ജോജി ടി. സാമുവല്‍
അധ്യായം 1 : അനുസരണത്തിനു പകരം അനുസരണം മാത്രം
അനുസരണത്തിനു പകരം വയ്ക്കാന്‍ ഒന്നേയുള്ളു – അനുസരണം മാത്രം.
അനുസരണത്തെ പ്രാര്‍ത്ഥന കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും മറികടക്കാന്‍ കഴിയുമെന്നു കരുതുന്ന ഒരു ക്രിസ്തീയതയുടെ കാലത്താണു നാം ജീവിക്കുന്നത്. അനുസരിക്കാതിരിക്കുന്നതിനു ദൈവത്തിനു നല്‍കുന്ന നഷ്ടപരിഹാരമാണു (Compensation) പലരുടെയും ‘പ്രാര്‍ത്ഥനായജ്ഞ’ങ്ങളും സുവിശേഷീകരണ പ്രയത്‌നങ്ങളും. ദൈവം ഇവയെയൊക്കെ പകരം സ്വീകരിച്ച് അനുസരണത്തിനായി നിഷ്‌കര്‍ഷിക്കാതിരുന്നുകൊള്ളും എന്ന് അവര്‍ വെറുതെ ആശിക്കുന്നു. പക്ഷേ ദൈവത്തെ കബളിപ്പിക്കാനാവില്ല. ”അനുസരിച്ചു ചെയ്യാതിരുന്നാല്‍ നിങ്ങള്‍ കര്‍ത്താവിനെതിരായി പാപം ചെയ്യുന്നു. നിങ്ങളുടെ പാപം നിങ്ങളെ കണ്ടെത്തി പിടികൂടും” (സംഖ്യ 32:23).
പറഞ്ഞത് അനുസരിക്കാതിരിക്കുന്നതു പാപമാണെന്നും അനുസരണത്തിനു പകരം മറ്റൊന്നും വയ്ക്കാനാവില്ലെന്നും വ്യക്തമാക്കുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: ”ശമുവേല്‍ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്”(1 ശമുവേല്‍ 15:22).
ശമുവേല്‍ വഴി ദൈവം ശൗലിനു നല്‍കിയ കല്പന അമാലേക്യരെ നിര്‍മ്മൂലമാക്കിക്കളയണം എന്നതായിരുന്നു. എന്നാല്‍ ‘ദൈവത്തിനു യാഗം കഴിക്കാന്‍ വേണ്ടിയാണ്’ എന്ന തൊടുന്യായത്തിന്റെ മറവില്‍ ശൗല്‍ അമാലേക്യരുടെ നല്ല ആടുമാടുകളെ ഉന്മൂലനം ചെയ്യാതെ സംരക്ഷിച്ചപ്പോള്‍ ദൈവം, ദൈവിക പ്രമാണം ഇങ്ങനെ വ്യക്തമാക്കുകയാണ്: ‘യാഗങ്ങള്‍ നല്ലതാണ്. എന്നാല്‍ കല്പന അനുസരിക്കുന്നതിന് അതു പകരമാകുന്നില്ല.’ അതിന്റെ അര്‍ത്ഥം ഇന്നത്തെ കാലഘട്ടത്തില്‍ ഇങ്ങനെ പറയാം: ”നിന്റെ ത്യാഗങ്ങളെക്കാള്‍, പ്രവര്‍ത്തനങ്ങളെക്കാള്‍, പ്രാര്‍ത്ഥനായജ്ഞങ്ങളെക്കാളൊക്കെ പറയുന്നത് അനുസരിക്കുന്നതാണു പ്രധാനം; അതാണെനിക്കു പ്രസാദകരം.”
അനുസരണത്തിനു പലപ്പോഴും തടസ്സമാകുന്നതു നുറുക്കമില്ലായ്മയും സ്വന്ത യുക്തിയും അതില്‍ നിന്ന് ഉരുത്തിരിയുന്ന മത്സരവുമാണ്. മുകളില്‍ പറഞ്ഞ സംഭവം തന്നെ ഉദാഹരണമായെടുക്കുക. ദൈവം അമാലേക്യരുടെ കാള, ആട്, ഒട്ടകം, കഴുത എന്നിവയുള്‍പ്പെടെ എല്ലാറ്റിനേയും പൂര്‍ണമായി സംഹരിച്ചുകളയാനാണു ശൗലിനോട് ആവശ്യപ്പെട്ടത് (15:3). അതിനു ദൈവത്തിനു തന്റേതായ കാരണങ്ങളും ഉണ്ടായിരുന്നു. പക്ഷേ പ്രയോജനമുള്ള ആടുമാടുകളെ വെറുതെ നശിപ്പിച്ചു കളയുന്നതിന്റെ യുക്തി ശൗലിനു മനസ്സിലായില്ല. ആ നിര്‍ദ്ദേശം ഒരു വിഡ്ഢിത്തമാണെന്ന് അവന്റെ ബുദ്ധി അവനോടു പറഞ്ഞു. അവയെ നശിപ്പിച്ചുകളയാതെ സൂക്ഷിച്ചാല്‍ പല നല്ല കാര്യത്തിനും അത് ഉപയോഗപ്പെടുത്താം എന്നായി അവന്റെ ചിന്ത. ദൈവകല്പന യുക്തിസഹമല്ലെന്നും തന്റെ ചിന്തകളാണു യുക്തി ഭദ്രമെന്നുമുള്ള കാഠിന്യത്തിലേക്കാണ് ഇത് അവനെ നയിച്ചത്.
നോക്കുക: സ്വന്ത യുക്തിയിലുള്ള ആശ്രയം അവനെ ദൈവത്തിനെതിരെയുള്ള മത്സരത്തിലെത്തിച്ചു. അനുസരണമില്ലായ്മയുടെ പിന്നില്‍ എപ്പോഴും ഒളിഞ്ഞു കിടക്കുന്ന ഒരു മത്സരമുണ്ട്. ദൈവത്തിന് ഇതറിയാമെന്നുള്ളതുകൊണ്ട് അവിടുന്ന് ശൗലിനെ ശാസിക്കുമ്പോള്‍ ആ കാര്യം അവന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നു. കല്പന അനുസരിക്കുന്നതാണു യാഗങ്ങളെക്കാള്‍ പ്രധാനമെന്ന് അവനോടു പറഞ്ഞിട്ടു തൊട്ടു താഴത്തെ വാക്യത്തില്‍ ഇങ്ങനെയാണു പറയുന്നത്: ”മത്സരം ആഭിചാരദോഷം പോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധന പോലെയും ആകുന്നു” (1 ശമുവേല്‍ 15: 23). ഇവിടെ ശൗല്‍ ആരാധിക്കുന്ന വിഗ്രഹമേതാണ്? അവന്റെ തന്നെ സ്വയമാണ്. നുറുക്കമില്ലാത്ത, ശക്തമായ, സ്വയമാണ് സ്വന്തയുക്തിയുടെ അടിസ്ഥാനത്തില്‍ ദൈവത്തോടു മത്സരിക്കാനും ദൈവകല്പന അനുസരിക്കാതിരിക്കാനും അവനെ പ്രേരിപ്പിച്ചത്. ഉപരിതലത്തില്‍ കാണുന്ന അനുസരണമില്ലായ്മയുടെ വേരുകള്‍ ഇഴവിടര്‍ത്തി പരിശോധിച്ചാല്‍ അത് ആഴത്തില്‍ ചെന്നു മുട്ടുന്നതു നുറുക്കമില്ലാത്ത ഒരു സ്വയത്തിലാണെന്നു വ്യക്തമാകും.
ദൈവകല്പന അനുസരിക്കാതെ പാപം ചെയ്ത ദാവീദിന് ഒടുവില്‍ അതിനെക്കുറിച്ചു വെളിച്ചം ലഭിക്കുമ്പോള്‍ അവന്‍ ഈ സത്യം മനസ്സിലാക്കി 51-ാം സങ്കീര്‍ത്തനത്തില്‍ അത് എടുത്തു പ്രസ്താവിക്കുന്നുണ്ട്: ”ഹനനയാഗം നീ ഇച്ഛിക്കുന്നില്ല. അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു. ഹോമയാഗത്തില്‍ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്, തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ നീ നിരസിക്കയില്ല” (51:16,17).
ചുരുക്കത്തില്‍ തകരാത്ത ഒരു സ്വയത്തില്‍ നിന്നാണു സ്വന്തയുക്തിയും മത്സരവും അനുസരണമില്ലായ്മയും വരുന്നത്.
നമുക്കിനി പുതിയ നിയമത്തിലേക്കു വരാം. അവിടെ കല്പനയ്ക്കും അനുസരണത്തിനും അപ്പുറത്ത് ദൈവികാന്വേഷണത്തിനു പുതിയൊരു മാനം (Dimension) കൂടിയുണ്ട്. അതാണു വിശ്വാസം. പക്ഷേ പുതിയ ഉടമ്പടിയിലും, വിശ്വാസം അനുസരണത്തിന്റെ പ്രസക്തിയെ കുറച്ചു കളയുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ചു പുതിയ നിയമ വിശ്വാസികള്‍ ഒരു ചതിയില്‍ പെട്ടിരിക്കുകയാണെന്ന് എ.ഡബ്യു.ടോസര്‍ എന്ന ദൈവഭൃത്യന്‍ പറഞ്ഞിട്ടുള്ളത് ഓര്‍ത്തുപോകുന്നു. അദ്ദേഹം ഇങ്ങനെയാണ് അക്കാര്യം വിശദമാക്കിയിരിക്കുന്നത്: പുതിയ നിയമത്തില്‍ വിശ്വസിക്കേണ്ട സത്യങ്ങളും ഉണ്ട്. അനുസരിക്കേണ്ട കല്പനകളുമുണ്ട്. ഇന്നും പലരും അനുസരിക്കേണ്ട കല്പനകളെ വിശ്വസിക്കുക മാത്രം ചെയ്യുന്നു. എന്നിട്ട് തങ്ങള്‍ അത് അനുസരിച്ചുവെന്നു കരുതിപ്പോകുന്നു.
ഇത് ഒരു ചതിയാണ്. അനുസരണത്തെ വിശ്വാസം കൊണ്ടു മറികടക്കാനാവില്ല. അനുസരിക്കേണ്ടത് വെറുതെ വിശ്വസിച്ചശേഷം തങ്ങള്‍ അത് അനുസരിച്ചു എന്നു വിചാരിച്ചു തൃപ്തിപ്പെടുന്നത് ആത്മവഞ്ചനയാണ്.
ഈ വഞ്ചനയ്ക്കതിരെ നാം ജാഗ്രതയുള്ളവരായിരിക്കണം. ഇത് ഇങ്ങനെ വിശദീകരിക്കാം: ദൈവം ത്രീയേകനാണ് എന്നത് ഒരു സത്യമാണ്. അതു നാം വിശ്വസിച്ചാല്‍ മാത്രം മതി. അതില്‍ അനുസരിക്കാന്‍ ഒന്നുമില്ല. എന്നാല്‍ ‘സഹോദരനെ സ്‌നേഹിക്കണം’ എന്നത് ഒരു സത്യമല്ല, ഒരു കല്പനയാണ്. ആ കല്പന അനുസരിക്കുകയാണു വേണ്ടത്. അല്ലാതെ, ‘തീര്‍ച്ചയായും സഹോദരനെ സ്‌നേഹിക്കേണ്ടതു വളരെ ആവശ്യമാണെന്നും എല്ലാവരും അങ്ങനെ ചെയ്യണമെന്നും ഞാനും അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമൊക്കെ ‘വിശ്വസി’ച്ചതുകൊണ്ടു കാര്യമില്ല. അങ്ങനെ ‘വിശ്വസി’ക്കുമ്പോള്‍ നാമും അങ്ങനെ സഹോദരനെ സ്‌നേഹിക്കുന്നുണ്ടെന്നു കരുതിപ്പോകും എന്നതാണ് അവിടത്തെ ചതി. വാസ്തവത്തില്‍ ആ കല്പനയെ ഇച്ഛവെച്ച് അനുസരിക്കുകയാണു നാം വേണ്ടത്.
