ഒഴിഞ്ഞ കസേര

ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായ തന്റെ പിതാവിനെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണമെന്നു മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സഭാ മൂപ്പന്‍ ആ വീട്ടില്‍ ചെന്നത്. കിടക്കയിലായിരുന്ന പിതാവ് സന്ദര്‍ശകനെ സ്വാഗതം ചെയ്തു. പിതാവിന്റെ കിടക്കയുടെ അടുത്തുതന്നെ ഒഴിഞ്ഞ ഒരു കസേര കട്ടിലിന് അഭിമുഖമായി കിടപ്പുണ്ടായിരുന്നു.

”ഞാന്‍ വരുമെന്ന് അറിയാമായിരുന്നോ? അല്ല, ഈ കസേര ഇവിടെ ഇട്ടിരിക്കുന്നതു കണ്ടിട്ട് ചോദിച്ചതാണ്”. സഭാ മുപ്പന്‍ ചോദിച്ചു.

”ഇല്ല ഈ കസേരയുടെ പിന്നില്‍ ഒരു രഹസ്യമുണ്ട്. അതു ഞാന്‍ എന്റെ മകളുള്‍പ്പെടെ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോള്‍ താങ്കളോടു പറയാം. ഈ ഒഴിഞ്ഞ കസേരയില്‍ യേശു ഇരിക്കുന്നതായി ഞാന്‍ സങ്കല്പിക്കും. എന്നിട്ട് യേശുവിനോടു ഞാന്‍ സംസാരിക്കും. അതാണെന്റെ പ്രാര്‍ത്ഥന, എല്ലായ്‌പ്പോഴും കര്‍ത്താവു കൂടെ ഉണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് കര്‍ത്താവ് എന്നെ സ്‌നേഹത്തോടെ ശ്രദ്ധിച്ചുകൊണ്ട് എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നതായി ഞാന്‍ വിശ്വസിക്കും. ഇതെന്റെ പ്രാര്‍ത്ഥനാജീവിതത്തെ ഏറെ വ്യത്യാസപ്പെടുത്തി. അതിനാണ് ഒഴിഞ്ഞ കസേര എപ്പോഴും ഇവിടെ ഇട്ടിരിക്കുന്നത്”.

ഈ കഥ സഭാ മൂപ്പനെ ആഴത്തില്‍ സ്പര്‍ശിച്ചു. സംഭാഷണത്തിനുശേഷം അദ്ദേഹം യാത്രചോദിച്ചു പിരിഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞ് പിതാവ് മരിച്ചു പോയതായി മകള്‍ വന്നു പറഞ്ഞു. അവള്‍ ആ അവസാന രംഗം ഇങ്ങനെ വിശദീകരിച്ചു. ”ഉച്ചയ്ക്ക് രണ്ടു മണിക്ക് ഞാന്‍ പുറത്തു പോകാന്‍ നേരം ഡാഡി എന്നെ അടുത്തു വിളിച്ചു. എന്നെ സ്‌നേഹിക്കുന്നുവെന്നു പറഞ്ഞ് എന്നെ ചുംബിച്ച് യാത്രയാക്കി. നാലു മണിക്കു ഞാന്‍ തിരിച്ചു വന്നപ്പോള്‍ ഡാഡി ശാന്തമായി മരിച്ചു കിടക്കുന്നു. എന്നാല്‍ ഡാഡി കിടക്കയ്ക്കരികില്‍ കിടന്ന ഒഴിഞ്ഞ കസേരയിലേക്കു ചാഞ്ഞ് അതില്‍ തലവച്ചു കിടന്നാണു മരിച്ചത്. അത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല”.

കണ്ണുനീര്‍ തുടച്ചുകൊണ്ട് മറുപടിയായി സഭാ മുപ്പന്‍ ഇത്രമാത്രം പറഞ്ഞു: ”ഹാ, നമുക്കെല്ലാവര്‍ക്കും അപ്രകാരം കടന്നുപോകാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു”.

“കാഴ്ചയാലല്ല വിശ്വാസത്താലം ഞങ്ങള്‍ നടക്കുന്നത്” (2 കൊരി. 5:7)