കുരിശും കഠാരയും

ഡേവിഡ് വില്‍ക്കേഴ്‌സണ്‍

വിവര്‍ത്തനം: ജോജി ടി. സാമുവല്‍

ഡേവിഡ് വില്‍ക്കേഴ്‌സണ്‍ ഒരു ദൈവമനുഷ്യന്‍ : സാക് പുന്നന്‍

തന്റെ ‘ദ് ക്രോസ് ആന്‍ഡ് ദ് സ്വിച്ച് ബ്ലേഡ്’ (കുരിശും കഠാരയും) എന്ന ഗ്രന്ഥം വായിച്ചതോടെ എനിക്കു ഡേവിഡ് വില്‍ക്കേഴ്‌സണെക്കുറിച്ച് വലിയ ആദരവ് ഉണ്ടായിരുന്നു. ആ പുസ്തകം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞതോടെ അദ്ദേഹം ലോകപ്രശസ്തനായി. എന്നാല്‍ അതിനുശേഷം 40 വര്‍ഷം കഴിഞ്ഞ് രണ്ടായിരാമാണ്ട് ജൂലൈ മാസത്തില്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ തന്നെക്കുറിച്ചു വലിയ ഭാവമൊന്നുമില്ലാത്ത താഴ്മയുള്ള ഒരുവനായാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത് – ഈ പ്രിയ സഹോദരനെ സംബന്ധിച്ച് ഇതാണ് എന്നെ ആകര്‍ഷിച്ച ഏറ്റവും മുഖ്യകാര്യം.

ക്രിസ്തുവിനെ സംബന്ധിച്ച ലളിതമായ സുവിശേഷം പ്രസംഗിക്കുക, ക്രിസ്തീയലോകത്തെ ജീര്‍ണതകള്‍ തുറന്നുകാട്ടുക എന്നിവയില്‍ അദ്ദേഹം അന്ത്യംവരെ വിശ്വസ്തനായിരുന്നു.

എന്നാല്‍ കാര്‍ അപകടത്തിലൂടെ ദൈവം എന്തിനാണ് അദ്ദേഹത്തെ ഭൂമിയില്‍നിന്നു മാറ്റിയതെന്നു പല വിശ്വാസികളും അത്ഭുതപ്പെട്ടേക്കാം. അപകടത്തെ സംബന്ധിച്ച എല്ലാ വസ്തുതകളും നമുക്കറിഞ്ഞുകൂടാ. അതുകൊണ്ടു നമ്മുടെ ചെവികൊണ്ടു കേട്ടതും കണ്ണുകൊണ്ടു വായിച്ചതുമായ കാര്യങ്ങള്‍ വച്ചു നാം വിധിക്കരുത്. യേശു ഒരിക്കലും അങ്ങനെ ചെയ്തിരുന്നില്ലല്ലോ (യെശയ്യാ. 11:13).

വില്‍ക്കേഴ്‌സണിന്റെ അവസാന ബ്ലോഗ് സന്ദേശത്തില്‍ (അപകടം നടന്ന അതേ ദിവസമാണ് അദ്ദേഹം അതെഴുതിയിരിക്കുന്നത്) ഇങ്ങനെ അദ്ദേഹം കുറിച്ചു: ”ആ ഇരുളില്‍ പിതാവിന്റെ മന്ത്രണം നിങ്ങള്‍ ഇങ്ങനെ കേള്‍ക്കും – ഞാന്‍ നിന്നോടൊപ്പം ഉണ്ട്. എന്തുകൊണ്ടാണിവയെല്ലാം ഇങ്ങനെയെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഒരുദിവസം എല്ലാം മനസ്സിലാകും. ഇതെല്ലാം എന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നു നിങ്ങള്‍ കണ്ടെത്തും. അതൊരു അപകടമായിരുന്നില്ല. അതു നിങ്ങളുടെ ഭാഗത്തെ പരാജയമായിരുന്നില്ല. മുറുകെപ്പിടിക്കുക. നിങ്ങളുടെ വേദനയുടെ മണിക്കൂറില്‍ ഞാന്‍ നിങ്ങളെ ആലിംഗനം ചെയ്യട്ടെ.”

ഈ വാക്കുകള്‍ പ്രവചനാത്മകമായിരുന്നു. തന്റെ വേദനയുടെ നാഴികയില്‍ ഡേവിഡ് വില്‍ക്കേഴ്‌സണെ ദൈവം ആലിംഗനം ചെയ്തു. നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും അവിടുന്നു പ്ലാന്‍ ചെയ്തിട്ടുള്ളതിനാല്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ഒന്നും ‘അപകട’മല്ല.

ഡേവിഡ് വില്‍ക്കേഴ്‌സണ്‍ മഹാനായ സുവിശേഷകനും പ്രവാചകനുമായിരുന്നു – സഭയില്‍ ഏറെക്കുറെ കാണാനില്ലാത്തതാണ് ഈ രണ്ടുവരങ്ങളുടെ അതുല്യമായ യോജിപ്പ്. അദ്ദേഹം പഴയനിയമ പ്രവാചകനായിരുന്നില്ല, മറിച്ച് പുതിയ ഉടമ്പടിയുടെ പ്രവാചകനായിരുന്നു. പഴയ ഉടമ്പടിയുടെ പ്രവാചകന്മാരെ തിരിച്ചറിയാനുള്ള മാനദണ്ഡം അവര്‍ പറഞ്ഞതുപോലെ കൃത്യമായി എല്ലാ പ്രവചനങ്ങളും നിറവേറുന്നുണ്ടോ എന്നതായിരുന്നു (ആവര്‍ത്തനം 18:22). പുതിയ ഉടമ്പടിയുടെ പ്രവാചകന്മാരെ ദൈവം സഭയ്ക്കു നല്‍കിയിരിക്കുന്നത് ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ വിശുദ്ധന്മാരെ സജ്ജരാക്കുന്നതിനുവേണ്ടിയാണ്. അവര്‍ വല്ലപ്പോഴും ഭാവികാര്യങ്ങളെക്കുറിച്ചു പറഞ്ഞാല്‍ അതു തെറ്റിപ്പോയെന്നു വരാം. കാരണം അവര്‍ (നമ്മെപ്പോലെ) ‘കണ്ണാടിയിലൂടെ കടമൊഴിയായി കാണുന്നു’ (1 കൊരിന്ത്യര്‍ 13:12). പക്ഷേ അവര്‍ അപ്പോഴും പുതിയ ഉടമ്പടിയുടെ പ്രവാചകന്മാരാണ്.

ഡേവിഡ് വില്‍ക്കേഴ്‌സണ്‍ നമുക്കെല്ലാവര്‍ക്കും അനുകരിപ്പാന്‍ പറ്റിയ വലിയ ഒരു മാതൃകയാണ് – ജീവിതത്തിലും ശുശ്രൂഷയിലും.

”ദൈവത്തിന്റെ സന്ദേശം നിങ്ങളോട് അറിയിച്ച നിങ്ങളുടെ മുന്‍ നേതാക്കളെ ഓര്‍ക്കുക. അവര്‍ എങ്ങനെ ജീവിച്ചുവെന്നും മരിച്ചുവെന്നും ചിന്തിക്കുക. അവരുടെ വിശ്വാസം അനുകരിക്കുക” (എബ്രായര്‍ 13:7 – ആധുനിക വിവര്‍ത്തനം)

ഡേവിഡ് വില്‍ക്കേഴ്‌സണും ‘കുരിശും കഠാരയും’ : ജോജി ടി. സാമുവല്‍

അമേരിക്കയിലെ കൗമാര അധോലോകസംഘങ്ങളുടെ ഇരുണ്ട ലോകത്തേക്കു സുവിശേഷത്തിന്റെ വെള്ളിവെളിച്ചവുമായി ചെന്ന ഡേവിഡ് വില്‍ക്കേഴ്‌സന്റെ കോരിത്തരിപ്പിക്കുന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണീ പുസ്തകം.

പരിശുദ്ധാത്മാവിന്റെ സ്വരത്തെ അവഗണിക്കാതിരിക്കുകയും ദൈവം അനുവദിച്ച അളവില്‍ വിശ്വാസത്തിന്റെ ചുവടുകള്‍ വച്ചു മുന്നോട്ടു പോകുകയും ചെയ്തതാണ് ഈ തലമുറയില്‍ വില്‍ക്കേഴ്‌സണെ ശ്രദ്ധേയനായ ഒരു ദൈവമനുഷ്യനാക്കി മാറ്റിയത്. പെന്‍സില്‍വാനിയയില്‍ ഒരു അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരിക്കെ, 27 വയസ്സു പ്രായമുള്ളപ്പോള്‍,രാത്രി വൈകി ടെലിവിഷന്‍ പരിപാടികള്‍ കാണുന്നത് ഉപേക്ഷിച്ച് ആ സമയം പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കാന്‍ 1958 ഫെബ്രുവരി 9 ന് പരിശുദ്ധാത്മാവ് അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം അതനുസരിച്ചു. ടെലിവിഷന്‍സെറ്റ് വിറ്റശേഷം വില്‍ക്കേഴ്‌സണ്‍ പ്രാര്‍ത്ഥനയ്ക്കായി ആ സമയം ഉപയോഗിച്ചു. രണ്ടാഴ്ചയും രണ്ടുദിവസവും കഴിഞ്ഞ് പ്രാര്‍ത്ഥനാസമയത്ത് മേശമേല്‍ കിടന്ന ലൈഫ് മാസിക മറിച്ചു നോക്കുവാനുള്ള പ്രേരണ അദ്ദേഹത്തിനുണ്ടായി. 1958 ഫെബ്രുവരി 24-ാം ലക്കം മാസികയായിരുന്നു അത്. അതിന്റെ 30,31 പേജുകളില്‍ മൈക്കല്‍ ഫാര്‍മര്‍ എന്ന പോളിയോ ബാധിതനായ പതിനഞ്ചുവയസ്സുകാരനെ ലഹരിമരുന്നിന്റെ ലഹരിയില്‍ മൃഗീയമായി കൊലപ്പെടുത്തിയ കൗമാരഅധോലോകസംഘമായ ‘ഡ്രാഗണി’ലെ 7 കുട്ടികളുടെ ചിത്രങ്ങള്‍ കൊടുത്തിരുന്നു. കൊലക്കേസില്‍ പ്രതികളായ അവര്‍ ന്യൂയോര്‍ക്ക് കോടതിയില്‍ വിചാരണ നേരിടുകയാണ്. ‘പോയി ഈ കുട്ടികളെ സഹായിക്കുക’ എന്ന് പരിശുദ്ധാത്മാവ് തന്നോട് ആവശ്യപ്പെടുന്നതായി വില്‍ക്കേഴ്‌സണ് അനുഭവപ്പെട്ടു.

350മൈല്‍ അകലെയുള്ള ന്യൂയോര്‍ക്കില്‍ അതിനുമുമ്പ് പോയിട്ടില്ലെങ്കിലും പരിശുദ്ധാത്മാവിന്റെ സ്വരത്തെ അവഗണിക്കാതെ അദ്ദേഹം മില്‍സ്‌ഹോവര്‍ എന്ന സഭാംഗത്തെ കൂട്ടിക്കൊണ്ട് കാറില്‍ അങ്ങോട്ട് യാത്രയായി. സ്ഥലം തപ്പിപ്പിടിച്ച് വിചാരണക്കോടതിയില്‍ വില്‍ക്കേഴ്‌സണ്‍ സന്ദര്‍ശകനായി എത്തി. എന്നാല്‍ കുട്ടികളെ സഹായിക്കാനുള്ള വ്യഗ്രതയില്‍ കോടതിനടപടികളില്‍ ഇടപെട്ട അദ്ദേഹം പോലീസിന്റെ പിടിയിലായി. അദ്ദേഹത്തിന്റെ ഫോട്ടോയും വാര്‍ത്തയും മാധ്യമങ്ങളിലെല്ലാം വന്നു.

‘ചീപ്പ് പോപ്പുലാരിറ്റി’ക്കുവേണ്ടി ശ്രമിച്ച ആളെന്നെ നിലയില്‍ കോടതിയുടേയും പോലീസിന്റെയും അവഹേളനത്തിനും സമൂഹത്തിന്റെയും മാധ്യമങ്ങളുടേയും പരിഹാസത്തിനും വിധേയനായെങ്കിലും ആ സംഭവം വില്‍ക്കേഴ്‌സന്റെ ജീവിതത്തില്‍ വഴിത്തിരിവായി.

ന്യൂയോര്‍ക്ക് പട്ടണത്തില്‍ കൗമാരപ്രായക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അംഗങ്ങളായ ധാരാളം അധോലോകസംഘങ്ങള്‍ ഉണ്ടായിരുന്നു. അവരെല്ലാം ഫാര്‍മര്‍ കൊലക്കേസ് വിചാരണയുടെ വിശദാംശങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വില്‍ക്കേഴ്‌സണ്‍ വളരെ വേഗം അവര്‍ക്കിടയില്‍ ശ്രദ്ധേയനായി. പത്രങ്ങളിലും ടി.വിയിലും വന്ന ചിത്രവും വാര്‍ത്തയും മൂലം ന്യൂയോര്‍ക്ക് തെരുവില്‍ അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. തങ്ങളിലൊരാളായി അവര്‍ വില്‍ക്കേഴ്‌സണെ കണ്ടു. അതിന്റെ പിന്നിലെ മനഃശാസ്ത്രം അവര്‍ തന്നെ വില്‍ക്കേഴ്‌സണോട് ഇങ്ങനെ വിശദീകരിച്ചു: പോലീസും കോടതിയും അധോലോകസംഘാംഗങ്ങളായ കുട്ടികള്‍ക്ക് എതിരാണ്. അതേ പോലീസും കോടതിയും വില്‍ക്കേഴ്‌സണും എതിരാണ്. അതുകൊണ്ട് തങ്ങളില്‍ ഒരാളാണ് വില്‍ക്കേഴ്‌സണ്‍.

അങ്ങനെ അധോലോകസംഘങ്ങളുടെ താവളങ്ങളില്‍ വില്‍ക്കേഴ്‌സണ് പ്രവേശനം ലഭിച്ചു. മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത അവസരങ്ങള്‍. റിബല്‍സ്, മൗമൗ, ചാപ്ലയ്ന്‍സ്, ഡ്രാഗണ്‍, ജി.ജി.ഐ….എന്നിങ്ങനെ വിചിത്രമായ പേരുകളുള്ള ഓരോ സംഘത്തിലും യഥേഷ്ടം ചെന്ന് കുട്ടികളുമായി പരിചയപ്പെട്ടപ്പോള്‍ വില്‍ക്കേഴ്‌സണ്‍ അമ്പരന്നുപോയി. ഇവരില്‍ നല്ല പങ്കും മാരിജുവാന, എല്‍.എസ്.ഡി., ഹീറോയിന്‍ തുടങ്ങിയ ലഹരിമരുന്നുകളുടെ അടിമകളാണ്. ഹീറോയിന്‍ ഞരമ്പില്‍ നേരിട്ട് കുത്തിവയ്ക്കുന്ന ‘മെയിന്‍ ലൈനര്‍’ മാരാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പലരും. കുത്തും കൊലയും കുടിപ്പകയും അധോലോകസംഘങ്ങള്‍ തമ്മിലുള്ള പോരാട്ടവും ഒരു വശത്ത്. ലഹരി മരുന്നിന്റെ വ്യാപകമായ ഉപയോഗവും വില്‍പ്പനയും വേറൊരു വശത്ത്. സെക്‌സ് പാര്‍ട്ടികളും മദ്യപാനവും മറ്റൊരു വശത്ത്. ഇതില്‍പ്പെട്ട് നാടിനും വീടിനും തലവേദനയായി, ആഗ്രഹമുണ്ടെങ്കിലും രക്ഷപ്പെടാന്‍ കഴിയാതെ, നശിക്കുന്ന ആയിരക്കണക്കിന് കൗമാരക്കാര്‍.

ഇവരുടെ കഥകള്‍ തൊട്ടറിഞ്ഞപ്പോള്‍ വില്‍ക്കേഴ്‌സണ്‍ തന്റെ ജീവിതം ഈ കുട്ടികളുടെ വിമോചനത്തിനായി ഉഴിഞ്ഞുവച്ചു. ഫാര്‍മര്‍ കൊലക്കേസ് പ്രതികളായ 7 കുട്ടികളെ രക്ഷിക്കുന്നതിനേക്കാള്‍ എത്രയോ വലിയ ദൗത്യമായിരുന്നു ഇത്! വില്‍ക്കേഴ്‌സണ്‍ സകുടുംബം ന്യൂയോര്‍ക്കിലേക്കു താമസം മാറ്റി. ‘ടീന്‍ ചലഞ്ച്’ എന്നൊരു സന്നദ്ധസംഘടന രൂപീകരിച്ച് ലഹരിമരുന്നിനെതിരേ കുരിശുയുദ്ധം തന്നെ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് കുട്ടികള്‍ക്ക് രൂപാന്തരം സംഭവിച്ചു. നിവര്‍ത്തിപ്പിടിച്ച കഠാരകളുടെ പ്രതികാരത്തിന്റെ തിളങ്ങുന്ന വായ്ത്തല കുരിശിലെ സ്‌നേഹത്തിനു മുമ്പില്‍ മടങ്ങിപ്പോയ ഉദ്വേഗജകമായ അനുഭവങ്ങള്‍ ‘ദ് ക്രോസ് ആന്റ് ദ് സ്വിച്ച് ബ്ലേഡ്’ എന്ന പേരില്‍ പുസ്തകമാക്കിയപ്പോള്‍ മുപ്പത് ഭാഷകളിലായി അതിന്റെ ഒന്നരക്കോടി കോപ്പികളാണ് ലോകമെങ്ങും വിറ്റുപോയത്. വില്‍ക്കേഴ്‌സന്റെ പ്രവര്‍ത്തനത്താല്‍ രക്ഷിക്കപ്പെട്ട് സുവിശേഷകനായിത്തീര്‍ന്ന നിക്കിക്രൂസ് എഴുതിയ ‘റണ്‍ ബേബി റണ്‍’ എന്ന പുസ്തകവും അദ്ദേഹത്തിന്റെ തെരുവിലെ പ്രവര്‍ത്തനങ്ങളുടെ നഖചിത്രമാണ്.

ക്രിസ്തീയപ്രവര്‍ത്തനങ്ങളുടെ തിരക്ക് വില്‍ക്കേഴ്‌സണെ പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതോര്‍ക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ, ഒരു സുപ്രഭാതത്തില്‍ ദൈവികനിയോഗത്താല്‍ അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം ഉള്‍വലിഞ്ഞു. വളരെ വര്‍ഷങ്ങള്‍ വില്‍ക്കേഴ്‌സണെപ്പറ്റി ഒന്നും കേള്‍ക്കാനില്ലായിരുന്നു. പ്രവര്‍ത്തനത്തെക്കാളുപരി ജീവിതമാണ് പ്രധാനമെന്ന് പരിശുദ്ധാത്മാവ് അദ്ദേഹത്തിന് ബോധ്യം നല്‍കി. ആഴമേറിയ ഒരു ക്രിസ്തീയ ജീവിതത്തിന്റെ പാഠങ്ങള്‍ പരിശുദ്ധാത്മാവ് അദ്ദേഹത്തെ പഠിപ്പിച്ചു. ഈ പ്രത്യേക അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്‌വില്‍ക്കേഴ്‌സന്റെ ‘ബിയോണ്‍ഡ് ക്രോസ് ആന്റ് സ്വിച്ച് ബ്ലേഡ്’ എന്ന പുസ്തകം.

ഒടുവില്‍ ദൈവികനിയോഗമനുസരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം 1987 ല്‍ അദ്ദേഹം വീണ്ടും ന്യൂയോര്‍ക്കില്‍ ടൈംസ് സ്‌ക്വയറിലെത്തി. അവിടെ ‘ടൈംസ് സ്‌ക്വയര്‍ ചര്‍ച്ചി’ന്റെ പുള്‍പ്പിറ്റില്‍ നിന്ന് ആഴമേറിയ ക്രിസ്തീയജീവിതത്തെക്കുറിച്ച് നല്‍കിയ സന്ദേശങ്ങള്‍ ‘ടൈംസ് സ്‌ക്വയര്‍ പുള്‍പിറ്റ് സീരിസ്’ എന്ന പ്രസിദ്ധീകരണത്തിലൂടെ ലോകമെങ്ങും എത്തിക്കുവാന്‍ തുടങ്ങി. ഈ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് അടുത്തയിടെ 79-ാം വയസ്സില്‍ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള അന്ത്യം. ഭാര്യ ജെന്നുമൊത്തു ന്യൂയോര്‍ക്കിലായിരുന്നു താമസം. നാലുമക്കളും 11 കൊച്ചുമക്കളുമായി സന്തുഷ്ടകുടുംബജീവിതം. ദ് വിഷന്‍, റിവൈവല്‍ ഓണ്‍ ബ്രോഡ്‌വേ, ഹംഗ്‌റി ഫോര്‍ മോര്‍ ജീസസ്, ഹാവ് യൂ ഫെല്‍റ്റ് ലൈക്ക് ഗിവിങ് അപ് ലേറ്റ്‌ലി?, ന്യൂ കവനന്റ് അണ്‍വെയ്ല്‍ഡ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങള്‍.

പുതിയനിയമ കാലഘട്ടത്തില്‍ ഒന്നാം നൂറ്റാണ്ടു മുതലുള്ള ദൈവത്തിന്റെ പ്രവൃത്തിയില്‍ ഡേവിഡ് വില്‍ക്കേഴ്‌സന്റെ സ്ഥാനം എവിടെയാണ്? സഭാചരിത്രത്തില്‍ ഇദ്ദേഹത്തിന്റെ പ്രസക്തി എന്താണ്?

നമുക്കറിയാവുന്നതുപോലെ അപ്പൊസ്തലന്മാരുടെയും സഭാപിതാക്കന്മാരുടെയും കാലശേഷം കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ രാജകീയ മതം ആക്കിമാറ്റിയതു മുതല്‍ സഭ ‘ഇരുണ്ട കാലഘട്ട’ത്തിലേക്കു വീണുപോയി. തുടര്‍ന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം മാര്‍ട്ടിന്‍ ലൂഥറിന്റെ നേതൃത്വത്തില്‍ നവീകരണം വരുന്നതുവരെ ആ ഇരുണ്ട കാലഘട്ടം തുടര്‍ന്നു. വിശ്വാസത്താലുള്ള നീതീകരണം എന്ന സത്യം ലൂഥറിലൂടെ ദൈവം സഭയിലേക്കു പ്രത്യാനയിച്ചതു മുതല്‍ അവിടുന്ന് ഓരോരോ സത്യങ്ങള്‍ സഭയിലേക്കു ക്രമമായി കൊണ്ടുവരുന്നതു നാം കാണുന്നു. ആനാബാപ്റ്റിസ്റ്റുകളിലൂടെ സ്‌നാനം, ജോണ്‍ വെസ്‌ളിയിലൂടെ വിശുദ്ധീകരണം, പ്യൂരിട്ടന്‍സിലൂടെ വേര്‍പാടും ദൈവത്തോടു ചേര്‍ന്നുള്ള നടപ്പും, വാച്ച്മാന്‍ നീയിലൂടെ സഭയെക്കുറിച്ചുള്ള വെളിപ്പാട്, പെന്തക്കോസ്തു മുന്നേറ്റത്തിലൂടെ പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ എന്നിവയെല്ലാം സഭയിലേക്കു മടങ്ങി വന്നു. ഒടുവില്‍ പറഞ്ഞ പെന്തക്കോസ്തു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് അനുസരിച്ചു 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും ശക്തമായി പ്രവര്‍ത്തിച്ച വിശ്വസ്ത ദൈവഭൃത്യന്‍ എന്ന നിലയിലാണ് വില്‍ക്കേഴ്‌സന്റെ സഭാചരിത്രത്തിലെ സ്ഥാനവും സമകാലിക പ്രസക്തിയും.

എന്നാല്‍ വില്‍ക്കേഴ്‌സണ്‍ ഭാഗമായിരിക്കുന്ന പെന്തക്കോസ്തു പ്രവര്‍ത്തനങ്ങളോടെ ദൈവത്തിന്റെ പ്രവൃത്തി അവസാനിച്ചു എന്നു നാം കരുതരുത്. അവിടെനിന്നു മുന്നോട്ടും ദൈവത്തിന് ഒരു പ്രവൃത്തിയുണ്ട്. പാപത്തിന്റെ മേല്‍ ജയമുള്ള വിജയകരമായ ക്രിസ്തീയജീവിതം, ദൈവത്തിന്റെ ശരീരമായ സഭയുടെ പണി എന്നിങ്ങനെയുള്ള സത്യങ്ങളിലേക്ക് ദൈവം തുടര്‍ന്നും പല വിശ്വസ്ത ദൈവഭൃത്യന്മാരെയും നടത്തിക്കൊണ്ടിരിക്കുന്നു. വില്‍ക്കേഴ്‌സനെപ്പോലെ പരിശുദ്ധാത്മാവിനോടു സ്പര്‍ശ്യത ഉള്ളവരായിരുന്നാല്‍ ‘മുന്നോട്ടുപോകുക’ എന്ന ആഹ്വാനം കേള്‍ക്കുവാനും ദൈവത്തിന്റെ ഈ കാലഘട്ടത്തിലെ പ്രവൃത്തിയോടു ചേര്‍ന്നു നില്പാനും നമുക്കും കഴിയും. ‘കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.’

വില്‍ക്കേഴ്‌സണ്‍ന്റെ ‘ദ് ക്രോസ് ആന്‍ഡ് ദ് സ്വിച്ച് ബ്ലേഡ്’മലയാളത്തില്‍ പരിഭാഷപ്പെടുത്തി മാസികയില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ‘വേള്‍ഡ് ചലഞ്ച്’ ജീവമൊഴിക്കു പ്രത്യേക അനുവാദം നല്‍കിയിരുന്നു. ‘കുരിശും കഠാരയും’ എന്ന പേരില്‍ ഇതു ജീവമൊഴിമാസികയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായനക്കാരില്‍ നിന്ന് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്.

അതാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ നിങ്ങളുടെ കൈകളിലെത്തിയിരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം നിങ്ങള്‍ക്കേവര്‍ക്കും അനുഗ്രഹകരമായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

അദ്ധ്യായം ഒന്ന്


രാത്രി വളരെ വൈകിയിരുന്നു.

ഞാന്‍ എന്റെ പഠനമുറിയിലിരുന്ന് ലൈഫ്മാഗസിന്റെ പേജുകള്‍ മറിക്കുകയാണ്.

പെട്ടെന്നാണതു സംഭവിച്ചത്. എന്റെ കണ്ണുകള്‍ ഒരു രേഖാചിത്രത്തില്‍ ഉടക്കി. കൊലപാതകക്കുറ്റത്തിനു വിചാരണ നേരിടുന്ന ഏഴുകുട്ടികളുടെ ചിത്രമായിരുന്നു അത്. സത്യത്തില്‍ ഏഴുകുട്ടികളേയും ഞാന്‍ കണ്ടില്ല. അതില്‍ ഒരാണ്‍ കുട്ടിയുടെ മുഖം, പ്രത്യേകിച്ച് അവന്റെ കണ്ണുകള്‍, അതാണ് എന്റെ ഹൃദയത്തില്‍ ഉടക്കിവലിച്ചത്.

മുന്നൂറ്റമ്പതു മൈലകലെ ന്യൂയോര്‍ക്കു നഗരത്തിലാണ് ഈ കുട്ടികള്‍ വിചാരണയെ നേരിടുന്നത്.
ഞാന്‍ മാസികയുടെ പേജ് മലര്‍ക്കെത്തുറന്നു, കുറച്ചുകൂടി വ്യക്തമായി കാണുവാന്‍വേണ്ടി. ആര്‍ട്ടിസ്റ്റ് വലിയ കലാപാടവത്തോടെയാണ് ആ ചിത്രം വരച്ചിരുന്നത്. നിസ്സഹായതയും നിരാശയും വെറുപ്പും എല്ലാം അവന്റെ ആ നില്പില്‍, കണ്ണുകളില്‍, പ്രതിഫലിച്ചിരുന്നു. ദൈന്യതയുടെ ആള്‍രൂപംപോലെ ഒരു കുട്ടി. അവന്‍ ഒരു കൊലപാതകിയാണ്!

പെട്ടെന്ന് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. ”ഹേയ്, എനിക്കെന്തു സംഭവിച്ചു!” ഞാന്‍ എന്നോടുതന്നെ ഉറക്കെ ചോദിച്ചുകൊണ്ട് അക്ഷമയോടെ കണ്ണീരു തൂത്തു.

ഞാന്‍ ഏകാഗ്രതയോടെ ആ ചിത്രം നോക്കുവാന്‍ തുടങ്ങി. കുട്ടികള്‍ എല്ലാവരും കൗമാരക്കാരാണ്. ‘ഡ്രാഗണ്‍’ എന്നു വിളിക്കുന്ന സംഘത്തിലെ അംഗങ്ങളാണവരെല്ലാം. ചിത്രത്തിനു താഴെ അതു സംബന്ധിച്ച വിശദമായ വിവരണം നല്‍കിയിരുന്നു. ന്യൂയോര്‍ക്കിലെ ഹൈബ്രിഡ്ജ് പാര്‍ക്കിലാണ് ആ മൃഗീയമായ കൊലപാതകം അരങ്ങേറിയത്. മൈക്കല്‍ ഫാര്‍മര്‍ എന്ന പോളിയോബാധിതനായ പതിനഞ്ചുകാരന്‍ അവിടെ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഒടുവില്‍ കൊല്ലപ്പെട്ടു. ‘ഡ്രാഗണി’ലെ ഏഴുകുട്ടികളും മൈക്കലിനെ തങ്ങളുടെ കത്തികൊണ്ട് ഏഴുവട്ടം കുത്തുകയാണുണ്ടായത്. താഴെവീണ അവനെ ബെല്‍റ്റൂരി തലങ്ങുംവിലങ്ങും അടിച്ചു. ഒടുവില്‍ കത്തികള്‍ വലിച്ചൂരി അതിലെ രക്തം തങ്ങളുടെ തലമുടിയില്‍ തുടച്ച് ”ഞങ്ങള്‍ അവനെ നല്ല പരുവമാക്കി” എന്ന് ആക്രോശിച്ച് അവര്‍ സ്ഥലം വിട്ടു.

ഈ സംഭവവിവരണം എന്നെ ചെടിപ്പിച്ചു. എനിക്കു മനംപിരട്ടി. ഞങ്ങളുടെ കൊച്ചു മലയോരപട്ടണത്തില്‍ ഇത്തരം സംഭവങ്ങള്‍ ക്രൂരമാംവണ്ണം അവിശ്വസനീയമായിരുന്നു.

അതുകൊണ്ടുതന്നെ പൊടുന്നനെ എന്റെ മനസ്സിലേക്കുവന്ന (തീര്‍ച്ചയായും എന്നില്‍ നിന്നല്ല പുറത്തെവിടെയോനിന്ന്) ശക്തവും വ്യക്തവുമായ ഒരു നിര്‍ദ്ദേശത്തിനുമുന്നില്‍ ഞാന്‍ നിശ്ചേഷ്ടനായി ഇരുന്നുപോയി:

ന്യൂയോര്‍ക്ക് നഗരത്തിലേക്കു പോയി ഈ കുട്ടികളെ സഹായിക്കുക!

ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ”ഞാനോ ന്യൂയോര്‍ക്കില്‍ പോകാനോ? നാട്ടുംപുറത്തുകാരനായ ഒരു ഉപദേശി ഒട്ടും പരിചയമില്ലാത്ത ഒരു കാര്യത്തില്‍ കൊണ്ടുപോയി തലയിടാനോ? നല്ല കഥയായി!”

ന്യൂയോര്‍ക്കുനഗരത്തിലേക്കു പോയി ഈ കുട്ടികളെ സഹായിക്കുക!

ആ ചിന്ത അപ്പോഴും അവിടെയുണ്ട്. ആദ്യത്തേതുപോലെ തന്നെ വ്യക്തമായി. എന്റെ തന്നെ ആശയങ്ങളില്‍നിന്നും തോന്നലുകളില്‍ നിന്നും പൂര്‍ണമായും വ്യതിരക്തം.

”ഞാനൊരു വിഡ്ഢിയാണ്. ഒന്നാമത് ഇത്തരം പിള്ളേരുടെ കാര്യമൊന്നും എനിക്ക് അറിയുകേല. എനിക്കൊട്ട് അറിയാന്‍ ആഗ്രഹവുമില്ല.”

ങേ, ഹേ! ഇങ്ങനെ എതിര്‍വാദം ചെയ്തിട്ടും എന്താ പ്രയോജനം? ആ ആശയം മനസ്സില്‍ നിന്നു പറിഞ്ഞുപോകുന്നില്ല: ഞാന്‍ ന്യൂയോര്‍ക്കിലേക്കു പോകണം. ഒട്ടും താമസിക്കാന്‍ പാടില്ല. വിചാരണ നടക്കുന്ന ഇപ്പോള്‍തന്നെ.

ഇത്തരം ഒരു ‘ഭ്രാന്തന്‍ ആശയം’ മനസ്സില്‍ കയറിക്കൂടുന്നതുവരെ എന്റെ ജീവിതം എത്ര ശാന്തസുന്ദരമായിരുന്നു എന്നറിയണമെങ്കില്‍, ഞാന്‍ പഠനമുറിയിലിരുന്നു രാത്രി ലൈഫ് മാസിക മറിച്ചുനോക്കാനിടയായ സാഹചര്യം വിവരിക്കേണ്ടിയിരിക്കുന്നു. തൃപ്തികരമായി പോകുന്ന ഒരു ജീവിതമായിരുന്നു എന്റേത്. പെന്‍സില്‍വാനിയായിലെ ഫില്‍സ്ബര്‍ഗ് എന്ന പര്‍വ്വതപട്ടണത്തില്‍ ഒരു കൊച്ചു സഭ. അവിടെ ഞാന്‍ അന്നു ശുശ്രൂഷകനായിരുന്നു. പതുക്കെയെങ്കിലും ക്രമമായി വളരുന്ന സഭ. പുതിയ സഭാഹാള്‍. പുതിയ പാഴ്‌സനേജ്. തടിച്ച മിഷനറിബജറ്റ്. ഈ വളര്‍ച്ചയില്‍ എനിക്കു സംതൃപ്തിക്ക് അവകാശമുണ്ടായിരുന്നു. കാരണം നാലുവര്‍ഷം മുന്‍പ് ഞാനും ജെന്നും ഫില്‍സ് ബര്‍ഗ്ഗില്‍ എത്തുമ്പോള്‍ സഭയ്ക്ക് സ്വന്തമായി കെട്ടിടംപോലും ഉണ്ടായിരുന്നില്ല. അമ്പതുപേരടങ്ങുന്ന സഭാജനങ്ങള്‍ സ്വകാര്യവസതിയിലാണു മീറ്റിംഗിനായി കൂടിയിരുന്നത്. താഴെ സഭായോഗം കൂടും. മുകളിലത്തെ നില പാഴ്‌സനേജ്.

ഞങ്ങള്‍ ആ സഭയുടെ ഒഴിഞ്ഞുകിടന്ന പുള്‍പ്പിറ്റിനുവേണ്ടി സ്ഥാനാര്‍ത്ഥികളായി എത്തിയ ആദ്യദിവസം ഇന്നെന്നപോലെ ഓര്‍ക്കുന്നു. പുള്‍പ്പിറ്റ് കമ്മിറ്റിയംഗങ്ങള്‍ ഞങ്ങളെ മീറ്റിംഗ് സ്ഥലവും പാഴ്‌സനേജും മറ്റും കാട്ടിത്തരികയായിരുന്നു.

”പൊളിഞ്ഞുകിടക്കുന്നതൊക്കെ ഒന്ന് ഉറപ്പിക്കേണ്ടതായിട്ടുണ്ട്” സഭാംഗങ്ങളില്‍ ഒരുവള്‍ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. കോട്ടണ്‍ പ്രിന്റ് ഉടുപ്പുധരിച്ച തടിച്ച ഒരു സഹോദരി. അവളുടെ പരുപരുത്ത കൈത്തലത്തില്‍ മുകള്‍ഭാഗത്ത് വിണ്ടുകീറിയപോലെ. കൃഷിപ്പണിമൂലം കറുത്ത ചേറ് അവിടെ അടിഞ്ഞിരുന്നതു ഞാന്‍ ശ്രദ്ധിച്ചതോര്‍ക്കുന്നു.

”നിങ്ങള്‍ തന്നെ എല്ലാം ഒന്നു നോക്കിക്കണ്ടാട്ടെ” എന്നു കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞപ്പോള്‍ ജെന്‍ പാഴ്‌സനേജ് ഒന്നു പരിശോധിക്കാനായി തനിയേ കോണികയറി. മുകളിലത്തെ നിലയില്‍ മുറികളുടെ കതകുകള്‍ അടയ്ക്കുന്ന ശബ്ദംകൊണ്ട് അവള്‍ക്കു താമസസൗകര്യം അത്ര ബോധിച്ചില്ലെന്ന് താഴെ കമ്മിറ്റിയംഗങ്ങളുമായി സംസാരിച്ചുനിന്ന എനിക്കു മനസ്സിലായി. എന്നാല്‍ ഏറ്റവും വലിയ ‘ആഘാതം’ ഉണ്ടായത് ജെന്‍ അടുക്കളയുടെ ഒരു ഡ്രോ തുറന്നു നോക്കിയപ്പോഴാണ്. അവളുടെ നിലവിളിയുടെ ശബ്ദം കേട്ട് ഞാന്‍ മുകളിലത്തെ നിലയിലേക്കോടി. തുറന്ന ഡ്രോയ്ക്കുള്ളില്‍ അവ അപ്പോഴും അരിച്ചുനടക്കുന്നുണ്ടായിരുന്നു – ഏഴെട്ടു മുഴുത്ത കറുത്ത പാറ്റകള്‍!

ഡ്രോ ജെന്‍ ശബ്ദത്തോടെ വലിച്ചടച്ചു.

”ഓ, ഡേവി, എന്നെക്കൊണ്ടു പറ്റുകേല” അവള്‍ കരഞ്ഞു.

എന്റെ മറുപടിക്കു കാക്കാതെ അവള്‍ തിരിഞ്ഞോടി. ഹാളിലൂടെ, ഇടനാഴിയിലൂടെ, സ്റ്റെയര്‍കേസ് ഓടിയിറങ്ങുമ്പോള്‍ എല്ലാം അവളുടെ ചെരുപ്പിന്റെ മടമ്പ് നിലത്തുപതിയുന്ന ഒച്ച വല്ലാതെ പ്രകമ്പനം സൃഷ്ടിച്ചു. ഞാന്‍ കമ്മിറ്റിയംഗങ്ങളോടു ധൃതിയില്‍ ക്ഷമപറഞ്ഞ് ജെന്നിനെ പിന്തുടര്‍ന്നു. ഒടുവില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ – ഫില്‍സ്ബര്‍ഗ്ഗിലെ ഒരേ ഒരു ഹോട്ടലാണത് – ഞാന്‍ എത്തുമ്പോള്‍ കൈക്കുഞ്ഞുമായി ജെന്‍ അവിടെ കാത്തിരിപ്പുണ്ട്.

”പൊന്നേ, മാപ്പ്” ജെന്‍ പറഞ്ഞു ”അവരെല്ലാം വളരെ നല്ല ആളുകളാ. പക്ഷേ എനിക്കു പാറ്റയെ ഭയങ്കര പേടിയാ.”

അവള്‍ പെട്ടിയെല്ലാം പായ്ക്കുചെയ്തുകഴിഞ്ഞിരുന്നു. ജെന്നിനെ സംബന്ധിച്ചിടത്തോളം പെന്‍സില്‍വാനിയയിലെ ഫില്‍സ്ബര്‍ഗ് സഭ ഇനി മറ്റൊരു ശുശ്രൂഷകനെ കണ്ടെത്തേണ്ടിയിരിക്കുന്നു.

പക്ഷേ കാര്യങ്ങള്‍ ആ നിലയില്‍ നടന്നില്ല. ഞങ്ങള്‍ക്കു സന്ധ്യയ്ക്കു മുന്‍പേ പോകാന്‍ കഴിയുമായിരുന്നില്ല. കാരണം ആ ഞായറാഴ്ച രാത്രി സര്‍വീസില്‍ ആ സഭയില്‍ ഞാന്‍ പ്രസംഗിക്കത്തക്കവണ്ണമാണു പരിപാടി ക്രമീകരിച്ചിരുന്നത്. അതൊരു നല്ല പ്രസംഗമായിരുന്നോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ അതിലെ എന്തോ ഒന്ന് ആ കൊച്ചു വീട്ടുസഭയിലെ അമ്പതോളം പേരെ സ്പര്‍ശിച്ചു. എന്റെ മുമ്പില്‍ ഇരുന്ന പരുക്കന്‍ കരങ്ങളുള്ള കര്‍ഷകരില്‍ പലരും തൂവാലകൊണ്ടു മുഖം മറച്ചു വിങ്ങുന്നതു കാണാമായിരുന്നു. ഞാന്‍ പ്രസംഗം പൂര്‍ത്തിയാക്കി കാറില്‍ കയറി ഫില്‍സ്ബര്‍ഗ്ഗിലെ മലഞ്ചരിവുകള്‍ പിന്നിലാക്കി മടങ്ങിപ്പോകുവാന്‍ മാനസികമായി തയ്യാറെടുക്കുമ്പോഴിതാ യോഗത്തിന്റെ മദ്ധ്യത്തില്‍ പ്രായമുള്ള ഒരു മാന്യവിശ്വാസി എഴുന്നേറ്റുനിന്നു ചോദിക്കുന്നു:

”റവറന്റ് വില്‍ക്കേഴ്‌സണ്‍, നിങ്ങള്‍ വന്നു ഞങ്ങളുടെ പാസ്റ്ററായി ഇരിക്കാമോ?”

അത് അപ്രതീക്ഷിതമായിരുന്നു. എന്നെയും ഭാര്യയെയും ഉള്‍പ്പെടെ എല്ലാവരേയും അത് അത്ഭുതപ്പെടുത്തി. പല ആഴ്ചകളായി നിരവധി സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍നിന്ന് തങ്ങള്‍ക്കുപറ്റിയ ഒരു ഇടയനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലായിരുന്നു ഫില്‍സ്ബര്‍ഗ്ഗിലെ കൊച്ച് അസംബ്ലി ഓഫ് ഗോഡ് സഭ. പക്ഷേ അതിനിടയിലിതാ ഇപ്പോള്‍, പഴയ വിശ്വാസിയായ മിസ്റ്റര്‍ മേയര്‍ കടിഞ്ഞാണ്‍ സ്വയം കൈകളിലേന്തുകയാണ്. യോഗത്തിനുനടുവില്‍ എഴുന്നേറ്റുനിന്ന് ഏകപക്ഷീയമായി എന്നെ അവരുടെ ശുശ്രൂഷകനാകാന്‍ ക്ഷണിക്കുകയാണ്! പക്ഷേ പ്രതിഷേധിക്കുന്ന ആളുകള്‍ക്കു പകരം മിസ്റ്റര്‍ മേയര്‍ കാണുന്നതു തന്റെ ചുറ്റുംനിന്ന് അംഗീകാരസൂചകമായി അവര്‍ തലയാട്ടുന്നതാണ്!

”നിങ്ങള്‍ ഒരു മിനിറ്റു പുറത്തേക്കുനിന്ന് ഇക്കാര്യത്തെക്കുറിച്ചു ഭാര്യയോടു സംസാരിച്ചാലും. ഞങ്ങളും ഉടനെ അങ്ങോട്ടു വരാം”. മിസ്റ്റര്‍ മേയര്‍ എന്നോടു പറഞ്ഞു.

പുറത്ത് ഇരുട്ടില്‍ കാറില്‍ ജെന്‍ നിശ്ശബ്ദയായിരുന്നു. പുറകിലത്തെ സീറ്റില്‍ തന്റെ തൊട്ടിലില്‍ ഡെബി ഉറങ്ങിക്കിടക്കുന്നു. പായ്ക്കു ചെയ്തുവച്ചിരിക്കുന്ന പള്ളവീര്‍ത്ത ഞങ്ങളുടെ സൂട്ട്‌കേസ് സമീപം. ജെന്നിന്റെ മൗനത്തില്‍ പാറ്റകളോടുള്ള നിശ്ശബ്ദമായ ഒരു പ്രതിഷേധം ഉണ്ടായിരുന്നു.

”നമുക്കു സഹായം ആവശ്യമുണ്ട് ജെന്‍” ഞാന്‍ തിടുക്കത്തില്‍ പറഞ്ഞു ”നമുക്കു പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു”.

”ആ പാറ്റകളെക്കുറിച്ചും ചോദിക്കണേ” ജെന്‍.

”തീര്‍ച്ചയായും, ഞാന്‍ അതുതന്നെയാണു ചെയ്യുവാന്‍ പോകുന്നത്”

ഞാന്‍ തലവണക്കി. ദൈവത്തിന്റെ ഹിതം ഒരു അടയാളത്തിലൂടെ മനസ്സിലാക്കുവാനുള്ള ഒരു പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ആ സഭാഹാളിനു പുറത്തെ ഇരുട്ടില്‍ ഞാന്‍ തയ്യാറായി. ‘ദൈവത്തിന്റെ മുന്‍പാകെ ഒരു തോല്‍ ഇടുന്ന പരീക്ഷയാ’ണത്. ഗിദയോന്‍ തന്റെ ജീവിതം സംബന്ധിച്ച ദൈവഹിതം അറിയാനായി തോല്‍ ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തിയല്ലോ! തറയില്‍ വിരിച്ച ആട്ടിന്‍തോല്‍ മാത്രം ഉണങ്ങിയിരിക്കുകയും തറ മഞ്ഞിനാല്‍ നനഞ്ഞിരിക്കുകയും വേണമെന്ന് അവന്‍ ദൈവത്തോട് ആവശ്യപ്പെട്ടു. ആ അടയാളം അതുപോലെ അനുവദിച്ച് ദൈവം അവനു തന്റെ ഹിതം സംബന്ധിച്ച ഉറപ്പുനല്‍കി. അത് ഓര്‍ത്തുകൊണ്ട് ഞാന്‍ കാറിലിരുന്ന് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.

”കര്‍ത്താവേ, ഞാന്‍ അങ്ങയുടെ മുന്‍പാകെ ഇപ്പോള്‍ ഒരു തോല്‍ ഇടുന്നു. അവിടുത്തെ ഹിതം എന്തെന്നു കാണിച്ചു തന്നാല്‍ ഞങ്ങള്‍ അതു ചെയ്യുവാന്‍ തയ്യാറാണ്. കര്‍ത്താവേ, ഞങ്ങള്‍ ഫില്‍സ്ബര്‍ഗ്ഗില്‍ നില്‌ക്കേണ്ടത് അവിടുത്തെ ഹിതമാണെങ്കില്‍ കമ്മിറ്റി ഏകകണ്ഠമായി ഞങ്ങളെ തിരഞ്ഞെടുക്കണം. അതുപോലെ പഴ്‌സനേജ് അവരുടെ ചെലവില്‍ അറ്റകുറ്റപ്പണി ചെയ്തു നല്ല ഒരു സ്റ്റൗവും ഭേദപ്പെട്ട ഒരു ഫ്രിഡ്ജും…”

അപ്പോഴേക്കും സഭാഹാളിന്റെ മുന്‍വശത്തെ കതകു തുറന്നു കമ്മിറ്റിയംഗങ്ങള്‍ പുറത്തേക്കു വരുന്ന ശബ്ദം. ഇനി നേരമില്ല. അതുകൊണ്ട് ജെന്‍ തിടുക്കത്തില്‍ എന്റെ പ്രാര്‍ത്ഥനയില്‍ ഇങ്ങനെ പങ്കുചേര്‍ന്നു:

”അതുപോലെ കര്‍ത്താവേ, അവരു തന്നെ മുന്‍കൈയെടുത്തു പാറ്റകളെ ഓടിക്കുകയും വേണം.”

കമ്മിറ്റിയംഗങ്ങളോടൊപ്പം മുഴുവന്‍ സഭാംഗങ്ങളും പുറത്തുവന്നു ഞങ്ങളുടെ കാറിനുചുറ്റും കൂടി. ഞാനും ജെന്നും പുറത്തിറങ്ങിനിന്നു. മിസ്റ്റര്‍ മേയര്‍ മുരടനക്കി സംസാരിച്ചു തുടങ്ങിയപ്പോള്‍ ഇരുട്ടത്തു ജെന്‍ എന്റെ കൈ ഞെരിച്ചു.

”റവറന്റ് ആന്‍ഡ് മിസ്സിസ് വില്‍ക്കേഴ്‌സണ്‍” അദ്ദേഹം ഒരു നിമിഷം നിര്‍ത്തി വീണ്ടും ആരംഭിച്ചു ”സഹോദരന്‍ ഡേവിഡ്, സഹോദരി ജെന്‍, ഞങ്ങള്‍ ഒരു വോട്ടെടുത്തു. നിങ്ങള്‍ ഞങ്ങളുടെ പാസ്റ്ററായി വരണമെന്നാണു ഞങ്ങളുടെ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായം. നിങ്ങള്‍ വരുവാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ അറ്റുകുറ്റപ്പണിചെയ്ത് ഒരു പുതിയ സ്റ്റൗവും മറ്റു സാധനങ്ങളുമായി പാഴ്‌സനേജ് ക്രമീകരിക്കും. അതുപോലെ സഹോദരി വില്യംസ് പറയുകയായിരുന്നു ഈ പ്രദേശമെല്ലാം ഒരു പുകയ്ക്കണമെന്ന്…”

”അതേയതേ, എന്നാലേ പാറ്റകളേയും കൂറകളേയും പായിക്കാന്‍ കഴിയൂ” സഹോദരി വില്യംസുതന്നെ ജെന്നിനു നേരേ തിരിഞ്ഞു കൂട്ടിച്ചേര്‍ത്തു.

സഭാഹാളിന്റെ തുറന്നുകിടന്ന വാതിലിലൂടെ പ്രകാശം പുറത്തേക്കു പാളി വീഴുന്നുണ്ടായിരുന്നു. ആ വെളിച്ചത്തില്‍ ഞാന്‍ ജെന്നിനു നേരേ നോക്കി. അവളുടെ കവിളില്‍ കണ്ണീരിന്റെ തിളക്കം. വാസ്തവത്തില്‍ ജെന്‍ കരയുകയായിരുന്നു. ഒരോരുത്തര്‍ക്കും കൈകൊടുത്ത് ഒടുവില്‍ ഹോട്ടല്‍മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ ജെന്‍ പറഞ്ഞു അവള്‍ അങ്ങേയറ്റം സന്തുഷ്ടയാണെന്ന്.

അതെ. ഫില്‍സ്ബര്‍ഗ്ഗില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരായിരുന്നു. നാട്ടിന്‍പുറത്തുകാരന്‍ ഉപദേശിയുടെ ജീവിതം എനിക്കു നന്നേ ഇണങ്ങുമായിരുന്നു. ഇടവകയിലുള്ളവരില്‍ ഭൂരിപക്ഷവും ഒന്നുകില്‍ കര്‍ഷകര്‍. അല്ലെങ്കില്‍ കല്‍ക്കരിപണിക്കാര്‍. ദൈവത്തെ ഭയപ്പെടുന്നവരും സത്യസന്ധരും ഔദാര്യമനസ്‌ക്കരുമായിരുന്നു അവര്‍. ദശാംശമായി അവര്‍ മുട്ടയും പാലും വെണ്ണയും ഇറച്ചിയുമൊക്കെ കൊണ്ടുവന്നു. ക്രിയാത്മകവീക്ഷണമുള്ളവരും സന്തുഷ്ടരുമായ മനുഷ്യര്‍. ആദരവുതോന്നുന്ന, അവരില്‍നിന്നു പഠിക്കാന്‍ കഴിയുന്ന, ആളുകള്‍.

ഞങ്ങള്‍ അവിടെ ചെന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പട്ടണത്തിന്റെ ഒരു ഓരത്ത് പഴയ ഒരു ബേസ്‌ബോള്‍ കളിക്കളം വിലയ്ക്കുവാങ്ങി. അവിടെ ആഗ്രഹിച്ചതുപോലെ ഒരു സഭാഹാള്‍ പണിതീര്‍ത്തു.

തൊട്ടടുത്തു പാഴ്‌സനേജ്. ജെന്നായിരുന്നു അവിടുത്തെ വീട്ടമ്മ. അഞ്ചു മുറികളുള്ള മനോഹരമായ പിങ്കുനിറത്തില്‍ ഒരു കൊച്ചു ബംഗ്ലാവ്. വീടിന്റെ ഒരു ഭാഗത്ത് കുന്നുകളുടെ കാഴ്ച. മറുവശത്ത് പള്ളിയുടെ മുഖവാരത്തിലെ കുരിശിന്റെ ദൃശ്യം.

ഫില്‍സ്ബര്‍ഗ്ഗില്‍ ഞാനും ജെന്നും കഠിനമായി പണിയെടുത്തു. ഫലം 1958 ലെ പുതുവത്സരദിവസം പള്ളിയില്‍ 250 പേര്‍ കൂടിവരാനുണ്ടായിരുന്നു; ഞങ്ങളുടെ ഫില്‍സ്ബര്‍ഗ്ഗില്‍ ജനിച്ച മകള്‍ ബോണിയുള്‍പ്പെടെ.

എന്നാല്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. ആത്മീയമായ ഒരസംതൃപ്തി എനിക്കു തോന്നുവാന്‍ തുടങ്ങി. മലമുകളിലെ അഞ്ചേക്കര്‍ സ്ഥലത്തിന്റെ ഒത്ത മദ്ധ്യത്തില്‍ നില്‍ക്കുന്ന മനോഹരമായ പള്ളിക്കോ, സഭയുടെ കനത്തുവരുന്ന മിഷനറി ബജറ്റിനോ ഒന്നും ആ അസംതൃപ്തി കെടുത്തിക്കളയുവാന്‍ കഴിഞ്ഞില്ല. ആളുകള്‍ അവരുടെ ജീവിതത്തിലെ പ്രധാന തീയതികള്‍ ഓര്‍ത്തിരിക്കുന്നതുപോലെ 1958 ഫെബ്രുവരി ഒന്‍പത് രാത്രി ഞാന്‍ ഇന്നും വ്യക്തമായി ഓര്‍ക്കുന്നു – അന്നാണ് ഞാനെന്റെ ടെലിവിഷന്‍സെറ്റു വില്ക്കാന്‍ തീരുമാനിച്ചത്.

രാത്രി വളരെ വൈകിയിരുന്നു. ജെന്നും കുഞ്ഞുങ്ങളും ഉറക്കമായി. ഞാന്‍ ടി.വിയുടെ മുമ്പിലിരുന്നു ‘ലേറ്റ്‌ഷോ’ കാണുകയാണ്. അതില്‍ ഒരു പരിപാടിയുടെ ഭാഗമായി വിലകൂടിയ വേഷംധരിച്ചു കുറെ പെണ്‍കുട്ടികള്‍ സ്‌ക്രീനില്‍ നൃത്തം ചെയ്തു പോകുന്നതിന്റെ ഒരു ദൃശ്യം. ഇതെല്ലാം എത്ര വിരസമാണെന്നു പൊടുന്നനെ ഞാന്‍ ഓര്‍ത്തു.

”ഡേവിഡ്, നീ കിഴവനാവുകയാണ്” ഞാന്‍ എനിക്കു തന്നെ മുന്നറിയിപ്പുനല്‍കി.

എന്നാല്‍ എത്ര ശ്രമിച്ചിട്ടും നൃത്തക്കാരിയായ ഒരു പെണ്‍കുട്ടിയെ – ആരാണവള്‍? – കേന്ദ്രീകരിച്ചുള്ള ആ പരിപാടിയുടെ കഥാതന്തു എനിക്കോര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.

വിരസതയോടെ ഞാന്‍ എഴുന്നേറ്റ് ടി.വി. ഓഫാക്കി. സ്‌ക്രീനിന്റെ മദ്ധ്യത്തില്‍ പെണ്‍കുട്ടികള്‍ ഒരു പൊട്ടുപോലെ അപ്രത്യക്ഷരായി. ലിവിങ്‌റൂം വിട്ട് ഞാന്‍ ഓഫീസ് മുറിയിലേക്കു പോയി. അവിടെ ബ്രൗണ്‍ തുകലിട്ട എന്റെ ചാരുകസേരയില്‍ ഞാന്‍ അമര്‍ന്നു.

”എത്രനേരമാണ് ഞാന്‍ ഓരോ രാത്രിയും ടി.വി.ക്കു മുമ്പില്‍ ചെലവഴിക്കുന്നത്!” ഞാന്‍ അത്ഭുതപ്പെട്ടു.” ഏറ്റവും കുറഞ്ഞത് രണ്ടുമണിക്കൂര്‍ വീതം. ഞാനീ ടി.വി.സെറ്റു വിറ്റ് ആ സമയം പ്രാര്‍ത്ഥിക്കാനെടുത്താല്‍ കര്‍ത്താവേ എന്താണു സംഭവിക്കുക!” വീട്ടില്‍ ടി.വി. കാണുന്ന ഒരേ ഒരാള്‍ ഞാനാണ്.

ഓരോ രാത്രിയും ഈ രണ്ടു മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കായി ചെലവഴിച്ചാല്‍ എന്തു സംഭവിക്കും? അതൊരു ഗംഭീര ആശയമായിരുന്നു. ടി.വി.യ്ക്കു പകരം പ്രാര്‍ത്ഥന.

അപ്പോള്‍ തന്നെ എതിര്‍ന്യായങ്ങളും മനസ്സില്‍ തോന്നിത്തുടങ്ങി. രാത്രികളില്‍ ഞാന്‍ ക്ഷീണിതനായിരിക്കും. എനിക്ക് വിശ്രമവും വൈവിദ്ധ്യവും ആവശ്യമാണ്. ടി.വി. ഞങ്ങളുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ആളുകള്‍ കാണുന്നതും സംസാരിക്കുന്നതും എന്തിനെപ്പറ്റിയാണെന്ന് ഒരു ശുശ്രൂഷകന്‍ അറിയാതിരിക്കുന്നതും ശരിയല്ല.

ഞാന്‍ കസേരയില്‍നിന്നെഴുന്നേറ്റു ലൈറ്റു കെടുത്തി. ജനാലയ്ക്കല്‍ ചെന്ന് ചന്ദ്രികയില്‍ കുളിച്ചു നില്ക്കുന്ന മലകളെ നോക്കിനിന്നു. പെട്ടെന്ന് ഞാന്‍ ദൈവമുന്‍പാകെ മറ്റൊരു ‘തോല്‍ ഇടാന്‍’ തീരുമാനിച്ചു. എന്റെ ജീവിതത്തെതന്നെ പാടേ മാറ്റിമറിച്ച ഒന്ന്. അതു ദൈവത്തിനു കൂടുതല്‍ പ്രയാസമുള്ളതാക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം വാസ്തവത്തില്‍ ടി.വി. കൈവിട്ടുകളയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നില്ലല്ലോ.

”യേശുവേ” ഞാന്‍ പറഞ്ഞു ”ഈ കാര്യം തീരുമാനിക്കുന്നതില്‍ എനിക്കു സഹായം ആവശ്യമാണ്. അതുകൊണ്ട് ഞാനിതാണു ചോദിക്കുന്നത് – ടി.വി. വില്ക്കുന്നതു സംബന്ധിച്ച് ഞാന്‍ പത്രത്തില്‍ ഒരു പരസ്യം കൊടുക്കും. കര്‍ത്താവേ, അവിടുന്നു തന്നെയാണ് ഈ ആശയത്തിനു പിന്നിലെങ്കില്‍ ഉടനെ തന്നെ ഒരാവശ്യക്കാരന്‍ വരണം. പത്രം രാവിലെ തെരുവിലിറങ്ങി ഒരു മണിക്കൂറിനുള്ളില്‍, അല്ല അരമണിക്കൂറിനുള്ളില്‍, ഒരാള്‍ വരട്ടെ.”

രാവിലെ തന്നെ ഞാന്‍ വിവരം ജെന്നിനോടു പറഞ്ഞു. അവള്‍ക്കു വലിയ മതിപ്പു തോന്നിയില്ല. ”അരമണിക്കൂറോ? കേട്ടിട്ട് എനിക്കു തോന്നുന്നതു മിസ്റ്റര്‍ ഡേവ് വില്‍ക്കേഴ്‌സണ് സത്യത്തില്‍ ഈ പ്രാര്‍ത്ഥനാപരിപാടിയില്‍ വലിയ താത്പര്യമില്ലെന്നാണ്.” ജെന്നിന്റെ പ്രതികരണം.

എങ്കിലും പിറ്റേന്നു ഞാന്‍ പത്രത്തില്‍ പരസ്യം കൊടുക്കുക തന്നെ ചെയ്തു. പത്രത്തില്‍ പരസ്യം വന്ന ദിവസം രാവിലെ രസകരമായ ഒരു ‘നാടക’മാണു ഞങ്ങളുടെ ലിവിങ് റൂമില്‍ അരങ്ങേറിയത്.

ഞാന്‍ സോഫായില്‍ ഇരിക്കുന്നു. ഒരു വശത്തു ടി.വി. എന്നെ നോക്കിയിരിക്കുന്നു. മറുവശത്ത് ജെന്നും കുട്ടികളും എന്റെ നേരേ നോക്കിയിരിക്കുന്നു. എന്റെ നോട്ടം ടെലിഫോണിനടുത്തുള്ള അലാം ക്ലോക്കിലേക്കാണ്.

അരമണിക്കൂറില്‍ ഇരുപതു മിനിറ്റു കടന്നുപോയി.

”ജെന്‍, നീ പറഞ്ഞതാ ശരിയെന്നു തോന്നുന്നു” ഞാന്‍ പറഞ്ഞു തുടങ്ങി ”സത്യത്തില്‍ എനിക്കു ടി.വി. വില്ക്കാന്‍ വല്യ ആഗ്രഹമൊന്നും……”

പൊടുന്നനെ ടെലിഫോണ്‍ മണി മുഴങ്ങി.

ജെന്നിനെ നോക്കിക്കൊണ്ടു ഞാന്‍ സാവധാനം റിസീവറെടുത്തു.

”നിങ്ങള്‍ക്കൊരു ടി.വി. വില്ക്കാനുണ്ട്?” ഒരു പുരുഷശബ്ദം. ”അതെ, ആര്‍സിഎ ടി.വിയാണ്. പത്തൊന്‍പതിഞ്ച് സ്‌ക്രീന്‍. രണ്ടുവര്‍ഷം പഴക്കം.”

”എത്രയാണ് അതിനു നിങ്ങള്‍ക്കു വേണ്ടത്?”

സത്യത്തില്‍ വിലയെപ്പറ്റി ഞാന്‍ ആ നിമിഷംവരെ ആലോചിച്ചിരുന്നില്ല. അതുകൊണ്ട് പെട്ടെന്നു ഞാന്‍ പറഞ്ഞു ”നൂറു ഡോളര്‍”.

”ഞാനെടുത്തോളം”അങ്ങനെയായിരുന്നു മറുപടി.

”നിങ്ങള്‍ക്കതൊന്നു കാണുക പോലും വേണ്ടേ?”

”വേണ്ട. അതൊന്നു റെഡിയാക്കി വച്ചേര്. പതിനഞ്ചുമിനിറ്റിനകം ഞാന്‍ പണവുമായി വരാം.”

അതിനുശേഷം ഒരിക്കലും എന്റെ ജീവിതം പഴയതുപോലെയായിരുന്നില്ല. ഓരോ രാത്രിയും അര്‍ദ്ധരാത്രിയോടെ ടി.വി. ഓണ്‍ ചെയ്യുന്നതിനു പകരം ഞാന്‍ ഓഫീസ് റൂമില്‍ കടന്നു വാതില്‍ ചാരി പ്രാര്‍ത്ഥിക്കാനാരംഭിക്കും. ആദ്യമൊക്കെ സമയം ഇഴഞ്ഞുനീങ്ങുകയാണെന്നു തോന്നി. ഞാന്‍ അസ്വസ്ഥനായി. പക്ഷേ പിന്നീട് ക്രമീകൃതമായ ബൈബിള്‍ വായന എങ്ങനെ പ്രാര്‍ത്ഥനയുടെ ഭാഗമാക്കി മാറ്റാമെന്നു ഞാന്‍ കണ്ടെത്തി. മുമ്പ് ഞാന്‍ ബൈബിള്‍ മുഴുവനായി വായിച്ചിരുന്നില്ല. അതുപോലെ പ്രാര്‍ത്ഥനയില്‍ അപേക്ഷയും സ്തുതിയും സന്തുലിതമായി കൊണ്ടുപോകാനും ഞാന്‍ പഠിച്ചു. ഒരു മുഴുവന്‍ മണിക്കൂര്‍ നന്ദി പറയുന്നത് എത്ര അനുഗൃഹീതമായ അനുഭവമാണ്! ജീവിതത്തിനു മുഴുവന്‍ ഒരു പുതിയ കാഴ്ചപ്പാടു കൈവന്നതുപോലെ.

ഇത്തരം ഒരു രാത്രി പ്രാര്‍ത്ഥനയ്ക്കിടയിലാണു ഞാന്‍ തുടക്കത്തില്‍ വിവരിച്ചതുപോലെ ലൈഫ് മാസിക മറിച്ചു നോക്കാനിടയായത്.

ആ രാത്രി മുഴുവന്‍ എനിക്കൊരു അസാധാരണത്വം തോന്നിയിരുന്നു. ജെന്നും കുഞ്ഞുങ്ങളും മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പിറ്റ്‌സ്ബര്‍ഗ്ഗില്‍ പോയിരുന്നു. വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക്. ദീര്‍ഘനേരം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. ദൈവത്തോടു കൂടുതല്‍ അടുത്തിരിക്കുന്നതുപോലെ തോന്നി. അതേസമയം വ്യക്തമല്ലാത്ത വലിയൊരു സങ്കടവും മനസ്സിലുണ്ടായിരുന്നു. പെട്ടെന്ന് ഒരു ഭാരം തോന്നിയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് സ്റ്റഡിറൂമിലെ ലൈറ്റു തെളിച്ചു. എന്തോ ഒരു ആജ്ഞ ലഭിച്ചതുപോലെ. എന്നാല്‍ അതെന്താണെന്നു മനസ്സിലാക്കാനും കഴിഞ്ഞില്ല.

”കര്‍ത്താവേ, അവിടുന്ന് എന്താണെന്നോട് പറയുന്നത്?”

എനിക്കെന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാനായി ഞാന്‍ മുറിയില്‍ വെറുതെ ചുറ്റിത്തിരിഞ്ഞു. എന്റെ മേശപ്പുറത്തു ലൈഫ് മാസികയുടെ ഒരു പ്രതി കിടപ്പുണ്ടായിരുന്നു. ഞാന്‍ അതെടുക്കാനായി കൈ നീട്ടി. പക്ഷേ പൊടുന്നനെ ഞാന്‍ എന്നെത്തന്നെ വിലക്കി – ‘ഇല്ല’ ഞാന്‍ ഈ കെണിയില്‍ വീഴുകയില്ല; പ്രാര്‍ത്ഥിക്കേണ്ട സമയത്തു മാസിക വായിക്കുകയോ?’

ഞാന്‍ പിന്നേയും മുറിയില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി. ഓരോ വട്ടവും മേശയുടെ അടുത്തെത്തുമ്പോള്‍ എന്റെ ശ്രദ്ധ പിന്നേയും മാസികയില്‍ ഉടക്കും.

”കര്‍ത്താവേ, ഞാന്‍ കാണണമെന്ന് അവിടുന്നാഗ്രഹിക്കുന്ന എന്തെങ്കിലും അതിലുണ്ടോ?” ഞാന്‍ അറിയാതെ ഉച്ചത്തില്‍ ചോദിച്ചുപോയി. എന്റെ സ്വരം ഒഴിഞ്ഞ വീട്ടില്‍ മുഴങ്ങി.

ഞാന്‍ എന്റെ ബ്രൗണ്‍ തുകല്‍ ചാരുകസേരയില്‍ ഇരുന്ന് വെമ്പുന്ന ഹൃദയത്തോടെ മാസിക എടുത്തു. എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറത്തുള്ള എന്തോ ഒന്നിന്റെ അരികിലെത്തിയതുപോലെ ഞാന്‍ ആ മാസിക തുറന്നു. ഒരു നിമിഷം കഴിഞ്ഞപ്പോള്‍ ഞാന്‍ ഏഴ് ആണ്‍കുട്ടികളുടെ രേഖാചിത്രത്തില്‍ നോക്കിയിരിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുകയാണ്!

അടുത്ത രാത്രി സഭയിലെ ബുധനാഴ്ചപ്രാര്‍ത്ഥനയുടെ സമയമായിരുന്നു. അന്ന്, എന്റെ പന്ത്രണ്ടു മുതല്‍ രണ്ടുവരെയുള്ള പ്രാര്‍ത്ഥനാപരീക്ഷണത്തെക്കുറിച്ചും അതിനിടയില്‍ ലഭിച്ച അസാധാരണ നിയോഗത്തെക്കുറിച്ചും സഭാംഗങ്ങളോടു തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു.

ബുധനാഴ്ച രാത്രി തണുത്ത, ശീതം പെയ്യുന്ന, ഒരു മഞ്ഞുകാല സന്ധ്യയായിരുന്നു. അധികം പേരൊന്നും യോഗത്തിനുണ്ടായിരുന്നില്ല. മഞ്ഞുകാറ്റിനെ പേടിച്ചായിരിക്കും കര്‍ഷകര്‍ വരാതിരുന്നതെന്നു ഞാന്‍ കരുതി. പട്ടണത്തില്‍നിന്നു വന്ന രണ്ടുഡസനോളം വിശ്വാസികളാകട്ടെ പ്രതികൂലമായ കാലാവസ്ഥമൂലം താമസിച്ചാണു വന്നത്. വന്നവര്‍ പുറകിലത്തെ ഒറ്റപ്പെട്ട ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഏതു പ്രസംഗകനെ സംബന്ധിച്ചും ഇതൊരു ചീത്തലക്ഷണമാണ് – ‘തണുത്ത’ ഒരുപറ്റം വിശ്വാസികളോടാണു സംസാരിക്കേണ്ടതെന്നര്‍ത്ഥം.

ആ രാത്രി ഞാനും ഒരു പ്രസംഗം നടത്താന്‍ ഒരുമ്പെട്ടില്ല. ഞാന്‍ എഴുന്നേറ്റപ്പോള്‍ ‘എനിക്കു ഒരു കാര്യം കാണിക്കാനുള്ളതുകൊണ്ട്’ എല്ലാവരും മുന്നോട്ട് അടുത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ലൈഫ് മാസിക തുറന്ന് എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ പിടിച്ചു.

”ഈ കുട്ടികളുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കുക” എന്ന മുഖവുരയോടെ, ഞാന്‍ ഈ ചിത്രംകണ്ടു കരഞ്ഞുപോയതും ഈ കുട്ടികളെ സഹായിക്കാനായി ഞാന്‍ തന്നെ ന്യൂയോര്‍ക്കിലേക്കു പോകണമെന്ന് എനിക്കു വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതും ഞാന്‍ പറഞ്ഞു. എന്റെ സഭാംഗങ്ങള്‍ വികാരപ്രകടനങ്ങളൊന്നുംകൂടാതെ കല്ലുപോലെ നിര്‍വികാരമായി എന്നെ നോക്കിയിരുന്നു. എനിക്കവരെ ‘സ്പര്‍ശിക്കുവാന്‍’ കഴിഞ്ഞില്ല. കാരണം വ്യക്തം: ആരുടേയും സ്വാഭാവികമായ പ്രതികരണം ഈ കുട്ടികളോടുള്ള വെറുപ്പാണ്; സഹതാപമല്ല. എന്നാല്‍ എന്റെ പ്രതികരണം മാത്രം വ്യത്യസ്തമായതിന്റെ കാരണം എനിക്കു മനസ്സിലായില്ല.

അപ്പോള്‍ ഒരു അത്ഭുതകരമായ കാര്യം നടന്നു. ഞാന്‍ ന്യൂയോര്‍ക്കില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ എന്റെ കൈയില്‍ അതിനു പണമില്ലെന്നും ഞാന്‍ പെട്ടെന്ന് എന്റെ സഭാംഗങ്ങളോടു തുറന്നു പറഞ്ഞു. കുറച്ചുപേരേ അന്നു യോഗത്തിനു വന്നുള്ളൂവെന്നതും അവര്‍ക്കെല്ലാം ഞാന്‍ പറഞ്ഞതു വേണ്ടപോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നതും അങ്ങനെയിരിക്കെത്തന്നെ അവരെല്ലാം മുന്നോട്ടു വന്ന് നിശ്ശബ്ദരായി തങ്ങളുടെ സ്‌തോത്രകാഴ്ച മേശമേല്‍ വച്ചു. അതെണ്ണിയപ്പോള്‍ എഴുപത്തഞ്ചു ഡോളര്‍. ന്യൂയോര്‍ക്കു നഗരത്തിലേക്കു കാറില്‍ പോയി മടങ്ങിവരുവാനുള്ള കൃത്യം തുക!

പിറ്റേന്ന്, വ്യാഴാഴ്ച, തന്നെ പോകുവാന്‍ ഞാന്‍ തീരുമാനിച്ചു. ജെന്നിനെ ടെലിഫോണില്‍ വിളിച്ചു വിവരം ഞാന്‍ വിശദീകരിച്ചു. എനിക്കതു വേണ്ടവിധത്തില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞെന്നു തോന്നുന്നില്ല.

ഒറ്റക്കാര്യമേ ജെന്‍ ചോദിച്ചുള്ളൂ. ”പരിശുദ്ധാത്മാവാണു നിങ്ങളെ നടത്തുന്നതെന്ന് യഥാര്‍ത്ഥത്തില്‍ ബോധ്യമുണ്ടോ?”

”ഉണ്ടു പൊന്നേ, തീര്‍ച്ചയായും.”

”ശരി എങ്കില്‍ ഉണങ്ങിയ നല്ല കുറച്ചു സോക്‌സുകള്‍ എടുക്കാന്‍ ഓര്‍ക്കണേ.”

വ്യാഴാഴ്ച പുലര്‍ച്ചെ സഭയിലെ യൂത്ത് ഡയറക്ടര്‍ മില്‍സ് ഹോവറും ഞാനും എന്റെ പഴയ കാറില്‍ യാത്ര പുറപ്പെട്ടു. ഞങ്ങള്‍ പോകുന്നത് കാണാന്‍ ആരും വന്നില്ല. ആ യാത്രയെപ്പറ്റി പൊതുവേയുള്ള ഉത്സാഹമില്ലായ്മയുടെ മറ്റൊരു തെളിവ്! ഈ ഉത്സാഹമില്ലായ്മ മറ്റുള്ളവരെ സംബന്ധിച്ചു മാത്രമായിരുന്നില്ല. എനിക്കുപോലും അത്ര വലിയ ഉത്സാഹം തോന്നിയില്ല. ലൈഫ് മാസികയില്‍നിന്നു ചീന്തിയെടുത്ത ഒരു പേജും പോക്കറ്റിലിട്ട് ഞാനെന്തിനാണ് ന്യൂയോര്‍ക്കിലേക്കിപ്പോള്‍ പോകുന്നതെന്ന് ഞാന്‍ എന്നോടു തന്നെ പലവട്ടം ചോദിച്ചു. ഈ കുട്ടികളുടെ മുഖം ഇപ്പോഴും എന്നെ അസ്വസ്ഥതപ്പെടുത്തുന്നതെന്താണെന്നും ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു.

ഞങ്ങള്‍ വേഗത്തില്‍ വണ്ടിയോടിച്ചു പോകുന്നതിനിടയില്‍ ഒരു ഘട്ടത്തില്‍ ഞാന്‍ സ്വയം സമ്മതിച്ചു: ”മില്‍സ്, എനിക്കു പേടിയാകുന്നു.”

”പേടിയോ?”

”ഞാന്‍ എന്തെങ്കിലും മടയത്തരമാണോ ചെയ്യുന്നതെന്ന പേടി. ഇതു സത്യത്തില്‍ ദൈവത്തിന്റെ നടത്തിപ്പാണെന്നും എന്റെതന്നെ വിചിത്രമായ ഒരാശയമല്ലെന്നും ഉറപ്പാക്കാന്‍ എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.”

നിശ്ശബ്ദമായി ഞങ്ങള്‍ അല്പനേരം കാറോടിച്ചു.

”മില്‍സ്!”

”ങേ?”

ഞാന്‍ എന്റെ നോട്ടം നേരേ മുന്‍പോട്ടാക്കി. സത്യത്തില്‍ അദ്ദേഹത്തിന്റെ നോട്ടത്തെ നേരിടാന്‍ എനിക്കു മടിയായിരുന്നു.

”താങ്കള്‍ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമോ? ബൈബിളെടുത്ത് വെറുതെ ഒരു ഭാഗം മറിച്ച് അവിടെ വിരല്‍ വച്ച് ആ ഭാഗം എന്നെ ഒന്നു വായിച്ചു കേള്‍പ്പിക്കുക.”

മില്‍സ് പെട്ടെന്നു തലതിരിച്ചെന്നെ നോക്കി. ഞാന്‍ എന്തോ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു കുറ്റപ്പെടുത്തുന്ന വിധം. എങ്കിലും അദ്ദേഹം പറഞ്ഞതു ചെയ്തു. കൈയെത്തി പുറകിലത്തെ സീറ്റില്‍നിന്ന് അദ്ദേഹം തന്റെ ബൈബിളെടുത്തു. ഞാന്‍ എന്റെ കണ്‍കോണിലൂടെ നോക്കിയപ്പോള്‍ അദ്ദേഹം തല പുറകോട്ടു ചരിച്ച് ബൈബിള്‍ തുറന്ന് ഒരു പേജില്‍ നിര്‍ണയത്തോടെ വിരല്‍ വയ്ക്കുന്നു.

അദ്ദേഹം ആ ഭാഗം ആദ്യം സ്വയം വായിച്ചു. പിന്നെ തലതിരിച്ച് എന്നെ നോക്കി. ഒന്നും മിണ്ടുന്നില്ല.
”അപ്പോള്‍?” ഞാന്‍ ചോദിച്ചു.

ആ ഭാഗം 126-ാം സങ്കീര്‍ത്തനത്തിന്റെ അഞ്ചും ആറും വാക്യങ്ങളായിരുന്നു.

മില്‍സ് മെല്ലെ വായിച്ചു ”കണ്ണുനീരോടെ വിതയ്ക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചും കൊണ്ടു നടക്കുന്നു. കറ്റചുമന്നും ആര്‍ത്തുംകൊണ്ടു വരുന്നു.”

ന്യൂയോര്‍ക്ക് ലക്ഷ്യമാക്കി വണ്ടിയോടിക്കുമ്പോള്‍ ഈ വചനം ഞങ്ങളെ വളരെ ഉത്സാഹിപ്പിച്ചു. അതപ്പോള്‍ ലഭിച്ചതു നന്നായി. കാരണം പിന്നീടു വളരെ, വളരെ സമയത്തേക്കു വേണ്ടി ഞങ്ങള്‍ക്കു ലഭിച്ച ഒടുവിലത്തെ ഉത്സാഹത്തിന്റെ ഒരേ ഒരു വചനമായിരുന്നു അത്.

അദ്ധ്യായം രണ്ട്


ന്യൂ ജേഴ്‌സി ടോൾ റോഡിനെ ജോര്‍ജ് വാഷിങ്ടണ്‍ പാലവുമായി ബന്ധിപ്പിക്കുന്ന 46-ാം റൂട്ടിലൂടെ ഞങ്ങള്‍ ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് എത്തി. ഇനി എന്ത്? പാലം കടന്നു നഗരത്തില്‍ പ്രവേശിച്ചാല്‍ ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നത്? എനിക്കറിഞ്ഞുകൂടാ.

പെട്രോളടിക്കാനായി ഞങ്ങള്‍ പാലത്തിന്റെ ഇക്കരെ ഒരു പമ്പില്‍ കാറു നിര്‍ത്തി. മില്‍സിനെ കാറില്‍ ഇരുത്തിയിട്ട് ലൈഫ്മാസികയുടെ കീറിയെടുത്ത പേജുമായി ഞാന്‍ അടുത്തുകണ്ട ടെലിഫോണ്‍ബൂത്തില്‍ കയറി. അതില്‍ പരാമര്‍ശിച്ചിരിക്കുന്ന, കുട്ടികളുടെ കേസുകേള്‍ക്കുന്ന, ന്യായാധിപനെ ഫോണില്‍ ബന്ധപ്പെടാനായിരുന്നു എന്റെ ശ്രമം. ഒരു വിധത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസുമായി ഫോണില്‍ ബന്ധപ്പെട്ടു. ദിവ്യമായ ഒരു നിയോഗവുമായി വന്നിരിക്കുന്ന ബഹുമാന്യനായ ഒരു പാസ്റ്ററാണു ഞാന്‍ എന്ന ധാരണ നല്‍കത്തക്കവണ്ണമായിരുന്നു എന്റെ സംസാരം. പക്ഷേ മറുതലയ്ക്കല്‍ അവര്‍ക്ക് വലിയ മതിപ്പുതോന്നിയില്ല.

അവിടെനിന്നുള്ള മറുപടി: ”ഈ കേസു സംബന്ധിച്ച് ജഡ്ജി ഒരുവിധത്തിലുള്ള ഇടപെടലിനും തയ്യാറല്ല. ഗുഡ്‌ഡേ, സര്‍” ഫോണ്‍ വച്ചുകളഞ്ഞു.

ഫോണ്‍ബൂത്തില്‍ നിന്നിറങ്ങി, ഓയില്‍ കന്നാസുകള്‍ പിരമിഡുപോലെ അടുക്കിവച്ചിരിക്കുന്ന പെട്രോള്‍ പമ്പിന്റെ മൂലയില്‍ നില്ക്കുമ്പോള്‍ ഞാന്‍ എന്റെ ദൗത്യത്തെക്കുറിച്ചു വീണ്ടും ചിന്തിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വീട്ടില്‍ നിന്ന് 350 മൈല്‍ അകലെയാണ്. നേരം ഇരുട്ടിത്തുടങ്ങി. ക്ഷീണം, നിരാശ, നേരിയ ഭയം എന്നിവയെല്ലാം എന്റെമേല്‍ പിടിമുറുക്കാന്‍ തുടങ്ങി. എനിക്കു വലിയ ഏകാന്തത തോന്നി. പമ്പിലെ നിയോണ്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ തിരസ്‌ക്കാരത്തിന്റെ കയ്പുനീര്‍കുടിച്ചിറക്കി തനിയേ നില്ക്കുമ്പോള്‍, എന്റെ പര്‍വ്വതപട്ടണത്തിലെ സുരക്ഷിതത്വത്തില്‍വച്ച് എനിക്കു ലഭിച്ച നിയോഗം അത്രത്തോളം തൃപ്തികരമായി തോന്നുന്നില്ല.

”ഹേയ്, ഡേവി” മില്‍സിന്റെ സ്വരം ”വണ്ടിയെടുക്ക്. നാം പെട്രോള്‍ പമ്പില്‍ ബ്ലോക്കുണ്ടാക്കുകയാണ്”.

ഞങ്ങള്‍ വീണ്ടും ഹൈവേയിലേക്കിറങ്ങി. ഉടനെതന്നെ വാഹനങ്ങളുടെ ഒഴുക്കില്‍ ഞങ്ങളും പെട്ടു. ഞാനിത്രയേറെ കാറുകള്‍ കണ്ടിട്ടില്ല. എല്ലാവരും വലിയ തിരക്കിലാണ്. അവയില്‍ ചിലര്‍ എന്നെ വലംവച്ചു കടന്നുപോയി. മറ്റു ചില വാഹനങ്ങള്‍ ഞങ്ങളുടെ നേരേ നിരന്തരം ഹോണ്‍ മുഴക്കി. പടുകൂറ്റന്‍ ട്രക്കുകളുടെ എയര്‍ബ്രേക്കുകള്‍ ഞങ്ങള്‍ക്കു പിന്നില്‍ അലറി.

പാലം – എന്തൊരു കാഴ്ചയായിരുന്നു! ചുവന്ന ലൈറ്റുകളാല്‍ അലംകൃതമായ നദി വലതുവശത്ത്. കാറുകളുടെ പിന്‍പിലെ ലൈറ്റുകളുടെ നിരമുന്‍പില്‍. എതിരേവരുന്ന വാഹനനിരകളുടെ വെളിച്ചവും സന്ധ്യാകാശത്തിന്റെ ശോഭയും മറ്റൊരുവശത്ത്. എല്ലാം കണ്ട് അത്ഭുതപ്പെട്ടപ്പോള്‍ പൊടുന്നനെ എനിക്കു മനസ്സിലായി നാടും നഗരവും വേണ്ടത്ര കണ്ടിട്ടില്ലാത്ത വെറും ഒരു ഗ്രാമീണനാണു ഞാനെന്ന്.

”ഇപ്പോ നമ്മളെന്താ ചെയ്യുക?” പാലം കഴിഞ്ഞപ്പോള്‍ കണ്ട വ്യത്യസ്തദിശകളിലേക്കുള്ള ഒരു ഡസന്‍ പച്ചലൈറ്റുകളുടെ മുന്‍പില്‍ പകച്ച് ഞാന്‍ മില്‍സിനോടു ചോദിച്ചു. പച്ചദിശാസൂചികകള്‍ ഓരോ ഹൈവേയിലേക്കുള്ളതാണ്. പക്ഷേ അവയുടെ പേരുകളെല്ലാം ഞങ്ങള്‍ക്ക് ഒരുപോലെ അപരിചിതമാണ്.

”സംശയം വരുമ്പോള്‍ മുന്‍പേ പോകുന്ന കാറിനെ പിന്തുടരുക” മില്‍സ് നല്ല ഒരു ഉപദേശം നല്‍കി.

ഞങ്ങളുടെ മുന്‍പേ പോയ കാര്‍ അപ്പര്‍ മാന്‍ഹാട്ടിനിലേക്കു തിരിഞ്ഞു; ഞങ്ങളും.

ചുവപ്പുവെളിച്ചം ശ്രദ്ധിക്കാതെ രണ്ടു ട്രാഫിക് പോയിന്റുകള്‍ മറികടക്കുകയും ഒരു പോലീസ് ഓഫീസറെ ഇടിച്ചിടുന്ന മട്ടില്‍ പാഞ്ഞുപോകുകയും ചെയ്ത ഞങ്ങളുടെ കാറുനോക്കി പിന്നില്‍നിന്നു ഖേദത്തോടെ തലയാട്ടുന്ന പൊലീസുകാരന്‍. അദ്ദേഹത്തെയും പിന്നിട്ടു ഞങ്ങളുടെ കാര്‍ കുതിച്ചു പാഞ്ഞപ്പോള്‍ മില്‍സ് പെട്ടെന്നു പറഞ്ഞു ”നോക്കൂ, എനിക്കറിയാവുന്ന ഒരു പേര് – ബ്രോഡ്‌വേ”

അപരിചിതമായ ഒരാള്‍ക്കൂട്ടത്തില്‍ പരിചയമുള്ള ഒരു മുഖം കാണുന്നതുപോലെയാണ് അപരിചിതമായ നഗരത്തില്‍ പരിചിതമായ ഒരു തെരുവിന്റെ പേര്. ബ്രോഡ്‌വേയിലേക്കുള്ള ദിശാസൂചിക നോക്കി പോകുന്നതിനിടയില്‍ ഞങ്ങള്‍ പൊടുന്നനെ ‘ടൈംസ്‌ക്വയറി’ലെത്തി. അവിടെയെങ്ങും സിനിമകളുടെ ലജ്ജാകരമായ പേരുകളും പോസ്റ്ററുകളും. ‘മുതിര്‍ന്നവര്‍ക്കു മാത്രം’ എന്ന അറിയിപ്പു പേറുന്ന ഒരു തിയേറ്ററിനു മുമ്പില്‍ തിരക്കുകൂട്ടുന്ന കുട്ടികള്‍. ചുവന്ന യൂണിഫോമിട്ട ഒരാള്‍ അവരെ വരിവരിയായി നിര്‍ത്തുന്നു! ഞങ്ങള്‍ ഫില്‍സ്ബര്‍ഗ്ഗിലെ ശാന്തസുന്ദരങ്ങളായ സായാഹ്നങ്ങള്‍ ഓര്‍ത്തുപോയി.

ചില കെട്ടിടങ്ങള്‍ കഴിഞ്ഞപ്പോഴിതാ എനിക്കു പരിചിതമായ പേരുകളോടു കൂടിയ രണ്ടുകടകള്‍ – ‘മാകേസ്’, ‘ജിംബെല്‍സ്’. ഈ കടകള്‍ കണ്ടപ്പോള്‍ എന്റെ ഹൃദയം തുടിച്ചുയര്‍ന്നു. ജെന്‍ ഈ കടകളില്‍നിന്ന് ഓര്‍ഡര്‍ ചെയ്തു സാധനങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇങ്ങോട്ടു പോരുമ്പോള്‍ ധരിക്കാമെന്നു ജെന്നിനു ഞാന്‍ വാഗ്ദാനം നല്‍കിയ ഉണങ്ങിയ സോക്‌സുകള്‍പോലും ‘ജിംബെല്‍സി’ല്‍ നിന്നാണെന്നു ഞാന്‍ ഓര്‍ത്തു. പരിചിതനും വിശ്വസ്തനുമായ ഒരാളിനെപ്പോലെയാണ് കട. ഞാന്‍ ഈ കടകളുടെ സമീപത്ത് എവിടെയെങ്കിലും തങ്ങാന്‍ ആഗ്രഹിച്ചു.

”ഇവിടെ അടുത്തെങ്ങാനും നമുക്കൊരു ഹോട്ടല്‍ നോക്കാം” ഞാന്‍ മില്‍സിനോടു നിര്‍ദ്ദേശിച്ചു.

നോക്കിയപ്പോള്‍ അടുത്ത് ‘ഹോട്ടല്‍ മാര്‍ട്ടിനിക്യു’ എന്നൊരു ബോര്‍ഡ്. ഞങ്ങള്‍ അവിടെത്തന്നെ കൂടാമെന്നു തീരുമാനിച്ചു. പക്ഷേ പാര്‍ക്കിങ് ഒരു പ്രശ്‌നമായി. ഹോട്ടലിന് എതിരേ ഒരു പാര്‍ക്കിങ്സ്ഥലമുണ്ട്. ”ഒരു രാത്രിക്ക് രണ്ടുഡോളര്‍” പാര്‍ക്കിങ് ഏരിയായിലെ ഗേറ്റുകാവല്‍ക്കാരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അങ്ങോട്ടു കാര്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ ഉടന്‍ തന്നെ കാര്‍ ധൃതിയില്‍ പിന്നോട്ടെടുത്തു.

”അത് നമ്മള്‍ പട്ടണത്തില്‍ പുതുപ്പുള്ളികളായതുകൊണ്ടാ” ഞാന്‍ മില്‍സിനോടു മന്ത്രിച്ചു. ”ടൗണില്‍ അപരിചിതരാണെങ്കില്‍ അവരോട് എന്തുമാകാമെന്നാ വിചാരം.”

അരമണിക്കൂര്‍ ചുറ്റിക്കറങ്ങിയശേഷം ഞങ്ങള്‍ അതേ പാര്‍ക്കിങ് സ്ഥലത്തിനു മുന്‍പില്‍ത്തന്നെ എത്തി. ഞാന്‍ അങ്ങോട്ടു തന്നെ വണ്ടി പ്രവേശിപ്പിക്കവേ നിസ്സഹായതയോടെ പറഞ്ഞു ”ശരി, താങ്കള്‍തന്നെ ജയിച്ചു.” പക്ഷേ ഗേറ്റുകാവല്‍ക്കാരന്‍ ചിരിച്ചില്ല.

അല്പനേരത്തിനുശേഷം ഞങ്ങള്‍ ഹോട്ടല്‍ മാര്‍ട്ടിനിക്യുവിന്റെ പന്ത്രണ്ടാമത്തെ നിലയിലെ ഞങ്ങളുടെ മുറിയില്‍ നില്ക്കുകയാണ്. ഞാന്‍ അവിടെ ജനാലയ്ക്കരികില്‍ ഏറെനേരം നിന്നു. താഴെ വാഹനങ്ങളുടെയും ജനങ്ങളുടേയും ഒഴുക്ക്. ഇടയ്ക്കിടെ വീശുന്ന കാറ്റില്‍ തെരുവിന്റെ മൂലയില്‍ പൊടിയും പഴയ പത്രക്കടലാസ്സുകളും വട്ടംചുറ്റുന്നു. അവിടെ ഒരു ചെറിയ തീകൂട്ടി തീ കാഞ്ഞുകൊണ്ട് നൃത്തം വയ്ക്കുകയാണ് കൗമാരക്കാരുടെ ഒരു സംഘം. അവര്‍ അഞ്ചുപേരുണ്ട്. എന്റെ വിരലുകള്‍ അറിയാതെ പോക്കറ്റില്‍ കിടക്കുന്ന ലൈഫ്മാഗസിന്റെ കീറിയെടുത്ത താളില്‍ സ്പര്‍ശിച്ചു. ചില മാസങ്ങള്‍ക്കു മുമ്പ് ഇതുപോലെയുള്ള ഏഴുകുട്ടികളാണ് ഹൈബ്രിഡ്ജ് പാര്‍ക്കില്‍ നിരാശയും ബോറടിയും മൂലം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്.

”ഞാനൊരിക്കല്‍കൂടി ജില്ലാജഡ്ജിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ പോകുകയാണ്” ഞാന്‍ മില്‍സിനോടു പറഞ്ഞു.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജഡ്ജിയുടെ ഓഫീസില്‍ ആ സമയത്തും ആളുണ്ടായിരുന്നു. ഞാനവര്‍ക്ക് ഒരു ശല്യമാകുകയാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ വിചാരണ നേരിടുന്ന കുട്ടികളെ ബന്ധപ്പെടാന്‍ ന്യായാധിപന്റെ ഓഫീസുവഴിയല്ലാതെ ഒരു മാര്‍ഗ്ഗം എനിക്കുണ്ടായിരുന്നില്ല.

എനിക്കു മൂന്നുവട്ടം അങ്ങോട്ടുവിളിക്കേണ്ടിവന്നു. ഒടുവില്‍ അല്പം വിവരം നേടിയെടുക്കത്തക്കവണ്ണം ആ ഓഫീസിലെ ആരെയോ ശല്യപ്പെടുത്താന്‍ എനിക്കു കഴിഞ്ഞു:

”നോക്ക്” എന്നോട് ഒരു സ്വരം ഇങ്ങനെ മറുപടി പറഞ്ഞു ”ഈ കുട്ടികളെ കാണാന്‍ അനുവാദം തരാന്‍ ഒരേ ഒരാള്‍ക്കു മാത്രമേ കഴിയൂ – ജഡ്ജി ഡേവിഡ്‌സണു മാത്രം.”

”എങ്ങനെയാണ് എനിക്കു ജഡ്ജി ഡേവിഡ്‌സണെ ഒന്നു കാണാന്‍ കഴിയുക?”

”അദ്ദേഹം നാളെ രാവിലെ വിചാരണ കേള്‍ക്കാന്‍ നൂറാമതു കോര്‍ട്ട് സ്ട്രീറ്റിലുണ്ടാകും. ശരി റവറന്റ് ഗുഡ്‌ബൈ. ദയവായി ഇനി വിളിക്കല്ലേ. ഞങ്ങള്‍ക്കു താങ്കളെ സഹായിക്കുവാന്‍ കഴിയുകയില്ല.”

എന്നാല്‍ ഞാന്‍ ഒരു ടെലിഫോണ്‍ വിളികൂടി നടത്തി. ഇക്കുറി ജഡ്ജി ഡേവിഡ്‌സണു നേരിട്ട്. പക്ഷേ വനിതാ ഓപ്പറേറ്റര്‍ എന്നോടു പറഞ്ഞു: അദ്ദേഹത്തിന്റെ ലൈന്‍ ഡിസ്‌കണക്ടുചെയ്തിരിക്കുകയാണ്. അവള്‍ക്കു വ്യസനമുണ്ട്. പക്ഷേ എന്തു ചെയ്യട്ടെ. ഇല്ല, ഇല്ല ഇനി അദ്ദേഹത്തെ കിട്ടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.

ഞങ്ങള്‍ ഒടുവില്‍ കിടക്കയിലേക്കു ചാഞ്ഞു. പക്ഷേ എനിക്കു ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. നഗരസ്വരങ്ങള്‍ പരിചിതമല്ലാത്ത എന്റെ ചെവിക്ക് രാത്രിയിലെ ഓരോ ശബ്ദവും അസാധാരണമായി തോന്നി. രാത്രിയുടെ നീണ്ട മണിക്കൂറുകളെ ഞാന്‍ തരണം ചെയ്തത് ഇങ്ങനെയാണ്: പാതിനേരം ഞാന്‍ ഇവിടെ എന്തുചെയ്യുകയാണെന്ന് അത്ഭുതപ്പെട്ടു. രണ്ടായാലും ഇവിടെ എനിക്ക് അധികനേരം ഇനി ചെലവഴിക്കേണ്ടല്ലോ എന്ന നന്ദിയുടെ പ്രാര്‍ത്ഥനയാല്‍ ബാക്കി സമയം തള്ളിവിട്ടു.

പിറ്റേന്നു രാവിലെ മില്‍സും ഞാനും എഴുന്നേറ്റു ഡ്രസ്സു ചെയ്ത് ഏഴുമണിയോടെ ഹോട്ടല്‍റൂം കാലിയാക്കി. പ്രഭാതഭക്ഷണം വേണ്ടെന്നു വച്ചു. മുന്നില്‍ ഏതോ പ്രതിസന്ധിയുണ്ടെന്നും അതിനെ നേരിടാന്‍ ശാരീരികമായും മാനസികമായും ഈ ഉപവാസം ഞങ്ങളെ സജ്ജരാക്കുമെന്നും ഞങ്ങള്‍ക്കിരുവര്‍ക്കും ഒരേപോലെ തോന്നിയിരുന്നു.

പാര്‍ക്കിങ് സ്ഥലത്തുനിന്നു വണ്ടിയെടുത്ത് കോര്‍ട്ട്‌സ്ട്രീറ്റിലേക്കുള്ള വഴിയന്വേഷിച്ച് ഞങ്ങള്‍ ബ്രോഡ്‌വേയിലെ തിരക്കിലേക്കിറങ്ങി. ന്യൂയോര്‍ക്ക് ഞങ്ങള്‍ക്കു നന്നായി അറിയാമായിരുന്നെങ്കില്‍ സത്യത്തില്‍ സബ്‌വേവഴി കോടതിയുടെ മുന്‍പില്‍ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ വരാമായിരുന്നു! പക്ഷേ ഞങ്ങള്‍ക്കു നഗരം പരിചിതമായിരുന്നില്ലല്ലോ.

‘വണ്‍ഹണ്‍ഡ്രഡ് കോര്‍ട്ട് സ്ട്രീറ്റ്’ ഒരു ഗംഭീര, ഭയാനകമായ കെട്ടിടമാണ്. അന്യോന്യം വെറുക്കുന്ന, പകരം വീട്ടാന്‍ ആഗ്രഹിക്കുന്ന ധാരാളം പേര്‍ ദിവസവും അവിടെ എത്തുന്നു. കോടതിയില്‍ വ്യവഹാരം ഉള്ളവരെ മാത്രമല്ല, വെറുപ്പില്‍ പങ്കാളികളാകാന്‍ – അപകടം ഇല്ലാത്തവിധത്തില്‍ – ആഗ്രഹിക്കുന്ന ധാരാളം കാണികളേയും ഈ കോടതിമുറികള്‍ ആകര്‍ഷിക്കുന്നുണ്ട്. മൈക്കല്‍ ഫാര്‍മര്‍ കൊലക്കേസ് വിചാരണ നടക്കുന്ന കോടതിമുറിയിലേക്ക് അന്ന് അത്തരത്തില്‍ വന്ന കാണികളിലൊരാള്‍ പ്രത്യേകിച്ചും ദേഷ്യത്തോടെ പരസ്യമായി അഭിപ്രായപ്രകടനം നടത്താന്‍ മടിയില്ലാത്ത ഒരുവനായിരുന്നു.

”വൈദ്യുതകസേരയെക്കാള്‍ കവിഞ്ഞവല്ലതുമാണ് ഇവന്മാര്‍ക്കു കൊടുക്കേണ്ടത്.” അയാള്‍ ഉച്ചത്തില്‍ പൊതുവേ പറഞ്ഞു. എന്നിട്ട് അടഞ്ഞ വാതിലിനു മുമ്പില്‍ യൂണിഫോം ധരിച്ചുനിന്ന പൊലീസുകാരനെ നോക്കി ”അവന്മാരെ ഒരു നല്ല പാഠം പഠിപ്പിക്ക് പൊലീസേ, ഒരിക്കലും മറക്കാത്ത ഒരു പാഠം” എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. അതുകേട്ട് പൊലീസുകാരന്‍ കൈകള്‍ ഇടുപ്പില്‍ കുത്തി തള്ളവിരലുകള്‍ ബെല്‍റ്റില്‍ കോര്‍ത്ത് അയാള്‍ക്കു പുറം തിരിഞ്ഞ് നിലയുറപ്പിച്ചു – നീതിയുടെ സ്വയം പ്രഖ്യാപിതകാവലാള്‍മാരോട് ഇങ്ങനെയാണു പെരുമാറേണ്ടതെന്നു തനിക്കു നേരത്തെ അറിയാമെന്ന മട്ടില്‍.

ഞങ്ങള്‍ എട്ടരയ്ക്ക് അവിടെ എത്തിച്ചേര്‍ന്നപ്പോള്‍ കോടതിമുറിയില്‍ കാഴ്ചക്കാരായി പ്രവേശിക്കാനുള്ള വരിയില്‍ ഞങ്ങള്‍ക്കു മുമ്പേ 40 പേര്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. അവിടെ അന്നു കൃത്യം 42 കസേരകളാണുള്ളതെന്നും അത്രയും പേര്‍ക്കു മാത്രമേ കാണികളായി അന്നവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളുവെന്നും പിന്നീടു ഞാന്‍ മനസ്സിലാക്കി. ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ നിന്നിരുന്നെങ്കില്‍ അന്ന് – 1958 ഫെബ്രുവരി 28ന് – എന്റെ ജീവിതത്തിന്റെ ദിശയെ മാറ്റിമറിച്ച സംഭവങ്ങള്‍ ഏതു നിലയില്‍ ചെന്നെത്തുമായിരുന്നെന്നു പിന്നീടു പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്.

ഒന്നരമണിക്കൂറോളം ഞങ്ങള്‍ ആ ക്യൂവില്‍ത്തന്നെ നിന്നു. ഞങ്ങള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ഞങ്ങളുടെ സ്ഥാനം മറ്റാരെങ്കിലും കൈയടക്കുമെന്നു പേടിച്ച് ഞങ്ങള്‍ ഒരിക്കലും വരിയില്‍നിന്നു മാറിയില്ല. ഒരിക്കല്‍ ഒരു കോടതി ഉദ്യോഗസ്ഥന്‍ ക്യൂവിനു സമീപത്തുകൂടി നടന്നുപോയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഇടനാഴിയുടെ അവസാനത്തില്‍ കാണുന്ന അടഞ്ഞ വാതില്‍ ചൂണ്ടിക്കാട്ടിക്കൊണ്ടു ചോദിച്ചു ”ജഡ്ജി ഡേവിഡ്‌സണ്‍ന്റെ ചേംബര്‍ അതാണോ?”

‘അതേ’യെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം തലയാട്ടി.

”എനിക്ക് അദ്ദേഹത്തെ ഒന്നു കാണാന്‍ കഴിയുമോ? എന്താ നിങ്ങള്‍ കരുതുന്നത്?”

ആ മനുഷ്യന്‍ എന്നെ നോക്കി ഒന്നു ചിരിച്ചു. മറുപടിയൊന്നും പറയാതെ അയാള്‍ പകുതി ശകാരവും പകുതി അത്ഭുതവും ദ്യോതിപ്പിക്കുന്ന ഒരു നോട്ടം നോക്കിയശേഷം മിണ്ടാതെ നടന്നുപോയി!

പത്തുമണിയോടടുത്തപ്പോള്‍ ഒരു ഗാര്‍ഡ് കോടതി മുറിയുടെ വാതില്‍ തുറന്ന് ഞങ്ങളെ ഒരോരുത്തരെയായി കൈവശം ആയുധങ്ങള്‍ വല്ലതും ഉണ്ടോയെന്ന പരിശോധനയ്ക്കുശേഷം അകത്തേക്കു പ്രവേശിപ്പിച്ചു.

”അവന്മാര് ജഡ്ജിയുടെ ജീവനെടുക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു” പരിശോധന നടക്കുന്നതിനിടെയില്‍ എന്റെ മുമ്പിലുണ്ടായിരുന്ന ആള്‍ പകുതി തിരിഞ്ഞ് വിശദീകരിച്ചു: ”ആ ഡ്രാഗണ്‍സംഘം കോടതിയില്‍ അദ്ദേഹത്തെ നേരിടുമെന്നാ ഭീഷണി.”

മില്‍സും ഞാനും ഏറ്റവും ഒടുവിലത്തെ രണ്ടു സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു. നീതി ഉടനെ നടപ്പാക്കണമെന്നു വാദിച്ച ആളായിരുന്നു എന്റെ വലതുവശത്തെ കസേരയില്‍. ”അവന്മാരെ ഇതിനകംതന്നെ നല്ലപോലെ ചതച്ചിട്ടുണ്ടാകുമല്ലേ? നിങ്ങളെന്തുപറയുന്നു?” ഞങ്ങള്‍ നേരേചൊവ്വേ ഒന്നിരിക്കുന്നതിനു മുന്‍പുതന്നെ അയാള്‍ എന്നോടു ചോദിച്ചു. പക്ഷേ എനിക്കതിനു മറുപടി പറയാന്‍ കഴിയുന്നതിനു മുന്‍പുതന്നെ അദ്ദേഹം മറുവശത്തേക്കു തിരിഞ്ഞ് മറ്റേ അയല്‍ക്കാരനുനേരേയും ഇതേ ചോദ്യം തൊടുത്തുവിട്ടു കഴിഞ്ഞു!

കോടതിമുറിക്കു പ്രതീക്ഷിച്ച വലിപ്പമൊന്നും ഇല്ലെന്നു കണ്ടു ഞാന്‍ തെല്ലൊന്നമ്പരുന്നു. വലിയ ഗാംഭീര്യമുള്ള മുറി. നൂറുകണക്കിനു കസേരകള്‍ – ഇതെല്ലാമായിരുന്നു എന്റെ ഭാവനയില്‍. ഹോളിവുഡ്ചിത്രങ്ങളില്‍ നിന്നു ലഭിച്ചതാവണം ഈ ധാരണ. സത്യത്തില്‍ കോടതിമുറിയുടെ പകുതിയോളം സ്ഥലം കോടതിഉദ്യോഗസ്ഥര്‍ക്കായി നീക്കിവച്ചിരുന്നു. കാല്‍ഭാഗം പത്രക്കാര്‍ക്കും മാധ്യമപ്രതിനിധികള്‍ക്കും. പുറകില്‍ അവശേഷിച്ച ഭാഗമായിരുന്നു പൊതുജനങ്ങള്‍ക്കു കോടതിനടപടികള്‍ വീക്ഷിക്കാനുള്ള സ്ഥലം.

എന്റെ വലതുവശത്തെ കസേരയില്‍ ഇരുന്നിരുന്ന സ്‌നേഹിതന്‍ ഇതിനകം കോടതി നടപടികളെക്കുറിച്ച് ഒരു ‘ദൃക്‌സാക്ഷി വിവരണം’ ആരംഭിച്ചിരുന്നു. കോടതിയുടെ പിന്നിലെ വാതിലിലൂടെ കയറിവന്ന ഒരുപറ്റം വക്കീലന്മാര്‍, കോടതിതന്നെ പ്രതികള്‍ക്കുവേണ്ടി നിയമിച്ചവരാണെന്ന് അദ്ദേഹം അറിയിച്ചു.

”മൊത്തം ഇരുപത്തേഴുവക്കീലന്മാരുണ്ട്. സ്റ്റേറ്റുതന്നെ ആ പെഴപെട്ടവന്മാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയതാ. അല്ലാതാരാ അവന്മാര്‍ക്കുവേണ്ടി വാദിക്കാന്‍? കൈയില്‍ കാശൊണ്ടോ? അതുമില്ല. സ്പാനിഷ്പിള്ളാരാ…. അറിയാമല്ലോ.”

സത്യത്തില്‍ എനിക്കറിഞ്ഞുകൂടായിരുന്നു. എങ്കിലും മിണ്ടിയില്ല.

”കുറ്റക്കാരല്ലെന്ന് അവര്‍ വാദിക്കേണ്ടിവരും. രാജ്യത്തിന്റെ നിയമമനുസരിച്ചാണെങ്കില്‍ ഒന്നാന്തരം കൊലപാതകം. സത്യത്തില്‍ അവന്മാര്‍ക്കെല്ലാം വൈദ്യുതകസേരയാ കിട്ടണ്ടത്. എല്ലാ അവനും.”

ഇതിനിടയില്‍ പ്രതികളായ കുട്ടികള്‍ കോടതിമുറിയിലേക്ക് ആനയിക്കപ്പെട്ടു.

ഞാന്‍ എന്തായിരുന്നു പ്രതീക്ഷിച്ചത്? കുറച്ചുകൂടി പ്രായമുള്ള പുരുഷന്മാരെയാണോ ഞാന്‍ പ്രതികളായി സങ്കല്പിച്ചിരുന്നത്? എന്തെല്ലാം പറഞ്ഞാലും ഇതൊരു കൊലക്കുറ്റവിചാരണയാണ്. കുട്ടികള്‍ക്ക് ഇങ്ങനെ കൊലപാതകം ചെയ്യാന്‍ കഴിയുമെന്ന് ഒരിക്കലും എന്റെ മനസ്സില്‍ പതിഞ്ഞിരുന്നില്ല. പക്ഷേ ഇവര്‍ വെറും കുഞ്ഞുങ്ങളാണ്. കൂനിയ, പേടിച്ചരണ്ട, വിളറിയ, മെലിഞ്ഞ ഏഴുകുട്ടികള്‍, കരുണയില്ലാത്ത കൊലപാതകത്തിന്റെ പേരില്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി വിചാരണയെ അഭിമുഖീകരിക്കുന്നു! അവര്‍ ഒരോരുത്തരേയും ഒരോ ഗാര്‍ഡിനോടു ചേര്‍ത്തുവിലങ്ങുവച്ചാണ് കോടതിയില്‍ കൊണ്ടുവന്നത്. ആ ഗാര്‍ഡുകളെല്ലാം അസാധാരണമാംവിധം തടിയുള്ളവരായിരുന്നു. തടിയന്മാരായ ഗാര്‍ഡുമാരെ പ്രത്യേകം തിരഞ്ഞെടുത്തു കുട്ടികളോടു ചേര്‍ത്തു വിലങ്ങുവച്ചത് ഒരു വൈരുദ്ധ്യത്തിനു വേണ്ടിയാണെന്ന് എനിക്കു തോന്നിപ്പോയി.

ഏഴുകുട്ടികളെയും കോടതിമുറിയുടെ ഇടതുഭാഗത്തു പ്രത്യേകം വേര്‍തിരിച്ചിരിക്കുന്ന സ്ഥലത്തിരുത്തി. അവരുടെ വിലങ്ങുകളും നീക്കം ചെയ്തു.

”ഇവന്മാരെ ഇങ്ങനെതന്നെയാ കൈകാര്യം ചെയ്യേണ്ടത്” എന്റെ അയല്‍ക്കാരന്റെ ഉച്ചത്തിലുള്ള ആത്മഗതം ”ദൈവമേ, ഞാന്‍ ഇവരെ വെറുക്കുന്നു.”

”ദൈവം മാത്രമേ അങ്ങനെ ചെയ്യാതുള്ളൂവെന്നു തോന്നുന്നു” ഞാന്‍ പറഞ്ഞു.

”എന്ത….?”

പെട്ടെന്ന് ആരോ തടിയില്‍ അടിച്ച് ‘ഓര്‍ഡര്‍’ വിളിച്ചു. ജഡ്ജി തിടുക്കത്തില്‍ സീറ്റിലേക്കു വന്നപ്പോള്‍ കോടതിയിലുണ്ടായിരുന്നവര്‍ ഒന്നടങ്കം എഴുന്നേറ്റുനിന്നു.

കോടതിനടപടികള്‍ ആരംഭിക്കുകയായി.

ഞാന്‍ തികഞ്ഞ നിശ്ശബ്ദതയോടെ നടപടികളെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. പക്ഷേ എന്റെ അയല്‍ക്കാരന്‍ അങ്ങനെയായിരുന്നില്ല. അദ്ദേഹം തന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉറച്ചുപറയുന്നതു കേട്ട് പലപ്രാവശ്യം മുന്‍പിലിരുന്ന പലരും ഞങ്ങളെ തിരിഞ്ഞു നോക്കി.

അന്നു രാവിലെ ഒരു പെണ്‍കുട്ടിയായിരുന്നു സാക്ഷിക്കൂട്ടില്‍.

”അവള് ആ സംഘത്തിന്റെ പാവക്കുട്ടിയാ. പാവയെന്നുവച്ചാല്‍ അറിയാമല്ലോ?” എന്റെ അയല്‍ക്കാരന്റെ വിശദീകരണം.

വിസ്താരത്തില്‍ ആകെ നടന്നത് ആ പെണ്‍കുട്ടിയെ ഒരു കത്തികാണിച്ച് അത് അവള്‍ക്കു തിരിച്ചറിയാമോ എന്നു ചോദിക്കുകയായിരുന്നു. കൊലപാതകം നടന്ന രാത്രി താന്‍ അതിലെ രക്തം തുടച്ചുവൃത്തിയാക്കിയ കഠാരയാണതെന്ന് അവള്‍ സമ്മതിച്ചു. ഈ ലളിതമായ പ്രസ്താവന അവളില്‍ നിന്നു കിട്ടുവാനാണ് അന്നത്തെ പ്രഭാതം മുഴുവന്‍ കോടതി ചെലവഴിച്ചത്.

പിന്നീട്, പൊടുന്നനെ കോടതി നടപടികള്‍ അവസാനിച്ചു.

എനിക്കത്ഭുതമായി – ഒരുപക്ഷേ പിന്നീടു സംഭവിച്ച കാര്യങ്ങളുടെ കാരണം ഭാഗികമായി ഇതായിരിക്കാം. എന്തുചെയ്യണം എന്നതിനെക്കുറിച്ചു ചിന്തിക്കാന്‍തന്നെ സമയം ഉണ്ടായിരുന്നില്ല.

ജഡ്ജി ഡേവിഡ്‌സണ്‍ എഴുന്നേറ്റ് കോടതി പിരിയുകയാണെന്നു പ്രഖ്യാപിക്കുന്നു. എന്റെ മനക്കണ്ണില്‍ അദ്ദേഹം മുറിവിട്ട് ആ വാതിലിലൂടെ കടന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷനാകുന്നതിന്റെ ചിത്രമാണു തെളിഞ്ഞത്. അതിന്റെ അര്‍ത്ഥം ഞാനിപ്പോള്‍ അദ്ദേഹത്തെ കണ്ടില്ലെങ്കില്‍ ഇനി ഒരിക്കലും കാണാന്‍ പോകുന്നില്ലെന്നാണ്.

”ഞാനവിടെച്ചെന്ന് അദ്ദേഹവുമായി സംസാരിക്കുവാന്‍ പോകുകയാണ്” ഞാന്‍ മില്‍സിനോടു മന്ത്രിച്ചു.

”സമനിലതെറ്റല്ലേ”

”അല്ല, ഞാനിപ്പോള്‍ ചെയ്തില്ലെങ്കില്‍…” ജഡ്ജി തന്റെ ഗൗണ്‍ വാരിപ്പിടിച്ച് പോകാനൊരുങ്ങുകയാണ്.
ഞാന്‍ വേഗത്തില്‍ ഒരു കൊച്ചു മൗനപ്രാര്‍ത്ഥന നടത്തി. എന്റെ ബൈബിള്‍ വലത്തെ കൈയില്‍ ഏന്തി. ഞാനൊരു ശുശ്രൂഷകനാണെന്നു തിരിച്ചറിയാന്‍ അതു സഹായിക്കുമെന്നു ഞാന്‍ കരുതി. മില്‍സിനെ മറികടന്ന് ഞാന്‍ ജഡ്ജിയുടെ സമീപത്തേക്ക് ഓടിച്ചെന്നു.

”യുവറോണര്‍” ഞാന്‍ ഉച്ചത്തില്‍ വിളിച്ചു.

ജഡ്ജി ഡേവിഡ്‌സണ്‍ വെട്ടിത്തിരിഞ്ഞു – കോടതി നടപടിക്രമങ്ങളെ ലംഘിച്ചതിലുള്ള അസ്വാരസ്യവും ക്ഷോഭവും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.

”യുവറോണര്‍, ഒരു ക്രിസ്തീയശുശ്രൂഷകനെന്ന നിലയില്‍ എന്നെ കണക്കിലെടുത്ത് അങ്ങയോടു സംസാരിക്കാന്‍ എനിക്കവസരം തരുമോ?” എന്റെ ചോദ്യം.

പക്ഷേ അപ്പോഴേക്കും കോടതിഗാര്‍ഡുകള്‍ ഓടിയെത്തിയിരുന്നു. തുടര്‍ന്നുണ്ടായ അവരുടെ പരുഷമായ പെരുമാറ്റത്തിനു കാരണം ജഡ്ജിയുടെ ജീവനുനേരെ നേരത്തെ ഭീഷണി ഉണ്ടായിരുന്നു എന്നതാകാം. ഏതായാലും അവരില്‍ രണ്ടുപേര്‍ എന്റെ ഓരോ കൈമുട്ടിലും പിടിമുറുക്കി എന്നെ ഒരു മൂലയിലേക്കു തള്ളിക്കൊണ്ടുപോയി. ഇതിനിടെ പത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ വിളിയും ബഹളവും പടം എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ മത്സരിച്ചോടുന്നതിന്റെ ഒച്ചയുമെല്ലാമായി അന്തരീക്ഷമാകെ കലങ്ങിമറിഞ്ഞു.

ഗാര്‍ഡുകള്‍ എന്നെ നീലയൂണിഫോമിട്ട രണ്ടു സെക്യൂരിറ്റിക്കാര്‍ക്കു കൈമാറി.

”വാതിലുകള്‍ എല്ലാം അടയ്ക്കുക. ആരേയും പുറത്തേക്കുവിടരുത്” ഒരു ഓഫീസര്‍ ഉച്ചത്തില്‍ ആജ്ഞാപിച്ചു. എന്നിട്ട് അദ്ദേഹം എന്റെ നേരേ തിരിഞ്ഞു:

”ആട്ടെ, മിസ്റ്റര്‍. തോക്കെവിടെ?”

എന്റെ കൈവശം തോക്കൊന്നുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞെങ്കിലും അവരെന്നെ ഒരുവട്ടംകൂടി പരിശോധിച്ചു.

”നിങ്ങള്‍ കൂടെക്കൊണ്ടുവന്നവരാരാണ്? ഇതിലുള്‍പ്പെട്ട മറ്റാളുകള്‍ ആരാണ്?”

”മില്‍സ് ഹോവര്‍. ഞങ്ങളുടെ യൂത്ത്ഡയറക്ടറാണ്.”

അവര്‍ ഉടനെ മില്‍സിനേയും പിടികൂടി കൊണ്ടുവന്നു. അദ്ദേഹം വിറയ്ക്കുകയായിരുന്നു. ഭയത്തേക്കാള്‍ നാണക്കേടും ദേഷ്യവുംകൊണ്ട്, എന്നു ഞാന്‍ കരുതുന്നു.

പൊലീസുകാര്‍ ഞങ്ങളെ ബലമായി അടുത്ത മുറിയില്‍ ചോദ്യം ചെയ്യുമ്പോള്‍ പത്രക്കാരില്‍ ചിലരും അവിടെ കടന്നുകൂടി. എന്നെ ശുശ്രൂഷകനായി ഓര്‍ഡയിന്‍ ചെയ്തുകൊണ്ടു നല്‍കിയ കടലാസുകള്‍ ഞാന്‍ ഒരു അംഗീകൃതശുശ്രൂഷകനാണെന്നു തെളിയിക്കാനായി പൊലീസിനെ കാണിച്ചുകൊടുത്തു. ഇതിനിടയില്‍ എന്റെ പേരില്‍ എന്തെല്ലാം കുറ്റങ്ങളാണു ചാര്‍ജ്ജുചെയ്യേണ്ടതെന്നതിനെപ്പറ്റി അവര്‍ അന്യോന്യം വാദിക്കാന്‍ തുടങ്ങി. ഒടുവില്‍ ഇക്കാര്യത്തില്‍ ജഡ്ജി ഡേവിഡ്‌സന്റെ ഇംഗിതം എന്തെന്നറിഞ്ഞിട്ടു നടപടികള്‍ മതിയെന്നു പറഞ്ഞ് സര്‍ജന്റ് അദ്ദേഹത്തോടു ചോദിക്കാന്‍ പോയി. ഈ തക്കത്തിനു പത്രക്കാര്‍ എന്നോടും മില്‍സിനോടും തുരുതുരാ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി: ഞങ്ങള്‍ എവിടെനിന്നാണു വന്നത്? എന്തിനിതു ചെയ്തു? ഞങ്ങള്‍ ‘ഡ്രാഗണിന്റെ’ ആള്‍ക്കാരാണോ? സഭയുടെ രേഖകള്‍ ഞങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതോ മോഷ്ടിച്ചതോ?

ഇതിനിടെ സര്‍ജന്റ് മടങ്ങിവന്നു. എന്റെ പേരില്‍ കേസൊന്നും എടുക്കേണ്ടെന്നാണു ജഡ്ജി പറഞ്ഞതെന്ന് അറിയിച്ചു. അതുകൊണ്ട് ഈപ്രാവശ്യത്തേക്കു പൊലീസ് എന്നെ വെറുതെവിടാന്‍ തയ്യാറാണ്. എന്നാല്‍ ഒരു വ്യവസ്ഥ – ഇനി തിരിച്ചിങ്ങോട്ടു വരികയേ ഇല്ലെന്ന് ഉറപ്പുനല്‍കണം.

”അതിനെക്കുറിച്ചു പേടിക്കണ്ട.” മില്‍സു പറഞ്ഞു” ഇനി ഇദ്ദേഹം ഇങ്ങോട്ടുവരികയേ ഇല്ല.”

അവര്‍ ഒടുവില്‍ എന്നെ ഇടനാഴിയിലൂടെ പുറത്തേക്കു കൊണ്ടുവന്നു. അവിടെനിന്നു പുറത്തേക്കുള്ള വാതില്‍ തുറന്നിറങ്ങിയപ്പോള്‍ പുറത്തു വാതില്ക്കല്‍ ഫോട്ടോഗ്രാഫര്‍മാരും റിപ്പോര്‍ട്ടര്‍മാരും അര്‍ദ്ധവൃത്താകൃതിയില്‍ കാത്തുനില്ക്കുകയായിരുന്നു. അവരിലൊരാള്‍ ഉറക്കെ ചോദിച്ചു.

”ഹായ്, റവറന്റ്, അവിടെ നിങ്ങളുടെ കൈയില്‍ എന്തോ പുസ്തകം ഉണ്ടായിരുന്നല്ലോ.”

”എന്റെ ബൈബിള്‍.”

”നിങ്ങള്‍ക്കതിനെക്കുറിച്ചു ലജ്ജയാണോ?”

”തീര്‍ച്ചയായും അല്ല.”

”അല്ലെന്നോ? എങ്കില്‍ പിന്നെ എന്തിനാ അത് ഒളിച്ചുപിടിക്കുന്നെ? ഉയര്‍ത്തിപ്പിടിക്ക്. ഞങ്ങള്‍ക്കെല്ലാം കാണാവുന്നതുപോലെ.”

അതുകേട്ട പാടേ ഞാന്‍ ബൈബിളെടുത്തു പൊക്കിപ്പിടിച്ചു. പൊടുന്നനെ ഫ്‌ളാഷ്ബള്‍ബുകള്‍ കത്തിപ്പൊലിഞ്ഞു. അപ്പോഴാണ് പിറ്റേന്ന് ഇതു പത്രത്തിലെങ്ങനെയാണു വരുന്നതെന്നതിനെക്കുറിച്ച് എനിക്കു ബോധോദയം ഉണ്ടായത്. ബൈബിള്‍ ഉയര്‍ത്തിവീശി തലമുടികള്‍ എഴുന്ന് ഒരു നാടന്‍ ഉപദേശി കോടതിമുറിയില്‍ കൊലക്കേസ് വിചാരണയെ തടസ്സപ്പെടുത്തുന്നു!

റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍, ഒരാള്‍ മാത്രം കുറച്ചു നിഷ്പക്ഷമായ ചോദ്യങ്ങള്‍ ചോദിച്ചു. എന്‍. ബി. സി. ന്യൂസിന്റെ റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം. ഇത്രഹീനമായ കുറ്റം ചെയ്ത കുട്ടികളില്‍ എനിക്കെന്തുകൊണ്ടാണു താത്പര്യം ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു.

”നിങ്ങളെപ്പോഴെങ്കിലും ആ കുട്ടികളുടെ മുഖത്തു സൂക്ഷിച്ചുനോക്കിയിട്ടുണ്ടോ?” എന്റെ മറുചോദ്യം.

”ഉവ്വ്, തീര്‍ച്ചയായും.”

”എങ്കില്‍ നിങ്ങള്‍ക്കെങ്ങനെ ആ ചോദ്യം ചോദിക്കാന്‍ കഴിഞ്ഞു?”

റിപ്പോര്‍ട്ടര്‍ ചെറുതായി പുഞ്ചിരിച്ചു ”നിങ്ങള്‍ എന്താ അര്‍ത്ഥമാക്കിയതെന്ന് എനിക്കു മനസ്സിലായി. റവറന്റ്, ഏതായാലും നിങ്ങള്‍ കാഴ്ച കാണാന്‍ വന്നമറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണ്.”

ശരിയാണ്. ഞാന്‍ വ്യത്യസ്തനാണ്. എന്തോ ദിവ്യമായ നിയോഗം ഉണ്ടെന്നു കരുതി വിഡ്ഢിവേഷം കെട്ടുന്നതില്‍ ഞാന്‍ വ്യത്യസ്തനാണ്. എന്റെ സഭയ്ക്കും എന്റെ പട്ടണത്തിനും എന്റെ കുടുംബത്തിനും നാണക്കേടുവരുത്തിവയ്ക്കുന്നതിലും ഞാന്‍ വ്യത്യസ്തനാണ്!

ഒടുവില്‍ അവര്‍ ഞങ്ങളെ വിട്ടയച്ചപ്പോള്‍ ഞങ്ങള്‍ ധൃതിയില്‍ കാര്‍ തേടി പാര്‍ക്കിങ് സ്ഥലത്തേക്കു ചെന്നു. ഇതിനിടെ അവിടെ വീണ്ടും രണ്ടു ഡോളര്‍ കൂടി കാറിനു ചാര്‍ജ്ജു വന്നിരുന്നു. മില്‍സ് എന്നോട് ഒരു വാക്കുപോലും മിണ്ടിയില്ല. കാറിനുള്ളില്‍ കയറി ഡോറടച്ചനിമിഷം ഞാന്‍ സ്റ്റിയറിങ്‌വീലിലേക്കു തലകുനിച്ച് ഇരുപതുമിനിറ്റോളം കരഞ്ഞു.

”നമുക്കുവീട്ടില്‍ പോകാം മില്‍സ്. നമുക്കിവിടുന്നു പുറത്തുകടക്കാം.”

ജോര്‍ജ് വാഷിങ്ടണ്‍ പാലത്തിലൂടെ മടങ്ങുമ്പോള്‍ ഞാന്‍ ഒരിക്കല്‍കൂടി തലതിരിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ ചക്രവാളസീമയിലേക്കു നോക്കി. പൊടുന്നനെ എന്റെ മനസ്സിലേക്ക് ഞങ്ങളെ നേരത്തേ വളരെ ധൈര്യപ്പെടുത്തിയ ആ സങ്കീര്‍ത്തനത്തിന്റെ വരികള്‍ കടന്നുവന്നു: ”കണ്ണീരില്‍ വിതയ്ക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും. വിത്തുചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു. കറ്റചുമന്നും ആര്‍ത്തും കൊണ്ടുവരുന്നു.”

അത് എന്തു തരത്തിലുള്ള നിയോഗമായിരുന്നു? ദൈവത്തില്‍നിന്ന് വളരെ കൃത്യവും സൂക്ഷ്മവുമായ നിര്‍ദ്ദേശം ലഭിക്കുമെന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ സംശയം തോന്നാന്‍ തുടങ്ങി.
ഞാന്‍ എങ്ങനെ എന്റെ ഭാര്യയെ അഭിമുഖീകരിക്കും? മാതാപിതാക്കളെ? സഭയെ? ദൈവം പ്രത്യേകമായ വിധത്തില്‍ എന്റെ ഹൃദയത്തില്‍ പ്രവര്‍ത്തിച്ചതാണെന്ന് ഞാന്‍ സഭാജനങ്ങളുടെ മുന്‍പില്‍നിന്നു പറഞ്ഞതാണ്. എന്നിട്ട് ഇപ്പോള്‍ തിരിച്ചുപോയി അവരോടു പറയണം: എനിക്കൊരു തെറ്റുപറ്റി, ദൈവത്തിന്റെ ഹൃദയത്തെ ഒട്ടും മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞില്ല!

അദ്ധ്യായം മൂന്ന്


ജോര്‍ജ് വാഷിങ്ടണ്‍ പാലം പിന്നിട്ട് 50 മൈല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പൊടുന്നനെ ചോദിച്ചു: ”മില്‍സ്, നാം വീട്ടിലേക്കു പോകുന്നതു സ്‌ക്രാന്‍ടണ്‍ വഴിയായാല്‍ താങ്കള്‍ക്കു പ്രശ്‌നമൊന്നുമില്ലല്ലോ.”

ഞാനെന്താ ഉദ്ദേശിച്ചതെന്നു മില്‍സിനു മനസ്സിലായി. എന്റെ മാതാപിതാക്കള്‍ അവിടെയാണു താമസിക്കുന്നത്. സത്യംപറഞ്ഞാല്‍ ഞാന്‍ അവരുടെ തോളില്‍ തലചായ്ച്ച് അല്പം കരയാന്‍ ആഗ്രഹിച്ചു.

പിറ്റേന്നുരാവിലെയാണു ഞങ്ങള്‍ സക്രാന്‍ടണില്‍ എത്തുന്നത്. അപ്പോഴേക്കും പത്രങ്ങളില്‍ വാര്‍ത്തവന്നിരുന്നു. മൈക്കല്‍ ഫാര്‍മര്‍ കേസിന്റെ വിചാരണ പത്രങ്ങള്‍ വിശദമായി കൊടുത്തിരുന്നു. ആ കൊലപാതകത്തിന്റെ ഭീകരമായ വശങ്ങളെല്ലാം നടുക്കം ഉണ്ടാകത്തക്കവണ്ണം വിവരിച്ച് അതില്‍നിന്നു കിട്ടാവുന്ന അവസാനതുള്ളി ബീഭത്സതയും പത്രങ്ങള്‍ പിഴിഞ്ഞെടുത്തിരുന്നു. കേസിന്റെ സാമൂഹികവും മനഃശാസ്ത്രപരവും മറ്റുമായ വിശകലനങ്ങള്‍ നീട്ടിയെഴുതി മഷിവറ്റാറായപ്പോള്‍ കിട്ടിയ ഭ്രമാത്മകമായ ‘സൈഡ്‌ലൈറ്റ് വാര്‍ത്ത’ എഡിറ്ററുടെ ഹൃദയത്തെ കുറച്ചൊന്നുമായിരിക്കുകയില്ല സന്തോഷിപ്പിച്ചത്! അതു പത്രങ്ങളെല്ലാം പരമാവധി ആഘോഷിച്ചിരുന്നു.

സ്‌ക്രാന്‍ടണിന് അടുത്തപ്പോള്‍, ഈ സംഭവം എന്റെ മാതാപിതാക്കള്‍ എങ്ങനെ എടുക്കമെന്ന ചിന്ത എന്റെ മനസ്സില്‍ വന്നു. മുറിവേറ്റ ഒരു കുട്ടി മാതാപിതാക്കളുടെ അടുത്ത് ഓടി എത്തുന്ന ഒരു മനോഭാവമായിരുന്നു എനിക്കാദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരെ നേരില്‍ കാണാറായപ്പോള്‍ അവരെ അഭിമുഖീകരിക്കാന്‍ എനിക്കു പേടിയായി. കാരണം ഞാന്‍ മൂലം പരിഹാസ്യമായിത്തീര്‍ന്ന പേര് അവരുടേതുകൂടിയാണല്ലോ.

”ഒരുപക്ഷേ അവര്‍ അതു കണ്ടുകാണില്ല” വീട്ടിലേക്കുള്ള റോഡിലേക്ക് കാര്‍ തിരിഞ്ഞപ്പോള്‍ മില്‍സ് എന്നെ ആശ്വസിപ്പിച്ചു.

പക്ഷേ അവര്‍ അതു കണ്ടിരുന്നു. ഒരു പത്രം നിവര്‍ത്തിയമട്ടില്‍ അടുക്കളമേശയില്‍ കിടക്കുന്നുണ്ടായിരുന്നു. ആ പേജില്‍ വിടര്‍ന്ന കണ്ണുകളോടെ ബൈബിള്‍ ഉയര്‍ത്തിവീശീ എത്തിയ ചെറുപ്പക്കാരന്‍ ഉപദേശി മൈക്കല്‍ ഫാര്‍മര്‍ കൊലക്കേസ് വിചാരണയില്‍നിന്ന് എങ്ങനെയാണു ചവിട്ടിപ്പുറത്താക്കപ്പെട്ടതെന്നതിന്റെ വിശദമായ റിപ്പോര്‍ട്ട് കാണാമായിരുന്നു.

വിനയത്തോടെ, ഔപചാരികതയോടെ, അമ്മയും, ഡാഡിയും എന്നെ സ്വീകരിച്ചു.

”ഡേവിഡ്, എന്തൊരു സന്തോഷകരവും അപ്രതീക്ഷിതവുമായ കൂടിക്കാഴ്ച” അമ്മ തുടക്കമിട്ടു.

”ഹലോ, മോനേ” ഡാഡി ഹസ്തദാനം ചെയ്തു.

ഞാന്‍ ഇരുന്നപ്പോള്‍ മില്‍സ് തന്ത്രപരമായി ‘ഒന്നു നടന്നുവരാം’ എന്നുപറഞ്ഞു പുറത്തിറങ്ങി. ആദ്യം കുറച്ചുസമയമെങ്കിലും ഞങ്ങളുടെ സംഭാഷണം സ്വകാര്യമായിരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

പത്രത്തിനു നേരെ തലയാട്ടിക്കൊണ്ട് ”നിങ്ങള്‍ ഇതേക്കുറിച്ച് എന്താണു ചിന്തിക്കുന്നത് എന്നെനിക്കറിയാം” ഞാന്‍ പറഞ്ഞു. ”ഞാനെല്ലാം നിങ്ങളോടു പറയാം. നമ്മള്‍ ഇനി എന്തായാലും ഇതുമായി ജീവിക്കേണ്ടവരാണല്ലോ.”

”മോനേ, ഞങ്ങളുടെ കാര്യം സാരമില്ല. സഭയ്ക്കാണു പ്രശ്‌നം. തീര്‍ച്ചയായും നിനക്കും ഓര്‍ഡിനേഷന്‍പോലും നഷ്ടപ്പെട്ടേക്കാം.”

എന്നോടുള്ള പിതാവിന്റെ വലിയ കരുതല്‍ തിരിച്ചറിഞ്ഞ് ഞാന്‍ നിശ്ശബ്ദത പാലിച്ചു.

”ഡേവിഡ്, നീ ഫിലിപ്‌സ്ബര്‍ഗ്ഗില്‍ എത്തിക്കഴിഞ്ഞ് എന്താ ചെയ്യാന്‍ പോകുന്നത്?” അമ്മ ചോദിച്ചു.
”ഞാനിതുവരെ അക്കാര്യം ചിന്തിച്ചിട്ടില്ല.”

അമ്മ ഐസ്‌ബോക്‌സിന് അടുത്തു ചെന്ന് ഒരു കുപ്പി പാല്‍ കൈയിലെടുത്തു.

”ഞാന്‍ നിനക്ക് ഒരല്പം ഉപദേശം തരട്ടെ?” പാല്‍ ഗ്ലാസ്സിലേക്കു പകര്‍ന്നു കൊണ്ട് (തരം കിട്ടുമ്പോഴെല്ലാം എന്നെ അല്പം വണ്ണം വയ്പ്പിക്കാന്‍ അമ്മ ശ്രമിക്കാറുണ്ട്) അവര്‍ ചോദിച്ചു. അമ്മ സാധാരണ ഉപദേശം നല്‍കാന്‍ അനുവാദം ചോദിക്കാറില്ല. പക്ഷേ ഇക്കുറി ഒരു കൈയില്‍ പാല്‍ക്കുപ്പിയുമായി അവര്‍ എന്റെ സമ്മതത്തിനു കാത്തു. ഈ പോരാട്ടം ഞാന്‍ ഒറ്റയ്ക്കു നടത്തേണ്ടതാണെന്നും അതിന് ഒരമ്മയുടെ ഉപദേശം ആവശ്യമില്ലെന്നും കരുതിയിട്ടാവണം തുടരാന്‍ ഒടുവില്‍ ഞാന്‍ തലയാട്ടുന്നതുവരെ അവര്‍ കാത്തുനിന്നത്.

”ഡേവിഡ്, നീ വീട്ടില്‍ തിരികെ എത്തിക്കഴിഞ്ഞ് നിനക്കു തെറ്റുപറ്റിയെന്നു പറയാന്‍ തിടുക്കം കാട്ടരുത്. ‘അത്ഭുതം പ്രവര്‍ത്തിക്കാന്‍ കര്‍ത്താവു നിഗൂഢമായ വിധത്തില്‍ നീങ്ങാറുണ്ട്.’ നീ നില്ക്കുന്ന സ്ഥാനത്തു നിന്നു നോക്കിയാല്‍ കാണാന്‍ കഴിയാത്ത ഏതോ ഒരു വലിയ പദ്ധതിയുടെ ഭാഗമാണിതെന്നു വന്നേക്കാം. അല്ലാതെ മറ്റൊന്നല്ല. തീരുമാനം എടുക്കാനുള്ള നിന്റെ കഴിവില്‍ എനിക്കെന്നും വിശ്വാസമായിരുന്നു.”

ഫിലിപ്‌സ് ബര്‍ഗ്ഗിലേക്കുള്ള മടക്കയാത്രയില്‍ ഞാന്‍ അമ്മ പറഞ്ഞതിനെക്കുറിച്ചു ഗാഢമായി ചിന്തിച്ചു. ഈ ലജ്ജാകരമായ പരാജയത്തില്‍നിന്ന് എന്തു നന്മയാവും വരിക?

ഞാന്‍ മില്‍സിനെ അദ്ദേഹത്തിന്റെ വീട്ടിലാക്കിയശേഷം പുറകിലത്തെ ഒരു വഴിയിലൂടെ ഞാന്‍ പാഴ്‌സനേജിലേക്കു വണ്ടിയോടിച്ചു. ഒരു കാറു പോലെ വലിയ ഒരു സാധനവുമായി നിങ്ങള്‍ക്കു പോര്‍ച്ചില്‍ പമ്മിക്കയറി ചെല്ലാന്‍ കഴിയുമോ? എങ്കില്‍ ഞാനതാണ് ചെയ്തത്. ഞാന്‍ കാറിന്റെ ഡോര്‍ ഒച്ചയുണ്ടാക്കാതെ അടച്ചു. എന്നിട്ടു ഞാന്‍ ശബ്ദം കേള്‍പ്പിക്കാതെ പെരുവിരലില്‍ കുത്തിനടന്നാണ് എന്റെ വീട്ടിന്റെ ലിവിങ് റൂമിലേക്ക് പ്രവേശിച്ചത്. അവിടെ ജെന്‍ ഉണ്ടായിരുന്നു.

അവള്‍ വന്ന് കൈകള്‍ എന്റെ കഴുത്തില്‍ ചുറ്റി ”എന്റെ പാവം ഡേവിഡ്.” അവള്‍ പറഞ്ഞു. ഒന്നിച്ച് ഏറെ നേരം നിശ്ശബ്ദമായി ചെലവിട്ടശേഷമാണ് ഒടുവില്‍ അവള്‍ ചോദിച്ചത്: ”എവിടെയാണു പാളിപ്പോയത്?”

കഴിഞ്ഞപ്രാവശ്യം അവളെ കണ്ടതിനുശേഷം സംഭവിച്ചതെല്ലാം ഞാന്‍ വിശദമായി പറഞ്ഞു. ഒന്നും ഒരുപക്ഷേ തെറ്റിപ്പോയിട്ടുണ്ടാവുകയില്ലെന്ന അമ്മയുടെ അഭിപ്രായവും ഞാന്‍ അവളെ അറിയിച്ചു.

”അത് ഈ ടൗണിലുള്ളവരെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ ഏറെ പാടു പെടേണ്ടിവരും ഡേവിഡ്. ടെലിഫോണ്‍ നിര്‍ത്താതെ അടിച്ചു കൊണ്ടിരിക്കുകയാണ്”.

