ദൈവകൃപ – WFTW 24 ആഗസ്റ്റ് 2014

സാക് പുന്നന്‍

   Read PDF version

സന്തോഷകരമായ ഒരു വിവാഹ ജീവിതത്തിനു വേണ്ട കൃപ പ്രാപിക്കുന്നതിനെക്കുറിച്ചു പത്രൊസ് പറയുന്നു: “അപ്രകാരം തന്നെ, ഭര്‍ത്താക്കന്മാരേ, സ്ത്രീജനം ബലഹീന പാത്രമാണെന്നറിഞ്ഞു വിവേകപൂര്‍വം ഭാര്യമാരോട് ഒത്തു ജീവിക്കുവിന്‍. അവര്‍ ജീവന്റെ കൃപയ്ക്കു കൂട്ടവകാശികളെന്നോര്‍ത്ത് അവരെ ആദരിക്കുകയും വേണം. ഇങ്ങനെ നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു ഭംഗം വരാതിരിക്കട്ടെ” (1പത്രൊ.3:7).

ക്രിസ്തീയ ദമ്പതിമാര്‍ ഒരുമിച്ചു സമാധാനത്തിലും ഐക്യത്തിലും ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. കിടമത്സരത്താല്‍ ചീന്തപ്പെട്ട ലോകത്തില്‍, അവരുടെ ഭവനം സമാധാനത്തിന്റെ ഒരു തുരുത്തായിരിക്കണം. തന്നെയുമല്ല അതിന് ധാരാളമായ കൃപയും ആവശ്യമാണ്.

പത്രൊസ് ആത്മീക വരങ്ങളെക്കുറിച്ചു തുടര്‍ന്നു പറയുന്നു:”വിവിധമായ ദൈവകൃപയുടെ നല്ല കാര്യ വിചാരകരായി ഓരോരുത്തരും അവരവര്‍ക്കു ലഭിച്ചിട്ടുള്ള വരം മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി വിനിയോഗിക്കുവിന്‍” (1പത്രൊ.4:10). ഓരോ ആത്മീക വരവും മറ്റുള്ളവരെ ശുശ്രൂഷിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുവാനുള്ളതാണ്. അതു ദൈവത്തിന്റെ സത്യകൃപ മറ്റുള്ളവരിലേക്കു പകര്‍ന്നു കൊടുക്കാനുള്ള മാര്‍ഗ്ഗമാണ്. ദൈവത്തിന്റെ കൃപ ബഹുമുഖമായതാണ്. അതുകൊണ്ട്, ദൈവം വ്യത്യസ്തങ്ങളായ പശ്ചാത്തലങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായ വ്യക്തിത്വത്തോടും പ്രകൃതത്തോടും കൂടിയ ആളുകളെ തിരഞ്ഞെടുത്തിട്ട് അവരെ എല്ലാവരെയും ഒരുമിച്ചു ക്രിസ്തുവിന്റെ ശരീരത്തില്‍ ആക്കിയിരിക്കുന്നു. അത് അവര്‍ക്ക് ഓരോരുത്തര്‍ക്കും ദൈവകൃപയുടെ നിസ്തുല്യമായ ഭാവം അവന്റെ/അവളുടെ ജീവിതത്തിലൂടെയും ശുശ്രൂഷയിലൂടെയും പ്രദര്‍ശിപ്പിക്കാന്‍ കഴിയേണ്ടതിനാണ്.

