവേറ്റതുപോലെ ഞാന്‍ കണ്ടു. അതിന്റെ മരണകരമായ മുറിവ് പൊറുത്തുപോയി. സര്‍വ്വഭൂമിയും മൃഗത്തെ കണ്ട് വിസ്മയിച്ചു.

യേശുക്രിസ്തുവിന്റെ പുനരുദ്ധാരണത്തിന്റെ ഒരു അനുകരണം പോലെ ഇത് തോന്നുന്നു. സാധ്യമായ വിധത്തിലെല്ലാം ക്രിസ്തുവിനെ അനുകരിക്കാനായിരിക്കും എതിര്‍ ക്രിസ്തു ശ്രമിക്കുക. ഇതൊരു ശരിയായ പുനരുദ്ധാരണമല്ല. കാരണം ദൈവത്തിനൊഴികെ ആര്‍ക്കും മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയുകയില്ലല്ലോ. പക്ഷേ ആളുകളെ സമര്‍ത്ഥമായി കബളിപ്പിക്കുവാന്‍ കഴിയുന്ന, യാഥാര്‍ത്ഥ പ്രതീതി ജനിപ്പിക്കുന്ന, ഒരു അനുകരണം ആയിരിക്കും ഇത്. മരണകരമായ മുറിവേറ്റപോലെ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത് എന്നകാര്യം ശ്രദ്ധിക്കുക. ഇത് മുഴുലോകത്തിനും വലിയ അത്ഭുതകരമായി തോന്നുകയും എല്ലാവരും എതിര്‍ക്രിസ്തുവിനെ പിമ്പറ്റാന്‍ ഇടയാകുകയും ചെയ്യും.

വാക്യം 4: മൃഗത്തിന് അധികാരം കൊടുത്തതുകൊണ്ട് അവര്‍ മഹാസര്‍പ്പത്തെ നമസ്‌കരിച്ചു. മൃഗതുല്യന്‍ ആര്‍? അതിനോട് പൊരുതുവാന്‍ അര്‍ക്ക് കഴിയും എന്നുപറഞ്ഞ് മൃഗത്തേയും നമസ്‌കരിച്ചു.

മുഴുലോകവും ഇപ്പോഴിതാ സാത്താനെ ആരാധിക്കുന്നു. ആരംഭംമുതലേ സാത്താനെപ്പോഴും ആഗ്രഹിച്ചിരുന്നതിതാണ്. യെശ: 14:14ല്‍ ലൂസിഫര്‍ ദൈവത്തെപ്പോലെയാകാന്‍ ആഗ്രഹിച്ചുവെന്ന് നാം വായിക്കുന്നു. ദൈവം തുടക്കത്തില്‍തന്നെ ലൂസിഫറിന് പല അത്ഭുതകരമായ വരങ്ങളും നല്‍കിയിരുന്നു. ജ്ഞാനം, സൗന്ദര്യം, കഴിവ്, പ്രകൃത്യാതീത വരങ്ങള്‍ എന്നിങ്ങനെ. കൂടുതല്‍ എന്താണ് അവന് വേണ്ടിയിരുന്നത്? ദൈവത്തിനെന്നപോലെ ആരാധന ലഭിക്കണമെന്നായിരുന്നു അവന്‍ ആഗ്രഹിച്ചത്. അങ്ങനെയാണവന്‍ പിശാചായി മാറിയത്.

ആളുകളുടെ ബഹുമാനത്തിനായി നിങ്ങള്‍ എപ്പോഴെല്ലാമാഗ്രഹിക്കുന്നുവോ അപ്പോഴെല്ലാം ഒരുകാര്യം ഓര്‍ക്കുക: സാത്താനുണ്ടായ അതേ ഇച്ഛയാണ് ഇപ്പോള്‍ നിങ്ങളേയും ഭരിക്കുന്നത്. ആളുകളുടെ ബഹുമാനം തേടുന്നത് സാത്താന്യമായ കാര്യമാണ്.

ഒടുവിലിതാ ഇവിടെ നാം കാണുന്നത് സാത്താന്‍ മുഴുലോകത്തിന്റെയും ആരാധന നേടിയെന്നാണ്. ഇന്നും ചെറിയ അളവില്‍ ഇത് നടക്കുന്നുണ്ട്. എന്നാല്‍ ഭാവിയില്‍ അത് കൂടുതല്‍ വ്യാപകമാകും.

എതിര്‍ ക്രിസ്തുവിനേയും ഇവിടെ ആരാധിക്കുന്നതായി കാണുന്നു. എതിര്‍ക്രിസ്തുവിനെ ആരാധിക്കുന്നതും-മനുഷ്യാരാധന- ഇന്നു വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ‘മൃഗത്തോടു തുല്യന്‍ ആര്‍?’ എന്നു പറഞ്ഞാണ് അവര്‍ എതിര്‍ക്രിസ്തുവിനെ ആരാധിക്കുന്നത്. ‘നിനക്കു തുല്യന്‍ ആരുള്ളൂ ദൈവമേ’ എന്നു പറഞ്ഞ് ഇന്നു നാം ദൈവത്തെ ആരാധിക്കുന്നതുപോലെ തന്നെയാണ് ആളുകള്‍ അന്നു സാത്താനെയും എതിര്‍ക്രിസ്തുവിനേയും ആരാധിക്കുക. ആളുകള്‍ എതിര്‍ക്രിസ്തുവിനെ എതിര്‍ക്രിസ്തു എന്നായിരിക്കുമോ വിളിക്കുന്നത്? ആയിരിക്കുകയില്ല. അവര്‍ ബഹുമാനപുരസ്സരം മാന്യമായ ഏതെങ്കിലും പേരായിരിക്കും വിളിക്കുക.

”കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴികയാകുന്നു. എതിര്‍ ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം. അവര്‍ നമ്മുടെ ഇടയില്‍ നിന്ന് (സഭയുടെ മദ്ധ്യത്തുനിന്ന്) പുറപ്പെട്ടു…” (1 യോഹ. 2:18). ~ഒന്നാം നൂറ്റാണ്ടിലെ സഭയുടെ മദ്ധ്യത്തില്‍ പോലും എതിര്‍ക്രിസ്തുവിന്റെ ആത്മാവുള്ളവര്‍ ഉണ്ടായിരുന്നുവെന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. ഇന്നും ക്രിസ്തീയഗോളത്തില്‍ അത്തരം ആളുകളെ കണ്ടെത്താം. എതിര്‍ക്രിസ്തുവിന്റെ ആത്മാവുള്ളവരെ രാഷ്ട്രീയരംഗത്തും, ബിസ്സിനസ്സ് ലോകത്തും, ജാതീയ മതനേതാക്കന്മാരുടെ വേദിയിലും, ‘ക്രിസ്തീയ സഭകളെന്ന്’ അറിയപ്പെടുന്നവയുടെ മദ്ധ്യത്തിലും നമുക്കു കാണുവാന്‍ കഴിയും.

എതിര്‍ക്രിസ്തുവിന്റെ ആത്മാവിന്റെ ലക്ഷണം എന്താണ്? പല ലക്ഷണങ്ങളുണ്ട്. പക്ഷേ അവയില്‍ പ്രധാനപ്പെട്ടവയില്‍ ഒന്ന്: മറ്റുള്ളവര്‍ തങ്ങളെ ബഹുമാനിക്കുകയും പുകഴ്ത്തുകയും ചെയ്യണമെന്ന അവരുടെ ആഗ്രഹമാണ്-ആളുകളില്‍നിന്ന് ആരാധന കൈക്കൊള്ളുന്നതിന് തുല്യമാണത്. അന്യോന്യം മാനം തേടുന്നതിനെതിരേ ഒരു സഭ പോരാടുന്നില്ലെങ്കില്‍ എതിര്‍ക്രിസ്തുവിന്റെ ആത്മാവ് അതിനെ വേഗം കീഴ്‌പ്പെടുത്തും.

ആളുകളുടെ ബഹുമാനത്തിനായുള്ള വാഞ്ഛ നമ്മുടെ ജഡത്തില്‍ കണ്ടെത്താം. അതൊരു ചെറിയ വിത്തുപോലെ, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ, വളരുവാന്‍ തുടങ്ങും. തുടക്കത്തില്‍ അത് ആദരവിനായുള്ള, മറ്റുള്ളവരുടെ അംഗീകാരത്തിനും പുകഴ്ത്തലിനും വേണ്ടിയുള്ള, വളരെ നേരിയ ഒരു ആഗ്രഹമാകാം. പക്ഷേ ഒടുവില്‍ അത് ആരാധനയ്ക്കായുള്ള കാംക്ഷയായി വളരും. ഇതാണ് എതിര്‍ക്രിസ്തുവിന്റെ ആത്മാവ്. അതുകൊണ്ട് എപ്പോഴെല്ലാം നമ്മുടെ ഉള്ളില്‍ ഈ കൊച്ചുസര്‍പ്പത്തിന്റെ മുട്ട കാണുന്നുവോ അപ്പോഴെല്ലാം അതിനെ നാം ഉടയ്ക്കണം. അല്ലാത്തപക്ഷം അതൊരുനാള്‍ ഒരു പാമ്പായിത്തീരും. ഈ ആത്മാവ് സ്വര്‍ഗ്ഗത്തിലെ പ്രമുഖ ദൂതന്മാരില്‍ വെളിപ്പെടാമെങ്കില്‍, നമ്മിലാരിലെങ്കിലും അത് എന്തുകൊണ്ട് തലപൊക്കിക്കൂടാ? കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

മുഴുലോകവും എതിര്‍ക്രിസ്തുവിനെ പിമ്പറ്റും എന്നു പറഞ്ഞിരിക്കുന്നു. ലോകം ക്രിസ്തുവിനെ അനുഗമിച്ചില്ല പകരം ”അവനെ തള്ളിക്കളക, ക്രൂശിക്ക” എന്നായിരുന്നു അവരുടെ നിലവിളി. പക്ഷേ അവരെല്ലാം എതിര്‍ക്രിസ്തുവിനെ മടികൂടാതെ പിമ്പറ്റും. പഴയകാലത്തെ വ്യാജപ്രവാചകന്മാരെപ്പോലെ കര്‍ണാനന്ദകരമായി സംസാരിച്ചാണവന്‍ അവരെ വശീകരിക്കുക.
ക്രിസ്തുവിന്റെ ആത്മാവ് ആളുകളില്‍ നിന്ന് നിന്ദയും അപമാനവും എതിര്‍പ്പുമാണ് നമുക്കു കൊണ്ടുവരിക. അതുകൊണ്ട് ക്രിസ്ത്യാനികള്‍ ലോകത്തില്‍ അംഗീകാരവും ജനപ്രീതിയും തേടുമ്പോള്‍ അവര്‍ അപകടകരമായ സ്ഥലത്താണ്-എതിര്‍ക്രിസ്തുവിന്റെ ഭൂമിയിലാണ്. ആളുകള്‍ തന്നെ രാജാവാക്കുവാന്‍ ഒരുമ്പെട്ടപ്പോള്‍ യേശു ആവേശഭരിതനായില്ല. ആളുകളുടെ അഭിപ്രായത്തിനു ചവറ്റുകൊട്ടയിലാണ് അവിടുന്ന് സ്ഥാനം കല്പിച്ചിരുന്നത്. അതുകൊണ്ട് താന്‍ തിരിഞ്ഞ് അവരോട് പറഞ്ഞു. ”അപ്പനേയും അമ്മയേയും ഭാര്യയേയും മക്കളേയും സഹോദരന്മാരേയും സഹോദരികളേയും സ്വന്തജീവനേയുംകൂടി പകെക്കാത്തവന് എന്നെ അനുഗമിപ്പാന്‍ കഴിയുകയില്ല.” (ലൂക്കോ. 14:26-33). തന്റെ കേള്‍വിക്കാര്‍ക്കെല്ലാം ഇടര്‍ച്ചയായിത്തീര്‍ന്ന കഠിനവാക്കുകളായിരുന്നു അവ. ഇന്ന് യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭ ഇതേ വാക്കുകളാണ് ഘോഷിക്കുന്നത്. അവ ഇന്നും യേശുവിന്റെ കാലത്തെപ്പോലെ ആളുകള്‍ക്കു കഠിനവാക്കായി തോന്നുകയും അവരെ നീരസപ്പെടുത്തുകയും ചെയ്യും. ക്രിസ്തുവിന്റെ നിന്ദ നമ്മുടെ മേല്‍വരും. അങ്ങനെ നാം എതിര്‍ക്രിസ്തുവിന്റെ ആത്മാവില്‍നിന്ന് സുരക്ഷിതരായിരിക്കും എന്നാല്‍ ബാബിലോന്യക്രിസ്ത്യാനിത്വം ഈ സന്ദേശം പ്രസംഗിക്കുകയില്ല. അങ്ങനെ അതുലോകത്തില്‍ ബഹുമാനം പിടിച്ചു പറ്റുകയും തദ്വാര എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കു വഴിയൊരുക്കുകയും ചെയ്യുന്നു.

വാക്യം 5: വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിനു ലഭിച്ചു: നാല്പത്തിരണ്ടുമാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു.

”പ്രവര്‍ത്തിപ്പാന്‍ അധികാരം (ബലം) ലഭിച്ചു” എന്ന പ്രയോഗം ഈ അദ്ധ്യായത്തില്‍ നാലിടത്ത് ആവര്‍ത്തിച്ചിട്ടുണ്ട്. (വാക്യം 5,7, 14, 15). വെളിപ്പാട് ആറാം അദ്ധ്യായത്തില്‍ വെളുത്ത കുതിരപ്പുറത്തേറി വരുന്നവനെ (എതിര്‍ക്രിസ്തുവിനെ) സംബന്ധിച്ചും സമാനമായ പ്രയോഗങ്ങള്‍ നാം കണ്ടു. ദൈവം ഇപ്പോഴും എല്ലാറ്റിനേയും നിയന്ത്രിക്കുന്നു എന്നാണ് ഈ പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത്. കുറച്ചുനാളത്തേക്കാണെങ്കിലും അധികാരം (ക്രിസ്ത്യാനികളെ പീഡിപ്പിക്കാനുള്ള അധികാരവും) കയ്യാളാന്‍ എതിര്‍ക്രിസ്തുവിനെ അനുവദിക്കുന്നത് അവിടുന്നാണ്.

‘വായ്’ എന്ന വാക്കും ഈ അദ്ധ്യായത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. രണ്ടാം വാക്യത്തില്‍ ‘സിംഹത്തിന്റെ വായ്‌പോലെ’ എന്നു കാണുന്നു. മനുഷ്യന്‍ ദൈവത്തെ പുകഴ്ത്തുന്നതു ദൈവത്തിനെതിരെ മത്സരിക്കുന്നതും പുറത്തുവരുന്നത് വായിലൂടെയാണല്ലോ. സദൃശവാക്യത്തില്‍ പറയുന്നത് ‘മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു’ എന്നാണ് (18:21).

ബാബേല്‍ഗോപുരപണിയിലൂടെ മനുഷ്യന്‍ മത്സരിച്ചപ്പോള്‍ ദൈവം ആളുകളുടെയിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത് ഭാഷ കലക്കിയിട്ടാണ്. മനുഷ്യന്റെ മത്സരത്തിലൂടെ കടന്നുവന്ന ഈ ആശയക്കുഴപ്പം പരിഹരിക്കാനാവണം പെന്തക്കോസ്തുനാളില്‍ പരിശുദ്ധാത്മാവിനെ ഭൂമിയിലേക്കയച്ചപ്പോള്‍ ദൈവം ആളുകള്‍ക്ക് അറിയാത്ത ഭാഷകളില്‍ സംസാരിക്കാന്‍ അവസരം കൊടുത്തത്. ബാബിലോനില്‍ നടന്നതിനുനേരെ എതിരായ ഒരു പ്രക്രിയയായിരുന്നു അത്. സാത്താന്‍ മനുഷ്യരാശിയെ ഭരിക്കാന്‍ ഉപയോഗിക്കുന്ന മത്സരത്തിന്റെ ആത്മാവില്‍നിന്ന് ദൈവം മനുഷ്യരെ പുറത്തുകൊണ്ടുവരികയായിരുന്നു. എന്നാല്‍ അവസാനകാലത്ത് എതിര്‍ക്രിസ്തുവിന്റെ വായിലൂടെ സാത്താന്‍ ആ മത്സരത്തെ പരമാവധി വെളിപ്പെടുത്തുവാനായിരിക്കും ശ്രമിക്കുക.

വായിലൂടെ പുറത്തേക്കുവിടുന്ന വാക്കുകളെക്കുറിച്ച് മിക്ക വിശ്വാസികളും സൂക്ഷ്മതയുള്ളവരല്ല. ഓരോ വാക്കും ഓരോ റോക്കറ്റുപോലെയാണ് വായില്‍നിന്ന് പുറത്തേക്ക് പായുന്നത്. പറഞ്ഞുപോയ ഒരു വാക്കിനെചൊല്ലി ‘ഓ ഞാന്‍ അതു തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന് ഒരു പക്ഷേ നിങ്ങള്‍ പിന്നീട് ഖേദിച്ചേക്കാം. പക്ഷേ ഒരിക്കല്‍ പറയുകയോ എഴുതുകയോ ചെയ്താല്‍ അതു കൈവിട്ടുപോയി. തിരിച്ചെടുക്കാനാവില്ല. ആകെ ചെയ്യാവുന്നത് പുറത്തേക്കയക്കുന്ന അടുത്ത റോക്കറ്റിനെക്കുറിച്ച് കൂടുതല്‍ സൂക്ഷ്മതയുള്ളവനാകാം എന്നതു മാത്രമാണ്. യേശു പറഞ്ഞു: ”മനുഷ്യര്‍ പറയുന്ന ഏതു നിസ്സാര വാക്കിനും (വായില്‍നിന്ന് പുറത്തേക്കു വിടുന്ന സൂക്ഷ്മതയില്ലാത്ത ഓരോ വാക്കിനും) ന്യായവിധി ദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നും ഞാന്‍ നിങ്ങളോടു പറയുന്നു.” (മത്താ. 12:36). കാരണം മത്സരം ഏറെയും നാവിനെ കേന്ദ്രീകരിച്ചാണിരിക്കുന്നത്. സ്തുതിയുടേയും സമര്‍പ്പണത്തിന്റേയും ദൈവത്തോടുള്ള നന്ദിയുടേയും ആത്മാവുകൊണ്ടു മാത്രമേ ഈ മത്സരത്തിന്റെ ആത്മാവിനെ കീഴ്‌പ്പെടുത്താനാവൂ. ആളുകള്‍ ശപിക്കുകയും നമ്മെക്കുറിച്ച് തിന്മ സംസാരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ നാവിലൂടെ വരുന്ന കൃപയുടേയും നന്മയുടേയും വാക്കുകള്‍ക്കുപിന്നിലെ ആത്മാവുകൊണ്ട് മത്സരത്തിന്റെ ആത്മാവിനെ നമുക്ക് തോല്പിക്കാം.

വാക്യം 6: അതു ദൈവത്തിന്റെ നാമത്തേയും അവന്റെ കൂടാരത്തേയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരേയും ദുഷിപ്പാന്‍ ദൈവദൂഷണത്തിനായി വായ് തുറന്നു.

എതിര്‍ക്രിസ്തുവിന്റെ വായെക്കുറിച്ച് മൂന്നുവട്ടം പറഞ്ഞിരിക്കുന്നു. (വാക്യം 2, 5, 6). എതിര്‍ക്രിസ്തുവിന്റെ സംസാരത്തെക്കുറിച്ച് ദാനിയേല്‍ 7-ാം അദ്ധ്യായത്തിലും നാം കാണുന്നു. ”വമ്പു പറയുന്ന വായ്…..കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദം….. അവന്‍ അത്യുന്നതനായവനു വിരോധമായി വമ്പു പറയുകയും.” (ദാനി. 7:8, 11, 25).

മനുഷ്യനിലുള്ള മത്സരത്തിന്റെ ആത്മാവ് അവന്റെ വായിലൂടെയാണ് വെളിവാകുന്നത്. ഹൃദയം നിറഞ്ഞു കവിയുന്നത് വായ് സംസാരിക്കുന്നു (മത്താ. 12:34). ഹൃദയം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടാല്‍ പരിശുദ്ധാത്മാവ് നല്‍കുന്ന വാക്കുകള്‍ വായിലൂടെ പുറത്തുവരും- അറിയപ്പെടാത്ത ഭാഷയിലൂടെയായാലും അറിയാവുന്ന ഭാഷയിലായാലും. നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടില്ലെങ്കില്‍ മറ്റെന്തെങ്കിലും ആത്മാവു നിങ്ങളെ ഭരിക്കുകയും അത് വായിലൂടെ വെളിവാകുകയും ചെയ്യും. നാവു നിര്‍മ്മലമായിരിക്കണമെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ തന്നെ മത്സരത്തിന്റെ ആത്മാവിനെ തകര്‍ത്തുകളയേണ്ടതുണ്ട്. അതുകൊണ്ടാണ് ‘സൗമ്യതയും സാവധാനതയുമുള്ള മനസ്സ്’ ദൈവസന്നിധിയില്‍ വിലയേറിയതാണെന്നു പറഞ്ഞിരിക്കുന്നത് (1 പത്രൊ. 3:4).

വെളി.13:6 സ്വര്‍ഗ്ഗത്തില്‍ ‘വസിക്കുന്നവരെ’ക്കുറിച്ച് ഒരു പരാമര്‍ശം കാണാം. നേരത്തെ ചിന്തിച്ച ‘ഭൂവാസികള്‍’ക്ക് നേരേ എതിരാണവര്‍. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരില്‍ ക്രിസ്തുവിന്റെ ശിഷ്യന്മാരും ഉള്‍പ്പെടും. കാരണം നാം ക്രിസ്തുവിനോടു കൂടെ സ്വര്‍ഗ്ഗസ്ഥലങ്ങളില്‍ ഇരുത്തപ്പെട്ടിരിക്കുകയാണല്ലോ. ഇവിടെ എല്ലാ സ്വര്‍ഗ്ഗവാസികളേയും എതിര്‍ക്രിസ്തു ദൂഷണം പറയുന്നു എന്നാണ് വായിക്കുന്നത്.

വാക്യം 7: വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിപ്പാനും അതിന് അധികാരം ലഭിച്ചു. സകലഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരം ലഭിച്ചു.

എതിര്‍ക്രിസ്തുവിന്റെ സമയത്തും ഭൂമിയില്‍ വിശുദ്ധന്മാരുണ്ടായിരിക്കും എന്ന് വ്യക്തമായി പഠിപ്പിക്കുന്ന മറ്റൊരു വാക്യമാണിത്. കാരണം അവന്‍ വിശുദ്ധന്മാരോട് യുദ്ധം ചെയ്യും എന്ന് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ. വീണ്ടും ജനിച്ച ക്രിസ്ത്യാനികളെയാണ് പുതിയ നിയമത്തില്‍ ഉടനീളം ‘വിശുദ്ധന്മാര്‍’ എന്ന് പരാമര്‍ശിച്ചിരിക്കുന്നത്.

എതിര്‍ക്രിസ്തു അവരെ ശാരീരികമായി നശിപ്പിക്കും-അവരെ കൊല്ലും. എന്നാല്‍ അവരുടെ ആത്മാക്കളെ കീഴ്‌പ്പെടുത്തുവാന്‍ അവനാവില്ല. അതെ, പിശാചിനു നമ്മുടെ ശരീരത്തെ മാത്രമേ തൊടുവാന്‍ കഴിയൂ. രോഗങ്ങളിലൂടെയും പിശാചിനു നമ്മുടെ ദേഹത്തെ സ്പര്‍ശിക്കാന്‍ മാത്രമേ സാധിക്കൂ. നമ്മുടെ ആത്മാക്കളെ തൊടുവാന്‍ അവനാവില്ല. ആത്മാവില്‍ നാം കീഴടക്കുന്നവരാണ്. സാത്താന്റെ ദൂതന് ജഡത്തിലെ ശൂലംകൊണ്ട് പൗലൊസിന്റെ ശരീരത്തെ മാത്രമേ തൊടുവാന്‍ കഴിഞ്ഞുള്ളു. (2 കൊരി. 12:7). പൗലൊസിന് ദോഷം ചെയ്യുവാന്‍ അവന് കഴിഞ്ഞില്ല. നേരേ മറിച്ച് ജഡത്തിലെ ശൂലത്തെ പൗലൊസിന് ഒരനുഗ്രഹമാക്കി ദൈവം മാറ്റി.

എതിര്‍ക്രിസ്തു ‘വിശുദ്ധന്മാരോട് യുദ്ധം ചെയ്തു അവരെ ജയിക്കുകയും….അത്യുന്നതനു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും, സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കുകയും ‘(ദാനി. 7:22-25) ചെയ്യുന്നതു കണ്ടു ദാനിയേല്‍ ഭയപരവശനായി എന്നു നാം വായിക്കുന്നു. ദൈവത്തിന്റെ നിയമങ്ങള്‍ മനുഷ്യന്റെ മോഹങ്ങള്‍ക്കനുസരിച്ച് മാറ്റുവാന്‍ ശ്രമിക്കുന്നത് നാം ഇപ്പോഴേകാണുന്നു’ ദൈവജനം അവന്റെ കൈകളില്‍ മൂന്നരവര്‍ഷം നിസ്സഹായരായിരിക്കും’ എന്ന് അക്കാലത്തെക്കുറിച്ച് നാം വായിക്കുന്നു (25-ാം വാക്യം. ലിവിങ് ബൈബിള്‍).

ദാനിയേല്‍ ഇതേപ്പറ്റി ദൂതനോടു ചോദിച്ചപ്പോള്‍ ‘വയോധികനായവന്‍ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാര്‍ക്കു ന്യായാധിപത്യം നല്‍കുകയും വിശുദ്ധന്മാര്‍ രാജത്വം കൈവരിക്കുന്ന കാലം വരുകയും ചെയ്യുവോളം’ മാത്രമേ ഇത് നിലനില്‍ക്കൂ എന്നായിരുന്നു മറുപടി (21-ാം വാക്യം). ദൈവജനത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുകയും അവര്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം വരുന്നു. പിതാവിന്റെ മഹത്വത്തോടെ യേശുക്രിസ്തു വീണ്ടും വരുന്ന സമയത്താണിത്. അപ്പോള്‍ അവിടുന്ന് അവര്‍ക്കു ഭരിപ്പാനുള്ള അധികാരം നല്‍കും.” എന്നാല്‍ ന്യായവിസ്താര സഭ ഇരുന്നുകൊണ്ട് അവന്റെ ആധിപത്യം എടുത്തുകളഞ്ഞ് അന്തംവരെ നശിപ്പിച്ചു മുടിക്കും. പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന്‍ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിനു ലഭിക്കും” (26, 27).

വാക്യം 8: ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതിയിട്ടാല്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്‌കരിക്കും.

‘ലോകസ്ഥാപനം മുതല്‍’ എന്ന പ്രയോഗം രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നു.

(1) (ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ടതാണ് കുഞ്ഞാട്. ക്രിസ്തുവിന്റെ കാല്‍വറിമരണം ദൈവത്തിന്റെ പുനര്‍ ചിന്തയുടെ ഫലമായിരുന്നില്ല. അത് അപ്രകാരം സംഭവിക്കുമെന്നറിഞ്ഞ് ലോകത്തെ സൃഷ്ടിക്കും മുമ്പേ ദൈവം മനുഷ്യന്റെ വീഴ്ചയ്ക്കു പോംവഴിയും കണ്ടിരുന്നു.
(2) ലോകസ്ഥാപനത്തിനു മുമ്പുതന്നെ ജീവന്റെ പുസ്തകത്തില്‍ നമ്മുടെ പേരുകള്‍ എഴുതിയിരുന്നു ‘ലോകസ്ഥാപനത്തിനു മുമ്പേ ക്രിസ്തുവില്‍ നമ്മെ ദൈവം തിരഞ്ഞെടുത്തു’ എന്ന് എഫേ. 1:4ല്‍ നാം വായിക്കുന്നു. അതിന്റെ അര്‍ത്ഥം ദൂതന്മാരേയോ ആദാമിനേയോ സൃഷ്ടിക്കുന്നതിനു മുമ്പേ ദൈവത്തിനു നമ്മെ പേരു സഹിതം അറിയാമായിരുന്നു എന്നാണ്. കഴിഞ്ഞുപോയ നിത്യതയില്‍ തന്നെ ദൈവം എന്നന്നേക്കും തന്റേതായിരിപ്പാന്‍ നമ്മെ വിളിച്ചു. ഇതറിയുന്നത് ഏറെ ആശ്വാസകരമല്ലേ? ജീവന്റെ പുസ്തകത്തില്‍ നമ്മുടെ പേരുള്ളതിനാല്‍ ഇന്ന് എതിര്‍ക്രിസ്തുവിന്റെ ആത്മാവിനു മുമ്പില്‍ തലകുനിക്കുവാന്‍ നാം വിസമ്മതിക്കുന്നു. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഇന്നേ വ്യാപരിക്കുന്നുണ്ട്. ആ ആത്മാവില്‍ നിന്ന് ഇന്നു നാം നമ്മെതന്നെ നിര്‍മ്മലീകരിക്കുന്നുണ്ടെങ്കില്‍ വരും ദിവസങ്ങള്‍ക്കുവേണ്ടിയുള്ള ഏറ്റവും നല്ല തയ്യാറെടുപ്പ് അതു തന്നെയാണ്.

വാക്യം 9: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ

ഈ പ്രയോഗം, രണ്ട് മൂന്ന് അദ്ധ്യായങ്ങളില്‍ പഠിച്ചതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവിടെ ജയാളിക്കുവേണ്ടിയുള്ള വിളിയാണു നാം കേട്ടത്. ”ജയിക്കുന്നവനു ഞാന്‍… കൊടുക്കും. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.” അവിടെ നാം എന്താണ് കേള്‍ക്കേണ്ടത്?. ജയാളിയാകുവാനുള്ള ആഹ്വാനം! എതിര്‍ക്രിസ്തുവിന്റെ ആത്മാവിനുമേല്‍ ജയാളിയാകുവാനുള്ള ആ വിളി ഇവിടെ ആവര്‍ത്തിക്കുകയാണ്. ”മനുഷ്യാരാധനയ്ക്കായുള്ള താല്‍പര്യത്തെ അതിജീവിക്കുക. ഭൗതികനേട്ടങ്ങള്‍ക്കോ ജനപ്രീതിക്കോ മറ്റെന്തിനെങ്കിലുമോ വേണ്ടി ഒരു മനുഷ്യന്റെ മുമ്പിലും മുട്ടു മടക്കരുത്. ഭൗമികമായ എന്തെങ്കിലും നേടാനായി നിങ്ങളുടെ ആദര്‍ശങ്ങള്‍ ബലികഴിക്കരുത്. മനുഷ്യമാനം ലഭിക്കുവാനായി ഒരു ഒത്തുതീര്‍പ്പുകാരനാകാതിരിക്കുക. അനീതിയായി എന്തെങ്കിലും നടത്തിക്കിട്ടുവാന്‍ ആര്‍ക്കും കൈക്കൂലി കൊടുക്കരുത്. നിങ്ങളുടെ കരങ്ങളെ ആ മട്ടില്‍ കളങ്കപ്പെടുത്താതിരിക്കുക. ”കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എല്ലാവരും കേള്‍ക്കുകയില്ല, തീര്‍ച്ച. പക്ഷേ ചുരുക്കം ചിലര്‍ കേള്‍ക്കും.

വാക്യം. 10. അടിമയാക്കിക്കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും. വാള്‍കൊണ്ട് കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും. ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ട് ആവശ്യം.

എതിര്‍ക്രിസ്തു ഒരുനാള്‍ അടിമയായിപ്പോകും. മറ്റുള്ളവരെ കൊന്നവന്‍ ഒടുവില്‍ കൊല്ലപ്പെടും. ഇവിടെയാണ് വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും ആവശ്യം. തങ്ങളെ ഉപദ്രവിക്കുന്ന എല്ലാവരേയും ദൈവം ശരിയായ സമയത്ത് കൈകാര്യം ചെയ്യുമെന്ന വിശ്വാസം വിശുദ്ധന്മാര്‍ക്കുണ്ടായിരിക്കണം.

ഇന്ന് നമ്മെ ചെറിയ തോതില്‍ ഉപദ്രവിക്കുന്ന ഒരുവനെ ദൈവം കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അന്ത്യകാലത്ത് പീഡനങ്ങള്‍ തീവ്രമാകുന്ന സമയത്ത് നമുക്കെങ്ങനെ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുവാന്‍ കഴിയും?. സത്യത്തില്‍ നിങ്ങള്‍ ദൈവത്തിന്റെ സര്‍വാധിപത്യത്തില്‍ വിശ്വസിക്കുന്നുവോ? നമ്മെ ഇന്ന് അടിമയാക്കുന്നവനെ ദൈവം ഒരുനാള്‍ അടിമയാക്കുമെന്നും നമ്മെ ഇന്നു കൊല്ലുന്നവനെ ഒരു ദിവസം ദൈവം കൊല്ലുമെന്നും നാം വിശ്വസിക്കുന്നുണ്ടോ? ആളുകള്‍ ഇന്ന് നമ്മോടു പെരുമാറുന്നതുപോലെ അന്തിമദിനത്തില്‍ ദൈവം അവരോടു പെരുമാറുമെന്ന് നാം സത്യമായും വിശ്വസിക്കുന്നുവോ? എങ്കില്‍ നാം ഒരുകാലത്തും ആളുകളോടു പ്രതികാരം ചെയ്യണമെന്ന് ഇച്ഛിക്കുക പോലുമില്ല. ഇവിടെയാണ് വിശുദ്ധന്മാരുടെ വിശ്വാസവും സഹിഷ്ണുതയും. ഇതുമൂലമാണ് നാം തിരിച്ചു പോരാടാത്തത്. പകരം എല്ലാ സാഹചര്യത്തിലും നീതിയായി വിധിക്കുന്നവങ്കല്‍ നാം നമ്മുടെ ന്യായങ്ങളെ സമര്‍പ്പിക്കുന്നത്. വിശ്വാസത്തിന്റെ പരിശോധന ഇവിടെയാണ്. അത് ഇന്നു കൊച്ചുകാര്യങ്ങളില്‍ ആരംഭിക്കുന്നു. എതിര്‍ക്രിസ്തുവിന്റെ നാളില്‍ അതു വലിയ കാര്യങ്ങളില്‍ പരിശോധിക്കപ്പെടും.

‘വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും’ എന്ന് യേശു പറഞ്ഞിട്ടുണ്ട് (മത്താ. 26:52). ആ വാള്‍ ഒരു മനുഷ്യന്റെ നാവാകാം. തങ്ങളുടെ വാളുകള്‍ (നാവുകള്‍) അന്യര്‍ക്കെതിരെ ഉപയോഗിക്കുന്നവര്‍ ഒരു നാള്‍ അതിന്റെ പരിണതഫലം അനുഭവിക്കും. പക്ഷേ നമ്മുടെ വാളുകള്‍ ഉറയിലിട്ട് നമ്മുടെ നിരപരാധിപത്വം ദൈവത്തിന്റെ മുമ്പാകെ മാത്രം വച്ചാല്‍ ഒരുനാള്‍ ദൈവം നമ്മുടെ ശത്രുക്കളെ നീതിയോടെ കൈകാര്യം ചെയ്യും. ദൈവത്തെ വിശ്വസിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് എല്ലാ സമയത്തും സ്വസ്ഥമായിരിക്കാന്‍ കഴിയും.

എതിര്‍ക്രിസ്തുവിനോട് ഇടപെടുവാനായി ദൈവത്തെ മാത്രം കാത്തിരിപ്പാന്‍ വിശുദ്ധന്മാര്‍ക്കു കഴിയുമോ? വിഷമകരമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ദൈവത്തെ മാത്രം നോക്കിയിരിപ്പാനും അവര്‍ക്കു സാധിക്കുമോ? അതോ ‘ഞാന്‍തന്നെ ആ കാര്യം തീര്‍ക്കും’ എന്നു പറഞ്ഞ് അതു കൈകാര്യം ചെയ്യാന്‍ അവര്‍തന്നെ ഇറങ്ങിപ്പുറപ്പെടുമോ? എബ്രാ. 6:12ല്‍ നമ്മോടു പറഞ്ഞിരിക്കുന്നതു ‘വിശ്വാസത്താലും ദീര്‍ഘക്ഷമയാലും നാം വാഗ്ദത്തങ്ങളെ അവകാശമാക്കും’ എന്നാണല്ലോ. ഈ വിധത്തില്‍ നാം പരീക്ഷിക്കപ്പെടുമ്പോള്‍ സത്യമായും നമുക്കു ക്ഷമ ആവശ്യമുണ്ട്.

ലൂക്കൊ. 21:16-19ല്‍ വായിക്കുന്നതു നാം മനുഷ്യരാല്‍ വെറുക്കപ്പെടുകയും മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരാല്‍ ഒറ്റിക്കൊടുക്കപ്പെടുകയും ചെയ്യും എന്നാണ്. ഇപ്രകാരം പകെക്കപ്പെടുമ്പോള്‍ നാം എന്താണ് ചെയ്യുവാന്‍ പോകുന്നത്?. യേശു പറഞ്ഞത് ”നിങ്ങള്‍ ക്ഷമ കൊണ്ട് നിങ്ങളുടെ പ്രാണനെ നേടും” എന്നാണ്. ക്ഷമ കൊണ്ടാണ് നാം നമ്മുടെ ആത്മാവിനെ നേടുകയും ദിവ്യസ്വഭാവത്തിന്റെ പങ്കാളികളായിത്തീരുകയും ചെയ്യുന്നത്. പരീക്ഷയിലൂടെ ദൈവം നമ്മെ ഇപ്പോള്‍ കടത്തിവിടുന്നതിന്റെ ഒരു കാരണം ഇതാണ്. വരും കാലത്ത് വലിയ പരീക്ഷകളെ നേരിടുവാന്‍ നമ്മെ സുസജ്ജരാക്കുവാനുള്ള ദൈവത്തിന്റെ പാഠശാലകളായി ഇന്നു നമ്മുടെ പാതയില്‍ വരുന്ന പരീക്ഷകളെ നാം കാണണം. എങ്കില്‍ നമ്മുടെ മാര്‍ഗ്ഗത്തില്‍ സ്വയത്തിനു മരിക്കുവാന്‍ ഇന്നു ലഭിക്കുന്ന അവസരങ്ങളെ ഒന്നും നാം പാഴാക്കുകയില്ല. രോമം കത്രിക്കപ്പെടുമ്പോഴും അറുക്കപ്പെടുമ്പോഴും വായെ തുറക്കാതിരിക്കുന്ന കുഞ്ഞാടുകളെപ്പോലെ നാം ആയിരിക്കും. കാരണം സഹിഷ്ണുതകൊണ്ടാണ് നാം നമ്മുടെ ആത്മാക്കളെ നേടുന്നത്.

‘ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ സഹിഷ്ണുത നിങ്ങള്‍ക്ക് ആവശ്യം’ എന്ന് എബ്രാ. 10:36ല്‍ നാം വായിക്കുന്നു. ദൈവം നമുക്ക് എന്താണു വാഗ്ദത്തം ചെയ്തിരിക്കുന്നത്? സ്വര്‍ഗ്ഗമാണോ അത്? പ്രാഥമികമായും അതല്ല. അവിടുത്തെ സ്വഭാവത്തില്‍ പങ്കാളികളാകുവാനും യേശുവിനെപ്പോലെ ആകുവാനും നമുക്ക് കഴിയും എന്നതാണ് ആ വാഗ്ദാനം. സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനെക്കാള്‍ പതിന്മടങ്ങു പ്രധാനമാണത്. രോഗത്തില്‍ നിന്നോ പ്രശ്‌നങ്ങളില്‍ നിന്നോ ഉള്ള വിടുതലല്ല പ്രാഥമികമായും നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആരോഗ്യമോ സമ്പത്തോ അല്ല, മറിച്ച് ദിവ്യ സ്വഭാവമാണ് (2 പത്രോ. 1:4) പരീക്ഷാ ദിവസത്തില്‍ നമുക്ക് സഹിഷ്ണുതയാണ് ആവശ്യം. എന്തെന്നാല്‍ നാം ദൈവഹിതം (ക്രൂശെടുക്കുക നമ്മെതന്നെ പാപത്തിന് മരിച്ചവരായി എണ്ണുക. വായെ തുറക്കാതിരിക്കുക, സ്വയം താഴ്ത്തുക എന്നിങ്ങനെ) ചെയ്തശേഷം ദൈവം വാഗ്ദാനം ചെയ്തത് ലഭിപ്പാന്‍ നമുക്ക് ക്ഷമ വേണ്ടിയിരിക്കുന്നു; ”ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവന്‍ വരും താമസിക്കുകയുമില്ല. എന്നാല്‍ എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും. പിന്മാറുന്നുവെങ്കില്‍ എന്റെ ഉള്ളത്തിന് അവനില്‍ പ്രസാദമില്ല” എബ്രാ. 10:37.38).

വാക്യം 11. മറ്റൊരു മൃഗം ഭൂമിയില്‍നിന്ന് കയറുന്നത് ഞാന്‍ കണ്ടു. അതിന് കുഞ്ഞാടിനുള്ളതുപോലെ രണ്ട് കൊമ്പുണ്ടായിരുന്നു. അത് മഹാസര്‍പ്പം എന്നപോലെ സംസാരിച്ചു.

ഈ അദ്ധ്യായത്തിലെ ആദ്യത്തെ 10 വാക്യങ്ങള്‍ എതിര്‍ക്രിസ്തുവിനെക്കുറിച്ചുള്ളതാണ്. എന്നാല്‍ ഇവിടെ ഈ വാക്യത്തില്‍ നമ്മള്‍ മറ്റൊരു മൃഗത്തെക്കുറിച്ചാണ് വായിക്കുന്നത്. ഈ മൃഗം ഭൂമിയില്‍നിന്നാണ് കയറിവരുന്നത്. ആദ്യത്തെ മൃഗം വന്നത് സമുദ്രത്തില്‍നിന്നായിരുന്നു. സമുദ്രം ലോകരാഷ്ട്രങ്ങളെയാണ് കുറിക്കുന്നത്. പഴയനിയമത്തില്‍ സമുദ്രം ലോകജനതയെ കുറിക്കുമ്പോള്‍ ‘നാട്’ എപ്പോഴും ഇസ്രായേലിനോടുള്ള ബന്ധത്തിലാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ഇവിടെ പറഞ്ഞിരിക്കുന്ന ഭൂമി നാടിനെയാണ് കുറിക്കുന്നതെങ്കില്‍ ഈ മൃഗം ഒരു യഹൂദനായിരിക്കും. അവന്‍ കുഞ്ഞാടും മഹാസര്‍പ്പവും ചേര്‍ന്ന ഒരുവനാകയാല്‍ ഒരു മതഭക്തനായ മനുഷ്യനായിരിക്കും. അവന്‍ കാഴ്ചയില്‍ കുഞ്ഞാടിനെപ്പോലെ തോന്നും. മഹാസര്‍പ്പമെന്നതുപോലെ സംസാരിക്കും.

മതഭക്തരായ പലരും അങ്ങനെകുഞ്ഞാടിനെപ്പോലെ ഇരിക്കും. സംസാരിക്കുന്നതാകട്ടെ മഹാസര്‍പ്പത്തെപ്പോലെയും. സഭായോഗങ്ങളില്‍ കുഞ്ഞാടിനെപ്പോലെ തോന്നും. വീട്ടിലും ജോലിസ്ഥലത്തും സംസാരിക്കുന്നത് മഹാസര്‍പ്പത്തെപ്പോലെയായിരിക്കും. ഒരുവന്റെ രൂപഭാവങ്ങളല്ല അവന്റെ സംസാരമാണ് അവന്‍ ഏതു രാജ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് വെളിവാക്കുന്നത്. ”കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍ അവര്‍ ആടുകളുടെ വേഷം പൂണ്ട് നിങ്ങളുടെ അടുക്കല്‍ വരുന്നു. അകമയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ (മഹാസര്‍പ്പം) ആകുന്നു.” (മത്താ. 7:15). എന്ന് യേശു പറഞ്ഞപ്പോള്‍ ഇത്തരം ആളുകളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇവിടെ നാം കാണുന്നവന്‍ ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം (കുഞ്ഞാട്) പ്രാപിപ്പാനാണ് അഗ്രഹിക്കുന്നത്. പക്ഷേ സത്യത്തില്‍ അവന്‍ സാത്താന്റെ ഒരു ഉച്ചഭാഷിണി ആയിരുന്നു. ദൈവത്തിന്റെ പ്രതിനിധിയെപ്പോലെയാണവന്‍ ഭാവിച്ചത്. എന്നാല്‍ അവന്റെ വായ് മഹാസര്‍പ്പത്തിന്റേതുപോലെയായിരുന്നു.

വാക്യം 12: അത് ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയേയും അതില്‍ വസിക്കുന്നവരേയും മരണകരമായ മുറിവു പൊറുത്ത ഒന്നാം മൃഗത്തെ നമസ്‌കരിക്കുമാറാകുന്നു.

വ്യാജപ്രവാചകനാണിത്. അന്ത്യകാലത്തെക്കുറിച്ച് യേശു പറഞ്ഞത് ”കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വ്യതന്മാരേയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും” എന്നാണല്ലോ (മത്താ. 24:24). കള്ളക്രിസ്തു എന്നു പറയുന്നത് എതിര്‍ക്രിസ്തുവാണ്. കള്ളപ്രവാചകന്‍ നാം ഇവിടെക്കണ്ട മതഭക്തനായ മനുഷ്യനും. രാഷ്ട്രീയവും മതവും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടാണിത്. ബാലക് രാജാവും ബിലയാം പ്രവാചകനും ദൈവജനത്തിന് എതിരെ ഒന്നിച്ച് നില്‍ക്കുന്നത് പഴയനിയമത്തില്‍ നാം വായിക്കുന്നു. ഇന്നും ബിഷപ്പുമാരും രാഷ്ട്രീയ നേതാക്കന്മാരും പരസ്പരം കൈകോര്‍ക്കുന്നു. രാഷ്ട്രീയവും മതവും ഒരുമിക്കുന്ന എതിര്‍ക്രിസ്തുവിന്റെ കാലത്തിനുവേണ്ടിയുള്ള ഒരുക്കമായി വേണം ഇതിനെ കാണാന്‍. വ്യാജപ്രവാചകന്‍ ഒന്നാമത്തെ മൃഗത്തോട്, എതിര്‍ക്രിസ്തുവിനോട് ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. ഇവിടെ ‘സാത്താന്യ ത്രിത്വം’നാം കാണുന്നു മഹാസര്‍പ്പം, മൃഗം, വ്യാജപ്രവാചകന്‍. യേശുവിന് പരസ്യശുശ്രൂഷ ഉണ്ടായിരുന്ന അത്രയും നാളാണ് അവരും ഭരിക്കുക-മൂന്നരവര്‍ഷം. എതിര്‍ക്രിസ്തുവിനെ ആരാധിപ്പാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് വ്യജപ്രവാചകനായിരിക്കും.

വാക്യം 13: അത് മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്ന് ഭൂമിയിലേക്ക് തീയിറങ്ങുമാറ് വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും…

തീയിറക്കുവാന്‍ സാത്താനും അധികാരം ലഭിച്ചിട്ടുണ്ട്. ആകാശത്തുനിന്ന് സാത്താന്‍ തീയിറക്കി ഇയ്യോബിന്റെ വസ്തുവകകള്‍ നശിപ്പിച്ച സംഭവം ഓര്‍ക്കുക (ഇയ്യോ 1:16).

വാക്യം 14: മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിപ്പാന്‍ തനിക്ക് ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ട് ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന് പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോട് പറയുകയും ചെയ്യുന്നു.

വ്യാജമായ അത്ഭുതങ്ങളാലും അടയാളങ്ങളാലുമാണ് വ്യാജപ്രവാചകന്‍ ആളുകളെ വഞ്ചിക്കുന്നത്. 2 തിമൊ. 3:8ല്‍ മോശെയോട് എതിര്‍ത്തുനിന്ന ഫറവോന്റെ മന്ത്രവാദികളായ യന്നേസ്, യംബ്രേസ് എന്നിവരെക്കുറിച്ച് വായിക്കുന്നു. ഫറവോന്‍ എതിര്‍ക്രിസ്തുവിനും അവന്റെ മന്ത്രവാദികള്‍ വ്യാജപ്രവാചകനും നിഴലാണ്. ആ മന്ത്രവാദികള്‍ക്ക് അമാനുഷിക കഴിവുകള്‍ ഉണ്ടായിരുന്നു. മോശെ വടി തറയിലിട്ടപ്പോള്‍ സര്‍പ്പമായിത്തീര്‍ന്നു. മന്ത്രവാദികളും അവരുടെ വടി തറയിലിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു. മോശെ വെള്ളം രക്തമാക്കിത്തീര്‍ത്തു. മന്ത്രവാദികളും അപ്രകാരം തന്നെ ചെയ്തു. പക്ഷേ ഒരു ഘട്ടത്തിലെത്തിയപ്പോള്‍ അവരുടെ മന്ത്രവാദം ശക്തിഹീനമായിത്തീര്‍ന്നു.

ഫറവോന്റെ മന്ത്രവാദികളെക്കുറിച്ചു പറഞ്ഞിട്ട് പൗലൊസ് പറയുന്നത് അന്ത്യകാലത്ത് ധാരാളം മന്ത്രവാദികളുണ്ടാകും എന്നാണ്. 2 തിമൊ. 3:13ല്‍ മായാവികളും എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ ശരിയായ അര്‍ത്ഥം മാന്ത്രികനെന്നാണ്. ”ദുഷ്ടമനുഷ്യരും മാന്ത്രികരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ട് മേല്‍ക്കുമേല്‍ വര്‍ദ്ധിച്ചു വരും” എല്ലാ മായാജാല പ്രകടനവും നിര്‍ദ്ദോഷമാണെന്ന് ധരിക്കരുതേ! ചിലത് വെറും വിദ്യയും കൈയടക്കവുമാണ്. എന്നാല്‍ സാത്താന്യമായ മാജിക്കും ഉണ്ട്. എല്ലാ മാന്ത്രിക പ്രകടനങ്ങളെക്കുറിച്ചും ഒരുവന്‍ സൂക്ഷ്മതയുള്ളവനായിരിക്കേണ്ടതുണ്ട്.

ആളുകളെ വഞ്ചിക്കുക എന്നതാണ് വ്യാജപ്രവാചകന്റെ ലക്ഷ്യം തന്നെ. (വെളി. 13:14) ഭൂവാസികളെ വഞ്ചിച്ച് ഒടുവില്‍ മൃഗത്തിന്റെ പ്രതിമ (ശൂന്യമാക്കുന്ന മ്ലേച്ഛത) സ്ഥാപിക്കുന്ന അവന്‍ ഒരുതരം മാന്ത്രികന്‍ തന്നെയാണ്.

അന്ത്യകാലത്തിന്റെ ഒരു ചിത്രവും നമുക്കിവടെ കാണാം. രാഷ്ട്രീയക്കാരും മത നേതാക്കളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയും ആളുകളെ സാത്താന്യവും ദേഹീപരവുമായ കഴിവുകള്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തി ഭരിക്കുകയും ചെയ്യുന്നത് വ്യാപകമാവുകയും ചെയ്യും. ആളുകളെ ദൈവത്തില്‍നിന്ന് അകറ്റിക്കളയുന്ന മാന്ത്രികരും തന്ത്രശാലികളും വിജയം കൈവരിക്കും. കാരണം അമാനുഷികമായതെല്ലാം ദൈവത്തില്‍ നിന്നാണ് വരുന്നതെന്ന് ചിന്തിക്കുന്നവരാണ് ജനങ്ങളില്‍ ഏറിയകൂറും.

നമ്മള്‍, ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ സൂക്ഷ്മത വേണ്ടിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ നാമത്തില്‍ അമാനുഷികമായി ചെയ്യുന്നതെല്ലാം ദൈവത്തില്‍ നിന്നായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ‘എല്ലാ ആത്മാവിനെയും ശോധന ചെയ്യാന്‍ നമ്മോടു കല്പിച്ചിരിക്കുന്നു. അതിനുവേണ്ടി നാം ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് നന്നായിരിക്കും. യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് അവര്‍ ആത്മാവില്‍ ഏറ്റുപറയുന്നുണ്ടോ? (യോഹ. 4:1-3). യേശുക്രിസ്തു കര്‍ത്താവാണെന്ന് അവര്‍ ആത്മാവുകൊണ്ട് ഏറ്റു പറയുന്നുവോ? (1 കൊരി 12:3) യേശുവിനുണ്ടായിരുന്ന താഴ്മയും നിര്‍മ്മലതയുമുള്ള, പണസ്‌നേഹത്തില്‍നിന്ന് മുക്തമായ, ആത്മാവിനെയാണോ അവര്‍ വെളിപ്പെടുത്തുന്നത്? നാം കണ്ടുമുട്ടുന്ന പ്രസംഗകരുടെയും നേതാക്കന്മാരുടെയും ഈ ആത്മാവിനെ വിവേചിച്ചുകൊണ്ടുമാത്രമേ, എതിര്‍ ക്രിസ്തുവിന്റേയും വ്യാജപ്രവാചകന്റേയും ആത്മാവില്‍നിന്ന് നമുക്ക് നമ്മെതന്നെ രക്ഷിക്കാനാകൂ.

ശമര്യയില്‍ മാന്ത്രിക വിദ്യകള്‍ കാട്ടിയും അത്ഭുതങ്ങള്‍ ചെയ്തും ജനത്തെ ഭ്രമിപ്പിച്ചുപോന്ന ശീമോന്‍ എന്നൊരുവനെക്കുറിച്ച് പ്രവൃ. 8:9ല്‍ നാം വായിക്കുന്നു. അവന്‍ ‘മഹത്തായ ദൈവശക്തി’യാകുന്നു എന്നുപറഞ്ഞ് ശമര്യയിലെ ആബാലവൃദ്ധം ജനങ്ങളും അവന്റെ വലയിലാക്കിത്തീര്‍ത്തു എന്നാണു പറഞ്ഞിരിക്കുന്നത്. അന്ത്യകാലത്തും ഇങ്ങനെ തന്നെയായിരിക്കും. എതിര്‍ ക്രിസ്തുവും വ്യാജപ്രവാചകനും ഇതുപോലെയാണു ജനത്തെ ഭ്രമിപ്പിക്കുക.

അമാനുഷിക ശക്തികള്‍ ഉപയോഗിക്കാന്‍ ദൈവം സാത്താനേയും ദുഷ്ടാത്മാക്കളേയും അനുവദിക്കുന്നത് എന്തുകൊണ്ടാണ്? എല്ലാ പ്രകൃത്യാതീത ശക്തികളും സാത്താനില്‍നിന്നും ദുഷ്ടശക്തികളില്‍നിന്നും എടുത്തുകളഞ്ഞു ദൈവത്തിന് എന്തുകൊണ്ട് പ്രശ്‌നം പരിഹരിച്ചുകൂടാ?
വ്യാജപ്രവാചകന്മാരേയും സാത്താന്റെ പിണിയാളുകളേയും അമാനുഷിക കഴിവുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് ആവര്‍ത്തനപുസ്തകത്തില്‍ നാം വായിക്കുന്നു. ആവ. 13:1-5ല്‍ പറയുന്നത് ഒരു പ്രവാചകന്‍ എഴുന്നേറ്റ് അത്ഭുതങ്ങള്‍ കാണിക്കുകയും ദൈവവചനത്തിനു വിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്താല്‍ അവനു ചെവി കൊടുക്കരുതെന്നാണ്. കാരണം നിന്റെ കര്‍ത്താവായ ദൈവം നിന്നെ പരീക്ഷിക്കുകയാണ്. അത്ഭുതങ്ങളാലും പ്രകൃത്യാതീത അടയാളങ്ങളാലും ആണോ അതോ ദൈവവചനത്താലാണോ നാം പിടിക്കപ്പെട്ടിരിക്കുന്നത് എന്ന് ദൈവം നമ്മെ പരിശോധിക്കുന്നു. ഒരു അമാനുഷിക അത്ഭുതമോ അടയാളമോ നടക്കുന്നത്, അത് യേശുക്രിസ്തുവിന്റെ നാമത്തിലാണെങ്കിലും, കാണുമ്പോള്‍ നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. പ്രസംഗകന്‍ ആളുകളെ ദൈവവചനത്തിന്റെ അനുസരണത്തിലേക്കാണോ നയിക്കുന്നത് എന്നതാണ് ആ ചോദ്യം. ദൈവവചനത്തിന്റെ അനുസരണത്തിലേക്കല്ലെങ്കില്‍ ഒരു വ്യാജപ്രവാചകന്‍ എന്ന് അയാളെ എഴുതിത്തള്ളണം. വിവേചനത്തിനുള്ള ശക്തിയെ നാം ഇപ്പോള്‍ തന്നെ വികസിപ്പിച്ചുകൊണ്ടുവന്നില്ലെങ്കില്‍ വ്യാജപ്രവാചകന്‍ ആളുകളെ തന്റെ അത്ഭുതങ്ങളാല്‍ വഞ്ചിക്കുമ്പോള്‍ നാമും സമ്പൂര്‍ണ്ണമായി കബളിപ്പിക്കപ്പെട്ടുപോയേക്കും.

മൃഗത്തിന്റെ പ്രതിമ ഉണ്ടാക്കുവാന്‍ വ്യാജപ്രവാചകന്‍ ആളുകളോടു പറയും. പരിശുദ്ധാത്മാവ് ക്രിസ്തുവിനെ എന്നതുപോലെ വ്യാജപ്രവാചകന്‍ എതിര്‍ക്രിസ്തുവിനെ ഉയര്‍ത്തും.

നെബുഖദ്‌നേസര്‍ തനിത്തങ്കം കൊണ്ടു തന്റെ പ്രതിമ ഉണ്ടാക്കി അതിനു മുമ്പില്‍ കുമ്പിടുവാന്‍ ആളുകളെ പ്രേരിപ്പിച്ച സംഭവമാണ് ‘മൃഗത്തിന്റെ പ്രതിമ’ നമ്മെ അനുസ്മരിപ്പിക്കുന്നത്. അനുസരിക്കാത്തവരെ ശിക്ഷിക്കും എന്ന ഭീഷണിക്കു മുമ്പിലും ശദ്രക്ക്, മേശക്ക്, അബേദ്‌നഗോവെ എന്നൊരു ശേഷിപ്പ് വിഗ്രഹത്തിനു മുമ്പില്‍ മുട്ടുമടക്കാതെ നിന്നു. അവര്‍ എണ്ണത്തില്‍ കുറവായിരുന്നു. അന്ത്യകാലത്തും ഇതുപോലെ ഒരു ന്യൂനപക്ഷം മാത്രമേ മുട്ടുമടക്കാന്‍ വിസമ്മതിച്ച് നിവരേ നില്ക്കുകയുള്ളു.

വാക്യം 15: മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയെ നമസ്‌കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയ്ക്കു ആത്മാവിനെ കൊടുപ്പാന്‍ അതിനു ബലം ലഭിച്ചു.

ഇത് ആശ്ചര്യകരം തന്നെ. സൃഷ്ടിപ്പിനെ തന്നെ അനുകരിക്കുന്ന ഗംഭീര അമാനുഷിക വഞ്ചനയാണ് ഇവിടെ അരങ്ങേറുന്നത്. മനുഷ്യന്‍ ഇന്ന് പരീക്ഷണശാലയില്‍ ജീവനെ സൃഷ്ടിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ്. ക്ലോണിംഗിലൂടെ പുതിയ മൃഗങ്ങളെ അവന്‍ സൃഷ്ടിച്ചുകഴിഞ്ഞു. ആളുകള്‍ വഞ്ചിക്കപ്പെടുവാന്‍ ദൈവം അനുവദിക്കുക തന്നെ ചെയ്യും.

മൃഗത്തിന്റെ പ്രതിമയ്ക്കും ശ്വാസം കൊടുപ്പാനും അതിനെ സംസാരിക്കുമാറാക്കുവാനും വ്യാജപ്രവാചകന് ദൈവം അനുവാദം കൊടുക്കും. ഇത് മനുഷ്യന്റെ കമ്പ്യൂട്ടര്‍വത്കൃത അനുകരണമോ സാത്താന്റെ മായാജാലമോ വഞ്ചനയോ എന്തോ ആണ്. ഈ പ്രതിമയെ യെരുശലേംദേവാലയത്തില്‍ തന്നെ പ്രതിഷ്ഠിക്കാനാണ് സാധ്യത. ‘ശൂന്യമാകുന്ന മ്ലേച്ഛത’ എന്ന് യേശു പരാമര്‍ശിച്ചിരിക്കുന്നത് ഇതാണ് (മത്താ. 24:15)

മഹാനായ അലക്‌സാണ്ടറുടെ ഗ്രീക്കു സാമ്രാജ്യത്തിന്റെ അന്ത്യത്തില്‍ സംഭവിച്ച കാര്യം ദാനിയേല്‍ 11ല്‍ വിവരിച്ചിരിക്കുന്നു. റോമന്‍ സാമ്രാജ്യം ലോകാധിപത്യം കൈവശമാക്കുന്നതിനു തൊട്ടു മുമ്പ് അലക്‌സാണ്ടറുടെ സാമ്രാജ്യം നാലു ജനറല്‍മാര്‍ വിഭജിച്ചെടുത്തു. ഇതില്‍ സിറിയയും ഈജിപ്റ്റും ഭരിച്ചിരുന്ന ജനറല്‍മാരായിരുന്നു ശക്തര്‍. ”അവന്‍ (സിറിയ എന്ന വടക്കന്‍ രാജ്യത്തിന്റെ അധിപതി) അയച്ച സൈന്യങ്ങള്‍ അണിനിരന്നു വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തര ഹോമം നിര്‍ത്തല്‍ ചെയ്തു ശൂന്യമാക്കുന്ന മ്ലേച്ഛ ബിബത്തെ പ്രതിഷ്ഠിക്കും” (ദാനി. 11:31).

ബി.സി 175നോടടുത്ത് സിറിയന്‍ ഭരണാധികാരി അന്ത്യോക്കസ് എപ്പിഫാനസ് യെരുശലേമില്‍ വരികയും ദേവാലയത്തിലെ ഹോമയാഗം നിര്‍ത്തലാക്കി യാഗപീഠത്തില്‍ ഒരു പന്നിയെ ബലികഴിച്ച് അശുദ്ധമാക്കുകയും ചെയ്തു. ജൂപിറ്റര്‍ ദേവന്റെ പ്രതിമ ദേവാലയത്തിന്റെ അതിപരിശുദ്ധസ്ഥലത്തു സ്ഥാപിക്കുകയും ഉണ്ടായി. ഇതാണു ദാനിയേല്‍ 11ല്‍ പറഞ്ഞിരിക്കുന്ന ‘ശൂന്യമാക്കുന്ന മ്ലേച്ഛത.’ എന്നാല്‍ യേശു പറഞ്ഞത് അന്ത്യകാലത്ത് ഇതിന്റെ ഒരു അവര്‍ത്തനം ഉണ്ടാകും എന്നാണ്.

വരാന്‍പോകുന്ന എതിര്‍ക്രിസ്തുവിന്റെ ഒരു നിഴലായിരുന്നു അന്ത്യോക്കസ് എപ്പിഫാനസ്. അതുകൊണ്ട് ദാനിയേല്‍ 11:32ലെ വാക്കുകള്‍ എതിര്‍ക്രിസ്തുവിന്റെ പ്രവൃത്തികളെയാണ് ചിത്രീകരിക്കുന്നത്. ”നിയമത്തിനു വിരോധമായി ദുഷ്ടത പ്രവൃത്തിക്കുന്നവരെ അവന്‍ ഉപായംകൊണ്ടു വഷളാക്കും. എങ്കിലും ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവര്‍ത്തിക്കും.” ശദ്രക്ക്, മേശക്ക്, അബേദ്‌നഗോവെപ്പോലെ ദൈവത്തെ അറിയുന്നവര്‍ മാത്രം അക്കാലത്തു നിവരെ നില്ക്കും. ബാക്കി എല്ലാവരും എതിര്‍ക്രിസ്തുവിന്റെ മൃദുലമായ മുഖസ്തുതി വാക്കുകള്‍ക്കു മുമ്പില്‍ വീണുപോകും.

ആ കാലത്ത് ‘ജനത്തില്‍ ബുദ്ധിമാന്മാരായവര്‍ പലര്‍ക്കും ബോധം വരുത്തും’ (33-ാം വാക്യം). ദൈവവചനത്തെക്കുറിച്ചു വെളിപ്പാടുള്ളവര്‍ ഇതു പ്രവചനനിവൃത്തിയാണെന്ന് അന്ന് ആളുകള്‍ക്ക് വിശദീകരിച്ചുകൊടുക്കും. ”എന്നാല്‍ അന്ത്യകാലം വരെ അവരില്‍ പരിശോധനയും ശുദ്ധീകരണവും നിര്‍മ്മലീകരണവും സാധിക്കേണ്ടതിനു ബുദ്ധിമാന്മാരില്‍ ചിലര്‍ വീഴും” (35-ാം വാക്യം)

ദാനിയേല്‍ 11:36-45ല്‍ കാണുന്ന പരാമര്‍ശം വ്യക്തമായും എതിര്‍ക്രിസ്തുവിനെക്കുറിച്ചാണ്. ”രാജാവോ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും. അവന്‍ തന്നെത്താന്‍ ഉയര്‍ത്തി ഏതുദേവനും മേലായി മഹത്വീകരിക്കുകയും ദൈവാധിദൈവത്തിന്റെ നേരെ അപൂര്‍വ്വ കാര്യങ്ങളെ സംസാരിക്കയും കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും……അവന്‍ കോട്ടകളുടെ ദേവനെ ബഹുമാനിക്കും (പട്ടാളശക്തി കൊണ്ടുള്ള ഭരണം)….അവന്‍ ഒരു അന്യദേവന്റെ (സാത്താന്‍) ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേല്‍ ആക്കി വെക്കും. അവനെ സ്വീകരിക്കുന്നവന് അവന്‍ മഹത്വം വര്‍ദ്ധിപ്പിക്കും. അവന്‍ അവരെ പലര്‍ക്കും അധിപതികളാക്കി. ദേശത്തെ പ്രതിഫലമായി വിഭാഗിച്ചു കൊടുക്കും….. അവന്‍ മനോഹരദേശത്തിലേക്കും (യിസ്രായേല്‍) കടക്കും…. അവിടെ അവന്‍ അന്തരിക്കും. ആരും അവനെ രക്ഷിക്കയുമില്ല.”

