ദേശീയോദ്യാനം നല്‍കുന്ന പാഠം

‘ഗോഡ്‌സ് സര്‍പ്രൈസിങ് പ്ലാന്‍ ഫോര്‍ യുവര്‍ ഗുഡ്’ (നിങ്ങളുടെ നന്മയ്ക്കായുള്ള ദൈവത്തിന്റെ അത്ഭുത പദ്ധതി) എന്ന പ്രശസ്തമായ ലേഖനത്തില്‍ അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കിന്റെ ചരിത്രം വിവരിച്ചിരിക്കുന്നതു രസകരമാണ്.

അമേരിക്കയില്‍ മൂന്നു സംസ്ഥാനങ്ങളിലായി 9000 ചതുരശ്ര കിലോ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ പാര്‍ക്ക് 1872ലാണ് ഔദ്യോഗികമായി നിലവില്‍ വന്നത്. പുല്ലും കുറ്റിച്ചെടികളും മരങ്ങളും അപൂര്‍വ്വമായ മറ്റു ചെടികളും നിറഞ്ഞ ഈ ദേശീയോദ്യാനത്തില്‍ മാനുകള്‍, മ്ലാവുകള്‍, മുയലുകള്‍ എന്നിവ കൂടാതെ ചെന്നായ്ക്കളും ധാരാളം ഉണ്ടായിരുന്നു. ദേശീയോദ്യാനം സംരക്ഷിച്ചിരുന്ന ഫെഡറല്‍ ഗവണ്മെന്റിലെ ഉദ്യോഗസ്ഥര്‍ പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം കണ്ടെത്തി. ചെന്നാള്‍ മാനിനെയും മ്ലാവിനെയും ഒക്കെ ധാരാളമായി കൊന്നു തിന്നുന്നു. അതുകൊണ്ട് 1914ല്‍ ദേശീയോദ്യാനത്തിലെ ചെന്നായ്ക്കളെയെല്ലാം അവര്‍ കൊന്നു കളഞ്ഞു. എല്ലാം ഭംഗിയായി എന്നവര്‍ കരുതി.

എന്നാല്‍ ക്രമേണ മറ്റൊരു പ്രശ്‌നം ഉടലെടുത്തു. ചെന്നായ്ക്കളെ പേടിക്കേണ്ടാത്തതുകൊണ്ട് മാനും മ്ലാവും സമതലത്തിലേക്ക് ഇറങ്ങി വന്നു. അവയുടെ എണ്ണം പെരുകി. അവ പാര്‍ക്കിലെ കുറ്റിച്ചെടികളും അപൂര്‍വ്വ സസ്യങ്ങളും തിന്നും ചവിട്ടിയും നശിപ്പിച്ചു. ചെടിയും മരവും കുറഞ്ഞപ്പോള്‍ മണ്ണൊലിപ്പു കൂടി. ഫലം അവഴി ഒഴുകിയിരുന്ന ചില പുഴകളുടെ രൂപത്തില്‍ പോലും മാറ്റം വന്നു. ദേശീയോദ്യാനം മെല്ലെ നശിക്കാന്‍ തുടങ്ങി.

ഇതിനെന്താ പരിഹാരം? വിദഗ്ധര്‍ ഏറെ ചിന്തിച്ച ശേഷം കാനഡയില്‍ നിന്നു കുറെ ചെന്നായ്ക്കളെ വീണ്ടും പാര്‍ക്കിലെത്തിച്ചു. ഫലം മാനുകളുടെയും മ്ലാവുകളുടെയും എണ്ണം കുറഞ്ഞു. അവ സമതലത്തില്‍ നിന്നു മാറി. വീണ്ടും മരങ്ങളും ചെടികളും ഉണ്ടായി. മണ്ണൊലിച്ചു നിന്നു. പുഴകളില്‍ ധാരാളം ജലമായി. അവിടെ അപൂര്‍വ തരം മത്സ്യങ്ങളുടെ എണ്ണവും കൂടി. പാര്‍ക്ക് വീണ്ടും മനോഹരമായി. ചെന്നായ്ക്കളുടെ തിരിച്ചു വരവാണു ദേശീയോദ്യാനത്തിനു വീണ്ടും നവജീവന്‍ നല്‍കിയത്.

യെല്ലോസ്റ്റോണ്‍ നാഷനല്‍ പാര്‍ക്കില്‍ നിന്നു നമുക്ക് ഒരു പാഠം പഠിക്കാനില്ലേ? കഷ്ടതകളും ബുദ്ധിമുട്ടിക്കുന്ന സാഹചര്യങ്ങളും ചെന്നായ്ക്കളെപ്പോലെയാണ്. അവ ഇല്ലാതിരുന്നെങ്കില്‍ എന്നു നാം ആഗ്രഹിക്കും. എന്നാല്‍ നമ്മുടെ ജീവിതോദ്യാനത്തെ മനോഹരമാക്കുന്നതില്‍ അവയ്‌ക്കൊരു പങ്കില്ലേ?