പേർ വിളിക്കും നേരം കാണും…..

musical band playing trombone

ഒരു സണ്ടേസ്കൂൾ അധ്യാപകനായിരുന്നു ജയിംസ് എം. ബ്ലാക്ക്. ഒരിക്കൽ അദ്ദേഹം തെരുവിലൂടെ നടക്കുമ്പോൾ ഒരു കുടിലിനു മുമ്പിൽ ഒരു പെൺകുട്ടി ചിന്താധീനയായി ഇരിക്കുന്നതു കണ്ടു. കൊച്ചുകുട്ടി. പക്ഷേ ജീവിതക്ലേശങ്ങൾ മൂലം പ്രായത്തിൽ കവിഞ്ഞ ചിന്താഭാരം അവളുടെ മുഖത്തു പ്രകടമായിരുന്നു.

ജയിംസ് ബ്ലായ്ക്ക് ഒരു നിമിഷം അവളെ നോക്കിനിന്നു. പിന്നെ അടുത്തുചെന്ന അവൾക്ക് സണ്ടേസ്കൂളിൽ വരുവാൻ താത്പര്യമുണ്ടോ എന്നന്വേഷിച്ചു.

“അയ്യോ, തീർച്ചയായും. എനിക്കു സണ്ടേസ്കൂളിൽ വരാൻ വലിയ ഇഷ്ടമാണ്. പക്ഷേ…… അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ തന്റെ കീരിപ്പിഞ്ചിയ ഉടുപ്പിലേക്കും ഷൂസിലേക്കും നോക്കി.

ബ്ലായ്ക്കിനു കാര്യം മനസ്സിലായി. ദിരിദ്രയായ അവൾക്ക് സണ്ടേസ്കൂളിനുവരുവാൻ നല്ല വസ്ത്രമില്ല.

ബ്ലായ്ക്ക് അവളെ ആശ്വസിപ്പിച്ചു. അടുത്തദിവസം തന്നെ അദ്ദേഹം അവൾക്ക് പുത്തൻ ഉടുപ്പുകളും ഷൂസും തൊപ്പിയും സമ്മാനിച്ചു.

പെൺകുട്ടി ഉത്സാഹഭരിതയായി. മുടങ്ങാതെ സണ്ടേസ്കൂളിൽ അവൾ സംബന്ധിക്കാൻ തുടങ്ങി.

ആഴ്ചകൾ കടന്നു പോയി. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച സണ്ടേസ്കൂളിൽ പേർ വിളിച്ചപ്പോൾ അവൾ ഹാജരില്ല. എന്തുപറ്റി? അന്വേഷിച്ചപ്പോൾ അതീവഗുരുതരമായ നിലയിൽ രോഗം ബാധിച്ച് അവൾ കിടപ്പിലാണ്.

ബ്ലായ്ക്ക് ദുഃഖിതനായി. അദ്ദേഹത്തിന്റെ മനസ്സിലൂടെ ഒട്ടേറെ ചിന്തകൾ കടന്നുപോയി. സണ്ടേസ്കൂളിൽ പേർ വിളിക്കുമ്പോൾ അവൾക്ക് ഒരിക്കലും ഇനി ഹാജരാകാൻ കഴിഞ്ഞില്ലെന്നു വരുമോ?

ആട്ടെ, സ്വർഗ്ഗത്തിൽ ഒരിക്കൽ പേർ വിളിക്കുമ്പോൾ അവൾ അവിടെ ഉണ്ടാകുമോ? താൻ അവിടെയുണ്ടാകുമോ?

അദ്ദേഹത്തിന്റെ മനസ്സിൽ ചില വരികൾ തെളിഞ്ഞുവന്നു. പിയാനോയിൽ അത് അതീവ ഹൃദ്യമായ ഒരു ഗാനമായി ഇങ്ങനെ ചിട്ടപ്പെടുത്തി:

“കർത്ത്യകാഹളം യുഗാന്ത്യകാലത്തിൽ ധ്വനിക്കുമ്പോൾ
നിത്യമാം പ്രഭാതശോഭിതത്തിൻ നാൾ
പാർത്തലേ രക്ഷപ്പെട്ടോരക്കരെകൂടി ആകാശ
പേർ വിളിക്കും നേരം കാണും എൻ പേരും…”

ചില ദിവസങ്ങൾക്കുള്ളിൽ ആ പെൺകുഞ്ഞ് തന്റെ പേർ വിളിക്കുമ്പോൾ അവിടെ കാണാനായി നിത്യതയുടെ തീരത്തേക്ക് ചേർക്കപ്പെട്ടു.

ആ ഗാനത്തിന്റെ വരികൾ ഇന്നും അനേകർക്കു പ്രചോദനം നൽകുന്നു.

പാർത്തലത്തിൽ എന്റെ വേലതീർത്തു ജീവിതാന്ത്യത്തിൽ സ്നേഹിതാ, പേർ വിളിക്കുന്ന നേരത്ത് നിങ്ങളുടെ പേരും അവിടെ കാണുമോ? (വെളിപ്പാട് 20:15).