ദൈവത്തിനുവേണ്ടി ഒരു വിശുദ്ധമന്ദിരമായി നമ്മുടെ ഭവനം പണിയുക- WFTW 17 മാർച്ച് 2019

സാക് പുന്നന്‍

ദൈവത്തിന് മനുഷ്യന്‍റെ കൂടെ വസിക്കുന്നതിനുളള അവിടുത്തെഹിതം താന്‍ വെളിപ്പെടുത്തിയിരിക്കുന്നത് നാം ആദ്യമായി കാണുന്നത് പുറപ്പാട് 25:8 ല്‍ ആണ്. ദൈവം അവിടെ ഇപ്രകാരം അരുളിചെയ്യുന്നു, ” ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം”. അത് ദൈവത്തിന്‍റെ അഗ്നി ആവസിച്ചിരുന്ന സമാഗമന കൂടാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു- യിസ്രായേല്യരെ ലോകത്തിലുളള മറ്റെല്ലാ ആളുകളില്‍ നിന്നും വ്യത്യസ്തരായി കാണിച്ച ദൈവത്തിന്‍റെ തേജസ്. ആ വിശുദ്ധമന്ദിരത്തെക്കുറിച്ചുളള ഏറ്റവും പ്രധാനപ്പെട്ട കാര്യം അതില്‍ വസിച്ചിരുന്ന ദൈവത്തിന്‍റെ തേജസ്സ് ആയിരുന്നു – അത് തന്‍റെ ജനത്തിന്‍റെ നടുവിലുളള അവിടുത്തെ സാന്നിദ്ധ്യത്തെ സൂചിപ്പിച്ചു. നാം ചെയ്യേണ്ട ഏറ്റവും പ്രധാനമായ കാര്യം നമ്മുടെ ഭവനം ദൈവത്തിന് ഒരു വിശുദ്ധമന്ദിരമാക്കി തീര്‍ക്കുക എന്നതാണ് – തമ്മില്‍ തമ്മില്‍ പ്രീതിപ്പെടുത്തുവാന്‍ അന്വേഷിക്കേണ്ട ഒരിടമല്ല, നാം തമ്മില്‍ തമ്മില്‍ പ്രീതിപ്പെടുത്തേണ്ടതുണ്ടെങ്കില്‍ പോലും; മറ്റുളളവരെ അനുഗ്രഹിക്കുവാനുളള ഒരു സ്ഥലംപോലുമല്ല, നമ്മുടെ ഭവനം മറ്റുളളവരെ അനുഗ്രഹിക്കേണ്ടതുണ്ട് എങ്കില്‍ പോലും, എന്നാല്‍ പ്രാഥമികമായി അത് ദൈവത്തിന് അവിടുത്തെ സാന്നിദ്ധ്യം വെളിപ്പെടുത്താന്‍ കഴിയുന്നതും യേശുവിന് സന്തോഷവാനായിരിക്കുവാന്‍ കഴിയുന്നതുമായ ഒരിടമായിരിക്കണം. ദൈവം ഇപ്രകാരം പറയുന്നു, “എനിക്കു വസിക്കുവാന്‍ അവര്‍ ഒരു സ്ഥലം ഉണ്ടാക്കട്ടെ”. യേശുവിനു പൂര്‍ണ്ണമായി സന്തോഷവാനായിരിക്കുവാന്‍ കഴിയുന്ന ഒരിടമായിരിക്കണം ഒരു ക്രിസ്തീയ ഭവനം. അതായത് താന്‍ അവിടെ കാണുന്ന സകലത്തിലും സന്തുഷ്ടനായിരിക്കണം. നാം വായിക്കുന്ന പുസ്തകങ്ങളുടെ കാര്യത്തില്‍, നമുക്കു ലഭിക്കുന്ന മാഗസീനുകളുടെ കാര്യത്തില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുളള സംഭാഷണത്തിന്‍റെ കാര്യത്തില്‍, നമ്മുടെ സംസാരവിഷയം എന്താണെന്നതിനെക്കുറിച്ച്, നാം കാണുന്ന ടെലിവിഷന്‍ പരിപാടികള്‍ എന്നു തന്നെയല്ല മറ്റെല്ലാകാര്യങ്ങളിലും അവിടുന്നു സന്തുഷ്ടനായിരിക്കുന്ന ഒരിടം. നമുക്ക് എന്നും ജീവിക്കാന്‍ കഴിയുന്ന