ബൈബിളിലൂടെ : 1 ശമുവേല്‍

അവസാന ന്യായാധിപനും ആദ്യ രാജാവും

Chapters: 1 | 2 | 3 | 4 | 7 | 9 | 10 | 11 | 13 | 14 | 15 | 16 | 17 | 18 | 22 | 23 | 24 | 30 | 31

ശമുവേല്‍ പ്രാഥമികമായി ഒരു പ്രവാചകനായിരുന്നു – കനാനില്‍ എത്തിയ യിസ്രായേല്‍ മക്കളുടെ ആദ്യ പ്രവാചകന്‍. അതോടൊപ്പം അദ്ദേഹം ഒരു പുരോഹിതനും ന്യായാധിപനും ആയിരുന്നു. യിസ്രായേലിന്റെ അവസാന ന്യായാധിപന്‍ ശിംശോന്‍ ജീവിച്ചിരുന്ന അതേ കാലഘട്ടത്തില്‍ യിസ്രായേലില്‍ മറ്റൊരു ഭാഗത്താണ് ഇദ്ദേഹം ജീവിച്ചത്.


ശമുവേലിന്റെ ജനനം

ശമുവേലിന്റെ കഥ അവന്റെ വന്ധ്യയായിരുന്ന മാതാവ് ഹന്നയില്‍ തുടങ്ങുന്നു. ദീര്‍ഘകാലം വന്ധ്യകളായിരുന്നതിനു ശേഷം സന്താനങ്ങളെ ലഭിച്ച അനേകം സ്ത്രീകളുടെ കാര്യം തിരുവെഴുത്തില്‍ കാണാം- സാറ, റിബേക്ക, റാഹേല്‍, ഹന്ന. അവരെല്ലാം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും അവര്‍ക്കോരോരുത്തര്‍ക്കും ദൈവനിശ്ചയ പ്രകാരം പ്രത്യേക സ്ഥാനമുള്ള ഓരോ ആണ്‍മക്കളെ ദൈവം നല്‍കുകയും ചെയ്തു. അവര്‍ അവരുടെ വന്ധ്യതയെ അംഗീകരിച്ചിരുന്നില്ല. അവര്‍ സന്താനലബ്ധിക്കായി ദൈവത്തോട് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിച്ചു. ദൈവം അവരുടെ അപേക്ഷ അനുവദിച്ച് അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ കുഞ്ഞിനെ നല്‍കുകയും അവരോരോരുത്തരിലൂടെയും ദൈവം തന്റെ ഒരു വളരെ പ്രത്യേകത യുള്ള ഉദ്ദേശ്യം നിറവേറ്റുകയും ചെയ്തു. പല സത്രീകളും തങ്ങളുടെ മക്കള്‍ക്കു വേണ്ടി അവര്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ഈ സ്ത്രീകള്‍ അസാധാരണമായ തീവ്രതയോടെയാണ് പ്രാര്‍ത്ഥിച്ചത്. അത്തരം തീവ്രമായ പ്രാര്‍ത്ഥനയിലൂടെ ഒരു കുഞ്ഞ് ഈ ഭൂമിയിലേക്കു ജനിക്കുന്നത് മഹത്തായ ഒരു കാര്യമാണ്. അങ്ങനെയാണ് ശമുവേല്‍ ജനിച്ചത്.

ഹന്ന വളരെ വര്‍ഷങ്ങള്‍ ഒരു കുഞ്ഞിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അവള്‍ ദൈവത്തോട് ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞു: ”സര്‍വ്വശക്തനായ ദൈവം ഈ നിന്റെ ദാസിയുടെ മനോവ്യഥ കണ്ടറിയണമേ, എന്നെ ഓര്‍ക്കേണമേ! നിന്റെ ദാസിയായ അടിയനെ മറക്കാതെ നീ എനിക്കൊരു മകനെ നല്‍കുമെങ്കില്‍ ഞാന്‍ അവനെ അവന്റെ ജീവിതകാലം മുഴുവന്‍ ദൈവത്തിനായി സമര്‍പ്പിച്ചു കൊള്ളാം”(1:11). ഇവിടെ ഇപ്പോള്‍ അവളുടെ പ്രാര്‍ത്ഥനയുടെ കേന്ദ്രം വ്യതിചലിച്ചി രിക്കുന്നു. ആദ്യം അവള്‍ ”എനിക്കൊരു മകന്‍ വേണം” എന്ന സ്വന്ത ആവശ്യം മാത്രമാണ് ചിന്തിച്ചത്. പിന്നീട് ഇങ്ങനെ പറയുവാന്‍ തുടങ്ങി: ”എനിക്ക് ഒരു മകനെ ലഭിച്ചാല്‍ ഞാന്‍ അവനെ ദൈവത്തിനു നല്‍കും. കാരണം ദൈവത്തിന് ഒരു ആവശ്യം നിറവേറ്റുവാനുണ്ട്.” നമ്മുടെ പ്രാര്‍ത്ഥനയുടെ കേന്ദ്രം നമ്മുടെ സ്വന്ത ആവശ്യത്തില്‍ നിന്നും ദൈവത്തിന്റെ ആവശ്യത്തിലേക്കു മാറുമ്പോഴാണ് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചു തുടങ്ങുന്നത്. കര്‍ത്താവ് നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചപ്പോള്‍ ആദ്യം ”അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു അപേക്ഷിക്കുവാന്‍ പഠിപ്പിച്ചു.

യിസ്രായേലിനു വലിയ ആത്മീയ ആവശ്യങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ദൈവജനം വളരെ പിന്‍മാറി പോയിരുന്നു. ഏലി അടക്കമുള്ള അവരുടെ നേതാക്കന്മാര്‍ ഭയാനകമാം വിധം പിന്മാറി വീണ ഒരു കാലഘട്ടം. മോശെയ്ക്കു ശേഷം യിസ്രായേലിന് ഒരു പ്രവാചകന്‍ ഉണ്ടായിരുന്നില്ല. ഹന്ന തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ബോധമുള്ളവളായിരുന്നു. യിസ്രായേലിന് ഒരു പ്രവാചകന്റെ ആവശ്യം ഇപ്പോഴുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ അവള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു: ”സര്‍വ്വേശ്വരാ, ഞാന്‍ എന്റെ മകനെ കേവലം സമര്‍പ്പിക്കുക മാത്രമല്ല അവന്റെ തലയില്‍ ഒരുനാളും ക്ഷൗരക്കത്തി തൊടുവിക്കാതെ അവനെ ഒരു നാസീര്‍ വ്രതക്കാരനായി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഈ രാജ്യത്തെ യഥാസ്ഥാനപ്പെടുത്താന്‍ അവനെ അവിടുന്ന് ഉപയോഗിക്കുമെങ്കില്‍, അവന്‍ അവിടുത്തേയ്ക്കുള്ളവനാണ്.” അവളുടെ പ്രാര്‍ത്ഥന സ്വന്തം ആവശ്യത്തില്‍ നിന്നും ദൈവത്തിന്റെ ആവശ്യം എന്നതിലേയ്ക്കു മാറി. പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കാതിരിക്കുന്നതിനു കാരണം അവ വളരെയധികം നമ്മളില്‍ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ്. ശമുവേല്‍ ഇങ്ങനെയുള്ള ഒരു മാതാവിനു ജനിച്ചു എന്നത് മഹത്തായ ഒരു വസ്തുതയാണ്.

ഹന്ന ശമുവേലിനു ജന്മം നല്‍കിയതിനു ശേഷവും തന്റെ നേര്‍ച്ച മറന്നില്ല. അവള്‍ തന്റെ മകനെ ദൈവാലയത്തില്‍ കൊണ്ടു വന്നു പറഞ്ഞു: ”ഞാന്‍ ഈ ബാലനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഞാന്‍ പ്രാര്‍ത്ഥിച്ചത് ദൈവം എനിക്കു നല്‍കിയിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഇവനെ ദൈവത്തിനായി സമര്‍പ്പിക്കുന്നു. അവന്റെ ജീവിതകാലം മുഴുവന്‍ അവന്‍ ദൈവത്തിനു നിവേദിതനായിരിക്കും” (1:27,28). അവള്‍ അവനെ തിരികെ എടുത്തില്ല. അവള്‍ ആ ചെറിയ ബാലനെ മുട്ടിന്മേല്‍ നിന്നു ദൈവത്തെ ആരാധിക്കുവാന്‍ പഠിപ്പിച്ചു. ഇതുപോലെ ദൈവഭക്തയായ ഒരു മാതാവുണ്ടാകുക എന്നത് എത്ര മഹത്തായ കാര്യമാണ്! പിന്നീട് അവള്‍ ദൈവത്തിനു നന്ദി അര്‍പ്പിച്ചു കൊണ്ട് ഒരു സ്‌തോത്രഗാനം പാടി (2:1-10). ഹന്നയുടെ ഈ ഗാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കണം മറിയ (ലൂക്കൊ. 1:46-55) സ്‌തോത്രഗാനം പാടിയത്. വാക്കുകള്‍ പലതും സമാനമാണ്.

ശമുവേല്‍ വളര്‍ന്ന് ഒരു ചെറുപ്പക്കാരനായി തന്റെ പ്രവാചക ശുശ്രൂഷയിലൂടെ യിസ്രായേലില്‍ വലിയ മാറ്റം വരുത്തി. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കാണുന്ന കുഴപ്പം നിറഞ്ഞ അവസ്ഥയില്‍ നിന്നും ദാവീദിന്റെ മഹത്തായ സാമ്രാജ്യം എന്ന സ്ഥിതിയിലേക്കു കാര്യങ്ങളെ മാറ്റി.

ദൈവത്തെ ശ്രദ്ധിക്കുക

മഹാപുരോഹിതനായ ഏലിയുടെ പുത്രന്മാര്‍ ദുഷ്ടന്മാരും ദൈവഭയമില്ലാതെ ദൈവത്തെ അവഗണിക്കുന്നവരും ആയിരുന്നു (2:12). ഒരു നേതാവിന്റെ മക്കള്‍ ദൈവമില്ലാത്ത അസന്മാര്‍ഗ്ഗികളായി തീരുന്നത് എത്ര ദുഃഖകരമാണ്! ഏലി തന്റെ പുത്രന്മാര്‍ക്കു കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിന് അനുവാദം കൊടുത്തു എന്നതാണ് അത്യന്തം നീചമായ കാര്യം. അവര്‍ യാഗവസ്തുക്കള്‍ മോഷ്ടിക്കുകയും ആലയത്തില്‍ വേല ചെയ്തിരുന്ന സ്ത്രീകളെ വഷളാക്കുകയും ചെയ്തു. ഇതിനോടെല്ലാമുള്ള ഏലിയുടെ പ്രതികരണം എന്തായിരുന്നു? അവരെ ഉടനെ തന്നെ ദൈവവേലയില്‍ നിന്നും പുറത്താക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിനു പകരം ഏലി അവരോടു പറഞ്ഞു: ”എന്റെ മക്കളെ, നിങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നതായി ഞാന്‍ കേള്‍ക്കുന്ന ഈ വാര്‍ത്തകള്‍ നല്ലതല്ല” (24-ാം വാക്യം). അവന്‍ നട്ടെല്ലില്ലാത്ത ഒരു നേതാവായിരുന്നു.

ദൈവഭയമില്ലാത്ത ഈ മനുഷ്യരില്‍ നിന്നും വ്യത്യസ്തനായി ശമുവേല്‍ വളര്‍ന്നു ”ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീര്‍ന്നു” (2:26).

ദൈവത്തെ മാനിക്കുന്നതിനേക്കാള്‍ അധികം മക്കളെ മാനിച്ചതിനാല്‍ അവന്റെ ശുശ്രൂഷ അവസാനിച്ചിരിക്കുന്നു എന്ന് ദൈവം ഒരു ദൂതനെ അയച്ച് ഏലിയെ അറിയിച്ചു (2:27-29). നമ്മുടെ ജീവിതത്തിലുടനീളം നാം ഓര്‍ത്തിരിക്കേണ്ട മനോഹരമായ ചില വചനങ്ങള്‍ ദൈവം അരുളിച്ചെയ്തത് തുടര്‍ന്നു കാണുന്നു: ”എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും. എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും” (2:30). നിങ്ങള്‍ ദൈവത്തെ മാനിച്ചാല്‍ ദൈവം നിങ്ങളെയും മാനിക്കുമെന്ന കാര്യം ഉറപ്പാണ്.

ആ ദൈവഭക്തിയില്ലാത്ത സാഹചര്യങ്ങളുടെ നടുവിലും ശമുവേല്‍ വിശുദ്ധിയോടെ വളര്‍ന്നു. ദൈവഭക്തി തീരെയില്ലാത്ത ഭവനങ്ങളിലും സാഹചര്യങ്ങളിലും ഉള്ള ചെറുപ്പക്കാര്‍ക്ക് എടുക്കാവുന്ന ഒരു നല്ല മാതൃകയാണിത്. വളരെ ഒത്തുതീര്‍പ്പുകളുള്ള ഒരു സഭയിലായിരിക്കും നിങ്ങള്‍. എന്നാല്‍ അവിടെ നിങ്ങള്‍ തെറ്റായി സ്വാധീനിക്കപ്പെടാന്‍ അനുവദിക്കരുത്. നിങ്ങള്‍ ശമുവേലിനെ പോലെ കളങ്കപ്പെടാതെ സ്ഥിരതയോടെ ദൈവത്തില്‍ സമര്‍പ്പിച്ച് ഇരുന്നാല്‍ ദൈവം നിങ്ങളേയും ശമുവേലിനെപ്പോലെ ദൈവത്തിന്റെ ശബ്ദമായി അവിടെ ഉയര്‍ത്തും.


ഒരു രാത്രി ശമുവേല്‍ ഉറങ്ങുമ്പോള്‍ ”ശമുവേലേ, ശമുവേലേ” എന്നു തന്നെ ആരോ വിളിക്കുന്ന ശബ്ദം കേട്ടു. അത് ഏലി തന്നെ വിളിക്കുന്നതായി കരുതി അവന്‍ ചെന്നു. എന്നാല്‍ ഏലി ആയിരുന്നില്ല. തന്നെ ആരോ വിളിക്കുന്ന ശബ്ദം ശമുവേല്‍ തുടര്‍ന്നും കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ ഏലി ”ദൈവമേ അരുളി ചെയ്താലും” എന്നു പറയുവാന്‍ അവനു നിര്‍ദ്ദേശം നല്‍കി. മുമ്പിലത്തേതു പോലെ യഹോവ വന്നു നിന്നു ‘ശമുവേലേ, ശമുവേലേ’ എന്നു വിളിച്ചു. അപ്പോള്‍ ശമുവേല്‍, ”അരുളിച്ചെയ്യണമേ അടിയന്‍ കേള്‍ക്കുന്നു’ എന്നു മറുപടി പറഞ്ഞു” (3:10). ദൈവശബ്ദത്തോട്, എല്ലാ സമയത്തും നമുക്കെല്ലാം ഉണ്ടാകേണ്ട ഒരു മനോഭാവമാണിത്- ”ദൈവമേ അരുളിച്ചെയ്യേണമേ. അവിടുത്തെ ദാസന്‍ കേള്‍ക്കുന്നു.”