അത് അടുത്ത മൂന്നു ദിവസത്തേക്ക് അടിച്ചുകൊണ്ടിരുന്നു. ടൗണിലെ ഉദ്യോഗസ്ഥരിലൊരാള്‍ ഫോണിലൂടെ എന്റെ നേരെ ആക്രോശിച്ചു. ഒരു ചീപ്പ് പബ്ലിസിറ്റി ഉദ്ദേശിച്ചു നടത്തിയ പ്രകടനമായിരുന്നു എന്റേത് എന്നു വിളിച്ചുപറയാന്‍ സഹശുശ്രൂഷകന്മാര്‍ മടിച്ചില്ല. ഒടുവില്‍ ഞാന്‍ ധൈര്യം സംഭരിച്ച് ടൗണിലൂടെ ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ പോകുന്നിടത്തെല്ലാം ആളുകള്‍ എന്നെ കാണാനായി തലതിരിക്കുന്നതു കാണാമായിരുന്നു. ടൗണില്‍ കൂടുതല്‍ ബിസിനസ്സു കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരാള്‍ തെരുവില്‍ കണ്ടപ്പോള്‍ എന്റെ കൈപിടിച്ചു ഞെരിച്ചു പുറത്തടിച്ചു കൊണ്ട് തുറന്നടിച്ചു: ”കൊള്ളാം റവറണ്ടേ. ഒടുവില്‍ നമ്മുടെ പഴയ ഫിലിപ്‌സ് ബര്‍ഗ്ഗിനെ നിങ്ങള്‍ ഭൂപടത്തില്‍ കൊണ്ടുവന്നു.”

എന്നാല്‍ എല്ലാറ്റിലും കഠിനം ഞായറാഴ്ച സഭാംഗങ്ങളെ അഭിമുഖീകരിക്കുന്നതായിരുന്നു. അവര്‍ വിനയാന്വിതരായിരുന്നു – നിശ്ശബ്ദരും. അന്നു രാവിലെ പ്രസംഗപീഠത്തില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കാര്യങ്ങളെ എത്രയും സമചിത്തതയോടെയാണ് അഭിമുഖീകരിച്ചത്.

പ്രതികരണം ഒന്നുമില്ലാതിരുന്ന ഇരുനൂറോളം മുഖങ്ങളെ നോക്കി ഞാനിങ്ങനെ പറഞ്ഞു: ”നിങ്ങള്‍ എല്ലാവരും നിങ്ങളോടുതന്നെ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഒന്നാമത് എനിക്കു പറയാനുള്ളത് നിങ്ങള്‍ക്കെല്ലാം എന്നെക്കുറിച്ചു വൈകാരികമായ കരുതലുണ്ട്. ഞാന്‍ അത് വിലമതിക്കുന്നു.

”എങ്കിലും നിങ്ങള്‍ നിങ്ങളോടുതന്നെ പറയുന്നുണ്ടാവാം: ‘തന്റെ ഓരോ തോന്നലും ഭാവനയും ദൈവത്തില്‍നിന്നുള്ള ആജ്ഞയാണെന്നു സങ്കല്പിക്കത്തക്കവണ്ണം എന്തൊരു ആത്മപ്രശംസക്കാരനാണു നമ്മുടെ ശുശ്രൂഷകന്‍?” ഇതു സ്വാഭാവികമായ ഒരു ചോദ്യമാണ്. എന്റെ സ്വന്തഹിതവും ദൈവഹിതവും തമ്മില്‍ വ്യവച്ഛേദിച്ചറിയുന്നതില്‍ ഒരാശയക്കുഴപ്പമുണ്ടായെന്നു തോന്നാം. ഞാന്‍ താഴ്ത്തപ്പെടുകയും ആക്ഷേപിക്കപ്പെടുകയുമുണ്ടായി. ഒരുപക്ഷേ അത് എന്നെ ഒരു പാഠം പഠിപ്പിക്കാനാകാം.

”എങ്കിലും നമുക്കു നമ്മോടുതന്നെ സത്യസന്ധമായി ചോദിക്കാം: ഭൂമിയില്‍ നമ്മള്‍ മനുഷ്യരുടെ ജോലി ദൈവത്തിന്റെ ഹിതം ചെയ്യുക എന്നതാണെങ്കില്‍, അവിടുന്ന് ഏതെങ്കിലും വിധത്തില്‍ അതു നമ്മെ അറിയിക്കുമെന്നു നമുക്കു പ്രതീക്ഷിക്കരുതോ?” കല്ലുപോലയുള്ള മുഖങ്ങള്‍. ഒരു പ്രതികരണവുമില്ല. ദൈവിക നടത്തിപ്പു സംബന്ധിച്ച എന്റെ വാദഗതി ദുര്‍ബലമായിരുന്നെന്നു തോന്നുന്നു.

പക്ഷേ സഭാംഗങ്ങള്‍ കരുണയുള്ളവരായിരുന്നു. ഞാന്‍ വിഡ്ഢിത്തമാണു പ്രവര്‍ത്തിച്ചതെങ്കിലും എന്റെ ഹൃദയം ശരിയായ സ്ഥലത്തുതന്നെ ആയിരുന്നുവെന്നു തങ്ങള്‍ ചിന്തിക്കുന്നതായി സഭാംഗങ്ങളില്‍ ഏറിയകൂറും അഭിപ്രായപ്പെട്ടു. ”മറ്റാര്‍ക്കും വേണ്ടെങ്കിലും താങ്കളെ ഞങ്ങള്‍ക്കു വേണം” ഒരു നല്ല സഹോദരി പറഞ്ഞു. ആ മറക്കാനാവാത്ത പ്രസ്താവനയ്ക്കുശേഷം അത് ആ നിലയില്‍ തോന്നത്തക്കവണ്ണം താന്‍ ഉദ്ദേശിച്ചില്ലെന്ന് വിശദീകരിക്കാന്‍ അവള്‍ ഏറെനേരം എടുത്തു.

വീണ്ടും അസാധാരണമായ ഒരു സംഭവം ഉണ്ടായി.

എന്റെ രാത്രിപ്രാര്‍ത്ഥനാവേളയില്‍ ഒരു പ്രത്യേക വചനം എനിക്കു സജീവമായി അനുഭവപ്പെട്ടു. അതു വീണ്ടും വീണ്ടും എന്റെ മനസ്സിലേക്കു വരുവാന്‍ തുടങ്ങി: ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.”

അതു വലിയ ശക്തിയോടും ഉറപ്പോടുംകൂടിയാണു വന്നത്. അതോടൊപ്പം ഒട്ടും സ്വീകാര്യമല്ലാത്തതിനാല്‍ ഞാന്‍ ആ ചിന്ത വരുമ്പോള്‍തന്നെ നിരാകരിക്കുന്ന ഒരു ആശയം പല രാത്രികളിലും തുടര്‍ച്ചയായി വരാന്‍ തുടങ്ങി.

ന്യൂയോര്‍ക്കിലേക്കു മടങ്ങിപ്പോവുക.

തുടര്‍ച്ചയായി മൂന്നു രാത്രികളില്‍ ഈ ആശയം ഹൃദയത്തിലേക്കു തള്ളിക്കയറിവന്നപ്പോള്‍ ഒടുവില്‍ ആ ചിന്തയെ സമചിത്തതയോടെ നേരിടാന്‍ തന്നെ ഞാനുറച്ചു. ഇക്കുറി ഞാന്‍ കാര്യങ്ങള്‍ നല്ല വ്യക്തതയോടെ വിലയിരുത്താന്‍ തയ്യാറായി.

ഒന്നാമത് ന്യൂയോര്‍ക്ക് എനിക്കു ‘രുചികരമായ ഒരു വിഭവ’മല്ല. സത്യം പറഞ്ഞാല്‍ എനിക്ക് ആ സ്ഥലം ഇഷ്ടമല്ല. അവിടുത്തെ ജീവിതത്തിനു ഞാന്‍ പറ്റിയവനല്ല. എന്റെ കഴിവില്ലായ്മ ഞാന്‍ അവിടെ ഓരോ രംഗത്തും പ്രകടമാക്കി. ”ന്യൂയോര്‍ക്ക്” എന്ന പേരുപോലും എന്നെ സംബന്ധിച്ച് നാണക്കേടിന്റെ പദമാണ്. പോരെങ്കില്‍ ഉടനെ വീണ്ടും ജെന്നിനെയും കുഞ്ഞുങ്ങളേയും ഒറ്റയ്ക്കാക്കിയിട്ട് ഒരു യാത്ര പോകുന്നത് ഒരു കാരണവശാലും ശരിയല്ല. ഒരു വിഡ്ഢിയാകാന്‍വേണ്ടി മാത്രം അങ്ങോട്ട് എട്ടുമണിക്കൂറും ഇങ്ങോട്ട് എട്ടുമണിക്കൂറും കാറോടിക്കാന്‍ എനിക്കു മനസ്സില്ല. മാത്രമല്ല, യാത്രക്കൂലിക്കുവേണ്ടി വീണ്ടും സഭാജനങ്ങളോട് ചോദിക്കുക എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഈ കര്‍ഷകരും ഖനിത്തൊഴിലാളികളും ഇപ്പോള്‍ത്തന്നെ അവരു ചെയ്യേണ്ടതില്‍ കൂടുതല്‍ സാമ്പത്തികമായി ചെയ്യുന്നുണ്ട്. എന്റെ പരാജയത്തിന്റെ സ്ഥലത്തേക്കു മടങ്ങിപ്പോകാനുള്ള ഈ പുതിയ ഉത്തരവ് എനിക്കു തന്നെ മനസ്സിലാകാതിരിക്കുമ്പോള്‍ ഞാനിതെങ്ങനെ എന്റെ സഭാജനങ്ങളോടു വിശദീകരിക്കും? ആ കുട്ടികളെ കാണാന്‍ മുമ്പുണ്ടായിരുന്നതില്‍ കൂടുതല്‍ സാധ്യതയൊന്നും ഇപ്പോഴില്ലതാനും. പോരെങ്കില്‍ ഇപ്പോള്‍ നഗര ഉദ്യോഗസ്ഥന്മാരുടെ ദൃഷ്ടിയില്‍ ഞാനൊരു ‘പിരിയിളകിയവനാണ്.’ അതു സാധ്യത കൂടുതല്‍ ഇല്ലാതാക്കിയിട്ടേ ഉള്ളൂ. ഈ സാഹചര്യത്തില്‍ എന്തു വന്നാലും ഈ ആശയവുമായി സഭാജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്‌നമില്ലതന്നെ.

എന്നിട്ടും, ആ ആശയം വളരെ ശക്തിമത്തായിരുന്നതുകൊണ്ട് ആ ബുധനാഴ്ച രാത്രി ഞാന്‍ വീണ്ടും പുള്‍പ്പിറ്റില്‍നിന്ന് സഭാജനങ്ങളോട് ന്യൂയോര്‍ക്കില്‍ പോകാന്‍ വീണ്ടും പണം തരാന്‍ ആവശ്യപ്പെട്ടു!

എന്റെ ജനങ്ങളുടെ പ്രതികരണം അത്ഭുതാവഹമായിരുന്നു! ഓരോരുത്തരായി എഴുന്നേറ്റ് മുന്നോട്ടുവന്നു വേദിയിലെ മേശമേല്‍ സ്‌തോത്രകാഴ്ച അര്‍പ്പിച്ചു. ഇക്കുറി യോഗത്തിനു കൂടുതല്‍ ആളുകളുണ്ടായിരുന്നു. 150 പേരോളം. പക്ഷേ രസകരമായ കാര്യം ഇത്തവണയും സ്‌തോത്രകാഴ്ച കഴിഞ്ഞ തവണത്തെ അത്രയും തന്നെ. നാണയങ്ങളും തുട്ടുകളും അപൂര്‍വ്വമായി നോട്ടുകളും എല്ലാം എണ്ണിപ്പെറുക്കിയെടുത്തപ്പോള്‍ വീണ്ടും കൃത്യം ന്യൂയോര്‍ക്കില്‍ പോയിവരാനുള്ള എഴുപത്തഞ്ചു ഡോളര്‍!

പിറ്റേന്നു രാവിലെ ആറിന് മില്‍സും ഞാനും യാത്രയായി. പഴയ അതേ റൂട്ട്. പഴയ പമ്പില്‍തന്നെ പെട്രോളടിക്കാനും നിര്‍ത്തി. തുടര്‍ന്നു പാലം കടന്നു ന്യൂയോര്‍ക്കിലേക്കു പ്രവേശിക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു ”കര്‍ത്താവേ, കഴിഞ്ഞ ആഴ്ച സംഭവിച്ചതുപോലെയുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതിനും ഈ കുഴച്ചിലിലേക്ക് എന്നെ അവിടുന്നു വീണ്ടും നയിക്കുന്നതിനും എന്താണ് കാരണമെന്ന് എനിക്ക് ഒരൂഹവുമില്ല. അവിടുത്തെ ഹിതം കാണിച്ചു തരണമെന്നല്ല എന്റെ കാലടികളെ നയിക്കണമെന്നുതന്നെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”

വീണ്ടും ഞങ്ങള്‍ ബ്രോഡ്‌വേ കണ്ടു. അവിടെനിന്നു ഞങ്ങള്‍ക്കറിയാവുന്ന ഏക വഴിയായ തെക്കോട്ടുള്ള പാതയിലേക്കു തിരിഞ്ഞു. ഞങ്ങള്‍ സാവധാനം വണ്ടിയോടിച്ചു പോകുകയാണ്. പെട്ടെന്ന് കാറില്‍നിന്നു പുറത്തിറങ്ങണമെന്ന ഏറ്റവും അവിശ്വസനീയമായ ഒരു തോന്നല്‍ എനിക്കുണ്ടായി.

”വണ്ടി പാര്‍ക്കു ചെയ്യാന്‍ ഒരു സ്ഥലം കണ്ടുപിടിക്കുവാന്‍ ഞാന്‍ പോകുകയാണ്.” മില്‍സിനോടു ഞാന്‍ പറഞ്ഞു ”ഇവിടെ അല്പം ചുറ്റി നടക്കാന്‍ എനിക്കൊരാഗ്രഹം.”

പൊടുന്നനെ ഞങ്ങള്‍ ഒഴിഞ്ഞ ഒരിടം കണ്ടു.

”ഞാനുടനെ വരാം മില്‍സ്. സത്യത്തില്‍ ഞാനെന്താണു നോക്കുന്നതെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.”

ഞാന്‍ മില്‍സിനെ കാറിലിരുത്തിയിട്ടു തെരുവിലൂടെ നടന്നു. ഞാന്‍ കെട്ടിടങ്ങളുടെ ഒരു ബ്ലോക്കിന്റെ പകുതി പിന്നിട്ടുകാണും. പെട്ടെന്നൊരു സ്വരം.

”ഹേയ്, ഡേവീ.”

ആദ്യം ഞാന്‍ തിരിഞ്ഞുനോക്കിയില്ല. കുട്ടികളാരോ കൂട്ടുകാരനെ വിളിക്കുകയാണെന്നു കരുതി. പക്ഷേ വിളി വീണ്ടും.

”ഹേയ്, ഡേവീ, ഉപദേശീ!”

ഇക്കുറി ഞാന്‍ തിരിഞ്ഞുനോക്കി. ‘അലഞ്ഞു നടക്കരുത് പോലീസ് ശ്രദ്ധിക്കും’ എന്ന അറിയിപ്പു പതിച്ചതിനു താഴെ ഒരു കെട്ടിടത്തിന്റെ വശ ത്തേക്കു ചാരിനില്‍ക്കുന്ന ആറു കൗമാരക്കാരുടെ ഒരു സംഘം. ഇറുകിയ പാന്റ്‌സും സിബ്ബുള്ള ജാക്കറ്റുമാണ് വേഷം. ഒരാളൊഴികെ എല്ലാവരും പുകവലിക്കുകയാണ്. വിരസമായ മുഖഭാവം.

ഏഴാമതൊരു കുട്ടി ആ സംഘത്തില്‍നിന്നു വേര്‍പെട്ട് എന്റെ പിന്നാലെ നടന്നുവരുന്നു. വര്‍ത്തമാനം പറയുമ്പോഴുള്ള അവന്റെ ചിരി എനിക്കിഷ്ടമായി.

‘മൈക്കല്‍ ഫാര്‍മര്‍ വിചാരണയ്ക്കിടെ അവര്‍ ചിവിട്ടി പുറത്താക്കിയ ഉപദേശിയല്ലേ താങ്കള്‍?’

‘അതേ, എങ്ങനെ മനസ്സിലായി?’

‘നിങ്ങളുടെ പടം എല്ലായിടത്തും ഉണ്ടായിരുന്നല്ലോ? നിങ്ങളുടെ മുഖം ഓര്‍മ്മിക്കാന്‍ എളുപ്പമുള്ളതാണ്.’

‘കൊള്ളാം. നന്ദി.’

‘അല്ല. നന്ദിയൊന്നും വേണ്ട. അതൊരു അഭിനന്ദനമൊന്നുമായിരുന്നില്ല.’

‘നിനക്കെന്റെ പേരറിയാം. പക്ഷേ എനിക്ക് നിന്റെ പേരറിയില്ലല്ലോ?’

”ഞാനാണു ടോമി. ഞാന്‍ ‘റിബല്‍സ്’ എന്ന സംഘത്തിന്റെ പ്രസിഡന്റാണ്”

‘അലഞ്ഞു നടക്കരുത്’ എന്ന അറിയിപ്പിനു താഴെ ചാരിനില്‍ക്കുന്നവര്‍ അവന്റെ സുഹൃത്തുക്കളാണോ എന്ന് ഞാന്‍ റിബല്‍സ് പ്രസിഡന്റു ടോമിയോടു ചോദിച്ചു. അവരെ താന്‍ പരിചയപ്പെടുത്തിത്തരാമെന്നു അവന്‍ പറഞ്ഞു. പരിചയപ്പെടാന്‍ ചെന്നപ്പോള്‍ അവര്‍ സഹജമായ മുഷിവോടെ യാണ് ആദ്യം നിന്നതെങ്കിലും ഞാന്‍ പോലീസിനോട് ഇടഞ്ഞ ഒരുവനാണെന്നു ടോമി പറഞ്ഞപ്പോള്‍ അവര്‍ക്ക് പൊടുന്നനെ താത്പര്യമായി. അവരുടെ ഹൃദയത്തിന്റെ പൂട്ടുതുറക്കുന്ന മന്ത്രം അപ്പോള്‍ അതാണ്. അവരെ സംബന്ധിച്ചുള്ള എന്റെ തുറുപ്പു ചീട്ടാണിത്. ടോമി വലിയ അഭിമാനത്തോടെയാണ് എന്നെ അവര്‍ക്കു പരിചയപ്പെടുത്തിയത്:

”ഹേയ്, സുഹൃത്തുക്കളേ, മൈക്കല്‍ ഫാര്‍മര്‍ കേസ് വിചാരണയില്‍നിന്നു പോലീസ് തൊഴിച്ചു പുറത്താക്കിയ ഉപദേശിയാണിത്.”

ആ കെട്ടിടത്തോട് ഒട്ടിനിന്ന സംഘാംഗങ്ങളായ കുട്ടികള്‍ ഒന്നൊന്നായി പതുക്കെ എന്റെ അടുത്തേക്കു വന്നു. ഒരുവന്‍മാത്രം തന്റെ കൈയിലെ കഠാരനിവര്‍ത്തി ‘അലഞ്ഞു നടക്കരുത്’ എന്ന അറിയിപ്പു പേറുന്ന ആ ലോഹത്തകിടില്‍ അച്ചടിക്കാന്‍ കൊള്ളാത്ത ഒരു വാക്ക് ചുരണ്ടിവയ്ക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ട് അവിടെത്തന്നെനിന്നു. ബാക്കിയുള്ള ഞങ്ങള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. രണ്ടോ മൂന്നോ പെണ്‍കുട്ടികളും ഞങ്ങളോടൊപ്പം കൂടി.

ടോമി എന്നോട് ആ കൊലക്കേസ് വിചാരണയെക്കുറിച്ചു ചോദിച്ചു. കൗമാരക്കാരെ, പ്രത്യേകിച്ച് അധോലോക സംഘത്തിലുള്ള കുട്ടികളെ സഹായിക്കുന്നതിലാണ് എനിക്കു താത്പര്യമെന്ന് ഞാന്‍ വിശദീകരിച്ചു. എല്ലാവരും, ചുരണ്ടിക്കൊണ്ടുനിന്നവനുള്‍പ്പെടെ, ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നുണ്ട്. അവരില്‍ പലരും ഞാന്‍ ‘അവരിലൊരാള്‍’ ആണെന്നു പറഞ്ഞു.

”ഞാന്‍ നിങ്ങളില്‍ ഒരാളാണെന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?” ഞാന്‍ അന്വേഷിച്ചു.

അവരുടെ യുക്തി വളരെ ലളിതമായിരുന്നു. പോലീസുകാര്‍ക്ക് എന്നെ ഇഷ്ടമല്ല. പോലീസുകാര്‍ക്ക് അവരേയും ഇഷ്ടമല്ല. അപ്പോള്‍ ഞാനും അവരും ഒരേ വള്ളത്തിലാണ്. ഞാനും അവരിലൊരാളാണ്! പിന്നീടു പല പ്രാവശ്യം കേള്‍ക്കാന്‍ ഇടയായ ഈ വാദഗതി അന്നു ഞാന്‍ ആദ്യമായി കേള്‍ക്കുക യായിരുന്നു! ഞാന്‍ കോടതിമുറിയില്‍ അവഹേളിതനായ സംഭവം വ്യത്യസ്തമായ ഒരു വെളിച്ചത്തില്‍ പൊടുന്നനെ ഞാന്‍ കാണാനിടയായി. ദൈവത്തിന്റെ സമ്പൂര്‍ണ്ണപദ്ധതിയില്‍ ഞാന്‍ ആയിരിക്കുമ്പോള്‍ എപ്പോഴും അനുഭവപ്പെടാറുള്ള നേരിയ വിറയല്‍ എനിക്ക് അനുഭവപ്പെട്ടു.

അതേപ്പറ്റി അപ്പോള്‍ കൂടുതല്‍ ചിന്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല. കാരണം, കഠാരയേന്തിയിരുന്ന കുട്ടി എന്റെയടുത്തേക്കു ചുവടുകള്‍ വച്ചു. അവന്റെ വാക്കുകള്‍ ആ കഠാരയ്ക്കു കഴിയുമായിരുന്നതിനേക്കാള്‍ ആഴത്തില്‍ എന്റെ ഹൃദയത്തെ കീറിമുറിച്ചു. അവ തെരുവിലെ ഏകാകിയായ ഒരു കുട്ടിയുടെ ഭാഷയായിരുന്നു.

തോളുയര്‍ത്തി വെട്ടിച്ച് ജാക്കറ്റ് നേരെയാക്കി അവന്‍ വിളിച്ചു ”ഡേവീ” അവന്‍ മനഃപൂര്‍വ്വമായിത്തന്നെ കഠാര ഒന്നു മടക്കിയിട്ട് നാടകീയമായി വീണ്ടും നിവര്‍ത്തു. മറ്റുകുട്ടികള്‍ അല്പം പുറകോട്ടു മാറി. അവന്‍ കഠാരനീട്ടി എന്റെ കോട്ടിന്റെ ബട്ടണുകള്‍ ഓരോന്നായി പൊട്ടിച്ചു. ഈ ചെറിയ അനുഷ്ഠാനം പൂര്‍ത്തിയാകുന്നതുവരെ അവന്‍ മിണ്ടിയില്ല.

”ഡേവീ” അവസാനം അവന്‍ വിളിച്ചു; എന്റെ കണ്ണുകളില്‍ ആദ്യമായി ഉറ്റുനോക്കിക്കൊണ്ട്. ”താങ്കള്‍ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ ഡേവീ, നിങ്ങള്‍ എപ്പോഴെങ്കിലും ഈ പട്ടണത്തിലെ കുട്ടികളുടെ നേരെ തിരിഞ്ഞാല്‍…..” കഠാരയുടെ മുന എന്റെ വയറിന്മേല്‍ അമര്‍ത്താതെ കുത്തി ക്കൊണ്ടായിരുന്നു സംസാരം.

”ചെറുപ്പക്കാരാ, താങ്കളുടെ പേരെന്താണ്?” വില്ലി എന്നായിരുന്നു അവന്റെ പേര്. മറ്റൊരു കുട്ടിയാണ് പേരു പറഞ്ഞുതന്നത്.

”വില്ലി, ഈ പട്ടണത്തിലേക്ക് ദൈവം എന്തിനാണെന്നെ കൂട്ടിക്കൊണ്ടു വന്നതെന്ന് എനിക്കറിയില്ല. പക്ഷേ ഒന്നെനിക്കറിയാം ദൈവം നിങ്ങളുടെ ഭാഗത്താണ്. അതു ഞാന്‍ നിനക്കു വാഗ്ദാനം ചെയ്യാം.”

വില്ലി തന്റെ നോട്ടം എന്റെ കണ്ണുകളില്‍നിന്നു മാറ്റിയില്ല. പക്ഷേ ക്രമേണ കഠാരമുനയുടെ സമ്മര്‍ദ്ദം എന്റെ വയറിനുമേല്‍ അയയുന്നതായി എനിക്കു മനസ്സിലായി. പിന്നെ അവന്റെ കണ്ണുകള്‍ പിന്‍വാങ്ങി. അവന്‍ ഒരു വശത്തേക്കു മാറി.

ടോമി കൗശലപൂര്‍വ്വം വിഷയം മാറ്റി ”ഡേവി, താങ്കള്‍ക്ക് അധോലോകസംഘങ്ങളെ കാണണമെന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ തന്നെ തുടങ്ങിക്കൂടാ? ഇവരെല്ലാം ‘റിബല്‍സില്‍’ പെടുന്നവരാണ്. ഞാന്‍ ചില ജി.ജി.ഐക്കാരെക്കൂടി കാണിച്ചുതരാം.”

”ജി.ജി.ഐക്കാരോ?”

”ഗ്രാന്റ് ഗാങ്‌സ്റ്റേഴ്‌സ് ഇന്‍ കോര്‍പ്പറേറ്റഡ്” എന്നതിന്റെ ചുരുക്കപ്പേരാണത്.

ഞാന്‍ ന്യൂയോര്‍ക്കില്‍ വന്നിട്ട് അരമണിക്കൂര്‍ തികഞ്ഞില്ല, അതിനു മുമ്പിതാ ഞാന്‍ രണ്ടാമതൊരു തെരുവുസംഘത്തെ പരിചയപ്പെടാന്‍ പോകുന്നു. അങ്ങോട്ടുപോകാനുള്ള വഴി സംബന്ധിച്ച് ടോമി എനിക്കു ചില നിര്‍ദ്ദേശങ്ങള്‍ തന്നു. പക്ഷേ എനിക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ”ശ്ശെടാ, താങ്കള്‍ ഒരു ഗ്രാമവാസിയാ അല്ലേ? ആട്ടെ, നാന്‍സീീീ” ഒരു പെണ്‍കുട്ടിയെ ടോമി വിളിച്ചു. ”നമ്മുടെ ഉപദേശിയെ ജി.ജി.ഐ.ക്കാരെ കൊണ്ടുപോയി കാണിച്ചുവാ.”

ജി.ജി.ഐക്കാര്‍ നൂറ്റിമുപ്പത്തിനാലാം തെരുവിലൊരു ബേസ്‌മെന്റിലാണു സമ്മേളിക്കുന്നത്. നാന്‍സി എന്നേയും കൂട്ടി ജി.ജി.ഐക്കാരുടെ ആ ‘ക്ലബ്ബ്റൂമി’ ലേക്ക് യാത്രയായി. സിമന്റു പടികളിറങ്ങി, ചവറുവീപ്പകളെ വലംവച്ച്, അഴുക്കടിഞ്ഞ രോമങ്ങളോടുകൂടിയ മെലിഞ്ഞ പൂച്ചകളുടെ നിരകള്‍ പിന്നിട്ട്, ഒഴിഞ്ഞ വോഡ്കാ കുപ്പികളുടെ ഒരു കൂനയെ മറികടന്ന് ഞങ്ങള്‍ നടന്നു. ഒടുവില്‍ നാന്‍സി ഒരു അടഞ്ഞ വാതിലിനു മുമ്പില്‍ നിന്നു മൃദുവായി മുട്ടി – വേഗത്തില്‍ രണ്ടുപ്രാവശ്യം, സാവധാനത്തില്‍ നാലുപ്രാവശ്യം.

വാതില്‍ തുറക്കപ്പെട്ടു. ഒരു പെണ്‍കുട്ടി. ഒരു തമാശരംഗത്ത് അവള്‍ അഭിനയിക്കുകയാണെന്നു ഞാന്‍ ആദ്യം കരുതി. ഒരു തെരുവു തെണ്ടിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തിനിണങ്ങുംവിധമായിരുന്നു അവളുടെ വസ്ത്ര ധാരണവും രീതിയും. കാലില്‍ ഷൂസില്ല. ബിയറിന്റെ തകരപ്പാത്രം അവള്‍ പിടിച്ചിരുന്നു. ഒരു സിഗരറ്റ് ചുണ്ടില്‍നിന്ന് ഒരു വശത്തേക്ക് തൂങ്ങിക്കിടന്നു. അഴിഞ്ഞുലഞ്ഞ മുടി. വസ്ത്രത്തിന്റെ തോള്‍ഭാഗം മനഃപൂര്‍വ്വം താഴേക്ക് കാണത്തക്കവിധം വലിച്ചിട്ടിരുന്നു. ചിരിക്കുന്നതില്‍നിന്ന് എന്നെ തടഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്: ആ കുട്ടിയുടെ മുഖത്ത് ഒരത്ഭുതവുമില്ലായിരുന്നു. കല്ലുപോലെയുള്ള മുഖം. രണ്ടാമത്: അവള്‍ ഒരു കുഞ്ഞായിരുന്നു- കൗമാരത്തിലേക്കു കടന്ന ഒരു കൊച്ചുപെണ്ണ്.

”മരിയ, ഞങ്ങള്‍ക്ക് അകത്തേക്കു വരാമോ? ഒരു സുഹൃത്തിനെ പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

മരിയ ഒരു തോള്‍ വെട്ടിച്ച് വാതില്‍ മലര്‍ക്കെ തുറന്നു. മുറിക്കുള്ളില്‍ ഇരുട്ടായിരുന്നു. അതിനുള്ളില്‍ ജോഡികളായി കുട്ടികളുണ്ടെന്ന് മനസ്സിലാക്കാന്‍ കുറേ സമയമെടുത്തു. തണുത്ത, നേര്‍ത്ത ദുര്‍ഗ്ഗന്ധമുള്ള ആ മുറിയില്‍ ഹൈസ്‌കൂള്‍ പ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു കഴിയുകയായിരുന്നു. ഞാന്‍ ഞെട്ടലോടെ ഓര്‍ത്തു – ഉവ്വ്, ടോമി പറഞ്ഞതു ശരിയാണ്. ഞാന്‍ വെറും ഒരു ഗ്രാമീണനാണ്!

മരിയ അപ്പോഴും ഷൂസിടുകയോ വസ്ത്രം നേരെയാക്കുകയോ ചെയ്തില്ല. ആരോ സ്വിച്ചിട്ടു. ഒരു വിളറിയ ബള്‍ബ് മങ്ങിക്കത്തി. കുട്ടികള്‍ പതുക്കെ ഇണപിരിഞ്ഞ് മുന്നോട്ടു വന്നു. അവരുടെ മുഖത്തും ‘റിബല്‍സിന്റെ’ മുഖത്തു കണ്ട അതേ വിരസത.

”ഫാര്‍മര്‍ വിചാരണയ്ക്കിടയില്‍ ചവിട്ടിപ്പുറത്താക്കപ്പെട്ട ഉപദേശിയാണിത്.” നാന്‍സിയുടെ പരിചയപ്പെടുത്തല്‍.


പെട്ടെന്നു ഞാന്‍ അവരുടെ ശ്രദ്ധാപുരുഷനായി. അതിനേക്കാള്‍ പ്രധാനം എനിക്കവരുടെ സഹതാപം ലഭിച്ചു. ന്യൂയോര്‍ക്കിലെ തെരുവു സംഘങ്ങളോടുള്ള എന്റെ ആദ്യത്തെ പ്രസംഗം അപ്പോള്‍ നടന്നു. സങ്കീര്‍ണ്ണമായ സന്ദേശത്തിനു പകരം ലളിതമായ ഒരു പ്രസംഗമായിരുന്നു അത്: അവരായിരിക്കുന്ന അവസ്ഥയില്‍തന്നെ ദൈവം അവരെ സ്‌നേഹിക്കുന്നു. വോഡ്കാ കുപ്പി കളുടേയും കുത്തഴിഞ്ഞ സെക്‌സിന്റേയും നടുവില്‍ അവര്‍ എന്താണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കുന്നതെന്നു ദൈവത്തിനറിയാം: ഉത്തേജനവും ആനന്ദവും പ്രിയപ്പെട്ടതായിരിക്കുന്നതിന്റെ ആഹ്ലാദവും. പക്ഷേ അതെല്ലാം, കൂലിക്കെടുത്ത തണുത്ത ഒരു ബേസ്‌മെന്റില്‍ ഇരുന്ന് വിലകുറഞ്ഞ മദ്യം കുടിച്ചല്ല നേടേണ്ടത്. ദൈവത്തിന് നിങ്ങളെക്കുറിച്ചെല്ലാം വളരെ വലിയ പ്രത്യാശയുണ്ട്.

ഞാന്‍ ഒന്നു നിര്‍ത്തിയപ്പോള്‍ ഒരു കുട്ടി വിളിച്ചു പറഞ്ഞു

”കൊള്ളാം ഉപദേശീ, താങ്കള്‍ നേടിവരുന്നുണ്ട്.”

അത്തരം ഒരു പ്രയോഗം ഞാന്‍ ആദ്യം കേള്‍ക്കുകയായിരുന്നു. അര്‍ത്ഥം ഞാന്‍ അവരുടെ ഹൃദയങ്ങളോട് അടുത്തുവരുന്നുണ്ട്. എന്റെ പ്രസംഗത്തിന് അവര്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ അഭിനന്ദനം.

അരമണിക്കൂറിനുശേഷം ബേസ്‌മെന്റിലെ ഒളിവിടം വിട്ട് പുറത്തുവരുമ്പോള്‍ എനിക്ക് ഏറെ ഉത്സാഹം തോന്നി – ഒരു കാര്യത്തിലൊഴിച്ച്. ജി.ജി.ഐക്കാരുടെ ഇടയില്‍ ഞാന്‍ എന്റെ ആദ്യത്തെ മയക്കുമരുന്നിന്റെ അടിമയെ അഭിമുഖീകരിച്ചു – മരിയ. ജി.ജി.ഐ. എന്ന തെരുവുതെമ്മാ ടിക്കൂട്ടത്തിന്റെ വനിതാവിഭാഗത്തിന്റെ പ്രസിഡന്റാണവള്‍. പ്രസംഗത്തിനിടയില്‍ ഒരു പുതുജീവിതത്തിനായി ദൈവത്തിന് അവരെ സഹായിക്കാന്‍ കഴിയും എന്നു പറഞ്ഞപ്പോള്‍ അവള്‍ ഇടയ്ക്കു കയറി:

”എന്നെ സഹായിക്കുവാന്‍ കഴിയുകയില്ല ഡേവീ. എന്നെ പറ്റുകയില്ല.” അവള്‍ തന്റെ ഗ്ലാസ് താഴെവച്ച് ഉടുപ്പിന്റെ കൈ തോളുവരെ തെറുത്തുവച്ചു കൊണ്ടാണങ്ങനെ പറഞ്ഞത്.

”മരിയ, എന്തുകൊണ്ടു പറ്റുകയില്ല?”

മറുപടിയായി അവള്‍ കൈമുട്ടിനു മുകളിലെ ഉള്‍വശം കാണിച്ചു.

എനിക്കതു മനസ്സിലായില്ല. ”മരിയ, എനിക്കു നീ പറഞ്ഞതു പിടികിട്ടിയില്ല.”

മരിയ ബള്‍ബിനുകീഴിലേക്കു മാറിനിന്നുകൊണ്ട് തന്റെ കൈ നീട്ടിക്കാണിച്ചുകൊണ്ടു വിളിച്ചു ”ഇങ്ങുവാ” ഞാന്‍ ചെന്നു. നോക്കിയപ്പോള്‍ കൈയില്‍ കൊതുകു കടിച്ചതുപോലെ ചില മുറിവുകള്‍. ചിലതു പഴയതും നീലിച്ചതും. മറ്റുചിലത് പുതിയ സൂചിക്കുത്തുകളും. ആ കൗമാരക്കാരി എന്താണു പറയാനുദ്ദേശിച്ചതെന്നു പെട്ടെന്ന് എനിക്കു മനസ്സിലായി – അവള്‍ മയക്കുമരുന്നിന്റെ അടിമയാണ്.

”ഡേവീ, ഞാനൊരു മെയിന്‍ ലൈനറാണ്. എനിക്ക് ഒരു പ്രതീക്ഷയും ഇനി ഇല്ല. ദൈവത്തില്‍നിന്നുപോലും.”

മരിയ വളരെ നാടകീയമായി എന്തെങ്കിലും പറയുകയായിരിക്കും എന്ന തോന്നല്‍ ഉണ്ടായിരുന്നതുകൊണ്ട് മറ്റു കുട്ടികളുടെ മുഖഭാവം ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ ഒരാള്‍ പോലും മരിയയുടെ വാക്കുകള്‍ കേട്ടു പുഞ്ചിരിക്കുന്നില്ല. അര്‍ദ്ധവൃത്താകൃതിയില്‍ നില്‍ക്കുന്ന കുട്ടികളെ ഒന്നോടിച്ചുനോക്കിയപ്പോള്‍ മരിയ പറഞ്ഞതെല്ലാം ശരിയാണെന്നെനിക്കു മനസ്സിലായി. പിന്നീട് ആശുപത്രി റിപ്പോര്‍ട്ടുകള്‍, പോലീസ് വൃത്തങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ലഭ്യമായ വിവരം ഇതാണ്: മരുക്കുമരുന്നിനടിമപ്പെട്ട ഒരാള്‍ക്കുവേണ്ടി ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഒരിക്കലും വൈദ്യശാസ്ത്രത്തിനു സാധ്യമല്ല. അങ്ങനെയെങ്കില്‍ മരിയ പ്രകടിപ്പിച്ചത് വിദഗ്ധരുടെ അഭിപ്രായം തന്നെയാണ് – മയക്കുമരുന്നിന്റെ മെയിന്‍ ലൈന്‍ ഉപഭോക്താവിന്, അതായത് ഹീറോയിന്‍ നേരേ രക്തത്തിലേക്കു കുത്തിവയ്ക്കുന്ന മയക്കുമരുന്നിന്റെ അടിമയ്ക്ക്, യഥാര്‍ത്ഥത്തില്‍ വിടുതലിനുള്ള ഒരു പ്രതീക്ഷയും അവശേഷി ക്കുന്നില്ല.

മരിയ അത്തരം ഒരു ‘മെയിന്‍ ലൈനറാ’ണ്.

അദ്ധ്യായം നാല്


ബ്രോഡ്‌വേയില്‍ പാര്‍ക്കുചെയ്തിട്ടിരുന്ന കാറില്‍ ഞാന്‍ മടങ്ങിയെത്തിയപ്പോള്‍ മില്‍സ് ആശ്വാസനിശ്വാസം ഉതിര്‍ത്തു:

”താങ്കള്‍ കൊലചെയ്യപ്പെട്ട് താങ്കളുടേതായ ഒരു കൊലക്കേസ് വിചാരണയില്‍ പങ്കാളിയായിപ്പോയോ എന്നു ഞാന്‍ കുറച്ചൊന്നുമല്ല പേടിച്ചത്!”

ന്യൂയോര്‍ക്കില്‍ കാലുകുത്തി ഒരു മണിക്കൂറിനുള്ളില്‍ രണ്ട് തെമ്മാടി സംഘങ്ങളെ കണ്ടുമുട്ടിയ കാര്യം പറഞ്ഞപ്പോള്‍ എനിക്കുണ്ടായ അതേ വിസ്മയകരമായ ചിന്തതന്നെ മില്‍സിനും ഉണ്ടായി.

”താങ്കളെ കോടതിയില്‍നിന്നു പുറത്തേക്കെറിയുകയും അതിന്റെ പടം പത്രങ്ങളിലെല്ലാം വരികയും ചെയ്തതുകൊണ്ടാണ് ഇവരെ കണ്ടുമുട്ടാന്‍ അവസരം ഉണ്ടായത്. ഇല്ലെങ്കില്‍ ഒരിക്കലും അതു കഴിയുമായിരുന്നില്ല.”

ഞങ്ങള്‍ നേരേ കാറോടിച്ച് നഗരഹൃദയത്തിലേക്കു പോയി. ഇക്കുറി ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസില്‍ ഞങ്ങള്‍ നേരിട്ടു ചെന്നു. അവിടെ ഹൃദ്യമായ സ്വീകരണം ലഭിക്കും എന്ന തെറ്റിദ്ധാരണകൊണ്ടൊന്നും ആയിരുന്നില്ല. മറിച്ച് ജയിലില്‍ കഴിയുന്ന ആ ഏഴു കുട്ടികളുടെ അടുത്തേക്കുള്ള പാത ആ ഓഫീസില്‍കൂടിയായിരുന്നു എന്നതുകൊണ്ടാണത്.

”ആ കുട്ടികളെ കാണുന്നതിന് ആവശ്യപ്പെടുന്നത് അവരുടെ നന്മ മാത്രം ഉദ്ദേശിച്ചാണെന്നും അല്ലാതെ എനിക്കു മറ്റൊരു ഉദ്ദേശ്യവുമില്ലെന്നും നിങ്ങളെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു” ഞാന്‍ അവരോടു തുറന്നുപറഞ്ഞു.

”റവറന്റ്, നിങ്ങള്‍ പറയുന്ന ഓരോ വാക്കും നിങ്ങളുടെ ബൈബിളില്‍ നിന്നു നേരിട്ടു വരുന്നതാണെങ്കില്‍കൂടി അവരെ കാണാന്‍ നിങ്ങളെ അനുവദിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ജഡ്ജി ഡേവിഡ്‌സണിന്റെ അനുമതി കൂടാതെ നിങ്ങള്‍ക്ക് ഈ കുട്ടികളെ കാണണമെങ്കില്‍ അവരുടെ രക്ഷാകര്‍ത്താക്കളില്‍ നിന്നെല്ലാം ഒപ്പിട്ട അനുവാദപത്രം ലഭിക്കണം.”

ഇവിടെയിതാ മറ്റൊരു സാധ്യതയുടെ വാതില്‍ തുറക്കുന്നു!

”എങ്കില്‍ രക്ഷാകര്‍ത്താക്കളുടെ പേരും വിലാസവും എനിക്കു തരാമോ?”

”ക്ഷമിക്കണം. ഞങ്ങള്‍ക്കതിന് സ്വാതന്ത്ര്യമില്ല.”

ഞങ്ങള്‍ വീണ്ടും തെരുവിലേക്ക്. ഇനി എന്തു ചെയ്യും?

ഞാന്‍ കീശയില്‍നിന്നും ലൈഫ് മാസികയുടെ ചീന്തിയെടുത്ത പേജ് കൈയിലെടുത്തു. ആ കുട്ടിസംഘത്തിന്റെ തലവന്റെ പേര് ലേഖനത്തിലുണ്ടായിരുന്നു: ലൂയിസ് അല്‍വാരെസ്. മില്‍സിനെ കാറിലിരുത്തിയിട്ട് ഞാന്‍ അടുത്തു കണ്ട മിഠായികടയില്‍ കയറി. കൈയിലുണ്ടായിരുന്ന അവസാനത്തെ നോട്ടായ അഞ്ചുഡോളര്‍ കൊടുത്തു ചില്ലറ നാണയങ്ങള്‍ വാങ്ങി. ടെലിഫോണ്‍ ഡയറക്ടി എടുത്ത് അല്‍വാരെസ് എന്നു പേരുള്ള ഒരോരുത്തരെയായി നാണയം ഇട്ടു വിളിക്കാന്‍ തുടങ്ങി. മാന്‍ഹാട്ടനില്‍തന്നെ ഇരുനൂറോളം അല്‍വാരെസുമാരുണ്ട്.

”മൈക്കല്‍ ഫാര്‍മര്‍ കേസിലുള്‍പ്പെട്ട ലൂയിസ് അല്‍വാരെസിന്റെ വീടാണോ ഇത്?” ഞാന്‍ ചോദിക്കും.

മുറിപ്പെട്ടതുപോലെയുള്ള നിശ്ശബ്ദത. ദേഷ്യത്തോടെയുള്ള വാക്കുകള്‍. ചെവിപൊട്ടും വിധം റിസീവര്‍ വയ്ക്കുന്നതിന്റെ ഒച്ച. നാല്പതു നാണയങ്ങള്‍ ഞാനുപയോഗിച്ചു. ഒടുവില്‍ ഈ നിലയില്‍ കുട്ടികളെ കണ്ടെത്താനാവില്ലെന്നു വ്യക്തമായി.

ഞാന്‍ പുറത്തിറങ്ങി മില്‍സിനെ കാറില്‍ സന്ധിച്ചു. ഞങ്ങള്‍ ഇരുവരും നിരാശപ്പെട്ടുപോയി. ഇനി എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്കൊരു ഊഹവുമില്ല. മാന്‍ഹാട്ടനിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കുകീഴെ കാറില്‍ ഒരു എത്തുംപിടിയും കിട്ടാതെ ഇരിക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥനയ്ക്കായി തലവണക്കി: ”കര്‍ത്താവേ, അവിടുത്തെ ഹിതാനുസരണമാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നെങ്കില്‍ നീ ഞങ്ങളെ നയിക്കുക. ഞങ്ങളുടെ എളിയ ആശയങ്ങളുടെ നെല്ലിപ്പലകയില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. എങ്ങോട്ടു പോകണമെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പോകേണ്ടിടത്തേക്കു ഞങ്ങളെ നയിച്ചാലും.”

തുടര്‍ന്ന് ഞങ്ങള്‍ ലക്ഷ്യമില്ലാതെ, കാര്‍ എങ്ങോട്ടു പോയോ അങ്ങോട്ടു വണ്ടിയോടിച്ചു – നഗരത്തിന്റെ വടക്കേദിശയിലേക്കാണു പോയത്. ടൈംസ്‌ക്വയറിലെ ഒരു വലിയ ‘ട്രാഫിക്ജാമി’ല്‍ പെട്ടുപോയി. ഒടുവില്‍ അതില്‍നിന്ന് ഒരുവിധത്തില്‍ അഴിഞ്ഞുവന്നപ്പോള്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ വഴിതെറ്റി. കുറേഓടിച്ചപ്പോഴാണു മനസ്സിലായത് ആ സര്‍ക്കിളിനുചുറ്റും ഞങ്ങള്‍ വട്ടത്തില്‍ വണ്ടി ഓടിച്ചു പോവുകയാണെന്ന്. ഒടുവില്‍ ആ വൃത്തത്തില്‍നിന്നു ഞങ്ങള്‍ വല്ലവിധേനയും പുറത്തുകടന്നു. ഞങ്ങള്‍ ചെന്നിറങ്ങിയത് ഒരു സ്പാനിഷ് കോളനിയുടെ ഹൃദയത്തിലേക്കാണ്. പൊടുന്നനെ കാറില്‍നിന്ന് പുറത്തിറങ്ങാന്‍ ഉള്ളില്‍ അദമ്യമായ ആഗ്രഹം.

”നമുക്കൊരു പാര്‍ക്കിംഗ് സ്ഥലം നോക്കാം” ഞാന്‍ മില്‍സിനോടു പറഞ്ഞു.

ആദ്യം കണ്ട ഒഴിവുള്ള സ്ഥലത്തു വണ്ടി നിര്‍ത്തി. ഞാനിറങ്ങി തെരുവിലേക്കു ചില ചുവടുകള്‍ വച്ചു. പെട്ടെന്ന് ആശയക്കുഴപ്പംമൂലം ഞാന്‍നിന്നുപോയി. കാരണം ഉള്ളിലെ ആ തോന്നല്‍ ഇല്ലാതായിരിക്കുന്നു! അവിടെ ഒരു എടുപ്പില്‍ സംഘം ചേര്‍ന്നിരുന്ന ഒരു കൂട്ടം കുട്ടികളോടു ഞാന്‍ ചോദിച്ചു: ”എവിടെയാണ് ലൂയിസ് അല്‍വാരെസ് താമസിക്കുന്നത്?”

എന്നെ അമ്പരപ്പോടെ തുറിച്ചുനോക്കിയതല്ലാതെ കുട്ടികള്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ ലക്ഷ്യമില്ലാതെ മെല്ലെ നടന്നു.

നിമിഷങ്ങള്‍ കഴിഞ്ഞില്ല, എന്റെ പിന്നാലെ ഒരു നീഗ്രോബാലന്‍ ഓടി വന്നു.

”നിങ്ങള്‍ ലൂയിസ് അല്‍വാരെസിനെയാണോ അന്വേഷിക്കുന്നത്?”

”അതേ.”

അപരിചിതഭാവത്തോടെ അവനെന്നെ നോക്കി ”ആ മുടന്തന്‍ കുട്ടിയെ പ്രതി ജയിലിലായവന്‍?”
”അതെ, നിനക്കവനെ അറിയാമോ?”

അവന്‍ അപ്പോഴും എന്നെ തുറിച്ചു നോക്കിനില്പാണ് ”അതു നിങ്ങളുടെ കാറാണോ?”

സത്യത്തില്‍ തുരുതുരായുള്ള ചോദ്യങ്ങള്‍കൊണ്ടു ഞാന്‍ തെല്ലു സഹികെട്ടു: ”അതെ എന്റെ കാറാണ്. എന്താ കാര്യം?”

അവന്‍ തോളു കുലുക്കി: ”മിസ്റ്റര്‍, നിങ്ങള്‍ ലൂയിസ് അല്‍വാരെസിന്റെ വീടിനു നേരേ മുന്‍പിലാണു വണ്ടി പാര്‍ക്കുചെയ്തിരിക്കുന്നത്.”

എന്റെ ഹൃദയം കുതിച്ചുയര്‍ന്നു. കാര്‍ പാര്‍ക്കുചെയ്തതിന്റെ മുന്നിലെ ആ പഴയഫ്‌ളാറ്റിനുനേരേ വിരല്‍ ചൂണ്ടി. ”അവന്‍ അവിടെയാണോ ജീവിക്കുന്നത്?” എന്റെ ചോദ്യം ഒരു അടക്കംപറച്ചില്‍ പോലെയായിരുന്നു.

ആ ബാലന്‍ തലയാട്ടി. പ്രാര്‍ത്ഥനകള്‍ക്കു മറുപടി ലഭിക്കാതിരിക്കുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ദൈവത്തെ ചോദ്യം ചെയ്യാറുണ്ട്. എന്നാല്‍ ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥനകളാണു വിശ്വസിക്കാന്‍ കൂടുതല്‍ പ്രയാസം. ‘നയിച്ചാലും’ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. അവിടുന്നു നേരേ ലൂയിസ് അല്‍വാരെസിന്റെ പടിവാതില്ക്കല്‍ ഞങ്ങളെ എത്തിച്ചിരിക്കുന്നു.

”നന്ദി കര്‍ത്താവേ” എന്റെ ശബ്ദം ഇത്തിരി ഉറക്കെയായിപ്പോയി.

”നിങ്ങള്‍ എന്താ പറഞ്ഞത്?”

”നന്ദി” ഞാന്‍ കുട്ടിക്കുനേരേ തിരിഞ്ഞു ”വളരെ വളരെ നന്ദി.”

ഫ്‌ളാറ്റിനു മുന്നിലെ എഴുത്തുപെട്ടിയില്‍ അല്‍വാരെസ് എന്ന പേരുണ്ടായിരുന്നു. ആ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് വീട്. ഞാന്‍ കോവേണിപ്പടികള്‍ ഓടിക്കയറി. മൂന്നാം നിലയുടെ ഇടനാഴിയില്‍ ഇരുട്ടായിരുന്നു. മൂത്രത്തിന്റേയും പൊടിയുടേയും രൂക്ഷഗന്ധം. തകരപ്പാളികള്‍കൊണ്ടു തിരിച്ച മുറികള്‍.

വടിവൊത്ത അക്ഷരത്തില്‍ അല്‍വാരസ് എന്നെഴുതി വച്ചിരുന്ന ഒരു വാതിലിനു മുന്നില്‍ ചെന്നു ഞാന്‍ വിളിച്ചു ”മിസ്റ്റര്‍ അല്‍വാരെസ്.”

അകത്തുനിന്ന് ആരോ സ്പാനീഷ് ഭാഷയില്‍ എന്തോ പറഞ്ഞു. ഉള്ളിലേക്കു ചെല്ലുവാനുള്ള ഒരു ക്ഷണമാണതെന്നു കരുതി ഞാന്‍ മെല്ലെ വാതിലൊന്നു തള്ളിനോക്കി. ഒരടിയോളം തുറന്ന വാതില്‍പ്പാളിക്കിടയിലൂടെ ഞാന്‍ നോക്കിയപ്പോള്‍ ഇരുണ്ട നിറമുള്ള ഒരു മെലിഞ്ഞ മനുഷ്യന്‍ കൈയില്‍ ഒരു കൊന്തയുമായി ഒരു വലിയ ചുവന്ന കസേരയില്‍ ഇരിക്കുകയാണ്. താടിവച്ച അയാള്‍ തലപൊക്കി നോക്കിയപ്പോള്‍ ആ മുഖം പ്രകാശിച്ചു.

”നീ, ഡേവീ” വളരെ സാവധാനമാണയാള്‍ സംസാരിച്ചത് ”നീ ആ ഉപദേശിയല്ലേ? പൊലീസുകാര്‍ നിന്നെ പുറത്തുതള്ളി.”

”അതേ” ഞാന്‍ അടുത്തു ചെന്നു. അല്‍വാെരസ് എഴുന്നേറ്റു.

”നീ വരണമെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. നീ എന്റെ കുട്ടിയെ സഹായിക്കും” അയാള്‍ പറഞ്ഞു.

”എന്റേയും ആഗ്രഹം അതാണ് അല്‍വാരെസ്. പക്ഷേ അവര്‍ ലൂയിസിനെ കാണാന്‍ എന്നെ അനുവദിക്കുന്നില്ല. താങ്കളില്‍നിന്നും മറ്റു രക്ഷിതാക്കളില്‍ നിന്നും രേഖാമൂലമായി അനുമതിപത്രം ഉണ്ടായാലേ അവര്‍ കുട്ടികളെ കാണാന്‍ സമ്മതിക്കൂ.”

”അതു ഞാന്‍ തരാം” അടുക്കളയുടെ അലമാരിയില്‍നിന്ന് അല്‍വാെരസ് ഒരു കടലാസും പെന്‍സിലും തപ്പിയെടുത്തു. ലൂയിസ് അല്‍വാരെസിനെ കാണാന്‍ എനിക്ക് അദ്ദേഹത്തിന്റെ അനുവാദമുണ്ടെന്നു സാവധാനം അതില്‍ എഴുതി. ഒടുവില്‍ കടലാസ് മടക്കി എന്റെ കൈയിലേല്പിച്ചു.

”മറ്റു കുട്ടികളുടെ മാതാപിതാക്കളുടെ പേരും മേല്‍വിലാസവും താങ്കളുടെ കൈയിലുണ്ടോ?”

”ഇല്ല” ലൂയിസിന്റെ പിതാവു മെല്ലെ തലചരിച്ചു ”നോക്ക്. അതായിരുന്നു പ്രശ്‌നം. എന്റെ മകനുമായി എനിക്ക് അത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. ദൈവംതമ്പുരാനാണു താങ്കളെ എന്റെ അടുത്തു കൊണ്ടുവന്നത്. ദൈവംതന്നെ താങ്കളെ മറ്റുള്ളവരുടെ അടുത്തും എത്തിക്കും.”

വ്യക്തമായ ലക്ഷ്യമൊന്നുമില്ലാതെ ഒരു തെരുവോരത്തെ ഫ്‌ളാറ്റിനു മുന്നില്‍ കാറു നിര്‍ത്തി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എനിക്ക് ഒപ്പിട്ട് ആദ്യത്തെ സമ്മതപത്രം ലഭിച്ചിരുന്നു! ഒരു പിതാവിന്റെ ഹൃദയം നൊന്ത പ്രാര്‍ത്ഥനയ്ക്കു മറുപടിയായി ദൈവം തന്നെ അക്ഷരാര്‍ത്ഥത്തില്‍ എന്റെ കാറിന്റെ സ്റ്റിയറിങ് വീലിനെ നിയന്ത്രിച്ച് എന്നെ ഇവിടെ കൊണ്ടുവന്നതിനെക്കുറിച്ച് അത്ഭുതപ്പെട്ട് ഞാന്‍ അല്‍വാരെസിന്റെ അപ്പാര്‍ട്ടുമെന്റില്‍ നിന്നിറങ്ങി. ഈ അത്ഭുതത്തിന് എന്റെ മനസ്സ് യുക്തിസഹമായ ഇങ്ങനെയൊരു വിശദീകരണം മെനഞ്ഞെടുത്തു: പത്രവാര്‍ത്തകളില്‍ ഞാനെവിടെയെങ്കിലും ഈ വിലാസം കണ്ടിരിക്കാം. അതെന്റെ അബോധമനസ്സില്‍ കിടന്ന് എന്റെ വഴികളെ നിയന്ത്രിച്ചിരിക്കാം.

പക്ഷേ അബോധമനസ്സിലെ ഓര്‍മയെന്നൊന്നും വിശദീകരിക്കാന്‍ കഴിയാത്ത മറ്റൊരു സംഭവം തുടര്‍ന്നു നടന്നു. ഫ്‌ളാറ്റിന്റെ ഇരുണ്ട ഇടനാഴിയിലൂടെ കോവേണിപ്പടി ഇറങ്ങി ഞാന്‍ താഴേക്കു വരികയാണ്. ഒരു വളവു തിരിയുമ്പോള്‍ എതിരേ ഓടിക്കയറിവന്ന പതിനേഴു വയസ്സു തോന്നുന്ന ഒരു കൗമാരക്കാരനുമായി ഞാന്‍ കൂട്ടിമുട്ടേണ്ടതായിരുന്നു. അത്രവേഗത്തിലായിരുന്നു അവന്റെ വരവ്.

”ക്ഷമിക്കണം” എന്നു മെല്ലെപ്പറഞ്ഞ് ഞാന്‍ നില്ക്കാതെ താഴോട്ടിറങ്ങാന്‍ തുടങ്ങി.

ആ കുട്ടി സംശയത്തോടെ എന്നെ നോക്കി. എന്തോ പിറുപിറുത്തു. വീണ്ടും മുന്നോട്ടോടാന്‍ തുനിഞ്ഞു. പക്ഷേ നടക്കുന്നതിനിടെ ഞാന്‍ ഒരു ലൈറ്റിന്റെ വെളിച്ചത്തിനടിയില്‍ ഇതിനകം വന്നിരുന്നു. അവന്‍ പൊടുന്നനെ വീണ്ടും എന്നെ നോക്കി.

”ഉപദേശി?”

ഞാന്‍ ഞെട്ടിത്തിരിഞ്ഞു. അവന്‍ ഇരുട്ടത്തുതന്നെ നിന്ന് എന്നെ സൂക്ഷിച്ചു നോക്കി ഉറപ്പുവരുത്തി.
”ലൂയിസിന്റെ വിചാരണ നടക്കുമ്പോള്‍ പുറത്താക്കപ്പെട്ട പുള്ളിയല്ലേ താങ്കള്‍.”

”അതേ, ഞാന്‍ ഡേവിഡ് വില്‍ക്കേഴ്‌സണ്‍.”

ആ കുട്ടി കരം നീട്ടി. സ്വയം പരിചയപ്പെടുത്തി. ”ശരി. ഞാന്‍ അഞ്ജലോ മൊറെയില്‍സാണു റവറണ്ടേ. ഞാനും ലൂയിസിന്റെ സംഘത്തിലുണ്ടായിരുന്നു. താങ്കള്‍ അല്‍വാരെസിനെ കാണാന്‍ വന്നതാണോ?”

”അതെ” എനിക്കു ലൂയിസിനെ കാണാന്‍ അവരുടെ അനുവാദം ആവശ്യമായിവന്ന കാര്യം ഞാന്‍ അഞ്ജലോ മൊറെയില്‍സിനോടു പറഞ്ഞു. പെട്ടെന്ന് ഞങ്ങളുടെ ഈ കണ്ടുമുട്ടല്‍ ദൈവിക നിയോഗമാണെന്ന് എനിക്കു തോന്നി. ”അഞ്ജലോ, എനിക്ക് ആ കേസിലുള്‍പ്പെട്ട ഓരോ കുട്ടിയുടേയും മാതാപിതാക്കളില്‍നിന്ന് അനുവാദം കിട്ടേണ്ടിയിരിക്കുന്നു. പക്ഷേ മിസ്റ്റര്‍ അല്‍വാരെസിന് മറ്റുകുട്ടികള്‍ എവിടെയാണു താമസിക്കുന്നതെന്ന് അറിഞ്ഞുകൂടാ. പക്ഷേ നിനക്ക് അവരെ എല്ലാം അറിയാം. അല്ലേ?”

മൈക്കല്‍ ഫാര്‍മര്‍ കേസിലെ പ്രതികളായ മറ്റ് ആറു കുട്ടികളുടെ വീടുകളിലേക്കും അഞ്ജലോ ഞങ്ങളെ നയിച്ചു. ആ സ്പാനിഷ് താവളത്തിലൂടെ കാറോടിച്ചു പോകുന്നതിനിടയില്‍ അഞ്ജലോ തന്നെപ്പറ്റിയും ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. മൈക്കലിനെ ‘ശരിപ്പെടുത്തിയ’ ആ രാത്രിയില്‍ ഒരു പല്ലുവേദന ഉണ്ടായില്ലെങ്കില്‍ അവനും ആ കൂട്ടത്തിലുണ്ടാകേണ്ടതായിരുന്നു. എന്തെങ്കിലും ഒരു തമാശ ഒപ്പിക്കാന്‍വേണ്ടിയാണ് അവര്‍ ആ പാര്‍ക്കില്‍ പോയത്. അല്ലാതെ പ്രത്യേകിച്ച് ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. മൈക്കലിനെ കിട്ടിയില്ലായിരുന്നെങ്കില്‍ അവര്‍ ‘ചുമ്മാ അടിച്ചു പിരിഞ്ഞേനേം.’

അഞ്ജലോയില്‍നിന്ന് ഞങ്ങള്‍ ഏറെ മനസ്സിലാക്കി. ഞങ്ങളുടെ സംശയങ്ങളില്‍ പലതിനും വ്യക്തമായ മറുപടി ലഭിച്ചു. ആ സംഘത്തില്‍പെട്ട കുട്ടികളെല്ലാം ഏകാകികളും അസ്വസ്ഥരും വൈരസ്യത്തിന്റെ പിടിയില്‍ അമര്‍ന്നവരുമാണ്. അവര്‍ എപ്പോഴും എന്തെങ്കിലും ഉല്ലാസത്തിനു കൊതിക്കുന്നവരും അതിനുള്ള വഴികള്‍ നോക്കുന്നവരുമാണ്. അവര്‍ ഒരു കൂട്ടിനായി വാഞ്ഛിക്കുന്നവരും അത് എവിടെ ലഭിച്ചാലും സ്വീകരിക്കുന്നവരുമാണ്.

കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ അഞ്ജലോയ്ക്ക് ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നു. ഉത്സാഹിയായ നല്ല ഒരു കുട്ടി. ഞങ്ങളെ സഹായിക്കാന്‍ ആഗ്രഹവുമുണ്ട്. മുന്നോട്ടുള്ള ഞങ്ങളുടെ പദ്ധതികള്‍ എങ്ങനെയായിരുന്നാലും അഞ്ജലോ മൊറെയില്‍സുമായുള്ള ബന്ധം തുടരണമെന്നും അവനു മറ്റൊരു വഴികാട്ടിക്കൊടുക്കണമെന്നും മില്‍സും ഞാനും തീരുമാനിച്ചു.

രണ്ടു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ക്ക് എല്ലാ രക്ഷാകര്‍ത്താക്കളുടേയും ഒപ്പു ലഭിച്ചു.

അഞ്ജലോയോടു ഞങ്ങള്‍ ഗുഡ്‌ബൈ പറഞ്ഞു. തുടര്‍ന്നും ബന്ധപ്പെടാമെന്നു പറഞ്ഞു വിലാസം വാങ്ങി. ഞങ്ങള്‍ നഗരത്തിലേക്കു തിരികെയാത്രയായി. ഞങ്ങളുടെ ഹൃദയം പാടുന്നുണ്ടായിരുന്നു. ബ്രോഡ്‌വേയിലെ ട്രാഫിക്ജാമില്‍ വീണ്ടും കുരുങ്ങിയപ്പോള്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാടി. കാറിന്റെ ഗ്ലാസ്സുകള്‍ എല്ലാം പൊക്കിവച്ച് കൊച്ചുന്നാളില്‍ പഠിച്ച ക്രിസ്തീയഗാനങ്ങള്‍ ഞങ്ങള്‍ ഉറക്കെ പാടി. പാടാതിരിക്കുന്നതെങ്ങനെ? കഴിഞ്ഞ രണ്ടു മണിക്കൂറിനുള്ളില്‍ നടന്ന നിഷേധിക്കാനാവാത്ത അത്ഭുതങ്ങള്‍ ഞങ്ങള്‍ക്കു പുതിയ ഉറപ്പുതന്നു-ക്രിസ്തുവിന്റെ നടത്തിപ്പുകള്‍ സംബന്ധിച്ച വാഗ്ദാനങ്ങളില്‍ ഞങ്ങള്‍ നിലകൊണ്ടാല്‍ എല്ലായിടത്തും വാതിലുകള്‍ മലര്‍ക്കെ തുറക്കും.

എന്നാല്‍ അല്പസമയത്തിനുശേഷം വാതിലുകള്‍ ഞങ്ങള്‍ക്കു മുന്‍പില്‍ ശക്തിയോടെ അടയാന്‍ പോകുകയാണെന്നു നഗരഹൃദയത്തിലേക്കു പാട്ടുപാടി വന്നപ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ ഊഹിക്കാന്‍ കഴിയും? കാരണം ഒപ്പിട്ട സമ്മതപത്രങ്ങള്‍ക്കുപോലും ആ ഏഴു കുട്ടികളെ കാണാന്‍ ഞങ്ങള്‍ക്ക് അവസരം തരാന്‍ കഴിഞ്ഞില്ല.

ഞങ്ങള്‍ ചെന്നപ്പോള്‍ അത്ര വേഗത്തില്‍ മടങ്ങിവന്നതില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി അത്ഭുതപരതന്ത്രനായി. ഏഴുപേരുടേയും സമ്മതപത്രം ഞങ്ങള്‍ അദ്ദേഹത്തിനു മുന്‍പില്‍ സമര്‍പ്പിച്ചപ്പോഴാകട്ടെ അസാധ്യമായ ഒരു കാര്യം സാധിച്ചതുപോലെയാണ് അദ്ദേഹം നോക്കിയത്. അദ്ദേഹം ഉടനെ ജയിലില്‍ വിളിച്ച് കുട്ടികള്‍ ഞങ്ങളെ കാണാന്‍ തയ്യാറാണെങ്കില്‍ എത്രയും വേഗത്തില്‍ തന്നെ ഞങ്ങളെ ജയിലില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ഞങ്ങളുടെ വഴിയില്‍ അപ്രതീക്ഷിതമായ തടസ്സം നേരിട്ടത് ജയിലില്‍നിന്നു തന്നെയാണ്. അതു കുട്ടികളുടേയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്തു നിന്നായിരുന്നില്ല. മറിച്ച് സഹപ്രവര്‍ത്തകനായ ഒരു സുവിശേഷകനില്‍ നിന്നായിരുന്നു! കുട്ടികളുടെ ചുമതലയുണ്ടായിരുന്ന ജയില്‍ ചാപ്ലയിന്‍, ഇപ്പോള്‍ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നതു കുട്ടികളുടെ ആത്മീയപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നു ചിന്തിച്ചു. ‘ഞങ്ങള്‍ റവറന്റ് ഡേവിഡ് വില്‍ക്കേഴ്‌സനുമായി സംസാരിക്കാന്‍ തയ്യാറാണ്’ എന്ന് ഓരോ കുട്ടിയും എഴുതി ഒപ്പിട്ടു കൊടുത്തത്രേ. പക്ഷേ ഓരോ ഫോമിലേയും ‘തയ്യാറാണ്’ എന്ന ഭാഗം വെട്ടി ‘തയ്യാറല്ല’ എന്നു ചാപ്ലയിന്‍ എഴുതുകയായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറികടന്നു ഞങ്ങളെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകുമായിരുന്നില്ല. എത്ര അപേക്ഷിച്ചാലും അവര്‍ക്കു ഞങ്ങളെ സഹായിക്കുക അസാധ്യമായിരുന്നു.

വീണ്ടും ഞങ്ങള്‍ ജോര്‍ജ് വാഷിങ്ടണ്‍ പാലത്തിലൂടെ തിരിച്ചു യാത്രയായി. ഇക്കുറി അങ്ങേയറ്റം കുഴങ്ങിയവരായിട്ടായിരുന്നു ഞങ്ങളുടെ മടക്കയാത്ര. ഒരു ശൂന്യമായ മതിലിനുമുമ്പില്‍ വഴിമുട്ടി നില്‍ക്കാനായിരുന്നെങ്കില്‍ ഇത്രയും നാടകീയമായ പ്രോത്സാഹനം ഞങ്ങള്‍ക്കു ലഭിച്ചത് എന്തിനാണ്?

മടക്കയാത്ര പകുതി ദൂരം പിന്നിട്ട് പെന്‍സില്‍വാനിയ തിരിവിനു സമീപം രാത്രി വളരെ വൈകി ഞങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ പൊടുന്നനെ കട്ടപിടിച്ച ഇരുളില്‍ പ്രതീക്ഷയുടെ ഒരു നേരിയ പ്രകാശവീചി ഞാന്‍ കണ്ടു.

”ഹായ്” എന്റെ ഉറക്കെയുള്ള പ്രതികരണം ഒരു ഉറക്കത്തില്‍നിന്നു പെട്ടെന്നു മില്‍സിനെ ഉണര്‍ത്തി.

”ഹായ്, എന്താ?” ഉറക്കച്ചടവോടെ മില്‍സിന്റെ അന്വേഷണം.

”അതെ, അതാണു ഞാന്‍ ചെയ്യാന്‍ പോകുന്നത്.”

”കൊള്ളാം. ഒരു തീരുമാനമായല്ലോ. എനിക്കു സന്തോഷമായി” ചുരുണ്ടു കിടന്ന് വീണ്ടും കണ്ണുകളടച്ച് മില്‍സ് ആശ്വസിച്ചു.

പ്രതീക്ഷയുടെ വെളിച്ചത്തിന് ഒരു മനുഷ്യന്റെ, അസാധാരണനായ ഒരു മനുഷ്യന്റെ, രൂപമായിരുന്നു: എന്റെ പിതാവിന്റെ പിതാവ്.

അദ്ദേഹത്തെ സന്ദര്‍ശിച്ച് എന്നെ കുഴക്കുന്ന പ്രശ്‌നം തന്റെ മുമ്പില്‍ അവതരിപ്പിക്കുക – അതായിരുന്നു എന്നില്‍ പ്രതീക്ഷ ഉണര്‍ത്തിയത്.

അധ്യായം അഞ്ച്


എന്റെ മുത്തശ്ശന്റെ വീട്ടിലേക്കു യാത്ര തിരിക്കുംമുമ്പ് അടുക്കളയില്‍ ഒന്നിച്ചിരുന്ന് കാപ്പി കുടിക്കുകയായിരുന്നു ഞാനും ജെന്നും. പൊടുന്നനെ ജെന്‍ പറഞ്ഞു ”നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ എന്താണ് കരുതുന്നതെന്ന് പറയട്ടെ? ഒരു മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണ് നിങ്ങളെന്ന തോന്നലാണു നിങ്ങള്‍ക്കിപ്പോള്‍ വേണ്ടതെന്നു തോന്നുന്നു. ഇതൊന്നും നിങ്ങളില്‍ നിന്നു താനേ മുളച്ചു വന്നതല്ല എന്നു സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമം. ഭൂതകാലവുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അതാണിപ്പോള്‍ വേണ്ടതെന്നാണ് എന്റെ അഭിപ്രായവും. ഡേവിഡ്, നിങ്ങള്‍ക്കു കഴിയുന്നിടത്തോളം പുറകിലേക്കു പോകുക. അതാണ് നിങ്ങള്‍ക്കിപ്പോള്‍ ആവശ്യവും.”

‘ഗ്രാന്‍പാ’യെ ഫോണ്‍ ചെയ്ത് ഞാന്‍ കാണാനാഗ്രഹിക്കുന്നതായി നേരത്തെ പറഞ്ഞിരുന്നു. ”നീ നേരേ ഇങ്ങു പോരു മോനേ” അദ്ദേഹം പറഞ്ഞു ”നമുക്കു വര്‍ത്തമാനം പറഞ്ഞിരിക്കാം.”

എന്റെ മുത്തശ്ശന് 79 വയസ്സു പ്രായമുണ്ട്. ഇപ്പോഴും ഊര്‍ജ്ജസ്വലന്‍. നേരത്തെ നാടു മുഴുവന്‍ അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇംഗ്‌ളീഷ്-വെല്‍ഷ്-ഡച്ച് പരമ്പരയില്‍ പെട്ടതാണദ്ദേഹം. അദ്ദേഹത്തിന്റെ പിതാവും മുത്തശ്ശനും ഒരുപക്ഷേ മുതുമുത്തശ്ശനും എല്ലാം സുവിശേഷകരായിരുന്നു. കിഴക്കന്‍ യൂറോപ്പിലും ബ്രിട്ടീഷ് ദ്വീപുകളിലും നടന്ന പ്രൊട്ടസ്റ്റന്‍ന്റ് ഉണര്‍വ്വിന്റെ കാലത്തോളം ആ പാരമ്പര്യം നീണ്ടുചെല്ലുന്നു. എനിക്കറിയാവുന്നിടത്തോളം, ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ ക്രിസ്തീയപുരോഹിതന്മാര്‍ വിവാഹം കഴിക്കാന്‍ തുടങ്ങിയതു മുതല്‍ ഒരു വില്‍ക്കേഴ്‌സണെങ്കിലും മുടങ്ങാതെ ശുശ്രൂഷയിലുണ്ടായിരുന്നു – അഗ്നിമയമായ ഒരു ശുശ്രൂഷയില്‍ തന്നെ.

മുത്തശ്ശന്‍ അദ്ദേഹത്തിന്റെ വിശ്രമജീവിതം നയിക്കുന്ന ഒഹിയോവിലെ ടൊളിഡോയിലെ തോട്ടത്തിലേക്ക് ഫില്‍സ്ബര്‍ഗില്‍നിന്ന് നീണ്ട യാത്രയുണ്ടായിരുന്നു. ഡ്രൈവിങ്ങിലുടനീളം ജെന്‍ പറഞ്ഞതുപോലെ ഞാന്‍ എന്റെ ഭൂതകാലത്തെ സ്പര്‍ശിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. സജീവമായ ഓര്‍മ്മകള്‍. പ്രത്യേകിച്ച് മുത്തശ്ശനെക്കുറിച്ച്.

ടെന്നസ്സിയിലെ ക്‌ളീവ്‌ലാന്‍ഡിലാണ് മുത്തശ്ശന്‍ ജനിച്ചത്. ഇരുപതുകളിലെത്തിയപ്പോഴേക്കും അദ്ദേഹം ഒരു പ്രസംഗകനായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതം കഠിനമായിരുന്നു. ഒരു സഞ്ചാരസുവിശേഷകന്‍ എന്ന നിലയില്‍ അദ്ദേഹം മിക്കപ്പോഴും കുതിരപ്പുറത്തായിരുന്നു. രാജ്യത്തെ ഒരു സഭയില്‍ നിന്നും മറ്റൊന്നിലേക്ക്. ഒരു പ്രസംഗകന്‍, ഗായകസംഘം ഡയറക്ടര്‍, വാദ്യോപകരണ വായനക്കാരന്‍ – ഇതെല്ലാം ഒരാളില്‍ ഒന്നിച്ചാല്‍ അത് മുത്തശ്ശനായി. പള്ളിയില്‍ ആദ്യം ചെല്ലുന്നത് അദ്ദേഹമാണ്. ആദ്യം എത്തി വിളക്കുകള്‍ തെളിയിച്ച്, ചിമ്മിനിയില്‍ തീ കൂട്ടി, എലിയുടെ കൂടുകളും ഒക്കെ അടിച്ചു വാരിക്കളഞ്ഞ് പള്ളി ശുചിയാക്കും. അപ്പോഴേക്കും സഭാംഗങ്ങള്‍ എത്തും. അവര്‍ക്കദ്ദേഹം ‘ആശ്ചര്യമാം മഹാകൃപ’, ‘എന്തു നല്ലോര്‍ സഖിയേശു’ എന്നിങ്ങനെയുള്ള പുരാതന ക്രിസ്തീയഗാനങ്ങള്‍ പാടാന്‍ നേതൃത്വം കൊടുക്കും. അനന്തരം അവരോട് പ്രസംഗിക്കും.

മുത്തശ്ശന്റെ പ്രസംഗങ്ങള്‍ വളരെ അനൗപചാരികമായിരുന്നു. അവയില്‍ പലതും അദ്ദേഹത്തിന്റെ സമകാലികരെ ഞെട്ടിച്ചു. ഉദാഹരണത്തിന് എന്റെ ചെറുപ്പകാലത്തു തൊപ്പിയില്‍ റിബണും തൂവലും ധരിക്കുന്നത് പാപമായി കരുതിയിരുന്നു. ചില സഭകളിലെ മുപ്പന്മാര്‍ ആ കാലത്ത് കത്രിക കൂടെ കൊണ്ടു നടക്കുമായിരുന്നു. ആഡംബരക്കാരിയായ ഏതെങ്കിലും വനിത റിബണ്‍ പിടിപ്പിച്ച ഹാറ്റു ധരിച്ച് അള്‍ത്താരയ്ക്ക് അടുത്തു കൂടിയെങ്ങാനും നടന്നുപോയാല്‍ ആ കത്രിക ധൃതഗതിയില്‍ പ്രവര്‍ത്തിക്കും. ഒപ്പം ‘വസ്ത്രത്തില്‍ ഇത്തരം റിബണും പിടിപ്പിച്ച് ചെന്നാല്‍ നിങ്ങള്‍ക്ക് എങ്ങനെ സ്വര്‍ഗ്ഗകവാടം കടക്കാന്‍ കഴിയും?’ എന്ന മട്ടിലുള്ള ഉപദേശങ്ങളും ഉണ്ടാകും.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് മുത്തശ്ശന് വ്യത്യസ്തമായ അഭിപ്രായങ്ങളാണുണ്ടായിരുന്നത്. അദ്ദേഹത്തിനു പ്രായമേറിവന്നപ്പോള്‍ സുവിശേഷീകരണത്തിന് ഒരു ‘ആട്ടിറച്ചി മാതൃക’ വികസിപ്പിച്ചെടുത്തു.

”പട്ടികളെ വശീകരിക്കുന്നതുപോലെയാണ് നമ്മള്‍ ആളുകളെയും നേടേണ്ടത്” മുത്തശ്ശന്റെ തിയറിയാണ്. ”ഒരു പട്ടി ഒരു പഴയ എല്ലിന്‍കഷണവും കടിച്ചുപിടിച്ചു തെരുവിലൂടെ പോകുന്നതു നിങ്ങള്‍ കണ്ടു എന്നിരിക്കട്ടെ. ‘ഹേയ് നായേ, നിനക്കിതു ഗുണകരമല്ല’ എന്നു പറഞ്ഞ് നിങ്ങള്‍ അതിന്റെ വായില്‍ നിന്നും എല്ലു പിടിച്ചുവാങ്ങാന്‍ ചെല്ലുമോ? ചെന്നാല്‍ പട്ടി നിങ്ങള്‍ക്കു നേരെ മുറുമുറുക്കും. കാരണം അതിനു സ്വന്തമായുള്ള ഏകസാധനം അതാണ്. പകരം ഒരു വലിയ കഷണം ആട്ടിറച്ചി അവന്റെ മുമ്പിലേക്ക് ഇട്ടുനോക്കൂ. അവന്‍ ഉടന്‍ ആ പഴയ എല്ലിന്‍കഷണം കളഞ്ഞിട്ട് ഈ ഇറച്ചിക്കഷണം കടിച്ചെടുക്കുന്നതു കാണാം. അപ്പോള്‍ നിങ്ങളോടുള്ള നന്ദിയാല്‍ ഒരു ബാന്‍ഡ് അടിക്കാന്‍ പാകത്തിലായിരിക്കും അവന്‍ ശക്തിയായി വാല്‍ അങ്ങോട്ടുമിങ്ങോട്ടും വീശുന്നത്. ഇതുപോലെ ചുറ്റിനടന്ന് ആളുകളില്‍നിന്ന് എല്ലുകഷണം തട്ടിയെടുക്കുകയോ തൊപ്പിയില്‍നിന്ന് തൂവല്‍ മുറിച്ചുകളയുകയോ ചെയ്യുന്നതിനു പകരം അവരുടെമുമ്പില്‍ നല്ല മുഴുത്ത ആട്ടിറച്ചിക്കഷണം ഇട്ടു കൊടുക്കാനാണ് എനിക്കു താത്പര്യം. യഥാര്‍ത്ഥ മാംസവും ജീവനുമുള്ള ഒന്ന് അവരുടെ മുമ്പില്‍ ഇടുമ്പോള്‍ അവര്‍ പഴയതു താനേ ഉപേക്ഷിച്ചുകൊള്ളും. അവരോടു പുതിയ തുടക്കങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.”

മുത്തശ്ശന്‍ സഭായോഗങ്ങളിലും വെളിസ്ഥലത്ത് കൂടാരങ്ങളില്‍ നടത്തിയിരുന്ന മീറ്റിംഗുകളിലും നിരന്തരം പ്രസംഗിക്കുമായിരുന്നു. കൂടാരമീറ്റിംഗുകളില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും നിലനിര്‍ത്തുവാനും എന്റെ മുത്തശ്ശന്‍ ജേ വില്‍ക്കേഴ്‌സണ്‍ ഉപയോഗിച്ചിരുന്ന സൂത്രങ്ങളെക്കുറിച്ചു ധാരാളം കഥകള്‍ കേട്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ഉദാഹരണത്തിന് ലോംഗ്‌ഐലന്‍ഡിലെ ജമൈക്കയില്‍ ഒരു കൂടാരമീറ്റിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ് മുത്തശ്ശന്‍. അന്ന് ജൂലൈ നാല്, സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള ഒഴിവു ദിനം. ധാരാളം പേര്‍ മീറ്റിംഗില്‍ സംബന്ധിച്ചിരുന്നു.

അന്ന് ഉച്ചകഴിഞ്ഞ് മുത്തശ്ശന്‍ ഹാര്‍ഡ്‌വെയര്‍കട നടത്തുന്ന ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചു. സംഭാഷണത്തിനിടെ അദ്ദേഹം ഒരു പൗഡര്‍ എടുത്തു കാണിച്ചു. അതു തറയില്‍ വിതറിയശേഷം ആരെങ്കിലും അതില്‍ ചവിട്ടിയാല്‍ പൊട്ടിത്തെറിയുടെ ശബ്ദം കേള്‍ക്കും. അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറും, പുകയുയരും… സ്വാതന്ത്ര്യദിനാഘോഷത്തിന് ഇതു പറ്റിയ സാധനമാണെന്നു കരുതി മുത്തശ്ശന്‍ കുറെ പൗഡര്‍ കടലാസുകൂട്ടില്‍ വാങ്ങി പോക്കറ്റില്‍ നിക്ഷേപിച്ചു. പിന്നെ ആ കാര്യം മറന്നുപോകുകയും ചെയ്തു.

രാത്രി മുത്തശ്ശന്‍ കൂടാരമീറ്റിംഗില്‍ പ്രസംഗിക്കുകയാണ്. പുതുജനനത്തെക്കുറിച്ചു മാത്രമല്ല നരകത്തെക്കുറിച്ചും അദ്ദേഹം വാചാലമായി സംസാരിക്കും. അങ്ങനെ നരകത്തെ വര്‍ണ്ണിച്ചുകൊണ്ടിരുന്നപ്പോള്‍ യദൃച്ഛികമായി പോക്കറ്റില്‍ കൈ ഇട്ടപ്പോള്‍ വെടിമരുന്നു പൗഡര്‍ കൈയില്‍ തടഞ്ഞു. മുത്തശ്ശന്‍ എന്തു ചെയ്തുവെന്നോ? പ്രസംഗത്തിനിടയില്‍ ഒന്നുമറിയാത്ത മട്ടില്‍ അതില്‍ ഒരു പിടി വാരി സ്റ്റേജില്‍ നിക്ഷേപിച്ചു. പിന്നീട് മുഖത്ത് ഒരു ഭാവഭേദവും കൂടാതെ അതിന്മേല്‍ ചവിട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ചെയ്തു. പിറ്റേന്ന് നാട്ടില്‍ വലിയ വാര്‍ത്തയായി – നരകത്തെക്കുറിച്ച് ജേ വില്‍ക്കേഴ്‌സണ്‍ പ്രസംഗിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പുക ഉയരുകയും തീപ്പൊരി ചിതറുകയും ചെയ്തുവെന്ന്!

മുത്തശ്ശനെപ്പോലെ എന്റെ പിതാവും ഒരു ഒറ്റയാനായിരിക്കുമെന്നാണ് ആളുകള്‍ പ്രതീക്ഷിച്ചത്. പക്ഷേ എന്റെ പിതാവു വ്യത്യസ്തനായിരുന്നു. സുവിശേഷകനെന്നതിനേക്കാള്‍ അദ്ദേഹം ഒരു ശുശ്രൂഷകനായിരുന്നു. മുത്തശ്ശന്‍ പ്രസംഗങ്ങളുമായി നിരന്തരം ഊരുചുറ്റിയപ്പോള്‍ എന്റെ പിതാവിനു നഷ്ടമായത് സ്ഥിരമായി ഒരിടത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ സുരക്ഷിതത്വമാണ്. അത് അദ്ദേഹത്തിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ പ്രതിഫലിച്ചു എന്നു തോന്നുന്നു. എന്റെ പിതാവ് തന്റെ ജീവിതത്തിലെല്ലാംകൂടി നാലു സഭകളിലാണ് ശുശ്രൂഷകനായിരുന്നത്. ആ സ്ഥാനത്ത് മുത്തശ്ശന്‍ ഓരോ രാത്രിയും ഓരോ പുതിയ സഭയിലായിരുന്നു. എന്റെ പിതാവാകട്ടെ സ്ഥിരതയും ഉറപ്പുമുള്ള സഭകള്‍ കെട്ടിപ്പടുക്കാനാണ് തന്റെ ജീവിതകാലം മുഴുവന്‍ വിനിയോഗിച്ചത്.

”സുവിശേഷകരും ശുശ്രൂഷകരും – രണ്ടു തരത്തിലുള്ളവരും ഇന്ന് സഭയ്ക്ക് ആവശ്യമാണ്.” ഞങ്ങള്‍ പിറ്റ്‌സ്ബര്‍ഗ്ഗില്‍ താമസിക്കുമ്പോള്‍ ഒരുദിവസം എന്നോടു പിതാവു പറഞ്ഞു ”പക്ഷേ ആളുകളുടെ ദുരഭിമാനത്തെ തകര്‍ക്കുന്നതില്‍ നിന്റെ മുത്തശ്ശനുള്ള കഴിവ് അപാരമാണ്.”

ഒരിക്കല്‍ മുത്തശ്ശന്‍ പിറ്റ്‌സ്ബര്‍ഗ്ഗിലൂടെ കടന്നുപോയപ്പോള്‍ (അദ്ദേഹം മിക്കപ്പോഴും അതുവഴി അങ്ങോട്ടുമിങ്ങോട്ടും പോകാറുണ്ട്) ഞങ്ങള്‍ക്ക് മുത്തശ്ശന്റെ ഈ കഴിവിന്റെ രുചി അറിയാനിടയായി. പിറ്റ്‌സ്ബര്‍ഗ്ഗിന്റെ പരിഷ്‌കൃതമായ ഒരു ഭാഗത്തായിരുന്നു അന്നെന്റെ പിതാവു ശുശ്രൂഷകനായിരുന്ന സഭ. നഗരത്തിലെ ബാങ്കര്‍മാരും അഭിഭാഷകരും ഡോക്ടര്‍മാരൂം ആയിരുന്നു ആ ഭാഗത്ത് താമസിച്ചിരുന്നത്. ഒരു പെന്തക്കോസ്തുസഭ സ്ഥിതിചെയ്യാന്‍ പറ്റിയ സ്ഥലമായിരുന്നില്ല അത്. കാരണം ഞങ്ങളുടെ ശുശ്രൂഷകള്‍ അല്പം ഒച്ചപ്പാടുള്ളതും ‘അമാന്യ’വുമായിരുന്നു. അതുകൊണ്ട് ചുറ്റുപാടുകളെ മാനിച്ച് ഞങ്ങള്‍ എല്ലാം മിതപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് തെറ്റിപ്പോയെന്നു കാണിക്കാന്‍ മുത്തശ്ശന്‍തന്നെ വേണ്ടിവന്നു.

മുത്തശ്ശന്‍ ഞങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ സഭാംഗങ്ങളെല്ലാം തങ്ങളുടെ അയല്‍ക്കാരെപ്പോലെ ശാന്തരും പരിഷ്‌കൃതരുമായി ജീവിക്കുകയായിരുന്നു.

”മാത്രമല്ല ചത്തവരും” മുത്തശ്ശന്‍ പറഞ്ഞു. ”ഒരുവന്റെ മതം അവന് ജീവന്‍ നല്കണം. അല്ലാതെന്ത്?”
എന്റെ പിതാവിനു തോള്‍ കുലുക്കി സമ്മതിക്കേണ്ടിവന്നു. തുടര്‍ന്ന് അദ്ദേഹം ഒരു ‘മടയത്തരം’ ചെയ്തു. അടുത്ത ഞായറാഴ്ച രാത്രിയോഗത്തില്‍ തനിക്കു പകരം സഭയില്‍ പ്രസംഗിക്കാന്‍ മുത്തശ്ശനോട് ആവശ്യപ്പെട്ടു.

ഞാന്‍ ആ മീറ്റിംഗില്‍ ഉണ്ടായിരുന്നു. മുത്തശ്ശന്‍ ആദ്യം ചെയ്തത് തന്റെ പഴയ അഴുക്കുള്ള ഷൂസ് അള്‍ത്താരയുടെ മദ്ധ്യത്തിലുള്ള കമ്പിയില്‍ ഊരി വയ്ക്കുകയായിരുന്നു! അപ്പോള്‍ എന്റെ പിതാവിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട ഭാവം ഞാന്‍ ഇതുവരെ മറന്നിട്ടില്ല.

അമ്പരന്നുപോയ സഭാംഗങ്ങളെ തുറിച്ചുനോക്കിക്കൊണ്ട് മുത്തശ്ശന്‍ പ്രസംഗിക്കാന്‍ തുടങ്ങി: ”അള്‍ത്താരയുടെ നടുവില്‍ വൃത്തികെട്ട ഷൂ വച്ചത് നിങ്ങളെ വിഷമിപ്പിക്കുന്നുവോ? ഞാന്‍ നിങ്ങളുടെ സുന്ദരമായ കൊച്ചുസഭയെ അല്പം അഴുക്കുകൊണ്ട് മലിനപ്പെടുത്തി. ഞാന്‍ നിങ്ങളുടെ അഭിമാനത്തെ ഒന്നു മുറിപ്പെടുത്തി. ഞാന്‍ പന്തയം വയ്ക്കാം ഞാന്‍ നിങ്ങളോട് ചോദിച്ചാല്‍ നിങ്ങളെല്ലാം പറയും നിങ്ങള്‍ക്ക് ദുരഭിമാനമേ ഇല്ലെന്ന്.”

എന്റെ പിതാവു ചൂളുന്നതു കാണാമായിരുന്നു.

മുത്തശ്ശന്‍ പിതാവിന്റെ നേരേ തിരിഞ്ഞ് ”നിനക്ക് ഇങ്ങനെതന്നെ കിട്ടണം.” പിന്നീട് സദസ്യരോട് ഉറക്കെ ചോദിച്ചു ”ഈ സഭയിലെ ഡീക്കന്മാരൊക്കെ എവിടെ?”

ഡീക്കന്മാര്‍ കരങ്ങള്‍ ഉയര്‍ത്തി.

”നിങ്ങള്‍ ചുറ്റിനടന്ന് എല്ലാ ജനാലകളും മലര്‍ക്കെ തുറന്നിടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ കുറച്ച് ഒച്ചവയ്ക്കാന്‍ പോകുകയാണ്. ഞായറാഴ്ച രാത്രി പോര്‍ച്ചിലിരുന്നു വിശ്രമിക്കുന്ന ആ ബാങ്കര്‍മാരും അഡ്വക്കേറ്റുമാരും ഒക്കെ നിങ്ങളുടെ മതത്തില്‍ സന്തോഷിക്കാനുണ്ടെന്ന് ഒന്നറിയട്ടെ. നിങ്ങള്‍ നിങ്ങളുടെ അയല്ക്കാരോട് ഇന്നൊരു പ്രസംഗം നടത്തുവാന്‍ പോകുകയാണ്.”

തുടര്‍ന്ന് എല്ലാവരും എഴുന്നേറ്റു നില്ക്കാന്‍ മുത്തശ്ശന്‍ ആവശ്യപ്പെട്ടു. ഞങ്ങളെല്ലാം എഴുന്നേറ്റുനിന്നു. സഭാഹാളിനു ചുറ്റും കരങ്ങളടിച്ചുകൊണ്ട് ഞങ്ങള്‍ ചുറ്റിനടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങള്‍ കൈകൊട്ടിക്കൊണ്ട് ചുറ്റിനടന്നു. പതിനഞ്ച് മിനിട്ട് ഞങ്ങള്‍ കൈയടിച്ചു നടന്നു. ഞങ്ങള്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മുത്തശ്ശന്‍ തല വിലങ്ങനെ ആട്ടി. ഞങ്ങള്‍ കുറെ നേരംകൂടി കൈകൊട്ടിക്കൊണ്ടുള്ള നടപ്പു തുടര്‍ന്നു. തുടര്‍ന്ന് അദ്ദേഹം പാട്ടു തുടങ്ങി. ഞങ്ങള്‍ കൈ അടിച്ച് പാട്ടുപാടി ചുറ്റിനടക്കാന്‍ നിര്‍ബന്ധിതരായി. ഞങ്ങള്‍ എപ്പോഴെങ്കിലും പാട്ടിന്റെ ഒച്ച കുറച്ചാല്‍ മുത്തശ്ശന്‍ ജനാലകള്‍ കുറച്ചുകൂടി തുറക്കും. ഞാന്‍ എന്റെ പിതാവിനെ നോക്കി. അദ്ദേഹത്തിന്റെ ചിന്തകള്‍ എനിക്കു വായിക്കാമായിരുന്നു.

”ഞങ്ങള്‍ക്ക് ഇത് തുടരുവാന്‍ കഴിഞ്ഞെന്നു വരികയില്ല. പക്ഷേ ഇപ്പോള്‍ ഈ സംഭവിക്കുന്നതെല്ലാം നല്ലതിനാണ്.” തുടര്‍ന്ന് അദ്ദേഹം മറ്റാരേക്കാളും ഉച്ചത്തില്‍ പാടാന്‍ ആരംഭിച്ചു.

അതൊരു ഗംഭീര യോഗമായിരുന്നു!

അതിന്റെ പ്രതികരണം പിറ്റേന്നുതന്നെ അയല്‍പക്കങ്ങളില്‍നിന്നു പിതാവിനു ലഭിച്ചു. അദ്ദേഹം ബാങ്കില്‍ പോയതായിരുന്നു. അവിടെ കടലാസ്സുകളൊന്നുമില്ലാത്ത ഒരു വലിയ ഡസ്‌കിനു പിന്നില്‍ ഞങ്ങളുടെ അയല്‍ക്കാരനായ ഒരു ബാങ്കര്‍ ഇരിക്കുന്നു. പിതാവ് ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ അയാള്‍ വിട്ടില്ല;

”റവറന്റ് വില്‍ക്കേഴ്‌സണ്‍, കഴിഞ്ഞ രാത്രിയില്‍ നിങ്ങളുടെ ചര്‍ച്ചില്‍ ചില പാട്ടുകള്‍ ഉണ്ടായിരുന്നല്ലോ. എല്ലാവരും അതിനെക്കുറിച്ചാണു പറയുന്നത്. നിങ്ങളുടെ ആളുകള്‍ക്കു നല്ലവണ്ണം പാടാന്‍ കഴിയുമല്ലോ? ഞങ്ങളതു കേള്‍ക്കാനാണ് കാത്തിരുന്നത്. നമ്മുടെ അയല്‍പക്കത്ത് അടുത്തയിടെ സംഭവിച്ച ഏറ്റവും നല്ല കാര്യമാണത്.”

അടുത്ത മൂന്നു വര്‍ഷത്തേക്ക് യഥാര്‍ത്ഥത്തില്‍ സഭയില്‍ ആത്മാവിന്റെ ഒരു സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതില്‍നിന്നു ഞാന്‍ വലിയൊരു പാഠം പഠിച്ചു.

മുത്തശ്ശന്‍ ഒരു പ്രാര്‍ത്ഥനാമനുഷ്യന്‍ ആയിരുന്നു. എന്റെ പിതാവിനെയും അദ്ദേഹം അങ്ങനെയാണു വളര്‍ത്തിയത്. പിതാവ് അത് എന്നിലേക്കും പകര്‍ന്നു തന്നു.

ഒരിക്കല്‍ ഞങ്ങളുടെ സ്ഥലം വഴിയായി കടന്നുപോകുമ്പോള്‍ മുത്തശ്ശന്‍ ചോദിച്ചു ”പ്രയാസത്തിന്റെ നടുക്കായിരിക്കുമ്പോള്‍ നീ പ്രാര്‍ത്ഥിക്കാന്‍ ധൈര്യപ്പെട്ടിട്ടുണ്ടോ?”

ഇത് ഒരു അസാധാരണ ചോദ്യമായി തുടക്കത്തില്‍ എനിക്കു തോന്നി. പക്ഷേ മുത്തശ്ശന്‍ ഒരു ഉത്തരത്തിനായി നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചതെന്തെന്ന് എനിക്കു മനസ്സിലായി. ലഭിച്ച എല്ലാ നന്‍മകള്‍ക്കുമായി (മാതാപിതാക്കള്‍, കുടുംബം, ഭക്ഷണം, വിദ്യാഭ്യാസം എന്നിങ്ങനെ) ഞാന്‍ പൊതുവായി നന്ദി പറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നെങ്കിലും ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി കൃത്യമായി പ്രാര്‍ത്ഥിക്കുന്നത് വിരളമായിരുന്നു.

മുത്തശ്ശന്‍ പറഞ്ഞു ”ഡേവിഡ്, വ്യക്തവും കൃത്യവുമായി ഒരു കാര്യത്തിനു വേണ്ടി നീ പരസ്യമായി പ്രര്‍ത്ഥിക്കുന്ന ദിവസം മാത്രമേ നീ ശക്തി കണ്ടെത്തുകയുള്ളു.”

അദ്ദേഹം ഉദ്ദേശിച്ചതെന്തെന്ന് എനിക്കു വേണ്ടത്ര മനസ്സിലായില്ല. ഒരു കാരണം എനിക്കന്നു പന്ത്രണ്ടു വയസ്സേയുള്ളു. ഞാന്‍ ആ ആശയത്തെ ഭയപ്പെട്ടതാണ് മറ്റൊരു കാരണം. പരസ്യമായി ഒരാവശ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് അത് കിട്ടാതെ പോയെങ്കിലോ? – ഇതായിരുന്നു എന്റെ ഭയം.
എന്നാല്‍ മുത്തശ്ശന്‍ പറഞ്ഞത് പരീക്ഷിച്ചുനോക്കാന്‍ നിര്‍ബന്ധിതനായ ‘ഭയങ്കരമായ ഒരു ദിവസം’ എന്റെ ജീവിതത്തില്‍ ഉണ്ടായി. എന്റെ ചെറുപ്പത്തില്‍ എന്നും എന്റെ പിതാവു ഒരസുഖക്കാരനായിരുന്നു. ചെറുകുടലിന്റെ ആദ്യഭാഗത്ത് അള്‍സറിന്റെ പ്രയാസം അദ്ദേഹത്തിനുണ്ടായിരുന്നു. പത്തു വര്‍ഷത്തേക്ക് വേദന ഒഴിഞ്ഞ നേരമില്ല.

ഒരുദിവസം വൈകുന്നേരം സ്‌കൂളില്‍നിന്നു വീട്ടിലേക്കു നടക്കുമ്പോള്‍ ഒരു ആംബുലന്‍സ് എന്നെ കടന്നുപോയി. വീടിന് ഒരു ബ്‌ളോക്ക് അരികെ എത്തിയപ്പോള്‍ അതെങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലായി. എന്റെ പിതാവിന്റെ കരച്ചില്‍ ആ ദൂരത്തുനിന്നുതന്നെ കേള്‍ക്കാമായിരുന്നു. വീടിന്റെ ലിവിംഗ്‌റൂമില്‍ സഭയിലെ ഒരുപറ്റം മൂപ്പന്മാര്‍ നിശ്ശബ്ദരായി ഇരിക്കുന്നുണ്ടായിരുന്നു. പിതാവു കിടക്കുന്ന മുറിയിലേക്ക് ഡോക്ടര്‍ എന്നെ പ്രവേശിപ്പിച്ചില്ല. അതുകൊണ്ട് അമ്മ എന്നെ ഹാളില്‍ സന്ധിച്ചു.

”അമ്മേ, ഡാഡി മരിക്കാന്‍ പോകയാണോ?”

അമ്മ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. എന്നിട്ട് സത്യം പറയാന്‍ തന്നെ തീരുമാനിച്ചു. ”രണ്ടു മണിക്കൂറു കൂടിയേ അദ്ദേഹം ജീവിച്ചിരിക്കുകയുള്ളുവെന്നാണു ഡോക്ടര്‍ കരുതുന്നത്.”

പൊടുന്നനേ വേദനയുടെ ഒരു വലിയ നിലവിളി പിതാവില്‍ നിന്നുയര്‍ന്നു. അമ്മ എന്നെ വിട്ട് മുറിയിലേക്ക് ഓടിക്കയറി ”ഞാനിവിടെയുണ്ട് കെന്നത്ത്.” പുറകില്‍ വാതിടച്ചുകൊണ്ട് അമ്മ പറഞ്ഞു. വാതിലടയ്ക്കുന്നതിനുമുമ്പുള്ള അരക്ഷണംകൊണ്ട് ഡോക്ടര്‍ എന്നെ ആ മുറിയില്‍ പ്രവേശിപ്പിക്കാത്തതെന്തുകൊണ്ടാണെന്നെനിക്കു മനസ്സിലായി. കട്ടില്‍ വിരിപ്പും തറയുമെല്ലാം രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു.

ആ നിമിഷം ഞാന്‍ മുത്തശ്ശന്റെ വാക്കുകള്‍ ഓര്‍ത്തു. ”പരസ്യമായി പ്രത്യേക വിഷയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദിവസമാണു നീ ശക്തി കണ്ടെത്താന്‍ പോകുന്നത്.” ”പിതാവ് പരിപൂര്‍ണ്ണ സൗഖ്യത്തോടെ കിടക്കവിട്ട് എഴുന്നേല്ക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ പോകുകയാണ്” എന്ന് ലിവിംഗ്‌റൂമില്‍ ചെന്ന് എല്ലാവരോടും പ്രഖ്യാപിക്കാന്‍ ഞാനാഗ്രഹിച്ചു. പക്ഷേ എന്നെക്കൊണ്ട് അതിനു കഴിയുമായിരുന്നില്ല.

മുത്തശ്ശന്റെ വാക്കുകള്‍ അവഗണിച്ചുകൊണ്ട് എല്ലാവരില്‍നിന്നും അകലേക്ക് ഓടിയൊളിക്കാന്‍ ഞാനാഗ്രഹിച്ചു. ഞാന്‍ വീടിന്റെ നിലവറയിലേക്ക്ഓടി. അവിടെ ഒഴിഞ്ഞ കല്‍ക്കരി വീപ്പയ്ക്കുള്ളില്‍ അടച്ചിരുന്ന് ആരും കേള്‍ക്കയില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഞാന്‍ വളരെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. വിശ്വാസത്തിന്റെ കുറവിനെ ശബ്ദത്തിന്റെ കൂടുതല്‍കൊണ്ടു പരിഹരിക്കാനായിരുന്നു എന്റെ ശ്രമം.

പക്ഷേ എനിക്കറിഞ്ഞുകൂടാത്ത ഒരു വസ്തുതയുണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ എല്ലാ മുറികളും ചൂടാക്കാനുള്ള പൈപ്പുകള്‍ നിലവറയിലെ ചിമ്മിനിയില്‍നിന്നാണു പുറപ്പെട്ടിരുന്നത്. ശിഖരങ്ങളായിപ്പിരിഞ്ഞ് അതു മുകളിലേക്കു പോയി ചൂടുവാതകമെത്തിക്കാനായി ഓരോ മുറിയിലേക്കും തുറക്കുന്നു. കല്‍ക്കരിത്തൊട്ടിയിലിരുന്ന് ഞാന്‍ അത്യുച്ചത്തില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ശബ്ദം തൊട്ടടുത്ത ചിമ്മിനിയിലൂടെ, പൈപ്പുകളിലൂടെ, മുകളിലേക്കുപോയി ഉച്ചഭാഷണിയിലൂടെന്നവണ്ണം ഓരോ മുറിയിലും പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. ഞാനിതറിഞ്ഞില്ല. പെട്ടെന്നിതാ ഉച്ചത്തിലുള്ള പ്രാര്‍ത്ഥനാ വീചികള്‍ ഓരോ മുറിയിലും – മൂപ്പന്മാര്‍ ഇരുന്ന ലിവിംഗ്‌റൂം, പിതാവു കിടന്ന ബെഡ്‌റൂം എന്നു വേണ്ടാ എല്ലാ മുറിയിലും – അലയടിക്കാന്‍ തുടങ്ങി.
പിതാവ് മരണക്കിടക്കയിലും എന്റെ ശബ്ദം തിരിച്ചറിഞ്ഞു.

”ഡേവിഡിനെ ഇവിടെ കൊണ്ടുവരിക” അദ്ദേഹം നേരിയ സ്വരത്തില്‍ ആവശ്യപ്പെട്ടു.

അങ്ങനെ എന്നെ നിലവറയില്‍നിന്ന്, മൂപ്പന്മാരുടെ വിടര്‍ന്ന കണ്ണുകള്‍ക്കു മുമ്പിലൂടെ പിതാവിന്റെ കിടക്കമുറിയിലേക്ക് കൊണ്ടുവന്നു. ഡോ. ബ്രൗണിനോട് ഹാളില്‍ അല്പനേരം കാത്തിരിക്കാന്‍ പിതാവ് പറഞ്ഞു. തുടര്‍ന്ന് മത്തായി ഇരുപത്തിയൊന്നാം അദ്ധ്യായം ഇരുപത്തിരണ്ടാം വാക്യം വായിക്കുവാന്‍ പിതാവ് അമ്മയോട് ആവശ്യപ്പെട്ടു. ബൈബിള്‍ എടുത്ത് അമ്മ ആ വാക്യം വായിച്ചു:

”ലഭിച്ചതായി വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥനയില്‍ എന്തുയാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും.”

എനിക്ക് വലിയ ഉല്‍സാഹം തോന്നി. ”ഡാഡിക്കുവേണ്ടി നമുക്കത് എടുക്കരുതോ അമ്മേ?” ഞാന്‍ ചോദിച്ചു.

പിതാവു കിടക്കയില്‍ അങ്ങനെ കിടക്കുമ്പോള്‍തന്നെ അമ്മ ആ വാക്യം ആവര്‍ത്തിച്ചു വായിക്കാന്‍ തുടങ്ങി. ഒരു ഡസനിലേറെ വട്ടം അമ്മ അതു വായിച്ചു കഴിഞ്ഞപ്പോള്‍ പൊടുന്നനെ ഞാന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് പിതാവിന്റെ കിടക്കയ്ക്കരുകില്‍ എത്തി. എന്റെ കൈ പിതാവിന്റെ തലയില്‍ വച്ച് പ്രാര്‍ത്ഥിച്ചു.

”യേശുവേ അവിടുന്ന് പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു കര്‍ത്താവേ. ഡാഡിയെ സൗഖ്യമാക്കുക.”

ഇനി ഒരു പടികൂടെ ഉണ്ട്. ഞാന്‍ വാതില്‍ക്കലേക്ക് ചെന്ന് അത് മലര്‍ക്കെ തുറന്നു. വ്യക്തതയോട് ഇങ്ങനെ പ്രഖ്യാപിച്ചു:

”ഡോ. ബ്രൗണ്‍ ദയവായി ഉള്ളില്‍ വരിക. ഡാഡിക്കു സുഖമാകാന്‍വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചുകഴിഞ്ഞു.”

പന്ത്രണ്ടു വയസ്സുകാരനായ എന്റെ ആത്മാര്‍ത്ഥതയെ നോക്കി അനുകമ്പയോടെ, ഊഷ്മളതയോടെ, അതേസമയം അവിശ്വാസത്തോടെ ഡോക്ടര്‍ പുഞ്ചിരിച്ചു. പക്ഷേ അദ്ദേഹം തുടര്‍ന്ന് പിതാവിനെ പരിശോധിച്ചപ്പോള്‍ ചിരി അമ്പരപ്പിന് വഴിമാറി.

”എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു.” ഡോക്ടറുടെ വാക്കുകള്‍ അടുത്തു നിന്ന എനിക്കുപോലും കേള്‍ക്കാന്‍ പ്രയാസമായിരുന്നു. അദ്ദേഹം വിറയ്ക്കുന്ന കരങ്ങളോടെ ഉപകരണമെടുത്ത് പിതാവിന്റെ രക്തസമ്മര്‍ദ്ദം അളന്നു. അവിശ്വസനീയതയോടെ പിതാവിന്റെ കണ്‍പോളകള്‍ ഉയര്‍ത്തി പരിശോധിച്ചു. വയറ്റില്‍ ഞെക്കി നോക്കി. വീണ്ടും രക്തസമ്മര്‍ദ്ദം നോക്കി. ”കെന്നത്ത്, ഇപ്പോള്‍ എങ്ങനെ തോന്നുന്നു?”

”ശക്തി എന്നിലേക്ക് ഒഴുകിയെത്തുന്നതുപോലെ” പിതാവിന്റെ മറുപടി.

”കെന്നത്ത്” ഡോക്ടര്‍ പ്രഖ്യാപിച്ചു ”ഞാനിപ്പോള്‍ സാക്ഷ്യം വഹിച്ചത് ഒരത്ഭുതത്തിനാണ്.”

അത്ഭുതകരമായ ആ നിമിഷത്തില്‍ പിതാവു കട്ടിലില്‍നിന്നെഴുന്നേറ്റു. പ്രാര്‍ത്ഥനയ്ക്കു മറുപടി ലഭിക്കുന്നതിനെക്കുറിച്ചുള്ള സംശയത്തില്‍നിന്നും ഞാന്‍ ആ നിമിഷം വിടുതല്‍ നേടി.

വളരെ വര്‍ഷങ്ങള്‍ക്കുശേഷം മുത്തശ്ശന്റെ താമസസ്ഥലത്തേക്കു വണ്ടിയോടിച്ചു പോകുമ്പോള്‍ ഞാനീ ഓര്‍മ്മകളാണ് കൂടെ കൊണ്ടുപോയത്.

എപ്പോഴത്തെപ്പോലെയും മുത്തശ്ശന്‍ അന്നും ഉന്മേഷവാനായിരിക്കുന്നത് എന്നെ സന്തോഷിപ്പിച്ചു. ചലനത്തില്‍ അല്പം വേഗത കുറഞ്ഞിട്ടുണ്ട്. പക്ഷേ നിശിതമായ വിവേകവും സൂക്ഷ്മമായ മനസ്സും പഴയതുപോലെ. നെട്ടനേയുള്ള ഒരു പഴയ കസേരയില്‍ ഇരുന്ന് അത് പുറകോട്ട് മറിച്ചുകൊണ്ട് മുത്തശ്ശന്‍ എന്റെ വിചിത്രമായ അനുഭവങ്ങള്‍ സശ്രദ്ധം കേട്ടു. ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ ഒഴിച്ചാല്‍, ഒരു മണിക്കൂര്‍ നേരത്തെ എന്റെ വിവരണം മുത്തശ്ശന്‍ നിശ്ശബ്ദം കേട്ടു. ഒരു ചോദ്യത്തോടെയാണ് എന്റെ വിശദീകരണം ഞാന്‍ അവസാനിപ്പിച്ചത്.

”മുത്തശ്ശന്‍ ഇതിനെക്കുറിച്ച് എന്തു കരുതുന്നു? കൊലക്കേസ് വിചാരണ നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ യഥാര്‍ത്ഥത്തില്‍ എനിക്കൊരു വിളിയുണ്ടോ?”

”ഇല്ല. ഞാനങ്ങനെ കരുതുന്നില്ല.”

”പക്ഷേ ഒട്ടേറെ സംഭവങ്ങള്‍……..” ഞാന്‍ ന്യായീകരിക്കാന്‍ തുടങ്ങി.

”ഞാന്‍ ചിന്തിക്കുന്നത്” മുത്തശ്ശന്‍ എന്നെ തടസ്സപ്പെടുത്തി ”ഡേവിഡ് ഒരു വാതില്‍ യഥാര്‍ത്ഥത്തില്‍ അടഞ്ഞതുപോലെയാണ് കാര്യങ്ങള്‍ നിന്റെ മുമ്പില്‍ അടഞ്ഞത്. വളരെ നാളത്തേക്ക്, അതേ വളരെ നാളത്തേക്ക്, ആ കുട്ടികളെ കാണാന്‍ ദൈവം നിന്നെ അനുവദിക്കുമെന്ന് തോന്നുന്നില്ല. എന്തുകൊണ്ടാണെന്നും പറയാം. കാരണം അവരെ നീയിപ്പോള്‍ കണ്ടാല്‍ ന്യൂയോര്‍ക്കിലെ കുട്ടികളോടുള്ള കടമ നിര്‍വ്വഹിച്ചതായി നീ കണക്കാക്കും. സത്യത്തില്‍ ദൈവത്തിന് നിന്നെപ്പറ്റി പദ്ധതികള്‍ ഉണ്ട്.”

”എന്താ ഉദ്ദേശിച്ചത്?”

”ഡേവിഡ് എന്റെ ഒരു തോന്നലാണ്. മോനേ നീ ആ ഏഴ് കുട്ടികളെയല്ല, അതുപോലെയുള്ള ആയിരക്കണക്കിന് കുട്ടികളെ കാണാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.”

അത് ഉള്ളില്‍ ആഴ്ന്നിറങ്ങാന്‍വേണ്ടി മുത്തശ്ശന്‍ ഒരുനിമിഷം കാത്തു. എന്നിട്ടു തുടര്‍ന്നു:

”ന്യൂയോര്‍ക്കിലെ ഒറ്റപ്പെട്ട, ഭയപ്പെട്ട, വഷളായ കുട്ടികളെയെല്ലാം നിനക്ക് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരെല്ലാം നാശത്തിലേക്കു പോകും. അങ്ങനെയാണ് എനിക്കു തോന്നുന്നത്. ഡേവിഡ്, നിനക്കുവേണ്ട ഒരേയൊരു കാര്യം നിന്റെ മനസ്സിന്റെ ചക്രവാളം ഒന്നു വികസിപ്പിക്കുക എന്നതാണ്.”

മുത്തശ്ശന്റെ വാക്കുകള്‍ എനിക്കു പ്രചോദനമായി. ന്യൂയോര്‍ക്കില്‍നിന്ന് ഓടിയൊളിക്കുന്നതിനു പകരം നേരെ അങ്ങോട്ടുചെന്ന് ആ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ എന്റെ ഉള്ളം തുടിച്ചു. ഈ മട്ടിലെന്തോ മുത്തശ്ശനോട് ആവേശത്തോടെ പറഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു.

”ഡേവിഡ്, ഈ ചൂടുള്ള അടുക്കളയിലിരുന്ന് നിന്റെ മുത്തശ്ശനോട് ഈ കാര്യം സംസാരിക്കാന്‍ വളരെ എളുപ്പം. പക്ഷേ വ്യക്തമായ ഒരു ദര്‍ശനം കിട്ടാനായി ഇത്തരം കൂടുതല്‍ കുട്ടികളെ കാണുന്നതുവരെ നീ കാത്തിരിക്കുക. അവര്‍ പകയും പാപവും നിറഞ്ഞവരായിരിക്കും. നീ കേട്ടിട്ടുള്ളതിനേക്കാള്‍ ചീത്ത. അവര്‍ കുട്ടികളാണ്. പക്ഷേ കൊലപാതകവും ബലാല്‍സംഗവും സ്വവര്‍ഗാനുരാഗവും എന്തെന്ന് അവര്‍ക്കറിയാം. അവരെ കണ്ടുമുട്ടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നീ എങ്ങനെ കൈകാര്യം ചെയ്യും?”

നേരുപറഞ്ഞാല്‍ എനിക്കു മറുപടി ഉണ്ടായിരുന്നില്ല.

”എന്റെ ചോദ്യത്തിനു ഞാന്‍തന്നെ മറുപടി പറയാം ഡേവി. ഇത്തരം കാര്യങ്ങളെ നോക്കുന്നതിനു പകരം നീ നിന്റെ കണ്ണുകളെ സുവിശേഷത്തിന്റെ കേന്ദ്രഹൃദയത്തില്‍ ഉറപ്പിക്കുക. അതെന്താണെന്നാണ് നീ കരുതുന്നത്?”

മുത്തശ്ശന്റെ കണ്ണുകളിലേക്ക് നോക്കി ഞാനതിനു മറുപടി പറഞ്ഞു. ”ഈ വിഷയത്തെക്കുറിച്ച് എന്റെ മുത്തശ്ശന്‍തന്നെ പറഞ്ഞു ഞാന്‍ ധാരാളം കേട്ടിട്ടുണ്ടല്ലോ. സുവിശേഷത്തിന്റെ ഹൃദയം എന്നു പറയുന്നത് മാറ്റമാണ്. രൂപാന്തരം. പുതുജീവിതത്തിലേക്കുള്ള വീണ്ടും ജനനം.”

”ഡേവിഡ് നീയതു ഭംഗിയായി പറഞ്ഞു. കര്‍ത്താവ് അതു ചെയ്യുന്നതു കാണുന്നതുവരെ നീ കാത്തിരിക്കുക. അപ്പോള്‍ നിന്റെ വാക്കുകളില്‍ കൂടുതല്‍ ആവേശം ഉണ്ടായിരിക്കും. പക്ഷേ അത് സിദ്ധാന്തമാണ്. ക്രിസ്തുവിന്റെ സന്ദേശത്തിന്റെ കാതല്‍ എന്നു പറയുന്നത് അതീവ ലളിതം ആണ്; ദൈവത്തോട് യഥാര്‍ത്ഥത്തിലുള്ള ഒരു കൂടിക്കാഴ്ച. അതായതു രൂപാന്തരം.”

എന്റെ മുത്തശ്ശന്‍ അസ്വസ്ഥനാകുന്നതില്‍നിന്ന് ഞങ്ങള്‍ തമ്മിലുള്ള അഭിമുഖം അവസാനിക്കാറായി എന്നതിന്റെ സൂചന ഞാന്‍ മനസ്സിലാക്കി. അദ്ദേഹം കസേരയില്‍നിന്നെഴുന്നേറ്റ് വാതിലിനുനേരെ നടന്നു. ഉള്ളിന്റെ ഉള്ളില്‍ അദ്ദേഹം നാടകീയതയെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണെന്ന് അറിയാമായിരുന്നതിനാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോഴാണ് വരാന്‍ പോകുന്നതെന്ന് എനിക്കൊരു തോന്നലുണ്ടായി.

”ഡേവീ”, വാതില്‍പ്പടിയില്‍ പിടിച്ചുകൊണ്ട് നാടകീയമായി തിരിഞ്ഞു നോക്കി മുത്തശ്ശന്‍ പറഞ്ഞു. ”നഗരത്തിന്റെ പച്ചയായ ജീവിതവുമായി നീ ഏറ്റുമുട്ടുന്നതോര്‍ത്തു എനിക്കു നിന്നെക്കുറിച്ച് ഇപ്പോഴും ഉല്‍ക്കണ്ഠയുണ്ട്. നീ സുരക്ഷിതനായി വളര്‍ന്നവനാണ്. ജഡത്തിന്റെ ദുഷ്ടതയെ മുഖാമുഖമായി കാണുമ്പോള്‍ നീ നടുങ്ങിപ്പോകും.”

”നിനക്കറിയാമോ?” പറഞ്ഞുവന്നതുമായി നേരിട്ടൊരു ബന്ധവും തോന്നാത്ത ഒരു കഥാകഥനത്തിലേക്കു മുത്തശ്ശന്‍ പ്രവേശിച്ചു.

”കുറച്ചുനാള്‍ മുമ്പ് ഞാന്‍ മലയിലൂടെ നടക്കുമ്പോള്‍ ഞാനൊരു ഭയങ്കരന്‍ പാമ്പിനെ കണ്ടു. വലിയൊരെണ്ണം. മൂന്നിഞ്ചു കനവും നാലടി നീളവുമുള്ള ഒന്ന്. പാതയ്ക്കു കുറുകെ വെയിലുകാഞ്ഞ് അവന്‍ കിടക്കുകയാണ്. എനിക്കീ ഇനത്തെ പേടിയാ. ദീര്‍ഘനേരത്തേക്ക് ഞാന്‍ നിന്നിടത്ത് തന്നെ നിന്നു. അനങ്ങിയില്ല. ഞാന്‍ നോക്കിനിക്കുമ്പോള്‍ ഇതാ ഞാനൊരു അത്ഭുതം കണ്ടു. ഞാനൊരു പുതുജനനം ആണ് കണ്ടത്. ആ പഴയ പാമ്പ് അതിന്റെ പടം പൊഴിച്ച് അവിടെത്തന്നെ സൂര്യപ്രകാശത്തില്‍ ഇട്ടിട്ട് ഒരു പുതിയ, യഥാര്‍ത്ഥത്തില്‍ സുന്ദരനായ ജീവിയായി ഇഴഞ്ഞു പോകുന്നു.”

”നീ നഗരത്തില്‍ നിന്റെ പുതിയ വേല ആരംഭിക്കുമ്പോള്‍ മോനെ, എന്നെപ്പോലെ ആകരുത്. നിന്റെ ആ കുട്ടികളുടെ ബാഹ്യമായ രൂപംകണ്ട് നീ നടുങ്ങിപ്പോകരുത്. ദൈവത്തിനു നടുക്കമില്ല. അവരുടെ പാപത്തിന്റെ പഴയ പടം പൊഴിച്ച് അവരോരുത്തരും പുതിയ ജീവിയായി മുന്നോട്ടു പോകുന്നതു കാണാനാണ് അവിടുന്ന് കാത്തിരിക്കുന്നത്. പുതുമനുഷ്യന്‍ പുറത്തു വരാനാണ് അവിടുന്ന് വാഞ്ഛയോടെ കാക്കുന്നത്.

ഒരിക്കലും ഇത് മറക്കരുത് ഡേവിഡ്. ന്യൂയോര്‍ക്ക് നഗരത്തിന്റെ പാതകളില്‍ നിന്റെ പാമ്പുകളെ നീ കണ്ടാല്‍, കാണുമെന്നു തീര്‍ച്ച, ഇതൊരിക്കലും മറക്കരുത്.”

അദ്ധ്യായം ആറ്


അടുത്ത പ്രാവശ്യം ഞാന്‍ ന്യൂയോര്‍ക്കിനു കാറോടിച്ചുപോയതു വ്യത്യസ്തമായ മനസ്സോടെയാണ്. ഒരു കൊലക്കേസില്‍ വിചാരണ നേരിടുന്ന ഏഴു കുട്ടികളെ സഹായിക്കുക എന്ന കൊച്ചു ദൗത്യവുമായി പോകുന്ന ഒരുവനല്ല ഞാനിനിയും. ”പക്ഷേ മറ്റെന്തെങ്കിലുമാണ് ഞാന്‍ ചെയ്യേണ്ടതെങ്കില്‍ എനിക്ക് ആ ദൗത്യത്തെക്കുറിച്ചു വ്യക്തമായ ഒരു ചിത്രം ലഭിക്കേണ്ടതുണ്ട്”.

ഞാന്‍ എന്നോടുതന്നെ പറഞ്ഞു.

പകുതി മാത്രം ഓര്‍ക്കുന്ന ഒരു സ്വപ്നംപോലെ എന്റെ ബോധ്യത്തിനപ്പുറത്താണ് ഈ ദര്‍ശനം കിടക്കുന്നത്. പക്ഷേ കൊലക്കേസില്‍ പ്രതികളായ ലൂയിസിനും അവന്റെ സുഹൃത്തുക്കള്‍ക്കും വേണ്ടി കൃത്യമായ എന്തെങ്കിലും സഹായം നല്‍കുന്നതിലൂടെയാണ് അതിലേക്ക് എത്തേണ്ടത്.

ലൂയിസിന്റെ സംഘവുമായി എന്തെങ്കിലും അടുപ്പമുണ്ടാക്കാവുന്ന ഒരവസരവും നഷ്ടപ്പെടുത്താന്‍ ഞാനാഗ്രഹിച്ചില്ല. അവസാനം കൊലക്കേസിന്റെ വിധി വന്നു. ലൂയിസ് ഉള്‍പ്പെടെ നാലു കുട്ടികള്‍ക്കു ജയില്‍വാസം, മൂന്നു പേരെ വെറുതെ വിട്ടു. ഈ മൂന്നു കുട്ടികളില്‍ ഒരാളെ മാനസിക ചികില്‍സയ്ക്കുള്ള പ്രത്യേക ഭവനത്തിലേക്കു വിട്ടു. മറ്റൊരു കുട്ടിയെ ജയിലില്‍നിന്നു പുറത്തുവന്നപ്പോള്‍ തന്നെ മാതാപിതാക്കള്‍ നഗരത്തിനു പുറത്തെവിടെയോ കൊണ്ടുപോയെന്നാണറിയാന്‍ കഴിഞ്ഞത്. മൂന്നാമന്‍ മാത്രം സ്വന്തവീട്ടില്‍ മടങ്ങിയെത്തി. ഈ കുട്ടിയെ സന്ധിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ആ മേല്‍വിലാസം തപ്പി നൂറ്റിയിരുപത്തഞ്ചാം തെരുവില്‍ ഞാനെത്തിയപ്പോല്‍ വാതിലിനു മുകളില്‍ മറ്റൊരു പേരാണ് കണ്ടത്. രണ്ടായാലും ഞാന്‍ വാതിലില്‍ മുട്ടി. ആ കുട്ടിയുടെ അമ്മ തന്നെയാണ് വാതില്‍ തുറന്നത്. ഞാന്‍ നേരത്തെ അവിടെ ചെന്നത് അവരോര്‍ത്തു. കണ്ടതില്‍ സന്തോഷവും അവര്‍ പ്രകടിപ്പിച്ചു.

”അകത്തു വന്നാലും” അവര്‍ ക്ഷണിച്ചു. ”ഞങ്ങള്‍ പേരുമാറ്റിയതു നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. കാരണം പഴയ പേരായിരുന്നപ്പോള്‍ എപ്പോഴും ആളുകള്‍ വാതിലില്‍ മുട്ടി ദേഷ്യപ്പെട്ട് അതുമിതുമൊക്കെ വിളിച്ചുപറയും. ഒരിക്കല്‍ അവര്‍ ഭിത്തിയില്‍ എഴുതിവച്ചു: ”ഒന്നുകില്‍ നിങ്ങളുടെ കുട്ടിയെ നഗരത്തിനു പുറത്താക്കുക; അല്ലെങ്കില്‍ അവനെ കൊല്ലുക.”

നാലു മുറിയുള്ള അവരുടെ അപ്പാര്‍ട്ടുമെന്റിന്റെ ലിവിങ്‌റൂമില്‍ പത്രങ്ങള്‍ അട്ടിയട്ടിയായി വച്ചിരിക്കുന്നു. കസേരയിലും കട്ടിലിലും കാപ്പിമേശയുടെ മുകളിലുമെല്ലാം പഴയ പത്രങ്ങളുടെ വലിയ അട്ടികള്‍. വിചാരണയെക്കുറിച്ചുള്ള കഥകളാണതിലെല്ലാം. ”ദിവസവും രാവിലെ പത്രം തുറക്കുമ്പോള്‍ കൊലക്കേസ് വിചാരണ നേരിടുന്ന നിങ്ങളുടെ കുട്ടിയുടെ ചിത്രം കാണുന്നത് ഒന്നു സങ്കല്‍പിച്ചുനോക്കൂ, റവ. വില്‍ക്കേഴ്‌സണ്‍. ഈപത്രത്തില്‍ നല്ലപങ്കും അയല്‍ക്കാര്‍ കൊണ്ടുതരുന്നതാണ്. എന്നിട്ടവര്‍ പരാതിയും പറയും. എന്റെ ഭര്‍ത്താവിനാണെങ്കില്‍ ജോലിസ്ഥലത്തു മറ്റു പത്രങ്ങളും അവര്‍ കൊടുക്കും.”

സ്പാനിഷ്പാചകത്തിന്റെ നല്ല മണമുയരുന്ന അടുക്കളയില്‍ ഞങ്ങള്‍ ഭാവി പദ്ധതികളെക്കുറിച്ചു സംസാരിച്ചുനിന്നു. ”നിങ്ങള്‍ ഇവിടെത്തന്നെ തുടരാനാണോ ഉദ്ദേശിക്കുന്നത്?” ഞാന്‍ ചോദിച്ചു.

”ഞങ്ങള്‍ക്കും ഇവിടംവിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നുണ്ട്. പക്ഷേ എന്റെ ഭര്‍ത്താവിന്റെ ജോലിയാണ് പ്രശ്‌നം.”

”പക്ഷേ നിങ്ങളുടെ മകന്‍ ഇവിടെ അപകടത്തിലാണ്.”

”അതേ.”

”പെന്‍സില്‍വാനിയായില്‍ എന്റെ കുടുംബത്തോടൊപ്പം താമസിക്കാനായി അവനെ അയയ്ക്കാന്‍ ഇഷ്ടമാണോ? അവന് ഏറെ സ്വാഗതമുണ്ട്.”

”ഇല്ല” ഭക്ഷണം പാകം ചെയ്തുകൊണ്ട് ആ പാവപ്പെട്ട സ്ത്രീ പറഞ്ഞു ”ഇല്ല. എന്റെ കുട്ടി ജയിലില്‍നിന്ന് വരുമ്പോള്‍ മിക്കവാറും അവനെ ഇവിടെ നിന്നും പറഞ്ഞയയ്ക്കും. പക്ഷേ അതു ഞങ്ങളുടെ ആളുകളോടൊപ്പം ആയിരിക്കും. ആരും അവനെ കാണുകയില്ല. ഒരിക്കലും ജീവിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയായിരിക്കും അവന്‍.”

അര മണിക്കൂറിനു ശേഷം വാതില്‍ക്കല്‍നിന്നു ഗുഡ്‌ബൈ പറഞ്ഞു പിരിയുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു: ഭിത്തിയില്‍ മഞ്ഞ ചോക്കുകൊണ്ട് എഴുതിയിട്ടിരിക്കുന്ന വാക്കുകള്‍. ആരോ അത് തുടച്ചുകളയാന്‍ ശ്രമിച്ചിട്ടുണ്ടങ്കിലും അതിപ്പോഴും വായിക്കാം ”…..അല്ലെങ്കില്‍ അവനെ കൊല്ല്.”

ലൂയിസിന്റെ സംഘത്തിലുള്ള കുട്ടികളുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം എനിക്കൊരിക്കല്‍ക്കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഈ അടഞ്ഞ വാതിലിന് മറ്റെന്തെങ്കിലും ഒരു ഉദ്ദേശ്യമുണ്ടാകാം.

ഞാന്‍ നൂറ്റിരുപത്തഞ്ചാം തെരുവില്‍നിന്നു കാറു കിടക്കുന്നിടത്തേക്കു മെല്ല നടക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചു ”കര്‍ത്താവേ, ഈ സ്ഥലത്ത് എനിക്കൊരു വേലയുണ്ടെങ്കില്‍ അതെന്താണെന്ന് എന്നെ പഠിപ്പിച്ചാലും.”

ന്യൂയോര്‍ക്കിന്റെ തെരുവിലൂടെയുള്ള നാലു മാസം ദീര്‍ഘിച്ച നടത്തയുടെ തുടക്കമായിരുന്നു അത്. 1958 മാര്‍ച്ച്, ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാ ആഴ്ചയും ഞാനെന്റെ ഓഫ്‌ഡേയില്‍ ന്യൂയോര്‍ക്കിലേക്ക് കാറോടിച്ചു വന്നു. ഞാനന്ന് അതിരാവിലെയുണര്‍ന്ന് എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി കാറോടിക്കും. ന്യൂയോര്‍ക്കില്‍ ഉച്ചകഴിയുമ്പോഴേക്കും എത്തും. പിന്നെ രാത്രി വളരെ വൈകുന്നതുവരെ ഞാന്‍ നഗരത്തിലെ തെരുവുകളില്‍ അലയും. പുലര്‍ച്ചയോടെ മടക്കയാത്ര.

ഇതൊന്നും വെറുതെയുള്ള അലച്ചിലുകളായിരുന്നില്ല. ഒരു ലക്ഷ്യത്തിനു വേണ്ടി നയിക്കപ്പെടുന്നു എന്ന തോന്നല്‍. അതിന്റെ സ്വഭാവമാകട്ടെ കൂടുതല്‍ നിഗൂഢമായിത്തോന്നി. നഗരത്തിലേക്ക് വീണ്ടും വീണ്ടും വരികയും എന്നെത്തന്നെ മുന്‍വിധികളില്ലാതെ സൂക്ഷിക്കുകയും ദിശ വ്യക്തമാകാന്‍ വേണ്ടി കാത്തിരിക്കുകയും അല്ലാതെ ഇതിനോടു പ്രതികരിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും എനിക്കറിയുകയില്ലായിരുന്നു.

ഈ നാലു മാസത്തെ നടപ്പിന്റെ ആദ്യത്തെ രാത്രി ഞാനിപ്പോഴും വ്യക്തതയോടെ ഓര്‍ക്കുന്നു. മരിയായെ അവളുടെ നിലവറ സെല്ലില്‍ വിട്ടിട്ട് യാത്ര പറഞ്ഞു പോരുമ്പോള്‍ ബ്രൂക്ക്‌ലിനിലെ ബെഡ്‌ഫോര്‍ഡ് സ്റ്റ്യുവെസന്റ് ഭാഗത്തുള്ളതാണ് ചുറ്റുപാടുകളില്‍വച്ചേറ്റവും വഴക്കാളികളും അപകടകാരികളുമായ അധോലോകസംഘമെന്ന് അവള്‍ പറഞ്ഞിരുന്നു.

മരിയ പറഞ്ഞു ”ഉപദേശീ, ന്യൂയോര്‍ക്കിനെ അതിന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ കാണണമെങ്കില്‍ ബ്രൂക്കിലിന്‍ പാലത്തിന് അപ്പുറത്തേക്ക് വണ്ടിയോടിച്ചുചെന്നിട്ട് കണ്ണു തുറന്നു നടന്നാല്‍ മതി.”

വാസ്തവത്തില്‍ ന്യൂയോര്‍ക്കിനെ അതിന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ കാണാന്‍ ഞാനാഗ്രഹിച്ചിരുന്നോ? എനിക്കത്ര വ്യക്തതയില്ല. പക്ഷേ ഫാര്‍മര്‍ കൊലക്കേസിലെ ഏഴുപ്രതികളും ഇതേപോലുള്ള ഗര്‍ഭഗൃഹങ്ങളില്‍നിന്നു പുറത്തുവന്ന സന്തതികളാണ്. മുത്തശ്ശന്‍ പറഞ്ഞതുപോലെ എന്റെ ദര്‍ശനം വിപുലമാക്കണമെങ്കില്‍ ആദ്യം ഞാനെന്റെ കണ്ണുകള്‍ താഴ്ത്തണം.

അതുകൊണ്ട് ഞാന്‍ ബ്രോഡ്‌വേയിലൂടെ, ടൈംസ്‌ക്വയറിന് സമീപത്തുകൂടെ, ഞാനും മില്‍സും താമസിച്ച മാര്‍ട്ടിനിക്യു ഹോട്ടല്‍ പിന്നിട്ട് ബ്രൂക്കിലിന്‍ ബ്രിഡ്ജിലൂടെ യാത്ര തുടര്‍ന്നു. പാലത്തിനക്കരെ ഒരു പോലീസുകാരനോടു വഴിചോദിച്ച് ബഡ്‌ഫോര്‍ഡ് – സ്റ്റ്യുവെസാന്റ് ഭാഗത്തേക്കു പോയി. ഒരു ചതുരശ്രഅടിയില്‍ കൊലപാതകികളുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഭൂമിയിലെ ഏറ്റവും കുപ്രസിദ്ധമായ സ്ഥലത്തിന്റെ ഹൃദയത്തിലേക്ക് അങ്ങനെയാണ് ഞാന്‍ ആദ്യമായി വണ്ടിയോടിച്ചുചെന്നത്. ആ തെരുവുകളിലൂടെ സങ്കോചത്തോടെ വണ്ടി ഓടിക്കുമ്പോള്‍ പിന്നീടൊരു കാലത്ത് ഫിലിപ്‌സ്ബര്‍ഗിലെ തെരുവുകള്‍പോലെ എനിക്കിവ സുപരിചിതമാകുമെന്ന് ആരോര്‍ത്തു!

ബഡ്‌ഫോര്‍ഡ് – സ്റ്റ്യുവെസാന്റ് ഒരിക്കല്‍ ഇടത്തരക്കാരായ കുടുംബങ്ങള്‍ പാര്‍ക്കുന്ന ഇടമായിരുന്നു. മൂന്നുനില വീടുകള്‍. പിന്നാമ്പുറത്ത് പൂന്തോട്ടം. ഇന്നത് നീഗ്രോകളുടെയും പ്യൂര്‍ട്ടോറിക്കന്‍ ആളുകളുടെയും ഒരു ചേരിയാണ്. മാര്‍ച്ചുമാസത്തിലെ മഞ്ഞുറയുന്ന തണുപ്പിലാണ് ഞാനവിടെ എത്തുന്നത്. പാര്‍ക്കിംഗിന്സ്ഥലം നോക്കി എനിക്കു പല ബ്‌ളോക്കുകള്‍ ചുറ്റേണ്ടിവന്നു. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന കാറുകള്‍. നെരിയാണിവരെ മഞ്ഞിലും ചെളിയിലുംകൂടി നടക്കുന്നത് ഒട്ടും സുഖകരമല്ലായിരുന്നു. എങ്കിലും ഞാന്‍ വണ്ടിയില്‍നിന്നും ഇറങ്ങി തനിയെ തെരുവിലൂടെ നടന്നു. കണ്ടും കേട്ടും, ഞാനായിരുന്ന പര്‍വ്വതപട്ടണത്തിന്റെ സുരക്ഷിതത്വത്തില്‍ ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും കഴിയാതിരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ സ്പര്‍ശിച്ചും, ഞാന്‍ നടന്നു.

ഒരു കുടിയന്‍ വഴിയോരത്തു കിടക്കുന്നു. ഞാനയാളെ സഹായിക്കാന്‍ ചെന്നപ്പോള്‍ എന്നെ ശപിക്കുകയാണയാള്‍ ചെയ്തത്. തെരുവിന്റെ കോണില്‍ നിന്ന പോലീസുകാരനോട് രോഗിയെപ്പോലെ തോന്നുന്ന ഒരാള്‍ വഴിയില്‍ കിടക്കുന്നത് ഞാന്‍ റിപ്പോര്‍ട്ടു ചെയ്തു. ചുമല്‍ കുലുക്കി താന്‍ നോക്കിക്കൊള്ളാമെന്ന് പോലീസുകാരന്‍ പറഞ്ഞെങ്കിലും ഒരു ബ്‌ളോക്കുകൂടി കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നോക്കുമ്പോഴും അയാള്‍ നിന്നിടത്തുതന്നെ നിസ്സംഗനായി നില്‍ക്കുന്നുണ്ട്!

ഒരു തുറന്ന വാതിലിനു പിന്നില്‍ രണ്ടു പെണ്‍കുട്ടികളുടെ നിഴല്‍ച്ചിത്രം. അവര്‍ മെല്ലെ ചോദിക്കുന്നു ”ഹേ, മുട്ടന്‍ ആണ്‍കുട്ടീ, നിനക്കു കൂട്ടു വേണോ?”

തെരുവിന്റെ എതിര്‍വശത്ത് മിഠായിക്കടയില്‍ ഒരുപറ്റം കൗമാരക്കാര്‍. പിന്നില്‍ പദവികള്‍ മുദ്ര ചെയ്ത തുകല്‍ ജാക്കറ്റാണ് അവര്‍ ധരിച്ചിരിക്കുന്നത്. ഞാനവരോടു സംസാരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ മടിച്ചു. അവരെന്നെ ശ്രദ്ധിക്കുമോ? എന്നെ കളിയാക്കി പിടിച്ചുതള്ളുമോ?

ആലോചിച്ചുനിന്നെങ്കിലും ഒടുവില്‍ ഞാന്‍ തെരുവു മുറിച്ചു കടന്നില്ല – ആ രാത്രിയില്‍. ഞാന്‍ അല്‍പംകൂടി മുന്നോട്ടു നടന്നു. അടഞ്ഞ കടകള്‍, നിറഞ്ഞുകവിഞ്ഞ മാലിന്യത്തൊട്ടികള്‍, പോലീസ് സ്റ്റേഷന്‍, മുന്നില്‍ കടകളുള്ള പള്ളികള്‍, പണി പൂര്‍ത്തിയാകാത്ത വലിയൊരു വീടുപണിസ്ഥലം, ഉടഞ്ഞ ജനാലുകള്‍, തകര്‍ന്ന തെരുവുവിളക്കുകള്‍.