ഒരു ഉദാഹരണം, തമാശയാണെന്നു തോന്നിയാലും, ഇവിടെ പ്രസക്തമാണെന്നു കരുതുന്നു. ഒരാള്‍ കണ്ണാടിയില്‍ നോക്കി ഷേവു ചെയ്യാന്‍ തുടങ്ങുകയാണെന്നു കരുതുക. അയാള്‍ സ്വന്തം മുഖത്താണു സോപ്പുതേച്ച് ഷേവു ചെയ്യേണ്ടത്. പകരം അയാള്‍ കണ്ണാടിയില്‍ കാണുന്ന തന്റെ പ്രതിബിംബത്തിന്റെ മുഖത്തു സോപ്പു തേക്കുകയും കണ്ണാടിയില്‍ ഷേവു ചെയ്യുകയും ചെയ്തതുകൊണ്ട് എന്താണു പ്രയോജനം? കല്പന അനുസരിക്കുക എന്നു പറഞ്ഞാല്‍ അതു നാം തന്നെ ഇച്ഛവച്ചു ചെയ്യേണ്ടതാണ്. അതിനുപകരം ‘ആ കല്പന ഞാനും വിശ്വസിക്കുന്നു’ എന്നു പറഞ്ഞശേഷം താന്‍ അത് അനുസരിച്ചു എന്നു കരുതിയാല്‍ കണ്ണാടിയില്‍ കണ്ട പ്രതിബിംബത്തിന്റെ മുഖത്തു സോപ്പുതേച്ച് അതില്‍ ഷേവു ചെയ്തശേഷം താന്‍ സ്വയം ഷേവു ചെയ്തുവൃത്തിയായി എന്ന് ഒരുവന്‍ കരുതുന്നതുപോലെ വിഡ്ഢിത്തവും ആത്മവഞ്ചനയുമാണത്.
നാം വിശ്വസിക്കേണ്ട സത്യങ്ങള്‍ നമ്മുടെ ഗ്രഹണശേഷിയെയാണ് അഭിസംബോധന ചെയ്യുന്നത് (addressing our understanding). ഇതേസമയം അനുസരണം നമ്മുടെ ഇച്ഛയെ അഭിസംബോധന ചെയ്യുന്നു (addressing our will). ഇച്ഛവച്ചു ചെയ്യേണ്ടത് ഗ്രഹണശേഷികൊണ്ടു വിശ്വസിച്ചശേഷം ഞാന്‍ അനുസരിച്ചു എന്നു വിചാരിച്ചാല്‍ അത് എത്ര വലിയ ആത്മവഞ്ചനയാണ്!
ഈ ചതിയെക്കുറിച്ചു ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണു ജാതികളുടെ ‘വിശ്വാസത്തിന് അനുസരണം വരുത്തുക’യാണ് (obedience to the faith) തന്റെ ശുശ്രൂഷയുടെ ഉദ്ദേശ്യമെന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞിരിക്കുന്നത് (റോമര്‍ 1:6; 16:24).
വിശ്വാസത്തിന് അനുസരണം വരുത്തുക- ഇന്നത്തെ ക്രിസ്തീയ ലോകത്തില്‍ അതു വളരെ ആവശ്യമാണെന്നു നിങ്ങള്‍ക്കും തോന്നുന്നില്ലേ?. അനുസരണമില്ലായ്മയ്ക്കു വിശ്വാസം കൊണ്ടു നഷ്ടപരിഹാരം ചെയ്യാന്‍ പലരും തത്രപ്പെടുന്ന ഈ കാലഘട്ടത്തില്‍ ‘വിശ്വാസത്തിന് അനുസരണം വരുത്തുക’ എന്ന പൗലൊസിന്റെ ശുശ്രൂഷ എത്രമേല്‍ ആവശ്യമാണ്!
അധ്യായം 2: ‘എന്റേതു നിന്റേതായാല്‍ നിന്റേത് എന്റേതാകും’
”പിന്നെയും സ്വര്‍ഗ്ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവന്‍ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി”(മത്താ. 13:45, 46).
കര്‍ത്താവു പറഞ്ഞ ഈ ഉപമ വായിച്ചു പോകുമ്പോള്‍ സത്യസന്ധരാണെങ്കില്‍ നാം നടുക്കത്തോടെ ഒരു വാക്കിനു മുന്നില്‍ നിന്നു പോകും. ആ വാക്ക് ‘തനിക്കുള്ളതൊക്കെയും’ എന്നതാണ്.
തനിക്കുള്ളതൊക്കെയും വില്‍ക്കുക എന്നു പറഞ്ഞാല്‍ ആ പ്രയോഗത്തിന്റെ ആഴവും പരപ്പും നാം കണ്ടിട്ടുണ്ടോ? സമ്പൂര്‍ണ്ണ സമര്‍പ്പണം എന്തെന്നു വ്യക്തമാക്കാന്‍ ജുവാന്‍ കാര്‍ലോസ് ഓര്‍ട്ടിസ്, ‘ശിഷ്യത്വത്തിലേക്കുള്ള വിളി’ എന്ന തന്റെ പുസ്തകത്തില്‍ ഈ രംഗം ഒരു ഭാവനപോലെ ഇങ്ങനെയാണു വിവരിച്ചിട്ടുള്ളത്:
”യേശുവിനെ ഒരുവന്‍ വിലയേറിയ മുത്തായി കണ്ടെത്തിയെന്നിരിക്കട്ടെ. യേശുവില്‍ സന്തോഷം, സമാധാനം, സൗഖ്യം, സുരക്ഷിതത്വം, നിത്യസൗഭാഗ്യം എന്നിവയെല്ലാം ഉണ്ടെന്ന് മനസ്സിലാകുന്നതോടെ അവന്‍ അത്ഭുതപരതന്ത്രനാകും. തനിക്ക് ഈ മുത്ത് കൂടിയേ കഴിയൂ എന്ന തീരുമാനത്തിലവന്‍ എത്തിച്ചേര്‍ന്നിട്ട് ഇങ്ങനെ ചോദിക്കും:
”എനിക്ക് ഈ മുത്തുവേണം. ഇതിന് എന്തു വിലയാകും?”
വില്‍പനക്കാരന്‍: ”ഓ, ഇതു വളരെ വിലപിടിച്ചതാണ്. വലിയ വിലയാണിതിന്.”
”എനിക്കിത് വാങ്ങാന്‍ കഴിയുമോ?”
”തീര്‍ച്ചയായും, ആര്‍ക്കും ഇതു വാങ്ങാം.”
”ഇതിനു വളരെ വലിയ വിലയാണെന്നു താങ്കള്‍ പറയുന്നു. അതേ സമയം ഇത് ആര്‍ക്കും വാങ്ങാന്‍ കഴിയുമെന്നും നിങ്ങള്‍ പറയുന്നു. ഇതു രണ്ടും കൂടി എങ്ങനെയാണു യോജിച്ചു പോകുന്നത്?”
”ഇതിന്റെ വില എന്നു പറയുന്നത് നിങ്ങള്‍ക്കുള്ളതെല്ലാമാണ്. കൂടുതലുമില്ല, കുറവുമില്ല. അതുകൊണ്ടു തന്നെ മുഴുവനും നല്‍കാന്‍ തയ്യാറുള്ള ആര്‍ക്കും ഇതു വാങ്ങാം.”
”എങ്കില്‍ ഞാനിതു വാങ്ങാം.”
”ആട്ടെ, നിങ്ങള്‍ക്ക് എന്തെല്ലാമുണ്ട്? നമുക്ക് അവയെല്ലാം ഒന്നെഴുതി നോക്കാം.”
”എനിക്കു പതിനായിരം ഡോളര്‍ ബാങ്കിലുണ്ട്.”
”കൊള്ളാം. പതിനായിരം ഡോളര്‍. അതെഴുതി. വേറെ എന്തുണ്ട്?”
”വേറെ ഒന്നുമില്ല. ഇത്രയുമേ ഉള്ളു.”
”ഇത്രയും മാത്രം! ശരി, പോക്കറ്റിലെന്താ കിടക്കുന്നത്?”
”ശരിയാ. പോക്കറ്റില്‍ കുറച്ചു പണമുണ്ട്.”
”അതെത്രയാ?”
”നോക്കട്ടെ. മുപ്പത്. നാല്‍പത്. അമ്പത്. എണ്‍പത്. നൂറ്. നൂറ്റിഇരുപത്. മൊത്തം 120 ഡോളര്‍.”
”അപ്പോള്‍ 120 ഡോളര്‍. ഇനി എന്താ ഉള്ളത്?”
”ഇനി ഒന്നുമില്ല. ഇത്രയുമാണ് ആകെയുള്ളത്.”
”ആട്ടെ, നിങ്ങള്‍ എവിടെയാ താമസിക്കുന്നത്?”
”ഞാനോ? ഞാന്‍ എന്റെ വീട്ടില്‍.”
”അപ്പോള്‍ സ്വന്തമായി വീടുണ്ട്. അതും വേണം.”
”അയ്യോ! അപ്പോള്‍ പിന്നെ കാര്‍ ഷെഡ്ഡില്‍ താമസിക്കാനോ?”
”ഓഹോ! അപ്പോള്‍ കാര്‍ ഷെഡ്ഡുണ്ട്. അതും ചേര്‍ക്കാം.”
”അപ്പോള്‍ ഞാന്‍ കാറില്‍ തന്നെ താമസിക്കാനോ?”
”ഓ, നിങ്ങള്‍ക്കൊരു കാറുണ്ടോ?”
”ഒന്നല്ല, രണ്ടു കാറുകളുണ്ട്.”
”എങ്കില്‍ രണ്ടു കാറുകളും വേണം. വേറെ എന്താ?”
”ഇനി ഒന്നുമില്ല.”
”ആട്ടെ, നിങ്ങള്‍ക്കു കുടുംബമില്ലേ?”
”ഉണ്ട്. ഭാര്യയുണ്ട്,രണ്ടു കുട്ടികളുണ്ട്.”
”എങ്കില്‍ അവരെയും വേണം. ഇനി ആരുണ്ട്?”
”ഇനി ആരുമില്ല. ഞാന്‍ മാത്രം അവശേഷിച്ചു.”
”പേടിക്കേണ്ട. നിങ്ങളെയും വേണം. അപ്പോള്‍ എല്ലാമായി. നിങ്ങളുടേതെല്ലാം എന്റേതായി: ഭാര്യ, കുട്ടികള്‍, വീട്, കാര്‍ഷെഡ്, കാറുകള്‍, പണം, നിക്ഷേപം. ഒടുവില്‍ നിങ്ങളും. ശരി, ഇനി ഇവയെല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇവയെല്ലാം എന്റേതാണെന്നും ഞാന്‍ മാത്രമാണ് ഇതിന്റെ ഉടമസ്ഥനെന്നും മറന്നു പോകരുത്. ഇവയില്‍ ഏതും എപ്പോള്‍ വേണമെങ്കിലും ഞാന്‍ ചോദിക്കും. അപ്പോള്‍ തിരിച്ചു തന്നേക്കണം. ആട്ടെ, ഇനി വിലയേറിയ മുത്ത് എടുത്തു കൊള്ളു.”
ശിഷ്യത്വത്തിലേക്കുള്ള വിളിയാണിത്; നിന്റേതെല്ലാം എന്റേതാണ്. നിനക്ക് ഇഷ്ടമുള്ളതെല്ലാം എനിക്കു വേണം.
യിസ്രായേലിന്റെ ചരിത്രത്തില്‍ സമാനമായ ഒരു സംഭവമുണ്ട്. ശക്തനായ ആരാം രാജാവായ ബെന്‍-ഹദദിനോട് യിസ്രായേല്‍ രാജാവായ ആഹാബ് സമാധാനമായി ഒത്തുപോകാന്‍ ശ്രമിച്ചപ്പോള്‍ ബെന്‍-ഹദദ് അതിനൊരു നിബന്ധന ഇങ്ങനെ വച്ചു: ”നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളത്. നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍.”