2തെസ്സ. 2ല്‍ നാം എതിര്‍ക്രിസ്തുവിന്റെ വരവിനെക്കുറിച്ച് വായിക്കുന്നു ”സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്. കര്‍ത്താവിന്റെ നാള്‍ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങള്‍….സുബോധം വിട്ടു വേഗത്തില്‍ ഇളകുകയും ഞെട്ടിപ്പോകയുമരുത്. ആരും ഏതു വിധേനയും നിങ്ങളെ ചതിക്കരുത്. ആദ്യമേ വിശ്വാസത്യാഗം (വിശ്വാസത്തില്‍ നിന്നുള്ള വീഴ്ച) സംഭവിക്കയും നാശയോഗ്യനും അധര്‍മ്മമൂര്‍ത്തിയുമായവന്‍ (എതിര്‍ക്രിസ്തു) വെളിപ്പെടുകയും വേണം” (വാക്യം 1-3). ദൈവഭക്തിയുള്ള ജീവിതത്തിലേക്ക് (യേശുവും അപ്പോസ്തലന്മാരും ലോകത്തിനു നല്‍കിയ സന്ദേശം അതായിരുന്നല്ലൊ) നമ്മെ നടത്തുന്ന വിശ്വാസത്തില്‍ നിന്നുള്ള പതനമാണു വിശ്വാസത്യാഗം. അത് ഇതിനകം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.

ഇസ്‌കര്യോത്താ യൂദായെ യേശു ‘നാശയോഗ്യന്‍’ എന്നു വിളിച്ചിട്ടുണ്ട്. കാരണം സാത്താന്‍ അവനില്‍ പ്രവേശിച്ചിരിക്കുന്നു. എതിര്‍ക്രിസ്തുവിനെയും അങ്ങനെ വിളിച്ചിരിക്കുന്നതിന്റെ കാരണം അവനിലും സാത്താന്‍ കടക്കും എന്നുള്ളതിനാലാണ്. അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ട് ദൈവം എന്നു നടിച്ച് ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താന്‍ ഉയര്‍ത്തും” (വാക്യം 4). ദൈവത്തിന്റെ സമയത്തിനു മുമ്പേ എതിര്‍ക്രിസ്തു വെളിപ്പെടാതെ തടയുന്നത് അന്ത്യകാലത്ത് സഭയിലെ ജയാളികളിലൂടെ വെളിപ്പെടുന്ന പരിശുദ്ധാത്മ ശക്തിയാണ് (ആറാം വാക്യം). ഏഴാം വാക്യത്തില്‍ തുടര്‍ന്നു നാം വായിക്കുന്നത് ”അധര്‍മ്മത്തിന്റെ മര്‍മ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്. ഇതുവരെ തടുക്കുന്നവന്‍ (സാത്താന്റെ ശക്തിയെ തടഞ്ഞുനിര്‍ത്തുന്ന പരിശുദ്ധാത്മാവ്) വഴിയില്‍നിന്ന് നീങ്ങിപ്പോക മാത്രം വേണം”. എതിര്‍ക്രിസ്തു വെളിപ്പെടേണ്ട സമയത്ത് പരിശുദ്ധാത്മാവ് അതിന്റെ തടുത്തു നിര്‍ത്തുന്ന സ്വാധീനം പിന്‍വലിക്കും.

എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷത സാത്താന്റെ സകല ശക്തിയോടും അടയാളങ്ങളോടും (വ്യാജ) അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും ആയിരിക്കും എന്ന് 9, 10 വാക്യങ്ങളില്‍ പറയുന്നു. അമാനുഷികമായ അടയാളങ്ങളും അത്ഭുതങ്ങളും ധാരാളമായി ഉണ്ടായിരിക്കും. ആളുകളെ വഴിതെറ്റിക്കുവാന്‍ വേണ്ടിമാത്രമാണത്. 10, 11 വാക്യങ്ങളില്‍ പറയുന്നത് ആളുകള്‍ വഞ്ചിക്കപ്പെടുവാന്‍ ദൈവം അനുവദിക്കും എന്നുതന്നെയാണ്. തങ്ങളുടെ പാപങ്ങളില്‍നിന്നു രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം അവര്‍ സത്യത്തെ സ്‌നേഹിച്ചില്ല എന്നതാണതിനു കാരണം. അതുകൊണ്ട് അന്ത്യകാലത്തെ അത്ഭുതങ്ങളേയും അമാനുഷികമായ അടയാളങ്ങളേയും, തങ്ങളുടെ ജീവിതത്തിലെ പാപങ്ങളില്‍നിന്നു വിടുതല്‍ നേടാന്‍ താല്‍പര്യമില്ലാത്തവര്‍ ചതിക്കപ്പെടുവാനുള്ള മുഖാന്തിരങ്ങളായിത്തീരുവാന്‍ ദൈവം അനുവദിക്കും എന്നു വ്യക്തം.

നമ്മെ സംബന്ധിച്ച സത്യത്തെ സ്‌നേഹിക്കുകയും പാപത്തില്‍ നിന്നുള്ള വിടുതലിനായി മുഴുഹൃദയത്തോടെ അന്വേഷിക്കുകയും ചെയ്താല്‍ മാത്രമേ വഞ്ചനയില്‍നിന്നു രക്ഷപ്പെടുവാന്‍ നമുക്കു കഴിയൂ. അന്ത്യകാലത്തെ ചതിയില്‍ നിന്നുള്ള ഏക സംരക്ഷണം ഇതു മാത്രമാണ്.

ആളുകള്‍ ആരാധിക്കുന്ന സംസാരിക്കുന്ന പ്രതിമയെക്കുറിച്ച് വെളി. 13:15-ല്‍ നാം കാണുന്നു. ടെലിവിഷനുകളിലും വീഡിയോ-ചിത്രങ്ങളിലും സംസാരിക്കുന്ന പ്രതിച്ഛായകള്‍ ഇന്നു നമുക്കുണ്ട്. ലോകമെങ്ങുമുള്ള ആളുകള്‍ മണിക്കൂറുകള്‍ അവയ്ക്കു മുന്‍പില്‍ ഹോമിച്ച് ഇന്നു ടി.വി.യെ ആരാധിക്കുകയാണ്. പ്രാര്‍ത്ഥനയ്‌ക്കോ, വേദപുസ്തകപഠനത്തിനോ, ദൈവത്തി നോ വേണ്ടി മാറ്റി വയ്ക്കുവാന്‍ അവര്‍ക്ക് ഒട്ടും സമയമില്ല. ഈ ടി.വി. ആരാധനയെ എതിര്‍ക്രിസ്തുവിനെ ആരാധിക്കുന്നതിനുള്ള തയാറെടുപ്പായാണ് കാ ണേണ്ടത്. ക്രിസ്തുവിനോട് ഭക്തി ഇല്ലെങ്കിലും ദൈവഭക്തിയുടെ വേഷം മാത്രമുള്ള ക്രിസ്തീയഗോളത്തിലെ വിശ്വാസികളെന്നു പറയപ്പെടുന്ന പലരും ഈ ‘സംസാരിക്കുന്ന പ്രതിരൂപങ്ങളുടെ’ അടിമകളായി മാറിക്കഴിഞ്ഞു.

ടി.വി. പ്രോഗ്രാമുകളെല്ലാം തിന്മനിറഞ്ഞതാണെന്നല്ല ഞാന്‍ പറയുന്നത്. അവയില്‍ പലതും നിയമാനുസൃതമായുള്ളതും ചിലതു നല്ലവയുമാണ്. എന്നാല്‍ നാം ഏതിനാലെങ്കിലും ഭരിക്കപ്പെടുന്നു എങ്കില്‍ അതിന്റെ അടിമയായി മാറി. ജീവനുള്ള സത്യദൈവത്തില്‍ നിന്ന് അന്യമായി ഏതിനെയെങ്കിലും നാം ആരാധിക്കുന്നുവെങ്കില്‍ നാം വിഗ്രഹാരാധികളായിത്തീര്‍ന്നുകഴിഞ്ഞു. ഇതിനാലെല്ലാം സാത്താന്‍ ലോകത്തെ എതിര്‍ക്രിസ്തുവിന്റെ വെളിപ്പാടിനായി ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

വാക്യം 16, 17: അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിമേലോ മുദ്രകിട്ടുമാറും മൃഗത്തിന്റ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‌വാന്‍ വഹിയാതെയും ആക്കുന്നു.

ഇതാണു മൃഗത്തിന്റെ മുദ്ര. ഈ മുദ്ര ഏല്‍ക്കുന്നത് നെറ്റിമേല്‍ വേണോ വലങ്കൈമേല്‍ വേണോ എന്നു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം എതിര്‍ക്രിസ്തു എല്ലാ മനുഷ്യര്‍ക്കും നല്‍കും. ഇതിന്റെ അര്‍ത്ഥം പരസ്യമായി അവന്റെ അനുയായി ആകുവാനോ (ഇന്നു ഹിന്ദുക്കള്‍ നെറ്റിമേല്‍ എല്ലാവരും കാണത്തക്കവിധം അടയാളം ധരിക്കുന്നതുപോലെ മുദ്ര ധരിക്കുവാനോ) രഹസ്യ അനുയായി ആയിരിപ്പാനോ (വലത്തേ ഉള്ളങ്കൈയില്‍ മുദ്രയേല്‍ക്കുവാനോ) എതിര്‍ക്രിസ്തു ആളുകള്‍ക്ക് അവസരം കൊടുക്കും.

ഇന്നും ഇതിന് നമ്മെ സംബന്ധിച്ചിടത്തോളം ഒരു പ്രസക്തിയുണ്ട്. എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ക്രിസ്തീയഗോളത്തില്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആളുകള്‍ക്ക് ഇന്ന് എതിര്‍ക്രിസ്തുവിനെ പരസ്യമായി പിമ്പറ്റുവാന്‍ കഴിയും (ഉദാ: വേശ്യകള്‍, ചൂതാട്ടക്കാര്‍, മദ്യപര്‍, സിനിമാതാരങ്ങള്‍ എന്നിങ്ങനെ). എന്നാല്‍ രഹസ്യമായി അവന്റെ അനുയായിയായിരിപ്പാനും സാധിക്കും. ഉദാഹരണത്തിന് അല്പം പണം ലഭിക്കുന്നതിന് ഓഫീസില്‍ വ്യാജപ്രസ്താവനകള്‍ ഒപ്പിടുക (വലതു കൈകൊണ്ട്), അന്യായമായ ചില കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതിന് കൈക്കൂലി കൊടുക്കുക (വലതുകൈകൊണ്ട്) എന്നിവ ചെയ്തശേഷം ദോഷം ഒന്നും ചെയ്തിട്ടില്ലെന്ന മട്ടില്‍ സഭായോഗത്തിന് പോയി ‘ആത്മികരായ’ സഹോദരി സഹോദരന്മാര്‍ എന്ന മതിപ്പ് നിലനിര്‍ത്തുവാന്‍ കഴിയും. സഭയിലെ തങ്ങളുടെ സാക്ഷ്യം നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് നെറ്റിമേല്‍ മുദ്രയേല്‍ക്കുവാന്‍ മടിയുള്ള ‘വിശ്വാസികള്‍’ ഉണ്ട്. എന്നാല്‍ അങ്ങനെയുള്ളവര്‍ തങ്ങളുടെ വലങ്കൈമേല്‍ രഹസ്യത്തില്‍ ആ മുദ്ര ഏല്‍ക്കുന്നു. ഈ ലോകത്തില്‍നിന്ന് അല്പം നേട്ടം കൈയടക്കാന്‍ വേണ്ടിയാണവര്‍ ഇതിനു മുതിരുന്നത്. ഇവിടെയാണ് നമ്മുടെ വിശ്വാസവും യേശുവിനോടുള്ള നമ്മുടെ ഭക്തിയും പരിശോധിക്കപ്പെടുന്നത്.

മൃഗത്തിന്റെ മുദ്ര, അത് ഏതു തരത്തിലുള്ളതായാലും-നെറ്റിമേലായാലും വലങ്കൈമേലായാലും- ഏല്‍ക്കുന്നതില്‍ നിന്നു നാം മാറി നില്‍ക്കേണ്ടതുണ്ട്. മറിച്ച് അപ്പോസ്തലനായ പൗലൊസിനെപ്പോലെ ”ഞാന്‍ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തില്‍ വഹിക്കുന്നു” എന്നു നാം പറയണം (ഗലാ. 6:17). നമുക്ക് മറ്റൊരു മദ്രയും വേണ്ട.

അന്ത്യകാലത്ത് ഇതു വളരെ കഠിനമായ പരിശോധന തന്നെയായിരിക്കും. ഉദാഹരണത്തിന് മൃഗത്തിന്റെ മുദ്ര ഇല്ലെങ്കില്‍ നിങ്ങള്‍ ഭക്ഷണം വാങ്ങിപ്പാന്‍ പോലും കഴിയുകയില്ലെന്ന് വന്നാല്‍ അത് എന്തൊരു വലിയ പരിശോധനയായിരിക്കും!

ഏദന്‍ തോട്ടത്തില്‍ ഹവ്വയ്ക്കു നേരിട്ടതും ഭക്ഷണ സംബന്ധമായ പരീക്ഷണമായിരുന്നു. മരുഭൂമിയില്‍ യേശു അഭിമുഖീകരിച്ച ആദ്യ പരീക്ഷയും അതുതന്നെ. ”ഈ കല്ലുകളെ അപ്പമാക്കുക. അല്ലെങ്കില്‍ നീ പട്ടിണികിടന്നു മരിക്കേണ്ടിവരും” സാത്താന്‍ ഭീഷണിപ്പെടുത്തി. ”ജീവിക്കുന്നതു പ്രധാനമല്ല. ദൈവത്തോടുള്ള അനുസരണമാണ് അത്യാവശ്യം” യേശു മറുപടി നല്‍കി. ”നിലനില്‍പ്പല്ല പ്രധാനം മറിച്ച് ദൈവത്തോടുള്ള അനുസരണമാണ്.” എന്ന നിലപാടുള്ള വിശ്വാസികള്‍ മാത്രമേ അന്ത്യകാലത്ത് ജയാളികളായിത്തീരുകയുള്ളു. ”അനുരഞ്ജനപ്പെട്ടു ജീവിക്കുന്നതിനേക്കാള്‍ ഭേദം ദൈവവചനം അനുസരിച്ച് മരിക്കുന്നതാണ്” എന്ന മനോഭാവം നമുക്കുണ്ടെങ്കില്‍ മാത്രമേ ക്രിസ്തീയ ഗോളത്തില്‍ ആരംഭിച്ചിട്ടുള്ള അപചയത്തില്‍ നിന്ന് നമുക്ക് അകന്നുനില്‍ക്കാനാവൂ.

വാക്യം 18: ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ ആറുനൂറ്ററുപത്താറ്.

പരിശുദ്ധാത്മാവ് ഇവിടെ നമ്മോട് ചില കണക്കുകൂട്ടലുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നു. നമുക്ക് ചില കണക്കുകള്‍ നോക്കാം!.

ബൈബിള്‍ ‘6’ എന്നതു മനുഷ്യനെ കുറിക്കുന്ന സംഖ്യയാണ്. മനുഷ്യന്‍ ആറാം ദിവസമാണ് സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ട് ‘666’ (‘6’ മൂന്നുവട്ടം ചേരുന്നത്) ദൈവത്തിന് (ത്രിത്വത്തിന്) തുല്യമാകാനുള്ള മനുഷ്യന്റെ ശ്രമത്തേയാണ് കുറിക്കുന്നത്.

അതുപോലെ ‘8’ എന്ന സംഖ്യ പുതുസൃഷ്ടിയുടെ സംഖ്യയാണ്. കാരണം യേശുക്രിസ്തു എട്ടാം ദിവസം, ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍, ആണല്ലോ ഉയിര്‍ത്തെഴുന്നേറ്റത്. അതുപോലെ സംഗീതത്തിലും എട്ടാമത്തേ വര്‍ണ്ണം പുതിയ സപ്തസ്വരത്തിന്റെ തുടക്കമാണല്ലോ.

ഗ്രീക്കു ഭാഷയില്‍ (പുതിയനിയമം ആ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്) ഓരോ അക്ഷരത്തിനും സംഖ്യാശാസ്ത്രപരമായ ഒരു മൂല്യമുണ്ട്. യേശുവിന്റെ പേര് ഗ്രീക്കില്‍ എഴുതുന്നത് ‘IESOUS’ എന്നാണ്. അതിന്റെ സംഖ്യാശാത്രപരമായ വിലയാകട്ടെ 888 ഉം (I=10; E=8;S=200;O=70; U=400 S=200) പുതുസൃഷ്ടിയുടെ സംഖ്യ മൂന്നുവട്ടം ചേരുന്നതാണിത്!

എതിര്‍ക്രിസ്തുവിന്റെ സംഖ്യ 666 ആണ് എന്നതിന്റെ അര്‍ത്ഥം അവന്റെ പേരിന്റെ ഓരോ അക്ഷരത്തിന്റേയും സംഖ്യാശാസ്ത്രപരമായ വില കൂട്ടി നോക്കിയാല്‍ 666 എന്നാണ്. അവന്‍ ആരാണ് എന്ന് ഒരിക്കല്‍ അറിയുമ്പോള്‍ നമുക്കിത് കൂട്ടിനോക്കി ശരിയാണെന്ന് ബോധ്യപ്പെടാന്‍ കഴിയും.

അദ്ധ്യായം 14

വാക്യം1: പിന്നെ ഞാന്‍ സിയോന്‍ മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തി നാലായിരം പേരും നില്‍ക്കുന്നതു കണ്ടു.

പതിമൂന്നാം അദ്ധ്യായത്തില്‍ വായിച്ചതിനു നേരേ എതിരായ കാര്യമാണ് ഇവിടെ നാം കാണുന്നത്. അവിടെ ആളുകള്‍ക്കു പരസ്യമായോ (നെറ്റിയില്‍ മുദ്രയേല്‍ക്കുക) രഹസ്യമായോ (വലതു കൈവെള്ളയില്‍ മുദ്രയേല്‍ക്കുക) തന്നെ അംഗീകരിക്കാന്‍ എതിര്‍ക്രിസ്തു അവസരംകൊടുത്തതായി നാം വായിക്കുന്നു.

പക്ഷേ തന്റെ ശിഷ്യന്മാര്‍ക്ക് അത്തരം തെരഞ്ഞെടുപ്പിനുളള സ്വാതന്ത്ര്യമൊന്നും യേശുക്രിസ്തു കൊടുക്കുന്നതായി നാം കാണുന്നില്ല. ഓരോ ശിഷ്യനും തന്നെ പരസ്യമായി അംഗീകരിക്കണം. കുഞ്ഞാടിന്റെ മുദ്ര നെറ്റിയിലാണ് ഏല്‌ക്കേണ്ടത്.

ക്രിസ്തുവിന്റെ രഹസ്യ അനുയായി എന്നൊരു അവസ്ഥയില്ല. ഒത്തുതീര്‍പ്പുകാരായ ക്രിസ്ത്യാനികള്‍ കണ്ടുപിടിച്ച ഒരു പ്രയോഗമാണ് രഹസ്യ അനുയായി എന്നത്. യേശു പറഞ്ഞു ‘മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനേയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തളളിപ്പറയുന്നവനേയോ എന്റെ പിതാവിന്റെ മുമ്പില്‍ ഞാനും തളളിപ്പറയും………. വ്യഭിചാരവും പാപവും ഉളള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും ‘(മത്താ. 10:32,33;മാര്‍ക്കോ 8:38).

നിങ്ങള്‍ ഒരു ഓഫീസില്‍ ജോലിചെയ്യുന്നവനാണെങ്കില്‍ കര്‍ത്താവിന്റെ മുദ്ര നിങ്ങളുടെ നെറ്റിമേല്‍ ഉണ്ടായിരിക്കണം. അഥവാ നിങ്ങള്‍ യേശുക്രിസ്തുവിന്റെ ശിഷ്യനാണെന്ന് ഓഫീസില്‍ എല്ലാവരും അറിഞ്ഞിരിക്കണം. മറ്റാര്‍ക്കും അറിയാന്‍ കഴിയാത്ത വിധത്തില്‍ കൈയില്‍ ഒരു രഹസ്യ മുദ്ര ഏല്ക്കുക എന്നൊന്നില്ല. ഒരു രഹസ്യശിഷ്യനായിരിപ്പാന്‍ കഴിയുമെന്നാണു കരുതുന്നെങ്കില്‍ നിങ്ങള്‍ വഞ്ചനയുടെ ലോകത്താണു ജീവിക്കുന്നത്. ക്രിസ്തുവിന് ഒരു തരത്തിലുളള അനുയായികള്‍ മാത്രമേയുളളു- യേശുക്രിസ്തുവിന്റെ പരസ്യമായി അറിയപ്പെടുന്ന ശിഷ്യന്മാര്‍, നെറ്റിയില്‍ അവിടുത്തെമുദ്രയുളളവര്‍, എല്ലാവര്‍ക്കും ഈ കാര്യം വ്യക്തമായി അറിയാവുന്നവര്‍!

നമ്മുടെ നാട്ടിലെ പല ‘വിശ്വാസിക’ളും യേശുക്രിസ്തുവിന്റെ അനുയായികളായി അറിയപ്പെടുന്നതില്‍ നാണമുളളവരാണ് എന്നത് എത്രയോലജ്ജാകരമാണ്. എതിര്‍ക്രിസ്തുവിന്റെ മുദ്രപോലെയുളള കുറികളും വരകളും നെറ്റിയില്‍ ചാര്‍ത്തി തങ്ങളുടെ ഓഫീസുകളില്‍ പോകുന്ന ധാരാളം ഹൈന്ദവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ക്രസ്ത്യാനികളില്‍ പലരും തങ്ങള്‍ ആരെ അനുഗമിക്കുന്നു എന്നു വെളിപ്പെടുത്തുവാന്‍ ലജ്ജിക്കുന്നു. തങ്ങളുടെ ഉദ്യോഗകയറ്റത്തെ അതു ബാധിച്ചേക്കാം എന്നായിരിക്കും അവരുടെപേടി. അത്തരം ക്രിസ്ത്യാനികള്‍ അനുരഞ്ജനക്കാരും ഉദ്യോഗക്കയറ്റത്തെ സ്‌നേഹിക്കുന്നവരുമാണ്. അവര്‍ യേശുക്രിസ്തുവിന്റെ ധീരരായ സാക്ഷികളല്ല. സത്യത്തില്‍ അവര്‍ സ്വയം ലജ്ജിക്കേണ്ടതുണ്ട്. സീയോന്‍ മലയില്‍ കുഞ്ഞാടിനോടൊപ്പം നില്ക്കുന്നവരുടെ കൂട്ടത്തില്‍ ഇവര്‍ ഉണ്ടായിരിക്കുകയില്ല. കാരണം ആ 144000 പേര്‍ തങ്ങള്‍ ക്രിസ്തുവിനെയാണ് അനുഗമിക്കുന്നതെന്നു ധൈര്യത്തോടെ ഏറ്റുപറയാന്‍ മടിച്ചവരല്ല. തങ്ങളുടെ രക്ഷിക്കപ്പെടാത്ത ബന്ധുക്കളുടെ ഇടയിലും അയല്‍പക്കത്തും ഓഫീസിലും ഒന്നും അവര്‍ ഒത്തുതീര്‍പ്പുകാരായിരുന്നില്ല. ഒരു ഹൈന്ദവന്‍ നെറ്റിയില്‍ പൊട്ടോ കുറിയോ ധരിച്ചു പോകുന്നതു കാണുമ്പോഴൊക്കെയും ഇക്കാര്യം അതു നിന്നോടു സംസാരിക്കട്ടെ. താന്‍ തന്റെ വിഗ്രഹത്തെ ആരാധിക്കുന്നവനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുവാന്‍ അവന്‍ ലജ്ജിക്കുന്നില്ലെങ്കില്‍ നാം ജീവനുളള ദൈവത്തെ ആരാധിക്കുന്നവരാണെന്നു സമ്മതിക്കുവാന്‍ എന്തിനു നാണിക്കണം?.

ഏഴാം അദ്ധ്യായത്തില്‍ നാം കണ്ട 144000 പേരല്ല ഇവര്‍. അവിടെ കണ്ട 144000 പേര്‍ യിസ്രായേലിന്റെ വിവിധ ഗോത്രങ്ങളില്‍ നിന്നുളളവരായിരുന്നു. യിസ്രായേലിന്റെ ഗോത്രങ്ങള്‍ യേശുക്രിസ്തു മശിഹായാണെന്നു വിശ്വസിക്കുകയോ കുഞ്ഞാടിനെ അനുഗമിക്കുകയോ ചെയ്യുന്നവരല്ല. ഇതു തീര്‍ച്ചയായും മറ്റൊരു സംഘമാണ്. വെളിപ്പാട് രണ്ട്, മൂന്ന് അദ്ധ്യായങ്ങളില്‍ ‘ജയാളികള്‍’ എന്നു വിളിക്കപ്പെട്ടിരിക്കുന്നവരാണിവര്‍.

പഴയനിയമത്തില്‍ ഒരുവന്റെ പേര് അവന്റെ സ്വഭാവത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. ഈ 144000 പേരുടെ നെറ്റിയില്‍ പിതാവിന്റേയും കുഞ്ഞാടിന്റേയും നാമം എഴുതിയിരുന്നു എന്നതിന്റെ അര്‍ത്ഥം, പിതാവിന്റേയും കുഞ്ഞാടിന്റേയും സ്വഭാവം അവരുടെ ജീവിതത്തില്‍ പ്രതിഫലിച്ചിരുന്നു എന്നാണ്.

ഇവിടെ നമ്മോടു തന്നെ ചോദിക്കാവുന്ന ഒരു നല്ല ചോദ്യം ഇതാണ് : നമ്മോടു ദോഷമായി പെരുമാറുന്നവരോടു കുഞ്ഞാടിന്റെ സ്വഭാവമാണോ നാം പ്രതിഫലിപ്പിക്കുന്നത്? (രോമം കത്രിക്കുന്നവരുടെ മുമ്പാകെ വായെ തുറക്കാതെയും കൊല്ലുവാന്‍ കൊണ്ടുപോകുമ്പോള്‍ നിശ്ശബ്ദമായി ഇരിക്കുകയും അന്യായമായി തന്നോടു പെരുമാറിയപ്പോള്‍, അവകാശങ്ങളും പദവികളും എടുത്തുകളഞ്ഞപ്പോള്‍, കാര്യങ്ങളെ പിതാവിങ്കല്‍ സമര്‍പ്പിക്കുകയും ചെയ്ത സ്വഭാവമാണു കുഞ്ഞാടിന്റെത്.) അതുപോലെ പിതാവിന്റെ സ്വഭാവവും നാം പ്രതിഫലിപ്പിക്കുന്നുവോ? (പാപികള്‍ക്കായി സഹിഷ്ണുതയോടെ ഏറെ കാത്തിരിക്കുകയും അനുതപിച്ചുവരുന്ന പിന്മാറ്റക്കാരെ സ്വാഗതം ചെയ്യുകയുമാണു പിതാവിന്റെ സ്വഭാവം ലൂക്കോ.15:11-24).

ചിലര്‍ ചോദിച്ചേക്കാം ‘ജയാളികളുടെ എണ്ണം ഇത്ര ചുരുക്കമാണെന്നാണോ താങ്കള്‍ പറയുന്നത്?’ പക്ഷേ പ്രകോപനങ്ങളുടെ മുമ്പില്‍ നിശ്ശബ്ദത പാലിക്കുകയും സമചിത്തത നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന എത്ര പേരെ നിങ്ങള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ട്? തീര്‍ച്ചയായും അവരുടെ എണ്ണം ചുരുക്കമായിരിക്കും.

ഭൂമിയില്‍ ആയിരുന്ന സമയത്ത് പിതാവിന്റെ സ്വഭാവം ആന്തരികമായി സ്വാംശീകരിച്ച ഈ 144,000 പേരുടെ വ്യക്തിത്വത്തില്‍ വിളങ്ങിയ പിതാവിന്റെ സ്വഭാവം ഇപ്പോള്‍ മുഖത്ത് തെളിഞ്ഞുകാണുകയാണ.് നമ്മെക്കുറിച്ചെല്ലാമുളള അവിടുത്തെ വാഞ്ഛ നാം പക്വതയില്‍ വളര്‍ന്ന് മറ്റുളളവരോടുളള പെരുമാറ്റത്തില്‍ തന്നെപ്പോലെ ആയിത്തീരണം എന്നുളളതാണ്. ആ ആത്യന്തികലക്ഷ്യത്തോടെയാണ് അവിടുന്നു നമ്മെ പരിശീലിപ്പിക്കുന്നത്.

ക്രിസ്തീയ ജീവിതം ആരംഭിക്കുമ്പോള്‍ നാം എല്ലാം ശിശുക്കളാണ്. വളരുമെങ്കില്‍ നാം ക്രമേണ യുവാക്കന്മാരെപ്പോലെ ആയിത്തീരും. നാം തുടര്‍ന്നും വളര്‍ന്നാല്‍ പിതാക്കന്മാരെപ്പോലെ ആകും (1 യോഹ.2:12-14). മറ്റുളളവരെ സേവിക്കാനായി തങ്ങളെത്തന്നെ നിഷേധിക്കുകയും അവരെ പക്വതയിലേക്കു നയിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന പിതാക്കന്മാര്‍.

കുഞ്ഞാടിന്റേയും പിതാവിന്റേയും സ്വഭാവം പൂര്‍ണ്ണമായും നമ്മുടേതാകുകയും അതു നമ്മുടെ വ്യക്തിത്വത്തിലൂടെ പ്രതിഫലിക്കുകയും ചെയ്യുക ഇതായിരിക്കണം നമ്മുടെ വാഞ്ഛ.

വാക്യം 2.3: പെരുവെളളത്തിന്റെ ഇരെച്ചല്‍പോലെയും വലിയൊരു ഇടിമുഴക്കം പോലെയും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണ മീട്ടുന്നതുപോലെ ആയിരുന്നു. അവര്‍ സിംഹാസനത്തിനും നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി. ഭൂമിയില്‍ നിന്നും വിലയ്ക്കുവാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലയിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല.

സ്വര്‍ഗ്ഗീയ യെരുശലേമിന്റെ മറ്റൊരു പേരാണ് സിയോന്‍ പര്‍വ്വതം. സ്വര്‍ഗ്ഗീയയെരുശലേമിന്റെ നാമം ആരുടെ മേലാണ് എഴുതുന്നതെന്ന് വെളി.3:12 ല്‍ നാം വായിക്കുന്നു- ‘ജയിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു തൂണാക്കും.’ കര്‍ത്താവു തുടര്‍ന്നു പറയുന്നു ‘എന്റെ ദൈവത്തിന്റെ നാമവും (പിതാവിന്റെ നാമം) എന്റെ ദൈവത്തിന്റെ പക്കല്‍ നിന്ന്, സ്വര്‍ഗ്ഗത്തില്‍ നിന്നു തന്നെ, ഇറങ്ങുന്ന പുതിയ യെരുശലേം എന്ന എന്റെ ദൈവത്തിന്‍ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും (കുഞ്ഞാടിന്റെ നാമം) ഞാന്‍ അവന്റെമേല്‍ എഴുതും’. പിതാവിന്റെ നാമവും കുഞ്ഞാടിന്റെ നാമവും പുതിയ യെരുശലേമിന്റെ നാമവും എന്ന് ഇവിടെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ഇതു തന്നെയാണ് വെളി.14ല്‍ പറഞ്ഞിരിക്കുന്നതും. സിയോന്‍ പര്‍വ്വതത്തില്‍ (സ്വര്‍ഗ്ഗീയ യെരുശലേമില്‍ )144000 പേര്‍ നില്ക്കുന്നു. അവരുടെ നെറ്റിമേല്‍ പിതാവിന്റേയും കുഞ്ഞാടിന്റേയും നാമം എഴുതിയിരിക്കുന്നു!. തിരുവെഴുത്തിനെ തിരുവെഴുത്തിനോടു താരതമ്യം ചെയ്തു പഠിച്ചാല്‍ എല്ലാം വ്യക്തമാകും.

ഇവരാണു ജയാളികള്‍- ക്രിസ്തുവിന്റെ കാന്ത. ഇവര്‍ ഭൂമിയിലാണു ജീവിക്കുന്നതെങ്കിലും സ്വര്‍ഗ്ഗത്തിനുള്ളവരാണ്.

ഈ ജയാളികള്‍ സിംഹാസനത്തിനു മുമ്പാകെ ഒരു പുതിയ പാട്ടുപാടി. ഭൂമിയില്‍ നിന്നു വിലയ്ക്കുവാങ്ങപ്പെട്ടിരുന്നവര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് മറ്റാര്‍ക്കും ആ പാട്ടുപഠിപ്പാന്‍ കഴിയാതിരുന്നത്? മറ്റുളളവര്‍ക്കു സംഗീതാഭിരുചി ഇല്ലാഞ്ഞിട്ടാണോ? അല്ല, സംഗീതവാസനയുമായി ഇതിനു ബന്ധമൊന്നും ഇല്ല. സ്വര്‍ഗ്ഗീയമനസ്സുണ്ടോ എന്നതുമാത്രമാണ് ഇവിടെ പ്രസക്തം. സംഗീതത്തോട് ആഭിമുഖ്യമുളള ധാരാളം പേര്‍ പിശാചിന്റെ പാളയത്തിലും ഉണ്ടല്ലോ.

സ്വര്‍ഗ്ഗത്തിലെ പാട്ട് സ്തുതിയും ആരാധനയും സന്തോഷവും നിറഞ്ഞതാണ്. പിതാവിന്റെ സന്നിധിയില്‍ ആനന്ദനിര്‍വ്യതി ഉണ്ട്. എന്നാല്‍ സീയോന്‍ പര്‍വ്വതത്തില്‍ നില്ക്കുന്ന ഈ 144000 പേര്‍ ഭൂമിയിലായിരുന്നപ്പോള്‍ തന്നെ സ്തുതിയുടെ പാട്ടു പഠിച്ചവരാണ്. മറ്റു മനുഷ്യരില്‍ നിന്നു വ്യത്യസ്തമായി പിറുപിറുപ്പ്, മുറുമുറുപ്പ് , വിമര്‍ശനം, ഏഷണി പറച്ചില്‍, അപവാദപ്രചാരണം, മറ്റുളളവരെ വിധിക്കുക എന്നിങ്ങനെയുളള എല്ലാറ്റിനോടും എന്നന്നേക്കുമായി വിട പറഞ്ഞവരാണ്. ഏല്ലാവര്‍ക്കും എല്ലാറ്റിനും വേണ്ടി നന്ദി പറയുവാനും ദൈവത്തെ എപ്പോഴും ആരാധിച്ചു സ്തുതിപ്പാനും അവര്‍ അഭ്യസിച്ചിട്ടുണ്ട്.

‘ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്‌തോത്രവും ലഭിപ്പാന്‍ നീ യോഗ്യന്‍’ എന്നതാണു പുതിയ പാട്ട് (വെളി. 5:12). പരാതിയുടെയോ പരിഭവത്തിന്റേയോ മുറുമുറുപ്പിന്റേയോ ഗന്ധംപോലും ഇല്ലാത്ത ഒരു പാട്ടാണിത്. നമ്മില്‍ എത്ര പേര്‍ ഇതു പഠിച്ചിട്ടുണ്ട്? സ്തുതിയുടേയും നന്ദിയുടേയും ആ പാട്ട്, സ്വര്‍ഗ്ഗത്തിന്റെ ആ പാട്ട്, പഠിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരു ജീവിതകാലമാണ് ദൈവം നല്‍കിയിട്ടുളളത്. പരാതിയില്‍ നിന്നും പിറുപിറുപ്പില്‍ നിന്നും 100% സ്വാതന്ത്ര്യം നേടാന്‍ അഭ്യസിച്ചിട്ടുളളവര്‍ എത്രപേരുണ്ട്?.

ഭക്ഷണം നല്ലതല്ലെങ്കില്‍, ആരെങ്കിലും അവരുടെ വാഗ്ദാനം പാലിച്ചില്ലെങ്കില്‍, ആരെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നുകളഞ്ഞാല്‍, ആരെങ്കിലും തങ്ങളെയോ തങ്ങളുടെ കുഞ്ഞുങ്ങളെയോ കുറിച്ചു ദോഷം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ എല്ലാം പരാതിപ്പെടുന്നവരാണു മിക്ക വിശ്വാസികളും. ഇങ്ങനെയുളള സാഹചര്യങ്ങളെല്ലാം കുരിശെടുത്ത് യേശുവിനെ അനുഗമിപ്പാനും ആ പുതിയ പാട്ടു പഠിപ്പാനുമുളള എത്ര നല്ല അവസരങ്ങളാണ്! കുരിശെടുപ്പാനും ദിനം തോറും നമ്മുടെ അവകാശങ്ങള്‍ക്കും പദവികള്‍ക്കും ബഹുമതികള്‍ക്കും മരിപ്പാനും മനസ്സില്ലെങ്കില്‍ ആ പാട്ടു പഠിക്കുന്നത് അസാദ്ധ്യമായിരിക്കും!

‘എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‌വിന്‍’ (ഫിലി. 2:14) ‘എല്ലാറ്റിനും സ്‌തോത്രം ചെയ്‌വീന്‍’ (തെസ്സ 5:18) എന്നീ ദൈവ കല്പനകള്‍ അനുസരിക്കുന്നവര്‍ മാത്രമാണ് ഈ 144000 പേരില്‍ ഉള്‍പ്പെടുക.

‘പഠിക്കുക’ എന്ന പദം ഒരഭ്യസനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഈ പുതിയ പാട്ടുപാടാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. തുടക്കത്തില്‍ നമുക്കാര്‍ക്കും ആ പാട്ട് അറിഞ്ഞുകൂടാ. എന്തുകൊണ്ടാണ് 144000 പേര്‍ ഒഴിച്ച് ബാക്കി ആര്‍ക്കും ആ പാട്ട് പഠിക്കാന്‍ കഴിയാതിരുന്നത് ? കാരണം മറ്റുളളവര്‍ ക്രൂശെടുക്കുന്നതിനെക്കുറിച്ചു കേട്ടു, എന്നാല്‍ പരീക്ഷയുടെ മുമ്പില്‍ അവര്‍ യഥാര്‍ത്ഥാമായും അങ്ങനെ ചെയ്തില്ല. 20, 30 വര്‍ഷമായി വിശ്വാസിയായിട്ടും ഒരുവന് പിറുപിറുപ്പ്, പരാതി, കുറ്റപ്പെടുത്തല്‍, ദേഷ്യം ദോഷാരോപണം. കയ്പ് തുടങ്ങിയവയുടെമേല്‍ വിജയം കിട്ടിയിട്ടില്ല എന്നത് എത്ര ദുഃഖകരമായ കാര്യമാണ്! ക്രിസ്തുവിനെ അംഗീകരിച്ചിട്ടുണ്ട് എന്നുളളതുകൊണ്ട് എല്ലാം ആയി എന്നു കരുതി വഞ്ചനയുടെ ഒരു ലോകത്തു കഴിയുന്നവരാണു മിക്ക വിശ്വാസികളും.

‘ഭൂമിയില്‍ നിന്നു വിലെയ്ക്കുവാങ്ങിയിരുന്നവര്‍’എന്നും അവരെ ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നു. ‘ഭൂവാസികളു’ടെ നേരെ എതിരായിട്ടുളളവരാണിവര്‍. ഇവര്‍ ഭൂമിയില്‍ നിന്നു സ്വതന്ത്രരാണ്. ഭൂമിയിലുളള കാര്യങ്ങളില്‍ വ്യാപൃതരല്ല അവര്‍. ക്രിസ്തു പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന ഇടമായ സ്വര്‍ഗ്ഗത്തിലുളളതിലാണ് അവര്‍ മനസ്സു വച്ചിരിക്കുന്നത്. ‘ഈ ഭൂമിയില്‍ എനിക്ക് സാദ്ധ്യമായ അത്രയും പണം സമ്പാദിക്കുകയും മരിച്ചു കഴിഞ്ഞു സ്വര്‍ഗ്ഗത്തില്‍ പോകുകയും ചെയ്യാനെന്തു വഴി?’ എന്നതല്ല അവരുടെ ചിന്ത. ‘എത്രയും സുഖകരമായ ഒരു ജീവിതം ഇവിടെ നയിക്കുകയും മരണശേഷം സ്വര്‍ഗ്ഗത്തില്‍ പോകുകയും ചെയ്യുവാനുളള മാര്‍ഗ്ഗം എന്ത്?” എന്നും അല്ല അവരുടെ ആലോചന. ഭൂവാസികളാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. മറിച്ച് ‘ഈഭൂമിയിലെ എന്റെ ഒരേ ഒരു ജീവിതത്തില്‍ എങ്ങനെ മുഴുവന്‍ ദൈവഹിതവും ചെയ്യാം. കാല്‍വറിയില്‍ എനിക്കായി മരിച്ച കര്‍ത്താവിനോട് എങ്ങനെ എന്റെ നന്ദി കാണിക്കാം” എന്നയിരിക്കും ഈ ആളുകള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ ഒരിക്കലും ഇന്നു കാണുന്നതുപോലെ ‘വിശ്വാസികള്‍’ എന്നു സ്വയം വിളിക്കുകയും അതേ സമയം ഒത്തു തീര്‍പ്പുകാരും പകുതി മനസ്സുളളവരും അങ്ങനെയും ഇങ്ങനെയും ലോകക്കാരെപ്പോലെ പോകുന്നവരും ആയിരിക്കുകയില്ല. അവര്‍ തീര്‍ത്തും മറ്റൊരു വകുപ്പില്‍പെടുന്നവരാണ്. അവര്‍ ഭൂമിയില്‍ നിന്നു വീണ്ടെടുക്കപ്പെട്ടവര്‍ (സ്വതന്ത്രര്‍) ആണ്. ഭൗതികമായ സുഖത്തിലോ ധനത്തിലോ മാനത്തിലോ അല്ല അവര്‍ മനസ്സു വച്ചരിക്കുന്നത്. ‘ഞങ്ങള്‍ എത്ര യോഗ്യര്‍ ‘ എന്നതല്ല അവരുടെ പാട്ട്. മറിച്ച് ‘കാര്‍ത്താവേ, നീ മാത്രം യോഗ്യന്‍ ‘ എന്നതാണ്. ‘ഞങ്ങള്‍ യോഗ്യരാണെന്നു മറ്റുളളവര്‍ ചിന്തിക്കുന്നണ്ടോ?’ എന്ന് എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നവരും ഈ വിഭാഗത്തില്‍ പെടുന്നില്ല. ഇവര്‍ പാടുന്ന പുതിയ പാട്ട് ‘ഞങ്ങള്‍ യോഗ്യരല്ല, നീ മാത്രമാണു യോഗ്യന്‍’ എന്നാണ്. ഇത് പഠിച്ചിട്ടുളള വിശ്വാസികള്‍ എത്രപേരുണ്ട്? വളരെ വളരെ കുറച്ചു മാത്രം. മറ്റു മനുഷ്യരുടെ ബഹുമാനവും അംഗീകാരവും കിട്ടാന്‍ വേണ്ടി വിശ്വാസികള്‍ ചെയ്യുന്ന ഒട്ടേറെ കാര്യങ്ങള്‍ തെളിയിക്കുന്നത് അവര്‍ ഈ വിഭാഗത്തില്‍ പെടുന്നവരല്ല എന്നാണ്.

വാക്യം 4: അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍. കുഞ്ഞാടു പോകുന്നിടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു. അവരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍ നിന്നു വീണ്ടെടുത്തിരിക്കുന്നു.

ശാരീരികമായ കന്യകാത്വമോ ശാരീരികമായ വേശ്യാവൃത്തിയോ അല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന സ്ത്രീകള്‍ ആരെന്ന് പിന്നീട് വെളി.17:5ല്‍ നിന്നു വ്യക്തമാണ്. വേശ്യമാരുടെ മാതാവായ ബാബിലോനും അവളുടെ വേശ്യകളായ പുത്രിമാരുമാണിവര്‍. 144000 പേര്‍ ആത്മികവ്യഭിചാരം ചെയ്യാത്തവരാണെന്നു വ്യക്തമാക്കുന്ന വാക്യമാണിത്. ക്രിസ്തുവിന്റെ നിര്‍മല കന്യകമാരെന്ന നിലയില്‍ തങ്ങളുടെ കന്യകാത്വം സൂക്ഷിക്കുന്നവരാണവര്‍. ജഡത്തോടോ ലോകത്തോടോ ഉളള ആത്മിക വ്യഭിചാരം മൂലം മലിനപ്പെടാത്തവരുമാണ് ഇവര്‍. ആത്മിക വ്യഭിചാരം എന്തെന്ന് യാക്കോ. 4:4 ല്‍ വിശദമാക്കിയിട്ടുണ്ട്. ‘വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?’. പരീക്ഷകളുടെ സന്ദര്‍ഭങ്ങളില്‍ വിശ്വസ്തരായി നില്‍ക്കുകയും ലോകമയത്വത്തോട് അകന്നു നില്‍ക്കുകയും ചെയ്യുന്നവരാണിവര്‍. കുഞ്ഞാടുപോകുന്നിടത്തൊക്കേയും അവനെ അനുഗമിച്ചവര്‍. മറ്റൊരുവിധത്തില്‍പറഞ്ഞാല്‍ അവര്‍ ദിനന്തോറും തങ്ങളുടെ കുരിശുവഹിച്ചു. കാരണം കുഞ്ഞാട് അങ്ങനെയാണല്ലോ ഈ ഭൂമിയില്‍ നടന്നത്.

‘അവരെ മനുഷ്യരുടെ ഇടില്‍ നിന്നു വീണ്ടെടുത്തിരിക്കുന്നു’ എന്ന പ്രയോഗവും ശ്രദ്ധക്കുക. അവര്‍ ഭൂമിയില്‍ നിന്നു സ്വാതന്ത്ര്യം നേടിയവരാണെന്നു നാം നേരത്തെ കണ്ടു. ഇപ്പോള്‍ അവരെക്കുറിച്ച് മനുഷ്യരില്‍ നിന്നും അവരുടെ അഭിപ്രായങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടിയവരെന്നും പറഞ്ഞിരിക്കുന്നു. അതുകൊണ്ട് ദൈവത്തിനും കുഞ്ഞാടിനും അവര്‍ ആദ്യഫലമായി തീര്‍ന്നിരിക്കുന്നു.

ആദ്യഫലമെന്നു പറയുന്നത് ഒരു വൃക്ഷത്തിലെ ആദ്യമായി പഴുക്കുന്നഫലങ്ങളെയാണ്. പരിശുദ്ധാത്മാവിനോട് കൃത്യമായി പ്രതികരിക്കുകയും തങ്ങളുടെ ഭൂമിയിലെ ജീവിതകാലത്തുതന്നെ പക്വമാകുകയും ചെയ്യുന്നവരാണിവര്‍. അവര്‍ തങ്ങളുടെ ജീവിതം പാഴാക്കിയവരല്ല. തങ്ങളുടെ കുരിശെടുപ്പാന്‍ ദൈവം നല്‍കിയ അവസരങ്ങളൊന്നും അവര്‍ നഷ്ടപ്പെടുത്തിയില്ല. കുഞ്ഞാടിനെ അനുഗമിപ്പാന്‍ കിട്ടിയ സന്ദര്‍ഭങ്ങളും അവര്‍ പാഴാക്കിയില്ല. സ്വയത്തിനുമരിക്കുകയും പരിശുദ്ധാത്മാവിന്റെ നടത്തിപ്പുകളെ അനുസരിക്കുകയും ചെയ്യാന്‍ തങ്ങളുടെ വഴികളില്‍ ലഭിച്ച ഒരോ അവസരവും അവര്‍ പ്രയോജനപ്പെടുത്തി. അതിന്റെ ഫലമായി അവര്‍ വേഗം പക്വതപ്രാപിച്ചു. അവരാണ് ആദ്യഫലം.

‘നാം അവന്റെ സ്യഷ്ടികളില്‍ ഒരു വിധം ആദ്യഫലം ആകേണ്ടതിന് അവന്‍ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താല്‍ നമ്മെ ജനിപ്പിച്ചിരിക്കുന്നു.’ (യാക്കോ. 1:18).
എല്ലാവരും ശരിയായ വിധത്തില്‍ പ്രതികരിക്കുന്നവരല്ല. എന്നാല്‍ ചിലര്‍ ശരിയായി പ്രതികരിക്കുകയും ആദ്യഫലം ആയിത്തീരുകയും ചെയ്യും. 144000 എന്ന സംഖ്യ അക്ഷരികമായിരിക്കണം എന്നില്ല. ഒരു ചെറിയ എണ്ണത്തിന്റെ പ്രതീകമാണിത്. ജീവനിലേക്കുളള വഴി ഇടുങ്ങിയതാണെന്നും ചുരുക്കം പേര്‍മാത്രം അതു കണ്ടെത്തുമെന്നും ആണല്ലോ യേശു പറഞ്ഞത്.

കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി കഴുകി വെളുപ്പിച്ചവര്‍ ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരമാണെന്ന് വെളിപ്പാട് ഏഴാം അദ്ധ്യായത്തില്‍ നാം കാണുന്നു. തിരിച്ചറിവാകുന്നതിനു മുമ്പ് മരിച്ചുപോയ കുഞ്ഞുങ്ങള്‍ (ഏതു മതത്തില്‍പെട്ടവരുടെ ആയാലും ) അതില്‍ ഉണ്ടാകും. ഗര്‍ഭഛിദ്രം മൂലം ജനിക്കാതെപോയ ശിശുക്കളും ആ കൂട്ടത്തിലുണ്ടാകും. ക്രിസ്തുവിന്റെ നീതി അവരുടെ കണക്കുകള്‍ തീര്‍ത്തതിനാല്‍ അവരെല്ലാം സ്വര്‍ഗ്ഗത്തിലുണ്ടായിരിക്കും. പക്ഷേ ജയാളികളാകാന്‍ അവര്‍ക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ജീവനിലേക്കുളള ഇടുങ്ങിയ വഴി ബോധപൂര്‍വ്വം തെരഞ്ഞെടുത്തവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയും. അങ്ങനെയുളളവര്‍ വളരെ വളരെ ചുരുക്കമായിരിക്കും. മത്തായി അഞ്ച്, ആറ്, ഏഴ്, അദ്ധ്യായങ്ങള്‍ ഗൗരവമായി എടുത്തവരും ദൈവത്തിന്റേയും കുഞ്ഞാടിന്റേയും ആദ്യഫലമായവരുമാണ് ഇവര്‍.

വാക്യം 5: ഭോഷ്‌ക് അവരുടെ വായില്‍ ഉണ്ടായിരുന്നില്ല. അവര്‍ കളങ്കമില്ലാത്തവര്‍ തന്നേ.

എല്ലാ മനുഷ്യജീവികളും ജന്മനാതന്നെ ഭോഷ്‌കു പറയുന്നവരാണ്. എന്നാല്‍ ഈ മനുഷ്യസ്വഭാവത്തില്‍ നിന്ന് ഇവര്‍ ശുദ്ധീകരണം പ്രാപിച്ചവരാകയാല്‍ ജീവിതാന്ത്യത്തില്‍ അവരെക്കുറിച്ച് ഭോഷ്‌കു വായില്‍ ഉണ്ടായിരുന്നേ ഇല്ല എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ ഒരേ ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികളെ പരിശോധിച്ചാല്‍ ഇങ്ങനെയുളളവരുടെ എണ്ണം വളരെ ചുരുക്കമായിരിക്കും. ഇളം പ്രായം മുതല്‍ ആളുകള്‍ ഭോഷ്‌കു പറയുവാന്‍ ആരംഭിക്കുന്നു. അതു വളര്‍ന്ന് വഞ്ചനയുടെ വിവിധ രൂപങ്ങളായി പരിണമിക്കുന്നു. ആളുകള്‍ക്ക് തെറ്റായ ധാരണകള്‍ നല്‍കുക, അതിശയോക്തി പ്രയോഗിക്കുക, ആളുകള്‍ക്കു പക്ഷപാതപരമായ അഭിപ്രായം ഉണ്ടാകത്തക്കവണ്ണം സത്യത്തോടുകൂട്ടിയും കുറച്ചും പറയുക, നാട്യങ്ങള്‍, അഭിനയങ്ങള്‍ തുടങ്ങിയവ നടത്തുക. പരിശോധിച്ചിട്ടില്ലാത്ത സ്ഥിതിവിവരകണക്കുകള്‍ ഉദ്ധരിക്കുക എന്നിങ്ങനെ……. എല്ലാ വിശ്വാസികളും ഇതില്‍ നിന്നെല്ലാം തങ്ങളെതന്നെ ശുദ്ധീകരിച്ചിട്ടുണ്ടെന്ന് കരുതുന്നുണ്ടോ? എത്ര വിശ്വാസികള്‍ ഇക്കാര്യം ഗൗരവമായി എടുക്കുകയും തങ്ങളുടെ ജീവിതത്തില്‍ എല്ലാ ഭോഷ്‌ക്കില്‍ നിന്നും വിടുതല്‍ നേടുകയും ചെയ്തിട്ടുണ്ട് ? എപ്പോഴും സത്യം മാത്രം സംസാരിക്കുകയും അവരുടെ ഉവ്വ് എപ്പോഴും ഉവ്വ് എന്നായിരിക്കുകയും ഇല്ല എപ്പോഴും ഇല്ലാ എന്നു തന്നെയായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം എത്രയുണ്ട്?

ഭോഷ്‌കില്‍ നിന്നു പൂര്‍ണ്ണമായ ശുദ്ധീകരണം പ്രാപിച്ച 144000 പേരെ മനുഷ്യവംശത്തില്‍ നിന്നു ലഭിച്ചതെങ്ങനെ എന്നു ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ അതാണു നമ്മുടെ വിളി-കുഞ്ഞാട് പോയിടത്തെല്ലാം ഈ മേഖലയിലും, അവനെ അനുഗമിക്കുക. ഭോഷ്‌കു പറയുന്ന ഏതെങ്കിലും രംഗങ്ങളില്‍ നിങ്ങള്‍ക്കു കുഞ്ഞാടിന്റെ കാല്പാടു കാണുവാന്‍ കഴിയുമോ? ഇല്ല. നാം അവിടുത്തെ കാലടികളെയാണ് പിന്തുരേണ്ടത്. ക്രിസ്തുവിലേക്കു വന്നപ്പോള്‍ നാം ഭോഷ്‌കില്‍ മുഴുകിയവരായിരുന്നു. എന്നാല്‍ ഒരിക്കലും ഭോഷ്‌കു പറഞ്ഞിട്ടില്ലാത്ത ‘ഞാന്‍ തന്നെ സത്യം’ എന്നു പ്രഖ്യാപിച്ച യേശുവിന്റെ അതേ പ്രതിമയായി നമ്മെ രൂപാന്തരപ്പെടുത്തേണ്ടതിന് ഇപ്പോള്‍ പരിശുദ്ധാത്മാവു വന്നിരിക്കുന്നു. പരിശുദ്ധാത്മാവിനോടു സഹകരിച്ചാല്‍ നമുക്കും ഈ ഗണത്തില്‍ സ്ഥാനം കണ്ടെത്തുന്നതിനു കഴിയും.

വായ്ക്കു കൊടുത്തിരിക്കുന്ന പ്രാധാന്യം വീണ്ടും ശ്രദ്ധിക്കുക. എതിര്‍ക്രിസ്തുവിന്റെ സംസാരത്തോടു ബന്ധപ്പെട്ട് നാം ഇക്കാര്യം നേരത്തെ ശ്രദ്ധിച്ചു. ഇവിടെ ജയാളികളുടെ വായെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. നമ്മുടെ സംസാരത്തിന് പുതിയനിയമം എന്തൊരു വലിയ പ്രാധാന്യമാണു നല്‍കിയിരിക്കുന്നത്!

യേശു ഒരിക്കല്‍ പറഞ്ഞു, അന്തിമ ദിവസം നമ്മുടെ വാക്കുകള്‍ വിശകലനം ചെയ്താണ് നമ്മെ നീതീകരിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്യുന്നത് എന്ന് (മത്താ. 12:37)!ക്രിസ്തുവിന്റെ ആത്മാവാണോ ഹ്യദയങ്ങളെ നയിക്കുന്നതെന്ന് വാക്കുകളിലൂടെയാണു നാം തെളിയിക്കുന്നത്. തങ്ങളുടെ ജീവിതത്തില്‍ എല്ലാ ഭോഷ്‌കില്‍ നിന്നും വിടുതല്‍ നേടിയതിനാല്‍ ഈ ജയാളികളെ കളങ്കമില്ലാത്തവര്‍ എന്നാണു വിളിച്ചിരിക്കുന്നത്. നമ്മുടെ വിളിയെഗൗരവമായി എടുത്താല്‍ നമുക്കും ആ ഗണത്തില്‍ ആയിരിപ്പാന്‍ കഴിയും.

വാക്യം 6: വേറൊരു ദൂതന്‍ ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കണ്ടു. ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാന്‍ അവന്റെ പക്കല്‍ ഒരു നിത്യ സുവിശേഷം ഉണ്ടായിരുന്നു.

ഭൂവാസികളോട് ഇവിടെ ദൂതന്‍ നിത്യ സുവിശേഷം പ്രഘോഷിക്കുന്നു. ഭൂവാസികളെ ഇവിടെ ‘ഭൂമിയില്‍ ഇരിക്കുന്നവര്‍’ എന്നാണു പറഞ്ഞിരിക്കുന്നത് (മാര്‍ജിന്‍). ഇവിടെ ഇരുന്ന് ഈ ഭൂമിയിലെ മാനം, ധനം, സുഖം, സൗകര്യങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ തീരുമാനിച്ചിരിക്കുന്നവരാണിവര്‍.

വാക്യം 7: ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുപ്പിന്‍ അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്‌കരിപ്പിന്‍ എന്ന് അവന്‍ അത്യുച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.

ന്യായവിധി വന്നു പതിക്കുന്നതിനു മുമ്പ് ‘ദൈവത്തെ ഭയപ്പെട്ട്’ അവനു മഹത്വം കൊടുത്ത് സ്രഷ്ടാവിനെ നമസ്‌കരിപ്പിന്‍’ എന്നു ഭൂവാസികള്‍ക്ക് നല്‍കുന്ന അന്തിമ ക്ഷണമാണിത്. മനുഷ്യര്‍ ദൈവത്തെ ഭയപ്പെടുകയോ അവിടുത്തേക്കു മഹത്വം കൊടുക്കുകയോ സ്രഷ്ടാവെന്ന നിലയില്‍ ആരാധിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് അവര്‍ തിന്മയില്‍ മുഴുകുന്നത്. റോമര്‍ 1:20-32 നമ്മോടു പറയുന്നത്, സൃഷ്ടിയില്‍ മനുഷ്യന്‍ ദൈവമഹത്വം കണ്ടിട്ടും അവര്‍ നന്ദി കാണിക്കുകയോ ദൈവത്തെ ഭയപ്പെടുകയോ, ദൈവത്തിനു മഹത്വം കൊടുക്കുകയോ ചെയ്തില്ല എന്നാണ്. അതുകൊണ്ട് അവര്‍ പാപത്തില്‍ കൂടുതല്‍ കൂടുതല്‍ ആഴ്ന്നു പോകുകയും ദൈവം അവരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു.

ന്യായവിധിയുടെ ‘നാഴികയും’ ‘രക്ഷാ ദിവസവും’ തമ്മിലുളള വ്യത്യാസം ശ്രദ്ധിക്കുക. (2കൊരി. 6:2). ന്യായവിധിയെക്കാളേറെ, കൃപയുടെ പ്രവൃത്തിയില്‍ ഉദ്യുക്തനാണു ദൈവമെന്ന് ഇതു നമ്മെ വീണ്ടും പഠിപ്പിക്കുന്നു.

മറ്റുളളവരോട് കൃപയെക്കാളേറെ ന്യായവിധിയില്‍ നിന്നു പ്രവര്‍ത്തിക്കുവാനാണു നമ്മുടെ ആദാമ്യ പ്രകൃതിക്കു താല്പര്യം. നമുക്കു ന്യായവിധിക്ക് ഒരു ‘ദിവസ’വും കൃപയ്ക്കു ഒരു ‘നാഴിക’യും ആണുളളത്! പക്ഷേ ദൈവത്തെ സംബന്ധിച്ചിടത്തോളം ഇതുനേരെ മറിച്ചാണ്. ഏദന്‍ തോട്ടത്തില്‍ നാം അദാമിന്റെ സ്വഭാവം കാണുന്നു. ദൈവത്താല്‍ പിടിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ ആദാം ആദ്യം ചെയ്തത് തന്റെ ഭാര്യയുടെ നേരെ കുറ്റപ്പെടുത്തുന്ന വിരല്‍ ചൂണ്ടുകയായിരുന്നു. മറ്റുളളവരെ വിധിക്കുകയും വിമര്‍ശിക്കുകയും കുറ്റം കണ്ടുപിടിക്കുകയും ചെയ്യുന്ന അരിഷ്ടസ്വഭാവത്തില്‍ നിന്ന്, ക്ഷമിക്കുകയും മഹാമനസ്‌കതയോടെ പെരുമാറുകയും ചെയ്യുന്ന തന്റെ സ്വഭാവത്തിലേക്കു നമ്മെതിരിക്കുവാനാണ് ഇപ്പോള്‍ കര്‍ത്താവ് ശ്രമിക്കുന്നത്. പരമാവധിയില്‍ എത്തുമ്പോള്‍ മാത്രമേ ദൈവം ന്യായവിധിക്കു തുനിയുകയുള്ളു. മറ്റ് ആളുകളോട് പെരുമാറുമ്പോള്‍ കരുണയുടെ ഹൃദയം നമുക്കും ഉണ്ടായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

വാക്യം 8: രണ്ടാമതു വേറൊരു ദൂതന്‍ പിന്‍ചെന്നു. വീണുപോയി. തന്റെ ദുര്‍ന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളേയും കുടിപ്പിച്ചമഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു.

ബാബിലോന്‍, വ്യഭിചാരിണിയായ ക്രിസ്തീയതയാണ്- വ്യാജസഭ. അത് യേശുവിനെ പിന്‍പറ്റുന്നുവെന്ന് നടിക്കുന്നു. എന്നാല്‍ അതു തനിക്കായും ലോകത്തിനായും അതിന്റെ മോഹങ്ങള്‍, ആഗ്രഹങ്ങള്‍, എന്നിവയ്ക്കായും ജീവിക്കുകയാണ്. തന്റെ ആത്മികദുര്‍ന്നടപ്പിന്റെ മോഹമദ്യം സകലജാനതയെയും അവള്‍ കുടിപ്പിക്കുകയും ചെയ്തിരിക്കുന്നു. വെളിപ്പാട് 17,18 അദ്ധ്യായങ്ങളില്‍ നിന്ന് ഇവളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നമുക്കു മനസ്സിലാകും.

വാക്യം 9-11: മൂന്നാമതു വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്ന് അത്യുച്ചത്തില്‍ പറഞ്ഞത്: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്‌കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവന്‍ ദൈവ കോപത്തിന്റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവ ക്രോധ മദ്യം കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാര്‍ക്കും കുഞ്ഞാടിനും മുമ്പാകെ അഗ്നിഗന്ധകങ്ങളില്‍ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും. മൃഗത്തേയും അതിന്റെ പ്രതിമയെയും നമസ്‌കരിക്കുന്നവര്‍ക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.


ബാബിലോന്റെ മദ്യം കുടിച്ചവര്‍ ദൈവക്രോധത്തിന്റെ മദ്യവും കഴിക്കേണ്ടതുണ്ട്. ഒന്നു കുടിക്കുകയും മറ്റേതില്‍ നിന്ന് ഒഴിവുനേടുകയും ചെയ്യാമെന്നു കരുതരുത്. ദൈവക്രോധത്തെ ഇവിടെ ‘കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന’ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. അതിന്റെ അര്‍ത്ഥം അതില്‍ ഒട്ടും കരുണ ചേര്‍ത്തിട്ടില്ല എന്നാണ്. മറ്റുളളവരോട് കരുണ കാണിച്ചിട്ടില്ലാത്തവരെ ദൈവം കരുണയില്ലാതെ ന്യായം വിധിക്കും (യാക്കോ. 2:13). തങ്ങളെ പീഡിപ്പിക്കുകയും ചതിക്കുകയും കൊളളയടിക്കുകയും ദോഷം പ്രവര്‍ത്തിക്കുകയും ചെയ്തവരോട് ക്ഷമിക്കാത്തവര്‍ക്ക് ദൈവത്തില്‍ നിന്ന് അന്ന് കരുണയില്ലാത്ത ന്യായവിധി ഏറ്റുവാങ്ങേണ്ടിവരും. മൃഗത്തേയും അതിന്റെ പ്രതിമയെയും നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലാണ് ഇവരേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ ദൂതന്മാര്‍ക്കും കുഞ്ഞാടിനും മുമ്പാകെ ഇവര്‍ അഗ്നി ഗന്ധകങ്ങളാല്‍ ദണ്ഡനം അനുഭവിക്കേണ്ടി വരും. അവരുടെ ദണ്ഡനം നിത്യമാണ്.

വെളി. 4:2ല്‍ നാലു ജീവികള്‍ രാപ്പകല്‍ വിശ്രമം കൂടാതെ ദൈവത്തെ ആരാധിക്കുന്നതു നാം കണ്ടു. ഇവിടെ നാം കാണുന്നത് എപ്പോഴും ദണ്ഡിപ്പിക്കപ്പെടുന്നതുകൊണ്ട് ദുഷ്ടന്മാര്‍ക്കും രാപകല്‍ ഒരു സ്വസ്ഥതയും ഇല്ല എന്നാണ്. ദൈവത്തിനു പകരം മൃഗത്തേയും അതിന്റെ പ്രതിമയെയും ആരാധിച്ചതിനാലാണത്.

വാക്യം 12: ദൈവകല്പനയും യേശുവിങ്കലുളള വിശ്വാസവും കാത്തുകൊളളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത കൊണ്ട് ഇവിടെ ആവശ്യം.

വിശുദ്ധന്മാരെ ദൈവകല്പനയും യേശുവിങ്കലുളള വിശ്വാസവും കാത്തുകൊളളുന്നവര്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക: അനുസരണം, വിശ്വാസം. ആംപ്ലിഫൈഡ് ബൈബിള്‍ ഈ വാക്യം തര്‍ജ്ജമ ചെയ്തിരിക്കുന്നത് ‘കല്പനകളെ സ്വാഭാവികമായി അനുസരിച്ചവര്‍’ എന്നാണ്. ദൈവകല്പനകളെ സ്വഭാവികമായി അനുസരിക്കുന്നവരും യേശുവില്‍ ഉറച്ച വിശ്വാസം ഉളളവരും ആയ ആളുകളില്‍ നാമും ഉള്‍പ്പെടുമോ? അന്ത്യത്തോളം സഹിഷ്ണുതയോടെ നില്പ്പാന്‍ ഏറ്റവും ആവശ്യമുളള രണ്ടു കാര്യങ്ങളാണിവ.

