രക്ഷയെ സംബന്ധിക്കുന്ന സത്യം- WFTW 10 മാർച്ച് 2019

സാക് പുന്നന്‍

ദൈവ വചനം മൂന്നുകാലങ്ങളിലുളള “രക്ഷയെ”ക്കുറിച്ചു പറയുന്നു- ഭൂതകാലം (എഫെ. 2:8),വര്‍ത്തമാനകാലം (ഫിലി. 2:12),ഭാവികാലം ( റോമ 13:11) -അഥവാ മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നിതീകരണം, വിശുദ്ധീകരണം, മഹത്വീകരണം എന്നിവ രക്ഷയ്ക്ക് ഒരു അടിസ്ഥാനവും ഒരു ഉപരിഘടനയും ഉണ്ട്. അടിസ്ഥാനമെന്നത് പാപക്ഷമയും നിതീകരണവുമാണ്.

നീതികരണം എന്നത് നമ്മുടെ പാപങ്ങളുടെ ക്ഷമയെക്കാള്‍ കൂടിയതാണ്.. ക്രിസ്തുവിന്‍റെ മരണം, പുനരുത്ഥാനം, സ്വര്‍ഗ്ഗാരോഹണം ഇവയുടെ അടിസ്ഥാനത്തില്‍ ദൈവത്തിന്‍റെ ദൃഷ്ടികളില്‍ നാം നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു എന്ന ഒരര്‍ത്ഥം കൂടി അതിനുണ്ട്. ഇത് നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല (എഫെ 2:8,9), കാരണം നമ്മുടെ നീതിപ്രവൃത്തികള്‍ പോലും ദൈവത്തിന്‍റെ കാഴ്ചയില്‍ കറ പുരണ്ട തുണിപോലെയാണ് (യെശ 64:6). നാം ക്രിസ്തുവിന്‍റെ നീതിയാല്‍ ധരിപ്പിക്കപ്പെട്ടിരിക്കുന്നു (ഗലാ. 3:27). പാപം ക്ഷമിക്കപ്പെടുന്നതിനും നീതികരിക്കപ്പെടുന്നതിനുമുളള വ്യവസ്ഥകള്‍ മാനസാന്തരവും വിശ്വാസവുമാണ് ( അപ്പൊപ്ര 20:21).

യഥാര്‍ത്ഥ മാനസാന്തരം നമ്മില്‍ യഥാസ്ഥാനപ്പെടലിന്‍റെ ഫലം ഉളവാക്കണം- നമ്മുടെ കൈവശം തെറ്റായ വിധത്തില്‍ വന്നിട്ടുളള (മറ്റുളളവരുടെ വക) പണവും സാധനങ്ങളും അടയ്ക്കേണ്ട നികുതിയും മടക്കി കൊടുക്കുക, നാം തെറ്റുചെയ്തിട്ടു ളളവരോടെല്ലാം ക്ഷമചോദിക്കുക എന്നീ കാര്യങ്ങള്‍ നമ്മളാലാവുന്നിടത്തോളം ചെയ്യുക. (ലൂക്കോ. 19:8,9)ദൈവം നമ്മോട് ക്ഷമിക്കുമ്പോള്‍, അതേ വിധത്തില്‍ തന്നെ നാം മറ്റുളളവരോടു ക്ഷമിക്കണമെന്നും കൂടെ അവിടുന്ന നമ്മോടാവശ്യപ്പെടുന്നു. ഇതു ചെയ്യുന്നതില്‍ നാം പരാജയപ്പെട്ടാല്‍ ദൈവം നമ്മോട് ക്ഷമിച്ചത് അവിടുന്നു പിന്‍വലിക്കുന്നു (മത്താ 18:23-35).

മാനസാന്തരത്തെയും വിശ്വാസത്തെയും പിന്‍തുടര്‍ന്ന് ജലത്തിലുളള മുഴുകല്‍ സ്നാനം ഉണ്ടാകണം. അതിലൂടെ നാം ദൈവത്തോടും മനുഷ്യരോടും പിശാചിനോടും, നമ്മുടെ പഴയമനുഷ്യന്‍ വാസ്തവമായി കുഴിച്ചിടപ്പെട്ടു എന്നു പരസ്യമായി സാക്ഷ്യപ്പെടുത്തുകയാണ് (റോമര്‍ 6:4,6). അപ്പോള്‍ നമുക്ക് പരിശുദ്ധാത്മാവിലുളള സ്നാനം പ്രാപിക്കാന്‍ കഴിയും, അതുമൂലം നമ്മുടെ ജീവിതം കൊണ്ടും അധരം കൊണ്ടും ക്രിസ്തുവിനു വേണ്ടി സാക്ഷികളാകുവാനുളള ശക്തിയാല്‍ നാം ധരിപ്പിക്കപ്പെടും (അപ്പൊപ്ര 1:8). പരിശുദ്ധാത്മ സ്നാനമെന്നത് എല്ലാ ദൈവമക്കളും വിശ്വാസത്താല്‍ പ്രാപിക്കേണ്ട ഒരു വാഗ്ദത്തമാണ് (മത്താ. 3:11,ലൂക്കോ 11:13). താന്‍ വാസ്തവമായി ഒരു ദൈവപൈതലാണെന്നുളള പരിശുദ്ധാത്മാവിന്‍റെ സാക്ഷ്യം ലഭിക്കുക എന്നതും താന്‍ വാസ്തവമായി പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ട് എന്ന് ഉറപ്പായി അറിയുന്നതും ഒരോ ശിഷ്യന്‍റെയും പ്രത്യേകാവകാശമാണ് ( അപ്പൊപ്ര 19:2).

