സമ്പൂര്‍ണ്ണ സുവിശേഷം

സാക് പുന്നന്‍

ഈ പുസ്തകവും നിങ്ങളും….


മിക്ക ക്രിസ്ത്യാനികളും തങ്ങള്‍ ഇന്നു പൂര്‍ണ്ണ സുവിശേഷമാണു പ്രസംഗിക്കുന്നതെന്ന് അവകാശപ്പെടുന്നു. എന്നാല്‍ നാം ”പൂര്‍ണ്ണ സുവിശേഷം” കേട്ടിട്ടുണ്ടെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം?

നാം സത്യം മനസ്സിലാക്കുമ്പോള്‍ ആ സത്യം നമ്മെ സ്വതന്ത്രരാക്കും എന്ന് യേശു പറഞ്ഞു (യോഹ. 8:32). സത്യം നമ്മെ പാപത്തില്‍നിന്നു സ്വതന്ത്രരാക്കുന്നതിനെ ക്കുറിച്ചാണു താന്‍ സൂചിപ്പിച്ചതെന്ന് അവിടുന്നു തുടര്‍ന്നു പറഞ്ഞു. നമ്മുടെ ജീവിതത്തില്‍ പാപത്തിന്റെ ശക്തിയില്‍ നിന്നു വിടുവിക്കപ്പെട്ടിരിക്കുന്നു എന്നതാണു നാം കേട്ടതു സത്യമാണ് എന്നതിന്റെ തെളിവ്.

പൗലൊസ് പോയിടത്തെല്ലാം അദ്ദേഹം ”ദൈവത്തിന്റെ മുഴുവന്‍ ആലോചനയും” പ്രഖ്യാപിക്കുകയുണ്ടായി (അപ്പോ. 20:27). കേവലം മതഭക്തര്‍ മാത്രമാകാതെ ആത്മീയരായിത്തീരണമെങ്കില്‍ എല്ലാ വിശ്വാസികളും അവശ്യം കേട്ടിരിക്കേണ്ട കാര്യം ഇതത്രേ.

നിങ്ങളുടെ ആത്മാവ് കര്‍ത്താവില്‍ ശക്തമായി വളര്‍ച്ച പ്രാപിക്കേണ്ടതിനായി പോഷകസമൃദ്ധമായ ഭക്ഷണം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തുറന്ന ഹൃദയത്തോടും മനസ്സോടും കൂടെ ഈ പുസ്തകം വായിക്കുക; ഇതിലൂടെ കര്‍ത്താവ് നിങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുക….

അധ്യായം ഒന്ന് : സമ്പൂര്‍ണ്ണ സുവിശേഷം


”ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാന്‍ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ” (അപ്പോ. 20:27).

അപ്പോസ്തലനായ പൗലൊസ് മൂന്നു വര്‍ഷക്കാലം രാപ്പകല്‍ പ്രസംഗിച്ചുകൊണ്ട് എഫേസോസില്‍ ചെലവഴിച്ചു (അപ്പോ. 20:31). എന്തായിരുന്നു അദ്ദേഹം പ്രസംഗിച്ചത്?

മാനസാന്തരപ്പെടാത്ത അന്യജാതിക്കാരോട് അദ്ദേഹം ദൈവത്തിലേക്കുള്ള മാനസാന്തരം, കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസം എന്നിവ പ്രസംഗിച്ചു (അപ്പോ. 20:21). എന്നാല്‍ വിശ്വാസികളായിത്തീര്‍ന്നിരുന്നവരോടു അദ്ദേഹം ദൈവത്തിന്റെ മുഴുവന്‍ ആലോചനയും അറിയിച്ചുകൊണ്ടു സംസാരിച്ചു (അപ്പോ. 20:27).

ഇന്ന് മിക്ക സുവിശേഷപ്രസംഗകരും വിശ്വാസം മാത്രം പ്രസംഗിക്കുന്നു. അതും ഒരു വ്യാജവിശ്വാസം. അതിന്റെ ഫലമായി സുവിശേഷ യോഗങ്ങളില്‍ത്തന്നെ ‘ഗര്‍ഭച്ഛിദ്രങ്ങള്‍’ സംഭവിക്കുന്നു. പ്രസംഗത്തിന്റെ പരിണതഫലമോ, പകുതി മാനസാന്തരം മാത്രം സംഭവിച്ചവരും പാപങ്ങളില്‍നിന്നു പിന്തിരിയാത്തവരും ‘അനുഗ്രഹം പ്രാപിപ്പാന്‍’ വേണ്ടി മാത്രം ക്രിസ്തുവിന്റെ അടുക്കല്‍ വരുവാനാഗ്രഹിക്കുന്നവരുമായ ഒരു വലിയ പുരുഷാരമാണ്.

എന്നാല്‍ ചില പ്രസംഗകര്‍ കൂടുതല്‍ ആത്മീയരാണ്. വിശ്വാസത്തിനുമുമ്പ് മാനസാന്തരം സംഭവിക്കണമെന്ന് പൗലൊസിനെപ്പോലെ അവര്‍ പ്രസംഗിക്കുന്നു.

എങ്കിലും പൗലൊസ് ഇത്രയുംകൊണ്ടുമാത്രം നിറുത്തിക്കളഞ്ഞില്ല. അദ്ദേഹം മുന്നോട്ടുപോവുകയും ദൈവകൃപയുടെ സമ്പൂര്‍ണ്ണ സുവി ശേഷം പ്രസംഗിക്കയും ചെയ്തു (അപ്പോ. 20:24). യേശുവിനെ രക്ഷകനായും ആത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്നവനായും അറിയുമ്പോള്‍ തങ്ങള്‍ സമ്പൂര്‍ണ്ണസുവിശേഷം അനുഭവത്തിലാക്കിയിരിക്കുന്നുവെന്ന് ചില ആളുകള്‍ ചിന്തിക്കുന്നു.

എന്നാല്‍ ഇത് ക്രിസ്തീയജീവിതത്തിന്റെ പ്രാരംഭം മാത്രമാണെന്ന് എബ്രാ. 6:1,2 വാക്യങ്ങള്‍ നമുക്കു വ്യക്തമാക്കിത്തരുന്നു. ക്രിസ്തുവിനെ സംബന്ധിച്ച ആദ്യപാഠങ്ങള്‍ അടങ്ങിയ അടിസ്ഥാനപ്രമാണങ്ങളാണ് താഴെപ്പറയുന്ന കാര്യങ്ങള്‍:

മാനസാന്തരവും വിശ്വാസവും (അതായത് പാപക്ഷമയുടെ അനുഭവവും യേശുവിനെ രക്ഷകനെന്ന് അംഗീകരിക്കുന്നതും)

സ്‌നാനങ്ങള്‍, കൈവയ്പ് എന്നിവ (അഥവാ ജലസ്‌നാനം, പരിശുദ്ധാത്മസ്‌നാനം. അതായത് നമുക്ക് ആത്മവരങ്ങള്‍ നല്‍കുമാറ് പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്നവനായി യേശുവിനെ അറിയുക എന്നത്).

മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം, നിത്യശിക്ഷാവിധി (യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവില്‍ ഇവ സംഭവിക്കുന്നു). പുതുജനനം പ്രാപിച്ച് ക്രിസ്തുവില്‍ ശിശുക്കളായിരിക്കുന്നവര്‍ ആദ്യമായി പാനം ചെയ്യേണ്ട പാലാണ് ഇവയെല്ലാം (എബ്രാ. 5:13). എന്നാല്‍ ചില വിശ്വാസികള്‍ ആയുഷ്‌കാലം മുഴുവന്‍ ശിശുക്കളായിക്കഴിയുന്നതിനാല്‍ അവര്‍ പൂര്‍ണ്ണസുവിശേഷമെന്ന കട്ടിയായ ഭക്ഷണം ഒരിക്കലും ആഹരിക്കുന്നില്ല.

എബ്രായക്രിസ്ത്യാനികളും കൊരിന്തിലെ ക്രിസ്ത്യാനികളും ഇത്തരക്കാരായിരുന്നു.

പൗലൊസ് കൊരിന്തിലെ ക്രിസ്ത്യാനികള്‍ക്കെഴുതുമ്പോള്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ”ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കണം എന്നു ഞാന്‍ നിര്‍ണ്ണയിച്ചു” (1 കൊരി. 2:2).

ക്രിസ്തു അവരുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചുവെന്നും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്നുമല്ലാതെ മറ്റൊന്നും അവരോടു പറയുവാന്‍ പൗലൊസിനു കഴിയാതെപോയത് എന്തുകൊണ്ടായിരുന്നു? (1 കൊരി. 15:14).

1 കൊരി. 3:2ല്‍ ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുന്നു: അവര്‍ കട്ടിയായ ആഹാരം ദഹിക്കുവാന്‍ ശക്തിയില്ലാത്ത ശിശുക്കളായിരുന്നുവെന്നതാണ് അതിന്റെ കാരണം. തങ്ങളെ പഠിപ്പിച്ച അടിസ്ഥാന സത്യങ്ങളോടുപോലും തൃപ്തികരമായ വിധത്തില്‍ അവര്‍ പ്രതികരിച്ചിരുന്നില്ല. അതിനാല്‍ അവര്‍ ഭിന്നതയാലും അസൂയയാലും ഭിന്നപക്ഷങ്ങളാലും മറ്റും പരാജിതരായ ജഡികന്മാരായി തുടരുകയാണുണ്ടായത്.

ആളുകള്‍ ആത്മീയശിശുക്കളായിരിക്കുമ്പോള്‍ ‘ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തു’ എന്നതിനപ്പുറം ഒന്നും അവരെ പഠിപ്പിക്കുവാന്‍ നമുക്കു സാധ്യമല്ല. അങ്ങനെ അത്തരം വിശ്വാസികള്‍ ജഡികരായിത്തുടരുന്നു.

എന്നാല്‍ കൊരിന്തിലെ ഈ ശിശുക്കളോട് പൗലൊസ് ഇപ്രകാരം പറയുന്നു: ”എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ (അതായത് കട്ടിയായ ആഹാരം ഭക്ഷിപ്പാന്‍ കഴിവുള്ളവരായി ഇതരസഭകളിലുള്ളവരോട്) ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; നമ്മുടെ തേജസ്സിനായി ലോക സൃഷ്ടിക്കുമുമ്പേ ദൈവം മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ജ്ഞാനം” (1 കൊരി. 2:6,7).

എഫേസോസിലെ സഭ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരു സഭയായിരുന്നു. അവിടെ പൗലൊസിന് സമ്പൂര്‍ണ്ണസുവിശേഷം പ്രസംഗിപ്പാന്‍ കഴിഞ്ഞു.

എന്താണ് സമ്പൂര്‍ണ്ണസുവിശേഷം?

പഴയനിയമത്തിലെ സമാഗമനകൂടാരത്തെ നോക്കി അതിനെ സംബന്ധിച്ച ചില പാഠങ്ങള്‍ നമുക്കു പഠിക്കുവാന്‍ കഴിയും.

തന്റെ വാസസ്ഥലം എങ്ങനെയുള്ളത് എന്നതിനെപ്പറ്റി ദൈവം നല്‍കിയ ഒരു ദൃഷ്ടാന്തമാണ് സമാഗമനകൂടാരം. അതിലടങ്ങിയ സാദൃശ്യത്തില്‍ക്കൂടി സമ്പൂര്‍ണ്ണസുവിശേഷം എന്തെന്നും ദൈവ സാന്നിധ്യാനുഭവത്തിലേക്ക് നമുക്കെങ്ങനെ ഇറങ്ങിച്ചെല്ലാമെന്നും നമ്മുടെ ജീവിതത്തെ സംബന്ധിച്ച പൂര്‍ണ്ണമായ ദൈവോദ്ദേശ്യം എന്തെന്നും നമുക്കു ഗ്രഹിപ്പാന്‍ കഴിയും.

സമാഗമനകൂടാരത്തിന് പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധ സ്ഥലം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇവ സമ്പൂര്‍ണ്ണ സുവിശേഷത്തിലെ മൂന്നു ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

സുവിശേഷത്തിന്റെ ഒന്നാം ഭാഗം – യേശു നമ്മുടെ രക്ഷകന്‍

പ്രാകാരത്തില്‍ യാഗപീഠവും കഴുകുന്നതിനുള്ള താമ്രത്തൊട്ടിയും ഉണ്ടായിരുന്നു. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടു എന്ന സന്ദേശത്തെ പ്രതിനിധാനം ചെയ്യുന്നതാണ് യാഗപീഠം. താമ്രത്തൊട്ടി നമ്മുടെ ജീവിതത്തിന്റെ പുറമേയുള്ള ശുദ്ധീകരണത്തെയും (എബ്രാ. 10:22) പുനര്‍ജ്ജനനസ്‌നാനത്തെയും (തീത്തോ. 3:5) കുറിക്കുന്നു. ഇതിനെ നാം ജലസ്‌നാനം കൊണ്ടു സാക്ഷീകരിക്കുന്നു (അപ്പോ. 22:16).

ക്രിസ്തീയജീവിതത്തിന്റെ ഒന്നാം ഘട്ടമാണിത്. ഈ ഘട്ടത്തില്‍ ഒരുവന്‍ മാനസാന്തരപ്പെടുകയും തന്റെ പാപങ്ങള്‍ക്കുവേണ്ടി ശിക്ഷ യേറ്റ യേശുക്രിസ്തുവില്‍ വിശ്വാസമര്‍പ്പിക്കുകയും അനന്തരം ജലത്തില്‍ സ്‌നാനമേല്‍ക്കുകയും ചെയ്യുന്നു.

സുവിശേഷത്തിന്റെ രണ്ടാം ഭാഗം – യേശു നമ്മുടെ സ്‌നാപകന്‍

പ്രാകാരത്തില്‍ സകല യിസ്രായേല്‍ജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കെ (വിജാതീയര്‍ക്കു പ്രവേശനമില്ല), വിശുദ്ധസ്ഥലത്ത് യഹോവയുടെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരുന്ന പുരോഹിതന്മാര്‍ക്കു മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു.

പഴയനിയമവ്യവസ്ഥയില്‍ ഒരു പ്രവാചകനായോ പുരോഹിതനായോ രാജാവായോ യഹോവയെ സേവിക്കുന്നതിനുള്ള മുഖ്യ യോഗ്യത പരിശുദ്ധാത്മാവിന്റെ അഭിഷേകമായിരുന്നു. മാനുഷികമായ യാതൊരു യോഗ്യതയും അഭിഷേകത്തിനു പകരമായി ഗണിക്കപ്പെട്ടിരുന്നില്ല. യേശു പോലും പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ലഭിക്കുന്നതിനു മുമ്പ് തന്റെ പരസ്യശുശ്രൂഷയിലേക്കു പ്രവേശിച്ചില്ല. ദൈവം തന്റെ മക്കളെ പ്രാകാരത്തില്‍നിന്നു വിശുദ്ധസ്ഥലത്തേക്ക്, പരിശുദ്ധാത്മാഭിഷേകത്തിലേക്കും ശുശ്രൂഷയ്ക്കായി നല്‍കപ്പെടുന്ന ആത്മവരങ്ങളിലേക്കും, നയിക്കുവാന്‍ ആഗ്രഹിക്കുന്നു.

വിശുദ്ധസ്ഥലത്ത് മൂന്ന് ഉപകരണങ്ങള്‍ ഉണ്ടായിരുന്നു

  1. നിലവിളക്ക്. ഇത് ക്രിസ്തുവിന്റെ സാക്ഷികളാകുവാന്‍ ശക്തി നല്‍കുന്ന അഭിഷേകത്തെ കുറിക്കുന്നു (അപ്പോ. 1:8).

2. കാഴ്ചയപ്പം വയ്ക്കുന്ന മേശ. ഇത് തിരുവചനത്തില്‍ നമുക്കു വെളിപ്പാടു നല്‍കുന്ന അഭിഷേകത്തെ കുറിക്കുന്നു (2 കൊരി. 3:18).

3. ധൂപപീഠം. ഇത് പ്രാര്‍ത്ഥനയില്‍ ശക്തി നല്‍കുന്ന അഭിഷേക ത്തിന്റെ പ്രതീകമാണ് (റോമര്‍ 8:26, 27).

ഇത്രത്തോളം വന്നെത്തിയവര്‍ ക്രിസ്തീയജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രവേശിച്ചവരാണ്. പാപക്ഷമയ്ക്കും ജലസ്‌നാനത്തിനും പുറമേ പരിശുദ്ധാത്മാവിന്റെ അഭിഷേകവും കൂടെ പ്രാപിക്കുന്ന ഘട്ടമാണിത്.

സുവിശേഷത്തിന്റെ മൂന്നാം ഭാഗം – യേശു നമ്മുടെ മുന്നോടി

സമാഗമനകൂടാരത്തില്‍ ദൈവതേജസ്സു വസിച്ചിരുന്ന സ്ഥലമായിരുന്നു അതിവിശുദ്ധസ്ഥലം. സഭയെ പ്രതിനിധാനം ചെയ്യുന്ന പുതിയ യെരൂശലേമിനെപ്പോലെ ഇതും ഒരു ക്യൂബാണ്. ഇതിന്റെ നീളം, വീതി, ഉയരം എന്നിവ തുല്യമായിരുന്നു (വെളി. 21:16).

ആര്‍ക്കും, ഒരു പുരോഹിതനുപോലും, അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുവാന്‍ അനുവാദമില്ല. മഹാപുരോഹിതനു തന്നെയും, ആണ്ടില്‍ ഒരിക്കല്‍ മാത്രമേ ജനങ്ങളുടെ പാപത്തിനു പരിഹാരം വരുത്തുവാനായി ഇവിടെ പ്രവേശിക്കുവാന്‍ അനുവാദമുള്ളു. ദൈവത്തിന്റെ തൊട്ടടുത്ത സാന്നിധ്യത്തിലേക്കുള്ള വഴി ഒരു മനുഷ്യനും അപ്പോഴും തുറന്നു കിട്ടിയിരുന്നില്ല എന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമാകുന്നത് (എബ്രാ. 9:8).

പഴയനിയമത്തിലെ അത്യുത്തമനായ വിശുദ്ധനുപോലും തന്റെ ആത്മീയാനുഭവത്തിന്റെ കാര്യത്തില്‍ വിശുദ്ധസ്ഥലംവരെ മാത്രമേ ചെന്നെത്തുവാന്‍ കഴിഞ്ഞിരുന്നുള്ളുവെന്ന വസ്തുത ഇതുമൂലം സ്പഷ്ടമായിത്തീരുന്നു.

യേശുക്രിസ്തു ജനിക്കുന്നതു വരെയും സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയ വ്യക്തി യോഹന്നാന്‍ സ്‌നാപകന്‍ ആയിരുന്നു. മത്താ. 11:11ല്‍ യേശു പറഞ്ഞിട്ടുള്ളതുപോലെ അദ്ദേഹം മറിയയെക്കാളും ഉന്നതനായിരുന്നു. എങ്കിലും സ്വര്‍ഗ്ഗരാജ്യത്തില്‍ വന്നുചേരുന്ന ഏറ്റവും ചെറിയ വ്യക്തിപോലും യോഹന്നാന്‍ സ്‌നാപകനെക്കാള്‍ വലിയവനായിരിക്കുമെന്ന് യേശു തുടര്‍ന്നു പറയുന്നു. എന്തുകൊണ്ട്?

പഴയനിയമവിശുദ്ധന്മാര്‍ക്ക് ദൈവത്തില്‍നിന്നും ഒട്ടധികം അനുഗ്രഹങ്ങള്‍ ലഭ്യമായിരുന്നു. അവര്‍ക്ക് പാപക്ഷമ (ദാവീദിനു ലഭിച്ചതു പോലെ സങ്കീ. 103:3), വിശ്വാസത്താലുള്ള നീതീകരണം (അബ്രാഹാമിനു ലഭിച്ചതുപോലെ ഉല്‍പ. 15:6; റോമര്‍ 6:2,3) എന്നിവ ലഭ്യമായിരുന്നുവല്ലോ.

സെഖര്യാവും എലീശബേത്തും പ്രാപിച്ചതുപോലെ പുറമേ നീതിയുള്ള ഒരു ജീവിതവും അവര്‍ക്കു പ്രാപ്യമായിരുന്നു (ലൂക്കോ. 1:6). ഗിദെയോനും എലീശയും ശുശ്രൂഷയ്ക്കായി അഭിഷേകം ചെയ്യപ്പെട്ടതുപോലെ അവര്‍ക്കും അഭിഷേകം പ്രാപിക്കാമായിരുന്നു (ന്യായാ. 6:34; 2 രാജാ. 2:9-15).

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവര്‍ക്ക് പ്രാകാരത്തിലേക്കും, വിശുദ്ധസ്ഥലത്തേക്കു തന്നെയും വരുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അതിവിശുദ്ധസ്ഥലത്തെ മറയ്ക്കുന്ന തിരശ്ശീലയുടെ അടുക്കല്‍ എത്തുന്നതോടെ അതിനപ്പുറത്തേക്കു കടക്കുവാന്‍ അവര്‍ക്കു സാധ്യമല്ലാതായിത്തീരുന്നു.

ദൈവസ്വഭാവത്തില്‍ പങ്കാളികളാകുവാന്‍ അവര്‍ക്കു സാധ്യമായിരുന്നില്ല.

ഇവിടെയാണ് പുതിയ ഉടമ്പടിയിന്‍കീഴില്‍ നമുക്കു പഴയ ഉടമ്പടിയിന്‍കീഴിലുള്ളവരെ അപേക്ഷിച്ച് അധികം മുന്നോട്ടുപോകുവാന്‍ ഒരു വഴി തുറക്കപ്പെട്ടിരിക്കുന്നത്.

”യേശുവിന്റെ രക്തം മുഖേന തന്റെ ജഡമെന്ന തിരശ്ശീലയിലൂടെ അവിടുന്നു നമുക്കു തുറന്നു തന്ന ജീവനുള്ള പുതുവഴിയില്‍ക്കൂടെ (അതി) വിശുദ്ധസ്ഥലത്തേക്കു പ്രവേശിപ്പാന്‍ ഇപ്പോള്‍ നമുക്കു ധൈര്യമുണ്ട്” എന്നിങ്ങനെ എബ്രാ. 10:19,20 വാക്യങ്ങള്‍ നമ്മെ അറിയിക്കുന്നു.

സമാഗമനകൂടാരത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന യെരുശലേം ദേവാലയത്തിലും വിശുദ്ധസ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും മധ്യേ ഒരു തിരശ്ശീല ഉണ്ടായിരുന്നു. യേശു കാല്‍വറിയില്‍ മരിച്ച സമയത്ത് ഇത് മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി (മത്താ. 27:50,51). യേശു തന്റെ ജഡത്തില്‍ ചെയ്ത ഒരു സമാപ്ത കൃത്യത്തെ ഇതു സൂചിപ്പിക്കുന്നു. എന്തെന്നാല്‍ മുന്‍പുദ്ധരിച്ച വാക്യം (എബ്രാ. 10:19,20) പ്രസ്താവിക്കുന്നതുപോലെ ഈ തിരശ്ശീല യേശുവിന്റെ ജഡത്തെയാണ് കുറിക്കുന്നത്.

ദൈവസ്വഭാവത്തോടുകൂടിയ ഒരു ജീവിതം നയിക്കുന്നതിന്റെ രഹസ്യം ക്രിസ്തു നമ്മുടെ ജഡത്തില്‍ വരികയും തന്റെ ആത്മാവിനെ വിശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കയും ചെയ്തുവെന്ന് അറിയുന്നതാണെന്ന് 1 തിമോ. 3:16 നമ്മോടു പറയുന്നു. അപ്രകാരമാണ് അതി വിശുദ്ധസ്ഥലത്തേക്ക് നാമും പ്രവേശിക്കുവാന്‍വേണ്ടി വാതില്‍ തുറക്കപ്പെട്ടത്.

യേശു തന്റെ ജീവിതകാലം മുഴുവന്‍ മാറ്റം കൂടാതെ നിരന്തരം തന്റെ ജഡത്തെ ക്രൂശിച്ചിരുന്നു, അഥവാ മരണത്തിന് ഏല്‍പിച്ചിരുന്നു. അങ്ങനെ അവിടുന്നു തിരശ്ശീലയെ ചീന്തുകയും തന്റെ ആത്മാവിനെ നിര്‍മ്മലമായി സൂക്ഷിക്കുകയും ചെയ്തു. നാമും നമ്മുടെ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിക്കുമെങ്കില്‍ (മരണത്തിനേല്‍ പിക്കുമെങ്കില്‍) നമുക്കും യേശു ചെയ്തതുപോലെ അതേ വഴിയില്‍ക്കൂടെ സഞ്ചരിച്ച് അതിവിശുദ്ധസ്ഥലത്തെത്തുകയും അവിടെ വസിക്കുകയും ചെയ്യാം (ഗലാ. 5:24).

പാലിനെ കട്ടിയായ ആഹാരവുമായി താരതമ്യപ്പെടുത്തിക്കൊണ്ട് അപ്പോസ്തലന്‍ എബ്രായരുടെ പേര്‍ക്ക് എഴുതിയപ്പോള്‍ (എബ്രാ. 5:13), കട്ടിയായ ആഹാരം അഥവാ ആത്മീയസത്യം വിശദീകരിച്ചു തരുവാന്‍ പ്രയാസമാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു (വാ. 11). എബ്രാ. 5:7-10 വാക്യങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ആ സത്യം ക്രിസ്തു ഐഹിക ജീവിതകാലത്ത് എങ്ങനെ ജീവിച്ചുവെന്നതിനെപ്പറ്റിയുള്ളതാണ്. അവിടുന്ന് ഉറച്ച ശബ്ദത്തോടും കണ്ണുനീരോടുംകൂടി നിലവിളിക്കുകയും, കഷ്ടത സഹിക്കുകയും, അനുസരിക്കുകയും പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്തു.

ഒന്നാം നൂറ്റാണ്ടില്‍ പല വിശ്വാസികള്‍ക്കും ഇതു കൈക്കൊള്ളുവാന്‍ വിഷമമായിരുന്നതുപോലെതന്നെ ഇന്നും മിക്ക വിശ്വാസികള്‍ക്കും ഇതു ഉള്‍ക്കൊള്ളുവാന്‍ വിഷമമായിരിക്കുന്നു. ഇതിന്റെ കാരണം അന്നും ഇന്നും ഒന്നുതന്നെ: അവര്‍ കേള്‍പ്പാന്‍ മാന്ദ്യമുള്ളവരായിത്തീര്‍ന്നിരിക്കുന്നു (എബ്രാ. 5:11). തങ്ങളുടെ താണനിലവാരത്തിലുള്ളതും പരാജയമടഞ്ഞതുമായ ജീവിതംകൊണ്ട് അവര്‍ സംതൃപ്തരായിരിക്കുന്നതിനാലാണ് കേള്‍പ്പാനുള്ള മാന്ദ്യം സംഭവിച്ചിട്ടുള്ളത്.

എന്നാല്‍ ദൈവസ്വഭാവത്തോടുകൂടിയ ഒരു ജീവിതത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവം വെളിപ്പാടു നല്‍കും. ദൈവികരഹസ്യം ദൈവത്തെ ഭയപ്പെടുന്നവരുടെ കാതുകളില്‍ അവിടുന്നു മന്ത്രിച്ചുകൊടുക്കും (സങ്കീ. 25:14). അപ്രകാരം സമ്പൂര്‍ണ്ണജീവിതത്തിന്റെ രഹസ്യം അവര്‍ മനസ്സിലാക്കും.

ഒരു വിശ്വാസിക്ക് പരിശുദ്ധാത്മാഭിഷേകത്തിനപ്പുറമുള്ള അതി വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കണമെങ്കില്‍ അയാള്‍ ചീന്തപ്പെട്ട തിരശ്ശീലയുടെ സുവാര്‍ത്ത കൈക്കൊണ്ടേ മതിയാവൂ. ക്രിസ്തു നമ്മുടെ ജഡത്തില്‍ വന്നുവെന്നും എല്ലാ പാപത്തിനും തന്റെ ജഡത്തില്‍ മരണശിക്ഷ വിധിച്ചുവെന്നും അതിനാല്‍ ന്യായപ്രമാണത്തിന്റെ നീതി നമ്മുടെയുള്ളില്‍ നിറവേറുവാന്‍ സാധ്യമാണെന്നുമുള്ളതാണ് ഈ സുവാര്‍ത്ത (റോമര്‍ 8:3,4).

ന്യായപ്രമാണത്തിന്റെ നീതിയെ ഒറ്റവാക്കില്‍ നമുക്കു ചുരുക്കിപ്പറയാം സ്‌നേഹം. അതായത് ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുക; ഒപ്പം തന്റെ കൂട്ടുകാരനെ തന്നെപ്പോലെതന്നെ സ്‌നേഹിക്കുക.

ദൈവഭക്തിയെന്നത് സ്‌നേഹമയമായ ദൈവസ്വഭാവത്തിലുള്ള പങ്കാളിത്തമാണ്. ഇത് പഴയനിയമവ്യവസ്ഥയില്‍ ജീവിച്ചിരുന്നവര്‍ക്ക് അസാധ്യമായിരുന്നു. കാരണം, അന്ന് പരിശുദ്ധാത്മാവിനെ ദൈവം അവര്‍ക്കു നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്നു നമുക്കിതു സാധ്യമാണ്. ഇതാണ് ഏറ്റവും വിലയേറിയ മുത്ത്. ഈ മുത്തു കരസ്ഥമാക്കുവാന്‍ മറ്റെല്ലാ മുത്തുകളെയും പരിത്യജിക്കണം. യേശു തന്റെ ജഡമാകുന്ന ചീന്തപ്പെട്ട തിരശ്ശീലയില്‍ക്കൂടി നമുക്കു തുറന്നുതന്ന ആ വിശിഷ്ട മാര്‍ഗ്ഗമാണ് ദൈവഭക്തിയുടെ രഹസ്യം.

സ്വന്തമായ രാഗമോഹങ്ങളുള്ള ജഡമാണ് എല്ലാ മനുഷ്യരിലും ദൈവസാന്നിദ്ധ്യത്തെ തടസ്സപ്പെടുത്തുന്ന കട്ടിയുള്ള തിരശ്ശീല. ദൈവം സ്‌നേഹമാണ്. മനുഷ്യന്‍ സ്‌നേഹത്തില്‍ ജീവിക്കുന്നില്ലെങ്കില്‍ അവനു ദൈവസാന്നിധ്യത്തിലേക്കു കടന്നുചെല്ലുവാന്‍ സാധ്യമല്ല.

”സ്‌നേഹം (പ്രേമം) മരണംപോലെ ബലമുള്ളത്” എന്നു ബൈബിള്‍ പറയുന്നു (ഉത്ത. 8:6). മരണം ആരെയും ഒഴിവാക്കാതെ എല്ലാവരുടെ മേലും കടന്നുചെല്ലുന്നതുപോലെ ദൈവസ്‌നേഹവും ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യവ്യക്തികളിലും കടന്നുചെല്ലുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം.

യേശുക്രിസ്തു മരണത്തെ ജയിച്ച പുതിയനിയമവ്യവസ്ഥയില്‍ ദൈവസ്‌നേഹം മരണത്തെക്കാളും ബലമുള്ളതാണെന്ന് നമുക്കു പറയാം.

യേശുക്രിസ്തു വെളിപ്പെടുത്തിയ ദൈവസ്‌നേഹത്തെ അവിടുത്തെ ഭൗമിക ജീവിതകാലത്ത് അതിന്മേല്‍ പ്രയോഗിക്കപ്പെട്ട മാനുഷിക വിദ്വേഷം, വിഷമയമായ വൈരം, പക എന്നിവയ്‌ക്കൊന്നിനും തോല്‍പിക്കുവാന്‍ സാധിച്ചില്ല. ദൈവസ്‌നേഹമാകുന്ന വെളിച്ചം ഇരുട്ടില്‍ പ്രകാശിച്ചു. ഇരുട്ടിന് അതിനെ പിടിച്ചടക്കുവാന്‍ സാധിച്ചില്ല. ജഡം, അതിനെ നിരന്തരം ക്രൂശിക്കപ്പെട്ട അവസ്ഥയില്‍ സൂക്ഷിക്കുകമൂലം തോല്‍പിക്കപ്പെട്ടു.

മിക്ക വിശ്വാസികളുടെയും കാര്യത്തില്‍ വിശുദ്ധി പ്രസംഗിക്കുന്ന ഒട്ടനേകം പേരുടെയും കാര്യത്തില്‍ത്തന്നെ അവരുടെ സ്‌നേഹം സ്വന്തം ഗ്രൂപ്പില്‍പ്പെട്ടവര്‍ക്കു മാത്രമായി പരിമിതമാക്കപ്പെടുന്നു. സ്വന്തം ഗ്രൂപ്പില്‍പ്പെട്ട ഒരുവനെയും അവര്‍ ദുഷിച്ചില്ലെന്നുവരാം. എങ്കിലും മറ്റു വിശ്വാസികളെ സംബന്ധിച്ചു ദൂഷണം പറയുവാനും കേള്‍ക്കുവാനും അവര്‍ക്കു യാതൊരു മടിയുമില്ല. നമ്മുടെ ജീവിതത്തില്‍ ഇപ്രകാരമാണോ എന്നു നമ്മെത്തന്നെ പരിശോധിച്ചു കണ്ടെത്തുന്നതു നന്നായിരിക്കും.

ഇത്തരം സ്‌നേഹം ദൈവസ്‌നേഹമല്ല, മാനുഷസ്‌നേഹമാണ്. ഇപ്രകാരമൊരു വിഭാഗീയമനഃസ്ഥിതികൊണ്ടു (ghetto mentality) വിശ്വാസികള്‍ സംതൃപ്തരായിത്തീരുന്നപക്ഷം അവര്‍ക്ക് വളര്‍ച്ച മുട്ടിപ്പോകുക തന്നെ ചെയ്യും.

തന്റെ സൂര്യനെ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും പ്രകാശിപ്പിക്കുന്ന സ്വര്‍ഗ്ഗസ്ഥപിതാവ് തന്റെ നേരേ എന്താണവരുടെ മനോഭാവമെന്ന് നോക്കുന്നില്ല. അതുപോലെതന്നെ നമ്മെയും നന്മയും സ്‌നേഹവും ഉള്ളവരാക്കിത്തീര്‍ക്കുവാനാണ് യേശു വന്നത്.

യേശു നമ്മുടേതായ ജഡത്തില്‍ത്തന്നെ വന്നു. അപ്രകാരം മാത്രമേ ജഡമെന്ന കട്ടിത്തിരശ്ശീലയെ – പാപകരമായ മോഹങ്ങളും പകയും വര്‍ഗ്ഗീയതയുമെല്ലാം നിറഞ്ഞ ആ തിരശ്ശീലയെ – ചീന്തുവാനും നമ്മെ ദൈവസ്വഭാവത്തില്‍ പങ്കാളികളാക്കുവാനും അവിടുത്തേക്കു കഴിയുമായിരുന്നുള്ളു.

യേശു സകലത്തിലും നമുക്കു തുല്യം പരീക്ഷിക്കപ്പെട്ടു (എബ്രാ. 4:15). നാമെങ്ങനെയാണ് പരീക്ഷിക്കപ്പെടുന്നത്? ബൈബിള്‍ ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. ”ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു” (യാക്കോ. 1:14). നമ്മെപ്പോലെ യേശുവും പരീക്ഷിക്കപ്പെടേണ്ടതിലേക്ക് അവിടുത്തെ ജഡത്തിലുണ്ടായിരുന്ന മോഹങ്ങളാല്‍ അവിടുന്നും ആകര്‍ഷിക്കപ്പെടേണ്ടിയിരുന്നു.

എന്നാല്‍ നാം പരീക്ഷിക്കപ്പെടുന്ന എല്ലാ വിധങ്ങളിലും താന്‍ പരീക്ഷിക്കപ്പെട്ടുവെങ്കിലും യേശു ഒരിക്കല്‍പോലും ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ പാപം ചെയ്തില്ല. എന്തെന്നാല്‍ മോഹം ഗര്‍ഭം ധരിക്കുവാന്‍ അനുവദിക്കുമ്പോള്‍ മാത്രമേ അതു പാപമായിത്തീരുന്നുള്ളു (യാക്കോ. 1:15). യേശുവിന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഹത്തിനു ഗര്‍ഭം ധരിക്കുവാനുള്ള അവസരം നല്‍കപ്പെട്ടില്ല.

എല്ലാ പരീക്ഷകളിലും യേശു തന്നെത്തന്നെ നിര്‍മ്മലനായി സൂക്ഷിച്ചു. തന്റെ ജഡത്തിലെ മോഹങ്ങള്‍ തന്റെ ഹൃദയത്തിലേക്കു പ്രവേശിക്കുവാന്‍ യേശു ഒരിക്കലും അനുവദിച്ചില്ല. ഓരോ മോഹവും ഉദ്ഭവിപ്പിക്കാമായിരുന്ന പാപം ജഡത്തില്‍ത്തന്നെ മരിപ്പിക്കപ്പെട്ടു. പാമ്പിന്‍മുട്ട വിരിഞ്ഞ് ഒരു പാമ്പുണ്ടാകുന്നതിനുമുമ്പ് മുട്ടയുടെ അവ സ്ഥയില്‍ത്തന്നെ നശിക്കപ്പെടുന്നതുപോലെ എന്നു പറയാം. ‘ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞപ്പോള്‍ അവിടുന്ന് ഇതാണ് അര്‍ത്ഥമാക്കിയിരുന്നത് (യോഹ. 16:33). യേശു ജയിച്ച ലോകം, ജഡമോഹം, കണ്‍മോഹം, ജീവിതത്തിന്റെ പ്രതാപം എന്നിവ ഉള്‍പ്പെട്ടതായിരുന്നു (1 യോഹ. 2:16).

മനുഷ്യനു ജഡത്തില്‍ക്കൂടി ഉണ്ടാകുവാന്‍ സാധ്യതയുള്ള എല്ലാ വിധ പരീക്ഷകളിലൂടെയും ദൈവം തന്റെ പുത്രനെ അവിടുന്നു ഭൂമിയിലായിരുന്ന 331/2 വര്‍ഷങ്ങളില്‍ കടത്തിക്കൊണ്ടുപോയി (എബ്രാ. 5:8). ഇവിടെ പരാമര്‍ശിക്കുന്ന കഷ്ടങ്ങള്‍ ജഡത്തിലെ കഷ്ടത അഥവാ ജഡം നിരാകരിക്കപ്പെടുമ്പോഴുള്ള കഷ്ടതയാണ്. ഇതു പാപത്തില്‍ നിന്നുള്ള വിടുതലിലേക്കു നയിക്കുന്നു (1 പത്രോ. 4:1, 2).

കഷ്ടതയുടെ വിപരീതവശം സന്തോഷിക്കലാണ്.

നാം പരീക്ഷിക്കപ്പെടുമ്പോളെല്ലാം നമുക്ക് രണ്ടു കാര്യങ്ങളില്‍ ഒന്നു തെരഞ്ഞെടുക്കാം: ഒന്നുകില്‍ നമ്മുടെ ജഡത്തിലുള്ള മോഹങ്ങള്‍ മുഖേന നമുക്കു സന്തോഷിക്കാം. അല്ലെങ്കില്‍ അവയെ മരണത്തിനേല്‍ പിച്ചിട്ടു നമുക്കു കഷ്ടത സഹിക്കാം. യേശു നിരന്തരം ഈ കഷ്ടത സഹിച്ചു. തന്മൂലം അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല. നാമും ഇതേ വഴി തെരഞ്ഞെടുക്കുന്നുവെങ്കില്‍ നാമും പാപം ചെയ്യുകയില്ല.

യേശു ക്രൂശിന്മേല്‍ മരിച്ച സമയത്തിനുള്ളില്‍ അവിടുന്നു സകല വിധ പരീക്ഷകളിലൂടെയും കടന്നുപോയിരുന്നു. അവയില്‍ ഓരോന്നില്‍ നിന്നും അവിടുന്നു വിജയിയായി പുറത്തുവന്നു. അപ്പോള്‍ ലോകത്തിന്റെ പാപത്തിനുവേണ്ടി ഒരു യാഗമായി അര്‍പ്പിക്കപ്പെടുവാന്‍ അവിടുന്നു സജ്ജനാക്കപ്പെട്ടു.

അവിടുത്തെ ക്രൂശാരോഹണത്തിനു തലേന്നാള്‍ വൈകിട്ട് ”പിതാവേ, നീ എനിക്കു ചെയ്‌വാന്‍ തന്ന പ്രവൃത്തി ഞാന്‍ തികച്ചിരിക്കുന്നു” എന്നു പറയുവാന്‍ അവിടുത്തേക്കു കഴിഞ്ഞു (യോഹ. 17:4). തന്നെത്തന്നെ ക്രൂശിന്മേല്‍ അര്‍പ്പിക്കുന്ന പ്രവൃത്തിയും അവിടുന്നു പൂര്‍ത്തിയാക്കിയതോടെ തിരശ്ശീല ചീന്തപ്പെട്ടു. അതിവിശുദ്ധ സ്ഥലത്തേക്കുള്ള വഴി അന്തിമമായി തുറക്കപ്പെട്ടു.

കാല്‍വറിയിലെ ക്രൂശില്‍ യേശു മരിച്ച മരണത്തില്‍ നമുക്കു പങ്കാളികളാകുവാന്‍ സാധ്യമല്ല. അവിടെ യേശു ലോകത്തിന്റെ പാപത്തിനു വേണ്ടി മരിച്ചു. അവിടുന്ന് ഏകനായി, നീതിമാനായവന്‍ നീതികെട്ട വര്‍ക്കുവേണ്ടി, മരിച്ചു.

എന്നാല്‍ യേശു തന്റെ ഭൗമികജീവിതത്തിലെ എല്ലാ ദിവസങ്ങളിലും തന്റെ ശരീരത്തില്‍ നിരന്തരമായി മരിച്ച ആ മരണത്തില്‍ നമുക്ക് ഒരു പങ്കാളിത്തം തീര്‍ച്ചയായും ഉണ്ടാകാം. അങ്ങനെയാണു നാം യേശുവിന്റെ ജീവനില്‍ (ദിവ്യസ്വഭാവത്തില്‍) പങ്കാളികളായിത്തീരുന്നത്. ഈ വസ്തുത 2 കൊരി. 4:10-ല്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

നമുക്കു മുമ്പേ ജീവന്റെ ഈ പുതുവഴിയില്‍ക്കൂടെ നടന്നവനായ യേശു ഇപ്പോള്‍ നമ്മുടെ മുന്നോടിയായിത്തീര്‍ന്നിരിക്കുന്നു. അദ്ദേഹത്തിലൂടെ ജീവിതത്തിലെ എല്ലാ ദിനങ്ങളിലും നമുക്കും അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുകയും അവിടെ വസിക്കുകയും ചെയ്യാം.

അതിവിശുദ്ധസ്ഥലത്തേക്കുള്ള വഴി ഒരു വാതിലിലൂടെയല്ല, പിന്നെയോ ഓരോ ദിവസവും ക്രൂശെടുത്തുകൊണ്ട് നാം നടക്കുന്ന ഒരു ജീവിതമാര്‍ഗ്ഗത്തിലൂടെയാണ്.

ഒരു ദിവസം നിങ്ങള്‍ക്ക് അതിവിശുദ്ധസ്ഥലത്തു ജീവിക്കുകയും അടുത്ത ദിവസത്തില്‍ത്തന്നെ നിങ്ങള്‍ ശ്രദ്ധാലുവല്ലെങ്കില്‍ തിരിയെ വിശുദ്ധസ്ഥലത്തോ, പ്രാകാരത്തിലോ തിരിച്ചെത്തുകയും ചെയ്യാം. അല്ല, ജഡത്തെയനുസരിച്ചു ജീവിക്കുന്നപക്ഷം സ്വന്തരക്ഷയെ നഷ്ടപ്പെടുത്തിയവനായി കൂടാരത്തിനു വെളിയിലെത്തി നാശമടയുവാന്‍ തന്നെയും സാധ്യതയുണ്ട് (റോമര്‍ 8:13 നോക്കുക).

ഒരു മനുഷ്യന് പിന്മാറ്റത്തിലാകുവാനും ഹൃദയം കഠിനപ്പെടുവാനും 24 മണിക്കൂര്‍ മതിയാകും. നാം ഒരിക്കല്‍ ക്ഷമിച്ച ഒരുവനോടു വിദ്വേഷമുള്ളവനായിത്തീരുവാന്‍ 24 മണിക്കൂര്‍ സമയം മതിയാകും. അതുകൊണ്ടാണ് ആ 24 മണിക്കൂറിനുള്ളില്‍ തന്നെ ദിനംപ്രതി പ്രബോധനത്തിന് വിധേയരായിത്തീരുവാന്‍ ദൈവവചനം നമ്മെ ഉപദേശിക്കുന്നത്. ദൈവത്തിന്റെ വചനവും പരിശുദ്ധാത്മാവും നാള്‍തോറും നമ്മെ പ്രബോധിപ്പിക്കുവാന്‍ നാം അവസരം നല്‍കണം (എബ്രാ. 3:13).

അതിനാല്‍ സമ്പൂര്‍ണ്ണസുവിശേഷം ഇതാണ്: ”ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു ചെയ്‌വാന്‍ കഴിയാഞ്ഞത് ദൈവം ചെയ്തു.” മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പഴയനിയമവ്യവസ്ഥയില്‍ സാധ്യമല്ലാതിരുന്ന കാര്യം അതായത് ആന്തരിക ജീവിതത്തില്‍ പാപത്തിന്മേല്‍ ജയം പ്രാപിച്ച് ദൈവസ്‌നേഹത്തില്‍ (ദിവ്യസ്വഭാവത്തില്‍) പങ്കാളിയായിത്തീരുക എന്നത് ഇപ്പോള്‍ സാധ്യമാണ് (റോമര്‍ 8:3,4).

ഒരു വ്യക്തി അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുമ്പോള്‍ അയാള്‍ ക്രിസ്തീയജീവിതത്തിന്റെ സര്‍വോന്നതമായ മൂന്നാം ഘട്ടത്തിലേക്കു തന്നെ പ്രവേശിക്കുന്നു.

ഇവിടെ അതിവിശുദ്ധസ്ഥലത്തു ദൈവം മാത്രം വസിക്കുന്നു. ഇവിടെ വസിക്കുന്നവര്‍ ദൈവത്തോടൊപ്പം വസിക്കുന്നു; അവര്‍ മനുഷ്യരില്‍ നിന്നു സ്വതന്ത്രരാണ്. മനുഷ്യരില്‍നിന്നുള്ള മാനം ക്രിസ്തീയ നേതാക്കന്മാരില്‍നിന്നുള്ള മാനം തന്നെയും അന്വേഷിക്കുന്നതില്‍നിന്ന് അവര്‍ സ്വതന്ത്രരായിത്തിരുന്നു. പരിഭവപ്പെടുന്ന സ്വഭാവത്തില്‍നിന്നും പരാതിയില്‍നിന്നും പിറുപിറുപ്പില്‍നിന്നും അസൂയയില്‍നിന്നും എല്ലാ കൈപ്പില്‍ നിന്നും അവര്‍ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ഇപ്പോള്‍ യേശു തങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ അവര്‍ ഇങ്ങോട്ടു സ്‌നേഹിച്ചാലുമില്ലെങ്കിലും അവര്‍ക്കു കഴിയും.

ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവര്‍ ദൈവത്തില്‍ നിന്നുള്ള ബഹുമാനം മാത്രമേ അന്വേഷിക്കുന്നുള്ളു. ഉദാഹരണമായി അവര്‍ മീറ്റിംഗുകളില്‍ പ്രാര്‍ത്ഥിക്കുകയോ, പ്രസംഗിക്കുകയോ ചെയ്യുമ്പോള്‍ അവര്‍ ദൈവത്തെ ഭയപ്പെടുന്നു. തന്മൂലം അവരുടെ മറഞ്ഞിരിക്കുന്ന ആന്തരികജീവിതം പുറമേയുള്ള ജീവിതംപോലെ തന്നെ വിശുദ്ധമാണ്.

മനുഷ്യരുടെ ദൃഷ്ടിയില്‍ ഉന്നതവും മഹത്തുമായ കാര്യങ്ങളെല്ലാം ദൈവദൃഷ്ടിയില്‍ മ്ലേച്ഛമാണെന്നറിയുന്ന ആളുകള്‍ ഇവിടെ വസിക്കുന്നു. ക്രിസ്തുവില്‍ ദൈവത്തിന്റെ എല്ലാ നിറവിലും പങ്കുകാരാകുന്നതിനോടു താരതമ്യപ്പെടുത്തിയാല്‍ മറ്റുള്ളതെല്ലാം ചപ്പും ചവറുമാണെന്ന് ഇപ്പോള്‍ അവര്‍ പരിഗണിക്കുന്നു.

പാപത്തിന്റെമേല്‍ വിജയമുള്ള ഒരു ജീവിതത്തിലേക്കു പ്രവേശിച്ച അവര്‍ ദൈവശക്തിമൂലം വീഴ്ചയില്‍നിന്നു സംരക്ഷിക്കപ്പെടുന്നു. അവര്‍ ദൈവതേജസ്സില്‍ അധികമധികം പങ്കാളികളായിത്തീരുന്നു. എല്ലാറ്റിനു വേണ്ടിയും അവര്‍ ദൈവത്തെ സ്‌തോത്രം ചെയ്കയും തങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും ദൈവത്തിന്റെ കണ്ണിന്‍മുന്‍പാകെ നടക്കുകയും ചെയ്യുന്നു.

അതിവിശുദ്ധസ്ഥലത്തു വസിക്കുന്നവര്‍ക്ക് ദൈവത്തിന്റെ വെളിച്ചത്തില്‍ കേവലം മാനുഷികമായത് എന്തെന്നും ആത്മീയമായതെന്തെന്നും അറിയുന്നതിന് അധികമായ വിവേചനം ലഭിക്കുന്നു.

ഇവിടെയാണ് വിശ്വാസികള്‍ ദൈവസ്വഭാവത്തില്‍ പങ്കുകാരായിത്തീരുന്നത്. യേശുവിനെ അനുകരിക്കുന്നതും ദൈവസ്വഭാവത്തില്‍ പങ്കാളികളായിത്തീരുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. നാം അവിടുത്തെ അനുകരിക്കുമ്പോള്‍ ജീവിതം ഒരു നിരന്തരാധ്വാനമായിത്തീരുന്നു.

ആദാമിന്റെ മക്കള്‍ക്ക് വെറുക്കുക, വ്യാജം പറയുക, കോപിക്കുക, സ്ത്രീകളെ മോഹിക്കുക, ബഹുമാനം അന്വേഷിക്കുക, പണത്തെ സ്‌നേഹിക്കുക, സ്വാര്‍ത്ഥനിഷ്ഠരും നിഗളികളുമാകുക എന്നിവയെല്ലാം അനായാസമാണ്; കാരണം ഇതെല്ലാം അവരുടെ സ്വഭാവമാണ്. ഇതു പോലെതന്നെ ദിവ്യസ്വഭാവത്തില്‍ പങ്കുകാരായിത്തീരുന്നവര്‍ക്ക് സ്‌നേഹിക്കുക, സത്യം സംസാരിക്കുക, ക്ഷമാശാലികളാകുക, നിര്‍മ്മലരാകുക, ദൈവമഹത്വമന്വേഷിക്കുക, ഔദാര്യം കാട്ടുക, നിസ്വാര്‍ത്ഥരും വിനീതരുമാകുക എന്നിവയെല്ലാം അനായാസകാര്യങ്ങളാണ്.

ഒരു പൂച്ചയ്ക്ക് അതിന്റെ ശരീരം നക്കിത്തുടച്ച് എപ്പോഴും വൃത്തിയുള്ളതായിരിക്കുക അനായാസമാണ്. അതിന്റെ സ്വഭാവമാണത്. എന്നാല്‍ പൂച്ചയെ അനുകരിച്ചുകൊണ്ട് ഒരു പന്നി അപ്രകാരം ചെയ്യുന്നത് ഒരു നിരന്തരാധ്വാനമാണ്. ഇതാണ് ഒരു സ്വഭാവത്തില്‍ പങ്കാളികളാകുന്നതും അനുകരിക്കുന്നതും തമ്മിലുള്ള വ്യത്യാസം.

നാം ചീന്തപ്പെട്ട തിരശ്ശീലയുടെ മാര്‍ഗ്ഗത്തില്‍ ജീവിച്ച് ജഡത്തെ മരിപ്പിക്കുമ്പോള്‍ ദൈവം നമുക്ക് ആദാമ്യജീവനുപകരം തന്റെ ജീവന്‍ അഥവാ യേശുവിന്റെ ജീവന്‍ നല്‍കുന്നു (2 കൊരി. 4:10). അങ്ങനെ നമുക്ക് ദൈവത്തിന്റെ മഹത്വമാര്‍ന്ന സദ്ഗുണങ്ങളില്‍ പങ്കുകാരാകുവാന്‍ സാധിക്കുന്നു. അപ്പോള്‍ നമ്മോടു ദോഷം ചെയ്യുന്നവര്‍ക്കു നന്മ ചെയ്യുന്നതും നമ്മോടു കുറ്റം ചെയ്യുന്നവരോടു ക്ഷമിക്കുന്നതും നമുക്കൊരധ്വാനമായിത്തീരുന്നില്ല. ഒരു പൂച്ച ജീവിതാന്ത്യം വരെയും തന്നെത്തന്നെ നക്കിത്തുടച്ചു നിര്‍മ്മലത പാലിക്കുന്നതുപോലെ നമുക്കും ജീവിതാന്ത്യം വരെയും ഈ സദ്ഗുണങ്ങളില്‍ തുടരുവാന്‍ കഴിയും.

ഇവിടെ ഈ അതിവിശുദ്ധസ്ഥലത്തുവച്ചാണ് സഭ കേവലം ഒരു കൂടിവരവായിരിക്കാതെ വ്യക്തികള്‍ ഓരോരുത്തരായി വിവിധപ്രവൃത്തികള്‍ ചെയ്കയും ഒരുമിച്ച് ഏക ശരീരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ശരീരബന്ധത്തിലേക്ക് വന്നുചേരുന്നത്.

അതിവിശുദ്ധസ്ഥലത്ത് വ്യക്തിഗതം മാത്രമായ ജീവിതമില്ല. ഇവിടെ യുള്ള ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല. ഇവിടെ ജീവിക്കുന്ന എല്ലാവരും ഒരു നിരന്തരയാഗമായിത്തീരുന്നു. തന്മൂലം ദൈവത്തിന് അപ്രകാരമുള്ള എല്ലാ സഹോദരീസഹോദരന്മാരെയും ഒരുമിച്ചു ചേര്‍ത്ത് ഒരു പ്രത്യേക സ്ഥലത്ത് ആത്മീയാധികാരമുള്ള ഒരൊറ്റ ശരീരമാക്കിത്തീര്‍ക്കാന്‍ കഴിയും.

ഇവിടെ വസിക്കുന്നവരെപ്പറ്റിയാണ് ഒരുമനപ്പെടുന്നവരെന്നും അങ്ങനെ തങ്ങള്‍ ചോദിക്കുന്നതെന്തും ദൈവത്തില്‍നിന്നു പ്രാപിപ്പാന്‍ അധികാരമുള്ളവരെന്നും സാത്താന്റെ ശക്തിയെ സ്വേച്ഛയാബന്ധിക്കുവാന്‍ കഴിവുള്ളവരെന്നും യേശു പറഞ്ഞിട്ടുള്ളത് (മത്താ. 18:18-20).

ക്രിസ്ത്യാനികളുടെ ഏതൊരു സഭയിലും സുവിശേഷത്തിന്റെ മൂന്നിലൊരു ഭാഗം കേട്ട് അനുസരിച്ചിട്ടുള്ളവരായി പ്രാകാരത്തില്‍ മാത്രം വസിക്കുന്നവരായിരിക്കും ബഹുഭൂരിപക്ഷം ആളുകളും.

വിശുദ്ധസ്ഥലം വരെ മുന്നോട്ടു കടന്നിട്ടുള്ളവരായ ചിലരും സഭയില്‍ ഉണ്ടാവാം. ഇവര്‍ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവരും സുവിശേഷ സന്ദേശത്തിന്റെ മൂന്നില്‍ രണ്ട് അംശത്തോടും പ്രതികരിച്ചിട്ടുള്ളവരു മത്രേ.

എന്നാല്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ആ സഭയുടെ ആത്മീയാധി കാരവും ഫലപ്രദമായ പ്രവര്‍ത്തനവും അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിച്ചിട്ടുള്ളവരുടെ സംഖ്യയെ ആസ്പദമാക്കിയാണ് അളക്കപ്പെടുന്നത്. സുവിശേഷത്തിലെ മുഴുവന്‍ സത്യത്തോടും അനുകൂലമായി പ്രതികരിച്ചിട്ടുള്ളത് ഇവര്‍ മാത്രമാണ്.

ജഡമാകുന്ന തിരശ്ശീലയില്‍ക്കൂടി കടന്ന് അതിവിശുദ്ധസ്ഥലത്ത് എത്തിയിട്ടുള്ളവരെ മാത്രമേ സാത്താന്‍ ഭയപ്പെടുന്നുള്ളു. അതുകൊണ്ടാണ് ക്രിസ്തു തന്റെ ജഡത്തില്‍ക്കൂടി ജീവനുള്ള ഒരു പുതുവഴി തുറന്നുവെന്ന സത്യത്തെ സാത്താന്‍ അതിശക്തിയോടെ എതിര്‍ക്കുന്നത് (2 യോഹ. 7 നോക്കുക). ഈ സത്യം വിശ്വസിക്കുന്നത് ഒരു ദുരുപദേശമാണെന്നു പറഞ്ഞ് ദുര്‍ബ്ബലചിത്തരായ പരസഹസ്രം വിശ്വാസികളെ അവന്‍ ഭയപ്പെടുത്തി അതില്‍നിന്ന് അകറ്റിക്കളയുന്നു.

അതിവിശുദ്ധസ്ഥലത്തു സുസ്ഥിരമായി വസിക്കുന്നവരുടെ ഒരു ചെറിയ കൂട്ടമെങ്കിലും ഒരു സഭയുടെ ഉള്‍ഭാഗത്തുള്ളപ്പോള്‍ മാത്രമേ ആത്മീയമരണത്തിന് ഇടവരുത്തുന്ന ശക്തികളില്‍നിന്ന് ആ സഭയ്ക്കു സ്വാതന്ത്ര്യം നേടുവാനും ജീവന്റെ വഴിയില്‍ നിലനില്‍ക്കുവാനും സാധിക്കുകയുള്ളു.

തിരശ്ശീലയുടെ അപ്പുറത്തുകടന്നവര്‍ മാത്രമേ ക്രിസ്തുവിന്റെ കാന്തയായിത്തീരുകയുള്ളു. എന്തെന്നാല്‍ ”ഇരുവരും ഒരു ദേഹമായിത്തീരും; ഞാന്‍ ക്രിസ്തുവിനെയും സഭയെയും കുറിച്ചത്രേ സംസാരിക്കുന്നത്” (എഫേ. 5:31,32).

അതിനാല്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവത്തിന്റെ സര്‍വോന്നത ഹിതത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും നിങ്ങള്‍ സംതൃപ്തരാകരുത്. നിങ്ങളുടെ വഴിയില്‍ വിലങ്ങടിച്ചുനില്‍ക്കുന്ന എല്ലാ പാപശക്തികളെയും യേശു നിങ്ങള്‍ക്കുവേണ്ടി തുറന്നുതന്ന സ്ഥലത്തേക്കു മുന്നേറുന്നതില്‍നിന്നു നിങ്ങളെ തടയുന്ന എല്ലാ മാനുഷികപാരമ്പര്യങ്ങളെയും അഭിപ്രായങ്ങളെയും ബലാല്‍ക്കാരത്താല്‍ തകര്‍ത്ത് ഈ ലക്ഷ്യം പ്രാപിക്കുക

അധ്യായം രണ്ട് :സത്യത്തിന്റെ സമതുലിതാവസ്ഥ


”നിങ്ങള്‍ ദൈവത്തിന്റെ വഴിവിട്ട് വലത്തോട്ടോ ഇടത്തോട്ടോ മാറിപ്പോകുമ്പോള്‍ ‘വഴി ഇതാകുന്നു; ഇതിലേ നടന്നുകൊള്‍ക’ എന്നൊരു ശബ്ദം നിങ്ങളുടെ പിമ്പില്‍നിന്നു കേള്‍ക്കും” (യെശ. 30:21, ലിവിംഗ് ബൈബിള്‍).

പരിശുദ്ധാത്മാവിന്റെ ശബ്ദമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. ദൈവസിംഹാസനത്തിങ്കലേക്കു നമ്മെ നയിക്കുന്ന ഇടുക്കവും ഞെരുക്കവുമുള്ള നേര്‍വഴി വിട്ട് വലത്തോട്ടോ, ഇടത്തോട്ടോ ലേശമെങ്കിലും നാം മാറിപ്പോകുമ്പോള്‍ പരിശുദ്ധാത്മാവ് ആ കാര്യം നമുക്കു ബോധപ്പെടുത്തി നമ്മെ നേര്‍വഴിക്കു നയിക്കുന്നു.

വിശ്വാസികളുടേതായ ഇന്നത്തെ സഭകളെ നാം നോക്കുമ്പോള്‍, സത്യത്തിന്റെ നേര്‍പാതയില്‍നിന്നും അവരില്‍ പലരും വ്യതിചലിച്ച് വലത്തോട്ടോ ഇടത്തോട്ടോ മാറിയുള്ള ഒരു ചാലില്‍ ആയിത്തീര്‍ന്നതായി നാം കാണുന്നു.

ഒരു ദൃഷ്ടാന്തം ചിന്തിക്കാം. ചില ക്രിസ്തീയസമൂഹങ്ങള്‍ ആത്മവരങ്ങള്‍ക്ക് അമിത പ്രാധാന്യം കല്പിക്കുകയും തന്മൂലം സമതുലിതാവസ്ഥ വിട്ട് ഒരു ദിശയിലേക്കു മാറിപ്പോകയും ചെയ്യുന്നു. മറ്റു ചിലര്‍ ആത്മാവിന്റെ ഫലങ്ങള്‍ക്ക് അധികമായ ഊന്നല്‍ കൊടുക്കുകയും വരങ്ങളെ നിശ്ശേഷം അവഗണിച്ച് മുന്‍പറഞ്ഞതിന്റെ എതിര്‍ദിശയിലേക്കു മാറിപ്പോകയും ചെയ്യുന്നു. നേര്‍വഴിയിലേക്കു തിരിച്ചുവരുവാന്‍ ആഹ്വാനം ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദത്തിന് ഈ രണ്ടു കൂട്ടരും ചെവികൊടുക്കുന്നില്ല. ഓരോ വിഭാഗക്കാര്‍ക്കും താന്താങ്ങള്‍ക്കു പ്രിയമായ വേദവാക്യങ്ങളുണ്ട്. അവര്‍ അവയെത്തന്നെ വീണ്ടും വീണ്ടും ഉദ്ധരിക്കുന്നു. അവരെ സമതുലിതാവസ്ഥയുള്ളവരാക്കുവാന്‍ സഹായിക്കുന്ന മറ്റു വേദഭാഗങ്ങളുണ്ടെങ്കിലും പക്ഷപാത ബുദ്ധി നിമിത്തം അവയെ അവര്‍ കൈക്കൊള്ളുന്നില്ല.

മറ്റു സമൂഹങ്ങള്‍ ആ വേദവാക്യങ്ങളെ ദുരുപയോഗപ്പെടുത്തി തങ്ങള്‍ക്കു വിപരീതമായ വഴിയിലേക്കു തെറ്റിപ്പോയിരിക്കുന്നതു കൊണ്ടാണ് ഈ രണ്ടു കൂട്ടരില്‍ ഓരോരുത്തരും ഇതരവേദഭാഗങ്ങള്‍ നോക്കുവാന്‍ കൂട്ടാക്കാത്തത്. അതിനാല്‍ ദൈവികസത്യം സംബന്ധിച്ച് അവര്‍ക്കുള്ള ധാരണ ദൈവവചനത്തിന്റെ സമഗ്രമായ പഠനത്തില്‍ നിന്നുണ്ടായിട്ടുള്ളതല്ല, പിന്നെയോ മറ്റു സമൂഹങ്ങള്‍ കൈക്കൊണ്ട ആത്യന്തിക നിലപാടുകളോടുള്ള പ്രതികരണത്തില്‍നിന്നുത്ഭവിച്ചതാണ്.

പഴയനിയമത്തിലെ പ്രവാചകന്മാരുടെ ശുശ്രൂഷ എപ്പോഴും യിസ്രായേല്‍ജനം എവിടെയാണ് വഴിതെറ്റിപ്പോയതെന്നു ചൂണ്ടിക്കാണിക്കുന്നതായിരുന്നു. തെറ്റുതിരുത്തുന്ന പരിശുദ്ധാത്മാവിന്റെ വചനമാണ് അവര്‍ സംസാരിച്ചിരുന്നത്. ഒരു സമതുലിതമായ ശുശ്രൂഷ അവര്‍ അന്വേഷിച്ചില്ല. വിട്ടുകളയപ്പെട്ട കാര്യത്തിന് അവര്‍ എപ്പോഴും ഊന്നല്‍ നല്‍കിയിരുന്നു. ദൈവികവ്യവസ്ഥപ്രകാരം നേരത്തേതന്നെ നിലവിലിരുന്ന കാര്യങ്ങള്‍ സംസാരിച്ച് അവര്‍ സമയം പാഴാക്കിയില്ല.

ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പഴയനിയമപ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ ശുശ്രൂഷയില്‍ സമതുലിതാവസ്ഥ ഇല്ലാത്തവരായിരുന്നു.

ഉദാഹരണത്തിന് യിരെമ്യാപ്രവാചകനെപ്പറ്റി ചിന്തിക്കുക. ഒരു ഘട്ടത്തില്‍ യിരെമ്യാവ് ദൈവത്തോട് ഇപ്രകാരം പറഞ്ഞു, ”ഈ ജനങ്ങളോടു ദയാപൂര്‍വമായ ഒരു വാക്കു സംസാരിക്കുവാന്‍ അങ്ങ് എന്നെ അനുവദിച്ചിട്ടില്ല; എപ്പോഴും ആപത്ത്, ഭീകരത, വിനാശം എന്നിവയെ ക്കുറിച്ചു മാത്രമാണ് എനിക്കു സംസാരിപ്പാനുള്ളത്” (യിരെ. 20:8 ലിവിംഗ് ബൈബിള്‍). അദ്ദേഹത്തിന്റെ സന്ദേശം കൃപയും ഒപ്പം സത്യവും കൂടിച്ചേര്‍ന്ന സമതുലിതമായ ഒരു സന്ദേശമായിരുന്നില്ല. എപ്പോഴും അതു ന്യായവിധി, ന്യായവിധി, കൂടുതല്‍ ന്യായവിധി എന്നതു തന്നെയായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ യിരെമ്യാവിനുതന്നെ ഇതൊരു വലിയ ഭാരമായിത്തീര്‍ന്നു. എങ്കിലും അദ്ദേഹത്തിന് അതു പ്രസംഗിക്കാതെ നിവൃത്തിയില്ലായിരുന്നു. ഓരോ സമയത്തും ആ സന്ദേശത്തെ വ്യത്യാസപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ ദൈവികന്യായവിധിയുടെ സന്ദേശം തീപോലെ അദ്ദേഹത്തിന്റെ ഉള്ളില്‍ കത്തിക്കൊണ്ടിരിക്കുമായിരുന്നു. അതിനെ അടക്കിവച്ചുകൊണ്ടിരിക്കുക അദ്ദേഹത്തിന് അസാധ്യമായിരുന്നു (20:9). അതിനാല്‍ 46 വര്‍ഷക്കാലം അദ്ദേഹം ന്യായവിധിയുടെ ഈ ദൂതുതന്നെ യെഹൂദ രാഷ്ട്രത്തോട് സംസാരിച്ചുകൊണ്ടിരുന്നു.

യിരെമ്യാവ് സ്വന്തബുദ്ധിയുടെ ശബ്ദമോ ദൈവത്തിന്റെ ഹൃദയം എന്താണെന്നറിയാത്ത മറ്റു പ്രവാചകന്മാരുടെ ഉപദേശമോ ശ്രദ്ധിച്ചിരുന്നെങ്കില്‍ അദ്ദേഹം തന്റെ സന്ദേശം ഭേദപ്പെടുത്തുമായിരുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം കൂടുതല്‍ സമതുലിതത്വമുള്ളവനായിത്തീരുകയും ചെയ്യുമായിരുന്നു. പക്ഷേ, അതോടെ പിന്നീടൊരിക്കലും അദ്ദേഹം ദൈവത്തിന്റെ പ്രവാചകനായിത്തുടരാന്‍ സാധിക്കാതെ സ്വകാര്യലാഭത്തിനായി പ്രസംഗിക്കുന്ന ഒരു പ്രസംഗകനായിത്തീരുമായിരുന്നു.

യിരെമ്യാവിന്റെ കാലത്തിനു കുറേ മുമ്പു ജീവിച്ചിരുന്ന ഹോശെയായുടെ ശുശ്രൂഷയെപ്പറ്റി ഇനി നമുക്കു ചിന്തിക്കാം. അദ്ദേഹത്തിന്റെ സന്ദേശം യിരെമ്യാവിന്റേതില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു. യിസ്രായേലിനോടുള്ള ഹോശെയായുടെ ദൂത് ”ഹാ! നിങ്ങള്‍ എന്നെ അനുസരിക്കാതെ വഴിതെറ്റിപ്പോയെങ്കിലും ഞാന്‍ എത്രയധികം നിങ്ങളെ സ്‌നേഹിക്കുന്നു!” എന്നതായിരുന്നു.

എന്നാല്‍ 180 വര്‍ഷത്തിനുശേഷം ജീവിച്ചിരുന്ന യിരെമ്യാവ് ഒരിക്കലും ഹോശെയായുടെ ശുശ്രൂഷയെ അനുകരിപ്പാന്‍ നോക്കിയില്ല. ഈ പ്രവാചകന്മാര്‍ അന്യോന്യം അനുകരിക്കുന്നവരായിരുന്നില്ല. ദൈവം തങ്ങള്‍ക്കു നല്‍കിയ സന്ദേശഭാരം (burden) എന്തെന്ന് അവര്‍ക്കറിയാമായിരുന്നു.

പുതിയനിയമവ്യവസ്ഥയില്‍പ്പെട്ട ഒരു പ്രവാചകനും ഇതുപോലെ തന്നെ സഭയില്‍ കുറവുള്ള കാര്യങ്ങളെപ്പറ്റി എപ്പോഴും സംസാരിക്കുന്നവനും സഭയ്ക്കു സമതുലിതാവസ്ഥ നഷ്ടപ്പെട്ടതെവിടെയെന്നു ചൂണ്ടിക്കാണിക്കുന്നവനും ആയിരിക്കും. താന്‍ ശുശ്രൂഷിക്കുന്ന ജനങ്ങള്‍ക്ക് ആ കാലഘട്ടത്തില്‍ എന്താണാവശ്യം എന്നതിനെപ്പറ്റിയുള്ള വിവേചനം എപ്പോഴും അയാള്‍ക്കുണ്ടായിരിക്കും.

ഇന്ന് എല്ലാ സഭകളിലുമുള്ള ഏറ്റവും വലിയ ആവശ്യം ഒരു പ്രവചന ശുശ്രൂഷയാണ്. അതിലൂടെയാണ് ”അതല്ല വഴി; ഇതാ, ഇതു തന്നെ” എന്നു ദൈവം അരുളിച്ചെയ്യുന്നത്.

മിക്ക പ്രസംഗകന്മാരും പുസ്തകങ്ങളും മാസികകളും വായിച്ചും ടേപ്പുകള്‍ ശ്രദ്ധിച്ചും തങ്ങളുടെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നവരാണ്. കേള്‍വിക്കാരുടെ മതിപ്പു നേടുകയാണ് അവരുടെ ലക്ഷ്യം. എങ്കിലും ബഹുമതിയും ദാനങ്ങളും ആഗ്രഹിക്കുന്നവരാകയാല്‍ കേള്‍വിക്കാരെ കുപിതരാക്കുന്ന കാര്യങ്ങള്‍ അവര്‍ വിട്ടുകളയുകയും ചെയ്യും.

എന്നാല്‍ പ്രവാചകന്മാരാകട്ടെ, ഒരിക്കലും അപ്രകാരമല്ല. അവര്‍ ദൈവം അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുകയും ജനം കേള്‍ക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന അതേ കാര്യം തന്നെ അവരോടു സംസാരിക്കുകയും ചെയ്യും. തന്മൂലം സഭയിലുള്ള ക്രമക്കേടുകള്‍ തിരുത്തപ്പെടുന്നതുവരെയും ഒരേ കാര്യം തന്നെ അവര്‍ ആവര്‍ത്തിച്ചു സംസാരിച്ചു വെന്നു വരാം. പ്രസംഗം ജീവിതവൃത്തിയാക്കിയിട്ടുള്ളവരാകട്ടെ, ഒരേ സമൂഹത്തോട് ഒരേ സന്ദേശം രണ്ടു പ്രാവശ്യംപോലും പ്രസംഗിക്കുവാന്‍ ഭയപ്പെടുന്നവരാണ്. സഞ്ചാരപ്രസംഗകന്മാര്‍ തങ്ങളുടെ മുന്‍ പ്രസംഗങ്ങള്‍ മനസ്സിലോ ഡയറിയില്‍ത്തന്നെയോ കുറിച്ചുവയ്ക്കുന്ന വരായിരിക്കും. അപ്പോള്‍ വീണ്ടുമൊരിക്കല്‍ ആ സഭ സന്ദര്‍ശിക്കുമ്പോള്‍ അതേ സന്ദേശം ആവര്‍ത്തിക്കാതിരിക്കുവാന്‍ അവര്‍ക്കു സാധിക്കും.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രവാചകന്മാര്‍ ഉണ്ടാകേണ്ടത് എത്ര വലിയ ഒരടിയന്തരാവശ്യം!

വചനം പഠിപ്പിക്കുന്ന ശുശ്രൂഷ പ്രവചനശുശ്രൂഷയില്‍നിന്നു വ്യത്യസ്തമാണ്. തിരുവെഴുത്തിലെ ഉപദേശങ്ങള്‍ വ്യക്തമായി വിശദീകരിക്കുവാന്‍ ഒരുപദേഷ്ടാവിനു (teacher) സാധിക്കും. എങ്കിലും അദ്ദേഹത്തിന്റെ പഠിപ്പിക്കല്‍ താന്‍ ശുശ്രൂഷിക്കുന്ന ജനങ്ങളുടെ അതതുസമയത്തെ ആവശ്യങ്ങളോടു ബന്ധപ്പെട്ടതാവണമെന്നില്ല. നീതീകരണം, പരിശുദ്ധാത്മ സ്‌നാനം, വിശുദ്ധീകരണം, ക്രിസ്തുവിന്റെ പുനരാഗമനം എന്നിങ്ങനെയുള്ള ഏതെങ്കിലും വിഷയത്തെപ്പറ്റി പഠിപ്പിക്കുന്നത് ഏതു സഭയ്ക്കും പ്രയോജനകരം തന്നെ. എങ്കിലും ഈ അദ്ഭുതാവഹമായ അധ്യാപനമെല്ലാം ഉണ്ടായിരിക്കെത്തന്നെ അവിടത്തെ ജനങ്ങള്‍ പാപത്തിനും നൈരാശ്യത്തിനും അടിപ്പെട്ട് പരാജയ ജീവിതം നയിക്കുന്നവരായെന്നുവരാം. അതിനാല്‍ അത്തരമൊരു സഭയ്ക്കാവശ്യമായിരിക്കുന്നതു പ്രവചനശുശ്രൂഷയാണ്.

സുവിശേഷസന്ദേശം മനസ്സിലാക്കുന്നതില്‍ സമതുലിതത്വമാവശ്യമായ ഒരു മേഖലയെപ്പറ്റി ചിന്തിക്കാം.

എഫേസ്യലേഖനത്തില്‍നിന്ന് പൗലൊസ് പ്രസംഗിച്ചിരുന്ന സുവിശേഷം എന്തായിരുന്നുവെന്ന് വ്യക്തമായി നമുക്കു മനസ്സിലാക്കാം. മൂന്നുവര്‍ഷക്കാലം എഫേസ്യരുടെ മധ്യത്തില്‍ ചെലവഴിച്ചശേഷം പൗലൊസ് എഫേസ്യസഭയിലെ മൂപ്പന്മാരോട്, ”ഞാന്‍ ദൈവത്തിന്റെ ആലോചന മുഴുവന്‍ നിങ്ങളെ അറിയിച്ചുവല്ലോ” എന്നു പറയുകയു ണ്ടായി (അപ്പോ. 20:27).

പൗലൊസ് സുവിശേഷസന്ദേശം ഗ്രഹിച്ചത് മനുഷ്യരില്‍നിന്ന് ഒരു രണ്ടാം തവണയായിട്ടല്ല (second hand), പിന്നെയോ കര്‍ത്താവിന്റെ മുഖത്തുനിന്നു നേരിട്ടായിരുന്നു (ഗലാ. 1:11,12). അപ്രകാരം താന്‍ കര്‍ത്താവില്‍നിന്നു പ്രാപിച്ച സുവിശേഷത്തില്‍നിന്നു വ്യത്യസ്തമായൊരു സുവിശേഷം ആരെങ്കിലും പ്രസംഗിച്ചാല്‍ അയാള്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു (ഗലാ. 1:8,9). മറ്റൊരു സുവിശേഷം പ്രസംഗിക്കുന്നതോ താന്‍ പ്രസംഗിച്ച സുവിശേഷത്തില്‍ കലര്‍പ്പു ചേര്‍ക്കുന്നതോ അതില്‍ ഏതെങ്കിലുമൊരു ഭാഗം വിട്ടുകളയുന്നതോ അത്രയധികം ഗൗരവമുള്ള ഒരു കാര്യമായി അദ്ദേഹം കരുതി.

എഫേസ്യലേഖനത്തെ രണ്ടു ഭാഗമായിത്തിരിക്കാം. ആദ്യത്തെ മൂന്ന ധ്യായങ്ങള്‍ അതിന്റെ ഒന്നാം ഭാഗവും ഒടുവിലത്തെ മൂന്നധ്യായങ്ങള്‍ രണ്ടാം ഭാഗവുമാണ്. ഒന്നാം ഭാഗം ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നു. രണ്ടാമത്തെ ഭാഗം നാം ദൈവത്തിനു വേണ്ടി എന്തു ചെയ്യണമെന്നു പ്രതിപാദിക്കുന്നു.

എഫേസ്യര്‍ നാലാമധ്യായം ആരംഭിക്കുന്നത് ”അതിനാല്‍ നിങ്ങള്‍… ഇപ്രകാരം നടക്കുവിന്‍” എന്നൊരു പ്രസ്താവനയോടെയാണ്. അവിടെയുള്ള ‘അതിനാല്‍’ എന്ന പദം കുറിക്കുന്ന അര്‍ത്ഥം ഇതാണ്: ഒന്നു മുതല്‍ മൂന്നുവരെയുള്ള അധ്യായങ്ങളില്‍ പരിശുദ്ധാത്മാവ് ഇട്ടിട്ടുള്ള അടിസ്ഥാനത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെടേണ്ട കാര്യങ്ങളാണ് നാലു മുതല്‍ ആറു വരെ അധ്യായങ്ങളില്‍ പറയപ്പെടുന്നതെല്ലാം തന്നെ. പൗലൊസ് ഒരു നല്ല സൗധനിര്‍മ്മാതാവായിരുന്നതിനാല്‍ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ അത്യന്തം ശ്രദ്ധയോടെയാണ് അദ്ദേഹം എഫേസ്യലേഖനം എഴുതിയത്.

എഫേ. 1-3 അധ്യായങ്ങളാകുന്ന അടിസ്ഥാനത്തിന്മേല്‍ പണിയപ്പെട്ട ഒരു ഉപരിസൗധമാണ് 4-6 അധ്യായങ്ങളെന്ന് നമുക്കു പറയുവാന്‍ കഴിയും. എന്നാല്‍ ഇന്നു പല ക്രിസ്തീയ സമൂഹങ്ങളിലും കാണുന്ന ബാലന്‍സില്ലായ്മ ഈ വിധത്തിലാണ്: ചിലര്‍ ആദ്യത്തെ മൂന്നധ്യായങ്ങളില്‍ കാണുന്ന വിധത്തിലുള്ള അടിസ്ഥാനം പണിതിട്ടുണ്ടെങ്കിലും അതിന്മേല്‍ ഉപരിസൗധം കെട്ടിപ്പടുക്കുന്നില്ല; മറ്റുചിലര്‍ ഒടുവിലത്തെ മൂന്നധ്യായങ്ങളില്‍ കാണുന്ന ഉപരിസൗധം പണിയുന്നുണ്ടെങ്കിലും അടിസ്ഥാനം കൂടാതെയാണ് ആ പണി നടത്തുന്നത്. ഈ രണ്ടു കൂട്ടരും ഒരുപോലെ ബുദ്ധിഹീനര്‍ തന്നെ.

ആദ്യത്തെ മൂന്ന് അധ്യായങ്ങളില്‍ കാണുന്ന ഒരു സവിശേഷത അവയില്‍ ഒരിടത്തുപോലും നാം ദൈവത്തെ പ്രസാദിപ്പിക്കുവാനായി ഇന്നതു ചെയ്യണം എന്ന ഒരു പ്രബോധനം കാണുന്നില്ല എന്നതാണ്. നേരേ മറിച്ച്, അവ മുഴുവനും ദൈവം നമുക്കുവേണ്ടി എന്തു ചെയ്തുവെന്ന തിന്റെ വിവരണം തന്നെയാണ്.

എന്നാല്‍ അടുത്ത മൂന്നധ്യായങ്ങളാകട്ടെ, ദൈവത്തെ പ്രസാദിപ്പിക്കുവാനായി നാമെന്തു ചെയ്യണം എന്നതിനെപ്പറ്റിയുള്ള പ്രബോധനങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നുവെന്നതും ശ്രദ്ധിക്കുക.

അടിസ്ഥാനസത്യങ്ങളും ഉപരിസത്യങ്ങളും തമ്മില്‍ തിരിച്ചറിയുന്നതിലേക്ക് ഇതു നാം ശ്രദ്ധയോടെ മനസ്സില്‍ കരുതിക്കൊള്ളേണ്ട ഒരു വ്യത്യാസമാണ്. ഒരു കെട്ടിടത്തിന്റെ അടിസ്ഥാനത്തില്‍ നാം വാതിലുകളും ജനലുകളും വയ്ക്കുന്നില്ല. അവ ഉപരിസൗധത്തിലേക്ക് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്. എന്നാല്‍ ആ ഉപരിസൗധം അടിസ്ഥാനത്തിന്റെ മുകളിലാണ് പണിയപ്പെടേണ്ടത്. വേറൊരുതരത്തില്‍പറഞ്ഞാല്‍ നാം പ്രസംഗിക്കുന്ന ഓരോ കല്പനയും ദൈവം ആദ്യമായി നമുക്കു വേണ്ടിയും നമ്മിലും എന്തു ചെയ്തിരിക്കുന്നുവെന്നതിന്മേല്‍ ഉറപ്പായി അടിസ്ഥാനപ്പെട്ടതായിരിക്കണം.

ആദ്യമായിത്തന്നെ ദൈവം നമുക്കുവേണ്ടിയും നമ്മിലും എന്താണു ചെയ്തിട്ടുള്ളതെന്ന കാര്യം നമുക്കു തീര്‍ച്ചയില്ലെങ്കില്‍ അവിടുത്തെ കല്പനകള്‍ പാലിക്കുവാന്‍ നാം കഴിവില്ലാത്തവരായിരിക്കും. പഴയ നിയമ വിശ്വാസികള്‍ ദൈവകല്പനകള്‍ പാലിക്കുവാന്‍ ശ്രമിച്ചിട്ടും നിരന്തരം പരാജയപ്പെട്ടപ്പോള്‍ അവര്‍ക്ക് അനുഭവപ്പെട്ട അടിമത്തം അപ്പോള്‍ നമുക്കും അനുഭവപ്പെടും. പല വിശ്വാസികളും നിരന്തര പരാജയത്തിനും നിരാശതയ്ക്കും അടിമകളായിത്തീര്‍ന്ന് തങ്ങള്‍ക്കൊരു വിജയജീവിതം അസാധ്യമാണെന്നു ചിന്തിക്കുവാന്‍ ഇടയായിട്ടുള്ളത് ഈ കാരണത്താലാണ്.

എഫേ. 1-3 അധ്യായങ്ങളില്‍ വിവരിക്കുന്ന അടിസ്ഥാനം നമ്മുടെ ജീവിതത്തില്‍ എപ്പോഴും നമുക്കില്ലെങ്കില്‍ നിരന്തരമായ വിജയജീവിതം നമുക്ക് അസാധ്യം തന്നെ. അടിസ്ഥാനം ഒരിക്കല്‍ ഒരിടത്ത് ഇടുകയും അതിനുശേഷം കെട്ടിടം മറ്റൊരു സ്ഥലത്തു പണിയുകയുമല്ല നാം ചെയ്യേണ്ടത്.

എല്ലാ കെട്ടിടവും അതതിന്റെ അടിസ്ഥാനത്തിന്മേല്‍ പണിയപ്പെടുക മാത്രമല്ല, അത് എല്ലാ സമയത്തും ആ അടിസ്ഥാനത്തിന്മേല്‍ തുടര്‍ന്ന് നിലകൊള്ളുകയും വേണം. ഈ കെട്ടിടത്തോടു പിന്നീടു പുതിയ നിലകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുവെങ്കില്‍ ആ നിലകളും ആദ്യം ഇട്ട ഈ അടിസ്ഥാനത്തിന്മേല്‍ തന്നെയാണ് നിലകൊള്ളേണ്ടത്.

വിശ്വാസികള്‍ ഒരിടത്ത് ഒരടിസ്ഥാനം ഇടുകയും പിന്നീട് ഉപരി സൗധം മറ്റൊരു സ്ഥലത്തു പണിയുവാന്‍ ഭാവിക്കയും ചെയ്യുമ്പോഴാണ് പരിശുദ്ധാത്മാവിന്റെ ശബ്ദം അവരോട്: ”അല്ല, അവിടെയല്ല; ഇതാ, അടിസ്ഥാനമിട്ടിട്ടുള്ള ഈ സ്ഥാനത്താണു പണിയേണ്ടത്” എന്നു പറയുന്നത്. (അവര്‍ കേള്‍പ്പാന്‍ ചെവിയും വഴിതെറ്റിപ്പോകാത്ത മനസ്സും ഉള്ളവരാണെങ്കില്‍.)

നേരേ മറിച്ച്, അടിസ്ഥാനമിട്ടശേഷം (ഓരോ സഭായോഗത്തിലും!) ആ അടിസ്ഥാനത്തെ പ്രശംസിക്കുക മാത്രമല്ലാതെ മറ്റൊന്നും ചെയ്യാത്തവരോട്, അവര്‍ക്കു കേള്‍പ്പാന്‍ ചെവിയും പക്ഷപാതമില്ലാത്ത മനസ്സു മുണ്ടെങ്കില്‍, പരിശുദ്ധാത്മാവിന്റെ ശബ്ദം ഇപ്രകാരം പറയും: ”നിങ്ങള്‍ എന്താണിപ്പോള്‍ ചെയ്യാന്‍ പോകുന്നത്? ഈ അടിസ്ഥാനംകൊണ്ടു മാത്രം നിങ്ങള്‍ സന്തുഷ്ടരാണോ? വീടുപണിയുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?”

എന്നാല്‍ എഫേ. 4-6 അധ്യായങ്ങളിലെ പ്രബോധനങ്ങള്‍ പ്രസംഗ പീഠത്തില്‍നിന്നു കേള്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലാത്തവരായി നമ്മുടെ കൂട്ടത്തിലുള്ള ആളുകള്‍ക്ക് സമതുലിതമായ ഒരാത്മീയജീവിതം ലഭിക്കുവാന്‍ ഇപ്പോള്‍ ആവശ്യമായിരിക്കുന്ന കാര്യം എഫേ. 1-3 അധ്യായങ്ങളില്‍ അടങ്ങിയിരിക്കുന്ന സത്യം ഇപ്പോഴെങ്കിലും കേള്‍ക്കുക എന്നതാണ്.

എഫേ. 1-3 അധ്യായങ്ങളെ വേണ്ടത്ര ഗ്രഹിക്കാതെ വേഗത്തില്‍ അവ വായിച്ചു കടന്നുപോകുന്നവര്‍ക്കു പില്‍ക്കാലത്തു തങ്ങളുടെ ജീവിതത്തില്‍ അരക്ഷിതത്വം, നൈരാശ്യം, ഭയം, ദൈവം തങ്ങളെ കൈക്കൊണ്ടിട്ടുണ്ടോ എന്ന സംശയം, അസൂയ, മാത്സര്യം തുടങ്ങി അനേകം ദോഷങ്ങള്‍ അഭിമുഖീകരിക്കേണ്ടതായിവരും.

ഈ കാര്യത്തില്‍ ഒരാത്മപരിശോധനയ്ക്കു നമ്മെ സഹായിക്കുവാന്‍ താഴെപ്പറയുന്ന മൂന്നു ചോദ്യങ്ങള്‍ നമുക്കു നമ്മോടുതന്നെ ചോദിക്കാം:

  1. ഒരു ദിവസം ഒരു പ്രത്യേക പ്രശ്‌നം നാം അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ അന്നു പ്രാര്‍ത്ഥിക്കുവാനും ബൈബിള്‍ വായിക്കുവാനും സമയമെടുത്തില്ല എന്ന കാരണത്താല്‍ ദൈവം നമ്മെ സഹായിക്കയില്ലെന്നുള്ള ഒരു തോന്നല്‍ എപ്പോഴെങ്കിലും നമുക്ക് ഉണ്ടായിട്ടുണ്ടോ?
  2. എപ്പോഴെങ്കിലും നമുക്കു ഒരപകടമുണ്ടാവുകയോ സാമ്പത്തിക നഷ്ടം സംഭവിക്കുകയോ ചെയ്തപ്പോള്‍ അന്നു രാവിലെ നാം തനിച്ചു ദൈവവുമായി സമയം ചെലവിടാഞ്ഞതിനാലാണ് അതുണ്ടായതെന്ന ചിന്തയ്ക്കു നാം അധീനരായിത്തീര്‍ന്നിട്ടുണ്ടോ?
  3. ഒരു പ്രഭാതത്തില്‍ നാം ദീര്‍ഘസമയം ദൈവവചനം വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി മറ്റു ദിവസങ്ങളെക്കാളധികമായി ദൈവം നമ്മെ ആ ദിവസത്തില്‍ അംഗീകരിക്കുവാനിടയായി എന്ന ഒരു തോന്നല്‍ എപ്പോഴെങ്കിലും നമുക്കുണ്ടായിട്ടുണ്ടോ?


ഇവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ എഫേ. 1-3 അധ്യായങ്ങളില്‍ വിവരിക്കുന്ന അടിസ്ഥാനം നിങ്ങള്‍ക്കു ലഭിച്ചിട്ടില്ല എന്നാണ് അതു തെളിയിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ദൈവം നിങ്ങളെ കൈക്കൊള്ളുന്നതെന്ന കാര്യം നിങ്ങള്‍ ഇതേവരെയും ഗ്രഹിച്ചിട്ടില്ല.

നാം പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലല്ല ദൈവം നമ്മെ കൈക്കൊള്ളുന്നത്; പിന്നെയോ ക്രിസ്തു നമുക്കുവേണ്ടി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്ന സത്യത്തിന്മേല്‍ നാം ഉറപ്പായും സുരക്ഷിതമായും വേരൂന്നിയിട്ടില്ലെങ്കില്‍ ഒരു വിജയജീവിതം നമുക്ക് അസാധ്യമായിത്തീരും.

അതുപോലെതന്നെ നമുക്ക് ഈയൊരടിസ്ഥാനം മാത്രം ഉണ്ടായിരിക്കുകയും പുതിയനിയമത്തില്‍ കാണപ്പെടുന്ന കല്പനകളും പ്രബോധനങ്ങളും നാം ഒരിക്കലും ശ്രദ്ധിക്കാതിരിക്കയും ചെയ്യുന്നപക്ഷം അപ്പോഴും ജയാളിയായ ഒരു ക്രിസ്ത്യാനിയായിത്തീരുവാന്‍ നമുക്കു സാധിക്കാതെപോകും.

ഈ രണ്ടു തെറ്റുകളും നമുക്ക് ഉണ്ടാകാതിരിക്കട്ടെ.

എഫേസ്യര്‍ 1-3 അധ്യായങ്ങളിലുള്ള ക്രിസ്തീയാടിസ്ഥാനം

”സ്വര്‍ഗ്ഗത്തിലെ സകല ആത്മീയാനുഗ്രഹങ്ങളാലും (പരിശുദ്ധാത്മാവിന്റെ സകല അനുഗ്രഹങ്ങളാലും) നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍” (എഫേ. 1:3).

‘ആദിയില്‍ ദൈവം’ എന്ന വാക്കുകളോടുകൂടെയാണ് ബൈബിള്‍ ആരംഭിക്കുന്നത് (ഉല്‍പ. 1:1).

സത്യസുവിശേഷവും അങ്ങനെതന്നെ ആരംഭിക്കുന്നു, ദൈവത്തോടും അവിടുന്നു നമുക്കുവേണ്ടിച്ചെയ്തിട്ടുള്ള കാര്യങ്ങളോടും കൂടി ത്തന്നെ. എന്നാല്‍ ഒരു മാനുഷികസുവിശേഷം ‘ആദിയില്‍ മനുഷ്യന്‍’ എന്ന വാക്കോടുകൂടിയാണ് ആരംഭിക്കുന്നത്. ദൈവം നമുക്കുവേണ്ടി ഇപ്പോള്‍ത്തന്നെ എന്തു ചെയ്തിരിക്കുന്നു എന്നതല്ല, മനുഷ്യരായ നാം എന്തു ചെയ്യണം എന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടായിരിക്കും അത് ആരംഭിക്കുക.

യഥാര്‍ത്ഥത്തില്‍ എല്ലാ വ്യാജസുവിശേഷങ്ങളില്‍നിന്നും സത്യ സുവിശേഷത്തെ വേര്‍തിരിച്ചറിയുവാനുള്ള ഒരു മാര്‍ഗ്ഗം ഇതാണ്. മനുഷ്യര്‍ക്ക് തങ്ങളുടെ നേട്ടങ്ങളില്‍ പ്രശംസിക്കാവുന്ന തരത്തില്‍ മനുഷ്യപ്രയത്‌നത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷികമായ ഒരു സുവിശേഷമാണ് എല്ലാ അന്ധവിശ്വാസസമൂഹങ്ങളും (Cult) പ്രഖ്യാപിക്കുന്നത്.

ഇപ്രകാരമുള്ള പല വ്യാജസുവിശേഷങ്ങളും വളരെ നല്ലതെന്നും ആളുകളെ വിശുദ്ധിയിലേക്കു നയിക്കുന്നതെന്നും തോന്നിക്കുന്നവയാണ്. തന്മൂലം ആത്മാര്‍ത്ഥതയുള്ള പല വിശ്വാസികളും അവ മൂലം വഞ്ചിതരായിത്തീരുന്നു. എന്നാല്‍ അപ്രകാരമുള്ള എല്ലാ സുവിശേഷങ്ങളും അവയെ പ്രഖ്യാപിക്കുന്നവരും ഗലാ. 1-ല്‍ പൗലൊസ് പ്രഖ്യാപിച്ച ശാപത്തിന്‍കീഴിലാണ്.

സത്യസുവിശേഷം എപ്പോഴും ദൈവത്തോടും അവിടുന്നു നമുക്കു വേണ്ടി ചെയ്ത കാര്യങ്ങളോടും കൂടിയാണ് ആരംഭിക്കുന്നതെന്നും ദൈവത്തിനുവേണ്ടി മനുഷ്യന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊണ്ടല്ല അതിന്റെ തുടക്കമെന്നും ഓര്‍മ്മിക്കുക.

അതിനാല്‍ എഫേസ്യലേഖനം ‘നമ്മെ അനുഗ്രഹിച്ചിരിക്കുന്ന ദൈവം വാഴ്ത്തപ്പെട്ടവന്‍’ എന്ന പ്രസ്താവനയോടെയാണ് ആരംഭിക്കുന്നത്. അതാണ് ശരിയായ ആരംഭം.

പരിശുദ്ധാത്മാവിന്റെ എത്ര അനുഗ്രഹങ്ങളാലാണ് ദൈവം നമ്മെ അനുഗ്രഹിച്ചിട്ടുള്ളത്?

എല്ലാ അനുഗ്രഹങ്ങളാലും തന്നെ. ഒരൊറ്റ അനുഗ്രഹംപോലും വിട്ടു കളഞ്ഞിട്ടില്ല.

നിങ്ങള്‍ വീണ്ടും ജനനം പ്രാപിച്ച നിമിഷത്തില്‍ത്തന്നെ പരിശുദ്ധാത്മാവിന്റെ എല്ലാ അനുഗ്രഹങ്ങള്‍ക്കും നിങ്ങള്‍ അവകാശിയായിത്തീര്‍ന്നിരിക്കുന്നു. ആ അനുഗ്രഹങ്ങളെല്ലാം നിങ്ങള്‍ സ്വായത്തമാക്കുവാന്‍ സമയം എടുത്തേക്കാം. എങ്കിലും ആരംഭംമുതല്‍തന്നെ അവയ്‌ക്കെല്ലാം നിങ്ങള്‍ അവകാശിയാണെന്നുള്ള കാര്യം മറക്കാതിരിക്കുക.

ലോകസ്ഥാപനത്തിനുമുമ്പേ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തിരിക്കുന്നു (എഫേ. 1:4).

പ്രപഞ്ചം സൃഷ്ടിക്കുന്നതിന് എത്രയോ മുമ്പ് ദൈവം നമ്മെ ഓരോരുത്തരെയും പേരുപേരായി അറിഞ്ഞിരുന്നു. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പേ ദൈവം നിങ്ങളെ അറിഞ്ഞിട്ടുണ്ടോ? ഈ ഒരു നിര്‍ണ്ണയം തന്നെ നമ്മുടെ ജീവിതത്തിന് അദ്ഭുതാവഹമായ സുരക്ഷിതബോധം നല്‍കുന്ന ഒന്നാണ്.

”നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് വിശുദ്ധന്മാരില്‍ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്ന് നിങ്ങള്‍ അറിയേണ്ടതിന്” (എഫേ. 1:18).

ദൈവത്തിന് നിങ്ങളെയും എന്നെയും ലഭിച്ചപ്പോള്‍ അവിടുത്തേക്കു വലിയൊരു നിധിയാണു ലഭിച്ചതെന്നുള്ള നിര്‍ണ്ണയത്തില്‍ നാം വേരൂന്നിയവരായിത്തീരണം. ഇതാണ് മുകളില്‍ ഉദ്ധരിച്ച വാക്യത്തിന്റെ അര്‍ത്ഥം. ദൈവം നമ്മെക്കുറിച്ചു സന്തോഷഘോഷത്തോടെ ആനന്ദിക്കുന്നു വെന്ന് സെഫ. 3:17 പ്രസ്താവിക്കുന്നു.

ദൈവം തങ്ങളെ എപ്പോഴും ഒരു കോപഭാവത്തോടെയും ”ഇതു നന്നായില്ല; കുറേക്കൂടി മെച്ചമായി നിങ്ങള്‍ ചെയ്യണം” എന്ന മനോഭാവത്തോടെയും നോക്കുന്നുവെന്ന ധാരണയോടെയാണ് മിക്ക വിശ്വാസികളും ജീവിക്കുന്നത്. ദൈവം സന്തോഷഘോഷത്തോടെ തങ്ങളെക്കുറിച്ച് ആനന്ദിക്കുന്നുവെന്നു അവര്‍ക്കൊരിക്കലും സങ്കല്പിക്കുവാന്‍ കഴിയുന്നില്ല. എങ്കിലും ദൈവം അപ്രകാരം ചെയ്യുന്നുവെന്നു ബൈബിള്‍ വ്യക്തമായിപ്പറയുന്നു.

”നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, വിശ്വസിക്കുന്ന നമുക്കു വേണ്ടി വ്യാപരിക്കുന്ന അവന്റെ അളവറ്റ ശക്തിയുടെ വലിപ്പം ഇന്നതെന്നു നിങ്ങള്‍ അറിയേണ്ടതിന് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവന്‍ ക്രിസ്തുവിലും വ്യാപരിച്ച് അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ചു” (എഫേ. 1:18-20).

ദൈവശക്തിയുടെ ഏറ്റവും വലിയ പ്രകാശനം സൃഷ്ടിയിലല്ല, പിന്നെയോ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലാണു സംഭവിച്ചത്.

ഒന്നുമില്ലായ്മയില്‍നിന്നു പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച ശക്തിയെക്കാള്‍ വലുതായ ഈ പുനരുത്ഥാനശക്തിയാണ് വിശ്വസിക്കുന്നവരായ നമുക്കെല്ലാം ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

എല്ലാം വിശ്വാസത്തിന്മേല്‍ അധിഷ്ഠിതമായിരിക്കുന്നു. വിശ്വാസമോ ദൈവം തന്റെ വചനത്തിലൂടെ നമ്മോടു സംസാരിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നതു മുഖാന്തരമാണ് ഉണ്ടാകുന്നത്. അതിനാല്‍ മേലുദ്ധരിച്ച തുപോലെയുള്ള വചനങ്ങളിലൂടെ വേഗത്തില്‍ കണ്ണോടിച്ചു കടന്നു പോകാതെ അവ സശ്രദ്ധം ധ്യാനിക്കുന്നത് പ്രധാന കാര്യം തന്നെ.

ഒന്നുകില്‍ 18-20 വാക്യങ്ങളില്‍ നാം വായിക്കുന്നത് ഒരു തനി വ്യാജം; അല്ലെങ്കില്‍ അതു സമ്പൂര്‍ണ്ണമായും സത്യം തന്നെ. അതു വ്യാജമാണെങ്കില്‍ പാപക്ഷമ, നീതീകരണം തുടങ്ങി പുതിയനിയമം പഠിപ്പിക്കുന്ന കാര്യങ്ങളെല്ലാം വ്യാജം തന്നെ. നേരേമറിച്ച്, നാം വിശ്വസിച്ച സമയത്തു തന്നെ ഈ മറ്റുപദേശങ്ങള്‍ സത്യമാണെന്നു നാം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ ഈ ദൈവശക്തി നാം അനുഭവത്തി ലാക്കാഞ്ഞത് നാമതു വിശ്വസിക്കാഞ്ഞതിനാല്‍ മാത്രമാണ്.

വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഈ ശക്തി ലഭ്യമാണ്.

‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നു വിളിച്ചുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥന ആരംഭിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചു. നാം സംസാരിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ മാനേജിംഗ് ഡയറക്ടറോടല്ല, മറിച്ച്, നമ്മെ സ്‌നേഹിക്കുന്നവനും നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തത്പരനും സമ്പൂര്‍ണ്ണജ്ഞാനനിധിയും സര്‍വശക്തനുമായ ഒരു പിതാവിനോട്, നമ്മുടെ പിതാവിനോടുതന്നെ, ആണെന്നുള്ള കാര്യം ആദ്യമായിത്തന്നെ നാം വ്യക്തമായി ധരിച്ചിരിക്കണം.

ദൈവത്തെ ‘പിതാവേ’ എന്നു സംബോധന ചെയ്യുന്ന ഈ ഭാഗം പ്രധാനമല്ലെന്നു ചിന്തിച്ചുകൊണ്ട് വേഗത്തില്‍ മുന്നോട്ടുപോകുവാന്‍ എളുപ്പമാണ്. എന്നാല്‍ നമ്മുടെ എല്ലാ ആവശ്യങ്ങളും അറിയുന്ന സ്‌നേഹവാനായ ഒരു പിതാവിലുള്ള വിശ്വാസത്തെ കുറിക്കുന്ന ഈ സംബോധനയാണ് സകല പ്രാര്‍ത്ഥനയുടെയും അടിസ്ഥാനമായിരിക്കുന്നത്.

ദൈവം തങ്ങളുടെ പിതാവാണെന്നുള്ള ആഴമായൊരു വിശ്വാസത്തിലേക്ക് തന്റെ ശിഷ്യന്മാരെ നയിക്കുവാന്‍ യേശു ആഗ്രഹിച്ചു. അതേ വിശ്വാസത്തിലേക്കു തന്നെ നമ്മെ നയിക്കുവാനാണ് എഫേസ്യലേഖനത്തിലെ ആദ്യത്തെ മൂന്നധ്യായങ്ങളും ശ്രമിക്കുന്നത്. അത്തരമൊരു വിശ്വാസത്തിനു മാത്രമേ നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണമായ സുരക്ഷിതബോധം നല്‍കുവാന്‍ കഴിവുള്ളു. അല്ലാത്തപക്ഷം നമ്മുടെ ജീവിതം സാഹചര്യങ്ങളുടെ കാറ്റും തിരക്കോളും സാത്താന്യ ശക്തികളുടെ ആക്രമണവും നിമിത്തം അലഞ്ഞുഴലുന്ന ഒരു കപ്പല്‍പോലെയായിത്തീരും.

പല വിശ്വാസികളും അത്യന്തം അരക്ഷിതബോധമുള്ളവരാണ്. ഭൗമികജീവിതത്തില്‍ ദൈവം അവരെ പകുതിവഴി കൊണ്ടുചെന്ന ശേഷം ‘നിങ്ങളെക്കൊണ്ടെനിക്കു മതിയായി’ എന്നു പറഞ്ഞു കൈവിട്ടു കളയുമോ എന്ന ഭയവും അനിശ്ചിതത്വവുമാണ് അവരെ ഭരിക്കുന്നത്. അതിനാല്‍ അവര്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ എന്തെങ്കിലും ചില തൊക്കെ ചെയ്തുനോക്കുകയാണ് എല്ലാ സമയത്തും. അത് ഒരുപക്ഷേ ക്രിസ്തീയവേലയ്ക്ക് അല്‍പം കൂടുതല്‍ പണം കൊടുക്കുകയോ ഉപവസിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ഒക്കെയാവാം. അങ്ങനെയെങ്കിലും പിതാവിനു തങ്ങള്‍ സ്വീകാര്യരായിത്തീരട്ടെ എന്നാണവരുടെ ഭാവം.

ഈ അവസ്ഥയെ ഒരുപക്ഷേ ഒരു ദൃഷ്ടാന്തം കൂടുതല്‍ വ്യക്തമാക്കിയേക്കാം.

നിങ്ങള്‍ക്ക് ആറിനും പത്തിനും മധ്യേ പ്രായമുള്ള മൂന്നു കുട്ടികള്‍ ഉണ്ടെന്നിരിക്കട്ടെ. ആ സമയത്തു എട്ടു വയസ്സുള്ള ഒരു കുട്ടിയെ നിങ്ങള്‍ ഒരനാഥാലയത്തില്‍നിന്നു ദത്തെടുക്കുന്നു. നിങ്ങളുടെ മൂന്നു കുട്ടികളും വീട്ടില്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്നു; രാത്രി അവര്‍ സുഖ മായി ഉറങ്ങുന്നു. എപ്പോഴും നിങ്ങളുടെ സ്‌നേഹത്തില്‍ അവര്‍ സുരക്ഷിതരായിരിക്കുന്നു. എന്നാല്‍ പുതുതായി വീട്ടില്‍ വന്നുചേര്‍ന്ന ഈ കുട്ടിയാകട്ടെ, എപ്പോഴും അരക്ഷിതബോധമുള്ളവനായിരിക്കും. മറ്റു കുട്ടികളെപ്പോലെ താനും സ്വീകാര്യനായിരിക്കുമോ എന്ന കാര്യത്തില്‍ അവനെപ്പോഴും സംശയമാണ്. രാത്രി അവന്‍ സുഖമായി ഉറങ്ങുകയില്ല. നിങ്ങള്‍ അവന് എത്രയധികം ഉറപ്പു നല്‍കിയാലും മറ്റു മൂന്നു കുട്ടികള്‍ക്കു തുല്യമായ വിധത്തില്‍ അവനെ നിങ്ങള്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ അവന്‍ എപ്പോഴും സംശയാലുവായിരിക്കും. ഒരുദിവസം അബദ്ധവശാല്‍ അവന്റെ പാല്‍ കമിഴ്ന്നുപോകുമ്പോള്‍ അതിനു ശിക്ഷയായി വീട്ടില്‍നിന്നു പുറത്താക്കപ്പെടുമോ എന്നവന്‍ ഭയപ്പെട്ടെന്നു വരാം. നിങ്ങള്‍ക്ക് അവന്‍ സ്വീകാര്യനാകുന്നത് അവന്റെ പെരുമാറ്റത്തെ ആശ്രയിച്ചായിരിക്കും എന്നാണവന്റെ ചിന്ത. തന്മൂലം എല്ലാ സമയത്തും നിങ്ങളുടെ അംഗീകാരമാര്‍ജ്ജിക്കുവാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയി രിക്കും.

മിക്ക വിശ്വാസികളുടെയും അവസ്ഥ, അഥവാ ദൈവത്തോടുള്ള അവരുടെ മനോഭാവം ഇതുപോലെയാണ്. എപ്പോഴും അവര്‍ ദൈവത്തിനു സ്വീകാര്യരാകുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ക്രിസ്തുവില്‍ അവര്‍ ഇപ്പോള്‍ തന്നെ സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്ന ഉറപ്പ് ഒരിക്കലും അവര്‍ക്കുണ്ടാകുന്നില്ല.

എഫേസ്യര്‍ ഒന്നാമധ്യായം തുടര്‍ന്ന് ഇപ്രകാരം പറയുന്നു: ദൈവം യേശുക്രിസ്തുവിനെ ഉയിര്‍ത്തെഴുന്നേല്‍പിച്ചശേഷം സകലവും അവിടുത്തെ കാല്‍ക്കീഴിലാക്കിത്തീര്‍ത്തു. സഭയുടെ തലയെന്ന നിലയില്‍ ക്രിസ്തുവിനെ നമുക്കു നല്‍കിയിരിക്കയാല്‍ എല്ലാ കാര്യങ്ങളും നമ്മുടെയുംകൂടെ കാല്‍ക്കീഴിലാണ് (എഫേ. 1:21,22).

അതുകൊണ്ടാണ് മനുഷ്യരെക്കുറിച്ചോ, സാത്താനെക്കുറിച്ചോ ഉള്ള ഒരു ഭയവും കൂടാതെ ഈ ലോകത്തില്‍ നമുക്കു ജീവിക്കുവാന്‍ കഴിയുന്നത്. കാല്‍വറിയിലെ ക്രൂശില്‍ വച്ച് യേശു തോല്‍പിക്കാത്ത ഒരൊറ്റ പിശാചുപോലും ലോകത്തില്‍ ഒരിടത്തുമില്ല.

ഭൂതം ബാധിച്ച ആളുകളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ”യേശു കാല്‍വറിയില്‍വച്ച് ഈ ഭൂതത്തെയും തോല്‍പിച്ചുവോ ഇല്ലയോ?” എന്ന ലളിതമായ ചോദ്യം എന്നോടുതന്നെ ചോദിച്ച് ഭയത്തിന്റെയും സംശയത്തിന്റെയും പരീക്ഷകളെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്.

ആ ചോദ്യത്തിന്റെ ഉത്തരം മാറ്റമില്ലാതെ ഓരോ പ്രാവശ്യവും ഇതാണ്: ”ഉണ്ട്, ഇവനെയും യേശു തോല്‍പിച്ചിട്ടുണ്ട്.” അപ്പോള്‍ യേശുവിന്റെ നാമത്തില്‍ ആ ഭൂതത്തിന്റെ മേല്‍ എനിക്ക് അധികാരമുണ്ടെന്ന കാര്യം ഞാന്‍ മനസ്സിലാക്കും.

നമ്മുടെ കഴിവുകള്‍ക്കോ വരങ്ങള്‍ക്കോ ഒന്നിനും ഈ കാര്യവുമായി ഒരു ബന്ധവുമില്ല. ക്രിസ്തു കാല്‍വറിയില്‍ ചെയ്ത കാര്യത്തോടും ആ ക്രിസ്തു ഇപ്പോള്‍ നമുക്കു തലയായിരിക്കുന്നുവെന്നതിനോടും മാത്രമേ അതിനു ബന്ധമുള്ളൂ. ക്രിസ്തു നമുക്കു തലയായി നാം അവിടുത്തേക്കു കീഴ്‌പ്പെട്ടിരിക്കുമ്പോള്‍ സാത്താനു നമ്മെ തൊടാന്‍ സാധ്യമല്ല.

എഫേസ്യര്‍ രണ്ടും മൂന്നും അധ്യായങ്ങള്‍ ഒന്നാമധ്യായത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കൂടുതല്‍ വിശദമാക്കുന്നു. അവിടെയുള്ള ചില വാക്യങ്ങള്‍ നമുക്കു സംക്ഷിപ്തരൂപത്തില്‍ പരിശോധിക്കാം. ആ അധ്യായങ്ങള്‍ മുഴുവനും നിങ്ങള്‍ക്കു സാവകാശത്തില്‍ ധ്യാനിക്കുകയും ചെയ്യാം.

എഫേ. 2:18 വാക്യങ്ങളില്‍ നാം നമ്മുടെ പാപത്തില്‍ മരിച്ചവരായിരുന്നപ്പോള്‍ യേശുവിനോടൊപ്പം ദൈവം നമ്മെ ഉയിര്‍പ്പിക്കുകയും രക്ഷിക്കുകയും ചെയ്തതായിപ്പറഞ്ഞിരിക്കുന്നു.

മരിച്ച ഒരു മനുഷ്യന് യാതൊന്നും തന്നെ ചെയ്‌വാന്‍ കഴികയില്ല. നമുക്കു സ്വയം ഒന്നും തന്നെ ചെയ്‌വാന്‍ കഴിയാത്ത ആ ഒരവസ്ഥയില്‍ ദൈവം നമ്മെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും നമ്മെ രക്ഷിക്കുകയും ചെയ്തുവെന്നാണ് അതിന്റെ അര്‍ത്ഥം. ഇതു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അതോ, നിങ്ങളെ മരിച്ചവരില്‍നിന്നു ജീവിപ്പിക്കുന്നതിലേക്ക് ദൈവത്തെ സഹായിക്കുവാന്‍ അല്‍പമൊക്കെ നിങ്ങളുംകൂടെ പ്രവര്‍ത്തിച്ചുവെന്നാണോ നിങ്ങള്‍ കരുതുന്നത്? അതു വളരെ വിചിത്രമായിത്തോന്നാം. എന്നാല്‍ തങ്ങളുടെ രക്ഷയുടെ കാര്യത്തില്‍ തങ്ങള്‍ അല്പം ചിലതു പ്രവര്‍ത്തിച്ചു ദൈവത്തെ സഹായിച്ചുവെന്നു കരുതുന്ന ഒരു നല്ല പങ്ക് ആളുകളുണ്ട്!! അത്തരം വിശ്വാസികള്‍ തങ്ങള്‍ പാപത്തില്‍ മരിച്ചവരായിരുന്നുവെന്നു വിശ്വസിക്കുന്നില്ല എന്നതു സ്പഷ്ടം. ഒരുപക്ഷേ പാപം മൂലം അവര്‍ രോഗം ബാധിച്ചവരായിരുന്നുവെന്നേ അവര്‍ കരുതുന്നുള്ളു. രോഗം ബാധിച്ച ഒരുവന് ചിലതൊക്കെ ചെയ്‌വാന്‍ കഴിയും. എന്നാല്‍ മരിച്ച മനുഷ്യന് ഒന്നും ചെയ്‌വാന്‍ സാധ്യമല്ല.

നിങ്ങള്‍ എങ്ങനെയായിരുന്നു? രോഗബാധിതനോ, അതോ മരിച്ചവനോ?

എഫേസ്യര്‍ 2 സശ്രദ്ധം വായിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് ഈ ചോദ്യത്തിന്റെ ഉത്തരം ലഭിക്കും. നിങ്ങള്‍ മരിച്ചവനായിരുന്നു; തികച്ചും ജീവന്‍ നഷ്ടപ്പെട്ടവന്‍, മരിച്ചവന്‍ തന്നെ. ആ അവസ്ഥയിലാണ് ദൈവം നിങ്ങളെ ജീവിപ്പിച്ചത്.

നമ്മുടെ രക്ഷ:

നാം മുഖേനയല്ല,

നമ്മുടെ പ്രവൃത്തിയാലുമല്ല;

ആര്‍ക്കും അതില്‍ പ്രശംസിക്കുവാനില്ല (വാ. 8).

നമ്മുടെ രക്ഷ അല്‍പമെങ്കിലും നമ്മുടെ പ്രവൃത്തികള്‍ നിമിത്തം ലഭിക്കുന്നതായിരുന്നെങ്കില്‍ നമുക്കു പ്രശംസിക്കുവാന്‍ വകയുണ്ടായിരുന്നു. എന്നാല്‍ അതു മുഴുവനും ദൈവത്തില്‍നിന്നാകയാല്‍ നാം സകലമഹത്വവും ദൈവത്തിനു കൊടുക്കുന്നു. അങ്ങനെ നമ്മിലാര്‍ക്കും മറ്റൊരുവനുപരി ഒന്നും പ്രശംസിക്കുവാനില്ല. ദുരഭിമാനികളായ സകലരും എഫേ. 2-ലെ ഉപദേശം ഗ്രഹിക്കാത്തവര്‍ തന്നെ.

ക്രിസ്തു സ്വയം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു പറയുന്ന ഒറ്റ വാക്യം പോലും ബൈബിളില്‍ ഇല്ല എന്നതു നിങ്ങള്‍ക്കറിയാമോ? ദൈവമാണ് അവിടുത്തെ ഉയിര്‍പ്പിച്ചതെന്നത്രേ എല്ലായിടത്തും പറയുന്നത്. മരിച്ച അവസ്ഥയില്‍നിന്നു നമ്മെ ജീവിപ്പിച്ചതും ദൈവം തന്നെ.

ഈ ഭൂമിയില്‍ കുറ്റമറ്റ ഒരു ജീവിതം നാം നയിച്ചെന്നിരുന്നാലും, പൂര്‍ണ്ണതയിലേക്കു വളരുന്ന ഒരു ജീവിതത്തില്‍ നാം അനേകവര്‍ഷം മുന്നേറിയാലും, കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ നമുക്കു പറയു ന്‍ കഴിയുന്നത് ഇത്രമാത്രമായിരിക്കും: ”കര്‍ത്താവേ, നിത്യനരകത്തി നര്‍ഹനായ ഒരു പാപിയാണു ഞാന്‍; എന്നാല്‍ അങ്ങ് എനിക്കുവേണ്ടി മരിച്ചു. അതിനാല്‍ അവിടുത്തെ കൃപയാല്‍ ഞാന്‍ രക്ഷ പ്രാപിച്ചു; എനിക്കു പ്രശംസിക്കുവാന്‍ യാതൊന്നും തന്നെയില്ല.”

ഈ വസ്തുത അറിയുന്ന ഒരുവന്‍ മാത്രമേ രക്ഷയുടെ ഉപദേശം ഉചിതമായവിധം ഗ്രഹിച്ചിട്ടുള്ളു.

എഫേ. 1:17,18 വാക്യങ്ങളില്‍ എഫേസോസിലെ ക്രിസ്ത്യാനികള്‍ പരിശുദ്ധാത്മാവില്‍നിന്നുള്ള വെളിപ്പാടു പ്രാപിക്കുവാന്‍വേണ്ടി പൗലൊസ് പ്രാര്‍ത്ഥിച്ചു.

എഫേസ്യലേഖനത്തിന്റെ ഈ പൂര്‍വാദ്ധത്തിന്റെ അവസാനഘട്ടത്തില്‍ 3:16ല്‍ അവര്‍ പരിശുദ്ധാത്മാവിനാല്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടണമെന്നു പൗലൊസ് പ്രാര്‍ത്ഥിക്കുന്നു.

ഇവയാണ് നമ്മുടെ ഏറ്റവും ഉന്നതമായ രണ്ടാവശ്യങ്ങള്‍: വെളിപ്പാടും ശക്തിയും.

പരിശുദ്ധാത്മാവിനു മാത്രമേ ഇവ രണ്ടും നമുക്കു നല്‍കുവാന്‍ കഴിയൂ.

ക്രിസ്തീയജീവിതം ഒന്നാകെത്തന്നെ പരിശുദ്ധാത്മാവിനെ ആശ്രയിച്ചുള്ളതാണ്. ഒന്നാമതായി ദൈവം ക്രിസ്തുവില്‍ നമുക്കുവേണ്ടി എന്തു ചെയ്തുവെന്നതിനെപ്പറ്റി ആത്മാവു നമുക്കു വെളിപ്പാടു നല്‍കുന്നു.

പിന്നീട് ആത്മാവു നമുക്ക് കര്‍ത്താവു നമ്മെ പഠിപ്പിച്ചതെല്ലാം അനുസരിച്ചുകൊണ്ടു നമ്മുടെ വിളിക്കു യോഗ്യമാകുംവണ്ണം നടക്കുവാന്‍ ശക്തി നല്‍കുന്നു.

ഇപ്പോള്‍ നമുക്ക് എഫേ. 3-ല്‍ നിന്നുള്ള ഒരന്തിമവസ്തുത പരിശോധിക്കാം. 18,19 വാക്യങ്ങളില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും ഗ്രഹിക്കുവാന്‍ നമുക്കു സാധ്യമാണെന്നു നാം മനസ്സിലാക്കുന്നു. (ഇവിടെ നാല് അളവുകള്‍ (മാനങ്ങള്‍) ഉണ്ട്. അതുതന്നെ മാനുഷികജ്ഞാനത്തിനപ്പുറമാണ്.) പക്ഷേ ഇത് സകല വിശുദ്ധന്മാരോടുമൊപ്പം മാത്രമാണ്.

നമുക്കു സ്വയമായി ദൈവസ്‌നേഹം ഒരിക്കലും മനസ്സിലാക്കുവാന്‍ സാധ്യമല്ല. ക്രിസ്തുവിന്റെ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ നമുക്കാവശ്യമാണ്. മാത്രമല്ല, ക്രിസ്തുവിന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും തന്നെ, നമ്മുടെ ചെറിയ ഗ്രൂപ്പില്‍പ്പെട്ടവര്‍ മാത്രമല്ല, നമുക്കാവശ്യമായിരിക്കുന്നു.

അതിനാലാണു നമ്മുടെ ഹൃദയങ്ങള്‍ എല്ലാ വിശ്വാസികളുടെയും നേരേ തുറന്ന നിലയില്‍ ഇരിക്കേണ്ടത് – നാമുമായി അഭിപ്രായൈക്യമില്ലാത്തവരും കുറേ അതിരുകടന്ന ചിന്താഗതിക്കാരെന്നു നാം കരുതുന്നവരുമായ എല്ലാവരോടും തന്നെ. അവരില്‍ എല്ലാവരോടും ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നമുക്കു സാധ്യമല്ല. ഈ ഭൂമിയില് മാത്രമേ എന്റെ ജീവിതകാലത്തു ഞാന്‍ കണ്ടുമുട്ടിയിട്ടുള്ളു എന്ന കാര്യം ഒരു താക്കീതായി ഞാന്‍ നിങ്ങളെ അറിയിക്കട്ടെ. എന്നാല്‍ അവ രാണ് യഥാര്‍ത്ഥമായ ആത്മീയസമ്പന്നത കൈവരിച്ചിട്ടുള്ള ചുരുക്കം പേര്‍. ശേഷിച്ചവര്‍ തങ്ങളുടെ ദരിദ്രവും കക്ഷിത്വപരവുമായ മനോഭാവ ങ്ങളോടെ പരീശന്മാരായി ജനിച്ച് പരീശന്മാരായി മരണമടയുന്നവരത്രേ. ദൈവം കൈക്കൊണ്ടവരായ എല്ലാവരെയും കൈക്കൊള്ളുവാന്‍ തക്ക വണ്ണം വിനീതരായിരുന്നുവെങ്കില്‍ തങ്ങള്‍ക്കു പ്രാപിക്കാമായിരുന്ന സമ്പന്നത അവര്‍ നഷ്ടമാക്കിക്കളയുന്നു.

അതിനാല്‍ എഫേസ്യരുടെ ആദ്യത്തെ മൂന്നധ്യായങ്ങള്‍ നമുക്കു ധ്യാനിക്കയും നാമിപ്പോള്‍ പരിചിന്തനം ചെയ്തിരുന്ന ഈ മഹാസത്യങ്ങളെപ്പറ്റി വെളിപ്പാടു നല്‍കുവാന്‍ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുകയും ചെയ്യാം.

ഒരിക്കല്‍ നിങ്ങള്‍ക്കു വെളിപ്പാടു ലഭിച്ചുകഴിഞ്ഞാല്‍ വിശുദ്ധിയും വിനയവും സ്‌നേഹവും നിറഞ്ഞ ഒരു വിജയജീവിതം നയിക്കുവാനുള്ള ശക്തിയുടെ ആത്മാവിനെ അന്വേഷിക്കുവാന്‍ നിങ്ങള്‍ ജാഗ്രതയുള്ള വനായിത്തീരും.

അപ്പോള്‍ നമ്മുടെ സംഭാഷണത്തില്‍നിന്ന് അയോഗ്യമായ എല്ലാ വാക്കുകളെയും ഒഴിവാക്കുവാനും എല്ലാ കോപവും പകയും നമ്മുടെ ഹൃദയത്തില്‍നിന്നു നീക്കിക്കളയുവാനും നമുക്കു കഴിയും (എഫേ. 4:29,31).

അപ്പോള്‍ സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിക്കും. ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ ഭാര്യമാരെ സ്‌നേഹിപ്പാന്‍ ഭര്‍ത്താക്കന്മാര്‍ക്കും കഴിവുണ്ടാകും (എഫേ. 5:22,25).

അപ്പോള്‍ സാത്താനെ എല്ലാ സമയത്തും തോല്‍പിച്ചു കാല്‍ക്കീഴിലാക്കുവാന്‍ നമുക്കു സാധിക്കും (എഫേ. 6:11,13).

അപ്പോള്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിക്കുവാനും നാം പ്രാപ്തരാകും (എഫേ. 5:1).

നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം അധികമായി നമ്മില്‍ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയും. എല്ലാ മഹത്വവും അവിടുത്തേക്കായിരിക്കട്ടെ (എഫേ. 3:20,21).

അധ്യായം മൂന്ന് : ക്രിസ്തീയജീവിതത്തെ മുറുകെപ്പിടിക്കുക


ഓരോ കൈയിലും ദൈവം നമുക്ക് അഞ്ചു വിരലുകള്‍ നല്‍കിയിട്ടുണ്ട്. ഇവയുപയോഗിച്ച് നമുക്കു വസ്തുക്കളെ മുറുകെപ്പിടിക്കുവാന്‍ കഴിയും. നിങ്ങള്‍ക്ക് രണ്ടു വിരല്‍ ഉപയോഗിച്ച് ഒരു ഗ്ലാസ് പിടിക്കാം; എന്നാല്‍ അഞ്ചു വിരലുപയോഗിച്ചു പിടിക്കുമ്പോഴത്തെപ്പോലെ ആ പിടി മുറുക്കമുള്ളതായിരിക്കുകയില്ല.

ഈ വിധത്തില്‍ത്തന്നെ ക്രിസ്തീയജീവിതത്തെ മുറുകെപ്പിടിക്കുവാന്‍വേണ്ടി ദൈവം നമുക്ക് അഞ്ചു കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പിന്മാറ്റം സംഭവിക്കുമ്പോള്‍ അതിന്റെ കാരണം വിശ്വാസികള്‍ ഇവയില്‍ ഒന്നോ അധികമോ കാര്യങ്ങളിലുള്ള തങ്ങളുടെ പിടിമുറുക്കാതെ അയച്ചുകളയുന്നതാണ്.

ആത്മീയമായി അധികമധികം വളര്‍ച്ചയും പുരോഗതിയും നേടുക എന്നതു നമ്മുടെ നിരന്തര വാഞ്ഛ ആയിരിക്കണം. ദൈവത്തെ അധികം അറിയുവാനും ദൈവവുമായും സഹവിശ്വാസികളുമായും കൂടുതല്‍ അടുത്ത കൂട്ടായ്മയില്‍ ജീവിക്കുവാനും അവിടുത്തെ ശുശ്രൂഷയ്ക്കായി അവിടുത്തേക്കു കൂടുതല്‍ ലഭ്യരായിത്തീരുവാനും വേണ്ടിയാണ് ഈ വാഞ്ഛ നാം പുലര്‍ത്തേണ്ടത്.

1. ക്രിസ്തുവിന്റെ രക്തം

നമ്മുടെ ഏറ്റവും ആദ്യത്തേതും നിരന്തരവുമായ ആവശ്യം കഴിഞ്ഞ കാലത്തെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടുക എന്നതാണ്. നമ്മുടെ പാപങ്ങള്‍ക്കുള്ള പൂര്‍ണ്ണപ്രായശ്ചിത്തം അനുഷ്ഠിക്കാതെ മറ്റൊരു മാര്‍ഗ്ഗത്തില്‍ക്കൂടെയും ദൈവത്തിനു നമ്മുടെ പാപത്തിന്റെ കുറ്റം നീക്കിക്കളയുക സാധ്യമല്ല. ”രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല” (എബ്രാ. 9:22).

ക്രിസ്തു കാല്‍വറിക്രൂശില്‍ തന്റെ രക്തം ചൊരിഞ്ഞപ്പോള്‍, ഏതൊരാളും ഏതു കാലത്തും ചെയ്ത ഏതു പാപത്തിനുമുള്ള ക്ഷമ അതു മൂലം വിലയ്ക്കു വാങ്ങപ്പെട്ടു. എങ്കിലും നാം അതിനെ സ്വീകരിക്കുമ്പോള്‍ മാത്രമേ ആ ക്ഷമ നമ്മുടേതായിത്തീരുന്നുള്ളു. നാം ആത്മാര്‍ത്ഥമായി നമ്മുടെ പാപങ്ങള്‍ വിട്ടുതിരിയുകയും (മാനസാന്തരപ്പെടുകയും) യേശുവില്‍ വിശ്വസിക്കുകയും അവിടുന്നു നല്‍കുന്ന ക്ഷമ സ്വീകരിക്കുകയും ചെയ്യുന്നപക്ഷം ക്രിസ്തുവിന്റെ രക്തത്തിലൂടെ നമുക്ക് ഇപ്പോള്‍ നമ്മുടെ എല്ലാ പാപത്തിനും മോചനം ലഭിക്കുന്നു.

ക്രിസ്തുവിന്റെ രക്തം നമ്മെ നീതീകരിക്കുകയും കൂടെ ചെയ്യുന്നു (റോമര്‍ 5:9). ഇതു കേവലം ക്ഷമ പ്രാപിക്കുന്നതിനെക്കാള്‍ വലിയ ഒരു കാര്യമാണ്. നമ്മുടെ മുഴുവന്‍ ജീവിതത്തിലും ഒരിക്കല്‍പോലും പാപം ചെയ്തിട്ടില്ലാത്ത ഒരുവനെപ്പോലെ നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നതാണ് നീതീകരണം. ”ഞാന്‍ അവരുടെ പാപങ്ങളെ ഇനി ഓര്‍ക്കുകയുമില്ല” എന്നതാണ് ദൈവത്തിന്റെ വാഗ്ദാനം (എബ്രാ. 8:12). നാമൊരിക്കലും പാപം ചെയ്തിട്ടില്ലെങ്കില്‍ എങ്ങനെ അവിടുന്നു നമ്മെ വീക്ഷിക്കുമോ അങ്ങനെ തന്നെ അവിടുന്നു നമ്മെ വീക്ഷിക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. നീതീകരിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥം അതാണ്. ക്രിസ്തുവിന്റെ രക്തത്തിന്റെ ശക്തി ആ വിധത്തിലുള്ളതാണ്. പല വിശ്വാസികളും തങ്ങളുടെ ഭൂതകാലജീവിതത്തെ സംബന്ധിച്ചിടത്തോളം സ്വയം കുറ്റം വിധിക്കുന്ന ഒരവസ്ഥയില്‍ ജീവിക്കുന്നു. യേശുക്രിസ്തുവിന്റെ രക്തത്തിലൂടെ ദൈവം അവരെ നീതീകരിച്ചിരിക്കുന്നുവെന്ന സത്യം സാത്താന്‍ അവരുടെ കണ്ണില്‍നിന്നും മറച്ചു വച്ചിരിക്കുന്നതാണ് അതിന്റെ കാരണം.