യേശു തന്നെയാണ് ആദ്യത്തെ ജയാളി. താന്‍ ജയിച്ചതുപോലെ ജയിപ്പാനാണ് യേശു നമ്മെയും വിളിക്കുന്നത് (വെളി.3:21) തങ്ങളുടെ ഭൗമികജീവിതത്തില്‍ കര്‍ത്താവിനെ പൂര്‍ണ്ണ ഹ്യദയത്തോടെ പിമ്പറ്റിയവരും തങ്ങളുടെ തലമുറയില്‍ എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെ ജയിച്ചവരുമായ ഒരു ചെറിയ കൂട്ടം ആളുകള്‍. സിയോന്‍ മലയില്‍ ഈ ജയാളികളുടെ സംഘത്തിന്റെ നടുനായകനായി നില്ക്കുന്നതാകട്ടെ ആദ്യത്തെ ജയാളിയായ യേശുവും.

വാക്യം 13: ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. അതു പറഞ്ഞത്. എഴുതുക ഇന്നു മുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍. അതേ അവര്‍ തങ്ങളുടെ പ്രയത്‌നങ്ങളില്‍ നിന്നു വിശ്രമിക്കേണ്ടതാകുന്നു. അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവു പറയുന്നു.

കര്‍ത്താവില്‍ മരിക്കുന്നവര്‍ എപ്പോഴും ഭാഗ്യവാന്മാരാണ് എങ്കില്‍ ‘ഇന്നു മുതല്‍ കര്‍ത്താവില്‍ മരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’ എന്ന് എടുത്തു പറഞ്ഞിരിക്കുന്നത് എന്താണ്? അവസാനം വളരെ അടുത്തായിരിക്കുന്നതിനാല്‍ അവര്‍ കല്ലറകളില്‍ ചുരുങ്ങിയ കാലം മാത്രമേ ഉണ്ടായിരിക്കു എന്നതു കൊണ്ടാകാം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

‘അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു’ എന്ന പ്രയോഗവും ശ്രദ്ധിക്കുക.

1 തിമൊ. 5:24ല്‍ നാം വായിക്കുന്നത് ‘ചില മനുഷ്യരുടെ പാപങ്ങള്‍ വിസ്താരത്തിനു മുമ്പെ തന്നെ വെളിവായിരിക്കുന്നു. ചിലരുടെ പാപങ്ങളോ ക്രമേണയത്രേ’ എന്നാണ്. ചിലരുടെ പാപജീവിതം എല്ലാവരുടെ മുമ്പിലും തെളിവായിരിക്കുന്നു. എന്നാല്‍ മറ്റു ചിലരുടെ പാപജീവിതം അത്രത്തോളം പ്രകടമല്ല. കാരണം അവരുടെ പാപങ്ങള്‍ മറഞ്ഞിരിക്കുന്നവയാണ്. പക്ഷേ അന്തിമദിവസം എല്ലാവരുടേയും പാപങ്ങള്‍ പരസ്യമാകും. അന്നു പലരും അത്ഭുതപ്പെടും.

ഇതുപോലെ ചിലരുടെ നന്മപ്രവൃത്തികളും എല്ലാവര്‍ക്കും കാണാവുന്ന വിധത്തിലുളളതാണ്. എന്നാല്‍ മറ്റാരും അറിയാതെ നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരും ഉണ്ട് (1തിമൊ. 5:25) അവരുടെ നല്ല പ്രവൃത്തികളും അന്തിമദിവസം മാത്രമേ പരസ്യമാകൂ.

വെളി. 14:13 ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന മേഖലകളില്‍ നന്മയില്‍ ജീവിക്കുന്നവരെക്കുറിച്ചു നാം വായിക്കുന്നു. ന്യായവിധി ദിവസം പുസ്തകങ്ങള്‍ തുറക്കപ്പെടുമ്പോള്‍ ആ പ്രവൃത്തികളും വെളിപ്പെടും. ഇങ്ങനെ മരിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. തങ്ങളുടെ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ അറിയാത്ത ഒരു ദൈവികശേഷിപ്പ് ഇന്ന് ഈ ഭൂമിയില്‍ ഉണ്ട്. നാം ചെയ്ത എല്ലാനന്മകളും എല്ലാവരും അറിയുകയും സ്വകാര്യജീവിതത്തില്‍ മറഞ്ഞിരിക്കുന്ന ഒരു നന്മയും ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കില്‍ അതു തീര്‍ച്ചയായും ഖേദകരം എന്നേ പറയേണ്ടൂ.

വാക്യം 14-16: പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രനു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍കിരീടവും കയ്യില്‍ മൂര്‍ച്ചയുളള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറ്റൊരു ദൂതന്‍ ദേവാലയത്തില്‍ നിന്നും പുറപ്പെട്ടു. മേഘത്തിന്മേല്‍ ഇരിക്കുന്നവനോട്: കൊയ്ത്തിനു സമയം വന്നതുകൊണ്ട് നിന്റെ അരിവാള്‍ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. മേഘത്തിന്മേല്‍ ഇരിക്കുന്നവന്‍ അരിവാള്‍ ഭൂമിയിലേക്ക് എറിഞ്ഞു. ഭൂമിയില്‍ കൊയ്ത്തു നടന്നു.

രക്ഷിക്കപ്പെടാത്തവരുടെ കൊയ്ത്ത് ഇവിടെ യേശു നടത്തുന്നതു നാം കാണുന്നു. ഭൂമിയിലെ വിളവ് ‘ഉണങ്ങി‘യിരിക്കുന്നു എന്നാണു ദൂതന്‍ നല്‍കുന്ന റിപ്പോര്‍ട്ട്. (15-ാം വാക്യം) ‘ക്‌സെറൈനോ’എന്നു ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം തന്നെയാണു മര്‍ക്കൊസ് 4:6ലും യേശു ഉപയോഗിച്ചിരിക്കുന്നത്. വിതയ്ക്കുന്നവന്റെ ഉപമയില്‍ ചില വിത്തുകള്‍ പാറമേല്‍ വീണു. എന്നാല്‍ സൂര്യന്‍ ഉദിച്ചാറെ മണ്ണിന് ആഴം ഇല്ലായ്കയാല്‍ അവ ഉണങ്ങിപ്പോയി എന്ന് അവിടെ വായിക്കുന്നു. അപ്പോള്‍ സുവിശേഷത്തോട് ഉപരിപ്ലവമായി പ്രതികരിച്ചവരുടെയും ആന്തരിക ജീവന്‍ ഉണങ്ങിപ്പോയവരുടേയും വിളവെടുപ്പാണിത്.

ദൈവരാജ്യത്തിനായുളള കൊയ്ത്തിന് യേശുവിന്റെ കാലത്തു തന്നെ ഭൂമി പാകമായിരുന്നു (യേഹ. 4:35 കാണുക). ദൈവരാജ്യത്തിലേക്കു കൊയ്തുചേര്‍ക്കുന്നത് കഴിഞ്ഞ രണ്ടായിരം വര്‍ഷമായി നടന്നുകൊണ്ടും ഇരിക്കുന്നു. എന്നാല്‍ ദൈവവിളിയോടു പ്രതികരിക്കാത്തവരുടെ കൊയ്ത്താണ് വെളി. 14:14ല്‍ പറഞ്ഞിരിക്കുന്നത്. ‘കൊയ്ത്തു കഴിഞ്ഞു ഫലശേഖരവും കഴിഞ്ഞു നാം രക്ഷിക്കപ്പെട്ടതുമില്ല’ എന്നാണ് അവരുടെ വായ്ത്താരി (യിരെ. 8:20).

ദൈവരാജ്യത്തിലേക്ക് ഇപ്പോള്‍ വരാത്തവര്‍ പുറത്ത് വയലില്‍ നിന്ന് ഉണങ്ങിപ്പോകും. കൊയ്ത്തിന്റെ സമയം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നതും ഏഴാം വാക്യത്തില്‍ ന്യായവിധിയുടെ നാഴിക എന്നു പറഞ്ഞിരിക്കുന്നതും തുല്യമാണ്. രക്ഷാദിവസം കഴിഞ്ഞു ന്യായവിധിയുടെ നാഴിക തുടങ്ങുകയായി. കര്‍ത്താവു ശിക്ഷാവിധിയുടെ അരിവാള്‍ ഭൂമിയുടെ മേല്‍ എറിഞ്ഞു. കൊയ്ത്തു നടന്നു.

ഈ കാലത്തെക്കുറിച്ച് യോവേല്‍ 3:12-14 ലും നാം വായിക്കുന്നു: ”ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്‌വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുളള സകല ജാതികളെയും ന്യായം വിധിക്കേണ്ടതിന് ഇരിക്കും. അരിവാള്‍ ഇടുവിന്‍. കൊയ്ത്തിനു വിളഞ്ഞിരിക്കുന്നു. വന്നു ചവിട്ടുവിന്‍ ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികള്‍ കവിഞ്ഞിരിക്കുന്നു. അവരുടെ ദുഷ്ടതവലുതല്ലോ. വിധിയുടെ താഴ്‌വരയില്‍ അസംഖ്യ സമൂഹങ്ങളെ കാണുന്നു വിധിയുടെ താഴ്‌വരയില്‍ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.”

വാക്യം 17-20 മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തിലെ ആലയത്തില്‍ നിന്നു പുറപ്പെട്ടു. അവന്‍ മൂര്‍ച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. തീയുടെമേല്‍ അധികാരമുളള വേറൊരു ദൂതന്‍ യാഗപീഠത്തിങ്കല്‍ നിന്നു പുറപ്പെട്ടു, മൂര്‍ച്ചയുളള കോങ്കത്തി പിടിച്ചിരുന്നവനോട്: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാല്‍ നിന്റെ മൂര്‍ച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. ദൂതന്‍ കോങ്കത്തി ഭൂമിയിലേക്ക് എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കില്‍ ഇട്ടു. ചക്കു നഗരത്തിനു പുറത്തുവച്ചു മെതിച്ചു, ചക്കില്‍ നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

ഭൂമിയിലെ മുന്തിരിവളളിയില്‍ നിന്നാണ് ഇവിടെ കുല അറുത്തു കൂട്ടുന്നത്. സ്വര്‍ഗ്ഗത്തിലെ യഥാര്‍ത്ഥ മുന്തിരിവളളി യേശുക്രിസ്തുവാണ് (യോഹ. 15:1). പക്ഷേ ഇത് മറ്റൊരു മുന്തിരിവളളിയാണ്-ഭൂവാസികളുടെ മുന്തിരിവളളി ! ആ മുന്തിരിവളളിയുടെ കുലകള്‍ ന്യായവിധിക്കു പാകമായിരിക്കുന്നു.

കാര്യങ്ങള്‍ പാകമാകുമ്പോഴാണ് ദൈവം ആളുകളെ ന്യായം വിധിക്കുന്നത്. ഉദാഹരണത്തിന് ഉല്പ. 15:13 ല്‍ അബ്രഹാമിന്റെ സന്തതിപരമ്പരയെ 400 വര്‍ഷത്തിനു ശേഷം കനാനിലേക്കു തിരികെ കൊണ്ടുവരുമെന്ന് ദൈവം അബ്രഹാമിനോടു പറയുന്നു. കാരണം അപ്പോള്‍ മാത്രമേ കനാന്യര്‍ ന്യായ വിധിക്കു പാകമാകുകയുളളു. ലേവ്യര്‍ 18ല്‍ നാം വായിക്കുന്നത് കനാന്യരുടെ പാപം കൂടുതലും ദുര്‍ന്നടപ്പായിരുന്നു എന്നാണ്. അതുകൊണ്ട് കനാന്യരെ നശിപ്പിക്കാന്‍ ദൈവം യോശുവയ്ക്കു കല്പന നല്‍കി. ഇതേ കാരണം കൊണ്ടാണ് നോഹയുടെ തലമുറയേയും ദൈവം നശിപ്പിച്ചത്. അന്ന് ലോകം മുഴുവന്‍ ദുര്‍ന്നടപ്പ് വ്യാപകമായതുകൊണ്ട് ദുഷ്ടരെ തുടച്ചുമാറ്റിയില്ലെങ്കില്‍ ലോകം മുഴുവന്‍ ദുഷിച്ചുപോകും എന്നതുകൊണ്ടാണ് ദൈവം ന്യായവിധിയുടെ പ്രളയം അയച്ചത്. ശരീരം മുഴുവന്‍ വ്യാപിക്കുന്നതിനു മുമ്പ് ഗാംഗ്രെയിനുളള കാലു മുറിച്ചുമാറ്റി രോഗിയെ രക്ഷപ്പെടുത്തുന്നതുപോലെയാണിത്. അബ്രഹാമിന്റെ കാലത്ത് കനാന്യരുടെ പാപം ‘തികഞ്ഞിരു’ന്നില്ല(ഉല്പ. 15:16) അതു ന്യായവിധിക്കു പാകം ആയിരുന്നില്ല.

കരുണയും ദീര്‍ഘക്ഷമയും ഉളളവനാകയാല്‍ ദൈവം ഏറെ നാള്‍ കാത്തിരിക്കും. ഇന്നത്തെ ലോകത്തിലെ ദുഷ്ടതയും അക്രമവും ലൈംഗിക അരാജകത്വവും കാണുമ്പോള്‍ ദൈവിക ന്യായവിധിക്കു സമയമായെന്ന് നാം ചിന്തിച്ചുപോകും. എന്നാല്‍ ദൈവം അതു പാകമാകാന്‍ വേണ്ടി കാത്തിരിക്കുകയാണ്. അതുവരെ എല്ലാവരും മാനസാന്തരപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. തങ്ങളുടെ പാപങ്ങളെ വിട്ടു തിരിയണമെന്ന് ആളുകളെ പ്രബോധിപ്പിപ്പാന്‍ അവിടുന്നു തന്റെ ദാസന്മാരെ ലോകത്തിലേക്ക് അയക്കുകയും ചെയ്യുന്നു. പക്ഷേ അവര്‍ മനംതിരിയുന്നില്ല. ഒരോ തവണ ദൈവവചനത്തെ നിഷേധിക്കുമ്പോഴും അവര്‍ ന്യായവിധിക്കായി അല്പം കൂടി പാകമാകുകയാണ്. ഒടുവില്‍ ഒരു ദിവസം ദൂതന്‍ പ്രഖ്യാപിക്കും ‘ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു’

മുന്തിരിച്ചാറ് ഒഴുകത്തക്കവണ്ണം മുന്തിരിങ്ങ ഇട്ടു മെതിക്കുന്ന സ്ഥലമാണ് ചക്ക്. ഹര്‍മ്മഗദ്ദോന്‍ എന്ന അന്തിമയുദ്ധത്തില്‍ യെരുശലേമിനു ചുറ്റും ഇരുനൂറു മൈല്‍ ദൂരത്തോളം രക്തം ഒഴുകുന്നതിന്റെ ഒരു ചിത്രമാണിത്.

അദ്ധ്യായം 15

വാക്യം 1: ഞാന്‍ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗ്ഗത്തില്‍ കണ്ടു. ഒടുക്കത്തെ ഏഴുബാധയുളള ഏഴുദൂതന്മാരെ തന്നെ. അതോടുകൂടെ ദൈവക്രോധം തീര്‍ന്നു.

ആറാം അദ്ധ്യായത്തില്‍ ആറു മുദ്രകള്‍ പൊട്ടിച്ചതു നാം കണ്ടു. ആ മുദ്രകള്‍ ഏറെയും ദൈവക്രോധം ചൊരിയുവാന്‍ ഇടയാക്കിയവയല്ല. അവ പൊട്ടിച്ചപ്പോള്‍ അന്ത്യകാലത്തു ഭൂമിയില്‍ നടക്കുന്ന ചില സംഭവങ്ങളുടെ വിവരണങ്ങള്‍ മാത്രമാണു നാം വായിച്ചത്. എന്നാല്‍ ഒടുവില്‍ ആറു മുദ്ര പൊട്ടിച്ചപ്പോള്‍ നാം ആദ്യമായി മഹാകോപം എന്ന വാക്കു കാണുന്നു. അവിടെയാണു ദൈവക്രോധം ആരംഭിക്കുന്നത്. ദൈവക്രോധത്തിന്റെ തുടക്കത്തില്‍ തന്നെ സഭ എടുത്തുകൊളളപ്പെടുന്നു. കാരണം സഭ ഒരിക്കലും ദൈവകോപത്തിന്റെ കീഴിലല്ല. തുടര്‍ന്ന് ഏഴാമത്തെ അന്ത്യകാഹളം നാം കാണുന്നു. അതു ദൈവിക ന്യായവിധിയുടെ പ്രതീകമാണല്ലോ.

ഇപ്പോള്‍ അവസാനമായി ഒടുക്കത്തെ ഏഴുബാധയുളള ഏഴു ക്രോധകലശം നാം കാണുന്നു. ഇതോടുകൂടെ ദൈവക്രോധം തീര്‍ന്നു. ക്രൂശില്‍ കിടന്നപ്പോള്‍ അന്തിമമായി യേശുവും സകലവും ‘നിവൃത്തിയായി’എന്നു പറഞ്ഞു. അവിടെ അവിടുന്നു ദൈവക്രോധവും നമ്മുടെ പാപത്തിനുളള ശിക്ഷാവിധിയും പൂര്‍ണ്ണമായി അനുഭവിച്ചു തീര്‍ക്കുകയായിരുന്നു. നാം ഇപ്പോള്‍ ക്രിസ്തുവില്‍ ആയിരിക്കയാല്‍ നമുക്ക് ഒരു ശിക്ഷാവിധിയും ദൈവക്രോധവും ഇല്ല. എന്നാല്‍ ക്രിസ്തുവിന്റെ ക്രൂശുമരണത്തിനു കീഴില്‍ സംരക്ഷണം നേടിയിട്ടില്ലാത്ത ആര്‍ക്കും ദൈവക്രോധത്തില്‍ നിന്നു രക്ഷപ്പെടാമെന്ന നേരിയ പ്രതീക്ഷപോലും വേണ്ട.

യെശയ്യാവ് 13:6-11 ല്‍ നാം വായിക്കുന്നു ‘യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍. അതു സര്‍വ്വശക്തങ്കല്‍ നിന്നു സര്‍വ്വനാശം പോലെ വരുന്നു ……. ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതില്‍ നിന്നു മുടിച്ചു കളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ട് ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു. ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല. സൂര്യന്‍ ഉദയത്തിങ്കല്‍ തന്നെ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം നല്കുകയില്ല, ഞാന്‍ ഭൂതലത്തെ ദോഷം നിമിത്തവും സന്ദര്‍ശിക്കും. അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും. ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും’.

ദൈവക്രോധം പ്രത്യേകിച്ചും ഭൂമിയിലെ അഹങ്കാരികളുടേയും ഗര്‍വ്വികളുടേയും നിഗളികളുടേയും മേലാണു പതിക്കുക. ദൈവം അഹങ്കാരത്തെ എത്രത്തോളം വെറുക്കുന്നു എന്നത് ഇതില്‍ നിന്നു വ്യക്തമാണ്.

വാക്യം 2: തീ കലര്‍ന്ന പളുങ്കുകടല്‍പോലെ ഒന്നും മ്യഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെസംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്റെ വീണകള്‍ പിടിച്ചുകൊണ്ടു പളുങ്കുകടലിനരികെ നില്‍ക്കുന്നതും ഞാന്‍ കണ്ടു.

ഇവിടെ നാം വീണ്ടും ജയാളികളെ കാണുന്നു. യേശുവിനെ മേഘങ്ങളില്‍ എതിരേല്‍ക്കാന്‍ എടുക്കപ്പെട്ട ഇവര്‍ ദൈവത്തിന്റെ ക്രോധം ഭൂമിക്കു മേല്‍ ചൊരിയപ്പെടുമ്പോള്‍ ഇവിടെ ഉണ്ടായിരിക്കുയില്ല. വെളി. 4:6ലും നാം ഈ പളുങ്കുകടല്‍ കണ്ടതാണ്. ഈ ജയാളികള്‍ ദൈവസിംഹാസനത്തിനു മുമ്പിലാണു നില്ക്കുന്നത്.

ന്യായവിധിയെ പിന്തുടരുമ്പോഴും കൃപയുടെ മിന്നലൊളികള്‍ കടന്നു വരുന്നത് വെളിപ്പാടുപുസ്തകത്തിലുടനീളം കാണാം. യോഹന്നാന്‍ തിന്ന ചെറുപുസ്തകം ആദ്യം മധുരവും പിന്നെ കയ്പും ആയിരുന്നല്ലോ-കൃപയും ശിക്ഷാവിധിയും ഇടവിട്ടു വരുന്നതിനെയാണ് ഇതു കാണിക്കുന്നത്. അതുകൊണ്ട് അടുത്ത അദ്ധ്യായത്തിലെ ന്യായവിധിക്കു സാക്ഷ്യം വഹിക്കുന്നതിനുമുമ്പ് ഇവിടെ 15-ാം അദ്ധ്യായത്തില്‍ കൃപയുടെ ഒരു ലഘുദൃശ്യം നമ്മുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

വെളിപ്പാടു പുസ്തകത്തില്‍ സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നത് ക്രമാനുഗതമല്ല എന്ന വസ്തുത വീണ്ടും ഓര്‍ക്കേണ്ടതുണ്ട്. ആറാം അദ്ധ്യായത്തില്‍ ആറാം മുദ്ര പൊട്ടിച്ചതിനെ തുടര്‍ന്നു കണ്ട ദൈവത്തിന്റെ മഹക്രോധത്തിന്റെ ചെറുവിവരണം 16-ാം അദ്ധ്യായത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു വെന്നു മാത്രം.

ജയാളികളെ ഇവിടെ മ്യഗത്തിന്മേല്‍ വിജയം നേടിയവര്‍ എന്നാണു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 20 നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെ കീഴടക്കിയവര്‍ എന്നുസാരം. എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഒന്നാം നൂറ്റാണ്ടുമുതല്‍ സ്വയം വളര്‍ന്ന് ഇപ്പോള്‍ പര്‍വ്വതാകാരം പൂണ്ടിരിക്കുകയാണ്. നാം എറെക്കുറെ അതിന്റെ കൊടുമുടിക്കു വളരെ അടുത്താണിപ്പോള്‍. ഈ നൂറ്റാണ്ടുകളിലൊന്നില്‍ എതിര്‍ക്രിസ്തു വെളിപ്പെടും. എന്നാല്‍ എല്ലാ തലമുറയിലും എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെ ജയിച്ച ജയാളികള്‍ ഉണ്ടായിരുന്നു.

മൃഗത്തെപ്പോലെ പെരുമാറുകയും ആക്രമിക്കപ്പെടുമ്പോള്‍ മൃഗത്തെപ്പോലെ പ്രതികരിക്കുകയും ചെയ്യുന്ന ആളുകളെക്കൊണ്ട് ഇന്നീലോകം നിറഞ്ഞിരിക്കുകയാണ്. പക്ഷേ തങ്ങള്‍ക്കു ചുറ്റുമുളള മൃഗങ്ങളോട് ക്രിസ്തുവിനെപ്പോലെ പ്രതികരിക്കുന്നവരാണ് മൃഗത്തിന്മേല്‍ വിജയം നേടിയവര്‍. ഇവരാണു ജയാളികള്‍. ഇവര്‍ കുഞ്ഞാടിനെ അനുഗമിക്കുന്നു. യേശുവിനെ ക്രൂശിച്ചപ്പോള്‍ മതഭക്തരായ ആളുകള്‍പോലും മൃഗങ്ങളെപ്പോലെയാണു തന്നോടു പെരുമാറിയത്. പക്ഷേ അവരെ എല്ലാം അവിടുന്നു തിരിച്ചു സ്‌നേഹിക്കുകയും അവര്‍ക്കു മാപ്പു നല്‍കുകയും ചെയ്തു. ജയാളികള്‍ നടക്കുന്ന വഴിയും ഇതുതന്നെ.

വാക്യം 3,4: അവര്‍ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയത് : സര്‍വ്വശക്തിയുളള ദൈവമായ കര്‍ത്താവേ, നിന്റെ പ്രവൃത്തികള്‍ വലുതും അത്ഭുതവുമായവ. സര്‍വ്വജാതികളുടേയും രാജാവേ, നിന്റെ വഴികള്‍ നീതിയും സത്യവുമുളളവ. കര്‍ത്താവേ, ആര്‍ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏക പരിശുദ്ധന്‍, നിന്റെ ന്യായവിധികള്‍ വിളങ്ങി വന്നതിനാല്‍ സകലജാതികളും വന്നു തിരുസന്നിധിയില്‍ നമസ്‌കരിക്കും.

പഴയനിയമത്തില്‍ മോശെയുടെ രണ്ടു പാട്ടുകളെക്കുറിച്ചു പറയുന്നുണ്ട്. ഒന്ന് പുറപ്പാട് 15:1-4ല്‍ ആണ്. യിസ്രായേല്‍ ചെങ്കടല്‍ കടക്കുകയും ഫറവോനും സൈന്യവും മുങ്ങിപ്പോകുകയും ചെയ്തപ്പോള്‍ മോശെ പാടി ”ഞാന്‍ യഹോവെക്കു പാട്ടു പാടും. അവന്‍ മഹോന്നതന്‍. കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തളളിയിട്ടിരിക്കുന്നു” വെളിപ്പാട് ആറാം അദ്ധ്യായത്തില്‍ എതിര്‍ക്രിസ്തുവിനേയും ഒരു വെളുത്ത കുതിരയുടെമേല്‍ കയറി സഞ്ചരിക്കുന്നവനായി ചിത്രീകരിക്കുന്നു. കുതിരയേയും അതിന്മേല്‍ ഇരുന്നവനേയും തളളിയിട്ടതോര്‍ത്ത് ഇവിടേയും ജയാളികള്‍ ദൈവത്തിനു സ്തുതി പാടുന്നു.

ഹര്‍മ്മഗെദ്ദോനിലെ അന്തിമ യുദ്ധത്തില്‍ എതിര്‍ക്രിസ്തുവും അവന്റെ ശക്തികളും യിസ്രായേല്‍ നാട്ടിലേക്കു വന്ന് അതിനെ ആക്രമിക്കും. ആ സമയത്ത് കര്‍ത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധന്മാരുമായി ഇറങ്ങിവരും. അവിടുത്തെ പാദങ്ങള്‍ ഒലിവുമലയില്‍ ചവിട്ടും. എതിര്‍ക്രിസ്തുവിന്റെ സൈന്യത്തെ അവിടുന്നു നശിപ്പിച്ചുകളയും. ദൈവജനം അതുകാണുകയും പോരാട്ടം ഒന്നും കൂടാതെ തന്നെ ആ വിജയത്തില്‍ പങ്കാളികളാകുകയും ചെയ്യും.

ഇന്നും എല്ലാ വിജയവും നാം ഇതുപോലെയാണു നേടേണ്ടത്. നമ്മുടെ മാനുഷിക ആയുധം കൊണ്ടല്ല. നാം മിണ്ടാതിരുന്നാല്‍ മതി. ദൈവം തന്നെ നമ്മുടെ ശത്രുക്കളെ നശിപ്പിച്ചുകളയും. അതുകൊണ്ട് ആ വിശ്വാസം ഉളളവര്‍ക്കെല്ലാം ഇന്ന് മോശെയുടെ പാട്ടുപാടാം ! ജീവിതപോരാട്ടങ്ങള്‍ക്കിടയില്‍ നമുക്കു മോശെയുടെ പാട്ടുപാടുവാന്‍ കഴിയും. കര്‍ത്താവു നമ്മുടെ ശത്രുക്കളോട് എന്താണു ചെയ്യുന്നതെന്നു കണ്ടുകൊണ്ട് നമുക്കു മിണ്ടാതിരിപ്പാന്‍ സാധിക്കും.

മോശെയുടെ രണ്ടാമത്തെ പാട്ട് ആവര്‍ത്തനം 31:30 മുതല്‍ 32:50 വരെയുളള ഭാഗത്തു കാണാം. ‘ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍. അവന്‍ സ്വദാസന്മാരുടെ രക്തത്തിനു പ്രതികാരം ചെയ്യും. തന്റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും'(ആവ. 32:42:43) എന്നാണ് അവിടത്തെ പാട്ട്.

രണ്ടു പാട്ടുകളിലും നാം ഒരു സത്യം കാണുന്നു. ദൈവജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുകയില്ല. അവര്‍ പിന്മാറി നില്ക്കുകയും ദൈവം അവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുകയും പ്രതികാരം വീട്ടുകയും ചെയ്യുകയാണ്.

ഈ പാട്ട് നാം ഇപ്പോള്‍ പഠിക്കേണ്ടതുണ്ട്. എങ്കില്‍ ഒരുനാള്‍ നാം മഹത്വത്തില്‍ ദൈവികവീണകളോടെ ഈ ഗാനം ആലപിക്കും. ഈ ഗാനം പഠിക്കുവാനുളള പാട്ടുപരിശീലനക്കളരിയാണു നമ്മുടെ ദൈനംദിന ജീവിത സാഹചര്യങ്ങള്‍.

ദൈവത്തിന്റെ വഴികള്‍ തികവുളളതാണെന്നാണു ജയാളികള്‍ പാടുന്നത്. ‘യേശു എല്ലാം നന്നായി ചെയ്തു’ എന്നു സ്വര്‍ഗ്ഗത്തില്‍ നാമും പാടും. അന്ന് അവിടെ വച്ച് ഭൂമിയിലെ ജീവിതത്തെ നാം തിരിഞ്ഞുനോക്കുമ്പോള്‍ ദൈവം നമ്മെ നടത്തിയ വഴികളെല്ലാം അതേ, എല്ലാം- ദൈവത്താല്‍ നിയമിക്കപ്പെട്ടതും നമ്മുടെ പൂര്‍ണ്ണ നന്മയെ ഉദ്ദേശിച്ച് ക്രമപ്പടുത്തിയതുമായിരുന്നു എന്നു നാം കണ്ടെത്തും. പലതും സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇന്നു നമുക്കു മനസ്സിലാവുകയില്ല. പക്ഷേ ആ ദിവസം നമുക്കെല്ലാം പൂര്‍ണ്ണമായി മനസ്സിലാകും. പക്ഷേ വിശ്വാസത്തിന്റെ മനുഷ്യന് ആ ദിവസം വരെ കാത്തിരിക്കേണ്ടതില്ല. അവന്‍ അത് ഇന്നേ വിശ്വസിക്കുകയും അറിയുകയും ചെയ്യുന്നു. ഭൂമിയില്‍ വച്ച് അവനു സംഭവിച്ചതിനു പിന്നിലുളള കാരണങ്ങള്‍ ദൈവം വിശദീകരിച്ചു കൊടുക്കുന്നതുവരെ അവന്‍ കാത്തിരിക്കുന്നില്ല. ‘കര്‍ത്താവേ, നിന്റെ വഴി തികവുളളത്’ എന്നാണ് ഇപ്പോള്‍ തന്നെ അവന്റെ പാട്ട്.

വാക്യം 5,6: ഇതിന്റെ ശേഷം സ്വര്‍ഗ്ഗത്തിലെ സാക്ഷ്യക്കൂടാരമായ ദൈവാലയം തുറന്നതു ഞാന്‍ കണ്ടു. ഏഴു ബാധയുളള ഏഴുദൂതന്മാരും ശുദ്ധവും ശുഭ്രവുമായ ശണവസ്ത്രം ധരിച്ചും മാറത്തുപൊന്‍കച്ച കെട്ടിയും കൊണ്ട് ദൈവാലയത്തില്‍ നിന്നു പുറപ്പെട്ടുവന്നു.

ദൂതന്മാര്‍ ശുദ്ധവും ശുഭ്രവുമായ ശണവസ്ത്രമാണു ധരിച്ചിരിക്കുന്നത്. വിശുദ്ധന്മാരുടെ നീതിപ്രവര്‍ത്തികളാണു ശുദ്ധവും ശുഭ്രവുമായ വസ്ത്രം എന്ന് വെളി. 19 : 8ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ഈ ദൂതന്മാര്‍ ദൈവത്തിന്റെ ന്യായവിധി നടത്തുന്നവരാണ്. ഈ ന്യായവിധികള്‍ നീതിയുളളതാണെന്നാണ് അവരുടെ വസ്ത്രം സൂചിപ്പിക്കുന്നത്. അവരുടെ മാറത്തു കെട്ടിയിരിക്കുന്ന പൊന്‍ കച്ചയും ഇതേ കാര്യം തന്നെയാണു പറയുന്നത്.

‘അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല. ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കയുമില്ല’ എന്നു യെശ. 11:3 ല്‍ യേശുവിനെക്കുറിച്ചു നാം വായിക്കുന്നു. കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനനുസരിച്ചു മറ്റുളളവരെ വിധിക്കാനാണു നമ്മുടെ സ്വഭാവികപ്രേരണ ! പക്ഷേ യേശു അതു ചെയ്യുകയില്ല. കാരണം അവിടുന്നു തന്റെ ഭൗതിക ഇന്ദ്രിയങ്ങളെ അല്ല വിശ്വസിച്ചിരുന്നത്. യേശു പലതും കാണുകയും കേള്‍ക്കുകയും ചെയ്തു. എന്നാല്‍ അവയെ എല്ലാം തന്റെ പിതാവിന്റെ സവിധത്തില്‍ കൊണ്ടുവന്നിട്ട് പറഞ്ഞു ‘പിതാവേ, ഈ ജഡം മൂലം എനിക്കു തെറ്റായ നിലയില്‍ വിധിക്കുവാന്‍ കഴിയും. അതുകൊണ്ട് ഞാന്‍ വിധിക്കുന്നില്ല. ഞാന്‍ അവിടുത്തെ അഭിപ്രായം കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു’ അപ്പോള്‍ പിതാവു തന്നോടു വല്ലതും പറഞ്ഞാല്‍ അതനുസരിച്ചു മാത്രം പ്രവര്‍ത്തിക്കും. അതുകൊണ്ടാണ് യേശുവിന്റെ വിധികള്‍ എപ്പോഴും നീതിയുളളതായിരുന്നത്. ആരെയും വിധിക്കരുതെന്ന് അവിടുന്നു പ്രസ്താവിച്ചതും അതുകൊണ്ടു തന്നെ. കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനനുസരിച്ച് നാം ഒരിക്കലും വിധിക്കരുത്-കാരണം അതെപ്പോഴും അനീതിയുളള വിധിയായിരിക്കും.

വാക്യം 7: അപ്പോള്‍ നാലു ജീവികളില്‍ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍കലശം ആ ഏഴു ദൂതന്മാര്‍ക്കു കൊടുത്തു.

ദൈവത്തിന്റെ ആരാധനയില്‍ മാത്രമാണ് നാലു ജീവികളും ഇതുവരെ പങ്കുകാരായിരുന്നത്. പക്ഷേ ഇപ്പോള്‍ അവര്‍ ദൈവത്തിന്റെ ന്യായവിധിയിലും ഭാഗഭാക്കാകുന്നു. ദൈവത്തിന്റെ നീതിയും ദൈവത്തിന്റെ ന്യായവിധിയും രണ്ടു കാര്യങ്ങളല്ല. ഒന്നിന്റെ ഫലമാണ് മറ്റൊന്ന്. നാലു ജീവികളെ സംബന്ധിച്ചിടത്തോളം ദൈവത്തെ ആരാധിക്കുന്നതുപോലെ സ്വാഭാവികമാണ് സമയം വരുമ്പോള്‍ അവിടുത്തെ ന്യായവിധിയിലും പങ്കാളികളാകുക എന്നുളളത്. തന്റെ നന്മ പ്രദര്‍ശിപ്പിക്കുകയും ആവശ്യം വരുമ്പോള്‍ നടപ്പാക്കുകയും ചെയ്യുന്നത് രണ്ടും ദൈവത്തെ സംബന്ധിച്ച് ഒരുപോലെ ന്യായയുക്തമാണ്. രണ്ടും അവിടുത്തെ തികഞ്ഞ സ്‌നേഹത്തിന്റെ പ്രദര്‍ശനമാണല്ലോ.

വാക്യം 8: ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ട് ദൈവാലയം പുകകൊണ്ടു നിറഞ്ഞു. ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ശലോമോന്റെ കാലത്ത് ദൈവാലയം പണി പൂര്‍ത്തിയായപ്പോള്‍ ദൈവത്തിന്റെ തേജസ്സ് ആലയത്തെ നിറച്ചു. ദൈവത്തിന്റെ നന്മയുടെ ഒരുപ്രദര്‍ശനമായിരുന്നു അത്. എന്നാല്‍ ഇവിടെ ഇതാ ന്യായവിധി നടക്കുമ്പോഴും ദൈവത്തിന്റെ തേജസ്സ് ആലയത്തെ നിറയ്ക്കുന്നു. ദൈവത്തിന്റെ ന്യായവിധിയിലും ഒരു മഹത്വം ഉണ്ടെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.

നമ്മുടെ രക്ഷിക്കപ്പെടാത്ത പ്രിയപ്പെട്ടവര്‍ നരകത്തില്‍ എന്നെന്നും എരിഞ്ഞു കൊണ്ടിരുക്കുന്ന കാഴ്ച നമുക്ക് നിത്യതയില്‍ എങ്ങനെ സഹിപ്പാനാകും എന്ന ആനേകരുടെ ചോദ്യത്തിനുളള മറുപടി നമുക്കിവിടെ കാണാം. യേശു സ്‌നേഹിക്കുന്നതിലേറെ നമുക്ക് ഒരു വ്യക്തിയേയും സ്‌നേഹിപ്പാന്‍ കഴിയുകയില്ല. അതുകൊണ്ട് യേശുവിന് ഒരുവന്റെ നിത്യനാശം കണ്ടു സഹിപ്പാന്‍ കഴിയുമെങ്കില്‍ നമുക്കും സാധിക്കും. കാരണം അന്നു നാമും യേശുവിനെപ്പോലെ ആയിരിക്കുമല്ലോ. അവിടുത്തെ ന്യായവിധികളിലും ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്നത് ദൈവസന്നിധിയിലായിരിക്കുമ്പോള്‍ നമുക്കു വ്യക്തമായി കാണുവാന്‍ കഴിയും. യേശു ഭൂമിയില്‍ താഴ്മയിലും സ്‌നേഹത്തിലും നടന്നപ്പോള്‍ തന്നില്‍ ദൈവതേജസ്സു വെളിപ്പെട്ടിരുന്നതുപോലെ തന്നെയാണ് ന്യായവിധിയിലും ദൈവതേജസ്സിന്റെ പ്രതിഫലനം നമുക്കു കാണുവാന്‍ കഴിയുക. അതിന്റെ വിശദാംശങ്ങളെല്ലാം നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല. കാരണം നാം ഇപ്പോഴും ജഡത്തിലാണ്. മാത്രമല്ല നമ്മുടെ മനസ്സ്പാപത്താല്‍ മലിനവും സങ്കുചിതവുമായി പോയിരിക്കുകയും ചെയ്യുന്നു.

‘കൃപയും സത്യവും നിറഞ്ഞ’തായി യേശുവില്‍ വെളിപ്പെട്ട ദൈവമഹത്വത്തെ മാനസാന്തരപ്പെടാത്ത ഒരുവനു മനസ്സിലാക്കാന്‍ കഴിയുകയില്ല. കാരണം മനുഷ്യന്റെ മഹത്വം തേടുന്നതിനാല്‍ അവന്റെ കണ്ണുകള്‍ കുരുടാക്കപ്പെട്ടിരിക്കുന്നു. പക്ഷേ ദൈവം നമ്മുടെ കണ്ണുകള്‍ തുറന്നതിനാല്‍ നമുക്കതു കാണുവാന്‍ കഴിയുന്നുണ്ട്. ലോകമനുഷ്യര്‍ക്കു കാണുവാന്‍ കഴിയുന്നില്ലെങ്കിലും താഴ്മ, ക്ഷമ, കരുണ, സ്വയം പ്രതികാരത്തിനു തുനിയാത്ത അവസ്ഥ, ശത്രുക്കളെ സ്‌നേഹിക്കുന്ന മനോഭാവം എന്നിങ്ങനെയുളള കാര്യങ്ങളുടെ മഹത്വം നമുക്ക് ഇപ്പോള്‍ കാണുവാന്‍ സാധിക്കും. ഇതുപോലെ അന്തിമ ദിനത്തില്‍ നമ്മുടെ കണ്ണുകള്‍ അല്പം കുടി തുറക്കപ്പെടുമ്പോള്‍ ദൈവസ്‌നേഹമാണു മനുഷ്യരെ നരകത്തിലേക്ക് അയയ്ക്കുന്നതെന്നും കൂടുതല്‍ വ്യക്തതയോടെ കാണുവാന്‍ സാധിക്കും ! ദൈവം ആരേയും വെറുക്കുന്നില്ല. നമുക്കിപ്പോള്‍ മനസ്സിലാകുന്നില്ലെങ്കിലും, അവിടുത്തെ ന്യായവിധിയിലും ദൈവമഹത്വമാണ് വെളിപ്പെടുന്നത്.

അദ്ധ്യായം 16

വാക്യം 1-9: നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാശബ്ദം ദൈവാലയത്തില്‍ നിന്ന് ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു. ഒന്നാമത്തവന്‍ പോയി തന്റെ കലശം ഭൂമിയില്‍ ഒഴിച്ചു. അപ്പോള്‍ മ്യഗത്തിന്റെ മുദ്രയുളളവരും അതിന്റെ പ്രതിമയെ നമസ്‌കരിക്കുന്നവരുമായ മനുഷ്യര്‍ക്കു വല്ലാത്ത ദുര്‍വ്രണം ഉണ്ടായി. രണ്ടാമത്തവന്‍ തന്റെ കലശം സമുദ്രത്തില്‍ ഒഴിച്ചു. അപ്പോള്‍ അതു മരിച്ചവന്റെ രക്തം പോലെ ആയിത്തീര്‍ന്നു. സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി. മൂന്നാമത്തെ ദൂതന്‍ തന്റെ കലശം നദികളിലും നീരുറവകളിലും ഒഴിച്ചു. അവ രക്തമായിത്തീര്‍ന്നു. അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് നീതിമാന്‍ ആകുന്നു. വിശുദ്ധന്മാരുടേയും പ്രവാചകന്മാരുടേയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ട് നീ അവര്‍ക്കു രക്തം കുടിപ്പാന്‍ കൊടുത്തു. അതിനു അവര്‍ യോഗ്യര്‍ തന്നെ. അവ്വണ്ണം യാഗപീഠവും: അതേ സര്‍വ്വശക്തിയുളള ദൈവമായ കര്‍ത്താവേ, നിന്റെ ന്യായവിധികള്‍ സത്യവും നീതിയുമുളളവ എന്നു പറയുന്നുതു ഞാന്‍ കേട്ടു. നാലാമത്തവന്‍ തന്റെ കലശം സൂര്യനില്‍ ഒഴിച്ചു. അപ്പോള്‍ തീ കൊണ്ട് മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന് അധികാരം ലഭിച്ചു. മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി. ഈ ബാധകളുടെമേല്‍ അധികാരമുളള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവനു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.

ആദ്യത്തെ നാലു ക്രോധകലശങ്ങളില്‍നിന്നുളള ന്യായവിധി ആദ്യത്തെ നാലു കാഹളങ്ങളില്‍ നിന്നുണ്ടായതിനു സമാനമാണ് (എട്ടാം അദ്ധ്യായം). കാഹളങ്ങള്‍ മുഴങ്ങിയ അതേസമയത്തു തന്നെയായിരിക്കണം കലശങ്ങളും ഒഴിച്ചത്. ആദ്യത്തെ നാലു കാഹളങ്ങള്‍ ഊതിയപ്പോള്‍ എന്നപോലെ കൃത്യമായി ആദ്യത്തെ കലശം ഭുമിയിലും രണ്ടാമത്തേതു സമുദ്രത്തിലും മുന്നാമത്തേതു നദികളിലും നീരുറവകളിലും നാലാമത്തേതു ആകാശഗോളങ്ങളുടെമേലും ഒഴിക്കുന്നു. ഇതിനെ വെളി 7:14 മായി താരതമ്യം ചെയ്യുക. അവിടെ ആളുകളോട് (1) ആകാശവും (2) ഭൂമിയും (3) സമുദ്രവും (4) നീരുറവകളും ഉണ്ടാക്കിയവനെ നമസ്‌കരിപ്പാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് !!

രണ്ടാമത്തെ വാക്യം മൃഗത്തിന്റെ മുദ്രയെക്കുറിച്ചു പറയുന്നു. മനുഷ്യര്‍ വളരുന്തോറും ആത്മികമായി പറഞ്ഞാല്‍ അവരില്‍ മൃഗത്തിന്റെ മുദ്ര തെളിഞ്ഞുവന്നുകൊണ്ടിരിക്കും. അവര്‍ മൃഗത്തെപ്പോലെ തന്നെ പെരുമാറിത്തുടങ്ങും. സഭാപ്രസംഗി 3:18 പറയുന്നത് ‘ പിന്നേയും ഞാന്‍ മനസ്സില്‍ വിചാരിച്ചത്. ഇതു മനുഷ്യര്‍ നിമിത്തമത്രേ. ദൈവം അവരെ ശോധന കഴിക്കേണ്ടതിനും(നിരവധി പരീക്ഷകളിലും പരിശോധനകളിലും കൂടി കടന്നുപോകാന്‍ ദൈവം അവരെ അനുവദിക്കുന്നു) തങ്ങള്‍ മൃഗങ്ങള്‍മാത്രം എന്ന് അവര്‍ കാണേണ്ടതിനും തന്നേ’. പരീക്ഷകള്‍ ജീവിതത്തില്‍ കടന്നുവരുമ്പോള്‍ നാം പെരുമാറുന്നതു മൃഗങ്ങളെപ്പോലെയാണെന്നു നാം തന്നെ മനസ്സിലാക്കും. നാം മൃഗങ്ങളെക്കാള്‍ ഒട്ടും മെച്ചമല്ല എന്നു ദൈവം നമ്മോടു പറയാന്‍ ശ്രമിക്കുകയാണ്. പക്ഷേ ദൈവം ആ സമയത്ത് എന്താണു പറയുന്നതെന്നു കേള്‍ക്കാന്‍ വളരെ കുറച്ചുപേര്‍ക്കേ കഴിയുന്നുളളൂ. അവിടുത്തെ ശബ്ദം ആ സാഹചര്യത്തില്‍ കേള്‍ക്കുകയും അനുതാപത്തോടെ ‘ദൈവമേ, ഞാന്‍ എത്ര അന്ധനാണ് ! അവിടുത്തെ പുത്രനാകാനാണ് അവിടുന്ന് എന്നെ സൃഷ്ടിച്ചത്. എന്നാല്‍ ഞാന്‍ ഒരു മൃഗത്തോളം അധഃപതിച്ചിരിക്കുന്നു. കരുണതോന്നി എന്നെ വ്യത്യാസപ്പെടുത്തണമേ’ എന്നു പറയുകയും ചെയ്യുന്നവര്‍ അനുഗൃഹീതരാണ്.

മൃഗത്തിന്റെ മുദ്രയുടെ നേരേ എതിര് കുഞ്ഞാടിന്റെ മുദ്രയാണ്. പരീക്ഷകളിലും പരിശോധനകളിലും കൂടി കടന്നുപോയപ്പോള്‍ കുഞ്ഞാട് വായെ തുറക്കാതെയിരുന്നു. അതുകൊണ്ട് നമുക്കു പറയുവാന്‍ കഴിയും. ഓരോശോധനയിലും കൂടി കടന്നുപോകുമ്പോള്‍ നമുക്കു മൃഗത്തിന്റെ മുദ്രയോ കുഞ്ഞാടിന്റെ മുദ്രയോ അല്പാല്പം ലഭിക്കുന്നുണ്ട് എന്ന്. കേള്‍പ്പാന്‍ ചെവിയുളളവന്‍ കേള്‍ക്കട്ടെ !

ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ബാധകള്‍ അക്ഷരാര്‍ത്ഥത്തിലുളളതാകാം പ്രതീകാത്മകമാകാം. രണ്ടായാലും ഈ ന്യായവിധി എല്ലാം ഭൂമിയില്‍ പതിക്കുമ്പോള്‍ ക്രിസ്തുവിന്റെ കാന്ത ഭൂമിയിലുണ്ടായിരിക്കുകയില്ല. അവള്‍ ദൈവ സിംഹാസനത്തിനു മുമ്പാകെ പളുങ്കുകടലിനരികെയായിരിക്കും (വെളി. 15) അതുകൊണ്ട് ഈ ബാധകള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്തായിരിക്കുമെന്നു കണ്ടെത്താന്‍ പണിപ്പെടേണ്ടതില്ല. പക്ഷേ അവ ഭയങ്കരവും അസഹനീയവുമായ എന്തോ ഒന്നായിരിക്കും.

മൂന്നാമത്തെ ബാധയില്‍ ആളുകള്‍ക്ക് രക്തം കുടിപ്പാന്‍ കൊടുത്തപ്പോള്‍ വിതച്ചതു കൊയ്യുവാന്‍ ദൈവം അവരെ അനുവദിക്കുകയായിരുന്നുവെന്നു കാണാം. വിശുദ്ധന്മാരുടെ രക്തം അവര്‍ ചിന്നിച്ചതുകൊണ്ട് ദൈവം അവരുടെ കുടിവെളളത്തെ രക്തമാക്കിമാറ്റി ! ദൈവത്തെ സംബന്ധിച്ചിടത്തോളം അതു പൂര്‍ണ്ണമായും നീതിയാണ്.

നാം മറ്റുളളവരോടു പെരുമാറുന്നതുപോലെ തന്നെയാണു ദൈവം നമ്മോടും പെരുമാറുന്നത്. ‘ദയാലുവോടു നീ ദയാലുവാകുന്നു… വക്രനോടു നീ വക്രത കാട്ടുന്നു’ (സങ്കീ. 18:25,26). മറ്റുളളവരോട് ഔദാര്യമായി പെരുമാറുന്നവരോട് അവിടുന്നും ഔദാര്യമായി പെരുമാറും. മറ്റുളളവരോടു ലുബ്ധു കാട്ടുന്ന വര്‍ക്കു തങ്ങളോടുളള ബന്ധത്തില്‍ ദൈവവും ലുബ്ധനാണെന്ന് താമസിയാതെ മനസ്സിലാകും. മറ്റുളളവരോടു കരുണയില്ലാതെ നിര്‍ദ്ദയമായി പെരുമാറുന്നവനോടു ദൈവവും നിര്‍ദ്ദയനും കരുണയില്ലാത്തവനുമായിരിക്കും. അതുപോലെ മറ്റുളളവരുടെ രക്തം ചിന്നിച്ചവര്‍ക്ക് ദൈവം ഒരു നാള്‍ കുടിപ്പാന്‍ കൊടുക്കുന്നതും രക്തം തന്നെ.

ദൈവത്തിന്റേത് തക്കശിക്ഷകളാണെന്നു ന്യായവിധി ദിവസത്തില്‍ മനസ്സിലാകും. ചെയ്തതിനു തക്കവണ്ണമുളള ശിക്ഷകളാണു നമുക്കു ലഭിക്കുക. നമുക്കുളള പ്രതിഫലവും പ്രവൃത്തിക്ക് ഒത്തതായിരിക്കുമെന്നു കര്‍ത്താവ് വെളി. 22:12 ല്‍ പറഞ്ഞിരിക്കുന്നു.

ന്യായവിധിയില്‍ ദൈവം നല്‍കുന്ന തക്കശിക്ഷ കണ്ടിട്ട് ജലാധിപതിയായ ദൂതന്‍ പറയുന്നത് ‘അവര്‍ അത് അര്‍ഹിക്കുന്നു’ അഥവാ ‘അതിനു അവര്‍ യോഗ്യര്‍’ എന്നാണ്. സര്‍ദ്ദീസിലെ ജയാളികളെക്കുറിച്ച് ‘വെളള ധരിച്ച് എന്നോടുകൂടെ നടപ്പാന്‍ അവര്‍ യോഗ്യര്‍’ (വെളി. 3:5) എന്ന് യേശു പറഞ്ഞതുമായി ഇതു താരതമ്യം ചെയ്യുക. എന്തൊരു വൈരുദ്ധ്യം !

വെളിപ്പാട് പുസ്തകത്തില്‍ ‘നീതിമാന്‍’ ‘ന്യായവിധി’ എന്നീ വാക്കുകള്‍ മിക്കപ്പോഴും ചേര്‍ന്നാണ് വരുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. അന്തിമദിവസത്തില്‍ ദൈവത്തിന്റെ എല്ലാ ന്യായവിധികളും നീതിയുളളതായിരുന്നു എന്നു നാം വ്യക്തമായി കാണും.

‘അവര്‍ മാനസാന്തരപ്പെട്ടില്ല’ എന്ന പ്രയോഗം വെളി. 9:20, 21 ല്‍ നാം കണ്ടു. ഇവിടെയും (16:9) നാം അതേ വാക്കുകള്‍ തന്നെ കാണുന്നു. ഇത്രകഠോരമായ ശിക്ഷകള്‍പോലും മനുഷ്യരില്‍ അനുതാപം ഉണ്ടാക്കുന്നില്ല. മനുഷ്യഹൃദയം എത്രത്തോളം കഠിനമാകാം എന്നാണ് ഇതു കാണിക്കുന്നത്.

വാക്യം 10,11: അഞ്ചാമത്തവന്‍ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം ഇരുണ്ടുപോയി. അവര്‍ കഷ്ടത നിമിത്തം നാവുകടിച്ചുംകൊണ്ട് കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.

മിസ്രയീമിലെ ബാധകള്‍ക്കു സമാനമാണ് ഇത്. പക്ഷേ വേദനയില്‍ അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിയുന്നതിനു പകരം അവര്‍ ദൈവത്തെ കൂടുതല്‍ ദുഷിക്കുകയാണു ചെയ്തത്. എല്ലാ വേദനകള്‍ക്കും വ്രണങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുളള മറുമരുന്ന് അനുതാപമാണ്. പക്ഷേ ആളുകള്‍ക്ക് ഈ ഔഷധം വേണ്ട. പകരം അവര്‍ ദൈവത്തെ ചോദ്യം ചെയ്യുകയും ശപിക്കുകയും ചെയ്യുന്നു. ഇതവര്‍ക്കു സൗഖ്യം നല്‍കുമോ? ഇല്ല. ഇതവരെ കൂടുതല്‍ വേഗത്തില്‍ നരകത്തിലേക്കു നയിക്കുകയേയുളളൂ.

മനുഷ്യന്‍ എത്ര മഠയനും അന്ധനുമാണ് !

‘അവര്‍ മാനസാന്തരപ്പെട്ടില്ല’ ഈ ആത്മാവാണ് വേശ്യാസഭയെ, ബാബിലോനിനെ, പണിയുന്നത്. ബാബിലോനില്‍ ചെന്ന് അവസാനിക്കുന്ന എല്ലാ ക്രിസ്ത്യാനികളും അവിടെ ചെന്നു ചേരുവാനുളള കാരണം ഒന്നാണ്- ‘ അവര്‍ മാനസാന്തരപ്പെട്ടില്ല’.

യെരുശലേമിന്റെ, ക്രിസ്തുവിന്റെ കാന്തയുടെ, ഭാഗമായിത്തീരുന്ന എല്ലാവരെ സംബന്ധിച്ചും ഇതിന്റെ നേരെ എതിരാണു ശരി- ‘അവര്‍ മാനസാന്തരപ്പെട്ടു.’ അതുകൊണ്ടാണ് വെളിപ്പാട് രണ്ട്, മൂന്ന് അദ്ധ്യായങ്ങളില്‍ സഭകളോടുളള ദൂതില്‍ മാനസാന്തരത്തിനുളള ഊന്നല്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ജയാളിയാകാനുളള വഴി അതാണ്. നമ്മുടെ ജീവിതം നിരന്തരമായ മാനസാന്താരത്തിന്റെ ജീവിതം ആയിരിക്കണം. ജീവിതത്തിലോ ശുശ്രൂഷയിലോ ഇതുവരേയും ക്രിസ്തുവിനെപ്പോലെ ആയിട്ടില്ല എന്നതുകൊണ്ടാണ് നാം അനുതപിക്കുന്നത്.

നിരന്തരം അനുതാപത്തിന്റെ ഒരാത്മാവുളള, ദിനംതോറും തങ്ങളെ തന്നെ വിധിക്കുവാന്‍ എന്തെങ്കിലും കണ്ടെത്തുന്ന ആളുകളെക്കൊണ്ടാണ് യഥാര്‍ത്ഥ സഭ, യെരുശലേം, പണിയുന്നത്. ‘ഞാന്‍ പറഞ്ഞത് (ചെയ്തത്) ക്ഷമിക്കണം’ എന്നൊരു സഹോദരനോടു പറയുവാന്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടാണെങ്കില്‍ നിങ്ങളുടെ സ്ഥിതി ദയനീയമാണ്. കാരണം അങ്ങനെയെങ്കില്‍ നിങ്ങള്‍ ബാബിലോനിലേക്കുളള പാതയിലാണ്. ഒരു പക്ഷേ നിങ്ങള്‍ ഇതിനകം അവിടെ എത്തിപ്പെട്ടിരിക്കാനും സാധ്യതയുണ്ട്.

നാം മാനസാന്തരപ്പെടുമ്പോള്‍ ‘ദൈവത്തിനു മഹത്വം കൊടുക്കുക’യാണെന്ന് ഒന്‍പതാംവാക്യത്തില്‍ പറയുന്നു. അങ്ങനെയെങ്കില്‍ ദൈവത്തിന് എങ്ങനെയാണു നിരന്തരം മഹത്വം കൊടുപ്പാന്‍ കഴിയുന്നത്? നിരന്തരമായ മാനസാന്തരത്തിലൂടെയാണ്. സംശയമില്ല.

വാക്യം 12: ആറാമത്തവന്‍ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയില്‍ ഒഴിച്ചു. കിഴക്കുനിന്നു വരുന്ന രാജാക്കന്മാര്‍ക്കു വഴി ഒരുക്കേണ്ടതിന് അതിലെ വെളളം വറ്റിപ്പോയി.

ചില പിശാചുക്കളെ യൂഫ്രത്തേസ് മഹാനദിതീരത്തു ബന്ധിച്ചിട്ടിരിക്കുന്നതായി ഒന്‍പതാം അദ്ധ്യായത്തില്‍ നാം വായിച്ചു. നെബുഖദ്‌നേസ്സര്‍ പണിത പുരാതന നഗരമായ ബാബിലോനിനു സമീപത്തുകൂടിയാണ് യൂഫ്രട്ടീസ് നദി ഒഴുകുന്നത്. ‘കിഴക്കുനിന്നു വരുന്ന രാജക്കന്മാര്‍’ എന്ന പ്രയോഗം ചൈനീസ് പട്ടാളത്തെയായിരിക്കാം ഉദ്ദേശിക്കുന്നത്. 200 ദശലക്ഷം ആളുകള്‍ ആ പട്ടാളത്തിലുണ്ട് എന്ന് ഒന്‍പതാം അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അത്രയും പട്ടാളക്കാരുളള ലോകത്തിലെ ഒരേ ഒരു രാജ്യം ചൈനയാണല്ലോ.

വാക്യം 13,14: മഹാസര്‍പ്പത്തിന്റെ വായില്‍നിന്നും മൃഗത്തിന്റെ വായില്‍നിന്നും കളളപ്രവാചകന്റെ വായില്‍നിന്നും തവളയെപ്പോലെ മൂന്ന് അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു. ഇവ സര്‍വ്വ ഭൂതലത്തിലും ഉളള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേര്‍ക്കുവാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നെ.

ഇവിടെയും വായ് എന്ന പദത്തിന് ഊന്നല്‍ നല്‍കിയിരിക്കുന്നു- മൂന്നു വട്ടമാണ് ആ പദം ആവര്‍ത്തിച്ചിരിക്കുന്നത്. ആളുകള്‍ അനുതപിക്കാതിരുന്നാല്‍ അശുദ്ധാത്മാക്കള്‍ അവരുടെ വായെ നിയന്ത്രിക്കും. മഹാസര്‍പ്പം, മൃഗം. കളളപ്രവാചകന്‍ എന്ന സാത്താന്യത്രിത്വത്തിന്റെ വായില്‍നിന്നും ഇവിടെ അശുദ്ധാത്മാക്കള്‍ പുറത്തുവരുന്നു. അശുദ്ധാത്മാക്കളെ തവളയോടാണ് ഉപമിച്ചിരിക്കുന്നത്. കരുണയില്ലാത്ത, ദോഷമുളള, ഒരു വാക്കു നാം പറയുമ്പോഴെല്ലാം നമ്മുടെ വായില്‍നിന്ന് ഒരു തവള വീതം പുറത്തുവരുന്നതായി സങ്കല്പിച്ചുകൊളേളണ്ടതുണ്ട്. ‘വിശ്വാസികള്‍’പോകുന്നിടമെല്ലാം തവളകളെ തുപ്പിനിറയ്ക്കുന്നത് എത്ര ഖേദകരമാണ്-മിസ്രയീമിലെ ബാധ പോലെയാണത്. സംഭാഷണത്തിന്റെ മേഖലയില്‍ എല്ലാ വിശ്വാസികളും അനുതപിക്കേണ്ട വലിയ ആവശ്യമുണ്ട്.

ഈ അശുദ്ധാത്മാക്കള്‍ അത്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു ! അന്ത്യകാലത്ത് ധാരാളമായി സംഭവിക്കുന്ന ഒരു കാര്യമായി ആളുകളെ വഞ്ചിക്കുന്ന അത്ഭുതങ്ങളേയും അടയാളങ്ങളേയും കുറിച്ച് ഇവിടെ പറഞ്ഞിരിക്കുന്നതുശ്രദ്ധിക്കുക.

സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി, ഹര്‍മ്മഗെദ്ദേനിലെ അന്തിമപോരാട്ടത്തിനായി, ഭൂമിയിലെ ജാതികളെല്ലാം ഒത്തുചേരും. മനുഷ്യന്റെ വായില്‍നിന്നു പുറപ്പെടുന്ന അശുദ്ധവാക്കുകള്‍ (തവളകള്‍) ആത്യന്തികമായി ആളുകളെ യുദ്ധത്തിലേക്കാണു നയിക്കുന്നത്- ലോകത്തിലും, ലൗകികമായ ക്രിസ്തീയ ഗോളത്തിലും ഇങ്ങനെയാണ്. ഇവിടെ അത് ഹര്‍മ്മഗെദ്ദോനിലെ അന്തിമയുദ്ധത്തിലേക്കു നയിക്കുന്നു.

വാക്യം 15: ഞാന്‍ കളളനെപ്പോലെ വരും. തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊളളുന്നവന്‍ ഭാഗ്യവാന്‍.

യുദ്ധത്തിന്റെ മദ്ധ്യത്തില്‍ ഇതാ ആ സമയത്തു നാം ഭൂമിയിലുണ്ടായിരിക്കരുതെന്ന കര്‍ത്താവിന്റെ മുന്നറിയിപ്പ് വീണ്ടും ഉയരുന്നു. വിശ്വസ്തരാണെങ്കില്‍ ആ സമയത്തു നാം ഭൂമിയില്‍ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് ഉടുപ്പു നിര്‍മ്മലമായി സൂക്ഷിച്ചും ഹ്യദയത്തേയും വാക്കുകളേയും കാത്തുകൊണ്ടും നമുക്കു ജാഗരൂകരായിരിക്കാം. യേശു കളളനെപ്പോലെ വരികയും ഒരുങ്ങിയിരുന്നാല്‍ നാം ചേര്‍ക്കപ്പെടുകയും ചെയ്യും. ചേര്‍ക്കപ്പെട്ടാല്‍, ഇവിടെ എഴുതിയിരിക്കുന്നതെല്ലാം സംഭവിക്കുന്ന സമയത്ത് നാം ഭൂമിയില്‍ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടാണ് ഈ വാക്യം ബ്രായ്ക്കറ്റില്‍ നല്‍കിയിരിക്കുന്നത്(ഇംഗ്ലീഷ് ബൈബിളില്‍).

വാക്യം 16: അവ അവരെ എബ്രായ ഭഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുളള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു.

യെരുശലേമിന് അമ്പതുനാഴിക വടക്ക് മഗെദ് (ഹര്‍മ്മഗെദ്ദോന്‍) എന്ന വലിയ ഒരു നിലം ഉണ്ട്. അവിടെയാണ് അന്തിമയുദ്ധം നടക്കുന്നത്. യേശു തന്റെ വിശുദ്ധന്മാരുമായി ഇറങ്ങിവന്ന് എതിര്‍ക്രിസ്തുവിനെ നശിപ്പിച്ച് ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുമ്പോഴാണിത്.

ഹര്‍മ്മഗെദ്ദോന്‍ യുദ്ധസമയത്ത് ഭൂതാത്മാക്കള്‍ ഭരണാധികാരികളെ (പ്രസിഡന്റുമാരേയും പ്രധാനമന്ത്രിമാരേയും) ആവേശിക്കുകയും അവര്‍ ഹര്‍മ്മഗെദ്ദോനില്‍ ദൈവത്തിനെതിരെ യുദ്ധം ചെയ്യാന്‍ കൂടിവരികയും ചെയ്യും.

വാക്യം17,18: ഏഴാമത്തവന്‍ തന്റെ കലശം ആകാശത്തില്‍ ഒഴിച്ചു. അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്ന് ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തില്‍നിന്നു വന്നു. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി. ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതു മുതല്‍ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.

ഒലിവ്മലയില്‍ യേശു തന്റെ പാദങ്ങള്‍ വയ്ക്കുന്ന സമയത്തു ലോകം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും വലിയ ഭൂകമ്പങ്ങളിലൊന്ന് സംഭവിക്കും. അപ്പോള്‍ പര്‍വ്വതങ്ങള്‍ രണ്ടായി പിളരും.

വാക്യം 19,20: മഹാനഗരം മൂന്നംശമായി പിരിഞ്ഞു. ജാതികളുടെ പട്ടണങ്ങളും വീണുപോയി. ദൈവകോപത്തിന്റെ ക്രോധമദ്യമുളള പാത്രം മഹാബാബിലോണു കൊടുക്കേണ്ടതിന് അവളെ ദൈവസന്നിധിയില്‍ ഓര്‍ത്തു. സകല ദ്വീപും ഓടിപ്പോയി. മലകള്‍ കാണ്മാനില്ലാതെയായി.