തിരിച്ചു കാറിലേക്കു നടക്കുമ്പോള്‍ വെടിയൊച്ചപോലെ മൂന്നു ശബ്ദങ്ങള്‍ ഞാന്‍ കേട്ടു. എനിക്കു തെറ്റിയതാകുമെന്ന് ഞാന്‍ കരുതി. കാര്യം ആരും അത് ശ്രദ്ധിച്ചതായി തോന്നിയില്ല. ആര്‍ക്കും അതില്‍ താത്പര്യമുള്ളതായും കാണാന്‍ കഴിഞ്ഞില്ല. പൊടുന്നനെ സൈറന്‍ മുഴക്കി ഒരു പോലീസ്‌കാര്‍ പാഞ്ഞുവന്നു. ചോരയിറ്റു വീഴുന്ന മുറിവേറ്റു തൂങ്ങിയ കൈയുമായി ഒരാളെ അവര്‍ കൊണ്ടുവരുമ്പോള്‍ കാഴ്ചക്കാരായി ഞാനുള്‍പ്പെടെ ആറു പേര്‍ മാത്രമാണുണ്ടായിരുന്നത്. ബഡ്‌ഫോര്‍ഡില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം രൂപപ്പെടാന്‍ ചുമലില്‍ ഒരു വെടിയേറ്റാലൊന്നും പോരെന്നു തോന്നുന്നു.

ഞാൻ കാറില്‍ തിരിച്ചെത്തി. സ്വകാര്യതയുടെ അടയാളമെന്ന മട്ടില്‍ കാറിന്റെ ജനാലയില്‍ ഒരു പഴയ ഷര്‍ട്ട് വിരിച്ചിട്ട് ഞാന്‍ ഉള്ളില്‍ കടന്ന് സീറ്റില്‍ പുതച്ചുകിടന്ന് ഉറക്കത്തിലേക്കു വഴുതിവീണു.

ഇന്നു ഞാന്‍ അതു ചെയ്യുകയില്ല. എനിക്ക് ഇന്ന് കുറച്ചുകൂടി കാര്യവിവരമുണ്ട്. പ്രായമായ കള്ളന്മാരോ കൗമാരക്കാരോ അല്ല രാത്രിയില്‍ വഴിയിലുറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം അപകടകാരികള്‍. എട്ടും ഒന്‍പതും പത്തും വയസ്സായ കൊച്ചുകുട്ടികളാണ് പ്രശ്‌നക്കാര്‍. അവര്‍ കൗമാരക്കാരുടെ അധോലോകസംഘത്തിന്റെ അതിര്‍വരമ്പിലെത്തിനില്‍ക്കുന്നവരാണ്. മുതിര്‍ന്ന ‘വീരനായകന്മാ’രുടെ തോക്കോ കത്തിയോ അവര്‍ കൈവശപ്പെടുത്തിയിരിക്കും. ആണാകാന്‍ അതുപയോഗിക്കണമെന്നാണവരുടെ ധാരണ. ഇത്തരം ‘കൊച്ചുതെമ്മാടികളെ’യാണ് ഇന്നു തെരുവില്‍ കാറിലുറങ്ങുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നത്.

പക്ഷേ രാവിലെ ഞാന്‍ സുരക്ഷിതനായി ഉണര്‍ന്നു. എന്റെ നിഷ്‌ക്കളങ്കതയാണോ എന്നെ കാത്തത്? അതോ ഞാന്‍ ഉറക്കം പിടിക്കുന്നതിനുമുമ്പ് പലവട്ടം ഉരുവിട്ട തൊണ്ണൂറ്റൊന്നാം സങ്കീര്‍ത്തനത്തിലെ വരികളോ?

നാലുമാസത്തെ ഈ അലച്ചിലിനിടയില്‍ ഞാന്‍ അല്പാല്പമായി ഈ തെരുവുകളെ അറിഞ്ഞു. മരിയയും ആഞ്ജലൊയും ഈ കാര്യത്തില്‍ വളരെ സഹായിച്ചു (ലൂയിസ് അല്‍വാരിസിന്റെ അപ്പാര്‍ട്ടുമെന്റിന്റെ കോണിപ്പടിയില്‍ ആദ്യം കണ്ടു മുട്ടിയപ്പോള്‍ മുതല്‍ ഞാന്‍ ആഞ്ജലോയുമായി അടുത്ത് ബന്ധപ്പെട്ടിരുന്നു.)

ഒരിക്കല്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഞാന്‍ ആഞ്ജലയോട് ചോദിച്ചു ”ആഞ്ജലോ, ഈനഗരത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നാണു നീ കരുതുന്നത്?”

”ഏകാന്തത” ആഞ്ജലോയുടെ മറുപടി പെട്ടെന്നായിരുന്നു.

അത് അസാധാരണമായ ഒരു ഉത്തരം ആയിരുന്നു. എട്ടു ദശലക്ഷം ആളുകള്‍ പാര്‍ക്കുന്ന നഗരത്തില്‍ ഏകാന്തതയോ? ഈ തോന്നല്‍ ഉണ്ടാകുന്നതിന് കാരണവും അവന്‍ പറഞ്ഞു. ആരും തങ്ങളെ സ്‌നേഹിക്കാനില്ലാത്തതുകൊണ്ടാണ് കുട്ടികള്‍ക്ക് ഈ ചിന്ത ഉണ്ടാകുന്നത്. തന്റെ സംഘത്തിലെ കുട്ടികള്‍ എല്ലാംതന്നെ അടിസ്ഥാനപരമായി ഒറ്റയാന്മാരായ കുട്ടികള്‍ ആണെന്നും ആഞ്ജലോ പറഞ്ഞു. ന്യൂയോര്‍ക്കിനെ ഞാന്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ ആഞ്ജലോ പറഞ്ഞത് ശരിയാണെന്ന് എനിക്കും ബോദ്ധ്യപ്പെട്ടു.

ഈ കുട്ടികളെ അടുത്തറിയുന്നതുവരെ തെരുവിലെ കൗമാരക്കാരുടെ അധോലോകസംഘടനകളെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ എനിക്കൊന്നും അറിയുകയില്ലായിരുന്നു. ഞാന്‍ വളര്‍ന്ന പിറ്റ്‌സ്ബര്‍ഗ്ഗിലും കുട്ടികളുടെ ഒത്തുചേരല്‍ ഉണ്ടായിരുന്നു. സ്‌കൂള്‍സമയത്തിനുശേഷം ഈ കുട്ടികള്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ക്‌ളബ്ബുകള്‍പോലെ ഒത്തുകൂടുമായിരുന്നു. പ്രായവും വ്യക്തിത്വവും അനുസരിച്ച് അവര്‍ കൂട്ടമായി സംഘടിക്കും. പ്രധാനപ്രവൃത്തി എന്നു പറയുന്നതു സംസാരമാണ് – പെണ്‍കുട്ടികളെക്കുറിച്ച്, വാഹനങ്ങളെക്കുറിച്ച്, കായികവിനോദങ്ങളെക്കുറിച്ച്, മാതാപിതാക്കളെക്കുറിച്ച്. കുട്ടികളായിരിക്കുമ്പോള്‍ മുതിര്‍ന്നവരുടെ ലോകം എന്താണെന്ന് അവരുടെ ചെവിയില്‍ എത്തിപ്പെടാതെ കണ്ടെത്താനുള്ള ശ്രമമായിരുന്നു അത്തരം സംഘടിതഗ്രൂപ്പുകള്‍.

ഇവിടെ ന്യൂയോര്‍ക്കിലും അത്തരം ലളിതമായ കുട്ടികളുടെ സാമൂഹികമായ ഒത്തുചേരല്‍ ഉണ്ട്. എന്നാല്‍ മറ്റൊരുതരത്തിലുള്ള കൗമാരക്കാരുടെ സംഘങ്ങളും ഇവിടെ ന്യൂയോര്‍ക്കില്‍ ഉണ്ട്. ഇത് അന്യോന്യം പോരടിക്കുന്ന തല്ലിപ്പൊളികളുടെയും തെമ്മാടികളുടെയും വഴക്കാളിക്കൂട്ടങ്ങളാണ്. ഇവര്‍ ഒരിക്കലും അക്രമത്തില്‍നിന്ന് അകലെയല്ല. കുട്ടികളുടെ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനായി നീണ്ട രണ്ടു മാസം അവര്‍ പ്‌ളാന്‍ ചെയ്ത ഒരു സംഭവം എനിക്കറിയാം. മറ്റൊരു സംഭവത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പത്തു കുട്ടികള്‍ തെരുവുമൂലയില്‍ പോപു കുടിച്ചുകൊണ്ടു നില്‍ക്കുന്നു. നാലുമണി ആയപ്പോള്‍ അതില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. രണ്ടുപേര്‍ ആശുപത്രിയിലായി. ശത്രുക്കളായ രണ്ടു സംഘങ്ങള്‍ ഇതിനിടയില്‍ ‘യുദ്ധ’ത്തിലേര്‍പ്പെട്ടതാണ് മരണത്തിലും പരുക്കിലും അവസാനിച്ചത്.

ഇതുകൂടാതെ നഗരത്തില്‍ കൗമാരക്കാരുടെ പലതരത്തിലുള്ള കുത്തഴിഞ്ഞ സംഘങ്ങളുണ്ട്. സാമൂഹികസംഘങ്ങള്‍, വഴക്കടിക്കുന്ന സംഘങ്ങള്‍, ലൈംഗികവൈകൃതങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ എന്നു വേണ്ടാ സങ്കല്‍പിക്കാന്‍ കഴിയുന്നതിനപ്പുറം ധാര്‍മ്മികത്തകര്‍ച്ചയുടെ കഥകളാണ് ഈ സംഘങ്ങള്‍ക്കു പറയാനുള്ളത്. ചിലപ്പോള്‍ ആളൊഴിഞ്ഞ അപ്പാര്‍ട്ടുമെന്റുകളിലും നിലവറകളിലും മദ്യപാനത്തിന്റെയും ലൈംഗികവൈകൃതത്തിന്റെയും പാര്‍ട്ടികള്‍ നടമാടും. അശ്‌ളീലപ്രസിദ്ധീകരണങ്ങളുടെ കുത്തൊഴുക്കും ഈ സംഘങ്ങളിലേക്കുണ്ട്. ആണ്‍കുട്ടികളില്‍ ചിലര്‍ ഇത്തരം ചില സാഹിത്യങ്ങള്‍ പോക്കറ്റുകളില്‍നിന്നെടുത്ത് എന്നെ കാണിച്ചു. അവ മാതൃകയാക്കിയുള്ള കുത്തഴിഞ്ഞ സെക്‌സ്പാര്‍ട്ടികളും സാധാരണമാണ്!

കൗമാരക്കാരുടെയിടയിലെ വഴക്കുകള്‍, പോരാട്ടങ്ങള്‍, കുത്തഴിഞ്ഞ ജീവിതരീതികള്‍ എന്നിവയെക്കാള്‍ നമുക്കു കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള മറ്റൊന്നുണ്ട് – ലഹരിമരുന്നുകളുടെ അടിമത്തം.

സ്‌കൂള്‍വളപ്പുകള്‍ക്കടുത്ത് മരിജുവാന വില്‍ക്കുന്ന ഏജന്റന്മാരെ എനിക്കുപോലും വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ ചങ്കൂറ്റമുള്ളവരും ലഹരിമരുന്നു വില്‍ക്കാന്‍ ഏതുതലംവരെ പോകാനും മടിയില്ലാത്തവരുമാണ്. അവര്‍ തങ്ങളുടെ തൊഴിലിനെക്കുറിച്ചു വളരെ സ്വാതന്ത്ര്യത്തോടെ സംസാരിച്ചു. ഈ ലോകം എന്തെന്നു മനസ്സിലാക്കണമെങ്കില്‍ ഞാന്‍തന്നെ ലഹരി പുകച്ചു നോക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലഹരിമരുന്ന് നിര്‍ത്താനായി ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യപ്പെട്ട ഒരു കുട്ടി വേദനകൊണ്ടു ഞെളിപിരി കൊള്ളുന്നതിന്റെ ഒരു ചിത്രം ഒരു പത്രത്തില്‍ വന്നതു ഞാന്‍ ഇത്തരം ഒരേജന്റിനെ കാണിച്ചപ്പോള്‍ അയാള്‍ ചിരിച്ചു: ”വിഷമിക്കേണ്ട, ഈപയ്യന്‍ ഹീറോയിന്‍ ഉപയോഗിക്കുന്നവനാണ്. എന്നാലൊരല്‍പം മരിജുവാന നിങ്ങള്‍ക്ക് ഒരു ദോഷവും ചെയ്യുകയില്ല. അതൊരു സിഗരറ്റ് വലിക്കുന്നതുപോലെയേയുള്ളു. ഒരെണ്ണം എടുക്കട്ടെ.”

അതു ദോഷം വരുത്തുകയില്ലേ? അത് അതില്‍തന്നെ നിങ്ങളെ അടിമയാക്കുകയില്ലായിരിക്കാം. എന്നാല്‍ വളരെവേഗം അതു നിങ്ങളെ ഹിറോയിന് അടിമയാക്കും. മനുഷ്യന് അറിയാവുന്നതില്‍ വച്ചേറ്റവും ക്രൂരമായി ഒരുവനെ തന്റെ അടിമയാക്കുന്ന ലഹരിമരുന്നാണ് ഹിറോയിന്‍. ലഹരിമരുന്നുകടത്തുകാരെ വ്യാപകമായി അറസ്റ്റുചെയ്ത ഒരു ഘട്ടത്തില്‍ ഹീറോയിന്‍ കിട്ടാത്തതു മൂലമുള്ള ഒരുവന്റെ തുളച്ചുകയറുന്ന നിലവിളി കേള്‍ക്കാനിടയായ രംഗം ഞാനോര്‍ക്കുന്നു. ബെഡ്‌ഫോര്‍ഡ് സ്റ്റ്യുവെസന്റ് ഭാഗത്തുകൂടെ ഞാന്‍ നടക്കുകയായിരുന്നു. പെട്ടെന്ന് നടുക്കുന്ന ഒരു നിലവിളി. ഞാനൊഴികെ ഒരൊറ്റയാളുപോലും അത് അല്‍പമെങ്കിലും ശ്രദ്ധിച്ചതായി തോന്നിയില്ല. ആ കരച്ചില്‍ പിന്നെയും പിന്നെയും ഉയര്‍ന്നു.

ആ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ജനാലയില്‍ കരങ്ങളില്‍ തല ചായിച്ച് വിശ്രമിക്കുന്ന ഒരു സ്ത്രീയോട് പകുതി ആത്മഗതമായി ഞാനിങ്ങനെ പറഞ്ഞു ”ആരോ കഠിനമായ വേദനയിലാണെന്ന് തോന്നുന്നു.”

സ്ത്രീ തലയുയര്‍ത്തി ഒരു മിനിട്ട് ശ്രദ്ധിച്ചു. പിന്നെ നിസ്സാരഭാവത്തില്‍ ചുമല്‍ കുലുക്കി.

”മൂന്നാം നിലയിലാ, കഷ്ടം തോന്നും. അവനൊരു ഇരുപതു വയസ്സു കാണും. ഹീറോയിനാ. അതിന്റെ അടിമയാ. ഇപ്പോള്‍ കിട്ടാനൊരു മാര്‍ഗ്ഗവുമില്ല.”

”ആളിനെ നിങ്ങള്‍ക്കറിയാമോ?”

”പിന്നെ, ഡയപ്പര്‍ ഉടുത്തു നടക്കുന്ന പ്രായം മുതലേ അറിയാം.”

”അവനെ സഹായിക്കാന്‍ നമുക്കൊന്നും ചെയ്തു കൂടേ?”

”എന്തു ചെയ്യാനാ? ഇനി ചാവുകയേ ഉള്ളു”

”നമുക്കവനെ ആശുപത്രിയിലാക്കരുതോ?”

ആ സ്ത്രീ എന്നെ ഒന്നു നോക്കി. ”മിസ്റ്റര്‍, നിങ്ങളിവിടെ പുതുപ്പുള്ളിയാ അല്ല്യോ? നിങ്ങളൊരു കാര്യം ചെയ്യ്. ലഹരിമരുന്നിന് അടിമയായ ഒരു കൊച്ചനെ ആശുപത്രിയിലാക്കാന്‍ ഒന്ന് ശ്രമിച്ചുനോക്ക്. അപ്പം കാണാം.”

പിന്നീടുള്ള മാസങ്ങളില്‍ ഇതേ വാക്കുകള്‍ എത്രപേര്‍ എന്നോടു പറഞ്ഞിരിക്കുന്നു! ലഹരിക്കടിമയായ ഒരു കുട്ടിക്ക് ചികില്‍സ കിട്ടുന്ന ഒരു സ്ഥലമേ ന്യൂയോര്‍ക്കിലെങ്ങുമുള്ളു – റിവര്‍സൈഡ് ഹോസ്പിറ്റല്‍. സൗകര്യങ്ങള്‍ പരിമിതമാകയാല്‍ അവിടെ പ്രവേശനം കിട്ടുക ഏറെക്കുറെ അസാദ്ധ്യം. അവിടെ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു കുട്ടിക്ക് അമേരിക്കയില്‍ അപേക്ഷിക്കാന്‍ ഒരേയൊരു ഹോസ്പിറ്റലേയുള്ളു – ലഹരിമരുന്നു ചികില്‍സയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന കെന്റക്കിയിലെ ലെക്‌സിങ്ടണിലെ ഒരു സ്ഥാപനം. അതാകട്ടെ എല്ലാവരെയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു!

അടിപിടി, സെക്‌സ്, ലഹരിമരുന്നിനോടുള്ള അടിമത്തം: ന്യൂയോര്‍ക്കിലെ ഈ കൗമാരക്കാരുടെ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്. പക്ഷേ ഇതെല്ലാം ഏകാന്തത എന്ന ആഴത്തിലുള്ള പ്രശ്‌നങ്ങളുടെ പുറമെ കാണുന്ന ലക്ഷണങ്ങള്‍ മാത്രമാണെന്ന് ആഞ്ജലോ പറഞ്ഞത് വാസ്തവം. ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രാധാന്യമുള്ളവനാണെന്ന ബോധ്യത്തിനു വേണ്ടിയുള്ള ദാഹം. കുട്ടികള്‍ക്കു ജീവിതത്തെപ്പറ്റിയുള്ള വളരെ തരംതാണ കാഴ്ചപ്പാടാണ് ഈ അലച്ചിലിനിടയില്‍ ഞാന്‍കണ്ട ഏറ്റവും ദുഃഖകരമായ കാര്യം. കുട്ടികളില്‍ ചിലര്‍ അവരുടെ ഏറ്റവും വലിയ സ്വപ്നങ്ങളെക്കുറിച്ചു പറയുന്നതു കേട്ടിട്ടുണ്ട്.

സ്വപ്നം? ഒരു കുട്ടിയുടെ ജീവിതത്തിന്റെ ലക്ഷ്യം നേര്‍ത്ത കിന്നരിയുള്ള ഒരു പുതിയ ഹാറ്റ് വാങ്ങുകയെന്നതാണെന്നു പറഞ്ഞാല്‍ അതിനെ ഒരു ജീവിതസ്വപ്നം എന്നു പറയുന്നതെങ്ങനെ? ഹാറ്റ് എന്നു പറയുന്നത് അവര്‍ക്കു പുരുഷത്വത്തിന്റെ ഒരു പ്രതീകമാണ്. ഒരു കോട്ടില്ലാത്തതുമൂലം തെരുവില്‍ തണുത്തുവിറയ്ക്കുന്ന പല കൗമാരക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അവന്റെ തലയിലുമുണ്ടാകും 25 ഡോളറിന്റെ ഒരു പുതുപുത്തന്‍ ഹാറ്റ്!

അല്ലെങ്കില്‍ ബ്രൂക്കിലിന്‍ പാലം കടന്ന് മാന്‍ഹട്ടനില്‍ പോകുന്നതായിരിക്കും ചിലരുടെ സ്വപ്നം. അതവരെ സംബന്ധിച്ച് ഒരു സാഹസികയാത്രയാണ്. ഈ കുട്ടികളില്‍ പലരും തങ്ങളുടെ സംഘത്തിന് പ്രാബല്യം ഉള്ള സ്ഥലത്തു മാത്രം ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ട ഏകാകികളാണ്. മാന്‍ഹട്ടനിലെയും ബ്രോണ്‍സ്‌കിലേയും ശത്രുസംഘങ്ങളെ പേടിച്ച് ബ്രൂക്കിലിന്‍ പാലം മറികടന്നു പോയിട്ടില്ലാത്ത ഒരു ഡസന്‍ കുട്ടികളെയെങ്കിലും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്.

ന്യൂയോര്‍ക്കിലേക്കുള്ള എല്ലാ ആഴ്ചയിലേയും സന്ദര്‍ശനങ്ങളിലൂടെ ചില ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു. ഏകാന്തതയില്‍ തുടങ്ങി സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍, സെക്‌സ് പാര്‍ട്ടികള്‍, ലഹരിമരുന്നിന്റെ അടിമത്തം എന്നിവയിലൂടെ വളര്‍ന്ന് നേരത്തേ കാലപുരി പൂകുന്ന കുഞ്ഞുങ്ങളെ ഏതെങ്കിലും തരത്തില്‍ രക്ഷിക്കാനുള്ള ചിന്തകള്‍. എന്റെ ധാരണകള്‍ ശരിയാണോ എന്നറിയാന്‍ പോലീസ് സ്റ്റേഷനുകള്‍, സാമൂഹികസംഘടനകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങി. പബ്‌ളിക്ക് ലൈബ്രറിയില്‍ നീണ്ട മണിക്കൂറുകള്‍ ചെലവഴിച്ചു. ഇവയ്‌ക്കെല്ലാം ശേഷവും വ്യക്തമായ ഒരു ചിത്രം ലഭിക്കാതെ ഞാന്‍ കുഴഞ്ഞു. ഒടുവില്‍ എല്ലാം ഉപേക്ഷിച്ചു മടങ്ങിപ്പോയാലോ എന്നായി ചിന്ത. ആ സമയത്താണ് പരിശുദ്ധത്മാവിന്റെ സഹായം ലഭ്യമായത്.

ഇപ്രാവശ്യം ഏതെങ്കിലും നാടകീയമായ വിധത്തിലുള്ള ഇടപെടല്‍ അല്ല ഉണ്ടായത്. വ്യക്തമായ ഒരു ആശയം തരികയാണ് അവിടുന്ന് ചെയ്തത്. മങ്ങിയനിലയില്‍ ഓര്‍ക്കാന്‍ കഴിയുന്ന ഒരു സ്വപ്നത്തിനു പൊടുന്നനെ നല്ല വ്യക്തത നല്‍കുംപോലെ ആയിരുന്നു അത്.

ഞാന്‍ ഫില്‍സ്ബര്‍ഗ്ഗിലേക്ക് തിരിച്ചു കാറോടിച്ചു പോകുമ്പോഴാണതു സംഭവിച്ചത്. പെട്ടെന്നു ഞാന്‍ എന്നോടുതന്നെ ചോദിച്ചു: ”ഈ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നിന്റെ ഒരു സ്വപ്നം പൂവണിയാന്‍ ദൈവം അനുവദിക്കുന്നു എന്നു വയ്ക്കുക. നീ അവര്‍ക്കുവേണ്ടി എന്തു വരമായിരിക്കും ചോദിക്കുക?” എനിക്കതിന് ഉത്തരമുണ്ടായിരുന്നു: ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ നിഷ്‌ക്കളങ്കരായ വ്യക്തികളായി ജീവിതം വീണ്ടും തുടങ്ങുവാന്‍ അവര്‍ക്ക് ഇടയാകണം. കൂടാതെ ഇത്തവണ അവര്‍ വളര്‍ന്നുവരുമ്പോള്‍ ഭയത്തിനും വെറുപ്പിനും പകരം സ്‌നേഹത്താല്‍ ചുറ്റപ്പെട്ട് വളര്‍ന്നുവരുവാന്‍ ഇടയാകണം.

പക്ഷേ വാസ്തവത്തില്‍ അത് അസാധ്യമാണ്. കൗമാരത്തില്‍ എങ്ങനെയാണ് പഴയ അനുഭവങ്ങള്‍ എല്ലാം മായിച്ചു കളയാന്‍ കഴിയുന്നത്? അവര്‍ക്ക് ഒരു പുതിയ അന്തരീക്ഷം നല്‍കാന്‍ കഴിയുന്നതും എങ്ങനെ? ”ഇതു നീ എന്റെ ഹൃദയത്തില്‍ തരുന്ന ഒരു സ്വപ്നമാണോ കര്‍ത്താവേ? അതോ ഞാന്‍ തന്നെ നെയ്‌തെടുക്കുന്ന ഒരു വെറും ദിവാസ്വപ്നമോ?”

അവര്‍ എല്ലാം പുതുതായി തുടങ്ങുക. അവര്‍ സ്‌നേഹത്താല്‍ ചുറ്റപ്പെട്ടവരായി വളരുക!

ന്യൂയോര്‍ക്കിലേക്കു പോകുവാന്‍ ആദ്യം ലഭിച്ച കല്‍പ്പനപോലെ ഇതും വളരെ വ്യക്തമായ ഒരു ചിന്തയായിരുന്നു. ഇതോടൊപ്പം എന്റെ മനസ്സില്‍ ഒരു വീടിന്റെ ചിത്രം വന്നു. നല്ല ഒരു വീട്. അത് കുട്ടികളുടേതാണ്. അവര്‍ക്ക് അവിടെ സ്വാഗതമുണ്ട്. അവിടെ അവര്‍ക്ക് സ്‌നേഹം ലഭിക്കുന്നു. അവര്‍ക്കവിടെ ഏതു സമയത്തും വരാം. വാതില്‍ എപ്പോഴും തുറന്നു കിടക്കുന്നു. ധാരാളം കിടക്കകള്‍. ഇഷ്ടംപോലെ വസ്ത്രങ്ങള്‍. എല്ലാറ്റിനും ഉപരി ഒരു വലിയ ഗംഭീര അടുക്കള.

”ഓ കര്‍ത്താവേ” ഞാനുറക്കെ പറഞ്ഞുപോയി. ”ഇതെത്ര മനോഹരമായ ഒരു സ്വപ്നമാണ്. പക്ഷേ ഇതിനുവേണ്ടി ഒരത്ഭുതം സംഭവിക്കേണ്ടിയിരിക്കുന്നു. ഞാനിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത അത്ഭുതങ്ങളുടെ ഒരു പരമ്പര.”

അദ്ധ്യായം ഏഴ്


ഒരാഴ്ച കഴിഞ്ഞ് ന്യൂയോര്‍ക്കിലേക്കുള്ള എന്റെ യാത്ര ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്നു. പുതിയ സ്വപ്നത്താല്‍ ഞാന്‍ ഉത്തേജിതനാണ്. അതേസമയം ഞാന്‍ ആഴമായിത്തന്നെ നിരാശനും പൂര്‍ണ്ണമായി കുഴങ്ങിയവനും ആയിരുന്നു. ആ വലിയ പട്ടണത്തില്‍ എനിക്കു നേരിടേണ്ടി വരുന്ന ശത്രുവിനെക്കുറിച്ചു ഞാന്‍ ഏറെ പഠിച്ചപ്പോള്‍ എന്റെ അയോഗ്യതവളരെ പ്രകടമായിരുന്നു.

ന്യൂയോര്‍ക്കില്‍ ചേരികളുണ്ടാക്കുന്ന സാമൂഹികവ്യവസ്ഥയുടെ പിന്നില്‍ പതുങ്ങിയിരിക്കുന്ന ശത്രു ഒറ്റപ്പെട്ടവരും സ്‌നേഹത്തിനുവേണ്ടി കൊതിക്കുന്നവരുമായ കുട്ടികളെ പിടികൂടുവാന്‍ ദത്തശ്രദ്ധനായിരുന്നു. സുരക്ഷിതത്വം, സ്വാതന്ത്ര്യം, സന്തോഷം, പ്രതികാരത്തിന്റെ സുഖം എന്നീ വാഗ്ദാനങ്ങളായിരുന്നു ഈ ശത്രുവിനു കുഞ്ഞുങ്ങളുടെ നേരെ വച്ചുനീട്ടുവാനുണ്ടായിരുന്നത്. അവന്‍ ഈ വാഗ്ദാനങ്ങള്‍ക്ക് നിഷ്‌ക്കളങ്കങ്ങളായ പേരുകള്‍ നല്‍കി: ക്‌ളബ് (കൊലപാതകസംഘങ്ങള്‍ എന്നതിനു പകരം), പുക (ലഹരിമരുന്നിന്റെ അടിമത്തം എന്നല്ല), മീന്‍ചാട്ടം (ലൈംഗികവൈകൃതം എന്നതിനു പകരം), തല്ലിപ്പൊളി (മരണത്തില്‍ കലാശിക്കുന്ന കണ്ണും മൂക്കുമില്ലാത്ത പോരാട്ടം എന്നല്ല) എന്നിങ്ങനെയുള്ള ഓമനപ്പേരുകള്‍ക്കു പിന്നില്‍ അവയുടെ യഥാര്‍ത്ഥ സ്വഭാവം ശത്രു സമര്‍ത്ഥമായി ഒളിച്ചുപിടിച്ചു. പോരെങ്കില്‍ അവന്റെ ഇരകളുമായി സുവിശേഷകര്‍ ബന്ധപ്പെടുന്നത് അവന്‍ ഏറെക്കുറെ അസാദ്ധ്യമാക്കിത്തീര്‍ത്തു. ഈ കുട്ടികള്‍ക്കു ചുറ്റും കാഠിന്യത്തിന്റെ കനമുള്ള സംരക്ഷണഭിത്തികള്‍ അവന്‍ തീര്‍ത്തു. കഠിനരായിരിക്കുന്നതില്‍ അഭിമാനം തോന്നുന്നവരായി അവരെ തീര്‍ത്തു.

അവന്റെ ശക്തിക്കെതിരെ ഞാനെന്റെ ബലഹീനത ചേര്‍ത്തുവച്ചു. എനിക്ക് അസാധാരണമായ ആയുധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അനുഭവജ്ഞാനവും എനിക്കില്ലായിരുന്നു. പണം ഇല്ല. ഒരു സംഘടനയും എന്നെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ല. വഴക്കും ഏറ്റുമുട്ടലും എനിക്കു പേടിയായിരുന്നു.

ചെറുപ്പത്തില്‍ ഒരിക്കല്‍ ഒരു ഏറ്റുമുട്ടലിനെ പേടിച്ച് നാളുകള്‍ കഴിച്ചത് പൊടുന്നനെ ഞാന്‍ ഓര്‍ത്തു. ഞാനന്നു കുട്ടിയായിരുന്നു. പിറ്റ്‌സ്ബര്‍ഗ്ഗിലേക്കു ഞങ്ങള്‍ മാറിയിട്ടേ ഉണ്ടായിരുന്നുള്ളു. സ്‌കൂളില്‍ ഛക്ക് എന്ന പേരില്‍ മുട്ടാളനായ ഒരു കുട്ടിയുണ്ടായിരുന്നു. പിറ്റ്‌സ്ബര്‍ഗ്ഗില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ അവനെക്കുറിച്ചു കേട്ടു. പുതുതായി വരുന്ന കുട്ടികളെ അവന്‍ തല്ലും. പ്രത്യേകിച്ചും ഉപദേശിമാരുടെ മക്കളോട് അവന്‍ ക്രൂരമായാണ് പെരുമാറിയിരുന്ന തത്രേ.

ഛക്കിനെ കാണുന്നതിനു മുമ്പേ ഞാന്‍ അവനെ പേടിച്ചു. ഞാന്‍ അവനെ മുഖാമുഖം കാണുമ്പോള്‍ എന്തു ചെയ്യും? ഞാന്‍ ഈ ചോദ്യം ദൈവത്തോടുതന്നെ ചോദിച്ചു. ഉത്തരം വളരെ വേഗത്തില്‍ വളരെ വ്യക്തതയോടെ ലഭിച്ചു. ‘സൈന്യത്താലല്ല ശക്തിയാലുമല്ല, എന്റെ ആത്മാവിനാല്‍ തന്നെ.’ ബൈബിളില്‍നിന്നുള്ള ഒരു ഉദ്ധരണിയാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ബൈബിള്‍ പരിശോധിച്ച് ആ വാക്യം കണ്ടെത്തി – സെഖര്യാവ്. 4:6. ഞാന്‍ ഉടനെതന്നെ അതെന്റെ ആദര്‍ശവാക്യമായി സ്വീകരിച്ചു. ഛക്കിനെ കണ്ടുമുട്ടുമ്പോള്‍ ആ വാഗ്ദാനത്തില്‍ ചാരുവാന്‍ ഞാന്‍ തീരുമാനിച്ചു. അവന്റെ മുട്ടാളത്തത്തിനു ബദലായി ദൈവം എനിക്കൊരു ‘വിശുദ്ധധൈര്യം’ നല്‍കുമെന്നു ഞാന്‍ വിശ്വസിച്ചു.

വേഗത്തില്‍തന്നെ ഇതു പരീക്ഷിച്ചറിയുവാന്‍ എനിക്കവസരം വന്നു. ഞാന്‍ സ്‌കൂളില്‍നിന്ന് ഉച്ചയ്ക്കുശേഷം ഒറ്റയ്ക്ക് വീട്ടിലേക്കു മടങ്ങുകയാണ്. പുതിയ ഉടുപ്പാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ഞാനന്ന് ഒരുവിധത്തിലും ഒരേറ്റുമുട്ടലില്‍പെടരുതെന്നാണ്. കാരണം ഞങ്ങളുടെ വീട്ടില്‍ വളരെ കഷ്ടപ്പെട്ടാണ് പുതിയ ഡ്രസ് എടുക്കുന്നത്. അത് തെരുവുവഴക്കില്‍ നശിപ്പിക്കാനുള്ളതല്ല.

പെട്ടെന്ന് എന്റെ മുമ്പില്‍ ഒരു കുട്ടി പോകുന്നത് കണ്ടു. നിമിഷംകൊണ്ട് അതു ഛക്കാണെന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. തെരുവിന്റെ എതിര്‍വശത്തുകൂടിയാണ് അവന്‍ നടന്നിരുന്നത്. പെട്ടെന്ന് അവനും എന്നെ കണ്ടു. തെരുവ് കുറുകെക്കടന്ന് അവന്‍ വെകിളിപിടിച്ച ഒരു കാളക്കൂറ്റനെപ്പോലെ ചീറ്റിക്കൊണ്ട് എന്റെ നേരെ വന്നു. ഛക്ക് ഒരു വലിയ തടിയനായിരുന്നു. എന്നെക്കാള്‍ 50 പൗണ്ടെങ്കിലും തൂക്കം കാണും. എന്റെ മുമ്പില്‍ അവന്‍ വഴിതടഞ്ഞു നിന്നപ്പോള്‍ പടുകൂറ്റനായ അവന്റെ മുഖത്തു നോക്കുവാന്‍ ഞാന്‍ കഴുത്ത് പുറകോട്ട് തിരിക്കണമായിരുന്നു!

ഛക്ക് കൈകള്‍ ഇടുപ്പില്‍ കുത്തി കാലുകള്‍ അകറ്റിവച്ച് എന്റെ മുമ്പില്‍ നിലയുറപ്പിച്ചു.

”നീയാ ഉപദേശീടെ മോനാ.”

അതൊരു ചോദ്യമായിരുന്നില്ല, വെല്ലുവിളിയായിരുന്നു. ഒരു വിശുദ്ധധൈര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയൊക്കെ ആ നിമിഷത്തില്‍ത്തന്നെ എന്നില്‍ ആവിയായിപ്പോയി. ഞാന്‍ അടിമുടി പേടിച്ചു വിറച്ചുപോയി.

”സൈന്യത്താലല്ല, ശക്തിയാലുമല്ല എന്റെ ആത്മാവിനാല്‍ തന്നെ; സൈന്യത്താലല്ല, ശക്തിയാലുമല്ല…….” ഞാൻ ആ വാചകം എന്നോടു തന്നെ ആവര്‍ത്തിച്ച് ഉരുവിടാന്‍ തുടങ്ങി. ഈ സമയം അവന്‍ എന്നെ അടിമുടി വിലയിരുത്തി തന്റെ അഭിപ്രായം പറയാന്‍ തുടങ്ങി. ഒന്നാമത് പുതിയ വേഷത്തില്‍ ഞാന്‍ ആകെയൊരു ബോറന്‍ ആണെന്ന് അവന്‍ പറഞ്ഞു. രണ്ടാമത് ഞാനൊരു കൊതുകുപോലെ ദുര്‍ബലനാണെന്ന് അവന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് ഉപദേശിമാരുടെ മക്കളെക്കുറിച്ചുള്ള അവന്റെ പൊതുവായ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

”…..ആത്മാവിനാല്‍ തന്നെ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” ഞാന്‍ ഒരക്ഷരംപോലും മിണ്ടാതെ അപ്പോഴും ഉരുക്കഴിക്കുകയായിരുന്നു. അപ്പോള്‍ പൊടുന്നനെ എന്റെ ഉള്ളില്‍ അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു. എന്റെ ഭയം അലിഞ്ഞുപോയി. ആ സ്ഥാനത്ത് ആത്മവിശ്വാസവും സന്തോഷവും ഉണ്ടായി. ഞാന്‍ ഛക്കിനെ നോക്കി ആര്‍ദ്രതയോടെ പുഞ്ചിരിച്ചു.

അതു ഛക്കിനെ കൂടുതല്‍ വെറി പിടിപ്പിച്ചു. ഒരു യുദ്ധത്തിനായി അവന്‍ എന്നെ വെല്ലുവിളിച്ചപ്പോള്‍ ആ മുഖം രക്തനിറമായിരുന്നു.

അപ്പോഴും ഞാന്‍ പുഞ്ചിരിച്ചു.

ഛക്ക് മുഷ്ടി ചുരുട്ടിക്കൊണ്ട് എന്നെ വട്ടമിടാന്‍ തുടങ്ങി. കൈകളിലേക്ക് കരുത്ത് ആവാഹിച്ച് വായുവില്‍ കൊച്ചു താഡനങ്ങള്‍ ഏല്‍പിച്ച് അവന്‍ എന്റെ ചുറ്റും നടക്കുകയാണ്. അവന്റെ മുഖത്ത് ഒരു അമ്പരപ്പ് കാണാമായിരുന്നു – ഈ നരുന്ത് പയ്യന് എന്താ പേടിയില്ലാത്തത്?

ഞാനും വട്ടത്തില്‍ നടക്കാന്‍ തുടങ്ങി. എന്നാല്‍ ഒരിക്കലും എന്റെ ദൃഷ്ടി അവന്റെ കണ്ണുകളില്‍നിന്നും മാറ്റിയില്ല. മാത്രമല്ല ഉടനീളം ഞാന്‍ പുഞ്ചിരിക്കുകയായിരുന്നു

ഒടുവില്‍ ഛക്ക് എന്നെ ഇടിച്ചു. പക്ഷേ അതു മടിച്ചുള്ള ഒരു കൊച്ചു താഡനമായിരുന്നു. അതെനിക്കു പുഷ്പംപോലെ തോന്നി. എന്റെ നില തെറ്റിക്കാന്‍ അതു പര്യാപ്തമായിരുന്നില്ല. ഞാന്‍ താഴ്ന്ന ശബ്ദത്തില്‍ രഹസ്യമായി ചിരിച്ചുപോയി.

പൊടുന്നനെ ഛക്ക് വട്ടംചുറ്റല്‍ നിര്‍ത്തി. അവന്റെ മുഷ്ടികള്‍ താണു അവന്‍ പുറകോട്ട് മാറി. പെട്ടെന്ന് അവന്‍ തിരിഞ്ഞുനോക്കാതെ തെരുവിലേക്ക് നടന്നുകളഞ്ഞു.

പിറ്റേന്ന് സ്‌കൂളില്‍ ചെന്നപ്പോള്‍ പട്ടണത്തിലെ ഏറ്റവും മുഠാളനായ ‘ബാശാന്‍ കൂറ്റനെ’ ഞാന്‍ തറപറ്റിച്ചതിന്റെ കഥകളാണെങ്ങും. ഛക്ക് തന്നെയാണ് എല്ലാവരോടും പറഞ്ഞത്. താന്‍ പൊരുതിയിട്ടുള്ളതില്‍ ഏറ്റവും കരുത്തനായ കുട്ടി ഞാനാണെന്നാണ് അവന്‍ പറഞ്ഞത്. സ്‌കൂള്‍ മുഴുവന്‍ എന്നെ ആരാധനയോടെ നോക്കി. എനിക്കു കുട്ടികളോട് സത്യം വെളിപ്പെടുത്താമായിരുന്നു. പക്ഷേ ഞാനത് ചെയ്തില്ല. എനിക്കു കിട്ടിയ ബഹുമതിയും അംഗീകാരവും മറ്റാരും എന്നോട് ഏറ്റുമുട്ടാതിരിക്കാനായി എനിക്കു ലഭിച്ച ഒരു ഇന്‍ഷുറന്‍സ് പോളിസി ആയിരുന്നു. ഏറ്റുമുട്ടലുകളെ ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് ആ പോളിസി കൈവിട്ടുകളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.

ഈ പഴയ ഓര്‍മ്മകളില്‍ പ്രാധാന്യമുള്ള ചിലതുണ്ടെന്നു ഞാന്‍ കണ്ടു. ഇവിടെയും ഞാന്‍ എന്നെക്കാള്‍ വലിയ, ശക്തനായ, ഒരു ശത്രുവിനെയാണ് നേരിടാന്‍ പോകുന്നത്. ഇവിടെയും ഞാന്‍ ദുര്‍ബലനാണ്. പക്ഷേ ഈ ബലമില്ലായ്മ മറ്റൊരുവിധത്തില്‍ എന്റെ ശക്തിയാണ് – കാരണം, ഞാന്‍ എന്നില്‍ത്തന്നെ ആശ്രയിക്കരുതെന്ന് വ്യക്തമായും എനിക്കറിയാം. പണം, ഉന്നതങ്ങളിലുള്ള പിടിപാടുകള്‍, സോഷ്യോളജിയില്‍ ബിരുദം ഇതൊക്കെയുണ്ടെങ്കില്‍ ഈ ശത്രുവിനെ എതിരിടാന്‍ കഴിയുമെന്നു ചിന്തിച്ചാല്‍ ഞാനൊരു മടയനായിരിക്കും. കാരണം, എനിക്കിതൊന്നുമില്ല. ഈ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പുതിയ തുടക്കവും അവര്‍ക്ക് പുതിയ ഒരന്തരീക്ഷവും ഞാന്‍ സ്വപനം കാണുന്നതു ശരിയാണെങ്കില്‍ ഒരുപക്ഷേ തീര്‍ത്തും കഴിവില്ലാത്തവനായ എന്നെത്തന്നെയായിരിക്കും ദൈവം അതിനായി തിരഞ്ഞെടുക്കുക. കാരണം അങ്ങനെയെങ്കില്‍ തുടക്കം മുതല്‍ അവിടുത്തെ വേല തന്നില്‍ മാത്രം ആശ്രയിച്ചായിരിക്കുമല്ലോ. ‘സൈന്യത്താലല്ല ശക്തിയാലുമല്ല എന്റെ ആത്മാവിനാല്‍ തന്നെ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’

എന്റെ സ്വപ്നം പൂവണിയുന്നതിനുവേണ്ടി ആദ്യചുവടു വയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത്തരം ദര്‍ശനങ്ങള്‍ കാണാന്‍ എനിക്കെന്തെങ്കിലും അവകാശമുണ്ടോ എന്നറിയാനാണ് ഞാനാദ്യമായി ആഗ്രഹിച്ചത്. ഞാന്‍ സ്വപ്നം കാണുന്ന നിലയില്‍ ന്യൂയോര്‍ക്കിലെ കൗമാരക്കാര്‍ക്കും അവരുടെ അധോലോകസംഘങ്ങള്‍ക്കും മയക്കുമരുന്നിന്റെ അടിമകള്‍ക്കും അടിസ്ഥാനപരമായി മാറുവാന്‍ കഴിയുമോ? സുവിശേഷസന്ദേശത്തിന്റെ ഹൃദയം എന്നു പറയുന്നത് രൂപാന്തരത്തിന്റെ അനുഭവമാണെന്നു മുത്തശ്ശന്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഞാനോര്‍ത്തു. അദ്ദേഹം പറഞ്ഞ ബൈബിള്‍വചനം ഓര്‍മ്മയില്‍ നിന്നു ഞാന്‍ ചികഞ്ഞെടുത്തു. യേശു അവനോട്: ”ആമേന്‍ ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയുകയില്ല” എന്ന് ഉത്തരം പറഞ്ഞു. നിക്കോദെമോസ് അവനോട്: മനുഷ്യന്‍ വൃദ്ധനായ ശേഷം ജനിക്കുന്നതെങ്ങിനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന് യേശു: ”ആമേന്‍ ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല. ജഡത്താല്‍ ജനിച്ചത് ജഡമാകുന്നു, ആത്മാവിനാല്‍ ജനിച്ചത് ആത്മാവാകുന്നു.”

അതുകൊണ്ട് ഈ കുട്ടികള്‍ക്ക് നാടകീയമായ ഒരു മാറ്റം ഉണ്ടാകണമെങ്കില്‍ അവരുടെ ഹൃദയങ്ങളില്‍ രൂപാന്തരം നടക്കണം. എനിക്ക് അത് കൊണ്ടുവരുവാന്‍ കഴിയുകയില്ല. അത് പരിശുദ്ധാത്മാവിന്റെ ഒരു പ്രവൃത്തിയാണ്. എന്നാല്‍ ഒരുപക്ഷേ പരിശുദ്ധാത്മാവിന് ഈ കുട്ടികളിലേക്ക് എത്തുവാനുള്ള ഒരു കൈവഴിയായിരിക്കുവാന്‍ എനിക്കു കഴിയും.

ഇതു ശരിയാണോ എന്നു കണ്ടെത്തുവാന്‍ ഒരു വഴിയുണ്ട്. ഇതുവരെ ഞാന്‍ നഗരത്തിലൂടെ നടക്കുകയും നഗരത്തെ ശ്രദ്ധിക്കുകയുമാണ് ചെയ്തത്. ഇനിയും ഞാന്‍ ഒരു നീക്കം നടത്തേണ്ടിയിരിക്കുന്നു. എനിക്കു കഴിയാത്ത മേഖലകളില്‍ പരിശുദ്ധാത്മാവ് തന്നെ ഇടപെടും എന്ന് വിശ്വസിച്ചുകൊണ്ട് ഞാന്‍ ഈ കുട്ടികളോട് സംസാരിക്കേണ്ടതുണ്ട്. ന്യൂയോര്‍ക്കിനെക്കുറിച്ച് ഞാന്‍ ചില അന്വേഷണങ്ങള്‍ നടത്തി. നഗരത്തില്‍ എവിടെയാണ് ഏറ്റവും കുഴപ്പക്കാരും പ്രശ്‌നക്കാരുമായ കൗമാര അധോലോകസംഘങ്ങള്‍ ഉള്ളത്? പല സമയത്തും പല ഭാഗങ്ങളില്‍നിന്നു രണ്ടു പേരുകളാണ് ഉയര്‍ന്നുവന്നത്: ഒരു സംഘത്തിന്റെ പേര് ‘ചാപ്‌ളയിന്‍സ്’ രണ്ടാമത്തേത് ‘മൗ മൗസ്’. രണ്ടു കൂട്ടരും ബ്രൂക്കിലിനില്‍ ഗ്രീന്‍ഫോര്‍ട്ടിലാണുള്ളത്.

ഈ രണ്ടു സംഘക്കാര്‍ക്കും അവരുടെ വിളയാട്ടഭൂമി ഉള്ളത് ലോകത്തിലെ ഏറ്റവും വലിയ ഭവനനിര്‍മ്മാണപദ്ധതിയുടെ കേന്ദ്രമായ ഫോര്‍ട്ടുഗ്രീനിലാണ്. മുപ്പതിനായിരത്തിലേറെ ആളുകളാണ് ഈ ഭവനപദ്ധതിയുടെ ഭാഗമായി ഇവിടെ അപ്പാര്‍ട്ടുമെന്റുകളില്‍ കഴിയുന്നത്. മിക്കവരും നീഗ്രോകളോ പ്യൂര്‍ട്ടോറിക്കയില്‍ നിന്നുള്ളവരോ. പുനരധിവാസത്തിന്റെ പേരില്‍ ഇവിടെ എത്തി ച്ചേര്‍ന്നവരാണ് ഇവരില്‍ നല്ല ശതമാനവും.

ഈ ഭാഗത്തെ രണ്ട് അധോലോക സംഘങ്ങളും വംശീയമായ ചേരിതിരിവുള്ളവരാണ് – നീഗ്രോകുട്ടികളാണ് ചാപ്‌ളയിന്‍സിലുള്ളത്. മൗമൗസിലുള്ളത് സ്പാനീഷ് വിഭാഗത്തില്‍പെട്ട കുട്ടികളും. ഈ രണ്ടു സംഘങ്ങളും പരസ്പരം പോരാടുകയില്ല. എന്നാല്‍ അവരുടെ ആവാസഭൂമിയില്‍ പുറത്തുനിന്നുള്ള സംഘങ്ങള്‍ എത്താതെ പ്രതിരോധിക്കുന്നവരാണവര്‍. രണ്ടു സംഘങ്ങളും ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് പൊലീസിനോടാണ്

ഈ കുട്ടികളുടെ ആക്രമണരീതി തനതായ ഒന്നാണ്. അവര്‍ ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ മണല്‍ചാക്കുമായി കയറിപ്പറ്റും. എണ്‍പതു കിലോ വരുന്ന മണല്‍ചാക്ക് അവിടെ തട്ടുപടിയില്‍ ബാലന്‍സു ചെയ്തു വയ്ക്കും. ആരെങ്കിലും ഒരു പൊലിസ്ഓഫിസര്‍ താഴെക്കൂടി പോയാല്‍ പെട്ടെന്ന് അവര്‍ മണല്‍ചാക്ക് അയാളുടെ തലയില്‍ ഇടും! സമയം സംബന്ധിച്ച് അവരുടെ കണക്കുകൂട്ടലിന്റെ പിഴകൊണ്ട് ഇതുവരെ പൊലീസ്ഓഫിസര്‍മാര്‍ കഷ്ടിച്ചു രക്ഷപെട്ടു. പക്ഷേ ഓരോ തവണയും അവര്‍ കൂടുതല്‍ കുറ്റമറ്റ രീതിയില്‍ ചെയ്യാന്‍ പരിശീലിച്ചുവരുന്നു! പൊലീസും വളരെ കര്‍ശനമാണ്. ഒരു നേരിയ പ്രകോപനം ഉണ്ടായാലും അവര്‍ വളരെ ശക്തമായി ഇടപെട്ട് അടിച്ചൊതുക്കും. ഒരേസമയം രണ്ടോ മൂന്നോ കുട്ടികളിലധികം സമ്മേളിക്കുന്നതിനും അവര്‍ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരിശുദ്ധാത്മാവിനു പ്രവര്‍ത്തിക്കാന്‍ ഫോര്‍ട്ട്ഗ്രീനിനേക്കാള്‍ നല്ല ഒരിടമില്ലെന്നു ഞാന്‍ തീരുമാനിച്ചു. ഒരു വെള്ളിയാഴ്ച രാവിലെ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ കൂടെകൂട്ടി. ജിമ്മിസ്താല്‍, ട്രംപറ്റ് വായിക്കുന്നതില്‍ മിടുക്കനാണ്. ഞങ്ങള്‍ ഇരുവരും ബ്രൂക്കിലിന്‍ പാലം പിന്നിട്ട് ഫോര്‍ട്ട് ഗ്രീന്‍ എന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വനത്തില്‍ എത്തി. എഡ്വേര്‍ഡ്‌തെരുവിലെ പബ്‌ളിക്ക്‌സ്‌കൂളിനു സമീപം കാര്‍ പാര്‍ക്കു ചെയ്തശേഷം ഞങ്ങള്‍ ഒരു പരീക്ഷണത്തിനു മുതിര്‍ന്നു.

ഞാന്‍ ജിമ്മിയോടു പറഞ്ഞു ”ഈ വിളക്കുകാലിന് സമീപം താങ്കള്‍ നിന്ന് ട്രംപറ്റ് ഉച്ചത്തില്‍ ഊതുക; ഒരാള്‍ക്കൂട്ടം രൂപപ്പെട്ടാല്‍ ഞാന്‍ ഈ പോസ്റ്റിന്റെ ചുവട്ടില്‍നിന്ന് അവരോട് പ്രസംഗിക്കാം.”

”ഏതു പാട്ടാ വായിക്കേണ്ടത്?”

”ക്രിസ്തുവിന്‍ പടയാളികളേ മുമ്പോട്ട് എന്ന പാട്ടായാലോ?”

അങ്ങനെ ജിമ്മി തന്റെ ട്രംപറ്റ് എടുത്ത് ‘ക്രിസ്തുവിന്‍ പടയാളികളേ മുമ്പോട്ട്’ എന്നതിന്റെ വരികള്‍ അതില്‍ വായിക്കുവാന്‍ തുടങ്ങി. ജിമ്മി അത് ആവുന്നത്ര ഉച്ചത്തില്‍ ഗംഭീരമായി ചെയ്തു.

ജനാലകള്‍ പെട്ടെന്നു തുറക്കപ്പെട്ടു. അതിലൂടെ തലകള്‍ പുറത്തേക്കു നീണ്ടു. കെട്ടിടത്തില്‍നിന്നും കൊച്ചുകുട്ടികള്‍ തേനീച്ചപോലെ ഇരച്ചുവരാന്‍ തുടങ്ങി. ഡസന്‍ കണക്കിനു കുഞ്ഞുങ്ങള്‍. സംഗീതം അവരെ ഹരം പിടിപ്പിച്ചു. അവര്‍ ചോദിക്കാന്‍ തുടങ്ങി: ”ഒരു സര്‍ക്കസ്സു വരാന്‍ പോകുകയാണോ, മിസ്റ്റര്‍? ഞങ്ങള്‍ക്ക് ഒരു പരേഡ് കാണാമല്ലോ.”

കുഴല്‍വിളി തുടരുവാന്‍ ഞാന്‍ ജിമ്മിയോട് നിര്‍ദ്ദേശിച്ചു.

അടുത്തതായി കൗമാരക്കാര്‍ വരാന്‍തുടങ്ങി. അവരെല്ലാം യൂണിഫോമിലായിരുന്നു. ചില ആണ്‍കുട്ടികള്‍ നല്ല ചുവന്ന ജാക്കറ്റും കറുത്ത കൈപ്പട്ടയും ധരിച്ചിരുന്നു. പിന്നില്‍ ങങ എന്ന രണ്ടക്ഷരങ്ങള്‍ വലുതായി എഴുതിയിരിക്കുന്നു. മറ്റൊരു കൂട്ടര്‍ ഇറക്കമുള്ള പാന്റ്‌സും കൂര്‍ത്ത ഷൂസും ധരിച്ചാണ് എത്തിയത്. കൗമാരക്കാരുടെ എല്ലാം തലയില്‍ നേര്‍ത്ത അരികുള്ള കൂര്‍ത്ത ഹാറ്റുണ്ടായിരുന്നു. ഏറെക്കുറെ എല്ലാവരും തന്നെ കൂളിംഗ് ഗ്‌ളാസ് അണിഞ്ഞിരുന്നു.

”കര്‍ത്താവേ” ഞാനെന്നോടു തന്നെ പറഞ്ഞു ”എന്തോ നല്ലത് തേടിയാണ് അവര്‍ ഇവിടെ വരുന്നത്. അവര്‍ ഇപ്പോള്‍ ആയിരിക്കുന്നതിനേക്കാള്‍ വലിയ ഒന്നിന്റെ ഭാഗമായിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. തനിയെ ആയിരിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.”

ജിമ്മി തന്റെ പാട്ട് പതിനഞ്ച് ഇരുപത് വട്ടം പാടിക്കഴിഞ്ഞപ്പോള്‍ നൂറോളം കുട്ടികളുടെ ഒരു കൂട്ടം രൂപപ്പെട്ടുകഴിഞ്ഞു. അവരെല്ലാം അങ്ങോട്ടുമിങ്ങോട്ടും ‘ഞങ്ങളുടെ നേരേയും’ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അസഭ്യങ്ങളും പൂച്ചകരച്ചിലും. ഞാന്‍ വിളക്കുകാലിന്റെ പടിക്കെട്ടില്‍ കയറിനിന്ന് സംസാരിക്കാന്‍ തുടങ്ങി. ബഹളം വര്‍ധിക്കുകയാണ് ചെയ്തത്. ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. ജിമ്മി നിരാശയോടെ തലയാട്ടി. ”അവര്‍ക്ക് പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ കഴിയുന്നില്ല.” ജിമ്മി ആംഗ്യംകാട്ടി അറിയിച്ചു.
ആ നിമിഷം കാര്യങ്ങള്‍ എന്റെ കൈവിട്ടുപോയി. കുട്ടികളുടെ ഒച്ച പൊടുന്നനെ നിലച്ചു. ഒരു പൊലീസ്‌കാര്‍ പാഞ്ഞുവന്ന് ബ്രേക്കിടുന്നത് അവരുടെ തലയ്ക്കു മീതെകൂടി ഞാന്‍ കണ്ടു. പൊലീസ് ഓഫീസറന്മാര്‍ ചാടിയിറങ്ങി കൈകളിലെ ചൂരല്‍ ഭീഷണമായി ചുഴറ്റിക്കൊണ്ട് ആള്‍ക്കൂട്ടത്തിലൂടെ വഴി ഉണ്ടാക്കി മുമ്പോട്ടുവന്നു. ”ശരി ശരി, വേഗം പിരിഞ്ഞുപോ. എല്ലാം സ്ഥലം വിട്ടോ.”

പൊലീസിന് ഞങ്ങളുടെ അടുത്തേക്ക് വരാന്‍ വഴികൊടുത്ത കുട്ടികള്‍ അവര്‍ മുന്നോട്ടു കടന്നപ്പോള്‍ വീണ്ടും പിന്നില്‍ വഴിയടഞ്ഞു കോട്ടപോലെ നിന്നു കാഴ്ചക്കാരായി.

”അവിടെനിന്നു താഴെയിറങ്ങ്” ഓഫീസറന്മാരിലൊരാള്‍ എന്നോടാജ്ഞാപിച്ചു. ഞാന്‍ താഴെയിറങ്ങി അദ്ദേഹത്തിനു നേരെ തിരിഞ്ഞുനിന്നപ്പോള്‍: ”താന്‍ എന്തു ചെയ്യാന്‍ പോകുകാ; ഒരു കലാപം ഉണ്ടാക്കാനോ?”

”ഞാന്‍ സുവിശേഷപ്രസംഗം നടത്തുകയായിരുന്നു.”

”തന്റെ ഉപദേശിപ്രസംഗം ഒന്നും ഇവിടെ വേണ്ട. ഈ ചുറ്റുവട്ടത്ത് അല്ലാതെതന്നെ ഞങ്ങള്‍ക്ക് ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ട്. ആള്‍ക്കൂട്ടം ഉണ്ടാക്കി ഒരു സീന്‍ ഉണ്ടാക്കിയാല്‍ കാര്യങ്ങള്‍ ഞങ്ങളുടെയും കൈവിട്ടുപോകും.”

കാണികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പൊടുന്നനെ ഇടപെട്ടു. എന്നെ പ്രസംഗിക്കുന്നതില്‍നിന്നു തടയാന്‍ പൊലീസിന് അവകാശമില്ലെന്ന് അവര്‍ വിളിച്ചുകൂകി. അതു ഭരണഘടനയ്ക്ക് എതിരാണെന്ന് അവര്‍ വാദിച്ചു. പൊലീസ് സമ്മതിച്ചില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുമ്പ് പൊലീസ് എന്നെയും ജിമ്മിയെയും ഉന്തിത്തള്ളി ആള്‍ക്കൂട്ടത്തിനിടയിലൂടെ പൊലിസ്‌വാനിലെത്തിച്ചു.

പൊലീസ്‌സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഞാന്‍ കുട്ടികള്‍ ഉന്നയിച്ച അതേ വാദഗതിയാണ് അവലംബിച്ചത്: ”ഞാനൊരു കാര്യം ചോദിച്ചോട്ടെ. ഈ സ്വതന്ത്രരാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ തെരുവില്‍നിന്നു പരസ്യമായി പ്രസംഗിക്കുക എന്നത് എന്റെ ഒരവകാശമല്ലേ?”

”നിങ്ങള്‍ക്കാകാം” പൊലീസ് സമ്മതിച്ചു ”പക്ഷേ അത് അമേരിക്കന്‍ പതാകയുടെ താഴെനിന്നു പ്രസംഗിക്കുമ്പോള്‍ മാത്രം.”

അങ്ങനെ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തെരുവില്‍ ”ക്രിസ്തുവിന്റെ പടയാളികളേ മുന്നോട്ട്” എന്ന തന്റെ ഗാനം ജിമ്മി തന്റെ ട്രംപറ്റില്‍ വീണ്ടും വായിക്കുവാന്‍ തുടങ്ങി. ഈ പ്രാവശ്യം ഒരു ഗംഭീര അമേരിക്കന്‍ പതാക ഞങ്ങളുടെ പിന്നിലായി ഉയര്‍ത്തിയിരുന്നു. സമീപത്തെ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ ഔദാര്യംമൂലം സംഘടിപ്പിച്ചതായിരുന്നു അത്. ഇക്കുറി വിളക്കുകാലിന്റെ പടിയില്‍നിന്നു സംസാരിക്കുന്നതിനു പകരം ഒരു പിയാനോ സ്റ്റൂളും ഞാന്‍ സംഘടിപ്പിച്ചിരുന്നു.

ജിമ്മി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞു പലവട്ടം തന്റെ കാഹളം ഊതി. വീണ്ടും ജനാലകള്‍ തുറക്കപ്പെട്ടു. ആദ്യം കൊച്ചുകുട്ടികള്‍ ഇരച്ചാര്‍ത്തു വന്നു. ചില മിനിട്ടുകള്‍ കഴിഞ്ഞപ്പോഴേക്കും കൂക്കുവിളിയും പൂച്ചകരച്ചിലുമായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കൂട്ടം പഴയതുപോലെ ഞങ്ങളെ പൊതിഞ്ഞു. ഒരു വ്യത്യാസം മാത്രം.ഇക്കുറി ഞങ്ങള്‍ അവരുടെ കണ്ണില്‍ വീരനായകന്മാരാണ്. കാരണം വീണ്ടും ഞങ്ങള്‍ അധികാരത്തിന്റെ കരങ്ങളെ വെല്ലുവിളിച്ച് നിര്‍ഭയം പഴയ സ്ഥാനത്ത് വന്നിരിക്കുന്നു!

പക്ഷേ ഞങ്ങള്‍ക്കു ലഭിച്ച ഈ ജനകീയാംഗീകാരം കാണികളുടെ പെരുമാറ്റത്തെ ഒട്ടും മെച്ചപ്പെടുത്തിയില്ല. ഞാന്‍ സ്റ്റൂളില്‍ കയറിനിന്ന് ബഹളത്തിന്റെ മുകളില്‍ വീണ്ടും എന്റെ ഒച്ചയെടുത്തു.

”ഞാന്‍ നാട്ടിന്‍പുറത്തുനിന്ന് വരുന്ന ഒരു ഉപദേശിയാണ്” ഞാന്‍ പ്രസംഗം തുടങ്ങി ”മുന്നൂറു മൈല്‍ അകലെനിന്നാണ് ഞാന്‍ വരുന്നത്. എനിക്കു നിങ്ങളോടൊരു സന്ദേശമുണ്ട്.”

ഒറ്റയാളുപോലും ശ്രദ്ധിക്കുന്നില്ല. പ്രസംഗിക്കുന്നതിന്റെ നേരെ മുമ്പില്‍ നിന്ന് ഒരു ആണും പെണ്ണും ‘മീന്‍ചാട്ടം’ നടത്തുന്നു! അരക്കെട്ടുകള്‍ ഇളകിയാടുമ്പോള്‍ കാണികളില്‍നിന്നു കൈയടിയും വിസിലടിയും. മറ്റു ചിലര്‍ അവരെ അനുകരിക്കാന്‍ തുടങ്ങുന്നു. അവരുടെ ചുണ്ടുകളില്‍നിന്ന് വശങ്ങളിലേക്ക് സിഗരറ്റുകള്‍ ഞാന്നു കിടക്കുന്നു. ഇളകിയാടുന്ന ശരീരങ്ങള്‍. ഒരു സുവിശേഷപ്രസംഗത്തിനുള്ള വേദി തീര്‍ച്ചയായും ഇതല്ല.

നിരാശയോടെ ഞാന്‍ തല താഴ്ത്തി.

”കര്‍ത്താവേ” ഞാന്‍ പറഞ്ഞു ”എനിക്കവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പോലും കഴിയുന്നില്ല. അവിടുത്തേക്ക് ഇവിടെ ഒരു വേലയുണ്ടെങ്കില്‍ ആ കാര്യത്തിനുവേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു.”

ഞാനങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടുനിന്നപ്പോള്‍ ഒരു മാറ്റം മെല്ലെ സംഭവിച്ചു.

കൊച്ചുകുട്ടികളാണ് ആദ്യം ശാന്തരായത്. ഞാന്‍ പതുക്കെ കണ്ണുതുറന്നു നോക്കുമ്പോള്‍ മുതിര്‍ന്ന കുട്ടികളും സ്‌കൂളിന്റെ വേലിയില്‍ ചാരി മെല്ലെ നിവര്‍ന്നു നില്‍ക്കുന്നു. അപ്പോഴും പുക വലിക്കുന്നുണ്ടെങ്കിലും തൊപ്പികള്‍ തലയില്‍ നിന്നെടുത്ത് തല കുനിച്ച് മര്യാദക്കാരായി നില്‍ക്കുകയാണ്.

പെട്ടെന്നുണ്ടായ ആ ശാന്തത എന്നെയും വല്ലാതൊന്ന് ഉലച്ചു. ഞാന്‍ വാക്കുകള്‍ക്കായി പരതി.

ഒടുവില്‍ പ്രസംഗിച്ചുതുടങ്ങിയപ്പോള്‍ യോഹ. 3:16 ആണ് ഞാന്‍ കുറിവാക്യമായി എടുത്തത്. ”തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.”

അവര്‍ ഇപ്പോള്‍ എങ്ങനെയായിരിക്കുന്നുവോ അതേ നിലയില്‍ത്തന്നെ ദൈവം അവരെ സ്‌നേഹിക്കുന്നുവെന്നാണ് ഞാന്‍ അവരോടു പറഞ്ഞത്. അവരെന്താണെന്ന് ദൈവത്തിനറിയാം. അവരുടെ വെറുപ്പും ദേഷ്യവും അവിടുന്നറിയുന്നു. അവരില്‍ ചിലര്‍ കൊലപാതകംപോലും ചെയ്തിട്ടുണ്ടെന്ന് അവിടുത്തേക്കറിയാം. പക്ഷേ ഭൂതകാലത്തില്‍ അവരെന്താണെന്നു മാത്രമല്ല ദൈവം മനസ്സിലാക്കിയിട്ടുള്ളത്. ഭാവിയില്‍ അവരാരായിത്തീരുമെന്നും ദൈവത്തിനു മറഞ്ഞിരിക്കുന്നില്ല.

അത്രമാത്രം. ഞാന്‍ പറയേണ്ടതു പറഞ്ഞു. പിന്നെ നിര്‍ത്തി.

വാചാലമായ ഒരു മൗനത്തില്‍ തെരുവ് വീണലിഞ്ഞു. മന്ദമാരുതനില്‍ പതാക ഉലയുന്ന ശബ്ദം കേള്‍ക്കാം. അവര്‍ക്ക് പ്രത്യേകമായ ഒരു കാര്യം സംഭവിക്കാനായി ഞാന്‍ ചോദിക്കാന്‍ പോകുകയാണെന്ന് ആ കുട്ടികളോടു തുടര്‍ന്നു ഞാന്‍ പറഞ്ഞു. അടുത്ത നിമിഷത്തില്‍ അവരുടെ ജീവിതം പൂര്‍ണ്ണമായി മാറുന്ന ഒരത്ഭുതത്തിനായി ഞാന്‍ ചോദിക്കാന്‍ പോകുകയാണ്.

ഞാന്‍ ശിരസ്സു നമിച്ചു പ്രാര്‍ത്ഥിച്ചു – പരിശുദ്ധാത്മാവ് അതിന്റെ പ്രവൃത്തി ചെയ്യണമേ എന്ന്. പ്രാര്‍ത്ഥന അവസാനിപ്പിച്ച് ഞാന്‍ തല ഉയര്‍ത്തി. ആരും അനങ്ങിയിട്ടുപോലുമില്ല. മുന്നോട്ടു വരുവാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുവാന്‍ ഞാനാവശ്യപ്പെട്ടു. മുന്നോട്ടു വന്നാല്‍ വ്യക്തിപരമായി സംസാരിക്കാമല്ലോ.

പരുങ്ങലുളവാക്കുന്ന ഒരു സാഹചര്യമായിരുന്നു അത്. മുന്നോട്ടു നയിക്കാനായി പരിശുദ്ധാത്മാവിനെ അനുവദിക്കുന്ന ഒരു പരീക്ഷണത്തിനാണ് ഞാന്‍ മുതിര്‍ന്നത്. എന്നാല്‍ അവിടുന്ന് എങ്ങോട്ടും നയിക്കുന്നതായി തോന്നുന്നില്ല.

പെട്ടെന്ന് അതുവരെ ചിന്തിക്കാത്ത ഒരു കാര്യം ഞാന്‍ തന്നെ ഉച്ചത്തില്‍ പറയുന്നതാണ് ഞാന്‍ കേട്ടത്.

”ശരി ഇവിടെ ഫോര്‍ട്ട് ഗ്രീനില്‍ ശക്തരായ രണ്ടു സംഘങ്ങള്‍ ഉണ്ടെന്നാണ് അവരെന്നോടു പറഞ്ഞത്. ഞാന്‍ നിങ്ങളുടെ സംഘത്തിന്റെ പ്രസിഡന്റുമാരോടും വൈസ്പ്രസിഡന്റുമാരോടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ വലിയവരും ശക്തരുമാണെങ്കില്‍ എല്ലും തോലുമായ ഈ ഉപദേശിക്ക് ഒന്ന് കൈകൊടുക്കാന്‍ എന്തിനു മടിക്കണം?”

ഇപ്പോഴും എനിക്കറിഞ്ഞുകൂടാ ഞാനെന്തിനാണങ്ങനെ പറഞ്ഞതെന്ന്. പക്ഷേ ഇന്നു ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ആ സമയത്ത് എനിക്കു പറയാവുന്ന ഏറ്റവും ഉത്തമമായ കാര്യം അതുതന്നെയായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു മിനിട്ടു നേരത്തേക്ക് ആരും അനങ്ങിയില്ല. അപ്പോള്‍ പുറകില്‍ നിന്നാരോ വിളിച്ചുചോദിക്കുന്നു ”ബക്ക്‌ബോര്‍ഡ്, നീയെന്താ ചെല്ലാത്തത്? പേടിയാണോ?”

സാവധാനം വലിയ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു കുട്ടി ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും മുന്നോട്ടു വരാന്‍ തുടങ്ങി. രണ്ടാമതൊരു കുട്ടി അവനെ പിന്തുടര്‍ന്നു. ഇവന്‍ കൈയിലൊരു ചൂരല്‍ പിടിച്ചിരുന്നു. ഇരുവരും കൂളിംഗ്ഗ്‌ളാസ് ധരിച്ചിരുന്നു. ആള്‍ക്കൂട്ടത്തിലൂടെ വരുമ്പോള്‍ അവര്‍ മറ്റു രണ്ടു കുട്ടികളെ കൂടി ഒപ്പം കൂട്ടി. ആ നാല്‍വര്‍ സംഘം പിയാനോസ്റ്റൂളിനു മുമ്പില്‍ വന്നു നിലയുറപ്പിച്ചു

അതില്‍ തടിയനായ കുട്ടി ചില ഇഞ്ചുകള്‍ കൂടി മുന്നോട്ടു വന്നു.

”ഞാനാണ് ബക്ക്‌ബോര്‍ഡ്, ചാപ്‌ളയിന്‍സിന്റെ പ്രസിഡന്റ്” അവന്‍ സ്വയം പരിചയപ്പെടുത്തി. പിന്നെ കൈ നീട്ടി ”ഇനി തെന്നിക്കാം ഉപദേശി.”

തെന്നിക്കുകയോ? സത്യത്തില്‍ ന്യൂയോര്‍ക്കിലെ ഇത്തരം ഭാഷാഭേദങ്ങള്‍ എന്താണെന്ന് എനിക്കറിയുകയില്ലായിരുന്നു. ഞാന്‍ അവന്‍ നീട്ടിയ കരം ഗ്രഹിക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ പറഞ്ഞു: ”കൈ കുലുക്കണ്ട വെറുതെ തെന്നിച്ചാല്‍ മതി ഉപദേശി.” അവന്‍ തന്റെ കൈയുടെ വെള്ള എന്റെ കൈവെള്ളയില്‍ ഉരസി, പിന്നെ എന്നെ കൗതുകത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു: ”നിങ്ങള്‍ ആളുകൊള്ളാം ഉപദേശി; എനിക്കിഷ്ടപ്പെട്ടു.”

തുടര്‍ന്ന് ബക്ക്‌ബോര്‍ഡ് തന്റെ വൈസ്പ്രസിഡന്റ് സ്റ്റേജ്‌കോച്ചിനെയും തന്റെ രണ്ട് ‘സര്‍വ്വസൈന്യാധിപതി’മാരെയും എന്നെ പരിചയപ്പെടുത്തി.

ഇനി ഞാനെന്താണ് ചെയ്യേണ്ടത്? എന്റെ ഹൃദയം ശക്തിയായി മിടിക്കവേ ഞാന്‍ ജിമ്മിയുടെ നേരെ തലയാട്ടി സൂചന നല്‍കി. ഞങ്ങള്‍ മെല്ലെ നാലു കുട്ടികളെയും കൂട്ടി ആള്‍ക്കൂട്ടത്തിനടുത്തുനിന്നും ചില അടികള്‍ അകലേക്കു മാറി. ഞങ്ങളുടെ സന്ദേശം ‘അടുത്തു വരുന്നുണ്ടെ’ന്നു സ്റ്റേജ്‌കോച്ച് ഇതിനിടെ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു.

”ഡേവി, നേരത്തെ ഇവിടെ കറുത്ത തൊപ്പിയും ഒരു കൂട നിറയെ മിഠായിയുമായി ഒരു വല്ല്യമ്മ ഇടയ്ക്കിടെ വരുമായിരുന്നു. റോക്ക് നൃത്തം നിര്‍ത്തണമെന്നു പറഞ്ഞ് അവരു പിള്ളാരടെ പൊറകെ നടക്കുമായിരുന്നു. അവരു കൊഴപ്പമില്ല. പക്ഷേ നിങ്ങളുടെ അത്രേം ‘ഒത്തുവരുന്നില്ലാ’യിരുന്നു.”

ഞാനല്ല ‘അടുത്തു വരുന്നത്’ മറിച്ച് പരിശുദ്ധാത്മാവാണെന്നു ഞാന്‍ ആ കുട്ടികളോട് പറഞ്ഞു. പരിശുദ്ധാത്മാവ് അവരുടെ ഉള്ളില്‍, അവരുടെ അഭിമാനത്തിന്റെ, അഹങ്കാരത്തിന്റെ, അലംഭാവത്തിന്റെ ഉള്ളില്‍ വരുവാനാണ് ശ്രമിക്കുന്നത്. ”ഈ ധിക്കാരവും വഷളത്തവുമെല്ലാം സത്യത്തില്‍ ഒരു പുറന്തോടാണ്. അതിനുള്ളില്‍ ഭയപ്പെട്ട ഏകാകിയായ യഥാര്‍ത്ഥത്തിലുള്ള നിങ്ങള്‍ ഒളിച്ചിരിക്കയാണ്. ഈ പുറന്തോടിനുള്ളില്‍ കടന്ന് എല്ലാം വീണ്ടും തുടങ്ങാന്‍ നിങ്ങളെ സഹായിക്കാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു.”

”ഞങ്ങളെന്താ ചെയ്യേണ്ടത്”?

ഞാന്‍ ജിമ്മിയുടെ നേരെ പാളി നോക്കി. പക്ഷേ ജിമ്മിയുടെ പ്രതികരണത്തില്‍ നിന്ന് സഹായകരമായ ഒരു സൂചനയും കിട്ടിയില്ല. സഭയിലായിരുന്നെങ്കില്‍ ഈ കുട്ടികളോടു മുന്നോട്ടു വന്ന് അള്‍ത്താരയുടെ മുമ്പില്‍ മുട്ടുകുത്തുവാന്‍ ഞാന്‍ പറയുമായിരുന്നു. പക്ഷേ ഇവിടെ ഈ തെരുവില്‍, പ്രത്യേകിച്ച് അവരുടെ കൂട്ടുകാര്‍ നോക്കിനില്‍ക്കുമ്പോള്‍ അവര്‍ മുട്ടുകുത്തുമോ?

പക്ഷേ ഇപ്പോള്‍ അത്തരം ഏതെങ്കിലും ധീരമായ നടപടികള്‍ വേണ്ടിയിരിക്കുന്നു. അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ രൂപാന്തരത്തിനുവേണ്ടിയാണ് ഞങ്ങള്‍ ചോദിക്കുന്നത്. അതുകൊണ്ട് ശക്തമായ നിലപാടുകള്‍ തന്നെ വേണ്ടിയിരിക്കുന്നു.

”നിങ്ങള്‍ എന്തു ചെയ്യണമെന്നോ? നിങ്ങള്‍ ഇവിടെ ഈ തെരുവില്‍ പരസ്യമായി മുട്ടുകുത്തി പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളില്‍ കടന്നുവന്ന് നിങ്ങളെ പുതിയ മനുഷ്യരാക്കാന്‍ ആവശ്യപ്പെടണം. ക്രിസ്തുവില്‍ ‘പുതിയ സൃഷ്ടികള്‍’ എന്നാണ് ബൈബിള്‍ അതിനെ വിളിക്കുന്നത്. നിങ്ങള്‍ക്കും ഇത് സാധിക്കും.” ഞാന്‍ തറപ്പിച്ചു പറഞ്ഞു.

നീണ്ട നിശ്ശബ്ദത. അല്‍പ്പം അകലെ കുട്ടികളുടെ കൂട്ടം എന്താണ് സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി നിശ്ശബ്ദമായി നില്‍ക്കുകയാണ്. സമയം കടന്നു പോകുന്നു. ഒടുവില്‍ സ്റ്റേജ്‌കോച്ച് തന്റെ പരുപരുത്ത ശബ്ദത്തില്‍ ചോദിക്കുന്നു: ”ബക്ക് ബോര്‍ഡ് നീ ചെയ്യാന്‍ ആഗ്രഹിക്കുന്നോ? നീ ചെയ്യാമെങ്കില്‍ ഞാനും ചെയ്യാം.”

ഞാന്‍ അമ്പരപ്പോടെ നോക്കി നില്‍ക്കവേ ഇതാ ന്യൂയോര്‍ക്കിലെ ഏറ്റവും കുപ്രസിദ്ധമായ രണ്ടു ക്രിമിനല്‍ സംഘങ്ങളിലൊന്നിന്റെ രണ്ടു നേതാക്കന്മാര്‍ സാവധാനം മുട്ടു മടക്കുന്നു. അവരുടെ രണ്ടു ‘സര്‍വ്വസൈന്യാധിപന്മാ’രും അവരെ പിന്തുടര്‍ന്നു. എല്ലാവരും അവരുടെ തൊപ്പികള്‍ തലയില്‍ നിന്നെടുത്ത് ബഹുമാനപുരസ്സരം മുന്‍പില്‍ പിടിച്ചിരുന്നു. രണ്ടു കുട്ടികള്‍ സിഗരറ്റ് വലിച്ചുകൊണ്ടിരിക്കയായിരുന്നു. ഇരുവരും വായില്‍നിന്നു സിഗരറ്റ് എടുത്തു വഴിയിലെ ഓടയിലേക്ക് എറിഞ്ഞു. അതവിടെകിടന്ന് എരിഞ്ഞമരുന്നതിനിടയില്‍ ഞാന്‍ ഒരു ചെറിയ പ്രാര്‍ത്ഥന നടത്തി.

”കര്‍ത്താവായ യേശുവേ, ഇവിടെയിതാ നിന്റെ നാലു കുഞ്ഞുങ്ങള്‍ അവരുടെ ജീവിതത്തിലെ വളരെവളരെ പ്രയാസമുള്ള ഒരു കാര്യം ചെയ്യുന്നു. എല്ലാവരുടെയും മുന്‍പില്‍ പരസ്യമായി മുട്ടുകുത്തി അവരുടെ ഹൃദയത്തിലേക്ക് കടന്നുവന്ന് അവരെ പുതുതാക്കണമേ എന്നവര്‍ ആവശ്യപ്പെടുന്നു. അവരുടെ വെറുപ്പും പോരാട്ടവും ഏകാന്തതയും അവിടുന്ന് എടുത്തുമാറ്റണമെന്നാണ് അവരുടെ ആവശ്യം. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ സ്‌നേഹിക്കപ്പെടുന്നവരാണെന്ന് ആദ്യമായി ജീവിതത്തില്‍ അറിയുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. കര്‍ത്താവേ, അങ്ങയോട് ഈ കാര്യത്തിനുവേണ്ടിയാണ് അവര്‍ ചോദിക്കുന്നത്. നീ അവരെ നിരാശപ്പെടുത്തുകയില്ലല്ലോ. ആമേന്‍.”

ബക്ക്‌ബോര്‍ഡും സ്റ്റേജ്‌കോച്ചും എഴുന്നേറ്റു. രണ്ടു സര്‍വ്വ സൈന്യാധിപന്മാരും അവരെ അനുഗമിച്ചു. അവര്‍ തല ഉയര്‍ത്തിയതേയില്ല. കുറച്ചുനാളേക്ക് തങ്ങളില്‍നിന്നുതന്നെ രക്ഷപെടാന്‍ ആഗ്രഹം ഉണ്ടായേക്കാമെന്നും ഒരു സഭ എവിടെയെങ്കിലും കണ്ടുപിടിക്കുന്നതു നല്ലതായിരിക്കുമെന്നും ഞാന്‍ അവരോട് നിര്‍ദ്ദേശിച്ചു.

ഒന്നും സംസാരിക്കാതെ അവര്‍ തിരിഞ്ഞ് ആള്‍ക്കൂട്ടത്തിലൂടെ തങ്ങളുടെ വഴി കണ്ടെത്തിയപ്പോള്‍ ആരോ വിളിച്ചു ചോദിച്ചു.

”ഹേയ് ബക്ക്‌ബോര്‍ഡ്, നിനക്ക് മതം കിട്ടിയപ്പോള്‍ എന്തു തോന്നുന്നു?”

ബക്ക്‌ബോര്‍ഡ് അവരോട് വഴി മാറാന്‍ ആവശ്യപ്പെട്ടു. ആരും പിന്നീട് അവനെ വാക്കുകള്‍കൊണ്ട് തോണ്ടിയില്ല. തെറ്റായ നിലയില്‍ ആരെങ്കിലും അവനെ തോണ്ടിയിരുന്നെങ്കില്‍ കയ്യാങ്കളി കൂടാതെ അതു സഹിക്കത്തക്കവണ്ണം അപ്പോള്‍ അവന്‍ രക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്കു തോന്നിയില്ല.

പിന്നീട് ഫോര്‍ട്ട് ഗ്രീന്‍ വിട്ട് ഞങ്ങള്‍ മടങ്ങിയത് വളരെ സന്തോഷത്തോടെയാണ്. ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഈ നിലയില്‍ നാടകീയമായ മറുപടി നല്‍കുമെന്ന് സത്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ബക്ക്‌ബോര്‍ഡ്, സ്‌റ്റേജ്‌കോച്ച്, രണ്ടു സൈന്യാധിപന്മാര്‍ എന്നിവര്‍ തെരുവിന്റെ മൂലയില്‍ മുട്ടുകുത്തി പരസ്യമായി പ്രാര്‍ത്ഥിച്ചു. അതു വിശ്വസിക്കാവുന്നതിനും അപ്പുറമായിരുന്നു.

പക്ഷേ തുടര്‍ന്നു മൗമൗ നേതാക്കളുമായി ഇടപെട്ടപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ കരുതല്‍ ഉള്ളവരായിരുന്നു. ബക്ക്‌ബോര്‍ഡിന്റെയും സ്റ്റേജ്‌കോച്ചിന്റെയും രൂപാന്തരം താത്പര്യത്തോടും അതേസമയം അവജ്ഞയോടും വീക്ഷിച്ചുകൊണ്ട് അവരും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. ചാപ്‌ളെയിന്‍സ് സ്ഥലം വിട്ടു കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടം അവരെ വിളിക്കാന്‍ തുടങ്ങി

”ഇസ്രായേല്‍! നിക്കി! നിങ്ങളാണ് അടുത്തത്. ചെല്ല്. നീഗ്രോകള്‍ക്കു പേടിയില്ലായിരുന്നു. പിന്നെ നിങ്ങളെന്തിനാ കോഴിക്കുഞ്ഞുങ്ങളായി നില്‍ക്കുന്നത്?” ഇത്തരം വിളിയും ബഹളവും അവരെയും മുന്നോട്ടു വരുവാന്‍ പ്രേരിപ്പിച്ചു.

സംഘത്തിന്റെ തലവന്‍ ഇസ്രായേല്‍ നല്ല ഒരു കുട്ടിയായിരുന്നു. അവന്‍ തികച്ചും മാന്യമായ രീതിയില്‍ എന്റെ കൈ പിടിച്ചു കുലുക്കി.

നിക്കി തികച്ചും വ്യത്യസ്തനായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും കഠിനമായ മുഖമാണല്ലോ ഇവന്റേതെന്നാണ് ആ മുഖത്തു നോക്കിയപ്പോള്‍ ആദ്യമായി എനിക്കു തോന്നിയത്

”ഹലോ നിക്കി എങ്ങനെയുണ്ട്?” ഞാൻ ഷേക്ക്ഹാന്‍ഡിനായി കൈ നീട്ടിക്കൊണ്ട് ചോദിച്ചു.

പക്ഷേ അവന്‍ കരം ഗ്രഹിച്ചില്ല. അവന്‍ എന്നെ ഒന്നു നോക്കിയതുപോലുമില്ല. അവന്‍ ഒരു സിഗരറ്റു വലിച്ചുകൊണ്ട് പുകയുടെ കറുത്ത വലയങ്ങള്‍ ഊതിപ്പരത്തുന്നതില്‍ ബദ്ധശ്രദ്ധനായി നില്‍ക്കുകയായിരുന്നു.

”നീ പോയി തുലയ് ഉപദേശി” അതായിരുന്നു അവന്റെ പ്രതികരണം. അവന് ഒരു ഞെരിച്ചമര്‍ത്തുന്ന കഠോരമായ ശബ്ദമാണുണ്ടായിരുന്നത്.

”നിക്കി, നീയെന്നെ കാര്യമായെടുക്കുന്നില്ലല്ലോ. പക്ഷെ ഞാന്‍ നേരെ മറിച്ചാണ് നിക്കി. നിന്നെ എനിക്കിഷ്ടമാണ് നിക്കി.” ഞാന്‍ ഒരു ചുവട് അവന്റെ നേരെ നീങ്ങി.

”നീ എന്റെ അടുത്തേക്കു വരുന്നോ ഉപദേശി? ഞാന്‍ നിന്നെ കാച്ചിക്കളയും.” ഭീഷണമായ സ്വരം.
”നിനക്കതു ചെയ്യാന്‍ കഴിഞ്ഞേക്കും” ഞാന്‍ സമ്മതിച്ചു. ”നിനക്കെന്നെ ആയിരം കഷണങ്ങളായി മുറിച്ച് ഈ തെരുവില്‍ വിതറാന്‍ കഴിഞ്ഞേക്കും. പക്ഷേ അതില്‍ ഓരോ കഷണവും അപ്പോഴും നിന്നെ സ്‌നേഹിക്കും.” ഭൂമിയിലെ ഒരു സ്‌നേഹത്തിനും നിന്നെ തൊടുവാന്‍ കഴിയുന്നില്ലെങ്കില്‍ നിനക്കതു നന്നല്ലല്ലോ നിക്കി എന്നും ഞാനപ്പോള്‍ ചിന്തിച്ചു.

ബ്രൂക്കിലിന്‍ വിട്ടു പോരുന്നതിനു മുമ്പ് ഞങ്ങള്‍ ബക്ക്‌ബോര്‍ഡിനെയും സ്റ്റേജ്‌കോച്ചിനെയും സമീപത്തുള്ള ഒരു സഭാശുശ്രൂഷകനുമായി പരിചയപ്പെടുത്തി. ആത്മീയവളര്‍ച്ചയുടെ വേദനകള്‍ അവര്‍ക്ക് അദ്ദേഹവുമായി പങ്കു വയ്ക്കാമല്ലോ. ”പക്ഷേ നമുക്ക് ഇടക്കിടെ അവരെ കണ്ട് ഫോളോ അപ് പ്രവര്‍ത്തനം നടത്തണം.” ഞാന്‍ ജിമ്മിനോടു പറഞ്ഞു. സത്യം പറഞ്ഞാല്‍ ആ പിള്ളേര്‍ ഞങ്ങളെ വിഡ്ഢികളാക്കിയതാണോ എന്ന നേരിയ സംശയം അപ്പോഴും ഞങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. പക്ഷേ വീട്ടില്‍ മടങ്ങിയെത്തിയശേഷം ഞാന്‍ എന്റെ ഈ ആശങ്ക പങ്കുവച്ചപ്പോള്‍ ജെന്‍ എന്നെ വഴക്കുപറയുകയാണ് ചെയ്തത്. അവള്‍ പറഞ്ഞു: ”ഡേവിഡ് വില്‍ക്കേഴ്‌സണ്‍, താങ്കള്‍ ചോദിച്ചതുതന്നെയാണ് ലഭിച്ചതെന്നു താങ്കള്‍ മനസ്സിലാക്കാതിരുന്നതെന്തുകൊണ്ടാണ്? നിങ്ങള്‍ പരിശുദ്ധാത്മാവിനോട് ഒരടയാളം ചോദിച്ചു. നിങ്ങള്‍ക്കതു ലഭിച്ചപ്പോള്‍ അതങ്ങനെയല്ല എന്നു വാദിച്ച് ഒഴിവാക്കുകയാണോ നിങ്ങള്‍ ചെയ്യുന്നത്? അത്ഭുതങ്ങളില്‍ വിശ്വസിക്കാത്ത ആളുകള്‍ ദയവായി അതിനുവേണ്ടി പ്രാര്‍ത്ഥിക്കരുത്.’

അദ്ധ്യായം എട്ട്


എന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ നാഴികക്കല്ല് പിന്നിട്ടതുപോലെ എനിക്കു തോന്നി. എനിക്കുതന്നെ വിശ്വസിക്കാന്‍ തോന്നാത്ത പുത്തന്‍ പ്രതീക്ഷകള്‍ എന്നില്‍ തളിരിട്ടു. ഏറ്റവും കുറഞ്ഞത് ഫാര്‍മര്‍ കൊലക്കേസിലെ ഒന്നാംപ്രതി ലൂയിസിനെ ഒന്നു കണ്ടുമുട്ടാനെങ്കിലും കഴിയുമെന്ന് എനിക്കു പ്രതീക്ഷയായി. ലൂയിസിനെ ന്യൂയോര്‍ക്കിലെ എല്‍മിറാ ജയിലിലേക്ക് ഉടനെ മാറ്റുമെന്ന് അഞ്ജലോ പറഞ്ഞ് ഞാനറിഞ്ഞു.

”എനിക്ക് ജയിലില്‍ ചെന്ന് ലൂയിസിനെ കാണാന്‍ കഴിയുമോ?” ഞാന്‍ അഞ്ജലോയോട് ചോദിച്ചു.

”ഒരു സാധ്യതയുമില്ല ഡേവി. ചാനലുകളില്‍ എല്ലാം താങ്കളുടെ ഫോട്ടോ വന്നിരുന്നല്ലോ. വിചാരണയില്‍ ഇടപെട്ട ഉപദേശിയാണ് താങ്കളെന്ന് കാണുമ്പോഴേ അവര്‍ക്ക് മനസ്സിലാകും. പിന്നവര് ഏഴയലത്ത് അടുപ്പിക്കുമോ?”

എങ്കിലും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് ഞാന്‍ കരുതി. പ്രസംഗത്തിനായി എല്‍മിറായ്ക്ക് സമീപത്തുകൂടി അടുത്ത തവണ ഞാന്‍ പോയപ്പോള്‍ ജയില്‍പുള്ളിയായ ഒരു കുട്ടിയെ സന്ദര്‍ശിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ചു. ആ കുട്ടിയുമായുള്ള ബന്ധം, എന്തുകൊണ്ട് കാണുവാന്‍ ആഗ്രഹിക്കുന്നു എന്നീ വിവരങ്ങള്‍ എല്ലാം കാണിച്ച് ഞാനൊരപേക്ഷ നല്‍കണം. അവര്‍ ആ അപേക്ഷ പരിഗണിക്കും.

അങ്ങനെയാണെങ്കില്‍ പ്രശ്‌നമാകും. ഞാന്‍ സത്യം എഴുതിക്കൊടുത്താല്‍ ഒരിക്കലും അവര്‍ എനിക്ക് അനുവാദം തരികയില്ല. പക്ഷേ അന്നു ട്രെയിന്‍ വരുമ്പോള്‍ ഇരുപതു കുട്ടികളെ അതില്‍ കൊണ്ടുവന്ന് എല്‍മിറാ ജയിലിലേക്ക് മാറ്റുന്നതായി വിവരം കിട്ടി. ഞാന്‍ സ്റ്റേഷനില്‍ ചെന്ന് കാത്തിരുന്നു. ഒടുവില്‍ ട്രെയിന്‍ വന്നു. ഇരുപതു കുട്ടികളെ പോലീസ്അകമ്പടിയോടെ അതില്‍നിന്നിറക്കിക്കൊണ്ടുവന്നു. ഞാന്‍ ആകാംക്ഷയോടെ അതില്‍ ഓരോ മുഖവും സശ്രദ്ധം വീക്ഷിച്ചു. പക്ഷേ ലൂയിസ് ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

”ലൂയിസ് അല്‍ വാരിസിനെ നിനക്കറിയാമോ?” ഞാനോടിച്ചെന്ന് ഒരു കുട്ടിയോട് ചോദിച്ചു. പൊലീസ് ഇടപെട്ട് എന്നെ അകറ്റുന്നതിനുമുന്‍പ് കഷ്ടിച്ച് ‘ഇല്ല’ എന്നു പറയുവാന്‍ അവന് അവസരം കിട്ടി.

ഫിലിപ്‌സ്ബര്‍ഗ്ഗിലേക്ക് മടങ്ങുമ്പോള്‍ ഞാനെന്നോടുതന്നെ പറഞ്ഞു ”ഞാനീ കുട്ടികളെ ഇനി കാണുമെന്നു തോന്നുന്നില്ല. ഒരുപക്ഷേ ഒരിക്കല്‍പോലും. ഇതാണ് അവിടുത്തെ ഹിതമെങ്കില്‍ കര്‍ത്താവേ ഇതു വിനയത്തോടെ സ്വീകരിക്കുവാനുള്ള കൃപ എനിക്കു നല്‍കുക.”

പക്ഷേ പരിശുദ്ധാത്മാവ് ആ വാതില്‍ എന്റെ മുമ്പില്‍ അടയ്ക്കുമ്പോള്‍ മറ്റൊരു വാതില്‍ എനിക്കായി തുറക്കുകയായിരുന്നു. 1958 ജൂണിലെ തണുപ്പില്ലാത്ത ഒരു രാത്രിയില്‍ ഞാന്‍ ശബ്ദമുഖരിതമായ ഒരു സ്പാനിഷ് താവളത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ഞാനൊരു പാട്ട് കേട്ടു.

പാട്ട് സ്പാനിഷ്ഭാഷയിലായിരുന്നെങ്കിലും ട്യൂണ്‍കൊണ്ട് അതൊരു ക്രിസ്തീയഗാനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അടുത്തെങ്ങും സഭാഹാളുകളൊന്നും കാണാനുണ്ടായിരുന്നില്ല.

ഒരു വണ്ടിയില്‍ ചാരി സിഗരറ്റ് പുകച്ചുകൊണ്ടുനിന്ന ഒരു കുട്ടിയോടു ഞാന്‍ ചോദിച്ചു ”ആരാ പാടുന്നത്?”

ആ പാട്ട് തെരുവിലെ ബഹളത്തിന്റെ ഭാഗമായായിരിക്കാം അവന് തോന്നിയത്. അതുകൊണ്ടുതന്നെ അല്‍പനേരം ചെവിയോര്‍ത്താണ് അവന്‍ ആ പാട്ട് തിരിച്ചറിഞ്ഞത്.

”എന്തോ ചര്‍ച്ചാണെന്ന് തോന്നുന്നു” വാതിലിനു നേരേ തള്ളവിരല്‍ ചലിപ്പിച്ച് അവന്‍ പറഞ്ഞു ”മുകളില്‍ രണ്ടാം നില.”

ഞാന്‍ രണ്ടാം നിലയിലെത്തി വാതിലില്‍ മുട്ടി. അത് സാവധാനമാണ് തുറന്നത്. പക്ഷേ അകത്തെ വെളിച്ചം എന്റെ മുഖത്ത് പതിച്ചപ്പോള്‍ വാതില്‍ തുറന്ന സ്ത്രീ ഒരു ആഹ്‌ളാദസ്വരം പുറപ്പെടുവിച്ചു. അമ്പരപ്പില്‍ അവള്‍ പകുതി തുറന്ന വാതില്‍ എന്റെ മുമ്പിലടച്ചിട്ട് അകത്തേക്കോടി എന്തെല്ലാമോ വികാരാവേശത്തോടെ സ്പാനീഷ്ഭാഷയില്‍ പറഞ്ഞു. പൊടുന്നനെ വാതില്‍ വിശാലമായി തുറക്കപ്പെട്ടു. വാതില്‍ക്കല്‍ ചിരിക്കുന്ന മുഖങ്ങള്‍. സൗഹൃദഭാവത്തോടെ ആളുകള്‍. അവര്‍ എന്നെ കയ്യില്‍ പിടിച്ച് ഉള്ളിലേക്കാനയിച്ചു.

”നിങ്ങളാണ് ഡേവിഡ്” ഒരാള്‍ പറഞ്ഞു ”നിങ്ങളല്ലേ ഡേവിഡ് വില്‍ക്കേഴ്‌സണ്‍? കോടതിയില്‍നിന്ന് പുറത്താക്കപ്പെട്ട സുവിശേഷകന്‍.”

അസ്സംബ്‌ളീസ് ഓഫ് ഗോഡ് സഭയുടെ സ്പാനിഷ് ശാഖയുടെ ഔട്ട്‌സ്റ്റേഷന്‍ ചര്‍ച്ചാണതെന്ന് വ്യക്തമാക്കപ്പെട്ടു. ഔട്ട്‌സ്റ്റേഷന്‍ പ്രവര്‍ത്തനമായതുകൊണ്ട് സ്വന്തമായ കെട്ടിടം ഉണ്ടാകുന്നതുവരെ സ്വകാര്യവസതികളിലാണ് കൂടുന്നത്. മൈക്കല്‍ ഫാര്‍മര്‍ കേസ് വിചാരണ അവര്‍ ശ്രദ്ധിച്ചിരുന്നു. എന്റെ പടവും കണ്ടിട്ടുണ്ട്.

”ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നു.” ഒരാള്‍ പറഞ്ഞു. ആ കൊച്ചുസഭയുടെ പാസ്റ്ററായ വിന്‍സെന്റ് ഓര്‍ട്ടീസായിരുന്നു അത്. ”നിങ്ങള്‍ എങ്ങനെയായിരുന്നു വിചാരണയില്‍ ഇടപെടാന്‍ ഇടയായത്? നിങ്ങളുടെ സാക്ഷ്യം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഉണ്ട്.”

ചുരുക്കത്തില്‍ ആ രാത്രിയില്‍ എന്റെ സഭയില്‍ത്തന്നെപെട്ട ആ വിശ്വാസികളോട് ദൈവം എന്നെ ന്യൂയോര്‍ക്കിലെ തെരുവിലേക്ക് അയച്ചതിനെപ്പറ്റി പറയാന്‍ എനിക്കൊരു അവസരം ലഭിച്ചു. തെരുവുസംഘങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ അടുത്തറിഞ്ഞതിനെക്കുറിച്ച് അവരോട് വിവരിച്ചു. മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം. തെരുവുകുട്ടികളെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളും അവരോടുള്ള പ്രവര്‍ത്തനത്തില്‍ ഞാന്‍ പിന്നിട്ട ആദ്യ നാഴികക്കല്ലിനെക്കുറിച്ചും ഞാന്‍ പറഞ്ഞു. ”ദൈവമാണ് ഈ ആശയം എന്റെ തലയില്‍ തന്നതെന്നു ഞാന്‍ കരുതുന്നു. അവര്‍ എല്ലാം പുതുതായി ആരംഭിക്കണം. അവര്‍ സ്‌നേഹത്തിന്റെ ഒരന്തരീക്ഷത്തില്‍ ആയിരിക്കണം.” വാക്കുകള്‍ ഞാനിങ്ങനെ ഉപസംഹരിച്ചു. ”തെരുവില്‍പോലും പരിശുദ്ധാത്മാവിന് എങ്ങനെ അവരോടിടപെടാന്‍ കഴിഞ്ഞു എന്ന് നാം കണ്ടു. അതൊരു ഗംഭീരതുടക്കം ആയിരുന്നു. ഒരിക്കല്‍ അവരുടെ വീടുകളിലേക്കും പ്രവേശനം കിട്ടുകയില്ലെന്നാരറിഞ്ഞു?”

അതൊരു ആവേശപൂര്‍വ്വമായ പ്രസംഗം ആയിരുന്നു. യുവാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് എനിക്ക് ഞാന്‍ വിചാരിച്ചതിലേറെ വികാരാവേശമുണ്ടെന്ന്, പറഞ്ഞുവന്നപ്പോള്‍ എനിക്കുതന്നെ വ്യക്തമായി. ഞാന്‍ പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും എന്റെ വികാരവും ആവശ്യം സംബന്ധിച്ച എന്റെ തിടുക്കവും കേള്‍വിക്കാരും ഉള്‍ക്കൊണ്ടതായിത്തോന്നി.

ഒടുവില്‍ ഞാന്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ അവര്‍ അന്യോന്യം ഈ പ്രശ്‌നത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. ആവേശത്തോടെയുള്ള സംഭാഷണത്തിനു ശേഷം അവരുടെ വക്താവായി റവ. ഓര്‍ട്ടീസ് ഇങ്ങനെ പറഞ്ഞു ”താങ്കള്‍ക്ക് പോയിട്ട് നാളെ ഒന്നുകൂടി വരാമോ? അപ്പോള്‍ കുറച്ചുകൂടി ശുശ്രൂഷകന്മാരുണ്ടാകും. അവരോട് വീണ്ടും ഈ സാക്ഷ്യം ഒന്ന് പങ്കുവയ്ക്കാമോ?”

വരാമെന്ന് ഞാന്‍ വേഗം സമ്മതിച്ചു.

ഒരു വലിയ ശുശ്രൂഷ ഇങ്ങനെയാണ് പിറന്നുവീണത് – പരിശുദ്ധാത്മാവില്‍ പിറവിയെടുക്കുന്ന എല്ലാ സംരംഭങ്ങളെയുംപോലെ, ഒച്ചപ്പാടില്ലാതെ, ലളിതമായി, എളിമയോടെ. ആ രാത്രിയില്‍ അവിടെയുണ്ടായിരുന്ന ഞങ്ങള്‍ക്കാര്‍ക്കും അത് എന്തിന്റെ തുടക്കമാണെന്ന് അറിയാമായിരുന്നില്ല.

”ഇവിടത്തെ നിങ്ങളുടെ മേല്‍വിലാസം എന്താണ്?” റവ. ഓര്‍ട്ടീസിന്റെ ചോദ്യം ”നാളത്തെ മീറ്റിംഗ് എവിടെ എപ്പോഴാണെന്ന് ഞങ്ങള്‍ എവിടെയാണ് വിളിച്ചറിയിക്കേണ്ടത്?”

അപ്പോള്‍ എനിക്ക് സ്വന്തമായി ന്യൂയോര്‍ക്കില്‍ ഒരു മേല്‍വിലാസം ഇല്ലെന്ന് സമ്മതിക്കേണ്ടിവന്നു. ഒരു ചെലവു കുറഞ്ഞ ഹോട്ടലില്‍ ഒരു മുറി എടുക്കാന്‍പോലും എനിക്കു പണം ഇല്ല. ”സത്യം പറഞ്ഞാല്‍ രാത്രി ഞാനെന്റെ കാറില്‍ത്തന്നെയാണ് ഉറങ്ങുന്നത്.”

റവ. ഓര്‍ട്ടീസിന്റെ മുഖം വിവര്‍ണ്ണമായി. ”ഓ നിങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്.” ഞാന്‍ പറഞ്ഞതെന്തെന്ന് അദ്ദേഹം പരിഭാഷപ്പെടുത്തി പറഞ്ഞപ്പോള്‍ ആ മുറിയിലുണ്ടായിരുന്ന എല്ലാവരും ആ അഭിപ്രായക്കാരായിരുന്നു. ”അത് അപകടമാണ്. നിങ്ങള്‍ ഊഹിക്കുന്നതിനേക്കാള്‍ അപകടകരം. നിങ്ങള്‍ ഇവിടെ വാ. ഇവിടെ ഞങ്ങളുടെ വീട്ടില്‍. ഈ രാത്രിയും ഇനി ടൗണില്‍ എപ്പോഴൊക്കെ വരുമോ അപ്പോഴും എല്ലാം ഇവിടെ അന്തിയുറങ്ങാം.”

ഈ ക്ഷണം ഞാന്‍ നന്ദിയോടെ സ്വീകരിച്ചു. റവ. ഓര്‍ട്ടിസ് എന്നെ അദ്ദേഹത്തിന്റെ ഭാര്യ ലിദിയായ്ക്കു പരിചയപ്പെടുത്തി. അവര്‍ തട്ടുതട്ടായി കിടക്കകളുള്ള കട്ടിലോടുകൂടിയ മുറി കാട്ടിത്തന്നു. സൗകര്യം കുറവ്. പക്ഷേ നിറഞ്ഞ സ്വാഗതം. തെരുവില്‍നിന്നു മാറി ഉറങ്ങിയ അന്നത്തെ ആ രാത്രിപോലെ ഞാന്‍ ആയിടെയെങ്ങും അത്രയും സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. ഓര്‍ട്ടീസ് ദമ്പതിമാര്‍ക്ക് ജീവിക്കുവാന്‍ വേണ്ട അത്യാവശ്യസാധനങ്ങളേ സ്വന്തമായുള്ളുവെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ബാക്കിയെല്ലാം അവര്‍ ദൈവനാമമഹത്വത്തിനായി ചെലവഴിച്ചിരിക്കുന്നു.

പിറ്റേന്ന് പകല്‍ ഞാന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. ആ കൊച്ചു പ്രാദേശികസഭയില്‍ ചെല്ലാന്‍ ഇടയായത് ഒരി യാദൃച്ഛികതയല്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി എന്താ സംഭവിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. എങ്കിലും പരിശുദ്ധാത്മാവിന് എത്രയും വഴങ്ങിക്കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. പരിശുദ്ധാത്മാവ് ഏതു ദിശയിലേക്ക് നയിക്കുന്നുവോ അങ്ങോട്ടുപോകാന്‍ ഞാന്‍ തയ്യാര്‍.

ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ റവ. ഓര്‍ട്ടീസും ഭാര്യയും നിരന്തരം ടെലിഫോണ്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ മീറ്റിംഗ് ക്രമീകരിച്ച സഭയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ എനിക്ക് പറയാനുള്ളതു കേള്‍ക്കാനായി 65 സ്പാനിഷ് സഭകളുടെ പ്രതിപുരുഷന്മാര്‍ അവിടെയുണ്ട്!

പുള്‍പ്പിറ്റിലേക്ക് കയറുമ്പോഴും ആ സമ്മേളനം എന്തിനുവേണ്ടിയാണെന്ന് അറിയില്ലായിരുന്നു. ഞാനവരോട് എന്താണ് പറയേണ്ടത്? ഈ ആളുകളോട് സംസാരിക്കാന്‍ എനിക്കവസരം തന്നത് എന്തിനാണ്? ഇപ്രാവശ്യം എന്നെ നഗരത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെല്ലാമെന്ന് ഞാന്‍ വിശദീകരിച്ചു. വിചാരണയ്ക്കിടയിലുണ്ടായ അപമാനം, തുടര്‍ന്നുണ്ടായ അവ്യക്തത, കരണ്ടുതിന്നുന്ന സ്വയനിന്ദയുടെ ആഘാതം, പരാജയങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നതിന് ഒരു ലക്ഷ്യമുണ്ടായിരുന്നുവെന്നതിനെക്കുറിച്ച് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവ്യക്തദര്‍ശനം:

”സത്യം പറഞ്ഞാല്‍ അടുത്തതെന്താണു ഞാന്‍ ചെയ്യേണ്ടതെന്ന് എനിക്കറിയുകയില്ല. ഫോര്‍ട്ടുഗ്രീനില്‍ നടന്നത് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അസാധാരണ ഭാഗ്യമായിരിക്കാം. വലിയ ഒരു നിലയില്‍ അത് ആവര്‍ത്തിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ.”

പക്ഷേ അത് ഒരിക്കല്‍ മാത്രമുണ്ടായ അനുഭവമാണോ എന്നു തീരുമാനിക്കാന്‍ 65 സഭാപ്രതിപുരുഷന്മാരുംകൂടി ഒരു പദ്ധതി തയ്യാറാക്കുകയാണ് തുടര്‍ന്നുണ്ടായത്. കൗമാരക്കാര്‍ക്കുവേണ്ടി ഒരു വമ്പന്‍ റാലി അവര്‍ സംഘടിപ്പിക്കും. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്റ് നിക്കോളാസ് സ്റ്റേഡിയം ആയിരിക്കും രംഗസ്ഥലം. അവിടെ എനിക്ക് ഒട്ടേറെ കൗമാരസംഘങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിക്കും.

ഈ പദ്ധതിയെ അല്‍പം മടിയോടെയാണ് ഞാന്‍ സമീപിച്ചത്. ഒന്നാമത് ഇത്തരം വമ്പന്‍ പരിപാടിയാണോ ലക്ഷ്യത്തിലേക്കുള്ള ശരിയായ മാര്‍ഗ്ഗം എന്നതിനെക്കുറിച്ച് എനിക്കു വ്യക്തതയില്ല. രണ്ട്, ഈ മെഗാപ്രോഗ്രാമിന് വേണ്ട പണം എങ്ങനെ കണ്ടെത്തും? ”ഒരു വലിയ സ്റ്റേഡിയം വാടകയ്‌ക്കെടുക്കുന്നതിനുതന്നെ ആയിരക്കണക്കിനു ഡോളര്‍ വേണ്ടിവരും.”

പെട്ടെന്ന് മീറ്റിംഗിന്റെ പുറകുഭഗത്തായി ഒരു ചെറിയ ബഹളം. ഒരു മനുഷ്യന്‍ ചാടി എഴുന്നേറ്റ് എന്തോ വിളിച്ചു പറയുന്നു. എനിക്കാദ്യം അതെന്താണെന്ന് മനസ്സിലായില്ല. ഒടുവില്‍ വ്യക്തതയോടെ കേട്ടപ്പോള്‍ അയാള്‍ പറയുന്നത് ഇതാണ്. ”എല്ലാം ശരിയാണ് ഡേവി. എല്ലാം ശരിയായിത്തീരാനും പോകുകയാണ്’.’

അയാള്‍ എന്തോ ഒരു തീവ്രവാദിയാണെന്നു കരുതി ഞാന്‍ അയാളെ അവഗണിച്ചു. പക്ഷേ മീറ്റിംഗിനുശേഷം അദ്ദേഹം നേരിട്ടുവന്ന് സ്വയം പരിചയപ്പെടുത്തി. മിസ്റ്റര്‍ ബനിഗ്നോ ഡല്‍ഗാഡോ. ഒരു അഭിഭാഷകനാണ്. തുടര്‍ന്ന് അദ്ദേഹം തന്റെ പല്ലവി ആവര്‍ത്തിച്ചു: എല്ലാം ശരിയാകാന്‍ പോകുകയാണ്.

അദ്ദേഹം പറഞ്ഞു: ”ഡേവി, നീ നേരേ സെന്റ് നിക്കോളാസ് അരീനയില്‍ പോകുക. അതു വാടകയ്‌ക്കെടുക്കുക. എന്നിട്ടീ കുഞ്ഞുങ്ങളോടു സംസാരിക്കുക. എല്ലാം നടക്കും.”

സത്യത്തില്‍ ഞാന്‍ വിചാരിച്ചത് ആവേശഭരിതനായ, എന്നാല്‍ കുഴപ്പക്കാരല്ലാത്ത ചില പ്രവാചകന്മാര്‍ എല്ലാ സഭകളിലുമുണ്ടല്ലോ. അവരിലൊരാളായിരിക്കും ഇദ്ദേഹമെന്നാണ്. പക്ഷേ എന്റെ മുഖത്തെ ചോദ്യഭാവം കണ്ടിട്ടാകാം മിസ്റ്റര്‍ ഡല്‍ഗാഡോ തന്റെ കീശയില്‍നിന്ന് ഞാനിതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഡോളറിന്റെ ഏറ്റവും വലിയയൊരു കെട്ട് വലിച്ചെടുത്ത് എന്റെ നേരേ വീശിക്കൊണ്ട് പറഞ്ഞു: ”നീ ഈ കുഞ്ഞുങ്ങളോട് സംസാരിക്കൂ ഡേവി. സ്റ്റേഡിയം ഞാന്‍ വാടകയ്‌ക്കെടുത്തോളാം.” പറഞ്ഞതുപോലെ അദ്ദേഹം ചെയ്തു.

ഇങ്ങനെയാണ് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും, നഗരത്തെ ഇളക്കിമറിച്ചുകൊണ്ട് നടക്കാന്‍ പോകുന്ന വമ്പിച്ച ഒരു യുവജനറാലിയുടെ സംഘാടകനായി ഞാന്‍ മാറിയത്. 1958 ജൂലൈ രണ്ടാം വാരത്തില്‍ സെന്റ് നിക്കോളാസ് സ്റ്റേഡിയമാണ് യൂത്ത്‌റാലിയുടെ രംഗവേദിയെന്നും തീരുമാനിക്കപ്പെട്ടു.

വാര്‍ത്തയുമായി ഞാന്‍ ഫിലിപ്‌സ്ബര്‍ഗ്ഗില്‍ മടങ്ങിയെത്തിയപ്പോള്‍ എല്ലാവരും ആവേശംകൊണ്ട് മതിമറന്നു.

ജെന്‍ മാത്രം അല്പം നിശ്ശബ്ദയായിരുന്നു. ഒടുവിലവള്‍ പറഞ്ഞു: ”നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ, ഡോക്ടര്‍മാര്‍ ഡേറ്റ് പറഞ്ഞിരിക്കുന്നത് കൃത്യം ആ സമയത്താണ്.”

സത്യത്തില്‍ ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ഒരു ഭര്‍ത്താവിന് എങ്ങനെ ഈ കാര്യം ഭാര്യയോട് പറയാന്‍ കഴിയും? ഡേറ്റ് പക്ഷേ അല്പം മുന്നോട്ട് പോയിക്കൂടെന്നില്ലെന്നോ മറ്റോ ഞാന്‍ എന്തോ ഒന്ന് ഉഴപ്പി. ജെന്‍ ചിരിച്ചു.

”അതൊക്കെ കൃത്യസമയത്തുതന്നെ നടക്കും. പക്ഷെ ദിവാസ്വപ്നത്തില്‍ മുഴുകിനടക്കുന്ന നിങ്ങള്‍ ഇക്കാര്യം ഓര്‍ക്കുകയേയില്ല. ഒടുവില്‍ ഒരു ദിവസം ഞാന്‍ കമ്പിളിയില്‍ പൊതിഞ്ഞ ഒരു കുഞ്ഞിനെ നിങ്ങളുടെ കയ്യില്‍ വച്ചുതരുമ്പോള്‍ നിങ്ങള്‍ അന്തം വിട്ട് നില്ക്കും. വാസ്തവത്തില്‍ കുഞ്ഞ് നടക്കാറായി വന്നു നിങ്ങളെ ഡാഡി എന്നു വിളിക്കുമ്പോഴേ കുഞ്ഞുണ്ടായ കാര്യംപോലും നിങ്ങള്‍ ഓര്‍ക്കുകയുള്ളുവെന്നതിന് എനിക്കൊരു സംശയവുമില്ല.”

സത്യത്തില്‍ അവള്‍ പറഞ്ഞതെല്ലാം ശരിയായിരുന്നു.

ഫിലിപ്‌സ്ബര്‍ഗ്ഗിലെ സഭ എന്നോടു വലിയ ഔദാര്യം കാട്ടി – പണം കൊണ്ടുമാത്രമല്ല; ഉത്സാഹംകൊണ്ടും. രണ്ടു മാസത്തേക്ക് എനിക്ക് വളരെ കുറച്ചേ സഭയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. കാരണം, ഓരോ തവണ ഞാന്‍ ന്യൂയോര്‍ക്കില്‍ പോയിവരുമ്പോഴും ഞാന്‍ എല്ലാ വിവരങ്ങളും എല്ലാവരോടും പറയുമായിരുന്നു. പന്ത്രണ്ടും പതിമൂന്നും പതിനാലും വയസ്സായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ ഞാന്‍ അവരോടു പങ്കുവെച്ചിരുന്നു. അതുകൊണ്ട് ന്യൂയോര്‍ക്കില്‍ ദൈവം ചെയ്യുന്ന പ്രവൃത്തിയില്‍ തങ്ങള്‍ക്കും ഇത്രത്തോളം പങ്കാളിത്തമുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ഞാന്‍ എന്റെ വാര്‍ഷികഅവധി റാലിയുടെ സമയത്തേക്ക് എടുത്തു. അപ്പോള്‍ സഭയില്‍നിന്ന് എത്രയും കുറച്ചുമാത്രം മാറിനിന്നാല്‍ മതിയല്ലോ. എന്നിട്ടും ജൂലൈ അടുത്തപ്പോഴേക്കും ഞാന്‍ ഓര്‍ട്ടീസിന്റെ അപ്പാര്‍ട്ടുമെന്റിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത് എന്നായി. സ്പാനിഷ്‌സഭകളില്‍നിന്നും റാലിക്കുവേണ്ടി വലിയ സഹായമാണ് ലഭിച്ചത്. ഒരാഴ്ചത്തെ മീറ്റിംഗുകളെപ്പറ്റിയുള്ള പോസ്റ്ററുകള്‍ ന്യൂയോര്‍ക്കിലുടനീളം സഭയിലെ സന്നദ്ധസംഘടനാംഗങ്ങള്‍ പതിച്ചു. പുതുജീവിതത്തിനായി താത്പര്യപ്പെട്ട് മുന്നോട്ടുവരുന്ന കൗമാരക്കാരുമായി സ്റ്റേഡിയത്തിന്റെ പിന്നിലുള്ള ഡ്രസ്സിംഗ്‌റൂമില്‍ സംസാരിക്കാന്‍ ഒരു സംഘം കൗണ്‍സിലറന്മാരെയും അവര്‍ പരിശീലിപ്പിച്ചു. സംഗീതത്തിനു വേണ്ട ഏര്‍പ്പാടുകള്‍ അവര്‍ ചെയ്തു. ആളുകളെ സ്വാഗതം ചെയ്യാനുള്ള വ്യക്തികളെയും അവര്‍ കണ്ടെത്തി. സ്റ്റേഡിയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ അവര്‍തന്നെ തയ്യാറായി.

ഞാന്‍ ചെയ്യേണ്ടിയിരുന്നത് ഒന്നുമാത്രം: മീറ്റിംഗിന് കൗമാരക്കാരായ അധോലോകസംഘങ്ങളെ എത്തിക്കുക.

ആദ്യം പറഞ്ഞപ്പോള്‍ അതു വളരെ എളുപ്പമായിത്തോന്നി. പക്ഷേ സമയം അടുത്തുവരുതോറും ഇത്തരം ഒരു വന്‍ റാലി സംഘടിപ്പിച്ചതു ശരിയോ എന്നു ഞാന്‍ സംശയിക്കുവാന്‍ തുടങ്ങി.

നൂറുകണക്കിന് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും തെരുവില്‍ ഞാന്‍ നേരത്തേ സംസാരിച്ചിട്ടുണ്ട്. പക്ഷേ അവരുടെ നിരാശയ്ക്കുള്ളിലെന്താണ് യഥാര്‍ത്ഥമായിട്ടുള്ളതെന്ന് ഇതുവരെ വേണ്ടവിധം മനസ്സിലായിരുന്നില്ല. ചില മൈലുകള്‍ സഞ്ചരിച്ച് ഒരു വലിയ കെട്ടിടത്തില്‍ പ്രവേശിക്കുകയെന്ന എന്നെയും നിങ്ങളെയും സംബന്ധിച്ച് നിത്യസാധാരണമായ ഒരു കാര്യംപോലും ഇവര്‍ക്ക് വലിയ പേടിസ്വപ്നമാണ്. ഒന്നാമത് കൗമാരക്കാരായ അധോലോകസംഘങ്ങള്‍ അവരുടെ തട്ടകം വിട്ട് യാത്രചെയ്യുന്നതിനെ ഭയപ്പെടുന്നു. മറ്റൊരു സംഘത്തിന്റെ അധീനതയിലുള്ള സ്ഥലത്തുകൂടി യാത്ര ചെയ്താല്‍ എതിരാളികള്‍ ചാടിവീഴുമോ എന്ന പേടി. വലിയ ആള്‍ക്കൂട്ടത്തെയും അവര്‍ അകാരണമായി ഭയപ്പെടുന്നു. തങ്ങളുടെതന്നെയുള്ള വെറുപ്പ്, മുന്‍വിധി എന്നിവയും അവര്‍ക്ക് പേടിയാണ്. തങ്ങളുടെ വിദ്വേഷവും അരക്ഷിതബോധവും പുറത്തുചാടി രക്തരൂഷിതമായ ഒരു വഴക്കില്‍ അതു കലാശിച്ചേക്കുമോ എന്നുള്ള ഭയം.

ഇതിനേക്കാളൊക്കെ അസാധാരണമായ ഒരു ഭയം ഉണ്ട്. റാലിയില്‍ സംഭവിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍മൂലം തങ്ങള്‍ കരഞ്ഞുപോയേക്കുമോ എന്ന പേടിയാണത്. കണ്ണീരിനോട് ഇവര്‍ക്കുള്ള വലിയ ഭയം കുറേശ്ശെ കുറേശ്ശെ ഞാന്‍ മനസ്സിലാക്കി.

കണ്ണീരിനെ ഇത്ര പേടിക്കുന്നതെന്തിനാണ്? അവരോടു പലവട്ടം ഞാന്‍ ചോദിച്ചിട്ടുണ്ട്. കിട്ടിയ മറുപടികള്‍ ചേര്‍ത്തുവച്ച് ചിന്തിക്കുമ്പോള്‍ ഉത്തരം ഇതാണ്. കണ്ണുനീര് എന്നുപറയുന്നത് അവരെ സംബന്ധിച്ചിടത്തോളം മൃദുലതയുടെ, ദൗര്‍ബല്യത്തിന്റെ, കുട്ടിത്തത്തിന്റെ ചിഹ്നമാണ്. ഈ ക്രൂരമായ ലോകത്തില്‍ കഠിനരായവര്‍ക്കു മാത്രമേ നിലനില്ക്കാനാവൂ. എന്നാല്‍ ഒരു പൂര്‍ണ്ണമനുഷ്യനെ വാര്‍ത്തെടുക്കുന്നതില്‍ കണ്ണീരിനുള്ള പങ്ക് എത്ര പ്രധാനമാണെന്ന് സഭാശുശ്രൂഷയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തിന്റെ സ്പര്‍ശനത്തിനുള്ള അടയാളം കണ്ണുനീരാണെന്ന് ഏറെക്കുറെ പ്രമാണംപോലെ എനിക്കു പറയുവാന്‍ കഴിയും. പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ശ്രീകോവിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രതികരണം കരച്ചിലാണ്. അതു വീണ്ടുംവീണ്ടും സംഭവിക്കുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ആത്മാവിന്റെ ആഴത്തിലെ പ്രക്ഷുബ്ധതയില്‍നിന്നു വരുന്ന കണ്ണുനീര്‍. വലിയ നിലവിളിയെക്കാള്‍ ഹൃദയംനൊന്തുള്ള കരച്ചില്‍. നിങ്ങളുടെ അവസാനത്തെ പ്രതിരോധവും തകര്‍ന്ന് നിങ്ങള്‍ നിങ്ങളെത്തന്നെ നിത്യസമ്പൂര്‍ണ്ണതയ്ക്ക് അടിയറ വെയ്ക്കുമ്പോഴാണ് അതു സംഭവിക്കുന്നത്.

അതു സംഭവിക്കുമ്പോള്‍ ഉറപ്പുവരുന്നത് ഒരു പുതിയ വ്യക്തിത്വത്തിന്റെ രൂപപ്പെടലാണ്. ക്രിസ്തുവിന്റെ കാലം മുതല്‍ ഈ അനുഭവത്തെയാണ് വീണ്ടും ജനനം എന്നു വിളിക്കുന്നത്. ‘നിങ്ങള്‍ പുതുതായി ജനിക്കണം’ എന്ന് യേശു പറഞ്ഞു. ഇവിടുത്തെ വൈരുദ്ധ്യം ഇതാണ്: ഈ പുതുതായി ജനിച്ച വ്യക്തികളുടെ ഹൃദയത്തില്‍ സന്തോഷം ഉണ്ടായിരിക്കും; ഈ സന്തോഷം കണ്ണീരിനാലാണ് ഉറപ്പുവരുത്തുന്നത്.

ദൈവത്തോട് ബന്ധപ്പെടുമ്പോള്‍ അവര്‍ കരയേണ്ടിവരുമെന്ന് ഈ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത് ഏത് ചോദനയാണ്? ഈ ഭയം പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവരുടേതായ രീതിയുണ്ടായിരുന്നു. ഞാന്‍ നേരത്തേ സന്ദര്‍ശിച്ച സംഘങ്ങളെ – റിബല്‍സ്, ജിജിഐസ്, ചാപ്‌ളെയിന്‍സ്, മൗമൗസ് – വീണ്ടും ഞാന്‍ സന്ദര്‍ശിച്ച് റാലിക്ക് അവരെ വിളിച്ചു. എവിടെയും ഉത്തരം ഒന്നായിരുന്നു. ”നിങ്ങള്‍ക്കെന്നെ പേടിപ്പിക്കാന്‍ കഴിയില്ല ഉപദേശീ, ഞാനൊട്ട് നിലവിളിക്കാനും പോകുന്നില്ല.”


അറിയാത്തതിനോടുള്ള പേടി, എത്ര നികൃഷ്ടമായാലും പരിചയമുള്ളതിനെ മുറുകെപ്പിടിക്കുന്ന മനോഭാവം, മാറ്റത്തോടുള്ള എതിര്‍പ്പ് – ചെന്നിടത്തെല്ലാം ഇതു പ്രകടമായിരുന്നു.

ഒരു രാത്രി ജിജിഐക്കാരുടെ നിലവറത്താവളത്തില്‍ ചെന്ന് റാലിയെക്കുറിച്ച് ഞാന്‍ വീണ്ടും പറഞ്ഞശേഷം മടങ്ങിയെത്തിയിട്ട് അധികമായില്ല. ഓര്‍ട്ടിസിന്റെ അപ്പാര്‍ട്ടുമെന്റിന്റെ വാതിലില്‍ ഒരു മുട്ട്. മിസ്സിസ്സ് ഓര്‍ട്ടിസ് ചോദ്യരൂപത്തില്‍ ഭര്‍ത്താവിന്റെ നേരേ മുഖം ഉയര്‍ത്തി. അദ്ദേഹം തല വിലങ്ങനെ ആട്ടി. അര്‍ത്ഥം അദ്ദേഹം ഇപ്പോള്‍ ആരേയും പ്രതീക്ഷിക്കുന്നില്ല. ഇറച്ചി നുറുക്കിക്കൊണ്ടിരുന്ന കത്തി താഴെ വച്ച് മിസ്സിസ് ഓര്‍ട്ടിസ് വാതിലിനു നേരേ നടന്നു.

അവിടെയതാ മരിയ. മുറിയിലേക്ക് കാലെടുത്ത് വച്ചപ്പോഴേ എനിക്കു മനസ്സിലായി അവള്‍ ഹിറോയിന്‍ ഉയര്‍ന്ന ഡോസില്‍ എടുത്തിരിക്കുന്നു! അവളുടെ കണ്ണുകള്‍ അസാധാരണമാംവിധം ഭീതിദമായി തിളങ്ങി. മുടി പാറിപ്പറന്ന് മുഖത്തേക്ക് വീണു കിടക്കുന്നു. അവളുടെ കരങ്ങള്‍ വിറയ്ക്കുന്നുണ്ട്.

”മരിയാ” ഞാന്‍ എഴുന്നേറ്റു ”അകത്തു വാ.”

അവള്‍ മുറിയുടെ ഒത്ത മധ്യത്തില്‍ പോരിനു വിളിക്കുന്ന മട്ടില്‍നിന്ന് അങ്ങേയറ്റം പരുഷമായി ചോദിച്ചു. ”നിങ്ങള്‍ എന്തിനാണ് എന്റെ സംഘത്തെ പൊളിക്കാന്‍ ശ്രമിക്കുന്നത്?”

”നീ എന്താ മരിയാ ഉദ്ദേശിക്കുന്നത്?” ലിദിയാ ഓര്‍ട്ടിസ് ചോദിച്ചു.

”വന്നു പിള്ളാരെ പള്ളിസര്‍വീസിനു വിളിക്കുന്നു! എനിക്കു നിങ്ങളെ അറിയാം. നിങ്ങള്‍ ഞങ്ങളെ പൊളിക്കാന്‍ നോക്കുകയാണ്.”

മരിയ ഞങ്ങളെ ഉച്ചത്തില്‍ ശപിക്കാന്‍ തുടങ്ങി. പ്രതിഷേധിക്കാനെന്നവണ്ണം വിന്‍സെന്റ് ഓര്‍ട്ടീസ് തന്റെ കസേരയില്‍നിന്ന് പകുതി എഴുന്നേറ്റതാണ്. പിന്നെ ”പറഞ്ഞോ മരിയാ, നീ ഇതു തെരുവില്‍ ചെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഇവിടെവച്ച് തന്നെ പറയുന്നതാണ്.” എന്ന ആശയത്തില്‍ ആംഗ്യം കാട്ടിയിട്ട് ഓര്‍ട്ടിസ് വീണ്ടും കസേരയില്‍ അമര്‍ന്നു.

ഓര്‍ട്ടിസിന്റെ കുഞ്ഞുങ്ങളിലൊരാള്‍ ബഹളം കേട്ട് പൊടുന്നനെ മുറിയിലേക്ക് വന്നു. ലിദിയാ സ്വാഭാവികമായും പെട്ടെന്ന് കുഞ്ഞിനടുത്തേക്ക് മാറി. ആ നിമിഷം ധാരാളം മതിയായിരുന്നു മരിയായ്ക്ക്. അവള്‍ ഒറ്റക്കുതിപ്പിന് ലിദിയാ വച്ച കശാപ്പുകത്തി കരസ്ഥമാക്കി. അവളുടെ മുഷ്ടിയില്‍ ആ കശാപ്പുകത്തി. അതിന്റെ വായ്ത്തല ഭീതിദമാംവണ്ണം തിളങ്ങി. ലിദിയാ മരിയായ്ക്കും കുട്ടിയ്ക്കും ഇടയിലേക്ക് ചാടി നിലയുറപ്പിച്ചു. വിന്‍സെന്റ് ചാടിയെഴുന്നേറ്റ് മുന്നോട്ട് നടക്കാന്‍ തുടങ്ങി.

”നില്ലവിടെ” മരിയ ആക്രോശിച്ചു. വിന്‍സന്റ് നിന്നനിലയില്‍ നിന്നുപോയി. കാരണം, ഇതിനകം അവള്‍ കത്തിയുയര്‍ത്തി സ്വന്തം കഴുത്തിനു കുറുകെ വച്ചിരുന്നു! ”ഹാ ഞാനിപ്പം എന്റെ കഴുത്ത് മുറിക്കും. ഞാന്‍ ഒരു പന്നിയെ അറുക്കുന്നതുപോലെ എന്നെ അറുക്കാന്‍ പോകുകയാണ്. നിങ്ങള്‍ എല്ലാം അതു കണ്ടുനില്‍ക്കണം.”

ലഹരിമരുന്നിന്റെ അടിമയായ ഒരാളെ സംബന്ധിച്ചിടത്തോളം ഇതു വെറും നാടകീയമായ ഒരു വെല്ലുവിളിയല്ല. നിരാശയുടെ മൂര്‍ദ്ധന്യത്തിലെത്തിയ ഒരു ലഹരിമരുന്നിന്റെ അടിമ പറഞ്ഞതുപോലെ പെരുമാറും എന്ന് മുറിയില്‍ നിന്നവര്‍ക്കെല്ലാം ബോധ്യമുണ്ടായിരുന്നു. ലിദിയാ പെട്ടെന്ന് മരിയായുടെ മുന്‍പിലുള്ള നീണ്ട ശോഭനമായ ഭാവിയെക്കുറിച്ച് നിര്‍ത്താതെ സംസാരിക്കുവാന്‍ തുടങ്ങി. ”ദൈവത്തിനു നിന്നെ ആവശ്യമുണ്ട് മരിയാ” ലിദിയാ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

ലിദിയാ അവളോടുള്ള സംസാരം അണമുറിയാതെ തുടരുന്നതിനിടെ നീണ്ട അഞ്ചു മിനിറ്റിനുശേഷം സാവധാനം മരിയയുടെ കത്തിപിടിച്ചിരുന്ന കൈ താണുതാണു വന്നു. അവസാനം അവളുടെ അര വരെ വന്നപ്പോള്‍ അപ്പോഴും നിര്‍ത്താതെ സംസാരിച്ചുകൊണ്ട് ലിദിയാ ഇഞ്ചോടിഞ്ച് അടുത്തുവന്ന് ഒറ്റച്ചാട്ടത്തിന് മരിയയുടെ കയ്യില്‍ തട്ടി കത്തി തെറിപ്പിച്ചു.

അത് ചിലമ്പിച്ച ഒച്ചയോടെ തറയില്‍ പതിച്ച് വട്ടം ചുറ്റാന്‍ തുടങ്ങി. കുഞ്ഞു പേടിച്ചു നിലവിളിച്ചു.

മരിയാ വീണ്ടും കത്തി കൈക്കലാക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. മുറിയുടെ നടുവില്‍ ഞാന്‍ അതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പരിത്യക്തയായ ഭാവത്തില്‍, ഏകാന്തതയുടെ മൂര്‍ത്തിമദ്ഭാവംപോലെ, അവള്‍ അനങ്ങാതെനിന്നു. പെട്ടെന്ന് അവള്‍ മോങ്ങിക്കരയുവാന്‍ തുടങ്ങി. അവള്‍ കൈ ത്തലംകൊണ്ട് മുഖം മറച്ച് തേങ്ങി: ”എനിക്കൊരു രക്ഷയുമില്ല. ഞാന്‍ ഇതില്‍ കുടുങ്ങിപ്പോയി. എനിക്കൊരു മോചനമില്ല.”

”ദൈവത്തിന് ഒരവസരം കൊടുത്തുകൂടെ നിനക്ക്?” ഞാന്‍ ചോദിച്ചു.

”ഇല്ല, അത് എനിക്കുള്ളതല്ല.”

”ശരി, എന്നാല്‍ ഏറ്റവും കുറഞ്ഞത് മറ്റു കുട്ടികള്‍ വരട്ടെ. ചിന്തിക്കുക: വൈകിപ്പോകുന്നതിനു മുന്‍പ് അവര്‍ക്ക് ഒരു വഴി കണ്ടെത്താന്‍ കഴിഞ്ഞേക്കും.”

മരിയ നിവര്‍ന്നു. ആത്മസംയമനം നേടിയതുപോലെ തോളുകള്‍ ചലിപ്പിച്ച് അവളുടെ മറുപടി: ”അത് നല്ലൊരു ഷോ നിങ്ങള്‍ക്ക് നടത്തുവാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.”

പിന്നെ വെട്ടിത്തിരിഞ്ഞ് തല ഉയര്‍ത്തിപ്പിടിച്ച് ഓര്‍ട്ടിസിന്റെ അപ്പാര്‍ട്ടുമെന്റില്‍നിന്ന് മരിയ പുറത്തേക്ക്.

അദ്ധ്യായം ഒന്‍പത്


വളരെ വേഗം ജൂലൈമാസം എത്തി. സെന്റ് നിക്കോളാസ് സ്റ്റേഡിയത്തിലെ റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. കൗമാരക്കാരുടെ വിവിധ സംഘങ്ങളെ സ്ഥലത്ത് എത്തിക്കാന്‍ ഞങ്ങള്‍ സ്‌പെഷല്‍ ബസുകള്‍ ഓരോ സംഘത്തിനും ഏര്‍പ്പാടു ചെയ്തു. അവരുടെ സ്ഥലത്തുനിന്ന് ഈ ബസുകളില്‍ കയറിയാല്‍ ശത്രുസംഘങ്ങള്‍ക്ക് പ്രാബല്യമുള്ള സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്താതെ ആ സ്ഥലങ്ങളിലൂടെ കടന്ന് നേരേ അവരെ സ്റ്റേഡിയത്തില്‍ കൊണ്ടുവന്നിറക്കും. 65 സ്‌പോണ്‍സറിംഗ് സഭകളിലെ സന്നദ്ധസേവകരും നഗരം അരിച്ചുപെറുക്കി. കൗമാരസംഘാംഗങ്ങളെ ഈ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി അറിയിച്ചു.

ക്രൂസേഡ് ആരംഭിക്കുന്നതിന് മുന്‍പ് ഞാന്‍ അവസാനമായി വീട്ടില്‍ പോയി ജെന്നിനെ കണ്ടു.

”ഡേവിഡ്, കുഞ്ഞുണ്ടാകുന്ന സമയത്ത് നിങ്ങള്‍ വീട്ടിലുണ്ടാകണമെന്ന് എനിക്ക് ആഗ്രഹമില്ലെന്നൊന്നും എനിക്ക് അഭിനയിക്കാനാവില്ല” അവള്‍ പറഞ്ഞു.

”എനിക്കറിയാം” ഞങ്ങള്‍ തമ്മില്‍ ഈ വിഷയം ഏറെ സംസാരിക്കാറില്ലായിരുന്നു.

കുഞ്ഞു ജനിക്കുന്ന സമയത്തുതന്നെ ഞാന്‍ റാലിയില്‍ പ്രസംഗിക്കാന്‍ പോകുന്നതിനെപ്പറ്റി എന്റെ അമ്മാവിയമ്മ ഇതിനിടെ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ എന്നോടു നടത്തിയിരുന്നു. പുരുഷന്മാര്‍ എല്ലാം ഒരുപോലെയാണ്. ‘യഥാര്‍ത്ഥ ക്രിസ്ത്യാനിത്വം ഭവനത്തിലാണ് ആരംഭിക്കേണ്ടത്. ഭാര്യയെക്കുറിച്ച് എനിക്ക് കരുതലില്ലെങ്കില്‍ അവളെ ലഭിക്കാന്‍ എനിക്കര്‍ഹതയില്ല’ – ഇതെല്ലാമാണ് അമ്മാവിയമ്മ പറഞ്ഞതിന്റെ ചുരുക്കം. ഈ അഭിപ്രായങ്ങളൊക്കെ എനിക്ക് കൊള്ളേണ്ടിടത്തു കൊണ്ടു. പ്രധാനമായും അതിലൊക്കെ സത്യത്തിന്റെ അംശം ഉണ്ടായിരുന്നു എന്നതാണ് കാരണം.

പക്ഷേ ജെന്‍ കാര്യങ്ങള്‍ ഇങ്ങനെ വിശദീകരിച്ചു: ”ഡേവിഡ്, പിതാവ് അടുത്തില്ലാതെയായിരുന്നല്ലോ പണ്ടൊക്കെ ജനനങ്ങള്‍. ഞാന്‍ എത്ര ആഗ്രഹിച്ചാലും പ്രസവസമയത്ത് എന്റെ കൈപിടിച്ച് അടുത്തിരിക്കാന്‍ ഡോക്ടര്‍ നിങ്ങളെ ഒട്ടനുവദിക്കുകയുമില്ല. അതുകൊണ്ട് അടുത്ത മുറിയിലുണ്ടാകുമെങ്കിലും നിങ്ങളുടെ സാന്നിദ്ധ്യം ആ സമയത്ത് എനിക്കനുഭവിക്കാന്‍ കഴിയുകയില്ലല്ലോ. ആട്ടെ, ഇവിടെ നില്‍ക്കാതെ ആ സമയത്തു ക്രൂസേഡിന് പോകണമെന്നു തന്നെയല്ലേ നിങ്ങള്‍ക്ക് തോന്നുന്നത്?”

”അതേ.”

”എങ്കില്‍ സന്തോഷത്തോടെ പൊയ്‌ക്കോ ഡേവിഡ്, ദൈവം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.”