ക്രിസ്തുവിന്റെ രക്തം മുഖേന നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു (1 പത്രോ. 1:18). പാപത്തിന്റെ അടിമച്ചന്തയില്‍നിന്നു നമ്മെ അവിടുന്നു വിലകൊടുത്തു വാങ്ങിയിരിക്കുന്നുവെന്നാണ് അതിന്റെ അര്‍ത്ഥം. നാം മേലാല്‍ അടിമകളായിരിക്കാതെ സ്വതന്ത്രരാകുമാറ് ദൈവത്തിന്റെ വിശുദ്ധനിയമത്തിലെ അവകാശവാദങ്ങള്‍ അംഗീകരിക്കുവാന്‍വേണ്ടി ക്രിസ്തു കാല്‍വറിയില്‍ ചൊരിഞ്ഞ രക്തം നമ്മുടെ മറുവിലയായിത്തീര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യം അനുഭവിക്കാനായി നാം ജനിച്ചിരിക്കുന്നു. മേലാല്‍ നാം സാത്താനോ മനുഷ്യര്‍ക്കോ ശിക്ഷാവിധിക്കോ കുറ്റബോധത്തിനോ ഭയത്തിനോ പാപത്തിനോ ഒരിക്കലും അടിമകളാകേണ്ട ആവശ്യമില്ല.

ക്രിസ്തുവിന്റെ രക്തത്താല്‍ നാം ദൈവസാന്നിധ്യത്തിലേക്ക് ആനയിക്കപ്പെട്ടിരിക്കുന്നു (എഫേ. 2:13). ആര്‍ക്കും അടുത്തുകൂടാത്ത വെളിച്ചത്തിലാണ് ദൈവം വസിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ അവസാനം വരെയും അവിടുത്തെ സന്നിധിയിലേക്ക് അടുത്തുവരുവാനുള്ള ഏക മാര്‍ഗ്ഗം ക്രിസ്തുവിന്റെ രക്തമാണ്. നാം എത്ര വിശുദ്ധരായിത്തീര്‍ന്നാലും ദൈവസാന്നിധ്യത്തിലേക്കു വരുവാനുള്ള വഴി ക്രിസ്തുവിന്റെ രക്തം തന്നെ. പല വിശ്വാസികളും ഒരിക്കല്‍ അവര്‍ക്കു പാപത്തിന്മേല്‍ വിജയം ലഭിച്ചുകഴിയുന്നതോടെ ഇതു മറക്കുകയും പരീശന്മാരായിക്കലാശിക്കുകയും ചെയ്യുന്നു.

കാല്‍വറി ക്രൂശില്‍ ചൊരിയപ്പെട്ട രക്തത്തിലൂടെ ക്രിസ്തു ദൈവത്തോടു സമാധാനം സ്ഥാപിച്ചു (കൊലോ. 1:20). ദൈവം ഇപ്പോള്‍ നമുക്കു ശത്രുവല്ല, നമ്മുടെ മിത്രമാണ്. ഇതു നമ്മുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ പ്രാപിക്കേണ്ട ഒരു സത്യമാണ്. പല വിശ്വാസികളും ജീവിക്കുന്നത് ദൈവം തങ്ങളുടെ നേരേ നിരന്തരം അസന്തുഷ്ടനായി അമര്‍ഷത്തോടെ തുറിച്ചുനോക്കുന്നുവെന്ന ചിന്തയോടെയാണ്. വിശ്വാസികളെ കുറ്റബോധത്തിനടിമപ്പെടുത്തി അവരുടെ ആത്മീയ വളര്‍ച്ചയെ തടയുവാന്‍വേണ്ടി സാത്താന്‍ പ്രയോഗിക്കുന്ന ഒരു വ്യാജമാണിത്. ക്രിസ്തുവിന്റെ രക്തം മുഖേന നാം ദൈവത്തിന്റെ സ്‌നേഹിതന്മാരായിത്തീര്‍ന്നിരിക്കുന്നു. ഇതു നാം വിശ്വസിക്കുന്നില്ലെങ്കില്‍ നാമൊരിക്കലും ആത്മീയ പുരോഗതി പ്രാപിക്കുകയില്ല.

നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍ ക്രിസ്തുവിന്റെ രക്തം നമ്മെ തുടര്‍മാനമായി സകല പാപത്തില്‍നിന്നും ശുദ്ധീകരിക്കുകകൂടെ ചെയ്യുന്നു (1 യോഹ. 1:7). വെളിച്ചത്തില്‍ നടക്കുക എന്നുവച്ചാല്‍ ബോധപൂര്‍വമായ എല്ലാ പാപങ്ങളുടെമേലുമുള്ള വിജയത്തോടെ നടക്കുക എന്നാണര്‍ത്ഥം. എന്നാല്‍ നാം ബോധപൂര്‍വമായ പാപങ്ങളെ ജയിച്ചു ജീവിക്കുമ്പോഴും പിന്നെയും നമ്മിലെല്ലാം അബോധപൂര്‍വമായ പാപം വളരെയുണ്ട്. അതുമൂലമാണ് ”നമുക്കു പാപമില്ലെന്നു പറയുന്ന പക്ഷം നാം നമ്മെത്തന്നെ വഞ്ചിക്കുകയാണെ”ന്നു യോഹന്നാന്‍ അപ്പോസ്തലന്‍ പറയുന്നത് (വാ. 8).

നമുക്കൊരു ജഡമുള്ളതുകൊണ്ടു മാത്രമല്ല, നമ്മുടെ മാനസാന്തരത്തിനുമുമ്പും പിമ്പുമുള്ള അനേകവര്‍ഷക്കാലം നാം ബോധപൂര്‍വമായ സ്വാര്‍ത്ഥതയില്‍ വസിക്കുകമൂലമാണ് നാം അബോധപൂര്‍വം പാപം ചെയ്യുന്നത്. നമുക്കുള്ള അതേ ജഡം തന്നെ യേശുവിനും ഉണ്ടായിരുന്നു. എങ്കിലും ഒരിക്കലും അവിടുന്നു സ്വാര്‍ത്ഥതയില്‍ ജീവിച്ചിട്ടില്ലായ്കയാല്‍ അവിടുന്ന് ഒരിക്കല്‍പ്പോലും അബോധപൂര്‍വം പാപം ചെയ്തില്ല. അദ്ദേഹത്തില്‍ ഒരു പാപവും ഇല്ലതന്നെ (1 യോഹ. 3:5).

ആദ്യഘട്ടത്തില്‍ നമുക്കുള്ള മൊത്തം പാപത്തിന്റെ തൊണ്ണൂറു ശതമാനവും അബോധപൂര്‍വമായ പാപമാണ്. അവ നിരന്തരമായി യേശുവിന്റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ നമുക്ക് പിതാവുമായി നിരന്തരവും നിര്‍വിഘ്‌നവുമായ കൂട്ടായ്മ സാധ്യമായിത്തീരുന്നു.

ക്രിസ്തുവിന്റെ രക്തം മുഖേന നാം സാത്താനെയും അവന്റെ കുറ്റാരോപണങ്ങളെയും ജയിക്കുന്നു (വെളി. 12:11). സാത്താന്‍ എല്ലായ്‌പ്പോഴും നമ്മെ ദൈവസന്നിധിയിലും മറ്റു മനുഷ്യരുടെ മുമ്പാകെയും നമ്മുടെ ഉള്ളില്‍ത്തന്നെയും കുറ്റം പറയുന്നു. എന്നാല്‍ ക്രിസ്തുവിന്റെ രക്തത്താല്‍ നമ്മോടു ദൈവം ക്ഷമിക്കയും നമ്മെ നീതീകരിക്കയും വീണ്ടെടുക്കുകയും ദൈവത്തോടു സമീപസ്ഥരാക്കിത്തീര്‍ക്കയും ദൈവവുമായി സമാധാനബന്ധത്തിലാക്കുകയും ചെയ്തിരിക്കുന്നുവെന്നു സാക്ഷ്യം പറയുന്നതിലൂടെ നമുക്ക് അവന്റെ അപവാദങ്ങളെ ജയിക്കു വാന്‍ സാധ്യമത്രേ.

നമ്മെ ദിനംപ്രതി ശുദ്ധീകരിക്കുവാന്‍ നമുക്ക് ക്രിസ്തുവിന്റെ രക്തം ആവശ്യമാണ്. എന്തെന്നാല്‍ നാമെല്ലാവരും ദിനംപ്രതി അബോധ പൂര്‍വമായും പലരും ബോധപൂര്‍വമായും പാപം ചെയ്യുന്നുണ്ട്.

2.പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടവരായി നാം തീരുന്നില്ലെങ്കില്‍ വിജയകരമായ ഒരു ക്രിസ്തീയജീവിതം നയിക്കുവാനോ ദൈവത്തെ ഫലപ്രദമായി സേവിക്കുവാനോ നമുക്കു സാധ്യമല്ല.

മാനസാന്തരപ്പെടുന്നതോടുകൂടി ദൈവം സകല പാപികള്‍ക്കും വാഗ്ദാനം ചെയ്യുന്ന രണ്ടു ദാനങ്ങളാണ് പാപക്ഷമയും പരിശുദ്ധാത്മാവും.

കര്‍ത്താവിങ്കലേക്കു തിരിഞ്ഞു പാപക്ഷമ പ്രാപിക്കുന്നയാതൊരാള്‍ക്കും പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേക്ക് ഒരൊറ്റ ദിവസം പോലും കാത്തിരിക്കേണ്ട ആവശ്യമില്ല. ക്രൈസ്തവമാര്‍ഗ്ഗത്തിന്റെ ആദിമദിവസങ്ങളില്‍ ആ വിധമായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. ആ കാലത്ത് ആളുകള്‍ മാനസാന്തരപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നതോടെ അവര്‍ ജലസ്‌നാനമേല്‍ക്കുകയും ഉടന്‍തന്നെ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തിരുന്നു. അത് അവരുടെ പ്രാരംഭാനുഭവത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇക്കാലത്ത് വിശ്വാസികള്‍ ജലസ്‌നാനം സ്വീകരിക്കുന്നതിനു വര്‍ഷങ്ങള്‍ കാത്തിരിക്കുകയും പിന്നീടു പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ വീണ്ടും പല വര്‍ഷങ്ങള്‍ കാക്കുകയും ചെയ്യുന്നതായി നാം കാണുന്നു.

വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത ഇതാണ്. പാപ ക്ഷമ പ്രാപിക്കുവാന്‍ ആവശ്യമായ യോഗ്യതയെന്തോ അതിനപ്പുറമുള്ള ഒരു കൂടുതല്‍ യോഗ്യത പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ ആവശ്യമില്ല. അതായത്, പാപങ്ങളെ വിട്ടു മാനസാന്തരപ്പെടുകയും യേശു ക്രിസ്തുവില്‍ വിശ്വസിക്കയുംതന്നെ രണ്ടിനുമാവശ്യമായ യോഗ്യത. ഈ വസ്തുതയെക്കുറിച്ചുള്ള അജ്ഞതമൂലമാണ് പല വിശ്വാസികളും പരിശുദ്ധാത്മസ്‌നാനം പ്രാപിക്കാതിരിക്കുന്നത്. അവര്‍ സത്യം അറിയുന്നുവെങ്കില്‍ സാത്താന്‍ അവരെ പിന്നീടൊരിക്കലും വഞ്ചിക്കുവാനിടയാവുകയില്ല.

പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനുള്ള അര്‍ഹത നേടുവാന്‍ ശ്രമിക്കുന്നത് പാപക്ഷമ ലഭിക്കുവാനുള്ള അര്‍ഹതയ്ക്കായി ശ്രമിക്കുന്നതുപോലെതന്നെ ബുദ്ധിഹീനമാണ്.

പരിശുദ്ധാത്മനിറവ് പ്രാഥമികമായിത്തന്നെ ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവയുടെ നിറവ് നമുക്കു നല്‍കും.

രണ്ടാമതായി അതു നമ്മെ ക്രിസ്തുവിന്റെ ഫലപ്രദമായ സാക്ഷ്യം വഹിക്കുവാനും അവിടുത്തെ ഭൗമികശരീരത്തിന്റെ അംഗങ്ങളായിരിക്കുവാനും പ്രാപ്തരാക്കും.

പരിശുദ്ധാത്മാഭിഷേകം ക്രിസ്തുവിന്റെ ശരീരത്തിലെ പ്രയോജനമുള്ള ഒരംഗമായിത്തീരുവാന്‍ മുഖ്യമായി ആവശ്യമാണ്. അതില്ലെങ്കില്‍ നമ്മുടെ ജീവിതങ്ങള്‍ എത്ര വിശുദ്ധമായിരുന്നാലും ഭൂമിയിലെ തന്റെ വേലയില്‍ നമ്മെക്കൊണ്ടുള്ള പ്രയോജനം പരിമിതമായിരിക്കും.

യേശു മുപ്പതുവര്‍ഷക്കാലം നിര്‍മ്മലവും വിശുദ്ധവുമായ ഒരു ജീവിതം നയിച്ചുവെങ്കിലും തന്റെ ശുശ്രൂഷ നിര്‍വഹിക്കുവാനുള്ള പ്രകൃത്യതീതമായ വരങ്ങള്‍ പ്രാപിക്കുന്നതിലേക്ക് അവിടുത്തേക്ക് പരിശുദ്ധാത്മാഭിഷേകം പ്രാപിക്കേണ്ടത് ആവശ്യമായിരുന്നു.

ഇന്നു ഭൂമിയില്‍ ക്രിസ്തുവിന്റെ ശരീരമെന്ന നിലയില്‍ ആ ശുശ്രൂഷ തുടര്‍ന്നുനടത്തുവാന്‍ നമ്മെയും ആ വിധത്തില്‍ സജ്ജരാക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ഈ പ്രകൃത്യതീതവരങ്ങളെ നിന്ദിക്കയോ അവയില്‍ വിശ്വാസമില്ലാതിരിക്കയോ ചെയ്യുന്നവര്‍ക്ക് അവ ഒരിക്കലും ലഭിക്കയില്ല. അതുമൂലം അവരുടെ ശുശ്രൂഷയും പരിമിതമായിരിക്കും.

ദിവസംതോറും പരിശുദ്ധാത്മാവു നിറഞ്ഞവരായി നാം തീരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ എന്നെന്നേക്കുമായി ഒരിക്കല്‍ സ്വീകരിക്കപ്പെടുന്ന ഒരു കാര്യമല്ല അത്.

3.ദൈവവചനം

തിരുവെഴുത്തിലെ ഒന്നാമത്തെ ഖണ്ഡിക മുതല്‍തന്നെ പരിശുദ്ധാത്മാവ് ദൈവവചനത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതായി നാം കാണുന്നു. ദൈവത്തിന്റെ ഉച്ചരിക്കപ്പെട്ട വചനവും ആഴത്തിന്‍മീതേ പരിവര്‍ത്തിച്ചുകൊണ്ടിരുന്ന പരിശുദ്ധാത്മാവും അവ്യവസ്ഥയില്‍നിന്നു വ്യവസ്ഥയും സൗന്ദര്യവും ഉളവാകുവാന്‍ ഇടവരുത്തി. ഈ വിധത്തില്‍ത്തന്നെയാണു ദൈവം നമ്മുടെ ജീവിതത്തിലും സൗന്ദര്യവും വ്യവസ്ഥയും ഉളവാക്കുന്നത്.

എഴുതപ്പെട്ട ദൈവവചനത്തിന്റെ മാര്‍ഗ്ഗദര്‍ശനം കൂടാതെ അനുഭവരൂപത്തില്‍ അറിയപ്പെടുന്ന പരിശുദ്ധാത്മശക്തി മാത്രം ലഭിക്കുന്ന ഒരു മനുഷ്യന്റെ ജീവിതം ആവിയുടെ ശക്തി നിറഞ്ഞതും എന്നാല്‍ ഓടുവാന്‍ റെയില്‍പ്പാളങ്ങളില്ലാത്തതുമായ ഒരു ട്രെയിന്‍ എന്‍ജിന്‍ പോലെയായിരിക്കും. നേരേമറിച്ച്, പരിശുദ്ധാത്മാവിന്റെ അഭിഷേകവും ശക്തിയും കൂടാതെയുള്ള വചനപരിജ്ഞാനം ഭംഗിയായി ക്രമീകരിച്ച റെയില്‍പ്പാളത്തിന്മേല്‍ നില്‍ക്കുന്നതും എന്നാല്‍ ഓടുവാന്‍ ശക്തി യില്ലാത്തതുമായ എന്‍ജിന്‍പോലെയായിരിക്കും.

ദൈവത്തിന്റെ മനസ്സറിയുവാന്‍ നമുക്കുള്ള മാര്‍ഗ്ഗമാണ് ദൈവ വചനം. അതിനു കീഴ്‌പ്പെടുന്നതിലൂടെ ദൈവം ചിന്തിക്കുന്നതുപോലെ ചിന്തിക്കുവാനും ദൈവത്തിന്റെ വീക്ഷണത്തിലൂടെ കാര്യങ്ങള്‍ നോക്കി ക്കാണുവാനുംവേണ്ടി നമ്മുടെ മനസ്സുകളെ പുതുക്കുവാന്‍ നമുക്കു കഴിയും (കൊലോ. 1:9 പരാവര്‍ത്തനം). ദൈവവചനം നമ്മുടെ മനസ്സുകളെ നവീകരിക്കുവാന്‍ അനുവദിക്കാത്തപക്ഷം ആത്മീയവളര്‍ച്ച പ്രാപിക്കുവാന്‍ സാധ്യമല്ല. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളില്‍ ദൈവഹിതമെന്തെന്നു പലര്‍ക്കും അറിവില്ലാതിരിക്കുന്നത് ദൈവവചനം അറിഞ്ഞുകൂടാത്തതുകൊണ്ടാണ്. ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നത്തിനും ദൈവവചനത്തില്‍ ഒരുത്തരമുണ്ട്. അതെവിടെക്കണ്ടെത്താന്‍ കഴിയുമെന്ന് നാമറിയേണ്ട ആവശ്യമേ ഉള്ളു.

ദൈവവചനം അറിയാത്ത വിശ്വാസികള്‍ എത്ര ദരിദ്രരാണ്!

ദൈവവചനം നമ്മുടെ അകമേയുള്ള ആത്മീയാവസ്ഥയെ വിവേചിക്കുന്നതും കൂടെയാണ് (എബ്രാ. 4:12). നമ്മുടെ ശരീരത്തിലുള്ളതിനെയെല്ലാം വെളിപ്പെടുത്തുന്ന ഒരു സ്‌കാനിംഗ്‌യന്ത്രം പോലെ അതു ഹൃദയാവസ്ഥകളെ വെളിപ്പെടുത്തുന്നു. ക്രമമായി ദൈവവചനം ധ്യാനിക്കാത്ത ഒരു വ്യക്തി തന്റെ യഥാര്‍ത്ഥ ആത്മീയനിലയെപ്പറ്റി അജ്ഞനും സ്വയംവഞ്ചിതനുമായിരിക്കും.

ആത്മീയപോരാട്ടത്തിന്റെ കാര്യം വരുമ്പോള്‍ ദൈവവചനം സാത്താനെതിരേയുള്ള നമ്മുടെ ആയുധമാണ്. യേശു സാത്താനെ ജയിച്ചത് അവന്റെ മുമ്പില്‍ ദൈവവചനം ഉദ്ധരിക്കുകമാത്രം ചെയ്തിട്ടാണ് (മത്താ. 4:110). ശത്രുവിനെ തോല്‍പിച്ചോടിക്കുന്ന വാളാണു വചനം. ദൈവവചനം ഒരുവന്റെ ഉള്ളില്‍ വസിക്കുമ്പോള്‍ അയാള്‍ സാത്താന്റെ എല്ലാ തന്ത്രങ്ങളെയും തോല്‍പിക്കുമാറ് ശക്തനായിത്തീരുന്നു (1യോഹ. 2:14).

നമുക്കു നമ്മെക്കുറിച്ചുതന്നെ വെളിച്ചം ലഭിക്കണമെങ്കില്‍, നാം ജയാളികളാകണമെങ്കില്‍, നമുക്ക് ആത്മീയവളര്‍ച്ച ലഭിക്കണമെങ്കില്‍, നാള്‍തോറും ദൈവവചനം നമ്മോടു സംസാരിക്കുന്നതു നാം കേള്‍ക്കേണ്ടതാവശ്യമാണ്.

4.ക്രൂശിന്റെ മാര്‍ഗ്ഗം

യേശു നമ്മുടെ മുന്നോടിയെന്ന നിലയില്‍ (നമുക്കു മുമ്പായി നാം ഓടുന്ന അതേ ഓട്ടം തന്നെ ഓടിയ ഒരുവന്‍) പിതാവിന്റെ സന്നിധിയിലേക്കു പ്രവേശിപ്പാനും അവിടെ നിരന്തരം വസിക്കുവാനുമുള്ള ഒരു വഴി തുറന്നുതന്നിരിക്കുന്നു. ഇതിനെ നാം ജീവനുള്ള പുതുവഴി എന്നു വിളിക്കുന്നു (എബ്രാ. 10:20).

യേശുവിനെ പിന്തുടരുന്നതിനെപ്പറ്റി പൗലോസ് സംസാരിക്കുമ്പോള്‍ യേശുവിന്റെ മരണം നമ്മുടെ ശരീരത്തില്‍ എപ്പോഴും വഹിക്കുക എന്ന കാര്യം സംസാരിക്കുന്നു (2 കൊരി. 4:10). താന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടുവെന്നും ഇനി താന്‍ ജീവിക്കുന്നില്ലെന്നുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപരമായ സാക്ഷ്യം. താന്‍ സ്വയം കാല്‍വറിയില്‍ ക്രിസ്തുവിനോടൊപ്പം മരിച്ചിരിക്കയാല്‍ ഇനി ക്രിസ്തുവാണു തന്നില്‍ ജീവിക്കുന്നത്. പൗലോസിന്റെ അദ്ഭുതകരമായ ജീവിതത്തിന്റെയും ദൈവത്തിനു പ്രയോജനമുള്ളവനായി അദ്ദേഹം തീര്‍ന്നതിന്റെയും രഹസ്യം ഇതായിരുന്നു.

യേശു എപ്പോഴും ക്രൂശിന്റെ വഴിയിലൂടെ, സ്വയത്തിനു മരിക്കുന്ന വഴിയിലൂടെത്തന്നെ, നടന്നിരുന്നു. ഒരിക്കലെങ്കിലും അവിടുന്നു തന്നെ ത്തന്നെ പ്രസാദിപ്പിച്ചില്ല (റോമര്‍ 15:4). എല്ലാ പാപത്തിന്റെയും അന്തസ്സത്ത തന്നെത്താന്‍ പ്രസാദിപ്പിക്കലാണ്. തന്നെത്താന്‍ ത്യജിക്കുന്നതാണു വിശുദ്ധിയുടെ അന്തസ്സാരം.

ഒരുവന്‍ നാള്‍തോറും തന്നെത്താന്‍ ത്യജിക്കുവാനും നാള്‍തോറും തനിക്കുതന്നെ മരിക്കുവാനും തീരുമാനിക്കുന്നില്ലെങ്കില്‍ അവനു തന്നെ പിന്തുടരുവാന്‍ സാധ്യമല്ലെന്ന് യേശു ഒരിക്കല്‍ പറഞ്ഞു (ലൂക്കോ. 9:23). നാം ദിനംപ്രതി നമ്മെത്തന്നെ ത്യജിക്കുന്നില്ലെങ്കില്‍ യേശുവിനെ പിന്തുടരുക അസാധ്യം തന്നെ. നാം ക്രിസ്തുവിന്റെ രക്തത്താല്‍ കഴുകപ്പെട്ടവരായിരിക്കാം; പരിശുദ്ധാത്മാവിനെ പ്രാപിച്ചവരായിരിക്കാം; വചനത്തില്‍ നമുക്ക് ആഴമായ അറിവും ഉണ്ടായിരിക്കാം; എങ്കിലും നാം നാള്‍ തോറും നമുക്കുതന്നെ മരിച്ചവരായിത്തീരുന്നില്ലെങ്കില്‍ യേശു ക്രിസ്തുവിനെ അനുഗമിക്കുവാന്‍ നമുക്കു സാധ്യമല്ല.

ഒരു പഴയവസ്ത്രം പുതിയവസ്ത്രത്തോടു ചേര്‍ത്തു തുന്നുവാന്‍ ശ്രമിക്കുന്നവരെപ്പറ്റി യേശു ഒരിക്കല്‍ സംസാരിക്കുകയുണ്ടായി. ഇപ്രകാരം ചെയ്താല്‍ ആ വസ്ത്രം കീറിപ്പോകുമെന്ന് അവിടുന്നു പറഞ്ഞു. ആവശ്യമായിരിക്കുന്ന കാര്യം ഇതാണ്: പഴയവസ്ത്രം എറിഞ്ഞു കളയുക (സ്വയത്തെ അഥവാ അഹന്തയെ മരിപ്പിക്കുക), തനിപ്പുത്തനായ ഒരു വസ്ത്രം സമ്പാദിക്കുക. ഫലം നല്ലതായിരിക്കണമെങ്കില്‍ വൃക്ഷം തന്നെ നല്ലതായിരിക്കണമെന്ന് മറ്റൊരു ഉപമയില്‍ കര്‍ത്താവു പറഞ്ഞു. ഫലം നല്ലതാകാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ചീത്ത ഫലത്തെ പറിച്ചുകളയുക മാത്രം ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.

ഈ ഉപമകളിലെല്ലാം അടിസ്ഥാനപരമായ ഒരു പാഠം അടങ്ങിയിരിക്കുന്നു: പഴയ മനുഷ്യനെ നന്നാക്കുവാന്‍ സാധ്യമല്ല. ദൈവം അവനെ ക്രൂശിച്ചിരിക്കുന്നു (റോമര്‍ 6:6). ഇപ്പോള്‍ നാം അവനെക്കുറിച്ചുള്ള ദൈവത്തിന്റെ വിധി സമ്മതിച്ചുകൊടുക്കുകയും അവനെ ഉരിഞ്ഞു കളഞ്ഞിട്ട് പുതിയ മനുഷ്യനെ ധരിക്കുകയും ചെയ്യണം.

ക്രൂശിന്റെ മാര്‍ഗ്ഗം ആത്മീയവളര്‍ച്ചയുടെ മാര്‍ഗ്ഗമാണ്. കോപം, ഈര്‍ഷ്യ, അക്ഷമ, ദുര്‍മ്മോഹം, വ്യാജം, അസൂയ, വിദ്വേഷം, പക, ദ്രവ്യാഗ്രഹം തുടങ്ങിയ പാപങ്ങളെ നിങ്ങള്‍ ജയിക്കുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഇതാണ്: നിങ്ങള്‍ ക്രൂശിന്റെ വഴി വിട്ടുകളഞ്ഞിരിക്കുന്നു.

മരിച്ച ഒരു മനുഷ്യന്‍ തന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നില്ല. അങ്ങോട്ടെതിര്‍ത്താല്‍ അവന്‍ ഇങ്ങോട്ടെതിര്‍ക്കുന്നില്ല. തന്റെ പ്രശസ്തിയെപ്പറ്റി അവന്‍ കൂട്ടാക്കുന്നില്ല. അവന്‍ പ്രതികാരം ചെയ്യുന്നില്ല. ഒരുവനെ വെറുക്കുവാനോ ഒരുവന്റെ നേരേ പകവയ്ക്കുവാനോ അവനു കഴിവില്ല.

സ്വയം മരിക്കുക എന്നു പറഞ്ഞാല്‍ ഇതാണ് അതിന്റെ അര്‍ത്ഥം.

നമ്മുടെ ആത്മീയവളര്‍ച്ചയ്ക്കുവേണ്ടി ദൈവം വച്ചിട്ടുള്ളതും നേരത്തേ പറയപ്പെട്ടതുമായ മറ്റെല്ലാ മാര്‍ഗ്ഗങ്ങളെയുംപോലെ, ക്രൂശിന്റെ ഈ വഴിയും നാള്‍തോറും നാം പിന്തുടരേണ്ട ഒന്നാണ്. എങ്കില്‍ മാത്രമേ നമുക്ക് ആത്മീയവളര്‍ച്ച ഉണ്ടാവുകയുള്ളു.

5.ക്രിസ്തുവിന്റെ ശരീരം

പുതിയനിയമവ്യവസ്ഥയില്‍ നാം പാപത്തെ ജയിച്ചു ജീവിക്കുന്നവരായാല്‍ത്തന്നെയും നാം ഒറ്റതിരിഞ്ഞ ക്രിസ്ത്യാനികളായി ജീവിക്കണമെന്നല്ല ദൈവം ഉദ്ദേശിച്ചിട്ടുള്ളത്. ഒരുമിച്ചു ദൈവമഹത്വം വെളിപ്പെടുത്തുന്ന ക്രിസ്തുശിഷ്യന്മാര്‍ ചേര്‍ന്ന ഒരു ശരീരം ഉണ്ടാകണമെന്നാണു ദൈവത്തിന്റെ ഉദ്ദേശ്യം.

ഒരു ശരീരവും ഒരു ആരാധകസമൂഹവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ഒരാരാധക സമൂഹം മതേതരമായ ഒരു ക്ലബ്ബില്‍നിന്നും മെച്ചപ്പെട്ടതല്ല. ക്ലബ്ബ് ആളുകള്‍ പരസ്പരം കരുതുകയും സഹായിക്കുകയും ചെയ്യുന്ന ഒരു നല്ല ക്ലബ്ബായിരിക്കാം. എന്നാല്‍ ഒരു ശരീരം അതില്‍ നിന്നും മെച്ചപ്പെട്ടതാണ്. ക്രിസ്തുവിന്റെ ശരീരത്തില്‍ ഓരോ അംഗവും ഒന്നാമതായിത്തന്നെ ആന്തരികമായി തലയോടു ബന്ധപ്പെട്ടതും അതേസമയം തന്നെ ആന്തരികവും അവിഭാജ്യവുമായ വിധത്തില്‍ മറ്റംഗങ്ങളോടു ബന്ധപ്പെട്ടതുമായിരിക്കും. ഈ അംഗങ്ങള്‍, അവരുടെ ഏകത്വം പിതാവിന്റെയും പുത്രന്റെയും ഏകത്വം പോലെയുള്ളതാകും വരെ, ഐക്യത്തില്‍ വളര്‍ന്നുകൊണ്ടിരിക്കണം (യോഹ. 17:21-23).

ഭൂമിയില്‍ എവിടെയെങ്കിലും അത്തരമൊരു ശരീരം പണിയപ്പെടുന്നതിനെ സാത്താന്‍ എതിര്‍ക്കുന്നു. കാരണം, അത്തരമൊരു ശരീരം തന്നെ പരാജയപ്പെടുത്തുകയും തുരത്തുകയും തന്റെ രാജ്യത്തെ നശിപ്പിക്കുകയും ചെയ്യുമെന്ന് അവന് അറിയാം. സഭയ്‌ക്കെതിരേയാണ് പാതാളഗോപുരങ്ങള്‍ ഒരിക്കലും ജയം നേടാത്തതെന്നു യേശു പറയുകയുണ്ടായി (മത്താ. 16:18). പാതാളഗോപുരങ്ങള്‍ ഏകാകിയായ ഒരു ക്രിസ്തീയവ്യക്തിയുടെമേല്‍ ജയം കരസ്ഥമാക്കിയെന്നുവരാം. എന്നാല്‍ സഭയ്‌ക്കെതിരേ അവ വിജയം നേടുകയില്ല. ഈ കാരണത്താലാണ് വിശുദ്ധിക്കെതിരായി സാത്താന്‍ നടത്തുന്ന ആക്രമണങ്ങളെക്കാള്‍ ആത്മീയൈക്യത്തിനെതിരായിട്ടുള്ള അവന്റെ ആക്രമണങ്ങള്‍ വളരെയധികം ശക്തമായിരിക്കുന്നത്.

എവിടെ ഏതെങ്കിലും രണ്ടു ശിഷ്യന്മാര്‍ മനസ്സിലും ആത്മാവിലും ഉറച്ച ഐക്യം പ്രാപിക്കുന്നുവോ അവിടെ അവര്‍ യാചിക്കുന്നതെന്തും ലഭിക്കും. കാരണം, ആ വിധത്തിലുള്ള രണ്ടു ശിഷ്യന്മാരില്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു പ്രകാശനമാണു വെളിപ്പെടുന്നത് (മത്താ. 18:18-20).

മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മയില്‍, നാം തനിച്ചു ജീവിക്കുമ്പോഴത്തേതില്‍ അധികം വേഗത്തിലും ആഴത്തിലും നമ്മുടെ ജഡത്തിലെ സ്വാര്‍ത്ഥതയും തികഞ്ഞ ജീര്‍ണ്ണതയും നാം കണ്ടെത്തുന്നു. മാത്രമല്ല, നമ്മുടെ സ്വഭാവത്തിലെ പരുപരുത്ത വശങ്ങളെല്ലാം മിനുസപ്പെടുന്നതും കൂട്ടായ്മ മൂലമാണ്.

കൂട്ടായ്മ നമ്മുടെ ശുശ്രൂഷയിലും ഒരു സമതുലിതാവസ്ഥയെ ഉളവാക്കുന്നു. നാം തനിയേ ആയിരിക്കുമ്പോള്‍ ഏറ്റവും ഉത്തമരായവര്‍ പോലും സമതുലിതത്വമില്ലാത്തവരാണ്. ക്രിസ്തുവിന്റെ ശരീരത്തിലെ മറ്റു അവയവങ്ങളെ നാം വിലപ്പെട്ടവരായിക്കാണുന്നതിനുവേണ്ടി ദൈവം അതും അപ്രകാരം ആക്കിത്തീര്‍ത്തിരിക്കുന്നു.

ക്രൈസ്തവലോകത്തില്‍ സഭയെപ്പറ്റി വേണ്ടുവോളം സിദ്ധാന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനി ക്രിസ്തുവിന്റെ ശരീരത്തെപ്പറ്റി ഒരു സിദ്ധാന്തമോ ഉപദേശമോ കൂട്ടിച്ചേര്‍ത്തു നാം അതിന്റെ സംഖ്യ വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമില്ല.

നമ്മുടെ പ്രാദേശികസഭയിലെ പരസ്പരബന്ധങ്ങളില്‍ക്കൂടി ക്രിസ്തുവിന്‍ ശരീരം ഒരു യാഥാര്‍ത്ഥ്യമാണെന്നുള്ളതു ദൃഷ്ടാന്തരൂപേണ നമുക്കു കാണിച്ചുകൊടുക്കാം. ഭൂമിയില്‍ ക്രിസ്തുവിന്റെ ശരീരം ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നുവെന്ന കാര്യം ആ വിധത്തില്‍ നമുക്കു പ്രദര്‍ശിപ്പിക്കാം.

ദൈവത്തിന്റെ എല്ലാ ദാനങ്ങളും സ്വീകരിക്കുക

ഒരൊറ്റ വിരല്‍കൊണ്ടു പല കാര്യങ്ങളും നമുക്കു ചെയ്‌വാന്‍ കഴിയും. രണ്ടു വിരല്‍കൊണ്ട് കൂടുതല്‍ കാര്യങ്ങളും മൂന്നുകൊണ്ടു അതിലും കൂടുതലും നാലിനാല്‍ അതിലുമധികവും നമുക്കു ചെയ്യാം. എന്നാല്‍ ദൈവം തന്റെ ജ്ഞാനത്തില്‍ നമ്മെ അഞ്ചു വിരലുകളോടുകൂടെ സൃഷ്ടിച്ചിരിക്കുന്നു. അതിന് ഒരുദ്ദേശ്യമുണ്ട്. നമ്മുടെ കൈയിലെ വിരലുകളെപ്പറ്റി നാം ചിന്തിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ രണ്ടെന്ന സംഖ്യകൊണ്ടു നാം സംതൃപ്തരാവുകയില്ല.

അങ്ങനെയെങ്കില്‍ ക്രിസ്തീയജീവിതത്തില്‍ നാം കുറഞ്ഞ സംഖ്യ കൊണ്ട് എന്തിനു തൃപ്തിയടയണം? ക്രിസ്തീയ ജീവിതത്തിന്മേല്‍ ശക്തമായി നമ്മുടെ പിടിമുറുക്കത്തക്കവണ്ണം ദൈവം തന്നിട്ടുള്ള എല്ലാ ദാനങ്ങളും നമുക്കു പ്രയോജനപ്പെടുത്താം.

അധ്യായം നാല് : ക്രൂശില്‍ നടന്ന മൂന്നു കൈമാറ്റങ്ങള്‍


ദൈവം നമുക്കുവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും കൃപയാല്‍ വിശ്വാസം മൂലമാണു നടക്കുന്നത് (എഫേ. 2:8). സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മിലേക്കു നീട്ടപ്പെടുന്ന ദൈവകരമാണ് കൃപ. അതിലൂടെ സ്വര്‍ഗ്ഗ തലങ്ങളിലെ സകല ആത്മീയാനുഗ്രഹങ്ങളും നമുക്കു ലഭിക്കുന്നു (എഫേ.1:3). ദൈവകരങ്ങളില്‍നിന്നും ആ അനുഗ്രഹങ്ങളെ സ്വീകരിക്കുവാനായി നാം നീട്ടുന്ന കരമാണ് വിശ്വാസം.

വിശ്വാസികള്‍ ആത്മീയമായി സമ്പന്നരായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുമ്പോള്‍തന്നെ അവര്‍ പരാജിതരും ദരിദ്രരുമായിക്കഴിയുന്നതിനു കുറഞ്ഞപക്ഷം നാലു കാരണങ്ങള്‍ ഉണ്ട്.

  1. ക്രിസ്തുവില്‍ ദൈവം തങ്ങള്‍ക്കു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളെപ്പറ്റി അവര്‍ അജ്ഞരായിരിക്കുന്നു.
  2. അവര്‍ക്ക് അവ അറിവുണ്ടെങ്കിലും അവര്‍ അവയ്ക്കുവേണ്ടി യാചിക്കുന്നില്ല.
  3. അവര്‍ അവയ്ക്കായി യാചിക്കുന്നുണ്ടെങ്കിലും അവിശ്വാസത്തോടെ യാചിക്കുന്നു.
  4. അവര്‍ വിശ്വാസത്തോടെ യാചിച്ചാല്‍ തന്നെയും സ്വാര്‍ത്ഥ പ്രേരണയോടെ യാചിക്കുന്നു.

    (യോഹ. 8:32; റോമര്‍ 10:14; യാക്കോ. 4:2; യോഹ. 16:24; മത്താ. 13:58; യാക്കോ. 1:7;4:3).


‘ആദിയില്‍ ദൈവം’ എന്ന വചനത്തോടെയാണ് ബൈബിള്‍ തുടങ്ങുന്നത് (ഉല്‍പ. 1:1). യഥാര്‍ത്ഥത്തില്‍ ദൈവികമായ ഏതു വേലയുടെയും പ്രാഥമികസ്വഭാവം ഇതത്രേ. അതിന്റെ ഉദ്ഭവം ദൈവത്തിലായിരിക്കും. നേരേമറിച്ച്, മാനുഷിക പ്രവര്‍ത്തനമാകട്ടെ, അതിനെ നിങ്ങള്‍ ക്രിസ്തീയപ്രവര്‍ത്തനമെന്നു വിളിച്ചാല്‍ത്തന്നെയും, മനുഷ്യമനസ്സില്‍ നിന്ന് ഉദ്ഭവിക്കുന്നതായിരിക്കും.

യേശു പറഞ്ഞു, ”എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും” (മത്താ. 15:13). ആ തൈ (ആശയം, പ്രവര്‍ത്തനം, ശുശ്രൂഷ) അതില്‍ത്തന്നെ ഒരു നല്ല തൈയ്യായിരിക്കാം. പക്ഷേ അത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. അതു ദൈവം നട്ടതല്ലെങ്കില്‍ ഒരു ദിവസം അതു വേരോടെ പറിച്ചെടുത്തു ദഹിപ്പിക്കപ്പെടും.

ഇന്നു ക്രൈസ്തവലോകത്തില്‍ ദൈവത്തില്‍നിന്നുദ്ഭവിക്കാത്ത പല നല്ല കാര്യങ്ങളും നിലവിലുണ്ട്. എന്നാല്‍ ദൈവം ആകാശത്തെയും ഭൂമിയെയും ഇളക്കുന്ന നാളില്‍ അവയെ ഒന്നാകെത്തന്നെ നശിപ്പിച്ചു കളയും. ആ ദിവസത്തില്‍ ഇളക്കമില്ലാത്തത്, അതായത് ദൈവത്തില്‍ നിന്ന് ഉദ്ഭവിച്ചതുമാത്രം നിലനില്‍ക്കും (എബ്രാ. 12:26-28).

ദൈവത്തിനുവേണ്ടി കാര്യങ്ങള്‍ ചെയ്‌വാനുള്ള ഒരു വ്യഗ്രത മനുഷ്യ ജഡത്തിലുണ്ട്. ഈ വ്യഗ്രതയില്‍നിന്നാണ് എല്ലാ വ്യാജമതങ്ങളും ഉണ്ടായിട്ടുള്ളത്. താന്‍ ദൈവത്തിനുവേണ്ടി ചിലതു ചെയ്തുവെന്നു കാണുമ്പോള്‍ താന്‍ വലിയവനാണെന്ന ഒരു തോന്നല്‍ മനുഷ്യന് ഉണ്ടാകുന്നു. അതു ഒരു പള്ളിയോ മോസ്‌കോ പണിയുന്നതാവാം, ദരിദ്രര്‍ക്കു പണം നല്‍കുന്നതാകാം, നീതി പ്രവര്‍ത്തിക്കുന്നതോ സുവിശേഷം പ്രസംഗിക്കുന്നതോ നന്മ ചെയ്യുന്നതോ ആകാം.

എന്നാല്‍ യഥാര്‍ത്ഥ ക്രിസ്തുമാര്‍ഗ്ഗത്തില്‍ എല്ലാം ദൈവത്തില്‍നിന്ന് ഉദ്ഭവിക്കുന്നു.

ക്രിസ്തുവില്‍

നമ്മുടെ രക്ഷ ആരംഭിച്ചത് ദൈവത്തിന്റെ ഹൃദയത്തിലാണ്. അവിടുന്നാണ് ലോകസ്ഥാപനത്തിനുമുമ്പേ നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തത് (എഫേ. 1:4). അവിടുന്ന് ആദ്യം നമ്മെ സ്‌നേഹിച്ചതിനാല്‍ നാമും സ്‌നേഹിക്കുന്നു (1 യോഹ. 4:19). എഫേസ്യലേഖനത്തില്‍ ആദ്യമായിത്തന്നെ പൗലൊസ് വിവരിക്കുന്നത് ദൈവം നമുക്കായി ചെയ്ത കാര്യങ്ങളാണ് (അധ്യായം 1:3). അതിനുശേഷം മാത്രമേ നാം ദൈവത്തിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങളിലേക്ക് അദ്ദേഹം കടക്കുന്നുള്ളൂ (അധ്യായം 4:6).

സുവിശേഷവിഹിതവൃത്തങ്ങളില്‍ ക്രിസ്തുവിനെ കൈക്കൊള്ളുക എന്ന പദപ്രയോഗം വളരെ സാധാരണമാണ്. പുതിയനിയമം ‘ക്രിസ്തു നമ്മില്‍’ എന്നതിനെപ്പറ്റി സംസാരിക്കുന്നുണ്ടെങ്കിലും (കൊലോ. 1:27; എഫേ. 3:17) നാം ക്രിസ്തുവില്‍ ആയിത്തീരുന്നതിനെപ്പറ്റിയും അത് വളരെയധികം സംസാരിക്കുന്നുണ്ട്.

ക്രിസ്തുവിനെ കൈക്കൊള്ളുക എന്നതു നാം ചെയ്യുന്ന പ്രവൃത്തിയാണ്. എന്നാല്‍ നമ്മെ ക്രിസ്തുവില്‍ ആക്കുക എന്നത് ദൈവം ചെയ്യുന്ന കാര്യമത്രേ. അതിനാല്‍ മനുഷ്യനില്‍ അടിസ്ഥാനപ്പെട്ട ഒരു ദൈവശാസ്ത്രം ദൈവം ചെയ്യുന്ന കാര്യത്തെക്കാള്‍ അധികമായി മനുഷ്യന്‍ ചെയ്യുന്ന കാര്യത്തെ ഊന്നിപ്പറയുന്നുവെങ്കില്‍ അതില്‍ അദ്ഭുതമില്ല. നമ്മുടെ ക്രിസ്തീയജീവിതം ശക്തിപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം ആദ്യം തന്നെ ദൈവം നമുക്കായി ക്രിസ്തുവില്‍ ചെയ്യുന്ന കാര്യത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരാകണം.

ക്രിസ്തുവിലാകുക എന്നതിനെ ഉദാഹരിക്കുവാന്‍ ഒരു പുസ്തകത്തിനുള്ളില്‍ വയ്ക്കപ്പെട്ട ഒരു കടലാസുകഷണത്തെപ്പറ്റി ചിന്തിക്കുക. ആ പുസ്തകം നാം ബോംബെയിലേക്ക് അയച്ചാല്‍ കടലാസും ബോംബെയിലേക്കു പോകുന്നു. അതുപോലെതന്നെ നാം ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവില്‍ ആയിത്തീര്‍ന്നതുമൂലം ക്രിസ്തു കാല്‍വറിമലയില്‍ ക്രൂശില്‍ തറയ്ക്കപ്പെട്ടപ്പോള്‍ നാമും അവിടുത്തോടൊപ്പം ക്രൂശിക്കപ്പെട്ടു. അവിടുന്നു അടക്കപ്പെട്ടപ്പോള്‍ നാമും അടക്കപ്പെട്ടു. അവിടുന്ന് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ടപ്പോള്‍ നാമും ഉയിര്‍പ്പിക്കപ്പെട്ടു. അവിടുന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ നാമും സ്വര്‍ഗ്ഗാരോഹണം ചെയ്തു. അവിടുന്നു ഇപ്പോള്‍ എവിടെയായിരിക്കുന്നുവോ അവിടെ നാമും അവിടുത്തോടൊപ്പം ജീവിക്കുന്നു.

ദൈവവചനത്തിലെ ഈ സത്യം നാം വിശ്വസിക്കുന്നുവെങ്കില്‍ മാത്രമേ അതു നമുക്കു അനുഭവപ്പെടുകയുള്ളു. ‘നമ്മുടെ വിശ്വാസം പോലെ നമുക്കു ഭവിക്കും’ എന്നതു മാറ്റമില്ലാത്ത ദൈവികനിയമമാണ്.

ദൈവം ലക്ഷക്കണക്കിനു രൂപ നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചശേഷം യേശുവിന്റെ പേരെഴുതി ഒപ്പിട്ട് തുക പൂരിപ്പിക്കാത്ത ചെക്കുലീഫുകള്‍ നമുക്കു നല്‍കുന്നതിനു തുല്യമാണിത് (2 കൊരി. 1:10). ഇപ്പോള്‍ നമുക്കു ചെയ്‌വാനുള്ള ഏക കാര്യം ബാങ്കില്‍ പോയി ചെക്കുലീഫില്‍ തുകയെഴുതി നമ്മുടെ അവകാശം ക്രിസ്തുവിന്റെ നാമത്തില്‍ സ്വന്തമാക്കുക മാത്രമാണ്.

സുവിശേഷത്തിന്റെ ശുഭവാര്‍ത്ത ദൈവം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നമുക്കുവേണ്ടി ചെയ്ത കാര്യത്തില്‍ അടിസ്ഥാനപ്പെട്ടതാണ്. ക്രിസ്തു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ നിമിത്തം ഇപ്പോള്‍തന്നെ നമ്മുടെ ഹൃദയങ്ങളില്‍ സ്വര്‍ഗ്ഗത്തിന്റെ ഒരു മുന്നനുഭവം നമുക്കു ലഭിക്കുന്നു.

സ്വര്‍ഗ്ഗം പൂര്‍ണ്ണസമാധാനത്തിന്റെയും പൂര്‍ണ്ണസന്തോഷത്തിന്റെയും സ്ഥലമാണ്. സ്വര്‍ഗ്ഗത്തില്‍ ആരും വിഷാദമഗ്നരോ നിരാശരോ നീരസം പൂണ്ടവരോ ആയിരിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ ആരും ഭയപ്പെടുന്നില്ല. എന്തെന്നാല്‍ ദൈവത്തിനു പരിഹരിപ്പാന്‍ കഴിയാത്ത ഒരു പ്രശ്‌നവുമില്ല. ഈ സ്വര്‍ഗ്ഗീയ ജീവിതത്തിലേക്ക് ഇപ്പോള്‍തന്നെ നമുക്കു പ്രവേശിപ്പാന്‍ കഴിയും എന്നതാണു സുവിശേഷം.

സ്വര്‍ഗ്ഗം ഇത്ര മഹത്വകരമായ ഒരു സ്ഥലമായിരിക്കുന്നത് എന്തു കൊണ്ടാണ്? അതിന്റെ അടിസ്ഥാനകാരണം ഇതാണ്: അവിടെ ആരും സ്വന്തം ഇഷ്ടം ചെയ്യുന്നില്ല. എല്ലാവരും ദൈവഹിതം ചെയ്യുന്നു. അതു കൊണ്ടാണു ‘നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ’ എന്നു പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവു നമ്മെ പഠിപ്പിച്ചത്. ഇതു നമ്മുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയായിത്തീര്‍ന്നാല്‍ സ്വര്‍ഗ്ഗീയാന്ത രീക്ഷം നമ്മുടെ ഹൃദയത്തില്‍ നിറയും.

ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നവര്‍ സഭയില്‍ ഒരു പിതാവോ മാതാവോ സഹോദരനോ സഹോദരിയോ ആയി ദൈവഹിതം ചെയ്യുവാന്‍ ജാഗ്രതയുള്ളവരാകും. ദൈവഹിതം അതിന്റെ സമ്പൂര്‍ണ്ണതയില്‍ ചെയ്യുവാന്‍ അവര്‍ ആഗ്രഹിക്കും. ഇത്തരം വിശ്വാസികള്‍ക്ക് ദൈവഹിതം ഒരു ഭാരമല്ല, ഒരു സന്തോഷമായിത്തീരും. അവര്‍ ഒരിക്കലും വിഷാദചിത്തരോ നിരാശരോ ഭയചകിതരോ ആവുകയില്ല. കാരണം, ദൈവത്തിനു പരിഹരിപ്പാന്‍ കഴിയാത്ത ഒരു പ്രശ്‌നവുമില്ലെന്ന് അവര്‍ക്കറിയാം.

‘ഞാന്‍ എന്റെ ഹിതമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത്” എന്നു യേശു പറഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ അന്തരീക്ഷത്തെ ഭൂമിയിലേക്കു കൊണ്ടുവരുവാനാണ് താന്‍ വന്നതെന്ന് കര്‍ത്താവു വെളിപ്പെടുത്തുകയായിരുന്നു (യോഹ. 6:36). തന്റെ ഭൗമികജീവിതകാലം മുഴുവന്‍ സ്വര്‍ഗ്ഗീയാന്തരീക്ഷം തന്റെ ജീവിതത്തെ ഭരിക്കുന്ന നിലയില്‍ ജീവിക്കുന്നതെങ്ങനെയെന്ന് അവിടുന്നു പ്രദര്‍ശിപ്പിക്കുകയാണു ചെയ്തത്. യേശു പോയിടത്തെല്ലാം അവിടുന്നു മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹമായിരുന്നു. ഈയൊരു ജീവിതമാണ് അവിടുന്നു ഇപ്പോള്‍ നമുക്കു നല്‍കുവാനാഗ്രഹിക്കുന്നത്.

എന്നാല്‍ ഈ ജീവിതത്തിലേക്കു പ്രവേശിക്കുന്നതിലേക്ക് നാം ആദ്യം തന്നെ ദൈവം നമുക്കുവേണ്ടി ക്രിസ്തുവില്‍ ക്രൂശിന്മേല്‍ എന്തു ചെയ്തുവെന്ന് മനസ്സിലാക്കണം.

നമ്മുടെ ജീവിതം ഒരു കെട്ടിടം പോലെയാണ്. ദൈവം നമുക്കു വേണ്ടി ചെയ്ത കാര്യങ്ങളാണ് അതിന്റെ അടിസ്ഥാനം. നാം ദൈവത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് അതിന്റെ ഉപരിസൗധം. ഒരു കെട്ടിടത്തിനും ശക്തമായ ഒരടിസ്ഥാനം കൂടാതെ ഉറപ്പുള്ളതായിരിപ്പാന്‍ സാധ്യമല്ല. ധാരാളം ക്രിസ്ത്യാനികളുടെ ജീവിതപരാജയത്തിന്റെ കാരണം നാം ഇവിടെ കണ്ടെത്തുന്നു. ഒന്നാമതായിത്തന്നെ ദൈവം ക്രിസ്തുവില്‍ തങ്ങള്‍ക്കുവേണ്ടി ചെയ്തതിനെപ്പറ്റിയുള്ള നിര്‍ണ്ണയം പ്രാപിക്കാതെ ദൈവത്തിനുവേണ്ടി കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ മുന്നോട്ടുനീങ്ങുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ അന്തിമ ഫലം എല്ലായ്‌പ്പോഴും നൈരാശ്യവും നിഷ്ഫലതയുമാണ്.

യേശു ക്രൂശിന്മേല്‍ നമ്മുടെ സ്ഥാനം സ്വീകരിച്ചതായി ബൈബിള്‍ പഠിപ്പിക്കുന്നു. നാമുമായി ഒരു സ്ഥാനവിനിമയം നടത്തുകയാണ് അവിടുന്നു ചെയ്തത്. ഈ സ്ഥാനമാറ്റത്തെ വിശ്വാസത്താല്‍ സ്വീകരിക്കുമ്പോള്‍ ഈ മൂന്നു മേഖലകളിലും ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതുപോലെ ആയിത്തീരുവാന്‍ നമുക്കു കഴിയും.

1.നമ്മെ നീതിമാന്മാരാക്കിത്തീര്‍ക്കുവാന്‍ യേശു പാപമായിത്തീര്‍ന്നു

”പാപം അറിയാത്തവനെ നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവന്‍ നമുക്കുവേണ്ടി പാപം ആക്കി” (2 കൊരി. 5:21).

നാം ക്രിസ്തുവില്‍ ദൈവത്തിന്റെ നീതിയാകുവാന്‍വേണ്ടി അവിടുന്നു നമുക്കുവേണ്ടി പാപമായിത്തീര്‍ന്നു. ഇതാണ് നീതീകരണം. ദൈവത്തിന്റെ വിശുദ്ധിയുടെ മാനദണ്ഡം പ്രാപിക്കുമാറ്, തങ്ങള്‍ക്കു തന്നെ സ്വയം നീതിമാന്മാരാകുവാന്‍ സാധ്യമല്ല എന്നു സമ്മതിക്കുമാറ്, വിനീതരായിത്തീരുന്നവര്‍ക്ക് ദൈവം നല്‍കുന്ന ഒരു സൗജന്യദാനമാണ് ഈ നീതീകരണം. കൃപയാല്‍ മാത്രമാണ് നാം നീതീകരിക്കപ്പെടുന്നത്. കൃപയാലെങ്കില്‍ അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല. അല്ലാത്തപക്ഷം കൃപ കൃപയല്ലാതായിത്തീരുന്നു (റോമര്‍ 11:6).

തങ്ങളുടെ നന്മപ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ നീതിമാന്മാരായിത്തീരുവാന്‍ ആഗ്രഹിക്കുന്നവര്‍ യിസ്രായേല്‍ജാതി പരാജയപ്പെട്ടു പോയതുപോലെ തന്നെ പരാജിതരായിത്തീരും (റോമര്‍ 9:31,32;10:3 എന്നീ ഭാഗങ്ങള്‍ നോക്കുക). വിശ്വാസത്താല്‍ നീതിമാന്മാരായിത്തീരുവാന്‍ ശ്രമിക്കുന്നവര്‍ മാത്രമേ ദൈവത്തിന്റെ നീതി പ്രാപിക്കുകയുള്ളൂ (റോമര്‍ 9:30).

പാപത്തിന്മേല്‍ വിജയം ലഭിക്കുവാനുള്ള തങ്ങളുടെ അത്യാകാംക്ഷ മൂലം പല വിശ്വാസികളും എന്തുചെയ്യുന്നുവെന്നു നോക്കുക: ‘എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായിത്തീര്‍ന്നു’ എന്ന റോമര്‍ 3:23 വാക്യത്തില്‍നിന്നു നേരേ തന്നെ ‘പാപം നിങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തുകയില്ല’ എന്ന റോമര്‍ 6:14-ലേക്ക് ഒരു ചാട്ടം ചാടുകയാണ് അവര്‍ ചെയ്യുന്നത്. റോമര്‍ 3:24 മുതല്‍ 5:21 വരെയുള്ള ഭാഗങ്ങളില്‍ വിവരിച്ചിട്ടുള്ള വിശ്വാസത്താലുള്ള നീതീകരണമെന്ന അനുഭവത്തെ തങ്ങളുടെ കുതിപ്പിനിടയില്‍ പിന്നില്‍ തള്ളിക്കൊണ്ടാണ് അവര്‍ ഇപ്രകാരം ചാടിക്കടക്കുവാന്‍ നോക്കുന്നത്. തല്‍ഫലമായി അവര്‍ പരീശന്മാരായി മാറുവാനിടയാകുന്നു. അവരുടെ പരീശത്വത്തിന്റെ രണ്ടു തെളിവുകളിലൊന്ന് സ്വന്തനീതിയിലുള്ള അവരുടെ ദുരഭിമാനവും മറ്റത് തങ്ങളെപ്പോലെ നീതിമാന്മാരല്ലെന്ന് അവര്‍ കരുതുന്നവരുടെ നേരേയുള്ള നിന്ദാഭാവവുമാണ്.

യേശു കേവലം നമ്മുടെ പാപങ്ങളുടെ ശിക്ഷ വഹിക്കുക മാത്രമല്ല ചെയ്തത്. അവിടുന്നു യഥാര്‍ത്ഥത്തില്‍ പാപമായിത്തീര്‍ന്നു. ഒരു പന്നി മനുഷ്യാമേധ്യം ഭക്ഷിക്കുന്നതില്‍ എത്രമാത്രം പരിചയം നേടിയിരിക്കുന്നുവോ അത്രമാത്രം പാപത്തോടു നാം ഇണങ്ങിച്ചേര്‍ന്നുപോകയാല്‍, നമ്മുടെ കര്‍ത്താവിന് ഇത് എത്ര ഭീകരമായ ഒരനുഭവമായിരുന്നു എന്നു മനസ്സിലാക്കുവാന്‍ ദൗര്‍ഭാഗ്യവശാല്‍ നമുക്കു കഴിവില്ല. യേശുവിനു പാപത്തിന്റെ നേരേയുള്ള വെറുപ്പിനെ അസ്പഷ്ടമായിട്ടെങ്കിലും മനസ്സിലാക്കുവാന്‍ രണ്ടു ദൃഷ്ടാന്തങ്ങള്‍ പരിശോധിക്കുക.

അമേധ്യം നിറഞ്ഞ ഒരു സെപ്റ്റിക് ടാങ്കിലേക്കു ചാടി അവിടെ നിരന്തരം കിടക്കുന്ന അനുഭവം ആലോചിച്ചുനോക്കുക. അഥവാ തല മുതല്‍ ഉള്ളങ്കാല്‍ വരെ ശരീരമാസകലം പുണ്ണുകളാല്‍ നിറഞ്ഞിരിക്കുന്ന ഭയാനകമായ ഒരു മാറാരോഗം ഒരാള്‍ സ്വയം സ്വീകരിക്കുന്നതായി ചിന്തിച്ചുനോക്കുക. നാം തന്നില്‍ ദൈവത്തിന്റെ നീതിയായിത്തീരേണ്ടതിന് താന്‍ ഏറ്റവും വെറുത്തിരുന്നതിനെ സ്വയം സ്വീകരിക്കുമാറ് യേശു നമ്മെ എത്രയധികം സ്‌നേഹിച്ചുവെന്നു കാണിക്കുന്നതിന് ഇവ പോലും അപൂര്‍ണ്ണദൃഷ്ടാന്തങ്ങളായി മാത്രമേ ഇരിക്കുന്നുള്ളൂ. നമ്മെ രക്ഷിക്കുവാന്‍വേണ്ടി അവിടുന്നു കൊടുത്ത വില നാം പൂര്‍ണ്ണമായി മനസ്സിലാക്കുന്നത് നാം യേശുവിനെ മുഖാമുഖമായി കാണുമ്പോള്‍ മാത്രമായിരിക്കും. എന്നാല്‍ ഇപ്പോള്‍ത്തന്നെ നമ്മുടെ പാപമാണ് ക്രിസ്തുവിനെ ക്രൂശിപ്പാന്‍ കാരണമായതെന്നു ഗ്രഹിക്കുമ്പോള്‍ പാപത്തിന്റെ ഭയാനകത്വത്തിന്റെ ഒരേകദേശരൂപം കാണുവാനും അതിനെ വെറുക്കുവാനും നമുക്കു കഴിയും.

അടിസ്ഥാനപരമായി നമ്മെ കുറ്റം വിധിക്കുവാന്‍ സാത്താന്‍ കണ്ടെത്തുന്ന രണ്ടു പ്രധാന വസ്തുതകളുണ്ട്. 1) നമ്മുടെ കഴിഞ്ഞ കാലത്തെ പാപം 2) നമ്മുടെ ഇന്നത്തെ അവസ്ഥ. ഈ വിധത്തില്‍ ദൈവമുമ്പാകെ നമുക്കുള്ള പ്രാഗത്ഭ്യത്തെ അവന്‍ അപഹരിക്കുന്നു. എന്നാല്‍ സുവിശേഷത്തില്‍ ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ദൈവം നമുക്കു നല്‍കിയിട്ടുണ്ട്.

നമ്മുടെ ഭൂതകാലപാപം എന്ന പ്രശ്‌നത്തിനു പരിഹാരമായി ദൈവം ക്രിസ്തുവിന്റെ രക്തം മുഖേന നമ്മെ നീതീകരിക്കുന്നു (റോമര്‍ 5:9). നമ്മുടെ കഴിഞ്ഞകാലപാപങ്ങള്‍ ദൈവം ഇനി ഓര്‍ക്കുകപോലും ചെയ്കയില്ലെന്ന് അവിടുന്നു വാഗ്ദാനം നല്‍കുമാറ് (എബ്രാ. 8:12) ക്രിസ്തുവിന്റെ രക്തം നമ്മുടെ ഭൂതകാലചരിത്രത്തില്‍നിന്നും നമ്മെ സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കുന്നു. ദൈവം നമ്മുടെ ഭൂതകാലപാപങ്ങളെ ഓര്‍ക്കുന്നില്ലെങ്കില്‍ നമ്മുടെ മുഴുവന്‍ ജീവിതകാലത്തില്‍ ഒരിക്കല്‍പോലും പാപം ചെയ്യാത്തവരെന്ന നിലയില്‍ അവിടുന്നു നമ്മെ വീക്ഷിക്കുന്നുവെന്നു നമുക്കു സത്യമായും പറവാന്‍ കഴിയും. ഈ സത്യം വിശ്വസിക്കാതെ നിങ്ങളെ തടയുവാന്‍ സാത്താന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. സാത്താന്റെ വ്യാജത്തെ നിങ്ങള്‍ വിശ്വസി ക്കുന്നപക്ഷം നിങ്ങള്‍ നിരന്തരമായി ശിക്ഷാഭയത്തില്‍ ജീവിക്കുകയും ദൈവമുമ്പാകെ പ്രാഗത്ഭ്യമില്ലാത്തവരായിത്തീരുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ക്കു കുഞ്ഞാടിന്റെ രക്തം ഹേതുവായും നിങ്ങളുടെ സാക്ഷ്യവചനം ഹേതുവായും സാത്താനോട് എതിര്‍ത്തു നില്‍പാന്‍ കഴിയും. അങ്ങനെ യേശുവിന്റെ രക്തത്താല്‍ പൂര്‍ണ്ണ ശുദ്ധീകരണം പ്രാപിക്കുന്നപക്ഷം നിങ്ങള്‍ക്ക് ഒരു ജയാളിയായിത്തീരാന്‍ സാധ്യമാണ് (വെളി. 12:11).

നമ്മുടെ ഇന്നത്തെ നിലയെ സംബന്ധിച്ചുള്ള പ്രശ്‌നം പരിഹരിക്കുവാന്‍ ദൈവം നമ്മെ ക്രിസ്തുവില്‍ ആക്കിത്തീര്‍ത്തിരിക്കുന്നു. നമ്മുടെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ല. നമ്മുടെ ജഡത്തെ നാം നൂറു വര്‍ഷക്കാലം മരിപ്പിച്ചുകൊണ്ടിരുന്നാലും ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുവാന്‍ നാം യോഗ്യതയില്ലാത്തവരായിരിക്കും. ഈ കാരണത്താലാണ് തിരശ്ശീലയ്ക്കപ്പുറത്തു താന്‍ വസിക്കുന്ന അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നതില്‍നിന്നും യിസ്രായേല്‍ജനതയെ ദൈവം വിലക്കിയിരുന്നത്. ദൈവത്തിന്റെ കണ്ണിന്മുമ്പില്‍ നില്‍ക്കുവാന്‍ മനുഷ്യനെ അയോഗ്യനാക്കുന്ന ജഡസ്വഭാവത്തെയാണ് ആ തിരശ്ശീല കുറി ക്കുന്നത് (എബ്രാ. 10:20).

ഭൂമിയിലുള്ള ഏറ്റവും വിശുദ്ധനായ മനുഷ്യനില്‍നിന്നും ദൈവിക വിശുദ്ധി പിന്നെയും എത്രയധികം ഉന്നതമായിരിക്കുന്നു! ഭൂമിയില്‍ നിന്നും ആകാശം ഉന്നതമായിരിക്കുന്നിടത്തോളമാണ് അതിന്റെ അകലം (യെശ. 55:8,9). പാപരഹിതരായ ദൈവദൂതന്മാര്‍ക്കുപോലും അവിടുത്തെ മുഖത്തേക്കു നോക്കുവാന്‍ കഴിവില്ല. അതിനാല്‍ അവിടുത്തെ മുമ്പില്‍ അവര്‍ തങ്ങളുടെ മുഖം മൂടുന്നു (യെശ. 6:2,3). ക്രിസ്തുവിനു മാത്രമേ നേരേ പിതാവിന്റെ മുഖത്തേക്കു നോക്കുവാന്‍ കഴിവുള്ളു. അതിനാല്‍ ദൈവം നമ്മെ ക്രിസ്തുവില്‍ ആക്കിയിരിക്കുന്നു. തന്മൂലം ഇപ്പോള്‍ നമുക്കു ഭയരഹിതരായി അവിടുത്തെ മുമ്പില്‍ വരാന്‍ കഴിയും. എന്തെന്നാല്‍ നാം ക്രിസ്തുവില്‍ ആകുന്നു. ദൈവം നമ്മെ ക്രിസ്തു വില്‍ ആക്കുകയും ക്രിസ്തുവെന്നപോലെ നീതിമാന്മാരെന്ന് അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ അവിടുന്നു നമ്മെ നീതീകരിക്കുന്നു.

നാം ക്രിസ്തുവില്‍ ദൈവത്തിന്റെ നീതിയായിത്തീര്‍ന്നിരിക്കയാല്‍ ഇപ്പോള്‍ നമുക്ക് ഈ ദൈവികാംഗീകാരത്തില്‍ സന്തോഷിക്കാം. ന്യായ പ്രമാണത്തിന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ നാം ദൈവ മുമ്പാകെ അംഗീകാരയോഗ്യരാകുന്നുവെന്നു പഠിപ്പിക്കുന്ന ഏത് അന്യ സുവിശേഷം ഘോഷിക്കുന്നവനും ദൈവമുമ്പാകെ ശപിക്കപ്പെട്ടവന്‍ തന്നെ (ഗലാ. 1:8). ഇപ്രകാരം പൂര്‍ണ്ണമായും നമ്മെ നീതീകരിച്ചതിനു ശേഷം മാത്രമേ ദൈവം നമ്മെ പാപത്തിന്മേല്‍ വിജയവും ദൈവ സ്വഭാവത്തില്‍ പങ്കാളിത്തവും പ്രാപിക്കുന്ന വിശുദ്ധീകരണത്തിലേക്കു നയിക്കുന്നുള്ളൂ.

2.നമ്മെ സമ്പന്നരാക്കുവാന്‍വേണ്ടി യേശു ദരിദ്രനായിത്തീര്‍ന്നു

”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകേണ്ടതിന് നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ” (2 കൊരി. 8:9).

നാം ക്രിസ്തുവില്‍ സമ്പന്നരാകേണ്ടതിന് അവിടുന്നു നമുക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്നു. ഈ വാക്യത്തില്‍ പറയുന്ന സമ്പന്നതയും ദാരിദ്ര്യവും ആത്മീയാര്‍ത്ഥത്തില്‍ ഗ്രഹിക്കാവുന്നതാണ്. എന്നാല്‍ ഈ വാക്യത്തിന്റെ സന്ദര്‍ഭം നോക്കിയാല്‍ ഭൗതിക സമ്പന്നതയും ഭൗതിക ദാരിദ്ര്യവും കൂടെ അതില്‍ ഉള്‍പ്പെടുന്നതായി പരിശുദ്ധാത്മാവ് പ്രസ്താ വിക്കുന്നുണ്ട്.

സമ്പന്നനാകുക എന്നതിന് എന്താണര്‍ത്ഥം? ധാരാളം പണവും വസ്തുവകകളും ഉണ്ടാവുക എന്ന് അതിന് അര്‍ത്ഥമില്ല; നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനും മറ്റുള്ളവരെ സഹായിക്കുവാനും വേണ്ടതെല്ലാം ഉണ്ടാവുക എന്നാണ് അതിന്റെ അര്‍ത്ഥം.

വെളി. 3:17ല്‍ സമ്പന്നതയെ ‘ഒന്നിനും മുട്ടില്ല’ എന്ന വാക്യം കൊണ്ടു വിവരിച്ചിട്ടുള്ളതായി കാണുന്നു. അപ്രകാരമാണ് ദൈവം ധനികനായിരി ക്കുന്നത്. ദൈവത്തിനു സ്വര്‍ണ്ണവും വെള്ളിയും ബാങ്ക് അക്കൗണ്ടും ഒരു ബാല്യക്കാരനുമൊന്നുമില്ല; എങ്കിലും അവിടുത്തേക്ക് ഒന്നിനും മുട്ടില്ല.

യേശു ഈ ലോകത്തിലായിരുന്നപ്പോള്‍ ദരിദ്രനായിരുന്നില്ല; അവിടുത്തേക്ക് ഒന്നിനും മുട്ടുണ്ടായിരുന്നില്ല. ഒരിക്കല്‍ ഏതാണ്ട് പതിനായിരം പേര്‍ക്ക് (അയ്യായിരം പുരുഷന്മാരും ഒപ്പം സ്ത്രീകളും കുട്ടികളും) ഭക്ഷണം കൊടുക്കുവാനും അവിടുത്തേക്കു കഴിഞ്ഞു. ഒരു ധനികനു മാത്രമേ അതു സാധ്യമാവൂ. തന്റെ നികുതികള്‍ കൊടുക്കുവാന്‍ ആവശ്യമായ പണവും അവിടുത്തേക്കു ഉണ്ടായിരുന്നു (മത്താ. 17:27). ഒരു സമയത്തും ആരില്‍നിന്നും അവിടുത്തേക്കു പണം കടം വാങ്ങേണ്ടി വന്നില്ല. ദരിദ്രര്‍ക്കു കൊടുക്കുവാനും അവിടുത്തേക്കു വേണ്ടത്ര പണമുണ്ടായിരുന്നു (യോഹ. 13:29).

”ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും അടുക്കെ ഉണ്ട്; ഞാന്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഇല്ലതാനും” എന്ന് ഒരിക്കല്‍ യേശു പറയു കയുണ്ടായി (മത്താ. 26:11). അവിടെ അവിടുന്ന് ദരിദ്രരുമായി തന്നെ താരതമ്യപ്പെടുത്തി. മറ്റൊരു സന്ദര്‍ഭത്തില്‍ ഒരു യുവപ്രമാണിയോട് തനിക്കുള്ളതു വിറ്റു ദരിദ്രര്‍ക്കു കൊടുക്കാനാവശ്യപ്പെട്ടപ്പോള്‍ ആ ദരിദ്രരുടെ ഗണത്തില്‍ അവിടുന്നു തന്നെ തീര്‍ച്ചയായും ഉള്‍പ്പെടുത്തിയില്ല! അതേ, യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍ ‘തനിക്ക് ഒന്നിനും മുട്ടില്ലായിരുന്നു’ എന്ന അര്‍ത്ഥത്തില്‍ അവിടുന്നു സമ്പന്നനായിരുന്നു.

ആദ്യകാല അപ്പോസ്തലന്മാരും ദരിദ്രരായിരുന്നില്ല. ദരിദ്രരെ ഓര്‍ത്തുകൊള്ളണമെന്ന് അവര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചപ്പോള്‍ (ഗലാ. 2:10) തങ്ങളെ ഓര്‍ക്കണമെന്നല്ല അവര്‍ പറഞ്ഞത്! ആ അപ്പോസ്തലന്മാര്‍ക്കു വെള്ളിയും പൊന്നും ഉണ്ടായിരുന്നിരിക്കയില്ല (അപ്പോ. 3:6). എങ്കിലും അവര്‍ക്കു വേണ്ടതെല്ലാം ഉണ്ടായിരുന്നു. ഇപ്രകാരം തങ്ങളുടെ ഗുരുവിനെപ്പോലെ അവരും സമ്പന്നരായിരുന്നു. ഇതു പോലെ നാമും സമ്പന്നരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

എന്നാല്‍ യേശു ക്രൂശിന്മേല്‍ തൂങ്ങിയപ്പോള്‍ അവിടുന്നു ദരിദ്രനായിത്തീര്‍ന്നു. പുതിയനിയമത്തില്‍ ഒരു ദരിദ്രനെ ഉടുനൂല്‍ മാത്രമുള്ള വനെന്ന് (thread-bare clothing) വിവരിക്കുന്നുണ്ട് (യാക്കോ. 2:2). ഇന്‍ഡ്യയില്‍ നാം കാണുന്ന ഏറ്റവും ദരിദ്രനായ യാചകനുപോലും ഒരു കീറ്റുവസ്ത്രമെങ്കിലും ശരീരത്തില്‍ ഉണ്ടായിരിക്കും. എന്നാല്‍ യേശു ക്രൂശിക്കപ്പെട്ടപ്പോള്‍ അവിടുത്തേക്ക് അതുപോലും ഉണ്ടായിരുന്നില്ല. അവര്‍ അവിടുത്തെ വസ്ത്രം പറിച്ചുരിഞ്ഞശേഷമാണ് അവിടുത്തെ ക്രൂശിച്ചത്. ക്രൂശിതനായപ്പോള്‍ യഥാര്‍ത്ഥമായും അവിടുന്നു നമുക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്നു.

നാം സമ്പന്നരാകുവാനാണ് അവിടുന്നു ദരിദ്രനായിത്തീര്‍ന്നത്. അഥവാ നമ്മുടെ ജീവിതത്തില്‍ നാം ഒന്നിനും മുട്ടില്ലാത്തവരായിത്തീരുവാന്‍ തന്നെ. നാം ആഗ്രഹിക്കുന്നതെല്ലാം തരാമെന്നല്ല, നമുക്കാവശ്യ മായതെല്ലാം തരാമെന്നാണ് ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളത് (ഫിലി. 4:19). ജ്ഞാനികളായ മാതാപിതാക്കള്‍ മക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെല്ലാം കൊടുക്കുകയില്ല; മറിച്ച് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കും. ദൈവവും അപ്രകാരം തന്നെ.

ന്യായപ്രമാണം അനുസരിക്കുന്നവര്‍ക്ക് പഴയനിയമം ഭൗതിക സമ്പത്തുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പുതിയനിയമത്തില്‍ മുമ്പേ ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവര്‍ക്കു കൂടുതല്‍ മെച്ചമായ ഒന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു, ഈ ഭൂമിയില്‍ നമുക്കാവശ്യമായ സകലവും തന്നെ (മത്താ. 6:33; 2 പത്രോ. 1:4). സമ്പത്തുകള്‍ വഞ്ചനാത്മകവും അനിശ്ചിതവുമാണെന്ന് ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നു (മത്താ. 13:22; 1 തിമോ. 6:17). അതിനാല്‍ ധനം കൂടുതല്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നത് ആപല്‍ക്കരമാണ് (1 തിമോ. 6:10). എന്നാല്‍ ദൈവത്തിന്റെ വാഗ്ദാനം കൂടുതല്‍ മഹത്വകരമാണ്. ക്രിസ്തുയേശുവില്‍ തന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം അവിടുന്ന് നമുക്കാവശ്യമായതൊക്കെയും നല്‍കും (ഫിലി. 4:19).

നിങ്ങള്‍ക്കു കിട്ടുന്ന ശമ്പളംകൊണ്ട് എല്ലാറ്റിനും തികഞ്ഞുപറ്റുന്നില്ല എന്ന അനുഭവമാണോ നിങ്ങള്‍ക്കുള്ളത്? ഓരോരുത്തരുടെയും സാമ്പത്തികപരിധികള്‍ ദൈവമാണ് നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ തന്റെ മക്കളുടെ ഭൗതികാവശ്യങ്ങള്‍ക്കു വേണ്ടതെല്ലാം അവര്‍ക്കു നല്‍കാതിരിക്കുവാന്‍ ദൈവത്തിനു സാധ്യമല്ല. അതിനാല്‍ നിങ്ങളുടെ ബുദ്ധിമുട്ടിനു കാരണം ദൈവാനുഗ്രഹം നിങ്ങളുടെ ജീവിതത്തിന്മേല്‍ ഇരിക്കുന്നില്ല എന്നതത്രേ. ഒരുപക്ഷേ നിങ്ങള്‍ മടിയനായിരിക്കാം; സ്വാര്‍ത്ഥപരമായ വിധത്തില്‍ നിങ്ങള്‍ പണം ദുര്‍വിനിയോഗം ചെയ്യുന്നുണ്ടായിരിക്കാം; ദൈവനിയമങ്ങള്‍ ലംഘിക്കുന്നുണ്ടാവാം. നിങ്ങള്‍ ദൈവ വിഷയമായി സമ്പന്നനെങ്കില്‍ ദൈവവും നിങ്ങളുടെ കാര്യം സമ്പന്നതയോടെ പ്രദാനം ചെയ്യും.

സുവിശേഷത്തിലെ ശുഭവാര്‍ത്ത ഞാന്‍ നിങ്ങളോടു പറയട്ടെ! തങ്ങളുടെ ഭൗതികജീവിതത്തില്‍ തന്റെ മക്കള്‍ നിരന്തരമായ സാമ്പത്തിക ഞെരുക്കമനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ജീവിത ച്ചെലവ് എത്ര ഉന്നതമായിരുന്നാലും ദൈവരാജ്യവും ദൈവനീതിയും ഒന്നാമതായി അന്വേഷിക്കുന്നവര്‍ക്ക് അവരുടെ എല്ലാ ആവശ്യങ്ങളും ദൈവം നിറവേറ്റിക്കൊടുക്കും. ഇതു സംഭവിക്കുന്നില്ലെങ്കില്‍ യേശു വ്യാജം പറയുന്ന ഒരുവനാണെന്നു നാം സമ്മതിക്കേണ്ടിവരും; എന്തെന്നാല്‍ ഇതാണ് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുള്ളത് (മത്താ. 6:33).

നാം ധനികരാകേണ്ടതിന് യേശു ദരിദ്രനായിത്തീര്‍ന്നു. അതിനാല്‍ ജീവിതത്തില്‍ ബുദ്ധിമുട്ടനുഭവിച്ചുകൊണ്ട് ഒരിക്കലും നാം ജീവിക്കേണ്ട കാര്യമില്ല. നമ്മെ സംബന്ധിച്ചോ നമ്മുടെ മക്കളെ സംബന്ധിച്ചോ ഒരു ഭാവിഭയവും നമുക്ക് ഉണ്ടാകേണ്ടതില്ല. ക്രൂശിന്മേല്‍ വച്ചു നമുക്കും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ ഭൗമികാവശ്യങ്ങളെല്ലാം യേശു വിലയ്ക്കു വാങ്ങിയിരിക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍ പണക്കൊതിയരായ സുവിശേഷപ്രസംഗകര്‍ (വിശേഷിച്ച് കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍) ഈ സത്യത്തെ തെറ്റിദ്ധരിക്കുകയോ അതില്‍ അതിശയോക്തി കലര്‍ത്തുകയോ ചെയ്തിരിക്കുന്നു. നമ്മെ സമ്പന്നരായ ലക്ഷപ്രഭുക്കളാക്കുവാനാണ് യേശു വന്നതെന്നുള്ള ഒരുതരം സമ്പന്നതാസുവിശേഷമാണ് അവര്‍ പ്രസംഗിച്ചു പോരുന്നത്. ഇതൊരു വ്യാജമാണ്, അഥവാ സത്യത്തെ വളച്ചൊടിക്കുന്ന പ്രസ്ഥാനമാണ്. പുതിയനിയമത്തില്‍ ദൈവം നമുക്കു സമ്പന്നതയല്ല, അതിനെക്കാള്‍ അത്യധികം മെച്ചമായ ഒന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്, നമുക്കാവശ്യമായതെല്ലാം തന്നെ.

അതിനാല്‍ പ്രിയ സഹോദരാ, സഹോദരീ, എല്ലാ ഭയങ്ങളില്‍നിന്നും സ്വതന്ത്രനായിത്തീരുക. യേശു ക്രൂശിന്മേല്‍ നിനക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്നു. ഇനിമേല്‍ നിരന്തരമായ സാമ്പത്തിക ഞെരുക്കത്തില്‍ നീ ജീവിക്കേണ്ട ആവശ്യമില്ല. നിനക്കാവശ്യമായിട്ടുള്ളതെല്ലാം ലഭിക്കും. നിങ്ങളുടെ ഈ ജന്മാവകാശം കരസ്ഥമാക്കുക.

3.നമ്മെ ഒരനുഗ്രഹമാക്കുവാന്‍വേണ്ടി യേശു ശാപമായിത്തീര്‍ന്നു

”ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു; ന്യായപ്രമാണത്തിന്റെ ശാപത്തില്‍നിന്നു നമ്മെ വിലയ്ക്കുവാങ്ങി. അബ്രഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിക്കേണ്ടതിനു തന്നെ” (ഗലാ. 3:13,14).

നമുക്ക് അബ്രഹാമിന്റെ അനുഗ്രഹം അതായത് പരിശുദ്ധാത്മാവെന്ന വാഗ്ദത്തവിഷയം ലഭിക്കേണ്ടതിന് യേശു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു.

ന്യായപ്രമാണലംഘനത്താലുള്ള ശാപത്തെ ആവര്‍. 28:15-68 വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്നു: കുഴപ്പം, മാറാരോഗം, വ്യാധി, നിരന്തര പരാജയം, അന്ധത, ഭ്രാന്ത്, മനഃസ്വസ്ഥതയില്ലായ്മ, മറ്റുള്ളവരില്‍നിന്നു ചൂഷണം, മക്കള്‍ ശത്രുവിന്റെ (സാത്താന്റെ) കൈയില്‍ അകപ്പെടുക, ദാരിദ്ര്യം എന്നിവയെല്ലാമാണ് ആ ശാപങ്ങള്‍.

ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നതുകൊണ്ട് ന്യായപ്രമാണത്തിന്റെ ഈ ശാപങ്ങളൊന്നും മേലാല്‍ നമ്മെ സ്പര്‍ശിക്കുകയില്ല എന്നതാണ് സുവിശേഷം നല്‍കുന്ന സുവാര്‍ത്ത. ഇതു മാത്രമായി ത്തന്നെ ശുഭവാര്‍ത്തയാകാമായിരുന്നു. എന്നാല്‍ ഇതിലധികമാണ് നമുക്കുള്ളത്. ഇവയ്ക്കു പകരം അബ്രഹാമിനു ദൈവം നല്‍കിയ അനുഗ്രഹം നമുക്കു നല്‍കപ്പെട്ടിരിക്കുന്നു.

ആവര്‍. 28:1-14 വാക്യങ്ങളില്‍ വിവരിച്ചിട്ടുള്ള അനുഗ്രഹങ്ങളല്ല ഈ വാക്യത്തില്‍ ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നു പ്രത്യേകം മനസ്സിലാക്കുക. ആ വാക്യങ്ങളില്‍ അടങ്ങിയിട്ടുള്ളത് ഭൗതികസമൃദ്ധി, സന്താനസമ്പത്ത് തുടങ്ങിയവയാണ്. നമുക്കു കൂടുതല്‍ മെച്ചമായ ഒന്ന് അബ്രഹാമിന്റെ അനുഗ്രഹം തന്നെ വാഗ്ദാനം ചെയ്തിരിക്കുന്നു.

ദൈവം അബ്രഹാമിനു നല്‍കിയ അനുഗ്രഹം ഉല്‍പ. 12:2,3 വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്നു. ‘ഞാന്‍ നിന്നെ അനുഗ്രഹിക്കും…. നീ ഒരു അനുഗ്രഹമായിരിക്കും…. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.’ ക്രിസ്തു സ്വയം ഒരു ശാപമായിത്തീര്‍ന്ന് നമുക്കു വേണ്ടി വിലയ്ക്കുവാങ്ങിത്തന്ന അനുഗ്രഹം ഇതത്രേ. നമ്മുടെ ജീവിത കാലം മുഴുവന്‍ നമ്മെ അനുഗ്രഹിക്കുവാനും നാം കണ്ടുമുട്ടുന്ന സകല വ്യക്തികള്‍ക്കും നമ്മെ ഒരനുഗ്രഹമാക്കിത്തീര്‍ക്കുവാനും അവിടുന്ന് ആഗ്രഹിക്കുന്നു.

പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലൂടെ ഈ അനുഗ്രഹം നമുക്കു ലഭിക്കുന്നതായി മുകളിലുദ്ധരിച്ച വാക്യം പറയുന്നു. യേശു പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളില്‍ ഉയര്‍ന്നുവരുന്ന അനുഗ്രഹത്തിന്റെ ഒരു നീരുറവയായും (യോഹ. 4:14) അനന്തരം നമ്മില്‍ക്കൂടി ഒഴുകി മറ്റുള്ള വരെ അനുഗ്രഹിക്കുന്ന നദികളായും ചിത്രണം ചെയ്തിട്ടുണ്ട് (യോഹ. 7:37-39).

നിങ്ങളെത്തന്നെ അര്‍ഹതയുള്ളവരാക്കിത്തീര്‍ത്ത് അതിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അവിടുത്തെ ലഭിക്കുകയില്ല. ആ ശ്രമവും മാന്ത്രികനായ ശിമോന്‍ പണം കൊടുത്തു പരിശുദ്ധാത്മശക്തി പ്രാപിപ്പാന്‍ ചെയ്ത ശ്രമവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല (അപ്പോ. 8:18,23). പത്രോസ് ശിമോനോട് മാനസാന്തരപ്പെടുവാന്‍ ആവശ്യപ്പെട്ടു. നിങ്ങളുടെ നന്മപ്രവൃത്തികളാല്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കാമെന്നു സങ്കല്‍പിച്ചതിനു നിങ്ങളും മാനസാന്തരപ്പെട്ടേ മതിയാവൂ.

നിങ്ങള്‍ ആയിരിക്കുന്ന സ്ഥിതിയില്‍ തന്നെ യേശുവിന്റെ അടുക്കല്‍ വന്ന് നിങ്ങളുടെ അയോഗ്യതയെ ഏറ്റുപറകയും നിങ്ങള്‍ യോഗ്യനായ തുകൊണ്ടല്ല, യേശു നിങ്ങള്‍ക്കുവേണ്ടി ശാപമായിത്തീര്‍ന്നതു കൊണ്ടുതന്നെ, പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്ക.

കഴിഞ്ഞകാലത്ത് നിങ്ങളുടെ ജീവിതം ഏതു വിധത്തിലായിരുന്നു? നിങ്ങള്‍ കൈവയ്ക്കുന്ന കാര്യങ്ങളെല്ലാം പരാജയമായിട്ടാണോ തീര്‍ന്നിട്ടുള്ളത്? നിങ്ങള്‍ മറ്റുള്ളവരോടു പറഞ്ഞിട്ടുള്ള വാക്കുകള്‍ കുഴപ്പവും തകരാറുമുണ്ടാക്കുക മാത്രമാണോ ചെയ്തത്? തിരിയുന്നിടത്തെല്ലാം നിഷ്ഫലത, നൈരാശ്യം, വിഷാദം, നഷ്ടം എന്നിവയാണോ ഉണ്ടാ യിട്ടുള്ളത്?

പ്രിയ സഹോദരാ, സഹോദരീ, ഇതാ സുവിശേഷം നല്‍കുന്ന ശുഭ വാര്‍ത്ത. ഇവയില്‍നിന്നെല്ലാം എന്നേക്കുമായി നിങ്ങള്‍ക്കു സ്വതന്ത്രനാകാം. നിങ്ങള്‍ക്ക് ഒരിക്കലും ശാപം വരാതിരിക്കുമാറ് ക്രിസ്തു ന്യായ പ്രമാണത്തിന്റെ ശാപം തന്റെമേല്‍ ഏറ്റെടുത്തിരിക്കുന്നു. ഈ ശാപങ്ങളില്‍നിന്നു സ്വതന്ത്രനാകുവാന്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമാകുവാനും നിങ്ങള്‍ക്കു കഴിയും.

ഏറ്റവും ഹീനമായ പാപത്തില്‍ ജീവിക്കുന്ന മഹാപാപിക്കും ക്രിസ്തുവിന്റെ വാഗ്ദാനം ഇതാണ്: നിങ്ങള്‍ മുമ്പു ശാപമായിരുന്നതു പോലെ ഇനിയിപ്പോള്‍ നിങ്ങള്‍ക്ക് ഒരനുഗ്രഹമായിത്തീരുവാന്‍ സാധിക്കും (സെഖ. 8:13).

ഒരുപക്ഷേ കഴിഞ്ഞ കാലത്തു നിങ്ങള്‍ നിങ്ങളുടെ വിമര്‍ശനത്താലും പരദൂഷണത്താലും മറ്റുള്ളവരെ മലിനരാക്കി അവര്‍ക്ക് ഒരു ശാപമായിത്തീര്‍ന്നിരിക്കാം. നിങ്ങള്‍ പോയിടത്തെല്ലാം ആത്മീയമായ ഒരു ബാധയായി നിങ്ങള്‍ തീര്‍ന്നിരുന്നുവോ? ഇപ്പോള്‍ മുതല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിത്തീരും. നിങ്ങള്‍ പോകുന്നിടത്തെല്ലാം പരിശുദ്ധാത്മാവ് നിങ്ങളിലൂടെ പ്രവര്‍ത്തിച്ച് ആളുകള്‍ സൗഖ്യവും അനുഗ്രഹവും പ്രാപിക്കുമാറ് നിങ്ങളിലൂടെ ജീവജലനദി ഒഴുകുവാന്‍ ദൈവം ഇടയാക്കും.

ഭൂമിയില്‍ നാം കണ്ടുമുട്ടുന്ന എല്ലാ കുടുംബത്തിനും നാം ഒരനുഗ്രഹമായിത്തീരണം എന്നതാണ് ദൈവഹിതം. എന്നാല്‍ നിങ്ങള്‍ ദൈവ വചനം വിശ്വസിക്കുകയും ക്രിസ്തുവില്‍ നിങ്ങളുടെ ഈ ജന്മാവകാശം അവകാശപ്പെടുകയും ചെയ്യണം. സാത്താന്‍ ഇത്ര കാലവും ഇതു നിങ്ങളില്‍നിന്ന് അപഹരിച്ചിരുന്നു. യേശു നിങ്ങള്‍ക്കുവേണ്ടി ശാപമായിത്തീര്‍ന്നതിനാല്‍ ഇനിമേല്‍ ഒരു ശാപവും നിങ്ങളെ സ്പര്‍ശിക്കുകയില്ല. നിങ്ങളുടെ കുടുംബത്തിനും അയല്‍ക്കാര്‍ക്കും സഭയ്ക്കും നിങ്ങള്‍ ഒരനുഗ്രഹമായിത്തീരുവാന്‍ പോകയാണ്. ഹല്ലേലുയ്യാ!

2 ശമു. 6:20-ല്‍ ഒരു തിരക്കിട്ട ദിവസത്തിലെ വേലയ്ക്കുശേഷം ദാവീദു രാജാവ് തന്റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങി വന്നതായി നാം വായിക്കുന്നു. ഹാ! എത്ര മനോഹരമായ വാക്കുകള്‍! യഹോവയുടെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവരുമ്പോള്‍ അദ്ദേഹം നൃത്തം ചെയ്തു ക്ഷീണിതനായിത്തീര്‍ന്നിരുന്നു. ജനത്തെ അനുഗ്രഹിക്കുന്നതിലും അദ്ദേഹം തിരക്കോടെ പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും തന്റെ ഭാര്യയെയും കുടുംബത്തെയും അദ്ദേഹം മറന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ദുഷ്ടയും കുറ്റം പറയുന്നവളുമായിരുന്നെങ്കിലും അദ്ദേഹം വീട്ടിലെത്തി അവളെയും അനുഗ്രഹിക്കുകയാണ് ചെയ്തത് (വാ. 20-22).

ഏതു കുടുംബനാഥനും പിന്തുടരാവുന്ന എത്ര നല്ല ഒരു മാതൃക! നിങ്ങള്‍ ദിവസം മുഴുവന്‍ നിങ്ങളുടെ മേലധികാരിയുടെ ഇഷ്ടത്തിനൊത്തു നൃത്തം ചെയ്തു ക്ഷീണിതനായിരുന്നാലും വൈകുന്നേരം ഒരു വല്ലാത്ത മനോഭാവം പൂണ്ട് മ്ലാനമായ അന്തരീക്ഷം കുടുംബത്തില്‍ ഉണ്ടാകുവാന്‍ ഇടയാക്കാതെ സന്തുഷ്ടിയോടെ വീട്ടിലെത്തി അതിനെ അനുഗ്രഹിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമാണ്.

യേശു ക്രൂശിന്മേല്‍വച്ച് സാത്താനെ തോല്‍പിച്ച് ആയുധവര്‍ഗ്ഗം വയ്പിക്കുകമൂലം നിങ്ങളുടെ ജീവിതത്തിന്റെ യാതൊരു മേഖലയിലും അവന് ഇനി ഒരവകാശവും ഇല്ല തന്നെ. തന്റെ സകല ആയുധവും നഷ്ടപ്പെട്ട നിസ്സഹായനായ ഒരു കള്ളനെപ്പോലെയാണ് ഇപ്പോള്‍ സാത്താന്‍. നമുക്കാകട്ടെ, അവന് എതിരായി പ്രയോഗിക്കുവാനുള്ള സകല സ്വര്‍ഗ്ഗീയായുധങ്ങളും ലഭിച്ചിരിക്കുന്നു. അതിനാല്‍ നാം ഒരിക്കലും അവനെ ഭയപ്പെടേണ്ട ആവശ്യമില്ല. യേശുവിന്റെ നാമത്തില്‍ സാത്താനെ എതിര്‍ക്കുവാന്‍ നമുക്കു കല്പന ലഭിച്ചിരിക്കുന്നു. സാത്താന്‍ നമ്മെ വിട്ടു ഓടിപ്പോകുമെന്നാണ് ദൈവത്തിന്റെ വാഗ്ദാനം.

നമുക്കെതിരായി ആരെങ്കിലും ചെയ്യുന്ന യാതൊരു മന്ത്രവാദവും ആഭിചാരവും നമ്മെ ബാധിക്കയില്ല. കാരണം, ക്രിസ്തുവിലുള്ള ദൈവാനുഗ്രഹത്തിന്‍കീഴിലാണ് നാം ജീവിക്കുന്നത്. ക്രിസ്തുവില്‍ ആയിരിക്കുന്ന കാലത്തോളം യാതൊരു ദോഷവും നമ്മെ സ്പര്‍ശിക്കയില്ല. പണ്ട് യിസ്രായേലിനു ശാപത്തെ അനുഗ്രഹമാക്കി മാറ്റിയ ദൈവം നമുക്കുവേണ്ടിയും അതുതന്നെ ചെയ്യും (ആവര്‍. 23:5).

നിങ്ങളുടെ മാതാപിതാക്കന്മാര്‍ ജീവിച്ച ജീവിതരീതിയുടെയോ ആഭിചാരാദി ദുഷ്‌കര്‍മ്മങ്ങളുടെയോ ഫലമായി ഒരു ശാപം നിങ്ങളുടെ കുടുംബത്തിന്റെ മേല്‍ വന്നിട്ടുണ്ടെങ്കില്‍ യേശുവിന്റെ നാമത്തില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ആ ശാപത്തെ തകര്‍ത്തുകളവാനും എന്നേക്കുമായി നിങ്ങളുടെ ജീവിതത്തില്‍നിന്ന് അതിനെ പുറത്താക്കുവാനും സാധിക്കും. ഇന്നുമുതല്‍ അതിനു നിങ്ങളുടെമേല്‍ ഒരധികാരവും ഉണ്ടായിരിക്കയില്ല. യേശു നിങ്ങള്‍ക്കുവേണ്ടി ശാപമായിത്തീര്‍ന്നു. അവിടുന്ന് ഇപ്പോള്‍ നല്‍കുന്ന അനുഗ്രഹം സ്വീകരിച്ചുകൊള്‍ക.

ആളുകള്‍ നമ്മെ ശപിക്കുമ്പോള്‍ പകരം അവരെ നാം അനുഗ്രഹിക്കണമെന്ന് യേശു കല്പിച്ചു (ലൂക്കോ. 6:26). ഇതാണ് നമ്മുടെ വിളി. നമ്മോടു ദോഷം ചെയ്യുന്നവര്‍ക്കുപോലും നാം ഒരനുഗ്രഹമാകണം (1 പത്രോ. 3:9). യേശു നന്മ ചെയ്തുകൊണ്ടു സഞ്ചരിച്ചതു പോലെ (അപ്പോ. 10:38) നാമും നന്മ ചെയ്തും ആളുകളെ അനുഗ്രഹിച്ചുംകൊണ്ട് എങ്ങും സഞ്ചരിക്കുവാനാണ് പരിശുദ്ധാത്മാവിനാല്‍ അവിടുന്നു നമ്മെ അഭിഷേകം ചെയ്തിട്ടുള്ളത്. നിങ്ങളുടെ അടുക്കല്‍ വരുന്ന ആരും ഇനി മേലില്‍ നിങ്ങളുടെ വാക്കുകള്‍ നിമിത്തം കഴിഞ്ഞ കാലത്തെപ്പോലെ മലിനരായിത്തീരുകയില്ല. നേരേ മറിച്ച്, അവര്‍ അനുഗ്രഹിക്കപ്പെടും, സമൃദ്ധിയായി അനുഗ്രഹിക്കപ്പെടും.

സ്വര്‍ഗ്ഗത്തിലെ സകല ആത്മീയാനുഗ്രഹങ്ങളും ക്രിസ്തുവില്‍ നമ്മുടേതായിത്തീര്‍ന്നിരിക്കുന്നു. ആദ്യമായി നാമിതു ഹൃദയംകൊണ്ടു വിശ്വസിക്കണം. പിന്നീടു വായ്‌കൊണ്ട് ഏറ്റുപറയണം. അപ്പോള്‍ തിരുവചനം പറയുന്നതുപോലെ നമുക്കു രക്ഷ അഥവാ വിടുതല്‍ ലഭിക്കും (റോമര്‍ 10:10).

ഈ സത്യങ്ങള്‍ നിങ്ങള്‍ ഹൃദയംകൊണ്ടു വിശ്വസിക്കുക മാത്രം ചെയ്താല്‍ പോരാ. അവയെ സാത്താനോട് നിങ്ങളുടെ വായ്‌കൊണ്ട് ഏറ്റുപറയുക. ആ വിധത്തില്‍ നിങ്ങളുടെ സാക്ഷ്യവചനം നിമിത്തം സാത്താന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. നിങ്ങള്‍ ചുറ്റുമുള്ളവര്‍ക്ക് ഒരനുഗ്രഹമായിത്തീരും (വെളി. 12:11). നിങ്ങളുമായി ഇടപെടുന്ന എല്ലാവര്‍ക്കും ഒരനുഗ്രഹമാകുവാന്‍ നിങ്ങള്‍ക്കുപോലും സാധിക്കും. നിങ്ങള്‍ ചെയ്ത കാര്യം നിമിത്തമല്ല, യേശു നിങ്ങള്‍ക്കായി ചെയ്ത കാര്യം നിമിത്തം തന്നെ.

പൗലൊസ് റോമിലേക്കു പോയപ്പോള്‍ ‘താന്‍ ക്രിസ്തുവിന്റെ അനുഗ്രഹപൂര്‍ത്തിയോടെ വരും’ എന്ന് അവരുടെ പേര്‍ക്കെഴുതി (റോമര്‍ 15:29). റോമിലുള്ള അവര്‍ക്ക് ക്രിസ്തുവിന്റെ നാമത്തില്‍ താന്‍ നിറഞ്ഞു കവിയുന്ന ഒരനുഗ്രഹമായിത്തീരുമെന്ന് പൗലൊസിനു തികഞ്ഞ ഉറപ്പു ണ്ടായിരുന്നു.

എല്ലാ വിശ്വാസിക്കും ഈ കാര്യം ഏറ്റുപറയാന്‍ കഴിയും. താന്‍ കണ്ടെത്തുന്ന ഏതൊരുവനും താന്‍ ഒരനുഗ്രഹമായിത്തീരും. ഇപ്പോള്‍ പല വര്‍ഷമായി ഇതു ക്രിസ്തുവില്‍ എനിക്കുള്ള ഒരു ജന്മാവകാശമായി ഞാന്‍ അവകാശപ്പെട്ടിട്ടുണ്ട്. ഇതു ഞാന്‍ ചെയ്ത ഏതെങ്കിലും കാര്യം കൊണ്ടല്ല, ക്രിസ്തു ക്രൂശിന്മേല്‍ എനിക്കുവേണ്ടി ഒരു ശാപമായിത്തീര്‍ ന്നതുകൊണ്ടാണ്.

യേശുവിന്റെ നാമത്തില്‍ അതായത് യേശുവിന്റെ ശക്തിയില്‍ (സ്വന്ത ശക്തിയിലല്ല) ഇപ്പോള്‍ നമുക്ക് ദൈവത്തിന്റെ അടുക്കലേക്കു ചെല്ലാം. നമുക്കുവേണ്ടി പാപമായിത്തീര്‍ന്നവന്റെ നാമത്തില്‍ നാം ദൈവത്തിന്റെ നീതിയായിത്തീരുന്നു. നമുക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്നവന്റെ നാമത്തില്‍ നാം എന്നേക്കുമായി സമ്പന്നരായിരിക്കുന്നു. നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നവന്റെ നാമത്തില്‍ നാം മറ്റുള്ളവര്‍ക്ക് എന്നേക്കും ഒരനുഗ്രഹമായിത്തീരുകയും ചെയ്യും.

അധ്യായം അഞ്ച് : ആദിമുതലുള്ളത്


”ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതുമായ ജീവന്റെ വചനം സംബന്ധിച്ച് ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കുകയും പിതാവിനോടുകൂടിയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു. ഞങ്ങള്‍ കണ്ടും കേട്ടുമുള്ളത് നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു” (1 യോഹ. 1:13).

അപ്പോസ്തലന്മാരുടേതായി പുതിയനിയമത്തിലുള്ള ലേഖനങ്ങള്‍ എല്ലാം തന്നെ പരിശുദ്ധാത്മാവിന്റെ ദിവ്യപ്രേരണയാല്‍ എഴുതപ്പെട്ടവയാണെങ്കിലും ഓരോ ലേഖനവും അതെഴുതിയ സമയത്ത് പ്രസ്തുത അപ്പോസ്തലനുണ്ടായിരുന്ന ആത്മീയ പരിപക്വതയുടെ നിലവാരത്തെ വെളിപ്പെടുത്തുന്നുണ്ട്.

ഈ ദൃഷ്ടിയിലൂടെ നോക്കിയാല്‍ യോഹന്നാന്റെ ഒന്നാം ലേഖനം സര്‍വോന്നതമായ ഒരാത്മീയപക്വതയെ പ്രകടമാക്കുന്നുണ്ട്. അപ്പോസ്തലന് ഏകദേശം 90-ല്‍പരം വയസ്സുള്ള കാലത്ത് തന്റെ ജീവിത സായാഹ്നത്തില്‍ ഏകദേശം 60-ലധികം വര്‍ഷക്കാലം സഭയുടെയും ക്രൈസ്തവമാര്‍ഗ്ഗത്തിന്റെയും വികാസപരിണാമങ്ങള്‍ നിരീക്ഷിച്ചതിനു ശേഷമാണ് അദ്ദേഹം ഇതെഴുതിയത്.

അങ്ങനെയെങ്കില്‍ എന്തിനെപ്പറ്റിയാണ് യോഹന്നാന്‍ ഇതില്‍ എഴുതിയിട്ടുള്ളത്? വിവിധ സഭകളിലുണ്ടായിരുന്ന ക്രിസ്ത്യാനികളെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന ഹൃദയഭാരം എന്തായിരുന്നു?

ഈ മുഴുവന്‍ ലേഖനത്തിലും ഒരിക്കല്‍പ്പോലും അപ്പോസ്തലന്‍ അന്യഭാഷ, രോഗശാന്തി തുടങ്ങിയ ആത്മീയവരങ്ങളെപ്പറ്റിയോ സുവിശേഷപ്രചാരണത്തെപ്പറ്റിപ്പോലുമോ പ്രസ്താവിക്കുന്നില്ല. ഇവയെല്ലാം നല്ലതും ആവശ്യവുമായ കാര്യങ്ങള്‍ തന്നെ; എങ്കിലും ഇവയൊന്നും പ്രാഥമികമല്ല.

ആദിമുതലുള്ളതിനെപ്പറ്റി, കാലം ആരംഭിക്കുന്നതിനും മുമ്പ്, ദൈവത്തോടുകൂടിയുണ്ടായിരുന്ന ജീവന്‍ (അഥവാ ജീവിതം), കൂട്ടായ്മ എന്നിവയെപ്പറ്റിയാണ് യോഹന്നാന്‍ ഇതില്‍ പ്രസ്താവിച്ചിട്ടുള്ളത്.

നിത്യത മുതലേ ദൈവത്തിലുണ്ടായിരുന്നതു സ്‌നേഹപൂര്‍ണ്ണമായ ദിവ്യജീവനാണ്. മാത്രമല്ല, പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മില്‍ അനുഗൃഹീതവും സമ്പൂര്‍ണ്ണവുമായ ഒരു സ്‌നേഹസംസര്‍ഗ്ഗത്തിന്റെ അഥവാ കൂട്ടായ്മയുടെ അനുഭവവും ഉണ്ടായിരുന്നു. ഇതാണ് യോഹന്നാന്റെ പ്രമേയം. അദ്ദേഹത്തിനുണ്ടായിരുന്ന ഹൃദയഭാരവും ഇതിനെപ്പറ്റിത്തന്നെ.

ഈ രണ്ടു കാര്യങ്ങളില്‍ അധികമധികം പങ്കാളിയായിത്തീരുവാന്‍ അദ്ദേഹം വാഞ്ഛിച്ചു. എല്ലാ വിശ്വാസികളും ഇവയില്‍ ഏറെയേറെ പങ്കുകാരായിത്തീരണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു.

ദൈവത്തിന്റെ നിത്യമായ ലക്ഷ്യവും ഇതുതന്നെയാണ്. നാം അവിടുത്തെ ദിവ്യസ്വഭാവത്തില്‍ പങ്കുകാരാകണമെന്നും പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ നാമും ഒന്നായിത്തീരണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു (യോഹ. 17:3,21).

ആദിയില്‍ പ്രസംഗം ഉണ്ടായിരുന്നില്ല; പാട്ടുപുസ്തകം, പുതിയ നിയമ മാതൃകയിലുള്ള സഭ, ഉപദേശസംഹിത ഇവയൊന്നും ഉണ്ടാ യിരുന്നില്ല; ഇവയെല്ലാം പില്‍ക്കാലത്തുണ്ടായവയാണ്, ഒരു പ്രത്യേക ലക്ഷ്യം മുന്‍നിറുത്തി ഒരു കാലഘട്ടത്തിലേക്കു മാത്രം. എന്നാല്‍ ആദിയില്‍ ഉണ്ടായിരുന്നത് ജീവന്‍ അഥവാ ജീവിതം, കൂട്ടായ്മ എന്നിവ മാത്രമായിരുന്നു.

ഇതുപോലെ ഭാവിയില്‍, അതായത് നിത്യതയിലും ഒരിക്കല്‍ക്കൂടെ പ്രസംഗവും പാട്ടുപുസ്തകവും രോഗശാന്തിയുമൊന്നുമില്ലാത്ത ഒരവസ്ഥയുണ്ടാകും. അന്ന് ജീവനും കൂട്ടായ്മയും മാത്രം നിലനില്‍ക്കും.

ഇപ്രകാരം കാലത്തിന്റെ ആരംഭത്തിലും അവസാനത്തിലും ദൈവ ജീവനും കൂട്ടായ്മയും മാത്രമാണു നിലനില്‍ക്കുന്നതെന്നു നാം കാണുന്നു. മറ്റെല്ലാ കാര്യങ്ങളും നാമിപ്പോള്‍ ജീവിക്കുന്ന ഈ മധ്യകാലത്തേക്കു മാത്രമുള്ളവയാണ്.

ഉദാഹരണത്തിന് അന്യഭാഷാഭാഷണം എടുക്കുക. ഇത് ആത്മീയാഭിവൃദ്ധി ഉളവാക്കുന്ന ഒരനുഭവമാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍, നിത്യതയില്‍ ദൈവവുമായുള്ള നമ്മുടെ ആശയവിനിമയത്തിനു യാതൊരു പരിമിതിയുമില്ലാത്തതിനാല്‍ അന്യഭാഷാവരം നമുക്ക് ആവശ്യമായി വരുന്നില്ല. പ്രസംഗം എന്നത് ഇവിടെ ഭൂമിയില്‍ നമുക്കാവശ്യമുള്ളതെങ്കിലും നിത്യതയില്‍ അതിന്റെ ആവശ്യം വരുന്നില്ല.

പാപത്തിന്മേലുള്ള വിജയംപോലും ഒരു കാലഘട്ടത്തിലേക്ക്, അതായത് നാം ജഡത്തില്‍ വസിക്കുകയും പരീക്ഷിതരാവുകയും ചെയ്യുന്ന കാലത്തേക്കു മാത്രമാണ്. ഒരിക്കല്‍ നാം സ്വര്‍ഗ്ഗത്തിലെത്തിക്കഴിഞ്ഞാല്‍ നാം പരീക്ഷിക്കപ്പെടുകപോലുമില്ല. ആദിയില്‍ ദൈവത്തിലുണ്ടായിരുന്നത് പാപത്തിന്മേലുള്ള വിജയമല്ല, മറിച്ച്, പൂര്‍ണ്ണസ്‌നേഹത്തിന്റെ ഒരു ജീവിതമായിരുന്നു.

ഈ കാരണത്താലാണ് ഇന്നു സഭയില്‍ ഏറ്റവും അത്യാവശ്യമായിരിക്കുന്ന കാര്യങ്ങള്‍ ജീവിതവും കൂട്ടായ്മയുമാണെന്ന് നാം മനസ്സിലാക്കേണ്ടത്. ഇവ നമുക്കുണ്ടാകുന്നില്ലെങ്കില്‍, സഭയില്‍ മറ്റെന്തെല്ലാം ഉണ്ടായാല്‍ തന്നെയും, നാം ദൈവികോദ്ദേശ്യം നിറവേറ്റാത്തവരായി ത്തീരുകയാണ് ചെയ്യുന്നത്.

ജീവന്‍ അഥവാ ജീവിതം

നമ്മുടെ മധ്യത്തില്‍ ഒന്നാമതായിത്തന്നെ ഉണ്ടാകേണ്ട കാര്യം ദൈവികജീവിതമാണ്. എപ്പോഴും മറ്റുള്ളവരെ സേവിക്കുവാനും അനുഗ്രഹിക്കുവാനും അവരുടെ നന്മ അഭിലഷിക്കുവാനും ആഗ്രഹിക്കുന്ന ഒരു ജീവിതം. ദൈവത്തിന്റെ എല്ലാ പ്രവൃത്തിയും മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ദൈവികജീവിതത്തിന്റെ പ്രാഥമിക സ്വഭാവങ്ങളിലൊന്ന് ഇതത്രേ.

സ്വര്‍ഗ്ഗത്തില്‍ ആരെങ്കിലും ഒരു കാര്യം പറയുന്നതായോ ചെയ്യുന്നതായോ കാണുമ്പോള്‍ അവരുടെ ഉദ്ദേശ്യത്തെപ്പറ്റി നമ്മുടെ മനസ്സില്‍ ഒരു ചോദ്യവും ഉദിക്കുകയില്ല. അവരുടെ ഉദ്ദേശ്യം എപ്പോഴും നമ്മെ അനുഗ്രഹിക്കുക ആയിരിക്കും. ഭൂമിയിലുള്ള നമ്മുടെ കൂട്ടായ്മ ഇപ്പോള്‍ ഇവ്വിധമായിത്തീരുന്നപക്ഷം അതെത്ര അദ്ഭുതാവഹമായിരിക്കും!

എന്നാല്‍ മാനസാന്തരപ്പെടാത്തവരുടെ ജീവിതം നോക്കുക: ”സര്‍പ്പ വിഷം അവരുടെ അധരങ്ങള്‍ക്കുകീഴെ ഉണ്ട്” (റോമര്‍ 3:13). മറ്റുള്ളവരെ വേദനിപ്പിക്കുവാനും മുറിപ്പെടുത്തുവാനും ഉദ്ദേശിച്ചുള്ള വാക്കുകളാണ് അവര്‍ സംസാരിക്കുന്നത്. എന്നാല്‍ സഭയിലുള്ള ഒരാളില്‍പ്പോലും ഇത്തരം വിഷം ഉണ്ടാകുവാന്‍ പാടില്ല. സഭയില്‍ എല്ലാവരുടെയും വാക്കുകള്‍ അനുഗ്രഹിപ്പാന്‍ മാത്രമുള്ളവയായിരിക്കണം.

സ്വര്‍ഗ്ഗത്തിന്റെ അന്തരീക്ഷം നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുവാനാണ് പരിശുദ്ധാത്മാവു വന്നിട്ടുള്ളത്. പഴയനിയമവ്യവസ്ഥയില്‍ മനുഷ്യവര്‍ഗ്ഗത്തിലെ മറ്റു ജനങ്ങളില്‍നിന്നു വ്യത്യസ്തമായി നീതിയുള്ള ഒരു ജീവിതം നയിക്കുവാനുള്ള നിയമങ്ങള്‍ മാത്രമാണ് യഹൂദന്മാര്‍ക്കുണ്ടായിരുന്നത്. ഇന്നാകട്ടെ, അതിനെക്കാള്‍ ഉന്നതമായ ചിലതു നമുക്കുണ്ട്. ദൈവത്തിന്റെ ജീവന്‍ തന്നെ നമ്മുടെ പ്രവൃത്തികളെ ഭരിക്കുവാനായി ഇന്നു നമുക്കു ലഭിക്കുന്നു.

ദൈവത്തിന്റെ അടുത്ത സാന്നിധ്യം സ്വര്‍ഗ്ഗത്തിലുണ്ട്. അതിനാലാണ് സ്വര്‍ഗ്ഗം സ്വര്‍ഗ്ഗമായിത്തീരുന്നത്. ദൈവസാന്നിധ്യം എവിടെ നിറഞ്ഞിരിക്കുന്നുവോ അവിടം സ്വര്‍ഗ്ഗമാണ്. എവിടെ ദൈവം സന്നിഹിതനല്ലാതിരിക്കുന്നുവോ അവിടം നരകമത്രേ. ഇവിടെ ഭൂമിയില്‍ ദൈവ സാന്നിധ്യം ഒരളവില്‍ എല്ലായിടത്തും കാണപ്പെടുന്നു. അതിനാലാണ് മാനസാന്തരപ്പെടാത്ത ആളുകളില്‍പ്പോലും കുറച്ചൊരു നന്മ നാം കാണുന്നത്. എന്നാല്‍ നരകത്തില്‍ ഇതേ ആളുകള്‍ തന്നെ വ്യത്യസ്തരായിരിക്കും. അവിടെ അവരുടെ സ്വാര്‍ത്ഥതയും നിഗളവും കടിഞ്ഞാ ണില്ലാത്തതായിരിക്കും. അവര്‍ അവിടെ ദൈവികനന്മയുടെ നിയന്ത്രണസ്വാധീനം കൂടാതെ തങ്ങള്‍ ആയിരിക്കുന്ന നിലയില്‍ത്തന്നെ കാണപ്പെടും.

സ്വര്‍ഗ്ഗത്തില്‍ സൗഭാഗ്യപൂര്‍ണ്ണമായ കൂട്ടായ്മയും ഉണ്ടായിരിക്കും. മറ്റുള്ളവരുടെമേല്‍ ആധിപത്യം ചെലുത്തുന്ന പ്രവണത അവിടെ ഉണ്ടാ വുകയില്ല. അവിടെ ഓരോ വ്യക്തിയും മറ്റുള്ളവരുടെ ഒരു ദാസനായിരിക്കും. ലൂസിഫറിനെപ്പോലെ മറ്റുള്ളവരെ ഭരിക്കുവാനാഗ്രഹിക്കു ന്നവര്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുകയില്ല. ‘സ്വര്‍ഗ്ഗത്തില്‍ സേവനം നടത്തുന്നതിനെക്കാള്‍ നരകത്തില്‍ ഭരണം നടത്തുന്നതു നല്ലത്’ എന്നായിരുന്നു ലൂസിഫറിന്റെ ചിന്താഗതി. സാത്താന്റെ മനോഭാവത്തിന്റെ സാരാംശം മറ്റുള്ളവരുടെ മേല്‍ ഭരണം നടത്തുക എന്നതു തന്നെ.

അതിനാല്‍ ഏകാധിപതികളെപ്പോലെ ഭാര്യമാരുടെമേല്‍ ഭരണം നടത്തുന്ന ഭര്‍ത്താക്കന്മാരും ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങാത്ത ഭാര്യമാരും സ്വന്തം വീടുകളില്‍ നരകം സൃഷ്ടിക്കുന്നവരാണ്.

അതുപോലെതന്നെ സഭയില്‍ മറ്റുള്ളവരുടെമേല്‍ ആധിപത്യം ചെലുത്തുന്നവര്‍ സഭയിലും നരകം സൃഷ്ടിക്കുകയും ബാബിലോണ്‍ പടുത്തുയര്‍ത്തുകയും ചെയ്യുന്നു.

ഇതില്‍നിന്നു വളരെ വിഭിന്നമായ ഒരാത്മാവാണ് സ്വര്‍ഗ്ഗത്തിലുള്ളത്. കാരണം, അവിടെ ദൈവം ഒരു പിതാവാണ്. അവിടുന്നു മറ്റുള്ളവരുടെമേല്‍ ആധിപത്യം ചെലുത്തുന്നില്ല; നേരേ മറിച്ച്, ഒരിടയനെപ്പോലെ അവരെ പരിപാലിക്കുകയും സേവിക്കുകയും മാത്രമേ ചെയ്യുന്നുള്ളു. അതേ സ്വഭാവത്തില്‍ പങ്കുകാരായിത്തീരുകയാണു നമുക്കും ആവശ്യമായിട്ടുള്ളത്.

ഇവിടെ നാം വിശ്വസ്തരായി ജീവിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ നമുക്കു കിരീടം ലഭിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന്റെ അര്‍ത്ഥം നാം മറ്റുള്ളവരെ ഭരിക്കുന്നവരാകും എന്നല്ല; നേരേ മറിച്ച്, ഭൂമിയില്‍വച്ചു മറ്റുള്ളവരെ സേവിക്കുവാന്‍ അഭിവാഞ്ഛയുണ്ടാവുകയും എന്നാല്‍ പലവിധ പരിമിതികള്‍ നിമിത്തം അതു പൂര്‍ണ്ണമായി സാധിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ആ പരിമിതികള്‍ ഇല്ലാതാവുകയും പൂര്‍ണ്ണരൂപേണ മറ്റുള്ളവരെ സേവിക്കുവാന്‍ കഴിവുണ്ടാവുകയും ചെയ്യുന്നുവെന്നാണ് അതിന്റെ അര്‍ത്ഥം.

സ്വര്‍ഗ്ഗത്തില്‍ ഏറ്റവും വലിയ വ്യക്തി യേശു തന്നെയായിരിക്കും. അവിടുന്ന് എല്ലാവരുടെയും ഏറ്റവും വലിയ സേവകനും ആയിരിക്കും. അവിടുത്തെ ആത്മാവ് നിത്യമായിത്തന്നെ സേവനത്തിന്റെ ആത്മാ വായിരിക്കും.

ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്റെ ഒരു ചെറിയ പതിപ്പായി പ്രവര്‍ത്തിക്കുവാനും ആളുകള്‍ സ്വര്‍ഗ്ഗം രുചിച്ചറിയാനും വേണ്ടിയാണ് ദൈവം സഭയെ ഭൂമിയിലാക്കിയിട്ടുള്ളത്. ഒരു ബിസ്‌കറ്റ് കമ്പനി നിങ്ങള്‍ക്ക് തങ്ങളുടെ ബിസ്‌കറ്റിന്റെ കുറേ സാമ്പിള്‍, അതു നിങ്ങള്‍ രുചിച്ചറിഞ്ഞ ശേഷം കൂടുതല്‍ വേണമെങ്കിലാവശ്യപ്പെടുവാന്‍വേണ്ടി, അയച്ചുതരുന്നതുപോലെയാണ് സഭയുടെ പ്രവര്‍ത്തനം.

ദൈവം നമ്മെ ഭൂമിയിലേക്കയച്ചിട്ടുള്ളത് തന്റെ രാജ്യത്തിന്റെ മൂല്യങ്ങള്‍ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുവാനും അങ്ങനെ അതിലേക്ക് അവരെ ആകര്‍ഷിക്കുവാനും വേണ്ടിയാണ്. നാം മുഖേന മറ്റുള്ളവര്‍ മനസ്സിലാക്കുന്ന രുചി എന്താണ്?

യേശു ഈ ലോകത്തില്‍ സഞ്ചരിച്ച കാലത്ത് സ്വര്‍ഗ്ഗീയജീവിതത്തിന്റെ ഒരു സാമ്പിള്‍ കണ്ടെത്തി രുചിച്ചറിയുവാന്‍ മനുഷ്യര്‍ക്ക് അവസരം ലഭിച്ചു. അവിടുത്തെ സഹതാപവും കരുണയും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലും അവിടുത്തെ വിശുദ്ധിയും നിസ്വാര്‍ത്ഥസ്‌നേഹവും വിനയവും അവര്‍ക്കു കാണുവാന്‍ സാധിച്ചു. സ്വര്‍ഗ്ഗം അതുപോലെയാണ്. ദൈവം ആ വിധത്തിലുള്ളവനാണ്. പാപികളെക്കുറിച്ചും ജീവിതത്തില്‍ പരാജയമടഞ്ഞവരെക്കുറിച്ചും പൂര്‍ണ്ണമായ അനുകമ്പയുള്ളവനാണു ദൈവം.

അതോടൊപ്പം തന്നെ കപടമായ മതഭക്തിയുള്ളവരോടും ദൈവത്തിന്റെ പേരില്‍ പണമുണ്ടാക്കുന്നവരോടും ദൈവം ഒട്ടും അലിവില്ലാത്തവനാണെന്നും അവിടുന്നു അവരെ നരകത്തിലേക്ക് അയയ്ക്കു മെന്നും കൂടി യേശു വെളിപ്പെടുത്തി. സ്വയം വിശുദ്ധനെന്നു നടിച്ച് മറ്റുള്ളവരോടു ദയ കാട്ടാതിരിക്കുന്ന ഒരാള്‍പോലും സ്വര്‍ഗ്ഗത്തില്‍ കാണുകയില്ല.

നമ്മുടെ സഭകളിലേക്കു സ്വര്‍ഗ്ഗം താണിറങ്ങിവരുമ്പോള്‍ ഇത്തരമൊരു ജീവിതമാണ് സഭകള്‍ വെളിപ്പെടുത്തേണ്ടത്.

ദൈവത്വത്തിലെ രണ്ടാം ആളത്തമായ യേശു ഭൂമിയില്‍ വന്നപ്പോള്‍ ദൈവിക ജീവിതം വെളിപ്പെടുത്തുവാന്‍ അവിടുത്തേക്ക് ഒരു ശരീരം ആവശ്യമായിരുന്നു. ഇപ്പോള്‍ മൂന്നാം ആളത്തമായ പരിശുദ്ധാത്മാവു വന്നിരിക്കെ, സ്വര്‍ഗ്ഗീയമായ ജീവന്‍ വെളിപ്പെടുത്തുവാന്‍ അവിടുത്തേക്കും ശരീരങ്ങള്‍ വേണ്ടിയിരിക്കുന്നു. യേശു ഒരു ശരീരം കൂടാതെ ഈ ഭൂമിയില്‍ വന്നിരുന്നുവെങ്കില്‍ അവിടുത്തെ ഭൗമികജീവിതത്തിന് എന്തൊരു പരിമിതിയായിരുന്നു ഉണ്ടാകുമായിരുന്നത്! അങ്ങനെയെങ്കില്‍ ദൈവം എങ്ങനെയുള്ളവനെന്ന് ആര്‍ക്കും അറിവാന്‍ സാധിക്കയില്ലായിരുന്നു. യേശുവിന് ഒരു ശരീരം ഉണ്ടായിരുന്നതിനാല്‍ ദൈവ ത്തിനു സ്‌തോത്രം.

ഈ കാരണത്താലാണ് നമുക്കും ശരീരങ്ങളുള്ള അവസ്ഥ വിലപ്പെട്ടതായിരിക്കുന്നത്. എന്തെന്നാല്‍ അവയിലൂടെ ദൈവികജീവന്‍ പരിശുദ്ധാത്മാവു മുഖാന്തരം മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുവാന്‍ നമുക്കു സാധിക്കുന്നു.

സഭയില്‍ ദൈവത്തിന്റെ ഈ ജീവന്‍ ഉള്ളതായി മറ്റുള്ളവര്‍ കാണണം. നമ്മില്‍ അവര്‍ കാണേണ്ടത് കേവലം ഒരു കൂട്ടം ഉപദേശങ്ങളോ പ്രസംഗിക്കുവാനുള്ള തീക്ഷ്ണതയോ ഒന്നുമല്ല. അതിലൊക്കെ ഉന്നതമായ ഒന്ന് ദൈവരാജ്യത്തിലെ ജീവിതം തന്നെയാണ് അവര്‍ കാണേണ്ടത്. അല്ലാത്തപക്ഷം സഭയില്‍ ദൈവികലക്ഷ്യം നിറവേറ്റുന്നതില്‍ നാം പരാജയമടഞ്ഞിരിക്കുന്നു.

നമ്മുടെ പ്രവൃത്തികള്‍ പരിപൂര്‍ണ്ണമല്ലെന്നു വന്നാല്‍ത്തന്നെയും നമ്മുടെ ലക്ഷ്യങ്ങള്‍ പരിപൂര്‍ണ്ണമായിരിക്കണം. മറ്റുള്ളവരെ പൂര്‍ണ്ണമായി സേവിക്കുവാനും അനുഗ്രഹിക്കുവാനും നമുക്കു കഴിവില്ലായിരിക്കാം. എങ്കിലും ദൈവത്തെ മഹത്വപ്പെടുത്തുകയും മറ്റുള്ളവരെ സേവിക്കുകയുമായിരിക്കണം നമ്മുടെ ലക്ഷ്യം.

ഒട്ടധികമാളുകളും മതഭക്തര്‍ മാത്രമാണ്, ആത്മീയരല്ല. ബൈബിള്‍ വായന, പ്രാര്‍ത്ഥന, സഭായോഗങ്ങളില്‍ പങ്കെടുക്കല്‍, മതപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒരു മതഭക്തന്റെ എല്ലാ ലക്ഷണങ്ങളും അവര്‍ക്കുണ്ട്. എന്നാല്‍ യഥാര്‍ത്ഥമായ ആത്മീയതയാകട്ടെ, ദൈവിക ജീവനില്‍ പങ്കാളിയാകുക എന്നതാണ്.

ഈ വിധത്തിലുള്ള ജീവിതമാണ് നമ്മെ വിശുദ്ധരാക്കുന്നത്. ഇതു നമുക്കില്ലെങ്കില്‍ നാം കേവലം മതഭക്തര്‍ മാത്രമായിരിക്കും. നാം മതഭക്തര്‍ മാത്രമാണോ, അതോ യഥാര്‍ത്ഥ ആത്മീയരാണോ എന്നു നാം കൂടെക്കൂടെ ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും.

ഇതാ, നമുക്കെല്ലാം ആത്മപരിശോധന നടത്തുവാനുള്ള ഒരു മേഖല:

വിവാഹിതരായ നമ്മില്‍ എത്രയാളുകള്‍ ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നുണ്ട്: ‘കര്‍ത്താവേ, എന്റെ വിവാഹപങ്കാളിയൊഴികെ ഒരാള്‍ക്കും ശാരീരികമായോ ബുദ്ധിപരമായോ മറ്റേതെങ്കിലും പ്രകാരത്തിലോ ആകര്‍ഷകത്വമുള്ള ഒരാളായി ഞാന്‍ തീരരുതേ.’ സമ്പൂര്‍ണ്ണമായ ആന്തരികവിശുദ്ധിയാഗ്രഹിക്കുന്ന ക്രിസ്ത്യാനിയായ ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ഹൃദയത്തില്‍നിന്നുയരേണ്ട ആത്മാര്‍ത്ഥ മായ ഒരു നിലവിളിയാണിത്.

വിവാഹിതനായ ഒരു ക്രിസ്ത്യാനി, സ്ത്രീയാകട്ടെ, പുരുഷനാകട്ടെ, എതിര്‍ചേരിയില്‍പ്പെട്ടവര്‍ക്ക് ആകര്‍ഷണീയനായി അഥവാ ആകര്‍ഷണീയയായി കാണപ്പെടുവാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നത് എത്ര ലജ്ജാകരമായ കാര്യം! അങ്ങനെയുള്ള സഹോദരീസഹോദരന്മാര്‍ നമ്മുടെ മധ്യത്തില്‍ വന്നിരിക്കുമ്പോള്‍ ഓരോ പ്രാവശ്യവും അവര്‍ അസ്വസ്ഥരായിത്തീരുവാന്‍ നാം ഇടയാക്കണം.

ഒരു സഭയെന്ന നിലയിലുള്ള നമ്മുടെ വിളി അതാണ്. അര്‍ദ്ധമന സ്‌കരും ഒത്തുതീര്‍പ്പുമനോഭാവക്കാരുമായ വിശ്വാസികളെ ഓരോ മീറ്റിംഗിലും അസ്വസ്ഥരാക്കിത്തീര്‍ക്കുക എന്നതു തന്നെ. പുറമേ പാപം ചെയ്യുന്നില്ലെങ്കില്‍ നാം ആരെയും പുറത്താക്കുന്നില്ല. എന്നാല്‍ സഭയി ലുള്ള ആത്മാവിന്റെ അഗ്നി കപടവേഷക്കാരനായ ഓരോ മതഭക്ത നെയും ഒന്നുകില്‍ അയാള്‍ മാനസാന്തരപ്പെടുകയോ അല്ലെങ്കില്‍ സഭവിട്ടുപോകയോ ചെയ്യും വരെ അസ്വസ്ഥനാക്കിത്തീര്‍ക്കണം. ഇത്തരം കപടവേഷക്കാര്‍ സഭയിലെ ഭൂരിപക്ഷം ജനങ്ങളെയും കബളി പ്പിച്ചേക്കാം; എന്നാല്‍ മൂപ്പന്മാര്‍ അവരാല്‍ വഞ്ചിതരായിത്തീരരുത്.

സഭയിലുള്ള പ്രവചനാത്മകമായ ശുശ്രൂഷ സ്വന്തജീവിതത്തില്‍ സ്വര്‍ഗ്ഗീയാന്തരീക്ഷമുണ്ടാകാനാഗ്രഹിക്കാത്തവരെ അസ്വസ്ഥരാക്കിത്തീര്‍ക്കും. എല്ലാ സഭായോഗത്തിലും അത്തരമൊരു ശുശ്രൂഷ നമുക്കുണ്ടാകേണ്ടതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

ലോകത്തില്‍ വ്യഭിചാരത്തിന്റേതായ ഒരാത്മാവുണ്ട്. പ്രാചീന ഈജിപ്റ്റില്‍ തവളകള്‍ കൂട്ടമായിപ്പെരുകിയതുപോലെ അശുദ്ധാത്മാക്കളുടെ ഒരു വലിയ പ്രളയം ലോകത്തെ ബാധിച്ചിട്ടുണ്ട്, വിശേഷിച്ചും ഇക്കഴിഞ്ഞ അമ്പതുവര്‍ഷത്തിനുള്ളില്‍ (വെളി. 16:13നെ പുറ. 8:36-മായി താരതമ്യപ്പെടുത്തുക). കിടപ്പറകളില്‍, വര്‍ത്തമാനപ്പത്രങ്ങളില്‍, തെരുവീഥികളില്‍ എന്നുവേണ്ടാ എല്ലായിടത്തും തവളകള്‍ പെരുകി യിരിക്കുന്നു.