ഇതുതന്നെയാണ് ആറാം മുദ്ര പൊട്ടിച്ചപ്പോഴും നാം കണ്ടത്. ‘എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി’ (വെളി. 6:14)

വാക്യം 21: താലന്തോളം ഘനമുളള കല്ലായി വലിയ കല്മഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍ പെയ്തു. കല്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ട് മനുഷ്യര്‍ ആ ബാധ നിമിത്തം ദൈവത്തെ ദുഷിച്ചു.

ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തിന്റെ ഒരു വിവരണം സെഖര്യാവ് 14ല്‍ കാണാം ‘യഹോവയുടെ ഒരു ദിവസം വരുന്നു… ഞാന്‍ സകല ജാതികളേയും യെരുശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും’ (സെഖ. 14:1,2) യേശുവിന്റെ ക്രൂശീകരണം കഴിഞ്ഞ് 40 വര്‍ഷത്തിനുശേഷം റോമാക്കാര്‍ യെരുശലേമില്‍ വന്ന് അതിനെ നശിപ്പിച്ചു. കഴിഞ്ഞ 1900 വര്‍ഷത്തിനിടയില്‍ പലജാതികളും യെരുശലേമിന് എതിരേ വന്നു-12,13 നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാര്‍. പിന്നീട് തുര്‍ക്കികളും ബ്രിട്ടീഷുകാരും എന്നിങ്ങനെ . എന്നാല്‍ ലോകത്തിലെ സകലജാതികളും അതിനെതിരേ വന്ന ഒരു സന്ദര്‍ഭം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇതു ഭാവിയില്‍ നടക്കാനിരിക്കുന്നതേയുളളു.

എതിര്‍ക്രിസ്തുവിന്റെ നേത്യത്വത്തില്‍ സകല ജാതികളും ആ നാളില്‍ യെരുശലേമിനോടു യുദ്ധം ചെയ്യാന്‍ വരും ‘ നഗരം പിടിക്കപ്പെടുകയും വീടുകളെ കൊളളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതിപ്രവാസത്തിലേക്കു പോകുകയും ചെയ്യും ……….. എന്നാല്‍ യഹോവ പുറപ്പെട്ടുതാന്‍ യുദ്ധദിവസത്തില്‍ പൊരുതിയതുപോലെ ആ ജാതികളോടു പൊരുതും’ (14:2,3). കര്‍ത്താവ് ഇറങ്ങിവന്ന് എതിര്‍ക്രിസ്തുവിന്റെ സേനകളെ നശിപ്പിച്ച് ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കും. ‘ അന്നാളില്‍ അവന്റെ കാല്‍ യെരുശലേമിന്നെതിരേ കിഴക്കുളള ഒലീവുമലയില്‍ (താന്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറി പോയ അതേ മലയില്‍) നില്ക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെപിളര്‍ന്നുപോകും. ഏറ്റവും വലിയോരു താഴ്‌വര ഉളവായ്‌വരും. മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും……. എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകല വിശുദ്ധന്മാരും വരും’ (14:4,5) തുടര്‍ന്ന് ‘അന്നാളില്‍ ജീവനുളള വെളളം യെരുശലേമില്‍ നിന്നു പുറപ്പെടും… യഹോവ സര്‍വ്വഭൂമിക്കും രാജവാകും… ദേശം മുഴുവനും സമഭൂമിയായ്തീരും… യരുശലേം നിര്‍ഭയം വസിക്കും'(14:8.9).

അന്തിമയുദ്ധത്തില്‍ ആളുകളുടെ അവസ്ഥ എന്തായിത്തീരുമെന്നു തുടര്‍ന്നു വിവരിക്കുന്നു. ഒരു ആണവയുദ്ധത്തിന്റെ പരിണതഫലം പോലെയാണു ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ തോന്നുന്നത്. ‘യെരുലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുളള ശിക്ഷയാവിത്: അവര്‍ നിവര്‍ന്നു നില്ക്കുമ്പോള്‍ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും. അവരുടെ കണ്ണു തടത്തില്‍ തന്നെ ചീഞ്ഞഴുകിപ്പോകും. അവരുടെ നാവു വായില്‍തന്നെ ചീഞ്ഞഴുകിപ്പോകും.’ (14:12)

ഒടുവില്‍ കര്‍ത്താവു ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുമ്പോള്‍ യഹോവയുടെ ആലയത്തില്‍ ഒരു കച്ചവടക്കാരനും (ബിസിനസുകാരനും) ഉണ്ടായിരിക്കുകയില്ല (14:21 ഇംഗ്ലീഷ്).

മതത്തേയും ഒരു കച്ചവടമാക്കിമാറ്റിയവരാണു ബിസിനസുകാര്‍. യേശുവിന്റെ കാലത്ത് ദേവാലയത്തില്‍ ഇരുന്ന് പണം മാറ്റിക്കെടുത്ത് ലാഭം ഉണ്ടാക്കിയവരെപ്പോലെ ഇവര്‍ക്കും ദൈവഭക്തി എന്നു പറയുന്നത് ഭൗതികനേട്ടത്തിനുളള ഒരു മാര്‍ഗ്ഗമാണ് യേശു അന്ന് അവരെ ദൈവാലയത്തില്‍ നിന്നു പുറത്താക്കി. അന്തിമദിവസം അത്തരം എല്ലാ ബിസിനസ്സുകാരും ദൈവത്തിന്റെ മന്ദിരത്തില്‍നിന്നു പുറത്താക്കപ്പെടും.

ക്രിസ്തീയത ഒരു ആദായ മാര്‍ഗ്ഗവും നേട്ടവും ആയിരിക്കുന്നവര്‍ കെട്ടിപ്പടുത്ത ബാബിലോനിനെക്കുറിച്ചാണ് അടുത്ത അദ്ധ്യായത്തില്‍ വിവരിക്കുന്നത്. ഇത്തരക്കാരെ പുറത്താക്കാന്‍ വേണ്ടി കര്‍ത്താവു വീണ്ടും വരുന്നു. ഇക്കുറി ദൈവാലയത്തില്‍ നിന്നല്ല മറിച്ച് ക്രിസ്തീയ സഭയില്‍ നിന്നാണ് ഇവരെ പുറന്തളളുന്നത്.

അദ്ധ്യായം 17

വാക്യം 1,2: പിന്നെ ഏഴു കലശമുളള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചു. വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കിയവളായി പെരുവെളളത്തിന്മേല്‍ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചു തരാം. എന്നു പറഞ്ഞു.

വിവാഹ നിശ്ചയം കഴിഞ്ഞ വധു മറ്റൊരു പരുഷനോടെപ്പം പോയാല്‍ അവളെ വേശ്യയെന്നു വിളിക്കാം.ഒരുവന്‍ ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിനേടുളള സ്‌നേഹം അവനില്‍ ഇല്ലാതെയായി എന്നാണു ബൈബിള്‍ പറയുന്നത്. ‘നിങ്ങള്‍ക്കു രണ്ടു യജമാനന്മാരെ സേവിക്കാന്‍ കഴിയുകയില്ല.’ യേശു പറഞ്ഞു നിങ്ങള്‍ക്കു രണ്ടു ഭര്‍ത്താക്കാന്മാര്‍ ഉണ്ടായിരിപ്പാനും സാദ്ധ്യമല്ല. യേശു പറഞ്ഞ രണ്ടു ഭര്‍ത്താക്കന്മാര്‍ ദൈവവും മാമ്മോനുമാണ് (ഭൗതിക വസ്തുക്കള്‍) (ലൂക്കോ.16:13)!

ഇവ തമ്മില്‍ കലര്‍ത്താന്‍ കഴിയുകയില്ല- വെളളവും എണ്ണയും പോലെ. അവയെ രണ്ടും വേര്‍തിരിച്ചു നിര്‍ത്തേണ്ടതുണ്ട്. എണ്ണ (പെട്രോള്‍) നിങ്ങളുടെ വാഹനം ഓടിക്കാന്‍ കൊളളാം. വെളളം കുടിക്കാനും എന്നാല്‍ ഇവയെ തമ്മില്‍ കൂട്ടിക്കലര്‍ത്തിയാല്‍ ആ മിശ്രിതം നിങ്ങള്‍ക്കു കുടിക്കാനും കൊളളില്ല. അതുപയോഗിച്ച് വാഹനം ഓടിക്കാനും സാധ്യമല്ല. അത് ഉപയോഗയോഗ്യമല്ലാതായിത്തീരുന്നു.

ആളുകള്‍ ദൈവത്തേയും മാമ്മോനേയും കൂട്ടിക്കലര്‍ത്തുമ്പോഴും ഇതാണു സംഭവിക്കുന്നത്. അവര്‍ ഒടുവില്‍ ബാബിലോനില്‍ ചെന്നവസാനിക്കും. രണ്ടിലൊന്നു നാം തെരഞ്ഞെടുക്കണം. ഒന്നുകില്‍ ദൈവത്തെ സേവിക്കണം. അല്ലെങ്കില്‍ പണത്തിനായി ജീവിക്കണം. എന്നാല്‍ ആളുകള്‍ ക്രിസ്തീയ മതത്തെ തങ്ങള്‍ക്ക് ആദായമുണ്ടാക്കുവാനായി ഉപയോഗിക്കുമ്പോള്‍ അവര്‍ ബാബിലോന്‍ പണിയുകയാണ് ! ബാബിലോന്‍ ഇന്നൊരു വലിയ പണിയാണ്. ക്രിസ്തീയ വേലയ്ക്കുവേണ്ടി നല്‍കപ്പെടുന്ന പണം അനീതിയായി ഒരുവന്‍ ഉപയോഗിക്കുകയോ ശ്രദ്ധയില്ലാതെ പാഴാക്കുകയോ ക്രിസ്തുവിന്റെ പേരില്‍ പണം വരുത്തുവാനായി ക്രിസ്തീയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അയയ്ക്കുകയോ ചെയ്താല്‍ അവിടെയെല്ലാം ബാബിലോനിന്റെ സത്ത നമുക്കു കണ്ടെത്താന്‍ കഴിയും.

ബാബിലോനിനെ വേശ്യയെന്നു വിളിക്കുന്നതിന്റെ കാരണം അവള്‍ ക്രി സ്തുവുമായി വിവാഹനിശ്ചയം നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സത്യത്തില്‍ പണത്തേയും ലോകത്തേയുമാണ് വിവാഹം കഴിച്ചിരിക്കുന്നത് എന്നുളളതുകൊണ്ടാണ്. ലോകത്തിലും സ്വര്‍ഗ്ഗത്തിലും അവള്‍ക്കു മഹത്ത്വം വേണം. ക്രിസ്തുവുമായി വിവാഹനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ ജാതികളായ ആളുകള്‍ക്ക് ബാബിലോനിന്റെ ഭാഗമായിത്തീര്‍ന്നു വേശ്യയായി മാറുവാന്‍ കഴിയുകയില്ല. അവര്‍ വിവാഹം കഴിച്ചിരിക്കുന്നത് മാമ്മോനെയാണ്. അവര്‍ തങ്ങളുടെ ഭര്‍ത്താവിനോടു വിശ്വസ്തരാണുതാനും!! ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവര്‍ക്കു മാത്രമേ ബാബിലോന്‍ പണിയുവാന്‍ കഴിയുകയുളളു.

മതവും രാഷ്ട്രീയവും തമ്മിലുളള വിവാഹത്തിലേക്കാണ് ‘ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു’ എന്ന ഭാഗം വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നത്. കാരണം അതുകൊണ്ട് രണ്ടു കൂട്ടര്‍ക്കും പ്രയോജനമുണ്ട്. ഇരുകൂട്ടരും ആളുകളുടെമേല്‍ ആധിപത്യം നേടാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഒരുമിച്ചു പ്രവര്‍ ത്തിച്ചാല്‍ ഇത് എളുപ്പത്തില്‍ സാധിക്കാം. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ഇത് എത്രത്തോളം ‘വിജയകര’മായി നടന്നുവന്നു എന്നത് ക്രിസ്തീയ ചരി ത്രം വെളിപ്പെടുത്തുന്നുണ്ട്. ഏ. ഡി മുന്നൂറിനോടടുത്ത് റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ ‘ക്രിസ്ത്യാനി’യായപ്പോള്‍ അദ്ദേഹം ‘ക്രിസ്തീയ’ ബിഷപ്പുമാരുമായി കൈകോര്‍ത്ത് സഭയുടെ തലവനായി മാറി. ബാബിലോന്‍ ക്രിസ്തീയതയുടെ തുടക്കം അതായിരുന്നു. റോമിലാണ് അത് ആരംഭിച്ചത്!

കോണ്‍സ്റ്റന്റയിന്റെ കാലത്തിന് കുറഞ്ഞത് 200 വര്‍ഷം മുമ്പാണ് യോഹന്നാന്‍ വെളിപ്പാട് എഴുതിയതെന്ന് ഓര്‍ക്കുക. എന്നിട്ടും ഇവിടെ ഒന്‍പതാം വാക്യത്തില്‍ യോഹന്നാന്‍ എഴുതുന്നു ‘ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു’.

വേശ്യ അവളുടെ പ്രവര്‍ത്തനകേന്ദ്രം ആക്കിയിരിക്കുന്നത് റോം ആണ്- ഏഴു മലകളിന്മേല്‍ പണിത നഗരം. ‘നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുളള മഹാനഗരം തന്നേ’ എന്ന 18-ാം വാക്യം റോം ആണ് ഇതെന്നത് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു.

നൂറ്റാണ്ടുകളായി ക്രിസ്തീയനേതാക്കന്മാര്‍ രാഷ്ട്രീയ നേതൃത്വവുമായി കൈകോര്‍ക്കുന്നത് ഏറെയും റോമില്‍ നാം കാണുന്നു. ആത്മികവ്യഭിചാരവും ക്രിസ്തീയതയുടെ അപചയവുമാണു ഫലം. ഇതാണ് ബാബിലോന്‍.

അപചയം സംഭവിച്ച ക്രിസ്തീയതയുടെ സ്വാധീനം ഇന്നു ഭൂമിയിലെങ്ങും പരന്നിട്ടുണ്ട്. അതുകൊണ്ടാണ് വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികള്‍ മത്തരായിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നത്.

വാക്യം 3,4: അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കുകൊണ്ടുപോയി അപ്പോള്‍ ഏഴുതലയും പത്തുകൊമ്പും ഉളളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു. ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉളള വസ്ത്രം ധരിച്ചു പൊന്നും രത്‌നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു.

എതിര്‍ക്രിസ്തുവിന്റെ കാന്തയാണു ബാബിലോന്‍. ക്രിസ്തുവിന്റെ മണവാട്ടിയെ നാം 19-ാം അദ്ധ്യായത്തിലാണു കാണുന്നത്. രണ്ടുപേരുടേയും വേഷധാരണത്തില്‍ പ്രകടമായ ഒരു വ്യത്യാസം കാണാം. ക്രിസ്തുവിന്റെ കാന്തശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രമാണു ധരിച്ചിരിക്കുന്നത് (19:8)- – ലളിതം ശുദ്ധം, ശുഭ്രം. എന്നാല്‍ ബാബിലോന്‍ മോടിയുളള കടുഞ്ചുവപ്പുനിറവും ധൂമ്രവര്‍ണവുമുളള വസ്ത്രം ധരിച്ചും പൊന്നും രത്‌നവും മുത്തും അണിഞ്ഞും വിലസുകയാണ്. മനുഷ്യന്‍ പുറമേയുളളതു നോക്കുന്നു ദൈവമോ ഹ്യദയങ്ങളെയാണു നോക്കുന്നത് എന്നു നാം പറയാറുണ്ട്. അതുകൊണ്ട് നാം എന്തു ധരിക്കുന്നു എന്നത് അവിടുത്തേക്കു വിഷയമായിരിക്കുന്നില്ല എന്നാണു നാം കരുതുന്നത്. എന്നാല്‍ നമ്മുടെ വേഷവിധാനം പലപ്പോഴും നമ്മുടെ ഹ്യദയാഭിലാഷങ്ങളെയാണു വെളിപ്പെടുത്തുന്നത്-ദൈവം അതു കാണുന്നു. ഈ ലോകത്തിന്റെ മഹത്വത്താല്‍ സ്വയം മോടിപിടിപ്പിക്കാനാണു ബാബിലോന്‍ ആഗ്രഹിക്കുന്നത്. അതേ സമയം ക്രിസ്തുവിന്റെ കാന്ത ദൈവസന്നിധിയില്‍ വിലയേറിയതായ സൗമ്യതയും സാവധാനതയുമുളള ആത്മാവിലാണ് അലംകൃതയായിരിക്കുന്നത്.(1പത്രൊ. 3:4)

ബാബിലോന്‍ പിടിച്ചിരിക്കുന്ന ‘മ്ലേച്ഛത’ നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം യേശുവിന്റെ വാക്കുകളെയാണു നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ലൂക്കോ 16:15- മനുഷ്യരുടെ ഇടയില്‍ ഉന്നതമായിരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ‘അറെപ്പ’ത്രേ! മനുഷ്യന്‍ ഉന്നതമെന്നു കരുതുന്നതെല്ലാം ദൈവത്തിന് അരുചികരവും അവിടുത്തെ ദൃഷ്ടിയില്‍ ‘മ്ലേച്ഛ’വും ആണ്. ലോകത്തിലെ അഭക്തരായ മനുഷ്യരുടെ കാഴ്ചപ്പാടില്‍ നമ്മെ സംബന്ധിച്ച് ഉന്നതമായിരിക്കുന്നതെല്ലാം ദൈവമുമ്പാകെ ഒരു വിലയും ഇല്ലാത്തതാണ്. നമ്മുടെ സാമര്‍ത്ഥ്യം, വിദ്യാഭ്യാസയോഗ്യത, ധനം, സംഗീതാഭിരുചി, സംസ്‌കാരം, പരിഷ്‌കാരം, കുടുംബബന്ധങ്ങള്‍, ലൗകികമായ സ്ഥാനങ്ങള്‍, മാനങ്ങള്‍- ഇവയ്‌ക്കൊന്നിനും ദൈവദൃഷ്ടിയില്‍ ഒരു വിലയുമില്ല. ലോകത്തിലെ ആളുകള്‍ നമ്മെ സംബന്ധിച്ച് ഉയര്‍ച്ചയായി പറയുന്ന വസ്തുക്കളും ദൈവത്തിന്റെ നോട്ടത്തില്‍ വിലയില്ലാത്തതാണ്. ലോകത്തിലെ വലിയ ബഹുമതിയായ നോബെല്‍ സമ്മാനവും അവിടുത്തെ മുമ്പാകെ വിലയുളളതായിരിക്കുന്നില്ല. ഇത്തരം ലോകപരമായ അവാര്‍ഡുകളും ബഹുമതികളും ലഭിക്കുമ്പോള്‍ നിങ്ങള്‍ ഇളകിപ്പോകാറുണ്ടോ? ഈ കാര്യങ്ങള്‍ക്ക് ഏതിനെങ്കിലും വില കൊടുക്കുന്ന സഭതീര്‍ച്ചയായും ബാബിലോന്‍ ആയിത്തീരും.

ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ലോകത്തിന്റെ പ്രമാണങ്ങളനുസരിച്ച് ജീവിക്കുകയും ലോകത്തില്‍ ഔന്നത്യം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നിടത്താണ് ബാബിലോനിന്റെ വേശ്യാവൃത്തി കാണാന്‍ കഴിയുന്നത്. അങ്ങനെയാണ് അവളുടെ പാനപാത്രത്തില്‍ മ്ലേച്ഛത നിറയുന്നത്.

ഇക്കാര്യം നമ്മെ സംബന്ധിച്ച് എങ്ങനെയിരിക്കുന്നു? ഇവിടെ ഇതാ ഒരു പരീക്ഷണം. നിങ്ങളോടുതന്നെ ഒരു ചോദ്യം ചോദിക്കുക. ലോകത്തിലെ ഒരു മനുഷ്യജീവിയുടേയും- അതു മനുഷ്യരുടേതാകട്ടെ, സഭയിലെ മൂപ്പന്മാരുടേതാകട്ടെ- അംഗീകാരമോ മതിപ്പോ ഒരു ശതമാനംപോലും നിങ്ങളെ ബാധിക്കുകയില്ലെന്നു തികച്ചും സത്യസന്ധമായി നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ?

വാക്യം 5: ‘മര്‍മ്മം : മഹതിയാം ബാബിലോന്‍; വേശ്യമാരുടേയും മ്ലേച്ഛതകളുടേയും മാതാവ്’ എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതിയിട്ടുണ്ട്.

ബാബിലോന്‍ പല ആളുകള്‍ക്കും ഒരു മര്‍മ്മം (Mystery) ആണ്. കാരണം അവള്‍ യേശുവിനെ അനുഗമിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ഇങ്ങനെ അവള്‍ ലോകമെങ്ങുമുളള തന്റെ ലക്ഷക്കണക്കിനു ഭക്തരെ വിഡ്ഢികളാക്കുകയാണ്.

ബാബിലോനിനെ മഹാനഗരമെന്ന് വെളിപ്പാടു പുസ്തകത്തില്‍ 11 പ്രാവശ്യം പറഞ്ഞിരിക്കുന്നു. അതേസമയം ക്രിസ്തുവിന്റെ കാന്തയായ യെരുശലേമിനെ വിശുദ്ധനഗരം എന്നാണു വിളിച്ചിരിക്കുന്നത് (വെളി. 21:10). രണ്ടും തമ്മിലുളള വ്യത്യാസം ശ്രദ്ധിക്കുക. വേശ്യയും മണവാട്ടിയും തമ്മിലുളള വ്യത്യാസമാണ് ഇവിടെ വ്യക്തമാക്കുന്നത്. വേശ്യ മഹത്തായിരിക്കാം. എന്നാല്‍ കാന്ത വിശുദ്ധയാണ്. ഈ ലോകത്ത് (ക്രിസ്തീയ ഗോളത്തിലായാലും ശരി) മഹാനാകാന്‍ ആഗ്രഹിക്കുന്നവനെല്ലാം തീര്‍ച്ചയായും ബാബിലോനിന്റെ ഭാഗമായി മാറും. എന്നാല്‍ നമ്മുടെ അമ്പേഷണം വിശുദ്ധിയാണെങ്കില്‍ (എബ്ര. 12:14) നാം യെരുശലേമിന്റെ ഭാഗമായിത്തീരും. സുവിശേഷീകരണത്തിലും സാമൂഹികസേവനത്തിലും ബാബിലോന്‍ തല്പരയായെന്നു വരാം. എന്നാല്‍ വിശുദ്ധി. അതില്‍ അവള്‍ക്കു താല്പര്യമില്ല. ലോകത്തിലെ ആളുകളില്‍ മതിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചുളളതാണ് അവളുടെ പ്രവൃത്തികളെല്ലാം. അത്തരം ധാരാളം ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ ഇന്നുണ്ട്. സ്ഥിതിവിവരക്കണക്കുകളും വഞ്ചിക്കുന്നതാണ്. അന്തിമദിനത്തിലെ തീയ് വലിപ്പമോ അളവോ അല്ല മറിച്ച് ഗുണമാണ് പരിശോധിക്കുക (1 കൊരി. 3:13) യേശുവിനെപ്പോലെ ഒരു സേവകന്‍ ആകുന്നതിനുപകരം ആരെങ്കിലും ഒരു സംഘടനയിലോ സഭയിലോ നോതൃത്വമോ സ്ഥാനമോ ആണ് കൊതിക്കുന്നതെങ്കില്‍ അവന്‍ ബാബിലോനിലേക്കു മുന്നേറിക്കൊണ്ടിരിക്കുകയാണ്-ഇതിനകംതന്നെ അതിന്റെ ഒരു ഭാഗം ആയിട്ടില്ലെങ്കില്‍!

ബാബിലോനിനെ വേശ്യകളുടെ മാതാവ് എന്നാണു വിളിച്ചിരിക്കുന്നത് കാരണം വേശ്യകള്‍ ഒട്ടേറെ പേരുണ്ട്. കേവലം ഒന്നല്ല. ബാബിലോന്‍ തുടങ്ങിയത് റോമന്‍കത്തോലിക്കാസഭയുമായി ബന്ധപ്പെട്ടാണ്. ഒരു സംശയവും അതിനില്ല. എന്നാല്‍ റോമന്‍ കത്തോലിക്കാസഭയില്‍നിന്ന് ധാരാളം പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്ത് സഭകള്‍ ഉടലെടുത്തു. അവയും ഒടുവില്‍ വേശ്യമാരായി അവസാനിച്ചു. അവരുടെ മതാവിനെപ്പോലെ. അതുകൊണ്ടാണ് ബാബിലോനിനെ വേശ്യമാരുടേയും ഭൂമിയിലെ മ്ലേച്ഛതകളുടേയും മാതാവ് എന്നു വിളിച്ചിരിക്കുന്നത്. റോമന്‍ കത്തോലിക്കസഭാ നേതാക്കന്മാര്‍ മാത്രമാണോ മഹത്വവും ലോകപദവികളും അന്വേഷിക്കുന്നവര്‍? അത് അത്രയും തന്നെ പ്രെട്ടസ്റ്റന്റ്, പെന്തക്കോസ്ത് നേതാക്കളും അന്വേഷിക്കുന്നുണ്ട്.

അവരെ ആരെപ്പോലെയും ആയിരുന്നില്ല യേശു. കഴുതപ്പുറത്താണ് അവിടുന്ന് വാഹനമേറി വന്നത്. സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുളള അലങ്കാരങ്ങളൊന്നും തന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെയുളള യേശുവിന് എങ്ങനെയാണ് പൊന്നും വെള്ളിയും വിലയേറിയ രത്‌നങ്ങളും അണിഞ്ഞ് തിളങ്ങുന്ന ധൂമ്രവസ്ത്രവും ധരിച്ച് വരുന്ന ഒരു വധുവിനെ സ്വീകരിപ്പാന്‍ കഴിയുക? ആ ചിന്ത തന്നെ അസംബന്ധമാണ്.

വാക്യം 6: വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു. അവളെ കണ്ടിട്ട് അത്യന്തം ആശ്ചര്യപ്പെട്ടു.

നൂറ്റാണ്ടുകളായി റോമന്‍കത്തോലിക്കാസഭ മാത്രമല്ല പ്രൊട്ടസ്റ്റന്റുകാരും ദൈവത്തിന്റെ യഥാര്‍ത്ഥ വിശുദ്ധന്മാരെ പീഡിപ്പിച്ചിട്ടുണ്ട.് യഥാര്‍ത്ഥ ദൈവഭക്തരായ ലക്ഷക്കണക്കിനു ആളുകളെ ‘ക്രിസ്തീയ’ മതം പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്തിട്ടുണ്ട്. 16-ാം നൂറ്റാണ്ടില്‍ റോമന്‍ കത്തോലിക്കാ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാഞ്ഞ പ്രൊട്ടസ്റ്റന്റുകാരെ സ്‌പെയിനില്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. അക്കാലത്തെ പ്രൊട്ടസ്റ്റന്റുകാരും മെച്ചമല്ലായിരുന്നു. നിമജ്ജനസ്‌നാനം പ്രസംഗിച്ച അനേകരെ യൂറോപ്പില്‍ അവര്‍ കൊന്നൊടുക്കി. തുടര്‍ന്നുളള നൂറ്റാണ്ടുകളില്‍, ദൈവത്തിന്റെ മുഴുവന്‍ ആലോചനയുടേയും ഏതെങ്കിലും ഭാഗം പ്രസംഗിച്ചതിന് വിശുദ്ധന്‍മാരെ- ‘ക്രിസ്തീയ സഹോദരന്‍മാരെ’ -കൊന്നു. ഒന്നുകില്‍ വാളുകൊണ്ട്; അല്ലെങ്കില്‍ നാവുകൊണ്ട്. ഉവ്വ്, യേശുവിന്റെ യഥാര്‍ത്ഥസാക്ഷികളുടെ രക്തം കുടിച്ചു മത്തുപിടിച്ചവരാണ് ബാബിലോനും അവളുടെ പുത്രിമാരും.

പക്ഷേ ദൈവം എല്ലാറ്റിന്റേയും ഒരു കണക്കുസൂക്ഷിക്കുന്നു. അന്തിമ ദിവസത്തില്‍ അവിടുന്ന് എല്ലാവരോടും തക്കവണ്ണം പകരം ചെയ്യും. ആരും രക്ഷപ്പെടുകയില്ല. ദൈവം പ്രതികാരം ചെയ്യുമെന്നു പറഞ്ഞിരിക്കുന്നു. അവിടുന്നു വാക്കുപാലിക്കുകതന്നെ ചെയ്യും. (റോമ. 12:19).

വാക്യം 7,8: ദൂതന്‍ എന്നോടു പറഞ്ഞത്: നീ ആശ്ചര്യപ്പെടുന്നത് ഈ സ്ത്രീയുടേയും ഏഴുതലയും പത്തുകൊമ്പും ഉളളതായി അവളെ ചുമക്കുന്ന മൃഗത്തിന്റേയും മര്‍മ്മം ഞാന്‍ പറഞ്ഞുതരാം. നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി അഗാധത്തില്‍ നിന്നു കയറി നാശത്തിലേക്കു പോകുവാന്‍ ഇരിക്കുന്നതും ആകുന്നു. ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുളളതുമായ മൃഗത്തെ ലോകസ്ഥാപനം മുതല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതാതിരിക്കുന്ന ഭൂവാസികള്‍ കണ്ടു അതിശയിക്കും:

മൃഗം അഗാധത്തില്‍ നിന്നാണു വന്നത്. മനുഷ്യര്‍ മരിക്കുമ്പോള്‍ അവരെ അഗാധകൂപത്തിലേക്കല്ല അയയ്ക്കുന്നത്. അവര്‍ മാനസാന്തരപ്പെടാത്തവരാണങ്കില്‍ ലൂക്കോസ് 16:23 ല്‍ യേശു പറഞ്ഞതുപോലെ അവര്‍ പാതാളത്തിലേക്കു പോകും. അടികാണാത്ത അഗാധകൂപത്തില്‍ തടവുകാരായ ഭൂതങ്ങളാണ് കഴിയുന്നത്. അതുകൊണ്ട് അഗാധകൂപത്തില്‍ നിന്നു കയറി വരുന്നത് തീര്‍ച്ചയായും ഒരു ഭൂതം ആയിരിക്കണം. എതിര്‍ക്രിസ്തുവിനെ നിയന്ത്രിക്കുന്ന ഒരു ദുഷ്ടാത്മാക്കള്‍ ആണിത്. ഇന്നു ലോക ഭരണാധികാരികളെ ഇതുപോലെ ദുഷ്ടാത്മാവ് നിയന്ത്രിക്കുന്നുണ്ട്. ലോകത്തെ വലിയ ചക്രവര്‍ത്തിമാരെ ആരെ എങ്കിലും നിയന്ത്രിച്ചിരുന്ന ദുഷ്ടശക്തിയാണ് ഈ കയറി വരുന്നത് എന്നാവാം ‘ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും’ എന്നപ്രയോഗം സൂചിപ്പിക്കുന്നത്. യോഹന്നാന്റെ കാലത്ത് ഈ ദുഷ്ടാത്മാവ് അഗാധകൂപത്തിലായിരുന്നു. എന്നാല്‍ അന്ത്യകാലത്ത് എതിര്‍ക്രിസ്തുവിനെ നിയന്ത്രിക്കാന്‍ ഈ ശക്തിയെ ദൈവം അനുവദിച്ചതായിരിക്കണം.

വാക്യം 9-11 : ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്. തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു. അഞ്ചുപേരും വീണുപോയി. ഒരുത്തന്‍ ഉണ്ട്. മറ്റവന്‍ ഇതുവരെ വന്നിട്ടില്ല. വന്നാല്‍ പിന്നെ അവന്‍കുറഞ്ഞൊന്ന് ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും ഏഴുവരില്‍ ഉള്‍പ്പെട്ടവനും തന്നേ. അവന്‍ നാശത്തിലേക്കു പോകുന്നു.

വെളിപ്പാട് പുസ്തകം ഏ.ഡി 96ല്‍ എഴുതുമ്പോള്‍ അതിനകം അഞ്ചു ലോകസാമ്രാജ്യങ്ങള്‍ വന്നുപോയി-മിസ്രയിം, അശ്ശൂര്‍, ബാബിലോന്‍, മേദ്യപാര്‍സ്യ, ഗ്രീസ്. റോം അപ്പോഴും ഉണ്ട്. മറ്റൊരെണ്ണം വരേണ്ടതായിരിക്കുന്നു. ഇത് ഏതാണെന്നു നമുക്ക് അറിയില്ല. എന്നാല്‍ കഴിഞ്ഞ 1900 വര്‍ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ലോകത്തിലെ ഏതെങ്കിലും വന്‍ശക്തിയെയാണ് ഇതു കുറിക്കുന്നത്. ഈ സാമ്രാജ്യം അല്പകാലം ഇരിക്കും. പക്ഷേ അവനും നശിപ്പിക്കപ്പെടും.

വാക്യം 12-14: നീ കണ്ട പത്തുകൊമ്പ് പത്തു രാജാക്കന്മാര്‍. അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല. മൃഗത്തോട് ഒന്നിച്ച് ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരെപ്പോലെ അധികാരം പ്രാപിക്കുംതാനും. ഇവര്‍ ഒരേ അഭിപ്രായമുളളവര്‍, തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന് ഏല്പിച്ചുകൊടുക്കുന്നു. അവര്‍ കുഞ്ഞാടിനോടു പോരാടും. താന്‍ കര്‍ത്താവും രാജാധിരാജാവും ആകുകകൊണ്ട് കുഞ്ഞാടു തന്നോടു കൂടെയുളള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.

പത്തുകൊമ്പുകള്‍ പത്തു രാഷ്ട്രങ്ങളാണ്. ഇവിടെ പറഞ്ഞിരിക്കുന്ന ‘ഒരു നാഴിക’ എന്നതു ദൈവം ലോകത്തെ ന്യായംവിധിക്കുന്ന ന്യായവിധിയുടെ നാഴികയാണ്. പത്തു രാഷ്ട്രങ്ങളും അവയുടെ ശക്തിയും അധികാരവും എതിര്‍ക്രിസ്തുവിനെ ഏല്പിക്കും.

ദാനിയേല്‍ 7: 24ല്‍ നാം വായിക്കുന്നു: ”പത്തു കൊമ്പുകളോ………. പത്തു രാജാക്കന്മാര്‍ ആകുന്നു. അവരുടെശേഷം മറ്റൊരുത്തന്‍ എഴുന്നേല്ക്കും. അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുളളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.” എതിര്‍ക്രിസ്തു പത്തു രാജാക്കന്മാരില്‍ മൂന്നുപേരെ പൂര്‍ണ്ണമായി നിലം പരിചാക്കുകയും അവശേഷിക്കുന്ന ഏഴെണ്ണത്തെ ഭരിക്കുകയും ചെയ്യും.

എതിര്‍ക്രിസ്തു പിന്നീട് കുഞ്ഞാടിനോടു യുദ്ധം പ്രഖ്യാപിക്കും. അതൊരു നീണ്ട പോരാട്ടം ആയിരിക്കുകയില്ല. ചില നിമിഷങ്ങള്‍ക്കകം തന്നെ തന്റെ വായിലെ വചനത്താല്‍ കര്‍ത്താവ് സൈന്യത്തെ നശിപ്പിക്കും. തന്റെ കാന്ത, 144000 പേര്‍-വിളിക്കപ്പെട്ടവരും, തെരെഞ്ഞടുക്കപ്പെട്ടവരും വിശ്വസ്തരും-പോരാട്ടത്തില്‍ കര്‍ത്താവിനോടുകൂടെ ഉണ്ടായിരിക്കും. വിളിക്കപ്പെട്ടവര്‍ അനേകര്‍, തെരെഞ്ഞടുക്കപ്പെട്ടവര്‍ ചുരുക്കം. വിശ്വസ്തര്‍ അതിലും ചുരുക്കം. നാം വിശ്വസ്തരായിരിക്കുന്നുവോ? നമ്മുടെ വിശ്വസ്തത പരീക്ഷിക്കപ്പെടുന്നത് വലിയ കാര്യങ്ങളെക്കാള്‍ ചെറിയ കാര്യങ്ങളിലാണ്. യേശുവിന്റെ ഏറ്റവും ചെറിയ കല്പനകള്‍ പാലിക്കുന്നതില്‍ വിശ്വസ്തരായിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

വാക്യം 15-18 : പിന്നെ അവന്‍ എന്നോടു പറഞ്ഞത്: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെളളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. നീ കണ്ട പത്തുകൊമ്പും മൃഗവും വേശ്യയെദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും. അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‌വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു. നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്‍മാരുടെമേല്‍ രാജത്വമുളള മഹാനഗരം തന്നേ.

വേശ്യയ്ക്ക് ലോകം മുഴുവന്‍ സ്വാധീനം ഉണ്ട്. എന്നാല്‍ ഒടുവില്‍ ദശരാഷ്ട്രരാജത്വം അവളെ ദ്വേഷിക്കും. തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായാണ് രാഷ്ട്രീയശക്തികള്‍ ക്രിസ്തീയമതസംവിധാനത്തെ ഉപയോഗിക്കുന്നത്. പക്ഷേ ഒരിക്കല്‍ അവരുടെ ഉദ്ദേശ്യം സാധിച്ചുകഴിഞ്ഞാല്‍ ബാബിലോനോട് അവര്‍ക്കു മറ്റുതാല്പര്യം ഒന്നുമില്ല.

ചില വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് ഇരുസ്ഥാനാര്‍ത്ഥികളും തങ്ങള്‍ വീണ്ടും ജനിച്ചവരാണെന്ന് അവകാശപ്പെട്ടു. ഇലക്ഷനില്‍ ഇവര്‍ അതു തുറപ്പുചീട്ടാക്കുവാനുളള കാരണം അമേരിക്കന്‍ ജനതയില്‍ നല്ലൊരുപങ്ക് വീണ്ടും ജനിച്ചവരാണെന്ന് അവകാശപ്പെടുന്നവരാണ് എന്നു മനസ്സിലാക്കിയതാണ്. വീണ്ടും ജനിച്ച ആളുകളുടെ വോട്ടുകിട്ടാന്‍ ഇതേ മാര്‍ഗ്ഗമുളളുവെന്ന് അവര്‍ക്കറിയാം. എന്നാല്‍ തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ പിന്നെ പ്രസിഡന്റിന് അവരെക്കൊണ്ട് ആവശ്യമൊന്നുമില്ല-അടുത്ത ഇലക്ഷന്‍ വരുന്നതുവരെ.

ഏതുരാജ്യത്തും ഇന്നും ഭരണത്തില്‍ വരുന്നവര്‍ക്കു ചിലസാഹചര്യങ്ങളില്‍ കളളം പറയേണ്ടിരും. ഏതു രാജ്യത്തിലേയും രാഷ്ട്രീയത്തിന്റെ ഒരുഭാഗമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. സാത്താനാണ് എല്ലാ വ്യാജത്തിന്റേയും പിതാവെന്ന് യേശു പറഞ്ഞിട്ടുണ്ട് (യേഹ. 8:44). എങ്കില്‍ അങ്ങനെയൊരാള്‍ക്ക് എങ്ങനെ വീണ്ടും ജനിച്ചവനായിരിക്കാന്‍ കഴിയും? അത് അസാധ്യമാണ്. ഇന്ന് ഒരു രാജ്യത്തേയും ഭരണാധികാരിക്ക് യേശുവിന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല എന്നതിന്റെ വ്യക്തമായ തെളിവ് ഇതാണ്.

‘ക്രിസ്തീയ’ പ്രസംഗകരും രോഗശാന്തിശുശ്രൂഷക്കാരും വേദിയില്‍ ഹൈന്ദവനായ രാഷ്ട്രീയനേതാവിനേയും ഒപ്പം ഇരുത്തുകയും അദ്ദേഹവും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നത് ഇന്ന് ഇന്ത്യയില്‍ സാധാരണകാഴ്ചയാണ്. ഇങ്ങനെ അവര്‍ സുവിശേഷസന്ദേശത്തെ തീര്‍ത്തും ലോകത്തോട് അനുരഞ്ജനപ്പെടുത്തിയിരിക്കുന്നു. യേശു പുരുഷാരത്തോട് പ്രസംഗിക്കുമ്പോള്‍ ഒപ്പം വേദിയിലിരിക്കാന്‍ ഹേരോദാവിനേയോ പീലാത്തോസിനേയോ ക്ഷണിക്കുന്നതു സങ്കല്പിക്കാനാവുമോ? എന്നാല്‍ ഇന്നത്തെ ക്രിസ്തീയപ്രസംഗകര്‍ അനുഗമിക്കുന്നത് മറ്റൊരു യേശുവിനെയാണ്. എന്നിട്ടും അനേകം ക്രിസ്ത്യാനികളും ഈ വഞ്ചന തിരിച്ചറിയാതിരിക്കുന്നു!

ബാബിലോന്യക്രിസ്തീയതയെ രാഷ്ട്രീയശക്തികള്‍ അവയുടെ ഉദ്ദേശ്യപ്രാപ്തിക്കായി ഉപയോഗിച്ചുകഴിയുമ്പോള്‍ അവര്‍ അവളെ വെറുക്കുകയും തീകൊണ്ടു ദഹിപ്പിക്കുകയും ചെയ്യും. ഒരിക്കല്‍ തങ്ങള്‍ കൈകോര്‍ത്ത രാഷ്ട്രീയശക്തികളാല്‍ തന്നെ വ്യാജക്രിസ്തീയതയുടെമേല്‍ ഇങ്ങനെ ദൈവം ന്യായവിധി നടത്തും.

വ്യാജക്രിസ്തീയതയുടെ സത്ത എന്തെന്ന് ഈ അധ്യായത്തില്‍നിന്നു മനസ്സിലാകും-മതം, പണസമ്പാദനം, രാഷ്ട്രീയ അധികാരം ഇവയുടെ ഒരു കലര്‍പ്പാണത്.

മനുഷ്യവംശത്തിന്റെ തുടക്കം മുതല്‍ രണ്ടുതരം മതങ്ങളെ നാം കാണുന്നു- ഒന്ന് കയിനില്‍ നിന്നുളളത്. മറ്റേത് ഹാബേലിന്റേത്. കയിന്‍ ഒരു നിരീശ്വരവാദി ആയിരുന്നില്ല. ആഴത്തില്‍ മതബോധമുളള ഒരുവനായിരുന്നു. അവന്‍ വിഗ്രഹാരാധി ആയിരുന്നില്ല. സത്യദൈവത്തിന് യാഗം കഴിക്കുന്നതില്‍ അവന്‍ വിശ്വസിച്ചു. ദൈവഭക്തിയുടെ ഒരു വേഷം അവനുണ്ടായിരുന്നു. എന്നാല്‍ അവന്‍ കാര്‍ഷികവിളവുകള്‍ യാഗമായി കൊണ്ടുവന്നപ്പോള്‍ ഹാബേല്‍ കുഞ്ഞാടിന്റെ രക്തവുമായാണ് വന്നത്. ദൈവം ഹാബേലിന്റെ യാഗത്തില്‍ പ്രസാദിച്ചു. ആകാശത്തുനിന്നു തീ ഇറങ്ങി ഹാബേലിന്റെ യാഗത്തെ ദഹിപ്പിച്ചുകൊണ്ടായിരിക്കാം ദൈവപ്രസാദം വെളിപ്പെടുത്തിയത്. എന്നാല്‍ കയീന്‍ ഇതു കണ്ടപ്പോള്‍ അസൂയപ്പെട്ടു-കാരണം അവന്റെ യാഗത്തിന്‍മേല്‍ ഇത്തരം തീ ഇറങ്ങിയില്ല. അതുകൊണ്ട് അവന്‍ ഹാബേലിനെ കൊലപ്പെടുത്തി. ലോകചരിത്രത്തിലെ ആദ്യകൊലപാതകം, മതപരമായ ഒരു നരഹത്യആയിരുന്നു. അസൂയയായിരുന്നു അതിന്റെ ഹേതു. ‘സ്ത്രീ വിശുദ്ധന്മാരുടെ രക്തം കുടിച്ചു മത്തയായിരിക്കുന്നു’ എന്ന് വെളി. 17:6ല്‍ നാം കാണുന്നതിന്റെ തുടക്കം ഇവിടെയാണ്. ഒരു വിശുദ്ധന്റെ രക്തം ചൊരിഞ്ഞ ആദ്യത്തെ ആള്‍ കയീനാണ്. ബാബിലോന്യമതത്തിന്റെ തുടക്കം നാം കയീനില്‍ കാണുന്നു; സത്യവിശ്വാസത്തിന്റെ തുടക്കം ഹാബേലിലും.

നോഹയുടെ കാലത്ത് ദൈവം കയീന്റെ സന്തതിപരമ്പരകളെ മുഴുവന്‍ നശിപ്പിച്ചിട്ട് എല്ലാം പുതുതായി തുടങ്ങി. നോഹ കയീന്റെയല്ല ശേത്തിന്റെ മകനായിരുന്നു. കയീന്റെ പിന്തുടര്‍ച്ചക്കാര്‍ ആരും ഇന്നു ഭൂമിയിലില്ല. പക്ഷേ നോഹയുടെ സന്തതി പരമ്പരയില്‍തന്നെ വേഗത്തില്‍ ഒരു വിഭജനം വന്നു. നോഹയ്ക്ക് ദൈവഭക്തനായ ഒരു മകനുണ്ടായിരുന്നു-ശേം. അഭക്തനായ മറ്റൊരു മകനും അവനുണ്ടായി-ഹാം. ശേം അനുഗ്രഹിക്കപ്പെട്ടു. ഹാമോ ശാപഗ്രസ്തനായിത്തീര്‍ന്നു. ശേമില്‍നിന്ന് അബ്രഹാമും യഹൂദാവംശവും ക്രിസ്തുവും വന്നു.

പിതാവിനെ ബഹുമാനിക്കാതിരുന്നതുകൊണ്ട് ഹാം ശപിക്കപ്പെട്ടു. (ഉല്പ. 9:22-27). ഹാം അധികാരത്തെ ബഹുമാനിക്കാതിരുന്നതുകൊണ്ടാണ് അവന്റെ സന്തതി പരമ്പര മുഴുവന്‍ ശാപത്തിന് അധീനമായതെന്ന കാര്യം ശ്രദ്ധേയമാണ്.ദൈവികനിയോഗത്താലുളള അധികാരത്തോടുളള മറുതലിപ്പ് ബാബിലോനിന്റെ ഭാഗമാണ്. മാതാപിതാക്കളെ ബഹുമാനിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കില്‍ അവര്‍ ബാബിലോനിന് ഇരയായിത്തീരും. ഹാമിന് ഒരു മകനുണ്ടായിരുന്നു കൂശ്. കൂശിന്റെ മകനായിരുന്നു നിമ്രോദ്. അവനാണ് ബാബിലോനിന്റെ (ബാബേല്‍) ആദ്യരാജത്വം സ്ഥാപിച്ചത്. (ഉല്പ 10:6-10). ദൈവത്തോടുളള മത്സരത്തിന്റെ ഭാഗമായി അവര്‍ തുടര്‍ന്ന് ബാബേല്‍ഗോപുരം പടുത്തുയര്‍ത്തിയത് നാം വായിക്കുന്നു(ഉല്പ. 11).

ചരിത്രം പറയുന്നത് നിമ്രോദ് ഒരു വലിയനായാട്ടുവീരനായിരുന്നു എന്നാണ്. അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കി പ്രശസ്തനും ലോകനായകനുമായിത്തീര്‍ന്നു. എതിര്‍ക്രിസ്തുവിന്റെ പ്രതിരൂപമാണവന്‍. ആകാലത്ത് നോഹയുടെ മകന്‍ ശേം ദൈവദാസനെന്ന നിലയില്‍ പ്രവചിക്കുന്നവനായിരുന്നു. എതിര്‍ക്രിസ്തുവിന്റെ മ്ലേച്ഛതകള്‍ക്കെതിരെ നില്ക്കുന്ന സഭയുടെ നിഴലായിരുന്നു ശേം. ഒടുവില്‍ നിമ്രോദ് കൊല്ലപ്പെട്ടു- – അമാനുഷിക ശക്തികൊണ്ട് ശേം ആയിരിക്കാം അതുചെയ്തത് . പക്ഷേ നിമ്രോദ് കൊല്ലപ്പെട്ടതോടെ തന്റെ നില പരുങ്ങലിലാണെന്നും ആളുകളുടെമേലുളള സ്വാധീനം നഷ്ടമാകുമെന്നും കണ്ട് നിമ്രോദിന്റെ ഭാര്യ സെമിരാമിസ് ബുദ്ധിപൂര്‍വ്വം ഒരുകാര്യം ചെയ്തു. ധാര്‍മിക ബോധം ഇല്ലാത്ത ഒരു സ്ത്രീയായിരുന്നതിനാല്‍ അവള്‍ ആരില്‍നിന്നോ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചിട്ട് അതു നിമ്രോദ് പുനരവതരിച്ചതാണെന്ന് പറഞ്ഞു പരത്തി. ‘അമ്മയേയും മകനേയും’ ആരാധിക്കുന്നതിന്റെ തുടക്കം അവിടെയാണ്. ആ ആരാധന പിന്നീട് റോമന്‍കത്തോലിക്കാസഭ അതു ‘മറിയയും ഉണ്ണിയേശുവും ‘ എന്നു പേരിട്ട് ഏറ്റെടുത്തു നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്നു. ക്രിസ്തു ജനിക്കുന്നതിനും നൂറുകണക്കിനുവര്‍ഷം മുമ്പുമുതലേ ലോകമെമ്പാടും ‘മാതാവിന്റേയും പുത്രന്റേയും’ ബിംബങ്ങള്‍ ഉണ്ടായിരുന്നു. സത്യത്തില്‍ അതു സെമിരാമിസിന്റേയും മകന്റേയും വിഗ്രഹങ്ങളാണ്.

യിസ്രായേല്യരും ബാബിലോന്യ മതത്തില്‍ സ്വാധീനിക്കപ്പെട്ടു വഷളായിപ്പോയി. യിരെമ്യാവിന്റെ കാലത്ത് അവരും ‘ആകാശരാജ്ഞി’ക്കു ധൂപംകാട്ടുന്നതു പതിവായിരുന്നു(യിരെ. 44:15-19). മറിയ ജനിക്കുന്നതിനും 600 വര്‍ഷം മുമ്പേ അവര്‍ ആകാശരാജ്ഞിയെ ആരാധിച്ചിരുന്നു. യിസ്രായേല്യ സ്ത്രീകള്‍ തമ്മൂസിനെക്കുറിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നതായി യെഹ. 8:14 ല്‍ നാം വായിക്കുന്നു. തമ്മൂസ് എന്നത് ‘ സെമിരാമീസിന്റെ മകനായി പുനരവതരിച്ച നിമ്രോദി’ന്റെ പേരായിരുന്നു (ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ വ്യാജാനുകരണമായി സാത്തന്‍ ചെയ്തതാണിത്). മാതാവും പുത്രനും അക്കാലത്തു ‘ സെമിരാമിസും തമ്മൂസും ‘ ആയിരുന്നു.

ചരിത്രം പറയുന്നത് ബാബിലോന്യരായ വിഗ്രഹാരാധികള്‍ തമ്മൂസ് എന്നതിന്റെ ആദ്യഅക്ഷരത്തിന്റെ പ്രതീകമായി ഇംഗ്ലീഷിലെ ‘ടി’ എന്ന അക്ഷരം സ്വയം അടയാളപ്പെടുത്തുമായിരുന്നു എന്നാണ്. ക്രൂശിന്റെ അടയാളം വരയ്ക്കുന്നതും ക്രിസ്തീയമോ, റോമന്‍കത്തോലിക്കാസഭയില്‍ ഉത്ഭവിച്ചതോ അല്ല, മറിച്ച് ബാബിലോന്യമാണ്. സൂര്യാരാധനയും ബാബിലോന്യമതത്തില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് വിഗ്രഹാരാധനക്കാര്‍ സൂര്യന്റെ പ്രതീകമായ വട്ടത്തിലുളള അട തിന്നുമായിരുന്നു. ബാബിലോന്യ ദൈവങ്ങളുടെ തലയ്ക്കു പിന്നില്‍ സൂര്യബിംബം വരയ്ക്കുന്നതും അവരുടെ പതിവായിരുന്നു. ഇന്നു നാം ‘ദിവ്യത്വമുളളവരുടെ ‘ തലയ്ക്കുചുറ്റും വരയ്ക്കുന്ന പ്രകാശവലയം ഇതാണ്. സെമിരാമിസിന്റേയും തമ്മൂസിന്റേയും തലയ്ക്കുചുറ്റും ചിത്രത്തില്‍ ഇത്തരം പ്രകാശവലയം ഉണ്ടായിരുന്നു. യേശുവിന്റേയും മറിയയുടേയും ചിത്രങ്ങള്‍ ഇന്നു തലയ്ക്കുചുറ്റും പ്രകാശവലയവുമായി വരയ്ക്കുന്നത് ഈ ബാബിലോന്യ സ്വാധീനം മൂലമാണ്.

വിഗ്രഹാരാധന അധാര്‍മ്മികതയിലേക്കു നയിക്കുന്നു. മധ്യകാലഘട്ടത്തിലെ പല മാര്‍പാപ്പാമാരും നയിച്ചിരുന്ന കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചു ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റോം ആണ് വേശ്യമാരുടെ മാതാവ്. സംശയമില്ല പക്ഷേ അവളുടെ പുത്രിമാരും മെച്ചമല്ല – പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്തുസഭാ നേതാക്കളിലേക്കും അധാര്‍മ്മികത പടര്‍ന്നു പിടിച്ചിട്ടുണ്ടല്ലോ.

ഈ വിഷയത്തെക്കുറിച്ചുളള വിശദമായപഠനത്തിന് അലക്‌സാണ്ടര്‍ ഹിസ്ലോപ്പിന്റെ ‘രണ്ടു ബാബിലോണുകള്‍’എന്ന ഗ്രന്ഥം വായിക്കുക. കൊന്ത ചൊല്ലുക, ആരാധനയില്‍ മെഴുകുതിരി കത്തിക്കുക തുടങ്ങിയ അനേകം ആചാരങ്ങള്‍ ബാബിലോനില്‍ ആരംഭിച്ചതാണെന്നും അതില്‍ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുമതത്തെ രാഷ്ട്രമതമായി എ ഡി നാലാം നൂറ്റാണ്ടില്‍ പ്രഖ്യാപിച്ചപ്പോള്‍ ഈ ആചാരങ്ങളെ റോമന്‍കത്തോലിക്കാ സഭ ഏറ്റെടുക്കുകയായിരുന്നു.

അദ്ധ്യായം 18

വാക്യം 1,2: അനന്തരം ഞാന്‍ വലിയ അധികാരമുളള മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങുന്നതു കണ്ടു. അവന്റെ തേജസ്സിനാല്‍ ഭൂമി പ്രകാശിച്ചു. അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞത്: വീണു പോയി; മഹതിയാം ബാബിലോന്‍ വീണുപോയി. ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മക്കളുടേയും തടവും അശുദ്ധിയും അറപ്പുമുളള സകലപക്ഷികളുടേയും തടവുമായിത്തീര്‍ന്നു.

പതിനേഴാം അധ്യായം ബാബിലോനിനെ മതപരമായ വ്യവസ്ഥയെന്ന നിലയില്‍ ചിത്രീകരിക്കുമ്പോള്‍ 18-ാം അധ്യായം അതിനെ ഒരു വാണിജ്യപരമായ വ്യവസ്ഥ എന്നനിലയിലാണു ചിത്രീകരിക്കുന്നത്. ഇവ അന്യോന്യം ചേര്‍ന്നു പോകുന്നതാണ്.

എങ്ങനെയാണു ബാബിലോന്‍ ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടം ആയി മാറിയത്? എങ്ങനെ ഈ ദുഷ്ടശക്തികള്‍ക്കു അവിടം കയ്യടക്കാന്‍ കഴിഞ്ഞു? വിശുദ്ധിക്കും നിര്‍മ്മലതയ്ക്കും വേണ്ട ഊന്നല്‍ നല്‍കാതിരുന്നതുകൊണ്ടാണ് ഇതു സംഭവിച്ചത്. മഹത്വം, പദവി, സമ്യദ്ധി എന്നിവയിലാണ് ഒരു സഭയുടെ ഊന്നലെങ്കില്‍ അശുദ്ധാത്മാക്കള്‍ വളരെ വേഗം അവിടെ കൂടുകൂട്ടും. മറിച്ച് വിശുദ്ധിക്കും നിര്‍മലതയ്ക്കും പ്രാധാന്യം നല്‍കിയാല്‍ അതിവേഗം ദുഷ്ടശക്തികള്‍ അവിടം വിട്ടോടുന്നതു കാണാം. എന്നാല്‍ വിശുദ്ധിക്ക് ഊന്നല്‍ കൊടുക്കുന്ന ഒരുസഭയെ കണ്ടെത്തുക ഇന്നു തുലോം ദുഷ്‌കരമാണ്. ഒരു സഭ ഇതിന് പ്രാധാന്യംകൊടുക്കാന്‍ തുടങ്ങിയാല്‍ ഉടനെ അവര്‍ പൂര്‍ണത പ്രസംഗിക്കുന്നവരാണെന്ന കുറ്റപ്പെടുത്തല്‍ ഉയരുകയായി. അതുകേട്ട് സഭാനേതൃത്വം ഭയത്തോടെ പിന്തിരിയുകയും പ്രസംഗം അവസാനിപ്പിക്കുകയും ചെയ്യും. മറുവശത്ത് യഥാര്‍ത്ഥവിശുദ്ധിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ആരംഭിച്ച സഭകളില്‍ ചിലത് നിയമാനുസാരികളായ പരീശന്മാരെക്കൊണ്ട് ഇന്നു നിറഞ്ഞിരിക്കുന്നു. അങ്ങനെ അശുദ്ധാത്മാക്കള്‍ അവിടെയും ആവാസസ്ഥലം കണ്ടെത്തിയിരിക്കുന്നു! അതുകൊണ്ട് ലോകമയത്വം, നിയമാനുസരണം എന്നീ രണ്ടു പരകോടികള്‍ക്കെതിരേയും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.

വാക്യം 3: അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകല ജാതികളും കുടിച്ചു. ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു.

ബാബിലോനിലൂടെ ഭൂമിയിലെ വ്യാപാരികള്‍ സമ്പന്നരാകുന്നതിന്റെ ഒരു ഉദാഹരണം മാത്രം നോക്കുക. ക്രിസ്മസ്‌കാലത്തു കാര്‍ഡുകളും സമ്മാനങ്ങളുമായി എത്രകോടിരൂപയും ഡോളറുമാണ് ലോകമെങ്ങും ചെലവഴിക്കപ്പെടുന്നത്! -എല്ലാം യേശുവിന്റെ പേരിലാണ്! ക്രിസ്തുവിന്റെ ജന്മദിനാഘോഷം എല്ലാവര്‍ഷവും വലിയ വ്യാപാരത്തിനുളള അവസരം ആക്കി മാറ്റിയിരിക്കുന്നു. ക്രിസ്മസ്‌കാലത്ത് വിശ്വാസികളെന്നു പറയുന്നവര്‍പോലും സാന്താക്ലോസുമായി ചങ്ങാത്തത്തിലാണ്. ഇതെല്ലാം തീര്‍ത്തും ബാബിലോന്യമാണ്. സത്യത്തില്‍ ഈ ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്നത് സൂര്യദേവന്റെ ജന്മദിനമാണ്. ദക്ഷിണായനം കഴിഞ്ഞ് സൂര്യന്‍ വടക്കോട്ടു നീങ്ങുന്ന മകരസംക്രമസമയം ഡിസംബര്‍ ഇരുപത്തഞ്ചിനോട് അടുത്താണ്. ഉത്തരാര്‍ദ്ധഗോളത്തില്‍ ഈ ദിവസത്തിനുശേഷം പകലിനു നീളം കൂടും. അതുകൊണ്ട് പലനൂറ്റാണ്ടുകളായി ഡിസംബര്‍ 25 സൂര്യദേവന്റെ ജന്മനാളായി ആഘോഷിക്കാറുണ്ടായിരുന്നു. യൂറോപ്പിലെ ജാതികള്‍ ‘ക്രിസ്ത്യാനി’കളായി മാറിയപ്പോള്‍ അവര്‍ ഈ ദിനത്തെ യേശുവിന്റെ ജന്മദിനമായി ചിത്രീകരിച്ച് ആഘോഷം തുടര്‍ന്നു എന്നേയുളളു ! ഇന്നിപ്പോള്‍ ലോകമെങ്ങുമുളള ബിസിനസുകാര്‍ക്ക് ഇതു പണം കൊയ്യാനുളള നല്ല ഒരവസരം ആയി മാറിയിരിക്കുന്നു!

വാക്യം 4,5: വേറൊരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടത്: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടുപോരുവിന്‍. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു. അവളുടെ അകൃത്യം ദൈവം ഓര്‍ത്തിട്ടുമുണ്ട്.

ബാബിലോന്യസംവിധാനത്തിന്റെ ദുഷിപ്പില്‍ തന്റെ കുഞ്ഞുങ്ങളില്‍ ചിലര്‍ അകപ്പെട്ടുപോയാല്‍ അതു ദൈവത്തിന് എത്രവലിയ സങ്കടമാണ്! അതുകൊണ്ട് സ്വര്‍ഗ്ഗത്തില്‍നിന്നുളള വിളി ‘എന്റെ ജനമേ, അവളില്‍ നിന്നു പുറപ്പെട്ടു പോരുവീന്‍’ എന്നാണ്. ‘നിങ്ങള്‍ എന്റെ ജനമാണ്, ഈ ദുഷിച്ച സംവിധാനത്തിനുളളില്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുവാന്‍ സാധിക്കും? അവളില്‍നിന്ന് ഉടനെ വേര്‍പെട്ടുപോരുക. അങ്ങനെ അവളുടെ പാപത്തില്‍ നിങ്ങള്‍ ഓഹരിക്കാരാകാതിരിക്കട്ടെ. അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അവള്‍ക്കുളള ശിക്ഷാവിധിയില്‍ പങ്കുകാരായിത്തീരും’ എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ ദൈവത്തിന്റെ ഹ്യദയത്തിനുളള വേദന നിങ്ങള്‍ കാണുന്നുണ്ടോ?

നിര്‍മ്മലത ഇല്ലാതെ മതം, ദൈവവചനത്തിന്റെ സ്ഥാനത്ത് ആചാരങ്ങള്‍ എന്നിവയുളള ഏതു സംവിധാനത്തില്‍നിന്നും പുറപ്പെട്ടു പോരുവാനാണ് ഓരോ വിശ്വാസിക്കുമുളള വിളി.

കേള്‍പ്പാന്‍ ചെവിയുളളവന്‍ കേള്‍ക്കട്ടെ.

വാക്യം 6,7: അവള്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്കു പകരം ചെയ്യുവിന്‍. അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്ക് ഇരട്ടിച്ചു കൊടുക്കുവിന്‍. അവള്‍ കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലക്കിക്കൊടുക്കുവിന്‍. അവള്‍ തന്നെത്താന്‍ മഹത്വപ്പെടുത്തി പുളേച്ചടത്തോളം അവള്‍ക്കു പീഡയും ദുഃഖവും കൊടുക്കുവിന്‍. ‘രാജ്ഞിയായിട്ട് ഞാന്‍ ഇരിക്കുന്നു. ഞാന്‍ വിധവയല്ല. ദുഃഖം കാണുകയുമില്ല’ എന്ന് അവള്‍ ഹൃദയംകൊണ്ടു പറയുന്നു.

അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുളള ശബ്ദം ന്യായവിധി പ്രഖ്യാപിച്ചു.

ബാബിലോനിന്റെ അടിസ്ഥാന സത്ത ഈ വാക്യത്തില്‍ ഒരു വാചകത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. ‘അവള്‍ തന്നെത്താന്‍ മഹത്വപ്പെടുത്തി’അവള്‍ അന്വേഷിച്ചത് ആളുകളുടെ മാനം ആണ്. ഏല്ലാറ്റിനും ഉപരി നാം കരുതി കൊള്ളേണ്ടത് ഇതാണ്-സ്വന്ത മഹത്വം അന്വേഷിക്കുന്നവന്‍ അതിവേഗം ബാബിലോന്യ സമ്പ്രദായത്തിന്റെ ഭാഗമായിത്തീരും.

ക്രിസ്തുവിന്റെ കാന്തയാകട്ടെ യേശുക്രിസ്തുവിനെയാണു മഹത്വപ്പെടുത്തുന്നത്. ‘കര്‍ത്താവേ നീ മാത്രം യോഗ്യന്‍. ഞങ്ങള്‍ യോഗ്യരല്ല’എന്നതാണ് അവള്‍ പാടുന്ന പുതിയ പാട്ട്. ഈ ലോകത്ത് മതത്തിന്റെ പേരില്‍ സ്ഥാനമാനമോ മഹത്വമോ, പണമോ ഒന്നും അവള്‍ അന്വേഷിക്കുകയോ വാഞ്ഛിക്കുകയോ ചെയ്യുന്നില്ല. നിരന്തരം തന്നെതന്നെ താഴ്ത്തുവാനും ദാസിയായിരിപ്പാനുമാണ് അവളുടെ ആഗ്രഹം.

