‘വലിയ’ ന്യായാധിപനും ‘ചെറിയ’ മൂഡിയും

ക്രിസ്തീയ പ്രവർത്തനങ്ങൾ ആരംഭിച്ച കാലത്ത് ഡി.എൽ.മൂഡി ഇല്ലിനോയി എന്ന സ്ഥലം സന്ദർശിക്കവേ, ഒരു ന്യായാധിപന്റെ ഭാര്യ തന്റെ ഭർത്താവിനെ കണ്ടു സംസാരിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. മൂഡി പക്ഷേ മടിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ഭർത്താവ് വിദ്യാസമ്പന്നനായ ഒരു ക്രിസ്തുനിഷേധിയാണ്. ഞാനാകട്ടെ, വിദ്യാവിഹീനനായ ഒരു യുവക്രിസ്ത്യാനിയാണ്. ഞാൻ പറഞ്ഞാൽ അദ്ദേഹം കേൾക്കുമോ?”

എന്നാൽ ന്യായാധിപന്റെ ഭാര്യ നിർബന്ധിച്ചു. മൂഡി ഒടുവിൽ സമ്മതിച്ചു. ഷിക്കാഗോയിലെ സാധാരണക്കാരനായ യുവാവ് വിദ്യാസമ്പന്നനായ ന്യായാധിപനോടു സംസാരിക്കാൻ പോകുന്നതു കണ്ട് ന്യായാധിപന്റെ ഓഫീസിലുള്ള ഗുമസ്ഥന്മാർ ചിരിച്ചു.

മൂഡി ന്യായാധിപനോട് അല്പനേരമേ സംസാരിച്ചുള്ളൂ. അതിങ്ങനെയായിരുന്നു. “അല്ലയോ ജഡ്ജി, എനിക്ക് അങ്ങയോടു സംസാരിക്കാനുള്ള കഴിവില്ല. നിങ്ങൾ വിദ്യാഭ്യാസമുള്ള ഒരു ക്രിസ്തുവിദ്വേഷിയാണ്. ഞാൻ വിദ്യാവിഹീനനായ ഒരു ക്രിസ്തുവിശ്വാസിയുമാണ്. എന്നാൽ ഞാൻ അങ്ങയോടു ലളിതമായ ഒരു കാര്യം മാത്രം ചോദിക്കട്ടെ: “നിങ്ങൾ എപ്പോഴെങ്കിലും മാനസാന്തരപ്പെട്ടാൽ എന്നെ അറിയിക്കുമോ? അങ്ങനെ ചെയ്യാമെന്നു ന്യായാധിപൻ ഒരു വാക്കിൽ പറഞ്ഞതോടെ ആ കൂടിക്കാഴ്ച അവസാനിച്ചു. പക്ഷേ അത്ഭുതം. വൈകാതെ ന്യായാധിപൻ മാനസാന്തരപ്പെട്ടു. മൂഡി പിന്നീട് ആ പട്ടണം സന്ദർശിച്ചപ്പോൾ അത് എങ്ങനെ സംഭവിച്ചു എന്നു വിശദമാക്കാമോ എന്നു ന്യായാധിപനോടു ചോദിച്ചു.

അദ്ദേഹം ഇങ്ങനെ മറുപടി നൽകി: “ഒരു രാത്രി എന്റെ ഭാര്യ പ്രാർത്ഥനാ യോഗത്തിനു പോയ സമയത്ത് ഞാൻ വളരെ അസ്വസ്ഥതയുള്ളവനായിത്തീർന്നു. ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്ന് പുലർച്ചെ തന്നെ ഞാൻ ഓഫീസിലേക്കുപോയി. ഗുമസ്ഥന്മാർക്കെല്ലാം ഒരു ദിവസത്തെ അവധി നൽകിയിട്ട് ഞാൻ ഓഫീസിന്റെ ഉൾമുറിയിൽ കയറി വാതിലടച്ചു. ഞാൻ കൂടുതൽ അരിഷ്ടനായി എനിക്കു തോന്നി. അവസാനം ഞാൻ വിനയപ്പെട്ട് “എന്റെ പാപങ്ങളെ ക്ഷമിക്കണമേ” എന്നു ദൈവത്തോട് അപേക്ഷിച്ചു. എന്നാൽ യേശുവിന്റെ നാമത്തിലല്ല ഞാൻ അപേക്ഷിച്ചത്. കാരണം ഞാൻ ഏകേശ്വരവാദിയായതുകൊണ്ട് യേശുവിന്റെ പ്രായശ്ചിത്തയാഗത്തിൽ വിശ്വസിച്ചിരുന്നില്ല. ദൈവമേ എന്റെ പാപങ്ങളെ ക്ഷമിക്കണമേ എന്നു പിന്നേയും ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നാൽ മറുപടി ഉണ്ടായില്ല. അവസാനം ഞാൻ നിരാശനായി നിലവിളിച്ചു. “എന്റെ ദൈവമേ, യേശുക്രിസ്തുവിന്റെ നാമത്തിൽ എന്റെ പാപങ്ങൾ എന്നോടു ക്ഷമിക്കണമേ’ അപ്പോൾ തന്നെ ദൈവം എന്നെ അംഗീകരിച്ചു എന്ന ഉറപ്പ് എനിക്കു കൈവന്നു. എനിക്കു സമാധാനം ലഭ്യമായി.

ഈ സംഭവകഥ രണ്ട് ആത്മീയ സത്യങ്ങൾ വെളിവാക്കുന്നു. ഒന്ന്: നമ്മുടെ കഴിവല്ല. ഒരാളെ വ്യത്യാസപ്പെടുത്തുന്നത്. രണ്ട്. യേശുവിന്റെ പ്രായശ്ചിത്ത ബലിയിലുള്ള വിശ്വാസത്തോടെ അവിടുത്തെ നാമത്തിൽ പ്രാർത്ഥിക്കുമ്പോഴാണു നമ്മുടെ പാപങ്ങൾ ദൈവം ക്ഷമിക്കുന്നത്. നമുക്ക് സമാധാനം കൈവരുന്നത്.