എന്നാല്‍ നാം സഭയിലേക്കു വരുമ്പോള്‍ അവിടെ തവളകള്‍ ഉണ്ടായിരിക്കയില്ലെന്നു നമുക്കു പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ, സാത്താന്‍ അവിടെയും അവയെ അയയ്ക്കും. എന്നാല്‍ സഭയിലുള്ള ആത്മാവ് വിശുദ്ധിയുടെ ആത്മാവായിരിക്കുമാറ് ഈ അശുദ്ധാത്മാക്കളെ പുറ ത്താക്കുക എന്നത് നമ്മുടെ വിളിയത്രേ. തവളയുടേതായ ഈ ആത്മാവിനെ ഉള്‍ക്കൊള്ളുന്ന യുവജനങ്ങളും മുതിര്‍ന്നവര്‍ പോലുമുണ്ട്. ഇവരില്‍ പലരും മതപരമായ പ്രവര്‍ത്തനങ്ങളില്‍ വളരെ തീക്ഷ്ണത യുള്ളവരുമാണ്. എങ്കിലും അവര്‍ അശുദ്ധര്‍ തന്നെ.

തങ്ങള്‍ മാനസാന്തരപ്പെടാതെ ലോകമയത്വത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് തങ്ങള്‍ക്കുണ്ടായിരുന്ന പ്രേമവിലാസസ്വഭാവത്തില്‍നിന്ന് ഇപ്പോഴും സ്വതന്ത്രരായിത്തീരാത്ത സഹോദരിമാര്‍ സഭയിലുണ്ട്. അവര്‍ ഇപ്പോഴും ഒരു പ്രത്യേക വിധത്തില്‍ പുരികക്കൊടികള്‍ ചലിപ്പിക്കുന്നു, തലയാട്ടുന്നു. പഴയകാലത്ത് സിനിമാതാരങ്ങളെ അനുകരിച്ചു അവര്‍ സമ്പാദിച്ചിരുന്ന ശീലങ്ങളാണിവ. ഇത്തരം സഹോദരിമാര്‍ സഭയുടെ സാക്ഷ്യത്തിന് ഒരു പ്രതിബന്ധമാണ്. നിങ്ങള്‍ മാനസാന്തരപ്പെട്ടാലുടന്‍ തന്നെ ഇത്തരം ശീലങ്ങള്‍ അപ്രത്യക്ഷമാവുകയില്ല. നിങ്ങള്‍ അവയെ വെറുക്കുകയും അവയില്‍നിന്നു വേര്‍പെടുമാറ് നിങ്ങളുടെ രക്ഷയെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴേ അവ നീങ്ങിപ്പോവുകയുള്ളു.

നാമെല്ലാവരും കരുതലുള്ളവരായിരിക്കണം. സഹോദരന്മാരായ നിങ്ങള്‍ ഒരു സ്ത്രീയോടോ ഒരു സഹോദരിയോടു തന്നെയോ സംസാരിക്കുമ്പോള്‍ അവിടെ ഒരശുദ്ധവികാരം (തവള) ഉള്ളതായി നിങ്ങള്‍ക്കു തോന്നിയാല്‍ സൂക്ഷിക്കുക. പകര്‍ച്ചവ്യാധിയില്‍നിന്നെന്നപോലെ അവളില്‍നിന്ന് ഒഴിഞ്ഞിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ അന്തിമമായി നിങ്ങളെത്തന്നെ നശിപ്പിക്കുവാനിടയാകും.

നേരേ മറിച്ച്, സഹോദരിമാരായ നിങ്ങള്‍ ഏതെങ്കിലും പുരുഷനില്‍ അഥവാ സഹോദരനെന്നു വിളിക്കപ്പെടുന്ന ഒരുവനില്‍ത്തന്നെ അശുദ്ധ ചിന്ത കണ്ടാല്‍ (കണ്ണില്‍ ഒരു തവള) നിങ്ങള്‍ വിശുദ്ധിയിലായിരിപ്പാനാഗ്രഹിക്കുന്നപക്ഷം എന്തു വിലകൊടുത്തും അയാളില്‍നിന്ന് ഒഴിഞ്ഞുകൊള്‍ക.

പ്രാചീന ഈജിപ്റ്റില്‍ യിസ്രായേല്‍ ജനങ്ങള്‍ ജീവിച്ചിരുന്ന ഗോശെന്‍ദേശത്തു മാത്രം തവളകള്‍ ഉണ്ടായിരുന്നില്ല. നമ്മുടെ സഭകള്‍ ഈവിധമുള്ള അശുദ്ധിയില്‍നിന്നു പൂര്‍ണ്ണമായും സ്വതന്ത്രവും സ്വര്‍ഗ്ഗീയാന്തരീക്ഷം നിറഞ്ഞതും ആയിരിക്കണം.

സഭയിലേക്ക് എത്രമാത്രം സ്വര്‍ഗ്ഗീയാന്തരീക്ഷം കൊണ്ടുവരുവാന്‍ നിങ്ങള്‍ക്കു കഴിയുന്നുവോ അത്രമാത്രമായിരിക്കും നിങ്ങളെക്കൊണ്ടു സഭയ്ക്കുള്ള പ്രയോജനം. സ്വര്‍ഗ്ഗീയമല്ലാത്ത മറ്റൊരാത്മാവിനെ എത്ര മാത്രം സഭയില്‍ കൊണ്ടുവരുവാന്‍ നിങ്ങള്‍ ഇടയാക്കുമോ അത്രമാത്രം നിങ്ങള്‍ പ്രാദേശികസഭയില്‍ ദൈവപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സാത്താന്റെ ഏജന്റായിരിക്കുകയും ചെയ്യും.

കൂട്ടായ്മ

ദൈവികജീവന്‍ നമ്മിലുണ്ടെങ്കില്‍ അതു നമ്മെ കൂട്ടായ്മയിലേക്കു നയിക്കും.

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവര്‍ക്ക് നിത്യത മുതല്‍ തന്നെ അന്യോന്യം മഹത്വകരമായ കൂട്ടായ്മയുണ്ടായിരുന്നു. ദൈവത്വത്തിലെ ഈ മൂന്നു വ്യക്തികളും മനുഷ്യനോടുള്ള ബന്ധത്തില്‍ തങ്ങളുടെ ശുശ്രൂഷകള്‍ എന്തൊക്കെയായിരിക്കുമെന്നു നിത്യത മുതല്‍ തന്നെ അറിഞ്ഞിരുന്നു.

ആദാമിനു പതനം സംഭവിച്ചശേഷമല്ല ദൈവത്വത്തിലുള്‍പ്പെട്ട ഈ മൂന്നു വ്യക്തികളും തങ്ങളുടെ കര്‍ത്തവ്യപരിപാടി തീരുമാനിച്ചത്. അവര്‍ ആരംഭം മുതല്‍ തന്നെ അന്ത്യത്തെ അറിഞ്ഞിരുന്നു. അതിനാല്‍ ക്രൂശിന്മേലുള്ള ക്രിസ്തുവിന്റെ മരണം നിത്യത മുതല്‍ തന്നെ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നു. കുഞ്ഞാട് ലോകസ്ഥാപനം മുതല്‍ തന്നെ അറുക്കപ്പെട്ടവനായിരുന്നുവല്ലോ (വെളി. 13:8).

പരിശുദ്ധാത്മാവിന്റെ ഭൂമിയിലേക്കുള്ള വരവും നിത്യത മുതല്‍ക്കേ അറിയപ്പെട്ട കാര്യമായിരുന്നു. പുത്രനും പരിശുദ്ധാത്മാവും പിതാവിനു കീഴടങ്ങിയിരിക്കണമെന്ന വസ്തുതയും നിത്യത മുതലേ അറിയപ്പെട്ടിരുന്നു. എങ്കിലും അവരുടെ വ്യത്യസ്ത ശുശ്രൂഷകള്‍ അവര്‍ക്കിടയില്‍ യാതൊരു വൈഷമ്യത്തിനും ഇടയാക്കിയില്ല.

വരുവാനുള്ള നിത്യത മുഴുവന്‍ താന്‍ പിതാവിനു കീഴ്‌പ്പെട്ടിരിക്കേണ്ട വനാണെന്ന കാര്യം പുത്രനെ ഒരിക്കലും അസ്വസ്ഥനാക്കിയില്ല (1 കൊരി. 15:28).

ഒട്ടധികം ഭാര്യമാര്‍ക്കും ഭൂമിയില്‍വച്ച് ചില വര്‍ഷങ്ങളിലേക്കെങ്കിലും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിക്കുന്നത് വിഷമകരമായിട്ടാണിരിക്കുന്നത്. പല സഹോദരന്മാര്‍ക്കും തങ്ങളെക്കാള്‍ പ്രായവും ജ്ഞാനവുമേറിയ മറ്റു സഹോദരന്മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കുന്നതു വലിയ ഒരു പ്രശ്‌നമാണ്. എന്നാല്‍ ദൈവപുത്രനാകട്ടെ, താണ ഒരു സ്ഥാനം സ്വീകരിക്കുക എന്നത് ഒരു പ്രശ്‌നവുമായിരുന്നില്ല.

അതാണ് കൂട്ടായ്മയുടെ ഒരു ഫലം.

കൂട്ടായ്മയുള്ളിടത്ത് മത്സരമോ അസൂയയോ ഉണ്ടാവുകയില്ല. എന്നാല്‍ കൂട്ടായ്മയില്ലാത്തിടത്ത് സഹോദരന്മാര്‍ നിരന്തരം മൂപ്പന്മാരോ നേതാക്കന്മാരോ ആകുവാന്‍ വെമ്പല്‍ കാണിക്കും. ചിലര്‍ കീഴടങ്ങിയിരിപ്പാന്‍ സന്നദ്ധരായാലും തങ്ങള്‍ മൂപ്പന്മാരായി നിയമിതരാകുവാന്‍ പോകുന്ന നാളിനുവേണ്ടി നോക്കിപ്പാര്‍ത്തിരിക്കും. ഇത് ലൂസിഫറിന്റെ ആത്മാവാണ്.

പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെപ്പറ്റി ചിന്തിക്കുക. ദൈവത്വത്തിലുള്ള എല്ലാ ശുശ്രൂഷകളിലും വച്ച് ഏറ്റവും അദൃശ്യമായ ശുശ്രൂഷ പരിശുദ്ധാത്മാവിന്റേതാണ്. തന്റെ ജോലി അംഗീകരിക്കപ്പെടണമെന്നോ പ്രശംസിക്കപ്പെടണമെന്നോ ആഗ്രഹിക്കാതെ മൗനമായിത്തന്നെ അവിടുന്ന് ആളുകളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആളുകള്‍ പിതാവിനെയും പുത്രനെയും മാത്രം സ്തുതിക്കുകയും, തന്നെ ഇതിലൊന്നും പങ്കില്ലാത്തവനെന്നമട്ടില്‍ അവഗണിക്കുകയും ചെയ്യുന്നതില്‍ അവിടുന്നു സംതൃപ്തന്‍ തന്നെ. ഹാ! എത്ര മനോഹരമായൊരു ശുശ്രൂഷ!

അങ്ങനെയെങ്കില്‍ അപ്രകാരമുള്ള ഒരാത്മാവിനാല്‍ നിറയപ്പെടുക എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അതിന്റെ അര്‍ത്ഥം ഇതായിരിക്കണം. നാമും അവിടുത്തെപ്പോലെയാവണം. അവിടുത്തെ ശുശ്രൂഷ പോലെ നിശ്ശബ്ദവും അദൃശ്യവും പ്രശംസ വാങ്ങാത്തതുമായ ഒരു ശുശ്രൂഷകൊണ്ട് നാമും സംതൃപ്തരായിത്തീരണം. പ്രശംസ മറ്റുള്ളവര്‍ക്കു ലഭിക്കുമ്പോള്‍ നാമും സന്തുഷ്ടരായിരിക്കണം.

നാം സത്യത്തില്‍ ഈ ആത്മാവിനാല്‍ നിറയപ്പെട്ടവരോ?

എന്നാല്‍ ഇന്നും പരിശുദ്ധാത്മാവു നിറഞ്ഞവരെന്നവകാശപ്പെടുന്ന ഒട്ടനേകം പേരും തങ്ങളുടെ കൃപാവരങ്ങള്‍ ക്രിസ്തീയ പ്ലാറ്റ്‌ഫോറങ്ങളില്‍ പ്രയോഗിച്ച് പ്രാമുഖ്യം നേടുന്നതില്‍ തല്‍പരരാണ്; തങ്ങളെ ത്തന്നെ ഉയര്‍ത്തുകയും തങ്ങള്‍ക്കുതന്നെ പണം കിട്ടുവാന്‍ അഭിലഷിക്കുകയും ചെയ്യുന്നവരാണ്. ഈവകയൊന്നും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമല്ല. ഇതെല്ലാം പരിശുദ്ധാത്മാവിന്റെ കപടവേഷം കെട്ടുന്ന മറ്റൊരാത്മാവിന്റെ പ്രവര്‍ത്തനമാണ്. ഇത്തരം കാപട്യത്തെയും വഞ്ചനയെയും വെളിച്ചത്തുകൊണ്ടുവരേണ്ടത് സഭയില്‍ നമ്മുടെ ചുമതലയാണ്.

യേശുവിന്റെയും പരിശുദ്ധാത്മാവിന്റെയും ജീവിതം പിതാവിന്റേതിനെക്കാള്‍ ഏതെങ്കിലും വിധത്തില്‍ താണതായതുകൊണ്ടാണോ അവര്‍ പിതാവിനു കീഴടങ്ങിയിരിക്കുന്നത്? ഒരിക്കലുമല്ല. ആ മൂവരുടെയും ജീവിതം എല്ലാ വിധത്തിലും ഒരുപോലെ തന്നെ. ദൈവത്വത്തിലുള്ള ഓരോ വ്യക്തിക്കും മറ്റുള്ളവര്‍ക്കു കീഴടങ്ങിയിരിക്കുന്നത് ഒരു സന്തോഷമായതിനാലാണ് അവര്‍ അവിടുത്തേക്കു കീഴടങ്ങിയിരിക്കുന്നത്. ദൈവികജീവിതത്തിന്റെ ഒരു ഭാഗമാണ് ഈ കീഴടക്കം.

ഒരു സഹോദരിയുടെ ജീവിതം തന്റെ ഭര്‍ത്താവിന്റേതിനെക്കാള്‍ താണ നിലവാരത്തിലുള്ളതായതുകൊണ്ടാണോ അവള്‍ ഭര്‍ത്താവിനു കീഴടങ്ങിയിരിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നത്? അല്ലല്ല. അവരിരുവരുടെയും ജീവിതം എല്ലാ വിധത്തിലും തുല്യം തന്നെ. അവളുടെ ശുശ്രൂഷ വ്യത്യസ്തമായതുമൂലമാണ് അവള്‍ കീഴടങ്ങുന്നത്. യേശുവിനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ചു ഈ സത്യം എല്ലാ സഹോദരിമാരും മനസ്സിലാക്കിയിരുന്നെങ്കില്‍ ഹാ! അതെത്ര നന്നായിരുന്നു! എന്നാല്‍ കഷ്ടം തന്നെ! വളരെ കുറച്ചു സഹോദരിമാരേ ഈ സത്യം കണ്ടിട്ടുള്ളു.

ഒരു സഹോദരി സഭയില്‍ തന്റെ തലയെന്ന നിലയില്‍ പുരുഷനു കീഴടങ്ങിയിരിക്കുന്നില്ലെങ്കില്‍ അവള്‍ ഒരു ഈസബേലായിത്തീരാനുള്ള എല്ലാ സാധ്യതയുമുണ്ട് (വെളി. 2:20). അങ്ങനെ സംഭവിക്കുമ്പോള്‍ കര്‍ത്താവ് തുയഥൈരയിലെ സഭയുടെ മൂപ്പനെ ശാസിച്ചതുപോലെ ആ സഭയിലെ മൂപ്പനെയും ശാസിക്കാനിടയാകും. കാരണം, സഭയില്‍ ഒരു ഈസബേല്‍ പ്രാബല്യം പ്രാപിച്ചുവരുമ്പോള്‍ അതിന്റെ തെറ്റ് എപ്പോഴും മൂപ്പന്റെ ഭാഗത്താണ്. ഈസബേല്‍മാര്‍ സഭയില്‍ ലൂസിഫറിന്റെ ആത്മാവിനെ കൊണ്ടുവരുന്നു. ആ ആത്മാവ് വെളിപ്പെട്ടുവരാനാഗ്രഹിക്കുമ്പോള്‍ തന്നെ അതിനെ പുറത്താക്കുമാറ് മൂപ്പന്മാര്‍ ശക്തരായിരിക്കണം. ആ സ്ത്രീയെത്തന്നെ പുറത്താക്കേണ്ട ആവശ്യമില്ല. എന്നാല്‍ അവളുടെ ആത്മാവിനെ ദൈവത്താല്‍ നിയമിക്കപ്പെട്ട സഭാ നേതൃത്വത്തിനു കീഴടങ്ങുമാറ് അനുസരണത്തിലേക്കു നയിക്കണം. നമുക്കു മൂപ്പന്മാരായി ഏകാധിപതികള്‍ വേണ്ടാ: എന്നാല്‍ ദൃഢചിത്തരായ പിതാക്കന്മാര്‍ നമുക്കാവശ്യം തന്നെ.

ഒരു സഭയില്‍ സ്വര്‍ഗ്ഗത്തിന്റെ അന്തരീക്ഷം ഉണ്ടാകണമെങ്കില്‍, ഓരോ സന്ദര്‍ഭത്തിലും നരകത്തിന്റെ ആത്മാവിനെ ചെറുക്കുവാന്‍ തക്കവണ്ണം നാം നിശ്ചയദാര്‍ഢ്യമുള്ളവരായിരിക്കണം.

എവിടെയെല്ലാം യഥാര്‍ത്ഥമായ ഈ ദൈവികജീവിതം കാണപ്പെടുന്നുവോ അവിടെയെല്ലാം സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള കൂട്ടായ്മയുടെ ഈ ഗുണമേന്മ ഉണ്ടായിത്തീരും. ഈ ഗുണമേന്മയില്ലാത്തിടത്തെങ്ങും യഥാര്‍ത്ഥ ദൈവികജീവന്‍ ഇല്ല എന്ന കാര്യം നമുക്ക് ഉറപ്പായിത്തന്നെ തീരുമാനിക്കാം. അത്തരം സഹോദരന്മാരില്‍ കേവലം മത ഭക്തി മാത്രമാണുള്ളത്.

ദൈവത്വത്തില്‍ കാണുന്ന മേല്‍പറഞ്ഞ വിധമുള്ള കൂട്ടായ്മയാണ് എല്ലായിടത്തുമുള്ള സഭകളിലും ഉണ്ടാകുവാന്‍ ദൈവം ആഗ്രഹിക്കുന്നത്.

പിതാവുമായുള്ള അത്തരം കൂട്ടായ്മയെ യേശു മറ്റെല്ലാറ്റിലുമധികം വിലമതിച്ചു. ക്രൂശിന്മേല്‍വച്ചു മൂന്നു മണിക്കൂര്‍ നേരത്തേക്ക് ആ കൂട്ടായ്മയ്ക്കു ഭംഗം വരുമെന്ന് അവിടുന്ന് അറിഞ്ഞുകഴിഞ്ഞപ്പോഴാണ് മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കുവാന്‍ ഇത്ര വലിയ വില കൊടുക്കേണ്ടതല്ലാത്ത മറ്റൊരു വഴിയുമില്ലേ എന്നു ചോദിച്ചുകൊണ്ട് ഗത്‌സേമനയില്‍ വച്ച് അവിടുന്നു നിലവിളിച്ചത്.

ഇത് യേശുവിനു എത്ര വലിയൊരു വിലയായിരുന്നുവെന്നത് പൂര്‍ണ്ണമായും ഗ്രഹിക്കുവാന്‍ നമുക്കു സാധ്യമല്ല. കാരണം, യേശു പിതാവു മായുള്ള കൂട്ടായ്മയെ വിലമതിച്ചതുപോലെ നമ്മിലാരും അതിനെ വിലമതിച്ചിട്ടില്ല. യേശു വേറിട്ടുചെന്നു നടത്തിയ ആ പ്രാര്‍ത്ഥനയ്ക്കു ശേഷം താന്‍ ഏറ്റവുമധികം വിലമതിച്ചിരുന്ന ആ സമ്പത്തുപോലും നമ്മുടെ ആത്മാക്കളെ രക്ഷിക്കുവാനായി പരിത്യജിക്കുവാന്‍ യേശു സന്നദ്ധനായി. അവിടെയാണ് അവിടുത്തേക്കു നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴം നാം കാണുന്നത്.

യേശു ക്രൂശിന്മേല്‍ ശാരീരിക വേദനയും മരണവും സഹിച്ചതിലാണു നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തിന്റെ ആഴം പലരും കാണുന്നത്. എന്നാല്‍ നമ്മുടെ പാപം നിമിത്തം ആ ഇരുണ്ട മൂന്നു മണിക്കൂര്‍ സമയത്തേക്ക് കാല്‍വറിക്രൂശില്‍വച്ച് പിതാവുമായുള്ള തന്റെ കൂട്ടായ്മയ്ക്കു ഭംഗം സംഭവിച്ചപ്പോഴുണ്ടായ വേദനയുടെ ലക്ഷത്തിലൊരു ഭാഗം വേദനപോലും ശാരീരികപീഡനം മൂലം അവിടുത്തേക്ക് ഉണ്ടായില്ല. ഒരു ദിവസം നാം അവിടുത്തെ മുഖാമുഖമായി കാണുമ്പോള്‍ അതായിരുന്നു അവിടുത്തെ സ്‌നേഹത്തിന്റെ സര്‍വോന്നതപ്രകാശമെന്ന് നാം മനസ്സിലാക്കും.

യേശു പിതാവുമായിട്ടുള്ള കൂട്ടായ്മയെ അത്രയധികം വലമതിച്ചിരുന്നതുമൂലമാണ് അവിടുന്ന് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ തന്നെ (ആത്മീയ) മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് അപേക്ഷ കഴിച്ചത്. പിതാവുമായ കൂട്ടായ്മയ്ക്കു ഭംഗം വരിക എന്ന ഒരേയൊരു കാര്യത്തില്‍നിന്നു വിടുതല്‍ കിട്ടുവാന്‍ മാത്രമാണ് യേശു ആഗ്രഹിച്ചത്. മറ്റെല്ലാം നഷ്ടപ്പെടുവാന്‍ അവിടുന്നു സന്നദ്ധനായിരുന്നു. മറ്റുള്ളതെല്ലാം അവിടുത്തേക്ക് കേവലം ചപ്പും ചവറുമായിരുന്നു.

പിതാവായ ദൈവവുമായുള്ള കൂട്ടായ്മയോടു താരതമ്യപ്പെടുത്തിയാല്‍ മറ്റെല്ലാം വെറും ചപ്പും ചവറുമായി (മനുഷ്യവിസര്‍ജ്ജ്യമായി ത്തന്നെ) കരുതുമ്പോള്‍ മാത്രമേ അപ്പോസ്തലനായ യോഹന്നാന്‍ തന്റെ ഒന്നാം ലേഖനത്തില്‍ എഴുതിയ കൂട്ടായ്മ കണ്ടെത്തുവാന്‍ നമുക്കും കഴിയൂ. പിതാവുമായിട്ടുള്ള അത്തരം കൂട്ടായ്മയില്‍നിന്നു മാത്രമാണ് സഭയില്‍ നമുക്കന്യോന്യമുള്ള കൂട്ടായ്മയും ഉദ്ഭവിക്കുന്നത്.

സ്വര്‍ഗ്ഗത്തിന്റെ മറ്റൊരു സവിശേഷത വെളി. 4:10ല്‍ നാം കാണുന്നു. അവിടെ മൂപ്പന്മാര്‍ തങ്ങളുടെ കിരീടങ്ങളെ ദൈവത്തിന്റെ മുമ്പില്‍ ഇട്ടതായി നാം വായിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ യേശുവിനല്ലാതെ മറ്റാര്‍ക്കും തലയില്‍ ഒരു കിരീടവുമുണ്ടായിരിക്കുകയില്ല. മറ്റുള്ളവരെല്ലാം സാധാരണ സഹോദരീസഹോദരന്മാര്‍ മാത്രമായിരിക്കും. സഭയില്‍ ഒരു സ്‌പെഷ്യല്‍ സഹോദരനോ സഹോദരിയോ ആകാന്‍ ശ്രമിക്കുന്നവര്‍ നരകത്തിന്റെ അന്തരീക്ഷം അവിടെ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരാണ്

പിതാവിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ നാം ഒന്നിനെപ്പറ്റിയും ആത്മ പ്രശംസ ചെയ്യുന്നവരാവുകയില്ല. നമുക്കുള്ളതെല്ലാം നാം അവിടുത്തെ മുമ്പില്‍ ഇട്ടുകളയും. സ്വര്‍ഗ്ഗത്തില്‍ ഒരാളും തനിക്കുള്ള എന്തിനെപ്പറ്റിയെങ്കിലും (തനിക്കു ലഭിച്ച കിരീടത്തെപ്പറ്റിപ്പോലും) ‘ഇത് എന്റേതാണ്’ എന്നു പറയുയില്ല.

സ്വര്‍ഗ്ഗത്തിന്റെ അന്തരീക്ഷം നമ്മുടെ സഭകളില്‍ ഉണ്ടാകുമ്പോള്‍ നാമും നമുക്കുള്ള എന്തിനെപ്പറ്റിയെങ്കിലും ‘ഇതെന്റേതാണ്’ എന്നു പറയുകയില്ല. എല്ലാം ദൈവത്തിന്റെ വകയായും തന്മൂലം ഭൂമിയില്‍ ദൈവരാജ്യപ്രചാരണത്തിനുവേണ്ടി സൗജന്യമായി നല്‍കപ്പെടുന്ന തായും കരുതപ്പെടും.

തനിക്കുവേണ്ടിയും തന്റെ ലാഭത്തിനുവേണ്ടിയും ജീവിക്കുന്ന എല്ലാ പിശുക്കന്മാരും സ്വാര്‍ത്ഥബുദ്ധികളും സാത്താന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കഴിയുന്നവരാണ്.

ഭൂമിയിലുള്ള ലക്ഷക്കണക്കിനു ദൈവമക്കള്‍ തമ്മില്‍ യാതൊരു കൂട്ടായ്മയും ഇല്ല എന്ന വസ്തുത ദൈവഹൃദയത്തെ വല്ലാതെ ദുഃഖിപ്പിക്കുന്നുണ്ട്. വളരെയധികം പേര്‍ക്കും മറ്റുള്ളവരോടു പകയുണ്ട്. ശേഷമുള്ളവര്‍ സ്വയം നീതീകരിക്കുന്ന പരീശന്മാരാണ്. ദൈവം മറ്റുള്ളവരെയല്ല തങ്ങളെ മാത്രമാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അവര്‍ ചിന്തിക്കുന്നു.

തന്റെ മക്കളുടെ കൂട്ടത്തിലുള്ള ഈ രണ്ടു വിഭാഗക്കാരെപ്പറ്റിയും ദൈവം ദുഃഖിക്കുന്നു. കാരണം, അവരെല്ലാവരും സഭയില്‍ ദൈവത്തിന്റെ ലക്ഷ്യം നിഷ്ഫലമാക്കുന്നവരാണ്.

സ്വര്‍ഗ്ഗത്തിന്റെ അന്തരീക്ഷം സഭയില്‍ സംജാതമാക്കുന്നതിനും സഭയിലെ സഹോദരീസഹോദരന്മാര്‍ തമ്മില്‍ കൂട്ടായ്മ പടുത്തുയര്‍ത്തുന്നതിനും കഴിയുന്ന ആളാണ് ഏതൊരു സഭയിലെയും ഏറ്റവും വിലപ്പെട്ട സഹോദരന്‍ അഥവാ സഹോദരി.

ഈ വ്യക്തി സഭയിലെ മൂപ്പന്‍ ആയിക്കൊള്ളണമെന്നു നിര്‍ബന്ധമില്ല. അത്തരം സഹോദരീസഹോദരന്മാരാകുവാനുള്ള അവസരം നമുക്കെല്ലാവര്‍ക്കും ഉണ്ട്.

ഇപ്രകാരമുള്ള ഒരു സഹോദരനെയോ സഹോദരിയെയോ പറ്റി ചിന്തിക്കുക. ആ വ്യക്തി സഭയിലേക്കോ ഒരു ഭവനത്തിലേക്കോ വരുമ്പോള്‍ അവിടെ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ഒരു വിശുദ്ധിയുടെ കുളിര്‍ കാറ്റു വീശുന്നതായി അനുഭവപ്പെടും. അത്തരമൊരു സഹോദരന്‍ അഥവാ സഹോദരി എത്ര വിലയേറിയ ഒരു വ്യക്തിയാണ്! ആ വ്യക്തി നിങ്ങളുടെ ഭവനത്തില്‍ക്കയറി അഞ്ചു മിനിറ്റു ചെലവഴിച്ചാല്‍ തന്നെയും നിങ്ങള്‍ക്കൊരു നവചൈതന്യവും ആശ്വാസവും അനുഭവപ്പെടും. അദ്ദേഹം നിങ്ങളോടു ഒരു പ്രസംഗം പറഞ്ഞില്ലെന്നു വരാം. തിരുവചനത്തില്‍നിന്നു വെളിപ്പാടുള്ള ഒരു വാക്ക് സംസാരിച്ചില്ലെന്നും വരാം. എന്നാലും അദ്ദേഹം അത്യന്തം സംശുദ്ധിയുള്ളവനാണ്. അദ്ദേഹം ഒരിക്കലും മ്ലാനചിത്തനോ മനസ്സു കലങ്ങിയവനോ ആയിരിക്കുകയില്ല. ആരെക്കുറിച്ചും അദ്ദേഹത്തിനൊരു പരാതിയുമില്ല. പലര്‍ക്കും മോഹമുള്ളതുപോലെ അത്തരമൊരു സഹോദരനോ സഹോദരിയോ മീറ്റിംഗില്‍ ആദ്യം സംസാരിക്കുന്നില്ല എന്നു വരാം. അദ്ദേഹം പതിനഞ്ചാമതോ അഥവാ എല്ലാറ്റിലും ഒടുവിലോ ആയിരിക്കും സംസാരിക്കുക. അതും മൂന്നു മിനിറ്റുനേരം മാത്രം. പക്ഷേ ആ മൂന്നു മിനിറ്റുകള്‍ മീറ്റിംഗിലെ സ്വര്‍ഗ്ഗീയ മിനിറ്റുകളായിരിക്കും. അവയ്ക്കായി കാത്തിരിക്കുന്നത് അഭികാമ്യവുമായിരിക്കും.

പരാതിക്കാരും പിറുപിറുപ്പുകാരും നിറഞ്ഞ ഒരു ലോകത്തില്‍ അത്തരം ഒരു സ്വര്‍ഗ്ഗീയ സഹോദരനെയോ സഹോദരിയെയോ കണ്ടു മുട്ടുന്നത് അത്യന്തം ആശ്വാസകരവും ജീവദായകവുമായിരിക്കും. ചുട്ടു നീറുന്ന ഒരു പകല്‍ക്കാലത്ത് ഒരു ശീതളസ്‌നാനം പോലെയായിരിക്കും ആ അനുഭവം. യേശു അപ്രകാരമൊരു വ്യക്തിയായിരുന്നു. നമ്മെ ആ വിധത്തിലാക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

അപ്രകാരമായിരിക്കുന്നതിനുപകരം പല സഹോദരീസഹോദരന്മാരും തങ്ങള്‍ പോകുന്നിടത്തെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു ചുറ്റിനടക്കുന്നത് എത്ര ദുഃഖകരം! തങ്ങളുടെ ഏഷണി നിമിത്തം അവര്‍ സഹോദരീസഹോദരന്മാരെ തമ്മില്‍ വേര്‍പിരിക്കുന്നു. സാത്താന്റെ ഭൃത്യന്മാരും ഏജന്റുമാരുമാണിവര്‍.

പിതാവും പുത്രനും പരിശുദ്ധാത്മാവും ഒത്തൊരുമിച്ചു ജീവിച്ചതു പോലെ ഒത്തൊരുമിച്ചു ജീവിക്കുവാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്. കഴിഞ്ഞുപോയ നിത്യയുഗങ്ങളില്‍ അന്യോന്യം പ്രസംഗിക്കുന്ന വരായിരുന്നില്ല അവര്‍. നേരേ മറിച്ച്, അവര്‍ അന്യോന്യം കൂട്ടായ്മയില്‍ ജീവിക്കുന്നവരായിരുന്നു. നാമും അന്യോന്യം പ്രസംഗിക്കുവാനല്ല, ജീവ ദായകമായ കൂട്ടായ്മയില്‍ ജീവിപ്പാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്.

അതാണ് സ്വര്‍ഗ്ഗം. ജീവനുള്ള പുതുവഴി അവിടേക്കാണ് നമ്മെ നയിക്കേണ്ടത്. നാം വഴിയെപ്പറ്റി വളരെയധികം ചിന്തിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ഫലമായി നാമെത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്ത് പിതാവിനോടുള്ള കൂട്ടായ്മയില്‍ ചെന്നെത്തുവാന്‍ നമുക്കു കഴിയാതെ പോകു ന്നുവോ എന്നു ഞാന്‍ ഭയപ്പെടുന്നു.

ഉദാഹരണമായി നിങ്ങള്‍ ബാംഗ്ലൂരില്‍വച്ചുള്ള ഒരു യോഗത്തിനു പോവുകയാണെന്നിരിക്കട്ടെ. പോകുംവഴിയില്‍ ബാംഗ്ലൂരിലേക്കുള്ള ആ വഴിയുടെ ഭംഗി നിങ്ങളെ വളരെ ആകര്‍ഷിച്ചതുമൂലം അതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ മുഴുകി ആ വഴിയില്‍ എവിടെയെങ്കിലും തങ്ങിപ്പോകയും ഒരിക്കലും ബാംഗ്ലൂരില്‍ ചെന്നെത്താതെ വരികയും ചെയ്താല്‍ അതെത്ര ശോചനീയം! ഏതാണ്ടിതുപോലൊരവസ്ഥയാണ് ഇന്നു പല സഭകളിലും ഉണ്ടായിട്ടുള്ളത്. ജഡത്തില്‍ക്കൂടെയുള്ള ജീവനുള്ള പുതുവഴിയെപ്പറ്റിയും ജഡത്തെ മരിപ്പിക്കുന്നതിനെപ്പറ്റിയും യേശുവിന്റെ മരണം ശരീരത്തില്‍ വഹിക്കുന്നതിനെപ്പറ്റിയും നാം വളരെയധികം സംസാരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പ്രാധാന്യം ഇതു നമ്മെ തിരശ്ശീലയ്ക്കുള്ളില്‍ പിതാവിനെ കണ്ടുമുട്ടി അവിടുത്തോടുള്ള കൂട്ടായ്മയില്‍ പ്രവേശിപ്പിക്കുന്നതാണെന്നുള്ള വസ്തുത നാം മനസ്സിലാക്കുന്നില്ല (എബ്രാ. 10:20).

യേശു തന്റെ പ്രതിദിനജീവിതത്തില്‍ ഒരിക്കലും കുരിശിനെപ്പറ്റിയുള്ള ചിന്തയില്‍ മുഴുകിക്കഴിഞ്ഞില്ല. അവിടുന്നു ക്രൂശില്‍ സന്തോഷിച്ചുമില്ല. നേരേ മറിച്ച്, അവിടുന്നു ക്രൂശിനെ സഹിച്ചുവെന്നാണ് നാം വായിക്കുന്നത് (എബ്രാ. 12:2). അവിടുത്തെ മുമ്പില്‍ വച്ചിരുന്ന സന്തോഷം പിതാവിനോടുള്ള കൂട്ടായ്മയായിരുന്നു. ഈയൊരു കാര്യ ത്തിലാണ് നാമും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

പണ്ടുപണ്ട്, ദൈവം മാത്രമുണ്ടായിരുന്ന ആ ആദിമകാലത്ത്, മരിപ്പിക്കേണ്ടുന്ന ഒരു ജഡം തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് യോഹന്നാന്‍ തന്റെ ലേഖനത്തില്‍ ഒരിടത്തും അതിനെപ്പറ്റി പ്രസ്താവിച്ചിട്ടില്ലാത്തത്. അതു പ്രധാനമല്ലാത്തതുകൊണ്ടല്ല അദ്ദേഹം അതിനെ വിട്ടുകളഞ്ഞത്. എന്നാല്‍ തന്റെ പ്രമേയം അതായിരുന്നില്ല. ആദിമുതലുള്ളതിന് യോഹന്നാന്‍ പ്രാധാന്യം നല്‍കി അതിനെപ്പറ്റി പ്രതിപാദിക്കുകയാണ് ചെയ്തത്. അതു ദിവ്യജീവിതവും കൂട്ടായ്മയുമാണ്. നമുക്കും നമ്മുടെ സഭകളില്‍ എല്ലായ്‌പ്പോഴും ഇവയ്ക്കു പ്രാധാന്യം നല്‍കാം.

അധ്യായം ആറ് :ക്രിസ്തുവിനു വിവാഹിതര്‍


”എന്റെ വചനത്തില്‍ നിങ്ങള്‍ നിലനില്‍ക്കുന്നു എങ്കില്‍… നിങ്ങള്‍ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹ. 8:32).

നമ്മുടെ ജീവിതത്തിലുള്ള എല്ലാ അടിമത്തവും നാം ഏതെങ്കിലുമൊരളവില്‍ സത്യം അറിയാത്തതുമൂലം വന്നുചേരുന്നതുതാണ്. ഇത് ഒരുപക്ഷേ നാം സത്യം കേട്ടിട്ടേയില്ലാത്തതുകൊണ്ടാവാം; അഥവാ നാം സത്യത്തിനു ശ്രദ്ധാപൂര്‍വം ചെവികൊടുക്കാത്തതുകൊണ്ടാവാം; അതുമല്ലെങ്കില്‍ നാം സത്യം കേട്ടിട്ടും അതിനെ തെറ്റിദ്ധരിച്ചതുകൊണ്ടാ കാനും സാധ്യതയുണ്ട്. നാം ശിക്ഷാവിധിയിലാണെന്നുള്ള എല്ലാ ചിന്തയും സത്യത്തെ അറിയാത്തതുകൊണ്ടാണ്.

പല യുവജനങ്ങളും അവസാനം വരെ പിടിച്ചുനില്‍ക്കുവാന്‍ തങ്ങള്‍ക്കു കഴിവുണ്ടാകയില്ലെന്നു ഭയപ്പെടുകമൂലം യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായിത്തീരാന്‍ മടിയുള്ളവരാണ്. അതിനാല്‍ തങ്ങള്‍ ക്രിസ്തുശിഷ്യന്മാരാണെന്നു സാക്ഷിച്ചശേഷം എങ്ങനെയെങ്കിലും കോപത്തിലോ ദുര്‍മ്മോഹത്തിലോ അകപ്പെട്ടുവീണുപോകുന്നപക്ഷം തങ്ങള്‍ അന്യരാല്‍ പരിഹസിക്കപ്പെടുമെന്നും അപ്രകാരം പരസ്യമായി സാക്ഷിക്കേണ്ടിയിരുന്നില്ലെന്നു ഖേദിക്കാനിടയാകുമെന്നും അവര്‍ ചിന്തിക്കുന്നു. അങ്ങനെ പിശാച് അവസാനം വരെയും അവരെ മാനസാന്തരത്തില്‍നിന്ന് അകറ്റിനിറുത്തുന്നു.

എന്നാല്‍ ഒരു വിശ്വാസിയും പരിപൂര്‍ണ്ണനല്ല. താന്‍ എല്ലാ സമയത്തും യേശു നടന്നതുപോലെ നടക്കുന്നുവെന്ന് ഭൂമിയിലുള്ള ഒരു വിശ്വാ സിക്കും അവകാശപ്പെടുവാന്‍ സാധ്യമല്ല. ”അവനില്‍ വസിക്കുന്നു വെന്നു പറയുന്നവന്‍ അവന്‍ (യേശു) നടന്നതുപോലെ നടക്കേണ്ട താകുന്നു” (1 യോഹ. 2:6). തീര്‍ച്ചയായും നമ്മുടെ ലക്ഷ്യം അതുതന്നെ യാണ്. എങ്കിലും നാമെല്ലാവരും ആ ലക്ഷ്യത്തിലേക്കു മുന്നേറുന്നതി നിടയില്‍ പലപ്പോഴും വീണുപോകാറുണ്ട്. യെരൂശലേമിലെ സഭയുടെ മൂപ്പനായിരുന്ന യാക്കോബ്, താനും ചിലപ്പോള്‍ വീണിട്ടുള്ളതായി സമ്മതിച്ചുപറഞ്ഞിട്ടുണ്ട് (യാക്കോ. 3:2).

എന്നാല്‍ ഇപ്രകാരം വീണുപോകുമ്പോള്‍ നാമെന്താണു ചെയ്യേണ്ടത്? എഴുന്നേല്‍ക്കുകയും വീണ്ടും ഓട്ടം തുടരുകയും ചെയ്യുക. ഒരു കെമിസ്ട്രി പരീക്ഷയില്‍ തോറ്റുപോയതുകൊണ്ടുമാത്രം ആരും പഠിത്തം നിറുത്തിക്കളയുന്നില്ല. നേരേമറിച്ച്, അയാള്‍ പ്രത്യേകമായി ആ വിഷയം പഠിച്ച് അടുത്ത പരീക്ഷയില്‍ ജയം നേടുവാന്‍ ശ്രമിക്കയേ ചെയ്യൂ.

നാം തെറ്റിപ്പോകുമ്പോള്‍ അതിനെപ്പറ്റി സത്യസന്ധരായി ദൈവ മുമ്പാകെ നമ്മുടെ പരാജയം ഏറ്റുപറഞ്ഞ് വിലപിക്കാം. പരിപൂര്‍ണ്ണ രായ ആളുകളെക്കൊണ്ടല്ല, പിന്നെയോ സത്യസന്ധരായ ആളുകളെ ക്കൊണ്ട് സ്വര്‍ഗ്ഗം നിറയ്ക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്.

എന്റെ സ്വന്തജീവിതത്തില്‍ തന്നെ യോഹ. 6:37-ലുള്ള ദൈവ വാഗ്ദാനം (എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കള യുകയില്ല എന്നത്) കഴിഞ്ഞ 36 വര്‍ഷമായി ഒരു നങ്കൂരംപോലെ എനിക്ക് ഉപകരിച്ചിട്ടുണ്ട്. അതിനുമുമ്പുള്ള വര്‍ഷങ്ങളില്‍ യേശു എന്നെ കൈക്കൊണ്ടിട്ടുണ്ടോ ഇല്ലയോ എന്നു ചിന്തിച്ച് ഞാന്‍ ചഞ്ചലചിത്തനാ യിട്ടുണ്ട്. എന്റെ കൗമാരവര്‍ഷങ്ങളില്‍ യേശുവിനോട് എന്റെ ഹൃദയത്തിലേക്കു കടന്നു വരുവാന്‍ നൂറുപ്രാവശ്യം ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. എങ്കിലും അവിടുന്നു യഥാര്‍ത്ഥമായി വന്നുവോ ഇല്ലയോ എന്നതില്‍ ഞാന്‍ സംശയാകുലനായിരുന്നു. എന്നാല്‍ ഒരു ദിവസം കര്‍ത്താവിന്റെ ഈ വാഗ്ദാനം ലളിതമായി വിശ്വസിച്ചുകൊണ്ടും പ്രത്യേകമായൊരു വികാരവായ്പ്പില്ലാതെയും ഞാന്‍ കര്‍ത്താവിനോട് ഇങ്ങനെ പറഞ്ഞു: ”കര്‍ത്താവേ, അങ്ങ് എന്നെ കൈക്കൊണ്ടിരിക്കുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു.” അന്നുമുതല്‍ എന്റെ ഹൃദയനിര്‍ണ്ണയത്തിന് ഇളക്കം സംഭവിച്ചിട്ടില്ല.

എന്നാല്‍ ഈ വാഗ്ദാനം നാം ആദ്യമായി കര്‍ത്താവിന്റെ അടുക്കല്‍ വരുമ്പോള്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. നാം ഈ ഭൂമിയില്‍ ജീവിക്കുന്ന കാലം മുഴുവന്‍ അതു പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കും. ഞാന്‍ ആദ്യം വീണ്ടുംജനനം പ്രാപിച്ചപ്പോള്‍ എത്രമാത്രം ഈ വാക്യം എനി ക്കാവശ്യമായിരുന്നുവോ അതുപോലെ ഇന്നും അതാവശ്യമായിരിക്കുന്നത് ഞാന്‍ കാണുന്നു.

ഒരുപക്ഷേ ഇന്നു രാവിലെ നിങ്ങള്‍ക്കു ബൈബിള്‍ വായിക്കുവാന്‍ സമയം ലഭിച്ചിരിക്കുകയില്ല. അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നിങ്ങള്‍ തെറ്റുചെയ്തുപോയി. അപ്പോള്‍ നിങ്ങള്‍ വീണ്ടും യേശുവിന്റെ അടുക്ക ലേക്കു വരേണ്ടതാണെന്നു നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവിടുന്നു നിങ്ങളെ തള്ളിക്കളയുമെന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ? ഒരിക്കലുമില്ല. കര്‍ത്താവിങ്കലേക്കു വരിക. അവിടുന്നു നിങ്ങളെ കൈക്കൊള്ളുമെന്നു മാത്രമല്ല, നിങ്ങള്‍ ഇന്നുവരെ അനുഭവത്തിലാക്കിയിട്ടുള്ളതിനെക്കാള്‍ ഉയര്‍ന്ന ഒരു മഹത്വത്തിലേക്കു നയിക്കുകയുംകൂടി ചെയ്യും.

എന്നാല്‍ നമ്മുടെ വിശ്വാസത്തിന്റെ അളവനുസരിച്ചാണ് കര്‍ത്താവില്‍നിന്നു നാം പ്രാപിക്കുന്നതെന്ന കാര്യം നാം മറക്കരുത്. വിശ്വാസം നമ്മെയെല്ലാം ഒരേ നിലവാരത്തില്‍ നിറുത്തുന്നു. നമ്മുടെ അറിവിന്റെയോ ധനത്തിന്റെയോ നന്മയുടെയോ അളവനുസരിച്ചു നാം പ്രാപി ക്കുമെന്നു കര്‍ത്താവു കല്പിച്ചിരുന്നുവെങ്കില്‍ അപ്പോള്‍ ബുദ്ധിശാലികള്‍ക്കും ധനവാന്മാര്‍ക്കുമെല്ലാം മറ്റുള്ളവര്‍ക്കുപരിയായി ആനുകൂല്യം ലഭിക്കുമായിരുന്നു. സ്വാഭാവികമായിത്തന്നെ മാനുഷികമായ നന്മയുള്ളവര്‍ക്കു സ്വാഭാവികമായി ഹൃദ്യമനോഭാവമില്ലാത്തവരെക്കാള്‍ മെച്ചം ലഭിക്കുമായിരുന്നു. അതുകൊണ്ടാണ് ദൈവം വിശ്വാസമെന്ന മാര്‍ഗ്ഗം തെരഞ്ഞെടുത്തത്. കാരണം വിശ്വാസം നമ്മെയെല്ലാം ഒരേ തലത്തില്‍ നിറുത്തുന്നു.

വിശ്വാസമുണ്ടായിരിക്കുക എന്നത് എന്താണെന്ന് ഒരു ദൃഷ്ടാന്തം മുഖേന ഞാന്‍ വ്യക്തമാക്കട്ടെ. ഒരു നദിക്കു കുറുകെ രണ്ടു പാലങ്ങള്‍ ഉണ്ടെന്നു സങ്കല്പിക്കുക. അവയിലൊന്ന് ബലം കുറഞ്ഞ കമ്പുകള്‍ കൊണ്ടു നിര്‍മ്മിച്ച ദുര്‍ബ്ബലമായ ഒരു തടിപ്പാലവും മറ്റേത് കോണ്‍ക്രീ റ്റില്‍ നിര്‍മ്മിച്ചതും വെള്ളത്തിനടിയില്‍ ഉറപ്പിച്ചിട്ടുള്ള അനേകം ഉരുക്കു തൂണുകളോടുകൂടിയതുമാണ്. ഉരുക്കുപാലത്തില്‍ക്കൂടി നിര്‍ഭയം നടക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമ്പോള്‍ ദുര്‍ബ്ബലമായ തടിപ്പാലത്തില്‍ കയറുവാന്‍ നിങ്ങള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? വിശ്വസിപ്പാ നുള്ള നിങ്ങളുടെ കഴിവുമായി അതിനൊരു ബന്ധവുമില്ല. നിങ്ങള്‍ നടക്കുന്ന പാലം ഏതുതരത്തിലുള്ളത് എന്നതിനുമാത്രമാണ് ഇവിടെ പ്രാധാന്യം.

ഈ വിധത്തില്‍ത്തന്നെ നമ്മുടെ വിശ്വാസം (ഉറച്ച കോണ്‍ക്രീറ്റു പാലം പോലെയുള്ള) യേശുക്രിസ്തുവിലായിരിക്കണം; വിശ്വസിപ്പാ നുള്ള നമ്മുടെ കഴിവിലായിരിക്കരുത്. നാം ദുര്‍ബ്ബലരാണെങ്കില്‍ത്ത ന്നെയും നമുക്ക് സ്വന്തം കഴിവിലല്ല, പാലത്തിന്റെ ഉറപ്പില്‍ത്തന്നെ വിശ്വാസമുള്ളതുമൂലം നമുക്കു നടന്ന് മറുകരയിലെത്താം. നമ്മില്‍ പലരുടെയും തകരാറ് ഇതാണ്. നമ്മുടെ വിശ്വാസം പലപ്പോഴും നമ്മുടെ തന്നെ മനസ്സുറപ്പില്‍ അധിഷ്ഠിതമാണ്. നമ്മുടെ മനസ്സുറപ്പാകട്ടെ, ദുര്‍ബ്ബലമായ ഒരു തടിപ്പാലംപോലെയാണുതാനും!

ഇപ്രകാരമുള്ള ഒരു വിശ്വാസം കുറെ മനസ്സുറപ്പു സംഭരിച്ചശേഷം ദുര്‍ബ്ബലമായ പാലത്തില്‍ക്കൂടെ മറുകര കടക്കുവാന്‍ ശ്രമിക്കുന്നതു പോലെയാണ്. പാലത്തിന്റെ നടുവിലെത്തുമ്പോള്‍ അതു തകര്‍ന്നു വീഴുകയും നാം മുങ്ങിച്ചാവുകയും ചെയ്യും. നാം നമ്മുടെതന്നെ വിശ്വാ സത്തില്‍ ഊന്നല്‍ വയ്ക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. എന്നാല്‍ ശക്തമായ കോണ്‍ക്രീറ്റുപാലത്തെ ആശ്രയിക്കുന്നതിന് നമുക്കെ ന്താണു തടസ്സം? നദിയിലെ വെള്ളം എത്ര കലങ്ങിമറിഞ്ഞൊഴുകു ന്നതായാലും അതില്‍ കാര്യമില്ല. യാതൊരു ഭയവും കൂടാതെ നമുക്കു ശക്തമായ പാലത്തില്‍ക്കൂടെ മറുകരയിലെത്താം.

അല്ലെങ്കില്‍ മറ്റൊരു ദൃഷ്ടാന്തം ചിന്തിക്കുക. ഒരു റെയില്‍പ്പാലത്തി നടിയില്‍ക്കൂടെയുള്ള റോഡിലൂടെ നിങ്ങള്‍ നടന്നുപോകുമ്പോള്‍ പാലം തകര്‍ന്ന് നിങ്ങളുടെമേല്‍ പതിച്ച് നിങ്ങളെ തരിപ്പണമാക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ഭയപ്പെടുന്നുണ്ടോ? അത്തരമൊരു റെയില്‍ പ്പാലത്തിനടിയിലൂടെ പോകുവാന്‍ നിങ്ങള്‍ക്ക് ഒരു വലിയ വിശ്വാസ വീരനാകേണ്ട ആവശ്യമുണ്ടോ? ഒരിക്കലുമില്ല. നൂറുകണക്കിനാളുകള്‍ ദിവസവും അതിനടിയിലൂടെ കടന്നുപോകുന്നു. അവരുടെ വിശ്വാസം അവരില്‍ത്തന്നെയല്ല, ആ പാലത്തിന്റെ ശക്തിയിലാണ് അധിഷ്ഠിത മായിരിക്കുന്നത്.

വിശ്വാസമെന്നത് ഇതുപോലെ അത്ര ലളിതമായ ഒരു കാര്യമാണ്. നിങ്ങളുടെ വിശ്വാസം യേശുക്രിസ്തുവിലായിരിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തവിശ്വാസത്തെ നോക്കുന്നില്ല. നിങ്ങള്‍ യേശുവിനെയാണ് നോക്കുന്നത്.

പിശാചു തങ്ങളെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപദ്ര വിക്കുമെന്നു ഭയപ്പെട്ട് ദൈവത്തെ അപമാനിക്കുന്ന എത്രയോ ആളുക ളുണ്ട്! തന്മൂലം ദൈവം അവരെക്കുറിച്ചാഗ്രഹിക്കുന്നത് അവര്‍ നിറവേറ്റു ന്നില്ല. ഭയം അവരെ സ്തംഭിപ്പിച്ചുകളയുന്നു. ആ കോണ്‍ക്രീറ്റു പാല ത്തിന്റെ അരികില്‍നിന്നുകൊണ്ട് താന്‍ നദിയിലേക്കു വീണു പോകു മെന്നു ഭയപ്പെടുന്ന ഒരുവനോട് അവരെ ഉപമിക്കാം. അവനുള്ള തില്‍ ഒട്ടും കൂടുതല്‍ വിശ്വാസമില്ലാത്ത ആയിരക്കണക്കിനാളുകള്‍ നിര്‍ഭയ രായി പാലം കടക്കുന്നുണ്ട്. എന്നാല്‍ ഈ മനുഷ്യന്‍ പാലത്തെ നോക്കാതെ സ്വന്തവിശ്വാസത്തെ നോക്കുന്നതുകൊണ്ട് അവന്‍ സ്തംഭിച്ചുപോകുന്നു. തന്മൂലം അവന്‍ ഒരിക്കലും മറുകരയില്‍ എത്തു ന്നതുമില്ല.

വിശ്വാസം എത്ര പ്രധാനമെന്നും എത്ര ലളിതമെന്നും കാണുവാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടോ? കര്‍ത്താവു നിങ്ങളോടു ചോദി ക്കുന്നു: ”നിങ്ങള്‍ എന്നെ വിശ്വസിക്കുമോ? അങ്ങനെയെങ്കില്‍ എല്ലാ അടിമത്തത്തില്‍നിന്നും ഞാന്‍ നിങ്ങളെ സ്വതന്ത്രരാക്കാം.”

ക്രിസ്തീയജീവിതമെന്നത് സാരാംശത്തില്‍ വളരെ വളരെ ലളിത മാണ്. ദൈവം നമ്മില്‍നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്ന കാര്യം നമ്മില്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ആരംഭത്തില്‍ സ്വാതന്ത്ര്യ ത്തോടെ നമുക്ക് യേശുവിന്റെ അടുക്കല്‍ വരാമെന്ന കാര്യം നമുക്ക റിയാം. എന്നാല്‍ നാം രക്ഷിക്കപ്പെട്ടശേഷം നാമിങ്ങനെ ചിന്തിക്കുന്നു: ”ഇപ്പോള്‍ ഞാന്‍ പരിപൂര്‍ണ്ണനായിരിക്കണമെന്നു ദൈവം എന്നെപ്പറ്റി പ്രതീക്ഷിക്കുന്നു.” എന്നാല്‍ അവിടുന്ന് ഇപ്പോഴും പറയുന്നത് ”എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരു നാളും തള്ളിക്കളയുകയില്ല” എന്നുതന്നെയാണ്.

നിങ്ങള്‍ എവിടെപ്പോയാലും ഈ കാര്യം ഓര്‍ത്തുകൊള്‍ക: ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക് എന്തു പ്രശ്‌നവും ദുര്‍ഘടവും നേരിട്ടാലും കര്‍ത്താവിനോട് ഇപ്രകാരം പറയുക: ”കര്‍ത്താവേ, അങ്ങ് ഒരിക്കലും എന്നെ കൈവിടുകയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ അടുക്കലേക്കു ഞാനിതാ വരുന്നു.” കര്‍ത്താവില്‍ വിശ്വസിക്കുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന അദ്ഭുതം നോക്കിക്കാണുകയും ചെയ്ക.

അവസാനത്തോളം പിടിച്ചുനില്‍ക്കുവാന്‍ തങ്ങള്‍ക്കു സാധിക്കുക യില്ലെന്ന ഭയം നിമിത്തം കര്‍ത്താവിനു സ്വയം കീഴ്‌പ്പെടുത്തിക്കൊ ടുപ്പാന്‍ മടിച്ചുനില്‍ക്കുന്നവരോടു ഞാന്‍ പറയുന്നു: കര്‍ത്താവിന്റെ ശിഷ്യനായിത്തീരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അവിടുത്തോടു പറയുക. നിങ്ങള്‍ക്കു തെറ്റുപറ്റിയേക്കാം; പക്ഷേ തെറ്റുപറ്റുമ്പോള്‍ എഴുന്നേറ്റ് വീണ്ടും മുന്നോട്ടോടുക. ഒരു പരീക്ഷയില്‍ നിങ്ങള്‍ തോറ്റു പോയാല്‍ അതു രണ്ടാം പ്രാവശ്യം എഴുതുക. രണ്ടാം പ്രാവശ്യം തോറ്റാല്‍ മൂന്നാം പ്രാവശ്യം എഴുതുക. അങ്ങനെ ഇരുപതുവട്ടമല്ല, ആയിരം പ്രാവശ്യം വേണമെങ്കിലും പരിശ്രമിക്കുക. പഠിത്തം നിറുത്തി സ്‌കൂള്‍ വിട്ടുപോകുവാന്‍ സാത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുവാന്‍ അനുവദിക്കരുത്. നിങ്ങള്‍ ജയിക്കുമെന്ന് മനസ്സില്‍ ഉറയ്ക്കുക. അപ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ജയിക്കുമെന്ന് ഞാന്‍ ഉറപ്പു പറയുന്നു.

ഒരൊറ്റദിവസം 490 പ്രാവശ്യം മറ്റുള്ളവരോടു ക്ഷമിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചു (മത്താ. 18:21,22; ലൂക്കോ. 17:4 എന്നിവ നോക്കുക). ഒരൊറ്റ ദിവസം അത്രയും പ്രാവശ്യം അവിടുന്നു നിങ്ങളോടു ക്ഷമിക്കു കയില്ലെന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ? ദിവസം 490 പ്രാവശ്യം മറ്റുള്ള വരോടു ക്ഷമിക്കുവാന്‍ നമ്മോടുപദേശിച്ചശേഷം താന്‍തന്നെ അത്രയും പ്രാവശ്യം നമ്മോടു ക്ഷമിക്കാതിരിക്കുവാന്‍ യേശുവിനു സാധ്യമല്ല. അങ്ങനെയെങ്കില്‍ നമുക്കു സമ്പൂര്‍ണ്ണമായും യേശുവില്‍ ആശ്രയം വയ്ക്കാം.

രണ്ടുതരം അടിമത്തങ്ങള്‍

ഇപ്പോള്‍ നമുക്ക് ലാസറിനെ മരിച്ചവരില്‍നിന്നുയര്‍പ്പിച്ച സംഭവം നോക്കിയിട്ട് മിക്ക വിശ്വാസികളും അകപ്പെട്ടിട്ടുള്ള രണ്ടുതരം അടിമത്ത ങ്ങളെപ്പറ്റി മനസ്സിലാക്കാം.

ഒന്നാമത്, ലാസര്‍ മരണത്തിന്റെ അടിമത്തത്തിലായിരുന്നു. അയാളുടെ ശരീരത്തില്‍നിന്നു ദുസ്സഹമായ നാറ്റം വമിക്കത്തക്കവണ്ണം അയാള്‍ മരണത്തിനധീനനായിരുന്നു. കല്ലറ തുറക്കുവാന്‍ അവര്‍ വിസമ്മതി ക്കുമാറ് അയാളുടെ നില അത്ര മോശമായിരുന്നു (യോഹ. 11:39). എങ്കിലും യേശു ആ അടിമത്തത്തില്‍നിന്ന് അയാളെ സ്വതന്ത്രനാക്കി.

രണ്ടാമത്, ലാസര്‍ കല്ലറയില്‍നിന്നു പുറത്തുവന്നശേഷം അയാള്‍ ശവവസ്ത്രങ്ങളുടെ അടിമത്തത്തിലായിരുന്നു. യേശു ആ അടിമത്ത ത്തില്‍നിന്നുകൂടി അയാളെ സ്വതന്ത്രനാക്കി.
ഇങ്ങനെ ലാസറുടെ വിമോചനത്തില്‍ മൂന്നു ഘട്ടങ്ങള്‍ നാം കാണുന്നു:


ഒന്നാം ഘട്ടം: മരിച്ചു നാറ്റം വച്ച അവസ്ഥ.

രണ്ടാം ഘട്ടം: ജീവിച്ചുവെങ്കിലും ശവവസ്ത്രങ്ങളാല്‍ ബന്ധിക്കപ്പെട്ട അവസ്ഥ.

മൂന്നാം ഘട്ടം: സമ്പൂര്‍ണ്ണമായ വിടുതല്‍.


നാമെല്ലാവരും ഇന്ന് ഈ മൂന്നു ഘട്ടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പ്പെടുന്നവരാണ്.


നിങ്ങള്‍ തുടര്‍ന്നു വായിക്കുമ്പോള്‍ കല്ലു നീക്കിക്കളയുവാനും ദൈവമുമ്പാകെ നിങ്ങളുടെ യഥാര്‍ത്ഥാവസ്ഥ സമ്മതിച്ചുകൊടുക്കു വാനും മടിക്കരുത്. മനുഷ്യരോട് നിങ്ങളുടെ പാപങ്ങളെ ഏറ്റു പറയേണ്ട ആവശ്യമില്ല. എന്നാല്‍ ദൈവത്തിന്റെ മുമ്പില്‍ സത്യസന്ധരായിരിപ്പിന്‍.


ബേഥാന്യയില്‍വച്ച് ആ നാറ്റമുള്ള അവസ്ഥയെ അവര്‍ തുറന്നു കാണിച്ചതിനാല്‍ വീടു സൗരഭ്യംകൊണ്ടു നിറഞ്ഞതായി അടുത്ത അധ്യായത്തില്‍ നാം വായിക്കുന്നു (യോഹ. 12:3).

നമ്മുടെ ജീവിതത്തിലും കര്‍ത്താവിനു ചെയ്‌വാന്‍ കഴിയുന്നതിന്റെ അദ്ഭുതാവഹമായ ഒരു ചിത്രമാണിത്. കാര്യങ്ങളെ മൂടിവയ്പ്പാന്‍ നാം ആഗ്രഹിക്കുമാറ് അവ അത്ര മോശമായിരിക്കുമ്പോഴും കര്‍ത്താവിനു കാര്യങ്ങളെ വ്യത്യാസപ്പെടുത്തുവാന്‍ കഴിയും. ബേഥാന്യയില്‍ വച്ചുള്ള ആ മാറ്റത്തിന് അധികം താമസിക്കേണ്ടിവന്നില്ല. നിങ്ങളുടെ ജീവിത ത്തിലും കാര്യങ്ങള്‍ മാറുവാന്‍ താമസം ആവശ്യമില്ല.

അപ്പോള്‍ മറ്റാളുകള്‍ വന്ന് അവിടെ സംഭവിച്ചതു കാണുവാന്‍വേണ്ടി അവരെ ക്ഷണിക്കുവാന്‍ ലാസറിനു കഴിഞ്ഞു. അതിന്റെ പ്രശംസ ആ ഭവനത്തിലാര്‍ക്കും അവകാശപ്പെടുവാന്‍ സാധ്യമല്ല. കര്‍ത്താവാണ് അതു ചെയ്തത്.

യോഹ. 11:3ല്‍ ലാസര്‍ രോഗിയായിക്കിടക്കുന്നുവെന്ന് കര്‍ത്താവു കേട്ടപ്പോള്‍ താന്‍ ആയിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസം കൂടി താമസിച്ചതായി നാം വായിക്കുന്നു.

യേശു എന്തിനുവേണ്ടിയാണു കാത്തിരുന്നത്?

ലാസര്‍ മരണത്തോടു മല്ലടിക്കുന്ന അവസ്ഥയില്‍നിന്നു വിരമിക്കു വാന്‍ അവിടുന്നു കാക്കുകയായിരുന്നു. ലാസറിനു തന്റെ ചെറുവിര ലൊന്നുയര്‍ത്തുവാന്‍പോലും കഴിവില്ലാത്ത സമയത്തിനുവേണ്ടി കര്‍ത്താവു കാത്തിരുന്നു. പരിപൂര്‍ണ്ണ മരണം സംഭവിക്കുവാന്‍വേണ്ടി ത്തന്നെ.

അതാണു ദൈവത്തിന്റെ മാര്‍ഗ്ഗം. ബൈബിളില്‍ ഉടനീളം ഉല്‍പത്തി മുതല്‍ വെളിപ്പാടുവരെയും മനുഷ്യരോടുള്ള ദൈവത്തിന്റെ എല്ലാ ഇടപാടുകളിലും ഇതു നാം കാണുന്നു.

തങ്ങളെത്തന്നെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നു വെന്നു ലോകം പറയുന്നു. ലോകത്തിലെ ഒരു വലിയ പറ്റം പഴഞ്ചൊല്ലു കളും സത്യമല്ലാത്തതുപോലെ ഇതും സത്യമല്ല. തങ്ങളെത്തന്നെ സഹായിപ്പാന്‍ കഴിവില്ലാത്തവരെ ദൈവം സഹായിക്കുന്നുവെന്നതാണു സത്യം.

ലാസര്‍ തികച്ചും നിസ്സഹായനായും മരിച്ചവനായും തീര്‍ന്നപ്പോഴാണ് യേശു വന്നത്. നമ്മുടെ നില പൂര്‍ണ്ണമായും നിസ്സഹായമെന്നു നാം മനസ്സിലാക്കുന്ന ഒരു സ്ഥാനത്തു നാമെത്തുമ്പോഴേ യേശു കടന്നുവരി കയും നമ്മെ സഹായിക്കുകയും ചെയ്യുകയുള്ളു.

ബൈബിള്‍ പ്രഖ്യാപിക്കുന്ന നിലവാരത്തില്‍ ജീവിക്കുക നിങ്ങള്‍ക്കു തികച്ചും അസാധ്യമാണെന്നു ബോധ്യമാകുന്ന ഒരവസ്ഥയിലേക്കു നിങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ വിമോചന ത്തിനു വളരെ അടുക്കലെത്തിയിരിക്കുന്നു.

നാം വാസ്തവത്തില്‍ പഠിപ്പിക്കുന്ന കാര്യത്തെ പലരും തെറ്റിദ്ധരി ക്കുന്നു. കാരണം അവര്‍ നേരിട്ടു നമ്മെ കേട്ടിട്ടില്ല. വീട്ടില്‍ ടിവി സെറ്റില്ലാതിരിക്കുക, ആഭരണങ്ങള്‍ ധരിക്കാതിരിക്കുക, സഹോദരിമാര്‍ ഉദ്യോഗത്തിനു പോകാതിരിക്കുക തുടങ്ങിയ കാര്യങ്ങളോടു ബന്ധപ്പെട്ട താണു നമ്മുടെ ഉപദേശമെന്നു ചിലര്‍ സങ്കല്പിക്കുന്നു. എന്നാല്‍ അവര്‍ക്കു പൂര്‍ണ്ണമായും തെറ്റുപറ്റിയിരിക്കുന്നു. എന്നെ സംബന്ധിച്ചിട ത്തോളം ഇത്തരം കാര്യങ്ങള്‍ വളരെ അപ്രധാനമാണ്. വിശുദ്ധ ജീവിത ത്തെക്കുറിച്ചുള്ള ദൈവികനിലവാരത്തിലെ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലുമല്ല ഇവയൊന്നും തന്നെ. ദൈവികനിലവാരമെന്നത് യേശു ക്രിസ്തുവിന്റെ ജീവിതമാണ്. അത് ആന്തരികമായ ഒരു വസ്തുതയാക യാല്‍ ഇപ്പറഞ്ഞ കാര്യങ്ങളുമായൊന്നും യാതൊരു ബന്ധവും അതി നില്ല.

അങ്ങനെയെങ്കില്‍ നിങ്ങളുടെ ജീവിതം സമ്പൂര്‍ണ്ണതയിലേക്കു വളരാത്തത് എന്തുകൊണ്ട്? ഉത്തരമിതാണ്: നിങ്ങള്‍ ഇപ്പോഴും മല്ലടിച്ചു കൊണ്ടിരിക്കുന്നതിനാല്‍ തന്നെ.

നിങ്ങളുടെ മല്ലടിക്കലില്‍നിന്ന് നിങ്ങള്‍ മരിച്ച അവസ്ഥയിലെത്തു വാന്‍ യേശു കാത്തുകൊണ്ടിരിക്കുന്നു.

മൂന്നു വിവാഹങ്ങളുടെ കഥ

കര്‍ത്താവു ലാസറിനെയെന്നപോലെ നമ്മെ എപ്രകാരം സ്വതന്ത്ര രാക്കിത്തീര്‍ക്കുന്നുവെന്ന് റോമര്‍ 6,7 എന്നീ അധ്യായങ്ങളില്‍ പരിശുദ്ധാ ത്മാവ് നമുക്കു കാണിച്ചുതരുന്നു.

ഒന്നാം ഘട്ടം: മരിച്ച് ഒന്നും ചെയ്‌വാന്‍ കഴിവില്ലാത്ത അവസ്ഥ.

രണ്ടാം ഘട്ടം: വീണ്ടും ജനനം പ്രാപിച്ചുവെങ്കിലും ന്യായപ്രമാണമെന്ന ശവവസ്ത്രങ്ങളാല്‍ കെട്ടപ്പെട്ട അവസ്ഥ.

മൂന്നാം ഘട്ടം: സമ്പൂര്‍ണ്ണസ്വാതന്ത്ര്യം.

നാം ലോകത്തില്‍ ജനിച്ചപ്പോള്‍ വിവാഹിതരായിട്ടാണ് ജനിച്ചത്. ‘പഴയ മനുഷ്യന്‍’ എന്നു ബൈബിള്‍ വിളിക്കുന്ന ആളിനു നാം വിവാഹി തരായിരുന്നു.

‘പഴയ മനുഷ്യന്‍’ ജഡത്തില്‍നിന്നും വിഭിന്നനാണ്.

ജഡം അനേകം ദുര്‍മ്മോഹങ്ങളോടുകൂടിയതാണ്. വീടു കവര്‍ച്ച ചെയ്യുവാന്‍ വരുന്ന ഒരു കവര്‍ച്ചസംഘത്തോട് ഈ ദുര്‍മ്മോഹങ്ങളെ ഉപമിക്കാം. അവ നമ്മുടെ ഹൃദയമാകുന്ന ഭവനത്തില്‍നിന്നല്ല വരുന്നത്, പുറമേ നിന്നാണ്.

നാം ജഡത്തിനല്ല വിവാഹിതരായിരിക്കുന്നത്, പഴയ മനുഷ്യനാണ്.

എങ്കിലും ഈ പഴയ മനുഷ്യന്‍ ഒരു കഠിനചിത്തനായ ഭര്‍ത്താവാണ്. അയാള്‍ ദിനംപ്രതി നമ്മോടു ക്രൂരമായി പെരുമാറുകയും അടിച്ചു പരുക്കേല്‍പിക്കുകയും ചെയ്യുന്നു. അതിനുപുറമേ, (ജഡത്തിലെ മോഹങ്ങളാകുന്ന) കവര്‍ച്ചസംഘം വീട്ടിലേക്കു വരുന്ന ഓരോ സമയത്തും പഴയ മനുഷ്യന്‍ നമ്മെ അടിക്കാനും അപമാനിക്കാനുമായി അവരെ ഉള്ളിലേക്കു ക്ഷണിക്കുന്നു. ഇതാ ഒരു ഭര്‍ത്താവ്. അയാള്‍ സ്വയം തന്റെ ഭാര്യയെ അടിച്ചു പരുക്കേല്‍പിക്കുക മാത്രമല്ല, മറ്റുള്ളവര്‍ അവളെ അപമാനിക്കുവാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു പുരുഷനു വിവാഹിതയായിത്തീരുവാന്‍ ഏതു സ്ത്രീയാണ് ആഗ്രഹിക്കുക? അത്തരമൊരു ഭര്‍ത്താവില്‍നിന്നു സ്വതന്ത്രയാ കുവാനേ ഏതു ഭാര്യയും ആഗ്രഹിക്കുകയുള്ളു.

എന്നാല്‍ എങ്ങനെ ഇവള്‍ക്ക് അയാളില്‍നിന്നും വിടുതല്‍ നേടുവാന്‍ കഴിയും? ക്രിസ്തുവുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ അവള്‍ ആഗ്രഹിച്ചേക്കാം. എന്നാല്‍ ആദ്യഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളം കാലം മറ്റൊരുവനെ വിവാഹം ചെയ്യുവാന്‍ സാധ്യമല്ലെന്നു ന്യായ പ്രമാണം വിധിക്കുന്നു. പഴയ മനുഷ്യന്‍ ജീവിച്ചിരിക്കുന്ന കാലത്തു ക്രിസ്തുവുമായിക്കൂടെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാഗ്രഹിച്ചാല്‍ അവള്‍ ഒരു വ്യഭിചാരിണിയായിത്തീരും (റോമര്‍ 7:3). തങ്ങളുടെ ആദ്യഭര്‍ത്താവായ പഴയ മനുഷ്യനുമൊന്നിച്ചു ജീവിക്കുന്ന ക്രിസ്തു വിശ്വാസികളാല്‍ ബാബിലോണ്‍ എന്ന വേശ്യ രൂപപ്പെടുന്നത് ഈ വിധത്തിലാണ്.

ഇപ്രകാരമൊരു സാഹചര്യത്തില്‍ ഈജിപ്റ്റില്‍ പാര്‍ത്തിരുന്ന യിസ്രായേല്‍ജനമെന്നപോലെ നമ്മെത്തന്നെ വിടുവിക്കുവാന്‍ കഴിവി ല്ലാത്ത ഒരു നിസ്സഹായാവസ്ഥയിലാണ് നാം. ദൈവത്തോടു നിലവിളി ക്കുവാന്‍ മാത്രമേ നമുക്കു കഴിവുള്ളു. യിസ്രായേല്‍ക്കാര്‍ ഈജിപ്റ്റില്‍ വച്ച് ദൈവത്തോടു നിലവിളിച്ചു. ദൈവം അവരുടെ നിലവിളികേട്ട് അവരെ സ്വതന്ത്രരാക്കി. നമ്മെയും സ്വതന്ത്രരാക്കുവാന്‍ ദൈവത്തിനു കഴിയും.

പഴയ മനുഷ്യനുമായുള്ള വിവാഹബന്ധത്തില്‍നിന്നു നമ്മെ സ്വത ന്ത്രരാക്കുവാന്‍ ദൈവത്തിന് ഒരു വഴിയേ ഉള്ളൂ. അത് അവനെ കൊല്ലു കയാണ്.

ഇതാണ് ദൈവം ക്രൂശില്‍വച്ചു ചെയ്തത്.

റോമര്‍ 6:6-ല്‍ നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നാം വായിക്കുന്നു.

ഈ വസ്തുതയാണ് നാം ജലസ്‌നാനത്തില്‍ സാക്ഷീകരിക്കുന്നത് (റോമര്‍ 6:4). യേശു ക്രൂശിന്മേല്‍ മരിച്ചപ്പോള്‍ നമ്മുടെ പാപം തന്റെമേല്‍ ഏറ്റെടുക്കുക മാത്രമല്ല ചെയ്തത്. അവിടുന്ന് നമ്മുടെ പഴയ മനുഷ്യ നെയും ക്രൂശിന്മേല്‍ മരണത്തിലേക്കു നയിച്ചു. ഇപ്പോള്‍ ക്രിസ്തുവു മായി വിവാഹബന്ധത്തിലേര്‍പ്പെടുവാന്‍ ഇതു നമ്മെ സ്വതന്ത്രരാ ക്കുന്നു.

ഇതാണ് സുവിശേഷത്തിലെ സുവാര്‍ത്ത. ദൈവം നമ്മുടെ പഴയ മനുഷ്യനെ കൊല്ലുകയും ഇപ്പോള്‍ ക്രിസ്തുവുമായി വിവാഹബന്ധ ത്തിലേര്‍പ്പെടുവാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

നമ്മുടെ എല്ലാ പ്രശ്‌നങ്ങളും ഇതോടെ അവസാനിക്കുമെന്ന് ഒരാള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അപ്രകാരമല്ല. ഭൂരിപക്ഷം വിശ്വാസികളും (യഥാര്‍ത്ഥത്തില്‍ 99 ശതമാനത്തില്‍ അധികമാളുകളും) പഴയ മനുഷ്യ നുമായുള്ള വിവാഹബന്ധത്തില്‍നിന്നു സ്വതന്ത്രരായശേഷം പോയി ന്യായപ്രമാണത്തെ വിവാഹം കഴിക്കുന്നു. തങ്ങള്‍ ക്രിസ്തുവിനെ വിവാഹം ചെയ്യുകയാണെന്ന് അവര്‍ സങ്കല്പിക്കുകയും ചെയ്യുന്നു.

ഇതാണ് റോമര്‍ 7-ന്റെ ആദ്യഭാഗം കൈകാര്യം ചെയ്യുന്ന പ്രശ്‌നം.

ന്യായപ്രമാണം പഴയ മനുഷ്യനില്‍നിന്നു വ്യത്യസ്തനാണ്. അവന്‍ നല്ലവനും ധാര്‍മ്മികമായി സത്യസന്ധനുമായ ഒരു ഭര്‍ത്താവാണ്. ഈ കാരണത്താലാണ് ഇയാളെ ക്രിസ്തുവെന്നു നാം തെറ്റിദ്ധരിക്കുന്നത്.

എങ്കിലും ന്യായപ്രമാണം വളരെ കടുപ്പക്കാരനായ ഒരു ഭര്‍ത്താ വാണ്. എല്ലാ മേഖലയിലും പൂര്‍ണ്ണത ആവശ്യപ്പെടുന്ന ഒരു ഭര്‍ത്താ വാണ് അയാള്‍.

വീട്ടിന്റെ എല്ലാ ഭാഗവും ശുചിയായും വെടിപ്പായും ഭാര്യ സൂക്ഷി ക്കണം, പുസ്തകങ്ങളും വസ്ത്രങ്ങളും ചെരിപ്പുകളുമെല്ലാം അതാ തിന്റെ സ്ഥാനത്തുതന്നെ കാണണം, വീട്ടില്‍ ഒരു ഭാഗത്തുപോലും ഒരു നാരോ, പൊടിയോ പോലും കാണരുത്, ഭക്ഷണം കൃത്യസമയത്ത് തയ്യാറായിരിക്കണം, പ്രഭാതഭക്ഷണം രാവിലെ 8 മണിക്ക് ഒറ്റ മിനിട്ടു പോലും താമസിക്കാന്‍ പാടില്ല, ഉച്ചഭക്ഷണം കൃത്യം 1 മണി 1.01 ആകാന്‍ പാടില്ല, ഭക്ഷണത്തില്‍ ഉപ്പും എരിയും പുളിയുമെല്ലാം കൃത്യ അളവിലായിരിക്കണം. ഇങ്ങനെയെല്ലാമാണ് അയാളുടെ കല്പനകള്‍.

അതേ സമയം തന്നെ ജോലിയില്‍ നിങ്ങളെ സഹായിക്കാന്‍ അയാള്‍ ഒരു ചെറുവിരല്‍ പോലും അനക്കുകയില്ല. അടുക്കളയിലോ മറ്റെവിടെ യെങ്കിലുമോ ഒരു കൈത്താങ്ങലും നിങ്ങള്‍ക്ക് അയാള്‍ നല്‍കുകയില്ല. അയാള്‍ വീട്ടില്‍ കടന്നുവരുമ്പോള്‍ എല്ലാം തയ്യാറായും പൂര്‍ണ്ണനില യിലും ഇരിക്കണം.

ഇത്തരമൊരു പുരുഷനുമായി വിവാഹബന്ധത്തില്‍ക്കഴിയുവാന്‍ എത്ര സ്ത്രീകള്‍ ഇഷ്ടപ്പെടും?

ഇത്തരമൊരുവനുമായി വിവാഹബന്ധത്തില്‍ പ്രവേശിച്ച ഒരു സ്ത്രീയുടെ അവസ്ഥ ആലോചിച്ചുനോക്കുക. അയാളെ ഉപേക്ഷിക്കു വാന്‍ അവള്‍ക്കു സാധ്യമല്ല. അതേ സമയം ക്രിസ്തുവിനെ വിവാഹം ചെയ്‌വാനും അവള്‍ക്കു സാധ്യമല്ല. യാതൊരു സ്ത്രീക്കും രണ്ടു ഭര്‍ത്താക്കന്മാരെ വരിക്കുക സാധ്യമല്ലല്ലോ. ന്യായപ്രമാണവുമായുള്ള വിവാഹബന്ധത്തിലെ ഏറ്റവും വഷളായ ഭാഗം ഇതാണ്: ഇയാള്‍ ‘പഴയ മനുഷ്യനെ’പ്പോലെയല്ല, പിന്നെയോ പൂര്‍ണ്ണാരോഗ്യവാനാണ്. പതിനാ യിരം വര്‍ഷം കഴിഞ്ഞാലും മരിക്കയില്ലെന്നു തോന്നിക്കുന്ന ഒരു വ്യക്തി യാണ് അയാള്‍.

ന്യായപ്രമാണത്തെ കൊന്നുകളയുവാന്‍ (ഇല്ലാതെയാക്കുവാന്‍) ദൈവത്തിനു സാധ്യമല്ല. കാരണം അതു തികച്ചും സമ്പൂര്‍ണ്ണമാണ്. പഴയ മനുഷ്യന്‍ ദുഷ്ടനായിരുന്നതിനാല്‍ നീതിപൂര്‍വം തന്നെ അയാളെ കൊല്ലുവാന്‍ കഴിഞ്ഞു. എന്നാല്‍ ന്യായപ്രമാണം അപ്രകാ രമല്ല. അയാള്‍ ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ല.

അതിനാല്‍ ഈ പുതിയ പ്രശ്‌നത്തിനു ഒരു പരിഹാരമുണ്ടോ?

ഉണ്ട്, ദൈവത്തിനു സ്‌തോത്രം. പരിഹാരമുണ്ട്. ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ.
കര്‍ത്താവ് അതിനായി എന്തു ചെയ്യുന്നു?

അവിടുന്ന് ഭാര്യയെ കൊന്നുകളയുന്നു.

ന്യായപ്രമാണത്തെ കൊല്ലുക സാധ്യമല്ലാത്തതിനാല്‍ റോമര്‍ 7:4-ല്‍ പറയുന്നു: ”നിങ്ങള്‍ (ഭാര്യ) ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരി ക്കുന്നു.”

ഈ രണ്ടാം വിവാഹത്തില്‍നിന്നു നമ്മെ വിടുവിക്കുവാനുള്ള ദൈവത്തിന്റെ വഴി ഇതാണ്.

ക്രിസ്തു ക്രൂശിന്മേല്‍ മരിച്ചപ്പോള്‍ നമ്മെ ക്രിസ്തുവില്‍ ആക്കുകയും നാം അവിടത്തോടുകൂടെ മരിക്കുകയും ചെയ്തിരിക്കുന്നു.

2000 വര്‍ഷങ്ങള്‍മുമ്പ് നിങ്ങള്‍ ക്രിസ്തുവില്‍ ആയിരുന്നുവെന്നു വിശ്വസിക്കുവാന്‍ നിങ്ങള്‍ക്കു പ്രയാസമാണെങ്കില്‍ എബ്രാ. 7:9,10 വാക്യങ്ങള്‍ നോക്കുക. അബ്രഹാം മല്‍ക്കീസേദെക്കിനു ദശാംശം നല്‍കിയപ്പോള്‍ ലേവി അബ്രഹാമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന തിനാല്‍ ലേവിയും മല്‍ക്കീസേദെക്കിനു ദശാംശം നല്‍കിയതായി അവിടെ പരിശുദ്ധാത്മാവു പറയുന്നു. പരിശുദ്ധാത്മാവിന്റെ വാദം ഇപ്രകാരമാണ്: ലേവി യാക്കോബിന്റെ പുത്രനാകയാല്‍ ലേവിയുടെ ഒരംശം യാക്കോബില്‍ ഉണ്ടായിരുന്നു. യാക്കോബ് യിസ്ഹാക്കിന്റെ പുത്രനാകയാല്‍ ലേവിയുടെ ഒരു ചെറിയ അംശം യിസ്ഹാക്കിലും ഉണ്ടായിരുന്നു. യിസ്ഹാക്ക് അബ്രഹാമിന്റെ പുത്രനാകയാല്‍ ലേവി യുടെ ഒരു ചെറിയ അംശം തീര്‍ച്ചയായും അബ്രഹാമിലും ഉണ്ടായി രുന്നു.

ഇതേവിധത്തില്‍ത്തന്നെ ഞാനോ നിങ്ങളോ ജനിക്കുന്നതിന് ദീര്‍ഘകാലം മുമ്പു നാം ദൈവത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ആരംഭ ത്തില്‍ നാം ദൈവത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ നമ്മോടെ ല്ലാവരോടും കാരുണ്യം കാണിക്കുവാന്‍വേണ്ടി ദൈവം നമ്മെയെല്ലാം ക്രിസ്തുവിലാക്കി. തന്മൂലം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തു ക്രൂശിന്മേല്‍ മരിച്ചപ്പോള്‍ നാമും അവിടത്തോടുകൂടെ മരിച്ചു.

എല്ലാ വിവാഹങ്ങളും ‘മരണം നമ്മെ വേര്‍പിരിക്കും വരെ’ മാത്രം ഉള്ളവയാണ്. അതിനാല്‍ ഒരിക്കല്‍ നാം മരിക്കുന്നതോടെ വിവാഹം റദ്ദായിപ്പോകുന്നു, നിലവിലില്ലാതാകുന്നു. അതിനാല്‍ പൂര്‍ണ്ണത ആവ ശ്യപ്പെടുകയും അതു പ്രാപിക്കുവാന്‍ നമ്മെ ഒരുനാളും സഹായിക്കാ തിരിക്കുകയും ചെയ്ത ഈ ഭര്‍ത്താവില്‍നിന്ന് ഇപ്പോള്‍ നാം സ്വതന്ത്ര രായിത്തീര്‍ന്നിരിക്കുന്നു. ഈ വിവാഹത്തില്‍നിന്നു രക്ഷപെടുവാന്‍ ദൈവം നമുക്ക് എത്ര അദ്ഭുതകരമായ ഒരു വഴി നല്‍കിയിരിക്കുന്നു!

റോമര്‍ 7:4 പറയുന്നു: ”മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവനായ വേറൊരുവന് (ക്രിസ്തുവിന്) ആകേണ്ടതിന് നിങ്ങളും ന്യായപ്രമാണസംബന്ധ മായി മരിച്ചിരിക്കുന്നു.”

കര്‍ത്താവ് ഇപ്പോള്‍ നമ്മെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ പിച്ചിരിക്കുന്നു, ഒടുവില്‍ നാം ക്രിസ്തുവിനാല്‍ വിവാഹിതരായിത്തീ രേണ്ടതിനുതന്നെ. സുവിശേഷത്തിന്റെ സന്ദേശം എത്ര മഹത്വകരം!

ഇപ്പോഴും ഒന്നുകില്‍ പഴയ മനുഷ്യനോ അല്ലെങ്കില്‍ ന്യായപ്രമാണ ത്തിനോ വിവാഹിതരായിത്തീരുവാന്‍ ആഗ്രഹിക്കുന്ന മനുഷ്യരുടെ ഭോഷത്തത്തെപ്പറ്റി ആലോചിക്കുക.

യേശുവിന്റെ ജീവിതനിലവാരം എങ്ങനെയുള്ളത്? ന്യായപ്രമാണ ത്തിന്റേതിനെക്കാള്‍ താണതാണോ അത്? നമ്മുടെ ഭവനത്തെ (ഹൃദയത്തെ) അശുദ്ധവും വൃത്തികെട്ടതുമായി വച്ചുകൊണ്ടിരിപ്പാന്‍ അവിടുന്നു നമ്മെ അനുവദിക്കുമോ? ഒരിക്കലുമില്ല. അവിടത്തെ ജീവിതനിലവാരം വളരെ ഉയര്‍ന്നതാണ്.

നാം കൊലചെയ്യരുതെന്ന് ന്യായപ്രമാണം പറയുന്നുവെങ്കില്‍ യേശു പറയുന്നത് നാം കോപിക്കുകപോലും അരുതെന്നാണ്. നാം വ്യഭിചാരം ചെയ്യരുതെന്ന് ന്യായപ്രമാണം പറയുന്നുവെങ്കില്‍ നാം ഹൃദയത്തില്‍ മോഹിക്കപോലും അരുതെന്ന് യേശു പറയുന്നു.

നേരത്തേ ഉപയോഗിച്ച ദൃഷ്ടാന്തം തന്നെ ഉപയോഗിച്ചാല്‍, പ്രഭാത ഭക്ഷണം കൃത്യസമയത്ത് രാവിലെ 8 മണിക്കുതന്നെ തയ്യാറായിരിക്കണ മെന്നു യേശു നിഷ്‌ക്കര്‍ഷിക്കുന്നു. ന്യായപ്രമാണം ഒരു മിനിറ്റിന്റെ താമസംപോലും അനുവദിക്കുന്നില്ലെങ്കില്‍ യേശു ഒരു സെക്കന്‍ഡിന്റെ താമസവും അനുവദിക്കുന്നില്ല!

നാം ചട്ടിയില്‍നിന്നു തീയിലേക്കു ചാടിയെന്നും കൂടുതല്‍ പൂര്‍ണ്ണതാ വാദിയായ ഒരുവന്റെ ഭാര്യയായി എന്നുമാണോ ഇതിന്റെ അര്‍ത്ഥം?

അല്ല. യേശുവും ന്യായപ്രമാണവും തമ്മില്‍ രാവും പകലും പോലെ യുള്ള വ്യത്യാസമുണ്ട്. യേശുവിന്റെ നിലവാരം ന്യായപ്രമാണത്തിന്റേ തിനെക്കാള്‍ ഉന്നതം തന്നെ. എങ്കിലും നമ്മുടെ എല്ലാ പ്രയത്‌നങ്ങ ളിലും അവിടുന്നു നമ്മുടെ സഹായത്തിനു വന്നെത്തുന്നു. അവിടുന്നു പറയുന്നത് ഇപ്രകാരമാണ്: ”സകലവും നമുക്കൊരുമിച്ചു ചെയ്യാം. നമുക്കൊരുമിച്ചു വീടു വൃത്തിയാക്കാം. വസ്ത്രങ്ങളും ചെരിപ്പുമെല്ലാം യഥാസ്ഥാനത്തു വയ്ക്കുവാന്‍ നമുക്കൊരുമിച്ചു പ്രയത്‌നിക്കാം. തുണി യെല്ലാം നമുക്കൊരുമിച്ച് അലക്കാം.”

പ്രഭാതഭക്ഷണം രാവിലെ 8 മണിക്കു തയ്യാറാകുന്നില്ലെന്നു മാത്രമല്ല, വൈകിട്ടു 4 മണിയായാലും ശരിയാകാത്തവിധം അത്ര പരാജയമാണു നമ്മുടെ ജീവിതമെങ്കില്‍പ്പോലും എന്താണു സംഭവിക്കുക? കര്‍ത്താവ് അപ്പോള്‍ എന്തു പറയും? അവിടുന്നു നമ്മെ നിന്ദിക്കുകയില്ല. അവിടുന്ന് ഇപ്രകാരം പറയും: ”ശരി. നമുക്ക് അവിടെനിന്നു തുടങ്ങാം. നാളെ വൈകിട്ട് 3:45നു പ്രഭാതഭക്ഷണം തയ്യാറാകുമാറ് കാര്യങ്ങള്‍ മെച്ച മാക്കാം.” അടുത്ത ദിവസം അതിലും മെച്ചമാകും. അങ്ങനെ മുന്നോട്ടു പോയി ഒടുവില്‍ ഒരു ദിവസം രാവിലെ കൃത്യം 8 മണിക്കു തന്നെ പ്രഭാതഭക്ഷണം തയ്യാറാകും. പൂര്‍ണ്ണതയിലേക്കു മുന്നേറുക എന്ന തിന്റെ അര്‍ത്ഥം ഇതാണ്.

ഇന്നു കര്‍ത്താവു നമ്മെ ഓരോരുത്തരെയും ഇപ്രകാരം ക്ഷണി ക്കുന്നു. ”ഒന്നുകില്‍ പഴയ മനുഷ്യനോടോ അല്ലെങ്കില്‍ ന്യായപ്രമാണ ത്തിനോടോ വിവാഹിതരായിത്തീരുകമൂലം അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്ന എല്ലാവരുമേ, എന്റെ അടുക്കല്‍ വരുവിന്‍. എന്റെ നുകം ഏറ്റുകൊള്‍വിന്‍ (എന്നോടുള്ള വിവാഹബന്ധത്തിലേക്കു വരുവിന്‍). എല്ലാം നമുക്കൊരുമിച്ചു ചെയ്യാം” (മത്താ. 11:28-30).

എന്നാല്‍ ഇതുമാത്രമല്ല സുവിശേഷം.

സുവിശേഷത്തിന്റെ അത്യുത്തമമായ ഭാഗം ഇതാണ്. കര്‍ത്താവിനോടൊന്നിച്ചു നാം പ്രവര്‍ത്തിക്കുമ്പോള്‍ വേലയുടെ 99 ശതമാനവും അവിടുന്നു ചെയ്കയും 1 ശതമാനം മാത്രം നമ്മെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കയും ചെയ്യും.

യോഹന്നാന്റെ സുവിശേഷത്തില്‍നിന്നുള്ള ചില ഉദാഹരണങ്ങള്‍ ചിന്തിക്കുക.

കാനായിലെ കല്യാണത്തില്‍വച്ച് കര്‍ത്താവു ചെയ്ത ആദ്യത്തെ അദ്ഭുത പ്രവൃത്തിയില്‍ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ അതിഥികള്‍ തങ്ങളുടെ ശേഷിച്ച സമയം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചെലവഴിക്കണമെന്ന് കര്‍ത്താവ് അഭിപ്രായപ്പെട്ടില്ല. പല പരീശന്മാരും അപ്രകാരം അഭിപ്രായപ്പെടുമായിരുന്നു. യേശു ആളുകളുടെ ജീവിത ത്തിലെ സന്തോഷം എടുത്തുമാറ്റിക്കളയുന്നുവെന്നാണ് പല വിശ്വാസി കളുടെയും അഭിപ്രായം. എന്നാല്‍ അവിടുന്നു കാനായില്‍വച്ച് എന്തു ചെയ്തുവെന്നു ശ്രദ്ധിക്കുക (യോഹ. 2).

യോഹ. 2:6ല്‍ അവിടെയുള്ള ആറു കല്‍പാത്രങ്ങളിലുംകൂടി 150 ഗ്യാലന്‍ അഥവാ 700 ലിറ്റര്‍ വെള്ളം കൊള്ളുമായിരുന്നുവെന്നു നാം വായിക്കുന്നു. 700 ലിറ്റര്‍ ഏകദേശം 3000 ഗ്ലാസ് വെള്ളത്തിനു തുല്യ മാണ്. അതിനാല്‍ അവിടെ 300 അതിഥികള്‍ ഉണ്ടായിരുന്നുവെങ്കില്‍ത്ത ന്നെയും യേശു ഓരോരുത്തര്‍ക്കും 10 ഗ്ലാസ് വീഞ്ഞുവീതം അധികമായി നിര്‍മ്മിച്ചുവെന്നു നമുക്കു മനസ്സിലാക്കാം. വിവാഹത്തിലെ എല്ലാ അതി ഥികളും സന്തോഷിക്കണമെന്നായിരുന്നു അവിടുത്തെ ആഗ്രഹം. യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ (മാറ്റമില്ലാത്ത വന്‍) തന്നെ.

എന്നാല്‍ ഈ അദ്ഭുതം യേശു എങ്ങനെ ചെയ്തുവെന്നു ചിന്തിക്കുക. അവിടുത്തേക്ക് അത്രയും വീഞ്ഞ് സ്വയം നിര്‍മ്മിക്കാമായിരുന്നു. എന്നാല്‍ അതു മറ്റുള്ളവരുമായി പങ്കുചേര്‍ന്നുള്ള ഒരു പ്രവൃത്തിയാ കാതെ താന്‍ സ്വയം ചെയ്ത ഒന്നായിത്തീരുമായിരുന്നു. അതിനാല്‍ കല്‍പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുവാന്‍ അവിടുന്നു ഭൃത്യരോടു കല്പിച്ചു. എന്നിട്ട് അവിടുന്ന് അതിനെ വീഞ്ഞാക്കി മാറ്റി. ഭൃത്യന്മാര്‍ പ്രയാസം കുറഞ്ഞ കാര്യവും (1 ശതമാനം) താന്‍ പ്രയാസമുള്ള കാര്യവും (99 ശതമാനം) ചെയ്തു.

വീണ്ടും യേശു അയ്യായിരംപേര്‍ക്കു ഭക്ഷണം നല്‍കിയപ്പോള്‍ യേശുവിനു ശൂന്യതയില്‍നിന്ന് അതിനുള്ള അപ്പം നിര്‍മ്മിക്കാമായിരുന്നു (യോഹ. 6). അങ്ങനെയെങ്കില്‍ അത് അവിടുന്നു സ്വയം ചെയ്ത ഒരു പ്രവൃത്തിയാകുമായിരുന്നു. അതിനാല്‍ ആ ചെറിയ കുട്ടിയോട് തന്റെ വകയായ 5 അപ്പവും 2 മീനും നല്‍കുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. അനന്തരം കര്‍ത്താവ് ജനക്കൂട്ടത്തെ ഭക്ഷണംകൊണ്ടു തൃപ്തരാക്കി. ആ കുട്ടി 1 ശതമാനവും യേശു 99 ശതമാനവും പ്രവര്‍ത്തിച്ചു.

ആ കുട്ടി വീട്ടില്‍പോയിട്ട് യേശുവും താനും കൂടി 10000 പേര്‍ക്കു ഭക്ഷണം കൊടുത്തുവെന്നു പറഞ്ഞിരിക്കാം. അഥവാ ആ ക്രമം തെറ്റിച്ച് താനും യേശുവും കൂടി അതു ചെയ്‌തെന്നു പറയാനും സാധ്യതയുണ്ട്. (ഇങ്ങനെയാണ് മിക്ക വിശ്വാസികളും ചെയ്യുന്നത്. എപ്പോഴെങ്കിലും എവിടെയെങ്കിലും യേശു തങ്ങളെ ഉപയോഗിക്കുമ്പോള്‍ തങ്ങള്‍ ചെയ്ത കാര്യം പ്രസിദ്ധമാക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ കര്‍ത്താവിനുവേണ്ടി നേടിയ ആത്മാക്കളെപ്പറ്റിയും തങ്ങളുടെ പ്രസം ഗവും സാക്ഷ്യവും മൂലം സംഭവിച്ച കാര്യത്തെപ്പറ്റിയുമാണ് അവര്‍ പറയുന്നത്!)

യേശു പിറവിക്കുരുടനെ സൗഖ്യമാക്കിയപ്പോള്‍ (യോഹ. 9) വീണ്ടും എളുപ്പമുള്ള ഭാഗം ചെയ്‌വാന്‍ കുരുടനോടാവശ്യപ്പെട്ടു. ശീലോഹാം കുളത്തില്‍പോയി മുഖം കഴുകുകയായിരുന്നു അവന്‍ ചെയ്യേണ്ടിയിരു ന്നത്. അവന്റെ അന്ധനേത്രങ്ങളെ തുറക്കുക എന്ന ദുഷ്‌കരകൃത്യം യേശുവും ചെയ്തു.

യേശു ലാസറിനെ കല്ലറയില്‍നിന്നുയിര്‍പ്പിച്ചപ്പോള്‍ തന്റെ ചുറ്റു മുണ്ടായിരുന്നവരോട് കല്ലുനീക്കുക എന്ന എളുപ്പമുള്ള കാര്യം ചെയ്‌വാ നാവശ്യപ്പെട്ടു. അനന്തരം ലാസറിനെ മരണത്തില്‍നിന്നുയിര്‍പ്പിക്കുക എന്ന പ്രയാസമുള്ള കാര്യം അവിടുന്നു ചെയ്തു (യോഹ. 11).

രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും മത്സ്യമൊന്നും പിടിക്കാന്‍ കഴിയാത്ത തന്റെ ശിഷ്യന്മാരുടെ അടുക്കല്‍ കര്‍ത്താവു വന്നപ്പോള്‍ അവര്‍ ഒന്നും ചെയ്യാതെതന്നെ അവരുടെ പടകില്‍ മത്സ്യം നിറയ്ക്കുവാന്‍ കര്‍ത്താ വിനു കഴിയുമായിരുന്നു. എന്നാല്‍ അപ്രകാരമല്ല അവിടുന്നു ചെയ്തത്. വല കടലിലേക്ക് ഇറക്കുക എന്ന എളുപ്പമായ കാര്യം ചെയ്യുവാന്‍ അവിടുന്നു കല്പിച്ചു. അനന്തരം അവരുടെ പടക് അവിടുന്നു മത്സ്യംകൊണ്ടു നിറച്ചു (യോഹ. 21).

സന്തുഷ്ടമായ ഒരു വിവാഹജീവിതത്തിന്റെ വലിയ രഹസ്യം ഒരുമിച്ചുചേര്‍ന്ന് കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. ക്രിസ്തുവുമായുള്ള നമ്മുടെ വിവാഹത്തിലും അതു തീര്‍ച്ചയായും സത്യമാണ്. നാം ക്രിസ്തുവുമായി വിവാഹബന്ധത്തിലാകുമ്പോള്‍ നമുക്ക് എപ്പോഴും ഒരുമിച്ചു കാര്യങ്ങള്‍ ചെയ്‌വാന്‍ കഴിയും; എന്തെന്നാല്‍ അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട്. നമ്മുടെ വിവാഹപങ്കാളിയുമൊന്നിച്ച് എല്ലാ കാര്യങ്ങളും നമുക്കു ചെയ്‌വാന്‍ സാധിക്കുന്നില്ല. കാരണം, ഓരോ ദിവസവും ഭര്‍ത്താവിന് വീട്ടില്‍നിന്നകലെയുള്ള ജോലിസ്ഥല ത്തേക്കു പോകേണ്ടതായിവരുന്നു. എന്നാല്‍ കര്‍ത്താവുമായുള്ള ബന്ധ ത്തില്‍ അത്തരമൊരു പ്രശ്‌നമില്ല. എല്ലാ സമയത്തും എല്ലാ കാര്യങ്ങളും നമുക്ക് അവിടുത്തോടൊപ്പം ചെയ്‌വാന്‍ കഴിയും.

അത്തരമൊരു വിശിഷ്ടനായ ഭര്‍ത്താവിനു വിവാഹിതയായിത്തീരുവാന്‍ ആരുതന്നെ ആഗ്രഹിക്കുകയില്ല?

ഇതാണ് യഥാര്‍ത്ഥ ക്രിസ്തീയത്വം; ഇതാണ് യഥാര്‍ത്ഥ സുവിശേഷം.

അങ്ങനെയെങ്കില്‍ പഴയ മനുഷ്യനെ ഉരിഞ്ഞുകളവാന്‍ നിങ്ങള്‍ക്കു സമ്മതമാണോ? ന്യായപ്രമാണത്താലുള്ള ജീവിതത്തിനും മരിച്ചവ നായിത്തീരുവാന്‍ നിങ്ങള്‍ സന്നദ്ധനോ? യേശുവുമായി മാത്രം വിവാഹ ബന്ധത്തിലാകുവാന്‍ നിങ്ങള്‍ക്കു സമ്മതമോ?

അവിവാഹിത വ്യക്തിയായിരിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.

നിങ്ങള്‍ ഒരവിശ്വാസിയെങ്കില്‍ നിങ്ങള്‍ പഴയ മനുഷ്യനെ വിവാഹം ചെയ്തിരിക്കുന്നു. തല്‍ഫലമായി ഒരു ദിവസം എന്നെന്നേക്കുമായി നിങ്ങള്‍ പിശാചുമായുള്ള വിവാഹബന്ധത്തിലായിത്തീരും.

അഥവാ നിങ്ങള്‍ക്ക് ഒരു വിശ്വാസിയായിത്തന്നെ പഴയ മനുഷ്യ നുമായി വ്യഭിചാരം ചെയ്തും നിങ്ങളുടെ ദുര്‍മ്മോഹങ്ങള്‍ക്കു വശം വദനായും ലോകത്തെ സ്‌നേഹിച്ചുംകൊണ്ട് ആത്മീയവേശ്യാവൃ ത്തിയില്‍ക്കഴിയാം (യാക്കോ. 4:4).

അതുമല്ലെങ്കില്‍ ന്യായപ്രമാണത്തെ വിവാഹം ചെയ്തിട്ടുള്ള ഒരു വിശ്വാസിയായും നിങ്ങള്‍ക്കു തീരാം. ഇതിന്റെ ഒരു തെളിവ് നന്മതിന്മ കളെക്കുറിച്ചുള്ള നിങ്ങളുടെ ക്ഷുദ്രമായ നിലവാരം വച്ചുകൊണ്ട് മറ്റുള്ളവരെ വിധിക്കുന്നതാണ്. പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നിവപോലെയുള്ള വിവിധ നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ തായിരിക്കാം നിങ്ങളുടെ ജീവിതം (കൊലോ. 2:21). നിങ്ങള്‍ രൂപപ്പെ ടുത്തിയ ഈ ചട്ടങ്ങള്‍ മറ്റുള്ളവര്‍ അനുസരിക്കാത്തതുമൂലം നിങ്ങള്‍ അവരെ വിമര്‍ശിക്കുകയും ചെയ്യും. നിങ്ങള്‍ തന്നെ അടിമത്തത്തില്‍ കഴിയുന്നു; മറ്റുള്ളവരെയും അതേ അടിമത്തത്തിലേക്കു നിങ്ങള്‍ നയിക്കുകയും ചെയ്യുന്നു.

പഴയ മനുഷ്യനെ ഉരിഞ്ഞുകളകയും നിങ്ങളുടെ നിയമാധിഷ്ഠി തമായ മതഭക്തിയെ ഉപേക്ഷിക്കുകയും ചെയ്യുക.

എല്ലാം യേശുവിനോടൊപ്പം ചെയ്യുന്നതിലേക്കായി യേശുവുമായി വിവാഹബന്ധത്തില്‍ പ്രവേശിക്കുക.

സത്യം ഇന്നു നിങ്ങളെ സ്വതന്ത്രനാക്കിത്തീര്‍ക്കട്ടെ.

”ഇത്ര വലിയൊരു തേജസ്സോടെയാണ് ന്യായപ്രമാണം ആരംഭിച്ച തെങ്കില്‍ പരിശുദ്ധാത്മാവു ജീവന്‍ പ്രദാനം ചെയ്യുന്ന ഇക്കാലത്ത് കൂടുതല്‍ മഹത്തായ ഒരു തേജസ്സല്ലേ നാം പ്രതീക്ഷിക്കേണ്ടത്?” (2 കൊരി. 3:7,8 ലിവിംഗ് ബൈബിള്‍).

അധ്യായം ഏഴ് :ദൈവം സഭയില്‍ പരീശരെ തുറന്നുകാണിക്കുന്നു


”മനുഷ്യന്റെ നിസ്സഹായതയില്‍ അവര്‍ക്കുള്ള ഉദാസീനഭാവം കണ്ടു ദുഃഖിതനായ യേശു കോപത്തോടുകൂടെ അവരെ നോക്കി” (മര്‍ക്കോ. 3:5 ലിവിംഗ് ബൈബിള്‍).

യേശു ശബ്ബത്തില്‍ യെഹൂദന്മാരുടെ ഒരു പള്ളിയില്‍ ചെല്ലുകയും അവിടെ വരണ്ട കൈയുള്ള ഒരു മനുഷ്യനെ കാണുകയും ചെയ്യുന്ന താണ് ഇവിടത്തെ സന്ദര്‍ഭം. കര്‍ത്താവ് അവനെ സൗഖ്യമാക്കുന്ന പക്ഷം അവിടുത്തെ കുറ്റം വിധിക്കുവാന്‍ പള്ളിയിലെ അധികാരികള്‍ അവസരം നോക്കിയിരിക്കുകയായിരുന്നു.

മനുഷ്യന്‍ തന്റെ മുഖത്തു തുപ്പിയപ്പോഴും ഭ്രാന്തന്‍, ശമര്യന്‍, സാത്താന്‍ തുടങ്ങിയ പേരുകള്‍ വിളിച്ച് അധിക്ഷേപിച്ചപ്പോഴുമൊന്നും യേശു കോപിഷ്ഠനായില്ല. എന്നാല്‍ മനുഷ്യരുടെ പതിതാവസ്ഥയില്‍ ആളുകള്‍ ഉദാസീനരും കഠിനചിത്തരുമായിക്കാണപ്പെട്ടപ്പോള്‍, കൈ വരണ്ട അവസ്ഥയില്‍നിന്നു സൗഖ്യം പ്രാപിക്കുന്നതിനെ അവര്‍ തടസ്സപ്പെടുത്തിയപ്പോള്‍, അവിടുന്നു കോപിച്ചു.

”കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍” എന്ന് ദൈവവചനം ഉപദേശിക്കുന്നുണ്ട് (എഫേ. 4:26). പാപം ചെയ്യാത്തവിധം കോപിക്കുക എന്നു വച്ചാല്‍ യേശു ഭൂമിയിലായിരുന്നപ്പോള്‍ കോപിച്ചതുപോലെ കോപി ക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. മറ്റേതൊരുവിധ കോപവും പാപ മാണ്. നമ്മോടോ നമ്മുടെ കുടുംബത്തോടോ ആളുകള്‍ തെറ്റായിപ്പെരു മാറുന്നതിനെതിരേ നാം ഒരിക്കലും കോപിക്കരുത്. എന്നാല്‍ പരീശ മനഃസ്ഥിതിക്കാര്‍ സഭയിലുള്ളവരോട് ദുഷ്ടമായ വിധത്തില്‍ പെരുമാറു ന്നതിനെതിരേ നാം കോപിക്കേണ്ടതാണ്.

”സ്വയം സംരക്ഷിക്കുവാന്‍ കഴിവില്ലാത്തവര്‍ക്കുവേണ്ടി നീ വാദിക്കുക; ദരിദ്രരും നിസ്സഹായരുമായവര്‍ക്കുവേണ്ടി നീ സംസാരിക്കു കയും അവര്‍ക്കു ന്യായം നേടിക്കൊടുക്കുകയും ചെയ്ക” എന്നു ബൈബിള്‍ ഉപദേശിക്കുന്നു (സദൃ. 31:8,9 ലിവിംഗ് ബൈബിള്‍).

ദരിദ്രരും നിസ്സഹായരുമായ മറ്റു മനുഷ്യരുടെ നേരേ ആളുകള്‍ കഠിനചിത്തരായി പെരുമാറുമ്പോള്‍ കോപിക്കുക എന്നത് ക്രിസ്തു വിന്റെ മനോഭാവമാണ്. എന്നാല്‍ ആളുകള്‍ നിങ്ങളോടോ നിങ്ങളുടെ കുടുംബത്തോടോ കാഠിന്യം കാട്ടുമ്പോള്‍ കോപിക്കുന്നത് പൈശാചി കമാണ്. ക്രിസ്തുതുല്യമായ കോപത്തെയും പൈശാചികമായ കോപത്തെയും തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ നമുക്കു കഴിയണം.

മനുഷ്യരെ ബോധ്യപ്പെടുത്തുവാന്‍വേണ്ടി സഭായോഗങ്ങളില്‍ ക്രമമായി പങ്കെടുക്കുക, ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുകയും പാടുകയും പ്രസംഗിക്കുകയും ചെയ്യുക, കൈകൊട്ടുക, കൈകള്‍ ഉയര്‍ത്തുക എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് പരീശഭക്തി. ഇന്നും ഇതേവിധത്തി ലുള്ള ബഹുസഹസ്രം ക്രിസ്ത്യാനികളുണ്ട്.

എന്നാല്‍ നമ്മുടെ ആത്മീയത ഒരിക്കലും നമ്മുടെ പാട്ടിന്റെയോ പരസ്യപ്രാര്‍ത്ഥനയുടെയോ ഉച്ചശബ്ദംകൊണ്ടല്ല അളക്കപ്പെടുന്നത്. നേരേമറിച്ച്, ദൈവത്തോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ ആഴം, നമുക്കു ചുറ്റുമുള്ളവരുടെ ദയനീയ സ്ഥിതിയില്‍ നമുക്കുള്ള മനോഭാരത്തിന്റെ തീവ്രത എന്നിവകൊണ്ടാണ് അതു അളക്കപ്പെടേണ്ടത്.

ദൈവസ്വഭാവമെന്നത് സ്‌നേഹം തന്നെ. വ്യവസ്ഥകൂടാതെ സ്‌നേഹി ക്കുവാന്‍ നമുക്ക് എത്രയധികം കഴിയുന്നുവോ അത്രമാത്രമാണ് നമ്മുടെ ദൈവഭക്തി. തങ്ങളുടെ ജീവിതത്തില്‍ വരണ്ട അവസ്ഥയില്‍ കഴിയുന്ന ഒട്ടധികമാളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ നേരേയുള്ള നമ്മുടെ മനോഭാവം യേശു നോക്കുന്നുണ്ട്; അവരിലൂടെ അവിടുന്നു നമ്മെ പരീക്ഷിക്കുന്നുണ്ട്.

മറ്റു വിശ്വാസികളുടെ കഷ്ടപ്പാടുകളെ, അവരെ വിധിക്കുന്നവരുടെ ദുഷ്ടത വെളിച്ചത്താക്കുവാന്‍ ദൈവം ഉപയോഗിക്കുന്നുണ്ട്.

പിറവിയിലേ കുരുടനായിരുന്ന ഒരു മനുഷ്യനെ ഒരിക്കല്‍ ശിഷ്യന്മാര്‍ കണ്ടപ്പോള്‍ അയാളുടെ അന്ധത സ്വന്തപാപത്തിന്റെ ഫലമോ അതോ മാതാപിതാക്കന്മാരുടെ പാപത്തിന്റെ ഫലമോ എന്ന് അവര്‍ യേശു വിനോടു ചോദിച്ചു. രണ്ടുമല്ല എന്നു യേശു മറുപടി നല്‍കി (യോഹ. 9:2,3). രോഗം ഒരുവന്റെയോ അയാളുടെ മാതാപിതാക്കളുടെയോ പാപ ത്തിന്റെ ഫലമാണെന്നുള്ള പരീശന്മാരുടെ ഉപദേശം ശിഷ്യന്മാരെ സ്വാധീനിച്ചിരുന്നു. മറ്റുള്ളവരെപ്പറ്റി ഈ വിധത്തില്‍ വിധിയെഴുതു ന്നവരുടെ നേരേ ഇന്നും യേശു കോപിഷ്ഠനാണ്.

വരണ്ട കൈയുള്ള മനുഷ്യന്‍ പാപം ചെയ്തിരിക്കണമെന്ന ചിന്ത യായിരുന്നു യെഹൂദദേവാലയത്തില്‍ ഇരുന്നിരുന്ന പരീശന്മാര്‍ക്കും ഉണ്ടായിരുന്നത്. തങ്ങള്‍ വിശുദ്ധരായതിനാലും ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ദശാംശം കൊടുക്കുകയും ചെയ്തിരുന്നതിനാലുമാണ് തങ്ങള്‍ക്കു വരണ്ട കൈയുണ്ടാകാഞ്ഞതെന്ന് അവര്‍ ചിന്തിച്ചിരുന്നിരി ക്കണം. ആ മനുഷ്യന്‍ ക്രമമായി തന്റെ ദശാംശം കൊടുത്തിട്ടില്ലാ ഞ്ഞതുകൊണ്ടാവാം അയാള്‍ രോഗിയായിത്തീര്‍ന്നത്: അഥവാ ഒരു പക്ഷേ അയാളുടെ മാതാപിതാക്കളായിരിക്കാം പാപം ചെയ്തത്. ഇതായിരുന്നു അവരുടെ ചിന്താഗതി.

അപ്പന്മാരുടെ പാപത്തിനു മക്കള്‍ ശിക്ഷിക്കപ്പെടുന്നില്ല

മാതാപിതാക്കളുടെ പാപത്തിന് മക്കള്‍ ശിക്ഷിക്കപ്പെടുന്നു എന്നതു വളരെ സാധാരണമായ ഒരു തെറ്റിദ്ധാരണയാണ്. ഈ അക്രൈസ്തവ ധാരണ പല വിശ്വാസികള്‍ക്കു പോലും ഉണ്ട്. തങ്ങളുടെ വിശ്വാസ ത്തിന് ദൈവവചനത്തിന്റെ പിന്‍ബലമുണ്ടെന്നും അവര്‍ ചിന്തിക്കുന്നു. ”പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കപ്പെടുന്നു” എന്ന് ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ എന്നും അവര്‍ പറയുന്നു (പുറ. 20:5; ആവര്‍. 5:9).

ശരിയാണ്. ദൈവം അങ്ങനെ പറയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുന്നപക്ഷം തന്നെ പകയ്ക്കുന്നവരുടെ സന്താനങ്ങളെ മാത്രം അപ്രകാരം ശിക്ഷിക്കുമെന്നാണ് അവിടുന്നു കല്പിച്ചി ട്ടുള്ളതെന്നു കാണാന്‍ കഴിയും. അബദ്ധവശാല്‍ വീഴ്ച സംഭവിക്കുന്ന വിശ്വാസികളുടെ മക്കളെപ്പറ്റിയല്ല അതു പറഞ്ഞിട്ടുള്ളത്.

എന്നാല്‍ ദൈവത്തിന്റെ ആ വചനം യിസ്രായേലിലെ നിയമ വാദികള്‍ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. മറ്റുള്ളവരെ പ്രഹരിക്കു വാനും അവരെ ശിക്ഷ വിധിക്കുവാനുമായി ഒരു ചുറ്റികപോലെ അവര്‍ അതുപയോഗിച്ചു. അതിനാല്‍ സീനായിയില്‍വച്ച് ദൈവം അത് അരുളി ച്ചെയ്തശേഷം 1000 വര്‍ഷം കഴിഞ്ഞ് യെഹെസ്‌കേല്‍ പ്രവാചകനില്‍ ക്കൂടെ അതിന്റെ ദുര്‍വ്യാഖ്യാനത്തെ അവിടുന്നു തിരുത്തുകയുണ്ടായി.

യെഹെ. 18:2ല്‍ ദൈവം ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ”അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങള്‍ യിസ്രായേല്‍ദേശത്ത് ഒരു പഴഞ്ചൊല്ലു പറയുന്നതെന്ത്?”

തുടര്‍ന്ന് ആളുകള്‍ക്കുണ്ടായിരുന്ന തെറ്റായ ധാരണയെ തിരുത്തി ക്കൊണ്ട് ദൈവം അരുളിച്ചെയ്തു: ”മകന്‍ അപ്പന്റെ അകൃത്യം വഹി ക്കേണ്ടാ; അപ്പന്‍ മകന്റെ അകൃത്യവും വഹിക്കേണ്ടാ; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും” (യെഹെ. 18:20).

അത് വ്യക്തമായ ഒരു വചനമായിരുന്നു. എങ്കിലും നിയമവാദികള്‍ യിസ്രായേലില്‍ തുടര്‍ന്നു പ്രാബല്യമാര്‍ജ്ജിക്കുകയും ജനങ്ങളുടെ ചിന്തയെ സ്വാധീനിക്കുകയും ചെയ്തു. തല്‍ഫലമായി 500 വര്‍ഷത്തിനു ശേഷം യേശു ലോകത്തില്‍ വന്നപ്പോള്‍ അവിടുത്തെ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു അത്രയും കാലം അവിടുത്തോടൊപ്പം ചെല വഴിച്ചശേഷവും ആ കുരുടന്‍ തന്റെ മാതാപിതാക്കളുടെ പാപം നിമിത്ത മാണോ കഷ്ടപ്പെടുന്നതെന്ന് ശിഷ്യന്മാര്‍ ചോദിക്കുവാനിടയായി!

പരീശമതം എളുപ്പത്തില്‍ മരിക്കുന്നില്ല. മറ്റുള്ളവരെ വിധിക്കുവാനും അവരുടെ ദുര്‍വിധിയെ തെറ്റായവിധം വ്യാഖ്യാനിക്കുവാനുമുള്ള ഒരു പ്രവണതയോടെയാണു നാം ജനിക്കുന്നത്.

ഇയ്യോബിന്റെ കഷ്ടതകള്‍ തന്റെ സ്‌നേഹിതരെ പരീക്ഷിച്ചു

ഇയ്യോബിന്റെ കഥയില്‍ നോക്കുക. ദൈവത്തിന്റെ കോപം പ്രസംഗകന്മാരായ ഇയ്യോബിന്റെ മൂന്നു സ്‌നേഹിതന്മാരുടെ നേരേ (എലീഫസ്, ബില്‍ദാദ്, സോഫര്‍) ജ്വലിച്ചത് എന്തുകൊണ്ടായിരുന്നു? അവര്‍ ദൈവത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലാതെയിരുന്നതുകൊണ്ടു തന്നെ.

എങ്കിലും നിങ്ങള്‍ ഇയ്യോബിന്റെ പുസ്തകം സശ്രദ്ധം വായിച്ചു നോക്കിയാല്‍ അവര്‍ ഇയ്യോബിനോടു പ്രസംഗിക്കുന്ന രൂപത്തില്‍ ദൈവത്തെക്കുറിച്ചു പറഞ്ഞ ഒരൊറ്റ കാര്യം പോലും വസ്തുതകളെന്ന നിലയില്‍ തെറ്റല്ല എന്നു കാണാന്‍ കഴിയും. എല്ലാം ശരിയായ കാര്യങ്ങള്‍ തന്നെ.

നേരേമറിച്ച്, ഇയ്യോബ് തന്റെ ഹൃദയത്തിലെ കൈപ്പിലും സ്വയം സഹതാപത്തിലും അവരോടു മറുപടി പറഞ്ഞ കാര്യങ്ങളില്‍ പലതിലും ഇയ്യോബ് ദൈവത്തെ കുറ്റപ്പെടുത്തുന്നതായിക്കാണുവാന്‍ സാധ്യമാണ്. വല്ലപ്പോഴും മാത്രമേ അദ്ദേഹം വിശ്വാസത്തിന്റെ വചനങ്ങള്‍ സംസാരി ക്കുന്നുള്ളൂ. ദൈവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ മിക്ക കാര്യങ്ങളും തെറ്റും ദോഷകരവുമായിരുന്നു.

എന്നിട്ടും അതിന്റെയെല്ലാം അവസാനത്തില്‍ ഇയ്യോബ് തന്നെക്കു റിച്ചു ശരിയായ വാക്കുകള്‍ സംസാരിച്ചുവെന്നും ആ മൂന്നു സ്‌നേഹിത ന്മാര്‍ തെറ്റായി പ്രസംഗിച്ചുവെന്നും ദൈവം പറയുന്നു.

എന്തിലാണു ഈ പ്രസംഗകന്മാര്‍ തെറ്റിപ്പോയത്?

ഇയ്യോബിന്റെ വസ്തുവകകളും, മക്കളും ആരോഗ്യവും നഷ്ടപ്പെട്ട തിന്റെ കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്ന രഹസ്യ പാപങ്ങളുടെമേലുണ്ടായ ദൈവത്തിന്റെ ന്യായവിധിയാണെന്ന് അവര്‍ ഇയ്യോബിനെക്കുറിച്ചു വിധിയെഴുതിയതിലാണ് അവര്‍ തെറ്റിപ്പോയത്. അവരുടെ ആ വിവേചനം പൂര്‍ണ്ണമായും തെറ്റായിരുന്നു. അവര്‍ പുറമേ യുള്ള കാഴ്ചവച്ചുകൊണ്ട് ഒരു ദൈവപുരുഷനെ തെറ്റായി വിധിക്ക യാണു ചെയ്തത്. അവര്‍ക്കു മാപ്പു ലഭിക്കണമെങ്കില്‍ അവര്‍ തെറ്റു ചെയ്ത ഇയ്യോബിന്റെ അടുക്കല്‍ച്ചെന്നു മാപ്പുചോദിക്കണമെന്ന് അവ രോടു പറയത്തക്കവണ്ണം ദൈവകോപം അവരുടെ നേരേ ജ്വലിക്കുക യാണുണ്ടായത്.

ഈ മൂന്നു പ്രസംഗകന്മാര്‍ ചെയ്ത കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ദൈവകോപം നിങ്ങളുടെ നേരേയും ജ്വലിക്കുന്നുണ്ടെന്നു മനസ്സിലാക്കിക്കൊള്‍ക. ഒരിക്കലും മറ്റുള്ളവരെ വിധിക്കാതെയിരിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യഹോവയ്ക്കുള്ളതാകുന്നു (ആവര്‍. 29:28). അവിടുന്ന് അവയെ വിധിക്കുവാനായി അവയെ വിട്ടുകളയുക.

ഇയ്യോബിന്റെ പല തെറ്റായ വാക്കുകളും ദൈവം കണക്കിടാതെ അവഗണിച്ചത് എന്തുകൊണ്ടായിരുന്നു?

ഒന്നാമത് ഇയ്യോബിന്റെ ഹൃദയത്തിന്റെ സത്യസന്ധത ദൈവം അറിഞ്ഞിരുന്നു. തന്റെ രോഗവും സങ്കടവും നിമിത്തം താന്‍ സഹിക്കേ ണ്ടിവന്ന സമ്മര്‍ദ്ദത്തില്‍നിന്നാണ് ഇയ്യോബിന്റെ കഠിനവാക്കുകള്‍ പലതും ഉദ്ഭവിച്ചതെന്നു ദൈവം കണ്ടു. അവയൊന്നും ഇയ്യോബ് കരുതിക്കൂട്ടി പറഞ്ഞവയായിരുന്നില്ല. എങ്കിലും ഇയ്യോബ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നു.

എന്നാല്‍ നീതിപൂര്‍വമായ ഒരടിസ്ഥാനത്തില്‍ ഇയ്യോബിന്റെ വാക്കുകള്‍ ഒടുവില്‍ ക്ഷമിക്കുവാന്‍ ദൈവത്തിനു കഴിഞ്ഞു. കാരണം ഇതായിരുന്നു. തന്റെ തെറ്റു മനസ്സിലാക്കിയ ഉടന്‍ തന്നെ പെട്ടെന്ന് ഇയ്യോബ് തന്റെ വാക്കുകള്‍ പിന്‍വലിച്ചു (ഇയ്യോ. 42:6). ദൈവ സന്നിധിയില്‍നിന്ന് ഉടന്‍തന്നെ അവ മായിക്കപ്പെടുകയും ചെയ്തു. പിന്നീട് അവശേഷിച്ചത് അദ്ദേഹം ഉച്ചരിച്ച നല്ല വാക്കുകള്‍ മാത്രമാ യിരുന്നു.

മനുഷ്യന്റെ ഭൂതകാലചരിത്രത്തെ മായിച്ചുകളയുമാറ് ദൈവം നല്‍ കുന്ന ക്ഷമയുടെയും നീതീകരണത്തിന്റെയും ശക്തി ഈ വിധത്തിലു ള്ളതാണ്. സുവിശേഷം നല്‍കുന്ന സുവാര്‍ത്തയിതാണ്: ദൈവത്തിനും മനുഷ്യര്‍ക്കുമെതിരായി നാം സംസാരിച്ചിട്ടുള്ള തെറ്റായ വാക്കുകള്‍ നമുക്കു പിന്‍വലിക്കുകയും തിരിച്ചെടുക്കുകയും ചെയ്യാം. നമ്മുടെ ജീവിതത്തിന്റെ ചരിത്രരേഖയില്‍നിന്ന് അവ മായിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ നാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നാം അതു ചെയ്യണം. നാം എത്ര കൂടുതല്‍ സത്യസന്ധരോ അത്രയും വേഗ ത്തില്‍ അതു ചെയ്‌വാന്‍ നാം മുതിരും.

ഇയ്യോബിന്റെ വാക്കുകളുടെ അവശിഷ്ടരേഖയില്‍ ഇപ്പോള്‍ നമുക്കു വായിക്കുവാന്‍ കഴിയുന്നത് താഴെപ്പറയുന്നതുപോലെയുള്ള വാക്കുകള്‍ മാത്രമാണ്:

”എനിക്കുള്ളതെല്ലാം യഹോവ തന്നു; അവ എടുത്തു കളയുവാന്‍ തക്കവണ്ണം അവ യഹോവയുടേതായിരുന്നു; യഹോവയുടെ നാമം മഹത്വപ്പെടുമാറാകട്ടെ. നാം ദൈവത്തില്‍നിന്നു സന്തോഷകരമായ കാര്യങ്ങള്‍ മാത്രമല്ലാതെ അസന്തുഷ്ടികരമായ കാര്യങ്ങളൊന്നും സ്വീകരിക്കാതിരിക്കയോ വേണ്ടത്?…. അവിടുന്നു എന്നെ കൊന്നാലും ഞാന്‍ അവിടുത്തെ സ്‌നേഹിക്കും…. എന്റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നു… എനിക്കു സംഭവിക്കുന്നതിന്റെ എല്ലാ വിശദാംശങ്ങളും അവിടുന്ന് അറിയുന്നു…. ഞാന്‍ നിസ്സാരന്‍! ഞാന്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു…. ഞാന്‍ എന്നെത്തന്നെ വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു” (ഇയ്യോ. 1:21;2:10;13:15;19:25;23:10; 40:4;42:6 ലിവിംഗ് ബൈബിള്‍).

ഇവയെല്ലാം നല്ല വചനങ്ങളാണ്. ഇയ്യോബിന്റെ ചരിത്രരേഖയില്‍ ഇന്ന് ഇവ മാത്രമാണ് കാണപ്പെടുന്നത്.

എന്നാല്‍ ഇയ്യോബ് വേറേ ധാരാളം കാര്യങ്ങളും സംസാരിച്ചില്ലയോ എന്നു നിങ്ങള്‍ പറഞ്ഞേക്കാം. ബൈബിളിലുള്ള ഇയ്യോബിന്റെ പുസ്തകത്തില്‍ അവയെല്ലാമുണ്ട്. എന്നാല്‍ ദൈവം പറയുന്നത്, ”സ്വര്‍ഗ്ഗത്തില്‍ ഇയ്യോബിന്റെ ജീവിതത്തെപ്പറ്റിയുള്ള എന്റെ പുസ്തകത്തില്‍ അവ കാണിച്ചുതരിക” എന്നാണ്. അപ്പോള്‍ നിങ്ങള്‍ അതില്‍ നോക്കും. പക്ഷേ ഇയ്യോബ് സംസാരിച്ച ചീത്തയായ ഒരു വാക്കുപോലും അതില്‍ നിങ്ങള്‍ കാണുകയില്ല. അവയെല്ലാം മായിക്കപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ മായ മാനസാന്തരത്തിന്റെയും നിര്‍മ്മലീകരണത്തിന്റെയും ഫലം അപ്രകാരമാണ്.

ദൈവം എത്ര നല്ലവന്‍! അവിടുന്നു നമ്മെ നീതീകരിക്കുന്ന വഴി എത്ര അദ്ഭുതകരം!

നിങ്ങള്‍ ദൈവത്തിനെതിരേ വല്ല വാക്കും സംസാരിച്ചിട്ടുണ്ടോ? അവ ദൈവത്തോട് ഏറ്റുപറഞ്ഞു അവിടുത്തെ ക്ഷമയ്ക്കായി അപേക്ഷി ക്കുക. ഉടന്‍തന്നെ അവിടുന്നു നിങ്ങളെ നീതീകരിക്കും.

