യഥാര്‍ത്ഥ അഗ്നിയും വ്യാജ അഗ്നിയും (അന്യാഗ്നി) WFTW 01 ജൂലൈ 2012

സാക് പുന്നന്‍
WFTW  01 July 2012

നാം യേശുവിന്റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ കാല്‍വരിയിലെ മരണം മാത്രമല്ല “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു, ദൈവമേ നിന്റെ ഇഷ്ടം ചെയ്‌വാന്‍ ഞാന്‍ വരുന്നു…” (എബ്രാ.10:5,7) എന്ന് പറഞ്ഞുകൊണ്ട് തന്നെ തന്നെ പൂര്‍ണമായി പിതാവിന് സമര്‍പ്പിച്ചതിനെ കുറിച്ചും ചിന്തിക്കണം. യേശു പിതാവിന്റെ ഇഷ്ടമല്ലാതെ സ്വന്ത ഇഷ്ടം ഒന്നുംതന്നെ തന്റെ ശരീരം കൊണ്ട് ചെയ്തില്ല. തന്നെത്താന്‍ ഹോമയാഗമായി ദൈവത്തിനു സമര്‍പ്പിക്കുക എന്നതിന്റെ അര്‍ത്ഥം ഇതാണ്. റോമര്‍ 12:1 ല്‍ നാം ഓരോരുത്തരും ചെയ്യണമെന്നു പൗലോസ്‌ പ്രബോധിപ്പിക്കുന്നതും ഇതുതന്നെയാണ്. “നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും, ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കുവിന്‍ ….. ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു …….”. കൃത്യമായിട്ട്‌ യേശു ചെയ്തതും ഇതുതന്നെയാണ്. തന്നെത്തന്നെ ഹോമയാഗമായി ദൈവത്തിനു സമര്‍പ്പിക്കുകയും പൂര്‍ണമായി ദഹിപ്പിക്കപ്പെടുകയും ചെയ്തു. വേദപുസ്തകം പറയുന്നത് ഇത് ദൈവത്തിനു വളരെ പ്രസാദകരമായി എന്നാണ് – “ഇവനെന്റെ പ്രിയപുത്രന്‍ , ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു”. പൗലോസ്‌ തന്റെ ജീവിതാഭിലാഷമായി പറയുന്നതും ഇത് തന്നെയാണ്. “ദൈവത്തെ പ്രസാദിപ്പിക്കുക”(2 കോരി.5:9). 

നാം നമ്മുടെ  ശരീരങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ “ഞാന്‍ ഇതാ എന്റെ ശരീരം പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു” എന്ന് പറയുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ “മുറിച്ചു ഖണ്ഡങ്ങള്‍  ആക്കുക” എന്നത് നടക്കുമ്പോള്‍ മാത്രമേ നാം സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടോ എന്ന് അറിയുകയുള്ളു. നാം ചതിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഹോമയാഗങ്ങള്‍ക്ക് ചെയ്തിരുന്നതുപോലെ മുറിച്ചു ഖണ്ഡങ്ങള്‍ ആക്കുക എന്നതിന്റെ  അര്‍ത്ഥം എന്താണ്? നമ്മുടെ അവയവങ്ങളെ ഓരോന്നായി ദൈവത്തിനു സമര്‍പ്പിക്കുക എന്നതാണ് ഇതിന്റെയര്‍ത്ഥം.

നാം പറയുന്നു, “ഇതാ എന്റെ കണ്ണുകള്‍ , കഴിഞ്ഞ പല വര്‍ഷങ്ങള്‍ അവയെ ഞാന്‍ പിശാചിന് വേണ്ടിയും എനിക്കുവേണ്ടിയും മാത്രമാണ് ഉപയോഗിച്ചിരുന്നത്. അങ്ങേക്ക് വിരോധമായ പല കാര്യങ്ങള്‍ കാണുകയും, വായിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതാ എന്റെ കണ്ണുകളെ ഞാന്‍ യാഗപീഠത്തില്‍ വയ്ക്കുന്നു. ഇനി ഒരിക്കലും ഞാന്‍ യേശു കാണുകയോ, വായിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ കാണുവാനോ വായിക്കുവാനോ വേണ്ടി എന്റെ കണ്ണുകളെ ഉപയോഗിക്കുകയില്ല.

