ഭവന ബന്ധങ്ങൾ – WFTW 26 ഫെബ്രുവരി 2017

സാക് പുന്നന്‍

   Read PDF version

നമ്മുടെ ഭവനവുമായുളള ബന്ധത്തില്‍ എഫെസ്യര്‍ 5ഉം 6 ഉം അദ്ധ്യായങ്ങളില്‍ 3 ബന്ധങ്ങളെക്കുറിച്ച് നമ്മോട് പറഞ്ഞിരിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍, (എഫെ 5:2233), മാതാപിതാക്കളും മക്കളും (എഫെ 6:14), യജമാനന്മാരും ദാസന്മാരും (എഫെ 6:59). ഈ അവസാന ഭാഗം നമ്മുടെ ഭവനങ്ങളില്‍ ജോലി ചെയ്യുന്ന വേലക്കാര്‍ക്കും കമ്പനികളിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മേലധികാരികളുടെ കീഴില്‍ ആയിരിക്കുന്ന ജോലിക്കാര്‍ക്കും ഒരു പോലെ പ്രായോഗികമാണ്. അതുകൊണ്ട് ഈ നിര്‍ദ്ദേശങ്ങള്‍, യജമാനന്മാരായും/യജമാനത്തികള്‍ ആയും വേലക്കാരായും ഒരു ഭവനത്തിലോ ഓരോഫീസിലോ നാം എപ്രകാരം പെരുമാറണമെന്ന് നമ്മോടു പറയുന്നു. നാം എല്ലാവരും നമ്മുടെ സമയത്തിന്റെ അധികഭാഗവും ചെലവഴിക്കുന്നത് രണ്ടു സ്ഥലങ്ങളിലാണ് ഭവനത്തിലും നമ്മുടെ ഓഫീസിലും. ആന്മനിറമുളള ഒരു വ്യക്തി ഭവനത്തിലും തന്റെ ജോലി സ്ഥലത്തും ക്രിസ്തുവിന്റെ ആത്മാവിനെ വെളിപ്പെടുത്തും. ആ ഒരാത്മാവിനാല്‍ മാത്രമെ നമുക്ക് ക്രിസ്തുവിന്റെ ശരീരം പണിയാന്‍ കഴിയൂ.

എഫെസ്യര്‍ക്കെഴുതിയ ലേഖനം ക്രിസ്തുവിന്റെ ശരീരം പണിയുന്നതിനെക്കുറിച്ചു പറയുന്നു. നമുക്ക് തമ്മില്‍ തമ്മിലുളള പെരുമാറ്റത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അടിസ്ഥാന പരമായ പ്രമാണം ‘ ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്‌പ്പെട്ടിരിപ്പിന്‍’ (എഫെ 5:21) എന്നതായിരിക്കണം. അതുകൊണ്ട് ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് കീഴ്‌പെട്ടിരിക്കേണ്ടതു പോലെ തന്നെ ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാര്‍ക്ക് കീഴ്‌പെട്ടിരിക്കേണ്ടതുണ്ട്. അതേ വിധത്തില്‍ തന്നെ പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്കും, യജമാനന്മാര്‍ തങ്ങളുടെ ദാസന്മാര്‍ക്കും കീഴ്‌പ്പെട്ടിരിക്കേണ്ടതുണ്ട്. ഇതിന്റെ അര്‍ത്ഥമെന്താണ്?

നമുക്ക് ഓരോരുത്തര്‍ക്കും ചുറ്റും ദൈവം ഒരു അതിര്‍ വരച്ചിട്ടുണ്ട്. അതുകൊണ്ട് നാം എല്ലാവരും ആ അതിരിനെ ബഹുമാനിക്കണം. അങ്ങനെയാണ് നാം എല്ലാവരെയും ബഹുമാനിക്കുന്നത്. (1 പത്രൊസ് 2:17). ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍, പിതാക്കന്മാര്‍, മക്കള്‍, യജമാനന്മാര്‍, വേലക്കാര്‍, ഇവര്‍ക്കോരോരുത്തര്‍ക്കും ചുറ്റും ദൈവം വരച്ചിട്ടുളള ഒരു അതിരുണ്ട്. നിങ്ങളുടെ ഭവനത്തില്‍ ജോലി ചെയ്യുന്ന ഒരു വേലക്കാരന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങള്‍ക്കു ലംഘിക്കാന്‍ കഴിയാത്ത ചില അവകാശങ്ങളുടെ അതിരുകള്‍ അവനുണ്ട്. ഉദാഹരണമായി, അവന് ക്രമമായി അവന്റെ ശമ്പളം കൊടുക്കണം, അവന്റെ അന്തസ്സ് ബഹുമാനിക്കപ്പെടണം. അവന് തിരുത്തല്‍ നല്‍കുമ്പോള്‍ അവനെ അപമാനിക്കരുത് തുടങ്ങിയവ. അങ്ങനെ ഒരു യജമാനന്‍ തന്റെ ദാസന് വിധേയപ്പെട്ടിരിക്കണം.