ഏറ്റവും അതിശയകരമായ ജീവിതം, യേശു നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമായിരിക്കുന്നതും, നമ്മുടെ ജീവിതത്തിലെ ഒരോ കാര്യവും തീരുമാനിക്കപ്പെടുന്നത്, അത് യേശുവിനെ സന്തോഷിപ്പിക്കുന്നതാണോ അല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കുന്നതുമായ ഒന്ന് – നമ്മുടെ സമയം ചെലവാക്കുന്ന വിധം, നമ്മുടെ പണം ചെലവാക്കുന്ന വിധം, കൂടാതെ നാം മറ്റെല്ലാകാര്യങ്ങളും ചെയ്യുന്നവിധം. നാം അപ്രകാരം ജീവിക്കുമെങ്കില്‍, നമ്മുടെ ജീവിതാന്ത്യത്തിലേക്കു വന്നിട്ട്, അല്ലെങ്കില്‍ അതിനു മുന്‍പ് ക്രിസ്തു മടങ്ങി വരുമെങ്കില്‍, നാം അവിടുത്തെ തിരുമുമ്പില്‍ നില്‍ക്കുമ്പോള്‍, അവിടുന്നു പറയും, ” എല്ലാം നന്നായി ചെയ്തിരിക്കുന്നു”. നമ്മുടെ ഭവനം ഒരു കൊട്ടാരമായാലും ഒരു കുടിയലായാലും – ബാഹ്യമായ പ്രത്യക്ഷത രണ്ടാമത്തെ കാര്യമാണ്. ദൈവം കാണുന്നത് നമ്മുടെ ഹൃദയമാണ്. അതുകൊണ്ട് നമ്മുടെ ഹൃദയങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ദൈവത്തിനു വസിക്കുവാനുളള ഒരു വിശുദ്ധമന്ദിരം – ഒരു വിശുദ്ധസ്ഥലം- ആണെന്നുറപ്പാക്കുക.
എവിടെയാണ് ദൈവം വസിക്കുന്നത്?

1. സമാധാനം ഉളള ഒരു ഭവനം
ഒന്നാമതായി സമാധാനമുളള ഒരു ഭവനത്തിലാണ് ദൈവം വസിക്കുന്നത്. യേശുവിന്‍റെ ശിഷ്യന്മാരെ വിവിധ സ്ഥലങ്ങളിലേക്കു പ്രസംഗിക്കുവാനായി അയച്ചപ്പോള്‍, ലൂക്കോ 10:5-7 വരെയുളള വാക്യങ്ങളില്‍ അവിടുന്ന് അവരോട്, സമാധാനമുളള ഒരു ഭവനത്തിനായി അന്വേഷിക്കുക എന്നു പറഞ്ഞു. അങ്ങനെയുളള ഒരു ഭവനം കണ്ടത്തെിയാല്‍ അവര്‍ മറ്റൊരു ഭവനത്തിനുവേണ്ടി അന്വേഷിക്കാതെ അതില്‍തന്നെ താമസിക്കണമെന്നും അവരോടു പറഞ്ഞു. എന്തുകൊണ്ടാണ് അവിടുന്ന് അവരോടങ്ങനെ പറഞ്ഞത്? കാരണം സന്തോഷമുളള അധികം ഭവനങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്കു കഴിയുകയില്ല എന്ന് അവിടുത്തേക്കറിയാമായിരുന്നു. ശണ്ഠ ഇല്ലാത്ത ഒരു ഭവനത്തിലാണ് ദൈവം വസിക്കുന്നത്. ഏതു കാര്യം നോക്കിയാലും ഭാര്യാ- ഭര്‍ത്താക്കന്മാര്‍ വഴക്കിടുന്നത് എന്തിനെ ചൊല്ലിയാണ്? മിക്കവാറും ഭൗതികകാര്യങ്ങളെക്കുറിച്ച് – ഭൂമിയിലുളള ചില കാര്യങ്ങള്‍ തെറ്റിപ്പോയതിനെക്കുറിച്ച്. ഈ ലോകത്തില്‍ കാര്യങ്ങള്‍ തെറ്റിപ്പോകും. എന്നാല്‍ ചില കാര്യങ്ങള്‍ തെറ്റിപ്പോകുമ്പോള്‍ ഓര്‍ക്കുക, ഗൗരവകരമായ ഒരേ കാര്യം പാപം മാത്രമാണ്. മറ്റുളള കാര്യങ്ങള്‍ രണ്ടാമത്തേതും അപ്രധാനവുമാണ്. ഭൂമിയിലുളള ചില പ്രശ്നങ്ങളുടെ പേരില്‍ എപ്പോഴെങ്കിലും നമ്മുടെ ഹൃദയത്തില്‍ കയ്പുണ്ടാകുകയും നാം തമ്മില്‍ തമ്മില്‍ സംസാരിക്കാതിരിക്കുകയും ചെയ്താല്‍ അതു ദൈവത്തിന്‍റെ ഹൃദയത്തെ ദുഃഖിപ്പിക്കും. പാപത്തെ വെറുക്കുക – കാരണം നമ്മുടെ വിവാഹ ജീവിതത്തെ തകര്‍ക്കാന്‍ കഴിയുന്ന ഒരു കാര്യം അതുമാത്രമാണ്. ദൈവത്തിനുവേണ്ടിയുളള ഒരു വിശുദ്ധ മന്ദിരമാണ് നമ്മുടെ ഭവനം എന്ന് ഓര്‍ക്കുക. നമ്മുടെ ഭവനത്തിന്‍റെ സമാധാനത്തെ താറുമാറാക്കുന്ന എന്തെങ്കിലും കാര്യം പൊങ്ങിവന്നാല്‍, അതു തുടര്‍ന്നു ഒരു വിശുദ്ധമന്ദിരമായിരിക്കുകയില്ല. നാം ചെയ്യുന്ന ഓരോ കാര്യത്തിലും നമുക്ക് ഇങ്ങനെ പറയാം, ” കര്‍ത്താവേ മനുഷ്യര്‍ ഞങ്ങളുമായി സന്തോഷത്തിലാണോ, അല്ലയോ എന്നതില്‍ അല്ല ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്, അവിടുന്നു സന്തുഷ്ടനാണോ ? ഞങ്ങളുടെ ജീവിതത്തില്‍, ഞങ്ങളുടെ ചിന്തകളില്‍ അല്ലെങ്കില്‍ മറ്റുളളവരോടുളള ഞങ്ങളുടെ മനോഭാവങ്ങളില്‍, അങ്ങയെ അസന്തുഷ്ടനാക്കുന്ന എന്തെങ്കിലും ഉണ്ടോ? ഞങ്ങളുടെ ഭവനത്തില്‍ അവിടുന്നു സന്തോഷവാനായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതങ്ങളിലെ ഓരോ കാര്യങ്ങളും വിലയിരുത്തുന്നത് ഈ ചോദ്യത്തിനാല്‍ ആയിരിക്കട്ടെ: ഇത് കര്‍ത്താവിനെ പ്രസാദിപ്പിക്കുമോ? ദൈവം സ്ഥാപിച്ച ഒന്നാമത്തെ ഭവനത്തിനു എന്തു സംഭവിച്ചു എന്നോര്‍ക്കുക. ആദാമിന്‍റെയും ഹവ്വയുടെയും ഇടയ്ക്കു വരുവാന്‍ ശ്രമിച്ചു കൊണ്ട് സാത്താന്‍ ഉപപാതയില്‍ കാത്തു നില്‍ക്കുകയായിരുന്നു. അവന്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഇയ്യോബിന്‍റെയും അവന്‍റെ ഭാര്യയുടെയും ഇടയില്‍ വരുന്നതിലും അവന്‍ വിജയിച്ചു. അതുപോലെ തന്നെ യാസ്ഹാക്കിന്‍റെയും റിബേക്കയുടെയും ഇടയില്‍ വരുന്നതിലും അവന്‍ വിജയിച്ചു. ഒരു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും ഇടയില്‍ സാത്താന്‍ വരുന്നത് ഒരിക്കലും ദൈവത്തിന്‍റെ ഹിതമല്ല. അതുകൊണ്ട് നമുക്ക് ഒരിക്കലും അതു സംഭാവിക്കാതിരിക്കട്ടെ. നമ്മുടെ ഭവനങ്ങളോട് ദൈവം എപ്പോഴും സന്തോഷവാനായിരിക്കുകയും എല്ലാ സമയങ്ങളിലും അവിടുന്നു നമുക്ക് സമാധാനം നല്‍കുകയും ചെയ്യട്ടെ.