അടുത്തതായി, നമ്മള്‍ നാവിനെ എടുത്തിട്ട്, ഇങ്ങനെ പറയുന്നു;”ദൈവമേ, ഇതാ എന്റെ നാവ്‌. കഴിഞ്ഞ പല വര്‍ഷങ്ങള്‍ ഞാന്‍ ഈ നാവിനെ പിശാചിന് വേണ്ടിയും എനിക്കുവേണ്ടിയും തന്നെയാണ് ഉപയോഗിച്ചത്. എനിക്ക് തോന്നിയതുപോലെ സംസാരിക്കുവാനും, സ്വന്ത നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഭോഷ്ക്ക് പറയുവാനും, ആളുകളോട് ദേഷ്യപ്പെടുവാനും, പരദൂഷണം പറയുവാനും, മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനുമാണ്  നാവിനെ ഉപയോഗിച്ചത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ദൈവമേ ഇതാ എന്റെ നാവ്‌ . ഈ നിമിഷം മുതല്‍ അത് പൂര്‍ണമായി അങ്ങയുടെത് മാത്രമായിരിക്കും”.

പിന്നീട് നമ്മുടെ കൈകള്‍ , കാലുകള്‍ , ജഡീക മോഹങ്ങള്‍ അങ്ങനെ ഓരോന്നായി എടുത്തുവച്ച് ഇതേ കാര്യം തന്നെ പറയുന്നു. “ദൈവമേ, ഇതാ എന്റെ ശരീരത്തിലെ അവയവങ്ങളും ജഡീക മോഹങ്ങളും. ഇവയാല്‍ ഞാന്‍ പാപം ചെയ്യുകയും അങ്ങയെ വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നെത്തന്നെയും,എന്റെ മോഹങ്ങളെയും തൃപ്തിപ്പെടുത്തുവാന്‍ മേലാല്‍ ഞാന്‍ അവയെ ഉപയോഗിക്കുകയില്ല. അവയെല്ലാം അങ്ങയുടെതാണ്”.

അങ്ങനെ  ഓരോ ഖണ്ഡങ്ങളായി മുറിച്ച് യാഗപീഠത്തില്‍ വച്ചാല്‍ മാത്രമേ നാം സമ്പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയുള്ളൂ. യാഗവസ്തു പൂര്‍ണമായി മുറിച്ച് ഖണ്ഡങ്ങളായി യാഗപീഠത്തില്‍ വച്ച് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പറയാം,”ഇപ്പോള്‍ ദൈവമേ അവിടുത്തെ അഗ്നി അയച്ചു ഈ യാഗത്തെ ദാഹിപ്പിക്കേണമേ”.

ലേവ്യ പുസ്തകം 9:24ല്‍ ഹോമയാഗത്തിന്മേല്‍ ദൈവത്തിന്റെ അഗ്നിയിറങ്ങി ദഹിപ്പിക്കുന്നതെങ്ങനെയെന്നു നാം വായിക്കുന്നു. നമ്മുടെ യാഗത്തിന്മേല്‍ ഇറങ്ങി വന്നു അതിനെ ദഹിപ്പിക്കുന്ന ഈ അഗ്നി പരിശുദ്ധാല്മാവിന്റെ ഒരു ചിത്രമാണ്. എന്നാല്‍ ഹോമയാഗ വസ്തുവിന്റെ അവസാന ഖണ്ഡവും യാഗപീഠത്തില്‍ വയ്ക്കാതെ അഗ്നി ഇറങ്ങി വരികയില്ല.

തങ്ങളുടെ ശരീരങ്ങളെ ഒരു ദഹനയാഗമായി സമര്‍പ്പിക്കുവാന്‍ വേണ്ട വില കൊടുക്കാതെ അഗ്നി വേണമെന്ന് ആഗ്രഹിക്കുന്ന ക്രിസ്ത്യാനികള്‍ എന്താണ് ചെയ്യുന്നത്? അവര്‍ മറ്റൊരു അഗ്നിയുണ്ടാക്കുന്നു. വ്യാജമായ ഒന്ന്. അതാണ്‌ നാം ലേവ്യ പുസ്തകം 10:1,2 ല്‍ കാണുന്നത് – “അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്തു അതില്‍ തീ ഇട്ടു അതിന്മേല്‍ ധൂപവര്‍ഗവും ഇട്ടു. അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു”. നമുക്ക് ദൈവത്തിന്റെ അഗ്നി ലഭിക്കാതെ വരികയും, എന്നാല്‍ യഥാര്‍ത്ഥ അഗ്നി ലഭിച്ചവരുടെ ഭാഗമായി നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ , അവരെ നാം അനുകരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു,”ഞങ്ങളിലും അഗ്നിയുണ്ട്. ഞങ്ങളും അന്യഭാഷയില്‍ സംസാരിക്കുന്നു”. ഇതാണ് അപകടം. യഥാര്‍ത്ഥ അഗ്നിയെ അനുകരിച്ചതിനാല്‍ ദൈവം നാദാബിനോടും അബീഹൂവിനോടും വളരെ കോപിച്ചു.അതിനാല്‍ അവിടുന്ന് മറ്റൊരു അഗ്നിയെ അവരുടെ മേല്‍ അയച്ചു. അത് പക്ഷെ അവരുടെ ഹോമയാഗത്തെ ദാഹിപ്പിക്കുന്നതിനല്ല, പിന്നെയോ ഈ രണ്ടു കാപട്യക്കാരെയും ദഹിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു എന്ന് മാത്രം.

