വിശുദ്ധിയും ആരോഗ്യവും – WFTW 17 ജൂൺ 2018

സാക് പുന്നന്‍

ദൈവത്തിന്‍റെ വിശുദ്ധിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് ലേവ്യാ പുസ്തകം. വിശുദ്ധി മുഖ്യ പ്രമേയമായിരിക്കുന്ന പുസ്തകമാണത്. അനേകം വിശ്വാസികള്‍ ഭയപ്പെടുന്ന ഒരു വാക്കാണ് വിശുദ്ധി. എന്നാല്‍ ദൈവവചനത്തിന്‍റെ നിലവാരങ്ങളെ നാം ധൈര്യത്തോടെ പ്രഖ്യാപിക്കണം- കാരണം അവയെല്ലാം യഥാര്‍ത്ഥമായതും പ്രാപ്യമായതുമാണ്. വിശുദ്ധി എന്നത് ദൈവത്തിന്‍റെ സ്വഭാവം തന്നെയാണ്. ദൈവം നമുക്കു നല്‍കുന്ന ആത്മാവ് ഒരു പരിശുദ്ധാത്മാവാണ്. യെശയ്യാവിന് ദൈവത്തിന്‍റെ ഒരു ദര്‍ശനം ലഭിച്ചപ്പോള്‍, അദ്ദേഹം അവിടുത്തെ തന്‍റെ വിശുദ്ധിയില്‍ ദര്‍ശിക്കുകയും അദ്ദേഹത്തെ തന്നെ ഒരു അശുദ്ധമനുഷ്യനായി കാണുകയും ചെയ്തു.

വിശുദ്ധി ആരോഗ്യം പോലെയാണ്. പൂര്‍ണ്ണ ആരോഗ്യത്തോടുകൂടെ ആയിരിക്കുന്നതിനെപ്പറ്റിയുളള സന്ദേശങ്ങള്‍ കേള്‍ക്കുവാന്‍ നിങ്ങളില്‍ എത്രപേര്‍ക്കു ഭയമുണ്ട്? നല്ല ആരോഗ്യത്തെ നാം ഭയപ്പെടുന്നുണ്ടോ? ഇല്ല. അപ്പോള്‍ പിന്നെ നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യമുളള ആത്മാവിന്‍റെ പൂര്‍ണ്ണ ആരോഗ്യത്തെ നാം എന്തിനു ഭയപ്പെടണം? പാപം രോഗം പോലെയാണ്. നാം അതു ലേവ്യപുസ്തകത്തില്‍ കാണുന്നു. ഇവിടെ കര്‍ത്താവ് വിശുദ്ധിയെ സംബന്ധിച്ചും ആരോഗ്യത്തെ സംബന്ധിച്ചുമുളള നിയമങ്ങള്‍ നല്‍കിയിരിക്കുന്നു. ഇതു രണ്ടുംസമാനമാണ് – ഒന്ന് ആത്മാവിനുവേണ്ടിയും ഒന്ന് ശരീരത്തിനുവേണ്ടിയും ആണ്. ശരീരത്തിന്‍റെ വിശുദ്ധിയെ നാം ആരോഗ്യം എന്നു വിളിക്കുന്നു. ആത്മാവിന്‍റെയും ദേഹിയുടെയും ആരോഗ്യത്തെ നാം വിശുദ്ധി എന്നു വിളിക്കുന്നു.

