ഈ സ്നേഹത്തോടു പ്രതികരിക്കുമോ?

big wooden cross on green grass field under the white clouds

ഹാവായിയിലെ സുവിശേഷ പ്രവർത്തകയായിരുന്നു ലൂസിലെ ഹെഡറിക് വിദേശത്തുനിന്നു വരുന്ന തന്റെ ചിലസുഹൃത്തുക്കളെ സ്വീകരിക്കാൻ അവർ ഹോണോലുലു തുറമുഖത്ത് എത്തി. കപ്പലിലെ ടൂറിസ്റ്റുകളെല്ലാം പൊട്ടിച്ചിരിച്ചും പാട്ടുപാടിയും ആഹ്ലാദഭരിതരായി തുറമുഖത്ത് ഇറങ്ങി. എങ്ങും ഉത്സവമേളം.

ഈ ബഹളത്തിനെല്ലാം ഇടയിലും ഹൃദയം പിളരും പോലെ ഒരു നിലവിളി ഉയരുന്നത് ലൂസിലെ കേട്ടു. ഒരു സ്ത്രീയുടെ കരച്ചിൽ പോലെ. ആൾക്കാരെ വകഞ്ഞുമാറ്റി ആ കരച്ചിൽ കേട്ട സ്ഥലത്തേക്കും ലൂസിലെ കുതിച്ചു. അതാ, ഒരു കൊറിയൻ യുവതി കപ്പലിൽനിന്ന് ഇറങ്ങിവരുന്നു. അമർത്തിയിട്ടും അടങ്ങാത്ത നിലവിളി അവളിൽ നിന്നാണ് ഉയരുന്നത്.

ലൂസി ഓടിച്ചെന്ന് അവളുടെ കരം ഗ്രഹിച്ചു. അവളെ ചേർത്തു പിടിച്ച് അടുത്തു കണ്ട ഒരു സിമന്റു ബഞ്ചിലേക്ക് നയിച്ചു. ഇരുവരും ഇരുന്നു. കൊറിയൻ യുവതി അല്പം ഒന്നു ശാന്തയായപ്പോൾ ലൂസില്ലെ അവളോടു കാര്യം അന്വേഷിച്ചു.

ഒതുക്കിവച്ച് സങ്കടം വീണ്ടും അണപൊട്ടി. ഒടുവിൽ അവൾ തന്റെ കഥ പറയുവാൻ തുടങ്ങി.

ഉത്തരകൊറിയാക്കാരിയാണവൾ. കമ്യൂണിസ്റ്റ് ഭരണത്തിൽ നിന്നു രക്ഷപ്പെടാൻ ദക്ഷിണകൊറിയയിലേക്ക് ഒരു ചെറിയ ബോട്ടിൽ 30 അംഗസംഘത്തോടൊപ്പം പുറപ്പെടാൻ അവൾ തയ്യാറായി. നല്ല ഇരുട്ടുള്ള രാത്രിയാണ് അവർ ഉത്തരകൊറിയ തീരത്തുനിന്നു യാത്രതിരിക്കാൻ തിരഞ്ഞെടുത്തത്. തീരദേശസംരക്ഷണസേനയുടെ കണ്ണിലെങ്ങാനും പെട്ടുപോയാൽ വെടിവച്ചു കൊന്നതു തന്നെ. അതുകൊണ്ട് എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചാണു ബോട്ടിൽ കയറി ഇരിപ്പുറപ്പിച്ചത്.

പെട്ടെന്ന് ഈ കൊറിയൻ യുവതിയുടെ കൈയിൽ ഇരുന്ന അവളുടെ ആ പൈതൽ ഉറക്കെക്കരയാൻ തുടങ്ങി. യാത്രക്കാർ അസ്വസ്ഥരായി. കരച്ചിൽ കേട്ട് തീരസംരക്ഷ സേന തിരഞ്ഞുവന്നാൽ എല്ലാവരുടേയും ജീവൻ നഷ്ടപ്പെടും. തീർച്ച. സന്ദർഭത്തിന്റെ ഗൗരവം അറിയാമായിരുന്ന യുവതി കുഞ്ഞിന്റെ കരച്ചിലടക്കാൻ ആവുന്ന തെല്ലാം ചെയ്തു. പക്ഷേ കുഞ്ഞു നീറുപോലെ കരയുകയാണ്…. ബോട്ടിലുള്ളവർ ആകെ പരിഭ്രാന്തരായി. ഉടനെ കുഞ്ഞിന്റെ കരച്ചിലടക്കിയില്ലെങ്കിൽ അവനെ കടലിൽ വലിച്ചെറിയണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. യുവതി വേവലാതിയോടെ കുഞ്ഞിന്റെ വായ് പൊത്തി. പക്ഷേ ഒരു ഫലവുമില്ല. കുഞ്ഞ് കൈകാൽ കുടഞ്ഞ് അലറി വിളിക്കുകയാണ്. ഒടുവിൽ…

ഒടുവിൽ, നിവൃത്തിയില്ലാതെ ഞാൻ എന്റെ സ്വന്തകൈകൊണ്ട് എന്റെ കുഞ്ഞിനെ കടലിൽ ഇട്ടു.” അതു പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. ലൂസിലെ സ്തംഭിച്ചു പോയി. “ഞങ്ങൾ സുരക്ഷിതരായി ദക്ഷിണകൊറിയയിലെത്തി. ഒടുവിലിതാ, ഇപ്പോൾ ഹവായിയിലും. പക്ഷേ എനിക്ക് ഇപ്പോഴും എന്നോടുതന്നെ ക്ഷമിക്കുവാൻ കഴിയുന്നില്ല. ഞാൻ എന്തൊരു ദുഷ്ടയാണ്. പശ്ചാത്താപവിവശയായി ആ അമ്മ തേങ്ങിക്കരഞ്ഞു. ലൂസിലെ അനുകമ്പയോടെ അവളുടെ കരം തലോടി. എന്നിട്ട് മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി തന്റെ ഏകജാതനായ പുത്രനെ പാപക്കടലിൽ എറിഞ്ഞുകളഞ്ഞ സ്വർഗീയ പിതാവിന്റെ സ്നേഹത്തെക്കുറിച്ച് അവളോടു വിവരിച്ചു.

തന്നെ രക്ഷിക്കാൻ വേണ്ടി സ്വന്തപുത്രനെ ക്രൂശിൽ തകർത്തുകളഞ്ഞ ദൈവത്തിന്റെ സ്നേഹം അവളെ സ്പർശിച്ചു. അവൾ വിശ്വാസത്തോടെ യേശുകർത്താവിനെ ഹൃദയത്തിൽ രക്ഷകനും നാഥനുമായി സ്വീകരിച്ചു. അവളുടെ ഹൃദയം ദിവ്യസമാധാനം കൊണ്ടു നിറഞ്ഞു…

നിങ്ങൾ എന്നേക്കും ജീവിക്കാൻ വേണ്ടിയാണ് ദൈവപുത്രനായ യേശു സ്വയം മരണത്തിന് ഏല്പിച്ചുകൊടുത്തത്. ഈ യേശുകർത്താവിനെ വിശ്വാസത്താൽ ഹൃദയത്തിൽ സ്വീകരിച്ച് നിങ്ങൾ ആ സ്നേഹത്തോടു പ്രതികരിക്കുമോ? (യോഹന്നാൻ 3:16).