ദൈവം ശമുവേലിനോട് ”ഇന്ന് അര്‍ദ്ധരാത്രി ഞാന്‍ നിന്റെ അടുക്കല്‍ വന്നു നിന്നോട് സംസാരിക്കും” എന്നിങ്ങനെ ഒരു മുന്നറിയിപ്പു നല്‍കുകയല്ല ചെയ്തത്. അങ്ങനെയല്ല. ശമുവേല്‍ എല്ലാ സമയത്തും ഉണര്‍ന്നു ജാഗ്രതയോടെ ഇരിക്കേണ്ടിയിരുന്നു. ദൈവം തന്റെ പ്രവാചകന്മാരെ ഒരു ദിവസം പെട്ടെന്ന് വിളിച്ച് അവരോട് സംസാരിക്കുന്നതാണ് തിരുവെഴുത്തില്‍ നാം ആവര്‍ത്തിച്ചു കാണുന്നത്. പിന്നീട് രണ്ടോ മൂന്നോ മാസം അവര്‍ ഒന്നും കേള്‍ക്കുന്നില്ല. പിന്നീട് ദൈവം വീണ്ടും അവരോട് സംസാരിക്കുന്നു. അതിനാല്‍ അവര്‍ എല്ലാ സമയത്തും ഉണര്‍ന്നു ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. തന്റെ ശബ്ദം കേള്‍ക്കുന്നതിനു ശ്രദ്ധയോടെയും താല്പര്യത്തോടെയും ഇരിക്കുന്നവരോടാണ് ദൈവം സംസാരിക്കുന്നത്. ഇപ്പോള്‍ മുതല്‍ എങ്കിലും ദൈവശബ്ദം ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരു സ്വഭാവം വളര്‍ത്തിയെടുത്താല്‍ അത് നിങ്ങളുടെ ജീവിതവും ശുശ്രൂഷയും ആകെ തന്നെ മാറ്റും.

ദൈവം നിങ്ങളോട് രാത്രിയുടെ മധ്യത്തിലായിരിക്കും ചിലപ്പോള്‍ സംസാരിക്കുന്നത്; അല്ലെങ്കില്‍ വേദപുസ്തകം വായിക്കുമ്പോഴായിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഒരു ബസില്‍ യാത്ര ചെയ്യുമ്പോഴായിരിക്കാം സംസാരിക്കുന്നത്. അവിടുന്നു നിങ്ങളോട് ഒരു സഹോദരനിലൂടെയൊ ഒരു സഹോദരിയിലൂടെയൊ സംസാരിക്കാം. നിങ്ങള്‍ ഒറ്റയ്ക്കായിരിക്കുമ്പോഴൊ മറ്റുള്ളവരുടെ മധ്യേ നില്‍ക്കുമ്പോഴൊ അവിടുന്നു സംസാരിക്കുന്നു. അങ്ങനെ പല വഴികളിലൂടെ ദൈവം സംസാരിക്കും. എന്നാല്‍ നമുക്ക് എപ്പോഴും ഈ ഒരു മനോഭാവമുണ്ടായിരിക്കണം: ”ദൈവമേ അരുളിച്ചെയ്താലും! അവിടുത്തെ ദാസന്‍ ശ്രദ്ധിക്കുന്നു.” അതാണ് ദൈവത്തിന്റെ പ്രവാചകനായി വളര്‍ന്നു വരുവാന്‍ തക്കവണ്ണം ശമുവേലിനെ പ്രാപ്തനാക്കിയത്. അവന്‍ ശ്രദ്ധിച്ചു കേട്ടതുകൊണ്ട് ദൈവം തന്നോട് അരുളിച്ചെയ്തത് മറ്റുള്ളവരോട് പറയുവാന്‍ സാധിച്ചു.

ദൈവം ശമുവേലിനോട് ഒരു ദിവസം പറഞ്ഞു: ”ഞാന്‍ ഏലിയെ അവന്റെ പാപങ്ങള്‍ നിമിത്തം ന്യായം വിധിക്കുവാന്‍ പോകുന്നു.” പ്രഭാതത്തില്‍ ഏലി ശമുവേലിനോട് ”ദൈവം നിന്നോട് എന്താണ് അരുളിച്ചെയ്തത്?” എന്നു ചോദിച്ചപ്പോള്‍, ശമുവേല്‍ സകലതും ഏലിയോട് പറഞ്ഞു (3:18). അത് ഏലിക്കുള്ള നല്ല വാര്‍ത്ത ആയിരുന്നില്ല. എങ്കിലും ശമുവേല്‍ സകലവും അവനോട് പറഞ്ഞു. ഒരു ദൈവദാസന്‍ അങ്ങനെയായിരിക്കണം. ഏലി ശമുവേലിനോട് വളരെ കരുണയുള്ള വനായിരുന്നെങ്കിലും അദ്ദേഹത്തോട് ഇങ്ങനെ പറയുവാന്‍ ശമുവേല്‍ മടിച്ചില്ല: ”നിന്റെ മേല്‍ ശിക്ഷാവിധി നടത്താന്‍ പോവുകയാണെന്ന് ദൈവം അരുളിച്ചെയ്തു. നിന്റെ പുത്രന്മാര്‍ അവരുടെ മേല്‍ ശാപം വരുത്തി വയ്ക്കുന്ന പ്രവൃത്തി ചെയ്തിട്ട് നീ അവരെ ശാസിച്ചില്ല.”

പ്രവാചകനായ ശമുവേല്‍

അധ്യായം 3:19-ല്‍ വചന ശുശ്രൂഷ നടത്തുന്ന എല്ലാവര്‍ക്കും വലിയ വെല്ലുവിളി നല്‍കുന്ന ഒരു നല്ല വാക്യം നമുക്കു കാണാം: ”ശമുവേല്‍ വളര്‍ന്നു വന്നു. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളൊന്നും വ്യര്‍ത്ഥമാകുവാന്‍ ദൈവം ഇടവരുത്തിയില്ല.” ഒരു വാക്കുപോലും വ്യര്‍ത്ഥമായി പോകാതെ എല്ലാ വാക്കും കേള്‍ക്കുന്നവരുടെ ഹൃദയത്തിലേക്കു നേരെ ചെല്ലുന്നവിധം ദൈവവചനം സംസാരിക്കാന്‍ സാധിക്കുക എന്നത് എത്ര മഹത്തായ കാര്യമാണ്! ഇതായിരിക്കണം നമ്മുടെ ലക്ഷ്യം. അത് ദൈവവചനം പ്രസംഗിക്കുമ്പോള്‍ മാത്രമല്ല സ്വകാര്യ സംഭാഷണങ്ങള്‍ പോലും അങ്ങനെ ആകണം. ദൈവം ശമുവേലിനോടു കൂടെ ഉണ്ടായിരുന്നു എന്നതാണ് ഇതിന്റെ രഹസ്യം. ഉല്പത്തി പുസ്തകത്തില്‍ യോസേഫിന്റെ ഫലപ്രദമായ ശുശ്രൂഷയുടെ രഹസ്യവും ദൈവം അവനോടുകൂടെ ഉണ്ടായിരുന്നതാണെന്ന് നാം കണ്ടു. അങ്ങനെ യിസ്രായേല്‍ മുഴുവന്‍ ശമുവേലിനെ ദൈവത്തിന്റെ പ്രവാചകനായി അംഗീകരിച്ചു (20-ാം വാക്യം).

ഇങ്ങനെയൊരു കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്: ”അക്കാലത്ത് ദൈവത്തിന്റെ വചനം ദുര്‍ല്ലഭമായിരുന്നു. ദര്‍ശനവും വിരളമായിരുന്നു” (3:1). മോശെയ്ക്കു ശേഷം 300 വര്‍ഷത്തിലധികം നാള്‍ യിസ്രായേലിന് ഒരു പ്രവാചകനില്ലായിരുന്നു. സങ്കീര്‍ത്തനം 74:9-ല്‍ ഇങ്ങനെ ഒരു വചനമുണ്ട്: ”ഒരു പ്രവാചകനും ശേഷിച്ചിട്ടില്ല” (ഈ സങ്കീര്‍ത്തനത്തിന്റെ സന്ദര്‍ഭം മനസ്സിലാക്കി വായിക്കുമ്പോള്‍). ദൈവം ഒരു പ്രവാചകനെ അയയ്ക്കാതിരിക്കുക എന്നതു സൂചിപ്പിക്കുന്നത് ദൈവം അവരെ ഉപേക്ഷിച്ചിരിക്കുന്നുവെന്നാണ്.

മൂന്നു നൂറ്റാണ്ടോളം യിസ്രായേലിനു ദൈവത്തില്‍ നിന്നും ഒരു വചനവുമായി ഒരു പ്രവാചകനും ഉണ്ടായില്ല. ഒടുവില്‍ ദൈവം ഒരു ചെറുപ്പക്കാരനെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു യിസ്രായേല്‍ അറിഞ്ഞു. അവര്‍ അവനെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ശമുവേല്‍ പ്രവചനം തുടങ്ങുമ്പോള്‍ വളരെ ചെറുപ്പമായിരുന്നു എന്ന വസ്തുത എല്ലാ ചെറുപ്പക്കാരേയും ഉത്സാഹിപ്പിക്കുന്നതാണ്. യിരെമ്യാവും യെഹസ്‌കേലും സെഖര്യാവും എല്ലാം അങ്ങനെ ആയിരുന്നു (യിരെ. 1:6, യെഹ.1:1, സെഖ. 2:4). ദൈവത്തെ സേവിക്കുന്നതിനു നിങ്ങള്‍ 40 വയസ്സു വരെ കാത്തിരിക്കേണ്ടതില്ല. 10 വയസ്സുള്ളപ്പോള്‍ മുതല്‍ ശമുവേല്‍ ദൈവത്തെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. 20 വയസ്സായപ്പോഴേയ്ക്കും അവനൊരു പ്രവാചകനായി തീര്‍ന്നു. എന്താണ് അവന്റെ രഹസ്യം? അവന്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. അവന്റെ മനോഭാവം എപ്പോഴും ഇതായിരുന്നു: ”അരുളിച്ചെയ്താലും! അവിടുത്തെ ദാസന്‍ കേള്‍ക്കുന്നു.”

അധ്യായം 4:3-ല്‍ യിസ്രായേല്യര്‍ ഫെലിസ്ത്യരുമായി യുദ്ധം ചെയ്ത് പരാജയപ്പെടുന്ന ഒരു സന്ദര്‍ഭം നാം വായിക്കുന്നു. മൂപ്പന്മാര്‍ തങ്ങളോട് തന്നെ ഇങ്ങനെ ചോദിച്ചു: ”എന്തുകൊണ്ടാണ് ദൈവം ഇന്നു നാം പരാജയപ്പെടുവാന്‍ അനുവദിച്ചത്? അത് ഒരുപക്ഷേ നാം ദൈവത്തിന്റെ നിയമപെട്ടകം ഇവിടെ കൊണ്ടുവരാത്തതു കൊണ്ടാകാം.” അവര്‍ പരാജയപ്പെട്ടത് അവരുടെ പാപങ്ങള്‍ നിമിത്തമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. നിയമപെട്ടകം ഒരു അടയാളം മാത്രമാണ്. അവര്‍ക്കു ദൈവത്തെ കൂടാതെ ഒരു അടയാളം കൊണ്ട് തൃപ്തരായിട്ടിരിക്കാം. ഇന്നു കര്‍ത്തൃമേശ ഒരു അടയാളമായി ഇരിക്കുന്നതുപോലെ. ദൈവത്തോട് കൂട്ടായ്മയില്ലാതെ അപ്പം നുറുക്കുകയും പാനപാത്രത്തില്‍ നിന്നും കുടിക്കുകയും ചെയ്യാം. അതിനാല്‍ അവര്‍ നിയമപെട്ടകം അവരുടെ മധ്യേ കൊണ്ടുവന്നു. നിയമപെട്ടകം എത്തിയപ്പോള്‍ അവര്‍ ഭൂമി കുലുങ്ങുമാറ് ഉച്ചത്തില്‍ ആര്‍ത്തു വിളിച്ചു (5-ാം വാക്യം). ഇന്നും പല ക്രിസ്ത്യാനികളും കരുതുന്നത് ഉച്ചത്തില്‍ ആര്‍ത്തു വിളിക്കുമ്പാഴാണ് ദൈവം അവരുടെ മധ്യേ ഉള്ളതെന്നാണ്.

എന്താണ് സംഭവിച്ചത്? പെട്ടകം വരുന്നതിനു മുന്‍പ് ഫെലിസ്ത്യര്‍ 4000 യിസ്രായേല്യരെ യുദ്ധത്തില്‍ കൊന്നു (2-ാം വാക്യം). പെട്ടകം വന്നപ്പോള്‍ യിസ്രായേല്‍ ജനം ഉച്ചത്തില്‍ ആര്‍ത്തു വിളിച്ചു: ”ഹലേലുയ്യ, ദൈവത്തിനു സ്‌തോത്രം.” അപ്പോള്‍ ഫെലിസ്ത്യര്‍ 30000 യിസ്രായേല്യരെ കൊന്നു! (വാക്യം 10).

ഇവിടെ ചില കാര്യങ്ങള്‍ നമുക്കു പഠിക്കാന്‍ കഴിയും. ചില അടയാളങ്ങളിലൂടെയൊ ആചാരങ്ങളിലൂടെയൊ അല്ലെങ്കില്‍ ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചതു കൊണ്ടൊ ദൈവത്തെ നിങ്ങളുടെ മധ്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കുകയില്ല. അടയാളങ്ങളും ഉച്ചത്തിലുള്ള സ്തുതിയും രണ്ടും ഉള്ള സഭകള്‍ ധാരാളം ഉണ്ട്. എന്നാല്‍ അതിലുള്ള ആളുകള്‍ പാപത്താല്‍ പരാജയപ്പെട്ടവരാണ്. പലപ്പോഴും കൂടുതല്‍ ഉച്ചത്തില്‍ സ്തുതിക്കുന്നവരാണു കൂടുതല്‍ പരാജയപ്പെടുന്നത്. പാപത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ സഭകളിലാണ് ദൈവ സാന്നിധ്യമുള്ളത്; അല്ലാതെ ഉച്ചത്തില്‍ അലറി വിളിക്കുന്നയിടത്തല്ല. സുഖലോലുപതയുടേയും പണത്തിന്റെയും വിനോദത്തിന്റേയും ദൈവത്തെ ആരാധിക്കുന്നവരെയല്ല, ശുദ്ധ മനഃസാക്ഷിയുള്ളവരെയാണ് ദൈവം നോക്കുന്നത്. അപ്പോള്‍ മാത്രമാണ് അവരുടെ ഉച്ചത്തിലുള്ള സ്തുതികള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നത്. ദൈവം എവിടെയുണ്ടോ അവിടെ വിജയമുണ്ട്. ഉച്ചത്തിലുള്ള സ്തുതി അടക്കമുള്ള വികാര പ്രകടനങ്ങള്‍ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ. ദൈവം അവിടെ ഉണ്ടായാല്‍ മതി. ഈ പ്രകടനങ്ങള്‍ ഉണ്ടായിരിക്കെ തന്നെ പാപത്തില്‍ പരാജയപ്പെടുന്നവരാണെങ്കില്‍ അവരുടെ മധ്യേ ദൈവം ഉണ്ടായിരിക്കുകയില്ല. ലളിതമായ ഈ സത്യം അറിഞ്ഞാല്‍ അന്ത്യകാലത്തുള്ള പല ചതികളില്‍ നിന്നും രക്ഷപ്പെടാം.

പിതാവെന്ന നിലയില്‍ ശമുവേലിന്റെ പരാജയം

അധ്യായം 7:15-17 വരെയുള്ള വാക്യങ്ങളില്‍ ശമുവേല്‍ വര്‍ഷംതോറും ബെഥേലിലും ഗില്‍ഗാലിലും മിസ്പയിലും ചുറ്റി സഞ്ചരിച്ച് അവിടങ്ങളില്‍ വച്ച് യിസ്രായേലിനു ന്യായപാലനം ചെയ്തിരുന്നതായി നാം വായിക്കുന്നു. അദ്ദേഹം ധാരാളം യാത്ര ചെയ്തിരുന്നതിനാല്‍ തന്റെ കുടുംബത്തിനു വേണ്ടി അധികം സമയം ചെലവഴിച്ചിരുന്നില്ല. അതിന്റെ ഫലമെന്താണ്? അവന്റെ ആണ്‍മക്കള്‍ വഴിതെറ്റി പോയി. എങ്കിലും ശമുവേല്‍ അവരെ തന്റെ പിന്‍ഗാമികളായി യിസ്രായേലിനു ന്യായപാലനം നടത്തുവാന്‍ എല്പിച്ചു. അവര്‍ കോഴ വാങ്ങി ന്യായം മറിച്ചു കളഞ്ഞു. അങ്ങനെ അവര്‍ ധാരാളം പണം സമ്പാദിച്ചു (8:1-3). ശമുവേല്‍ തന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും ഗുരുതരമായ തെറ്റ് അതായിരുന്നു. ദൈവം തന്റെ ശുശ്രൂഷയ്ക്കായി വിളിച്ചിട്ടില്ലാത്ത തന്റെ പുത്രന്മാരെ ഒരിക്കലും ശമുവേല്‍ ന്യായാധിപന്മാരായി നിയമിക്കരുതായിരുന്നു.

