പൊള്ളുകയില്ല കരി പുരളും

സൂസന്ന വെസ്ലി, തന്റെ കുഞ്ഞുങ്ങളെയെല്ലാം ദൈവഭക്തിയില്‍ വളര്‍ത്തിയ വനിതാരത്‌നം എന്ന നിലയില്‍ പ്രശസ്തയാണ്.

ഒരിക്കല്‍ സൂസന്ന വെസ്ലിയുടെ പെണ്‍കുഞ്ഞുങ്ങളില്‍ ഒരാള്‍ പാപകരമല്ലെങ്കിലും ക്രിസ്തീയസാക്ഷ്യം നഷ്ടപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം ചെയ്യാന്‍ താത്പര്യപ്പെട്ടു. സൂസന്ന വെസ്ലിക്ക് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. അവര്‍ മകളോട് ആ കാര്യം സംസാരിച്ചു. ഒട്ടേറെ ന്യായങ്ങള്‍ നിരത്തി. അമ്മ വിശദമായി അതേപ്പറ്റി സംസാരിച്ചിട്ടും മകള്‍ക്ക് ബോധ്യമായില്ല. താന്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു അവള്‍ക്ക് സൂസന്ന വെസ്ലിയോട് ആവര്‍ത്തിച്ച് ചോദിക്കുവാനുണ്ടായിരുന്നത്.

സംഭാഷണം എങ്ങുമെത്താതെ വന്നപ്പോള്‍ സൂസന്ന വെസ്ലി മൗനം പാലിച്ചു.

അവര്‍ രണ്ടു പേരും ഇരുന്നിരുന്നത് വീടു ചൂടാക്കുവാനുള്ള ഫയര്‍ പ്ലെയ്‌സിനു സമീപമായിരുന്നു. അവിടെ ചിമ്മിനിയില്‍ കല്‍ക്കരിയിട്ട് ചൂടാക്കുകയായിരുന്നു പതിവ്. സൂസന്ന വെസ്ലി നോക്കിയപ്പോള്‍ അതില്‍ ഒരു കല്‍ക്കരി കഷണം ചിമ്മിനിക്കു സമീപം ഒറ്റയ്ക്ക് വീണു കിടക്കുന്നു.
അമ്മ മകളോടു പറഞ്ഞു: ”ആ കല്‍ക്കരി കഷണം എടുത്ത് ചിമ്മിനി യില്‍ ഇട്
മകള്‍: ‘ഇല്ല, എന്നെക്കൊണ്ടാവില്ല
അമ്മ: ”എന്തുകൊണ്ടുവയ്യ. അതില്‍ തീ ഇല്ല. കൈകൊണ്ടെടുത്താല്‍ കുഴപ്പമില്ല
മകള്‍: ”അതില്‍ തീ ഇല്ലെന്നും എടുത്താല്‍ പൊള്ളുകയില്ലെന്നും എനിക്കറിയാം. പക്ഷേ, അത് കൈകൊണ്ടെടുത്താല്‍ കൈയില്‍ കരിപുരളും.
അമ്മ: ”ശരിയാണ് മകളേ, ഞാന്‍ നേരത്തെ പറഞ്ഞതും ഇതേ കാര്യമാണ്. നീ ചെയ്യാനാഗ്രഹിക്കുന്നത് പാപകരമല്ലാത്തതുകൊണ്ട് നിനക്ക് പൊള്ളുകയില്ല. പക്ഷേ നിന്റെ മേല്‍ കരി പുരളും. അതുകൊണ്ടാണ് അത് ചെയ്യേണ്ടന്ന് ഞാന്‍ പറഞ്ഞത് മനസ്സിലായോ?’

മകള്‍ക്കു മനസ്സിലായി. അവള്‍ അമ്മ പറഞ്ഞതിനു കീഴ്‌പ്പെട്ട് അത് വേണ്ടെന്നു വച്ചു.

അങ്കം പൊരുന്നവന്‍ ഒക്കെയും സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടത്തതും പ്രാപിക്കേണ്ടതിനു തന്നെ. (1 കൊരിന്ത്യര്‍ 9:25).