അങ്ങനെ ഞാന്‍ ജെന്നിനോട് യാത്രപറഞ്ഞു ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. വലിയ വയറോടെ കരങ്ങള്‍ വീശിക്കൊണ്ട് അവള്‍ വീടിനുമുന്നില്‍ നിന്നു. അടുത്ത തവണ ഞാന്‍ അവളെ കാണുമ്പോഴേക്കും ജനനം എന്ന അത്ഭുതം നടന്നുകഴിഞ്ഞിരിക്കും. പകരം ന്യൂയോര്‍ക്കിലെ പുതുജനനങ്ങളെക്കുറിച്ച് എനിക്കവളോട് പറയുവാന്‍ കഴിയുമോ?

റാലിയുടെ ഭാഗമായ ആദ്യ നാലു ദിവസത്തെ മീറ്റിംഗ് നടന്നുകഴിഞ്ഞിട്ടും സത്യം പറഞ്ഞാല്‍ എനിക്കാകാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നു.

നാലാമത്തെ രാത്രി നൂറു പേരോളം മീറ്റിംഗിനു വന്നു. സ്റ്റേഡിയത്തിന് ഏഴായിരം പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നോര്‍ക്കണം.

ഞാന്‍ ബാല്‍ക്കണിയിലുള്ള ഒരു ചെറിയ ജനാലയ്ക്കു പിന്നില്‍ നിന്നുകൊണ്ട് കൗമാരക്കാര്‍ വരുന്നതു നോക്കിനില്‍ക്കും. അവര്‍ക്കെന്നെ കാണാന്‍ കഴിയുകയുമില്ല. ഓരോ രാത്രിയും കാര്യങ്ങള്‍ വ്യത്യാസപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഓരോ രാത്രിയും ഒരുപിടി കുട്ടികള്‍ സ്‌പെഷല്‍ ബസില്‍ വന്നിറങ്ങി ചിന്നിച്ചിതറി സറ്റേഡിയത്തിനുള്ളിലേക്കു കടന്നു.

ഞാന്‍ സ്റ്റേജിനു പിന്നിലേക്ക് ചെന്നു. സഭകളില്‍നിന്നുള്ള യുവജനപ്രവര്‍ത്തകരും കൗണ്‍സിലറന്മാരും ഉത്സാഹത്തിന്റെ വാക്കുകള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ട് വട്ടംചുറ്റി നില്‍ക്കുന്നു.

”ആളുകളുടെ എണ്ണത്തില്‍ വലിയ കാര്യമൊന്നും ഇല്ല ഡേവി. നിങ്ങള്‍ക്കറിയാമല്ലോ എണ്ണമല്ല, ഗുണമാണ് പ്രധാനം.” പക്ഷേ ഞങ്ങള്‍ക്ക് എണ്ണവും കിട്ടുന്നില്ല ഗുണവും കിട്ടുന്നില്ല എന്ന് ഞങ്ങള്‍ക്കുതന്നെ അറിയാമായിരുന്നു. കൗമാരക്കാരില്‍ വന്നവര്‍തന്നെ ഒരു ഷോ കാണാന്‍ എത്തിയവരാണ്. ഒഴിഞ്ഞ ഒരു ഓഡിറ്റോറിയത്തില്‍ നിങ്ങളുടെ മുഖത്തേക്ക് പുകവളയങ്ങള്‍ ഊതിപ്പറത്തി ആഭാസകരമായ കമന്റുകളുമായി ഇരിക്കുന്നവരോട് സംസാരിക്കുക അത്ര എളുപ്പമല്ല.

ഏറ്റവും വിഷമം കുട്ടികള്‍ ‘പൊട്ടിച്ചിതറുക’ എന്ന് പേരിട്ടു വിളിക്കുന്ന പരിപാടിയാണ്. തങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തതോ മനസ്സിലാകാത്തതോ ആയ എന്തെങ്കിലും കേട്ടാല്‍ അപ്പോള്‍ അവര്‍ കൂട്ടച്ചിരി മുഴക്കുന്ന പരിപാടിയാണിത്. ഈ കളിയാക്കിച്ചിരി പേടിച്ച് പ്‌ളാറ്റ്‌ഫോമിലേക്ക് പോകാന്‍ തന്നെ എനിക്കു പേടിയായി. നാലാമത്തെ രാത്രിയായിരുന്നു ഏറ്റവും ഭീകരം. മീറ്റിംഗിന് ഒരു സുവിശേഷയോഗത്തിന്റെ മാന്യതയും അന്തസും നല്‍കാന്‍ ഞാന്‍ എന്നെക്കൊണ്ട് കഴിയുന്നതുപോലെ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് സദസ്സില്‍നിന്നു കൗമാരസംഘക്കാരുടെ നേതാക്കളില്‍ ഒരാള്‍ അപഹാസ്യമാം വിധം അടക്കിച്ചിരിച്ചു. വേറാരോ അത് ഏറ്റെടുത്തു. എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുമ്പ് അത് സദസ്സില്‍ മുഴുവന്‍ പകര്‍ന്നു. മീറ്റിംഗ് മുന്നോട്ടു പോകാനൊക്കാത്ത സ്ഥിതി.

ഞാന്‍ മീറ്റിംഗ് പെട്ടെന്ന് അവസാനിപ്പിച്ചു. തകര്‍ന്ന ഹൃദയത്തോടെയാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്. എല്ലാം ഇവിടംകൊണ്ട് അവസാനിപ്പിക്കാന്‍ തോന്നി.

”കര്‍ത്താവേ” ഞാന്‍ ശരിക്കും ദേഷ്യത്തിലായിരുന്നു. ”ഈ കുട്ടികളെ സുവിശേഷവുമായി വേണ്ടവിധത്തില്‍ സന്ധിക്കാന്‍പോലും എനിക്കു കഴിഞ്ഞിട്ടില്ല. ഇനി ഞാന്‍ എന്താ ചെയ്യേണ്ടത്?”

എന്നത്തേയുംപോലെ അന്നും (എന്തുകൊണ്ടാണ് എനിക്കിതു വീണ്ടും വീണ്ടും പഠിക്കേണ്ടിവരുന്നത?) ഞാന്‍ യഥാര്‍ത്ഥമായി ചോദിച്ചപ്പോള്‍ എനിക്ക് ശരിക്കും മറുപടി ലഭിച്ചു.

ബ്രൂക്കിലിനില്‍ കൊച്ചുജോജോയെ ഞാന്‍ പിറ്റേന്ന് കണ്ടെത്തി. നഗരത്തിലെ തെരുവുകുട്ടികളുടെ ഏറ്റവും വലിയ അധോലോകസംഘമായ ‘കോണിഐലന്റ് ഡ്രാഗണ്‍സി’ന്റെ പ്രസിഡന്റാണ് ജോജോ. ജോജോയെ ആ നിലയില്‍ എനിക്ക് ചൂണ്ടിക്കാണിച്ച കുട്ടി എന്നെ അവനു പരിചയപ്പെടുത്താന്‍ വിസമ്മതിച്ചു: ”ഡേവ്, കൊച്ചുജോജോയ്ക്ക് അതിഷ്ടപ്പെടുകയില്ല.” അതുകൊണ്ട് ഞാന്‍തന്നെ നേരേ ചെന്ന് ജോജോയുടെ കരം ഗ്രഹിച്ചു.

ജോജോയുടെ ആദ്യനടപടി എന്റെ ഉള്ളംകൈയില്‍ കുറുകെ അടിക്കുകയായിരുന്നു. എന്നിട്ട് അവന്‍ കുനിഞ്ഞ് എന്റെ ഷൂസില്‍ തുപ്പി. അധോലോകസംഘങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിന്ദയുടെയും വെറുപ്പിന്റെയും പ്രകടനമാണിത്. തുടര്‍ന്ന് അവന്‍ തിരിഞ്ഞുനടന്ന് ഒരു ബഞ്ചില്‍ എനിക്കു പുറംതിരിഞ്ഞിരുന്നു.

ഞാന്‍ നടന്ന് അവന്റെ അരികെ ചെന്നിരുന്നു. ”ജോജോ നീ എവിടെയാണ് താമസിക്കുന്നത്?”

”ഉപദേശീ, എനിക്കു തന്നോടു സംസാരിക്കാന്‍ ഇഷ്ടമില്ല. എനിക്കു നിങ്ങളുടെ ഒന്നും വേണ്ടാതാനും.”

”പക്ഷേ എനിക്കു നിന്നോടു കാര്യമുണ്ട്. നീ എവിടെയാണ് താമസിക്കുന്നതെന്ന് അറിയുന്നതുവരെ ഞാന്‍ ഇവിടെയിരിക്കാന്‍ പോകുകയാണ്”. ഞാന്‍ പറഞ്ഞു.

”ഉപദേശീ, താന്‍ എന്റെ സ്ഥിരം താവളത്തിലെ ഓഫീസ്‌റൂമിലാണിപ്പോള്‍ ഇരിക്കുന്നത്.”

”അപ്പോള്‍ മഴ പെയ്യുമ്പോള്‍ നീ എവിടേക്ക് പോകും?”

”റെയില്‍വേ തുരങ്കത്തിലെ എന്റെ കൊട്ടാരത്തിലേക്ക് ഞാന്‍ പോകും.”

ജോജോയ്ക്ക് ഉണ്ടായിരുന്നത് പഴയ ഒരു ജോഡി ക്യാന്‍വാസ്ഷൂസാണ്. വലതുകാലിലെ തള്ളവിരല്‍ ഷൂസിലെ തുളയിലൂടെ പുറത്തേക്ക് തള്ളിനില്‍ക്കുന്നു. വൃത്തികെട്ട ഒരു കറുത്ത ഷര്‍ട്ടും കാക്കിപാന്റുമാണ് അവന്റെ വേഷം. അവന്‍ കുനിഞ്ഞ് എന്റെ ഷൂസിലേക്ക് നോക്കി. അതു നല്ല പുതുപുത്തന്‍ ഷൂസാണ്. എന്റെ മുത്തശ്ശന്റെ ചെളിപുരണ്ട പഴയ ഷൂസ് ഞാന്‍ ഓര്‍മ്മിച്ചു.

”നോക്കൂ, നിങ്ങളു പണക്കാരനാണ്. നിങ്ങള്‍ക്ക് ഇവിടെ ന്യൂയോര്‍ക്കില്‍ വന്ന് ദൈവം ജീവിതത്തെ മാറ്റുമെന്നും മറ്റുമുള്ള വല്യകാര്യങ്ങള്‍ പറയുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് പുത്തന്‍ ഷൂസുണ്ട്. അതിനുചേരുന്ന സൂട്ടും കോട്ടുമൊക്കെയുണ്ട്. എന്നാല്‍ എന്നെ നോക്ക്. ഞാനൊരു തെണ്ടി. എന്റെ വീട്ടില്‍ പത്തു പിള്ളേരാ. ദുരിതാശ്വാസസഹായംകൊണ്ടാ ജീവിക്കുന്നത്. അവരെന്നെ ചവിട്ടിപ്പുറത്താക്കി. കാരണം, എല്ലാവര്‍ക്കും കൊടുക്കാന്‍ ആഹാരം ഇല്ല.” ജോജോ പറഞ്ഞു.

ജോജോ പറഞ്ഞതു ശരിയായിരുന്നു. അവിടെ പബ്‌ളിക്ക്പാര്‍ക്കിലെ ബഞ്ചിലിരുന്ന് ഞാനെന്റെ ഷൂസൂരി ജോജോയ്ക്ക് കൊടുത്തു.

”ഇതെന്താ സൂത്രം? നിങ്ങളെന്താ തെളിയിക്കാന്‍ പോകുന്നത്? നിങ്ങള്‍ വലിയ ഹൃദയവിശാലതയുള്ളവനാണെന്നോ? ഞാന്‍ നിങ്ങളുടെ നാറിയ ഷൂസൊന്നും ഇടാന്‍ പോകുന്നില്ല.”

”ഷൂസിനെ പിടിച്ചല്ലേ എല്ലാം തുടങ്ങിയത്. അത് ഇട്ടുനോക്ക്.”

”എനിക്കൊരിക്കലും പുതിയ ഷൂസ് ഉണ്ടായിരുന്നില്ല.” ജോജോ പറഞ്ഞു.

”സാരമില്ല. ഇട്ടുനോക്ക്.”

ജോജോ ഇരുണ്ട മുഖത്തോടെ ഷൂസ് ധരിച്ചു.

തുടര്‍ന്ന് ഞാന്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. രണ്ടു ബ്‌ളോക്ക് അകലെയിട്ടിരിക്കുന്ന കാറിലേക്ക് സോക്‌സ് മാത്രം ഇട്ടുകൊണ്ട് ഞാന്‍ നടന്നുപോയത് ഒരു സര്‍ക്കസ്സായിരുന്നു. ആളുകള്‍ നോക്കിച്ചിരിച്ചു. ഒടുവില്‍ ഞാന്‍ കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ കൊച്ചുജോജോ പുറകെവന്ന് പറഞ്ഞു ”നിങ്ങള്‍ നിങ്ങളുടെ ഷൂസ് മറന്നു.”

”അത് നിന്റെ ഷൂസാണ്” ഞാന്‍ കാറില്‍ കയറി.

”ഉപദേശീ, ഞാന്‍ നിങ്ങള്‍ക്ക് കൈ തരാന്‍ മറന്നു.” ജോജോ കാറിനുള്ളിലേക്ക് കരം നീട്ടി.

ഞാന്‍ ആ കരം ഗ്രഹിച്ചു. എന്നിട്ട് പറഞ്ഞു ”നോക്ക്, നിനക്ക് ഉറങ്ങാനൊരു സ്ഥലമില്ല. ഞാനൊരാളുടെ ഔദാര്യത്തില്‍ ഒരു ബഡ്ഡിലാണ് കിടക്കുന്നത്. പക്ഷേ ഞാന്‍ താമസിക്കുന്നിടത്ത് ലിവിംഗ്‌റൂമില്‍ ഒരു കട്ടില്‍ കിടപ്പുണ്ട്. എന്നെ സ്വീകരിച്ച ആളുകള്‍ ഒരുപക്ഷേ നിന്നെയും സ്വീകരിച്ചേക്കും. വരുന്നോ?”

അങ്ങനെയെങ്കില്‍ അങ്ങനെയെന്ന മട്ടില്‍ ജോജോ പറഞ്ഞു: ”ഓക്കെ.”

ജോജോയും കാറില്‍ കയറി. ഞങ്ങള്‍ അപ്പാര്‍ട്ടുമെന്റിലേക്ക് വണ്ടിയോടിച്ച് പോയി.

അല്പം മടിയോടെ ഞാന്‍ ജോജോയെ വീട്ടില്‍ പരിചയപ്പെടുത്തി. ”മിസ്സിസ് ഓര്‍ട്ടിസ്, ‘കോണി ഐലന്റ് ഡ്രാഗണ്‍സി’ന്റെ പ്രസിഡന്റ് ആണിത്. ജോജോ, നിന്നെപ്പോലെ എനിക്കും ഉറങ്ങാന്‍ സ്ഥലമില്ലാത്തതുകൊണ്ട് എനിക്ക് കുറച്ചുകാലത്തേക്ക് താമസിക്കാന്‍ ഇടം തന്ന ഗൃഹനായികയാണിത്.”

ജോജോയ്ക്കും കുറച്ചുദിവസത്തേക്ക് എന്നോടൊപ്പം ഈ വീട്ടില്‍ താമസിക്കാന്‍ സൗകര്യം കൊടുക്കുമോ എന്ന് തുടര്‍ന്ന് ഞാന്‍ മിസ്സിസ് ഓര്‍ട്ടീസിനോട് ചോദിച്ചു. അവര്‍ വേഗം തന്റെ കൊച്ചുകുഞ്ഞുങ്ങളെ പാളി നോക്കി. പിന്നെ ജോജോയുടെ പോക്കറ്റില്‍ പുറത്തേക്ക് തലനീട്ടി നില്ക്കുന്ന കഠാരയിലേക്കും. എന്നിട്ട് അവര്‍ വളരെ ദയയോടെ ജോജോയെയും ആ വീട്ടിലേക്ക് സ്വീകരിച്ചു.

”ജോജോ നിനക്ക് ആ കട്ടില്‍ ഉപയോഗിക്കാം.”

സ്വാഭാവികമായിത്തന്നെ ആക്രമണോല്‍സുകരായ ഈ കുട്ടികളോടൊപ്പം ചെലവഴിച്ചിട്ടുള്ള ആര്‍ക്കും മിസ്സിസ് ഓര്‍ട്ടീസ് എടുത്തത് വളരെ ധീരമായ ഒരു നിലപാട് ആണെന്ന് മനസ്സിലാകും. ഞാന്‍ ജോജോയെ മാറ്റിനിര്‍ത്തി പറഞ്ഞു: ”നോക്ക് നമ്മള്‍ തെരുവിലല്ല, ഇപ്പോള്‍ ഒരു വീട്ടിലാണ്. നിന്റെ വേഷം തീര്‍ത്തും മോശമാണ്. എന്റെ കയ്യില്‍ എട്ടു ഡോളറുണ്ട്. നമുക്കൊരു ആര്‍മി-നേവി സ്റ്റോറില്‍ പോയി നിനക്കൊരു ഷര്‍ട്ടും പാന്റും വാങ്ങിക്കാം.”

അങ്ങനെ ഞാന്‍ എന്റെ പഴയ ഒരു ജോഡി ഷൂസ് എടുത്തു ധരിച്ചു. ജോജോയെ കൂട്ടി ഏറ്റവും അടുത്തുള്ള ആര്‍മി-നേവി സ്റ്റോറിലേക്ക് പോയി. അവന്‍ വേഷം മാറാന്‍ സ്റ്റോറിന്റെ പുറകിലുള്ള മുറിയിലേക്ക് പോയി. പഴയ വസ്ത്രങ്ങള്‍ അവിടെയുപേക്ഷിച്ചിട്ട് പുത്തന്‍ വേഷം ധരിച്ച് പുറത്തുവന്നു. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ വഴിയരികിലെ ഓരോ കണ്ണാടിവാതിലിലും അവന്‍ സ്വന്തം പ്രതിഛായ നോക്കി ആസ്വദിച്ചുകൊണ്ട് പറഞ്ഞുകൊണ്ടിരുന്നു: ”അത്ര മോശമല്ല…. മോശമല്ല.”

ഇത്രയും സമയം ഞാന്‍ ജോജോയ്ക്കുവേണ്ടി ചെയ്തതെല്ലാം ഏതു സാമൂഹികസേവനസംഘടനയും ചെയ്യുന്നതു മാത്രമാണ്. അവന് ഭേദപ്പെട്ട ഷര്‍ട്ടും പാന്റും കിട്ടുകയും റെയില്‍വേസ്റ്റേഷനില്‍ അന്തിയുറങ്ങാതെ വേണ്ട ക്രമീകരണം കിട്ടുകയും ചെയ്തതു തീര്‍ച്ചയായും നല്ല കാര്യമാണ്. പക്ഷേ ഹൃദയത്തില്‍ ജോജോ ഇപ്പോഴും ആ പഴയ കുട്ടി തന്നെയാണ്.

ജോജോയില്‍ ഒരു മാറ്റം ഉണ്ടാകാന്‍ ആദ്യം എന്നില്‍ത്തന്നെ ഒരു മാറ്റം ഉണ്ടാകേണ്ടിവന്നു. ഈ മാറ്റങ്ങള്‍ ആകട്ടെ ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതത്തെ പിന്നീട് മാറ്റിമറിച്ചു.

സെന്റ് നിക്കോളാസ് സ്റ്റേഡിയത്തിലെ അന്നു വൈകുന്നേരത്തെ യോഗം എന്നത്തേയുംപോലെതന്നെ മോശമായിരുന്നു. പതിവായുള്ള ‘പൊട്ടിച്ചിതറലും’ കൂട്ടച്ചിരിയും ബഹളവും മുഷ്ടിയുദ്ധങ്ങളും ഭീഷണികളും. പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നുള്ള പ്രലോഭനപരമായ ആംഗ്യങ്ങള്‍. ആണ്‍കുട്ടികളുടെ ഭാഗത്തുനിന്ന് തരംതാണ പ്രതികരണങ്ങളും കമന്റുകളും. ജോജോ ഇതിനെല്ലാം ദൃക്‌സാക്ഷിയായിരുന്നു. ജിജ്ഞാസകൊണ്ടാണ് അവന്‍ അതിനു വന്നത്. എന്നാല്‍ ഇതെല്ലാം അസംബന്ധമാണെന്നായിരുന്നു അവന്റെ ചിന്ത.

മീറ്റിംഗ് കഴിഞ്ഞ് ഓര്‍ട്ടീസിന്റെ അപ്പാര്‍ട്ടുമെന്റിലേക്ക് വണ്ടിയോടിച്ചുപോകവേ ഞാന്‍ നിശ്ശബ്ദനായിരുന്നു. കുട്ടികളുടെ പ്രതികരണത്തില്‍ ഞാന്‍ നിരാശിതനായിരുന്നു. കാറില്‍ സ്റ്റിയറിംഗ്‌വീലിന് പിമ്പില്‍ ഞാന്‍ വ്രണിതനും ദുഃഖിതനുമായിരുന്നു.

”ഉപദേശീ, താങ്കള്‍ സ്വയം ഒത്തിരി അദ്ധ്വാനിക്കുന്നു.”

അങ്ങനെയാണത് വന്നത്. ആത്മീയകാര്യങ്ങളോട് അനുഭാവമില്ലെന്നു ഭാവിക്കുന്ന ഭവനരഹിതനായ ഒരു കുട്ടിയില്‍നിന്നാണ് മുന്നറിയിപ്പില്ലാതെ ആ വലിയ ഉള്‍ക്കാഴ്ച എനിക്കു ലഭിച്ചത്!

ആ വാക്കുകളുടെ ശക്തി വലുതായിരുന്നു. അതു ദൈവത്തില്‍നിന്നു തന്നെ വന്ന അരുളപ്പാടുപോലെ എന്നിലൂടെ കടന്നുപോയി. ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് ജോജോയെ തുറിച്ചുനോക്കി. ഞാന്‍ ദേഷ്യത്തോടാണ് നോക്കുന്നതെന്നു കരുതി അവന്‍ പ്രതിരോധത്തിനായി രണ്ടു കയ്യും ഉയര്‍ത്തി.

അതെ തീര്‍ച്ചയായും! ഞാനവിടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനാണ് ശ്രമിച്ചത്. ഞാന്‍ പരിശുദ്ധാത്മാവിനെ അവിടേക്ക് കൊണ്ടുവന്നില്ല. പകരം ഞാന്‍ ഡേവിഡ് വില്‍ക്കേഴ്‌സണെയാണ് കൊണ്ടുവന്നത്. ജോജോയ്ക്ക് ആ ഷൂസ് കൊടുക്കുമ്പോഴും ശക്തനായ ഞാന്‍ തന്നെയായിരുന്നു മുമ്പിലുണ്ടായിരുന്നത്. ആ നിമിഷം എനിക്കു മനസ്സിലായി എനിക്ക് ജോജോയെ സഹായിക്കാനാവില്ലെന്ന്. അധോലോകസംഘങ്ങളെയും എനിക്ക് സഹായിക്കാനാവില്ല. എനിക്കാകെ ചെയ്യാവുന്നത് പരിശുദ്ധാത്മാവിനെ പരിചയപ്പെടുത്തിയശേഷം മാറിനില്ക്കുക എന്നതാണ്.

”നിങ്ങള്‍ സ്വയം ഒത്തിരി അദ്ധ്വാനിക്കുന്നു!” ആ വലിയ ഉള്‍ക്കാഴ്ച, എന്റെ മണ്ടത്തരമോര്‍ത്തു പോട്ടിച്ചിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അപ്രതീക്ഷിതമായ ആചിരി ജോജോയെ അസ്വസ്ഥനാക്കി: ”നിര്‍ത്ത് ഉപദേശീ.”

”ഞാന്‍ ചിരിക്കുന്നതു ജോജോ നീ എന്നെ സഹായിച്ചതുകൊണ്ടാണ്. ഇനി മുതല്‍ ഞാന്‍ ഒത്തിരി അധ്വാനിക്കുകയില്ല. പരിശുദ്ധാത്മാവിന് വരാനായി ഞാന്‍ വഴി ഒഴിഞ്ഞുനില്ക്കും.”

ജോജോ അല്പനേരം നിശ്ശബ്ദനായിരുന്നു. തുടര്‍ന്നവന്‍ പോരുകോഴിയെപ്പോലെ തല ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ”എനിക്കൊന്നും തോന്നുന്നില്ല. ഒന്നും. പ്രത്യേകിച്ച് എന്തെങ്കിലും തോന്നുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതുമില്ല.”

ഓര്‍ട്ടീസിന്റെ അപ്പാര്‍ട്ടുമെന്റിന്റെ പടികയറുന്നതുവരെ ഞങ്ങള്‍ നിശ്ശബ്ദത പാലിച്ചു. പെട്ടെന്ന് വീണ്ടും തന്റെ തുറന്നടിക്കുന്ന രീതിയില്‍ ജോജോ ചോദിച്ചു

”ഡേവീ, നോക്ക്: നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു. ശരിയല്ലേ?”

ജെന്‍, ഹോസ്പിറ്റലില്‍ പോകുന്നതിനെക്കുറിച്ചും ഏതു സമയത്തും എനിക്കൊരു കുഞ്ഞ് ജനിക്കുന്നതിനെക്കുറിച്ചുമെല്ലാം ഞാന്‍ ജോജോയോട് പറഞ്ഞിരുന്നു.

”ഒരു ദൈവം ഉണ്ടെന്നും ദൈവം എന്നെ സ്‌നേഹിക്കുന്നു എന്നുമെല്ലാം നിങ്ങള്‍ എന്നോടു പറഞ്ഞു. ശരിയല്ലേ?”

”അതു ശരിയാണ്” ഞാന്‍ പറഞ്ഞു.

”കൊള്ളാം. ഒരു ദൈവം ഉണ്ടെങ്കില്‍, ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കും. ഇല്ലേ?”

”തീര്‍ച്ചയായും.”

”ആട്ടെ, താങ്കള്‍ക്ക് വേണ്ടത് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ?”

ഇതൊരു കെണിയായേക്കുമോയെന്ന് ഞാന്‍ പെട്ടെന്ന് ഓര്‍ത്തു. പക്ഷേ എന്താ ഇനി ചെയ്യേണ്ടതെന്ന് എനിക്കൊരു രൂപവും ഇല്ലായിരുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു: ”നോക്ക് ജോജോ പ്രാര്‍ത്ഥനയെന്നു പറയുന്നത് നീ ഒരു നാണയം ഇട്ടാല്‍ തിരിച്ച് കൃത്യമായി മിഠായി കിട്ടുന്ന ഒരു സ്ലോട്ട്‌മെഷിനല്ല എന്നോര്‍ക്കണം.”

”അതിന്റെ അര്‍ത്ഥം ഈ ദൈവത്തിന്റെ ഇടപാടില്‍ താങ്കള്‍ക്ക് വലിയ ഉറപ്പില്ലെന്നാണ്.”

”ഞാന്‍ അങ്ങനെയല്ല പറഞ്ഞത്.”

”ശരി, എങ്കില്‍ പറയൂ ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ?”

ഞങ്ങള്‍ക്ക് ഇപ്പോള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളാണുള്ളതെന്നും അതുകൊണ്ട് ഒരു ആണ്‍പൈതലിനെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എനിക്ക് പറയേണ്ടിവന്നു. ജോജോ കേട്ടു. പിന്നെ മോശെ മരുഭൂമിയിലെ പാറയില്‍ അടിച്ച് വെള്ളം പുറപ്പെടാന്‍ കല്പിച്ചതുപോലെ അവനെ സംബന്ധിച്ച് കഠിനമായ ഒരു കാര്യം ചെയ്തു – അവന്‍ പ്രാര്‍ത്ഥിച്ചു.

”അപ്പോള്‍ ദൈവമേ, നീ മുകളില്‍ ഉണ്ടെങ്കില്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ ഈ ഉപദേശിക്ക് ഒരു ആണ്‍കുഞ്ഞിനെ കൊടുക്ക്.”

അതായിരുന്നു ജോജോയുടെ പ്രാര്‍ത്ഥന. അത് യഥാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥന ആയിരുന്നു. ഞാന്‍ അമ്പരന്നുപോയി. ഞാന്‍ ഓടി എന്റെ കൊച്ചുബെഡ്‌റൂമില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരുപക്ഷേ ഞാന്‍ ന്യുയോര്‍ക്കിലെത്തിയശേഷം ഇത്രത്തോളം ഗൗരവത്തോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകുകയില്ല.

ജോജോയും ഓര്‍ട്ടീസ്ദമ്പതികളും നല്ല ഉറക്കത്തിലായിരുന്നു ഒടുവില്‍ ആ ഫോണ്‍കോള്‍ വരുമ്പോള്‍. രാത്രി രണ്ടര. ഞാനോടിച്ചെന്ന് ഫോണ്‍ എടുത്തു.

എനിക്ക് പക്ഷേ ഒന്നും ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

”ഡേവിഡ്, ഡേവിഡ്? നീ അപ്പുറത്തുണ്ടോ?”

”ഞാനിവിടെയുണ്ട്.”

”അതൊരു ആണാണോ പെണ്ണാണോ എന്നറിയാന്‍ നിനക്ക് താത്പര്യമില്ലേ?”

”ഉണ്ട്, തീര്‍ച്ചയായും.”

”ഡേവിഡ്, നിനക്ക് ലഭിച്ചിരിക്കുന്നത് മഹത്തായ, വലിയ, പത്തു പൗണ്ട് തൂക്കമുള്ള ഒരു കുഴപ്പവുമില്ലാത്ത മകനെയാണ്.”

ഒരുപക്ഷേ സ്ഥിതിവിവരക്കണക്കനുസരിച്ച് കുട്ടി ആണോ പെണ്ണോ ആകാനുള്ള സാധ്യത അമ്പതു ശതമാനമാണെന്നും ഈ സാധ്യതാസിദ്ധാന്തം അനുസരിച്ച് ജോജോയുടെ പ്രാര്‍ത്ഥന ശരിയായതാകാമെന്നും ഒരുപക്ഷേ സംശയവാദികള്‍ പറഞ്ഞേക്കും. പക്ഷേ അന്നു രാത്രി സ്ഥിതിവിവരക്കണക്കുകൊണ്ട് സ്ഥാപിക്കാവുന്നതിനപ്പുറത്തുള്ള ഒരു കാര്യം നടന്നു. ഞാന്‍ ജോജോയെ വിളിച്ചുണര്‍ത്തി വാര്‍ത്ത അറിയിച്ചപ്പോള്‍ അവന്‍ തല മാന്തി:

”അപ്പോള്‍ അതിന്റെ അര്‍ത്ഥം? അതിന്റെ അര്‍ത്ഥമെന്താ? താങ്കള്‍ക്കെന്തു തോന്നുന്നു?….”

നേരം പുലരുന്നതിനുമുന്‍പേ ജോജോ രൂപാന്തരപ്പെട്ടു. കണ്ണീരിലാണത് തുടങ്ങിയത്. അവന്‍ കൈപ്പും വെറുപ്പും കരഞ്ഞുതീര്‍ത്തു. സംശയങ്ങളും ഭയങ്ങളും അങ്ങനെതന്നെ. ആ സ്ഥാനത്ത് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കറിയാവുന്ന ആ ദിവ്യസ്‌നേഹം സ്ഥാനം പിടിച്ചു. അത് മാതാപിതാക്കളെയോ, പ്രസംഗകരെയോ, നാം ആഗ്രഹിക്കുന്ന നിലയിലുള്ള പ്രാര്‍ത്ഥനയുടെ മറുപടിയെയോ ഒന്നും ആശ്രയിച്ചല്ല ഉണ്ടായി വരുന്നത്. ആ ദിവസം മുതല്‍ ജോജോയ്ക്ക് അവന്റേതായ നിലയില്‍ എന്നെന്നും ആ സ്‌നേഹമുണ്ടായിരുന്നു. അവന്‍ എന്നെയും എന്നെന്നേക്കുമായി ഒരു പാഠം പഠിപ്പിച്ചു.

നമുക്ക് മനുഷ്യര്‍ക്ക് മറ്റുള്ളവര്‍ക്കുവേണ്ടി കഠിനമായി അധ്വാനിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുകയും വേണം. പക്ഷേ ദൈവം, അതേ, ദൈവത്തിനു മാത്രമാണ് സൗഖ്യം വരുത്തുവാന്‍ കഴിയുന്നത്.

അദ്ധ്യായം പത്ത്


മീറ്റിംഗ് തുടങ്ങാന്‍ ഏറെക്കുറെ സമയമായിരുന്നു. റാലിയുടെ അവസാനരാത്രിയായതിനാല്‍ ഓഡിറ്റോറിയം നിറഞ്ഞുതുടങ്ങി. തലേ സന്ധ്യയില്‍ വന്നതിലേറെ യുവജനങ്ങള്‍ അതിനകം വന്നുകഴിഞ്ഞിരുന്നു. ‘ചാപ്ലയിന്‍സി’ലുള്ള ചിലരെ ഞാന്‍ കണ്ടു. ‘ഡ്രാഗണി’ലുള്ളവരേയും. ‘ജിജിഐ’ ക്കാരും കുറെപ്പേര്‍ ഉണ്ടായിരുന്നു. കൂട്ടത്തില്‍ മരിയയുമുണ്ടായിരുന്നുവെന്ന് ഞാന്‍ ശ്രദ്ധിച്ചു.

പക്ഷേ ‘മൗമൗ’ക്കാരെ എങ്ങും കാണാനുണ്ടായിരുന്നില്ല. തിളങ്ങുന്ന ചുവന്ന ജാക്കറ്റും എംഎം എന്ന മേലെഴുത്തുമുള്ള മൗമൗക്കാരെ ഞാന്‍ ആള്‍ക്കൂട്ടത്തില്‍ പരതി. എങ്ങും കണ്ടില്ല.

ആകര്‍ഷകമായ മുഖവും തുറന്ന പെരുമാറ്റവുമുള്ള മൗമൗക്കാരുടെ പ്രസിഡന്റ് യിസ്രായേലിനെ എനിക്ക് മറക്കാന്‍ കഴിഞ്ഞിരുന്നില്ല. റാലിക്ക് ഈ സംഘത്തെ എന്റെ സ്വന്തം അതിഥികളായി ഞാന്‍ വിളിക്കുകയും അവര്‍ക്കായി പ്രത്യേക ബസ് വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നു പറയുകയും ചെയ്തിരുന്നതാണ്. ഓഡിറ്റോറിയത്തിന്റെ മുന്‍നിരയില്‍ കുറച്ച് ഇരിപ്പിടങ്ങള്‍ അവര്‍ക്കുവേണ്ടി റിസര്‍വ്വ് ചെയ്തുവയ്ക്കാമെന്നും പറഞ്ഞിരുന്നു. വരാമെന്നും മറ്റുള്ളവരെകൂടെ കൊണ്ടുവരാമെന്നും യിസ്രായേല്‍ വാഗ്ദാനം ചെയ്തിരുന്നതുമാണ്.

ഇന്ന് അവസാനരാത്രിയാണ്. അവര്‍ വന്നിട്ടില്ല. എന്തുകൊണ്ടാണ് വരാതിരുന്നതെന്ന് എനിക്കറിയാം – നിക്കി. യിസ്രായേലും ഞാനും തമ്മില്‍ ഇങ്ങനെ സംസാരിക്കുമ്പോള്‍ അവന്‍ ക്ഷുഭിതനായി നിശ്ശബ്ദം ഞങ്ങളെ നോക്കിനില്‍ക്കുകയായിരുന്നു. എന്നോടും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന എല്ലാറ്റിനോടുമുള്ള പക ആ കണ്ണുകളില്‍ കത്തിയെരിയുന്നതു കാണാമായിരുന്നു.

തെരുവിലേക്ക് തുറക്കുന്ന ജനാലയുടെ സമീപം ഞാന്‍ പോയി നിന്നു. ഒരു ബസ് പാഞ്ഞു വരുന്നുണ്ട്. അതു മൗമൗക്കാരുടെ വരവാണെന്നു ഞാന്‍ ഊഹിച്ചു. ബസ് ചീറിപ്പാഞ്ഞുവന്ന് സഡന്‍ബ്രേക്കിട്ടു നിന്നു. യാത്രക്കാരെ എത്രയും വേഗം ഇറക്കി തലയൂരാന്‍ ഡ്രൈവര്‍ക്ക് തിടുക്കമുള്ളതുപോലെ. വാതിലുകള്‍ മലര്‍ക്കെ തുറന്ന് അമ്പതോളം കൗമാരക്കാര്‍ ചാടിയിറങ്ങി. ഒരു നൃത്തപരിപാടിക്കു വന്നതുപോലെ കൂക്കുവിളിയും ആരവവും. ഒരുവന്‍ ചാടിയിറങ്ങവേ കുടിച്ചുതീര്‍ത്ത കുപ്പി അലക്ഷ്യമായി വലിച്ചെറിഞ്ഞു. ഇറക്കം കുറഞ്ഞ പാവാടയും താഴ്ത്തിവെട്ടിയ ബ്ലൗസും ധരിച്ചുനിന്ന കൗമാരക്കാരികളെയും കൂട്ടി അവര്‍ സംഘമായി ബസ് നിര്‍ത്തിയിടത്തുനിന്ന് ഓഡിറ്റോറിയത്തിലേക്കു കടന്നുവന്നപ്പോള്‍ ഞാന്‍ ഉറക്കെ പറഞ്ഞുപോയി.
”കര്‍ത്താവേ, ഞാന്‍ ആരെയാണ് വിളിച്ചുവരുത്തിയിരിക്കുന്നത്?”

ഓഡിറ്റോറിയത്തിലെ മുന്‍പിലത്തെ മൂന്നു നിരകള്‍ റിസര്‍വ്വ് ചെയ്തുവയ്ക്കാന്‍ ഞാന്‍ വോളണ്ടിയര്‍മാരോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ വോളണ്ടിയര്‍മാരുടെ തലവന്‍ ആവേശത്തോടെ പരിഭ്രാന്തിയോടെ ഓടിവരുന്നു

”റവറന്റ് എന്തുചെയ്യണമെന്നെനിക്കറിഞ്ഞുകൂടാ.” എന്നെ ബാല്‍ക്കണിയിലേക്ക് വിളിച്ച് ഓഡിറ്റോറിയത്തിന്റെ വാതിലിനു നേരെ അയാള്‍ വിരല്‍ ചൂണ്ടി. തങ്ങളുടെ കയ്യിലെ ചൂരല്‍ ചുഴറ്റി വിസിലടിച്ചും കൂകിവിളിച്ചും യിസ്രായേലിന്റെയും നിക്കിയുടേയും നേതൃത്വത്തില്‍ മൗമൗക്കാര്‍ ഓഡിറ്റോറിയത്തിലേക്ക് രാജകീയമായി പ്രവേശിക്കുകയാണ്.

”അവരാണ് മൗമൗക്കാര്‍. റിസര്‍വ്വ് ചെയ്ത സീറ്റുകള്‍ അവര്‍ കയ്യടക്കുകയാണ്. എങ്ങനെയാണ് അവരോട് മാറിയിരിക്കാന്‍ പറയുന്നത്?” വോളണ്ടിയര്‍ ചോദിച്ചു.

”അതു സാരമില്ല. അവര്‍ക്കുവേണ്ടിയാണ് ആ സീറ്റുകള്‍ റിസര്‍വ്വ് ചെയ്തിരുന്നത്. അവര്‍ എന്റെ സ്‌നേഹിതരാണ്.” ഞാന്‍ പറഞ്ഞു.

എന്റെ വാക്കുകളില്‍ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ വാക്കുകളില്‍ പ്രകടിപ്പിച്ച അത്രയും ആത്മവിശ്വാസം അവരെ കൈകാര്യം ചെയ്യാമെന്നതില്‍ എനിക്കുണ്ടായിരുന്നില്ല. ഏതായാലും വോളണ്ടിയര്‍മാര്‍ എന്നെ അന്തംവിട്ട് നോക്കിനില്‍ക്കുന്നതിനിടെ ഞാന്‍ ധൃതിയില്‍ പടികളിറങ്ങി ഡ്രസ്സിംഗ്‌റൂമിലേക്ക് ചെന്നു. അവിടെ ഭയപ്പെട്ട ഒരന്തരീക്ഷം. ഓഡിറ്റോറിയം മാനേജര്‍ പറയുന്നു ”അവന്മാരുടെ നോട്ടം എനിക്കൊട്ടും പിടിച്ചിട്ടില്ല. അന്യോന്യം വഴക്കടിക്കുന്ന സംഘങ്ങളാ ഒന്നിച്ചു വന്നുകൂടിയിരിക്കുന്നത്. വഴക്കു നമ്മളു വിലയ്ക്കു വാങ്ങിച്ചിരിക്കുവാ.”

പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ അധോലോകസംഘങ്ങളുടെ കുടിപ്പകയെക്കുറിച്ച് അറിയാവുന്ന ഒരു ശുശ്രൂഷകന്‍ ചോദിച്ചു ”നമ്മള്‍ കൂടുതല്‍ പൊലീസിനെ വിളിക്കണോ? റവറന്റ് നിങ്ങള്‍ എന്തു പറയുന്നു?”

മറുപടി പറയാതെ ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് പാളി നോക്കി. ഞങ്ങളുടെ കൗമാരക്കാരികളായ കുട്ടികളിലൊരാളും നല്ല ഗായികയും ഒരു സിനിമാതാരത്തെപ്പോലെ സുന്ദരിയുമായ മേരി വേദിയുടെ മദ്ധ്യത്തിലേക്കു ചെല്ലുന്നതാണ് ഞാന്‍ കണ്ടത്.

”മേരിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് നോക്കാം. തത്ക്കാലം നമുക്ക് കൂടുതല്‍ പൊലീസ് വേണ്ടാ. ആ കിരാതന്മാരെ സംഗീതത്തിനു തണുപ്പിക്കാന്‍ കഴിഞ്ഞേക്കും.”

പക്ഷേ മേരി അര്‍ഗുണസോണി പാടാന്‍ തുടങ്ങിയപ്പോള്‍ അട്ടഹാസവും കൂക്കുവിളിയും കമന്റടിയും ഇരട്ടിച്ചു.

”അയ്യോ, ആ കൊച്ചിനെ കണ്ടോ?”

”ഷോ കഴിഞ്ഞ് ഈ പാവപ്പെട്ട പഴയ പാപിക്കുവേണ്ടി അല്‍പ്പസമയം ചെലവഴിക്കാമോ?”

”നിന്റെ പേരെന്താ തേനേ?”

ആണ്‍കുട്ടികള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ മീന്‍ചാട്ടം നടത്തുന്നു. പെണ്‍ കുട്ടികള്‍ അവരുടെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ചുഴറ്റി മേരിയുടെ സുവിശേഷഗാനത്തിനു ചുവടു വയ്ക്കുന്നു. രംഗം വഷളാകുന്നതുകണ്ട് സൈഡ് കര്‍ട്ടനു പിന്നില്‍ ഞാന്‍നിന്ന ഭാഗത്തേക്കു പാളി നോക്കി ‘ഇനി എന്തു വേണം’ മേരി കണ്ണുകൊണ്ടു ചോദിച്ചു. കരഘോഷം, മറ്റൊരു പാട്ടിനായുള്ള അഭ്യര്‍ത്ഥന, ചിയര്‍വിളികള്‍ എന്നിവയൊക്കെ അവഗണിച്ച് തിരിച്ചുപോരാന്‍ ഞാന്‍ മേരിക്കു സംജ്ഞ നല്‍കി.

”ഡേവ്, താങ്കള്‍ പരിപാടി അവസാനിപ്പിക്കാന്‍ പോകുകയാണോ?”

”ഇല്ല. അതിനു സമയം ആയിട്ടില്ല. നമുക്ക് അല്‍പനേരംകൂടി കാക്കാം. ഞാന്‍തന്നെ അവരോട് സംസാരിക്കാന്‍ പോകുകയാണ്. രംഗം വഷളായാല്‍ പിന്നെ എന്തുവേണമെന്നു നിങ്ങള്‍ക്കു തീരുമാനിക്കാം.”

ഞാന്‍ സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിന്റെ മദ്ധ്യത്തിലേക്ക് ഒരുപാട് ദൂരമുണ്ടെന്നു തോന്നി. അതിനിടെ താന്‍ എത്തിയിട്ടുണ്ടെന്നു യിസ്രായേല്‍ എന്നെ അറിയിച്ചു. ”ഹേയ് ഡേവി, ഞാനിവിടെയുണ്ട്. ഞാന്‍ വരാമെന്നും കുട്ടികളെ കൊണ്ടുവരുമെന്നും പറഞ്ഞിരുന്നല്ലോ.”

നടക്കുന്നതിനിടെ ഞാനവനെ നോക്കി പുഞ്ചിരിക്കാന്‍ തിരിഞ്ഞു. എന്നാല്‍ എന്റെ കണ്ണുകള്‍ കല്ലുപോലെ തണുത്തുറഞ്ഞ നിക്കിയുടെ കണ്ണുകളുമായി കോര്‍ത്തു. പെട്ടെന്ന് എനിക്കൊരു പുതിയ ഉണര്‍വ്വുണ്ടായി.

”ഇന്നു രാത്രി നമ്മള്‍ വ്യത്യസ്തമായ ഒരുകാര്യം ചെയ്യാന്‍ പോകുകയാണ്.” ഞാന്‍ നേരേ ലൗഡ്‌സ്പീക്കറിലൂടെ പ്രഖ്യാപിച്ചു. ”ഇന്നു ഗാംഗിലെ അംഗങ്ങളെക്കൊണ്ടുതന്നെ സ്‌തോത്രകാഴ്ച ശേഖരിക്കാന്‍ പോകുകയാണ്.” തുടര്‍ന്ന് ഞാന്‍ നിക്കിയെ നോക്കിക്കൊണ്ട് ചോദിച്ചു: ”എനിക്കു ആറു വാളന്റിയേഴ്‌സിനെ തരാമോ?”

നിമിഷനേരംകൊണ്ട് നിക്കി ചാടിയെഴുന്നേറ്റു. അവിശ്വസനീയതയും രഹസ്യവിജയോന്മാദവും ആ മുഖത്ത് കാണാമായിരുന്നു. അവന്‍തന്നെ അഞ്ചു മൗമൗക്കാരെ ചൂണ്ടിക്കാട്ടി. ആറുപേരും നൊടിയിടകൊണ്ട് സന്നദ്ധരായി സ്റ്റേജിനു മുമ്പില്‍ ഒരു വരിയായി നിന്നു. എന്റെ തീരുമാനത്തിന്റെ ഒരു ഗുണഫലം ഇതിനകം തന്നെ വ്യക്തമായിരുന്നു: ഓഡിറ്റോറിയത്തില്‍ നിശ്ശബ്ദത പരന്നു. എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി. നൂറുകണക്കിനു കൗമാരക്കാര്‍ അവരുടെ ചാപല്യമൊക്ക നിര്‍ത്തിവച്ച് മുന്നോട്ടാഞ്ഞ് ശ്വാസമടക്കി പ്രതീക്ഷയോടെ ഇരിക്കാന്‍ തുടങ്ങി.

സൈഡ്കര്‍ട്ടന്റെ ഭാഗത്തേക്ക് ചെന്ന്, അന്തംവിട്ടുപോയ സംഘാടകരുടെ കയ്യില്‍നിന്ന് സ്‌തോത്രകാഴ്ചപ്പാത്രങ്ങള്‍ ഞാന്‍ വാങ്ങി അധോലോകസംഘങ്ങളായ പുതിയ ആറു വോളന്റിയര്‍മാര്‍ക്ക് കൈമാറി. ”അപ്പോള്‍, സ്‌തോത്രകാഴ്ച ശേഖരിച്ചുകഴിഞ്ഞ് നിങ്ങള്‍ സ്റ്റേജില്‍ കര്‍ട്ടനു പിന്നില്‍ അതുവഴി വന്ന് ഇവിടെ സ്റ്റേജിലേക്ക് വരണം.” നിക്കിയുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ നിര്‍ദ്ദേശിച്ചു. സ്റ്റേജിന്റെ ആ ഭാഗത്തുതന്നെ കര്‍ട്ടനു പിന്നിലായി തെരുവിലേക്കു തുറക്കുന്ന ഒരു വാതിലും ഉണ്ടായിരുന്നു. അതിനു മുകളില്‍ ‘എക്‌സിറ്റ്’ എന്ന് വലിയ തിളങ്ങുന്ന അക്ഷരത്തില്‍ എഴുതിവച്ചിരുന്നു. സ്‌തോത്രകാഴ്ചപ്പാത്രം നിക്കി ഭയഭക്തിബഹുമാന നാട്യങ്ങളോടെയാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ അവന്റെ കണ്ണുകളില്‍ പരിഹാസവും നിന്ദയും പ്രകടമായിരുന്നു.

ഓര്‍ഗന്റെ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ നിക്കിയും കൂട്ടരും സ്‌തോത്രകാഴ്ച ശേഖരിക്കാന്‍ തുടങ്ങി. പണസമാഹരണത്തില്‍ നിക്കി ഒരു വിദഗ്ധനായിരുന്നു. പതിനാറു കുത്തുകേസുകള്‍ സ്വന്തപേരിലുള്ള നിക്കി കഠാരകൊണ്ടുള്ള പോരാട്ടത്തില്‍ കുപ്രസിദ്ധനായിരുന്നു. ബ്രൂക്കിനിലുള്ള കുട്ടികള്‍ക്കും എന്തിന് മാന്‍ഹാട്ടന്‍, ബ്രോണ്‍ക്‌സ് എന്നിവിടങ്ങളിലുള്ള കൗമാര അധോലോകസംഘങ്ങള്‍ക്കും നിക്കിയെ അറിയാം. ബേസ്‌ബോള്‍ബാറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലും ഒരു വിദഗ്ധനായിട്ടാണ് നിക്കി അറിയപ്പെട്ടിരുന്നത്. ‘കുപ്പത്തൊട്ടി പോരാളി’ എന്നായിരുന്നു പത്രങ്ങള്‍ നിക്കിയെ വിശേഷിപ്പിച്ചിരുന്നത്. കാരണം, ഒരിക്കല്‍ ഒരു തെരുവുപോരാട്ടത്തില്‍ നിക്കി തല രക്ഷിക്കാനായി ഒരു തൊട്ടി തലയില്‍ കമഴ്ത്തിയശേഷം ബാറ്റ് വട്ടത്തില്‍ ചുഴറ്റി എതിരാളികളെ തറപറ്റിച്ചിരുന്നു. ഈ റിക്കാര്‍ഡുകളൊക്കെ സ്വന്തം പേരിലുള്ള നിക്കി സ്‌തോത്രകാഴ്ചപ്പാത്രവും കുലുക്കി മുന്‍പില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഒന്നും നിക്ഷേപിക്കാതിരിപ്പാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

ആവശ്യത്തിനു കിട്ടിക്കഴിഞ്ഞെന്നു ബോധ്യമായപ്പോള്‍ നിക്കി മറ്റു വോളന്റിയേഴ്‌സിനും സിഗ്നല്‍ നല്കി. എല്ലാവരും ഒരു നിരയായി സദസ്സിലൂടെ വന്നു സ്റ്റേജിനു പിന്നിലെ കര്‍ട്ടനു പുറകിലേക്കു കടന്നു.

ഞാന്‍ സ്റ്റേജില്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണ്.

ഒരു കുലുങ്ങിച്ചിരി ഓഡിറ്റോറിയത്തില്‍ അലയടിച്ചു. ഒരു മിനിട്ടു കടന്നുപോയി. കര്‍ട്ടനു പിന്നിലേക്ക് സ്‌തോത്രകാഴ്ചയുമായി പോയവരെ കാണുന്നില്ല. ചിരി ഒതുക്കാന്‍ പെണ്‍കുട്ടികള്‍ കൈത്തലംകൊണ്ട് വായ്‌പൊത്തി. രണ്ടു മിനിട്ടു കടന്നുപോയി. ഇപ്പോഴും അവര്‍ വന്നില്ല.

ഈ പ്രാവശ്യം അടക്കിയ ചിരി പൊട്ടിച്ചിരിയായിമാറി. എന്റെ പ്രചോദനം എല്ലാം നിമിഷനേരംകൊണ്ട് ആവിയായി! കുട്ടികള്‍ ഓഡിറ്റോറിയത്തില്‍ എഴുന്നേറ്റുനിന്ന് പരിഹാസത്തോടെ തറയില്‍ ആഞ്ഞുചവിട്ടുവാനും ഓരിയിടുവാനും തുടങ്ങി.

പെട്ടെന്ന് ഓഡിറ്റോറിയം നിശ്ചലമായി. ഞാന്‍ തലതിരിച്ചുനോക്കി. നിക്കിയും കൂട്ടരും കര്‍ട്ടനു പിന്നില്‍നിന്ന് നിറഞ്ഞ സ്‌തോത്രകാഴ്ചപ്പാത്രങ്ങളുമായി സ്റ്റേജിലേക്ക് എന്റെ നേരേ വരുന്നു! നിക്കി പരിഭ്രാന്തിയോടെ എന്നെ നോക്കി. ഭയപ്പെട്ട നോട്ടം. താന്‍ എന്താണ് ചെയ്യുന്നതെന്ന് സ്വയം അറിയാന്‍ വയ്യാത്തവനെപ്പോലെ സ്‌തോത്രകാഴ്ചപ്പാത്രം എന്റെ നേരേ നീട്ടി.

”ഉപദേശീ ഇതാ തന്റെ പണം.” ആ വാക്കുകളില്‍ സൗമനസ്യമല്ല. ദേഷ്യവും വൈമനസ്യവും ചവച്ചുതുപ്പിയ വാക്കുകള്‍.

”നന്ദി നിക്കി” തികച്ചും സാധാരണസ്വരത്തില്‍ ഞാന്‍ പറഞ്ഞു. എന്നിട്ട്, എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട രണ്ടു നിമിഷങ്ങളാണ് കടന്നുപോയതെന്നു ഭാവിക്കാതെ ഞാന്‍ മെല്ലെ പ്രസംഗപീഠത്തിലേക്ക് നടന്നു.

നിക്കിയുള്‍പ്പെടെ ആറു കുട്ടികളും തങ്ങളുടെ ഇരിപ്പിടത്തിലേക്ക് മെല്ലെപ്പോയിരിക്കുമ്പോള്‍ ഓഡിറ്റോറിയം തികഞ്ഞ നിശ്ശബ്ദതയിലായിരുന്നു. ഞാന്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ എന്റെ ഹൃദയം വലിയ പ്രതീക്ഷയോടെ തുടിക്കുകയായിരുന്നു. എന്നാല്‍ എന്റെ സന്ദേശത്തോട് കുട്ടികള്‍ നന്നായി പ്രതികരിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എനിക്കവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞു. പക്ഷേ അവരുടെ ഹൃദയത്തിന്റെ അടുത്തെങ്ങും എത്താന്‍ എനിക്കു സാധിച്ചതായിത്തോന്നിയില്ല.

എന്റെ സന്ദേശത്തിന് എന്തായിരുന്നു കുഴപ്പം? എനിക്കു മനസ്സിലായില്ല. ഒരു നല്ല സന്ദേശം തയ്യാറാക്കാന്‍ എനിക്കു സാദ്ധ്യമായതൊക്കെ ഞാന്‍ ചെയ്തിരുന്നു. അതു തയ്യാറാക്കുന്നതിനു മണിക്കൂറുകള്‍ തന്നെ ഞാനെടുത്തു. പിന്നെ അതിന്റെ ഓരോ വരിയിലൂടെയും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുപോയി. പ്രസംഗത്തിന്റെ അവതരണത്തെയും അതിന്റെ സ്വാധീനശക്തിയെയും വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ ഉപവസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞാന്‍ എഴുന്നേറ്റുനിന്നു സ്റ്റോക്ക്മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ട് വായിക്കുന്നതുപോലെയാണ് തോന്നിയത്. ഞാന്‍ പറഞ്ഞതൊന്നും ഈ കുഞ്ഞുങ്ങളെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമായിത്തോന്നിയില്ല. അതൊന്നും അവരെ സ്പര്‍ശിച്ചില്ല. ഞാനൊരു പതിനഞ്ചു മിനിട്ടു പ്രസംഗിച്ചുകാണും. ആള്‍ക്കൂട്ടത്തിന്റെ അസ്വസ്ഥത വര്‍ദ്ധിച്ചുവരുന്നതായി മാത്രമാണ് എനിക്കു തോന്നിയത്. അന്യോന്യം സ്‌നേഹിക്കണമെന്ന യേശുവിന്റെ വചനം ഉദ്ധരിക്കുന്ന ഭാഗം വരെ ഞാന്‍ എത്തിയപ്പോള്‍ പൊടുന്നനെ രണ്ടാംനിരയില്‍ ആരോ ചാടിയെണീറ്റു. അവന്‍ കസേരയില്‍ കയറിനിന്ന് ഒച്ചവച്ചു: ”നിര്‍ത്ത് ഉപദേശീ നിര്‍ത്ത്. ഡാഗൂസിനെ സ്‌നേഹിക്കണമെന്നാ താന്‍ പറയുന്നത്? അവന്മാരിലൊരുത്തന്‍ കത്തികൊണ്ടെന്നെ കീറി. ഞാനവനെ സ്‌നേഹിക്കണമെന്നോ? സ്‌നേഹിക്കാം ഇരുമ്പുപൈപ്പുകൊണ്ട്.”

പൊല്‍ ബര്‍ണര്‍ സംഘത്തിലെ ഒരുവന്റേതായിരുന്നു അടുത്ത ഊഴം. ആ പയ്യന്‍ ചാടിയെഴുന്നേറ്റു ഷര്‍ട്ടു വലിച്ചുതുറന്നു നെഞ്ചുകാട്ടിക്കൊണ്ട് ആക്രോശിച്ചു: ”ഉപദേശീ, എനിക്കിവിടെ വെടിയുണ്ട ഏറ്റ ഒരു ദ്വാരം ഉണ്ട്. നിഗ്ഗര്‍ ഗാംഗിലെ ഒരുത്തന്റെ പണി. അവരെയൊക്കെ സ്‌നേഹിക്കണമെന്നാ താന്‍ പറയുന്നത്? നടക്കുന്ന വല്ല കാര്യവും പറ കൂവേ.”

ഞാന്‍ പറഞ്ഞതു നടക്കാത്ത കാര്യമായിത്തന്നെ തോന്നി – പ്രത്യേകിച്ചും വെറുപ്പിന്റെയും പകയുടേയും ആ അന്തരീക്ഷത്തില്‍. മനുഷ്യന് അസാദ്ധ്യമായ കാര്യമായി അതു തോന്നിച്ചു.

ഞാന്‍ പറഞ്ഞു: ”നമ്മുടെ പരിശ്രമംകൊണ്ട് നമുക്ക് നേടാന്‍ കഴിയുന്ന ഒരു കാര്യമല്ല അത്. ദൈവികസ്‌നേഹത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവിടുത്തേതുപോലെയുള്ള സ്‌നേഹം നമുക്കു തരണമേയെന്ന് ദൈവത്തോടു ചോദിക്കുകയാണ് വേണ്ടത്. നമുക്ക് തനിയെ അതു കടഞ്ഞുണ്ടാക്കുവാന്‍ കഴിയുകയില്ല.”

പൊടുന്നനെ വളരെ വ്യക്തതയോടെ ഈ വാക്കുകള്‍ തന്നെയാണ് എന്റെയും പ്രശ്‌നത്തിനും പരിഹാരം എന്നു ഞാന്‍ തിരിച്ചറിഞ്ഞു. ജോജോയില്‍നിന്നു ഞാന്‍ മനസ്സിലാക്കിയതും ഇതേ പാഠമല്ലേ? നമ്മെയോ മറ്റുള്ളവരെയോ പരിവര്‍ത്തനം ചെയ്യിക്കുവാനും സൗഖ്യമാക്കുവാനും വിദ്വേഷത്തിനു പകരം സ്‌നേഹം നിറയ്ക്കുവാനും നമ്മള്‍ മനുഷ്യര്‍ക്ക് വളരെ കുറച്ചേ കഴിയൂ. നാം നമ്മുടെ ഹൃദയങ്ങളും മനസ്സും ദൈവത്തിങ്കലേക്ക് കൊണ്ടുവരണം. പക്ഷേ അതവിടെ വച്ചിട്ട് നാം പോകുകയാണ് വേണ്ടത്.

തെരുവില്‍വച്ച് അന്നു ചെയ്തതുപോലെ ഞാന്‍ പ്രാര്‍ത്ഥനയ്ക്കായി തല വണക്കി.

അവിടം മുതലാണ് ഞാന്‍ മീറ്റിംഗിന്റെ ഗതിയെ തിരിച്ചുവിട്ടത്. ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു: ”ശരി യേശുവേ, ഇതില്‍ കൂടുതല്‍ ഒന്നും എനിക്കു ചെയ്യാനില്ല. ഈ യുവജനങ്ങളെ ഇവിടേക്കു ക്ഷണിച്ചുവരുത്തിയതു ഞാനാണെന്നതു സത്യം. എന്നാല്‍ ഞാനിതാ ചിത്രത്തില്‍നിന്ന് അപ്രത്യക്ഷനാകാന്‍ പോകുകയാണ്. പരിശുദ്ധാത്മാവേ, വന്നാലും. ഈ ആണ്‍കുട്ടികളുടെയോ പെണ്‍കുട്ടികളുടേയോ ആരുടെയെങ്കിലും ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവിടുത്തെ സാന്നിദ്ധ്യത്തിലൂടെ അതു ചെയ്താലും. കര്‍ത്താവേ, അവിടുത്തെ വഴി നടക്കട്ടെ. നാഥാ, അവിടുത്തെ വഴി…..”

മൂന്നു മിനിട്ടെന്നു പറയുന്നത് അവിശ്വസനീയമാംവിധം നീണ്ട സമയമാണ്. ഞാന്‍ സദസ്സിനു മുമ്പില്‍ കുനിഞ്ഞ ശിരസ്സോടെ മൂന്നു മിനിട്ടാണ് നിന്നത്. ഞാന്‍ ഒരു വാക്കും പറഞ്ഞില്ല. ഞാന്‍ ചലിച്ചതേയില്ല. ഞാന്‍ നിശ്ശബ്ദമായി കീഴടങ്ങി പ്രാര്‍ത്ഥിച്ചു. ആ കുട്ടികളില്‍ ചിലര്‍ ചിരിച്ചാല്‍ ഇനി എന്നെ അതു ബാധിക്കുകയേ ഇല്ല. ഈ വലിയ ഹാള്‍ ക്രമേണ നിശ്ശബ്ദമായാല്‍ അതെന്നെ അത്ഭുതപ്പെടുത്തുകയുമില്ല. അങ്ങനെതന്നെ സംഭവിച്ചു. ആദ്യം മുമ്പിലത്തെ മൂന്നു നിരയിലാണ് സംഭവിച്ചത്. യിസ്രായേലിന്റെ സ്വരം ഞാന്‍ തിരിച്ചറിഞ്ഞു ”ശരി സുഹൃത്തുക്കളേ.”

നിശ്ശബ്ദത ക്രമേണ പിന്നിലേക്ക് പടര്‍ന്നു തുടര്‍ന്നു ബാല്‍ക്കണിയിലേക്കും. മൂന്നു മിനിട്ട് പൂര്‍ത്തിയായി. ആ ‘യുദ്ധഭൂമി’ തീര്‍ത്തും നിശ്ശബ്ദമായി.

പിന്നെ ഞാന്‍ കേട്ടത് ആരോ കരയുന്നതാണ്.

ഞാന്‍ കണ്ണു തുറന്നു. മുമ്പിലത്തെ നിരയിലുള്ള യിസ്രായേല്‍ തന്റെ പോക്കറ്റില്‍ നിന്ന് ഒരു കെര്‍ചീഫ് വലിച്ചെടുത്ത് അതിലേക്ക് ശബ്ദത്തോടെ മൂക്കു ചീറ്റി. എന്നിട്ടു കണ്ണു ചിമ്മുന്നു. മൂക്കു തുടയ്ക്കുന്നു.

ഞാന്‍ പ്രാര്‍ത്ഥന തുടര്‍ന്നു ”കര്‍ത്താവേ ഈ സംഘത്തെ മുഴുവന്‍ സ്പര്‍ശിച്ചാലും.”

ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ നിക്കി തന്റെ ഹാന്‍ഡ്‌കെര്‍ചീഫ് എടുത്തു. എനിക്കു കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ഞാന്‍ വീണ്ടും മിഴിച്ചു നോക്കി. അവന്‍ തന്റെ ചൂരല്‍വടിമേല്‍ ചാരിക്കൊണ്ട് ചീറ്റുന്നു. മൂക്കു തുടയ്ക്കുന്നു. കണ്ണിമ വെട്ടിക്കുന്നു. കരയുന്നതിനു തന്നോടുതന്നെ ദേഷ്യപ്പെടുകയുമാണവന്‍. ആരോ അവന്റെ തോളില്‍ കൈവച്ചു. നിക്കി അതു കുടഞ്ഞുകളഞ്ഞു.

സംസാരിക്കാനുള്ള സമയം വന്നുവെന്ന് എനിക്കു മനസ്സിലായി. ശബ്ദ മുയര്‍ത്തി ഞാന്‍ പറഞ്ഞു:”ശരി. അവിടുത്തെ സാന്നിദ്ധ്യം നിങ്ങള്‍ അനുഭവിക്കുകയാണ്. അവിടുന്ന് ഇവിടെയുണ്ട്. ഈ മുറിയില്‍. നിങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി വന്നിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവിതം വ്യത്യാസപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോഴാണ് സമയം. എഴുന്നേറ്റ് മുന്നോട്ടുവരിക.”

യിസ്രായേല്‍ മടിച്ചുനിന്നില്ല. അവന്‍ എഴുന്നേറ്റു, തന്റെ സംഘാംഗങ്ങളെ അഭിമുഖീകരിച്ചു: ”കുട്ടികളേ, ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നിങ്ങളുടെ നേതാവായിരുന്നു. മുന്നോട്ടുപോകാന്‍ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ മുന്നോട്ടുപോകും. ശരിയല്ലേ?”

”ശരിയാണ്” മൗമൗക്കാര്‍ കൂട്ടമായി പറഞ്ഞു.

”എന്നാല്‍ ഞാനിപ്പോള്‍ മുന്നോട്ടു പോകുന്നു. നിങ്ങളും കൂടെവരും. എണീക്ക്.”

അവര്‍ ഒറ്റമനുഷ്യനെപ്പോലെ ചാടിയെഴുന്നേറ്റു. മുന്നോട്ടു നടന്ന യിസ്രായേലിനെ അവര്‍ പിന്തുടര്‍ന്നു. അല്ലാ, അവര്‍ അന്യോന്യം മത്സരിച്ച് ഓടിവരികയായിരുന്നു. ആ കൂട്ടത്തില്‍ നിക്കി ഉണ്ടോ എന്നു പ്രത്യേകം നോക്കി. ഉണ്ടായിരുന്നു.

മുന്നോട്ടു വരുവാനുള്ള തിടുക്കം മറ്റുള്ളവരിലേക്ക് പടര്‍ന്നുപിടിച്ചു.. ഡ്രസ്സിംഗ്‌റൂമിന്റെ പുറകില്‍ സമര്‍പ്പണപ്രാര്‍ത്ഥനയിലേക്ക് അന്വേഷകരെ നയിക്കാന്‍ തയ്യാറായി കാത്തുനിന്ന സന്നദ്ധപ്രവര്‍ത്തകരുടെ അടുത്തേക്ക് മൗമൗവിലെ കുട്ടികള്‍ക്കു പുറമേ മറ്റ് അധോലോകസംഘങ്ങളിലെ മുപ്പതിലേറെ കുട്ടികള്‍കൂടെ നടന്നുപോയി. ഞങ്ങള്‍ വിസ്മയത്തോടും ആഹ്ലാദത്തോടും കൂടെ അതു കണ്ടുനിന്നു. ഞാന്‍ ഡ്രസ്സിംഗ്‌റൂമില്‍ എവിടെവിടെ സഹായം ആവശ്യമുണ്ടോ അവിടേക്ക് ഓടുവാന്‍ തുടങ്ങിയപ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു – പുതുജീവിതത്തിനായി മുന്നോട്ടുവന്നവരില്‍ ഭൂരിപക്ഷവും ആണ്‍കുട്ടികള്‍ ആണ്. പെണ്‍കുട്ടികള്‍ വന്നവര്‍ വെറും മൂന്നുപേരാണ്. ഞാന്‍ ഹാളിലൊരു വിസിലടി കേട്ട് തല പുറത്തേക്കിട്ടു നോക്കിയപ്പോള്‍ വിചിത്രമായ ഒരു കാഴ്ചയാണ് കണ്ടത് – പെണ്‍കുട്ടികളില്‍ ഒരാള്‍ തന്റെ മാര്‍വ്വിടം പ്രദര്‍ശിപ്പിച്ചുകൊണ്ടു പറയുന്നു ”നിങ്ങള്‍ അവിടെ പോയാല്‍ നിങ്ങള്‍ക്കിതൊന്നും കിട്ടുകയില്ല.”

ഞങ്ങള്‍ക്കു തടയാന്‍ കഴിയുന്നതിനു മുമ്പ് ഹാളിലെ മറ്റു പെണ്‍കുട്ടികളും ഇതേ വായ്ത്താരി മുഴക്കി. ഫലം ചില ആണ്‍കുട്ടികളെയെങ്കിലും ഡ്രസ്സിംഗ്‌റൂമില്‍ സമര്‍പ്പണപ്രാര്‍ത്ഥനയ്ക്ക് വരുന്നതില്‍നിന്ന് അവര്‍ക്കു പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞു. ഇത് ഒരു സമസ്യയായിത്തോന്നി. എനിക്കു തോന്നുന്നത് ഞങ്ങള്‍ സ്‌നേഹത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഈ പെണ്‍കുട്ടികള്‍ അസൂയാലുക്കളായെന്നാണ്. തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സ്‌നേഹം പങ്കുവയ്ക്കപ്പെട്ടുപോകുമോ എന്ന പേടി ഈ കൊച്ചു പാവം കുഞ്ഞുങ്ങളെ കീഴടക്കി. അതാണ് ആണ്‍കുട്ടികള്‍ കൈവിട്ടുപോകുന്നതു തടയാന്‍ തങ്ങള്‍ക്കുള്ളതെല്ലാം പ്രദര്‍ശിപ്പിച്ച് അവരെ പിടിച്ചുനിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നു തോന്നുന്നു.

നിക്കിയുടെ മാനസാന്തരം ആയിരുന്നു വിശ്വസിക്കാന്‍ ഏറ്റവും പ്രയാസം.

മുഖത്തു വിശാലമായ ഒരു ചിരിയുമായി അവന്‍ അവിടെ നിന്നുകൊണ്ട് തന്റെ തനതായ രീതിയില്‍ വിക്കിക്കൊണ്ട് പറയുകയാണ് ”ഞാന്‍ എന്റെ ഹൃദയം ദൈവത്തിനു കൊടുക്കുന്നു ഡേവി.”

എനിക്കവനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ മാറ്റം അത്ര വേഗത്തിലായിരുന്നു. തന്റെ ഹൃദയത്തില്‍ എന്തോ പുതുതായി സംഭവിച്ചു എന്നു പറയുമ്പോഴും എപ്പോഴുമുള്ള സിഗരറ്റ് അവന്‍ വലിക്കുകയും വായില്‍നിന്നു ചെറിയ വളയങ്ങളായി പുക പുറത്തേക്കു വിടുകയും ചെയ്യുന്നുണ്ട്. അങ്ങനെയെങ്കില്‍ നിക്കോട്ടിനോടുള്ള അടിമത്തം, മോഷണം, തലയ്ക്കടിച്ചുള്ള കവര്‍ച്ച, മദ്യപാനം, പ്രകൃതിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ കാര്യമോ? നിക്കി എന്റെ ചിന്തകളെ വായിച്ചിട്ടെന്നവണ്ണം, സ്വയം പ്രതിരോധിക്കാന്‍ അവനറിയാവുന്ന ഏകതന്ത്രമായ ശാപവാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

”മുടിഞ്ഞുപോട്ടെ, ഡേവി. ഞാനെന്റെ ഹൃദയം ദൈവത്തിനു കൊടുത്തു.”

”ശരി നിക്കി. സാരമില്ല.” അവന് ആത്മവിശ്വാസം നല്‍കുന്ന എന്തെങ്കിലും പറയുവാന്‍ ഞാനാഗ്രഹിച്ചു. അതുകൊണ്ട് നിക്കിയും യിസ്രായേലും എന്റെകൂടെ വരുവാന്‍ ഞാന്‍ പറഞ്ഞു. അവര്‍ വന്നപ്പോള്‍ മൗമൗക്കാര്‍ക്കെല്ലാം ബൈബിളിന്റെ ഓരോ പ്രതി ഞാന്‍ കൊടുത്തു. ബൈബിളുകള്‍ രണ്ടുതരം ഉണ്ടായിരുന്നു – പോക്കറ്റ് എഡിഷനും വലിയ സൈസിലുള്ളതും. പക്ഷേ കുട്ടികള്‍ക്കു ചെറിയ ബൈബിള്‍ വേണ്ടായിരുന്നു.

”ഞങ്ങള്‍ക്ക് വല്യ പുസ്തകങ്ങള്‍ തന്നെ താ ഡേവി. ഞങ്ങള്‍ എന്താ പിടിച്ചുകൊണ്ടു നടക്കുന്നതെന്ന് ആളുകള്‍ കാണട്ടെ.”

വലിയ ബൈബിളുകള്‍ വാങ്ങി കക്ഷത്തിലിടുക്കി ഭൂരിപക്ഷം പേരും സിഗരറ്റുകള്‍ക്ക് തീ കൊളുത്തിക്കൊണ്ട് യാത്രയായി.

പിറ്റേന്നു രാവിലെ ഒരു ഫോണ്‍ വന്നു. എന്റെ കൊച്ചു മുറിയിലേക്കു തലനീട്ടി മിസ്സിസ് ഓര്‍ട്ടിസ് പറഞ്ഞു. ”ഡേവി, പോലീസാണ് ലൈനില്‍.”

”പൊലീസോ?”

എന്റെ ഹൃദയം ഇടിഞ്ഞു. ഫോണ്‍ ഏറ്റുവാങ്ങിയപ്പോള്‍ കേട്ട വാക്കുകളും ഉത്സാഹജനകമായിരുന്നില്ല. ഫോണില്‍ ലഫ്റ്റനന്റ് എന്നോടു ചോദിച്ചത് മൗമൗ സംഘത്തെ അറിയാമോ എന്നാണ്. അറിയാമെന്നു പറഞ്ഞപ്പോള്‍ ഉടനെ പൊലീസ് സ്‌റ്റേഷനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.

എഡ്വേര്‍ഡ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മൗമൗ സംഘത്തിലെ അര ഡസന്‍ കുട്ടികള്‍ അവിടെയുണ്ട്. അവരെ കടന്ന് ധൃതിയില്‍ മുന്നോട്ടുചെന്ന് ഡസ്‌കില്‍ എന്നെത്തന്നെ പരിചയപ്പെടുത്തി. തുടര്‍ന്നു സംഭവിച്ചതു ഞാന്‍ ആയുസ്സില്‍ മറക്കുകയില്ല.

ഡസ്‌കില്‍ ഇരുന്ന സാര്‍ജന്റ് ലഫ്റ്റനന്റിനെ വിളിച്ചു. അദ്ദേഹം തന്റെ മുഴുവന്‍ പൊലീസുകാരെയും വിളിച്ചുകൂട്ടി. എന്നിട്ട് അദ്ദേഹം തന്റെ കരം നീട്ടി:

”റവറന്റ്, ഞാന്‍ താങ്കള്‍ക്കു കൈതരാന്‍ ആഗ്രഹിക്കുന്നു.” ഞാന്‍ അത്ഭുതത്തോടെ ആ കരം ഗ്രഹിച്ചു. അദ്ദേഹത്തെ ആശ്ലേഷിച്ചു.

”നിങ്ങളിതെങ്ങനെ സാധിച്ചു?” അദ്ദേഹത്തിന്റെ ചോദ്യം. ”ചില മാസങ്ങളായി ഞങ്ങളോട് യുദ്ധം പ്രഖ്യാപിച്ചവരാണ് ഈ കുട്ടികള്‍. ഈ വര്‍ഷങ്ങളിലൊന്നും അവര്‍ ഞങ്ങള്‍ക്ക് സ്വസ്ഥത തന്നിട്ടില്ല. എന്നിട്ട് ഇന്ന് സംഘാംഗങ്ങളെല്ലാംകൂടി ഇവിടെവന്നു. അവര്‍ എന്താണ് ആവശ്യപ്പെട്ടതെന്നറിയാമോ?”

അറിയില്ലെന്നു ഞാന്‍ തലയാട്ടി.

”അവരുടെ ബൈബിളില്‍ ഞങ്ങള്‍ ഓരോരുത്തരും ഒപ്പിട്ടുകൊടുക്കണമെന്നാ അവര്‍ ആവശ്യപ്പെട്ടത്.”

ഞാന്‍ നിക്കിയെയും യിസ്രായേലിനെയും അവരുടെ ഒപ്പമുള്ള കുട്ടികളെയും നോക്കി. അവര്‍ എന്നെ നോക്കി ചിരിച്ചു.

”റവറന്റ് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ ഇനി തെരുവുയോഗങ്ങള്‍ വച്ചോളൂ. ഞങ്ങളെ അറിയിച്ചാല്‍ മതി. വേണ്ട സഹായം ഞങ്ങള്‍ ചെയ്തിരിക്കും.” ലഫ്റ്റനന്റ് വാഗ്ദാനം ചെയ്തു.

ഞങ്ങള്‍ സ്റ്റേഷന്റെ പടിയിറങ്ങി ബ്രൂക്കിലിന്‍ തെരുവിലേക്ക് കാല്‍ വച്ചപ്പോഴും ഞാന്‍ തിരിഞ്ഞുനോക്കി – സാര്‍ജന്റ് തന്റെ ഡസ്‌ക്കിനു പിന്നിലിരുന്ന് അത്ഭുതത്തോടെ തലയാട്ടുന്നു.

തലേ രാത്രി മുഴുവന്‍, കുട്ടികള്‍ തങ്ങളുടെ ബൈബിള്‍ വായിക്കുകയായിരുന്നുവെന്നാണ് ഞാന്‍ പിന്നീട് മനസ്സിലാക്കിയത്. പ്രത്യേകിച്ചും പഴയനിയമത്തിലെ കഥകള്‍ അവരെ വശീകരിച്ചു.

യിസ്രായേല്‍ ആഹ്ലാദത്തോടെ പറഞ്ഞു: ”ഡേവി, ഞാന്‍ ബൈബിളിലുണ്ട്. നോക്ക് ഇവിടെ എന്റെ പേര് എല്ലായിടത്തും കാണാം.”

അന്നു രാത്രി ജെന്നിനെ ആശുപത്രിയിലേക്കു വിളിച്ചപ്പോള്‍ എനിക്കു മീറ്റിംഗിനെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു. ”ഇന്നലെ രാത്രിയിലെ മീറ്റിംഗ് എല്ലാ കേടും തീര്‍ത്തു” ഞാന്‍ പറഞ്ഞു.” പൊന്നേ നീ കൂടെ ഉണ്ടായിരുന്നെങ്കില്‍….”

”ഞാനും ഇവിടെ മറ്റൊരു രീതിയില്‍ തിരക്കിലായിപ്പോയി, ഡേവ്. അതിനെക്കുറിച്ച് മറ്റെപ്പോഴെങ്കിലും പറയാം – നിങ്ങള്‍ ആകാശത്തുനിന്നു ഭൂമിയില്‍ വന്നിട്ട്. ഓകെ.” ജെന്നിന്റെ മറുപടി.

അദ്ധ്യായം പതിനൊന്ന്


തിരക്കും പൊടിയും നിറഞ്ഞ ന്യൂയോര്‍ക്ക് നഗരത്തില്‍നിന്നു പെന്‍സില്‍വാനിയ കുന്നുകളിലെ ശീതളഛായയിലേക്കു ഞാന്‍ കാറോടിച്ചു പോകുകയാണ്. രണ്ടു സ്ഥലങ്ങളും തമ്മിലുള്ള വ്യത്യാസംമൂലം ഞാന്‍ ആ യാത്ര ആസ്വദിക്കേണ്ടതാണ്. പക്ഷേ ന്യൂയോര്‍ക്കുനഗരം വിട്ട് ഓരോ മൈല്‍ മുന്നോട്ടുപോകുമ്പോഴും എന്റെ ഓര്‍മ്മ കൂടുതല്‍ വേഗത്തില്‍ ന്യൂയോര്‍ക്കിലേക്കു തിരിഞ്ഞോടി. അവിടെ എന്റെ ജീവിതവുമായി കെട്ടുപിണഞ്ഞ കുട്ടികള്‍ ഓര്‍മ്മയിലേക്കു തള്ളിക്കയറി: ബക്ക്‌ബോര്‍ഡ്, സ്റ്റേജ്‌കോച്ച്, നിക്കി, യിസ്രായേല്‍, മരിയ, ജോജോ, ആഞ്ജലോ.

ഫിലിപ്‌സ്ബര്‍ഗില്‍ ചെന്നിട്ടും കാര്യങ്ങള്‍ അങ്ങനെയൊക്കെത്തന്നെയായിരുന്നു. ജെന്‍ തയ്യാറാക്കിത്തന്ന ഓറഞ്ചു ജ്യൂസ് മെല്ലെ മൊത്തിക്കൊണ്ട് ഞങ്ങളുടെ വീടിനുപിന്നില്‍ മരത്തണലിലിരുന്ന് മരത്തിന്റെ ശീതളഛായയില്‍ തൊട്ടിലില്‍ മയങ്ങുന്ന കുഞ്ഞിനെ നോക്കിയിരിക്കവേ എന്റെ മനസ്സു പിന്നെയും പിടിവിട്ട് ന്യൂയോര്‍ക്കിലേക്ക് പാഞ്ഞു. അവിടെ പബ്ലിക്ക് പാര്‍ക്കിന്റെ കോണില്‍ കൗമാരക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിയര്‍ത്തുകുളിച്ചിരിക്കാനുള്ള അവകാശത്തിനായാണ് എന്റെ മനസ്സു കൊതിച്ചത്.

ആഞ്ജലോ മൊറൈല്‍സ് ഒരു ഉപദേശി ആകാന്‍ തീരുമാനിച്ചിട്ടും അവനെ അതിനു പഠിപ്പിക്കാന്‍ പണമില്ലാത്തതിനെപ്പറ്റി ഒരു രാത്രി ഞാന്‍ ഉല്‍ക്കണ്ഠപ്പെട്ടപ്പോള്‍ ജെന്‍ എന്നെ മൃദുവായി ഇങ്ങനെ ഓര്‍മിപ്പിച്ചു.

”ഫിലിപ്‌സ്ബര്‍ഗ്ഗാണ് നിങ്ങളുടെ ഇടവക എന്ന കാര്യം മറന്നുപോകരുത്. നിങ്ങളുടെ സ്വന്തം സഭയെ നിങ്ങള്‍ ഇങ്ങനെ അവഗണിക്കരുത്.”

ജെന്‍ പറഞ്ഞതു ശരിയായിരുന്നു. അടുത്ത ആറു മാസത്തേക്ക് ഞാന്‍ എനിക്കുള്ളതെല്ലാം എന്റെ ഇടവകയ്ക്കുവേണ്ടി മാറ്റിവച്ചു. സംതൃപ്തി നല്‍കുന്ന ഒരു പ്രവര്‍ത്തനം ആയിരുന്നു അത്. ഞാന്‍ അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ മറ്റേ പ്രവര്‍ത്തനസ്ഥലം ഒരിക്കലും എന്റെ ചിന്തകളില്‍ നിന്നും അകലെയായിരുന്നില്ല.

ഒരു ഇടവകാംഗം ഒരിക്കല്‍ എന്നോടു പറഞ്ഞു: ”നഗരത്തിലെ കുഞ്ഞുങ്ങളെക്കുറിച്ചു പറയുമ്പോഴുള്ള ഒരു ഉത്സാഹം ഇവിടത്തെ കാര്യങ്ങളെക്കുറിച്ചൊന്നും താങ്കള്‍ക്കു കാണുന്നില്ല എന്നുള്ളതു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.”

അതു സത്യമായിരുന്നു. പക്ഷേ, അത് ഇത്രത്തോളം പ്രകടമാകുമെന്നു ഞാന്‍ കരുതിയിരുന്നില്ല.

പ്രകടമാക്കിയാലും ഇല്ലെങ്കിലും ഒരാശയം എന്നില്‍ മെല്ലെ ചുവടുറപ്പിക്കുന്നുണ്ടായിരുന്നു. ഈ കുട്ടികളുടെ മുഴുസമയശുശ്രൂഷകനായി ന്യൂയോര്‍ക്കിലേക്ക് കുടുംബത്തെ കൂട്ടിപ്പോകുക. ഒരുപക്ഷേ ഞാന്‍ ആഗ്രഹിക്കുന്നതുപോലെ അവര്‍ക്കായി ഒരു വീടു കിട്ടുകയില്ലെങ്കില്‍ തെരുവില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാനും ഞാന്‍ തയ്യാര്‍.

ആ ചിന്ത എന്നില്‍ പ്രബലപ്പെട്ടുവന്നു. ശീതകാലത്ത് ഭവനസന്ദര്‍ശനങ്ങള്‍ക്കു ഗ്രാമങ്ങളിലൂടെ വണ്ടിയോടിച്ചു പോകുമ്പോള്‍ അതിനെക്കുറിച്ചു ഞാന്‍ പേര്‍ത്തും പേര്‍ത്തും ആലോചിച്ചു. ദൈവഹിതം കണ്ടെത്തുന്നതിനെക്കുറിച്ച് പല പ്രസംഗങ്ങള്‍ ഞാന്‍ നടത്തി. ദിവ്യനിയോഗം ലഭിക്കുന്നതു സംബന്ധിച്ച് പുതുതായി എന്തെങ്കിലും പഠിക്കാന്‍ കഴിയുമോ എന്നറിയുന്നതിനുവേണ്ടിയായിരന്നു അത്.

പക്ഷേ ഇതേക്കുറിച്ചു കൂടുതല്‍ ആലോചിച്ചത് ഒരു മലമുകളിലിരുന്നാണ്. അതാണ് കൊച്ചുന്നാള്‍ മുതലേയുള്ള ശീലം. പെന്‍സില്‍വാനിയയില്‍ ഞങ്ങളുടെ വീടിനടുത്ത് ഒരു കൊച്ചുമലയുണ്ടായിരുന്നു.

ആ മലമുകളിലിരുന്നു നോക്കിയാല്‍ എന്നെ കണ്ടുപിടിക്കാനായി അമ്മയും ഡാഡിയും സഹോദരങ്ങളുമെല്ലാം അയല്‍പക്കങ്ങളിലേക്കോടുന്നതും ചുറ്റുപാടുകളില്‍ തെരച്ചില്‍ നടത്തുന്നതുമെല്ലാം കാണാം. കുട്ടിയെന്നനിലയില്‍ എന്നെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവിടെയിരുന്ന് ചിലപ്പോള്‍ ഒരു ദിവസത്തിന്റെ ഏറിയനേരവും ആലോചിക്കും. തിരിച്ചെത്തുമ്പോള്‍ എപ്പോഴും എനിക്കു കിഴുക്കു കിട്ടും. പക്ഷേ ഡാഡിയുടെ ശിക്ഷകളൊന്നും മലമുകളിലേക്ക് ഇടയ്ക്കിടെ ‘തീര്‍ത്ഥാടനം’ നടത്തുന്നതില്‍നിന്ന് എന്നെ പിന്തിരിപ്പിച്ചില്ല. കാരണം, അവിടെ മലമുകളില്‍ എപ്പോഴും എനിക്കുവേണ്ട ഏകാന്തതയും സൈ്വരവും ലഭിച്ചിരുന്നു.

അവ രണ്ടും എനിക്കിപ്പോള്‍ അങ്ങേയറ്റം ആവശ്യമാണ്. ചര്‍ച്ചില്‍നിന്ന് അകലെയല്ലാതെ ഒരു ചെറിയമലയും ആള്‍ത്താമസമില്ലാത്ത സ്ഥലവും കാണാം. പെന്‍സില്‍വാനിയയിലെ മലയുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ഈ മലമുകള്‍ ഞാന്‍ എന്റെ ധ്യാനത്തിനായി തിരഞ്ഞെടുത്തു. ഈ മലമുകളിലിരുന്നാല്‍ താഴ്‌വാരത്തില്‍ എനിക്കു പള്ളി കാണാം. കാറ് ഒരു പ്രത്യേകസ്ഥലത്ത് പാര്‍ക്കുചെയ്താല്‍ വീട്ടില്‍നിന്നു നോക്കിയാല്‍ ജെന്നിനും അതു കാണാം. വരാന്‍ വൈകിയാലും അവള്‍ക്ക് പരിഭ്രമിക്കേണ്ടതില്ലല്ലോ.

മലമുകളില്‍ ഇരുന്നു ഞാന്‍ പ്രശ്‌നം അപഗ്രഥിച്ചു. ന്യൂയോര്‍ക്കിലേക്കു പറിച്ചുനടാനുള്ള ഈ ആഗ്രഹം ദൈവത്തില്‍ നിന്നായിരിക്കുമോ? ഈ ഇടവക വിട്ട് ജെന്നിനെയും മൂന്നു കൊച്ചുകുഞ്ഞുങ്ങളെയും കൂട്ടി നഗരത്തിന്റെ വൃത്തികെട്ട തിരക്കിലേക്കും പ്രശ്‌നങ്ങളിലേക്കും പോകാന്‍ സത്യത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ?

പെട്ടെന്നു കൃത്യവും വ്യക്തവുമായ ഒരു ഉത്തരം ലഭിച്ചില്ല. മിക്ക നിയോഗങ്ങളെപ്പോലെയും അത് പടിപടിയായാണ് എന്റെ ജീവിതത്തിലേക്കു വന്നത്.

ന്യൂയോര്‍ക്കിലേക്കുള്ള ഒരു സന്ദര്‍ശനമായിരുന്നു ആദ്യപടി.

”ഫാര്‍മര്‍ കൊലക്കേസ് വിചാരണയില്‍ നിന്നെന്നെ പുറത്താക്കിയിട്ട് ഒരു വര്‍ഷമായി” ഒരു ഫെബ്രുവരിമാസം രാവിലെ ഞാന്‍ ജെന്നിനോടു പറഞ്ഞു.

”ഹാ, ഓ ഓ” ജെന്നിന്റെ മറുപടി.

”അതുകൊണ്ട് നീ എന്താ ഉദ്ദേശിച്ചത്?”

”നിങ്ങള്‍ ന്യൂയോര്‍ക്കിലേക്കു മടങ്ങാന്‍ തയ്യാറെടുക്കുന്നു. അത്രതന്നെ.”

ഞാന്‍ ചിരിച്ചു: ”അല്ല, ഞാന്‍ ഒരു ചെറിയ സന്ദര്‍ശനമേ ഉദ്ദേശിക്കുന്നുള്ളു. ഒരു രാത്രി തങ്ങുക. അത്രമാത്രം.”

”മ്ഉഉംം.”

ജോര്‍ജ് വാഷിങ്ടണ്‍ പാലത്തിലൂടെയും പിന്നീട് ബ്രൂക്ക്‌ലിന്‍ പാലത്തിലൂടെയും വീണ്ടും വണ്ടിയോടിച്ചുപോകുന്നതു നല്ല ഒരനുഭവമായിരുന്നു. തെരുവിലൂടെ നടക്കുന്നതും ഞാന്‍ ആദ്യം നഗരത്തില്‍ വന്നപ്പോള്‍ ചെയ്തതുപോലെ മഞ്ഞുകൂനകള്‍ക്കു മുകളിലൂടെ ചാടുന്നതും എല്ലാം നല്ലതായിരുന്നു. വീട്ടില്‍ വന്നതുപോലെയുള്ള ഒരു തോന്നല്‍ എന്നില്‍ എത്ര ശക്തമായാണ് നിറയുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പഴയ കൂട്ടുകാരെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. കുട്ടികളുടെ ഹൃദയങ്ങളില്‍ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാനും ഞാന്‍ ആഗ്രഹിച്ചു.

ഫോര്‍ട്ട്ഗ്രീന്‍ പ്രോജക്ട്‌മേഖലയിലായിരുന്നു ഇത്തരം ഒരു ഇടം. ജിമ്മിസ്താളും ഞാനും കൂടി അവിടെ ചെന്ന കാര്യം ഓര്‍ത്തുകൊണ്ട് ഞാന്‍ തെരുവിലൂടെ താഴേക്കു നടക്കുകയായിരുന്നു. പൊടുന്നനേ: ”ഡേവീ, ഉപദേശീീീ.”

ഞട്ടിത്തിരിഞ്ഞു ഞാന്‍ കണ്ടത് രണ്ടു സുമുഖരായ നീഗ്രോപട്ടാളക്കാര്‍ ഓടിവരുന്നതാണ്. നന്നായി അലക്കിത്തേച്ച യൂണിഫോമും കണ്ണിനെ കുത്തിനോവിക്കത്തക്കവിധം വെട്ടിത്തിളങ്ങുന്ന ഷൂസുകളും ധരിച്ചവര്‍.

എന്റെ കണ്ണു തള്ളിപ്പോയി! ‘ബക്ക്‌ബോര്‍ഡ്, സ്റ്റേജ്‌കോച്ച്’. ഞാന്‍ കഷ്ടിച്ചാണവരെ തിരിച്ചറിഞ്ഞത്. രണ്ടിനും ഒരിരുപത് പൗണ്ട് വീതം തൂക്കം കൂടിയിട്ടുണ്ടാവും.

”യേസ് സര്‍” രണ്ടുപേരും അറ്റന്‍ഷനായി. ”കാഴ്ചയ്ക്ക് എങ്ങനെയുണ്ട് ഡേവി?”

ഫോര്‍ട്ട്ഗ്രീനിലെ പല ആണ്‍കുട്ടികളുടെയും ജീവിതാഭിലാഷം എന്നു പറയുന്നത് പട്ടാളക്കാരനാവുക എന്നതാണ്. സാക്ഷരതയിലും കായികക്ഷമതയിലും വളരെ കര്‍ശനമായ കടമ്പകള്‍ കടന്നാലേ പട്ടാളത്തില്‍ കയറിക്കൂടാനാകൂ. അതുകൊണ്ടുതന്നെ ഒരു യൂണിഫോം ധരിക്കാന്‍ ഇടവരുന്നു എന്നത് അംഗീകാരത്തിന്റെ അടയാളമായി കരുതപ്പെടുന്നു.

ബക്ക്‌ബോര്‍ഡ്, സ്റ്റേജ്‌കോച്ച് എന്നിവരുമായുള്ള എന്റെ കൂടിക്കാഴ്ച ഗംഭീരമായ ഒരു ഒത്തുചേരലായിരുന്നു. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ തന്നെ നന്നായിരിക്കുന്നു എന്ന് അവര്‍ എന്നോടു പറഞ്ഞു. ഞങ്ങളുടെ തെരുവുയോഗത്തിനു ശേഷം അവര്‍ അധോലോകസംഘത്തോടു യാത്ര പറഞ്ഞു. പിന്നെ ഒരിക്കലും തിരിച്ചുപോയിട്ടില്ല.

”സത്യം പറഞ്ഞാല്‍ ഉപദേശീ” സ്റ്റേജ്‌കോച്ച് വിശദീകരിച്ചു. ”ആ വേനല്‍ക്കാലത്തിന്റെ ശേഷിച്ച സമയത്ത് ചാപ്ലയിന്‍സംഘം ഛിന്നഭിന്നമായിപ്പോയി. വഴക്കുകൂടാന്‍പോലും ആര്‍ക്കും തോന്നാതായി.”

യഥാര്‍ത്ഥത്തില്‍ വലിയ പ്രയാസത്തോടെയാണ് ഞാന്‍ ബക്ക്‌ബോര്‍ഡിനെയും സ്റ്റേജ്‌കോച്ചിനെയും വിട്ടുപിരിഞ്ഞത്. അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ച എന്നിലുയര്‍ത്തിയ വികാരാവേശം എന്നെത്തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ഈ കുട്ടികളെ എനിക്ക് എത്ര ഇഷ്ടമായിരുന്നുവെന്നും അവരുടെ അഭാവം എനിക്കെത്ര വേദനാജനകമായിരുന്നുവെന്നും അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്.

പക്ഷേ വലിയ അത്ഭുതം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

യിസ്രായേലിനെയും നിക്കിയെയും തേടി എഡ്വേര്‍ഡ് തെരുവിലൂടെ ഞാന്‍ നടക്കുകയായിരുന്നു. ജിമ്മിയും ഞാനും നിന്ന് പരസ്യയോഗം നടത്തിയ വിളക്കുകാലിന്നരികില്‍ എത്തിയപ്പോള്‍ സ്പാനിഷ്‌കാരനായ ഒരു കുട്ടി അവിടെ നില്‍ക്കുന്നു. നിക്കി, യിസ്രായേല്‍, മൗമൗ സംഘക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ എന്തെങ്കിലും അറിയാമോ എന്നു ഞാന്‍ അവനോടു ചോദിച്ചു.

അവന്‍ അപരിചിതനെ കാണുന്നതുപോലെ ഒരു നിമിഷം എന്നെ തുറിച്ചുനോക്കി. ”പുണ്യവാളന്മാരായ ആ പഴയ തല്ലിപ്പൊളികളെക്കുറിച്ചാണോ നിങ്ങള്‍ ചോദിക്കുന്നത്?” തമാശയായാണ് അവന്‍ പറഞ്ഞതെങ്കിലും എന്റെ ഹൃദയം കുതിച്ചുയര്‍ന്നു. ”ദൈവത്തിനു മഹത്വം. അവര്‍ പിടിച്ചുനില്ക്കുന്നുണ്ട്” ഞാന്‍ വിചാരിച്ചു.

പക്ഷേ, അടുത്തുകേട്ട വാര്‍ത്താശകലം എന്നെ തെല്ലൊന്നമ്പരപ്പിച്ചു. അവര്‍ പിടിച്ചുനില്ക്കുന്നുവെന്നു മാത്രമല്ല, നിക്കി പല സ്ഥലങ്ങളിലും പോകുകയും ചെയ്യുന്നു!

ഒരു അതൃപ്തിയോടെ ആ കുട്ടി പറഞ്ഞതിങ്ങനെയാണ്: ”നിക്കി. ഹൂം. അവനു ഭ്രാന്താ. അവന്‍ പിരിയിളകിയ ഉപദേശിമാരില്‍ ഒരാളാകാന്‍ പോകുകയാണെന്നാ കേട്ടത്.”

ഞാന്‍ തെരുവില്‍ വായ് പൊളിച്ചുനിന്നുപോയി. ”ഞാന്‍ കേട്ടത് ശരിയാണോ? നിക്കി ഉപദേശി ആകാന്‍ ആഗ്രഹിക്കുന്നെന്നോ?”

”അങ്ങനെയാണവന്‍ പറയുന്നത്.”

അവനെ എനിക്കെവിടെ കണ്ടെത്താന്‍ കഴിയും? ഞാന്‍ അറിയാന്‍ ആഗ്രഹിച്ചു. സുവിശേഷകനാകുന്നതിനെക്കുറിച്ച് അവന്‍ എന്നാണ് പറഞ്ഞത്? ആരോടാണവന്‍ പറഞ്ഞത്? ഇതിനൊന്നും ആ കുട്ടിക്കു മറുപടി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവനെ വിട്ട് ഞാന്‍തന്നെ നിക്കിയെ തെരയുവാന്‍ തുടങ്ങി.

കുറച്ചുകഴിഞ്ഞാണ് ഞാന്‍ നിക്കിയെ കണ്ടെത്തിയത്. ഒരു അപ്പാര്‍ട്ട്‌മെന്റ് വീടിന്റെ പടിയിലിരുന്ന് മറ്റൊരാണ്‍കുട്ടിയോട് സംസാരിക്കുന്നു.

”നിക്കീീ” ഞാന്‍ വിളിച്ചു. അവന്‍ ഞെട്ടിത്തിരിഞ്ഞു. ആ മുഖത്തേക്കുനോക്കി ഞാനൊരുനിമിഷം സ്തംഭിച്ചുനിന്നു. എന്തിനേയും പ്രതിരോധിക്കുന്ന കടുപ്പമേറിയ ആ മുഖം മാറിയിരിക്കുന്നു. ആ സ്ഥാനത്ത് തുറന്ന പെരുമാറ്റമുള്ള ഒരു കുട്ടിയുടെ ആകര്‍ഷകമായ മുഖം. യഥാര്‍ത്ഥസന്തോഷംകൊണ്ട് ആ കണ്ണുകള്‍ തിളങ്ങുന്നു.

”ഉപദേശീ” അവന്‍ കുതിച്ചെഴുന്നേറ്റ് എന്റെ നേരേ പാഞ്ഞുവന്നു ”ഡേവി”! അതിനിടെ അവന്‍ തിരിഞ്ഞ് തന്നോടൊപ്പമുണ്ടായിരുന്ന കുട്ടിയോടു വിളിച്ചുപറഞ്ഞു ”നോക്കടേയ്, ഇതാ ഞാന്‍ തന്നോടു പറഞ്ഞിരുന്ന ഉപദേശി. എന്നെ പിടികൂടിയ ആള്‍.”

അത്ഭുതകരമായ ഒരു സമാഗമം. മുഖവുരയ്ക്കുശേഷം സുവിശേഷപ്രവര്‍ത്തനത്തിനു പോകുന്നതിനെക്കുറിച്ചു ഞാന്‍ കേട്ടതു ശരിയാണോ എന്നു ഞാന്‍ നിക്കിയോടു ചോദിച്ചു.

നിക്കി മിഴികള്‍ താഴ്ത്തി: ”അതില്‍ക്കവിഞ്ഞ് ഞാനൊന്നും ആഗ്രഹിക്കുന്നില്ല, ഡേവി.”

”ഇതൊരു ഗംഭീരവാര്‍ത്ത തന്നെ. ആട്ടെ, ഇതിനായി എന്തുചെയ്തു?” ഞാന്‍ ചോദിച്ചു.

”എന്താ ചെയ്യേണ്ടതെന്നു സത്യത്തില്‍ എനിക്കറിഞ്ഞുകൂടാ.”

ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ആശയങ്ങള്‍കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടി. ഏതെങ്കിലും തിയോളജിക്കല്‍ സ്‌കൂളിലേക്ക് ഞാന്‍തന്നെ എഴുതിയാലോ? ഞാന്‍ തന്നെ അവനെ സ്‌പോണ്‍സര്‍ ചെയ്താലോ? അവന്റെ അടഞ്ഞ മട്ടിലുള്ള ശബ്ദം ക്രമീകരിക്കാന്‍ ഏതു വോയിസ് ക്ലിനിക്കിലാണ് പോകേണ്ടത്? ന്യൂയോര്‍ക്കില്‍ എല്‍മിറായിലുള്ള ഒരു സഭയില്‍ നഗരത്തിലെ കുട്ടികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചില ആഴ്ചകള്‍ക്കുശേഷം പ്രസംഗിക്കാന്‍ എനിക്കൊരു ക്ഷണം കിട്ടിയിട്ടുണ്ട്. അവിടെയുള്ള ജയിലിലാണ് ലൂയിസ് അല്‍വാരസിനെ തടവില്‍ അടച്ചത്. അവിടെ ഏറെനാള്‍ കിടന്നുകാണുകയില്ല. ലൂയിസിനെ ഇതിനകം മറ്റെങ്ങോട്ടെങ്കിലും മാറ്റിയിരിക്കും.

”നിക്കി, നീ എന്നോടൊപ്പം എല്‍മിറായിലേക്ക് വരുന്നോ? അവിടെ വന്ന് നിന്റെ സാക്ഷ്യം അവിടെ ജനങ്ങളോടു പറയാമോ? അവര്‍ക്കു നിന്നെ ഒരുപക്ഷേ സഹായിക്കാന്‍ കഴിഞ്ഞേക്കും.”

അങ്ങനെ പറഞ്ഞെങ്കിലും ഉടന്‍തന്നെ എനിക്കതേപ്പറ്റി സംശയമായി. നിക്കിയുടെ കഥ, അതു സത്യം പറഞ്ഞാല്‍ അറ്റവും മുറിയുമൊക്കെ മാത്രമേ ഞാന്‍ കേട്ടിട്ടുള്ളെങ്കിലും കേട്ടിടത്തോളം അത് ഏറ്റവും വൃത്തികെട്ട ഒന്നാണ്. നിറയെ ക്രൂരതയും യുക്തിയില്ലായ്മയും ഉള്ള അത് എല്‍മിറായിയിലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരികയില്ല. ന്യൂയോര്‍ക്കിലെ വിചിത്രമായ കാഴ്ചകളും കേഴ്‌വികളും പരിചിതമായിട്ടുകൂടി അവന്റെ കഥ അമ്പരപ്പിക്കുന്നതായിട്ടാണല്ലോ എനിക്കുപോലും അനുഭവപ്പെട്ടത്.

എന്നിട്ടും ഞാന്‍ എന്നോടുതന്നെ ഇങ്ങനെ വാദിച്ചു: ന്യൂയോര്‍ക്കിലെ അധോലോകസംഘങ്ങളെക്കുറിച്ചറിയാന്‍ എല്‍മിറായിയിലെ സഭ താത്പര്യപ്പെടുന്നു. ആ പ്രശ്‌നത്തെക്കുറിച്ചു നല്ല ഒരു ആമുഖമായിരിക്കും നിക്കിയുടെ കഥ. എന്നെ സംബന്ധിച്ചിടത്തോളം നിക്കിയുടെ കഥ ആദ്യന്തം കേള്‍ക്കുവാനുള്ള ഒരവസരം. മാത്രമല്ല ‘വിശുദ്ധ നിക്കിയുടെ അനുഭവങ്ങള്‍’ അവന്റെ വശത്തുനിന്നു കേള്‍ക്കാനുള്ള ഒരു സന്ദര്‍ഭവും ആയിരിക്കും അത്.

അങ്ങനെയാണ് ചില ആഴ്ചകള്‍ക്കുശേഷം സ്വന്തം കഥ വിവരിക്കുവാന്‍ നിക്കി എല്‍മിറായിലെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ ഇടയായത്. ഞാന്‍ ഒരു മുഖവുര പറഞ്ഞു. നിക്കിയുടെ കഥ മുഴുവന്‍ കേള്‍ക്കുന്നതിനു മുമ്പ് കേള്‍വിക്കാരില്‍ ഒരു മുന്‍വിധി ഉണ്ടാകാതിരിക്കാനായി എങ്ങനെയാണ് ദാരിദ്യവും ഏകാന്തതയും തെരുവിലെ ഇതുപോലെയുള്ള കുട്ടികളെ തെറ്റിലേക്കു നയിക്കുന്നതെന്ന് ആമുഖപ്രസ്താവനയില്‍ ഞാന്‍ വിശദീകരിച്ചു.

എന്നാല്‍ ഞാനെടുത്ത മുന്‍കരുതലുകള്‍ ആവശ്യമുണ്ടായിരുന്നില്ല. കാരണം, സംസാരിച്ചുതുടങ്ങിയ നിമിഷം മുതല്‍ മുറിയിലുണ്ടായിരുന്ന മുഴുവന്‍പേരും നിക്കിയുടെ വാക്കുകളോടൊപ്പമായിരുന്നു. അറിവിന്റെ പരിമിതിയും നിഷ്‌ക്കളങ്കതയുംമൂലം ഒന്നും കൂട്ടിയോ കുറച്ചോ പറയാന്‍ അറിയാത്ത അവന്‍ എല്ലാം പൊടിപ്പും തൊങ്ങലുമില്ലാതെ നടന്നതുപോലെ വിവരിച്ചപ്പോള്‍ ആ വാക്കുകള്‍ മുഴുവന്‍ സദസ്യരേയും സ്പര്‍ശിച്ചു. അവന്‍ വിട്ടുപോന്ന ലോകത്തിന്റെ പ്രത്യേകതകള്‍ അവരുടെ മുമ്പില്‍ അതിന്റെ സമസ്തഭീകരതയോടുംകൂടെ വരച്ചുകാട്ടപ്പെട്ടു.

നിക്കി ഇങ്ങനെ തുടങ്ങി: ”ഞാന്‍ മിക്കപ്പോഴും തെരുവിലായിരുന്നു. കാരണം ഞങ്ങള്‍ താമസിച്ചിരുന്നിടത്ത് എപ്പോഴും എന്റെ മാതാപിതാക്കളുമായി ഇടപാട് നടത്താന്‍ വരുന്നവരുടെ തിരക്കായിരുന്നു. അവര്‍ ചിലപ്പോള്‍ പകല്‍ വരും, ചിലപ്പോള്‍ രാത്രിയില്‍ വരും. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ പുറത്തു പോകണമായിരുന്നു. എന്റെ മാതാപിതാക്കള്‍ മന്ത്രവാദികള്‍ ആയിരുന്നു. അവര്‍ സ്പാനിഷ്പത്രങ്ങളില്‍ പരസ്യം കൊടുക്കും. അവര്‍ മരിച്ചവരോട് സംസാരിക്കും. അസുഖങ്ങള്‍ ഭേദമാക്കും. സാമ്പത്തികപ്രശ്‌നങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള ക്രിയകള്‍ ചെയ്യും….

വീടിന് ഒരു മുറിയേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ തെരുവിലായിരുന്നു. ആദ്യമൊക്കെ തെരുവില്‍ മറ്റു പിള്ളേര്‍ എന്നെ അടിക്കും. ഞാനെപ്പോഴും പേടിക്കും. കുറെക്കഴിഞ്ഞപ്പോള്‍ അവരോടു വഴക്കിടാന്‍ ഞാന്‍ പഠിച്ചു. അവര്‍ എന്നെ പേടിക്കാനും തുടങ്ങി. എന്നെ അവര്‍ ഒഴിവാക്കി. കുറച്ചായപ്പോള്‍ വീട്ടിലായിരിക്കുന്നതിനേക്കാള്‍ തെരുവില്‍ കഴിയുന്നത് എനിക്കു രസമായി. വീട്ടിലാണെങ്കില്‍ ഏറ്റവും ഇളയ ആളാണ് ഞാന്‍. വീട്ടില്‍ ഞാന്‍ ആരുമല്ല. എന്നാല്‍ തെരുവില്‍ ഞാന്‍ ആരാണെന്ന് എല്ലാവര്‍ക്കും നല്ലവണ്ണമറിയാം.

എന്റെ വീട്ടുകാര്‍ക്ക് കൂടെക്കൂടെ വീടു മാറേണ്ടിവന്നു. എല്ലാം ഞാന്‍ മൂലം. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പൊലീസ് വരും. അവര്‍ അയല്‍പക്കങ്ങളില്‍ വന്നന്വേഷിച്ചിട്ട് പോയാലുടന്‍ കെട്ടിടഉടമസ്ഥന്‍ വന്ന് എന്റെ മാതാപിതാക്കളോട് വീട് ഒഴിയണമെന്നു പറയും. അവരുടെ കെട്ടിടത്തില്‍ പൊലീസിന്റെ ശല്യം ഉണ്ടാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പ്യൂര്‍ട്ടോറിക്കക്കാരനായ ഒരു കുട്ടിയോട് പൊലീസ് ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാല്‍ പിന്നെ അതാണ് രീതി. അവന്‍ എന്തെങ്കിലും തെറ്റു ചെയ്യണമെന്നില്ല. പൊലീസ് അയല്‍പക്കത്ത് വന്ന് അവനെക്കുറിച്ച് അന്വേഷിച്ചാല്‍മതി ആ മിനിട്ടില്‍ അവനും കുടുംബവും വീട് ഒഴിഞ്ഞുകൊള്ളണം.

ഞാനെന്തിനാ അങ്ങനെയൊക്കെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിഞ്ഞുകൂടാ. എന്റെ ഉള്ളിലുള്ള എന്തോ ഒന്ന് എന്നെ പേടിപ്പിച്ചു. അതെന്നെ എപ്പോഴും പരിഭ്രമിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ എനിക്കത് ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഒരു മുടന്തനെ കണ്ടാലും എനിക്കങ്ങനെ ഒരു തോന്നലാ. അയാളെ അപ്പോള്‍ കൊല്ലണമെന്നാ തോന്നുന്നത്. കണ്ണുപൊട്ടന്മാരെ കണ്ടാലും അങ്ങനെയാ. കൊച്ചുപിള്ളേരെ കണ്ടാലും അങ്ങനെതന്നെ. ബലഹീനമോ മുറിവേറ്റതോ ആയ എല്ലാറ്റിനേയും ഞാന്‍ വെറുത്തു.

ഞാൻ ഒരിക്കല്‍ എന്റെ പിതാവിനോട് ഉള്ളിലെ ഈ തോന്നലുകളെക്കുറിച്ച് പറഞ്ഞു. ഞങ്ങള്‍ സാധാരണ അങ്ങനെ സംസാരിക്കാറില്ല. പക്ഷേ ഈ തോന്നല്‍ എന്നെ പേടിപ്പിച്ചു. അതുകൊണ്ടാണ് ഞാനിതേപ്പറ്റി തുറന്നു പറഞ്ഞത്. എന്നില്‍ ഒരു ഭൂതം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനെ ഒഴിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ അത് പുറത്തുവന്നില്ല.

എന്നിലുള്ള ഈ ഭ്രാന്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ക്രച്ചസ് ഉപയോഗിക്കുന്ന ഒരാളെക്കണ്ടാല്‍ എനിക്കയാളെ തൊഴിക്കണം. താടിയുള്ള ഒരു വയസ്സനെ കണ്ടാല്‍ അയാളുടെ താടിമീശയില്‍ പിടിച്ചുവലിച്ചു വേദനിപ്പിക്കണം. കൊച്ചുകുട്ടികളെ ആരെയെങ്കിലും കണ്ടാല്‍ ഉപദ്രവിക്കണം. അന്നേരമെല്ലാം എനിക്കു ഭയമാണ്. കരയാനും തോന്നും. പക്ഷേ എന്റെ ഉള്ളിലുള്ള ‘അത്’ പൊട്ടിപ്പൊട്ടി ചിരിക്കും. മറ്റൊരു കാര്യം ചോരയാണ്. ചോര എവിടെക്കണ്ടാലും ഞാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങും. എനിക്കതു നിര്‍ത്താനും കഴിയുകയില്ല.

ഫോര്‍ട്ട്ഗ്രീന്‍ പ്രോജക്ടിലേക്കു താമസം മാറ്റിയതോടെ ഞാന്‍ മൗമൗക്കാരുമായി ഒത്തുപോകാന്‍ തുടങ്ങി. ഞാന്‍ അവരുടെ പ്രസിഡന്റ് ആകണമെന്ന് അവര്‍ ആഗ്രഹിച്ചു. പക്ഷേ ഒരു പോരാട്ടം നടക്കുമ്പോള്‍ പ്രസിഡന്റാണ് ഗതാഗതം നിയന്ത്രിക്കേണ്ടത് (നിര്‍ദ്ദേശങ്ങള്‍ നല്‌കേണ്ടത്). അതേസമയം എനിക്കു യുദ്ധം ചെയ്യാനാ താത്പര്യം. അതുകൊണ്ട് അവരെന്നെ വൈസ്പ്രസിഡന്റാക്കി.

ഞാന്‍ ആയുധങ്ങളുടെ ചുമതലയുള്ള സര്‍ജന്റും ആയിരുന്നു. സ്‌ഫോടകവസ്തുക്കളുടെ ഉത്തരവാദിത്തം എനിക്കായിരുന്നു എന്നു ചുരുക്കം. ഗാരിസണ്‍ ബല്‍റ്റുകള്‍, ബയണറ്റുകള്‍, കഠാരകള്‍, കൈത്തോക്കുകള്‍ തുടങ്ങിയവ ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ നോക്കിനില്‍ക്കുന്നതുതന്നെ എനിക്കു വലിയ ആനന്ദമായിരുന്നു. ഒരു കാറിന്റെ ഏറിയല്‍ മോഷ്ടിക്കുക, അതുകൊണ്ട് ഒരു ‘സിപ്ഗണ്‍’ ഉണ്ടാക്കാന്‍ സാധിക്കും. ഒരു കതകുകുറ്റി ഉപയോഗിച്ച് 22 ഷെല്ലുകള്‍ ഉതിര്‍ക്കുവാന്‍ സാധിക്കുന്ന ഒരു കൈത്തോക്കിനു രൂപം നല്‍കാന്‍ കഴിയും.

പക്ഷേ പോരാട്ടം ഉണ്ടാകുമ്പോള്‍ ബേസ്‌ബോള്‍ബാറ്റാണ് എനിക്കിഷ്ടം. ഒരു ചവറുവീപ്പയില്‍ കാണാന്‍വേണ്ടി ഒരു കിഴുത്ത ഇട്ടശേഷം അതു തലയില്‍ കമഴ്ത്തിയിട്ട് ബാറ്റ് വട്ടംചുഴറ്റി വീശുന്നതായിരുന്നു എന്റെ രീതി. മൗമൗക്കാരുപോലും അടി നടക്കുമ്പോള്‍ എന്റെ അടുത്തുനില്ക്കുകയില്ല. കാരണം ഭ്രാന്തു പിടിക്കുമ്പോള്‍ ശത്രുവോ മിത്രമോ എന്നു നോക്കാതെ ആരെയും ഞാന്‍ അടിച്ചുവീഴ്ത്തിക്കളയും.

കഠാര ഭംഗിയായി ഉപയോഗിക്കാനും ഞാന്‍ പഠിച്ചു. ആളുകളെ കൊല്ലാതെ മുറിവേല്പിക്കത്തക്കവണ്ണം കുത്താന്‍ പഠിക്കുന്നതാണത്. പതിനാറുപേരെ ഞാന്‍ കുത്തിയിട്ടുണ്ട്. പന്ത്രണ്ടുവട്ടം ഞാന്‍ ജയിലിലാകുകയും ചെയ്തു. ആ സമയത്ത് പലപ്പോഴും എന്റെ പടം പത്രത്തില്‍ വന്നിട്ടുണ്ട്. ഞാന്‍ തെരുവിലൂടെ നടക്കുമ്പോള്‍ എല്ലാവര്‍ക്കും എന്നെ അറിയാം. ആ സമയത്ത് അമ്മമാര്‍ അവരുടെ കുട്ടികളെ വീടിനുള്ളിലേക്കു വിളിച്ചുകയറ്റും.

അധോലോകസംഘങ്ങള്‍ക്കും എന്നെ അറിയാമായിരുന്നു. ഒരു ദിവസം ഞാന്‍ സബ്‌വേയുടെ സമീപം ഒരാളെ കാത്തുനില്ക്കുമ്പോള്‍ അഞ്ചു എതിര്‍സംഘാഗങ്ങള്‍ എന്റെ പുറകില്‍ വന്ന് കഴുത്തില്‍ ഒരു ലെതര്‍ബല്‍റ്റ് ചുറ്റി മുറുക്കാന്‍ തുടങ്ങി. ഞാന്‍ മരിച്ചില്ല. എന്നാല്‍ അതിനു ഞാന്‍ ആഗ്രഹിച്ചു. കാരണം അതിനുശേഷം എനിക്കു ശരിയായി സംസാരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എന്റെ തൊണ്ടയില്‍നിന്ന് ചിരിതോന്നുന്ന ഒരുതരം ഇടറിയ സ്വരമാണ് പുറത്തുവരുന്നത്. ഏതെങ്കിലും വൈകല്യം ഉള്ള ആളുകളെ എനിക്കു വെറുപ്പായിരുന്നു. ഇപ്പോഴിതാ ഞാന്‍ തന്നെ അത്തരം ഒരാളായി മാറിയിരിക്കുന്നു. പിന്നീട് കുട്ടികളുടെ ബഹുമാനം നിലനിര്‍ത്താന്‍വേണ്ടി എനിക്കെപ്പോഴും നിശ്ശബ്ദത പാലിക്കേണ്ടി വന്നു.

കോണി ഐലന്‍ഡും റാല്‍ഫ് അവന്യൂവും വരെയുള്ള പ്രദേശമെല്ലാം ഞങ്ങളുടെ ഗാംഗിന്റെ നിയന്ത്രണത്തിലാണ്. എംഎം എന്ന മുദ്ര വഹിക്കുന്ന ചുവന്ന ജാക്കറ്റും അറ്റം കൂര്‍ത്ത ഷൂസുമായിരുന്നു ഞങ്ങളുടെ വേഷം. അതു പോരാട്ടങ്ങള്‍ക്ക് അനുയോജ്യമാണ്. ഒരു ദിവസം ഫ്‌ളാറ്റ്ബുഷ് അവന്യുവില്‍ മിഠായിക്കടയില്‍ ഞങ്ങള്‍ ഇരിക്കുകയാണ്. ഞങ്ങള്‍ ആറു പേരുണ്ട്. സോഡാ കുടിച്ചുകൊണ്ടിരിക്കുമ്പോല്‍ ബിഷപ്‌സ് സംഘത്തിലെ ഏഴുപേര്‍ അങ്ങോട്ടു കയറിവന്നു. ബിഷപ്പുമായി മൗമൗ യുദ്ധത്തിലാണ്.

ബിഷപ്പുമാരില്‍ ഒരുവന്‍ കടയുടെ ഉടമസ്ഥന്റെ അധികാരഭാവത്തോടെ കൗണ്ടറിനെ സമീപിച്ചു. എന്റെ കുട്ടികള്‍ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ എഴുന്നേറ്റ് അങ്ങോട്ടുചെന്ന് അവനുമായി ഉരസി. അവനും തിരിച്ച് ഉരസി. ഉടനെതന്നെ എല്ലാവരും തമ്മില്‍ യുദ്ധം തുടങ്ങി. കടയുടമയുടെ ഭാര്യ നിലവിളിക്കാന്‍ തുടങ്ങി. കടയിലുണ്ടായിരുന്ന എല്ലാവരും പേടിച്ച് പുറത്തേക്കോടി. ഒരു കശാപ്പുകത്തി കൗണ്ടറില്‍ കിടപ്പുണ്ടായിരുന്നു. എന്റെ കുട്ടികളിലൊരാള്‍ അതെടുത്ത് ബിഷപ്പുമാരില്‍ ഒരുവനെ അഞ്ചുവട്ടം കുത്തിക്കീറി. ചോര കണ്ടപ്പോള്‍ ഞാന്‍ ചിരിക്കാന്‍ തുടങ്ങി. അവന്‍ ചത്തുപോയെന്ന് എനിക്കു മനസ്സിലായി. ഞാന്‍ ഭയന്നു. പക്ഷേ, എനിക്കു ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല. കടയുടമയുടെ ഭാര്യ ഇതിനിടെ പൊലീസിനു ഫോണ്‍ ചെയ്യാന്‍ തുടങ്ങി. എന്റെ കുട്ടികളില്‍ ഒരാള്‍ ആ കശാപ്പുകത്തിയെടുത്ത് അവരുടെ വയറ്റില്‍ കുത്തിയിറക്കി. പിന്നെ ഞങ്ങള്‍ ഓടി.

ഞാന്‍ കശാപ്പുകത്തി കൈകൊണ്ടു തൊടാഞ്ഞതുകൊണ്ട് ജയിലില്‍ പോകേണ്ടിവന്നില്ല. എന്നാല്‍ എന്റെ മാതാപിതാക്കള്‍ക്കു കോടതിയില്‍ പോകേണ്ടിവന്നു. അതുകൊണ്ട് അവര്‍ ജീവിതത്തില്‍ ആദ്യമായി എന്റെ കാര്യം ശ്രദ്ധിച്ചു. ഞാനാരായി മാറിയിരിക്കുന്നു എന്നു കണ്ടപ്പോള്‍ അവര്‍ ഭയന്നുപോയി. അവര്‍ ന്യുയോര്‍ക്ക് വിട്ട് പ്യുര്‍ട്ടോറിക്കയിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. വിമാനത്താവളത്തില്‍ അവരോടു ഗുഡ്‌ബൈ പറയാന്‍ ഞാനും സഹോദരനും പോയിരുന്നു. തിരിച്ചുവരുമ്പോള്‍ അവന്‍ കാറില്‍വച്ച് ഒരു .32 കൈത്തോക്ക് എനിക്കു തന്നു – ‘നിക്ക്, ഇനി നീയായി നിന്റെ പാടായി.’

ഉറങ്ങാന്‍ ഒരു സ്ഥലം കണ്ടുപിടിക്കണം എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. തോക്കുകാട്ടി വിരട്ടി ഒരാളില്‍നിന്നു പത്തു ഡോളര്‍ ഞാന്‍ തട്ടിയെടുത്തു. മിര്‍ട്ടിന്‍ അവന്യുവില്‍ അങ്ങനെ ഞാനൊരു മുറി വാടകയ്‌ക്കെടുത്തു. എനിക്കന്നു പതിനാറു വയസ്സാണ്. അതിനുശേഷം ഞാനങ്ങനെയാണ് ജീവിച്ചത്. പണത്തിനുവേണ്ടി ആളുകളെ പിടികൂടും അല്ലെങ്കില്‍ എന്തെങ്കിലും തട്ടിയെടുക്കും.

പകലൊന്നും കുഴപ്പമില്ല. സംഘാംഗങ്ങള്‍ എന്നോടൊപ്പം ഉണ്ടല്ലോ. ഞാനും പ്രസിഡന്റും അവരോട് എന്തു ചെയ്യാന്‍ പറഞ്ഞാലും അവരത് അനുസരിച്ചിരിക്കും. പക്ഷേ രാത്രിയായാലാണ് പ്രശ്‌നം. ഞാന്‍ ഒറ്റയ്ക്ക് ആ മുറിയില്‍ ചെല്ലുമ്പോള്‍ അത് അസഹനീയമാണ്. ആ മിഠായിക്കടയില്‍ മരിച്ചുകിടന്ന രണ്ടുപേരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ തള്ളിക്കയറി വരും. അവരെക്കുറിച്ചു ചിന്തിക്കാതിരിക്കാനായി ഞാനെന്റെ തല നിലത്തു മുട്ടിച്ച് ഇരിക്കും. ഞാന്‍ അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്ന് അമ്മയെ ഓര്‍ത്തു കരയും. അമ്മ പോകുന്നതിനു മുമ്പ് ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുപോലും ഇല്ലായിരുന്നു. പക്ഷേ അമ്മ വന്ന് എന്റെ കാര്യങ്ങള്‍ നോക്കണമെന്നു പൊടുന്നനെ എനിക്ക് തോന്നാന്‍ തുടങ്ങി.

എനിക്ക് 1958 ജൂലൈയില്‍ 18 വയസ്സായി. ആ സമയത്ത് റെഡ്ഹുക്ക് പ്രോജക്ടുഭാഗത്തു പ്രവര്‍ത്തിക്കുന്ന ‘ഡ്രാഗണ്‍’ ഞങ്ങളിലൊരാളെ കൊന്നു. അതുകൊണ്ട് അവരിലൊരാളെ പിടിക്കുവാന്‍ ഞങ്ങള്‍ സബ്‌വേയിലേക്കു പോകുകയായിരുന്നു. അതാണ് സംഘത്തിന്റെ നിയമം: ഒരു മൗമൗക്കാരന്‍ കൊല്ലപ്പെട്ടാല്‍ ഒരു ഡ്രാഗണ്‍കാരനും കൊല്ലപ്പെട്ടേ മതിയാകൂ. സബ്‌വേ സ്റ്റേഷനിലേക്ക് എഡ്വേര്‍ഡ് തെരുവിലൂടെ ഞങ്ങള്‍ പോകുമ്പോള്‍ പെട്ടെന്നു പൊലീസിന്റെ ഒരു കാര്‍ വന്നു ബ്രേക്കിടുന്നതും ഒരുപറ്റം ‘ചാപ്ലയിന്‍’കാര്‍ ചുറ്റിപ്പറ്റി നില്ക്കുന്നതും കണ്ടു. ഫോര്‍ട്ടുഗ്രീനിലെ നീഗ്രോസംഘമാണ് ‘ചാപ്ലയിന്‍’. ഞങ്ങള്‍ അന്യോന്യം യുദ്ധം ചെയ്യുകയില്ലെന്നും പുറത്തുനിന്ന് ആരെങ്കിലും വന്ന് ഒരു കൂട്ടരെ ആക്രമിച്ചാല്‍ മറ്റേ കൂട്ടര്‍ സഹായത്തിനെത്താമെന്നും ഞങ്ങള്‍ തമ്മില്‍ ഉടമ്പടി ഉണ്ടായിരുന്നു.

എന്തോ ഒരു പ്രശ്‌നം ഉള്ളതുപോലെ തോന്നി. അതുകൊണ്ട് ഞങ്ങളും അങ്ങോട്ടു ചെന്നു. ചാപ്ലയിന്‍കാര്‍ വട്ടം കൂടി നിന്നിരുന്നതിന്റെ നടുക്ക് രണ്ടു പേരെ ഞാന്‍ കണ്ടു. ഒരാളുടെ കയ്യില്‍ ഒരു ബ്യൂഗിള്‍ ഉണ്ടായിരുന്നു. മറ്റേയാള്‍ മെലിഞ്ഞു നൂലുപോലെ ഒരാള്‍. അപ്പോള്‍ ആരോ ഒരു അമേരിക്കന്‍ പതാക കൊണ്ടുവന്നു. പോലിസുകാര്‍ ഉടന്‍ സ്ഥലംവിട്ടു. ആ രണ്ടുപേരും ചേര്‍ന്ന് ഒരു തെരുവുയോഗം നടത്താനുള്ള തുടക്കമാണെന്നു മനസ്സിലായി.

പതാക വന്നതോടെ എല്ലും തോലുമായ മനുഷ്യന്‍ ഒരു കസേരപ്പുറത്തു കയറിനിന്ന് ഒരു പുസ്തകം തുറന്ന് ഇങ്ങനെ വായിച്ചു: ”തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.”

എന്നിട്ട് പ്രസംഗകന്‍ പറഞ്ഞു ”ഇതില്‍ പറഞ്ഞിരിക്കുന്ന ‘ഏവനും’ ആരാണെന്നു ഞാന്‍ പറയാം. ഏവനും എന്നു പറഞ്ഞാല്‍ നീഗ്രോയും പ്യൂര്‍ട്ടോറിക്കനുമാണ്. പ്രത്യേകിച്ചും അവരിലെ അധോലോകസംഘാംഗങ്ങള്‍. നിങ്ങള്‍ക്ക് അറിയാമല്ലോ അവര്‍ യേശുവിനെ ക്രൂശിച്ചപ്പോള്‍ രണ്ട് അധോലോകസംഘാംഗങ്ങളെയും കൂടി ക്രൂശിച്ചുവെന്ന കാര്യം?”

”എനിക്കു മതിയായി.” ഞാന്‍ പറഞ്ഞു. എന്നിട്ട് സംഘാംഗങ്ങളെ വിളിച്ചു. ”വാ കുട്ടികളേ നമുക്ക് വേറെ അത്യാവശ്യപണിയുണ്ട്.”

എന്നാല്‍ ഒറ്റയൊരുത്തന്‍ അനങ്ങണമല്ലോ? ങേഹേ! ഒരുത്തനും എന്റെ വാക്കുകള്‍ കേട്ട മട്ടുപോലും കാണിക്കാതെ നിന്നിടത്ത് തറഞ്ഞുനിന്ന് ആ നൂലന്റെ പ്രസംഗം കേള്‍ക്കുകയാണ്! എനിക്കു ദേഷ്യമായി. ഞാന്‍ ആ ഉപദേശിയെ വായില്‍ വന്ന എനിക്കറിയാവുന്ന തെറി എല്ലാം വിളിച്ചു. അയാളും കേട്ട മട്ടൊന്നും കാണിച്ചില്ല. പ്രസംഗിച്ചുകൊണ്ടേ ഇരുന്നു; ദീര്‍ഘനേരം.

പിന്നെ സംഭവിച്ചത് എന്താണെന്നറിയാമോ? ഇതാ, ചാപ്ലയിന്റെ പ്രസിഡന്റ്, എഡ്വേര്‍ഡ് തെരുവില്‍ത്തന്നെ മുട്ടിന്മേല്‍ വീണു നിലവിളിക്കുന്നു! അവരുടെ വൈസ്പ്രസിഡന്റും സര്‍വ്വസൈന്യാധിപന്മാരും അതുപോലെ മുട്ടുകുത്തിനിന്നു കരയുന്നു. എനിക്കു സഹിക്കാനൊക്കാത്ത ഒരു കാര്യം ഈ കരച്ചിലാണ്. ഒടുവില്‍ ചാപ്ലയിന്‍കാര്‍ പോയപ്പോള്‍ എനിക്കു സമാധാനമായി. ഇനി ഞങ്ങള്‍ക്കും പോകാമല്ലോ.

അന്നേരമുണ്ട് ഈ ഉപദേശി യിസ്രായേലിന്റെ നേരേ വരുന്നു. ഞങ്ങളുടെ മൗമൗക്കാരുടെ പ്രസിഡന്റാ യിസ്രായേല്‍. വന്നു കൈ കുലുക്കി യിസ്രായേലിനോടു വര്‍ത്തമാനവുമായി. സോപ്പിടാനുള്ള ശ്രമമാണെന്നു മനസ്സിലാക്കി ഞാനങ്ങോട്ടു ചെന്ന് ഈ ഉപദേശിയുമായി ഉരസ്സാന്‍ നോക്കി. അപ്പോഴൊണ്ട് യിസ്രായേലെന്നെ തുറിച്ചൊരു നോട്ടം. ആയുസ്സിലാദ്യം കാണുന്നതുപോലെ.

അപ്പോള്‍ ഉപദേശി എന്നെ അഭിമുഖീകരിച്ചു: ”നിക്കി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.”

ജീവിതത്തില്‍ അതുവരെ ആരും എന്നോടങ്ങനെ പറഞ്ഞിട്ടില്ല. എന്തു ചെയ്യണമെന്ന് എനിക്കൊരു രൂപവും കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു: ”നീ എന്റെ അടുത്തുവരികയാണോ ഉപദേശീ, ഞാന്‍ കൊല്ലും.” ഞാനര്‍ത്ഥമാക്കിത്തന്നെയാണങ്ങനെ പറഞ്ഞത്. യിസ്രയേലും ഉപദേശിയും അല്പനേരം കൂടി സംസാരിച്ചു. ഒടുവിലയാള്‍ പോയി. എല്ലാം കഴിഞ്ഞല്ലോ എന്നു ഞാന്‍ ആശ്വസിച്ചു. ഞങ്ങള്‍ പിന്നെ ഡ്രാഗണ്‍കാരുടെ പുറകെ പോയതേയില്ല.

പക്ഷേ വീണ്ടും ആ ഉപദേശി വന്നു. മാന്‍ഹാട്ടനില്‍ അധോലോകസംഘങ്ങള്‍ക്കു വേണ്ടി നടത്തുന്ന വലിയ യോഗത്തെക്കുറിച്ചു പറയാനും ഞങ്ങളെ ക്ഷണിക്കാനുമാണ് വന്നത്.”ഞങ്ങള്‍ക്കു വരാന്‍ ആഗ്രഹമുണ്ട് പക്ഷേ ടൗണിലൂടെ കടന്ന് അവിടെവരെ എങ്ങനെയാണ് ഞങ്ങള്‍ വരിക?” യിസ്രായേല്‍ ചോദിച്ചു.

”ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ബസ് അയയ്ക്കാം.” ഉപദേശി പറഞ്ഞു. ”അങ്ങനെയെങ്കില്‍ വരാം” യിസ്രയേല്‍ സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ മീറ്റിംഗിന് വരുന്നില്ലെന്നു ഞാന്‍ പറഞ്ഞു.ആ മീറ്റിംഗിനു പോകുന്നതിനേക്കാള്‍ മരിക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. പക്ഷേ സംഘം മുഴുവന്‍ പോയപ്പോള്‍ ഞാനും അതില്‍ ഉള്‍പ്പെടേണ്ടിവന്നു. സംഘത്തില്‍നിന്ന് ഒറ്റപ്പെടുന്നത് എനിക്കു പേടി ആയിരുന്നു. ആ കൊച്ചു പ്രാര്‍ത്ഥനായോഗം ശരിപ്പെടുത്തിക്കൊടുക്കാമെന്നു ഞാന്‍ കണക്കു കൂട്ടി. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ മുന്‍നിരയില്‍ മൂന്നുവരി സീറ്റുകള്‍ ഞങ്ങള്‍ക്കുവേണ്ടി ഒഴിച്ചിട്ടിരുന്നു. അതെന്നെ അല്പം അത്ഭുതപ്പെടുത്തി. ഞങ്ങള്‍ക്കുവേണ്ടി സീറ്റുകള്‍ റിസര്‍വ്വു ചെയ്തിട്ടേക്കാമെന്നു നേരത്തെ ഉപദേശി പറഞ്ഞതാണെങ്കിലും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല.

ഒരു സ്ത്രീ ഓര്‍ഗന്‍ വായിക്കുന്നുണ്ടായിരുന്നു. നിലത്തു ചവിട്ടിയും ഓരിയിട്ടും സംഗതി അലമ്പാക്കാന്‍ ഞാന്‍ സംഘാംഗങ്ങളെ പ്രേരിപ്പിച്ചു. അപ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി സ്റ്റേജില്‍ വന്നു പാടുന്നു. ഞാന്‍ വിസിലടിക്കാന്‍ തുടങ്ങി; എല്ലാവരും ചിരിക്കാനും. ഞാന്‍ ആഗ്രഹിച്ചതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. എനിക്കു സന്തോഷമായി.

ഒടുവില്‍ ഉപദേശി രംഗത്തെത്തി. ‘സന്ദേശം നല്‍കുന്നതിനു മുമ്പ് നമ്മള്‍ സ്‌തോത്രകാഴ്ച ശേഖരിക്കാന്‍ പോകുകയാണെ’ന്നു പ്രഖ്യാപിച്ചു.

എനിക്കു രോഗം പിടികിട്ടി. ഞാന്‍ എപ്പോഴും അത്ഭുതപ്പെട്ടിരുന്നു ഇതിനെല്ലാം പിന്നില്‍ എന്താണ് ഇദ്ദേഹത്തിനുള്ള താത്പര്യമെന്ന്. ഇപ്പോള്‍ എനിക്കു മനസ്സിലായി മറ്റുള്ളവരെപ്പോലെ ഇയാളും പണത്തോട് അത്യാഗ്രഹമുള്ള ആളാണ്.

”സ്‌തോത്രകാഴ്ച ശേഖരിക്കാന്‍ സംഘാംഗങ്ങളോടുതന്നെ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. പണം ശേഖരിച്ചുകഴിഞ്ഞാല്‍ അവര്‍ അതുമായി സ്റ്റേജിനു പിന്നിലെ കര്‍ട്ടനു പിന്നില്‍ എത്തണം.” ഉപദേശിയുടെ പ്രഖ്യാപനം.

ഇങ്ങേരെന്തൊരു മണ്ടനാ? സ്റ്റേജിനു പിന്നില്‍ പുറത്തേക്കൊരു വാതിലുണ്ടെന്ന് ഇയാള്‍ കണ്ടില്ലേ?

”വോളണ്ടിയര്‍മാരായി സദസ്സില്‍നിന്ന് ആറുപേര്‍ മുന്നോട്ടുവരുമോ?” വീണ്ടും അനൗണ്‍സ്‌മെന്റ്.

ഒരു സെക്കന്റ്. ഞാന്‍ ചാടി എഴുന്നേറ്റു. എന്റെ സംഘത്തില്‍ത്തന്നെയുള്ള മറ്റ് അഞ്ചുപേരെ ഞാന്‍തന്നെ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ ഒന്നിച്ച് സ്റ്റേജിലേക്ക്. ഇയാളെ മണ്ടനാക്കാനുള്ള എന്റെ സുവര്‍ണ്ണാവസരം. ആദ്യം പണം ശേഖരിക്കുവാന്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും കാര്‍ഡ്‌ബോര്‍ഡ് കൂടുകള്‍ തന്നു. ഉടനെ പരിപാടി ആരംഭിക്കുവാന്‍ ഞാന്‍ തിടുക്കം കൂട്ടി. അദ്ദേഹം അവിടെ ഞങ്ങളെ നിരത്തിനിര്‍ത്തി നീണ്ട ഒരു അനുഗ്രഹപ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. ചിരി അടക്കുവാന്‍ ഞാന്‍ കുറച്ചൊന്നുമല്ല പണിപ്പെട്ടത്.

കാര്‍ഡ്‌ബോര്‍ഡ്കൂടുകളുമായി സദസ്സിലേക്കിറങ്ങിയ ഞങ്ങള്‍ ഒരു നല്ല ജോലിതന്നെ ചെയ്തു. ആരെങ്കിലും പണമിടുന്നത് കുറഞ്ഞുപോയാല്‍ ഞാന്‍ പോകുകയില്ല; അവിടെത്തന്നെ നില്ക്കും. അയാള്‍ ഉടനെ അല്പം പണം കൂടെ ഇടും. എല്ലാവര്‍ക്കും നിക്കിയെ ശരിക്കും അറിയാമായിരുന്നു. പിന്നെ ഞങ്ങള്‍ സ്റ്റേജിനു പിന്നില്‍ കര്‍ട്ടനു പിറകില്‍ ഒത്തുകൂടി.

അവിടെ ആ വാതിലുണ്ടായിരുന്നു. മലര്‍ക്കെ തുറന്നുകിടക്കുന്നു. തെരുവുവിളക്കുകളുടെ വെളിച്ചം അതിലൂടെ കാണാം. ഒരു വെള്ളംലോറി തെരുവിനെ നനച്ചുകൊണ്ട് പോകുന്നു. മീറ്റിംഗ് നടക്കുന്ന സ്റ്റേഡിയത്തിന്റെ പിന്‍നിരയില്‍ ചിരി ഉയരുന്നു. ഞങ്ങളുടെ പ്ലാനെന്താണെന്ന് അവര്‍ ഊഹിച്ചിരിക്കും. എന്നില്‍നിന്ന് എന്തെങ്കിലും ഒരു ആജ്ഞ കിട്ടാന്‍ എന്റെ കുട്ടികളും എന്നെ നോക്കുന്നു.