അതുകൊണ്ട് നാം വിശുദ്ധിയോടുളള ഭയം വിട്ടുകളയണം. അങ്ങനെ നാം പൂര്‍ണ്ണ ആരോഗ്യത്തെക്കാള്‍ പൂര്‍ണ്ണ വിശുദ്ധിവാഞ്ചിക്കുന്ന ഒരു സ്ഥാനത്തേക്കു വരണം. നമ്മുടെ ശരീരത്തില്‍ എല്ലാ രോഗത്തില്‍ നിന്നുമുളള പൂര്‍ണ്ണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതുപോലെ തന്നെ നമ്മെ മലിനപ്പെടുത്തുന്ന എല്ലാ പാപത്തില്‍ നിന്നും പൂര്‍ണ്ണ സ്വാതന്ത്ര്യമുളളവരായിരിക്കുവാന്‍ നാം ആഗ്രഹിക്കണം. നാം രോഗത്തെ അനുവദിക്കുന്നതിനെക്കാള്‍ അല്‍പ്പം പോലും കൂടുതല്‍ പാപത്തെ അനുവദിക്കരുത്. വൃത്തികെട്ട ചിന്തകള്‍ക്ക് ഇടംകൊടുക്കുന്നത് ക്ഷയരോഗത്തിനോ കുഷ്ഠരോഗത്തിനോ ഇടം കൊടുക്കുന്നതു പോലെയാണ്. ” അതെന്‍റെ ബലഹീനതയാണ് അല്ലെങ്കില്‍ അതെന്‍റെ പ്രകൃതി ഗുണമാണ്” എന്നു പറഞ്ഞ് കോപത്തിന് ഇടം കൊടുക്കുവാന്‍ വേണ്ടി നമ്മെതന്നെ നീതീകരിക്കുകയും അതിനെ അനുവദിക്കുകയും ചെയ്യുന്നത് എയിഡ്സിനോ, സിഫിലിസിനോ നമ്മുടെ ശരീരത്തില്‍ അനുവാദം കൊടുക്കുന്നതു പോലെയാണ്. പാപവും രോഗവും വളരെ സമാനമാണ്.

ഉദാഹരണത്തിന്, ലേവ്യ പുസ്കത്തില്‍ ദൈവം യിസ്രായേല്യരോട്, ഒരു കുഷ്ഠരോഗിയോടും അതുപോലെ മറ്റ് ത്വക്ക് രോഗങ്ങളുളളവരോടും എങ്ങനെ ഇടപെടണമെന്നു പറഞ്ഞിരിക്കുന്നു. ഈ പുസ്തകത്തില്‍ അത് പാപത്തിന്‍റെ ഒരു പ്രതീകമാണ്. അതുകൊണ്ട് ഇവിടെ കൊടുത്തിരിക്കുന്ന നിയമങ്ങള്‍ പാപത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തില്‍ “വിശുദ്ധി ” “വിശുദ്ധമായത്” എന്നീ പദങ്ങള്‍ ഏതാണ്ട് 100 പ്രാവശ്യം കാണപ്പെടുന്നു, ഈ പുസ്തകത്തിന്‍റെ മുഖ്യ പ്രമേയം അതാണെന്ന ഊന്നല്‍ കൊടുക്കുന്നതിനുവേണ്ടിയാണത്. വിശുദ്ധി എന്ന പദം100 തവണ എടുത്തുപറഞ്ഞിട്ടുളള 27 അദ്ധ്യായങ്ങളുടെ ഒരു പുസ്തകം തീര്‍ച്ചയായും ഒരു പ്രധാന പുസ്തകമായിരിക്കണം.