നിങ്ങള്‍ മനുഷ്യരോട് യാദൃച്ഛികമായോ ഏതെങ്കിലും സമ്മര്‍ദ്ദം നിമിത്തമോ ദുര്‍വാക്കുകള്‍ സംസാരിച്ചിട്ടുണ്ടോ? ആരോടാണോ സംസാരിച്ചത് അവരോടു ഉടന്‍ തന്നെ അവ ഏറ്റുപറഞ്ഞ് ക്ഷമ യാചി ക്കുക. നിങ്ങള്‍ മനുഷ്യരോടു ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു നീതീകരണം ലഭിക്കുകയില്ല. അവര്‍ നിങ്ങളോടു ക്ഷമിക്കുന്നുവോ ഇല്ലയോ എന്നത് പ്രധാന കാര്യമല്ല. അവര്‍ ക്ഷമിക്കുന്നില്ലെങ്കില്‍ അവരുടെ കരുണയില്ലായ്മനിമിത്തം ദൈവത്തിന്റെ കരുണയില്ലാത്ത ന്യായവിധി അന്ത്യനാളില്‍ അവരുടെ തലയില്‍ വരും (യാക്കോ. 2:13). എന്നാല്‍ നിങ്ങള്‍ അവരോടു ക്ഷമ ചോദിച്ചതുമൂലം നിങ്ങളെ സംബ ന്ധിച്ച സ്വര്‍ഗ്ഗത്തിലെ രേഖ നേരേയാക്കിയിരിക്കുന്നു.

ഏതെങ്കിലും പരീശനുമായി സമാധാനബന്ധത്തിലെത്തിച്ചേരുവാന്‍ നിങ്ങള്‍ ശ്രമിക്കുകയും അയാള്‍ക്കു നിങ്ങളുമായി സമാധാനം പ്രാപി ക്കുവാന്‍ മനസ്സില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ചുമതല നിങ്ങള്‍ നിറവേറ്റിയിരിക്കുന്നു. അയാളില്‍നിന്നു ക്ഷമ ലഭിക്കു വാനാഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ എപ്പോഴും അയാളുടെ പടിവാതില്‍ ക്കല്‍ വീണു യാചിക്കേണ്ട കാര്യമില്ല. അയാളെ വിട്ടുകളയുക. ദൈവം അയാളോട് ഇടപെടട്ടെ. നിങ്ങള്‍ക്ക് അയാളുടെ കാര്യം മറന്നുകളയാം.

താന്‍ കടന്നുപോയ കഷ്ടതകള്‍ മുഖാന്തരം ഇയ്യോബ് ശുദ്ധീക രണം പ്രാപിച്ചുവെന്നു നമുക്കെല്ലാമറിയാം. അദ്ദേഹത്തിന്റെ കഷ്ടത കളുടെയെല്ലാം പ്രധാനലക്ഷ്യം അതായിരുന്നു. എന്നാല്‍ അതില്‍നിന്ന് ഒരു ഉപോല്‍പന്നം (byproduct) കൂടി ലഭിക്കുകയുണ്ടായി. അദ്ദേഹത്തെ സന്ദര്‍ശിച്ച മതഭക്തരായ ആളുകളുടെ ദുഷ്ടതയെ വെളിച്ചത്തു കൊണ്ടുവരുവാനുംകൂടെ ആ നീതിമാന്റെ കഷ്ടതകളെ ദൈവം ഉപ യോഗിച്ചു.

സത്യം അറിയാതെ അവര്‍ ഇയ്യോബിനെ കുറ്റപ്പെടുത്തി. ഇന്നും പല ആളുകളും ഇതുപോലെ നീതിമാന്മാരെ കുറ്റപ്പെടുത്താറുണ്ട്. ആളുകള്‍ നടത്തുന്ന പല കുറ്റാരോപണങ്ങളും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. വളരെച്ചുരുക്കമായി മാത്രമേ നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം ആളുകള്‍ അതു ചെയ്യാറുള്ളൂ.

യേശു ഒരിക്കലും കേട്ടുകേള്‍വി(ചെവികൊണ്ടു കേട്ടതു)കൊണ്ട് ആരെയും വിധിച്ചില്ല. അവിടുന്ന് അതിലുമപ്പുറം സൂക്ഷ്മവേദിയായി രുന്നു. നേരിട്ടുള്ള അറിവ് (തന്റെ കണ്ണുകൊണ്ടുള്ള കാഴ്ച) വച്ചു കൊണ്ടുപോലും അവിടുന്നു വിധിച്ചില്ല (യെശ. 11:3). ഈ കാര്യത്തില്‍ യേശുവിനെപ്പോലെ സമൂലപരിഷ്‌കരണവാദികളായി (ൃമറശരമഹ) വളരെ ക്കുറച്ചാളുകളേ ലോകത്തിലുള്ളു.

പരീശന്മാര്‍ വിധിക്കാന്‍വേണ്ടി മറ്റുള്ളവരെ നിരീക്ഷിക്കുന്നു

ആ ദിവസം യേശു യെഹൂദന്മാരുടെ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അവിടുത്തെ ശത്രുക്കള്‍ തന്നെ സൂക്ഷ്മതയോടെ നിരീക്ഷിച്ചതായി മര്‍ക്കോ. 3:2-ല്‍ പറയുന്നു. പരീശന്മാര്‍ എപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും ഒരു കുറ്റം മറ്റു വിശ്വാസികളില്‍ കണ്ടെത്തുവാന്‍വേണ്ടി അവര്‍ എപ്പോഴും അവരുടെ ജീവിതങ്ങളെ അത്യന്തം ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്നു.

സഹോദരിമാര്‍ ധരിച്ചിട്ടുള്ള സാരികള്‍ വിശ്വാസികളുടെ ലളിതമായ നിലവാരമനുസരിച്ചുള്ളതാണോ എന്ന് അവര്‍ സൂക്ഷിച്ചുനോക്കുന്നു. അവരുടെ ദേഹത്ത് എന്തെങ്കിലും ആഭരണമുണ്ടോ, മുഖത്ത് ലിപ്സ്റ്റിക് ധരിച്ചിട്ടുണ്ടോ, തലമുടിയുടെ നീളം ശരിയാണോ എന്നെല്ലാം അവര്‍ പരിശോധിക്കുന്നു. വിശ്വാസികളുടെ ഭവനത്തില്‍ ടി. വി. സെറ്റോ ലോക മയത്വത്തിന്റെ മറ്റെന്തെങ്കിലും അടയാളങ്ങളോ ഉണ്ടോ എന്ന് അവര്‍ നിരീക്ഷിക്കുന്നു. മറ്റുള്ളവരുടെ കുട്ടികളില്‍ എന്തെങ്കിലും തെറ്റു കണ്ടെ ത്തുവാനും അവര്‍ നിരീക്ഷണം നടത്തുന്നു. അവര്‍ ഒന്നും പറയുന്നി ല്ലെങ്കില്‍ത്തന്നെയും മനസ്സില്‍ ചില അഭിപ്രായങ്ങള്‍ വച്ചുകൊണ്ട് അവര്‍ വിധിക്കുന്നു. വിശ്വാസികളുടെ സംഭാഷണം ശ്രദ്ധിച്ചുകേട്ട് ഏതെങ്കിലും തെറ്റായ വാക്കില്‍ അവരെ പിടികൂടുവാന്‍ അവര്‍ ശ്രമി ക്കുന്നു.

നിങ്ങള്‍ക്ക് ഒരാളോട് എത്രയധികം കോപം, അഥവാ അസൂയ യുണ്ടോ അത്രയധികം സൂക്ഷ്മതയോടും തെറ്റുകണ്ടുപിടിക്കാനുള്ള ആഗ്രഹത്തോടും കൂടെ നിങ്ങള്‍ അയാളുടെ ജീവിതത്തെ നിരീക്ഷി ക്കുന്നു. അയാളുടെ ജീവിതത്തിലോ അയാളുടെ ഭാര്യയുടെ വേഷ ത്തിലോ ഭവനത്തിലോ കുടുംബകാര്യങ്ങളിലോ എന്തെങ്കിലും നിസ്സാര തെറ്റുകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ദൈവം നിങ്ങളുടെ സ്വന്തഹൃദയ ത്തിലെ ദുഷ്ടത വെളിവാക്കുവാനായി അതിനെ ഉപയോഗിക്കുന്നു.

വിശ്വാസികളുടെ ദൗര്‍ബല്യങ്ങളെയും വീഴ്ചകളെയും അവരെ വിധിക്കുന്നവരുടെ ദുഷ്ടതയെ വെളിച്ചത്തുകൊണ്ടുവരുവാനായി ദൈവം ഉപയോഗിക്കുന്നു

”എന്റെ ജനത്തിന്റെ ഇടയില്‍ ദുഷ്ടന്മാരെ കാണുന്നു; അവര്‍ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കുടുക്കുവച്ചു മനുഷ്യരെ പിടിക്കുന്നു. അവരുടെ വീട്ടില്‍ ഗൂഢതന്ത്രം നിറഞ്ഞിരിക്കുന്നു… ഒന്നും സംഭവിക്കുന്നില്ല എന്ന മട്ടില്‍ ദൈവം നിഷ്‌ക്രിയനായിരിക്കുമോ?” (യിരെ. 5:26,29 ലിവിംഗ് ബൈബിള്‍).

”പരീശന്മാര്‍ അസംഖ്യം ചോദ്യങ്ങള്‍കൊണ്ട് യേശുവിനെ വിഷമിപ്പി ക്കുവാന്‍ ശ്രമിച്ചു. അങ്ങനെ അദ്ദേഹത്തെ അറസ്റ്റുചെയ്യുവാന്‍ കാരണ മാക്കുന്ന വാക്കുകള്‍ എന്തെങ്കിലും പറയിച്ച് അദ്ദേഹത്തെ കുടുക്കിലക പ്പെടുത്തുവാന്‍ അവര്‍ ശ്രമിച്ചു” (ലൂക്കോ. 11:54 ലിവിംഗ് ബൈബിള്‍). മറ്റൊരു സന്ദര്‍ഭത്തില്‍ ”അദ്ദേഹത്തെ വാക്കില്‍ കുടുക്കുവാന്‍വേണ്ടി അവര്‍ മതപ്രമാണികളെ അദ്ദേഹത്തിന്റെ അടുക്കല്‍ അയച്ചു” (മര്‍ക്കോ. 12:13 ലിവിംഗ് ബൈബിള്‍).

മറ്റുള്ളവരെ സൂക്ഷ്മതയോടെ അവലോകനം ചെയ്യുന്ന ആ പരീശ ന്മാരുടെ അനന്തരഗാമികള്‍ ക്രൈസ്തവലോകത്തില്‍ ഇന്നു ധാരാള മായിക്കാണപ്പെടുന്നു. ”ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെന്ന പോലെ” അവരുടെ മധ്യേ നടക്കുമ്പോള്‍ നമുക്ക് ”പാമ്പുകളെപ്പോലെ ബുദ്ധിയുള്ളവര്‍” ആയിത്തീരാം (മത്താ. 10:16).

ഒന്നാംകിടയില്‍പ്പെട്ട പരീശനായിത്തീരുവാനുള്ള ഏറ്റവും എളുപ്പമായ വഴികളിലൊന്ന് മറ്റു വിശ്വാസികളെ സൂക്ഷ്മനിരീക്ഷണം ചെയ്യുക എന്നതാണ്.

ഒരു പരീശനായിത്തീരാതിരിപ്പാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന പരിപാടി എന്നെന്നേക്കു മായി ഉപേക്ഷിക്കുക. എന്തെന്നാല്‍ ഇത് ഒരിക്കലും അവരെ സഹായി ക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച്, വിധിക്കുക എന്ന ഉദ്ദേശ്യ ത്തോടുകൂടിയാണ് ചെയ്യപ്പെടുന്നത്.

എങ്കിലും ഇവിടെപ്പറഞ്ഞ ചില പരീശസ്വഭാവങ്ങള്‍ ഉപേക്ഷിക്കു ന്നതുകൊണ്ടു മാത്രം പരീശത്വത്തില്‍നിന്നു രക്ഷപെടുവാന്‍ നമുക്കു സാധ്യമല്ല. പരീശസ്വഭാവങ്ങളുടെ പട്ടിക ഒരു അന്തമറ്റ പട്ടികയാണ്. പരിശുദ്ധാത്മാവ് അടിസ്ഥാനപരമായിത്തന്നെ നമ്മോടിടപെടുവാന്‍ നാം അനുവദിക്കാത്തപക്ഷം നാമൊരിക്കലും അതില്‍നിന്നു സ്വതന്ത്ര രാകുകയില്ല. പരീശത്വമെന്ന രോഗത്തിന്റെ ഒരു ലക്ഷണം നമുക്ക് നമ്മില്‍നിന്നകറ്റിക്കളയാം. പക്ഷേ രോഗം നമ്മില്‍ പിന്നെയും അവശേ ഷിച്ചെന്നുവരും.

മറ്റൊരു സഹോദരന്റെ ശുശ്രൂഷയിലൂടെ നിങ്ങള്‍ കേള്‍ക്കാതെ തന്നെ നിങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുള്ള പരീശസ്വഭാവത്തിന്റെ ഏതെങ്കിലുമൊരു വശം പരിശുദ്ധാത്മാവ് നിങ്ങള്‍ക്കു കാണിച്ചുതന്ന അനുഭവം നിങ്ങള്‍ക്കെന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?

ഇല്ലെങ്കില്‍, നിങ്ങള്‍ ജീവന്റെ പുതുവഴിയില്‍ക്കൂടെ നടക്കുന്നവനല്ല എന്നു ഞാന്‍ പറയും. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം മൂലമാണു നിങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്. മറ്റൊരാള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്ന നന്മതിന്മകള്‍ തന്നെയാണ് ആ വൃക്ഷം. ഒരു സഹോ ദരന് തന്നെക്കുറിച്ചുതന്നെ വെളിച്ചം ലഭിക്കുന്നു. അയാള്‍ അതു മീറ്റിം ഗില്‍ സംസാരിക്കുകയും അതുമൂലം നിങ്ങള്‍ക്കു വെളിച്ചം ലഭിക്കു കയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങള്‍ സത്യസന്ധന്‍ തന്നെ. അദ്ദേഹം സംസാരിച്ച ആ ഒരു കാര്യത്തില്‍നിന്നു നിങ്ങള്‍ വിടുതല്‍ നേടുന്നു. എങ്കിലും നന്മതിന്മകളെക്കുറിച്ചുള്ള ഒരു പരോക്ഷജ്ഞാനം (second hand knowledge) മാത്രമാണത്. ആ ജ്ഞാനം എപ്പോഴും മരണം വരുത്തുന്നു. ജീവന്റെ വൃക്ഷത്തെ (പരിശുദ്ധാത്മാവിനെ) ആശ്രയിച്ചു ജീവിക്കുവാന്‍ നിങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു.

മുറിവേറ്റ മനുഷ്യന്‍ കടന്നുപോയ മനുഷ്യര്‍ക്ക് ഒരു പരീക്ഷ

പരീശമനോഭാവത്തിനുള്ള ഒരു പ്രധാന മറുമരുന്നാണ് കരുണ.

മറ്റുള്ളവരോടു കരുണയുള്ളവനായിരിക്കുക എന്നുവച്ചാല്‍ നമ്മോടു ദോഷം ചെയ്യുന്നവരോടു ക്ഷമിക്കുക എന്നതിനെക്കാളൊക്കെ വലിയ ഒരു കാര്യമാണ്. ആവശ്യത്തിലിരിക്കുന്നവര്‍ക്കു നന്മ ചെയ്യുക എന്ന താണ് അതിന്റെ സ്വഭാവം.

നല്ല ശമര്യാക്കാരന്റെ ഉപമയില്‍ കരുണയെന്നാലെന്തെന്ന് യേശു വിശദീകരിച്ചു (ലൂക്കോ. 10:25-42. 37-ാം വാക്യത്തിലെ കരുണ എന്ന പദത്തിന്റെ പ്രയോഗം നോക്കുക).

ഈ ഭാഗത്ത് നിത്യജീവന്‍ എങ്ങനെ അവകാശമാക്കാം എന്ന് യേശുവിനോടു ചോദിച്ച ഒരു വേദപണ്ഡിതനെപ്പറ്റി നാം വായിക്കുന്നു. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നതിനാലും കൂട്ടുകാരനെ തന്നെപ്പോലെതന്നെ സ്‌നേഹിക്കുന്നതിനാലുമാണ് അതു സാധിക്കുന്നതെന്ന് യേശു ഉത്തരം പറഞ്ഞു. എന്നാല്‍ ആ വേദ പണ്ഡിതന്‍ (ഇന്നത്തെ പല വേദപണ്ഡിതന്മാരെയും പോലെ) ചിലതരം ആളുകളോടുള്ള തന്റെ സ്‌നേഹരാഹിത്യത്തെ ന്യായീകരിക്കുവാന്‍ ശ്രമിച്ചുകൊണ്ട് (വാ. 29 ലിവിംഗ് ബൈബിള്‍) യേശുവിനോട് കൂട്ടുകാരന്‍ എന്ന പദം ആരെക്കുറിക്കുന്നുവെന്നു ചോദിച്ചു. അയാളുടെ സ്വയന്യായീകരണം നേരിട്ടുതന്നെ അയാളുടെ പരീശത്വം തെളിച്ചു കാട്ടി. യേശു അയാളുടെ ചോദ്യത്തിന് ഒരു ദൃഷ്ടാന്തകഥയിലൂടെ ഉത്തരം നല്‍കി.

ആ ദൃഷ്ടാന്തകഥയില്‍ ആദ്യമായി നാം റോഡരികില്‍ മര്‍ദ്ദനമേറ്റു കിടന്ന മനുഷ്യനെ അവഗണിച്ചുകടന്നുപോയ ഒരു പുരോഹിതനെ (ദൈവഭവനത്തിലെ ഒരു മൂപ്പനെ)പ്പറ്റി വായിക്കുന്നു. അയാള്‍ അവിടെ മനുഷ്യന്റെ നിസ്സഹായനില കണ്ടിട്ട് ഉദാസീനത അവലംബിക്കുന്നു. ഒരുപക്ഷേ തന്റെ ജീവിതത്തിലെ ഏതെങ്കിലും രഹസ്യപാപത്തിന് ആ മനുഷ്യന്‍ ശിക്ഷിക്കപ്പെടുകയാണ് എന്ന് അയാള്‍ ചിന്തിച്ചുകാണും. അഥവാ ആ വഴിയിലൂടെ രാത്രി അസമയത്ത് സഹായികളില്ലാതെ സഞ്ചരിച്ചതിന് അയാള്‍ അവനെ കുറ്റപ്പെടുത്തിയിരിക്കും. ഇയ്യോബി നോടു പ്രസംഗിച്ച മൂന്നു പ്രസംഗകരെപ്പോലെതന്നെയാണ് അയാള്‍ പെരുമാറിയത്. ആളുകള്‍ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ അവരെ സഹായിക്കുന്നതിനുപകരം അവര്‍ ചെയ്തതായി നാം സങ്കല്പിക്കുന്ന എല്ലാവിധ തെറ്റുകളും നിമിത്തമാണതുണ്ടായതെന്ന് എത്രവേഗം നാം ചിന്തിക്കുന്നു! മനുഷ്യന്റെ നിസ്സഹായതയോട് എന്തൊരവഗണനയാണ് നാം കാട്ടുന്നത്! ഇങ്ങനെയുള്ളവരോടു കര്‍ത്താവു പറയുന്നു: ”എനിക്കു വിശന്നു; നിങ്ങള്‍ എനിക്കു ഭക്ഷിപ്പാന്‍ തന്നില്ല. ദാഹിച്ചു; നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല. നിങ്ങള്‍ എന്നോടു പാട്ടുപാടുകയും പ്രസംഗിക്കയും ചെയ്തു. എന്നാല്‍ എന്റെ ആവശ്യത്തില്‍ നിങ്ങള്‍ എന്നെ സഹായിച്ചില്ല.”

കഷ്ടപ്പെടുന്ന ആ മനുഷ്യവ്യക്തിയെ സഹായിക്കുന്നതിനെക്കാള്‍ തന്റെ സഭായോഗത്തിന് യെരുശലേമില്‍ സമയത്ത് എത്തിച്ചേരുന്ന തിലായിരുന്നു പുരോഹിതനു താല്‍പര്യം. എല്ലാ സഭായോഗങ്ങള്‍ക്കും സമയത്തിന് എത്തിച്ചേരുന്ന ധാരാളമാളുകള്‍ അവസാനമായി നരകത്തിലാണ് ചെന്നുചേരുന്നതെന്ന കാര്യം മറക്കരുത്.

അതിനുശേഷം ഒരു ലേവ്യന്‍ (ദൈവഭവനത്തിലെ ഒരു സഹോദരന്‍) അതുവഴി കടന്നുപോയി. അയാളെയും ദൈവം പരീക്ഷിച്ചു. അയാളും സമയത്തിനു മീറ്റിംഗിലെത്താനാണാഗ്രഹിച്ചത്. മനുഷ്യന്റെ ആവശ്യത്തി നുമുമ്പില്‍ അയാളും ഉദാസീനനായിരുന്നു.

ഈ രണ്ടു മതഭക്തരായ ആളുകളും മീറ്റിംഗില്‍ ദൈവം തങ്ങളോടു സംസാരിക്കുന്നതു കേള്‍പ്പാന്‍ ആഗ്രഹിച്ചു. മീറ്റിംഗിലേക്കുള്ള വഴിയില്‍ വച്ച് ദൈവം തങ്ങളോടു നേരത്തേതന്നെ സംസാരിച്ചുവെന്നും അതിന് അവര്‍ ചെവിയടച്ചുകളഞ്ഞുവെന്നും അവര്‍ ഒട്ടും മനസ്സിലാക്കിയില്ല. വഴിയില്‍വച്ച് അവര്‍ കണ്ടുമുട്ടിയ ഒരു നിസ്സഹായനായ മനുഷ്യന്റെ കഷ്ടപ്പാടിനുനേരേ അവര്‍ ഉദാസീനത ഭാവിച്ചതുകൊണ്ടു അവരുടെ പാട്ടും പ്രാര്‍ത്ഥനയും ഭക്തിയുമെല്ലാം നിഷ്ഫലമാണെന്നു ദൈവം അവരോടു സംസാരിച്ചത് അവര്‍ കേട്ടില്ല.

വിശ്വാസികളുടെ കഷ്ടപ്പാടുകളെ അതു കാണുന്നവരുടെ മനോഭാവം പരീക്ഷിക്കുവാന്‍ ദൈവം ഉപയോഗിക്കുന്നു

ഈ രണ്ടു മതഭക്തരായ ആളുകളുടെ നേരേ കല്ലെറിയുവാന്‍ നമ്മില്‍ ആര്‍ക്കും സാധ്യമല്ല; കാരണം, ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നാമെല്ലാം അവരെപ്പോലെ പെരുമാറിയിട്ടുണ്ട്. ഉപമയിലെ ലേവ്യനിലും പുരോഹിതനിലും നാം നമ്മെത്തന്നെ കാണുന്നുവെങ്കില്‍ നമുക്കു മാന സാന്തരപ്പെടുകയും വരുന്ന ദിവസങ്ങളില്‍ ഇതില്‍നിന്നും അടിസ്ഥാന പരമായിത്തന്നെ വ്യത്യസ്തരായിത്തീരുവാന്‍ ആഗ്രഹിക്കുകയും ചെയ്യാം.

ആ പുരോഹിതനെയും ലേവ്യനെയും പോലെ ദൈവം തന്റെ പ്രതി പുരുഷന്മാരായി നമ്മെ ഈ ഭൂമിയില്‍ ആക്കിയിരിക്കുന്നുവെന്നു നാം മനസ്സിലാക്കണം. നാം ശരിയായ വിധത്തില്‍ അവിടുത്തെ പ്രതിനി ധാനം ചെയ്തിട്ടില്ലെന്ന വസ്തുതയോര്‍ത്ത് നാം മാനസാന്തര പ്പെടണം.

അന്തിമമായി വെറുക്കപ്പെട്ട ഒരു ശമര്യക്കാരനെയാണ് (മറ്റൊരു സഭാവിഭാഗത്തില്‍പ്പെട്ടവനും പുരോഹിതനും ലേവ്യനും ഉണ്ടായിരു ന്നത്ര വിശുദ്ധമായ ഒരു ഉപദേശം ലഭിക്കാതിരുന്നവനുമായ ഒരുവന്‍) മര്‍ദ്ദനമേറ്റ മനുഷ്യനെ സഹായിക്കുവാന്‍ ദൈവം ഉപയോഗിച്ചത്.

ആ ശമര്യക്കാരന്‍ ഒരു സഭാമൂപ്പനോ പ്രസംഗകനോ ആയിരുന്നില്ല. അയാള്‍ പ്രസിദ്ധീകരണമൊന്നും കൂടാതെ മറ്റുള്ളവര്‍ക്കു നന്മചെയ്തും അവരെ സഹായിച്ചുംകൊണ്ട് സഞ്ചരിച്ചിരുന്ന ശാന്തനായ ഒരു മനുഷ്യ നായിരുന്നു. മര്‍ദ്ദനമേറ്റ മനുഷ്യനെ അയാള്‍ വിധിച്ചില്ല. അത്തരമൊരു വിപത്ത് തനിക്കും സംഭവിക്കാമായിരുന്നുവെന്ന് അയാള്‍ ഗ്രഹിച്ചു. അതിനാല്‍ അയാള്‍ കരുണ കാണിച്ചു. അയാള്‍ സ്വന്തകാര്യം അവ ഗണിച്ചുകൊണ്ട് തന്റെ സമയവും പണവും ആവശ്യത്തിലിരുന്നവനെ സഹായിക്കുവാന്‍ ചെലവഴിച്ചു.

ക്രിസ്തു ജഡത്തില്‍ വെളിപ്പെടുക എന്നു വച്ചാല്‍ സ്‌നേഹം ജഡത്തില്‍ വെളിപ്പെടുക എന്നാണര്‍ത്ഥം. കരുണ ജഡത്തില്‍ വെളിപ്പെടുക, നന്മ ജഡത്തില്‍ വെളിപ്പെടുക, എന്നുതന്നെ അതിന്റെ അര്‍ത്ഥം.

മുടിയന്‍ പുത്രന്റെ വീഴ്ച അയാളുടെ ജ്യേഷ്ഠനെ പരീക്ഷിച്ചു

മുടിയന്‍ പുത്രന്റെ കഥയില്‍ തന്റെ സഹോദരന്റെ ആവശ്യത്തിനു നേരേ തികച്ചും ഉദാസീനനായിരുന്ന മറ്റൊരു ജ്യേഷ്ഠസഹോദരനെ നാം കാണുന്നു (ലൂക്കോ. 15:1132). അയാള്‍ ചെയ്യുന്ന ഏക പ്രവൃത്തി പിന്മാറ്റത്തിലായിപ്പോയപ്പോള്‍ തന്റെ ഇളയസഹോദരനെ വിധിക്കുക മാത്രമായിരുന്നു.

നിങ്ങള്‍ ഒരു സഭയിലെ ജ്യേഷ്ഠസഹോദരനായിരിക്കെ നിങ്ങളുടെ സഭയിലെ ഒരു സഹോദരന്‍ പിന്മാറിപ്പോകയോ വീണുപോകയോ ചെയ്താല്‍ നിങ്ങള്‍ ഈ ചോദ്യങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കണം. ”അയാള്‍ യഥാര്‍ത്ഥത്തില്‍ വീണുപോകുന്നതുവരെയും അയാളുടെ താഴോട്ടുള്ള ഗതി മനസ്സിലാക്കാതിരിക്കുമാറ് അത്രമാത്രം സംവേദന രഹിതനായി (കഠിനചിത്തനായി) ഞാന്‍ തീര്‍ന്നതെന്തുകൊണ്ട്? സഭ യില്‍ മറ്റുള്ളവരെല്ലാം പൊതുവില്‍ ആ വീഴ്ച അറിഞ്ഞുകഴിഞ്ഞപ്പോള്‍ മാത്രം ഞാന്‍ അതു കണ്ടെത്തുവാന്‍ ഇടയായതെന്തുകൊണ്ട്? കാലേ കൂട്ടി ഞാന്‍ അയാള്‍ക്കു താക്കീതു നല്‍കാതിരുന്നതെന്തു കൊണ്ട്?” അപ്പോള്‍ നിങ്ങളുടെ സംവേദനരഹിതവും കഠിനവുമായ ഹൃദയത്തെ പ്പറ്റി നിങ്ങളാണ് ആദ്യം മാനസാന്തരപ്പെടേണ്ടിയിരിക്കുന്നത്. നിങ്ങള്‍ കൂടുതല്‍ സമയവും സ്വന്തതാല്‍പര്യങ്ങളിലും സ്വന്തകുടുംബത്തിന്റെ താല്‍പര്യങ്ങളിലും ജ്യേഷ്ഠസഹോദരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും നിങ്ങളെക്കുറിച്ചുള്ള അഭിപ്രായത്തിലും മാത്രം മുഴുകിയിരുന്നതാണ് നിങ്ങളുടെ ഹൃദയകാഠിന്യത്തിനു കാരണം. ഇതിന്റെ ഫലമായി സ്വന്തം ആട്ടിന്‍കൂട്ടത്തിന്റെ ആവശ്യങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ നിങ്ങള്‍ക്കു സമയം ലഭിക്കാതെപോയി.

അങ്ങനെ ഒരു സഹോദരന്‍ വീണുപോകയും പന്നികളുടെ നിലവാര ത്തിലെത്തുകയും ചെയ്താല്‍, നിങ്ങള്‍ അപ്പോള്‍ അയാളോട് എന്താണ് പറയുന്നത്? ”അതു സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. അയാള്‍ സഭ വിട്ടുപോയപ്പോള്‍ അതയാള്‍ക്കു ദോഷകരമായിരിക്കുമെന്നും അയാള്‍ പന്നികളുടെ കൂട്ടത്തില്‍ ചെന്നവസാനിക്കുമെന്നും ഞാന്‍ അയാളോടു പറഞ്ഞിരുന്നു. ഇപ്പോള്‍ നോക്കുക, എന്താണു സംഭവിച്ച തെന്ന്.” ഇങ്ങനെയാണോ നിങ്ങള്‍ പറയുന്നത്? ആ പിന്മാറ്റക്കാരനായ സഹോദരന്‍ ഭയാനകമായ ഒരവസ്ഥയിലെത്തിയെന്നതില്‍ നിങ്ങള്‍ പറ ഞ്ഞതു ശരിയാണെന്നു തെളിയിക്കപ്പെട്ടു എന്നതില്‍ സന്തോഷിക്ക യാണോ നിങ്ങള്‍ ചെയ്യുന്നത്?

നാം ചിന്തിക്കുന്നതിലധികമായ പരീശത്വം നമ്മുടെ ഉള്ളില്‍ കുടി കൊള്ളുന്നുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിലധികം നാം പറയു ന്നതു ശരിയാണെന്നു തെളിയിക്കുന്നതിലാണ് മിക്ക സമയങ്ങളിലും നാം കൂടുതല്‍ തത്പരരായിരിക്കുന്നത്. താന്‍ ശരിയാണെന്നു തെളിയി ക്കുവാനല്ല ക്രിസ്തു ഭൂമിയില്‍ വന്നത്. കാണാതെപോയവരെ തെര ഞ്ഞുരക്ഷിപ്പാനാണു അവിടുന്നു വന്നത്. നാം അദ്ദേഹത്തില്‍നിന്ന് എത്ര വ്യത്യസ്തരെന്നു നിങ്ങള്‍ കാണുന്നുണ്ടോ?

ഒരു സഹോദരനെ പന്നികള്‍ക്കിടയില്‍ക്കണ്ടു സന്തോഷിക്കുമ്പോള്‍ ദൈവത്തിന്റെ പിതൃഹൃദയത്തില്‍നിന്ന് എത്രയോ കാതം അകലെ യാണ് നിങ്ങളുടെ ആത്മാവ്! അത് എത്രമാത്രം സാത്താന്യമായിത്തീര്‍ ന്നിരിക്കുന്നുവെന്നു നിങ്ങള്‍ കാണുന്നുണ്ടോ? തന്റെ പുത്രന്‍ പന്നികള്‍ ക്കിടയിലായിരുന്നപ്പോള്‍ പിതാവു സന്തോഷിച്ചില്ല. അദ്ദേഹം കരഞ്ഞു. അതാണ് പിന്മാറ്റക്കാരുടെനേരേ ദൈവത്തിന്റെ മനോഭാവം. സഭയി ലുള്ള യഥാര്‍ത്ഥ പിതാക്കന്മാരില്‍ ഓരോരുത്തരും അതുപോലെ ദുഃഖി തരായിത്തീരും. എന്നാല്‍ പൗലോസിന്റെ കാലത്തെന്നപോലെ ഇന്നും സഭയില്‍ അസംഖ്യം ഉപദേഷ്ടാക്കന്മാരുണ്ട്, പിതാക്കന്മാര്‍ ഏറെയില്ല (1 കൊരി. 4:15).

നിങ്ങളുടെ സഹോദരന്റെ പിന്മാറ്റത്തെ നിങ്ങളുടെ സ്വന്തം ഹൃദയ നിലയെ വെളിപ്പെടുത്തുവാന്‍ ദൈവം ഉപയോഗിക്കുന്നുവെന്ന് നിങ്ങള്‍ വളരെക്കുറച്ചേ മനസ്സിലാക്കുന്നുള്ളൂ. നിങ്ങളുടെ സഹോദരന്‍ പിന്മാറി പ്പോകുമ്പോള്‍ നിങ്ങളെയാണു ദൈവം പരീക്ഷിക്കുന്നത്.

ഇത്തരം ഇടയന്മാര്‍ക്കു താനെതിരായിരിക്കുമെന്ന് ദൈവം അരുളി ച്ചെയ്യുന്നു (യെഹെ. 34:10).

സ്വന്തം ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ആത്മീയവും ശാരീരി കവും വൈകാരികവുമായ ആവശ്യത്തെപ്പറ്റി ബോധ്യമില്ലാതെ ഹൃദയം കഠിനപ്പെട്ട ഒരു ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ നിലയും ഇതു തന്നെ.

ലാസറിന്റെ അവസ്ഥ ധനവാനെ പരീക്ഷിച്ചു

പാവപ്പെട്ട ഭിക്ഷക്കാരനായ ലാസര്‍ ആരുടെ പടിവാതില്‍ക്കല്‍ ഇരുന്നിരുന്നുവോ ആ ധനവാന്‍ നരകത്തില്‍പ്പോയത് എന്തുകൊണ്ടാ യിരുന്നു? മനുഷ്യന്റെ നിസ്സഹായതയില്‍ അയാള്‍ ഉദാസീനനായി രുന്നതിനാല്‍ തന്നെ. അയാള്‍ക്കു നരകത്തില്‍ സഹിക്കേണ്ടിവന്ന അഗ്നി, ദൈവക്രോധത്തിന്റെ അഗ്നിയായിരുന്നു. എലീഫാസ്, ബില്‍ദാദ്, സോഫര്‍ എന്നിവരുടെ നേരേയും യേശു ദൈവാലയത്തില്‍ ചെന്ന പ്പോള്‍ അവിടെക്കണ്ട പരീശന്മാരുടെ നേരേയും ജ്വലിച്ച അതേ അഗ്നി തന്നെയാണത് (ലൂക്കോ. 16:19-31).

ഈ ലാസര്‍ ഇത്ര അശരണനും നിസ്സഹായനുമാകത്തക്കവണ്ണം അവന്റെ ജീവിതത്തില്‍ എന്തെങ്കിലും രഹസ്യപാപമുണ്ടായിരിക്കുമെന്ന് ധനവാന്‍ ആ ദരിദ്രനെ വിധിച്ചിരുന്നിരിക്കണം. തന്നെ വിശ്വസ്തനായി ക്കണ്ടതുകൊണ്ടാണ് ഭൗതികസമ്പത്തുകൊണ്ടും ആരോഗ്യം കൊണ്ടും ദൈവം തന്നെ അനുഗ്രഹിച്ചിട്ടുള്ളതെന്ന് അയാള്‍ക്കു തോന്നിയിട്ടു ണ്ടാവണം. ലാസറിന്റെ നില തനിക്കൊരു പരീക്ഷയാണെന്ന് അയാള്‍ കരുതിയതേയില്ല. അയാള്‍ സ്വയം വഞ്ചിച്ചുകൊണ്ടേ തുടര്‍ന്നു ജീവിച്ചു. ഒടുവില്‍ അയാള്‍ ഉണര്‍ന്നത് നരകത്തില്‍വച്ചായിരുന്നു. ദൈവസ്‌നേഹ മില്ലാത്ത കര്‍മ്മാചാരങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന കപടമതത്താല്‍ ദേവാലയത്തിലും പള്ളികളിലും തന്നെ വഞ്ചിച്ച ബിഷപ്പുമാരോടൊപ്പം താനും നരകത്തിലെത്തിയിരിക്കുന്നതു കണ്ടപ്പോള്‍ എന്തൊരു ഞെട്ട ലാണ് അയാള്‍ക്കുണ്ടായത്! താന്‍ ആയുഷ്‌ക്കാലം മുഴുവന്‍ നിന്ദിച്ചി രുന്ന ലാസര്‍ സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നതായിക്കണ്ടപ്പോള്‍ അയാളുടെ ഞെട്ടല്‍ ഇരട്ടിയായിത്തീര്‍ന്നിരിക്കണം.

എന്നാല്‍ ഇപ്രകാരം ചിന്തിച്ച ധനികന്‍ അയാള്‍ മാത്രമായിരുന്നില്ല. അതുപോലെ തന്നെ ചിന്തിക്കുന്ന ധനികരായ ധാരാളം വിശ്വാസികള്‍ ഇന്നുണ്ട്. തങ്ങളുടെ പണം, ആരോഗ്യം, വിപുലമായ വരുമാനം തുടങ്ങി യതെല്ലാം ദൈവാനുഗ്രഹത്തിന്റെ ലക്ഷണമാണെന്ന് അവര്‍ വിചാരി ക്കുന്നു. തങ്ങള്‍ക്കു ചുറ്റും കഷ്ടപ്പെടുന്നവരുടെ ആവശ്യങ്ങളെപ്പറ്റി അവര്‍ ഉദാസീനരുമാണ്. കഷ്ടതയനുഭവിക്കുന്ന മറ്റു വിശ്വാസികളി ലൂടെ ദൈവം തങ്ങളെ പരീക്ഷിക്കുകയാണെന്ന് അവര്‍ മനസ്സിലാക്കു ന്നില്ല.

നിത്യതയില്‍ വന്നെത്തുമ്പോള്‍ മതഭക്തരായ പരീശന്മാര്‍ക്ക് അദ്ഭു തകരമായിത്തീരുന്ന പല കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും.

ദൈവികസത്യം നാം എത്ര കൂടുതല്‍ മനസ്സിലാക്കിയോ അത്രയു മധികമാണ് നാം പരീശരായിത്തീരാനുള്ള ആപല്‍സാധ്യത. ഏറ്റവു മധികം വേദാനുസൃതമായ ഉപദേശങ്ങള്‍ കേള്‍ക്കുവാന്‍ അവസരം ലഭിച്ചവര്‍ക്ക് മറ്റെല്ലാ സഭാവിഭാഗങ്ങളിലുമുള്ള പരീശന്മാരെക്കാള്‍ ഉപരിയായി വന്‍പരീശന്മാര്‍ (ടൗുലൃ ജവമൃശലെല)െ ആകുവാനുള്ള ആപല്‍ സാധ്യതയാണുള്ളത്.

പിന്മാറ്റക്കാരുടെ കഷ്ടപ്പാടുകള്‍കൂടെയും അവരുടെ കഷ്ടതയ്ക്കുനേരേ ഉദാസീനരായവരെ പരീക്ഷിക്കുവാന്‍ ദൈവം ഉപയോഗിക്കുന്നു.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവള്‍ തന്റെ വിധികര്‍ത്താക്കള്‍ക്ക് ഒരു പരീക്ഷ


വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാ നായി പരീശന്മാര്‍ അവളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ ആ പരീശന്മാരുടെ ഹൃദയത്തിലെ ദുഷ്ടത വെളിച്ചത്താക്കുവാന്‍ ആ സ്ത്രീയുടെ പാപത്തെ ദൈവം ഉപയോഗിച്ചു (യോഹ. 8:112).

അധഃപതിച്ച പാപികളുടെ പാപത്തെത്തന്നെ അവരെ കുറ്റപ്പെടുത്തുന്നവരുടെ ദുഷ്ടത വെളിവാക്കുവാന്‍ ദൈവം ഉപയോഗിക്കുന്നു.

”വിധിക്കരുത്; പാപമില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയട്ടെ” എന്ന് എപ്പോഴും നമ്മുടെ ഹൃദയത്തോടു പറയുന്ന യേശുവിന്റെ വാക്കുകള്‍ നാം കേള്‍ക്കുന്നില്ലെങ്കില്‍ ഒടുവില്‍ നാം ആ പരീശക്കൂട്ടത്തോടൊപ്പം ചെന്നവസാനിക്കുകയും യേശുവിന്റെ സന്നിധിയെ നിത്യമായി വിട്ടക ന്നുപോകയും ചെയ്യും.

യേശു ഒരിക്കലും പാപികള്‍ക്കെതിരായിരുന്നില്ല, പരീശന്മാരെ മാത്രമാണ് അവിടുന്ന് എതിര്‍ത്തത് എന്നു നാമോര്‍ക്കുക.

അധ്യായം എട്ട് :നിങ്ങള്‍ സേവിക്കുന്നത് ദൈവത്തെയോ പണത്തെയോ?


”രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യനും കഴികയില്ല; അവന്‍ ഒരുവനെ പകച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കില്‍ ഒരുവനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. നിങ്ങള്‍ക്ക് ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല” (ലൂക്കോ. 16:13).

നമുക്ക് ദൈവത്തെയും സാത്താനെയും സേവിപ്പാന്‍ കഴിയുകയി ല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദൈവത്തെയും മാമോനെയും (പണം, ഭൗതികവസ്തുക്കള്‍ എന്നിവ) ഒപ്പം സേവിപ്പാന്‍ നമുക്കു സാധ്യമല്ലെന്ന കാര്യം വളരെക്കുറച്ചുപേര്‍ക്കേ അറിവുള്ളു.

യേശു ഇവിടെ പറഞ്ഞിട്ടുള്ള നാലുകാര്യങ്ങള്‍ ശ്രദ്ധയോടെ മനസ്സിലാക്കുക:

  1. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ പണത്തെ വെറുക്കും.
  2. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തോടു പറ്റിച്ചേരുന്നുവെങ്കില്‍ നിങ്ങള്‍ പണത്തെ നിന്ദിക്കും,
  3. നിങ്ങള്‍ പണത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ദൈവത്തെ വെറുക്കുന്നുവെന്ന് അതു തെളിയിക്കുന്നു.
  4. നിങ്ങള്‍ പണത്തോടു പറ്റിച്ചേരുന്നുവെങ്കില്‍ നിങ്ങള്‍ ദൈവത്തെ നിന്ദിക്കുന്നുവെന്നതിന്റെ തെളിവാണത്.


വിശ്വാസികളെന്നറിയപ്പെടുന്ന ഭൂരിപക്ഷമാളുകളും അതു മനസ്സി ലാക്കുന്നില്ലെങ്കിലും അവര്‍ സത്യത്തില്‍ ദൈവത്തെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരാണ്; കാരണം, അവര്‍ പണത്തെയും ഭൗതികവസ്തുക്കളെയും അത്രയധികം സ്‌നേഹിക്കുന്നു.

ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെക്കാള്‍ ഉപദേശപരമായി നിര്‍മ്മ ലതയുള്ളവനെന്നു സ്വയം ചിന്തിച്ചേക്കാം; എന്നാല്‍ അവരിരുവരും പണത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ ഇരുവരും ദൈവത്തെ വെറുക്കുന്ന വരാണ്. പരീശന്മാര്‍ക്ക് ഉപദേശപരമായി നിര്‍മ്മലതയുണ്ടായിരുന്നു (മത്താ. 23:3); അവര്‍ അത്യന്തം മതഭക്തരുമായിരുന്നു. എങ്കിലും അവര്‍ ദൈവത്തെ സ്‌നേഹിച്ചിരുന്നില്ല. പണത്തെ അവര്‍ സ്‌നേഹിച്ചിരുന്നു (ലൂക്കോ. 16:14).

സാത്താനോട് നിങ്ങള്‍ക്ക് ഒരു നിഷ്പക്ഷമനോഭാവം (neutral attitude) സാധ്യമല്ലാത്തതുപോലെ പണത്തോടും ഒരു നിഷ്പക്ഷ മനോഭാവമവലംബിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. ഒന്നുകില്‍ നിങ്ങള്‍ സാത്താനെ സ്‌നേഹിക്കുകയോ അല്ലെങ്കില്‍ വെറുക്കുകയോ ചെയ്യണം. അതുപോലെ ഒന്നുകില്‍ നിങ്ങള്‍ പണത്തെ സ്‌നേഹിക്കു കയോ അല്ലെങ്കില്‍ അതിനെ വെറുക്കുകയോ ചെയ്യണം. ഒന്നുകില്‍ നിങ്ങള്‍ പണത്തെ മുറുകെപ്പിടിക്കും; അല്ലെങ്കില്‍ അതിനെ നിന്ദിക്കും.

ഒരു കാന്തത്തിന്റെ രണ്ടു ധ്രുവങ്ങള്‍പോലെ ദൈവവും പണവും രണ്ടു വിരുദ്ധകോടികളാണ്. ഒരു ധ്രുവത്തില്‍ നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നുവെങ്കില്‍ മറ്റതിനോടു വികര്‍ഷണവും നിങ്ങള്‍ക്കുണ്ടാകും.

അങ്ങനെയെങ്കില്‍ എങ്ങനെയാണ് നാം പണത്തെ വെറുക്കേണ്ടത്? ആത്മതപനം (asceticism) കൊണ്ടും കഠിനശിക്ഷണംകൊണ്ടുമാണോ നാമതു ചെയ്യേണ്ടത്? പണത്തെ വെറുക്കേണ്ടതെങ്ങനെയെന്നു പഠിക്കു വാന്‍ നാം ഒരു സന്യാസാശ്രമത്തിലോ വിശ്വാസഭവനത്തിലോ പോയി പാര്‍ക്കേണ്ടതാവശ്യമോ?

നമ്മെ ഏകാന്തതാപസരോ സന്യാസികളോ പാസ്റ്ററന്മാരോ ആക്കു വാനല്ല യേശു വന്നത്. തന്റെ ഉപജീവനം നേടുകയും തന്റെ മാതാവി നെയും ഇളയ സഹോദരീസഹോദരന്മാരെയും പുലര്‍ത്തുകയും ചെയ്‌വാനായി അനേകവര്‍ഷക്കാലം ഒരു തച്ചപ്പണിക്കനായി ജോലി ചെയ്തുകൊണ്ട് ലോകത്തില്‍ ഒരു സാധാരണജീവിതമാണ് അവിടുന്നു നയിച്ചത്. മറ്റേതൊരാളിനെയുംപോലെ അവിടുന്നു പണം സമ്പാദിക്കു കയും ഉപയോഗിക്കുകയും ചെയ്തു. എങ്കിലും അവിടുന്നു പണത്തെ വെറുക്കുകയും തന്റെ പിതാവിനെ സ്‌നേഹിക്കുകയും ചെയ്തു.

നാമെങ്ങനെ പണത്തെ വെറുക്കണമെന്നു മനസ്സിലാക്കുവാന്‍ ഒരു ദൃഷ്ടാന്തം നമ്മെ സഹായിച്ചേക്കാം. ഒരു യുവാവുമായി ആഴമായ പ്രേമബന്ധത്തില്‍പ്പെട്ട് അയാളെക്കൂടാതെ തനിക്കു ജീവിക്കുവാന്‍ സാധ്യമല്ലെന്നു കരുതുന്ന ഒരു യുവതിയെപ്പറ്റി ചിന്തിക്കുക. അങ്ങനെയി രിക്കെ ഒരു ദിവസം ആ യുവാവിനെക്കാള്‍ സുന്ദരനും അയാളെക്കാള്‍ വളരെയധികം അവളെ ആകര്‍ഷിച്ചവനുമായ മറ്റൊരു യുവാവിനെ അവള്‍ കണ്ടുമുട്ടുന്നു. ഒരിക്കല്‍ ഈ പുതിയ യുവാവുമായി ബന്ധത്തി ലായിക്കഴിഞ്ഞാല്‍ പിന്നെ ആദ്യത്തെ യുവാവിനെക്കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല. ആദ്യത്തെ യുവാവുമായുള്ള സ്‌നേഹത്തില്‍നിന്ന് എങ്ങനെയാണവള്‍ രക്ഷപെട്ടത്? മറ്റു ചിലതിനെ പുറത്താക്കുവാന്‍ ശക്തിയുള്ള ഒരു പുതിയ സ്‌നേഹത്തിന്റെ ശക്തിയിലാണ് അതു സാധി ച്ചത്. ഇതാണ് പണത്തോടുള്ള സ്‌നേഹത്തില്‍നിന്നു സ്വതന്ത്രരാകു വാന്‍ നമുക്കും ഉള്ള വഴി. യേശുവിനോടുള്ള സ്‌നേഹം നമ്മുടെ ഹൃദയ ങ്ങളെ നിറയ്ക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ പണത്തോടുണ്ടാ യിരുന്ന മുന്‍കാലസ്‌നേഹത്തിന് ഇടമില്ലാതാകും. വെളിച്ചം ഒരു മുറിയില്‍ നിറയുമ്പോള്‍ ഇരുട്ട് ഓടിയൊളിക്കും.

അതിനാല്‍ ദൈവത്തെ സ്‌നേഹിക്കുന്നതിനുവേണ്ടി നിങ്ങള്‍ പണത്തെ വെറുക്കണമെന്നു ഞങ്ങള്‍ പ്രസംഗിക്കുന്നില്ല. തീര്‍ച്ച തന്നെ. അതൊരു നിഷേധാത്മകസന്ദേശമാണ്. തങ്ങള്‍ പണത്തെ വെറുക്കുന്നു വെന്നും മറ്റെല്ലാ വിശ്വാസികളും അതിനെ സ്‌നേഹിക്കുന്നുവെന്നും ചിന്തിക്കുന്ന പരീശന്മാരെ ഉണ്ടാക്കുവാനേ അതുപകരിക്കുകയുള്ളു. ആളുകള്‍ പൂര്‍ണ്ണഹൃദയത്തോടെ ക്രിസ്തുവിനെ സ്‌നേഹിക്കുമാറ് ഞങ്ങള്‍ അവിടുത്തെ ഉയര്‍ത്തിക്കാട്ടുന്നു. അപ്രകാരം അവിടുത്തെ സ്‌നേഹിക്കുമ്പോള്‍ അവര്‍ സ്വതേ തന്നെ പണത്തെ വെറുക്കും. എന്നിട്ടും ഒരുവന്‍ പണത്തെ സ്‌നേഹിക്കുന്നപക്ഷം, അയാള്‍ പൂര്‍ണ്ണ ഹൃദയത്തോടെ യേശുവിനെ സ്‌നേഹിക്കുന്നില്ലെന്ന് അത് വ്യക്ത മാക്കും.

നാം പണത്തിന്റെ പിന്നാലേ ഓടുന്നില്ലെന്നോ അതിനുവേണ്ടി വാഞ്ഛിക്കുന്നില്ലെന്നോ മാത്രം പറഞ്ഞാല്‍ പോരാ. അത് ദുര്‍ബ്ബലവും നിഷേധാത്മകവുമായ ഒരു പ്രസ്താവനയാണ്. നാം വാസ്തവത്തില്‍ പണത്തെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെന്നുള്ള നമ്മുടെ ഏറ്റുപറച്ചില്‍ വസ്തുതാനിഷ്ഠ(ുീശെശേ്‌ല)മായിരിക്കണം, ഇതു നമ്മുടെ ജീവിതത്തില്‍ സത്യമല്ലെങ്കില്‍ നമ്മുടെ കുറവിനെ ഏറ്റുപറയുകയും വിടുതലിനായി കര്‍ത്താവിനെ അന്വേഷിക്കുകയും ചെയ്യുന്നതാണ് ഏറെ നല്ലത്. ഈ കാര്യത്തില്‍ ആത്മവഞ്ചനയില്‍നിന്നു നാം വിടുതല്‍ പ്രാപിക്കണമെങ്കില്‍ നാം നമ്മോടുതന്നെ നിര്‍ദ്ദയമായ സത്യസന്ധത യുള്ളവരായിരിക്കണം.

പണത്തിന്റെ വര്‍ദ്ധന നമ്മെ സന്തോഷംകൊണ്ടു വികാരം കൊള്ളി ക്കുന്നുണ്ടോ? പണം കൂടുതല്‍ കൂടുതല്‍ ഉണ്ടാകുവാന്‍ നാം വാഞ്ഛി ക്കുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള നമ്മുടെ ഉത്തരം ‘ഉണ്ട്’ എന്നാ ണെങ്കില്‍ നാം പണത്തെ സ്‌നേഹിക്കുന്നുവെന്നും മാമോനെ സേവിക്കു ന്നുവെന്നും വ്യക്തമാണ്.

പണത്തിലുണ്ടാകുന്ന ഒരു വര്‍ദ്ധന തങ്ങളുടെ ജീവിതത്തി ന്മേലുള്ള ദൈവാനുഗ്രഹത്തിന്റെ ഒരു തെളിവാണെന്നു ചിന്തിക്കുമാറ് പല വിശ്വാ സികളും ബുദ്ധിഹീനരാണ്. എന്നെങ്കിലുമൊരിക്കല്‍ ഒരു ലോട്ടറിയില്‍ ഒന്നാം സമ്മാനം കിട്ടുവാന്‍ തക്കവണ്ണം ദൈവം തങ്ങളെ സഹായിക്കു മെന്നുപോലും ചില വിശ്വാസികള്‍ ആഗ്രഹിക്കുന്നു. മാമോന്റെ ആരാ ധനയിലേക്ക് ആളുകളെ വലിച്ചടുപ്പിക്കുവാന്‍ സാത്താന്‍ ഉപയോഗി ക്കുന്ന ഒരുപാധിയാണ് ലോട്ടറി. ഒരു രൂപായുടെ ഒരു ടിക്കറ്റു വാങ്ങുന്ന തിന്റെ ഫലമായി ഒരുവനു പത്തുലക്ഷം രൂപ കിട്ടുന്നു. അയാള്‍ക്കു കിട്ടുന്ന പണം നിരാശരായ പത്തുലക്ഷം ആളു കളുടെ വകയാണ്. വ്യക്തമായും ദോഷകരമായ ഒരു കാര്യമാണത്.

ബൈബിള്‍ പറയുന്നു: ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശ ങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു (1 തിമോ. 6:9).

ലോത്ത് ധനികനാകുവാന്‍ ആഗ്രഹിച്ചു. അതിനുള്ള ശ്രമത്തില്‍ അയാള്‍ തന്റെ കുടുംബത്തെ നശിപ്പിച്ചു. ബിലെയാം ധനികനാകുവാ നാഗ്രഹിച്ചു; ഒരു പ്രവാചകനെന്ന നിലയിലുള്ള തന്റെ വിളി നഷ്ടപ്പെട്ട് അയാള്‍ നരകത്തിലേക്കുപോയി. ഗേഹസി ധനികനാകുവാനാഗ്രഹിച്ചു; അയാള്‍ക്ക് ഒരു പ്രവാചകനായിത്തീരുവാനുണ്ടായിരുന്ന അവസരം അയാള്‍ നഷ്ടപ്പെടുത്തിയതു മാത്രമല്ല, തന്റെയും തന്റെ സന്തതിയു ടെയും മേല്‍ അയാള്‍ കുഷ്ഠരോഗം വരുത്തിവയ്ക്കുകയും ചെയ്തു.

ആത്മീയമായി നല്ല നിലയില്‍ മുന്നേറിക്കൊണ്ടിരുന്നവരും ധനികരാകുവാന്‍ ആഗ്രഹിച്ചിട്ട് ആവശ്യങ്ങള്‍ക്കപ്പുറമായി ധനമന്വേഷിച്ചതു മൂലം പെട്ടെന്നു പിന്മാറിപ്പോയവരുമായ ആളുകളുടെ ദുഃഖകരമായ ദൃഷ്ടാന്തങ്ങള്‍ നാം വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്.

ധനം നല്‍കുന്ന സന്തോഷത്തിന്റെ ഒരു ചെറിയ രുചി സാത്താന്‍ ഈ ആളുകള്‍ക്കു നല്‍കി അവരെ വശീകരിക്കുന്നു. ലഹരിമരുന്നു വ്യാപാരികള്‍ യുവജനങ്ങള്‍ക്ക് ലഹരി മരുന്നിന്റെ രുചി അല്പമൊന്നു ഗ്രഹിപ്പിച്ചുകൊടുക്കുന്നതുപോലെയാണിത്. അങ്ങനെ സാത്താന്‍ ധനത്തിനുവേണ്ടിയുള്ള അവരുടെ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്നു. സാത്താന്‍ അല്പാല്പമായി അവരെ ആകര്‍ഷിച്ചടുപ്പിക്കുകയും അവസാനമായി അവര്‍, മാമോനെന്ന ചൂണ്ടലില്‍ കുടുങ്ങി തങ്ങളെയും തങ്ങളുടെ കുടുംബങ്ങളെയും നാശഗര്‍ത്തത്തില്‍ ആഴ്ത്തുകയും ചെയ്യുന്നു. സഭയെപ്പടുത്തുയര്‍ത്തുവാനായി ഉദ്ദേശിക്കപ്പെട്ടിരുന്ന അവ രുടെ ജീവിതങ്ങള്‍ അങ്ങനെ ധനസമ്പാദനത്തിനായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. അത്തരം വിശ്വാസികള്‍ ഒരു പാത്രം പായസത്തിനു വേണ്ടി തങ്ങളുടെ ജന്മാവകാശം വിറ്റുകളഞ്ഞവരാണ്. അവര്‍ നിത്യത യില്‍ എത്രമാത്രം പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഓര്‍ത്തു നോക്കുക.

പത്തുനിലയുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നു സ്വബോധമുള്ള ഒരാള്‍ താഴോട്ടു ചാടുകയില്ലല്ലോ. അതുപോലെ സുബോധമുള്ള വിശ്വാസികളാരും പണത്തിനുവേണ്ടി പാഞ്ഞോടുകയില്ല. ഈ രണ്ടു പ്രവൃത്തികളും ഒരുപോലെ സ്വയംനശിപ്പിക്കലാണെന്ന് അവര്‍ക്കറിയാം. തിരുവെഴുത്തിലെ താക്കീതുകള്‍ അവഗണിച്ചശേഷം പിന്നെയും ദൈവിക സംരക്ഷണം പ്രതീക്ഷിക്കുന്നതു ശരിയല്ലെന്ന് അവര്‍ മനസ്സി ലാക്കുന്നു.

വിശ്വാസം നഷ്ടപ്പെട്ടുപോകുവാന്‍ ഒരുവന്‍ യഥാര്‍ത്ഥമായും പണ ത്തിനു പിന്നാലേ പാഞ്ഞോടണമെന്നില്ല. പണത്തെ ഹൃദയത്തില്‍ സ്‌നേഹിക്കുന്നതുകൊണ്ടുമാത്രം ഒരാള്‍ക്കു വിശ്വാസത്യാഗം സംഭ വിക്കാം. ”പണസ്‌നേഹം എല്ലാവിധ ദോഷങ്ങള്‍ക്കും മൂലമാണ്. അതു ചിലര്‍ കാംക്ഷിച്ചിട്ട് വിശ്വാസം വിട്ടുഴന്ന് ബഹുദുഃഖങ്ങള്‍ക്കധീനരായി ത്തീര്‍ന്നിരിക്കുന്നു” (1 തിമോ. 6:10). ഒരു യുവാവിന് ഒരു പെണ്‍കുട്ടി യുടെ പിന്നാലെ പോകാതെതന്നെ ഹൃദയത്തില്‍ അവളെ സ്‌നേഹിക്കു വാന്‍ കഴിയുന്നതുപോലെ ഒരുവനു പണത്തിന്റെ പിന്നാലെ ഓടാതെ തന്നെ ഹൃദയംകൊണ്ട് അതിനെ ഗൂഢമായി സ്‌നേഹിപ്പാന്‍ കഴിയും. ഒരു വിശ്വാസി വീണുപോകുവാന്‍ അതുമാത്രം മതി.

തന്റെ മുഴുഹൃദയംകൊണ്ടും യേശുവിനെ സ്‌നേഹിക്കുവാന്‍ തീരുമാനിക്കാത്ത ഒരുവനും സഭയെ പണിയുവാന്‍ സാധ്യമല്ല. നാം പണത്തെ വെറുക്കുവാനും നിന്ദിക്കുവാനും തുടങ്ങുമ്പോള്‍ നാം കര്‍ത്താവിനെ മുഴുഹൃദയത്തോടെ സ്‌നേഹിക്കുന്നുവെന്ന് നാം അറിയും. കര്‍ത്താവിനോടുള്ള തങ്ങളുടെ സ്‌നേഹത്തെ ഈ പരീക്ഷ ണത്തിനു വിധേയമാക്കുവാന്‍ എത്രപേര്‍ സന്നദ്ധരാണ്? നാമിപ്പോഴും പണത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ ആത്മീയതയെപ്പറ്റിയുള്ള നമ്മുടെ ആത്മപ്രശംസയെല്ലാം വലിയൊരു പൂജ്യം മാത്രമാണ്.

”കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവ ത്തിനും കൊടുപ്പിന്‍” (മത്താ. 22:21) എന്നു യേശു പറഞ്ഞപ്പോള്‍ പണ ത്തോടു ബന്ധപ്പെട്ട നമ്മുടെ ഉത്തരവാദിത്വത്തിന്റെ രണ്ടു വശങ്ങള്‍ അവിടുന്നു വ്യക്തമാക്കി.

  1. കൈസര്‍ക്കുള്ളതു കൈസര്‍ക്കു കൊടുക്കുക എന്നതു പണസംബ ന്ധമായ കാര്യങ്ങളില്‍ നീതി പുലര്‍ത്തുകയാണ്.
  2. ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുക എന്നത് പണത്തിന്റെ ഉപയോഗത്തില്‍ വിശ്വസ്തത പുലര്‍ത്തുകയാണ്.

പണസംബന്ധമായ കാര്യങ്ങളില്‍ നീതി പുലര്‍ത്തുക

പണസംബന്ധമായ കാര്യങ്ങളില്‍ നീതി പുലര്‍ത്തുക എന്ന ബാല പാഠം നാം ആദ്യം അഭ്യസിക്കുന്നില്ലെങ്കില്‍ പണത്തെ വെറുക്കുവാനും നിന്ദിക്കുവാനും നമുക്കു സാധ്യമല്ല. ഇതിന്റെ അര്‍ത്ഥം കൈസറിനു ള്ളതു നാം അയാള്‍ക്കു നല്‍കണമെന്നാണ്. മറ്റൊരാളുടെ വകയായ യാതൊരു വസ്തുവും നമ്മുടെ പക്കല്‍ ഉണ്ടായിരിക്കരുത്.

ഗവണ്മെന്റിനു ചെല്ലേണ്ട നികുതി നല്‍കാതെ ഗവണ്മെന്റിന് (കൈസറിനു) നാം ഒന്നിലും കടപ്പെട്ടിരിക്കരുത്. മറ്റൊരാളോടു കടം വാങ്ങിയശേഷം തിരിച്ചുകൊടുക്കാത്തതോ ഒരാളില്‍നിന്നോ ഒരാഫീസില്‍നിന്നോ വ്യാജമായി എടുത്തതോ നീതിപൂര്‍വമല്ലാതെ സമ്പാദിച്ചതോ ആയ പണം നമ്മുടെ കൈവശം ഉണ്ടായിരിക്കരുത്. നിങ്ങള്‍ ആരോടെങ്കിലും കടമ്പെട്ടിരിക്കുന്നുവെങ്കില്‍ നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും തലമേല്‍ ഒരു ശാപം തൂങ്ങിക്കിടക്കുവാനിട യാക്കുന്നതിനെക്കാള്‍ പട്ടിണി കിടന്നിട്ടായാലും ആ കടം വീട്ടുന്നതാണ് നിങ്ങള്‍ക്കു നല്ലത്.

കഴിഞ്ഞകാലത്തു നാം അന്യായമായി കരസ്ഥമാക്കിയിട്ടുള്ള എല്ലാ പണവും വസ്തുവകകളും നാം തിരിച്ചുനല്‍കണം. ആ തിരിച്ചു നല്‍കലിന് ഒരുവേള പല വര്‍ഷങ്ങള്‍ വേണ്ടിവന്നാലും നാമതു ചെയ്യണം. ഈ തിരിച്ചുനല്‍കല്‍ നടത്തുവാന്‍ സക്കായി തീരുമാനിച്ച നിമിഷത്തില്‍ത്തന്നെ അവന്റെ ഭവനം അനുഗ്രഹിക്കപ്പെട്ടു (ലൂക്കോ. 19:9). നിങ്ങളുടെ ഭവനവും അപ്രകാരമൊരു തീരുമാനം നിങ്ങള്‍ എടുക്കുന്ന അതേ ദിനത്തില്‍ തന്നെ അനുഗ്രഹിക്കപ്പെടും. നിങ്ങളുടെ കടം വളരെ വലുതായിരുന്നാലും അധൈര്യപ്പെടരുത്. നിങ്ങള്‍ക്കു കഴിയുന്ന ഒരു തുക തിരിയെക്കൊടുക്കുവാന്‍ ആരംഭിക്കുക. അത് ഒരു മാസം പത്തുരൂപ ആയിരുന്നാലും തരക്കേടില്ല. നിങ്ങള്‍ മുഴുവനും തിരിച്ചുകൊടുത്തോ എന്നതിനെയല്ല, തിരിച്ചുകൊടുപ്പാനുള്ള നിങ്ങ ളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ കൊടുക്കുവാന്‍ സന്നദ്ധമായ ഒരു ഹൃദയം നിങ്ങള്‍ക്കുണ്ടെങ്കില്‍ ദൈവം നിങ്ങളെ അംഗീകരിക്കുമെന്നു ബൈബിള്‍ പറയുന്നു (2 കൊരി. 8:12).

അനീതിയായി കരസ്ഥമാക്കിയ പണമോ വസ്തുവകകളോ നിങ്ങ ളുടെ ഭവനത്തില്‍ ഉള്ളപക്ഷം, ”ദൈവം ഞങ്ങളുടെ ഭവനത്തെ അനുഗ്ര ഹിക്കട്ടെ” എന്നെഴുതിയ ഒരു ബോര്‍ഡ് അവിടെത്തൂക്കിയതുകൊണ്ടു മാത്രം ഒരു ഫലവുമില്ല. അത്തരമൊരു ഭവനത്തെ അനുഗ്രഹിക്കുവാന്‍ ദൈവത്തിനു സാധ്യമല്ല.

നിങ്ങളുടെ ജീവിതത്തിലുള്ള അത്തരം സാമ്പത്തികക്രമക്കേടുകള്‍ നിങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ എവിടെപ്പോയാലും ഒരു ചങ്ങല വലിച്ചിഴച്ചുകൊണ്ടായിരിക്കും നിങ്ങള്‍ സഞ്ചരിക്കുന്നത്. കര്‍ത്താവ് വേഗത്തില്‍ മടങ്ങിവരുന്നപക്ഷം അവിടുത്തോടൊപ്പം എടുക്കപ്പെടുവാന്‍ നിങ്ങള്‍ അയോഗ്യനായിരിക്കും. ഈ ഒരൊറ്റ കാരണ ത്താല്‍ വിശ്വാസികളെന്നു പേരുള്ള പലരും എടുക്കപ്പെടാതെ പിന്നില്‍ തള്ളപ്പെടും.

ആരോടും ഒന്നും കടപ്പെട്ടിരിക്കരുത് എന്നു ബൈബിള്‍ നമ്മോടു കല്പിക്കുന്നു (റോമര്‍ 13:8). എല്ലാ കടംവാങ്ങലും തവണയടച്ചു സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം നാം ഒഴിവാക്കണമെന്നാണ് അതിന്റെ അര്‍ത്ഥം.

ലോകം നമ്മെ ഉപദേശിക്കുന്നതുപോലെ ”ഇപ്പോള്‍ വാങ്ങിയിട്ട് പിന്നീടു പണം കൊടുക്കു”ന്നതിനെക്കാള്‍ ”ഇപ്പോള്‍ മിച്ചം വച്ചിട്ട് പിന്നീടു വാങ്ങു”ന്നതാണ് നല്ലത്.

ഒരടിയന്തരഘട്ടത്തില്‍ ഒരാളില്‍നിന്നു നിങ്ങള്‍ പണം കടം വാങ്ങുന്നപക്ഷം കഴിവതും നേരത്തേ ആ കടം വീട്ടുന്നുവെന്ന് ഉറപ്പു വരുത്തുക. വേണ്ടിവന്നാല്‍ അതു വീട്ടുന്നതിന് നിങ്ങളുടെ വീട്ടില്‍ ഉള്ള സ്വര്‍ണ്ണം വിറ്റുകളയുക. ഒരു നിശ്ചിത തീയതിക്കു പണം തിരിച്ചു കൊടു ക്കാമെന്നു നിങ്ങള്‍ വാഗ്ദാനം ചെയ്തശേഷം അപ്രകാരം കൊടുക്കാന്‍ സാധിക്കാതെ വന്നാല്‍ കടം തന്നയാളിന്റെയടുക്കല്‍ ചെന്ന് വിനയ പൂര്‍വം ക്ഷമ ചോദിക്കുകയും കടം വീട്ടുവാന്‍ സമയം നീട്ടിത്തര ണമെന്ന് അപേക്ഷിക്കുകയും ചെയ്ക. ആ കാര്യത്തെപ്പറ്റി മൗനം ഭജിച്ചതിന്റെ ശേഷം നിങ്ങള്‍ക്കു സൗകര്യപ്പെടുമ്പോള്‍ കടം വീട്ടുന്നത് അനീതിയാണ്.

നിങ്ങള്‍ കടം വീട്ടേണ്ട വ്യക്തി ഇപ്പോള്‍ എവിടെയാണെന്ന് നിങ്ങള്‍ ക്കറിവില്ലാത്ത സാഹചര്യത്തില്‍ ആ പണം സഭയ്ക്കു നല്‍കുവാന്‍ കഴിയും. എന്തെന്നാല്‍ അന്തിമമായി സകല പണവും ദൈവത്തിന്റെ വകയാണ് (സംഖ്യാ. 5:8 നോക്കുക). എന്നാല്‍ ഒരിക്കലും ആ വക പണം നമ്മുടെ പക്കല്‍ സൂക്ഷിക്കരുത്; കാരണം ന്യായമായി നമ്മുടേ തല്ലാതെ നാം വച്ചുകൊണ്ടിരിക്കുന്ന പണം ശാപകരമാണ്.

വിശ്വാസികള്‍ക്ക് മാമോന്റെനേരേയുള്ള അടിമത്തം വിവാഹങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും. അവിടെ ദ്രവ്യസ്‌നേഹവും അത്യാ ഗ്രഹവും ലജ്ജകൂടാതെ പ്രദര്‍ശിതമാകും. എല്ലാ സഭാവിഭാഗങ്ങളി ലുമുള്ള സകല വിശ്വാസികളും പിന്തുടര്‍ന്നുപോരുന്ന സ്ത്രീധനസമ്പ്ര ദായത്തെപ്പറ്റി ചിന്തിക്കുക. സ്ത്രീധനം ചോദിക്കുന്നവര്‍ ക്രിസ്തുവിന്റെ നാമത്തിന് ഒരപമാനമാണ്. തീര്‍ച്ചയായും അവര്‍ അവിടുത്തെ ശിഷ്യ ന്മാരല്ല. സ്ത്രീധനം പ്രതീക്ഷിക്കുന്നവരും ഒട്ടും തന്നെ മെച്ചമല്ല.

അനേകം വിവാഹാഘോഷങ്ങളിലും കാണപ്പെടുന്ന ധനദുര്‍വ്യയത്തെക്കുറിച്ചും കൂടെ ചിന്തിച്ചുനോക്കുക. നിങ്ങള്‍ക്കു താങ്ങാന്‍ കഴിവു ണ്ടെങ്കില്‍ വിവാഹത്തിന് നല്ല സ്വീകരണം (പാര്‍ട്ടി) നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ കേമമായ ഒരു സ്വീകരണം നടത്തുവാന്‍ പല വിശ്വാ സികളും പണം കടം വാങ്ങുക പതിവാണ്. ഇതു ദോഷകരം തന്നെ. പണം കടം വാങ്ങി കേമമായ ഒരു സദ്യ നടത്തുന്നതിനെക്കാള്‍ ചെലവു കുറഞ്ഞ ലളിതമായ ഒരു സ്വീകരണം നടത്തുന്നത് എത്രയോ നന്നാണ്. എന്നാല്‍ കഷ്ടം തന്നെ! ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരുടെയും മനസ്സില്‍വരുന്ന ചിന്ത ‘ദൈവം എന്തു കരുതും?’ എന്നതല്ല, ‘മറ്റുള്ളവര്‍ എന്തു കരുതും?’ എന്നതാണ്. ദൈവത്തിന്റെ അഭിപ്രായത്തെക്കാള്‍ അവര്‍ മനുഷ്യരുടെ അഭിപ്രായത്തെയാണ് ഭയപ്പെടുന്നത്.

എന്തു വില കൊടുക്കേണ്ടിവന്നാലും സഭയില്‍ ഈ സന്ദേശം ദൂഷിതമാകുവാന്‍ നാം അനുവദിക്കരുത്. ഒത്തുതീര്‍പ്പുകാരായ ഒരു വലിയ സംഖ്യ ആളുകളുള്ള ഒരു വലിയ സഭ പടുത്തുയര്‍ത്തുന്നതിനെ ക്കാള്‍ പൂര്‍ണ്ണമനസ്‌കരായ ചുരുക്കം ആളുകളോടു കൂടിയ ഒരു ചെറിയ സഭ പണിയുന്നതാണ് ഉത്തമം.

പണത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുക

പണസംബന്ധമായ കാര്യത്തില്‍ നീതി പുലര്‍ത്തുവാന്‍ നാം പഠിച്ചു കഴിഞ്ഞാല്‍ സാമ്പത്തികമായ വിശ്വസ്തതയിലേക്കു നാം പുരോഗ മിക്കേണ്ടതാവശ്യമാണ്.

ദൈവത്തിനുള്ളതു ദൈവത്തിനു നല്‍കണമെന്നു യേശു പറഞ്ഞ പ്പോള്‍ അവിടുന്ന് എന്താണര്‍ത്ഥമാക്കിയത്? നമ്മുടെ ദശാംശം ദൈവ ത്തിനു കൊടുക്കണമെന്നാണോ അവിടുന്ന് ഉദ്ദേശിച്ചത്? പഴയ ഉടമ്പടി യിന്‍കീഴില്‍ യിസ്രായേല്‍ ജനങ്ങള്‍ ദൈവത്തിനു നല്‍കേണ്ടിയിരു ന്നത് അത്രമാത്രമായിരുന്നു. ദൈവത്തിനു ചെല്ലേണ്ടതാണത്. ഒരിക്കല്‍ അതു നല്‍കിക്കഴിഞ്ഞാല്‍ ശേഷിച്ചതെല്ലാം അവരുടെ സ്വന്തമാ യിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിയിന്‍കീഴില്‍ കാര്യം വ്യത്യസ്ത മാണ്.

നാം നമുക്കുള്ളത് നൂറുശതമാനവും ദൈവത്തിനു നല്‍കേണ്ടതാ ണെന്ന് സ്വന്തം ജീവിതം മുഖേന യേശു കാണിച്ചുതന്നു. യേശു തന്റെ പിതാവിനോടു പറഞ്ഞു: ”എന്റേതെല്ലാം അങ്ങയുടേതാണ്” (യോഹ. 17:10). അവിടുന്നു വന്നത് നമ്മെ ന്യായപ്രമാണത്തിന്റെ (പത്തിലൊന്നു നല്‍കുന്നതിന്റെ) ദാസ്യത്തില്‍നിന്നു വിടുവിച്ച് കൃപയുടെ സ്വാതന്ത്ര്യ ത്തിലേക്ക് (നൂറുശതമാനവും സന്തോഷത്തോടെ ദൈവത്തിനു നല്‍കു ന്നതില്‍നിന്നുണ്ടാകുന്ന സ്വാതന്ത്ര്യത്തിലേക്ക്) നയിക്കുന്നതിനാണ്.

നാം സകലവും ദൈവത്തിനായി നല്‍കുന്നത് അപ്രകാരം ചെയ്യണ മെന്നുള്ള ഏതെങ്കിലും കല്പനയുള്ളതുകൊണ്ടല്ല, ഏതു നിലയിലും എല്ലാം ന്യായമായിത്തന്നെ ദൈവത്തിന്റേതാണെന്ന് അംഗീകരിക്കുന്ന തുമൂലമാണ് നാം ഒന്നാമത് അപ്രകാരം ചെയ്യുന്നത്. ”ഭൂമിയും അതിന്റെ പൂര്‍ണ്ണതയും കര്‍ത്താവിനുള്ളതല്ലേ” (1 കൊരി. 10:26). വീടുകള്‍, നിലങ്ങള്‍, സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയെല്ലാം ആ പൂര്‍ണ്ണതയില്‍ ഉള്‍പ്പെടുമല്ലോ.

നാം കൂടുതല്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ”ധനമുണ്ടാക്കുവാന്‍ നമുക്കു ശക്തി നല്‍കുന്നതു കര്‍ത്താവാണ്” എന്നു നാം മറക്കരുത് (ആവര്‍. 8:18). അതുകൊണ്ട് നമ്മുടെ ധനം നമുക്കിഷ്ടം പോലെ ചെലവഴി ക്കുമാറ് നമ്മുടെ സ്വന്തമല്ല. ഓരോ കാര്യത്തിലും കര്‍ത്താവിന്റെ പ്രത്യേ കമായ മാര്‍ഗ്ഗനിര്‍ദ്ദേശം ആരായാതെ നമുക്കു ചെലവാക്കുവാനോ കടം കൊടുക്കുവാനോ ദാനം ചെയ്യുവാനോ സാധ്യമല്ല. കാരണം, നമ്മുടെ ധനമെല്ലാം ഇപ്പോള്‍ അവിടുത്തെ വകയാണ്.

രണ്ടാമതായി, നാം സകലവും കര്‍ത്താവിനായി നല്‍കുന്നത് പൂര്‍ണ്ണ ഹൃദയത്തോടെ നാം അവിടുത്തെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. ഇപ്പോള്‍ നമ്മുടെ പണം നമ്മുടെ സ്വര്‍ഗ്ഗീയമണവാളനോടൊപ്പം ഒരു ജോയിന്റ് അക്കൗണ്ടിലാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. നാം ഒരു പ്രത്യേക കണക്കുവച്ചിട്ട് ഓരോ മാസവും 10 ശതമാനം അവിടുത്തേക്കു നല്‍കു കയല്ല ചെയ്യുന്നത്. നേരേ മറിച്ച് നാം ഇങ്ങനെ പറയും: ”കര്‍ത്താവേ, എന്റേത് എല്ലാം അങ്ങയുടേതാണ്.” ഇപ്രകാരമുള്ള ഒരു മനുഷ്യനു മാത്രമേ താന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നും മാമോനെ (ധനത്തെ) വെറുക്കുന്നുവെന്നും പറയാന്‍ കഴിയൂ.

അതിനാല്‍ പണസംബന്ധമായ കാര്യത്തില്‍ വിശ്വസ്തരായിരിക്കുക എന്നു പറഞ്ഞാല്‍ നമുക്കുവേണ്ടിത്തന്നെ, അതായതു നമ്മുടെ ഭക്ഷണം, വസ്ത്രം, ഗൃഹാലങ്കാരം മുതലായവയ്‌ക്കെല്ലാം പരമാവധി കുറച്ചു ചെലവു ചെയ്യുമാറ് അത്രയധികം നാം കര്‍ത്താവിനെ സ്‌നേ ഹിക്കുന്നുവെന്നാണ് അതിന്റെയര്‍ത്ഥം.

”നമ്മുടെ എല്ലാ സമ്പത്തും കൈവിട്ടുകളയുക” (ലൂക്കോ. 14:33) എന്നതിന്റെ അര്‍ത്ഥം ഇതാണ്. നമുക്കു ഭൗതികമായി പല വസ്തുക്കള്‍ ഉണ്ടെങ്കിലും അവയൊന്നും ഇനിമേല്‍ നമ്മുടേതെന്ന നിലയില്‍ നാം കൈവശം വയ്ക്കുന്നില്ല. എല്ലാ ഭൗതികവസ്തുക്കളില്‍നിന്നും നാം നമ്മെത്തന്നെ വേര്‍പെടുത്തിയിരിക്കുന്നു. അങ്ങനെ ജീവിതത്തില്‍ മാമോനെ ആരാധിക്കുന്നതില്‍നിന്നു നാം സ്വതന്ത്രരായിരിക്കുന്നു.

എല്ലാ ഭൗതികസമ്പത്തിനെയും ഉപേക്ഷിച്ച ഒരു ഹൃദയമാണ് ശുദ്ധ മായ ഒരു ഹൃദയം. ശുദ്ധഹൃദയമെന്നത് നിര്‍മ്മലമനസ്സാക്ഷിയില്‍നിന്ന് വ്യത്യസ്തമാണ്. ശുദ്ധമായൊരു ഹൃദയത്തില്‍ ദൈവത്തിനല്ലാതെ മാമോനോ മറ്റെന്തിനെങ്കിലുമോ സ്ഥാനം ഉണ്ടായിരിക്കുകയില്ല.

പണത്തില്‍ക്കൂടിയും ഭൗമികവസ്തുക്കളില്‍ക്കൂടിയുമാണ് ഒരുവനു ആത്മീയാധികാരം നല്‍കുവാന്‍ സാധ്യമോ അല്ലയോ എന്ന് ദൈവം ഒരു മനുഷ്യനെ പരീക്ഷിക്കുന്നത്.

യേശു പറഞ്ഞു: ”നിങ്ങള്‍ അനീതിയുള്ള മാമോനില്‍ വിശ്വസ്തരായില്ല എങ്കില്‍ സത്യമായതു നിങ്ങളെ ആര്‍ ഭരമേല്‍പിക്കും?” (ലൂക്കോ. 16:11).

ആദ്യമായി മാമോന്റെ കാര്യത്തില്‍ പരീക്ഷിച്ചുനോക്കാതെ ദൈവ ത്തിന് ഒരുവനെയും തന്റെ സേവനത്തിനായി ഉപയോഗിക്കുവാന്‍ സാധ്യമല്ല. പല സഭകളും ഇന്ന് പ്രവാചകശുശ്രൂഷയില്‍ (പ്രവചന ത്തില്‍) കുറവുള്ളവരായിരിക്കുന്നത് അവയിലെ നേതാക്കന്മാര്‍ മാമോന്യപരീക്ഷയില്‍ പരാജയപ്പെട്ടതുമൂലമാണ്.

ഭൂരിപക്ഷം പ്രസംഗകര്‍ക്കും വിശ്വാസികള്‍ക്കും വര്‍ഷങ്ങള്‍ കഴി ഞ്ഞിട്ടും ദൈവത്തില്‍നിന്നു പുതിയൊരു വെളിപ്പാടു ലഭിക്കാതിരിക്കു ന്നത് തങ്ങളുടെ പണം ഉപയോഗിക്കുന്ന കാര്യത്തില്‍ അവര്‍ വിശ്വസ്ത രല്ലാത്തതുമൂലമാണ്. തങ്ങള്‍ക്കുവേണ്ടിത്തന്നെ പണം ഉപയോഗി ക്കുന്നതില്‍ ഭക്ഷണം, വസ്ത്രം, വീട്, യാത്രകള്‍, കാഴ്ചകാണല്‍ തുടങ്ങിയ എല്ലാറ്റിലും അവര്‍ ധാരാളികളാണ്.

മാമോന്റെ ഉപയോഗത്തിലുള്ള വിശ്വസ്തതയെന്നതില്‍ ദുര്‍വ്യയവും ധൂര്‍ത്തും ഒഴിവാക്കുന്നതും ഉള്‍പ്പെടുന്നു. 5000 പേര്‍ക്കു ഭക്ഷണം കൊടുത്തശേഷം യേശു പന്തിരുവരോട്, ”ശേഷിച്ച കഷണം ഒന്നും നഷ്ടപ്പെടാതെ ശേഖരിക്കുവിന്‍” എന്നു കല്പിച്ചു (യോഹ. 6:12). എല്ലാ ത്തരം ദുര്‍വ്യയത്തെയും യേശു വെറുക്കുന്നു. ഇത് അപ്പത്തെയും മീനി നെയും മാത്രമല്ല, സമയത്തെയും പണത്തെയും കൂടി ബാധിക്കുന്ന കാര്യമാണ്.

ദൈവഭക്തിയെന്നത് ചെലവഴിക്കുന്നതിലുള്ള മിതത്വം മാത്രമല്ല, ദൈവം നമുക്കു നല്‍കിയിട്ടുള്ളതൊന്നും നഷ്ടമാക്കാതെ സൂക്ഷിക്കു കയും കൂടെയാണ്.

പണത്തിന്റെ ഉപയോഗത്തില്‍ നാം വിശ്വസ്തരല്ലെങ്കില്‍ ദൈവ ത്തെയും ദൈവവചനത്തെയുംപറ്റി നമുക്കു ലഭിക്കുന്ന വെളിച്ചം ദൈവ ത്തില്‍നിന്നു നേരിട്ടല്ലാതെ വിശ്വസ്തരായ മറ്റു മനുഷ്യരുടെ പ്രസംഗ ത്തില്‍നിന്നു പകര്‍ന്നുകിട്ടുന്നതുമാത്രമായിരിക്കും (ലെരീിറ വമിറ). ദൈവവചനത്തെപ്പറ്റി അപ്രകാരം ലഭിക്കുന്ന അറിവ് വെളിപ്പാടായിരി ക്കുകയില്ല. അത് തിരുവെഴുത്തിലെ വിവരങ്ങളെപ്പറ്റിയുള്ള ശുഷ്‌കമായ അറിവുമാത്രമാണ്. അതു സൂക്ഷ്മമായ അറിവായിരുന്നെന്നുവരാം. എന്നാല്‍ തന്നെയും പരിശുദ്ധാത്മാവിന്റെ അഭിഷേകം അതിലുണ്ടാ യിരിക്കുകയില്ല. ഇന്ന് എല്ലാ വിഭാഗങ്ങളിലുംപെട്ട ബഹുഭൂരിപക്ഷം വിശ്വാസികളും ഈ അവസ്ഥയിലാണ് കഴിയുന്നത്.

പൂര്‍ണ്ണസമയക്രിസ്തീയപ്രവര്‍ത്തകരും പണവും

ഇപ്പോള്‍ നമുക്കു പൂര്‍ണ്ണസമയ ക്രിസ്തീയപ്രവര്‍ത്തകരുടെ കാര്യം ചിന്തിക്കാം.

ആദ്യമായിത്തന്നെ സുവിശേഷങ്ങളില്‍നിന്ന് ഒരു കാര്യം മനസ്സിലാക്കാം. കര്‍ത്താവ് ഒരിക്കലും തൊഴില്‍രഹിതനായിരുന്ന ഒരാളെ പ്പോലും തന്റെ അപ്പോസ്തലനായിത്തീരുവാന്‍ വിളിച്ചില്ല. പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, മത്തായി എന്നിവരുടെ വിളിയെപ്പറ്റി മാത്രമേ സുവിശേഷങ്ങളില്‍ വിവരിച്ചിട്ടുള്ളു. കര്‍ത്താവ് ഇവരെ വിളിച്ച സമയത്ത് താന്താങ്ങളുടെ ഭൗമികമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവരെല്ലാം. തന്നെ പിന്തുടരുവാനായി കര്‍ത്താവ് ഇവരെ വിളിച്ചപ്പോള്‍ ലാഭകരമായിരുന്ന തങ്ങളുടെ തൊഴിലുകള്‍ അവര്‍ വിട്ടുകളഞ്ഞു.

മതേതരമായ ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരെ മാത്രം കര്‍ത്താവു വിളിച്ചതിന് മൂന്നു കാരണങ്ങള്‍ ഉണ്ട്.

  1. നമുക്ക് ദൈവം ഒരാത്മീയശുശ്രൂഷ തരുന്നതിനുമുമ്പ് മതേതര രംഗത്തു പണം കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ വിശ്വസ്തത നാം തെളിയിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ നമുക്കു വിശ്വസ്തത തെളിയിക്കുവാന്‍ സാധിക്കുന്നത് നാം തന്നെ ആ പണം സമ്പാദിക്കു മ്പോഴാണ്. ദാനമായി നമുക്കു ലഭിച്ച പണം മറ്റുള്ളവര്‍ക്കായോ കര്‍ത്താ വിന്റെ വേലയ്ക്കായോ അനായാസമായി നല്‍കുവാന്‍ നമുക്കു കഴിയും. കാരണം, ആ പണത്തിന്റെ വില (സമ്പാദനക്ലേശം) നാം അറിയുന്നില്ല. അത്തരം ദാനം ഒട്ടുംതന്നെ നമ്മുടെ ഔദാര്യത്തിന്റെ തെളിവല്ല. കാരണം, മറ്റാരോ ക്ലേശിച്ചുണ്ടാക്കിയ പണമാണ് നാം നല്‍കുന്നത്. നാം സ്വയം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം ദാനം ചെയ്യുമ്പോ ഴാണ് നാം നമ്മുടെ ഔദാര്യം വ്യക്തമാക്കുന്നത്.
  2. കാല്‍വറിയിലെ ക്രൂശില്‍ നാം കാണുന്നതുപോലെ ത്യാഗമെന്ന പ്രമാണമനുസരിച്ചുമാത്രമാണ് ദൈവം ലോകത്തെ ഭരിക്കുന്നത്. അതിനാല്‍ കര്‍ത്താവിനെ സേവിപ്പാനായി നാം പുറപ്പെടുമ്പോള്‍ എപ്പോഴും ഒരു ത്യാഗം അതില്‍ ആവശ്യമാണ്. അല്ലാത്തപക്ഷം നമ്മുടെ പുറപ്പെടല്‍കൊണ്ടു സാമ്പത്തികമായി നമുക്കു ലാഭമുണ്ടാവു കയോ, നാം സേവിക്കുന്നവരെക്കാളധികം നാം സമ്പാദിക്കുകയോ, നാം സേവിക്കുന്നവരുടേതിനെക്കാള്‍ ഉയര്‍ന്ന ഒരു നിലവാരത്തില്‍ അവരുടെ ദാനാര്‍പ്പണങ്ങള്‍ ഉപയോഗിച്ച് നാം ജീവിക്കുകയോ ചെയ്യുന്നുവെങ്കില്‍ നമുക്ക് കര്‍ത്താവിന്റെ വേലക്കാരായിരിക്കുവാന്‍ സാധ്യമല്ല. അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ആ വിധത്തിലുള്ള ദൈവഭക്തി നമുക്കു നഷ്ടമായോ ത്യാഗമായോ അല്ല, മറിച്ച് ആദായ മാര്‍ഗ്ഗമായിട്ടാണ് തീരുന്നത്. അപ്പോള്‍ യേശു ദൈവാലയത്തില്‍നിന്നു പുറത്താക്കിയ പണവ്യാപാരികളെപ്പോലെ നാമും തീരുന്നു. അതിനാല്‍ യേശു നമ്മെയും പുറത്താക്കിക്കളയും.
  3. സഭയില്‍ നാം ആരോടു ദൈവവചനം സംസാരിക്കുന്നുവോ ആ ജനങ്ങള്‍ എല്ലാവരും മതേതരമായ തൊഴിലുകളില്‍ പ്രവര്‍ത്തിക്കുന്ന വരാണ്. ഒരു മതേതരമായ ജോലിയില്‍ ഉണ്ടാകുന്ന പോരാട്ടങ്ങളെയും ക്ലേശങ്ങളെയും സംബന്ധിച്ചുള്ള യാതൊരനുഭവവും നമുക്കില്ലെങ്കില്‍ നമ്മുടെ ആട്ടിന്‍കൂട്ടത്തോടു ചില തത്വങ്ങള്‍ മാത്രമല്ലാതെ മതേതര സമൂഹത്തിലുള്ള പ്രായോഗികസത്യങ്ങള്‍ പ്രസംഗിക്കുവാന്‍ നമുക്കു സാധ്യമല്ല. നാം നമ്മുടെ ബുദ്ധിപരമായ അറിവില്‍നിന്നല്ല, പ്രായോഗി കാനുഭവത്തില്‍നിന്നാണ് സംസാരിക്കേണ്ടത്.



ഈ മൂന്നു കാരണങ്ങളാല്‍ യേശു താന്താങ്ങളുടെ മതേതര ജോലികള്‍ വിശ്വസ്തതയോടെ ചെയ്തിരുന്നവരില്‍നിന്നും തന്റെ അപ്പോസ്തലന്മാരെ തെരഞ്ഞെടുത്തു. ഇരുപതാം ശതാബ്ദത്തില്‍ അവിടുന്നു തന്റെ മനസ്സു മാറ്റിയിട്ടില്ല. ഇന്നും ഇപ്രകാരമുള്ള ആളുകളെ ത്തന്നെ അവിടുന്നു തെരഞ്ഞെടുക്കുന്നു.

എങ്കിലും ഇന്‍ഡ്യയിലുള്ള ഭൂരിപക്ഷം പൂര്‍ണ്ണസമയ ക്രിസ്തീയ പ്രവര്‍ത്തകരും തങ്ങളുടെ മുഴുവന്‍ ജീവിതത്തിലും ഒരു മതേതരമായ തൊഴിലില്‍ ഒരു ദിവസത്തെ ജോലി പോലും ചെയ്തിട്ടില്ലാത്തവരാണ്. അവരില്‍ മിക്കവരും തങ്ങള്‍ക്ക് മറ്റൊരു കോളജില്‍ അഡ്മിഷന്‍ ലഭി ക്കാഞ്ഞതിനാലോ അഥവാ അവര്‍ തൊഴില്‍രഹിതരായിരുന്നതിനാലോ ബൈബിള്‍ കോളജില്‍ പോയവരാണ്. ഇപ്പോള്‍ അവരില്‍ പലരും തങ്ങളുടെ പാശ്ചാത്യ ബന്ധത്തിലൂടെ വളരെ ധനം സമ്പാദിച്ചിരി ക്കുന്നു. മതേതരമായ ജോലികളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ ഒരിക്കലും വാങ്ങുവാന്‍ സാധിക്കാത്ത വിധത്തിലുള്ള വീടുകളും സ്ഥല ങ്ങളും ഈ പണമുപയോഗിച്ച് അവര്‍ വാങ്ങിയിരിക്കുന്നു! അവരുടെ തരത്തിലുള്ള ക്രിസ്തുമാര്‍ഗ്ഗം അദ്ഭുതാവഹമായ സാമ്പത്തികലാഭം അവര്‍ക്കു നേടിക്കൊടുത്തിരിക്കുന്നു. എങ്കിലും ബൈബിള്‍ അവരെ ‘ദുര്‍ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യര്‍’ എന്നാണ് വിളിക്കു ന്നത് (1 തിമോ. 6:5).

ക്രിസ്തുമാര്‍ഗ്ഗമെന്നത് പാശ്ചാത്യരുടെ പണംകൊണ്ട് പാശ്ചാത്യ രായ പ്രസംഗകര്‍ പ്രചരിപ്പിക്കുന്ന ഒരു പാശ്ചാത്യമതമാണെന്ന ധാരണ നമ്മുടെ രാജ്യവാസികള്‍ക്കു നല്‍കുന്ന ഇത്തരം ആളുകളാണ് ഇന്ന് ഇന്‍ഡ്യയില്‍ ക്രിസ്തുവിന്റെ സാക്ഷ്യത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധം.

പാശ്ചാത്യപ്രസംഗകര്‍ ഇന്‍ഡ്യയിലുള്ള തങ്ങളുടെ ഏജന്റന്മാര്‍ക്ക് ധാരാളം പണവും പാശ്ചാത്യദേശത്തേക്ക് സൗജന്യയാത്രാസൗകര്യവും നല്‍കി ദൈവികവേലയെ തടസ്സപ്പെടുത്തുന്നു. ഇന്‍ഡ്യയിലെ വിശ്വാസി കള്‍ ആത്മീയസഹായത്തിനുവേണ്ടി പാശ്ചാത്യരായ തങ്ങളുടെ നേതാ ക്കന്മാരെ ആശ്രയിക്കുന്നു. തല്‍ഫലമായി ഇന്‍ഡ്യയില്‍ അപ്പോസ്തല ന്മാരും പ്രവാചകന്മാരും ഒരിക്കലും ഉയര്‍ന്നുവരുവാന്‍ ഇടയാകാതെ സഭകള്‍ ആത്മീയമായും സാമ്പത്തികമായും സ്വന്തകാലില്‍ നില്‍പാന്‍ കഴിവില്ലാത്തവയായിത്തീരുന്നു.

ഇന്‍ഡ്യയില്‍ അനേകം പൂര്‍ണ്ണസമയ ക്രിസ്തീയപ്രവര്‍ത്തകരും സ്വന്ത ഉപജീവനത്തിനുവേണ്ടി കൂടാരപ്പണി ചെയ്ത അപ്പോസ്തല നായ പൗലൊസിനെപ്പോലെ കര്‍ത്താവിനെ സേവിക്കുവാനാരംഭി ക്കേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുന്നു (അപ്പോ. 18:3; 20:33-35). നാമും നമ്മുടെ ഉപജീവനത്തിനുവേണ്ടി മറ്റു വിശ്വാസികളെയോ സഭകളെയോ ആശ്രയി ക്കാതെ സ്വന്തം കൈകൊണ്ടു വേലചെയ്ത് സ്വന്തം ആവശ്യ ങ്ങള്‍ നിര്‍വഹിക്കേണ്ടതത്രേ.

സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷംകൊണ്ട് ഉപജീവിക്കണ മെന്ന് നമ്മുടെ കര്‍ത്താവു നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യം ശരി തന്നെ (1 കൊരി. 9:14). എന്നാല്‍ പല പൂര്‍ണ്ണസമയ പ്രവര്‍ത്തകരും മറ്റുള്ളവരില്‍ നിന്നു വിവേചനരഹിതമായി പണം സ്വീകരിക്കുകമൂലം ആ വാക്യത്തെ ദുരുപയോഗപ്പെടുത്തുകയും ദൈവത്തെയല്ല, മാമോനെ സേവിക്കുന്ന വരായിക്കലാശിക്കുകയും ചെയ്തിരിക്കുന്നു.

പൗലൊസ് മേല്‍പ്പറഞ്ഞ വാക്യത്തിനുശേഷം അടുത്ത നാലു വാക്യങ്ങളിലൂടെ (1 കൊരി. 9:15-18) ക്രിസ്തുവിന്റെ ഒരപ്പോസ്തലനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ തന്നെത്താന്‍ വേല ചെയ്ത് ഉപജീവനം സമ്പാദിക്കുന്നത് ഒരു പദവിയും ബഹുമതിയുമായി താന്‍ കരുതുന്ന തായി തുടര്‍ന്നു പ്രസ്താവിക്കുന്നു. തന്റെ കാലഘട്ടത്തിലുണ്ടായിരുന്ന കപടസുവിശേഷകന്മാരുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരുവാന്‍ വേണ്ടി പരിശുദ്ധാത്മാവ് ആ വിധത്തില്‍ കര്‍ത്താവിനെ സേവിക്കുവാന്‍ പൗലൊസിനെ പ്രേരിപ്പിച്ചു. ”ഞങ്ങള്‍ ചെയ്യുന്നതുപോലെ തങ്ങളും ദൈവത്തിന്റെ വേല ചെയ്യുന്നുവെന്ന് സ്വയം പ്രശംസിക്കുന്നവര്‍ക്കു നില്‍ക്കക്കള്ളിയില്ലാതാക്കുവാന്‍വേണ്ടി”യാണ് പൗലൊസ് അപ്രകാരം ചെയ്തത് (2 കൊരി. 11:12 ദിവ്യസന്ദേശം).

ഇന്‍ഡ്യയിലുള്ള നമ്മുടെ എല്ലാ സഭകളിലെയും മൂപ്പന്മാരെയും പരിശുദ്ധാത്മാവ് ഈ വിധത്തില്‍ തന്നെ നടത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ ആരോടു ദൈവവചനം പ്രസംഗിക്കുന്നുവോ അവരില്‍നിന്നും യാതൊരു സ്‌തോത്രകാഴ്ചയും സ്വീകരിക്കാതെ സ്വയം വേലചെയ്തു ഞങ്ങളുടെ ഉപജീവനം നേടിക്കൊണ്ട് സുവിശേഷം പ്രസംഗിക്കുകയും ആട്ടിന്‍കൂട്ടത്തെ മേയിക്കയും ചെയ്യുന്നു. അങ്ങനെ ഞങ്ങള്‍ ഇന്ന് ഇന്‍ഡ്യയില്‍ മാമോനെ സേവിക്കുന്ന സുവിശേഷപ്രവര്‍ത്തകരെ വെളിച്ചത്തുകൊണ്ടുവരുന്നു. ഇതുനിമിത്തം പണത്തെ സ്‌നേഹിക്കുന്ന പല സുവിശേഷപ്രസംഗകരും ഞങ്ങളുടെ നേരേ കോപിഷ്ഠരാകുവാന്‍ ഇടയായിട്ടുണ്ട്. യേശുവിന്റെയും പൗലൊസിന്റെയും നേരേ അവരുടെ കാലഘട്ടത്തില്‍ ഇത്തരം ആളുകള്‍ കോപിഷ്ഠരായിത്തീര്‍ന്നതു പോലെതന്നെ ഇത്.

ഞങ്ങളോടു ചേര്‍ന്നശേഷം തങ്ങളുടെ ആട്ടിന്‍കൂട്ടത്തില്‍നിന്ന് സാമ്പത്തികലാഭം നേടുവാന്‍ ആഗ്രഹിച്ചിട്ടുള്ള ഏതൊരു വ്യക്തി യെയും കര്‍ത്താവ് നിര്‍ദ്ദയം വെളിച്ചത്തുകൊണ്ടുവരികയും യേശു ക്രിസ്തു ഈസ്‌കര്യോത്താ യൂദായെയും ദേമാസിനെയും നീക്കിക്കള ഞ്ഞതുപോലെ ഞങ്ങളുടെ കൂട്ടത്തില്‍നിന്നും നീക്കിക്കളയുകയും ചെയ്തിട്ടുണ്ട്.

തങ്ങള്‍ അപ്പോസ്തലന്മാരാണെന്നവകാശപ്പെടുന്ന പലരും ഇന്ന് ഇന്‍ഡ്യയിലുണ്ട്. എങ്കിലും പൗലൊസ് കര്‍ത്താവിനെ സേവിച്ചതു പോലെ സേവിക്കുന്നവരായി എത്രപേര്‍ അവരുടെ ഇടയിലുണ്ട്? അപ്രകാരമുള്ള ഒറ്റയാളിനെപ്പോലും എനിക്കറിഞ്ഞുകൂടാ.

അനേകം പ്രസംഗകന്മാരും ഞങ്ങളുടെ പുസ്തകങ്ങള്‍ വായിക്കു കയും ടേപ്പുകള്‍ കേള്‍ക്കുകയും ഞങ്ങളുടെ സന്ദേശങ്ങള്‍ സ്വന്തമെന്ന നിലയില്‍ പ്രസംഗിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. എങ്കിലും ഞങ്ങള്‍ സ്വന്തമായി ഉപജീവനം നേടിക്കൊണ്ട് പ്രതിഫലം കൂടാതെ സുവിശേഷം പ്രസംഗിക്കുന്നതുപോലെ അവര്‍ ചെയ്യുന്നില്ല. കാരണം, അവര്‍ മാമോനെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നവരാണ്.

തന്മൂലം തിരുവെഴുത്തുകളിലെ സത്യങ്ങളെ സംബന്ധിച്ച് അവര്‍ക്കു ദൈവത്തില്‍നിന്നും നേരിട്ടു വെളിപ്പാടു ലഭിക്കുന്നില്ല. അവര്‍ക്ക് ഞങ്ങ ളുടെ പുസ്തകങ്ങളില്‍നിന്നും ടേപ്പുകളില്‍നിന്നും രണ്ടാം ഘട്ടത്തിലുള്ള (second hand) സന്ദേശങ്ങളേ ലഭിക്കുന്നുള്ളു. ദൈവികവെളിപ്പാടി ല്ലാത്ത ഈ അവസ്ഥ പണമിടപാടുകളിലും ഭൗതികസമ്പത്തുകളിലും അവര്‍ അവിശ്വസ്തരാണെന്നുള്ളതിന്റെ ഏറ്റവും വ്യക്തമായ തെളി വത്രേ.

ദേവാലയഗോപുരത്തിലിരുന്ന മുടന്തനായ മനുഷ്യനോട് പത്രോസും യോഹന്നാനും വെള്ളിയും പൊന്നും തങ്ങള്‍ക്കില്ല എന്നു പറഞ്ഞു (അപ്പോ. 3:6). അക്കാലത്തുണ്ടായിരുന്ന വിശ്വാസികള്‍ തങ്ങളുടെ പണത്തില്‍ ഒരു പങ്ക് ഈ അപ്പോസ്തലന്മാര്‍ക്കു നല്‍കിയിരുന്നെ ങ്കിലും ആ പണം പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുവാനാണെന്ന് ഈ അപ്പോസ്തലന്മാര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ വളരെ പണം തങ്ങളുടെ കൈകളിലൂടെ കടന്നുപോയപ്പോഴും ഒന്നും അവരുടെ കൈകളില്‍ ശേഷിച്ചിരുന്നില്ല. തങ്ങളുടെ സേവനത്തിന് എന്തെങ്കിലും പ്രതിഫലം സ്വീകരിക്കുവാന്‍ അവര്‍ വിസമ്മതിച്ചിരുന്നു. അങ്ങനെ പണസംബന്ധമായി വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് തങ്ങളുടെ ജീവിതത്തിന്മേലുള്ള അഭിഷേകം അവസാനംവരെയും അവര്‍ നിലനിര്‍ത്തി. ഇക്കാലത്തുള്ള പലരുമാകട്ടെ, നല്ലവണ്ണം ആരംഭിച്ചവ രെങ്കിലും ഈസ്‌കര്യോത്താ യൂദായുടെ അവസ്ഥയില്‍ ചെന്നവസാനി ക്കുകയാണ് ചെയ്യുന്നത്.

ബിലെയാമിന്റെ വഞ്ചന, ബിലെയാമിന്റെ വഴി, ബിലെയാമിന്റെ ഉപദേശം എന്നിവയെപ്പറ്റി പുതിയ നിയമം നമുക്കു താക്കീതു നല്‍ കുന്നു (യൂദാ 11; 2 പത്രോ. 2:15; വെളി. 2:14).

പണത്തെ സ്‌നേഹിക്കുകയും തന്റെ പ്രസംഗത്തിനുവേണ്ടി സമ്പന്നരില്‍നിന്നു പണം വാങ്ങുകയും ചെയ്ത ബിലെയാമിന്റെ ദൃഷ്ടാന്തം, നാം സ്വയം അപ്രകാരമൊരു കുഴിയില്‍ വീണുപോകാതിരിക്കേണ്ട തിനായി പുതിയനിയമത്തില്‍ വീണ്ടും വീണ്ടും ഉദ്ധരിച്ചിട്ടുണ്ട്.

ദൈവഭക്തി പണത്തിന്റെയോ ബഹുമതിയുടെയോ ലാഭകരമായ വ്യാപാരബന്ധങ്ങളുടെയോ മറ്റെന്തിന്റെയെങ്കിലുമോ രൂപത്തില്‍ ഒരിക്കലും ഒരാദായമാര്‍ഗ്ഗമായി നമ്മിലാര്‍ക്കും തന്നെ തീരരുത്. യഥാര്‍ത്ഥ ദൈവഭക്തി നമുക്കു പണത്തിലായാലും ബഹുമതിയിലാ യാലും നഷ്ടമേ വരുത്തിവയ്ക്കൂ. ആ വിധത്തില്‍ നമ്മുടെ വിശ്വാസ ത്തിനു നാം വില കൊടുക്കേണ്ടിവരുന്നു.

യേശു ഈ ലോകത്തില്‍ വന്നപ്പോള്‍ അവിടുത്തേക്കു ധനവും മാനവും നഷ്ടപ്പെടുകയാണുണ്ടായത്. അവിടുത്തെ നാം പിന്തുടരുന്ന പക്ഷം നമുക്കും അവ നഷ്ടമാകും. ഈസ്‌കര്യോത്താ യൂദായെപ്പോ ലെയുള്ള ആളുകള്‍ മാത്രമേ തങ്ങളുടെ ആത്മീയബന്ധങ്ങളില്‍നിന്നു ലാഭമുണ്ടാക്കുകയുള്ളു. ദൈവഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ സാക്ഷ്യം മാനമോ സമ്പത്തോ ദ്രവ്യലാഭമോ നിങ്ങള്‍ക്കു വരുത്തി യിട്ടുണ്ടെങ്കില്‍ നിങ്ങള്‍ യേശുവിനെയല്ല, യൂദായെയത്രേ പിന്തുടര്‍ ന്നിട്ടുള്ളത്.

ദൈവഭക്തിയാല്‍ ലഭിക്കുന്ന യഥാര്‍ത്ഥ ലാഭമാകട്ടെ, ആത്മീയമ ായിരിക്കും.

ദൈവത്തെ മാത്രം പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവരും ഈ ലോകത്തിന്റെ മൂല്യവ്യവസ്ഥ ഒന്നോടെ തെറ്റാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുന്നവരും ഭൗമികമായതെല്ലാം ദൈവസ്‌നേഹ ത്തിനുവേണ്ടി ഉപയോഗിക്കുന്നില്ലെങ്കില്‍ വിലയറ്റതാണെന്നു വിശ്വസിക്കുന്നവരുമായ സമൂലപരിവര്‍ത്തനവാദികളായ (radical) സ്ത്രീപുരുഷന്മാരുടെ ഒരു തലമുറയ്ക്കുവേണ്ടിയാണ് ദൈവം ഇന്നു കാത്തിരിക്കുന്നത്.

അപ്രകാരമുള്ള ആളുകള്‍ തങ്ങളുടെ ജീവിതദൃഷ്ടാന്തം മുഖേന പണമോ വിദ്യാഭ്യാസമോ സുഖജീവിതമോ ലോകത്തിന്റെ ബഹുമ തിയോ ഒന്നുമല്ല സര്‍വശ്രേഷ്ഠമെന്നു ലോകത്തെ ബോധ്യപ്പെടുത്തും. എല്ലാം തല കീഴ്മറിഞ്ഞു പോയിട്ടുള്ള ഇന്നത്തെ ലോകത്തില്‍ അവര്‍ നേരുള്ളവരായി ഉറച്ചുനിന്നുകൊണ്ട് ദൈവം മാത്രമാണ് സര്‍വശ്രേഷ്ഠ മെന്നു ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്യും. അപ്രകാരമുള്ള ഒരുവനായി നിങ്ങള്‍ തീരുമോ?

ഇത്തരം അനേകം സ്ത്രീപുരുഷന്മാരെ നമ്മുടെ രാജ്യത്ത് ഇന്ന് ദൈവം എഴുന്നേല്‍പിക്കട്ടെ.

അധ്യായം ഒന്‍പത് : ദൈവമുമ്പാകെ ഇടിവില്‍ നില്‍ക്കുക


”യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാന്‍ ദേശത്തെ നശിപ്പി ക്കാതവണ്ണം അതിനു മതില്‍കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേ ണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.”’ (യെഹെ. 22:30).

യിസ്രായേല്‍ ജനം എന്തുകൊണ്ടു പ്രവാസത്തിലേക്കു പോകേണ്ടി വന്നുവെന്ന് ദൈവം ഈ അധ്യായത്തില്‍ യെഹെസ്‌ക്കേലിനോടു പറയുന്നു. യെരൂശലേം, കൊലപാതകം നടക്കുന്ന ഒരു നഗരമായിത്തീര്‍ ന്നതും ദൂഷകന്മാര്‍ അവിടെ രക്തം ചൊരിയുന്നതുമായിരുന്നു അതിന്റെ കാരണം.

ഇന്ന് ഒട്ടധികം സഭകളും ഈയൊരവസ്ഥയിലേക്കു വന്നിട്ടുള്ളതായി നാം കാണുന്നു. യെഹെ. 22ല്‍ വിവരിക്കുന്ന പാപങ്ങളെ ഇന്നു നാം ധാരാളം വിശ്വാസികളില്‍ക്കാണുന്ന പാപങ്ങളുമായി താരതമ്യപ്പെടു ത്തുക. വിശ്വാസികള്‍ തങ്ങളുടെ സഹവിശ്വാസികളെ സ്വന്തം നാവുകൊണ്ടു കൊലപാതകം ചെയ്യുന്നു (വാ. 6). ക്രിസ്തീയ സമൂഹ ങ്ങള്‍ തങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥസഭയെന്നു പറഞ്ഞുകൊണ്ട് തങ്ങ ളോടു യോജിക്കാത്ത മറ്റു വിശ്വാസികളെ കുറ്റം വിധിക്കുന്നു. വളരെ യധികം വിശ്വാസികള്‍ തങ്ങളുടെ മാതാപിതാക്കളെയും ആത്മീയപിതാ ക്കന്മാരെയും അനാദരിക്കുന്നു (വാ. 10). ഇത്തരം വിശ്വാസികളുടെ സഭകള്‍ കൊലപാതകമുള്ള നഗരങ്ങളായിത്തീര്‍ന്നിരിക്കുന്നുവെന്നു നമുക്കു പറയാം. തന്മൂലം അവരും യിസ്രായേലിനെപ്പോലെ ആത്മീയ ദൃഷ്ട്യാ പ്രവാസത്തിലേക്കു പോയിരിക്കുന്നു. തങ്ങളുടെ പ്രദേശങ്ങ ളില്‍ ക്രിസ്തുവിനു ഫലപ്രദമായ സാക്ഷ്യം വഹിക്കുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല.

തന്റെ മുമ്പാകെ ഇടിവില്‍നിന്നു ദേശത്തിനുവേണ്ടി പ്രാര്‍ത്ഥിക്കു വാന്‍ ഒരു മനുഷ്യനെ ദൈവം യിസ്രായേലില്‍ അന്വേഷിച്ചുവെന്നു നാം വായിക്കുന്നു. എങ്കിലും അവിടുത്തേക്ക് അങ്ങനെയൊരുവനെ കണ്ടെ ത്തുവാന്‍ കഴിഞ്ഞില്ല. എട്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് യിസ്രായേല്‍ജനം പാപം ചെയ്തപ്പോള്‍ മോശ അവര്‍ക്കുവേണ്ടി ഇടിവില്‍ നില്‍ക്കുകയു ണ്ടായി. തന്മൂലം അന്നു ദൈവം യിസ്രായേലിനെ നശിപ്പിക്കാതെയി രുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ ഒരാളും ഉണ്ടാ യിരുന്നില്ല. എല്ലാ മനുഷ്യരും താന്താങ്ങളുടെ കാര്യം മാത്രം അന്വേ ഷിച്ചുകൊണ്ടിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ത്തന്നെയും തങ്ങള്‍ക്കുവേണ്ടിയും തങ്ങളുടെ കുടുംബങ്ങള്‍ക്കുവേണ്ടിയുമാണ് പ്രാര്‍ത്ഥിക്കുന്നത്. അതിനാല്‍ അവര്‍ ഒടുവില്‍ പ്രവാസത്തിലേക്കു പോകേണ്ടിവന്നു.

ഒടുവില്‍ ദൈവം കണ്ടെത്തിയ മനുഷ്യന്‍

എങ്കിലും എഴുപതു വര്‍ഷത്തിനുശേഷം ഇടിവില്‍ നില്‍ക്കുവാനായി ഒരു മനുഷ്യനെ ദൈവം ഒടുവില്‍ കണ്ടെത്തി – ദാനിയേല്‍. യിസ്രായേല്‍ ജനങ്ങളെ ബാബിലോണിലേക്കു കൊണ്ടുപോയതിനു ശേഷം എഴുപതുവര്‍ഷം കഴിഞ്ഞ് അവര്‍ യെരൂശലേമിലേക്കു മടങ്ങിവരുമെന്ന് ദൈവം യിരെമ്യാവു മുഖാന്തരം വാഗ്ദാനം ചെയ്തിരുന്നു (യിരെ. 25:12,13). ദാനിയേലിന് സുമാര്‍ 87 വയസ്സുള്ള കാലത്ത് (പ്രവാസ കാലം മുഴുവന്‍ ബാബിലോണില്‍ ജീവിച്ചശേഷം) യിരെമ്യാവിന്റെ ആ പ്രവചനം അദ്ദേഹം വായിക്കുവാനിടയായി.

തന്റെ കാലഘട്ടം വരെയും ജീവിച്ചിരുന്നിട്ടുള്ള മനുഷ്യരില്‍വച്ച് ഏറ്റവും ജ്ഞാനിയായ മനുഷ്യന്‍ ദാനിയേലായിരുന്നു. ശലോമോനെ ക്കാള്‍പ്പോലും അദ്ദേഹം അധികം ജ്ഞാനിയായിരുന്നു. സാത്താന്റെ ജ്ഞാനം എത്രയധികമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കേണ്ടിവന്ന പ്പോള്‍ ദൈവം അതിനെ ശലോമോന്റേതുമായി താരതമ്യപ്പെടുത്താതെ ദാനിയേലിന്റെ ജ്ഞാനത്തോടു താരതമ്യപ്പെടുത്തിയതില്‍നിന്ന് ഇതു നമുക്കു മനസ്സിലാക്കാം (യെഹെ. 28:3,4). ദൈവം ഇതു സംസാരിച്ച പ്പോള്‍ ദാനിയേല്‍ ബാബിലോണില്‍ ജീവിച്ചിരുന്ന കേവലം ഒരു യുവാവായിരുന്നു.

എന്നാല്‍ ദൈവം യിരെമ്യാവില്‍ക്കൂടി വാഗ്ദാനം ചെയ്ത കാര്യം ദാനിയേല്‍ വായിച്ചപ്പോള്‍ അദ്ദേഹം തന്റെ യുക്തിബോധം ഉപയോഗിച്ച് ദൈവവാഗ്ദാനം താനൊന്നും പ്രവര്‍ത്തിക്കാതെ സ്വതേതന്നെ നിറവേറിക്കൊള്ളുമെന്ന നിഗമനത്തില്‍ എത്തിയില്ല. അത്തരമൊരു നിഗമനത്തില്‍ എത്തുന്നത് ഒരുതരം വിധികല്പിതവാദമാണ് (ളമമേഹശാെ), ക്രിസ്തീയത്വമല്ല.

ദാനിയേല്‍ സ്വന്തം വിവേകത്തില്‍ ഊന്നാതെ ദൈവവചനം നിറവേറുന്നതിനുവേണ്ടി വിലപിക്കുകയും ഉപവസിക്കുകയും തീക്ഷ്ണത യോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തു (ദാനി. 9:2,3). അങ്ങനെയാണ് ദൈവവചനം നിറവേറുവാനിടയായത്. എക്കാലവും ജീവിച്ചിരുന്നവരില്‍ വച്ച് ഏറ്റവും ജ്ഞാനിയായിരുന്ന മനുഷ്യന്‍ ദൈവവചനം വായിച്ച പ്പോള്‍ സ്വന്തം വിവേകത്തെയോ യുക്തിബോധത്തെയോ ആശ്രയി ക്കാതെ പ്രാര്‍ത്ഥനാനിരതനായിത്തീര്‍ന്നത് അവിടെ നാം കാണുന്നു.

ഒരു മനുഷ്യന്‍ ഇടിവില്‍നിന്നു പ്രാര്‍ത്ഥിക്കുമ്പോഴല്ലാതെ ദൈവം പ്രവര്‍ത്തിക്കുന്നില്ല.

ദാനിയേല്‍ നീതിമാനായ ഒരു മനുഷ്യനുംകൂടെയായിരുന്നു. എക്കാ ലവും ജീവിച്ചിരുന്നിട്ടുള്ള ഏറ്റവും നീതിമാന്മാരായ മൂന്നു മനുഷ്യരെ ചൂണ്ടിക്കാണിക്കുവാന്‍ ദൈവം ആഗ്രഹിച്ചപ്പോള്‍ അവിടുന്നു നോഹ, ദാനീയേല്‍, ഇയ്യോബ് എന്നിവരുടെ പേരുകളാണ് എടുത്തു കാണിച്ചത്. ഈ കാര്യം ദൈവം പ്രസ്താവിച്ചപ്പോഴും ദാനിയേല്‍ ഒരു യുവാവാ യിരുന്നു! (യെഹെ. 14:14,20). യോസേഫ് ഈജിപ്റ്റില്‍ തന്നെത്തന്നെ വിശുദ്ധിയില്‍ സൂക്ഷിച്ചതുപോലെ ദാനിയേലും ബാബിലോണില്‍ തന്നെത്തന്നെ വിശുദ്ധിയില്‍ സൂക്ഷിച്ചു (ദാനി. 1:8). എന്നിട്ടും ഈ നീതിമാനായ ദാനിയേല്‍ ദൈവമുമ്പാകെ പ്രാര്‍ത്ഥിപ്പാന്‍ മുട്ടു കുത്തിയപ്പോള്‍ താന്‍ ഒരു പാപി മാത്രമാണെന്ന് അദ്ദേഹം ഏറ്റുപറ യുന്നു (ദാനി. 9:4-11).

ഒരു യഥാര്‍ത്ഥ ദൈവപുരുഷന്റെ ഒരു ലക്ഷണം, മറ്റാരുടേതിനെ ക്കാളുമധികം തന്റെ പാപത്തെക്കുറിച്ച് അദ്ദേഹം കൂടുതല്‍ ബോധവാ നായിരിക്കും എന്നതാണ്. ഓരോ യഥാര്‍ത്ഥ ദൈവപുരുഷനും പൗലൊസിനെപ്പോലെ ലോകത്തിലുള്ള ഏറ്റവും വലിയ പാപിയായി തന്നെത്തന്നെ കണക്കാക്കും. അവരുടെ മനസ്സാക്ഷിയെ ഉലയ്ക്കുന്ന പാപങ്ങളാകട്ടെ, സാധാരണ പാപികള്‍ വീണുപോകുന്ന അശുദ്ധികര മായ പാപങ്ങളല്ല. അവരുടെ മനസ്സാക്ഷി അത്യന്തം പേലവമായിരി ക്കുന്നതിനാല്‍ (ലെിശെശേ്‌ല) പ്രാര്‍ത്ഥിക്കാതിരിക്കുന്ന അവസ്ഥയെത്തന്നെ ഒരു പാപമായി അവര്‍ കരുതുന്നു (1 ശമൂ. 12:23). ദൈവം തങ്ങളെ ആരുടെ മധ്യേ ആക്കിവച്ചിരിക്കുന്നുവോ ആ ജനസമൂഹത്തിന്റെ പാപങ്ങള്‍ തങ്ങളുടേതായി അവര്‍ വേഗത്തില്‍ കണക്കാക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള നീതിമാന്മാരുടെ പ്രാര്‍ത്ഥന മാത്രമേ ദൈവ മുമ്പാകെ ഫലപ്രാപ്തിയിലെത്തുന്നുള്ളൂ (യാക്കോ. 5:16).

ഹഗ്ഗായി, സെഖര്യാവ്, എസ്രാ, നെഹെമ്യാവ് എന്നിവരുടെ പുസ്തക ങ്ങളില്‍ നാം വായിക്കുന്നതുപോലെ ആ കാലത്തു ദൈവാലയവും അന്തിമമായി യെരുശലേം നഗരം തന്നെയും വീണ്ടും പണിയുവാന്‍ ദൈവജനത്തെയും ഒരു രാജാവിനെയും പ്രേരിപ്പിച്ചത് ദാനിയേലിന്റെ പ്രാര്‍ത്ഥനയായിരുന്നു.

ഇതിലേക്ക് യെരുശലേമില്‍പോയി വേലചെയ്യുവാന്‍ കഴിവില്ലാത്ത വിധം ദാനിയേല്‍ ഈ കാലഘട്ടത്തില്‍ വളരെ വൃദ്ധനായിക്കഴിഞ്ഞി രുന്നു. എന്നാല്‍ സെരുബ്ബാബേല്‍, സെഖര്യാവ്, യോശുവാ മുതലായ യുവാക്കന്മാര്‍ ദൈവത്തിനു ലഭ്യരായിരുന്നു. എങ്കിലും ആ മഹാകൃത്യം നിറവേറ്റുവാന്‍ ഈ പുരുഷന്മാര്‍ക്ക് ദാനിയേലിന്റെ പ്രാര്‍ത്ഥനയുടെ പിന്‍ബലം ആവശ്യമായി വന്നു. പ്രാചീനമായ ഒരുകാലത്ത് അമാലേക്യരെ ജയിച്ചു കീഴടക്കുവാന്‍ യോശുവയ്ക്കും അദ്ദേഹത്തിന്റെ യോദ്ധാക്കള്‍ക്കും മോശയുടെ പ്രാര്‍ത്ഥനയുടെ പിന്‍ബലമാവശ്യമായി രുന്നതുപോലെതന്നെ (പുറ. 17:8-15).

സ്വാര്‍ത്ഥതയില്‍നിന്നുള്ള സ്വാതന്ത്ര്യം

നമ്മുടെ രാജ്യത്ത് സഭയ്ക്കുവേണ്ടി ഇടിവില്‍നിന്നു പ്രാര്‍ത്ഥിക്കുന്ന വരും സ്വന്തം ആവശ്യങ്ങളെക്കുറിച്ചു ചിന്തിക്കാതെ ദൈവവേലയെപ്പറ്റി ഭാരമുള്ളവരുമായ നിസ്വാര്‍ത്ഥരായ മനുഷ്യര്‍ക്കുവേണ്ടി ദൈവം ഇന്നും നോക്കിക്കൊണ്ടിരിക്കുകയാണ്.

വിശുദ്ധീകരണമെന്നത് തങ്ങളുടെ വ്യക്തിപരമായ സ്വഭാവത്തിലും പെരുമാറ്റത്തിലും സംഭവിക്കുന്ന പരിഷ്‌കരണം മാത്രമാണെന്ന് പല വിശ്വാസികളും ചിന്തിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥമായ വിശുദ്ധീകരണം ഒരു വ്യക്തിയെ ദൈവത്തെപ്പോലെ അഥവാ ക്രിസ്തുവിനെപ്പോലെ തന്നെ സ്വാര്‍ത്ഥരഹിതനാക്കുന്നു.

യേശു ലോകത്തില്‍ വരികയും ദൈവത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നതുവരെ ദൈവം എങ്ങനെയുള്ളവനെന്ന് ആരും അറിഞ്ഞിരു ന്നില്ല (യോഹ. 1:18). യേശുവിനെ നാം നോക്കുമ്പോള്‍ ദൈവസ്വഭാവ ത്തെപ്പറ്റി നാം എന്താണു പഠിക്കുന്നത്? പാപികളെ അവരുടെ പാപ ത്തില്‍നിന്നു വിടുവിച്ച് ദൈവത്തിങ്കലേക്കു തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുമെങ്കില്‍ അതിനുവേണ്ടി എന്തും ഉപേക്ഷിക്കുവാനും ഏതു പരിധിവരെയും ത്യാഗം സഹിക്കുവാനും സന്നദ്ധതയുള്ള ഒന്നാണ് ദൈവസ്വഭാവമെന്ന് നാം മനസ്സിലാക്കുന്നു.

തനിക്കുവേണ്ടിത്തന്നെ എന്തെങ്കിലും നേടുവാനല്ല യേശു സ്വര്‍ഗ്ഗ ത്തില്‍നിന്ന് ഇറങ്ങിവന്നത്. ഒരിക്കലുമല്ല. പൂര്‍ണ്ണമായും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയാണ് അവിടുന്നു ഭൂമിയില്‍ വന്നത്. അവിടുന്നു മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചു. അവിടുന്ന് ഉപവസിക്കയും പ്രാര്‍ത്ഥി ക്കയും തന്നെത്തന്നെ ഏല്‍പിച്ചുകൊടുക്കയും ചെയ്തു. എല്ലാം എന്തിനുവേണ്ടി? മറ്റുള്ളവര്‍ ദൈവത്തിന്റെ രക്ഷയില്‍ പങ്കാളികളായി ത്തീരുവാന്‍ തന്നെ. ഇന്ന് സഭയിലെ നേതാക്കളില്‍പ്പോലും ഏറ്റവും ദുര്‍ല്ലഭമായിരിക്കുന്നത് ഈയൊരു മനോഭാവമാണ്. ദൈവസ്വഭാവ ത്തിലുള്ള പങ്കാളിത്തത്തെപ്പറ്റി പലരും സംസാരിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള സ്വാര്‍ത്ഥരഹിതമായ ഈ സ്‌നേഹത്തില്‍ ദുര്‍ല്ലഭം പേര്‍ മാത്രമേ പങ്കാളികളായിത്തീരുന്നുള്ളു.

തന്നെത്താന്‍ ത്യജിക്കുക, ക്രൂശ് എടുക്കുക എന്നിവ തങ്ങള്‍ക്കു വല്ല പ്രയോജനവും വരുത്തുമെങ്കില്‍ അവ ചെയ്യുവാന്‍ പലരും സന്നദ്ധ രാണ്. അത് അവസാനത്തില്‍ ക്രിസ്തുവിന്റെ കാന്തയുടെ ഭാഗമായി ത്തീരുന്നതുപോലെയുള്ള വല്ല ആത്മീയപ്രയോജനമായാലും മതിയാകും. എന്നാലും തങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ലഭിക്കണം. എന്നാല്‍ പൂര്‍ണ്ണമായും മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടി നാമെ ന്താണ് സ്വയം ത്യജിച്ചിട്ടുള്ളതെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം ‘മിക്കവാറും ഒന്നും തന്നെ ത്യജിച്ചിട്ടില്ല’ എന്നാണെന്ന് നാം കണ്ടെത്തും.

പൂര്‍ണ്ണസമയ ക്രിസ്തീയപ്രവര്‍ത്തകര്‍ എന്തെങ്കിലും കാര്യത്തില്‍ പരാജയപ്പെടുന്നതു കാണുമ്പോള്‍ അവരെ വിമര്‍ശിക്കുക എളുപ്പമാണ്. എന്നാല്‍ അവരെ വിമര്‍ശിക്കുന്നതിനുമുമ്പ് അക്രൈസ്തവരോടു സുവിശേഷമറിയിക്കുവാന്‍വേണ്ടി അവരെപ്പോലെ സ്വന്തം ഉദ്യോഗം രാജിവയ്ക്കുവാന്‍ നിങ്ങള്‍ ഒരുക്കമാണോ എന്നു നിങ്ങളോടുതന്നെ ചോദിക്കുന്നതു നന്നായിരിക്കും. അല്ലെങ്കില്‍ അവരെ വിമര്‍ശിക്കുവാ നുള്ള യോഗ്യത നിങ്ങള്‍ക്കില്ല.

നമുക്കുള്ളിടത്തോളം വെളിച്ചമില്ലാത്തവരെ നിന്ദിക്കുക എളുപ്പമാണ്. എന്നാല്‍ നമുക്കു ലഭിച്ച എല്ലാ വെളിച്ചവുമിരിക്കെത്തന്നെ നാം നമ്മുടെ സുഖസൗകര്യങ്ങളെ സ്‌നേഹിക്കുന്നവരും കര്‍ത്താവിനുവേണ്ടി വിലപ്പെട്ട എന്തെങ്കിലും ത്യജിക്കുവാന്‍ മനസ്സില്ലാത്തവരുമാണ്.

മറ്റുള്ളവര്‍ സുവിശേഷം കേട്ടു രക്ഷപ്രാപിക്കുവാന്‍വേണ്ടി മാത്രം യേശു സ്വര്‍ഗ്ഗത്തിലുള്ള തന്റെ പദവിയുപേക്ഷിച്ച് ഭൂമിയില്‍വന്ന് ആധു നികപരിഷ്‌കാരത്തിന്റെ യാതൊരു സുഖസൗകര്യങ്ങളും കൂടാതെ 33മ്മ വര്‍ഷം ഇവിടെത്താമസിച്ചു. മറ്റുള്ളവരോടു സുവിശേഷമറിയിക്കേണ്ട തിലേക്ക് ഒരു പൂര്‍ണ്ണസമയ പ്രവര്‍ത്തകനായിരിപ്പാന്‍വേണ്ടി ഒരു മരപ്പണിക്കാരനെന്നനിലയില്‍ തനിക്കുണ്ടായിരുന്ന ജോലിയും അവി ടുന്ന് ഉപേക്ഷിച്ചു.