ഇന്നുള്ള പല പ്രസംഗകരും ഈ തെറ്റ് തന്നെ ചെയ്യുന്നു. അവരുടെ പുത്രന്മാരെ പിന്‍ഗാമികളാക്കുന്നു. നമ്മുടെ പുത്രന്മാരോടുള്ള സ്‌നേഹവും പക്ഷാഭേദവും ദൈവത്തെ കേള്‍ക്കാന്‍ കഴിയാത്തവിധം നമ്മുടെ കാതുകളെ അടച്ചുകളയും. നമ്മുടെ സ്വന്തം കുടുംബാംഗങ്ങളെ കുറിച്ച് ദൈവത്തില്‍ നിന്നും ഉള്ള അരുളപ്പാട് ശ്രദ്ധിക്കുന്നില്ല. ശമുവേലിനെപ്പോലെ അത്രയും ദൈവഭക്തനായ ഒരു മനുഷ്യന്‍ പോലും ഈ സാഹചര്യത്തില്‍ ബധിരനായി തീര്‍ന്നു. ശമുവേല്‍ തന്റെ ചെറിയ പ്രായത്തില്‍ ഏലിയോട് മക്കളെ എങ്ങനെ വളര്‍ത്തണം എന്ന് ഉപദേശിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇപ്പോള്‍ അവന്‍ സ്വന്ത ഭവനത്തില്‍, മക്കളെ വളര്‍ത്തുന്നതില്‍ പരാജയപ്പെടുന്നത് നാം കാണുന്നു. തന്റെ മക്കള്‍ ദൈവത്തെ അനുസരിച്ച് ജീവിക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവന്‍ അവരെ ദൈവജനത്തിനു മേല്‍ ന്യായാധിപന്മാര്‍ ആക്കരുതായിരുന്നു. അവന്‍ വിവേചനശക്തിയുള്ള ഒരു പ്രവാചകനും ന്യായാധിപനും ആയിരുന്നു. ബാല്യകാലം മുതല്‍ അവന്‍ ദൈവത്തെ കേള്‍ക്കുന്നവനായിരുന്നു. എന്നാല്‍ സ്വന്ത പുത്രന്മാരുടെ കാര്യത്തില്‍ അവന്‍ ദൈവശബ്ദം കേട്ടില്ല. അവന്‍ ഇങ്ങനെ ദൈവത്തോട് ചോദിച്ചിരുന്നുവോ: ”ദൈവമേ, ആരെയാണ് അടുത്ത ന്യായാധിപനായി അങ്ങയുടെ ജനത്തിന്റെ മേല്‍ ഞാന്‍ നിയമിക്കേണ്ടത്? അരുളി ച്ചെയ്താലും അവിടുത്തെ ദാസന്‍ കേള്‍ക്കുന്നു.” അവന്റെ പുത്രന്മാരെ നിയമി ക്കുവാന്‍ ദൈവം അരുളിച്ചെയ്‌തോ? ഇല്ല. തന്റെ സ്വയം പക്ഷപാതപരമായ യുക്തി ചിന്തയില്‍ വളരെ ആത്മവിശ്വാസത്തോടെ തന്റെ പുത്രന്മാരെ അവന്‍ നിയമിച്ചു. അങ്ങനെ അവര്‍ അനേകം ആളുകളുടെ ജീവിതം നശിപ്പിച്ചു.

ചെറുപ്പത്തില്‍ നല്ല രീതിയില്‍ തുടങ്ങിയ പല ക്രിസ്തീയ നേതാക്കന്മാരുടെയും കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. അവര്‍ക്കു പ്രായമേറിയ വേളയില്‍ ദൈവം അരുളിച്ചെയ്യുന്നത് ശ്രദ്ധിക്കുന്നത് അവര്‍ അവസാനിപ്പിച്ചു. കാരണം അവര്‍ അവരുടെ സ്വന്ത മക്കളോട് അവര്‍ക്കു ദൈവഭക്തി ഇല്ലാതിരിക്കെ പക്ഷപാതം കാണിച്ചിരുന്നു.

ഇത് നമുക്കെല്ലാം ഉള്ള ഒരു മുന്നറിയിപ്പാണ്. നാം ആരേയും വിശ്വസിക്കേണ്ടതില്ല. എന്നാല്‍ നമുക്കു സ്വയം വിധിച്ച് പല കാര്യങ്ങളും പഠിക്കാം. ദൈവവചന ശുശ്രൂഷ ചെയ്യുന്നവരോട് ഇവിടെ ഒരു ചോദ്യം. നിങ്ങളുടെ മക്കളെ ദൈവവഴിയില്‍ വളര്‍ത്തു വാന്‍ സാധിക്കാത്തവിധം നിങ്ങള്‍ നിങ്ങളുടെ ശുശ്രൂഷയില്‍ തിരക്കുള്ളവനാണോ? ഇന്നു പല ദൈവദാസന്മാരുടേയും മക്കള്‍ ദൈവിക വഴിയില്‍ നടക്കുന്നവരല്ല. അവരെ വിധിക്കരുത്. ആ ദൈവദാസന്മാര്‍ എത്ര സമ്മര്‍ദ്ദത്തില്‍ ആയിരിക്കും ദൈവ വേല ചെയ്യുന്നതെന്ന് നിങ്ങള്‍ അറിയുന്നില്ല. അവരും അവരുടെ കുടുംബാംഗങ്ങളും എത്രമാത്രം പിശാചിനാല്‍ ആക്രമിക്കപ്പെടുന്നുവെന്ന് നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ ഒരിക്കലും അവരെ വിധിക്കുകയില്ല. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍ ഞാന്‍ പറയും: ”അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.” നിങ്ങള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചില്ലെങ്കിലും അവരെ കുറ്റം വിധിക്കാതിരിക്കുക. എന്നാല്‍ അവരുടെ ജീവിതം നിങ്ങള്‍ക്കൊരു മുന്നറിയിപ്പായിരിക്കട്ടെ.

1 തിമൊഥെയൊസ് 3:5 വളരെ വ്യക്തമായി പറയുന്നു. തന്റെ മക്കളെ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്ക് (അവര്‍ അവനോടൊപ്പം ഒരു വീട്ടില്‍ താമസിക്കുമ്പോള്‍) ദൈവജനത്തേയും നിയന്ത്രിക്കാന്‍ കഴിയുകയില്ല. അതിനാല്‍ അങ്ങനെയുള്ള ഒരാളെ ഒരു സഭയുടെ മൂപ്പനാക്കാന്‍ പാടില്ല. അങ്ങനെയുള്ള ഒരാള്‍ മറ്റുള്ളവരോട് ദൈവവചനം പ്രസംഗിക്കുകയും അരുത്. സ്വന്തഭവനത്തെ നന്നായി പരിപാലിക്കാത്തവന്‍ എങ്ങനെ മറ്റുള്ളവരെ പഠിപ്പിക്കും? ഒരുനാള്‍ അവന്റെ മക്കള്‍ വളര്‍ന്നു ഭവനം വിട്ട് പോയി കഴിഞ്ഞാല്‍, ദൈവവഴിയില്‍ നടക്കണമോ എന്ന കാര്യത്തില്‍ അവര്‍ക്കു സ്വയം തീരുമാനമെടുക്കാം. അതിനു ശേഷമുള്ള അവരുടെ അവസ്ഥ ഒരു ദൈവദാസനെ ദൈവവേലയില്‍ അയോഗ്യനാക്കുന്നില്ല. എന്നാല്‍ അവന്റെ മക്കള്‍ വീട്ടില്‍ തന്നോടു കൂടെ ആയിരിക്കുമ്പോള്‍ ഉള്ള അവരുടെ നല്ല നടപ്പ് അവനെ സഭയുടെ മൂപ്പനാക്കുന്നതിനുള്ള ഒരു അടിസ്ഥാന യോഗ്യതയാണ്.

മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക

മുകളില്‍ വിവരിച്ച ഒരു കാര്യത്തില്‍ മാത്രമായിരിക്കാം ഒരുപക്ഷേ ശമുവേല്‍ പരാജയപ്പെട്ടത്. മറ്റ് പല മേഖലകളിലും അവന്‍ അസാധാരണമായ ഒരു മാതൃക ആയിരുന്നു. ദൈവിക വഴികളില്‍ നിന്നും ബാല്യം മുതല്‍ ജീവിതാവസാനം വരെ അവന്‍ വ്യതിചലിച്ചില്ല. ശമുവേലിനു പാപത്തെ സംബന്ധിച്ച് വലിയ അവബോധം ഉണ്ടായിരുന്നു. തന്നെ ആരുടെ നേതാവായിട്ടാണോ ദൈവം നിയമിച്ചിരിക്കുന്നത്, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ താന്‍ പാപം ചെയ്യുകയാണെന്ന് അവന്‍ കരുതി (1 ശമുവേല്‍ 12:23: ”എന്റെ കാര്യത്തിലാണെങ്കില്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നത് ഞാന്‍ യഹോവയോടു തന്നെ ചെയ്യുന്ന മഹാപരാധമാണ്”).

തങ്ങള്‍ ശുശ്രൂഷിക്കുന്ന ജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നത് പാപമാണെന്ന് എത്ര ക്രിസ്തീയ നേതാക്കന്മാര്‍ വിശ്വസിക്കുന്നുണ്ട്? പലര്‍ക്കും ഒരു നേതാവാകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഒരു നേതാവായതിനു ശേഷം തന്റെ ജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നത് പാപമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?

കൊലപാതകം, വ്യഭിചാരം, ദുഷ്ചിന്ത, കോപം എന്നിവയെല്ലാം പാപമാണെന്നു നമുക്കറിയാം. ആ പട്ടികയോട് ചേര്‍ക്കാന്‍ ഇതാ മറ്റൊരു പാപം: ”ആരെയാണോ നിങ്ങള്‍ നയിക്കുന്നത്, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നത്.”

യേശു തന്റെ 12 ശിഷ്യന്മാര്‍ക്കുംവേണ്ടി പതിവായി പ്രാര്‍ത്ഥിച്ചിരുന്നു. പ്രാര്‍ത്ഥിക്കണമെന്നത് ശമുവേല്‍ മനസ്സിലാക്കിയിരുന്നു. അവനൊരു പ്രാര്‍ത്ഥനാ മനുഷ്യനായിരുന്നു. മഹാന്മാരായ എല്ലാ ദൈവദാസന്മാരും പ്രാര്‍ത്ഥനാ മനുഷ്യര്‍ ആയിരുന്നു. ദൈവം തന്നെ ശമുവേലിനെ സംബന്ധിച്ച് 400 വര്‍ഷങ്ങള്‍ക്കു ശേഷം യിരെമ്യാവിനോട് പറയുന്നത് കാണുക. പിന്മാറി പോയ യിസ്രായേലിനെ സംബന്ധിച്ച് ദൈവം പറഞ്ഞു: ”മോശെയും ശമുവേലും എന്റെ മുമ്പില്‍ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേയ്ക്കു ചായുകയില്ല” (യിരെ.15:1). ദൈവം എല്ലാവരുടേയും പ്രാര്‍ത്ഥന കേള്‍ക്കുകയില്ലേ? തീര്‍ച്ചയായും കേള്‍ക്കും. എന്നാല്‍ ”നീതിമാന്റെ പ്രാര്‍ത്ഥന ശക്തിയുള്ളതും ഫലിക്കുന്നതുമാകുന്നു” (യാക്കോ. 5:16). മോശെ മുതല്‍ യിരെമ്യാവ് വരെയുള്ള 800 വര്‍ഷം ജീവിച്ചിരുന്ന യിസ്രായേല്യരില്‍ നിന്നും കേവലം രണ്ട് പേരെയാണ് ദൈവം ഏറ്റവും വലിയ പ്രാര്‍ത്ഥനാ മനുഷ്യരായി തിരഞ്ഞെടുത്തത്- മോശെയും ശമുവേലും. ഏറ്റവും വലിയ പ്രവാചകന്മാര്‍ മോശെയും, എലിയാവും ആയിരുന്നിരിക്കാം. എന്നാല്‍ ഏറ്റവും വലിയ പ്രാര്‍ത്ഥനാ മനുഷ്യര്‍ മോശെയും ശമുവേലും ആയിരുന്നു.

മോശെയ്ക്കും ശമുവേലിനെപ്പോലെ രണ്ട് ആണ്‍മക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ മോശെ അവരെ തന്റെ പിന്‍ഗാമികളാക്കുക എന്ന തെറ്റ് ചെയ്തില്ല. അവന്‍ ദൈവശബ്ദം കേട്ട്, അവിടുന്ന് നിയോഗിക്കുവാന്‍ ആവശ്യപ്പെട്ട യോശുവയെ നിയമിച്ചു.

ശമുവേലിനെ പോലെ മഹാനായ ഒരു പ്രാര്‍ത്ഥനാ മനുഷ്യന്‍പോലും ഗുരുതരമായ ഒരു തെറ്റ് ചെയ്ത് വീഴാമെന്നു നാം കാണുന്നു. നമ്മുടെ മാംസവും രക്തവും ആയവരോടുള്ള സ്‌നേഹവും പക്ഷാഭേദവും നമ്മുടെ കൂടെയുണ്ട്. അതിനാലാണ് തന്റെ ശിഷ്യന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ മാതാപിതാക്കള്‍, ഭാര്യ തുടങ്ങി എല്ലാ ബന്ധുജനങ്ങളോടുമുള്ള അടുപ്പം മുറിച്ച് മാറ്റണമെന്ന് യേശു ആവശ്യപ്പെട്ടത് (ലൂക്കൊ. 14:26). ജ്ഞാനിയായവന്‍ മറ്റുള്ളവരുടെ വീഴ്ചയില്‍ നിന്നുപോലും പഠിക്കും. എന്നാല്‍ ഒരു മഠയന്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. അനേക ക്രിസ്ത്യാനികളും ദൈവവചനം ആവര്‍ത്തിച്ചു നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിച്ച് തെറ്റുകള്‍ ആവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്.

ശൗല്‍ രാജാവ്- നന്നായി തുടങ്ങിയ ഒരുവന്‍

ഇപ്പോള്‍ നാം ശമുവേലിന്റെ ശുശ്രൂഷയിലേയ്ക്കു വരുന്നു. രാജാവാകുന്നതിന് തീര്‍ത്തും താത്പര്യമില്ലാതിരുന്ന, താഴ്മയുള്ള ഒരു ചെറുപ്പക്കാരനായിട്ടാണ് ആദ്യകാലത്ത് നാം അവനെ കാണുന്നത്. യിസ്രായേല്‍ ജനത്തിന് ഒരു രാജാവിനെ ആവശ്യമായിരുന്നു. ഒരു ദിവസം ദൈവം ശമുവേലിനോട് പറഞ്ഞു: ‘നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീന്‍ ദേശത്തു നിന്നും ഒരു പുരുഷനെ ഞാന്‍ നിന്റെ അടുത്തേക്ക് അയയ്ക്കും. എന്റെ ജനമായ യിസ്രായേലിനു നായകനായി അവനെ അഭിഷേകം കഴിക്കുക” (1 ശമു.9:16). ശമുവേല്‍ ശൗലിനെ കണ്ടപ്പോള്‍ ദൈവം അദ്ദേഹത്തോട് പറഞ്ഞു: ”ഞാന്‍ നിന്നോട് പറഞ്ഞിരിക്കുന്ന പുരുഷന്‍ ഇതാണ്.” ശമുവേല്‍ ശൗലിനോട് സംസാരിച്ചതിനെ തുടര്‍ന്നു തൈലപാത്രമെടുത്ത് ശൗലിന്റെ തലയില്‍ ഒഴിച്ചതിനു ശേഷം പറഞ്ഞു: ”സര്‍വേശ്വരന്‍ തന്റെ അവകാശമായ ജനത്തിനു നായകനായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു” (1 ശമു. 10:1). ശൗല്‍ ഇത് തീര്‍ത്തും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നതിനാല്‍ വളരെ ആശ്ചര്യപ്പെട്ടു. അവന്‍ അങ്ങേയറ്റം സാധാരണക്കാരനായ ഒരു മനുഷ്യന്‍ ആയിരുന്നു.

എന്നാല്‍ ദൈവം അവനെ തിരഞ്ഞെടുത്തു എന്നത് കാണിക്കുന്നതുതന്നെ അവനില്‍ ചില നല്ല ഗുണങ്ങള്‍ ദൈവം കണ്ടിരുന്നു എന്നാണ്. അതിനാല്‍ ശമുവേല്‍ അവനോട് പറഞ്ഞു: ”ദൈവാത്മാവ് നിന്റെമേല്‍ ശക്തിയോടെ വന്ന് ആവസിക്കും. നീയും അവരോടൊത്ത് പ്രവചിക്കും. നീ മറ്റൊരാളായി മാറും” (10:6).

ഒരുവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു വിശദീകരിക്കുന്ന മഹത്തായൊരു വാക്യമാണിത്: ”അവന്‍ മറ്റൊരാളായി മാറും.” ഇതാണ് നമ്മള്‍ എല്ലാവരും തുടര്‍ച്ചയായി അനുഭവിക്കേണ്ടത്.

എന്നാല്‍ ശൗലിനെ ദൈവം തിരഞ്ഞെടുത്ത് തങ്ങളുടെ രാജാവാക്കിയിരിക്കുന്നു എന്നത് യിസ്രായേല്‍ ജനം അംഗീകരിക്കേണ്ടതുണ്ടായിരുന്നു. അതിനായി ശമുവേല്‍ ജനത്തെ വിളിച്ചു കൂട്ടി അവരോട് പറഞ്ഞു: ”ദൈവം നിങ്ങളുടെ ഇടയില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്ത് നിങ്ങള്‍ക്കു രാജാവായി നല്‍കും.” ശമുവേല്‍ ശൗലിന്റെ പേരു പ്രഖ്യാപിച്ചില്ല. പകരം അദ്ദേഹം ദൈവത്തിന്റെ പരമാധികാരത്തില്‍ വിശ്വസിച്ച് ചീട്ടിട്ടു. ആദ്യം ഗോത്രം, പിന്നീട് കുലം, തുടര്‍ന്നു വ്യക്തി എന്ന നിലയില്‍ ചീട്ടിട്ടു. ചീട്ട് ഒടുവില്‍ ശൗലിന്റെ പേരില്‍ വീണു. എന്നാല്‍ അവന്‍ ശൗലിനെ അന്വേഷിച്ചപ്പോള്‍ കാണാന്‍ സാധിച്ചില്ല. അവന്‍ അപ്രത്യക്ഷനായി. അവന്‍ സ്വയം മറ്റുള്ളവരില്‍ നിന്നും മറഞ്ഞിരിക്കാന്‍ ആഗ്രഹിച്ചു. അവനു രാജാവാകാന്‍ ആഗ്രഹമുണ്ടായിരുന്നില്ല.


ശൗലിനുണ്ടായിരുന്ന 10 നല്ല സ്വഭാവങ്ങള്‍ ശ്രദ്ധിക്കുക:

1) തന്നെ ഏല്പിച്ച ജോലിയില്‍ അവന്‍ തുടര്‍മാനം വിശ്വസ്തനായിരുന്നു. അധ്യായം 9:3-ല്‍ അവന്റെ പിതാവായ കീശിന്റെ കഴുതകളെ കാണാതായത് നാം വായിക്കുന്നു. കീശ് തന്റെ മകനായ ശൗലിനോട് അവയെ അന്വേഷിച്ച് കണ്ടെത്താന്‍ ആവശ്യപ്പെട്ടു. ശൗല്‍ എഫ്രയീം മലനാട്ടിലും… ദേശത്തും സമഗ്രമായ അന്വേഷണം നടത്തി. അല്പ സമയം കഴുതകളെ തിരഞ്ഞശേഷം ”എനിക്കവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല” എന്നു പറഞ്ഞില്ല. കഴുതകളെ അന്വേഷിക്കുന്നതു പോലെ അപ്രധാന കാര്യങ്ങളില്‍ പോലും വിശ്വസ്തരായ ആളുകളെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്.

2) അവന്‍ ജ്ഞാനമുള്ളവനായിരുന്നു. വളരെ സമയം അന്വേഷിച്ചതിനു ശേഷവും കഴുതകളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ അവന്‍ തന്റെ ഭൃത്യരോട് പറഞ്ഞു: ”വരിക നമുക്കു തിരിച്ചു പോകാം. അല്ലെങ്കില്‍ പിതാവ് കഴുതകളെപ്പറ്റിയുള്ള ചിന്ത വിട്ട് നമ്മെപ്പറ്റി ആകുലചിത്തനാകും” (9:5).

3) ദൈവദാസന്മാരെ എങ്ങനെ ബഹുമാനിക്കണമെന്ന് അവര്‍ അറിഞ്ഞിരുന്നു. പട്ടണത്തിലുള്ള ഒരു ദൈവദാസനെ സന്ദര്‍ശിക്കാമെന്ന് അവന്റെ ഭൃത്യന്മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ശൗല്‍ പറഞ്ഞു: ”അദ്ദേഹത്തിനു നാം എന്തെങ്കിലും കാഴ്ച വയ്ക്കണം” (9:7).

4) താനൊരു എളിയവനാണെന്ന അഭിപ്രായമാണ് അവന് സ്വയം ഉണ്ടായിരുന്നത്. ശമുവേല്‍ ശൗലിനോട് ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ”ഞാന്‍ ആരാണ്? ഞാനൊരു ബെന്യാമീന്യനാണല്ലോ, യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും വച്ച് ഏറ്റവും ചെറിയ ഗോത്രത്തില്‍ നിന്നുള്ളവന്‍. എന്റെ കുടുംബം ബെന്യാമീന്‍ ഗോത്രത്തിലെ സകല കുലങ്ങളിലും വച്ച് ഏറ്റവും ചെറുതായിരിക്കെ അങ്ങ് എന്തുകൊണ്ടാണ് എന്നോടിങ്ങനെ പറയുന്നത്?” (9:21).

5) അവന്‍ ആത്മ പ്രശംസ നടത്തിയില്ല. ശമുവേല്‍ എന്താണ് പറഞ്ഞതെന്ന് ശൗലിന്റെ ഇളയപ്പന്‍ അവനോട് ചോദിച്ചതിനു കഴുതകളെ കണ്ടെത്തിയിരിക്കുന്നു എന്നദ്ദേഹം പറഞ്ഞു എന്നു മാത്രം മറുപടി നല്‍കി. എന്നാല്‍ ശമുവേല്‍ തന്നെ രാജാവായി അഭിഷേകം ചെയ്ത കാര്യം പറഞ്ഞില്ല (10:15,16).

6) അവന്‍ പിന്നണിയില്‍ ഒതുങ്ങി നിന്നു. അവനെ രാജാവായി തിരഞ്ഞെടുത്തപ്പോള്‍ അവന്‍ സാധനസാമഗ്രികള്‍ക്കിടയില്‍ ഒളിച്ചിരുന്നു. അവന്‍ മറഞ്ഞിരിക്കുന്നതിന് ആഗ്രഹിച്ച ഒരു മനുഷ്യനായിരുന്നു (10:22).

7) അവന്‍ സഹിഷ്ണുതയുള്ളവനായിരുന്നു. ശൗല്‍ ഭവനത്തിലേയ്ക്കു മടങ്ങിച്ചെന്നപ്പോള്‍ നീചന്മാരായ ചിലര്‍, ”ഈ മനുഷ്യനു നമ്മെ എങ്ങനെ രക്ഷിക്കാന്‍ കഴിയും?” എന്നു പറഞ്ഞു ശൗലിനെ ശകാരിച്ചു. അദ്ദേഹത്തിനു കാഴ്ചകള്‍ കൊണ്ടുവന്നതുമില്ല. പരസ്യമായി രാജാവായി അഭിഷേകം ചെയ്യപ്പെട്ടവനായിരുന്നുവെങ്കിലും ശൗല്‍ അത് ഗണ്യമാക്കിയില്ല (10:27).

8) ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതില്‍ എരിവുള്ളവനായിരുന്നു. യിസ്രായേലിലെ ചില ആളുകള്‍ ശത്രുക്കള്‍ തങ്ങളെ ആക്രമിക്കുന്നു എന്ന സന്ദേശം ശൗലിന് അയച്ചു. ഉടനെ അവന്‍ ആളുകളെ കൂട്ടി അവരെ സഹായിക്കുന്നതിനു പറപ്പെട്ടു (11:1-7).

9) അവന്‍ ധൈര്യശാലിയായിരുന്നു. ശൗല്‍ ധൈര്യത്തോടെ ചെന്ന് അമ്മോന്യരെ നേരിട്ട് യിസ്രായേലിനെ അവരില്‍ നിന്നും രക്ഷിച്ചു (11:11).

10) അവന്‍ തന്റെ ശത്രുക്കളോട് ക്ഷമിച്ചു. ശൗല്‍ യുദ്ധം ജയിച്ച് മടങ്ങി വന്നപ്പോള്‍ ശൗലിനെ മുന്‍പ് ധിക്കരിച്ചിരുന്ന ചിലരെ കൊല്ലുവാന്‍ ജനം ആഗ്രഹിച്ചു. എന്നാല്‍ ആരെയും കൊല്ലുവാന്‍ ശൗല്‍ അനുവദിച്ചില്ല (11:12,13).

ഇതാണ് ദൈവം തിരഞ്ഞെടുത്ത മനുഷ്യന്‍. ഇത്രയും മഹത്തായ സ്വഭാവ ഗുണങ്ങളുള്ളവന്‍! എന്നാല്‍ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ദൈവവുമായിട്ടുള്ള അവന്റെ ബന്ധം നഷ്ടപ്പെട്ടു. ആത്മാവിന്റെ അഭിഷേകം അവനു നഷ്ടപ്പെട്ടു. അവന്റെ താഴ്മ നഷ്ടപ്പെട്ടു. അവന്റെ നല്ല സ്വഭാവം നഷ്ടപ്പെട്ടു. തുടര്‍ന്ന് അവന്റെ രാജത്വ മടക്കം എല്ലാം നഷ്ടപ്പെട്ടു. ഇന്നും നന്നായി തുടങ്ങിയ അനേകം ദൈവദാസന്മാരുടെ ദുഃഖകരമായ കഥയും ഇതു തന്നെയാണ്.

എന്തുകൊണ്ട് ശൗല്‍ പരാജയപ്പെട്ടു?

അധ്യായം 13:8-ല്‍ ശൗലിനു രാജത്വം നഷ്ടപ്പെട്ടതിന്റെ ആദ്യ കാരണം നാം കാണുന്നു. യുദ്ധത്തിനു പുറപ്പെടും മുന്‍പ് ഒരു യാഗം കഴിക്കുന്നതിനു താന്‍ എത്തിച്ചേരുന്നതു വരെ കാത്തിരിക്കണമെന്നു ശൗലിനോട് ശമുവേല്‍ ആവശ്യപ്പെട്ടിരുന്നു. ശൗല്‍ ഏഴ് ദിവസം ശമുവേലിനായി കാത്തിരുന്നു. എന്നാല്‍ ശമുവേല്‍ എത്തിയില്ല. അതിനാല്‍ അവന്‍ സ്വയമായി തന്നെ യാഗം കഴിക്കുവാന്‍ തീരുമാനിച്ചു (13:9). താനൊരു പുരോഹിതനല്ലെന്ന് അവനറിയാം. അതിനാല്‍ തന്നെ അവന്‍ യാഗം കഴിക്കുന്നത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് എതിരായിരുന്നു. എന്നാല്‍ രാജാവെന്ന നിലയില്‍ തന്നെ ഏല്പിച്ച ശുശ്രൂഷ അനുഗ്രഹിക്കപ്പെട്ടിരിക്കു ന്നതിനാല്‍ തനിക്കു ദൈവം വച്ചിരിക്കുന്ന അതിരുകള്‍ക്കപ്പുറമുള്ള മറ്റ് ശുശ്രൂഷകളിലേയ്ക്കും കടക്കാമെന്നവന്‍ കരുതി. പല പ്രസംഗകര്‍ക്കും ഈ വീഴ്ച സംഭവിച്ചിരിക്കുന്നു. ദൈവം നമുക്കു നല്‍കിയിരിക്കുന്ന ശുശ്രൂഷയും നമുക്കു ചുറ്റും വച്ചിരിക്കുന്ന അതിരുകളും നാം തിരിച്ചറിയണം. ഒരു ശുശ്രൂഷയില്‍ ദൈവം നമ്മെ അനുഗ്രഹിച്ചു എന്നതുകൊണ്ട് മാത്രം നമുക്കു ദൈവം നമ്മെ ഏല്പിച്ചിട്ടില്ലാത്ത മറ്റ് ശുശ്രൂഷകളിലേക്ക് കടക്കാമെന്ന് അര്‍ത്ഥമില്ല. ദൈവം എനിക്കു നല്‍കിയിരിക്കുന്ന വരം ഒരു സുവിശേഷകന്റെയും ഒരു ഉപദേഷ്ടാവിന്റേതുമാണ്. എന്റെ അതിരുകള്‍ വിട്ട് പ്രവര്‍ത്തിക്കുവാന്‍ പലരും പല സമയത്തും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഞാന്‍ എന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെ നിന്നു. ശൗലിന്റെ തെറ്റ് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അനുഗൃഹീതരായ സുവിശേഷകരെ ഞാന്‍ മാനിക്കുകയും അവരോടൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവരുടെ ശുശ്രൂഷാ മേഖലയില്‍ അവര്‍ക്കു കീഴ്‌പ്പെട്ടിരിക്കുന്നു. എന്നാല്‍ അതേസമയം തന്നെ ഞാന്‍ എന്റെ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കും.

പുരോഹിതനാകാന്‍ ശ്രമിച്ച മറ്റൊരു രാജാവാണ് ഉസ്സിയാ. ദൈവം അവനെ കുഷ്ഠരോഗം നല്‍കി ശിക്ഷിച്ചു (2 ദിന. 26). ഇവിടെ നാം കാണുന്നത് ശൗല്‍ പുരോഹിതനാകാന്‍ ശ്രമിച്ചപ്പോള്‍ ദൈവം അവന്റെ രാജസ്ഥാനം എടുത്തു കളയുന്നതാണ്. നിങ്ങളും ശുശ്രൂഷയുടെ അതിരുകള്‍ തിരിച്ചറിഞ്ഞ് അതിനുള്ളില്‍ തന്നെ നില്‍ക്കുക. മറ്റുള്ളവരെ അവരുടെ ശുശ്രൂഷ ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുക. ഇത് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ വളരെ ലളിതമായ ഒരു പ്രമാണമാണ്.