2. ഭര്‍ത്താവും ഭാര്യയും മനസ്താപവും നുറുക്കവുമുളളവരായിരിക്കുന്ന ഒരു ഭവനം
ഞാന്‍ പറയാനാഗ്രഹിക്കുന്ന രണ്ടാമത്തെകാര്യം യെശയ്യാവ് 57:15ല്‍ കാണുന്നതാണ്. ഉന്നതവും പരിശുദ്ധവുമായ സ്ഥലത്തും മനസ്താപവും താഴ്മയും ഉളള ആത്മാവിലും ദൈവം വസിക്കുന്നു.മറ്റുളളവരുടെതിനേക്കാള്‍ തന്‍റെ സ്വന്തം കുറവുകളെയും പരാജയങ്ങളെയും കുറിച്ച് ബോധവാനായിരിക്കുന്നവനാണ് നുറുക്കപ്പെട്ട ഒരു വ്യക്തി. മറ്റുളളവരുടെ പരാജയങ്ങളെക്കുറിച്ചു ബോധവാന്മാരായ ആളുകളെ കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. ഇന്നത്തെ ഒരു ശരാരി ഭവനത്തില്‍, അവരുടെ സംഭാഷണം മിക്കവാറും മറ്റുളളവരുടെ പരാജയങ്ങളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ആയിരിക്കും. മറ്റുളളവരിലുളള പരാജയങ്ങള്‍ ശ്രദ്ധിക്കുവാന്‍ നാം വളരെ വേഗതയുളളവരാണ്. എന്നാല്‍ അവരിലുളള നല്ല അംശങ്ങളെ മിക്കവാറും നാം കാണുകയില്ല. നാം തന്നെ ദൈവത്തിന്‍റെ കൃപയാല്‍ രക്ഷിക്കപ്പെട്ട പാപികള്‍ ആയതുകൊണ്ട്, മറ്റാരെയും കല്ലെറിയുവാനുളള അവകാശം നമുക്കില്ല. എന്നാല്‍, പ്രതീക്ഷയോടെ പറയുന്നു, അതേ പാപം വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുവാന്‍ നാം ആഗ്രഹിക്കുന്നില്ല – പ്രത്യേകിച്ച് മറ്റുളളവരുടെ തെറ്റുകളെക്കുറിച്ചു സംസാരിക്കുന്ന പാപം. ഒരു കുളിമുറിയിലെ ദര്‍പ്പണവും ഡ്രൈവിംഗ് ദര്‍പ്പണവും തമ്മിലുളള വ്യത്യാസം നമുക്കെല്ലാവര്‍ക്കും അറിയാം. കുളിമുറിയിലെ ദര്‍പ്പണത്തില്‍ നാം നമ്മുടെ സ്വന്ത മുഖം കാണുന്നു. ഡ്രൈവിംഗ് ദര്‍പ്പണത്തില്‍ നാം മറ്റുളളവരുടെ മുഖം കാണുന്നു. യാക്കോബ് 1:23-25 വരെയുളള വാക്യങ്ങളില്‍ പറയുന്നത് ദൈവത്തിന്‍റെ വചനം ഒരു ദര്‍പ്പണം (കണ്ണാടി) പോലെയാണെന്നാണ്. എന്നാല്‍ അത് ഒരു കുളിമുറി ദര്‍പ്പണമാണോ അതോ ഒരു ഡ്രൈവിംഗ് ദര്‍പ്പണമാണോ? അതില്‍ ആരുടെ മുഖമാണ് നാം കാണുന്നത്? മറ്റാരോടെങ്കിലും പ്രസംഗിക്കുവാനുളള ഒരു വചനമാണോ നാം അതില്‍ കാണുന്നത്? അതോ അതില്‍ നാം അനുസരിക്കാത്ത ചില കാര്യങ്ങളാണോ നാം കാണുന്നത്? എബ്രായര്‍ 10:7 ല്‍ ഇങ്ങനെ പറയുന്നു. “പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു”

3. ഭര്‍ത്താവും ഭാര്യയും വിശുദ്ധരായിരിക്കുന്ന ഒരു ഭവനം.