അതുപോലെ തന്നെ ഒരു കുഞ്ഞ് തന്റെ മോശമായ പെരുമാറ്റത്തിന് ശിക്ഷിക്കപ്പെടുമ്പോള്‍, അവന്റെ അന്തസ്സ് ബഹുമാനിക്കപ്പെടെണ്ടതുണ്ട്.പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്കു ചുറ്റുമുളള അതിരിന് വിധേയപ്പെടേണ്ടതുണ്ട്. ഒരു പിതാവ് എന്ന നിലയില്‍, എന്റെ മക്കളെ ഒരിക്കലും മറ്റുളളവരുടെ സാന്നിദ്ധ്യത്തില്‍ ശിക്ഷിക്കുകയില്ല എന്നത് ഞാന്‍ ഒരു പ്രമാണമാക്കിയിട്ടുണ്ട് സന്ദര്‍ശകരായാലും, അവരുടെ സഹോദരന്മാരായാലും കാരണം അത് അവര്‍ക്ക് ഇരട്ടി ശിക്ഷയായിരിക്കും ആദ്യത്തേത് വടിയും പിന്നത്തേത് മറ്റുളളവരുടെ മുമ്പില്‍ വെച്ച് അപമാനിക്കലും അവര്‍ക്ക് അപമാനിക്കലായിരിക്കും വടിയേക്കാള്‍ അധികം വേദനയുളളത്. അതുകൊണ്ട് ഓരോ കുഞ്ഞിനും തനിക്കുചുറ്റും മാന്യതയുടെ ഒരു വൃത്തമുണ്ട്, അവന്റെ പിതാവ് അതിനെ മാനിക്കണം.

അതുപോലെ തന്നെ, ഒരു ഭാര്യയ്ക്ക് അവള്‍ക്കുചുറ്റും ഒരു അതിരുണ്ട്. അവള്‍ അടുക്കളയിലെ കാര്യങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കും. അത് അവളുടെ മണ്ഡലമാണ്. അവള്‍ തന്റെ അടുക്കള നടത്തുന്ന കാര്യത്തില്‍ ഭര്‍ത്താവ് ഇടപെടരുത്. തന്റെ വഴികളില്‍ വളരെ അടുക്കും ചിട്ടയുമുളള ഒരു ദൈവ ഭക്തനെ കുറിച്ചു ഞാന്‍ കേട്ടു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അതിനെ നേരെ വിപരീതമായിരുന്നു. അവള്‍ തന്റെ അടുക്കളയില്‍ പാത്രങ്ങളും മൂര്‍ച്ചയുളള ആയുധങ്ങളുമെല്ലാം തോന്നിയതു പോലെ വാരിവലിച്ചാണ് ഇട്ടിരിക്കുന്നത്. ഈ ഭര്‍ത്താവ് അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുമ്പോഴൊക്കെ, ഈ പാത്രങ്ങളും കത്തികളുംമെല്ലാം തന്റെ മനസ്സു തന്നോടു പറയുന്നതുപോലെ ക്രമത്തില്‍ അടുക്കി വെയ്ക്കാന്‍ പ്രലോഭിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്രകാരം ക്രമീകരിക്കപ്പെട്ടിരിക്കുന്ന അടുക്കള കാണുമ്പോള്‍, തനിക്കൊരിക്കലും ഈ വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയുകയില്ല എന്നതിനാല്‍ അത് അവളെ നിരുത്സാഹപ്പെടുത്തും എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം മനപ്പൂര്‍വ്വം എല്ലാസാധനങ്ങളും തന്റെ ഭാര്യ വച്ചിട്ടു പോയതു പോലെ ക്രമരഹിതമായ രീതിയില്‍ തന്നെ വച്ചിട്ടുപോകും, അതിലൂടെ തന്റെ ഭാര്യ അവളുടെ അടുക്കളയില്‍ തികച്ചും സന്തോഷവതി അയിരിക്കേണം എന്നദ്ദേഹം ആഗ്രഹിച്ചു. അതിന്റെ ഫലം എന്തായിരുന്നു? അവര്‍ക്ക് കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒരു അടുക്കള ഉണ്ടായിരുന്നു എങ്കിലും അവര്‍ക്കു തമ്മില്‍ മഹത്വകരമായ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു!! ക്രിസ്തുവിനോടുളള ഭയത്തില്‍ തന്റെ ഭാര്യക്ക് വിധേയപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് ദൈവ ഭക്തനായ ആ സഹോദരന് അറിയാമായിരുന്നു! അദ്ദേഹം വിവേകമുളളവനായിരുന്നു കൂടാതെ താനും തന്റെ ഭാര്യയും തമ്മിലുളള കൂട്ടായ്മയാണ് ഏറ്റവും പ്രാധാന്യമുളള കാര്യം എന്നദ്ദേഹം തിരിച്ചറിഞ്ഞു. പാത്രങ്ങളും കത്തികളുമൊക്കെ വാരിവലിച്ചിട്ടിരിക്കുകയാണോ അതോ ക്രമമായി അടുക്കി വെച്ചിരിക്കുകയാണോ എന്നദ്ദേഹം ശ്രദ്ധിച്ചില്ല. വിവാഹിതരായ ചില ദമ്പതിമാര്‍, അന്യോന്യമുളള കൂട്ടായ്മയെക്കാള്‍ വൃത്തിയുളള ഒരു ഭവനത്തെ വിലമതിക്കുവാന്‍ തക്കവണ്ണം, മഠയരാണ്.