യേശുവിന്റെ നാമം ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത അക്രൈസ്തവ രാജ്യങ്ങളില്‍ സുവിശേഷമറിയിപ്പാനും മറ്റുള്ളവരെ ക്രിസ്തുവിലേക്കു നയിക്കുവാനുംവേണ്ടി വര്‍ഷങ്ങളായി കഷ്ടനഷ്ടങ്ങള്‍ സഹിക്കുവാന്‍ മിഷനറിമാരെ പ്രേരിപ്പിച്ചിട്ടുള്ളത് യേശുവിന്റെ ഈ മനോഭാവമാണ്. നേരേമറിച്ച്, വിദേശയാത്രചെയ്ത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചുകൊണ്ട് ഇക്കാലത്തു സുവിശേഷപ്രസംഗം നടത്തുന്ന ആളുകള്‍ ടൂറിസ്റ്റുകള്‍ മാത്രമാണ്.

കര്‍ത്താവിനുവേണ്ടി സകലവും പരിത്യജിച്ച വിശുദ്ധരായ മിഷനറി മാരുടെ ജീവചരിത്രങ്ങള്‍ നാം വായിച്ചിട്ട് അവരുടെ ത്യാഗവും കര്‍ത്താ വിനോടുള്ള ഗാഢഭക്തിയും നമ്മെ വെല്ലുവിളിക്കുവാനിടയാകുന്നത് വളരെ പ്രയോജനകരമായിരിക്കും. ത്യാഗമയമായ ഒരു ജീവിതത്തി ലേക്ക് ഒരുവനെ നയിക്കാത്ത ഒരു വിശുദ്ധി ആത്മവഞ്ചനയാണ്. എന്തെ ന്നാല്‍ യഥാര്‍ത്ഥമായ വിശുദ്ധി പാപത്തില്‍നിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല, സ്വയസ്‌നേഹത്തില്‍നിന്നു പൂര്‍ണ്ണമായ വിടുതലും കൂടെ യാണ്.

ദൈവത്തിന്റെ അഗ്നി ഇന്നു പലരുടെമേലും പതിക്കുന്നില്ല. അവര്‍ സകലവും യാഗപീഠത്തിന്മേല്‍ വച്ചിട്ടില്ല എന്നതുതന്നെ അതിന്റെ കാരണം. തങ്ങളുടെ ഉദ്യോഗവും സുഖസൗകര്യങ്ങളും ഒഴികെ എല്ലാം കര്‍ത്താവിനുവേണ്ടി ത്യജിക്കുവാന്‍ അവര്‍ സന്നദ്ധരാണ്. ഈ ഭൂമിയി ലുള്ള എന്തെങ്കിലും ഇപ്പോഴും നിങ്ങള്‍ക്കു വിലപ്പെട്ടതായിരിക്കുന്നുവെ ങ്കില്‍ നിങ്ങള്‍ യേശുവിന്റെ ശിഷ്യനല്ല.

ആന്തരികവും ബാഹ്യവുമായ ത്യാഗങ്ങള്‍

ക്രൈസ്തവലോകത്തിലുള്ള പലരും പുതിയനിയമം ആവശ്യപ്പെടു ന്നതുപോലെ ക്രൂശെടുക്കുക എന്ന ആന്തരികപരിത്യാഗത്തെക്കാള്‍ ബാഹ്യമായ ത്യാഗങ്ങള്‍ക്കാണ് പ്രാധാന്യം കല്പിക്കുന്നത്. എന്നാല്‍ ആ തെറ്റിനെതിരേയുള്ള അതിരുകടന്ന ഒരു പ്രതികരണത്തിന്റെ ഫല മായി നമ്മുടെ എല്ലാ ത്യാഗങ്ങളും ആന്തരികമോ ചിലപ്പോള്‍ സാങ്കല്‍പി കമോ മാത്രമായിപ്പോകുവാന്‍ സാധ്യതയുണ്ട്.

യേശു കേവലം ആന്തരികത്യാഗങ്ങള്‍ മാത്രം അനുഷ്ഠിച്ചിരുന്നെ ങ്കില്‍ അവിടുന്നു സ്വര്‍ഗ്ഗം വെടിഞ്ഞ് ഈ ഭൂമിയിലേക്കു വരികയില്ലായി രുന്നു. അവിടുത്തെ അപ്പോസ്തലന്മാരും ആന്തരികത്യാഗങ്ങളില്‍ മാത്രം മുഴുകിയിരുന്നെങ്കില്‍ സുവിശേഷം ഒരിക്കലും യെരുശലേമില്‍ നിന്നു പുറത്തേക്കു വ്യാപിക്കുകയില്ലായിരുന്നു! യേശുവും അപ്പോസ്ത ലന്മാരും സമചിന്തയുള്ളവരായിരുന്നു. സുവിശേഷത്തിനുവേണ്ടി തങ്ങള്‍ ബാഹ്യവും ആന്തരികവുമായ ത്യാഗങ്ങള്‍ അനുഷ്ഠിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് അവര്‍ ഗ്രഹിച്ചിരുന്നു.

യേശുവിനെയും അപ്പോസ്തലന്മാരെയുംപോലെ മറ്റുള്ളവരെ അനുഗ്രഹിക്കുവാനായി കഷ്ടതകളും അസൗകര്യങ്ങളും സഹിക്കു വാന്‍ സന്നദ്ധരായവര്‍ മാത്രമേ മറ്റുള്ളവരുടെ ഭാരങ്ങള്‍ തങ്ങളുടെമേല്‍ ഏറ്റെടുത്തുകൊണ്ട് സഭയ്ക്കുവേണ്ടി ഇന്ന് ഇടിവില്‍ നില്‍ക്കുവാന്‍ മുതിരുകയുള്ളു.

നാം നമ്മുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ചുകൊണ്ട് നമ്മെത്തന്നെയും നമ്മുടെ സമയത്തെയും ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവര്‍ക്കായി ത്യജിക്കുന്നില്ലെങ്കില്‍ നാം യേശുവിന്റെ കാല്‍പ്പാടു കളില്‍ നടക്കുന്നവരാണെന്നും വിശുദ്ധീകരിക്കപ്പെട്ടവരും ആത്മീയരു മാണെന്നും സങ്കല്‍പിക്കുന്നത് ഒരു വലിയ വഞ്ചനയായിരിക്കും.

മറ്റുള്ളവര്‍ അനുഗ്രഹിക്കപ്പെട്ട് ദൈവത്തിങ്കലേക്കു വരുമാറ് യേശു ജീവിച്ചു. നമുക്കുവേണ്ടി അവിടുന്നു തുറന്നുതന്ന ജീവനുള്ള പുതുവഴി ഇതത്രേ.

നമ്മുടെ ജീവിതത്തില്‍ നാം എന്തിനു മുന്‍ഗണന നല്‍കുന്നുവെന്നു ള്ളത് നാം എന്തിനെ ആരാധിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഉദാഹരണമായി പല ദിവസങ്ങളിലും നാം ഭക്ഷിക്കുവാനോ ഉറങ്ങുവാനോ വേലയ്ക്കു പോകുവാനോ ഒരിക്കലും മറക്കാതിരിക്കു കയും എന്നാല്‍ ദൈവം നമ്മോടു സംസാരിക്കുന്നതു കേള്‍ക്കുവാന്‍ സമയം എടുക്കാതെ അക്കാര്യം മറന്നുപോവുകയും ചെയ്യുന്നുവെങ്കില്‍ ഭക്ഷണവും ഉറക്കവും പണവും തീര്‍ച്ചയായും നമ്മുടെ ദൈവങ്ങളാ യിത്തീര്‍ന്നിരിക്കുന്നുവെന്ന് തീര്‍ച്ച തന്നെ.

നമ്മുടെ സമയം, ഊര്‍ജ്ജം, പണം എന്നിവയില്‍ എത്രമാത്രം കര്‍ത്താവിനുവേണ്ടി പരിത്യജിക്കുവാന്‍ നാം സന്നദ്ധരാണ്? പുതിയ ഉടമ്പടിയിന്‍കീഴില്‍ ആഴ്ചയില്‍ ഒരു ദിവസവും വരുമാനത്തില്‍ 10 ശതമാനവും വേര്‍തിരിക്കുവാന്‍ കല്പിച്ചിട്ടില്ലെന്ന വസ്തുതയില്‍ ഒരു കപടാശ്വാസം നാം കണ്ടെത്തിയേക്കാം. സഭാവിഭാഗങ്ങളിലായിരുന്ന പ്പോള്‍ വരുമാനത്തിന്റെ 10 ശതമാനം ദൈവത്തിനായി കൊടുത്തിരുന്ന പലയാളുകള്‍ ഇപ്പോള്‍ പ്രായോഗികമായി ഒന്നും തന്നെ ദൈവത്തി നായി കൊടുക്കാത്ത ഒരു സ്ഥിതിയിലേക്കു പിന്മാറിപ്പോയിരിക്കുന്നു. ഇതു തീര്‍ച്ചയായും യേശു നടന്ന വഴിയല്ല. സുഖവും ഐശ്വര്യവും അവരുടെ ദൈവമായിത്തീര്‍ന്നതുമൂലമാണ് ഇങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടായിട്ടുള്ളത്.

ഒരുപക്ഷേ നാം ഇപ്പോള്‍ കോപിക്കയോ സ്ത്രീകളെ മോഹിക്കു കയോ ചെയ്യുന്നില്ലായിരിക്കാം. അത്രത്തോളം നല്ലതുതന്നെ. പക്ഷേ നാം കര്‍ത്താവിനെ പിന്തുടരുന്നവരെങ്കില്‍ ഈ കാര്യങ്ങള്‍ ഒരിക്കലും നമ്മുടെ ജീവിതത്തില്‍ കാണപ്പെടേണ്ട ബാഹ്യമായ ത്യാഗങ്ങള്‍ക്ക് ഒരു പകരമായിത്തീരുകയില്ല.

നമ്മില്‍പ്പലരും ഇപ്പോള്‍ കര്‍ത്താവിന്റെ അപ്പോസ്തലന്മാരെക്കാള്‍ മെച്ചമായിത്തന്നെ പാപത്തിന്മേലുള്ള വിജയമെന്ന ഉപദേശം വിശദീകരി ക്കുവാന്‍ കഴിവുള്ളവരായിത്തീര്‍ന്നിരിക്കുന്നു! എന്നാല്‍ നമ്മുടെ ജീവിതരീതിയുടെ സവിശേഷതയായിത്തീര്‍ന്ന കടുത്ത സ്വാര്‍ത്ഥത യെപ്പറ്റി നമുക്ക് അല്പംകൂടി വെളിച്ചം ലഭിച്ചേ മതിയാവൂ.

ഒരു മനുഷ്യന്റെ ‘ജ്ഞാനമെന്ന ഒരു പാദ’ത്തിനു മൂന്നടിയിലധികം നീളമുള്ളപ്പോള്‍ ജീവിതമെന്ന മറ്റേ പാദത്തിന് ഒന്നോ രണ്ടോ ഇഞ്ചിന്റെ ദൈര്‍ഘ്യം മാത്രം ഉണ്ടാവുന്നതിന്റെ ഫലമാണ് ആത്മീയമായ അസ്ഥിരത (ശിേെമയശഹശ്യേ). എന്നിട്ടും അയാള്‍ തന്റെ ജ്ഞാന പാദത്തെ പിന്നെയും ദീര്‍ഘിപ്പിക്കുവാനാണ് സമയം ചെലവഴിക്കുന്നത്! ദൈവിക സത്യത്തെപ്പറ്റി അയാള്‍ക്ക് സംശുദ്ധമായ വെളിപ്പാടുണ്ടായിട്ടും അയാളുടെ സ്വാര്‍ത്ഥത ക്രൂശില്‍ത്തറയ്ക്കപ്പെടാതെ അവശേഷിക്കുന്നു.

ഭാരവും താല്പര്യവുമുള്ള ആളുകള്‍

ബാബിലോണില്‍നിന്നു യെരുശലേമിലേക്കുള്ള യിസ്രായേല്‍ജനത യുടെ യാത്രയൊന്നാകെത്തന്നെ ആരംഭിക്കുകയും തുടരുകയും ചെയ്തത് ദൈവികപ്രവര്‍ത്തനത്തിന്റെ പുരോഗതിയെപ്പറ്റി സ്വാര്‍ത്ഥ രഹിതമായ താല്‍പര്യം പുലര്‍ത്തിയ ആളുകള്‍ മുഖാന്തരമായിരുന്നു. ഇതിനുവേണ്ടി അവര്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

നമ്മുടെ കാലഘട്ടത്തിലുള്ള സഭയിലും ഇതുപോലെതന്നെയാണ് സംഭവിക്കുന്നത്. ദൈവനാമത്തിന്റെ മഹത്വവും അവിടുത്തെ രാജ്യ ത്തിന്റെ ആഗമനവും ഭൂമിയില്‍ അവിടുത്തെ ഹിതത്തിന്റെ നിര്‍വഹ ണവും അന്വേഷിക്കുന്നവര്‍ ഉപവസിക്കയും പ്രാര്‍ത്ഥിക്കയും അശു ദ്ധാത്മപ്രവര്‍ത്തനത്തെ ബന്ധിക്കയും അങ്ങനെ ദൈവോദ്ദേശ്യം നിറവേറ്റുകയും ചെയ്യും.

കൂടെക്കൂടെ ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്ത ഒരു മനുഷ്യ നായിരുന്നു ദാനിയേല്‍.

യിസ്രായേല്യരുടെ ഒരു സമൂഹത്തെ ബാബിലോണില്‍നിന്നു യിസ്രാ യേലിലേക്കു നയിച്ച എസ്രായും ഉപവസിക്കുവാനും പ്രാര്‍ത്ഥിക്കു വാനും ശീലിച്ച ഒരുവനായിരുന്നു.

യെരുശലേം ഇടിഞ്ഞുതകര്‍ന്നും അതിന്റെ മതിലുകള്‍ തീവച്ചുചുട്ടും കിടക്കുന്നു എന്നു കേട്ടപ്പോള്‍ നെഹെമ്യാവും ഉപവസിക്കയും പ്രാര്‍ത്ഥി ക്കയും ചെയ്തു (നെഹെ. 1:4). യെരുശലേമിലെ യിസ്രായേല്‍ക്കാരെ അവരുടെ മടിയുടെയും സ്വാര്‍ത്ഥതയുടെയും പേരില്‍ അദ്ദേഹം വിമര്‍ ശിച്ചില്ല. ഒരിക്കലുമില്ല. അദ്ദേഹം ഉപവസിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ ത്ഥിച്ചു. അദ്ദേഹത്തിന്റെ യജമാനനായ രാജാവുതന്നെയും ആ ദുഃഖം മനസ്സിലാക്കുമാറ് അദ്ദേഹം അത്രമാത്രം ഹൃദയഭാരമുള്ളവനായിരുന്നു. അവസാനമായി താന്‍ തന്നെ പോയി യെരുശലേമിന്റെ മതിലുകള്‍ പണിയുന്നതിനുവേണ്ടി അദ്ദേഹം കൊട്ടാരത്തില്‍ തനിക്കുണ്ടായിരുന്ന സ്ഥാനവും സുഖസൗകര്യങ്ങളുമെല്ലാം ഉപേക്ഷിക്കുകയാണ് ചെയ്തത്.

യഹോവയുടെ പ്രവൃത്തി പുരോഗതിയില്ലാതെ കിടക്കുന്നതുമൂലം നെഹെമ്യാവിനെപ്പോലെ എപ്പോഴെങ്കിലും നാം ദുഃഖിതരായിത്തീര്‍ന്നി ട്ടുണ്ടോ? സഭയില്‍ കാര്യങ്ങള്‍ ശരിയായിട്ടല്ല മുന്നോട്ടുപോകുന്നതെന്നു കാണുകയാല്‍ അദ്ദേഹം ചെയ്തതുപോലെ എപ്പോഴെങ്കിലും നാം ഉപ വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ടോ? നമ്മോടു ദൈവ വചനം പ്രസംഗിക്കുന്നവര്‍ക്കുവേണ്ടി നാം എപ്പോഴെങ്കിലും പ്രാര്‍ത്ഥി ക്കുന്നുണ്ടോ?

ദൈവത്തെ സേവിക്കുകയും അവിടുത്തെ വചനം വിശ്വസ്തത യോടെ പ്രസംഗിക്കുകയും ചെയ്യുന്നവരും അവരുടെ കുടുംബങ്ങളും സാത്താന്റെ ക്രോധത്തിനു പാത്രങ്ങളാണെന്നുള്ള വസ്തുത നാം മനസ്സിലാക്കുന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. സാത്താന്‍ ആക്രമിക്കുവാനുദ്ദേശിക്കുന്നവരുടെ പട്ടികയുടെ മുകളിലത്തെ അറ്റ ത്താണ് അവരുടെ പേരുകള്‍. നിങ്ങള്‍ അവരെ വിമര്‍ശിക്കുന്ന പതിവു നിറുത്തിവയ്ക്കുവാന്‍ ഞാന്‍ നിങ്ങളോട് ആലോചന പറയുന്നു. നിങ്ങളെക്കാള്‍ മെച്ചമായി അതുചെയ്യുവാന്‍ നിങ്ങളുടെ സഹായം കൂടാതെതന്നെ സാത്താനു കഴിയും. പകരം അവര്‍ ശത്രുവിന്റെ ആക്ര മണങ്ങളില്‍നിന്നു സംരക്ഷിക്കപ്പെടുവാന്‍വേണ്ടി വരുന്ന ദിവസങ്ങളില്‍ അല്പംകൂടെ കൂടുതലായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

2000 വര്‍ഷം മുമ്പ് യിസ്രായേലില്‍ എന്നപോലെ ഇന്ന് ഇന്‍ഡ്യയില്‍ ദൈവത്തിന്റെ ആളുകളില്‍ ഒട്ടനേകം പേര്‍ തങ്ങളെക്കുറിച്ചു കരുതു വാന്‍ ഇടയന്മാരില്ലാതെ അങ്ങുമിങ്ങും ചിതറിക്കപ്പെട്ടിരിക്കയാണ്. കൂലിക്കുവേണ്ടി വേലചെയ്യുന്നവര്‍ നമ്മുടെ നാട്ടില്‍ അനേകരുണ്ട്. ആട്ടിന്‍കൂട്ടത്തിനുവേണ്ടി ജീവന്‍ വച്ചുകൊടുക്കുവാന്‍ മനസ്സുള്ള ഇടയ ന്മാര്‍ ചുരുക്കമത്രേ. ആടുകളെക്കുറിച്ചു ഭാരമില്ലാതെയും അവര്‍ക്കു വേണ്ടി ക്രമമായി പ്രാര്‍ത്ഥിക്കാതെയും ഒരാള്‍ ഇരിക്കുന്നപക്ഷം അയാള്‍ക്കു തന്റെ ആടുകളോടു ദൈവവചനം പ്രസംഗിക്കുവാന്‍ അധികാരമില്ല.

ഈ കാലത്ത് കൊയ്ത്തിലേക്ക് തന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ കൊയ്ത്തിന്റെ യജമാനന്‍ ഉണര്‍ത്തി അയയ്‌ക്കേണ്ടതിന് പ്രാര്‍ത്ഥിപ്പിന്‍ (മത്താ. 9:36-38; യിരെ. 3:15).

ഉപവാസവും പ്രാര്‍ത്ഥനയും

ഇന്നത്തെ വിശ്വാസികളുടെ തലമുറയില്‍ ഉപവാസം ജനപ്രീതിയാര്‍ ജ്ജിച്ചിട്ടില്ല.

എന്നാല്‍ ഒരിക്കല്‍ താന്‍ ഭൂമിയില്‍നിന്നു വിട്ടുപോയാല്‍ പിന്നീടു തന്റെ ശിഷ്യന്മാര്‍ ഉപവസിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. അവര്‍ ഉപവസിച്ചേക്കാമെന്നല്ല അവിടുന്നു പറഞ്ഞത്. ‘ആ ദിവസങ്ങളില്‍ എന്റെ ശിഷ്യന്മാര്‍ ഉപവസിക്കും‘ എന്നാണ് അവിടുന്നു പ്രസ്താ വിച്ചത് (ലൂക്കോ. 5:35). ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്യുന്ന എല്ലാവരും യേശുവിന്റെ ശിഷ്യന്മാരായിരിക്കണമെന്നില്ല. എന്നാല്‍ യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരായിട്ടുള്ളവര്‍ ഉപവസിക്കും.

അപ്പോസ്തലന്മാര്‍ ഉപവസിച്ചും ആരാധിച്ചുംകൊണ്ടിരിക്കുമ്പോഴാണ് പൗലൊസിനെയും ബര്‍ന്നബാസിനെയും വിജാതീയജനങ്ങ ളോടു സുവിശേഷം പ്രസംഗിക്കുവാന്‍ അയയ്ക്കണമെന്ന് പരിശുദ്ധാ ത്മാവ് അവരോടു സംസാരിച്ചത്. അങ്ങനെയാണ് വിജാതീയദേശങ്ങ ളിലേക്കുള്ള ആദ്യത്തെ മിഷനറിപ്രവര്‍ത്തനം ആരംഭിച്ചത് (അപ്പോ. 13:2,3). പൗലൊസും ബര്‍ന്നബാസും പുറപ്പെട്ടുപോയി സഭകള്‍ സ്ഥാപി ക്കുകയും അനന്തരം ആ സഭകള്‍ പ്രാദേശികനേതാക്കളെ ഭരമേല്‍ പിക്കുന്നതിനുമുമ്പ് ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു (അപ്പോ. 14:23).

ഭാര്യാഭര്‍ത്താക്കന്മാര്‍പോലും ചിലപ്പോള്‍ പ്രാര്‍ത്ഥനയ്ക്കുവേണ്ടി ലൈംഗികബന്ധത്തില്‍നിന്നൊഴിഞ്ഞിരിക്കുവാന്‍ പരിശുദ്ധാത്മാവ് അവരെ പ്രബോധിപ്പിക്കുന്നു (1 കൊരി. 7:5).

സോദോമിനെപ്പോലെ യിസ്രായേല്‍ ജനങ്ങള്‍ നിഗളികളും മടിയന്മാരും സ്വാര്‍ത്ഥികളും തിന്നുപുളയ്ക്കുന്നവരുമായിരുന്നതുമൂലം സോദോം അവരുടെ സഹോദരിയാണെന്ന് ദൈവം അരുളിച്ചെയ്തിരി ക്കുന്നു (യെഹെ. 16:49). ഇതില്‍നിന്നും സോദോമില്‍ കുപ്രസിദ്ധി നേടിയിരുന്ന ലൈംഗികപാപങ്ങള്‍, അമിതഭക്ഷണം, സ്വാദുഭോജന പ്രിയം എന്നിവയുമായി അടുത്തു ബന്ധപ്പെട്ടതാണെന്ന് നമുക്കു മനസ്സി ലാക്കാം. ലൈംഗികരംഗത്തെ നിയന്ത്രണമില്ലായ്മ, അലസതയും അമിതഭക്ഷണവും കലര്‍ന്ന ജീവിതശൈലി എന്നിവയ്ക്കു തമ്മില്‍ വളരെ അടുത്ത ഒരു ബന്ധമാണുള്ളത്.

സാത്താന്യശക്തികളുടെ പ്രവര്‍ത്തനത്തെ ബന്ധിക്കുക

ഒരു സമയത്ത് ദാനിയേല്‍ 21 ദിവസത്തെ പ്രാര്‍ത്ഥനയും ഭാഗികമായ ഉപവാസവും പൂര്‍ത്തിയാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന യിലൂടെ പേര്‍ഷ്യാരാജ്യത്തിന്മേല്‍ വാണിരുന്ന ദുരാത്മാവ് കീഴടക്ക പ്പെട്ടതായി ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തി (ദാനി. 10:2,3,13).

ഇതുപോലെതന്നെ ഏകദേശം എഴുപത്തിയഞ്ചുവര്‍ഷമായി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ദുഷ്ടാത്മശക്തികള്‍ക്കുണ്ടായിരുന്ന സ്വാധീന ശക്തി നമ്മുടെ കാലഘട്ടത്തില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. അവയ്‌ക്കെ തിരായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ദൈവജനങ്ങള്‍ ഉപവസി ക്കുകയും പ്രാര്‍ത്ഥിക്കുകയും പോരാടുകയും ചെയ്തതിന്റെ ഫലമാ യിട്ടാണ് ഇതു സംഭവിച്ചത്. തന്മൂലം ഇപ്പോള്‍ ഈ രാജ്യങ്ങള്‍ സുവിശേ ഷത്തിനായി തുറക്കപ്പെട്ടിരിക്കുന്നു.

ചില ഇനങ്ങളില്‍പ്പെട്ട ദുരാത്മശക്തികള്‍ പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ നീങ്ങിപ്പോവുകയില്ലെന്ന് യേശു പറഞ്ഞിട്ടുണ്ട് (മത്താ. 17:21 KJV).

ഇന്ന് ഇന്‍ഡ്യയില്‍ ജീവിക്കുന്ന നമുക്ക് നമ്മുടെ രാജ്യത്ത് ധാരാളം വിശ്വാസികളുടെയും അവിശ്വാസികളുടെയും മേല്‍ ശക്തമായ സ്വാധീന ശക്തി ചെലുത്തിക്കൊണ്ടിരിക്കുന്ന ദുഷ്ടാത്മശക്തികള്‍ക്കെതിരെ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും പോരാടുകയും ചെയ്യുവാനുള്ള ഒരു വലിയ ചുമതലയുണ്ട്. ഇന്‍ഡ്യയിലെ ക്രിസ്തുമാര്‍ഗ്ഗത്തില്‍ വളരെ യധികം ഒത്തുതീര്‍പ്പുമനോഭാവം കടന്നുകൂടിയിട്ടുണ്ട്. ഇത്രയധികം വിജാതീയക്ഷേത്രങ്ങള്‍ ഉള്ളതും ജനങ്ങള്‍ ഇത്രയധികം വിഗ്രഹാരാധ നയ്ക്ക് അടിമപ്പെട്ടിരിക്കുന്നതുമായ മറ്റൊരു രാജ്യവുമില്ല.

ഇന്‍ഡ്യയിലുള്ള ദൈവജനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് ഈ സാത്താന്യ ശക്തിയെ ബന്ധിക്കേണ്ട സമയം ഇപ്പോഴാണ്. പക്ഷപാതങ്ങളില്‍ നിന്നും നീരസങ്ങളില്‍നിന്നും അലസതയില്‍നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും സ്വതന്ത്രരും, ദുഷ്ടാത്മസൈന്യങ്ങള്‍ക്കും ശക്തികള്‍ക്കുമെതി രെയല്ലാതെ മനുഷ്യര്‍ക്കെതിരെ ഒരിക്കലും പോരാടുകയില്ലെന്നു തീരു മാനമെടുത്തിട്ടുള്ളവരും ആയ ഒരു ശേഷിപ്പിനെ നമ്മുടെ രാജ്യത്ത് ദൈവത്തിനു കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ ഇന്‍ഡ്യയിലെ ജനലക്ഷ ങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ദുരാത്മാക്കള്‍ വിറകൊള്ളുവാന്‍ ഇടയാകും.

ക്രിസ്തു കാല്‍വറിയില്‍ നേടിയ ആ വിജയം ഇന്ന് ഇന്‍ഡ്യയെ ബാധിച്ചു കൊണ്ടിരിക്കുന്ന എല്ലാ സാത്താന്യശക്തികളുടെയുംമേല്‍ പ്രാബല്യത്തില്‍ക്കൊണ്ടുവരികയാണ് ഒരു സഭയെന്ന നിലയില്‍ നമ്മുടെ ദൗത്യം.

നമ്മുടെ രാജ്യത്തുള്ള അനേകായിരം പേരെ ബഹുകാലമായി അന്ധ രാക്കുകയും വഴിതെറ്റിക്കുകയും ചെയ്തിട്ടുള്ള ഈ മതാത്മകദുഷ്ട ശക്തികളുടെ പ്രവര്‍ത്തനത്തെ ബന്ധിക്കുവാനായി ഇടിവില്‍നിന്നു പ്രാര്‍ത്ഥിക്കുവാനും ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാനും സന്നദ്ധരായ സ്ത്രീപുരുഷന്മാരെയാണ് ഇന്ന് സഭയില്‍ ദൈവം നോക്കിക്കൊണ്ടി രിക്കുന്നത്. അങ്ങനെ യേശുക്രിസ്തുവിന്റെ നാമം ഇന്‍ഡ്യയില്‍ മഹത്വപ്പെടുവാനും മാനിക്കപ്പെടുവാനും ഇടയായിത്തീരും.

ഈ വിധത്തില്‍ പ്രാര്‍ത്ഥിക്കുവാനുള്ള ഒരു ഭാരം നിങ്ങള്‍ക്കു തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു കുറ്റബോധമുണ്ടാകേണ്ട കാര്യമില്ല. എന്തെന്നാല്‍ തന്റെ എല്ലാ ജനങ്ങള്‍ക്കും ഒരേ വിധത്തിലുള്ള ഭാരമല്ല ദൈവം നല്‍കുന്നത്. എന്നാല്‍ ഇന്‍ഡ്യയില്‍ യേശുക്രിസ്തുവിന് വിശുദ്ധമായ ഒരു സാക്ഷ്യം ഉയരണമെന്നതിനെപ്പറ്റി നിങ്ങള്‍ക്കൊരു ഭാരമുണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് ദൈവികോദ്ദേശ്യം നിറവേറുന്നതിനു വേണ്ടി നമുക്ക് ഈ നാളുകളില്‍ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ ഒത്തൊരുമിച്ചുനില്‍ക്കാം.

ഈ വിളിയോട് നിങ്ങളുടെ ഹൃദയം പ്രതികരിക്കുന്നുവെങ്കില്‍ ഇന്‍ഡ്യയില്‍ ഈ ദുഷ്ടാത്മശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ബന്ധിക്ക പ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യണമെന്ന് ഓരോ ദിവസവും പ്രാര്‍ത്ഥിക്കുവാനാരംഭിക്കുക. അനന്തരം ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്ന പരിപാടിയാരംഭിക്കുക. പിന്നീട് ഇതുപോലെ ഭാരമുള്ളവരോടൊത്ത് പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുത്തരം ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നപക്ഷം എപ്പോഴും നിങ്ങളെത്തന്നെ വിശുദ്ധി യില്‍ സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കു ചുറ്റുമുള്ള മറ്റുള്ളവരെ വിധിക്കുന്നതില്‍നിന്നും പരകാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്നും സ്വതന്ത്രരായിത്തീരുക. എന്തുവിലകൊടുത്താലും ദൈവത്തിനുവേണ്ടി നിങ്ങളെത്തന്നെ മൂര്‍ച്ചയുള്ള ഒരായുധമായി സൂക്ഷിക്കുക. ഏതെങ്കിലും വിധത്തിലുള്ള പാപംകൊണ്ട് നിങ്ങളുടെ ഫലദായകത്വം കുറഞ്ഞു പോകുവാന്‍ ഒരിക്കലും ഇടവരുത്തരുത്.

അധ്യായം പത്ത് :രണ്ടുതരം പിന്മാറ്റക്കാര്‍


രണ്ടു തരത്തിലുള്ള പിന്മാറ്റക്കാരുണ്ട്. ലൂക്കോ. 15-ാമധ്യായത്തില്‍ യേശു ഈ രണ്ടു തരക്കാരെയുംപറ്റി സംസാരിക്കുന്നതായി നാം കാണുന്നു. ഒന്നാമത്തെ വിഭാഗക്കാരെ യേശു ‘കാണാതെപോയ ആട്’ എന്ന പേരില്‍ വിവരിച്ചിരിക്കുന്നു. രണ്ടാമത്തെ കൂട്ടരെപ്പറ്റി മുടിയന്‍ പുത്രന്റെ ഉപമയിലും പ്രസ്താവിച്ചിട്ടുണ്ട്.

കാണാതെപോയ ആട്

”നിങ്ങളില്‍ ഒരാള്‍ക്ക് നൂറു ആട് ഉണ്ടെന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ച് ആ കാണാതെ പോയതിനെ കണ്ടെത്തുംവരെ നോക്കിനടക്കാ തിരിക്കുമോ?…. മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂ റ്റൊന്‍പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷമുണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (ലൂക്കോ. 15:4,7).

ഒരു കോലാടിനെ (goat) അഥവാ അവിശ്വാസിയെയല്ല, മറിച്ച് ഒരു ചെമ്മരിയാടിനെ (sheep) അഥവാ വിശ്വാസിയെ ഒരിക്കല്‍ ആട്ടിന്‍തൊഴു ത്തിലുണ്ടായിരുന്ന ആടിനെയാണ് ഇവിടെ ഇടയന്‍ അന്വേഷിച്ചുപോകു ന്നത്.

വീണ്ടും ജനനം പ്രാപിച്ചവനും പിന്നീടു പിന്മാറിപ്പോയവനുമായ ഒരു വിശ്വാസിയെ സംബന്ധിക്കുന്നതാണ് ഈ ഉപമ. എങ്കിലും ഒരു മത്സരത്തിന്റെ ആത്മാവിലല്ല അയാള്‍ സഭ വിട്ടുപോയത്. ഒരാടിനെ പ്പോലെ അശ്രദ്ധമൂലം അയാള്‍ അകന്നുപോവുകയാണുണ്ടായത്. ഒരു പക്ഷേ അയാള്‍ വഞ്ചിതനായിത്തീര്‍ന്നിരിക്കണം. ഒരുപക്ഷേ തന്റെ ബലഹീനത നിമിത്തം അയാള്‍ക്ക് എതിര്‍ത്തുനില്‍ക്കാവുന്നതിലപ്പുറ മായി അയാളെ ആകര്‍ഷിച്ച ലോകത്തിന്റെ വശീകരണശക്തിക്ക് അയാള്‍ അടിമപ്പെട്ടുപോയിരിക്കണം.

നല്ല ഇടയന്‍ അത്തരമൊരാടിനെത്തിരഞ്ഞുപോകയും കണ്ടെത്തും വരെ അന്വേഷിക്കയും ചെയ്യുന്നു. വലിയ ഇടയന്റെ കീഴില്‍ ചെറിയ ഇടയന്മാരായിട്ടുള്ള നാമും അതുതന്നെ ചെയ്യണം. അശ്രദ്ധമൂലവും സാത്താന്റെ വഞ്ചന, സ്വന്തദുര്‍മ്മോഹം എന്നിവയാലും സഭയില്‍നിന്നു പിന്മാറിപ്പോയവരെ നാമും അന്വേഷിച്ചുപുറപ്പെടേണ്ടതാണ്.

ക്രിസ്തുവിന്റെ ജനനത്തിന് 600 വര്‍ഷം മുമ്പ് യിസ്രായേലിലെ ഇടയന്മാരെക്കുറിച്ച് കര്‍ത്താവ് ആരോപിച്ച ഒരു കുറ്റം ഇതായിരുന്നു:

”നിങ്ങള്‍ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ച തിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോ യതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷി ക്കയോ ചെയ്തിട്ടില്ല …. ഇടയന്‍ ഇല്ലായ്കകൊണ്ട് അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകലമൃഗങ്ങള്‍ക്കും ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തില്‍ ഒക്കെയും എന്റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല. അതു കൊണ്ട്…. ഞാന്‍ ഇടയന്മാര്‍ക്കു വിരോധമായിരിക്കുന്നു…. ഞാന്‍ തന്നെ എന്റെ ആടുകളെ തിരഞ്ഞുനോക്കും …. ഞാന്‍ എന്റെ ആടുകളെ അന്വേഷിച്ച് അവ കാറും കറുപ്പുമുള്ള ദിവസത്തില്‍ ചിതറിപ്പോയ സകല സ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും” (യെഹെ. 34:112).

പല ആടുകളും തെറ്റിപ്പോകുന്നത് കാറും കറുപ്പുമുള്ള ദിവസത്തി ലാണ്; എന്നുവച്ചാല്‍ തങ്ങള്‍ക്കു സഹിക്കാവുന്നതിലപ്പുറമായ ഏതെങ്കിലുമൊരു കഷ്ടതയുടെയോ ദുഃഖത്തിന്റെയോ സമ്മര്‍ദ്ദംമൂലം തങ്ങള്‍ നിരാശരും മനസ്സുതകര്‍ന്നവരുമാകുമ്പോഴാണ്. താന്‍ തന്നെ അവരെ അന്വേഷിച്ചു തിരിയെക്കൊണ്ടുവരുമെന്ന് കര്‍ത്താവ് അരുളി ച്ചെയ്യുന്നു. തന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരായിത്തീരുക എന്ന തായിരിക്കണം സഭയിലുള്ള സഹോദരീസഹോദരന്മാരായ നമ്മുടെ എല്ലാവരുടെയും ഹൃദയവാഞ്ഛ.

അത്തരം ആടുകളെ വിമര്‍ശിക്കയും കുറ്റം വിധിക്കയും ചെയ്യുന്ന പലരും ഉണ്ട്. കിഴുക്കാംതൂക്കായ പാറയുടെ വക്കിനു വളരെ അടു ത്തേക്ക് അവ പോകരുതായിരുന്നു, മറ്റു മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിച്ച് അവ തനിയേ അലഞ്ഞുതിരിയാതെ കൂട്ടത്തിന്റെ മധ്യത്തില്‍ത്തന്നെ നില്‍ക്കണമായിരുന്നു, കള്ള ഇടയന്മാരുടെ ശബ്ദത്തിന് അവ ചെവി കൊടുക്കരുതായിരുന്നു എന്നെല്ലാമായിരിക്കും അവരുടെ കുറ്റാരോ പണം. ഈ ആടുകളുടെ പിന്മാറ്റത്തിനുള്ള കാരണങ്ങള്‍ അപഗ്രഥിച്ചു കണ്ടുപിടിക്കുവാന്‍ കഴിവുള്ള വിദഗ്ധന്മാര്‍ക്ക് ഒരു പഞ്ഞവുമില്ല. എന്നാല്‍ ഈ ആടുകളെ തിരഞ്ഞുപോയി അവയെ തിരിയെ കൊണ്ടു വരുന്നവരും ദൈവത്തിന്റെ ഹിതപ്രകാരമുള്ളവരുമായ ഇടയന്മാരുടെ കുറവാണ് ഇന്നത്തെ ദുഃഖകരമായ അവസ്ഥ. സഭയില്‍ ഇന്നുള്ള വലിയ ആവശ്യം ഇതത്രേ.

കര്‍ത്താവിന്റെ യഥാര്‍ത്ഥ ആട്ടിന്‍കൂട്ടം

ഈ ഉപമയില്‍ കര്‍ത്താവ് തന്റെ ആട്ടിന്‍കൂട്ടത്തെപ്പറ്റി ‘മാനസാന്തരം കൊണ്ട് ആവശ്യമില്ലാത്ത നീതിമാന്മാര്‍’ എന്നു പ്രസ്താവിച്ചിരിക്കുന്നു (ലൂക്കോ. 15:7).

അദ്ഭുതാവഹമായ വാക്കുകള്‍! കര്‍ത്താവുതന്നെ അവര്‍ക്ക് മാനസാ ന്തരത്തിന്റെ ആവശ്യമില്ല എന്നു സാക്ഷ്യപ്പെടുത്തുമാറ് എല്ലാ ബോധ പൂര്‍വമായ പാപങ്ങളുടെമേലും അത്രമാത്രം വിജയം നേടി ജീവിക്കുന്ന മനുഷ്യര്‍ ഈ ഭൂമിയില്‍ ഉണ്ടാവുക സാധ്യമാണോ?

അതേ, അങ്ങനെയുള്ള ദൈവഭക്തരായ ആളുകള്‍ ഇന്നും ഭൂമിയിലുണ്ട്. അവരാണ് കര്‍ത്താവിന്റെ യഥാര്‍ത്ഥ ആട്ടിന്‍കൂട്ടം. അപ്രകാര മുള്ളവര്‍ മാത്രമുള്ള യാതൊരു സഭയും ഭൂമിയിലില്ല. കാരണം, സഭയുടെ സാക്ഷ്യത്തെ ദുഷിപ്പിക്കുവാന്‍ സാത്താനാല്‍ അയയ്ക്കപ്പെട്ട നുഴഞ്ഞുകയറ്റക്കാരെയും അവിശ്വാസികളെയും കൊണ്ടു ദൂഷിതമായി ത്തീര്‍ന്നവയാണ് ക്രൈസ്തവലോകത്തിലെ എല്ലാ സമൂഹങ്ങളും. യേശുക്രിസ്തുവിനു പോലും തന്റെ ‘സഭ’യില്‍ ഒരു ഈസ്‌കര്യോത്താ യൂദാ ഉണ്ടായിരുന്നു. അപ്പോസ്തലന്മാര്‍ക്ക് താന്താങ്ങളുടെ കൂട്ടത്തില്‍ അനന്യാസുമാരും സഫീറാമാരും ദേമാസുമാരും ഉണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് ഇവരിലാരുംതന്നെ സഭയില്‍ പ്രാമുഖ്യം നേടി യില്ല. അപ്രകാരമായിരുന്നു യേശുവും അപ്പോസ്തലന്മാരും തങ്ങളുടെ കൂട്ടായ്മയുടെ വിശുദ്ധി നിലനിറുത്തിയത്.

മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്തവരെന്നു കര്‍ത്താവു പ്രസ്താവിക്കുന്ന ഈ നീതിമാന്മാരാണ് യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭ. ഈ ആളുകള്‍ തങ്ങളുടെ മനസ്സാക്ഷിയെ ദൈവത്തിന്റെ നേരെയും മനുഷ്യരുടെ നേരേയും കുറ്റമില്ലാത്ത ഒന്നായി നിലനിറു ത്തുവാന്‍ എപ്പോഴും പ്രയത്‌നിച്ചുകൊണ്ട് ദൈവത്തിന്റെ ദൃഷ്ടിയില്‍ നിര്‍മ്മലരായി ജീവിക്കുന്നു. ദൈവത്തിനെതിരായി ഉയരുന്ന ഏറ്റവും ചെറിയ ചിന്തകളെ ഏറ്റുപറയുന്നതില്‍ തിടുക്കമുള്ളവരാണ് അവര്‍. അതുപോലെതന്നെ മനുഷ്യര്‍ക്കെതിരായുള്ള ഏറ്റവും ചെറിയ വാക്കി നെയും പ്രവൃത്തിയെയും ഏറ്റുപറയുവാനും അവര്‍ തിടുക്കം കാട്ടുന്നു. അങ്ങനെ അവര്‍ നിരന്തരമായ മാനസാന്തരത്തില്‍ത്തന്നെ എപ്പോഴും ജീവിക്കുകയാല്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്തവരായി ജീവിക്കുന്നു. ഇവര്‍, ഇവര്‍ മാത്രമാണ് യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ ആട്ടിന്‍കൂട്ടം.

കര്‍ത്താവ് ഇന്നു കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന എല്ലാ സഭകളിലും ഇപ്രകാരം മാനസാന്തരം ആവശ്യമില്ലാത്ത നീതിമാന്മാരുടെ ഒരു കേന്ദ്ര വ്യൂഹം ഉണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ മാത്രമേ ഈ അന്ത്യനാളു കളില്‍ ആ സഭ കര്‍ത്താവിന് നിര്‍മ്മലവും സുശക്തവുമായ ഒരു സാക്ഷ്യമായിത്തീരുകയുള്ളു. എല്ലാ പിന്മാറ്റക്കാരും (അതായത് കാണാതെ പോയ ആടുകളും) അപ്രകാരമുള്ള ദൈവഭക്തരായ ജനങ്ങളുടെ കൂട്ടായ്മയിലേക്കാണ് ചേര്‍ന്നുവരേണ്ടത്; ‘സഭ’യെന്നു സ്വയം വിളിക്കുന്ന നാമധേയസമൂഹങ്ങളോടല്ല.

കൂട്ടത്തിലെ തൊണ്ണൂറ്റൊന്‍പതാടുകളും രോഗബാധിതരും അന്യോന്യം കടിച്ചുകീറുന്നവരുമായി നീതിമാന്മാരല്ലാതെ, ധാരാളം കാര്യങ്ങളില്‍ മാനസാന്തരമാവശ്യമുള്ളവരായിക്കഴിയുന്ന ഒരു കൂട്ടത്തിലേക്ക് നഷ്ട പ്പെട്ട ഒരാടിനെ കൂട്ടിക്കൊണ്ടുവരുന്ന സുവിശേഷ പ്രവര്‍ത്തനം തികച്ചും ഫലശൂന്യമാണ്. അത്തരമൊരു കൂട്ടായ്മയില്‍ ചേരുന്നപക്ഷം നഷ്ടപ്പെട്ടുപോയ ഒരാട് കൂടുതല്‍ നഷ്ടപ്പെട്ടതായിത്തീരുകയേ ഉള്ളു. അപ്രകാരമുള്ള ഒരാട് പിന്മാറ്റത്തിലായ അത്തരമൊരു സഭയെക്കാള്‍ വെളിമ്പ്രദേശത്തായിരിക്കും കൂടുതല്‍ സുരക്ഷിതനായിരിക്കുക. ആശു പത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ ഇല്ലാതിരുന്ന പുതിയ രോഗങ്ങള്‍ പിന്നീടു ബാധിക്കുമാറ് വൃത്തിഹീനമായ ഒരാശുപത്രിയിലേക്ക് രോഗി കളെ പ്രവേശിപ്പിക്കുന്നതുപോലെയാണ് ഇക്കാലത്തുള്ള ഇത്തരം സഭ കളിലേക്കു കണ്ടുകിട്ടിയ ആടുകളെ കൂട്ടിക്കൊണ്ടുവരുന്നത്! സുവി ശേഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് ആദ്യമായിത്തന്നെ ചെയ്യേണ്ടിയിരിക്കുന്നത് സഭയ്ക്കുള്ളില്‍ത്തന്നെ സമ്പൂര്‍ണ്ണമായ ഒരു ശുദ്ധീകരണം വരുത്തുക എന്നതാണ്.

നഷ്ടപ്പെട്ടുപോയ പുത്രന്‍

”ഒരു മനുഷ്യനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു… ഇളയ മകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി. അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ച് വസ്തു നാനാവിധമാക്കിക്കളഞ്ഞു… സുബോധം വന്നിട്ട് അവന്‍ …. ”ഞാന്‍ എഴുന്നേറ്റ് അപ്പന്റെ അടുക്കല്‍ ച്ചെന്ന് അവനോട് ‘അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകന്‍ എന്ന പേരിനു ഞാന്‍ യോഗ്യനല്ല; നിന്റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കണമേ’ എന്നു പറയും” എന്നു പറഞ്ഞു” (ലൂക്കോ. 15:11-24).

ഇവിടെയുള്ള പിന്മാറ്റക്കാരന്‍ കാണാതെപോയ ആടില്‍നിന്നു വ്യത്യസ്തനാണ്. തന്‍കാര്യം അന്വേഷിച്ച് പിതാവിനെ വിട്ടുപോകയും പിതാവിനെയും ഭവനത്തെയും കുടുംബാംഗങ്ങളെയും വിമര്‍ശിക്കു കയും ചെയ്ത ഒരു പുത്രനായിരുന്നു അയാള്‍. സഭയിലുള്ള മൂപ്പന്മാ രെയും സഹോദരീസഹോദരന്മാരെയും അയാള്‍ വിമര്‍ശിക്കുകയും അവര്‍ക്കെതിരേ തന്നെത്തന്നെ ഉയര്‍ത്തുകയും ചെയ്തുപോന്നു.

നേരത്തേ പറഞ്ഞ ഉപമയില്‍നിന്നു വ്യത്യസ്തമായി ഈ ഉപമയില്‍ നഷ്ടപ്പെട്ടുപോയ പുത്രനെത്തേടി പിതാവു പോകുന്നതായി നാം കാണുന്നില്ല. താന്‍ വിതച്ചതു കൊയ്യുവാനും തന്റെ മത്സരത്തിന്റെ ഫല ങ്ങള്‍ അനുഭവിക്കുവാനും ഇവിടെ പിതാവ് നഷ്ടപ്പെട്ടുപോയ പുത്രനെ അനുവദിക്കുന്നു. പുത്രന്‍ തന്റെ വഴിയുടെ ദോഷം മനസ്സിലാക്കി പശ്ചാ ത്തപിക്കുമ്പോള്‍ സ്വന്തഹിതത്താല്‍ തന്നെ പിതാവിന്റെ ഭവനത്തി ലേക്കു മടങ്ങിവരികയാണ്. ആരും അയാളെ തോളിലേറ്റി വീട്ടിലേക്കു കൊണ്ടുവരുന്നില്ല. അയാള്‍ പശ്ചാത്തപിച്ച് സ്വന്തഹിതംമൂലംതന്നെ ഗതിയറ്റവനും ക്ഷീണിതനുമായി മടങ്ങിവന്നു. ഇത്തരം പിന്മാറ്റ ക്കാരുടെനേരേയുള്ള ദൈവത്തിന്റെ സ്‌നേഹം അവരെത്തേടി പിന്നാലെ പോകുന്നതിലല്ല, പിന്നെയോ തങ്ങള്‍ പശ്ചാത്താപപൂര്‍ണ്ണരായും ഗതിയറ്റവരായും തീരുകയും തകര്‍ന്ന ഹൃദയത്തോടും പൂര്‍ണ്ണമായ മാനസാന്തരത്തോടുംകൂടെ തന്റെ അടുക്കലേക്കു മടങ്ങിവരികയും ചെയ്യുന്നതുവരെ തങ്ങള്‍ വിതച്ചതു കൊയ്യുവാന്‍ അവരെ അനുവദിക്കു ന്നതിലാണ് വ്യക്തമാകുന്നത്.

എല്ലാ സഭകളിലുമുള്ള ഭൂരിപക്ഷം വിശ്വാസികളും ജഡികരായിരി ക്കുകമൂലം അവര്‍ക്കു ജ്ഞാനമില്ലാതെയും ഈ രണ്ടുതരം പിന്മാറ്റ ക്കാര്‍ തമ്മിലുള്ള വ്യത്യാസം അവര്‍ മനസ്സിലാക്കാതെയും ഇരിക്കുന്നു. ഒരു വശത്ത് മത്സരികളായ മക്കളെ അവര്‍ തോളിലേറ്റി സഭയിലേക്കു തിരിയെ കൊണ്ടുവരികയും അപ്രകാരം ചെയ്യാത്തതിനു മൂപ്പന്മാരെ വിമര്‍ശിക്കുകയും ചെയ്യുന്നു. മറുവശത്ത് നഷ്ടപ്പെട്ടുപോയ ആടുകളെ അവര്‍ അവ ഗണിക്കുകയും അവയെ തേടിപ്പിടിച്ച് തിരിയെക്കൊണ്ടു വരുവാന്‍ ഒന്നും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നു. ശാസിക്കേ ണ്ടവരെ അവര്‍ സാന്ത്വനിപ്പിക്കുകയും സാന്ത്വനിപ്പിക്കേണ്ടവരെ ശാസി ക്കുകയും ചെയ്യുന്നു.

തങ്ങളുടെ സ്വര്‍ഗ്ഗീയപിതാവിനെയും അവിടുത്തെ ഭവനത്തെയും വിട്ടുപോയ മത്സരികളായ മക്കളെ നാം തീറ്റിപ്പോറ്റുന്നപക്ഷം അവര്‍ ഒരിക്കലും ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരാതിരിക്കുന്നതാ യിരിക്കും അതിന്റെ ഫലം. അത്തരം പ്രവൃത്തികള്‍ കാരുണ്യത്തി ന്റെയല്ല, ഭോഷത്തത്തിന്റെതന്നെ പ്രവൃത്തികളാണ്. സ്വന്തം ബഹു മാനവും പ്രശസ്തിയും ആഗ്രഹിക്കുന്നതുമൂലമാണ് മത്സരികളായ വിശ്വാസികളെ ശാസിക്കുന്നതിനുപകരം അവരോട് ഇക്കൂട്ടര്‍ ദയാ പൂര്‍വം സംസാരിക്കുന്നത്. അവരുടെ വാക്കുകളും പ്രവൃത്തികളും നിമിത്തം ഈ നഷ്ടപ്പെട്ട മക്കള്‍ ദൂരദേശത്ത് കൂടുതല്‍ കാലം പാര്‍ക്കു വാനിടയാവുകയും ചിലപ്പോള്‍ ഒരിക്കലും തിരിച്ചെത്താതിരിക്കുകയും ചെയ്യുന്നു. വിദൂരദേശത്തു നാശമടയുകയും അന്തിമമായി നരകത്തില്‍ പ്പോവുകയും ചെയ്യുന്ന ഈ മുടിയന്‍പുത്രന്മാരുടെ രക്തം തീര്‍ച്ചയായും അവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തവരുടെ കൈമേല്‍ ഉണ്ടായിരിക്കും.

(കുറിപ്പ്: ഇവിടെ എല്ലാ പരീശന്മാര്‍ക്കും ഒരു മുന്നറിയിപ്പ്: നിങ്ങളുടെ ഗ്രൂപ്പുവിട്ട് മറ്റൊരു ഗ്രൂപ്പില്‍ ഒരാള്‍ ചേര്‍ന്നുവെന്നതുകൊണ്ടുമാത്രം ഒരുവന്‍ പിതാവിന്റെ ഭവനം വിട്ടുപോയി എന്നുവരുന്നില്ല. കാരണം, പിതാവിന്റെ ഭവനം നിങ്ങളുടെ കൊച്ചുകൂട്ടത്തെക്കാള്‍ വിശാലമാണ്. അതുകൊണ്ട് നിങ്ങളുടെ ഗ്രൂപ്പുവിട്ടുപോയ ഏതെങ്കിലും വ്യക്തിയോ ടുള്ള നിങ്ങളുടെ പരീശമനോഭാവത്തെ ന്യായീകരിക്കുവാന്‍ മുകളി ലത്തെ ഖണ്ഡിക നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. ഒരു പക്ഷേ നിങ്ങള്‍ ഈ ഉപമയിലെ പിതാവിനെപ്പോലെയല്ല, ജ്യേഷ്ഠസഹോദരനെ പ്പോലെയാണെന്നു മനസ്സിലാക്കി നിങ്ങളുടെ സ്വന്തം കുറവിനെക്കുറിച്ചു ബോധവാനാകേണ്ടതാവാം നിങ്ങളുടെ ആവശ്യം.)

ഈ മത്സരികളായ മക്കള്‍ ഹൃദയം തകര്‍ന്നു പശ്ചാത്തപിച്ച് സഭയിലേക്കു മടങ്ങിവരുമ്പോള്‍ അവരെ സ്വാഗതം ചെയ്യുവാന്‍ നമ്മുടെ ഹൃദയങ്ങള്‍ വിശാലമായിത്തീരണം. അവര്‍ തങ്ങളുടെ അരിഷ്ടത യിലും ദുഃഖത്തിലും തുടരുവാന്‍ നാം അനുവദിക്കരുത്. ദൈവ തുല്യവും പരീശതുല്യവുമായ മനോഭാവങ്ങളുടെ വ്യത്യാസം ഇവിടെ യാണ് ഏറ്റവും വ്യക്തമായി നാം കാണുന്നത്. ഈ മുടിയന്‍ പുത്ര ന്മാര്‍ക്ക് ആത്മവിശ്വാസമുണ്ടാകുവാനും സഭയില്‍ എന്തെങ്കിലും ശുശ്രൂഷ അവര്‍ക്കു ലഭിക്കുവാനും സമയം എടുക്കുമെങ്കിലും അവരെ സ്വീകരിക്കുകയും അവര്‍ക്കു കൂട്ടായ്മ നല്‍കുകയും ചെയ്യുന്ന കാര്യ ത്തില്‍ കര്‍ത്താവ് ആ ഉപമയില്‍ കാണിച്ചതുപോലെ വിരുന്നുകഴിച്ചാന ന്ദിക്കുന്ന മനോഭാവത്തോടെ നാം തിടുക്കവും ഊഷ്മളതയും പൂര്‍ണ്ണ ഹൃദയവും ഉള്ളവരായിരിക്കണം.

രണ്ടും തമ്മില്‍ തിരിച്ചറിയുക

നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവശ്യം നമ്മുടെ സ്‌നേഹം ജ്ഞാനത്താല്‍ നിയന്ത്രിക്കപ്പെടണം എന്നതാണ്.

പൗലൊസിന്റെ പ്രാര്‍ത്ഥന ഇതായിരുന്നു: ”നിങ്ങളുടെ സ്‌നേഹം മേല്‍ക്കുമേല്‍ പരിജ്ഞാനത്തിലും സകലവിവേകത്തിലും വര്‍ദ്ധിച്ചു വന്ന് നിങ്ങള്‍ ഭേദാഭേദങ്ങളെ വിവേചിപ്പാറാകണമെന്ന് ഞാന്‍ പ്രാര്‍ത്ഥി ക്കുന്നു” (ഫിലി. 1:9,10).

നമുക്കു ചുറ്റുമുള്ള ഈ രണ്ടുതരം പിന്മാറ്റക്കാരെ നാം വിവേചിച്ചു മനസ്സിലാക്കണമെങ്കില്‍ നമ്മുടെ ആത്മാവിലുള്ള ദൈവാത്മാവിന്റെ ശബ്ദത്തിനു ചെവികൊടുക്കുന്ന ഒരു ശീലം നാം വളര്‍ത്തിക്കൊണ്ടു വരണം. അങ്ങനെയെങ്കില്‍ ഒരു വശത്ത് പരീശന്മാരുടെ നിയമസംഹി തയോ മറുവശത്ത് മാനുഷികമായ അനുകമ്പയോ നമ്മെ വഴിതെറ്റി ക്കുകയില്ല. നമ്മുടെ യുക്തിയില്‍ നാം ആശ്രയിക്കുന്നപക്ഷം നാം തെറ്റി പ്പോകുവാന്‍ സാധ്യതയുണ്ട്. നാം വിനയപ്പെടുകയും നമ്മുടെ സ്വന്ത മായ കര്‍ശനമനോഭാവത്തെയും നമ്മുടെ സ്വന്തമായ മാനുഷസ്‌നേ ഹത്തെയും വെറുക്കുകയും വേണം.

ഇടയന്മാരും പിതാക്കന്മാരും

സഭയിലും രണ്ടുതരത്തിലുള്ള നേതാക്കന്മാരുണ്ട്. ഉത്തമരായ നേതാ ക്കന്മാര്‍ ഇടയന്മാരെയും പിതാക്കന്മാരെയും പോലെയാണ്. സ്വാര്‍ത്ഥമന്വേഷിക്കുന്നവരാകട്ടെ, കൂലിക്കാരെയും അധ്യാപകരെയും പോലെയാണ്. നാം ഇതിലേതിലുള്‍പ്പെടുന്നുവെന്നു തിരിച്ചറിയുന്നത് പിന്മാറ്റക്കാരുടെ നേരേയുള്ള നമ്മുടെ മനോഭാവം നോക്കിയാണ്.

സഭയില്‍ യഥാര്‍ത്ഥ ഇടയന്മാര്‍ ദുര്‍ല്ലഭമായിരിക്കുന്നതുപോലെ യഥാര്‍ത്ഥ പിതാക്കന്മാരും ദുര്‍ല്ലഭമാണ്. എല്ലായിടത്തും കൂലിക്കാര്‍ ഏറിയിരിക്കുന്നതുപോലെ സ്വന്ത താല്‍പര്യമന്വേഷിക്കുന്ന ഉപദേഷ്ടാ ക്കന്മാരും ഏറെയുണ്ട്. എന്താണു കാരണം? ഒരു ഇടയനായിരിക്കുന്ന തിനെക്കാള്‍ എളുപ്പമാണ് കൂലിക്കാരനായിരിക്കുക എന്നത്. സഭയില്‍ ഒരു പിതാവായി പ്രവര്‍ത്തിക്കുന്നതില്‍ എളുപ്പമാണ് ഒരു ഉപദേഷ്ടാവാ യിത്തീരുന്നത്. നാം പിതാക്കന്മാരും ഇടയന്മാരുമായിത്തീരണമെങ്കില്‍ വേദനപ്പെടുകയും ഭാരപ്പെടുകയും ചെന്നായ്ക്കള്‍ക്കും അലറിവരുന്ന ശത്രുക്കള്‍ക്കുമെതിരെ പ്രാര്‍ത്ഥനയില്‍ പോരാടുകയും ചെയ്‌തേ മതി യാവൂ. കര്‍ത്താവിനെ സേവിക്കുന്നതിലോ സഭയെ പണിതുയര്‍ത്തു ന്നതിലോ ഭൂരിപക്ഷമാളുകളും അത്തരമൊരു വില കൊടുക്കുവാന്‍ സന്നദ്ധരല്ല. വിലകുറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ സഭയെ സേവിക്കുവാനാണ് മിക്കവരും ആഗ്രഹിക്കുന്നത്.

പരാജിതരും ജഡികരുമായിരുന്ന കൊരിന്തിലെ ക്രിസ്ത്യാനികളോട് ഒരു യഥാര്‍ത്ഥ പിതാവെന്ന നിലയില്‍ പൗലൊസ് ഇപ്രകാരം പറഞ്ഞു: ”നിങ്ങളെ നാണിപ്പിക്കുവാനല്ല ഇതെഴുതുന്നത്. നിങ്ങള്‍ക്കു ക്രിസ്തു വില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല. ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പി ച്ചത്” (1 കൊരി. 4:14,15).

യേശു പറഞ്ഞ ഉപമയിലെ പിതാവ് പശ്ചാത്താപത്തോടെ വന്ന തന്റെ പുത്രനെ ആറുമാസത്തേക്ക് തന്റെകൂടെ പരീക്ഷണാര്‍ത്ഥം താമ സിപ്പിക്കയോ അഥവാ വേലക്കാരുടെ വാസസ്ഥലത്ത് തല്‍ക്കാല ത്തേക്ക് താമസിപ്പിക്കയോ ചെയ്തില്ല. അദ്ദേഹം അവനെ വിശ്വസിച്ചു. അവനെപ്പറ്റി അദ്ദേഹം പ്രത്യാശ പുലര്‍ത്തി. സ്‌നേഹം എല്ലാം വിശ്വസി ക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു (1 കൊരി. 13:7).

ഒരു യഥാര്‍ത്ഥ പിതാവ് ഒരിക്കലും തന്റെ മക്കളെ ലജ്ജിപ്പിക്കുക യില്ല; അവര്‍ പിന്മാറിപ്പോകുമ്പോള്‍പ്പോലും അവരുടെ കുറ്റങ്ങള്‍ അന്യര്‍ക്കു വെളിപ്പെടുത്തുകയില്ല. എന്നാല്‍ സ്‌കൂളിലും കോളജിലു മുള്ള അധ്യാപകന്മാര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഭോഷത്തങ്ങള്‍ അന്യരുടെ മുമ്പില്‍ വെളിപ്പെടുത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്നു. മറ്റുള്ളവരുടെ തെറ്റുകള്‍ക്കുനേരേയുള്ള നമ്മുടെ മനോഭാവം വച്ചു കൊണ്ട് നാം പിതാക്കന്മാരോ അധ്യാപകരോ എന്നു നമുക്ക് തിരിച്ച റിയാം.

സഭയില്‍ യഥാര്‍ത്ഥ പിതാക്കന്മാരും ഇടയന്മാരുമുണ്ടാകുവാന്‍ കര്‍ത്താവു കാത്തിരിക്കുന്നു.

അധ്യായം പതിനൊന്ന് : സാത്താനെ ജയിച്ചു മുന്നേറുന്ന സഭ


യേശുക്രിസ്തു സഭയെപ്പറ്റി സംസാരിച്ച രണ്ടേ രണ്ടു സന്ദര്‍ഭങ്ങളേ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളു. ആ സന്ദര്‍ഭങ്ങള്‍ മത്താ. 16:18; 18:17-20 എന്നീ ഭാഗങ്ങളില്‍ നമുക്കു കാണാന്‍ കഴിയും. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സാത്താന്‍ സഭയോടു പോരാടുന്നതിനെപ്പറ്റി അവിടുന്നു സംസാരിക്കുകയുണ്ടായി. ആദ്യത്തെ ഭാഗത്തു സാത്താന്‍ നേരിട്ട് ആത്മീയമരണത്തിന്റെ ശക്തികളിലൂടെ സഭയോടു പോരാടുന്ന തിനെപ്പറ്റി യേശു സംസാരിക്കുന്നു. രണ്ടാമത്തെ ഭാഗത്തു സാത്താ നാല്‍ വഞ്ചിക്കപ്പെടുകയും ജയിച്ചടക്കപ്പെടുകയും അങ്ങനെ താന്‍ അറിയാതെതന്നെ അവന്റെ ഏജന്റായി മാറുകയും ചെയ്ത ഒരു വ്യക്തി യിലൂടെ അവന്‍ പരോക്ഷമായി സഭയെ ദുഷിപ്പിക്കുവാന്‍ ശ്രമിക്കുന്ന തിനെപ്പറ്റിയാണ് യേശു സംസാരിക്കുന്നത്.

എന്നാല്‍ ഏതുതരം മാര്‍ഗ്ഗം സാത്താന്‍ ഉപയോഗിച്ചാലും ശരി, സഭയിലുള്ള തന്റെ ദാസന്മാരായ നമുക്കു സാത്താന്യപ്രവര്‍ത്തനങ്ങളെ ബന്ധിക്കുവാനും അവനാല്‍ പിടിച്ചടക്കപ്പെട്ടവരെ സ്വതന്ത്രരാക്കുവാ നുമുള്ള അധികാരം കര്‍ത്താവു നല്‍കിയിട്ടുണ്ട് (മത്താ. 16:19; 18:18; 2 തിമോ. 2:26 എന്നീ ഭാഗങ്ങള്‍ നോക്കുക). എല്ലാ ധൈര്യത്തോടും കൂടെ ഈ അധികാരം നാം ഉപയോഗിക്കണം.

ദൈവികവെളിപ്പാടിന്റെ പ്രാധാന്യം

”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു യേശു വിനെപ്പറ്റി പത്രോസ് ഏറ്റുപറഞ്ഞ ദൈവികവെളിപ്പാടാകുന്ന പാറമേല്‍ സഭ പണിയപ്പെടുമെന്നാണ് മത്താ. 16:16ല്‍ കര്‍ത്താവു പറഞ്ഞിട്ടുള്ളത്. പത്രോസിന് ആ വെളിപ്പാട് പിതാവായ ദൈവത്തില്‍നിന്നാണ് ലഭിച്ചത് (വാ. 17). നമുക്കും പിതാവില്‍നിന്നുതന്നെ ആ വെളിപ്പാടു ലഭിക്കേ ണ്ടിയിരിക്കുന്നു. കേവലം ബൈബിള്‍ പഠനത്തില്‍നിന്നോ കേട്ടറിവില്‍ നിന്നോ ക്രിസ്തുവിനെപ്പറ്റി ലഭിക്കുന്ന അറിവുമാത്രം നമുക്കു മതിയാ വുകയില്ല. ”പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല” (മത്താ. 11:27). അതിനാല്‍ പിതാവിനു മാത്രമേ ആ വെളിപ്പാട് നമുക്കു തരുവാന്‍ കഴിവുള്ളു. അതു ലഭിച്ചാല്‍ മാത്രമേ അപ്പോസ്തലന്മാര്‍ തങ്ങളുടെ കാലത്തു സഭയെ കെട്ടിപ്പടുത്ത അതേ അടിസ്ഥാനത്തില്‍ സഭയെ പണിയുവാന്‍ ഇന്നു നമുക്കും കഴിവുണ്ടാവുകയുള്ളു.

സാത്താന്റെമേല്‍ പൂര്‍ണ്ണ വിജയം പ്രാപിച്ച യേശു. ഇപ്പോള്‍ സ്വര്‍ഗ്ഗ ത്തിലും ഭൂമിയിലും സകല അധികാരവും ഉള്ള യേശു. സകലത്തെയും തന്റെ കാല്‍ക്കീഴിലാക്കിക്കൊണ്ട് എല്ലാറ്റിന്റെയും മേലും വാഴുന്നവ നായ യേശു. ഈ യേശുവിനെ ദൈവപുത്രനെന്ന നിലയില്‍ നമുക്കു കാണിച്ചുതരുവാന്‍ പിതാവിനു മാത്രമേ കഴിയുകയുള്ളു (എഫേ. 1:17; 20-23). യേശുക്രിസ്തു ജഡത്തില്‍ വന്നുവെന്നും സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടിട്ടും അവിടുന്നു പാപം ചെയ്യാതെ ലോകത്തെ ജയിച്ചുവെന്നും അങ്ങനെ താന്‍ നടന്നതുപോലെ നടക്കു വാനുള്ള പ്രത്യാശ കര്‍ത്താവു നമുക്കു നല്‍കിയിരിക്കുന്നുവെന്നും നമ്മെ കാണിച്ചുതരുവാന്‍ പിതാവിനു മാത്രമേ കഴിവുള്ളു (എബ്രാ. 4:15; 1 യോഹ. 2:6).

സാത്താന്റെ ഏജന്റന്മാരില്‍നിന്നും സഭയെ സംരക്ഷിക്കുക

അനന്തരഭാഗത്തു താന്‍ പണിയുന്ന സഭയ്ക്ക് ഒരു സവിശേഷത യുണ്ടായിരിക്കുമെന്നു യേശു പറഞ്ഞു. പാതാളഗോപുരങ്ങളെ (ആത്മീയമരണത്തിന്റെ ശക്തികളെ) അതു കീഴടക്കും. ഏതെങ്കിലും ഒരു സ്ഥലത്ത് ആത്മീയമരണത്തിന്റെ ശക്തികളാല്‍ ജയിച്ചടക്കപ്പെടുന്ന ഒരു സഭയെ നാം കാണുവാനിടയാകുന്നുവെന്നു വയ്ക്കുക. അതായത് അസൂയ, ഭിന്നത, മത്സരമനോഭാവം, മാനമന്വേഷിക്കല്‍, ദുര്‍മ്മാര്‍ഗ്ഗ ജീവിതം, ദ്രവ്യാഗ്രഹം, ലോകമയത്വം, വിദ്വേഷം, നിഗളം, വലിപ്പം ഭാവി ക്കല്‍, പരീശമനോഭാവം തുടങ്ങിയവ എവിടെയെങ്കിലും സഭയെ കീഴ്‌പ്പെടുത്തിയിട്ടുള്ളതായി കാണുന്നപക്ഷം, അത് യേശുവിനാല്‍ പണിയപ്പെടുന്ന സഭയല്ലെന്നു നമുക്കു തീര്‍ച്ചയാക്കാം.

ഈ പാപങ്ങള്‍ക്ക് അടിമകളാകുന്ന ജഡികക്രിസ്ത്യാനികള്‍ ഏതു സഭയിലും ഉണ്ടായിരിക്കും. എന്നാല്‍ ക്രിസ്തു പണിയുന്ന സഭയില്‍ അത്തരം ആളുകള്‍ക്കു പുറത്തളത്തില്‍ മാത്രമേ സ്ഥാനം ലഭിക്കുക യുള്ളു. അവര്‍ക്ക് ഒരു ശുശ്രൂഷയോ ചുമതലയോ അധികാരമോ ഉണ്ടാ വുകയില്ല. പാപത്താല്‍ തോല്‍പ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് അധീ ശത്വം ലഭിക്കുന്ന ഒരു സഭയുടെ അംഗങ്ങളായി നാമാരും തീരരുത്.

സഭയെ നശിപ്പിക്കുവാന്‍ സാത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരി ക്കുന്നു. മിക്കപ്പോഴും തന്റെ ഏജന്റന്മാരെ സഭയിലേക്കു നുഴഞ്ഞു കടക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് അവന്‍ ആ ശ്രമം നടത്തുന്നത്. ആരും കാണാതെ അങ്ങനെയുള്ള ചില വ്യക്തികള്‍ സഭയില്‍ നുഴഞ്ഞു കയറിയതായി യൂദാ പ്രസ്താവിച്ചിരിക്കുന്നു (യൂദാ 4). യോശുവായെ കബളിപ്പിച്ച ഗിബയോന്യരെപ്പോലെ (യോശു. 9 നോക്കുക) സഭാമൂപ്പ ന്മാരെ കബളിപ്പിച്ചുകൊണ്ട് ശിഷ്യന്മാരെന്നു നടിക്കുകയും ആരും കാണാതെ സഭകളിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തിട്ടുള്ള ചിലര്‍ ഇന്നും ഉണ്ട്. എങ്ങനെയാണ് ഇക്കൂട്ടര്‍ സഭയിലെ മൂപ്പന്മാരെ കബളി പ്പിച്ചത്? ഒരുപക്ഷേ അവരുടെ കഴിവുകളാലോ ധനത്താലോ ലൗകിക പദവിയാലോ സഭാമൂപ്പന്മാര്‍ വഞ്ചിതരായിപ്പോയിരിക്കണം. എല്ലാ ബാബിലോന്യസഭാവിഭാഗങ്ങളിലും ലൗകികസ്ഥാനമാനങ്ങളും പണവും പ്രസംഗചാതുര്യവും ഉള്ളവരാണ് അതതു സമൂഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. എന്നാല്‍ നമ്മുടെ ഇടയില്‍ കാര്യ ങ്ങള്‍ അപ്രകാരമായിരിക്കരുത്. നാം ജാഗ്രതയുള്ളവരല്ലെങ്കില്‍ ഗിബെ യോന്യര്‍ നമ്മുടെ ഇടയിലേക്കും കടന്നുവന്നേക്കാം.

ഇങ്ങനെ നുഴഞ്ഞുകയറിയ ആളുകള്‍ ഒരു സമയം വരെ സഭയില്‍ ക്കഴിയുവാന്‍ ദൈവം ചിലപ്പോള്‍ അനുവദിച്ചെന്നുവരാം. അത് അവര്‍ക്കു മാനസാന്തരപ്പെടുവാനും ദൈവത്തിങ്കലേക്കു തിരിയുവാനും അവസരം നല്‍കുന്നതിനുവേണ്ടിയാണ്. അഥവാ, ലൂസിഫര്‍ യുഗങ്ങള്‍ ക്കുമുമ്പ് സ്വര്‍ഗ്ഗത്തില്‍ ചെയ്ത പ്രവര്‍ത്തനം നടത്തുവാന്‍ ചിലപ്പോള്‍ അവരെ ദൈവം അനുവദിച്ചെന്നുവരാം. താന്‍ മത്സരിക്കുകയും ദൈവ ത്തില്‍നിന്ന് അകന്നുപോകയും ചെയ്തപ്പോള്‍ ലൂസിഫര്‍ ദൂതവൃന്ദ ത്തില്‍ മൂന്നിലൊരു ഭാഗത്തെ തന്നോടൊപ്പം വലിച്ചുതാഴ്ത്തിക്കൊണ്ടു പോയി (വെളി. 12:4). ഇപ്രകാരം മൂന്നാം സ്വര്‍ഗ്ഗത്തില്‍നിന്നു മത്സര മനോഭാവമുള്ള സകലരും നീങ്ങിപ്പോകുവാനിടയായി. ഇതുപോലെ ഇന്നും സ്വാര്‍ത്ഥാന്വേഷികളായ ആളുകള്‍ സഭയിലേക്കു കടന്നുവരു വാന്‍ ദൈവം അനുവദിക്കുന്നു. അതുമൂലം അവര്‍ വിട്ടുപോകുമ്പോള്‍ ആത്മാര്‍ത്ഥതയില്ലാത്ത മറ്റുള്ളവരെയെല്ലാം തങ്ങളോടൊപ്പം ആവാ ഹിച്ചുകൊണ്ടുപോകുവാന്‍ അവര്‍ക്കു സാധിക്കുന്നു. ഇങ്ങനെ സഭ മത്സരാത്മാവില്‍നിന്നു വിട്ടകന്ന് ശുദ്ധി പ്രാപിച്ചതായിത്തീരുന്നു. തന്റെ ജ്ഞാനത്തില്‍ സഭയില്‍ ഭിന്നതകള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദി ക്കുകയും അതിലൂടെ താന്‍ അംഗീകരിക്കുന്നവരെ വെളിപ്പെടുത്തിക്കൊ ടുക്കുവാന്‍ ദൈവത്തിനു സാധിക്കുകയും ചെയ്യുന്നു (1 കൊരി. 11:19). ഇങ്ങനെയാണ് നമ്മുടെ ദൈവം തിന്മയില്‍നിന്നു നന്മ വിളയിക്കുന്നത്.

നമ്മുടെയിടയില്‍ കര്‍ത്താവു വീണ്ടും വീണ്ടും ചെയ്തിട്ടുള്ള കാര്യ ങ്ങളില്‍ ഇതിനൊരു ദൃഷ്ടാന്തം കണ്ടെത്താന്‍ നമുക്കു കഴിയും. സഭ യില്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചവരും ഭിന്നതയുടെ ആത്മാവു ബാധിച്ചവരുമായ വ്യക്തികളെ സഭയില്‍നിന്നു നീക്കിക്കളയുവാന്‍ അവിടുന്നു സാഹചര്യങ്ങളെ വിദഗ്ദ്ധമായ വിധം ക്രമീകരിക്കയും അവരെ നീക്കുകയും ചെയ്തിട്ടുണ്ട് (റോമര്‍ 16:17). നമ്മുടെ മധ്യത്തി ലേക്കു കടന്നുവന്ന സമര്‍ത്ഥരും വമ്പരുമായ ആളുകളെ ‘അവരുടെ കൗശലത്തില്‍ത്തന്നെ’ (1 കൊരി. 3:14) കര്‍ത്താവു പിടികൂടുകയും സഭയെ റാഞ്ചിക്കൊണ്ടുപോകുവാന്‍ അവര്‍ ചെയ്ത ശ്രമങ്ങളെ നിഷ്ഫലമാക്കുകയും ചെയ്തിട്ടുണ്ട്. കര്‍ത്താവിനു നമ്മെക്കുറിച്ചുള്ള കരുത ലിന്റെ ഒരു അടയാളമായി ഇതിനെ കരുതാം. നമ്മുടെ രാജ്യത്ത് കര്‍ത്താ വിന് വിശുദ്ധവും നിര്‍മ്മലവുമായ ഒരു സാക്ഷ്യം ഉണ്ടാകണമെന്നാണ് അവിടുത്തെ തീവ്രമായ ആഗ്രഹം.

കര്‍ത്താവു സാത്താന്റെ സകല തന്ത്രങ്ങളില്‍നിന്നും വിടുവിക്കുമാറ് നമ്മെ ജാഗ്രതയോടെ കാവല്‍ ചെയ്യുന്നതിനായി നമുക്ക് അവിടുത്തെ സ്തുതിക്കാം. യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാര്‍ വൃഥാ ജാഗരിക്കുന്നു (സങ്കീ. 127:1). തന്റെ അനുഗ്രഹം നമുക്കു കല്പിച്ചു തരുവാനായി നമ്മെ ഒത്തൊരുമയുള്ളവരാക്കിത്തീര്‍ക്കുവാന്‍ കര്‍ത്താവ് ശക്തിയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു (സങ്കീ. 133:1,3). ഐക്യ മുള്ള ഒരു സഭയ്ക്കു മാത്രമേ പാതാളഗോപുരങ്ങളെ ജയിപ്പാന്‍ കഴിവു ണ്ടാകയുള്ളു. അതിനാല്‍ അപ്രകാരമുള്ള ഐക്യത്തില്‍ നമ്മെ സൂക്ഷി ക്കുവാന്‍ പരിശുദ്ധാത്മാവു ശക്തിയോടെ വ്യാപരിച്ചുകൊണ്ടിരിക്കുന്നു. ഭാവിയിലും കര്‍ത്താവ് ഈ വേല തുടരുവാന്‍ നാം പ്രാര്‍ത്ഥിക്കണം. അവിടുന്നു നമുക്കു നല്‍കിയിട്ടുള്ള മാറ്റമില്ലാത്ത വാഗ്ദാനം ഇതാണ്: ”ഞാന്‍ നിന്റെ മധ്യേനിന്ന് നിന്റെ ഗര്‍വോല്ലസിതന്മാരെ നീക്കിക്കളയും; ഞാന്‍ നിന്റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും” (സെഫെ. 3:11,12). താഴ്മയും ആത്മദാരിദ്ര്യവും ഉള്ള വരെക്കൊണ്ടു മാത്രമേ ഐക്യമുള്ള ഒരു സഭയെ കെട്ടിപ്പടുക്കുവാന്‍ സാധ്യമാവുകയുള്ളു.

മാനുഷികമായ തീക്ഷ്ണതമൂലം ആരെയെങ്കിലും സഭയില്‍നിന്നു പുറത്താക്കുക എന്നതു നമ്മുടെ കര്‍ത്തവ്യമല്ല. എന്തെന്നാല്‍ മനു ഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല (യാക്കോ. 1:20). നേരേ മറിച്ച് നമ്മുടെ അടുക്കല്‍വരുന്ന എല്ലാവരെയും കൈക്കൊ ള്ളുകയും അവര്‍ക്കു ജീവന്റെ വഴി കാണിച്ചുകൊടുക്കുകയുമാണ് നമ്മുടെ കര്‍ത്തവ്യം. എന്നാല്‍ തന്റെ സഭയെ നിര്‍മ്മലതയില്‍ സൂക്ഷി ക്കുന്ന കാര്യത്തില്‍ കര്‍ത്താവു തീക്ഷ്ണതയുള്ളവനാണ്. അതിനാല്‍ ദ്രവ്യവാണിഭക്കാരെ കര്‍ത്താവു തക്കസമയത്തു ദേവാലയത്തില്‍നിന്നു പുറത്താക്കിയതുപോലെ സ്വാര്‍ത്ഥാന്വേഷികളായ ആളുകളെ തന്റെ മാര്‍ഗ്ഗത്തിലൂടെയും തന്റെ സമയത്തും അവിടുന്നു വെളിച്ചത്തുകൊണ്ടു വരികയും നീക്കിക്കളയുകയും ചെയ്യും.

മത്താ. 18:17-20 വാക്യങ്ങളില്‍ സഭയില്‍ മാലിന്യം വരുത്തുന്ന ഒരു സഹോദരനെപ്പറ്റി യേശു സംസാരിച്ചു. താന്‍ സാത്താന്റെ കരങ്ങളില്‍ ഒരു ഉപകരണമായിത്തീര്‍ന്നിരിക്കയാണെന്ന് അയാള്‍ക്കറിവില്ല. അതി നാല്‍ നാം അയാളുടെ അടുക്കല്‍ച്ചെന്ന് അയാളെ നേടുവാന്‍വേണ്ടി അയാളുമായി സംസാരിക്കണമെന്ന് കര്‍ത്താവ് ആവശ്യപ്പെടുന്നു. ആ സഹോദരനെ നേടുക, അയാളെ സാത്താന്റെ പിടിയില്‍നിന്നു വിടര്‍ത്തി കര്‍ത്താവിനും അവിടുത്തെ സഭയ്ക്കുംവേണ്ടി അയാളെ നേടുക – ഇതായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം. അയാള്‍ നമ്മെ ശ്രദ്ധിക്കു ന്നില്ലെങ്കില്‍ നാം വീണ്ടും അയാളെ നേടുവാന്‍ ഒരു ശ്രമം നടത്തണം. ഈ പ്രാവശ്യം വേറെ ചില സഹോദരന്മാരെ കൂട്ടിക്കൊണ്ടുപോയി അതു ചെയ്യണം. പിന്നെയും അയാള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ സഭയെ അറിയിക്കണം. സഭയെയും ശ്രദ്ധിക്കുന്നില്ലെങ്കില്‍ അയാളെ അയാളു ടെതന്നെ രക്ഷയ്ക്കായി കൂട്ടായ്മയില്‍നിന്നു ബഹിഷ്‌കരിക്കണം. അപ്പോഴെങ്കിലും അയാള്‍ തന്റെ ആവശ്യം മനസ്സിലാക്കി മാനസാന്ത രപ്പെടുവാനിടയാകും. ആ ഘട്ടത്തിലും നമ്മുടെ ലക്ഷ്യം പിന്നെയും നന്മതന്നെയായിരിക്കണം. അതായത് അയാളെ സാത്താനില്‍നിന്ന കറ്റുക, മറ്റുള്ളവര്‍ അയാളുടെ ആത്മാവിനാല്‍ മാലിന്യപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുക.

സാത്താന്റെ ഈ പ്രവര്‍ത്തനങ്ങളെ പ്രാര്‍ത്ഥനയിലൂടെ ബന്ധിക്കു വാന്‍ തക്കവണ്ണം നാം കര്‍ത്താവില്‍ ശക്തരായിരിക്കണം. അങ്ങനെയെ ങ്കില്‍ സഭകളിലുള്ള ദൈവത്തിന്റെ വേല തടസ്സം കൂടാതെ മുന്നോട്ടു പോകും. അതുപോലെ ഓരോ സഹോദരനോടും വേഗത്തിലും സമ്പൂര്‍ണ്ണമായും ക്ഷമിക്കുവാനും നാം പഠിക്കണം. അങ്ങനെയെങ്കില്‍ നമ്മുടെ ജീവിതങ്ങള്‍കൊണ്ടു മുതലെടുക്കുവാന്‍ സാത്താനു സാധി ക്കുകയില്ല (2 കൊരി. 2:11).

സാത്താന്റെ തന്ത്രങ്ങള്‍ അറിയുക

നാം ആത്മീയപോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ സാത്താന്റെ പദ്ധതി കളെയും തന്ത്രങ്ങളെയും കൗശലങ്ങളെയും പറ്റി അജ്ഞരായിരി ക്കരുത്. സാത്താന്‍ മരുഭൂമിയില്‍വച്ച് യേശുവിനെപ്പോലും ഭക്ഷണ കാര്യത്തില്‍ പരീക്ഷിച്ചുവെങ്കില്‍ നമ്മുടെ ശരീരത്തിന്റെ ന്യായയുക്ത മായ ആഗ്രഹങ്ങളുടെ കാര്യത്തില്‍ അവന്‍ നമ്മെയും തീര്‍ച്ചയായും പരീക്ഷിക്കും. ഭക്ഷണത്തെയും വസ്ത്രത്തെയും പറ്റി ഉല്‍കണ്ഠിതരാ കുന്നതിനെതിരായി തന്റെ ശിഷ്യന്മാര്‍ക്ക് യേശു താക്കീതു നല്‍കിയി ട്ടുണ്ട് (മത്താ. 6:25). രുചികരമായ ഭക്ഷണത്തിനും മോടിയുള്ള വസ്ത്ര ങ്ങള്‍ക്കും നമ്മുടെമേല്‍ പിടിയുള്ളപക്ഷം തീര്‍ച്ചയായും സാത്താനു നമ്മുടെമേല്‍ സ്വാധീനശക്തിയുണ്ടാകും. കാരണം, അപ്പോള്‍ നമ്മുടെ രാജ്യം ഐഹികമായി മാറും. പെണ്‍മക്കളുള്ള മാതാപിതാക്കന്മാര്‍ ആഭരണങ്ങളോടും വിലപിടിച്ച വസ്ത്രങ്ങളോടുമുള്ള അവരുടെ മോഹത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുവാന്‍ പ്രത്യേകിച്ചും ശ്രദ്ധാ ലുക്കളായിരിക്കണം. അല്ലാത്തപക്ഷം ആ പുത്രിമാര്‍ സാത്താന്റെ ബന്ധനത്തില്‍ അകപ്പെടും.

ലൂസിഫര്‍ ദൈവദൂതന്മാരുടെ ഇടയില്‍ പ്രധാനിയാണെന്ന ഒരു ബോധം അവനുണ്ടായപ്പോഴാണ് അവന്‍ സാത്താനായി മാറിയത് (യെഹെ. 28:11-18; യെശ. 14:12-15). ഒട്ടധികം വിശ്വാസികളുടെയും ഹൃദയത്തിലേക്കു സാത്താന്‍ കടക്കുന്നത് ഈ മാര്‍ഗ്ഗത്തിലൂടെയാണ്. ഒരു സഹോദരന്‍ സഭയില്‍ താന്‍ പ്രധാനസ്ഥാനമുള്ള ഒരുവനാണെന്നു ചിന്തിക്കുവാനാരംഭിക്കുമ്പോള്‍ അയാള്‍ സാത്താന്റെ ആത്മാവിനാല്‍ ബാധിതനായിത്തീര്‍ന്നുവെന്നു സ്പഷ്ടം. അപ്പോള്‍ അയാള്‍ക്കു ചുറ്റു മുള്ള വിവേചനശൂന്യരായ വിശ്വാസികള്‍ അയാള്‍ക്കു പ്രാമാണികത്വം നല്‍കി അയാളുടെ അഹന്തയെ പോഷിപ്പിച്ചാല്‍ത്തന്നെയും ആത്മീയ പോരാട്ടത്തില്‍ അയാള്‍ ശക്തിയറ്റവനായിത്തീര്‍ന്നുപോകും.

ഒരു സഹോദരന്‍ തന്റെ ആത്മീയശക്തിക്കും വളര്‍ച്ചയ്ക്കും അപ്പുറ മായി സഭായോഗങ്ങളില്‍ ദീര്‍ഘസമയം സംസാരിച്ചു തന്റെ ശുഷ്‌ക മായ വേദപരിജ്ഞാനത്താല്‍ ക്ഷമാശാലികളായ സഹോദരീ സഹോദരന്മാരെ മുഷിപ്പിക്കുമ്പോള്‍ താന്‍ പ്രധാനിയായ ഒരുവനെന്നും മറ്റുള്ള വരെക്കാള്‍ വലിയവനെന്നും അയാള്‍ ചിന്തിക്കുന്നുവെന്നതു സ്പഷ്ട മാണ്. ഈ ചിന്ത സാത്താന്റെ ഒരു മനോഭാവമാണ്. ഇപ്രകാരമുള്ള ഒരു സഹോദരനു നീരസപ്പെടുകയെന്ന ചെറിയൊരു കാര്യത്തില്‍ പ്പോലും വിജയം ലഭിച്ചിട്ടില്ലെന്നതാണ് സത്യം. അയാള്‍ വളരെ മുഷിപ്പ നായിത്തീര്‍ന്നതുമൂലം ചുരുക്കമായി സംസാരിക്കണമെന്നു നാം ആയാളോടാവശ്യപ്പെടുന്നപക്ഷം അയാള്‍ നീരസപ്പെടുവാനിടയാകും. ഇത്തരം സഹോദരന്മാര്‍ നിരന്തരമായി തങ്ങളെത്തന്നെ വിധിക്കുന്ന ഒരു ജീവിതം നയിക്കുന്നില്ല എന്നു വ്യക്തമാണ്. അപ്രകാരമായിരുന്നു വെങ്കില്‍ ആത്മാവ് അവരുടെ നിഗളത്തെയും പ്രമാണിത്വബോധ ത്തെയും പറ്റി അവര്‍ക്കു കുറ്റബോധം ഉളവാക്കുമായിരുന്നു.

ഈവിധമുള്ള സഹോദരന്മാരെയാണ് സാത്താന്‍ തന്റെ ഏജന്റന്മാ രാക്കുന്നത്. എന്നാല്‍ സഭയെ വിശുദ്ധിയിലും ശക്തിയിലും സൂക്ഷിക്കു വാന്‍ നാം ബാധ്യസ്ഥരായതിനാല്‍ അത്തരം ദീര്‍ഘഭാഷികളായ സഹോദരന്മാര്‍ ഹ്രസ്വഭാഷികളാകുവാന്‍ നാം അവരെ പ്രബോധിപ്പിച്ചു കൊണ്ടിരിക്കണം. നമ്മുടെ പ്രബോധനത്തിങ്കല്‍ അവര്‍ നീരസപ്പെ ട്ടാലും തരക്കേടില്ല. നീരസപ്പെടുന്നവര്‍ സഭായോഗങ്ങളില്‍ ഒരു മിനിറ്റി ലധികം സംസാരിപ്പാന്‍ പാടില്ല. തങ്ങള്‍ വേഗത്തില്‍ തങ്ങളുടെ നിഗളം ത്യജിച്ചു പൂര്‍ണ്ണഹൃദയരായിത്തീരുമെന്നുള്ള പ്രത്യാശ അങ്ങനെ അവര്‍ക്ക് ഏറ്റുപറയാം.

സ്ഥാനപ്പേരുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി യേശു തന്റെ ശിഷ്യ ന്മാര്‍ക്കു താക്കീതു നല്‍കിയപ്പോള്‍ സഭയില്‍ മറ്റുള്ളവര്‍ക്കുപരി തങ്ങളെത്തന്നെ ഉയര്‍ത്തുന്ന സാത്താന്യ മനോഭാവത്തിനെതിരെയാണ് ആ മുന്നറിയിപ്പു നല്‍കപ്പെട്ടത്. റവറണ്ടുമാരും പാസ്റ്ററന്മാരും സാധാ രണ സഹോദരന്മാരെക്കാള്‍ വലിയവരാണ്. എന്നാല്‍ നാമെല്ലാവരും സാധാരണ സഹോദരന്മാരും മറ്റുള്ളവര്‍ക്കു ദാസന്മാരുമായിരിക്ക ണമെന്ന് യേശു കല്പിച്ചിട്ടുണ്ട്. ബാബിലോണിയന്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്ഥാനപ്പേരുകള്‍ സൂക്ഷിക്കട്ടെ. നമുക്ക് അത്തരം മനോഭാവം പോലും ഒഴിവാക്കി ജീവിക്കാം. നിങ്ങളെത്തന്നെ സഭയിലെ ഏറ്റവും ചെറിയ സഹോദരനായിക്കരുതുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ സുര ക്ഷിതനായിരിക്കുമെന്നു മാത്രമല്ല, സാത്താനെതിരായ പോരാട്ടങ്ങളില്‍ ഒരു ധീരനായ പടയാളിയായിരിപ്പാന്‍ നിങ്ങള്‍ക്കു സാധിക്കുകയും ചെയ്യും.

ദൈവം തന്നെ ആക്കിയിരുന്ന സാഹചര്യങ്ങളില്‍ ലൂസിഫര്‍ അസം തൃപ്തനായിരുന്നു. തന്മൂലമാണ് അവന്‍ പിശാചായി മാറിയത്. ഇന്നു ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തില്‍ അവന്‍ അതേ അസംതൃപ്തി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. ധാരാളം വിശ്വാസികള്‍ അതിനാല്‍ ബാധിതരായിത്തീരുകയും ചെയ്തിരിക്കുന്നു.

നിങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുന്ന തില്‍ തെറ്റായിട്ടൊന്നുമില്ല. എന്നാല്‍ നിങ്ങള്‍ക്കുള്ളതിലധികം മറ്റൊരു സഹോദരന് ഉള്ളതായിക്കാണുമ്പോള്‍ അയാളോട് അസൂയപ്പെടരുത്. അയാള്‍ക്കുള്ളത് ആഗ്രഹിക്കയുമരുത്. അയാളില്‍നിന്നൊരു ദാനം ലഭിക്കാനും കാംക്ഷിക്കരുത്. എന്തെന്നാല്‍ ദാനങ്ങളെ വെറുക്കുന്നവനു മാത്രമേ ജീവന്‍ ഉണ്ടാകയുള്ളു (സദൃ. 15:27 KJV). ദൈവം നിങ്ങള്‍ക്കു നല്‍കിയിട്ടുള്ളതില്‍ സംതൃപ്തനായിരിക്കുക. നിങ്ങളുടെ ശമ്പളത്തെ പ്പറ്റിയോ ഭവനത്തെപ്പറ്റിയോ ശരീരത്തിന്റെ നിറത്തെപ്പറ്റിയോ മറ്റെന്തി നെക്കുറിച്ചെങ്കിലുമോ നിങ്ങള്‍ അസംതൃപ്തനാകുന്ന മാത്രയില്‍ ത്തന്നെ നിങ്ങള്‍ സാത്താനു ഹൃദയവാതില്‍ തുറന്നുകൊടുക്കുക യാണു ചെയ്യുന്നത്.

ജഡരക്തങ്ങള്‍ക്കെതിരായുള്ള പോരാട്ടം

”നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” (എഫേ. 6:12).

3500 വര്‍ഷങ്ങള്‍ക്കുമുമ്പ് മോശ സീനായിപര്‍വതത്തില്‍നിന്ന് ഇറങ്ങി വരികയും ഒരു ഭൗമരാജ്യത്തെപ്പറ്റിയുള്ള വാഗ്ദാനം യിസ്രായേല്‍ ജനത യ്ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ 2000 വര്‍ഷംമുമ്പ് യേശു സ്വര്‍ഗ്ഗ ത്തില്‍നിന്ന് ഇറങ്ങിവരികയും ഒരു സ്വര്‍ഗ്ഗീയ രാജ്യത്തിന്റെ വാഗ്ദാനം നമുക്കു തരികയും ചെയ്തു. പഴയനിയമവും പുതിയനിയമവും തമ്മി ലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്. ഇതു നാം ഗ്രഹിക്കുന്നില്ലെങ്കില്‍ സാത്താനെതിരായി ഫലപ്രദമായി പോരാടുവാന്‍ നമുക്കു സാധ്യമല്ല.

നമ്മുടെ രാജ്യം ഐഹികമല്ല. അതിനാല്‍ മറ്റൊരു മനുഷ്യജീവി യുമായി ഏതെങ്കിലും കാര്യത്തില്‍ നാം കലഹിക്കരുത്. ഫലപ്രദമായ ആത്മീയപോരാട്ടത്തിന്റെ മുഖ്യമായ വ്യവസ്ഥകളിലൊന്ന് ഇതത്രേ. സാത്താന്‍ വിശ്വാസികളെ അവരുടെ വിളിയില്‍നിന്ന് അകറ്റിക്കളയു വാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാനമാര്‍ഗ്ഗം മറ്റുള്ളവരുമായി കലഹിക്കു വാന്‍ അവരെ പ്രേരിപ്പിക്കുക എന്നതാണ്. ഇത് അവരുടെ ബന്ധുക്ക ളോടോ അയല്‍ക്കാരോടോ സഹോദരീസഹോദരന്മാരോടോ ആയി രിക്കാം. സാധാരണയായി ഏതെങ്കിലും ഭൗതികവിഷയത്തിലായിരിക്കും ഈ കലഹം. ഇപ്രകാരം വിശ്വാസികളുടെ ശ്രദ്ധയെ സ്വര്‍ഗ്ഗീയകാര്യങ്ങ ളില്‍നിന്ന് ഈ ഭൂമിയിലേക്കും അതിലെ കാര്യങ്ങളിലേക്കും വലിച്ചു താഴ്ത്തുന്നതില്‍ സാത്താന്‍ വിജയം നേടുന്നു. അങ്ങനെ തന്നോടുള്ള പോരാട്ടത്തില്‍ അവരെ ശക്തിയറ്റവരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

സാത്താനോടു ഫലപ്രദമായി പോരാടുകയും സഭയെ പണിയു കയും ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നപക്ഷം യാതൊരു മനുഷ്യ ജീവിയോടും ഒരു കാര്യത്തിലും ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയില്ലെന്ന് നിങ്ങള്‍ ദൃഢനിശ്ചയം ചെയ്യുക. മറ്റുള്ളവര്‍ക്കെതിരെ നമ്മുടെ മനസ്സില്‍ മാത്രമുള്ള ഒരു സാങ്കല്പികയുദ്ധത്തില്‍പ്പോലും നാം ഏര്‍പ്പെടരുത്. സാത്താനെതിരായി മാത്രമേ നാം പോരാടാവൂ.

യാതൊരു വ്യക്തിക്കെതിരായും ഒരൊറ്റ പരാതിപോലും നമുക്ക് ഉണ്ടാകരുത്. അതുപോലെ ആരുടെമേലും ഒരവകാശവാദവും നാം പുറപ്പെടുവിക്കരുത്. ഉദാഹരണത്തിന് ആളുകള്‍ ബഹുമാനപൂര്‍വം നമ്മോടു പെരുമാറണമെന്നോ നമ്മെപ്പറ്റി പരിഗണന കാണിക്കണ മെന്നോ സ്‌നേഹിക്കണമെന്നോ ഒരിക്കലും നമ്മെ വഞ്ചിക്കയോ ചതി ക്കയോ ചെയ്യരുതെന്നോ ഉള്ള അവകാശവാദവും നമ്മില്‍നിന്നുണ്ടാ കരുത്. നമ്മുടെ വിവാഹപങ്കാളിയെക്കുറിച്ചുപോലും ഇപ്രകാരമുള്ള പ്രതീക്ഷകള്‍ നമുക്കുണ്ടാകുവാന്‍ പാടില്ല. ഈ വിധമുള്ള എല്ലാ തര്‍ക്ക ങ്ങളും പരാതികളും അവകാശവാദങ്ങളും നമ്മുടെ രാജ്യം ഐഹിക മാണെന്നതിന്റെയും നമ്മുടെ ഹൃദയത്തെ നാം സാത്താന് ഏല്‍പിച്ചു കൊടുത്തിരിക്കുന്നുവെന്നതിന്റെയും സൂചനകളാണ്. ദൈവവുമായി മാത്രമാണ് നമുക്കു കാര്യം ഉള്ളത് (എബ്രാ. 4:13). അതിനാല്‍ നമ്മുടെ എല്ലാ സാഹചര്യങ്ങളും (മറ്റുള്ളവര്‍ നമ്മോടു പെരുമാറുന്ന വിധം ഉള്‍പ്പെടെ) നാം തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപപ്പെടുക എന്ന പരമമായ നന്മയ്ക്കുവേണ്ടി നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവിനാല്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളവയാണ്. അതിനാല്‍ ഒരാള്‍ക്കെതിരായും ഒരു പരാതിക്കും നമുക്കു കാര്യമില്ല. എല്ലായ്‌പ്പോഴും എല്ലാറ്റിനുംവേണ്ടി സ്‌തോത്രം ചെയ്‌വാന്‍ മാത്രം നാം ബാധ്യസ്ഥരാണ്.

സ്‌തോത്രത്തിന്റെ മനോഭാവം

വെളിപ്പാടുപുസ്തകത്തില്‍ സ്വര്‍ഗ്ഗത്തെപ്പറ്റി നല്‍കപ്പെട്ടിരിക്കുന്ന ഏഴ് അവലോകനങ്ങളില്‍ ഓരോന്നിലും അവിടുത്തെ നിവാസികള്‍ നിരന്തരമായി ഉച്ചശബ്ദത്തില്‍ ചിലപ്പോള്‍ ഇടിമുഴക്കം പോലെയും പെരുവെള്ളത്തിന്റെ ഇരച്ചില്‍പോലെയുമുള്ള ഘോഷത്തോടെ ദൈ വത്തെ സ്തുതിക്കുന്നതായി നാം കാണുന്നു. ഇതാണ് സ്വര്‍ഗ്ഗത്തിന്റെ അന്തരീക്ഷം. നിരന്തര സ്‌തോത്രത്തിന്റെ അന്തരീക്ഷമാണത്. യാതൊരു പരാതിയും അവകാശവാദവും അവിടെയില്ല. നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സഭകളിലും പരിശുദ്ധാത്മാവു സൃഷ്ടിക്കുവാനാഗ്രഹി ക്കുന്ന അന്തരീക്ഷവും ഇതുതന്നെ. ഈ സ്ഥലങ്ങളില്‍നിന്നെല്ലാം സാത്താനെ ആട്ടിപ്പായിക്കുവാനുള്ള മാര്‍ഗ്ഗവും ഇതുതന്നെ.

കഴിഞ്ഞ ശതാബ്ദത്തില്‍ ജീവിച്ചിരുന്ന തീക്ഷ്ണതയുള്ള ഒരു ദൈവഭക്തനെക്കുറിച്ചു ഞാന്‍ വായിക്കുകയുണ്ടായി. അദ്ദേഹം എപ്പോഴും ഉച്ചശബ്ദത്തില്‍ ‘ഹല്ലേലുയ്യാ’ പറയുക പതിവായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ അയല്‍വാസിയായ ഒരു ക്രിസ്ത്യാനി ഈ ശീലത്തെക്കുറിച്ച് ഈര്‍ഷ്യാകുലനായി അദ്ദേഹത്തോട്: ”ദൈവം നിങ്ങളെ ഒടുവില്‍ നരകത്തിലേക്കാണ് അയയ്ക്കുന്നതെങ്കില്‍ അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യും?” എന്നു ചോദിച്ചു. അദ്ദേഹം മറുപടി നല്‍കി, ”ഞാന്‍ നരകത്തില്‍ ചെന്നുചേരുന്നപക്ഷം ഉച്ചശബ്ദത്തില്‍ ദൈവ ത്തിനു ഹല്ലേലുയ്യായും സ്‌തോത്രവും ഞാന്‍ കരേറ്റും. ഒടുവില്‍ സാത്താന്‍ അതുകൊണ്ടു മടുത്ത് അവിടെയുള്ളവര്‍ക്ക് ഈ സ്വഭാവം ബാധിക്കാതിരിക്കാന്‍വേണ്ടി എന്നെ അവിടെനിന്നും പുറത്താക്കും.”

സ്‌തോത്രത്തിന്റെ ആത്മാവുള്ള ഒരു വ്യക്തിക്ക് ഒരിക്കലും നരക ത്തില്‍ സ്ഥാനം ലഭിക്കയില്ല. മറ്റുള്ളവര്‍ക്കെതിരായി പരാതി പറയു ന്നവരും അവകാശവാദം മുഴക്കുന്നവരുമാണ് നരകത്തിലെത്തുന്നത്. അവര്‍ ഭൂമിയില്‍ അപ്രകാരമായിരുന്നു; ഈ ലോകം വെടിയുമ്പോഴും അവര്‍ അതേ മനോഭാവത്തില്‍ തുടരും. ഭൂരിപക്ഷം ക്രിസ്ത്യാനിക ളെയും പിറുപിറുപ്പിന്റെയും പരാതിയുടെയും ആത്മാവിനാല്‍ ദൂഷിത രാക്കുന്നതില്‍ സാത്താന്‍ വിജയിച്ചിരിക്കുന്നു. തങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും തങ്ങളുടെ സാഹചര്യങ്ങള്‍ക്കും എതിരായി, എന്തിന് ദൈവത്തിനെതിരായി പ്പോലും, അവര്‍ പരാതിപ്പെടുന്നു. ഇതുമൂലം തനിക്കെതിരായ പോരാട്ട ത്തില്‍ സാത്താന്‍ അവരെ ശക്തിയറ്റവരാക്കിത്തീര്‍ത്തിരിക്കുന്നു.

താഴെക്കാണുന്ന പ്രബോധനങ്ങള്‍ പാലിക്കുന്നുവെങ്കില്‍ മാത്രമേ നമുക്കു സാത്താനെ ജയിക്കുവാന്‍ കഴിവുണ്ടാവുകയുള്ളു.

”ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയത്തില്‍ വാഴട്ടെ…. നന്ദിയുള്ളവരായും ഇരിപ്പിന്‍” (കൊലോ. 3:15).

”സകല മനുഷ്യര്‍ക്കുംവേണ്ടി നാം…. സ്‌തോത്രം ചെയ്യേണം എന്നു ഞാന്‍ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു” (1 തിമോ. 2:1).

”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ദൈവവും പിതാവുമായവന് എല്ലായ്‌പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്‌തോത്രം ചെയ്തുകൊള്‍വിന്‍” (എഫേ. 5:20).

ഒന്നാമതായിത്തന്നെ ക്രിസ്തുവിന്റെ ശരീരത്തിലേക്കു ദൈവം വിളിച്ചിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സ്‌തോത്രം ചെയ്‌വാന്‍ ദൈവം നമ്മെ പ്രബോധിപ്പിക്കുന്നു. തെരഞ്ഞെടുപ്പു നമ്മുടേതായിരുന്നെങ്കില്‍ ദൈവം വിളിച്ച പലരെയും നാം വിളിക്കുകയില്ലായിരുന്നു, പ്രത്യേകിച്ചും നമ്മുടേതല്ലാത്ത ക്രിസ്തീയഗ്രൂപ്പുകളില്‍പ്പെട്ടവരെ! എന്നാല്‍ ദൈവ ത്തിന്റെ ചിന്തകള്‍ നമ്മുടെ ചിന്തകളില്‍നിന്നു വ്യത്യസ്തമാണ്. നമുക്കു അവരെക്കുറിച്ചുള്ളതില്‍നിന്നു വ്യത്യസ്തമായ ഒരഭിപ്രായമാണ് ദൈവത്തിന് അവരെക്കുറിച്ചുള്ളത്. നാം ജ്ഞാനികളെങ്കില്‍ നമ്മുടെ അഭിപ്രായം മാറ്റുകയും അതിനെ ദൈവത്തിന്റെ അഭിപ്രായത്തോടു പൊരുത്തമുള്ളതാക്കുകയും ചെയ്യും.

ക്രിസ്തുവിന്റെ ശരീരത്തിലുള്ള സഹോദരീസഹോദരന്മാര്‍ക്കു വേണ്ടി സ്‌തോത്രം ചെയ്‌വാന്‍ ഒരിക്കല്‍ നാം ശീലിച്ചുകഴിഞ്ഞാല്‍ പിന്നീട് എല്ലാ മനുഷ്യര്‍ക്കുംവേണ്ടി സ്‌തോത്രം ചെയ്യാനും നമുക്കു കഴിയും. പിന്നീട് എല്ലാ സാഹചര്യങ്ങള്‍ക്കുവേണ്ടിയും. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് സര്‍വാധികാരിയായി എല്ലാ ജനങ്ങളെയും എല്ലാ സാഹചര്യങ്ങളെയും ഭരിക്കുന്നുവെന്നു നമുക്കറിയാം. ഈ അറിവുമൂലം നാം എപ്പോഴും ദൈവത്തെ സ്തുതിക്കുന്നു. ഇങ്ങനെ നമ്മുടെ രാജ്യം ഐഹികമല്ല, സ്വര്‍ഗ്ഗീയമാണെന്നു നാം തെളിയിക്കുന്നു. അപ്പോള്‍ സാത്താനു നമ്മുടെമേലുള്ള സ്വാധീനശക്തി നഷ്ടപ്പെട്ടുപോകുന്നു. ഈ അവസ്ഥയില്‍ മാത്രമേ സാത്താനെതിരായി ഫലപ്രദമായ ഒരു പോരാട്ടം നടത്തുവാന്‍ നമുക്കു കഴിവുണ്ടാവുകയുള്ളു.

വെളി. 12:8ല്‍ സ്വര്‍ഗ്ഗത്തെപ്പറ്റി എഴുതിയിട്ടുള്ള ഒരദ്ഭുതവചനമുണ്ട്: ”സ്വര്‍ഗ്ഗത്തില്‍ സാത്താനും അവന്റെ സൈന്യങ്ങള്‍ക്കും (പിന്നീട്) സ്ഥലം ഉണ്ടായിരുന്നില്ല” (KJV). നമ്മുടെ ജീവിതങ്ങളിലും ഇതേ അവസ്ഥ തന്നെ ഉണ്ടാകണം. നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സഭകളിലും സാത്താനും അവന്റെ സൈന്യങ്ങള്‍ക്കും യാതൊരു സ്ഥാനവും ഉണ്ടാകരുത്.


അധ്യായം പന്ത്രണ്ട് : ദൈവസന്നിധിയില്‍ പ്രശംസിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല


”ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നെ…. ‘പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ’ എന്ന് എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിനുതന്നെ” (1 കൊരി. 1:29,31).

താന്‍ ചെയ്തതോ നിര്‍വഹിച്ചതോ ആയ എന്തിനെക്കുറിച്ചെങ്കിലും ഒരുത്തനും നിത്യതയില്‍ പ്രശംസിക്കാതെയിരിക്കുമാറാണ് ദൈവം എല്ലാം ചെയ്യുന്നത്. ദൈവം തീക്ഷ്ണതയുള്ളവനാണ്; അവിടുത്തെ മഹത്വം അവിടുന്ന് ആര്‍ക്കും കൊടുക്കുകയില്ല (യെശ. 42:8).

യുവാവായ ധനികന്‍ തന്റെ സമ്പത്തുകള്‍ ഉപേക്ഷിക്കുവാന്‍ സമ്മ തമില്ലാതെ യേശുവിനെ വിട്ടുപോയപ്പോള്‍ ഒട്ടകത്തിനു സൂചിക്കുഴയിലൂടെ കടന്നുപോകുവാന്‍ പ്രയാസമായിരിക്കുന്നതുപോലെ ധനവാന് ദൈവരാജ്യത്തില്‍ കടക്കുക വിഷമമാണെന്ന് യേശു തന്റെ ശിഷ്യന്മാ രോടു പറയുകയുണ്ടായി. ‘അങ്ങനെയെങ്കില്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കാണു കഴിയുക?’ എന്ന് ശിഷ്യന്മാര്‍ കര്‍ത്താവിനോടു ചോദിച്ചു. മനുഷ്യനു തന്നെത്തന്നെ രക്ഷിപ്പാന്‍ അസാധ്യമാണെങ്കിലും ദൈവ ത്തിനു മാത്രം അവനെ രക്ഷിപ്പാന്‍ കഴിയുമെന്നായിരുന്നു കര്‍ത്താ വിന്റെ മറുപടി.

ധനവാനെന്നു നാം പറയുന്നത് ധാരാളം പണമുള്ള ഒരുവനെപ്പറ്റി മാത്രമല്ല. പലവിധത്തില്‍ ഒരാള്‍ക്കു ധനവാനാകുവാന്‍ കഴിയും, കഴിവു കളില്‍, വേദപരിജ്ഞാനത്തില്‍, സ്വന്തം ആത്മീയതയെപ്പറ്റിയുള്ള ചിന്തയില്‍, ഇങ്ങനെ പലതിലും.

ദൈവരാജ്യം വളരെ വിശാലമാണ്; എന്നാല്‍ അതിലേക്കു പ്രവേശി ക്കുവാനുള്ള വാതില്‍ ഒരു സൂചിക്കുഴപോലെ ഇടുങ്ങിയതത്രേ. ഒരു ഒട്ടകത്തിന് ഇതിലൂടെ കടക്കുക സാധ്യമല്ല. എന്നാല്‍ ഒട്ടകത്തിന് അസാധ്യമായ ഈ കാര്യം ഒരു അമീബയ്ക്ക് (ജീവികളില്‍ ഏറ്റവും ചെറുത്) ഏറ്റവും എളുപ്പമാണ്. എല്ലാം വലിപ്പത്തിന്റെ പ്രശ്‌നം തന്നെ.

നിഗളമാണ് ഒരുവനെ ധനവാനാക്കിത്തീര്‍ക്കയും ദൈവരാജ്യത്തി ലേക്കു പ്രവേശിക്കുന്നതിനു തടസ്സം സൃഷ്ടിക്കയും ചെയ്യുന്നത്. നിഗള മെന്നത് ഏറ്റവും സൂക്ഷ്മവും ദോഷകരവുമായ ഒരു കാര്യമാണ്. അതില്‍നിന്നു രക്ഷനേടുക എന്നത് ഒരു മനുഷ്യന് അസാധ്യം തന്നെ. പല പാപങ്ങളില്‍നിന്നും നമുക്കു മാനസാന്തരപ്പെടുവാന്‍ കഴിയും. കോപത്തിന്റെമേലും കണ്‍മോഹത്തിന്റെമേലും പണസ്‌നേഹത്തിന്റെ മേലുമെല്ലാം വിജയം നേടുവാന്‍ സാധ്യമാണ്. എന്നാല്‍ അതിന്റെ യെല്ലാം അടിയിലായി നമ്മുടെ രക്ഷയെക്കുറിച്ചും വിജയത്തെക്കുറിച്ചും അഹങ്കരിക്കുവാന്‍ സാധ്യമാണ്. ‘ഞാന്‍ മറ്റുള്ളവരെപ്പോലെയോ മറ്റു സഭാവിഭാഗത്തിലുള്ളവരെപ്പോലെയോ അല്ലായ്കയാല്‍ ഞാന്‍ ദൈവത്തെ വാഴ്ത്തുന്നു’വെന്നു പറയുന്ന ഒരു മനോഭാവം നമ്മുടെ ആത്മാവിന്റെ ആഴത്തില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട് (ലൂക്കോ. 18:11).

നിഗളമെന്ന ദോഷത്തില്‍നിന്നു നമ്മെത്തന്നെ രക്ഷിക്കുക നമുക്ക് അസാധ്യം തന്നെ. ദൈവത്തിനു മാത്രമേ നമ്മെ രക്ഷിപ്പാന്‍ കഴിയൂ. ഈ കാര്യം നാം അംഗീകരിക്കുകയും താഴ്മയോടെ ദൈവത്തിനു കീഴ ടങ്ങി നമ്മെ രക്ഷിക്കുവാന്‍ അവിടുത്തോട് അപേക്ഷിക്കുകയും വേണം. അല്ലാത്തപക്ഷം നമ്മുടെ ജീവിതാന്ത്യത്തില്‍ വിജയത്തെക്കുറിച്ചുള്ള നമ്മുടെ സാക്ഷ്യത്തിനും ക്രിസ്തുവിന്റെ ശരീരത്തിലെ നമ്മുടെ ഇരി പ്പിനുമെതിരായി നാം ഒന്നാംകിട പരീശന്മാരാണെന്നു തെളിയുവാന്‍ സാധ്യതയുണ്ട്.

”അങ്ങനെയെങ്കില്‍ ആര്‍ക്കു രക്ഷിക്കപ്പെടുവാന്‍ കഴിയും?” എന്നു നാം ചോദിക്കുമ്പോള്‍ കര്‍ത്താവു പറയുന്ന ഉത്തരമിതാണ്: ”മനുഷ്യര്‍ക്ക് ഇത് അസാധ്യം തന്നെ; ദൈവത്തിന് അല്ലതാനും” (മര്‍ക്കോ. 10:26,27).

പുതിയനിയമത്തില്‍ വിവരിച്ചിരിക്കുന്ന രക്ഷയ്ക്ക് മൂന്നു കാലങ്ങള്‍ ഉണ്ട്: ഭൂതം, വര്‍ത്തമാനം, ഭാവി. നാം വീണ്ടും ജനിച്ചവരെങ്കില്‍ പാപത്തിന്റെ ശിക്ഷയില്‍നിന്നു ഇപ്പോള്‍ തന്നെ നാം രക്ഷ പ്രാപിച്ചിരി ക്കുന്നു. ഇനിയും പാപത്തിന്റെ ശക്തിയില്‍നിന്നു നാം ജയം നേടണം. ഒരിക്കല്‍ നമ്മുടെ കര്‍ത്താവു മഹത്വത്തില്‍ വരുമ്പോള്‍ പാപത്തിന്റെ സാന്നിധ്യത്തില്‍നിന്നു നാം രക്ഷനേടും.

രക്ഷയുടെ ഈ ഘടകങ്ങളില്‍ ഓരോന്നും ദൈവത്തിന്റെ പ്രവര്‍ത്തനമാണ്.

ദൈവവചനം വ്യക്തമായി നമ്മോട് ഇപ്രകാരം പറയുന്നു: ”കൃപയാ ലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല” (എഫേ. 2:8,9).

”രക്ഷ യഹോവയില്‍നിന്നു മാത്രം വരുന്നു”വെന്ന് യോനാ അന്തിമമായി അംഗീകരിച്ചപ്പോള്‍ അദ്ദേഹം മത്സ്യത്തിന്റെ ഉദരത്തില്‍നിന്നു വിടുതല്‍ നേടി (യോനാ 2:9). അടുത്ത വാക്യത്തില്‍ ഇപ്രകാരം പറ യുന്നു: ”യഹോവ മത്സ്യത്തോടു കല്പിച്ചിട്ട് അതു യോനായെ കര യ്ക്കു ഛര്‍ദ്ദിച്ചുകളഞ്ഞു.” അദ്ദേഹത്തിനു തന്നെത്തന്നെ രക്ഷിപ്പാന്‍ കഴിവില്ലെന്നു യോനാ അംഗീകരിക്കുന്നതുവരെ ദൈവം കാത്തിരുന്നു. ഏതെങ്കിലും പാപത്തില്‍നിന്നോ ഏതെങ്കിലും വിഷമസാഹചര്യത്തില്‍ നിന്നോ നമ്മെത്തന്നെ രക്ഷിക്കുവാന്‍ നമുക്കു കഴിവില്ലെന്നു നാമും അംഗീകരിക്കുന്നതുവരെ ദൈവം ഉയരത്തില്‍ കാത്തിരിക്കുന്നു. അതു നാം അംഗീകരിച്ചുകഴിയുമ്പോള്‍ യോനായ്‌ക്കെന്നപോലെ നമുക്കും ദൈവം വിടുതല്‍ കല്പിക്കുന്നു.

യോനാ ആയിരുന്നതുപോലെ ഒരു ദുര്‍ഘടസാഹചര്യത്തില്‍ നാം അകപ്പെടുമ്പോള്‍ പരാതിപ്പെടുന്നതിനും പിറുപിറുക്കുന്നതിനും പകരം ദൈവത്തിനു സ്‌തോത്രം കരേറ്റുവാനും രക്ഷ യഹോവയില്‍നിന്നു വരുമെന്ന് ഏറ്റുപറയാനും മാത്രം നാം പഠിക്കുമെങ്കില്‍ വേഗത്തില്‍ വിടുതല്‍ കൈവരുന്നതായി നാം കാണും.

(നമ്മുടെ ദൃഷ്ടിയില്‍) നാം എത്രയ്ക്കു ചെറിയവരാകുമോ, ദൈവ രാജ്യത്തിലേക്കു ധാരാളമായൊരു പ്രവേശനം (സൂചിക്കുഴയിലൂടെ) നേടുവാന്‍ അത്രയ്ക്ക് നമുക്ക് എളുപ്പമായിത്തീരും (2 പത്രോ. 1:11). നാം യഥാര്‍ത്ഥത്തില്‍ നമ്മുടെ ദൃഷ്ടിയില്‍ ചെറിയവരാണെന്നുള്ള തിന്റെ ഒരു തെളിവ് ഇതായിരിക്കും: മറ്റൊരു മനുഷ്യജീവിയെ അയാ ളുടെ മതമോ സഭാവിഭാഗമോ (നമുക്കു ലഭിച്ചിട്ടുള്ള സത്യങ്ങളിലുള്ള) അയാളുടെ വെളിച്ചമോ ഏതുവിധത്തിലുള്ളതായിരുന്നാലും ശരി, ഒരിക്കലും നാം നിന്ദിക്കുകയില്ല. മനുഷ്യരില്‍വച്ച് ഏറ്റവും നികൃഷ്ടനാ യവനെപ്പോലും നോക്കുമ്പോള്‍ നാം ഇങ്ങനെ പറയും, ”ദൈവകൃപയില്ലായിരുന്നെങ്കില്‍ അതാ, അതു ഞാനായിരുന്നിരിക്കും.”

യേശു എപ്പോഴും തന്നെക്കുറിച്ചുതന്നെ പരാമര്‍ശിച്ചത് മനുഷ്യ പുത്രന്‍ എന്നാണ്; മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍, ഒരു സാധാരണ മനുഷ്യവ്യക്തി എന്നാണ്. എല്ലാ സമയത്തും നാം നമ്മെക്കുറിച്ചുതന്നെ അംഗീകരിക്കേണ്ട സത്യം ഇതാണ്. പാപത്തിന്റെ ശിക്ഷയില്‍നിന്നു നാം രക്ഷനേടിയിട്ടുണ്ടെങ്കില്‍ ആ രക്ഷ നമുക്കു നല്‍കിയത് ദൈവ ത്തിന്റെ കരുണ മാത്രമാണ്. ഇപ്പോള്‍ പാപത്തിന്റെ ശക്തിയില്‍നിന്ന് നാം രക്ഷപ്രാപിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ അതും സൗജന്യമായി നമുക്കു ലഭിച്ച ദൈവകരുണയുടെയും കൃപയുടെയും ഫലമാണ്. അതി നാല്‍ നമുക്കു പ്രശംസിക്കുവാന്‍ എന്താണുള്ളത്? ഒന്നും തന്നെയില്ല.

ഒരു ദൃഷ്ടാന്തം ചിന്തിക്കുക. നിങ്ങള്‍ വരച്ച മനോഹരമായ ഒരു ചിത്രത്തെ മറ്റുള്ളവര്‍ അഭിനന്ദിക്കുന്നുവെങ്കില്‍ നിങ്ങളുടെ നേട്ട ത്തെപ്പറ്റി അഭിമാനിക്കുവാനുള്ള പരീക്ഷ നിങ്ങള്‍ക്കുണ്ടാകാം. എന്നാല്‍ മറ്റൊരാള്‍ വരച്ച ചിത്രത്തെയാണ് അവര്‍ അഭിനന്ദിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അഭിമാനിക്കുവാനുള്ള പരീക്ഷ എങ്ങനെയാണ് ഉണ്ടാവുക? ദൈവം നമ്മുടെ ജീവിതത്തില്‍ നിറവേറ്റിയ രക്ഷയെന്ന പ്രവൃത്തിയെ പ്പറ്റിയും നമുക്ക് ഇതുപോലെതന്നെ ചിന്തിക്കാം. നമ്മെ മെച്ചപ്പെടുത്തി യതോ വിശുദ്ധീകരിച്ചതോ നാം തന്നെയാണെങ്കില്‍ അപ്പോള്‍ നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട്. എന്നാല്‍ ദൈവമാണ് ഈ പ്രവൃത്തി നമ്മില്‍ ചെയ്തതെങ്കില്‍ നമുക്കെങ്ങനെ എപ്പോഴെങ്കിലും അതേപ്പറ്റി അഭിമാനിക്കാന്‍ കഴിയും?

നമ്മുടെ വിശുദ്ധീകരണത്തിന്റെ സ്വഭാവം എങ്ങനെയുള്ളത്? അത് കേവലം സാന്മാര്‍ഗ്ഗികമായ ഒരു മെച്ചപ്പെടല്‍ മാത്രമാണോ? അങ്ങനെ യെങ്കില്‍ ദൈവികമോ പ്രകൃത്യതീതമോ ആയ ഒന്നും നാം നേടിയിട്ടില്ല. ഏതൊരു മനുഷ്യനും അല്‍പം ദൃഢനിശ്ചയത്തോടെ ചെയ്‌വാന്‍ കഴി യുന്ന കാര്യമേ നാം ചെയ്തിട്ടുള്ളു. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പ്രവര്‍ത്തനമാണു സംഭവിച്ചിട്ടുള്ളതെ ങ്കില്‍ നമുക്ക് നിത്യജീവന്‍ അഥവാ ദൈവസ്വഭാവം അവിടുന്നു നല്‍കി യിരിക്കുന്നു. അതു ദൈവത്തില്‍നിന്നുള്ള ഒരു സൗജന്യദാനമാണ് (റോമര്‍ 6:23). (എങ്ങനെയായാലും ദൈവസ്വഭാവം നമുക്കുതന്നെ ഉല്‍പാദിപ്പിക്കുവാന്‍ സാധ്യമല്ല.) നാം ആയിത്തീര്‍ന്നിട്ടുള്ളത് ദൈവ ത്തിന്റെ സൗജന്യദാനത്തിന്റെ ഫലമാണെങ്കില്‍ എല്ലാ പ്രശംസയും അസ്ഥാനത്തില്‍ തന്നെ.

അതുകൊണ്ടു പാപത്തിന്മേല്‍ നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ള വിജയത്തെ പ്പറ്റി നിങ്ങള്‍ അഹങ്കരിക്കുന്നുവെങ്കില്‍ ആ വിജയം നിങ്ങള്‍ സ്വയം ഉല്‍പാദിപ്പിച്ചതായിരിക്കും! അങ്ങനെയെങ്കില്‍ നിങ്ങളുടെ വിജയം നിഷ്പ്രയോജനമാണ്; അത് യഥാര്‍ത്ഥമായ വിജയമല്ലതാനും. എത്ര വേഗം നിങ്ങള്‍ അത് എറിഞ്ഞുകളയുമോ അത്രയും നന്നായിരിക്കും. പകരം ദൈവസ്വഭാവത്തില്‍ പങ്കാളിയാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുക.

താന്‍ സ്വയം നേടിയ ഒരു നീതിയുള്ളവനായിരിപ്പാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ദൈവം വിശ്വസി ക്കുന്നവര്‍ക്കു നല്‍കുന്ന നീതി പ്രാപിക്കുവാനാണ് താന്‍ ആഗ്രഹിക്കു ന്നതെന്നും പൗലൊസ് പറഞ്ഞിട്ടുണ്ട് (ഫിലി. 3:9).

റോമാലേഖനത്തില്‍ അധ്യായംപ്രതി സുവിശേഷസന്ദേശത്തിന്റെ ഒരു ക്രമാഗതമായ വികാസം നാം കാണുന്നുണ്ട്. ആദ്യത്തെ ഏതാനും അധ്യായങ്ങളുടെ ഒരു രൂപരേഖ താഴെ കൊടുത്തിരിക്കുന്നു:

അധ്യായം 1-3 മനുഷ്യന്റെ പാപം വ്യക്തമാക്കപ്പെടുന്നു.

അധ്യായം 4 വിശ്വാസത്താലുള്ള നീതീകരണം (നീതിമാന്മാരെന്നു ദൈവം പ്രഖ്യാപിക്കുന്നത്.)

അധ്യായം 5 ക്രിസ്തുവിന്റെ രക്തത്തിലൂടെ നമുക്ക് പ്രവേശന സ്വാതന്ത്ര്യം.

അധ്യായം 6 നാം ഇനിമേല്‍ പാപം ചെയ്യാന്‍ ഇടയാകാതവണ്ണം പഴയ മനുഷ്യന്റെ ക്രൂശീകരണം.

അധ്യായം 7 ന്യായപ്രമാണത്തില്‍നിന്നും ക്രിസ്തീയജീവിതത്തില്‍ നിയമാധിഷ്ഠിതമായ ഒരു മനോഭാവത്തില്‍നിന്നും നാം സ്വാതന്ത്ര്യം നേടുന്നു.

അധ്യായം 8 ആത്മാവിനെ അനുസരിച്ചുനടന്ന് മോഹങ്ങളെ നാള്‍ തോറും മരിപ്പിക്കുന്നു.

ഇത്തരമൊരു രക്ഷയുടെ അന്തിമഫലം നാം ക്രിസ്തുവില്‍ ജയാളി കളെക്കാള്‍ വലിയ ജയാളികളായി (more than conquerors) ത്തീരുന്നു എന്നതാണ് (റോമര്‍ 8:37). എങ്കിലും ഇതിന്റെയെല്ലാം അവസാനത്തി ലുണ്ടാകുന്ന അപകടം ഈ രക്ഷ നമ്മുടെ സ്വന്തനേട്ടമാണെന്നു സങ്ക ല്പിക്കുവാന്‍ ഇടയായേക്കാം എന്നതാണ്.

അതിനാല്‍ റോമര്‍ 8നുശേഷം നമുക്ക് മൂന്ന് അദ്ഭുതകരമായ അധ്യായങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. രക്ഷയെന്നത് തുടക്കം മുതല്‍ ഒടുക്കം വരെ ദൈവത്തിന്റെ ദാനമാണെന്ന് ഈ അധ്യായങ്ങള്‍ വിശദ മാക്കുന്നു. റോമര്‍ 9 മുതല്‍ 11 വരെയുള്ള ഈ അധ്യായങ്ങള്‍ പ്രാഥമി കമായി പഴയ ഉടമ്പടിയിന്‍കീഴില്‍ യിസ്രായേല്‍മക്കളോടുള്ള ദൈവ ത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ് പ്രസ്താവിക്കുന്നതെങ്കിലും ഇന്ന് ആ സത്യങ്ങള്‍ നമ്മുടെ ജീവിതങ്ങളില്‍ പ്രായോഗികമാക്കുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു.

റോമര്‍ 9 ദൈവത്തിന്റെ സര്‍വാധീശത്വം (God’s Sovereignty)

അബ്രഹാമിന്റെ രണ്ടു മക്കളായ യിശ്മായേലും യിസ്ഹാക്കും ഒരേ ഭവനത്തില്‍ ഒരേ പിതാവിനുകീഴില്‍ വളര്‍ന്നുവന്നു. എങ്കിലും ദൈവം അവരിലൊരുവനെ, യിസ്ഹാക്കിനെ, മാത്രമേ തെരഞ്ഞെടുത്തുള്ളു (റോമര്‍ 9:7). ഇത് ദൈവം പക്ഷപാതബുദ്ധിയായതുകൊണ്ടല്ല; പിന്നെയോ അവിടുന്നു സര്‍വാധീശനായതുകൊണ്ടാണ്. പ്രപഞ്ച സ്രഷ്ടാവെന്ന നിലയില്‍ താന്‍ ഇഷ്ടപ്പെടുന്നതു ചെയ്‌വാനും ഏതെ ങ്കിലും കാര്യത്തിനായി തനിക്ക് ഇഷ്ടമുള്ളയാളിനെ തെരഞ്ഞെടു ക്കുവാനും അവിടുത്തേക്ക് സമ്പൂര്‍ണ്ണമായ അധികാരമുണ്ട്. അവിടുന്നു തന്റെ പ്രസാദത്തിനായി സകലവും സൃഷ്ടിച്ചിരിക്കയാല്‍ അവിടുത്തെ അവകാശത്തെ ചോദ്യം ചെയ്യുവാന്‍ ആര്‍ക്കും കഴിയുകയില്ല. ഈ മഹത്വകരമായ അധ്യായങ്ങളുടെ അവസാനത്തില്‍ പൗലൊസ് പറയു ന്നതുപോലെ ”സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നു” (റോമര്‍ 11:36).

