അവിശ്വാസത്തിന്റെ മൂടൽ മഞ്ഞ്

white and brown galleon ship

വിശ്വാസവീരനായ ജോർജ് മുള്ളർ കപ്പലിൽ യാത്രചെയ്യുകയായിരുന്നു. ന്യൂഫൗണ്ട്ലാൻഡിൽനിന്ന് ക്യൂബക്കിലേക്ക് പോകുന്നതായിരുന്നു ആ കപ്പൽ. പക്ഷേ യാത്ര പുറപ്പെട്ട് അല്പദൂരം ചെന്നപ്പോൾ കനത്ത മൂടൽമഞ്ഞ്. മുന്നോട്ടുപോകാൻ ഒരു നിവൃത്തിയുമില്ല. ബൈനോക്കുലറിലൂടെ മൂടൽമഞ്ഞിലേക്ക് തുറിച്ചുനോക്കി കപ്പലിന്റെ ഡെക്കിൽ നിസ്സഹായനായി ഇരിക്കുകയാണ് ക്യാപ്റ്റൻ.

ജോർജ് മുള്ളർ മേൽത്തട്ടിലേക്ക് കയറിച്ചെന്ന് ക്യാപ്റ്റനോടു പറഞ്ഞു: “ക്യാപ്റ്റൻ, എനിക്കു ശനിയാഴ്ച ഉച്ചകഴിയുമ്പോൾ ക്യൂബക്കിൽ ഒരു പ്രോഗ്രാം ഉണ്ട്. അപ്പോഴേക്കും കപ്പൽ അവിടെ എത്തുമല്ലോ”. ക്യാപ്റ്റൻ പറഞ്ഞു: “അതൊരിക്കലും നടക്കുകയില്ല. ഈ മൂടൽമഞ്ഞിൽ എനിക്കൊരു ഇഞ്ചു പോലും മുന്നോട്ടു നീങ്ങാനാവുന്നില്ല. പിന്നല്ലേ ശനിയാഴ്ച ക്യൂബക്കിൽ എത്തുന്നത്?”

“കഴിഞ്ഞ അൻപത്തിയേഴ് വർഷമായി ഒരിക്കൽ പോലും ഏറ്റ ഒരു പരിപാടി മുടക്കാൻ ദൈവം എനിക്കിടയാക്കിയിട്ടില്ല. ഇക്കുറിയും ദൈവം അത് അനുവദിക്കുകയില്ല. നമുക്ക് താഴെയുള്ള ചാർട്ടുമുറിയിലേക്ക് പോയി പ്രാർത്ഥിക്കാം” മുള്ളർ സംശയം കൂടാതെ പറഞ്ഞു. ക്യാപ്റ്റൻ അത്ഭുതത്തോടെ ചോദിച്ചു “മിസ്റ്റർ മുള്ളർ, നിങ്ങൾ ഈ കനത്ത മൂടൽമഞ്ഞ് കാണുന്നില്ലേ?”. “ഇല്ല. എന്റെ ചുറ്റുപാടുകളിലേക്കോ, പരിതഃസ്ഥിതിയിലേക്കോ അല്ല എന്റെ കണ്ണു പായുന്നത്. മറിച്ച്, അവയെ നിയന്ത്രിക്കുന്ന ദൈവത്തിലാണെന്റെ കണ്ണ്” മുള്ളറുടെ മറുപടി.

ക്യാപ്റ്റനു പിന്നെ പ്രതിവാദമില്ലാതായി. ഇരുവരും താഴെയുള്ള മുറിയിലേക്കു പോയി. മുള്ളർ മൂടൽമഞ്ഞുമാറാനും കൃത്യസമയത്തു ക്യൂബക്കിൽ എത്താനുംവേണ്ടി ലളിതമായി, ഹ്രസ്വമായി പ്രാർത്ഥിച്ചു. അദ്ദേഹം പ്രാർത്ഥിച്ചുകഴിഞ്ഞപ്പോൾ ക്യാപ്റ്റനും പ്രാർത്ഥിക്കാൻ മുതിർന്നു. അപ്പോൾ ജോർജ് മുള്ളർ സ്നേഹത്തോടെ ക്യാപ്റ്റന്റെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു: “ക്യാപ്റ്റൻ, പ്രാർത്ഥിക്കണമെന്നില്ല, ഒന്നാമതു താങ്കൾ വിശ്വസിക്കുന്നില്ല. രണ്ടാമതു ദൈവം ഇതിനകം തന്നെ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. പിന്നെ എന്തിനാണു വീണ്ടും പ്രാർത്ഥിക്കുന്നത്? എഴുന്നേറ്റ് വാതിൽ തുറന്നുനോക്കൂ. പ്രാർത്ഥനയുടെ മറുപടി നിങ്ങൾക്കു കാണാം”. ക്യാപ്റ്റൻ എഴുന്നേറ്റു വാതിൽ തുറന്നു. അത്ഭുതം! മൂടൽമഞ്ഞുമാറിയിരിക്കുന്നു. മുള്ളർ ആഗ്രഹിച്ചതുപോലെ ശനിയാഴ്ച ഉച്ചയ്ക്കുമുമ്പുതന്നെ കപ്പൽ ക്യൂബക്കിൽ എത്തിച്ചേർന്നു.

യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും. (മത്തായി 7:8)