ആരാണ് ഏറ്റവും വലിയ വിഡ്ഢി?

”ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിഡ്ഢിയാണു നീ. അതുകൊണ്ട് ഞാനിതാ നിനക്ക് ഒരു സ്വര്‍ണവടി ഒരു സമ്മാനമായി തരുന്നു. നീ എന്നെങ്കിലും ജീവിതത്തില്‍ നിന്നെക്കാള്‍ വിഡ്ഢിയായ ഒരുവനെ കണ്ടുമുട്ടുകയാണെങ്കില്‍ ഈ സ്വര്‍ണവടി അവനു കൊടുത്തക്കണം” ഈ വാക്കുകളോടെ രാജാവു തന്റെ കയ്യിലിരുന്ന സ്വര്‍ണവടി രാജകൊട്ടാരത്തിലെ വിദൂഷകനു സമ്മാനിച്ചു. രാജസദസ്സ് ആര്‍ത്തു ചിരിച്ചു. വിദൂഷകനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

വര്‍ഷങ്ങള്‍ പലതുകടന്നുപോയി. വിദൂഷകന്‍ കൊട്ടാരത്തിലെ തന്റെ ജോലിവിട്ടു വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു. അപ്പോഴും അവന്‍ ആ സ്വര്‍ണവടി എപ്പോഴും എവിടെയും തന്നോടൊപ്പം കൊണ്ടുനടക്കുമായിരുന്നു.

അങ്ങനെയിരിക്കെ രാജാവിനു കലശലായ രോഗം പിടിപെട്ടെന്നറിഞ്ഞു വിദൂഷകന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. രാജാവിന്റെ മുഖത്തെ നിരാശയും ദുഃഖവും കണ്ട് വിദൂഷകന്‍ അദ്ദേഹത്തോടു ചോദിച്ചു: ”പ്രഭോ അങ്ങേയ്ക്ക് പണം, പ്രതാപം, അധികാരം, ആരോഗ്യം, സൗകര്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നല്ലോ എന്നിട്ട് എന്താണ് അവിടുന്നു ദുഃഖിതനായിരിക്കുന്നത്?”

രാജാവു പറഞ്ഞു: ”ശരിയാണ് എനിക്ക് എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഞാനിന്നു ദുഃഖിതനാണ്. കാരണം മരിക്കുമെന്നറിഞ്ഞിട്ടും മരണത്തിനപ്പുറം മറ്റൊരു ജീവിതം ഉണ്ടെന്നറിഞ്ഞിട്ടും അതിനുവേണ്ടി ഞാനൊന്നും ചെയ്തില്ല.

വിദൂഷകന്‍ ഒരുനിമിഷം മൗനമായിരുന്നു. പിന്നെ തന്റെ കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവടി രാജാവിനുകൊടുത്തുകൊണ്ടു പറഞ്ഞു. ”മഹാരാജാവേ, ഇനി ഇത് അവിടുത്തേക്കുതന്നെ ഇരിക്കട്ടെ. മരിക്കുമെന്നറിഞ്ഞിട്ടും മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ടെന്നറിഞ്ഞിട്ടും അതിനുവേണ്ടി ഒരുങ്ങാതെ ജീവിച്ച അങ്ങാണു ഞാന്‍ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും വലിയ വിഡ്ഢി.

”ഒരിക്കല്‍ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യര്‍ക്കു നിയമിച്ചിരിക്കുന്നു” (എബ്രായര്‍ 9:27).

“അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനുതക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുന്‍പാകെ വെളിപ്പെടേണ്ടതാകുന്നു”.
(2 കൊരി. 5:10).

ഈ നിത്യതയ്ക്കായി ഒരുങ്ങുക; വിഡ്ഢിയാകാതിരിക്കുക!