ശലോമോന്‍റെ ഉത്തമ ഗീതത്തില്‍ നിന്നുളള രത്നങ്ങള്‍- WFTW 23 ജൂൺ 2019

സാക് പുന്നന്‍

1. കൂട്ടായ്മ:
ശാലോമോന്‍റെ ഉത്തമഗീതം 2:4 ല്‍, കാന്ത പറയുകയാണ്, “അവന്‍ എന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു എല്ലാവര്‍ക്കും കാണുവാന്‍ കഴിയേണ്ടതിനു അവന്‍ എന്നെ വിരുന്നു വീട്ടിലേക്കു കൊണ്ടുവന്നിരിക്കുന്നു”. ധൂര്‍ത്തനായ പുത്രന്‍റെ പിതാവ് തന്‍റെ മകനെ മേശയിലേക്കു കൊണ്ടുവന്നു. യേശു തന്‍റെ ശിഷ്യന്മാരുമായി ഒരു മേശക്കുചുറ്റുമിരുന്നു. മേശ കൂട്ടായ്മയെ പറ്റി പറയുന്നു. ഒരു മേശയില്‍,നാം നമ്മുടെ കര്‍ത്താവിന്‍റെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുകയല്ല, എന്നാല്‍ നമ്മുടെ കര്‍ത്താവുമായുളള കൂട്ടായ്മയില്‍ വ്യാപൃതരായിരിക്കുകയാണ്. നാം അവിടുത്തോടു ചേര്‍ന്നു ഭക്ഷണം കഴിക്കുന്നു (വെളിപ്പാ.3:20) ഒരിക്കലും ശുശ്രൂഷ ആയിരിക്കരുത് നമ്മുടെ ജീവിതത്തിന്‍റെ പ്രാഥമിക ലക്ഷ്യം. എപ്പോഴും കര്‍ത്താവിനോടുളള സ്നേഹമായിരിക്കണം ഒന്നാമത്. 50 വര്‍ഷങ്ങളിലധികം കര്‍ത്താവിനു പൂര്‍ണ്ണസമയ ശുശ്രൂഷ ചെയ്തതിനുശേഷം, ഞാന്‍ പറയാനാഗ്രഹിക്കുന്നത്, എന്‍റെ എല്ലാ ശുശ്രൂഷയുടെയും അടിസ്ഥാനം എന്‍റെ കര്‍ത്താവിനോടുളള ഭക്തിയാണ്. ക്രിസ്തുവിനോടുളള നമ്മുടെ ഭക്തി കുറഞ്ഞുപോകുകയാണെങ്കില്‍, നമ്മുടെ ശുശ്രൂഷ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ഒരു വിലയുമില്ലാത്തതായിരിക്കും. ക്രിസ്തുവുമായുളള വ്യക്തിപരവും, സ്നേഹ നിര്‍ഭരവും സമര്‍പ്പിക്കപ്പെട്ടതുമായ ഒരു ബന്ധമാണ് കര്‍ത്താവിന് വേണ്ടിയുളള യഥാര്‍ത്ഥമായ എല്ലാ ശുശ്രൂഷയും ഒഴുകുന്ന ഉറവിടം.

