നാം ഓരോരുത്തരുടെയും ജീവിതങ്ങൾക്ക് വേണ്ടി ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയുണ്ട് – WFTW 15 ജൂൺ 2025

സാക് പുന്നൻ

ദൈവഹിതം ചെയ്യുക എന്നതാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ബഹുമതിയും വിശേഷാവകാശവും. യേശു കർത്താവ് അവിടുത്തെ ശിഷ്യന്മാരെ പഠിപ്പിച്ചത് ഇതാണ്. ഒരിക്കൽ അവിടുന്ന് പറഞ്ഞത് അവിടുത്തെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ് (മത്താ. 7:21). ദൈവഹിതം ചെയ്യുന്നവരാണ് തന്റെ യഥാർത്ഥ സഹോദരീ സഹോദരന്മാർ എന്നും അവിടുന്ന് പറഞ്ഞു (മത്താ. 12:50). ഈ ഊന്നലാണ് അപ്പൊസ്തലന്മാർ ഉചിതമായ വിധത്തിൽ ഈ തലമുറയ്ക്ക് കൈമാറിയത്. പത്രൊസ് പ്രഖ്യാപിച്ചത്, മനുഷ്യർക്ക് ദൈവഹിതം ചെയ്യാൻ കഴിയേണ്ടതിന് ദൈവം അവരെ പാപത്തിൽ നിന്നും സ്വതന്ത്രരാക്കുന്നു എന്നാണ് (1 പത്രൊ. 4:1,2). പൗലൊസ് ദൃഢമായി പറഞ്ഞിരിക്കുന്നത് വിശ്വാസികൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവം അവർക്കുവേണ്ടി മുന്നൊരുക്കിയിരിക്കുന്ന ഒരു പാതയിലൂടെ അവർക്ക് നടക്കാൻ കഴിയേണ്ടതിനാണ് എന്നാണ്. അതുകൊണ്ട് എഫെസ്യ ക്രിസ്ത്യാനികളെ അദ്ദേഹം പ്രബോധിപ്പിക്കുന്നത്, ബുദ്ധിഹീനരാകാതെ, നിങ്ങളുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള കർത്താവിൻ്റെ ഹിതം ഇന്നതെന്ന് ഗ്രഹിച്ചു കൊൾവിൻ എന്നാണ് (എഫെ. 2:10;5:17). കൊലൊസ്യയിലെ ക്രിസ്ത്യാനികൾക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുന്നത് അവർ ദൈവത്തിൻ്റെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ടു നിറഞ്ഞു വരേണം എന്നാണ്. തൻ്റെ സഹപ്രവർത്തകനായ എപ്പഫ്രാസും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് അവർ എല്ലാ ദൈവഹിതവും നിവർത്തിക്കേണം എന്നാണ് എന്ന് അദ്ദേഹം അവരോടു പറഞ്ഞു (കൊലൊ. 1:9;4:12). അപ്പൊസ്തലനായ യോഹന്നാൻ പഠിപ്പിച്ചത് ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കും എന്നാണ് (1യോഹ. 2:17).

അപ്പൊ.പ്ര. 13:22 അർത്ഥമാക്കുന്നത് ദാവീദ് “ദൈവത്തിൻ്റെ സ്വന്ത ഹൃദയപ്രകാരമുള്ള ഒരു മനുഷ്യൻ” എന്നു വിളിക്കപ്പെട്ടത് അദ്ദേഹം ദൈവഹിതം മാത്രം ചെയ്യാൻ ആഗ്രഹിച്ചതുകൊണ്ടാണ് എന്നാണ്. മറ്റൊരിടത്ത് ദാവീദ് തന്നെ നമ്മോടു പറയുന്നത് താൻ ദൈവത്തിൻ്റെ ഇഷ്ടം ചെയ്യാൻ പ്രിയപ്പെടുന്നു എന്നാണ് (സങ്കീ. 40:8). ദാവീദ് പൂർണ്ണതയുള്ള ഒരു മനുഷ്യനായിരുന്നില്ല. ദാവീദ് അനേക പാപങ്ങൾ ചെയ്തു. ദൈവത്തിന് കഠിനമായി അദ്ദേഹത്തെ ശിക്ഷിക്കേണ്ടിവന്ന ഗൗരവതരമായ ചില പാപങ്ങൾ, എന്നിട്ടും ദൈവം അയാളോട് ക്ഷമിച്ച് അവനിൽ സന്തോഷം കണ്ടെത്തി കാരണം അടിസ്ഥാനപരമായി ദാവീദ് ദൈവത്തിൻ്റെ ഹിതമെല്ലാം ചെയ്യണമെന്ന് ആഗ്രഹിച്ചു. നമ്മുടെ എല്ലാ അപൂർണ്ണതകളും ഉണ്ടായിരിക്കെ, നമുക്കും ദൈവത്തിൻ്റെ സ്വന്ത ഹൃദയപ്രകാരമുള്ള പുരുഷന്മാരും സ്ത്രീകളും ആയിരിക്കാൻ കഴിയും എന്നും വിശ്വസിക്കാൻ ഇതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു – നമ്മുടെ ഹൃദയം അവിടുത്തെ ഹിതം ചെയ്യുന്നതിൽ മാത്രം ഉറപ്പിച്ചിരിക്കുന്നെങ്കിൽ.