ഞാന്‍ വെറുതെ അവിടെ നിന്നു. എന്തുകൊണ്ടാണെന്ന് എനിക്കുതന്നെ അറിയുകയില്ല. പൊടുന്നനേ എന്തുകൊണ്ടാണീ മൗഢ്യം എന്നെനിക്കു മനസ്സിലായി. ആ ഉപദേശി എന്നെ വിശ്വസിക്കുന്നു. ഇന്നുവരെ ആരും എന്നോടിങ്ങനെ പെരുമാറിയിട്ടില്ല. എന്റെ കുട്ടികള്‍ എന്റെ ഒരു ആംഗ്യത്തിനുവേണ്ടി കാത്തുനില്ക്കുന്നു. അകത്ത് സദസ്യര്‍ ഉപദേശിക്കു വിഷമകരമായ ഒരു സാഹചര്യം ഒരുക്കുകയാണെന്ന് എനിക്കു മനസ്സിലായി. അവര്‍ കൂകിവിളിക്കുന്നു, ചവിട്ടുന്നു. എല്ലാം അഭിമുഖീകരിച്ചുകൊണ്ട് എന്നെ വിശ്വസിച്ച് ഉപദേശി അവിടെ സ്റ്റേജില്‍ തനിയെ നില്ക്കുകയാണ്.

”ശരി കുട്ടികളേ നമ്മള്‍ സ്റ്റേജിലേക്കു പോകുകയാണ്.” ഞാന്‍ പ്രഖ്യാപിച്ചു.

തലയ്ക്കു സുഖമില്ലാത്ത ഒരാളെ എന്നവണ്ണം അവര്‍ എന്നെ നോക്കി. എന്നാല്‍ അവര്‍ എന്നോടു വാദിക്കാന്‍ ഒരുമ്പെട്ടില്ല. കുട്ടികള്‍ക്കു വാദിക്കാന്‍ സാധിക്കാത്ത ഒരാളായിരുന്നു ഞാന്‍. ഞങ്ങള്‍ കര്‍ട്ടനു പിന്നില്‍ നിന്നു സ്റ്റേജിലേക്കു വന്നു. പെട്ടെന്നു സദസ്സില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത. ശബ്ദായമാനമായ ഒരു സ്ഥലം ഇത്രവേഗം ഇത്ര നിശ്ശബ്ദമാകുമോ? ഞങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ്കൂടുകള്‍ കൊടുത്തു ”ഉപദേശീ, ഇതാ താങ്കളുടെ പണം.”

അദ്ദേഹം അത്ഭുതമൊന്നും കാട്ടാതെ വളരെ സ്വാഭാവികതയോടെ അതു വാങ്ങി. ഞാനതു കൊണ്ടുകൊടുക്കും എന്ന് വലിയ ഉറപ്പുള്ളതുപോലെ അയിരുന്നു ആ പെരുമാറ്റം.

ഞാന്‍ എന്റെ സീറ്റിലേക്കു മടങ്ങി. ഞാന്‍ നേരത്തെ ചിന്തിച്ചിരുന്നതിനേക്കാള്‍ ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി. പരിശുദ്ധാത്മാവിനെക്കുറിച്ചാണ് പറഞ്ഞതെല്ലാം. പരിശുദ്ധാത്മാവ് ആളുകളുടെ ഉള്ളില്‍ ചെന്ന് അവരെ വൃത്തിയാക്കുമെന്നാണ് ഉപദേശി പറഞ്ഞത്. അവര്‍ എന്തെല്ലാം ചെയ്തിട്ടുണ്ടെന്നത് പ്രശ്‌നമല്ലെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധാത്മാവ് കുട്ടികളെപ്പോലെ പുതുതായി ഒരു തുടക്കം കുറിക്കാന്‍ നമ്മെ സഹായിക്കുമത്രേ.

പൊടുന്നനെ അത് എന്നെ സംബന്ധിച്ച് എത്രയും ആവശ്യമാണെന്ന് എനിക്കു ശക്തമായി തോന്നാന്‍ തുടങ്ങി. ഞാന്‍ എന്നെത്തന്നെ ആദ്യമായി കാണുന്നതുപോലെ നോക്കിക്കാണുവാന്‍ ആരംഭിച്ചു. എല്ലാ അഴുക്കും എല്ലാ പകയും വൃത്തികേടും ചലച്ചിത്രത്തിലെന്നപോലെ എന്റെ കണ്ണിനു മുമ്പില്‍ കണ്ടു.

”നിങ്ങള്‍ക്കു വ്യത്യസ്തരാകാന്‍ കഴിയും” അദ്ദേഹം പറഞ്ഞു”നിങ്ങളുടെ ജീവിതം മാറും!”

ഞാനാഗ്രഹിച്ചു എനിക്കതാണ് വേണ്ടത്. പക്ഷേ അത് എന്നെ സംബന്ധിച്ച് നടക്കാന്‍ പോകുന്നില്ലെന്നും എനിക്കറിയാം. രൂപാന്തരം ഉണ്ടാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുമ്പോട്ടു വരാന്‍ ഉപദേശി ആവശ്യപ്പെട്ടു. പക്ഷേ എന്നെ സംബന്ധിച്ച് അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

അപ്പോള്‍ ഇതാ എല്ലാവരും എഴുന്നേല്‍ക്കാന്‍ യിസ്രായേല്‍ പറയുന്നു. ”ഞാനാണ് പ്രസിഡന്റ്. സംഘം മുഴുവനും അങ്ങോട്ടു പോകുകയാണ്.”

അവിടെ മുമ്പില്‍ നിന്നത് ഞാനാണ്. ഞാന്‍ മുട്ടുകുത്തി എന്റെ ജീവിതത്തിലെ ആദ്യപ്രാര്‍ത്ഥന ഇങ്ങനെ പറഞ്ഞു ”പ്രിയദൈവമേ, ന്യുയോര്‍ക്കിലെ ഏറ്റവും വൃത്തികെട്ട പാപി ഞാനാണ്. എന്നെ നിനക്ക് വേണമെന്ന് എനിക്കു തോന്നുന്നില്ല. എന്നാല്‍ നിനക്കു ശരിക്കുമെന്നെ വേണമെങ്കില്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ മുമ്പ് എത്ര മോശമായിരുന്നോ യേശുവിനുവേണ്ടി അത്രയും നന്നാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

പിന്നീട് ഉപദേശി എനിക്കൊരു ബൈബിള്‍ തന്നു. പരിശുദ്ധാത്മാവ് യഥാര്‍ത്ഥത്തില്‍ എന്റെ ഉള്ളില്‍ വന്നോ, അതെങ്ങനെ അറിയും എന്നെല്ലാം ചിന്തിച്ചുകൊണ്ട് ഞാന്‍ മുറിയിലേക്ക് പോയി. ആദ്യം സംഭവിച്ചത് മുറിയില്‍ ചെന്ന് വാതില്‍ അടച്ച് കഴിഞ്ഞപ്പോള്‍ എനിക്കു പഴയതുപോലെ പേടി ഉണ്ടായില്ലെന്നതാണ്. മുറിയില്‍ ആരോ ഒപ്പമുണ്ടെന്ന ആശ്വാസം. ദൈവമോ മറ്റു വല്ലവരുമോ ഉണ്ടെന്നല്ല, അമ്മ മടങ്ങിവന്നതുപോലൊരു തോന്നല്‍. എന്റെ പക്കല്‍ മരിജുവാന വച്ചു തെറുത്ത നാലു സിഗരറ്റുകള്‍ ഉണ്ടായിരുന്നു. ഞാന്‍ അതെല്ലാം ജനലിലൂടെ പുറത്തുകളഞ്ഞു.

അടുത്ത ദിവസം എല്ലാവരും എന്നെ തുറിച്ചുനോക്കുകയാണ്. കാരണം ‘എനിക്കു മതം കിട്ടി’യതായി ചുറ്റുപാടും വാര്‍ത്ത പരന്നിരുന്നു. പക്ഷേ അത് യഥാര്‍ത്ഥമാണെന്നു മറ്റൊരു കാര്യം സംഭവിച്ചതില്‍നിന്നു വ്യക്തമായി. സാധാരണ കൊച്ചുകുട്ടികള്‍ എന്നെ കണ്ടാല്‍ ഓടിമാറുകയാണ് ചെയ്യുന്നത്. എന്നാല്‍ അന്ന് രണ്ട് കൊച്ചുകുട്ടികള്‍ അല്പനേരം എന്നെ നോക്കിനിന്നിട്ട് നേരെ എന്റെ അടുത്തുവന്നു. അവരില്‍ ആര്‍ക്കാണ് ഉയരം കൂടുതല്‍ എന്ന് അളന്നുനോക്കിയിട്ട് ഞാന്‍ പറയണം. പ്രധാനകാര്യമൊന്നുമല്ല. ആ കുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചപ്പോള്‍ എനിക്കു മനസ്സിലായി ഞാന്‍ മാറിയെന്ന കാര്യം. കുഞ്ഞുങ്ങളൊഴിച്ച് മറ്റാര്‍ക്കും അത് വെളിവായില്ലെങ്കിലും മാറ്റം ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു

ചില ആഴ്ചകള്‍ക്കുശേഷം ഒരു ഡ്രാഗണ്‍കാരന്‍ എന്റെ അടുത്തുവന്ന് ചോദിച്ചു: ”നിങ്ങള്‍ ഇനി ആയുധം കൊണ്ടുനടക്കില്ലെന്നത് ശരിയാണോ?” അത് ശരിയാണെന്നു പറഞ്ഞതും അവന്‍ പത്തിഞ്ചിന്റെ കഠാര എടുത്ത് എന്റെ നെഞ്ചിനു നേരെ കുത്തി. ഞാന്‍ കൈ ഉയര്‍ത്തി കഠാര തടഞ്ഞു. എന്തുകൊണ്ടാണെന്നറിയില്ല പൊടുന്നനെ അവന്‍ ഓടിപ്പോയി. ഞാന്‍ അവിടെത്തന്നെ നിന്നു. എന്റെ കയ്യിലെ മുറിവില്‍നിന്നും ചോര ഇറ്റിറ്റുവീഴുന്നത് നോക്കി. ചോരയുടെ ദൃശ്യം എങ്ങനെ എന്നെ ഭ്രാന്ത് പിടിപ്പിക്കാറുണ്ടായിരുന്നു എന്നു ഞാനോര്‍ത്തു. എന്നാല്‍ ആ ദിവസം അതു സംഭവിച്ചില്ല. ഞാന്‍ ബൈബിളില്‍ വായിച്ച ഒരു വാക്യം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു – ‘യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.’ ഞാന്‍ ഷര്‍ട്ടു വലിച്ചുകീറി കൈ കെട്ടി. അതില്‍ പിന്നെ രക്തം എനിക്കൊരു പ്രശ്‌നം ആയിട്ടില്ല.

നിക്കി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരത്ഭുതത്തിനു ദൃക്‌സാക്ഷികളാകുമ്പോള്‍ എന്നതുപോലെ ഒരു ഗംഭീരനിശ്ശബ്ദത മുറിയില്‍ നിറഞ്ഞിരുന്നു. മറ്റൊരത്ഭുതവും ആ മുറിയില്‍ സംഭവിക്കുകയായിരുന്നു. നിക്കിയുടെ ഇടറിയ വേദനാജനകമായ വിക്കുള്ള ശബ്ദത്തിനും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മാറ്റം വന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ശബ്ദത്തിലെ വിറയലും വിക്കും അവ്യക്തതയും ക്രമേണ മാറി. മറ്റാരെപ്പോലെയും അവന്‍ ഇടതടവില്ലാതെ പ്രയാസമില്ലാതെ സുവ്യക്തമായി സംസാരിച്ചു. സംസാരിച്ചുകഴിഞ്ഞപ്പോഴാണ് അതേക്കുറിച്ച് നിക്കിതന്നെ ബോധവാനായത്. അതു മനസ്സിലാക്കിയപ്പോള്‍ അവന്‍ പ്ലാറ്റുഫോമില്‍ത്തന്നെ വിറച്ചുകൊണ്ട് മടങ്ങിപ്പോകാനാവാതെ നിന്നുപോയി. കണ്ണുനീര്‍ ധാരധാരയായി ഒഴുകി.

അവന്റെ സംസാരവൈകല്യത്തിന്റെ കാരണം യഥാര്‍ത്ഥത്തില്‍ തൊണ്ടയില്‍ കുടുക്കിട്ടതുകൊണ്ട് സംഭവിച്ച മുറിവാണോ അതോ മാനസികമാണോ എന്ന് എനിക്കറിയില്ല. ഏതെങ്കിലും ഒരു ഡോക്ടറെ കാണുന്ന കാര്യം നിക്കി ഒരിക്കലും ചിന്തിച്ചിട്ടുതന്നെ ഉണ്ടാവില്ല. ഒരു കാര്യം എനിക്കറിയാം ആ രാത്രിമുതല്‍ അവന്റെ സംസാരവൈകല്യം പൂര്‍ണ്ണമായി ഭേദമായി.

ആ രാത്രിയില്‍തന്നെ എല്‍ മിറായില്‍ ഒരു സ്‌തോത്രകാഴ്ചയും ശേഖരിക്കപ്പെട്ടു. അത് നിക്കിയെ സംബന്ധിച്ചിടത്തോളം ദീര്‍ഘമായ, ശ്രദ്ധേയമായ, ഒരു യാത്രയുടെ തുടക്കമായിരുന്നു.

അദ്ധ്യായം പന്ത്രണ്ട്


കഴിഞ്ഞ ചില മാസങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംതൃപ്തിയോടെ ഓര്‍ത്തുകൊണ്ട് ഫിലിപ്‌സ്ബര്‍ഗ്ഗിലെ സ്റ്റഡിറൂമില്‍ എന്റെ ബ്രൗണ്‍ തുകലിട്ട കസേരയില്‍ ഞാന്‍ ചാരിക്കിടക്കുകയാണ്. പണ്ട് ഞാന്‍ ടിവി കാണുന്ന സമയമാണിത്. തിരിഞ്ഞുനോക്കുമ്പോള്‍ അന്നു ഞാനെടുത്ത തീരുമാനത്തെക്കുറിച്ചു നന്ദി കരേറ്റുവാനല്ലാതെ എന്താണെനിക്കു കഴിയുക? അന്നു ടിവി വില്‍ക്കാന്‍ തീരുമാനിച്ച കാലം മുതല്‍ അടുത്തയിടെ നിക്കിയെ കണ്ടുമുട്ടിയതുവരെയുള്ള സംഭവങ്ങള്‍ ഓര്‍മ്മയുടെ തിരശ്ശീലയിലൂടെ കടന്നുപോയി. നിക്കിയുടെ ശുശ്രൂഷ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനായി കാലിഫോര്‍ണിയായിലെ ലാറ്റിന്‍അമേരിക്കന്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു ഞാന്‍ എഴുതിയിരുന്നു. ഞാന്‍ അവന്റെ ഭൂതകാലം ഒട്ടും മറച്ചുവച്ചില്ല. പുതുജനനത്തിനുശേഷം തന്നെത്തന്നെ തെളിയിക്കാന്‍ വേണ്ട സമയം അവനു ലഭിച്ചിട്ടില്ലെന്നു ഞാന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു ഞാനെഴുതി: അവനെ നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയായി സ്വീകരിക്കുമോ?

സ്വീകരിക്കാമെന്ന് അവരുടെ മറുപടി വന്നു. മാത്രമല്ല തെരുവുകുട്ടിയുടെ രൂപാന്തരത്തിന്റെ കഥ താത്പര്യമായി തോന്നിയതുകൊണ്ട് അധികം താമസിയാതെ ആഞ്ജലോ മൊറൈല്‍സിനെയും വിദ്യാര്‍ത്ഥിയായി ചേരാന്‍ അവര്‍ വിളിച്ചു.

മൊത്തത്തില്‍ എനിക്കു സംതൃപ്തിക്കു വകയുണ്ട്. ബക്‌ബോര്‍ഡും സ്റ്റേജ്‌കോച്ചും നന്നായി പോകുന്നു. നിക്കിയും ആഞ്ജലോയും ശുശ്രൂഷകരാകാനുള്ള പരിശീലനത്തിന്റെ പാതയിലാണ്. ചുരുക്കത്തില്‍ ഏതു ശുശ്രൂഷയില്‍ സഹായിക്കുവാന്‍ ഞാന്‍ വിളിക്കപ്പെട്ടുവോ ആ ഉദ്യമം സന്തോഷകരമായി പൂര്‍ത്തീകരിക്കപ്പെടുന്നു.

പക്ഷേ ഈ തൃപ്തിയില്‍ അലസമായി കിടക്കുവാന്‍ ദൈവം എന്നെ അനുവദിച്ചില്ല. 1959ലെ വസന്തത്തില്‍ വന്ന വാര്‍ത്ത എന്നെ ചാടി എഴുന്നേല്‍പിക്കാന്‍ പ്രേരിപ്പിച്ചു – യിസ്രായേല്‍ ജയിലിലായി.

ചെറിയ കുറ്റത്തിനൊന്നുമല്ല, കൊലക്കുറ്റത്തിനാണ് ജയിലിലായിരിക്കുന്നത്.

ഞാന്‍ യിസ്രായേലിന്റെ അമ്മയെക്കാണാന്‍ ന്യുയോര്‍ക്കിലേക്ക് വീണ്ടും വണ്ടി ഓടിച്ചു ചെന്നു.

”എന്റെ കുട്ടി കുറച്ചുനാളത്തേക്ക് വളരെ നല്ലവനായിരുന്നു.” അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് യിസ്രായേലിന്റെ അമ്മ പറഞ്ഞു. ”അവന്‍ കാര്യങ്ങളെല്ലാം ക്രമീകരിച്ചു. സ്‌കൂള്‍ തുറന്നപ്പോള്‍ പഠനവും പുനരാരംഭിച്ചു. പക്ഷേ പിന്നീട് സംഘം വീണ്ടും സജീവമായി. അവനു കുറിപ്പു കിട്ടി. ‘കുറിപ്പ് കിട്ടുക’ എന്നു പറഞ്ഞാല്‍ എന്താണെന്നറിയാമോ മിസ്റ്റര്‍ വില്‍ക്കേഴ്‌സണ്‍?”

‘കുറിപ്പ്’ എന്താണെന്ന് എനിക്കറിയാമായിരുന്നു. സംഘങ്ങള്‍ ആരംഭിക്കുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും കാരണത്താല്‍ കുട്ടികളുടെ സംഘത്തിലെ റാങ്കുകള്‍ എടുത്തുകളയുമ്പോള്‍ അധോലോകസംഘങ്ങള്‍ നടപ്പാക്കുന്ന ഹീനമായ ഒരു ഭീഷണിയാണ് ‘കുറിപ്പുകൊടുക്കല്‍’. അധോലോകത്തിന്റെ കണ്ണിലെ കരടായ കുട്ടിയെ തെരുവില്‍ തടഞ്ഞുനിര്‍ത്തി മുന്നറിയിപ്പു കൊടുക്കും – ‘നീ സംഘത്തിലെ ഒരംഗമായിരുന്നു. മര്യാദയ്ക്ക് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും സംഘത്തിന്റെ നിയമങ്ങള്‍ പാലിക്കുകയും ചെയ്തുകൊള്ളണം.’

അവനതിനു വഴങ്ങിയില്ലെങ്കിലോ?

ഇല്ലെങ്കില്‍ ആദ്യം മര്‍ദ്ദനമാണ്. തുടര്‍ന്നും അവന്‍ ചെറുത്തുനിന്നാല്‍ അവന്റെ തള്ളവിരലോ ഒരു കൈയോ ഒടിക്കും. പിന്നെയും അവന്‍ വഴങ്ങാതിരുന്നാല്‍ അവന്റെ ജീവനു നേരേ ഭീഷണിയുയരും. സംഘങ്ങളുടെ പ്രവര്‍ത്തനരീതി അറിയാവുന്നവരാരും അത്തരം ഭീഷണി ലഘുവായെടുക്കുകയില്ല. മിക്ക കുട്ടികളും അതിനു മുമ്പില്‍ കീഴടങ്ങും. യിസ്രായേല്‍ നിരന്തരമായ ഭീഷണിയെത്തുടര്‍ന്നാണ് തിരിച്ചു സംഘത്തിലേക്കു പോയത്.

യിസ്രായേലിന്റെ അമ്മ പറഞ്ഞു: ”എന്റെ കുഞ്ഞു പേടിച്ച് നിവൃത്തിയില്ലാതെ വീണ്ടും അതില്‍ ചേര്‍ന്നു. ഒരു രാത്രി ഒരു വലിയ വഴക്കുണ്ടായി. എതിര്‍സംഘത്തിലെ ഒരു കുട്ടി കൊല്ലപ്പെട്ടു. യിസ്രായേലാണ് വെടിവെച്ചതെന്ന് ആരും പറഞ്ഞില്ല. പക്ഷേ അവന്‍ കൊലയാളികളോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ അവനെ ജയിലിലാക്കി.”

യിസ്രായേല്‍ എഴുതിയ ഒരു കത്ത് അവന്റെ അമ്മ എന്നെ കാണിച്ചു. കണ്ണീര്‍ വീണു മഷി പുരണ്ടതും കൈകാര്യം ചെയ്തു മുഷിഞ്ഞതുമായ ഒരു കത്ത്. ഉണ്ടായ ദുരന്തത്തില്‍ അമ്മയെ ഓര്‍ത്ത് ദുഃഖമുണ്ടെന്ന് അവന്‍ എഴുതി അവന്‍ ഒട്ടും കൈപ്പില്ലാതെയാണ് കത്തെഴുതിയിരിക്കുന്നത്. താന്‍ പുറത്തുവരുന്ന ദിവസത്തെക്കുറിച്ചും അവന്‍ എഴുതിയിട്ടുണ്ട്. അവന്‍ എന്നെക്കുറിച്ചു കത്തില്‍ ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നു – ‘വിവരം അറിയുമ്പോള്‍ ഉപദേശിക്കുള്ള വിഷമം ഓര്‍ത്ത് ദുഃഖമുണ്ട്. ഡേവിയില്‍നിന്നു കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നു പറയുക.’

ഞങ്ങള്‍ക്കെന്താണ് ചെയ്യുവാന്‍ കഴിയുക? എങ്ങനെയാണ് ഞങ്ങള്‍ക്ക് യിസ്രായേലിനെ ജയിലില്‍നിന്നു മോചിപ്പിക്കുവാന്‍ സാധിക്കുക? അവന് ഉപദേശവും സൗഹൃദവും നല്‍കുവാന്‍ ഞാന്‍ അടുത്തുള്ളത് സഹായകരമാകുമോ? അതോ അവനു കുറിപ്പു നല്‍കിയ സംഘത്തില്‍നിന്നും വിഷലിപ്തമായ ഈ ചുറ്റുപാടുകളില്‍നിന്നും അവനെ അകലെ കൊണ്ടുപോകുന്നതാണോ സഹായകരം?

ഞാനിതേക്കുറിച്ചു യിസ്രായേലിന്റെ അമ്മയോടുതന്നെ ചോദിച്ചു. ദുഃഖഭാരംമൂലം കരഞ്ഞുകൊണ്ടുതന്നെ അവര്‍ തലയാട്ടി. ”എനിക്കറിയില്ല. എന്റെ കുട്ടി കുറെനാളത്തേക്ക് നന്നായിരുന്നു. പിന്നെ അവന്‍ മടങ്ങിപ്പോയി. നന്നാകണമെന്നാണ് അവന്റെ ആഗ്രഹം. മിസ്റ്റര്‍ വില്‍ക്കേഴ്‌സണ്‍, നിങ്ങള്‍ അവനെ സഹായിക്കൂ.”

എനിക്കു കഴിയുന്നതെല്ലാം ചെയ്യാമെന്നു ഞാന്‍ വാഗ്ദാനം ചെയ്തു. തുടക്കമായി ജയിലിലേക്ക് ദൈവവചനത്തിന്റെ ഒരു തപാല്‍കോഴ്‌സിന്റെ പാഠങ്ങള്‍ ഞാന്‍ അയച്ചുകൊടുക്കാം.

രാത്രിയും പകലും എല്ലാം അവന്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ ജെന്നിനോട് അവനെക്കുറിച്ചു പറഞ്ഞു. ഞാന്‍ പരാജയപ്പെട്ടിടത്ത് അവനുവേണ്ടി നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നുവെന്ന് ഞാന്‍ ഇടവകാംഗങ്ങളോടു ചോദിച്ചു. ഞാന്‍ ജയിലിലേക്ക് അവനു കത്തെഴുതി. പക്ഷേ അവനു മറുപടി അയയ്ക്കാന്‍ ആവില്ലെന്നു പിന്നീട് ഞാന്‍ കണ്ടെത്തി. ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കു മാത്രമേ കത്തെഴുതാന്‍ നിയമം അനുവദിക്കുന്നുള്ളു. അവനുള്ള തപാല്‍കോഴ്‌സിന്റെ പാഠങ്ങള്‍ പോലും ജയില്‍ ചാപ്ലയിനിലൂടെ മാത്രമേ അയയ്ക്കാന്‍ കഴിയുകയുള്ളു. പെന്‍സില്‍വാനിയായിലെ വസന്തകാലത്തിന്റെ തുടക്കത്തില്‍ ചെടികള്‍ പച്ചപുതച്ചപ്പോഴും യിസ്രയേലിനെക്കുറിച്ചുള്ള ചിന്തകള്‍ എന്നില്‍ പച്ചപിടിച്ചുനിന്നു. തരം കിട്ടുമ്പോഴൊക്കെ അവനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മലയിലേക്കു പോകും.

അതല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഇതെഴുതുമ്പോഴും യിസ്രായേല്‍ ജയിലിലാണ്. ആദ്യകാഴ്ചയില്‍ വച്ചുതന്നെ എനിക്കിഷ്ടപ്പെട്ട, ഞാന്‍ കണ്ടുമുട്ടിയ എല്ലാ കുട്ടികളിലും വച്ച് എനിക്കു പ്രിയപ്പെട്ടവനായ യിസ്രായേല്‍. കുറ്റവും ശിക്ഷയും – അതിനു മുമ്പില്‍ ഒന്നും ചെയ്യാനാകാത്തതിന്റെ ഖേദം അന്നത്തെപ്പോലെ ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. ഞാന്‍ കാത്തിരിക്കുകയാണ്. അത്രമാത്രം.

എന്നാല്‍ അതിനിടെ തരം കിട്ടുമ്പോഴൊക്കെ യിസ്രായേലിന്റെ കഥ ഞാന്‍ മറ്റുള്ളവരോടു പറയും. വ്യത്യസ്തമായിട്ടെനിക്ക് എന്തു ചെയ്യാന്‍ കഴിയുമായിരുന്നു എന്നു ഞാന്‍ അവരോടു ചോദിക്കും. മറുപടി മിക്കപ്പോഴും ഒന്നാണ്: തുടര്‍പ്രവര്‍ത്തനത്തിന്റെ അപര്യാപ്തത. ഈ കുട്ടികളെ മാനസാന്തരത്തിലേക്കു നയിക്കും, പിന്നീട് അവരെ വിട്ടുകളയും – ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന്റെ പ്രധാന പോരായ്മ ഇതാണ്.

എന്നാല്‍ തുടര്‍പ്രവര്‍ത്തനം എന്നാല്‍ മാനസാന്തരപ്പെടുന്നവരെ വിട്ടുകളയാതെ ശ്രദ്ധിച്ച് അവരോടൊപ്പം രംഗത്ത് നില്‍ക്കുക എന്നതാണ്. ജീവിതത്തിലെ ഒരു വഴിത്തിരിവിന് അടുത്തായിരുന്നു ഞാന്‍. തുടര്‍ന്ന് അതു സംഭവിക്കുകയും ചെയ്തു. ചൂടേറിയ ഒരു ഓഗസ്റ്റുമാസരാത്രി ആയിരുന്നു അത്. ന്യൂയോര്‍ക്കിലേക്കുള്ള എന്റെ ആദ്യയാത്രയ്ക്കുശേഷം ഒന്നര വര്‍ഷം ആയി. ബുധനാഴ്ച രാത്രി പ്രാര്‍ത്ഥനായോഗത്തില്‍ ഞാന്‍ പുള്‍പിറ്റില്‍ നില്‍ക്കുകയാണ്. പെട്ടെന്ന് എന്റെ കൈകള്‍ അനിയന്ത്രിതമായി വിറയ്ക്കാന്‍ തുടങ്ങി. തെര്‍മോമീറ്ററില്‍ 85 ഡിഗ്രിയേ ഉള്ളു. പക്ഷേ എന്നെ പനി ബാധിച്ചവനെപ്പോലെ വിറയ്ക്കുന്നു. അസ്വസ്ഥതയോ അസുഖമോ തോന്നുന്നതിനു പകരം എനിക്കനുഭവപ്പെടുന്നത് ഹര്‍ഷോന്മാദം. കര്‍ത്താവിന്റെ ആത്മാവ് ആ മുറിയില്‍ എന്റെ വളരെ അടുത്തേക്ക് വരുന്നതുപോലെ.

എങ്ങനെയാണ് മീറ്റിംഗ് പൂര്‍ത്തിയാക്കിയത് എന്നെനിക്കുതന്നെ അറിഞ്ഞുകൂടാ. സഭാംഗങ്ങള്‍ പിരിഞ്ഞുപോയിട്ടും യോഗം തീര്‍ന്നതായി എനിക്കു തോന്നിയില്ല. പത്തരയോടെ പള്ളി അടച്ചു പുറകിലത്തെ വാതിലിലൂടെ പുറത്തേക്കിറങ്ങി. തുടര്‍ന്നു സംഭവിച്ചത് വളരെ ലളിതമാണ്. പക്ഷേ ജീവിതകാലത്തൊരിക്കലും മറക്കാനാവാത്തവിധം തെളിമയുള്ള ദൃശ്യമായിരുന്നു അത്.

ഞാന്‍ പള്ളിയുടെ പുറകിലേക്കു ചെന്നു. ചന്ദ്രന്‍ അസാധാരണപ്രഭയോടെ ജ്വലിക്കുന്നു. തണുത്ത നിഗൂഢമായ നിലാവില്‍ കുളിച്ച് ഉറങ്ങിക്കിടക്കുകയാണ് പട്ടണം. എന്നാല്‍ അതിന്റെ ഒരു ഭാഗം ചന്ദ്രികാചര്‍ച്ചിതമായ രാത്രിയില്‍ വെട്ടിത്തിളങ്ങുന്നതുപോലെ. പള്ളിയുടെ പിന്നില്‍ കതിരണിഞ്ഞുനില്‍ക്കുന്ന നാലേക്കര്‍ പാടമാണത്. ഒന്നരയടി പൊക്കത്തില്‍ ഗോതമ്പു വിളഞ്ഞുകിടക്കുന്നു. രാത്രിയിലെ കുളിര്‍കാറ്റിനൊപ്പം ഞാനും ആ പാടത്തിന്റെ മദ്ധ്യത്തിലേക്കിറങ്ങിച്ചെന്നു. കൊയ്ത്തിനെക്കുറിച്ചുള്ള ബൈബിള്‍ഭാഗം പൊടുന്നനെ ഞാന്‍ ഉരുവിടാന്‍ തുടങ്ങി: ‘ഇനി നാലുമാസം കഴിഞ്ഞു കൊയ്ത്തു വരുന്നു എന്നു നിങ്ങള്‍ പറയുന്നില്ലയോ? നിങ്ങള്‍ തല പൊക്കി നോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍തന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നത് കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിക്കുവാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നവന്‍ ഒരുത്തന്‍; കൊയ്യുന്നത് മറ്റൊരുത്തന്‍ എന്നുള്ള പഴഞ്ചൊല്‍ ഇതില്‍ ഒത്തിരിക്കുന്നു. നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യുവാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു. മറ്റുള്ളവര്‍ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.’

എന്റെ മനക്കണ്ണില്‍ ഗോതമ്പിന്റെ ഓരോ ഞാറും പുതുജീവിതത്തിനു ദാഹിക്കുന്ന തെരുവിലെ ഓരോ കുട്ടിയെപ്പോലെ ഞാന്‍ കണ്ടു. എന്നിട്ട് ഞാന്‍ പാഴ്‌സനേജിലേക്ക് തിരിഞ്ഞുനോക്കി. അവിടെ ജെന്നും മൂന്നു കുഞ്ഞുങ്ങളും സുരക്ഷിതരായും സന്തുഷ്ടരായും ഇപ്പോള്‍ കഴിയുകയാണ്. പക്ഷേ ഞാന്‍ പള്ളിയിലേക്കു നോക്കിനിന്നപ്പോള്‍ അടുത്തുനിന്ന് ഒരു സുഹൃത്തിനെപ്പോലെ ഒരു ആന്തരികശബ്ദം എന്നോടു പറഞ്ഞു: ”ഈ ചര്‍ച്ച് ഇനി നിന്റെ ഇടമല്ല, നീ പോകേണ്ടിയിരിക്കുന്നു.”

ഞാന്‍ പാഴ്‌സനേജിനു നേരേ നോക്കി. ആ ആന്തരികശബ്ദം വീണ്ടും മന്ത്രിച്ചു: ”ഈ വീടും നിന്റേതല്ല, നീ പോകേണ്ടിയിരിക്കുന്നു.”

അതുപോലെ സാവധാനവും നിശ്ശബ്ദവുമായി ഞാനും മറുപടി പറഞ്ഞു: ”കര്‍ത്താവേ, ഞാന്‍ പോകാം.”

അതിനുശേഷം ഞാന്‍ പാഴ്‌സനേജിലേക്കു നടന്നു. അവിടെ ജെന്‍ എന്നെ കാത്തുനിന്നിരുന്നു. ഉറങ്ങാന്‍ പോകുന്ന വേഷത്തിലായിരുന്നു അവള്‍. പക്ഷേ അവളിലും എന്തോ സംഭവിച്ചതായി ഒറ്റനോട്ടത്തില്‍ എനിക്കു മനസ്സിലായി.

”ജെന്‍, എന്താ കാര്യം?”

”നിങ്ങളെന്താ ഉദ്ദേശിച്ചത്?”

”നിനക്ക് എന്തോ മാറ്റം ഉണ്ടായതുപോലെ.”

”ഡേവിഡ്, നിങ്ങള്‍ എന്നോടൊന്നും പറയേണ്ട. എനിക്കു കാര്യം മനസ്സിലായി. നിങ്ങള്‍ സഭ വിടാന്‍ പോകുകയാണ് അല്ലേ? നിങ്ങള്‍ക്കു പോകേണ്ടിയിരിക്കുന്നു!”

ഞാന്‍ മറുപടി പറയുന്നതിനു മുന്‍പ് ദീര്‍ഘനേരം ജെന്നിനെ നോക്കിനിന്നു. പാഴ്‌സനേജിന്റെ കിടപ്പുമുറിയിലേക്കു വീണുകിടന്ന നിലാവില്‍ അവളുടെ കണ്‍കോണുകളിലെ കണ്ണീര്‍ത്തിളക്കം എനിക്കു കാണാമായിരുന്നു.

”ഞാനും അതു കേട്ടു, ഡേവിഡ്” ജെന്‍ മന്ത്രിച്ചു ”നമ്മള്‍ ഇവിടെനിന്നു പോകുകയാണ് അല്ലേ?”

ഇരുളില്‍ എന്റെ കരങ്ങള്‍ അവളെ വലയം ചെയ്തു. ”അതേ ഓമനേ. നമ്മള്‍ പോകുകയാണ്.”

പാസ്റ്ററും കുടുംബവും എന്ന നിലയില്‍ ഫിലിപ്‌സ്ബര്‍ഗ്ഗ് ചര്‍ച്ചിലെ ഞങ്ങളുടെ അഞ്ചാമതു വാര്‍ഷികമായിരുന്നു പിറ്റേ ഞായറാഴ്ച.

അന്നു രാവിലെ പുള്‍പിറ്റില്‍ നിന്നുകൊണ്ട് ഞങ്ങള്‍ക്ക് നന്നായി അറിയാവുന്ന ആളുകളുടെ മുഖത്തേക്കു നോക്കി ഞാന്‍ പ്രസംഗിച്ചു.

പ്രിയ സുഹൃത്തുക്കളേ,

ഒരു വാര്‍ഷികസന്ദേശം ഞാന്‍ നിങ്ങള്‍ക്കു നല്‍കുമെന്നാകും നിങ്ങള്‍ പ്രതീക്ഷിക്കുന്നത്.

നിങ്ങള്‍ക്കറിയാവുന്നതുപോലെ എനിക്കും എന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഇത് അഞ്ച് അസാധാരണമാംവിധം സന്തോഷകരവും അത്ഭുതകരവുമായ വര്‍ഷങ്ങളായിരുന്നു. എന്റെ രണ്ടു കുഞ്ഞുങ്ങള്‍ ഇവിടെ ഫിലിപ്‌സ്ബര്‍ഗ്ഗിലാണ് ജനിച്ചത്. വളരെ അടുത്ത കൂട്ടായ്മയുടെ പ്രത്യേകസമയമായി ഈ വര്‍ഷങ്ങളെ ഞങ്ങള്‍ എപ്പോഴും ഓര്‍ക്കും. ”പക്ഷേ, കഴിഞ്ഞ ബുധനാഴ്ച രാത്രി ഒരസാധാരണമായ സംഭവം നടന്നു – അതിനൊരു വിശദീകരണമേ ഉള്ളു.”

ഗോതമ്പുപാടത്തുവച്ച് എനിക്കും പാഴ്‌സനേജില്‍ വച്ച് ജെന്നിനും ഉണ്ടായ അനുഭവങ്ങല്‍ ഞാന്‍ തുടര്‍ന്നു സഭാംഗങ്ങളോടു പങ്കുവച്ചു. ഇതു കര്‍ത്താവിന്റെ സ്വരം ആണെന്നും അത് ഞങ്ങള്‍ അനുസരിക്കേണ്ടതാണെന്നും എനിക്ക് ഒരു സംശയവുമില്ലെന്നും ഞാന്‍ തുടര്‍ന്നു പറഞ്ഞു. എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യത്തിന് ഇപ്പോള്‍ എനിക്കു മറുപടി ഇല്ല. അതു ന്യൂയോര്‍ക്കാണെന്നു ഞാന്‍ സംശയിക്കുന്നു. പക്ഷേ എനിക്കുറപ്പില്ല. രണ്ടായാലും ഫിലിപ്‌സ്ബര്‍ഗ്ഗ് വിട്ട് ഞങ്ങള്‍ പോകണമെന്നു മാത്രമേ എനിക്കറിയാവൂ. അത് ഉടനെ വേണം. ഒട്ടും താമസിക്കാന്‍ പാടില്ല.

ആത്മാവിനാല്‍ നടത്തപ്പെടുന്ന ഒരു ജീവിതം ജീവിക്കുന്നത് എത്ര അത്ഭുതകരമാണ്! അന്ന് ഉച്ചതിരിഞ്ഞ് ഞാന്‍ പാഴ്‌സനേജില്‍ ചെന്നപ്പോള്‍ തന്നെ ടെലിഫോണ്‍ ഇടതടവില്ലാതെ അടിക്കാന്‍ തുടങ്ങി. ഫ്‌ളോറിഡായില്‍നിന്നായിരുന്നു ആ വിളി. അവിടെനിന്നു വിളിച്ച പാസ്റ്റര്‍ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: എനിക്കു ടെലിഫോണ്‍ ചെയ്ത് ഒരുനിര മീറ്റിംഗുകള്‍ അവിടെ നടത്താനായി ക്ഷണിക്കാന്‍ അദ്ദേഹത്തിനു ശക്തമായ തോന്നല്‍. ആ തോന്നലിനെ ഒഴിവാക്കാന്‍ നോക്കിയിട്ട് നടക്കുന്നില്ല. അതുകൊണ്ട് മീറ്റിംഗു നടത്താന്‍ ചെല്ലണം. തുടര്‍ന്നു വേറൊരു വിളി വന്നു. പിന്നെ മറ്റൊന്ന്. ആ ദിവസം തീരുന്നതിനു മുന്‍പ് രാജ്യത്ത് പല സ്ഥലങ്ങളിലായി 12 ആഴ്ച മീറ്റിംഗ് നടത്തുന്നതിനു ബുക്കിംഗ് ആയി. മൂന്നാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഫര്‍ണീച്ചറെല്ലാം സൂക്ഷിച്ചശേഷം പാഴ്‌സനേജില്‍നിന്ന് എന്റെ ഭാര്യയുടെ മാതാപിതാക്കളുടെ വീടിന്റെ നാലു മുറികളിലേക്കു താമസം മാറ്റി.

എന്നിട്ടു ഞാന്‍ യാത്രയായി. അടുത്ത വേനലിലും ശീതകാലത്തിന്റെ ചില സമയത്തും രാജ്യത്തിനു നെടുകെയും കുറുകെയുമായി പല നഗരങ്ങളിലും ഗ്രാമങ്ങളിലും ഞാന്‍ മീറ്റിംഗുകളുടെ തിരക്കിലായിരുന്നു. പുതിയ ഓരോ പട്ടണത്തിലേക്കുമുള്ള ദൂരം അത് ന്യുയോര്‍ക്കില്‍നിന്ന് എത്ര അകലെയാണ് എന്ന നിലയില്‍ ഞാന്‍ കണക്കുകൂട്ടിയത് എന്നെത്തന്നെ നോക്കിച്ചിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ന്യൂയോര്‍ക്ക് എന്നെ നിരന്തരം വേട്ടയാടുന്നതുപോലെ. ആ വലിയ ആള്‍ത്തിരക്കേറിയ ഉല്‍ക്കണ്ഠാകുലമായ നഗരത്തിനു സമീപത്തേക്ക് എന്നെ കൊണ്ടുപോകുന്ന എല്ലാ പരിപാടികളെയും ഒരു പ്രത്യേകനിലയില്‍ ഞാന്‍ പ്രിയപ്പെടുവാന്‍ തുടങ്ങിയിരുന്നു.

എന്റെ ഒരു പരിപാടി 1960ലെ ശൈത്യകാലത്തിന്റെ അന്ത്യത്തില്‍ എന്നെ ന്യൂജേഴ്‌സിയിലെ ഇര്‍വിംഗ്ടണില്‍ എത്തിച്ചു. റജിനാള്‍ഡ്യേക് എന്ന ഒരു പാസ്റ്ററോടൊപ്പമായിരുന്നു അവിടെ എന്റെ താമസം. കണ്ടുമുട്ടുന്ന എല്ലാവരോടും എന്നപോലെ അദ്ദേഹത്തോടും ഞാന്‍ എന്റെ ന്യൂയോര്‍ക്കിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. സോഫായില്‍ ഒരു മണിക്കൂറോളം ഇരുന്ന് എന്നെ ശ്രദ്ധിച്ചു കേള്‍ക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു അദ്ദേഹം.

ഒടുവില്‍ അദ്ദേഹം പറഞ്ഞു: ”ഡേവ്, ന്യൂയോര്‍ക്കിലെ തെരുവുസംഘങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സഭകള്‍ക്ക് ഒരു മുഴുസമയപ്രവര്‍ത്തകനെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നു. ഞാന്‍ നഗരത്തിലുള്ള ചില സ്‌നേഹിതരെ ഒന്നു വിളിച്ചുനോക്കട്ടെ.”

അദ്ദേഹം വിളിച്ച സ്‌നേഹിതരിലൊരാള്‍ പെന്‍സ്റ്റേഷനു സമീപം മുപ്പത്തിമൂന്നാം തെരുവില്‍ ‘ഗ്ലാഡ് ടൈഡിംഗ്‌സ് ടാബര്‍നാക്കിള്‍’ സഭയുടെ സഹശുശ്രൂഷകനായ സ്റ്റാന്‍ലി ബര്‍ഗ് ആയിരുന്നു. ബര്‍ഗിന്റെ സഭയുടെ നിലവറയില്‍ താത്പര്യമുള്ള ശുശ്രൂഷകന്മാരുടെ ഒരു സമ്മേളനം വിളിച്ചത് അങ്ങനെയാണ്. അതൊരു സാധാരണയോഗമായിരുന്നു. യുവജനങ്ങളെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സഭ കൂടുതല്‍ താത്പര്യം എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊലീസ്‌കമ്മീഷനര്‍ കെന്നഡി അയച്ച ഒരു കത്ത് ആരോ ആദ്യമായി വായിച്ചു. പിന്നെ ബര്‍ഗ് എഴുന്നേറ്റ് ഞാന്‍ ആരംഭിച്ച പ്രവര്‍ത്തനത്തെ ചുരുക്കമായി പരിചയപ്പെടുത്തി. തുടര്‍ന്ന് ഞാന്‍ എഴുന്നേറ്റ് ഈ പ്രവര്‍ത്തനങ്ങള്‍ ഇനി ഏതു ദിശയില്‍ പോകണമെന്നതു സംബന്ധിച്ച് എന്റെ അഭിപ്രായം എല്ലാവരോടും പങ്കിട്ടു.

അങ്ങനെ ഒരു പുതിയ മിനിസ്ട്രി പിറന്നുവീണു. ദൈവസ്‌നേഹത്തിന്റെ സന്ദേശവുമായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സന്ധിക്കുകയാണ് ഈ ശുശ്രൂഷയുടെ ലക്ഷ്യമെന്നുള്ളതിനാല്‍ ടീനേജ് ഇവാന്‍ജലിസം എന്നതിനു പേരു നല്‍കി. ഞാന്‍ നേരത്തേതന്നെ ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ എന്നെ ഈ നവജാതസംഘടനയുടെ ഡയറക്ടറായി തിരഞ്ഞെടുത്തു. ബര്‍ഗിന്റെ സഭയിലെ ഒരംഗവും ഒരു പൊലീസ്‌ക്യാപ്റ്റനുമായ പോള്‍ ഡൈലിന എന്ന ആളാണ് സെക്രട്ടറി കം ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ടത്. പാവം പോള്‍, ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ല. കാരണം, അദ്ദേഹം ആ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല.

അടുത്ത പ്രശ്‌നം പണത്തിന്റേതായിരുന്നു. അതും വളരെ ലളിതമായി കൈകാര്യം ചെയ്തു. ഓഫീസ്, പ്രിന്റിംഗ് ചെലവുകള്‍, ശമ്പളം എല്ലാംകൂടി 20,000 ഡോളര്‍ ഏറ്റവും കുറഞ്ഞതു വേണം. അതുകൊണ്ട് വാര്‍ഷികബജറ്റ് 20,000 ഡോളര്‍ എന്നു തീരുമാനിച്ചു. വാസ്തവത്തില്‍ പണമൊന്നും ഇല്ലാതിരുന്നതുകൊണ്ട് സെക്രട്ടറി കം ട്രഷറാറെ വിളിച്ചു പറയാമെന്നു ചിന്തിച്ച് സ്റ്റാന്‍ലി ബര്‍ഗ് അദ്ദേഹത്തിന്റെ നമ്പര്‍ തപ്പിയെടുത്ത് തിരഞ്ഞെടുപ്പില്‍ അദ്ദേഹംനേടിയ വിജയം പ്രാരംഭമായി ഗംഭീരമായി അവതരിപ്പിച്ചു.

”പോള്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്. ടീനേജ് ഇവാന്‍ജലിസത്തിന്റെ ട്രഷറാറായി താങ്കള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടു. യുവാക്കളെ നേടാനുള്ള ഈ യുദ്ധത്തില്‍ ഡേവിഡ് വില്‍ക്കേഴ്‌സണ്‍ ആയിരിക്കും നിങ്ങളുടെ ഡയറക്ടര്‍. ആദ്യവര്‍ഷത്തേക്ക് 20,000 ഡോളറിന്റെ ബജറ്റാണ് നിങ്ങള്‍ക്കുള്ളതെന്ന് കേള്‍ക്കുന്നതില്‍ താങ്കള്‍ സന്തുഷ്ടനായിരിക്കുമല്ലോ.”

ക്യാപ്റ്റന്‍ ഡൈലിനയുടെ മറുപടി: ”ആരാണ് ഈ ഡേവിഡ് വില്‍ക്കേഴ്‌സണ്‍? ആരുടെ കൈയിലാണ് ബുക്കുകള്‍? പണം എവിടെയുണ്ട്?”

”പോള്‍” പാസ്റ്റര്‍ ബര്‍ഗ് നിര്‍ത്തി നിര്‍ത്തി പറഞ്ഞു: ”നമുക്ക് ബുക്കൊന്നുമില്ല. പണമൊന്നും നമ്മുടെ കൈവശം ഇതുവരെ ഇല്ല. ഡേവിഡ് വില്‍ക്കേഴ്‌സണ്‍ എന്നു പറഞ്ഞാല്‍ പെന്‍സില്‍വാനിയ മലനിരകളില്‍നിന്നു വരുന്ന എന്നാല്‍ ന്യൂയോര്‍ക്കാണ് തന്റെ സ്ഥലമെന്നു കരുതുന്ന ഒരു ഉപദേശിയാണ്.”

പോള്‍ പൊട്ടിച്ചിരിച്ചു: ”നിങ്ങള്‍ ഒന്നും അറിഞ്ഞുകൂടാത്ത ഒരു പച്ചപ്പരമാര്‍ത്ഥിയെപ്പോലെയാണല്ലോ സംസാരിക്കുന്നത്..”

”ഞങ്ങള്‍ പച്ചപ്പരമാര്‍ത്ഥികളാണ് പോളേ, ഗോലിയാത്തിനു മുന്‍പില്‍ ഒരു കല്ലും കവിണയും….. പിന്നെ ദൈവം തന്റെ പക്ഷത്താണെന്ന ഉറപ്പുമായിനിന്ന ദാവീദിനെപ്പോലെ പച്ചപ്പരമാര്‍ത്ഥി.” പാസ്റ്റര്‍ ബെര്‍ഗിന്റെ മറുപടി.

അദ്ധ്യായം പതിമൂന്ന്


ഫെബ്രുവരിയിലെ ഒരു പ്രഭാതം. രണ്ടുവര്‍ഷം മുന്‍പ് ഫെബ്രുവരിയിലാണ് ഞാന്‍ ടിവി വില്‍ക്കാന്‍ തീരുമാനിച്ചത്, രണ്ടു വര്‍ഷത്തിനുശേഷം ഇതാ ഞാന്‍ തീര്‍ത്തും അപരിചിതമായ ഒരു സാഹസോദ്യമത്തില്‍ മുഴുകിയിരിക്കുന്നു.

സ്റ്റേറ്റന്‍ ദ്വീപിലേക്കുള്ള കടത്തുബോട്ടിലാണു ഞാന്‍. ഡെക്കില്‍ കടല്‍ത്തിര അടിച്ചുകയറുന്നതു നോക്കിനില്‍ക്കുമ്പോള്‍ എന്റെ സ്വപ്നം പൂവണിയുന്നതിലേക്കു ഞാന്‍ ഒരു കനത്ത ചുവടുവയ്ക്കുകയാണെന്ന് എനിക്കു തീരെ ബോധ്യം ഉണ്ടായിരുന്നില്ല. കരയില്‍ സ്വാതന്ത്ര്യ പ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നു. സ്റ്റേറ്റന്‍ ഐലന്‍ഡിലേക്ക് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ് എന്റെ യാത്ര – കൗമാരക്കാര്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ പുതിയ ശുശ്രൂഷയ്ക്കായി ഓഫീസുകള്‍ വാടകയ്‌ക്കെടുക്കുക.

എന്റെ പോക്കറ്റില്‍ ഒരു മേല്‍വിലാസം ഉണ്ടായിരുന്നു: 1865 വിക്ടറി ബൗളിവാര്‍ഡ്. ഇതാണ് ഞങ്ങളുടെ ആസ്ഥാന ഓഫീസ് മന്ദിരത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിന്റെ അഡ്രസ്സ്. പക്ഷേ ആസ്ഥാനമന്ദിരം കണ്ടപ്പോള്‍ എനിക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല. ആശാസ്യമല്ലാത്ത ചുറ്റുപാടില്‍ അനാകര്‍ഷകമായ മൂന്നു മുറികള്‍. പുറത്തെ മുറി, അകത്തെ മുറി, പിന്നെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒരു മുറി.

”കൊള്ളാം കര്‍ത്താവേ, ഏതായാലും ഇതൊരു സങ്കല്‍പ്പമല്ല. യാഥാര്‍ത്ഥ്യമായല്ലോ. ഒരു സാങ്കല്‍പ്പികസ്ഥാനത്ത് എങ്ങനെയാണു പെരുമാറേണ്ടതെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു” ഞാന്‍ പറഞ്ഞു.

‘ടീന്‍ഏജ്-ഇവാന്‍ജലിസം’- ഈ മൂന്നു മുറികളിലാണ് തുടക്കം കുറിച്ചത്. ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരനേ ഞങ്ങള്‍ക്കുള്ളൂ – മറ്റാരുമല്ല ഞാന്‍ തന്നെ. ആ ശമ്പളംകൊണ്ട് എനിക്ക് ഏറ്റവും ചെലവു കുറഞ്ഞ ഒരു ലോഡ്ജില്‍ ഏറ്റവും ചെലവു കുറഞ്ഞ ഒരു മുറിപോലും വാടകയ്‌ക്കെടുക്കുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് നടുക്കുള്ള ഓഫീസ് മുറിയിലെ എന്റെ ഡസ്‌കിനോടു ചേര്‍ന്ന് ഒരു കട്ടില്‍ പിടിച്ചിട്ടു കിടപ്പിനുള്ള വട്ടംകൂട്ടി. ഒരു ഹോട്ട്‌പ്ലേറ്റുകൊണ്ടു പാചകം ചെയ്യാവുന്നതു മാത്രം ഞാന്‍ ഭക്ഷിച്ചു. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ന്യൂയോര്‍ക്കിനു ചുറ്റുമുള്ള എന്റെ ചില സുഹൃത്തുക്കള്‍ എന്റെ മെലിഞ്ഞ ശരീരം കണ്ട് തങ്ങളോടൊപ്പം ഭക്ഷണം കഴിക്കാന്‍ എന്നെ ക്ഷണിക്കുമായിരുന്നു.

പക്ഷേ ഈ സംവിധാനത്തിലെ ഏറ്റവും കഠിനമായ കാര്യം എന്റെ കുടുംബം വിഭജിക്കപ്പെട്ടുപോയി എന്നതാണ്. പിറ്റ്‌സ്ബര്‍ഗ്ഗില്‍ തന്റെ ആളുകളോടൊപ്പമായിരുന്നു ജെന്‍ കഴിഞ്ഞിരുന്നത്. ആദ്യം ലഭ്യമാകുന്ന സാഹചര്യത്തില്‍തന്നെ എന്നോടൊപ്പം ചേരുവാനായിരുന്നു അവളുടെ ആഗ്രഹം.

”ഡേവ്, നിങ്ങള്‍ ചെയ്യുന്നതാണു ശരി എന്നെനിക്കറിയാം.” ജെന്‍ ഒരിക്കല്‍ ടെലിഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു: ”പക്ഷേ ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്. പോരെങ്കില്‍ നിങ്ങളുടെ ആകൃതി എന്താണെന്നു പോലും അറിയാതെയാണു ഗാരി വളരുന്നത്.”

ബോണിക്കും ഡെബിക്കും സ്‌കൂള്‍ അടച്ചാല്‍ ഉടനെ എല്ലാവരും ന്യൂയോര്‍ക്കിലേക്കു മാറാമെന്നു ഞങ്ങള്‍ അന്യോന്യം പറഞ്ഞു സമ്മതിച്ചു. പാര്‍ക്കിലെ ബഞ്ചില്‍ കിടന്നുറങ്ങാനും ഞങ്ങള്‍ തയ്യാര്‍. പക്ഷേ ഇതിനിടെ എന്റെ ‘സന്ന്യാസജീവിതം’ കൊണ്ടു ചില മെച്ചമുണ്ടെന്നു ഞാന്‍ കണ്ടെത്തി. എന്റെ ഇപ്പോഴത്തെ കൊച്ചു പാര്‍പ്പിടം പ്രാര്‍ത്ഥനയ്ക്കുള്ള നല്ല ഒരിടമായി ഞാന്‍ കണ്ടു. ശ്രദ്ധ പതറിപ്പോകത്തവണ്ണം ഭൗതികസുഖങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ആ പത്ത് ഗുണം പന്ത്രണ്ട് മുറിയില്‍ ഒരു മേശയും കുത്തനെ മാത്രം ചാരിയിരിക്കാവുന്ന ഒരു പരുക്കന്‍ കസേരയും എന്റെ കട്ടിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പരിമിതമായ സാഹചര്യത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തി. എന്റെ ടെലിവിഷന്‍ കാണുന്ന പഴയ സമയത്തെ – അര്‍ദ്ധരാത്രി മുതല്‍ വെളുപ്പിനെ രണ്ടുവരെ – ഞാന്‍ പ്രാര്‍ത്ഥനയ്ക്കായി താത്പര്യത്തോടെ ഉറ്റുനോക്കുവാന്‍ തുടങ്ങി. പുതുക്കവും ഉത്സാഹവും ഉണര്‍വും ലഭ്യമാകാതെ ഞാന്‍ ഒരിക്കല്‍പോലും ആ പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റിട്ടില്ല.

ആ ആദ്യനാളുകള്‍ ആവേശത്തിന്റെ ദിനങ്ങളായിരുന്നു. ന്യൂയോര്‍ക്കുമേഖലയിലുള്ള സ്പാനിഷ്, ഇംഗ്ലീഷ് സഭകള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ 1000 ഡോളര്‍ തന്നു. ഈ പണത്തില്‍ മുഖ്യ പങ്കും രണ്ടു പരീക്ഷണങ്ങള്‍ക്കാണു ഞാന്‍ വിനിയോഗിച്ചത്. ഒന്ന് നഗരത്തിലെ പ്രശ്‌നഭരിതമായ മേഖലയിലെ ഓരോ ഹൈസ്‌ക്കൂളിലെയും വിദ്യാര്‍ത്ഥികളെ സുവിശേഷസാഹിത്യവുമായി സന്ധിക്കുന്നതായിരുന്നു ആദ്യപ്രോഗ്രാം. ആ സുവിശേഷ സന്ദേശങ്ങളില്‍ ലഹരിമരുന്നുകളുടെ ഉപയോഗം, മദ്യപാനം, ലൈംഗിക അരാജകത്വം, സംഘംചേര്‍ന്നുള്ള അക്രമങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് ബൈബിളിലൂടെ പോംവഴി നിര്‍ദ്ദേശിച്ചിരുന്നു. ഈ പരിപാടിയുടെ വിജയത്തിനായി ഞങ്ങള്‍ അഹോരാത്രം അധ്വാനിച്ചു. പ്രാദേശിക സഭകളില്‍നിന്ന് നൂറുകണക്കിനു യുവജനങ്ങളെ ഈ സുവിശേഷപ്രതികള്‍ വിതരണം ചെയ്യുന്നതിനായി ഞങ്ങള്‍ തിരഞ്ഞെടുത്തു. എന്നാല്‍ മൂന്നുമാസത്തെ പ്രവര്‍ത്തനത്തിനുശേഷവും അതിന്റെ ഫലമായി യഥാര്‍ത്ഥമായി മനംതിരിഞ്ഞവര്‍ വിരലിലെണ്ണാവുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാത്രമായിരുന്നു. അതുകൊണ്ടു ഞങ്ങള്‍ രണ്ടാമത്തെ പരീക്ഷണത്തിലേക്കു തിരിഞ്ഞു: ടെലിവിഷന്‍. ലഹരിമരുന്നിന്റെ ലോകത്തില്‍പെട്ടശേഷം വിടുതല്‍ കണ്ടെത്തിയ നൂറ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഞാന്‍ ഒന്നിച്ചുകൂട്ടി. ഞങ്ങള്‍ അങ്ങനെ കൗമാരക്കാരുടെ ഒരു ഗായകസംഘത്തിനു രൂപംനല്‍കി. തുടര്‍ന്നു 13 ആഴ്ച തുടര്‍ച്ചയായി ഞങ്ങള്‍ ടെലിവിഷന്‍ ഷോ നടത്തി. പരിപാടി ലളിതവും അതേസമയം പുതുമയുള്ളതുമായിരുന്നു. കുട്ടികള്‍ ചേര്‍ന്നുപാടും. പിന്നെ ആണ്‍കുട്ടികളില്‍നിന്നോ പെണ്‍കുട്ടികളില്‍നിന്നോ ഒരാള്‍ തന്റെ അനുഭവം പങ്കിടും.

ഈ ഷോയ്ക്കു ലഭിച്ച റേറ്റിംഗ് ഞങ്ങളെ ഉത്സാഹഭരിതരാക്കി. ഞങ്ങള്‍ നഗരത്തിലെ കൗമാരക്കാരുടെ ഇടയില്‍ പെട്ടെന്നുതന്നെ പോപ്പുലറായി. ഒരൊറ്റ തകരാറേ ഉണ്ടായിരുന്നുള്ളൂ. ടെലിവിഷന്‍ പരിപാടി വലിയ പണച്ചെലവുള്ളതാണ്. നഗരത്തിലെ കുഞ്ഞുങ്ങളെല്ലാം അവരുടെ ചില്ലറ നാണയത്തുട്ടുകള്‍ ഞങ്ങള്‍ക്ക് അയച്ചുതന്നിട്ടും 13 ആഴ്ചയ്ക്കു ശേഷം ഞങ്ങള്‍ 4500 ഡോളര്‍ കടത്തിലാണ് എത്തിച്ചേര്‍ന്നത്.

ഈ പ്രതിസന്ധി ചര്‍ച്ചചെയ്യാനായി അടിയന്തരമായി വിളിച്ച കമ്മിറ്റി മീറ്റിംഗില്‍ ഞാന്‍ പറഞ്ഞു ”ഇതിന്റെ ഫലം യഥാര്‍ത്ഥത്തില്‍ കണ്ടെത്തുന്നതിനു മുന്‍പുതന്നെ ഈ പരമ്പര നമുക്കു റദ്ദു ചെയ്യേണ്ടിവരുമെന്നാ തോന്നുന്നത്.”

എല്ലാവരും അതു സമ്മതിക്കുന്നതുപോലെ തോന്നി. വാസ്തവത്തില്‍ 13 ആഴ്ചകൂടി ആ പ്രോഗ്രാം തുടരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷേ അതിന് ഒരു വഴിയും കണ്ടെത്താന്‍ കഴിയുമെന്നു തോന്നിയില്ല.

പൊടുന്നനെ യോഗത്തിന്റെ പിന്നില്‍ ഒരാള്‍ എഴുന്നേറ്റുനിന്നു. ഞാന്‍ അദ്ദേഹത്തെ മുന്‍പു കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹം കഴുത്തില്‍ വട്ടത്തിലുള്ള ഒരു കോളറാണു ധരിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹം ഒരു എപ്പിസ്‌കോപ്പല്‍ സഭാപുരോഹിതനാണെന്നു ഞാന്‍ കരുതിപ്പോയി.

അദ്ദേഹം സ്വയം പരിചയപ്പെടുത്തി. റവ. ഹെറാള്‍ഡ് ബ്രഡിസണ്‍, ന്യൂയോര്‍ക്ക് മൗണ്ട് വെര്‍ണോണില്‍നിന്നുള്ള ഒരു ഡച്ച് ഉണര്‍വു സഭാ ശുശ്രൂഷകനാണ്. ”എനിക്കൊരു നിര്‍ദ്ദേശം വയ്ക്കാനുണ്ട്. ഞാന്‍ നിങ്ങളുടെ പ്രോഗ്രാമുകള്‍ ടി.വിയില്‍ കണ്ടു. അവയ്ക്ക് പുതുമയുണ്ട്. എനിക്ക് ഇഷ്ടമായി. അതു റദ്ദു ചെയ്യാന്‍ തീരുമാനിക്കുന്നതിനു മുന്‍പ് നിങ്ങള്‍ എന്റെ ഒരു സുഹൃത്തിനെ കണ്ടിരുന്നെങ്കില്‍ നന്നായിരുന്നു.”

എന്താ കാര്യമെന്നു ശരിക്കു മനസ്സിലായില്ലെങ്കിലും സമ്മതിച്ചു. കാരണം പരിശുദ്ധാത്മാവിന്റെ നിഗൂഢവഴികളെക്കുറിച്ച് ഞാന്‍ അറിഞ്ഞു തുടങ്ങിയിരുന്നു. അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി പുതിയ വാതില്‍ തുറന്നേക്കാം.

പിറ്റേന്നു ഞാനും ഹെറാള്‍ഡും മാന്‍ഗാട്ടനിലെ ഒരു മാസികയുടെ പത്രാധിപര്‍ ചേസ് വാക്കറെ കാണാന്‍ പോയി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതു തുടങ്ങാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും ഒക്കെ ഞാന്‍ പറഞ്ഞത് അദ്ദേഹം ശ്രദ്ധയോടെ കേട്ടു. അദ്ദേഹത്തിനു താത്പര്യമായി. പക്ഷേ സംഭാഷണത്തിന്റെ അന്ത്യത്തില്‍ അദ്ദേഹം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയതുപോലെ.

”ആട്ടെ ഞാന്‍ എന്തു ചെയ്യണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്?” അദ്ദേഹം ഒടുവില്‍ ചോദിച്ചു.

ഹെറാള്‍ഡ് തുറന്നു പറഞ്ഞു: ”സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കു 10,000 ഡോളര്‍ വേണം.”

വാക്കര്‍ വല്ലാതായി; ഞാനും.

പിന്നെ വാക്കര്‍ ചിരിച്ചു: ”ഏതായാലും നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള മതിപ്പിന് എനിക്ക് നന്ദിയുണ്ട്. പക്ഷേ സത്യത്തില്‍ എന്റെ പക്കല്‍ 10,000 ഡോളര്‍ എടുക്കാനില്ല. ഫണ്ട്പിരിവ് എന്റെ ലൈനല്ലതാനും. ആട്ടെ, ഈ ആവശ്യം സംബന്ധിച്ച് നിങ്ങള്‍ എന്നെക്കുറിച്ചു ചിന്തിക്കാന്‍ എന്താണു കാരണം?”

”എനിക്ക് ശരിക്ക് അതിനൊരു മറുപടി ഇല്ല.” ഹെറാള്‍ഡ് പറഞ്ഞു: ”ഈ പ്രോഗ്രാം കാന്‍സല്‍ ചെയ്യേണ്ടിവന്നേക്കുമെന്ന് ആദ്യം കേട്ടപ്പോള്‍ മുതല്‍ ഈ പ്രശ്‌നത്തിന്റെ താക്കോല്‍ താങ്കളുടെ കൈയിലുണ്ടെന്ന് എനിക്കു വളരെ ശക്തമായി തോന്നാന്‍ തുടങ്ങി. എപ്പോഴൊക്കെ ഈ കാര്യത്തെക്കുറിച്ചു ചിന്തിക്കുമോ അപ്പോഴെല്ലാം ഞാന്‍ ‘ചേസ് വാക്കറെ’ ഓര്‍ക്കാറുണ്ടായിരുന്നു. ഇതിനെക്കാള്‍ വ്യക്തമായ ഉത്തരമൊന്നും എനിക്കു പറയാനില്ല.”

ഹെറാള്‍ഡ് പ്രതീക്ഷയോടെ പറഞ്ഞുനിര്‍ത്തി. പക്ഷേ വാക്കര്‍ ഒന്നും ഉരിയാടിയില്ല.

ഹെറാള്‍ഡ് വീണ്ടും സ്വന്ത നിലപാട് ഇങ്ങനെ വിശദീകരിച്ചു ”എനിക്കു തെറ്റുപറ്റിയിരിക്കാം. പക്ഷേ ഈ തോന്നലുകള്‍ പ്രത്യേകിച്ചും അതിത്ര ശക്തമായി വരുമ്പോള്‍ അതിനെന്തെങ്കിലും അര്‍ത്ഥം ഉണ്ടാകാം.”

മിസ്റ്റര്‍ വാക്കര്‍ തന്റെ കസേരയില്‍നിന്നെഴുന്നേറ്റു. ഞങ്ങള്‍ക്കനുവദിച്ച സമയം അവസാനിച്ചുവെന്നു വ്യക്തം. ”എനിക്കെന്തെങ്കിലും ആശയം കിട്ടിയാല്‍ ഞാന്‍ നിങ്ങളെ അറിയിക്കാം. ഏതായാലും കഥ എന്നോടു പങ്കിട്ടതിനു നന്ദി.”

ഞങ്ങള്‍ മെല്ലെ ഓഫീസില്‍ നിന്നിറങ്ങുവാന്‍ ഭാവിച്ചു: പക്ഷേ വാതില്‍ക്കലായപ്പോഴേക്കും വാക്കര്‍ ഞങ്ങളെ തിരിച്ചു വിളിച്ചു: ”ഹെറാള്‍ഡ്, ഡേവിഡ്, ഒരു നിമിഷം നില്‍ക്കണേ.” ഞങ്ങള്‍ തിരിഞ്ഞുനിന്നു. വാക്കറുടെ മേശയ്ക്കരികിലേക്കു തിരിച്ചുനടന്നു.

”രസകരമായ ഒരു കാര്യം അല്‍പം മുന്‍പുണ്ടായി. എനിക്ക് ഒരു ടെലിഗ്രാം കിട്ടി. പക്ഷേ അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.” എന്നുപറഞ്ഞ് വാക്കര്‍ തന്റെ മേശമേല്‍ തിരഞ്ഞ് അതു കണ്ടെടുത്തു. അത് വാക്കറുടെ ഒരു സുഹൃത്തും ഷിക്കാഗോയിലെ കംബൈന്‍ഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പ്രസിഡന്റുമായ ഡബ്ല്യൂ ക്ലമന്റ് സ്റ്റോണിന്റെ കമ്പിയായിരുന്നു. അത് ഇങ്ങനെയായിരുന്നു: ‘എന്റെ ആദ്യ ടെലിഗ്രാം കളഞ്ഞേക്കുക. ഞാന്‍ ബുധനാഴ്ച സാവോയിഹില്‍ട്ടണിലായിരിക്കും ഉണ്ടായിരിക്കുക.’

”ബുധനാഴ്ച എന്നു പറയുന്നത് ഇന്നാണ്. പക്ഷേ എനിക്ക് ആദ്യത്തെ ടെലിഗ്രാം കിട്ടിയിട്ടില്ല. ഞങ്ങള്‍ ഒത്തുചേരാന്‍ പരിപാടി ഒന്നും ഇട്ടിട്ടില്ലാത്തതിനാന്‍, അദ്ദേഹം ടൗണിലുണ്ടെന്ന് എന്നെ അറിയിച്ചത് എന്തിനാണ്? അദ്ദേഹത്തിന്റെ സെക്രട്ടറി മറ്റാര്‍ക്കോ അയയ്ക്കാനുള്ള ടെലിഗ്രാം പിശകായി എന്റെ പേരില്‍ അയച്ചുപോയതാവും”. വാക്കര്‍ വിശദീകരിച്ചു.

പിന്നെ അദ്ദേഹം ഒരു നിമിഷം ഹെറാള്‍ഡിനെ കൗതുകത്തോടെ നോക്കിയിരുന്നിട്ട് ഒരു കടലാസു കഷണം എടുത്തു ധൃതിയിലെന്തോ കുറിച്ചു. അതു കവറിലാക്കി ഞങ്ങള്‍ക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു ”ഹോട്ടല്‍ സാവോയിയിലേക്കു പോകുക. അവിടെ ചെന്ന് മിസ്റ്റര്‍ ക്ലമന്റ് സ്റ്റോണിന് ഇതു കൊടുക്കുക. ഇത് ഒരു പരിചയപ്പെടുത്തല്‍ കുറിപ്പായി ഉപയോഗിക്കാം. എന്തു സംഭവിക്കുന്നുവെന്നു നമുക്കു നോക്കാം. വേണമെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് എഴുതിയതൊന്നു വായിച്ചോളൂ.”

ചേസ് വാക്കറുടെ ഓഫീസില്‍നിന്നു താഴേക്കു പോകാന്‍ ലിഫ്റ്റിനായി കാത്തുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ അതു തന്നെയാണു ചെയ്തത്. കത്ത് ഇങ്ങനെയായിരുന്നു

പ്രിയ ക്ലെം,

നഗരത്തില്‍ കൗമാരക്കാര്‍ക്കുവേണ്ടി ശ്രദ്ധേയമായ ഒരു ശുശ്രൂഷ ചെയ്യുന്ന ഡേവിഡ് വില്‍ക്കേഴ്‌സനെ പരിചയപ്പെടുത്താനാണ് ഈ കുറിപ്പ്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡേവിഡിന് 10000 ഡോളര്‍ വേണം. ഇദ്ദേഹത്തിന്റെ കഥ ദയവായി ശ്രദ്ധയോടെ കേള്‍ക്കുക. താത്പര്യം തോന്നുന്നുവെങ്കില്‍ അദ്ദേഹത്തെ സഹായിക്കുക.

ചേസ്.

”ഇതാകപ്പാടെ ഒരസംബന്ധമായി തോന്നുന്നു. ആട്ടെ നമ്മള്‍ ഇദ്ദേഹത്തെ പോയി കാണേണ്ടതുണ്ടെന്നു വാസ്തവത്തില്‍ താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?” ഞാന്‍ ഹെറാള്‍ഡിനോടു തുറന്നു ചോദിച്ചു.

”തീര്‍ച്ചയായും” ഹെറാള്‍ഡിനു തരിമ്പും സംശയം ഇല്ലായിരുന്നു.

ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സാവോയ്‌ഹോട്ടലിലെ ക്ലെമിന്റെ മുറിയുടെ കതകിനു മുട്ടിക്കൊണ്ടു നില്‍ക്കുകയാണ്. അപ്പോള്‍ സമയം വൈകുന്നേരം അഞ്ചര. കഴുത്തില്‍ ഒരു വലിയ ടൈ കെട്ടിക്കൊണ്ട് ഒരു മാന്യന്‍ വന്നു കതകു തുറന്നു. അദ്ദേഹം ഡിന്നറിനു പോകാന്‍ ധൃതിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു വ്യക്തം.

”മിസ്റ്റര്‍ സ്റ്റോണല്ലേ?”

ഉവ്വെന്ന് അദ്ദേഹം തലയാട്ടി. ”ക്ഷമിക്കണം ചേസ് വാക്കര്‍, താങ്കള്‍ക്ക് ഒരു കുറിപ്പു തന്നയച്ചിട്ടുണ്ട്”.

വാതില്‍ക്കല്‍ നിന്നുതന്നെ അദ്ദേഹം ആ കുറിപ്പ് വായിച്ചു. പിന്നെ ഞങ്ങളെ മുറിയിലേക്കു ക്ഷണിച്ചു. എന്താ ചെയ്യേണ്ടതെന്ന് ഞങ്ങളെപ്പോലെ അദ്ദേഹവും കുഴങ്ങുകയാണെന്നു തോന്നി. തനിക്കു ചില നിമിഷങ്ങള്‍ക്കകം താഴത്തെ നിലയില്‍ ഡിന്നറിനു പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ഡ്രസ്സുചെയ്യുന്നതിനിടയില്‍ പറയാനുള്ളതു പറഞ്ഞാല്‍ കേള്‍ക്കാന്‍ സന്തോഷമേയുള്ളൂ: അദ്ദേഹം നയം വ്യക്തമാക്കി.

പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ മിസ്റ്റര്‍ സ്റ്റോണ്‍ പോകാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഞാനാകട്ടെ കഥയില്‍ ടീന്‍-ഏയ്ജ്-ഇവാന്‍ജലിസം രൂപീകരിച്ചതിലേക്കു വരുന്നതേയുള്ളൂ.

”എനിക്ക് ഇപ്പോള്‍ പോയേ പറ്റൂ” സ്റ്റോണ്‍ മൃദുവായി പറഞ്ഞു. ”പക്ഷേ ചേസ് വാക്കര്‍ നിങ്ങളെ ശുപാര്‍ശ ചെയ്ത സ്ഥിതിക്ക് എനിക്കതു ധാരാളം മതി. നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഊന്നല്‍ എനിക്ക് ഇഷ്ടമായി. നിങ്ങളുടെ ബില്ലുകള്‍ അയച്ചോളൂ. ഞാന്‍ പതിനായിരം ഡോളര്‍വരെ തന്നോളാം.”

ഹെറാള്‍ഡും ഞാനും അന്തംവിട്ടു പരസ്പരം നോക്കി. ”അപ്പോള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ ഞാന്‍ പോകട്ടെ.” സ്‌റ്റോണ്‍ വാതിലിലേക്കു നടക്കുന്നതിനിടയില്‍ പറഞ്ഞു: ”ആട്ടെ കഥയുടെ ബാക്കി ഭാഗംകൂടി ടേപ്പിലാക്കി ഒന്നയച്ചുതരാമോ? അടുത്ത തവണ ന്യൂയോര്‍ക്കില്‍ വരുമ്പോള്‍ ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യാം…. നമുക്ക് വിശദാംശങ്ങള്‍ അപ്പോള്‍ പറയാമല്ലോ” അദ്ദേഹം പോയിക്കഴിഞ്ഞു.

അങ്ങനെ കിട്ടിയ 10000 ഡോളര്‍കൊണ്ട് ഞങ്ങള്‍ കടം വീട്ടി. അടുത്ത 13 ആഴ്ച ടി. വി. പ്രോഗ്രാം തുടര്‍ന്നു. ന്യൂയോര്‍ക്കിലെ കൗമാരക്കാരുടെ ഇടയിലെ ലഹരിമരുന്ന് ഉപഭോഗത്തെപ്പറ്റി ‘കഴുകന്‍ എന്റെ ഞരമ്പില്‍’ എന്നൊരു പടവും എടുത്തു. എന്നാല്‍ ഈ പണം’ കേവലം പടവും ടെലിവിഷന്‍ പ്രോഗ്രാമും മാത്രമല്ല ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ഈ ശുശ്രൂഷയെപ്പറ്റി ഒരു പുതിയ ആദരവും അതു ഞങ്ങള്‍ക്കു തന്നു. ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ ദൈവത്തിന്റെ കരം ഉണ്ടെന്നു കൂടുതല്‍ വ്യക്തമാകുകയായിരുന്നു. അവിടുന്നു തന്നെ ഞങ്ങളെ നയിക്കാന്‍ അനുവദിക്കുന്ന പക്ഷം മുന്നോട്ടുള്ള പാതയില്‍ ഞങ്ങളെ കൂടുതല്‍ അത്ഭുതങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു.

അദ്ധ്യായം പതിനാല്


ഞങ്ങളുടെ ടെലിവിഷന്‍ ഷോയ്ക്ക് നല്ല റേറ്റിങ് ഉണ്ടായിരുന്നു. എല്ലാവരും അതിനെക്കുറിച്ചു നല്ലതു തന്നെ പറഞ്ഞു. എന്നാല്‍ ആറുമാസത്തോളം ഇങ്ങനെ മാധ്യമങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തിയശേഷം എനിക്ക് ഒരു കാര്യം വളരെ ശക്തമായി തോന്നാന്‍ തുടങ്ങി – ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നഷ്ടപ്പെടുന്നുണ്ട്: അത് വ്യക്തി ബന്ധങ്ങളാണ്.

അതുകൊണ്ട് രണ്ടാമത്തെ ടെലിവിഷന്‍ പരമ്പര അവസാനിക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ തെരുവിലേക്കു ചെന്ന് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും മുഖാമുഖം സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ആ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ, ഞാന്‍ ജീവിതത്തെ സ്പര്‍ശിച്ചതായും ആളുകളോടുള്ള ബന്ധത്തില്‍ ഫലപ്രദമായ ഒരു നീക്കത്തിന്റെ മര്‍മ്മം കണ്ടെത്തിയതായും എനിക്കു മനസ്സിലായി. യേശുവിനു തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമായി ടെലിവിഷനോ അച്ചടിച്ച വാക്കുകളോ ഉണ്ടായിരുന്നില്ലല്ലോ. മുഖാമുഖമുള്ള ഒരു ശുശ്രൂഷയായിരുന്നു അവിടുത്തേത്. എപ്പോഴും വ്യക്തിബന്ധങ്ങളുടെ ഊഷ്മളത ആ ശുശ്രൂഷയിലുണ്ടായിരുന്നു. ഞാന്‍ എന്റെ പഴയ മട്ടനുസരിച്ച് വീണ്ടും തെരുവിലേക്കിറങ്ങിയപ്പോള്‍ ഇതാണ് എനിക്കും പറഞ്ഞിട്ടുള്ള പ്രവര്‍ത്തനരീതിയെന്ന് എനിക്കു വ്യക്തമായി.

അതുകൊണ്ട് വിക്ടറി ബൗളിവാര്‍ഡിലെ ടീന്‍ ഏജ് കേന്ദ്രത്തിന്റെ വാതില്‍ അടച്ച് എന്നും രാവിലെ ഞാന്‍ പുറത്തിറങ്ങി. കടവിലേക്കും അവിടെനിന്നു സബ്‌വേയിലേക്കും ഞാന്‍ പോകും. അങ്ങനെ ബ്രൂക്ക്‌ലൈനില്‍ എത്തിയാലുടന്‍ തന്നെ ഞാന്‍ വഴിയില്‍ കാണുന്ന ആണ്‍കുട്ടികളോടു സംസാരിച്ചുതുടങ്ങും. ഇടയ്ക്കിടെ അവര്‍ പ്രതികരിക്കാനും തുടങ്ങി. സെന്റ് നിക്കോളാസ് സ്റ്റേഡിയത്തിലെന്നപോലെ എന്റെ കണ്ണിനു മുന്‍പില്‍തന്നെ ചില മാറ്റങ്ങള്‍ എനിക്കു കാണുവാന്‍ കഴിഞ്ഞു.

എന്നാല്‍ തെരുവിലെ പ്രവര്‍ത്തനം കൂടുതല്‍ വിജയകരമായതോടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യകത എനിക്കു കൂടുതല്‍ ബോധ്യമാകാന്‍ തുടങ്ങി. ഒരു നല്ല പ്രാദേശികസഭയില്‍ അവരെ കൊണ്ടുചെന്നു സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞാല്‍ മിക്ക കുട്ടികളെ സംബന്ധിച്ചും എനിക്കു തൃപ്തിയാകും. എന്നാല്‍ വലിയ കുഴപ്പങ്ങളില്‍ ചെന്നു ചാടിയിട്ടുള്ള, സ്വന്തമായി ഭവനം ഇല്ലാത്ത, ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം തുടര്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി ഏറെയായിരുന്നു.

ഒരു ദിവസം കടത്തുബോട്ടില്‍നിന്ന് മാന്‍ഹാട്ടനിന്റെ ചുവട്ടിലിറങ്ങി ബ്രൂക്ക്‌ലിനിലേക്ക് നയിക്കുന്ന സബ് വേയുടെ പടവുകള്‍ ഞാന്‍ കയറുകയായിരുന്നു. ഇവിടെവച്ചാണ് എന്റെ പഴയ സ്വപ്നം വീണ്ടും സജീവമായത്.

അതു പൂര്‍ണരൂപം പ്രാപിച്ച് എന്റെ മനസ്സില്‍ ഇങ്ങനെയാണ് സജീവമായത്: ടീന്‍ ചലഞ്ച് സെന്റര്‍ എന്നു ഞങ്ങള്‍ പേരിടുന്ന ഒരു വീട്. അത് നഗരത്തിലെ ഏറ്റവും കുഴപ്പം പിടിച്ച ഭാഗത്താവണം സ്ഥിതിചെയ്യുന്നത്. കൗമാരക്കാരെക്കുറിച്ചുള്ള എന്റെ സ്വപ്നം പങ്കിടുന്ന ഒരു ഡസനോ അതിലേറെയോ ഉള്ള പൂര്‍ണ സമയപ്രവര്‍ത്തകരുടെ കേന്ദ്രമായിരിക്കണം അത്. അവര്‍ തങ്ങളുടെ വിലപ്പെട്ട സാധ്യതകള്‍ കാണുന്നവരായിരിക്കണം. ഓരോ പ്രവര്‍ത്തകനും ഓരോ കാര്യത്തില്‍ വിദഗ്ധനായിരിക്കണം. ക്വട്ടേഷന്‍ സംഘങ്ങളിലെ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതില്‍ വിദഗ്ദ്ധനായിരിക്കണം ഒരാള്‍. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ അറിയാവുന്നവനായിരിക്കണം മറ്റൊരാള്‍. വേറൊരാള്‍ മാതാപിതാക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കട്ടെ. കൗമാരത്തിലേക്കു വളര്‍ന്നുവരുന്ന കൊച്ചുകുട്ടികളെക്കുറിച്ചു ഭാരമുള്ളവനായിരിക്കണം മറ്റൊരുവന്‍. വനിതാപ്രവര്‍ത്തകരും ഉണ്ടായിരിക്കണം. മാഫിയാപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങളില്‍ അവരില്‍ ഒരുവള്‍ വൈദഗ്ധ്യം നേടണം. ലൈംഗികപ്രശ്‌നങ്ങളുള്ള പെണ്‍കുട്ടികളുടെ കാര്യം നോക്കാന്‍ വിദഗ്ധയായിരിക്കണം മറ്റൊരുവള്‍. ലഹരിമരുന്നിന്റെ വലയില്‍പെട്ടുപോയ പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ അറിയാവുന്ന വനിതാ പ്രവര്‍ത്തകയും ഉണ്ടായിരിക്കണം.

അവിടെ ടീന്‍ ചലഞ്ച് വീട്ടില്‍ പ്രത്യേകമായ ഒരന്തരീക്ഷം ആയിരിക്കണം. തെരുവില്‍ കുട്ടികളെ സ്പര്‍ശിച്ച ഈ സ്‌നേഹത്താല്‍ ഉത്തേജിതമായ ഒരന്തരീക്ഷം. അവിടേക്ക് കടന്നുവരുന്ന ആരേയും ആഹ്ലാദജനകമായ എന്തോ കാത്തിരിക്കുന്നുവെന്ന തോന്നലുണര്‍ത്തുന്ന സ്ഥലം.

പ്രത്യേക സഹായം ആവശ്യമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ വീട്ടിലേക്കു കൊണ്ടുവരണം. അവര്‍ അച്ചടക്കത്തിന്റെയും സ്‌നേഹത്തിന്റെയും ഒരന്തരീക്ഷത്തിലായിരിക്കണം അവിടെ കഴിയുന്നത്. അവര്‍ അവിടുത്തെ വചനപഠനത്തിലും ആരാധനയിലും പങ്കാളികളാകണം. ക്രിസ്ത്യാനികള്‍ ഒന്നിച്ചു ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അവര്‍ കാണട്ടെ. അവര്‍തന്നെ ആ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകട്ടെ. ആത്മാവിന്റെ ഒരു ജീവിതത്തിനു തയ്യാറെടുക്കാന്‍ സഹായിക്കുന്ന സ്ഥാപനമായിരിക്കണം അത്.
ഞാന്‍ നഗരത്തില്‍ മുഴുസമയ പ്രവര്‍ത്തനത്തിനായി വന്നിട്ട് ഏറെക്കുറെ ഒരു വര്‍ഷം തികയാറായ 1960 വേനല്‍ക്കാലം മുതല്‍ ഞാന്‍ എന്റെ സ്‌നേഹഭവനം എന്ന സ്വപ്നത്തെക്കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങി. ഫണ്ടു ശേഖരിക്കാനുള്ള യാത്രകളില്‍ ഞാന്‍ ഈ ആവശ്യത്തെക്കുറിച്ചും പ്രസംഗിക്കുവാന്‍ ആരംഭിച്ചു. ന്യൂയോര്‍ക്കിലെ ഞങ്ങളുടെ സഭകളില്‍, ഞാന്‍ കണ്ട ദര്‍ശനം പോലെ ഞാന്‍ അതിന്റെ വിശദാംശങ്ങള്‍ വിവരിച്ചു തുടങ്ങി. പക്ഷേ എല്ലായ്‌പ്പോഴും എല്ലാവരും എന്നോട് ഒരേ കാര്യം തന്നെ പറഞ്ഞു:

”ഡേവ്, നിങ്ങളുടെ സ്വപ്നത്തിന് ഒരു കുഴപ്പമേയുള്ളൂ: അതു നടപ്പാക്കുന്നതിനു പണം വേണം.”

അതു സത്യമായിരുന്നു. ഒരിക്കലും ഞങ്ങളുടെ അക്കൗണ്ടില്‍ നൂറു ഡോളറിലേറെ ഉണ്ടായിരുന്നില്ല. പണമില്ലാത്തതുകൊണ്ട് പുതിയ പദ്ധതികള്‍ ആരംഭിക്കാതിരിക്കാനുള്ള എന്റെ ഭയത്തില്‍നിന്ന് എന്നെ വിടുവിക്കാന്‍ ജെന്നിന് ഒടുവില്‍ നല്ല വഴക്കുപറയേണ്ടിവന്നു.

പിറ്റ്‌സര്‍ഗ്ഗില്‍ സ്‌കൂള്‍ അടച്ചപ്പോള്‍ ജെന്‍ ന്യൂയോര്‍ക്കിലേക്കു വന്നു. സ്റ്റേറ്റന്‍ ദ്വീപിനു സമീപം ഞാന്‍ ചെറിയൊരു അപ്പാര്‍ട്ട്‌മെന്റ് അതിനകം കണ്ടെത്തിയിരുന്നു. ”വലിയസൗകര്യം ഒന്നും ഇല്ല. എങ്കിലും നമുക്ക് ഒരുമിച്ചായിരിക്കാമല്ലോ. എല്ലാം പായ്ക്കു ചെയ്തുവച്ചോ. ഞാന്‍ വരുന്നു നിന്നെ കൊണ്ടുപോകാന്‍.” ഇങ്ങനെയാണു ഞാന്‍ ജെന്നിനോടു വിളിച്ചു പറഞ്ഞത്.

”നമ്മള്‍ തെരുവില്‍ കിടന്നുറങ്ങിയാലും എനിക്കു പരാതിയില്ല പൊന്നേ. നാം ഒന്നിച്ചായിരിക്കുമല്ലോ അതു മതി.” ജെന്നിന്റെ മറുപടി അങ്ങനെയായിരുന്നു.

അങ്ങനെയാണവള്‍ ന്യൂയോര്‍ക്കില്‍ വന്നത്. ഞങ്ങള്‍ അപ്പാര്‍ട്ടുമെന്റിന്റെ നാലു മുറികളിലായി വീണ്ടും ഞങ്ങളുടെ ഫര്‍ണിച്ചറെല്ലാം കൂട്ടിയിട്ടു. എന്നാല്‍ ഞങ്ങള്‍ അങ്ങേയറ്റം സന്തുഷ്ടരായിരുന്നു. പുതിയ ശുശ്രൂഷയുടെ എല്ലാ നീക്കങ്ങളും ജെന്‍ വളരെ ശ്രദ്ധയോടെ പിന്‍തുടര്‍ന്നു. സ്വന്തം കെട്ടിടത്തില്‍ എല്ലാവരും കുടുംബാംഗങ്ങളെപ്പോലെ ഒന്നിച്ചു കഴിയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്‌നേഹഭവനം എന്ന എന്റെ സ്വപ്നം ജെന്നിനു വളരെ ഇഷ്ടമായി.

ഒരു രാത്രി പണദൗര്‍ലഭ്യത്തെക്കുറിച്ചു ഞാന്‍ എന്തോ പറഞ്ഞു കഴിഞ്ഞപ്പോള്‍ ജെന്‍ ഇങ്ങനെയാണു മറുപടി നല്‍കിയത്: ”ഡേവിഡ്, നിങ്ങള്‍ക്കു ലജ്ജയില്ലേ? ഈ കാര്യത്തില്‍ നിങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതു പുറകോട്ടാണ്. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഒന്നാമതു വേണ്ട പണം എല്ലാം സമാഹരിക്കുന്നു. എന്നിട്ട് വീടു വാങ്ങാം എന്നു കരുതുന്നു. നേരേ മറിച്ചാണു വേണ്ടത്. ഒന്നാമതു നിങ്ങള്‍ വീടുവാങ്ങുകയും പിന്നെ പണം കണ്ടെത്തുകയും ചെയ്യുക എന്നതാണു വിശ്വാസത്തിന്റെ വഴി.”

ആദ്യം കേട്ടപ്പോള്‍ അതൊരു സ്ത്രീയുടെ പ്രായോഗികബുദ്ധി മാത്രമാണെന്നു തോന്നി. എന്നാല്‍ അതേപ്പറ്റി കൂടുതല്‍ ആലോചിച്ചപ്പോള്‍ ബൈബിള്‍സംഭവങ്ങള്‍ എനിക്കോര്‍മ്മ വന്നു. ദൈവം തന്റെ അത്ഭുതം ചെയ്യുന്നതിനു മുന്‍പ് മനുഷ്യര്‍ തന്റെ പക്കലുള്ളതുവച്ച് വിഡ്ഢിത്തമെന്നു തോന്നുന്ന ഒരു നീക്കം നടത്തേണ്ടതാണ്. കടല്‍ വിഭജിക്കപ്പെടുന്നതിനു മുന്‍പ് മോശ തന്റെ വടി അതിനു മീതെ നീട്ടേണ്ടതായിരുന്നു. യെരീഹോമതില്‍ വീഴുന്നതിനു മുന്‍പ് യോശുവാ കാഹളം ഊതി. ഒരുപക്ഷേ ഞാനും ആദ്യം ശുശ്രൂഷയുടെ ആസ്ഥാനമായി വീടു വാങ്ങിയാല്‍ മാത്രമാണ് അതു സ്വന്തമാകുന്ന അത്ഭുതം സംഭവിക്കുക.

ഞാന്‍ എന്റെ കേന്ദ്രകമ്മിറ്റി വിളിച്ചു കൂട്ടി. ആറു ശുശ്രൂഷകന്മാരും മൂന്ന് അല്മായരും അടങ്ങുന്ന ഒരു കൂട്ടത്തിനാണ് കേന്ദ്രകമ്മിറ്റി എന്ന ഗംഭീരമായ പേര്. പക്ഷേ എല്ലാവരും നല്ല ആത്മീയദര്‍ശനം ഉള്ളവരും ഞങ്ങളുടെ സംഘടനയ്ക്കായി സമയം മാറ്റിവയ്ക്കത്തവണ്ണം ചെറുപ്പക്കാരില്‍ തല്‍പരരുമായിരുന്നു.

ക്രിസ്തീയപ്രവര്‍ത്തകരൊത്ത് ലഹരി മരുന്ന് അടിമകളും മാഫിയാ അംഗങ്ങളും ഒന്നിച്ചു കഴിയുന്ന ഒരു സ്‌നേഹഭവനത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യത്തെക്കുറിച്ച് ഞാന്‍ അവരോടു സംസാരിച്ചു. സ്ഥലം നാം ആദ്യം കണ്ടെത്തുകയും അതിനു പണം നല്‍കുന്നതിനെക്കുറിച്ച് പിന്നീടു മാത്രം ചിന്തിക്കുകയുമാണു വേണ്ടതെന്ന ജെന്നിന്റെ തോന്നലിനെക്കുറിച്ച് ഞാന്‍ അവരോടു പറഞ്ഞു. ആ ആശയം അനുസരിച്ചു മുന്നോട്ടു നീങ്ങുവാന്‍ കമ്മിറ്റിയും തയ്യാറായിരുന്നു. ഞങ്ങളുടെ കമ്മിറ്റിയിലുണ്ടായിരുന്ന ഒരു ശുശ്രൂഷകന്‍ ആര്‍തര്‍ ഗ്രേവ്‌സ് ഇങ്ങനെ നിര്‍ദ്ദേശിച്ചു: ”വിശ്വാസത്തിലുള്ള ഒരു തുറന്ന പരീക്ഷണമായി നാം ഇതിനെ എടുക്കണം.”

ഞങ്ങളുടെ ഈ തീരുമാനത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ച ഇങ്ങനെ:

1960 ഡിസംബര്‍ 15 പുലര്‍ച്ചെ രണ്ടുമണിക്ക് അഗാധമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കവേ ബ്രൂക്ക് ലിനിലെ ഒരു പ്രത്യേക തെരുവിലാണ് ഞങ്ങള്‍ കെട്ടിടം അന്വേഷിക്കേണ്ടതെന്ന വളരെ വ്യക്തമായ ഒരു ബോധ്യം എനിക്കുണ്ടായി. ഏറ്റവും കുഴപ്പം പിടിച്ച ബെഡ്‌ഫോര്‍ഡ് സ്റ്റ്യുവസാന്റ് മേഖലയുടെ ഹൃദയഭാഗത്തോടു ചേര്‍ന്നായിരിക്കണം ഞങ്ങളുടെ ഭവനമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ഫുള്‍ട്ടന്‍ തെരുവിലാണ് ആദ്യ അന്വേഷണം വേണ്ടതെന്നായിരുന്നു ഞങ്ങളുടെ ചിന്ത. പക്ഷേ ഇപ്പോള്‍ ക്ലിന്റണ്‍ അവന്യൂവിലാണു വീടു നോക്കേണ്ടതെന്നു വ്യക്തമായി.

തിടുക്കത്തില്‍ നഗരത്തിന്റെ ഭൂപടം എടുത്ത് ഞാന്‍ ആ തെരുവ് കണ്ടെത്തി. കടലാസില്‍ അത് ഒരു കറുത്ത വരമാത്രമായിരുന്നു. പക്ഷേ ടീന്‍ ചലഞ്ച് സെന്ററിന്റെ വിലാസം അതായിരിക്കണം എന്നു തീരുമാനമായ മട്ടില്‍ ഞാന്‍ ആ വരയ്ക്കു ചുറ്റും ഒരു വൃത്തം വരച്ചു.

അടുത്ത ദിവസംതന്നെ ഞാന്‍ കമ്മിറ്റി അംഗങ്ങളില്‍ ഒട്ടേറെ പേരെ വിളിച്ചു. ക്ലിന്റന്‍ അവന്യൂവില്‍ ഒത്തുചേരാനും ഏതുതരത്തിലുള്ള വീടാണു ലഭിക്കുകയെന്നു നോക്കാനും തീരുമാനിച്ചു. പുറപ്പെടുന്നതിനു മുന്‍പ് ഞാന്‍ ഞങ്ങളുടെ ട്രഷറര്‍ പോള്‍ ഡൈലനെ വിളിച്ച് സംഘടനയ്ക്ക് എത്ര പണമാണു നീക്കിയിരിപ്പുള്ളതെന്ന് അന്വേഷിച്ചു.

”എന്താ കാര്യം?” പോള്‍ ചോദിച്ചു.

”അതായത് ക്ലിന്‍ണ്‍ അവന്യുവില്‍ എന്തെങ്കിലും വീടു വാങ്ങാന്‍വേണ്ടിയാണ്.”

”കൊള്ളാം. ഇതുവരെ നമ്മുടെ കൈയിലുള്ള മിച്ചം 127 ഡോളര്‍ 73 സെന്റാണ്”.

”ഉംംം”

”അതു താങ്കള്‍ക്കു പ്രശ്‌നമല്ലേ?”

”ഞങ്ങളുടെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ അതു സാരമില്ല. ഏതായാലും ഞങ്ങള്‍ വിവരം അറിയിക്കാം.” എന്റെ മറുപടി.

ആദ്യം കണ്ട വീടു തന്നെ ഞങ്ങളുടെ ആവശ്യത്തിനു പറ്റുമെന്നു തോന്നി. അതൊരു പഴയ വീടായിരുന്നു. ”വില്‍പ്പനയ്ക്ക്” എന്നൊരു പഴകി ദ്രവിച്ച ബോര്‍ഡ് വീടിനു മുന്‍പില്‍ തൂങ്ങിക്കിടന്നു. മൊത്തത്തില്‍ വലിയ താല്‍പര്യം തോന്നാത്ത ഒരു പഴയ കെട്ടിടം. എന്നാല്‍ കേവലം 17,000 ഡോളര്‍ എന്ന വില വളരെ സ്വീകാര്യമായിത്തോന്നി. പ്രായമായ ഒരു മാന്യന്‍ ഞങ്ങളെ വീടും പരിസരവും കൊണ്ടുനടന്നു കാണിച്ചു. ഒടുവില്‍ വില ചര്‍ച്ചചെയ്യുന്ന ഘട്ടത്തിലേക്കു കാര്യങ്ങള്‍ പുരോഗമിച്ചു. അദ്ദേഹം പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം നല്ലതായിരുന്നു. എത്ര വേഗത്തിലാണു കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഞങ്ങള്‍ അന്യോന്യം പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം ഞങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ചെന്നപ്പോള്‍ വീട്ടുടമസ്ഥനായ മാന്യന്‍ ‘ഉരുണ്ടു കളിച്ചു’. ഇതു പല ദിവസം ആവര്‍ത്തിച്ചപ്പോള്‍ ഇനി വേറെ വീടു നോക്കിയാലോ എന്നായി ഞങ്ങള്‍.

ഒടുവില്‍ ‘വില്‍പനയ്ക്ക്’ എന്ന പരസ്യം ജനല്‍പാളിയില്‍ പതിച്ച മറ്റൊരു വീട് ക്ലിന്റണ്‍ അവന്യുവില്‍ തന്നെ ഞങ്ങള്‍ പോയി കണ്ടു. അതിനു മുന്‍പും ഞാന്‍ നീക്കിയിരിപ്പ് എത്രയെന്ന് അന്വേഷിച്ചു. ഇപ്പോള്‍ ഞങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ തുക നൂറു ഡോളറില്‍ താഴെയായിരിക്കുന്നു. പക്ഷേ ഇത്തവണ ഞങ്ങള്‍ 17000 ഡോളറിന്റെ വീടല്ല മറിച്ച് 34000 ഡോളറിന്റെ വീടും സ്ഥലവുമാണു നോക്കുന്നത്. ഇത് ഒരു നഴ്‌സിങ് ഹോമായിരുന്നു. പല തരത്തിലും അത് ഞങ്ങള്‍ക്ക് ഏറ്റവും യോജിച്ചതായിത്തോന്നി. കിടക്കകള്‍, ഓഫീസുകള്‍, സ്റ്റാഫിനുള്ള താമസസൗകര്യം എല്ലാം ഉണ്ട്. ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ഉടമ വില താഴ്ത്താനും തയ്യാറായി. ഞങ്ങളുടെ കയ്യില്‍ കഷ്ടിച്ചു നൂറു ഡോളറേ ഉള്ളു; ഒരു വീടിനെക്കാള്‍ ഒരു സ്ഥാപനത്തിന്റെ വിരസമായ അന്തരീക്ഷമാണ് അതിനുള്ളത് എന്നിവയെല്ലാം ശരിയായിരുന്നെങ്കിലും ഞാന്‍ കരാര്‍ ഒപ്പിടാന്‍ തയാറായി.

എന്നാല്‍ ഞങ്ങളുടെ ബോര്‍ഡിലുണ്ടായിരുന്ന ഡിക്ക് സിമ്മണ്‍സ് എന്ന യുവ പ്രസ്ബിറ്റേറിയന്‍ പാസ്റ്റര്‍ ഇങ്ങനെ പറഞ്ഞു: ”നമ്മള്‍ എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ് തെരുവിന് എതിര്‍വശത്തുള്ള ഒരു വീടുകൂടി നോക്കിയാല്‍ നന്നായിരുന്നു. ആ വീടിന്റെ താക്കോല്‍ എന്റെ കൈയിലുണ്ട്.”

”അതിന് എത്ര വരും?” ഞാന്‍ ചോദിച്ചു

ഡിക്ക് ഒന്നു മടിച്ചു: ”അറുപത്തയ്യായിരം ഡോളര്‍.”

‘കൊള്ളാം ഒരോ തവണയും ഒരു പുതിയ വീടു നമ്മള്‍ നോക്കുമ്പോള്‍ അതിന്റെ വില മേലോട്ടാണ്. അതേ സമയം ബാങ്കിലെ നമ്മുടെ നീക്കിയിരിപ്പ് താഴോട്ടും. നമ്മുടെ കൈവശം 125 ഡോളര്‍ ഉള്ളപ്പോള്‍ നാം കണ്ടത് 17000 ഡോളറിന്റെ വീടാണ്. 34000 ഡോളറിന്റെ വീടു നോക്കിയപ്പോള്‍ നമ്മുടെ കൈയില്‍ നൂറു ഡോളറേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നാം 65,000 ഡോളറിന്റെ വീടു നോക്കുമ്പോള്‍ നീക്കിയിരിപ്പു പിന്നേയും കുറഞ്ഞു’ ഞാന്‍ പറഞ്ഞു.

എന്നാല്‍ 65,000 ഡോളറിന്റെ വീട് ഒരു കൊട്ടാരമായിരുന്നു. അതു കണ്ടപ്പോള്‍ തന്നെ എന്റെ ഹൃദയം ഒന്നു കുതിച്ചുയര്‍ന്നുവെന്നു സമ്മതിക്കുന്നു. ചുവന്ന ഇഷ്ടികകൊണ്ടു കെട്ടിയ നല്ല ഉറപ്പുള്ള ഒരു രമ്യഹര്‍മ്മം.

എന്നാല്‍ ഒടുവില്‍ ആ കൊട്ടാരത്തിന്റെ ഉള്ളില്‍ കടന്നു നോക്കിയപ്പോഴോ? എന്തൊരു ഞെട്ടലാണ് ഞങ്ങളെ അവിടെ കാത്തിരുന്നത്! രണ്ടു വര്‍ഷമായി ആള്‍ത്താമസമില്ലാതെ കിടന്ന ആ വീടിന്റെ ഉള്ളില്‍ ഇല്ലാത്തതൊന്നും ഉണ്ടായിരുന്നില്ല. പല നാളുകളായി സമീപത്തെ കോളജിലെ കുട്ടികള്‍ ഈ കെട്ടിടം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് തോന്നിയതുപോലെ ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴവിടെ ഒരു വൃദ്ധന്‍ അനധികൃതമായി താമസിച്ചുവരികയാണ്. ചപ്പുചവറുസാധനങ്ങള്‍ ഒന്നും നഷ്ടപ്പെടാതെ സൂക്ഷിച്ചുവച്ച് അതില്‍ സുരക്ഷിതത്വം കാണുന്ന ഒരാളായിരുന്നു അയാള്‍. അയാള്‍ ആ വീടിന്റെ മുറികളെല്ലാം പഴയ പത്രങ്ങള്‍, പൊട്ടിയ കുപ്പികള്‍, കുടകളുടെ അസ്ഥിപഞ്ജരങ്ങള്‍, കുട്ടികളുടെ പൊളിഞ്ഞ ഉന്തുവണ്ടികള്‍, നുള്ളുനുറുങ്ങു സാധനങ്ങള്‍ എന്നിവകൊണ്ടു നിറച്ചിരിക്കുകയാണ്. ഓരോ ദിവസവും രാവിലെ അയാള്‍ തന്റെ വണ്ടിയുമായി അയല്‍വക്കങ്ങളില്‍ ചപ്പുകൂനയില്‍ ചെന്ന് ഇവ തപ്പിയെടുത്തുകൊണ്ടുവന്നു വീട്ടില്‍ സൂക്ഷിച്ചുവയ്ക്കുകയാണു പതിവ്. സാങ്കേതികമായി പറഞ്ഞാല്‍ ഇയാള്‍ ആ വീട്ടില്‍ നാളുകളായി താമസിക്കുന്നവനാണെന്നു ഞാന്‍ ഊഹിച്ചു. പക്ഷേ അയാളില്‍നിന്ന് എന്തെങ്കിലും കിട്ടുമെന്ന ആശയൊക്കെ വീടിന്റെ ഉടമസ്ഥര്‍ക്കു പണ്ടേ നഷ്ടപ്പെട്ടെന്നാണു ഞാന്‍ കരുതുന്നത്. പൈപ്പുകള്‍ മിക്കതും പൊട്ടിത്തകര്‍ന്നിരിക്കുന്നു. സീലിങില്‍നിന്നും ഭിത്തിയില്‍നിന്നും പ്ലാസ്റ്ററുകള്‍ അടര്‍ന്നുപോയിരിക്കുന്നു. കതകുകള്‍ വിജാഗിരികളില്‍നിന്നു വേര്‍പെട്ട നിലയിലാണ്.

ഇതെല്ലാമാണെങ്കിലും ഒരുകാലത്ത് ഇതു യഥാര്‍ത്ഥത്തില്‍ ഒരു കൂറ്റന്‍ മാളികയായിരുന്നുവെന്ന് ആര്‍ക്കും മനസ്സിലാകും. രണ്ടാം നിലയിലേക്ക് സ്വകാര്യ ലിഫ്റ്റ് സൗകര്യം ഉണ്ട്. വേലക്കാര്‍ക്കു പ്രത്യേകം സൗകര്യപ്രദമായ പാര്‍പ്പിടം. കെട്ടിടത്തിന്റെ നിലവറ വളരെ കരുത്തുള്ളതാണ്. ഭിത്തികളും നല്ല ഉറപ്പോടെ നില്‍ക്കുന്നു. ഞങ്ങള്‍ ആ കെട്ടിടത്തിനുള്ളിലൂടെ, ആ നഷ്ടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ, ദുഃഖത്തോടെ നിശ്ശബ്ദരായി നടക്കുകയാണ്. പൊടുന്നനെ: ”ഇതാണു സ്ഥലം. ദൈവം നമുക്കായി വച്ചിരിക്കുന്ന സ്ഥലം ഇതാണ്.” മൗണ്ട്‌വെര്‍ണോണില്‍ നിന്നുള്ള ഡച്ചുപാസ്റ്റര്‍ ഹെറാള്‍ഡ് ബ്രെഡിസന്റേതായിരുന്നു ആ വാക്കുകള്‍.

ഒരു പ്രവചനത്തിന്റെ മുഴക്കമുള്ള, ആജ്ഞയുടെ കരുത്തുള്ള, സ്വരമായിരുന്നു അത്. അതിന്റെ അധികാരികതയും തിടുക്കവും അടുത്ത ദിവസങ്ങളിലും എന്നില്‍ നിറഞ്ഞുനിന്നു. തുടര്‍ന്നു ഞങ്ങള്‍ നടത്തിയ പരീക്ഷണത്തിനു പിന്നിലും കരുത്തായി ആ വാക്കുകളുണ്ടായിരുന്നു.

കെട്ടിടത്തിന്റെ താക്കോല്‍ തിരികെ കൊടുക്കുമ്പോള്‍ ഡിക്ക് സിമ്മന്‍സ് ഉടമസ്ഥരോടു സംസാരിച്ചു. 65000 ഡോളര്‍ എന്ന വില, വീട് പൂര്‍ണമായും നല്ല നിലയിലായിരുന്നെങ്കില്‍ മതിക്കുമായിരുന്നു എന്നതു വാസ്തവം. പക്ഷേ കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെങ്കിലും അടുത്തയിടെ കണ്ടിട്ടുണ്ടോ? ഉടമസ്ഥര്‍ വില താഴ്ത്താന്‍ തയാറായി. ഡിക്ക് കുറച്ചുകൂടെ സംസാരിച്ചു. ഉടമകള്‍ കുറച്ചുകൂടി വില താഴ്ത്തി. ഒടുവില്‍ അവര്‍ കര്‍ശനമായി പറഞ്ഞു. ”ഇതാണു ഞങ്ങളുടെ ഏറ്റവും കുറഞ്ഞ വില” ഡിക്കിന് വിലയെ 42000 ഡോളറിലേക്കു താഴ്ത്തിക്കൊണ്ടുവരുവാന്‍ കഴിഞ്ഞു!

”ശരി വളരെ നല്ല ഒരു വിലപേശലായിരുന്നു അത്. പക്ഷേ നമ്മുടെ കൈയിലെ നീക്കിയിരുപ്പ് ഇപ്പോഴും നൂറു ഡോളറില്‍ താഴെയാണ്.” ഞാന്‍ ഡിക്ക് സിമ്മന്‍സിനോടു പറഞ്ഞു.

വാസ്തവത്തില്‍ ക്ലിന്റണ്‍ അവന്യു 416 ലെ കെട്ടിടം വാങ്ങിക്കാന്‍ എനിക്കു വലിയ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. ആ കെട്ടിടത്തിനു ധാരാളം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ടായിരുന്നു. അതിനാകട്ടെ ആഴ്ചകള്‍തന്നെ വേണ്ടിവരും. ഒരു പഴയ കെട്ടിടം പുതുക്കി എടുക്കാന്‍ സമയം ചെലവഴിക്കുന്നതിനെക്കാള്‍, സ്‌നേഹഭവനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉടനെ തന്നെ ആണ്ടുമുഴുകാനായിരുന്നു എനിക്കു താല്‍പര്യം.

അതേസമയംതന്നെ ഈ വീട്ടിലേക്കു ഞങ്ങള്‍ മാറുകയാണു വേണ്ടതെങ്കില്‍, ആ ദൈവഹിതത്തെ തടയുവാന്‍ ഞാനാരാണ്? മറ്റൊരു ചുവടു വയ്ക്കുന്നതിനു മുന്‍പ് ഞങ്ങള്‍ ദൈവഹിതത്തിലാണെന്ന് ഉറപ്പുവരുത്തുവാന്‍ ഞാനാഗ്രഹിച്ചു.

ആ രാത്രിയില്‍ പ്രാര്‍ത്ഥനാസമയത്ത് ഞാനീ ചോദ്യം കര്‍ത്താവിന്റെ മുന്‍പാകെ വച്ചു.

”കര്‍ത്താവേ, കഴിഞ്ഞ കാലത്ത് ഒരു അടയാളത്തിലൂടെ അവിടുന്ന് അവിടുത്തെ ഹിതം എനിക്കു വെളിപ്പെടുത്തിയിട്ടുണ്ട.്” ടെലിവിഷന്‍ സെറ്റു വില്‍ക്കണോ, ഫിലിപ്‌സ് ബര്‍ഗ്ഗില്‍ പാസ്റ്റര്‍ സ്ഥാനം സ്വീകരിക്കണോ എന്നിങ്ങനെയുള്ള തീരുമാനത്തിന്റെ വേളയില്‍ ദൈവഹിതം ഈ നിലയില്‍ വെളിപ്പെടുത്തിയതു ഞാനോര്‍ത്തു. ഞാന്‍ തുടര്‍ന്നു പ്രാര്‍ത്ഥിച്ചു. ”അതുപോലെ ഒരു തുകല്‍കൂടി ഇടുന്നതിനു ഞാന്‍ അനുവാദം ചോദിക്കുന്നു.”

പിറ്റേന്ന്, ഞാന്‍ ഗ്ലാഡ് ടൈഡിങ്‌സ് എന്ന നല്ല പുരാതന സഭയിലെ സ്റ്റാന്‍ലിബെര്‍ഗ്ഗിനോടൊപ്പം സഭാശുശ്രൂഷകയായിരിക്കുന്ന മിസ്സിസ് മേരീബ്രൗണിനോടു ദീര്‍ഘനേരം സംസാരിച്ചു. ഞങ്ങളുടെ ആവശ്യം, ഒരു പ്രവര്‍ത്തനകേന്ദ്രം എന്തുകൊണ്ടാണ് ആവശ്യമായിരിക്കുന്നത്, ഞങ്ങള്‍ കണ്ടെത്തിയ കെട്ടിടം എന്നിവയെക്കുറിച്ച് ഞാന്‍ പറഞ്ഞു.

മിസ്സിസ് ബ്രൗണ്‍ പറഞ്ഞു: ”ഡേവിഡ് ഇതു തീര്‍ത്തും ആവശ്യമായ കാര്യമാണ്. കെട്ടിടം വാങ്ങുന്നെങ്കില്‍ എന്നത്തേക്കാണ് അതു കരാര്‍ ഉറപ്പിക്കേണ്ടത്?”

”ഒരാഴ്ചക്കുള്ളില്‍ അതു വേണ്ടിയിരിക്കുന്നു”

”ഈ ഞായറാഴ്ച ഉച്ചയ്ക്കുശേഷം സഭയില്‍ വന്ന് ഇതു സംബന്ധിച്ച് ഒരു ആഹ്വാനം നടത്താമോ? ഇത് ഒരു നല്ല സമയമല്ലെന്ന് എനിക്കറിയാം. ഒന്നാമത് ഉച്ചകഴിഞ്ഞുള്ള സമയം രണ്ടാമതു ക്രിസ്ത്മസിനു തൊട്ടുമുന്‍പുള്ള സന്ദര്‍ഭവുമാണ്. പക്ഷേ വരുന്നെങ്കില്‍ താങ്കള്‍ക്കു വരാം.”

അതൊരു വലിയ അവസരമായിരുന്നു. വരാമെന്നു സന്തോഷത്തോടെ ഞാന്‍ സമ്മതിച്ചു. എന്നിട്ടും ഞാന്‍ ദൈവത്തോട് ഒരത്ഭുതത്തിനായി അപേക്ഷിച്ചു. ഞങ്ങളുടെ ഈ പദ്ധതിയില്‍ അവിടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞാനാഗ്രഹിച്ചു. ഗ്ലാഡ് ടൈഡിങ്‌സില്‍ ഒരു അഭ്യര്‍ത്ഥനകൊണ്ട് ഇത്തരം സ്വദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി സാധാരണ കിട്ടുന്നതു 2000 ഡോളറാണെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങള്‍ക്ക് അതിന്റെ ഇരട്ടിയിലേറെ വേണം. കരാര്‍ ഉറപ്പിക്കാന്‍ മൊത്തം തുകയുടെ 10 ശതമാനമായ ആദ്യഗഡുവിന് 4200 ഡോളറാണു വേണ്ടത്.

ആ രാത്രിയില്‍ പ്രാര്‍ത്ഥനയില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു ”കര്‍ത്താവേ, ഞങ്ങള്‍ക്ക് ആ കെട്ടിടം ആവശ്യമാണെങ്കില്‍ അതിനുള്ള പണം ഉച്ചകഴിഞ്ഞുള്ള ഒരൊറ്റ മീറ്റിംഗ്‌കൊണ്ടു നല്‍കി ഇത് അവിടുത്തെ ഹിതമാണെന്നു ഞങ്ങളെ അറിയിക്കണം.” ആ നിബന്ധനതന്നെ പ്രയാസമുള്ളതാണ്. പക്ഷേ ഗിദെയോനെപ്പോലെ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമുള്ളതാക്കാന്‍ ഞാന്‍ കൂടുതല്‍ വ്യവസ്ഥകള്‍ വയ്ക്കാന്‍ തുടങ്ങി. ”അതുപോലെ കര്‍ത്താവേ, ഞങ്ങള്‍ക്ക് എത്ര ആവശ്യമുണ്ടെന്ന് പറയാതെതന്നെ എനിക്ക് അത്രയും തുക സംഭരിക്കാന്‍ കഴിയണം.” ഞാനൊന്നു നിര്‍ത്തി: ”മാത്രമല്ല കര്‍ത്താവേ, പണത്തിനായി ഒരു പ്രത്യേക അഭ്യര്‍ത്ഥന നടത്താതെതന്നെ എനിക്ക് ആവശ്യമുള്ളതു ലഭിക്കണം. ആളുകള്‍ അവരുടെ ഹൃദയത്തില്‍നിന്നുതന്നെ തരുന്നതായിത്തീരട്ടെ.”

ഈ തുകല്‍ എല്ലാം കര്‍ത്താവിന്റെ മുന്‍പാകെ ഇട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു വിഡ്ഢിയെപ്പോലെ നിന്നു. ഒത്തിരി പണിയുള്ള ആ കെട്ടിടം ലഭിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ പറഞ്ഞതുപോലെ. പക്ഷേ ഏതായാലും ഞാന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞു. ഇനി എന്താണു നടക്കുന്നതെന്നു കാത്തിരുന്നു കാണാം.

ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള സമയം വന്നു. 1960 ലെ ക്രിസ്മസിനു തൊട്ടു മുന്‍പുള്ള ഞായര്‍. ഞാന്‍ വളരെ ലളിതമായ സന്ദേശമാണു പ്രസംഗിച്ചത്. അതു വളരെ കാര്യമാത്രപ്രസക്തമായി മാത്രം ഞാന്‍ അവതരിപ്പിച്ചു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍, ഞങ്ങളുടെ പ്രതീക്ഷകള്‍ എന്നിവ ഞാന്‍ പങ്കുവച്ചു. ഞങ്ങള്‍ കണ്ടുമുട്ടിയ ചില കുട്ടികളുടെ കഥകള്‍ വസ്തുനിഷ്ഠമായി മാത്രം പറഞ്ഞു. ഒടുവിലായി ഞാന്‍ ഇങ്ങനെ പറഞ്ഞു.

”പ്രിയരേ, ഞാന്‍ വികാരഭരിതമായ ഒരു അഭ്യര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നില്ല. ഇതു നടക്കുകയാണെങ്കില്‍ ആത്മാവിന്റെ നടത്തിപ്പിനുസരിച്ചു മാത്രം മതി എന്നാണെന്റെ ആഗ്രഹം. ഞങ്ങള്‍ക്ക് എത്രയാണ് ആവശ്യമെന്ന് അവിടുത്തേക്കറിയാം. ഞാനിപ്പോള്‍ പോകുകയാണ്. താഴത്തെ ബേസ്‌മെന്റിലേക്ക്. ഈ ശുശ്രൂഷക്കായി ഒരു നിശ്ചിത തുക നല്‍കാന്‍ നിങ്ങളാരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അവരില്‍നിന്നു കേള്‍ക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ.”

പുറകിലത്തെ വാതിലിലൂടെ ഞാന്‍ മെല്ലെ താഴത്തെ നിലയിലേക്കു പോയി. അവിടെനിന്നു നിലവറയിലേക്കും. അവിടെ പഴയ പുള്‍പ്പിറ്റിനു മുന്‍പില്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി. മിനിറ്റുകള്‍ മെല്ലെ കടന്നുപോകുന്നത് ഭീതിയോടെ ഞാന്‍ കണ്ടിരുന്നത് എങ്ങനെ മറക്കും? തണുത്ത ഒരു വിയര്‍പ്പ് എന്റെ ശരീരത്തില്‍ പടര്‍ന്നു. ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തി. 416 ക്ലിന്റണ്‍അവന്യൂ കെട്ടിടം യഥാര്‍ത്ഥത്തില്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് ആ നിമിഷത്തില്‍ ഞാന്‍ ആശ്ചര്യത്തോടെ തിരിച്ചറിഞ്ഞു. ഒരു മിനിറ്റു കടന്നു പോയി. ഗോവണിപ്പടിയില്‍ ആരുടേയും പാദപതന ശബ്ദമില്ല. രണ്ടു മിനിറ്റ് . അഞ്ചു മിനിറ്റ്. പത്തു പൂര്‍ണമിനിറ്റുകള്‍ ഒന്നും സംഭവിക്കാതെ കടന്നു പോയപ്പോള്‍ ഞാന്‍ എല്ലാം ഉപേക്ഷിച്ചു. ഏതായാലും സംഭവം തീര്‍ന്നല്ലോ എന്നതില്‍ ഞാനാശ്വസിച്ചു. അവസാനം എന്റെ തുകല്‍ പരീക്ഷണം വിജയിച്ചില്ല!

എഴുന്നേല്‍ക്കാന്‍ ഭാവിക്കുമ്പോഴിതാ ഹാളിന്റെ അറ്റത്തുള്ള വാതില്‍ അല്‍പം തുറന്ന് വളരെ വളരെ പ്രായമായ ഒരു സ്ത്രീ പ്രവേശിക്കുന്നു. അവര്‍ കണ്ണീരോടെ ഇങ്ങനെ പറഞ്ഞു. ”റവറന്റ് വില്‍ക്കേഴ്‌സണ്‍, ഇങ്ങനെ ഒരു പ്രവര്‍ത്തനം ഉണ്ടാകേണ്ടതിനു വേണ്ടി 15 വര്‍ഷമായി പ്രാര്‍ത്ഥിക്കുന്നവളാണു ഞാന്‍. ഇതാ പത്തു ഡോളര്‍. ഇത്രയുമേ എനിക്കു തരാന്‍ കഴിയൂ. വിധവയുടെ കാശ്. പക്ഷേ ഇതു പല മടങ്ങു വര്‍ധിച്ച് വലിയൊരു പ്രയോജനമായിത്തീരും.”

അവള്‍ പോകുന്നതിനു മുന്‍പുതന്നെ പുറകിലത്തെ വാതില്‍ ഒരാള്‍ മലര്‍ക്കെ തുറന്ന് അത് അടഞ്ഞുപോകാതിരിക്കാന്‍ ഒരു കസേര തടയായി വച്ചു. തുടര്‍ന്ന് അനുസ്യൂതമായ ഒരു പ്രവാഹമായിരുന്നു. പിന്നീട് ആദ്യം വന്നത് 50 വയസുള്ള ഒരു സ്ത്രീയായിരുന്നു. അവള്‍ പറഞ്ഞു ”റവറന്റ് വില്‍ക്കേഴ്‌സണ്‍. സോഷ്യല്‍ സെക്യൂരിറ്റിയില്‍നിന്ന് എനിക്കു കുറച്ചു പണം ലഭിച്ചു. അതു മുഴുവന്‍ താങ്കളുടെ കുട്ടികള്‍ക്കു തരുവാന്‍ ഞാനാഗ്രഹിക്കുന്നു.”

എനിക്ക് അത്യുത്സാഹമായി. ഇതുപോലൊരു കാര്യം മുന്‍പു കണ്ടിരുന്നില്ല. അടുത്തു വന്നത് ഒരു പുരുഷനാണ് അദ്ദേഹം 20 ഡോളര്‍ തന്നു. അടുത്തയാള്‍ 300 ഡോളര്‍ തന്നു. തുടര്‍ന്നു വന്ന ആണ്‍കുട്ടി 14 സെന്റാണു തന്നത്. പക്ഷേ അവന്‍ പറഞ്ഞു ”ദൈവം ഇതിലുണ്ട്. എനിക്കു കിട്ടിയതെല്ലാം നിങ്ങള്‍ക്കു തരുന്നു.”

ഓരോരുത്തര്‍ക്കും ഒരു നിശ്ചിത തുക തരാനുണ്ടായിരുന്നു. പാറ്റ്‌റുംഗി എന്ന സ്‌കൂളധ്യാപകന്‍ വന്നു പറഞ്ഞതിങ്ങനെ: ”ഡേവിഡ്, ഞാന്‍ ധാരാളം പണം ഉണ്ടാക്കുന്നില്ല. നിങ്ങളെപ്പോലെ കൗമാരക്കാരുടെ ഇടയിലാണ് ഞാനും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ പ്രത്യേകത എനിക്കറിയാം. പില്‍ക്കാല ചെക്ക് നിങ്ങള്‍ സ്വീകരിക്കുമെങ്കില്‍ ഞാന്‍ 25 ഡോളര്‍ സംഭാവന ചെയ്യാം.”

ആളുകളുടെ നിര വന്ന് പണം നിക്ഷേപിച്ച് മടങ്ങിപ്പോകാന്‍ 15 മിനിറ്റ് എടുത്തു. പക്ഷേ അവരോരുത്തരും പണം മാത്രമല്ല കൊണ്ടുവന്നത്. ഉത്സാഹവും സന്തോഷവും കൂടെ അവര്‍ സംഭാവന ചെയ്തു. എനിക്കും ആ സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഒടുവിലത്തെ ആളും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ മേശപ്പുറത്തു കുന്നു കൂടിയിരുന്ന കറന്‍സിയും ചെക്കുകളും മിസ്സിസ്ബ്രൗണിന്റെ ഓഫീസില്‍ കൊണ്ടു ചെന്നു. അവിടെ ഞങ്ങള്‍ അതെണ്ണിനോക്കി. മൊത്തം തുക 4,400 ഡോളര്‍!

കര്‍ത്താവിന്റെ മുന്‍പാകെ ഞാനിട്ട തുകലുകളെക്കുറിച്ച് അപ്പോഴാണ് ഞാന്‍ മിസ്സിസ് ബ്രൗണിനോട് ആദ്യമായി പറഞ്ഞത്. എന്നെപ്പോലെതന്നെ അവരും ആവേശഭരിതയായി! ഇതൊരു അത്ഭുതമായിത്തന്നെ അവര്‍ വിവരിച്ചു. സഭയില്‍ ഇതഃപത്യന്തം ഇങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഈ പദ്ധതിയില്‍ ദൈവസാന്നിധ്യമുണ്ടെന്ന് അവര്‍ക്കു മുമ്പെന്നത്തേക്കാളും ബോധ്യമായി.

എന്നാല്‍ മിസ്സിസ് ബ്രൗണിനോട് ഞാന്‍ എന്റെ ഒരു സംശയത്തെക്കുറിച്ചു പറഞ്ഞില്ല. കൂടുതലായി ലഭിച്ച 200 ഡോളര്‍ ആയിരുന്നു പ്രശ്‌നം. 4200 ഡോളറാണു ഞങ്ങള്‍ ചോദിച്ചത് ലഭിച്ചതാകട്ടെ 4400 ഡോളറും. ഒരത്ഭുതം കൃത്യമായി മാത്രമേ സംഭവിക്കാവൂ എന്നു ഞാന്‍ വാശി പിടിക്കുന്നതു ശിശുസഹജമായി എനിക്കു തോന്നി. എന്നാലും 200 ഡോളര്‍ കൂടുതല്‍ ലഭിച്ചതിന് എന്താണു ന്യായം? അതു ദിവ്യസമൃദ്ധിയാണോ? അതോ സ്വര്‍ഗ്ഗീയാനുഗ്രഹത്തിന്റെ നിറഞ്ഞുകവിയലോ? എണ്ണിയതില്‍ തെറ്റിയതാണോ? അതോ ആരെങ്കിലും തന്ന ഒരു ചെക്കു പാസ്സാകാതെ പോകുമോ?

എന്നാല്‍ ഇതൊന്നുമല്ല ശരിയെന്ന് ഒടുവില്‍ തെളിഞ്ഞു. എല്ലാ കണക്കുകൂട്ടലുകളും കഴിഞ്ഞപ്പോള്‍ ഒരു സത്യം അവശേഷിച്ചു. ഞങ്ങള്‍ ചോദിച്ചതിനെക്കാള്‍ കൃത്യം 200 ഡോളര്‍ ഞങ്ങള്‍ക്കു കൂടുതല്‍ ലഭിച്ചിരിക്കുന്നു.

ചില ദിവസങ്ങള്‍ക്കുശേഷം ഓഫീസിലിരുന്ന് ഞങ്ങളുടെ വക്കീല്‍ ജൂലിയസ് ഫ്രൈഡുമായി ഞാന്‍ കരാറിന്റെ കാര്യം പറഞ്ഞുറപ്പിക്കുകയാണ്.

”ഡേവിഡ്, താങ്കള്‍ 4200 ഡോളറിന്റെ ചെക്കാണോ കൊണ്ടുവന്നിരിക്കുന്നത്?” അദ്ദേഹം ചോദിച്ചു.
ഞാന്‍ സ്‌തോത്രപ്രാര്‍ത്ഥനയോടെ ആ ചെക്ക് ജൂലിയസിനെ ഏല്‍പിച്ചു.

ജൂലിയസ് അസ്വസ്ഥതയോടെ കസേരയില്‍ ഒന്ന് ഇളകിയിരുന്നു. എന്തോ സുഖകരമല്ലാത്തത് അദ്ദേഹത്തിനു പറയാനുള്ളതുപോലെ: ”അല്ല എന്റെ സേവനത്തിനു ഞാന്‍ ഫീസൊന്നും ഈടാക്കുന്നില്ല എന്നറിയാമല്ലോ.”

അത് അസാധാരണമായ ഒരു പറച്ചിലായി തോന്നി. ജൂലിയസ് ഞങ്ങളുടെ ബോര്‍ഡിലെ അംഗമാണ്. അദ്ദേഹത്തിന്റെ സമയവും സേവനവും ഈ പദ്ധതിക്കുള്ള അദ്ദേഹത്തിന്റെ സംഭാവനയായിട്ടു മാത്രമേ അതുവരെ ഞാന്‍ കരുതിയിരുന്നുള്ളൂ.

എന്നാല്‍ ജൂലിയസ് ഇങ്ങനെ തുടര്‍ന്നു:

”പക്ഷേ, എനിക്കു വേണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റു വക്കീലന്മാര്‍ക്കു ഫീസു കൊടുക്കണമല്ലോ. അതായത്…”

”ജൂലിയസ് നിങ്ങള്‍ എന്താ പറഞ്ഞുവരുന്നത്?”

”അതായതു നമുക്ക് അല്‍പംകൂടി പണം ആവശ്യമാണെന്ന്. കരാര്‍ വയ്ക്കുന്നതോടൊപ്പം ചെക്കു നല്‍കുമ്പോള്‍ ഈ ഫീസും നല്‍കണമല്ലോ.”

”ജൂലിയസ്, ഇനി എത്ര പണമാണു വേണ്ടത്?”

മറുപടി: ”ഇരുന്നൂറു ഡോളര്‍.” അതേ, കൃത്യം 200 ഡോളര്‍.

ഡൗണ്‍ പേയ്‌മെന്റിനുള്ള ബാക്കി 12000 ഡോളര്‍ ലഭിച്ചതും പ്രത്യേക നിലയിലാണ്. അടുത്ത ഞായറാഴ്ച ലോങ് ഐലന്റില്‍ ഒരു സഭയിലെ പ്രസംഗത്തിനുശേഷം വെല്ലുവിളിക്കപ്പെട്ട സഭാ ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടുവന്ന് എന്നെ പിടിച്ചേല്‍പ്പിച്ചത് 3000 ഡോളറാണ്! അടുത്താഴ്ച തന്റെ സഭയുടെ തീരുമാനം ആര്‍തര്‍ ഗ്രേയ്‌വ്‌സ് എന്നെ വിളിച്ചറിയിച്ചത് ഇങ്ങനെ:

”ഡേവിഡ് ഞങ്ങളുടെ സഭാ ഭരണസമിതി ഒരു തുകയെഴുതാത്ത ചെക്ക് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു. ബാക്കി വേണ്ട തുക എത്രയാണെന്നു വച്ചാല്‍ അതെഴുതി താങ്കള്‍ക്കിതു മാറിയെടുക്കാം.”

ടീന്‍ ചലഞ്ച് സെന്ററിനു വേണ്ട പണം ദൈവം കൃത്യമായി ഇങ്ങനെയാണു തന്നത്. ഞങ്ങള്‍ക്ക് മനോഹരമായ ക്ലിന്റണ്‍ അവന്യുവിലെ കെട്ടിടത്തിന്റെ താക്കോല്‍ കൈ മാറിക്കിട്ടിയ ദിവസം ഞാന്‍ ജെന്നിനോടു പറഞ്ഞു:

”ജെന്‍ നീ പറഞ്ഞതു ശരിയായിരുന്നു. ഒടുവില്‍ ഞങ്ങളെ വഴി കാണിക്കാന്‍ ഒരു സ്ത്രീ വേണ്ടിവന്നു. വിശ്വാസത്തില്‍ നീങ്ങുവാന്‍ നീ എന്നെ വെല്ലുവിളിച്ച ശേഷം കൃത്യം ഒരു മാസംകൊണ്ട് ഞങ്ങള്‍ക്ക് 16,400 ഡോളര്‍ ശേഖരിക്കുവാന്‍ കഴിഞ്ഞു”

ജെന്നിനും സന്തോഷമായി; എന്നെപ്പോലെ. ”അടുത്ത തവണ എന്നാണടയ്‌ക്കേണ്ടത്?” അവള്‍ ചോദിച്ചു. ”അതിനു സമയമുണ്ട്.”

അത് ഒത്തിരി അകലെയായിട്ടാണു ഞാന്‍ കരുതിയത്. എന്നാല്‍ തിരക്കേറിയ പ്രവര്‍ത്തനങ്ങളും അത്ഭുതങ്ങളും ഞങ്ങളെ കാത്തിരുന്ന ഒരു വര്‍ഷത്തിനു ശേഷം വസന്തകാലം വീണ്ടും വന്നു. 15000 ഡോളര്‍ അടുത്ത ഗഡു അടയ്‌ക്കേണ്ട ദിവസം വിചാരിച്ചതിനെക്കാള്‍ വേഗത്തില്‍ വന്നുചേര്‍ന്നു.

അദ്ധ്യായം പതിനഞ്ച്


പ്രായമുള്ള ഒരു മനുഷ്യന് ഇത്രയും ആക്രിസാധനങ്ങള്‍ കുന്നുകൂട്ടാന്‍ കഴിഞ്ഞത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ചില ഭാഗത്തു മുറികള്‍ ഉണ്ടെന്നുപോലും മനസ്സിലാക്കാന്‍ കഴിയാത്തവിധം വാതില്‍ മറച്ച് സീലിംഗിന്റെ പൊക്കത്തില്‍ ആക്രിവസ്തുക്കള്‍ കൂമ്പാരം കൂട്ടിയിരുന്നു.

എന്നോടൊപ്പം ഒരുദിവസം വീടുകാണാന്‍ വന്ന ജെന്‍ അത്ഭുതപ്പെട്ടു. ”ഈ ചപ്പുചവറുകളെല്ലാം എങ്ങനെ ഇവിടെനിന്ന് ഒഴിപ്പിക്കും?” അവള്‍ തന്നെ തന്റെ ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കി: ”ചില പാസ്റ്റര്‍മാരെ സംഘടിപ്പിച്ച് കൗമാരക്കാരായ വിശ്വാസികളുടെ ഒരു ശ്രമദാനം നടത്തിയാലോ?”

അതുതന്നെയാണു ഞങ്ങള്‍ നടത്തിയത്. ജനുവരി ഒടുവില്‍ ഒരു ശനിയാഴ്ച സുപ്രഭാതത്തില്‍ മൂന്നു കാറുകളില്‍ 15 ആണ്‍കുട്ടികളും പെണ്‍കുട്ടികളും കലപിലാ ചിലച്ചുകൊണ്ട് വന്നിറങ്ങി. ഏത് ആക്രിസാധനങ്ങളും കാണിച്ചുതന്നാല്‍ നിമിഷനേരംകൊണ്ടു ക്ലീനാക്കിത്തരാം എന്നവര്‍ പ്രഖ്യാപിച്ചു. കെട്ടിടത്തിനു പുറത്തുനിന്നു കൊണ്ടായിരുന്നു അവരുടെ വീരവാദം. പക്ഷേ ഉള്ളില്‍ ചെന്ന് മുകളിലത്തെ മുറി മുതല്‍ താഴത്തെ നിലവറവരെ കണ്ടു കഴിഞ്ഞപ്പോള്‍ അവരുടെ ആദ്യത്തെ ഉത്സാഹം ചോര്‍ന്നുപോകുന്നതു കാണാമായിരുന്നു. ഈ ആക്രിസാധനങ്ങള്‍ക്കിടയിലൂടെ ഒരോ ചുവടും നടക്കാന്‍ അവര്‍ക്കു കാലുകള്‍ ഉയര്‍ത്തി കുത്തണമായിരുന്നു. വര്‍ത്തമാനക്കടലാസ്സുകളും കണ്ണാടിച്ചീളുകളും വാരിവലിച്ചു കിടക്കുന്നതിനിടയിലൂടെ അണച്ചും കിതച്ചു അവര്‍ നീങ്ങി.

പക്ഷേ അത്ഭുതകരമായ ഒരു പ്രവൃത്തിയാണ് അവര്‍ പൂര്‍ത്തയാക്കിയത്. അവര്‍ കെട്ടിടത്തിന്റെ മുന്‍പിലത്തെ മുറിയില്‍നിന്നു തുടങ്ങി ഉള്ളിലേക്ക് ആദ്യം ഒരു പാത തെളിച്ചു. പിന്നെ ഓരോ മുറിയിലേക്കും ഓരോ നിലയിലേക്കും അവര്‍ മെല്ലെ നീങ്ങി. അതു മുഴുവന്‍ ഒരു പൊടിപോലും ശേഷിക്കാതെ അവര്‍ വീട്ടില്‍നിന്നു പിന്നാമ്പുറത്തെ സ്ഥലത്ത് എത്തിച്ചു.

ഇവിടെ പോള്‍ ഡൈലനെ രംഗപ്രവേശം ചെയ്തു. അദ്ദേഹം നഗരത്തിലെ ശുചീകരണവിഭാഗത്തെ വിവരം അറിയിച്ചിരുന്നു. ”ഏറ്റവും കുറഞ്ഞത് നാലു ട്രക്കു നിറയെ ചപ്പുചവറുകള്‍ നീക്കേണ്ടിവന്നേക്കുമെന്നാണ് എനിക്കു തോന്നുന്നത്.”

ശുചീകരണ വിഭാഗത്തില്‍നിന്നു വന്ന സംഘത്തിന്റെ തലവന്‍, ഈ കേന്ദ്രത്തിന്റെ പിന്നിലുള്ള കഥ അറിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചുറപ്പിച്ചിരുന്ന ടിപ്പ് നിരസിച്ച രസകരമായ സംഭവവും പോള്‍ പിന്നീടു പറഞ്ഞു. പോള്‍ പറഞ്ഞ കഥ ഇങ്ങനെ:

കൃത്യസമയത്തു തന്നെ 416 ക്ലിന്റണ്‍ അവന്യുവില്‍ നഗരസഭയുടെ ശുചീകരണ വിഭാഗത്തിന്റെ ട്രക്കുകള്‍ എത്തി. പക്ഷേ അവര്‍ വട്ടംതട്ടി നിന്നതല്ലാതെ ട്രക്കില്‍ സാധനങ്ങള്‍ കയറ്റാന്‍ തുനിഞ്ഞില്ല. കുട്ടികള്‍ കൊണ്ടുവന്ന് തെരുവിന്റെ വശങ്ങളില്‍ മതില്‍പോലെ ചപ്പുചവറുകള്‍ കൂനകൂട്ടി. ആ മതിലുകള്‍ ഉയര്‍ന്നു പോകുമ്പോഴും ശുചീകരണ വിഭാഗത്തിലെ ഫോര്‍മാന്‍ ഒന്നുംചെയ്യാതെ വെറുതെ നിന്നതേയുള്ളൂ. കാര്യങ്ങളുടെ പോക്കു കണ്ടപ്പോള്‍ പോളിനു ‘രോഗം’ പിടികിട്ടി. അദ്ദേഹം നേരെ കാര്യത്തെ സമീപിച്ചു. ഫോര്‍മാനെ സ്റ്റാന്‍ഡില്‍ പിടിച്ച് ചോദിച്ചു: ”ശരി, എത്രയാ നിങ്ങള്‍ക്കു വേണ്ടത്?”