മാതാപിതാക്കളും മക്കളും തമ്മിലുളള കൂട്ടായ്മയും വൃത്തിയും വെടിപ്പും ഉളള ഒരു ഭവനം ഉണ്ടായിരിക്കുന്നതിനെക്കാള്‍ പ്രാധാന്യമുളളതാണ്. തീര്‍ച്ചയായും നാം നമ്മുടെ മക്കളെ വെടിപ്പും ഉളളവരായിരിക്കുവാനും അവരുടെ സാധനങ്ങള്‍ അവയുടെ ശരിയായ സ്ഥാനങ്ങളില്‍ വയ്ക്കുവാനും അഭ്യസിപ്പിക്കണം. എന്നാല്‍ അവര്‍ കുഞ്ഞുങ്ങളായിരിക്കുകയും വീടിനകത്തു കളിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ എല്ലാ സാധനങ്ങളും എല്ലായ്‌പ്പോഴും വൃത്തിയും വെടിപ്പും ഉളളവയായി സൂക്ഷിക്കുവാന്‍ അസാധ്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്വതന്ത്രരായിരിക്കാന്‍ കഴിയുന്ന ഏകസ്ഥലം അവരുടെ ഭവനം മാത്രമാണ്. എന്റെ വീട് വൃത്തിയായി സൂക്ഷിക്കുന്നോ ഇല്ലയോ എന്ന് മറ്റുളളവര്‍ ചിന്തിക്കുന്നതിനെപ്പറ്റി, വ്യക്തിപരമായി ഞാന്‍ ഭാരപ്പെടുന്നില്ല. എന്റെ ഭാര്യയും മക്കളും എന്റെ വീട്ടില്‍ സന്തോഷമുളളവരായിരിക്കണമെന്നും അവരുമായി കൂട്ടായ്മയിലായിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കതാണ് കൂടുതല്‍ പ്രാധാന്യമുളളത്. വൃത്തിയും വെടിപ്പുമുളള ഭവനത്തേക്കാള്‍ എപ്പോഴും കൂട്ടായ്മയെ വിലമതിക്കുക.