വിശുദ്ധീകരണം എന്നത് കെട്ടിടത്തിന്‍റെ ഉപരിഘടനയാണ്. വിശുദ്ധീകരണം (പാപത്തില്‍ നിന്നും ലോകത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്) എന്നത് പുതുജനന (വീണ്ടും ജനനം) ത്തോടുകൂടി ആരംഭിക്കുന്ന ഒരു പ്രക്രിയയാണ് (1 കൊരി 1:2). എന്നാല്‍ അതു നമ്മുടെ ജീവിതത്തിലുടനീളം തുടരേണ്ടതാണ് (1തെ സ്സ.5,23,24). നമ്മുടെ ഹൃദയത്തിലുംമനസ്സിലും അവിടുത്തെ നിയമങ്ങള്‍ എഴുതിക്കൊണ്ട്, ദൈവം പരിശുദ്ധാത്മാവിലൂടെ നമ്മില്‍ ആരംഭിക്കുന്ന ഒരു പ്രവൃത്തിയാണിത്; എന്നാല്‍ നമുക്ക് നമ്മുടെ പങ്ക് ചെയ്യേണ്ടതായുണ്ട്, ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷയെ പ്രവര്‍ത്തിച്ചെടുക്കുക (ഫിലി 2:12,13). പരിശുദ്ധാത്മാവു നമുക്കു നല്‍കുന്ന ശക്തിയിലൂടെ ജഡത്തിന്‍റെ പ്രവൃത്തികളെ മരണത്തിനേല്‍പ്പിക്കേണ്ടത് നാം ആണ്. (റേമ.8:13). ജഡത്തിലെയും ആത്മാവിലെയും സകലകന്മഷവും നീക്കി നമ്മെ വെടിപ്പാക്കി, ദൈവഭയത്തില്‍ വിശുദ്ധിയെ തികക്കേണ്ടത് നാം തന്നെയാണ് (2 കൊരി 7:1).

ഈ പ്രവൃത്തിയില്‍ പരിശുദ്ധാത്മാവിനോട് സഹകരിക്കുന്നതില്‍ ഒരു ശിഷ്യന്‍ ഉത്പതിഷ്ണുവും പൂര്‍ണ്ണമനസ്കനും ആകുന്നയിടത്ത്, അവന്‍റെ ജീവിതത്തില്‍ വിശുദ്ധീകരണ പ്രക്രിയ വളരെ വേഗത്തില്‍ പുരോഗമിക്കും. പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനോട് അലസമായി പ്രതികരിക്കുന്ന ഒരുവന്‍റെ ജീവിതത്തില്‍ ഈ പ്രവൃത്തി പ്രകടമാംവിധം സാവധാനതയിലോ, നിശ്ചലമോ ആയിരിക്കും. പ്രലോഭനത്തിന്‍റെ സമയങ്ങളിലാണ് വിശുദ്ധീകരണം ആഗ്രഹിക്കുന്നതിലുളള പൂര്‍ണ്ണ മനസ്കത യാഥാര്‍ത്ഥമായി പരിശോധിക്കപ്പെടുന്നത്. വിശുദ്ധീകരിക്കപ്പെടുക എന്നാല്‍ ന്യായപ്രമാണത്തിന്‍റെ നീതി നമ്മുടെ ഹൃദയങ്ങളില്‍ നിറവേറ്റപ്പെടുക എന്നാണ് – എന്നാല്‍ പഴയഉടമ്പടിയുടെ കീഴിലെപോലെ ബാഹ്യമായി മാത്രമല്ല (റോ.8:4) . ഇതാണ് മത്തായി 5:17 -48 വരെയുളള വാക്യങ്ങളില്‍ യേശു ഊന്നല്‍ കൊടുത്തു പറഞ്ഞിരിക്കുന്നത്. ന്യായ പ്രമാണത്തിന്‍റെ നിബന്ധനകള്‍ ചുരുക്കി പറഞ്ഞാല്‍, പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നതും നമ്മുടെ അയല്‍ക്കാരെ നമ്മെപോലെ തന്നെ സ്നേഹിക്കുന്നതും ആണെന്ന് യേശുപറഞ്ഞു (മത്തായി 22:36 -40). സ്നേഹത്തിന്‍റെ ഈ നിയമമാണ് നമ്മുടെ ഹൃദയങ്ങളില്‍ എഴുതുവാന്‍ ദൈവം ഇപ്പോള്‍ ആഗ്രഹിക്കുന്നത്, കാരണം അത് അവിടുത്തെ തന്നെ സ്വഭാവമാണ് (എബ്രാ 8:10; 2പത്രൊസ് 1:4). ബോധപൂര്‍വ്വമായ എല്ലാ പാപത്തിന്‍റെ മേലും വിജയമുളള ഒരു ജീവിതവും യേശുവിന്‍റെ എല്ലാ കല്‍പ്പനകളോടുമുളള അനുസരണവുമാണ് ഇതിന്‍റെ ബാഹ്യമായ പ്രകടനം (യോഹന്നാന്‍ 14:5).