യിസ്ഹാക്കിന് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു, ഏശാവും യാക്കോബും. അവര്‍ ഒരേ ഭവനത്തില്‍ ഒരേ മാതാപിതാക്കളുടെ കീഴില്‍ വളര്‍ന്നുവന്നു. എങ്കിലും ദൈവം ഇളയവനായ യാക്കോബിനെയാണ് തെരഞ്ഞെടുത്തത്. ഇരട്ടപിറന്ന ഈ കുട്ടികള്‍ ജനിക്കുകയോ നന്മയാ കട്ടെ തിന്മയാകട്ടെ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനുമുമ്പ് ”മൂത്തവന്‍ ഇളയവനെ സേവിക്കും” എന്ന് ദൈവം അരുളിച്ചെയ്തു (റോമര്‍ 9:11,12). ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്‍പ്രകാരമുള്ള ഉദ്ദേശ്യം പ്രവൃത്തികളാ ലല്ല, വിളിക്കുന്നവന്റെ ഇഷ്ടത്താല്‍ തന്നെ നിറവേറേണ്ടതിനാണ് ഇപ്രകാരം അരുളപ്പാടുണ്ടായത്. ദൈവത്തിന്റെ ഈ പ്രവൃത്തിയില്‍ അനീതിയായിട്ടൊന്നുമില്ല; കാരണം, അവിടുന്നു പ്രപഞ്ചത്തിന്റെ സര്‍വാധീശനായ ഭരണകര്‍ത്താവാണ്.

മോശയും ഫറവോനും ഒരേ കാലത്ത് ഒരേ കൊട്ടാരത്തില്‍ ജീവിച്ചിരുന്നു. എങ്കിലും ദൈവം മോശയെ തന്റെ പ്രവാചകനായിരിപ്പാന്‍ തെര ഞ്ഞെടുത്തു. ഫറവോനെയോ ദൈവത്തിന്റെ നാമം ഭൂമിയിലെല്ലാം പ്രഖ്യാപിക്കപ്പെടുന്നതിനും (റോമര്‍ 9:17) ദൈവത്തിന്റെ ശക്തി അവ നില്‍ പ്രദര്‍ശിക്കപ്പെടുന്നതിനുമാണ് അവിടുന്ന് ഉയര്‍ത്തിക്കൊണ്ടു വന്നത്. ഫറവോന്റെ ഹൃദയകാഠിന്യംമൂലവും തല്‍ഫലമായി ദൈവം തന്നെ അവന്റെമേല്‍ നടത്തിയ ന്യായവിധിക്കുവേണ്ടിയും ആയിരുന്നു ഇതു സംഭവിച്ചത്.

ഈ മൂന്നു ദൃഷ്ടാന്തങ്ങളിലും ആളുകളെ തെരഞ്ഞെടുക്കുന്നതി ലുള്ള ദൈവത്തിന്റെ സര്‍വാധികാരം നാം കാണുന്നു. നമ്മുടെ രക്ഷ യിലും ദൈവത്തിന്റെ ഈ സര്‍വാധികാരത്തെത്തന്നെ നാം കാണേ ണ്ടതാണ്. ദൈവം നിങ്ങളെ തെരഞ്ഞെടുക്കുകയും നിങ്ങളുടെ സഹോ ദരീസഹോദരന്മാര്‍, മാതുലന്മാര്‍, പിതൃവ്യന്മാര്‍ തുടങ്ങിയ ബന്ധുക്കളെ തെരഞ്ഞെടുക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്? നിങ്ങള്‍ അവരെക്കാള്‍ മെച്ചമായതുകൊണ്ടാണോ അപ്രകാരം സംഭവിച്ചത്? ഒരു നാളുമല്ല. ഒരുപക്ഷേ യാക്കോബിനെപ്പോലെ നിങ്ങള്‍ അവരെക്കാള്‍ അധികം വക്രതയും കാപട്യവും ഉള്ള ഒരുവനായിരുന്നു; എന്നിട്ടും ദൈവം നിങ്ങളെ തെരഞ്ഞെടുത്തു. കേവലം കരുണയാലും കൃപ യാലും മാത്രമാണത്.

ഇതിന്റെയെല്ലാം വെളിച്ചത്തില്‍ നാമെന്താണു പറയേണ്ടത്? നമുക്കു സര്‍വശക്തനും സര്‍വാധീശനുമായ ഈ ദൈവത്തിന്റെ മുമ്പില്‍ വണ ങ്ങുകയും പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെ ആരാധിക്കുകയും അവി ടുന്നു മാത്രം ആരാധനായോഗ്യനെന്നും നമ്മുടെ രക്ഷ നൂറുശതമാ നവും അവിടുത്തെ കൃപയാല്‍ മാത്രമാണെന്നും അംഗീകരിക്കുകയും ചെയ്‌വാനേ കഴിയൂ. അവിടുന്നു നല്‍കിയതു നാം സ്വീകരിച്ചുവെന്നതു ശരി തന്നെ; എങ്കിലും ആ രക്ഷാപ്രവൃത്തി തികച്ചും അവിടുത്തേതു തന്നെ.

ദൈവം തന്റെ മക്കളായി നമ്മെ തെരഞ്ഞെടുത്ത അവിടുത്തെ സര്‍വാധീശതയെന്ന സത്യം പോലെ മനുഷ്യനെ പൊടിയോളം താഴ്ത്തുന്നതായി മറ്റൊന്നുമില്ല. അതിനാലാണ് സമര്‍ത്ഥരായ ആളു കള്‍ക്ക് അതു സ്വീകരിക്കുവാന്‍ പ്രയാസമായിത്തോന്നിയിട്ട് അതിനെ തിരായി മല്ലടിക്കുകയും തിരുവചനത്തിന്റെ ശരിയായ അര്‍ത്ഥം മറ്റൊന്നാണെന്നു വരുത്തിത്തീര്‍ക്കുവാന്‍വേണ്ടി അവര്‍ അതിനെ വളച്ചൊടി ക്കുകയും ചെയ്യുന്നത്.

ഒരു മനുഷ്യന്‍ ദൈവപൈതലായിരിക്കുവാനോ വിശുദ്ധനായിരിപ്പാനോ വിശ്വസ്തതയോടെ നടപ്പാനോ തീരുമാനിക്കുന്നതുകൊണ്ടല്ല അയാള്‍ രക്ഷിക്കപ്പെടുന്നത്. ദൈവം അയാളോടു കരുണ കാണിച്ചതു കൊണ്ടു മാത്രമാണത്. നമുക്കു ജീവനായുള്ള മാനസാന്തരം നല്‍കു ന്നതു ദൈവമാണ്. ദൈവഹിതമാഗ്രഹിക്കുവാനും ചെയ്യുവാനുമുള്ള ഇച്ഛ നമ്മില്‍ പ്രവര്‍ത്തിപ്പിക്കുന്നതും ദൈവം തന്നെ (അപ്പോ. 11:18; ഫിലി. 2:13). അങ്ങനെയെങ്കില്‍ നമുക്കെന്താണു പുകഴുവാനുള്ളത്?

റോമര്‍ 9:16ല്‍ പറയുന്നതു നോക്കുക: ”ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്.”

1 കൊരി. 4:7 ഇപ്രകാരം പറയുന്നു: ”ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതെന്ത്?”

ഈ രണ്ടു വാക്യങ്ങള്‍ ഹൃദിസ്ഥമാക്കുകയും എപ്പോഴും അവ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുക. എല്ലാ സമയത്തും സ്വന്ത ദൃഷ്ടിയില്‍ ചെറിയവനായിരിക്കുവാന്‍ അവ നിങ്ങളെ സഹായിക്കും.

പുതിയ ജനനം ജഡത്തിന്റെ ഇഷ്ടത്താല്‍ (മാനുഷികനിശ്ചയത്താല്‍) അല്ല, പിന്നെയോ ദൈവികനിശ്ചയത്താലാണ് സംഭവിക്കുന്നത് (യോഹ. 1:13).

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ”നിങ്ങള്‍ എന്നെ തെരഞ്ഞെ ടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്” (യോഹ. 15:16). ഈ വസ്തുത നാം മനസ്സിലാക്കുന്നുണ്ടോ?

നാമാണ് യേശുവിനെ രക്ഷിതാവായി കൈക്കൊണ്ടതെന്നും അതാണ് നാമും അവിശ്വാസികളായ മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസ ത്തിനു കാരണമെന്നും പലപ്പോഴും നാം സങ്കല്പിക്കുന്നു. അതിനാല്‍ ദൈവമാണ് നമ്മെ തെരഞ്ഞെടുത്തതെന്ന് നാമോര്‍ക്കുന്നത് നമുക്കു നല്ലതാണ്. അവിടുന്ന് നാം ജനിക്കുന്നതിനുമുമ്പ്, യഥാര്‍ത്ഥത്തില്‍ ലോകത്തെ താന്‍ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ, നമ്മെ തെരഞ്ഞെ ടുത്തു (എഫേ. 1:4).

തുടക്കം മുതല്‍ ഒടുക്കം വരെ നമ്മുടെ രക്ഷ നൂറുശതമാനവും ദൈവത്തില്‍നിന്നാണ്. അതിനാല്‍ ഒരു മനുഷ്യനും ഒരു സമയത്തും ഒന്നും പ്രശംസിക്കുവാനില്ല.

നിങ്ങള്‍ ദൈവത്തിനും അവിടുത്തെ രാജ്യത്തിനുംവേണ്ടി അദ്ഭുതാ വഹമായ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കില്‍ അതു മറന്നുകളയുവാന്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങള്‍ ശ്രമിക്കുക. ദൈവം നിങ്ങള്‍ക്ക് ആരോഗ്യം, ശക്തി, ബുദ്ധി, കഴിവ്, പ്രാപ്തി, അവ സരം, വചനപരിജ്ഞാനം, തന്നെക്കുറിച്ചുള്ള അറിവ് തുടങ്ങിയവ യെല്ലാം തന്നിരുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്‌വാന്‍ കഴിയുമാ യിരുന്നില്ലെന്ന് ഓര്‍ത്തുകൊള്ളുക. ഇതുപോലെ ദൈവം തന്നതിന്റെ യെല്ലാം പട്ടിക തയ്യാറാക്കുവാന്‍ സാധ്യമല്ല. അതിന് അവസാനമില്ല. അങ്ങനെയെങ്കില്‍ എങ്ങനെയാണ് നിങ്ങള്‍ക്കു പ്രശംസിക്കുവാന്‍ സാധിക്കുക?

നാം എത്ര ആത്മീയരായിത്തീര്‍ന്നിരിക്കുന്നു, കര്‍ത്താവിനുവേണ്ടി നാമെത്രയധികം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നെല്ലാം നാം ചിന്തിക്കുവാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം പരീശരായിത്തീര്‍ന്നുകഴിഞ്ഞിരിക്കുന്നു. എല്ലാ സമയത്തും കര്‍ത്താവെന്ന വ്യക്തിയെക്കുറിച്ചു മാത്രം ചിന്തി ക്കുന്ന ഒരുവനാണ് ഒരു യഥാര്‍ത്ഥ ശിഷ്യന്‍.

ദൈവം ചെയ്യുന്നവയും അവിടുന്നു വിശദീകരണം നല്‍കാത്തവയു മായ പല കാര്യങ്ങളുണ്ട്. ‘ഇല്ല’ എന്നു ദൈവം ഉത്തരം നല്‍കുന്ന പല പ്രാര്‍ത്ഥനകളുമുണ്ട്. എന്താണു കാരണമെന്നു നമുക്കറിഞ്ഞുകൂടാ. മഹാസമുദ്രത്തെ ഒരു കപ്പില്‍ ഉള്‍ക്കൊള്ളിക്കുക അസാധ്യമായിരിക്കു ന്നതുപോലെ നമ്മോടുള്ള തന്റെ പെരുമാറ്റങ്ങള്‍ മുഴുവന്‍ വിശദീകരി ക്കുവാന്‍ ദൈവത്തിന് അസാധ്യമാണ്. ദൈവത്തിന്റെ ജ്ഞാനം ഒരു മഹാസമുദ്രം പോലെയും നമ്മുടെ മനസ്സ് ഒരു ചെറിയ കപ്പുപോലെ യുമാണ്.

”മനുഷ്യാ, ദൈവത്തെ വിമര്‍ശിക്കുവാന്‍ നിങ്ങള്‍ ആര്?” എന്ന് തിരു വെഴുത്തു ചോദിക്കുന്നു (റോമര്‍ 9:19, 20 ലിവിംഗ് ബൈബിള്‍). നാം സ്വന്ത കണ്ണില്‍ ചെറിയവരായിരിക്കുമ്പോള്‍ ദൈവത്തിന്റെ വഴികളെ പ്പറ്റി നമുക്ക് ഒരു പരാതിയും ഉണ്ടാവുകയില്ല. അവിടുത്തെ വഴികള്‍ നമുക്ക് ഗ്രാഹ്യമല്ലാതിരിക്കുമ്പോള്‍ തന്നെ അവിടുത്തെ സര്‍വാധീശത നാം അംഗീകരിക്കുന്നതുകൊണ്ട് നാം ദൈവത്തിനു കീഴ്‌പ്പെട്ടുകൊടുക്കുന്നു.

റോമര്‍ 10 ദൈവത്തിന്റെ നീതി

യിസ്രായേലിന് ദൈവത്തിനുവേണ്ടിയുള്ള വലിയ തീക്ഷ്ണതയു ണ്ടായിരുന്നു (റോമര്‍ 10:3). എന്നാല്‍ അത് ദൈവപരിജ്ഞാനം കൂടാ തെയുള്ള തീക്ഷ്ണതയായിരുന്നു. എന്തെന്നാല്‍ അവരുടെ സ്വന്ത പ്രയത്‌നംകൊണ്ട് ദൈവികനീതി ഉല്‍പാദിപ്പിക്കുവാന്‍ സാധ്യമല്ലെ ന്നുള്ള കാര്യം അവര്‍ മനസ്സിലാക്കിയില്ല. അവരുടെ യഥാര്‍ത്ഥപരാജയം ഇതിലായിരുന്നു. ഇതില്‍ത്തന്നെയാണ് ഇന്നും നീതിയെ അന്വേഷി ക്കുന്ന പല ക്രിസ്ത്യാനികളും പരാജയപ്പെടുന്നത്. വിശുദ്ധരാകുവാന്‍ അവര്‍ ആഗ്രഹിക്കുന്നു; എന്നാല്‍ ഒരു മാനുഷിക തീക്ഷ്ണതയോടെ യാണ് അവര്‍ അതന്വേഷിക്കുന്നത്. ഇത് അവരെ നിഗളികളും മറ്റുള്ള വരുടെ നേരേ ഉന്നതഭാവമുള്ളവരും ആക്കിത്തീര്‍ക്കുന്നു.

”അവര്‍ (യിസ്രായേല്‍ ജനം) ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ട് ദൈവത്തിന്റെ നീതിക്കു കീഴ്‌പ്പെട്ടില്ല” (റോമര്‍ 10:3).

നമ്മുടെ സ്വന്തനീതി (നമ്മുടെ ഏറ്റവും നല്ല പ്രവൃത്തികള്‍ തന്നെ) ദൈവത്തിന്റെ ദൃഷ്ടിയില്‍ നാറുന്ന കീറത്തുണിപോലെയാണ് (യെശ. 64:6). ദൈവത്തിന്റെ ദൃഷ്ടിയില്‍ അവ മ്ലേച്ഛമാണ്; അതിനാല്‍ അവയെ നാം എറിഞ്ഞുകളയണം.

മുടിയന്‍പുത്രന്റെ ഉപമയിലെ ജ്യേഷ്ഠസഹോദരനെ ഒരു പരീശനാക്കിത്തീര്‍ത്തത് സ്വയനീതിയായിരുന്നു. ആദ്യം തങ്ങളെത്തന്നെ വിധിക്കാതെ മറ്റുള്ളവരോടു പ്രസംഗിക്കുവാന്‍ പ്രസംഗകന്മാരെ പ്രേരിപ്പിക്കുന്നതും അതുതന്നെയാണ്. അത്തരം മനോഭാവങ്ങള്‍ ദൈവ ദൃഷ്ടിയില്‍ കറപുരണ്ട തുണിപോലെയത്രേ.

നിങ്ങളെ തന്റെ സ്വഭാവത്തില്‍ പങ്കാളിയാക്കിക്കൊണ്ട് ദൈവം നിങ്ങളില്‍ പ്രവര്‍ത്തിച്ച ഒരു കാര്യമാണോ നിങ്ങളുടെ നീതി? അതോ നിങ്ങള്‍ പല്ലുകടിച്ചുപിടിച്ച് അതിരാവിലെ ഉണര്‍ന്നും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും യോഗിസഹജമായ ആത്മനിയന്ത്രണം പാലിച്ചും സ്വയം നേടിയെടുത്തതാണോ? താഴ്മയെന്ന ഉരകല്ലില്‍ നിങ്ങളെത്തന്നെ ഉരച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ഇതിന്റെ ഉത്തരം കണ്ടെത്തുവാന്‍ കഴിയും.

നിത്യതയില്‍ ഒരു ജഡവും പ്രശംസിക്കുവാന്‍ ഇടയാകരുതെന്നത് ദൈവം ഉറച്ചിട്ടുള്ള കാര്യം തന്നെ. അതിനാല്‍ നിങ്ങള്‍ സ്വന്തപ്രയത്‌ന ത്തിലൂടെ നേടിയെടുത്ത നീതി അവസാനനാളില്‍ അരപ്പൈസയുടെ വിലപോലും ഇല്ലാത്തതാണ്. വേണമെങ്കില്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ ക്കതു മനസ്സിലാക്കുവാനും കഴിയും.

നമ്മുടെ ക്രിസ്തീയജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ ക്രിസ്തു വിലുള്ള നമ്മുടെ വിശ്വാസം മൂലം ദൈവം നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. അല്ലാത്തപക്ഷം അവിടുത്തെ മുമ്പില്‍ നില്‍പാന്‍ പോലും നമുക്കു കഴിവുണ്ടാവുകയില്ല. അനന്തരം ക്രമാഗതമായി നമ്മെ തന്റെ സ്വഭാവത്തില്‍ പങ്കാളികളാക്കിക്കൊണ്ട് ദൈവം നമ്മെ വിശുദ്ധീ കരിക്കുന്നു. പരീക്ഷയുടെ നിമിഷങ്ങളില്‍ നാം പാപം ചെയ്യാതിരി ക്കുമാറ് നമ്മെ വിശ്വസ്തരും ദൃഢചിത്തരുമാക്കി നിറുത്തുന്നത് നമുക്കു കൃപ തരുന്ന ദൈവം തന്നെയാണ്. അവിടുത്തെ സേവിക്കുവാനും തന്റെ മുന്തിരിത്തോട്ടത്തില്‍ നമ്മെ പ്രയോജനമുള്ള വേലക്കാരാക്കി ത്തീര്‍ക്കുവാനുമായി നമുക്കു കഴിവും കൃപാവരങ്ങളും നല്‍കുന്നതും അവിടുന്നാണ്. അതിനാല്‍ രക്ഷയെന്നത് തുടക്കം മുതല്‍ ഒടുക്കം വരെ നൂറുശതമാനവും ദൈവത്തില്‍നിന്നാണെന്ന് നാം മനസ്സിലാക്കുന്നു.

”ദൈവത്തെ അന്വേഷിക്കാത്തവര്‍ അവിടുത്തെ കണ്ടെത്തി; ദൈവ ത്തിനുവേണ്ടി അപേക്ഷിക്കാതിരുന്നവര്‍ക്ക് അവിടുന്നു പ്രത്യക്ഷനായി” (റോമര്‍ 10:20). പുതിയ നിയമത്തില്‍ ഇപ്രകാരമൊരു വാക്യമുണ്ടെന്ന് മിക്ക വിശ്വാസികളും മനസ്സിലാക്കിയിട്ടില്ല. എന്നാല്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തുവാന്‍ യെശയ്യാവു ധൈര്യപ്പെട്ടുവെന്ന് പൗലോസ് പറയുന്നു. യെശയ്യാവ് വളരെ ധീരനാണെന്ന് നമുക്കു തീരുമാനിക്കാം. കാരണം, എല്ലാക്കാലത്തുമുള്ളവരും സ്വയം നീതീകരിക്കുന്നവരുമായ സകല പരീശന്മാരുടെയും അഹന്തയെ തകര്‍ത്തുകളയുന്നതാണ് ഈ പ്രസ്താവന.

എങ്കിലും വിനയശാലികള്‍ക്ക് ഈ വസ്തുതകള്‍ അംഗീകരിക്കു വാന്‍ ഒരു പ്രയാസവുമില്ല. എന്തെന്നാല്‍ തങ്ങളുടെ രക്ഷ തുടങ്ങു ന്നതും അവസാനിക്കുന്നതും ദൈവത്തിലാണെന്ന് അവര്‍ മനസ്സിലാ ക്കുന്നു. യേശു നമ്മുടെ വിശ്വാസത്തിന്റെ നായകന്‍ (Author) ആണ്. അവിടുന്നാണ് നമ്മുടെ ജീവിതത്തില്‍ അതിനു തുടക്കമിട്ടത്. അതിനു പൂര്‍ത്തിവരുത്തുന്നതും അവിടുന്നു തന്നെ (എബ്രാ. 12:2). അതിനാല്‍ അതിനെപ്പറ്റി ഒന്നും തന്നെ അവര്‍ക്കു പ്രശംസിക്കുവാനില്ല.

റോമര്‍ 11 ദൈവത്തിന്റെ വിശ്വസ്തത

ദൈവം അന്തിമമായി യിസ്രായേല്‍ജനതയെ കൈവിട്ടുവെന്നും അബ്രാഹാമിനു നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പിന്‍വലിക്കപ്പെട്ടു വെന്നും ആദിമക്രിസ്ത്യാനികള്‍ ചിന്തിച്ചു. എന്നാല്‍ പരിശുദ്ധാത്മാവ് അപ്പോസ്തലനായ പൗലൊസിലൂടെ വളരെ വ്യക്തമായി ഇപ്രകാരം പറയുന്നു: ”ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞി ട്ടില്ല” (റോമര്‍ 11:2).

”ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? ഒരു നാളും ഇല്ല” (റോമര്‍ 3:3).

ദൈവം തന്റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. അതുകൊണ്ടാണ് 25 ശതാബ്ദക്കാലം പല രാജ്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞശേഷം ഈ ശതാബ്ദത്തില്‍ അബ്രഹാമിന്റെ സന്തതിയെ അവിടുന്നു തിരിയെ യിസ്രായേല്‍ദേശത്തു കൊണ്ടുവന്നിട്ടുള്ളത്.

”അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തെരഞ്ഞെടുപ്പിന്‍ പ്രകാരം ഒരു ശേഷിപ്പുണ്ട്” (റോമര്‍ 11:5). ഇത് ദൈവം തന്റെ വാഗ്ദാന ങ്ങളില്‍ വിശ്വസ്തനായതുകൊണ്ടാണ്. ഈ കാലത്ത് യിസ്രായേലിന് ഒരു കാഠിന്യം സംഭവിച്ചിരിക്കുന്നുവെങ്കിലും ഒരിക്കല്‍ ”യിസ്രായേല്‍ മുഴുവനും രക്ഷിക്കപ്പെടും” (റോമര്‍ 11:25, 26).

തന്റെ പുത്രനെ ക്രൂശിച്ചവരോടുപോലും ദൈവം കരുണയുള്ളവനാണ്.

ഇതില്‍നിന്നും പുതിയ ഉടമ്പടിയിന്‍കീഴിലുള്ള നമുക്ക് ചിലതു മനസ്സിലാക്കുവാനും തന്റെ വാഗ്ദാനങ്ങളോടുള്ള ദൈവത്തിന്റെ വിശ്വ സ്തതയില്‍ ആശ്വാസം കണ്ടെത്തുവാനും കഴിയും. ദൈവം അബ്രഹാ മിനോട് അദ്ദേഹത്തിന്റെ സന്തതിയെപ്പറ്റി ചെയ്തിട്ടുള്ള വാഗ്ദാനങ്ങ ളില്‍ ഒന്നുപോലും വ്യര്‍ത്ഥമായിട്ടില്ല. മേലില്‍ വ്യര്‍ത്ഥമാകയുമില്ല. തന്റെ മക്കളാകുന്ന നമ്മോട് അവിടുന്നു ചെയ്തിട്ടുള്ള ഒറ്റ വാഗ്ദാനം പോലും ഒരിക്കലും വ്യര്‍ത്ഥമാകയില്ല. ദൈവത്തിന്റെ വിശ്വസ്തത നമ്മുടെ ജീവി താന്ത്യത്തോളം, യേശുക്രിസ്തു വീണ്ടും വരുന്നതുവരെയും നമ്മെ നടത്തി നമ്മുടെ ലക്ഷ്യത്തിലെത്തിക്കും.

”നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്നു ഞാന്‍ ഉറപ്പായി വിശ്വസി ക്കുന്നു” (ഫിലി. 1:4).

”ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന്‍ ശക്തനെന്ന് ഉറച്ചുമിരിക്കുന്നു” (2 തിമോ. 1:12).

റോമര്‍ 12 പര്യാപ്തമായ ഏകപ്രതികരണം

നാം ചിന്തിച്ചതായി ദൈവത്തിനുള്ള ഈ സ്വഭാവങ്ങളുടെയും നമ്മോട് അവിടുന്നു കാണിച്ചിട്ടുള്ള മഹാകരുണയുടെയും വെളിച്ച ത്തില്‍ നാമെന്താണു ചെയ്യേണ്ടത്? അവിടുത്തെ നന്മയെ മുതലെടുത്തു കൊണ്ട് നാമിനിയും അധികം പാപം ചെയ്കയോ വേണ്ടത്? അപ്രകാരം ദൈവത്തിന്റെ നന്മയെയും കരുണയെയും മുതലെടുക്കുവാന്‍ ഒരു നാളും നമുക്കിടയാകാതിരിക്കട്ടെ.

ദൈവം നമ്മുടെമേല്‍ ചൊരിഞ്ഞിട്ടുള്ള എല്ലാ കരുണയുടെയും വെളിച്ചത്തില്‍ നമുക്കു ചെയ്‌വാന്‍ കഴിയുന്നതും പര്യാപ്തവുമായ ഏക പ്രതികരണം താഴെപ്പറയുന്നതാണെന്ന് പൗലൊസ് പ്രസ്താവിക്കുന്നു:

  1. നമ്മുടെ ശരീരങ്ങളെ ജീവനുള്ള ഒരു യാഗമായി സമര്‍പ്പിക്കുക.
  2. ലോകം ചിന്തിക്കുംപോലെയല്ല, ദൈവം ചിന്തിക്കുംപോലെ ചിന്തിക്കുവാന്‍ ഓരോ ദിവസവും നമ്മുടെ മനസ്സുകള്‍ പുതുക്ക പ്പെടുവാന്‍ അവയെ സമര്‍പ്പിക്കുക.


അങ്ങനെ നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ സമ്പൂര്‍ണ്ണഹിതം സാക്ഷാല്‍ക്കരിക്കുവാന്‍ നാം പ്രാപ്തരാകും (റോമര്‍ 12:1, 2).

ദൈവത്തിന്റെ നന്മയെയും കൃപയെയും മുതലെടുക്കുവാന്‍ മാത്രം ചിന്തിക്കുന്ന ക്ഷുദ്രഹൃദയരും സ്വാര്‍ത്ഥതല്‍പരരുമായ ക്രിസ്ത്യാനി കള്‍ ഉണ്ട്. അത്തരക്കാര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നുതാനും. ദൈവം അത്രയധികം കരുണയുള്ളവനും ക്ഷമിക്കുന്നവനുമാണെന്ന് അറിവുള്ളതുമൂലം അവര്‍ പാപത്തെ ലഘുവായി കൈകാര്യം ചെയ്യുന്നു. എന്നാല്‍ നന്ദിയുടെ ലേശമെങ്കിലും ഉള്ള ഏതൊരു വിശ്വാ സിയും താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒരിക്കല്‍ പ്പോലും പാപം ചെയ്യാതെ തന്റെ മുഴുവന്‍ ജീവിതവും ദൈവത്തിനായി സമര്‍പ്പിച്ചുജീവിക്കുവാന്‍ വാഞ്ഛിക്കും:

  1. മാനസാന്തരപ്പെടാതിരുന്ന എന്റെ ജീവിതകാലത്തെ എന്റെ എല്ലാ പാപങ്ങളെയും കര്‍ത്താവു ക്ഷമിച്ചുതന്നിരിക്കുന്നു.
  2. എന്റെ മാനസാന്തരത്തിനുശേഷവും ഞാന്‍ ചെയ്തുപോയ ഒട്ടനേകം പാപങ്ങള്‍ (അറിഞ്ഞുകൊണ്ടു ചെയ്തിട്ടുള്ളവയുള്‍ പ്പെടെ) ക്ഷമിക്കുവാന്‍ തക്കവണ്ണം കര്‍ത്താവ് അധികം കരുണ യുള്ളവനായിരുന്നു.
  3. എന്റെ ഭൂതകാലപാപങ്ങളെയും ഭോഷത്തങ്ങളെയും താന്‍ ഇനി ഓര്‍ക്കുകയില്ലെന്ന് ദൈവം വാഗ്ദാനം നല്‍കിയിരിക്കുന്നു.
  4. എന്റെ അന്തസ്സിനെ സംരക്ഷിക്കുമാറ് കര്‍ത്താവ് എന്റെ പാപ ങ്ങളെ മറ്റുള്ളവരുടെ ദൃഷ്ടിയില്‍നിന്ന് മറച്ചിരിക്കുന്നു.
  5. എനിക്കെതിരായി സാത്താനോ അവന്റെ ഏജന്റന്മാരോ (അവര്‍ക്ക് എന്റെ ഭൂതകാല പരാജയങ്ങള്‍ അറിവുണ്ടല്ലോ) ചെയ്യുന്ന യാതൊരു കുറ്റാരോപണത്തെയും കര്‍ത്താവു ശ്രദ്ധിക്കുന്നില്ല.
  6. ഞാന്‍ അര്‍ഹിക്കാത്തവിധത്തിലൂടെ വീണ്ടുംവീണ്ടും കര്‍ത്താവ് എന്നെ അനുഗ്രഹിച്ചിരിക്കുന്നു.
  7. സാത്താനെതിരെ കര്‍ത്താവ് എപ്പോഴും എന്റെ ഭാഗത്തു നില കൊള്ളുന്നു.

ഇപ്രകാരമുള്ള സ്‌നേഹം ഏറ്റവും കഠിനമായ ഹൃദയത്തെപ്പോലും തകര്‍ക്കുകയും ഭാവിയില്‍ ദൈവത്തിനുവേണ്ടിമാത്രം ജീവിക്കുവാന്‍ ഒരുവനെ സന്നദ്ധനാക്കുകയും ചെയ്യുന്നു. ദൈവം നമ്മെ തീകൊണ്ടും ന്യായവിധികൊണ്ടും ഭീഷണിപ്പെടുത്തുന്നതുകൊണ്ടല്ല നാം ദൈവ ത്തിനു നമ്മെത്തന്നെ സമര്‍പ്പിക്കുന്നത്; ഒരിക്കലുമല്ല. ദൈവത്തിന്റെ അഗാധമായ ദയയാണ് നമ്മുടെ ഹൃദയത്തെ പിടിച്ചടക്കുന്നത്. അതാണ് ദൈവത്തിന്റെ വഴി.

ഒരു താലന്തു ലഭിച്ച മനുഷ്യന്‍ തന്റെ യജമാനനെക്കുറിച്ച് അയാള്‍ ഒരു കഠിനചിത്തനും നിര്‍ദ്ദയം പിടിച്ചുവാങ്ങുന്നവനുമാണെന്നു ചിന്തി ക്കുകമൂലം തന്റെ താലന്തു മണ്ണില്‍ കുഴിച്ചുവച്ചു (ലൂക്കോ. 19:21). അതു സത്യമായിരുന്നില്ല. എങ്കിലും അവന്‍ അതു വിശ്വസിക്ക മൂലം തന്റെ ജീവിതം പാഴാക്കിക്കളഞ്ഞു. ദൈവം കഠിനനും അസാധ്യകാര്യങ്ങള്‍ ആവശ്യപ്പെടുന്നവനുമെന്നു വിശ്വസിക്കുന്ന പല വിശ്വാസികളുടെ അവ സ്ഥയും ഇതുപോലെതന്നെ. തങ്ങളുടെ ഐഹികജീവിതം അവര്‍ പാഴാക്കിക്കളയുന്നു. ന്യായവിധിദിവസത്തില്‍ തങ്ങളുടെ നഷ്ടമായ ജീവിതവും കഴിവുകളും ദൈവമുമ്പാകെ വെളിപ്പെടുകയും ചെയ്യും.

ദൈവം മറ്റുള്ളവരുടെ സന്തോഷം കെടുത്തുന്ന ഒരുവനല്ല. സന്തോ ഷഘോഷത്തോടെ അവിടുന്ന് നമ്മെക്കുറിച്ച് ആനന്ദിക്കുന്നു (സെഫ. 3:17). നമ്മോടു കൃപാര്‍ദ്രനും കരുണാശാലിയുമായിരിപ്പാനും ജീവിത ത്തില്‍ സര്‍വോത്തമമായതു നമുക്കു നല്‍കുവാനും അവിടുന്ന് ആഗ്ര ഹിക്കുന്നു. നന്മയും പരിപൂര്‍ണ്ണതയുമുള്ള ദാനങ്ങള്‍ മാത്രം അവിടുന്നു നല്‍കുന്നു. ഭൂമിയില്‍ എന്നെങ്കിലും ജീവിച്ചിട്ടുള്ള അത്യുത്തമനായ ഒരു പിതാവിനെക്കാള്‍ അധികം സ്‌നേഹവും ദയയും നിറഞ്ഞവനാണ് അവിടുന്ന്. തന്റെ മക്കള്‍ക്ക് നല്ല കാര്യങ്ങള്‍ സര്‍വോപരിയായി പരിശു ദ്ധാത്മാവെന്ന ദാനം അവിടുന്നു നല്‍കുന്നു. സാധ്യമായ എല്ലാവിധ ത്തിലും നമ്മുടെ ജീവിതങ്ങളെ മഹത്വപൂര്‍ണ്ണമാക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.

സാത്താന്‍ ദൈവത്തെക്കുറിച്ച് ഒരു തെറ്റായ ചിത്രം നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുവാന്‍ നാം അനുവദിക്കരുത്. നമ്മിലൂടെ മറ്റുള്ളവര്‍ക്ക് അപ്ര കാരമൊരു തെറ്റായ ചിത്രം ദൈവത്തെപ്പറ്റി ലഭിക്കുവാനും നാം അനുവ ദിക്കരുത്. ദൈവത്തെ കഠിനനും കര്‍ശനക്കാരനുമായ ഒരുവനെന്നു സങ്കല്പിക്കുന്ന ആളുകള്‍ സാധാരണ തങ്ങളുടെ വിവാഹപങ്കാളിയോടും മക്കളോടും മറ്റാളുകളോടുതന്നെയും കഠിനരും കര്‍ശനക്കാരു മായി പരിണമിക്കുന്നു.

സാത്താനു മേലാല്‍ നമ്മുടെമേല്‍ കുറ്റമാരോപിക്കുവാനോ ശിക്ഷാ വിധിയില്‍പ്പെട്ടവരെന്ന തോന്നല്‍ നമ്മിലുളവാക്കുവാനോ സാധിക്കാ ത്തവിധം ദൈവം നല്‍കിയ പാപക്ഷമയെപ്പറ്റി നാം പൂര്‍ണ്ണനിശ്ചയ മുള്ളവരായിരിക്കണം.

വെളിപ്പാടുപുസ്തകത്തില്‍ വീണ്ടും വീണ്ടും പരാമര്‍ശിച്ചിട്ടുള്ള ജയാളികളുടെ ജീവിതരഹസ്യം വെളി. 12:11-ല്‍ പറഞ്ഞിട്ടുള്ളതാണ്.

”അവര്‍ അവനെ (സാത്താനെ അവന്റെ കുറ്റാരോപണങ്ങളെയും) കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്‌നേ ഹിച്ചതുമില്ല.”

ഇവിടത്തെ പൂര്‍വാപരക്രമം ശ്രദ്ധിക്കുക. കുഞ്ഞാടിന്റെ രക്തം തങ്ങളെ ശുദ്ധീകരിച്ചുവെന്ന നിശ്ചയം അവര്‍ക്ക് ഒന്നാമതു ലഭിച്ചു. അപ്പോള്‍ ക്രിസ്തുവിന്റെ രക്തം തങ്ങള്‍ക്കുവേണ്ടി എന്തുചെയ്തു വെന്ന് അവര്‍ സാത്താനോടു പറഞ്ഞു. അതായിരുന്നു അവരുടെ സാക്ഷ്യവചനം. അതിനുശേഷം മാത്രമാണ് അവര്‍ ക്രൂശെടുത്തു കൊണ്ട് യേശുവിനെ അനുഗമിച്ചത് (മരണപര്യന്തം അവര്‍ തങ്ങളുടെ പ്രാണനെ സ്‌നേഹിക്കാതിരുന്നത്). ഈ പൂര്‍വാപരക്രമം ഒരിക്കലും തെറ്റിപ്പോകരുത്. ആദ്യം നാം ശിക്ഷാവിധിയില്‍നിന്നു സ്വതന്ത്രരായി ത്തീരുന്നില്ലെങ്കില്‍ യേശുവിനെ അനുഗമിക്കുവാന്‍ അസാധ്യമാണ്.

എല്ലാ സമയത്തും നമ്മുടെ ഉള്ളിലേക്കു നോക്കി നാം എത്ര അരിഷ്ടരെന്നു മനസ്സിലാക്കുന്നതുമൂലം നാം കൂടുതല്‍ വിശുദ്ധരാകു വാന്‍ പോകുന്നില്ല. നമ്മുടെ ഉള്ളിലേക്കു നോക്കിയല്ല, പിന്നെയോ യേശുവിനെ നോക്കിക്കൊണ്ടാണ് നാം നമ്മുടെ ഓട്ടം ഓടേണ്ടത് (എബ്രാ. 12:2).

ദൈവവചനം ഒരു കണ്ണാടിപോലെയാണ് (യാക്കോ. 1:23). പരിശുദ്ധാത്മാവ് അതിലൂടെ നമ്മുടെ അശുദ്ധിയല്ല, യേശുവിന്റെ മഹത്വം നമുക്കു കാണിച്ചുതരുവാനായി ആ കണ്ണാടി ദൈവം നമുക്കു നല്‍കിയിരിക്കുന്നു (2 കൊരി. 3:18 നോക്കുക). നാം യേശുവിന്റെ തേജസ്സ് അധികമധികം കാണുമ്പോള്‍ നാം എത്രമാത്രം അദ്ദേഹത്തില്‍നിന്നു ഓരോ മേഖലയിലും വിഭിന്നരായിരിക്കുന്നുവെന്ന് സ്വാഭാവികമായി നാം മനസ്സിലാക്കും. എങ്കിലും അതു നമ്മെ നിരാശരാക്കുകയില്ല. എന്തെന്നാല്‍ ക്രിസ്തുവിന്റെ ആ സാദൃശ്യത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തു വാനാണ് പരിശുദ്ധാത്മാവ് വന്നിട്ടുള്ളത്.

അതിനാല്‍ ദൈവം നമുക്കു തന്ന ഒരു താലന്തിനെ (ഒരു ജീവിതം) അവിടുത്തേക്കുവേണ്ടി പത്തു താലന്തു നേടുവാനായി നമുക്ക് ഉപയോഗിക്കാം.

അധ്യായം പതിമൂന്ന് :അന്ത്യകാലസഭയ്ക്കുള്ള മുന്നറിയിപ്പുകള്‍


”അവന്‍ (എതിര്‍ക്രിസ്തു) അയച്ച സൈന്യങ്ങള്‍ വിശുദ്ധസ്ഥലത്തെ മലിനമാക്കുകയും നിരന്തരഹോമയാഗം നിറുത്തലാക്കുകയും ചെയ്യും…. ദൈവത്തിന്റെ ഉടമ്പടി ഗണ്യമാക്കാത്തവരെ അവന്‍ മുഖസ്തുതിയാല്‍ വശീകരിച്ചു സ്വന്തപക്ഷത്തു ചേര്‍ക്കും.

എന്നാല്‍ തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ശക്തരായിനിന്നു വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കും. ആത്മാവില്‍ വിവേകശാലികളായ വര്‍ക്ക് ആ കാലത്ത് വിപുലമായ ഒരു പ്രബോധനശുശ്രൂഷ ഉണ്ടായി രിക്കും. എങ്കിലും അവര്‍ നിരന്തരം ആപത്തിനെ നേരിടും. അവരില്‍ പലരും തീകൊണ്ടോ വാള്‍കൊണ്ടോ കൊല്ലപ്പെടും, തടവിലാകും അഥവാ കൊള്ളയടിക്കപ്പെടും.

അവസാനത്തില്‍ ഈ സമ്മര്‍ദ്ദങ്ങള്‍ നീങ്ങിപ്പോകും. അതോടെ ഒരു സഹായഹസ്തം നല്‍കുവാനെന്ന ഭാവത്തില്‍ അഭക്തരായ ചിലര്‍ വന്നുചേരും. അവര്‍ ആ സന്ദര്‍ഭത്തിന്റെ മുതലെടുക്കും. ദൈവിക കാര്യ ങ്ങളില്‍ ഏറ്റവും അനുഗൃഹീതരും വരം ലഭിച്ചവരുമായ ചിലര്‍ ആ കാലത്ത് ഇടറിവീണു വിശ്വാസം ത്യജിക്കും” (ദാനി. 11:31-35 ലിവിംഗ് ബൈബിള്‍).

അന്ത്യകാലത്തെപ്പറ്റി പരാമര്‍ശിക്കുന്ന ഒരു വേദഭാഗമാണിത്. സഭയ്ക്കുള്ള ഒട്ടനേകം മുന്നറിയിപ്പുകള്‍ നമുക്കിവിടെക്കാണാന്‍ കഴിയും. അന്ന് എതിര്‍ക്രിസ്തുവിന്റെ ആത്മാവ് സഭയ്ക്കുള്ളില്‍തന്നെ വ്യാപ രിക്കും (1 യോഹ. 2:18,19 നോക്കുക).

സഭയില്‍ ദൈവത്തിന്റെ ഉന്നതനിലവാരം സൂക്ഷിക്കുക

എതിര്‍ക്രിസ്തുവിന്റെ ആത്മാവ് വിശുദ്ധസ്ഥലത്തെ അശുദ്ധമാക്കും (വാ. 31). വിശുദ്ധിയുടെയും നീതിയുടെയും സന്ദേശത്തിനു സാത്താ നില്‍നിന്നും കഠിനമായ എതിര്‍പ്പാണ് ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത്. പുതിയ ഉടമ്പടിയുടെ ജീവിതത്തെ അവഗണിച്ചുകളയുവാനും എതിര്‍ ക്രിസ്തു പ്രേരണ നല്‍കുന്നുണ്ട് (വാ. 32). പുതിയ ഉടമ്പടിയുടെ ജീവിതം പാപത്തിന്റെമേല്‍ വിജയമുള്ള ഒരു ജീവിതമാണ്. എന്നാല്‍ അപ്രകാരമൊരു ജീവിതം അസാധ്യമാണെന്നാണ് എതിര്‍ക്രിസ്തു ഇന്നു ജനങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഒരു സഭയെന്ന നിലയിലുള്ള നമ്മുടെ ശുശ്രൂഷ ഇന്‍ഡ്യയിലെല്ലായിടത്തും എതിര്‍ക്കപ്പെട്ടിട്ടുള്ളത് നാം വിശുദ്ധിയും നീതിയും പ്രസംഗിച്ചതുമൂലമാണ്. പാപം ഇനിമേല്‍ നമ്മുടെമേല്‍ കര്‍ത്തൃത്വം നടത്തേണ്ട ആവശ്യമില്ലെന്നു നാം പ്രഖ്യാ പിച്ചു (റോമര്‍ 6:14). പണത്തെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവത്തെ സ്‌നേ ഹിക്കുവാന്‍ സാധ്യമല്ലെന്ന സത്യം നാം ഉദ്‌ഘോഷിച്ചിട്ടുണ്ട് (ലൂക്കോ. 16:13). മറ്റുള്ളവരോടു കോപിക്കയും അവരെ നിന്ദിക്കയും ചെയ്യുന്നവര്‍ നരകാര്‍ഹരായ പാപികളാണെന്നും സ്ത്രീയെ മോഹദൃഷ്ടിയോടെ നോക്കുന്നവര്‍ നരകത്തില്‍ പതിക്കുമെന്നും നാം ഊന്നിപ്പറഞ്ഞു (മത്താ. 5:22, 28, 29). വിശ്വാസികളില്‍ ബഹുഭൂരിപക്ഷത്തിനും ഈ വാക്കുകള്‍ അരോചകമാണ്. തന്മൂലം അവര്‍ നമ്മെ എതിര്‍ക്കുന്നു.

ക്രിസ്തീയപ്രവര്‍ത്തകര്‍ ശമ്പളം പറ്റുന്ന സമ്പ്രദായത്തെയും (ഒന്നാം നൂറ്റാണ്ടില്‍ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാര്യമാണിത്) ഇന്‍ഡ്യ യിലെ ക്രിസ്തീയപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായ പണമിരക്കലി നെയും നാം എതിര്‍ത്തു. തന്മൂലം സുവിശേഷപ്രസംഗം ഒരു ഉപജീവന മാര്‍ഗ്ഗമാക്കിയവരെയും അങ്ങനെ സ്വന്തസാമ്രാജ്യം പടുത്തുയര്‍ത്തി പ്പോന്നവരെയും ഇതു പ്രകോപിപ്പിക്കുകയുണ്ടായി.

സഭയില്‍ വ്യക്തിപൂജയ്ക്ക് ഇടം നല്‍കുന്ന കള്‍ട്ടിസത്തെയും അന്ധ മായ സഭാവിഭാഗ ചിന്താഗതിയെയും നാം എതിര്‍ത്തിട്ടുണ്ട്. ഇന്‍ഡ്യന്‍ സഭകളുടെമേലുള്ള പാശ്ചാത്യ മേല്‍ക്കോയ്മയെയും പാശ്ചാത്യ നേതൃത്വത്തോടുള്ള അനാരോഗ്യകരമായ ആശ്രയത്തെയും നാം എതിര്‍ക്കുന്നു. ഭാരതീയസഭകളുടെ വളര്‍ച്ചയ്ക്ക് ഇവ ഹാനികരമാ ണല്ലോ. നമ്മുടെ ഈ നിലപാടും വ്യക്തിപൂജകരെ പ്രകോപിതരാ ക്കിയിട്ടുണ്ട്.

സാത്താന്റെ ലക്ഷ്യം ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ ഒരു തരത്തി ലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ദുഷിപ്പിക്കണം എന്നതത്രേ. ഇതിലേക്കു ദൈവപ്രവൃത്തിയെ ഉള്ളില്‍നിന്നുതന്നെ നശിപ്പിക്കുവാനായി തന്റെ സൈന്യങ്ങളെ അവന്‍ സഭയ്ക്കുള്ളില്‍ത്തന്നെ അണിനിരത്തുന്നു (ദാനി. 11:31). ഈ സാത്താന്യശക്തികള്‍ ഗ്രൂപ്പുകളെയും പ്രസ്ഥാനങ്ങ ളെയും ഒന്നൊന്നായി നശിപ്പിച്ചതെങ്ങനെയെന്നു കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകാലത്തെ ക്രൈസ്തവചരിത്രം വെളിപ്പെടുത്തുന്നു.

സഭയുടെ കാവല്‍ക്കാരായി ദൈവം നിയോഗിച്ചിട്ടുള്ള ആളുകള്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കാത്തതാണ് സഭ പരാജയപ്പെട്ടതിന്റെ മുഖ്യകാരണം. ഈ കാവല്‍ക്കാരെ ഉറക്കിക്കളയുവാന്‍ സാത്താന് എങ്ങനെ സാധിച്ചു? ചിലയാളുകളെ വിശേഷിച്ചും സമ്പന്നരും സ്വാധീന ശക്തിയുള്ളവരുമായ ചിലരെ നീരസപ്പെടുത്തരുതെന്നു കരുതി സത്യം പറയുവാന്‍ ഭയപ്പെടുന്നതാണ് ഇതിനുള്ള ഒരു കാരണം. മറ്റുചിലപ്പോള്‍ സ്വന്തം ഭാര്യയെ പ്രീണിപ്പിക്കുന്ന മനോഭാവവും ദ്രവ്യാഗ്രഹം, ഭക്ഷണ പ്രിയം എന്നിവയും ഇതിനു കാരണമായി ഭവിച്ചിട്ടുണ്ട്.

ചില സാഹചര്യങ്ങളില്‍ ഈ കാവല്‍ക്കാര്‍ സഭയില്‍ ദൈവിക നില വാരം നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തങ്ങളുടെ സന്ദേശ ത്തോടുള്ള നിരന്തരമായ എതിര്‍പ്പിനെ നേരിടേണ്ടിവരുന്നു. അതിന്റെ കാഠിന്യംമൂലം അവര്‍ മനസ്സുമടുത്തു തളര്‍ന്നുപോകയും മനുഷ്യരെ പ്രസാദിപ്പിക്കുമാറ് തങ്ങളുടെ സന്ദേശത്തെ മയപ്പെടുത്തുകയും ചെയ്യുന്നു.

എബ്രാ. 12:3 നോക്കുക: ”നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതി രിപ്പാന്‍ പാപികളാല്‍ തനിക്കുനേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ച വനെ ധ്യാനിച്ചുകൊള്‍വിന്‍.” യേശുവിനു വിരോധികളായിത്തീര്‍ന്ന ഈ പാപികള്‍ ആരായിരുന്നു? യിസ്രായേലിലെ വേശ്യമാരോ കൊലപാതകി കളോ കൊള്ളക്കാരോ ആയിരുന്നില്ല ഇവര്‍. എങ്കില്‍ റോമാക്കാരോ ഗ്രീക്കുകാരോ ആയിരുന്നോ? ഒരിക്കലുമില്ല. യേശുവിനെ എതിര്‍ത്ത പാപികള്‍ മേശമേല്‍ മുഷ്ടികൊണ്ടിടിച്ചു പ്രസംഗിക്കുന്ന യിസ്രായേ ലിലെ പ്രസംഗകരും മതമേധാവികളുമായിരുന്നു. അവര്‍ യേശുവിനോട് അസൂയാലുക്കളായിത്തീരുകയും ഒടുവില്‍ അവിടുത്തെ കൊന്നു കളയുകയുമാണുണ്ടായത്.

യേശുവിനെ നാം പിന്തുടരുന്നപക്ഷം ഇന്നും ഇതേ വിഭാഗത്തില്‍ പ്പെട്ടവരില്‍നിന്നും നമുക്ക് എതിര്‍പ്പുണ്ടാകും. ദൈവത്തിന്റെ നിലവാരം താഴ്ത്തി സഭയെ ദുഷിപ്പിച്ചിട്ടുള്ള പ്രസംഗകരില്‍നിന്നാണ് നമുക്ക് ഏറ്റവും വലിയ എതിര്‍പ്പുണ്ടാകുന്നത്. നമ്മെ എതിര്‍ക്കുന്ന സാത്താന്റെ ഏറ്റവും വലിയ ഏജന്റന്മാര്‍ ഇവരാണ്. ഇവരുടെ നിരന്തര വൈരം മൂലം മനസ്സുമടുത്ത് ക്രിസ്തുവിന്റെ വേലക്കാര്‍ തളര്‍ന്നുപോകുന്നു എന്നത് ഏറ്റവും സംഭവ്യമായ ഒരു കാര്യമത്രേ.

ഇപ്രകാരം പീഡനംകൊണ്ടു ദൈവഭക്തന്മാരെ തളര്‍ത്തിക്കളയു വാന്‍ സാത്താന്‍ ശ്രമിക്കുന്നു (ദാനി. 7:25). നിരന്തരമായി എതിര്‍പ്പിനെ അഭിമുഖീകരിക്കുകയും ഒടുവില്‍ കൊല്ലപ്പെടുകയും ചെയ്ത യേശു വിനെ നമ്മുടെ ദൃഷ്ടാന്തമായിക്കണ്ട് അവിടുത്തെ മുഖത്തേക്കു നോക്കുന്നതുമാത്രമാണ് ഇതിനെ അതിജീവിക്കുവാനുള്ള ഏകമാര്‍ഗ്ഗം. മരണപര്യന്തം വിശ്വസ്തരായിരിപ്പാന്‍വേണ്ടി നമുക്കും മനസ്സുറപ്പിക്കാം. മരണംവരെയും എതിര്‍പ്പിനെ നേരിടുവാന്‍ മനസ്സുവയ്ക്കാത്ത ഏതു സുവിശേഷപ്രവര്‍ത്തകനും കാലാന്തരത്തില്‍ കര്‍ണ്ണരസമാകുമാറ് വചനം പ്രസംഗിക്കുന്ന ഒരുവനായിത്തീര്‍ന്നുപോകും. ജനങ്ങളെ തന്റെ പക്ഷം ചേര്‍ക്കുവാനായി അയാള്‍ മുഖസ്തുതി പ്രയോഗിക്കും (ദാനി. 11:32). അങ്ങനെ ഒത്തുതീര്‍പ്പുകാരനായ ഒരു ബിലെയാമായി അയാള്‍ ജീവിതം അവസാനിപ്പിക്കും.

എന്തു വില കൊടുത്തും സഭയിലുള്ള ദൈവികമായ ജീവിതനില വാരത്തെ സംരക്ഷിക്കുവാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്. അതിനുവേണ്ടി എല്ലാ സമയത്തും എതിര്‍ക്രിസ്തുവിന്റെ സൈന്യങ്ങള്‍ ക്കെതിരെ നാം ജാഗ്രതയുള്ളവരായിരിക്കണം. പൗലൊസ് എഫെ സൊസിലായിരുന്ന മൂന്നു വര്‍ഷക്കാലവും അദ്ദേഹം ദൈവകൃപ യിലൂടെ സഭയെ വിശുദ്ധിയില്‍ സൂക്ഷിച്ചു. എന്നാല്‍ അവിടെനിന്നും താന്‍ പിരിഞ്ഞുപോകുന്ന സമയത്തു തന്റെ വേര്‍പാടിനുശേഷം ദുഷിപ്പുകള്‍ സഭയില്‍ കടന്നുകൂടുമെന്ന് അദ്ദേഹം അവിടുത്തെ മൂപ്പ ന്മാര്‍ക്കു താക്കീതു നല്‍കി (അപ്പോ. 20:29-31). അദ്ദേഹം പറഞ്ഞതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു. അതിനെക്കുറിച്ച് എഫെ സൊസുകാര്‍ക്കെഴുതിയ രണ്ടാമത്തെ കത്തില്‍ (വെളി. 2:15) നാം വായിക്കുകയും ചെയ്യുന്നു.

നിരന്തരഹോമയാഗം നിലനിര്‍ത്തുക

എതിര്‍ക്രിസ്തു നിറുത്തലാക്കുന്ന കാര്യങ്ങളില്‍ ഒന്ന് നിരന്തര ഹോമയാഗമാണെന്നു ദാനി. 11:31-ല്‍ നാം തുടര്‍ന്നുവായിക്കുന്നു.

യേശു കൂടെക്കൂടെ ഇപ്രകാരമൊരു പ്രതിദിനയാഗത്തെപ്പറ്റി തന്റെ ശിഷ്യന്മാരോടു സംസാരിച്ചിരുന്നു. താന്‍ തന്നെ തന്റെ ജീവിതത്തില്‍ നാള്‍തോറും അനുഷ്ഠിച്ചിരുന്ന ഒരു യാഗമാണിത്. ”എന്നെ അനുഗ മിപ്പാന്‍ ഒരുവന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍ തോറും തന്റെ ക്രൂശെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂക്കോ. 9:23).

ഈ സന്ദേശത്തെ ക്രൈസ്തവസമൂഹത്തില്‍നിന്നു സാത്താന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. അങ്ങനെ വിശുദ്ധസ്ഥലം ദുഷിപ്പിക്കപ്പെട്ടി രിക്കുന്നു. ഏതെങ്കിലും സഭയില്‍നിന്നു ക്രൂശിന്റെ സന്ദേശം അപ്രത്യ ക്ഷമാകുമ്പോള്‍ അവിടെ പാപവും ലോകമയത്വവും കടന്നുകയറി കൊടികുത്തിവാഴും.

വിശുദ്ധസ്ഥലത്തേക്കുള്ള വഴി ചീന്തപ്പെട്ട തിരശ്ശീലയിലൂടെ, അതാ യത് ക്രൂശില്‍ തറയ്ക്കപ്പെട്ട ജഡത്തിലൂടെയാണ്. അതിപരിശുദ്ധനായ യേശുവിന് അതു സാധിച്ചത് ഈ വഴിയിലൂടെയാണ്. നമുക്കും അത ല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.

ഇന്നലെ നിങ്ങള്‍ ക്രൂശു വഹിച്ചിരുന്നുവോ? ഒരുപക്ഷേ വഹിച്ചിരു ന്നിരിക്കാം. എങ്കില്‍ അത് ഇന്നലെ നിങ്ങള്‍ക്കു നേരിടുവാന്‍ ദൈവം നിശ്ചയിച്ചിരുന്ന ദോഷത്തിനു മാത്രമേ പര്യാപ്തമായിരുന്നുള്ളൂ (മത്താ. 6:34).

ഇന്നു മറ്റൊരു ദിവസമാണ്. അതിനാല്‍ നിങ്ങളുടെ ശരീരത്തെയും സ്വന്തമായ ഇച്ഛയെയും ഇന്നു വീണ്ടും നിങ്ങള്‍ യാഗമര്‍പ്പിച്ചേ മതി യാവൂ. ഇന്നു നിങ്ങളുടെ ദുര്‍മ്മോഹങ്ങള്‍ക്ക്, നിങ്ങളുടെ കോപത്തിന്, നിങ്ങളുടെ അഹങ്കാരത്തിന്, ദ്രവ്യാഗ്രഹത്തിന്, മനുഷ്യരുടെ മാനം ലഭിക്കുവാനുള്ള ആഗ്രഹത്തിന്, നിങ്ങളുടെ മനോനീരസത്തിന് ഇവയ്‌ക്കെല്ലാമെല്ലാം നിങ്ങള്‍ മരിച്ചേ മതിയാവൂ. ഈ കാരണത്താലാണ് നിങ്ങളുടെ ഇഹലോകജീവിതത്തില്‍ അന്ത്യംവരെയും ഒരു നിരന്തര ഹോമയാഗം നിങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നത്. ഈ ദുഷിച്ച സ്വഭാവ ത്തിന്റെയെല്ലാം അങ്കുരങ്ങളായ ദുര്‍മ്മോഹങ്ങള്‍ നിങ്ങളുടെ ജഡത്തില്‍ കുടികൊള്ളുന്നുണ്ട്. നിങ്ങള്‍ ജീവിക്കുന്ന കാലമത്രയും അവ നിങ്ങ ളില്‍ ഉണ്ടായിരിക്കയും ചെയ്യും. ഈ കാരണത്താലാണ് നിങ്ങളുടെ ഇഹലോകജീവിതത്തിലെ അവസാന നിമിഷം വരെയും ഈ നിരന്തര ഹോമയാഗം നിങ്ങള്‍ക്കാവശ്യമായിരിക്കുന്നത്.

ഇപ്രകാരമൊരു നിരന്തരയാഗം നിങ്ങളില്‍ നടക്കുന്നുണ്ടോ?

ഇല്ലെങ്കില്‍, എതിര്‍ക്രിസ്തുവിന്റെ ആത്മാവു നിങ്ങളെ വഞ്ചിച്ചി രിക്കുന്നു, നിശ്ചയം.

യേശു താന്‍ ജലത്തില്‍ സ്‌നാനമേറ്റ സമയത്തുതന്നെ പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായിത്തീര്‍ന്നു. യേശു യോര്‍ദ്ദാന്‍നദിയില്‍ മുഴുകിയ ആ സംഭവം അവിടുന്നു സ്വന്തം മരണവും ശവസംസ്‌കാരവും സ്വീകരിച്ചതിനെ ദൃഷ്ടാന്തരൂപേണ കുറിക്കുന്നു. ഈ വസ്തുത നമ്മെ പഠിപ്പിക്കുന്ന സത്യം ഇതാണ്: പരിശുദ്ധാത്മാഭിഷേകത്തിന്‍കീഴില്‍ ജീവിക്കുവാനുള്ള മാര്‍ഗ്ഗം നമ്മുടെ അഹന്തയ്ക്ക് അഥവാ ഞാനെന്ന ഭാവത്തിന് മരിക്കുക എന്നതു മാത്രമാണ്.

ജലസ്‌നാനത്തിന്റെ സമയത്ത് ദൈവനാമത്തില്‍ നാം ജലത്തിലേക്കു താഴ്ത്തപ്പെടുന്നു. നമ്മെ ജലത്തിലേക്കു താഴ്ത്തുന്ന ആ ദൈവം തന്നെ നമ്മെ അതില്‍നിന്ന് ഉയര്‍ത്തും എന്ന അറിവോടെ നാമതു സ്വീകരിക്കു കയും ചെയ്യുന്നു. പ്രതിദിനജീവിതത്തില്‍ ബലം പ്രയോഗിച്ചു നമ്മെ കീഴടക്കുകയും ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സാഹ ചര്യങ്ങള്‍ നമ്മെ നേരിടുമ്പോള്‍ അവയെ നാം അഭിമുഖീകരിക്കേണ്ടത് ഇങ്ങനെതന്നെ ആയിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ ദൈവം നമ്മെ യേശുവിനുവേണ്ടി മരണത്തിലേക്ക് ഏല്‍പിച്ചുകൊടുക്കുക യാണെന്ന കാര്യം നാം അംഗീകരിക്കണം (2 കൊരി. 4:10,11). അപ്രകാരം നാം അഹന്താജീവിതത്തിന്റെ (ലെഹളഹശളല) മരണം ഏറ്റുവാങ്ങുമ്പോള്‍ ആ മരണത്തിലേക്കു നമ്മെ നയിച്ച ദൈവം തന്നെ നമ്മെ ഉയിര്‍പ്പിക്കുകയും ചെയ്യും. ഇതു നമുക്ക് ഉറപ്പായി വിശ്വസിക്കാം.

കഴിഞ്ഞ ദശകങ്ങളില്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ച ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ ഇപ്രകാരം ഹോമയാഗം കഴിച്ചിരുന്നുവെങ്കില്‍ അവര്‍ നമ്മുടെ രാജ്യത്തു ദൈവത്തിനുവേണ്ടി അദ്ഭുതാവഹമായ ശക്തിയും സ്വാധീനതയും പ്രദര്‍ശിപ്പിക്കുമായിരുന്നു. എന്നാല്‍ അവ രില്‍ മിക്കവരെയും കേന്ദ്രധാരയില്‍നിന്നകറ്റിക്കളയുന്നതില്‍ സാത്താന്‍ വിജയം വരിച്ചു. അവര്‍ ഇവിടെപ്പറഞ്ഞ ക്രൂശിന്റെ വഴിയില്‍ക്കൂടി മുന്നേ റുന്നതിനുപകരം അന്യഭാഷാഭാഷണം, രോഗശാന്തിശുശ്രൂഷ, വികാര പ്രകടനങ്ങള്‍, നാനാരൂപമായ ആത്മീയ പ്രവര്‍ത്തനങ്ങള്‍ എന്നിവ യ്‌ക്കെല്ലാം പ്രാധാന്യം കല്പിച്ചതിന്റെ ഫലമായിട്ടാണ് ഇതു സംഭവിച്ചത്.

സാത്താനെ ജയിക്കുവാനും നമ്മുടെ ജീവിതങ്ങളിലും ഭവനങ്ങ ളിലും സഭകളിലും ദൈവശക്തി നിലനിര്‍ത്തുവാനുമുള്ള ഏകമാര്‍ഗ്ഗം യാതൊരൊത്തുതീര്‍പ്പുംകൂടാതെ എന്തു വിലകൊടുത്തും നിരന്തര ഹോമയാഗം നിറവേറ്റുക എന്നതു മാത്രമാണ്.

ഹെരോദാവ് യോഹന്നാന്‍സ്‌നാപകന്റെ പ്രസംഗം പതിവായി കേട്ടി രുന്നു (മര്‍ക്കോ. 6:20). യോഹന്നാന്‍ മുഷിപ്പന്മാരായ പരീശ ന്മാരില്‍ നിന്നു വ്യത്യസ്തനായി ഒരുജ്വല വാഗ്മിയായിരുന്നതുകൊണ്ടും അദ്ദേ ഹത്തെ കേള്‍ക്കുന്നതു രസകരമായ ഒരു അനുഭവമായതുകൊണ്ടു മാണ് ഹെരോദാവ് അപ്രകാരം ചെയ്തത്. ഇതേ കാരണത്താല്‍ തന്നെ യാണ് പലരും നല്ല ക്രിസ്തീയപുസ്തകങ്ങള്‍ വായിക്കുന്നതിനും ശക്തിയേറിയ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനും ഇഷ്ടപ്പെടുന്നത്. എങ്കിലും ഹെരോദാരാജാവിനുണ്ടായതില്‍ക്കവിഞ്ഞ ഒരാത്മീയ നില വാരം ഇവര്‍ക്കുണ്ടാകുന്നില്ലതാനും.

തങ്ങളുടെ പ്രസംഗങ്ങള്‍ക്കായി പുതിയ പോയിന്റുകള്‍ കിട്ടുവാ നായി ക്രിസ്തീയ പുസ്തകങ്ങള്‍ വായിക്കുന്ന ചിലരുണ്ട്. മറ്റുള്ളവ രുടെ പ്രസംഗങ്ങള്‍ മോഷ്ടിക്കുന്നവരോടു താന്‍ എതിര്‍ത്തുനില്‍ക്കു ന്നുവെന്ന് ദൈവം തന്നെ പ്രസ്താവിച്ചിട്ടുള്ളതിനാല്‍ (യിരെ. 23:30) തങ്ങളെത്തന്നെ വിധിക്കുവാനും തങ്ങളുടെ ആവശ്യത്തെപ്പറ്റി തങ്ങ ളോടു സംസാരിക്കുവാന്‍ ദൈവത്തെ അനുവദിപ്പാനുംവേണ്ടി ഇവ വായിക്കുന്നതിനുപകരം അവര്‍ എപ്പോഴും പ്രസംഗത്തിനുള്ള പോയി ന്റുകള്‍ തേടുക മാത്രമാണു ചെയ്യുന്നത്.

നിങ്ങള്‍ അര്‍ഹിക്കുന്നതെന്നു നിങ്ങള്‍ തന്നെ കരുതുന്ന ബഹുമാനം നിങ്ങള്‍ക്ക് ഒരാള്‍ നല്‍കാതെവരുമ്പോഴോ, സഭയില്‍ ഉത്തരവാദിത്വ മുള്ള ഒരു സ്ഥാനം നിങ്ങള്‍ക്കു നല്‍കാത്തപ്പോഴോ നിങ്ങള്‍ നീരസ പ്പെടുന്നപക്ഷം നിങ്ങളുടെ ജീവിതത്തില്‍ നിരന്തരഹോമയാഗം നിന്നു പോയി എന്നതിന് അതൊരു നല്ല തെളിവാണ്. നേരേ മറിച്ച് നിങ്ങള്‍ അഹന്തയ്ക്കു മരിച്ചവനാണെങ്കില്‍ യാതൊരു കാരണവശാലും ഒരി ക്കലും നിങ്ങള്‍ നീരസപ്പെടുകയില്ല.

യഥാര്‍ത്ഥ പ്രവാചകന്മാരും കള്ളപ്രവാചകന്മാരും

എതിര്‍ക്രിസ്തുവിന്റെ ആത്മാവിനു വശംവദരായവര്‍ ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കുവാനായി മൃദുലവാക്കുകള്‍ (മുഖസ്തുതി) ഉപയോഗിക്കുമെന്ന് നാം വായിക്കുന്നു (ദാനി. 11:32). എല്ലാ കള്ള പ്രവാചകന്മാരിലും കാണപ്പെടുന്ന മാറ്റമില്ലാത്ത ഒരു സവിശേഷത മുഖസ്തുതിയാണ്. എല്ലാ യഥാര്‍ത്ഥപ്രവാചകന്മാരുടെയും സവിശേഷ തയാകട്ടെ, ശാസനയാണ്.

ഈ കള്ളപ്രവാചകന്മാര്‍ മുഖസ്തുതി പ്രയോഗിക്കുന്നത് ആളുകളെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുവാനോ സ്വന്തസാമ്രാജ്യം പടുത്തുയര്‍ ത്തുവാനോ ബഹുമാനം ലഭിക്കുവാനോ പണം സമ്പാദിക്കുവാനോ ഒക്കെ ആയിരിക്കും. ഇവരില്‍ പലരും ആളുകളെ തങ്ങളുടെ പിടിയില്‍ നിറുത്തുന്നതിനായി അവരുമായി വിശ്വസ്തതയോടെ എഴുത്തു കുത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ വെളി. 2, 3 എന്നീ അധ്യായങ്ങളിലും കര്‍ത്താവോ അപ്പോസ്തലന്മാരോ എഴുതിയിട്ടുള്ള ലേഖനങ്ങളിലും കാണുന്നപോലെയുള്ള ശാസനയുടെയും തെറ്റുതിരുത്തലിന്റെയും വാക്കുകള്‍ ഈ എഴുത്തുകളില്‍ കാണുകയില്ല. നേരേ മറിച്ച് അഭി നന്ദനം, പ്രശംസ, മുഖസ്തുതി എന്നിവയുടെ വാക്കുകള്‍ മാത്രമേ ഇവയില്‍ കാണുകയുള്ളു.

ഇത്തരം മൃദുലവാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ അഹങ്കാരവും സ്വയം സംതൃപ്തിയുംകൊണ്ടു മലിനമാക്കുകയേ ചെയ്യൂ എന്ന് ഓര്‍ത്തുകൊള്ളുക. നേരേമറിച്ച് ശാസനാവാക്കുകള്‍ നിങ്ങളുടെ ഹൃദ യത്തെ മാലിന്യം നീക്കി ശുദ്ധീകരിക്കും. ”എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു” (വെളി. 3:19). ശാസന ദൈവസ്‌നേഹത്തിന്റെ ഒരടയാളമാണ്.

ദൈവം നമ്മെ ശാസിക്കുവാനായി ഒരു പ്രവാചകനെ നമ്മുടെ അടു ക്കലേക്കയക്കുമ്പോള്‍ അതു ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന തിന്റെ തെളിവാണ്. ദൈവം ഒരു സഭയെ ഉപേക്ഷിച്ചുകളയുമ്പോള്‍ അതിനെ ശാസിക്കുന്ന ഒരു പ്രവാചകനെയും അവരുടെ മധ്യത്തില്‍ പിന്നെ കാണുകയില്ല (സങ്കീ. 74:1, 9). പകരം, മധുരവാക്കുകള്‍ സംസാ രിക്കുന്ന പ്രവാചകന്മാരായിരിക്കും അവിടെ ഉണ്ടാവുക (2 തിമോ. 4:3, 4). ഏതു ദൈവജനങ്ങള്‍ക്കും സംഭവിക്കാവുന്ന ഒരു ദയനീയ സ്ഥിതിയാണിത്.

വെളി. 2, 3 അധ്യായങ്ങളില്‍ അവിടെയുള്ള ഏഴു സഭകളില്‍ അഞ്ചും മോശമായ അവസ്ഥയിലായിരുന്നുവെങ്കിലും ദൈവം അന്നുവരെയും അവരെ ഉപേക്ഷിച്ചിരുന്നില്ലെന്നു നാം കാണുന്നു. ഒരു പ്രവാചകനെ (യോഹന്നാന്‍ അപ്പോസ്തലനെ) തന്റെ കത്തുകള്‍കൊണ്ട് അവരെ ശാസിക്കുവാനും തെറ്റുതിരുത്തുവാനുമായി ദൈവം അവരുടെ മധ്യ ത്തിലേക്കയച്ചത് അതിന്റെ തെളിവാണ്.

യോഹന്നാന്റെ പക്കല്‍ മൂപ്പന്മാരെ ലക്ഷ്യമാക്കിപ്പോലും പ്രയോ ഗിപ്പാന്‍ ശക്തമായ വാക്കുകള്‍ ഉണ്ടായിരുന്നു: ‘നിന്റെ ആദ്യസ്‌നേഹം നീ വിട്ടുകളഞ്ഞു’, ‘നീ ആത്മീയമായി മരിച്ചവനത്രേ’, ‘നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമാണ്’ എന്നിപ്രകാരമുള്ള വാക്കുകള്‍ തന്നെ. ആ മൂപ്പന്മാരും ആ സഭകളും ഈ ശാസനാ വാക്കു കള്‍ കേട്ടു മാനസാന്തരപ്പെടുന്നില്ലെങ്കില്‍ അവര്‍ ദൈവത്താല്‍ ഉപേക്ഷി ക്കപ്പെടുകതന്നെ ചെയ്യും.

കര്‍ത്താവ് ഒരിക്കല്‍ ‘നിലവിളക്കു നീക്കിക്കളഞ്ഞാല്‍’ പിന്നെ അപ്ര കാരമൊരു സഭയെ ശാസിക്കുവാന്‍ പ്രവാചകന്മാരെ അവരുടെ അടു ക്കല്‍ അയയ്ക്കുകയില്ല. അപ്പോള്‍ കള്ളപ്രവാചകന്മാര്‍ ചുമതലയേ റ്റെടുക്കുകയും സഭായോഗങ്ങളില്‍ ഞായറാഴ്ചതോറും മൃദുലവാക്കു കള്‍ മാത്രം കേള്‍ക്കപ്പെടുകയും ചെയ്യും! കഴിഞ്ഞ ഇരുപതുനൂറ്റാണ്ടു കളില്‍ ഉടനീളം സഭതോറും തലമുറതോറും ഇതു സംഭവിച്ചിട്ടുണ്ട്. ഇന്നും നമുക്കു ചുറ്റുപാടും ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഇപ്രകാരമൊരു കാലഘട്ടത്തിലാണ് ‘തങ്ങളുടെ ദൈവത്തെ അറിയു കയും ശക്തരായിനിന്നു വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും’ ചെയ്യുന്ന ദൈവഭൃത്യന്മാരുടെ വലിയ ആവശ്യമുള്ളത് (ദാനി. 11:32). അവര്‍ ദൈ വത്തെ അറിയുന്നവരാകയാല്‍ ഒരു മനുഷ്യനെയും ഭയപ്പെടുകയില്ല. എന്നാല്‍ ദൈവത്തെ അറിയുന്നതിന് ഒരൊറ്റ മാര്‍ഗ്ഗമേയുള്ളു. നിരന്തര യാഗമാണ് ആ മാര്‍ഗ്ഗം. ദൈവം വസിക്കുന്ന അതിവിശുദ്ധ സ്ഥല ത്തേക്കു നാം പ്രവേശിക്കണമെങ്കില്‍ തിരശ്ശീല ചീന്തപ്പെടണം. അതി നാല്‍ നിരന്തരയാഗം നിങ്ങളുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും നീങ്ങി പ്പോകാതിരിക്കട്ടെ.

നിങ്ങളുടെ ഭര്‍ത്താവോ ഭാര്യയോ നിങ്ങളോടു മോശമായിപ്പെരു മാറുന്നുവെങ്കില്‍ മരിക്കുക. നിങ്ങള്‍ അന്യായമായി പീഡനം സഹിച്ചാല്‍ മരിക്കുക. നിങ്ങളുടെ സഹോദരന്മാര്‍ നിങ്ങളെ വഞ്ചിക്കുകയോ വെറുക്കുകയോ ചെയ്താല്‍ മരിക്കുക. നിങ്ങളുടെ സ്വാര്‍ത്ഥജീവിത ത്തിനു മരിച്ചവരായി നിങ്ങള്‍ തീരുമ്പോള്‍ ദൈവത്തെയും യേശുവി നെയും കൂടുതല്‍ മെച്ചമായി അറിയുവാന്‍ നിങ്ങള്‍ പ്രാപ്തരാകും.

നിങ്ങളുടെ ശത്രുക്കളോടു ദൈവം ഇടപെടട്ടെ

നിങ്ങളെ ദ്രോഹിക്കുവാനായി ആളുകള്‍ നിങ്ങള്‍ക്കെതിരെ ഗൂഢ പദ്ധതിയുണ്ടാക്കിയാല്‍ നിങ്ങള്‍ വ്യാകുലപ്പെടേണ്ടാ. ദൈവം നിങ്ങളെ നോക്കിക്കൊള്ളും. നിങ്ങളുടെ ശത്രുക്കളോടും അവിടുന്ന് ഇടപെട്ടു കൊള്ളും. ”നിങ്ങളെ കാക്കുന്നവന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല” (സങ്കീ. 121:3, 4). ദൈവം നിരന്തരം ഉണര്‍ന്നിരിക്കുന്നവനാകയാല്‍ നമുക്കു സുഖമായി ഉറങ്ങാം.

എസ്‌ഥേറിന്റെ പുസ്തകത്തില്‍ ഹാമാനും അയാളുടെ ഭാര്യയും ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരിക്കുന്നതായി നാം കാണുന്നു. അവര്‍ മൊര്‍ദ്ദേക്കായിക്കെതിരായി ഗൂഢപദ്ധതിയുണ്ടാക്കുകയും മൊര്‍ദ്ദേഖാ യിയെ തൂക്കുവാന്‍ 75 അടി ഉയരമുള്ള ഒരു കഴുമരം തയ്യാറാക്കുകയും ആയിരുന്നു. (ഒരു മനുഷ്യനെ തൂക്കിക്കൊല്ലുവാന്‍ 10 അടി ഉയരമുള്ള ഒരു കഴുമരം മതിയാകും. എന്നാല്‍ ആ പട്ടണത്തിലുള്ള എല്ലാവരും ആ തൂക്കിക്കൊല കാണുവാനും അങ്ങനെ മൊര്‍ദ്ദേഖായി അധികം അധിക്ഷിപ്തനാകുവാനുമാണ് അവര്‍ 75 അടി ഉയരമുള്ള തൂക്കുമരം ഉണ്ടാക്കിയത്). എന്നാല്‍ ഈ സമയം മൊര്‍ദ്ദേഖായി സുഖകരമായി ഉറങ്ങുകയായിരുന്നു. ദൈവം അയാളുടെ കാര്യം നോക്കുകയും ചെയ്തു. മൊര്‍ദ്ദേഖായിക്കുവേണ്ടി ഹാമാന്‍ ഉണ്ടാക്കിയ കഴുമരത്തില്‍ അന്തിമമായി ഹാമാന്‍ തന്നെ തൂക്കപ്പെട്ടു (എസ്‌ഥേര്‍ 5:14;7:10). ഇപ്ര കാരം സാത്താന്റെമേല്‍ തന്നെ തിരിച്ചടിവരുത്തുവാന്‍ ദൈവം കഴിവു ള്ളവനാണ്.

നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെപ്പറ്റി ദൂഷണം പറഞ്ഞുകൊണ്ടും നിങ്ങള്‍ക്കു ദോഷം ആസൂത്രണം ചെയ്തുകൊണ്ടും നിങ്ങളെ തൂക്കി ക്കൊല്ലുവാന്‍ തന്നെ ആഗ്രഹിച്ചുകൊണ്ടും വീടുതോറും നടന്ന് പ്രചാ രണം നടത്തിയേക്കാം. എങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. അവര്‍ നിങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയ തൂക്കുമരത്തില്‍ അവര്‍തന്നെ തൂക്കപ്പെടും.

സഭയില്‍ ഞങ്ങള്‍ക്കെതിരായി പദ്ധതികള്‍ തയ്യാറാക്കിയവരുടെ മേല്‍ ആ പദ്ധതികള്‍തന്നെ തിരിച്ചടിച്ചിട്ടുള്ളതായി വീണ്ടുംവീണ്ടും ഞങ്ങള്‍ കണ്ടിട്ടുണ്ട്. ആ സഹോദരന്മാര്‍ ഞങ്ങള്‍ക്കുവേണ്ടി തയ്യാറാ ക്കിയ തൂക്കുമരത്തില്‍ അവര്‍ തൂങ്ങുന്നതുകണ്ട് ഒരിക്കലും ഞങ്ങള്‍ സന്തോഷിച്ചിട്ടില്ല. ഞങ്ങള്‍ എപ്പോഴും അവരോടു ക്ഷമിക്കുകയും അവരെ അനുഗ്രഹിക്കുകയും അവര്‍ മാനസാന്തരപ്പെട്ട് സഭയിലേക്കു തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദൈവികനിയമങ്ങള്‍ക്കു മാറ്റമുണ്ടാവുക സാധ്യമല്ല.

”മറ്റുള്ളവര്‍ക്കുവേണ്ടി ഒരു കെണി ഒരുക്കുന്നവന്‍ ആ കെണിയില്‍ ത്തന്നെ അകപ്പെടും. നിങ്ങള്‍ മറ്റൊരാള്‍ക്കെതിരെ ഒരു കല്ലുരുട്ടുന്നുവെ ങ്കില്‍ ആ കല്ലു തിരിഞ്ഞുരുണ്ട് നിങ്ങളെത്തന്നെ ചതച്ചുകളയും” (സദൃ. 26:27 ലിവിംഗ് ബൈബിള്‍). ”ദൈവം ജ്ഞാനികളെ അവരുടെ കൗശല ത്തില്‍ പിടിക്കുന്നു” (1 കൊരി. 3:19).

താന്‍ വിതച്ചതു കൊയ്യുന്നതില്‍നിന്നു രക്ഷപെടുവാന്‍ ആര്‍ക്കും തന്നെ സാധ്യമല്ല. അതിനാല്‍ ആളുകള്‍ നമ്മെ തൂക്കിലേറ്റുവാന്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ നാം എന്തുചെയ്യണം? ഉറങ്ങുക: എന്തെന്നാല്‍ ദൈവം തന്റെ പ്രിയന് ഉറക്കം കൊടുക്കുന്നു (സങ്കീ. 127:2).

അപ്പോ. 12-ാം അധ്യായത്തില്‍ ഹെരോദാരാജാവു പിറ്റേന്നു രാവിലെ പത്രോസിനെ കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെ അദ്ദേഹത്തെ ജയിലിലാക്കുന്നതായി നാം വായിക്കുന്നു. എന്നാല്‍ ദൈവം ആ രാത്രി പത്രോസിന് സുഖകരമായ ഉറക്കം നല്‍കി (വാ. 6). അപ്പോള്‍ ദൈവ ത്തിന്റെ ദൂതന്‍ ഇറങ്ങിച്ചെന്ന് പത്രോസിനെ ഉണര്‍ത്തി ജയിലില്‍നിന്നു മോചിപ്പിച്ചു വീട്ടിലേക്കയച്ചു. എന്നാല്‍ അതു കഥയുടെ അന്ത്യം ആയിരുന്നില്ല. ദൈവത്തിന്റെ ദൂതന്‍ രണ്ടാമതും ഭൂമിയെ സന്ദര്‍ശിച്ചു. ഇത്തവണ അദ്ദേഹം ഹെരോദാവിനെ അടിക്കുകയും കൊല്ലുകയും ചെയ്തു (വാ. 23). ദൈവം പിന്നെയും സാത്താന്റെ നേരേ തിരിച്ചടി നല്‍കുന്നു.

ഈസ്‌കര്യോത്താ യൂദാ യേശുവിനെ വഞ്ചിച്ചു. എന്നാല്‍ യൂദായ്ക്ക് എന്തുണ്ടായി? യേശു മരിക്കുന്നതിനു മുമ്പുതന്നെ അയാള്‍ മരിച്ചു (മത്താ. 27:5).

നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ നിങ്ങളെ കൊല്ലുവാന്‍ പദ്ധതിയുണ്ടാക്കുന്ന ഹാമാന്മാരെയും ഹെരോദാമാരെയും ഈസ്‌ക ര്യോത്താ യൂദാമാരെയും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.


ദൈവത്തിനെതിരായും ദൈവസഭയ്‌ക്കെതിരായും യുദ്ധം ചെയ്തു വിജയം വരിക്കുവാന്‍ യാതൊരാള്‍ക്കും സാധ്യമല്ല. കഴിഞ്ഞകാലങ്ങ ളില്‍ പലരും അതു ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റ അപവാദം പോലുമി ല്ലാതെ അവരെല്ലാവരും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. നാം നില്‍ ക്കുന്നതു വിജയത്തിന്റെ പക്ഷത്താണ്.

പീഡനം സഹിപ്പാന്‍ ഒരുങ്ങിക്കൊള്‍ക

ഇതുകൊണ്ടു നാമൊരിക്കലും പീഡിക്കപ്പെടുകയില്ലെന്നോ കൊല്ല പ്പെടുകയില്ലെന്നോ അര്‍ത്ഥമില്ല. ദൈവഭക്തരായ ജനങ്ങളെ അന്ത്യ നാളുകളില്‍ ആക്രമിക്കുകയും തടവിലടയ്ക്കുകയും കൊല്ലുകയും ചെയ്യുമെന്ന് ദാനി. 11:33-ല്‍ നാം വായിക്കുന്നു. യഥാര്‍ത്ഥ ദൈവദാസ ന്മാര്‍ എപ്പോഴും പീഡിപ്പിക്കപ്പെടും.

യാക്കോബ് ഹെരോദാരാജാവിനാല്‍ കൊല്ലപ്പെട്ടു (അപ്പോ. 12:2). ഒരു ദൈവദൂതനും അദ്ദേഹത്തെ വിടുവിക്കുവാന്‍ വന്നില്ല. ഹാബേല്‍ കൊല്ലപ്പെട്ടു. പഴയനിയമത്തിലെ എല്ലാ സത്യപ്രവാചകന്മാരും പീഡിപ്പി ക്കപ്പെട്ടു (അപ്പോ. 7:52). യോഹന്നാന്‍ സ്‌നാപകന്‍ ശിരച്ഛേദം ചെയ്യ പ്പെട്ടു. പത്രോസ് തന്നെയും ഒടുവില്‍ ക്രൂശിക്കപ്പെട്ടതായി ചരിത്രം പറയുന്നു. ആ സമയത്തു യാതൊരു ദൂതനും അദ്ദേഹത്തെ രക്ഷിപ്പാന്‍ വന്നില്ല. നാമറിയുന്നിടത്തോളം യോഹന്നാന്‍ ഒഴികെ എല്ലാ അപ്പോ സ്തലന്മാരും കൊല്ലപ്പെടുകയാണുണ്ടായത്. വിദേശരാജ്യങ്ങളില്‍ ദൈവഭക്തരായ ഒട്ടനേകം മിഷനറിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

യേശുക്രിസ്തുവിന്റെ വരവിനുമുമ്പ് സഭ മഹാപീഡനത്തിലൂടെ കടന്നുപോകുമെന്നും ആ സമയത്തു ദൈവത്തിന്റെ ഏറ്റവും ഉത്തമ രായ ധാരാളം വിശുദ്ധന്മാര്‍ കൊല്ലപ്പെടുമെന്നും ദൈവവചനം വ്യക്ത മായി പഠിപ്പിക്കുന്നു (വെളി. 13:7). നമ്മുടെ ജീവിതകാലത്തുതന്നെയും ഏറ്റവും വിശുദ്ധരായ ചില ദൈവഭൃത്യന്മാര്‍ ചില കമ്മ്യൂണിസ്റ്റ് രാജ്യ ങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഓരോ വ്യക്തിയെ സംബന്ധിച്ചുമുള്ള ദൈവത്തിന്റെ ഉദ്ദേശ്യം വ്യത്യസ്തമാണ്. എന്നാല്‍ ഒരു കാര്യം തീര്‍ച്ച. നിങ്ങളുടെ ഐഹിക ജീവിതത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവാനും ദൈവത്തിന്റെ ഹിത ത്തില്‍ നടക്കുവാനും മാത്രമാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ ജീവിതകൃത്യം നിര്‍വഹിച്ചുതീരുംവരെ നിങ്ങള്‍ക്കു മരണമുണ്ടാവുകയില്ല. ആത്മാവില്‍ വിവേകശാലികളായവര്‍ക്ക് അന്ത്യനാളുകളില്‍ വിപുലമായ ഒരു പ്രബോധനശുശ്രൂഷ ഉണ്ടായി രിക്കും. ദൈവജനങ്ങളുടെ ജ്ഞാനികളായ നേതാക്കന്മാര്‍ തങ്ങളുടെ ജ്ഞാനത്തെ മറ്റു ധാരാളം പേരുമായി പങ്കുവയ്ക്കും (ദാനി. 11:33 ലിവിംഗ് ബൈബിള്‍, ഗുഡ്‌ന്യൂസ്‌ബൈബിള്‍).

ഇതിന്റെ മറുവശത്ത് അന്ത്യനാളുകളില്‍ കര്‍ത്താവു വെറുക്കുന്ന വരും സഹോദരര്‍ക്കിടയില്‍ ഭിന്നത വിതച്ചുകൊണ്ടു സഞ്ചരിക്കുന്നവ രുമായ ഒട്ടധികം പേര്‍ ഉണ്ടായിരിക്കും (സദൃ. 6:1619). ജഡരക്തങ്ങളോടു പോരാടുവാന്‍ നാം വിസമ്മതിക്കുകമൂലം അത്തരക്കാരുമായി നാം പോരാടുന്നില്ല (എഫേ. 6:12). സാത്താനെതിരെ മാത്രമാണു നാം പോരാ ടുന്നത്. മനുഷ്യരായ നമ്മുടെ എല്ലാ എതിരാളികളോടും ഇടപെടുന്ന കാര്യം കര്‍ത്താവിന്റെ ദൂതനു നാം വിട്ടുകൊടുക്കുന്നു.

അനേകം വര്‍ഷങ്ങള്‍മുമ്പ് യാതൊരു കാര്യം പ്രമാണിച്ചും യാതൊരു മനുഷ്യവ്യക്തിയോടും പോരാടുകയില്ലെന്ന ഒരു തീരുമാനം ഞാന്‍ എടുത്തു. ആ തീരുമാനത്തെപ്പറ്റി ഒരിക്കലും ഞാന്‍ ഖേദിക്കുവാനിട യായിട്ടില്ല. ഏതെങ്കിലും വ്യക്തി എന്നോടു കലഹിക്കുവാന്‍ വരുമ്പോള്‍ ഞാന്‍ ഒന്നുകില്‍ മൗനമവലംബിക്കുകയോ അല്ലെങ്കില്‍ അവിടെനിന്നും എഴുന്നേറ്റു പൊയ്ക്കളയുകയോ ചെയ്യും. ആളുകള്‍ കത്തുകളിലൂടെ എന്നില്‍ കുറ്റമാരോപിക്കുമ്പോള്‍ ഞാന്‍ മറുപടി അയയ്ക്കുകയില്ല. അത്തരം ആളുകള്‍ക്കു മറുപടി എഴുതുന്നത് കേവലം സമയം പാഴാക്ക ലാണ്. ഞാന്‍ അവരോടു ക്ഷമിക്കുകയും അവരെ അനുഗ്രഹിക്കുകയും സ്‌നേഹിക്കുകയും തനിയെ വിടുകയും മാത്രം ചെയ്യുന്നു. സാത്താ നോടു പോരാടുന്നതില്‍ എന്റെ ഊര്‍ജ്ജവും ശ്രദ്ധയും കേന്ദ്രീകരിക്കു വാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അപവാദിയുടെ ഈ ഏജന്റന്മാരോട് എന്നെക്കാള്‍ മെച്ചമായി ഇടപെടുവാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. പ്രതികാരം അവിടുത്തേക്കുള്ളതത്രേ (റോമര്‍ 12:19).

പലരും ഈ ദുഷ്ടജനങ്ങളുടെ കപടഭക്തിയില്‍ അവരോടു ചേരു മെന്നു ദാനി. 11:34-ല്‍ നാം തുടര്‍ന്നു വായിക്കുന്നു. പീഡനകാലത്ത് പലരും കപടഭക്തരായിത്തീരും. അവര്‍ സഭയുടെ മധ്യത്തിലായിരിക്കു മ്പോള്‍ പൂര്‍ണ്ണഹൃദയമുള്ള സഹോദരന്മാരെപ്പോലെ നടിക്കുകയും തന്നെത്താന്‍ വിധിക്കുന്നതിനെപ്പറ്റിയും ക്രൂശെടുക്കുന്നതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്യും. എന്നാല്‍ തങ്ങളുടെ ലൗകികസ്‌നേഹിത ന്മാരുടെയും മാനസാന്തരപ്പെടാത്ത ബന്ധുജനങ്ങളുടെയും മധ്യത്തിലാ യിരിക്കുമ്പോള്‍ മനുഷ്യരുടെ മാനമാഗ്രഹിച്ചുകൊണ്ട് അവരുടെ അംഗീ കാരം ലഭിക്കുമാറ് പെരുമാറും.

തങ്ങളുടെ ഉള്ളില്‍ കൈപ്പുള്ള വേരു സൂക്ഷിക്കുകമൂലം സഭയിലെ മറ്റുള്ളവരെ മലിനരാക്കിത്തീര്‍ത്തിട്ടുള്ള പല വിശ്വാസികളുണ്ട് (എബ്രാ. 12:15). എന്നാല്‍ ദൈവം അവരോടെല്ലാം ദീര്‍ഘക്ഷമ കാണിച്ചു. അതി നാല്‍ അവര്‍ ഇപ്പോഴും സഭയില്‍ നില്‍ക്കുന്നു. എന്നാല്‍ (അവര്‍ മാന സാന്തരപ്പെടുന്നില്ലെങ്കില്‍) കാലാന്തരത്തില്‍ അവരെ ദൈവം വെളിച്ച ത്താക്കും. അപ്പോള്‍ അവര്‍ക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ അവരും വീണുപോകും.

നാം ദൈവത്തെ അറിയുന്നുവെങ്കില്‍ നാം സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായിത്തീരും (എഫേ. 3:17). മറ്റുള്ളവര്‍ നമ്മെ വഞ്ചിക്കുകയും തങ്ങളുടെ ഭവനങ്ങളില്‍നിന്നു പുറത്താക്കുകയും ചെയ്താല്‍ നാം അവരെ സ്‌നേഹിക്കയും അവരോടു ക്ഷമിക്കുകയും അവരെ സേവിക്കുവാനുള്ള മറ്റൊരവസരത്തിനായി കാത്തിരിക്കുകയും ചെയ്യും. ആ അവസരം വന്നുചേരുമ്പോള്‍ നമ്മുടെ കഴിവിന്റെ പരമാ വധി അവരെ അനുഗ്രഹിക്കുവാനായി നാം തിടുക്കത്തില്‍ അതിനെ ഉപയോഗിക്കും. നമ്മെ തിന്മയുള്ളവരാക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. മറ്റൊരാളിന്റെ തിന്മയുള്ള പെരുമാറ്റം നമ്മെ തിന്മയുള്ളവരാക്കുന്നു വെങ്കില്‍ നാമും അയാളെപ്പോലെതന്നെ സാത്താന്റെ കിങ്കരന്മാരായി ത്തീരും.

അന്ത്യദിനങ്ങളില്‍ ആത്മീയമായ ഉള്‍ക്കാഴ്ചയുള്ളവര്‍ പോലും വീണുപോകുമെന്ന് ദൈവവചനം പ്രസ്താവിച്ചിരിക്കുന്നു (ദാനി. 11:35). എന്നാല്‍ അവര്‍ തങ്ങളെത്തന്നെ താഴ്ത്തുകയും സ്വയം വിധിക്കുകയും ചെയ്യുമെങ്കില്‍ അവര്‍ക്കുപോലും പ്രത്യാശയ്ക്കു വകയുണ്ട്. അപ്പോള്‍ അവരും ശോധന ചെയ്യപ്പെട്ട് കഴുകപ്പെട്ടു വിശുദ്ധിപ്രാപിക്കും (വാ. 35). എന്നാല്‍ സ്വയം വിധിക്കാത്തവരാകട്ടെ, അവര്‍ ഒരിക്കല്‍ ദൈവ വഴികളെപ്പറ്റി ഉള്‍ക്കാഴ്ചയും വിവേകവും ഉള്ളവരായിരുന്നുവെങ്കിലും സാത്താന്റെ കൈകളില്‍ അകപ്പെട്ടുപോകും. ഇന്നു കൃപയുടെ കാല മാണ്. മാനസാന്തരപ്പെട്ടു തന്നെത്താന്‍ വിധിക്കുന്നവര്‍ക്ക് ആത്മീയ തയുടെ ഉന്നതതലങ്ങളിലേക്ക് ഇപ്പോഴും ഉയര്‍ന്നുചെല്ലുവാന്‍ സാധ്യ മാണ്. എന്നാല്‍ അതിലേക്ക് അവര്‍ സത്യസന്ധരും വെളിച്ചത്തില്‍ നടക്കുന്നവരുമാകേണ്ടത് അനുപേക്ഷണീയമത്രേ.

ക്രിസ്തുവിന്റെ രൂപത്തോടു നമ്മെ അനുരൂപരാക്കുക എന്ന ദൈവി കലക്ഷ്യം നിറവേറുന്നതിനായി ഈ ശോധനയും ശുദ്ധീകരണവും ‘കാലത്തിന്റെ അവസാനം’വരെയും തുടര്‍ന്നുപോകും (ദാനി. 11:35). അതിനാല്‍ കര്‍ത്താവിന്റെ വരവുവരെയും നാം ഭൂമിയില്‍ ഒരു അനായാ സകാലം പ്രതീക്ഷിക്കരുത്. ലോകത്തില്‍ തുടര്‍ച്ചയായിത്തന്നെ നമുക്കു കഷ്ടതകള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

ദാനിയേലിന്റെ ശുശ്രൂഷയും ലൂസിഫറിന്റെ ശുശ്രൂഷയും

(ഈ പ്രവചനം എഴുതിയ) ദാനിയേല്‍ തന്റെ തലമുറയില്‍ ദൈവം ഉപയോഗിച്ച ഒരുവനായിരുന്നു. അദ്ദേഹം 17 വയസ്സുള്ള ഒരു യുവാവാ യിരുന്നപ്പോള്‍ ‘തന്നെത്താന്‍ അശുദ്ധമാക്കുകയില്ല’ എന്നു ഹൃദയ ത്തില്‍ നിശ്ചയിച്ചു (ദാനി. 1:8). തുടര്‍ന്ന് ഹനന്യാവ്, മീശായേല്‍, അസര്യാവ് എന്നിവര്‍ യുവാവായ ദാനിയേല്‍ ദൈവത്തിനുവേണ്ടി സ്വീകരിച്ച നിലപാടു കണ്ടപ്പോള്‍ അവര്‍ക്കും അപ്രകാരം നില്‍ക്കുവാ നുള്ള ധൈര്യം ലഭിച്ചു (ദാനി. 1:11). അവര്‍ക്കു സ്വയം നില്‍ക്കുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ദാനിയേലിന്റെ സ്ഥിരചിത്തത അവരെയും ധീരരാക്കി. ഇന്ന് ഇതുപോലെയുള്ള ധാരാളം പേരുണ്ട്. കര്‍ത്താവിനുവേണ്ടി സ്വയം ധീരതയോടെ നില്‍ക്കുവാന്‍ കഴിവില്ലാതി രിക്കെത്തന്നെ അപ്രകാരം നില്‍ക്കുന്ന ഒരു ദാനിയേലിനായി കാത്തു നില്‍ക്കുന്നവരാണിവര്‍. അങ്ങനെയൊരാളെ കണ്ടെത്തുമ്പോള്‍ അവരും അദ്ദേഹത്തോടു ചേര്‍ന്നു ധീരരായി നില്‍ക്കും.

നിങ്ങള്‍ അപ്രകാരമൊരു ദാനിയേല്‍ ആയിത്തീരുമോ? ”ഞാന്‍ എന്നെത്തന്നെ അശുദ്ധനാക്കുകയില്ല; രാജാവിനെയോ സൈന്യാധിപ നെയോ പിന്മാറ്റത്തിലായ ഒരു മൂപ്പനെയോ മറ്റാരെയെങ്കിലുമോ ഞാന്‍ പിന്തുടരുകയില്ല. നൂറു ശതമാനവും ദൈവവചനം കല്പിക്കുന്നത നുസരിച്ചു ഞാന്‍ നില്‍ക്കും” എന്നു നിങ്ങള്‍ പറയുമോ?

ഇപ്രകാരം ഒരു ദാനിയേലിന്റെ ശുശ്രൂഷയ്ക്കായി, മറ്റനേകം പേരെ നീതിയിലേക്കു നയിക്കുന്ന സ്ത്രീപുരുഷന്മാരെ ഇന്നു നമ്മുടെ രാജ്യ ത്തിന് ആവശ്യമുണ്ട് (ദാനി. 12:4). നീതിയെപ്പറ്റി പ്രസംഗിക്കുന്ന പ്രസംഗകരെയല്ല, മറിച്ച് വാക്കിനാലും മാതൃകയാലും മറ്റുള്ളവരെ നീതിയിലേക്കു നയിക്കുന്നവരെയാണ് ഈ വാക്യം പരാമര്‍ശിക്കുന്നത്.

ദാനിയേലിന്റെ ശുശ്രൂഷയ്ക്കു നേര്‍വിപരീതമായ മറ്റൊരു ശുശ്രൂഷ യെപ്പറ്റിയും നാം തിരുവെഴുത്തില്‍ വായിക്കുന്നു: ലൂസിഫറിന്റെ ശുശ്രൂഷ.

ലക്ഷക്കണക്കിനു ദൈവദൂതന്മാരെ ദൈവത്തിനെതിരായുള്ള മത്സര ത്തിലേക്കു നയിക്കുവാന്‍ ലൂസിഫറിനു കഴിഞ്ഞതായി വെളി. 12:4-ല്‍ നാം വായിക്കുന്നു. ഇപ്രകാരം ധാരാളം ദൂതന്മാരെ വഴിതെറ്റിക്കുവാന്‍ ദൈവം ലൂസിഫറിനെ അനുവദിച്ചത് എന്തുകൊണ്ടാണ്? അതൃപ്തരും മത്സരികളുമായ എല്ലാ ദൂതന്മാരെയും നീക്കി സ്വര്‍ഗ്ഗത്തെ ശുദ്ധീകരി ക്കുവാന്‍ തന്നെ. ലൂസിഫര്‍ അവരുടെ ഇടയില്‍ എഴുന്നേറ്റ് ദൈവത്തി നെതിരെയുള്ള മത്സരത്തിലേക്ക് അവരെ നയിച്ചില്ലായിരുന്നെങ്കില്‍ അവരുടെ തിന്മയുള്ള ഹൃദയം വെളിപ്പെടുകയില്ലായിരുന്നു.

അതുപോലെതന്നെ ഇന്നും സഭയില്‍ ലൂസിഫറിന്റെ ഒരു ശുശ്രൂഷ ചെയ്യുവാന്‍ ദൈവം ചില സഹോദരീസഹോദരന്മാരെ അനുവദിക്കും. ദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും വ്യാജവും ദോഷവും സംസാ രിച്ചുംകൊണ്ട് വീടുതോറും സഞ്ചരിക്കുവാന്‍ ദൈവം അവരെ അനു വദിക്കും. അങ്ങനെ സഭയിലുള്ള അതൃപ്തരും മത്സരികളും ലൗകിക രുമായ വിശ്വാസികള്‍ വേര്‍തിരിക്കപ്പെട്ട് ഒരുമിച്ചു ചേര്‍ക്കപ്പെടുവാനും തദ്വാരാ ക്രിസ്തുവിന്റെ ശരീരം ശുദ്ധീകരിക്കപ്പെടുവാനും ഇടയായി ത്തീരും.

നാം ഒരിക്കലും അത്തരം സഹോദരീസഹോദരന്മാരോടു പോരാടു വാന്‍ പാടില്ല. സഭയെ ദൈവം തന്നെ സംരക്ഷിച്ചുകൊള്ളും. സഭയെ മലിനപ്പെടുത്തുന്നവരെ തക്കസമയത്ത് അവിടുന്നു നശിപ്പിക്കും (1 കൊരി. 3:17). എന്നാല്‍ ആരും നശിച്ചുപോകുവാന്‍ ദൈവം ആഗ്രഹി ക്കാത്തതുകൊണ്ട് ദൈവം ന്യായവിധി നടത്തുന്നതിനുമുമ്പ് ദീര്‍ഘ ക്ഷമയോടെ പല വര്‍ഷങ്ങള്‍ കാത്തിരിക്കുന്നു. എല്ലാവരും മാനസാന്തര പ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നോഹയുടെ കാലത്ത് അവിടുന്ന് 120 വര്‍ഷം കാത്തിരുന്നു. എന്നാല്‍ ദൈവം ന്യായവിധി നടത്തുമ്പോള്‍ അവിടുത്തെ ന്യായവിധി കര്‍ക്കശമായിരിക്കും.

അതിനാല്‍ ഒരു സഭയില്‍ ഒരിക്കലും ഭിന്നതയുണ്ടായിട്ടില്ലെന്നു പ്രശംസിക്കുന്നതു ഭോഷത്തമാണ്. ആരംഭകാലത്തു സ്വര്‍ഗ്ഗത്തില്‍ തന്നെ ദൂതന്മാരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായിരുന്നു. അത്തരം ഭിന്നതകള്‍ ആവശ്യമാണ്. ”എന്തെന്നാല്‍ നിങ്ങളില്‍ കൊള്ളാവുന്നവര്‍ വെളിവാകേണ്ടതിനു നിങ്ങളുടെ ഇടയില്‍ ഭിന്നപക്ഷങ്ങളും ഉണ്ടാ കേണ്ടത്” ആവശ്യം (1 കൊരി. 11:19).

ഇരുട്ട് വെളിച്ചത്തില്‍നിന്നു വേര്‍തിരിക്കപ്പെടണം. അതൊരു ഭിന്നതയല്ല, അതൊരു നിര്‍മ്മലീകരണമാണ്. അതില്ലെങ്കില്‍ ഭൂമിയില്‍ ദൈവ ത്തിന്റെ സാക്ഷ്യം വികലമാകും.

നമുക്കെല്ലാവര്‍ക്കും ഒന്നുകില്‍ സഭയില്‍ ഐക്യവും കൂട്ടായ്മയും വളര്‍ത്തുന്ന ഒരു ദാനിയേല്‍ശുശ്രൂഷയോ അല്ലെങ്കില്‍ ഭിന്നത വളര്‍ ത്തുന്ന ലൂസിഫര്‍ശുശ്രൂഷയോ ഉണ്ടായിരിപ്പാന്‍ കഴിയും.

നിഷ്പക്ഷരായിരിക്കുവാന്‍ നമുക്കു സാധ്യമല്ല. തന്നോടു ചേര്‍ക്കാ ത്തവന്‍ ചിതറിക്കുന്നുവെന്ന് യേശു പറഞ്ഞിട്ടുണ്ട്. ചേര്‍ക്കുക, ചിതറിക്കുക ഇങ്ങനെ രണ്ടു ശുശ്രൂഷകള്‍ മാത്രമാണ് സഭയിലുള്ളത് (മത്താ. 12:30).

സഭയെ എല്ലാ സ്ഥലത്തും ദൈവനാമമഹത്വത്തിനായി ഒരു വിശുദ്ധ സാക്ഷ്യമായി പണിതുയര്‍ത്തുവാന്‍വേണ്ടി നാം ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കുവാന്‍ ഈ അന്ത്യദിനങ്ങ ളില്‍ ദൈവം നമുക്ക് കൃപയും ജ്ഞാനവും നല്‍കട്ടെ.

അധ്യായം പതിന്നാല് : എത്ര സന്തുഷ്ടമായ ഒരു വര്‍ഷം!


”മനുഷ്യന്‍ ശബ്ബത്ത് (അഥവാ മറ്റേതെങ്കിലും നിയമം) നിമിത്തമല്ല, ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്” (മര്‍ക്കോ. 2:27).

ദൈവത്തിന്റെ എല്ലാ നിയമങ്ങളും നമ്മെ സന്തുഷ്ടരാക്കുവാന്‍ വേണ്ടിയുള്ളതാണ്. താന്‍ നേരത്തേ തന്നെ ഉണ്ടാക്കിയ നിയമങ്ങള്‍ പാലിക്കുവാന്‍ ചില സൃഷ്ടികള്‍ വേണമെന്നുള്ളതുകൊണ്ടല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ഒരിക്കലുമല്ല. നേരേമറിച്ച് മനുഷ്യനെ സൃഷ്ടിച്ചശേഷം അവന് സര്‍വോന്നതവും നിരന്തരവുമായ സന്തുഷ്ടി നല്‍കുവാന്‍വേണ്ടിയാണ് അവിടുന്നു നിയമങ്ങള്‍ ഉണ്ടാക്കിയത്.

ആറാം ദിവസത്തിന്റെ അവസാനത്തില്‍ ദൈവം ആദാമിനെ സൃഷ്ടിച്ചു. അങ്ങനെ ഏഴാം ദിവസം അഥവാ ശബ്ബത്ത് മനുഷ്യന്റെ ജീവിതത്തിലെ ആദ്യദിവസമായിത്തീര്‍ന്നു. ആദാമിന് ഒരു ശബ്ബത്തു ലഭിക്കുന്നതിനുമുമ്പ് ആറുദിവസം വേല ചെയ്യേണ്ടിവന്നില്ല. ദൈവം തന്റെ ദയയില്‍ ആറുദിവസം വേലചെയ്യുന്നതിനുമുമ്പുതന്നെ അവന് ഒരു വിശ്രമദിവസം നല്‍കി. ആ ആദ്യദിവസം വിശ്രമത്തിന്റെയും ദൈവ വുമായുള്ള കൂട്ടായ്മയുടെയും ഒരു ദിവസമായിരുന്നു. തന്റെ സ്രഷ്ടാ വുമായുള്ള ആ കൂട്ടായ്മയില്‍നിന്നാണ് അടുത്ത ആറുദിവസങ്ങളില്‍ ദൈവത്തിനുവേണ്ടിയുള്ള ആദാമിന്റെ സേവനം ഉദ്ഭവിക്കേണ്ടിയി രുന്നത്. നാമും പിന്തുടരേണ്ട മാതൃക ഇതുതന്നെ. എന്തെന്നാല്‍ ആദി മുതല്‍ തന്നെ കാര്യങ്ങള്‍ ഈ വിധത്തിലായിരിക്കണമെന്നായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.

”ആദിയില്‍ ദൈവം” എന്ന വാക്കോടുകൂടിയാണ് ബൈബിള്‍ ആരംഭിക്കുന്നത്.

നമ്മുടെ ജീവിതത്തില്‍ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളെ സംബ ന്ധിച്ചും ഇതു സത്യമായിരിക്കണം. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളു ടെയും ആരംഭത്തില്‍ ദൈവം ഉണ്ടായിരിക്കണം. ആദാം ആരംഭിച്ചതു പോലെതന്നെ നാമും സകലതും ആരംഭിക്കണം. അതായത്, ദൈ വത്തെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നതിനുമുമ്പുതന്നെ ദൈവവുമാ യുള്ള കൂട്ടായ്മയാകുന്ന സ്വസ്ഥതയിലേക്കു നാം പ്രവേശിക്കണം.

മാര്‍ത്ത കര്‍ത്താവിനെ ശുശ്രൂഷിച്ചു. എങ്കിലും അവള്‍ ഒരു അസ്വ സ്ഥതയുടെ (വിക്ഷോഭത്തിന്റെ) ആത്മാവില്‍ അതു ചെയ്തതുകൊണ്ട് കര്‍ത്താവ് അവളെ ശാസിച്ചു (ലൂക്കോ. 10:38-42). എന്നാല്‍ മറിയ സ്വസ്ഥതയിലായിരുന്നു. ”ഒന്നു മതി” എന്നു കര്‍ത്താവു പറഞ്ഞ കാര്യം ഇതായിരുന്നു.

ഇന്ന് ഒട്ടധികം പേര്‍ കര്‍ത്താവിനെ സേവിക്കുന്നുണ്ട്. എങ്കിലും തങ്ങളുടെ ആന്തരികജീവിതത്തില്‍ കര്‍ത്താവുമായുള്ള കൂട്ടായ്മയുടെ വിശ്രാന്തി അഥവാ ശബ്ബത്തനുഭവം അവര്‍ അറിയുന്നില്ല. അങ്ങനെ അവര്‍ നിയമാധിഷ്ഠിതമായ ഒരാത്മാവില്‍ കര്‍ത്താവിനെ സേവി ക്കുന്നു. സ്വന്തം പ്രവൃത്തികളില്‍നിന്ന് അവര്‍ വിരമിക്കുന്നതുമില്ല (എബ്രാ. 4:10).

പുതിയനിയമം ദൈവജനത്തിനുള്ള ഒരു ശബ്ബത്തനുഭവത്തെപ്പറ്റി പറയുന്നു (എബ്രാ. 4:9). പുതിയനിയമത്തിലെ ഈ ശബ്ബത്തനുഭവം എന്തിനെയാണ് കുറിക്കുന്നത്?

പഴയനിയമവ്യവസ്ഥയില്‍ ദൈവം യെഹൂദന്മാര്‍ക്ക് പലതരം ശബ്ബ ത്തുകള്‍ നല്‍കിയിരുന്നു. ആഴ്ചതോറുമുള്ള ശബ്ബത്തുദിവസം പ്രസിദ്ധ മാണല്ലോ. ഇതുകൂടാതെ ഇത്രയും അറിയപ്പെടാത്ത മറ്റുചില ശബ്ബത്തു കളുമുണ്ട്. അവയിലൊന്ന് ഓരോ ആറുവര്‍ഷം കഴിയുമ്പോഴും വന്നു ചേരുന്ന ശബ്ബത്തുവര്‍ഷം ആയിരുന്നു (ലേവ്യ. 25:24). മറ്റൊന്ന് 50-ാം വര്‍ഷം വന്നുചേരുന്ന ശബ്ബത്താണ്. 7 ശബ്ബത്തുസംവത്സരങ്ങള്‍ അതാ യത് 49 വര്‍ഷം കഴിയുമ്പോഴാണ് ഇതു വന്നിരുന്നത്. ഈ 50-ാം വര്‍ഷ ശബ്ബത്തിനെ ജൂബിലി വര്‍ഷം അഥവാ യോബേല്‍സംവത്സരം എന്നു വിളിച്ചിരുന്നു (ലേവ്യ. 25:8-12).

ജൂബിലിവര്‍ഷത്തില്‍ യിസ്രായേല്‍മക്കള്‍ ദേശത്തുമുഴുവന്‍ എല്ലാ കടക്കാര്‍ക്കും സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടിയിരുന്നു. എല്ലാ കടങ്ങളും റദ്ദായിത്തീരുന്ന ഒരു സമയമായിരുന്നു അത് (ലേവ്യ. 25:10 ലിവിംഗ് ബൈബിള്‍).

ഓരോ ഏഴുവര്‍ഷം കൂടുന്ന സമയത്തും എല്ലാ കടങ്ങളുടെയും റദ്ദാ ക്കല്‍ ദൈവം കല്പിച്ചിരുന്നു. അന്ന് കടം കൊടുത്തിട്ടുള്ള എല്ലാ ആളു കളും തങ്ങളുടെ കൈവശമുള്ള പ്രോമിസറിനോട്ടുകളില്‍ ”മുഴുവന്‍ തുകയും തന്നുതീര്‍ത്തിരിക്കുന്നു” എന്ന് എഴുതേണ്ടത് ആവശ്യമാ യിരുന്നു. കാരണം, ദൈവം എല്ലാവരെയും തങ്ങളുടെ കടബാധ്യതയില്‍ നിന്നു വിമോചിപ്പിച്ചിരിക്കുന്നു (ലേവ്യ. 25:1-10 ശ്രദ്ധാപൂര്‍വം വായി ക്കുക).

ആളുകള്‍ തങ്ങളുടെ കടക്കാരെ സ്വതന്ത്രരാക്കുന്ന കാര്യത്തില്‍ ദൈവത്തിനു വലിയ താല്‍പര്യം ഉണ്ടായിരുന്നു. ഈ കാരണത്താലാണ് അവിടുന്ന് രണ്ടു ശബ്ബത്താണ്ടുകള്‍ വ്യവസ്ഥാപിച്ചത്: ഒന്ന് ഓരോ ഏഴാം വര്‍ഷത്തിലും മറ്റത് ഓരോ അമ്പതാം വര്‍ഷത്തിലും. ഈ വര്‍ഷ ങ്ങളില്‍ എല്ലാ കടക്കാര്‍ക്കും വിമോചനം നല്‍കിയിരുന്നു.

ശബ്ബത്താണ്ടുകള്‍ വലിയ അനുഗ്രഹത്തിന്റെയും സന്തോഷത്തി ന്റെയും അവസരങ്ങളായിരുന്നു. ജൂബിലി എന്ന പദത്തിന് സന്തോഷ ഘോഷം എന്നാണര്‍ത്ഥം. ഒരു ജൂബിലിവര്‍ഷം സന്തോഷഘോഷം നിറഞ്ഞ ഒരു വര്‍ഷമാകേണ്ടത് ആവശ്യമത്രേ. കാരണം, അന്ന് എല്ലാ കടങ്ങളും മോചിതമാകുന്നു, എല്ലാ കടക്കാരും സ്വതന്ത്രരായിത്തീരുന്നു. അതിനാല്‍ യഹോവ യിസ്രായേല്‍ജനങ്ങളോട് ആ വര്‍ഷത്തെ സംബന്ധിച്ച് ‘അത് എത്ര സന്തോഷകരമായ ഒരു വര്‍ഷം!‘ എന്ന് അരുളിച്ചെയ്തിരിക്കുന്നു (ലേവ്യ. 25:11 ലിവിംഗ് ബൈബിള്‍).

ഇപ്പോള്‍ പുതിയനിയമത്തിന്‍കീഴില്‍ നാം ആഴ്ചയിലെ ഓരോ ദിവസത്തിലും ശബ്ബത്തുദിനം ആഘോഷിക്കുന്നു. എന്തെന്നാല്‍ ഓരോ ദിവസവും യഹോവയ്ക്കു വിശുദ്ധം തന്നെ.

അതുപോലെ ഓരോ വര്‍ഷത്തെയും നാം ശബ്ബത്തുവര്‍ഷമായി കൊണ്ടാടുന്നു. എന്തെന്നാല്‍ ഓരോ വര്‍ഷവും ഒരു ജൂബിലിവര്‍ഷം അതായത്, നമുക്കു ദോഷം ചെയ്കയും നമ്മെ വഞ്ചിക്കയും ചെയ്ത എല്ലാവരോടും നാം ക്ഷമിക്കയും അവരെ വിമോചിപ്പിക്കുകയും ചെയ്യുന്ന സന്തോഷവര്‍ഷമാണ്. അങ്ങനെ നമ്മുടെ ജീവിതത്തിലെ ഓരോ വര്‍ഷവും സന്തോഷകരമായ വര്‍ഷം തന്നെ, എന്തെന്നാല്‍ ഓരോ വര്‍ഷവും നമുക്കു ജൂബിലി വര്‍ഷമാണ്.

ജൂബിലിവര്‍ഷത്തില്‍ ഓരോരുത്തനും തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകണമെന്നു ദൈവം കല്പിച്ചിരിക്കുന്നു (ലേവ്യ. 25:10). ക്രിസ്തുവിന്റെ ശരീരത്തില്‍ ഏതുകാരണവശാലെങ്കിലും സ്വന്തം സഹോദരീസഹോദരന്മാരില്‍നിന്ന് അകന്നിരുന്നവര്‍ ഇപ്പോള്‍ ദൈവിക കുടുംബത്തിലേക്കു മടങ്ങിപ്പോകണം. പുതിയനിയമത്തിന്‍കീഴില്‍ ദൈവത്തിന്റെ കല്പന ഇതാണ്. എല്ലാ കടവും (പാപവും) ക്ഷമിക്ക പ്പെടണം. എല്ലാ അടിമകളും (ആരില്‍നിന്ന് നാം ചിലതെല്ലാം അവകാശ പ്പെടുന്നുവോ അവര്‍) വിമോചിതരാകണം. ഇതും ദൈവത്തിന്റെ കല്പനയത്രേ. അപ്പോള്‍ മാത്രമേ ഓരോ വര്‍ഷവും നമുക്ക് സന്തുഷ്ട വര്‍ഷമാവുകയുള്ളു.

നമ്മെ സ്‌നേഹിച്ച് നമുക്കുവേണ്ടി തന്നെത്താന്‍ ഏല്‍പിച്ചുകൊടുത്തവനോടുള്ള നന്ദിയുടെ അടയാളമായി മറ്റുള്ളവരോടു നാം ഹൃദയ പൂര്‍വം ക്ഷമിക്കുക എന്നത് നമുക്കു ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണ്. ദൈവം നമ്മോടു ക്ഷമിച്ചിട്ടുള്ളത് അത്രയധികമാണ്.

ഹിസ്‌കീയാരാജാവിനെപ്പറ്റി ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. മരണകരമായ രോഗത്തില്‍നിന്നു ദൈവം അദ്ദേഹത്തിന് അദ്ഭുത സൗഖ്യം നല്‍കിയശേഷം തനിക്കു ലഭിച്ച ആ വലിയ നന്മയ്ക്കു പകരമായി അദ്ദേഹം ദൈവത്തോടു നന്ദി കാണിച്ചില്ല (2 ദിന. 32:24,25). ദൈവം തനിക്കു നല്‍കിയ അനുഗ്രഹത്തിന്റെ വലിയ അളവിനൊത്തവണ്ണം അദ്ദേഹം ദൈവത്തിനു പകരം കൊടുത്തില്ല.

നമ്മുടെ കാര്യം എങ്ങനെ? നാം ദൈവത്തില്‍നിന്നു പ്രാപിച്ച അനുഗ്രഹത്തിന്റെ അതേ അളവില്‍ നാം ദൈവത്തിന് എന്തെങ്കിലും നല്‍കിയിട്ടുണ്ടോ? ദൈവം നമ്മോടു സൗജന്യമായി ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരോടു ക്ഷമിച്ചിട്ടുണ്ടോ? എല്ലാ ആളുകളോടും? ഏതെങ്കിലും ഒരാളോടെങ്കിലും നാം ക്ഷമിക്കാതിരുന്നിട്ടുണ്ടോ?

ഹിസ്‌കീയാവ് നിഗളവും നന്ദികേടും കാട്ടുകനിമിത്തം അടുത്ത 15 വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാല ഘട്ടമായിത്തീര്‍ന്നു. ആ കാലത്ത് അദ്ദേഹത്തിന് ഒരു മകന്‍ മനശ്‌ശെ ജനിച്ചു. യെഹൂദയില്‍ എക്കാലവും ഉണ്ടായിരുന്ന രാജാക്കന്മാരില്‍ ഏറ്റവും അധമനായ രാജാവ് അദ്ദേഹമായിരുന്നു (2 രാജാ. 21:11). ഒരു ആത്മീയ നവോത്ഥാനത്തോടു(ഉണര്‍വോടു)കൂടി ഭരണമാരംഭിച്ച ഹിസ്‌കീയാവ് ദുഃഖകരമായവിധം ജീവിതം അവസാനിപ്പിച്ചു.

നാം മറ്റുള്ളവരോടു ക്ഷമിക്കുകയും അവരെ വിമോചിപ്പിക്കുകയും ചെയ്യാതിരുന്നാല്‍ ഭൂമിയില്‍ നമ്മുടെ അവശിഷ്ടവര്‍ഷങ്ങള്‍ വാസ്തവമായും മോശമായിത്തീരും.

ദൈവം നമ്മോടു കരുണകാണിച്ചതുപോലെ മറ്റുള്ളവരോടു കരുണ കാട്ടുവാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്. ദൈവം നമ്മോടു ചെയ്തതുപോലെ എന്ന പദപ്രയോഗം എല്ലാ മനുഷ്യവ്യക്തികളോ ടുമുള്ള നമ്മുടെ പെരുമാറ്റത്തില്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കേണ്ട പ്രമാണമായിരിക്കണം.

ദൈവത്തില്‍നിന്നും നാം സൗജന്യമായി വളരെയധികം പ്രാപിച്ചി ട്ടുണ്ട്. അതിനാല്‍ നാം മറ്റുള്ളവര്‍ക്കും സൗജന്യമായി നല്‍കേണ്ട താണ് (മത്താ. 10:8). ലുബ്ധനെപ്പോലെ പിശുക്കോടെയല്ല, വിശാല ഹൃദയത്തോടെ ഔദാര്യപൂര്‍വമാണ് നാമതു ചെയ്യേണ്ടത്. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നാം കൈമുറുക്കി കര്‍ശനമായി പെരുമാറുന്ന പക്ഷം ദൈവവും ആ വിധം തന്നെ നമ്മോടു പെരുമാറും (സങ്കീ. 18:25, 26).

ദൈവം ഏറ്റവും സൗജന്യമായി നമ്മോടു ക്ഷമകാട്ടിയതിന്റെ അദ്ഭു താവഹത്വം നാം ഒരിക്കലും വിസ്മരിച്ചുകളയരുത്. കാല്‍വറിയിലെ ക്രൂശില്‍ നമുക്കുവേണ്ടി അവിടുന്നു ചെയ്തതിനെക്കുറിച്ചുള്ള നന്ദിയുടെ ഒരു പ്രകാശനമായിട്ടാണ് നമ്മുടെ മുഴുവന്‍ ജീവിതവും തീരേണ്ടത്.

ന്യായപ്രമാണത്തിന്‍കീഴില്‍ ന്യായവിധിയെപ്പറ്റിയുള്ള ഭീതിനിമിത്ത മാണ് ജനങ്ങള്‍ ദൈവത്തെ സേവിച്ചിരുന്നത്. എന്നാല്‍ കൃപാവ്യവ സ്ഥയില്‍ നന്ദിയുടെ പ്രേരകശക്തി മൂലമാണ് അപ്രകാരം ചെയ്യുന്നത്.

മത്താ. 18:25-35 വാക്യങ്ങളില്‍ യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറയുന്നതായി നാം കാണുന്നു. തന്റെ ഒരു ഭൃത്യന് 30 കോടി രൂപായുടെ കടം ഇളച്ചുകൊടുത്ത ദയാലുവായ ഒരു രാജാവിന്റെ കഥയാണത്.

ഈ ഭൃത്യന്റെ കടം തന്റെ ജീവിതകാലത്തോ വരുംതലമുറകളില്‍ പ്പോലുമോ അവനു വീട്ടുവാന്‍ കഴിയാതവണ്ണം അത്ര വലുതായിരുന്നു. അതിനാല്‍ തനിക്ക് ആ കടം ഇളച്ചുതന്നതിന് അവന്‍ ഏറ്റവുമധികം നന്ദി കാട്ടേണ്ടത് ആവശ്യമായിരുന്നു.

എന്നാല്‍ തനിക്കു ലഭിച്ച അതേ അളവില്‍ അവന്‍ മറ്റുള്ളവരോടു കരുണ കാണിച്ചില്ല. തന്റെ യജമാനന്റെ സന്നിധിയില്‍നിന്നു പുറപ്പെട്ടു പോന്നശേഷം ഉടന്‍തന്നെ തനിക്ക് അറുപതിനായിരം രൂപാ കടമ്പെട്ട ഒരുവന്റെ വീട്ടില്‍ അവന്‍ ചെന്നെത്തി.

60,000 രൂപായെന്നത് വേഗത്തില്‍ മറന്നുകളയാവുന്ന ഒരു ചെറിയ തുകയല്ല. എന്നാല്‍ തനിക്ക് ഇളച്ചുകിട്ടിയ 30,00,00,000 എന്ന മഹാ സമുദ്രത്തോടു താരതമ്യപ്പെടുത്തിയാല്‍ അതൊരു ചെറുതുള്ളി മാത്ര മായിരുന്നു. എന്നാല്‍ ഈ മനുഷ്യന്‍ എന്താണു ചെയ്തത്? അവന്‍ ആ മനുഷ്യനെ തൊണ്ടയ്ക്കുപിടിച്ചു ഞെക്കി ഉടന്‍ കടം വീട്ടുവാനാ വശ്യപ്പെട്ടു. ആ മനുഷ്യനു വീട്ടുവാന്‍ കഴിവില്ലാഞ്ഞതിനാല്‍ അയാളെ അറസ്റ്റു ചെയ്തു ജയിലിലാക്കുവാന്‍ അവന്‍ നടപടി സ്വീകരിച്ചു. ഈ കാര്യത്തെപ്പറ്റി രാജാവിന് അറിവുകിട്ടി. അദ്ദേഹം വേഗത്തില്‍ ആ നിര്‍ദ്ദയനെ വരുത്തി ദുഷ്ടമനുഷ്യാ എന്നു വിളിച്ചു ശാസിച്ചശേഷം തന്റെ മുഴുവന്‍ തുകയും വീട്ടുന്നതുവരെ അവനെ ദണ്ഡിപ്പിക്കുന്ന വരുടെ കൈയില്‍ ഏല്‍പിച്ചു.

കഥ പറഞ്ഞശേഷം യേശു കൂട്ടിച്ചേര്‍ത്തു: ”നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും” (വാ. 35).

നാം മറ്റുള്ളവരോടു ക്ഷമിക്കുന്നില്ലെങ്കില്‍ താന്‍ ഒരിക്കല്‍ നമുക്കു നല്‍കിയ പാപക്ഷമ ദൈവം പിന്‍വലിക്കുമെന്നും താന്‍ ഒരിക്കല്‍ മായിച്ചുകളഞ്ഞതും ഇനി താന്‍ ഓര്‍ക്കുകയില്ലെന്നു കല്പിച്ചതുമായ പാപങ്ങള്‍ക്കു നമ്മോടു പകരം ചോദിക്കുമെന്നും ഈ ഉപമ നമ്മെ പഠിപ്പിക്കുന്നു. ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിക്കുന്നത് നാം മറ്റുള്ളവരോടു ക്ഷമിക്കുന്നുവോ എന്ന വ്യവസ്ഥയ്ക്ക് അധീനമാണ്.

മത്താ. 6:9-13 വാക്യങ്ങളില്‍ കര്‍ത്താവു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥന നാള്‍തോറും പ്രാര്‍ത്ഥിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നു വ്യക്തമാണ്. ഞങ്ങള്‍ക്ക് ഇന്ന് ആവശ്യമായ ആഹാരം നല്‍കണമേ എന്ന പ്രാര്‍ത്ഥന അതിനു തെളിവാണല്ലോ. അങ്ങനെയെങ്കില്‍ ”ഞങ്ങ ളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ” എന്ന പ്രാര്‍ത്ഥനയും നാള്‍തോറും പ്രാര്‍ത്ഥിക്കേണ്ട ഒന്നുതന്നെ. നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും പ്രാര്‍ത്ഥിക്കേണ്ടതാണത്. കാരണം ഓരോ ദിവസവും ആരെങ്കിലും ചിലര്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ നമുക്കു ദോഷം ചെയ്‌വാന്‍ സാധ്യതയുണ്ട്.

യേശുക്രിസ്തു കാല്‍വറിയില്‍വച്ചു മരിച്ചപ്പോള്‍ നമ്മുടെ പാപങ്ങളുടെ ചീട്ട് അവിടുന്നു റദ്ദുചെയ്കയും നമുക്കെതിരെ ഉണ്ടായിരുന്ന കുറ്റാരോപണങ്ങളുടെ കൈയെഴുത്ത് മായിച്ചുകളയുകയും ചെയ്തു (കൊലോ. 2:14). നമ്മോടു കുറ്റം ചെയ്തിട്ടുള്ളവരോട് ഇതേ കാര്യം തന്നെ നാം ചെയ്തിട്ടുണ്ടോ? അതോ നാം മറ്റുള്ളവരുടെമേല്‍ കുറ്റമാ രോപിക്കുന്ന എഴുത്തുകളും മറ്റുള്ളവര്‍ നമ്മോടു ചെയ്ത ദ്രോഹ ത്തിന്റെ ഓര്‍മ്മകളും സൂക്ഷിച്ചുവച്ചിരിക്കുന്നുവോ? അങ്ങനെയെങ്കില്‍ ക്ഷമിക്കുവാന്‍ നാം പഠിക്കുന്നതുവരെ ദൈവത്തിന് നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും ദണ്ഡിപ്പിക്കുന്ന അശുദ്ധാത്മാക്കളുടെ പക്കല്‍ ഏല്‍പിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

ഈ ഉപമയിലെ രാജാവ് ആഗ്രഹിച്ചത് തന്റെ ഭൃത്യന്‍ നന്ദി നിമിത്തം മറ്റുള്ളവരോടു കരുണ കാണിക്കണമെന്നാണ്. തനിക്കു ലഭിച്ച നന്മകള്‍ നിമിത്തമുള്ള നന്ദിയില്‍നിന്ന് കനിവു കാണിക്കുവാന്‍ ആ ഭൃത്യന്‍ പരാജയപ്പെട്ടപ്പോഴാണ് രാജാവ് ദണ്ഡനമാകുന്ന രണ്ടാമത്തെ മാര്‍ഗ്ഗം സ്വീകരിച്ചത്. ദൈവവും അപ്രകാരം തന്നെ. താന്‍ നമുക്കുവേണ്ടി ചെയ്തതിനെപ്പറ്റിയുള്ള നന്ദിമൂലം നാം മറ്റുള്ളവരോടു ക്ഷമിക്കണ മെന്നാണ് ആദ്യമേതന്നെ അവിടുന്നു പ്രതീക്ഷിക്കുന്നത്. കൃപയുടെ വിളിയ്ക്കു നാം പ്രതികരിക്കാത്തപ്പോഴാണ് നിയമത്തിന്റെ ഭീഷണിക്കെ ങ്കിലും നാം പ്രതികരിക്കുമെന്ന പ്രതീക്ഷയില്‍ ദൈവം നമ്മെ നിയമ ത്തിന് അധീനരാക്കിത്തീര്‍ക്കുന്നത്. അങ്ങനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയില്‍ നമ്മെ ഏല്‍പ്പിച്ചിട്ട് മറ്റുള്ളവരോടു ക്ഷമിക്കുവാന്‍ അവിടുന്നു നമ്മെ പഠിപ്പിക്കുന്നു.