ആഹാബ് അതിനു നല്‍കിയ മറുപടി ഇങ്ങനെ: ”എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നെ.” പൂര്‍ണ സമര്‍പ്പണം.
പക്ഷേ ബെന്‍-ഹദദ് അവിടെയും നിര്‍ത്തിയില്ല. അദ്ദേഹം തന്റെ ഭൃത്യന്മാരെ വിട്ട് അറിയിച്ചു: ”നാളെ ഈ നേരത്ത് ഞാന്‍ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയയ്ക്കും. അവര്‍ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധന ചെയ്തു നിനക്ക് ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും.”
ശ്രദ്ധിക്കുക: ബെന്‍-ഹദദ് പറയുന്നത് ഞാന്‍ നന്റെ വീട്ടില്‍ നിന്ന് എനിക്കിഷ്ടമുള്ളതൊക്കെയും എടുത്തുകൊണ്ടു പോരും എന്നല്ല. മറിച്ച് നിന്റെ വീട്ടില്‍ നിന്നു നിനക്ക് ഇഷ്ടമുള്ളതൊക്കെയും (Whatever is desirable in your eyes) എടുത്തുകൊണ്ടുപോരും എന്നാണ്!
പക്ഷേ, ഇത് ആഹാബിന് അംഗീകരിക്കാവുന്നതിനും അപ്പുറമായിരുന്നു. അദ്ദേഹം അതു സമ്മതിച്ചില്ല. ഇതേ തുടര്‍ന്നു ആഹാബും ബെന്‍-ഹദദും തമ്മില്‍ ഏറ്റുമുട്ടുന്നു (1 രാജാക്കന്മാര്‍ 20-ാം അധ്യായം).
നോക്കുക. സമ്പൂര്‍ണ്ണമായ കീഴടങ്ങലാണ് ബെന്‍ഹദദ് ആവശ്യപ്പെട്ടത്. ആഹാബ് അതിന് തയ്യാറാണെന്നും അറിയിച്ചു. എന്നാല്‍ ആ സമര്‍പ്പണം പരിശോധിക്കപ്പെടുകയും സ്വന്ത ഇഷ്ടം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ആഹാബിന് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
ഇഷ്ടം, സ്‌നേഹം എന്ന വാക്ക് ബൈബിളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഉല്‍പത്തി 22 ന്റെ രണ്ടിലാണ്. ആ വാക്യം ഇങ്ങനെ: അപ്പോള്‍ ദൈവം: ‘നിന്റെ മകനേ, നീ സ്‌നേഹിക്കുന്ന നിന്റെ ഏകജാതനെ തന്നെ… ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു.’ നീ സ്‌നേഹിക്കുന്ന നിന്റെ ഏകജാതനായ മകന്‍ യിസ്ഹാക്കിനെ യാഗം കഴിക്കാന്‍ അബ്രാഹാമിനോട് ആവശ്യപ്പെട്ടപ്പോള്‍ ബെന്‍ഹദദ് ആഹാബിനോടു ചോദിച്ചതു തന്നെയാണ് ദൈവവും ആവശ്യപ്പെട്ടത്. -നിനക്ക് ഇഷ്ടമുള്ളതൊക്കെയും(നിന്റെ കണ്ണിന് പ്രിയമായി തോന്നുന്നതൊക്കെയും). അബ്രാഹാം അതു സമ്മതിച്ചു. സമ്പൂര്‍ണ്ണ സമര്‍പ്പണത്തിനായുള്ള ആഹ്വാനത്തിനു മുന്‍പില്‍ ആഹാബ് തോറ്റുപോയിടത്തു അബ്രാഹാം ജയിച്ചത് അങ്ങനെയാണ്.
”പിതാവേ, എന്റേത് എല്ലാം നിന്റേത്” എന്ന യേശുവിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ വാക്കുകളും (യോഹ. 17:10) പരിശോധിക്കപ്പെട്ടത് സ്വന്ത ഇഷ്ടത്തെ വെടിയുന്ന ഇടത്തായിരുന്നു. ‘ഞാന്‍ എന്റെ ഇഷ്ടം അല്ല എന്നെ അയച്ചവന്റെ ഇഷ്ടമാണു ചെയ്‌വാന്‍ ഇച്ഛിക്കുന്നത്’ (യോഹന്നാ.5:30) എന്നു നേരത്തെ തന്റെ നയം വ്യക്തമാക്കിയ യേശു ഒടുവില്‍ ഗെത്‌സെമനയില്‍ ‘എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം’ എന്ന് ഏല്പിച്ചുകൊടുത്തപ്പോള്‍ (ലൂക്കൊ. 22:42) അവിടുത്തെ സമര്‍പ്പണം സമ്പൂര്‍ണമായിരുന്നു എന്നു നാം മനസ്സിലാക്കുന്നു.
ചുരുക്കത്തില്‍ തനിക്കുള്ളതൊക്കെയും വില്‍ക്കാത്ത, ഇഷ്ടമുള്ളതൊക്കെയും വിട്ടുകൊടുക്കാത്ത സമര്‍പ്പണം, സമ്പൂര്‍ണ്ണ സമര്‍പ്പണമാകുകയില്ല. നമ്മെ സംബന്ധിച്ച് ഇതെങ്ങനെയാണ്? തനിക്കുള്ളതൊക്കെയും വിറ്റ് നല്ല മുത്തു വാങ്ങിയ വ്യാപാരിയെപ്പോലെയാണോ നാം?
‘തനിക്കുള്ളതൊക്കെയും’ എന്ന പ്രയോഗം വേറൊരിടത്തും സുവി ശേഷങ്ങളില്‍ നാം കാണുന്നു. അത് യേശു ശിഷ്യത്വത്തെക്കുറിച്ചു പറയുന്നിടത്താണ്: ‘ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നില്ലെങ്കില്‍ അവന് എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല’ (ലൂക്കൊ. 14:33).
ഉവ്വ്, സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും ശിഷ്യത്വത്തിന്റെയും മാര്‍ഗ്ഗത്തിലാണ് ആ വിലയേറിയ മുത്തു നമുക്കു സ്വന്തമാക്കാന്‍ കഴിയുന്നത്. ആ മുത്ത് അങ്ങനെ സ്വന്തമാകുമ്പോള്‍ യേശുവിനെപ്പോലെ തികഞ്ഞ ഉറപ്പോടെ നമുക്കും ഇങ്ങനെ പറയുവാന്‍ കഴിയും- ‘എന്റേതെല്ലാം നിന്റേതായപ്പോള്‍ നിന്റേതെല്ലാം എന്റേതുമായി’ (യോഹ. 17:10).
അധ്യായം 3: ആത്മീയത: ബാഹ്യവും ആന്തരികവും
ബാഹ്യമായ ആത്മീയതയ്ക്ക് ബൈബിളിലുള്ള ക്ലാസിക് ഉദാഹരണം പരീശന്മാരാണ്. അവരുടെ വാക്കുകള്‍ ശരിയായിരുന്നു. എന്നാല്‍ അവരുടെ പ്രവൃത്തിയും മനോഭാവവും ശരിയായിരുന്നില്ല. അതുകൊണ്ട് യേശു അവരെക്കുറിച്ചു പറഞ്ഞു: ‘അവര്‍ നിങ്ങളോട് പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്യുവിന്‍. അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും’ (മത്തായി 23:2).
പുതിയനിയമ കാലഘട്ടത്തിലേക്കു വരുമ്പോള്‍ ഇതേപോലെ ആത്മീയതയുടെ ബാഹ്യമായ ആവരണം ഉണ്ടായിരിക്കുകയും ആത്മീയതയുടെ ആന്തരിക യാഥാര്‍ത്ഥ്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന വിശ്വാസികളെക്കുറിച്ച് പൗലൊസും പറയുന്നുണ്ട്. ഭക്തിയുടെ വേഷംധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരാണവര്‍. പൗലൊസ് അവരുടെ ലക്ഷണങ്ങള്‍ വിവരിക്കുന്നതിങ്ങനെ:
‘അന്ത്യകാലത്ത്… മനുഷ്യര്‍ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും, അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സല്‍ഗുണദ്വേഷികളും ദ്രോഹികളും ധാര്‍ഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തിയെ ത്യജിക്കുന്നവരുമായിരിക്കും’ (2 തിമൊ.3:1-5).
ഇത് അന്ത്യകാലത്തെ അവിശ്വാസികളായ ആളുകളുടെ ലക്ഷണങ്ങളാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ലോകമനുഷ്യര്‍ക്ക് ‘ഭക്തിയുടെ വേഷം’ പോലുമില്ലല്ലോ. ഭക്തിയുടെ വേഷം (Outward form of godliness) ഉള്ളത് വിശ്വാസികള്‍ക്കാണ്. അപ്പോള്‍ ഇത് അന്ത്യകാലവിശ്വാസലോകത്തിന്റെ ലക്ഷണമാണ്. 2തിമൊ.2:20-ല്‍ പറയുന്ന ആ ‘വലിയ വീടി’ന്റെ (വിശ്വാസസമൂഹം) അന്ത്യകാലത്തെ ചിത്രമാണിത്. വിശ്വാസികള്‍ എന്നു പേരുണ്ടെങ്കിലും ആത്മീയതയുടെ പുറമേയുള്ള വേഷത്തില്‍ അഭിരമിക്കുകയും ആന്തരികയാഥാര്‍ത്ഥ്യത്തെ നിരാകരിക്കുകയും ചെയ്യുന്നവര്‍. ഇവരുടെ വാക്കുകള്‍ ശരിയാണ്. എന്നാല്‍ പ്രവൃത്തിയും മനോഭാവവും ശരിയല്ല. കര്‍ത്താവ് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇവരെ നോക്കിയും പറയുമായിരുന്നു: ‘ഇവര്‍ നിങ്ങളോടു പറയുന്നതൊക്കെയും പ്രമാണിച്ച് ചെയ്യുവിന്‍, ഇവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുത് താനും.’
മുകളില്‍ വിവരിച്ച അന്ത്യകാല വിശ്വാസ സമൂഹത്തിന്റെ ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ ആത്മികതയുടെ ആന്തരിക യാഥാര്‍ത്ഥ്യം എന്തെന്ന് മനസ്സിലാക്കാന്‍ കഴിയും. 2തിമൊ.3:1-5 ഭാഗത്ത് മൂന്ന് സ്‌നേഹങ്ങളെക്കുറിച്ചും രണ്ട് സ്‌നേഹമില്ലായ്മകളെക്കുറിച്ചും പറയുന്നു. ബാഹ്യമായ ആത്മീയത മാത്രമുള്ള വിശ്വാസികള്‍ക്കുള്ള മൂന്ന് സ്‌നേഹങ്ങള്‍ സ്വസ്‌നേഹം (lovers of self), ദ്രവ്യാഗ്രഹം (പണ സ്‌നേഹം Lovers of Money), ഭോഗപ്രിയം (lovers of pleasure) എന്നിവയാണ്. അവരുടെ രണ്ട് സ്‌നേഹമില്ലായ്മകള്‍ സല്‍ഗുണദ്വേഷം (non-lovers of good) ദൈവപ്രിയമില്ലായ്മ (non-lovers of God) എന്നിവയും.
ബാഹ്യമായ ആത്മീയതയുടെ നേരേ എതിരാണല്ലോ ആന്തരികമായ ആത്മീയത. അപ്പോള്‍ ബാഹ്യമായ ആത്മീയത കയ്യാളുന്നവരുടെ മൂന്ന് സ്‌നേഹങ്ങളെ- സ്വസ്‌നേഹം, പണസ്‌നേഹം, ഭോഗപ്രിയം – നാം നിരാകരിക്കുകയും അവരുടെ രണ്ട് സ്‌നേഹമില്ലായ്മകള്‍ക്കു പകരം അവ രണ്ടിനേയും സ്‌നേഹിക്കുകയും – ദൈവത്തെ സ്‌നേഹിക്കുക, നന്മയെ സ്‌നേഹിക്കുക – ചെയ്താല്‍ നാം ആന്തരികമായ ആത്മീയത ഉള്ളവരായി മാറും. നന്മയെ സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ ദൈവത്തെ സ്‌നേഹിക്കുക തന്നെയാണ്. കാരണം ആത്യന്തിക നന്മ ദൈവം തന്നെയാണല്ലോ (മര്‍ക്കൊ.10:18).