”മുപ്പതുഡോളര്‍” കൃത്യം ഉത്തരം വേഗം വന്നു.

അതുകേട്ട് ന്യൂയോര്‍ക്കിലെ രീതി അനുസരിച്ച് പോള്‍ ചുമല്‍ കുലുക്കി. അര്‍ത്ഥം ‘പണിതീര്‍ക്ക് ഒടുവില്‍ ചോദിച്ചതു തരാം?’

മണിക്കൂറുകള്‍ക്കുശേഷം അവസാനത്തെ ട്രക്കും നിറഞ്ഞുകഴിഞ്ഞു. ആറു ചവറുവണ്ടികള്‍ അതിനകം നിറയെ സാധനം കയറ്റി, ഭാരംമൂലം ഞെരിഞ്ഞമര്‍ന്ന് മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു. ഒടുവിലത്തെ വണ്ടിയും നീങ്ങാറായപ്പോള്‍ ഫോര്‍മാന്‍ വന്ന് ‘എല്ലാം ശരിയായല്ലോ ഞങ്ങള്‍ നീങ്ങിക്കോട്ടെ’ എന്ന് അനുമതി ചോദിച്ചു.

പോള്‍ അനുമതി നല്‍കി ”ഗംഭീരം നിങ്ങള്‍ നല്ലൊരു പണി ചെയ്തു. അപ്പോള്‍ ഇനി നിങ്ങള്‍ക്കു നിങ്ങളുടെ പണം വേണം അല്ലേ?” അദ്ദേഹം മെല്ലെ പേഴ്‌സെടുത്തു.

”എന്തുപണം?” ഫോര്‍മാന്‍ ചോദിച്ചു എന്നിട്ടു ചിരിച്ചു. അതൊരു കൃത്രിമച്ചിരിയായിരുന്നു. ഉള്ളിലെ വികാരത്തള്ളിച്ച പുറത്തറയിക്കാതിരിക്കാന്‍ ഉണ്ടാക്കിയെടുത്ത ഒരു ചിരി. പിന്നെ ഫോര്‍മാന്‍ ഗൗരവത്തിലായി. ”നോക്ക് മിസ്റ്റര്‍, നിങ്ങളിവിടെ എന്താചെയ്യാന്‍ പോകുന്നതെന്ന് നിങ്ങളുടെ പിള്ളേര് എന്നോടു പറഞ്ഞു. എനിക്കും വീട്ടിലൊരു കൗമാരക്കാരനുണ്ടെന്നു കണ്ടോ. അപ്പോപിന്നെ നിങ്ങളെ സഹായിച്ചതിനു ഞങ്ങള്‍ പണം വാങ്ങുമോ?”

ആ വാക്കുകളോടെ അദ്ദേഹം വണ്ടിയില്‍ ചാടിക്കയറി ഗൗരവം ഒട്ടും ചോര്‍ന്നുപോകാതിരിക്കാന്‍ പരുക്കന്‍ മട്ടില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ആവശ്യത്തിലേറെ ഇരപ്പിച്ച് കൊടുങ്കാറ്റുപോലെ പാഞ്ഞുപോയി.

മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീടിന്റെ പണികള്‍ തുടങ്ങാന്‍ തയ്യാറായി. വിവിധ സഭകളില്‍നിന്നു പെയിന്റര്‍മാര്‍ എത്തി. അടുത്ത കോളനിയിലെ വിദ്യാര്‍ത്ഥികളുടെ പെയിന്റിംഗുകള്‍കൊണ്ട് ഞങ്ങള്‍ ഒരോ മുറിയുടേയും ചുവരുകള്‍ അലങ്കരിച്ചു. തുടര്‍ന്നു പ്ലംബര്‍മാര്‍ എത്തി. അവര്‍ ഭിത്തികള്‍ പൊട്ടിച്ച് ഉടഞ്ഞ പൈപ്പുകളും കുഴലുകളും കണ്ടെത്തി. അറ്റകുറ്റപ്പണി തീര്‍ക്കാന്‍ തുടങ്ങി. ഇതിനെല്ലാം പണം വേണ്ടിയിരുന്നു. ഞാന്‍ രാജ്യമെങ്ങും ഓടി നടന്ന് അഭ്യര്‍ത്ഥനകള്‍ നടത്തി ഫണ്ടുശേഖരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് അപ്രതീക്ഷിതമായ ചെലവു വന്നത് വീടിന്റെ പ്രവര്‍ത്തനത്തിനുള്ള സര്‍ട്ടിഫിക്കറ്റു ലഭിക്കണമെങ്കില്‍ കെട്ടിടത്തില്‍ ജലവിതരണത്തിന് ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിബന്ധന പാലിക്കാന്‍ വേണ്ടിയാണ്. ഇതിന് അയ്യായിരം ഡോളറാണു ചെലവു വരിക. ഇതിനു പണം സംഘടിപ്പിക്കാന്‍ വേണ്ടിയും ഞാന്‍ പ്രവര്‍ത്തനത്തില്‍നിന്ന് ഒഴിവ് എടുത്ത് വിമാനം കയറി പല സ്ഥലങ്ങളില്‍ അഭ്യര്‍ത്ഥനയുമായി പോകേണ്ടിവന്നു. എന്നാല്‍ വേണ്ട പണം സമാഹരിക്കുവാന്‍ എന്നെക്കൊണ്ടു മാത്രം കഴിയുമായിരുന്നില്ല. ബോര്‍ഡംഗങ്ങളായിരുന്ന ഓരോരുത്തരും അവരവര്‍ക്കു കഴിയുന്നത് ഇക്കാര്യത്തില്‍ ചെയ്തു. ഉദാഹരണത്തിന് ഒരു ശുശ്രൂഷകന്‍ – ഗ്രേഡി ഫിനിന്‍ – രാജ്യം മുഴുവന്‍ സന്ദര്‍ശിച്ച് ഞങ്ങളുടെ ആവശ്യങ്ങള്‍ ആളുകളെ ബോധ്യപ്പെടുത്തി. ബോര്‍ഡിലെ മറ്റൊരംഗം വലരെ പ്രശസ്തനായ ഒരു പ്രൊഫഷണല്‍ ഗായകനായിരുന്നു. പ്രസിദ്ധമായ പല ഷോകളിലും അതി പ്രശസ്തരായ ചില താരങ്ങളോടൊപ്പം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുള്ള മാര്‍ട്ടിന്‍കാള്‍ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ സംരംഭത്തിന്റെ സംഗീത അംബാസിഡറായിരുന്ന അദ്ദേഹം പലതുള്ളിപെരുവെള്ളം എന്ന നിലയില്‍ രാജ്യമൊട്ടാകെ നിന്നു പണം സമാഹരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ മാര്‍ട്ടിന്‍ ഈ വെല്ലുവിളി എല്ലായിടത്തും എത്തിച്ചു. ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്ന ഈ കുട്ടികളുടെ കേന്ദ്രത്തെക്കുറിച്ച് അദ്ദേഹം എല്ലായിടത്തും വികാരവായ്‌പോടെ സംസാരിച്ചു.

ഒടുവില്‍ അവസാനത്തെ പെയിന്ററും അവസാനത്തെ പ്ലംബറും കേന്ദ്രം വിട്ടുപോയിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എന്താണു സംഭവിച്ചതെന്നറിയാന്‍ ചുറ്റും കണ്ണോടിച്ചു. ബാങ്കില്‍ നൂറു ഡോളറില്‍ താഴെ മാത്രം ഉള്ളപ്പോള്‍ ദൈവം ഞങ്ങള്‍ക്ക് ഈ വീടു നല്‍കി. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ ഈ വീട് ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ഞങ്ങള്‍ ഈ ഭവനത്തെ അവിടുത്തെ മക്കളെകൊണ്ടു നിറയ്ക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അതു ചെയ്യുന്നതിനു മുന്‍പ് ദൈവമക്കള്‍ക്ക് അവിടം ഉപയോഗ യോഗ്യമാക്കിത്തീര്‍ക്കണം. ഞങ്ങള്‍ക്ക് മനോഹരമായ ഒരു കെട്ടിടം ഇപ്പോഴുണ്ട്. പക്ഷേ അതിനുള്ളില്‍ ഒരു ഫര്‍ണിച്ചര്‍ പോലും ഇല്ല.

ഈ ഘട്ടത്തിലാണ് വിവിധതരക്കാരായ ആളുകളെ ഞങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തുവാന്‍ ദൈവം ഇടയാക്കിയതിന്റെ പിന്നിലെ നടത്തിപ്പ് മനസ്സിലായത്. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഒരു പദ്ധതി എന്ന നിലയിലാണ് ഞങ്ങള്‍ ഇതാരംഭിച്ചത്. എന്നാല്‍ ഞങ്ങളുടെ ഇടയില്‍ എപ്പിസ്‌കോപ്പല്‍, പ്രസ്ബിറ്റേറിയന്‍, ബാപ്റ്റിസ്റ്റ്, ഡച്ച് റിഫോംഡ് സഭകളിലെ ആളുകളും കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ സ്വാധീനമുള്ള ചില ബിസിനസുകാരും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവരായിത്തീര്‍ന്നു.

ഉദാഹരണത്തിന് വാള്‍ട്ടര്‍ ഹോവിങ,് ബോണ്‍വിറ്റ്‌ടെല്ലര്‍, ന്യൂയോര്‍ക്കിലെ ടിഫാനി എന്നീ കമ്പനികളുടെ പ്രസിഡന്റാണദ്ദേഹം. അദ്ദേഹവും ഭാര്യയും സ്വാധീനമുള്ള പല ബിസിനസുകാര്‍ക്കും ഞങ്ങളെ പരിചയപ്പെടുത്തി. ഒരു ദിവസം ഉച്ചയ്ക്ക് പ്രസിദ്ധമായ റിവര്‍ക്ലബില്‍ അവരില്‍ ചിലര്‍ക്കുവേണ്ടി മിസ്സിസ് ഹോവിങ് ഒരു വിരുന്നു സല്‍ക്കാരം നടത്തി. ‘നിങ്ങളെ പരിചയപ്പെട്ടിരിക്കേണ്ട കുറച്ചുപേരെ മാത്രമാണ് ഈ ഉച്ചവിരുന്നിനു ക്ഷണിച്ചിട്ടുള്ളതെ’ന്നാണു മിസ്സിസ് ഹോവിങ് പറഞ്ഞത്. എന്നാല്‍ അമ്പതോളം പേര്‍ അതില്‍ സംബന്ധിക്കാനെത്തി. ഒരിക്കല്‍ ലഹരിമരുന്നിന് അടിയായിരുന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവിതം എങ്ങനെയാണു രൂപാന്തരപ്പെട്ടതെന്നു ലളിതമായി വിവരിച്ചു. ആ വിരുന്നിനു വന്നവരില്‍ ഒരാള്‍പോലും ആഴത്തില്‍ സ്പര്‍ശിക്കപ്പെടാതിരുന്നില്ല.

ഞങ്ങളുടെ ബോര്‍ഡിന്റെ ഉപദേശക സമിതിയുടെ പ്രസിഡന്റായി വാള്‍ട്ടര്‍ ഹോവിങ്ങിനെ തിരഞ്ഞെടുത്തിരുന്നു. ”മിസ്റ്റര്‍ ഹോവിങ്, നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളില്‍ ഒരാളായ സ്ഥിതിക്ക് റിവര്‍ക്ലബിലെ വിഭവസമൃദ്ധമായ വിരുന്നിനു പകരമായി ഒന്നു നല്‍കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” പോള്‍ ഡൈലെന പറഞ്ഞു.

അങ്ങനെയാണു ഞങ്ങള്‍ പോള്‍ ഡൈലെനയുടെ വീട്ടില്‍ ഹോവിങ്‌സ് കുടുംബത്തോടൊപ്പം ഭക്ഷണത്തിനിരുന്നത്. മിസ്സിസ് ഡൈലെന നല്ല ഇറ്റാലിയന്‍ ഭക്ഷണം തയ്യാറാക്കിയിരുന്നു. അവിടെ ഭക്ഷണമേശയുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ ഇത്രയും വ്യത്യസ്തമായ പശ്ചാത്തലത്തില്‍നിന്നുള്ള പല സഹോദരന്മാരെ കുട്ടികളുടെ ഇടയിലെ പ്രവര്‍ത്തനത്തിനായി ഒന്നിച്ചു കൂട്ടിയ ദൈവത്തെ സ്തുതിക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

ടീന്‍ ചലഞ്ച് സെന്ററില്‍ മറ്റൊരു ബിസിനസുകാരനായ സുഹൃത്തായിരുന്നു സിമ്മണ്‍സ് ബെഡ് കമ്പനിയുടെ പ്രസിഡന്റായ ഗ്രാന്റ് സിമ്മണ്‍സ് ജൂനിയര്‍. ഹോവിങ്‌സാണു ഞങ്ങളെ സിമ്മണ്‍സുമായി പരിചയപ്പെടുത്തിയത്. ഞങ്ങള്‍ സിമ്മണ്‍സിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടത് വ്യക്തമായ ഒരപേക്ഷയുമായാണ്. ഞങ്ങള്‍ക്ക് 20 കിടക്കകള്‍ വേണം. സിമ്മണ്‍സിന്റെ പാര്‍ക്ക് അവന്യുവിലെ ഓഫീസിലിരുന്ന് ഒരു മണിക്കൂറോളം ഞങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകളെകുറിച്ചും ദൈവം ഞങ്ങളെ നടത്തിയ വിചിത്രമായ വഴികളെകുറിച്ചും നഗരത്തില്‍ അവിടുന്നു ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചും വിവരിച്ചു. മിസ്റ്റര്‍ സിമ്മണ്‍സ് ഇതെല്ലാം കേള്‍ക്കാനായി തന്റെ സമയം ഔദാര്യമായി ഞങ്ങള്‍ക്കു തന്നു. മാത്രമല്ല തന്റെ കമ്പനിയുടെ ഉല്‍പന്നങ്ങളും അദ്ദേഹം ടീന്‍ ചലഞ്ച് സെന്ററിനു നല്‍കി. അന്നു മുതല്‍ സബ് വേയിലെ ബഞ്ചില്‍ കിടന്നുറങ്ങിയരുന്ന പല കുട്ടികളും ടീന്‍ ചലഞ്ചു സെന്ററില്‍ സിമ്മണ്‍സ് കിടക്കകളിലും വിരികളിലും ഉറങ്ങാന്‍ തുടങ്ങി.

പെന്തക്കോസ്തുകാരുടെ പ്രവര്‍ത്തനങ്ങളുമായി വാള്‍ട്ട് ഹോവിങ്‌സ്, ഗ്രാന്റ് സിമ്മണ്‍സ്, ക്ലിം സ്റ്റോണ്‍ തുടങ്ങിയവരെ ബന്ധപ്പെടുത്തുന്നതായിരുന്നു ഞങ്ങളുടെ ശുശ്രൂഷയുടെ ഒരു ധര്‍മ്മം. ഞങ്ങളുടെ ഭരണസമിതി അംഗങ്ങളിലെ എപ്പിസ്‌ക്കോപ്പല്‍ സഭയില്‍നിന്നുള്ള ഒരാള്‍ ഇങ്ങനെ പറഞ്ഞു: ”സത്യം പറഞ്ഞാല്‍ ആദ്യം എനിക്കിതെല്ലാം ഒരമ്പരപ്പായിരുന്നു. ചെറുപ്പക്കാര്‍ ഇവിടെ ‘പ്രയ്‌സ് ദ ലോര്‍ഡ്’ പറയുന്നതും കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതും എല്ലാം. പക്ഷേ ഒരുകാര്യം സമ്മതിക്കണം. അപ്പോള്‍ വളരെ യഥാര്‍ത്ഥമായ എന്തോ ഒന്നു ഞങ്ങളുടെ ഹൃദയത്തിലൂടെ കടന്നുപോകുന്നതു പോലെ തോന്നി. ഞങ്ങള്‍ എപ്പിസ്‌ക്കോപ്പല്‍ ആളുകള്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ചു പറയാറുണ്ട്. എന്നാല്‍ അത് ഇവിടെ ഈ ഭവനത്തിലുണ്ട്”.

ഞങ്ങളുടെ ശുശ്രൂഷയ്ക്കു ലഭിച്ച ഏറ്റവും വലിയ അഭിനന്ദങ്ങളിലൊന്നായിരുന്നു അത്. ഭവനത്തിലുണ്ടെന്ന് അദ്ദേഹം വിലയിരുത്തിയ ഈ ക്രിസ്തുവിന്റെ സാന്നിധ്യമാണു ടീന്‍ ചലഞ്ച് സെന്ററിലെ സൗഖ്യപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിത്തീര്‍ത്തത്. ആ സാന്നിധ്യബോധം ക്രമേണ വര്‍ദ്ധിച്ചുവന്നു. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ തുടങ്ങിയപ്പോഴാണ് അത് ഏറ്റവും വര്‍ദ്ധിച്ചതായി അനുഭവപ്പെട്ടത്.

ടീന്‍ ചലഞ്ച് സെന്ററിന്റെ കേന്ദ്രമായ സ്‌നേഹഭവനം താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കാനാണ് പരിപാടിയിട്ടത്.

ഇപ്പോള്‍ സെന്ററില്‍ ഞങ്ങള്‍ക്കു 20 സന്നദ്ധ പ്രവര്‍ത്തകരുണ്ടെന്നു കരുതുക. രാവിലെ ഈ യുവാക്കളും യുവതികളും ഉണര്‍ന്നു പ്രഭാതഭക്ഷണത്തിനുശേഷം ഉച്ചവരെ പ്രാര്‍ത്ഥനയ്ക്കും പഠനത്തിനും ഉപയോഗിക്കും. ഇതു ഞങ്ങളുടെ പ്രവര്‍ത്തനത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായിരുന്നു. കാരണം ശാന്തമായ ധ്യാനത്തിന്റെ അടിത്തറയില്ലാതെ നടത്തുന്ന ഓട്ടമെല്ലാം വൃഥാവാണെന്നു ഞാന്‍ വളരെ നേരത്തെതന്നെ കണ്ടെത്തിയിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളുടെ തെരുവിലെ ദിവസം ആരംഭിക്കുകയായി. രണ്ടും മൂന്നും പ്രവര്‍ത്തകരടങ്ങിയ സംഘങ്ങളായി പിരിഞ്ഞ് നിര്‍ദ്ദേശിക്കപ്പെട്ട വഴികളിലൂടെ പ്രവര്‍ത്തകര്‍ നടക്കാന്‍ തുടങ്ങും. എവിടെയെങ്കിലും കുഴപ്പങ്ങളുണ്ടോയെന്നു ശ്രദ്ധിച്ചുകൊണ്ടാണു യാത്ര. ലഹരിമരുന്ന് അടിമകളുടെ പ്രത്യേകതകള്‍ തിരിച്ചറിയാന്‍ അവരെ പരിശീലിപ്പിച്ചിട്ടുണ്ട്. കൗമാരക്കാരായ മദ്യപരെ കണ്ടെത്താനും അവര്‍ക്കറിയാം. വേശ്യാവൃത്തി ചെയ്യുന്ന പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കു പരിചിതമാണ്. വഴക്കാളി സംഘങ്ങളിലെ, പ്രത്യേകിച്ചും അന്യോന്യം പോരടിക്കുന്ന സംഘങ്ങളിലെ അംഗങ്ങളോടു സംസാരിക്കാനും അവര്‍ക്കു മടിയില്ല.
എത്രയും കൂടുതല്‍ മാനസാന്തരങ്ങള്‍ ഉണ്ടാക്കുക എന്നതിന്നപ്പുറം ആവശ്യങ്ങള്‍ കണ്ടെത്തുക എന്നതിലായിരുന്നു സന്നദ്ധ പ്രവര്‍ത്തകരുടെ കണ്ണ്. മാനസാന്തരപ്പെട്ടവര്‍ തങ്ങളുടെ കാര്യം നോക്കിക്കൊള്ളും. എന്നാല്‍ നമ്മള്‍ ഒരു മാനുഷികാവശ്യത്തെ തൃപ്തിപ്പെടുത്തിയാല്‍, ആ നിലയില്‍ ആവശ്യമുള്ളവരെല്ലാം താനേ നമ്മുടെ പടി വാതില്‍ക്കല്‍ എത്തിക്കൊള്ളും.

ഈ നിലയില്‍ ഞങ്ങള്‍ ബന്ധപ്പെടുന്ന എല്ലാവരേയും സ്‌നേഹഭവനത്തില്‍ താമസിപ്പിക്കുകയല്ല ചെയ്യുന്നത്. അവരെ ഞങ്ങള്‍ അവരുടെ സമീപത്തുള്ള ഏതെങ്കിലും ക്രിസ്തീയ ശുശ്രൂഷകരുമായി ബന്ധപ്പെടുത്തി അവരിലൂടെയാണു തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവര്‍ ഓരോരുത്തരേയും കുറിച്ചു ഞങ്ങള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും അവര്‍ സ്വന്തം കാലില്‍ നില്‍ക്കാറാവുന്നതുവരെ നിരന്തരം ബന്ധപ്പെടുകയും ചെയ്യും.

എന്നാല്‍ ചില ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ തന്നെ വേണ്ടിവരും. അങ്ങനെയുള്ളവരെ സ്‌നേഹഭവനത്തിലേക്ക് കൊണ്ടുവരും. അവരിലെ ആണ്‍കുട്ടികള്‍ ഞങ്ങളുടെ സ്റ്റാഫില്‍പ്പെട്ട പുരുഷന്മാരായ പ്രവര്‍ത്തകരുമൊത്ത് ഏറ്റവും മുകളിലത്തെ ഡോര്‍മിറ്ററിയില്‍ താമസിക്കും. പെണ്‍കുട്ടികള്‍ രണ്ടാമത്തെ നിലയില്‍ വനിതാപ്രവര്‍ത്തകരോടും വിവാഹിതരോടുമൊപ്പം കഴിയും. ആണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നവര്‍ എന്നായിരുന്നു ഞങ്ങളെപ്പറ്റി പൊതുവിലുള്ള ധാരണ. എന്നാല്‍ ഒരു പെണ്‍കുട്ടി ആവശ്യക്കാരിയാണെന്നു കണ്ടാല്‍ ഞങ്ങള്‍ അവളെ നിരാശപ്പെടുത്തി പറഞ്ഞയയ്ക്കുകയില്ല.

എല്ലാ പ്രവര്‍ത്തനങ്ങളുടെയും താക്കോല്‍ സന്നദ്ധപ്രവര്‍ത്തകരുടെ പക്കലായിരുന്നു. ഏറ്റവും നല്ലതെന്തെന്നു വച്ചാല്‍ അവര്‍ക്കതു ചെയ്യാം.

എന്നാല്‍ മിടുക്കരും, ഉത്സാഹികളും ആരോഗ്യമുള്ളവരും എന്നാല്‍ ഹൃദയാലുക്കളുമായ ഇരുപത് യുവാക്കന്മാരേയും യുവതികളെയും എനിക്ക് എവിടെനിന്നു കിട്ടും? ആഴ്ചയില്‍ പത്തു ഡോളര്‍ (ഞങ്ങളുടെ ബജറ്റ് അത്രയുമേ അനുവദിക്കുന്നുള്ളു) എന്ന നിസ്സാരമായ തുകയ്ക്ക് അവര്‍ ജോലി ചെയ്യാന്‍ തയാറാവുകയും വേണം.

ഈ തുച്ഛമായ തുകയ്ക്കു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തന്നെ പലപ്പോഴും തങ്ങളുടെ ജീവിതത്തെ തെരുവില്‍ അപകടപ്പെടുത്തേണ്ടി വരും. സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്ന ആദ്യസമയത്തു തന്നെ ഞങ്ങളുടെ കുട്ടികളില്‍ ഒരാള്‍ തെരുവില്‍ കത്തിക്കുത്തിന് ഇരയായി. കാര്‍ലോസ് എന്നായിരുന്നു അവന്റെ പേര്. സൂയിസൈഡ്‌സിലെ അംഗമായിരുന്നു അവന്‍. എന്നാല്‍ മനഃപരിവര്‍ത്തനം സംഭവിച്ചശേഷം തനിക്ക് എന്താണു സംഭവിച്ചതെന്നു സാക്ഷിക്കാന്‍ തന്റെ പഴയസംഘത്തിന്റെ അടുത്തേക്കുതന്നെ മടങ്ങിപ്പോകാന്‍ കാര്‍ലോസ് ആഗ്രഹിച്ചു. ഒടുവില്‍ അവന്‍ അവരുടെ അടുത്തെത്തിയപ്പോള്‍ പഴയ കൂട്ടാളികള്‍ അവനെ വളഞ്ഞു.

”നിനക്കു മതം കിട്ടിയെന്നു കേട്ടല്ലോ” സൂയിസൈഡ്‌സിന്റെ നേതാവു ചോദിച്ചു.

”ശരിയാണ്” കാര്‍ലോസിന്റെ മറുപടി.

”ഇനി ഒരിക്കലും നീ പോരാടുകയില്ലെന്നു കേട്ടു.”

”അതും ശരിയാണ്” കാര്‍ലോസ് പറഞ്ഞു.

”എന്നാല്‍” പൊടുന്നനെ തന്റെ കഠാര ഊരിയെടുത്തുകൊണ്ട് അവന്‍ വെല്ലുവിളിച്ചു ”ഞാന്‍ നിന്നെ കുത്താന്‍ പോകുകയാണ് നീ പോരാടുമോ എന്നു നോക്കാം.”

ഇങ്ങനെ പറഞ്ഞാല്‍ കുത്തുമെന്നു തന്നെ വര്‍ഷങ്ങളുടെ പരിചയം കൊണ്ട് കാര്‍ലോസിന് അറിയാമായിരുന്നു. പെട്ടെന്നുതന്നെ അവന്‍ ഒരു വശത്തേക്കു ചാടി ഒരു വണ്ടിയുടെ റേഡിയോ ആന്റനാ വലിച്ചെടുത്ത് ഒരായുധമായി പിടിച്ചു. എന്നാല്‍ പൊടുന്നനെ കാര്‍ലോസ് മനസ്സുമാറ്റി. ആ ആന്റിന കാലിന്റെ മുട്ടില്‍ വച്ച് ഒടിച്ച് നിലത്തേക്കെറിഞ്ഞിട്ടു പ്രഖ്യാപിച്ചു ”ഇല്ല ഞാന്‍ പോരാടുന്നില്ല.”

ഉടനെതന്നെ സൂയിസൈഡ്‌സിന്റെ നേതാവ് കാര്‍ലോസിനെ കുത്തി. അവന്‍ തന്റെ കഠാര കാര്‍ലോസിന്റെ വാരിയെല്ലുകള്‍ക്കിടയിലേക്കു കുത്തിയിറക്കി. ചോരചീറ്റിത്തെറിച്ചു. കാര്‍ലോസ് നടപ്പാതയില്‍ കുഴഞ്ഞുവീണു. സഹായത്തിനു കേഴുന്ന കാര്‍ലോസിനെ ഉപേക്ഷിച്ച് സൂയിസൈഡ്‌സിലെ അംഗങ്ങള്‍ ഓടിമറഞ്ഞു. കാര്‍ലോസിനെ കംബര്‍ലാന്‍ഡ് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും അവന്‍ ജീവിക്കുമോ എന്ന കാര്യം ഡോക്ടര്‍മാര്‍ക്കു സംശയമായിരുന്നു. ഒടുവില്‍ രക്ഷപ്പെട്ടു. ഹോസ്പിറ്റലില്‍നിന്നും സുഖം പ്രാപിച്ച് ഡിസ്ചാര്‍ജ് വാങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും സൗഹൃദത്തോടെ ഉപദേശിക്കാന്‍ ഒരു കാര്യമേ ഉണ്ടായിരുന്നു – ദയവു ചെയ്തു കത്തികൊണ്ടു നടക്കുന്ന കുട്ടികളോടു പ്രസംഗിക്കാന്‍ പോകരുത്.

കാര്‍ലോസ് പക്ഷേ ഈ ഉപദേശം ചെവിക്കൊണ്ടില്ല. ആശുപത്രിയില്‍ നിന്നിറങ്ങി അവന്‍ നേരെ പോയതു തന്റെ തെരുവു പ്രസംഗത്തിനാണ്. ഈ സംഭവംമൂലം കാര്‍ലോസ് ഞങ്ങളുടെ ഏറ്റവും പ്രയോജനമുള്ള സന്നദ്ധ പ്രവര്‍ത്തകനായി മാറി.

പക്ഷേ ആരാണ് ഇത്തരം അപകടസാധ്യത കൈയാളുക? കാര്‍ലോസിനെപ്പോലെ എത്ര കുട്ടികളുണ്ടാകും?

ഈ ചോദ്യങ്ങള്‍ക്കു മറുപടി എന്നോണം ഞങ്ങള്‍ ഈ കെട്ടിടം ഉപയോഗയോഗ്യമാക്കിത്തീര്‍ത്തപ്പോഴേക്കും മിസൗറിയില്‍ സ്പ്രിംഗ് ഫീല്‍ഡിലെ സെന്‍ട്രല്‍ ബൈബിള്‍ കോളജില്‍നിന്നു ഒരു പ്രസംഗത്തിനുള്ള ക്ഷണം വന്നു. ഞാനതു സ്വീകരിച്ചു. അങ്ങോട്ടു പോയി. അവിടെ കുട്ടികളുടെ മുന്‍പില്‍ ഞങ്ങളുടെ തെരുവിലെ ശുശ്രൂഷയുടെ നഖഃചിത്രം വരച്ചുകാട്ടി. അതൊരു മനോഹരമായ മീറ്റിംഗായിരുന്നു. എല്ലാവര്‍ക്കും പരിശുദ്ധാത്മാവിന്റെ ശാന്തമായ ഇടപെടല്‍ അനുഭവിച്ചറിയാന്‍ കഴിഞ്ഞു.

പ്രസംഗം കഴിഞ്ഞപ്പോള്‍ ബൈബിള്‍ സ്‌കൂളിന്റെ പ്രസിഡന്റ് അത്ഭുതകരമായ ഒരു പ്രസ്താവന ചെയ്തു. അപ്പോസ്‌തോലിക കാലത്തെ വെല്ലുവിളികളോടു ചേര്‍ന്നുപോകുന്ന ഒരു പ്രവര്‍ത്തനമാണു ഞങ്ങളുടേതെന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ട് ന്യൂയോര്‍ക്കില്‍ പോയി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സാമ്പത്തിക സഹായം ചെയ്യാന്‍ അദ്ദേഹം തയ്യാറാണ്. താല്‍പര്യമുള്ളവര്‍ക്കു മീറ്റിംഗിനു ശേഷം എന്നെ സ്‌കൂള്‍ ലൈബ്രറിയില്‍ സന്ധിക്കാം.

ചില മിനിറ്റുകള്‍ക്കു ശേഷം ഞാന്‍ ലൈബ്രറിയില്‍ ചെന്നപ്പോള്‍ അവിടെ എഴുപതു ചെറുപ്പക്കാര്‍ എന്നെ കാത്ത് ഒരു വരിയായി നില്‍ക്കുകയാണ്!.

ഈ എഴുപതുപേരില്‍ 20 പേരെ മാത്രമേ ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ന്യൂയോര്‍ക്കിലെ ശുശ്രൂഷയുടെ തന്നെ ഇരുണ്ടചിത്രമാണു ഞാന്‍ വരച്ചു കാട്ടിയത്. ഞാന്‍ അവര്‍ക്കു പണമൊന്നും വാഗ്ദാനം ചെയ്തില്ല. ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കൂലിപോലും അവര്‍ സ്വന്തം കൈയില്‍നിന്നെടുക്കണം. ഞങ്ങള്‍ ക്കാകെ ന്യൂയോര്‍ക്കില്‍ നല്‍കുവാന്‍ കഴിയുന്നതു തലചായിക്കാന്‍ ഒരിടവും കഴിക്കാന്‍ ഭക്ഷണവും മാത്രമാണ്. അവര്‍ ജീവിതത്തെ അപകടപ്പെടുത്തേണ്ടി വരുമെന്നു ഞാന്‍ മുന്നറിയിപ്പു നല്‍കി. കാര്‍ലോസിന്റെ കഥയും തെരുവില്‍ മര്‍ദ്ദനമേറ്റ മറ്റു രണ്ടു കുട്ടികളുടെ കാര്യവും ഞാന്‍ വിവരിച്ചു. പാത്രം കഴുകുക, തറ തുടയ്ക്കുക തുടങ്ങിയ വിരസമായ പണികളും ചെയ്യേണ്ടി വരുമെന്നു ഞാന്‍ തുറന്നു പറഞ്ഞു.

ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങള്‍ക്ക് ഇരുപതുപേരെ മാത്രമേ ഒഴിവാക്കാന്‍ കഴിഞ്ഞുള്ളു എന്നത് അത്ഭുതകരമായി തോന്നി.

അതുകൊണ്ടു കുട്ടികളെ തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്തം ഞാന്‍ സ്‌കൂളിലെ അധ്യാപകരെ തന്നെ ഭരമേല്‍പ്പിച്ചു. ഒടുവില്‍ ഞാന്‍ സ്പ്രിംഗ് ഫീല്‍ഡുവിടുന്നതിനു മുന്‍പ് ഈ സ്‌കൂളില്‍ നിന്നു 16 ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും ന്യൂയോര്‍ക്കിലെ സന്നദ്ധ പ്രവര്‍ത്തകരായി തിരഞ്ഞെടുത്തു. ടെന്നസിയിലെ ലീകോളജില്‍നിന്നു നാലു പേരെക്കൂടി ലഭിച്ചു. ചില ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി. സ്യൂട്ട്‌കേസുകളും പിടിച്ചുവന്ന അവരെല്ലാം അല്‍പം പരിഭ്രമിച്ചതായി തോന്നി. ന്യൂയോര്‍ക്കിലെ പുത്തന്‍ കാഴ്ചകള്‍ അവരെ അമ്പരപ്പിച്ചിരിക്കാം. ഞാന്‍ അവരെ അവരുടെ പട്ടാളബാരക്കുകള്‍പോലെയുള്ള ഡോര്‍മിറ്ററിയില്‍ കൊണ്ടുചെന്നാക്കിയപ്പോള്‍ ഒടുവില്‍ തങ്ങള്‍ എവിടെയാണു വന്നുപെട്ടതെന്ന് അവര്‍ അത്ഭുതപ്പെട്ടതായി തോന്നി. ഇവിടെ വന്നതിനെക്കുറിച്ചു ഞങ്ങളുടെ പെണ്‍കുട്ടികളിലൊരാള്‍ വീട്ടിലേക്കെഴുതിയ കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

എന്റെ എത്രയും പ്രിയപ്പെട്ട….

ന്യയോര്‍ക്കിലെ നഗരത്തില്‍നിന്ന് ആശംസകള്‍. കഴിഞ്ഞ രാത്രി എട്ടേകാലോടെ ഞാന്‍ ഈ മഹത്തായ പട്ടണത്തില്‍ വന്നു. ഇവിടെ നിറയെ ആളുകളാണ്. പക്ഷേ ദൈവം എന്നെ സഹായിച്ചു. സെന്ററിന്റെ നമ്പര്‍ പുതുതായിരുന്നതുകൊണ്ട് ഡയറക്ടറിയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ നമ്പര്‍ കണ്ടുപിടിച്ചു ഫോണ്‍ ചെയ്തു. യാത്രയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്റെ ബസുകളൊന്നും താമസിച്ചില്ല. ഷിക്കാഗോയില്‍നിന്നു ന്യൂയോര്‍ക്കിലേക്കുള്ള വരവില്‍ ഭക്ഷണത്തിനു മൂന്നു വട്ടം നിര്‍ത്തി. രണ്ടു സ്റ്റോപ്പുകളും ഉണ്ടായിരുന്നു. അതുകൊണ്ട് യാത്ര സുഖകരമായിരുന്നു.

ഇവിടെയുള്ള എന്റെ ജോലിയും പരിപാടികളും ഇങ്ങനെ:

  1. പെണ്‍കുട്ടികളുടെ ഇടയിലെ വ്യക്തിപരമായ സുവിശേഷീകരണം:
    തിങ്കള്‍ : എനിക്കിഷ്ടമുള്ളതുപോലെ
    ചൊവ്വ : തെരുവിലെ സുവിശേഷീകരണവും തെരുവുമീറ്റിംഗുകളും
    ബുധന്‍ : കൗമാരക്കാരായ പെണ്‍കുട്ടികളെ ആശുപത്രികളില്‍ സന്ദര്‍ശിക്കുക.
    വ്യാഴം : പെണ്‍കുട്ടികളെ ജയിലില്‍ സന്ദര്‍ശിക്കുക
    വെള്ളി : തെരുവിലെ സുവിശേഷീകരണവും തെരുവു മീറ്റിംഗുകളും
    ശനി : സാമുദായിക സഭകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം
    ഞായര്‍ : പെന്തക്കോസ്തു സഭകളോടു സഹകരിച്ചുള്ള പ്രവര്‍ത്തനം
  2. പെണ്‍കുട്ടികളുടെ ഡോര്‍മിറ്ററിയുടെ ചുമതല :
    മുറികള്‍ ശുചിയാക്കുക, വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുക.
  3. മ്യൂസിക് ഡയറക്ടറുടെ ഉത്തരവാദിത്തം.

പെണ്‍കുട്ടികളുടെ സുവിശേഷീകരണത്തിന് എന്നോടൊപ്പം തുടക്കപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വ്യക്തിയെ ലഭിക്കേണ്ടതിനു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.

ഈയാഴ്ച ജോയുടെ സെക്ഷനില്‍ കൊലക്കുറ്റം ചെയ്ത മൂന്നു കുട്ടികള്‍ ഉണ്ടായിരുന്നു.

എനിക്ക് അത്താഴം ഉണ്ടാക്കാന്‍ സഹായിക്കാന്‍ പോകേണ്ടിയിരിക്കുന്നു. നിര്‍ത്തട്ടെ ചര്‍ച്ചില്‍ പോകാന്‍ മറക്കരുതേ. സ്‌നേഹപൂര്‍വം.



സെന്ററിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ച് ഒടുവില്‍ ”നോക്ക്, നമ്മള്‍ പ്രവര്‍ത്തനത്തിനു റെഡിയായി” എന്നു ജെന്നിനോടു പറഞ്ഞ സന്ധ്യ ഞാന്‍ മറക്കുകയില്ല.

കേന്ദ്രത്തിന്റെ കൊച്ചുചാപ്പലില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. പഴയ വീടിന്റെ ഔപചാരികമായ ഡ്രോയിങ് റൂമായിരുന്നു ഒരിക്കലിത്. ഒരു ചുവരിനോടു ചേര്‍ന്ന് ഫയര്‍ പ്ലെയ്‌സ് ഉണ്ടായിരുന്നു. കൊത്തുപണികള്‍ ചെയ്ത അതിന്റെ ചിമ്മിനി മുറിയിലേക്കു തള്ളി നില്‍ക്കുന്നുണ്ടായിരുന്നു. ജെന്നിനോടു സംസാരിക്കവേ ഞാന്‍ അതിന്മേലേക്കു ചാഞ്ഞു.

ഞാന്‍ ജെന്നിനോടു പറഞ്ഞുകൊണ്ടിരുന്നത് ഒന്നരവര്‍ഷം മുന്‍പ് ഫിലിപ്‌സ്ബര്‍ഗ്ഗില്‍ ചന്ദ്രികാചര്‍ച്ചിതമായ ഒരു രാത്രിയില്‍ ഞാന്‍ കൊയ്ത്തിനു വിളഞ്ഞുകിടക്കുന്ന ഒരു ഗോതമ്പുപാടം കാറ്റില്‍ ഉലഞ്ഞുനില്‍ക്കുന്നതായി കണ്ടതിനെക്കുറിച്ചാണ്. ഇപ്പോഴിതാ കര്‍ത്താവു ഞങ്ങളെ ശരിക്കും വയലിലേക്കു കൊണ്ടുവന്നിരിക്കുന്നു. അവിടുന്നു ഞങ്ങള്‍ക്കു കൊയ്യാനുള്ള ഉപകരണങ്ങളും തന്നു. ഇരുപത് ഒന്നാന്തരം പ്രവര്‍ത്തകരും പരിശുദ്ധാത്മാവിന്റെ പരിവര്‍ത്തന ശക്തിയുള്ള വിശ്വാസവും.

ജെന്‍ പൊടുന്നനെ പറഞ്ഞു ‘പൊന്നെ നോക്ക്’ അവള്‍ ചിമ്മനിയിലേക്കു വിരല്‍ ചൂണ്ടി.

എന്താണ് അവള്‍ ഉദ്ദേശിക്കുന്നതെന്നറിയാന്‍ ഞാനും വിരല്‍ ചൂണ്ടിയ ഭാഗത്തേക്കു ചിമ്മനിയില്‍ ഉറ്റുനോക്കി. അവിടെയതാ ഞങ്ങളുടെ ചാപ്പലിന്റെ ഫയര്‍പ്ലേയില്‍ ഒന്നാന്തരം ഒരു ചിത്രം കൊത്തിവച്ചിരിക്കുന്നു. അതു മറ്റൊന്നുമല്ല: കൊയ്തു കെട്ടിവെച്ച മണികള്‍ നിറഞ്ഞ ഒരു ധാന്യക്കറ്റയുടെ ചിത്രം.

അദ്ധ്യായം പതിനാറ്


ഞങ്ങളുടെ സന്നദ്ധഭടന്മാര്‍ താമസം ആരംഭിച്ച് ഒന്നു സ്വസ്ഥമായപ്പോള്‍ ഞാന്‍ എല്ലാവരെയും ടീന്‍ഏജ് സെന്ററിലെ ചാപ്പലില്‍ കൊയ്തുകെട്ടിവച്ച കറ്റയുടെ കലാശില്പത്തിനു മുമ്പില്‍ കൂട്ടിവരുത്തി, ന്യൂയോര്‍ക്കിലെ അന്യോന്യം പോരാടുന്ന കൗമാരസംഘങ്ങളെക്കുറിച്ച് എനിക്കറിയാവുന്നതെല്ലാം അവരോടു പങ്കിട്ടു:

”ഈ സംഘങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഉപയോഗിക്കാവുന്ന താക്കോല്‍ വാക്ക് ‘അക്രമം’ എന്നതാണ്. പോരാട്ടത്തിലോ, ബലാല്‍ക്കാരത്തിലോ, തെരുവുകൊലപാതകങ്ങളിലോ, തലയ്ക്കടിച്ചു പഴ്‌സ് മോഷണത്തിലോ, മരണം സംഭവിക്കുമ്പോള്‍ ഈ വാക്ക് അതിനെക്കുറിച്ചു നേരേതന്നെ ഉപയോഗിക്കാം. എന്നാല്‍ പീഡനം, സ്വവര്‍ഗ്ഗരതി, ലഹരിമരുന്ന് ഉപയോഗം, മദ്യപാനം തുടങ്ങിയ കാര്യങ്ങളില്‍ ഈ വാക്ക് പരോക്ഷമായി ഉപയോഗിക്കാം. ന്യൂയോര്‍ക്കിലെ അടിച്ചുപൊളി സംഘത്തില്‍ ഈ മോശപ്പെട്ട കാര്യങ്ങളാണ് അവിടുത്തെ അംഗീകൃത പ്രമാണം. അല്ലാതെ ഇവ അപവാദങ്ങളല്ല.”

ഈ ദയനീയമായ സ്ഥിതിവിശേഷത്തിലേക്ക് ഈ സംഘാംഗങ്ങളെ നയിച്ച യഥാര്‍ത്ഥ കാരണം ഞങ്ങളുടെ യുവസന്നദ്ധഭടര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നു ഞാന്‍ കരുതി. അതുകൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി. ”ഞങ്ങള്‍ സുവിശേഷ പ്രസംഗകര്‍ ചില വാക്കുകള്‍ അല്‍പം പൊതിഞ്ഞു പറയാറുണ്ട്. എന്നാല്‍ നമ്മുടെ ചില പ്രയോഗങ്ങളുടെ അര്‍ത്ഥം ചിന്തിച്ചാല്‍ ആ അവസ്ഥയെ വിവരിക്കാന്‍ ആ പദമാണ് ഏറ്റവും അനുയോജ്യമെന്നു മനസ്സിലാകും. ഉദാഹരണത്തിന് ‘നഷ്ടപ്പെട്ട പാപികള്‍’ എന്നു പറയാറുണ്ടല്ലോ. ഈ സംഘാംഗങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍തന്നെ നഷ്ടപ്പെട്ടവരെപ്പോലെയാണു പെരുമാറുന്നത്. ഭയത്തോടെയാണ് അവര്‍ അലഞ്ഞുനടക്കുന്നത്. എല്ലാം നോക്കുന്നതു സംശയത്തോടെയും. അപ്രതീക്ഷിതമായ അപകടങ്ങളെ നേരിടാന്‍ അവര്‍ ആയുധവുമായാണു നടക്കുന്നത്. പെട്ടെന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ ഓടി രക്ഷപ്പെടാനോ തിരിഞ്ഞുനിന്നു പോരാടാനോ ഉള്ള തയ്യാറെടുപ്പോടെയാണ് അവരുടെ യാത്രകള്‍. ഇങ്ങനെയുള്ള കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വത്തിനായി സംഘടിക്കുമ്പോഴാണ് അക്രമിസംഘങ്ങള്‍ ഉണ്ടാകുന്നത്.”

തെരുവുകുട്ടികളുമായുള്ള എന്റെ പ്രവര്‍ത്തനത്തില്‍ ഒരു കാര്യം വ്യക്തമായിരുന്നു. അവര്‍ക്കാര്‍ക്കുംതന്നെ യഥാര്‍ത്ഥത്തില്‍ സ്വന്തഭവനം എന്നു പറയാവുന്ന ഒന്നുണ്ടായിരുന്നില്ല. ‘കാരാഗൃഹം’, ‘പീഡനസ്ഥലം’ എന്നൊക്കെയാണ് വീടിനെക്കുറിച്ചു പറയുമ്പോള്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍. സ്വന്ത അനുഭവത്തില്‍നിന്നുതന്നെ സന്നദ്ധഭടന്മാര്‍ ഈ സാഹചര്യം മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് എനിക്കു പരിചയമുള്ള ഒരു തെരുവുകുട്ടിയുടെ വീട്ടിലേക്കു ഞാനവരെ കൊണ്ടുപോയി.

ഞങ്ങള്‍ ചെന്നപ്പോള്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു; ആരും വീട്ടിലുണ്ടായിരുന്നില്ല.

”എന്തുകൊണ്ടാണിവര്‍ ഇതിനെ ‘പീഡനസ്ഥലം’ എന്നു വിളിക്കുന്നത് എന്നു നമുക്കുതന്നെ കണ്ടു മനസ്സിലാക്കാവുന്നതേയുള്ളൂ.” മിസ്സൗറിയില്‍ നിന്നു വന്ന ഒരു സന്നദ്ധപ്രവര്‍ത്തക മെല്ലെ മന്ത്രിച്ചു. അതു ശരിയായിരുന്നു. അഞ്ചംഗങ്ങളുള്ള ഒരു കുടുംബമാണ് ഈ ഒറ്റമുറിയില്‍ കഴിയുന്നത്. വെള്ളമില്ല. ഫ്രിഡ്ജില്ല, സ്റ്റൗവില്ല, പകരം വയറുകള്‍ ഘടിപ്പിച്ച ഒരു ഹോട്ട് പ്ലേറ്റ് മേശ വലിപ്പിനു മീതെ വച്ചിരിക്കുന്നു. ടോയ്‌ലറ്റില്ല. താഴെ ഹാളില്‍ ഒരു മൂലയ്ക്ക് എട്ടു കുടുംബങ്ങള്‍ക്കുംകൂടി ഒരു ടോയ്‌ലറ്റാണുള്ളത്. ആ മുറിയില്‍ കാറ്റുകടക്കാന്‍ വേണ്ട സൗകര്യമില്ലാത്തതിനാല്‍ എപ്പോഴും ദുര്‍ഗന്ധം തങ്ങിനില്‍ക്കുന്നു. മുറിയിലെ ഒരേയൊരു ജനല്‍ എട്ടിഞ്ചു വ്യാസത്തില്‍ പുറത്തുള്ള ഒരു ഇഷ്ടിക ഭിത്തിയിലേക്കാണു തുറക്കുന്നത്. വെളിച്ചത്തിനു സീലിങില്‍നിന്നു നാല്‍പ്പതു വാട്ടിന്റെ ഒരു ബള്‍ബ് നഗ്നമായി തൂങ്ങിക്കിടക്കുന്നു.

”ഈ ഭീകരവീടി’ന് അവര്‍ എത്രയാണു വാടക കൊടുക്കുന്നതെന്ന് അറിയാമോ?” ഞാന്‍ ചോദിച്ചു: ”ആഴ്ചയില്‍ ഇരുപതു ഡോളര്‍. മാസത്തില്‍ വരുമ്പോള്‍ 87 ഡോളര്‍ നല്‍കണം. ഞാന്‍ ഒരിക്കല്‍ കണക്കു കൂട്ടി നോക്കി. വീട്ടുടമയ്ക്ക് ഈ കൊച്ചു മുറിയില്‍നിന്നു പ്രതിവര്‍ഷം 900 ഡോളറിലേറെ കിട്ടുന്നു. ഇതു മുഴുവന്‍ ലാഭമാണ്. ഒരു ചേരി വീടിന്റെ ഉടമയ്ക്ക് വര്‍ഷംതോറും 20 ശതമാനം വീതം മടക്കിക്കിട്ടിക്കൊണ്ടിരിക്കുകയാണ്.”

”ഇവര്‍ക്കിവിടെനിന്നു മാറരുതോ?”

”കഴിയില്ല. കാരണം ഒരു നീഗ്രോയ്‌ക്കോ പ്യൂര്‍ട്ടോറിക്കനോ തനിക്കിഷ്ടമുളളിടത്ത് താമസിക്കാന്‍ കഴിയുകയില്ല. ഈ ടൗണില്‍ വര്‍ണവ്യത്യാസമനുസരിച്ചു താമസസ്ഥലങ്ങളുണ്ട്” എനിക്കു സമ്മതിക്കേണ്ടി വന്നു.

”അവര്‍ക്ക് ഏതെങ്കിലും ഹൗസിങ് പ്രൊജക്ടിലേക്കു മാറാന്‍ പാടില്ലേ?”

ആ ചോദ്യത്തിനു മറുപടിതേടി ഞങ്ങള്‍ അവിടെനിന്ന് ഒരു മൈല്‍ അകലെയുള്ള അപ്പാര്‍ട്ടുമെന്റുകളുടെ ഒരു വലിയ കോംപ്ലക്‌സിലേക്കു കാറില്‍ കയറി യാത്രയായി. ന്യൂയോര്‍ക്കിലെ ചേരിപ്രശ്‌നത്തിന്റെ പരിഹാരമാണ് ഇത്തരം ഭവനപദ്ധതികളെന്നു പലരും ചിന്തിക്കുന്നു. ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ നേരത്തെ ഞങ്ങള്‍ കണ്ടതുപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുകൂടി ഒരു ബുള്‍ഡോസര്‍ കടന്നുവരികയാണ്. അവ പഴയ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നു. പുതിയവ ആസ്ഥാനത്ത് നിര്‍മിക്കുന്നു. സൈദ്ധാന്തികമായി പറഞ്ഞാല്‍ അവിടെയുള്ള പഴയ താമസക്കാരെത്തന്നെയാണു പുതിയ അപ്പാര്‍ട്ടുമെന്റുകളില്‍ പുനരധിവസിപ്പിക്കേണ്ടത്. എന്നാല്‍ പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ ആ നിലയില്‍ പോകുകയില്ല. ആ ഭാഗത്തു താമസിച്ചുകൊണ്ടിരുന്ന കടയുടമ, അഭിഭാഷകന്‍, ഡോക്ടര്‍ തുടങ്ങിയവര്‍ക്ക് അപ്പാര്‍ട്ടുമെന്റുകളുടെ പണിതീര്‍ന്നു താമസമാക്കാനായി വേണ്ടിവരുന്ന രണ്ടു വര്‍ഷം കാത്തുനില്‍ക്കാന്‍ കഴിയുകയില്ല. അവര്‍ വേറെ എങ്ങോട്ടെങ്കിലും മാറുന്നു. ഒടുവില്‍ അപ്പാര്‍ട്ടുമെന്റുകളുടെ പണി പൂര്‍ത്തിയാകുമ്പോള്‍ ആര്‍ക്കാണ് അവ നല്‍കുന്നത്? ആവശ്യക്കാരുടെ പട്ടികയില്‍ ഏറ്റവും മുകളിലുള്ളവര്‍ക്ക്, മറ്റൊരു ഗതിയുമില്ലാത്തവര്‍ക്ക്, ദുരിതാശ്വസത്തിന്റെ ഭാഗമായി പുനരധിവസിപ്പിക്കേണ്ടവര്‍ക്ക്.

ഫലം രണ്ടു വിധത്തിലാണ്. ഒന്ന് പൂര്‍ണമായും അയല്‍പക്കങ്ങള്‍ പറിച്ചു മാറ്റപ്പെട്ടിരിക്കുന്നു. പുനരധിവസിക്കപ്പെടുന്നവരെല്ലാം അവിടെ വേരുകളില്ലാത്ത, നഷ്ടപ്പെട്ടവരാണ്. ആ സ്ഥലത്താകട്ടെ പഴയ സ്ഥാപനങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവിടെ താമസിപ്പിച്ചിരുന്ന ബിസിനസുകാര്‍, പ്രഫഷണല്‍ ആളുകള്‍ എന്നിവരൊന്നും ഇപ്പോള്‍ അവിടെയില്ല. ദുരിതാശ്വാസ കേസുകള്‍ക്കാണു മുന്‍ഗണന എന്നതുകൊണ്ട് നഗരത്തില്‍ ഒറ്റപ്പെട്ട് ഒഴുകി നടക്കുന്നവരാണ് ഇവിടെ വന്നടിയുന്നത്. ദുഃഖകരമായ ഒരു കാരണംകൊണ്ടല്ലെങ്കില്‍ മറ്റൊന്നുകൊണ്ട് സ്വന്തം കാര്യംപോലും നോക്കാന്‍ കഴിയാത്തവര്‍.

ഞങ്ങള്‍ സന്ദര്‍ശിച്ച ആ അപ്പാര്‍ട്ടുമെന്റുകള്‍ക്കു ചില വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. എന്നാല്‍ ജീര്‍ണതയുടെ അടയാളങ്ങള്‍ അവയില്‍ വ്യക്തമായിരുന്നു. ഉപേക്ഷിക്കപ്പെട്ട വിജനമായ ലോണുകളിലൂടെ ഞങ്ങള്‍ നടന്നു. താഴത്തെ നിലയിലെ പല ജനാലകളും തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ അവ അറ്റകുറ്റം തീര്‍ത്തിട്ടില്ല. ഭിത്തികളില്‍ മ്ലേച്ഛമായ കാര്യങ്ങള്‍ എഴുതിവച്ചിരുന്നു. ഹാളുകളില്‍ വിലകുറഞ്ഞ മദ്യത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം.

ഇവിടെയും ഞങ്ങള്‍ എനിക്കു പരിചയമുള്ള ഒരു കുടുംബത്തെ സന്ദര്‍ശിച്ചു. അവിടുത്തെ വീട്ടമ്മ കുടിച്ചിരുന്നു. കിടക്കകളൊന്നുംതന്നെ വിരിച്ചിരുന്നില്ല. അടുക്കളമേശയില്‍ പല ദിവസത്തെ പാത്രങ്ങള്‍ കഴുകാതെ കുന്നുകൂടി കിടക്കുന്നു. ഞങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കുട്ടിയാകട്ടെ, ഒരു കീറിപ്പറിഞ്ഞ കസേരയില്‍ എങ്ങോട്ടോ തുറിച്ചുനോക്കി ഒരേയൊരു ഇരിപ്പ്! ഞങ്ങളുടെ സാന്നിദ്ധ്യത്തെപ്പറ്റിപോലും അവനു ബോധമില്ലെന്നു തോന്നി.

അവിടെനിന്ന് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ”ഇവനെ ഞാന്‍ മറ്റ് അവസ്ഥകളിലും കണ്ടിട്ടുണ്ട്. സാധാരണ ഇവന്‍ വളരെ ആക്ടീവാണ്. അതു വീടിനു പുറത്ത്. വീട്ടില്‍നിന്നു പുറത്താക്കപ്പെട്ടവനാണവന്‍. അമ്മ മദ്യപിച്ചു ബോധംകെട്ടാലേ അവനു വീട്ടില്‍ കടക്കാനാവൂ.”

ഇതാണു കൗമാര മാഫിയ സംഘത്തിന്റെ ജനനത്തിനു കാരണമാകുന്ന സംഭവങ്ങളെന്നു ഞാന്‍ വീണ്ടും ചൂണ്ടിക്കാണിച്ചു. ആയിരം പീഡിത കുടുംബങ്ങളെ ഒന്നിച്ച് ഒരു കെട്ടിടത്തില്‍ താമസിപ്പിക്കുമ്പോള്‍ ശത്രുതാമനോഭാവമുള്ള, ഭയത്തിന്റെ പിടിയില്‍ അമര്‍ന്ന, കൗമാരക്കാര്‍ സുരക്ഷിതത്വത്തിനായി സംഘടിക്കും. അവര്‍ അവരുടേതായ ഒരു കുടുംബം ഉണ്ടാക്കും. ഒരു ‘മേഖല’ മുഴുവന്‍ അവരുടേതാക്കാന്‍വേണ്ടി അവര്‍ പോരാടും. ഒരു അപരിചിതനും അവരുടെ ആ മേഖലയുടെ അതിര്‍ത്തി അതിലംഘിക്കാന്‍ അനുവാദമില്ല. അത് അവരുടെ കോട്ടയാണ്. പട്ടാളച്ചിട്ടയോടെ അവര്‍ അതു സംരക്ഷിക്കും – വടക്കന്‍ അതിര്‍ത്തി അഗ്നിശമനസേനയുടെ കെട്ടിടം. തെക്കന്‍ അതിര്‍ത്തി സൂപ്പര്‍ ഹൈവേ. പടിഞ്ഞാറന്‍ അതിര്‍ത്തി നദീതീരം. കിഴക്കന്‍ അതിര്‍ത്തി ഫ്‌ളാനിങന്റെ മിഠായിക്കട.

ഈ കുട്ടികള്‍ക്കു തങ്ങളുടെ സമയംകൊണ്ടും പ്രയോജനമായി ഒന്നും ചെയ്യാനില്ല. അവരില്‍ മിക്കവരും അതീവ ദരിദ്രരാണ്. എനിക്കറിയാവുന്ന ഒരു കുട്ടിയുടെ അവസ്ഥ ഇങ്ങനെ: രണ്ടു ദിവസത്തിലൊരിക്കല്‍പോലും അവന് ഒരു നേരം വയറുനിറച്ചു ഭക്ഷണം കിട്ടുന്നില്ല. അവന്റെ കാര്യം നോക്കുന്ന അവന്റെ മുത്തശ്ശി ദിവസവും രാവിലെ 25 സെന്റ് എടുത്ത് കൈയില്‍ കൊടുത്തിട്ട് അവനെ തെരുവിലേക്ക് ഓടിച്ചുവിടും. പ്രഭാത ഭക്ഷണമായി ഏഴുസെന്റിന്റെ ഒരു കോക്ക് അവന്‍ കുടിക്കും. ഉച്ചയ്ക്ക് വഴിവാണിഭക്കാരന്റെ പക്കല്‍ നിന്നു 15 സെന്റിന് അവന്‍ ഒരു ഹോട്ട്‌ഡോഗ് വാങ്ങിത്തിന്നും. ”രാത്രി ഭക്ഷണമോ?” അവന്‍ ചിരിച്ചു. വണ്ണം കുറയ്ക്കാനായി രാത്രികളില്‍ താന്‍ ഡയറ്റിങ്ങാണെന്ന് അവന്‍ തമാശ പറഞ്ഞു. രാത്രികളില്‍ ഓരോ പെനിയുടെ മിഠായി നുണച്ചിറക്കി അവന്‍ വിശപ്പിനോടു പോരാടും.

ഞാന്‍ കണ്ട ഈ കുട്ടികളെ സംബന്ധിച്ചുള്ള അസാധാരണത്വം ഇതായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഒരിക്കലും ആവശ്യത്തിനു പണം അവര്‍ക്കില്ലായിരുന്നെങ്കിലും ഒരു കുപ്പി മദ്യത്തിന് ഒരിക്കലും അവര്‍ക്കു പണത്തിനു ക്ഷാമം ഉണ്ടായിരുന്നില്ല!

ഞാന്‍ പ്രവര്‍ത്തകരോട് ഈ സമസ്യ പങ്കിട്ടു. ”ഈ കുട്ടികള്‍ എത്രയാണു കുടിക്കുന്നതെന്നു ഞാന്‍ പലപ്പോഴും ഭയപ്പെട്ടു പോകാറുണ്ട്. ദിവസം മുഴുവന്‍ ഈ തെരുവു കുട്ടികളില്‍ ചിലര്‍ കുടിക്കുന്നു. രാവിലെ പത്തു മണിക്കോ മറ്റോ കണ്ടുമുട്ടുമ്പോള്‍ മുതല്‍ അവര്‍ കുടിക്കാന്‍ തുടങ്ങുന്നു. കൈയിലുള്ള പണം തീരുന്നതു വരെ അവര്‍ പകല്‍ മുഴുവന്‍ കുടിച്ചുകൊണ്ടേയിരിക്കുന്നു.”

പഴ്‌സ് മോഷണം, കൊച്ചുകുട്ടികളുടെ കൈയില്‍നിന്ന് അവരുടെ ഉച്ചഭക്ഷണത്തിന്റെ പണം തട്ടിയെടുക്കല്‍ എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെയാണു കുടിക്കാനുള്ള പണം കിട്ടുന്നത്. അത് കൗമാരക്കാരുടെ കൂട്ടായ ഫണ്ടില്‍ വരുന്നു. അതില്‍നിന്നു ലഹരി കൂടിയ ഇനങ്ങള്‍ക്കായി പകല്‍ മുഴുവന്‍ ചെലവിട്ടുകൊണ്ടേയിരിക്കും. ഞങ്ങളുടെ അയല്‍പക്കത്തുതന്നെ ഇതു മൂലം ഒന്നിലേറെ ആക്രമണങ്ങളും ദുരന്തങ്ങളും ഉണ്ടായി.

ഞങ്ങള്‍ സെന്ററില്‍ മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ സന്നദ്ധഭടന്മാരെ വീണ്ടും ഞങ്ങളുടെ ചാപ്പലിലേക്ക് ആനയിച്ചു. ഞാന്‍ അവരോടു മാര്‍ട്ടിന്‍ ഇലന്‍സ്‌കിയുടെ കഥ പറഞ്ഞു. ഹൈസ്‌കൂളില്‍ സീനിയര്‍ ക്ലാസിലാണ് മാര്‍ട്ടിന്‍ പഠിച്ചിരുന്നത്. അംഗവൈകല്യമുള്ള തന്റെ അമ്മയെ സഹായിക്കാനായി അവന്‍ പാര്‍ട്‌ടൈം ജോലിക്കുപോയിരുന്നു. ജോലി ഇല്ലാത്ത ദിവസം അവന്‍ മറ്റൊരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ ‘ഭീകരഭവന’ത്തില്‍ വോഡ്കാ പാര്‍ട്ടിക്കു പോയി. ആറ് ആണ്‍കുട്ടികള്‍ നാലു പെണ്‍കുട്ടികള്‍. മൊത്തം പത്തുപേരാണ് അവിടെ ഒത്തുകൂടിയത്. വോഡ്കാ കുടിയും റോക്ക് ആന്റോള്‍ ഡാന്‍സുമായി ഒരു മണിക്കൂര്‍ കഴിഞ്ഞുപോയി. ഇതിനിടയില്‍ വോഡ്കാ തീര്‍ന്നുപോയി. ആണ്‍കുട്ടികള്‍ ബീയര്‍ വാങ്ങാനായി പണം ശേഖരിക്കാന്‍ തുടങ്ങി. എന്നാല്‍ പണം നല്‍കാന്‍ മാര്‍ട്ടിന്‍ വിസമ്മതിച്ചു. തുടര്‍ന്നു വഴക്കായി. ഒരു കുട്ടി അരയില്‍ ചുറ്റിയിരുന്ന 12 ഇഞ്ചിന്റെ ജര്‍മ്മന്‍ വടിവാള്‍ ഊരി. ഒരു നിമിഷം. മാര്‍ട്ടിന്‍ ഇലെന്‍സ്‌കി അടുക്കളയില്‍ മരിച്ചുവീണു.

ഇനി ഞാന്‍ പറയാന്‍ പോകുന്നത് പ്രവര്‍ത്തകരെ പ്രത്യേകിച്ചു സെമിനാരിയില്‍നിന്ന് പുതുതായി ഇറങ്ങിയവരെ പ്രകോപിപ്പിക്കും എന്നെനിക്കറിയാമായിരുന്നു. ഞാന്‍ കഴുത്തിനു പിന്നില്‍ കൈകെട്ടി അതിലേക്കു തല ചായിച്ചുകൊണ്ടു ചോദിച്ചു. ‘ആട്ടെ. മരിക്കുന്നതിനുമുന്‍പ് ഒരു തെരുവുയോഗത്തില്‍ വച്ച് മാര്‍ട്ടിന്‍ ഇലന്‍സ്‌കിയോടു ചില നിമിഷങ്ങള്‍ സംസാരിക്കാന്‍ നിങ്ങള്‍ക്കൊരു അവസരം ലഭിച്ചു എന്നു സങ്കല്‍പിക്കുക. ഓര്‍ക്കുക, മാര്‍ട്ടിന്‍ ആ പാര്‍ട്ടിക്കു പോയാല്‍ കൊല്ലപ്പെടുന്ന നിര്‍ണായക ദിവസമാണത്. എങ്കില്‍ അവനോടുള്ള നിങ്ങളുടെ ആദ്യ വാക്കുകള്‍ എന്തായിരിക്കും?”

”യേശു രക്ഷിക്കുന്നു” എന്നു ഞാനവനോടു പറയും” ഒരാണ്‍കുട്ടി പറഞ്ഞു.

”അതു തന്നെയാണു ഞാന്‍ ഭയന്നത്” എന്റെ മറുപടി.

ചെറുപ്പക്കാര്‍ അസാധാരണമായതെന്തോ കേട്ടതുപോലെ കണ്ണുമിഴിച്ചു.

ഞാന്‍ വിശദീകരിച്ചു: ”നാം വെറും തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ പറയരുത്. ശ്രദ്ധിക്കണം. ഞാന്‍ മുന്‍പു കേട്ടിരുന്ന, പ്രയോഗിച്ചിരുന്ന ‘മതപരമായ പ്രയോഗങ്ങളെ’പ്പറ്റി ഞാനിപ്പോള്‍ വളരെ ശ്രദ്ധാലുവാണ്. ഇപ്പോള്‍ ആ വാക്കുകള്‍ ആദ്യം ഉപയോഗിക്കുന്നതിനു മുന്‍പ് അവയ്ക്കുള്ള മുഴുവന്‍ ശക്തിയും നല്‍കാന്‍ എനിക്കു കഴിയണേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കും. ആട്ടെ ‘യേശു രക്ഷിക്കുന്നു’ എന്നു പറഞ്ഞാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണര്‍ത്ഥമാക്കുന്നത്?”

ഈ കുട്ടികള്‍ക്ക് അതിനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു. മറ്റുള്ളവര്‍ പറഞ്ഞുകേട്ട ചില കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നവരായിരുന്നില്ല അവര്‍. തങ്ങള്‍ക്കു സംഭവിച്ച ചില കാര്യങ്ങള്‍ അവര്‍ക്കു പറയാനുണ്ടായിരുന്നു.

”നിങ്ങള്‍ക്കു വീണ്ടും ജനിക്കാം എന്നാണതിന്റെ അര്‍ത്ഥം” ഒരു പെണ്‍ കുട്ടി പറഞ്ഞു.

അങ്ങനെ പറഞ്ഞിട്ടും ആ വാക്കുകള്‍ സാധാരണക്കാരില്‍ വലിയ അര്‍ത്ഥബോധം ഉണര്‍ത്തുമെന്നു തോന്നിയില്ല. പന്ത്രണ്ടിഞ്ചിന്റെ ജര്‍മന്‍ കത്തികൊണ്ടു കൊല്ലപ്പെടുന്നതിനുമുന്‍പ് മാര്‍ട്ടിന്‍ ഇലെന്‍സ്‌കിയുമായി സംസാരിക്കുമ്പോള്‍ നാം ഉദ്ദേശിക്കുന്ന കാര്യം വ്യക്തമാകാന്‍ വേണ്ട പുതുമ വാക്കുകളില്‍ ഉണ്ടാകണമല്ലോ.

”ആട്ടെ, വീണ്ടും ജനിച്ചപ്പോള്‍ എന്താണു നിനക്കു സംഭവിച്ചത്?” ഞാന്‍ ഈ പെണ്‍കുട്ടിയോടു തുടര്‍ന്നു ചോദിച്ചു. ഞാന്‍ ഇങ്ങനെ ചോദിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ നിശ്ശബ്ദയായി. ഒരു നിമിഷം ശങ്കിച്ചുനിന്നശേഷം ആ മുറിയിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന നിലയില്‍ അവള്‍ തനിക്കു സംഭവിച്ച രൂപാന്തരം വിവരിക്കാന്‍ തുടങ്ങി. അവള്‍ ഒരിക്കല്‍ താന്‍ ഏകാകിനിയും ഭീരുവും ദിശാബോധമില്ലാത്ത ജീവിതം നയിച്ചവളും ആയിരുന്നെന്നു പറഞ്ഞു. അവള്‍ തുടര്‍ന്നു: ”ഞാന്‍ ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ ആ പേര് എന്നെ സംബന്ധിച്ചിടത്തോളം ഒരു വെറും വാക്ക് ആയിരുന്നു. ക്രിസ്തുവിന് എന്റെ ഏകാന്തതയും പേടിയും എടുത്തുകളയാന്‍ കഴിയുമെന്ന് ഒരുദിവസം ഒരു സ്‌നേഹിതന്‍ പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ച് ചര്‍ച്ചില്‍ പോയി. പ്രസംഗകന്‍ എന്നോടു മുന്നോട്ടു വരുവാന്‍ പറഞ്ഞു. അവിടെ ഞാന്‍ എല്ലാവരുടേയും മുന്‍പാകെ മുട്ടുകുത്തി. ഞാന്‍ ക്രിസ്തുവിനോട് (അത് ഒരിക്കല്‍ എനിക്ക് ഒരു വെറും പേരുമാത്രമായിരുന്നു) എന്റെ ജീവിതത്തില്‍ ഒരു മാറ്റം ഉണ്ടാക്കണമെന്ന് അപേക്ഷിച്ചു. അതിനുശേഷം കാര്യങ്ങള്‍ ഒരിക്കലും പഴയതുപോലെ ആയിരുന്നില്ല. ഞാന്‍ തീര്‍ത്തും ഒരു പുതിയ വ്യക്തിയായി. ഇതിനെയാണ് അവര്‍ ‘വീണ്ടും ജനനം’ എന്നു പറയുന്നത് എന്നു കരുതുന്നു.”

”ഏകാന്തത അതോടെ ഇല്ലാതായോ?”

”അതേ. പൂര്‍ണമായും.”

”പേടിയോ?”

”അതും പോയി.”

”ക്രിസ്തു ഇപ്പോള്‍ ഒരു വെറും വാക്കല്ല?”

”അല്ല. തീര്‍ച്ചയായും. വെറും വാക്കിനു കാര്യങ്ങളെ വ്യത്യാസപ്പെടുത്താന്‍ കഴിയുകയില്ലല്ലോ.”

മുറി നിശ്ശബ്ദമായിരുന്നു. ആ നിശ്ശബ്ദതയില്‍ എന്റെ വാക്കുകള്‍ ഇങ്ങനെ മുഴങ്ങി: ”അതേ, വെറും വാക്കുകള്‍ക്കു മാര്‍ട്ടിന്റെ ജീവിതത്തേയും വ്യത്യാസപ്പെടുത്താന്‍ കഴിയുകയില്ല. നാളെ തെരുവിലേക്കു പോകുമ്പോള്‍ ഇക്കാര്യം നിങ്ങളുടെ ഓര്‍മ്മയിലുണ്ടായിരിക്കട്ടെ.”

ടീന്‍ ചലഞ്ച് സെന്റര്‍ 1961 വസന്തകാലമായതോടെ പൂര്‍ണമായും പ്രവര്‍ത്തക്ഷമമായി. എല്ലാ ദിവസവും – തിങ്കളാഴ്ച അവരുടെ അവധിദിവസമായിട്ടും അന്നുപോലും – ഞങ്ങളുടെ യുവപ്രവര്‍ത്തകര്‍ ബ്രൂക്‌ലിന്‍, ഹാര്‍ലെം, ബ്രോണ്‍സ്‌ക് തുടങ്ങിയ തെരുവുകളില്‍ ഇറങ്ങി തങ്ങളെ ആവശ്യമുള്ള കൗമാരക്കാരെ തേടും. അവര്‍ ആശുപത്രികള്‍, ജയിലുകള്‍, സ്‌കൂളുകള്‍, കോടതികള്‍ എന്നിവിടങ്ങളിലും ചെന്നു. അവര്‍ ഗ്രീന്‍വിച്ച് വില്ലേജ്, കോണിഐലന്‍ഡ്, സെന്‍ട്രല്‍ പാര്‍ക്ക് എന്നീ സ്ഥലങ്ങളില്‍ തെരുവുയോഗങ്ങള്‍ സംഘടിപ്പിച്ചു. അവര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ ഞങ്ങളുടെ സെന്ററിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ഒരു തുള്ളിയില്‍നിന്നു മലവെള്ളപ്പാച്ചില്‍ പോലെയായി. ആദ്യമാസംതന്നെ അഞ്ഞൂറിലേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും രക്ഷിക്കപ്പെട്ടു – ആ വാക്കിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ തന്നെ. ആത്മാവിന്റെ സന്ദേശത്താല്‍ അഞ്ഞൂറ് കുട്ടികള്‍ പിടിക്കപ്പെടുക! അവരുടെ ജീവിതം മൗലികമായിത്തന്നെ രൂപാന്തരപ്പെട്ടു. അവര്‍ മാഫിയസംഘങ്ങള്‍ വിട്ടു. അവര്‍ ജോലികള്‍ അന്വേഷിക്കാന്‍ തുടങ്ങി. പള്ളികളില്‍ പോകാന്‍ ആരംഭിച്ചു.

ഈ അഞ്ഞൂറില്‍ ഒരു നൂറു പേരോളം സെന്ററില്‍ പ്രത്യേക കൗണ്‍സലിങ്ങിനു വരേണ്ടിവന്നു. ഈ നൂറുപേരില്‍തന്നെ വിരലിലെണ്ണാവുന്നവരെ മാത്രമേ സെന്ററിലെ സ്‌നേഹാന്തരീക്ഷത്തില്‍ താമസിപ്പിക്കേണ്ടിവന്നുള്ളു.

സെന്ററില്‍ വന്നു വ്യക്തിത്വത്തില്‍ സൗഖ്യം പ്രാപിച്ച ആദ്യത്തെ കുട്ടികളില്‍ ഒരാള്‍ ജോര്‍ജായിരുന്നു. പത്തൊന്‍പതു വയസ്സുള്ള ജോര്‍ജ് സുമുഖനായ ഒരു കുട്ടിയായിരുന്നു. വളരെ സുമുഖന്‍. ജോര്‍ജിനു വീടുണ്ടായിരുന്നില്ല. സത്യത്തില്‍ പ്രായംകൂടിയ സ്ത്രീകളോടുള്ള അവന്റെ പെരുമാറ്റത്തില്‍ മനസ്സുമടുത്ത് അവന്റെ മാതാപിതാക്കള്‍തന്നെ അവനെ സ്വന്തം വീട്ടില്‍ നിന്ന് ഇറക്കിവിട്ടതാണ്. അവന്റെ ഇരട്ടിയിലേറെ പ്രായമുള്ള സ്ത്രീകളുമായി നിരന്തരമായി അവന്‍ ഇടപഴകുമായിരുന്നു. എപ്പോഴും അവന്റെ രീതി ഇങ്ങനെയായിരുന്നു. ഏകാകിനികളായ പ്രായമായ സ്ത്രീകളുമായി അവന്‍ വേഗത്തില്‍ സൗഹൃദം ഉണ്ടാക്കും. തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കഥകള്‍ വിവരിച്ച് ആദ്യം അവരുടെ സഹതാപം പിടിച്ചുപറ്റും. പിന്നെ വീണ്ടും കാണാനും സംസാരിക്കാനും അനുമതി ചോദിക്കും: ”വെറുതേ സംസാരിക്കാനാണ്. സംസാരിക്കുമ്പോള്‍ ഞാന്‍ എന്റെ ദുഃഖങ്ങള്‍ മറന്നുപോകുന്നു.”

ഈ സംഭാഷണങ്ങള്‍ കൂടുതല്‍ ആഴമായ ബന്ധത്തിലേക്കു നയിക്കും. ജോര്‍ജിന് ഒരു സ്‌നേഹിത കൂടിയാകും. ക്രമേണ അവന്‍ അവരുടെ അപ്പാര്‍ട്ടുമെന്റിലേക്കു താമസം മാറ്റും. അവിടെ അവര്‍ അവനെ മകനെപ്പോലെ താമസിപ്പിക്കും. ജോര്‍ജിന്റെ തൊഴില്‍ ആഭരണക്കച്ചവടമാണ്. വീട്ടില്‍ താമസമായിക്കഴിഞ്ഞ് സംഭാഷണത്തില്‍ അവന്‍ സൂത്രത്തില്‍ ആഭരണങ്ങളുടെ കാര്യം കൊണ്ടുവരും. അവരുടെ ആഭരണങ്ങള്‍ വേണമെങ്കില്‍ അറ്റകുറ്റപ്പണി തീര്‍ത്തുകൊടുക്കാമെന്നു സൂചിപ്പിക്കും. ഒരിക്കല്‍ ആ വീട്ടിലെ ആഭരണങ്ങള്‍ കൈയിലായിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ അവിടം വിടും. ഒരു കൂട്ടുകാരന്റെ കടയില്‍ കൊടുത്തു പണി തീര്‍ത്തുതരാമെന്നു പറഞ്ഞാണ് പോകുന്നത്. എന്നാല്‍ മോഷ്ടിച്ച സ്വര്‍ണം വാങ്ങുന്ന ആളുടെ അടുത്തേക്കാവും അവന്റെ യാത്ര.

ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം കളങ്കിതമായ ജീവിതം നയിക്കേണ്ടകാര്യമില്ല. എന്നാല്‍ ഒരുനാള്‍ ഇതെല്ലാം തീര്‍ത്തും വ്യത്യാസപ്പെട്ടു. ഞങ്ങളുടെ തെരുവുയോഗങ്ങളിലൊന്നില്‍ അവന്‍ ആകര്‍ഷിക്കപ്പെട്ടു. ഞങ്ങളുടെ പ്രവര്‍ത്തകരുമായി അവന്‍ ആ സമയത്തു സംസാരിച്ചില്ലെങ്കിലും ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ നേരെ സെന്ററിലേക്കു വന്നു. സെന്ററിന്റെ വാതില്‍ കടന്നപ്പോള്‍തന്നെ അസാധാരണമായ ഊഷ്മളതയുടെ ഒരു തോന്നല്‍ അവനുണ്ടായി. ഞങ്ങളുടെ പ്രവര്‍ത്തകരിലൊരാള്‍, ഹോവാര്‍ഡ് കള്‍വര്‍, അവനെ കണ്ട് ഒരു സംഭാഷണത്തിനു തുടക്കമിട്ടു. ഉച്ചയ്ക്കു മുന്‍പേ അവന്‍ ഒരു പുതിയ ജീവിതത്തിനായി തീരുമാനമെടുത്തു. ഒരു പരിവര്‍ത്തനത്തിനായി അവന്‍ പ്രാര്‍ത്ഥിച്ചു. അത്ഭുതകരമായ ഒരു രൂപാന്തരമാണ് അവനു സംഭവിച്ചത്.

”എന്റെ ചുമലില്‍നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞുപോയതുപോലെയായിരുന്നു അത്.” അതേപ്പറ്റി പിന്നീട് ജോര്‍ജ് എന്നോടു പറഞ്ഞത് അങ്ങനെയാണ്. തനിക്കുണ്ടായ മാറ്റത്തില്‍ വലിയ ആവേശം അവനുതോന്നി. അതേപ്പറ്റി പറയുന്നതു നിര്‍ത്താന്‍ അവനു കഴിഞ്ഞില്ല. തന്റെ രൂപാന്തരം ശരിയാണെന്ന് അവന്‍ പല നിലയില്‍ പരീക്ഷിച്ചു മനസ്സിലാക്കി.

ദിവസങ്ങള്‍ കടന്നുപോകവേ, താന്‍ മോഷ്ടിച്ച പണം എല്ലാം തിരികെകൊടുക്കേണ്ടതാണെന്ന് അവന് ബോധ്യപ്പെട്ടു. നല്ല കഴിവുള്ള ചെറുപ്പക്കാരനെന്ന നിലയില്‍ ജോര്‍ജിന് ഒരു ജോലികിട്ടി. നല്ല ഒരു ജോലി. അവന് ജീവിക്കാന്‍ വേണ്ടതിന് ഉപരിയായി ലഭിച്ച ഓരോ പെനിയും അവന്‍ കടം വീട്ടാന്‍ ഉപയോഗിച്ചു. ഒടുവില്‍ അവസാനത്തെ പെനിയും കൊടുത്തു കഴിഞ്ഞപ്പോള്‍ ജോര്‍ജ് മുഴുസമയ ക്രിസ്തീയപ്രവര്‍ത്തനത്തിനായി പോകുവാന്‍ തയാറായി.

വേനല്‍ക്കാലവും കടന്നുപോകുകയാണ്. ധാരാളം കുട്ടികള്‍ ഇതിനകം സെന്ററിലൂടെ കടന്നുപോയി. ഞങ്ങള്‍ക്ക് അപ്പോള്‍ ഒരു ധാര്‍മിക പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഞങ്ങളുടെ കുട്ടികള്‍ എല്ലാവരും നിയമം ലംഘിച്ചവരാണ്. ഇതു സംബന്ധിച്ച് എന്താണു ചെയ്യേണ്ടത്?

ഇത് ഒരു ലളിതമായ ചോദ്യം ആയിരുന്നില്ല. നിയമലംഘനത്തിന്റെ ശിക്ഷയായി ലഭിക്കാവുന്ന ജയില്‍വാസം അനുഭവിക്കുക വിശ്വാസത്തില്‍ ശക്തനായ ഒരു കുട്ടിക്ക് താരതമ്യേന എളുപ്പമായിരിക്കും. പക്ഷേ വിശ്വാസത്തില്‍ പുഷ്ടിപ്പെടാന്‍ സമയം ആവശ്യമാണ്. അതിനു പല പ്രതിസന്ധികള്‍ കടക്കേണ്ടതുണ്ട്. ഊഷ്മളമായ പല ഘട്ടങ്ങള്‍ പിന്നിടണം. ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നാല്‍ എന്താണെന്ന് ഏറെ പഠിക്കേണ്ടതുണ്ട്. ഇതിനൊക്കെ മുന്‍പേ ഒരു കുട്ടി പൊലീസിനോട് തന്റെ കുറ്റം സമ്മതിച്ചു ജയിലില്‍ പോയാല്‍ അവനെ നഷ്ടപ്പെടുക എന്ന അപകടസാധ്യതയില്ലേ? മറുവശത്ത് അവന്‍ സമൂഹത്തിന്റെ നിയമം ലംഘിച്ചവനാണ.് അവന്‍ അതിന്റെ കുറ്റബോധത്തില്‍ കഴിഞ്ഞാല്‍ അവന്റെ ആത്മീയവളര്‍ച്ചയെ അതു പിന്നോട്ടടിക്കും.

എല്ലാവരുടേയും കേസുകള്‍ക്ക് ഒരു പൊതുപരിഹാരമല്ല ഉള്ളതെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ഓരോരുത്തരുടേയും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്താണു പറയേണ്ടതെന്നറിയാതെ ഞാന്‍ കുഴങ്ങി. ഉദാഹരണത്തിനു പല ദിവസങ്ങള്‍ സെന്ററില്‍ താമസിച്ച പെദ്രോ എന്റെടുത്തു പരാതി പറഞ്ഞു.

”എനിക്കു കഴിക്കാന്‍ വയ്യ. ഉറങ്ങാന്‍ വയ്യ. ഒട്ടും ഉറങ്ങാന്‍ വയ്യ.”

”പെദ്രോ, എന്താണു കാരണം?”

”എന്റെ കുറ്റങ്ങളുടെ ഭാരം. അതെന്റെ തോളില്‍ ഇരിക്കുന്നതുപോലെ. എനിക്കു പൊലീസില്‍ചെന്നു കുറ്റം ഏറ്റുപറഞ്ഞേ മതിയാകൂ.”

കുറച്ചുനേരം അവനെ കേട്ടു കഴിഞ്ഞപ്പോള്‍ ഒടുവില്‍ ഞാന്‍ തീരുമാനത്തിലെത്തി – അവന്‍ പൊലീസില്‍ ചെന്ന് കുറ്റം സമ്മതിക്കുന്നതായിരിക്കും നല്ലത്. പറഞ്ഞുവന്നപ്പോള്‍ അവന് ഇംഗ്ലീഷ് നല്ല വശമില്ലാത്തതുകൊണ്ട് എല്ലാം വിവരിച്ചുപറയാന്‍ കഴിഞ്ഞില്ല. എനിക്കാകട്ടെ വളരെ കുറച്ചേ സ്പാനിഷും അറിയുകയുള്ളു. പക്ഷേ അവന്‍ വളരെ അസ്വസ്ഥനും കുഴങ്ങിയവനുമായി കാണപ്പെട്ടു. ഒരുപക്ഷേ പൊലീസിനോടു കുറ്റം സമ്മതിക്കുന്നത് അവനു പ്രയോജനകരമായേക്കും. എപ്പോഴാണ് അതിനുള്ള സമയം എന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു. പെദ്രോ അവന്റെ പുതുജീവിതത്തിലേക്കു വന്നിട്ടു ദിവസങ്ങളേ ആയിട്ടുള്ളു. അതിനിടയില്‍ ജയില്‍വാസം വന്നാല്‍ അവനു പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല. അതുകൊണ്ടു കാത്തിരിക്കുന്നതാണു നല്ലതെന്നു ഞാന്‍ പെദ്രോയോടു പറഞ്ഞു. പക്ഷേ അവന് അതിനു കഴിയുമായിരുന്നില്ല..

അതുകൊണ്ട് ഒരു ദ്വിഭാഷിയായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എന്റെ പഴയസ്‌നേഹിതന്‍ വിന്‍സന്റ് ഓര്‍ട്ടിസിനെ വിളിച്ചു. ഒന്നിച്ചു ഞങ്ങള്‍ പെദ്രോയെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ ചെന്നപ്പോള്‍ ഡസ്‌കിനു പിന്നിലിരുന്ന പൊലീസുകാരന്‍ ഒരു സാന്‍ഡ്‌വിച്ച് തിന്നുകയായിരുന്നു. അദ്ദേഹം തലയുയര്‍ത്തി: ”യേസ് സാര്‍.”

”ഞാന്‍ റവറണ്ട് വില്‍ക്കേഴ്‌സണ്‍, ടീന്‍ ഏജ് ഇവാന്‍ജലിസം ഡയറക്ടറാണ്” ഞാന്‍ സ്വയം പരിചയപ്പെടുത്തി: ”ഡ്രാഗണ്‍ സഖ്യത്തിലെ അംഗമായിരുന്ന ചെറുപ്പക്കാരന്‍ എന്നോടൊപ്പമുണ്ട്. അയാള്‍ക്ക് ചില കുറ്റസമ്മതങ്ങള്‍ നടത്താനുണ്ട്.”

പൊലീസുകാരന്‍ എന്നെ തുറിച്ചുനോക്കി. എന്നിട്ട് പറഞ്ഞത് ആവര്‍ത്തിക്കാനാവശ്യപ്പെട്ടു. ഞാന്‍ വിവരം വീണ്ടും പറഞ്ഞപ്പോള്‍ അദ്ദേഹം കൈയിലിരുന്ന പെന്‍സില്‍ താഴെവച്ച് എന്നെ അടുത്തേക്കു വിളിച്ചു അടക്കം ചോദിച്ചു: ”റവറണ്ടേ, പുള്ളി തലയ്ക്കു വെളിവില്ലാത്തവനാ അല്യോ?”

”അല്ലല്ല” ഞാന്‍ തീര്‍ത്തു പറഞ്ഞു.

”ഇവിടെ ഇതുപോലെ കുറ്റസമ്മതം നടത്താനെന്നു പറഞ്ഞ് തങ്ങള്‍ ചെയ്തതെന്നു ചിന്തിക്കുന്നതും നടക്കാത്തതുമായ കാര്യങ്ങള്‍ ഭാവനയില്‍നിന്നു പറയാന്‍ പലപ്പോഴും ആളുകള്‍ വരാറുണ്ട്. അതുകൊണ്ട് ചോദിച്ചതാ. അല്ല, കൊച്ചനു സമനിലയൊണ്ടെന്നു ചിന്തിക്കുന്നുണ്ടേല്‍ മോളിലത്തെ നിലയിലെ ഡിറ്റക്ടീവിന്റെ മുറിയിലേക്കു കൊണ്ടുചെന്നാട്ടേ.”

അങ്ങനെ ഞങ്ങള്‍ മുകളിലത്തെ നിലയില്‍ ചെന്നു കാത്തുനിന്നു. പെദ്രോ വളരെ ശാന്തനായിരുന്നു. പൊടുന്നനെ ഡിറ്റക്ടീവ് എത്തി. അദ്ദേഹം എന്നോട് ആദ്യം ചോദിച്ച ചോദ്യം ഞാന്‍ പെദ്രോയെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു വരികയായിരുന്നോ എന്നാണ്.

അല്ല. സ്വന്തനിലയിലാണ് അവന്‍ വന്നതെന്നു ഞാന്‍ പറഞ്ഞു.

”അവന്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് അവനറിയാമല്ലോ?”

ഇതു സ്പാനിഷില്‍ വിവര്‍ത്തനം ചെയ്യുവാന്‍ ഞാനവശ്യപ്പെട്ടു. വിന്‍സെന്റ് ഓര്‍ട്ടിസ് അപ്രകാരം ചെയ്തു. പെദ്രോ ശാന്തമായി തലകുലുക്കി – ഉവ്വ്. അവനതറിയാം.

അപ്പോള്‍ ഡിറ്റക്ടീവ് ചില മഞ്ഞക്കടലാസുകള്‍ എടുത്തു പെന്‍സിലും തയാറാക്കി കേള്‍ക്കാന്‍ സന്നദ്ധനായി. അദ്ദേഹം വളരെ കരുണയോടെ പെരുമാറി. കുറ്റം ഏറ്റുപറയുന്നതിലുള്ള മതിപ്പും പ്രകടിപ്പിച്ചു. ”ശരി പെദ്രോ, ഇനി പറയാനുള്ളതെല്ലാം പറഞ്ഞോളൂ.”

വിന്‍സന്റ് ഓര്‍ട്ടിസിന്റെ സഹായത്തോടെ പെദ്രോ സംസാരിക്കാന്‍ തുടങ്ങി. ”ആ കത്തിക്കുത്ത് ഓര്‍ക്കുന്നുണ്ടോ?” രണ്ടുമാസം മുന്‍പ് സെന്‍ട്രല്‍ പാര്‍ക്കില്‍ നടന്ന ഒരു കഠാര ആക്രമണത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞു തുടങ്ങിയത്. ഡിറ്റക്ടീവിനു താത്പര്യമായി. അദ്ദേഹം പെന്‍സില്‍ താഴെവച്ച് മറ്റൊരു ഓഫീസറെ കൂടെ വിളിച്ചു. അവരൊന്നിച്ച് ആലോചിച്ചപ്പോള്‍ ആ സംഭവം ഓര്‍ത്തെടുത്തു, പെദ്രോ വിശദാംശങ്ങള്‍ വിവരിക്കാന്‍ തുടങ്ങി: അവന്‍ അന്ന് ലഹരിമരുന്നിന്റെ അടിമയായിരുന്നു. ലഹരിമരുന്ന് അവനു കിട്ടിയേ മതിയാകൂ. അവന്റെ ഒപ്പം മറ്റു രണ്ടു കുട്ടികളുമുണ്ട്. അവര്‍ പാര്‍ക്കിലെ ബെഞ്ചില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. അവനെ വളഞ്ഞു. അവനെ കൊള്ളയടിച്ചു. ഒടുവില്‍ അവന്റെ വയറ്റില്‍ ഒരു കഠാര കുത്തിയിറക്കുകയും ചെയ്തു.

തുടര്‍ന്നു പെദ്രോ താന്‍ നടത്തിയ രണ്ടു കവര്‍ച്ചകളെക്കുറിച്ചുകൂടി പറഞ്ഞു. രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടുവരെ ഡിറ്റക്ടീവുകള്‍ അവനെ തിരിച്ചുംമറിച്ചും ചോദ്യം ചെയ്തു. കിട്ടിയ വിവരങ്ങള്‍ അവര്‍ ശരിയാണോ എന്ന് പരിശോധിച്ചു. കത്തിക്കുത്തേറ്റ ചെറുപ്പക്കാരനെ അവര്‍ കണ്ടെത്തി, പക്ഷേ അവനെതിരെയും പൊലീസ്‌സ്റ്റേഷനില്‍ റിക്കാര്‍ഡുണ്ട്. അതുകൊണ്ടാകാം അവന്‍ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യപ്പെട്ടില്ല. കേസിലും കൂട്ടത്തിലും പെടുവാന്‍ അവന് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. പരാതിയില്ലെന്നവന്‍ പറഞ്ഞു. പെദ്രോ രണ്ടുവട്ടം കവര്‍ച്ച നടത്തിയ കടയുടെ ഉടമസ്ഥരും കേസ് എടുക്കാന്‍ ഉത്സാഹം കാട്ടിയില്ല. ”എനിക്ക് ആ കടയറിയാം. രണ്ടു കണക്കുബുക്ക് ഉള്ളവരാണെന്നു തോന്നുന്നു. കേസിലുള്‍പ്പെട്ടാല്‍ ഗുലുമാലാകും എന്നതുകൊണ്ടാവും അവര്‍ കേസെടുക്കേണ്ടെന്നു പറയുന്നത്” വിന്‍സന്റ് ഓര്‍ട്ടിസ് പറഞ്ഞു.

ചുരുക്കത്തില്‍ പെദ്രോയ്‌ക്കെതിരെയുള്ള കേസുമായി മുന്നോട്ടു പോകാന്‍ തയാറുള്ള ആരെയും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. പെദ്രോയെ ഞങ്ങളോടൊപ്പം വിട്ടയയ്ക്കാന്‍ അവര്‍ തയാറായി. ഞങ്ങള്‍ സെന്ററിലേക്കു മടങ്ങി. പിറ്റേന്നു രാവിലെ ആരെക്കാളും മുന്‍പേ പെദ്രോ ഉണര്‍ന്നു. അവന്റെ പാട്ടുകേട്ടാണ് സെന്ററിലുള്ളവരെല്ലാം ഉണര്‍ന്നത്. ആവുന്നത്ര ഉച്ചത്തില്‍ അവന്‍ പാടി; എല്ലാവരേയും സന്തോഷത്തോടെ വന്ദനം ചെയ്തു. ഞങ്ങള്‍ക്കതില്‍ പരാതിയൊന്നുമില്ലായിരുന്നു. പെദ്രോ തീര്‍ത്തും വ്യത്യസ്തനായ ഒരു കുട്ടിയായി. യഥാര്‍ത്ഥത്തിലുള്ള സന്തോഷംകൊണ്ട് അവന്റെ ഹൃദയം നിറഞ്ഞു.

എല്ലാ കുട്ടികളുടെയും കഥകള്‍ ഈ നിലയില്‍ നാടകീയമായിരുന്നില്ല. സെന്ററില്‍ വന്ന് അവിടെ വൈകാരികമായ നിലയില്‍ ഒരു കുടുംബം കണ്ടെത്തിയതു തീര്‍ത്തും ഏകാകികളായ കുട്ടികളായിരുന്നു. അവരുടെ ജീവിതത്തിന് അതുവരെ അര്‍ത്ഥമുണ്ടായിരുന്നില്ല. അതുകൊണ്ട് അവരില്‍ പലരും ചില്ലറ കുഴപ്പങ്ങളില്‍ ചെന്നുചാടി. പക്ഷേ അവരുണ്ടാക്കിയ കുഴപ്പങ്ങള്‍ രോഗലക്ഷണങ്ങള്‍ മാത്രമായിരുന്നു. ഉദാഹരണത്തിന് സെന്ററിനെ തന്റെ സ്വന്തം കുടുംബമായി കണ്ട ഒരു ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ലളിതമനസ്‌കനായ ഈ യുവാവിന്റെ പേര് ലക്കി എന്നായിരുന്നു.

ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ എപ്പോഴും ലക്കിക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. അവനു മുഖത്ത് എപ്പോഴും വലിയ ചിരിയുണ്ടായിരുന്നു. കണ്ണുകളില്‍ തിളക്കവും ഊഷ്മളമായ ഹസ്തദാനവും എല്ലാം അവന്റെ പ്രത്യേകതകളായിരുന്നു. എന്നാല്‍ ഒരു ജോലിയിലും പിടിച്ചുനില്‍ക്കാന്‍ അവനു കഴിയുമായിരുന്നില്ല. 11 വയസ്സുള്ളപ്പോള്‍ തന്നെ ലക്കി ക്ലാസുകള്‍ കട്ടു ചെയ്തു ബ്രോണ്‍ക്‌സ് മുഴുവന്‍ അലഞ്ഞുനടക്കുമായിരുന്നു, ക്രൗണ്‍സ് എന്ന മാഫിയാസംഘത്തോടൊപ്പം. പെട്രോള്‍ കാറുകളുടെ ചില്ലുകള്‍ പൊട്ടിച്ച ശേഷം ഓടുകയായിരുന്നു അവന്റെ ഇഷ്ടവിനോദം. പൊലീസുകാരെ വെട്ടിച്ച് കെട്ടിടങ്ങളുടെ മച്ചിലേക്ക് ഓടിക്കയറുക. പൊലീസ് ഓടിക്കിതച്ചു കയറി വരുമ്പോള്‍ അപായകരമാംവിധം കുതിച്ചുചാടിയും പൊട്ടിച്ചിരിച്ചും അടുത്തു കാണുന്ന ഫയര്‍ എസ്‌കേപ്പിന്റെ കോവണിവഴി കടന്നുകളയുക ഇതൊക്കെയായിരുന്നു അവന്റെ പരിപാടികള്‍.

തുടര്‍ന്നു ലക്കി, ‘ഡ്രാഗണ്‍’ എന്ന മറ്റൊരു സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 15-ാം വയസില്‍ അവന്‍ അതിന്റെ പ്രസിഡന്റായി. അവന്റെ ‘ഔദ്യോഗിക കാലാവധി’ ഹ്രസ്വമായിരുന്നു. കാരണം അധ്യാപകനെ തല്ലിയതിന് അവന്‍ ഒരുദിവസം ജയിലിലായി. ആറുമാസത്തിനുശേഷം അവന്‍ മോചിതനായി. പക്ഷേ എന്നിട്ടും അവനു തന്റെ വേരുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവന്‍ തുടര്‍ന്നു മൂന്നു സ്‌കൂളുകളില്‍ പഠിച്ചു. മൂന്നിടത്തും അധ്യാപകരോട് ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ടു വിട്ടുപോരേണ്ടി വന്നു.

സ്വന്തഇഷ്ടപ്രകാരം ഒരു രാത്രിയെങ്കിലും അവന്‍ താമസിച്ചിട്ടുള്ള ഏക സ്ഥലം ടീന്‍ ചലഞ്ച് സെന്ററാണ്. അവിടെ വന്ന നിമിഷംതന്നെ അതു തന്റെ വീടാണെന്ന തോന്നല്‍ അവനുണ്ടായി. പുതുതായി വരുന്നവരോടു വിശാലമായി ചിരിച്ചുകൊണ്ട് അവന്‍ തന്റെ സാക്ഷ്യം ഇങ്ങനെ പറയും. ”ഇവിടെ എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും പ്രധാന കാര്യം നിങ്ങളുടെ വര്‍ഗ്ഗമോ ദേശമോ ഇവര്‍ കണക്കിലെടുക്കുന്നില്ല എന്നതാണ്. ഇവിടെ വെള്ളക്കാരായ കുട്ടികളോടൊപ്പം കറുത്ത വര്‍ഗ്ഗക്കാരുണ്ട്. സ്പാനിഷുകാരുണ്ട്. എല്ലാവരും ദൈവത്തില്‍ ഒന്നായി ചേര്‍ന്നിരിക്കുന്നു.”

ലക്കിക്ക് വലിയ ആഴമേറിയ ആത്മീയ അനുഭവം ഉണ്ടായി. അവനു സെന്ററില്‍ വലിയ ഊഷ്മളതയും അവിടുത്തെ പരിപാടികളില്‍ വലിയ താത്പര്യവും എപ്പോഴും ഉണ്ടായിരുന്നു. ഫലം അവന്റെ ജോലി സംബന്ധിച്ച്, സ്വന്തം കാലില്‍ നില്‍ക്കുന്നതു സംബന്ധിച്ച്, അവനെ അടുത്ത ഘട്ടത്തിലേക്കു നയിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. അതുകൊണ്ട് ഞങ്ങള്‍ അവനെ സെന്ററില്‍ തന്നെ തുടരുവാന്‍ അനുവദിച്ചു. സെന്ററില്‍ ആവശ്യമുള്ളിടത്തെല്ലാം സഹായിക്കുന്ന ഒരുവന്റെ റോളില്‍ ഞങ്ങള്‍ ലക്കിയെ ആക്കി. വളരെ വിശ്വസ്തനായിരുന്നു അവന്‍. ഇപ്പോള്‍ അവന്‍ മറ്റു ജോലിക്കൊന്നും പോകുന്നില്ല. എന്നാല്‍ ഒരിക്കല്‍ അവന്‍ അതിനു തയാറാകുമ്പോള്‍ ലക്കിയും സെന്റര്‍വിട്ടു സ്വന്തം കാലില്‍ നില്‍ക്കും; ഞങ്ങളുടെ എല്ലാ കുട്ടികളെയും പോലെ.

പക്ഷേ ആ സമയം വരുന്നതുവരെ അവന് ഇവിടെ എപ്പോഴും സ്വാഗതമുണ്ട്.

അദ്ധ്യായം പതിനേഴ്


വേനല്‍ക്കാല താപനില ഉയരുന്നതനുസരിച്ച് ടീനേജ് സെന്ററിലെ തെര്‍മോമീറ്ററിലെ താപനിരപ്പും ഉയര്‍ന്നുവന്നു. സെന്ററിലെ ജീവിതത്തിനും ഒരു ക്രമവും താളവും കൈവന്നു. ഞങ്ങളുടെ ഇരുപതു സന്നദ്ധപ്രവര്‍ത്തകരും അതിരാവിലെ മുതല്‍ രാത്രി വൈകുന്നതുവരെ വളരെ തിരക്കിലായി. അവരുടെ ഒരു ദിവസത്തെ പരിപാടി ഇങ്ങനെ:

ഉണര്‍ത്തുബെല്‍: 7.00 മണി

പ്രഭാതഭക്ഷണം: 7.30

പാത്രം കഴുകല്‍, വ്യക്തിപരമായ ധ്യാനം എന്നിവ: 9.30 വരെ

ചാപ്പലില്‍ ഒന്നിച്ചുള്ള യോഗം: 9.30 മുതല്‍ 11.30 വരെ

ഉച്ചഭക്ഷണം: 12 മണി

തുടര്‍ന്നു പാത്രം കഴുകല്‍, പ്രാര്‍ത്ഥന

തെരുവിലെ പ്രവര്‍ത്തനം: 2 മുതല്‍ 6 വരെ (പൊതിഞ്ഞുകൊണ്ടു പോകുന്ന രാത്രിഭക്ഷണം കഴിക്കുന്നതും ഇതിനിടയില്‍)

തുടര്‍ന്നു തെരുവിലെ പ്രവര്‍ത്തനം: രാത്രി 7.30 വരെ. പിന്നീട് സെന്ററിലേക്ക്

സെന്ററില്‍ രാത്രിപ്രാര്‍ത്ഥന: അര്‍ദ്ധരാത്രി വരെ

തുടര്‍ന്നു കിടക്കയിലേക്ക്

വളരെ പെട്ടെന്നുതന്നെ, ഈ സെന്റര്‍ ഒറ്റയ്ക്കു കൊണ്ടുനടക്കുന്നത് അസാധ്യമായിത്തീര്‍ന്നു. എനിക്കു സാധ്യമായതിനെക്കാള്‍ വളരെ ഭംഗിയായി ഈ സെന്റര്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന വിവിധ മേഖലകളില്‍ വിദഗ്ധരായ ഒരുപറ്റം ആളുകളെ മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കണ്ടെത്തി. ഉദാഹരണത്തിനു ഹോവാര്‍ഡ് കള്‍വര്‍. അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചു. സെന്ററിന്റെ അച്ചടക്കം നിലനിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. ചെറുപ്പക്കാരായ ഇരുപതു സന്നദ്ധഭടന്മാര്‍, കുറ്റവാളിസംഘങ്ങളില്‍നിന്നു സഹായം തേടിവരുന്ന വിവിധ തരക്കാരായ കുട്ടികള്‍ (അവരുടെ എണ്ണം ഏറിയും കുറഞ്ഞും വരും) എന്നിവരെ കൈകാര്യംചെയ്ത് സെന്ററിലെ അച്ചടക്കം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക അത്ര എളുപ്പമായിരുന്നില്ല. ഹോവാര്‍ഡിന്റെ ഭാര്യ ബര്‍ബറയാകട്ടെ, ദൈവത്താല്‍ അയയ്ക്കപ്പെട്ട ഒരാളായിരുന്നു. അവര്‍ ഒരു റജിസ്റ്റേര്‍ഡ് നഴ്‌സ് ആയിരുന്നു. വേണ്ടത്ര പോഷകാഹാരം ലഭിക്കാത്ത ചെറുപ്പക്കാര്‍, ലഹരിമരുന്നു നിര്‍ത്തുമ്പോള്‍ ഉള്ള മാനസിക, ശാരീരികപ്രശ്‌നങ്ങളുടെ നരകയാതനയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ തുടങ്ങിയവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ അവരുടെ സാന്നിദ്ധ്യം വിലമതിക്കാനാകാത്ത ഒന്നായിരുന്നു.

ഞങ്ങളുടെ സ്റ്റാഫിലെ അടുത്ത അംഗത്തിന് എന്റെ ഹൃദയത്തില്‍ വളരെ പ്രത്യേകമായ ഒരു സ്ഥാനം ഉണ്ടായിരുന്നു. പക്ഷേ അതു മനസ്സിലാക്കാവുന്നതായിരുന്നു.

അതു മറ്റാരുമായിരുന്നില്ല, നിക്കിയായിരുന്നു. തന്റെ കൈകളില്‍ തൂങ്ങി സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി ലജ്ജയോടെ നിക്കി സെന്ററിന്റെ വാതില്‍ കടന്നു വന്ന ആ ദിനം ഞാന്‍ ഇന്നും ഓര്‍മിക്കുന്നു.

”ഡേവി, ഇത് എന്റെ ഭാര്യ ഗ്ലോറിയ” നിക്കി ആ കുട്ടിയെ എനിക്കു പരിചയപ്പെടുത്തി.

പശ്ചിമതീരത്തെ ബൈബിള്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണു നിക്കിയും ഗ്ലോറിയായും തമ്മില്‍ കണ്ടുമുട്ടിയത്. ഞാന്‍ അവരെ സ്വാഗതം ചെയ്യാനായി മുന്നോട്ടു കുതിച്ചു. നിക്കിയുടെ കൈ പിടിച്ചു ഞെരിച്ച് അവന്റെ പുറത്തടിച്ച് ഗ്ലോറിയായെ ഊഷ്മളമായി ഉള്ളിലേക്കു ക്ഷണിച്ച് ഞാന്‍ മതിമറന്നു നടത്തിയ ‘പ്രകടനം’ ഗ്ലോറിയായെത്തന്നെ അല്‍പം ഒന്നമ്പരപ്പിച്ചെന്നു തോന്നി.

നിക്കിയും ഗ്ലോറിയായും ഞാനും ഓഫീസ്‌റൂമിലിരുന്നു സംസാരിക്കാന്‍ ആരംഭിച്ചു. കഷ്ടിച്ചു മൂന്നുകൊല്ലം മുന്‍പ് എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ നിക്കിയാണ് എന്റെ മുന്‍പിലിരിക്കുന്നതെന്ന് എനിക്കു വിശ്വസിക്കാനേ തോന്നിയില്ല. ആദ്യം ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അവന്‍ ഒരു ‘പോക്കുകേസാ’ണെന്നാണ് എനിക്കു തോന്നിയത്. എന്നാല്‍ ഇവിടെയിതാ ഇപ്പോള്‍ എന്റെ മുന്‍പില്‍ ഇരിക്കുന്നത് തീര്‍ത്തും ഒരു പുതിയ വ്യക്തിയാണ്. ലൈസന്‍സുള്ള ഒരു ശുശ്രൂഷകന്‍. ഭാവിയെക്കുറിച്ച് ഒട്ടേറെ പദ്ധതികളുള്ള ഒരുവന്‍.

അവന്‍ മുന്നോട്ടാഞ്ഞിരുന്ന് ഉത്സാഹത്തോടെ പറഞ്ഞുതുടങ്ങി: ”എനിക്കെന്താ വേണ്ടതെന്ന് അറിയാമോ ഡേവി? കുട്ടികളോടൊപ്പമല്ല അവരുടെ മാതാപിതാക്കളോടൊപ്പം പ്രവര്‍ത്തിക്കാനാണ് എനിക്കു താത്പര്യം. ഒരു കുട്ടിയെ എങ്ങനെയെങ്കിലും നന്നാക്കിയെടുത്തശേഷം അവനെ വീണ്ടും പഴയ തകര്‍ന്ന കുടുംബസാഹചര്യത്തിലേക്കു പറഞ്ഞുവിട്ടാല്‍ അതുകൊണ്ട് എന്തു പ്രയോജനമാണ്?”

ആ പറഞ്ഞതു വാസ്തവമായിരുന്നു. തുടര്‍ന്നു ഗ്ലോറിയാ പറഞ്ഞ ആശയവും അതുപോലെതന്നെ നന്നായി ത്തോന്നി. അവളും സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചു. അവള്‍ക്കു കുഞ്ഞുങ്ങളെ ഇഷ്ടമായിരുന്നു. കൊച്ചുകുട്ടികളെ കൈകാര്യം ചെയ്യാനായിരുന്നു അവള്‍ക്കു വൈദഗ്ധ്യം. കൗമാര കുറ്റവാളി സംഘങ്ങളിലേക്കു കടക്കാന്‍ അതിര്‍ത്തിയിലെത്തി നില്‍ക്കുന്നവരാണ് എട്ടും ഒന്‍പതും പത്തും വയസ്സുപ്രായമുള്ള കൊച്ചുകുട്ടികളെന്ന് നിക്കി പറഞ്ഞ് ഗ്ലോറിയാ കേട്ടിട്ടുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികളെ ‘ചെറുപ്പത്തിലെ പിടികൂടുന്ന’താണ് പിന്നീടവര്‍ കുറ്റവാളി സംഘത്തില്‍പെട്ടശേഷം അവിടുന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിലും നല്ലത് എന്നാണു ഗ്ലോറിയാ ചൂണ്ടിക്കാട്ടിയത്.

ഞങ്ങളുടെ സ്ഥിരം സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിക്കുന്നത് ഞാന്‍ ആവേശത്തോടെയാണ് കണ്ടുനിന്നത്. തെരുവുകുട്ടികളെ കഴിയുന്ന എല്ലാ ആംഗിളുകളിലും സമീപിക്കത്തക്കവണ്ണം ഞങ്ങള്‍ക്കിപ്പോള്‍ ഏറെക്കുറെ ആളുകളായി, ആണ്‍കുട്ടികളുടെ ഇടയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. നിക്കി മാതാപിതാക്കളുടെ ഇടയില്‍. കൊച്ചുകുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നത് ഗ്ലോറിയാ. പക്ഷേ ഒരു മേഖലയില്‍ ഞങ്ങള്‍ക്ക് വലിയ ശൂന്യത അനുഭവപ്പെട്ടു. പെണ്‍പോരാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് ആരും ഉണ്ടായിരുന്നില്ല.

ആരാണ് ഒരു പെണ്‍പോരാളി? കൗമാരകുറ്റവാളി സംഘങ്ങളുമായി അവള്‍ക്കുള്ള ബന്ധം എന്താണ്?

സമീപകാലത്തായി കുറ്റവാളി സംഘങ്ങളുടെ സങ്കീര്‍ണ്ണമായ ലോകത്ത് കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ സ്ഥാനം വര്‍ധിച്ചുവരികയാണ്. അവളാണു പെണ്‍പോരാളി. അവള്‍ തന്നെപ്പോലെയുള്ള മറ്റു പെണ്‍കുട്ടികളെ സംഘടിപ്പിച്ച് ആണ്‍കുട്ടികളുടെ സംഘത്തിനു പിന്‍തുണനല്‍കാനായി പെണ്‍കുട്ടികളുടേതായി ഒരു പെണ്‍പോരാട്ട സംഘടനയ്ക്കു രൂപംനല്‍കും. ആ സംഘത്തിന് ആണ്‍കുട്ടികളുടെ സംഘടനയുടെ പേരിനോടു ചേര്‍ന്നു പോകുന്ന പേരും അവര്‍ നല്‍കും. ഉദാഹരണത്തിന് ‘കോബ്രാ’കളുടെ വനിതാ വിഭാഗമാണ് ‘കോബ്രറ്റസ്’.

തെരുവുകളിലെ പ്രശ്‌നങ്ങള്‍ക്കു കാരണക്കാര്‍ ഈ പെണ്‍കുട്ടികളാണെന്നു ഞാന്‍ വളരെവേഗത്തില്‍ കണ്ടെത്തി. രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ ഒരു വലിയ ‘യുദ്ധ’ത്തിനു കാരണം ഒരു പെണ്‍പോരാളിയാണെന്നത് എനിക്കു വ്യക്തിപരമായി അറിയാവുന്ന കാര്യമാണ്. എതിര്‍സംഘത്തിലെ ഒരു പയ്യന്‍ തന്നോടു മോശമായി പെരുമാറി എന്ന് ഒരു പെണ്‍പോരാളി പരാതിപ്പെട്ടതാണ് ആ യുദ്ധത്തിനു കാരണമായത്. സത്യത്തില്‍ അവള്‍ പറഞ്ഞതു തീര്‍ത്തും കള്ളമായിരുന്നു. രണ്ടു സംഘങ്ങളും തമ്മിലടിക്കുന്നതു കണ്ടു രസിക്കാനായി അവള്‍ ആ കള്ളം മെനഞ്ഞുണ്ടാക്കിയതാണ്!

ഒരു പെണ്‍പോരാളി കന്യകയായിരിക്കുന്നത് അത്യപൂര്‍വമായിരിക്കും. ”കല്യാണം എന്നൊക്കെ പറയുന്നതു കാലഹരണപ്പെട്ട പരിപാടിയാണ് ഉപദേശീ”- ഇത്തരം പെണ്‍കുട്ടികളിലൊരുവള്‍ ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞു. അവരോടു സംസാരിച്ചിട്ടു കാര്യമില്ല. എന്റെയടുത്ത് അവള്‍ അവരുടെ യഥാര്‍ത്ഥ ആന്തരിക ശൂന്യത വെളിപ്പെടുത്താതെ ഒളിച്ചുകളിക്കും. ഞങ്ങള്‍ക്കു വേണ്ടത് ഈ പെണ്‍പോരാളികളോട് അടുത്തുപെരുമാറാന്‍ കഴിയുന്ന ആകര്‍ഷകയായ ഒരു പെണ്‍കുട്ടിയാണ്. അവള്‍ക്ക് ഒരുവശത്ത് ഈ പെണ്‍പോരാളികളുടെ ആദരവു പിടിച്ചുപറ്റത്തക്കവണ്ണം കഴിവും സൗന്ദര്യവും ആകര്‍ഷകത്വവും ഉണ്ടായിരിക്കണം. മറുവശത്ത് ഇവരുടെ കളിയാക്കലുകള്‍, പരിഹാസച്ചിരികള്‍ എന്നിവയുടെ മുന്‍പില്‍ തളര്‍ന്നുപോകാത്ത ഉറച്ച വിശ്വാസം ഉണ്ടായിരിക്കണം.

ഒടുവില്‍ ഞങ്ങള്‍ക്ക് അത്തരം ഒരു പെണ്‍കുട്ടിയെ കിട്ടി. ”പെണ്‍കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരു കുട്ടിയെ ഞങ്ങള്‍ക്കു കിട്ടി, പൊന്നേ” ഞാന്‍ ആ വൈകുന്നേരം ജെന്നിയോടു പറഞ്ഞു.

”കൊള്ളാം, അവള്‍ സുന്ദരിയാണെന്നു ഞാന്‍ കരുതുന്നു. ആ ജോലിക്കു യോജിച്ചവിധം സുന്ദരിയാണല്ലോ! ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടുപിടിക്കാന്‍ എന്റെ ഭര്‍ത്താവിനോടു പറയുന്ന കാലം വരുമെന്നു ഞാന്‍ ഒരിക്കലും ഓര്‍ത്തില്ല” ജെന്‍ ചിരിച്ചു.

”അവള്‍ മിടുക്കിയാണ്. അവളുടെ പേര് ലിന്‍ഡ മേയ്‌സനര്‍ എന്നാണ്. ഇയോവയിലെ ഒരു കര്‍ഷക പശ്ചാത്തലത്തില്‍നിന്നാണ് അവള്‍ വന്നത്. ഈ നഗരത്തിലെ പെണ്‍കുട്ടികള്‍ അവളെ ഭയപ്പെടുത്തുകയില്ലെന്നു ഞാന്‍ കരുതുന്നു” ഞാന്‍ പറഞ്ഞു.

ലിന്‍ഡായുടെ ജോലി അത്ര എളുപ്പമായിരുന്നില്ല. ആദ്യ ശനിയാഴ്ച രാത്രിയില്‍തന്നെ സെന്ററില്‍ അവള്‍ ഈ പെണ്‍പോരാളികളെ പരിചയപ്പെട്ടു. അന്ന് ഉച്ചകഴിഞ്ഞപ്പോള്‍ അഞ്ചു പെണ്‍കുട്ടികള്‍ സെന്ററിന്റെ വാതില്‍ കടന്നുവന്ന് അവിടമെല്ലാം തങ്ങളെ കാണിക്കണമെന്ന ആവശ്യപ്പെട്ടു. ലിന്‍ഡാ ആ ആവശ്യത്തിനു വഴങ്ങിയപ്പോയേനേ. എന്നാല്‍ ആ പെണ്‍കുട്ടികളുടെ ശ്വാസോച്ഛാസത്തില്‍തന്നെ മദ്യത്തിന്റെ മണം എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞു. അതു കൊണ്ടുതന്നെ ആ സന്ദര്‍ഭം മാറ്റിവയ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. ”ഏഴരയ്ക്കു ഞങ്ങള്‍ക്ക് ഇവിടൊരു മീറ്റിംഗ് ഉണ്ട്. അതു പൊതുജനത്തിനുവേണ്ടിയാണ്. അപ്പോള്‍ വരിക. നിങ്ങള്‍ക്ക് അപ്പോള്‍ സ്വാഗതം.”

പെണ്‍കുട്ടികള്‍ ഏഴരയ്ക്കു വന്നു. ഒപ്പം ഒരുപറ്റം ആണ്‍കുട്ടികളുമായി. ”ഈ പെണ്‍കുട്ടികളെല്ലാം ശരിക്കു കുടിച്ചിട്ടുണ്ടല്ലോ. നാം എന്താ ചെയ്യുക ഡേവിഡ്?” ലിന്‍ഡ ചോദിച്ചു.

”നമുക്കു അവരെ രണ്ടായി തിരിച്ചുകൊണ്ടു തുടങ്ങാം. ആണ്‍കുട്ടികളെല്ലാം ഒരു വശത്ത്. പെണ്‍കുട്ടികളെല്ലാം മറുവശത്ത്.”

അതുകൊണ്ട് വലിയ പ്രയോജനം ഉണ്ടായില്ല. പെണ്‍കുട്ടികള്‍ ഇക്കിളിയായതുപോലെ കൂട്ടമായി ചിരിച്ചു. പരിഹാസത്തോടെ അനുകരിച്ചു സംസാരിച്ചു. ച്യൂയിംഗം ചവച്ചു വീര്‍പ്പിച്ച് വലിയ കുമിളകളുണ്ടാക്കി പൊട്ടിച്ചു. ഇടയ്ക്കിടെ എഴുന്നേറ്റ് അകത്തേക്കും പുറത്തേക്കും നടന്നു. പല പെണ്‍കുട്ടികളും തങ്ങളുടെ കത്തികള്‍ പുറത്തെടുത്ത് തങ്ങളുടെ ഷൂവിന്റെ ചരട് മുറിക്കുന്നതും കാണാമായിരുന്നു. ഒടുവില്‍ എന്റെ പ്രസംഗം പകുതിയായപ്പോള്‍ അവര്‍ കൊച്ചു ചാപ്പലില്‍ എഴുന്നേറ്റുനിന്ന് എന്നോടു പരസ്യമായി തര്‍ക്കിക്കാന്‍ തുടങ്ങി. ഞാന്‍ പ്രസംഗം തല്‍ക്കാലം നിര്‍ത്തി പാട്ടുപാടാന്‍ ഞങ്ങളുടെ മൂന്നു പെണ്‍കുട്ടികളെ (ഇതില്‍ ലിന്‍ഡയും ഉള്‍പ്പെടും) നിയോഗിച്ചു. പക്ഷേ ബഹളത്തിന് മീതെ ഒച്ചയെടുക്കാന്‍ അവര്‍ക്കായില്ല.

ഒടുവില്‍ ഞങ്ങള്‍ ഒരു സാധാരണ യോഗം നടത്താനുള്ള ശ്രമം ഉപേക്ഷിച്ച് വ്യക്തിപരമായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ശ്രദ്ധിക്കാന്‍ തുടങ്ങി. ഉടനെ മിക്ക പെണ്‍കുട്ടികളും കൂട്ടത്തോടെ എഴുന്നേറ്റ് കൊടുങ്കാറ്റുപോലെ പുറത്തേക്കു നടന്നു. ഓരോ കുട്ടിയും വാതില്‍ ഒച്ചയോടെ വലിച്ചടച്ചു; അതും ഒരിക്കലല്ല രണ്ടു തവണ വീതം. പോകാതിരുന്ന ഒരു പെണ്‍പോരാളിയാകട്ടെ തന്റെ കൂട്ടുകാര്‍ ഓരോരുത്തരുടേയും അടുത്തു ചെന്നു തോളില്‍ കൈകള്‍ വളച്ചിട്ട് ഉച്ചത്തില്‍ അപേക്ഷിച്ചു: ”വിശ്വസിച്ചു പോകരുത്; ഇതില്‍ ഒരു വാക്കുപോലും.”

ആ രാത്രി ആ പെണ്‍കുട്ടികള്‍ ജയിച്ചു. ഒരു ഫലവും കാണാതെ അലങ്കോലമായി ഒരു സന്ധ്യ. ഇങ്ങനെയായിരുന്നു ലിന്‍ഡ തന്റെ ഭാവിസുഹൃത്തുക്കളുമായി പരിചയപ്പെട്ടത്. മാത്രമല്ല, അതേ രാത്രിയില്‍ സൗത്ത് സെക്കന്‍ഡ് തെരുവില്‍ ഒരു കൊലപാതകം നടന്നതായും പിന്നീടു ഞങ്ങള്‍ അറിഞ്ഞു.

പിറ്റേന്നു രാവിലെ ലിന്‍ഡയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ”ഇതുകൊണ്ടു പ്രയോജനം ഒന്നു ഇല്ല ഡേവിഡ്. ഇത്ര കഠിനരായ കുട്ടികളോടൊപ്പം എങ്ങനെയാ പ്രവര്‍ത്തിക്കേണ്ടതെന്ന് എനിക്ക് ഒരു പിടിയും ഇല്ല.”

”പരിശുദ്ധാത്മാവിന് എന്തു ചെയ്യാന്‍ കഴിയുമെന്നു കണ്ടെത്തുംവരെ കാത്തിരിക്കൂ. എന്തെങ്കിലും തീരുമാനിക്കാന്‍ വരട്ടെ, ലിന്‍ഡാ.”

തൊട്ടടുത്ത ചൊവ്വാഴ്ച തന്നെ രൂപാന്തരം നേരില്‍ കാണാന്‍ ലിന്‍ഡയ്ക്ക് ആദ്യമായി അവസരം ലഭിച്ചു. അതിനുശേഷം അവള്‍ മാതാപിതാക്കള്‍ക്ക് എഴുതിയ കത്ത് ലിന്‍ഡ എന്നെ കാണിച്ചു. അതിങ്ങനെയായിരുന്നു.

”ഇവിടെ ഓരോ മിനിറ്റും ആവേശകരവും സാഹസം നിറഞ്ഞതുമാണ്. ചൊവ്വാഴ്ച മുഴുവന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുവന്നു. അവര്‍ പല രാത്രികളിലായി വരാനാണു ഞങ്ങള്‍ താത്പര്യപ്പെട്ടത്. എന്നാല്‍ ആണ്‍കുട്ടികളോടൊപ്പം ഒരു സര്‍വീസിനു വരാന്‍ അനുവദിക്കണമെന്നു പെണ്‍കുട്ടികള്‍ അപേക്ഷിച്ചു. ചിരിക്കുകയില്ലെന്നും നല്ല കുട്ടികളായി ഇരിക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ അവരെല്ലാവരെയും ഉള്ളില്‍ പ്രവേശിപ്പിച്ചു. സര്‍വീസിനിടയില്‍ ഞങ്ങള്‍ ‘യേശു എല്ലാ ബന്ധനങ്ങളേയും തകര്‍ക്കുന്നു’ എന്ന പാട്ടുപാടി. തുടര്‍ന്നു തങ്ങളുടെ ജീവിതത്തില്‍ യേശു തകര്‍ക്കേണ്ട ഏതെങ്കിലും ബന്ധനങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും പറയുവാനുണ്ടോ എന്ന് ഡേവിഡ് ചോദിച്ചു. പതിനാലുകാരിയായ ഒരു കുട്ടി, എല്ലാ രാത്രികളിലും ഉള്ള അമിതമായ മദ്യപാനത്തില്‍നിന്നു വിടുതല്‍ വേണെമന്നു പറഞ്ഞു. പെണ്‍കുട്ടികളില്‍ മറ്റൊരുവള്‍ തന്റെ ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റി ‘ദൈവം ഇതു ക്ഷമിക്കുമോ’ എന്നു ചോദിച്ചു. ഹീറോയിന്‍ കുത്തിവയ്ക്കുന്നതിന്റെ പാടുകളായിരുന്നു കൈ നിറയെ. എവിടെയുമുള്ള പെണ്‍കുട്ടികളെപോലെ മര്യാദയായാണ് ആ കുട്ടികളും പെരുമാറിയത്.”

ആ ദിവസം മുതല്‍ കൗമാരസംഘങ്ങളിലെ പെണ്‍കുട്ടികള്‍ സഹായം തേടി ലിന്‍ഡായെ സമീപിക്കാന്‍ തുടങ്ങി. ഉദാഹരണത്തിന് എലൈനയുടെ കാര്യം എടുക്കുക. സ്ഥലത്തെ ഒരു സംഘത്തിലെ അംഗമായ അവള്‍ പെണ്‍പോരാളികള്‍ക്കു പൊതുവായുള്ള ഒരു പ്രശ്‌നവുമായാണു ലിന്‍ഡായെ സമീപിച്ചത്. വെറുപ്പുകൊണ്ട് അവള്‍ സ്വന്ത ജീവിതത്തെ വിഷലിപ്തമാക്കുകയാണെന്നായിരുന്നു അവളുടെ പരാതി. എലൈനയെ എനിക്കുമറിയാമായിരുന്നു. വളരെ കടുപ്പക്കാരിയായ കുട്ടിയായിരുന്നു അവള്‍. അവളെ ചൂഴ്ന്നു നിന്ന വെറുപ്പിന്റെ കാഠിന്യം ആര്‍ക്കും വേഗം തിരിച്ചറിയാന്‍ കഴിയും. സ്‌കൂളിലും വീട്ടിലും അച്ചടക്കം പാലിക്കുക അവള്‍ക്ക് ഏറെ പ്രയാസമായിരുന്നു. ഇരിക്കാന്‍ പറഞ്ഞാല്‍ അവള്‍ എഴുന്നേല്‍ക്കും. എഴുന്നേല്‍ക്കാന്‍ പറഞ്ഞാല്‍ ഇരിക്കും. ഇവിടെത്തന്നെ കാണമെന്ന് ആവശ്യപ്പെട്ടാല്‍ വേഗം അവിടെനിന്നു വിട്ടുപോകും. വീട്ടില്‍നിന്നു പുറത്തുപോകാന്‍ പറഞ്ഞാല്‍ ആരു വിചാരിച്ചാലും അവളെ അവളുടെ മുറിയില്‍നിന്നു പുറത്തുകൊണ്ടുവരുവാന്‍ കഴിയുകയില്ല. പിന്നെ, മാതാപിതാക്കളും അവളുടെ കാര്യം വിട്ടു.

ഒരുദിവസം ഉച്ചയ്ക്കുശേഷം എലൈന, ലിന്‍ഡയെ കാണാന്‍ വന്നു. അതേപ്പറ്റി ലിന്‍ഡ എനിക്കു റിപ്പോര്‍ട്ടു ചെയ്തത് ഇപ്രകാരമാണ്: അവര്‍ അടുക്കളയില്‍ ഇരുന്ന് മെല്ലെ പോപ്പു കുടിച്ചുകൊണ്ടു സംസാരിക്കാന്‍ തുടങ്ങി. എലൈനാ ആദ്യം പറഞ്ഞതുതന്നെ താന്‍ അമിതമായി കുടിക്കുന്നുവെന്നാണ്. താന്‍ അടുത്തിടെ വന്യമായ പാര്‍ട്ടികള്‍ക്കു പോകാറുണ്ടെന്നും തുടര്‍ന്ന് അവള്‍ പറഞ്ഞു. അവ തുടങ്ങുന്നതു തന്നെ തികച്ചും വന്യമായ രീതിയിലാണ്. തുടര്‍ന്ന് അതു കൂടുതല്‍ വന്യമായി തുടരും. ചില നാളുകള്‍ക്കു മുന്‍പു തന്നെ തന്റെ കന്യാകാത്വം നഷ്ടമായെന്നും ഇപ്പോള്‍ സെക്‌സ് തന്നെ സംബന്ധിച്ച് വിരസമായ ഒരനുഷ്ഠാനം മാത്രമാണെന്നും എലൈന തുറന്നു പറഞ്ഞു.

പൊടുന്നനെ മുന്നറിയിപ്പൊന്നുമില്ലാതെ എലൈന പൊട്ടിക്കരയാന്‍ തുടങ്ങി. ഒടുവില്‍ അവള്‍ പറഞ്ഞു: ”ലിന്‍ഡാ, നിനക്കറിയാമോ യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്നെത്തന്നെ വിഡ്ഢിയാക്കുകയായിരുന്നു. ഇതാ ഇവിടെ ഹൃദയത്തില്‍ അതു തെറ്റാണെന്ന് ബോധ്യം ഇല്ലാതെയല്ല ഞാന്‍ ഒരിക്കല്‍ പോലും മറ്റൊരാളുമായി കിടക്ക പങ്കിട്ടത്. ലിന്‍ഡാ, ഞാന്‍ ഇനി എന്നെത്തന്നെ വെറുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിനക്ക് എന്നെ സഹായിക്കാന്‍ കഴിയുമോ?”

താമസിയാതെ എല്ലാ ബുധനാഴ്ചയും രാത്രികളില്‍ ഞങ്ങള്‍ കൗമാര സംഘങ്ങള്‍ക്കുവേണ്ടി നടത്തുന്ന യോഗങ്ങളില്‍ എലൈന തുടര്‍ച്ചയായി സംബന്ധിക്കാന്‍ തുടങ്ങി. തന്റെ വെറുപ്പിന് എന്തു സംഭവിച്ചു എന്ന് അവള്‍ എഴുന്നേറ്റു പറയാന്‍ ആരംഭിച്ചു. ലിന്‍ഡായെപ്പോലെ തന്നെ അവളുടെ മുഖവും ക്രമേണ തുറന്നതും നവ്യവും സ്വതന്ത്രവുമായിത്തീര്‍ന്നു. പാട്ടുകള്‍ പാടാനും ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാനും അവള്‍ തുടങ്ങി, തന്റെ കസിനുകളെയും സുഹൃത്തുക്കളെയും അവള്‍ മീറ്റിംഗിനു വിളിച്ചുകൊണ്ടുവന്നു. അവള്‍ മദ്യപാനം നിര്‍ത്തി; വന്യമായ പാര്‍ട്ടികളും.

”എന്തുകൊണ്ടാണ് അവള്‍ അതെല്ലാം നിര്‍ത്തിയതെന്ന് അറിയാമോ ഡേവിഡ്?” ഒരുദിവസം ലിന്‍ഡ ചോദിച്ചു. ”അവള്‍ പറഞ്ഞത് അവള്‍ക്ക് കൂടുതല്‍ താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ട് പഴയതൊക്കെ നഷ്ടപ്പെടുന്നത് അവള്‍ ഗണ്യമാക്കുന്നില്ലെന്നാണ്.”

എലൈനയുടെ അനുഭവം ഒറ്റപ്പെട്ട കേസ് ആയിരുന്നില്ല. ഓരോ ദിവസവും എലൈനയെപ്പോലെയുള്ള പെണ്‍കുട്ടികളെ പ്രത്യേകതരത്തിലുള്ള ഈ സ്‌നേഹവുമായി സന്ധിപ്പിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. രക്ഷാകര സ്‌നേഹത്തിന്റെ പ്രത്യേകതയിലേക്ക് എലൈന വിരല്‍ ചൂണ്ടിയ ദിവസം ഞാന്‍ മറക്കുകയില്ല.

അവള്‍ പറഞ്ഞു ”ഒടുവില്‍ എനിക്കതിന്റെ പ്രത്യേകത മനസ്സിലായി റവറന്റ് വില്‍ക്കേഴ്‌സണ്‍. ക്രിസ്തുവിന്റെ സ്‌നേഹം ചരടുകളില്ലാത്ത സ്‌നേഹമാണ്.”

എലൈന പറഞ്ഞതു ശരിയായിരുന്നു. ക്രിസ്തുവിന്റെ സ്‌നേഹം ചരടുകളില്ലാത്തതാണ്. തിരിച്ചൊന്നും ആവശ്യപ്പെടാത്തതാണ്. ഈ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും ഉത്തമമായതു മാത്രമാണ് അതാഗ്രഹിക്കുന്നത്. രക്ഷിക്കുന്ന സ്‌നേഹത്തിന്റെ പ്രത്യേകത ഇതാണ്.
തന്റെ ജീവിതം നിരന്തരമായി അപകടത്തിലാണെന്നു ലിന്‍ഡ ഒരു കത്തില്‍ വീട്ടിലേക്കെഴുതി.

അത് ഒരു അതിശയോക്തി ആയിരുന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഞങ്ങളെക്കൊണ്ട് ആകുന്നതു ഞങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. ഉദാഹരണത്തിന് രണ്ടും മൂന്നും പേരായിട്ടു വേണം തെരുവു പ്രവര്‍ത്തനത്തിനു പോകാന്‍ എന്നു ഞങ്ങള്‍ക്കു നിയമുണ്ടായിരുന്നു. തെരുവില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുമായും തിരിച്ചും കൂട്ടുകെട്ടുണ്ടാക്കരുതെന്നു നിയമവുമുണ്ടായിരുന്നു. നിശ്ചിത ഇടവേളയില്‍ പ്രവര്‍ത്തകര്‍ അന്യോന്യം വിളിക്കുകയോ ബന്ധപ്പെടുകയോ വേണമെന്നും പറഞ്ഞിരുന്നു – പ്രത്യേകിച്ചും രാത്രികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍.
ഞങ്ങളുടെ സന്നദ്ധഭടന്മാര്‍ പ്രവര്‍ത്തിക്കുന്ന തെരുവുകളില്‍ പൊലീസ് തോക്കുമായി രണ്ടും മൂന്നും പേരടങ്ങിയ സംഘമായി റോന്തു ചുറ്റാറുണ്ട്. എന്നാല്‍ അതുകൊണ്ടു കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല. നഗരത്തിലെ കുഴപ്പം പിടിച്ച മേഖലകളില്‍ നല്ലൊരുശതമാനം കൗമാരക്കാരുടെ കൈയിലും ഒളിച്ചുവച്ച ആയുധമുണ്ട്. ഹീറോയിന്‍ അടിച്ചു കിറുങ്ങിയ ഒരുവന്‍ ഒരു രസത്തിനുവേണ്ടി ചോരകാണാന്‍ തന്റെ കത്തിയെടുത്തു വീശിയെന്നിരിക്കും. പക്ഷേ അതിനെക്കാള്‍ അപകടകരം ഞങ്ങളുടെ പ്രവര്‍ത്തനംമൂലം മുറിഞ്ഞുപോയ ബന്ധങ്ങള്‍ ഉയര്‍ത്തുന്ന അസൂയയും പ്രതികാരവുമാണ്.

ഒരു രാത്രി ലിന്‍ഡയും പങ്കാളി കേവെയറും സാധാരണ സമയം കഴിഞ്ഞ് തെരുവിലെ പ്രവര്‍ത്തനത്തിനായി പോയി. ഒരു വേനല്‍ക്കാല രാത്രിയില്‍ അര്‍ദ്ധരാത്രിയോടടുത്താണ് അവര്‍ പുറത്തേക്കു പോയത്. രാത്രി മീറ്റിംഗ് കഴിഞ്ഞ് സാധാരണ പെണ്‍കുട്ടികള്‍ ഉറങ്ങാന്‍ പോകണമെന്നാണു നിയമം. പക്ഷേ തങ്ങള്‍ അനുഭവിച്ചതു മറ്റുള്ളവരോടു പങ്കിടുവാനുള്ള വ്യഗ്രതയില്‍ അവര്‍ രാത്രിയോഗത്തിനുശേഷം വീണ്ടും തെരുവിലേക്കിറങ്ങി. ആവശ്യക്കാരായ പെണ്‍കുട്ടികളുടെ അടുത്തേക്കു പരിശുദ്ധാത്മാവു തങ്ങളെ നയിക്കണമേയെന്ന പ്രാര്‍ത്ഥനയോടെ.

ലിന്‍ഡായും കൂട്ടുകാരിയും ഒരു മിഠായിക്കടയുടെ അടുത്തെത്തി ഉള്ളിലേക്കു നോക്കുമ്പോള്‍ നാലു കൗമാരക്കാരായ പെണ്‍കുട്ടികള്‍ റോക് ആന്‍ഡ് റോള്‍ പാട്ടും കേട്ട് കോക്കും കുടിച്ച് ഇരിക്കുന്നു. ലിന്‍ഡായും കേയും കടയുടെ ഉള്ളില്‍ ചെന്ന് അവരോടു സംഭാഷിക്കുവാന്‍ തുടങ്ങി. വളരെ വേഗത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഞങ്ങള്‍ക്കു പലപ്പോഴും പരിചിതമാണ്. അത്തരമൊന്നാണ് ആ കുട്ടികള്‍ക്ക് ഉണ്ടായത്. ആദ്യം ആ നാലുകുട്ടികളും ലിന്‍ഡായോട് വാദപ്രതിവാദത്തിനു മുതിര്‍ന്നുവെങ്കിലും വേഗംതന്നെ അതിലൊരുവള്‍ കരയാന്‍ ആരംഭിച്ചു.

നാലുപേരില്‍ മറ്റൊരുവള്‍ പറഞ്ഞു: ”വരൂ നമുക്കു തെരുവില്‍ പോയിരുന്നു സംസാരിക്കാം. നമ്മള്‍ പറയുന്നത് ഇയാള്‍ (കടക്കാരനെ ഉദ്ദേശിച്ച്) കേള്‍ക്കുന്നത് എനിക്കു താത്പര്യമില്ല.”

അങ്ങനെ അവരെല്ലാം കടയില്‍നിന്നിറങ്ങി പുറത്തുനിന്നു സംസാരിക്കാന്‍ തുടങ്ങി. അവര്‍ വീണ്ടും സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍തന്നെ പെണ്‍കുട്ടികള്‍ നാലുപേരും കൊച്ചുകുട്ടികളെപ്പോലെ കരയാന്‍ തുടങ്ങി.

ഇതിനിടെ രണ്ട് ആണ്‍കുട്ടികള്‍ ആ വഴിക്കു വന്നു.

”എന്താ ഇവിടെ നടക്കുന്നത്?” അവര്‍ ചോദിച്ചു. ആ കുട്ടികള്‍ അവരോടു മാറിപ്പോകാന്‍ പറഞ്ഞു. ആണ്‍കുട്ടികളോടു തങ്ങളുടെ പ്രശ്‌നം പങ്കുവയ്ക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല.