നാം ശൗലിന്റെ ക്ഷമയില്ലായ്മയും ഇവിടെ കാണുന്നു. അവന്‍ യാഗം കഴിച്ച് അല്പം സമയം കഴിഞ്ഞപ്പോള്‍ മുന്‍പ് അറിയിച്ചിരുന്ന പ്രകാരം ശമുവേല്‍ പ്രത്യക്ഷപ്പെട്ടു. ശൗല്‍ അല്പസമയം കാത്തിരുന്നെങ്കില്‍ കഥ തികച്ചും വ്യത്യസ്തമാകുമായിരുന്നു. എന്നാല്‍ അവന്റെ നിഗളവും ക്ഷമയില്ലായ്മയും മൂലം എല്ലാം നഷ്ടപ്പെട്ടു. എങ്കിലും അവന്‍ അടുത്ത 30 വര്‍ഷം കൂടി തന്റെ അധികാര സിംഹാസനത്തില്‍ ഇരുന്നു. ഇന്നും അനേകര്‍ ദൈവത്തിന്റെ അഭിഷേകം നഷ്ടപ്പെട്ടതിനു ശേഷവും തങ്ങളുടെ സിംഹാസനത്തില്‍ തുടരുന്നത് ക്രിസ്തീയ ഗോളത്തില്‍ നമുക്കു കാണാം. അവര്‍ക്കു ധാരാളം പണവും അധികാരവും ഉള്ളതുകൊണ്ടാണ് അങ്ങനെ തുടരുവാന്‍ സാധിക്കുന്നത്. അങ്ങേയറ്റം താഴ്മയില്‍ തുടങ്ങിയ ഒരു ചെറുപ്പക്കാരനായിരുന്നു ശൗല്‍. പിന്നീട് ദൈവത്തിനു പ്രയോജനമില്ലാത്തവനായി അധഃപതിച്ചു.

ശമുവേല്‍ പിന്നീട് ശൗലിനോട് പറഞ്ഞു: ”നിന്റെ രാജത്വം ഇനി ശാശ്വതമായിരിക്കു കയില്ല. നീ ഭോഷത്തമായി പ്രവര്‍ത്തിച്ചു. ദൈവം ഇപ്പോള്‍ തന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനെ അന്വേഷിക്കുന്നു” (13:13,14).

ഇവിടെ ”ഹൃദയം” എന്നതിനു നല്‍കിയിരിക്കുന്ന ഊന്നല്‍ ശ്രദ്ധിക്കുക. വേദപുസ്തകം പറയുന്നു, ശൗലിനെ രാജാവായി അഭിഷേകം ചെയ്ത സമയത്ത് അവന്‍ മറ്റുള്ളവരെക്കാള്‍ ഉയരം കൂടിയവനായിരുന്നതിനാല്‍ അവന്റെ തല എടുത്ത് നിന്നിരുന്നു (1ശമു. 10:23). അവന്റെ ‘തല’ കണ്ടാണ് തിരിച്ചറിയപ്പെട്ടിരുന്നത്. എന്നാല്‍ ദൈവം ഇപ്പോള്‍ ‘ഹൃദയം’ കൊണ്ട് തിരിച്ചറിയപ്പെടേണ്ട ഒരുവനെ അന്വേഷിക്കുന്നു. ദാവീദ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായിരുന്നത് തല കൊണ്ടല്ല ഹൃദയം കൊണ്ടായിരുന്നു. അവന്‍ ദൈവത്തിന്റെ ‘ഹൃദയപ്രകാര’മുള്ള മനുഷ്യനായിരുന്നു (1 ശമു. 13:14).

‘തലകൊണ്ടുള്ള ക്രിസ്തീയത’യും ‘ഹൃദയംകൊണ്ടുള്ള ക്രിസ്തീയത’യും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ശൗല്‍ ആദ്യത്തേതിന്റെ പ്രതിനിധിയും ദാവീദ് രണ്ടാമത്തേതിന്റെ പ്രതിനിധിയും ആണ്. മതഭക്തരും ആത്മീയരും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതു തന്നെയാണ്. ദൈവം തനിക്കായി തന്റെ ഹൃദയപ്രകാര മുള്ള ഒരു മനുഷ്യനെ അന്വേഷിക്കുകയും അങ്ങനെ ദാവീദിനെ കണ്ടെത്തുകയും ചെയ്തു. നമ്മുടെ തലയെന്നത് നമ്മുടെ തലച്ചോറ്, ബുദ്ധി, കഴിവുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഹൃദയം ദൈവത്തോടുള്ള നമ്മുടെ ഭക്തിയും ആരാധനയും ആണ് സൂചിപ്പിക്കുന്നത്. പിതാവ് അന്വേഷിക്കുന്നത് ജ്ഞാനികളെയല്ല, ആരാധകരെയാണ് (യോഹ. 4:23). നിങ്ങള്‍ക്കു യേശുക്രിസ്തുവിനോട് സമര്‍പ്പണവും അരാധനയും ഇല്ലെങ്കില്‍ നിങ്ങള്‍ എത്ര കഴിവുള്ളവനാണെങ്കിലും നിങ്ങള്‍ ശൗലിനെപ്പോലെ അവസാനിക്കും. പല വീഴ്ചകള്‍ ഉണ്ടായെങ്കിലും ദാവീദ് വിജയകരമായി തന്റെ ജീവിതം അവസാനിപ്പിച്ചു. കാരണം അവന്റെ ഹൃദയം ശരിയായിരുന്നു.

14:35-ല്‍ ശൗല്‍ പണിത ആദ്യ യാഗപീഠത്തെക്കുറിച്ചു വായിക്കുന്നു. അവിടെ നമ്മള്‍ അവന്റെ പരാജയത്തിന്റെ കാരണം കാണുന്നു. അവന്‍ ഒന്നാമതായി ഒരു ആരാധകനായിരുന്നില്ല. ശൗലിന്റെ പിതാവായ അബ്രാഹാം ഒരു ആരാധകനാ യിരുന്നു. അബ്രാഹാം താന്‍ പോകുന്നയിടത്തെല്ലാം ഒരു യാഗപീഠം പണിത് ദൈവത്തെ ആരാധിച്ചു. മത്തായി 4:10-ല്‍ നാം ദൈവത്തെ സേവിക്കുന്നതിനു മുന്‍പ് അവിടുത്തെ ആരാധിക്കണമെന്ന് യേശു പറഞ്ഞു. യേശുക്രിസ്തുവിനോടുള്ള സമര്‍പ്പണത്തിലേക്കും ആരാധനയിലേക്കും നയിക്കാത്ത നമ്മുടെ തലയില്‍ മാത്രം ഇരിക്കുന്ന ക്രിസ്തീയതയെ സൂക്ഷിക്കുക.

15-ാം അധ്യായത്തില്‍ ശൗലിന്റെ രണ്ടാമത്തെ വീഴ്ച നാം കാണുന്നു. അമാലേക്യരേയും അവരുടെ മുഴുവന്‍ ആടുമാടുകളെയും സംഹരിക്കണമെന്നാണ് ദൈവം അവനോട് അരുളിച്ചെയ്തത്. എന്നാല്‍ അവന്‍ നല്ല ആടുകളെ സംഹരിക്കാതെ തനിക്കായി എടുത്തു. ശമുവേല്‍ അവന്റെ ഈ വീഴ്ച ബോധ്യപ്പെടുത്തി നേരിട്ടപ്പോള്‍ അവന്‍ കുറ്റമെല്ലാം ജനത്തിന്റെ മേല്‍ ഇട്ടു. മാത്രമല്ല അതിനു ധാര്‍മികമായ ഒരു ന്യായീകരണവും കണ്ടെത്തി ഇങ്ങനെ പറഞ്ഞു: ”ജനം അവയെ ദൈവത്തിനു യാഗം കഴിക്കാന്‍ സൂക്ഷിച്ചിരിക്കുന്നു.” ദൈവത്തിന്റെ കല്പനയ്ക്ക് അവന്‍ തന്റെ യുക്തിക്കനുസരിച്ച് മാറ്റം വരുത്തി. ആദാം തന്റെ ഭാര്യയെ പഴിചാരിയതുപോലെ അവന്‍ തന്റെ ജനത്തെ കുറ്റപ്പെടുത്തി. തന്റെ തെറ്റ് അംഗീകരിച്ച് അതിന്റെ നിന്ദ സ്വയം ഏറ്റെടുക്കാത്തവന്‍ ഒരു നല്ല നേതാവാകാന്‍ യോഗ്യനല്ല. ദൈവജനത്തിന്റെ നേതാവാകാന്‍ നാം യോഗ്യരാണോ എന്നു തീരുമാനിക്കുന്നത് ചെറിയ കാര്യങ്ങളോടുള്ള നമ്മുടെ സമീപനമാണ്. ചെറിയ കല്പനപോലും അനുസരിക്കുന്നവന്‍ ദൈവരാജ്യത്തില്‍ വലിയവനായിരിക്കുമെന്നും അവ അനുസരിക്കാത്തവന്‍ ദൈവരാജ്യത്തില്‍ ചെറിയവനായിരിക്കും എന്നുമാണ് യേശു പറഞ്ഞത് (മത്താ. 5:19). ചെറിയ കല്പനകളോടുള്ള നമ്മുടെ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ദൈവം നമ്മെ വിലയിരുത്തുന്നത്.

ശൗലിനു തന്റെ പാപം സത്യസന്ധതയോടെ ഏറ്റു പറയുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവനത് ചെയ്തില്ല. മാത്രമല്ല താന്‍ ദൈവത്തെ അനുസരിച്ചു എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടുമിരുന്നു. ”ഞാന്‍ അവിടുത്തെ കല്പന നിറവേറ്റി കഴിഞ്ഞു. ഞാന്‍ സര്‍വേശ്വരന്റെ കല്പന അനുസരിച്ചു”(13,20 വാക്യങ്ങള്‍). എന്നാല്‍ ശമുവേല്‍ നിരന്തരം അവനെ ചോദ്യം ചെയ്തപ്പോള്‍, ഒടുവില്‍ അവന്‍ സമ്മതിച്ചു: ”ജനത്തെ ഭയപ്പെട്ടതുകൊണ്ട് ഞാന്‍ അവരുടെ വാക്കു കേട്ടു” (24-ാം വാക്യം). മനുഷ്യരുടെ അഭിപ്രായങ്ങളെ ഭയപ്പെടുകയും അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്ന മനുഷ്യന് ഒരിക്കലും ഒരു നേതാവാകാന്‍ കഴിയുകയില്ല.

അപ്പോള്‍ അവന്‍ ശമുവേലിനോട് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ പാപം ചെയ്തു പോയി എങ്കിലും ഇപ്പോള്‍ എന്റെ കൂടെയുള്ള യിസ്രായേല്യരുടേയും ജനനേതാക്കളുടേയും മുമ്പാകെ എന്നെ മാനിക്കുക. അങ്ങയുടെ ദൈവത്തെ ആരാധിക്കുവാന്‍ എന്റെ കൂടെ വരിക” (30-ാം വാക്യം). അവന്‍ ജനത്തിന്റെ മാനം അന്വേഷിച്ചു. വിശുദ്ധ മനുഷ്യന്റെ സ്‌നേഹിതനാണ് താനെന്നു പ്രദര്‍ശിപ്പിക്കുവാന്‍ ആഗ്രഹിച്ചു. ശമുവേല്‍ തന്നെ അനുകൂലിക്കുന്നില്ല എന്നു മറ്റുള്ളവര്‍ അറിയരുതെന്നായിരുന്നു അവന്റെ ആഗ്രഹം. ദൈവം ഇപ്പോഴും തന്റെ കൂടെയുണ്ടെന്നു ജനം കരുതണമെന്നും അവന്‍ താല്പര്യപ്പെട്ടു.

ഇപ്പോള്‍ ശൗലില്‍ നിന്നും ദൈവാത്മാവ് വിട്ടുപോവുകയും പകരം ഒരു ദുരാത്മാവ് അവനില്‍ പ്രവേശിക്കുകയും ചെയ്തു. അശുദ്ധാത്മാവ് കൈവശപ്പെടുത്തിയതിനാല്‍ ഒരിക്കല്‍ താഴ്മ, ജ്ഞാനം, ദൈവത്തിനു വേണ്ടിയുള്ള എരിവ് എന്നിവ നിറഞ്ഞിരുന്ന ഹൃദയത്തില്‍ ഇപ്പോള്‍ സംശയം, ഭയം, അസൂയ എന്നിവയാണ് നിറഞ്ഞിരിക്കുന്നത്. ആത്മാവിന്റെ ശക്തി അറിഞ്ഞതിനു ശേഷം അവിശ്വസ്തത കാണിക്കുന്നതു വലിയ അപകടമാണ്. കാരണം മാനസാന്തരപ്പെടുന്നതിനു മുന്‍പുള്ളതിനേക്കാള്‍ മോശം അവസ്ഥയിലായിരിക്കും അപ്പോള്‍ അവസാനിക്കുന്നത്. ആത്മാവിന്റെ ശക്തി അറിയാതെ ഇരിക്കുന്നതാണ് അതിനേക്കാള്‍ നല്ലത്.

ദൈവാത്മാവ് ഇപ്പോള്‍ ചെറുപ്പക്കാരനായ ദാവീദിന്റെ മേല്‍ വരികയും അവന്‍ യിസ്രായേലിന്റെ ശത്രുവായ ഗോലിയാത്തിനെ ആത്മാവിന്റെ ശക്തിയില്‍ ചെന്നു കൊന്നു കളയുകയും ചെയ്യുന്നു. സ്ത്രീകള്‍ ദാവീദിനെ ഇതിനായി വാഴ്ത്തുന്നത് കേട്ട ശൗലിന് അവനോട് അസൂയ തോന്നി (18:9). തുടര്‍ന്നു ദാവീദിനെ കൊല്ലുവാന്‍ അവന്‍ രണ്ടു തവണ ശ്രമിക്കുന്നു (18:11, 19:10). അസൂയ ഹൃദയത്തില്‍ വാഴുവാന്‍ അനുവദിക്കുമ്പോള്‍ അധഃപതനം വേഗത്തില്‍ നടക്കും. ഒരിക്കല്‍ തന്റെ പുത്രനായ യോനാഥന്റെ നേരെ കുന്തം എറിഞ്ഞ് കൊല്ലുവാന്‍ ശ്രമിക്കത്തക്കവണ്ണം ശൗല്‍ ഭ്രാന്തനായി തീര്‍ന്നു. യോനാഥന്റെ മേല്‍ ദൈവത്തിന്റെ അഭിഷേകമില്ല എന്നറിഞ്ഞിട്ടും തന്റെ ശുശ്രൂഷയുടെ പിന്‍ഗാമിയായി അവനെ കൊണ്ടുവരണമെന്ന് ശൗല്‍ വളരെ ആഗ്രഹിച്ചു. ക്രിസ്തീയ ഗോളത്തില്‍ ഇന്നും അനേകര്‍ ഇതു തന്നെ ചെയ്ത് തങ്ങളില്‍ ശൗലിന്റെ ആത്മാവാണുള്ളതെന്നു തെളിയിച്ചുകൊണ്ടിരിക്കുന്നു.

