വിശ്വാസകുമാരി

ധനികനായ പിതാവ് മരിച്ചപ്പോൾ ആ യുവതി ഒറ്റയ്ക്കായി. പിതാവിന്റെ വമ്പിച്ച സ്വത്തിനെല്ലാം ഏക അവകാശി അവളാണ്. പക്ഷേ ആ സ്വത്തുക്കളുടെ മേൽ ഒരു കേസുണ്ടായിരുന്നു. ആ കേസു വാദിച്ചു ജയിച്ചാൽ മാത്രമേ സ്വത്ത് അവൾക്കു ലഭിക്കുകയുള്ളൂ.

ഈ സാഹചര്യത്തിൽ അവളുടെ പിതാവിന്റെ സുഹൃത്തായ അഭിഭാഷകൻ സഹായത്തിനെത്തി. അവൾക്കുവേണ്ടി അദ്ദേഹം ആ കേസു നടത്തി.

അവസാനം വിധി വന്നു. വിധി അവൾക്ക് എതിരായിരുന്നു.

വിധികേട്ടശേഷം അഭിഭാഷകനും യുവതിയും കൂടെ കോടതിയിൽനിന്നു പുറത്തേക്കു വരികയാണ്. ഏറെ നേരം ഇരുവരും ഒരക്ഷരം മിണ്ടാതെ, പരസ്പരം നോക്കാതെ നടന്നു. പെട്ടെന്ന് അഭിഭാഷകൻ തലതിരിച്ച് അവളെനോക്കി. എന്നിട്ടു പറഞ്ഞു: “നിനക്ക് ഒന്നുകിൽ വിധിയുടെ അർത്ഥം മനസ്സിലായിട്ടില്ല. അല്ലെങ്കിൽ നിനക്കു തലയ്ക്ക് എന്തോ കുഴപ്പമുണ്ട്”.

യുവതി പുഞ്ചിരിച്ചു. എന്നിട്ട് അഭിഭാഷകനോടു പറഞ്ഞു: “എനിക്ക് തലയ്ക്ക് ഒരു കുഴപ്പവുമില്ല. വിധിന്യായത്തിന്റെ അർത്ഥമെന്തെന്ന് എനിക്ക് വളരെ നന്നായി അറിയുകയും ചെയ്യാം. വിധി അനുസരിച്ച് എനിക്ക് സ്വത്തിൽ നിന്ന് ചില്ലിക്കാശുപോലും കിട്ടുകയില്ല. എന്റെ ഭാവി ജീവിതത്തിന് ഞാൻ തന്നെ എന്തെങ്കിലും വഴികണ്ടെത്തണം അല്ലേ?”.

അതു ശരിയാണെന്ന് അഭിഭാഷകൻ തലകുലുക്കി.

“ശരി സർ. എന്നാൽ കേട്ടോളൂ. കേസു നടന്ന ഓരോ ദിവസവും ഞാൻ പ്രാർത്ഥിച്ചത് കേസു ജയിക്കണമേ എന്നല്ല. അവിടത്തെ ഇഷ്ടം നടക്കണമേ എന്നാണ്. തിരുവിഷ്ടം ഇപ്പോൾ ഇതാണ്. എങ്കിൽ ഞാൻ എന്തിനു ഭാരപ്പെടണം?”. യുവതി പിന്നേയും അഭിഭാഷകനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

കുഞ്ഞേ, നിന്നെ ദൈവം കാക്കും. അത്രയുമേ തൊണ്ടയിടറിക്കൊണ്ട് ആ അഭിഭാഷകനു പറയാൻ കഴിഞ്ഞുള്ളു.

ദിവസങ്ങൾ കടന്നുപോയി അവൾ ചെറിയൊരു ജോലി കണ്ടെത്തി സമാധാനത്തോടും സന്തോഷത്തോടു ജീവിതം തുടർന്നു. ഒരു രാത്രി അവൾ ഒരു സ്വപ്നം കണ്ടു. ആ കേസ് വീണ്ടും നടത്തണമെന്ന് ആരോ പറഞ്ഞതുപോലെ, പിറ്റേദിവസം അവൾ പഴയ അഭിഭാഷകനെ പോയി കണ്ടു. വിവരം എല്ലാം അദ്ദേഹത്തോടു പറഞ്ഞു. കേസിൽ അപ്പിൽ കൊടുക്കാൻ അവൾ അദ്ദേഹത്തെ ചുമതലപ്പെടുത്തി.

ഇപ്രാവശ്യവും “കേസു ജയിക്കണമേ” എന്നവൾ പ്രാർത്ഥിച്ചില്ല. ദൈവേഷ്ടത്തിനായി സമ്പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് അവൾ കേസു നടത്തി. ഒടുവിൽ അവസാന വിധി വന്നു. കേസു പൂർണമായും അവൾക്കനുകൂലമായി വിധിച്ചു. മുമ്പു പ്രതീക്ഷിച്ചതിനേക്കാൾ വളരെ മടങ്ങ് ഗുണകരമായ വിധി!.

ഇക്കുറി അഭിഭാഷകന്റെ ഊഴമായിരുന്നു. അദ്ദേഹം അവളുടെ നേരെ നോക്കി പുഞ്ചിരിച്ചു: “കുഞ്ഞേ ഞാൻ ഇന്നു മുതൽ നിന്നെ പുതിയ ഒരു പേരിട്ടു വിളിക്കുകയാണ് വിശ്വാസകുമാരി. നിന്റെ വിശ്വാസമാണ് നിന്നെ സഹായിച്ചത്.”

അപ്പോഴും അവൾ തലവണക്കി : “എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം”.