ആത്മീയതയുടെ ആന്തരിക യാഥാര്‍ത്ഥ്യം എന്നു പറയുന്നതു കര്‍ത്താവിനോടുള്ള സ്‌നേഹമാണ്. ‘നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടുംകൂടെ സ്‌നേഹിക്കണം ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന’ (മത്തായി 22:37,38). ഈ ചെറിയ വാക്യത്തില്‍ പൂര്‍ണ്ണത എന്ന പ്രയോഗം മൂന്നുവട്ടം ഉണ്ടെന്നതു ശ്രദ്ധിക്കുക.
ചുരുക്കത്തില്‍ കര്‍ത്താവിനോടുള്ള പൂര്‍ണ്ണസ്‌നേഹം – അതാണ് ആന്തരികമായ ആത്മീയതയെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. ബാഹ്യമായ ആത്മീയതയില്‍ അഭിരമിക്കുന്നവരില്‍ കര്‍ത്താവിനോടുള്ള സ്‌നേഹം കേവലം ആശയതലത്തില്‍ മാത്രമായിരിക്കും.
ബാഹ്യമായ ആത്മീയതയുടെയും ആന്തരികമായ ആത്മീയതയുടെയും പ്രതിനിധികളായ രണ്ടു പേരോട് യേശു ഇടപെട്ടത് വിലപ്പെട്ട ചില ആത്മീയപാഠങ്ങള്‍ കണ്ടെത്താന്‍ നമ്മെ സഹായിക്കും. ലൂക്കൊസിന്റെ സുവിശേഷം 7:36-50 വാക്യങ്ങളിലാണ് നാം ഇവരെ കാണുന്നത്. ഇവിടെ ശീമോന്‍ എന്ന പരീശന്‍ ബാഹ്യമായ ആത്മീയതയുടെ വക്താവായി നില്‍ക്കുമ്പോള്‍ ‘പട്ടണത്തിലെ പാപിയായ സ്ത്രീ’ യഥാര്‍ത്ഥ ആന്തരിക ആത്മീയതയെ പ്രതിനിധാനം ചെയ്യുന്നു. കര്‍ത്താവിനെ വളരെയധികം സ്‌നേഹിച്ചു എന്നതാണവളുടെ പ്രത്യേകത.
കര്‍ത്താവിനെ അധികം സ്‌നേഹിക്കാന്‍ എന്താണവളെ പ്രേരിപ്പിച്ചത്? തനിക്ക് അധികം ഇളച്ചു കിട്ടി (താന്‍ വലിയ പാപിയാണ്) എന്ന ബോധ്യമാണ് അതിനവളെ സഹായിച്ചത്. ‘അധികം ഇളച്ചു കിട്ടയവന്‍ അധികം സ്‌നേഹിക്കും'(7:42). പരീശന് ഇല്ലാതിരുന്നതും ആ ബോധ്യമാണ്. അവന്റെ നോട്ടത്തില്‍ താന്‍ വലിയ പാപിയല്ല. തനിക്ക് അല്പം (50 വെള്ളിക്കാശു മാത്രം) മാത്രമാണ് ഇളച്ചുകിട്ടത്. ഫലം അവന്റെ സ്‌നേഹവും കുറവാണ്. കാരണം ‘അല്പം മോചിച്ചു കിട്ടയവന്‍ അല്പം സ്‌നേഹിക്കുന്നു’ (7:47). ചുരുക്കത്തില്‍ ഈ സംഭവം വിരല്‍ചൂണ്ടുന്നത് ഒരു സത്യത്തിലേക്കാണ് – എത്രത്തോളം ഇളച്ചു കിട്ടിയെന്ന ബോധ്യമാണ് (പാപബോധത്തിന്റെ അളവാണ്) സ്‌നേഹത്തിന്റെ അളവിനെ നിര്‍ണയിക്കുന്നത്.
നമ്മില്‍ പലര്‍ക്കും ഈ രണ്ടു കഥാപാത്രങ്ങളില്‍ പാപിനിയായ സ്ത്രീയോടുള്ളതിനെക്കാള്‍ പരീശനോടാണു സാമ്യം. കാരണം, പട്ടികയില്‍പെട്ട ‘വലിയ’ പാപങ്ങള്‍ പലരും ചെയ്തിട്ടില്ല. ‘അതുകൊണ്ട് കര്‍ത്താവിനോടുള്ള സ്‌നേഹം പെരുകേണ്ടതിനു നാം ഇനി പാപം ചെയ്കയെന്നോ? അല്ല. ഒരുനാളം അരുത്’. അതല്ല അതിന്റെ മാര്‍ഗ്ഗം. മറിച്ച് പാപത്തെക്കുറിച്ച് ദൈവത്തിന്റെയും ദൈവവചനത്തിന്റെയും കാഴ്ചപ്പാടിലേക്കു വന്നാല്‍ മതി.
പലരുടേയും പാപത്തിന്റെ നിര്‍വചനം വളരെ ഉപരിപ്ലവമായതിനാലാണ് അവരുടെ പാപബോധവും ആഴം കുറഞ്ഞതായിരിക്കുന്നത്. ചെയ്യുന്ന തെറ്റുകള്‍ മാത്രമാണു പാപം എന്നു പലരും കരുതുന്നു. 1 യോഹന്നാന്‍ 3:4; 5:17 എന്നിവ അനുസരിച്ച് ചെയ്യുന്ന നിയമലംഘനങ്ങളും അനീതിയുമെല്ലാം പാപമാണ്. എന്നാല്‍ അത് നിര്‍വചനങ്ങളിലൊന്നു മാത്രമാണെന്ന് ഓര്‍ക്കണം. യാക്കോബ് 4:17 അനുസരിച്ച് ‘നന്മ ചെയ്‌വാനറിഞ്ഞിട്ടു ചെയ്യാതിരിക്കുന്നതും’ പാപമാണ്. റോമര്‍ 14:23 പ്രകാരം ‘വിശ്വാസത്തില്‍നിന്ന് ഉത്ഭവിക്കാത്ത’ നല്ല പ്രവൃത്തികളും പാപമാണ്. അതുപോലെ നല്ല പ്രവൃത്തികളുടെ പിന്നിലുള്ള മനോഭാവം ശരിയല്ലെങ്കില്‍ അതും ദൈവമുന്‍പാകെ ‘വിശുദ്ധ വസ്തുക്കളിലെ കുറ്റ’മാണ് (പുറ. 29:38).
ഈ നാലുതരം പാപങ്ങളില്‍ പലപ്പോഴും പുറമെ പ്രകടമായി കാണാവുന്നതു ചെയ്യുന്ന തെറ്റുകള്‍ മാത്രമാണ്. മറ്റെ മൂന്നുതരം പാപങ്ങളും – ചെയ്യേണ്ടതു ചെയ്യാതിരുന്നത്, വിശ്വാസമില്ലാതെ ചെയ്തത്, ശരിയായ മനോഭാവം ഇല്ലാതെ ചെയ്ത നല്ല പ്രവൃത്തികള്‍-ആന്തരികമാണ്.
ആന്തരികമായ, പാപങ്ങളെ പാപം (Sin) എന്ന് ഏകവചനത്തിലും (റോമര്‍ 5:12-ല്‍ കാണുന്ന പാപമാണിത്), ബാഹ്യമായി ചെയ്യുന്ന പാപങ്ങളെ പാപങ്ങള്‍ (Sins) എന്നു ബഹുവചനത്തിലും ദൈവവചനം വിവരിക്കുന്നു. യേശു വന്നത് ഈ രണ്ടു തരം പാപങ്ങളും ചുമന്നൊഴിക്കുവാനാണ്. (യോഹന്നാന്‍ 1:29, 1യോഹ. 3:5 എന്നിവ കാണുക. ഇതില്‍ ആദ്യവചനത്തില്‍ പാപം ഏകവചനത്തിലും രണ്ടാമത്തേതില്‍ പാപങ്ങള്‍ എന്നു ബഹുവചനത്തിലും രേഖപ്പെടുത്തിയിരിക്കുന്നു). ചുരുക്കത്തില്‍ ആന്തരികവും ബാഹ്യവുമായ രണ്ടുതരത്തിലുള്ള പാപങ്ങളും യേശു ഇളച്ചുതന്നു. ഇതിന് യേശു നല്‍കിയ വിലയാണു തന്റെ ക്രൂശിലെ യാഗം.
പഴയനിയമത്തില്‍ ദൈവവുമായുള്ള ബന്ധത്തിലുണ്ടാകുന്ന പാപങ്ങളുടെ പരിഹാരത്തിനു പാപയാഗവും (Sin offering) മറ്റുള്ളവരോടുള്ള ബന്ധത്തിലെ അകൃത്യങ്ങള്‍ക്ക് പരിഹാരമായി അകൃത്യയാഗവും (Trespass offering) അര്‍പ്പിക്കുമായിരുന്നു. നമ്മെ സംബന്ധിച്ചിടത്തോളം പലപ്പോഴും ആന്തരികമായ പാപം ദൈവം മാത്രം കാണുന്നവയും ബാഹ്യമായ പാപങ്ങള്‍ കൂടുതലും മറ്റുള്ളവരോടുള്ള ബന്ധത്തില്‍ പ്രകടമാകുന്നവയുമാണ്. ഇവയ്ക്ക് യഥാക്രമം പാപയാഗവും അകൃത്യയാഗവുമാണ് കഴിക്കേണ്ടത്. യെശയ്യാവ് 53:10-ല്‍ യേശു പാപയാഗവും (മലയാളത്തില്‍ ‘അകൃത്യയാഗ’മായി തീര്‍ന്നിട്ട് എന്നാണു വിവര്‍ത്തനം ചെയ്തിരിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ offering for sin (പാപയാഗം) എന്നാണ്. ഇംഗ്ലീഷ് KJV, NKJV വിവര്‍ത്തനങ്ങള്‍ നോക്കുക), 53:11-ല്‍ യേശു അകൃത്യയാഗവും ആയിത്തീര്‍ന്നെന്നു വിവരിക്കുന്നു. കാല്‍വറി ക്രൂശില്‍ പാപത്തിന് – ബാഹ്യവും ആന്തരികവുമായതിന് – സമ്പൂര്‍ണമായ രക്ഷയാണു വരുത്തിയത്. രക്ഷണ്യപ്രവൃത്തി എത്ര അഗാധം!
ആന്തരികവും ബാഹ്യവുമായ പാപത്തെക്കുറിച്ചും യേശു അവയ്ക്കു വരുത്തിയ സമ്പൂര്‍ണപരിഹാരത്തെക്കുറിച്ചുമുള്ള ദൈവവചനാധിഷ്ഠിതമായ തിരിച്ചറിവ്, അല്പമല്ല, അധികം ഇളച്ചു കിട്ടിയെന്ന ബോധ്യത്തിലേക്കു നമ്മെ നടത്തും. അത് കര്‍ത്താവിനെ അധികം സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കും, ആന്തരികമായ ആത്മീയതയിലേക്കു നമ്മെ നയിക്കും.
‘കര്‍ത്താവിനെ സ്‌നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍'(1 കൊരി. 16:22). സ്‌നേഹത്താല്‍ പ്രചോദിപ്പിക്കപ്പെടാത്ത ബാഹ്യമായ ആത്മീയത, ഭക്തിയുടെ വേഷം, ശാപയോഗ്യമാണെന്നറിയുക. പകരം കര്‍ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്‌നേഹിക്കുക (എഫെസ്യ. 6:24).