യേശുവിൻ്റെ മാതൃക പിന്തുടർന്ന്, അവിടുന്ന് നടന്നതുപോലെ നടക്കുവാൻ പുതിയ നിയമം വിശ്വാസികളെ ഉത്സാഹിപ്പിക്കുന്നു. യേശുവിൻ്റെ മുഴുവൻ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും മാർഗ്ഗനിർദ്ദേശ തത്വം തൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുക എന്നതായിരുന്നു. ചലിക്കുവാൻ തന്റെ പിതാവ് തന്നോടു പറയുന്നതു വരെ ഒരിക്കലും അവിടുന്ന് ചലിച്ചില്ല. അവിടുന്ന് ചലിച്ചപ്പോൾ, തൻ്റെ ശത്രുക്കളുടെ ഭീഷണിയ്ക്കോ അല്ലെങ്കിൽ അവിടുത്തെ സ്നേഹിതരുടെ യാചനകൾക്കോ പിതാവ് തന്നേക്കൊണ്ട് ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് തടയുവാൻ കഴിഞ്ഞില്ല. അവിടുത്തെ പിതാവിൻ്റെ ഹിതം നിവർത്തിക്കുന്നതായിരുന്നു തൻ്റെ ദിനംപ്രതിയുള്ള ആഹാരം (യോഹ. 4:34). മനുഷ്യർ തങ്ങളുടെ ശരീരം പുഷ്ടിപ്പെടുത്താനുള്ള ആഹാരത്തിനായി കൊതിക്കുന്നതുപോലെ, അവിടുന്ന് കൊതിച്ചത് തന്നേ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതിനായിരുന്നു. ഓരോ വിശ്വാസിക്കും ദൈവത്തിൻ്റെ എല്ലാ ഇഷ്ടവും നിവർത്തിക്കുന്നതിനു വേണ്ടി സമാനമായ ഒരു വിശപ്പ് ഉണ്ടായിരിക്കണം. “അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ” എന്ന് പ്രാർത്ഥിച്ചിട്ട് അതിനുശേഷം നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിൻ്റെ മാർഗ്ഗ നിർദ്ദേശം അന്വേഷിക്കാതെ, നമുക്ക് ഇഷ്ടമുള്ളതുപോലെ കാര്യങ്ങൾ ചെയ്യുവാൻ എന്തെളുപ്പമാണ്.

വേദ പുസ്തകം നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിന് നാം ഓരോരുത്തരുടെയും ജീവിതങ്ങളെ കുറിച്ച് ഒരു പ്രത്യേക പദ്ധതി ഉണ്ടെന്നാണ് (എഫെ. 2:10). അവിടുന്ന് നമുക്ക് വേണ്ടി ഒരു ജോലിക്ക് പദ്ധതി തയ്യാറാക്കിയിരിക്കുന്നു, നമുക്കു വേണ്ടി ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുത്തിരിക്കുന്നു കൂടാതെ നാം എവിടെ ജീവിക്കണമെന്നും ഓരോ ദിവസവും നാം എന്തു ചെയ്യണം എന്നുപോലും അവിടുന്ന് ആലോചിച്ചിരിക്കുന്നു. ഓരോ കാര്യത്തിലും, അവിടുത്തെ തിരഞ്ഞെടുപ്പായിരിക്കണം ഏറ്റവും നല്ലത്, കാരണം അവിടുത്തേക്കു നമ്മേ നന്നായി അറിയാം തന്നെയുമല്ല ഓരോ ഘടകവും അവിടുന്ന് പരിഗണിക്കുന്നു. അപ്പോൾ എല്ലാ കാര്യങ്ങളിലും അവിടുത്തെ ഹിതം അന്വേഷിക്കുന്നതാണ് ഏറ്റവും വിവേകപൂർവ്വമായ കാര്യം -വലിയ കാര്യങ്ങളിൽ എന്ന പോലെ തന്നെ ചെറിയ കാര്യങ്ങളിലും.