എന്നാല്‍ ബാബിലോന്‍ തന്നെത്താന്‍ മഹത്വപ്പെടുത്തുകയും ആഡംബരത്തോടെ സുഖിച്ചു പുളെയ്ക്കുകയും ചെയ്യുന്നു. അതും ക്രിസ്തുവിന്റെ നാമത്തിലാണ്-ദൈവത്തിന്റെ വേലയ്ക്കുവേണ്ടി നല്‍കുന്ന പണമാണ് സുഖലോലുപതയ്ക്കുവേണ്ടി വിനിയോഗിക്കുന്നത്. ബാബിലോന്യ നേതൃത്വം തങ്ങളുടെ ആഡംബരപൂര്‍ണ്ണമായ ജീവിതത്തെ ന്യായീകരിക്കുന്നത് ഈ വിധത്തിലാണ്. ‘ഞങ്ങള്‍ ദൈവത്തെയാണ് സേവിക്കുന്നത്. രാജാവിന്റെ മക്കള്‍ ഏറ്റവും നല്ലത് അനുഭവിക്കാന്‍ യോഗ്യരുമാണ്!!’ അങ്ങനെ പാവപ്പെട്ട വിധവയും ദരിദ്രരായ ജനങ്ങളും നല്‍കുന്ന പണം ഈ ദുഷ്ടമനുഷ്യര്‍ ഒരു മനഃസാക്ഷിക്കുത്തും കൂടാതെ തങ്ങളുടെ സുഖഭോഗങ്ങള്‍ക്കായി ചെലവിടുന്നു. ഇന്ന് ക്രിസ്തീയ ഗോളത്തില്‍ എവിടേയും നടക്കുന്ന മ്ലേച്ഛതയാണിത്. മറ്റുളളവര്‍ക്കുളളതിന്റെ ഇരട്ടി ശിക്ഷ ദൈവം ഇങ്ങനെയുളളവര്‍ക്കു നല്‍കുമെന്ന് നാം വായിക്കുന്നു. യജമാനന്റെ ഹിതം അറിഞ്ഞിട്ടും ചെയ്യാതിരിക്കുന്നവന് ഇരട്ടി അടി കിട്ടും(ലൂക്കോ. 12:47)

ബാബിലോന്‍ ഒരു രാജ്ഞിയെപ്പോലെ, തന്റെ പാപത്തെച്ചൊല്ലി കരയുന്നതെങ്ങനെ എന്നറിയാതെ, ഇരിക്കുന്നു. കര്‍ത്താവിന്റെ പണം ക്രിസ്തുവിന്റെ നാമത്തില്‍ ഗംഭീരവിരുന്നുകള്‍ക്കും പിക്‌നിക്കുകള്‍ക്കും പരിഷ്‌കൃത ജീവിതത്തിനും ചെലവിടുന്നത് എങ്ങനെയെന്ന് മാത്രമേ അവള്‍ക്ക് അറിയുകയുളളൂ.

വാക്യം 8-10: അതു നിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള്‍ ഒരു ദിവസത്തില്‍ തന്നേ വരും: അവളെ തീയില്‍ ഇട്ടു ചുട്ടുകളയും. അവളെ ന്യായംവിധിച്ച ദൈവമായ കര്‍ത്താവു ശക്തനല്ലോ. അവളോടുകൂടെ വേശ്യാസംഗം ചെയ്തു പുളച്ചിരിക്കുന്ന ഭൂരാജാക്കന്മാര്‍ അവളുടെ പീഡ നിമിത്തം ഭയപ്പെട്ടു ദൂരത്തുനിന്നുകൊണ്ട് അവളുടെ ദഹനത്തിന്റെ പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ട് : അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധിവന്നല്ലോ എന്നു പറയും.

ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തിനു മുമ്പാണ് ബാബിലോനിന്റെ ന്യായവിധിനടക്കുക. ഭൂമിയിലെ ഭരണാധികാരികള്‍ക്ക് ഇങ്ങനെ ബാബിലോനിനു സംഭവിക്കുന്ന ശിക്ഷാവിധി കാണുവാന്‍ ഇടയാകും.

വാക്യം 11-13: ഭൂമിയിലെ വ്യാപാരികള്‍ പൊന്ന്, വെളളി, രത്‌നം, മുത്ത്, നേരിയതുണി, ധൂമ്രവസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങള്‍, ആനക്കൊമ്പുകൊണ്ടുളള സകലവിധ സാമാനങ്ങള്‍, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മര്‍മ്മരക്കല്ലുംകൊണ്ടുളള ഓരോസാമാനം, ലവംഗം, ഏലം, ധൂപവര്‍ഗ്ഗം, മൂറ്, കുന്തിരിക്കം, വീഞ്ഞ്, എണ്ണ, നേരിയമാവ്,കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന്‍, എന്നീ ചരക്ക് ഇനി ആരും വാങ്ങായ്കയാല്‍ അവളെച്ചൊല്ലി ദുഃഖിക്കുന്നു.’

ദൈവത്തിന്റെ ന്യായവിധി ബാബിലോനിന്റെമേല്‍ പതിക്കുമ്പോള്‍, മതത്തിന്റെ പേരില്‍ പണം ഉണ്ടാക്കിയ വ്യാപാരികള്‍ കരഞ്ഞുനിലവിളിക്കും.-കാരണം അവരുടെ കച്ചവടം തകര്‍ന്നു പോയല്ലോ.

മാനത്തിനും പൊങ്ങച്ചത്തിനും വേണ്ടി ആഡംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടുവാന്‍ നിങ്ങള്‍ക്കുനേരിയ താല്പര്യംപോലും ഇല്ലെന്ന് ഉറപ്പു വരുത്തുക. ഈ പട്ടികയില്‍ ഒടുവിലായി അടിമകള്‍, മനുഷ്യജീവിതങ്ങള്‍(‘മാനുഷദേഹം, മാനുഷപ്രാണന്‍’) എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു. അനാവശ്യമായ സുഖഭോഗാന്വേഷണങ്ങളില്‍ ആളുകള്‍ മുഴുകിയാല്‍ അവരുടെ ദേഹവും പ്രാണനും അന്തിമമായി ബാബിലോനിന് അടിമപ്പെടും.

വാക്യം 14-20 : നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി. സ്വാദും ശോഭയും ഉളളതെല്ലാം നിനക്ക് ഇല്ലാതെയായി. നീ ഇനി അവയെ ഒരിക്കലും കാണുകയില്ല. ഈ വകകൊണ്ടു വ്യാപരം ചെയ്ത് അവളാല്‍ സമ്പന്നരായവര്‍ അവര്‍ക്കുളള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു: അയ്യോ, അയ്യോ, മഹാനഗരമേ, നേരിയതുണിയും ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്‌നവും മുത്തും അണിഞ്ഞവളേ, ഇത്ര വലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. ഏതു മാലൂമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന എവനും കപ്പല്ക്കാരും കടലില്‍ തൊഴില്‍ ചെയ്യുന്നവരൊക്കേയും ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ടു. മഹാനഗരത്തോടു തുല്യമായ നഗരം ഏത് എന്നു നിലവിളിച്ചുകൊണ്ടു പറഞ്ഞു. അവര്‍ തലയില്‍ പൂഴി വാരിയിട്ടുംകൊണ്ട് അയ്യോ, അയ്യോ കടലില്‍ കപ്പലുളളവര്‍ക്കെല്ലാം തന്റെ ഐശ്വര്യത്താല്‍ സമ്പത്തു വര്‍ദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു. സ്വര്‍ഗ്ഗമേ, വിശുദ്ധന്മാരും അപ്പോസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ട് അവളെച്ചൊല്ലി ആനന്ദിപ്പിന്‍.

ഈ ലോകത്തിനും അതിന്റെ ധനം, മാനം, മഹത്വം എന്നിവയ്ക്കും വേണ്ടി ജീവിച്ച ഒരു ക്രിസ്തീയതയെ ദൈവം ഒടുവില്‍ ന്യായം വിധിക്കുകയാണ്.

ഈ രണ്ട് അദ്ധ്യായങ്ങളില്‍നിന്ന് നാം എന്താണു പഠിച്ചിരിക്കുന്നത്? നിര്‍മ്മലതയ്ക്കു പകരം മഹത്വം അമ്പേഷിക്കുന്ന ഒരു മതത്തെക്കുറിച്ചു ജാഗ്രതയുളളവരായിരിക്കണമെന്ന് 17-ാം അധ്യായം മുന്നറിയിപ്പു തരുന്നു. ആഡംബരജീവിതത്തെ പിന്തുടരുന്നതിനെതിരേ, പ്രത്യേകിച്ചും അതു ക്രിസ്തീയതയുടെ പേരിലാണെങ്കില്‍, തികച്ചും ജാഗരൂകരാകണമെന്നു 18-ാം അധ്യായവും താക്കീതു നല്‍കുന്നു.

മറ്റെന്തിനെക്കാളുമേറെ, പണത്തോട് ഇടകലര്‍ന്ന ക്രിസ്തീയതയാണു കൂടുതല്‍പേരേയും ദൈവത്തില്‍നിന്ന് അകററിയിട്ടുളളത്. മുന്നറിയിപ്പുകള്‍ക്കു ചെവി കൊടുക്കാതിരിക്കുകയും ഇവയെ ഒഴിവാക്കുന്നതില്‍ സൂക്ഷ്മതപുലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍ ഒടുവില്‍ ബാബിലോന്‍ എന്ന വാണിജ്യ’ക്രിസ്തീയ’മത സമ്പ്രദായത്തിന്റെ ഭാഗമായിത്തീരും. ദൈവം അതിനെ അന്തിമമായി ന്യായംവിധിക്കുകയും ചെയ്യും. ‘എന്റെ ജനമേ, അവളില്‍ നിന്നു പുറപ്പെട്ടുപോരുവീന്‍’ എന്ന ദൈവത്തിന്റെ ആഹ്വാനം അവര്‍ക്കായി പുതുമയോടെ മുഴുങ്ങുന്നു. കേള്‍പ്പാന്‍ ചെവിയുളളവന്‍ കേള്‍ക്കട്ടെ.

വാക്യം 21: പിന്നെ ശക്തനായോരു ദൂതന്‍ തിരികല്ലോളം വലുതായൊരു കല്ലു എടുത്തു സമുദ്രത്തില്‍ എറിഞ്ഞുപറഞ്ഞത്: ഇങ്ങനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും. ഇനി അതിനെ കാണുകയില്ല.

ഈസബേല്‍ എന്ന വ്യാജപ്രവാചകിയെക്കുറിച്ച് നാം വെളി. 2:20,21 ല്‍ വായിച്ചു. അവളെപ്പറ്റി ആ ഭാഗത്തു പറഞ്ഞിരിക്കുന്നതു പലതും ഇവിടെ ബാബിലോനിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതുമായി ഏറെ സാമ്യമുണ്ട്. അവള്‍ ദൈവത്തിന്റെ ദാസന്‍മാരെ വഴിതെറ്റിക്കുകയും അവരെ വിഗ്രഹാരാധികളും ദുര്‍ന്നടപ്പുകാരുമാക്കി മാറ്റുകയും ചെയ്തു. ദൈവം അവള്‍ക്കു മാനസാന്തരപ്പെടാന്‍ സമയം നല്‍കി. പക്ഷേ അവള്‍ അതു ചെയ്തില്ല. ബാബിലോനിന്റെ ആത്മാവിനെ ഒരു ക്രിസ്തീയ സഭയിലേക്കു ഈസബേല്‍ കൊണ്ടുവന്നു. മൂപ്പന്‍ അവളെ വിലക്കിയതുമില്ല. പഴയനിയമത്തില്‍ ഈസബേല്‍ രാജ്ഞിയെ താഴേക്കു വലിച്ച് എറിഞ്ഞുകളഞ്ഞാണ് കൊന്ന്ത് (2 രാജാ. 9:33). ബാബിലോനിനേയും ഇതേ വിധിയാണു കാത്തിരിക്കുന്നത്.

മാനസാന്തരത്തിന്റെ വ്യത്യാസമാണ് ബാബിലോനും യെരുശലേമും തമ്മിലുളളത്. നിരന്തരം ജീവിതത്തില്‍ അനുതാപത്തിന്റെ ഒരാത്മാവു സൂക്ഷിച്ചാല്‍ മാത്രമേ നമുക്കു ബാബിലോനിന്റെ ഭാഗമായിത്തീരുന്നത് ഒഴിവാക്കാന്‍ കഴിയൂ.

വാക്യം 22: വൈണികന്മാര്‍, വാദ്യക്കാര്‍, കുഴലൂത്തുകാര്‍, കാഹളക്കാര്‍ എന്നിവരുടെ സ്വരം നിന്നില്‍ ഇനി കേള്‍ക്കയില്ല. യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില്‍ ഇനി കാണുകയില്ല. തിരികല്ലിന്റെ ഒച്ച ഇനി നിന്നില്‍ കേള്‍ക്കയില്ല.


ബാബിലോനിനെക്കുറിച്ചു പറയുമ്പോള്‍ ഇവിടെ സംഗീതത്തെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിനു കീഴിലാണെങ്കില്‍ സംഗീതം ഒരു നല്ല കാര്യമാണ്. എന്നാല്‍ ക്രിസ്തീയഗോളത്തില്‍ ഇന്നു കൂടുതല്‍ ഇടത്തും അതു സാത്താന്റെ നിയന്ത്രണത്തിലാണ്. ‘ക്രിസ്തീയറോക്ക്‌സംഗീതം’ പോലും ഇന്നുണ്ട്- ‘ക്രിസ്ത്യാനികളും’ സാത്താനെ അനുകരിക്കുന്നു!! അതേസമയം വിശ്വാസികള്‍ ഇതെല്ലാം ദൈവനാമത്തെ മഹത്വപ്പെടുത്തുമെന്നു വിശ്വസിച്ച് എല്ലാറ്റിനും അനുമതി നല്‍കുകയാണ്.

കയീന്റെ സന്തതികളാണ് സംഗീതോപകരണങ്ങള്‍ കണ്ടപിടിച്ചതെന്ന് ഉല്പത്തി 4:21ല്‍ നാം കാണുന്നു. കയീന്‍ ദൈവസന്നിധിയില്‍ നിന്നു പുറപ്പെട്ടു പോയതിനുശേഷമായിരുന്നു ഈ കണ്ടുപിടിത്തം. ഇതു ശ്രദ്ധേയമല്ലേ? സംഗീതത്തില്‍ അതില്‍ത്തന്നെ തിന്മയൊന്നും ഇല്ല. അതു സാത്താനല്ല ദൈവമാണു സൃഷ്ടിച്ചതും. പക്ഷേ ദൈവം സൃഷ്ടിച്ച മറ്റനേകം സംഗതികളെപ്പോലെ സംഗീതത്തേയും സാത്താന്‍ ആളുകളെ നരകത്തിലേക്കു നയിക്കുവാന്‍ ഉപയോഗിക്കുന്നു. റോക്ക് സംഗീതഭ്രാന്തന്മാരായി പലയുവജനങ്ങളും ആത്മഹത്യചെയ്തിട്ടുണ്ട്. ലോകമെങ്ങും മയക്കുമരുന്നിന്റെ ഉപയോഗത്തിനും സാത്താന്‍ ആരാധനയ്ക്കും പ്രചാരം നല്‍കിയതില്‍ റോക്ക് സംഗീതജ്ഞര്‍ക്കുളള പങ്കും ചെറുതല്ല. ബാബിലോനിലും സംഗീതമുണ്ട്. എല്ലാ സംഗീതത്തിലും ഒരു ആത്മാവുണ്ട്. അതുകൊണ്ട് സംഗീതത്തിലൂടെ നാം ദൈവത്തെ ആരാധിക്കുകയാണോ അതോ സംഗീതത്തെതന്നെ ആരാധിക്കുകയാണോ എന്നു വേര്‍തിരിച്ചറിയേണ്ടിയിരിക്കുന്നു! ഇവ രണ്ടും തരംതിരിച്ചറിയാനുളള വിവേകം പലക്രിസ്ത്യാനികള്‍ക്കുമില്ല.

വാക്യം 23: വിളക്കിന്റെ വെളിച്ചം ഇനി നിന്നില്‍ പ്രകാശിക്കയില്ല. മണവാളന്റേയും മണവാട്ടിയുടേയും സ്വരം ഇനി നിന്നില്‍ കേള്‍ക്കയില്ല. നിന്റെ വ്യാപരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു. നിന്റെ ക്ഷുദ്രത്താല്‍ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു.

ബാബിലോനിലെ വ്യാപാരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു. ബാബിലോനിനെ സംബന്ധിച്ചു പറയുമ്പോഴെല്ലാം മഹത്വത്തിനു കൂടുതല്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതു ശ്രദ്ധിക്കുക. നാം ക്രിസ്തുവിന്റെ മണവാട്ടിയാണെങ്കില്‍ നമ്മുടെ മണവാളനെപ്പോലെ ആകാനാണു നമ്മുടെ വിളി-മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും നിരസിക്കപ്പെടുകയും ചെയ്യാനും മനുഷ്യരുടെ കണ്ണില്‍ മഹത്വം ഒട്ടും ഇല്ലാതിരിപ്പാനും.

സകലജാതികളും അവളുടെ ക്ഷുദ്രത്താല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. ആംപ്ലിഫൈഡു ബൈബിളില്‍ പറഞ്ഞിരിക്കുന്നത് അവളുടെ ‘മാന്ത്രികവശീകരണത്താല്‍’ചതിക്കപ്പെട്ടിരിക്കുന്നു എന്നാണ്. സകലരാജ്യങ്ങളിലുമുളള ക്രിസ്ത്യാനികളെ ബാബിലോനിന്റെ ആത്മാവ് വഞ്ചിച്ചിരിക്കുന്നത് ചിന്തിച്ചാല്‍ സത്യത്തില്‍ അത്ഭുതമാണ്. ‘യേശുവില്‍ വിശ്വസിക്കുന്നു’എന്നതുകൊണ്ട് അവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുവാനും മരണശേഷം സ്വര്‍ഗ്ഗത്തില്‍ പോകുവാനും കഴിയും ! അതുകൊണ്ട് അവര്‍ക്ക് ഈ ലോകത്തിനുവേണ്ടി – ഈ ലോകത്തിന്റെ പണം സുഖം മാനം എന്നിവയ്ക്കായി-ജീവിക്കാം എന്ന പഠിപ്പിക്കലിന്റെ മാന്ത്രികവശീകരണത്തില്‍ എത്രപേരാണു കുടുങ്ങിയിരിക്കുന്നത്! യേശുവും അപ്പോസ്തലന്മാരും പഠിപ്പിക്കുകയും പുതിയനിയമത്തില്‍ ഉടനീളം നാം കാണുകയും ചെയ്യുന്ന കാര്യങ്ങളില്‍നിന്ന് എത്ര വ്യത്യസ്തമാണിത്! എന്നാല്‍ ബാബിലോനിന്റെ വശീകരണശക്തിയുടെ സ്വാധീനംമൂലം അവര്‍ക്കു സത്യം കാണാന്‍ കഴിയുന്നില്ല. ഇത് ക്ഷുദ്രമാണ് !! വഞ്ചനയാണ് !!

ഒരു ഉദാഹരണം മാത്രം നോക്കുക. യേശു പറഞ്ഞു; ‘നിങ്ങള്‍ക്ക് ദൈവത്തേയും പണത്തേയും കൂടി സ്‌നേഹിക്കാനാവില്ല. നിങ്ങള്‍ ഒന്നിനെ സ്‌നേഹിച്ചാല്‍ മറ്റതിനെ പകെയ്ക്കും ‘(ലൂക്കോ.16:13). എന്നാല്‍ തങ്ങള്‍ക്കു രണ്ടിനേയും ഒരേ സമയം സ്‌നേഹിക്കാന്‍കഴിയുമെന്ന് എത്രയോ വിശ്വാസികള്‍ ചിന്തിക്കുന്നു! എന്നാല്‍ അന്തിമദിവസം തങ്ങള്‍ ബാബിലോനിന്റെ വശീകരണവലയ്ക്കുളളിലായിരുന്നുവെന്ന് അവര്‍ കണ്ടെത്തും. അവര്‍ ദൈവത്തെ സ്‌നേഹിച്ചിരുന്നുവെന്നത് കേവലം സങ്കല്പം മാത്രമായിരുന്നു. തങ്ങളുടെ മുഴുഹൃദയത്തോടെയും അവര്‍ പണത്തെ സ്‌നേഹിക്കുകയും ദൈവത്തെ വെറുക്കുകയുമാണു ചെയ്തിരുന്നത്.

വാക്യം 24: പ്രവാചകന്‍മാരുടേയും വിശുദ്ധന്‍മാരുടേയും ഭൂമിയില്‍ വച്ചുകൊന്നുകളഞ്ഞ എല്ലാവരുടേയും രക്തം അവളില്‍ അല്ലോ കണ്ടത്.

ഈ ബാബിലോന്യ സംവിധാനം പലയഥാര്‍ത്ഥ ദൈവദാസന്‍മാരേയും കൊന്നുകളഞ്ഞിട്ടുണ്ട്. ഈ ബാബിലോന്യസമ്പ്രദായത്തെ ഒരു പ്രവാചകന്‍ തുറന്നുകാട്ടിയാല്‍, ഈ സംവിധാനത്തിന്റെ ഭാഗമായിരിക്കുന്ന ക്രിസ്ത്യാനികളുടെ ഇടയില്‍ അവന് അംഗീകാരം ലഭിക്കുകയില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവന്‍ പീഡിപ്പിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യും. അവളുടെ തിന്മയ്ക്കും ദുര്‍ന്നടപ്പിനും ലോകമയത്വത്തിനും എതിരേ നൂറ്റാണ്ടുകളായി നിന്ന നിരവധി ആളുകളുടെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം ബാബിലോനിന്റെ മേലുണ്ട്. കര്‍ത്താവിന് ഈ സമ്പ്രദായത്തിന്‍മേല്‍ ഒന്നും ചെയ്യാനായിട്ടില്ല. അതുകൊണ്ട് അതിവേഗം ‘അവളെ വിട്ടുപോരുവിന്‍’-ഏറെ വൈകിപ്പോകും മുമ്പ്.

അദ്ധ്യായം 19

വാക്യം 1,2: അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയൊരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടത്. ഹല്ലെലൂയ്യ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിനുളളത്. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യയ്ക്ക് അവന്‍ ശിക്ഷവിധിച്ചു. തന്റെ ദാസന്‍മാരുടെ രക്തം അവളുടെ കൈയില്‍ നിന്നു ചോദിച്ച് പ്രതികാരം ചെയ്യുകകൊണ്ട് അവന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ.

‘ഹല്ലെലൂയ്യ’ ഒരു അത്ഭുതകരമായ വാക്കാണ്. അര്‍ത്ഥം ‘ദൈവത്തിനു മഹത്വം.’ പുതിയനിമത്തില്‍ നാലുഭാഗത്തു മാത്രമേ ഈ വാക്കു കാണുന്നുള്ളു. ഇവ നാലും വെളി. 19: 1-6ല്‍ ആണ്!!

ബാബിലോന്‍ എന്ന വേശ്യ വിധിക്കപ്പെട്ടപ്പോഴാണ് പുതിയനിയമത്തിലെ ആദ്യത്തെ ‘ ഹല്ലെലൂയ്യ’ നാം കേള്‍ക്കുന്നത് എന്നത് ശ്രദ്ധേയമല്ലേ? നാമും അതിന് ‘ഹല്ലെലൂയ്യ’ എന്നു ഘോഷിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും ബാബിലോനില്‍ തന്നെ ഇരിക്കുന്ന കരിസ്മാറ്റിക്കുകാര്‍ക്ക് ഇക്കാര്യത്തില്‍ ‘ഹല്ലെലൂയ്യ’പറയാന്‍ കഴിഞ്ഞെന്നു വരികയില്ല. കാരണം ബാബിലോനിന്റെ ക്ഷുദ്രപ്രവൃത്തിയുടെ മാന്ത്രികവശീകരണം അവരെ വഞ്ചിച്ചിരിക്കുകയാണ്!!

ഈ വാക്യത്തിന്റെ മറ്റൊരു തര്‍ജ്ജമയില്‍ പറഞ്ഞിരിക്കുന്നത് ‘തന്റെ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വിഷലിപ്തമാക്കിയ ബാബിലോന്‍’ എന്നാണ്. ഒരു ഗ്ലാസ് പാലിനെ മരണകരമാക്കുവാന്‍ ഒന്നോ രണ്ടോ തുളളി വിഷത്തിനുകഴിയും. ക്രിസ്തീയവിശ്വാസത്തെ ബാബിലോന്‍ ഇങ്ങനെയാണു ദുഷിപ്പിക്കുന്നത്–സത്യത്തോട് മനുഷ്യന്റെ പാരമ്പര്യം എന്ന വിഷം കലര്‍ത്തുക. ഇപ്പോള്‍ ഇതാ ദൈവം തന്റെ ദാസന്‍മാരുടെ രക്തത്തിന് അവളോടു പ്രതികാരം ചെയ്യുകയാണ്.

വാക്യം 3 : അവര്‍ പിന്നെയും ഹല്ലെലൂയ്യ ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.

അവര്‍ രണ്ടാംവട്ടവും അതേ കാരണത്തിന് ‘ഹല്ലെലൂയ്യ’ എന്ന് ഉദ്‌ഘോഷിച്ചു. വേശ്യ ന്യായം വിധിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ എത്ര വലിയ സന്തോഷമാണ് ഉണ്ടാവുന്നത്!

‘ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ വലിയ സന്തോഷമുണ്ട് ‘(ലൂക്കോ. 15:10). ഇതു നമുക്കു മനസ്സിലാക്കാന്‍ കഴിയും.

‘ ഒരു വിശ്വാസി സാത്താനെ ജയിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷമുണ്ട്’ (വെളി. 12:11,12). ഇതും നമുക്കു മനസ്സിലാകും

എന്നാല്‍ ‘ സ്വര്‍ഗമേ, വിശുദ്ധന്മാരെ, ദൈവം ബാബിലോന്‍ എന്ന വേശ്യയോടു പ്രതികാരം നടത്തിയതുകൊണ്ട് ആനന്ദിപ്പിന്‍’ (വെളി. 18:20) എന്ന വാക്യത്തെക്കുറിച്ച് എന്തുപറയുന്നു? നമുക്കിതു മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ? കഴിയുന്നില്ലെങ്കില്‍ ദൈവത്തിന്റെ വഴികള്‍ നാം മനസ്സിലാക്കിയിട്ടില്ല.

ബാബിലോനിന്റെ മേലുളള ന്യായവിധിയെ മിക്ക ആളുകളില്‍നിന്നും സാത്താന്‍ മറച്ചുവച്ചിരിക്കുകയാണ്. എന്നാല്‍ ബാബിലോനിനെ തുറന്നുകാട്ടുമ്പോള്‍, അവളുടെ ക്ഷുദ്രവും വഞ്ചനയും ഏവര്‍ക്കും കാണത്തക്കവണ്ണം പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍, അവളെ ഒരിക്കലായി എന്നന്നേക്കും ന്യായം വിധിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉണ്ടാകുന്നു എന്നതു നാം വ്യക്തമായി കണ്ടിരിക്കണം.

ആ സന്തോഷം നാം ഇപ്പോഴേ കാണുകയും ‘ദൈവം ഒരു നാളില്‍ ആ അധഃപതിച്ച സമ്പ്രദായത്തെ മുഴുവനായി ന്യായം വിധിക്കുമല്ലോ. ഹല്ലേലുയ്യ. ദൈവത്തിനു മഹത്വം’ എന്നു പറയുകയും വേണം. ആളുകളെ വഞ്ചിക്കുകയും ക്രിസ്തുവിന്റെ നാമത്തെ അപമാനിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. യേശുവിന്റെ കാല്‍ച്ചുവടുകളെ പിന്‍പറ്റാനോ കുരിശെടുപ്പാനോ ഇതിന് അശേഷം താല്പര്യമില്ല. ലോകത്തില്‍ ഒരു നല്ല സമയം ഉണ്ടായിരിക്കണം, ഇവിടെ മഹത്വം നേടണം; ക്രിസ്തീയതയുടെ പേരില്‍ പണം സമ്പാദിക്കണം: ഇതുമാത്രമാണ് ഇവരുടെ താല്പര്യം. ‘കര്‍ത്താവേ നിന്റെ നാമത്തില്‍ നടക്കുന്ന ഈ അസംബന്ധങ്ങളെല്ലാം- പകിട്ടേറിയ വേഷങ്ങളും സ്വര്‍ണക്കുരിശുകളും കിരീടങ്ങളും സദ്യകളും ആഘോഷങ്ങളും എല്ലാം -വേഗത്തില്‍ ഇല്ലാതാകുമല്ലോ. ഹല്ലെലൂയ്യ, അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു ‘. ഇതാണ് സ്വര്‍ഗ്ഗത്തിന്റെ ആത്മാവ്. ഈ ആത്മാവില്‍ അല്പം നാം ഇപ്പോഴേ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ദൈവത്തോടും സ്വര്‍ഗ്ഗവാസികളോടും നിങ്ങള്‍ ആത്മാവില്‍ ഒന്നായിരിക്കുന്നെങ്കില്‍ ബാബിലോനിന്റെ നാശത്തില്‍ അവര്‍ക്കുളള സന്തോഷത്തില്‍ നിങ്ങളും പങ്കുകാരനായിരിക്കും.

വാക്യം 4: ഇരുപത്തുനാലുമൂപ്പന്മാരും നാലുജീവികളും ആമേന്‍, ഹല്ലെലൂയ്യ ! എന്നു പറഞ്ഞു സിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തെ വീണു നമസ്‌കരിച്ചു.

മൂന്നാമത്തെ ഹല്ലെലൂയ്യയും നേരത്തെ പറഞ്ഞ കാരണത്താല്‍ തന്നെയാണ് ! വേശ്യ ന്യായംവിധിക്കപ്പെട്ടിരിക്കുന്നു എന്ന കാരണത്താല്‍ മൂന്നു ഹല്ലെലൂയ്യാകള്‍ ! ബാബിലോന്‍ നശിപ്പിക്കപ്പെട്ടതിന് മൂന്നു ചിയേഴ്‌സ് എന്ന് വിളിക്കുന്നതുപോലെയാണിത്.

വാക്യം 5-7 : നമ്മുടെ ദൈവത്തിന്റെ സകല ദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിന്‍ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തില്‍ നിന്നു പുറപ്പെട്ടു. അപ്പോള്‍ വലിയ പുരുഷാരത്തിന്റെ ഘോഷം പോലെയും പെരുവെളളത്തിന്റെ ഇരച്ചില്‍പോലെയും ഞാന്‍ കേട്ടതു; ഹല്ലെലൂയ്യാ! സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു. നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്വം കൊടുക്കുക. കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ. അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.

ക്രിസ്തുവിന്റെ കാന്ത വിവാഹത്തിനു തയ്യാറായിരിക്കുന്നു എന്നതാണ് ഇപ്രാവശ്യത്തെ ഹല്ലെലൂയ്യയുടേയും സ്വര്‍ഗ്ഗത്തിലെ സന്തോഷത്തിന്റേയും കാരണം. കര്‍ത്താവു രാജത്വം ഏറ്റതിനാല്‍, കാന്ത ഭൂമിയില്‍ സഹിച്ച എല്ലാപീഡനങ്ങളേയും എതിര്‍പ്പുകളെയും അവളുടെ നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കുകയും അവളെ വിവാഹനാളിനായി സജ്ജയാക്കുകയും ചെയ്തിരിക്കുകയാണ്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. കര്‍ത്താവല്ല കാന്തയെ ഒരുക്കുന്നത്. ‘കാന്ത തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു’എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ത്താവിന്റെ വരവിനായി നമ്മെ ഒരുക്കേണ്ടതു നാം തന്നെയാണ്. അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു(1യോഹ.1:7)എന്ന കാര്യം മിക്ക വിശ്വാസികള്‍ക്കും അറിയാം. എന്നാല്‍ അതു സത്യത്തിന്റെ ഒരു വശം മാത്രമാണ്. മറുവശം നാമും നമ്മെത്തന്നെ ശുദ്ധീകരിക്കണം എന്നതാണ്.
ഈ ബന്ധത്തില്‍ മൂന്നു വാക്യങ്ങള്‍ പരിശോധിക്കുക.

(1) 1യോഹ.3:3 ‘അവനില്‍ ഈ പ്രത്യാശയുളളവനെല്ലാം അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിര്‍മ്മലീകരിക്കുന്നു.’ അവിടുന്നു വരുമ്പോള്‍ നാമും ക്രിസ്തുവിനെപ്പോലെ ആകുന്നതിനെക്കുറിച്ചാണ് ഇതിന്റെ തലേ വാക്യം പറയുന്നത്. എന്നാല്‍ ക്രിസ്തുവിന്റെ മടങ്ങിവരവിനെക്കുറിച്ചുളള പ്രത്യാശ ഹ്യദയത്തിലുളളവരുടെ ഒരു ലക്ഷണം എന്താണ്? അവര്‍ തങ്ങളെത്തന്നെ നിരന്തരം ശുദ്ധീകരിക്കുന്നു. എന്നാണവര്‍ ഇതു നിര്‍ത്തുന്നത് ? അവര്‍ ക്രിസ്തുവിനെപ്പോലെ നിര്‍മ്മലരായിത്തീരുമ്പോള്‍ മാത്രം. അതുകൊണ്ട് തിരുവെഴുത്തിന്‍പ്രകാരം നമുക്ക് ഇക്കാര്യത്തെ ഇങ്ങനെ പറയാം: ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചുളള പ്രത്യാശ ഇല്ലാത്തവരെ തിരിച്ചറിയാനുളള അടയാളം അവര്‍ ദൈനംദിനജീവിതത്തില്‍ ക്രിസ്തുവിന്റെ നിര്‍മ്മലതയുടെ നിലവാരത്തിന് ഒത്തവണ്ണം തങ്ങെളത്തന്നെ നിര്‍മ്മലീകരിക്കുന്നില്ല എന്നതാണ്!.

(2) 2കൊരി. 7:1: പ്രിയമുളളവരേ ഈ വാഗ്ദത്തങ്ങള്‍ നമുക്കുളളതു കൊണ്ട് നാം ജഡത്തിലേയും ആത്മാവിലേയും സകല കന്മഷവും നീക്കിനമ്മെത്തന്നെ വെടിപ്പാക്കി ദൈവ ഭയത്തില്‍ വിശുദ്ധിയെ തികച്ചുകൊള്‍ക’.

ഇവിടെ പരാമര്‍ശിച്ചിട്ടുളള വാഗ്ദാനങ്ങള്‍ തൊട്ടുമുമ്പുളള വാക്യങ്ങളില്‍ നമുക്കു കാണുവാന്‍ കഴിയും. (2 കൊരി. 6:14-17). വെളിപ്പാടു 18:4 ലെ ‘എന്റെ ജനമേ, അവളെ വിട്ടു പോരുവിന്‍.’ എന്ന പ്രബേധനത്തിനു തുല്യമാണിത്. ‘അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേര്‍പെട്ടിരിപ്പിന്‍ എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു… ഞാന്‍ നിങ്ങളെ കൈക്കൊണ്ട് നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും ‘.എന്ന് ഇവിടെയും വായിക്കുന്നു. ഈ വാഗ്ദാനങ്ങള്‍ നിറവേറുവാനുളള വ്യവസ്ഥ നാം നമ്മെത്തന്നെ ശുദ്ധീകരിക്കണം എന്നുളളതാണ്. എന്തില്‍നിന്നാണു ശുദ്ധീകരണം പ്രപിക്കേണ്ടത്? ജഡത്തിലേയും ആത്മാവിലേയും സകല കന്മഷത്തില്‍നിന്നും. ഇങ്ങനെയാണു ക്രിസ്തുവിന്റെ കാന്ത തന്നെത്തന്നെ ഒരുക്കുന്നത്. ഇതില്‍നിന്നു വ്യക്തമാകുന്ന ഒരു കാര്യം എല്ലാ വിശ്വാസികള്‍ക്കും തങ്ങള്‍ ക്രിസ്തുവിന്റെ കാന്തയാണെന്ന് അവകാശപ്പെടാനാവില്ല എന്നതാണ്. കാരണം അവരില്‍ ഭൂരിപക്ഷം പേര്‍ക്കും തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ ഒരു താല്പര്യവും ഇല്ല!.

(3)2 തിമൊ. 2:20,21: ഒരു വലിയ വീട്ടില്‍ (ഇതു സഭയാണ്) പൊന്നും വെളളിയുംകൊണ്ടുളള സാമാനങ്ങള്‍ (ഇതു ജയാളികളാണ്) മാത്രമല്ല മരവും മണ്ണും കൊണ്ടുളളവയും ഉണ്ട്. ചിലതു മാന്യകാര്യത്തിനും ചിലതു ഹീനകാര്യത്തിനും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും’ നാം എല്ലാം ഹീനപാത്രങ്ങളായിട്ടാണ് തുടങ്ങിയത്- മാനസാന്തരപ്പെട്ടു; പക്ഷേ ക്രിസ്തുവിനെപ്പോലെ ആയിട്ടില്ല. എന്നാല്‍ ഇവിടെ പറയുന്നത് നമുക്കു നമ്മെത്തന്നെ ശുദ്ധീകരിച്ചു മാനപാത്രങ്ങളാവാം എന്നാണ്. ശുദ്ധീകരിക്കപ്പെട്ട (പാപത്തില്‍നിന്നു വേര്‍തിരിക്കപ്പെട്ട) പൊന്‍പാത്രങ്ങളായി യജമാനനു നമ്മെ സംബന്ധിച്ച് മനസ്സിലുളള നല്ല വേലയ്ക്ക് ഉപയോഗമുളള പാത്രങ്ങളായി മാറാം. നമ്മുടെ വിളിയെ നാം എത്രത്തോളം ഗൗരവമായി എടുക്കും എന്നതിനെ ആശ്രയിച്ചാണിതെല്ലാം ഇരിക്കുന്നത്.

കാന്ത തന്നെത്താന്‍ ഒരുക്കുന്നത് ഇങ്ങനെയാണ്.

വാക്യം 8: അവള്‍ക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാന്‍ കൃപ ലഭിച്ചിരിക്കുന്നു. ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍ തന്നേ.

‘കൃപ ലഭിച്ചിരിക്കുന്ന’എന്ന പ്രയോഗം അതു ദൈവത്തിന്റെ ദാനമാണെന്നു വ്യക്തമാക്കുന്നു. നമ്മെത്തന്നെ ശുദ്ധീകരിക്കാനുളള കഴിവും എന്തിന് ആഗ്രഹംപോലും ദൈവത്തിന്റെ ദാനമാണെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. ‘ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നമ്മില്‍ ദൈവം അല്ലോ തിരുവുളളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്’ ഇക്കാര്യത്തില്‍ നമുക്കു യാതൊരു പുകഴ്ചയുമെടുക്കാനോ മറ്റുവിശ്വാസികളെ അഹങ്കാരത്തോടെ വീക്ഷിക്കുവാനോ സാധ്യമല്ല. ദൈവഭക്തനായ മനുഷ്യന്‍ തന്നില്‍ കണ്ടെത്തുന്ന എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അതിന് എല്ലാ മഹത്വവും ദൈവത്തിനുകൊടുക്കുന്ന താഴ്മയുളള മനുഷ്യനായിരിക്കും. തന്റെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ലെന്ന് അവനു ബോധ്യമുണ്ട്.

ഈ വസ്ത്രം ദാനമാണെങ്കില്‍ എല്ലാവര്‍ക്കും അതു ലഭിക്കാത്തതെ ന്താണ്? കാരണം തന്റെ ദാനം സ്വീകരിപ്പാന്‍ ദൈവം ഒരുവന്റെ മേലും സമ്മര്‍ദ്ദം ചെലുത്തുന്നില്ല. തന്റെ വചനത്തോടു പ്രതികരിക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ ദാനം സ്വീകരിപ്പാന്‍ കഴിയൂ.

ഇവിടെ കാണുന്ന വിശേഷവസ്ത്രം ക്രിസ്തുവിന്റെ നീതിയല്ല. വിശുദ്ധന്മാരുടെ നീതിപ്രവൃത്തികളാണ്. നാം വീണ്ടും ജനിക്കുമ്പോള്‍തന്നെ ക്രിസ്തുവിന്റെ നീതി നമ്മുടെമേല്‍ കണക്കിടുന്നു എന്നതു ശരിയാണ്. (റോമ. 4:22-24,1 കൊരി. 1:30). അതേസമയം ‘നമ്മില്‍ (നമ്മുടെ ഉള്ളില്‍) ന്യായപ്രമാണത്തിന്റെ നീതി (അപ്പോള്‍ തീര്‍ച്ചയായും) നിവൃത്തിയാകേണ്ടതുണ്ട്’ എന്നും പറഞ്ഞിരിക്കുന്നു (റോമ. 8:4). അതാണ് ഇവിടെ പറഞ്ഞിരിക്കുന്ന കാന്തയുടെ വിശേഷവസ്ത്രം- ‘വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍’. ഇക്കാര്യം വെളിപ്പാടു 19:8 ല്‍ ഒരാള്‍ക്കും അതിനു നേരേ അന്ധനായിരിപ്പാന്‍ കഴിയാതെവണ്ണം വളരെ വ്യക്തമായിതന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

അവളുടെ നീതിപ്രവൃത്തികളാണ് അവളുടെ വിശേഷവസ്ത്രം. തന്നെത്താന്‍ ശുദ്ധീകരിക്കുകയും നിര്‍മലീകരിക്കുകയും ചെയ്യണമെന്ന കര്‍ത്താവിന്റെ കല്പന ഗൗരവപൂര്‍വ്വം എടുത്തതുകൊണ്ടാണ് അവള്‍ക്കിതു ലഭിച്ചത്. ‘ഭയത്തോടും വിറയലോടും’ കൂടെ തന്റെ രക്ഷ അവള്‍ പ്രവര്‍ത്തിച്ചെടുത്തതാണ് (ഫിലി. 2:13). പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഒരോ തവണ അവള്‍ രക്ഷപ്രവര്‍ത്തിച്ചെടുക്കുമ്പോഴും തന്റെ വിവാഹവസ്ത്രത്തിന് അവള്‍ ഒരോ ഇഴ ഇടുകയാണ്. വര്‍ഷങ്ങള്‍കൊണ്ട് അവള്‍ വസ്ത്രം മുഴുവന്‍ നെയ്തു കഴിയും.

‘യേശുവിന്റെ രക്തം എന്നെ ശുദ്ധീകരിച്ചു എനിക്ക് ഒരു കുഴപ്പവുമില്ല’ എന്നു പറഞ്ഞ് കാര്യങ്ങളെ ലഘുവായി എടുക്കുന്ന ക്രിസ്ത്യാനികളുടെ കാര്യമോ ? അത്തരക്കാരോടാണ് കര്‍ത്താവു പറയുന്നത് ‘ഞാന്‍ കള്ളനെപ്പോലെ വരും. തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ ‘(വെളി. 16:15).

ഒരു വധു തന്റെ വിവാഹത്തിനുവേണ്ട വസ്ത്രമില്ലാതെ വരുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? കര്‍ത്താവു തന്റെ ജനത്തിനു മുന്നറിയിപ്പ് നല്‍കുന്നത് നഗ്നരായി കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വീന്‍ എന്നാണ്. വിവാഹനാളില്‍ ഒരു വസ്ത്രം ഇല്ലെങ്കില്‍ അവര്‍ നഗ്നരായിരിക്കും. സ്വന്തമായ നീതിപ്രവൃത്തികളാണു വസ്ത്രം.

ബാബിലോനിന്റെ വഞ്ചന, അധര്‍മത്തിന്റെ മര്‍മ്മം, പല ക്രിസ്ത്യാനികളുടെ മേലും സ്വാധീനം ചെലുത്തിയിട്ടുളള ബാബിലോനിന്റെ വശീകരണമന്ത്രം, ഇതാണ്: ‘ഭാരപ്പെടേണ്ട. ക്രിസ്തുവിന്റെ നീതിയാല്‍ നിങ്ങള്‍ ഉടുപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതു പ്രശ്‌നമല്ല’. പ്രവൃത്തി കൂടാത്ത വിശ്വാസം ചത്തതാണെന്ന് യാക്കോബ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരം മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കുന്നതില്‍നിന്നു ബാബിലോന്‍ വിശ്വാസികളെ തടയുന്നു.

ദൈവത്തിന്റെ ദൃഷ്ടിയില്‍ കറപുരണ്ട തുണിപോലെ ഉളള നമ്മുടെ നീതിപ്രവൃത്തികളും (യെശ. 64:6) നാം ദൈനംദിനജീവിതത്തില്‍ ക്രിസ്തുവിന്റെ കാല്പാടുകളിലൂടെ ക്രൂശ് എടുത്തു നടക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നമ്മില്‍ ചെയ്‌തെടുക്കുന്ന നീതിയും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. രണ്ടാമതു പറഞ്ഞതാണ് കാന്തയുടെ വിവാഹവസ്ത്രം. നാം ആദ്യം കര്‍ത്താവിന്റെ സന്നിധിയില്‍ വരുമ്പോള്‍, നമ്മുടെ നീതിപ്രവൃത്തികളായ കറപുരണ്ടതുണികളും കൂടുതല്‍ അഴുക്കായ പാപത്തിന്റെ കീറിപ്പറിഞ്ഞ തുണിക്കഷണങ്ങളും ആയിരുന്നു നമ്മുടെ വസ്ത്രം. എന്നാല്‍ നാം വീണ്ടും ജനിച്ചപ്പോള്‍ ദൈവം ക്രിസ്തുവിന്റെ നീതി നമ്മുടെമേല്‍ ചുമത്തി നമ്മെ നീതികരിച്ചു (റോമ. 3:24, 4:5). തുടര്‍ന്ന് അവിടുന്നു തന്റെ പ്രമാണങ്ങളെ നമ്മുടെ മനസ്സിലും ഹൃദയത്തിലും എഴുതി (എബ്രാ. 8:10) നീതിയുടെ പ്രമാണം നമ്മുടെ ഹൃദയങ്ങളില്‍ നിവൃത്തിയാക്കി (റോമ. 8:4) ഇതിന്റെ ഫലമായി നീതിക്രമേണ നമ്മുടെ പുറമേയുളള ഉടയാടയായി, നമ്മുടെ പുറമേയുളള സ്വഭാവം ക്രിസ്തുവിനോട് അനുരൂപപ്പെടുവാന്‍ തുടങ്ങി.

കാന്തയുടെ വേഷം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രമാണ്. ഇവളുടെ ലാളിത്യവും വേശ്യയുടെ കടുഞ്ചവപ്പായ പകിട്ടാര്‍ന്ന വസ്ത്രങ്ങളും സ്വര്‍ണാഭരണവിഭൂഷണങ്ങളും തമ്മില്‍ എത്രവലിയ വ്യത്യാസം ! കാന്തയുടെ സങ്കീര്‍ത്തനത്തില്‍ (45-ാം സങ്കീര്‍ത്തനം ) മണവാളനെക്കുറിച്ച് , നമ്മുടെ കര്‍ത്താവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ‘അവന്‍ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു’ എന്നാണ്. (ഏഴാം വാക്യം ) കാന്തയെക്കുറിച്ച് ‘രാജകുമാരി അന്തരംഗത്തില്‍ ശോഭപരിപൂര്‍ണ്ണയാകുന്നു'(45:13ഇംഗ്ലീഷ്) എന്നും പറഞ്ഞിരിക്കുന്നു. അവള്‍ക്ക് ‘സൗമ്യതയും സാവധനതയുമുളള മനസ്സു’ണ്ട്(1പത്രൊ. 3:4). ഈ ആന്തരിക വസ്ത്രവുമായിട്ടാണ് ‘അവളെ രാജസന്നിധിയില്‍ കൊണ്ടുവരുന്നത്'(സങ്കീ 45:14).

ഇത് വെളി. 19:8ല്‍ നിറവേറുന്നു.

വാക്യം 9: പിന്നെ അവന്‍ എന്നോട് : കുഞ്ഞാടിന്റെ കല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും പറഞ്ഞു.

ക്രിസ്തുവിന്റെ കാന്തയുടെ ഭാഗമല്ലാത്ത ആളുകളും സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുമെന്ന് ഈ വാക്യം വ്യക്തമായി സൂചിപ്പിക്കുന്നു. അവര്‍ കല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് . ഒരു കാന്തയും അവളുടെ കല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെട്ട അതിഥിയല്ല ! അപ്പോള്‍ ഇവര്‍ ആരാണ്? ബാബിലോന്‍ വിട്ടവരെങ്കിലും ക്രിസ്തുവിന്റെ കാന്തയില്‍ ഉള്‍പ്പെടുവാന്‍ തക്കവണ്ണം പൂര്‍ണ്ണമനസ്‌കരായിട്ടില്ലാത്ത വിശ്വാസികള്‍ ആയിരിക്കാം ഇവര്‍. നല്ല നിലത്തുവീണ വിത്തിനെക്കുറിച്ചു പറഞ്ഞപ്പോള്‍ യേശു മൂന്നുതരം ആളുകളെക്കുറിച്ച് പരാമര്‍ശിച്ചു – മുപ്പത്, അറുപത്, നൂറുമേനി വിളഞ്ഞവര്‍(മര്‍ക്കോ. 4:20). ഇവരില്‍ ഒരു കൂട്ടര്‍പോലും ചീത്ത നിലം ആയിരുന്നില്ല. എല്ലാവരും നല്ല നിലം തന്നെയായിരുന്നു. എങ്കിലും 30 മേനി വിളഞ്ഞ വിശ്വാസികളും100 മേനി വിളഞ്ഞ വിശ്വാസികളും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടല്ലോ. 100 മേനി വിശ്വാസികള്‍ ക്രിസ്തുവിന്റെ കാന്തയാണ്. ‘കുഞ്ഞാടു പോകുന്നിടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു.’എന്നാല്‍ 30,60 മേനി വിളയുന്നവര്‍ കുഞ്ഞാടിന്റെ കല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെട്ടവരാണ്.

ഇതു വായിക്കുമ്പോള്‍ നിങ്ങള്‍പോലും ഇതെല്ലാം ഏതോ മതഭ്രാന്തന്മാരുടെ ഭ്രാന്തന്‍ ആശയങ്ങള്‍ മാത്രമാണ് എന്നു ചിന്തിക്കാന്‍ പരീക്ഷിക്കപ്പെട്ടേക്കാം. അതുകൊണ്ടാണ് യോഹന്നനോട് ഈ വാചകംകൂടി ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്-‘ഇതു ദൈവത്തിന്റെ സത്യവചനം.’

വാക്യം 10: ഞാന്‍ അവനെ നമസ്‌കരിക്കേണ്ടതിന് അവന്റെ കാല്ക്കല്‍ വീണു. അപ്പോള്‍ അവന്‍ എന്നോട്: അതരുത് ഞാന്‍ നിനക്കും യേശുവിന്റെ സാക്ഷ്യമുളള നിന്റെ സഹോദരന്മാര്‍ക്കും സഹഭൃത്യനത്രേ. ദൈവത്തെ നമസ്‌കരിക്ക. യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.

യോഹന്നാന്‍ ആകെ വികാരഭരിതനായി ഈ കാഴ്ചകള്‍ തന്നെ കാണിച്ചവനെ വീണു നമസ്‌കരിപ്പാന്‍ തുനിയുന്നു. യോഹന്നാനോട് ദൂതന്‍ ഉടനടി നല്‍കുന്ന മറുപടിയില്‍ ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന്റെ മനോഭാവം നമുക്കു കാണാം ‘എന്നെ നമസ്‌കരിക്കേണ്ട. ഞാനുമായി ബന്ധപ്പെടേണ്ട.’ ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ഭൃത്യന്‍ തന്നോടു നിങ്ങളെ ബന്ധിപ്പിക്കുവാനല്ല മറിച്ച് തലയായ ക്രിസ്തുവിനോടു നിങ്ങളെ ബന്ധപ്പെടുത്തുവാനാണു ശ്രമിക്കുക. ആളുകളെ നമ്മിലേക്ക് ആകര്‍ഷിക്കുന്നത് മൂലം നമ്മെ ആരാധിപ്പാന്‍ അവരെ പ്രേരിപ്പിക്കുകയാണ്. അങ്ങനെ ചെയ്യുന്നവന്‍ ഒരു ദൈവഭൃത്യനല്ല അവന്‍ വ്യാജനാണ്. ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്ന എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അവനുളളത്.

നിര്‍ഭാഗ്യവശാല്‍ ക്രിസ്തീയഗോളത്തില്‍ ഇന്ന് ഇത്തരം ധാരാളം വഞ്ചകരുണ്ട്. അവര്‍ അനേകം വിശ്വാസികളെ ചതിക്കുന്നു. പല വിശ്വാസികളും ചില പ്രസംഗകരെ ഏറെക്കുറെ ആരാധിക്കുക തന്നെ ചെയ്യുന്നു. ദൈവത്തിന്റെ വായില്‍ നിന്നു വരുന്ന വാക്കുകള്‍ക്കു പകരം ഈ പ്രസംഗകരുടെ വായില്‍ നിന്നു വരുന്ന വാക്കുകള്‍കൊണ്ടാണു പലരും ജീവിക്കുന്നത്. നേരെ ദൈവത്തിങ്കലേക്കു ചെല്ലേണ്ടതിനു പകരം അവര്‍ ദൈവഹിതം ഒരു മനുഷ്യനിലൂടെയാണ് അമ്പേഷിക്കുന്നത് – ഇത്തരക്കാരെ ഈ പ്രസംഗകര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ! ഇതു വിഗ്രഹാരാധനയാണ് !! പ്രവാചകന്മാര്‍ എന്നു പേരെടുത്ത ധാരാളം പേര്‍ ഇന്നു പെന്തക്കോസ്തു വൃത്തങ്ങളിലുണ്ട്. വിശ്വാസികളെ അവര്‍ പ്രവാചകനില്‍ ആശ്രയിക്കുന്നവരാക്കി മാറ്റുന്നു. അത്തരം എല്ലാ പ്രവാചകന്മാരും വ്യാജപ്രവാചകന്മാരാണ്.

പക്ഷേ ഇവിടെ ദൂതന്‍ പറയുന്നത് ‘ഞാന്‍ നിന്നെപ്പോലെ ദൈവത്തിന്റെ ഭൃത്യന്‍ മാത്രം. ദൈവത്തെ മാത്രം ആരാധിക്കുക.’

‘യേശുവിന്റെ സാക്ഷ്യം ‘ വഹിക്കുക എന്നു പറഞ്ഞാല്‍ യേശു തന്റെ ഭൂമിയിലെ ജീവിതകാലത്തു വഹിച്ചിരുന്ന അതേ ദീപശിഖ തന്നെ കരങ്ങളിലേന്തുക എന്നതാണ്. ‘ഹ്യദയശുദ്ധിയുളളവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തെകാണും ‘എന്ന് അവിടുത്തെപ്പോലെ നാമും പ്രഖ്യാപിക്കും.

യഥാര്‍ത്ഥ പ്രവചനത്തിന്റെ വളരെ വ്യക്തമായ ഒരു നിര്‍വ്വചനം നമുക്കിവിടെ കാണാം. അത്’യേശുവിന്റെ സാക്ഷ്യ’മാണ്. അടിസ്ഥാനപരമായി ഇതില്‍ രണ്ടു കാര്യങ്ങളുണ്ട്.

ഒന്നാമതായി, ശരിയായ പ്രവചനം ശ്രദ്ധയെ ക്രിസ്തുവിലേക്കു ക്ഷണിക്കുന്നു. തന്നെ മാത്രം ഉയര്‍ത്തുന്നു. യേശു ഉയര്‍ത്തപ്പെട്ടാല്‍ അവിടുന്ന് എല്ലാവരേയും തങ്കലേക്കു ആകര്‍ഷിക്കും. യഥാര്‍ത്ഥ പ്രവചനത്തിന്റെ വരം നല്‍കുന്ന പരിശുദ്ധാത്മാവ് എപ്പോഴും ക്രിസ്തുവിനെ മഹത്വപ്പെടുത്തും (യോഹ. 16:14). നിങ്ങളിലേക്കോ മറ്റൊരാളിലേക്കോ ശ്രദ്ധ ആകര്‍ഷിക്കുന്നതോ നിങ്ങളെയോ മറ്റൊരാളയോ ഉയര്‍ത്തുന്നതോ ആയ ഏതു പ്രവചനത്തേയും വ്യാജപ്രവചനം എന്ന് എഴുതിത്തള്ളാം.

രണ്ടാമതായി യഥാര്‍ത്ഥ പ്രവചനം യേശു തന്റെ പ്രസംഗത്തില്‍ പ്രഘോഷിച്ചതെല്ലാം പ്രഘോഷിക്കുന്നതാണ്. ശരിയായ പ്രവചനത്തില്‍ യാതൊരു ഒത്തുതീര്‍പ്പും ഇല്ല. അതു കൃപയും സത്യവും നിറഞ്ഞതായിരിക്കും. എന്നാല്‍ അത് എല്ലാ സത്യവും സംസാരിക്കും- സ്‌നേഹത്തില്‍.

അതുകൊണ്ട് പ്രവചനത്തെ വിവേചിച്ചറിയണമെന്നുണ്ടെങ്കില്‍ യേശു പ്രസംഗത്തില്‍ ഊന്നല്‍ കൊടുത്തത് എന്തിനാണെന്ന് അറിയേണ്ടതുണ്ട്. സുവിശേഷങ്ങള്‍ വായിച്ച് യേശു എന്തിനാണു പ്രധാന്യം കൊടുത്തതെന്ന് മനസ്സിലാക്കിയാല്‍ ഇന്നു’പ്രവചനം ‘ എന്നു പറഞ്ഞു കേള്‍ക്കുന്നതെല്ലാം ശരിയോ എന്നു പരിശോധിക്കാനുളള തൂക്കുകട്ട നമ്മുടെ കൈവശം ഉണ്ടാകും. അതേസമയം സുവിശേഷങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചില്ലെങ്കില്‍ നാം വഞ്ചിക്കപ്പെടാനുളള സാദ്ധ്യത ഏറെയാണ്. കാരണം ‘ക്രിസ്തീയ പ്രവചന’ ത്തിന്റെ മട്ടില്‍ ഇന്നു നടക്കുന്നവയില്‍ 99 ശതമാനവും യേശു പ്രഘോഷിച്ചതല്ല പ്രഘോഷിക്കുന്നത്.

ഇതു മനസ്സിലാകണമെങ്കില്‍ മത്തായി അഞ്ചു മുതല്‍ ഏഴുവരെയുളള അദ്ധ്യായങ്ങളില്‍ കാണുന്ന ഗിരിപ്രഭാഷണം ഒരാവര്‍ത്തി വായിച്ചുനോക്കിയിട്ട് മിക്ക സഭകളിലും ഇന്നു നിങ്ങള്‍ കേള്‍ക്കുന്ന കാര്യങ്ങളെ ഇതുമായി താരതമ്യം ചെയ്തുനോക്കുക.

വാക്യം 11-13 : അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു. ഒരു വെളളക്കുതിര പ്രത്യക്ഷമായി. അതിന്മേല്‍ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണ് അഗ്നിജ്വാല. തലയില്‍ അനേകം രാജമുടികള്‍. എഴുതീട്ടുളള ഒരു നാമവും അവനുണ്ട്. അത് അവനല്ലാതെ ആര്‍ക്കും അറിഞ്ഞുകൂടാ. അവന്‍ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു. അവനു ദൈവവചനം എന്നു പേര്‍ പറയുന്നു.

ഇതു ക്രിസ്തുവിന്റെ രണ്ടാം വരവാണ്. ആറാം അദ്ധ്യായം രണ്ടാം വാക്യത്തില്‍ വെളളക്കുതിരപ്പുറത്തു സഞ്ചരിക്കുന്ന മറ്റൊരുവനെ നാം കണ്ടു- എതിര്‍ക്രിസ്തുവായിരുന്നു അത്. പക്ഷേ ഒടുവില്‍ ഇവിടെ ഇതാ ക്രിസ്തുതന്നെ വരുന്നു. നീതി, ന്യായവിധി എന്നിവയിലാണ് ഇവിടെ വീണ്ടും ഊന്നല്‍ എന്ന കാര്യം ശ്രദ്ധിക്കുക. ദൈവത്തിന്റെ വിധികള്‍ എപ്പോഴും നീതിയുളളവയാണ്.

അവിടുത്തെ കണ്ണുകള്‍ അഗ്നിജ്വാലയാണ്. ഹൃദയത്തിന്റെ മനോഭാവങ്ങളിലേക്കും ആഴമേറിയ ഉദ്ദേശ്യങ്ങളിലേക്കും അതു തുളച്ചുചെല്ലുന്നു. അവിടുത്തെ തലയില്‍ അനേകം രാജമുടികള്‍ ഉണ്ട്.-അതു താന്‍ രാജാവാണെന്നു പ്രഘോഷിക്കുന്നു. അവിടുത്തേക്ക് ഒരു പുതിയ നാമവും ഉണ്ട്. (വെളി. 3:12 കാണുക.)

അവിടുന്നു രക്തം തളിച്ച ഉടുപ്പും ധരിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശ്മരണവും അവിടുന്നു ചൊരിഞ്ഞ രക്തവും നിത്യത മുഴുവന്‍ സ്മരിക്കുമെന്ന സത്യത്തിന്റെ പ്രതീകമാണ് ഈ ഉടുപ്പ്.

ഭൂമിയില്‍വച്ചു തങ്ങള്‍ക്കുണ്ടായിരുന്ന ശാരീരികമായ വൈകല്യങ്ങളെല്ലാം മാറിയവരായിരിക്കും സ്വര്‍ഗ്ഗത്തിലുളള ഓരോരുത്തരും. കൈകളോ കാലുകളോ ഇല്ലാതെ ഭൂമിയില്‍ കഴിഞ്ഞവര്‍ക്കെല്ലാം പുനരുത്ഥാനത്തില്‍ പൂര്‍ണശരീരം ലഭിക്കും. എല്ലാ മുറിവുകളും സൗഖ്യമാകും. എന്നാല്‍ ക്രൂശില്‍വച്ച് അവിടുന്ന് ഏറ്റ പീഡനത്തിന്റെ പാടുകളെല്ലാം യേശുവില്‍ മാത്രം നിത്യതയിലും ഉണ്ടായിരിക്കും. നമ്മോടുളള അവിടുത്തെ നിരന്തര സ്‌നേഹത്തിന്റേയും നമ്മുടെ രക്ഷയ്ക്കായി അവിടുന്നു നല്‍കിയ വിലയുടേയും അടയാളമായിരിക്കും അവ. ആ മുറിപ്പാടുകള്‍ കണ്ട് നാം യേശുവിനെ തിരിച്ചറിയും എന്ന് മനോഹരമായ ഒരു പാട്ടില്‍ പറയുന്നു.

‘ തിരിച്ചറിയും ഞാന്‍ അവനെ തിരിച്ചറിയും
തന്‍ കരത്തിലെ ആണിപ്പാടുകള്‍ നോക്കി ‘
യേശുവിനെ ‘വിശ്വസ്തനും സത്യവാനും’ ‘ദൈവവചനം ‘ ‘രാജാധിരാജാവും കര്‍ത്താധികര്‍ത്താവും’ എന്നെല്ലാം വിളിച്ചിരിക്കുന്നു(19:11, 13,16).

വാക്യം 14: സ്വര്‍ഗ്ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെളളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.

സ്വര്‍ഗ്ഗത്തിലെ സൈന്യം എന്നു പറഞ്ഞിരിക്കുന്നത് വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായ ജയാളികളായ 144,000 പേരേയാണ്.

വാക്യം 15,16: ജാതികളെവെട്ടുവാന്‍ അവന്റെ വായില്‍നിന്നു മൂര്‍ച്ചയുളള വാള്‍ പുറപ്പെടുന്നു. അവന്‍ ഇരിമ്പുകോല്‍കൊണ്ട് അവരെ മേയ്ക്കും. സര്‍വ്വശക്തിയുളള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്ക് അവന്‍ മെതിക്കുന്നു. രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.

വായില്‍ നിന്നു പുറപ്പെടുന്ന മൂര്‍ച്ചയുളള വാള്‍ ദൈവവചനത്തിന്റെ പ്രതീകമാണ്. അതിനാല്‍ സകലജാതികളും ന്യായം വിധിക്കപ്പെടും. പിതാവുന്യായവിധിയെല്ലാം പുത്രനെ ഏല്പിച്ചിരിക്കുന്നതായി യോഹ. 5:22ല്‍ യേശുപറഞ്ഞിട്ടുണ്ട്. തന്റെ വചനത്തിലൂടെയാണ് കര്‍ത്താവ് ന്യായവിധി നടത്തുക ‘ഞാന്‍ സംസാരിച്ച വചനം തന്നേ ഒടുക്കത്തെനാളില്‍ ആളുകളെ ന്യായം വിധിക്കും'(യോഹ. 12:48).

വാക്യം 17,18: ഒരു ദൂതന്‍ സൂര്യനില്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. അവന്‍ ആകാശമദ്ധ്യേ പറക്കുന്ന സകലപക്ഷികളോടും : രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടേയും കുതിരപ്പുറത്തിരിക്കുന്നവരുടെ മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടേയും മാംസവും തിന്മാന്‍ മഹാദൈവത്തിന്റെ അത്താഴത്തിനു വന്നുകൂടുവിന്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തിന്റെ മറ്റൊരു വിവരണമാണ് ഈ വാക്യം മുതല്‍ നാം കാണുന്നത് (നാം നേരത്തെ പറഞ്ഞിട്ടുളളതുപോലെ വെളിപ്പാടു പുസ്തകം കാലാനുക്രമമായ ഒരു തുടര്‍ച്ച പാലിച്ചുകൊണ്ടല്ല എഴുതിയിട്ടുള്ളത്.) ഹര്‍മ്മഗെദ്ദോന്‍ യുദ്ധം ഒരു ദിവസംകൊണ്ടു കഴിയും.

ദൈവത്തിന്റെ മഹാത്തായ അത്താഴത്തിന് ആകാശത്തിലെ പക്ഷികളെ ഒക്കെയും ദൂതന്‍ ക്ഷണിക്കുകയാണ്. കുഞ്ഞാടിന്റെ കല്യാണസദ്യയില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒരു സദ്യയാണിത് ! മരിച്ചമനുഷ്യരുടെ മാംസംകൊണ്ട് ഒരുക്കീട്ടുളള ഒരു സദ്യ! അവിടുത്തെ രണ്ടാംവരവിനോടുളള ബന്ധത്തില്‍ യേശു പരമാര്‍ശിക്കുന്നത് ശ്രദ്ധിക്കുക (ലൂക്കോ. 17:30). സഭയുടെ ഉല്‍പ്രാപണത്തിനുശേഷം (വാക്യം 34,35) ശവം ഉള്ളോടത്തു കഴുക്കള്‍ കൂടും (വാക്യം 37) എന്ന് യേശു പറഞ്ഞിരിക്കുന്നു. ഹര്‍മ്മഗെദ്ദോനില്‍ ശവശരീങ്ങള്‍ക്കു ചുറ്റും ദൈവത്തിന്റെ മഹാസദ്യയ്ക്കായി കഴുകന്മാര്‍ കൂടും !

ഈ ‘അത്താഴ’ത്തെക്കുറിച്ച് യെഹ. 39:17-21 ലും നാം കാണുന്നു. അവിടെ കര്‍ത്താവു പറയുന്നു: ‘സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടത്. നിങ്ങള്‍ കൂടി വരുവീന്‍ …. എന്റെ യാഗത്തിനുവന്നുകൂടുവീന്‍….. നിങ്ങള്‍ എന്റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരേയും സകലയോദ്ധാക്കളേയും തിന്നു തൃപ്തരാകും.’

വാക്യം 19: കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‌വാന്‍ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നുകൂടിയതു ഞാന്‍ കണ്ടു.