ആത്മീയ കാര്യങ്ങള്‍ അനുകരിക്കുന്നത്  അപകടകരമാണ്. എങ്കിലും അനേക ക്രിസ്ത്യാനികള്‍ ഈ നാളുകളില്‍ അത്  ചെയ്യുന്നു. പ്രസംഗകര്‍ തന്നെ അവരെ അന്യഭാഷയില്‍ സംസാരിക്കുവാനും, വികാരങ്ങളെ ഇളക്കുവാനും, മാനസ്സിക പിരിമുറുക്കത്തിലൂടെ “സൌഖ്യ”-അനുഭവം  ഉണ്ടാക്കുവാനും (യേശുവിന്റെ നാമത്തില്‍ സൌഖ്യം ആയതുപോലെ ആണെന്നു ഭാവനയില്‍ കണ്ടുകൊണ്ടു) പരിശീലിപ്പിക്കുന്നു. 

ദൈവത്തില്‍നിന്നും യഥാര്‍ത്ഥ അഗ്നി ലഭിച്ചവര്‍ അതിനു വില കൊടുത്തവരാണ്. അവര്‍ക്കുള്ളതെല്ലാം യാഗപീഠത്തില്‍ വച്ചിരിക്കുന്നു. അവരുടെ പണം,  കണ്ണുകള്‍ , നാവ്‌, കൈകള്‍ എല്ലാം. അവര്‍ അവരുടെ ജീവിതം പരിശോധിച്ച് എല്ലാഭാഗവും യാഗപീഠത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നു. അപ്പോള്‍ ദൈവം അഗ്നി അവരുടെ മേല്‍ അയക്കുന്നു. അങ്ങനെയുള്ള മനുഷ്യരുടെ ജീവിതം കണ്ടിട്ട് അതുപോലെ ശക്തമായ അഭിഷേകം വേണമെന്ന് നിങ്ങളും ആഗ്രഹിക്കുന്നു. എന്നാല്‍ അതിനു തക്ക വില കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ല. അതേ സമയം മറ്റുള്ളവരുടെ മുമ്പില്‍ അഭിഷേകമുള്ളവനാണെന്ന് കാണിക്കുവാനും  ആഗ്രഹിക്കുന്നു. അപ്പോഴാണ്‌ നാദാബും അബീഹൂവും ചെയ്തതുപോലെ, അന്യാഗ്നി ഉണ്ടാക്കുവാനും വികാരങ്ങളെ ഇളക്കി “അന്യഭാഷാ” സൃഷ്ടിക്കുവാനും മറ്റും ഇടയാകുന്നത്. 95% വിശ്വാസികള്‍ക്കും വിവേചനം ഇല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥ അഗ്നിയുണ്ടെന്നു ധരിപ്പിച്ചു അവരെ വിഡ്ഢികളാക്കുവാന്‍ കഴിയും. എന്നാല്‍ മറ്റാരെക്കാളും അധികം നിങ്ങള്‍ക്കുതന്നെ അറിയാം, നിങ്ങളില്‍ ഉള്ളത് നിങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന കാര്യം. അതിനാല്‍ സൂക്ഷിക്കുക. നാദാബിനെയും അബീഹൂവിനെയും ന്യായം വിധിച്ചതുപോലെ ദൈവം ഇന്നത്തെ ക്രൈസ്തവ ലോകത്തെ ന്യായം വിധിച്ചാല്‍ ഇന്നുള്ള പല ക്രിസ്ത്യാനികളും ഈ ഭൂമിയില്‍ കാണുകയില്ല എന്ന് എനിക്കുറപ്പാണ്.