ഒട്ടധികം വിശ്വാസികള്‍ ദൈവത്തിന്റെ സ്വസ്ഥതയില്‍ പ്രവേശിക്കാതെ തങ്ങളുടെ പെരുമാറ്റത്തില്‍ അസ്ഥിരരും അവിശ്വാസ്യരുമായി പലപ്പോഴും വിഷണ്ണരും മുഖം വാടിയവരും നിരാശരും ക്ഷോഭാധീനരു മായിത്തീരുന്നത് അവര്‍ മറ്റുള്ളവരോടു ക്ഷമിക്കാത്തതു മൂലമാണ്. അവരുടെ ആത്മാക്കളുടെമേല്‍ ദണ്ഡകന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മറ്റുള്ളവരുടെമേല്‍ കുറ്റമാരോപിക്കുവാനായി നാം സൂക്ഷിച്ചുവച്ചി ട്ടുള്ള കുറ്റാരോപണക്കത്തുകള്‍ നാം ചുട്ടെരിച്ചുകളയണം. ഒരിക്കലും എന്തു പ്രകോപനമുണ്ടായാലും മറ്റുള്ളവരുടെമേല്‍ കുറ്റമാരോപിക്കു വാന്‍ പഴയ കൈയെഴുത്തുകള്‍ നാം ഉപയോഗിക്കുകയില്ലെന്ന് ഉറച്ച ഒരു തീരുമാനം നാം ചെയ്യണം.

പഴയനിയമവ്യവസ്ഥയില്‍ 50 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അവര്‍ക്ക് ഒരു സന്തുഷ്ട(ജൂബിലി)വര്‍ഷം ലഭിച്ചിരുന്നുള്ളു. നമുക്കാ കട്ടെ, നമ്മുടെ ജീവിതത്തിലെ ഓരോ വര്‍ഷത്തിലും പുതിയനിയമവ്യവ സ്ഥയില്‍ ജൂബിലിവര്‍ഷം ലഭിക്കുന്നതിനാല്‍ നാമെത്രയധികം സന്തു ഷ്ടരാണ്!

ക്ഷമിക്കാത്ത ഒരു മനോഭാവം, നാം ആരോടാണോ ക്ഷമിക്കാതിരു ന്നത് അവര്‍ക്ക് എന്തെങ്കിലും ദോഷം വന്നുകാണുവാന്‍ ആഗ്രഹിക്കുന്ന ഒന്നായി ക്രമേണ തീരും. മറ്റൊരാള്‍ക്ക് നിങ്ങള്‍ ദോഷമാഗ്രഹിക്കുന്നത് അയാളെ ശപിക്കുന്നതിനു തുല്യമാണ്. യേശു സകല ലോകത്തി ന്റെയും ശാപം തന്റെമേല്‍ ഏറ്റെടുത്തതായി ഗലാ. 3:13-ല്‍ നാം വായി ക്കുന്നു. അതിനാല്‍ നാം മറ്റൊരാളെ ശപിക്കുമ്പോള്‍ എല്ലാവരുടെയും ശാപം തന്റെമേല്‍ ഏറ്റെടുത്ത യേശുവിനെത്തന്നെയാണ് വാസ്തവ ത്തില്‍ ശപിക്കുന്നത്. അടുത്തപ്രാവശ്യം മറ്റൊരാള്‍ക്കോ അയാളുടെ മക്കള്‍ക്കോ നാം ദോഷമാഗ്രഹിക്കുമ്പോള്‍ ഈ കാര്യം ചിന്തിച്ചുകൊ ള്ളുക.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്ന പരീശന്മാര്‍ ആ സാധുസ്ത്രീയെ കല്ലെറിയുവാന്‍ തുടങ്ങി യിരുന്നെങ്കില്‍ യേശുതന്നെ ആ സ്ത്രീയുടെ മുമ്പില്‍ നിന്നു ആ കല്ലേറു കള്‍ തന്റെമേല്‍ ഏല്‍ക്കുകയും ”ആദ്യം എന്നെ കൊന്നു കൊള്‍വിന്‍” എന്നു പറയുകയും ചെയ്യുമായിരുന്നു. അതാണ് കാല്‍വറിയില്‍ നമുക്കു വേണ്ടി അവിടുന്നു ചെയ്തത്. അവിടുന്നു നമുക്കു മുമ്പില്‍ നിന്നു കൊണ്ട് നാം ഏല്‍ക്കേണ്ടിയിരുന്ന കല്ലേറുകള്‍ ഏല്‍ക്കുകയാണു ണ്ടായത്. യേശുവിന്റെ ആത്മാവ് പുതിയനിയമത്തിന്റെ ആത്മാവാണ്. അത് പരീശമനോഭാവത്തിനു നേര്‍വിരുദ്ധമായിട്ടുള്ളതാണ്. ക്രിസ്തുവിന്റെ മനോഭാവമുള്ള ഒരുവനുമാത്രമേ നിരന്തരസന്തുഷ്ടിയുടെ ഒരു ജീവിതത്തിലേക്കു കടക്കുവാന്‍ കഴിയൂ.

ഏതാണ്ടു നാല്‍പതുവര്‍ഷംമുമ്പ് കൊറിയയില്‍ താമസിച്ചിരുന്ന ഒരു ഭക്തനായ ക്രിസ്ത്യാനിയുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറുപ്പക്കാരനായ മകനെ ഒരു കമ്മ്യൂണിസ്റ്റ് യുവാവ് വെടിവച്ചു കൊന്നു. ആ ദൈവഭക്തനായ പിതാവ് തന്റെ മകന്റെ കൊലയാളിയെ തിരക്കി കണ്ടുപിടിച്ച് അയാളോടു ക്ഷമിക്കുക മാത്രമല്ല, തന്റെ സ്വന്ത മകനായി അയാളെ ദത്തെടുത്ത് വളര്‍ത്തുകയുംകൂടെച്ചെയ്തു. ക്രൂശിന്റെ ഉപദേശം മാത്രം അറിയുന്നവരെക്കാള്‍ എത്രയോ അധിക മായി ക്രൂശിന്റെ മാര്‍ഗ്ഗമെന്തെന്ന് അത്തരമൊരു മനുഷ്യന് അറിയാ മായിരുന്നു. ക്രൂശിന്റെ മാര്‍ഗ്ഗം ഒരു ഉപദേശമെന്ന രീതിയില്‍ യേശു പഠിപ്പിച്ചില്ല. തന്റെ ജീവിതകാലം മുഴുവന്‍ അവിടുന്ന് ആ മാര്‍ഗ്ഗത്തി ലൂടെ ജീവിച്ചു. തന്നെ ദ്വേഷിച്ചവരെ രക്ഷിക്കുവാന്‍വേണ്ടി തന്റെ ജീവ രക്തം കൊടുക്കുവാന്‍ തക്കവണ്ണം അവിടുന്ന് അത്രയധികം അവരെ സ്‌നേഹിച്ചു. നമുക്കു നടക്കുവാന്‍വേണ്ടി അവിടുന്നു തുറന്നുതന്ന ജീവനുള്ള പുതുവഴി ഇതാണ്.

ഇപ്പോള്‍ യേശുവിന്റെ കാല്‍പ്പാടുകളില്‍ നടക്കുവാന്‍ നമ്മെ ശപിക്കുന്നവര്‍ക്കു ദോഷമാഗ്രഹിച്ചുകൊണ്ട് അവരുടെമേല്‍ ശാപം ചൊരിയുവാ നല്ല, അവരെ അനുഗ്രഹിക്കുവാന്‍ തന്നെ നാം വിളിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവര്‍ക്കു ദോഷമാഗ്രഹിച്ചും അവരെ ശപിച്ചും പരാതിപറഞ്ഞും അവരെപ്പറ്റി ദൂഷണം പറഞ്ഞുംകൊണ്ട് സഞ്ചരിക്കുന്ന ആളുകളാല്‍ നിറയപ്പെട്ടതാണ് ഈ ലോകം. അതിനുപകരം നാം പോകുന്നിട ത്തെല്ലാം ആളുകള്‍ക്കു നന്മചെയ്തും അവരെ അനുഗ്രഹിച്ചും അവരെ സ്വതന്ത്രരാക്കിയുംകൊണ്ടു നമുക്കു സഞ്ചരിക്കാം.

ഗലാ. 3:13,14 വാക്യങ്ങളില്‍ ക്രിസ്തു നമ്മുടെ ശാപം ഏറ്റെടുത്തതു നിമിത്തം ഇപ്പോള്‍ നമുക്ക് അബ്രഹാമിന്റെ അനുഗ്രഹം ലഭ്യമാണെന്ന് നാം വായിക്കുന്നു. നിരന്തരമായി പരിശുദ്ധാത്മാവിനാല്‍ നിറയുന്നതു മൂലമാണ് ഇതു സാധ്യമായിത്തീരുന്നത്.

യോഹന്നാന്റെ സുവിശേഷത്തില്‍ പരിശുദ്ധാത്മാവിനാല്‍ സാധ്യ മായിത്തീരുന്ന ആത്മീയവളര്‍ച്ചയുടെ മൂന്നു തലങ്ങള്‍ കാണിക്കുവാന്‍ യേശു വെള്ളമെന്ന പ്രതിരൂപം ഉപയോഗിച്ചിരിക്കുന്നു.

തലം 1. യോഹ. 3:5-ല്‍ വെള്ളത്താലും ആത്മാവിനാലും ജനിക്കുന്ന തിനെപ്പറ്റി യേശു പറഞ്ഞിരിക്കുന്നു. ഇത് നമ്മുടെ ക്രിസ്തീയജീവിത ത്തിന്റെ ആരംഭമായ രക്ഷയുടെ പാനപാത്രത്തെ (രൗു ീള മെഹ്മശേീി) കുറിക്കുന്നു. ഈ ഒരു പാത്രം വെള്ളം മുഖേന നാം കഴുകപ്പെടുകയും ദൈവരാജ്യത്തിലേക്ക് ദൈവമക്കള്‍ എന്നനിലയില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

തലം 2. യോഹ. 4:14-ല്‍ യേശു ഒരുപടി മുമ്പോട്ടുകടന്ന് ആ പാന പാത്രം ഒരു നീരുറവയായി(കിണറായി)ത്തീരുന്നതിനെപ്പറ്റി സംസാരി ക്കുന്നു. ഇത് പരിശുദ്ധാത്മാവിന്റെ കൂടുതല്‍ ആഴത്തിലുള്ള ഒരനുഭവ മാണ്. ഇതില്‍ നമ്മുടെ എല്ലാ ഹൃദയവാഞ്ഛകളെയും കര്‍ത്താവ് തൃപ്തിപ്പെടുത്തുകയും നാം ഒന്നിനും മുട്ടില്ലാതെ നിരന്തരമായ വിജയ ത്തിലും സന്തോഷത്തിലും ജീവിക്കുകയും ചെയ്യുന്നു. തന്റെ പറമ്പില്‍ ഒരു കിണറുള്ളയാള്‍ക്ക് നഗരകോര്‍പ്പറേഷന്റെ വാട്ടര്‍സപ്ലൈയെ ആശ്ര യിക്കേണ്ട കാര്യമില്ല. തന്റെ പറമ്പില്‍ത്തന്നെ ജലത്തിന്റെ ഉറവിടം ഉണ്ടല്ലോ. അതിനാല്‍ പുറമേയുള്ള ഒരാളിന് അദ്ദേഹത്തിന്റെ വാട്ടര്‍ സപ്ലൈ നിറുത്തിക്കളയുവാന്‍ സാധ്യമല്ല. ക്രിസ്തുവില്‍ നിരന്തരമായ ജീവന്റെ സമൃദ്ധി കണ്ടെത്തിയ ഒരാളിന്റെ അവസ്ഥ ഇപ്രകാരമാണ്. അന്യനായ ഒരാള്‍ക്ക് അയാളുടെ സന്തോഷസമാധാനങ്ങളുടെയോ വിജയത്തിന്റെയോ ഒഴുക്കിനെ നിറുത്തിക്കളയുവാന്‍ സാധ്യമല്ല (യോഹ. 16:22).

തലം 3. യോഹ. 7:38-ല്‍ യേശു വീണ്ടും മുന്നോട്ടുകടന്ന് ആ നീരുറവ ഒരു നദിയായും പല നദികളായും വിശ്വാസിയില്‍നിന്ന് പുറപ്പെ ട്ടൊഴുകുന്നതിനെപ്പറ്റി സംസാരിക്കുന്നു. കവിഞ്ഞൊഴുകുന്നവന്‍. സമൃ ദ്ധിയുടെ ഒരു ചിത്രമാണിത്. അത്തരമൊരു വിശ്വാസി തനിക്കു ചുറ്റു മുള്ള ദാഹാര്‍ത്തരായ ധാരാളമാളുകളുടെ ദാഹം ശമിപ്പിക്കുന്നവനാ യിരിക്കും. ഒരു നീരുറവ നമ്മുടെ മാത്രം ദാഹം ശമിപ്പിക്കുമ്പോള്‍ ജീവജലനദികള്‍ നാം പോകുന്നിടത്തൊക്കെയും ഒട്ടനവധിയാളുകള്‍ക്ക് അനുഗ്രഹമായി ഭവിക്കുന്നു.

അബ്രഹാമിനെ ദൈവം അനുഗ്രഹിച്ച അനുഗ്രഹം ഈവിധമുള്ള തായിരുന്നു: ”ഞാന്‍ നിന്നെ അനുഗ്രഹിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്‍പ. 12:2,3). ഇതാണ് പരിശുദ്ധാത്മാവിലൂടെ ഇപ്പോള്‍ നമ്മുടേതായിത്തീരുന്ന അനുഗ്രഹം (ഗലാ. 3:14).

അനുഗ്രഹനദികള്‍ നമ്മില്‍നിന്നു പുറപ്പെട്ടൊഴുകുന്ന ഒരളവില്‍ ദൈവം നമ്മെ അനുഗ്രഹിക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളി ലുള്ള അനേകം കുടുംബങ്ങളും, മുഴുവന്‍ ലോകത്തിലുമുള്ള ആളു കളും നമ്മിലൂടെ അനുഗ്രഹം പ്രാപിക്കുവാന്‍ സാധ്യമാണ്.

ശപിക്കപ്പെട്ട ഒരു വ്യക്തി മാത്രമേ താന്‍ പോകുന്നിടത്തെല്ലാം മറ്റു ള്ളവരെ മുറിപ്പെടുത്തുകയും അവര്‍ക്കു ഹാനി വരുത്തുകയും ചെയ്ക യുള്ളു. ആദാമ്യസന്തതികളില്‍ ഭൂരിപക്ഷവും ഇങ്ങനെയാണ് ജീവി ക്കുന്നത്. മറ്റുള്ളവര്‍ക്കു ദോഷമാഗ്രഹിക്കുവാന്‍ മാത്രമേ അവര്‍ക്ക റിയാവൂ. തങ്ങളുടെ പരുഷവാക്കുകള്‍കൊണ്ട് അന്യരെ മുറിപ്പെടുത്തു കയും പരദൂഷണത്താല്‍ അവരെ മലിനപ്പെടുത്തുകയുമാണ് അവര്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ പല വിശ്വാസികള്‍പോലും ഈ വിധ ത്തില്‍ ജീവിക്കുകയും അങ്ങനെ ഒന്നുകില്‍ തങ്ങളുടെ മാനസാന്തരം വ്യാജമായിരുന്നുവെന്നോ അല്ലെങ്കില്‍ രക്ഷ നഷ്ടപ്പെടുമാറുള്ള ഒരവ സ്ഥയിലേക്ക് തങ്ങള്‍ പിന്മാറിയിരിക്കുന്നുവെന്നോ തെളിയിക്കുകയും ചെയ്യുന്നു.

അത്തരം പരിതാപകരമായ ഒരു ജീവിതത്തില്‍നിന്ന് വിടുതല്‍ പ്രാപിക്കുവാന്‍ നമുക്കു കഴിയും എന്നതാണ് സുവിശേഷം. നമ്മില്‍ നിന്നും ജീവജലനദികള്‍ നിരന്തരം ഒഴുകുകയും നാം കണ്ടുമുട്ടുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരനുഗ്രഹമായിത്തീരുകയും ചെയ്യുന്ന ഒരവ സ്ഥയിലേക്ക് നമുക്കു വന്നുചേരാം.

ദൈവം നമ്മോടു കരുണാപൂര്‍ണ്ണനായിരുന്നതുപോലെ നമുക്കും കരുണാപൂര്‍ണ്ണരാകാം.

ദൈവം നമ്മെ വിടുവിച്ചതുപോലെ നമുക്കും മറ്റുള്ളവരെ വിടുവിക്കാം.

ദൈവം നമ്മെ അനുഗ്രഹിച്ചതുപോലെ നമുക്കും അന്യരെ അനുഗ്രഹിക്കാം.

ദൈവം നമുക്കു സൗജന്യമായി നല്‍കിയതുപോലെ നമുക്കും സൗജന്യമായി നല്‍കാം.

ദൈവം നമ്മോടു വിശാലഹൃദയനായിരുന്നതുപോലെ നമുക്കും വിശാലഹൃദയരായിരിക്കാം.

ഇന്നു നമുക്കെല്ലാവര്‍ക്കും ഒരു തീരുമാനമെടുക്കുവാന്‍ സാധിച്ചാല്‍ അതു നല്ലൊരു കാര്യമായിരിക്കും. മറ്റൊരാളെയോ അയാളുടെ പ്രശ സ്തിയെയോ മുറിപ്പെടുത്തുന്ന ഒരൊറ്റ വാക്കും നാം പറയുകയില്ല എന്ന തീരുമാനം തന്നെ. ആ തീരുമാനം ഈ വര്‍ഷത്തിന്റെ അവശിഷ്ട കാലത്തുമാത്രമല്ല, ശിഷ്ടായുസ്സുമുഴുവനും നമുക്കു പാലിക്കാം. കഴി ഞ്ഞകാലങ്ങളില്‍ ഈ തീരുമാനമെടുത്തിട്ടുള്ള ആളുകള്‍ തങ്ങളുടെ സംഭാഷണത്തില്‍നിന്ന് അധമമായതെല്ലാം നീക്കിക്കളയുകയും ആത്മീ യാഭിവൃദ്ധിയും പ്രയോജനവും നല്‍കുന്നതു മാത്രം സംസാരിക്കുകയും ചെയ്യുന്നവരായിത്തീര്‍ന്നിട്ടുണ്ട്. ഇവരെപ്പറ്റി ദൈവം വാഗ്ദാനം ചെയ്തി ട്ടുള്ള കാര്യം അവിടുന്നു നിറവേറ്റിയിട്ട് അവര്‍ അവിടുത്തെ വക്താക്കളായി ഭവിക്കയും ചെയ്തിട്ടുണ്ട് (യിരെ. 15:19).

ഈസ്‌കര്യോത്താ യൂദാ ഒരു വഞ്ചകനും ഒറ്റിക്കൊടുക്കുന്നവനു മായിരുന്നിട്ടും യേശു തന്റെ ശിഷ്യന്മാരോടൊപ്പമായിരുന്ന മൂന്നുവര്‍ഷ ങ്ങളില്‍ ഒരിക്കല്‍പ്പോലും മറ്റു പതിനൊന്നു ശിഷ്യന്മാരോട് അയാളെ പ്പറ്റി സംസാരിച്ചിരുന്നില്ല. അതിനാലാണ് അന്ത്യ അത്താഴസമയത്ത് യേശുവിനെ കാണിച്ചുകൊടുക്കുന്നവന്‍ ആരാണെന്ന് ശിഷ്യന്മാര്‍ അറി യാതിരുന്നത്. യേശു ഒരിക്കലും വ്യര്‍ത്ഥ സംസാരത്തിലേര്‍പ്പെട്ടിരു ന്നില്ല. യൂദയോട് ഒറ്റയ്ക്കു വ്യക്തിപരമായി അവിടുന്നു സംസാരിച്ചിരു ന്നിരിക്കാം. എന്നാല്‍ ഒരിക്കലും അയാളുടെ അസാന്നിധ്യത്തില്‍ അവിടുന്ന് അയാളെപ്പറ്റി സംസാരിച്ചിട്ടില്ല, ദൈവം തന്നെ അയാളുടെ കള്ളി വെളിച്ചത്താക്കിയതുവരെയും. ദൈവം തന്നെ ദുഷ്ടമനുഷ്യരെ വെളിച്ചത്താക്കുന്നതിലേക്ക് നാമും ക്ഷമയോടുകൂടിയിരിക്കണം. നാം നമ്മുടെ ദൂഷണവ്യവസായംകൊണ്ട് അവിടുത്തെ സഹായിക്കാതെ തന്നെ അവിടുത്തേക്ക് അതു ചെയ്‌വാന്‍ കഴിയും.

പാപികളോടും പിന്മാറ്റക്കാരോടും ഇടപെടുമ്പോള്‍ ഒന്നുകില്‍ മുടിയന്‍പുത്രന്റെ പിതാവിനെപ്പോലെയോ അല്ലെങ്കില്‍ ജ്യേഷ്ഠ സഹോ ദരനെപ്പോലെയോ പെരുമാറുവാന്‍ നമുക്കു കഴിയും (ലൂക്കോ. 15:11-32).

ആ ഉപമയില്‍ വീട് സഭയുടെ ഒരു പ്രതീകമാണ്. പിതാവ് ദൈവ ത്തിന്റെ മാത്രമല്ല, സഭയിലെ ഒരു യഥാര്‍ത്ഥ പിതാവിന്റെയുംകൂടെ സാദൃശ്യമാണ്. ജ്യേഷ്ഠസഹോദരന്‍ ഭൂമുഖത്ത് എവിടെയുമുള്ള സഭകളില്‍ കാണപ്പെടുന്ന പരീശന്മാരുടെ സാദൃശ്യമത്രേ. സഭയിലുള്ള പരീശ ന്മാരെ വെളിച്ചത്തുകൊണ്ടുവരുവാന്‍ ദൈവം മുടിയന്‍പുത്രനെപ്പോലെ യുള്ള പാപികളെയും പിന്മാറ്റക്കാരെയും ഉപയോഗിക്കുന്നു.

പരീശന്മാര്‍ക്ക് നീതി ഉണ്ടായിരിക്കാം; എന്നാല്‍ നന്മയോ വിനയമോ ഉണ്ടാവുകയില്ല. ഒരു പിന്മാറ്റക്കാരനെ തുല്യനിലയിലുള്ള ഒരാളായി അംഗീകരിക്കുക അവര്‍ക്ക് വിഷമമാണ്. അവന്‍ അനുതപിച്ചു തിരിച്ചു വരുമ്പോള്‍ ഏതാനും മാസത്തേക്ക് അവനെ പരീക്ഷണാര്‍ത്ഥം വേല ക്കാരുടെ കെട്ടിടത്തില്‍ താമസിപ്പിക്കണമെന്നാണ് അവരുടെ പക്ഷം. ദൈവം ഒരിക്കലും അപ്രകാരം ചെയ്യുന്നില്ല. അവിടുന്ന് ഒരു പരീശന ല്ലല്ലോ. മാനസാന്തരപ്പെട്ട പാപി തിരിച്ചുവന്നാലുടന്‍ അയാളെ യേശു ക്രിസ്തുവിന്റെ നീതിയാകുന്ന അങ്കി അവിടുന്ന് അണിയിക്കുന്നു. അവിടുന്ന് അവന്റെ തിരിച്ചുവരവിങ്കല്‍ ഉടന്‍തന്നെ അവനെ മോതിരവും (പരിശുദ്ധാത്മാഭിഷേകം) അണിയിക്കുന്നു. ആ പാപിക്ക് അപ്പോള്‍ തന്നെ തന്റെ വലത്തുഭാഗത്ത് ഒരു സ്ഥാനവും നല്‍കുന്നു.

തന്റെ ഭൗമികജീവിതകാലത്ത് ഒരിക്കല്‍പ്പോലും പാപം ചെയ്തിട്ടി ല്ലാത്ത യേശു കാല്‍വറിയിലെ തന്റെ മരണത്തിനുശേഷം തന്റെ ജീവിത കാലം മുഴുവന്‍ പാപത്തില്‍ ജീവിച്ചവനും മാനസാന്തരപ്പെട്ടവനുമായ ഒരു കള്ളനോടൊരുമിച്ചാണ് പറുദീസയിലേക്കു പ്രവേശിച്ചത്. കൃപ യ്ക്കു മാത്രമേ ഇപ്രകാരമൊരദ്ഭുതം നേടാന്‍ കഴിയൂ. എന്നാല്‍ പരീശ ന്മാര്‍ക്ക് ഇപ്രകാരമുള്ള കൃപ മനസ്സിലാക്കാന്‍ കഴിയുകയില്ല. തന്മൂലം അവര്‍ കഠിനചിത്തരും ക്ഷമിക്കാത്തവരുമായിത്തീരുന്നു. അങ്ങനെ അവര്‍ സ്വയം നശിപ്പിക്കുന്നു. മുടിയന്‍പുത്രന്റെ ഉപമയുടെ അവസാന ഭാഗത്ത് തന്റെ ഇളയസഹോദരനോടുള്ള നിഷ്‌ക്കരുണഭാവം നിമിത്തം ജ്യേഷ്ഠസഹോദരന്‍ തന്റെ രക്ഷ നഷ്ടപ്പെട്ടവനായി പിതാവിന്റെ ഭവന ത്തിനു വെളിയില്‍ നില്‍ക്കുന്നുവെന്ന കാര്യം ഓര്‍ത്തുകൊള്ളുക. മറ്റുള്ളവരെ നിന്ദിക്കുന്ന എല്ലാവരുടെയും അന്ത്യം അതായിരിക്കും.

ഇളയസഹോദരന്‍ അവന്റെ എല്ലാ ഭോഷത്തവും പാപവുമുണ്ടായി രിക്കെത്തന്നെ അവസാനമായി തന്റെ ആവശ്യം മനസ്സിലാക്കി ആത്മാ വില്‍ എളിമപ്പെട്ട് തന്റെ പിതാവിന്റെ രാജ്യം അവകാശമാക്കുന്നു. ജ്യേഷ്ഠസഹോദരനോ ഒരിക്കലും ഈ ആത്മദാരിദ്ര്യത്തിലേക്കു വരുന്നില്ല. സ്വന്തം ആവശ്യം അയാള്‍ക്കു കാണാന്‍ കഴിവില്ല. മറ്റുള്ള വരുടെ പാപമേ അയാള്‍ കാണുന്നുള്ളു. അതിനാല്‍ പിതാവിന്റെ എല്ലാ കല്പനകളും അനുസരിക്കുന്നുവെന്ന അവകാശവാദമിരിക്കെത്തന്നെ അവന്‍ നാശമടയുന്നു (ലൂക്കോ. 15:29). നിയമാധിഷ്ഠിതമായ ഒരനുസരണം വിശ്വാസികളെ ഇപ്രകാരം പരീശന്മാരാക്കും. അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരും.

നമുക്കു കടപ്പെട്ടവരോ നമ്മെ ഉപദ്രവിച്ചവരോ ആയ എല്ലാവരെയും നാം മോചിപ്പിക്കുന്നുവെങ്കില്‍ ഈ വര്‍ഷമെന്നല്ല എല്ലാ വര്‍ഷവും നമുക്കു സന്തുഷ്ടവര്‍ഷമാകും. നമ്മുടെ വിദ്വേഷത്തെയെല്ലാം എന്നേ ക്കുമായി കുഴിച്ചുമൂടി എല്ലാവരോടും കരുണകാണിച്ച് കര്‍ത്താവില്‍ നമുക്ക് ഒരു പുതിയ ആരംഭമിടാം.

അധ്യായം പതിനഞ്ച് : കര്‍ത്താവിന്റെ വരവിങ്കല്‍ നാം ലജ്ജിതരായിത്തീരുമോ?



”അവന്‍ (ക്രിസ്തു) പ്രത്യക്ഷനാകുമ്പോള്‍ നാം അവന്റെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ…. ധൈര്യം ഉണ്ടാകേണ്ടതിന് അവനില്‍ വസിപ്പിന്‍” (1 യോഹ. 2:28).

എല്ലാ വിശ്വാസികളും മഹാസന്തോഷത്തോടെ നോക്കിപ്പാര്‍ത്തിരിക്കുന്ന ഒരു കാര്യമാണ് കര്‍ത്താവിന്റെ വരവ്. അങ്ങനെയെങ്കില്‍ അവി ടുന്നു മടങ്ങിവരുമ്പോള്‍ ചില വിശ്വാസികള്‍ ലജ്ജാപൂര്‍വം അവിടുത്തെ സന്നിധിവിട്ടു മാറിപ്പോകുന്നത് എന്തുകൊണ്ടാണ്?

അതിനു പല കാരണങ്ങള്‍ ഉണ്ടാകാം. എങ്കിലും ഒരു കാരണം ഇവിടെ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

യോഹ. 8:1-12 വാക്യങ്ങളില്‍ പരീശന്മാര്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവരുന്നതായും അനന്തരം ലജ്ജാപൂര്‍വം അവിടുത്തെ സന്നിധിയില്‍നിന്നു മാറിപ്പോകു ന്നതായും നാം കാണുന്നു.

എന്തുകൊണ്ടാണ് കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അവര്‍ മാറി പ്പോയത്? പാപമില്ലാത്ത ഒരുവനായിരിക്കണം ആദ്യം ആ സ്ത്രീയെ കല്ലെറിയേണ്ടതെന്ന് അവരോടു പറഞ്ഞതുമൂലമാണ് അപ്രകാരം സംഭവിച്ചത്.

പെട്ടെന്ന്, യേശുവിന്റെ സാന്നിധ്യത്തിന്റെ ഉജ്ജ്വലപ്രകാശത്തില്‍ തങ്ങള്‍ ആ സ്ത്രീയെ ഏതു കാര്യത്തില്‍ കുറ്റം ചുമത്തിയോ അതില്‍ തങ്ങള്‍തന്നെ കുറ്റക്കാരാണെന്ന് അവര്‍ മനസ്സിലാക്കി.

ദൈവം പാപികളുടെ നേരേ ഒരിക്കലും കല്ലെറിയുന്നില്ല. ആ കാര്യം നാം ഒരിക്കലും മറക്കരുത്.

പാപത്തിന്മേലുള്ള വിജയത്തെപ്പറ്റി പ്രസംഗിക്കുന്ന പലരുടെയും വാക്കുകളില്‍ ക്രിസ്തുവിന്റെ സൗമ്യത കാണപ്പെടുന്നില്ല. പാപം ചെയ്യാ തിരിപ്പാന്‍ അവര്‍ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കുന്നു; എന്നാല്‍ അതേ സമയംതന്നെ അവര്‍ മറ്റുള്ളവരെ വിമര്‍ശിക്കുകയും കുറ്റം ചുമത്തു കയും അവരെക്കുറിച്ചു കൊള്ളിവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നു. ഈ വിധത്തിലാണ് പരീശന്മാര്‍ പെരുമാറിയത്. അവര്‍ നീതി യെപ്പറ്റി പ്രസംഗിച്ചുവെങ്കിലും തങ്ങളുടെ ചേരിയില്‍പ്പെടാത്ത എല്ലാവ രെയും ശാപയോഗ്യരായി പരിഗണിച്ചു (യോഹ. 7:49 നോക്കുക). ഇന്ന് ധാരാളം വിശ്വാസികളില്‍ ഇതേ മനോഭാവം നാം കാണുന്നു.

എന്നാല്‍ അതേസമയംതന്നെ യേശു പരീശന്മാരുടേതിനെക്കാള്‍ അത്യന്തം ഉയര്‍ന്ന ഒരു നീതിയുടെ നിലവാരം പ്രസംഗിച്ചു. എങ്കിലും ഏതെങ്കിലും ഒരു പാപിയെ കൊള്ളിവാക്കുകൊണ്ട് അവിടുന്നു പരാ മര്‍ശിച്ചില്ല. തന്റെ സൗമ്യതയിലൂടെ അവിടുന്ന് അവരെ സ്‌നേഹിക്കു കയും ദൈവഭക്തിയുള്ള ഒരു ജീവിതത്തിലേക്ക് അവരെ ഉയര്‍ത്തു കയും ചെയ്തു.

പരീശന്മാര്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ പാപത്തിന്മേല്‍ വിരല്‍ചൂണ്ടി അവളെ കുറ്റപ്പെടുത്തുവാനും ലജ്ജിതയാക്കു വാനും ആഗ്രഹിച്ചപ്പോള്‍ യേശുവാകട്ടെ അവളെ രക്ഷിക്കുവാനാണ് ആഗ്രഹിച്ചതെന്ന് അവള്‍ മനസ്സിലാക്കി. യേശുവുമായുള്ള ആ കൂടി ക്കാഴ്ചയ്ക്കുശേഷം അവള്‍ തീര്‍ച്ചയായും രക്ഷപ്രാപിക്കയും അവി ടുത്തെ ശിഷ്യഗണങ്ങളില്‍ ഒരാളായിത്തീരുകയും ചെയ്തിരിക്കണം.

റോമര്‍ 2:1-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”ആകയാല്‍ മറ്റുള്ള വനെ വിധിക്കുന്ന മനുഷ്യാ, നീ ആരായാലും നിനക്ക് ഒഴികഴിവൊന്നു മില്ല; കാരണം, നീ ഏതു കാര്യത്തിനു മറ്റൊരാളെ വിധിക്കുന്നുവോ, അതേ കാര്യത്തില്‍ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതേ കാര്യം പ്രവര്‍ത്തിക്കുന്നുവല്ലോ” (NASB).

കര്‍ത്താവിന്റെ മുമ്പില്‍ നാം നില്‍ക്കുമ്പോള്‍ അദ്ഭുതകരമായ ഈ കാര്യം നാം കണ്ടെത്തും: നാം മറ്റൊരാളുടെ നേരേ വിരല്‍ ചൂണ്ടിയ ഓരോ കാര്യത്തിലും ഏതെങ്കിലുമൊരളവില്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നാം തന്നെ കുറ്റക്കാരാണെന്നുള്ളതു തന്നെ.

മറ്റുള്ളവര്‍ ചെയ്തതായി നാം ആരോപിച്ച അതേ കാര്യങ്ങള്‍ തന്നെ നാം സ്വയം ചെയ്തിട്ടുള്ളതായി വ്യക്തമായവിധം നമുക്കു ബോധ്യ പ്പെടുമാറ് ആ ദിവസത്തില്‍ ദൈവത്തിന്റെ പ്രകാശം അത്രമാത്രം ഉജ്ജ്വലമായിരിക്കും. മറ്റുള്ളവരെ കുറ്റപ്പെടുത്തിയ എല്ലാ വിശ്വാസികളും ലജ്ജാപൂര്‍വം കര്‍ത്താവില്‍നിന്ന് അകന്നുപോകുവാന്‍ ഇടയാക്കുന്ന കാര്യം ഇതുതന്നെയാണ്. അപ്രകാരമുള്ള വിശ്വാസികള്‍ കപടഭക്തര്‍ അഥവാ പരീശന്മാരാണെന്നുള്ള വസ്തുതയും അന്നു വ്യക്തമായി ത്തീരും.

മറ്റുള്ളവരുടെ ഏറ്റവും നിസ്സാരമായ വാക്കുകളുടെയും പ്രവൃത്തി കളുടെയും മേല്‍പോലും വിധിപ്രസ്താവിക്കുവാന്‍ തക്കവണ്ണം പല വിശ്വാസികളും വളരെ സൂക്ഷ്മദൃഷ്ടിയുള്ളവരാണ്. മറ്റുള്ളവര്‍ പ്രാര്‍ ത്ഥിക്കുകയോ സാക്ഷ്യം പറയുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന രീതിയെപ്പോലും അവര്‍ വിമര്‍ശിക്കുന്നു. ഏതൊരു നല്ല കാര്യത്തില്‍ പ്പോലും എപ്പോഴും എന്തെങ്കിലും അപൂര്‍ണ്ണത ഉണ്ടായിരിക്കും. എന്തെ ന്നാല്‍ യാതൊരു നന്മയും വസിക്കാത്ത ഒരു ജഡമാണ് നമുക്കെല്ലാ വര്‍ക്കും ഉള്ളത്. എങ്കിലും കുറ്റപ്പെടുത്തുന്ന മനോഭാവമുള്ള ഒരുവന്‍ മറ്റുള്ളവരില്‍ മാത്രമല്ലാതെ തന്നില്‍ത്തന്നെ യാതൊരു തെറ്റും കണ്ടെ ത്തുന്നില്ല.

നമ്മുടെ കര്‍ത്താവു വരുമ്പോള്‍ അവിടുത്തെ പൂര്‍ണ്ണപ്രകാശത്തില്‍ മാത്രമേ നമ്മുടെ സ്വാര്‍ത്ഥതയുടെയും നിഗളത്തിന്റെയും പൂര്‍ണ്ണരൂപത്തോടുകൂടി നമ്മെത്തന്നെ നാം പൂര്‍ണ്ണമായി മനസ്സിലാക്കുകയുള്ളൂ (1 കൊരി. 13:12). നമ്മെത്തന്നെ കൂടുതല്‍ പൂര്‍ണ്ണതയോടെ നമുക്ക് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നപക്ഷം മറ്റൊരുവനിലുള്ള എന്തെങ്കിലും കാര്യത്തെ നാം ഒരിക്കലും വിമര്‍ശിക്കുകയില്ല. കാരണം, നാം വിമര്‍ശിക്കുന്ന അതേ കുറവ് നമുക്കുതന്നെ ഉള്ളതായി നാം ഗ്രഹിക്കും.

നമ്മുടെ ജഡത്തിലുള്ള മാലിന്യം എത്രയധികം നാം കാണുന്നുവോ അത്രയും കുറവായിമാത്രമേ നമുക്കു ചുറ്റുമുള്ള മറ്റുള്ളവരെ നാം കുറ്റ പ്പെടുത്തുകയുള്ളു.

രണ്ട് ഉദാഹരണങ്ങള്‍ ചിന്തിക്കുക: ഒരു ദിവസം രാവിലെ വ്യഭിചാരം ചെയ്തവനായ നിങ്ങള്‍ അന്നുതന്നെ മറ്റൊരാളെ അതേ കാരണത്താല്‍ കുറ്റം വിധിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്തൊരു കപടഭക്തനായിരിക്കും! തനിക്കു ലഭിച്ച കാപ്പിപ്പാത്രം തൂവിപ്പോകുവാനിടയാക്കിയ ഒരു പിതാവ് രണ്ടുമിനിറ്റുകഴിയുമ്പോള്‍ തന്റെ പാല്‍പ്പാത്രം മറിച്ചിട്ട മകനെ കുറ്റപ്പെടുത്തുന്നപക്ഷം അയാള്‍ എന്തൊരു കഠിനഹൃദയനായിരിക്കും!

ഈ സ്ഥിതിയ്ക്ക് എന്തുകൊണ്ടാണ് നാം മറ്റുള്ളവരെ വിധിക്കു കയും വിമര്‍ശിക്കുകയും ചെയ്യുന്നത്? നാം സ്വയം അത്തരം പാകപ്പിഴകള്‍ പ്രവര്‍ത്തിക്കുന്നവരല്ലെന്ന് സങ്കല്പിക്കുകയാലല്ലേ അത്?

ഇതേ കാരണത്താലാണ് പരീശന്മാര്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുമായി യേശുവിന്റെ അടുക്കല്‍ വന്നത്. എന്നാല്‍ അവര്‍ യേശു വിന്റെ സന്നിധിയിലെത്തിയപ്പോള്‍ അവിടുത്തെ വെളിച്ചം അവരുടെ ഹൃദയത്തിലുള്ള അതേ പാപത്തെ വെളിച്ചത്തുകൊണ്ടുവന്നു. അപ്പോള്‍ അവര്‍ ലജ്ജിതരായി യേശുവിനെ വിട്ടുപോയി.

മറ്റുള്ളവരെ വിധിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുള്ള എല്ലാവര്‍ക്കും കര്‍ത്താവു മടങ്ങിവരുമ്പോള്‍ ഉണ്ടാകുന്ന അനുഭവം ഇതു തന്നെയായിരിക്കും. തങ്ങളുടെ ജഡത്തിലുള്ള ജീര്‍ണ്ണതയുടെ ആഴം കണ്ടെത്തുകയും അതേ കാര്യങ്ങള്‍ക്കുതന്നെ തങ്ങള്‍ മറ്റുള്ളവരെ എപ്രകാരം വിധിച്ചുവെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ അവര്‍ ലജ്ജിതരായി കര്‍ത്താവിന്റെ സന്നിധിവിട്ടകന്നുപോകും.

മറ്റൊരു വ്യക്തി സ്വാര്‍ത്ഥതയോടെയോ ഹൃദയകാഠിന്യത്തോടെയോ അഹങ്കാരത്തോടെയോ പെരുമാറുന്നവിധം ഗ്രഹിക്കുക നമു ക്കെല്ലാം വളരെയെളുപ്പമാണ്.

ഇന്നാര് വളരെ സ്വാര്‍ത്ഥമതിയാണ്, ഇന്ന വ്യക്തി കഠിനചിത്തനും തന്നിഷ്ടക്കാരനുമാണ്, ഇന്നയാള്‍ അത്യന്തം നിഗളസ്വഭാവിയാണ് എന്നെല്ലാം നിങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടായിരിക്കും. നിങ്ങള്‍ പറഞ്ഞത് തികച്ചും സത്യവുമായിരുന്നിരിക്കും.

എന്നാല്‍ മറ്റൊരാളെപ്പറ്റി അത്തരം വാക്കുകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ കര്‍ത്താവു മടങ്ങിവരുമ്പോള്‍ സ്വാര്‍ത്ഥത യുടെയും ഹൃദയകാഠിന്യത്തിന്റെയും നിഗളത്തിന്റെയും അധികം ഭീകര മായ മേഖലകള്‍ നിങ്ങളുടെ സ്വന്തജീവിതത്തില്‍ ഉള്ളതായി അവിടുന്നു നിങ്ങള്‍ക്കു കാണിച്ചുതരും.

ആ ദിവസത്തില്‍ നിങ്ങള്‍ അതുകാണുമ്പോള്‍ (ആ പരീശന്മാരെ പ്പോലെ) നിങ്ങളും ലജ്ജയോടെ യേശുവിന്റെ സന്നിധിവിട്ടകന്നു പോകും. ഈ പാപങ്ങളുടെ ഏറെ ലഘുവായ രൂപങ്ങളെ വിധിക്കുമാറ് അത്രമാത്രം സ്വയനീതിക്കാരനായിരുന്നു നിങ്ങളെന്നത് അപ്പോള്‍ വെളിപ്പെടും.

ഈ പാപങ്ങളുടെ ചില രൂപങ്ങള്‍ നിങ്ങള്‍ക്കു സ്വയം കാണ്മാന്‍ കഴിയാത്തവ നിങ്ങളില്‍ കുടികൊള്ളുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?

ഇതു നിങ്ങള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇതേ കാര്യങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ വിധിക്കുവാന്‍ നിങ്ങള്‍ മടിക്കുമായിരുന്നു. നിങ്ങള്‍ വിധിക്കുന്ന ഈ മറ്റാളുകളും നിങ്ങളെപ്പോലെ സ്വന്തം സ്വാര്‍ത്ഥപര തയും ഹൃദയകാഠിന്യവും നിഗളവും ഗ്രഹിക്കുവാന്‍ കഴിവില്ലാത്തവരാ ണെന്ന് നിങ്ങള്‍ കരുതുമായിരുന്നു.

എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മറ്റുള്ളവര്‍ക്ക് കരുണയോടുകൂടെ ആനുകൂല്യം നല്‍കുവാന്‍ കഴിവില്ലാത്ത ഒരു ജഡമാണ് നമുക്കുള്ളത്. അതേസമയം നമുക്കുതന്നെ നാം വളരെയധികം ആനുകൂല്യം നല്‍കു ന്നുമുണ്ട്.

ഈ കാരണത്താലാണ് ”വിധിക്കരുത്” എന്നു യേശു കല്പിച്ചിട്ടുള്ളത് (മത്താ. 7:1).

”എനിക്കു ദോഷം ചെയ്ത എല്ലാവരോടും ഞാന്‍ ക്ഷമിച്ചിരിക്കുന്നു” എന്നു പറയുമ്പോള്‍പോലും നാം ശ്രദ്ധാലുക്കളായിരിക്കണം. എന്തെന്നാല്‍ മറ്റുള്ളവര്‍ നമുക്കു ദോഷം ചെയ്തുവെന്ന തോന്നലില്‍പ്പോലും നിഗളവും ഉന്നതഭാവവും ഉണ്ടാകുവാനിടയുണ്ട്.

”നിങ്ങള്‍ക്കു ദോഷം ചെയ്യുന്നതാര്?” എന്നു പത്രോസ് ചോദി ക്കുന്നു (1 പത്രോ. 3:13). ”ഒരുത്തനും ചെയ്കയില്ല” എന്നാണ് അതിന്റെ ഉത്തരം. കാരണം, പരിശുദ്ധാത്മാവു പ്രസ്താവിച്ചിട്ടുള്ളതുപോലെ ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കു സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു’ (റോമര്‍ 8:28).

ഏതെങ്കിലുമൊരാള്‍ നിങ്ങള്‍ക്കു ദോഷം ചെയ്തുവെന്നു നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നില്ല എന്നാണതു തെളിയിക്കുന്നത്. എന്തെന്നാല്‍ റോമര്‍ 8:28 ദൈവത്തെ സ്‌നേഹിക്കുന്ന സകലര്‍ക്കുമുള്ള ഒരു വ്യക്തമായ വാഗ്ദാനമാണ്.

നേരേ മറിച്ച്, നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ എല്ലാ കാര്യങ്ങളും കൂടിച്ചേര്‍ന്ന് നിങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കു ദോഷം ചെയ്‌വാന്‍ ആര്‍ക്കാണു കഴിയുക?

എങ്കിലും ചിലര്‍ തങ്ങള്‍ക്കും തങ്ങളുടെ കുടുംബത്തിനും ദോഷം ചെയ്തുവെന്നു ചിന്തിക്കുന്ന ധാരാളം വിശ്വാസികള്‍ ഇന്നുണ്ട്. ദൈവ ത്തിന്റെ വ്യക്തമായ വചനത്തിന്റെ വെളിച്ചത്തില്‍ അത്തരം വിശ്വാസി കളോടു നാം എന്താണു പറയേണ്ടത്? ഇതുമാത്രം നമുക്കു പറയാം: ”ദൈവം സത്യവാന്‍; (നിങ്ങള്‍ ഉള്‍പ്പെടെ) സകല മനുഷ്യരും ഭോഷ്‌ക്കു പറയുന്നവര്‍ എന്നേ വരൂ” (റോമര്‍ 3:3).

സഭയിലുള്ളവരും സ്വയം നീതീകരിക്കുന്നവരുമായ ചില വിശ്വാസി കള്‍, തങ്ങള്‍ക്കും തങ്ങളുടെ മക്കള്‍ക്കും ചിലര്‍ ദോഷം ചെയ്തതായും തങ്ങള്‍ അവരോടു ക്ഷമിച്ചതായും സാക്ഷ്യം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. തങ്ങളുടെ ക്രിസ്തുതുല്യമായ സ്വഭാവത്തെ അവര്‍ സ്വയം അഭിനന്ദിക്കുന്നു. എങ്കിലും അത്തരമൊരു സാക്ഷ്യത്തില്‍ ഭയാനകമായ നിഗളം ഒളിഞ്ഞിരിക്കുന്നുണ്ട്. അത്തരം വിശ്വാസികള്‍ പറയുന്നതിനെ പരാവര്‍ത്തനം ചെയ്തു പറഞ്ഞാല്‍ അത് ഇപ്രകാരമായിരിക്കും: ”എന്റെ നേരേ പിശാചിനെപ്പോലെ പെരുമാറുന്ന ആളുകള്‍ സഭയില്‍ എനിക്കു ചുറ്റുമുണ്ട്. എങ്കിലും ആത്മീയനായ ഞാന്‍ അവരുടെ നേരേ യേശുവിനെപ്പോലെ പെരുമാറുകയും അവരോടു ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. നോക്കൂ, ഞാന്‍ എത്ര ഔദാര്യശാലി, എത്ര നല്ലവന്‍!”

ഇത്തരം സാക്ഷ്യങ്ങള്‍ ഒരു നേഴ്‌സറിഗാനത്തെ അനുസ്മരിപ്പിക്കുന്നു. തന്റെ കൈവശമുള്ളതും പഴങ്ങള്‍ ചേര്‍ന്നതുമായ പലഹാര പ്പൊതിയില്‍നിന്ന് ഓരോ പഴം അടര്‍ത്തിയെടുത്തശേഷം ”നോക്കൂ, ഞാന്‍ എത്ര നല്ലവന്‍” എന്നു വീമ്പിളക്കുന്ന ജായ്ക്ക് ഹോര്‍ണറെക്കുറിച്ചുള്ളതാണ് ആ നേഴ്‌സറിഗാനം. അത്തരം പരീശഭക്തിയില്‍നിന്ന് ദൈവം സഭയെ രക്ഷിക്കട്ടെ.

പരിശുദ്ധാത്മദത്തമായ പ്രവചനം എപ്പോഴും യേശുവിനെ മഹത്വപ്പെടുത്തും (വെളി. 19:10).

സ്വന്തം നന്മയിലേക്കു വിരല്‍ ചൂണ്ടുകയും മറ്റുള്ളവരുടെ സാങ്കല്പികമായ തിന്മയുമായി അതിനെ താരതമ്യപ്പെടുത്തുകയും ചെയ്യുന്ന മനോഭാവം സാത്താന്യമാണ്.

തങ്ങള്‍ക്കു ദോഷം ചെയ്ത മറ്റുള്ളവരോടു തങ്ങള്‍ ക്ഷമിച്ചുവെന്നു പറയുമ്പോള്‍ അത്തരം വിശ്വാസികള്‍ ഒരു പക്ഷേ വ്യാജമല്ലായിരിക്കാം പറയുന്നത്; എങ്കിലും ആ മറ്റുള്ളവര്‍ ആ കാര്യങ്ങള്‍ അറിവില്ലാതെ അല്ലെങ്കില്‍ അബോധപൂര്‍വമായിരിക്കാം പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന വസ്തുത അവര്‍ വ്യക്തമായും വിസ്മരിക്കുന്നു. മാത്രമല്ല, തങ്ങള്‍ തന്നെയും മറ്റുവിധത്തില്‍ പലപ്പോഴും അവര്‍ക്കു ദോഷം ചെയ്തിരി ക്കാമെന്ന വസ്തുതയെപ്പറ്റിയും അവര്‍ക്കു വെളിച്ചം ലഭിച്ചിട്ടില്ല. കര്‍ ത്താവു വരുമ്പോള്‍ അവര്‍ തന്നെയാണ് തങ്ങളുടെ കുറ്റാരോപണ മനോഭാവത്തിലൂടെ സാത്താനെപ്പോലെ പെരുമാറിയതെന്ന് അവര്‍ കണ്ടെത്തും. ആരെങ്കിലും തങ്ങള്‍ക്കു ദോഷം ചെയ്തതിനെക്കാള്‍ അധികമായി അവര്‍ മറ്റുള്ളവര്‍ക്കാണ് ദോഷം ചെയ്തിട്ടുള്ളതെന്നും അവര്‍ കണ്ടെത്തും.

എങ്കിലും തങ്ങളുടെ സ്വയംന്യായീകരണത്തിന്റെ ദുര്‍ഗ്ഗന്ധം അത്തരം വിശ്വാസികള്‍ക്ക് ഇപ്പോള്‍ ഗ്രഹിപ്പാന്‍ സാധിക്കുന്നില്ല. കാരണം, പരീശമനോഭാവം മറ്റുള്ളവരോടുള്ള കാരുണ്യമെന്ന ഒരു കപടവേഷം ധരിപ്പാനുംകൂടെ കഴിവുള്ളതാണ്. അത്രമാത്രം വഞ്ചനാ ത്മകമാണ് മനുഷ്യന്റെ ജഡസ്വഭാവം!

നിങ്ങള്‍ ഇപ്രകാരമുള്ള ഒരു വിശ്വാസിയായിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഇപ്പോഴെങ്കിലും നിങ്ങളുടെ സ്വയനീതിയെയും നിഗളത്തെയും പറ്റി നിങ്ങള്‍ക്കു കുറച്ചൊരു വെളിച്ചം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷി ക്കുന്നു. അങ്ങനെ മറ്റുള്ളവരെ വിധിക്കയും വിമര്‍ശിക്കയും ചെയ്യുന്ന നിങ്ങളുടെ പെരുമാറ്റം എത്രമാത്രം സാത്താന്യമെന്ന് നിങ്ങള്‍ക്കു ഗ്രഹി ക്കുവാന്‍ കഴിയും.

ഈ വസ്തുതയുടെ തിന്മ ഇതുവരെയും നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അതു കാണാതിരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ഉത്തരം ഇതാണ്: പൂര്‍ണ്ണതയിലേക്കു മുന്നേറുന്ന ഒരു പ്രവൃത്തി നിങ്ങളില്‍ ഇല്ലാത്തതാണ് അതിന്റെ കാരണം. നീതിക്കുവേണ്ടി നിങ്ങള്‍ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നില്ല. യേശു വിശുദ്ധനായിരിക്കു ന്നതുപോലെ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നില്ല. തന്മൂലം (1 യോഹ. 3:2,3 വാക്യങ്ങളുടെ വെളിച്ചത്തില്‍) കര്‍ത്താവിന്റെ പുനരാ ഗമനത്തിന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരുക്കമുള്ളവനല്ല. കര്‍ത്താവു വേഗത്തില്‍ വരുമ്പോള്‍ നിങ്ങള്‍ അവിടുത്തെ സന്നിധി വിട്ടകന്നു പോകേണ്ടിവരും.

സമയം വളരെയധികം താമസിച്ചുപോകുംമുമ്പേ ഇപ്പോള്‍ നമ്മെ ക്കുറിച്ചു കൂടുതല്‍ വെളിച്ചം നല്‍കുവാന്‍ നാം കര്‍ത്താവിനോട പേക്ഷിക്കുന്നതു നന്നായിരിക്കും.

ആത്മീയവളര്‍ച്ചയുടെ ഒരു ലക്ഷണം ഇതാണ്: കഴിഞ്ഞകാലത്ത്, കഴിഞ്ഞവര്‍ഷത്തില്‍ തന്നെ, നാം ചെയ്തുപോയ ചില കാര്യങ്ങളെപ്പറ്റി നാം പശ്ചാത്താപമുള്ളവരായിത്തീരും. ജ്ഞാനത്തില്‍ നാം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നതിന്റെ ഒരു സൂചനയാണത്. ദോഷകരമായ ഒന്നും നാം ചെയ്തിട്ടില്ലായിരിക്കാം. എന്നാല്‍ കാര്യങ്ങള്‍ കുറേക്കൂടെ പൂര്‍ണ്ണതയോടെ, കൂടുതല്‍ ക്രിസ്തുതുല്യമായവിധത്തില്‍ നാം ചെയ്യേണ്ടതായിരുന്നുവെന്നു നാം മനസ്സിലാക്കുന്നു. ഒരുപക്ഷേ ബോധ പൂര്‍വം നാം പാപം ചെയ്തില്ലെങ്കിലും അബോധപൂര്‍വം നാം പാപമാണു ചെയ്തത്. എന്തെന്നാല്‍ ക്രിസ്തുവിന് അനുരൂപം അല്ലാത്തതെന്തും പാപമാണ്.

അതിനാല്‍ ഖേദചിന്തകൂടാതെ തങ്ങള്‍ ഭൂതകാലജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്നുവെന്നു പറയുന്നവര്‍ ഒട്ടും തന്നെ വളര്‍ന്നിട്ടില്ലാത്ത വരായിരിക്കണം. മാനസാന്തരപ്പെട്ട ആദ്യസമയത്തു ഏതൊരാത്മീയാവ സ്ഥയില്‍ തങ്ങള്‍ ആയിരുന്നുവോ ആ അവസ്ഥയില്‍ തന്നെയാ യിരിക്കും അവര്‍ ഇപ്പോഴും. അപ്പോള്‍ അവര്‍ പണത്തെ സ്‌നേഹിച്ചി രുന്നു; ഇപ്പോഴും പണത്തെ സ്‌നേഹിക്കുന്നു. അന്ന് അവര്‍ കോപ സ്വഭാവമുള്ളവരായിരുന്നു; ഇപ്പോഴും കോപസ്വഭാവമുള്ളവര്‍ തന്നെ. എന്നിട്ടും തങ്ങളുടെ പ്രവൃത്തികളെപ്പറ്റിയോ ജീവിതരീതിയെപ്പറ്റിയോ അവര്‍ക്ക് ഒരു പശ്ചാത്താപവുമില്ല. അത്തരക്കാര്‍ എത്ര അന്ധരാണ്! എന്നിട്ടും മറ്റുള്ളവരെപ്പറ്റി വിധിയെഴുതുവാന്‍ വളരെ തിടുക്കമുള്ളവ രാണ് അവര്‍! ക്രിസ്തു വീണ്ടും വരുമ്പോള്‍ അവര്‍ എത്രയധികം പശ്ചാത്തപിക്കേണ്ടിവരും!

സഭയില്‍ ദൈവവചനം പ്രസംഗിക്കുന്ന ഒരുവന്‍ ആത്മീയമായി പുരോഗതി നേടിക്കൊണ്ടിരിക്കുന്നപക്ഷം ഓരോ വര്‍ഷം കഴിയു ന്തോറും കൂടുതല്‍ ആത്മീയതയോടെ ദൈവവചനം പ്രസംഗിക്കും. എന്നാല്‍ അയാള്‍ തന്റെ ഓരോ പ്രസംഗത്തിനും ശേഷം തന്നെത്തന്നെ വിധിക്കുന്നുവെങ്കില്‍ – തന്റെ ഉദ്ദേശ്യങ്ങള്‍, വാക്കുകള്‍, മനോഭാവങ്ങള്‍ എന്നിവയെല്ലാം വിധിക്കുന്നുവെങ്കില്‍ – മാത്രമേ ഇപ്രകാരം സംഭവി ക്കുകയുള്ളു. ദൈവവചനം പ്രസംഗിക്കുന്ന വളരെ വളരെ ചുരുക്കം ആളുകളേ തങ്ങളുടെ പ്രസംഗത്തിനുശേഷം തങ്ങളെത്തന്നെ വിധിക്കു ന്നുള്ളു. തന്മൂലം ഓരോ വര്‍ഷം കഴിയുമ്പോഴും തങ്ങളുടെ ജീവിത ത്തിന്മേല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകമോ, കൃപാശക്തിയോ ലഭിക്കാതെ അവര്‍ അതേ ഏകരൂപവും വിരസവുമായ രീതിയില്‍ തങ്ങ ളുടെ പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജനസമൂഹങ്ങള്‍ യെഹൂദ്യമരുഭൂമിയിലേക്ക് യോഹന്നാന്‍ സ്‌നാപ കന്റെ വചനം ശ്രദ്ധിക്കുവാന്‍ വന്നതുപോലെയും യിസ്രായേലിലെ എല്ലാ സ്ഥലങ്ങളില്‍നിന്നും യേശുവിന്റെ വചനം കേള്‍ക്കുവാന്‍ ജന ങ്ങള്‍ വന്നുചേര്‍ന്നതുപോലെയും അപ്പോസ്തലനായ പൗലൊസിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ വിവിധ നഗരങ്ങളില്‍നിന്നു ദീര്‍ഘദൂരം സഞ്ചരിച്ച് ആളുകള്‍ എത്തിയതുപോലെയും ആത്മീയവിശപ്പുള്ള ആത്മാക്കള്‍ തന്റെ ശുശ്രൂഷയില്‍ സ്വര്‍ഗ്ഗത്തിന്റെ സ്പര്‍ശനമുള്ളവനും ശ്രദ്ധേയനുമായ ഒരു യഥാര്‍ത്ഥ ദൈവഭൃത്യനെ കണ്ടെത്തുവാന്‍ കഴിയു ന്നപക്ഷം നൂറുകണക്കിനു മൈലുകള്‍ സഞ്ചരിച്ച് അദ്ദേഹത്തിന്റെ അടുക്കല്‍ വന്നുചേരും.

നാം അറിവില്ലാതെ തന്നെ അബോധപൂര്‍വം മറ്റുള്ളവരെ മുറിപ്പെടു ത്തുകയും അവര്‍ക്കു ദോഷം വരുത്തുകയും അവരോടു അവകാശവാദ മുന്നയിക്കുകയും കരുതലില്ലാതെ പെരുമാറുകയും ചെയ്തിട്ടില്ലേ? മറ്റു ള്ളവരുടെ ഔദാര്യവും നന്മയുംകൊണ്ടു മുതലെടുത്തിട്ടില്ലേ? മറ്റുള്ള വരെ മുറിപ്പെടുത്തുന്ന കത്തുകള്‍ എഴുതിയിട്ടില്ലേ? എങ്കിലും നമ്മില്‍ എത്രപേര്‍ ഇതൊക്കെ മനസ്സിലാക്കുന്നുണ്ട്? എങ്കിലും ഈയാളുകള്‍ ഒക്കെയും അതിനെപ്പറ്റി ഒരു വാക്കുപോലും സംസാരിക്കാതെ അവ യെല്ലാം സഹിക്കുകയും ക്ഷമിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

സഭയില്‍ നമുക്കൊരു സ്ഥാനം ഇല്ലായിരുന്നെങ്കില്‍ എത്രയോ മുമ്പു തന്നെ നാം വീണുപോകുമായിരുന്ന ഒട്ടനേകം പാപങ്ങളില്‍നിന്ന് നമ്മെ സംരക്ഷിച്ചിട്ടുള്ള വാചികവും ലിഖിതവുമായ ശുശ്രൂഷയെപ്പറ്റി നമ്മില്‍ എത്രപേരാണ് നന്ദികാട്ടിയിട്ടുള്ളത്?

നമ്മുടെ ഭവനങ്ങളില്‍ എണ്ണമറ്റ വിധങ്ങളിലൂടെ നമ്മെ സേവിക്കു വാന്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ ഭാര്യ മാരെപ്പറ്റി നമ്മില്‍ എത്രപേര്‍ ദൈവത്തോടു നന്ദിയുള്ളവരാ യിരിക്കു ന്നുണ്ട്? നമ്മുടെ ഭവനങ്ങളില്‍ വളരെയധികം കാര്യങ്ങള്‍ സര്‍വസാ ധാരണമെന്നുവച്ച് നാം അവഗണിച്ചുകളയുകയാണ്. ഭര്‍ത്താക്കന്മാ രെന്ന നിലയില്‍ നാം നമ്മുടെ ഭാര്യമാരോട് നന്ദിയുള്ളവരല്ലെങ്കില്‍ നമ്മുടെ മക്കള്‍ നമ്മോടു നന്ദിയുള്ളവരായിരിക്കണമെന്ന് നമുക്കെ ങ്ങനെ പ്രതീക്ഷിപ്പാന്‍ കഴിയും? ഇത്തരം സ്വഭാവങ്ങള്‍ നമ്മില്‍ നിന്നാണ് നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കേണ്ടത്. ക്രിസ്തുവിന്റെ പുനാര ഗമനത്തില്‍ പല ഭര്‍ത്താക്കന്മാരും തങ്ങള്‍ എത്ര ദോഷികളും നന്ദി യില്ലാത്തവരുമായിട്ടാണ് തങ്ങളുടെ ഭാര്യമാരോടു പെരുമാറിയി ട്ടുള്ള തെന്നു മനസ്സിലാക്കും. ആ ദിവസത്തില്‍ പല ഭാര്യമാരും സ്വഭര്‍ത്താ ക്കന്മാരോട് തങ്ങള്‍ എത്ര ദോഷികളും നന്ദികെട്ടവരുമായിട്ടാണ് ഇരുന്നിട്ടുള്ളതെന്നും മനസ്സിലാക്കും.

ഒരിക്കല്‍ തന്റെ ക്ലാസ്സിലെ കുട്ടികളുടെ മുമ്പില്‍ വിശാലമായ ഒരു വെള്ളക്കടലാസ്സുഷീറ്റ് അതിന്റെ ഒരു മൂലയില്‍ ഒരു കറുത്ത പൊട്ടോടു കൂടെ കാണിച്ചുകൊടുത്ത ഒരധ്യാപകന്റെ കഥ ഞാന്‍ ഓര്‍മ്മിക്കുന്നു. ”നിങ്ങള്‍ എന്തുകാണുന്നു?” എന്ന് അദ്ദേഹം കുട്ടികളോടു ചോദിച്ചു. അവരെല്ലാവരും അതിന്റെ ഒരു മൂലയില്‍ ഒരു കറുത്ത പൊട്ടു കാണുന്നു എന്നു മറുപടി പറഞ്ഞു. വിശാലമായ വെള്ളഷീറ്റ് തങ്ങള്‍ കാണുന്നു വെന്ന് അവരിലാരും പറഞ്ഞില്ല. ഇതാണ് മനുഷ്യസ്വഭാവം. മറ്റുള്ളവരി ലുള്ള നന്മയുടെ കാര്യത്തില്‍ അവര്‍ അന്ധരാണ്. അവരിലുള്ള കറുത്ത പൊട്ടുകള്‍ മാത്രമേ നാം കാണുന്നുള്ളു.

ഇതു സംഭവിക്കുന്നത് നിഗളംകൊണ്ടു മാത്രമാണ്. വിനീതരായ ആളുകള്‍ക്കു ദൈവത്തോടും സഹവിശ്വാസികളോടും നന്ദി കാണിക്കു വാന്‍ ഒരു വിഷമവുമില്ല. തങ്ങളുടെ സഹോദരീസഹോദരന്മാരുടെ നേരേ നന്ദിയില്ലാത്തവരായി ആളുകളെത്തീര്‍ക്കുന്നത് സാത്താന്യ നിഗളം മാത്രമാണ്.

നിങ്ങള്‍ മറ്റുള്ളവരുടെ നേരേ കല്ലെറിയുന്നവനോ? നിങ്ങള്‍ മറ്റുള്ളവ രുടെ നേരേ കുറ്റാരോപണത്തിന്റെ വിരല്‍ ചൂണ്ടുന്നവനോ? അങ്ങനെ യെങ്കില്‍ നിങ്ങള്‍ ദൈവത്തോടെന്നതിലധികം പിശാചിനോടു തുല്യ നാണ്. സാത്താനാണ് എപ്പോഴും കുറ്റപ്പെടുത്തുന്നത്. ദൈവം ഒരി ക്കലും ആളുകളെ കുറ്റപ്പെടുത്തുന്നില്ല. ബൈബിള്‍ വളരെ വ്യക്തമായി ഇപ്രകാരം പറയുന്നു: ”ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു; ഒരുനാളും കുറ്റപ്പെടുത്തുന്നില്ല” (സെഫ. 3:17 ലിവിംഗ് ബൈബിള്‍).

ന്യായവിധി ദൈവത്തിന്റെ അപൂര്‍വവും അസാധാരണവുമായ പ്രവര്‍ത്തനമാണെന്ന് ബൈബിള്‍ പറയുന്നു (യെശ. 28:21). ദൈവം സാധാരണമായും പതിവായും ചെയ്യുന്ന ഒരു കാര്യമല്ല അത്. മനു ഷ്യന്റെ കാര്യത്തിലാകട്ടെ, അതു വ്യത്യസ്തമാണ്. മറ്റുള്ളവരെ വിധി ക്കുക എന്നത് അവന്റെ പതിവായ പ്രവൃത്തിയാണ്. ഇവിടെയാണ് സാത്താന്റേതായ വിഷം മനുഷ്യനെ ബാധിച്ചിരിക്കുന്നുവെന്ന കാര്യം വ്യക്തമാകുന്നത്. ദൈവത്തിന്റെ പ്രസാദവര്‍ഷവും (365 ദിവസം) പ്രതികാരദിവസവും (1 ദിവസം) പ്രസിദ്ധമാക്കുവാനായി യേശു ക്രിസ്തുവിനെ ദൈവം അഭിഷേകം ചെയ്തതായി നാം വായിക്കുന്നു.

ദൈവം ദയാശാലിയും കര്‍ശനക്കാരനുമാണെന്ന് റോമര്‍ 11:22-ല്‍ നിന്നും നാം മനസ്സിലാക്കുന്നു. എന്നാല്‍ യെശ. 61:2-ല്‍നിന്നു മാത്ര മാണു ദൈവത്തിന്റെ ദയയും കര്‍ശനത്വവും തമ്മിലുള്ള അനുപാതം 50:50 അല്ല, 365:1 മാത്രമാണെന്നു നാം മനസ്സിലാക്കുന്നത്. ഈ ദയാ പൂര്‍ണ്ണമായ സ്വഭാവത്തിലാണ് നാം പങ്കുകാരായിത്തീരേണ്ടത്.

ഇതുപോലെയൊരു ലേഖനം വായിക്കുന്നതിലൂടെ നമ്മെക്കുറിച്ച് അല്‍പമൊരു വെളിച്ചം ലഭിക്കുവാന്‍ നമുക്കു സാധിക്കുന്നുണ്ടെങ്കില്‍ യേശുവിന്റെ തിരിച്ചുവരവില്‍ സ്വര്‍ഗ്ഗത്തിന്റെ ഉജ്ജ്വലപ്രകാശം നമ്മുടെ മേല്‍ പ്രകാശിക്കുമ്പോള്‍ നമ്മുടെ സ്വാര്‍ത്ഥതയെയും നിഗളത്തെയും പറ്റി എത്രയധികം പ്രകാശമാണ് നമുക്കു ലഭിക്കുവാന്‍ പോകുന്നത്!

ഏശാവ് അനന്തരഘട്ടത്തില്‍ വളരെ കണ്ണുനീരോടെ അപേക്ഷിച്ചുവെങ്കിലും അയാള്‍ക്കു മാനസാന്തരത്തിന് അവസരം ലഭിച്ചില്ല (എബ്രാ. 12:17). നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ നാം കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുന്ന ഒരനന്തരഘട്ടം ഉണ്ടാവും. നന്ദിയുള്ളവരായി രിപ്പാന്‍ പഠിക്കുക എന്നത് വളരെ താമസിച്ചുപോയെന്ന് അന്നു നാം കണ്ടെത്തും. അപ്പോള്‍ കരഞ്ഞുവിലപിച്ചതുകൊണ്ട് പ്രയോജനമില്ല. അന്ന് നമുക്കു ഖേദമുണ്ടാകാതിരിക്കണമെങ്കില്‍ ഇപ്പോഴാണ് നാം നമ്മെത്തന്നെ വിധിക്കുകയും കരഞ്ഞു വിലപിക്കുകയും ചെയ്യേണ്ടത്.

അതിനാല്‍ യേശുവിന്റെ മഹത്വത്തെക്കുറിച്ച് ഒരു പുതിയ വെളിപ്പാടു നല്‍കുവാന്‍ നമുക്കു ദൈവത്തോടപേക്ഷിക്കാം. ആ വെളിച്ചത്തില്‍ നാം നമ്മുടെ ജഡത്തിലുള്ള സ്വാര്‍ത്ഥതയുടെയും ഹൃദയകാഠിന്യത്തി ന്റെയും തന്നിഷ്ടത്തിന്റെയും അഹങ്കാരത്തിന്റെയും ആഴം കണ്ടെത്തും. അപ്പോള്‍ പശ്ചാത്താപത്തോടും സങ്കടത്തോടും കൂടി നാം അവിടുത്തെ മുമ്പാകെ കവിണ്ണുവീഴും. അപ്പോള്‍ മറ്റുള്ളവരെ വിധിക്കയും വിമര്‍ശി ക്കയും ചെയ്യുന്ന സ്വഭാവം നിശ്ശേഷം വെടിയുവാന്‍ നമുക്കു നിഷ്പ്ര യാസം സാധിക്കും.

യേശുവിന്റെ വിശുദ്ധിയുടെ നിലവാരത്തിലെത്തുന്നതുവരെയും നമ്മെത്തന്നെ വിശുദ്ധീകരിക്കുന്നതില്‍നിന്നും നാം അലംഭാവം കാണി ക്കരുത് (1 യോഹ. 3:3). അതാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ കര്‍ത്താവു മടങ്ങിവരുമ്പോള്‍ നമുക്ക് അവിടുത്തെ മുമ്പില്‍നിന്നു ലജ്ജയോടെ അകന്നുപോകുവാന്‍ ഇടയാവുകയില്ല.

അധ്യായം പതിനാറ് : ഒരു മനുഷ്യന്റെ സ്വാധീനശക്തി


”ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതില്‍ കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും” (യെഹെ. 22:30).

ഈ ലോകത്തില്‍ ദൈവം നിറവേറ്റുവാനാഗ്രഹിക്കുന്ന പല കാര്യങ്ങ ളുണ്ട്; എല്ലാം തുല്യപ്രധാനങ്ങളല്ലതാനും. അപ്രധാന കാര്യങ്ങള്‍ക്ക് ഏതൊരാളെയും ദൈവത്തിനുപയോഗിക്കാം. എന്നാല്‍ യഥാര്‍ത്ഥ ത്തില്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് ഏതെങ്കിലുമൊരാള്‍ പോരാ. അപ്രകാരം ജീവല്‍പ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് അനേകം പരീക്ഷക ളിലും ശോധനകളിലുംകൂടി കടന്നുകൊള്ളാവുന്നവനായിത്തെളിഞ്ഞ ഒരു വ്യക്തിയെയാണ് ദൈവത്തിന് ആവശ്യം. അത്തരമൊരു വ്യക്തി ഉടന്‍തന്നെ ലഭ്യനല്ലെങ്കില്‍ ലഭ്യനാകുന്നതുവരെയും ദൈവം കാത്തി രിക്കും. മനുഷ്യര്‍ ചെയ്യുന്നതുപോലെ ഉള്ളതില്‍വച്ച് ഏറ്റവും നല്ല വ്യക്തിയെ ഉപയോഗിച്ച് ദൈവം തന്റെ വേല നിറവേറ്റുകയില്ല.

തീ കൊളുത്തുവാന്‍ നാം ഒരു തീപ്പെട്ടിക്കോല്‍ ഉപയോഗിക്കുന്നു. അതു കഴിഞ്ഞാല്‍ ആ കൊള്ളികൊണ്ട് നമുക്കു പിന്നെ ഉപയോഗമില്ലാ ത്തതിനാല്‍ നാം അതു ദൂരത്തെറിയുന്നു. ആ വിധത്തില്‍ മാത്രം ദൈവം ഉപയോഗിക്കുന്ന ചില വ്യക്തികളുണ്ട്. അവരെ അവിടുന്ന് ഉപയോഗിച്ചശേഷം അവര്‍ തനിക്കു വിലയേറിയവരല്ലായ്കയാല്‍ ഉപേക്ഷിച്ചുകളയുന്നു. ആ വിധത്തില്‍ ഉപയോഗിക്കപ്പെടുവാന്‍ മാത്ര മായിരിക്കരുത് നമ്മുടെ ആഗ്രഹം. ദൈവത്തിനു വിലയേറിയവരാ കുവാന്‍ നാം ആഗ്രഹിക്കണം.

”ഒരു വലിയ വീട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള സാധന ങ്ങള്‍ മാത്രമല്ല, മരവും കളിമണ്ണും കൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചിലതു മാന്യകാര്യങ്ങള്‍ക്കും ചിലതു ഹീനകാര്യങ്ങള്‍ക്കും ഉള്ളവ യാണ്. അതിനാല്‍ ഒരുവന്‍ ഹീനകാര്യങ്ങള്‍ വിട്ടു സ്വയം നിര്‍മ്മലീകരി ക്കുന്നുവെങ്കില്‍ അവന്‍ വിശുദ്ധവും ഉടമസ്ഥനു പ്രയോജനകരവും എല്ലാ സല്‍പ്രവൃത്തിക്കും ഒരുക്കപ്പെട്ടതുമായ ഒരു മാനപാത്രമായി ത്തീരും” (2 തിമോ. 2:20,21).

ഒരാള്‍ തന്റെ വേലയില്‍ വിവിധതരം പാത്രങ്ങള്‍ ഉപയോഗിച്ചെന്നു വരാം. എന്നാല്‍ അയാള്‍ മണ്‍പാത്രങ്ങളെയും മരച്ചട്ടികളെയും പൊന്‍ വെള്ളിപ്പാത്രങ്ങളെയെന്നപോലെ വിലമതിക്കുന്നില്ല. അതുപോലെ തന്നെ വീണ്ടുംജനനം പ്രാപിച്ച എല്ലാവരും ഒരുപോലെതന്നെ ദൈവ മക്കളാണെങ്കിലും എല്ലാ ദൈവമക്കളും ദൈവവേലയില്‍ തുല്യ പ്രയോ ജനമുള്ളവരായിരിക്കുന്നില്ല. ദൈവത്തിനു മുഖപക്ഷമില്ല; എങ്കിലും എല്ലാ പാത്രങ്ങളും വിശുദ്ധീകരണം പ്രാപിച്ച് ഉപയോഗയോഗ്യമായ പാത്രങ്ങളായിത്തീരുന്നില്ല. വളരെ കുറച്ചുപേര്‍ മാത്രമേ പൂര്‍ണ്ണഹൃദയ ത്തോടെ ദൈവഹിതവും ദൈവമഹത്വവും അന്വേഷിക്കുന്നുള്ളു. അതിനാല്‍ അവരെ മാത്രമേ ദൈവം വിലമതിക്കുന്നുള്ളു.

ഈ കാരണത്താലാണ് ദൈവത്തിനു പ്രയോജനമുള്ള പാത്രങ്ങളായി നാം തീരണമെങ്കില്‍ ജഡത്തിലെയും ആത്മാവിലെയും എല്ലാ കല്മഷ ങ്ങളും (അഥവാ ക്രിസ്തുവിന് അനുരൂപമല്ലാത്ത സകലവും) നീക്കി നാം നമ്മെത്തന്നെ വെടിപ്പാക്കേണ്ടിയിരിക്കുന്നത് (2 കൊരി. 7:1).

ഒരു വ്യക്തി ഒരു വിലയേറിയ പാത്രമായിത്തീര്‍ന്നുകഴിഞ്ഞാല്‍ ദൈവം തന്റെ വേലയില്‍ അയാളെ അധികമധികം ആശ്രയിക്കുവാന്‍ ഇടയാകും. അപ്രകാരമൊരു വ്യക്തി ദൈവത്തിനു കൊള്ളരുതാത്തവ നായിത്തീര്‍ന്നാല്‍ തനിക്കുപയോഗിക്കാവുന്ന മറ്റൊരാളെ ദൈവം കണ്ടെത്തുന്നതുവരെ ദൈവവേല താല്‍കാലികമായി തടസ്സപ്പെടുകയും ചെയ്യും.

ലോകചരിത്രത്തിലും യിസ്രായേലിന്റെയും ക്രിസ്തുസഭയുടെയും ചരിത്രത്തിലും ഒരു പ്രത്യേകസാഹചര്യത്തില്‍ പലപ്പോഴും തന്റെ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിലേക്ക് ദൈവം ഒറ്റയൊരു മനുഷ്യനെ ആശ്രയിച്ചിട്ടുള്ളതിന്റെ അനേകം ദൃഷ്ടാന്തങ്ങള്‍ നമുക്കു കാണുവാന്‍ കഴിയും.

നോഹ

നോഹയുടെ കാലത്ത് ലോകം മുഴുവന്‍ ദുഷ്ടതകൊണ്ടും ദൈവ ത്തിനെതിരായ മത്സരംകൊണ്ടും നിറഞ്ഞപ്പോള്‍ ഭൂമിയില്‍ ദൈവത്തെ ഭയപ്പെടുന്ന എട്ടുപേര്‍ ഉണ്ടായിരുന്നു; എങ്കിലും ദൈവികലക്ഷ്യങ്ങളുടെ നിര്‍വഹണം നോഹയെന്ന ഒരൊറ്റ മനുഷ്യന്റെ വിശ്വസ്തതയെയാണ് പൂര്‍ണ്ണമായും ആശ്രയിച്ചിരുന്നത്.

ആ കാലത്ത് ദൈവത്തിന്റെ മുമ്പില്‍ കൃപ ലഭിച്ച ഒരൊറ്റ മനുഷ്യന്‍ നോഹയായിരുന്നു (ഉല്‍പ. 6:8). ആ ഒരു വ്യക്തി ദൈവത്തോട് അവിശ്വ സ്തനായിരുന്നെങ്കില്‍ മനുഷ്യവര്‍ഗ്ഗമൊന്നാകെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെടുമായിരുന്നു; നാമാരും ഇന്നു ഭൂമിയില്‍ ശേഷിക്ക യില്ലായിരുന്നു. നോഹ വിശ്വസ്തനായി നിലനിന്നതിന് നമുക്കു തീര്‍ച്ച യായും ദൈവത്തെ സ്തുതിക്കാം.

ലോകാവസാനദിവസങ്ങള്‍ നോഹയുടെ കാലംപോലെ ആയിരിക്കു മെന്ന് യേശു പറഞ്ഞിട്ടുണ്ട്. നോഹയുടെ കാലത്തെ ലൈംഗിക വൈകൃ തങ്ങളും അക്രമവാസനയും അവസാനനാളുകളിലും കാണപ്പെടും. നാം ജീവിക്കുന്ന ഈ കാലം അപ്രകാരമുള്ള ഒന്നാണ്. അതിനാല്‍ ഒരിക്കലും ഒത്തുതീര്‍പ്പിനു വഴങ്ങാതെ നോഹയെപ്പോലെ ഉറച്ചുനില്‍ക്കുന്ന ആളുകളെയാണ് ഇന്നു ദൈവത്തിനാവശ്യമുള്ളത്.

മോശ

യിസ്രായേല്‍ ജനങ്ങള്‍ ഈജിപ്റ്റിലായിരുന്ന കാലത്ത് തന്റെ പ്രതിനിധിയായിരിക്കുവാന്‍ യോഗ്യനായ ഒരു വ്യക്തിയെ കണ്ടെത്തു ന്നതുവരെയും ദൈവത്തിന് അവരെ അടിമത്തത്തില്‍നിന്നു സ്വതന്ത്ര രാക്കുവാന്‍ സാധിച്ചില്ല. അത്തരമൊരു മനുഷ്യന്‍ ഒരുക്കപ്പെടുന്നതു വരെയും കാത്തിരിക്കുവാന്‍ ദൈവം സന്നദ്ധനായിരുന്നു.

യിസ്രായേല്‍ജനം 400 വര്‍ഷം ഈജിപ്റ്റില്‍ക്കഴിയണമെന്നു ദൈവം നിര്‍ണ്ണയിച്ചിരുന്നു (ഉല്‍പ. 15:13). എന്നാല്‍ അന്തിമമായി 430 വര്‍ഷ ക്കാലം അവര്‍ അവിടെപ്പാര്‍ത്തു (പുറ. 12:40). ദൈവത്തിന്റെ പരിപൂര്‍ണ്ണ പദ്ധതിയെ അതിലംഘിച്ച് വീണ്ടും 30 വര്‍ഷം അവര്‍ അവിടെപ്പാര്‍ക്കേ ണ്ടിവന്നത് എന്തുകൊണ്ടായിരുന്നു?

ദൈവത്തിനു തെറ്റുപറ്റിയതുകൊണ്ടല്ല ഇപ്രകാരം സംഭവിച്ചത്, തീര്‍ച്ച തന്നെ. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുന്നില്ല. എന്നാല്‍ അവ രുടെ നേതാവാകേണ്ടിയിരുന്ന വ്യക്തി കര്‍മ്മസന്നദ്ധനായിത്തീര്‍ന്നി രുന്നില്ല. മോശ മരുഭൂമിയിലേക്കു പലായനം ചെയ്ത ശേഷം പത്തു വര്‍ഷത്തിനകം അദ്ദേഹം കര്‍മ്മസന്നദ്ധനാകണമെന്ന് ദൈവം ഒരു പക്ഷേ തീരുമാനിച്ചിരുന്നു. എന്നാല്‍ അവിടെ ദൈവത്തിന്റെ കൈ ക്കീഴില്‍ തന്റെ ആത്മീയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ മോശ യ്ക്കു നാല്‍പതുവര്‍ഷം വേണ്ടിവന്നു. തന്മൂലം യിസ്രായേല്‍ജനത്തിനു 30 വര്‍ഷംകൂടെ അടിമത്തത്തില്‍ക്കഴിയേണ്ടിവന്നു.

ഒരിക്കല്‍ മോശ യിസ്രായേല്‍ജനങ്ങളില്‍നിന്നും 40 ദിവസത്തേക്ക് അകലെയായിരുന്നപ്പോള്‍ ആകെയുണ്ടായിരുന്ന 20 ലക്ഷം ജനങ്ങളും തെറ്റിപ്പോകുവാന്‍ ഇടയായി (പുറ. 32). ദൈവത്തിന്റെ മനുഷ്യന്‍ ഒരിക്കല്‍ രംഗത്തുനിന്ന് അകന്നിരുന്നപ്പോള്‍ ഒരു ജനതയൊന്നാകെ ദൈവത്തെവിട്ടു വിഗ്രഹാരാധനയിലേക്കു തിരിയുവാന്‍ ഏതാനും ദിനങ്ങളേ വേണ്ടിവന്നുള്ളു. തങ്ങളുടെ കണ്മുമ്പില്‍ത്തന്നെ മഹാദ്ഭുത ങ്ങള്‍ സംഭവിക്കുന്നതു കണ്ടവരായിരുന്നു ഈ ജനസമൂഹം. എങ്കിലും വിഗ്രഹാരാധനയില്‍നിന്ന് അവരെ തടയുവാന്‍ അവയുടെ ഓര്‍മ്മ പര്യാപ്തമായില്ല. ഒരു ദൈവപുരുഷന്റെ കര്‍ശനമായ നേതൃത്വത്തിനു മാത്രമേ അതു ചെയ്‌വാന്‍ കഴിഞ്ഞുള്ളു.

മോശ അകലെ പര്‍വതത്തിലായിരുന്നപ്പോള്‍ അഹരോനായിരുന്നു അവരുടെ നേതാവ്. അഹരോന്‍ ദൈവത്തെ ഭയപ്പെടുന്ന ഒരു നല്ല മനുഷ്യനായിരുന്നെങ്കിലും ജനങ്ങളെ ദൈവികാനുസരണത്തില്‍ നിറുത്തുവാന്‍ അദ്ദേഹത്തിനു കഴിവുണ്ടായില്ല. വ്യക്തമായും ജന ക്കൂട്ടത്തെ പ്രീണിപ്പിക്കുന്ന ഒരുവനായിരുന്നു അദ്ദേഹം. തന്മൂലം ജനങ്ങള്‍ അദ്ദേഹത്തെക്കൊണ്ടു മുതലെടുക്കുകയും ചെയ്തു.

അഹരോനെപ്പോലെ ഇന്നും ദൈവത്തെ സേവിക്കുന്നവരാണ് തങ്ങളെന്നു സങ്കല്പിക്കുന്ന ധാരാളം ക്രിസ്തീയനേതാക്കന്മാരുണ്ട്. അവര്‍ നല്ലവരും സത്യസന്ധരും ദൈവഭക്തിയില്‍ ജീവിക്കുന്നവരു മാണ്. എങ്കിലും അവര്‍ അനായാസമായിത്തന്നെ ജനങ്ങളുടെ ഇഷ്ട ത്തിനു വഴങ്ങുന്നവരാകയാല്‍ തന്റെ സഭയെ വിശുദ്ധിയില്‍ സൂക്ഷിക്കു ന്നതിന് അവരെ ഉപയോഗിക്കുവാന്‍ ദൈവത്തിനു സാധ്യമല്ല. സാത്താ നെതിരെയുള്ള പോരാട്ടത്തില്‍ സഭയെ നയിക്കുവാന്‍ മോശയെ പ്പോലെയുള്ള ആളുകള്‍ക്കായി ഇന്നും ദൈവം നോക്കിക്കൊണ്ടിരിക്കു കയാണ്.

യോശുവാ

ദൈവം ഉയര്‍ത്തുകയും കൂടെയിരുന്നു ബലപ്പെടുത്തുകയും ചെയ്ത മറ്റൊരു മനുഷ്യനാണ് യോശുവാ. യിസ്രായേല്‍ കനാന്‍ദേശത്തിന്റെ അതിരിലെത്തിയപ്പോള്‍ യഹോവ യോശുവയോട് അരുളിച്ചെയ്തു: ”ഞാന്‍ മോശയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമെന്ന് യിസ്രായേലെല്ലാം അറിയേണ്ടതിന് ഞാന്‍ ഇന്ന് അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും” (യോശു. 3:7).

മരുപ്രയാണത്തിന്റെ നാല്‍പതു വര്‍ഷങ്ങളില്‍ ദൈവം യോശുവ യ്ക്കു പരിശീലനം നല്‍കിയിരുന്നു. എന്നാലിപ്പോള്‍ അവിടുന്ന് അദ്ദേ ഹത്തെ നേതൃത്വപദവിയിലേക്ക് ഉയര്‍ത്തുകയും താന്‍ മോശയോ ടുകൂടെ നിന്നതുപോലെ അദ്ദേഹത്തോടുകൂടെ നില്‍ക്കുകയും ചെയ്തു. യോശുവയെ പിന്താങ്ങുവാന്‍വേണ്ടി ഒരിക്കല്‍ ദൈവം ഭൂമിയെ അതിന്റെ അച്ചുതണ്ടില്‍ തിരിയാതെ കുറേ മണിക്കൂര്‍ നിശ്ചലമാക്കി നിറുത്തുകകൂടെ ചെയ്തു. ”യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനു സരിച്ച ആ ദിവസംപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടാ യിട്ടില്ല” എന്നു ബൈബിള്‍ പറയുന്നു (യോശു. 10:14).

ദൈവം ഒരിക്കല്‍ ഒരു മനുഷ്യനെ തന്റെ പ്രതിനിധിയായി തെരഞ്ഞെ ടുത്തുകഴിഞ്ഞാല്‍ താന്‍ അവനോടുകൂടെയുണ്ടെന്നു മറ്റുള്ളവര്‍ക്കു തെളിയിച്ചുകൊടുപ്പാന്‍ എത്ര മഹാകാര്യങ്ങള്‍ ചെയ്യുന്നുവെന്നത് അദ്ഭുതകരം തന്നെ.

”യോശുവയുടെ കാലത്തൊക്കെയും യോശുവാ കഴിഞ്ഞിട്ട് ഏറിയ നാള്‍ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനുവേണ്ടിച്ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ള മൂപ്പന്മാരുടെ കാലത്തൊ ക്കെയും ജനം യഹോവയെ സേവിച്ചു” എന്നു നാം വായിക്കുന്നു (ന്യായാ. 2:7).

യോശുവയുടെ ജീവിതകാലത്തും യോശുവയുടെ സഹപ്രവര്‍ത്ത കരായ മൂപ്പന്മാരുടെ കാലത്തും യിസ്രായേല്‍ജനത വിഗ്രഹങ്ങളെ സേവിക്കാതിരിക്കുമാറു യോശുവയ്ക്ക് അവരുടെമേലുണ്ടായിരുന്ന സ്വാധീനശക്തി അത്ര ബലവത്തായിരുന്നു. എന്നാല്‍ യോശുവാ മരിച്ചുകഴിഞ്ഞതോടെ യിസ്രായേല്‍ ദയനീയമായ പിന്മാറ്റത്തില്‍ വീണുപോയി.

ഒരൊറ്റ ദൈവപുരുഷന്റെ സ്വാധീനശക്തി ഈ വിധത്തിലത്രേ.

ഏലിയാവ്

യിസ്രായേലിന്റെ ചരിത്രത്തിലെ മറ്റൊരു കാലഘട്ടം ഓര്‍ക്കുക: ആഹാബ് രാജാവ് സര്‍വജനത്തെയും ബാലിന്റെ ആരാധകരാക്കി ത്തീര്‍ത്ത കാലഘട്ടമായിരുന്നു അത്. അക്കാലത്തു ബാലിനെ ആരാധി ക്കുകയില്ലെന്നു തീരുമാനമെടുത്ത 7000 ആളുകള്‍ ഉണ്ടായിരുന്നു (1 രാജാ. 19:18). തീര്‍ച്ചയായും ധീരവും പ്രശംസാവഹവുമായ ഒരു നില പാടായിരുന്നു അത്. എങ്കിലും അത് ഒരു നിഷേധാത്മകസാക്ഷ്യം മാത്ര മായിരുന്നു. അവര്‍ വിഗ്രഹങ്ങളെ ആരാധിച്ചില്ല. തങ്ങള്‍ പുകവലിക്കു കയില്ല, ചൂതാടുകയില്ല എന്നെല്ലാം പലരും ഇക്കാലത്തു ചെയ്യാറുള്ള തീരുമാനങ്ങളും ഇതുപോലെ നിഷേധാത്മകമാണ്.

എന്നാല്‍ അക്കാലത്ത് യിസ്രായേലില്‍ തന്റെ ലക്ഷ്യങ്ങള്‍ നേടി യെടുക്കുവാന്‍വേണ്ടി ആ 7000 പേരില്‍ ഒരാളെപ്പോലും ഉപയോഗിക്കു വാന്‍ ദൈവത്തിനു കഴിഞ്ഞില്ല. അതിലേക്കു ദൈവത്തിന് ഒരു ഏലിയാവിനെ ആവശ്യമായിരുന്നു. ഏഴായിരം ‘വിശ്വാസികളെ’യും ആഹാബ് രാജാവ് ഭയപ്പെട്ടിരുന്നില്ല. എങ്കിലും ഏലിയാവിനെ അയാള്‍ ഭയപ്പെട്ടു. ആ ഏഴായിരം പേരും ദൈവത്തോടു പ്രാര്‍ത്ഥിച്ചിരുന്നു. എങ്കിലും ആകാശത്തുനിന്നു തീയ് ഇറക്കുവാന്‍ അവരുടെ പ്രാര്‍ത്ഥ നയ്ക്കു കഴിവുണ്ടായില്ല. ഏലിയാവിന്റെ പ്രാര്‍ത്ഥനയാണ് അക്കാര്യം സാധിച്ചത്.

ദൈവസന്നിധിയില്‍ എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥന ഫലത്തില്‍ ഒരുപോലെയല്ല. ‘നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു’ എന്ന് ഏലിയാവിനോടു ബന്ധപ്പെടുത്തി ബൈ ബിള്‍ പറയുന്നു (യാക്കോ. 5:16,17).

ഒരു മനുഷ്യന്‍ ഒറ്റയ്ക്കു നിന്നുകൊണ്ട് മുഴുവന്‍ ജനതയെയും ദൈവ ത്തിങ്കലേക്കു മടക്കിവരുത്തുകയും ദുഷ്ടശക്തികളെ പരാജയപ്പെടുത്തു കയും ബാലിന്റെ പ്രവാചകന്മാരെയെല്ലാം കൊന്നൊടുക്കുകയും ചെയ്തു.

ഇന്നും ഒരു ജനക്കൂട്ടത്തിലൂടെയല്ല, ഒരൊറ്റ മനുഷ്യനിലൂടെയാണ് ദൈവം തന്റെ ലക്ഷ്യങ്ങള്‍ സാധിക്കുന്നത്.

എലീശാ

ഏലിയാവിന്റെ കാലത്ത് യിസ്രായേലില്‍ അന്‍പതു പ്രവാചക ശിഷ്യന്മാര്‍ (ബൈബിള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍) ഉണ്ടായിരുന്നു. ഒരിക്കല്‍ യിസ്രായേലിലെ പ്രവാചകന്മാരായിത്തീരുവാന്‍ ഇവരെല്ലാ വരും ആശിച്ചിരുന്നു. എന്നാല്‍ ദൈവാത്മാവ് അവരെയെല്ലാം മറികടന്ന് പ്രവാചകശിഷ്യനല്ലാതിരുന്ന എലീശയുടെമേല്‍ ആവസിക്കുകയാണു ണ്ടായത് (2 രാജാ. 2:7,15). എലീശയാകട്ടെ, ഒരു ഭൃത്യനെന്ന നിലയില്‍, ഏലിയാവിന്റെ കൈയ്ക്കു വെള്ളമൊഴിച്ചുകൊടുത്ത ഒരുവനെന്ന നില യില്‍, മാത്രമാണ് യിസ്രായേലില്‍ അറിയപ്പെട്ടിരുന്നത് (2 രാജാ. 3:11).

അരാം രാജാവിന്റെ സൈന്യം യിസ്രായേലിനെ ആക്രമിച്ചപ്പോള്‍ ഈ ബൈബിള്‍ പണ്ഡിതന്മാരിലാര്‍ക്കും യിസ്രായേലിനെ രക്ഷിക്കു വാന്‍ സാധിച്ചില്ല. കാരണം, അവര്‍ ബൈബിള്‍സ്‌കൂളില്‍ മോശയുടെ പ്രമാണം അഭ്യസിച്ചിരുന്നുവെങ്കിലും ദൈവത്തെ അവര്‍ അറിഞ്ഞിരു ന്നില്ല. ദൈവവുമായി അഭിമുഖബന്ധം പുലര്‍ത്തിയിരുന്ന എലീശയ്ക്കു മാത്രമേ ശത്രു ഏതുവഴിയാണ് ആക്രമിക്കുവാന്‍ വരുന്നതെന്ന് മുന്ന റിയിപ്പു നല്‍കുവാന്‍ കഴിഞ്ഞുള്ളു.

ഇന്നും ഒരു പ്രവാചകന്റെ പ്രധാനകൃത്യം ഇതിനു തുല്യമാണ്. സാത്താന്‍ ദൈവജനത്തെ ആക്രമിക്കുന്നത് ഏതു കാര്യത്തിലെന്നു താക്കീതു നല്‍കുകയാണ് ആ കൃത്യം. 50 പ്രസംഗകന്മാരെ (പ്രവാചക ശിഷ്യന്മാരെ)ക്കാളധികം സഭയില്‍ എലീശയെപ്പോലെയുള്ള ഒരു പ്രവാചകന് ആത്മീയവിനാശത്തില്‍നിന്ന് ദൈവജനത്തെ രക്ഷിക്കു വാന്‍ കഴിയും. ഒരുവന് ആത്മാവിന്റെ ശബ്ദം കേള്‍ക്കുവാന്‍ കഴിയു ന്നില്ലെങ്കില്‍ ബൈബിള്‍ പരിജ്ഞാനംകൊണ്ട് യാതൊരു പ്രയോജന വുമില്ല. ദൈവശബ്ദം കേള്‍ക്കുന്ന ഒരുവനു മാത്രമേ സാത്താന്റെ തന്ത്ര ങ്ങളില്‍നിന്നും ആക്രമണത്തില്‍നിന്നും സഭയെ രക്ഷിപ്പാന്‍ കഴിയൂ.

പ്രാചീനകാലത്ത് പ്രവാചകന്മാരെ ദര്‍ശകന്മാര്‍ എന്നു വിളിച്ചിരുന്നു (1 ശമു. 9:9). ദൈവദത്തമായ ദര്‍ശനത്തോടെ ഭാവിയിലേക്കു ചുഴിഞ്ഞിറങ്ങിക്കാണുവാന്‍ കഴിവുള്ളവരായിരുന്നു ഈ ദര്‍ശകന്മാര്‍. ശത്രു എവിടെയാണാക്രമിക്കുക എന്നും ഒരു പ്രത്യേക പ്രവര്‍ത്തന പരിപാടിയുടെ ആപല്‍സാധ്യത എന്തെന്നും അവര്‍ അറിഞ്ഞിരുന്നു. അത്തരം ദര്‍ശകന്മാരെ ഇന്നു സഭയ്ക്ക് ആവശ്യമുണ്ട്.

ദാനീയേല്‍

യിസ്രായേല്‍ജനത്തെ ഈജിപ്റ്റില്‍നിന്നു കനാനിലേക്കു നയിക്കു വാന്‍ ദൈവം ആഗ്രഹിച്ചപ്പോള്‍ അവിടുത്തേക്ക് ഒരു മനുഷ്യനെ ആവശ്യമായിരുന്നു. അതിലേക്ക് അവിടുന്നു മോശയെ കണ്ടെത്തി. യെഹൂദജനത്തെ ബാബിലോണില്‍നിന്നു യെരുശലേമിലേക്കു നയി ക്കുവാന്‍ അവിടുത്തേക്കു മറ്റൊരാളെ വേണ്ടിവന്നു. അവിടുന്ന് ദാനിയേലിനെ കണ്ടെത്തി.

ഈജിപ്റ്റിലെ അടിമത്തകാലത്തിന്റെ ദൈര്‍ഘ്യം പ്രവചിക്കപ്പെട്ടിരു ന്നതുപോലെ ബാബിലോണ്‍ പ്രവാസത്തിന്റെ കാലദൈര്‍ഘ്യവും (70 വര്‍ഷം) പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ മോശയുടെ കാലത്തില്‍നിന്നു വ്യത്യസ്തമായി ദൈവത്തിന്റെ ഇഷ്ടം നിറവേറ്റു ന്നതിന് ഒരൊറ്റ ദിവസത്തിന്റെ പോലും താമസമുണ്ടായില്ല. കാരണം ദൈവത്തിന്റെ മനുഷ്യന്‍ തക്കസമയത്തുതന്നെ സന്നദ്ധനായിരുന്നു.

ദാനിയേല്‍ ചെറുപ്പം മുതലേ വിശ്വസ്തനായിരുന്നു. തന്റെ മുമ്പില്‍ വന്ന എല്ലാ പരിശോധനയിലും അദ്ദേഹം അദ്ഭുതകരമായ വിജയം നേടി. ബാബിലോണില്‍വച്ച് ഒരു നവയുവാവെന്ന നിലയില്‍ത്തന്നെ അദ്ദേഹം കര്‍ത്താവിനുവേണ്ടി ഉറച്ച ഒരു നിലപാടു സ്വീകരിച്ചു. ‘തന്നെ ത്താന്‍ അശുദ്ധനാക്കുകയില്ല’ എന്ന് അദ്ദേഹം ഹൃദയത്തില്‍ നിശ്ചയിച്ചു (ദാനീ. 1:8). എല്ലാ യുവജനങ്ങള്‍ക്കും ഓര്‍മ്മവയ്ക്കുവാന്‍ ഏറ്റവും പറ്റിയ ഒരു വാക്യമാണിത്.

രാജാവിന്റെ മേശമേല്‍ വിളമ്പിയിരുന്ന ഭക്ഷണം (ലേവ്യപുസ്തക ത്തില്‍ പറയുന്നതനുസരിച്ചു നിരോധിക്കപ്പെട്ടിരുന്ന ഭക്ഷണം) മറ്റെല്ലാ യെഹൂദയുവാക്കളും മടിയില്ലാതെ ഭക്ഷിച്ചപ്പോള്‍ ദാനിയേല്‍ മാത്രം അതു ഭക്ഷിച്ചില്ല. ദാനിയേല്‍ ഇപ്രകാരം ഒരു നിലപാടു സ്വീകരിച്ചതായി ക്കണ്ട് അദ്ദേഹത്തിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്ന മൂന്നു യുവാക്കന്മാര്‍കൂടെ അന്ന് അതേ മേശമേല്‍ ഭക്ഷണം കഴിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. അതിനു ശേഷം ദാനിയേലും ഈ മൂന്നു യുവാക്കന്മാരും ബാബിലോണില്‍ ദൈവത്തിനുവേണ്ടി ഉറച്ച ഒരു സ്വാധീനശക്തിയായിത്തീര്‍ന്നു.

70 വര്‍ഷങ്ങള്‍ക്കുശേഷം ദാനിയേലിന് ഏകദേശം 90 വയസ്സുണ്ടായിരുന്ന കാലത്ത് ബാബിലോണില്‍നിന്ന് യെരുശലേമിലേക്ക് യെഹൂദന്മാര്‍ പ്രയാണം ചെയ്തതിന്റെ പ്രഥമപ്രേരണ ദാനിയേലിന്റെ പ്രാര്‍ത്ഥനയായിരുന്നു.

ഇന്നും ദൈവജനത്തിന്റെയിടയില്‍ ആത്മീയബാബിലോണില്‍ (വ്യാജസഭയില്‍) നിന്ന് ആത്മീയ യെരുശലേമിലേക്ക് (ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലേക്ക്) മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പ്രയാണ മുണ്ട്. ഈ പ്രയാണത്തിനും പ്രേരകശക്തിയായിത്തീരുവാന്‍ ദൈവ ത്തിന് ആളുകളെ ആവശ്യമുണ്ട്.

ദാനീയേലിന്റെ മൂന്നു സ്‌നേഹിതന്മാരായ ഹനന്യാവ്, മിശായേല്‍, അസര്യാവ് എന്നിവരെപ്പോലെയുള്ള (ദാനി. 1:11) പലരും ഇന്നുണ്ട്. കര്‍ത്താവിനുവേണ്ടി നിലകൊള്ളുവാന്‍ തല്‍പരരാണ് അവര്‍. എന്നാല്‍ സ്വന്തനിലയില്‍ അതു ചെയ്‌വാനുള്ള ധൈര്യം അവര്‍ക്കില്ല. തങ്ങളെ നയിക്കുവാന്‍ കഴിവുള്ള ഒരു ദാനിയേലിനുവേണ്ടി അവര്‍ കാത്തിരി ക്കുകയാണ്. അങ്ങനെ ദൈവം ഇന്നും ദാനിയേല്‍മാര്‍ക്കായി കാത്തി രിക്കുന്നു.

പൗലൊസ്

പുതിയ ഉടമ്പടിയിന്‍കീഴില്‍ എവിടെയെങ്കിലുമുള്ള ഏതെങ്കിലു മൊരു മനുഷ്യനെ മാത്രമല്ല, തന്റെ എല്ലാ മക്കളെയും ഉപയോഗിക്കുവാ നാണ് ദൈവം ആഗ്രഹിക്കുന്നത്. എങ്കിലും എല്ലാ വിശ്വാസികളും പുതിയ ഉടമ്പടിയുടെ വ്യവസ്ഥയനുസരിച്ചു ജീവിക്കുന്നെങ്കില്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളു.

അപ്പോസ്തലന്മാരുടെ കാലം മുതല്‍തന്നെ നാം കാണുന്നത് വളരെ ചുരുക്കം വിശ്വാസികള്‍ മാത്രമേ പുതിയ ഉടമ്പടിയില്‍ പ്രവേശിക്കു ന്നുള്ളു എന്നാണ്. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും പാപത്തോടു തോറ്റ ജീവിതം നയിക്കുന്നവരും ഭൗതികൈശ്വര്യപ്രധാനമായ ഒരു സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതരുമാണ്. തങ്ങള്‍ക്കും ക്രിസ്തുവിനുമിടയില്‍ മധ്യസ്ഥനായി ഒരു പാസ്റ്ററെയും അവര്‍ക്കാ വശ്യമാണ്. പല വിധത്തിലും ഇപ്പോഴും അവര്‍ പഴയനിയമത്തിലെ യിസ്രായേല്‍ ജനതയെപ്പോലെതന്നെ ജീവിച്ചുപോരുകയും ചെയ്യുന്നു.

ഈ കാരണത്താല്‍ പല സാഹചര്യങ്ങളിലും പഴയനിയമകാലത്തെന്നപോലെ തന്റെ സഭയില്‍ സാത്താന്‍ കടക്കാതെ അവനെ പുറത്തുനിറുത്തുന്നതിലേക്ക് ദൈവം വീണ്ടും ഒറ്റയൊറ്റ മനുഷ്യരെ ആശ്രയിക്കേണ്ടിവരുന്നു.

എഫെസോസിലെ സഭയില്‍ എന്താണു സംഭവിച്ചതെന്നാലോചി ക്കുക. പൗലൊസ് മറ്റേതു സഭയില്‍ ചെലവഴിച്ചതിലും അധികം സമയം അവിടെ ചെലവഴിച്ചു. മൂന്നു വര്‍ഷക്കാലത്തേക്ക് ഓരോ ദിവസവും അദ്ദേഹം ദൈവത്തിന്റെ മുഴുവന്‍ ആലോചനയും വ്യക്തമാക്കിക്കൊണ്ട് അവിടെ പ്രസംഗിച്ചു (അപ്പോ. 20:31). ഇങ്ങനെ എല്ലാ സഭകളിലും വച്ച് ഏറ്റവുമധികം ഭാഗ്യം ലഭിച്ച ഒരു സഭയായിരുന്നു അവിടെയുണ്ടായി രുന്നത്. അവരുടെ പേര്‍ക്ക് പൗലൊസ് എഴുതിയ ലേഖനത്തിലെ ഉപദേ ശങ്ങളുടെ ഉയര്‍ന്ന നിലവാരം നോക്കിയാല്‍ ആത്മീയവീക്ഷണമുണ്ടാ യിരുന്ന ഒരു സഭയായിരുന്നു അതെന്നും വ്യക്തമാകും. അതുകൊണ്ട് കൂടുതലാളുകള്‍ പുതിയനിയമവ്യവസ്ഥയിലുള്ള ജീവിതത്തിലേക്കു കടക്കുവാന്‍ സാധ്യതയുള്ള ഏതെങ്കിലുമൊരു സഭയുണ്ടായിരുന്നെ ങ്കില്‍ അത് എഫെസോസിലെ സഭയായിരുന്നു. എന്നാല്‍ കഷ്ടം തന്നെ! വാസ്തവം അപ്രകാരമായിരുന്നില്ല. അവിടത്തെ സഭാമൂപ്പന്മാര്‍ പോലും അത്തരമൊരു ജീവിതത്തിലേക്കു കടന്നിരുന്നില്ല.

താന്‍ ഈ മൂപ്പന്മാരെ വിട്ടുപോകുന്ന സമയത്ത് പൗലൊസ് അവരോടു ഇപ്രകാരം പറഞ്ഞു: ”ഞാന്‍ പോയശേഷം ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കു മെന്ന് ഞാന്‍ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്നും എഴുന്നേല്‍ക്കും” (അപ്പോ. 20:29,30).

പൗലൊസ് സ്വയം എഫെസോസില്‍ സന്നിഹിതനായിരുന്ന കാല ത്തോളം ഒരു ചെന്നായ്ക്കും അവിടെ കടക്കുക സാധ്യമായിരുന്നില്ല. കാരണം, പൗലൊസ് ആട്ടിന്‍കൂട്ടത്തെ ജാഗ്രതയോടെ സൂക്ഷിക്കുന്ന ഒരിടയനും കര്‍ത്താവിന്റെ ഭവനത്തിന്റെ തീക്ഷ്ണതയുള്ള ഒരു കാവല്‍ ക്കാരനുമായിരുന്നു. പൗലൊസ് അവിടെ ഉണ്ടായിരുന്ന കാലത്തോളം സ്വന്ത താല്‍പര്യമന്വേഷിച്ചിരുന്ന മൂപ്പന്മാര്‍ക്കുപോലും ഒരൊറ്റ ശിഷ്യ നെയും തങ്ങളുടെ പിന്നാലേ വലിച്ചുകൊണ്ടുപോകുവാന്‍ സാധിച്ചില്ല. പൗലൊസിന്റെ മുമ്പില്‍ അവരെല്ലാം ശക്തിഹീനരായിരുന്നു.

ഈ മൂപ്പന്മാരുടെ ആത്മീയനിലവാരം പൗലൊസിന് അറിയാമാ യിരുന്നു. അതിനാല്‍ താന്‍ എഫെസോസ് വിട്ട ഉടന്‍തന്നെ ചെന്നായ് ക്കളും സ്വാര്‍ത്ഥതല്‍പരരായ മൂപ്പന്മാരും സഭയെ തകിടം മറിക്കുമെന്നും അവിടെയുള്ള കര്‍ത്താവിന്റെ സാക്ഷ്യം ദുഷിച്ചുപോകുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. മുപ്പതുവര്‍ഷം കഴിഞ്ഞുള്ള എഫെ സോസിലെ സഭ ഭയാനകമായവിധം പിന്മാറ്റത്തിലായിപ്പോയതായി വെളി. 2:17ല്‍ നാം കാണുന്നു.

എഫെസോസിലെ സഭയില്‍നിന്ന് അതിന്റെ ആദ്യത്തെ മൂന്നുവര്‍ഷ ക്കാലം സാത്താനെ പുറത്തുനിറുത്തിയത് ആരായിരുന്നു? പൗലൊസ് എന്ന ഒരേയൊരു മനുഷ്യന്‍. പൗലൊസ് ദൈവത്തിന്റെ കണ്മുമ്പില്‍ മാത്രം ജീവിച്ചിരുന്നതിനാല്‍ സാത്താന് അദ്ദേഹത്തിന്റെമേല്‍ ഒരധി കാരവും ഉണ്ടായിരുന്നില്ല. അവന്‍ പൗലൊസിനെ ഭയപ്പെട്ടിരുന്നു. എന്നാല്‍ എഫെസോസിലെ മറ്റെല്ലാ മൂപ്പന്മാരെയും തനിക്ക് അനാ യാസം കൈകാര്യം ചെയ്യാമെന്ന് സാത്താന്‍ അറിഞ്ഞിരുന്നു.

കഴിഞ്ഞ ഇരുപതു ശതാബ്ദങ്ങളില്‍ ക്രൈസ്തവലോകത്തില്‍ സത്യം പുനഃസ്ഥാപിക്കുവാന്‍ ദൈവം ആരംഭിച്ച എല്ലാ പ്രസ്ഥാനങ്ങ ളുടെയും കഥ ഈ വിധത്തില്‍ തന്നെയായിരുന്നു. ശതാബ്ദങ്ങളായി മറഞ്ഞുകിടന്ന തിരുവചനസത്യങ്ങളെ സഭയില്‍ പുനഃസ്ഥാപിക്കുവാന്‍ ദൈവം ഒരു മനുഷ്യനെ ഒരു പ്രത്യേകസ്ഥലത്ത് എഴുന്നേല്‍പിക്കുന്നു. ആ മനുഷ്യനു ദൈവം രഹസ്യത്തില്‍ പരിശീലനം നല്‍കുകയും പിന്നീട് അദ്ദേഹത്തെ പരസ്യമായ ഒരു ശുശ്രൂഷയിലേക്കു നയിക്കു കയും ചെയ്യുന്നു. ഭൂരിപക്ഷം വിശ്വാസികളും അദ്ദേഹത്തെ നിന്ദിക്കു കയും ‘ദുരുപദേഷ്ടാവ്’ എന്നുപറഞ്ഞു ആക്ഷേപിക്കുകയും കള്ള പ്രവാചകനെന്നു മുദ്രയടിച്ചു പുറംതള്ളുകയും ചെയ്യുന്നു. എന്നാല്‍ കേള്‍പ്പാന്‍ ചെവിയും കാണ്മാന്‍ കണ്ണുമുള്ള ചുരുക്കം ചിലര്‍ അദ്ദേ ഹത്തെ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകനെന്നു മനസ്സി ലാക്കി അദ്ദേഹത്തോടു ചേരുന്നു. അങ്ങനെ ആ ചുരുക്കം പേരിലൂടെ ആ തലമുറയില്‍ കര്‍ത്താവിന്റെ ഒരു സാക്ഷ്യം ഉയര്‍ന്നുവരുന്നു. എന്നാല്‍ അദ്ദേഹം മരണമടയുന്നതോടെ കാര്യങ്ങള്‍ അധഃപതി ക്കുകയും വളരെ വേഗത്തില്‍ ഈ പുതിയ സമൂഹവും അധഃപതിച്ച് മറ്റെല്ലാ സഭാവിഭാഗങ്ങളെയുംപോലെ ബാബിലോണിന്റെ ഒരു ഭാഗ മായി കലാശിക്കയും ചെയ്യുന്നു.

ക്രൈസ്തവചരിത്രത്തിലെ ഒരൊറ്റ നേതാവിനുപോലും തന്നെ പ്പോലെ അതേ ദൈവികദര്‍ശനമുള്ള നേതാക്കളുടെ ഒരു രണ്ടാം തല മുറയെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഈ മനുഷ്യരെല്ലാം താന്താ ങ്ങളുടെ തലമുറയില്‍ ദൈവഹിതം നിറവേറ്റുന്ന ഒരു വലിയ വേല ചെയ്തിട്ടുണ്ട് (അപ്പോ. 13:16). എന്നാല്‍ അടുത്ത തലമുറ വരുന്നതോടെ തന്റെ നാമത്തിന് വിശുദ്ധമായ ഒരു സാക്ഷ്യം ഉയര്‍ത്തണമെങ്കില്‍ എപ്പോഴും ദൈവത്തിനു പുതിയൊരാരംഭം ഇടേണ്ടിവരുന്നു. ഇതു സഭാചരിത്രത്തിലുടനീളം ഓരോ പ്രത്യേക വിഭാഗങ്ങളിലും സംഭവി ച്ചിട്ടുള്ളതായി നാം കാണുന്നു.

എങ്കിലും ഓരോ തലമുറയിലും തന്റെ നാമത്തിനുവേണ്ടി വിശുദ്ധ മായ ഒരു സാക്ഷ്യം ഉയര്‍ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ഇന്നത്തെ തലമുറയില്‍പ്പോലും തനിക്ക് ഒരു സാക്ഷ്യവുമില്ലാത്ത ഒരവസ്ഥ ദൈവം അഭിലഷിക്കുന്നില്ല. അതുകൊണ്ട് ഈ തലമുറയില്‍ ദൈവ ഹിതം നിറവേറ്റുന്നതിലേക്ക് ആവശ്യമായ വില കൊടുക്കുവാന്‍ നിങ്ങള്‍ സന്നദ്ധനോ?

അധ്യായം പതിനേഴ് : നിങ്ങളുടെ തീരുമാനങ്ങള്‍ സ്വന്തജീവിതത്തെ രൂപപ്പെടുത്തുന്നു


”ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത്” (യോഹ. 6:38).

താന്‍ ഈ ഭൂമിയിലേക്ക് എന്തുചെയ്‌വാനായിട്ടാണു വന്നതെന്ന് യേശു ഇവിടെ സ്വന്തവാക്കുകളിലൂടെ പ്രസ്താവിക്കുന്നു. ഭൂമിയില്‍ ഓരോ ദിവസവും യേശു എങ്ങനെ ജീവിച്ചുവെന്ന് ഈയൊരൊറ്റ വാക്യം നമുക്കു വ്യക്തമാക്കിത്തരുന്നു.

നസറേത്തില്‍ യേശു ആദ്യത്തെ മുപ്പതുവര്‍ഷം ജീവിച്ച ജീവിതത്തെ അജ്ഞാത വര്‍ഷങ്ങളെന്നാണ് നാം വിളിക്കുന്നത്. എന്നാല്‍ ആ മുപ്പതുവര്‍ഷങ്ങളിലെ ഓരോ ദിവസത്തിലും താന്‍ എന്തുചെയ്തു വെന്ന് യേശു ഇവിടെ നമ്മോടു പറയുന്നു. അവിടുന്നു സ്വന്തഹിതത്തെ നിരാകരിക്കുകയും തന്റെ പിതാവിന്റെ ഹിതം പ്രവര്‍ത്തിക്കുകയും ചെയ്തു.

യേശു ലോകത്തില്‍ വരുന്നതിനുമുമ്പുള്ള നിത്യയുഗങ്ങളില്‍ തന്റെ പിതാവിനോടുകൂടെയായിരുന്നപ്പോള്‍ ഒരിക്കലും സ്വന്തഹിതം ത്യജി ക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അവിടുത്തെ ഹിതവും പിതാവിന്റെ ഹിതവും ഒന്നുതന്നെയായിരുന്നു. എന്നാല്‍ നമ്മുടെ ജഡത്തില്‍ അവിടുന്നു ഭൂമിയിലേക്കു വന്നപ്പോള്‍ ആ ജഡ ത്തിന് ഓരോ പ്രത്യേക കാര്യത്തിലും ദൈവഹിതത്തിനു കടകവിരുദ്ധ മായി പ്രവര്‍ത്തിക്കുന്ന സ്വന്തമായ ഒരു ഇച്ഛ ഉണ്ടായിരുന്നു. അതിനാല്‍ യേശുവിന് തന്റെ പിതാവിന്റെ ഹിതം ചെയ്യുവാനുള്ള ഏകമാര്‍ഗ്ഗം എല്ലാ സമയത്തും സ്വന്തഹിതത്തെ ത്യജിക്കുകയെന്നതു മാത്രമായി രുന്നു. ഇതാണ് യേശു തന്റെ ഭൗമികജീവിതകാലം മുഴുവന്‍ വഹിച്ചി രുന്ന ക്രൂശ് – തന്റെ സ്വന്തം ഹിതത്തിന്റെ ക്രൂശീകരണം തന്നെ. നാം അവിടുത്തെ പിന്തുടരണമെങ്കില്‍ ആ ക്രൂശ് നാം വഹിക്കേണ്ടതാ വശ്യമെന്ന് ഇപ്പോള്‍ അവിടുന്ന് നമ്മോടു പറയുന്നു.

യേശുവിനെ ഒരു ആത്മീയവ്യക്തിയാക്കിത്തീര്‍ത്തതു സ്വന്തഹിതത്തിന്റെ സുസ്ഥിരവും മാറ്റമില്ലാത്തതുമായ നിരാകരണമായിരുന്നു. നമ്മെയും ആത്മീയരാക്കിത്തീര്‍ക്കുന്നത് സ്വേച്ഛയുടെ നിരന്തരമായ നിരാകരണം തന്നെ; സ്വന്തം ഇച്ഛയെ എപ്പോഴും ത്യജിക്കുക എന്നതു തന്നെ.

ഓരോ ദിവസവും വിവിധകാര്യങ്ങളെപ്പറ്റി നാം തീരുമാനങ്ങള്‍ എടുത്തുകൊണ്ടിരിക്കുന്നു. നമ്മുടെ പണമോ വിശ്രമവേളയോ എങ്ങനെ ചെലവാക്കുവാന്‍ പോകുന്നു, ഒരാളോട് അഥവാ ഒരാളെക്കുറിച്ച് എങ്ങനെ സംസാരിക്കുവാന്‍ പോകുന്നു, ഒരു പ്രത്യേക കത്ത് എങ്ങനെ എഴുതുവാന്‍ പോകുന്നു, മറ്റൊരാളുടെ പെരുമാറ്റത്തോട് എങ്ങനെ പ്രതികരിക്കുന്നു, വചനധ്യാനത്തിലോ, പ്രാര്‍ത്ഥനയിലോ, സഭായോഗത്തിലോ എത്ര സമയം ചെലവാക്കുന്നു എന്നീ കാര്യങ്ങളിലെല്ലാം നാം ചില തീരുമാനങ്ങള്‍ ചെയ്യുന്നു. രാവിലെ മുതല്‍ രാത്രി വരെ നമുക്കു ചുറ്റുമുള്ള ആളുകളുടെ വാക്കുകളോടും പ്രവൃത്തികളോടും നാം പ്രതികരിച്ചുകൊണ്ടാണിരിക്കുന്നത്. നാം ഒരുവേള അറിയുന്നില്ലെങ്കില്‍ ത്തന്നെയും ഓരോ ദിവസവും നൂറുകണക്കിനു തീരുമാനങ്ങള്‍ നാം ചെയ്യുന്നുണ്ട്. ഈ ഓരോ തീരുമാനത്തിലും ഒന്നുകില്‍ നമ്മെ അല്ലെ ങ്കില്‍ ദൈവത്തെ പ്രസാദിപ്പിക്കുവാനാണ് നാം നിശ്ചയിക്കുന്നത്.

നമ്മുടെ പല പ്രവൃത്തികളും ബോധപൂര്‍വമായ തീരുമാനങ്ങളുടെ ഫലമല്ല. എങ്കില്‍ത്തന്നെയും ഈ രണ്ടില്‍ ഒരു വിധത്തിലാണ് നാം അവ ചെയ്യുന്നത്. ഒന്നുകില്‍ നമ്മെത്തന്നെ പ്രസാദിപ്പിക്കുക, അല്ലെ ങ്കില്‍ ദൈവത്തെ മഹത്വപ്പെടുത്തുക. ബോധപൂര്‍വമായ നമ്മുടെ തീരു മാനങ്ങള്‍ നാം എതുവിധം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് അബോധപൂര്‍വമായ നമ്മുടെ പ്രവൃത്തികളും സംഭവിക്കുന്നത്. അന്തിമ മായി ഈ തീരുമാനങ്ങളുടെ ആകെത്തുകയാണ് നാം ആത്മീയരായി ത്തീരുന്നുവോ ജഡികരായിത്തീരുന്നുവോ എന്നു തീരുമാനിക്കുന്നത്.

ആദ്യം നാം മാനസാന്തരപ്പെട്ട സമയം മുതല്‍ നാം എടുത്തിട്ടുള്ള ലക്ഷക്കണക്കിനു തീരുമാനങ്ങളെപ്പറ്റി ചിന്തിക്കുക. ഓരോ ദിവസവും ഒട്ടനേകം പ്രാവശ്യം തങ്ങളുടെ സ്വേച്ഛയെ ത്യജിച്ച് ദൈവഹിതം ചെയ്യു വാന്‍ തീരുമാനിച്ചിട്ടുള്ളവര്‍ ആത്മീയരായിത്തീര്‍ന്നിരിക്കുന്നു. നേരേ മറിച്ച്, തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതില്‍ മാത്രം സന്തോഷി ക്കയും മിക്ക സമയത്തും തങ്ങളെത്തന്നെ പ്രസാദിപ്പിക്കുവാന്‍ തീരു മാനിക്കയും ചെയ്തിട്ടുള്ളവര്‍ ജഡികരായിത്തുടരുകയും ചെയ്തിരി ക്കുന്നു. ഓരോ വ്യക്തിയുടെയും തീരുമാനങ്ങളാണ് അന്തിമമായി അയാള്‍ എന്തായിത്തീരുന്നുവെന്ന് തീരുമാനിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ ജീവിതത്തിലുണ്ടായ വിവിധ സാഹചര്യങ്ങളില്‍ നിങ്ങള്‍ ചെയ്തിട്ടുള്ള ആയിരക്കണക്കിനു തീരുമാനങ്ങളിലെല്ലാം നിങ്ങള്‍ സ്വയം ഏതു വിധമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുത്തുവോ അതിനനുസരിച്ചുള്ള വിനയവും വിശുദ്ധിയും സ്‌നേഹവുമെല്ലാമാണ് നിങ്ങള്‍ക്ക് ഉണ്ടായിത്തീര്‍ന്നിട്ടുള്ളത്.

ആത്മീയതയെന്നത് ദൈവവുമായിട്ടുള്ള ഒരൊറ്റ കണ്ടുമുട്ടല്‍ കൊണ്ടുമാത്രം ഉണ്ടാകുന്ന ഒന്നല്ല. നേരേ മറിച്ച്, ദിവസംതോറും, ആഴ്ചതോറും, വര്‍ഷംതോറും സ്വാര്‍ത്ഥം നിഷേധിച്ച് ദൈവഹിതം എല്ലാ സമയത്തും ചെയ്യുവാന്‍ തീരുമാനിക്കുന്നതിന്റെ ഫലമാണ് അത്.

ഒരേദിവസം മാനസാന്തരപ്പെട്ട രണ്ടു സഹോദരന്മാര്‍ പത്തുവര്‍ഷത്തിനുശേഷം എത്തിച്ചേരുന്ന ആത്മീയാവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കുക. അവരില്‍ ഒരാള്‍ ഇപ്പോള്‍ ആത്മീയവിവേചനമുള്ള പരിപക്വമതിയായ ഒരു സഹോദരനാണ്. സഭയിലെ വളരെ ചുമതലകള്‍ അദ്ദേഹത്തെ ഭരമേല്‍പിക്കുവാന്‍ കഴിയും. മറ്റേയാള്‍ ഇപ്പോഴും വിവേചന മില്ലാത്ത ഒരാത്മീയ ശിശു മാത്രമാണ്. എപ്പോഴും മറ്റുള്ളവര്‍ അയാള്‍ക്കു ഭക്ഷണം നല്‍കുകയും ഉത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരി ക്കേണ്ട ആവശ്യം അയാള്‍ക്കുണ്ട്.

ഈ രണ്ടുപേര്‍ തമ്മില്‍ ഇത്രയധികം വ്യത്യാസം വരാനുള്ള കാരണം എന്താണ്?

ഉത്തരമിതാണ്: തങ്ങളുടെ പത്തുവര്‍ഷത്തിലെ ക്രിസ്തീയജീവിതത്തില്‍ ഓരോ ദിവസവും അവര്‍ എടുത്തിട്ടുള്ള തീരുമാനങ്ങളാണ് ഇതിന്റെ കാരണം.

ഇനിയൊരു പത്തുവര്‍ഷക്കാലം ഇതേവിധത്തില്‍ തന്നെ അവര്‍ തുടരുന്നപക്ഷം അവര്‍ തമ്മിലുണ്ടാകുന്ന വ്യത്യാസം ഇതിലും ഗണ നീയമായിരിക്കും. നിത്യതയില്‍ അവര്‍ പ്രാപിക്കുന്ന തേജസ്സിന്റെ അനുപാതം ഒരു രണ്ടായിരംവാട്ടു ബള്‍ബും ഒരഞ്ചുവാട്ടു ബള്‍ബും പുറപ്പെടുവിക്കുന്ന വെളിച്ചത്തിന്റെ അനുപാതം പോലെയിരിക്കും.

നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ടു ഭേദമുണ്ടല്ലോ (1 കൊരി. 15:41).

നിങ്ങള്‍ ഒരു ഭവനം സന്ദര്‍ശിക്കുമ്പോള്‍ അവിടെ സന്നിഹിതനല്ലാത്തവനും നിങ്ങള്‍ ഇഷ്ടപ്പെടാത്തവനുമായ ഒരു സഹോദരനെപ്പറ്റി ഒരു പ്രതികൂലപരാമര്‍ശം നടത്തുവാന്‍ നിങ്ങള്‍ക്കു പരീക്ഷയുണ്ടാകുന്ന ഒരു സന്ദര്‍ഭം ആലോചിച്ചുനോക്കുക. അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യും? ആ പരീക്ഷയ്ക്കു കീഴടങ്ങി നിങ്ങള്‍ ദൂഷണം പറയുമോ? അതോ നിങ്ങള്‍ സ്വയം ത്യജിച്ച് വായ് അടച്ചുവയ്ക്കുമോ? ഏതെങ്കിലുമൊരാളെ പ്പറ്റി ഒരു ദൂഷണവാക്കു പറയുന്നതുകൊണ്ടുമാത്രം ആരെയും ദൈവം കുഷ്ഠരോഗത്തിനോ കാന്‍സറിനോ അധീനനാക്കി വീഴ്ത്തിക്കളയു ന്നില്ല. തീര്‍ച്ച തന്നെ. അതുമൂലം അത്തരമൊരു പാപം തങ്ങളുടെ ജീവി തത്തെ നശിപ്പിക്കുന്നില്ലെന്ന് പലരും ചിന്തിച്ചുപോകുന്നു. ഹാ കഷ്ടം! നിത്യതയില്‍ മാത്രമേ പല സഹോദരന്മാരും അതിന്റെ പ്രത്യാഘാതം മനസ്സിലാക്കുകയുള്ളു. ഓരോ പ്രാവശ്യവും തങ്ങളെത്തന്നെ പ്രസാദി പ്പിച്ചപ്പോള്‍ അവര്‍ അല്പാല്പമായി തങ്ങളെത്തന്നെ നശിപ്പിക്കുക യാണ് ചെയ്തത്. തങ്ങള്‍ ഭൂമിയില്‍ എപ്രകാരം തങ്ങളുടെ ജീവിത ങ്ങളെ ദുര്‍വിനിയോഗം ചെയ്തുവെന്നതിനെപ്പറ്റി അപ്പോള്‍ അവര്‍ പശ്ചാത്തപിക്കും.