തങ്ങളുടെ യൗവനം മുതൽ ദൈവഹിതം അന്വേഷിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടതിനാൽ അനേകർ തങ്ങളുടെ ജീവിതം തകർത്തു കളഞ്ഞിരിക്കുന്നു. “ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷനു നല്ലത്” (വിലാ. 3:27). മത്തായി 11:28-30 വരെയുള്ള വാക്യങ്ങളിൽ, അവിടുത്തെ നുകം നമ്മുടെ മേൽ ഏൽക്കുവാൻ നമ്മെ ക്ഷണിക്കുന്നു. നുകം ഏൽക്കുക എന്നാൽ എന്താണർത്ഥമാക്കുന്നത്? വയൽ ഉഴുന്നതിന് ഉപയോഗിക്കുന്ന കാളകളെ, അവയുടെ കഴുത്തിൽ ഒരു നുകം വച്ച് ഒരുമിച്ചു നിർത്തുന്നു. ഉഴുന്നതിനുവേണ്ടി ഒരു പുതിയകാളയെ പരിശീലിപ്പിക്കേണ്ട വരുമ്പോൾ, അതിനെ പരിചയമുള്ള ഒരു കാളയോട് ചേർത്ത് നുകം വയ്ക്കുന്നു. അപ്പോൾ പഴയ കാള പോകുന്ന അതേ ദിശയിൽ അതേ വേഗതയിൽ പോകുവാൻ പുതിയ കാള നിർബന്ധിതമാകുന്നു. യേശുവിൻ്റെ നുകം നമ്മുടെ മേൽ ഏൽക്കുക എന്നതിൻ്റെ അർത്ഥം അതാണ്. അവിടുത്തെ പ്രസാദിപ്പിക്കുന്ന വഴിയിൽ യേശുവിനോട് കൂടെ നടക്കേണ്ടതുണ്ട്, അവിടുത്തെ നടത്തിപ്പ് കൂടാതെ എന്തെങ്കിലും ചെയ്യാൻ ഒരിക്കലും മുമ്പോട്ട് തള്ളി കയറുകയോ, അല്ലെങ്കിൽ അനുസരണത്തിന്റെ പുതിയ ചുവടിനായി അവിടുന്ന് വിളിക്കുമ്പോൾ, പിന്നോട്ടു വലിയുകയോ ചെയ്യാതെ. വളരെ ചുരുക്കം പേർ മാത്രമേ നുകത്തിന്റെ അർത്ഥം മനസ്സിലാക്കുന്നുള്ളൂ. അതിനേക്കാൾ വളരെ ചുരുക്കം ആളുകൾ മാത്രമേ അതു സ്വീകരിക്കാൻ മനസ്സുള്ളവരാകുന്നുള്ളൂ. കാളയുടെ മേൽ നുകം വയ്ക്കുവാൻ അതിൻ്റെ ഉടമസ്ഥനാൽ അതു നിർബന്ധിതമായി തീരുന്നു. എന്നാൽ യേശു നമ്മെ ക്ഷണിക്കുകയാണ്. ഇവിടെ നിർബന്ധമൊന്നുമില്ല. ഈ ക്ഷണം നിരസിക്കുന്ന നാം എത്ര മൂഢന്മാരാണ്! യേശുവിൻ്റെ ഭാരം കുറഞ്ഞതും യഥാർത്ഥ സ്വാതന്ത്ര്യവും ആഴത്തിലുള്ള സ്വസ്ഥതയും കൊണ്ടുവരുന്ന നുകം ഏൽക്കുന്നതിനേക്കാൾ നാം നമ്മുടെ സ്വന്ത ഹിതത്തിൻ്റെ നുകം അതിൻ്റെ മോഹഭംഗങ്ങൾ, പരാജയങ്ങൾ, സങ്കടങ്ങൾ എന്നിവയോടുകൂടി ചുമക്കാൻ ഇഷ്ടപ്പെടുന്നു!

നാം ഹാനോക്കിനെ കുറിച്ചു വായിക്കുന്നത് അവൻ “ദൈവത്തോട് കൂടെ നടന്നു” എന്നാണ് (ഉൽ. 5:22) – അതായത് അവൻ മുമ്പിലേക്കു തള്ളി ഓടുകയോ പിന്നിലേക്ക് വലിയുകയോ ചെയ്തില്ല, എന്നാൽ ദൈവം നിയോഗിച്ച പാതയിലൂടെ നുകത്തിൻ്റെ കീഴിലുള്ള ഒരുവനെപ്പോലെ നടന്നു – മുന്നൂറു വർഷങ്ങളോളം. അതിൻ്റെ ഫലമായി, ഹാനോക്കിന്റെ ജീവിതത്തോടു ദൈവം പ്രസാദിച്ചിരിക്കുന്നു എന്ന് അവിടുന്ന് സാക്ഷ്യപ്പെടുത്തി (എബ്രാ. 11:5). നാം ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരേയൊരു മാർഗം ഇതാണ് -അവിടുത്തെ പൂർണ്ണ ഹിതപ്രകാരം തൻ്റെ നുകത്തിൻകീഴിൽ നീങ്ങുന്നത്. അങ്ങനെ മാത്രമേ അവിടുന്ന് മടങ്ങി വരുമ്പോൾ അവിടുത്തെ മുമ്പാകെ പശ്ചാത്താപം കൂടാതെ നമുക്കു നിൽക്കാൻ കഴിയൂ.