ശൗല്‍ തുടര്‍ന്നുള്ള തന്റെ ജീവിതകാലമത്രയും ദാവീദിന്റെ പിന്നാലെ നടന്ന് അവനെ കൊല്ലുന്നതിന് അവസരം തേടി ചെലവഴിച്ചു. അവന്റെ കോപം നിയന്ത്രിക്കുവാന്‍ പറ്റാതായി. ഒരിക്കല്‍ ദാവീദ് അവരുടെ പട്ടണത്തില്‍ വന്ന വിവരം തന്നെ അറിയിച്ചില്ല എന്ന കാരണത്താല്‍ ശൗല്‍ 85 ലേവ്യ പുരോഹിതന്മാരെ കുടുംബസഹിതം വധിക്കുന്നു (22-ാം അധ്യായം). എന്നാല്‍ ഒന്നിലധികം തവണ ദാവീദിനു ശൗലിനെ വധിക്കുവാന്‍ അവസരം ലഭിച്ചുവെങ്കിലും ദാവീദ് അത് ചെയ്തില്ല. ഇതെല്ലാം അറിഞ്ഞിട്ടും ശൗല്‍ ആത്മാര്‍ത്ഥമായി അനുതപിച്ചില്ല. കാര്യങ്ങള്‍ അവന്റെ ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ വഷളായി കൊണ്ടിരുന്നു. ദൈവം നിങ്ങളേക്കാള്‍ അധികം ഒരാളെ അനുഗ്രഹിക്കുമ്പോള്‍ അവനോട് അസൂയ തോന്നിയാല്‍ സംഭവിക്കുന്നത് ഇതാണ്. പല ക്രിസ്തീയ നേതാക്കന്മാരും തങ്ങളേക്കാള്‍ അഭിഷേകമുള്ളവരെ തങ്ങളുടെ സഭയില്‍ നിന്നും പുറംതള്ളാന്‍ ശ്രമിക്കുന്നു. എന്നാല്‍ അങ്ങനെയുള്ള നേതാക്കന്മാര്‍ ആത്മീയമായി താഴേയ്ക്കു പൊയ്‌ക്കൊണ്ടിരിക്കുകയും ഒടുവില്‍ സ്വയം നശിക്കുകയും ചെയ്യും.

ശൗല്‍ പിന്നീട് ദുര്‍മന്ത്രവാദത്തില്‍ ഏര്‍പ്പെടുന്നു (28:8). ഒടുവില്‍ സ്വയം ജീവനൊടുക്കുന്നു (31:4,5). നന്നായി തുടങ്ങിയ ഒരുവന്റെ എത്ര ദാരുണമായ അന്ത്യം!

ദാവീദ്- ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍

ശൗലും ദാവീദും തമ്മില്‍ എന്തൊരു വൈരുദ്ധ്യം! ദാവീദ്- ദൈവത്തിന്റെ ഹൃദയ പ്രകാരമുള്ള മനുഷ്യന്‍.

മറ്റൊരാളെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യാന്‍ നിശ്ചയിച്ചതിനാല്‍ ഇനി ശൗലിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതില്ല എന്നു ദൈവം ശമുവേലിനോട് അരുളിച്ചെയ്തു (1ശമു. 16). യിശ്ശായിയുടെ ഭവനത്തിലേക്കു പോകുവാനും അവിടെ യിശ്ശായിയുടെ പുത്രന്മാരില്‍ ഒരുവനെ അടുത്ത രാജാവാകേണ്ടതിനു താന്‍ കാണിച്ചു നല്‍കാമെന്നും ദൈവം ശമുവേലിനോട് പറഞ്ഞു.

യിശ്ശായിക്കു എട്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഒരു യാഗം കഴിക്കുന്നതിന് യിശ്ശായിയോട് അവന്റെ പുത്രന്മാരെയെല്ലാം വിളിക്കുവാന്‍ ശമുവേല്‍ ആവശ്യപ്പെട്ടു. അപ്പോള്‍ യിശ്ശായി തന്റെ ഏഴു പുത്രന്മാരെ മാത്രമാണ് വിളിച്ചത്. ഏറ്റവും ഇളയവനായ ദാവീദിനെ ഓര്‍ത്തില്ല. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 15 വയസ്സു മാത്രമുള്ള അവനെ ആരും ഗൗരവമായി കണ്ടില്ല. ദാവീദ് ആടുകളെ മേയിക്കുകയായിരുന്നു. കഴിവും സൗന്ദര്യവും ഉള്ള എലിയാബ് എന്ന യിശ്ശായിയുടെ മൂത്ത പുത്രനെ ശമുവേല്‍ ശ്രദ്ധിച്ചു (16:6). ശമുവേല്‍ ഇങ്ങനെ ചിന്തിച്ചു: ”തീര്‍ച്ചയായും ഇവനായിരിക്കും ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവന്‍.” എന്നാല്‍ ദൈവം പറഞ്ഞു: ”ഇവനല്ല.” ബാഹ്യരൂപമല്ല നോക്കേണ്ടതെന്ന് ദൈവം ശമുവേലിനോട് പറഞ്ഞു.

പിന്നീട് നാം മനോഹരമായ ഈ വാക്യത്തിലേയ്ക്കു വരുന്നു. ”മനുഷ്യന്‍ ബാഹ്യരൂപം നോക്കുന്നു. സര്‍വേശ്വരനായ ഞാനാകട്ടെ ഹൃദയത്തെ നോക്കുന്നു” (1 ശമു. 16:7). തലയ്ക്കു പകരം ഹൃദയത്തിനു നല്‍കിയിരിക്കുന്ന പ്രാധാന്യം ശ്രദ്ധിക്കുക.

യിശ്ശായി പിന്നീട് അടുത്ത മകനെ വിളിച്ചു. അവനെയല്ല എന്നു ദൈവം വീണ്ടും പറഞ്ഞു. അങ്ങനെ യിശ്ശായിയുടെ ഏഴ് പുത്രന്മാരും ശമുവേലിന്റെ മുമ്പില്‍ വരികയും അവരെയാരുമല്ല താന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നു ദൈവം പറയുകയും ചെയ്തു. ശമുവേല്‍ ആശ്ചര്യപ്പെട്ടു. യിശ്ശായിയോട് ഇവര്‍ മാത്രമാണോ നിന്റെ പുത്രന്മാര്‍ എന്നു ചോദിച്ചു. അതിനു യിശ്ശായിയുടെ മറുപടി ഇങ്ങനെ: ”അല്ല പ്രായപൂര്‍ത്തിയാകാത്ത ഏറ്റവും ഇളയവനായ ഒരുവന്‍ കൂടിയുണ്ട്. അവന്‍ വളരെ ചെറുപ്പമായതിനാല്‍ അവനെ വിളിക്കണമെന്ന് കരുതിയില്ല. അവന്‍ ഇവരെ പോലെ കഴിവുള്ളവനല്ല. അവന്‍ സദാസമയവും കിന്നരം വായിച്ച് ദൈവത്തിനു പാട്ടുകള്‍ പാടി നടക്കുന്നവനാണ്. അതിനാല്‍ അവനെ ഞങ്ങള്‍ ആടുകളെ മേയ്ക്കാന്‍ ഏല്പിച്ചിരിക്കുകയാണ്. എന്നാല്‍ നീ ആവശ്യപ്പെടുന്നുവെങ്കില്‍ ഞങ്ങള്‍ അവനെ വിളിച്ചു വരുത്താം.”

പിന്നീട് ചെറുപ്പക്കാരനായ ദാവീദിനെ വിളിച്ചു വരുത്തി. എന്താണ് സംഭവിക്കുന്നതെന്ന് അവനറിഞ്ഞില്ല. എന്നാല്‍ ദൈവത്തോടുള്ള അവന്റെ സ്‌നേഹവും ഭക്തിയും ദൈവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്‍ വന്നു. ഉടനെ ദൈവം ശമുവേലിനോട് പറഞ്ഞു: ”ഇവനെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.” ശമുവേല്‍ അവനെ അഭിഷേകം ചെയ്യുകയും ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ യുവാവായ അവന്റെ മേല്‍ വരികയും ചെയ്തു.

ദൈവം തന്നെ സ്‌നേഹിക്കുന്ന ഒരുവനു വേണ്ടി യിസ്രായേല്‍ ആകെ അന്വേഷിച്ചു. ഒടുവില്‍ ഒരു ചെറിയ ആണ്‍കുട്ടിയെ കണ്ടെത്തി. ദൈവം ഇന്നും തനിക്കു അഭിഷേകം ചെയ്ത് ഉപയോഗിക്കുന്നതിന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇന്ത്യയാകെ അന്വേഷിക്കുന്നു (പുതിയ ഉടമ്പടിയില്‍ എല്ലാ ലിംഗത്തില്‍ ഉള്ളവരുടെ മേലും ആത്മാവ് ഒരുപോലെ പകരപ്പെടും). യിശ്ശായിയുടെ ഏഴ് പുത്രന്മാരെ പോലെ നിങ്ങളേക്കാള്‍ കഴിവും പ്രാപ്തിയുമുള്ള പലരും ഉണ്ടാകാം. അത് ഓര്‍ത്തു വിചാരപ്പെടേണ്ട. മനുഷ്യന്‍ വിലയിരുത്തുന്നതുപോലെയല്ല ദൈവം വിലയിരുത്തു ന്നത്. നിന്റെ വേല വിശ്വസ്തതയോടെ ചെയ്യുക. അത് ആടിനെ മേയിക്കുന്നതാ ണെങ്കിലും വിശ്വസ്തതയോടെ ചെയ്യുക. ദൈവത്തിനു നിങ്ങളുടെ മേല്‍ ഒരു കണ്ണ് ഉണ്ടാകാം. നിങ്ങള്‍ വിശ്വസ്തനായിരിക്കുക, ഒരുനാള്‍ ദൈവം ദാവീദിനെ അഭിഷേകം ചെയ്തതുപോലെ നിങ്ങളെ വിളിച്ചു അഭിഷേകം ചെയ്യും. ദൈവം ചെറുപ്പക്കാരെ അവരുടെ ചെറുപ്രായത്തില്‍ തന്നെ തിരഞ്ഞെടുത്ത് തന്റെ വേലയ്ക്കായി പരിശീലിപ്പിക്കുന്നു. ദീര്‍ഘകാലത്തെ പരിശീലനത്തിനു ശേഷം അവരെ തന്റെ ശുശ്രൂഷയിലേയ്ക്കു നയിക്കുന്നു.

ദൈവാത്മാവ് ദാവീദിന്റെ മേല്‍ വന്നപ്പോള്‍ തന്നെ ആത്മാവ് ശൗലിന്റെ മേല്‍ നിന്നും വിട്ടുമാറി (16:13,14).

വിജയം- രഹസ്യമായും പരസ്യമായും

ഗോലിയാത്ത് യിസ്രായേലിനെതിരെ ഭീഷണി മുഴക്കുന്നതു കണ്ടപ്പോള്‍, ദൈവനാമത്തിന്റെ മഹത്വവും ദൈവജനത്തിന്റെ അഭിമാനവും സംബന്ധിച്ച് ദാവീദിനുണ്ടായ കടുത്ത ഉത്കണ്ഠ ശ്രദ്ധിക്കുക. ”ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാന്‍ പരിച്ഛേദന ഏല്ക്കാത്ത ഇവന്‍ ആര്?” (17:26). എല്ലാ യിസ്രായേല്യരും മരുഭൂമിയില്‍ 40 വര്‍ഷം അലഞ്ഞു നടന്ന തങ്ങളുടെ പൂര്‍വ്വപിതാക്ക ന്മാരെ പോലെ അവിശ്വാസികള്‍ ആയിരുന്നപ്പോള്‍, കനാന്യ മല്ലന്മാരെ യോശുവ, കാലേബ് എന്നിവരിലൂടെ നേരിട്ട ദൈവത്തെ ദാവീദ് അറിഞ്ഞിരുന്നു. അതിനാല്‍ അവന്‍ ഗോലിയാത്തിനെ നേരിടുവാന്‍ മുന്നോട്ടു വന്നു.

ശൗല്‍ ദാവീദിനെ അവന്‍ ചെറുപ്പമാണെന്നു പറഞ്ഞ് പരിഹസിച്ചപ്പോള്‍ (ദാവീദിനു അപ്പോള്‍ ഏകദേശം 17 വയസ്സ് പ്രായമായിരുന്നു) ദാവീദ് ശൗലിനോട് തന്റെ സ്വകാര്യ ജീവിതത്തില്‍ നടന്നതും താന്‍ നാളിതുവരെ തന്റെ മാതാപിതാക്കളെ പോലും അറിയിക്കാത്തതുമായ ചില സംഭവങ്ങള്‍ പറയുന്നു: ”ഞാന്‍ എന്റെ പിതാവിന്റെ ആടുകളെ മേയിക്കുമ്പോള്‍ ഒരു സിംഹമോ കരടിയോ വന്ന് ഒരാട്ടിന്‍കുട്ടിയെ പിടിച്ചു കൊണ്ടുപോയാല്‍ ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. ഞാന്‍ സിംഹത്തേയും കരടിയേയും കൊന്നിട്ടുണ്ട്” (17:34-36). ശിംശോന്റെ മേല്‍ ആത്മാവ് വന്നപ്പോള്‍ അവന്‍ എന്താണ് ചെയ്തതെന്നു ദാവീദ് അറിഞ്ഞിരുന്നു. ദൈവം ശിംശോനെ സഹായിച്ചതുപോലെ തന്നെയും സഹായിക്കുമെന്ന് അവന്‍ ചിന്തിച്ചു. ദൈവം അങ്ങനെ തന്നെ ചെയ്തു.

യിസ്രായേലില്‍ എത്ര ഇടയന്മാര്‍ ഒരു ആട്ടിന്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി ഒരു സിംഹത്തിന്റെ പുറകെ പോകും? തന്റെ ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെറിയ ആട്ടിന്‍കുട്ടിയോട് ദാവീദ് കാണിക്കുന്ന താല്പര്യം ദൈവം കണ്ടതിനാല്‍ യിസ്രായേലിന്റെ ഇടയനായിരിക്കുവാന്‍ ദാവീദിനെ ദൈവം നിശ്ചയിച്ചു. ബലഹീനനായ ഒരു സഹോദരന്‍ പിശാചിനാല്‍ പിടിക്കപ്പെട്ടാല്‍, സാത്താന്റെ പുറകെ പോയി ആത്മീയ യുദ്ധത്തിലൂടെ ആ സഹോദരനെ സാത്താന്റെ പിടിയില്‍ നിന്നും രക്ഷിക്കുകയെന്നത് ഇടയന്റെ കടമയാണ്. അത്തരം ഇടയന്മാരെയാണ് ദൈവം ഇന്ന് അന്വേഷിക്കുന്നത്.

ഒരു ഗോലിയാത്തിനെ പരസ്യമായി നേരിടുന്നതിനു മുന്‍പ് നമ്മുടെ സ്വകാര്യ ജീവിതത്തില്‍ ചില ശത്രുക്കളെ കീഴ്‌പ്പെടുത്തിയിരിക്കണമെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സിംഹത്തേയും കരടിയേയും കീഴടക്കിയില്ലെങ്കില്‍ പരസ്യമയി ഗോലിയാത്തിനെ നേരിടുവാന്‍ ദൈവം നിങ്ങളെ വിളിക്കുമെന്ന് ഒരിക്കലും ചിന്തിക്കരുത്. സാത്താന്റെ കോട്ടകളെ തകര്‍ക്കുന്ന പരസ്യശുശ്രൂഷ പലരും ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ ആദ്യം തങ്ങളുടെ മനസ്സിലുള്ള സാത്താന്റെ കോട്ടകളെ തകര്‍ക്കണം. ദൈവനാമത്തോടും ചെറിയ ആടുകളോടുമുള്ള അവരുടെ താല്പര്യം സ്വകാര്യ ജീവിതത്തില്‍ വെളിവാകണം.

ശൗല്‍ ദാവീദിനോട് തന്റെ (ശൗലിന്റെ) പടച്ചട്ട അണിയുവാന്‍ ആവശ്യപ്പെടുന്നു. ഗോലിയാത്തില്‍ നിന്നും അല്പം സംരക്ഷണം അത് നല്‍കുമെന്ന് ശൗല്‍ കരുതി. ദാവീദ് ശൗലിന്റെ പടച്ചട്ടയിലാണോ ദൈവത്തിലാണോ ആശ്രയിക്കേണ്ടിയിരുന്നത്? ഒടുവില്‍ ദാവീദ് അത് ഊരി മാറ്റി. ദൈവത്തില്‍ മാത്രം ആശ്രയിച്ചു. അവന്‍ ഗോലിയാത്തിനോട് പറഞ്ഞു: ”നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു. ഞാനാകട്ടെ സര്‍വ്വശക്തനായ സര്‍വേശ്വരന്റെ നാമത്തില്‍ തന്നെ വരുന്നു” (45-ാം വാക്യം). അങ്ങനെ അവന്‍ ഗോലിയാത്തിനെ ഒരു കല്ല് മാത്രം കൊണ്ട് വധിക്കുകയും ഗോലിയാത്തിന്റെ സ്വന്തം വാളുകൊണ്ട് അവന്റെ ശിരസ്സ് ഛേദിക്കുകയും ചെയ്തു.