യെഹ. 38:2ല്‍ കര്‍ത്താവു പറയുന്നു: ‘രോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ച് പറയേണ്ടത്……’ എന്നിങ്ങനെ. ഈ പരമാര്‍ശം യൂറോപ്പിനെക്കുറിച്ചാണ്. കാരണം നോഹയുടെ മകനായ യാഫെത്തിന്റെ പുത്രന്മാരായ മേശെക്, തൂബല്‍ എന്നിവരുടെ സന്തതിപരമ്പരയില്‍പെട്ടവരാണല്ലോ അവിടെ കുടിപാര്‍ക്കുന്നത് (ഉല്പ. 10:2-4). ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന പ്രഭു ഈ രാജ്യങ്ങളെ ഹെര്‍മ്മഗെദ്ദോന്‍ യുദ്ധത്തിലേക്കു നയിക്കുന്ന എതിര്‍ക്രിസ്തുവാണ്. ഈ സൈന്യത്തെ മുഴുവന്‍ കര്‍ത്താവു നശിപ്പിക്കുന്നതോടെയാണ് ഒടുവില്‍ ഈ യുദ്ധം അവസാനിക്കുന്നത്.

വാക്യം 20:21: ‘മൃഗത്തെയും അതിന്റെ മുമ്പാകെ താന്‍ ചെയ്ത അടയാളങ്ങളാല്‍ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്‌കരിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചുകെട്ടി ഇരുവരേയും ഗന്ധകംകത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായില്‍നിന്നു പുറപ്പെടുന്ന വാള്‍ കൊണ്ടു കൊന്നു. അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും ത്യപ്തിവന്നു.’

സ്വര്‍ഗ്ഗത്തിലേക്ക് ജീവനോടെ എടുക്കപ്പെട്ടവര്‍ രണ്ടുപേരാണ് – ഹാനോക്കും ഏലിയാവും. ജീവനോടെ തീപ്പൊയ്കയില്‍ ഇട്ടുകളഞ്ഞ രണ്ടു പോരെ നാം ഇവിടെ കാണുന്നു. എതിര്‍ക്രിസ്തുവും കള്ളപ്രവാചകനുമാണവര്‍. ബാക്കി എല്ലാവരെയും യേശുവിന്റെ വായില്‍നിന്നു പുറപ്പെടുന്ന വാള്‍(ദൈവവചനം ) നശിപ്പിക്കുന്നു. പാതാളവും (നരകം) തീപ്പൊയ്കയും ഒരേ സ്ഥലമല്ല. ഇന്ന് എല്ലാ അവിശ്വാസികളും പോകുന്ന തീയുടെ ഒരു ചെറിയ കുളമാണ് പാതാളം. ഒരുനാള്‍ പാതാളത്തെ തന്നെ അഗ്നിയുടെ ഒരു തടാകത്തില്‍ തള്ളി ഇട്ടുകളയും (വെളി.20:14).

കോരഹ്, ദാഥാന്‍, അബീരാം എന്നിവരേയും 250 പേരേയും ജീവനോടെ പാതാളത്തില്‍ ഇട്ടു കളഞ്ഞതായി പഴയനിയമത്തില്‍ നാം വായിക്കുന്നു (സംഖ്യ. 16:31-33). തങ്ങളുടെ മീതേ വച്ചിരുന്ന ആത്മിക അധികാരത്തോട് -മോശെയോട്- മത്സരിച്ചതിനാലാണ് ദൈവം അവരെ അങ്ങനെ ഭീകരമായ വിധത്തില്‍ ശിക്ഷിച്ചത്. ദൈവം നല്‍കിയിട്ടില്ലാത്ത നേതൃസ്ഥാനം കൊതിച്ചതിനാല്‍ അവര്‍ക്ക് ലൂസിഫറിന്റെ ഒരാത്മാവാണ് ഉണ്ടായിരുന്നത്. അവര്‍ മോശെയെക്കുറിച്ച് ഏഷണി പറയുകയും ചെയ്തു. അതുകൊണ്ട് ദൈവം അവരെ ലൂസിഫറിന് അര്‍ഹതയുള്ള സ്ഥലത്തുതന്നെ അയച്ചു.

ആറായിരം വര്‍ഷമായി കെട്ടിപ്പടുത്തുകൊണ്ടുവന്ന മത്സരത്തിന്റെ ആത്മാവിനെ അതിന്റെ പാരമ്യത്തില്‍ നാം കാണുന്നത് ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തിലാണ്. ഉരുണ്ടുകൂടിയ മത്സരത്തിന്റെ ആത്മാവ് ഒടുവില്‍ സമ്മര്‍ദ്ദം കൂടിപൊട്ടിത്തെറിച്ചതുപോലെയാണത്. ഇന്ന് കുട്ടികള്‍ മാതാപിതാക്കളോട് മത്സരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടു മത്സരിക്കുന്നു. വിശ്വാസികള്‍ ദൈവത്താല്‍ ആക്കിവയ്ക്കപ്പെട്ട നേതൃത്വത്തോടും. (ബാബിലോന്യ പുരോഹിതന്മാരേയും പാസ്റ്ററന്മാരേയുമല്ല ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ദൈവം തന്നെ എഴുന്നേല്പിച്ച് നിയമിച്ചാക്കിയ ദൈവഭക്തരായ ഇടയന്മാരെയാണ്). അത്തരം ദൈവിക അധികാരത്തോടുളള മത്സരത്തിന്റെ ആത്മാവിനെതിരേ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. കാരണം ഒടുവില്‍ എതിര്‍ക്രിസ്തു നേതൃത്വം നല്‍കുന്നത് ഇതിനാണ്. യേശു ഒടുവില്‍ നശിപ്പിക്കുന്നതും ഇതിനെയാണ്.

അധികാരത്തോടുളള മത്സരത്തെ ദൈവം വെറുക്കുന്നുവെന്നാണ് ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത്. ഈ മത്സരത്തിന് എതിര്‍ക്രിസ്തു നേതൃത്വം നല്‍കിയശേഷം ഒടുവില്‍ തീപ്പെയ്കയില്‍ വീഴ്ത്തപ്പെടുന്ന നാളിനു തൊട്ടു മുന്‍പുളള കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്.

അദ്ധ്യായം 20

വാക്യം 1,2: അനന്തരം ഒരു ദൂതന്‍ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യില്‍ പിടിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങുന്നത് ഞാന്‍ കണ്ടു. അവന്‍ പിശാചും സാത്താനും എന്നുളള പഴയ പാമ്പായ മഹാസര്‍പ്പത്തെ പിടിച്ച് ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.

ഒരു ലെഗ്യോനിലധികം ഭൂതങ്ങള്‍ ബാധിച്ച മനുഷ്യനില്‍നിന്ന് യേശുഭൂതങ്ങളെ പുറത്താക്കിയപ്പോള്‍ തങ്ങളെ അഗാധകൂപത്തിലേക്ക് അയയ്ക്കരുതേ എന്നവ അപേക്ഷിച്ചു (ലൂക്കോ. 8:31). സമയത്തിനു മുമ്പേ ദണ്ഡിപ്പിക്കാനാണോ അവിടുന്നു വന്നത് എന്നു ഭൂതങ്ങള്‍ യേശുവിനോടു ചോദിക്കുന്നു. (മത്താ. 8:29). ഒരു നാളില്‍ തങ്ങള്‍ അഗാധതയിലേക്ക് അയയ്ക്കപ്പെടുമെന്ന് അവയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ അന്നു സമയം ആയിട്ടില്ലെന്നും അവയ്ക്കു ബോധ്യമുണ്ടായിരുന്നു.

ഒടുവില്‍ ആ സമയം എത്തിയതായിട്ടാണ് നാം ഇവിടെ വായിക്കുന്നത്. സാത്താനും അവന്റെ സകല ഭൂതഗണങ്ങളും അഗാധകൂപത്തില്‍ ആയിരം ആണ്ടേക്ക് ബന്ധിക്കപ്പെടുന്നു.

വാക്യം 3: ആയിരം ആണ്ടുകഴിവോളം ജാതികളെ വഞ്ചിക്കാതിരിപ്പാന്‍ അവനെ അഗാധത്തില്‍ തളളിയിട്ട് അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്ക് അഴിച്ചു വിടേണ്ടതാകുന്നു.

ഒരു കാലത്ത് ലൂസിഫര്‍ ദൈവദൂതന്മാരുടെ തലവനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ചെറിയ ദൂതന്‍ വന്ന് അവനെ പൂട്ടിയിടുന്നു !!
സാത്താന്റെ പതനത്തില്‍ നാലു ഘട്ടങ്ങള്‍ നമുക്കു കാണാം.
(1) മൂന്നാം സ്വര്‍ഗ്ഗത്തില്‍നിന്നു രണ്ടാം സ്വര്‍ഗ്ഗത്തിലേക്ക് (യെശ. 14:12-15)
(2) രണ്ടാം സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലേക്ക് (വെളി.12:9)
(3) ഭൂമിയില്‍നിന്ന് അഗാധകൂപത്തിലേക്ക് (വെളി.20:1-3)
(4) എന്നെന്നേക്കുമായി തീയ്‌പ്പൊയ്കയിലേക്ക് (വെളി. 20:10)
ഇതില്‍നിന്നു വ്യത്യസ്തമായി യേശുവിന്റെ അനുഭവം നാം കാണുന്നു. അവിടുന്നു തന്നെത്താന്‍ താഴ്ത്തി സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി. അവിടെനിന്ന് ഉയര്‍ക്കപ്പെട്ട് ദൈവസിംഹാസനത്തിലേക്ക് എടുക്കപ്പെട്ടു.

തന്നെത്താന്‍ ഉയര്‍ത്തുന്നവനെല്ലാം താഴ്ത്തപ്പെടും. ലോകത്തില്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന രണ്ട് ആത്മാവ് ഇതാണ്-ഒന്ന് നിരന്തരം സ്വയം താഴ്ത്തുകയും താഴേക്കു പോകാനുളള അന്വേഷണത്തിലായിരിക്കുകയും ചെയ്യുന്നു. മറ്റേത് ഉയരത്തിലേക്കു പോകുവാനും തന്നെത്താന്‍ നിരന്തരം ഉയര്‍ത്തുവാനും ശ്രമിക്കുന്നു. ഈ രണ്ട് ആത്മാവില്‍ ഏതെങ്കിലും ഒന്നിനാല്‍ നാം എല്ലാവരും സ്വാധീനിക്കപ്പെട്ടിരിക്കും.

ആരേയും വഞ്ചിക്കാതിരിപ്പാന്‍ സാത്താനെ ഇവിടെ ബന്ധനത്തിലാക്കുന്നു. ആളുകളെ അവന്‍ പീഡിപ്പിക്കുന്നു എന്നതിലല്ല വഞ്ചിക്കുന്നു എന്നതിലാണ് ഊന്നല്‍ എന്നതു ശ്രദ്ധിക്കുക. പിശാച് തങ്ങളെ ശാരീരികമായി ഉപദ്രവിക്കും എന്ന പേടിയിലാണ് പല ആളുകളും. പക്ഷേ അവന്‍ നമ്മെ വഞ്ചിക്കുന്നു എന്നതിനെക്കുറിച്ചാണ് ദൈവവചനം ഏറെ മുന്നറിയിപ്പു നല്‍കുന്നത്. ശരീരത്തെ മാത്രം കൊല്ലുവാന്‍ കഴിയുന്നവനെ പേടിക്കേണ്ട എന്ന് യേശു പറഞ്ഞു. സാത്താന്റെ ഉപായങ്ങളെയും വഞ്ചനയേയും സൂക്ഷിച്ചുകൊള്‍വാനാണ് നമുക്കുളള മുന്നറിയിപ്പ്. ബാബിലോനിന്റെ വശീകരണശക്തിയാണ് അതിന്റെ പീഡനങ്ങളെക്കാള്‍ അപകടകരം.

ദൈവം മനുഷ്യനു നിയമിച്ച ശബത്ത് വിശ്രമമായി യേശുവിന്റെ ആയിരമാണ്ടു വാഴ്ചയെ കണക്കാക്കാം. ആറു ദിവസം അധ്വാനിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയുമാണ് ദൈവം ആദാമിനു നിയമിച്ചിരുന്നത്. ആയിരം വര്‍ഷം ദൈവത്തിന് ഒരു ദിവസംപോലെയാണെന്ന് 2 പത്രോ. 3:8 നമ്മോടു പറയുന്നു. അതുകൊണ്ട് ആറു ദിവസം എന്നു പറയുന്നത് ആറായിരം വര്‍ഷം ആദാമന്റെ കാലം മുതല്‍ ഇന്നുവരെയുളള കാലഘട്ടത്തെ (ആറായിരം വര്‍ഷത്തെ ) ആറു ദിവസം എന്നു ചിന്തിച്ചാല്‍ നാം ഏഴാം ദിവസത്തിനു തൊട്ടടുത്താണെന്നു കാണാം. വിശ്രമത്തിനായുളള ഏഴാം സഹസ്രാബ്ദത്തിന്റെ (1000 വര്‍ഷം) പടിവാതില്ക്കലാണു നാം.

യേശുവിന്റെ ഭൂമിയിലെ ആയിരമാണ്ടു വാഴ്ചയുടെ ഒരു നഖഃചിത്രം യെശെ. 11:6-9 ല്‍ കാണാം ‘ചെന്നായി കുഞ്ഞാടിനോടു കൂടെ പാര്‍ക്കും. പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും. ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും. സിംഹം കാള എന്നപോലെ വൈക്കോല്‍ തിന്നും. മുല കുടിക്കുന്ന ശിശുസര്‍പ്പത്തിന്റെ പോതിങ്കല്‍ കളിക്കും. മുലകുടി മാറിയ പൈതല്‍ അണലിയുടെ പൊത്തില്‍ കൈ ഇടും’ .

ആദാം ഒരു സസ്യഭുക്കായിരുന്നു. സസ്യങ്ങളും ഇലകളും പഴങ്ങളും തിന്നാന്‍ മാത്രമേ ദൈവം അവനെ അനുവദിച്ചിരുന്നുളളു. എന്നാല്‍ ജലപ്രളയത്തിനു ശേഷം ദൈവം നോഹയോടു മാംസവും ഭക്ഷിക്കാം എന്നു പറഞ്ഞു. ആയിരമാണ്ടു വാഴ്ചയില്‍ എല്ലാ മൃഗങ്ങളും വീണ്ടും സസ്യഭുക്കായി മാറും. പ്രകൃതി തന്നെ ഏദന്‍തോട്ടത്തിന്റെ അവസ്ഥയിലേക്കു മടങ്ങി വരും. സര്‍പ്പങ്ങള്‍ക്കു വിഷം ഉണ്ടായിരിക്കുകയില്ല. ഭൂമിയില്‍ മുളളും പറക്കാരയും ഇല്ലാതെയാകും. ഒരു മൃഗവും ഭയപ്പെടുത്തുന്നതായിരിക്കുകയില്ല. ഇതെല്ലാം ഇങ്ങനെയാകുന്നതിനു കാരണം എന്താണ് ? ഒടുവില്‍ യേശുവിനു ഭൂമിയില്‍ തന്റെ ശരിയായ സ്ഥാനം കൊടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ദൈവത്തോടുള്ള മനുഷ്യന്റെ മത്സരത്തിന്റെ തിക്തഫലം ഇന്നു മൃഗങ്ങളും അനുഭവിക്കേണ്ടിവന്നിരിക്കുന്നത് എത്ര ദുഃഖകരമാണ് ! ‘ദൈവപുത്രന്മാരു’ടെ വെളിപ്പാടിനുവേണ്ടി സര്‍വ്വസൃഷ്ടിയും ഞരങ്ങിക്കൊണ്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നു (റോമ. 8:19,22). പിശാചിന്റെ പുത്രന്മാര്‍ ആറായിരം വര്‍ഷം കയ്യാളിയ ഈ ലോകത്തിന്റെ ഭരണസാരഥ്യം ദൈവപുത്രന്മാര്‍ ഏറ്റെടുക്കുന്നതു കാണുവാന്‍ മൃഗലോകം മുഴുവന്‍ കാത്തിരിക്കുകയാണ്!

വാക്യം 4: ഞാന്‍ ന്യായാസനങ്ങളെ കണ്ടു. അവയില്‍ ഇരിക്കുന്നവര്‍ക്കു ന്യായവിധിയുടെ അധികാരം കൊടുത്തു. യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തേയോ അതിന്റെ പ്രതിമയെയോ നമസ്‌കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈകൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളേയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു.

യേശുവിന്റെ സാക്ഷ്യം നിമിത്തം തല ഛേദിക്കപ്പെട്ടവ’വരാണ് പുനരുത്ഥാനജീവനിലേക്ക് കടന്നിരിക്കുന്നത്. പാവങ്ങള്‍ക്കുവേണ്ടി സാമൂഹികപ്രവര്‍ത്തനം നടത്തിയതിനാലല്ല, യേശുവിന്റെ സാക്ഷ്യം ഉയര്‍ത്തിപ്പിടിച്ചതിനാലാണ് അവര്‍ കൊല്ലപ്പെട്ടത്. എന്താണ് ‘യേശുവിന്റെ സാക്ഷ്യം’? ‘എന്റെ രാജ്യം ഐഹികമല്ല. അതുകൊണ്ട് എന്റെ ചേവകര്‍ പോരാടുന്നില്ല’ എന്ന് യേശു പീലാത്തോസിനോടു പറഞ്ഞു. അതാണ് യേശുവിന്റെ സാക്ഷ്യം. വിശുദ്ധിയുടേയും നന്മയുടേയും മറുലോകത്തിന്റേയുമായ സാക്ഷ്യമാണിത്. സ്വര്‍ഗ്ഗത്തിന്റെതും നിത്യതയുടേതുമായ കാര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു അവിടുത്തെ ജീവിതം. ഈ ശിഷ്യന്മാരും എതിര്‍ക്രിസ്തുവിനെ ആരാധിക്കാതെനെറ്റിമേലോ വലങ്കൈമേലോ അവന്റെ മുദ്ര ഏല്ക്കാതെ ജീവിച്ചു. അതുകൊണ്ട് അവര്‍ ക്രിസ്തുവിനോടു കൂടെ ആയിരം വര്‍ഷം വാഴുന്നു.

എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിനോടു കൂടെ വാഴുമെന്നാണോ നിങ്ങള്‍ സങ്കല്‍പിക്കുന്നത്? ‘നാം അവനോടുകൂടെ ഇപ്പോള്‍ സഹിച്ചാല്‍ അന്ന് കൂടെവാഴും ‘(2തിമൊ 2:12; റോമ 8:17) എന്നു ദൈവവചനം വളരെ സുവ്യക്തമായി പറയുന്നു. ഇന്ന് തങ്ങളുടെ രഹസ്യജീവിതത്തില്‍ വിശ്വസ്തരായിരിക്കുന്നവര്‍ അന്ന് കൂടെ വാഴുകയും പ്രതിഫലം പരസ്യമായി അവിടുത്തെ പക്കല്‍ നിന്നു ഏറ്റുവാങ്ങുകയും ചെയ്യും.

ഈ വാക്യങ്ങളുടെ വെളിച്ചത്തില്‍, വിശ്വാസിയെന്നു പറയപ്പെടുന്ന എല്ലാവരും ക്രിസ്തുവിനോടുകൂടെവാഴും എന്നു ചിന്തിച്ചാല്‍, നാം ദൈവത്തെ കളളനെന്നു വിളിക്കുന്നതിനു തുല്യമായിരിക്കും അന്ന് ജയാളികള്‍ മാത്രമേ ക്രിസ്തുവിനോടുകൂടെ വാഴുകയുളളു എന്നു ദൈവവചനം വളരെ വ്യക്തമായി പറയുന്നു. ‘ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്‍കും’ എന്നാണല്ലോ യേശു പറഞ്ഞിരിക്കുന്നത് (വെളി, 3:21).

വാക്യം 5,6 : ‘മരിച്ചവരില്‍ ശേഷമുളളവര്‍ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ ഭാഗ്യവാനും വിശുദ്ധനും ആകുന്നു. അവരുടെ മേല്‍ രണ്ടാം മരണത്തിന് അധികാരം ഇല്ല. അവര്‍ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.’

‘മരിച്ചവര്‍ ദൈവപുത്രന്റെ ശബ്ദം കേള്‍ക്കയും കേള്‍ക്കുന്നവര്‍ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു… നന്മ ചെയ്തവര്‍ ജീവനായും തിന്മചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യാനുളള നാഴിക വരുന്നു’ എന്ന് യോഹ. 5:29 ല്‍ യേശു പറഞ്ഞു.

ഒന്നാമത്തെ പുനരുത്ഥാനത്തില്‍ ഉയിര്‍ക്കപ്പെട്ടവരുടെ മേല്‍ രണ്ടാം മരണത്തിന് അധികാരം ഇല്ല. സമാനമായ ഒരു പ്രയോഗം വെളി. 2:11 ല്‍ നാം കാണുന്നു. ‘ ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.’ ഇവിടെ നാം കാണുന്നത് ജയാളികള്‍- തങ്ങളുടെ ലോകജീവിതകാലത്ത് പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കുകയും പാപത്തേയും ലോകത്തേയും ജയിക്കുകയും ചെയ്തവര്‍ – മാത്രമാണ് ഒന്നാമത്തെ പുനരുത്ഥാനത്തില്‍ ഉയിര്‍ക്കപ്പെടുന്നത് എന്നാണ്.

‘ആ ലോകത്തിനും മരിച്ചവരില്‍ നിന്നുളള പുനരുത്ഥാനത്തിനും യോഗ്യരായവരെക്കുറിച്ച്’ യേശു പറഞ്ഞു (ലൂക്കൊ. 20:35). ഒന്നാമത്തെ പുനരുത്ഥാനം എല്ലാവര്‍ക്കും വേണ്ടിയല്ല എന്ന് യേശുവിന്റെ ഈ പ്രസ്താവനയും പഠിപ്പിക്കുന്നു. ചിലര്‍ അതു നേടുവാന്‍ യോഗ്യരായി കണക്കാക്കപ്പെടും. മറ്റുള്ളവര്‍ അങ്ങനെ ആയിരിക്കുകയില്ല. എല്ലാവരും ഒരു നാളില്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ക്കപ്പെടും. എന്നാല്‍ യോഗ്യരായവര്‍ മാത്രമേ ഒന്നാം പുനരുത്ഥാനത്തില്‍ ഉയിര്‍പ്പിക്കപ്പെടുകയുള്ളു.

പീഡിപ്പിക്കപ്പട്ടപ്പോഴും വിശ്വാസം തള്ളിപ്പറയാഞ്ഞ പഴയനിയമ വിശുദ്ധന്മാരെക്കുറിച്ച് എബ്രാ. 11:35ല്‍ നാം വായിക്കുന്നു. മൃഗത്തിന്റെ മുദ്ര നെറ്റിയിലോ കൈയിലോ ഏല്പാന്‍ അവര്‍ വിസമ്മതിച്ചു. ഒത്തുതീര്‍പ്പുകാരായിത്തീര്‍ന്നു കൊണ്ടുള്ള മോചനം അവര്‍ വേണ്ടന്നു വച്ചു. എന്തുകൊണ്ട്? ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് (ഒന്നാം പുനരുത്ഥാനത്തിലുളള പങ്കാളിത്തം) പ്രാപിക്കേണ്ടതിനു വേണ്ടിയായിരുന്നു അത്. ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്‍പ്പും അത്രത്തോളം ഉത്തമമല്ലാത്ത മറ്റൊരു ഉയിര്‍ത്തെഴുന്നേല്‍പ്പും ഉണ്ടെന്ന് ഈ ഭാഗവും വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. ഈ ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്’ പ്രാപിക്കേണ്ടതിനു വേണ്ടിയാണ് ഈ പഴയനിയമ വിശുദ്ധന്മാര്‍ തങ്ങളുടെ വിശ്വാസം തള്ളിക്കളയുവാന്‍ വിസമ്മതിച്ചത്.

‘നിലത്തിലെ പൊടിയില്‍ നിദ്രകൊളളുന്നവരില്‍ പലരും ചിലര്‍ നിത്യജീവന്നായും ചിലര്‍ ലജ്ജക്കും നിത്യനിന്ദയ്ക്കുമായും ഉണരും ‘ദാനിയേല്‍ 12:2.

പ്രത്യുപകാരം ചെയ്യാന്‍ കഴിവില്ലാത്തവരും ആവശ്യത്തിലിരിക്കുന്നവരുമായ ആളുകളെ ഈ ജീവിതത്തില്‍ നാം അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്താല്‍ നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നമുക്കു പ്രത്യുപകാരം ഉണ്ടാകുമെന്ന് ലൂക്കോ. 14:14 ല്‍ യേശു പറഞ്ഞു. തനിക്കും തന്റെ രാജ്യത്തിനും മറ്റുളളവര്‍ക്കും വേണ്ടി ജയാളികള്‍ ചെയ്തതിനെല്ലാം ദൈവം പ്രത്യുപകാരം ചെയ്യുന്ന നാള്‍ വേഗം വരുന്നു.

ഫിലി. 3:7-11 ല്‍ പൗലൊസ് പറയുന്നു: ‘എനിക്കു ലാഭമായിരുന്നത് ഒക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു. അത്രയുമല്ല എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുളള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണന്നു…….. ഞാന്‍ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ച് ചവറ് എന്ന് എണ്ണുന്നു’ക്രിസ്തുവിനെക്കുറിച്ചുളള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയിലുളള എല്ലാം ചവറാണ്. എന്തുകൊണ്ടാണ് എല്ലാം ചവറായി പൗലൊസ് എണ്ണുന്നത് ? ഒരേ ഒരു കാരണം മാത്രമാണുള്ളത് : ‘വല്ലവിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുളള പുനരുത്ഥാനം പ്രാപിക്കണം.’

പൗലൊസ് പറയുന്ന ഈ കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം : ‘ഞാന്‍ ഒരു ജയാളിയാകാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെ അറിയുവാനും ഞാന്‍ ആഗ്രഹിക്കുന്നു. അല്ലാതെ തന്നോടു കൂടെ വാഴുവാന്‍ എനിക്കു കഴിയുകയില്ലല്ലോ. അതുപോലെ അവിടുത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെ എന്റെ ജീവിതത്തില്‍ അനുഭവിച്ചറിയുവാന്‍ ഞാന്‍ആഗ്രഹിക്കുന്നു. കാരണം ഒരു നാളില്‍ സംഭവിക്കുന്ന മരിച്ചവരുടെ ഇടയില്‍ നിന്നുളള തെരഞ്ഞെടുക്കപ്പെട്ടവരുടെ പുനരുത്ഥാനത്തില്‍ എനിക്കും പങ്കാളിയാകണം’

കര്‍ത്താവു വരുമ്പോള്‍, മരിച്ചവര്‍ ഉയിര്‍ക്കുമ്പോള്‍, അവര്‍ പുനരുത്ഥാന ശരീരത്തിലാണ് ക്രിസ്തുവിനോടൊപ്പം വാഴുന്നത്. മരിച്ചവരില്‍ നിന്നു നാം ഉയിര്‍ക്കുമ്പോള്‍ യേശുവിനുണ്ടായിരുന്ന അതേ പുനരുത്ഥാനശരീരം തന്നെയായിരിക്കും നമുക്കും ലഭിക്കുക. ‘നമ്മുടെ താഴ്ചയുളള നികൃഷ്ടമായ ശരീരത്തെ തന്റെ മഹത്ത്വമുളള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും’ എന്നു ഫിലി. 3:21 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക. യേശുവിന്റെ ശരീരത്തിന്റെ കഴിവുകളെക്കുറിച്ചു നമുക്കു ബോധ്യമുണ്ട്. ഭിത്തികള്‍ക്കുള്ളിലൂടെ കടന്നു പോകാന്‍ കഴിയും. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ചെല്ലാന്‍ സാധിക്കും. ഈ മട്ടിലുള്ള ശരീരമായിരിക്കും നമുക്കും ഉണ്ടായിരിക്കുക. അസ്ഥിയും മാംസവും ഉള്ള (രക്തരഹിതമായ) ദൃശ്യമായ ഒരു ശരീരം ആയിരിക്കും അത്- യേശുവിന്റേതുപോലെ (ലൂക്കോ. 24:39).

മുമ്പ് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ വിശുദ്ധന്മാരെ അന്നു നമുക്കു തിരിച്ചറിയുവാന്‍ കഴിയും. മറുരൂപ മലയില്‍ വച്ച് മോശെയെയും ഏലീയാവിനേയും പത്രോസ്, യോഹന്നാന്‍ യാക്കോബ് എന്നിവര്‍ക്കു പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ടി വന്നില്ല. എങ്ങനെയാണ് അവര്‍ മോശെയെയും ഏലീയാവിനേയും തിരിച്ചറിഞ്ഞത് ? അവരുടെ ചിത്രങ്ങളൊന്നും എങ്ങും മുമ്പു കണ്ടിട്ടില്ല. എന്നിട്ടും അതിവേഗം തിരിച്ചറിയാന്‍ കഴിഞ്ഞത് ദൈവരാജ്യത്തില്‍ സ്വാഭാവികമായി ആളുകളെ തിരിച്ചറിയാന്‍ കഴിയും എന്നതിന്റെ തെളിവാണ്.

നാം ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തത് നല്ലതായാലും ചീത്തയായാലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ നില്‍ക്കേണ്ടിവരും എന്ന് 2 കൊരി. 5:10 പറയുന്നു.

രക്ഷ പ്രവൃത്തിയാലല്ല കൃപയാലത്രെ. എന്നാല്‍ പ്രതിഫലം നമ്മുടെ പ്രവൃത്തിക്ക് അനുസരിച്ചാണ്.

തന്റെ ന്യായാസനത്തില്‍ യേശുകര്‍ത്താവ് ശിഷ്യര്‍ക്ക് പ്രതിഫലം നല്‍കും. ഇവിടെ എത്രത്തോളം താഴ്മയിലും തന്നോടുളള വിശ്വസ്തതയിലും വസിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആ പ്രതിഫലവിഭജനം. ദൈവത്തോടും ക്രിസ്തുവിനോടും നിത്യത മുഴുവന്‍ കൂടുതല്‍ അടുപ്പവും കൂട്ടായ്മയും – അതായിരിക്കും നല്‍കപ്പെടുന്ന ഏറ്റവും വലിയ പ്രതിഫലം. ദൈവത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ബഹുമതിയും അവകാശവും ഇതാണെന്ന് അന്നു നാം കണ്ടെത്തും.

സാത്താന്‍ ബന്ധിക്കപ്പെടുകയും യെരുശലേമില്‍ നിന്ന് യേശു ഭൂമിയെ ഭരിക്കുകയും ചെയ്യുന്നതിനാല്‍ ആയിരം വര്‍ഷം ലോകത്തെങ്ങും സമാധാനം ഉണ്ടായിരിക്കും.


ഇന്നത്തെപ്പോലെ സഹസ്രാബ്ദവാഴ്ചക്കാലത്തും ഭൂമിയില്‍ ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ ജനിക്കും. യെശ. 65:20 ശ്രദ്ധിക്കുക ‘കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകുകയില്ല. ബാലന്‍ നൂറു വയസ്സ് പ്രായമുളളവനായി മരിക്കും. പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവന്‍ എന്നേ വരൂ’

ഇന്ന് ശൈശവത്തില്‍ തന്നെ മരിക്കുന്ന ധാരാളം കുഞ്ഞുങ്ങള്‍ ഉണ്ട്. എന്നാല്‍ സഹസ്രാബ്ദ വാഴ്ചയില്‍ അങ്ങനെ ആയിരിക്കുകയില്ല. രോഗം ഇല്ലാത്ത, ശാപം ഭാഗികമായി മാറിയ ആ ഭൂമിയില്‍ ആളുകള്‍ നൂറു കണക്കിനു വര്‍ഷങ്ങള്‍ ജീവിച്ചിരിക്കും. മരണം അപ്പോഴും ഉണ്ടായിരിക്കുംഎന്നതുകൊണ്ട് ശാപം പൂര്‍ണ്ണമായി മാറ്റപ്പെട്ടിട്ടില്ല എന്ന് അനുമാനിക്കാം. അന്നു യുവജനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ തൊണ്ണൂറും നൂറും വയസ്സുള്ളവരായിരിക്കും. ! ആളുകള്‍ 900 വര്‍ഷം വരെയൊക്കെ ജീവിച്ചിരുന്ന ആദാം മുതല്‍ നോഹവരെയുളള കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതായിരിക്കും ഈ കാലം (സെഖ. 8:4,5). പക്ഷേ അന്നും ഭൂമിയില്‍ മാനസാന്തരപ്പെടാത്ത പാപികള്‍ ഉണ്ടായിരിക്കും(യെശ. 65:20 KJV).

വാക്യം 7,8: ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍ നിന്ന് അഴിച്ചുവിടും. അവന്‍ഭൂമിയുടെ നാലുദിക്കിലുമുളള ജാതികളായി സംഖ്യയില്‍ കടപ്പുറത്തെ മണല്‍പോലെയുളള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിനായി കൂട്ടിച്ചേര്‍ക്കേണ്ടതിനു വശീകരിപ്പാന്‍ പുറപ്പെടും.

ആയിരം ആണ്ടു വാഴ്ചയുടെ അവസാനത്തില്‍ സാത്താനെ തടങ്കലില്‍ നിന്നു മോചിപ്പിക്കും. അവന് വീണ്ടും ഭൂമി സന്ദര്‍ശിക്കാനുളള അനുമതി ലഭിക്കും.

ദൈവം എന്തിനാണ് ഇതനുവദിക്കുന്നത് ? മനുഷ്യന്റെ ദുഷ്ടസ്വഭാവം എല്ലാവരേയും കാണിക്കേണ്ടതിനാണിത്.

ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചക്കാലം വലിയ സമാധാനത്തിന്റെ കാലമായിരിക്കും. യേശുരാജാവിന്റേയും തന്നോടൊപ്പം ലോകം വാഴുന്ന വിശുദ്ധന്മാരുടേയും നന്മയും താഴ്മയും ലോകത്തിനു കാണാനും മനസ്സിലാക്കാനും ഉള്ള അവസരം കൂടിയാണിത്. ഇന്നെത്തെ ദുഷ്ടരായ ഭരണാധികാരികളില്‍നിന്നു തികച്ചും വ്യത്യസ്തരായിരിക്കും അവര്‍. മൃഗങ്ങള്‍ക്കുപോലും ഈ ഭരണകാലം ഏറെ ആഹ്ലാദപ്രദമായിരിക്കും. എന്നാല്‍ യേശു ഇരുമ്പുദണ്ഡുകൊണ്ടായിരിക്കും ഭരിക്കുക. കാരണം അമര്‍ച്ച ചെയ്യപ്പടേണ്ട പാപികള്‍ അന്നും ഭൂമിയിലുണ്ടായിരിക്കും. ഹൃദയത്തിലെ മത്സരം ഉപേക്ഷിക്കാതെ ഒരു വ്യത്യാസവും വരാത്തവരായി പാപികളായ ആളുകള്‍ തുടരും. എന്നാല്‍ ഭയം മൂലം അവര്‍ അനുസരണക്കേടു കാട്ടുന്നില്ലെന്നു മാത്രം.

ആറായിരം വര്‍ഷത്തെ സാത്താന്യഭരണത്തെ സഹസ്രാബ്ദവാഴ്ചയുമായി താരതമ്യം ചെയ്യുന്ന ഒരാള്‍ തീര്‍ച്ചയായും മുഴുലോകവും യേശുവിനെ സസന്തോഷം രാജാവായി സ്വീകരിക്കുമെന്നാവും കരുതുക, എന്നാല്‍ അങ്ങനെയല്ല. അല്പകാലത്തേക്കു സ്വതന്ത്രനാകുന്ന സാത്താന് കര്‍ത്താവിനോടുളള മത്സരത്തില്‍ കൂട്ടാളികളായി കോടിക്കണക്കിന് ആളുകളെ (കടപ്പുറത്തെ മണല്‍പോലെ അസംഖ്യം ആളുകളെ) കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നതു തികച്ചും അത്ഭുതാവഹമല്ലേ?

ആളുകള്‍ ഇപ്പോഴും സാത്താനെ അനുഗമിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നത് അവിശ്വസനീയം തന്നെ. മനുഷ്യഹൃദയത്തിന്റെ കാപട്യത്തെ അങ്ങനെ ദൈവം എല്ലാവരുടേയും മുമ്പാകെ വെളിവാക്കുന്നു.

ഇവിടെ വീണ്ടും സാത്താന്‍ ആളുകളെ വശീകരിക്കും (ഭയപ്പെടുത്തും എന്നല്ല) എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ഒരിക്കല്‍കൂടി അവന്‍ ആളുകളോട് ഇങ്ങനെ മന്ത്രിക്കും ‘ദൈവത്തിന്റെ കല്പനകള്‍ ഭാരമുളളവയാണ്. കഴിഞ്ഞ ആയിരം വര്‍ഷങ്ങളായി നിങ്ങളുടെ മോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ദൈവത്തെ അനുസരിക്കേണ്ടി വന്നതിനാല്‍ നിങ്ങള്‍ക്ക് ഒരു രസവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എന്റെ അടുത്തുവരിക. എല്ലാം മതിമറന്ന് ആസ്വദിക്കുക.’

ആറായിരം വര്‍ഷം അവന്‍ ആളുകളോടു പറഞ്ഞുകൊണ്ടിരുന്നതും അനേകര്‍ വിശ്വസിച്ചതും ഇക്കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ അത്ഭുതാവഹമായി തോന്നുന്നത് ആയിരം ആണ്ടു വാഴ്ചയ്ക്കുശേഷവും അവന്റെ വാക്കുകള്‍ വിശ്വസിപ്പാനും വഴിവിട്ടുപോകുവാനും കോടിക്കണക്കിന് ആളുകളുണ്ടല്ലോ എന്നതാണ്.

ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയ്ക്കുശേഷവും സ്വന്ത മോഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാനായി സാത്താനെ തെരഞ്ഞെടുക്കുന്ന ആദാമ്യവംശത്തിന്റെ മാനസികജീര്‍ണ്ണത ഇങ്ങനെ ദൈവം പ്രപഞ്ചത്തിനു മുമ്പില്‍ തുറന്നു കാട്ടുന്നു.

ഗോഗിനെയും മാഗോഗിനേയുംകുറിച്ചുളള പരാമര്‍ശം ഇവിടെ വീണ്ടും കാണുന്നു. പക്ഷേ ഇത് ഹെര്‍മ്മഗെദ്ദോന്‍ യുദ്ധത്തെക്കുറിച്ചുളള സൂചനയല്ല. അത് ആയിരം ആണ്ടു വാഴ്ചയ്ക്കു മുമ്പായിരുന്നല്ലോ നടന്നത്. ഇവിടെ ഗോഗിന്റേയും മാഗോഗിന്റേയും പിന്‍ഗാമികള്‍ ഒന്നുചേര്‍ന്നു കര്‍ത്താവിനെതിരേ രണ്ടാമതൊരു വട്ടം ഒരു പോരാട്ടത്തിനു ഒരുമ്പെടുകയാണ് !! മനുഷ്യന്റെ ഭോഷത്തം തീര്‍ത്തും അവിശ്വസനീയം തന്നെ. പ്രാഥമിക പാഠങ്ങള്‍പോലും അവന്‍ ഒരിക്കലും പഠിക്കുമെന്നു തോന്നുന്നില്ല. ബൈബിള്‍ പറയുന്നതുപോലെ മനുഷ്യന്റെ ഹൃദയം എല്ലാററിനെക്കാളും കപടം ഉളളതാണ്. അവന്റെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നുമില്ല(യിരെ. 17:5, റോമ. 7:18). അന്ത്യകാലത്ത് ഈ വസ്തുത തീര്‍ത്തും ശരിവയ്ക്കുന്നു അവരുടെ ഈ സംരംഭങ്ങള്‍.

വാക്യം 9: അവര്‍ ഭൂമിയില്‍ പരക്കെ ചെന്ന് വിശുദ്ധന്മാരുടെപാളയത്തെയും പ്രിയനഗരത്തെയും വളയും. എന്നാല്‍ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചു കളയും.

വിശുദ്ധന്മാരുടെ പുനരുത്ഥാന ശരീരത്തിനു കേടു വരുത്തുവാനോ അവരെ നശിപ്പിക്കുവാനോ സാധ്യമല്ലെന്ന് അവര്‍ കണ്ടിട്ടുണ്ടെങ്കിലും ഈ ഭോഷന്മാരായ ആളുകള്‍ വിശുദ്ധന്മാരെ ആക്രമിക്കാന്‍ ഒരുമ്പെടുകയാണ്. സാത്താന്‍ ആളുകളെ ഇങ്ങനെയാണു വിഡ്ഢികളാക്കുന്നത്. അങ്ങനെ വിശുദ്ധന്മാരുടെ പാളയത്തെ, യേശു സിംഹാസനാരൂഢനായിരിക്കുന്ന യെരുശലേമിനെ, അവര്‍ വളയും. എന്നാല്‍ പൊടുന്നനെ തീ ഇറങ്ങി അവരെ തീര്‍ത്തും നശിപ്പിക്കും. ഈ യുദ്ധം ഹെര്‍മ്മഗെദ്ദോന്‍ യുദ്ധത്തെക്കാള്‍ വേഗം തീരും. ആ യുദ്ധത്തിന് ഒരു ദിവസം വേണ്ടിവരുമെങ്കില്‍ ഇതിന് ഒരു നിമിഷം മതി.

വാക്യം 10: അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിടും. അവര്‍ എന്നെന്നേക്കും രാപകല്‍ ദണ്ഡനം സഹിക്കേണ്ടിവരും.

വെളിപ്പാടു പുസ്തകത്തില്‍ പിശാചിനെ എത്രവട്ടമാണു ‘വഞ്ചകന്‍’ എന്നു വിളിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക. നമുക്കു മുന്നറിയിപ്പു നല്‍കുന്നതിനുവേണ്ടിയാണിത്. ഒടുവില്‍ അവനെ അവന്റെ നിത്യവാസസ്ഥലത്തേക്ക്- തീപ്പൊയ്കയിലേക്ക് – അയക്കും.’

തീപ്പൊയ്കയിലേക്ക് ആദ്യം ചെന്നത് എതിര്‍ക്രിസ്തുവും കളളപ്രവാചകനുമാണ്. മൂന്നാമത് ഇതാ സാത്താനും അവിടെ എത്തിയിരിക്കുന്നു. ആദ്യമായാണ് സാത്താന്യ ത്രിത്വം മുഴുവന്‍ ഒന്നിച്ച് തീപ്പൊയ്കയിലായിരിക്കുന്നത്.

മൃഗവും കളളപ്രവാചകനും തീപ്പൊയ്കയിലായിട്ട് ഇപ്പോള്‍ ആയിരം വര്‍ഷം കഴിഞ്ഞു. പക്ഷേ അവര്‍ ഇനിയും ദഹിച്ചുപോയിട്ടില്ല. അവിടത്തെ തീ കെടുന്നില്ല. പുഴു ചാകുന്നില്ല (മര്‍ക്കോ. 9:44,46). ബാബിലോനിലെന്നപോലെ അവിടെ പുക എന്നെന്നേക്കും പൊങ്ങുകയാണ് (വെളി. 19:3).

കര്‍ത്താവിന്റെ നന്മ വേണ്ടവിധത്തില്‍ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് ആളുകള്‍ യേശുവിനെ പിന്തുടരാത്തതെന്ന് ഇന്നു പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ ശരിയായ കാരണം അതല്ലെന്ന് സഹസ്രാബ്ദവാഴ്ച കഴിയുമ്പോള്‍ ഏവര്‍ക്കും വ്യക്തമാവും. മനുഷ്യന് സ്വന്തഹിതം ത്യജിക്കാന്‍ മനസ്സില്ലെന്നതാണ് യഥാര്‍ത്ഥ കാരണം.

വാക്യം 11: ഞാന്‍ വലിയൊരു വെളളസിംഹാസനവും അതില്‍ ഒരുത്തന്‍ ഇരിക്കുന്നതും കണ്ടു. അവന്റെ സന്നിധിയില്‍ നിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി, അവയെ പിന്നെ കണ്ടില്ല.

ആദ്യത്തെ സിംഹാസനം- ക്രിസ്തുവിന്റെ ന്യായാസനം – വിശുദ്ധന്മാര്‍ക്ക് പ്രതിഫലം നല്‍കാന്‍ വേണ്ടി ആയിരം ആണ്ടു വാഴ്ചയുടെ തുടക്കത്തില്‍ സ്ഥാപിതമായതു നാം കണ്ടു. ഇവിടെ സഹസ്രാബ്ദവാഴ്ചയുടെ അവസാനം രണ്ടാമത്തെ സിംഹാസനം- വലിയൊരു വെളളസിംഹാസനം – ഇതാ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഭൂമിക്കും ആകാശത്തിനും അവിടെ ഒരു സ്ഥാനവും ലഭിച്ചില്ലെന്നും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. യേശു ബദ്‌ലഹേമില്‍ ഭൂജാതനായപ്പോള്‍ അവിടുത്തേക്കു ജനിപ്പാന്‍ സ്ഥലം ലഭിച്ചിരുന്നില്ലല്ലോ. എന്നാല്‍ ഇപ്പോള്‍ അവിടുന്നു സിംഹാസനാരൂഢനായപ്പോള്‍ തന്നെ ഒരിക്കല്‍ നിരസിച്ച ഭൂമിക്കും ഒരു സ്ഥാനവും ലഭിക്കാതെ പോകുന്നു.

വാക്യം 12: മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നില്‍ക്കുന്നതും കണ്ടു. പുസ്തകങ്ങള്‍ തുറന്നു ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു. പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നതിന് ഒത്തവണ്ണം മരിച്ചവര്‍ക്ക് അവരുടെ പ്രവൃത്തികള്‍ക്കടുത്തന്യായവിധിയുണ്ടായി.

ശവക്കുഴികളില്‍ നിന്ന് ഉയിര്‍ക്കപ്പെട്ടശേഷവും ഈ അവിശ്വാസികളെ ‘മരിച്ചവര്‍’ എന്നു തന്നെയാണു പരാമര്‍ശിച്ചിരുക്കുന്നത്. ആത്മികമായി മരിച്ചവരായതിനാല്‍ അവരെ ഇപ്പോഴും യഥാര്‍ത്ഥമായി ജീവിക്കുന്നവരായി കണക്കാക്കുന്നില്ല. ശവക്കല്ലറകളില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതിനാല്‍ അവര്‍ ശാരീരികമായി ജീവനുളളവര്‍ തന്നെ. എന്നാല്‍ അവര്‍ ആത്മികമായി മരിച്ചവരാണ്.

മരിച്ചവര്‍ സിംഹാസനത്തിനു മുമ്പാകെ നിന്നു പുസ്തകങ്ങള്‍ തുറന്നു. ‘ചുരുളുകള്‍ തുറന്നു’ എന്നാണ് മാര്‍ജിനില്‍ വായിക്കുന്നത്. അ ഉ 96 ല്‍ നമുക്കിന്നുളളതുപോലെ കുത്തിക്കെട്ടിയ പുസ്തകങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്കു ചുരുളുകളേ ഉണ്ടായിരുന്നുളളു. നീണ്ട തോല്‍ ചുരുളാക്കി സൂക്ഷിക്കുന്നു. വായിക്കണമെങ്കില്‍ ഈ ചുരുള്‍ മെല്ലെ നിവര്‍ക്കണം. ഇതിനു തുല്യമായി ഇന്നു നമുക്കുളളത് ടേപ്പ്‌റിക്കാര്‍ഡറിലും വീഡിയോ റിക്കാര്‍ഡറിലും ഉപയോഗിക്കുന്ന ടേപ്പുകളാണ്. അതുകൊണ്ട് ഈ വാക്യത്തെ ഈ കാലഘട്ടത്തിനനുസരിച്ചു പരാവര്‍ത്തനം ചെയ്ത് ഇങ്ങനെ പറയാം ; ‘അനന്തരം വീഡിയോ ടേപ്പുകള്‍ കൊണ്ടുവന്നു. അവ പ്രവര്‍ത്തിപ്പിക്കുവാന്‍ തുടങ്ങി.’ ഈ ടേപ്പുകളില്‍ എന്താണ്? ആദാം മുതല്‍ ജീവിച്ചിരുന്ന, ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കില്ലാതിരുന്ന, സകല മനുഷ്യരുടേയും ജീവിതമാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവ ഓരോ മനുഷ്യന്റേയും ഓര്‍മയുടെ ടേപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജീവിതത്തില്‍ അവന്‍ ചെയ്ത ഓരോ പ്രവൃത്തിയും, പറഞ്ഞ ഓരോ വാക്കും, ഓരോ ചിന്തയും, അവന്റെ മനോഭാവങ്ങളും ഉദ്ദേശ്യങ്ങളും എല്ലാം എല്ലാം അവിടെ സൂക്ഷിച്ചിരിക്കുന്നു.

ഓരോരുത്തര്‍ക്കും അവരവരുടെ ഓര്‍മ്മയുടെ ടേപ്പുകളിലെ ഉള്ളടക്കം അനുസരിച്ചുളള ശിക്ഷാവിധി ഉണ്ടാകും. രക്ഷ കൃപയാലാണ്. എന്നാല്‍ ശിക്ഷയും പ്രതിഫലവും ഒരുവന്റെ പ്രവൃത്തിക്കനുസരിച്ചായിരിക്കും. തീപ്പൊയ്കയില്‍ തന്നെ ആളുകള്‍ക്ക് വിവിധ തരത്തിലുളള ശിക്ഷകളാണുളളത്. എല്ലാവരേയും ഒരേപോലെ ശിക്ഷിച്ചാല്‍ ദൈവം നീതിമാനല്ലെന്നു വരും. ഓരോരുത്തര്‍ മുന്നോട്ടു വരുമ്പോള്‍ കര്‍ത്താവ് അവരവരുടെ ഓര്‍മ്മയുടെ ടേപ്പുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മനുഷ്യന്റെ ഓര്‍മ്മയുടെ ടേപ്പുകള്‍ കള്ളം പറയുകയില്ല. അവ കൃത്യമായി മനുഷ്യന്റെ കഴിഞ്ഞകാല ചെയ്തികള്‍ വെളിവാക്കും. തന്റെ തന്നെ ഓര്‍മ്മയുടെ ചിത്രീകരണം ആകയാല്‍ ഒരുവനും അതു നിഷേധിക്കാനാവില്ല. മാത്രമല്ല സകല ലോകവും ഈ ടേപ്പുകള്‍ കാണുന്നതുകൊണ്ട് ദൈവം ഓരോരുത്തര്‍ക്കും നല്‍കുന്ന നിത്യശിക്ഷ തീര്‍ത്തും ശരിയാണെന്ന് ഏവര്‍ക്കും സമ്മതിക്കേണ്ടി വരും. ആളുകളെ ശിക്ഷ വിധിക്കുന്നതില്‍ ദൈവം തികച്ചും നീതിയായി പ്രവര്‍ത്തിച്ചു എന്ന് ഈ ന്യായവിധി തെളിയിക്കും. ‘നീതി നടത്തിയാല്‍ മാത്രം പോരാ അതു എല്ലാവരെയും ബോധ്യപ്പെടുത്തുകയും വേണം’ എന്നു പറയാറുണ്ട്. ദൈവം തീര്‍ത്തും ന്യായം ആണു പ്രവര്‍ത്തിച്ചതെന്ന് അന്ന് എല്ലാവരും കണ്ടു ബോധ്യപ്പെടും.

‘മനുഷ്യന്‍ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും’ എന്ന് യേശു പറഞ്ഞത് അന്നു നിറവേറും (മത്താ. 12:36). അലക്ഷ്യമായി പറഞ്ഞ എല്ലാ വാക്കുകളും ക്ഷമിക്കപ്പെട്ടുവെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? അങ്ങനെയല്ല. അവയെല്ലാം നിങ്ങളുടെ ഓര്‍മ്മയുടെ ടേപ്പില്‍ വിശ്വസ്തമായി രേഖപ്പെടുത്തപ്പെടുകയാണ്. നിങ്ങള്‍ കോപത്തോടെ, കയ്‌പോടെ, പറഞ്ഞ വാക്കുകള്‍. ഏഷണിയുടേയും കുറ്റാരോപണത്തിന്റേയും വാക്കുകള്‍… ഇവയെല്ലാം ആ ടേപ്പില്‍ കൃത്യമായി രേഖപ്പെടുത്തുകയാണ്.

റോമ. 2:16 പറയുന്നത് ‘ദൈവം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും’ എന്നാണ് ‘അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും. ക്രിസ്തുവിന്റെ നാമത്തില്‍ പണം സമ്പാദിച്ച് തങ്ങളുടെ സാമ്പത്തികസാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ ‘ബാബിലോന്യക്രിസ്ത്യാനികളെ’ അന്നു തുറന്നുകാട്ടും. ആര്‍ക്കും അന്നു രക്ഷപ്പെടാനാവില്ല. തങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് മരിച്ചവരെ ന്യായം വിധിക്കും.

വാക്യം 13: സമുദ്രം തന്നിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. മരണവും പാതാളവും തങ്ങളിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. ഓരോരുത്തന് അവന്റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി.

‘സമുദ്രം തന്നിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു’എന്ന പരാമര്‍ശം തടവിലാക്കപ്പെട്ട ഏതോ ദുഷ്ടാത്മാക്കളെ ഉദ്ദേശിച്ചായിരിക്കണം. ‘മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചു കൊടുത്തു’ എന്നത് എല്ലാ അവിശ്വാസികളെയും ഉദ്ദേശിച്ചാണ്.

‘പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമനസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്പിച്ചു’ എന്ന് 2 പത്രൊ. 2.4ല്‍ കാണുന്നു. നോഹയുടെ കാലത്താണു ഈ സംഭവമെന്ന് അഞ്ചാം വാക്യത്തില്‍ നിന്നു വ്യക്തമാണ്. ചില ദൂതന്മാര്‍ സ്ത്രീകളെ മോഹിച്ച് പുരുഷ ശരീരം കയ്യടക്കി അവരുമായി ലൈംഗിക പാപത്തില്‍ ഏര്‍പ്പെട്ടു. മറ്റു ദുഷ്ടാത്മാക്കളെപ്പോലെ ഇന്ന് ഇവരെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിച്ചിട്ടില്ല. അവര്‍ ന്യായവിധിക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ ശിക്ഷാവധിയും ഈ സമയത്താകാം നടത്തുന്നത്. സമുദ്രം തങ്ങളിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു എന്നതുകൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നതെന്നു ചിന്തിക്കാം.

സമുദ്രം എന്നത് ദൈവത്തിന്റെ ആദ്യസൃഷ്ടിപ്പില്‍ ഉണ്ടായിരുന്ന ഒന്നല്ല. ദൈവം ആകാശവും ഭൂമിയുമാണ് സൃഷ്ടിച്ചതെന്ന് ഉല്പ. 1:1 ല്‍ നിന്നു വ്യക്തം. സമുദ്രം (ജലം) ലൂസിഫറിന്റെ പാപത്തിന്റെ ഫലമായി ഉണ്ടായതാണ് – ഉല്പത്തി ഒന്നിന്റെ ഒന്നും രണ്ടും വാക്യങ്ങള്‍ക്കിടയില്‍.

വാക്യം 14: മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തളളിയിട്ടു. ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.

മരണശേഷം എന്തു സംഭവിക്കുന്നുവെന്ന് ധനവാന്റേയും ലാസറിന്റേയും കഥയിലൂടെ യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ലൂക്കോ. 16: 19-31). ഇതൊരു ഉപമയല്ല യഥാര്‍ത്ഥ സംഭവമാണ്. യാതനാസ്ഥലത്തെ അഗ്നിജ്വാലകള്‍ക്കിടയില്‍ കിടന്നുകൊണ്ട് ധനവാന്‍ പറുദീസയില്‍ അബ്രഹാമിനേയും ലാസറിനേയും കണ്ട് തന്റെ നാവൊന്ന് തണുപ്പിക്കാന്‍ വെളളത്തിനായി കേണു. സത്യത്തില്‍ ആ സമയത്ത് അവനു നാവുണ്ടായിരുന്നില്ല. ശരീരം ഭൂമിയില്‍ സംസ്‌കരിക്കപ്പെടുകയും ആത്മാവുമാത്രം പാതാളത്തില്‍ ആയിരിക്കുകയും ചെയ്തിരുന്ന ആ അവസ്ഥയില്‍ അക്ഷരികമായി ഒരു നാവുണ്ടായിരിക്കുകയില്ലല്ലോ. എന്നാല്‍ ജീവിതകാലം മുഴുവന്‍ തനിക്കു നാവുണ്ടായിരുന്നതിനാല്‍ ഇപ്പോഴും ഉണ്ടെന്നാണ് അവന്റെ ചിന്ത! മരിച്ചവര്‍ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ഉടന്‍തന്നെ ബോധവാന്മാരായിരിക്കും. പറുദീസയിലും പാതാളത്തിലും ഉളളവര്‍ക്ക് അന്യോന്യം കാണുവാനും അന്യോന്യം സംസാരിക്കുവാനും കഴിയും. എന്നാല്‍ ഈ രണ്ടു സ്ഥലത്തിനും ഇടയില്‍ വലിയൊരു പിളര്‍പ്പുണ്ട്. അതു മറികടക്കാനാവില്ല.

ശരീരം വിട്ട ആത്മാക്കളുടെ വിശ്രമസ്ഥലമായ പാതാളത്തെ Hades എന്നു ഗ്രീക്കിലും Sheol എന്നു ഹീബ്രുവിലും വിളിക്കുന്നു. ഈ പാതാളത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് യാതനാസ്ഥലം അഥവാ നരകം. അവിടെയാണു ധനവാന്‍ ചെന്നു ചേര്‍ന്നത്. രണ്ടാമത്തേതു പറുദീസ അഥവാ അബ്രഹാമിന്റെ മടി. ലാസര്‍ അവിടേക്കാണ് പോയത്.

ക്രൂശീകരണസമയത്ത് മാനസാന്തരപ്പെട്ട കളളനോട് യേശു പറഞ്ഞു ‘നീ ഇന്ന് എന്നോടുകൂടി പറുദീസയില്‍ ഇരിക്കും'(ലൂക്കോ. 23:43). യേശു പാതാളത്തിലേക്കു ഇറങ്ങി എന്ന് പ്രവൃ. 2:27 ല്‍ നാം വായിക്കുന്നു. ഈ തിരുവെഴുത്തുകളെ കൂട്ടിവായിച്ചാല്‍ യേശു മരണാനന്തരം കള്ളനോടൊത്ത് പാതാളത്തിന്റെ പറുദീസ എന്ന ഭാഗത്തേക്കാണു പോയതെന്നു മനസ്സിലാകും. മത്താ. 12:40 ല്‍ യേശു പറഞ്ഞു: ‘യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും’അരിമത്ഥ്യയിലെ യോസഫിന്റെ വക കല്ലറയിലാണ് യേശുവിന്റെ ശരീരം ഇരുന്നിരുന്നത്. എന്നാല്‍ താന്‍ പറഞ്ഞതുപോലെ അവിടുന്ന് ഈ സമയത്ത് ഭൂമിയുടെ ഉള്ളില്‍ ആയിരുന്നു! യേശുവിന്റെ മരണസമയത്ത്, ദേഹം വിടുന്ന ആത്മാക്കളുടെ വിശ്രമസ്ഥലം -പാതാളം- ഭൂമിയുടെ ഉള്ളില്‍ ആയിരുന്നു. യേശുവും, ലാസറും, അനുതപിച്ച കള്ളനും എല്ലാം ഈ പാതാളത്തിന്റെ പറുദീസ എന്ന ഭാഗത്തേക്കാണു പോയത്- അബ്രഹാമും അവിടെയായിരുന്നല്ലോ.

എന്നാല്‍ പുനരുത്ഥാനം ചെയ്ത യേശു സ്വര്‍ഗ്ഗത്തിലേക്കു കരേറിയപ്പോള്‍ ‘അവിടുന്നു ബദ്ധന്മാരെ പിടിച്ചു’കൊണ്ടാണ് കരേറിപ്പോയതെന്ന് എഫേ. 4:8 പറയുന്നു. അതിന്റെ അര്‍ത്ഥം പാതാളത്തിന്റെ പറുദീസ എന്ന ഭാഗത്തുണ്ടായിരുന്ന എല്ലാവരേയും അവിടുന്ന് മൂന്നാം സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ സന്നിധിയില്‍ എത്തിച്ചു എന്നാണ്. ഇന്ന് പറുദീസ ഭൂമിയുടെ ഉള്ളിലല്ല. അതു മൂന്നാം സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ സന്നിധിയാണ്. ‘ഞാന്‍ പറുദീസയോളം, മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു’എന്ന പൗലോസിന്റെ വാക്കുകളില്‍ നിന്ന് ഇതു വ്യക്തമാണ് (2കൊരി. 12:4).

പക്ഷേ നരകം ഇപ്പോഴും ഭൂമിയുടെ ഉള്ളിലാണ്. ഒടുവില്‍ നരകത്തെ അഗ്നിപ്പൊയ്കയില്‍ തള്ളിയിടും.

വാക്യം 15: ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനേയും തീപ്പൊയ്കയില്‍ തള്ളിയിടും.

മത്തായി 5:29,30 വാക്യങ്ങളില്‍ യേശു പരാമര്‍ശിച്ച നരകമാണിത്. ‘എന്നാല്‍ വലം കണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ ചൂഴ്‌ന്നെടുത്ത് എറിഞ്ഞു കളക. നിന്റെ ശരീരം മുഴുവനും നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിന്റെ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലംകൈ നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞു കളക. നിന്റെ ശരീരം മുഴുവന്‍ നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കന്നതു നിനക്കു പ്രയോജനമത്രേ’എന്നാണ്. ഇതേ ആത്മാവില്‍ ‘നിന്നെ പാപം ചെയ്യിച്ച് തീപ്പൊയ്കയില്‍ എത്തിക്കുന്ന അവയവം, അതു നാവായാലും മറ്റേത് അവയവമായാലും, ഛേദിച്ചു കളയുന്നതാണ് നല്ലത്’എന്നും തുടര്‍ന്നു പറയാം.

നരകത്തേയും തീപ്പൊയ്കയേയുംപ്പറ്റി മറ്റേതൊരു പ്രസംഗകനെക്കാളേറെ സംസാരിച്ചിട്ടുളള ആളാണ് യേശു. എന്തുകൊണ്ടാണിത്? നരകവും തീപ്പൊയ്കയും ഭീകരമായ യാഥാര്‍ത്ഥ്യങ്ങളാണെന്ന് മറ്റാരെക്കാളും ഏറെ യേശുവിനറിയാമായിരുന്നു എന്നതാണു കാരണം. പാപത്തില്‍ നിന്നു പിന്‍തിരിയാത്തവര്‍ക്ക് ഇവിടെ ഉണ്ടാകാവുന്ന നിത്യനാശത്തെക്കുറിച്ചും അവിടുത്തേക്കു ബോദ്ധ്യമുണ്ടായിരുന്നു.

ഒടുവില്‍ അന്തിമ ന്യായവിധിയോടെ മനുഷ്യന്റെ ഏഴായിരം വര്‍ഷത്തെ ചരിത്രത്തിനു തിരശ്ശീല വീഴും. ആദാം മുതല്‍ അബ്രഹാം വരെ രണ്ടായിരം വര്‍ഷം. അബ്രഹാം മുതല്‍ ക്രിസ്തുവരെ വീണ്ടും രണ്ടായിരം വര്‍ഷം യേശു ക്രിസ്തുവിന്റെ ഒന്നും രണ്ടും വരവുകള്‍ക്കിടയിലുള്ള കാലം രണ്ടായിരം വര്‍ഷം. തുടര്‍ന്ന് ആയിരം ആണ്ടുവാഴ്ച മൊത്തം 7000 വര്‍ഷം.

മനുഷ്യന്റെ ആറായിരം വര്‍ഷത്തെ (ആറു ദിവസം) അധ്വാനത്തിനും ആയിരം വര്‍ഷത്തെ (ഒരു ദിവസം ) ശബത്തിനും ശേഷം എന്താണു സംഭവിക്കുക ? പുതിയ ഒന്നിന്റെ ആവിര്‍ഭാവമാണ് തുടര്‍ന്നു നടക്കുന്നത്.

വെളിപ്പാടു പുസ്തകത്തിന്റെ അടുത്ത് രണ്ട് അധ്യായങ്ങളില്‍ നാം അതേക്കുറിച്ചാണ് വായിക്കുന്നത്.

അദ്ധ്യായം 21

വാക്യം 1: ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി. സമുദ്രവും ഇനി ഇല്ല

‘ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’വെന്ന വാക്യത്തോടെയാണ് വേദപുസ്തകം ആരംഭിക്കുന്നത്(ഉല്പ. 1:1). പക്ഷേ ഈ ആകാശവും ഭൂമിയും ദൂതന്മാരുടേയും മനുഷ്യകുലത്തിന്റേയും പാപം മൂലം മലിനപ്പെട്ടു പോയി. അതുകൊണ്ട് ദൈവം ഈ ആകാശത്തേയും ഭൂമിയേയും നശിപ്പിക്കും. 2 പത്രൊ. 3:10 ല്‍ നാം ഇതേക്കുറിച്ചു വായിക്കുന്നു ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകും മൂല പദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിലുളള പണികളും വെന്തുപോകുകയും ചെയ്യും. അതുശക്തിയേറിയ ഒരു അണുവിസ്‌ഫോടനം ആയിരിക്കും . ഒരുകണിക വിഭജിക്കപ്പെടുമ്പോള്‍ ഉത്ഭവിക്കുന്ന ഊര്‍ജ്ജം ഒരു നഗരത്തെ മുഴുവന്‍ നശിപ്പിക്കുവാന്‍ പര്യാപ്തമാണ്. അപ്പോള്‍ ഭൂമിയിലുളള മുഴുവന്‍ കണികകളെയും ദൈവം വിഭജിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കുക!!

തുടന്ന് ദൈവം എല്ലാം പുതുതായി ആരംഭിക്കുന്നു. അതില്‍കൂടി ആദിയിലെന്നപോലെ ആകാശവും ഭൂമിയും ഉണ്ടാകും. പക്ഷേ നമ്മള്‍ ഉണ്ടായിരിക്കുകയില്ല.

പത്രൊസ് തുടര്‍ന്നു പറയുന്നു. ”ഇങ്ങനെ ഇവ ഒക്കെയും അഴിയുവാനുള്ളതായിരിക്കുകയാല്‍ ആകാശം ചുട്ടഴിയുവാനും മൂല പദാര്‍ത്ഥങ്ങള്‍ വെന്തുരുകുവാനും ഉളള ദൈവ ദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ട് നിങ്ങള്‍ എത്ര വിശുദ്ധജീവിതവും ഭക്തിയും ഉളളവര്‍ ആയിരിക്കണം” (2പത്രൊ.3:11,12).