ലേവ്യാ പുസ്തകത്തിലെ അനേകം അദ്ധ്യായങ്ങള്‍, വിശുദ്ധിയെയും ആരോ ഗ്യത്തെയും സംബന്ധിക്കുന്ന നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇവയെല്ലാം കാണിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും ദൈവത്തിനുളള തീവ്രമായ താല്പര്യത്തെയാണ്. നമ്മുടെ ജിവിതതത്തിലെ ചെറിയ കാര്യങ്ങളില്‍ ദൈവത്തിനു താത്പര്യമില്ല എന്നാണ് നാം ചിന്തിക്കുന്നത്. എന്നാല്‍ ഓരോ ചെറിയ കാര്യത്തിലും ദൈവം തല്‍പ്പരനാണെന്ന് ലേവ്യാപുസ്തകത്തില്‍ ഞാന്‍ കണ്ടെത്തി ഒരു പല്ലി ഒരു പാചകപാത്രത്തില്‍ വീണാല്‍ അവര്‍ എന്തു ചെയ്യണമെന്നതു പോലും, യിസ്രായേല്‍ മക്കളോട് ദൈവം പറഞ്ഞിട്ടുണ്ട്. പല്ലി വീണ ആ മണ്‍പാത്രം ഉടച്ചു കളയണമെന്നും അതിലുളള ഭക്ഷണം രോഗ സംക്രമണത്തിനും മരണത്തിനും കാരണമാകാന്‍ സാധ്യതയുളളതു കൊണ്ട് ആരും അതു കഴിക്കരുത് എന്നും പറഞ്ഞിരിക്കുന്നു ( ലേവ്യാപുസ്തകം 11:33).ഏതെങ്കിലും വിധത്തില്‍ അവര്‍ അശുദ്ധരാകുമ്പോള്‍ കുളിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയും ദൈവം അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.- അവര്‍ ഒഴുക്കു വെളളത്തിലാണ് കുളിക്കേണ്ടത് (ലേവ്യാപുസ്തകം 15:13). അവര്‍ അശുദ്ധരാകുമ്പോള്‍ അവരുടെ വസ്ത്രവും കഴുകണമെന്നു കൂടെ അവിടുന്ന് അവരോടു പറഞ്ഞു (ലേവ്യാപുസ്തകം 15: 5, 7,11, അദ്ധ്യായം 17). ഇതെല്ലാം ദൈവത്തിനു തന്‍റെ ജനത്തോടുളള കരുതലിന്‍റെ രണ്ടുദാഹരണങ്ങള്‍ മാത്രം. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്‍റെ കാര്യത്തിലും നിങ്ങളുടെ വൃത്തിയുടെ കാര്യത്തിലും ദൈവത്തിന് ഇത്രമാത്രം താത്പര്യമുളളവനാകാന്‍ കഴിയും എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? -നിങ്ങള്‍ കുളിക്കുന്ന രീതികളിലും നിങ്ങള്‍ ക്രമമായി വസ്ത്രങ്ങള്‍ കഴുകുന്ന കാര്യങ്ങളിലും, ഇങ്ങനെയുളള കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ ആവേശഭരിതനാകുന്നു. ലേവ്യാപുസ്തകം മുഷിപ്പിക്കുന്നതാണെന്ന് ആരു പറഞ്ഞു?

ലൈംഗിക നിര്‍മ്മലതയെക്കുറിച്ചും മറ്റനേകം രസകരമായ വിഷയങ്ങളെക്കുറിച്ചുമുളള പഠിപ്പിക്കല്‍ ഈ പുസ്തകത്തിലുണ്ട്. ലേവ്യാപുസ്തകം 10:8-11 വരെയുളള വാക്യങ്ങളില്‍, ദൈവം അഹരോനോട് ഇപ്രകാരം പറയുന്നു. “നീയും നിന്‍റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിന് സമാഗമന കൂടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങള്‍ക്കു തലമുറ തലമുറയായി എന്നേക്കുമുളള ചട്ടമായിരിക്കേണം. ശുദ്ധവും അശുദ്ധവും, മലിനവും നിര്‍മ്മലവും തമ്മില്‍ വകതിരിണ്ടേതിനും യഹോവ മോശെ മുഖാന്തരം യിസ്രായേല്‍ മക്കളോടു കല്‍പ്പിച്ച സകല പ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ” ദൈവം മത നേതാക്കന്മാരോടു പറഞ്ഞത് അവര്‍ തങ്ങളുടെ ശരീരങ്ങളെ മലിനമാക്കുന്ന യാതൊന്നും ഉപയോഗിക്കരുത് എന്നാണ്. നേതാക്കന്മാര്‍ എന്ന നിലയില്‍ അവര്‍ തങ്ങളുടെ നടപ്പില്‍ അനുകരണീയരാകേണ്ടതുണ്ട്.

ലേവ്യാ പുസ്തകം 11 ല്‍ ദൈവം അവരോട് ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെക്കുറിച്ചു പറഞ്ഞു. അവര്‍ക്കു തിന്നുവാന്‍ കഴിയുന്നതരം മൃഗങ്ങള്‍, തിന്നരുതാത്ത തരം മൃഗങ്ങള്‍ ഇവയെക്കുറിച്ചു പറഞ്ഞു. ഈ ഭാഗത്തു നിന്നു ഞാന്‍ പഠിപ്പിച്ച ഒരു കാര്യം, സ്വര്‍ഗ്ഗത്തിലെ ദൈവം നമ്മുടെ ഭക്ഷണശീലങ്ങളില്‍ പോലും തല്‍പ്പരനാണ് എന്നാണ് – നമുക്ക് ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടായിരിക്കണം എന്ന കാര്യത്തില്‍ . 1 കൊരിന്ത്യര്‍ 10:3 ല്‍ വേദപുസ്തകം പറയുന്നു, “നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും, എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്വിന്‍”. തിന്നുന്നതിനെയും കുടിക്കുന്നതിനെയും സംബന്ധിച്ച് ലേവ്യാപുസ്തകത്തിലുളള ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദേശം: ” നിങ്ങളുടെ ശരീരത്തിന് നന്മ ചെയ്യാത്തതൊന്നും നിങ്ങള്‍ തിന്നുകയോ കുടിക്കുകയോ ചെയ്യരുത്” എന്നതാണ് കര്‍ത്താവിന് ഇന്ന് അവിടുത്തെ മക്കളോട്, ഇന്ന് അനേകര്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ജങ്ക് ഫുഡിനെക്കുറിച്ച്, ഒരു പാടുകാര്യങ്ങള്‍ പറയാനുണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്!