അധ്യായം 4: എല്ലാം നന്മയ്‌ക്കോ?
അതേ, എത്രവട്ടം നാം അങ്ങനെ ചോദിച്ചു പോയിട്ടുണ്ട്! ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്ക്, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു’ (റോമര്‍ 8:28) എന്ന വചനം വാസ്തവത്തില്‍ അങ്ങനെ തന്നെയാണോ? അത്യാഹിതങ്ങള്‍, രോഗം, മരണം എന്നിവ പൊടുന്നനെ സംഭവിക്കുമ്പോള്‍ അതിലെന്തു നന്മയാണുള്ളത്?
ഫിലിപ് യാന്‍സി എന്ന ക്രിസ്തീയ പത്രപ്രവര്‍ത്തകന്‍ തന്റെ സുഹൃത്തിന്റെ കുടുംബത്തിനുണ്ടായ ഒരാപത്തിനോടു ബന്ധപ്പെട്ട് ഈ ചോദ്യത്തെ അഭിമുഖീകരിച്ച സന്ദര്‍ഭത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. സുഹൃത്തും ഭാര്യയും ചെറുപ്പക്കാരായിരുന്നു. അടുത്തകാലത്തു വിവാഹിതരായവര്‍. ക്രിസ്തുവിനായി ജീവിതം സമര്‍പ്പിച്ചവര്‍. ഇരുവരും സന്തോഷകരമായ കുടുംബജീവിതം ആരംഭിച്ചതേയുള്ളു. അപ്പോഴിതാ അശനിപാതം പോലെ അവര്‍ക്ക് ഒരു മാരകരോഗം. ആശുപത്രിയില്‍ അവരെ കാണാന്‍ ചെന്ന ഫിലിപ് യാന്‍സി ഈ ചോദ്യത്തെ നേരിട്ടു: ‘എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കും എന്നു പറഞ്ഞിട്ട് ഇതെന്താ ഇങ്ങനെ? എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?’
എന്തുകൊണ്ട്?-അതേ, അപ്രതീക്ഷിതമായ ഒരു ദുര്യോഗം ഉണ്ടാകുമ്പോള്‍ നാം ചോദിച്ചുപോകുന്നത് ഇത് എന്തുകൊണ്ടു സംഭവിച്ചു (why?) എന്നാണ്. യേശുവും തന്റെ കാല്‍വറി മരണത്തിനു മുന്‍പില്‍ ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്.- ‘എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?(why?).’
സകലത്തിലും സഹോദരന്മാര്‍ക്കു തുല്യനായി ഈ ഭൂമിയില്‍ വന്ന യേശു എന്തുകൊണ്ട്’ എന്ന ചോദ്യം ചോദിച്ചെങ്കില്‍ പെട്ടെന്നുണ്ടാകുന്ന തിരിച്ചടികളുടെ മുന്‍പില്‍ നാം അങ്ങനെ ചോദിച്ചു പോകുന്നതു സാധാരണമല്ലേ? ‘അതേ’ എന്നു തന്നെയാണു ഫിലിപ് യാന്‍സി ഇതിനു നല്‍കുന്ന മറുപടി. പക്ഷേ അദ്ദേഹം അതോടൊപ്പം മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നു. ആ ചിന്ത ഇങ്ങനെ: എന്തുകൊണ്ടു തന്നെ കൈവിട്ടുവെന്നു യേശു ചോദിച്ചുവെന്നതു ശരി. എന്നാല്‍ അവിടെ കാര്യങ്ങള്‍ അവസാനിച്ചില്ല. ക്രൂശിലെ അവിടത്തെ അടുത്ത മൊഴി ഇങ്ങനെയാണ്: ‘പിതാവേ, ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പിക്കുന്നു.’ (ലൂക്കൊസ് 23:46). ഈ അന്തിമ മൊഴിയില്‍ പ്രസക്തമായ ഒരു ചോദ്യത്തിനുള്ള മറുപടിയുണ്ട്. ആ ചോദ്യം ‘ഇതിനു പിന്നില്‍ ആരാണ് (who?)’ എന്നതാണ്.
യേശുവിന് ‘എന്തുകൊണ്ട്’ എന്ന ചോദ്യം ഉണ്ടായിരുന്നു എന്നതു ശരി. എന്നാല്‍ അതു മറ്റൊരു ചോദ്യത്തിനു വഴിമാറി: ‘ആരാണ് ഇതിനു പിന്നിലുള്ളത്?’ ഇതിന്റെ മറുപടി യേശു തന്നെ കണ്ടെത്തി.- ‘എന്റെ പിതാവ്.’
‘എന്തുകൊണ്ട്’ എന്ന ചോദ്യത്തില്‍ യേശു പിതാവിനെ ‘ദൈവം‘ എന്നാണു സംബോധന ചെയ്യുന്നത് എന്നതു ശ്രദ്ധിക്കുക. പക്ഷേ അടുത്ത ‘ആര്’ എന്ന ചോദ്യത്തിന്റെ മറുപടിയില്‍ ദൈവത്തെ ‘പിതാവേ‘ എന്നു തന്നെ യേശു സംബോധന ചെയ്യുന്നു.
ചുരുക്കത്തില്‍ തനിക്കു നേരിടേണ്ടി വന്ന മരണത്തെ നോക്കി ‘എന്തുകൊണ്ട്’ എന്ന ചോദ്യത്തോടെ യേശു തന്റെ ജീവിതം അവസാനിപ്പിച്ചില്ല. മറിച്ച് ‘ഇത് അനുവദിച്ചത് ആരാണെ’ന്ന ചോദ്യത്തിലേക്കു വഴി മാറി അതിന്റെ ഉത്തരം കണ്ടെത്തി: ഇത് അനുവദിച്ച ദൈവം എന്റെ പിതാവാണ്. പിതാവ് പുത്രന് ഏറ്റവും നന്മയായതാണല്ലോ ചെയ്യുക. അതുകൊണ്ട് ആ പിതാവിന്റെ തൃക്കയ്യില്‍ തന്റെ ആത്മാവിനെ ഭദ്രമായി ഏല്‍പിച്ച് അവിടുന്ന് പ്രാണനെ വിട്ടു.
ദുരനുഭവങ്ങളെ നേരിടുമ്പോള്‍ നമുക്കും പിന്‍തുടരുവാന്‍ യേശുവിന്റെ മാതൃകയല്ലാതെ മറ്റെന്താണുള്ളത്? ഫിലിപ് യാന്‍സി ചൂണ്ടിക്കാട്ടിയതുപോലെ നമുക്ക് ‘എന്തുകൊണ്ട്’ എന്ന ചോദ്യം ഉണ്ടാകാം. പക്ഷേ അതു വേഗം ‘ആര്’ എന്ന ചോദ്യത്തിലേക്കു വഴിമാറുകയും ഇതിനു പിന്നില്‍ എന്നെ സ്‌നേഹിക്കുന്ന എന്റെ പിതാവാണുള്ളത് എന്ന കണ്ടെത്തലില്‍ വന്നു ചേരുകയും വേണം. സ്‌നേഹവാനായ പിതാവ് ദോഷമായിട്ടൊന്നും മകന് / മകള്‍ക്ക് ചെയ്യുകയില്ല. ആ തിരിച്ചറിവില്‍ നമുക്കു സ്വസ്ഥത കണ്ടെത്താന്‍ കഴിയും.
വലിയ പ്രശ്‌നങ്ങളുടെ മുന്നില്‍ ദൈവപിതാവില്‍ സ്വസ്ഥത കണ്ടെത്തുന്നവരുണ്ട്. എന്നാല്‍ എതിര്‍പ്പുകള്‍, പരിഹാസങ്ങള്‍, ഒറ്റപ്പെടുത്തലുകള്‍ തുടങ്ങിയ താരതമ്യേന കൊച്ചു കാര്യങ്ങളുടെ മുന്നില്‍ പലര്‍ക്കും സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഇതില്‍ എന്തു നന്മയാണുള്ളത് എന്നാണ് അവരുടെ ചോദ്യം. എന്നാല്‍ വലുതാകട്ടെ, ചെറുതാകട്ടെ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നുവെന്നാണല്ലോ ദൈവവചനം.
നമുക്കെതിരെ ഉയരുന്ന എതിര്‍പ്പുകള്‍, പരിഹാസങ്ങള്‍, നന്ദിയില്ലായ്മകള്‍ എന്നിവയിലെല്ലാമുള്ള നന്മ എന്താണെന്നതിന്റെ മറുപടി നാം ചിന്തിച്ചതിന്റെ തൊട്ടടുത്ത വചനത്തിലാണു നമുക്കു കാണാന്‍ കഴിയുക. റോമര്‍ 8:29 നോക്കുക: ‘തന്റെ പുത്രന്റെ സ്വഭാവത്തോട് അനുരൂപപ്പെടേണ്ടതിന്…’
അതു ശരി. അപ്പോള്‍ അതാണ് യഥാര്‍ഥ നന്മ- പുത്രന്റെ സ്വഭാവത്തോട് അനുരൂപപ്പെടുക. നമുക്കിന്നു ഭൂമിയില്‍ അനുഭവിക്കേണ്ടി വരുന്ന തിന്മയെന്നു തോന്നുന്നതെല്ലാം നമ്മെ ആത്യന്തികമായ ഒരു നന്മയിലേക്കു നടത്താന്‍ ഉദ്ദേശിച്ചുള്ളതാണ് – യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുക.
തിന്മയായതെല്ലാം സാത്താനില്‍ നിന്നു വരുന്നതാണ്. ദൈവത്തില്‍ നിന്നു തിന്മയൊന്നും വരികയില്ല. ‘നല്ല ദാനവും തികഞ്ഞ വരം ഒക്കെയുമാണ് ഉയരത്തില്‍ നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്ന് ഇറങ്ങി വരുന്നത്’ എന്നു നമുക്കറിയാം (യാക്കോബ് 1:17). എന്നാല്‍ തിന്മയായ കാര്യങ്ങള്‍ നമുക്കെതിരെ കൊണ്ടു വരുവാന്‍ സാത്താനേയും അവന്റെ പിണിയാളുകളെയും ദൈവം അനുവദിക്കും (ഇയ്യോബിന്റെ ജീവിതത്തില്‍ സംഭവിച്ചതു പോലെ). എന്തിനുവേണ്ടി? നമ്മെ ആത്യന്തിക നന്മയിലേക്ക് (യേശുവിന്റെ സ്വഭാവത്തിലേക്ക്) നയിക്കുവാന്‍.
അപ്പോള്‍ നമുക്കെതിരെ തിന്മ പ്രവര്‍ത്തിക്കുന്നതു സാത്താനും അവനാല്‍ നയിക്കപ്പെടുന്ന അവന്റെ ഏജന്റുമാരും ആണെങ്കിലും അത് അനുവദിക്കുന്നത് ദൈവമാണ്. ഈ തിരിച്ചറിവ് യേശുവിനുണ്ടായിരുന്നു. യേശുവിനു ക്രൂശു സമ്മാനിച്ചത് സാത്താനും അവന്റെ ആളുകളുമായിരുന്നു. സംശയമില്ല. പക്ഷേ യേശു അതിനെക്കുറിച്ചു പറഞ്ഞത് നിങ്ങള്‍ ശ്രദ്ധിച്ചോ? അവിടുന്നു പറഞ്ഞത് ഇങ്ങനെയാണ്: ‘വാള്‍ ഉറയില്‍ ഇടുക. പിതാവ് എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?’ (യോഹന്നാന്‍ 18:11). അപ്പോള്‍ ഈ വചനം അനുസരിച്ച് യേശുവിന് പാനപാത്രം നല്‍കിയത് ആരാണ്? മഹാപുരോഹിതന്മാരല്ല, പരീശന്മാരല്ല, പടയാളികളല്ല. മറിച്ച് പിതാവാണ്. ഈ തിരിച്ചറിവുണ്ടായിരുന്നതുകൊണ്ട് യേശുവിനു തന്നെ ക്രൂശിച്ചവരോടു ക്ഷമിക്കുവാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.