ഇവിടെ പറയുന്ന ‘ദൈവദിവസം’ കര്‍ത്താവിന്റെ നാളില്‍ നിന്നു വ്യത്യസ്തമാണ് . കര്‍ത്താവിന്റെ നാള്‍ എന്നു പറയുന്നത് യേശു വന്നു തന്റെ ആയിരം വര്‍ഷത്തെ ഭരണം ഭൂമിയില്‍ സ്ഥാപിക്കുന്നതാണ്. കര്‍ത്താവിന്റെ നാള്‍ അവസാനിക്കുമ്പോള്‍ ആകാശവും ഭൂമിയും നശിപ്പിക്കപ്പെടുകയും ‘ദൈവത്തിന്റെ ദിവസം’ ആരംഭിക്കുകയും ചെയ്യും.

”എന്നാല്‍ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു” (2 പത്രൊ . 3:13).

യേശുവിന്റെ ആയിരം ആണ്ടു വാഴ്ചയ്ക്കിടയിലും ഹൃദയത്തില്‍ നീതിയില്ലാത്ത പാപികള്‍ ഇവിടെ ഉണ്ടായിരിക്കും. എന്നാല്‍ പുതിയ ഭൂമിയുമായി നിത്യത തുടങ്ങുമ്പോള്‍ നീതിമാന്മാര്‍ മാത്രമേ അവിടെ കാണുകയുള്ളു. മുകളില്‍ ഉദ്ധരിച്ച വാക്യത്തിലെ ‘നീതി വസിക്കുന്ന’ എന്ന പ്രയോഗം ‘നീതിക്കു സ്വന്തം വീടുപോലെ തോന്നുന്ന….’ എന്നും തര്‍ജ്ജമ ചെയ്യാം. ഒരു വീട്ടില്‍ പാര്‍ക്കുന്നതും അവിടെ സ്വന്തം വീടുപോലെ തോന്നുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ടെന്ന് നമുക്കെല്ലാം അറിയാം. ചിലരുടെ വീട്ടില്‍ ചെന്നാല്‍ നമുക്ക് സ്വന്തം വീട്ടില്‍ ചെന്ന ഒരു തോന്നലുണ്ടാകും. എന്നാല്‍ മറ്റുചില വീടുകളില്‍ ചെന്നാല്‍ അവര്‍ വളരെ ആദിഥ്യ മര്യാദ ഉള്ളവരാണെങ്കില്‍ക്കൂടി സ്വന്തം വീടിന്റെ പ്രതീതി അനുഭവപ്പെടുകയില്ല. നീതിക്ക് ഇന്ന് ഈ ഭൂമിയില്‍ സ്വന്തം വീടിന്റെ സുഖം തോന്നുന്നുണ്ടാകില്ല. എന്നാല്‍ ഒടുവില്‍ പുതുവാന ഭൂമിയില്‍ നീതിക്ക് സ്വന്തം വീട്ടില്‍ ചെന്ന പ്രതീതി കൈവരും. ആ ദിവസം സമാഗതമാകുന്നു. നമ്മെ ആ രാജ്യത്തിനായി ഒരുക്കാന്‍ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ ഒരു പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്.

ഒരു മനുഷ്യന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു (2 കൊരി. 5:17). വെളിപ്പാട് 21ല്‍ നാം കാണുന്നതും ഇതേ പുതു സൃഷ്ടിതന്നെ. പുതുവാന ഭൂമിയുടെ സൃഷ്ടിപ്പില്‍ അവിടുന്ന് ചെയ്യുന്ന അതേ സൃഷ്ടിപ്പിന്‍ പ്രവൃത്തി തന്നെയാണ് നമ്മെ അവിടുത്തെ മക്കളാക്കുമ്പോഴും അവിടുന്ന് ചെയ്യുന്നത്. തന്റെ രാജ്യം അവിടുന്ന് നമ്മുടെ ഹൃദയത്തില്‍ സ്ഥാപിക്കുന്നത് നീതി, സമാധാനം, പരിശുദ്ധാത്മാവില്‍ സന്തോഷം എന്നിവയുള്ള ഒരു രാജ്യം. നീതിക്ക് സ്വന്തം വീടുപോലെ തോന്നുന്ന സ്ഥലം. നീതിക്ക് നിങ്ങളുടെ ജീവിതത്തില്‍ സ്വന്തം വീടിന്റെ പ്രതീതി ഉളവാക്കുന്നെങ്കില്‍ മാത്രം നിങ്ങള്‍ പുതിയ സൃഷ്ടിയുടെ ജീവനില്‍ കടന്നിരിക്കുന്നു എന്ന് കണക്കാക്കാം. നേരേ മറിച്ചല്ല.

പഴയ ആകാശവും ഭൂമിയും ദൈവം ഒരു നാള്‍ തീക്കിരയാക്കുന്നതുപോലെ നമ്മിലുള്ള ആദാമ്യ സ്വഭാവത്തിന്റെ അവശിഷ്ടങ്ങളേയും ദൈവം ദഹിപ്പിച്ചു നമ്മെ പരിപൂര്‍ണ്ണമായും യേശുവിനെപ്പോലെയാക്കിത്തീര്‍ക്കും. നമ്മെ പുതുവാന ഭൂമിക്കായി തയാറാക്കുന്നതിനുവേണ്ടിയാണ് ക്രിസ്തുവിന്റെ മടങ്ങിവരവില്‍ അങ്ങനെ ചെയ്യുന്നത്. ക്രിസ്തു നിര്‍മ്മലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നിര്‍മ്മലീകരിക്കുന്നവരുടെ ഹൃദയത്തില്‍ ദൈവം ഇപ്പോഴേ ആരംഭിച്ചിരിക്കുന്ന പ്രവൃത്തി അതാണ്.

”എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഞാന്‍ നിങ്ങള്‍ക്കായി സ്ഥലം ഒരുക്കാവാന്‍ പോകുന്നു” എന്ന് യേശു പറഞ്ഞു (യോഹ. 14:2) പാപവും അനീതിയുംകൊണ്ട് മനം മടുത്തവരും നീതിക്കായി ദാഹിക്കുന്നവരുമായ ആളുകള്‍ക്കായി ഒരു സ്ഥലമൊരുക്കുവാനാണ് അവിടുന്ന് പോയത്. യേശു താന്‍ തന്നെ നീതിയെ സ്‌നേഹിക്കുകയും അകൃതൃത്തെ ദ്വേഷിക്കുകയും ചെയ്തു. തന്റെ അതേ മനോഭാവമുള്ളവര്‍ക്കാണ് അവിടുന്ന് ആലയം ഒരുക്കുന്നത്.

വാക്യം 2; പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം കര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍ നിന്നു തന്നേ ഇറങ്ങുന്നത് ഞാന്‍ കണ്ടു.

ബാബിലോനിനെ മഹത്തായ നഗരമെന്നു വിളിച്ചപ്പോള്‍ യേരുശലേമിനെ വിളിച്ചിരിക്കുന്നത് വിശുദ്ധ നഗരം എന്നാണ്. ക്രിസ്തുവിന്റെ മണവാട്ടിയാണവള്‍. അവള്‍ തന്റെ ഭര്‍ത്താവിനു വേണ്ടിയാണ് അലംകൃതയായിരിക്കുന്നത്. അലങ്കിരിക്കുക എന്ന വാക്ക് 1 പത്രൊ. 3:4 ലും നാം കാണുന്നു. ക്രിസ്ത്യന്‍ സ്ത്രീകളോട് അവിടെ തങ്ങളെത്തന്നെ അലങ്കരിക്കാന്‍ പറഞ്ഞിരിക്കുന്നു. പൊന്ന്, പിന്നിയ മുടി, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല ദൈവം ഏറ്റവും വിലമതിക്കുന്ന സൗമ്യതയും സാവധാനതയുമുള്ള ഒരു ആത്മാവുകൊണ്ടാണ് സ്വയം അലങ്കരിക്കേണ്ടത്. യേശുവിന്റെ സൗമ്യതയും താഴ്മയും പഠിച്ചിട്ടുള്ളവരാണ് ഇങ്ങനെ സ്വയം അലകൃതരാകുന്നത്. ക്രിസ്തുവിന്റെ മണവാട്ടിക്ക് പുറമേ എന്തെങ്കിലും തേജസ്സോ മഹത്വമോ ഇല്ല. മറിച്ച് ഒരു ആന്തരിക സ്വഭാവമാണുള്ളത്. സ്വഭാവത്തില്‍ സ്വതവേ സൗമ്യതയുള്ളവരല്ല നമ്മളാരും. സ്വാഭാവികമായി പരുഷമായി പെരുമാറുന്നവരും വഴങ്ങാത്തവരും, പ്രാകൃതരും നിഗളികളുമാണ് നാം. പക്ഷേ ഒരിക്കല്‍ നാം ക്രിസ്തുവിനെ സ്വീകരിച്ച് കഴിയുമ്പോള്‍ സൗമ്യതയും താഴ്മയുംകൊണ്ട് അലങ്കരിക്കുന്ന പ്രവൃത്തി നമ്മില്‍ പരിശുദ്ധാത്മാവ് ആരംഭിക്കും. നമ്മുടെ ഹൃദയങ്ങളില്‍ ആ പ്രവൃത്തി ചെയ്യുവാന്‍ ഇന്ന് നാം അനുവദിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

വാക്യം 3: സിംഹാസനത്തില്‍ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി കേട്ടത്: ഇതാ മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം. അവന്‍ അവരോടുകൂടെ വസിക്കും. അവര്‍ അവന്റെ ജനമായിരിക്കും. ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

എന്നും മനുഷ്യരോടൊപ്പം വസിപ്പാനായിരുന്നു ദൈവത്തിന്റെ താല്‍പര്യം. ഒടുവില്‍ അവിടുത്തെ ആഗ്രഹം നിറവേറുകയാണ്. ”ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കയും ചെയ്യും……….. അതുകൊണ്ട് അവരുടെ നടുവില്‍ നിന്ന് പുറപ്പെട്ടിരിപ്പിന്‍…… അശുദ്ധമായത് ഒന്നും തൊടരുത്. എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ട് നിങ്ങള്‍ക്ക് പിതാവും നിങ്ങള്‍ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും.” എന്ന് 2. കൊരി 6:18ല്‍ ദൈവം അരുളിച്ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക.

ദൈവം മനുഷ്യരുടെയിടയില്‍ വസിക്കുന്നതിനു വ്യവസ്ഥയുണ്ട്- അശുദ്ധമായ എല്ലാത്തില്‍ നിന്നും നാം വേര്‍പെട്ടിരിക്കണം.

വാക്യം 4: അവന്‍ അവരുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ എല്ലാം തുടച്ചു കളയും. ഇനി മരണമുണ്ടാകയില്ല. ദുഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഒന്നാമത്തേത് കഴിഞ്ഞുപോയി.

ശാപം എന്നെന്നേക്കുമായി മാറ്റപ്പെട്ടിരിക്കുന്നു സഹസ്രാബ്ദ വാഴ്ചക്കാലത്തുപോലും ആളുകള്‍ മരിക്കുമായിരുന്നു. എന്നാല്‍ ഒടുവില്‍ നിത്യതയില്‍ മരണമുണ്ടാകുകയില്ല. അവിടെ കരച്ചിലും മുറവിളിയും വേദനയും കാണുകയില്ല.

വാക്യം 5: സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ ”ഇതാ ഞാന്‍ സകലവും പുതുതാക്കുന്നു എന്നരുളിച്ചെയ്തു.” എഴുതുക ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്ന് അവന്‍ കല്പിച്ചു.

വെളിപ്പാടും പുസ്തകം നിറയെ പുതിയ കാര്യങ്ങളാണ്. പുതിയ പേര്, പുതിയ പാട്ട്, പുതിയ ആകാശം, പുതിയ ഭൂമി ഇപ്പോള്‍ ഇതാ സകലവും പുതുക്കുന്നു.

യോഹന്നാനോട് എല്ലാം എഴുതിവയ്ക്കുവാന്‍ ഇവിടെ കല്പിക്കുന്നു. തങ്ങളുടെ ഭാവി ഭവനം എങ്ങനെ ഇരിക്കുമെന്ന് ദൈവജനത്തിന് മനസ്സിലാക്കുവാന്‍ വേണ്ടിയാണിത്.

വാക്യം 6: പിന്നെയും അവന്‍ എന്നോടരുളിച്ചെയ്തത് സംഭവിച്ചു തീര്‍ന്നു. ഞാന്‍ അല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു. ദാഹിക്കുന്നവനു ഞാന്‍ ജീവനീരുറവയില്‍നിന്നു സൗജന്യമായി കൊടുക്കും.

ക്രിസ്തു മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തത് എന്തിനുവേണ്ടിയാണോ അതെല്ലാം അന്തിമമായി ഇതാ പൂര്‍ണ്ണ നിവൃത്തിയില്‍ എത്തിയിരിക്കുന്നു. അവിടുന്ന് ആദിയും അന്തവുമാകുന്നു. കുരിശില്‍വെച്ച് ‘നിവൃത്തിയായി’ എന്ന് അവിടുന്ന് പറഞ്ഞു. അവിടെ ആരംഭിച്ച പ്രവൃത്തിയുടെ പൂര്‍ണ്ണമായ നിവൃത്തി നമ്മള്‍ ഇവിടെ കണ്ടെത്തുന്നു. സംഭവിച്ചു തീര്‍ന്നു.

ദാഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എല്ലാം. യേശു പറഞ്ഞു. ”നീതിക്കു വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് തൃപ്തി വരും” മത്താ. 5:6. ജീവജലത്തിന്റെ ഉറവകള്‍ പരിശുദ്ധാത്മാവിന്റെ പ്രദര്‍ശനവും അതിന്റെ അനുഭവങ്ങളുമാണ്. ദാഹിക്കുന്ന എല്ലാവര്‍ക്കും അത് സൗജന്യമായാണ് കൊടുക്കുന്നത്. അതിന് ഒന്നും നല്‍കേണ്ടതായിട്ടില്ല – പണമോ നല്ല പ്രവൃത്തികളോ ഉപവാസമോ, കാത്തിരിപ്പോ ഒന്നും. ഇവയൊന്നും കൂടാതെയാണ് അവ നല്‍കപ്പെടുന്നത്.

വാക്യം 7: ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്ക് മകനുമായിരിക്കും.

ഒരു കുഞ്ഞും ഒരു മകനും തമ്മില്‍ വ്യത്യാസമുണ്ട്. അവന്‍ എനിക്ക് മകനായിരിക്കും (പൈതലായിരിക്കുമെന്നല്ല) എന്നാണ് ദൈവം ഇവിടെ അരുളിച്ചെയ്യുന്നത്. തന്റെ മുഴുവന്‍ ഓഹരിയും പ്രായപൂര്‍ത്തിയായ മകന് നല്‍കിക്കൊണ്ട് പിതാവ് പറയും ”മകനേ, ഞാന്‍ പരീക്ഷിച്ചുനോക്കി നീ കൊള്ളാവുന്നവനെന്നു തെളിഞ്ഞിരിക്കുന്നു. ഇനി ഞാന്‍ സൃഷ്ടിച്ചതെല്ലാം നിനക്കുള്ളതാണ്.” ജയിക്കുന്നവന് ആ ദിനം എത്ര അനുഗ്രഹപൂര്‍ണ്ണമായിരിക്കും.!

വാക്യം 8: എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, അറെക്കപ്പെട്ടവര്‍, കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷ്‌ക്ക് പറയുന്ന ഏവര്‍ക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ. അത് രണ്ടാമത്തെ മരണം.

മുന്‍ വാക്യത്തില്‍ പരാമര്‍ശിച്ച ജയാളികളില്‍ നിന്നു വ്യത്യസ്തരായ ആളുകളുടെ പട്ടികയാണ് ഈ വാക്യത്തില്‍ കാണുന്നത്. ജയാളികളാകാത്തവരാണിവര്‍. തീപ്പൊയ്കയില്‍ തള്ളിക്കളയുന്ന എട്ടുതരം ആളുകളെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

ഈ പട്ടികയില്‍ ആദ്യം വരുന്ന ആളുകളെ ശ്രദ്ധിക്കുക. നാമാണെങ്കില്‍ കുലപാതകന്മാരെ ആയിരിക്കും പട്ടികയില്‍ ഒന്നാമതായി പറയുന്നത്. പക്ഷേ ഇവിടെ കുലപാതകന്മാര്‍ നാലാമതും ദുര്‍ന്നടപ്പുകാര്‍ അഞ്ചാമതും മാത്രമേ വരുന്നുള്ളു.

പട്ടികയില്‍ ഒന്നാമത്തേത് ഭീരുക്കളാണ്- മറ്റുള്ളവരുടെ അഭിപ്രായത്തെ പേടിച്ച് ഒത്തുതീര്‍പ്പുകാരായി തീരുന്നവരാണവര്‍. ഏതങ്കിലും ഒരു ചുവടു വയ്ക്കുന്നതിനു മുന്‍പ് ”ഞാന്‍ അങ്ങനെ ചെയ്താല്‍ ഇന്നാരും ഇന്നാരും എന്നെക്കുറിച്ച് എന്തു വിചാരിക്കും” എന്ന് സ്വയം ചോദിക്കുന്ന ആളുകളാണിവര്‍.

കുലപാതകവും ദുര്‍ന്നടപ്പും മാത്രമുപേക്ഷിച്ചാല്‍ പോര. ഭീരുത്വത്തില്‍ നിന്നും നാം നമ്മെത്തന്നെ ശുദ്ധീകരിക്കണം. ദൈവം ഇതു വെറുക്കുന്നതിന് കാരണം ഇത് വിഗ്രഹാരാധനയാണ്. സൃഷ്ടിയെ ആരാധിക്കലാണ്. മനുഷ്യരുടെ മാനം തേടുന്നതാണ്. ദൈവത്തേക്കാള്‍ ഏറെ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്പിക്കുക എന്നതാണ്.

ഇവിടെ പട്ടികയില്‍ പറഞ്ഞിരിക്കുന്ന എട്ട് പാപങ്ങളേയും അതിജീവിച്ചവരാണ് ജയാളികള്‍.

എല്ലാറ്റിലും ആദ്യമായി അവര്‍ ഭീരുത്വത്തെ അതിജീവിക്കുന്നു.

പട്ടികയില്‍ രണ്ടാമത് കാണുന്നത് ‘അവിശ്വാസികള്‍’ ആണ്. ഇതിന് രണ്ട് അര്‍ത്ഥമുണ്ട്- ദൈവത്തെ വിശ്വസിക്കാത്തവര്‍ എന്നും ജീവിതത്തില്‍ വിശ്വസ്തരായിരിക്കാത്തവര്‍ എന്നും. ദൈവം എന്തെങ്കിലും അരുളിച്ചെയ്തിട്ട് നാം അതു വിശ്വസിക്കാതിരുന്നാല്‍ അതു ദൈവത്തെ അപമാനിക്കലാണ്. അതു പാപമാണ്.

മൂന്നാമത്തേത് ”അറെക്കപ്പെട്ടവര്‍” ആണ്. മോശമായ, മൃഗങ്ങള്‍പോലും ചെയ്യാത്ത ലൈംഗിക വൈകൃതങ്ങളില്‍ മുഴുകുന്നവരാണിവര്‍.

നാലാമത്തേത് കുലപാതകന്മാര്‍. സഹോദരനെ പകെക്കുന്നവനെല്ലാം കുലപാതകന്‍ ആകുന്നു. തന്റെ സഹോദരന്മാരെ ദ്വേഷിക്കുന്നവന്‍ ഒടുവില്‍ തീപ്പൊയ്കയില്‍ വീഴും.

അഞ്ചാമത്തേത് ‘ദുര്‍ന്നടപ്പുകാര്‍.’ ഇവര്‍ ഈ മേഖലയില്‍ പരസ്യമായി പാപം ചെയ്യുന്നവര്‍ ആകണം എന്നില്ല. എന്നാല്‍ തങ്ങളുടെ ജീവിതത്തില്‍ നിന്ന് ലൈംഗിക ദുര്‍മ്മോഹങ്ങളെ ഒഴിവാക്കുവാന്‍ ‘കണ്ണു ചൂഴ്ന്ന് കളയുക’, ‘കരം വെട്ടിക്കളയുക’ എന്നിങ്ങനെയുള്ള മൗലികമായ നിലപാടുകള്‍ എടുക്കാത്തവരാണവര്‍.

ആറാമത് ക്ഷുദ്രക്കാര്‍ -മന്ത്രവാദം, ജ്യോതിഷം, നക്ഷത്രഫലം, ഹസ്തരേഖാശാസ്ത്രം, ഫലം പ്രവചിക്കുന്ന സാത്താന്യമായ കളികള്‍ എന്നിവയിലെല്ലാം ഏര്‍പ്പെട്ടിരിക്കുന്നവരാണവര്‍. ക്ഷുദ്രക്കാര്‍ എന്നതിന്റെ എബ്രായ പദം ‘ഫാര്‍മക്യൂസ്’ (Pharmakeus) എന്നാണ്. ഈ പദത്തില്‍ നിന്നാണ് മരുന്നുകളെ സൂചിപ്പിക്കുന്ന ‘ഫാര്‍മസി’ എന്ന പദത്തിന്റേയും നിഷ്പത്തി. അതുകൊണ്ട് മയക്കുമരുന്നകള്‍ ഉപയോഗിക്കുന്നവരെയും ഈ പദത്തിന്റെ അര്‍ത്ഥപരിധിക്കുള്ളില്‍ ഉള്‍ക്കൊള്ളിക്കാം.

ഏഴാമത്തേത് ബിംബാരാധികള്‍. ദൈവത്തെക്കാള്‍ മറ്റെന്തിനെങ്കിലും ഹൃദയത്തില്‍ ഒന്നാംസ്ഥാനം കൊടുക്കുന്നവരാണിവര്‍. പണം, സുഖം എന്നിങ്ങനെ ലോകത്തിലുള്ള എന്തിനെ എങ്കിലും ആരാധിക്കുന്നവരാണിവര്‍.

ഒടുവില്‍ എട്ടാമതായി പട്ടികയില്‍ കാണുന്നതു ‘ഭോഷ്‌കു പറയുന്ന ഏവരും’ ആണ്. മറ്റ് ഏഴു കൂട്ടരേയും കുറിച്ചു പറഞ്ഞപ്പോള്‍ ‘ഏവരും’ എന്ന പ്രയോഗം അതിനോടൊപ്പം ഉണ്ടായിരുന്നില്ല. എന്നാല്‍ ഭോഷ്‌കിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ‘ഭോഷ്‌ക്കു പറയുന്ന ഏവരും’ എന്നു പറഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണിത്? കാരണം ഭോഷ്‌ക് പലതരത്തിലുണ്ട്. ‘കറുത്ത കള്ളം’, ‘വെളുത്ത കള്ളം’ എന്നിങ്ങനെ. വെളുത്ത കള്ളം (ചെറിയ കള്ളം) പറയുന്നവര്‍ ഈ വാക്യം കറുത്ത കള്ളം (വലിയ കള്ളം) പറയുന്നവരെ ഉദ്ദേശിച്ചാണെന്നു ധരിച്ചാല്‍ പരിശുദ്ധാത്മാവു ഓര്‍പ്പിക്കുന്നു- ഭോഷ്‌കു പറയുന്ന ഏവരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്. ഭോഷ്‌കു പറയുന്ന ഏവരും- അതു ചെറുതോ വലുതോ ഇടത്തരമോ ഏതും ആയിക്കൊള്ളട്ടെ- തീപ്പൊയ്കയില്‍ ദഹിപ്പിക്കപ്പെടും. ഭോഷ്‌കു നമ്മുടെ ജഡത്തില്‍ വളരെ ആഴത്തില്‍ വേരുകള്‍ ആഴ്ത്തിയിട്ടുണ്ട്. അതില്‍നിന്ന് ഇപ്പോള്‍ തന്നെ മുഴുഹൃദയത്തോടെയും ശുദ്ധീകരണം പ്രാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

വാക്യം 9: അന്ത്യബാധ ഏഴും നിറഞ്ഞ ഏഴുകലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരില്‍ ഒരുത്തന്‍ വന്ന് എന്നോട് ‘വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം’ എന്നു പറഞ്ഞു.

ദൂതന്‍ യോഹന്നാന്, എല്ലാ പാപങ്ങളേയും ജയിച്ച മണവാട്ടിയെ കാണിച്ചു കൊടുത്തു. അഗ്നിപ്പൊയ്കയില്‍ പതിച്ചവന് ഉണ്ടായിരുന്ന അതേ ജഡം തന്നെയാണ് അവള്‍ക്കും ഉണ്ടായിരുന്നത്. പക്ഷേ അവള്‍ ഒരു ജയാളിയായിരുന്നു. യേശുവിന്റെ കാല്‍ചുവടുകളെ പിന്തുടരുകയും കര്‍ത്താവിനെ വിശ്വസിക്കുകയും ജഡത്തിന്റെ പ്രവൃത്തികളെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സംഹരിക്കുകയും ചെയ്താണ് അവള്‍ ജയാളിയായി മാറിയത്.

വാക്യം 10, 11: അവന്‍ എന്നെ ആത്മവിവശതയില്‍ ഉയര്‍ന്നോരു വന്മലയില്‍ കൊണ്ടുപോയി. യെരുശലേമെന്ന വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍ നിന്ന്, ദൈവത്തിന്റെ സന്നിധിയില്‍ നിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു. അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്‌നത്തിനു തുല്യമായ സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.

സഭയെക്കുറിച്ച്-വിശുദ്ധനഗരത്തെക്കുറിച്ച്- പറഞ്ഞിരിക്കുന്ന ആദ്യത്തെ കാര്യം അവള്‍ക്കു ദൈവതേജസ്സുണ്ട് എന്നതാണ്. കര്‍ത്താവിനെക്കുറിച്ചും യോഹന്നാന്‍ ഇതു തന്നെയാണ് പറഞ്ഞിരിക്കുന്നത്. ”ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്ന് ഏകജാതനായവന്റെ തേജസ്സായി, കൃപയും സത്യവും നിറഞ്ഞതായി കണ്ടു” യോഹ. 1:14. മണവാട്ടി കൃപയുടേയും സത്യത്തിന്റേയും പങ്കാളിത്തം ക്രിസ്തുവില്‍നിന്ന് പ്രാപിച്ച് ദൈവതേജസ്സിനാല്‍ നിറഞ്ഞുവരികയാണുണ്ടായത്. അവളുടെ ജ്യോതിസ്സ് ‘സ്ഫടികസ്വച്ഛതയുള്ളതാ’യിരുന്നുവെന്നും പറഞ്ഞിരിക്കുന്നു. അതിന്റെയര്‍ത്ഥം അവള്‍ കാപട്യമില്ലാതെ സുതാര്യതയുള്ളവളാണ് എന്നാണ്. എല്ലാ നാട്യങ്ങളില്‍ നിന്നും അവള്‍ തന്നെത്താന്‍ ശുദ്ധീകരിക്കുന്നു. അകവും പുറവും ഒരുപോലെ ആയതിനാല്‍ അവള്‍ ഏറെ സുതാര്യത ഉള്ളവളാണ്.

വാക്യം 12: അതിന് പൊക്കമുള്ള വന്മതിലും പന്ത്രണ്ട് ദൂതന്മാരും ഉണ്ട്. യിസ്രായേല്‍ മക്കളുടെ 12 ഗോത്രങ്ങളുടേയും പേര്‍ കൊത്തീട്ടുമുണ്ട്.

യേരുശലേമിന്റെ, സഭയുടെ വര്‍ണ്ണനയാരംഭിച്ചിരിക്കുന്നത് അതിന്റെ മതിലിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്. നാമായിരുന്നെങ്കില്‍ ഒരുപക്ഷേ നഗരത്തിലെ ഉത്തുംഗങ്ങളായ കൊത്തളങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടായിരിക്കും വര്‍ണ്ണന ആരംഭിക്കുക. പക്ഷേ പരിശുദ്ധാത്മാവ് മതിലുകളെക്കുറിച്ച ആദ്യം പരാമര്‍ശിക്കുന്നു. ‘പൊക്കമുള്ള വന്മതിലാണ് അതിനുള്ളത്. ലോകത്തില്‍ നിന്നും അശുദ്ധിയില്‍ നിന്നും ഉള്ള വേര്‍തിരിവിനെയാണ് അത് കാണിക്കുന്നത്.’ ”നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധകരും ഭോഷ്‌കില്‍ പ്രിയപ്പെടുകയും അതിനെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏവരും (മതിലിനു) പുറത്തുതന്നെ” വെളി. 22:15.

പൊക്കമുള്ള വന്മതില്‍ സഭയ്ക്കുചുറ്റും ഇന്നുതന്നെ നിര്‍മ്മിക്കുന്നവര്‍ അനുഗൃഹീതരാണ്. കാരണം അപ്പോള്‍ ആളുകള്‍ക്ക് മതില്‍ ചാടിക്കടന്ന് സഭയ്ക്കകത്തു കടക്കുവാന്‍ പ്രയാസമായിരിക്കും. അവര്‍ക്ക് ഇടുക്കു വാതിലിലൂടെ (സൂചിക്കുഴയുടെ വലിപ്പം മാത്രമുള്ള) തന്നെ കടക്കേണ്ടി വരും. ലോകത്തേയും പണത്തേയും സ്‌നേഹിക്കുകയും സഭയില്‍ പ്രവേശിപ്പാന്‍ തങ്ങളുടെ പാപങ്ങളെ ഉപേക്ഷിപ്പാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കിക്കൊടുക്കുവാന്‍ നാം തുനിയരുത്. അത്തരക്കാര്‍ക്ക് ഇടുക്കുവാതില്‍ ചൂണ്ടിക്കാട്ടിക്കൊടുത്ത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമുള്ളതാക്കിത്തീര്‍ക്കുവാനാണ് ശ്രമിക്കേണ്ടത്. തന്റെ പണത്തെ ദൈവത്തേക്കാളേറെ സ്‌നേഹിക്കുകയും അതേസമയം നിത്യജീവന്‍ ലഭിപ്പാന്‍ ആഗ്രഹിക്കുകയും ചെയ്ത ചെറുപ്പക്കാരനോട് യോശു അങ്ങനെയാണല്ലോ പെരുമാറിയത്. ജീവനിലേക്കുള്ള വഴി ഇടുങ്ങിയതാണ്. ചുരുക്കം പേര്‍ മാത്രമേ അത് കണ്ടെത്തുന്നുള്ളു. ധാരാളം പ്രസംഗകര്‍, കൂലിക്കാര്‍, മതിലിന്റെ പൊക്കം കുറയ്ക്കുവാനും പ്രവേശനകവാടം വലുതാക്കുവാനും ശ്രമിക്കുന്നുണ്ട്. സഭയിലേക്ക് ധാരാളം ആളുകളെ കൊണ്ടുവരുവാന്‍ വേണ്ടിയാണത്. പക്ഷേ അങ്ങനെയുള്ള സഭ അവരുടെ സഭയായിരിക്കും, യേശു പണിയുന്നതായിരിക്കയില്ല. യെരുശലേമിന് പൊക്കമുള്ള വന്മതിലാണുള്ളത്.

യെരുശലേമിന് പന്ത്രണ്ട് ഗോപുര കവാടങ്ങളാണുള്ളത്. ഇവിടെ പരിശുദ്ധാത്മാവ് രക്ഷയുടെ ഇടുക്കു വാതിലിനെയല്ല തികച്ചും വ്യത്യസ്തമായ മറ്റു ചിലതിനെയാണ് ചിത്രീകരിക്കുന്നത്. യെശ. 60:18 പറയുന്നത്. ”നിന്റെ മതിലുകള്‍ക്കു രക്ഷ (പാപത്തില്‍നിന്നുള്ള രക്ഷയും ലോകത്തില്‍നിന്നുള്ള വേര്‍തിരിവും) എന്നും നിന്റെ വാതിലുകള്‍ക്ക് സ്തുതി എന്നും നീ പേര്‍ പറയും” എന്നാണ്.

മൊത്തം പന്ത്രണ്ട് ഗോപുര കവാടങ്ങളാണുള്ളത്. വടക്കും കിഴക്കും പടിഞ്ഞാറും മൂന്നെണ്ണം വീതം. ഏതു ദിശയില്‍നിന്ന് വന്നാലും നാം ദൈവസന്നിധിയില്‍ പ്രവേശിക്കണമെന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. സ്തുതിയുടേയും നന്ദിയുടേയും ഒരാത്മാവിലാണ് ഇങ്ങനെ പ്രവേശിക്കേണ്ടത്. പിറുപിറുപ്പിനും പരാതിക്കും പരിഭവത്തിനും ഒന്നും സഭയില്‍ യാതൊരു സ്ഥാനവുമില്ല. പുതിയ യെരുശലേമിനെക്കുറിച്ച് ആദ്യം തന്നെ പ്രസ്താവിച്ചിരിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇവയാണ്-ഒന്ന് വേര്‍തിരിവിന്റെ മതില്‍. രണ്ട് സ്തുതിയുടെ ഗോപുരങ്ങള്‍. സഭയില്‍ നാം നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത് ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണ്.

പന്ത്രണ്ടു ഗോപുരങ്ങളിലും എഴുതിയിട്ടുള്ള പേര് യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടേതാണ് എന്നതു ശ്രദ്ധേയമല്ലേ? ക്രിസ്തുവിന്റെ മണവാട്ടിയുടെ ഭാഗമായി പഴയനിയമ വിശുദ്ധന്മാരും ഉണ്ടെന്ന് ഇതു നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു- യുഗപരമായ ഇടപാടുകളെക്കുറിച്ചു പരിജ്ഞാനമുള്ള ബൈബിള്‍ പണ്ഡതന്മാര്‍ എന്തുതന്നെ പറഞ്ഞാലും!!!

വാക്യം 13, 14: കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം. നഗരത്തിന്റെ മതിലിന്നു പന്ത്രണ്ട് അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ട്.

കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ നഗരത്തിന്റെ അടിസ്ഥാനമല്ല മറിച്ച് മതിലിന്റെ അടിസ്ഥാനമാണ്. നഗരത്തിന്റെ അടിസ്ഥാനം യേശു ക്രിസ്തു തന്നെയാണ് (1 കൊരി. 3:11). വേര്‍പാടിന്റെ പൊക്കമുള്ള മതിലിന് ആദ്യമായി അടിസ്ഥാനം ഇട്ടവര്‍ അപ്പൊസ്തന്മാരായതിനാലാണ് മതിലിന്റെ മൂലക്കല്ലുകളായി അപ്പൊസ്തലന്മാരെ ചിത്രീകരിച്ചിരിക്കുന്നത്. അതേ അടിസ്ഥാനത്തില്‍ തന്നെയാണ് നാമിന്ന് വേര്‍പാടിന്റെ മതില്‍ പടുത്തുയര്‍ത്തേണ്ടത്.

വാക്യം 15, 16: എന്നോടു സംസാരിച്ചവനു നഗരത്തേയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന് പൊന്നുകൊണ്ടുള്ള ഒരു അളവുകോല്‍ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു. അതിന്റെ വീതിയും നീളവും സമം. അളവുകോല്‍കൊണ്ട് അവന്‍ നഗരത്തെ അളന്നു. ആയിരത്തിരുന്നൂറു നാഴിക കണ്ടു. അതിന്റെ നീളവും വീതിയും ഉയരവും സമം തന്നെ.

നീളവും വീതിയും ഉയരവും തുല്യമായ ത്രിമാനാകൃതിയുള്ള ഒരു ക്യൂബ് (Cube) ആണ് നഗരം. പഴയനിയമകാലത്ത് സമാഗമനകൂടാരത്തിന്റെ അതിവിശുദ്ധസ്ഥലം 15 അടി ഉയരവും വീതിയും നീളവും ഉള്ള ഒരു ക്യൂബായിരുന്നുവല്ലോ. ദേവാലയത്തിലും അതിവിശുദ്ധസ്ഥലം ഒരു ക്യൂബായിരുന്നു. യെരുശലേം നഗരത്തില്‍ പ്രാകാരമോ വിശുദ്ധ സ്ഥലമോ ഇല്ല. മുഴുവനും അതിവിശുദ്ധ സ്ഥലമാണ്. ദൈവത്തോടുള്ള കൂട്ടായ്മയെ മറ്റെന്തിനേക്കാളുമേറെ വിലമതിച്ചവരാണ് മണവാട്ടിയില്‍ ഉള്‍പ്പെടുന്നതെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. (സമാഗമന കൂടാരത്തിന്റെ അതി വിശുദ്ധ സ്ഥലത്തായിരുന്നല്ലോ ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നത്). ദൈവത്തെ ശുശ്രൂഷിക്കുന്നതിലാണ് പ്രാകാരത്തിലും വിശുദ്ധ സ്ഥലത്തും ഉള്ള ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ അതിവിശുദ്ധസ്ഥലത്തു നമ്മള്‍ ദൈവത്തെ ആരാധിക്കുകയും അവിടുത്തോടുള്ള കൂട്ടായ്മ അനുഭവിക്കുകയും ചെയ്യുന്നു. അവിടെ നാം മറിയത്തെപ്പോലെ കര്‍ത്താവിന്റെ പാദപീഠത്തിലിരിക്കുകയും അവിടുത്തെ വചനം ശ്രദ്ധിക്കുകയുമാണ്.

യെരുശലേം ഒരു ക്യൂബാണെന്ന വസ്തുത മറ്റൊരു സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു.: യെരുശലേമില്‍ പങ്കാളിത്തമുള്ളവരുടെ ജീവിതത്തില്‍ നീളത്തിനും വീതിക്കും തുല്യമായ ആഴവും ഉണ്ടായിരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആളുകള്‍ അവരുടെ ബാഹ്യജീവിതത്തില്‍ കാണുന്ന അത്രയും ആഴം തന്നെ ദൈവം അവരുടെ ആന്തരിക ജീവിതത്തിലും കാണുന്നു.

എന്നാല്‍ മിക്കക്രിസ്ത്യാനികളും ക്യൂബ് പോലെയല്ല സമചതുരംപോലെയാണ്. ആളുകള്‍ കാണുന്ന അവരുടെ ബാഹ്യഭാഗം വളരെ വലുതാണ്. എന്നാല്‍ ആന്തരികമായി ഒട്ടും ആഴമില്ല. ആളുകളുടെ മുമ്പാകെ അവര്‍ക്ക് ബഹുമാനം വര്‍ദ്ധിക്കുന്തോറും അവരുടെ സമചതുരം വലുതായിവരും. എന്നാല്‍ അന്ത്യന്യായവിധിയുടെ സമയത്ത് ദൈവം ഈ സമചതുരങ്ങളെ വശങ്ങളിലൂടെ നോക്കുമ്പോള്‍ അവയ്ക്ക് കടലാസിന്റെ കനം മാത്രമേ ഉള്ളു എന്ന് തോന്നും. അവര്‍ ക്യൂബുകളല്ല മറിച്ച് സമചതുരങ്ങള്‍ മാത്രമാണ്. അത്തരം ആളുകള്‍ ഒരിക്കലും യെരുശലേമിന്റെ ഭാഗമായിരിക്കയില്ല. ആളുകളുടെ മുമ്പാകെയുള്ള മാനംകൊണ്ട് മാത്രം ജീവിക്കുന്നതിനെ നാം ഭയപ്പെടണം. ഒരു വലിയ സമചതുരം ആകുന്നതിനെക്കാള്‍ ഭേദം ഒരു ചെറിയ ക്യൂബാകുന്നതാണ്. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

വാക്യം 17. 18: അതിന്റെ മതില്‍ അളന്നു; മനുഷ്യന്റെ അളവിന് എന്നുവച്ചാല്‍ ദൂതന്റെ അളവിനുതന്നെ. 144 മുഴമുണ്ടായിരുന്നു. മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവുമായിരുന്നു.

ഇവിടെ വീണ്ടും നിര്‍മ്മലതയ്ക്ക് ഊന്നല്‍ നല്‍കുന്നതു നാം കാണുന്നു. സ്വച്ഛസ്ഫടികത്തിനൊത്ത സുതാര്യതയുള്ളവര്‍. യെരുശലേമില്‍ അധിവസിപ്പിക്കുവാന്‍ ദൈവം തെരയുന്നത് പൂര്‍ണ്ണതയുള്ള ആളുകളെയല്ല. മറിച്ച് കപടമില്ലാത്ത സത്യസന്ധരായ ആളുകളെയാണ്.

വാക്യം 19. 20: നഗരത്തിന്റെ അടിസ്ഥാനങ്ങള്‍ സകലരത്‌നവുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒന്നാം അടിസ്ഥാനം സൂര്യകാന്തം. രണ്ടാമത്തേത് നീല രത്‌നം. മൂന്നാമത്തേത് മാണിക്യം. നാലാമത്തേത് മരതകം. അഞ്ചാമത്തേത് നഖവര്‍ണ്ണി. ആറാമത്തേത് ചുവപ്പുകല്ല്. ഏഴാമത്തേത് പീതരത്‌നം. എട്ടാമത്തേത് ഗോമേദകം. ഒമ്പതാമത്തേത് പുഷ്യരാഗം. പത്താമത്തേത് വൈഡൂര്യം. പതിനൊന്നാമത്തേത് പത്മരാഗം. പന്ത്രണ്ടാമത്തേത് സുഗന്ധിരത്‌നം.

വിലയേറിയ രത്‌നക്കല്ലുകള്‍ കേവലം ഒരു രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. ഭൂമിയുടെ ആഴത്തില്‍ മനുഷ്യദൃഷ്ടിക്കുമറഞ്ഞ് നിരവധി വര്‍ഷങ്ങള്‍ വലിയ സമ്മര്‍ദ്ദത്തില്‍ കിടന്നാണ് അവ രൂപപ്പെടുന്നത്. ഇങ്ങനെയാണ് പുതിയ യെരുശലേമിന് അനുയോജ്യരായ വിശുദ്ധന്മാരും രൂപപ്പെടുന്നത്. ദൈനംദിന ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും മുമ്പില്‍ തങ്ങളെത്തന്നെ താഴ്ത്തുമ്പോള്‍ അതിന്റെ ഫലമായി ചില വര്‍ഷങ്ങള്‍കൊണ്ട് അവര്‍ വിലയേറിയ രത്‌നങ്ങളായി രൂപാന്തരപ്പെടുന്നു.

യെഹ. 28:13ല്‍ നാം വായിക്കുന്നത് ലൂസിഫര്‍ ഇതേ കല്ലുകളാല്‍ തന്നെ അലംകൃതനായിരുന്നു എന്നാണ്. പക്ഷേ അവനെ ദൈവസന്നിധിയില്‍ നിന്നു പുറത്താക്കിക്കളഞ്ഞു. എന്നാല്‍ പിന്നീട് ഇതേ രത്‌നങ്ങള്‍ തന്നെ അഹരോന്റെ വസ്ത്രത്തില്‍ പതിച്ചിരിക്കുന്നത് നാം കാണുന്നു. (പുറ. 28:17-20). അഹരോന്‍ ക്രിസ്തുവിന്റെ നിഴലാണല്ലോ. ലൂസിഫറിനു നഷ്ടപ്പെട്ടത് ക്രിസ്തുവിലൂടെ മനുഷ്യന് കൈവരും എന്നതിന്റെ പ്രതീകാത്മകമായ ചിത്രീകരണമായി ഇതിനെ കണക്കാക്കാം. ഈ രത്‌നങ്ങള്‍ ഒടുവില്‍ ക്രിസ്തുവിന്റെ മണവാട്ടിയിലാണ് നാം കണ്ടെത്തുന്നത്. ദൈവത്തിന്റെ തേജസ്, പുതിയ യെരുശലേമില്‍, സഭയില്‍ വന്നെത്തുന്നു.

വാക്യം 21: 12 ഗോപുരവും 12 മുത്ത്. ഓരോ ഗോപുരവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവുമായിരുന്നു.

ഓരോ ഗോപുരവും ഓരോ മുത്താണ്. വെളിയില്‍ നിന്നുള്ള ഏതെങ്കിലും പദാര്‍ത്ഥം തന്റെ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു ചിപ്പി അതിനോട് നടത്തുന്ന പ്രതികരണമാണ് മുത്തിനെ സൃഷ്ടിക്കുന്നത്. കഷ്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞ് വരുന്നതെല്ലാം തേജസിന്റെ ഒരു ചിത്രമാണ്. എമ്മവൂസിലേക്കുപോയ ശിഷ്യന്മാരോട് യേശു ചോദിച്ചത് ഓര്‍ക്കുക. ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് മഹത്വത്തില്‍ കടക്കേണ്ടതല്ലയോ? (ലൂക്കോ. 24:26).

നഗരത്തിന്റെ വീഥികളില്‍ തനി തങ്കമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നാം സ്വര്‍ണ്ണമണിയുകയില്ല അതിന്മേല്‍ നടക്കുകയാണ്. ഇവിടെ ഭൂമിയില്‍ സ്വര്‍ണ്ണത്തിന് വളരെ വലിയ വിലയാണ് അവര്‍ കല്പിച്ചിരിക്കുന്നത്- ശിരസ്സിലാണ് അവര്‍ അത് അണിയുന്നത്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ അത് നമ്മുടെ കാലിന് കീഴിലായിരിക്കും. സ്വര്‍ഗ്ഗീയ മനസ്സുള്ളവരാണെങ്കില്‍ ഇന്നുതന്നെ അങ്ങനെയായിരിക്കും. സ്വര്‍ണ്ണത്തോടുള്ള മോഹത്തെ ജയിച്ചവര്‍ അന്ന് സ്വര്‍ഗ്ഗത്തില്‍ സ്വര്‍ണ്ണത്തിനു മീതെ നടകൊള്ളും.

നഗരവീഥി സുതാര്യമായ സ്ഫടികം പോലെയുമാണ്. സ്പടികവും ജലവും തമ്മിലുള്ള വ്യത്യാസം നമുക്കറിയാം. എന്തെങ്കിലുമിട്ട് ജലത്തെ വേഗം മലിനമാക്കാന്‍ കഴിയും. സത്യത്തില്‍ ലോകത്തിലെ ഏറെക്കുറെ എല്ലാ ജലവും ഏതെങ്കിലും അളവില്‍ മലിനമാണ്. എന്നാല്‍ എന്തെങ്കിലും കലര്‍ത്തി സ്ഫടികത്തെ മലിനപ്പെടുത്തുവാന്‍ കഴിയുകയില്ല. ഒരു പ്രശ്‌നവുമില്ലാതെ സ്ഫടികത്തിന്റെ പുറത്തുള്ള അഴുക്കുപോലും കഴുകിക്കളയുവാന്‍ കഴിയും. നമ്മുടെ നിത്യത എങ്ങനെയുള്ളതായിരിക്കും എന്നതിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. വീണ്ടും പാപം ചെയ്യാന്‍ സാധ്യമല്ലാത്ത ഒരു സ്ഥലത്തേക്കാണ് നാം പോകുന്നത്. ഇവിടെ ഈ ലോകത്ത് നാം വീണുപോയെന്ന് വരാം. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ അത് അസാധ്യമായിരിക്കും.

വാക്യം 22-27: മന്ദിരം അതില്‍ കണ്ടില്ല. സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവും കുഞ്ഞാടും അതിന്റെ മന്ദിരമാകുന്നു. നഗരത്തില്‍ പ്രകാശിക്കുവാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു. കുഞ്ഞാട് അതിന്റെ വിളക്കാകുന്നു. ജാതികള്‍ അതിന്റെ വെളിച്ചത്തില്‍ നടക്കും. ഭൂമിയുടെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്ക് കൊണ്ടുവരും. അതിന്റെ ഗോപുരങ്ങള്‍ പകല്‍ക്കാലത്ത് അടയ്ക്കുകയില്ല. രാത്രി അവിടെ ഇല്ലല്ലോ. ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടു വരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ എഴുതിയിരിക്കുന്നവരല്ലാതെ, അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്‌കും പ്രവര്‍ത്തിക്കുന്നവന്‍ ആരും അതില്‍ കടക്കുകയില്ല.

സ്വര്‍ഗ്ഗത്തിന്റെ വിളക്ക് ദൈവം തന്നെയാണ്. നമുക്ക് വെളിച്ചം തരുവാനും നമ്മെ സന്തോഷിപ്പിക്കുവാനും മറ്റൊന്നും നമുക്ക് ആവശ്യമില്ല. ദൈവം എല്ലാറ്റിനും എല്ലാമും നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും മതിയായവനും ആണ്. സൂര്യനോ ചന്ദ്രനോ മറ്റെന്തെങ്കിലുമോ നമുക്ക് ആവശ്യമില്ല. പുതിയ യെരുശലേമിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വാങ്മയ ചിത്രങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ഒരുവന് സങ്കല്‍പിക്കാവുന്നതോ ലോകത്തിലെ ഏതെങ്കിലും രാജാവിനോ രാജ്യത്തിനോ നല്‍കാന്‍ കഴിയുന്നതോ ആയ സര്‍വ്വ മഹത്വത്തേയുംകാള്‍ എത്രയോ മടങ്ങ് മഹത്തരമാണ് ഈ യെരുശലേമിന്റെ ഭാഗമായിത്തീരുക എന്നത്!! ഭോഷ്‌ക് പ്രവര്‍ത്തിക്കുന്നവന്‍ ആരും ആ നഗരത്തില്‍ ഉണ്ടായിരിക്കുകയില്ല. ക്രിസ്തുവിന്റെ മണവാട്ടിയാകുന്നതില്‍ അന്തര്‍ഭവിച്ചിട്ടുള്ള മഹത്തായ അവകാശത്തെക്കുറിച്ച് നാം എത്രയേറെ ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

യേശു ഒരിക്കല്‍ നിക്കോദേമോസിനോട് പറഞ്ഞു: ”ഭൂമിയിലുള്ളത് നിങ്ങളോട് പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ളത് നിങ്ങളോട് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?” ഭൂമിയിലുള്ള ജീവിതത്തെക്കുറിച്ചു ദൈവവചനം നമ്മോട് പലതും പറയുന്നുണ്ട്. ഈ ഭൗമികകാര്യങ്ങള്‍ സംബന്ധിച്ചുപോലും കര്‍ത്താവിനെ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. ഉദാഹരണത്തിന് പറവകള്‍ക്കുവേണ്ടിപോലും കരുതുന്ന ദൈവം നമുക്ക് വേണ്ടത് നല്‍കും എന്ന് യേശു തന്നെ വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഭൗതിക കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ പല വിശ്വാസികളുടേയും ഹൃദയങ്ങളെ കീഴ്‌പ്പെടുത്തുന്നു. ഭൗമിക കാര്യങ്ങളെക്കുറിച്ച് കര്‍ത്താവ് പറഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്കു സ്വര്‍ഗ്ഗീയ കാര്യങ്ങളെക്കുറിച്ചു കര്‍ത്താവു പറഞ്ഞതും വിശ്വസിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് സ്വര്‍ഗ്ഗത്തേയും നിത്യതയേയുംകുറിച്ച് വെളിപ്പാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പലതും പൂര്‍ണ്ണമായും വ്യക്തമായും മനസ്സിലാക്കുവാനും കൃത്യമായി വിശദീകരിക്കുവാനും സാധ്യമല്ലെന്ന് അംഗീകരിക്കുകയും സ്വയം വിനയപ്പെടുകയും ചെയ്യുന്നതാണ് നല്ലത്. ഇപ്പോള്‍ നാം കണ്ണാടിയിലൂടെ കടമൊഴിയായി മാത്രമേ കാണുന്നുള്ളു. ഒരുനാള്‍ എല്ലാം വ്യക്തമായിത്തീരും.

ഏതായാലും നമുക്ക് ഒരു കാര്യം ഉറപ്പിക്കാം-നമുക്ക് സങ്കല്‍പ്പിക്കാവുന്നതിന്റെ അനേക മടങ്ങ് മഹത്വപൂര്‍ണ്ണമായതായിരിക്കും അത്. ശലോമോന്റെ മഹത്വത്തെക്കുറിച്ച് കേട്ട് ശേബാരാജ്ഞി അത് കാണ്‍മാന്‍ യിസ്രായേലില്‍ വന്നിട്ട് അത്ഭുതത്തോടെ ആത്മഗതം ചെയ്തതു കേട്ടിട്ടില്ലേ? ”ഞാന്‍ വിചാരിച്ചിരുന്നതിനെക്കാള്‍ പതിന്മടങ്ങ് ശ്രേഷ്ഠമാണ്” എന്നിങ്ങനെ (1 രാജാ. 10:7). മഹത്വത്തിലേക്ക് പ്രവേശിക്കുകയും നിത്യത കാണുകയും ചെയ്യുമ്പോള്‍ നാമും ഇത്തരം വാക്കുകള്‍ പറയും

നിത്യതയുടെ വിശദാംശങ്ങളെല്ലാം നാം സൂക്ഷ്മമായി അറിയണമെന്നില്ല. നമ്മുടെ മനസ്സിന്റെ പരിമിതിമൂലം സ്വര്‍ഗ്ഗത്തേയും നിത്യതയേയും സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും നമുക്ക് മനസ്സിലാവുകയുമില്ല. നാം പുതിയ യെരുശലേമിന്റെ ഭാഗമായിത്തീരും എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തം.

‘സ്വര്‍ഗം താണിറങ്ങി വന്നു, തേജസ് എന്റെ ആത്മാവിനെ നിറച്ചു’ എന്ന് നാം ഒരു പാട്ടില്‍ പാടുന്നുണ്ടല്ലോ. സ്വര്‍ഗത്തിന്റെ ഒരു മുന്‍ രുചി ഇവിടെവച്ച് ഇപ്പോള്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവിനാല്‍ നല്‍കണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്. ഞാന്‍ പറഞ്ഞതിന്റെ ചില ഉദാഹരണങ്ങള്‍ ഇതാ:

”നഗരത്തില്‍ പ്രകാശിക്കുവാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല. ദൈവ തേജസ്സ് അതിനെ പ്രകാശിപ്പിച്ചു. കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു.”

നമ്മുടെ സന്തോഷം പൂര്‍ണ്ണമാകുവാന്‍ ബാഹ്യമായ സാഹചര്യങ്ങള്‍ ഒന്നും ആവശ്യമില്ല. നമ്മുടെ സന്തോഷം ഇപ്പോള്‍ തന്നെ സദാ പൂര്‍ണ്ണമാണ്. കാരണം നാം കര്‍ത്താവിലായിരിക്കുന്നു. അവിടുന്ന് മാത്രമാണ് നമ്മുടെ വെളിച്ചം. മറ്റാരെയും നമുക്ക് ആവശ്യം ഇല്ല. നാം സന്തോഷഭരിതരായിരിപ്പാന്‍ ആളുകളുടെ അംഗീകാരമോ, ധനമോ ആരോഗ്യമോ ഒന്നും ഇപ്പോള്‍ ആവശ്യമില്ല. ഭൗതികമായ ഏതെങ്കിലും സൂര്യനോ ചന്ദ്രനോ നമ്മുടെ മേല്‍ പ്രകാശിക്കേണ്ട കാര്യമില്ല. കാരണം ദൈവമായ കര്‍ത്താവു മാത്രം നമ്മുടെ സന്തോഷവും വെളിച്ചവും ആയിത്തീര്‍ന്നിരിക്കുന്നു.

”ജാതികള്‍ അതിന്റെ വെളിച്ചത്തില്‍ നടക്കും”: അക്ഷരികമായി ഈ വാക്കുകളുടെ അര്‍ത്ഥം ഭാവിയിലെന്തായിരുന്നാലും, സഭ ഇന്ന് ഭൂമിയിലുള്ള സകല ജാതികളുടെ ഇടയിലും പ്രകാശം പരത്തുന്നതായിരിക്കണം എന്ന സത്യം വിസ്മരിച്ചുകൂടാ.

”രാത്രി അവിടെ ഇല്ലല്ലോ”: നാം എപ്പോഴും വെളിച്ചത്തില്‍ നടക്കണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഇരുളിന്റെ ഒരു നിമിഷംപോലും ഉണ്ടായിരിക്കരുത്.
”അതിന്റെ ഗോപുരങ്ങള്‍ ഒരിക്കലും അടയ്ക്കുകയില്ല”: ഏതു കാലത്തും ഉള്ള ഏവരോടും ഒരു തുറന്ന ഹൃദയം ഉണ്ടായിരിക്കണം. സഭയുടെ കവാടങ്ങള്‍ സദാ എല്ലാവര്‍ക്കുംവേണ്ടി തുറന്നു കിടക്കണം.

”കുഞ്ഞാടിന്റെ ജീവ പുസ്തകത്തില്‍ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്‌കും പ്രവര്‍ത്തിക്കുന്നവന്‍ ആരും അതില്‍ കടക്കുകയില്ല”: അശുദ്ധി നുഴഞ്ഞുകയറുന്നതിനെതിരെ സഭ ശക്തമായ നിലപാട് സ്വീകരിക്കണം. ”മനുഷ്യരുടെ ഇടയില്‍ ഉന്നതമായത് ദൈവത്തിന്റെ മുമ്പാകെ അറപ്പത്രേ” എന്ന് യേശു പ്രസ്താവിച്ചു (ലൂക്കോ. 16:15). അതുകൊണ്ടാണ് ലോകം വലുതെന്നും മഹത്തെന്നും കരുതുന്നതില്‍ (ഉദാ: ലോകത്തിന്റെ സംഗീതം, ലോകരീതികള്‍) തല്‍പരരായിരിക്കുന്നവരെ അത്തരം മ്ലേച്ഛതകള്‍ സഭയ്ക്കകത്തു കൊണ്ടുവരുവാന്‍ അനുവദിച്ചുകൂടാ. അതുപോലെ, യാതൊരു ഭോഷ്‌ക്കും സഭ അനുവദിക്കരുത്. ഭോഷ്‌ക് പ്രവര്‍ത്തിക്കുന്നവര്‍ നുഴഞ്ഞുകയറിയെന്നിരിക്കും. എന്നാല്‍ സഭയുടെ മീറ്റിംഗില്‍ കേള്‍ക്കുന്ന വചനം അവര്‍ക്ക് ഭയവും ഞടുക്കവും നല്‍കുന്നതായിരിക്കണം.

കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടുള്ള സര്‍വ്വരെയും സഭ വിലമതിക്കണം. എല്ലാ കാര്യത്തിനും നമ്മളോടു യോജിക്കുന്നവരല്ലെങ്കില്‍ക്കൂടി ആരേയും അകറ്റിനിര്‍ത്തുവാന്‍ പാടില്ല. സഭയിലെ നമ്മുടെ കൂട്ടായ്മ എന്നു പറയുന്നത് ബൗദ്ധികമായ ചില ഒത്തുതീര്‍പ്പിലല്ല മറിച്ച് ജീവന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്നതാണ്.

അദ്ധ്യായം 22

വാക്യം 1: വീഥിയുടെ നടുവില്‍ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജല നദിയും അവന്‍ എന്നെ കാണിച്ചു.

തീര്‍ച്ചയായും ഇത് പരിശുദ്ധാത്മാവിന്റെ ഒരു ചിത്രമാണ്. യെഹ. 47:1-12ല്‍ നാം ഒരു നദി കാണുന്നു. അതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ”നദി ചെല്ലുന്നിടത്തൊക്കെയും ചലിക്കുന്ന സകല പ്രാണികളും ജീവിക്കും” എന്നാണ് (9-ാം വാക്യം). ആ നദി ചെല്ലുന്നിടത്തൊക്കെയും ജീവന്‍ കൊണ്ടുചെല്ലുന്നു. ഈ ഭാഗം പരാമര്‍ശിക്കവേ യേശു ഇങ്ങനെ പ്രഖ്യാപിച്ചു ”എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്ന്” തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ പുറപ്പെടും” (യോഹ. 7:37-38).

യെഹസ്‌കേല്‍ ഈ നദിയില്‍ കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങുകയും അവന്റെ കാല് നിലത്തുറയ്ക്കാത്ത സ്ഥിതിയിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഒഴുക്കിനൊപ്പം അവന്‍ പോകുന്നു. ആത്മനിറവിന്റെ ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രമാണിത്. ആ ജീവിതത്തില്‍ നാം ഭൂമിയുമായി ബന്ധപ്പെട്ടല്ല ഇരിക്കുന്നത്. നമ്മുടെ കാലുകള്‍ ഭൂമിയില്‍നിന്ന് പറിഞ്ഞുപോവുകയും പരിശുദ്ധാത്മാവ് നമ്മളെ ഉയരങ്ങളിലേക്കും മുന്നോട്ടും നയിക്കുകയും ചെയ്യുന്നു.

നദിയെക്കുറിച്ചു പറയുമ്പോള്‍, പളുങ്കുപോലെ ശുഭ്രം എന്ന് ഊന്നിപ്പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. 21, 22 അദ്ധ്യായങ്ങളില്‍ നിര്‍മ്മലത, സുതാര്യത എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. ശുഭ്രം, സുതാര്യം, സ്വച്ഛസ്ഫടികം എന്നിങ്ങനെയുള്ള വാക്കുകള്‍ ആവര്‍ത്തിച്ചുപയോഗിച്ചിരിക്കുന്നതു കാണുക.

ദൈവത്തിന്റേയും കുഞ്ഞാടിന്റേയും സിംഹാസനങ്ങളില്‍നിന്നാണ് നദി പുറപ്പെടുന്നത്. ദൈവത്തിനും ക്രിസ്തുവിനും സിംഹാസനത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുന്നിടത്തു മാത്രമേ പരിശുദ്ധാത്മാവ് ശക്തിയോടെ പ്രവര്‍ത്തിക്കുകയുള്ളു എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.

വാക്യം 2: നദിക്ക് അക്കരയും ഇക്കരയും ജീവവൃക്ഷമുണ്ട്. അത് പന്ത്രണ്ട് വിധം ഫലം കായ്ച്ചു. മാസംതോറും അതത് ഫലം കൊടുക്കുന്നു. വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു.

ആദാം നഷ്ടപ്പെടുത്തിയ ജീവവൃക്ഷത്തിലുള്ള പങ്കാളിത്തം ഇവിടെ മനുഷ്യനു പുനഃസ്ഥാപിച്ചു നല്‍കുന്നു. ഉല്‍പത്തി 2, വെളിപ്പാട് 22 എന്നീ അദ്ധ്യായങ്ങള്‍ തമ്മില്‍ ഏറെ സമാനതകള്‍ ഉണ്ട്.

ജീവവൃക്ഷം ദൈവജീവന്റെ തന്നെ (നിത്യജീവന്റെ, നമുക്ക് പങ്കാളികളാകാന്‍ കഴിയുന്ന ദിവ്യസ്വഭാവത്തിന്റെ) പ്രതീകമാണ്. നിത്യ അസ്തിത്വം അല്ല നിത്യജീവന്‍ എന്ന് പറയുന്നത്. തീപ്പൊയ്കയില്‍ കഴിയുന്നവര്‍ക്ക്‌പോലും നിത്യ അസ്തിത്വമുണ്ട്. അതുകൊണ്ട് അവര്‍ക്ക് നിത്യജീവനുണ്ടെന്ന് പറയാന്‍ കഴിയുകയില്ലല്ലോ. നിത്യജീവന്‍ എന്നു പറയുന്നത് തുടക്കവും ഒടുക്കവുമില്ലാത്ത ജീവിതമാണ്. ദൈവജീവന്‍ തന്നെ അതാണ്. അതിന്റെ പ്രതീകമാണ് ജീവവൃക്ഷവും. ജീവൃക്ഷത്തിനുപകരം നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തെ സമീപിച്ച ആദാം വിഡ്ഢിത്തമാണ് കാട്ടിയത്. ഇന്നും പലരും ഇതുപോലെയാണ്. ജീവനുപകരം ബൈബിള്‍ പാണ്ഡിത്യമാണ് അവര്‍ അന്വേഷിക്കുന്നത്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം വെളിപ്പാട് 22-ല്‍ നാം കാണുന്നില്ല. അത് അപ്രത്യക്ഷമായിരിക്കുന്നു.

വെളിപ്പാട് പുസ്തകത്തെക്കുറിച്ചുള്ള ഈ പഠനത്തില്‍ ഉടനീളം നാം ജീവവൃക്ഷത്തിന്റെ സമീപത്തേക്ക് വരുവാനാണ്. അല്ലാതെ അറിവിന്റെ വൃക്ഷത്തിന് അടുത്തേക്ക് വരുവാനല്ല ശ്രമിച്ചിട്ടുള്ളത്.

ജീവവൃക്ഷത്തിന്റെ മുന്‍പില്‍ ദൈവം കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി (ഉല്പ 32:24). ജീവവൃക്ഷത്തില്‍ ഓഹരി വേണമെങ്കില്‍ ആദ്യം നമ്മുടെ സ്വയജീവനില്‍ ഒരു വാള്‍ വീഴേണ്ടതുണ്ടെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ഇതുകൊണ്ടാണ് മിക്ക ക്രിസ്ത്യാനികളും മുന്‍പില്‍ ഒരു വാള്‍ കാവല്‍ നില്‍ക്കാത്ത അറിവിന്റെ വൃക്ഷത്തിനടുത്തേക്ക് പോകുന്നത്. വേദപുസ്തകസംബന്ധമായ അറിവ് ലഭിക്കുവാന്‍ സ്വയജീവനില്‍ മരണം സംഭവിക്കുകയോ ദിനംതോറും ക്രൂശ് എടുക്കുകയോ ഒന്നും ആവശ്യമില്ല. അതേസമയം ദൈവജീവനില്‍ പങ്കാളിത്തം വേണമെന്നുണ്ടെങ്കില്‍ നാം, ‘യേശുവിന്റെ മരണം നമ്മുടെ ശരീരത്തില്‍ വഹിക്കേണ്ടിയിരിക്കുന്നു’ (2 കൊരി 4:10). ആ വാള്‍ നമ്മുടെമേല്‍ പതിക്കുവാന്‍ നാം അനുവദിക്കേണ്ടിയിരിക്കുന്നു.

കുരിശിന്റെ മാര്‍ഗ്ഗം ജീവവൃക്ഷത്തിലേക്കുള്ള മാര്‍ഗ്ഗമാണ്. വാള്‍ യേശുവിന്റെ മേല്‍ പതിക്കുകയും അവിടുന്ന് ക്രൂശിക്കപ്പെടുകയുമുണ്ടായി. നാമും തന്നോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ആ വാള്‍ നമ്മുടെ മേലും പതിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഓരോ മാസവും പുതിയ ഫലം കായ്ക്കുകയും അതിന്റെ ഇലകള്‍ രോഗശാന്തിക്ക് ഉതകുകയും ചെയ്യുന്നതുമായ ജീവവൃക്ഷത്തില്‍ നമുക്കും പങ്കാളിത്തം നേടുവാന്‍ കഴിയും.