ആരോഗ്യ പരിപാലനത്തിനുളള നിയമങ്ങളും അതിലുണ്ട്, ഉദാഹരണത്തിന്, ലേവ്യാപുസ്തകം 11:33 ല്‍ “ഒരു ജന്തു ചത്തശേഷം ഒരുമണ്‍പാത്രത്തില്‍ വീണാല്‍ ആ മണ്‍പാത്രത്തിലുളള തെല്ലാം അശുദ്ധമാകും, അതുകൊണ്ട് ആ മണ്‍പാത്രം ഉടച്ചു കളയേണം”, കൂടാതെ “ഒരു അശുദ്ധവസ്തു വെടിപ്പാക്കുവാന്‍ ഉപയോഗിച്ച വെളളം, ഏതെങ്കിലും തിന്നുന്ന സാധനത്തില്‍ വീണാല്‍ ആ ആഹാരം അശുദ്ധമാകും”. ലേവ്യാപുസ്തകം (11:34). അവിടുന്ന് ഇവിടെ യിസ്രായേല്യരോട് പറയുന്നത് അവര്‍ക്ക് ആരോഗ്യ സംരക്ഷകശീലങ്ങളും ഒരു വെടിപ്പുളള ജീവിത ശൈലിയും ഉണ്ടാകണമെന്നാണ്. ഈ ആരോഗ്യ നിയമങ്ങളോട് അനുസരണക്കേട് കാണിച്ചിട്ട് നാം രോഗികളാകുമ്പോള്‍ ‘കര്‍ത്താവെ, ദയതോന്നി എന്നെ സൗഖ്യമാക്കണമെ” എന്നു പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയുകയില്ല. അത് വിഡ്ഢിത്തമാണ്. ദൈവം കല്‍പ്പിച്ചിരിക്കുന്ന ആരോഗ്യ പരിപാലന നിയമങ്ങള്‍ അനുസരിക്കാതെ, നിങ്ങള്‍ രോഗികളായി തീരുമ്പോള്‍ അതിനു നിങ്ങളെ തന്നെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തുവാനില്ല. പുറപ്പാട് 15:26ല്‍ ദൈവം അരുളി ചെയ്തു. ” നിങ്ങള്‍ ഏന്‍റെ കല്‍പ്പനകളെ പ്രമാണിക്കുമെങ്കില്‍, അപ്പോള്‍ ഞാന്‍ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആയിരിക്കും “. സൗഖ്യത്തെക്കാള്‍ ആരോഗ്യം എന്ന ദാനം നമുക്ക് നല്‍കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്! ലേവ്യ പുസ്തകം 11:44 ല്‍ നാം ഇപ്രകാരം വായിക്കുന്നു, “ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധന്മാരായിരിക്കേണം”. ഇതാണ് ലേ വ്യാപുസ്തകത്തിന്‍റെ പ്രധാന പ്രതിപാദ്യവിഷയം – ഈ വാക്യം ഈ പുസ്തകത്തിന്‍റെ ഒത്ത നടുവിലായാണ് വരുന്നത്.

പത്രൊസ് ഈ വാക്യം 1 പത്രൊസ് 1:16ല്‍ ഉദ്ധരിച്ചിരിക്കുന്നു, “നമ്മെ വിളിച്ചവന്‍ വിശുദ്ധനാകയാല്‍ നാം വിശുദ്ധരായിരിക്കണം”.

വിശുദ്ധിയും വെടിപ്പും ലേവ്യാപുസ്തകത്തിന്‍റെ പ്രധാന പ്രതിപാദ്യങ്ങളാണ്.