പാപികള്‍ക്കു പറുദീസ

സി.എസ്. ലൂയിസിന്റെ ‘ഗ്രേയ്റ്റ് ഡിവോഴ്‌സി’ല്‍ താഴെപ്പറയുന്ന വിധത്തില്‍ ഒരു സംഭവം ഉണ്ട്.

നരകത്തില്‍ കഴിഞ്ഞിരുന്ന ഒരുവന്‍ ഒരു ദിവസം സ്വര്‍ഗ്ഗം കാണാന്‍ എത്തി. അവിടെ നോക്കുമ്പോള്‍ അതാ തന്റെ ഒരു മുന്‍ ജീവനക്കാരനും ഒരു കൊലക്കേസില്‍ പ്രതിയായിരുന്ന ഒരുവനവിടെ സ്വര്‍ഗ്ഗത്തില്‍

അതു കണ്ട് നരകവാസി ഇങ്ങനെ പരാതിപ്പെടാന്‍ തുടങ്ങി: ”എന്നെ നോക്ക് ഞാന്‍ ജീവിതത്തില്‍ മുഴുവന്‍ നേരെ ചൊവ്വ ജീവിച്ചവനാണ്. ഞാന്‍ വലിയ ഭക്തനാണന്നൊന്നും പറയുന്നില്ല. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ ശരിയായ കാര്യങ്ങള്‍ ചെയ്തു. എന്നെക്കൊണ്ടു കഴിയുന്നതുപോലെ എല്ലാവര്‍ക്കും നന്മ ചെയ്ത ഒരുവനാണു ഞാന്‍. എന്റേതല്ലാത്ത ഒന്നും ഞാന്‍ എടുത്തിട്ടില്ല. എനിക്ക് കുടിക്കണമെങ്കില്‍ ഞാന്‍ പണം കൊടുത്താണ് അങ്ങനെ ചെയ്തത്. എനിക്ക് ശമ്പളം കിട്ടിയെങ്കില്‍ ഞാന്‍ അതിനുള്ള ജോലി ചെയ്തു. ഒന്നിനും ആരേയും കളിപ്പിച്ചില്ല. എന്നിട്ടിതാ ഞാന്‍ നരകത്തില്‍. ഒരുവനെ കൊന്നവന്‍ സ്വര്‍ഗ്ഗത്തില്‍ ഇത് എന്തു മര്യാദയാണ്?

അതുകൊണ്ട് എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണം. അത് ജീവതത്തില്‍ ശരി ചെയ്ത എന്റെ അവകാശമാണ്. എനിക്ക് അര്‍ഹതപ്പെട്ടതാണ് ഞാന്‍ ചോദിക്കുന്നത്. ഞാന്‍ ചോദിക്കുന്നത് ആരുടേയും ഔദാര്യവും കരുണയുമല്ല. മനസ്സിലായോ?’

എല്ലാം കേട്ടുകൊണ്ടിരുന്ന സ്വര്‍ഗ്ഗവാസി ഇങ്ങനെ പറഞ്ഞു :’അതാണ് താങ്കളുടെ പ്രശ്‌നം. താങ്കള്‍ക്ക് കരുണ വേണ്ട എന്നാല്‍ കരുണ ചോദിക്കുന്നവര്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. കരുണയുടേയും കൃപയുടേയും ആവശ്യകത മനസ്സിലാക്കി അത് ചോദിക്കുന്നവര്‍ക്കുള്ള സ്ഥലമാണ് സ്വര്‍ഗ്ഗം.

നിങ്ങള്‍ സ്വന്തം കണ്ണില്‍ കരുണ വേണ്ട പാപിയോ, അതോ കരുണ ആവശ്യമില്ലാത്ത നീതിമാനോ? ഓര്‍ക്കുക; പാപികള്‍ക്കാണു പറുദീസ! (ലൂക്കോസ് 7:36-50).