2.അഭിനന്ദനം
കാന്തന്‍ ഇപ്രകാരം പറഞ്ഞുകൊണ്ട് കാന്തയെ അഭിനന്ദിക്കുന്നു, “നീ എത്ര സുന്ദരിയാണ്!” (ഉത്തമഗീതം 4:1). നമ്മുടെ കര്‍ത്താവില്‍ നിന്നും അങ്ങനെയുളള വാക്കുകള്‍ നാം കേള്‍ക്കേണ്ടതുണ്ട് – കര്‍ത്താവു വാസ്തവമായി നമ്മില്‍ ആനന്ദിക്കുന്നു എന്നു നമ്മെ ഉറപ്പിക്കുന്ന വാക്കുകള്‍. ഭാര്യാഭര്‍ത്താക്കന്മാരും തമ്മില്‍ തമ്മില്‍ അത്തരത്തിലുളള വാക്കുകള്‍ പറഞ്ഞു കേള്‍ക്കേണ്ട ആവശ്യമുണ്ട്. ശലോമോന്‍റെ ഉത്തമഗീതം 4-ാം അദ്ധ്യായത്തില്‍ തന്‍റെ കാന്തയെക്കുറിച്ച് ഒരു നീണ്ട അഭിനന്ദനം കാന്തനില്‍ നിന്നു നാം കേള്‍ക്കുന്നു.ആത്മീയ വളര്‍ച്ചയുടെ ഒരു അടയാളം, നാം തന്നെ സംസാരിക്കുന്നതിനെക്കാള്‍ അധികം നാം കര്‍ത്താവിനെ കേള്‍ക്കുവാന്‍ പഠിക്കുന്നു എന്നതാണ്. കാന്ത ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍, തന്‍റെ കാന്തന്‍ തന്നെക്കുറിച്ചുളള പുകഴ്ച പ്രകടിപ്പിക്കുന്നതായി അവള്‍ കണ്ടെത്തുന്നു. അവളുടെ ഓരോ ശരീരഭാഗങ്ങളെയും അവന്‍ പുകഴ്ത്തി പറഞ്ഞിട്ട്,” എന്‍റെ പ്രിയെ നീ സര്‍വ്വാംഗ സുന്ദരി ” എന്നു പറഞ്ഞ് അതു ഉപസംഹരിക്കുന്നു. കാന്തന്‍ വീണ്ടും കാന്തയോടുളള തന്‍റെ അഭിനന്ദനം പ്രകാശിപ്പിക്കുന്നു (ഉത്തമഗീതം 6:4-10). അദ്ദേഹം പറയുന്നത്, എല്ലാ സ്ത്രീകളിലും, തന്‍റെ കാന്തയെ പോലെ വേറെ ആരുമില്ല, നിഷ്കളങ്കയായവള്‍ ഒരുത്തിമാത്രം. മറ്റെല്ലാവര്‍ക്കും മീതെ ഞാന്‍ അവളെ തിരഞ്ഞെടുത്തിരിക്കുന്നു. ഓരോ ഭര്‍ത്താവും തന്‍റെ ഭാര്യയെ ഇങ്ങനെ കാണണം; ” ഈ ലോകത്തില്‍ ആകര്‍ഷണീയരായ അനേകം സ്ത്രീകള്‍ ഉണ്ട്, എന്നാല്‍ എന്‍റെ ഭാര്യയെപോലെ ആരുമില്ല. അവളാണ് എന്‍റെ കണ്ണുകളില്‍ ഒന്നാമത്തവള്‍ . കര്‍ത്താവു നമ്മെക്കുറിച്ചു പറയുന്നത് ഇതാണ്. ലോകത്തിലുളള എല്ലാ ബുദ്ധിമാന്മാരെയുംകാള്‍, എല്ലാ ധനവാന്മാരെയുംകാള്‍, എല്ലാ മഹാന്മാരെയുംകാള്‍ അധികം അവിടുന്നു നമ്മെ വിലമതിക്കുന്നു. ഉത്തമഗീതം 7:1-9 ല്‍ കാന്തന്‍ തന്‍റെ കാന്തയെ എങ്ങനെ പ്രശംസിക്കുന്ന എന്നു നാം വായിക്കുന്നു. നാം വ്യക്തമായി കാണേണ്ട ഒരു കാര്യം, നമ്മുടെ ബലഹീനതകളൊന്നും കണക്കിലെടുക്കാതെ, നമ്മുടെ കര്‍ത്താവ് വാസ്തവമായി നമ്മെ പുകഴ്ത്തുകയും, അഭിനന്ദിക്കുകയും ചെയ്യുന്നു എന്നതാണ്. അനേകം വിശ്വാസികള്‍ നിരന്തരം സ്വയം കുറ്റം വിധിയില്‍ ജീവിക്കുന്നു കാരണം കര്‍ത്താവ് അവരെ പുകഴ്ത്തുന്നു എന്ന് അവര്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല.

3. സൗഹൃദം :
ഉത്തമഗീതം 5:16ല്‍ കാന്ത അവളുടെ കാന്തനെ പ്രശംസിക്കുന്നു, “അവന്‍ സര്‍വ്വാംഗ സുന്ദരന്‍ തന്നെ. ഇവന്‍ എന്‍റെ പ്രിയനും എന്‍റെ സ്നേഹിതനും അത്രെ” യേശു നിങ്ങളുടെ രക്ഷകന്‍ മാത്രമല്ല, നിങ്ങളുടെ സ്നേഹിതനും കൂടെയാണ് എന്നുപറയുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? ഈ ഭൂമിയിലെ നിങ്ങളുടെ ഭര്‍ത്താവ്/ഭാര്യയെ ക്കുറിച്ചു നിങ്ങള്‍ എന്തുപറയുന്നു? അവന്‍/അവള്‍ ഈ ഭൂമിയിലുളള നിങ്ങളുടെ ഏറ്റവും നല്ല സ്നേഹിതന്‍/സ്നേഹിതയാണോ ? അതങ്ങനെയായിരിക്കണം. മിക്ക ഭാര്യാഭര്‍ത്താക്കന്മാരും പറയുന്നത് അവര്‍ അന്യോന്യം സ്നേഹിക്കുന്നു എന്നാണ്. എന്നാല്‍ അവര്‍ തമ്മില്‍ തമ്മില്‍ ഏറ്റവും നല്ല സ്നേഹിതരല്ല. മറ്റുളളവരുടെ ഇടയിലാണ് അവരുടെ സ്നേഹിതര്‍ കാണപ്പെടുന്നത്. അതു നിര്‍ഭാഗ്യകരമാണ്. എനിക്കേറ്റവും അടുത്തതും ഏറ്റവും പ്രിയപ്പെട്ടതുമായ സ്നേഹിതന്‍ യേശുവാണ് – എന്‍റെ ഭാര്യയെക്കാള്‍ അടുത്ത്, എന്നാല്‍ ഭൂമിയിലുളളവരില്‍, എന്‍റെ ഭാര്യയാണ് എന്‍റെ ഏറ്റവും അടുത്തതും ഏറ്റവും നല്ലതുമായ സ്നേഹിത – എന്‍റെ ജീവിതകാലം മുഴുവന്‍ അവള്‍ അങ്ങനെ തന്നെയായിരിക്കും. ഇത് എന്‍റെ ക്രിസ്തീയ ജീവിതത്തെയും എന്‍റെ വിവാഹ ജീവിതത്തെയും അത്യന്തം സന്തോഷമുളളതാക്കി തീര്‍ത്തിരിക്കുന്നു.