ഭര്‍ത്താവും ഭാര്യയും ഓരോ ദിവസവും വിശുദ്ധിയില്‍ നടക്കുന്ന ഒരു ഭവനത്തില്‍ ദൈവം വസിക്കുന്നു. യെഹെസ്കേല്‍ 43:12 ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ഇതാകുന്നു ദൈവത്തിന്‍റെ ആലയത്തെക്കുറിച്ചുളള പ്രമാണം- അതിന്‍റെ അതിര്‍ത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം. സമാഗമന കൂടാരത്തിന് മൂന്നു ഭാഗങ്ങളുണ്ട് – പ്രാകാരം, വിശുദ്ധ സ്ഥലം, അതിവിശുദ്ധസ്ഥലം. ഇവ മൂന്നിലും, അതിവിശുദ്ധ സ്ഥലം ഏറ്റവും ചെറിയതാണ്. എന്നാല്‍ ഇവിടെ നാം വായിക്കുന്നത്പുതിയ ഉടമ്പടിയില്‍, പ്രാകാരമോ വിശുദ്ധസ്ഥലമോ ഇല്ല. പ്രദേശം മുഴുവന്‍ അതിവിശുദ്ധമാണ്. ഇത് അര്‍ത്ഥമാക്കുന്നത്, പുതിയ ഉടമ്പടിയുടെ കീഴില്‍ ദൈവത്തിന്‍റെ തേജസ് നില കൊളളുന്നത്, സമാഗമന കൂടാരത്തിലെ പോലെ ഒരു മൂലയ്ക്കല്ല, എന്നാല്‍ വളപ്പ് മുഴവനിലുമാണ് എന്നാണ്. നമ്മുടെ ജീവിതത്തില്‍ ഇതിന്‍റെ അര്‍ത്ഥം, നാം എല്ലാ സമയവും വിശുദ്ധരാകുവാന്‍ പോകുന്നു – ഞായറാഴ്ചകളില്‍ മാത്രമല്ല എന്നാല്‍ ഓരോ ദിവസവും. നാം വിശുദ്ധരാകുന്നത് വേദപുസ്തകം വായിക്കുമ്പോള്‍ മാത്രമല്ല, എന്നാല്‍ ഏതുകാര്യം ചെയ്യുമ്പോഴും. നമ്മുടെ ജീവിതത്തിന്‍റെയും നമ്മുടെ ഭവനത്തിന്‍റെയും ഓരോ മുക്കും മൂലയും വിശുദ്ധമാകുവാന്‍ പോകുകയാണ്. വിശുദ്ധി എന്നത് ഏതെങ്കിലും ചില മതപരമായ ആചാരങ്ങള്‍ പിന്‍തുടരുന്ന ഒരു കാര്യമല്ല, എന്നാല്‍ ദൈവത്തിനു അനിഷ്ടം ഉണ്ടാക്കുന്ന ഓരോ കാര്യവും ഒഴിവാക്കുന്നതാണ് – നമുക്കു ലഭിച്ചിരിക്കുന്ന വെളിച്ചത്തിനനുസരിച്ച്.