എഫെസ്യര്‍ 5 ല്‍ തുടര്‍ന്നു പറയുന്നത് ഒരു ഭാര്യ തന്റെ ഭര്‍ത്താവിനുളള അധികാരത്തെ അവരുടെ തലയായി തിരിച്ചറിയണമെന്നാണ്. നമ്മുടെ ശരീരത്തില്‍ തലച്ചോറ് ആയിരിക്കുന്നതുപോലെ തന്നെ ദൈവം ഭര്‍ത്താക്കന്മാരെ തലയായി വച്ചിരിക്കുന്നു. തല (തലച്ചോറ്) ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കു വേണ്ടിയും കരുതുന്നു.( എഫെ5, 28) അതു പോലെതന്നെ ഭര്‍ത്താവ് ഭാര്യയ്ക്കുവേണ്ടി കരുതണം. തലയായിരിക്കുക എന്നത് അര്‍ത്ഥമാക്കുന്നത് ഉത്തരവുകള്‍ പുറപ്പെടുവിക്കുക എന്നതു മാത്രമല്ല. തല ശരീരത്തിന് ആജ്ഞകള്‍ കൊടുക്കുന്നു അത് കൈകള്‍,കാലുകള്‍, നാവ് മുതലായവയോട് വിവിധ കാര്യങ്ങള്‍ ചെയ്യുവാന്‍ പറയുന്നു. എന്നാല്‍ തല അവയവങ്ങള്‍ക്കു വേണ്ടി കരുതുകയും ചെയ്യുന്നു. ശരീരത്തില്‍ എവിടെയെങ്കിലും തീരെ ചെറിയ ഒരു മുറിവുണ്ടായാല്‍പോലും തല അത് പെട്ടെന്ന് അറിയുകയും അതിനുവേണ്ടി എന്തെങ്കിലും ചെയ്യുകയും ചെയ്യുന്നു. അതുപോലെ തന്നെ ഒരു ഭര്‍ത്താവ് തലയെന്ന നിലയില്‍, തന്റെ ഭാര്യയുടെ മനോവ്യഥകള്‍ക്ക് സ്പര്‍ശ്യതയുളളവനായിരിക്കണം. ക്രിസ്തു അപ്രകാരമാണ് നമ്മോട് ആയിരിക്കുന്നത്. ഞാന്‍ ശരീരമായ മുറിവുകളെ മാത്രമല്ല സൂചിപ്പിക്കുന്നത്, വൈകാരികമായ മുറിവുകളെയും കൂടെയാണ് ഭാര്യയ്ക്ക് എന്തിനെക്കുറിച്ചെങ്കിലും ദുഃഖമോ, നിരാശയോതോന്നുമ്പോഴും, മനോവ്യഥ അനുഭവിക്കുമ്പോഴും ഭര്‍ത്താവ് അവളോട് സഹതപിക്കുകയും അവള്‍ക്ക് ആശ്വാസം നല്‍കുകയും വേണം.അങ്ങനെയൊരു കരുതലില്‍ താല്‍പര്യമില്ലാത്തവന്‍ തലയായിരിക്കുവാന്‍ യോഗ്യനല്ല. കല്‍പ്പനകള്‍ നല്‍കുന്ന കാര്യം മാത്രം ചെയ്യുന്ന ഒരു തല ഒരു സ്വേഛാധികാരിയാണ്! സ്പര്‍ശ്യതയുളള ഒരു ഭര്‍ത്താവും കീഴ്‌പെട്ടിരിക്കുന്ന ഒരു ഭാര്യയും ഒന്നിച്ചു ചേരുന്നത്, ക്രിസ്തുവും സഭയും എന്നാല്‍ എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുന്ന മനോഹരമായ ഒരു പ്രദര്‍ശനം ആയിരിക്കും. ഇപ്രകാരമുളള ഒരു ഭവനമായിരിക്കണം നാം എല്ലാവരും പണിയുന്നത്. .ഇതിന് സമയമെടുക്കും എന്നാല്‍ നാം നമ്മുടെ മുഴുഹൃദയത്തോടും കൂടെ ഇതിനായി പ്രയത്‌നിക്കണം.

മക്കള്‍ തങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവാന്‍ തക്കവണ്ണം വളര്‍ത്തണം (എഫെ 6:1 4) നാം മക്കളെ പഠിപ്പിക്കേണ്ട ഏറ്റവും പ്രാധാന്യമുളള കാര്യം മാതാപിതാക്കളോടുളള അനുസരണമാണ്. ദാസന്മാര്‍ തങ്ങളുടെ യജമാനന്മാരെ, ദൃഷ്ടിസേവയാലല്ല ഹൃദയപൂര്‍വ്വം അനുസരിക്കുവാനാണ് അവര്‍ക്കു കല്‍പ്പന നല്‍കിയിരിക്കുന്നത്. തങ്ങളുടെ ദാസന്മാരോട് കൃപയോടു കൂടിയും മുഖപക്ഷമില്ലാതെയും പെരുമാറുവാനാണ് യജനമാനന്മാര്‍ ഉത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നത് (എഫെ 6:59).