വാക്യം 3: യാതൊരു ശാപവും ഇനി ഉണ്ടാകുകയില്ല. ദൈവത്തിന്റേയും കുഞ്ഞാടിന്റേയും സിംഹാസനം അതില്‍ ഇരിക്കും. അവന്റെ ദാസന്മാര്‍ അവനെ ആരാധിക്കും.

ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിന്മേല്‍ പ്രാപിക്കേണ്ടതിനു ക്രിസ്തു ക്രൂശില്‍ നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു (ഗലാ. 3:13) അവിടുന്നു ക്രൂശിക്കപ്പെടേണ്ടിയിരുന്നു. കാരണം ‘മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍’ എന്ന് എഴുതിയിരിക്കുന്നുവല്ലോ. അവിടുന്ന് ആ ശാപം പൂര്‍ണ്ണമായി ഏറ്റുവാങ്ങിയതുകൊണ്ട് നമ്മുടെ ജീവിതത്തില്‍നിന്ന് അത് മുഴുവനായി മാറ്റപ്പെട്ടു. പക്ഷേ ആ വിടുതല്‍ ഇന്നു നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണമായി അനുഭവിക്കാന്‍ കഴിയുന്നില്ല. ഉദാഹരണത്തിന് മരണം. അത് ശാപത്തിന്റെ ഭാഗമായുള്ളതാണ്. വിശ്വാസികളും ഇന്നു മരിക്കുന്നു. ഇതു തെളിയിക്കുന്നത് ശാപത്തിന്റെ എല്ലാ സ്വാധീനത്തില്‍നിന്നും നാം പൂര്‍ണ്ണമായി വിടുതല്‍ നേടിയിട്ടില്ലെന്നാണ്. എന്നാല്‍ സമ്പൂര്‍ണ്ണമായ വിടുതലിന്റെ ഒരു മുന്‍രുചി നമുക്കിപ്പോഴേ അനുഭവിക്കാന്‍ കഴിയും. ഇന്നും നാം മരണത്തെ ഭയപ്പെടുന്നില്ല. കാരണം യേശുക്രിസ്തു മരണത്തെ ജയിച്ചുകഴിഞ്ഞിരിക്കുന്നു. നാം ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ട്. നമുക്കിപ്പോഴും വേദനയും രോഗവും ഉണ്ട്. എന്നാല്‍ നാം ശാപത്തിന്റെ കീഴിലല്ല, മറിച്ച് ദൈവത്തിന്റെ അനുഗ്രഹത്തിന്റെ വശത്താണ് എന്ന വ്‌സുതുതയില്‍ നാം സന്തോഷിക്കുന്നു. ഒരു നാള്‍ ശാപത്തിന്റെ എല്ലാ സ്വാധീനങ്ങളും പൂര്‍ണ്ണമായി നീക്കപ്പെടും.

ദൈവത്തിന്റെ ആജന്മദാസന്മാര്‍ക്ക് വെളിപ്പാടു പുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ഉദ്‌ബോധനം ശ്രദ്ധേയമാണ്. വെളി. 1:1 ല്‍ ദാസന്മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഇവിടെ ഇതാ അവസാന അദ്ധ്യായത്തിലും (22:3). തങ്ങളെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചിട്ടുള്ളവരെയാണ് ദൈവം നോക്കിക്കൊണ്ടിരിക്കുന്നത്. ‘അവന്റെ ദാസന്മാര്‍ അവനെ ശുശ്രൂഷിക്കും’ (ഇംഗ്ലീഷ് ബൈബിള്‍) എന്ന് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. നിത്യതയിലും നമ്മള്‍ ദൈവത്തെ ഏതെങ്കിലും വിധത്തില്‍ ശുശ്രൂഷിക്കും എന്ന് ഇതില്‍ നിന്നു വ്യക്തം. നിത്യത മുഴുവന്‍ നാം കൈകളുയര്‍ത്തി ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും മാത്രമല്ല ചെയ്യുന്നത്. നിത്യതയില്‍ ദൈവത്തിനായി മറ്റുചില ശുശ്രൂഷകളും നാം ചെയ്യും. അതെല്ലാം ഇവിടെ വിശദീകരിച്ചാലും നമ്മുടെ മനസ്സിന് അതുള്‍ക്കൊള്ളാന്‍ കഴിയുകയില്ല.

ഇവിടെ കര്‍ത്താവിനെ ശുശ്രൂഷിക്കുന്നത് ഒരു പ്രമോദം ആയിരിക്കുന്നവര്‍ നിത്യതയിലും തന്നെ ശുശ്രൂഷിക്കുന്നത് ഒരു പദവിയും അവകാശവും യഥാര്‍ത്ഥ സന്തോഷവുമായി കണക്കാക്കും.

വാക്യം 4: അവര്‍ അവന്റെ മുഖം കാണും. അവന്റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും.

ദൈവത്തെ മുഖാമുഖം കാണുക-അതൊരു അത്യധികം മഹത്തായ കാര്യമാണ്. മോശെയോടെന്നപോലെ ദൈവം മുഖാമുഖം സംസാരിച്ചിട്ടുള്ള മറ്റൊരു മനുഷ്യനുമില്ല എന്നു പറഞ്ഞിരിക്കുന്നു (ആവ. 34:10). ദൈവത്തോടു ഒരു സ്‌നേഹിതനെപ്പോലെ മുഖാമുഖം സംസാരിക്കുക എന്നതാണ് ഒരു മനുഷ്യന് ഭൂമിയില്‍ വച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ അവകാശം. നിത്യതയില്‍ കര്‍ത്താവും നാമും തമ്മില്‍ ഇങ്ങനെയായിരിക്കും. നാം അവിടുത്തെ മുഖം കാണും. അവിടുത്തെ നാമം നമ്മുടെ നെറ്റിമേല്‍ ഉണ്ടായിരിക്കും എന്നതിന്റെ അര്‍ത്ഥം കര്‍ത്താവിന്റെ സ്വഭാവം നമ്മുടെ വ്യക്തിത്വത്തിലൂടെ വെളിവാക്കപ്പെടും എന്നാണ്.

വാക്യം 5: ഇനി രാത്രി ഉണ്ടാകുകയില്ല. ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നതുകൊണ്ട് വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവര്‍ക്ക് ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.

തന്റെ ജനത്തെ സംബന്ധിച്ചിടത്തോളം ദൈവം തന്നെയാണ് അവരുടെ വെളിച്ചത്തിന്റെ ഉറവിടം എന്നു നാം വീണ്ടും ഇവിടെ വായിക്കുന്നു. ‘അവര്‍ രാജാക്കന്മാരായിരിക്കും’ എന്നു പറഞ്ഞിരിക്കുന്നത് സംബന്ധിച്ചും നമുക്കു ഭൂമിയില്‍ വച്ചുതന്നെ ഒരു മുന്‍രുചിയുണ്ടായിരിക്കണം. നാം രാജാക്കന്മാരായിരിക്കേണ്ടത് മനുഷ്യരുടെമേലല്ല, നമ്മുടെ മേലാണ്. ആളുകളുടെ മേല്‍ വാഴുക എന്നത് ജാതീയമായ ഒരു വാഞ്ഛയാണ്. എന്നാല്‍ കോപം, അത്യാഗ്രഹം തുടങ്ങിയ തങ്ങളുടെ തന്നെ വികാരങ്ങളുടെമേല്‍ വാഴാനാണ് ദൈവപുത്രന്മാരുടെ ആഗ്രഹം. ഈ മേഖലകളിലാണ് നാം ആദ്യം തന്നെ വാഴേണ്ടത്. ക്രിസ്തുവും ഒത്ത് എന്നെന്നും വാഴുവാന്‍ അതു നമ്മെ സജ്ജരാക്കും.

നിത്യതയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഈ വാക്യംകൊണ്ട് അവസാനിക്കുകയാണ്.

വാക്യം 6: പിന്നെ അവന്‍ എന്നോട് ”ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു. പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവു വേഗത്തില്‍ സംഭവിക്കേണ്ടതു തന്റെ ദാസന്മാര്‍ക്കു കാണിച്ചുകൊടുക്കാന്‍ തന്റെ ദൂതനെ അയച്ചു.

ഇവിടം മുതല്‍ ഈ അദ്ധ്യായത്തിന്റെ അവസാനം വരെ നമുക്കായി ധാരാളം പ്രബോധനങ്ങളും വാഗ്ദാനങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.

”ഇവ ദൈവത്തിന്റെ വചനങ്ങളാകുന്നു” എന്ന പ്രയോഗം വെളിപ്പാടു പുസ്തകത്തിന്റെ തുടക്കം മുതല്‍ എത്രയോ പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതു നമ്മള്‍ കണ്ടിരിക്കുന്നു. ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിനെ നിസ്സാരമായി എടുക്കരുതെന്നാണ് ഇതു നമ്മെ ആവര്‍ത്തിച്ച് ഓര്‍പ്പിക്കുന്നത്.

ദൈവം തന്റെ ദാസന്മാരിലൂടെ നമ്മോടു സംസാരിക്കുന്നു. എന്നാല്‍ അവിടുന്നു നേരിട്ടും നമ്മോട് സംസാരിപ്പാന്‍ ആഗ്രഹിക്കുന്നു. നമുക്കും കര്‍ത്താവിനും ഇടയില്‍ ഒരു മനുഷ്യനും ഒരിക്കലും കടന്നുവരരുത്.

വെളിപ്പാടു പുസ്തകത്തിന്റെ ഈ പഠനം ഈ പുസ്തകം സ്വയമായി ആഴത്തില്‍ കുഴിച്ചു നോക്കുവാനുള്ള താല്‍പര്യം നിങ്ങളില്‍ ഉണര്‍ത്തുമെന്നാണ് എന്റെ വിശ്വാസം. അതിലൂടെ ദൈവം നിങ്ങളോട് നേരിട്ട് സംസാരിക്കുവാന്‍ ഇടവരട്ടെ.

വാക്യം 7: ഇതാ ഞാന്‍ വേഗത്തില്‍ വരുന്നു. ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു.

താന്‍ ഉടനെ വരുമെന്നല്ല കര്‍ത്താവു പറഞ്ഞിരിക്കുന്നത്. മറിച്ച് പെട്ടെന്ന്, പൊടുന്നനെ, രാത്രിയില്‍ കള്ളന്‍ എന്നതുപോലെ മുന്നറിയിപ്പില്ലാതെ വരും എന്നാണ്.

‘ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍’ എന്ന് ഈ അവസാന അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതു തന്നെ, ഈ പുസ്തകത്തിന്റെ തുടക്കത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

വാക്യം 8, 9: ഇതു കേള്‍ക്കുകയും കാണുകയും ചെയ്യുന്നതു യോഹന്നാന്‍ എന്ന ഞാന്‍ തന്നെ. കേള്‍ക്കുകയും കാണുകയും ചെയ്തശേഷം അതെനിക്കു കാണിച്ചുതന്ന ദൂതന്റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്‌കരിച്ചു. എന്നാല്‍ അവന്‍ എന്നോട്: അരുത്, ഞാന്‍ നിന്റേയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടേയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടേയും സഹഭൃത്യനത്രേ. ദൈവത്തെ നമസ്‌ക്കരിക്കുക എന്നു പറഞ്ഞു.

തന്നെ ഈ സത്യങ്ങള്‍ പഠിപ്പിക്കാന്‍ ദൈവം ഉപയോഗിച്ച വ്യക്തിയെ ആരാധിക്കുക എന്ന തെറ്റ് യോഹന്നാന്‍ വീണ്ടും ചെയ്യുന്നു. കേള്‍ക്കുകയും കാണുകയും ചെയ്തശേഷം അതു കാണിച്ചുതന്ന ദൂതന്റെ കാല്‍ക്കല്‍ യോഹന്നാന്‍ വീണുനമസ്‌കരിച്ചു.

പക്ഷേ ഉടനെ ദൂതന്‍ അതിനെ വിലക്കി. ”ഞാന്‍ നിന്റെ സഹഭൃത്യന്‍ മാത്രമാണ്. ദൈവത്തെ നമസ്‌കരിക്കുക. ”ദൈവത്തിന്റെ ഒരു ഭൃത്യന്റെ ശരിയായ ലക്ഷണങ്ങളില്‍ ഒന്നാണിത്. ആരെങ്കിലും തന്നോട് പറ്റിച്ചേരുവാന്‍ തുടങ്ങുന്നതുകണ്ടാല്‍ അവന്‍ അതില്‍നിന്ന് ഒഴിഞ്ഞുനിന്ന് ആ വ്യക്തിയെ ദൈവത്തോട് മാത്രം അടുപ്പിക്കാന്‍ ശ്രമിക്കും.

‘നീ മാത്രം യോഗ്യന്‍’ എന്ന പുതിയ ഒരേ ഒരു പാട്ടാണ് അവര്‍ സ്വര്‍ഗ്ഗത്തില്‍ പാടുന്നത്. ഈ ദൂതനും ആ പാട്ടു പഠിച്ചിട്ടുണ്ട്. അതുകൊണ്ട് യോഹന്നാന്‍ നല്‍കിയ ബഹുമതി വേഗത്തില്‍ കുടഞ്ഞു കളയുവാനും ദൂതന് എളുപ്പമായി.

വാക്യം 10: അവന്‍ പിന്നേയും എന്നോടു പറഞ്ഞത്: സമയം അടുത്തിരിക്കയാല്‍ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്.

മുദ്രയിടപ്പെടാത്ത ഒരു പുസ്തകമാണ് വെളിപ്പാടു പുസ്തകം. അതുകൊണ്ട് ഏവര്‍ക്കും അത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ അടുത്തകാലം വരെ ബൈബിളില്‍ മുദ്രയിട്ടിരുന്ന ഒരു പുസ്തകമായിരുന്നു ദാനിയേല്‍ പ്രവചനം. ദാനിയേല്‍ 12:4 ല്‍ നാം വായിക്കുന്നത് ”നീയോ ദാനിയേലേ, അന്ത്യകാലം വരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിനു മുദ്രയിടുക” എന്നാണ്. ഇതേ വാക്കുകള്‍ 9-ാം വാക്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. ദാനിയേലിന്റെ പുസ്തകത്തിലെ പ്രവചനങ്ങള്‍ മുദ്രയിടപ്പെട്ടിരുന്നവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവ ദൈവജനത്തിനു മനസ്സിലാകത്തക്കവണ്ണം തുറന്നിരിക്കുന്നു, എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

കര്‍ത്താവ് യോഹന്നാനോട് എ.ഡി. 96ല്‍ അരുളിച്ചെയ്തത് സമയമടുത്തിരിക്കുന്നു എന്നാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ അന്ത്യത്തോടു നാം എത്രയേറെ അടുത്തിരിക്കുന്നു!

വാക്യം 11: അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ. അഴുക്കുള്ളവന്‍ ഇനിയും അഴുക്കാടട്ടെ. നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ. വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.

അമ്പരപ്പിക്കുന്ന ഒരു പ്രബോധനമാണ് ബൈബിളിന്റെ അവസാന താളില്‍ നാം കാണുന്നത്. കൂടുതല്‍ അഴുക്കും അനീതി പ്രവൃത്തികളും ചെയ്യുവാന്‍ ഇത് ആളുകളെ ഉദ്‌ബോധിപ്പിക്കുന്നു-
ഇതിന്റെ അര്‍ത്ഥമിതാണ്: നിങ്ങള്‍ ബൈബിള്‍ മുഴുവന്‍ വായിച്ച് അതിന്റെ അവസാന പുറത്തേക്ക് വന്നിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും മാനസാന്തരപ്പെടുവാനോ പാപങ്ങളെ ഉപേക്ഷിക്കുവാനോ അഗ്രഹിക്കുന്നില്ലെങ്കില്‍ അനീതി ചെയ്യുന്നതും അഴുക്കാടുന്നതും തുടര്‍ന്നു കൊള്ളുക. നിന്നെക്കുറിച്ച് പ്രതീക്ഷയ്ക്ക് ഒരു വകയും ഇല്ല.

വെളിപ്പാടു പുസ്തകത്തില്‍ പാപത്തിന്മേലുള്ള ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ച് വായിച്ചശേഷം നീ ഇനിയും നിന്റെ ദുര്‍മ്മോഹങ്ങളില്‍ മുഴുകുവാനും പാപത്തിന്റെ ഇമ്പങ്ങളെ തേടുവാനും ചീത്ത പുസ്തകങ്ങള്‍ വായിക്കുവാനും അശ്ലീല ചിത്രങ്ങള്‍ കാണുവാനും ആഗ്രഹിക്കുകയാണോ? ആരോടെങ്കിലും ക്ഷമിക്കാതെ പക കൊണ്ടുനടക്കുവാനാണോ ശ്രമിക്കുന്നത്? അസൂയപ്പെടുവാനും അപവാദവും ഏഷണിയും പറയുവാനും നിങ്ങള്‍ക്കുവേണ്ടിയും ഈ ദുഷിച്ച ലോകത്തിനുവേണ്ടിയും തുടര്‍ന്ന് ജീവിപ്പാനുമാണോ മുതിരുന്നത്? അങ്ങനെയായിക്കോളൂ. ദൈവം നിങ്ങളെ തടയുകയില്ല.

എന്നാല്‍ നീതിമാനേയും വിശുദ്ധനേയും കുറിച്ച് 11-ാം വാക്യത്തിന്റെ രണ്ടാം ഭാഗത്ത് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധിക്കുക ”നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ. വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ” വിശുദ്ധിയെ പിന്തുടരുന്നതിന് ഒരന്തം ഇല്ല. അതുകൊണ്ട് നീതിയേയും വിശുദ്ധിയേയും കൂടുതല്‍ പിന്തുടരുക.

നമ്മുടെ ജീവിതത്തിന്റെ അന്ത്യം എങ്ങനെയായിരിക്കും എന്നതാണ് നാം നിത്യത എവിടെ ചെലവഴിക്കും എന്ന് തീരുമാനിക്കുന്നത്. നാം പാപത്തിലും അഴുക്കിലും ജീവിച്ചാല്‍ നാം നിത്യകാലം തീപ്പൊയ്കയില്‍ പാപത്തിലും അഴുക്കിലും തിന്മയിലും തുടരും. അതേസമയം ഈ ജീവിതത്തില്‍ നാം നീതിയേയും വിശുദ്ധിയേയും പിന്തുടര്‍ന്നാല്‍ അന്ന് നിത്യതയിലും നമ്മുടെ അന്വേഷണം അതായിരിക്കും. നാം മരിക്കുമ്പോള്‍ നിത്യതയിലെ നമ്മുടെ അവസ്ഥ മുഴുവന്‍ തീരുമാനിക്കപ്പെടും. ”വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാല്‍ വീണിടത്തു തന്നേ കിടക്കും.” (സഭാ. പ്രസം 11:3).

വാക്യം 12: ഇതാ ഞാന്‍ വേഗം വരുന്നു. ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്ക് തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്റെ പക്കല്‍ ഉണ്ട്.

രക്ഷ കൃപയാലാണ്; എന്നാല്‍ പ്രതിഫലം പ്രവൃത്തിക്കു തക്കവണ്ണമാണ്.

മനുഷ്യരില്‍ നിന്നു പ്രതിഫലം ആഗ്രഹിക്കുന്നതു തെറ്റാണ്. മനുഷ്യരില്‍ നിന്ന് ”നന്ദി” എന്നൊരു വാക്കുപോലും നാം പ്രതീക്ഷിക്കരുത്. നാം ചെയ്യുന്നതെല്ലാം കര്‍ത്താവിനെന്നവണ്ണം ചെയ്യുകയും ”നന്ദി” ”നന്നായി ചെയ്തു” എന്നീ അഭിനന്ദനം എല്ലാം തന്നില്‍നിന്നു മാത്രം പ്രതീക്ഷിക്കുകയും വേണം.

അതേസമയം നമ്മുടെ ശുശ്രൂഷ പ്രതിഫലം കിട്ടുവാന്‍വേണ്ടി ആയിരിക്കരുത്. നാം അങ്ങനെ ചെയ്താല്‍ നമ്മുടെ പ്രവൃത്തികളെല്ലാം നിര്‍ജ്ജീവ പ്രവൃത്തികളായിരിക്കും. എന്നാല്‍ നമ്മുടെ വിശ്വസ്തതയ്ക്കനുസരിച്ച് നമുക്ക് പ്രതിഫലം നല്‍കും എന്നത് അപ്പോഴും സത്യമായിരിക്കുന്നു. അപ്പോസ്തലനായ പൗലൊസ് തന്റെ ജീവിതാന്ത്യത്തില്‍ പറഞ്ഞു: ”ഞാന്‍ നല്ലപോര്‍ പൊരുതി. ഓട്ടം തികെച്ചു. വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു. അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവ് ആ ദിവസത്തില്‍ എനിക്കു നല്‍കും. എനിക്കു മാത്രമല്ല. അവന്റെ പ്രത്യക്ഷതയില്‍ പ്രിയം വെച്ച ഏവര്‍ക്കുംകൂടെ” (2 തിമൊ. 4:7.8).

വാക്യം 13,14: ഞാന്‍ അല്‍ഫയും ഒമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. ജീവന്റെ വൃക്ഷത്തില്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളില്‍കൂടി നഗരത്തില്‍ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

‘തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍’ക്കാണ് ജീവവൃക്ഷത്തിലേക്കു പ്രവേശനം ഉള്ളതെന്ന് ന്യൂ അമേരിക്കന്‍ സ്റ്റാന്റേര്‍ഡ് ബൈബിള്‍ വിവര്‍ത്തനത്തില്‍ പറയുമ്പോള്‍ ‘ജീവവൃക്ഷത്തില്‍ അധികാരം ഉണ്ടാകേണ്ടതിന് അവിടുത്തെ കല്പനകള്‍ അനുസരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’ എന്ന് കിങ് ജയിംസ് വിവര്‍ത്തനത്തില്‍ പറയുന്നു. ഈ രണ്ടു തര്‍ജ്ജുമകള്‍ തമ്മിലും വൈരുദ്ധ്യമില്ല. കാരണം പരമാര്‍ത്ഥമായി തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ദൈവത്തിന്റെ കല്പനകള്‍ അനുസരിക്കും. അവരുടെ വിശ്വാസം നിര്‍വ്യാജമാണെന്നുള്ളതിന്റെ തെളിവ് ദൈവത്തോടുള്ള അവരുടെ അനുസരണമാണ്.

വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന, ‘ഭാഗ്യവാന്മാ’രുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇവിടെ കാണുന്നത്. പട്ടികയില്‍ ഏഴു തരക്കാരേയും നമുക്കിവിടെ ഒന്നിച്ച് വീക്ഷിക്കാം.

  1. ”ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചുകേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നത് പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍ (വെളി. 1:13).
  2. ഇന്നു മുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍ അതേ, അവര്‍ തങ്ങളുടെ പ്രയത്‌നങ്ങളില്‍നിന്ന് വിശ്രമിക്കേണ്ടതാകുന്നു. അവരുടെ പ്രവൃത്തി അവരെ പിന്‍തുടരുന്നു (വെളി 14:13).
  3. തന്റെ ലജ്ജ കാണുമാറ് നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പ് സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ (വെളി. 16:15).
  4. കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ (വെളി. 19:9).
  5. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ ഭാഗ്യവാനും വിശുദ്ധനുമാകുന്നു. അവരുടെമേല്‍ രണ്ടാം മരണത്തിന് അധികാരമില്ല. അവര്‍ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരമാണ്ടുവാഴും (വെളി. 20:6).
  6. ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍ (വെളി. 22:7).
  7. ജീവന്റെ വൃക്ഷത്തില്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളില്‍കൂടി നഗരത്തില്‍ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍ (വെളി. 22:14).

വാക്യം 15: നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്‌ക്കില്‍ പ്രിയപ്പെടുകയും അതിനെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തുതന്നെ.

നായ്ക്കള്‍ പിന്മാറ്റക്കാരുടെ പ്രതീകമാണ്. അവര്‍ ആദ്യം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതു ഛര്‍ദ്ദിക്കുന്നു (പാപം ഉപേക്ഷിച്ച് ക്രിസ്തുവിലേക്കു വരുന്നു.) എന്നാല്‍ പിന്നീട് അവര്‍ പോയി ഒരിക്കല്‍ തങ്ങള്‍ ഛര്‍ദ്ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു (ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് പഴയ പാപത്തില്‍ വീണ്ടും ജീവിക്കുന്നു. (2 പത്രൊ. 2:22).

ക്ഷുദ്രക്കാര്‍ (മാന്ത്രികവിദ്യ പ്രവര്‍ത്തിക്കുന്നവര്‍), ദുര്‍ന്നടപ്പുകാര്‍, കുലപാതകന്മാര്‍, ബിംബാരാധികള്‍ തുടങ്ങിയവര്‍ ദൈവരാജ്യത്തിനു പുറത്താണെന്ന് ഒരിക്കല്‍ക്കൂടി പറഞ്ഞിരിക്കുന്നു. അതുപോലെതന്നെയാണ് ഭോഷ്‌ക്കു പറയുവാനും പ്രവര്‍ത്തിക്കുവാനും ഇഷ്ടപ്പെടുന്നവരും. ഭോഷ്‌ക്കു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ദൈവരാജ്യത്തിനു പുറത്താണെന്ന് ബൈബിളില്‍ അവസാനഭാഗത്ത് മൂന്നുവട്ടം ഓര്‍പ്പിച്ചിരിക്കുന്നു (വെളി. 21:8,27, 22:15).

ആദിമസഭയില്‍ വിധിക്കപ്പെട്ട ആദ്യത്തെ പാപം ഭോഷ്‌ക്കാണ് (അപ്പോ. പ്രവൃ. 5:3).

ബൈബിളില്‍ ഒടുവിലായി പരാമര്‍ശിച്ചിരിക്കുന്ന പാപവും ഭോഷ്‌ക്കാണ്.

ഈ സ്വഭാവത്തില്‍നിന്ന് ഒരുപക്ഷേ മറ്റേതൊരു സ്വഭാവത്തേക്കാളുമേറെ, നാം ശുദ്ധീകരണം പ്രാപിക്കേണ്ടതുണ്ടെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു.

തങ്ങളുടെ ജീവിതത്തില്‍ ഭോഷ്‌ക്കില്‍നിന്നു പൂര്‍ണ്ണമായി ശുദ്ധീകരണം പ്രാപിച്ചവരാണ് സീയോന്‍ മലയില്‍ കുഞ്ഞാടിനോടൊപ്പം നില്‍ക്കുന്നത്.

വാക്യം 16: ”യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോടു സാക്ഷീകരിപ്പാന്‍ എന്റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.”

‘ദാവീദിന്റെ വേര്’ എന്നതിന്റെ അര്‍ത്ഥം ‘ദാവീദ് ആരിലൂടെ ജനിച്ചോ ആ കര്‍ത്താവ്, അഥവാ ‘ദാവീദിന്റെ സ്രഷ്ടാവ്’ എന്നാണ്.

‘ദാവീദിന്റെ വംശം’ എന്നുവച്ചാല്‍ ‘ജഡപ്രകാരം ദാവീദിന്റെ സന്തതിയായി ജനിച്ചവന്‍’ എന്ന് അര്‍ത്ഥം. തിരുവെഴുത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന അവസാനത്തെ പേരാണിത്- അവിടുത്തെ ദൈവത്വവും മനുഷ്യത്വവും ഒരുപോലെ ഊന്നിപ്പറഞ്ഞിരിക്കുന്ന പേര്.

‘ഞാന്‍ ശുഭ്രമായ ഉദയനക്ഷത്രമാകുന്നു’ പഴയനിയമത്തിലെ അവസാന പുസ്തകമായ മലാഖിയില്‍ ക്രിസ്തുവിനെ ‘നീതിസൂര്യന്‍’ എന്നാണു വിളിച്ചിരിക്കുന്നത് (മലാ. 4:2). പഴയ ഉടമ്പടിയുടെ കീഴിലുള്ള യഹൂദന്മാരെ സംബന്ധിച്ചിടത്തോളം, സഹസ്രാബ്ദ വാഴ്ചയുടെ തുടക്കത്തില്‍, അവിടുന്നു സൂര്യനെപ്പോലെയാണ് ഉദിക്കുന്നത്. സഭയ്ക്കാകട്ടെ അവിടുന്നു ശുഭ്രമായ ഉദയ നക്ഷത്രമാണ്. സൂര്യന്‍ ഉദിക്കുന്നതിന് അല്പം മുമ്പാണല്ലോ ഉദയ നക്ഷത്രം ഉദിക്കുന്നത്. സഭ എടുത്തുകൊള്ളപ്പെടുന്ന സമയമാണത്. ദൈവത്തിന്റെ ക്രോധം ഭൂമിയുടെ മേല്‍ പതിക്കുന്നതിനു തൊട്ടുമുമ്പാണത്. യേശു തന്റെ വിശുദ്ധന്മാരുമായി നീതി സൂര്യനെപ്പോലെ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതിനു അല്പം മുമ്പാണ് അതു സംഭവിക്കുന്നത്.

വാക്യം 17: വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു. കേള്‍ക്കുന്നവനും വരിക എന്നു പറയട്ടെ. ദാഹിക്കുന്നവന്‍ വരട്ടെ. ഇച്ഛിക്കുന്നവന്‍ ജീവജലം സൗജന്യമായി വാങ്ങട്ടെ.

തിരുവെഴുത്തിലെ അന്തിമ ക്ഷണം ആണിത്. അഴുക്കുള്ളവന്‍ ഇനി അഴുക്കില്‍തന്നെ തുടരട്ടെ എന്നു ദൈവം നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍ എല്ലാവരും അനുതപിച്ചു രക്ഷപ്പെടണം എന്ന അവിടുത്തെ ഹൃദയത്തിന്റെ തീവ്രമായ അഭിവാഞ്ഛയാണ് ഈ അന്തിമക്ഷണത്തിനു പിന്നിലെ ചേതോവികാരം. അതുകൊണ്ട് ആത്മാവും മണവാട്ടിയും ജീവന്റെ ഉറവയായ യേശുവിനെ പാനം ചെയ്യുവാന്‍ ഇവിടെ പാപികളെ ക്ഷണിക്കുകയാണ്. മറ്റുള്ളവരെ ക്ഷണിക്കുവാന്‍ കേട്ടിരിക്കുന്നവര്‍ക്കും ഉത്സാഹം ലഭിക്കുന്നു. അങ്ങനെ സര്‍വ്വസൃഷ്ടിയോടുമുള്ള സുവിശേഷം എന്ന നിലയിലല്ല മറിച്ച് യേശുവിങ്കലേക്കുതന്നെ വരുവാനുള്ള ഒരു ക്ഷണം എന്ന നിലയിലായിരിക്കണം ഈ സുവിശേഷീകരണം.

വാക്യം, 19: ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോട് ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തില്‍ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.

ഈ പുസ്തകത്തില്‍ (വെളിപ്പാടു പുസ്തകത്തില്‍) എഴുതിയിരിക്കുന്ന ബാധകള്‍ എന്നു പറയുന്നത് ദൈവത്തിന്റെ ക്രോധമാണ്.

തന്റെ ദിവ്യവചനങ്ങളെ നിസ്സാരമായിട്ടെടുക്കാന്‍ ദൈവം ആരേയും അനുവദിക്കുകയില്ല. ഈ പുസ്തകത്തില്‍ നിന്ന് എന്തെങ്കിലും കുറയ്ക്കുവാനോ ഇതിനോട് എന്തെങ്കിലും കൂട്ടുവാനോ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ ഒരു താക്കീത് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ഈ താക്കീത് ബൈബിളിലെ അവസാന താളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ പ്രമാണം മുഴുവന്‍ തിരുവെഴുത്തിനും പ്രസക്തമാണെന്നു ചിന്തിക്കാം.

ദൈവവചനത്തോടു ചിലതു കൂട്ടുകയും അതില്‍നിന്നു ചിലത് എടുത്തുകളയുകയും ചെയ്യുക എന്നതാണ് ഉല്പത്തിപുസ്തകം മൂന്നാം അദ്ധ്യായത്തില്‍ ഹവ്വാ ചെയ്ത ആദ്യ മടയത്തരം. ഉല്പ. 2:17ല്‍ ദൈവം ആദമിനോടു പറഞ്ഞത് ”എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുത് തിന്നുന്ന നാളില്‍ നീ മരിക്കും” എന്നാണ്. ആദം ഇതു വള്ളിപുള്ളി വിടാതെ ഹവ്വയോടു പറഞ്ഞിരിക്കും എന്നതിനു സംശയമില്ല. എന്നാല്‍ ‘എന്താണു കല്പിച്ചിരിക്കുന്ന’തെന്നു ഉല്പ 3:1 ല്‍ സര്‍പ്പം ഹവ്വയോടു ചോദിച്ചപ്പോള്‍ മറുപടിയില്‍ ഹവ്വാ ദൈവകല്പനയോടു ചിലതു കൂട്ടുകയും മറ്റുചിലതു കുറയ്ക്കുകയും ചെയ്തു. ആദ്യം അവള്‍ ചിലതു കൂട്ടിച്ചേര്‍ത്തു. അവള്‍ പറഞ്ഞത് ”തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്; തൊടുകയും അരുത് എന്ന് ദൈവം കല്പിച്ചിട്ടുണ്ട്” എന്നാണ് (ഉല്പ. 3:3). വൃക്ഷത്തെ തൊടരുതെന്ന് ദൈവം ഒരിക്കലും പറഞ്ഞിട്ടില്ല. തുടര്‍ന്ന് ഹവ്വാ ചിലതു കുറച്ചു. അവള്‍ പറയുന്നതു ശ്രദ്ധിക്കുക. ”നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്…….. തിന്നരുത്, തൊടുകയും അരുത്.” (ഉല്പ. 3:3) ‘തിന്നുന്ന നാളില്‍ മരിക്കും’ എന്ന ദൈവത്തിന്റെ ശക്തമായ താക്കീതിനെ വളരെ ലഘൂകരിച്ച് ”നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്…” എന്നാണ് അവള്‍ പറയുന്നത്. ‘മരിക്കാതിരിക്കേണ്ടതിന്’ എന്ന പ്രയോഗത്തിന്റെ സൂചന നിങ്ങള്‍ മരിക്കാതിരിക്കാനും സാധ്യതയുണ്ട് എന്നാണ്. അപ്പോള്‍ ബൈബിളിന്റെ തുടക്കത്തില്‍ ദൈവവചനത്തോടു കൂട്ടുകയും കുറയ്ക്കുകയും ചെയ്തപ്പോഴാണ് പാപം ആരംഭിച്ചത് എന്ന് കാണാന്‍ കഴിയും. അതുകൊണ്ട് ബൈബിളിന്റെ അവസാനത്തില്‍ ദൈവവചനത്തോട് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിരിക്കുന്നു.

ഇന്ന് പലരും ദൈവവചനത്തോട് തങ്ങളുടെ മാനുഷിക പാരമ്പര്യങ്ങളെ കൂട്ടിച്ചേര്‍ത്ത് അതിനേയും ഏതാണ്ട് തുല്യപ്രാധാന്യമുള്ളതാക്കി മാറ്റിയിരിക്കുന്നു. അതുപോലെ ചില ചെറിയ കല്പനകള്‍ അപ്രധാനമാണെന്ന് പറഞ്ഞ് അനുസരിക്കാതെ ദൈവവചനത്തില്‍ നിന്നു പലരും പലതും കുറച്ചു കളയുന്നു.

ദൈവവചനത്തിനു വിരുദ്ധമായതെല്ലാം നമ്മുടെ ജീവിതത്തില്‍ നിന്നും നമ്മുടെ ഭവനത്തില്‍ നിന്നും ഒഴിവാക്കുവാന്‍ നാം ജാഗ്രതയുള്ളവരായിരിക്കണം. അതുപോലെ ദൈവവചനത്തില്‍ നിന്നു നേരത്തെ പ്രാപിക്കാതെ പോയത് ജീവിതത്തിലും ഭവനത്തിലും കൂട്ടിച്ചേര്‍പ്പാനും നാം ജാഗരൂകരായിരിക്കണം.

നാം നിത്യതയില്‍ തന്നോടൊപ്പം കഴിയുവാന്‍ യോഗ്യരാണോ എന്ന് ദൈവം നമ്മെ പരീക്ഷിക്കുന്നത് അവിടുത്തെ വചനത്തോടുള്ള നമ്മുടെ മനോഭാവം അടിസ്ഥാനമാക്കിയാണ്.

”നിന്റെ നാമത്തിനു മീതേ ഒക്കെയും നീ നിന്റെ വചനത്തെ, മഹിമപ്പെടുത്തിയിരിക്കുന്നു” എന്ന് സങ്കീ. 138:2ല്‍ (ഇംഗ്ലീഷ്) പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അപ്പോള്‍ നാം ദൈവത്തിന്റെ വചനത്തെ ബഹുമാനിക്കാതിരിക്കുമ്പോള്‍ അവിടുത്തെ നാമത്തെ തന്നെയാണ് നാം അപമാനിക്കുന്നത്. ബാബിലോന്യ ക്രിസ്ത്യാനിത്വം-അതു റോമന്‍ കത്തോലിസത്തിലായാലും, പ്രൊട്ടസ്റ്റന്റനിസത്തിലായാലും, പെന്തക്കോസ്തലിസത്തിലായാലും- ദൈവവചനത്തോടു ചിലതു കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവര്‍ ആത്മിക വേശ്യാവൃത്തിയില്‍ ചെന്നു പതിക്കുന്നത്. അവരുടെ തോല്‍വികള്‍ നമുക്ക് മുന്നറിയിപ്പായി എടുക്കാം.

വാക്യം 20: ഇതു സാക്ഷികരിക്കുന്നവന്‍: അതേ ഞാന്‍ വേഗം വരുന്നു എന്ന് അരുളിച്ചെയ്യുന്നു. അമേന്‍ കര്‍ത്താവായ യേശുവേ, വരേണമേ.

ബൈബിളിലെ അവസാനത്തെ പ്രാര്‍ത്ഥനയാണിത്. നമുക്കേവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ പറ്റിയ നല്ല പ്രാര്‍ത്ഥന. കര്‍ത്താവായ യേശുവേ വരേണമേ!

തന്നെ എതിരേല്പാന്‍ നാം ഒരുങ്ങിയിട്ടില്ലെങ്കില്‍ ഈ പ്രാര്‍ത്ഥന നമുക്കു പ്രാര്‍ത്ഥിക്കാനാവില്ല. ദൈവവചനത്തോട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നവരാണെങ്കിലും നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാന്‍ സാദ്ധ്യമല്ല. മനുഷ്യരുടെ മാനം തേടുന്നവരാണെങ്കില്‍ നമുക്ക് ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ കഴിയുകയില്ല. അവിടുന്നു നിര്‍മ്മലനായിരിക്കുന്നതുപോലെ നമ്മെത്തന്നെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നില്ലെങ്കിലും ഈ പ്രാര്‍ത്ഥന നമുക്ക് അന്യമായിരിക്കും.

”കര്‍ത്താവായ യേശുവേ വരേണമേ, ഞങ്ങള്‍ പാപത്താല്‍ മടുത്തിരിക്കുന്നു. ഈ ദുഷിച്ച ലോകവും ഞങ്ങളെ മനം മടുപ്പിക്കുന്നു. നീതി വസിക്കുന്ന ആ ലോകത്തിനായി ഞങ്ങള്‍ വാഞ്ഛിക്കുന്നു. കര്‍ത്താവായ യേശുവേ വരേണമേ”

വാക്യം 21: കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.

ദൈവവചനം എത്ര അത്ഭുതകരമായ രീതിയിലാണ് സമാപിക്കുന്നത്! കൃപയാല്‍ മാത്രമാണ് നമുക്കു പുതിയ യെരുശലേമിന്റെ ഭാഗമായിരിപ്പാന്‍ കഴിയുന്നത്. നിരവധി വര്‍ഷങ്ങളായി നമ്മെ അടിമപ്പെടുത്തിയിരിക്കുന്ന ബന്ധനങ്ങളില്‍ നിന്നു സ്വാതന്ത്ര്യം നേടുവാന്‍ ദൈവം തരുന്ന ശക്തിയും സഹായവും മാത്രമേ ഉപയുക്തമാവുകയുള്ളു. കൃപ നമ്മുടെ പാപങ്ങളെ ക്ഷമിക്കുന്നു! പാപത്തേയും ലോകത്തേയും സാത്താനേയും ജയിപ്പാന്‍ കൃപ നമ്മെ സഹായിക്കുന്നു.

പഴയനിയമത്തിലൈ അവസാനത്തെ വാക്ക് ശാപം എന്നാണ് (ഇംഗ്ലീഷ് ബൈബിള്‍). പുതിയ നിയമത്തിലെ അവസാന വാക്കില്‍ നിന്ന് എത്ര വ്യത്യസ്തം!

പഴയനിയമത്തിലെ അവസാന വാക്യം മലാ. 4:6ല്‍ ദൈവം അരുളിച്ചെയ്യുന്നത്:……….”ഞാന്‍ ഭൂമിയെ സംഹാരശപഥം (Curse) കൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്” എന്നാണ്.

പുതിയനിയമം ആരംഭിക്കുന്നതു യേശുവിന്റെ ജനനത്തോടെയും അവസാനിക്കുന്നത് ”കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ” എന്ന ആശിര്‍വാദത്തോടെയുമാണ്.

പഴയനിയമത്തിന്റെ അന്ത്യത്തിലെ ശാപത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി പുതിയനിയമത്തിന്റെ കൃപയുടെ കീഴില്‍ വരുവാന്‍ നമുക്കു കഴിഞ്ഞു. ദൈവത്തിന്റെ അനുഗ്രഹം ജീവിതത്തിന്റെ സമസ്തമേഖലകളിലും അനുഭവിപ്പാനും നിത്യത മുഴുവന്‍ ദൈവത്തിന്റെ അധിവാസസ്ഥലത്തിന്റെ ഭാഗമായിരിപ്പാനും നമുക്ക് അവസരം ലഭിക്കുന്നത് എത്ര അത്ഭുതകരമാണ്!

ഹല്ലേലുയ്യാ! എല്ലാ മാനവും മഹത്വവും സ്തുതിയും സര്‍വ്വവല്ലഭനായ ദൈവത്തിനും നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അറുക്കപ്പെട്ട കുഞ്ഞാടിനും ഇരിക്കുമാറാകട്ടെ.
അമേന്‍! ആമേന്‍!

വെളിപ്പാടു പുസ്തകത്തിന്റെ സംഗ്രഹം

അധ്യായം 1: ക്രിസ്തു മാത്രം

ഒന്നും മൂന്നും വാക്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ഈ പുസ്തകം യേശുക്രിസ്തുവിന്റെ വെളിപ്പാടാണ്. പ്രാഥമികമായും ഭാവിയെ അല്ല യേശുക്രിസ്തുവിനെത്തന്നെ മറനീക്കിക്കാണിക്കുന്നതാണിത്. പ്രവചനങ്ങളുടെ വെളിപ്പാടല്ല മറിച്ച് യേശുക്രിസ്തുവിനെ കര്‍ത്താവായും, അറുക്കപ്പെട്ട കുഞ്ഞാടായും സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും പ്രാപിച്ച് ഭൂമിയില്‍ ഏതുകാലത്തും സംഭവിക്കുന്ന എല്ലാറ്റിനേയും നിയന്ത്രിക്കുന്നവനായും വെളിപ്പെടുത്തുന്നതാണിത്. ഈ പുസ്തകം തന്റെ ദാസന്മാര്‍ക്ക് അനുസരിക്കുവാനും മറ്റുള്ളവരോടു പ്രഘോഷിക്കുവാനും നല്‍കപ്പെട്ടിരിക്കുന്നു. വെളിപ്പാടുപുസ്തകത്തിലെ സത്യങ്ങളെ മറ്റുള്ളവരോടു പങ്കുവയ്ക്കുന്നവര്‍ ഭാഗ്യവാന്മാരാണ്.

വാക്യം 7: പുസ്തകത്തിന്റെ മുഴുവന്‍ പ്രതിപാദ്യവും ”ഇതാ അവന്‍ മേഘാരൂഢനായി വരുന്നു. ഏതു കണ്ണും അവനെ കുത്തിത്തുളച്ചവരും അവനെ കാണും” എന്ന വാക്യത്തില്‍ സംക്ഷേപിക്കാം. ഇതാണു മനുഷ്യചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക മുഹൂര്‍ത്തം.

വാക്യം 10-17: ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു പുതിയ വെളിപ്പാടോടെയാണ് ഇവിടെ എല്ലാം ആരംഭിക്കുന്നത്. ബാധകള്‍, വരാന്‍പോകുന്ന ന്യായവിധി തുടങ്ങിയവയൊന്നുമല്ല ആദ്യത്തെ വിഷയം. ”എല്ലാറ്റിനും ആരംഭമായി നീ യേശുവിനെ കാണേണ്ടിയിരിക്കുന്നു” എന്നു ദൈവം യോഹന്നാനോട് പറയുന്നതുപോലെ. നാം എല്ലാവരും ആദ്യമായി കാണേണ്ടത് യേശുവിന്റെ മഹത്വമാണ്. സത്യത്തെക്കുറിച്ചുള്ള ഓരോ പുതിയ വെളിപ്പാടും യേശുക്രിസ്തുവിനെക്കുറിച്ചുതന്നെയുള്ള പുതിയ വെളിപ്പാടില്‍നിന്നാണ് ആരംഭിക്കേണ്ടത്. യേശുക്രിസ്തുവിനെക്കുറിച്ചു ലഭിക്കുന്ന വെളിപ്പാട് നമ്മെ അവിടുത്തെ പാദത്തില്‍ വീണു ‘ഓ കര്‍ത്താവേ, നീ മാത്രം യോഗ്യന്‍’ എന്ന് ആരാധിക്കാന്‍ പ്രേരിപ്പിക്കുന്നു. വെളിപ്പാടു പുസ്തകത്തിലെ മറ്റു കാര്യങ്ങളൊന്നും നമുക്കു മനസ്സിലായില്ലെങ്കിലും, അവിടുത്തെ പാദത്തില്‍ വീണ് തന്നെ ആരാധിപ്പാനും അവിടുത്തെ മഹത്വം കാണുവാനും നാം പഠിച്ചാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം പഠിച്ചു കഴിഞ്ഞു.

വാക്യം 19: വെളിപ്പാടു പുസ്തകത്തിന്റെ മൂന്നു ഭാഗമായുള്ള വിഭജനം
(1) നിങ്ങള്‍ കണ്ട കാര്യങ്ങള്‍:- യേശുക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാട് (വെളിപ്പാട് ഒന്നാം അധ്യായം).
(2) ഇപ്പോഴുള്ള കാര്യങ്ങള്‍- യേശുക്രിസ്തുവും തന്റെ സഭയും (വെളി. 2, 3).
(3) ഈ കാര്യങ്ങള്‍ക്കുശേഷം സംഭവിപ്പാനിരിക്കുന്നത്-യേശുക്രിസ്തുവും തന്റെ രാജ്യവും (വെളി. 4-22 വരെ).

അധ്യായങ്ങള്‍ 2, 3: ക്രിസ്തുവും തന്റെ സഭയും

ഏഴു സഭകള്‍ക്കും അവയുടെ ദൂതന്മാര്‍ക്കുമുള്ള സന്ദേശങ്ങളാണ് നാം ഇവിടെ കാണുന്നത്. തന്റെ ജനത്തെ നിര്‍മ്മലീകരിക്കുന്നവനായാണ് ക്രിസ്തുവിനെ നമുക്കിവിടെ കാണാന്‍ കഴിയുക. ഓരോ സഭയുടേയും ഓരോ നേതാവിന്റേയും തെറ്റുകള്‍ അവിടുന്നു തുറന്നുകാട്ടുന്നു. ഒരു ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതുപോലെ ക്രിസ്തു ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുന്നു. എന്നിട്ട് ഓരോരുത്തരുടേയും ആരോഗ്യമുള്ള ഭാഗങ്ങളേതൊക്കെയാണ്, രോഗാതുരമായ ഭാഗങ്ങള്‍ ഏതെല്ലാമാണ് എന്നു പറയുന്നു. ഏഴുസഭകളില്‍ രണ്ടെണ്ണം മാത്രമാണ് രോഗമില്ലാത്ത തികച്ചും ആരോഗ്യമുള്ള സഭകള്‍. പീഡനങ്ങള്‍ വിശ്വസ്തതയോടെ സഹിച്ച സ്മുര്‍ന്നയിലെ സഭയാണ് ഇതിലൊന്ന്. തീവ്രമായ സഹോദരസ്‌നേഹത്തില്‍ നിലനിന്ന ഫിലദല്‍ഫിയയിലെ സഭയാണ് മറ്റേത്. കര്‍ത്താവു രണ്ടു കാര്യങ്ങളാണു നോക്കുന്നതെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. (1) പീഡനങ്ങള്‍ക്കു മുമ്പിലെ വിശ്വസ്തത (2) തീക്ഷ്ണമായ, സഹോദരസ്‌നേഹം. ഈ രണ്ടു കാര്യങ്ങളിലും വിശ്വസ്തരായിരിക്കുന്നവര്‍ ക്രിസ്തുവിന്റെ വരവിന് തയ്യാറായിരിക്കും. അതേസമയം ലവോദിക്യാസഭയെപ്പോലെ ശീതോഷ്ണാവസ്ഥയിലെത്തി, ഒത്തുതീര്‍പ്പുകാരായി. മാറിയിരിക്കുന്നവരെ അന്തിമദിനത്തില്‍ കര്‍ത്താവു വായില്‍നിന്ന് ഉമിണ്ണുകളയുകയും അവര്‍ മഹാവേശ്യയായ ബാബിലോനിന്റെ ഭാഗമായി വെളിപ്പെടുകയും ചെയ്യും.

ഏഴുസഭകളോടുള്ള സന്ദേശത്തില്‍ ഏഴുവട്ടം ‘ആത്മാവു പറയുന്നതെന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ’ എന്നു പരിശുദ്ധാത്മാവു പ്രഖ്യാപിക്കുന്നു. എന്താണു പരിശുദ്ധാത്മാവു പറയുന്നത്? പ്രാഥമികമായും രണ്ടു കാര്യങ്ങളാണ്:-
(1) ഏഴുവട്ടം പരിശുദ്ധാത്മാവ് ആഹ്വാനം ചെയ്യുന്നു: ‘ജയാളികളാകുക.’
(2) ഏഴുവട്ടം പരിശുദ്ധാത്മാവു പ്രബോധിപ്പിക്കുന്നു: ‘മാനസാന്തരപ്പെടുക.’ (രണ്ടു സഭകളോട് ‘മാനസാന്തരപ്പെടുക’ എന്ന പ്രബോധനം നല്‍കുന്നില്ലെങ്കിലും മറ്റ് അഞ്ചു സഭകള്‍ക്കുമുള്ള സന്ദേശത്തില്‍ മൊത്തം ഏഴുപ്രാവശ്യം ‘മാനസാന്തരപ്പെടുക’ എന്ന പദം നാം കാണുന്നു).

ജയാളിയാകുന്നതും മാനസാന്തരത്തിന്റെ ആത്മാവും തമ്മില്‍ ബന്ധമുണ്ടെന്ന് ഇതില്‍നിന്നു നാം കാണുന്നു. തന്നില്‍ തന്നെ നിരന്തരം കണ്ടെത്തുന്ന പാപത്തെക്കുറിച്ചുള്ള നിരന്തരമായ അനുതാപത്തില്‍ കഴിയുന്നവനാണ് ജയാളി.

അധ്യായം 4:22: ക്രിസ്തുവും തന്റെ രാജ്യവും

നാലാം അധ്യായം മുതല്‍ ഈ പുസ്തകത്തിന്റെ അവസാനം വരെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ നാം കാണുന്നു ഇവിടെയും യോഹന്നാന് ആദ്യം സ്വര്‍ഗ്ഗത്തെക്കുറിച്ച് ഒരു ദര്‍ശനം നല്‍കുന്നു. (അധ്യായം നാല്, അഞ്ച്). എല്ലാം നിരന്തരം നിയന്ത്രിക്കുന്ന സ്വര്‍ഗ്ഗത്തിലെ ‘കേന്ദ്ര കണ്‍ട്രോള്‍ റൂമി’ന്റെ ദര്‍ശനമാണു യോഹന്നാനു ലഭിക്കുന്നത്. നാമും ആദ്യമായി അതുതന്നെയാണ് കാണേണ്ടത്. ദൈവം പരമാധികാരിയായതുകൊണ്ട് ഭൂമിയില്‍ സംഭവിക്കുന്നതെല്ലാം നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നത് സ്വര്‍ഗ്ഗത്തില്‍നിന്നാണ്. ആദ്യം തന്നെ ഇതു കണ്ടില്ലെങ്കില്‍ നാം ഉത്ക്കണ്ഠാഭരിതരും ഭയവിഹ്വലരുമായി മാറും. ഭൂമിയില്‍ ജലപ്രളയം അയച്ചപ്പോള്‍ നോഹയെ ദൈവം ഓര്‍ത്തതുപോലെ ഏതു സമയത്തും ദൈവം തന്റെ ഓരോ കുഞ്ഞുങ്ങളേയും ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.

ആറാം അധ്യായത്തില്‍ പുസ്തകത്തിന്റെ ഏഴു മുദ്രകളില്‍ ആറും പൊട്ടിക്കുന്നത് കാണുന്നു. ക്രിസ്തുവിന്റെ മടങ്ങിവരവിന് തൊട്ടുമുന്‍പുള്ള ഏഴു വര്‍ഷങ്ങളില്‍ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങളുടെ ഒരു മുന്‍കൂര്‍ പ്രദര്‍ശനമാണ് ഇവിടെ കാണുന്നത്. ആറു മുദ്രകളുടെ വിവരണങ്ങളും അന്തിമനാളുകളെക്കുറിച്ച് മത്തായി 24ല്‍ യേശു വിവരിച്ചിരിക്കുന്ന വസ്തുതകളോട് കൃത്യമായി യോജിച്ചുപോകുന്നു. (1) എതിര്‍ ക്രിസ്തുവിന്റെ പുറപ്പാട് (2) യുദ്ധം (3) ക്ഷാമം (4) വ്യാധികള്‍ (5) മഹോപദ്രവം (6) ക്രിസ്തുവിന്റെ മടങ്ങിവരവ് എന്നിവ സംഭവിക്കുന്നു. ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വെളിപാട് പുസ്തകത്തില്‍ ആദ്യമായി ‘കോപം’ എന്ന വാക്കു രേഖപ്പെടുത്തുന്നതു നാം കാണുന്നു. ഈ സമയത്ത് ക്രിസ്തു മേഘത്തില്‍ വെളിപ്പെടുകയും സഭ എടുത്തുകൊള്ളപ്പെടുകയും ചെയ്യുന്നു- എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കും മഹോപദ്രവത്തിനും ശേഷമായിരിക്കും ഇത്. (അധ്യാ. 7:9,10)

അധ്യായം 7:1-8-ല്‍, ദൈവത്തിന്റെ കോപം തട്ടാതവണ്ണം ഭൂമിയിലുള്ള വിശ്വസ്തരായ യഹൂദന്മാരെ മുദ്രയിട്ടു സംരക്ഷിക്കുന്നതു വിവരിക്കുന്നു.

തുടര്‍ന്ന് മഹാകോപത്തിന്റെ വിസ്‌ഫോടനവും അന്തിമ കാഹളത്തിങ്കല്‍ ദൈവത്തിന്റെ ന്യായവിധിയും ഉണ്ടാകുന്നു. കാഹളത്തെ ഏഴുഭാഗങ്ങളായി തിരിക്കാം. അഥവാ ഏഴു കാഹളങ്ങള്‍ എന്നു വിളിക്കാം. ക്രിസ്തുവിന്റെ വരവിങ്കല്‍, നാം രൂപാന്തരം പ്രാപിക്കുമ്പോള്‍ ഈ കാഹളം മുഴങ്ങും. (1 തെസ്സ. 4: 16; 1 കൊരി. 15:52). അന്തിമകാഹളത്തിന്റെ ആദ്യത്തെ നാലു ഭാഗങ്ങള്‍ മുഴങ്ങുന്നത് എട്ടാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. അത് ഭൂമി, സമുദ്രം, നീരുറവകള്‍, ആകാശഗോളങ്ങള്‍ എന്നിവയുടെമേല്‍ ന്യായവിധി കൊണ്ടുവരുന്നു. അവശേഷിക്കുന്ന കാഹളങ്ങളില്‍ രണ്ടെണ്ണം ഒന്‍പതാം അധ്യായത്തില്‍ മുഴങ്ങുന്നു. അഗാധകൂപത്തില്‍നിന്നും യൂഫ്രട്ടീസ് നദീതീരത്തുനിന്നും (പുരാതന ബാബിലോണ്‍ സ്ഥിതിചെയ്തിരുന്ന സ്ഥലം) പിശാചുക്കള്‍ സ്വാതന്ത്ര്യം പ്രാപിക്കുകയായിരുന്നു ഇതിന്റെ പരിണതഫലം. ഇവര്‍ അന്തിമ ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തിനായി ഇരുനൂറ് ദശലക്ഷം പട്ടാളക്കാരെ കൂട്ടിച്ചേര്‍ക്കുന്നു.

അധ്യായം 9:20-21ല്‍ ‘അവര്‍ മാനസാന്തരപ്പെട്ടില്ല’ എന്ന പ്രയോഗം രണ്ടുവട്ടം ആവര്‍ത്തിച്ചിരിക്കുന്നു. ‘മാനസാന്തരം’ എന്ന പദം ബൈബിളിലെ മറ്റേതൊരു പുസ്തകത്തേക്കാളുമേറെ ‘വെളിപ്പാടി’ല്‍ ഉപയോഗിച്ചിരിക്കുന്നു. തനിക്ക് അവരെ ന്യായം വിധിക്കേണ്ടതില്ലല്ലോ എന്നു കരുതി മനുഷ്യരുടെ മാനസാന്തരത്തിനായി കാത്തിരിക്കുന്ന ദൈവത്തിന്റെ ദീര്‍ഘക്ഷമയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

അധ്യായം 10ല്‍ പുസ്തകം പൂര്‍ണ്ണമായി തുറക്കുന്നതു നാം കാണുന്നു. യോഹന്നാനോട് ആ പുസ്തകം തിന്നുവാനും ആവശ്യപ്പെടുന്നു. അത് വായില്‍ തേന്‍ പോലെ മധുരവും വയറ്റില്‍ കയ്പ്പും ആയിരുന്നു. ദൈവചനത്തില്‍ കൃപയും ഒപ്പം ന്യായവിധിയും ഉണ്ടെന്നതിന്റെ പ്രതീകാത്മകമായ ചിത്രീകരണമാണിത്.

അധ്യായം 11-13-ല്‍ അവസാനത്തെ ഏഴു വര്‍ഷത്തിന്റെ ഒടുവിലത്തെ മൂന്നരവര്‍ഷം സംഭവിക്കുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. 11-ാം അധ്യായത്തില്‍ മോശെയുടെയും ഏലിയാവിന്റെയും ആത്മാവോടെ പ്രവചിക്കുന്ന രണ്ടു സാക്ഷികളെ നാം കാണുന്നു. 12-ാം അധ്യായത്തില്‍ സാത്താനെ ഭൂമിയിലേക്ക് തള്ളിയിരുന്നു. ഭൂമിയിലുള്ള ജയാളികള്‍ സാത്താനെ ജയിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്കത് കഴിയുന്നില്ല. 13-ാം അധ്യായത്തില്‍ എതിര്‍ക്രിസ്തുവും കള്ളപ്രവാചകനും അധികാരത്തില്‍ വരുന്നത് നാം കാണുന്നു.

അധ്യായം 14-ല്‍, ജയാളികളെ നാം കര്‍ത്താവിനോടൊപ്പം നില്‍ക്കുന്നവരായി കാണുന്നു. അവര്‍ എണ്ണത്തില്‍ ചുരുക്കമായിരുന്നു. ഇടുക്കുവാതിലിലൂടെ (സൂചിക്കുഴയിലൂടെ) പ്രവേശിച്ചവരും കുഞ്ഞാടു പോയിടത്തെല്ലാം തന്നെ അനുഗമിച്ചവരും പുതിയ പാട്ട് (എല്ലാവര്‍ക്കുവേണ്ടിയും എല്ലാറ്റിനുവേണ്ടിയും നന്ദിയുടെ പാട്ട്) പാടുവാന്‍ പഠിച്ചവരും, ജീവിതത്തില്‍ ഭോഷ്‌കില്‍നിന്ന് പൂര്‍ണ്ണമായി ശുദ്ധീകരണം പ്രാപിച്ചവരും ആണവര്‍. തുടര്‍ന്ന് ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തിന്റെ ഒരു ഹ്രസ്വദര്‍ശനം. 15-ാം അദ്ധ്യായത്തില്‍ ജയാളികള്‍ വീണ്ടും ദൈവത്തെ സ്തുതിക്കുന്നതും നാം കാണുന്നു.

അധ്യായം 16-ല്‍, ഏഴുദൂതന്മാര്‍ ഏഴും ക്രോധകലശം ഭൂമിയിലേക്ക് പകരുന്നു. ഇവ ഏഴു കാഹളങ്ങള്‍ക്ക് തുല്യമാണ്. ഏഴു കാഹളങ്ങള്‍ മുഴങ്ങുന്ന സമയത്താണ് അവ ചൊരിയപ്പെടുന്നതും. വീണ്ടും ആളുകള്‍ മാനസാന്തരപ്പെടാത്ത ദൈവത്തെ ദുഷിക്കുന്നതാണ് നാം കാണുന്നത്.

അധ്യായം 17, 18ല്‍ ബാബിലോനിന്റെ വിവരണം കാണാം. ക്രിസ്തുവിനുള്ളവള്‍ എന്ന് അവകാശപ്പെടുകയും അതേസമയം ലോകത്തോട് ആത്മീയ വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും ചെയ്ത മഹാ വേശ്യയാണ് ബാബിലോന്‍.

മതപരമായ ബാബിലോനിനെ 17-ാം അധ്യായത്തിലും വാണിജ്യപരമായ ബാബിലോനിനെ 18-ാം അധ്യായത്തിലും നാം കാണുന്നു. ദൈവത്തേയും പണത്തേയും ഒരേസമയം സേവിക്കാന്‍ ഒരുമ്പെടുന്നതാണ് ബാബിലോന്യ ക്രിസ്തീയത. ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ ശ്രമിക്കുകയും ഒപ്പം ലോകത്തോട് സൗഹൃദം പുലര്‍ത്തുകയുമാണ് അത് ചെയ്യുന്നത്. ദൈവവചനത്തേയും മനുഷ്യന്റെ പാരമ്പര്യത്തേയും അത് കൂട്ടിക്കുഴയ്ക്കുന്നു. മതപരമായ ബാബിലോനിന്റെ പാരമ്പര്യങ്ങളെ ഒഴിവാക്കിയതുകൊണ്ടു മാത്രം വിടുതല്‍ ഉറപ്പിക്കാനാവില്ല. പണസ്‌നേഹം മൂലം വാണിജ്യ ബാബിലോനിന്റെ വലയില്‍ അകപ്പെടാനുള്ള സാധ്യത അപ്പോഴുമുണ്ട്. ‘മതാത്മകമായ വേശ്യ’യെക്കാളേറെ ‘വാണിജ്യ വേശ്യ’യ്‌ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.

അധ്യായം 19-ല്‍, ക്രിസ്തുവിന്റെ മണവാട്ടിയെ കാണാം. മതപരവും വാണിജ്യപരവുമായ വേശ്യാവൃത്തിയില്‍നിന്ന് നിര്‍മ്മലത പ്രാപിച്ച്, ലാളിത്യവും നൈര്‍മ്മല്യവും ധരിച്ച് കുഞ്ഞാടിനോടുള്ള വിവാഹത്തിനായി ശുദ്ധിയില്‍ നില്‍ക്കുന്ന ക്രിസ്തുവിന്റെ കാന്ത. തുടര്‍ന്ന് കുഞ്ഞാട് തന്റെ മണവാട്ടിയുമൊത്ത് ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തിനു വരുന്നതു നാം കാണുന്നു. എതിര്‍ ക്രിസ്തുവും സൈന്യവും യുദ്ധത്തില്‍ പരാജയപ്പെടുന്നു. എതിര്‍ ക്രിസ്തുവും കള്ളപ്രവാചകനും തീപ്പൊയ്കയില്‍ തള്ളിയിടപ്പെടുന്നു.

അധ്യായം 20ല്‍ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ച നാം കാണുന്നു. അപ്പോള്‍ സാത്താന്‍ ബന്ധനസ്ഥനാണ്. സമാധാന പൂര്‍ണ്ണമായ ആയിരമാണ്ട വാഴ്ചയ്ക്കു ശേഷം സാത്താനെ അഴിച്ചുവിടുന്നു. അവന്‍ ഉടനെ ഊടാടി സഞ്ചരിച്ച് ആളുകളെ വഞ്ചിച്ച് ദൈവത്തിനെതിരെ മത്സരിക്കാനായി കൂട്ടിവരുത്തുന്നു. പക്ഷേ ഒരു നിമിഷംകൊണ്ട് അവരെല്ലാം നശിപ്പിക്കപ്പെടുന്നു. തുടര്‍ന്ന് വെള്ള സിംഹത്തിനു മുമ്പാകെ അന്തിമ ന്യായവിധി.

ഒടുവിലായി 21, 22 അധ്യായങ്ങളില്‍ പുതിയ ആകാശവും ഭൂമിയും ക്രിസ്തുവിന്റെ കാന്ത തേജസ്സില്‍ വിളങ്ങുന്നതും നാം കാണുന്നു. അവസാന അധ്യായം ചില അന്തിമ മുന്നറിയിപ്പുകളോടും പാപികള്‍ ക്രിസ്തുവിലേക്കു വരുവാനുള്ള അവസാന ആഹ്വാനത്തോടും കൂടി സമാപിക്കുകയാണ്. ‘കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ’ എന്നതാണ് സമാപന വാക്കുകള്‍. വെളിപ്പാട് പുസ്തകത്തിലെ പരിശുദ്ധാത്മാവിന്റെ ആഹ്വാനം ഇന്നും നമ്മുടെ അടുത്തേക്ക് മുഴങ്ങിവരുന്നുണ്ട്. അത് ഇപ്രകാരമാണ്:

മാനസാന്തരപ്പെടാത്ത പാപികളോട്: ”വരിക ജീവജലം സൗജന്യമായ കുടിക്കുക”

വിശ്വാസികളോട്: ”അനുതപിക്കുക ഒരു ജയാളിയാകുക”.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ആമേന്‍.