കഥയ്ക്കു പിന്നിലെ വ്യക്തി


കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങള്‍ റഷ്യയിലെ ഒരു ഉള്‍നാടന്‍ പട്ടണം. അവിടത്തെ കോടതിയില്‍ സാക്ഷിപറയാന്‍ ഒരു യഹൂദ റബ്ബിക്കു വരേണ്ടിവന്നു. സമയമായി. ജഡ്ജി പ്രവേശിച്ചു. ബഞ്ച് ക്ലാര്‍ക്ക് സാക്ഷിയുടെ പേര് വിളിച്ചു. റബ്ബി എഴുന്നേറ്റ് കൂട്ടില്‍ കയറി. ഇനി വേദപുസ്തകം തൊട്ടു സത്യം മാത്രമേ കോടതിയില്‍ ബോധിപ്പിക്കൂ’ എന്ന ഒരു പ്രതിജ്ഞ ചെയ്യണം. അതിനായി യഹൂദ വിശുദ്ധ ഗ്രന്ഥമായ ‘തോറ’ എടുത്തു മുന്നില്‍ വച്ചു. പക്ഷേ റബ്ബി അങ്ങനെയൊരു സത്യം ചെയ്യാന്‍ മടിച്ചു. കാരണം ”താന്‍ സത്യം മാത്രമേ പറയൂ. ഒരിക്കലും നുണ പറഞ്ഞിട്ടില്ല. അങ്ങനെയുളള തനിക്ക് ഇത്തരം ഒരു സത്യപ്രസ്താവനയുടെ ആവശ്യമില്ല. തന്റെ വാക്ക് വാക്കാണ്’. ഇതാണ് റബ്ബിയുടെ ന്യായം.

യഹൂദന്മാരെപ്പറ്റി വലിയ മതിപ്പുള്ളയാളായിരുന്നില്ല ജഡ്ജി. ഇങ്ങനെയൊരു ഭ്രാന്തനെ സാക്ഷിയാക്കിക്കൊണ്ടുവന്നു കോടതിയുടെ സമയം എന്തിനു പാഴാക്കുന്നു എന്ന മട്ടില്‍ ജഡ്ജി വക്കീലിനെ നോക്കി. റബ്ബിയുടെ വക്കീല്‍ എഴുന്നേറ്റു: ”അദ്ദേഹം പറയുന്നത് സത്യമാണ് യുവര്‍ ഓണര്‍, സത്യമല്ലാതെ എന്റെ സാക്ഷി ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. ഇദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാണു യുവറോണര്‍. ഞാന്‍ ഈ റബ്ബിയുടെ ഗ്രാമത്തില്‍ച്ചെന്നപ്പോള്‍ ഇദ്ദേഹത്തെപ്പറ്റി നാട്ടുകാര്‍ പറയുന്ന ഒരു കഥ കേട്ടു. ഇവരുടെ പെസഹപ്പെരുന്നാളിന് സാധുക്കള്‍ക്ക് വിതരണം ചെയ്യാനായി ധനികരില്‍നിന്നും പിരിച്ചെടുത്ത കുറേപ്പണം ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതിന്റെ തലേന്ന് രാത്രി ഒരു കള്ളന്‍ വീട്ടില്‍ കടന്നു പണപ്പെട്ടി സഹിതം മോഷ്ടിച്ചു. ശബ്ദം കേട്ടുണര്‍ന്ന റബ്ബി നോക്കുമ്പോള്‍ പണവുമായി ഓടുന്ന കള്ളനെയാണ് കണ്ടത്. അയാള്‍ കുറച്ചകലെ എത്തിക്കഴിഞ്ഞു. റബ്ബി പുറകേ ഓടി. അവന് കേള്‍ക്കാമെന്നുള്ളത് അടുത്തപ്പോള്‍ അയാള്‍ വിളിച്ചു പറഞ്ഞു ”നീ അതെടുത്തോളു മോനേ, ഞാനത് നിനക്ക് തന്നതായിക്കരുതിക്കോ, മോഷ്ടിച്ചെടുത്തതാണെന്ന് നീ വിചാരിക്കല്ലേ!’ കള്ളന്‍ അതു കേട്ടു കാണുമെന്ന് തോന്നിയതു കൊണ്ട് പിന്നെ റബ്ബി പുറകെ ഓടിയില്ല. തിരികെ വീട്ടിലേക്ക് നടന്നു. കള്ളന്‍ തിരിഞ്ഞു നോക്കാതെ ഓടിപ്പോയി. പണം നഷ്ടമായ ചിന്തയല്ല എന്റെ സാക്ഷിക്കുണ്ടായത് യുവ റോണര്‍. ഒരുത്തന്‍ മോഷ്ടാവായി നരകത്തില്‍പ്പോകുമല്ലോ എന്ന ദുഃഖമായിരുന്നു അയാള്‍ക്ക്. അവന്റെ പാപം ഇല്ലാതാക്കാനാണ് ‘ഞാനിത് നിനക്കു തന്നു എന്നു നീ വിചാരിച്ചോളൂ’ എന്നു പറഞ്ഞ് പുറകെ ഓടിയത്. വക്കീല്‍ ഒരു നിമിഷം നിര്‍ത്തി.

ജഡ്ജിക്ക് ചിരി വന്നു. അയാള്‍ വക്കീലിനോട് ചോദിച്ചു. ”നിങ്ങളീ അസംബന്ധമൊക്കെ വിശ്വസിക്കുന്നുണ്ടോ?’ ”ഇല്ല. യുവറോണര്‍, ഞാനും വിശ്വസിക്കുന്നില്ല. അവിടെയുള്ളയാളുകള്‍ ഇദ്ദേഹത്തെപ്പറ്റി പറയുന്നത് പറഞ്ഞുവെന്നേയുള്ളൂ. കഥയാണ്. അത്യുക്തിയുണ്ടാവാം. പക്ഷേ, യുവറോണര്‍, ചിന്തിക്കേണ്ട വിഷയമെന്താണെന്നുവച്ചാല്‍ ഇങ്ങനെയൊരു കഥ എന്നെയോ താങ്കളേയോ പറ്റി ഉണ്ടാകുമായിരുന്നോ എന്നതാണ്!

ജഡ്ജി പിന്നീടൊന്നും ചോദിച്ചില്ല. സത്യം ചെയ്യല്‍ കൂടാതെ തന്നെ സാക്ഷിയെ വിസ്തരിക്കാന്‍ അയാള്‍ ആംഗ്യം കാണിച്ചു.