ഇങ്ങനെയാണ് നാം ഇന്നും സാത്താനെതിരെ പോരാടേണ്ടത്. ദൈവം സാത്താന്റെ ആയുധങ്ങള്‍ തന്നെ അവനെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കും (ഗോലിയാത്തിന്റെ സ്വന്തം വാളുപോലെ). ”മരണത്തിന്റെ അധികാരിയായവനെ തന്റെ മരണത്താല്‍ നശിപ്പിച്ചു” (എബ്രാ. 2:14). ഒരിക്കല്‍ ഗോല്യാത്ത് കൊല്ലപ്പെട്ടാല്‍ മറ്റു ഫെലിസ്ത്യര്‍ പലായനം ചെയ്തുകൊള്ളും (1 ശമു. 17:51). നമ്മുടെ ജീവിതത്തില്‍ മല്ലനെ പോലെ കാണുന്ന ഒരു പാപത്തെ നാം വധിച്ചു കഴിഞ്ഞാല്‍ (നമ്മെ മുറുകെ പിടിക്കുന്ന പാപം- എബ്രാ. 12:1) മറ്റ് പല പാപങ്ങളേയും നമുക്കു നമ്മുടെ ജീവിതത്തില്‍ ജയിക്കാന്‍ കഴിയും.

അധ്യായം 18-ല്‍ ശൗലിന്റെ മകനായ യോനാഥാനു ദാവീദിനോടുള്ള നല്ല മനോഭാവത്തെ സംബന്ധിച്ച് നാം വായിക്കുന്നു. യോനാഥാന്‍ ദാവീദിനേക്കാള്‍ മുതിര്‍ന്നവനായിരുന്നുവെന്നതില്‍ സംശയമില്ല. മാത്രമല്ല അവന്‍ കിരീടാവകാശിയും ആയിരുന്നു. അതുകൊണ്ട് തന്നെ യിസ്രായേലില്‍ അപ്പോള്‍ പ്രസിദ്ധനായി കൊണ്ടിരിക്കുന്നവനും തനിക്കൊരു ഭീഷണിയായി തീരാവുന്നവനുമായ ദാവീദിനെ സ്വഭാവികമായും വെറുക്കേണ്ടതാണ്. എന്നാല്‍ അതിനു പകരം ദാവീദിനോട് ഹൃദയത്തില്‍ സ്‌നേഹവും ബഹുമാനവും ആണ് അവനുള്ളത്. തന്റെ വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ദൈവത്തിന്റെ മഹത്വവും യിസ്രായേലിന്റെ നന്മയും വിലമതിച്ച ഒരുവനായിരുന്നു യോനാഥാന്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്റെ പിതാവായ ശൗലിനെ ബാധിച്ചിരുന്ന അസൂയയെന്ന വ്യാധി അവനുണ്ടായില്ല. അവന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നിരുന്നു. അവന്‍ ദാവീദിനു തന്റെ പടച്ചട്ടയും വാളും വില്ലും നല്‍കി. അതിലൂടെ പറയുന്നത്: ”ഇതാ ദാവീദേ, ഇവ നിനക്കു നല്‍കുക വഴി ഞാന്‍ സൂചിപ്പിക്കുന്നത്, നീയാണ് സിംഹാസനത്തിനുള്ള യഥാര്‍ത്ഥ അവകാശി (പടച്ചട്ട). ഞാന്‍ ഒരിക്കലും നിനക്കെതിരെ പോരാടുകയില്ല (വാളും വില്ലും). ഞാന്‍ നിനക്കു കീഴടങ്ങുന്നു” (18:4).

എത്ര നല്ല ഒരു ചെറുപ്പക്കാരനാണ് യോനാഥാന്‍. 14-ാം അധ്യായത്തില്‍ അവന്‍ ദൈവത്തിലുള്ള വിശ്വാസത്താല്‍ ഫെലിസ്ത്യരെ ജയിച്ചതിനെ കുറിച്ച് വായിക്കുന്നു. ഇവിടെ നാം അസൂയയില്‍ നിന്നുള്ള സ്വാതന്ത്ര്യവും ദൈവം അഭിഷേകം ചെയ്ത ആളെ തിരിച്ചറിയുന്നതിനുള്ള വിവേചനവും അവനില്‍ കാണുന്നു.

മുതിര്‍ന്ന ഒരു സഹോദരന്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു സഹോദരന്റെ മേല്‍ ഉള്ള അഭിഷേകം തിരിച്ചറിഞ്ഞ് തനിക്കു മുകളില്‍ അവനു ശുശ്രൂഷ ഏല്പിക്കുന്നത് മഹത്തായൊരു കാര്യമാണ്. മനോഹരമായ ഇത്തരമൊരു മാതൃക ബര്‍ന്നബാസില്‍ നാം കാണുന്നു. പ്രവര്‍ത്തികളുടെ പുസ്തകം 13:2ല്‍ നാം ഇങ്ങനെ വായിക്കുന്നു ”ഞാന്‍ ബര്‍ന്നബാസിനേയും ശൗലിനേയും പ്രത്യേക വേലയ്ക്കായി വിളിച്ചിരിക്കുന്നു.” ബര്‍ന്നബാസ് ശൗലിനേക്കാള്‍ മുതിര്‍ന്നവനായിരുന്നതിനാല്‍ അവന്റെ പേര് ആദ്യം വന്നത് സ്വാഭാവികമാണ്. എന്നാല്‍ വളരെ വേഗം അത് പൗലൊസും ബര്‍ന്നബാസും എന്നായി മാറുന്നു (പ്രവൃ. 13:42). എങ്ങനെയാണിത്? തന്നേക്കാള്‍ ചെറുപ്പമായ തന്റെ സഹോദരന്‍ പൗലൊസില്‍ അധികം അഭിഷേകം കണ്ടപ്പോള്‍ ബര്‍ന്നബാസ് കൃപയോടെ പുറകോട്ട് മാറി. യോനാഥാനേയും ബര്‍ന്നബാസിനേയും പോലെ സ്വന്ത താല്പര്യം നോക്കാത്ത, അസൂയ ഇല്ലാത്ത, എന്നാല്‍ ദൈവനാമത്തിന്റെ മഹത്വത്തിനു മാത്രം പ്രാധാന്യം നല്‍കി വലിയ അഭിഷേകമുള്ള ചെറുപ്പക്കാരായ സഹോദരന്മാരെ പിന്താങ്ങുന്നവര്‍ ഉണ്ടെങ്കില്‍ അത് യേശുക്രിസ്തുവിന്റെ സഭയ്ക്ക് എത്ര വലിയ ശക്തിയായിരിക്കും!

ദൈവം ദാവീദിന്റെ കൂടെ ഉണ്ടായിരുന്നതിനാല്‍ അവന്‍ ചെയ്ത എല്ലാ പ്രവൃത്തികളും അഭിവൃദ്ധിപ്പെട്ടു (18:5,14). ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാ യിരുന്നതിനാല്‍ അത് 17 വയസ്സു മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനെ ശൗലിന്റെ സൈന്യത്തിലും കൊട്ടാരത്തിലും ഉള്ള മുതിര്‍ന്നവരേക്കാള്‍ ജ്ഞാനമുള്ളവനാക്കി (18:30). ദൈവം കൂടെയുണ്ടെങ്കില്‍ എത്ര വലിയ അനുഗ്രഹമാണ് നമ്മുടെ ജീവിത ത്തിന്റെ മേല്‍ വരുന്നത്!

ദാവീദിന്റെ ശോധനകള്‍

ശൗല്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ദാവീദിനു തന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ഓടി പോകേണ്ടി വന്നു. ദൈവം ഒരുവനെ സംബന്ധിച്ച് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ആ പദ്ധതി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ആര്‍ക്കും അയാളെ വധിക്കാന്‍ കഴിയുകയില്ല. അധ്യായം 22:1,2 വാക്യങ്ങളില്‍ ദൈവത്തിന്റെ അഭിഷേകം ശൗലിനെ വിട്ടുപോയെന്നും അത് ദാവീദിന്റെ മേലാണ് ഉള്ളതെന്നും തിരിച്ചറിഞ്ഞ ചിലര്‍ യിസ്രായേലില്‍ ഉണ്ടെന്നു നാം വായിക്കുന്നു. അവര്‍ ദാവീദിന്റെ കൂടെ ഒരുമിച്ചു കൂടി അവന്‍ പോകുന്നതിനനുസരിച്ച് ഗുഹകളില്‍ നിന്നു ഗുഹകളിലേയ്ക്കു മാറിക്കൊണ്ടിരുന്നു. ആ ആളുകളെ പോലെ ദൈവം ഇന്ന് എവിടെ ആയിരിക്കുന്നു എന്നു നാം തിരിച്ചറിയണം. ഇന്നു ദൈവം ആരെയാണോ അഭിഷേകം ചെയ്തിരിക്കുന്നതെന്നറിഞ്ഞ് നാം അവരോടൊപ്പം ആയിരിക്കണം.

തന്നെ ഓരോ ദിവസവും വഴികാട്ടി നയിക്കുന്നതിനു ദാവീദ് സര്‍വേശ്വരനില്‍ ആശ്രയിച്ചു. ഫെലിസ്ത്യരോട് യുദ്ധത്തിനു പോകുന്നതിനു മുന്‍പ് അവന്‍ ദൈവത്തിന്റെ അനുവാദം ചോദിക്കും. ദൈവം പോകാന്‍ പറഞ്ഞാല്‍ തന്റെ കൂടെയു ള്ളവര്‍ വിലക്കിയാലും അവന്‍ പോകും (23:1-5). അവന്‍ തന്റെ സ്‌നേഹിതരുടെ വാക്കുകളേക്കാള്‍ ദൈവത്തിന്റെ അരുളപ്പാടുകളെ അനുസരിച്ചു. അങ്ങനെയാണ് അവന്‍ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി തീര്‍ന്നത്.

ദാവീദ് കെയിലാ നിവാസികളെ ഫെലിസ്ത്യരില്‍ നിന്നും രക്ഷിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ കെയിലായില്‍ ഉണ്ടെന്ന വിവരം ശൗല്‍ അറിഞ്ഞു. കെയിലാ വാതിലുകളും ഓടാമ്പലുകളും ഉള്ള പട്ടണമായതിനാല്‍ ദാവീദിനെ അവിടെ വച്ച് പിടിക്കാമെന്നു കരുതി ശൗല്‍ അവിടെ എത്തി. ഇതറിഞ്ഞപ്പോള്‍ താന്‍ രക്ഷിച്ച കെയിലാ നിവാസികള്‍ തന്നെ ചതിച്ച് തന്നെ ശൗലിനു ഏല്പിച്ചു കൊടുക്കുകയില്ല എന്നു ദാവീദിനു മാനുഷിക ബുദ്ധിയില്‍ കരുതാം. എന്നാല്‍ അവന്‍ ദൈവത്തിന്റെ ആലോചന അറിയാന്‍ തീരുമാനിച്ചു. കെയിലാ നിവാസികള്‍ അവനെ ചതിക്കുമെന്ന് ദൈവം ദാവീദിനെ അറിയിച്ചു.

അവന്‍ അതനുസരിച്ച് കെയിലായില്‍ നിന്നു മാറിപ്പോയി തന്റെയും തന്റെ കൂടെയുള്ളവരുടേയും ജീവന്‍ രക്ഷിച്ചു (23:6-13). ”സര്‍വേശ്വരന്‍ ദാവീദിനെ ശൗലിന്റെ കയ്യില്‍ എല്പിച്ചു കൊടുത്തില്ല” (23:14). ദാവീദിന്റെ ആദ്യകാല ജീവിതത്തിന്റെ രഹസ്യം ഇതായിരുന്നു. ശമുവേലിനെ പോലെ അവന്‍ ദിനംതോറും ദൈവശബ്ദം കേട്ടു.

അധ്യായം 24:4,5 വാക്യങ്ങളില്‍ നാം ദാവീദിന്റെ ശ്രേഷ്ഠമായ മനോഭാവം കാണുന്നു. ശൗലിനെ തന്റെ കയ്യില്‍ ലഭിച്ചിട്ടും അവന്റെ ജീവന്‍ വിട്ടു നല്‍കാനുള്ള ദയ അവന്‍ കാണിച്ചു. ‘നിന്റെ ജീവനെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു’വെന്നു ശൗലിനെ അറിയിക്കുന്നതിനുവേണ്ടി അവന്റെ മേലങ്കിയുടെ ഒരു ഭാഗം ദാവീദ് മുറിച്ചെടുത്തു. അതില്‍പോലും ദാവീദിനു കുറ്റബോധമുണ്ടായി. ഇതറിഞ്ഞപ്പോള്‍ ശൗല്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ അല്പകാലം കഴിഞ്ഞപ്പോള്‍ വീണ്ടും അവന്‍ ദാവീദിനെ വേട്ടയാടുവാന്‍ തുടങ്ങി (26:2). അസൂയയും കോപവും വെറുപ്പും. അതിനെ പരിപൂര്‍ണ്ണമായി നേരിട്ട് തോല്പിച്ചില്ലെങ്കില്‍ കടലിലെ തിരമാലപോലെ അവ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും.

അധ്യായം 30-ല്‍ താല്പര്യമുണര്‍ത്തുന്ന ചില കാര്യങ്ങള്‍ നാം കാണുന്നു. ദാവീദ് വലിയ പ്രയാസത്തിലായ ഒരു സന്ദര്‍ഭം. ദാവീദും അനുയായികളും യുദ്ധത്തിനു പോയ അവസരത്തില്‍ അമാലേക്യര്‍ വന്ന് അവരുടെ പട്ടണം നശിപ്പിച്ച് അവരുടെ കുടുംബാംഗങ്ങളെ തടവുകാരായി പിടിച്ചുകൊണ്ടുപോയി. സാഹചര്യം വളരെ മോശമായിരുന്നു. തീവ്രദുഃഖത്തിലായ തന്റെ അനുയായികള്‍ പോലും ദാവീദിനെ കല്ലെറിയണമെന്നു പറഞ്ഞു (6-ാം വാക്യം). അപ്പോള്‍ നാം മനോഹരമായ ഈ വാക്യം വായിക്കുന്നു: ”എന്നാല്‍ തന്റെ ദൈവമായ യഹോവയില്‍ ദാവീദ് ധൈര്യം കണ്ടെത്തി” (6-ാം വാക്യം) നമ്മുടെ സ്‌നേഹിതന്മാര്‍ പോലും നമുക്കെതിരാകു മ്പോള്‍ നമുക്ക് അനുകരിക്കാന്‍ പറ്റിയ ഒരു നല്ല മാതൃകയാണിത്. ദാവീദ് വീണ്ടും ദൈവത്തിന്റെ ആലോചന ചോദിച്ചു. അമാലേക്യരെ പിന്തുടരുവാനും അവനു സകലതും വീണ്ടെടുക്കാന്‍ കഴിയുമെന്നും ദൈവം അവനെ അറിയിച്ചു (8-ാം വാക്യം).