യേശു കല്‍പ്പിച്ചിട്ടുളള ശിഷ്യത്വത്തിന്‍റെ വ്യവസ്ഥകള്‍ നിറവേറാതെ ഈ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ സാധ്യമല്ല (ലൂക്കോസ് 14; 26-33). ഇവയെല്ലാം അടിസ്ഥാനപരമായി നമ്മുടെ എല്ലാ ബന്ധുക്കള്‍ക്കും നമ്മുടെ സ്വന്ത ജീവനും ഉപരിയായി കര്‍ത്താവിനു ഒന്നാം സ്ഥാനം കൊടുക്കേണ്ടതിനും ഒരുവന്‍റെ സകല ഭൗതിക സമ്പത്തില്‍ നിന്നും സ്വത്തില്‍ നിന്നും വേര്‍പെടുത്തപ്പെട്ടവരാകേണ്ടതിനുമാണ്. ആദ്യം നാം ഇടുക്കുവാതിലിലൂടെ കടക്കേണ്ടതുണ്ട്. അതിനുശേഷമാണ് വിശുദ്ധീകരണത്തിന്‍റെ ഇടുങ്ങിയ വഴി വരുന്നത്. ശുദ്ധീകരണം അന്വേഷിക്കാത്ത ആരും കര്‍ത്താവിനെ ഒരിക്കലും കാണുകയില്ല (എബ്രാ 12:14).

ഇവിടെ ഇപ്പോള്‍ നമുക്ക് നമ്മുടെ മനസ്സാക്ഷിയില്‍ പൂര്‍ണ്ണതയുളളവരാകുവാന്‍ സാധ്യതയുളളപ്പോള്‍ തന്നെ (എബ്ര-7:19, 9:9,14), യേശുവിന്‍റെ മടങ്ങിവരവില്‍ നമുക്ക് ഒരു തേജസ്കരിക്കപ്പെട്ട ശരീരം ഉണ്ടാകുന്നതുവരെ പാപരഹിത പൂര്‍ണ്ണതയുളളവരാകുവാന്‍ സാധ്യമല്ല (1 യോഹന്നാന്‍ 3:2). അപ്പോള്‍ മാത്രമേ നമുക്ക് അവിടുത്തെ പോലെ ആകുവാന്‍ കഴിയുകയുളളു. എന്നാല്‍ ഇപ്പോള്‍ തന്നെ അവിടുന്നു നടന്നതുപോലെ നടക്കുന്ന കാര്യം നാം അന്വേഷിക്കണം (1യോഹന്നാന്‍ 2:6). നാം എത്രമാത്രം വിശുദ്ധീകരിക്കപ്പെട്ടവരാണെങ്കിലും മലിനമാകുവാന്‍ സാധ്യതയുളള ഈ ശരീരം നമുക്ക് ഉളളയിടത്തോളം, അബോധ പൂര്‍വ്വമായ പാപം അതിലുണ്ടായിരിക്കും (1 യോഹന്നാന്‍ 1:8). എന്നാല്‍ നമ്മള്‍ പൂര്‍ണ്ണമനസ്കരാണെങ്കില്‍, (1 കൊരി 4:4) ഇപ്പോള്‍ പോലും നമുക്ക് നമ്മുടെ മനസ്സാക്ഷിയില്‍ പൂര്‍ണ്ണതയുളളവരാകുവാനും (അപ്പൊപ്ര 24:16) ബോധപൂര്‍വ്വമായ പാപത്തില്‍ നിന്നു സ്വതന്ത്രരായിരിക്കുവാനും കഴിയും.(1 യോഹന്നാന്‍ 2:1)

അങ്ങനെ നാം ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനായും നമ്മുടെ മഹത്വീകരണത്തിനായും കാത്തിരിക്കുന്നു – അതായത് നാം പാപരഹിതമായ പൂര്‍ണ്ണതയുളളവരായി തീരുന്ന, നമ്മുടെ രക്ഷയുടെ അവസാനഭാഗം (റോമ. 8:23,ഫിലി 3:21).