യേശുവും നസറേത്തില്‍വച്ച് മുപ്പതുവര്‍ഷക്കാലം ഇതേവിധത്തില്‍ പരീക്ഷിക്കപ്പെട്ടു. ആ അജ്ഞാതവര്‍ഷങ്ങളെപ്പറ്റി ”അവിടുന്ന് ഒരിക്കലും തന്നെത്തന്നെ പ്രസാദിപ്പിച്ചില്ല” എന്ന് എഴുതപ്പെട്ടിരിക്കുന്നു (റോമര്‍ 15:3). എപ്പോഴും അവിടുന്ന് തന്നെത്തന്നെ ത്യജിച്ചു. അങ്ങനെ അവിടുന്ന് എല്ലാ സമയത്തും പിതാവിനെ പ്രസാദിപ്പിച്ചു.

ഒരുവന്റെ ജീവിതത്തില്‍ പല മേഖലകളിലും തന്നെത്താന്‍ പ്രസാദിപ്പിക്കുന്ന അനുഭവം ഉണ്ടാകാം. ഉദാഹരണമായി ഭക്ഷണം കഴിക്കുന്ന കാര്യം ചിന്തിക്കുക. നിങ്ങള്‍ക്കു വിശപ്പില്ലാത്ത ഒരു സമയത്തുതന്നെ ഭക്ഷിക്കുവാന്‍വേണ്ടി രുചികരമായ എന്തെങ്കിലും വിഭവം വാങ്ങുവാന്‍ പണം ചെലവാക്കുന്ന ഒരു സാഹചര്യം ആലോചിച്ചുനോക്കുക. അപ്ര കാരം ചെയ്യുന്നതില്‍ തെറ്റായോ പാപകരമായോ ഒന്നുമില്ല. എങ്കിലും ഒരു പ്രത്യേക ജീവിതരീതിയാണതു കാണിക്കുന്നത്. നിങ്ങള്‍ക്കു പണമുള്ളതുകൊണ്ടു ആവശ്യമുണ്ടായാലും ഇല്ലെങ്കിലും നിങ്ങള്‍ അതു വാങ്ങുന്നു. നിങ്ങളെത്തന്നെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം നിങ്ങള്‍ ചെയ്യുന്നു. എന്തെങ്കിലും വാങ്ങണമെന്നു തോന്നിയാല്‍ നിങ്ങള്‍ അതു വാങ്ങുന്നു. എവിടെയെങ്കിലും പോകണമെന്നു തോന്നി യാല്‍ നിങ്ങള്‍ പോകുന്നു. താമസിച്ചുറങ്ങിയാല്‍ മതിയെന്നു തോന്നി യാല്‍ നിങ്ങള്‍ താമസിച്ച് ഉറങ്ങുന്നു. നിങ്ങള്‍ സഭായോഗങ്ങള്‍ക്കു പതി വായിപ്പോകയും എല്ലാ ദിവസവും ബൈബിള്‍ വായിക്കയും ചെയ്യുന്നു ണ്ടെങ്കിലും മേല്‍പ്രകാരം ജീവിക്കുന്നതിന്റെ അന്തിമഫലം എന്താണ്? നിങ്ങളുടെ രക്ഷ നഷ്ടപ്പെട്ടുപോകയില്ലായിരിക്കാം. എങ്കിലും തനിക്കു വേണ്ടി ജീവിക്കുവാന്‍ ദൈവം നിങ്ങള്‍ക്കു നല്‍കിയ ഒരേയൊരു ജീവിതം നിങ്ങള്‍ തീര്‍ച്ചയായും ദുര്‍വിനിയോഗം ചെയ്യുകയാണ്.

എന്നാല്‍ മറ്റൊരു സഹോദരന്‍ വ്യത്യസ്തമായിപ്പെരുമാറുന്നു. തന്റെ ശരീരത്തെ ശിക്ഷണത്തില്‍ കൊണ്ടുവരുവാന്‍ അയാള്‍ തീരുമാനി ക്കുന്നു. തനിക്കു വിശപ്പില്ലാത്തപ്പോള്‍ അനാവശ്യമായി എന്തെങ്കിലും ഭക്ഷിക്കരുതെന്ന് അയാള്‍ നിശ്ചയിക്കുന്നു. തനിക്കുവേണ്ടിത്തന്നെ അനാവശ്യമായതൊന്നും വാങ്ങുകയില്ലെന്ന് അയാള്‍ ഉറയ്ക്കുന്നു. ദൈവത്തോടൊപ്പം സമയം ചെലവാക്കുവാന്‍ ദിവസവും 15 മിനിറ്റു നേരത്തേ എഴുന്നേല്‍ക്കുവാന്‍ അയാള്‍ തീരുമാനിക്കുന്നു. ആരെങ്കിലും തന്നോടു കോപത്തോടെ സംസാരിക്കുമ്പോള്‍ ശാന്തതയോടെ മറുപടി പറയുവാന്‍ അയാള്‍ തീരുമാനിക്കുന്നു. എപ്പോഴും സ്‌നേഹത്തോടും കരുണയോടും കൂടെയിരിക്കുവാന്‍ അയാള്‍ തീരുമാനിക്കുന്നു. വര്‍ത്തമാനപ്പത്രത്തില്‍ മോഹങ്ങളെ ഉയര്‍ത്തുമാറുള്ള പരസ്യങ്ങള്‍ വായിക്കാതിരിക്കുവാന്‍ അയാള്‍ തീരുമാനിക്കുന്നു. എല്ലാ സാഹചര്യ ങ്ങളിലും തന്നെത്താന്‍ താഴ്ത്തുവാനും ഒരിക്കലും സ്വയം നീതീക രിക്കാതിരിക്കുവാനും അയാള്‍ തീരുമാനിക്കുന്നു. തന്നെ ലോകത്തിന്റെ ചിന്താഗതിയിലേക്കു സ്വാധീനിക്കുന്ന ചില സ്‌നേഹബന്ധങ്ങള്‍ ഉപേക്ഷിക്കുവാനും അയാള്‍ നിശ്ചയിക്കുന്നു. അതേ സമയംതന്നെ ഇതെല്ലാം ചെയ്യുന്ന മറ്റുള്ളവരെ വിധിക്കാതിരിപ്പാനും അയാള്‍ തീരു മാനിക്കുന്നു. ഇപ്രകാരം നിരന്തരമായി തന്റെ ഇഷ്ടവും തന്നെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളും വെടിയുവാന്‍ തീരുമാനിക്കുന്നതിലൂടെ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുവാന്‍ കഴിവുള്ള ശക്തമായൊരു ഇച്ഛാശക്തി അയാള്‍ക്ക് ഉണ്ടായിത്തീരുന്നു.

ആവശ്യമില്ലാത്ത ആ വസ്തു വാങ്ങാതിരുന്നതുകൊണ്ടോ 15 മിനിറ്റു നേരത്തേ ഉണര്‍ന്നതുകൊണ്ടോ മാനുഷികമായ അഭിമാനം കൈവിട്ട് ക്ഷമചോദിച്ചതുകൊണ്ടോ എന്താണയാള്‍ക്കു നഷ്ടപ്പെട്ടത്? ഒന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ അയാള്‍ക്കു ലാഭമായതെന്താണെന്നാലോചിക്കുക.

ചെറിയ ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത പുലര്‍ത്തിയ അപ്രകാരമുള്ള ഒരു വ്യക്തി ഏതാനും വര്‍ഷങ്ങള്‍കൊണ്ട് വിശ്വാസ്യനായ ഒരു ദൈവപുരുഷനായിത്തീരുന്നു. തനിക്കുള്ള ബൈബിള്‍ പരിജ്ഞാനം മൂലമല്ല, പിന്നെയോ തന്നെത്താന്‍ പ്രസാദിപ്പിക്കാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ അയാള്‍ എടുക്കുന്ന തീരുമാനങ്ങള്‍ മൂലമാണ് അയാള്‍ അപ്രകാരമായിത്തീ രുന്നത്.

അതിനാല്‍ നിങ്ങള്‍ ദുര്‍ബലഹൃദയരാകരുത്. എല്ലാ സമയത്തും ദൈവത്തെ പ്രസാദിപ്പിക്കുമാറ് നിങ്ങളുടെ ഇച്ഛയെ പ്രവര്‍ത്തിപ്പിക്കുക. നന്മതിന്മകളെ വിവേചിക്കുവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളു ള്ളവര്‍ (അനേകവര്‍ഷമായി തങ്ങളുടെ ഇച്ഛാശക്തിയെ ശരിയായ മാര്‍ഗ്ഗത്തില്‍ ഉപയോഗിച്ചിട്ടുള്ളവര്‍) ആണ്, പക്വത പ്രാപിച്ച ക്രിസ്ത്യാ നികള്‍ (എബ്രാ. 5:14).

ഒരു ദൃഷ്ടാന്തം ചിന്തിക്കുക. സ്ഥൂലശരീരമുള്ള രണ്ടാളുകള്‍ തങ്ങളുടെ വൃഥാസ്ഥൂലത നീക്കുവാനായി ഡോക്‌റുടെ ഉപദേശം തേടുന്നു. ഡോക്ടര്‍ അവര്‍ക്ക് അടുത്ത പന്ത്രണ്ടു മാസത്തേക്കു ചെയ്യുവാനുള്ള ഒരു വ്യായാമപദ്ധതി നിര്‍ദ്ദേശിക്കുന്നു. ഒരാള്‍ ആ വ്യായാമങ്ങള്‍ മുടങ്ങാതെ എല്ലാ ദിവസവും ചെയ്തു തടി കുറഞ്ഞ് ശരീരശക്തി വീണ്ടെടുക്കുന്നു. മറ്റേയാള്‍ ഏതാനും ദിവസത്തേക്കു വ്യായാമം ചെയ്തശേഷം ഉപേക്ഷ ബാധിച്ചവനാകയും ഒടുവില്‍ അതു നിറുത്തി ക്കളയുകയും ചെയ്യുന്നു. ശിക്ഷണരഹിതമായ ജീവിതം നിമിത്തം അയാളുടെ കുടവയറ് ഏറിയേറിവന്ന് ഒടുവില്‍ അയാള്‍ അകാലമരണം പ്രാപിക്കുന്നു. ദൈവഹിതം ചെയ്യുവാന്‍ നമ്മുടെ ഇച്ഛാശക്തിയെ ഒന്നു കില്‍ ശക്തമാക്കുകയോ അല്ലെങ്കില്‍ അതിനെ ദുര്‍ബലമാക്കിത്തീര്‍ത്ത് പിശാചിന്റെ ദുഷ്ടലക്ഷ്യങ്ങള്‍ക്കിരയാവുകയോ ചെയ്യുന്നതിന്റെ ഒരു ദൃഷ്ടാന്തമാണിത്.

ഒരിക്കല്‍ യുവാവായ ഒരു ദൈവഭൃത്യനെപ്പറ്റി വായിച്ച ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു. താന്‍ വളരെയധികം സമയം ടെലിവിഷന്‍ കാണു വാന്‍ ചെലവഴിക്കുന്നു എന്ന് അദ്ദേഹത്തിനു ബോധ്യമായി. (അശുദ്ധി കലരാത്ത നല്ല പരിപാടികള്‍ മാത്രമേ അദ്ദേഹം കണ്ടിരുന്നുള്ളുവെ ങ്കില്‍ത്തന്നെയും) തന്റെ ടി. വി. സെറ്റു വില്‍ക്കുവാന്‍ അദ്ദേഹം തീരു മാനിച്ചുവെന്നു മാത്രമല്ല, ദിവസംപ്രതി അതിനുവേണ്ടി ചെലവഴിച്ചു കൊണ്ടിരുന്ന സമയം പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുമെന്നൊരു തീരുമാനത്തില്‍ അദ്ദേഹം എത്തുകയുംകൂടെ ചെയ്തു. താന്‍ എടുക്കു കയും നടപ്പിലാക്കുകയും ചെയ്ത ആ തീരുമാനത്തിന്റെ നേരിട്ടുള്ള ഫലമായി ദൈവം ആയിരങ്ങള്‍ക്കു പ്രയോജനം വരുന്ന ഒരു ശുശ്രൂഷ അദ്ദേഹത്തിനു നല്‍കുകയുണ്ടായി.

ടി.വി.യ്ക്കുവേണ്ടി സമയം ചെലവഴിക്കുന്നതില്‍ തെറ്റൊന്നും കണ്ടെത്താത്ത ആളുകളുടെ കാര്യത്തില്‍ ദൈവം വളരെക്കാര്യങ്ങളൊന്നും അവരെ ഭരമേല്‍പിക്കുന്നതായി അവര്‍ കാണുന്നില്ല. തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്ന ഒരുവനാണ് ദൈവം. അവിടുത്തെ പക്കല്‍ മുഖപക്ഷമില്ലതന്നെ.

അതേ, ഭക്ഷണം, പണം, ഉറക്കം, വായന തുടങ്ങിയ മണ്ഡല ങ്ങളിലെല്ലാം ഒന്നുകില്‍ തന്നെത്താന്‍ ത്യജിക്കയോ അല്ലെങ്കില്‍ തന്നെ ത്തന്നെ പ്രസാദിപ്പിക്കുകയോ ചെയ്തുകൊണ്ട് നിങ്ങള്‍ എടുത്തിട്ടുള്ള തീരുമാനങ്ങളുടെ ഫലമാണ് ഇന്നു നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥ.

സമയം വളരെ വേഗം കടന്നുപോകുന്നു. 40-ല്‍ അധികം വയസ്സുള്ള വരും തങ്ങളെത്തന്നെ പ്രസാദിപ്പിക്കുവാനായി സമയം ചെലവഴിച്ച വരുമായ ആളുകള്‍ക്ക് ഇപ്പോള്‍ ദൈവത്തിനുവേണ്ടി വളരെ കാര്യങ്ങള്‍ ചെയ്‌വാനാകുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. എന്തെന്നാല്‍ തങ്ങ ളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം അവര്‍ പാഴാക്കിക്കളഞ്ഞി രിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ആ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ എന്നേക്കുമായി പൊയ്‌പ്പോയിരിക്കുന്നു. സര്‍വശക്തനായ ദൈവത്തിനു പോലും ഇപ്പോള്‍ അവയെ വീണ്ടെടുത്തുതരുവാന്‍ സാധ്യമല്ല. എങ്കിലും ഇപ്പോഴെങ്കിലും നിങ്ങള്‍ മാനസാന്തരപ്പെടുന്നപക്ഷം നിങ്ങളുടെ ജീവിതത്തിന്റെ ശേഷിച്ചഭാഗംകൊണ്ടു ദൈവത്തിനുവേണ്ടി പ്രയോജന കരമായ ചിലതു ചെയ്യുവാന്‍ ഇപ്പോഴും നിങ്ങള്‍ക്കു സാധ്യമാണ്.

എങ്കിലും ഇപ്പോഴും തങ്ങളുടെ കൗമാരപ്രായത്തിലോ ഇരുപതു കളിലോ കഴിയുന്നവരോടാണ് പ്രാഥമികമായി സംസാരിപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവര്‍ക്കൊരനുഗ്രഹമായിത്തീരുമാറ് നിങ്ങളെ അനുഗ്രഹിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ നിങ്ങളോടു പറയട്ടെ. നിങ്ങള്‍ മുപ്പതോ മുപ്പത്തഞ്ചോ വയസ്സു പ്രായമാ കുമ്പോഴേക്കും തന്റെ സഭയിലെ ഒരു പ്രധാന ചുമതല നിങ്ങളെ ഭരമേല്‍പിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ തന്റെ ഹിതം നിറവേറുമാറ് അടുത്ത ഒരു പത്തുവര്‍ഷ ക്കാലം നിങ്ങള്‍ ദൈവത്തോടു വിശ്വസ്തനായിത്തീരുമോ?

ഇപ്പോള്‍മുതല്‍ വിശ്വസ്തനായിരിപ്പാന്‍ നിങ്ങള്‍ തീരുമാനിക്കു മെങ്കില്‍, ഇതേവരെയുള്ള ഭൂതകാലജീവിതത്തില്‍ എത്രമാത്രം നിങ്ങള്‍ പരാജയപ്പെട്ടിരുന്നാലും നിത്യതയില്‍ നിങ്ങള്‍ ഖേദിക്കേണ്ടിവരികയില്ല. അതിനാല്‍ ജീവിതത്തെ ഗൗരവമായിട്ടെടുക്കുക. യേശു നസറേത്തിലെ തന്റെ ജീവിതത്തില്‍ എപ്രകാരം വിശ്വസ്തനായിരുന്നുവെന്നു ചിന്തിക്കു കയും അവിടുത്തെ ദൃഷ്ടാന്തം പിന്തുടരുകയും ചെയ്യുക. ”ഞാന്‍ എന്റെ സ്വന്തഹിതം ത്യജിപ്പാനും എന്റെ സ്വര്‍ഗ്ഗസ്ഥപിതാവിന്റെ ഇഷ്ടം ചെയ്‌വാനുമാണ് ഈ ലോകത്തില്‍ ജനിച്ചിട്ടുള്ളത്” എന്നു നിങ്ങ ളോടുതന്നെ പറയുക.

ഇപ്പോള്‍ ഞാന്‍ നിങ്ങളോടു പറയുന്ന കാര്യങ്ങള്‍ ഗൗരവമായിട്ടെടുക്കുവാന്‍ പിശാചു നിങ്ങളെ അനുവദിക്കുമെന്നു നിങ്ങള്‍ ചിന്തിക്കു ന്നുണ്ടോ? ഇല്ല, ഒരിക്കലും ഇല്ല. ഓ, ധാരാളം സമയമുണ്ടല്ലോ എന്ന് അവന്‍ നിങ്ങളോടു പറയും. സ്വയം നിഷേധിക്കുന്ന അത്തരമൊരു ജീവിതം ക്ലേശകരമായിരിക്കുമെന്ന് അവന്‍ പറയും. അല്പമൊക്കെ ചില കാര്യങ്ങളിലെല്ലാം സ്വയം സന്തോഷിക്കയും സ്വന്തവഴിയില്‍ക്കൂടെ പ്പോകയും ചെയ്യുന്നത് ദൈവം സാരമാക്കുകയില്ലെന്ന് അവന്‍ നിങ്ങ ളോടു പറയും. കാര്യങ്ങള്‍ കുറച്ചു ലാഘവബുദ്ധിയോടെ എടുത്താല്‍ മതിയെന്നും അവന്‍ പറയും. എന്തുകൊണ്ടാണിതെല്ലാം അവന്‍ പറയു ന്നത്? അടുത്ത 20 വര്‍ഷക്കാലം ലക്ഷ്യമില്ലാതെ അലഞ്ഞശേഷം വളരെ ത്താമസിച്ച വേളയില്‍ മാത്രം നിങ്ങള്‍ ഉണരണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്. യുവജനങ്ങളേ, സാത്താന്‍ നിങ്ങളെ കബളിപ്പിക്ക രുത്. ഒരൊറ്റ ജീവിതമേ ദൈവം നിങ്ങള്‍ക്കു നല്‍കിയിട്ടുള്ളു. സമയം അതിവേഗം കടന്നുപോകയുമാണ്. അതിനെ പാഴാക്കാതെയിരിക്കുക.

അത്തരം സുശിക്ഷിതവും പൂര്‍ണ്ണസമര്‍പ്പിതവുമായ ഒരു ജീവിതം നയിക്കുന്നതില്‍ യാതൊരു താല്‍പര്യവുമില്ലാത്ത ധാരാളം വിശ്വാസി കളെ നിങ്ങളുടെ ചുറ്റിലും നിങ്ങള്‍ കണ്ടെത്തും. അവരെ വിധിക്കരുത്. ഒരു പരീശനായിത്തീര്‍ന്ന് അവരെ നിന്ദിക്കരുത്. സ്വന്തകാര്യം നോക്കുക. പരകാര്യത്തില്‍ ഇടപെടുന്നവനാകരുത്. അവരെപ്പറ്റി അത്യു ത്തമമായതു വിശ്വസിക്കുകയും അവരുടെ പാട്ടിന് അവരെ വിടുകയും ചെയ്യുക. എന്നാല്‍ അവരുടെ ദൃഷ്ടാന്തം നിങ്ങള്‍ പിന്തുടരരുത്. ജീവിതത്തില്‍ നിങ്ങള്‍ക്കൊരു വിളിയുണ്ട്. ഈ ഭൂമിയില്‍ മറ്റെന്തു നഷ്ട പ്പെട്ടാലും അതു നഷ്ടപ്പെടുത്തുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പില്‍ നിങ്ങളുടെ ജീവിതത്തെപ്പറ്റി കണക്കുബോധിപ്പിക്കുവാന്‍ നിങ്ങള്‍ നില്‍ക്കേണ്ടിവരുന്ന ദിവസത്തെ പ്പറ്റി കൂടെക്കൂടെ ചിന്തിക്കുക.

അതിനാല്‍ ജീവിതത്തില്‍ നിങ്ങള്‍ വരുത്തിയിട്ടുള്ള ഭീമാബദ്ധങ്ങള്‍ മറന്നുകളയുക. നിങ്ങളുടെ പാപങ്ങളെപ്പറ്റി ഗാഢമായി പശ്ചാത്തപി ക്കുകയും വരുന്ന നാളുകളില്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനു വേണ്ടി ജീവിക്കുകയും ചെയ്യുക. ദൈവം നിങ്ങളോടു ക്ഷമിക്കയും നിങ്ങളുടെ ഭൂതകാലപാപം മായിച്ചുകളയുകയും ചെയ്യുന്നു. നിങ്ങളുടെ പരാജയങ്ങളോര്‍ത്ത് ഇപ്പോള്‍ മ്ലാനചിത്തനാകരുത്. അങ്ങനെയായാല്‍ ഭാവിയുംകൂടി നിങ്ങള്‍ക്കു നഷ്ടപ്പെടുവാന്‍ ഇടയായിത്തീരും. നിങ്ങള്‍ ആയിരിക്കുന്നതു ദൈവകൃപയാലാണെന്ന് അംഗീകരിക്കുവാന്‍ നിങ്ങ ളുടെ പരാജയങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ നിങ്ങളെ തുണയ്ക്കും. ദൈവ മുമ്പാകെ എപ്പോഴും നിങ്ങളുടെ മുഖം പൊടിയിലാഴ്ത്തുവാനും അതു നിങ്ങളെ സഹായിക്കും.

നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ഒരു മനുഷ്യന്‍ അഥവാ സ്ത്രീ ആയിത്തീരുമെന്ന് ദൃഢനിശ്ചയം ചെയ്യുക.

അധ്യായം പതിനെട്ട് : വിശ്വാസം, ഹൃദയത്തകര്‍ച്ച, വിജയം


”നമുക്കു പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടുമത്രേ” (എഫേ. 6:12).

ആത്മീയമായി ജീവനുള്ള ഏതൊരു വിശ്വാസിയും ദുഷ്ടാത്മ ശക്തികളോടുള്ള ഒരു പോരാട്ടത്തിന്റെ നടുവിലാണു താന്‍ നില്‍ക്കുന്ന തെന്നു മനസ്സിലാക്കും. നേരേമറിച്ച്, ആത്മീയമരണത്തില്‍ക്കഴിയുന്ന വര്‍ക്ക് ഈ ആത്മീയപോരാട്ടത്തെക്കുറിച്ചു ബോധമുണ്ടായിരിക്കയില്ല. കാരണം, യുദ്ധരംഗത്തു മരിച്ചുകിടക്കുന്ന ഭടന്മാരെപ്പോലെയാണ് അവ രുടെ അവസ്ഥ. ശത്രു അവരെ അവഗണിക്കുകയും ചെയ്യുന്നു. മറ്റു മനുഷ്യവ്യക്തികളുമായി പോരാടുന്നവരെയും പിശാച് അവഗണി ക്കുന്നു. പോരാടുവാനും മത്സരിക്കുവാനുമായി അവന്‍ അവരെ വിട്ടുകള യുന്നു. പൂര്‍ണ്ണഹൃദയത്തോടെ ജീവിക്കയും കര്‍ത്താവിനുവേണ്ടി എരിഞ്ഞുശോഭിക്കയും ചെയ്യുന്നവര്‍ മാത്രമാണ് സാത്താന് ഒരു ഭീഷ ണിയുയര്‍ത്തുന്നത്. അങ്ങനെയുള്ളവര്‍ക്കേ കര്‍ത്താവിന്റെ യുദ്ധങ്ങ ളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു.

എഫേ. 6:18,19 നമ്മോട് എപ്പോഴും ഉണര്‍ന്നിരിക്കുവാനും എല്ലാ വിശ്വാസികള്‍ക്കും വേണ്ടി, വിശിഷ്യ, വിശ്വസ്തതയോടെ ദൈവവചനം സംസാരിക്കുന്നവര്‍ക്കുവേണ്ടി, പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണി പ്പാനും പ്രബോധിപ്പിക്കുന്നു. ഈ ഒടുവില്‍പ്പറഞ്ഞ കൂട്ടരാണ് ശത്രു വിന്റെ കോപത്തിനു പാത്രങ്ങള്‍.

ഒരു പഴയനിയമദൃഷ്ടാന്തം

സാത്താനെതിരേയുള്ള ഈ പോരാട്ടത്തില്‍ എപ്രകാരം നമുക്ക് ഏര്‍പ്പെടാമെന്നുള്ളതിന് 2 ദിന. 20-ാമധ്യായത്തില്‍ ഒരു ദൃഷ്ടാന്തം നാം കാണുന്നു. യെഹോശാഫാത്ത് രാജാവിനെതിരെ യുദ്ധത്തിനായി പുറപ്പെട്ടുവന്ന വലിയൊരു സൈന്യസമൂഹത്തെപ്പറ്റി നാം വായിക്കുന്നു. ഇപ്രകാരം നിരവധി ശത്രുക്കള്‍ തന്നെ നേരിട്ടപ്പോള്‍ യെഹോശാ ഫാത്ത് ശരിയായ കാര്യം ചെയ്തു. മുഴുവന്‍ യെഹൂദരാഷ്ട്രവും ഉപവാ സത്തോടും പ്രാര്‍ത്ഥനയോടും കൂടെ ദൈവത്തെ അന്വേഷിക്കുവാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. അനന്തരം തങ്ങളുടെ ബലഹീനതയും ബുദ്ധിഹീനതയും വിശ്വാസവും വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു:

”ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരേ വരുന്ന ഈ വലിയ സമൂഹത്തോടെതിര്‍പ്പാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല. ഞങ്ങള്‍ എന്തു ചെയ്യേണ്ടുവെന്ന് അറിയുന്നതുമില്ല. എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു” (2 ദിന. 20:12).

ഫലപ്രദമായ സകല പ്രാര്‍ത്ഥനയുടെയും രഹസ്യം ഇതാണ്: നമ്മുടെ ബലഹീനത, ബുദ്ധിഹീനത എന്നിവ മനസ്സിലാക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കു കയും ചെയ്യുക എന്നതുതന്നെ.

ദൈവത്തിന്റെ വൃതന്മാരുടെ ബലഹീനത

മാനുഷികമായ സഹായമോ വിഭവശക്തിയോ കൂടാതെ ശക്തനായ ഒരു ശത്രുവിനോട് എതിര്‍ത്തുനില്‍ക്കേണ്ടിവന്ന വൃദ്ധയും ദരിദ്രയും നിസ്സഹായയുമായ ഒരു വിധവയോട് യേശു തന്റെ വൃതന്മാരെ (അഥവാ സഭയെ) ഉപമിച്ചിരിക്കുന്നു (ലൂക്കോ. 18:17). നമ്മുടെ ബലഹീനതയെ ആ വിധത്തില്‍ അംഗീകരിക്കുമ്പോള്‍ മാത്രമേ നമുക്കു ദൈവത്തില്‍ ആശ്രയം വയ്ക്കുവാന്‍ സാധിക്കുകയുള്ളു.

മാനുഷികവിഭവങ്ങളില്‍ ആശ്രയം വയ്ക്കുന്നവര്‍ ഫലശൂന്യരായി ത്തീരുമെന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നു. ”മനുഷ്യനില്‍ ആശ്ര യിച്ച് ജഡത്തെ തന്റെ ഭുജമാക്കിത്തീര്‍ക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍; അയാള്‍…. മരുഭൂമിയിലെ ചൂരച്ചെടിപോലെ വളര്‍ച്ചയറ്റവനും ഫലശൂന്യ നുമായിത്തീരും” (യിരെ. 17:5).

ഒട്ടനേകമാളുകള്‍ തങ്ങളില്‍ത്തന്നെ ശക്തരായിരിക്കുന്നതിനാല്‍ മാത്രം നിരന്തരം പാപത്താല്‍ തോല്‍പിക്കപ്പെട്ടവരും സാത്താനാല്‍ കീഴടക്കപ്പെട്ടവരുമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ക്ക് എല്ലാവരെയും എല്ലാറ്റിനെയും കുറിച്ചു ശക്തമായ അഭിപ്രായങ്ങളുണ്ട്. അവര്‍ മുള്ളു പോലെ തറയ്ക്കുന്ന വാക്കുകളോടുകൂടി മറ്റുള്ളവരെ വിധിക്കുവാന്‍ വേഗ തയുള്ളവരായിത്തീരുന്നു. അത്തരക്കാരെ ദൈവം കൈവിട്ടുകള യുന്നു; അവര്‍ ഒരിക്കലും ജയാളികളായിത്തീരുന്നില്ല.

വാദിക്കുകയും തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നവര്‍ തീര്‍ച്ച യായും ബലഹീനരോ അശക്തരോ അല്ല. അവര്‍ ശക്തരും തന്മൂലം സാത്താന്റെ ആക്രമണത്തിന് എളുപ്പത്തില്‍ വിധേയരുമാണ്. കാരണം, വാദത്തിലേര്‍പ്പെടുന്നവരെ എപ്പോഴും സാത്താന്‍ തോല്‍പിക്കുന്നു. അങ്ങനെയാണ് ഏദെന്‍തോട്ടത്തില്‍ ഹവ്വയെ അവന്‍ തോല്‍പിച്ചത്. അതിനാല്‍ നിങ്ങളുടെ ഭര്‍ത്താവുമായോ ഭാര്യയുമായോ മറ്റാരെങ്കി ലുമായോ ഒരിക്കലും വാദപ്രതിവാദത്തിലേര്‍പ്പെടരുത്. എന്തെന്നാല്‍ ഒരിക്കലും നിങ്ങള്‍ വിജയം നേടുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സാത്താനായിരിക്കും എപ്പോഴും വിജയം നേടുന്നത്.

മറ്റുള്ളവരോടു പ്രതികാരം ചെയ്യുന്നവരും തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വയം കൈകാര്യം ചെയ്‌വാന്‍ കഴിവുള്ളവരായ ശക്തന്മാരാണു തങ്ങളെന്നു സ്വയം തെളിയിക്കുന്നു. ദരിദ്രയായ വിധവയ്ക്കു ന്യായാധി പന്റെ അടുക്കല്‍ അഭയയാചന നടത്തേണ്ടിവന്നു (ലൂക്കോ. 18:2). എന്നാല്‍ ശക്തരായവര്‍ ഒരിക്കലും അപ്രകാരം ചെയ്യുന്നില്ല. അവര്‍ സ്വയം പോരാടുന്നവരാണ്.

മറ്റു ചിലയാളുകള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ സമ്പന്നമാകയാലോ തങ്ങളുടെ തൊഴിലുടമകള്‍ എല്ലാ ഒന്നാം തീയതിയും വിശ്വസ്തതയോടെ ശമ്പളം നല്‍കുമെന്നുറപ്പുള്ളതിനാലോ ശക്തരായിരി ക്കുന്നു. അവരുടെ ആശ്രയം മനുഷ്യനിലാണ്, ദൈവത്തിലല്ല. തന്മൂലം അവര്‍ ഫലശൂന്യരായിത്തീരുന്നു.

നമ്മുടെ വിഭവശക്തി നിശ്ശേഷം നശിച്ച ഒരു പതനത്തില്‍ നാം വരുമ്പോഴേ ദൈവം നമ്മെ സഹായിക്കുവാനായി പ്രവര്‍ത്തിക്കുന്നുള്ളു. യേശുക്രിസ്തു ലാസറിനെ സഹായിക്കുവാന്‍ അയാളുടെ അടുക്കല്‍ വരുന്നതിലേക്ക്, അയാള്‍ മരിക്കുന്നതുവരെ, അയാളുടെ എല്ലാ കഴിവും അസ്തമിക്കുന്നതുവരെ, കാത്തിരുന്നു. നാമും ഇതുപോലെയുള്ള ഒരു പൂജ്യത്തിന്റെ അവസ്ഥയിലേക്കു വന്നുചേരുന്നതുവരെ അവിടുന്ന് ഇന്നും കാത്തിരിക്കുന്നു.

എന്താണു ചെയ്യേണ്ടതെന്നു തനിക്കറിഞ്ഞുകൂടെന്ന് യെഹോശാ ഫാത്ത് ഏറ്റുപറഞ്ഞു. അതു നല്ല ഒരു ഏറ്റുപറച്ചിലാണ്. തങ്ങള്‍ക്കു ജ്ഞാനമില്ലെന്നു സ്വയം സമ്മതിക്കുന്നയാളുകള്‍ക്കു ജ്ഞാനം നല്‍കു മെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ നാം വിശ്വാസ ത്തോടെ അതിനുവേണ്ടി അപേക്ഷിക്കേണ്ടതാണ് (യാക്കോ. 1:5,6). യെഹോശാഫാത്ത് അതാണു ചെയ്തത്. തന്റെ ശക്തിയില്ലായ്മയെയും ജ്ഞാനമില്ലായ്മയെയും ഏറ്റുപറയുക മാത്രമല്ല അദ്ദേഹം ചെയ്തത്. ദൈവത്തിലുള്ള പൂര്‍ണ്ണാശ്രയം വച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രാര്‍ത്ഥന അവസാനിപ്പിച്ചു. ”എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ അങ്ങയി ലേക്കു തിരിഞ്ഞിരിക്കുന്നു”വെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരുതര ത്തില്‍ പ്പറഞ്ഞാല്‍ ”അങ്ങു ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”വെന്നാണ് അദ്ദേഹം പറഞ്ഞത്. ദൈവം പ്രവര്‍ത്തിക്കയും ചെയ്തു.

മൂന്നു വിഭാഗം വിശ്വാസികള്‍

ലോകത്തില്‍ മൂന്നു വിഭാഗം വിശ്വാസികളുണ്ട്.

  1. തങ്ങളില്‍ത്തന്നെ വിശ്വാസമര്‍പ്പിക്കുന്നവര്‍. ഇക്കൂട്ടര്‍ വളരെക്കു റച്ചേ പ്രാര്‍ത്ഥിക്കുകയുള്ളു. അഥവാ ഒട്ടുംതന്നെ പ്രാര്‍ത്ഥിക്കുന്നില്ല. അതിനാല്‍ നമുക്കവരെ തിരിച്ചറിയാം. അവര്‍ ഒരിക്കലും ഉപവസിക്കു ന്നില്ല. അവര്‍ വാക്കുകള്‍ ഉപയോഗിച്ചു പറയുന്നില്ലെങ്കില്‍ത്തന്നെയും തങ്ങള്‍ക്ക് ഏതു സാഹചര്യവും കൈകാര്യം ചെയ്‌വാന്‍ കഴിവുണ്ടെന്ന് അവര്‍ സാക്ഷീകരിക്കുന്നുണ്ട്. ദൈവത്തിനുവേണ്ടി നിത്യമായ ഒരു വേല ചെയ്യുവാന്‍ ഇത്തരം വിശ്വാസികള്‍ക്ക് ഒരിക്കലും സാധ്യമല്ല.
  2. തങ്ങളില്‍ത്തന്നെ വിശ്വാസമര്‍പ്പിക്കാതെയും ദൈവത്തില്‍ വിശ്വാസമില്ലാതെയും കഴിയുന്നവര്‍. തങ്ങള്‍ക്ക് ഒരു ശക്തിയും ഒരു ജ്ഞാനവുമില്ലെന്ന് അവര്‍ ഏറ്റുപറയുന്നു. എങ്കിലും ദൈവം തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നില്ല. ഇത്തരം വിശ്വാസികളും സാധാരണയായി പ്രാര്‍ത്ഥനയില്ലാത്തവരാണ്. അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ത്തന്നെയും അവരുടെ പ്രാര്‍ത്ഥനകള്‍ വിശ്വാസത്തോടുകൂടിയവയല്ല. ഇത്തരം വിശ്വാസികളും ദൈവത്തിനു പ്രയോജനശൂന്യരാണ്.
  3. തങ്ങളില്‍ വിശ്വാസമര്‍പ്പിക്കാതെ മുഴുവന്‍ വിശ്വാസവും ദൈവ ത്തില്‍ വച്ചിരിക്കുന്നവര്‍. തങ്ങളുടെ ശക്തിയില്ലായ്മയും ജ്ഞാന മില്ലായ്മയും അവര്‍ക്കറിയാം. എന്നാല്‍ ദൈവം ശക്തമായി തങ്ങളെ സഹായിക്കുമെന്നുകൂടെ അവര്‍ വിശ്വസിക്കുന്നു. ഇത്തരം വിശ്വാസി കള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ആത്മീയര്‍. അത്തരക്കാര്‍ക്കു മാത്രമേ ദൈവത്തിനുവേണ്ടി നിത്യമായ ഒരു വേലചെയ്‌വാന്‍ കഴിവുള്ളു.


മുകളില്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നാം വിഭാഗത്തില്‍ പ്പെട്ടവരെപ്പോലെതന്നെ ദൈവത്തിനു പ്രയോജനമില്ലാത്തവരാണെന്നു നാം ഗ്രഹിക്കുന്നതു നല്ലതാണ്. രണ്ടാം വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതല്‍ ഹൃദയത്തകര്‍ച്ചയുള്ളവരായിത്തോന്നിയേക്കാം. എന്നാല്‍ അതു ശരിയല്ല. എന്തെന്നാല്‍ ക്രിസ്തുവിനു തുല്യമായ വിനയമുള്ളിടത്ത് ഒരിക്കലും അവിശ്വാസം കാണപ്പെടുകയില്ല.

നാം എത്ര തകര്‍ച്ചയുള്ളവരായിത്തോന്നിയാലും വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാധ്യമല്ല. നമ്മുടെ കഴിവില്ലായ്മയെ ഏറ്റുപറഞ്ഞതുകൊണ്ടുമാത്രവും ഫലമില്ല. അതോടൊപ്പം ദൈവത്തില്‍ നാം വിശ്വാസമര്‍പ്പിക്കുകയും കൂടെ ചെയ്യണം.

നാം ദുഷിച്ചവരും ഒന്നിനും കൊള്ളരുതാത്തവരും ബുദ്ധിഹീനരു മാണെന്നു ഏറ്റുപറകമാത്രം ചെയ്യുന്നത് വിനയമല്ല. അങ്ങനെ നാം ഏറ്റുപറഞ്ഞുകൊണ്ടേയിരുന്നാല്‍ നാം എന്നും കൊള്ളരുതാത്തവരായി മാത്രം ഇരിക്കും. വിവേചനശൂന്യരായ വിശ്വാസികള്‍ ഇത്തരം കപട വിനയത്തെ യഥാര്‍ത്ഥവിനയമെന്നു പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.

തന്നില്‍നിന്നും വിനയം പഠിക്കുവാന്‍ യേശു നമ്മോടാവശ്യപ്പെട്ടിട്ടുണ്ട് (മത്താ. 11:29). താന്‍ പ്രയോജനശൂന്യനും ഒന്നിനും കൊള്ളരു താത്തവനുമെന്ന് യേശു എപ്പോഴാണ് ഏറ്റുപറഞ്ഞിട്ടുള്ളത്? ഒരിക്കലും അപ്രകാരം ഏറ്റുപറഞ്ഞിട്ടില്ല.

ദൈവം സകലത്തിലും സകലവും ആകേണ്ടതിനുവേണ്ടി അവിടുത്തെമുമ്പില്‍ നമ്മുടെ പരിപൂര്‍ണ്ണമായ ഒന്നുമില്ലായ്മ സമ്മതിക്കുക യാണ് യഥാര്‍ത്ഥവിനയം. ഒരു മനുഷ്യനെന്ന നിലയില്‍ ഇത്തരമൊരു നിലപാടാണ് യേശു സ്വീകരിച്ചത്. നാമും ചെയ്യേണ്ടത് അതു തന്നെ. നാം അപ്രകാരമുള്ള താഴ്മയില്‍ ആയിത്തീരുമ്പോള്‍ ദൈവം നമ്മിലും നമ്മിലൂടെയും ഒരു ശക്തമായ വേല ചെയ്യും. അങ്ങനെ സാത്താനെ അവിടുന്നു നമ്മുടെ കാല്‍ക്കീഴെ ചതച്ചുകളകയും ചെയ്യും.

യുദ്ധം ദൈവത്തിനുള്ളത്

യെഹോശാഫാത്ത് പ്രാര്‍ത്ഥിച്ചുകഴിഞ്ഞ ഉടന്‍തന്നെ ദൈവം അദ്ദേഹത്തിന് ഇപ്രകാരം മറുപടി നല്‍കി: ”ഭയപ്പെടരുത്; ഒരിക്കലും അരുത്. യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതത്രേ…. ഈ പടയില്‍ പൊരുതുവാന്‍ നിങ്ങള്‍ക്കു ആവശ്യമില്ല; നിങ്ങള്‍ സ്ഥിരമായിനിന്ന് ദൈവം നിങ്ങള്‍ക്കു വരുത്തുന്ന രക്ഷ കണ്ടുകൊള്‍വിന്‍” (വാ. 15,17).

ഇന്ന് ഇതുപോലെയുള്ള വാക്കുകള്‍ ദൈവം ആരോടാണ് സംസാരി ക്കുന്നത്? നാം മുകളില്‍ ചിന്തിച്ച മൂന്നാം വിഭാഗത്തിലുള്ളവരോടു മാത്രം. വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുകയും വിശ്വാസത്തിന്റെ വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്ക. അങ്ങനെ ചെയ്താല്‍ ദൈവം എല്ലായ്‌പ്പോഴും നിങ്ങള്‍ക്കു വിടുതല്‍ നല്‍കുന്നതായി നിങ്ങള്‍ കാണും. ദൈവത്തില്‍ ആശ്രയം വയ്ക്കുന്നവര്‍ തങ്ങള്‍ ഒരുനാളും നിരാശപ്പെടുകയോ ലജ്ജിച്ചുപോകയോ ചെയ്കയില്ലെന്നു മനസ്സിലാക്കും (റോമര്‍ 9:33). എന്നാല്‍ തങ്ങളുടെ നിസ്സഹായത മാത്രം ഏറ്റുപറയുന്നവര്‍ എപ്പോഴും ശത്രു തങ്ങളെ ലജ്ജിപ്പിക്കുന്നതായി കണ്ടെത്തും.

തരിശുനിലം ഉഴുകമാത്രം (മാനസാന്തരപ്പെടുകയും ഹൃദയം തകരു കയും) ചെയ്താല്‍ പോരാ. വിളവു ലഭിക്കണമെങ്കില്‍ അവിടെ നാം വിത്തു (വിശ്വാസത്തിന്റെ വചനം) വിതയ്ക്കുകയുംകൂടെ ചെയ്യണം. വിത്തുവിതയ്ക്കാതെ തരിശുനിലം ഇളക്കുകമാത്രം ചെയ്യുന്നവര്‍ക്കു ഒന്നും ലഭിക്കുകയില്ല. ഒന്നുകില്‍ തരിശുനിലം ഉഴുവാന്‍ സാത്താന്‍ നമ്മെ അനുവദിക്കുകയില്ല. അല്ലെങ്കില്‍ ജീവിതാവസാനം വരെ എപ്പോഴും ഉഴുതുകൊണ്ടുമാത്രം ഇരിക്കുവാന്‍ അവന്‍ ഇടയാക്കും. രണ്ടു വഴിയിലും അവന്റെ ലക്ഷ്യം അവന്‍ നിറവേറും.

എന്നാല്‍ ദൈവം സാത്താനെ നമ്മുടെ കാല്‍ക്കീഴെ ചതച്ചുകളയു മെന്ന് നമുക്ക് ഏറ്റുപറയാം (റോമര്‍ 16:20). കോപിക്കുവാനോ പരദൂഷണം പറയുവാനോ സ്ത്രീകളെ മോഹിക്കുവാനോ ഇട യാക്കുവാന്‍ തക്കവണ്ണം സാത്താന് നമ്മുടെമേല്‍ അധികാരമില്ല. ഒരിക്കലുമില്ല. കാരണം, അവന്റെ സ്ഥാനം നമ്മുടെ കാല്‍ക്കീഴെയാണ്. എല്ലായ്‌പ്പോഴും.

മുകളില്‍ ഉദ്ധരിച്ച ദൈവവചനം കേട്ട ഉടന്‍തന്നെ യെഹോശാ ഫാത്ത് യഹോവയെ നമസ്‌കരിച്ചു. അടുത്ത പ്രഭാതത്തില്‍ യെഹൂദ യുടെ സൈന്യത്തെ യുദ്ധത്തിലേക്കു നയിക്കുവാനായി അദ്ദേഹം ഗായകന്മാരെയും വിശുദ്ധവസ്ത്രാലങ്കാരം ധരിച്ച് യഹോവയെ സ്തുതിക്കുന്നവരെയും സൈന്യത്തിന്റെ മുന്‍നിരയില്‍ അണിനിരത്തി. അവര്‍ പാടുകയും സ്‌തോത്രം ചെയ്കയും ചെയ്ത ഉടന്‍തന്നെ യഹോവ അവരുടെ ശത്രുക്കള്‍ക്കു പരാജയം വരുത്തി (വാ. 21,22).

വിശുദ്ധാലങ്കാരം ധരിച്ച് ദൈവത്തെ സ്തുതിക്കുക

കര്‍ത്താവിലുള്ള നമ്മുടെ വിശ്വാസത്തെ ഏറ്റുപറയുന്ന സ്‌തോത്ര ത്തിന്റെ ആത്മാവാണ് ശത്രുവിനെ നമ്മുടെ മുമ്പില്‍നിന്നും തുരത്തു ന്നത്. യെഹോശാഫാത്തിന്റെ സൈന്യം വിശുദ്ധാലങ്കാരം ധരിച്ചു കൊണ്ട് യഹോവയെ സ്തുതിച്ചതായും നാം വായിക്കുന്നു. സഭയില്‍ നമുക്കുവേണ്ട ഒരു സമതുലിതാവസ്ഥയാണിത്, വിശുദ്ധിയുടെ ആത്മാവും അതോടൊപ്പം സ്തുതിയുടെ ആത്മാവും.

ഈ കാര്യത്തില്‍ വിശ്വാസികള്‍ രണ്ടു പരമകോടികളില്‍ ഏതെ ങ്കിലുമൊന്നില്‍ ജീവിക്കുന്നതായി നാം കാണുന്നു. ഒരു വശത്ത് വിശുദ്ധ ജീവിതം നയിക്കാത്ത ആളുകള്‍ വലിയ ശബ്ദഘോഷ ത്തോടും വളരെ വികാരവായ്‌പോടും കൂടെ കര്‍ത്താവിനെ സ്തുതിക്കുന്നതായി നാം കാണുന്നു. മീറ്റിംഗുകളില്‍വച്ച് അവര്‍ അന്യഭാഷയില്‍ ദൈവത്തെ സ്തുതിക്കുകയും അനന്തരം വീട്ടില്‍ച്ചെന്ന് തങ്ങളുടെ മാതൃഭാഷയില്‍ ഭാര്യമാരുടെ നേരേ തട്ടിക്കയറുകയും ചെയ്യുന്നു. ഇതു വഞ്ചനയുടെ ഒരു പരമകോടിയാണ്. വിവേചനമില്ലാത്ത ജഡികനായ വ്യക്തിക്ക് ഈ ഒച്ചയും വികാരവായ്പും സ്വര്‍ഗ്ഗീയമെന്നു തോന്നാം. എന്നാല്‍ വിവേ ചനമുള്ള വിശ്വാസിക്കാകട്ടെ, ജഡസ്വഭാവമുള്ളവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കുവാന്‍ കഴിയും (റോമര്‍ 8:8). അത്തരക്കാര്‍ എത്രയധികം അന്യഭാഷയുപയോഗിച്ചാലും എത്ര ഉച്ചത്തില്‍ സ്തുതിച്ചാലും അതെല്ലാം നിഷ്പ്രയോജനം തന്നെ.

മറ്റൊരു വശത്ത് വളരെ ആത്മാര്‍ത്ഥതയോടെ തങ്ങളെത്തന്നെ വിധിക്കുകയും വിശുദ്ധജീവിതം നയിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ നാം കാണുന്നു. തങ്ങളുടെ ജീവിതത്തില്‍ സ്തുതിയുടെ ഒരാത്മാവ് ഇക്കൂട്ടര്‍ക്കില്ല. എല്ലാ സമയത്തും അന്യോന്യം പ്രബോധിപ്പി ക്കുന്നതില്‍ മാത്രം ഇവര്‍ വിശ്വസിക്കുന്നതായിത്തോന്നുന്നു. അതേ സമയം തന്നെ അവര്‍ വളരെ ഗൗരവബുദ്ധികളും വിഷാദഭാവം കലര്‍ന്ന വരുമായിത്തീര്‍ന്നിരിക്കുന്നു.

എബ്രാ. 2:12-ല്‍ യേശുവിനെപ്പറ്റി അവിടുന്ന് സഭാമധ്യേ രണ്ടു കാര്യം ചെയ്യുന്നതായി എഴുതിയിരിക്കുന്നു. ഒന്ന്: പിതാവിന്റെ നാമം പ്രഖ്യാ പിക്കുക; രണ്ട്: പിതാവിനു സ്തുതി പാടുക.

ദൈവവചനം നമ്മുടെ അടുക്കല്‍ എത്തിക്കുന്ന ദൈവത്തിന്റെ സന്ദേശവാഹകന്‍ മാത്രമല്ല യേശുക്രിസ്തു, സഭയില്‍ അവിടുന്നു സ്തുതിയുടെയും ഗാനത്തിന്റെയും നേതാവു കൂടെയാണ്.

അതിനാല്‍ സഭയുടെ മീറ്റിംഗുകളില്‍ നമ്മുടെ മുന്നോടിയും ജ്യേഷ്ഠ സഹോദരനുമായ യേശുവിനെ നാം പിന്തുടരേണ്ട രണ്ടു മേഖലകളാണ് ഇവ.

ദൈവവചനം പങ്കുവയ്ക്കുവാന്‍ നാം എഴുന്നേറ്റുനില്‍ക്കുമ്പോള്‍ നമ്മുടെ നാമമല്ല, കര്‍ത്താവിന്റെ നാമമാണ് നാം പ്രഖ്യാപിക്കേണ്ടത്. നാം പ്രസംഗിക്കുമ്പോള്‍ എത്ര സമര്‍ത്ഥരെന്നോ എത്ര വിശ്വസ്തരായി നാം ജീവിക്കുന്നുവെന്നോ മറ്റുള്ളവരെ അറിയിക്കുകയല്ല നാം ചെയ്യേ ണ്ടത്. അഥവാ, ജനങ്ങളുടെ ആവശ്യം നിറവേറ്റുവാന്‍വേണ്ടി നാം കണ്ടെത്തിയ ഏതെങ്കിലും വചനം നാം പ്രസംഗിക്കുകയുമല്ല ചെയ്യേ ണ്ടത്. അത്തരം പ്രസംഗങ്ങളെല്ലാം ഭൗമികവും മാനുഷികവും പൈശാ ചികവും കര്‍ത്താവിന്റെ നാമത്തിന് അപമാനകരവുമാണ്. അഭിഷി ക്തമായ എല്ലാ പ്രവചനത്തിന്റെയും ആന്തരികസത്ത യേശുവിന്റെ സാക്ഷ്യമാണ് (വെളി. 19:10).

സഭയില്‍ പിതാവായ ദൈവത്തെ സ്തുതിക്കുന്നതിനുവേണ്ടി നാം നമ്മുടെ ശബ്ദം ഉയര്‍ത്തുകയുംകൂടി ചെയ്യേണ്ടതത്രേ. പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ, നാം ദൈവത്തെ സ്തുതിക്കുകയുംകൂടെ ചെയ്യേണ്ട താണ്. പത്തു കുഷ്ഠരോഗികള്‍ രോഗശാന്തിക്കായി യേശുവിനോടു പ്രാര്‍ത്ഥിച്ചു. ഒരാള്‍ മാത്രമേ അവിടുത്തെ സ്തുതിച്ചുള്ളു. ദൗര്‍ഭാഗ്യ വശാല്‍ സഭയിലും കാര്യങ്ങള്‍ ഇതുപോലെയാണ് സംഭവിക്കുന്നത്.

സമ്പൂര്‍ണ്ണമായ ഒരു വിജയം

യുദ്ധത്തിനുനേരേ യെഹോശാഫാത്ത് നടത്തിയ സമീപനത്തിന്റെ ഫലം ഇതായിരുന്നു: ”അവരില്‍ (ശത്രുക്കളില്‍) ഒരുത്തന്‍പോലും ചാടിപ്പോയില്ല” (വാ. 24). നമ്മുടെ കാര്യത്തില്‍ ഇതിന്റെ അര്‍ത്ഥം ഇതാണ്: സാത്താനെതിരായുള്ള യുദ്ധത്തെ നാം ഇതേവിധം തന്നെ വിശ്വാസത്തോടും സ്‌തോത്രത്തോടുംകൂടെ സമീപിക്കുന്നപക്ഷം നമ്മുടെ പ്രശ്‌നങ്ങളില്‍ ഒരെണ്ണംപോലും പരിഹാരം കാണാതെ ശേഷി ക്കുകയില്ല. 2 ദിന. 20 ആരംഭിക്കുന്നത് ശത്രുക്കളുടെ (പ്രശ്‌നങ്ങളുടെ) ഒരു വലിയ സമൂഹത്തോടുകൂടെയാണ്. എന്നാല്‍ അത് അവസാനിക്കു ന്നതോ ”ഒറ്റയാള്‍ (ഒറ്റ പ്രശ്‌നം) പോലും ശേഷിച്ചില്ല” എന്ന പ്രസ്താ വനയോടെയാണ്.

നമ്മുടെ ജീവിതത്തിലുള്ള ഓരോ പ്രശ്‌നത്തെയും പരിഹരിപ്പാന്‍ തക്കവണ്ണം സര്‍വശക്തനാണ് ദൈവം.

യുദ്ധത്തിന്റെ കൊള്ളയിലൂടെ യെഹൂദജനങ്ങള്‍ സമ്പന്നരായി ത്തീര്‍ന്നു (വാ. 25). നമുക്കും ആത്മീയസമ്പത്തു കരസ്ഥമാക്കുവാനുള്ള വഴി ഇതത്രേ.

നാം തുടര്‍ന്ന് ഈ വിധം വായിക്കുന്നു: ”യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധം ചെയ്തുവെന്നു കേട്ടപ്പോള്‍ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വന്നു; ഇങ്ങനെ അദ്ദേഹ ത്തിന്റെ ദൈവം ചുറ്റും സ്വസ്ഥത നല്‍കിയതുകൊണ്ട് യെഹോശാഫാ ത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു (2 ദിന. 20:29,30). ദൈവജനത്തിന് ശത്രുവിന്റെ എല്ലാ ശക്തികളുടെമേലും ഇപ്രകാരമുള്ള ഒരു സ്വസ്ഥത ഇന്നും ശേഷിച്ചിരിക്കുന്നു.

അവസാനത്തോളം സ്‌തോത്രത്തില്‍ നിലനില്‍ക്കുക

ആ ദിവസത്തില്‍ സംഭവിച്ച കാര്യം യെഹോശാഫാത്ത് മറക്കുകയും തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ പിന്മാറ്റത്തിലേക്കു വഴുതിപ്പോ കയും ചെയ്തുവെന്നതാണ് സങ്കടകരമായ കാര്യം. ”അദ്ദേഹം ദുഷ്ടത യോടെ പ്രവര്‍ത്തിച്ചു”വെന്നും വിഗ്രഹാരാധികളായ യിസ്രായേല്‍ക്കാരു മായി സഖ്യം ചെയ്തുവെന്നും 2 ദിന. 20:35ല്‍ നാം വായിക്കുന്നു. ഈ പ്രാവശ്യം ആഹാബിന്റെ ദുഷ്ടപുത്രനായ അഹസ്യാവുമായിട്ടാണ് അദ്ദേഹം സഖ്യം സ്ഥാപിച്ചത്. യെഹോശാഫാത്ത് ഭോഷത്തമായി പ്രവര്‍ത്തിച്ചുവെന്നല്ല, ദുഷ്ടതയോടെ പ്രവര്‍ത്തിച്ചുവെന്നാണ് (English – NASB) പറഞ്ഞിരിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക. ആദ്യത്തെ പ്രാവശ്യം യെഹോശാഫാത്ത് ഒത്തുതീര്‍പ്പിലേര്‍പ്പെട്ടപ്പോള്‍ അദ്ദേഹം ഭോഷത്തം പ്രവര്‍ത്തിച്ചു. രണ്ടാം പ്രാവശ്യം അദ്ദേഹം ദുഷ്ടതയോടെ യാണ് ചെയ്തത്.

”നായ് ഛര്‍ദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന്‍ തന്റെ ഭോഷത്തം ആവര്‍ത്തിക്കുന്നതും ഒരുപോലെ” (സദൃ. 26:11).

വിശുദ്ധാലങ്കാരത്തോടെ കര്‍ത്താവിനെ സ്തുതിക്കുവാന്‍ ഒരിക്കല്‍ അഭ്യസിച്ച പലരും അതേ സ്ഥിരതയോടെ അവസാനം വരെയും നില നില്‍ക്കുവാന്‍ കഴിവുള്ളവരായിത്തീരുന്നില്ല. വഴിയില്‍ എവിടെയോവച്ച് അവര്‍ ഒരിക്കല്‍ക്കൂടി ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്.

എങ്കിലും നമ്മുടെ കാര്യത്തില്‍ അത് അപ്രകാരം ആയിരിക്കേണ്ടതില്ല. അവസാനത്തോളം നിലനില്‍ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന തിന് ദൈവം ശക്തനത്രേ.

വിശ്വാസത്തോടെ കര്‍ത്താവിനെ സ്തുതിക്കുക

നാം കര്‍ത്താവിനെ എല്ലായ്‌പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തുതി ക്കുന്നു. അതു കൂടുതല്‍ മോശമാകാമായിരുന്നു എന്നതുകൊണ്ടതല്ല അപ്രകാരം ചെയ്യുന്നത്. (അപ്രകാരം പറയുവാന്‍ മനശ്ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ രോഗികളോട് ആവശ്യപ്പെടാറുണ്ടു്.) പിന്നെയോ അത് ഇതിനെക്കാള്‍ നന്നാകുവാന്‍ സാധ്യമല്ല എന്നതുകൊണ്ടാണ്. എന്തെ ന്നാല്‍ ദൈവം സകലവും നമ്മുടെ പരമോന്നതനന്മയ്ക്കായി വ്യാപരിപ്പിക്കുന്നു (റോമര്‍ 8:28). ഇതാണ് വിശ്വാസത്താലുള്ള സ്‌തോത്രാര്‍പ്പണം.

നമുക്കെല്ലാം നമ്മുടെ ഭൂതകാലജീവിതത്തിലേക്കു തിരിഞ്ഞുനോക്കി നമുക്കു ദോഷകരമെന്നു നാം വിചാരിച്ച പല കാര്യങ്ങളെയും ദൈവം നമ്മുടെ സര്‍വോന്നതനന്മയ്ക്കാക്കിത്തീര്‍ത്തതെങ്ങനെയെന്നു കാണു വാന്‍ സാധിക്കും. ഭാവിയിലും ദൈവം അതു തന്നെ ചെയ്യും. ഇതു നാം വിശ്വസിക്കുന്നുവെങ്കില്‍ നാം എപ്പോഴും ദൈവത്തെ സ്തുതിക്കും.

സങ്കീ. 106:12-ല്‍ ”അവര്‍ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവനു സ്തുതിപാടുകയും ചെയ്തു” എന്നു നാം വായിക്കുന്നു. ഈജിപ്റ്റ് വിട്ടുപോന്ന യിസ്രായേല്‍മക്കള്‍ തങ്ങളുടെ ശത്രുക്കള്‍ മുഴുവന്‍ ചെങ്കട ലില്‍ മുങ്ങിപ്പോയതായിക്കണ്ടതിനുശേഷം ദൈവത്തിനു സ്തുതിപാടി യെന്നാണ് അവിടെ നാം വായിക്കുന്നത് (വാ. 11). ഇതു കാഴ്ചയില്‍ ജീവിക്കുകയാണ്. നമ്മുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടശേഷം ദൈവത്തെ സ്തുതിക്കുക എന്നതു തന്നെ. പഴയനിയമത്തിന്‍കീഴില്‍ അതുമാത്രമേ സാധ്യമായിരുന്നുള്ളു. കാരണം, അന്നു വിശ്വാസത്താല്‍ ജീവിക്കുവാന്‍ സാധ്യമായിരുന്നില്ല.

എന്നാലിന്ന് പുതിയനിയമത്തിന്‍കീഴില്‍ നമ്മുടെ തലകള്‍ പരിശു ദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കയാല്‍ നമ്മുടെ ശത്രുക്ക ളുടെ സാന്നിധ്യത്തില്‍ത്തന്നെ നാം ദൈവത്തെ സ്തുതിക്കുന്നു. കാരണം, യഹോവ നമ്മുടെ ഇടയനാണ്. അവിടുന്നു വിശ്രാന്തിയുടെ ജലങ്ങള്‍ക്കരികിലൂടെ നമ്മെ നയിക്കുന്നു (സങ്കീ. 23:5,1,2). ഇപ്പോള്‍ നമുക്ക് ചെങ്കടല്‍ നമ്മുടെ മുമ്പില്‍ വിഭജിക്കപ്പെടാതിരിക്കെ, ഈജിപ്റ്റു കാര്‍ നമ്മെ അരികില്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കെ, പര്‍വതങ്ങള്‍ എല്ലാ വശത്തും നമ്മെ അടച്ചിരിക്കെത്തന്നെ, ദൈവത്തെ സ്തുതിപ്പാന്‍ കഴിയും. സര്‍വശക്തനായ ഒരു ദൈവത്തിലുള്ള സജീവവിശ്വാസത്തില്‍ നിന്നുദിക്കുന്ന ഒരു സ്‌തോത്രമാണത്.

മരണനിഴലിന്‍ താഴ്‌വരയില്‍പ്പോലും നാം ഒരു ദോഷത്തെയും ഭയപ്പെടുന്നില്ല. എന്തെന്നാല്‍ നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവില്‍നിന്ന് അനുവാദം ലഭിക്കാതെ നമ്മുടെ ശത്രുക്കള്‍ക്ക് നമ്മുടെ തലയിലെ ഒരു രോമത്തെപ്പോലും തൊടുവാന്‍ സാധ്യമല്ലെന്ന് നാം വിശ്വസി ക്കുന്നു. ”എന്റെ സ്വര്‍ഗ്ഗസ്ഥപിതാവ് നല്‍കിയിട്ടല്ലാതെ നിനക്ക് എന്റെ മേല്‍ ഒരധികാരവുമില്ല” എന്ന് യേശുവിനെപ്പോലെ നമ്മുടെ ശത്രുക്ക ളോടു പറയുവാന്‍ നമുക്കു സാധിക്കും (യോഹ. 19:11). അതിനാല്‍ നമുക്കു നമ്മെക്കുറിച്ചുതന്നെ സങ്കടപ്പെടുവാനോ നമ്മുടെ സാഹചര്യങ്ങളെ പ്പറ്റിയോ ആരെക്കുറിച്ചെങ്കിലുമോ പരാതിപ്പെടുവാനോ ഒരു കാരണവുമില്ല.

നാമോ മറ്റുള്ളവരോ ചെയ്തിട്ടുള്ള ഭീമാബദ്ധങ്ങള്‍പ്പോലും നമ്മുടെ ഏറ്റവും വലിയ നന്മയ്ക്കാക്കിത്തീര്‍ക്കുവാന്‍ ദൈവത്തിനു കഴിയും.

പരാജിതരെ ദൈവം ഉപയോഗിക്കുന്നു

പത്രോസ് തെറ്റിപ്പോകയും കര്‍ത്താവിനെ മൂന്നുവട്ടം തള്ളിപ്പറയുക എന്ന പാപത്തില്‍ വീഴുകയും ചെയ്തശേഷമാണ് കരുണയുള്ള ഒരപ്പോസ്തലനായിത്തീരുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. അപ്രകാരം പാപം ചെയ്യുക എന്നത് തീര്‍ച്ചയായും പത്രോസിനെ സംബന്ധിച്ചുള്ള പരിപൂര്‍ണ്ണദൈവഹിതമായിരുന്നില്ല. എങ്കിലും പത്രോസില്‍ ഒരു പ്രവൃത്തി ചെയ്യുവാനായി ദൈവം അത് അനുവദിച്ചു. ജീവിതത്തില്‍ പരാജയപ്പെടുന്നവരോട് ആര്‍ദ്രതയും സഹതാപവും ഉള്ളവനായിത്തീ രുവാന്‍ അത് പത്രോസിനെ സഹായിച്ചു.

യേശു ഒരിക്കല്‍പ്പോലും പാപം ചെയ്തിട്ടില്ല. എങ്കിലും പാപികളോട് അവിടുന്ന് അന്തമറ്റവിധം സഹതാപവും കരുണയുമുള്ളവനായിരുന്നു. എന്നാല്‍ ആദാമിന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റെല്ലാവരുടെയും കാര്യം അങ്ങനെയല്ല. കഠിനമായ പാപത്തില്‍ ഒരിക്കലും വീണിട്ടില്ലാത്തവര്‍ സാധാരണഗതിയില്‍ പാപികളോട് കഠിനചിത്തരും നിഷ്‌കരുണരും അഹങ്കാരികളുമായിപ്പരിണമിക്കുകയാണ് പതിവ്.

പത്രോസ് ഈ കഠിനപാപത്തില്‍ വീഴുവാനിടയായ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ കര്‍ത്താവിനെ തള്ളിപ്പറയുവാനുള്ള പരീക്ഷ അദ്ദേഹ ത്തിനു വരാതെ ദൈവത്തിനു നിഷ്പ്രയാസം അദ്ദേഹത്തെ തടയാമാ യിരുന്നുവെന്ന് നാം മനസ്സിലാക്കുന്നു. എങ്കിലും ആ പരീക്ഷയുടെ നിമിഷങ്ങളില്‍നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുവാനല്ല ദൈവം തീരുമാ നിച്ചത്.

യോഹ. 18:15-18-ല്‍ യോഹന്നാനും പത്രോസും മഹാപരോഹിതന്റെ ആസ്ഥാനമണ്ഡപത്തിലേക്ക് യേശുവിനെ അനുഗമിക്കുന്നതായി നാം കാണുന്നു. യോഹന്നാന്‍ മഹാപുരോഹിതനു പരിചയമുള്ളവനായിരു ന്നതുകൊണ്ട് വാതില്‍കാവല്‍ക്കാരന്‍ അദ്ദേഹത്തെ അകത്തേക്കു കടത്തിവിട്ടു. പത്രോസിന് അകത്തുകടക്കുവാന്‍ സാധിച്ചില്ല. അതി നാല്‍ യോഹന്നാന്‍ വന്ന് വാതില്‍ക്കാവല്‍ക്കാരനോടു സംസാരിച്ച് പത്രോസിനെയുംകൂടി അകത്തു പ്രവേശിപ്പിച്ചു. ആ നിമിഷത്തില്‍ അതൊരു നല്ല കാര്യമായിത്തോന്നിയിരുന്നു. എന്നാല്‍ യോഹന്നാന്‍ പത്രോസിനെ ആ നടുമുറ്റത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ലെങ്കില്‍ പത്രോസ് ആ രാത്രിയില്‍ കര്‍ത്താവിനെ തള്ളിപ്പറയുവാന്‍ ഇടയാവുക യില്ലായിരുന്നു എന്ന കാര്യം ചിന്തിച്ചുനോക്കുക. എന്തെന്നാല്‍ അവിടെ അകത്തുവച്ചാണ് പത്രോസിനെ ആളുകള്‍ ചോദ്യം ചെയ്കയും അദ്ദേഹം മൂന്നുപ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറകയും ചെയ്തത് (യോഹ. 18:17,25,27).

അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് അതു സംഭവിക്കുവാന്‍ ദൈവം അനുവദിച്ചത്? ആ നടുമുറ്റത്തേക്കു പത്രോസിനു പ്രവേശനം ലഭിച്ചതിനെ ദൈവം എന്തുകൊണ്ടു തടഞ്ഞില്ല? ദൈവത്തിന്റെ ഭാഗത്ത് ഒരു വീഴ്ചയായിരുന്നുവോ അത്? ഒരിക്കലുമല്ല. ദൈവം തന്റെ സര്‍വാ ധിപത്യത്തില്‍ പത്രോസിനെ അകത്തു പ്രവേശിപ്പിക്കുവാന്‍ യോഹ ന്നാനെ അനുവദിച്ചു. പത്രോസിനു തന്റെ പരാജയത്തിലൂടെ ഒരു പരിശീലനം ലഭിക്കുവാന്‍ വേണ്ടിയാണ് അവിടുന്ന് അപ്രകാരം ചെയ്തത്. തന്റെ പരിശീലനത്തിലെ ഈ അംശം പൂര്‍ത്തിയാക്കാതെ അദ്ദേഹത്തിന് അപ്പോസ്തലന്മാരുടെ നേതാവാകുവാന്‍ സാധ്യമായിരു ന്നില്ല.

പത്രോസിനെ പരീക്ഷിക്കുവാന്‍ സാത്താന്‍ തന്റെ ഏജന്റന്മാരെ നിയോഗിച്ചിരുന്നു. എങ്കിലും അതു ചെയ്യുവാന്‍ ദൈവത്തിന്റെ അനു വാദം അവന് ആവശ്യമായിരുന്നു. എന്നാല്‍ കഠിനപരാജയത്തിന്റെ ആ നിമിഷത്തില്‍ പത്രോസിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കു വാന്‍ യേശു അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു (ലൂക്കോ. 22:31,32). യേശുവിന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും ചെയ്തു. ആ അനുഭവത്തിലൂടെ പത്രോസ് തകര്‍ച്ചയുള്ളവനും അനുകമ്പാശാലി യുമായ ഒരുവനായി പുറത്തുവന്നു. തന്റെ ജീവിതത്തില്‍ ഇനിയൊരി ക്കലും പത്രോസ് പാപികളെ നിഷ്‌കരുണം വിധിച്ചു പുറന്തള്ളുന്ന വനായിത്തീരുകയില്ല. അതുചെയ്യുവാന്‍ അദ്ദേഹം പരീക്ഷിക്കപ്പെടുന്ന ഓരോ തവണയും തന്റെ സ്വന്തപരാജയം അദ്ദേഹം ഓര്‍ക്കുകയും തന്റെ വിധികല്പനയെ ഔദാര്യപൂര്‍വമാക്കുകയും ചെയ്യും.

നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യത്തെ ത്തന്നെ നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ നിങ്ങളുടെ പരമോന്നത നന്മയ്ക്കാക്കിത്തീര്‍ക്കുവാന്‍ ദൈവത്തിനു കഴിയും. പെന്തക്കോ സ്തിനുമുമ്പുള്ള ഏഴാഴ്ചകളില്‍ പലപ്പോഴും ആ ഭാഗ്യം കെട്ട രാത്രി യില്‍ യോഹന്നാന്‍ ആ നടുമുറ്റത്തേക്കു പ്രവേശിക്കുവാന്‍ തനിക്ക് അനുവാദം വാങ്ങിത്തരരുതായിരുന്നുവെന്ന് പത്രോസ് ആഗ്രഹിച്ചിരി ക്കണം. അങ്ങനെയെങ്കില്‍ പെന്തക്കോസ്ത് നാളില്‍ പാപികളായ ജനക്കൂട്ടത്തോടു സുവിശേഷം പ്രസംഗിക്കുമാറ് തകര്‍ച്ചയുള്ള ഒരു വ്യക്തിയായി അദ്ദേഹം തീരുമായിരുന്നില്ല.

പത്രോസ് പിന്നീടും പാപം ചെയ്യുന്നതിനെതിരായി പ്രസംഗിച്ചുവെന്ന് നമുക്കറിയാം. എന്തെന്നാല്‍ തന്റെ ലേഖനത്തില്‍ ഒരിക്കലും പാപം ചെയ്യാത്ത യേശുവിന്റെ കാല്‍പ്പാടുകളെ പിന്തുടരുന്നതിനെ ക്കുറിച്ചും പാപം വിട്ടൊഴിയുന്നതിനെക്കുറിച്ചും അദ്ദേഹം എഴുതിയി ട്ടുണ്ട് (1 പത്രോ. 2:2,22;4:1,2). എന്നാല്‍ ഇപ്പോള്‍ അനുകമ്പയോടെയാണ് അദ്ദേഹം അതു പ്രസംഗിച്ചത്. ഈ കാരണത്താലാണ് പെന്തക്കോസ്ത് നാളില്‍ സുവിശേഷത്തിന്റെ വാതില്‍ യെഹൂദന്മാര്‍ക്കും കൊര്‍ന്നല്യോ സിന്റെ ഭവനത്തില്‍വച്ച് വിജാതീയര്‍ക്കും തുറന്നുകൊടുക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചത്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും യാക്കോബി നെയോ യോഹന്നാനെയോ ദൈവത്തിന് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ അവിടുന്ന് അപ്രകാരം ചെയ്തില്ല. ഭയാനകമാംവണ്ണം പരാജയപ്പെട്ട പത്രോസിനെയാണ് അവിടുന്ന് ഉപയോഗിച്ചത്. എന്തെ ന്നാല്‍ വഴിതെറ്റിയവരായ പാപികളോട് അധികം അനുകമ്പയോടെ പ്രസംഗിക്കുവാന്‍ പത്രോസിനു കഴിയുമായിരുന്നു.

പത്രോസിനെപ്പോലെയുള്ള മറ്റൊരു വ്യക്തിയായിരുന്നു ദാവീദ്. ഒരിക്കല്‍ അലസത നിമിത്തം അദ്ദേഹം യുദ്ധരംഗത്തേക്കു പോകാ തിരുന്ന സമയത്ത് അദ്ദേഹം വളരെ ദയനീയമായവിധം വഴിതെറ്റുകയും പാപത്തില്‍ വീഴുകയും ചെയ്തു. ആ പാപം അവശിഷ്ടജീവിതകാലം മുഴുവനും പിന്നീട് ശതാബ്ദങ്ങള്‍ക്കുശേഷവും അദ്ദേഹത്തിന് ഒരു കളങ്കമായിത്തീര്‍ന്നു (2 ശമു. 11:15). പരിശുദ്ധാത്മാവ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ”ദാവീദ് യഹോവയ്ക്കു പ്രസാദമുള്ളതു ചെയ്തു; ഹിത്യനായ ഊരിയാവിന്റെ കാര്യത്തില്‍ മാത്രമല്ലാതെ അവന്‍ തന്നോടു കല്പിച്ചതില്‍ ഒന്നും തന്റെ ആയുഷ്‌കാലത്തൊരിക്കലും വിട്ടുമാറിയില്ല” (1 രാജാ. 15:5).

എങ്കിലും ദൈവം ദാവീദിന്റെ വീഴ്ചയെ ഉപയോഗിക്കയും 51-ാം സങ്കീര്‍ത്തനം അദ്ദേഹം എഴുതുവാന്‍ ഇടയാക്കുകയും ചെയ്തു. ദാവീ ദിന്റെ മറ്റേതൊരു രചനയെക്കാളും അധികമായി ലക്ഷക്കണക്കിനാളു കളെ അനുഗ്രഹിച്ചിട്ടുള്ള ആത്മപ്രേരിതമായ ഒരു തിരുവചനഭാഗമാ ണത്. ദാവീദ് അതില്‍ക്കുറഞ്ഞ ഒരു പാപത്തിലാണ് വീണിരുന്നതെ ങ്കില്‍ അദ്ദേഹം ഒരിക്കലും ആ സങ്കീര്‍ത്തനം എഴുതുകയില്ലായിരുന്നു. പൂര്‍ണ്ണമായ ഹൃദയത്തകര്‍ച്ചയില്‍ വന്നെത്തുമാറ് അദ്ദേഹത്തിന്റെ പരാജയം ഭീകരവും അഗാധവും പരസ്യമായി അറിയപ്പെട്ടതും ആകേ ണ്ടിയിരുന്നു. തന്റെ അവശിഷ്ട ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൃദയം തകര്‍ന്ന ഒരു മനുഷ്യനായിരുന്നു.

യേശുവും തന്നെത്തന്നെ ദാവീദുപുത്രന്‍ എന്നു വിളിക്കുന്നുണ്ടല്ലോ.

പരാജയത്തിലൂടെയുള്ള ഹൃദയത്തകര്‍ച്ച

അതിനാല്‍ നാം അപ്പോസ്തലന്മാരും പ്രവാചകന്മാരുമായിത്തീരണ മെങ്കില്‍ നാം പാപം ചെയ്യണമെന്നല്ല ഞാന്‍ പറയുന്നത്. തീര്‍ച്ചയായു മല്ല. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ ദയനീയമായവിധം വീണു പോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കിനി ആശയ്ക്കു വകയില്ലെന്നു നിങ്ങള്‍ കരുതേണ്ടതില്ല. നിങ്ങള്‍ക്ക് ഇനിയും വിശ്വസ്തനായ ഒരു ദൈവഭൃത്യ നായിത്തീരാം.

നാം എല്ലായ്‌പ്പോഴും വിജയികളായി ജീവിക്കുമാറ് നമുക്കു കൃപ നല്‍കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. എങ്കിലും വിനയശാലികളായ വര്‍ക്കു മാത്രമേ കൃപനല്‍കുവാനായി ദൈവത്തിനു കഴിയുകയുള്ളു. പലപ്പോഴും കഠിനമായ പാപത്തില്‍ വീഴുന്നതുമൂലമേ നമ്മെ വിനയ പ്പെടുത്തുവാന്‍ കഴിയൂ എന്ന് അവിടുന്നു മനസ്സിലാക്കുകയും ചെയ്യുന്നു. അത്യുത്തമമായ വഴി അതല്ല. ഒരിക്കലും പാപത്തില്‍ വീഴാതെതന്നെ യേശു വിനീതനായിരുന്നു. എന്നാല്‍ പത്രോസിനും ദാവീദിനും മറ്റു പല ദൈവഭൃത്യന്മാര്‍ക്കും യേശുവിനു സാധിച്ചതുപോലെ അപ്രകാരം ആയിത്തീരുവാന്‍ സാധിച്ചിച്ചിട്ടില്ല. എന്നാല്‍ ദയനീയമായവിധം പരാജ യപ്പെട്ട പത്രോസ്മാരെയും ദാവീദുമാരെയും ദൈവം ഉപയോഗിക്കുന്നു വെന്നതാണ് അദ്ഭുതകരമായ വസ്തുത. എങ്കിലും തങ്ങളുടെ പരാജയ ങ്ങളെക്കുറിച്ച് കയ്‌പോടെ അവര്‍ കരഞ്ഞെങ്കിലല്ലാതെ മറ്റു പ്രകാര ത്തില്‍ ദൈവത്തിന് അതു സാധ്യമല്ല.

ഒന്നാം നൂറ്റാണ്ടിലെ ‘ബര്‍ന്നബാസിന്റെ ലേഖനം’ എന്ന പുസ്തക ത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ”നീതിമാന്മാരെയല്ല, പാപിക ളെയാണ് മാനസാന്തരത്തിലേക്കു വിളിക്കുവാന്‍ അവിടുന്നു വന്നത് എന്നു കാണിക്കുവാനായി, എല്ലാവരിലുംവച്ച് ഏറ്റവും അരിഷ്ടപാപി കളായവരെയാണ് ദൈവം തന്റെ സുവിശേഷം ഘോഷിക്കുവാനായി തന്റെ അപ്പോസ്തലന്മാരായി തെരഞ്ഞെടുത്തത.്”

പത്രോസിനും ദാവീദിനുംവേണ്ടി ദൈവം ചെയ്ത കാര്യം അവി ടുന്നു നിങ്ങള്‍ക്കുവേണ്ടിയും ചെയ്യും.

അതിനാല്‍ ഹവ്വാ നിങ്ങള്‍ക്കു പഴം പറിച്ചു തിന്നുവാന്‍ തന്നതു കൊണ്ടോ നിങ്ങളെ നടുമുറ്റത്തേക്കു കയറ്റിവിടുവാന്‍ യോഹന്നാന്‍ വാതില്‍ക്കാവല്‍ക്കാരനോടാവശ്യപ്പെട്ടതുകൊണ്ടോ ആണ് അതു സംഭ വിച്ചതെന്ന് പരാതിപ്പെടരുത്. നിങ്ങള്‍ സ്വയം കുറ്റം ഏറ്റുകൊള്ളുക. നിങ്ങള്‍ പാപം ചെയ്കയും വീണുപോകയും ചെയ്യണം എന്നത് തീര്‍ച്ച യായും ദൈവഹിതമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ വീണു പോയിരിക്കെ അതുപോലും തന്റെ മഹത്വത്തിനായും നിങ്ങളുടെ നന്മ യ്ക്കായും തീര്‍ക്കുവാന്‍ ദൈവത്തിനു കഴിയും. നിങ്ങളെ ഹൃദയത്ത കര്‍ച്ചയുള്ളവനാക്കി അവശിഷ്ടജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ നേരേ കഠിനചിത്തനാകാതെ സൂക്ഷിക്കുവാന്‍ ഇതു നിങ്ങളെ സഹാ യിക്കും. അതിനാല്‍ ദൈവത്തെ സ്തുതിക്കുക. അതിനാല്‍ കുഞ്ഞാ ടിന്റെ രക്തവും നിങ്ങളുടെ സാക്ഷ്യവചനവും മുഖാന്തരം സാത്താനെ ജയിക്കുക. വിശ്വാസത്തിന്റെ വചനം സംസാരിക്കുക. പത്രോസിനെയോ ദാവീദിനെയോ പോലെ ശേഷിച്ച ജീവിതത്തില്‍ തകര്‍ച്ചയുള്ള ഒരു മനുഷ്യനായിത്തീരുക.

നാം ജനിക്കുന്നതിനു മുമ്പുതന്നെ ദൈവം നമ്മുടെ ജീവിതങ്ങളുടെ പ്ലാന്‍ നിശ്ചയിച്ചിരുന്നു. ”ഞാന്‍ ജനിക്കുന്നതിനുമുമ്പേ അങ്ങ് എന്നെ കണ്ടു. ഞാന്‍ ശ്വസിക്കുവാനാരംഭിക്കുന്നതിനു മുമ്പുതന്നെ എന്റെ ഓരോ ദിവസവും അങ്ങു നിര്‍ണ്ണയിച്ചിരുന്നു. എന്റെ ദിവസങ്ങളോ രോന്നും അവിടുത്തെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അങ്ങ് നിരന്തരമായി എന്നെപ്പറ്റി ചിന്തിക്കുന്നുവെന്ന കാര്യം ഗ്രഹിക്കുന്നതു തന്നെ എത്ര വിലയേറിയ ഒരനുഭവമാണ്! ഒരു ദിവസം എത്ര പ്രാവശ്യം അങ്ങയുടെ ചിന്തകള്‍ എങ്കലേക്കു തിരിയുന്നുവെന്ന് എണ്ണുവാന്‍ പോലും എനിക്കു കഴിവില്ല. രാവിലെ ഞാന്‍ ഉണരുന്ന സമയത്ത് അപ്പോഴും അങ്ങ് എന്നെപ്പറ്റി ചിന്തിക്കുന്നു” (സങ്കീ. 139:16-18 ലിവിംഗ് ബൈബിള്‍).

ഇതിന്റെ അര്‍ത്ഥം ദൈവത്തിന് സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പേര്‍ പുറംചട്ടയില്‍ എഴുതിയ ഒരു ഡയറി ഉണ്ടെന്നാണ്. ഓരോ ദിവസ ത്തേക്കും നിങ്ങളുടെ ജീവിതത്തിനുവേണ്ടിയുള്ള അവിടുത്തെ പദ്ധതി യെന്തെന്ന് ആ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ ജനിക്കു ന്നതിനു ശതാബ്ദങ്ങള്‍ക്കുമുമ്പ് നിങ്ങളുടെ മാതാപിതാക്കന്മാരായിത്തീ രുന്നത് ആരെന്നും ഏതു രാജ്യത്ത് നിങ്ങള്‍ ജനിക്കുമെന്നും നിങ്ങളെ ക്രിസ്തുവിങ്കലേക്കു നടത്തുവാന്‍ അവിടുന്ന് ഏര്‍പ്പാടുചെയ്യുന്ന സാഹ ചര്യങ്ങള്‍ ഏതൊക്കെയെന്നും അവിടുന്നു രേഖപ്പെടുത്തിയിരുന്നു. നിങ്ങള്‍ക്ക് ആത്മീയമായ ഒരു വിദ്യാഭ്യാസം നല്‍കുവാന്‍വേണ്ടി ഏതെല്ലാം പീഡനങ്ങളില്‍ക്കൂടി അവിടുന്നു നിങ്ങളെ നടത്തുമെന്നും അതില്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ വരുത്തുന്ന ഭീമാബദ്ധങ്ങള്‍പോലും അവിടുത്തെ മഹത്വത്തിനായി എങ്ങനെ ദൈവം തീര്‍ക്കുമെന്നതും അതിലുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കു ചെയ്‌വാനുള്ള കാര്യം ഇത്രമാത്ര മാണ്. ആ ഡയറിയില്‍ എന്താണു നിങ്ങളെപ്പറ്റി എഴുതിയിട്ടുള്ളതെന്നു ഓരോ ദിവസവും ദൈവത്തോടു ചോദിക്കുക. ദൈവം നിങ്ങള്‍ക്കു വേണ്ടി നേരത്തേതന്നെ ഉണ്ടാക്കിയിട്ടുള്ളതിനെക്കാള്‍ മെച്ചമായ ഒരു പദ്ധതി നിങ്ങള്‍ക്കൊരിക്കലും ഉണ്ടാക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ സ്വര്‍ഗ്ഗത്തില്‍ ദൈവഹിതം നിറവേറുന്നതുപോലെ ഈ ഭൂമിയില്‍ അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നു അവിടുത്തോടു പറയുക.

സ്വര്‍ഗ്ഗത്തില്‍ നമുക്ക് ഇത്ര അദ്ഭുതവാനായ ഒരു പിതാവുള്ളതി നാലും സാത്താനെ നിങ്ങളുടെ കാല്‍ക്കീഴെ ചതച്ചുകളയുമാറുള്ള നമുക്കെതിരായ അവന്റെ കുറ്റാരോപണങ്ങളെ നിഷ്ഫലമാക്കുമാറുള്ള ഇത്ര അദ്ഭുതകരമായൊരു സുവിശേഷം അവിടുന്നു നല്‍കിയതി നാലും നമുക്കു കര്‍ത്താവിനെ സ്തുതിക്കാം.

അധ്യായം പത്തൊന്‍പത് : ദൈവത്തെ സഹായിക്കല്‍!


നാം നമ്മുടെ മാനുഷികമായ യുക്തിബോധം ഉപയോഗിക്കയും നമ്മുടെ വിവേചന പ്രകാരം ദൈവത്തെ സഹായിക്കുവാന്‍ ശ്രമിക്കു കയും ചെയ്യുമ്പോള്‍, ദൈവവേലയിലും നമ്മുടെ സ്വന്തജീവിതങ്ങളിലും വളരെയധികം കുഴപ്പങ്ങള്‍ നാം ഉളവാക്കും.

പഴയനിയമത്തില്‍നിന്നുള്ള മൂന്ന് ഉദാഹരണങ്ങള്‍ നമുക്കു ചിന്തിക്കാം.

അബ്രഹാം

”ദൈവം അബ്രഹാമിനോട് അരുളിച്ചെയ്തു: ‘നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക. നിന്റെ സന്തതി ഇങ്ങനെ ആകും’. …. സാറാ അബ്രഹാമിന് മക്കളെ പ്രസവി ച്ചിരുന്നില്ല. അതിനാല്‍ സാറാ തന്റെ മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിനു ഭാര്യയായിക്കൊടുത്തു. ഹാഗാര്‍ അദ്ദേഹത്തിന് യിശ്മായേലിനെ പ്രസവിച്ചു. അബ്രഹാം ദൈവത്തോട് പറഞ്ഞു: ‘യിശ്മായേല്‍ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാല്‍ മതി.’ എന്നാല്‍ യഹോവ അരുളിച്ചെയ്തു: ‘അല്ല, നിന്റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും. …. ഞാന്‍ അവനോട് എന്റെ നിയമം ഉറപ്പിക്കും’ ” (ഉല്‍പ. 15:5;16:1,3,16;17:18,19).

ദൈവം അബ്രഹാമിന് നക്ഷത്രങ്ങളെപ്പോലെ അസംഖ്യം സന്ത തിയെ വാഗ്ദാനം ചെയ്തു. എങ്കിലും സാറാ വന്ധ്യയായിരുന്നു. ദൈവ വാഗ്ദാനം നിറവേറുന്നില്ലെങ്കില്‍ ദൈവത്തിന്റെ നാമത്തിന് അപമാനം സംഭവിക്കുമെന്ന് അബ്രഹാമും സാറയും ഭയപ്പെട്ടു. അതിനാല്‍ സാറ യുടെ നിര്‍ദ്ദേശപ്രകാരം ഒരു ദുര്‍ഘടസന്ധിയില്‍നിന്നു ദൈവത്തെ രക്ഷപെടുത്തുവാനായി അബ്രഹാം മറ്റൊരു ഭാര്യയെ സ്വീകരിക്കുകയും അവളില്‍ അദ്ദേഹത്തിന് ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു.

അബ്രഹാമിനു മനസ്സിലാക്കാന്‍ സാധിക്കാതെപോയ കാര്യം ഇതാണ്: ദൈവത്തിന് ഇങ്ങനെയുള്ള സഹായമൊന്നും ആവശ്യമില്ല. യിശ്മായേലിനു ജനനം നല്‍കിയതിലൂടെ അബ്രഹാം ദൈവത്തിനു നല്‍കിയ സഹായം അദ്ദേഹത്തിന്റെ ഭാര്യയ്ക്കു മാത്രമല്ല, അദ്ദേഹ ത്തിന്റെ പുത്രനായ യിസ്ഹാക്കിനും അദ്ദേഹത്തിന്റെ സന്തതിപരമ്പര യ്ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിത്തീര്‍ത്തു.

നമ്മുടെ സഹായം കൂടാതെ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നിറവേറു കയില്ലെന്ന് നാം പലപ്പോഴും ചിന്തിക്കുന്നു. തന്മൂലം നാം മുന്നോട്ടു നീങ്ങുവാനോ പ്രവര്‍ത്തിക്കുവാനോ ദൈവം കല്പിക്കാതിരിക്കെ നാം മുന്നോട്ടുനീങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വേല ചെയ്യുന്നതില്‍ നാം നമ്മുടെ മനുഷ്യനിര്‍മ്മിതമായ പദ്ധതികളിലും യത്‌നങ്ങളിലും വിശ്വാസമര്‍പ്പിക്കുന്നു; ദൈവം നമ്മെ നിയന്ത്രിക്കുവാന്‍വേണ്ടി അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നതില്‍ നാം വിശ്വസിക്കുന്നില്ല.

തന്റെ പിതാവിന്റെ ഇഷ്ടവും മാര്‍ഗ്ഗനിര്‍ദ്ദേശവും അന്വേഷിക്കാതെ യേശു തന്റെ ജീവിതത്തില്‍ ഒന്നും തന്നെ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല (യോഹ. 5:19,30). എന്നാല്‍ മിക്ക വിശ്വാസികളും ദൈവത്തേക്കാളധികം തങ്ങളില്‍ത്തന്നെ അധികം ആശ്രയിക്കുകമൂലം അതുപോലെ ദൈവ ത്തിന്റെ ഇഷ്ടവും നടത്തിപ്പും അന്വേഷിക്കുന്നില്ല.

നാം എടുക്കുന്ന തീരുമാനങ്ങളില്‍ സംഭവിക്കുന്ന പ്രാര്‍ത്ഥനയില്ലാ യ്മയും നമ്മുടെ സ്വന്തവിവേകത്തില്‍ (അഥവാ അബ്രഹാമിനെപ്പോലെ ഭാര്യയുടെ വിവേകത്തില്‍) ഊന്നുന്ന സ്വഭാവവുമാണ് നമ്മുടെ ഭവനങ്ങ ളിലും ദൈവത്തിന്റെ വേലയിലും താറുമാറുകള്‍ സൃഷ്ടിക്കുന്നത്.

മോശ

”യഹോവ മോശയോട്: ‘നീ പാറയോടു കല്പിക്കുക; എന്നാല്‍ അതു വെള്ളം തരും’ എന്നു കല്പിച്ചു…. മോശ കൈയുയര്‍ത്തി വടി കൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു… യഹോവ മോശയോട്: ‘നീ എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നീ ഈ സഭയെ ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല’ എന്ന് അരുളിച്ചെയ്തു” (സംഖ്യാ. 20:713).

ഈ പ്രാവശ്യം ദൈവം മോശയോട് ആവശ്യപ്പെട്ടത് പാറയോടു കല്പിക്കുക എന്നുമാത്രമായിരുന്നു. എന്നാല്‍ രണ്ടു പ്രാവശ്യം പാറയെ അടിക്കുന്നതിലൂടെ മോശ ദൈവത്തെ സഹായിക്കുവാന്‍ ആഗ്രഹിച്ചു. സൗമ്യമായി ഒരു പ്രാവശ്യം സംസാരിക്കുന്നതിനു പകരം രണ്ടു പ്രാവശ്യം ആഞ്ഞടിക്കുന്നതാണ് മനുഷ്യജഡം എന്ന വസ്തുത എത്ര സത്യം! നമ്മോടു സൗമ്യരായിരിക്കുവാന്‍ ദൈവം കല്പിക്കുമ്പോള്‍ പോലും മാനുഷികമായ കാഠിന്യം അല്പം കാട്ടുന്നതിലൂടെ ദൈവ ത്തിന്റെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ സാധിതമാകും എന്നാണ് നമ്മുടെ വിശ്വാസം (മത്താ. 11:28). എന്നാല്‍ ദൈവം തന്റെ ദയയിലൂടെ ആളുകളെ മാനസാന്തരത്തിലേക്കു നയിക്കുന്നു (റോമര്‍ 2:4).

മുമ്പൊരിക്കല്‍ പാറയെ അടിക്കുവാന്‍ ദൈവം കല്പിച്ചിരുന്ന തിനാല്‍ (പുറ. 17:6) എല്ലാത്തവണയും അങ്ങനെയാണു ചെയ്യേണ്ട തെന്നും മോശ ചിന്തിച്ചിരുന്നിരിക്കാം. പരിശുദ്ധാത്മാവു മുമ്പൊരിക്കല്‍ മറ്റൊരു സ്ഥാനത്ത് പ്രവര്‍ത്തിച്ച അതേ വിധത്തില്‍ത്തന്നെ എപ്പോഴും പ്രവര്‍ത്തിക്കുമെന്നും പലരും ചിന്തിക്കുന്നു. അതുകൊണ്ട് ഉണര്‍വുണ്ടാ ക്കുവാനും രോഗികളെ സൗഖ്യമാക്കുവാനും ‘അന്യഭാഷയില്‍’ ആളുക ളെക്കൊണ്ടു സംസാരിപ്പിക്കുവാനും മനശ്ശാസ്ത്രപരമായ ഞൊടുക്കു വിദ്യകള്‍ ഉപയോഗിച്ചു ദൈവത്തെ സഹായിക്കുവാന്‍ അവര്‍ ഉദ്യമി ക്കുന്നു. പരിശുദ്ധാത്മാവ് വിഭിന്നാവസരങ്ങളില്‍ വിഭിന്നരീതികളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും തന്റെ കൃപാവരങ്ങള്‍ പ്രാവര്‍ത്തികമാ ക്കുവാന്‍ മാനുഷികമായ സഹായമൊന്നും ആത്മാവിന് ആവശ്യമില്ലെന്നുമുള്ള കാര്യമാണ് അവര്‍ മനസ്സിലാക്കാതിരിക്കുന്നത്.

ഉസ്സാ

”കാള വിരണ്ടതുകൊണ്ട് ഉസ്സാ കൈനീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു. അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹ രിച്ചു” (2 ശമു. 6:6,7).

ഉസ്സയുടെ ലക്ഷ്യം നല്ലതായിരുന്നു. ദൈവത്തിന്റെ സാക്ഷ്യപെട്ടകം താഴെവീണു പോകാതെ അതിനെ സംരക്ഷിക്കുവാന്‍ അയാള്‍ ആഗ്ര ഹിച്ചു. എന്നാല്‍ അയാള്‍ ഒരു ലേവ്യനല്ലായിരുന്നു. പെട്ടകം തൊടുവാ നുള്ള അര്‍ഹത അയാള്‍ക്ക് ഉണ്ടായിരുന്നില്ല. അയാള്‍ തന്റെ അതിരിനപ്പുറം കടന്നു. ഇത് ഗൗരവാവഹമായ ഒരു കാര്യമായിരുന്ന തിനാല്‍ ദൈവം അയാളെ സംഹരിച്ചു. ദൈവികപ്രമാണങ്ങളെ നിസ്സാര മാക്കിക്കളയുവാന്‍ നമുക്കു സാധ്യമല്ല.

സഭയിലും ദൈവം വിഭിന്നവ്യക്തികള്‍ക്ക് വിഭിന്നങ്ങളായ ഉത്തരവാ ദിത്വങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓരോരുത്തനും തന്റേതായ ഒരു പരിധി യുണ്ട്. ഒരു പ്രത്യേകസ്ഥാനത്ത് ഒരു ന്യൂനത നാം കാണുകയും ആ പ്രശ്‌നം പരിഹരിക്കുന്നതില്‍ ദൈവത്തെ സഹായിക്കുവാനാഗ്രഹിക്കു കയും ചെയ്യുമ്പോള്‍ ഒന്നാമതായി നാം നമ്മോടുതന്നെ ചോദിക്കേണ്ട കാര്യം ഇതാണ്: പരിശുദ്ധാത്മാവ് അതു ചെയ്യുവാന്‍ നമ്മെ നടത്തു ന്നുണ്ടോ? അതോ അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുവാന്‍ നമ്മുടെ മാനുഷികയുക്തിയാണോ നമ്മെ പ്രേരിപ്പിക്കുന്നത്? എല്ലാവരുടെയും പരിധികളെ അഥവാ അതിര്‍ത്തിരേഖകളെ നാം മാനിക്കുന്നില്ലെങ്കില്‍ തന്നെയും ദൈവം മാനിക്കുന്നുണ്ട്. ദൈവം നമ്മുടെ ചുറ്റും വരച്ചിട്ടുള്ള പരിധിയ്ക്കപ്പുറമായി നമ്മില്‍നിന്നുള്ള ഒരു സഹായവും അവിടുത്തേ ക്കാവശ്യമില്ല. ആ പരിധികളില്‍ മാത്രമേ നമുക്കു ദൈവത്തെ കണ്ടെ ത്തുവാന്‍ കഴിയൂ (അപ്പോ. 17:27,27). അവയ്ക്കപ്പുറത്ത് പിശാചിനെ മാത്രമേ കണ്ടെത്തുവാന്‍ കഴിയുകയുള്ളു (സഭാ. 10:8).

മുകളില്‍ കൊടുത്തിട്ടുള്ള ദൃഷ്ടാന്തങ്ങളില്‍ വിവരിച്ചിട്ടുള്ളവയും നാം ദീക്ഷിക്കേണ്ടവയുമായ പ്രമാണങ്ങള്‍ ബഹുമുഖങ്ങളാണ്.

അങ്ങനെയെങ്കില്‍ നമ്മുടെ ജീവിതത്തെയും ശുശ്രൂഷയെയും സംബന്ധിച്ചു വെളിച്ചം നല്‍കുവാന്‍ നമുക്ക് ദൈവത്തോടപേക്ഷിക്കാം.

അധ്യായം ഇരുപത് : മല്‍ക്കീസേദെക്കിന്റെ ശുശ്രൂഷ


”നീ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന്‍” (എബ്രാ. 7:17).

മല്‍ക്കീസേദെക്ക് അജ്ഞാതനായ ഒരു മനുഷ്യനായിരുന്നു. ദൈവത്തെ അടുത്തറിഞ്ഞിരുന്ന ഒരു മനുഷ്യന്‍. അബ്രഹാം ഒരു യുദ്ധം കഴിഞ്ഞു മടങ്ങുമ്പോള്‍ അദ്ദേഹം അബ്രഹാമിനെ കണ്ടുമുട്ടി. അദ്ദേഹ ത്തിനു ഭക്ഷണവും ദൈവത്തില്‍നിന്നുള്ള ഒരു വചനവും അദ്ദേഹം നല്‍കി (ഉല്‍പ. 14:14-20).

അബ്രഹാം ക്ഷീണിതനും അത്ര വലിയ ഒരു വിജയത്തിനുശേഷം അഹങ്കരിച്ചുപോവുക എന്ന മഹാവിപത്തിന് സാധ്യതയുള്ളവനും ആയിരുന്നു. താന്‍ യുദ്ധത്തില്‍ പിടിച്ചടക്കിയ സോദോം രാജാവിന്റെ വസ്തുവകകളില്‍ ആഗ്രഹം തോന്നുക എന്ന ആപത്തും അദ്ദേഹത്തി നുണ്ടായിരുന്നു. എന്നാല്‍ മല്‍ക്കീസേദെക്കിനെ ദൈവം ഭക്ഷണ വുമായി അയച്ചു. ആ ഭക്ഷണം അദ്ദേഹത്തിന്റെ ക്ഷീണിതമായിരുന്ന ശരീരത്തെ ഉന്മേഷവത്താക്കി. അദ്ദേഹം ഒരു വചനവും അബ്രഹാമിനു നല്‍കി. അത് അദ്ദേഹത്തിന്റെ മനസ്സിനെ നിഗളം, അത്യാഗ്രഹം എന്നിവയാല്‍ മലിനപ്പെടാതെ കാക്കുകയും ചെയ്തു.

മല്‍ക്കീസേദെക്ക് അബ്രഹാമിനോട്: ”സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനും അത്യുന്നതനും നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്‍പിച്ചവനുമായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. അദ്ദേഹം സുദീര്‍ഘവും ഏഴു പോയിന്റുള്ളതുമായ ഒരു പ്രസംഗം അബ്രഹാമിനോടു പറഞ്ഞില്ല. അദ്ദേഹം ഒരു വാക്യം പറഞ്ഞു. അത്ര മാത്രം. എങ്കിലും അതു അബ്രഹാമിന്റെ ആവശ്യം ശരിയായി നിറവേറ്റു വാന്‍ പറ്റിയ പ്രവചനാത്മകമായ ഒരു വചനമായിരുന്നു.

അബ്രഹാമിനു വിജയം നല്‍കിയത് ദൈവമാകയാല്‍ അതിന്റെ പ്രശസ്തി അദ്ദേഹം സ്വയം എടുക്കുവാന്‍ പാടില്ലെന്ന് ആ ഒറ്റ വാക്യ ത്തിലൂടെ അബ്രഹാമിനെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അദ്ദേഹത്തിന്റെ ദൈവം സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഉടയവനാകയാല്‍ വിജയികള്‍ ചെയ്യാ റുള്ളതുപോലെ ആ യുദ്ധത്തിന്റെ കൊള്ളകളൊന്നും എടുക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ലെന്നും മല്‍ക്കീസേദെക്ക് അദ്ദേഹത്തെ ധരിപ്പിച്ചു.

ഏതാനും മിനിറ്റുകള്‍ക്കുശേഷം അബ്രഹാം സോദോം രാജാവിനെ കണ്ടപ്പോള്‍ മല്‍ക്കീസേദെക്കിന്റെ ഈ വാക്കുകള്‍ ശരിയായ കാര്യം ചെയ്യുവാന്‍ അദ്ദേഹത്തെ സഹായിച്ചു. തന്റെ ദൈവം സ്വര്‍ഗ്ഗത്തി ന്റെയും ഭൂമിയുടെയും നാഥനാകയാല്‍ ആ കൊള്ളയില്‍നിന്ന് ഒരു ചെരിപ്പുവാറുപോലും താനെടുക്കുകയില്ലെന്ന് അദ്ദേഹം സോദോം രാജാവി നോടു പറഞ്ഞു (ഉല്‍പ. 14:22-24).

ദൈവം ഇപ്പോള്‍ യേശുവിനെ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു മഹാപുരോഹിതനായി നിയമിച്ചിരിക്കുന്നു. നാമും ഇപ്പോള്‍ അതേ ക്രമമനുസരിച്ച് പുരോഹിതന്മാരാകയാല്‍ മല്‍ക്കീസേദെക്കിന്റെ ശുശ്രൂഷ നാമും നിറവേറ്റേണ്ടിയിരിക്കുന്നു.

മല്‍ക്കീസേദെക്ക് ഒരു പ്രദര്‍ശനമോ പ്രൗഢിയോ പ്രസിദ്ധീകര ണമോ പരസ്യമോ ഒന്നുമില്ലാതെ ശാന്തമായി വരികയും അബ്രഹാമിനാ വശ്യമായിരുന്ന കാര്യങ്ങള്‍ ശാരീരികാവശ്യത്തിനുള്ള ഭക്ഷണവും നിഗളത്തില്‍നിന്നും ദ്രവ്യാഗ്രഹത്തില്‍നിന്നും രക്ഷിപ്പാനാവശ്യമായ വചനവും നല്‍കുകയും ചെയ്തതെങ്ങനെയെന്നു ചിന്തിക്കുക. അബ്ര ഹാമിന്റെ ആവശ്യം നിറവേറ്റിയശേഷം താന്‍ വന്നതുപോലെ ശാന്ത നായി അദ്ദേഹം അപ്രത്യക്ഷനാവുകയും ചെയ്തു.

ആവശ്യത്തിലിരിക്കുന്നവരെ ശാന്തമായി അനുഗ്രഹിക്കുക, അനന്തരം നമുക്കായി ഒരു ബഹുമതിയോ അഭിനന്ദനമോ നന്ദിവാക്കോ പരസ്യമാക്കലോ കൂടാതെ അപ്രത്യക്ഷരാവുക ഇത് നാമെല്ലാം ആഗ്രഹിക്കേണ്ട ഒരു ശുശ്രൂഷയാണ്.

തങ്ങള്‍ ജീവിക്കയും പ്രവര്‍ത്തിക്കയും ചെയ്യുന്ന ലോകത്തിലെ പോരാട്ടങ്ങള്‍ മൂലം ക്ഷീണിച്ചും തളര്‍ന്നുമുള്ള അവസ്ഥയില്‍ ആളുകള്‍ സഭായോഗങ്ങള്‍ക്കു വന്നുചേരുന്നു. വിശ്വാസികള്‍ക്ക് ആത്മീയ ഭക്ഷണവും തങ്ങളെ ഉന്മേഷിപ്പിക്കുമാറുള്ള ശക്തിയും നല്‍കുമാറ് മല്‍ക്കീസേദെക്കിനെപ്പോലെ സഭയില്‍ പ്രവചനശുശ്രൂഷ നിറവേറ്റാന്‍ കഴിഞ്ഞാല്‍ അതെത്ര അദ്ഭുതാവഹമായിരിക്കും! പ്രായോഗിക ജീവിത മാര്‍ഗ്ഗങ്ങളില്‍ അവര്‍ക്കു സഹായമാവശ്യമായിരിക്കുമ്പോള്‍ ജീവിതം അനായാസമാക്കുമാറ് അവര്‍ക്കതു നല്‍കുക എത്ര അനുഗ്രഹകരമായ ഒരു കാര്യമാണ്!

സഹോദരന്മാര്‍ തങ്ങളെക്കുറിച്ചുതന്നെ ഉയര്‍ന്ന ചിന്തകള്‍ പുലര്‍ ത്തുകയും വളരെക്കുറച്ചു മാത്രം കഴമ്പുള്‍ക്കൊള്ളുന്നവിധം ദീര്‍ഘ സമയം സംസാരിക്കുകയും ചെയ്യുന്നത് എത്ര ദുഃഖകരം! അത്തരം നീണ്ട മുഷിപ്പന്‍ പ്രസംഗങ്ങള്‍ മീറ്റിംഗില്‍ മരണം വിളിച്ചുവരുത്തുന്നവ യാണ്. നേരേ മറിച്ച്, ഓരോ മീറ്റിംഗിലും സഹോദരീസഹോദരന്മാര്‍ക്ക് ആവശ്യമായ അതേ വചനം, പ്രവചനാത്മകമായ വചനം തന്നെ നല്‍കു വാന്‍ കഴിയുന്നത് എത്ര വലിയ ഒരനുഗ്രഹമായിരിക്കും!

എന്നാല്‍ ഈ വിധത്തില്‍ നാം പ്രവചിക്കണമെങ്കില്‍ നാം രഹസ്യത്തില്‍ ദൈവത്തിനു യാഗമര്‍പ്പിച്ചിട്ടുള്ള പുരോഹിതന്മാരായേ മതി യാവൂ. നാം നല്ല മനസ്സാക്ഷിയോടുകൂടെ എല്ലായ്‌പ്പോഴും ദൈവവുമായി സംസര്‍ഗ്ഗം പുലര്‍ത്തുന്നവരുമായിരിക്കണം.

ദൈവത്തിനു മുഖപക്ഷമില്ല. സഭയിലെ ഓരോ സഹോദരനും സഹോദരിയും മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം പുരോഹിതശുശ്രൂഷ ചെയ്യണമെന്നും പ്രവചിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു (അപ്പോ. 2:17,18;1, കൊരി. 14:31).

ഒരു പുരോഹിതനെന്ന നിലയില്‍ നിങ്ങള്‍ക്കുള്ള സകലവും യാഗ പീഠത്തില്‍ വയ്ക്കുവാന്‍ നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍, നിങ്ങള്‍ പ്രവചിക്കുവാന്‍ വാഞ്ഛിക്കുന്നുവെങ്കില്‍, നിങ്ങളുടെ സഹോദരീ സഹോദരന്മാരുടെ നന്മയ്ക്കുവേണ്ടിയുള്ള ഒരു യഥാര്‍ത്ഥഭാരം നിങ്ങള്‍ ക്കുണ്ടെങ്കില്‍, നിങ്ങളുടെ സ്വന്തം ബഹുമതിക്കും പ്രശസ്തിക്കും വേണ്ടി നിങ്ങള്‍ ആഗ്രഹിക്കാതെയിരിക്കുന്നുവെങ്കില്‍, ദൈവം ഓരോ മീറ്റിംഗിലും സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുമാ റുള്ള ഒരു വചനം, അത് ഒരൊറ്റ വാക്യമാണെങ്കില്‍പ്പോലും, നിങ്ങളുടെ വായില്‍ത്തരും.

മല്‍ക്കീസേദെക്കിന്റെ പൗരോഹിത്യമനുസരിച്ച് ഒരാള്‍പോലും ഒരു സ്‌പെഷ്യല്‍ സഹോദരനല്ല. അതിനാല്‍ നിങ്ങള്‍ക്കുള്ള കൃപാവരങ്ങ ളുടെ പേരില്‍ അറിയപ്പെടുവാന്‍ ആഗ്രഹിക്കരുത്. ഒരു യഥാര്‍ത്ഥ മല്‍ക്കീസേദെക്ക് ശുശ്രൂഷ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ ആരുമല്ലാത്ത ഒരുവനാകുവാനാഗ്രഹിക്കുക, അജ്ഞാതനായിത്തീരുക.

നിങ്ങള്‍ ചിലരെ ക്രിസ്തുവിലേക്കു നടത്തിയവനാണെന്നോ ഭൂത ങ്ങളെ പുറത്താക്കുന്ന ഒരുവനാണെന്നോ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവനാണെന്നോ സഭായോഗത്തിന്റെ നടത്തിപ്പുകാരനാ ണെന്നോ മറ്റോ ഉള്ള യാതൊരു ചിന്തയും നിങ്ങള്‍ക്കുണ്ടാകരുത്. പേരും സ്ഥാനവും ബഹുമതിയും പ്രശസ്തിയുമൊന്നുമില്ലാത്ത ഒരു സാധാരണ സഹോദരനായിരിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുക.

മറ്റുള്ളവരെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനാകുക. അജ്ഞാത നായിരിപ്പാന്‍ ആഗ്രഹിക്കുക. ഓരോരുത്തരുടെയും ശുശ്രൂഷകളും കൃപാവരങ്ങളും വ്യത്യസ്തമാണെങ്കിലും നാമെല്ലാം തുല്യരാണെന്നു ള്ളതില്‍ സന്തോഷിക്കുക. തന്റെ നാമത്തില്‍ ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതില്‍ സന്തോഷിക്കരുതെന്ന് ഒരിക്കല്‍ യേശു തന്റെ ശിഷ്യ ന്മാരോടു പറഞ്ഞു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ ശുശ്രൂ ഷയില്‍, അവര്‍ക്കു ചെയ്യാന്‍ കഴിഞ്ഞതിലോ ചെയ്തിട്ടുള്ളതിലോ അവര്‍ സന്തോഷിക്കുവാന്‍ പാടുള്ളതല്ല. പകരം, ദൈവം തങ്ങള്‍ക്കു വേണ്ടി ചെയ്തതില്‍ ജീവന്റെ പുസ്തകത്തില്‍ തങ്ങളുടെ പേരുകള്‍ എഴുതിയിട്ടുള്ളതില്‍ ആണ് അവര്‍ സന്തോഷിക്കേണ്ടത് (ലൂക്കോ. 10:20).

എല്ലാ പുതിയനിയമ ശുശ്രൂഷയുടെയും കേന്ദ്രത്തില്‍ ഇത്തരമൊരു മനോഭാവമാണുള്ളത്.

ദൈവസ്വഭാവത്തിന്റെ ഒരു പ്രത്യേകത അവിടുന്ന് എല്ലാ പ്രദര്‍ശ നവും പരസ്യമാക്കലും വെറുക്കുന്നുവെന്നുള്ളതാണ്. യെശയ്യാപ്രവചന ത്തില്‍ ദൈവത്തെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു: ”യിസ്രായേ ലിന്റെ ദൈവമേ, നീ മറഞ്ഞിരിക്കുന്ന ദൈവമാകുന്നു സത്യം” (യെശ. 45:15). തന്നെപ്പോലെ നമ്മെ ആക്കിത്തീര്‍ക്കുവാന്‍ ദൈവം ആഗ്രഹി ക്കുന്നു. താന്‍ ആയിരിക്കുന്നതുപോലെ കാണപ്പെടാത്തവിധത്തില്‍, ചെയ്ത പ്രവൃത്തിക്ക് ഒരു പ്രശസ്തിയും ആഗ്രഹിക്കാത്ത വിധത്തില്‍, കാര്യങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരായി നാം തീരണമെന്നാണ് അവിടുത്തെ ആഗ്രഹം.

മല്‍ക്കീസേദെക്ക് ചെയ്തതുപോലെ മറ്റുള്ളവരെ അനുഗ്രഹിച്ച ശേഷം അപ്രത്യക്ഷരാകുവാന്‍ പരിശീലിക്കുമാറ് നമ്മില്‍ ഒരു വലിയ വേല ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നാം ചെയ്ത കാര്യങ്ങള്‍ക്ക് മനുഷ്യരില്‍നിന്നു ബഹുമതിയും പ്രശസ്തിയും ആഗ്രഹിക്കുന്ന പൈശാചികമായ ദുരാഗ്രഹത്തില്‍നിന്ന് നമ്മെ പൂര്‍ണ്ണസ്വതന്ത്രരാ ക്കുവാന്‍ അവിടുന്നു ആഗ്രഹിക്കുന്നു.

മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം പുരോഹിതന്മാരായിത്തീര്‍ന്നിട്ടുള്ള പലര്‍ നമ്മുടെ മധ്യത്തില്‍ ഉണ്ടാകുവാന്‍ ഇടയാകട്ടെ.

അധ്യായം ഇരുപത്തിയൊന്ന് : വിവേചനത്തിന്റെ രഹസ്യം


”അധികാരികള്‍ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചു. പടയാളി കളും… അദ്ദേഹത്തെ പരിഹസിച്ചു. തൂങ്ങിക്കിടന്ന കുറ്റവാളികളില്‍ ഒരാള്‍…. അദ്ദേഹത്തെ ദുഷിച്ചു. മറ്റേ കുറ്റവാളി അയാളെ ശാസിച്ചു കൊണ്ടു പറഞ്ഞു: …. ഈ മനുഷ്യന്‍ ഒരു ദോഷവും ചെയ്തിട്ടില്ല” (ലൂക്കോ. 23:35-41). യിസ്രായേലിലെ തലമൂത്ത ബൈബിള്‍പണ്ഡിത ന്മാര്‍ക്കും അഭ്യസ്തവിദ്യരും ബുദ്ധിശാലികളുമായ റോമന്‍ പടയാളി കള്‍ക്കും യേശു ആരെന്നു വിവേചിച്ചറിവാന്‍ കഴിയാതെപോയ സാഹ ചര്യത്തില്‍ ബൈബിളിനെ സംബന്ധിച്ചു യാതൊരറിവുമില്ലാത്ത കൊള്ളക്കാരനും കൊലയാളിയുമായ ഒരു കുറ്റവാളിക്ക് തന്റെ ഭൗമിക ജീവിതത്തിന്റെ അന്തിമനിമിഷങ്ങളില്‍ ആ വിവേചനം സാധിച്ചുവെ ന്നത് വാസ്തവത്തില്‍ അദ്ഭുതാവഹം തന്നെ. എന്തുകൊണ്ടാണി ങ്ങനെ സംഭവിച്ചത്?

വിവേചനം ബുദ്ധിശക്തികൊണ്ടോ ബൈബിള്‍ പരിജ്ഞാനം കൊണ്ടോ അനുഭവസമ്പത്തുകൊണ്ടോ സിദ്ധിക്കുന്നില്ല. ഹൃദയപര മാര്‍ത്ഥികള്‍ക്ക് അത് ദൈവത്താല്‍ നല്‍കപ്പെടുന്നു. നമുക്കെങ്ങനെ വിവേചനം ലഭിക്കുമെന്ന കാര്യം ക്രൂശിലെ കള്ളന്‍ നമ്മെ പഠിപ്പി ക്കുന്നു.

യിസ്രായേലിലെ ബിഷോപ്പന്മാര്‍, പുരോഹിതന്മാര്‍, ബൈബിള്‍ പണ്ഡിതന്മാര്‍ എന്നിവരുടെ മുഴുവന്‍ സംഘവും ആ ദിവസത്തില്‍ യേശുവിനെ ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ കുറ്റപ്പെടുത്തിക്കൊണ്ട് ക്രൂശിന്റെ ചുവട്ടില്‍ നിന്നിരുന്നു (മത്താ. 27:41). ആ വഴി കടന്നുപോയ പ്രമുഖ പൗരന്മാരില്‍ പലരും നിഷ്‌കരുണം യേശുവിനെ ദുഷിക്കുകയും താന്‍ ദേവാലയം നശിപ്പിക്കുമെന്നു യേശു പറഞ്ഞതായി അവിടുത്തെ മേല്‍ കുറ്റമാരോപിക്കുകയും ചെയ്തു. (യേശു അത്തരമൊരു പ്രസ്താ വന ചെയ്തിട്ടില്ലാത്തതിനാല്‍ ഇത് വ്യാജമായ കുറ്റാരോപണമായി രുന്നു.) (മത്താ. 27:39). ഈ കുറ്റാരോപണങ്ങള്‍ കള്ളന്മാര്‍ക്കു രണ്ടു പേര്‍ക്കും ബോധ്യപ്പെട്ടതുകൊണ്ട് യേശുവിനെതിരേയുള്ള ശകാര വര്‍ഷത്തില്‍ അവരും പങ്കുചേര്‍ന്നു (മത്താ. 27:44). എന്നാല്‍ പൊടുന്ന നവേ, അവരില്‍ ഒരാള്‍ ദൂഷണം നിറുത്തിയിട്ട് യേശുവിനെപ്പറ്റി, ”ഈ മനുഷ്യന്‍ ഒരു ദോഷവും ചെയ്തിട്ടില്ല” എന്നു പറഞ്ഞു (ലൂക്കോ. 23:41). അയാള്‍ക്ക് ഇതെങ്ങനെ അറിവാന്‍ കഴിഞ്ഞു? യേശു താന്‍ അവകാശപ്പെട്ടതുപോലെ മശിഹയാണെന്ന് അയാള്‍ വിവേചിച്ചറിഞ്ഞ തെങ്ങനെയായിരുന്നു? യേശുവിനുവേണ്ടി വാദിക്കുവാന്‍ ആരുമില്ലാ തിരിക്കെ ജനങ്ങളുടെയെല്ലാം കുറ്റാരോപണങ്ങള്‍ വ്യാജമാണെന്ന് അയാള്‍ മനസ്സിലാക്കി അവ തള്ളിക്കളഞ്ഞത് എങ്ങനെ?

എന്തായാലും ‘തീയില്ലാതെ പുകയുണ്ടാകുമോ?” എന്ന പഴഞ്ചൊ ല്ലിലെ പരമാര്‍ത്ഥത്തിന്റെ അടിസ്ഥാനത്തില്‍ നൂറുകണക്കിനാളുകള്‍ നടത്തുന്ന ഈ കുറ്റാരോപണത്തിന്റെ പിന്നില്‍ അല്‍പമായിട്ടാണെ ങ്കിലും ഒരടിസ്ഥാനമുണ്ടായിരിക്കണമെന്ന് ഈ കള്ളന് ചിന്തിക്കാമാ യിരുന്നു. എന്നിട്ടും യേശു ഒരു ദോഷവും ചെയ്തിട്ടില്ലെന്ന് ആ കള്ളന്‍ പ്രസ്താവിച്ചു. തന്റെ ചെവികൊണ്ടു കേട്ട കാര്യങ്ങളെ തള്ളിക്കളയത്ത ക്കവിധം ഈ കള്ളന്‍ ആത്മീയമനസ്സുള്ളവനായിത്തീര്‍ന്നതെങ്ങനെ? (യെശ. 11:3).

”പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ” എന്ന യേശുവിന്റെ വാക്കുകള്‍ (ലൂക്കോ. 23:34) അയാള്‍ കേട്ടതുനിമിത്തമാണ് ഇതു സംഭവിച്ചത്. ഒരു വശത്ത് ആ ബൈബിള്‍ പണ്ഡിതന്മാരുടെ അസ്വസ്ഥതയും വിക്ഷോഭവും വിദ്വേഷനീരസങ്ങളും ആ കള്ളന്‍ മനസ്സിലാക്കി. മറുവശത്ത് യേശു വിലുണ്ടായിരുന്ന ക്ഷമിക്കുന്ന മനോഭാവവും പരാതിയുടെയും സ്വയം ന്യായീകരണത്തിന്റെയും അഭാവവും വിശ്രാന്തിയും അയാള്‍ കണ്ടു. ആ വിധത്തില്‍ ആരുടെ ഭാഗത്താണ് ശരിയെന്നും ആരിലാണു തെറ്റെന്നും അയാള്‍ വിവേചിച്ചറിഞ്ഞു.

സഭയിലും ഈ വിധത്തിലാണ് നാം വിവേചനം സമ്പാദിക്കേണ്ടത്. രണ്ടു സഹോദരന്മാര്‍ അഥവാ സഹോദരിമാര്‍ തമ്മില്‍ ഒരു വിവാദം നിലവിലിരിക്കുമ്പോള്‍ ഈ അളവുകോല്‍ ഉപയോഗിക്കുന്നപക്ഷം ആരാണു ശരിയെന്നും ആരിലാണു തെറ്റെന്നും വേഗത്തില്‍ നിങ്ങള്‍ക്കു കണ്ടെത്തുവാന്‍ കഴിയും. ”ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍ പോലെയാകുന്നു; അതിന് അടങ്ങിയിരിപ്പാന്‍ കഴികയില്ല. അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു. ദുഷ്ടന്മാര്‍ക്കു സമാധാന മില്ല എന്ന് എന്റെ ദൈവം അരുളിച്ചെയ്യുന്നു” (യെശ. 57:20,21).

ദൈവത്തിന്റെ ദൃഷ്ടിയില്‍ തെറ്റുകാരായവര്‍ നിരന്തരവിക്ഷോഭത്തിന്റേതും അസ്വസ്ഥതയുടേതുമായ ഒരു ജീവിതത്തിനു വിധിക്കപ്പെട്ട വരാണ്. അതിനാല്‍ ദൈവഭക്തരായ സഹോദരീസഹോദരന്മാര്‍ക്കെ തിരെ ദൂഷണവും കുറ്റാരോപണവും പരാതിയും ശകാരവുമാകുന്ന ചേറും ചെളിയും തങ്ങളുടെ വായിലൂടെ അവര്‍ വമിച്ചുകൊണ്ടിരിക്കും. അത്തരമൊരു സഹോദരനെയോ സഹോദരിയെയോ കാണുമ്പോള്‍ യാതൊരു മടിയും കൂടാതെ അയാളെ ഒരു ദുഷ്ടന്‍ അഥവാ ദുഷ്ട യെന്ന് നിങ്ങള്‍ക്കു വിലയിരുത്തുവാന്‍ കഴിയും. കാരണം, ദൈവം അയാളെ അപ്രകാരമാണ് വിലയിരുത്തുന്നത് (യെശ. 57:20,21). കൂടുതല്‍ തെളിവു ശേഖരിക്കുവാനോ കേസിന്റെ വസ്തുതകള്‍ ചികഞ്ഞു നോക്കുവാനോ ഇവിടെ ആവശ്യമില്ല. ആ വ്യക്തിയിലുള്ള അസ്വസ്ഥ തയും മനോവിക്ഷോഭവും എല്ലാറ്റിലും വ്യക്തമായ തെളിവുകളാണ്.

ലോകത്തിലെ കോടതികളിലുള്ള കേസുകളില്‍ ഒരു വിധിയെഴുതുവാന്‍ കഴിയുന്നതിനുമുമ്പ് എല്ലാ തെളിവുകളെയും പാറ്റിയും കൊഴിച്ചും വകതിരിക്കുവാന്‍ ന്യായാധിപന്മാര്‍ക്കു വര്‍ഷങ്ങള്‍ തന്നെ ചിലപ്പോള്‍ വേണ്ടിവരുന്നു. എന്നാല്‍ത്തന്നെയും അവര്‍ തെറ്റിപ്പോകുവാന്‍ സാധ്യതയുണ്ട്. സഭയില്‍ നാം ഈ മാര്‍ഗ്ഗമവലംബിക്കുന്നപക്ഷം ഒരു നിഗമനത്തിലെത്തുവാന്‍ കഴിയുന്നതിനുമുമ്പ് ഓരോ പക്ഷത്തിനും പറയാനുള്ളതെല്ലാം കേള്‍ക്കുവാന്‍ ജീവിതം മുഴുവന്‍ നാം ചെലവാക്കേണ്ടിവരും. എന്നാല്‍ തന്നെയും നമുക്കു തെറ്റുപറ്റിയെന്നും വരും. എന്നാല്‍ ദൈവം നമുക്ക് കൂടുതല്‍ മെച്ചമായൊരു മാര്‍ഗ്ഗം നല്‍കിയിരിക്കുന്നു. ആര്‍ക്കാണു സ്വസ്ഥതയുള്ളത്, ആരാണ് അസ്വസ്ഥന്‍, എന്നു പരിശോധിക്കുകമാത്രം ചെയ്യുക. ആരാണ് സ്വയം ന്യായീകരിക്കാന്‍ മുതിരാത്തവന്‍? ആരാണ് പരാതി കൊണ്ടു നിറഞ്ഞിരിക്കുന്നത്? ഈ കാര്യം പരിശോധിക്കുക. അപ്പോള്‍ ആരാണു ശരിയെന്നും ആരാണു തെറ്റുകാരനെന്നുമുള്ള ഉത്തരം നേരിട്ടുതന്നെ നിങ്ങള്‍ക്കു ലഭിക്കും.

ക്രൂശിലെ കള്ളന്‍ വിവേചനത്തിന്റെ രഹസ്യം നമുക്കു കാട്ടിത്തന്നിരിക്കുന്നു.

അധ്യായം ഇരുപത്തിരണ്ട് : ദൈവത്തിന്റെ പരിപൂര്‍ണ്ണഹിതം തിരിച്ചറിയുക




ഒരു പ്രത്യേക കാര്യം ദൈവഹിതമോ അല്ലയോ എന്നു നമുക്കു തീര്‍ച്ചയില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ പന്ത്രണ്ടു ചോദ്യങ്ങള്‍ നാം നമ്മോടുതന്നെ ചോദിക്കുന്നതു നന്നായിരിക്കും. ഈ ചോദ്യങ്ങള്‍ക്കു നാം സത്യസന്ധമായി ഉത്തരം നല്‍കുന്നതോടെ ദൈവഹിതം എന്തെന്നു നമുക്ക് അധികമധികം വ്യക്തമായിത്തീരും.

  1. ഇത് എനിക്ക് അറിവുള്ളിടത്തോളം യേശുവിന്റെയും അപ്പോസ്തലന്മാരുടെയും ഉപദേശങ്ങള്‍ക്കും പുതിയനിയമത്തിന്റെ ആത്മാവിനും വിരുദ്ധമാണോ? (2 തിമോ. 3:16,17).
  2. ശുദ്ധമായൊരു മനസ്സാക്ഷിയോടെ എനിക്കു ചെയ്യാവുന്ന കാര്യമാണോ ഇത്? (1 യോഹ. 3:21).
  3. ദൈവത്തിന്റെ മഹത്വത്തിനായി എനിക്കു ചെയ്യാവുന്ന ഒരു കാര്യമാണോ ഇത്? (1 കൊരി. 10:31).
  4. യേശുവുമായി സഹകരിച്ചുകൊണ്ട്, കൂട്ടായ്മയാചരിച്ചുകൊണ്ട്, എനിക്കു ചെയ്യാവുന്ന ഒരു കാര്യമാണോ ഇത്? (കൊലോ. 3:17).
  5. ഈ കാര്യം ചെയ്തുകൊണ്ടിരിക്കെ എന്നെ അനുഗ്രഹിക്കണമേ എന്നു ദൈവത്തോടു അപേക്ഷിക്കുവാന്‍ എനിക്കു സാധ്യമോ? (2 കൊരി. 9:8).
  6. ഈ കാര്യം ഞാന്‍ ചെയ്യുന്നത് ഏതെങ്കിലും വിധത്തില്‍ എന്റെ ആത്മീയമായ ഫലദായകത്വത്തെ കുറച്ചുകളയുമോ? (മൂര്‍ച്ച കെടുത്തിക്കളയുമോ?) (2 തിമോ. 2:15).
  7. എന്റെ അറിവിന്റെ പരമാവധിവച്ചു വിലയിരുത്തിയാല്‍ ഇത് ആത്മീയമായി പ്രയോജനം നല്‍കുന്നതും ആത്മീയാഭിവൃദ്ധി വരുത്തുന്നതുമാണോ? (1 കൊരി. 6:12;10:23).
  8. യേശു ഭൂമിയിലേക്കു മടങ്ങിവരുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ ഇതു ചെയ്യുന്നപക്ഷം ഞാന്‍ സന്തുഷ്ടനായിരിക്കുമോ? (1 യോഹ. 2:28).
  9. കൂടുതല്‍ ജ്ഞാനികളും പക്വമതികളുമായ സഹോദരന്മാര്‍ ഇതിനെപ്പറ്റി എന്തു ചിന്തിക്കുന്നു? (സദൃ. 11:14;15:22;24:6).
  10. ഞാന്‍ ഇതു ചെയ്യുന്നത് മറ്റുള്ളവര്‍ അറിയുന്നപക്ഷം അതു ദൈവനാമത്തിന് അപമാനം വരുത്തുകയോ എന്റെ സാക്ഷ്യം നഷ്ടപ്പെടുത്തുകയോ ചെയ്യുമോ? (റോമര്‍ 2:24;2 കൊരി. 8:21).
  11. ഞാന്‍ ഇതു ചെയ്യുന്നത് മറ്റുള്ളവര്‍ അറിയുന്നപക്ഷം അത് അവര്‍ വീഴുവാന്‍ കാരണമാക്കുമോ? (റോമര്‍ 14:13;1 കൊരി. 8:9).
  12. ഇതുചെയ്യുവാന്‍ എനിക്ക് ആത്മാവില്‍ സ്വാതന്ത്ര്യം തോന്നുന്നുണ്ടോ? (1 യോഹ. 2:27).

    (പരാമര്‍ശിക്കപ്പെട്ട വേദഭാഗങ്ങള്‍ വായിച്ചു ധ്യാനിക്കുക.)