ഇതുകേട്ടപ്പോള്‍, അവരുടെ കരച്ചിലുകണ്ട് ഉണ്ടായ ജിജ്ഞാസയെക്കാള്‍, കാര്യം എന്തെന്നറിയാനുള്ള അവരുടെ താത്പര്യം പതിന്മടങ്ങ് സജീവമായി. അതുകൊണ്ട് അവര്‍ കൂടുതല്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അവര്‍ ലിഡിയായോടു ചോദിച്ചു ”നിങ്ങള്‍ എന്താണു ചെയ്യാന്‍ തുടങ്ങുന്നത്? ഞങ്ങളുടെ പെണ്‍കുട്ടികളെ ഞങ്ങളില്‍നിന്നകറ്റാന്‍ നോക്കുകയാണോ?”

അതില്‍ ഒരു ആണ്‍കുട്ടി ലിഡിയായെ ശല്യപ്പെടുത്താന്‍ തുടങ്ങി. ”സുന്ദരി, പാര്‍ക്കിലേക്കു വാ ഞാന്‍ നിന്നെ കാണിച്ചുതരാം.” തുടര്‍ന്നു ശല്യപ്പെടുത്താന്‍ മറ്റവനും കൂടി. ഇരുവരും ലിന്‍ഡായെയും കേയെയും അതും ഇതും ചോദിച്ച് മനസ്സു മടുപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഒരുവിധം പ്രതിരോധിച്ചുനിന്നു.

ഇതിനിടെ പെട്ടെന്നു തിരിഞ്ഞ് അതില്‍ നേതാവെന്നു തോന്നിയ കുട്ടിയുടെ നേരെനിന്ന് കണ്ണുകളില്‍ ഉറ്റുനോക്കി ലിന്‍ഡ സാവധാനം ഇങ്ങനെ പറഞ്ഞു: ”ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.”

അവന്‍ എന്തു ചെയ്യണമെന്നറിയാതെ വായ് പൊളിച്ചു നിന്നുപോയി. ലിന്‍ഡ തിരിഞ്ഞ് വീണ്ടും ആ പെണ്‍കുട്ടികളോടു പഴയമട്ടില്‍ സംസാരിക്കാന്‍ തുടങ്ങി. ആണ്‍കുട്ടികള്‍ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങി. പിന്നെ ഒരുവന്‍ ആക്രോശിച്ചു. ”നരകം! നമുക്ക് ഈ ജന്തുക്കളുടെ വഴിയില്‍ നിന്നു മാറിപ്പൊയ്ക്കളയാം.”

ലിന്‍ഡായും കേയും വീണ്ടും സമാധാനമായി ആ പെണ്‍കുട്ടികളോടു സംസാരം തുടര്‍ന്നു. ഇതിനിടെ കൂടുതല്‍ ആണ്‍കുട്ടികള്‍ നാനാവശത്തു കൂടിയും അവരെ വളഞ്ഞ് മെല്ലെ അടുത്തു വരികയായിരുന്നു.

”നിങ്ങള്‍ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്” കൗമാരക്കാരികളില്‍ ഒരാള്‍ ശബ്ദം താഴ്ത്തി അവര്‍ക്കു മുന്നറിയിപ്പു കൊടുത്തു.

ലിന്‍ഡായും കേയും കുറച്ചുകൂടി അന്യോന്യം ചേര്‍ന്നുനിന്നു. എന്നാല്‍ അവര്‍ ശാന്തമായി സംസാരിക്കുന്നതു നിര്‍ത്തിയില്ല. പെട്ടെന്ന് ഒരു ഭയങ്കരപൊട്ടിച്ചിരിയും നിലവിളിയും. അതുവരെ നിശ്ശബ്ദമായി അടുത്തുവരികയായിരുന്ന ആണ്‍കുട്ടികള്‍ പൊടുന്നനെ ഒച്ചയും ബഹളവുമായി അവരെ വളഞ്ഞു. അവര്‍ ലിന്‍ഡായെയും കേയേയും മറ്റെ പെണ്‍കുട്ടികളില്‍നിന്നും ഒറ്റപ്പെടുത്തി തങ്ങളുടെ വലയത്തിനുള്ളിലാക്കി.

സംഘത്തിന്റെ നേതാവ് അവരോടു കയര്‍ത്തു ”നിങ്ങള്‍ എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു. നീയൊക്കെ ഞങ്ങളുടെ പിള്ളാരോട് മതം പറഞ്ഞ് അവരെ ഞങ്ങളില്‍നിന്ന് അകറ്റാന്‍ നോക്കുകയാണല്ലേ?”

വീണ്ടും തെറിയും ആഭാസകരമായ വര്‍ത്തമാനവും. ലിന്‍ഡായും കേയും ആയുസ്സില്‍ കേട്ടിട്ടില്ലാത്ത ചീത്തകള്‍കൊണ്ട് അവര്‍ അവരെ കുളിപ്പിച്ചു. അവരെ ഞോടാനും ഉപദ്രവിക്കാനും തുടങ്ങി.

പെട്ടെന്ന് ഇരുട്ടില്‍ എന്തോ ഒന്നു മിന്നി. ലിന്‍ഡാ തലയുയര്‍ത്തി നോക്കി. ഒരുവന്റെ കൈയില്‍ ചന്ദ്രക്കലപോലെ വളഞ്ഞ വായ്ത്തലയുള്ള ഒരു കത്തി പൊടുന്നനെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അത് രാത്രിയില്‍ ചന്ദ്രക്കലപോലെ തിളങ്ങി.

പെട്ടെന്നു മുന്നറിയിപ്പില്ലാതെ അവന്‍ അതു ലിന്‍ഡായുടെ ശരീരത്തിനു നേരെ വീശി. ലിന്‍ഡ ശരീരം വളച്ചു. കത്തി അവളുടെ ഉടുപ്പു കീറി മുറിച്ചുകൊണ്ട് കടന്നുപോയി. അവള്‍ ശരീരം വളച്ചതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. എന്നാല്‍ ഉടുപ്പിന്റെ നല്ല ഭാഗം കീറിപ്പോയിരുന്നു.

കത്തികൊണ്ടു വെട്ടിയവന്‍ ബാലന്‍സു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ലിന്‍ഡ അവനുനേരെ തിരിഞ്ഞു. തന്നെ മുന്‍പു സഹായിച്ച വാക്കുകള്‍ അവള്‍ ഒരിക്കല്‍കൂടി ഉച്ചരിച്ചു. അവളുടെ ശബ്ദം താണിരുന്നു പക്ഷേ ആ വാക്കുകളില്‍ മുഴുവന്‍ അര്‍ത്ഥവും വരത്തക്കവണ്ണം ദൃഢതയോടെ അവള്‍ പറഞ്ഞു. ”ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.”

പിന്നെ കേയുടെ കൈ പിടിച്ച് റോഡിനപ്പുറത്തേക്കു നടന്നുകൊണ്ട് അവള്‍ വിളിച്ചു പറഞ്ഞു. ”നാളെ സെന്ററില്‍ വരിക. 416 ക്ലിന്റന്‍ അവന്യൂ. ഞങ്ങള്‍ നിങ്ങളെ പ്രതീക്ഷിക്കും.”

അവര്‍ നടന്നു തുടങ്ങി. തെറി പറഞ്ഞ് പിന്നാലെ ആണ്‍കുട്ടികള്‍ അവരെ പിന്‍തുടര്‍ന്നു. പിന്നെ എന്താണു കാരണമെന്നറിഞ്ഞുകൂടാ പൊടുന്നനെ നേതാവ് കുട്ടികളെ വിലക്കി. അയാള്‍ വിളിച്ചു പറഞ്ഞു: ”നിര്‍ത്ത്. കഴിഞ്ഞതു മറന്നേക്ക.് എനിക്കവരെ കളിയാക്കി പിന്‍തുടരാന്‍ എന്തുകൊണ്ടോ തോന്നുന്നില്ല.”

സെന്ററില്‍ തിരിച്ചെത്തുമ്പോള്‍ ലിന്‍ഡായും കേയും വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ പിറ്റേദിവസംതന്നെ അവര്‍ ആ നാലുപെണ്‍കുട്ടികളെയും കണ്ടെത്തി സംഭാഷണം തുടര്‍ന്നു. അടുത്ത രാത്രി വീണ്ടും അവര്‍ തെരുവു പ്രവര്‍ത്തനത്തിനിറങ്ങി.

തുടര്‍ന്നു ലിന്‍ഡ വീട്ടിലേക്ക് കത്തെഴുതി. നിത്യസാധാരണമായ കാര്യങ്ങള്‍ എഴുതിയശേഷം അവള്‍ ഇങ്ങനെ കുറിച്ചു: ”എന്റെ ഹൃദയത്തിലുള്ളതു നിങ്ങളോടു പങ്കുവയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! തിന്മയുടെ സാന്നിധ്യം വളരെ അടുത്തുണ്ടെന്നു തിരിച്ചറിയാന്‍ കഴിയുന്നു. എന്റെ ജീവിതം അപകടത്തിലാണെന്ന് എനിക്കറിയാം. എനിക്കൊരേയൊരു ആഗ്രഹമേയുള്ളൂ… ദൈവത്തിനായി എരിഞ്ഞടങ്ങുക.”

അദ്ധ്യായം പതിനെട്ട്


ഞങ്ങളുടെ പ്രവര്‍ത്തകരെ സംബന്ധിച്ച് എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. തങ്ങള്‍ക്കു വലിയ വ്യക്തികളാകണമെന്നല്ല, ദൈവത്തിനുവേണ്ടി എരിഞ്ഞടങ്ങണം എന്ന ദാഹമാണ് അവരെ ഭരിച്ചുകൊണ്ടിരിക്കുന്നത് എന്നതാണത്.

ഇതിന്റെ കാരണത്തെപ്പറ്റി ഞാന്‍ ചിന്തിച്ചു. എനിക്കു തോന്നിയത് അതിനൊരു കാരണം ഞങ്ങളുടെ സെന്റര്‍ അതിന്റെ ലക്ഷ്യമനുസരിച്ച് ഒരു ഭവനമായിത്തീര്‍ന്നു എന്നതാണ്. സ്‌നേഹം നിറഞ്ഞ ആത്മീയ അച്ചടക്കമുള്ള, അതേസമയം ഒരു പൊതുലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഭവനം. അവിടെ എല്ലാം സൗജന്യവുമാണ്. ഇത്തരം ഒരു അന്തരീക്ഷത്തിലായിരിക്കുമ്പോള്‍ സ്വാര്‍ത്ഥചിന്തകള്‍ പ്രവര്‍ത്തകരെ ഭരിക്കുന്നതെങ്ങനെ?

ഭവനത്തിന്റെ അന്തരീക്ഷത്തില്‍ സ്വാതന്ത്ര്യവും ലാഘവവും ഉണ്ടായിരുന്നു. അവിടെ ചിരിയും ആഹ്ലാദവും ഉണ്ടായിരുന്നു.

ഞാനതിനെക്കുറിച്ചു സന്തുഷ്ടനായിരുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥഭവനം അടച്ചുപൂട്ടിയ, മൂടിക്കെട്ടിയ ഒരു അന്തരീക്ഷത്തില്‍ ആയിരിക്കരുത്. മുറുകിയ മുഖങ്ങള്‍ക്കും മ്ലാനവദനങ്ങള്‍ക്കുമുള്ള സ്ഥലമല്ല സെന്റര്‍. പെണ്‍കുട്ടികളുടെ ഡോര്‍മിറ്ററിയില്‍ ‘തലയിണയുദ്ധങ്ങളും’ ആണ്‍കുട്ടികളുടെ കിടപ്പറയില്‍ പുതപ്പിനുവേണ്ടിയുള്ള പിടിവലികളും സാധാരണയാണ്. അതെല്ലാം ആഹ്ലാദഭരിതമായ സെന്ററിന്റെ അന്തരീക്ഷത്തിനു കൂടുതല്‍ മധുരം പകര്‍ന്നു.

ഇടയ്‌ക്കൊക്കെ സ്വാതന്ത്ര്യം അല്പം കൂടിപ്പോയോ എന്ന മട്ടില്‍ ഞാനല്പം അസ്വസ്ഥനാകും. പക്ഷേ എന്നെ ആരും ഗൗനിച്ചില്ല. രാത്രികളില്‍ ചിലപ്പോള്‍ ലൈറ്റുകള്‍ കെടുത്തേണ്ട സമയം കഴിഞ്ഞും മുകളിലത്തെ ഡോര്‍മിറ്ററികളില്‍ വെട്ടം കാണുമ്പോള്‍ ഞാന്‍ അസ്സല്‍ ഡയറക്ടറെപ്പോലെ അവരെ ശാസിക്കാന്‍ കോണിപ്പടി ഓടിക്കയറും. പക്ഷേ ഞാന്‍ മുകളിലെത്തുമ്പോഴേക്കും എങ്ങും കള്ളകൂര്‍ക്കംവലികള്‍ മാത്രം. ഞാന്‍ മിണ്ടാതെ താഴേക്കു പോരും. അധികാരത്തോടുള്ള ബഹുമാനമില്ലായ്മയെക്കുറിച്ചൊക്കെ ഞാന്‍ ചിലപ്പോള്‍ വ്യാകുലപ്പെടും. പക്ഷേ സെന്ററിന്റെ മൊത്തത്തിലുള്ള അച്ചടക്കം കുറച്ചുകഴിയുമ്പോള്‍ കാര്യങ്ങളെല്ലാം നേരെയാക്കും. ഞങ്ങളുടെ യുവജനങ്ങളെ ഞങ്ങള്‍ എപ്പോഴും നല്ല തിരക്കില്‍ നിര്‍ത്തുന്നതുകൊണ്ട് സെന്ററില്‍ എത്തിയാല്‍ പിന്നെ വലിയ ബഹളമുണ്ടാക്കാനൊന്നും അവരില്‍ ഊര്‍ജ്ജം കാണുകയില്ല. തമാശയൊക്കെ കുറച്ചുനേരത്തേക്കേ കാണൂ. കള്ളകൂര്‍ക്കംവലികള്‍ കുറച്ചുകഴിയുമ്പോള്‍ യഥാര്‍ത്ഥ കൂര്‍ക്കംവലികള്‍ ആയി മാറും.

സെന്ററിലെ കുട്ടിക്കളികളെല്ലാം കൗമാരക്കാരിലോ കോളജ്കുട്ടികളിലോ മാത്രം ഒതുങ്ങിനിന്നില്ല. ഒരു സംഭവം കേള്‍ക്കുക:

നിക്കിയും ഗ്ലോറിയയും വന്നതിനുശേഷം ഞങ്ങള്‍ കൗമാരകുറ്റവാളിസംഘാംഗങ്ങളെ പിക്‌നിക്കിനു കൊണ്ടുപോകുന്ന ഒരു പദ്ധതിക്കു രൂപം നല്കിയിരുന്നു. ന്യൂയോര്‍ക്കിന്റെ ഒരുഭാഗത്ത് ഗ്ലാഡ് ടൈഡിങ്‌സ് ചര്‍ച്ചിന് ഒരു കൃഷിത്തോട്ടവും അതില്‍ ഒരു റിട്രീറ്റ്‌സെന്ററും ഉണ്ടായിരുന്നു. ‘ഹിഡന്‍വാലി’ എന്നാണ് ആ കൃഷിത്തോട്ടം അറിയപ്പെട്ടിരുന്നത്. വേനല്‍ക്കാലത്തെ ഏറ്റവും ചൂടേറിയ ചില ആഴ്ചകളില്‍ അവിടേക്കു മാഫിയാസംഘത്തിലെ ചില കുട്ടികളെ കൊണ്ടുപോകാന്‍ ഞങ്ങള്‍ അനുവാദം ചോദിച്ചു. നഗരത്തിരക്കിലും ഇടുങ്ങിയ ചേരികളിലും കഴിയുന്ന കുറച്ചു കുട്ടികള്‍ക്ക് ‘ഹിഡന്‍വാലി’യില്‍ ചെന്നാല്‍ കുറച്ചു ശുദ്ധവായു ശ്വസിക്കാമല്ലോ. ഒരിക്കല്‍ ഞങ്ങള്‍ അവരെ അങ്ങോട്ടു കൊണ്ടുപോയപ്പോള്‍ നിക്കിയും ഭാര്യയും ഒപ്പംവന്നു. ലക്കിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ടീനേജ് സെന്ററിലെ ഒരു ഡസന്‍ അന്തേവാസികളും കൂടെ കൂടി.

അവിടെ ഞങ്ങള്‍ ഒന്നിച്ചു താമസിക്കുന്നതിനിടെ ഒരു വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനുമുന്‍പ് നിക്കിയും ഗ്ലോറിയായും കൃഷിത്തോട്ടത്തിലൂടെ നടന്നുവരാന്‍വേണ്ടി ഇറങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ലക്കിയും മറ്റുകുട്ടികളും എന്നോട് ഒരു ‘പ്രായോഗികതമാശ’യില്‍ പങ്കെടുക്കുമോ എന്നു ചോദിച്ചു.

”നിക്കി മുമ്പൊരിക്കലും ഈ ഭാഗത്തു വന്നിട്ടില്ലെന്ന് അറിയാമല്ലോ” ലക്കി പറഞ്ഞു. ലക്കി എന്നാല്‍ നേരത്തെ ഒരിക്കല്‍ ഈ കൃഷിത്തോട്ടത്തില്‍ വന്നു താമസിച്ചിട്ടുണ്ട്. ”അതുകൊണ്ട് നമുക്കൊരു തമാശയൊപ്പിക്കാം. ദാ ഈ കത്തിച്ച മെഴുകുതിരികളിലൊന്നെടുത്ത് ഞങ്ങളോടൊപ്പം വരാമോ?” ലക്കി ചോദിച്ചു.

”എന്താ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്?”

”ആരെയും മുറിപ്പെടുത്തുന്ന ഒരു പരിപാടിയും നമ്മള്‍ ചെയ്യാന്‍ പോകുന്നില്ല. പകരം നമ്മള്‍ ഒരു കരടിവേട്ടയ്ക്കിറങ്ങുന്നു. എന്താ തയ്യാറാണോ?”

അങ്ങനെ ഞങ്ങള്‍ എല്ലാവരും കത്തിച്ച മെഴുകുതിരികളും കൈകളിലേന്തി നിക്കിയും ഗ്ലോറിയയും പോയ വഴിയിലൂടെ മെല്ലെ നടക്കാന്‍ തുടങ്ങി. ഞങ്ങള്‍ അല്പം ദൂരം മുന്നോട്ടുപോയപ്പോള്‍ ഇതാ നിക്കിയും ഭാര്യയും ഞങ്ങള്‍ക്കെതിരെ ഫാംഹൗസിലേക്കു നടന്നുവരുന്നു.

ഞങ്ങളെക്കണ്ട് അവര്‍ അമ്പരന്നു. ”നിങ്ങള്‍ എന്താണ് ചെയ്യുന്നത്?”

”ഞങ്ങള്‍ വേട്ടയാടുകയാണ്. കരടികളെയാണ് ഞങ്ങള്‍ നോക്കുന്നത്. അവയുടെ കാല്പാടു കാണണോ?” ലക്കി ചോദിച്ചു. ആ ചോദ്യത്തോടെ ലക്കി പെട്ടെന്ന് ആ വഴിത്താരയില്‍ മുട്ടുകുത്തി; മെഴുകുതിരി നിലത്തോടു ചേര്‍ത്തുപിടിച്ചു. ആ ഇളകിയ മണ്ണില്‍ കന്നുകാലികളുടെ കുളമ്പടിപ്പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നു.

നിക്കിയും സൂക്ഷിച്ചുനോക്കി. അവിടെ മണ്ണില്‍ നിഗൂഢമായ, അജ്ഞാതമായ ഏതോ കാലടിപ്പാടുകള്‍ നിക്കി കണ്ടുവെന്നു തീര്‍ച്ച. ഒരു കൈ കൊണ്ടു ഭാര്യയെ ചേര്‍ത്തുപിടിച്ച് വിറയാര്‍ന്ന സ്വരത്തില്‍ നിക്കി ഒരു മെഴുകുതിരി തരാനാവശ്യപ്പെട്ടു.

പൊടുന്നനെ ലക്കി ചാടിയെഴുന്നേറ്റു മുമ്പോട്ടു വിരല്‍ ചൂണ്ടി. അടക്കിപ്പിടിച്ച ശബ്ദത്തില്‍ അവന്‍ നാടകീയമായി ചോദിച്ചു: ”അല്ല, അതെന്താണ്?” അവന്റെ ശബ്ദം താഴ്ന്നിരുന്നു. സ്വരത്തില്‍ ഭയം നിറഞ്ഞുനിന്നു.

ലക്കി വിരല്‍ ചൂണ്ടിയ ഭാഗത്തു നേര്‍ത്ത ചന്ദ്രപ്രകാശത്തില്‍ ഇരുണ്ട ഏതോ രൂപം! ആകൃതി കണ്ടാല്‍ ഒരു കരടിയെപ്പോലെ തോന്നും. ഉപേക്ഷിക്കപ്പെട്ട ഒരു വലിയ സ്‌ക്കൂള്‍മണിയാണതെന്ന് എനിക്കു നേരത്തെ അറിയുമായിരുന്നില്ലെങ്കില്‍ നേര്‍ത്ത പ്രകാശത്തില്‍ കണ്ട ആ രൂപം ഒരു കരടിതന്നെയാണെന്നു ഞാന്‍ പോലും വിശ്വസിച്ചുപോകുമായിരുന്നു.

ഇപ്പോള്‍ ഞങ്ങള്‍ നോക്കിയപ്പോള്‍ നിക്കി ഭാര്യയുടെ കൈയും പിടിച്ച് ഒരു മരത്തിനു മറഞ്ഞുനില്‍ക്കുന്നതായാണ് കണ്ടത്. മറ്റു കുട്ടികള്‍ കല്ലുകള്‍ എടുത്തു ‘കരടി’യുടെ നേരേ എറിയുവാന്‍ തുടങ്ങി. പേടിത്തൊണ്ടനായി നില്ക്കാതെ വന്നു ഞങ്ങളെ സഹായിക്കുവാന്‍ അവര്‍ നിക്കിയോട് ആവശ്യപ്പെടുകയും ചെയ്തു.

പക്ഷേ നിക്കിയുടെ ഭാഗത്തുനിന്നുണ്ടായ നീക്കം ഞങ്ങളെ മുഴുവന്‍ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. നിക്കി ഭാര്യയുടെ കൈയും പിടിച്ചു മരത്തിന്റെ മറവില്‍നിന്നു പുറത്തേക്കുവന്നു.

”ഹേയ്, എനിക്കു വിശ്വാസമുണ്ട്. ഞാന്‍ ദൈവത്തെ വിശ്വസിക്കുവാന്‍ പോകയാണ്. ഇവിടുന്ന് ഓടാന്‍ ദൈവം ഞങ്ങളെ സഹായിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.” ഈ വാക്കുകളോടെ നിക്കിയും ഭാര്യയും വെട്ടിത്തിരിഞ്ഞു ഫാംഹൗസിനു നേരേ അന്തംവിട്ട് ഓടാന്‍ തുടങ്ങി. ഞങ്ങള്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചുപോയി.

ഞങ്ങളും അവരുടെ പിന്നാലെ ഫാംഹൗസിലെത്തി. ഓടിക്ഷീണിച്ച അവര്‍ക്കു ഞങ്ങള്‍ ചൂടു ചോക്ലേറ്റ്പാനീയം തയ്യാറാക്കി നല്‍കാന്‍ തുടങ്ങി. ഒന്നും രണ്ടുമല്ല, ഒന്നിനു പുറകേ ഒന്നായി ആറു കപ്പു ചോക്ലേറ്റുകള്‍ കുടിച്ചതിനുശേഷമാണ് അവരുടെ പേടി ശമിച്ചത്.

ആ വേനല്‍ക്കാലത്ത് 416 ക്ലിന്റന്‍ അവന്യുവിലെ അടുക്കളയിലും ഞങ്ങള്‍ക്കെല്ലാം എത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നത് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്!

സെന്ററില്‍ ആദ്യമാസങ്ങളില്‍ ഞങ്ങള്‍ക്കൊരു സ്ഥിരം പാചകക്കാരനോ പാചകക്കാരിയോ ഉണ്ടായിരിക്കാന്‍ ദൈവം തന്നെ അനുവദിക്കാതിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പട്ടിണി കിടക്കാതിരിക്കാനും എല്ലാ നേരവും ഭക്ഷണം തയ്യാറാക്കാനും അടുക്കള സജീവമാക്കാന്‍ സൂര്യനു കീഴില്‍ സാധ്യമായ എല്ലാ കാര്യവും ഞങ്ങള്‍ ചെയ്തു. എന്നാല്‍ ഒരു സ്ഥിരം പാചകക്കാരനെ കണ്ടെത്തുന്നതില്‍ ഞങ്ങളെല്ലാം ഒരുപോലെ തോറ്റുപോയി. സത്യത്തില്‍ വീടിന്റെ ഹൃദയം എന്നുപറയുന്നത് അടുക്കളയാണ്. എന്നാല്‍ അവിടെയൊരു സ്ഥിരം പാചകക്കാരനോ പാചകക്കാരിയോ ഉണ്ടായിരുന്നെങ്കില്‍ അവരുടെ പണി നടക്കാന്‍വേണ്ടി ഞങ്ങളെയെല്ലാം അവര്‍ അടുക്കളയില്‍ നിന്നും ഓടിച്ചുവിടുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഭവനത്തിന്റെ ഹൃദയത്തില്‍നിന്നും ഞങ്ങളെല്ലാം അകറ്റപ്പെട്ടുപോയേനേ.

എന്നാല്‍ സെന്ററില്‍ അതു സംഭവിച്ചില്ല. കാരണം അവിടെ പാചകക്കാരനുണ്ടായിരുന്നില്ല!

ഫലം അത്ഭുതകരവും സന്തോഷകരവുമായ ഒരു കുഴച്ചിലായിരുന്നു. അതു മനസ്സിലാക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ആഹാരം എവിടെനിന്നാണ് വരുന്നതെന്ന് ആദ്യംതന്നെ അറിയണം. സെന്ററിലെ എല്ലാ കാര്യങ്ങളും പോലെ ഞങ്ങള്‍ക്ക് ഭക്ഷണവും അതിനുവേണ്ടി പ്രാര്‍ത്ഥിച്ചാണ് ലഭിച്ചിരുന്നത്. ഞങ്ങളോടൊപ്പം താമസിച്ചിരുന്ന കൗമാരസംഘങ്ങള്‍ക്ക് ഇതില്‍ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു. ഓരോ ദിവസവും ഞങ്ങള്‍ ഭക്ഷണത്തിനായി പ്രാര്‍ത്ഥിക്കും. എന്നാല്‍ അത് ഓരോ വട്ടവും ലഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് അത് വിശ്വാസത്തിന്റെ ഓരോ പുതിയ പാഠവും സമ്മാനിക്കും. വെണ്ണ, ഉരുളക്കിഴങ്ങ്ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ആളുകള്‍ കൊടുത്തയയ്ക്കും. അല്ലെങ്കില്‍ പണം എത്തിക്കും.

ഒരുദിവസം രാവിലെ കുട്ടികള്‍ ഉണര്‍ന്നു, കുളിച്ചു റെഡിയായി പ്രഭാതഭക്ഷണത്തിനു താഴെ ഹാജരായപ്പോള്‍ അവിടെ അത്താഴമേശയില്‍ ഒന്നുമില്ല. ഞാന്‍ വീട്ടില്‍നിന്നു രാവിലെ സെന്ററില്‍ എത്തിയപ്പോള്‍ അവിടെ ഭക്ഷണദൗര്‍ലഭ്യം എന്ന പ്രശ്‌നം ഇരമ്പിനില്ക്കുകയാണ്.

”നിങ്ങളുടെ പ്രാര്‍ത്ഥനാപരിപാടി ഇത്തവണ ഫലിച്ചില്ല. അല്ലേ ഡേവ്?” കൗമാരസംഘത്തിലെ ഒരംഗവും സെന്ററിലെ അന്തേവാസിയുമായ ഒരുവന്‍ പരസ്യമായി എന്നോടു ചോദിച്ചു.

ദൈവമേ ഒരിക്കലും മറന്നുപോകാത്ത വിശ്വാസത്തിന്റെ ഒരു പാഠം ഞങ്ങളെ ഇതില്‍നിന്ന് ഇന്നു രാവിലെ പഠിപ്പിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉറക്കെ പറഞ്ഞു: ”നമുക്ക് ഒരു പരീക്ഷണം നടത്താം. നമുക്കിന്നു രാവിലെ ഇവിടെ ഭക്ഷണമില്ല. ശരിയല്ലേ?”

ആ കുട്ടി തല കുലുക്കി.

”എന്നാല്‍ ബൈബിള്‍ പറയുന്നു ‘ഞങ്ങള്‍ക്കു ദിനംപ്രതിയുള്ള ആഹാരം ഇന്നു തരേണമേ’ എന്ന്. എന്താ ശരിയല്ലേ?”

”താങ്കള്‍ അങ്ങനെ പറയുന്നെങ്കില്‍ അതു ശരിയായിരിക്കും” എന്നായിരുന്നു അവന്റെ മറുപടി. ഞാന്‍ ചിരിച്ചുകൊണ്ട് റവറന്റ്കള്‍വറുടെ നേരേ പാളിനോക്കി. ‘ഇവനെയൊക്കെ കര്‍ത്തൃപ്രാര്‍ത്ഥനയെങ്കിലും പഠിപ്പിക്കേണ്ടതായിരുന്നു’ എന്നു പറയുന്ന വിധത്തില്‍ അദ്ദേഹം തലകുലുക്കി.

”അങ്ങനെയെങ്കില്‍ ഇന്നു രാവിലെ ഭക്ഷണമോ അതിനുള്ള പണമോ ലഭിക്കാന്‍വേണ്ടി നമുക്കെല്ലാം ഇപ്പോള്‍ത്തന്നെ ചാപ്പലില്‍ കൂടി പ്രാര്‍ത്ഥിക്കാം. എന്താ?”

”ഉച്ചയ്ക്കു മുന്‍പേ കിട്ടത്തക്കവണ്ണം പ്രാര്‍ത്ഥിക്കണേ. എനിക്കു വിശന്നു തുടങ്ങി.” ആ കുട്ടി പറഞ്ഞു.

”ഓ, തീര്‍ച്ചയായും ഉച്ചയ്ക്കു മുന്‍പുതന്നെ. ആട്ടെ, ഇവിടെ ഇപ്പോള്‍ നമ്മള്‍ ഭക്ഷണം വേണ്ടവര്‍ എത്ര പേരുണ്ട്?” ഞാന്‍ ചുറ്റും കണ്ണോടിച്ചു.സെന്ററിലെ അന്തേവാസികളുടെ എണ്ണം കൂടിയും കുറഞ്ഞും ഇരിക്കും. അന്നു ഭക്ഷണം വേണ്ടവര്‍ 25 പേരാണെന്നു ഞങ്ങള്‍ കണക്കെടുത്തു. ഉച്ചഭക്ഷണവും അത്താഴവും ഉള്‍പ്പെടെ അത്രയും പേര്‍ക്ക് അന്നു ഭക്ഷണത്തിനു വേണ്ടത് ഏകദേശം മുപ്പതിലേറെ ഡോളറാണെന്നും ഞങ്ങള്‍ കണക്കുകൂട്ടി. എല്ലാവരും സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ ചാപ്പലില്‍ ചെന്നു വാതില്‍ ചാരി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

”കര്‍ത്താവേ, അവിടുന്ന് ഈ കാര്യത്തില്‍ ഇടപെട്ട് ഇന്നു മാത്രമല്ല, ഈ വേനല്‍ക്കാലം മുഴുവന്‍ ഞങ്ങള്‍ വിശക്കാതിരിക്കാന്‍ വേണ്ട ക്രമീകരണം ചെയ്യണേ.” ആ കുട്ടി ഉറക്കെ ഇങ്ങനെയാണ് പ്രാര്‍ത്ഥിച്ചത്.

ഇതു കാര്യങ്ങളെ വലിച്ചുനീട്ടുകയാണല്ലോ എന്നു ചിന്തിച്ച് ഞാന്‍ അല്പം അസ്വസ്ഥനായി. എന്നാല്‍ വേനല്‍ക്കാലത്തെ ഭക്ഷണത്തിന്റെ കാര്യം മുഴുവന്‍ പരിഹരിക്കപ്പെട്ടാല്‍ ഞങ്ങള്‍ക്കു മറ്റു കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവസരം കിട്ടുമല്ലോ എന്നും ഞാനോര്‍ത്തു.

സെന്ററിലെ ഞങ്ങളുടെ പ്രാര്‍ത്ഥനകളെല്ലാം അല്പം ഉച്ചത്തിലായിരിക്കും. ആദ്യം കേള്‍ക്കുന്നവരെ അത് അല്പം ഭയപ്പെടുത്തിയേക്കുമെങ്കിലും അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്ക് ആത്മാവില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ദൈവമുന്‍പാകെ ഞങ്ങള്‍ ഞങ്ങളുടെ വികാരങ്ങള്‍ കെട്ടഴിച്ചുവിടുകയാണ് പ്രാര്‍ത്ഥനയില്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കാത്തവരെ സംബന്ധിച്ച് ഞങ്ങളുടെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥനകള്‍ അസാധാരണമായിത്തോന്നിയേക്കാം. ഞങ്ങള്‍ക്കു ഭാരം തോന്നിയാല്‍ ചുണ്ടുകള്‍കൊണ്ടു മാത്രമല്ല പ്രാര്‍ത്ഥനയുടെ സ്വരത്തിലും ഞങ്ങള്‍ അത് പ്രകടിപ്പിക്കും.

ഈ രാവിലെ ഞങ്ങള്‍ക്കു ശരിക്കും ഭാരമുണ്ടായിരുന്നു. പ്രാര്‍ത്ഥനയിലും അതിന്റെ സ്വരത്തിലും അത് പ്രകടമായപ്പോള്‍ ഞങ്ങള്‍ അറിയാതെ അപരിചിതയായ ഒരു വ്യക്തി ചാപ്പലിലേക്കു കടന്നുവന്നു.

വാതിലില്‍ അവര്‍ മുട്ടിയത് ആരും കേട്ടില്ല. ഒടുവില്‍ അവര്‍തന്നെ ചാരിയിരുന്ന വാതില്‍ തുറന്ന് ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ അവിടെയിതാ ഞങ്ങള്‍ 25 പേര്‍ കഴിഞ്ഞ കാലത്തു തന്ന ആഹാരത്തിനും ഇപ്പോള്‍ ഈ അടിയന്തിരഘട്ടത്തില്‍ നല്‍കാന്‍ പോകുന്ന ആഹാരത്തിനുമായി നന്ദി പറഞ്ഞ് മുഴങ്കാലില്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന തിരക്കിലാണ്! ഈ സമയത്ത് വരാനിടയായതില്‍ അവര്‍ ഖേദിച്ചിരിക്കാം.

”ക്ഷമിക്കണം” അവര്‍ പറഞ്ഞു.

”ക്ഷമിക്കണം” അവര്‍ കൂടുതല്‍ ഉച്ചത്തില്‍ പറഞ്ഞു.

ഞാനായിരുന്നു വാതിലിനടുത്ത്. അതുകൊണ്ട് ഞാന്‍ ശബ്ദം കേട്ട് എഴുന്നേറ്റു. മറ്റുള്ളവര്‍ അപ്പോഴും പ്രാര്‍ത്ഥന തുടരുകയാണ്.

താന്‍ എന്തിനാണ് വന്നതെന്നു വ്യക്തമാക്കാന്‍ ഈ വനിത ആദ്യം മടിച്ചു. പകരം അവര്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും ധാരാളം ചോദ്യം ചോദിക്കാന്‍ തുടങ്ങി. പക്ഷേ ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ നല്‍കിയ ഉത്തരങ്ങളിലൂടെ മനസ്സിലാക്കി വന്നപ്പോള്‍ അവര്‍ക്ക് കൂടുതല്‍ താത്പര്യമായി. ഒടുവിലായി അവര്‍ അപ്പോള്‍ നടക്കുന്ന പ്രാര്‍ത്ഥനയെക്കുറിച്ച് അന്വേഷിച്ചു. അന്നു നേരം വെളുത്തപ്പോള്‍ കഴിക്കാനൊന്നുമില്ലെന്നു കണ്ടെത്തിയതും തുടര്‍ന്നു പ്രാര്‍ത്ഥന ആരംഭിച്ചതും ഞാന്‍ വിവരിച്ചു.

”നിങ്ങള്‍ എപ്പോഴാണ് പ്രാര്‍ത്ഥന ആരംഭിച്ചത്?” അവര്‍ ചോദിച്ചു.

”ഏകദേശം ഒരു മണിക്കൂറായി.”

”അതുകൊള്ളാം, എങ്കില്‍ ഇത് അസാധാരണമായ സംഗതി ആണ്. എനിക്കു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വളരെക്കുറച്ചു മാത്രമേ അറിയാമായിരുന്നുള്ളു. എന്നാല്‍ ഒരു മണിക്കൂര്‍ മുന്‍പ് നിങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഒരു നിര്‍ബന്ധം മനസ്സില്‍ തോന്നി. എന്റെ സ്വഭാവത്തിനു വിരുദ്ധമാണത്. എന്റെ കൊച്ചു കുടുക്ക പൊട്ടിച്ച് അതിലുള്ള പണം നിങ്ങള്‍ക്ക് എത്തിച്ചുതരണമെന്നാണ് എനിക്കുണ്ടായ തോന്നല്‍. ഇപ്പോഴാണ് അങ്ങനെ തോന്നിയതിന്റെ കാരണം മനസ്സിലായത്.”

അവര്‍ ഒരു വെളുത്ത കവര്‍ എന്റെ മേശപ്പുറത്തു വച്ചു-അത് ഏതെങ്കിലും നിലയില്‍ സഹായകമാകുമായിരിക്കും എന്നു കരുതുന്ന ഭാവത്തോടെ. പിന്നെ സെന്റര്‍ മുഴുവന്‍ കൊണ്ടുനടന്നു കാണിച്ചതിന്, അത്രയും സമയം അവര്‍ക്കായി ചെലവിട്ടതിന് നന്ദി പ്രദര്‍ശിപ്പിച്ച് അവര്‍ ഇറങ്ങിപ്പോയി. ആ കവറിലുണ്ടായിരുന്നത് 32 ഡോളറും കുറച്ചു ചില്ലറയുമായിരുന്നു – ആ ദിവസത്തിന്റെ ബാക്കി സമയം ഞങ്ങള്‍ക്ക് സുഭിക്ഷമായി ഭക്ഷണം കഴിക്കാന്‍ വേണ്ട തുക.

ആ കൗമാരക്കാരന്റെ പ്രാര്‍ത്ഥനയ്ക്കും തുടര്‍ന്നു മറുപടി ലഭിച്ചു – ആ വേനല്‍ക്കാലത്തു പിന്നീടൊരിക്കലും ഞങ്ങള്‍ക്കു ഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടേണ്ടിവന്നില്ല.

സെന്റര്‍ നടത്തിക്കൊണ്ടുപോകുവാന്‍ പണം കണ്ടെത്തുന്നത് കൂടുതല്‍ പ്രയാസമുള്ള കാര്യമായിരുന്നു. ഞങ്ങളുടെ സന്നദ്ധഭടന്മാരായ കൊച്ചുകൂട്ടുകാര്‍ക്ക് സ്‌ക്കൂളുകളിലേക്കു മടങ്ങിപ്പോകാനുള്ള സമയം അടുത്തപ്പോള്‍ വേനല്‍ക്കാലത്തു സെന്റര്‍ നടന്നുപോകാന്‍ എത്ര പണം വേണ്ടിവന്നുവെന്ന് ഞങ്ങള്‍ ഒന്നു കണക്കുകൂട്ടി നോക്കി. വേണ്ടിവന്ന പണം ഞങ്ങളെ അമ്പരപ്പിച്ചു.

മാസംതോറുമുള്ള കെട്ടിടത്തിന്റെ ചെലവ്, വൈദ്യുതിബില്‍, ഭക്ഷണം, പ്രിന്റിങ്, യാത്രച്ചെലവുകള്‍, കൂടാതെ തെരുവുകുട്ടികള്‍ക്കുള്ള വസ്ത്രത്തിന്റെ ബില്ലുകള്‍. (അവര്‍ നേരത്തേ ഉപയോഗിച്ചിരുന്നവ എറിഞ്ഞുകളയുകയല്ലാതെ സൂക്ഷിച്ചുവയ്ക്കാന്‍ കൊള്ളാവുന്നവയായിരുന്നില്ല.) അറ്റകുറ്റപ്പണികള്‍, പൈപ്പുകളുടെ പ്ലംബിങ് പണികള്‍ എന്നിവയൊക്കെ പണം വേണ്ടിവന്ന ഇനങ്ങളായിരുന്നു. നികുതികളായിരുന്നു മറ്റൊരു ചെലവിനം. പിന്നീട് ശമ്പളം. ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന തുച്ഛമായ ശമ്പളം തന്നെ മൊത്തത്തില്‍വരുമ്പോള്‍ 200 ഡോളറോളമാണ്. ചുരുക്കത്തില്‍ ഒരാഴ്ചത്തെ ഞങ്ങളുടെ മൊത്തം ചെലവിന് 1000 ഡോളറിലേറെ വേണമായിരുന്നു.

എന്നാല്‍ ഒരിക്കലും ബാങ്ക്അക്കൗണ്ടില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നിട്ടില്ല. എപ്പോഴും നൂറു ഡോളറില്‍ താഴെ മാത്രം. പണം എപ്പോള്‍ ആ അക്കൗണ്ടില്‍ വന്നാലും അതിന് ഏറെ ആവശ്യം ഉണ്ടായിരിക്കും. സ്വാതന്ത്ര്യത്തോടെ ശ്വാസം വിടാവുന്ന വിധമുള്ള ഒരു സാമ്പത്തിക നിലയ്ക്കുവേണ്ടി മിക്കപ്പോഴും ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിധത്തില്‍ ത്തന്നെ പരിമിതപ്പെട്ടു ജീവിക്കണമെന്നാണ് ഞങ്ങളെക്കുറിച്ചുള്ള ദൈവഹിതമെന്ന ബോധ്യത്തിലേക്കാണ് അപ്പോഴൊക്കെയും ദൈവം നയിച്ചിട്ടുള്ളത്. അവിടുത്തെ വേലയില്‍ ഞങ്ങള്‍ എപ്പോഴും ദൈവത്തെ പൂര്‍ണ്ണമായി ആശ്രയിച്ചു നില്ക്കണമെന്നാണ് ദൈവഹിതം. എന്നാല്‍ ബാങ്കില്‍ ഞങ്ങള്‍ക്കൊരു വലിയ അക്കൗണ്ട് ഉണ്ടെങ്കില്‍ ദിനംതോറും, മണിക്കൂറുതോറും ഇപ്പോള്‍ ചെയ്യുന്നതുപോലെ ഞങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നത്, നിര്‍ത്തിക്കളഞ്ഞേക്കും. ഞങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ക്കും ഭൗതികാവശ്യങ്ങള്‍ക്കും ഞങ്ങള്‍ ദൈവത്തില്‍ത്തന്നെ ആശ്രയിക്കേണ്ടതുണ്ടല്ലോ.

എന്നാല്‍ ഓരോ ആഴ്ചയും വേണ്ടിവരുന്ന ഈ ആയിരം ഡോളര്‍ ഞങ്ങള്‍ക്ക് എവിടെനിന്നാണ് ലഭിച്ചത്?

കൗമാരക്കാര്‍തന്നെയാണ് ഇതില്‍ ഏറെയും സമാഹരിച്ചത്. രാജ്യമെമ്പാടുമുള്ള കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ വെല്ലുവിളി ഏറ്റെടുത്തു. ഈ പ്രവര്‍ത്തനത്തെ സഹായിക്കാനായി അവര്‍ കൊച്ചുകൊച്ചു ജോലികളില്‍ ഏര്‍പ്പെട്ടു – കൊച്ചു കുട്ടികളെ നോക്കുക, മുറ്റത്തെ പുല്ലു വെട്ടുക, കാര്‍ കഴുകുക തുടങ്ങിയ ജോലികളില്‍ അവര്‍ വ്യാപൃതരായി. തങ്ങളെപ്പോലെയുള്ള മറ്റു കുട്ടികളെ സഹായിക്കുന്ന പ്രവര്‍ത്തനത്തിനായി ആഴ്ചയില്‍ 50 സെന്റു വീതം നല്‍കാമെന്നു നൂറു കണക്കിനു കുട്ടികള്‍ പ്രതിജ്ഞ എടുത്തു. കൊച്ചു നാണയമായ പെനികളായാണ് ഇവ വന്നത്. ഓരോ പെനിയും പ്രവര്‍ത്തനത്തിന് അനുഗ്രഹമായിരുന്നു.

അതുപോലെ തങ്ങളുടെ മിഷനറിപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞങ്ങളുടെ വേലയെ ഏറ്റെടുത്ത സഭകള്‍ രാജ്യത്ത് ഒട്ടേറെ ഉണ്ടായിരുന്നു. ഫ്‌ളോറിഡായില്‍നിന്നും ഒരു സഹോദരി സെന്റര്‍ സന്ദര്‍ശിക്കാനും പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കാനും എത്തി. അവര്‍ സെന്ററിനെക്കുറിച്ചു നേരത്തേ വായിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇവിടെയെത്തി എല്ലാം കാണുകയും ഞങ്ങളുടെ പ്രവര്‍ത്തകര്‍ തെരുവിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി എല്ലാം വിശദീകരിച്ചുകൊടുക്കുകയും ചെയ്തപ്പോഴാണ് ഇവിടത്തെ ആവശ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം അവര്‍ക്കു ലഭിച്ചത്. എല്ലാം അവര്‍ നേരില്‍ കണ്ടു – മദ്യത്തിന്റെ അടിമയായ ഒരു കൊച്ചു പെണ്‍കുട്ടിയാണിത്; പതിനഞ്ചുകാരനായ ആ കുട്ടി ഒരു ആണ്‍വേശ്യയാണ്; ഹീറോയിന്‍ എന്ന ലഹരിമരുന്നിനോടുള്ള വിധേയത്വത്തില്‍നിന്നു മോചനം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരാണ്‍കുട്ടി ഇതാ ഇവിടെ; ഏകാന്തതയുടെ തടവില്‍ ഒറ്റപ്പെട്ട ഒരു കുട്ടിയാണത്…

സ്വന്ത സഭയില്‍ മടങ്ങിയെത്തിയപ്പോള്‍ അവള്‍ താന്‍ കണ്ടതിനും കേട്ടതിനും സാക്ഷിയായി തന്റെ സഭാജനങ്ങളുടെ മുന്‍പില്‍ നിന്നു: ”ഇവിടെ ഞാന്‍ സുഖമായിക്കഴിയുന്നു. എന്നാല്‍ അവിടെ ആ കുട്ടികള്‍ വലിയ ആത്മീയ ആവശ്യത്തിലാണ്. ഇന്നു മുതല്‍ ആ സെന്ററിനെ എനിക്കു വ്യക്തിപരമായി പ്രത്യേകതാത്പര്യമുള്ള വിഷയമായി എടുക്കാന്‍ പോകുകയാണ്. നിങ്ങള്‍ എന്നോടൊപ്പം ചേരുമെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു സമാഹരിക്കാന്‍ കഴിയുന്ന ഓരോ സെന്റും അവര്‍ക്ക് ആവശ്യമാണ്.”

എന്നാല്‍ ഈ ചെറിയ തുകകളൊന്നും സെന്ററിന്റെ കെട്ടിടത്തിന്റെ വിലയുടെ അടുത്ത ‘തവണ’ അടയ്ക്കുക എന്ന വലിയ ആവശ്യത്തിനു മുമ്പില്‍ ഒന്നുമായിരുന്നില്ല. അതിനായി ഞങ്ങള്‍ വീണ്ടും ദൈവത്തിങ്കലേക്കു തിരിയേണ്ടതുണ്ടായിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടത്തിന്റെ വിലയുടെ അടുത്ത കുടിശ്ശികയായ പതിനായിരം ഡോളര്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

ആ വലിയ തുക അടയ്ക്കാനുള്ള അവധി അടുത്തു വരുന്തോറും ഒന്നും ചെയ്യാന്‍ കഴിയാത്തതുകൊണ്ട് സത്യംപറഞ്ഞാല്‍ ഞാന്‍ അതിന്റെ നേരേ കണ്ണടച്ചുപിടിച്ചു. ആ തുക അടയ്ക്കാന്‍വേണ്ടി ഞങ്ങള്‍ക്കു ഒന്നും കരുതിവയ്ക്കാന്‍ കഴിഞ്ഞില്ല. 1961 ഓഗസ്റ്റ് 28. അതായിരുന്നു ഞങ്ങള്‍ ആ തുക അടയ്ക്കാനുള്ള അവസാനതീയതി. ആ ദിവസം ഞങ്ങള്‍ ആ യാഥാര്‍ ത്ഥ്യത്തെ അഭിമുഖീകരിച്ചേ മതിയാകൂ എന്ന സത്യം എനിക്കു നന്നായി അറിയാമായിരുന്നു.

അദ്ധ്യായം പത്തൊന്‍പത്


സാമ്പത്തികപ്രതിസന്ധിയുടെ നിര്‍ണായകദിവസം അടുത്തുവന്നതോടെ അതു പരിഹരിക്കുവാന്‍ പണം കണ്ടെത്തുന്നതില്‍ ഞാന്‍ കൂടുതല്‍ ദത്തശ്രദ്ധനായി. കാരണം, ഇതിനിടെ ഞങ്ങള്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തലത്തിലുള്ള പുതിയ ഒരു വെല്ലുവിളിയെ ഞങ്ങള്‍ക്കു നേരിടേണ്ടിവന്നു.

ഒരുനാള്‍ ഉച്ച കഴിഞ്ഞപ്പോള്‍ മരിയ എന്നെ വിളിച്ച് അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെട്ടു.

”തീര്‍ച്ചയായും മരിയ. നിന്റെ പക്കല്‍ ഞങ്ങളുടെ പുതിയ മേല്‍വിലാസം ഉണ്ടല്ലോ.”

ഞാന്‍ ലിന്‍ഡായെ വിളിച്ച് മരിയയെക്കുറിച്ചു വിശദമായി പറഞ്ഞു. ”ഈ പെണ്‍കുട്ടിയെ നീ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശരിയായ നിലയില്‍ തിരിച്ചുവിട്ടാല്‍ വളരെയേറെ സാധ്യതകളും കഴിവുകളുമുള്ളവളാണവള്‍. അവള്‍ ധീരയാണ്. എന്നാല്‍ അതു മാഫിയാസംഘത്തിന്റെ ധീരതയാണ്. തന്റെ സംഘത്തിന്റെ പ്രസിഡന്റ് ആകാനായി അവള്‍ ഭിത്തിക്കു പുറംതിരിഞ്ഞു നില്ക്കുകയും സംഘാംഗങ്ങള്‍ ഓരോരുത്തരായി തങ്ങളെക്കൊണ്ടു കഴിയുന്നതുപോലെ ആഞ്ഞ് അവളെ ഇടിക്കുകയും വേണമായിരുന്നു. ഇതിനെ അതിജീവിച്ച് സംഘത്തിന്റെ പ്രസിഡന്റ് ആയവളാണവള്‍. അവള്‍ നല്ല ഒരു സംഘാടകയുമാണ്. പക്ഷേ അവള്‍ ഈ കഴിവെല്ലാം സംഘടനയ്ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അവള്‍ തന്റെ സംഘടന കെട്ടിപ്പടുത്തു. അതില്‍ മുന്നൂറിലേറെ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.

പക്ഷേ അവള്‍ ഇപ്പോള്‍ വരുന്നതു തന്റെ സംഘം സംബന്ധിച്ച് ഏതെങ്കിലും കാര്യങ്ങള്‍ക്കായിരിക്കുകയില്ല. മറിച്ച് അവള്‍ ഹീറോയിനിലേക്കു തിരിച്ചുപോയതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായിരിക്കും.”

ലഹരിമരുന്നിനോടുള്ള മരിയയുടെ പോരാട്ടത്തെപ്പറ്റി തുടര്‍ന്നു ഞാന്‍ ലിന്‍ഡായ്ക്കു വിവരിച്ചുകൊടുത്തു. നാലു വര്‍ഷം മുമ്പ് മരിയയെ ഞാന്‍ ആദ്യം കണ്ടുമുട്ടിയപ്പോള്‍ അവള്‍ ലഹരിമരുന്നിനു തീര്‍ത്തും അടിമയായിരുന്നു. സെന്റ് നിക്കിലെ മീറ്റിംഗില്‍ അവള്‍ മുന്നോട്ടുവന്നതും തുടര്‍ന്ന് അവള്‍ ലഹരിമരുന്നിനോടു വിടപറഞ്ഞതും ഞാന്‍ വിവരിച്ചു. പിന്നീട് അവള്‍ വിവാഹിതയായി. എല്ലാം കുറെനാള്‍ ഭംഗിയായി പോയി. മരിയ സംഘം വിട്ടു. ജോണിക്ക് ഒരു ജോലി ലഭിച്ചു. കുഞ്ഞുങ്ങളുണ്ടായി.

പക്ഷേ ഒരു ദിവസം മരിയയും ജോണിയും തമ്മില്‍ എന്തോ കാര്യത്തിനു വഴക്കിട്ടു. വഴക്കിട്ട് ഇറങ്ങിപ്പോയ അവള്‍ ആദ്യം ചെയ്തത് ലഹരിമരുന്നു വില്പനക്കാരനില്‍നിന്ന് അതു സംഘടിപ്പിച്ച് വീണ്ടും ഉപയോഗിക്കുകയാണ്. കുറച്ചുനാളായി അവള്‍ അതില്‍ തുടരുകയാണ്. എന്നാല്‍ അവള്‍ വീണ്ടും മടങ്ങിവരുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാവാം ഇപ്പോള്‍ വിളിച്ചത്.

ലിന്‍ഡായും ഞാനും ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കവേതന്നെ എന്റെ സെക്രട്ടറി വന്ന് മരിയ പുറത്തു കാത്തുനില്‍ക്കുന്നു എന്നറിയിച്ചു. കഴിഞ്ഞതവണ ഞാന്‍ കണ്ടതില്‍നിന്ന് എന്തൊരു ദുരിതപൂര്‍ണമായ വ്യതിയാനം ആണ് അവള്‍ക്കു വന്നിരിക്കുന്നത്! മരിയ വന്നപ്പോള്‍ ഞാനും ലിന്‍ഡായും അറിയാതെ എഴുന്നേറ്റുപോയി. ശവശരീരം കാണുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുന്ന അതേ മാനസികാവസ്ഥ.

മരിയയുടെ കണ്ണുകള്‍ വികാരങ്ങളില്ലാതെ കണ്ണാടിപോലെ ആയിരുന്നു. മൂക്ക് ഒലിക്കുന്നുണ്ടായിരുന്നു. അവളുടെ നിറം ഉരുകി ഒലിക്കുന്നതുപോലെ. മുടി ചീകാതെ ചിതറിക്കിടന്നു. സ്റ്റോക്കിംഗ്‌സ് ധരിച്ചിരുന്നില്ല. കാലുകളില്‍ കറുത്ത രോമങ്ങള്‍ എഴുന്നുനില്ക്കുന്നു.

എന്നാല്‍ ഇതിനേക്കാളെല്ലാമേറെ നാം ശ്രദ്ധിക്കുന്നത് അവളുടെ കരങ്ങളാണ്. അവ ഭംഗിയായി വശങ്ങളില്‍ തൂക്കിയിടുന്നതിനു പകരം അവള്‍ ഒരു യുദ്ധത്തിനെന്നവണ്ണം പകുതി ഉയര്‍ത്തി മുഷ്ടികള്‍ ചുരുട്ടിപ്പിടിച്ചിരിക്കയാണ്. അവള്‍ ഇടയ്ക്കിടെ ആ മുഷ്ടി ചുരുട്ടുകയും വിടര്‍ത്തുകയും ചെയ്യുന്നുണ്ട് – ഒരു ചെറിയ പ്രകോപനത്തിനു മുമ്പില്‍ത്തന്നെ പോരാടാന്‍ തയ്യാറാണെന്നവണ്ണം.

മരിയ മൗനം ഭഞ്ജിച്ചു ”റവ. വില്‍ക്കേഴ്‌സണ്‍, എനിക്കു സഹായം ആവശ്യമുണ്ടെന്നു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.”

”മരിയാ വരിക” ഞാന്‍ പറഞ്ഞു. അവള്‍ക്കുവേണ്ടി ഒരു കസേര ഞങ്ങള്‍ നീക്കിയിട്ടുകൊടുത്തു.
”ഇരിക്കുക” ലിന്‍ഡ പറഞ്ഞു: ”ഞാന്‍ താങ്കള്‍ക്കു അല്പം ചായ എടുക്കട്ടെ?”

പാവം ലിന്‍ഡ! ‘ചായപാര്‍ട്ടി’ എന്നു പറഞ്ഞാല്‍ ഒരു ഹീറോയിന്‍ അടിമ ലഹരിമരുന്നു കുത്തിവയ്പ്പ് എടുക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികപദമാണ്. അക്കാര്യം ലിന്‍ഡയ്ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ മരിയയുടെ പ്രതികരണം അവളെ അമ്പരപ്പിച്ചിരിക്കാം.

”വേണ്ട, എനിക്കൊന്നും വേണ്ട.” മരിയ കസേരയിലേക്കു ചാഞ്ഞു.

”കുട്ടികള്‍ എങ്ങനെയിരിക്കുന്നു?”

”ആര്‍ക്കറിയാം.”

”നീ ജോണിയെ ഉപേക്ഷിച്ചോ?”

”ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കി.”

ഞാന്‍ ലിന്‍ഡായെ നോക്കി: ”ഞാന്‍ ലിന്‍ഡായോട് നിന്നെ സംബന്ധിച്ചു പറഞ്ഞിട്ടുണ്ട് മരിയാ. എല്ലാ കാര്യങ്ങളും – നല്ലതും ചീത്തയും എല്ലാം. നമ്മള്‍ തമ്മില്‍ കണ്ടതിനുശേഷം നീ ലിന്‍ഡായെ കൂടുതല്‍ പരിചയപ്പെടുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. നഗരത്തിലെ ധാരാളം പെണ്‍കുട്ടികളെ ലിന്‍ഡാ സഹായിക്കുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പ്രത്യേക കഴിവുണ്ട്. ഇതിനാലാണ് ലിന്‍ഡായെ ഞാന്‍ ഇതിനായി തിരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് ഇനിയും പരസ്പരം സംസാരിക്കാമല്ലോ.”

മരിയയും ലിന്‍ഡായും തമ്മില്‍ സംസാരിച്ചു. തുടര്‍ന്നു ലിന്‍ഡാ അവളില്‍നിന്നു ലഭിച്ച വിവരങ്ങള്‍മൂലം അസ്വസ്ഥയായി എന്റെ ഓഫീസുമുറിയില്‍ വന്നു.

അവള്‍ പറഞ്ഞു: ”പ്രശ്‌നം ലഹരിമരുന്നു തന്നെയാണ്, ഡേവ്. എന്തൊരു പൈശാചികമായ വിഷം! തവണവ്യവസ്ഥയില്‍ മരണം നല്കുന്ന ഭീകരവിഷമാണത്.”

ചില ദിവസങ്ങള്‍ക്കുശേഷം പ്രശ്‌നം കൂടുതല്‍ വഷളായി. മരിയ, ലിന്‍ഡായെ ഫോണില്‍ വിളിച്ചു. അവള്‍ സഹായത്തിനുവേണ്ടി കേഴുകയായിരുന്നു. വലിയ കുഴപ്പത്തില്‍ അവള്‍ ചെന്നു ചാടുവാന്‍ തുടങ്ങുന്നു. പക്ഷേ എങ്ങനെയാണ് അതില്‍നിന്നു രക്ഷപ്പെടുക? തന്നെത്തന്നെ നിയന്ത്രിക്കാന്‍ അവള്‍ക്കു കഴിയുന്നില്ല. അവള്‍ ഹീറോയില്‍ മൂന്നാമത്തെ ഷോട്ട് എടുത്തുകഴിഞ്ഞിരിക്കുന്നു. ഒരു കുപ്പി വിസ്‌ക്കി കുടിച്ചു തീര്‍ക്കുകയും ചെയ്തിരിക്കുന്നു. എതിര്‍സംഘവുമായി ഒരു യുദ്ധത്തിന് അവളും അവളുടെ സംഘവും തയ്യാറെടുക്കുകയാണ്. ”ഡിക്‌സി എന്നൊരു പെണ്‍കുട്ടിയെ ഞങ്ങള്‍ കൊല്ലാന്‍ പോകുകയാണ്. നിങ്ങള്‍ വന്ന് ഞങ്ങളെ തടയണം.”

ലിന്‍ഡായും രണ്ടു സഹപ്രവര്‍ത്തകരും മാന്‍ഹട്ടനിലെ 134-ാം തെരുവിലേക്കു പാഞ്ഞു. പെണ്‍കുട്ടികളുടെ സംഘങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് അവര്‍ ചെന്നത്. അവര്‍ ഒരു മണിക്കൂറിലേറെ സമയം അവിടെ ചെലവഴിച്ചു. പക്ഷേ അവള്‍ തിരിച്ചുപോരുന്നതിനകം യുദ്ധം ഒഴിവാക്കിയിരുന്നു.

”ഡേവ്,” മടങ്ങിയെത്തിയ ലിന്‍ഡാ പറഞ്ഞു ”കാര്യങ്ങള്‍ തീര്‍ത്തും നിരാശാജനകമാണ്. നാം ഈ പെണ്‍കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.”

ലഹരിമരുന്നിനോടുള്ള അടിമത്തം എന്നാല്‍ വാസ്തവത്തില്‍ എന്താണ്?

‘ലഹരിമരുന്ന്’ എന്ന ഒറ്റ പദത്തിന്റെ പിന്നിലുള്ള ഭീഷണിയുടെ യഥാര്‍ത്ഥചിത്രം വെളിവാകുന്നതിന് എനിക്കു നാലു വര്‍ഷം വേണ്ടിവന്നു. പക്ഷേ ഒടുവില്‍ യഥാര്‍ത്ഥചിത്രം വ്യക്തമായപ്പോള്‍ അത് അങ്ങേയറ്റം അമ്പരപ്പിക്കുന്നതായിരുന്നു.

ഏറ്റവും പുതിയ ഔദ്യോഗികകണക്കനുസരിച്ച് ന്യുയോര്‍ക്ക്‌നഗരത്തില്‍ മാത്രം 30,000 ലഹരിമരുന്ന് അടിമകളാണുള്ളത്. ആശുപത്രി, ജയില്‍, ഏതെങ്കിലും സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന കണക്കു മാത്രമാണിത്. കണക്കില്‍ വരാത്ത ആയിരക്കണക്കിനാളുകള്‍ ഉണ്ട്. അവര്‍ ഹീറോയിന്‍ മണക്കുകയോ വലിക്കുകയോ കഴിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്ത് അതിന്റെ അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. അവര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയോ ജയിലിലാവുകയോ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ അംഗമായിരിക്കുകയോ ചെയ്യാത്തതുകൊണ്ട് കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്നുമാത്രം. ലിന്‍ഡാ പറഞ്ഞതുപോലെ ‘മരണത്തിലേക്കു ഗഡുക്കളായി പ്രവേശനം’ നല്കുന്ന ഈ മാരകവിഷത്തിലേക്കു ആയിരക്കണക്കിനു പുരുഷന്മാരും സ്ത്രീകളും കുട്ടികളും വഴുതിവീഴുന്നു.

ഒരു കൊച്ചുപട്ടണത്തില്‍ ലഹരിമരുന്നിന് അടിമയാകുന്ന ഈ ആളുകളില്‍ കൗമാരക്കാരുടെ എണ്ണം ഏകദേശം നാലായിരം വരും! ഇവരുടെ ശതമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളത് സുപ്രധാനവും അതേ സമയംതന്നെ ഭയാനകവുമായ ഒരു വസ്തുതയാണ്. പ്രായമാകുന്നതിനനുസരിച്ച് വര്‍ഷംതോറും നൂറുകണക്കിനു കുട്ടികള്‍ കൗമാരക്കാരുടെ പ്രായപരിധി വിട്ടുപോകുന്നതും കണക്കിലെടുത്തതുകൊണ്ടാണ് ഈ എണ്ണം ഇത്രയെങ്കിലും കുറവായിരിക്കുന്നത്.

കൗമാരക്കാരുടെ ഇടയിലെ ലഹരിമരുന്ന് ഉപയോഗത്തിലെ വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ച് ശരിയായ ചിത്രം ലഭിക്കാന്‍ ലഹരിമരുന്നുകടത്തുകാര്‍ക്കു ലഭിക്കുന്ന ഭീമമായ ലാഭത്തെക്കുറിച്ച് ആദ്യം ഞാന്‍ മനസ്സിലാക്കേണ്ടതുണ്ടായിരുന്നു.

കറപ്പില്‍നിന്നു സംസ്‌ക്കരിച്ചെടുക്കുന്ന ഹീറോയില്‍ ആണ് ന്യുയോര്‍ക്കില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലഹരിമരുന്ന്. ബെയ്‌റൂട്ട്, ലബനന്‍ എന്നിവിടങ്ങളില്‍നിന്നു ഒരു കിലോ ഹീറോയിന്‍ വാങ്ങാന്‍ വില 3000 ഡോളറാണ്. കള്ളക്കടത്തിലൂടെ അത് ന്യുയോര്‍ക്കിലെത്തിച്ച് പലകൈ മറിഞ്ഞ് നഗരത്തിലെ തെരുവുകളില്‍ അത് വിറ്റഴിക്കുമ്പോള്‍ 300,000 ഡോളര്‍ ലഭിക്കും. ഹീറോയിന്‍ കിട്ടാന്‍ ദൗര്‍ല്ലഭ്യമുള്ള സമയത്താണെങ്കില്‍ മൂവായിരം ഡോളര്‍ മുടക്കിയാല്‍ പത്തുലക്ഷം ഡോളര്‍ മടക്കിലഭിക്കും. ഏതു വില്പനയിലും 3000 ഡോളര്‍ മുടക്കുമുതലില്‍ ലക്ഷക്കണക്കിനു ഡോളര്‍ (നികുതിയില്ലാതെ) മടക്കി ലഭിച്ചാല്‍ ആ തൊഴില്‍ തഴച്ചുവളരാതിരിക്കുമോ?

ഈ ലാഭത്തോടൊപ്പം ഇതിന്റെ കള്ളക്കടത്തു തടയാന്‍ ഏറെക്കുറെ അസാദ്ധ്യമാണെന്ന വസ്തുതകൂടി കണക്കിലെടുത്താല്‍ ന്യുയോര്‍ക്കിലെ ലഹരിമരുന്നുവില്പനയുടെ ഇരുണ്ട സാമ്രാജ്യത്തെക്കുറിച്ചു നമുക്ക് ഏകദേശരൂപം ലഭിക്കും. ഒരു കപ്പലില്‍ ലഹരിമരുന്നുണ്ടോ എന്നു തിരയുന്നത് 12 ഉദ്യോഗസ്ഥന്മാരുടെ ഏറെക്കുറെ ഒരു ദിവസത്തെ പണിയാണ്. മറ്റു പ്രധാനതുറമുഖങ്ങളില്‍ നിന്നും 12500 കപ്പലുകളാണ് പ്രതിവര്‍ഷം ന്യുയോര്‍ക്കുതുറമുഖത്തു വരുന്നത്. 18,000 വിമാനങ്ങള്‍ ഇതിനു പുറമേ. ഇങ്ങനെ 30,000 വാഹനങ്ങളിലെത്തുന്ന ലഹരിമരുന്ന് കണ്ടെത്താന്‍ യൂ എസ്. ട്രഷറിവിഭാഗത്തിന്റെ കസ്റ്റംസ് ബ്യൂറോയില്‍ 265 ഉദ്യോഗസ്ഥന്മാര്‍ മാത്രമേയുള്ളു. ഫലം ലഹരിമരുന്നുകൊണ്ടുവരുന്ന റണ്ണര്‍ എന്നറിപ്പെടുന്ന ഏജന്റിന് ചെറിയ പായ്ക്കറ്റുകള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് പത്തുലക്ഷം ഡോളറിന്റെ ഹീറോയിനുമായി ന്യൂയോര്‍ക്കു നഗരത്തിലേക്കു സ്വാതന്ത്ര്യത്തോടെ ഒരു തടസ്സവുമില്ലാതെ വരാന്‍ കഴിയും. പക്ഷേ എങ്ങനെയാണ് ലഹരിമരുന്നുവില്പനക്കാര്‍ ആവശ്യക്കാരെ കണ്ടെത്തുന്നതും പുതുതായി സൃഷ്ടിക്കുന്നതും? ഇതാ ഒരു കഥ:

നഗരത്തിലെ സ്‌കൂളുകളുടെ തൊട്ടുവെളിയില്‍ ലഹരിമരുന്നുവില്പനക്കാര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഇടയ്ക്കിടെ പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത് സ്‌കൂള്‍ അധികൃതരെ സംബന്ധിച്ചിടത്തോളം വാര്‍ത്തയേ അല്ല. സ്‌കൂള്‍പരിസരത്തുനിന്നാണ് മിക്കപ്പോഴും പിന്നീടു ലഹരിമരുന്നിന്റെ അടിമകളാകുന്നവര്‍ക്ക് ആദ്യസാമ്പിള്‍ ലഭിക്കുക! ബ്രൂക്ക്‌ലിനിലെ ജൂണിയര്‍ഹൈസ്‌കൂളിലെ കുട്ടികളെ, ഈയിടെ ഉച്ചഭക്ഷണസമയത്തു പുറത്തുപോകുന്നത് സ്‌കൂള്‍അധികൃതര്‍ വിലക്കിയിരിക്കുകയാണ്. പുറത്തു ലഹരിമരുന്നുവില്പനക്കാര്‍ കാത്തുനില്ക്കുന്നതുകൊണ്ട് കുട്ടികള്‍ക്കു സ്‌കൂളില്‍ത്തന്നെ ലഞ്ചു നല്കുന്നതാണ് നല്ലതെന്ന് അവര്‍ കണ്ടെത്തി. ലഹരിമരുന്നുവില്പനക്കാര്‍ ഇരതേടി സ്‌കൂള്‍ഗേറ്റിനു പുറത്തു നില്പാണ്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ കളിസ്ഥലത്തേക്കു കയറിവരികപോലും ചെയ്യാറുണ്ട്!

ഈ ലഹരിമരുന്നുവില്പനക്കാര്‍ തങ്ങളുടെ മരുന്നിന്റെ സാമ്പിളുകള്‍ ആദ്യം സൗജന്യമായാണ് നല്കുന്നത്. എനിക്കു വളരെ അടുത്തു പരിചയമുള്ള ഒരു കുട്ടി (ജോസഫ്) ഇവരുടെ പ്രവര്‍ത്തനവിധം ഈ വിധമാണ് വിവരിച്ചത്:

”ഡേവിഡ്, ലഹരിമരുന്നുവില്പനക്കാരന്‍ ആദ്യം നിങ്ങളെ അവന്റെ കാറില്‍ കയറ്റും. അവിടെ, കാറില്‍ നമ്മുടെ ക്ലാസ്സിലെതന്നെ ഒന്നോ രണ്ടോ കുട്ടികള്‍ പുകയെടുത്തുകൊണ്ടിരിക്കുന്നുണ്ടാവും. മാരിജുവാന ഉപയോഗിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാവുകയില്ലെന്ന് അവര്‍ പറയും. പിന്നെ അവര്‍ പറയും ഇതൊരു സ്വഭാവമായി മാറുകയില്ലെന്ന്. പക്ഷേ മാരിജുവാന നമ്മെ അടിമപ്പെടുത്തിക്കളയുന്ന മറ്റു ലഹരികളിലേക്കു നയിക്കും എന്നതാണ് വാസ്തവം. വില്പനക്കാരന്‍ നിങ്ങളെ ഒരു പുകയെടുക്കുവാന്‍ പ്രേരിപ്പിക്കും. മടിച്ചാല്‍ കാറിലിരിക്കുന്ന കുട്ടികള്‍ ആര്‍ത്തുചിരിക്കും. ‘പേടിത്തൊണ്ടന്‍, കോഴിക്കുഞ്ഞ്’ എന്നു വിളിച്ചു കളിയാക്കും. ഒടുവില്‍ നിവൃത്തികെട്ട് അവന്റെ സിഗരട്ടുകളില്‍ ഒന്നു നാം പുകയ്ക്കും. അങ്ങനെയാണ് ഞാന്‍ തുടങ്ങിയത്.”

ജോസഫിന്റെ കഥ വളരെ ശരിയാണ്. ലഹരിമരുന്നുവില്പനക്കാരന്റെ കാറിന്റെ പുറകിലത്തെ സീറ്റിലിരുന്നാണ് കുട്ടി ആദ്യത്തെ പുകയെടുക്കുന്നത്. എന്നാല്‍ മരിജുവാന വെറും പുകയിലപോലെയല്ലെന്ന് അവന്‍ വേഗം മനസ്സിലാക്കും. മിക്ക ലഹരിമരുന്നടിമകളും ഏകാകികളും അസ്വസ്ഥരും കോപിഷ്ഠരും തകര്‍ന്നുപോയ ഒരു കുടുംബത്തില്‍നിന്നു വരുന്നവരുമായിരിക്കും. ഈ ‘അത്ഭുതകരമായ പുക’ ഒരു ഡോസ് എടുത്തുകഴിയുമ്പോള്‍ സന്തോഷമായിക്കഴിയാനുള്ള വഴി അവന്‍ കണ്ടെത്തുകയാണ്. കുടിയനായ അപ്പനെയും അലഞ്ഞുനടക്കുന്ന അമ്മയെയും അവന്‍ തീര്‍ത്തും മറക്കുന്നു. തന്റെ ജീവിതത്തിലെ സ്‌നേഹശൂന്യത പിന്നെ അവനെ അലട്ടുകയില്ല. ദാരിദ്ര്യംമൂലം ഇളയ കുട്ടികളോടോ മാതാപിതാക്കളോടോ ഒപ്പം ഒരൊറ്റമുറിയില്‍ കഴിയേണ്ടിവരുന്നതൊന്നും അവനു പ്രശ്‌നമാകുകയില്ല. അവനിതെല്ലാം മറന്നുപോകും. അവന്‍ സ്വതന്ത്രനാകും. അത് അവനെ സംബന്ധിച്ചു ചെറിയകാര്യമല്ല.

അടുത്തദിവസം ലഹരിമരുന്നുവില്പനക്കാരന്‍ സ്വര്‍ഗത്തിന്റെ മറ്റൊരു ചെറിയപതിപ്പു പരീക്ഷിക്കാന്‍ തരാന്‍ തയ്യാറാണ്. കുറച്ചുകൂടി ലഹരി പകരുന്ന സാധനമാണിത് – ഹീറോയിന്‍. ഇതുപയോഗിക്കുമ്പോള്‍ കുട്ടി കുറേക്കൂടി ശക്തമായ ലഹരിമരുന്നിന്റെ ലോകത്തേക്കു സ്വാഗതം ചെയ്യപ്പെടുകയാണ്. ഇവിടെയും രീതി പഴയതുതന്നെ. ആദ്യമെല്ലാം സൗജന്യഡോസുകള്‍. ലഹരിമരുന്നുവില്പനക്കാരന്‍ കൂടുതല്‍ നേട്ടത്തിനുവേണ്ടി അത്രയും മുടക്കാന്‍ തയ്യാറാണ്. കാരണം 15 ദിവസം തുടര്‍ച്ചയായി ഹീറോയിന്‍ ഉപയോഗിച്ചാലേ അതൊരു സ്വഭാവമായി മാറുകയുള്ളുവെന്ന് അയാള്‍ക്കറിയാം.

ഇനിയാണ് കഥയുടെ കൂടുതല്‍ ദുരന്തപൂര്‍ണമായ ഭാഗം.

ഹീറോയിന്‍ ഒരു ചെറിയ അളവിന് മൂന്നു മുതല്‍ പതിനഞ്ചു വരെ ഡോളര്‍ വേണ്ടിവരും.

ഇരുപതുകാരിയായ ഒരു കുട്ടി ഒരിക്കല്‍ എന്നോടു പറഞ്ഞു: ”ഡേവി, ലഹരിമരുന്നുപയോഗം എന്ന എന്റെ സ്വഭാവം ഒരു ദിവസം 60 ഡോളറിന്റെചെലവു വരുന്ന ഒന്നാണ്. ചില ലഹരിമരുന്ന് അടിമകള്‍ക്കു ദിവസം 100 ഡോളറിന്റെ സാധനം വലിച്ചാലേ കിക്കു കിട്ടുകയുള്ളു. എന്തു ചെയ്യാം അങ്ങനെ ആയിപ്പോയി.”

പോകട്ടെ, ഒരു സാധാരണകുട്ടിക്ക് ഇരുപത്തഞ്ചോ മുപ്പതോ ഡോളര്‍ തന്റെ ഈ ശീലം നിലനിര്‍ത്താന്‍ വേണം എന്നു കരതിയാല്‍പോലും ഉച്ചഭക്ഷണത്തിനു വീട്ടില്‍ നിന്നു 25 സെന്റു മാത്രം കിട്ടുന്ന ഒരുവന് ദിവസം 25 ഡോളര്‍ എവിടെനിന്നു ലഭിക്കും?

പണത്തിനുവേണ്ടി അവന്‍ തീര്‍ച്ചയായും തിരിയുന്നതു കുറ്റകൃത്യങ്ങളിലേക്കാണ്. തലയ്ക്കടിച്ചു കവര്‍ച്ച, പഴ്‌സ് തട്ടിയെടുക്കല്‍, കടയില്‍നിന്നു മോഷണം, വീട്ടില്‍ക്കയറി മോഷണം, ആയുധങ്ങളുമായിച്ചെന്നു കവര്‍ച്ച, വാഹനങ്ങളില്‍നിന്നു മോഷണം എന്നിവയെല്ലാം ന്യുയോര്‍ക്കിലെ സാമൂഹികജീവിതത്തിനു മുഖ്യഭീഷണിയാണ്. പൊലീസ് പറയുന്നത് ഇതിന്റെയെല്ലാം പിന്നിലുള്ള പ്രേരണ ലഹരിമരുന്നു വാങ്ങാനുള്ള ത്വരയാണെന്നാണ്. മോഷ്ടിച്ച സാധനങ്ങള്‍ മോഷണമുതലുകള്‍ വാങ്ങുന്ന ഒരിടത്തു വില്ക്കാന്‍ കൊണ്ടുചെന്നാല്‍ അതിനു മൂന്നിലൊന്നു വില മാത്രമേ കിട്ടുകയുള്ളു. അതുകൊണ്ട് പ്രതിദിനം 25 ഡോളറിന്റെ ചെലവുവരുന്ന ഒരു സ്വഭാവം നിലനിര്‍ത്തണമെങ്കില്‍ 75 ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിക്കണം. ന്യൂയോര്‍ക്കിലെ നാര്‍ക്കോട്ടിക്ക് ബ്യൂറോയുടെ ഡയറക്ടര്‍, ഇന്‍സ്‌പെക്ടര്‍ എഡ്വേര്‍ഡ് കാരിയുടെ കണക്കുകള്‍ പ്രകാരം ന്യൂയോര്‍ക്കുനഗരത്തില്‍ പ്രതിവര്‍ഷം 200,000,000 ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ മോഷണം പോകുന്നതിനു പിന്നിലുള്ളതു ലഹരിമരുന്നിനോടുള്ള വിധേയത്വമാണ്.

ലഹരിമരുന്നിനു അടിമയായിപ്പോയ കുട്ടിക്കു മോഷണം കൊണ്ടുമാത്രം മുമ്പോട്ടുപോകാന്‍ കഴിയുകയില്ല. മോഷണത്തില്‍ ഏറെ അപകടം ഉണ്ട്. ഒട്ടേറെ സമയനഷ്ടവും മറ്റു ബുദ്ധിമുട്ടും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ലഹരിമരുന്നിന്റെ അടിമകള്‍ തങ്ങളുടെ ദുഃസ്വഭാവത്തിനു പണം കണ്ടെത്താനായി കുറച്ചുകൂടി എളുപ്പമുള്ള മാര്‍ഗം കണ്ടെത്തുന്നു – സ്വയം ലഹരിമരുന്നു വില്ക്കുക.

തെരുവിന്റെ ഇരുണ്ട ഒരു കോണില്‍നിന്നുകൊണ്ട് ഒരു കൗമാരക്കാരന്‍ തന്നെ സംബന്ധിച്ച് ഇത് എങ്ങനെയാണ് സംഭവിച്ചതെന്നു വിവരിച്ചു. കാളിന് 18 വയസ്സായിരുന്നു. മൂന്നു വര്‍ഷമായി അവന്‍ ശരിക്കും ലഹരിമരുന്നിന്റെ അടിമയാണ്. തന്റെ സ്വഭാവം തനിക്കു പ്രതിദിനം 15, പിന്നെ 20, തുടര്‍ന്ന് 25 ഡോളറുകളുടെ ചെലവു വരുത്തുമെന്നു മനസ്സിലായപ്പോള്‍ അവന്‍ തനിക്കു ലഹരിമരുന്നു തരുന്ന ആളിനെ സമീപിച്ച് വില്പനയ്ക്കു താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു.
മറുപടി ഇങ്ങനെ അയിരുന്നു. ”അതു നടക്കുകയില്ല കുട്ടി. നീ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നീ തന്നെ നിന്റെ ഇടപാടുകാരെ കണ്ടെത്തണം.” ഈ വാചകത്തിലാണ് ലഹരിമരുന്നിന്റെ വ്യാപനം വര്‍ദ്ധിക്കുന്നതിന്റെ യഥാര്‍ത്ഥകാരണം ഒളിഞ്ഞുകിടക്കുന്നത്.

തന്റെ ലഹരിമരുന്നിനായി പണം സമ്പാദിക്കാന്‍ കാള്‍ കൊച്ചുകുട്ടികളെ ലഹരിമരുന്നിന്റെ അടിമകളാക്കാന്‍ തുടങ്ങി. തന്റെ മേല്‍ ലഹരിമരുന്നുകാരന്‍ നേരത്തെ പരീക്ഷിച്ച അതേ തന്ത്രംതന്നെ കാള്‍ ഈ കുട്ടികളുടെ മേലും പരീക്ഷിക്കുവാന്‍ തുടങ്ങി. ഇതിനായി ചെലവഴിക്കുന്ന രണ്ടോ നാലോ തുട്ടിനേക്കാള്‍ ‘ഉയര്‍ന്ന മൂല്യം നല്‍കുന്ന ഒന്നായി’ അവന്‍ ഈ സ്വഭാവത്തെ മറ്റുള്ളവരുടെ മുമ്പില്‍ വരച്ചുകാട്ടി. മുറിവേറ്റ, ഒറ്റപ്പെട്ട, തൊട്ടാവാടികളായ കുട്ടികളെ പ്രത്യേകം നോട്ടമിട്ടിട്ട് ലഹരിയുടെ ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമം ആരംഭിച്ചു. മരിജുവാന പുകയ്ക്കാന്‍ കൂടിയില്ലെങ്കില്‍ ‘പേടിത്തൊണ്ടന്മാരായ കോഴിക്കുഞ്ഞുങ്ങള്‍’ എന്നു വിളിച്ച് അവന്‍ അവരെ കളിയാക്കി. ഒടുവില്‍ തനിക്കു സ്വന്തമായൊരു ലഹരിമരുന്നു ബിസിനസ് സംഘടിപ്പിച്ചെടുക്കുവാന്‍ കാളിനു കഴിഞ്ഞു. ലഹരിമരുന്നിന്റെ വിപുലമായിക്കൊണ്ടിരിക്കുന്ന ശൃംഖലയില്‍ ഒന്നല്ല, പുതിയ പത്തു കുട്ടികള്‍ കൂടിയാണ് ഇതിന്റെ ഫലമായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
”നിങ്ങള്‍ക്കതങ്ങു നിര്‍ത്തിയാലെന്താ?” ഞാനീ കുട്ടികളോടു പലപ്പോഴും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. പക്ഷേ ഇതത്ര ലളിതമായ കാര്യമല്ല.

ഒരു കുട്ടി ലഹരിമരുന്നു നിര്‍ത്താന്‍ തീരുമാനിച്ചെന്നിരിക്കട്ടെ. അവന്‍ തുടര്‍ന്ന് അനുഭവിക്കാന്‍ പോകുന്നത് താഴെ പറയുന്നതെല്ലാമാണ്. അവസാനമെടുത്ത ലഹരിമരുന്നിന്റെ ഷോട്ട് രണ്ടു മണിക്കൂര്‍ പിന്നിട്ടുകഴിയുമ്പോള്‍ പിന്‍വാങ്ങലിന്റെ കെടുതികള്‍ അവന്‍ ശരീരത്തില്‍ അനുഭവിക്കുവാന്‍ തുടങ്ങും. ആദ്യം ഉണ്ടാകുന്നത് അടുത്ത ഡോസ് എടുക്കുവാനുള്ള തീവ്രവാഞ്ഛയാല്‍ അവന്റെ ശരീരത്തിലുടനീളം ഒരു വലിവാണ്. തുടര്‍ന്ന് അടിമുടി വിയര്‍ക്കും. ശരീരം വിറയ്ക്കും. ദേഹം ചുട്ടുപൊള്ളും. ശരീരതാപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കും. തുടര്‍ന്ന് അവന്‍ ശര്‍ദ്ദിക്കാന്‍ തുടങ്ങും. കാല്‍പാദം മുതല്‍ മുടിനാരുവരെ ഞരമ്പുകള്‍ കോച്ചിവലിക്കും. അടിമുടി അസഹ്യമായ വേദന അനുഭവപ്പെടും. ഇല്ലാത്ത കാഴ്ചകള്‍ കാണാന്‍ തുടങ്ങും. ഭീകരസ്വപ്നങ്ങളുടെ കാളരാത്രി ഒരു മദ്യപനുപോലും ഒരിക്കലും സങ്കല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വിധത്തില്‍ അനുഭവപ്പെടും.

ഇതെല്ലാം മൂന്നു രാവും പകലും നീണ്ടുനില്ക്കും. വേണ്ട സഹായം കിട്ടിയില്ലെങ്കില്‍ ഒരുവനു തനിയെ ഇതിലൂടെ കടന്നുപോകാന്‍ കഴിയുകയില്ല. സഹായം ലഭിച്ചാല്‍ത്തന്നെ ഈ ശീലത്തില്‍നിന്നു മോചിതനാകുവാനുള്ള സാധ്യത ഒന്‍പതിലൊന്നാണ്. ലെക്‌സിംങ്ടണിലെ യു എസ് പബ്ലിക്ക് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ഓരോ വര്‍ഷവും 3500 ലഹരിമരുന്ന് അടിമകളെ ചികില്‍സയ്ക്കായി പ്രവേശിപ്പിക്കും. 600ല്‍ ഏറെ ഡോക്ടറന്മാരും മറ്റു സ്റ്റാഫംഗങ്ങളും ചേര്‍ന്ന് അവരെ ഈ ശീലത്തില്‍നിന്നു വിമോചിപ്പിക്കാന്‍ സഹായിക്കും. എങ്കിലും 1935 മുതല്‍ 1955 വരെയുള്ള 20 വര്‍ഷത്തെ പഠനം കാണിക്കുന്നത് വിമോചിതരായ 64 ശതമാനം ലഹരിമരുന്നടിമകളും വീണ്ടും പഴയ സ്വഭാവത്തിലേക്കു മടങ്ങുന്നതായാണ്. ആശുപത്രിയില്‍ വീണ്ടും മടങ്ങിയെത്തുന്നവരുടെ മാത്രം കണക്കാണിത്. എന്നാല്‍ ലഹരിയിലേക്കു മടങ്ങിപ്പോകുന്നവര്‍ പലരും വീണ്ടും ആശുപത്രിയില്‍ വരാറില്ല. അവരുടെ എണ്ണം കൂടി എടുത്താല്‍ വിമോചിതരായ ലഹരിമരുന്നിന്റെ അടിമകളില്‍ 85, 90 ശതമാനത്തോളവും പിന്നീട് ഈശീലത്തിലേക്കു മടങ്ങിപ്പോകുന്നതായിക്കാണാം – ആ ഹോസ്പിറ്റലിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുറേ ഡയമണ്ട് പറയുന്നു.

ലക്‌സിങ്ടണിലെ ഒരു കുട്ടി പറഞ്ഞു ”ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ അതില്‍നിന്നു ഊരിപ്പോകുക ഏറെക്കുറെ അസാദ്ധ്യമാണ്. ഞാനിവിടെ നിന്നിറങ്ങിയാല്‍ അഞ്ചുമിനിട്ടു കഴിയുമ്പോഴത്തേക്കു വേണമെങ്കില്‍ വീണ്ടും ലഹരിമരുന്നിലേക്കു മടങ്ങിപ്പോകുവാന്‍ സാധിക്കും.”

പത്തു ലഹരിമരുന്നടിമകളില്‍ രക്ഷപ്പെടാത്ത ഒന്‍പതു പേര്‍ക്കും പിന്നീട് എന്തു സംഭവിക്കും? വേദനാജനകവും വെറുപ്പുളവാക്കുന്നതുമായ ഒരു ശരീരജീര്‍ണതയാവും അവരെ കാത്തിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ ശരീരത്തിനു വരുന്ന മാറ്റങ്ങളെക്കുറിച്ചു ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് തന്നെ പുറത്തിറക്കിയ ഔദ്യോഗികലഘുലേഖയുടെ ഒരു കോപ്പി മറ്റുള്ളവര്‍ക്കു ലഹരിമരുന്നു വില്‍ക്കുന്ന കാളിന്റെ കൈവശം തന്നെ ഉണ്ടായിരുന്നു. അതിലിങ്ങനെയാണ് ആ ദുരിതം വിവരിക്കുന്നത്:

ഒരു ലഹരിമരുന്ന് ഉപഭോക്താവ് ഒരു നടന്നുപോകുന്ന മരണമാണ്. പല ലക്ഷണങ്ങള്‍ ഇത്തരം ഒരു ഉറച്ച ലഹരിമരുന്ന് അടിമയില്‍ കണ്ടെത്താം. താഴെപ്പറയുന്നതില്‍ ഏതെങ്കിലും ഒന്നെങ്കിലും അവനില്‍ ഉണ്ടാകും.

പല്ലുകള്‍ അഴുകിപ്പോകാം. ഭക്ഷണത്തിനുള്ള രുചി നഷ്ടപ്പെടും. ആമാശയവും കുടലും ശരിയായി പ്രവര്‍ത്തിക്കുകയില്ല. പിത്തസഞ്ചി വീര്‍ക്കും. കണ്ണുകളും തൊലിയും മഞ്ഞിക്കും. ചില കേസുകളില്‍ നാസികയുടെ നിറം കടുംചുവപ്പാകും. നാസികാദ്വാരങ്ങളെ വേര്‍തിരിക്കുന്ന ഭിത്തി ദ്രവിച്ചുപോകാം. ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാകും. രക്തത്തില്‍ ഓക്‌സിജന്റെ അളവു കുറയും. ക്ഷയവും ബ്രോങ്കൈറ്റിസും ഉണ്ടായേക്കും. ലൈംഗികാവയവങ്ങള്‍ തകരാറിലാവാം. ഞരമ്പുകള്‍ തകരാം. ചുവന്ന തിണര്‍പ്പുകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. വ്രണങ്ങള്‍ തൊലിയെ ബാധിക്കാം. ശരീരത്തെ വേദന കാര്‍ന്നുതിന്നും. ഞരമ്പുകള്‍ക്കും തളര്‍ച്ച സംഭവിക്കും. മനസ്സില്‍ പേടിസ്വപ്നങ്ങളും ഭീതിയും കുടിപാര്‍ക്കും. പൂര്‍ണ്ണമായ ഭ്രാന്തിലേക്ക് അതു നയിച്ചേക്കാം. മിക്കപ്പോഴും മരണം സംഭവിച്ചേക്കാം – ജീവിതത്തില്‍ അതു നേരത്തേ വരും. വിവിധരോഗംമൂലം മരിക്കുന്ന സാധാരണക്കാരും ലഹരിമരുന്നടിമകളും തമ്മിലുള്ള അനുപാതം ഇങ്ങനെയാണ്. (യു എസ് ട്രഷറി ഡിപ്പാര്‍ട്ടുമെന്റിന്റെ ബോധവല്‍ക്കരണരേഖയിലെ കണക്കിനോട് കടപ്പാട്):

ക്ഷയം: 4: 1 (സാധാരണക്കാരില്‍ ഒരാള്‍ ക്ഷയംമൂലം മരിക്കുന്ന സ്ഥാനത്ത് ലഹരിമരുന്ന് അടിമകളില്‍ 4 പേര്‍ അതു മൂലം മരിക്കും.)

ന്യുമോണിയ 2:1

അകാലവാര്‍ദ്ധക്യം 5:1

ബ്രോങ്കൈറ്റിസ് 4:1

തലച്ചോറിലെ ഞരമ്പുപൊട്ടിയുള്ള മരണം 3:1

മറ്റസുഖങ്ങള്‍ 2:1

മുമ്പില്‍ തന്നെ കാത്തുനില്‍ക്കുന്നതെന്താണെന്നു കാളിനറിയാം. പക്ഷേ അതവന്റെ പതനത്തിന്റെ വേഗതയെ കുറയ്ക്കുന്നില്ല. ഞങ്ങളെ സമീപിച്ച ഷോര്‍ട്ടിയും അവന്റെ പതനത്തിന്റെ പാതയില്‍തന്നെയാണ്. അവനും അറിയാം. എന്നാല്‍ അവനും പതനത്തിലേക്കുള്ള തന്റെ ഗതിവേഗം കുറക്കാന്‍ കഴിയുന്നില്ല.

സഹായം തേടിയാണ് ഷോര്‍ട്ടി എന്റെ അടുക്കലെത്തിയത്. എന്നാല്‍ അവന്‍ അതിനിടെ ദുരന്തപൂര്‍ണമായ ഒരു പാഠം എന്നെ പഠിപ്പിക്കുകയും ചെയ്തു.

ഷോര്‍ട്ടിക്കു 19 വയസ്സുണ്ട്. ഹീറോയിന്റെ അടിമ. 15 വയസ്സുമുതല്‍ അവന്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതാണ്. ഷോര്‍ട്ടിയുടെ ഗേള്‍ഫ്രണ്ടാണ് ടാമി. 17 കാരിയായ ഒരു അതിസുന്ദരി. ന്യൂയോര്‍ക്കിലെ ബിസിനസ്സ്, സാമൂഹികവൃത്തങ്ങളില്‍ പരക്കെ അറിയപ്പെടുന്നവരാണ് അവളുടെ മാതാപിതാക്കള്‍. വളരെ പരിഷ്‌കൃതമായ ഒരു സഭയിലെ അംഗങ്ങളുമാണവര്‍.

‘ടാമിയെ എങ്ങനെയെങ്കിലും അധോലോകത്തില്‍നിന്നു രക്ഷപെടുത്തുക’ എന്ന ദൗത്യമാണ് ഷോര്‍ട്ടി എനിക്കു തന്നത്. ഞാന്‍ ആ പെണ്‍കുട്ടിയെ കാണാമെന്നു സമ്മതിച്ചു. അങ്ങനെ ഞാനു ഷോര്‍ട്ടിയും കൂടെ ബ്രൂക്ക്‌ലൈനിലെ പിന്‍തെരുവുകളിലൊന്നിലെ എലികള്‍ ഓടിക്കളിക്കുന്ന ഒരു ഇരുണ്ട നിലവറയുടെ കതകില്‍ മുട്ടിയപ്പോള്‍ അകത്ത് ധൃതിയില്‍ എന്തെല്ലാമോ വലിച്ചുനീക്കുന്നതിന്റെ ഒച്ച. ഞങ്ങള്‍ കാത്തുനിന്നു. ഇതിനിടെ അക്ഷമനായ ഷോര്‍ട്ടി തന്റേതായ രീതിയില്‍ മുരടനക്കി. ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ അവിടെയതാ ഞങ്ങളുടെ പെട്ടെന്നുള്ള സന്ദര്‍ശനത്തില്‍ അത്ഭുതപ്പെട്ടു നില്ക്കുന്ന ടാമി.

അരണ്ട വെളിച്ചമുള്ള ആ മുറിയില്‍ രണ്ടു യുവാക്കള്‍ കൂടിയുണ്ട്. അവര്‍ ഷര്‍ട്ടിന്റെ ഇടതുകൈ തെറുത്തുകയറ്റിയിരിക്കുന്നു. മുറിയിലെ മേശയില്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന ‘പ്രവൃത്തി’യുടെ അവശിഷ്ടങ്ങള്‍ കാണാം. കുത്തിവയ്ക്കുന്ന സൂചി, തുറന്ന കുപ്പി, ഒരു ഗ്ലാസ് വെള്ളം, ഒരു ചെറിയ സെല്ലോഫോണ്‍പാക്കറ്റില്‍ വെളുത്ത ഒരു പദാര്‍ത്ഥം – അതാണ് ‘എച്ച്’ അല്ലെങ്കില്‍ ‘ഹോഴ്‌സ്’ അല്ലെങ്കില്‍ സാക്ഷാല്‍ ‘ഹീറോയിന്‍’.

”ആരാണിയാള്‍?” എന്റെ നേരേ തല ചലിപ്പിച്ച് ടാമി ഷോര്‍ട്ടിയോടു ചോദിച്ചു.

”ഇദ്ദേഹം കുഴപ്പക്കാരനല്ല. ആളൊരു ഉപദേശിയാ. ഇങ്ങോട്ടുവരാന്‍ ഞാന്‍ പറഞ്ഞിട്ടു വന്നതാ.” ഷോര്‍ട്ടിയുടെ അനൗപചാരികമായ പരിചയപ്പെടുത്തല്‍..

”എന്നോടു സംസാരിക്കാനാണെങ്കില്‍ അദ്ദേഹത്തിനല്പം കാത്തുനില്‌ക്കേണ്ടിവരും.” ഈ വാക്കുകളോടെ ടാമി ഞങ്ങള്‍ക്കു നേരേ പുറംതിരിഞ്ഞ് മേശപ്പുറത്ത് അവള്‍ ചെയ്തുകൊണ്ടിരുന്ന ചൂടാക്കല്‍ പ്രക്രിയയിലേക്കു മടങ്ങിപ്പോയി. ഷോര്‍ട്ടി വേഗത്തില്‍ എന്റെ മനസ്സു വായിച്ചിട്ടുണ്ടാവും. അതുകൊണ്ട് അവന്‍ ധൃതിയില്‍ എന്റെ നേരേ തിരിഞ്ഞ് ഇങ്ങനെ മന്ത്രിച്ചു:

”ഉപദേശീ, അവരെ തടയാന്‍ നോക്കല്ലേ. താങ്കള്‍ ഈ പരിപാടി ഉഴപ്പിയാല്‍ ആ പിള്ളേര്‍ തന്നെ കൊല്ലും. ഞാന്‍ അര്‍ത്ഥമാക്കിത്തന്നെയാ പറയുന്നത്. അതല്ല, പുറത്തിറങ്ങി പൊലീസിനെ കൂട്ടിക്കൊണ്ടു വരാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ വരുന്നതിനു മുമ്പുതന്നെ ഞങ്ങള്‍ കടന്നുകളഞ്ഞിരിക്കും. അതുകൊണ്ട് ഇവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നുകൊണ്ട് എല്ലാം കണ്ടോ. നല്ലൊരു വിദ്യാഭ്യാസം ആയിരിക്കും അത്.”

അതുകൊണ്ട് ഞാന്‍ അവിടെത്തന്നെ നിന്നു. കൗമാരക്കാരുടെ ലഹരിമരുന്നുപയോഗത്തിന്റെ ദൃക്‌സാക്ഷിയായി.

കുത്തിവയ്പിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഷോര്‍ട്ടി എന്നോടു ടാമിയുടെ കഥ പറഞ്ഞു. 15 വയസ്സു മുതല്‍ അവളും ഹീറോയിന്‍ ഉപയോഗിച്ചുതുടങ്ങിയതാണ്. അവള്‍ നയിക്കുന്ന ഇരട്ടജീവിതത്തെക്കുറിച്ചും രാത്രിയില്‍ അവള്‍ സ്വീകരിക്കുന്ന പുരുഷന്മാരെക്കുറിച്ചും മാതാപിതാക്കള്‍ക്കു ഒരറിവും ഉണ്ടായിരുന്നില്ല. അവര്‍ക്കാകെ അറിയാമായിരുന്നതു ടാമി വീടുവിട്ട് ഗ്രാമങ്ങളില്‍ താമസിക്കുന്നു എന്നുമാത്രമാണ്. വാരാന്ത്യങ്ങളിലാണ് അവര്‍ അവളെ കാണുന്നത്. അവളുടെ സ്വതന്ത്രമായ ജീവിതം അവരെ അല്പം അമ്പരപ്പിച്ചു. എന്നാല്‍ എല്ലാ പെണ്‍കുട്ടികളും ഈ പ്രായത്തില്‍ അല്പം നിഷേധികളായിരിക്കുമല്ലോ. അതുകൊണ്ട് അവര്‍ അവളെ തനിയെ വിട്ടു.

”ടാമിയുടെ നിഷേധകാലഘട്ടം ഹീറോയിനോടുള്ള വര്‍ദ്ധിച്ച അടിമത്തത്തിലേക്ക് അവളെ നടത്തി. പണത്തിനായുള്ള ലൈംഗികവേഴ്ചകളിലും അവള്‍ ആണ്ടുമുഴുകാന്‍ തുടങ്ങി. അവളുടെ ലഹരിശീലം നിലനിര്‍ത്താന്‍ പണത്തിനുവേണ്ടിയാണ് അവള്‍ ആ തൊഴില്‍ സ്വീകരിച്ചത്. അവള്‍ ഇന്നൊരു കോള്‍ഗേളാണ്. അവള്‍ക്കു സ്ഥിരംഇടപാടുകാരുണ്ട്. ലിസ്റ്റിലെ ഏറെപ്പേരും ഭാര്യമാര്‍ അകലെയുള്ള ബിസിനസ്സുകാര്‍ ആണ്.” ഷോര്‍ട്ടി പിന്നെ സ്വരം അല്പം താഴ്ത്തി ഇങ്ങനെ പറഞ്ഞു ”പക്ഷേ ആ പുരുഷന്മാരുമായി അവള്‍ എങ്ങനെ ഒത്തുപോകുന്നു എന്നെനിക്കറിഞ്ഞുകൂടാ. കാരണം അവള്‍ ഇപ്പോള്‍ കൂടുതല്‍ സ്വവര്‍ഗാനുരാഗി ആയിക്കൊണ്ടിരിക്കയാണ്.”

ഈ ചിത്രത്തില്‍ ഷോര്‍ട്ടിയുടെ സ്ഥാനം എവിടെയാണെന്നു ചോദിക്കാനുള്ള ഹൃദയകാഠിന്യം എനിക്കില്ലായിരുന്നു. ഷോര്‍ട്ടി അഞ്ചടിയില്‍ താഴെമാത്രം ഉയരമുള്ളവനാണ്. ഇരുണ്ട നിറം. എന്നാല്‍ ടാമി നീണ്ടു കൊലുന്നനെയുള്ള ഒരു സുന്ദരിയാണ്. ഞാന്‍ ആ വിഷയം അവിടെ ഉപേക്ഷിച്ചു. ഇതിനിടെ ഷോര്‍ട്ടി അക്ഷമനാകാന്‍ തുടങ്ങിയിരുന്നു.

അടുത്ത ചില മിനുട്ടുകളില്‍ അവിടെ നടന്ന സംഭവങ്ങള്‍ക്കു ദൃക്‌സാക്ഷിയായ എനിക്കു പിന്നീടൊരിക്കലും പഴയമട്ടില്‍ ആകുവാന്‍ കഴിഞ്ഞിട്ടില്ല. ചൂടാക്കലിനും മറ്റു തയ്യാറെടുപ്പുകള്‍ക്കും അല്പം സമയം വേണ്ടിവന്നു. ഇതിനിടെ ഷോര്‍ട്ടി ഉള്‍പ്പെടെ ആ മുറിയിലുള്ള കൗമാരക്കാരെല്ലാവരും ആദ്യംതന്നെ കുത്തിവയ്‌പ്പെടുക്കാന്‍ അന്യോന്യം ഉന്തിത്തള്ളാനും പോരടിക്കാനും തുടങ്ങി. കുത്തിവയ്‌പെടുക്കാത്തതിനാല്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ആള്‍ക്കാണ് മുന്‍ഗണന. ഷോര്‍ട്ടി ഉടന്‍ വിറയ്ക്കുവാനും നിലവിളിക്കുവാനും തുടങ്ങി. അതുമൂലം ഷോര്‍ട്ടിക്കുതന്നെ കുത്തിവയ്‌പെടുക്കാനുള്ള ആദ്യഅവസരം കിട്ടുമെന്നു ഞാന്‍ കരുതി. ദാഹിക്കുന്ന കണ്ണുകളോടെ കൗമാരക്കാരെല്ലാവരും സെല്ലോഫോണ്‍ കൂട്ടില്‍നിന്നു പാത്രത്തിലേക്കു ഹീറോയിന്‍ എടുക്കുന്ന പയ്യനെ നോക്കി നില്ക്കുകയാണ്. ഒരു തരിപോലും നഷ്ടപ്പെടരുത്.

”വേഗമാകട്ടെ” എല്ലാവരും അക്ഷമയോടെ, എന്നാല്‍ സ്വരം താഴ്ത്തി അവനോട് ആക്രോശിച്ചു.

വിറയ്ക്കുന്ന കരങ്ങളോടെ അവന്‍ തീപ്പെട്ടി ഉരച്ച് ഹീറോയിന്‍ പകര്‍ന്ന പാത്രത്തിന്റെ അടിവശം ചൂടുപിടിപ്പിക്കാന്‍ തുടങ്ങി. ഒരുത്തന്‍ ബെല്‍റ്റ് അഴിച്ച് ഞരമ്പുകിട്ടാനായി ഷോര്‍ട്ടിയുടെ കരത്തില്‍ മുറുക്കിക്കെട്ടി. ഇതിനിടെ മറ്റു ലഹരിമരുന്ന് അടിമകളെല്ലാം അസ്വസ്ഥരായിക്കഴിഞ്ഞിരുന്നു. പല്ലുകടിച്ച് മുഷ്ടിചുരുട്ടി അവര്‍ അവരെത്തന്നെ പാടുപെട്ടു നിയന്ത്രിച്ചു. അല്ലെങ്കില്‍ അവര്‍ ബലമായി ഷോര്‍ട്ടിയുടെ കൈയില്‍നിന്നു ഹീറോയിന്‍ നിറച്ച സിറഞ്ച് പിടിച്ചുവാങ്ങി സ്വയം കുത്തിവയ്ക്കുമായിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ശ്വാസോച്ഛ്വാസത്തിനു വേഗംകൂടി. ശാപവാക്കുകള്‍ അവര്‍ പുലമ്പി. ചുണ്ടുകള്‍ കടിച്ചുപിടിച്ചു.

തുടര്‍ന്ന് ഓരോരുത്തരായി സിറിഞ്ചിനായി ഞരമ്പുകാട്ടി മുന്നോട്ടുവന്നു. അസഹ്യമായ ഒരു കാഴ്ച ആയിരുന്നു അത്. ത്രസിച്ചുനില്ക്കുന്ന ഞരമ്പുകള്‍ക്കു നേരേ സൂചി.

നരകത്തോട് ഇത്രയും അടുത്തു ഞാന്‍ നിന്നിട്ടില്ല. തുടര്‍ന്ന് ഒരുതരം ആലസ്യത്തിലേക്ക് ആ കുഞ്ഞുങ്ങള്‍ വാടിവീണു. ഏറെനേരം ഞാനവരുടെ വായ്ത്താരികളും വ്യര്‍ത്ഥമായ ജല്പനങ്ങളും കേട്ടുനിന്നു. ഷോര്‍ട്ടി താന്‍ അപ്പോള്‍ കാണുന്ന ഒരു സ്വപ്നം ഇങ്ങനെ വിവരിച്ചു. വെളുത്ത ഹീറോയിന്‍ ഒരു കുന്നുപോലെ കൂട്ടിയിരിക്കുന്നതിന്റെ താഴ്‌വരയില്‍ അവന്‍ നില്ക്കുകയാണ്. സിറിഞ്ചുകള്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. നിത്യമായ ഒരു തീയ് നിന്നെരിയുകയാണ് – ഹീറോയിന്‍ ചൂടാക്കാനാണത്. എല്ലാം സ്വര്‍ഗമായി അവനു തോന്നി. ഹീറോയിന്‍പര്‍വ്വതം തന്നെ ഞരമ്പില്‍ കുത്തിക്കേറ്റാന്‍ സൗകര്യമുള്ള ഇടം സ്വര്‍ഗമല്ലെങ്കില്‍ പിന്നെയെന്താണ്?

”ഉപദേശി എന്തു പറയുന്നു? താങ്കള്‍ ടാമിയെ ഇതിന്റെ പിടിയില്‍നിന്നു പുറത്തു കൊണ്ടുവരുന്ന പരിപാടി ഇപ്പോള്‍ ചെയ്യുന്നോ?” എന്നെ എന്തിനാണ് വിളിച്ചുകൊണ്ടുവന്നതെന്നു പെട്ടെന്ന് ഓര്‍ത്തിട്ടെന്നതുപോലെ ഷോര്‍ട്ടി പറഞ്ഞു.

ഞാന്‍ ശ്രമിക്കാമെന്നു പറഞ്ഞു. ടാമിയോട് അപ്പോള്‍ അവിടെവച്ചുതന്നെ സംസാരിക്കാന്‍ ഞാന്‍ മുതിര്‍ന്നു. എന്നാല്‍ അവളുടെ കണ്ണാടിപോലെ വികാരരഹിതമായ കണ്ണുകള്‍ എന്നോട് ‘വല്ല നരകത്തിലും പോയി തുലയ്’ എന്നു പറയുന്നതുപോലെ തോന്നി. അവള്‍ക്ക് ഇപ്പോഴില്ലാത്ത എന്തെങ്കിലും എനിക്കു വാഗ്ദാനം ചെയ്യാന്‍ കഴിയുമോ എന്നവള്‍ ചോദിച്ചു. അവള്‍ ഇപ്പോള്‍ സ്വര്‍ഗത്തിലാണ്. എന്നാല്‍ സ്വര്‍ഗം എങ്ങനെയാണെന്ന് എനിക്കാണ് അറിഞ്ഞുകൂടാത്തത്. ഒരു പിരിയിളകിയ ഉപദേശിയുടെ സഹായമില്ലാതെതന്നെ ഇപ്പോള്‍ അവള്‍ക്ക് അവളുടെ കാര്യം നോക്കാനറിയാം.

ലഹരിമരുന്നു കുത്തിവയ്ക്കുന്ന നിമിഷത്തില്‍ത്തന്നെ എന്നെ കൊണ്ടുവന്നാല്‍ എന്തോ അത്ഭുതം നടക്കുമെന്നാണോ ഷോര്‍ട്ടിയും കരുതിയത്? എനിക്കു മാന്ത്രികവിടുതല്‍ ഒന്നും നല്‍കാനാവില്ലെന്നു ഞാന്‍ പറഞ്ഞു. ലഹരിയുടെ കെട്ടെല്ലാംവിട്ട് ഷോര്‍ട്ടി ആവശ്യത്തിലായിരുന്നാല്‍ മാത്രമേ എനിക്കു സഹായിക്കാന്‍ കഴിയൂ. അതുകേട്ട് ഷോര്‍ട്ടി എന്നെ തുറിച്ചുനോക്കി. ശക്തിയായി തല ചൊറിഞ്ഞു. എന്നിട്ടു ചോദിച്ചു ”എങ്കില്‍ പിന്നെ താങ്കള്‍ എന്തിനാണ് ഇപ്പോള്‍ ഇവിടെ വന്നത്? ങേ?”

ചുരുക്കത്തില്‍ ഞാന്‍ തോറ്റുപോയി.

മരിയയുടെ കാര്യത്തിലെന്നപോലെ ഞാന്‍ ഇവിടെയും തോറ്റു. ഞാന്‍ ആ മുറിവിട്ടു മടങ്ങി. അവരെ സഹായിക്കാനായി വീണ്ടും ഞാന്‍ ചില നാളുകള്‍ക്കകം ചെന്നപ്പോഴേക്കും ടാമിയും ഷോര്‍ട്ടിയും എവിടെയോ അപ്രത്യക്ഷരായിരിക്കുന്നു. അവരുടെ ആള്‍ക്കാരെയും കാണാനില്ല. ചുറ്റുവട്ടത്ത് ആര്‍ക്കും ഇപ്പോള്‍ അവര്‍ എവിടെയാണെന്നറിഞ്ഞുകൂടാ. ആര്‍ക്കും അതൊരു പ്രശ്‌നമല്ലെന്നും തോന്നി. അവര്‍ എവിടെയെന്ന് ആരും ശ്രദ്ധിക്കുന്നുമില്ല.

അദ്ധ്യായം ഇരുപത്


ലഹരിമരുന്നുകള്‍ക്ക് മനുഷ്യശരീരത്തിന്മേലുള്ള വലിയ സ്വാധീനം ഭൗതികമായ തലത്തില്‍ മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒന്നല്ല. ഈ കുട്ടികള്‍ പിശാചിന്റെ പിടിയില്‍പെട്ടവരാെണന്ന് എന്റെ മുത്തശ്ശന്‍ പറയുമായിരുന്നു. മുത്തശ്ശന്‍ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നാറുണ്ടായിരുന്നു. കുട്ടികള്‍ തന്നെ അതു പറയും. എന്നാല്‍ അവര്‍ പറയുന്നതു മറ്റൊരു വിധത്തിലാണെന്നു മാത്രം.

”ഡേവി, നമ്മള്‍ ഈ ലഹരിമരുന്നിന്റെ അടിമയാണെങ്കില്‍ സ്വാതന്ത്ര്യത്തിനായി രണ്ടു സ്വഭാവങ്ങളെയാണു നാം ചെറുക്കേണ്ടത്. ഒന്ന് ശാരീരികമായ സ്വഭാവം. രണ്ടു മാനസികമായ സ്വഭാവം. ശരീരത്തിന്റെ ശീലം സത്യത്തില്‍ വലിയ പ്രശ്‌നം അല്ല. ഒരു മൂന്നു ദിവസം നരകയാതനയിലൂടെ കടന്നു പോകണം. കുറച്ചുകൂടി ലഘുവായ പീഡനങ്ങളിലൂടെ ഒരു മാസവും. ഇതും രണ്ടും അതിജീവിക്കാന്‍കഴിഞ്ഞാല്‍ നിങ്ങള്‍ സ്വതന്ത്രരായി.

എന്നാല്‍ മനസ്സിന്റെ ശീലം…… ഡേവി, അതു കുറച്ചു കഠിനമാണ്. നിങ്ങളുടെ ഉള്ളിലുള്ള എന്തോ ഒന്ന് നിങ്ങളെ അതിലേക്കു മടങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കും. നിങ്ങളുടെ ഉള്ളിലുള്ള ‘അവന്‍’ നിങ്ങളോടു നിരന്തരം മന്ത്രിച്ചു കൊണ്ടിരിക്കും. ഈ ചങ്ങാതിക്കു ഞങ്ങള്‍ പേരിട്ടിട്ടുണ്ട്. ഒന്നുകില്‍ ‘ഇവന്‍’ ഞങ്ങളുടെ തോളിലിരിക്കുന്ന ഒരു കുരങ്ങനാണ്. അല്ലെങ്കില്‍ ഞങ്ങളുടെ ഞരമ്പുകളിലെ കഴുകനാണവന്‍.

ഞങ്ങള്‍ക്ക് ‘അവനെ’ ഒഴിപ്പിച്ചുവിടാന്‍ കഴിയുകയില്ല ഡേവി. എന്നാല്‍ നിങ്ങള്‍ ഒരു ഉപദേശിയാണ്. ഒരുപക്ഷേ നിങ്ങള്‍ പറയുന്ന പരിശുദ്ധാത്മാവിന്, അതേ പരിശുദ്ധാത്മാവിന് ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിഞ്ഞേക്കും.”

ഇതു ബോദ്ധ്യപ്പെടാന്‍ ഇത്ര താമസിച്ചതെന്താണെന്ന് എനിക്ക് സത്യത്തില്‍ മനസ്സിലായില്ല. ഏതു ദിശയില്‍ ഞങ്ങള്‍ നീങ്ങണമെന്ന് മനസ്സിലാകാനും നാളുകളെടുത്തു. എന്നാല്‍ ഇതു സംബന്ധിച്ച ബോധ്യം ഒരു പരാജയത്തെത്തുടര്‍ന്നുണ്ടായത്. ആദ്യം ഒരു തോല്‍വി. തുടര്‍ന്ന് അതു വലിയ ഒരു കണ്ടെത്തലിലേക്കു നയിച്ചു.

ജോ എന്ന ആണ്‍കുട്ടിയുടെ കാര്യത്തിലാണ് ഞങ്ങള്‍ പരാജയപ്പെട്ടു പോയത്. ഹീറോയിനില്‍നിന്നു വിടുതല്‍ നേടാനായി അവന്‍ നാലുദിവസത്തോളം അതിവേദനയിലൂടെയും മാനസിക, ശാരീരികപീഡകളിലൂടെയും കടന്നുപോയി. അവനോടൊപ്പം ചെലവഴിച്ച ആ നാലു ദുരിതദിനങ്ങള്‍ ഞാന്‍ ഒരിക്കലും മറന്നുപോകുകയില്ല.

ജോ ഒരു നല്ല കുട്ടിയായിരുന്നു. പൊക്കമുള്ള, സുമുഖനായ കുട്ടി. സ്‌കൂളില്‍ അത്‌ലറ്റ് ആയിരുന്നു അവന്‍. ലഹരിമരുന്നിനോടുള്ള അടിമത്തത്തിലേക്കു സാധാരണവഴിയിലൂടെ അല്ല അവന്‍ വന്നത്.

”വേദനാസംഹാരികള്‍ ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. അവ തന്നിരുന്ന ആശ്വാസം എനിക്ക് അന്ന് ആവശ്യമായിരുന്നു. എന്നാല്‍ തുടര്‍ന്ന് എനിക്കു എന്താണു സംഭവിച്ചതെന്നു നോക്ക്. എനിക്ക് അതില്‍നിന്നു മോചനം ഉണ്ടായിട്ടില്ല” സെന്ററിലെ ഓഫീസിലിരുന്നു ജോ എന്നോടു പറഞ്ഞു.

ആ കഥ ഇങ്ങനെയാണ്: ഒരു കല്‍ക്കരികമ്പനിയില്‍ അവന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരുദിവസം അവന്‍ തെന്നിവീണു. അപകടം അവനെ പലമാസങ്ങളിലേക്ക് ആശുപത്രിയിലാക്കി. മിക്ക സമയത്തും അവന്‍ അതിവേദനയിലായിരുന്നു. വേദനയില്‍നിന്നു രക്ഷ നേടാന്‍ ഡോക്ടര്‍ അവന് ഒരു ലഹരിമരുന്നിന്റെ വകഭേദം നിര്‍ദ്ദേശിച്ചു. പക്ഷെ ആശുപത്രി വിട്ടപ്പോഴേക്കും അവന്‍ അതിന്റെ അടിമയായി മാറിക്കഴിഞ്ഞിരുന്നു.

”ആശുപത്രി വിട്ടുകഴിഞ്ഞ് എനിക്ക് ആ മരുന്നു കിട്ടാന്‍ സാധ്യതയില്ലാതായി എന്നാല്‍ ചുമയ്ക്കുള്ള ഒരു സിറപ്പില്‍ ഈ ലഹരിമരുന്ന് അടങ്ങിയിട്ടുണ്ടെന്നു മനസ്സിലായി ഞാന്‍ നഗരം മുഴുവന്‍ നടന്ന് ആ ചുമയുടെ സിറപ്പു വാങ്ങാന്‍ തുടങ്ങി. ഓരോ തവണയും വ്യത്യസ്ത മെഡിക്കല്‍ ഷോപ്പുകളില്‍ പോയി കള്ളപ്പേരില്‍ ഞാന്‍ ആ മരുന്നു വാങ്ങും. അങ്ങനെയാകുമ്പോള്‍ മരുന്നു കിട്ടാന്‍ പ്രയാസമില്ല. ചുമയുടെ സിറപ്പു കിട്ടിയാല്‍ അടുത്തുള്ള ബാത്‌റൂമില്‍ കയറി എട്ട് ഔണ്‍സിന്റെ ആ കുപ്പിയിലെ സിറപ്പു മുഴുവന്‍ ഞാന്‍ ഒറ്റയടിക്കു കുടിച്ചു കുപ്പി കാലിയാക്കും.” ജോ പറഞ്ഞു.

എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ജോയുടെ ലഹരിക്കുവേണ്ടിയുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാന്‍ കഫ്‌സിറപ്പ് മതിയായില്ല. ഹൈ സ്‌കൂളിലെ തന്റെ പഴയ ചില സുഹൃത്തുക്കള്‍ ഹീറോയിന്‍ ഉപയോഗിക്കുമെന്ന് അവനറിയാമായിരുന്നു. അവന്‍ അവരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് എല്ലാം പതിവനുസരിച്ചാണ് പോയത്. ആദ്യം വലിക്കുക, തുടര്‍ന്ന് ഉള്ളിലേക്ക് എടുക്കുക, ഞരമ്പിലേക്കു നേരിട്ടു കുത്തിവെയ്ക്കുക…. എന്നിങ്ങനെ പടിപടിയായി അതു പുരോഗമിച്ചു. ഒടുവില്‍ ജോ ഞങ്ങളുടെ അടുത്തേയ്ക്കു വരുമ്പോള്‍ അവന്‍ ഹീറോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് എട്ടുമാസത്തിലേറെയായി. അവന്‍ തീര്‍ത്തും ഹീറോയിന്റെ അടിമയായി മാറിക്കഴിഞ്ഞിരുന്നു.

”നിനക്ക് സെന്ററില്‍ മൂന്നോ നാലോ ദിവസം കഴിയാമോ?” ഞാന്‍ ചോദിച്ചു.

”തീര്‍ച്ചയായും മറ്റാര്‍ക്കും എന്നെ വേണ്ട.”

”പ്രവര്‍ത്തകരോടൊപ്പം നിനക്കു മുകളിലത്തെ നിലയില്‍ താമസിക്കാം.”

ജോ ചുമല്‍ കുലുക്കി.

”അതു എളുപ്പമായിരിക്കുകയില്ല നിനക്കറിയാമല്ലോ ഞങ്ങള്‍ പെട്ടെന്നുള്ള വിടുതല്‍ സമ്പ്രദായമാണു നടപ്പാക്കുന്നത്.” ജോ വീണ്ടും ചുമല്‍ കുലുക്കി.

പെട്ടെന്നുള്ള വിടുതല്‍ സമ്പ്രദായം – ലഹരിമരുന്നിന്റെ പിടിയില്‍നിന്നു ഒരു കുട്ടിയെ വിമോചിപ്പിക്കാന്‍ ജയിലുകളില്‍ ഈ രീതിയാണു നടപ്പാക്കുന്നത്.ഞങ്ങള്‍ക്കു മറ്റു മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്കൂടിയാണു ഞങ്ങള്‍ ഈ സമ്പ്രദായം പിന്‍തുടരുന്നത്. ആശുപത്രികളില്‍ അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഞങ്ങള്‍ക്ക് ഇവിടെ സംഘടിപ്പിക്കാനാവില്ലല്ലോ. അതുപോലെ പെട്ടെന്നുള്ള വിടുതല്‍ സമ്പ്രദായത്തിന് അതിന്റേതായ മെച്ചവുമുണ്ട്. ഈ സമ്പ്രദായത്തില്‍ പിന്മാറ്റം താരതമ്യേന വേഗത്തിലായിരിക്കും. മൂന്നാഴ്ചയ്ക്കു പകരം മൂന്നു ദിവസം മതി. കൂടുതല്‍ വേദന സഹിക്കേണ്ടിവരും. എന്നാല്‍ കാര്യം വേഗത്തില്‍ കഴിയും.

അങ്ങനെ ഞങ്ങള്‍ ജോയെ സെന്ററില്‍ കൊണ്ടുവന്നു. മുകളിലത്തെ നിലയില്‍ പുരുഷപ്രവര്‍ത്തകരോടൊപ്പം ഒരു മുറിയിലാക്കി. ഞങ്ങളോടൊപ്പം സെന്ററില്‍ ഒരു റജിസ്റ്റേര്‍ഡ് നേഴ്‌സ് ഉള്ളത് എന്നെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്. ജോയുടെ മുറിക്കു തൊട്ടു താഴെയായിരുന്നു ബര്‍ബറ കള്‍വറുടെ മുറി. ജോ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പൊഴൊക്കെ അവരുടെ ഒരു കണ്ണ് അവന്റെമേല്‍ ഉണ്ടായിരുന്നു. ആവശ്യമുണ്ടെങ്കില്‍ ആ നിമിഷം എത്താന്‍ ഞങ്ങള്‍ ഒരു ഡോക്ടറേയും റെഡിയാക്കി നിര്‍ത്തിയിരുന്നു.

എല്ലാം തയ്യാറായിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ജോയ്ക്ക് ഉറപ്പുകൊടുത്തു. ‘മരുന്ന് ഉപയോഗിക്കാതെ വരുമ്പോള്‍ പിന്‍മാറ്റത്തിന്റെ ലക്ഷണങ്ങളെ ശരീരം പ്രകടിപ്പിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ഒരു നിമിഷം പോലും നീ ഒറ്റയ്ക്കായിരിക്കുകയില്ലെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വ്യക്തിപരമായി ഞങ്ങള്‍ നിന്റെ അടുത്തില്ലാത്തപ്പോള്‍പോലും ഞങ്ങള്‍ പ്രാര്‍ത്ഥനയുമായി നിന്നോടൊപ്പം ഉണ്ടായിരിക്കും.’

ലഹരിമരുന്നില്‍നിന്ന് അവനെ മോചിപ്പിക്കാനായി ഞങ്ങള്‍ അവനെ എല്ലാം സഹിക്കാന്‍ ഒറ്റയ്ക്കാക്കിയിട്ടു പോകുകയല്ല ചെയ്തത്. ആ നാലുദിവസവും ത്രീവ്രമായ പിന്തുണ നല്‍കുന്ന പ്രാര്‍ത്ഥനായജ്ഞവുമായി ഞങ്ങള്‍ അവനോടൊപ്പം ആയിരുന്നു. മുഴുവന്‍ നേരവും അവനായി പ്രാര്‍ത്ഥന നടത്തി. ചാപ്പലില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുടര്‍ച്ചയായി അവനുവേണ്ടി മദ്ധ്യസ്ഥത ചെയ്തു. മുകളിലത്തെ അവന്റെ മുറിയില്‍ ബാക്കിയുള്ളവര്‍ വേദവചന വായനയുമായി അവനു കൂട്ടിരുന്നു.

വരാന്‍ പോകുന്ന വേദനയെക്കുറിച്ചുള്ള മുന്‍കൂര്‍ ഭയത്തില്‍നിന്ന് അവനെ വിടുവിക്കുകയാണ് ജോയെ സംബന്ധിച്ച് ആദ്യമായി ഞങ്ങള്‍ക്കു ചെയ്യാനുണ്ടായിരുന്നത്. പെട്ടെന്നുള്ള പിന്മാറ്റം തന്നെ വേദനാജനകമാണ്. പക്ഷേ അതു വരാന്‍ പോകുന്നു എന്ന ചിന്തതന്നെ നരകദുരിതമാണ്. ഈ നിലയില്‍ പിന്മാറ്റം ദുരിതമയമാണെന്ന ആശയം എവിടെനിന്നാണ് ലഭിച്ചതെന്നു ഞാന്‍ ചോദിച്ചു.
”കൊളളാം ……. ഹൂ….. എല്ലാരും അങ്ങനെ പറേന്നു.”

”ഓ, അതുശരി അങ്ങനെ എല്ലാവരും പറയുന്നു അതു പ്രയാസമേറിയതായിരിക്കുമെന്ന്. അതുകൊണ്ട് ഇനി സംഭവിക്കാന്‍ പോകുന്നതോര്‍ത്തു പേടിച്ച് വിയര്‍ത്തു ഇരിക്കുകയാണല്ലേ? സത്യംപറഞ്ഞാല്‍ എല്ലാവരെ സംബന്ധിച്ചും ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാകണമെന്നില്ല.”

ഉദാഹരണത്തിന് ഞാന്‍ എനിക്കറിയാവുന്ന മറ്റൊരു കുട്ടിയുടെ കഥ ജോയോടു പറഞ്ഞു. മാരിജുവാനയും ഹീറോയിനും ഉപയോഗിച്ചിരുന്നവനായിരുന്നു അവന്‍. എന്നാല്‍ അവന്‍ മോചിതനായപ്പോള്‍ പിന്മാറ്റത്തിന്റെ പ്രയാസങ്ങളൊന്നുമില്ലാതെതന്നെ ഒരുനിമിഷംകൊണ്ട് അവന്‍ സ്വതന്ത്രനായി. അത് അസാധാരണമായ കാര്യമാണെന്നു ഞാന്‍ സമ്മതിച്ചു. പിന്മാറ്റത്തിന്റെ യാതനകളിലൂടെ കടന്നുപോകാന്‍ ജോ തയ്യാറെടുക്കേണ്ടതുണ്ടെന്നും ഞാന്‍ സമ്മതിച്ചു. എന്നാല്‍ അതിനെക്കുറിച്ച് മനസ്സില്‍ പേടിയോടെ ഇരുന്ന് ശരിക്കുള്ള വേദന വരുന്നതിന് മുമ്പുതന്നെ ജീവിതം ഒരു നരകമാക്കി മാറ്റുന്നതെന്തിന്? ശരിയായ വേദനയേയും അതിനെക്കുറിച്ച് ചിന്തിച്ചുണ്ടാക്കുന്ന മാനസികവേദനയേയും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ ജോയെ സഹായിക്കാന്‍ ഞങ്ങള്‍ ഏറെ പണിപ്പെട്ടു.

തുടര്‍ന്ന് ജോ ഞങ്ങളില്‍ നിന്ന് 31-ാം സങ്കീര്‍ത്തനം പഠിച്ചു.

ഇതു വളരെ അത്ഭുതകരമായ സങ്കീര്‍ത്തനമാണ്. ‘ലഹരിമരുന്ന് അടിമയുടെ സങ്കീര്‍ത്തനം’ എന്നാണു ഞങ്ങള്‍ ഇതിനെ വിളിക്കുന്നത്. അത്തരം ആളുകളുടെ അനുഭവങ്ങളോടു വളരെ ചേര്‍ന്നുപോകുന്നതാണ് ആ സങ്കീര്‍ത്തനത്തിലെ ചില വാക്യങ്ങള്‍.

അവര്‍ എനിക്കുവേണ്ടി സ്വകാര്യമായി വിരിച്ചിരിക്കുന്ന വലയില്‍നിന്ന് എന്നെ വലിച്ചെടുക്കേണമേ. നീ എന്റെ ശക്തിയാകുന്നുവല്ലോ.

യഹോവേ, എന്നോടു കൃപയുണ്ടാകേണമേ ഞാന്‍ കഷ്ടത്തിലായിരിക്കുന്നു വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.

എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങള്‍ നെടുവീര്‍പ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു. എന്റെ അകൃത്യം നിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികള്‍ ക്ഷയിച്ചും ഇരിക്കുന്നു.

എന്റെ സകല വൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു. എന്റെ അയല്‍ക്കാര്‍ക്ക് അതിനിന്ദിതന്‍ തന്നെ. എന്റെ മുഖപരിചയക്കാര്‍ക്കു ഞാന്‍ ഭയഹേതുവായി ഭവിച്ചു. എന്നെ വെളിയില്‍ കാണുന്നവര്‍ എന്നെ വിട്ട് ഓടിപ്പോകുന്നു.

മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു. ഞാന്‍ ഉടഞ്ഞപാത്രം പോലെ ആയിരിക്കുന്നു.

പിന്മാറ്റത്തിന്റെ വേദന ആരംഭിച്ചപ്പോള്‍ ജോ തന്റെ മുറിയില്‍ തന്നെയിരുന്നു വിയര്‍ത്തുകുളിച്ചു. അവന്റെ സ്ഥിതി ബര്‍ബറ ക്രമമായി നിരീക്ഷിക്കുന്നുണ്ടായിരിന്നു. ആ മുറിയില്‍ പോകുന്നതിനെ ഞാന്‍ വെറുത്തുപോയി. വേദന ഇടവിട്ടിടവിട്ട് അവനെ ആക്രമിച്ചപ്പോല്‍ അട്ടയെപ്പോലെ കട്ടിലില്‍ ചുരുണ്ടുകിടന്നു കൈകൊണ്ട് വയര്‍ അമര്‍ത്തിപ്പിടിക്കും. ശരീരം പിങ്കു നിറമായി. വിയര്‍പ്പ് കൊച്ചരുവികള്‍പ്പോലെ കുതിച്ചൊഴുകി അവന്‍ കിടന്ന വിരിപ്പും മെത്തയും നനച്ചു. വേദനകൊണ്ട് അവന്‍ നിലവിളിക്കാന്‍ തുടങ്ങി. തല അമര്‍ത്തിപ്പിടിക്കും. വെള്ളം വേണമെന്നു പറയും. കൊടുക്കുമ്പോള്‍ അതു വലിച്ചെറിയും. ‘എന്നെ സഹായിക്കേണമേ’ എന്നവന്‍ എന്നോടു കേണു. അടുത്തിരുന്ന് അവന്റെ കരങ്ങളില്‍ മുറുകെപ്പിടിച്ച് ഞങ്ങള്‍ ഒപ്പമുണ്ട് എന്ന വാഗ്ദാനം നല്‍കി ആശ്വസിപ്പിക്കാന്‍ ശ്രമിക്കാന്‍ മാത്രമാണ് എനിക്കു കഴിഞ്ഞത്.

രാത്രിയില്‍ ഒരു ടേപ്പ് റിക്കാര്‍ഡര്‍ ജോയുടെ കിടക്കയുടെ അരികില്‍ തല ഭാഗത്തായി വയ്ക്കാന്‍ ഏര്‍പ്പാടാക്കി. അതിലൂടെ ദൈവവചനം വായിക്കുന്നതു താഴ്ന്ന സ്ഥായിയില്‍ കേള്‍ക്കാം. ആ അഗ്നിപരീക്ഷയുടെ ദിനങ്ങളില്‍ ഞാന്‍ വീട്ടില്‍ പോകാതെ സെന്ററില്‍തന്നെ തങ്ങി. രാത്രിയുടെ നിശ്ചലയാമങ്ങളില്‍ ഞാന്‍ മെല്ലെ സെന്ററിന്റെ ചാപ്പലിനുള്ളിലേക്കു ചെല്ലും. അവിടെ ആരെങ്കിലും ജോയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാകും. അവിടുന്നു ഞാനുടനെ പതുക്കെ ജോയുടെ മുറിയിലേക്കു പോകും. അവിടെ അവന്‍ മെല്ലെ മയക്കത്തിലേക്കു വഴുതുമ്പോഴും ശാന്തമായ സ്വരത്തില്‍ ടേപ്പ് റിക്കാര്‍ഡില്‍ നിന്നുയരുന്ന ദൈവവചനം. മൂന്നു ദിവസം രാവും പകലും ആ നരകയാതന തന്നെയായിരുന്നു. അതിനു സാക്ഷ്യം വഹിക്കുന്നതു തന്നെ ദുരന്തപൂര്‍ണ്ണമായി അനുഭവപ്പെട്ടു.

എന്നാല്‍ നാലാംദിവസം ആയപ്പോഴേക്കും ജോയുടെ നില വളരെ മെച്ചപ്പെട്ടു.

നേരിയ ചിരിയോടെ അവന്‍ സെന്ററിലെങ്ങും ഇറങ്ങി നടക്കാന്‍ തുടങ്ങി. പ്രയാസമുള്ള ഘട്ടം കഴിഞ്ഞുപോയെന്ന് അവന്‍ കരുതി. ഞങ്ങളെല്ലാം അവനോടൊപ്പം സന്തോഷിച്ചു. വീട്ടിലേക്കു മടങ്ങിപ്പോയി മാതാപിതാക്കളെ കാണാന്‍ അവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം ഞാനൊന്നു മടിച്ചു. എന്നാല്‍ ഒരു കുട്ടിക്കു പോകണമെന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവനെ എങ്ങനെ തടഞ്ഞുനിര്‍ത്തുവാന്‍ കഴിയും?

അങ്ങനെ ചിരിച്ചുകൊണ്ട്, നന്ദിപറഞ്ഞുകൊണ്ട് ജോ, സെന്ററിന്റെ മുന്‍ വാതിലിലൂടെ പുറത്തേക്കുപോയി. ക്ലിന്റന്‍ അവന്യുവും പിന്നിട്ടു സന്തോഷത്തോടെ അവന്‍ യാത്രയായി.

ഒടുവില്‍ അവന്‍ മടങ്ങിയെത്തേണ്ട സമയമായി. പക്ഷേ ജോ വന്നില്ല.

പിറ്റേന്നു രാവിലെ ഇടിത്തീപ്പോലെ വാര്‍ത്ത: ജോയെ കൊള്ളയ്ക്കും ലഹരിമരുന്നു കൈവശം വച്ചതിനും പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നു.

അതു ഞങ്ങളുടെ പരാജയമായിരുന്നു. ”എവിടെയാണു പിഴച്ചത്?” ഞാന്‍ ഞങ്ങളുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗത്തില്‍ ചോദിച്ചു. ”അവന്‍ ഏറ്റവും പ്രയാസമുള്ള ഘട്ടം തരണം ചെയ്തുകഴിഞ്ഞിരുന്നു. അവന്‍ ഒരുപക്ഷേ ജീവിതത്തില്‍ ചെലവഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും യാതനാനിര്‍ഭരമായ മൂന്നു ദിവസങ്ങളും അവന്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. അവന് അതു വിലപ്പെട്ട നിധിയായി കാത്തുസൂക്ഷിക്കാമായിരുന്നു. പകരം അവന്‍ അതു പൂര്‍ണ്ണമായി നഷ്ടപ്പെടുത്തിക്കളഞ്ഞു. എവിടെയാണു നമുക്കു പിഴവുപറ്റിയത്?”

മറുപടി പറഞ്ഞത് ഹോവാര്‍ഡ് കള്‍വറാണ്. ”എന്തുകൊണ്ട് ഇതിലൂടെ വിജയകരമായി കടന്നുവന്ന കുട്ടികളോടു താങ്കള്‍ക്കു സംസാരിച്ചുകൂടാ? ഒരു പക്ഷേ അവരുടെ കയ്യില്‍നിന്ന് ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനുള്ള താക്കോല്‍ നമുക്കു ലഭിച്ചേക്കും.”

അങ്ങനെയുള്ള പല കുട്ടികളോടു സംസാരിക്കാനുണ്ടായിരുന്നു. ഞാന്‍ അവരില്‍ ഓരോരുത്തരെ ഒന്നൊന്നായി കണ്ടു സംസാരിക്കാന്‍ തുടങ്ങി. അവരുടെ വിടുതലിന്റെ കഥകള്‍ ഞാന്‍ വീണ്ടും ശ്രദ്ധാപൂര്‍വ്വം കേട്ടു. എങ്ങനെയാണവര്‍ക്ക് ഈ പ്രശ്‌നത്തിന്മേല്‍ സമ്പൂര്‍ണ്ണവിജയം ലഭിച്ചത്? അവരെല്ലാം പറഞ്ഞതില്‍ പൊതുവായ ഒരനുഭവം ഉണ്ടായിരുന്നു.

ഞാന്‍ നിക്കിയോടു സംസാരിച്ചു. അവന്‍ മാരിജുവാന പുകയ്ക്കുകയും ലഹരി എടുക്കുകയും ചെയ്യുമായിരുന്നു. അവന്റെ പഴയ ജീവിതത്തിന്മേല്‍ അവനു വിജയം ലഭിച്ചതായ അനുഭവം എപ്പോഴാണു കൈവന്നതെന്നു ഞാന്‍ ചോദിച്ചു. മാനസാന്തരത്തിന്റെ സമയത്ത് അവനില്‍ വലിയ ഒരു കാര്യം തന്നെ സംഭവിച്ചതായി അവന്‍ പറഞ്ഞു. ദൈവസ്‌നേഹത്തെ അപ്പോള്‍ അവന്‍ ആദ്യമായി പരിചയപ്പെട്ടു. പക്ഷേ യഥാര്‍ത്ഥവിജയം ലഭിച്ചതായി ബോദ്ധ്യമുണ്ടായതു മറ്റൊരു സന്ദര്‍ഭത്തിലാണ്.

”അതെപ്പോഴായിരുന്നു നിക്കി?”

”എന്റെ പരിശുദ്ധാത്മാസ്‌നാനത്തിന്റെ സമയം.”

ഞാന്‍ ഡേവിഡിനോടും ഇതേ കാര്യം ചോദിച്ചു. ‘എപ്പോഴാണു നിന്റെ മേല്‍ നിനക്കു വിജയമുണ്ടായ സന്ദര്‍ഭം?’ ”ഓ അതെനിക്കു പറയാന്‍ കഴിയും” ഡേവിഡ് പറഞ്ഞു. ”ഞാന്‍ പരിശുദ്ധാത്മാവില്‍ സ്‌നാനപ്പെട്ടപ്പോള്‍” എനിക്കിതേ മറുപടി പലരില്‍നിന്നും തുടരെ ലഭിക്കാന്‍ തുടങ്ങി. എന്റെ ഉത്സാഹം എനിക്കു പറഞ്ഞറിയിക്കാന്‍ വയ്യ. ഒരു പ്രവര്‍ത്തനവിധം ഉരുത്തിരിഞ്ഞ് വരികയാണ്. ഞാന്‍ വളരെ പ്രധാനപ്പെട്ട എന്തോ ഒന്നിന്റെ പടിവാതില്ക്കലെത്തിയതായി എനിക്കു തോന്നി.

അദ്ധ്യായം ഇരുപത്തൊന്ന്


എന്താണു പരിശുദ്ധാത്മസ്‌നാനം?