എന്നാല്‍ അമാലേക്യരെ അന്വേഷിച്ച് ഏതു ദിക്കിലേയ്ക്കു പോകണമെന്നു ദാവീദിന് അറിവുണ്ടായിരുന്നില്ല. എത്ര ആശ്ചര്യകരമായ രീതിയിലാണ് ദൈവം അവനെ അവരിലേക്കു നടത്തിയത്! മരണാസന്നനായ ഒരു അപരിചിതനോട് ദയവോടെ ചെയ്ത ഒരു പ്രവൃത്തിയിലൂടെയാണ് അത് നടന്നത്. ദാവീദും അനുയായികളും ഒരു ഈജിപ്തുകാരന്‍ മരുഭൂമിയില്‍ മരണാസന്നനായി കിടക്കുന്നതു കണ്ടു. ഭക്ഷിക്കുവാനും കുടിക്കുവാനും കൊടുത്ത് അവര്‍ അവനെ ശുശ്രൂഷിച്ചു. രോഗിയായതിനാല്‍ അമാലേക്യര്‍ ഉപേക്ഷിച്ച ഒരുവനായിരുന്നു ആ വ്യക്തിയെന്ന് പിന്നീട് അവര്‍ അറിഞ്ഞു (30:11-13). ആ വ്യക്തിയാണ് ദാവീദിനെ അമാലേക്യരുടെ അടുത്തേക്കു നടത്തിയത്. അപരിചിതരോട് നാം കരുണയുള്ളവരായാല്‍ ദൈവം നമുക്കു പ്രതിഫലം നല്‍കുമെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു.

അങ്ങനെ ദാവീദ് അമാലേക്യരെ കണ്ടെത്തി അവരെ തോല്പിച്ചു. പിന്നീട് അവിടെ മൂന്നു പ്രാവശ്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ”അമാലേക്യര്‍ അപഹരിച്ചതെല്ലാം ദാവീദ് വീണ്ടെടുത്തു” (18-20). സാത്താന്‍ അപഹരിച്ചതെല്ലാം വീണ്ടെടുത്തു തന്ന യേശുവിന്റെ മനോഹരമായ ചിത്രം!

യുദ്ധം ജയിച്ച് ദാവീദ് പാളയത്തിലേക്കു മടങ്ങി വന്നപ്പോള്‍ യുദ്ധത്തിനു പോകാന്‍ സാധിക്കാതെ ക്ഷീണിതരായ 200 പേര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ പാളയത്തില്‍ ദാവീദിന്റെ സാധനസാമഗ്രികള്‍ കാത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവര്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഇവര്‍ക്കു കൊള്ള മുതലിന്റെ പങ്കു നല്‍കേണ്ടയെന്ന് ദാവീദിന്റെ കൂടെ യുദ്ധത്തിനു പോയിരുന്നവരില്‍ നീചന്മാരായ ചിലര്‍ അഭിപ്രായപ്പെട്ടു. ഇവിടെ നാം ദാവീദിന്റെ ഹൃദയ വിശാലത കാണുന്നു. പാളയത്തില്‍ സാധനസാമഗ്രികള്‍ സൂക്ഷിച്ചിരുന്നവര്‍ക്കും യുദ്ധത്തിനു പോയവര്‍ക്കും ഒരുപോലെ കൊള്ളമുതല്‍ പങ്കുവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. അന്നുമുതല്‍ യിസ്രായേലില്‍ അതൊരു ചട്ടമായി തീര്‍ന്നു.

31-ാം അധ്യായത്തില്‍ ശൗല്‍ എങ്ങനെ ആത്മഹത്യ ചെയ്തു എന്നു നാം വായിക്കുന്നു. തന്റെ മക്കളെ പീഡിപ്പിക്കുന്നവരെ എപ്പോള്‍ എങ്ങനെ നേരിടണമെന്നു ദൈവത്തിന് അറിയാം. ദാവീദ് ഒരിക്കലും ശൗലിന്റെമേല്‍ കൈവച്ചില്ല. അവനെ നേരിടുന്ന കാര്യം ദൈവത്തിനു വിട്ടുകൊടുത്തു. 1000 വര്‍ഷങ്ങള്‍ക്കു ശേഷം ചെമ്പു പണിക്കാരനായ അലക്‌സന്തര്‍ പൗലൊസിനെ കഷ്ടപ്പെടുത്തിയപ്പോള്‍, പൗലൊസിന്റെ മനോഭാവവും ഇതു തന്നെ ആയിരുന്നു. ”തക്ക പ്രതിഫലം ദൈവം നല്‍കും” (2 തിമൊ. 4:14). ഒരുനാള്‍ എല്ലാ മനുഷ്യനും വിതച്ചത് തന്നെ കൊയ്യാന്‍ ദൈവം ഇടയാക്കും. എന്നുമാത്രമല്ല തന്റെ ദാസന്മാരെ പീഡിപ്പിച്ചവരോട് ദൈവം പ്രതികാരവും ചെയ്യും. പ്രതികാരം ദൈവത്തിനുള്ളത്. അത് അവിടുന്ന് ഒരുനാള്‍ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് (റോമ. 12:19). അതുവരെ ദാവീദ് ശൗലിനോട് ചെയ്തതുപോലെ നമ്മുടെ ശത്രുക്കള്‍ക്കു നന്മ ചെയ്യുക എന്നതാണ് നമ്മുടെ കടമ.

താന്‍ നേരിട്ട വിവിധ കഷ്ടതകളിലൂടെയും ശോധനകളിലൂടെയുമാണ് (ഏതാണ്ട് 13 വര്‍ഷത്തോളം) ദാവീദ് ഒരു ദൈവമനുഷ്യനും ജയാളിയുമായ രാജാവുമായി തീര്‍ന്നത്. നാം ഇങ്ങനെ വായിക്കുന്നു: ”ദൈവമേ അവിടുന്ന് എന്നെ പരീക്ഷിച്ചു. വെള്ളി ശുദ്ധീകരിക്കുന്നതുപോലെ എന്നെ അവിടുന്നു ശുദ്ധീകരിച്ചു. അവിടുന്ന് എന്നെ കെണിയില്‍ കുരുക്കി. കനത്ത ഭാരം എന്റെ ചുമലില്‍ വച്ചു. ആളുകള്‍ എന്നെ ചവിട്ടി മെതിക്കാന്‍ അവിടുന്ന് ഇടയാക്കി. എന്നെ തീയിലും വെള്ളത്തിലും കൂടെ കടത്തി വിട്ടു. എന്നാല്‍ ഒടുവില്‍ എന്നെ ആത്മീയ സമൃദ്ധിയിലേക്കു കൊണ്ടു വന്നിരിക്കുന്നു. എന്റെ പാനപാത്രം നിറഞ്ഞ് കവിഞ്ഞ് അനേകരെ അനുഗ്രഹിക്കാന്‍ ഇടയാക്കുന്നു. ദൈവത്തിനു സ്‌തോത്രം” (സങ്കീ. 66:10-13 സ്വതന്ത്ര വ്യാഖ്യാനം). ഈ സങ്കീര്‍ത്തനം എഴുതിയത് ആരാണെന്നറിയില്ല. എന്നാല്‍ ഈ വാക്കുകള്‍ ദാവീദിന്റെ അനുഭവത്തില്‍ സത്യമായിരുന്നു.

എന്നാല്‍ ശൗല്‍ ഒരു സമ്പന്ന കുടുംബത്തില്‍ വളര്‍ന്ന് അവിടെ നിന്നും രാജാവിന്റെ സുഖസൗകര്യങ്ങളിലേക്കു നേരിട്ടു പോവുകയാണുണ്ടായത്. അവന്‍ കഷ്ടങ്ങളെയോ ശോധനകളെയോ നേരിട്ടില്ല. അതിനാല്‍ ദൈവത്തെ അറിഞ്ഞില്ല. രാജാവെന്ന നിലയില്‍ പരാജയപ്പെടുകയും ചെയ്തു.

ദാവീദിനു ശേഷം വന്ന ശലോമോനും ശോധനകളോ പ്രയാസങ്ങളോ അഭിമുഖീ കരിച്ചില്ല. രാജകൊട്ടാരത്തിന്റെ സുഖസൗകര്യങ്ങളില്‍ രാജകുമാരനായി അവന്‍ വളര്‍ന്നു വന്നു. അവനും രാജാവെന്ന നിലയില്‍ പരാജയമായിരുന്നു.

കഷ്ടതകളിലൂടെയും ശോധനകളിലൂടെയും കടന്നുപോയാല്‍ മാത്രമേ നാം ദൈവത്തെ അറിയുകയും നമ്മുടെ ശുശ്രൂഷ ഫലപ്രദവും വിജയകരവും ആവുകയു മുള്ളു എന്ന പാഠമാണ് ഈ ഉദാഹരണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇതാണ് പൗലൊസിനെ വിജയകരമായി ശുശ്രൂഷ ചെയ്ത ഒരു അപ്പൊസ്തലനാക്കിയത് (2 കൊരി. 1:4-11, 11:23-33 വായിക്കുക). അതുകൊണ്ട് തന്നെയാണ് ഇന്നുള്ള പല സുവിശേഷ പ്രസംഗകരും സമ്പന്നരായി സുഖലോലുപതയില്‍ ജീവിക്കുന്നത്. അവര്‍ ആത്മീയരാകുന്നില്ല എന്നുമാത്രമല്ല അവര്‍ നയിക്കുന്ന ജനങ്ങള്‍ക്ക് അവര്‍ ഒരു മാതൃകയുമല്ല.

ദൈവം നിങ്ങളെ അവിടുത്തെ വേലയ്ക്കായി വിളിക്കാം. എന്നാല്‍ ആ വിളി ലഭിച്ചതുകൊണ്ട് മാത്രം നിങ്ങള്‍ ദൈവത്തെ സേവിക്കുവാന്‍ തയ്യാറായി എന്നു കരുതരുത്. ദീര്‍ഘകാലം ശോധനകളിലൂടെ വിശ്വസ്തനായി കടന്നുപോകാതെ നിങ്ങള്‍ക്കു ദൈവജനത്തിന്റെ നല്ല ആത്മീയ നേതാവാകാന്‍ കഴിയുകയില്ല. അല്ലെങ്കില്‍ ഒടുവില്‍ ശൗലിനേയും ശലോമോനേയും പോലെ അവസാനിക്കും. അതിനാല്‍ ആദ്യം ദൈവം നിങ്ങളെ കുറെ കാലം ശോധനകളിലൂടെയും കഷ്ടതകളി ലൂടെയും കൊണ്ടുപോകും. മറ്റുള്ളവര്‍ നിങ്ങളെ തെറ്റിദ്ധരിക്കുവാനും നിങ്ങളോട് അസൂയ തോന്നാനും അവിടുന്ന് അനുവദിക്കും. അവര്‍ നിങ്ങളെ എതിര്‍ക്കുവാനും അടിച്ചമര്‍ത്താനും അവിടുന്ന് അനുവദിക്കും. നിങ്ങള്‍ നിങ്ങളെത്തന്നെ താഴ്ത്തി (ദാവീദിനെപ്പോലെ) എല്ലാ സാഹചര്യത്തിലും ദൈവത്തില്‍ ആശ്രയിച്ചാല്‍ ദൈവം ഒരുനാള്‍ സമൃദ്ധിയുടേയും അനുഗ്രഹത്തിന്റേയും സ്ഥലത്തേക്കു നിങ്ങളെ ഉയര്‍ത്തും.
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!


യിസ്രായേല്‍ – പ്രവാചകന്മാരും രാജാക്കന്മാരും

പ്രവാചകന്മാര്‍ പ്രവാചകന്മാര്‍
കാലഘട്ടം (ബി.സി)
യിസ്രായേലിന്റെ രാജാവ്കാലഘട്ടം (ബി.സി)യെഹൂദായുടെ രാജാവ്കാലഘട്ടം (ബി.സി)
ശമുവേല്‍ (1 ശമു.3-25)
ഗാദ് (1 ശമു.22:5)
1075-1017
1020
ശൗല്‍
ദാവീദ്
1050-1010
1010-970
ഹേമാന്‍ (1 ദിനവൃ.25:5)

യെദൂഥന്‍ (2 ദിനവൃ.35:15)

സാദോക്ക് (2 ശമുവേല്‍15:27)
നാഥാന്‍ (2 ശമുവേല്‍.12:1)
അഹിയാവ് (2 ദിനവൃ.9:29)
1000 (സംഗീതജ്ഞന്‍/ ദീര്‍ഘദര്‍ശി)
1000 (സംഗീതജ്ഞന്‍/ ദീര്‍ഘദര്‍ശി)
990 (പുരോഹിതന്‍/ ദീര്‍ഘദര്‍ശി)

990

940-920 










ശലോമോന്‍










970-931
ശെമയ്യാ  (2 ദിനവൃ.11:2)
ഇദ്ദോ  (2 ദിനവൃ.9:29)
920-910
920-910
യൊരോബെയാം
നാദാബ്
931-910
910-909
രെഹബയാം
അബിയാ
931-913
913-912
യേഹു (1 രാജാ.16:7)
അസര്യാ (2 ദിനവൃ.15:1)
ഹനാനി (2 ദിനവൃ.16:7)
910-887
910-887
910-887
ബയശ

ഏലാ
909-886

886-885
ആസാ

912-870

ഏലിയാവ്  (1 രാജാ.17 – 2 രാജാക്കന്മാര്‍2)
മീഖായാവ്  (1 രാജാ.22:8)
യഹസീയേന്‍  (2 ദിനവൃ.20:14)
875-850

875-850

875-850
സിമ്രി

ഒമ്രി
ആഹാബ്
885

885-874
874-853



യെഹോശാഫാത്ത്



873-848
എലീശ   (2 രാജാ.2-13)

സെഖര്യാ (2 ദിനവൃ. 26:5)
യോവേല്‍ 
850-800

840-830

820 (??)
അഹസ്യ
യെഹോരാം
യേഹു

യെഹോവാഹാസ്
853-852
852-841
841-814

814-798
യെഹോരാം
അഹസ്യാവ്
അഥല്യാ (രാജ്ഞി)

യോവാശ്
853-841
841
841-835

835-796
യോനാ 

ആമോസ്
765-750

767-750
യെഹോവാശ്
യൊരോബെയാം-രണ്ടാമന്‍
798-782

793-753
അമസ്യാവ്

ഉസ്സിയാവ് (അസര്യാ)
796-767

790-739
ഹോശേയ
ഒദേദ്  (2 ദിനവൃ.28:9)
യെശയ്യാവ്


മീഖ 
760-715
748-730
745-695


735-702
സെഖര്യാവ്
ശല്ലൂം
മെനഹേം
പേക്കഹ്യാ
പേക്കഹ്
ഹോശേയ
753
752
752-742
742-740
752-732
732-722


യോഥാം


ആഹാസ്


750-731


732-715





ഹുല്‍ദാ (പ്രവാചകി)

നഹൂം
സെഫന്യാവ്
യിരെമ്യാവ്
ഹബക്കൂക്ക്





639-608 (2 ദിനവൃ.34:22)
635-610
628-603
627-575
615-597
ഹിസ്‌ക്കിയാവ്
മനശ്ശെ
ആമോന്‍
യോശീയാവ്





യെഹോവാഹാസ്
715-686
697-642
642-639
639-609





609
ദാനിയേല്‍ (ബാബിലോണില്‍)
യെഹസ്‌ക്കേല്‍ (ബാബിലോണില്‍)
ഒബദ്യാവ്
605-534

597-560

586
യെഹോയാക്കീം

യെഹോയാഖീന്‍

സിദെക്കിയാ
609-597

597

597-586
ഹഗ്ഗായി
സെഖര്യാവ്
520-516
520-508
സെരുബ്ബാബേല്‍
538-458
എസ്ര
മലാഖി
458-
440-410
നെഹമ്യാവ്
445 –  
(432 മുതല്‍
420 വരെ
ബാബിലോ
ണില്‍)
യിസ്രായേല്‍ – പ്രവാചകന്മാരും രാജാക്കന്മാരും

നോട്ട്: തീയതികള്‍ ഏകദേശം ആണ്.
പ്രവാചകന്മാരില്‍ ചിലര്‍ സമകാലികര്‍ ആണ്.