ഒരു വിശ്വാസിക്ക് തൻ്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണതയുള്ള ഹിതം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇസ്രായേലിൻ്റെ രാജാവായിരിക്കുവാൻ ശൗൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു, എന്നാൽ ക്രമേണ അവൻ്റെ അസഹിഷ്ണുതയുടെയും അനുസരണക്കേടിന്റെയും ഫലമായി ദൈവത്തിന് അവനെ തള്ളിക്കളയേണ്ടി വന്നു. കുറച്ചു വർഷങ്ങൾ കൂടി അയാൾ സിംഹാസനത്തിൽ നിലനിന്നു എന്നത് സത്യമാണ്, എന്നാൽ അവനുവേണ്ടി ഉണ്ടായിരുന്ന ദൈവഹിതം അവനു നഷ്ടപ്പെട്ടു. മറ്റൊരു ഉദാഹരണമാണ് ശലോമോൻ. അവൻ്റെ പ്രാരംഭ വർഷങ്ങളിൽ അവൻ ദൈവത്തെ പ്രസാദിപ്പിച്ചു, എന്നാൽ വിജാതീയ സ്ത്രീകളെ വിവാഹം ചെയ്തതിലൂടെ അവൻ വീണുപോയി. മരുഭൂമിയിൽ പട്ടു പോയ യിസ്രായേല്യരുടെ ഉദാഹരണത്തിൽ നിന്ന് മുന്നറിയിപ്പ് എടുക്കാൻ പുതിയ നിയമത്തിൽ രണ്ടു പ്രാവശ്യം നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. അവർ കനാനിൽ പ്രവേശിക്കണമെന്നതായിരുന്നു അവർക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ ഹിതം. എന്നാൽ അവരിൽ രണ്ടുപേർ ഒഴികെ ബാക്കി എല്ലാവർക്കും തങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണഹിതം അവരുടെ അവിശ്വാസത്തിലൂടെയും അനുസരണക്കേടിലൂടെയും നഷ്ടപ്പെട്ടു (1 കൊരി. 10:1-12; എബ്രാ. 3:7-14). അനേകം വിശ്വാസികൾ ഇതേ വിധത്തിൽ അനുസരണക്കേടിലൂടെയും അനുരഞ്ജനത്തിലൂടെയും തങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഹിതം നഷ്ടമാക്കി – പലപ്പോഴും വിവാഹത്തിൻ്റെ കാര്യത്തിലോ അല്ലെങ്കിൽ ഒരു ജോലി തിരഞ്ഞെടുക്കുന്നതിലോ.

നമുക്ക് ഓരോരുത്തർക്കും ഒരു ജീവിതമേയുള്ളൂ. അതിൻ്റെ അവസാനത്തിൽ പൗലോസിനെ പോലെ, ദൈവം നിയോഗിച്ച ദൗത്യം താൻ പൂർത്തിയാക്കി എന്ന് പറയുവാൻ കഴിയുന്ന മനുഷ്യൻ അനുഗൃഹീതൻ (2 തിമൊ. 4:7).

ലോകവും അതിൻ്റെ മോഹങ്ങളും ഒരുനാൾ അപ്രത്യക്ഷമാകും. എന്നാൽ ദൈവത്തിൻ്റെ ഹിതം പിന്തുടരുന്ന മനുഷ്യൻ ശാശ്വതമായതിൻ്റെ ഭാഗമാണ് അവനു മരിക്കാൻ കഴിയില്ല (1 യോഹ. 2:17 – ജെ.ബി.പി).

“അപ്പോൾ ഉചിതമായ ഉത്തരവാദിത്ത ബോധത്തോടെ ജീവിക്കുക, ജീവിതത്തിൻ്റെ അർത്ഥവും ഉദ്ദേശവും അറിയാത്തവരെപോലെ അല്ല, അറിയുന്നവരെ പോലെ ജീവിക്കുക. ഈ നാളുകളിലുള്ള ബുദ്ധിമുട്ടുകളൊന്നും കൂട്ടാക്കാതെ നിങ്ങളുടെ സമയം ഏറ്റവും നല്ല വിധത്തിൽ ഉപയോഗിക്കുക. അവ്യക്തതയോടെയല്ല, ദൈവത്തിൻ്റെ ഹിതം എന്താണെന്ന് നിങ്ങൾ അറിയുന്നതിനെ ഉറപ്പായി മുറുകെ പിടിക്കുക” (എഫെ. 5:15-17 – ജെ.ബി.പി).