നമുക്കെതിരെ തിന്മ പ്രവര്‍ത്തിക്കുന്നവരെ അതിനനുവദിക്കുന്നതു സ്വര്‍ഗീയ പിതാവാണെന്ന തിരിച്ചറിവുണ്ടെങ്കില്‍ അവരോടു ക്ഷമിക്കുവാന്‍ നമുക്കും എളുപ്പമായിരിക്കും. അങ്ങനെ ക്ഷമിക്കുമ്പോള്‍ നാം യേശുവിന്റെ സ്വഭാവത്തോട് അനുരൂപരാകുകയാണ്. നോക്കുക: അവര്‍ കൊണ്ടുവന്ന തിന്മയെ ദൈവം നമ്മുടെ ആത്യന്തിക നന്മ (യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടല്‍) ആക്കിത്തീര്‍ത്തു! സാത്താന്റെ തന്ത്രങ്ങളെയും പദ്ധതികളെയും ഉപയോഗപ്പെടുത്തി നമ്മെ ആത്യന്തിക നന്മയിലേക്കു നയിക്കുന്ന ദൈവം, സാത്താന്റെ മേശകളെ അവനെതിരെ തന്നെ മറിച്ചിടുന്നു!
‘ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും’ (മത്തായി 5:8). അവര്‍ തങ്ങളെ ഉപദ്രവിച്ച മനുഷ്യരെ കാണുകയില്ല. മറിച്ച് അവര്‍ എവിടെയും ദൈവത്തെ മാത്രം കാണും. അതുകൊണ്ടു തന്നെ അവര്‍ക്ക് തങ്ങളെ ഉപദ്രവിച്ച മനുഷ്യരോടു ക്ഷമിക്കുവാന്‍ എളുപ്പമാണ്; യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുവാനും.
ഉപദ്രവങ്ങളിലും കഷ്ടങ്ങളിലും സന്തോഷിക്കാന്‍ കഴിയുന്നതിന്റെ രഹസ്യവും ഇവിടെ നമുക്കു കണ്ടെത്താം. നമുക്കെതിരെ വരുന്ന തിന്മ പ്രവൃത്തികളെ നന്മയെന്നു മുദ്രകുത്തി സന്തോഷിക്കുന്നതാണോ അത്? അല്ല. തിന്മ എപ്പോഴും തിന്മ തന്നെയാണ്. അതിനെ നന്മയെന്നു വിളിക്കുന്നതു സത്യസന്ധതയില്ലാത്ത നിലപാടാണ്. നാമൊരിക്കലും സത്യസന്ധമല്ലാത്ത ഒരു നിലപാടു സ്വീകരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല.
അങ്ങനെയെങ്കില്‍ പരിശോധനകളില്‍ സന്തോഷിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? യാക്കോബ് അതിനു നല്‍കുന്ന മറുപടി ഇങ്ങനെ: ‘വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍’ (1:3).
പൗലൊസ് ഇങ്ങനെ പറയുന്നു: ‘കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു’ (റോമര്‍ 5:3,4).
പത്രൊസിന്റെ വാക്കുകള്‍ ഇങ്ങനെ: ‘അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാണ്മാന്‍ അങ്ങനെ ഇടവരും’ (1പത്രൊ.1:7).
പര്‍വത പ്രസംഗത്തില്‍ യേശു പറഞ്ഞതും മറ്റൊന്നല്ല: ‘മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര്‍ വിടക്ക് എന്നു തള്ളുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ആ നാളില്‍ സന്തോഷിച്ചു തുള്ളുവിന്‍’ (ലൂക്കൊ.6:22).
ഈ വചനങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു സത്യത്തിലേക്കാണ്: കേവലം തിന്മകളെ നന്മയെന്നു മുദ്രകുത്തി ഒരു അയഥാര്‍ഥ സന്തോഷത്തില്‍ മുഴുകാനല്ല നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ച് നമുക്കുനേരെ വരുന്ന തിന്മ പ്രവൃത്തികള്‍, നാം ആ പരിശോധനകളെ പാഴാക്കാതിരുന്നാല്‍, നമ്മെ ദിവ്യസ്വഭാവത്തിന്റെ പങ്കാളിത്തം (2പത്രൊ.1:4) എന്ന ആത്യന്തിക നന്മയിലേക്ക് നയിക്കും. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ അതു പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാണ്മാന്‍ ഇടവരും – ഈ ബോധ്യമാണ് നമ്മുടെ സന്തോഷത്തിന്റെ അടിസ്ഥാനം.
അധ്യായം 5: പരിശുദ്ധാത്മാവിന്റെ ശക്തി പരീക്ഷാഘട്ടങ്ങളില്‍
”അതുകൊണ്ട് വിശുദ്ധസഹോദരന്മാരേ, സ്വര്‍ഗ്ഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിന്‍” (എബ്രാ. 3:1). യേശുവിനെ ശ്രദ്ധിച്ചു നോക്കുമ്പോള്‍ അവിടുത്തെ ജീവിതത്തിന് രണ്ടു തലങ്ങള്‍ ഉണ്ടെന്നു കാണാം. അവിടുന്നു നമ്മുടെ ‘രക്ഷകനാ’ണ്. അതേസമയം നമുക്കു ‘മാതൃക’യുമാണ്. യേശു രക്ഷകനെന്നത് അവിടുത്തെ ദൈവത്വത്തോടു ബന്ധപ്പെട്ടിരിക്കുമ്പോള്‍ അവിടുന്നു പൂര്‍ണ്ണമനുഷ്യനായിരുന്നു എന്നതാണ് നമുക്ക് അവിടുന്ന് മാതൃകയാകുന്നതിന്റെ രഹസ്യം. യേശുവിനെ രക്ഷകനെന്നു മാത്രം കാണുന്നവര്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് എന്തെന്ന് അറിയുന്നില്ല.
യേശു രക്ഷകനാണ്. അതേസമയം തന്നെ അവിടുത്തെ ഭൂമിയിലെ ജീവിതം നമുക്ക് ഒരു മാതൃകയുമാണ്. നിങ്ങള്‍ അവന്റെ കാല്‍ച്ചുവട് പിന്തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു (1 പത്രൊ. 2:21). തന്നെ അനുഗമിക്കുവാനാണ് യേശു മറ്റുള്ളവരോട് ഏറ്റവും കൂടുതല്‍ വട്ടം ആവശ്യപ്പെട്ടത്.
യേശുവിനെ അനുഗമിക്കുക എന്നു പറയുമ്പോള്‍ മരിച്ചവരെ ഉയിര്‍പ്പിക്കുക, വെള്ളത്തിന്‍മീതെ നടക്കുക, അഞ്ച് അപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുക തുടങ്ങിയ യേശുവിന്റെ പ്രവൃത്തികളെ പിന്‍പറ്റുകയല്ല ഉദ്ദേശിക്കുന്നത്. അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു
(1 യോഹ. 2:6). അവിടുത്തെ നടപ്പിനെയാണ്, അത്ഭുതപ്രവൃത്തികളെയല്ല, നാം പിന്‍പറ്റേണ്ടത്. ഭൂമിയിലെ യേശുവിന്റെ ആ നടപ്പിനെക്കുറിച്ച് എബ്രായലേഖനകാരന്‍ ഇപ്രകാരം പറയുന്നു ‘അവന്‍ നമുക്കു തുല്യമായി സകലത്തിലും പരീക്ഷിക്കപ്പെട്ടുവെങ്കിലും ഒരിക്കലും പാപം ചെയ്തില്ല’ (4:15).
പരീക്ഷകളോടുള്ള ബന്ധത്തിലും പരസ്യശുശ്രൂഷയിലെ പ്രവര്‍ത്തനങ്ങളോടുള്ള ബന്ധത്തിലും വിജയിക്കാന്‍ പരിശുദ്ധാത്മാവിന്റെ നിറവും ശക്തിയും യേശുവിനെ സഹായിച്ചു. യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി ജോര്‍ദ്ദാന്‍ വിട്ടു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി. പിശാച് അവനെ നാല്‍പത് ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു (ലൂക്കൊസ് 4:1). തുടര്‍ന്നാണ് പിശാചിന്റെ പരീക്ഷകളെ യേശു ജയിച്ചതിന്റെ വിവരണം നാം കാണുന്നത്. ഇതിനുശേഷം യേശു പരസ്യശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നസ്രേത്തിലെ പള്ളിയില്‍ എത്തി. ദരിദ്രന്മാരോട് സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവ് എന്നെ അഭിഷേകം ചെയ്കയാല്‍ അവന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട് എന്ന് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്‍പും ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്ക് മടങ്ങി ചെന്നു’ (ലൂക്കൊസ് 4:14). നോക്കുക: വ്യക്തിപരമായ ജീവിതത്തില്‍ പരീക്ഷകളെ ജയിപ്പാനും മറ്റുള്ളവരെ സഹായിക്കുന്ന പരസ്യപ്രവര്‍ത്തനങ്ങള്‍ക്കും യേശുവിന് പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യമായിരുന്നെങ്കില്‍ (പ്രവൃത്തി.10:38) നമുക്കും അത് എത്രമേല്‍ ആവശ്യമുണ്ട്! ഇത് അറിയാവുന്നതുകൊണ്ട് യേശു ഈ ഭൂമി വിട്ടു പോകുന്നതിനു മുമ്പ് ശിഷ്യന്മാരോടു പറഞ്ഞു: ‘എന്നാല്‍ പരിശുദ്ധാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട്… എന്റെ സാക്ഷികള്‍ ആകും’ (പ്രവൃ.1:8). പാപത്തെ ജയിച്ചു ജീവിച്ച യേശുവിന്റെ സാക്ഷി എന്ന സന്ദേശം ജീവിതംകൊണ്ട് നല്‍കാന്‍ നമുക്ക് വേണ്ടത് ശക്തിയാണ്. യെരുശലേമിലും യെഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളമുള്ള സേവനപ്രവര്‍ത്തനത്തിനും നമുക്കു വേണ്ടത് ശക്തിയാണ്. ഈ രണ്ടു തലങ്ങളിലുമുള്ള ശക്തികളും നമുക്ക് ലഭ്യമാകുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണുതാനും. ഈ രണ്ടു തലങ്ങളിലും പരിശുദ്ധാത്മാവിന്റെ ശക്തി നമുക്ക് ലഭ്യമാകുന്നത് യേശുവിന്റെ ജീവിതത്തോട് ചേര്‍ത്ത് ചിന്തിക്കുവാന്‍ വിസ്തരഭയത്താല്‍ ഇവിടെ തുനിയുന്നില്ല. എന്നാല്‍ വ്യക്തിപരമായ ജീവിതത്തില്‍ പരീക്ഷകളുടെമേല്‍ ജയമുള്ള ജീവിതം പരിശുദ്ധാത്മശക്തിയാല്‍ നേടുവാന്‍ യേശു കാട്ടിയ മാതൃകയെ ധ്യാനിക്കാം.
