ഇതും കടന്നു പോകും

സന്തോഷത്തിന്റെ അവസരത്തിലും സന്താപത്തിന്റെ വേളയിലും ഒരുക്കാന്‍ എളുപ്പമുള്ള ഒരു കൊച്ചുവാക്യം ആയിരിക്കണം. സന്തോഷത്തേയും ദുഃഖത്തേയും സമചിത്തതയോടെ നേരിടാന്‍ ആ വാക്യം സഹായകമാകണം- രാജാവ് തന്റെ രാജ്യത്തെ പണ്ഡിതന്മാരോട് ആവശ്യപ്പെട്ടു.

പണ്ഡിതന്മാര്‍ തല പുകഞ്ഞാലോചിച്ചു. ഒടുവില്‍ ഒരു കൊച്ചു വാക്യം അവര്‍ തയ്യാറാക്കി. അതിതാണ്: ”ഇതും കടന്നുപോകും”. സന്തോഷത്തിന്റെ സമയത്തു പറയുക. ‘ഇതും കടന്നുപോകും’. ഈ തിരിച്ചറിവ് സന്തോഷത്തില്‍ മതിമറന്നു പോകാതിരിക്കാന്‍ സഹായിക്കും. ദുഃഖത്തിന്റെ സമയത്തും പറയുക- ‘ഇതും കടന്നു പോകും.’ ദുഃഖത്തില്‍ ഏറെ നിരാശപ്പെട്ടു പോകാതിരിക്കാന്‍ ഇതു സഹായിക്കും.

പണ്ഡിതന്മാര്‍ പറഞ്ഞ കൊച്ചു വാക്യം രാജാവിന് ഇഷ്ടമായി. അദ്ദേഹം അതു തന്റെ മോതിരത്തില്‍ കൊത്തി വച്ചു. സന്തോഷത്തിന്റേയും ദുഃഖത്തിന്റേയും വേളകളെ സമചിത്തയോടെ നേരിടാന്‍ ഇതു രാജാവിനെ സഹായിച്ചു.

പേര്‍ഷ്യന്‍ കവിയായിരുന്ന നിഷാപ്പൂരിലെ അറ്ററിന്റെ കാലത്ത് അദ്ദേഹം ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരാണ് അന്നു നിഷാപ്പൂരിലെ രാജാവിനു വേണ്ടി ഈ വാക്യം കണ്ടെത്തിയതെന്നാണ് ഐതീഹ്യം.

ഈ എതീഹ്യത്തിന്റെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തകനും കവിയുമായ തിയഡോര്‍ ടില്‍ച്ചണ്‍ (1835-1907) പ്രശസ്തമായ ഒരു കവിത രചിച്ചു – ഈവന്‍ ദിസ് ഷാല്‍ പാസ് എവേ.’ ഈ കവിതയുടെ രത്‌നച്ചുരക്കം ഇങ്ങനെ:

ലോകമെമ്പാടുമുള്ള ധനം തന്റെ ഭണ്ഡാരത്തില്‍ വന്നപ്പോള്‍ രാജാവു പറഞ്ഞു: ‘എന്താണു ധനം? ഇതും ഒരുനാള്‍ കടന്നു പോകയില്ലേ?’ യുദ്ധവിജയം ആഘോഷിക്കാന്‍ കൊട്ടാരത്തില്‍ വന്‍വിരുന്നു നടന്നപ്പോള്‍ രാജാവു പറഞ്ഞു: ”സുഹൃത്തുക്കളേ, സുഖസന്തോഷങ്ങള്‍ വരും. പക്ഷേ അവയും കടന്നുപോകും. മറ്റൊരു യുദ്ധത്തില്‍ മുറിവേറ്റു കിടക്കുമ്പോള്‍ രാജാവു പറഞ്ഞു: ”പരാജയവും വേദനയും സഹിക്കുന്നത് എളുപ്പമല്ല. പക്ഷേ ഓര്‍ക്കുക. ഇതും കടന്നുപോകും”.

ഉവ്വ്, ഈ ലോകജീവിതത്തിലെ സുഖദുഃഖങ്ങള്‍ കടന്നുപോകുന്നവയാണ്. എന്നാല്‍ നമ്മുടെ മരണാനന്തര ജീവിതത്തിലെ, നിത്യതയിലെ, സുഖവും ദുഃഖവും കടന്നു പോകയില്ല. തീരുകയില്ല. അതു നിത്യകാലം ആയിരിക്കും. എന്നാല്‍ നിത്യതയിലെ ഈ സുഖവും (സ്വര്‍ഗം) ദുഃഖവും (നരകം) നമുക്ക് ഇപ്പോള്‍ ഈ ഭൂമിയില്‍ വച്ചു തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് ഇതില്‍ ഏതു വേണം ?

യോഹന്നാന്‍ 1:12, 2 കൊരിന്ത്യര്‍ 5:10, വെളിപ്പാട് 20:12,15.