“ഇളയവരേ, മൂപ്പന്മാര്‍ക്കു വിധേയരായിരിപ്പിന്‍. അന്യോന്യം ഇടപെടുന്നതില്‍ നിങ്ങള്‍ എല്ലാവരും താഴ്മ ധരിച്ചുകൊള്‍വിന്‍. എന്തുകൊണ്ടെന്നാല്‍ ഭഭദൈവം അഹങ്കാരികളോട് എതിര്‍ത്തു നില്‍ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നല്‍കുന്നു” (1പത്രൊ.5:5). ഇവിടെ പത്രൊസ്, നമ്മുടെ യൌവ്വനകാലത്തു തന്നെ ആത്മിക അധികാരങ്ങളോടുള്ള വിധേയത്വം പഠിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി പറയുന്നു. ഒരു യുവാവ് 20 വയസ്സാകുമ്പോള്‍ രക്ഷിക്കപ്പെട്ടാല്‍, സാധാരണയായി ദൈവത്തിന്റെ ഉദ്ദേശ്യം അവന്‍ 35 വയസ്സ് പ്രായമാകുമ്പോഴേക്ക് അവനു ഫലപ്രദമായ ഒരു ശുശ്രൂഷ ഉണ്ടായിരിക്കണം എന്നാണ്. എന്നാല്‍ ഇതു നിറവേറപ്പെടണമെങ്കില്‍ അവന്‍ 35 വയസാകുമ്പോഴേക്കു നുറുക്കത്തിന്റെയും താഴ്മയുടെയും എല്ലാ പ്രധാന പാഠങ്ങളും, പഠിച്ചിരിക്കണം. ആ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുന്നത് അവന്‍ ആത്മിക അധികാരങ്ങള്‍ക്കു വിധേയപ്പെടുന്നതു വഴിയാണ്. അങ്ങനെ മാത്രമേ പിന്നീട് അവന്റെ ഭവനത്തിലും സഭയിലും ആത്മിക അധികാരങ്ങള്‍ പ്രയോഗിക്കുവാനുള്ള കൃപ പ്രാപിക്കുവാന്‍ അവനു കഴിയുകയുള്ളു. ആത്മികാധികാരത്തിന് കീഴ്‌പ്പെടാത്ത യൌവ്വനക്കാരായ ആളുകള്‍, ദൈവത്തിന്റെ മനസ്സില്‍ അവര്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ശുശ്രൂഷ നഷ്ടപ്പെടുന്നതില്‍ ചെന്നവസാനിക്കും. സംശയമില്ല. നാം പ്രായം ചെന്നു കഴിഞ്ഞാല്‍ പിന്നെ നാം നമ്മെത്തന്നെ താഴ്‌ത്തേണ്ട ആവശ്യം ഇല്ല എന്നല്ല ഇതിന്റെ അര്‍ത്ഥം!! യൌവ്വനത്തില്‍ തന്നെ മൂപ്പന്മാരോടുള്ള വിധേയത്വം പഠിക്കണം. താഴ്മയുടെ വഴിയില്‍ യേശുവിനെ അനുഗമിക്കുക എന്നത് നമ്മുടെ മരണദിനം വരെ തുടരേണ്ടിയ ഒരു കാര്യമാണ്. നമ്മുടെ ജിവിതാവസാനം വരെ കൃപ പ്രാപിക്കുന്നതു തുടരാനുള്ള ഒരേ ഒരു മാര്‍ഗ്ഗം അതാണ്.

ദൈവം നിഗളികളോട് എതിര്‍ത്തു നില്‍ക്കുന്നു; എന്നാല്‍ താഴ്മയുള്ളവര്‍ക്ക് അവന്‍ കൃപ നല്‍കുന്നു. നാം അഹങ്കാരികളാണെങ്കില്‍, അപ്പോള്‍ നമ്മുടെ ഉപദേശങ്ങളെല്ലാം ശരിയായിരുന്നാല്‍ പോലും, നാം പരീശന്മാരെപ്പോലെ ആത്മിക യാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച് വഞ്ചിതരും അന്ധരും ആയി അവസാനിക്കും. തങ്ങളുടെ കാലത്തുണ്ടായിരുന്ന, ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകനായ യേശുവിനെ പരീശന്മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞതുപോലെ നമുക്കു നമ്മുടെ കാലത്തുള്ള ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാരെ തിരിച്ചറിയാന്‍ കഴിയാതെ പോകും.

എല്ലാ പാപത്തിന്റെയും ഉത്ഭവം നിഗളത്തിലും സ്വാര്‍ത്ഥതയിലുമാണ്. അതുപോലെ, ക്രിസ്തുവിന്റെ എല്ലാ നന്മകളുടെയും ഉത്ഭവം താഴ്മയിലും, നിസ്വാര്‍ത്ഥതയിലുമാണ്. നാം നമ്മെ എത്രയധികം നമ്മെത്തന്നെ താഴ്ത്തുമോ, അത്രയധികം കൃപ ദൈവത്തില്‍ നിന്നു നാം പ്രാപിക്കും. അപ്പോള്‍ നാം ജയത്തില്‍ ജീവിക്കുകയും ക്രിസ്തുവിന്റെ സ്വഭാവം കൂടുതല്‍ കൂടുതല്‍ നമ്മുടെ ജീവിതങ്ങളില്‍ വെളിപ്പെടുകയും ചെയ്യും. ആര്‍ക്കെങ്കിലും പാപത്തിന്റെ മേല്‍ ജയമില്ലെങ്കില്‍, അത് വ്യക്തമായി കാണിക്കുന്നത് അവന്‍ അവനെത്തന്നെ താഴ്ത്തിയിട്ടില്ല എന്നാണ്. കാരണം തന്നെത്താന്‍ താഴ്ത്തുന്നവനെല്ലാം തീര്‍ച്ചയായും കൃപ പ്രാപിക്കും (1പത്രൊ. 5:6). അതുപോലെ കൃപയ്ക്കു കീഴില്‍ വരുന്ന എല്ലാവരും തീര്‍ച്ചയായും ജയവും പ്രാപിക്കും (റോമ. 6:14).