യേശു ഭൂമിയിലായിരുന്നപ്പോള്‍ ഒരേ സമയം ദൈവപുത്രനും മനുഷ്യപുത്രനുമായിരുന്നു. യേശു ഭൂമിയിലേക്കു വന്നത് തന്റെ ദൈവത്വം ഉരിഞ്ഞുവച്ചിട്ടല്ല. യേശു ഭൂമിയില്‍ ആരാധന സ്വീകരിച്ചതും (മത്തായി 8:2; 9:18; 14:33; 15:25; 20:20; മാര്‍ക്കൊ.5:6; യോഹ.9:38) പാപം ക്ഷമിച്ചുകൊടുത്തതും (മാര്‍ക്കൊ.2:10) ഇതിനുള്ള തെളിവാണ്. എന്നാല്‍ അവിടുന്നു ദൈവത്വത്തിന്റെ അവകാശം ഉരിഞ്ഞുവച്ചു (ഫിലി. 2:6). ദൈവത്വത്തിന്റെ ഒരു അവകാശമാണ് പരീക്ഷക്കപ്പെടാതിരിക്കുക എന്നുള്ളത് (യാക്കോബ് 1:13). എന്നാല്‍ അവിടുന്നു പരീക്ഷിക്കപ്പെട്ടു (മത്തായി 4:1-11; ലൂക്കൊസ് 4:1-13; എബ്രാ. 4:15) ഇത് കാണിക്കുന്നത് അവിടുന്നു ഭൂമിയില്‍ വന്നപ്പോള്‍ ദൈവത്വമല്ല, ദൈവത്വത്തിന്റെ അവകാശം ഉരിഞ്ഞുവെച്ചുവെന്നാണ്. യേശു ഒരേ സമയം ദൈവപുത്രനും മനുഷ്യപുത്രനും ആയിരുന്നുവെന്ന് നമ്മള്‍ പറഞ്ഞു. എന്നാല്‍ പരീക്ഷിച്ചപ്പോള്‍ പിശാച് എപ്പോഴും യേശുവിനെ ‘ദൈവപുത്രന്‍’ എന്നാണ് സംബോധന ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക (മത്തായി 4:3-6; ലൂക്കൊ. 4:3-9). എന്നാല്‍ യേശു ആ സമയത്ത് ദൈവപുത്രന്‍ എന്ന ആ വിളി സ്വീകരിക്കാതെ സ്വയം മനുഷ്യപുത്രന്‍ എന്ന സ്ഥാനത്തേക്ക് ഇറങ്ങി നില്‍ക്കുകയാണ് ചെയ്തത്. മത്തായി 4:3,4 വാക്യങ്ങള്‍ നോക്കുക. പരീക്ഷകന്‍ നീ ദൈവപുത്രന്‍ എങ്കില്‍ ഈ കല്ല് അപ്പമായി തീരുവാന്‍ കല്‍പ്പിക്ക എന്നു പറഞ്ഞു. അതിന് യേശു മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല… എന്നു പറഞ്ഞു. ശ്രദ്ധിക്കുക: പിശാച് പരീക്ഷയുടെ സമയത്ത് യേശുവിനെ ദൈവപുത്രനെന്ന നിലയില്‍ നിര്‍ത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ യേശു അത് അംഗീകരിക്കാതെ താന്‍ മനുഷ്യനാണ് എന്ന നിലപാട് സ്വീകരിച്ചു. എന്താണ് ഇതിന്റെ രഹസ്യം? യേശുവിന് താന്‍ ദൈവപുത്രനാണെന്ന് അറിയില്ലായിരുന്നോ? തീര്‍ച്ചയായും അറിയാമായിരുന്നു (മത്തായി 3:16,17; യോഹ. 9:35-37; യോഹ. 20:31). എന്നാല്‍ പരീക്ഷയുടെ സന്ദര്‍ഭത്തില്‍ യേശു ദൈവപുത്രന്‍ എന്ന പദവി കയ്യാളിയില്ല. മറിച്ച് താന്‍ മനുഷ്യനാണെന്ന ബോധ്യത്തോടെ ആ സമയത്ത് നിസ്സഹായതയോടെ ഉറച്ച നിലവിളിയോടെതന്നെ നിന്നു. മനുഷ്യപുത്രന്‍ എന്ന നിലയില്‍ പിതാവില്‍ ആശ്രയിച്ചു. ഫലം പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെട്ടു. ജയാളിയായിത്തീര്‍ന്നു (എബ്രാ.5:7).
നാമും യേശുവിനെപ്പോലെ ഒരേസമയം ദൈവപുത്രരും മനുഷ്യപുത്രരുമാണ്. എന്നാല്‍ പാപത്തിന്റെ പ്രലോഭനങ്ങള്‍ വരുമ്പോള്‍ ഞാന്‍ ദൈവപുത്രനാണെന്ന നിലയില്‍ കൃപയെ ലൈസന്‍സായി എടുത്ത് (യൂദ 4) നിശ്ചിന്തനായി നിന്ന് പരാജയപ്പെട്ടു പോകരുത്. മറിച്ച് ഞാന്‍ മനുഷ്യപുത്രനാണെന്ന ബോധ്യത്തോടെ യേശുവിനെപ്പോലെ ഉറച്ച നിലവിളിയോടും കണ്ണീരോടും കൂടെ ദൈവത്തില്‍ ആശ്രയിക്കുകയും പരിശുദ്ധാത്മശക്തിക്കായി ദാഹിക്കുകയും വാഞ്ഛിക്കുകയും ചെയ്യണം (യോഹ. 7:37). അപ്പോള്‍ അവിടുന്ന് പരിശുദ്ധാത്മശക്തി നമ്മുടെ മേല്‍ പകരുകയും നാം പാപ പരീക്ഷയുടെ മേല്‍ യേശുവിനെപ്പോലെ വിജയിയായിത്തീരുകയും ചെയ്യും. യേശുവിന്റെ മരണം ശരീരത്തില്‍ വഹിപ്പാനും അങ്ങനെ യേശുവിന്റെ ജീവന്‍ ശരീരത്തില്‍ വെളിപ്പെടുത്തുവാനും (2 കൊരി. 4:10) പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തും. പരിശുദ്ധാത്മാവിന്റെ ശക്തി പരീക്ഷാഘട്ടങ്ങളില്‍ ലഭ്യമാകാന്‍ യേശുവിനെപ്പോലെ മനുഷ്യപുത്രന്‍ എന്ന നിലപാടിന്റെ രഹസ്യം അറിയുന്നവരായി നമുക്കും നില്‍ക്കാം. നാം സ്വീകരിച്ചു പറയുന്ന യേശുവിനെ നമുക്കു ശ്രദ്ധിച്ചു നോക്കാം.
അധ്യായം 6: ആന്തരിക പ്രവൃത്തിയിലുള്ള ശുഷ്‌ക്കാന്തി
‘പ്രവര്‍ത്തനത്തിലുള്ള ശുഷ്‌ക്കാന്തി’ എന്നു പറയുമ്പോള്‍ ഇന്നത്തെ ക്രിസ്തീയലോകം മിക്കപ്പോഴും ബാഹ്യമായ പ്രവര്‍ത്തനത്തിലുള്ള ശുഷ്‌ക്കാന്തിയെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്. ആന്തരികമായ, തങ്ങളില്‍ തന്നെയുള്ള, ദൈവത്തിന്റെ ഒരു പ്രവൃത്തിയോടു സഹകരിക്കുന്നതിലുള്ള ശുഷ്‌ക്കാന്തിയെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല.
‘പാപത്തോടു പോരാടുന്നതില്‍ പ്രാണത്യാഗത്തോളം എതിര്‍ത്തുനില്‍ക്കുന്ന’ ഒരു പ്രവര്‍ത്തനത്തെ അവര്‍ ഗണ്യമാക്കുന്നില്ല. പ്രവര്‍ത്തനമെന്നാല്‍ അതവര്‍ക്ക് ‘തങ്ങളിലുള്ള’ പ്രവര്‍ത്തനമല്ല മറിച്ച് ‘തങ്ങളിലൂടെയുള്ള’ പ്രവര്‍ത്തനമാണ്. ‘ദൈവത്തിന്റെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവന്‍ ശാപയോഗ്യനാണ്’ എന്ന മട്ടിലുള്ള ഒരു വചനം കാണുമ്പോള്‍ അവര്‍ തങ്ങളിലുള്ള ‘ദൈവത്തിന്റ പ്രവൃത്തി’യെക്കുറിച്ചല്ല ‘ദൈവത്തിനുവേണ്ടി തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെ’ക്കുറിച്ചാണ് ചിന്തിക്കുന്നത്.
എന്നാല്‍ ദൈവം (തൃത്വം മുഴുവന്‍) പ്രാഥമികമായും നമ്മില്‍ ഒരു പ്രവൃത്തി ചെയ്യാനാണ് ആശയോടെ കാത്തിരിക്കുന്നത്. ജഡത്തിന്റെ പ്രവൃത്തികള്‍, ലോകസ്‌നേഹം, സ്വയജീവന്റെ പ്രത്യേകതകള്‍ എന്നിവയില്‍ നിന്ന് നമ്മെ വിടുവിക്കാനാണ് നമ്മില്‍ വസിക്കുന്ന ‘പരിശുദ്ധാത്മാവ് അസൂയയോടെ കാംക്ഷിക്കുന്നത്'(യാക്കോ. 4:5). സ്വയജീവനെ നിരന്തരം മരണത്തിന് ഏല്‍പ്പിച്ചുകൊണ്ട് ‘പ്രാണത്യാഗത്തോളം’ പാപത്തോട് എതിര്‍ത്തു നിന്ന’ തന്റെ മാതൃക പിന്‍പറ്റുവാനാണ് പുത്രന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് (എബ്രാ. 12:4). താന്‍ സല്‍ഗുണപൂര്‍ണ്ണനും, വിശുദ്ധനും ആയിരിക്കയാല്‍ നമ്മളും അതുപോലെയാകാനാണ് സ്വര്‍ഗ്ഗീയപിതാവ് ആഗ്രഹിക്കുന്നത് (മത്തായി 5:48, 1 പത്രൊ. 1:16). എന്നാല്‍ ദൈവത്തിന്റെ ഈ പ്രവര്‍ത്തനത്തോട് സഹകരിക്കുന്നതിന് നാം ഒരു വില കൊടുക്കേണ്ടതുണ്ട്. അതിനു മനസ്സില്ലാതെ (ഒരു പക്ഷേ ഇത് ബോധപൂര്‍വ്വമായിരിക്കണമെന്നില്ല) ഒരു എളുപ്പവഴി തേടുന്നതിനാലാണോ പലരും തങ്ങള്‍ക്കു പുറത്തുള്ള ഒരു പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശുഷ്‌ക്കാന്തി കാട്ടുന്നതെന്ന് സംശയിക്കണം. അങ്ങനെയുള്ളവരോട് ദൈവത്തിന് പറയാനുള്ളത് ഒന്നാമത് ‘എനിക്കു തൃപ്തി വരട്ടെ’ (Satisfy me) എന്നായിരിക്കും (ലൂക്കൊ. 17:8). ‘വെയില്‍ ആറിയപ്പോള്‍’ ആദമിനോടൊപ്പം നടക്കാന്‍ വന്ന ദൈവം (ഉല്‍പത്തി 3:8) ഇന്നും നമ്മോടൊരു കൂട്ടായ്മയ്ക്കുവേണ്ടി നമ്മുടെ തിരക്കിട്ട ക്രിസ്തീയ പ്രവര്‍ത്തനങ്ങളുടെ വെയില്‍ ഒന്ന് ആറാന്‍ കാത്തുനില്‍ക്കുകയാണോ?
ദൈവത്തിന് വാസ്തവത്തില്‍ പ്രവര്‍ത്തകര്‍ക്ക് ക്ഷാമമില്ല. എന്നാല്‍ അനുസരിക്കുന്നവര്‍ക്കാണ് ഇന്ന് ദൈവത്തിന് ദൗര്‍ലഭ്യമുള്ളത്. പ്രവര്‍ത്തനത്തിന്റെ ‘ത്യാഗത്തേക്കാള്‍ നല്ലത് അനുസരണമാണ്’ എന്ന ദൈവവചനം (1 ശമുവേല്‍ 15:22) ഇന്നു സത്യത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഗൃഹവിചാരകന്മാരില്‍ ദൈവം അന്വേഷിക്കുന്നത് അവര്‍ വിശ്വസ്തരായിരിക്കണം (ഓടി നടന്ന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാതെ യജമാനന്‍ പറയുന്നത് മാത്രം ചെയ്യുന്നവരായിരിക്കണം) എന്നാണല്ലോ. (1 കൊരി. 4:2). ജഡത്തിന്റെയും സ്വയത്തിന്റെയും ജീര്‍ണതകളെക്കുറിച്ച് വെളിച്ചം കിട്ടി കൂടുതല്‍ പ്രകാശത്തിലേക്ക് വരുന്ന പ്രവൃത്തിയെ ദൈവത്തില്‍ ചെയ്യുന്ന പ്രവൃത്തി (യോഹ 3:21) എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും ശ്രദ്ധിക്കുക.
