ഇല്ലായ്മയിലെ സന്തോഷം


നമ്മള്‍ യഥാര്‍ത്ഥത്തില്‍ വിവേകമുള്ളവരാണെങ്കില്‍ സാധനസാമഗ്രികളോ വസ്തുവകകളോ വാങ്ങിച്ചുകൂട്ടണമെന്ന് ആഗ്രഹിക്കുകയില്ല എന്ന അഭിപ്രായക്കാരനായിരുന്നു പുരാതന ഗ്രീക്ക് തത്വചിന്തകന്‍ സോക്രട്ടീസ്.

താന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നയാളാണെന്ന് കാണിക്കാനായി ഒരു ജോഡി ചെരുപ്പു പോലും വാങ്ങിച്ച് ഇടാതെയാണ് അദ്ദേഹം നടന്നത്. ഒന്നും വാങ്ങുകയില്ലെങ്കിലും ചന്തദിവസങ്ങളില്‍ അവിടെയെല്ലാം ചെന്ന് വില്പനയ്ക്ക് വച്ചിരിക്കു ന്നവയൊക്കെ ചുറ്റിനടന്ന് കാണുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം ഒരു പരിചയക്കാരന്‍ ചോദിച്ചു: ”അങ്ങെന്തിനാണ് ഇങ്ങനെ ഇതെല്ലാം നടന്ന് കാണുന്നത്? ഒരു സാധനം പോലും ഈ കടകളില്‍ നിന്നും വാങ്ങിക്കാറില്ലല്ലോ? സോക്രട്ടീസ് അയാളോട് മറുപടി പറഞ്ഞതിങ്ങനെ: ”ഞാനീ ചന്തയില്‍ വരുന്നതെന്തിനാണെന്നല്ലേ? ഇവിടെ വില്പനയ്ക്ക് വച്ചിരിക്കുന്ന ഒരു സാധനം പോലും എന്റെ വീട്ടിലില്ല. അങ്ങനെയുള്ള എന്തെല്ലാം സാധനങ്ങള്‍ സ്വന്തമായി ഇല്ലാതെ തന്നെ എനിക്ക് യഥാര്‍ത്ഥത്തില്‍ സന്തോഷമായിരിക്കാന്‍ സാധിക്കുമെന്നറിയാനാണ് ഞാന്‍ ഇവിടെ വരുന്നത്.

ഇന്നത്തെ ഉപഭോഗസംസ്‌കാരം നമ്മെ ബാധിച്ചിട്ടുണ്ടോ? കോടികള്‍ ചെലവഴിച്ച് പരസ്യം കൊടുക്കുന്നത് തങ്ങളുടെ ഈ പുതിയ ഉല്‍പ്പന്നം കൂടാതെ നമുക്ക് സന്തോഷമായിരിക്കാന്‍ കഴിയുകയില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കാനാണ്. ഇതൊരു കെണിയാണെന്ന് നമ്മളറിയുന്നുമില്ല. ജീവിതം കൂടുതല്‍ സന്തോഷപ്രദമാക്കാന്‍ ഇതെല്ലാം കൂടിയേ തീരൂ എന്നു വിചാരിച്ച് നമ്മളും അവരുടെ കെണിയില്‍ വീഴുന്നു.

ഒരാളുടെ വസ്തുവകകളല്ല യഥാര്‍ത്ഥത്തില്‍ അവനെ സമ്പന്നനാക്കുന്നത് എന്നറിയുന്നത് എത്ര നന്ന്.

”ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്” (ലൂക്കോസ് 12:15)