ലഹരിമരുന്നിന്റെ അടിമയായിത്തീര്‍ന്ന കുട്ടിയുടെ മോചനത്തില്‍ പരിശുദ്ധാത്മാവിന്റെ പങ്കിനെക്കുറിച്ച് ഞങ്ങള്‍ ബോധവാന്മാരായിത്തീര്‍ന്നശേഷം ഒരു ജസ്യൂട്ട് പുരോഹിതന്‍ ടീന്‍ ചലഞ്ച് സെന്റര്‍ സന്ദര്‍ശിക്കാനിടയായി. അദ്ദേഹവും പരിശുദ്ധാത്മസ്‌നാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു തെരുവുയോഗത്തില്‍ ഞങ്ങളുടെ ഒരു കുട്ടിയുടെ സാക്ഷ്യം കേള്‍ക്കാനിടയായതിനെ തുടര്‍ന്നുണ്ടായ മതിപ്പിലാണ് അദ്ദേഹം ആ രഹസ്യത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ച് സെന്ററില്‍ വന്നത്.

ഫാദര്‍ ഗാരിയോടൊത്ത് ഉച്ചകഴിഞ്ഞുള്ള സമയം മുഴുവന്‍ ഞങ്ങള്‍ ചെലവഴിച്ചു. പരിശുദ്ധാത്മസ്‌നാനത്തിന്റെ ആഴമേറിയ അര്‍ത്ഥം ഞങ്ങള്‍ ഒന്നിച്ചു കണ്ടെത്തുകയായിരുന്നു. ആദ്യം ഞങ്ങള്‍ ചെയ്തത് പരിശുദ്ധാത്മസ്‌നാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന വേദഭാഗങ്ങള്‍ ബൈബിളില്‍നിന്ന് അദ്ദേഹത്തെ കാണിക്കുയായിരുന്നു .”പരിശുദ്ധാത്മസ്‌നാനം എന്നു പറയുന്നത് ഒരു വിഭാഗത്തിന് മാത്രമുള്ള അനുഭവമല്ല. എപ്പിസ്‌ക്കോപ്പല്‍, ലൂഥറണ്‍, ബാപ്റ്റിസ്റ്റ്, മെതൊഡിസ്റ്റുകള്‍ തുടങ്ങിയവരെല്ലാം ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. അവരെല്ലാം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരുമാണ്” ഞാന്‍ പറഞ്ഞു.

പരിശുദ്ധാത്മസ്‌നാനം ശക്തിപകരുന്ന ഒരു ആത്മീയ അനുഭവമാണെന്നാണു ഞങ്ങള്‍ ഫാദര്‍ ഗാരിയോടു പറഞ്ഞതിന്റെ കാതല്‍. ”എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കും.” തന്റെ മരണശേഷം യേശു ഉയിര്‍ത്തെഴുന്നേറ്റ് ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായപ്പോള്‍ അവരോടു പറഞ്ഞു.

എന്റെ ഓഫീസില്‍ ഫാദര്‍ ഗാരിയും ഞാനും ബൈബിള്‍ തുറന്ന് അതില്‍ വേദഭാഗങ്ങള്‍ നോക്കുവാന്‍ തുടങ്ങി. ഈ പ്രത്യേക അനുഭവത്തെക്കുറിച്ചുള്ള ആദ്യറഫറന്‍സ് സുവിശേഷത്തിന്റെ ആദ്യഭാഗത്തു കാണാം. യഹൂദന്മാര്‍ ആദ്യകാലത്ത് യോഹന്നാന്‍ സ്‌നാപകന്‍ മശിഹായാണോ എന്ന് അത്ഭുതപ്പെട്ടിരുന്നത് ഓര്‍മ്മയുണ്ടല്ലോ. എന്നാല്‍ യോഹന്നാന്‍ യെഹൂദന്മാരോടു തുറന്നുപറഞ്ഞു. ”എന്നിലും ബലമേറിയവന്‍ എന്റെ പിന്നാലെ വരുന്നു. അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങളെ വെള്ളത്തില്‍ സ്‌നാനം കഴിപ്പിക്കുന്നു. അവനോ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കും.”1

ചുരുക്കത്തില്‍ ക്രിസ്ത്രീയതയുടെ തുടക്കം മുതല്‍തന്നെ പരിശുദ്ധാത്മസ്‌നാനത്തിന് ഒരു പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നു. കാരണം അതാണ് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയും, അത് എത്ര ശക്തവും പ്രയോജനപ്രദമാണെന്നാലും, ക്രിസ്തുവിന്റെ ദൗത്യത്തെയും തമ്മില്‍ വേര്‍തിരിക്കുന്നത്. യേശു തന്റെ അനുയായികളെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം കഴിപ്പിക്കും. ഭൂമിയിലെ അവസാന മണിക്കൂറുകളില്‍ തന്റെ ശിഷ്യന്മാരോടു യേശു സംസാരിച്ചത് ഏറെയും പരിശുദ്ധാത്മാവിനെക്കുറിച്ചായിരുന്നു. തന്റെ മരണശേഷം പരിശുദ്ധാത്മാവ് അവര്‍ക്ക് തുണയായി വരികയും അവരെ ആശ്വസിപ്പിക്കുകയും അവരെ നയിക്കുകയും തന്റെ ദൗത്യം മുന്നോട്ടു കൊണ്ടുപോകാന്‍ അവരെ ശക്തീകരിക്കുകയും ചെയ്യുമെന്ന് അവിടുന്ന് പറഞ്ഞു.

ക്രൂശീകരണത്തിനും അടക്കത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനുംശേഷം അവരെ കണ്ട യേശു പറഞ്ഞത് അവര്‍ യെരുശലേം വിട്ടുപോകാതെ തന്നോടു കേട്ട പിതാവിന്റെ വാഗ്ദാനത്തിനായി അവിടെ കാത്തിരിക്കണമെന്നാണ്. ”യോഹന്നാന്‍ നിങ്ങളെ വെള്ളംകൊണ്ട് സ്‌നാനം കഴിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനാല്‍ ഉള്ള സ്‌നാനം ലഭിക്കും…. അതും ചില ദിവസങ്ങള്‍ക്കുള്ളില്‍… പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കുകയും ചെയ്യും.”

തുടര്‍ന്നു പ്രവൃത്തി രണ്ടാമദ്ധ്യായത്തിലേക്കു ഞങ്ങള്‍ തിരിഞ്ഞു. ഇതു കഴിഞ്ഞ ഉടനെ ശിഷ്യന്മാര്‍ യെരുശലേമില്‍ പെന്തക്കോസ്ത് ആചരിക്കാന്‍ ഒന്നിച്ചുകൂടി. ”പെന്തക്കോസ്ത്‌നാള്‍ വന്നപ്പോള്‍ അവരെല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചുകൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി. അവര്‍ ഇരുന്ന വീടുമുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്കു പ്രത്യക്ഷ മായി. അവരില്‍ ഓരോരുത്തന്റെമേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി. ആത്മാവ് അവര്‍ക്ക് ഉച്ചരിപ്പാന്‍ നല്‍കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചുതുടങ്ങി.

പെന്തക്കോസ്ത്‌നാളിലെ ഈ അനുഭവമാണ് ഞങ്ങള്‍ പെന്തക്കോസ്തുകാര്‍ക്ക് ഈ പേരുവരുവാന്‍ കാരണമായത്. യോഹന്നാന്‍ നേരത്തെ പറയുകയും, പിതാവ് വാഗ്ദാനം ചെയ്യുകയും പെന്തക്കോസ്ത്‌നാളില്‍ അനുഭവവേദ്യമാകുകയും ചെയ്ത ഈ അനുഭവത്തിന് ഞങ്ങള്‍ വലിയ ഊന്നല്‍ നല്കുന്നു. ഈ അനുഭവത്തിനുശേഷം അപ്പോസ്തലന്മാര്‍ക്കുണ്ടായ വലിയ രൂപാന്തരം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനു മുമ്പ് അവര്‍ ശക്തിയില്ലാത്തവരും ലജ്ജാലുക്കളുമായിരുന്നു. അവര്‍ തുടര്‍ന്നു ക്രിസ്തു പറഞ്ഞ ശക്തി പ്രാപിച്ചു. അവര്‍ രോഗികളെ സൗഖ്യമാക്കി. ഭൂതങ്ങളെ പുറത്താക്കി. മരിച്ചവരെ ഉയിര്‍പ്പിച്ചു. ക്രൂശീകരണസമയത്ത് സ്വയം ഒളിച്ച ഇതേ മനുഷ്യര്‍ പിന്നീട് തങ്ങളെ എതിര്‍ത്ത ലോകത്തിന്റെ മുന്‍പാകെ ഒരു സന്ദേശവുമായി നില്ക്കുന്നു.”

തുടര്‍ന്ന് ഞാന്‍ ഫാദര്‍ ഗാരിയോട് 1900 ന്റെ തുടക്കത്തില്‍ യു.എസ്, കാനഡാ, ഇംഗ്ലണ്ട്, ദക്ഷിണ അമേരിക്ക എന്നിവയെ പിടിച്ചുകുലുക്കിയ വലിയ ഉണര്‍വ്വിനെക്കുറിച്ച് വിവരിച്ചു. ആ ഉണര്‍വ്വിന്റെ ഹൃദയം എന്നു പറയുന്നത് ഒരു സന്ദേശമായിരുന്നു – പെന്തക്കോസ്തില്‍ സഭയ്ക്കു നല്കിയ ആ ശക്തി ഇന്ന് ഏറിയപങ്കും നഷ്ടമായിരിക്കുന്നു. പരിശുദ്ധാത്മസ്‌നാനത്തിലൂടെ അതു മടക്കി പ്രാപിക്കുവാന്‍ കഴിയും! ”അപ്പോസ്തലപ്രവൃത്തിയില്‍ ആളുകള്‍ ഈ അനുഭവം പ്രാപിച്ചതിനെക്കുറിച്ച് അഞ്ചു സ്ഥലങ്ങളില്‍ പറഞ്ഞിരിക്കുന്നു. അതില്‍ നാലിലും പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചവര്‍ അന്യഭാഷകളില്‍ സംസാരിച്ചതായി വിവരിച്ചിരിക്കുന്നു.” ഞാന്‍ ചൂണ്ടിക്കാട്ടി.

അന്യഭാഷകളില്‍ സംസാരിക്കുന്നത് എങ്ങനെയിരിക്കുമെന്ന് അറിയാന്‍ ഫാദര്‍ഗാരി ആഗ്രഹിച്ചു. ”മറ്റൊരു ഭാഷയില്‍ സംസാരിക്കുന്നതാണിത്. നിങ്ങള്‍ക്കു മനസ്സിലാകാത്ത വേറൊരു ഭാഷ” പരിശുദ്ധാത്മാസ്‌നാനത്തെ തുടര്‍ന്നുണ്ടായ അനുഭവം ബൈബിളില്‍ വിവരിച്ചിരിക്കുന്ന വിവിധ സ്ഥലങ്ങള്‍ ഒന്നൊന്നായി ഞാന്‍ ഫാദര്‍ ഗാരിക്കു കാട്ടിക്കൊടുത്തു. പെന്തക്കോസ്ത് നാളില്‍ ശിഷ്യന്മാര്‍ അന്യഭാഷകളില്‍ സംസാരിച്ചു. ദമസ്‌ക്കോസിന്റെ പടിവാതില്ക്കലിലെ മാനസാന്തരത്തിനുശേഷം ശൗല്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം അന്യഭാഷകളില്‍ സംസാരിക്കുമായിരുന്നു. ”നിങ്ങള്‍ എല്ലാവരെക്കാളും അധികം അന്യഭാഷകളില്‍ സംസാരിക്കുന്നതുകൊണ്ട് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.” കൊര്‍ന്നല്യോസിന്റെ ഭവനത്തിലുള്ളവര്‍ പരിശുദ്ധാത്മസ്‌നാനത്തെ തുടര്‍ന്ന് അന്യഭാഷകളില്‍ സംസാരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. എഫേസോസിലെ പുതിയ വിശ്വാസികളും അന്യഭാഷകളില്‍ സംസാരിച്ചു. ശമര്യയില്‍ വിശ്വാസികള്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചപ്പോഴും ശിമെയോന്‍ ചിലത് അസാധാരണമായി നടക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തതുകൊണ്ടാണ് താനും ആരുടെ തലയിലെങ്കിലും കൈവെച്ചാല്‍ അവര്‍ക്കും പരിശുദ്ധാത്മസ്‌നാനം ലഭിക്കുവാന്‍ ആ ശക്തി തനിക്കും വേണമെന്ന് ആഗ്രഹിച്ചത്. അതുകൊണ്ട് അവിടെയും അന്യഭാഷാഭാഷണമാണ് നടന്നതെന്ന് ചിന്തിക്കുകയല്ലേ യുക്തി സഹം?”

”മറ്റെല്ലായിടത്തും അതു നടന്നപ്പോള്‍ ഇവിടെയും അതുതന്നെ നടന്നുവെന്ന് കരുതുന്നതാണ് ശരിയെന്ന് ഞാനും ചിന്തിക്കുന്നു.” ഫാദര്‍ ഗാരി പറഞ്ഞു. എന്നിട്ട് അദ്ദേഹം ചോദിച്ചു. ”ആട്ടെ, നിങ്ങള്‍ക്ക് എന്നാണ് ആ അനുഭവം ഉണ്ടായത്?”

”ഞങ്ങളുടെ കുടുംബത്തില്‍ മൂന്നു തലമുറയായി അതൊരനുഭവമാണ്” എന്റെ മറുപടി.

തുടര്‍ന്ന് ഞാന്‍ എന്റെ മുത്തശ്ശനെക്കുറിച്ച് പറഞ്ഞു. 1925 ലാണ് അദ്ദേഹം ആദ്യമായി ഈ സന്ദേശം കേള്‍ക്കുന്നത്. അന്ന് അദ്ദേഹം ഇതിന് എതിരായിരുന്നു. കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹം ഇതിനെതിരായി പ്രസംഗിക്കുകയും ചെയ്യുമായിരുന്നു.

”എന്നാല്‍ ഒരു ദിവസം പെന്തക്കോസ്തുകാര്‍ക്ക് എതിരായി വേദിയില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹം വിറയ്ക്കുവാനും ചലിക്കുവാനും തുടങ്ങി. ഈ ശക്തി ആദ്യമായി വ്യാപരിക്കുമ്പോള്‍ പലരിലും ഇങ്ങനെ സംഭവിക്കാറുണ്ട്. അത് ഒരു അനുഭവമാണ്. നേരിയ ഷോക്കടിക്കുന്നതുപോലെ. പക്ഷേ അത് അസ്വാസ്ഥ്യജനകമല്ലതാനും. എന്നാല്‍ ഇതു തനിക്കു സംഭവിക്കുമ്പോള്‍ ഏറ്റവും അത്ഭുതപ്പെട്ടുപോയ മനുഷ്യന്‍ എന്റെ മുത്തശ്ശന്‍തന്നെയായിരുന്നു. അദ്ദേഹത്തിന് ആത്മസ്‌നാനവും അന്യഭാഷാഭാഷണവും ഉണ്ടായി. അന്നുമുതല്‍ അദ്ദേഹം എവിടെ ചെന്നാലും എപ്പോള്‍ അവസരം കിട്ടിയാലും അദ്ദേഹം പെന്തക്കോസ്തിനെക്കുറിച്ച് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. കാരണം ആ അനുഭവത്തിന് എന്തു ശക്തിയുണ്ടെന്ന് വ്യക്തിപരമായി കണ്ടിട്ടുള്ളതാണ്. എന്റെ പിതാവിന് 25-ാം വയസ്സിലും എനിക്കു 13-ാം വയസ്സിലും അതേ അനുഭവം ഉണ്ടായി. മൂന്നു തലമുറയായി ഞങ്ങള്‍ ഈ സന്ദേശം പ്രഘോഷിക്കുന്നു.”

ആ അനുഭവം യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ഫാദര്‍ ഗാരി താല്‍പര്യം പ്രകടിപ്പിച്ചു.

”എന്തുകൊണ്ട് താങ്കള്‍ക്കു കുട്ടികളോടുതന്നെ അതെക്കുറിച്ച് ചോദിച്ചുകൂടാ?” ഞാന്‍ പറഞ്ഞു. ഞങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ ഗാരിയെ ക്ഷണിച്ചു. ചിക്കനും സലാഡും കഴിച്ചുകൊണ്ട് ഞങ്ങള്‍ അന്യോന്യം സംസാരിച്ചു. തങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ അതെങ്ങനെയാണ് അനുഭവപ്പെട്ടതെന്ന് ചെറുപ്പക്കാര്‍ പലരും വിവരിച്ചു.

നേഡ എന്ന പന്ത്രണ്ടുകാരിയാണ് ആദ്യം സംസാരിച്ചത്. അനാഥയെപ്പോലെ അലയുന്ന നിലയില്‍ കോണി ഐലന്‍ഡിലാണ് ഞങ്ങള്‍ അവളെ ആദ്യം കണ്ടുമുട്ടിയത്. വീടിനോടും കുടുംബത്തോടുമുള്ള വെറുപ്പും പകയും, മദ്യം, സെക്‌സ് എന്നിവയില്‍ മുഴുകിയാണ് അവള്‍ പ്രകടിപ്പിക്കുന്നതെന്ന് ലിന്‍ഡ മെയ്‌സ്‌നര്‍ അവളില്‍നിന്ന് മനസ്സിലാക്കി. അവള്‍ ഫാ. ഗാരിയോടു സംസാരിക്കുമ്പോള്‍ തന്റെ ഭൂതകാലം ഇങ്ങനെ അയവിറക്കി. ”ഞാന്‍ ധാരാളം കുടിക്കുമായിരിന്നു. ആ നിലയില്‍ എന്നെ നോക്കുന്ന ഏത് ആണ്‍കുട്ടിയോടും ഒപ്പം പോകുകയും ചെയ്യുമായിരുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെ വെറുത്തു. പ്രത്യേകിച്ച് എന്റെ അമ്മയെ. ലിന്‍ഡയാണ് എന്നെ ഇവിടെ ഈ സെന്ററില്‍ കൊണ്ടുവന്നത്. മറ്റുകുട്ടികള്‍ തങ്ങളുടെ പരീക്ഷയുടെ സമയത്ത് യേശു തങ്ങളെ എങ്ങനെയാണു സഹായിച്ചതെന്നു സാക്ഷ്യം പറയുന്നത് ഞാന്‍ ഇവിടെ ചാപ്പലില്‍ ഇരുന്നു കേള്‍ക്കുവാനിടയായി. എനിക്കു പ്രശ്‌നം ഉണ്ടാകുമ്പോള്‍, ഉദാഹരണത്തിന് ഒരാണ്‍കുട്ടിയോടുള്ള ബന്ധത്തില്‍, ഞാന്‍ തകര്‍ന്നുപോകുകയും നിരാശപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇവിടെ ലഹരിമരുന്നിന്റെ അടിമയായവര്‍ക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ എന്റേതിനേക്കാള്‍ വഷളായിരുന്നു അവരുടെ പലരുടേയും പ്രശ്‌നങ്ങള്‍. അവര്‍ക്ക് ഇപ്പോഴും പ്രലോഭനങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് അവര്‍ പറഞ്ഞു. ”പക്ഷേ ആ സമയത്ത് ഞങ്ങള്‍ ചാപ്പലിലേക്ക് ഓടിച്ചെന്നു പ്രാര്‍ത്ഥിക്കും.” അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റൊരു ഭാഷയിലാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ പ്രാര്‍ത്ഥന കഴിയുമ്പോള്‍ അവര്‍ സന്തുഷ്ടരും തങ്ങളില്‍തന്നെ ഉറപ്പുള്ളവരും ആയിരിക്കും. അവര്‍ മുഴങ്കാലില്‍നിന്ന് എഴുന്നേല്ക്കുമ്പോഴേക്കും അവര്‍ക്കുണ്ടായ പ്രലോഭനങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞിരിക്കും.

”അതുകൊണ്ട് അതേകാര്യം എന്നെ സംബന്ധിച്ചും അവര്‍ ആഗ്രഹിച്ചു. ഞാന്‍ തനിയേ പ്രാര്‍ത്ഥിക്കാനായി ഒരു ദിവസം ചാപ്പലില്‍ പോയി. ഞാന്‍ എന്റെ പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം ഒന്നൊന്നായി ദൈവത്തോടു പറഞ്ഞു. ലഹരി മരുന്ന് ഉപയോഗിച്ചിരുന്നവരുടെ ജീവിതത്തിലെന്നപോലെ എന്റെ ജീവിതത്തിലും കടന്നുവരുവാന്‍ ഞാന്‍ അവിടുത്തോട് അപേക്ഷിച്ചു. ഒരു വലിയ വെളിച്ചമായി യേശു എന്റെ ഹൃദയത്തിലേക്കു പൊടുന്നനെ വന്നു. എന്റെ സംസാരത്തിന് എന്തോ മാറ്റം സംഭവിച്ചു. ഞാന്‍ ഒരു നദിയിലിരിക്കുന്നതായും ഒരു പ്രവാഹം എന്നിലൂടെ കടന്നുപോയി എന്നില്‍നിന്ന് സംഗീതാത്മകമായ ഒരു ഭാഷപോലെ അത് പുറത്തേക്ക് ഒഴുകുന്നതായും എനിക്കനുഭവപ്പെട്ടു. ഈ സംഭവത്തിനുശേഷമാണ് സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ അപ്പോസ്തലപ്രവൃത്തിയില്‍നിന്ന് എനിക്കെന്താണു സംഭവിച്ചതെന്നു വേദവചന വെളിച്ചത്തില്‍ ചൂണ്ടിക്കാണിച്ചു തന്നത്. സംഭവിച്ചതില്‍ ഏറ്റവും അത്ഭുതകരമായ കാര്യമായിരുന്നു അത്.”

അവള്‍ പറഞ്ഞതെല്ലാം സശ്രദ്ധം കേള്‍ക്കുകയും തലകുലുക്കുകയും ഇടയ്ക്കിടെ ”അതേ, അതേ” എന്നു പറയുകയും ചെയ്തുകൊണ്ട് ഫാദര്‍ ഗാരി അവിടെയിരുന്നു.

അടുത്ത കുട്ടിയും – ജോണ്‍ – ഗാരിയില്‍നിന്ന് ഇതേ പ്രതികരണം തന്നെ ഏറ്റുവാങ്ങി. ജോണ്‍ പറഞ്ഞു:
”ഒന്നാമത് ഇതു ശരിയാണെന്ന് എനിക്കറിയാമായിരുന്നു. എങ്ങനെയാണിതെന്നു മനസ്സിലായോ? കാരണം യേശുക്രിസ്തു ബൈബിളില്‍നിന്നു പുറത്തുവന്നതായി തോന്നി. എന്റെ പ്രശ്‌നങ്ങളില്‍ എന്നോടൊപ്പം നില്‍ക്കുന്ന ജീവനുള്ള വ്യക്തിയായി അവിടുന്ന് ആയിത്തീര്‍ന്നു.”

”അതേ അത് അത്ഭുതകരമാണ്” ഫാദര്‍ ഗാരി പറഞ്ഞു.

ജോസഫ് എന്ന മറ്റൊരു കുട്ടി പറഞ്ഞു ”എന്നെ സംബന്ധിച്ചിടത്തോളം ലഹരി മരുന്ന് ഒഴിവാക്കുന്നതില്‍ അവിടുന്ന് എന്നെ സഹായിച്ചു. ഞാന്‍ മാരീജുവാന, ഹീറോയിന്‍, മറ്റു ലഹരിമരുന്നുകള്‍ എന്നിവയെല്ലാം ഉപയോഗിച്ചിരുന്നു. എന്നാല്‍ യേശുവിനെക്കുറിച്ച് കേട്ടപ്പോള്‍ ഈ പാപങ്ങളുടെയെല്ലാം മധ്യത്തിലും അവയെ കണക്കിടാതെ യേശു ആളുകളെ സ്‌നേഹിച്ചു എന്നത് എന്നെ അമ്പരിപ്പിച്ചു. വാഗ്ദാനങ്ങള്‍ക്കു പിന്നില്‍ യേശു അത് അര്‍ത്ഥമാക്കിയിരുന്നു. പരിശുദ്ധാത്മസ്‌നാനത്തെക്കുറിച്ചുള്ള വാഗ്ദാനംതന്നെ ഉദാഹരണം. പരിശുദ്ധാത്മാവിനെ ‘ആശ്വാസകന്‍’ എന്നാണു വിളിക്കുന്നതെന്ന് അവര്‍ എന്നോടു പറഞ്ഞു. എന്നാല്‍ ആശ്വാസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ വന്നിരുന്നതു മദ്യവും ലഹരിമരുന്നുകളുമാണ്. എന്നാല്‍ ഇവിടെ ഇവര്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ആശ്വാസത്തെക്കുറിച്ച് പറഞ്ഞു. ആ ആശ്വാസം പിന്നീട് എന്നില്‍ നിര്‍മ്മലതയുടെ തോന്നല്‍ തന്നെയാണുണ്ടാക്കുന്നതത്രേ. അല്ലാതെ കുറ്റബോധവും വേണ്ടായിരുന്നു എന്ന തോന്നലുമല്ല.”

”അതുകൊണ്ട് നേഡയെപ്പോലെ ഞാനും ഇതിനുവേണ്ടി ആഗ്രഹിക്കാന്‍ തുടങ്ങി.” അവന്‍ ചാപ്പലിന്റെ വാതിലിനു നേരെ പാളി നോക്കിയിട്ടു തുടര്‍ന്നു.” ചാപ്പലില്‍ ചെന്ന് ഞാന്‍ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു. അവിടുന്ന് എന്റെ നേരെ തിരിഞ്ഞു വന്നു. അവിടുന്ന് എന്റെ ചുണ്ടുകളേയും നാവിനേയും ഏറ്റെടുത്തു. ഞാന്‍ പുതിയ ഒരു ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. ആദ്യം എനിക്കു തോന്നിയത് എനിക്കു ഭ്രാന്തായെന്നാണ്. പക്ഷേ പെട്ടെന്നു തന്നെ അങ്ങനെയല്ലെന്ന് എനിക്കു തോന്നി. കാരണം ചിലതു സംഭവിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇന്ന് ഒറ്റയ്ക്കല്ല. എനിക്ക് ഇനി ലഹരി മരുന്നുകള്‍ ആവശ്യമില്ല. ഞാന്‍ എല്ലാവരെയും സ്‌നേഹിക്കാന്‍ തുടങ്ങി. എന്റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നിര്‍മലനായതുപോലെ.”

കുട്ടികള്‍ ഓരോരുത്തരായി സംസാരിക്കാന്‍ തുടങ്ങി. ഓരോരുത്തരും തങ്ങള്‍ക്കു സംഭവിച്ചതു വിവരിക്കാന്‍ തുടങ്ങി. കുട്ടികള്‍ തവണ അനുസരിച്ചു സംസാരിച്ചു. ഒരു മണിക്കൂറിന് ശേഷം യാത്ര പറയുമ്പോള്‍ ഫാദര്‍ ഗാരി ”അതേ, അതേ” എന്നു പറയുന്നുണ്ടായിരുന്നു. പോര്‍ധാം യൂണിവേഴ്‌സിറ്റിയിലെ തന്റെ സുഹൃത്തുക്കളോട് ഈ അനുഭവത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പോകാന്‍നേരത്തു പറഞ്ഞു. എന്നാല്‍ അദ്ദേഹം അല്പനേരംകൂടി ഞങ്ങളോടൊപ്പം സമയം ചെലവിട്ടിരുന്നെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചുപോയി. കാരണം ആ രാത്രിയില്‍ തന്നെ ഒരു കുട്ടി പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചു. ഞങ്ങളോടൊപ്പം തങ്ങിയിരുന്നെങ്കില്‍ ആ അനുഭവം അദ്ദേഹത്തിന് നേരില്‍ കാണാമായിരുന്നു.

റോബോര്‍ട്ടോ എന്നായിരുന്നു കുട്ടിയുടെ പേര്. റോബോര്‍ട്ടോയ്ക്ക് 16 വയസ്സ് പ്രായമായിരുന്നു. അവന്‍ രണ്ടു വര്‍ഷമായി ഹീറോയിന്റെ അടിമയായിരുന്നു. അതിനു മുമ്പ് മാരിജുവാനയുടേയും. നാലുവട്ടം അവന്‍ ജയിലിലായിട്ടുണ്ട്. ഒരിക്കല്‍ കത്തിക്കുത്തിനും മറ്റൊരിക്കല്‍ തെരുവുപോരാട്ടത്തില്‍ പങ്കെടുത്ത ഒരു സംഘത്തിലെ അംഗമെന്ന നിലയിലും അവന്‍ ജയിലില്‍ കിടന്നു. ഒരുദിവസം താന്‍ കൊല്ലപ്പെട്ടേക്കും എന്ന നിരന്തരമായ ഭയത്തിന്റെ അടിമയായിരുന്നു അവന്‍. മറ്റു കുട്ടികളില്‍നിന്ന് വ്യത്യസ്തമായി റോബോര്‍ട്ടോയുടെ മാതാപിതാക്കള്‍ അവനോടൊപ്പം നിന്നു. അവനു സഹായം കിട്ടുന്ന എല്ലായിടത്തും അവര്‍ അവനെ കൊണ്ടുപോയി. പക്ഷേ റോബോര്‍ട്ടോയുടെ പതനം അവന്റെ രക്ഷയെ അകലെയാക്കി.

അന്ന് ഉച്ചകഴിഞ്ഞ് റോബോര്‍ട്ടോയെ ചാപ്പലില്‍ വച്ച് കണ്ടു. അവന്‍ ആകെ അസ്വസ്ഥനായിരുന്നു. അവന്റെ നടപ്പും പെരുമാറ്റവും കണ്ടപ്പോള്‍ ലഹരിമരുന്നിന്റെ ഒരു ഡോസ് അനിവാര്യമായ ഒരു ഘട്ടത്തിലാണവന്‍ എന്നെനിക്കു തോന്നി.

”ഡേവി, എനിക്കു ചില പ്രശ്‌നങ്ങള്‍ ഉണ്ട്.” കൈവിരലുകള്‍ ചുറ്റിയും അഴിച്ചുംകൊണ്ട് അവന്‍ പുലമ്പി. ലഹരി മരുന്നിന്റെ അടിമ തനിക്ക് പ്രശ്‌നമുണ്ടെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അവന് ഒരു ഡോസ് മരുന്ന് വേണമെന്നാണ്.

അതുകൊണ്ട് ഞാന്‍ റോബോര്‍ട്ടയോടു വീണ്ടും പരിശുദ്ധാത്മസ്‌നാനത്തെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. ”നിക്കി ഇന്നുരാത്രി ചാപ്പലില്‍ ഈ വിഷയത്തെക്കുറിച്ച് പ്രസംഗിക്കുന്നുണ്ട് അതില്‍ സംബന്ധിക്കുക. പരിശുദ്ധാത്മാവ് നിന്റെമേല്‍ വരട്ടെ.”

”എനിക്കറിഞ്ഞുകൂടാ ഡേവി. എനിക്കല്‍പ്പം ശുദ്ധവായു ലഭിക്കേണ്ടതുണ്ട്. എനിക്ക് അത്ര സുഖം തോന്നുന്നില്ല.”
ഞാന്‍ അവനെ പോകാന്‍ അനുവദിച്ചു. വാസ്തവം പറഞ്ഞാല്‍ അവനെ വീണ്ടും കാണാന്‍ കഴിയുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. പക്ഷേ രാത്രി ഞാന്‍ ചാപ്പലില്‍ എത്തിയപ്പോള്‍ അവന്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ അവന്റെ അസ്വാസ്ഥ്യം കണ്ടപ്പോള്‍ അവന്‍ ലഹരിമരുന്ന് എടുത്തിട്ടില്ലെന്ന് എനിക്കു മനസ്സിലായി. ഞാന്‍ അവന്റെ അരികിലായി ഇരുന്നു. ഞങ്ങളുടെ മുന്‍ മാഫിയ സംഘാംഗങ്ങളും ലഹരിമരുന്ന് അടിമകളും തങ്ങള്‍ക്കു സംഭവിക്കുന്ന അത്ഭുതകരമായ രൂപാന്തരങ്ങളെക്കുറിച്ച് എഴുന്നേറ്റ് സാക്ഷിക്കുന്നതു ഞങ്ങള്‍ കേട്ടിരുന്നു. ഒടുവില്‍ നിക്കി എഴുന്നേറ്റ് എല്ലാ ലഹരിമരുന്ന് അടിമകളും പരിശുദ്ധാസ്‌നാനം പ്രാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചു.

”നിങ്ങളുടെ ജീവിതത്തില്‍ ശക്തിവേണമെങ്കില്‍…. നിങ്ങള്‍ സിറിഞ്ചും ലഹരിമരുന്നും ഉപയോഗിക്കുന്നവരാണു പക്ഷേ രൂപാന്തരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു എന്നാണെങ്കില്‍ ഇതു ശ്രദ്ധയോടെ കേള്‍ക്കുക. നിങ്ങള്‍ക്കു വേണ്ടത് പരിശുദ്ധാത്മാവാണ്. അതു നിങ്ങള്‍ക്കു ലഭിക്കുമ്പോള്‍ നിങ്ങള്‍ക്കു പത്തു പ്രത്യേക ദാനങ്ങളാണു ലഭിക്കുക. അതില്‍ നിങ്ങള്‍ക്ക് ആശ്രയിക്കുവാന്‍ കഴിയും. ഞാന്‍ അവയെക്കുറിച്ച് ഒന്നൊന്നായി പറയാന്‍ പോകുകയാണ്. നിങ്ങള്‍ക്ക് ഒരു പെന്‍സിലും കടലാസും ഉണ്ടെങ്കില്‍ അവ എവിടെയാണെന്നും സൂചിപ്പിക്കുന്ന റഫറന്‍സ് കുറിച്ചെടുക്കാം.

”ഒന്നാമതു നിങ്ങള്‍ക്കു ശക്തിയുണ്ടാകും. പ്രവൃത്തി. 1:8 ല്‍ നിങ്ങള്‍ക്കതു വായിക്കാം. പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കും.”

”പിന്നെ നിങ്ങള്‍ക്ക് ഒരു ആശ്വാസപ്രദനെ ലഭിക്കാന്‍ പോകുകയാണ്. യോഹന്നാന്‍ 14:26. ആശ്വാസപ്രദന്‍ എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്കു സുഖം തരുന്നവന്‍ എന്നല്ല. മറിച്ച് നിങ്ങളോടൊപ്പം നില്‍ക്കുന്ന, നിങ്ങള്‍ക്കു ശക്തി പകരുന്ന ഒരുവന്‍.”

”തുടര്‍ന്ന് നിങ്ങള്‍ക്കു സംരക്ഷണം ലഭിക്കും. പ്രവൃത്തി. 16:16 വായിക്കുക. അപകടകരമാകാവുന്ന ഒരു ചുവടുവയ്ക്കുന്നതില്‍നിന്ന് അപ്പോസ്തലന്മാരെ പരിശുദ്ധാത്മാവ് അവിടെ എങ്ങനെ തടഞ്ഞു എന്നു നോക്കുക. അവിടുന്ന് ആ നിലയില്‍ നിങ്ങളെയും നയിക്കും.”

”അടുത്തത് വളരെ പ്രധാനമാണ്. നിങ്ങള്‍ മേലില്‍ ജഡികമായ മനസ്സിനാല്‍ ബന്ധിതനായിരിക്കുകയില്ല. നിങ്ങള്‍ക്കു ആത്മീയ മൂല്യങ്ങള്‍ ലഭ്യമാകും.” എഫേസ്യര്‍ 2:3-6 വായിക്കുക.

”നിങ്ങള്‍ക്കു ജീവനുണ്ടായിരിക്കും. ഇപ്പോള്‍ നിങ്ങള്‍ മരണത്തില്‍നിന്നു മരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പരിശുദ്ധാത്മാവിനോടൊപ്പം നിങ്ങള്‍ക്കു പുതുജീവന്‍ ലഭ്യമാകുമെന്ന് രണ്ടു കൊരിന്ത്യര്‍ 3:5-6 പറയുന്നതു ശ്രദ്ധിക്കുക.

”സത്യത്തിന്റെ ആത്മാവിനോടൊപ്പമായിരിക്കും നിങ്ങള്‍ ജീവിക്കുന്നത്. ലഹരിമരുന്ന് സഫലമാകാത്ത വാഗ്ദാനമാണു നിങ്ങള്‍ക്കു തരുന്നത്. ഒരു തവണ മരുന്നെടുക്കുന്നതു നിങ്ങള്‍ക്കു സ്വാതന്ത്ര്യമല്ല, മറിച്ച് കാര്യങ്ങള്‍ വഷളാക്കുകയാണ് ചെയ്യുന്നത്. യോഹന്നാന്‍ 16:13 പറയുന്നത് നിങ്ങള്‍ക്കു സത്യം ഉണ്ടായിരിക്കും എന്നാണ്.

”പിതാവിന്റെ സന്നിധിയിലേക്കുള്ള പ്രവേശനം നിങ്ങളുടേതായിരിക്കും.” എഫേസ്യര്‍ 2:18 വായിക്കുക.

”അവസാനത്തെ മൂന്നു കാര്യങ്ങള്‍: നിങ്ങള്‍ക്കു പ്രത്യാശ ഉണ്ടായിരിക്കും. എത്രപേര്‍ക്ക് ഇപ്പോള്‍ അതുണ്ട്? പലര്‍ക്കും ഇല്ല. നിങ്ങള്‍ക്കു പ്രത്യാശ ഉണ്ടായിരിക്കുമെന്നു റോമര്‍ 15:13 പറയുന്നു.

”2 കൊരിന്ത്യര്‍ 3:17ല്‍ എല്ലാറ്റിലും മുഖ്യമായ ഒരു കാര്യം കാണുന്നു. നിങ്ങള്‍ക്കു മോചനം ലഭിക്കും!”

”ഇതെല്ലാം എങ്ങനെയാണു ലഭ്യമാകുക. നാടകീയമായ, പെട്ടെന്നുള്ള, നമ്മെ കീഴ്‌പ്പെടുത്തുന്ന ഒരനുഭവം മൂലമാണിത്. പ്രവൃത്തി 10:44ല്‍ നിങ്ങള്‍ തന്നെ അതേപ്പറ്റി വായിക്കുക.”

നിക്കി പ്രസംഗം അവസാനിപ്പിച്ചു. അവന്റെ സ്വരം താണു. ഒരു അടക്കം പറച്ചില്‍പോലെ അതിങ്ങനെ തുടര്‍ന്നു. ”ഈ പുതുജീവിതമാണു നിങ്ങളുടെ മുന്നിലുള്ളത്. എന്നാല്‍ ഈ രാത്രി നാം അതേക്കുറിച്ചു വായിക്കാനല്ല, സംസാരിക്കാനല്ല, മറിച്ച് അത് ഏറ്റെടുക്കാനാണു പോകുന്നത്.”

”ഈ രൂപാന്തരം, ഈ ശക്തി, ഈ പ്രത്യാശ, ഈ സ്വാതന്ത്ര്യം ജീവിതത്തില്‍ വേണോ, എഴുന്നേറ്റു മുന്നോട്ട് വരിക. ഞാന്‍ നിങ്ങളുടെ തലമേല്‍ കൈവച്ചു പ്രാര്‍ത്ഥിക്കാന്‍ പോകുകയാണ്. പൗലൊസ് ചെയ്തതുപോലെ. പൗലൊസിന്റെ കാലത്തെ ക്രിസ്ത്യാനികള്‍ക്കു ലഭ്യമായതു നിങ്ങള്‍ക്കും ലഭിക്കാന്‍ പോകുകയാണ് – നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ പോകുകുയാണ്.”

റോബോര്‍ട്ടോ എന്നെ ഒന്നു നോക്കി. പിന്നെ മുന്നോട്ടു കുതിച്ചു; എന്റെ ഹൃദയവും.

”ദൈവം എനിക്കുവേണ്ടി നല്‍കുന്നതെല്ലാം ഞാന്‍ കരസ്ഥമാക്കാന്‍ പോകതുകയാണ്.” അവന്‍ പറഞ്ഞു.

റോബോര്‍ട്ടോ ചാപ്പലിന്റെ മുന്‍ഭാഗത്തേക്കു ഓടിച്ചെല്ലുകയായിരുന്നു. അവന്‍തന്നെ നിക്കിയുടെ കരംപിടിച്ച് തന്റെ തലയില്‍ വച്ചു. ഉടനെ തന്നെ എന്റെ മുത്തശ്ശനു സംഭവിച്ചത് അവനും അനുഭവവേദ്യമായി. കറന്റടിച്ചതുപോലെ അവന്‍ ചലിക്കാന്‍ തുടങ്ങി. അവന്‍ മുട്ടിന്മേല്‍ വീണു. മറ്റുകുട്ടികള്‍ അവന്റെ ചുറ്റും നിന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

പ്രവൃത്തികളുടെ പുസ്തകത്തിലെ ഒരു രംഗത്തിന്റെ ആവര്‍ത്തനംപോലെയതു തോന്നി. രണ്ടു മിനിട്ടിനുള്ളില്‍ റോബോര്‍ട്ടോയുടെ അധരങ്ങളില്‍നിന്ന് ഒരു പുതുഭാഷ ഒഴുകാന്‍ തുടങ്ങി. മരുഭൂമിയില്‍നിന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടുംപോലെ അതു പുറത്തുവന്നു. എല്ലാവരും സന്തോഷിച്ചു. മറ്റെല്ലാവരും നിക്കിക്കും റോബോര്‍ട്ടോയ്ക്കും ചുറ്റുംനിന്ന് ഇങ്ങനെ പറയാന്‍ തുടങ്ങി. ”അവന് അതു ലഭ്യമായി.”

നിക്കി ആവര്‍ത്തിച്ചു. ”നന്ദി കര്‍ത്താവേ, ഈ കുഞ്ഞുങ്ങളെ സഹായിച്ചതിനു നന്ദി.”

മറ്റുള്ളവര്‍ അത് ഏറ്റു പറഞ്ഞു. ”നന്ദി കര്‍ത്താവേ, …. സഹായിച്ചതിനു നന്ദി” ”നന്ദി. നന്ദി. നന്ദി കര്‍ത്താവേ നന്ദി.”

അദ്ധ്യായം ഇരുപത്തിരണ്ട്


പരിശുദ്ധാത്മസ്‌നാനം എപ്പോഴും ഒരു കുട്ടിയെ ലഹരിമരുന്നിന്റെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുമെന്നല്ല ഞങ്ങള്‍ കണ്ടെത്തിയത്. മറിച്ച് അതിനുനേരെ എതിരായ ഒരു കാര്യമാണ്. പരിശുദ്ധാത്മസ്‌നാനം അവനെ ‘തടവിലാക്കും.’

ഒരേസമയം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും നിരാശാജനകവും ഉത്സാഹജനകവുമായ ഫലം ഇതായിരുന്നു. ഹീറോയിനിന്റെ പിടിയില്‍നിന്ന് പരിശുദ്ധാത്മസ്‌നാനം എപ്പോഴും പൂര്‍ണമായി കുട്ടികളെ സ്വതന്ത്രരാക്കുമെന്നു തുടക്കത്തില്‍ ഞങ്ങള്‍ കരുതി.

ഈ പ്രതീക്ഷയ്ക്ക് നല്ല ഒരു അടിസ്ഥാനം ഉണ്ടായിരുന്നു. ആത്മസ്‌നാനവും ലഹരിമരുന്നിന്റെ അടിമത്തത്തില്‍നിന്നു മോചിതനാകുന്നതും തമ്മില്‍ നല്ല ബന്ധമുണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ യുവാക്കളായ ഞങ്ങളുടെ ലഹരിമരുന്ന് അടിമകളെ ഈ അനുഭവത്തിലേക്കു നടത്താന്‍ ഞങ്ങള്‍ അങ്ങേയറ്റം ഉത്സാഹിച്ചു.

മരിജുവാന ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയിലാണ് തുടക്കത്തില്‍ ഞങ്ങള്‍ ശ്രദ്ധാപൂര്‍വം ഈ കാര്യം പരീക്ഷിച്ചത്. ലൂയിസ്, മരിജുവാന പുകയ്ക്കുന്നവനായിരുന്നു. അവനു പരിശുദ്ധാത്മസ്‌നാനം ലഭ്യമായി. അവന്റെ മാനസിക അടിമത്തം അവനെ പൂര്‍ണമായും വിട്ടുപോയി.

ഇതില്‍ ഉത്സാഹഭരിതരായി. കൂടുതല്‍ പ്രയാസമുള്ള ഒരു പരീക്ഷണത്തിനു ഞങ്ങള്‍ മുതിര്‍ന്നു. മനസ്സും ശരീരവും ഒരുപോലെ ഹീറോയിന് അറിയറവെച്ച റോബര്‍ട്ടോ എന്ന കുട്ടിയില്‍ ഇതെങ്ങനെ ഫലിക്കും? അവന് എന്ത് സംഭവിക്കും? റോബര്‍ട്ടോയെ ഞങ്ങള്‍ അതീവജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആത്മസ്‌നാനം ലഭിച്ച ഇവന്‍ പിന്നേയും ലഹരിമരുന്നിലേക്കു വഴുതിവീഴുന്നുണ്ടോ? പക്ഷേ ഓരോ ദിവസവും അവന്‍ സെന്ററിലേക്കു തിളങ്ങുന്ന കണ്ണുകളോടും വര്‍ദ്ധിച്ച പ്രത്യാശയോടുംകൂടെ വന്നുകൊണ്ടിരുന്നു. ”ഡേവിഡ്, ഞാന്‍ അതിന്റെ മുകളിലെത്തിയെന്നു കരുതുന്നു, എനിക്ക് ഉപയോഗിക്കാന്‍ ഒരു ആയുധം കൈവശമുണ്ട്. ഞാന്‍ മറ്റു കുട്ടികളും ഒത്ത് ഇവിടെ വരുന്നത് പ്രാര്‍ത്ഥിക്കാനാണ്-” റോബര്‍ട്ടോയുടെ വാക്കുകള്‍.

ഇടയ്ക്കിടെ നടത്തിയ ഇത്തരം പരീക്ഷണങ്ങളുടെ ഫലങ്ങളെല്ലാം ആശാവഹമായിരുന്നു. ഹാര്‍വിയെ ഞങ്ങളുടെ അടുത്തേക്ക് കോടതിയാണ് അയച്ചത്. മൂന്നുവര്‍ഷമായി ഹീറോയിനിന്റെ അടിമയായിരുന്നു അവന്‍. എന്നാല്‍ പരിശുദ്ധാത്മസ്‌നാനത്തിനുശേഷം അവന്‍ അതില്‍നിന്നു വിജയകരമായി പിന്മാറി. ലെഫ്റ്റി രണ്ടുവര്‍ഷമായി ലഹരിമരുന്നു കുത്തിവച്ചിരുന്നവനാണ്. ആത്മസ്‌നാനത്തിന് ശേഷം അവന്‍ ആ ശീലം പൂര്‍ണമായി ഉപേക്ഷിച്ചെന്നു മാത്രമല്ല അവന്‍ ക്രിസ്തീയ ശുശ്രൂഷയ്ക്കായി വേര്‍തിരിയുകയും ചെയ്തു. ആത്മസ്‌നാനാനുഭവം ഉണ്ടാകുന്നതുവരെ രണ്ടുവര്‍ഷം നിരന്തരമായി ഹീറോയിന്‍ ഉപയോഗിച്ചിരുന്നവനായിരുന്നു വിന്‍സന്റ്. പക്ഷേ അതിനുശേഷം അവന്‍ പൊടുന്നനെ ആ ശീലം നിര്‍ത്തി. റൂബന് നാലുവര്‍ഷമായി ഈ ദുശ്ശീലം ഉണ്ടായിരുന്നു. അതു പൂര്‍ണമായി ഉപേക്ഷിക്കാനുള്ള ശക്തി ആത്മസ്‌നാനസമയത്ത് അവനു ലഭ്യമായി. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ലഹരിമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതാണ് എഡ്ഡി. പതിനഞ്ചു വര്‍ഷത്തിനുശേഷവും അവന്‍ അതില്‍ത്തന്നെ തുടര്‍ന്നു. നിരന്തരമായ ഈ ഉപയോഗം ഏറെക്കുറെ അവനെ മരണത്തിന്റെ വക്കോളം എത്തിച്ചു. എന്നാല്‍ പരിശുദ്ധാത്മസ്‌നാനം ഈ ശീലത്തില്‍നിന്ന് അവനെ വിമോചിപ്പിച്ചു.

ഇവരുടെ അനുഭവങ്ങളെല്ലാം എന്നെ അങ്ങേയറ്റം ആവേശഭരിതനാക്കി. അതുകൊണ്ട് ഇതു സംബന്ധിച്ചു ചില അവകാശവാദങ്ങളുന്നയിക്കാന്‍ എനിക്കു കഴിയുമോ എന്ന കാര്യം ഞാന്‍ വൈദ്യശാസ്ത്രരംഗത്തെ അധികൃതരോടു ചോദിച്ചു. അവര്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു: ”അഞ്ചുവര്‍ഷമെങ്കിലും പിന്നീടു ലഹരിമരുന്ന് ഉപയോഗിക്കാതിരുന്നാല്‍ മാത്രമേ ഒരുവന്‍ ആ ശീലത്തില്‍നിന്നു വിമുക്തനായി എന്നു ലെക്‌സിങ്ടണില്‍ കണക്കാക്കുകയുള്ളു. നിങ്ങളുടെ കുട്ടികള്‍ മോചിതരായിട്ട് എത്രനാളായി?”

”അധികനാളായിട്ടില്ല.”

”ചില ദിവസങ്ങള്‍ മാത്രം?”

”ഓ, അല്ല. അവര്‍ മാസങ്ങള്‍തന്നെ പിന്നിട്ടു. ചിലരുടെ കാര്യത്തിലാകട്ടെ ഒരു വര്‍ഷത്തിലേറെയുമായി”

”കൊള്ളാം. അതുതന്നെ ഉത്സാഹജനകമാണ്. കൂടുതല്‍ കാര്യങ്ങള്‍ പറയൂ. നിങ്ങളുടെ ഈ സ്‌നാനത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ എനിക്കു താല്‍പര്യമുണ്ട്.”

ഈ സംസാരത്തിന്റെ ഒടുവിലായി എനിക്കു കിട്ടിയ മുന്നറിയിപ്പ് ഇങ്ങനെ: ലഹരിമരുന്നിന്റെ അടിമയെ രക്ഷപ്പെടുത്തുക സാധാരണഗതിയില്‍ അസാധ്യമാണ്. അതുകൊണ്ടുതന്നെ മോചനം നേടി എന്നു കരുതുന്നവര്‍ വീണ്ടും അതില്‍ വീണുപോകുന്നുണ്ടോ എന്നു ജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ”മാത്രമല്ല, ഇതിലെ ഏറ്റവും പരിതാപകരമായ കാര്യം ഒരു കുട്ടി വീണുപോയാല്‍ അവന്‍ വീഴുന്നതു കൂടുതല്‍ ആഴത്തിലേക്കായിരിക്കും എന്നതാണ്. രണ്ടുവട്ടമാണ് നേരത്തെ ദിവസവും ലഹരി ഉപയോഗിച്ചിരുന്നതെങ്കില്‍ അതു മൂന്നു തവണയാകും. മൂന്നായിരുന്നെങ്കില്‍ അത് അഞ്ചാകും. ഓരോ വീഴ്ചയ്ക്കുശേഷവും സ്ഥിതി കൂടുതല്‍ വഷളാകും.”
തുടര്‍ന്ന് ഞങ്ങളുടെ ഒരു കുട്ടി വീണുപോയി, പരിശുദ്ധാത്മസ്‌നാനത്തിനുശേഷവും ആത്മാവിനെ പ്രാപിക്കുക എന്നതിനപ്പുറത്ത് ആത്മാവില്‍ ജീവിക്കുന്നതെങ്ങനെയെന്ന് അവന്‍ പഠിച്ചിരുന്നില്ല.

മാരിജൂവാന രണ്ടു വര്‍ഷവും ഹീറോയിന്‍ മൂന്നു വര്‍ഷവും ഉപയോഗിച്ചിരുന്നവനാണ് റാല്‍ഫ്. ഈ ശീലത്തില്‍നിന്ന് രക്ഷപ്പെടാനാവാതെ അവന്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇതില്‍നിന്നു മോചനംനേടാന്‍ പലവട്ടം അവന്‍ ശ്രമിച്ചിട്ടുണ്ട്. ഞരമ്പിലേക്ക് നേരിട്ട് ഹീറോയിന്‍ കുത്തിവയ്ക്കുന്ന തന്റെ സംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ അവന്‍ യത്‌നിച്ചു. പക്ഷേ ഓരോ തവണയും അവന്‍ പരാജയപ്പെട്ടു. ഇതില്‍നിന്നു മോചനത്തിന് ഒരു വഴിയേ ഉള്ളുവെന്നു റാല്‍ഫ് കരുതി. ഏതെങ്കിലും ഇരുണ്ട രാത്രിയില്‍ ഒരു ഡോസ് മരുന്ന് കിട്ടാനായി ദാഹിച്ച് എന്തും ചെയ്തു പോകുമെന്ന സ്ഥിതിയില്‍ എത്തിച്ചേരുമ്പോള്‍ മറ്റൊരു ജീവന്‍ എടുത്തുപോകുന്നതിനു മുന്‍പ് സ്വന്തം ജീവിതം അവസാനിപ്പിക്കുക. ഒടുവില്‍ ആ രാത്രി വന്നു. റാല്‍ഫ് ഒരു വലിയ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറി. അതിന്റെ അഗ്രത്ത് റാല്‍ഫ് ചെന്നുനിന്നു: തല ആദ്യം റോഡില്‍ അടിച്ചു വീഴത്തക്കവിധം കുതിക്കുവാന്‍ തയ്യാറായാണ് നില്പ്. താഴെ റോഡിലെ നടപ്പാതയിലെ തിരക്കൊന്നൊഴിയുവാന്‍ കാത്തുനില്‍ക്കുകയായിരുന്നു അവന്‍.

ആ നിര്‍ണായകനിമിഷത്തില്‍ അവിടെ നില്ക്കുമ്പോള്‍ അവന്‍ ഒരു പാട്ടുകേട്ടു.

അതു ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു സഭയുടെ മീറ്റിംഗില്‍നിന്ന് ഉയര്‍ന്ന സ്വരമായിരുന്നു. റാല്‍ഫ് നിന്നതിന്റെ നേരെ എതിരേയുള്ള തെരുവിലായിരുന്നു മീറ്റിംഗ്. അവന്‍ തലയുയര്‍ത്തി വരികള്‍ ശ്രദ്ധിച്ചു: ”അകലെയൊരു കുന്നിന്‍ മുകളില്‍ നില്പൂ

ഒരു പഴയ കുരിശ്…….”

റാല്‍ഫ് കെട്ടിടത്തിന്റെ മുകളില്‍നിന്നും ഇറങ്ങി. ബാക്കി വരികള്‍ക്കു ചെവിയോര്‍ത്തുകൊണ്ട് അവന്‍ തെരുവു കുറുകെ കടന്നു. കെട്ടിടത്തിനു പുറത്തുള്ള ഒരു പോസ്റ്റര്‍ അവനെ ഉള്ളിലേക്കു ക്ഷണിച്ചു. ലഹരിമരുന്നുകള്‍ക്കും അധോലോക സംഘങ്ങള്‍ക്കും അടിമപ്പെട്ട ബ്രൂക്ക്‌ലിന്‍ തെരുവിലെ കുട്ടികള്‍ക്ക് ഇടയില്‍ ദൈവം ചെയ്യുന്ന പ്രവൃത്തികളുടെ കഥകളാണിവിടെ വിവരിക്കുന്നതെന്നു പോസ്റ്ററില്‍ കാണിച്ചിരുന്നു.

അവന്‍ ഉള്ളിലേക്കു ചെന്നു. അതിനുശേഷം റാല്‍ഫ് ഒരിക്കലും പഴയ ആളായിരുന്നില്ല. അവന്‍ തന്റെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചു. തുടര്‍ന്ന് അവനു പരിശുദ്ധാത്മസ്‌നാനം ലഭിച്ചു.

ഞങ്ങള്‍ റാല്‍ഫിനെക്കുറിച്ചു വളരെ, വളരെ അഭിമാനിച്ചു. ഇപ്പോഴും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഒരു വര്‍ഷത്തിലേറെക്കാലം അവന്‍ കുത്തിവയ്പുകളോടു വിടപറഞ്ഞു. അവന്‍ ന്യൂയോര്‍ക്കുവിട്ടു കാലിഫോര്‍ണിയായില്‍ താമസമാക്കി. അപ്പോഴെല്ലാം അവന്‍ ലഹരി തൊട്ടിട്ടേയില്ല. എന്നാല്‍ പിന്നീട് അവന്‍ കാലിഫോര്‍ണിയായില്‍നിന്നു ഞങ്ങളെ സന്ദര്‍ശിക്കാനെത്തി. പല ദിവസങ്ങളോളം അവന് ഒരു തകരാറും ഉണ്ടായിരുന്നില്ല. എന്നാല്‍ പഴയ അയല്‍പക്കങ്ങളില്‍ ചെല്ലുമ്പോള്‍ അവനില്‍ ഒരു വിഷാദം അടിഞ്ഞുകൂടുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. പഴയ സുഹൃത്തുക്കള്‍ ലഹരിമരുന്ന് വീണ്ടും ഉപയോഗിക്കാന്‍ അവന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. റാല്‍ഫ്, വീണ്ടും പ്രലോഭിതനായി. ഒടുവില്‍ അവന്‍ വീണുപോയി. അവന്‍ അവരുമായി ബന്ധപ്പെട്ടു. അവരുടെ താവളത്തില്‍ചെന്ന് ഞരമ്പിലേക്കു സൂചി കുത്തിയിറക്കി.

ആത്മസ്‌നാനം ലഭിക്കുന്നതിനു മുന്‍പ് അഞ്ചുവട്ടം റാല്‍ഫ് ലഹരിമരുന്നില്‍നിന്നു മോചിതനാകാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോവട്ടവും അവന്‍ വീണ്ടും ലഹരി മരുന്നിലേക്കു തിരിഞ്ഞപ്പോള്‍ കൂടുതല്‍ ഡോസ് ഉപയോഗിക്കേണ്ടിവന്നു. ഇപ്പോഴിതാ ഒരു വര്‍ഷം വിട്ടുനിന്നശേഷം അവന്‍ വീണ്ടും ലഹരി മരുന്നിലേക്കു തിരിഞ്ഞിരിക്കുന്നു….

പക്ഷേ ഇക്കുറി അസാധാരണമായ ഒരുകാര്യം നടന്നു. അവന്‍ കുത്തിവയ്പ് എടുത്തെങ്കിലും അത് അവന് ഏറ്റില്ല. അടുത്ത ദിവസം റാല്‍ഫ് സെന്ററില്‍ എത്തി എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. അവന്‍ എന്റെ ഓഫീസ് മുറിയില്‍ വന്നപ്പോള്‍ പിന്നില്‍ കതകുചാരി. അവന്‍ വീണ്ടും ലഹരിമരുന്നിലേക്ക് വീണുപോയെന്ന് ഞാന്‍ ഊഹിച്ചു.

”രസകരമായ ഒരു കാര്യം ഉണ്ടായി ഡേവ്” ഒടുവില്‍ എന്നോട് എല്ലാം തുറന്നുപറയാനുള്ള ധൈര്യം കിട്ടിയപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി: ”കുത്തിവയ്പ് എടുത്തുകഴിഞ്ഞപ്പോള്‍ എനിക്ക് ഒന്നും സംഭവിച്ചില്ല. മുന്‍പ് അനുഭവപ്പെട്ടിരുന്നതൊന്നുംതന്നെ എനിക്കു തോന്നിയില്ല. മറ്റു പലതുമാണ് എനിക്കു തോന്നിയത്. അടുത്തുള്ള ദേവാലയത്തിലേക്ക് ഓടിച്ചെന്നു പ്രാര്‍ത്ഥിക്കുവാനുള്ള വാഞ്ഛ. ഞാന്‍ അതുതന്നെ ചെയ്തു. ഡേവി, ഇത്തവണ എനിക്കു ക്ഷമ കിട്ടി. പഴയതുപോലെ ആത്മനിന്ദയോ നിരാശയോ എനിക്കു തോന്നുന്നില്ല. കുഴപ്പത്തില്‍നിന്നും കൂടുതല്‍ കുഴപ്പത്തിലേക്കു വീണ്ടും വീണുപോകുന്നതിനു പകരം ഇത്തവണ ആ പ്രലോഭനം തന്നെ അങ്ങുവെറുതെ ഇല്ലാതാവുകയാണ് ചെയ്തത്.”

തുടര്‍ന്നു സംസാരിക്കുമ്പോള്‍ റാല്‍ഫിന്റെ കണ്ണുകള്‍ പ്രകാശിച്ചു: ”ഡേവി, ഇതിനെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നതു പറയട്ടെ. ഞാന്‍ തടവിലാക്കപ്പെട്ടിരിക്കുന്നു. ശരിയാണ്. പക്ഷേ ഹീറോയിനല്ല എന്നെ തടവിലാക്കിയിരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ തടവിലാണ് ഞാന്‍. അവന്‍ എന്നിലുണ്ട്. ഞാന്‍ വിട്ടുപോകാന്‍ അവന്‍ സമ്മതിക്കുന്നില്ല.”

റാല്‍ഫ് താഴ്മയോടെ ഞങ്ങളുടെ അടുത്തേക്കു മടങ്ങിവന്നു; പരിശുദ്ധാത്മസ്‌നാനം, തന്നെ ക്രിസ്തുവിന് ഒരു പ്രത്യേക നിലയില്‍ പ്രിയപ്പെട്ടവനാക്കിയിരിക്കുന്നു എന്ന തിരിച്ചറിവോടെ. അവന്‍ ശ്രമിച്ചിട്ടും അവന് ക്രിസ്തുവില്‍നിന്നു വിട്ടുപോകുവാന്‍ കഴിയുന്നില്ല. ഇതേകാര്യം തന്നെ റോബര്‍ട്ടോയെ (15 വര്‍ഷം ലഹരി ഉപയോഗിച്ചിരുന്നവനാണ് ഇവനെന്ന് ഓര്‍ക്കണം) സംബന്ധിച്ചും ശരിയായിരുന്നു. റോബര്‍ട്ടോ കുറച്ചുനാളത്തേക്കു പിന്മാറിപ്പോയി. ലഹരിമരുന്നില്‍ വീണ്ടും വീണുപോകാന്‍ അവനിടയായില്ല. സോണി കുറച്ചുകാലം പുറകോട്ടുപോയി. എന്നാല്‍ അവനും വലിയ വിശ്വാസതീവ്രതയോടെ മടങ്ങിവരികയും സെമിനാരിയില്‍ പോകാനായി തീരുമാനിക്കുകയും ചെയ്തു.

ഇതെല്ലാറ്റില്‍നിന്നും ഞങ്ങള്‍ എന്തു നിഗമനത്തിലാണ് എത്തിച്ചേരുന്നത്?

തീര്‍ച്ചയായും ലഹരിമരുന്ന് അടിമത്തത്തിന് മാന്ത്രികമായ പരിഹാരം ഒന്നും ഇല്ല. ഇത്തരം എന്തെങ്കിലും അവകാശവാദം വ്യര്‍ത്ഥമാക്കിത്തീര്‍ക്കത്തക്കവിധം സൂചിയില്‍ ഒളിച്ചിരിക്കുന്ന പിശാച് മാരകശക്തിയുള്ളവനാണ്. ഞങ്ങള്‍ക്ക് ആകെ പറയുവാന്‍ കഴിയുന്ന കാര്യം ഇതാണ്. ലഹരിമരുന്നിനെക്കാള്‍ ശക്തമായി ഒരു കുട്ടിയെ പിടികൂടുന്ന ഒരു ശക്തി ഞങ്ങള്‍ കണ്ടെത്തി എന്നു മാത്രമാണ്. അതു പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. ലഹരിമരുന്നില്‍നിന്നു വ്യത്യസ്തമായി പരിശുദ്ധാത്മാവ് ആ കുട്ടികളെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് സ്വാധീനിച്ചത്.

ധീരമായ ഒരു പരീക്ഷണമെന്നു ഞങ്ങള്‍ കരുതിയ കാര്യത്തിന്റെ പ്രാഥമികമായ തലങ്ങളില്‍ മാത്രമായിരുന്നു. അപ്പോഴും ഞങ്ങള്‍ നിന്നിരുന്നത്. ഈ ആത്മീയാനുഭവത്തിന് അസന്തുഷ്ടമായ ഒരു ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളെക്കുറിച്ചു ഞങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. ഓരോ ദിവസവും ഞങ്ങള്‍ പുതിയ കണ്ടെത്തലുകളാണു നടത്തിയിരുന്നത്. ഞങ്ങളുടെ ഭാഗം ഏറ്റവും ഫലപ്രദമായി ചെയ്യുന്നതെങ്ങനെ, നിലനില്‍ക്കുന്ന സൗഖ്യം ഉണ്ടാകുന്നവരുടെ ശതമാനം വര്‍ദ്ധിപ്പിക്കുന്നതെങ്ങനെ തുടങ്ങിയവയെക്കുറിച്ചു ഞങ്ങള്‍ ഓരോ ദിവസവും കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.

ക്രിസ്തുവിന്റെ വാഗ്ദാനങ്ങളിലൊന്ന് അവിടുത്തെ ആത്മാവ് നമ്മെ സകലസത്യത്തിലേക്കും വഴിനടത്തും എന്നതാണല്ലോ. ഈ വാഗ്ദാനത്തില്‍ ഞങ്ങള്‍ മുറുകെപ്പിടിച്ചു. ഒരുനാള്‍ ഞങ്ങളെ ഇതിന്റെ പ്രമാണങ്ങളിലേക്കും രഹസ്യങ്ങളിലേക്കും അവിടുന്നു വഴിനടത്തുമെന്നും അതിന്റെ പ്രയോജനം എവിെട ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ പ്രശ്‌നങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ഒരു സിറിഞ്ചിനെയും വൃത്തികെട്ട ഒരു സൂചിയേയും ആശ്രയിക്കുന്നുവോ അവിടവിടെ എത്തിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുമെന്നും ഞങ്ങള്‍ വിശ്വസിച്ചു. ക്ലിന്റന്‍ അവന്യുവില്‍ മാത്രമല്ല യു.എസില്‍ ഉടനീളം.

ഒരുദിവസം ഞാനും ലിന്‍ഡായും ഞങ്ങളുടെ ഓഫീസ്മുറിയിലിരുന്ന് ഈ അനുഭവങ്ങളെല്ലാം ഞങ്ങളെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് അത്ഭുതപ്പെടുകയും ചര്‍ച്ചചെയ്യുകയുമായിരുന്നു. പക്ഷേ സംസാരത്തിലുടനീളം ഒരു പേരു കടന്നു വരാതിരിക്കാന്‍ ഞങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അതു മറ്റാരുമല്ല മരിയയാണ്.

”മരിയയ്ക്ക് എപ്പോഴെങ്കിലും പരിശുദ്ധാത്മസ്‌നാനം പ്രാപിക്കാന്‍ കഴിയുമെന്നു വിചാരിക്കുന്നുണ്ടോ?” ഞാന്‍ പെട്ടെന്നു ചോദിച്ചു. ഇതേ ചോദ്യം തന്നെ ലിന്‍ഡായുടെ കണ്ണുകളില്‍ ഞാനും കണ്ടു. മരിയയാണ് ഏറ്റവും പ്രയാസമുള്ള വ്യക്തി എന്നതില്‍ ഞങ്ങള്‍ ഏകാഭിപ്രായക്കാരായിരുന്നു. വളരെ വര്‍ഷങ്ങളായി അവള്‍ ഹീറോയിനിന്റെ അടിമയാണ്. കഴിഞ്ഞ തവണ മരിയയെ കണ്ടപ്പോള്‍ ഇനി അവള്‍ക്ക് അധികനാള്‍ ജീവിതമുണ്ടെന്ന് എനിക്കോ ലിന്‍ഡായ്‌ക്കോ തോന്നിയില്ല. ഇപ്പോഴും ഇടയ്ക്കിടെ ഞാന്‍ ഉറക്കത്തില്‍ അവളുടെ വീര്‍ത്ത കണ്ണുകളും ചുരുട്ടിയ മുഷ്ടികളും വിറയ്ക്കുന്ന ചുണ്ടുകളും സ്വപ്നത്തില്‍ കാണാറുണ്ട്.

എന്നാല്‍ മരിയയുടെ ജീവിതത്തില്‍ ഒരത്ഭുതം സംഭവിക്കാനായി പ്രാര്‍ത്ഥിക്കാമെന്നു ഞങ്ങള്‍ അന്യോന്യം സമ്മതിച്ചു. സെന്ററില്‍വച്ച് അവളെ പരിശുദ്ധാത്മസ്‌നാനത്തിലേക്കു നടത്തുന്നതിനെക്കുറിച്ചുള്ള സ്വപ്നം ഞങ്ങള്‍ താലോലിക്കാന്‍ തുടങ്ങി. പക്ഷേ ആ നിലയിലല്ല സംഭവിച്ചത്. വേനല്‍ക്കാലത്തില്‍ ഒരുദിവസം ഞങ്ങള്‍ക്ക് ഒരു ടെലിഫോണ്‍ വന്നു. മരിയയായിരുന്നു അത്. റവ. ഓര്‍ട്ടിസിന്റെ സഭയിലായിരുന്നു തദവസരത്തില്‍ അവള്‍.

”റവ. വില്‍ക്കേഴ്‌സണ്‍” അവള്‍ ഏറെക്കുറെ ടെലിഫോണിലൂടെ നിലവിളിക്കുകയായിരുന്നു” എനിക്ക് വളരെ അത്ഭുതകരമായ ഒരു വാര്‍ത്തയുണ്ട്. കഴിഞ്ഞ രാത്രി ഞാന്‍ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു.” ആവേശംകൊണ്ട് അവള്‍ക്കു സംസാരിക്കാന്‍തന്നെ വയ്യായിരുന്നു. അതുകൊണ്ട് ഫോണ്‍ റവ. ഓര്‍ട്ടിസിന്റെ കൈയില്‍ കൊടുക്കുവാന്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം അതു വിവരിച്ചപ്പോള്‍ എനിക്ക് ആ രംഗം മനക്കണ്ണില്‍ കാണാമായിരുന്നു. പല അപ്പാര്‍ട്ടുമെന്റുകളുടെ ഇടയിലുള്ള ആ സ്വകാര്യവസതിയിലേക്ക് (അവിടെ ശബ്ദായമാനമായ പല മീറ്റിംഗുകളും അരങ്ങേറാറുണ്ട്) മരിയ നടന്നു ചെല്ലുന്നു. മറ്റു സ്പാനിഷ് സ്ത്രീപുരുഷന്മാര്‍ക്കിടയിലൂടെ അവള്‍ വഴി കണ്ടെത്തി ഒഴിഞ്ഞ ഒരു മടക്കുകസേരയില്‍ ചെന്നിരിക്കുന്നു. മരിയ പ്രസംഗം കേട്ടു. ഒടുവില്‍ മുന്നോട്ടുവരുവാനുള്ള ആഹ്വാനം അനുസരിച്ച് അവള്‍ മുന്‍പിലേക്കു ചെല്ലന്നു. അവളുടെ ശബ്ദംപോലും ഇപ്പോള്‍ എനിക്കു കേള്‍ക്കാം. കഴിഞ്ഞ തവണ ഞങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങളോടു സംസാരിച്ച അടഞ്ഞ ശബ്ദത്തില്‍ അവള്‍ ഇപ്പോള്‍ കര്‍ത്താവിനോട് തന്റെമേല്‍ പരിശുദ്ധാത്മാവിനെ അയയ്ക്കുവാന്‍ യാചിക്കുകയാണ്.

അവള്‍ മുട്ടുകാലില്‍ വീഴുന്നു. ഹൃദയത്തില്‍ പ്രതീക്ഷയോടെ ആയിരിക്കുമ്പോള്‍ ചൂടുള്ള കരം അവളുടെ ശിരസ്സിന്മേല്‍ വയ്ക്കുന്നു. അപ്പോള്‍ മൃദുവായ, സംഗീതമധുരമായ അവള്‍ക്കു മനസ്സിലാകാത്ത താളാത്മകമായ ഒരു ഭാഷ അവളുടെ തൊണ്ടയില്‍നിന്നു പുറപ്പെടുകയാണ്. പ്രാര്‍ത്ഥന കേട്ടു എന്നതിന്റെ മുദ്രയും അടയാളവുമാണത്. റവറന്റ് ഓര്‍ട്ടിസ് സന്തോഷവാനായിരുന്നു. ”നമ്മളെല്ലാം ഇതിനുവേണ്ടി വളരെ, വളരെ നാള്‍ കാത്തിരുന്നു ഇല്ലേ?”

”അതേ. തീര്‍ച്ചയായും. ഇതു മറ്റൊരു വിജയമാണ്.”

എന്നാല്‍ എനിക്ക് ഒരു രഹസ്യഭയമുണ്ടായിരുന്നു. മരിയയ്ക്ക് ഒരു വലിയ ദൗര്‍ബല്യമുള്ളത് എനിക്കറിയാം. അവള്‍ക്കു ദേഷ്യം പിടിക്കുമ്പോള്‍ പ്രതികാരമായി അവള്‍ ലഹരിമരുന്നിലേക്കു മടങ്ങും. പല ലഹരിമരുന്ന് അടിമകളെ സംബന്ധിച്ചും ഇതു ശരിയാണ്. എന്നാല്‍ മരിയയുടെ കാര്യത്തില്‍ എപ്പോഴും ഇതു സംഭവിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരിക്കല്‍, ഒരിക്കലെങ്കിലും കോപമെന്ന ഈ പ്രശ്‌നത്തെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ മരിയ രക്ഷപ്പെടും എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അധികം താമസിയാതെ തന്നെ മരിയ ഇത്തരം ഒരു പരീക്ഷണത്തെ നേരിടേണ്ടിവന്നു.

ഒരു രാത്രി വൈകി മരിയ തന്റെ പഴയസ്ഥലമായ മാന്‍ഹാട്ടനില്‍ ബസില്‍ വന്നിറങ്ങി. തെരുവ് ഏറെക്കുറെ വിജനം. പെട്ടെന്ന് ഇരുട്ടില്‍നിന്നു മൂന്നു പെണ്‍കുട്ടികള്‍ പ്രത്യക്ഷപ്പെട്ടു.

”ഹായ്, അവിടെ അതാ മരിയ.”

മരിയ തിരിഞ്ഞു. തന്റെ പഴയ സംഘത്തിലെ അംഗങ്ങളാണ് അവര്‍ മൂവരും എന്നവള്‍ തിരിച്ചറിഞ്ഞു. അവള്‍ ഊഷ്മളമായി അവരെ സ്വാഗതം ചെയ്തു. അവര്‍ക്കു പിന്നില്‍ ഇരുളില്‍ ഒരു ആണ്‍കുട്ടിയുടെ രൂപവും അവള്‍ തിരിച്ചറിഞ്ഞു.

പെണ്‍കുട്ടികളില്‍ ഒരുവള്‍ ചോദിച്ചു: ”മരിയ, നീ വിട്ടുപോയെന്നും നിനക്കിപ്പോള്‍ മതം കിട്ടിയെന്നും ഒക്കെ ഞങ്ങള്‍ കേട്ടു. ഉള്ളതാണോ?”

”ശരിയാണ്” മരിയയുടെ മറുപടി.

”കൊള്ളാം. അതു ഗംഭീരം. അപ്പോള്‍ നിനക്കിപ്പോള്‍ കിട്ടുന്ന പണമൊന്നും കുതിരപ്പുറത്തിടണ്ടാ. അങ്ങനെയെങ്കില്‍ കയ്യില്‍ സമ്പാദ്യം കുറച്ചൊന്നുമല്ലല്ലോടീ. മരിയ, നിന്റെ പഴയ ഒന്നോ രണ്ടോ കൂട്ടുകാര്‍ക്ക് ഒന്നോ രണ്ടോ ഡോളര്‍ കടമായി തരാമോ?”

ആ പണം എന്തിനാണു ചെലവഴിക്കുകയെന്നു മരിയയ്ക്കു വ്യക്തമായി അറിയാം. ആ ഇരുണ്ട മുറിയില്‍ പലവട്ടം താനും ഈ പെണ്‍കുട്ടികളോടൊപ്പം കയ്യില്‍ ഒരു ബെല്‍റ്റു ചുറ്റി ഞരമ്പു കണ്ടെത്തി ഒരു സിറിഞ്ചു നിറയെ ഹീറോയിന്‍ കുത്തിക്കയറ്റിയിട്ടുണ്ടല്ലോ.

”ക്ഷമിക്കണേ” മരിയ പറഞ്ഞു: ”നിങ്ങള്‍ ഉപയോഗിക്കാന്‍ പോകുന്നതിനുവേണ്ടി എന്റെ കയ്യില്‍നിന്നു പണം കിട്ടുകയില്ല. എനിക്കറിയാം…..”

അടി വരുന്നതു മരിയ കണ്ടില്ല. കരുത്തുള്ള ഒരു കൈ മരിയയുടെ അടിവയറ്റില്‍ പതിച്ചു. മരിയ നിന്നനില്‍പില്‍ മുന്നോട്ടു കൂനിപ്പോയി. തിരിച്ചടിക്കാനായിരുന്നു മരിയയുടെ ആദ്യതോന്നല്‍. ശക്തമായി തിരിച്ചടിക്കുന്ന ഒരാളെന്ന നിലയില്‍ മരിയ ആ സ്ഥലത്തെല്ലാം കുപ്രസിദ്ധയായിരുന്നുതാനും. പക്ഷേ അവള്‍ അതിനു മുതിര്‍ന്നില്ല. രണ്ടുകൈകളും ഇടുപ്പില്‍ കുത്തി അവള്‍ നിവര്‍ന്ന് അചഞ്ചലയായി നിന്നു. ക്ലബ്ബിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന പരീക്ഷ അവള്‍ വിജയിച്ചത് ഈ നിലയില്‍ അക്ഷോഭ്യയായി നിന്നാണ്. മരിയ അന്ന് എല്ലാ അടികളും ചാഞ്ചല്യമില്ലാതെ നേരിട്ടിരുന്നു.

പക്ഷേ അന്നും ഇന്നും തമ്മില്‍ എന്തൊരു വ്യത്യാസം! ഇക്കുറി മരിയ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നിന്നത്.

തുടര്‍ന്ന് ഒരു വശത്ത് കത്തി തുളഞ്ഞു കയറുമ്പോഴും മരിയ പ്രാര്‍ത്ഥിച്ചു. കുഴഞ്ഞുവീണ അവളുടെ ദേഹത്ത് മൂന്നു പെണ്‍കുട്ടികള്‍ ചാടിവീണ് പഴ്‌സ് തട്ടിയെടുത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് ഇരുളിലേക്ക് ഓടിയകലുമ്പോഴും അവള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ വിജനമായ തെരുവില്‍ മരിയ പതിയെ എഴുന്നേറ്റു. എങ്ങനെയാണവള്‍ വീടുപറ്റിയതെന്ന് അവള്‍ക്കുതന്നെ അറിഞ്ഞുകൂടാ. രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ മാറാന്‍ ജോണി അവളെ സഹായിച്ചു. ഇരുവരും ഒന്നിച്ചു മുറിവു പരിശോധിച്ചു. കത്തി മാംസം തുളച്ച് വാരിയെല്ലിന് അടുത്തുവരെ എത്തിയിരുന്നു. എന്നാല്‍ മുറിവ് അത്ര ആഴമുള്ളതായിരുന്നില്ല. മാരകമാണ് അതെന്ന് ജോണി കരുതിയില്ല.

ജോണിക്കു പേടിയുണ്ടായിരുന്നത് ഈ സംഭവത്തോടുള്ള മരിയയുടെ വികാരപരമായ പ്രതികരണത്തെക്കുറിച്ചായിരുന്നു. അവള്‍ക്ക് ഇനി എന്തു സംഭവിക്കും? ലഹരിമരുന്നില്‍നിന്നു മോചിതയായി സാധാരണ ജീവിതത്തിന്റെ പാതയിലേക്കു വരുമ്പോള്‍ അവളെ ദേഷ്യം പിടിപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കും. അതിനോടുള്ള പ്രതികരണമായി അവള്‍ വീണ്ടും ലഹരിമരുന്നിലേക്കു വീണുപോകും – തന്റെ ഭാര്യയുടെ സ്ഥിരം രീതി ഇതാണെന്നു ജോണി എത്രയോവട്ടം കണ്ടിട്ടുണ്ട്!

പക്ഷേ ആ രാത്രിയില്‍ കുളിച്ച് മുറിവില്‍ ബാന്‍ഡേജു വച്ച് കിടന്നപ്പോള്‍ മരിയ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സമാധാനമായി ഉറങ്ങി.

ഈ സംഭവം എന്നില്‍ വലിയ മതിപ്പുളവാക്കി. ചില ദിവസങ്ങള്‍ക്കുശേഷം മരിയ ഞങ്ങളുടെ സെന്റര്‍ സന്ദര്‍ശിച്ചു. മുറിവുണങ്ങിയപ്പോള്‍ ഉണ്ടായ വടുവിന്റെ കറുത്തും നീലിച്ചതുമായ പാടുമായാണ് അവള്‍ ജീവിതകാലം മുഴുവന്‍ പിന്നീടു ചെലവിട്ടത്.

”അവരെന്നെ അല്പനേരത്തേക്കു കുഴപ്പിച്ചു കളഞ്ഞു റവറന്‍ഡ് വില്‍ക്കേഴ്‌സണ്‍. പക്ഷേ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എല്ലാം നന്നായി വന്നു. പരിശുദ്ധാത്മാവ് എന്നോടൊപ്പം ഉണ്ടായിരുന്നു.”

മരിയയ്ക്കുണ്ടായ മാറ്റത്തില്‍ എന്നെപ്പോലെതന്നെ അത്ഭുതപ്പെട്ടുപോയ ലിന്‍ഡയുടെ നേരെ ഞാന്‍ പാളി നോക്കി. ”അതാണു ഞങ്ങള്‍ക്കറിയേണ്ടിയിരുന്ന കാര്യം” ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു.

വീണ്ടും കഴിഞ്ഞവട്ടം ഞാന്‍ മരിയയെക്കണ്ടപ്പോള്‍ അവളും കുടുംബവും പ്യൂര്‍ട്ടോറിക്കയിലേക്കു യാത്രതിരിക്കുകയായിരുന്നു. ജോണി അഭിമാനത്തോടെ അവളുടെകൂടെ നില്‍ക്കുന്നു. മരിയയുടെ മൂന്നു കൊച്ചുകുഞ്ഞുങ്ങള്‍ അമ്മയുടെ ഇസ്തിരിയിട്ട സ്‌കേര്‍ട്ടിന്റെ വശങ്ങളില്‍ പിടിച്ച് നാണിച്ചുനില്‍ക്കുന്നു. തങ്ങള്‍ക്കു വിശ്വസിക്കാം എന്നവര്‍ക്കു തോന്നിത്തുടങ്ങിയ അമ്മയോടു ചേര്‍ന്നാണ് അവരുടെ നില്പ്. മരിയയുടെ മുടി കഴുകി ഷാംപൂ ചെയ്ത് ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വെയിലേറ്റ് അതു തിളങ്ങുന്നു. കാലിലെ ഷൂസ് പുതുതാണ്. അവളുടെ കാലുകള്‍ (ഒരുപക്ഷേ ഒരു ശുശ്രൂഷകന്‍ ശ്രദ്ധിക്കേണ്ടതല്ല ഇത്) ആകൃതിക്കൊത്തതും നന്നായി സൂക്ഷിച്ചിരിക്കുന്നതുമാണ്. കരങ്ങള്‍ (ഇതാണ് ഏറ്റവും പ്രസക്തമായ നിരീക്ഷണം) ഉല്‍ക്കണ്ഠയുടെ സൂചനകളില്ലാതെ സാധാരണമട്ടില്‍ വശങ്ങളില്‍ ശാന്തമായി തൂങ്ങിക്കിടക്കുന്നു.

സഭയുമായി ബന്ധപ്പെട്ട ശുശ്രൂഷയ്ക്ക് ദമ്പതികളെ സജ്ജരാക്കുന്ന ഒരു സ്പാനിഷ് പരീശിലനസ്‌കൂളില്‍ ചേരാന്‍വേണ്ടിയാണ് പ്യൂര്‍ട്ടോറിക്കയിലേക്കു പോകുന്നതെന്നു മരിയ പറഞ്ഞു. പരിശീലനത്തിനുശേഷം അവള്‍ ന്യൂയോര്‍ക്കിലേക്കുതന്നെ മടങ്ങിവരും. വരുമ്പോള്‍ അവര്‍ സെന്ററില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.

ആ കുടുംബം യാത്രപറഞ്ഞ് മെല്ലെ അകന്ന് അപ്രത്യക്ഷമായപ്പോള്‍ ഞാന്‍ യേശുവിന്റെ ഒരു വചനം ആവര്‍ത്തിച്ച് ഉരുവിടുകയായിരുന്നു: ”നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”

അദ്ധ്യായം ഇരുപത്തിമൂന്ന്


ബ്രൂക്ക്‌ലിനിലെ മിക്ക ആളുകളെ സംബന്ധിച്ചും 1961 ഓഗസ്റ്റ് 28-ലെ പ്രഭാതം മറ്റൊരു പ്രകാശമാനമായ സുഖകരമായ ചൂടുള്ള വേനല്‍ക്കാല ദിനത്തിന്റെ തുടക്കമായിരുന്നു. എന്നാല്‍ ടീന്‍ ചലഞ്ച് സെന്ററിലെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ദിവസം ഇരുണ്ടതായിരുന്നു.

അന്ന് ഉച്ചകഴിഞ്ഞ് കെട്ടിടത്തിന്റെ അടുത്ത ഗഡുവായി 15,000 ഡോളറിന്റെ ചെക്കു ഞങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു.

”നമുക്ക് ബാങ്കില്‍ എത്ര പണം ഉണ്ട്?” ഞാന്‍ പോള്‍ഡൈലിനയോടു ചോദിച്ചു.

”അതു നിങ്ങളോടു പറയാന്‍ പോലും എനിക്കാഗ്രഹമില്ല.”

”എങ്കിലും എത്രയുണ്ട്?”

”വെറും 14 ഡോളര്‍.”

മറ്റൊരു അത്ഭുതത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ഈ സെന്റര്‍ ഞങ്ങള്‍ക്കു നഷ്ടപ്പെടുകയില്ലെന്ന കാര്യത്തില്‍ എന്റെ ഹൃദയത്തില്‍ വലിയൊരു ഉറപ്പ് ഉണ്ടായിരുന്നു. അതേസമയം ഇവിടെയിതാ ഞങ്ങള്‍ പണം അടയ്‌ക്കേണ്ട സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ എത്തിയിരിക്കുന്നു. പണം കൈയിലൊട്ട് ഇല്ലതാനും.

ഉച്ചയായി. ഉച്ച കടന്നുപോയി. പക്ഷേ അത്ഭുതമൊന്നും സംഭവിച്ചില്ല.

എന്റെതന്നെ വിശ്വാസത്തെക്കുറിച്ചു ഞാന്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിയിരുന്നു. എന്റെ തോന്നല്‍ കേവലം ആത്മവഞ്ചനയായിരുന്നോ? ഞാന്‍ വേണ്ടത്ര പരിശ്രമിക്കാതെ ദൈവത്തില്‍നിന്ന് ഏറെ പ്രതീക്ഷിച്ചുപോയോ?

”കൈയില്‍ ഒന്നും ഇല്ലാതെ ഞാന്‍ എങ്ങനെ തവണ അടയ്ക്കാന്‍ പോകും? ഈ ഗഡു അടയ്ക്കുന്നതിന് അല്പംകൂടി കാലദൈര്‍ഘ്യം വാങ്ങാമോ?” ഞാന്‍ ഒടുവില്‍ ഞങ്ങളുടെ അഭിഭാഷകന്‍ ജൂലിയസ് ഫ്രെഡിനോടു ചോദിച്ചു.

അന്ന് ഉച്ചകഴിഞ്ഞുള്ള സമയം മുഴുവന്‍ ജൂലിയസ് ഈ കാര്യവുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നു. രേഖകള്‍ തയ്യാറാക്കുക, പേപ്പറുകള്‍ ഒപ്പിടീക്കുക തുടങ്ങിയ പരിപാടികള്‍ ഉച്ചകഴിഞ്ഞുള്ള അദ്ദേഹത്തിന്റെ സമയം മുഴുവന്‍ അപഹരിച്ചു കളഞ്ഞു. ഒടുവില്‍ ഗഡു അടയ്ക്കുന്നിതിന് ഒരു സാവകാശം സംഘടിപ്പിക്കാന്‍ തനിക്കു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

”ഡേവിഡ്, സെപ്റ്റംബര്‍ 10 വരെ അവര്‍ സമയം അനുവദിച്ചു. എന്നാല്‍ അതിനകം പണം അവരുടെ കൈയില്‍ കിട്ടിയില്ലെങ്കില്‍ അവര്‍ കരാര്‍ റദ്ദു ചെയ്യാനുള്ള നീക്കവുമായി മുന്നോട്ട പോകും നിങ്ങള്‍ക്ക് എന്തെങ്കിലും ആശയമുണ്ടോ?”

”ഉണ്ട്.” എന്റെ മറുപടി ജൂലിയസിന്റെ മുഖം ദീപ്തമാക്കി. എന്നാല്‍ എന്റെ ആശയം എന്തെന്നു ഞാന്‍ വിവരിച്ചുകഴിഞ്ഞപ്പോള്‍ ആ മുഖം വിവര്‍ണമായി. ”ഞാന്‍ അതു സംബന്ധിച്ചു പ്രാര്‍ത്ഥിക്കാം” എന്നാണു ഞാന്‍ പറഞ്ഞത്. സെന്ററിലെ പ്രാര്‍ത്ഥനാരീതികളെക്കുറിച്ചു ജൂലിയസിന് അറിയാമായിരുന്നു. എന്നാല്‍ ആ നിര്‍ണായകസമയത്തു കുറച്ചുകൂടി പ്രായോഗികബുദ്ധിയോടെ പെരുമാറുന്ന ഒരു ഡയറക്ടറെയാണു അദ്ദേഹം പ്രതീക്ഷിച്ചതെന്നു തോന്നുന്നു.

അന്ന് ഉച്ചയ്ക്കുശേഷം ഞാന്‍ അസാധാരണമായ ഒരു കാര്യം ചെയ്തു. സെന്ററുമായി ബന്ധപ്പെട്ട എല്ലാവരെയും – പഴയ മാഫിയാ സംഘാംഗങ്ങള്‍, ലഹരിമരുന്ന് അടിമകള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, സ്റ്റാഫ് അംഗങ്ങള്‍- വിളിച്ചുകൂട്ടി സെന്ററിന്റെ കാര്യം സുരക്ഷിതമാണെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി.

വലിയ സന്തോഷം ഉണ്ടായി. ”നാം ചാപ്പലിലേക്കു പോയി ദൈവത്തിനു നന്ദി പറയുകയാണു വേണ്ടതെ”ന്നു ഞാന്‍ അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ അങ്ങനെതന്നെ ചെയ്തു. ഞങ്ങള്‍ ചാപ്പലില്‍ ഒരുമിച്ചുകൂടി. വാതില്‍ ചാരി. ഈ ഭവനം ദൈവത്തിന്റെ ഹിതത്തിനായി ഉപയോഗിക്കത്തക്കവണ്ണം അതിന്റെ കാര്യങ്ങള്‍ സുരക്ഷിതമാക്കിയതിനായി നന്ദി പറഞ്ഞു. ഒടുവില്‍ ആരോ തലയുയര്‍ത്തി ചോദിച്ചു.

”ആട്ടെ ഡേവിഡ്, സെന്ററിന്റെ കാര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ ഈ പ്രാവശ്യം തവണ അടയ്ക്കാനുള്ള പണം എവിടെനിന്നാണ് ലഭ്യമായത്?”

”ഓ, അത് ഇതുവരെ കൈയില്‍ കിട്ടിയിട്ടില്ല.”

ഇരുപത്തഞ്ചു മുഖങ്ങളിലും ശൂന്യമായ നോട്ടം. ഇരുപത്തഞ്ചു മുഖങ്ങളിലും നിലച്ചുപോയ പുഞ്ചിരി.

ഞാന്‍ വിശദീകരിച്ചു: ”പണം ഇതുവരെ വന്നിട്ടില്ല. പക്ഷേ സെപ്റ്റംബര്‍ പത്തിനകം പണം നമ്മുടെ കൈയില്‍ കിട്ടും. എനിക്കത് ഉറപ്പാണ്. ആ തീയതിയില്‍ 15,000 ഡോളറിന്റെ ഒരു ചെക്കു നിങ്ങളെ എനിക്കു കാണിക്കാന്‍ കഴിയും. അതുകൊണ്ട് മുന്‍കൂട്ടി ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നതു നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നി.”

ആ വാക്കുകളോടെ ഞാന്‍ പുറത്തേക്ക്.

സെപ്റ്റംബര്‍ ഒന്നു വന്നു. രണ്ട്, മൂന്ന് നാല്. ഞാന്‍ ധാരാളം സമയം ടെലിഫോണിനു മുന്നില്‍ ചെലവഴിച്ചു. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ. ഞങ്ങളുടെ പ്രവര്‍ത്തനം തുടരണമെന്ന വ്യക്തമായ അവിടുത്തെ ഹിതത്തിലേക്കാണ് ഓരോ കാര്യവും വിരല്‍ ചൂണ്ടിയത്. ആ വേനല്‍ക്കാലത്തു ഞങ്ങളുടെ പ്രവര്‍ത്തനം ഏറെ വിജയകരമായിരുന്നു. ന്യൂയോര്‍ക്കില്‍ തന്നെ 2500 ചെറുപ്പക്കാര്‍ കര്‍ത്താവിന്റെ സ്‌നേഹത്തെ അറിയാന്‍ ഇടയായി. അവര്‍ ക്രിസ്തുവിനായി ജീവിതം സമര്‍പ്പിച്ചു. സെന്ററിലൂടെ പുറത്തുവന്ന നൂറുകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുതിയ തൊഴിലുകളിലേക്കും, കാഴ്ചപ്പാടുകളിലേക്കും, പുതുജീവിതത്തിലേക്കും പ്രവേശിച്ചു. ക്രിസ്തീയശുശ്രൂഷയ്ക്കായി 12 പേര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു!

”എല്ലാം തുടങ്ങിയത് ലൈഫ് മാസികയില്‍ കണ്ട ആ ചിത്രത്തില്‍നിന്നായിരുന്നു.”- ഞാന്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തശേഷം ജെന്നിനോടു പറഞ്ഞു.

”എന്നാല്‍ ആ വിചാരണയ്ക്കു വിധേയരായ കുട്ടികളെ ഒരു പ്രാവശ്യം പോലും കാണാന്‍ നിങ്ങള്‍ക്ക് അനുമതി കിട്ടിയിട്ടില്ലെന്ന കാര്യം വിചിത്രമല്ലേ?” ജെന്‍ ചോദിച്ചു.

ശരിയാണ്. അത് അസാധാരണമായിരുന്നു. ഞാന്‍ അനുമതിക്കായി എഴുതി. ഫോണ്‍ ചെയ്തു. നാലു വര്‍ഷത്തോളം വിവിധ വാതിലുകള്‍ മുട്ടി. എന്നാല്‍ എനിക്കു മനസ്സിലാക്കാന്‍ കഴിയാത്ത എന്തോ കാരണത്താല്‍, ആദ്യമായി എന്നെ ന്യൂയോര്‍ക്കിലേക്കു കൊണ്ടുവന്ന ആ കുട്ടികളോട് അടുത്തു പെരുമാറാന്‍ എനിക്ക് അവസരം ലഭിച്ചില്ല. അവരുടേയും യിസ്രായേലിന്റെയും (മൗ മൗ ഗ്രൂപ്പിന്റെ മുന്‍ പ്രസിഡന്റ്) വിധി കുറേ നാളേക്കുകൂടി സ്റ്റേറ്റിന്റെ കരങ്ങളിലായിരിക്കും. ഒടുവില്‍ ജയിലില്‍നിന്ന് അവര്‍ മോചിതരാകുമ്പോള്‍ എന്റെ ഹൃദയത്തില്‍ അവരുടെ ഭാവിയെക്കുറിച്ചുള്ള താല്‍പര്യം ഉണ്ടായിരുന്നു എന്ന കാര്യം അവരോടു പങ്കുവയ്ക്കാന്‍ കഴിയുമായിരിക്കും

എന്നാല്‍ ആ ആദ്യനാളില്‍തന്നെ ന്യൂയോര്‍ക്കില്‍ പരിചയപ്പെട്ട ഒരു കുട്ടിയുടെ എങ്കിലും ജീവിതം ഇപ്പോഴും ഞാനുമായി ബന്ധപ്പെട്ടു നില്ക്കുന്നുണ്ട്. അതു മറ്റാരുമല്ല ആഞ്ജലോ മൊറെയില്‍സാണ്.

ഒരു പ്രഭാതത്തില്‍ ആഞ്ജലോ ഞങ്ങളെ സന്ദര്‍ശിക്കാനെത്തി. ലൂയിസ് ആവാരിസിന്റെ പിതാവിന്റെ അപ്പാര്‍ട്ടുമെന്റിനു മുന്നില്‍വച്ച് അവന്‍ ആദ്യമായി എന്നെ സന്ധിച്ചത് ഞങ്ങള്‍ അയവിറക്കി. ഇപ്പോള്‍ ആഞ്ജലോ സെമിനാരിയില്‍നിന്നു ബിരുദം നേടി പുറത്തുവരുവാന്‍ പോകുകയാണ്. വന്നാല്‍ അവനും സെന്ററില്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കും.

”സെന്റര്‍ അന്നു നിലവിലുണ്ടെങ്കില്‍” എന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് ഞാന്‍ സെന്റര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ആഞ്ജലോയുമായി പങ്കുവച്ചു.

”ഈ കാര്യത്തില്‍ എനിക്കെന്തു ചെയ്യുവാന്‍ സാധിക്കും” അഞ്ജലോ ചോദിച്ചു.

”മറ്റുള്ളവരോടൊപ്പം ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കുന്നതില്‍ നിനക്കു സഹകരിക്കാന്‍ കഴിയും. ആ സമയത്തു ഞാന്‍ ഫോണില്‍ ചിലരെ ബന്ധപ്പെടാം.” ബോര്‍ഡിലെ ഓരോ അംഗവും സെന്ററിന്റെ പഴയ സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടുത്തുന്നതിന്റെ തിരക്കിലായിരുന്നു. സഹായങ്ങള്‍ വന്നു. പക്ഷേ 15,000 ഡോളര്‍ എന്ന ലക്ഷ്യത്തിന്റെ അടുത്തെങ്ങും അത് എത്തുമായിരുന്നില്ല. ടെലിഫോണ്‍ കോളുകളിലൊന്ന് ക്ലെം സ്റ്റോണ്‍സിന്റെ ഷിക്കാഗോ യിലെ ഓഫീസിലേക്കായിരുന്നു ക്ലെം, സെന്ററിനെ സംബന്ധിച്ച് ആവശ്യത്തിലേറെ ഉദാരനായിട്ടുണ്ടെന്നതിനാല്‍ വീണ്ടും അദ്ദേഹത്തോടു ബന്ധപ്പെടാന്‍ തനിക്കു മടിയാണെന്ന് ഫോണ്‍ ചെയ്ത ഹെറാള്‍ഡ് ബ്രഡ്‌സണ്‍ പരസ്യമായിത്തന്നെ പറഞ്ഞു. സെന്ററിനു പണം ആവശ്യമില്ലാത്തപ്പോഴും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ ക്ലെമ്മിനെ അറിയിച്ചുകൊണ്ടാണിരുന്നത്. എന്നിരുന്നാലും ടീന്‍ ചലഞ്ച് സെന്ററില്‍നിന്ന് ഒരു ഫോണുണ്ടെന്നു കേട്ടാല്‍ ക്ലെമ്മിന്റെ സ്വാഭാവികമായ പെട്ടെന്നുള്ള പ്രതികരണം ഒരു കൈ തന്റെ പഴ്‌സിനെ സംരക്ഷിക്കാന്‍ അതിന്റെ മേല്‍ വയ്ക്കുകയായിരിക്കുമെന്നു ഞാന്‍ ന്യായമായും സംശയിച്ചു.

സെപ്റ്റംബര്‍ എട്ടിന് ക്ലെമ്മിന്റെ മകനെയാണ് ഹെറാള്‍ഡ് ഫോണില്‍ ബന്ധപ്പെട്ടത്. അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഹെറാള്‍ഡ് ആദ്യമായി വിശദീകരിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ സ്റ്റോണ്‍സ് ഇതുവരെ ചെയ്ത എല്ലാ സഹായങ്ങള്‍ക്കും നന്ദിയും പറഞ്ഞു. ഒടുവില്‍ നേരിയ വൈമനസ്യത്തോടെ ഹെറാള്‍ഡ് പ്രശ്‌നം അവതരിപ്പിച്ചു:

”നാളെകഴിഞ്ഞ് ഞങ്ങള്‍ക്ക് 15000 ഡോളറിന്റെ ഒരു ചെക്കു കൊടുക്കേണ്ടതുണ്ട്. ഈ സമയത്ത് ഈ കാര്യത്തില്‍ നിങ്ങളുടെ നിലപാട് എന്താണെന്ന് സത്യത്തില്‍ എനിക്ക് ഒരൂഹവുമില്ല. ഫോണിലൂടെ ഒരു തീരുമാനം പറയണമെന്നും ഞാന്‍ പറയില്ല. എന്നാല്‍ താങ്കള്‍ പിതാവിനോട് ഈ കാര്യം സംസാരിച്ചാലും. ഇതുവരെ ചെയ്ത എല്ലാ സഹായത്തിനും അദ്ദേഹത്തോടു നന്ദി പറഞ്ഞാലും. എന്നിട്ട് നമുക്ക് എന്തു സംഭവിക്കുന്നുവെന്ന് നോക്കാം.”

ഒടുവില്‍ ആ ദിവസം, സെപ്റ്റംബര്‍ പത്ത് വന്നു.

രാവിലത്തെ തപാല്‍ വന്നു. ഞങ്ങള്‍ അത്യാകാംക്ഷയോടെ കവറുകള്‍ പൊട്ടിക്കാന്‍ തുടങ്ങി, കുഞ്ഞുങ്ങള്‍ തങ്ങളുടെ കൊച്ചുനാണയത്തുട്ടുകളായ പെന്നികള്‍ ശുശ്രൂഷയ്ക്കായി അയച്ചുതരുന്ന കവറുകളായിരുന്നു അവയെല്ലാം,

”നന്ദി കര്‍ത്താവേ” ഞാന്‍ പറഞ്ഞു: ”ഞങ്ങള്‍ക്ക് ഈ കൊച്ചു തുകകളില്ലായിരുന്നെങ്കില്‍ മുന്നോട്ടുപോകുവാന്‍ കഴിയുമായിരുന്നില്ല.”

അത്രമാത്രം. കൂടുതല്‍ ഒന്നും ഉണ്ടായിരുന്നില്ല.

രാവിലെ ചാപ്പല്‍ സര്‍വീസ് ആരംഭിച്ചു. എല്ലാവരും വന്നിട്ടുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്നു പ്രാര്‍ത്ഥിച്ചു പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് 15,000 ഡോളറിന്റെ ചെക്ക് അയച്ചുതന്നതിന് അങ്ങിങ്ങുനിന്നു ഞങ്ങളുടെ കൊച്ചു സഹോദരന്മാര്‍ ദൈവത്തിനു നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുന്നതു എനിക്കു കേള്‍ക്കാമായിരുന്നു.

യോഗത്തിന്റെ മധ്യത്തില്‍ വച്ച് ആരോ എന്നെ വാതില്ക്കലേക്കു വിളിച്ചു.

പ്രത്യേകമായി ഒരു കവര്‍ കൊണ്ടുവന്നതു കൈപ്പറ്റാനാണ് എന്നെ വാതില്ക്കലേക്കു വിളിച്ചത്. ഞാന്‍ കവറിന്റെ തപാല്‍ മുദ്ര പരിശോധിച്ചു: ഷിക്കാഗോ, ഇല്ലിനോയിസ്.

ഞാന്‍ കവര്‍ തുറന്നു. കൃത്യം 15,000 ഡോളറിന്റെ ചെക്കായിരുന്നു അതിനുള്ളില്‍.

ചാപ്പലിലേക്ക് ആ കടലാസു കഷണവുമായി തിരിച്ചെത്തിയപ്പോള്‍ എനിക്കു സംസാരിക്കാന്‍ ആവുമായിരുന്നില്ല. ഞാന്‍ ഒരു നിമിഷം ചാപ്പലിലെ ഫയര്‍ പ്ലേസിനു മുന്നില്‍ തകിടില്‍ ആലേഖനം ചെയ്തിട്ടുള്ള കൊയ്തുവച്ച കറ്റകളുടെ ചിത്രത്തിനു മുമ്പില്‍ നിന്നു. തുടര്‍ന്ന്, എനിക്കു സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് നിശ്ശബ്ദത പാലിക്കാന്‍ ഞാന്‍ കൈയുയര്‍ത്തിക്കാട്ടി. മുറി നിശ്ശബ്ദമായപ്പോള്‍ പോള്‍ ഡൈലിന എന്റെ അടുത്തുനിന്ന കുട്ടിയുടെ കൈയില്‍ ആ ചെക്കു കൊടുത്തു.

”ദയവായി അതു കൈമാറി എല്ലാവരേയും കാണിക്കാമോ?” പോള്‍ ചോദിച്ചു – തനിക്കുതന്നെ കേള്‍ക്കാന്‍ വയ്യാത്തവണ്ണം താഴ്ന്ന സ്വരത്തില്‍.

തുക മാറിയെടുത്തു റദ്ദു ചെയ്തു തിരിച്ചെത്തിയ ആ ചെക്ക് ക്ലെം സ്റ്റോണിന്റെ ഷിക്കാഗോയിലെ ഓഫീസ് ഫയലിലുണ്ട് – ന്യൂയോര്‍ക്കു നഗരത്തിലെ ചെറുപ്പക്കാരുടെ ഇടയിലെ ദൈവിക പ്രവര്‍ത്തത്തിന്റെ അത്ഭുതകരമായ കഥ മൂകമായ ഭാഷയില്‍ വിവരിച്ചുകൊണ്ട്. ആ ചെക്ക് വേണ്ടവിധത്തില്‍ എഴുതി മുദ്രണം ചെയ്തതാണ്. എന്നാല്‍ സൂക്ഷച്ചുനോക്കിയാല്‍ അത് മുഷിഞ്ഞതാണെന്ന് കാണാം. എന്താണു വിശ്വാസമെന്നു തങ്ങളെ പഠിപ്പിച്ച ആ ചെക്കു കൈമാറിക്കണ്ട ഒരു ഡസന്‍ ചെറുപ്പക്കാരുടെ വിരലുകളുടെ സ്പര്‍ശമേറ്റാണ് അതു മുഷിഞ്ഞുപോയത്. അങ്ങിങ്ങ് അതില്‍ കണ്ണീര്‍ പുരണ്ട പാടു കാണാം. തന്റെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ നിഗൂഢമായവിധത്തില്‍ നീങ്ങുന്ന ദൈവത്തോടുള്ള നന്ദിയുടെ കണ്ണുനീര്‍.

വാല്‍ക്കഷണം:


കഥ ഇവിടെ അവസാനിക്കുന്നില്ല.

ന്യൂയോര്‍ക്കിലെ രൂപാന്തരം സംഭവിച്ച ചെറുപ്പക്കാരുടെ ജീവിതങ്ങളില്‍ ഓരോ ദിവസവും വിശ്വാസത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ടു കഥ മുന്നോട്ടുപോകുകയാണ്.

ന്യൂയോര്‍ക്കിലല്ല, മറ്റൊരിടത്ത്, ഷിക്കാഗോയില്‍, ഇതേപോലെ മറ്റൊരു ടീന്‍ ചിലഞ്ച് സെന്ററും ആരംഭിച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ ആദ്യ സംരംഭമായ ന്യൂയോര്‍ക്കിലെ സെന്ററിന്റെ നേട്ടങ്ങളില്‍നിന്നും തെറ്റുകളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് ഷിക്കാഗോ സെന്റര്‍ വിജയകരമായി മുന്നോട്ടു പോകുകയാണ്. ന്യൂയോര്‍ക്കിലെപോലെ ഈ ഭവനവും ആദ്യവര്‍ഷം തന്നെ 5,000 ഡോളറിന് അടുത്തുവരുന്ന ബജറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ന്യൂയോര്‍ക്കിലെപോലെതന്നെ ഇവിടത്തെ അക്കൗണ്ടിലെ ദൈനംദിന തുകയും ഓരോ സമയവും പതിനാലോ പതിനഞ്ചോ ഡോളര്‍ മാത്രമാണ്. പുതിയ സെന്റര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഷിക്കാഗോയിലേക്കു പറക്കുമ്പോള്‍ പോള്‍ ഡൈലിന ആദ്യം ഉയര്‍ത്തിയ ചോദ്യം എന്റെ മനസ്സില്‍ അലയടിക്കുന്നുണ്ടായിരുന്നു: ”പണം എവിടെ? കണക്കുബുക്കുകള്‍ ആരുടെ കൈവശമാണ്? ആര്‍ക്കാണു ചുമതല?”

പരിശുദ്ധാത്മാവിനാണു ചുമതല.

പരിശുദ്ധാത്മാവു ചുമതലപ്പെട്ടിരിക്കുന്നിടത്തോളം എല്ലാം ഭംഗിയായി മുന്നോട്ടുപോകും. ഞങ്ങള്‍ സ്വന്ത ശക്തിയില്‍ ആശ്രയിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന നിമിഷം എല്ലാം അവതാളത്തിലാകും. ഇതാണു ന്യൂയോര്‍ക്കിലെ സെന്ററിനെ നയിക്കുന്ന പ്രമാണം. ഷിക്കാഗോയിലെ പുതിയ സെന്ററിന്റെ പ്രമാണവും ഇതുതന്നെ. ഫിലദല്‍ഫിയായിലും ബോസ്റ്റണിലും ലോസ് ആഞ്ചലസിലും ടൊറന്റോയിലും തുടങ്ങുന്ന സെന്ററുകളെ നയിക്കുന്നതും ഈ പ്രമാണം ആയിരിക്കും.

പരിശുദ്ധാത്മാവാണ് ഇവിടെ ചുമതലക്കാരന്‍.

ഇവിടെ പണിയുന്ന എല്ലാ വാതിലുകളുടേയും മുകളില്‍ എല്ലാവര്‍ക്കും വായിക്കത്തക്ക വിധത്തില്‍ ഇത് എഴുതിവയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് ധാരാളം വാക്കുകളിലായിപ്പോകുമെങ്കില്‍ കുറച്ചുകൂടെ ഭംഗിയായി ഞങ്ങള്‍ ഇങ്ങനെ ചെയ്യും – ഞങ്ങളുടെ ജീവിതത്തിന്മേല്‍ അത് എഴുതിവയ്ക്കും. മാത്രമല്ല ദൈവാത്മാവിനാല്‍ ഞങ്ങള്‍ക്കു ബന്ധപ്പെടുവാനും സ്പര്‍ശിക്കുവാനും പ്രചോദിപ്പിക്കുവാനും കഴിയുന്ന എല്ലാ ജീവിതങ്ങളടെ മേലും ഇതേ കാര്യം ഞങ്ങള്‍ എഴുതി വയ്ക്കും – പരിശുദ്ധാത്മാവാണ് ചുമതലക്കാരന്‍.

കഥാശേഷം


ഡേവിഡ് വില്‍ക്കേഴ്‌സണ്‍ കുരിശും കഠാരയും പ്രസിദ്ധപ്പെടുത്തിയിട്ട് 45 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചു? അവര്‍ ഇപ്പോള്‍ എവിടെയാണ്?

ഡേവിഡ് വില്‍ക്കേഴ്‌സണ്‍

കുരിശും കഠാരയും പ്രസിദ്ധപ്പെടുത്തിയശേഷം വലിയ മാറ്റങ്ങള്‍ സംഭവിച്ചു. പുസ്തകം ബെസ്റ്റു സെല്ലറായി. ആദ്യ പത്തുവര്‍ഷംകൊണ്ട് പുസ്തകത്തിന്റെ ഒരുകോടി പത്തുലക്ഷം കോപ്പികള്‍ വിറ്റുപോയി. അതുകൊണ്ടുതന്നെ അതു ചലച്ചിത്രമാക്കാന്‍ പലരും മുന്നോട്ടുവന്നു. എന്നാല്‍ അതൊരു ഹോളിവുഡ് എന്റര്‍ടൈനര്‍ ആകരുതെന്നും ശുശ്രൂഷയ്ക്ക് ഉപകരണമായിത്തീരണമെന്നും വില്‍ക്കേഴ്‌സണ്‍ ആഗ്രഹിച്ചു. ഒടുവില്‍ ക്രിസ്ത്യാനിയായ പാറ്റ്ബൂണ്‍, ഡേവിഡ് വില്‍ക്കേഴ്‌സണായി അഭിനയിക്കുന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അതു ചലച്ചിത്രമാക്കാന്‍ സമ്മതിച്ചു. 1970കളില്‍ ആ ചിത്രം വിവിധ രാജ്യങ്ങളില്‍ അനേകരെ ക്രിസ്തുവിനായി നേടാന്‍ മുഖാന്തരമായി.

ഈ വിജയങ്ങളെല്ലാം പൊടുന്നനെ വില്‍ക്കേഴ്‌സണെ ആഗോളപ്രശസ്തനാക്കി. എന്നാല്‍ ആഴമേറിയ ക്രിസ്തീയജീവിതത്തിന് ആഗ്രഹിച്ച അദ്ദേഹത്തെ ശുശ്രൂഷകള്‍ തൃപ്തനാക്കിയില്ല. 1970കളുടെ ആദ്യം വില്‍ക്കേഴ്‌സണ്‍ ടീം ചലഞ്ച് പ്രവര്‍ത്തനങ്ങള്‍ സഹോദരന്‍ ഡോണിനെ ഏല്‍പ്പിച്ചശേഷം ടെക്‌സാസിലേക്കു പോയി. ഇതിനിടെ ഭാര്യ ജെന്നും ഒട്ടേറെ അഗ്നിപരീക്ഷകളിലൂടെ കടന്നുപോയി. 45 വര്‍ഷങ്ങള്‍ക്കിടെ 25 ഓപ്പറേഷനുകള്‍ക്ക് അവര്‍ വിധേയയായി. അതില്‍ അഞ്ചെണ്ണം അര്‍ബുദരോഗത്തിനുള്ളതായിരുന്നു. ഇതിന്റെയെല്ലാം ഫലമായി 1986 വരെ ഡേവിഡ് വില്‍ക്കേഴ്‌സണ്‍ ഏറെക്കുറെ നിശ്ശബ്ദനായിരുന്നു. തന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ച ഈ നാളുകളെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകമാണ് ‘ആല്യീിറ ഇൃീ ൈമിറ ംെശരേവയഹമറല’.

ദൈവം പിന്നെയും തന്നെ ന്യൂയോര്‍ക്കു നഗരത്തിലേക്കു വിളിക്കുന്നതായി വില്‍ക്കേഴ്‌സണു തോന്നി. അദ്ദേഹം ന്യുയോര്‍ക്കിലേക്കു മടങ്ങിവന്നു. ടൈംസ്‌ക്വയര്‍ ചര്‍ച്ച് സ്ഥാപിച്ചു. 2011 ഏപ്രില്‍ 27ന് വില്‍ക്കേഴ്‌സണും ജെന്നും ഒരു കാര്‍അപകടത്തില്‍പ്പെട്ടു. വില്‍ക്കേഴ്‌സണ്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ അവസാനം.

നിക്കി ക്രൂസ്

നിക്കി ക്രൂസും ഭാര്യ ഗ്ലോറിയായും ബ്രൂക്കിനിലെ ടീം ചലഞ്ച് സെന്ററില്‍ പല വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അവര്‍ കാലിഫോര്‍ണിയയില്‍ സുവിശേഷപ്രവര്‍ത്തനങ്ങളും യുവജനങ്ങളുടെ ഇടയിലെ പ്രത്യേകപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. നിക്കി 17 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തം അദ്ദേഹത്തിന്റെ ആത്മകഥാഗ്രന്ഥമായ ‘റണ്‍ ബേബി റണ്‍’ ആണ്. ലോകവ്യാപകമായി 40 ഭാഷകളിലായി 14 ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ ആ പുസ്തകത്തില്‍ ‘കുരിശും കഠാരയിലും’ നാം കാണുന്ന ഒട്ടേറെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും നിക്കിയുടെ വീക്ഷണകോണില്‍ നിന്നു വിവരിച്ചു പോകുന്നുണ്ട്.

യിസ്രായേല്‍

യിസ്രായേല്‍ നാര്‍വേസ്, മൗ മൗ അധോലോകസംഘത്തിന്റെ പ്രസിഡന്റായിരുന്നു. നിക്കി ക്രൂസ് യിസ്രായേലിന്റെ സംഘത്തിലെ രണ്ടാമനും – ഈ ഘട്ടത്തിലാണ് ഡേവിഡ് വില്‍ക്കേഴ്‌സണ്‍ അവരെ കണ്ടുമുട്ടുന്നത്. അന്നു നിക്കി ക്രൂസിനെക്കുറിച്ചുള്ളതിനെക്കാള്‍ വില്‍ക്കേഴ്‌സണു പ്രതീക്ഷ മാന്യനായ യിസ്രായേലിനെക്കുറിച്ചായിരുന്നു. അന്നു വില്‍ക്കേഴ്‌സണില്‍നിന്നു ലഭിച്ച ഒരു ബൈബിള്‍ ജീവിതത്തില്‍ ആദ്യമായി തുറന്നുനോക്കിയ യിസ്രായേല്‍ അതില്‍ ഉടനീളം തന്റെ പേര് ആവര്‍ത്തിച്ചു വരുന്നതുകണ്ട് അത്ഭുതസ്തബ്ധനും ആവേശഭരിതനുമായിപ്പോയ രസകരമായ സംഭവം മാന്യവായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ.

നിക്കി ക്രൂസ് ക്രിസ്തുവിലേക്കു വന്നതിനുശേഷം മൗമൗ സംഘത്തോടു വിട പറഞ്ഞ യിസ്രയേലിനും ഡേവിഡ് വില്‍ക്കേഴ്‌സണും നിക്കിക്കുമൊപ്പം ആയിരിക്കുവാന്‍ താത്പര്യമായിരുന്നു. എന്നാല്‍ എല്ലാം കുഴപ്പമാക്കിയത് ആശയവിനിമയത്തില്‍ വന്ന ഒരു തകരാറാണ്. പെന്‍സില്‍വാനിയയിലെ ഫില്‍സ്‌ബെര്‍ഗിലെ തന്റെ പഴയ സഭയിലേക്ക് തന്നോടും നിക്കിയോടുമൊപ്പം വരാന്‍ വില്‍ക്കേഴ്‌സണ്‍ യിസ്രായേലിനെ ക്ഷണിച്ചു. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് തെരുവിന്റെ കോണില്‍ തമ്മില്‍ കാണാമെന്നായിരുന്നു കരാര്‍. എന്നാല്‍ വില്‍ക്കേഴ്‌സണും നിക്കിയും കാത്തുനിന്ന സ്ഥലത്തും സമയത്തും യിസ്രയേല്‍ വന്നില്ല. ആശയവിനിമയത്തില്‍ വന്ന പിശകുമൂലം യിസ്രയേല്‍ മറ്റൊരിടത്താണ് കാത്തുനിന്നത്. യിസ്രയേലിനെ കാണാതെ വന്നപ്പോള്‍ വില്‍ക്കേഴ്‌സണും നിക്കിയും മാത്രമായി ഫില്‍സ്‌ബെര്‍ഗിനു പോയി. ഏറെ പ്രതീക്ഷയോടെ ഉച്ചവരെ കാത്തുനിന്നിട്ടും അവരെ കാണാതെ വന്നപ്പോള്‍ യിസ്രയേല്‍ ക്ഷോഭത്തോടെ, നിരാശയോടെ മടങ്ങിപ്പോയി. ആ രാത്രിതന്നെ പ്രതികാരബുദ്ധിയോടെ ‘മൗമൗ’ സംഘത്തില്‍ വീണ്ടും യിസ്രായേല്‍ ചേര്‍ന്നു. ‘സാന്‍ഡ് സ്ട്രീറ്റ് ഏന്‍ജല്‍’ എന്ന എതിര്‍സംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ യിസ്രയേല്‍ അഞ്ചു വര്‍ഷം തടവിലായി. 1963 ഒക്‌ടോബറില്‍ ജയില്‍വിമോചിതനായ യിസ്രയേല്‍ വിവാഹിതനായി. 1966ല്‍ നിക്കി യിസ്രായേലിനെ കാണാന്‍ ചെന്നു. ആദ്യം യിസ്രായേല്‍ അല്‍പം മടിച്ചു. നിക്കി ‘കുരിശും കഠാരയും’ എന്ന പുസ്തകത്തെക്കുറിച്ചു പറഞ്ഞു. പിന്നെ താന്‍ എഴുതാന്‍ പോകുന്ന ‘റണ്‍ ബേബി റണ്‍’ എന്ന പുസ്തകത്തിനു വേണ്ട വിവരങ്ങള്‍ നല്‍കാന്‍ ഹോട്ടല്‍മുറിയിലേക്കു ക്ഷണിച്ചു. അവിടെ അവര്‍ ഒന്നിച്ച് പഴയ കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ പരിശുദ്ധാത്മാവ് യിസ്രായേലിനോട് ഇടപെട്ടു. യിസ്രായേല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ജീവിതം വീണ്ടും ദൈവത്തിനായി സമര്‍പ്പിച്ചു.

യിസ്രായേലും ഭാര്യ റോസയും കാലിഫോര്‍ണിയയിലേക്കു നിക്കിയോടൊപ്പം പ്രവര്‍ത്തിക്കാനായി പോയി. യിസ്രായേല്‍ തന്റെ അനുഭവങ്ങളെക്കുറിച്ചെഴുതിയ പുസ്തകമാണ് ‘സെക്കന്‍ഡ് ചാന്‍സ്’.

മരിയ

മരിയ ക്രിസ്തുവിനായി ജീവിതം സമര്‍പ്പിച്ചെങ്കിലും 1967-ല്‍ അവള്‍ വീണ്ടും ലഹരിമരുന്നിലേക്കു വഴുതിപ്പോയി. എന്നാല്‍ ദൈവകരുണയാല്‍ വീണ്ടും മടങ്ങിവന്നു. വിവാഹിതയായി. മൂന്നു കുഞ്ഞുങ്ങള്‍. ടീം ചലഞ്ചുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. പിന്നീട് പ്യൂര്‍ട്ടോറിക്കയിലേക്കു താമസം മാറ്റി.

മൈക്കല്‍ ഫാര്‍മര്‍ കൊലക്കേസിലെ തടവുപുള്ളികള്‍

മൈല്‍ ഫാര്‍മര്‍കൊലക്കേസില്‍ വിചാരണ നേരിട്ട ഏഴു കുട്ടികളോടുള്ള താത്പര്യമാണ് വില്‍ക്കേഴ്‌സണെ ആദ്യം ന്യൂയോര്‍ക്കിലെത്തിച്ചത്. എന്നാല്‍ അവരുമായി ബന്ധപ്പെടാനുള്ള വില്‍ക്കേഴ്‌സന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല.

കുരിശും കഠാരയും പ്രസിദ്ധീകരിച്ച് ചില വര്‍ഷങ്ങള്‍ക്കുശേഷം ആ ഏഴു കുട്ടികളുടെ നേതാവായിരുന്ന ലൂയിസ് അല്‍വാരിസിനെ ന്യൂയോര്‍ക്കിലെ ഒരു മീറ്റിംഗിന്റെ ഒടുവില്‍ കണ്ടുമുട്ടാന്‍ ഇടയായി. ലൂയിസ് ജയിലില്‍വച്ച് കുരിശും കഠാരയും വായിച്ചിരുന്നു. വില്‍ക്കേഴ്‌സണ്‍ വിചാരണ തടസ്സപ്പെടുത്തിയ ആ ദിവസം ഏഴു കുട്ടികളും ജയിലിലേക്കു കോടതിമുറിയില്‍നിന്നു മടങ്ങുമ്പോള്‍ സംഭവത്തെക്കുറിച്ചു പരസ്പരം സംസാരിച്ചിരുന്നവെന്നു ലൂയിസ് പറഞ്ഞു. ആദ്യം അവര്‍ വില്‍ക്കേഴ്‌സണെക്കുറിച്ചു പറഞ്ഞു ചിരിച്ചെങ്കിലും പിന്നീട് തങ്ങളെ ന്യൂയോര്‍ക്കില്‍ സഹായിക്കാന്‍ ശ്രമിച്ച ഏക ആള്‍ എന്ന മതിപ്പ് അവര്‍ക്കുണ്ടായിരുന്നതായി ലൂയിസ് പറഞ്ഞു. ദീര്‍ഘനേരത്തെ സംഭാഷണത്തിനുശേഷം അവര്‍ ഒന്നിച്ചു പ്രാര്‍ത്ഥിച്ചു. ലൂയിസ് അല്‍വാരിസ് അപ്പോള്‍ത്തന്നെ കര്‍ത്താവിനെ രക്ഷിതാവായി സ്വീകരിച്ചു.

ഡേവിഡ് വില്‍ക്കേഴ്‌സണ്‍:

‘കുരിശും കഠാര’യ്ക്കും ശേഷം
‘എല്ലും തോലുമായ, നാട്ടിന്‍പുറത്തുകാരന്‍ ഉപദേശി’- ന്യൂയോര്‍ക്കില്‍ മൈക്കല്‍ ഫാര്‍മര്‍ കൊലക്കേസിലെ കോടതി നടപടികളിലിടപെട്ടു പരിഹാസപാത്രമായ ഡേവിഡ് വില്‍ക്കേഴ്‌സണെ മാധ്യമങ്ങള്‍ അങ്ങനെയാണു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അതു പഴയ കഥ. ദൈവം തന്നെ നടത്തിയ വഴികളുടെ നേര്‍സാക്ഷ്യം വില്‍ക്കേഴ്‌സണ്‍ ‘ദ് ക്രോസ് ആന്‍ഡ് ദ് സ്വിച്ച് ബ്ലേഡ്’ എന്ന ഗ്രന്ഥത്തിലൂടെ വിവരിക്കുകയും അതിന്റെ ലക്ഷക്കണക്കിനു കോപ്പികള്‍ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ‘താരമൂല്യം’ യുഎസില്‍ പൊടുന്നനെ ഉയര്‍ന്നു.

ലഹരിമുരുന്നുകളില്‍നിന്നു കുട്ടികളെ വിമോചിപ്പിക്കുന്നതിന്റെ ഒരു വിദഗ്ദ്ധനായി രാജ്യവ്യാപകമായി വില്‍ക്കേഴ്‌സണ്‍ വാഴ്ത്തപ്പെട്ടു. അദ്ദേഹത്തി ന്റെയും ടീന്‍ ചലഞ്ചിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയൊരു സചിത്ര ലേഖനം ലൈഫ് മാസികയില്‍ വന്നു (മൈക്കല്‍ ഫാര്‍മര്‍ കൊലക്കേസിലെ പ്രതികളായ കൗമാരക്കാരായ ഏഴുകുട്ടികളെക്കുറിച്ച് നേരത്തെ ഇതേ മാസികയില്‍ വന്ന ലേഖനവും ചിത്രവുമാണ് വില്‍ക്കേഴ്‌സന്റെ ജീവിതത്തില്‍ വഴിത്തിരിവായത്). ടൈം, ന്യൂയോര്‍ക്ക് ടൈംസ്, ഡെയ്‌ലി ന്യൂസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നു വേണ്ട ഒട്ടുമിക്ക പ്രശസ്ത പത്രങ്ങളും മാസികകളും വില്‍ക്കേഴ്‌സണെക്കുറിച്ചുള്ള തുടര്‍ഫീച്ചറുകള്‍ പ്രസിദ്ധപ്പെടുത്തി. ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും ആദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വന്നു. ലോകമെങ്ങും വിവിധ സ്ഥലങ്ങളില്‍ നിന്നു സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാനും പ്രസംഗിക്കാനുമുള്ള ക്ഷണങ്ങള്‍ എത്തി. ചെറുപ്പക്കാര്‍ക്കു വേണ്ടിയുള്ള പ്രത്യേക യോഗങ്ങള്‍ക്കു നേതൃത്വം നല്‍ കാനും യുവാക്കളുടെ റാലികള്‍ നടത്താനും മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടു. അദ്ദേഹത്തിനു വരുന്ന കത്തുകള്‍ക്കു മറുപടി നല്‍കാന്‍ മാത്രം നാലു സെക്രട്ടറിമാരെ ജോലിക്കു വയ്‌ക്കേണ്ടി വന്നു. വിമാനത്താവളത്തിലും റസ്റ്ററന്റുകളിലും ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു സംസാരിക്കാന്‍ താത്പര്യം കാട്ടി. ചുരുക്കത്തില്‍ വില്‍ക്കേഴ്‌സണ്‍ വളരെ വേഗം ‘നാട്ടിന്‍പുറത്തെ ഉപദേശി’ എന്ന നിലയില്‍ നിന്ന് അതിപ്രശസ്തനായ ഒരു പൊതു വ്യക്തി എന്ന അവസ്ഥയിലേക്കു മാറി.

ഇങ്ങനെ നാലു വര്‍ഷങ്ങള്‍ കടന്നു പോയി. 1968 ലെ ഒരു വേനല്‍ക്കാലം. ടീന്‍ ചലഞ്ചിന്റെ ‘416, ക്ലിന്റണ്‍ അവന്യൂ’ എന്ന ആസ്ഥാന മന്ദിരത്തില്‍ നിന്നു ‘444, ക്ലിന്റണ്‍ അവന്യൂ’വില്‍ വാങ്ങിയ പുതിയ ഓഫിസിലേക്കു ഒരു സുപ്രധാന അഭിമുഖത്തിനായി തിരക്കിട്ടു നടക്കുകയാണ് ഡേവിഡ് വില്‍ക്കേഴ്‌സണ്‍. പെട്ടെന്ന് വില്‍ക്കേഴ്‌സന്റെ വഴി വിലങ്ങി ഒരു ചൈനാക്കാരന്‍ നില്ക്കുന്നു. അയാളെ ഒഴിഞ്ഞുപോകാന്‍ വില്‍ക്കേഴ്‌സണ്‍ ഇടത്തേക്കുമാറി. അയാളും അങ്ങോട്ടു മാറി. വലത്തോട്ടു തിരിഞ്ഞു പോകാന്‍ ശ്രമിച്ചപ്പോള്‍ അയാളും അങ്ങോട്ടു ചുവടുവച്ചു. നിവൃത്തിയില്ലാതെ വില്‍ക്കേഴ്‌സണ്‍ നടപ്പു നിര്‍ത്തി അവിടെ തന്നെ നിന്നു. ചൈനാക്കാരന്‍ തൊട്ടു മുന്‍പില്‍ ശാന്തനായി നിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു. ”നിങ്ങളാണു ഡേവിഡ് വില്‍ക്കേഴ്‌സണ്‍” അതൊരു ചോദ്യമായിരുന്നില്ല; ഒരു പ്രസ്താവനയായിരുന്നു. വില്‍ക്കേഴ്‌സണ്‍ തലയുയര്‍ത്തി അഭിമുഖം നില്‍ക്കുന്ന ചൈനാക്കാരന്റെ മുഖത്തേക്കു നോക്കി. ആ ഇടുങ്ങിയ കണ്ണുകളില്‍ തിരയൊഴിഞ്ഞ സമുദ്രത്തിന്റെ ശാന്തത. ചൈനാക്കാരന്‍ കറതീര്‍ന്ന ഇംഗ്ലീഷില്‍ തുടര്‍ന്നു: ”ഞാന്‍ ഒരു ദൈവമനുഷ്യനാണ്. ഹോങ്‌കോങ്ങില്‍ ജീവിക്കുന്നു. താങ്കളോടു സംസാരിക്കുന്നതിന് ദൈവം എന്നെ അയച്ചിരിക്കുന്നു. എനിക്കു പറയാനുള്ള സന്ദേശം വളരെ ലളിതമാണ് – നിങ്ങള്‍ ആവശ്യത്തിലേറെ ഡേവിഡ് വില്‍ക്കേഴ്‌സണില്‍ ആശ്രയിക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവില്‍ ആശ്രയിക്കുന്നില്ല. നിങ്ങള്‍ക്കു ലാളിത്യം നഷ്ടമായിരിക്കുന്നു.”

വില്‍ക്കേഴ്‌സണ്‍ ഒരു നിമിഷം സ്തംഭിച്ചു പോയി. പക്ഷേ അദ്ദേഹത്തില്‍ മെല്ലെ ദേഷ്യം നുരഞ്ഞുപൊന്തി. ‘പുതിയ ഓഫിസില്‍ വളരെ പ്രധാനപ്പെട്ട ഒരു അഭിമുഖത്തിനു പോകുന്ന എന്നെ തടഞ്ഞു നിര്‍ത്താന്‍ ഈ കൊച്ചു ചൈനാക്കാരന് എങ്ങനെ കഴിഞ്ഞു? ഏകദേശം ആറായിരം പേരോട് ഓരോ ആഴ്ചയും പ്രസംഗിക്കുന്നവനാണു ഞാനെന്നും, എന്റെ ലഹരിവിരുദ്ധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നുവെന്നും ഇയാള്‍ അറിയുന്നില്ലേ?’ ഇങ്ങനെയൊന്നും വില്‍ക്കേഴ്‌സണ്‍ പറഞ്ഞില്ല. പക്ഷേ അദ്ദേഹം ചൈനാക്കാരനോടു സംസാരിച്ച ചുരുക്കം വാക്കുകളില്‍ ഇതെല്ലാം പ്രകടമായിരുന്നു. ആ വാക്കുകളില്‍ നിശ്ശബ്ദമായ ഇങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നു. ”നിങ്ങള്‍ക്ക് ഈ സുപ്രധാനവ്യക്തി, ഡേവിഡ് വില്‍ക്കേഴ്‌സണെ, തടഞ്ഞു നിര്‍ത്താന്‍ എങ്ങനെ ധൈര്യം വന്നു?.”

ഉവ്വ്, ആ ചോദ്യം വായിച്ചെടുത്ത കൊച്ചു ചൈനാക്കാരന്‍ വ്രണിത ഹൃദയനായി. അയാളുടെ കണ്ണുകള്‍ നിറഞ്ഞു: ”ഞാന്‍ എന്നെ ചൊല്ലിയല്ല വിഷമിക്കുന്നത്, ഡേവിഡ്. ഞാന്‍ താങ്കള്‍ക്കു വേണ്ടിയാണു കരയുന്നത്. ഞാന്‍ ഒരു കാരണവശാലും താങ്കളെ ദേഷ്യപ്പെടുത്തുമായിരുന്നില്ല. നിങ്ങള്‍ ദൈവത്തിനായി ഉപയോഗിക്കപ്പെടുന്നവനാണെന്ന് എനിക്കറിയാം. എന്നാലും എനിക്കനുസരിക്കാതെ വയ്യ. താങ്കളോടു വന്നു പറയാന്‍ എന്നോട് ആവശ്യപ്പെട്ടു. അതു ഞാന്‍ ചെയ്തു.” ആ വാക്കുകളോടെ ചൈനാക്കാരന്‍ നടന്നു നീങ്ങി. പിന്നീട് ജീവിതത്തിലൊരിക്കലും വില്‍ക്കേഴ്‌സണ്‍ അയാളെ കണ്ടിട്ടില്ല.

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ വില്‍ക്കേഴ്‌സണ്‍ നിന്നു. പിന്നെ, അഭിമുഖത്തിനുപോകേണ്ട തിടുക്കമുണ്ടായിരുന്നതുകൊണ്ട് അയാളുടെ വാക്കുകള്‍ ഗൗരവമായി എടുക്കാതെ ചുമല്‍ ഒന്നു കുലുക്കി നടന്നു പോയി.

പക്ഷേ അയാള്‍ ഏല്പിച്ച ആഘാതം അത്രയെളുപ്പത്തില്‍ ഹൃദയത്തില്‍ നിന്നു കുടഞ്ഞെറിയാവുന്നതായിരുന്നില്ല. ചൈനാക്കാരന്റെ വാക്കുകള്‍ രാത്രി വൈകിയും ഹൃദയത്തില്‍ അസ്വസ്ഥത പടര്‍ത്തിയപ്പോള്‍ വില്‍ക്കേഴ്‌സണ്‍, ഭാര്യ ജെന്നിനോട് അതു പങ്കിട്ടു. എല്ലാം കേട്ടശേഷം ജെന്നും സത്യസന്ധതയോടെ പറഞ്ഞു: ‘ഒരിക്കല്‍ ഡേവിഡ് വില്‍ക്കേഴ്‌സണുണ്ടായിരുന്ന ലാളിത്യം കൈമോശം വന്നിരിക്കുന്നു.’

അതായിരുന്നു തുടക്കം. ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോര്‍ക്കുകയും ആ സ്വരത്തോട് അനുസരണം കാട്ടുകയും ചെയ്തിരുന്ന വില്‍ക്കേഴ്‌സണ്‍ ഇവിടെയും അതു തന്നെ ചെയ്തു. അദ്ദേഹം ഒരിക്കല്‍ പരിശുദ്ധാത്മാവിന്റെ നിയോഗം അനുസരിച്ചു ന്യൂയോര്‍ ക്കിലേക്ക് എവിടെനിന്നു വണ്ടിയോടിച്ചു വന്നുവോ അതേ ഫിലിപ്‌സ് ബര്‍ഗ്ഗിലേക്ക് പിറ്റേന്നു തന്നെ യാത്രയായി. അവിടെ തന്റെ പഴയ പഴ്‌സനേജിനു പിന്നിലുള്ള ആല്‍ബേര്‍ട്ട് കുന്നിന്റെ ശാന്തതയില്‍ അദ്ദേഹം ദൈവസന്നിധിയില്‍ ഇരുന്നു. പ്രവര്‍ത്തനത്തെക്കാള്‍ പ്രധാനം തന്റെ ജീവിതമാണെന്ന ബോധ്യം ദൈവം അദ്ദേഹത്തിനു കൊടുത്തു. പ്രവര്‍ത്തനങ്ങളില്‍ നിന്നു ഉള്‍വലിഞ്ഞ ‘നിശ്ശബ്ദവര്‍ഷ’ങ്ങളാണു വില്‍ക്കേഴ്‌സന്റെ ജീവിത്തില്‍ തുടര്‍ന്നുണ്ടായത്. ആ നിശ്ശബ്ദവര്‍ഷങ്ങളില്‍ ദൈവം പഠിപ്പിച്ച ആഴമേറിയ ബോധ്യങ്ങളുമായാണ് ഏകദേശം രണ്ടു ദശകത്തിനു ശേഷം വില്‍ക്കേഴ്‌സണ്‍ ടൈംസ് സ്‌ക്വയറില്‍ പരിശുദ്ധാത്മാവു നല്‍കിയ പുതിയ നിയോഗത്തിന്റെ അമരക്കാരനായത്.

‘ക്രോസ് ആന്‍ഡ് ദ് സ്വിച്ച് ബ്ലേഡിനുശേഷമുള്ള വില്‍ക്കേഴ്‌സണ്‍’ നമുക്കു നല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്? അവ അക്കമിട്ട് ഇങ്ങനെ പറയാമെന്നു തോന്നുന്നു:

യേശുവിനോടുള്ള ലളിതവും നിര്‍മലവുമായ അടുപ്പമാണു പ്രധാനം.

നമ്മുടെ ജയങ്ങളും ദൈവം നമ്മിലൂടെ പ്രവര്‍ത്തിച്ച കാര്യങ്ങളും തന്നെ നമുക്ക് ഒരു ‘കനം’ നല്‍കിയേക്കാം. ഈ കനം നമുക്കും ദൈവത്തിനും ഇടയില്‍ ഒരു അകലം സൃഷ്ടിക്കും. അതു നമ്മുടെ ലാളിത്യം ചോര്‍ത്തിക്കളയും.

പ്രവര്‍ത്തനം ജീവിതത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്നില്ല: ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കാണു പ്രവര്‍ത്തനം.

‘ഇന്നലെ’കളില്‍ നമുക്കുണ്ടായിരുന്ന ലാളിത്യം ‘ഇന്നു’നമ്മെ തുണയ്ക്കുകയില്ല.

ഓരോ ദിവസവും ആ ലാളിത്യം കൈവിടാതെ ജീവിക്കണമെന്നുണ്ടെങ്കില്‍ ദൈവം തരുന്ന വെളിച്ചത്തില്‍ നാം നമ്മെത്തന്നെ വിധിക്കണം.

പരിശുദ്ധാത്മാവിന്റെ മന്ത്രണങ്ങള്‍ക്കു ചെവികൊടുക്കുക; അനുസരിക്കുക ഇതാണു നമുക്കു വേണ്ടത്.

ഒന്നോര്‍ക്കുക: ക്രിസ്തീയശുശ്രൂഷയും ദൈവംതന്ന ദാനമാണ്. ദാനത്തെക്കാള്‍ പ്രധാനം ദാതാവാണ്. ‘ഇഹലോകത്തിലേക്കു നാം ഒന്നു കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല’ (1തിമൊഥെയോസ് 6:7)

(ഡേവിഡ് വില്‍ക്കേഴ്‌സണ്‍ന്റെ നിര്യാണത്തെത്തുടര്‍ന്നു 2011 ജൂണ്‍ മാസത്തെ ജീവമൊഴികള്‍ മാസികയില്‍ വന്ന പത്രാധിപലേഖനം)