ആന്തരികമായ ഈ പ്രവൃത്തി, പാപം, സ്വയജീവന്‍ തുടങ്ങിയവയുടെ മേല്‍ ജയമുള്ള വിജയകരമായ ഒരു ക്രിസ്തീയജീവിതത്തെയാണ് ഉന്നം വയ്ക്കുന്നത്. ഈ ആന്തരികമായ പണിയെക്കുറിച്ചു പറയുമ്പോള്‍ ഇത് നമ്മുടെ ഒരു പ്രവൃത്തിയാണെന്ന് തെറ്റിദ്ധരിക്കരുത്. പക്ഷേ അവിടുന്ന് നമ്മില്‍ ചെയ്യുന്ന ആന്തരികമായ പ്രവൃത്തിയോട് അവിടുത്തെ സഹപ്രവൃത്തിക്കാര്‍ എന്ന നിലയില്‍ നാം സഹകരിക്കേണ്ടതുണ്ട്.
ദൈവമാണ് നമ്മില്‍ ഒരു പ്രവൃത്തി ചെയ്യുന്നത്, അതേ സമയം നാം ഇതിനോട് സഹകരിക്കേണ്ടതുണ്ട് എന്നെല്ലാം പറയുമ്പോള്‍ ഇത് പൂര്‍ണ്ണമായും ദൈവം ചെയ്യുന്ന ഒരു പ്രവൃത്തിയാകുന്നതെങ്ങനെ എന്ന് സംശയിക്കുന്നവരുണ്ടാകാം. അത് ഇങ്ങനെ വിശദീകരിക്കാം: കാല്‍വറി ക്രൂശിലെ യേശുവിന്റെ പ്രഖ്യാപനം നിവൃത്തിയായി (it is finished) എന്നതായിരുന്നല്ലോ. അര്‍ത്ഥം രക്ഷണ്യപ്രവര്‍ത്തി സംബന്ധിച്ച് എല്ലാ കാര്യങ്ങളും പൂര്‍ത്തിയായിരിക്കുന്നു. അതിനോട് നമുക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ സാധ്യമല്ല. പാപത്തില്‍നിന്നുള്ള പൂര്‍ണ്ണരക്ഷ സംബന്ധിച്ചും വിജയകരമായ ഒരു ജീവിതം സംബന്ധിച്ചും വേണ്ടതെല്ലാം അവിടുന്നു നിവര്‍ത്തിച്ചു കഴിഞ്ഞിരിക്കുന്നു. ഇതാണ് സത്യം. എന്നാല്‍ ഇതൊരു വസ്തുനിഷ്ഠമായ സത്യമാണ് (objective truth). ഇതിനെ ആത്മനിഷ്ഠമായ ഒരു യാഥാര്‍ത്ഥ്യമായി (subjective reality) നാം മാറ്റേണ്ടതുണ്ട്.
വസ്തുനിഷ്ഠമായ സത്യം ഇങ്ങനെയായിരിക്കുമ്പോള്‍തന്നെ ഇത് നമ്മെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമായി തീരാന്‍ നാം ദൈവപ്രവൃത്തിയോട് സഹകരിക്കേണ്ടിയിരിക്കുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള എല്ലാ കാര്യങ്ങളും ഇങ്ങനെയാണല്ലോ. ഉദാഹരണത്തിന് ഒരുവന്‍ രക്ഷിക്കപ്പെടുന്ന കാര്യം തന്നെ എടുക്കുക. ലോകത്തിലുള്ള എല്ലാ മനുഷ്യരുടേയും രക്ഷയ്ക്കുവേണ്ടിയാണ് യേശു കാല്‍വറിയില്‍ മരിച്ചത്. എന്നാല്‍ ലോകത്തിലെ സകല മനുഷ്യരും രക്ഷിക്കപ്പെടുന്നില്ലല്ലോ. മറിച്ച് യേശുക്രിസ്തുവിന്റെ പ്രായശ്ചിത്ത ബലിയില്‍ വിശ്വസിച്ച് അനുതാപത്തോടെ അത് ഏറ്റെടുക്കുന്നവരാണ് രക്ഷ കരഗതമാക്കുക. ഇതുപോലെ വിജയകരമായ ജീവിതവും എല്ലാ വിശ്വാസികള്‍ക്കുമുള്ള വാഗ്ദാനമാണ്. എന്നാല്‍ അത്തരം ഒരു ജീവിതത്തെക്കുറിച്ച് കേള്‍ക്കുകയും വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചു മാത്രമേ അത് യാഥാര്‍ത്ഥ്യമായി തീരുന്നുള്ളൂ.
രണ്ടു വാക്യങ്ങള്‍ നോക്കാം. കൊലൊസ്യര്‍ 3:3-ഉം 3:5-ഉം. 3:3-ല്‍ ‘നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു’ എന്ന് കാണുന്നു. ഇതേ സമയം 3:5-ല്‍ ‘ആകയാല്‍ ദുര്‍ന്നടപ്പ്, അശുദ്ധി, അതിരാഗം, ദുര്‍മ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം, ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍’ എന്ന് വായിക്കുന്നു. ഒരിടത്തു മരിച്ചു എന്നും മറ്റൊരിടത്ത് നാം മരിപ്പിക്കണം എന്നുമാണ് കാണുന്നത്. ഇവ തമ്മില്‍ എങ്ങനെ ചേര്‍ന്നുപോകും? ഇവ പരസ്പര വിരുദ്ധമല്ലേ? അല്ല.
നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എന്നതും അടക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗസ്ഥലങ്ങളില്‍ ഇരുത്തപ്പെട്ടിരിക്കുന്നു എന്നതും ഒരു സത്യമാണ്. പക്ഷേ, ഇത് നമുടെ പദവി (Position) ആണ്. എന്നാല്‍ ആ പദവി അനുസരിച്ചുള്ള സത്യം (positional fact) അങ്ങനെയായിരിക്കുമ്പോള്‍ തന്നെ അത് നമ്മുടെ അനുഭവം (experience) ആയി മാറിയിട്ടില്ല. 3:5-ല്‍ ‘ദിനംതോറും… മരിപ്പിപ്പിന്‍’ എന്ന് പറയുമ്പോള്‍ 3:3-ലെ ‘പദവി’ അനുസരിച്ചുള്ള സത്യത്തെ ‘അനുഭവ’തലത്തിലേക്ക് കൊണ്ടുവന്ന് യാഥാര്‍ത്ഥ്യമാക്കാനുള്ള ആഹ്വാനമാണത്. അല്ലാതെ 3:3-ഉം 3:5-ഉം പരസ്പര വിരുദ്ധമല്ല.
”ആകട്ടെ, പദവി അനുസരിച്ചുള്ള സത്യത്തെ അനുഭവതലത്തില്‍ എത്തിക്കാനായി ‘ദിനംതോറും ഭൂമിയിലുള്ള അവയവങ്ങളെ മരിപ്പിക്ക’ എന്ന പ്രവൃത്തി നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടല്ലോ. അപ്പോള്‍ ആ പ്രയത്‌നത്തിന്റെ ഉത്തരവാദിത്വവും ബഹുമതിയും നമുക്കു തന്നെയല്ലേ? അത് നമ്മുടെ തന്നെ പ്രവൃത്തിയല്ലേ?” എന്ന് ചിലര്‍ ചോദിച്ചേക്കാം. ഇതിനെന്താണ് മറുപടി?
ഇതിന്റെ ഉത്തരം ഫിലിപ്യര്‍ 2:12, 13 വാക്യങ്ങളില്‍ നമുക്ക് കണ്ടെത്താം. ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക: …’ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവൃത്തിപ്പിന്‍. ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളമുണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്.’ ഇവിടെ ‘രക്ഷയ്ക്കായി ഭയത്തോടും വിറയലോടും കൂടെ പ്രവര്‍ത്തിക്കണം’ എന്നുതന്നെ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ അതിനോട് ചേര്‍ന്ന് പറഞ്ഞിരിക്കുന്നത് ‘അങ്ങനെ പ്രവര്‍ത്തിക്കാനുള്ള ശക്തിയും അതിനായിട്ടുള്ള ആഗ്രഹവും നമുക്കു തരുന്നത് ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ്’ എന്നാണ്. അങ്ങനെയെങ്കില്‍ ഇച്ഛിച്ചതിനോ, പ്രവര്‍ത്തിച്ചതിനോ എന്തെങ്കിലും ബഹുമതി നമുക്ക് അവകാശപ്പെടാന്‍ കഴിയുമോ? ഇല്ല, മറിച്ച് അത് പൂര്‍ണമായും ദൈവത്തിന്റെതന്നെ ഒരു പ്രവൃത്തിയാണെന്ന് ബോധ്യപ്പെട്ട് സകല ബഹുമാനവും പുകഴ്ചയും നാം അവിടുത്തേക്കു മാത്രമല്ലേ നല്‍കുകയുള്ളൂ.? അതെ, വിജയകരമായ ജീവിതവും നമ്മുടെ പ്രവൃത്തിയല്ല അവിടുത്തെ ദാനമാണ് എന്നതായിരിക്കും നമ്മുടെ നിലപാട്.
വെളിപ്പാട് ഏഴാം അദ്ധ്യായത്തില്‍ വെള്ള നിലയങ്കി ധരിച്ച ഒരു മഹാപുരുഷാരത്തെ നാം കാണുന്നു. വാസ്തവത്തില്‍ അവര്‍ കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചവരും മഹാകഷ്ടത്തില്‍ നിന്നു വന്നവരും ആണ് (7:14). ഒരു വലിയ പ്രവൃത്തി ചെയ്തവരാണവര്‍. പക്ഷേ അവരുടെ ഏറ്റുപറച്ചില്‍ ഇതാണ്: ‘രക്ഷ എന്നുള്ളത് സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം’ (7:10). ദാനം എന്നത് സൗജന്യമായി കിട്ടുന്നതാണ്. അതിന് ഒരു പ്രവൃത്തിയും കാരണമല്ല. ഉവ്വ്, വിജയകരമായ ജീവിതവും ദൈവത്തിന്റെ ദാനമാണ്. അങ്ങനെ ഒരു ജീവിതത്തിലേക്ക് പ്രവേശിച്ച ശേഷവും സത്യസന്ധമായ നമ്മുടെ ഏറ്റുപറച്ചില്‍ ‘നമ്മുടെ ദൈവത്തിന് എന്നന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്‌തോത്രവും ബഹുമാനവും ശക്തിയും ബലവും ആമേന്‍’ എന്നായിരിക്കും (7:12).
അധ്യായം 7: ജീവന്റെ ആന്തരിക മാര്‍ഗ്ഗം
”ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്” (മത്തായി 7:14)
ഒരു വാതില്‍; പിന്നെ വഴി- ഇതാണ് ക്രിസ്തീയ ജീവിതത്തില്‍ മുന്നോട്ടു പോകുവാന്‍ ദൈവം വച്ചിട്ടുള്ള മാര്‍ഗ്ഗം. ക്രിസ്തീയ ജീവിതത്തിലേക്കു നാം പ്രവേശിക്കുന്നത് ഒരു ഇടുങ്ങിയ വാതിലിലൂടെ; തുടര്‍ന്നു മുന്നോട്ടു പോകുന്നത് ഒരു ഇടുങ്ങിയ വഴിയിലൂടെ.
ഇത് ഒരിക്കലായി എന്നേക്കുമായി നടക്കുന്ന ഏകസംഭവമായാണു നാം പലപ്പോഴും ചിന്തിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. ക്രിസ്തീയ ജീവിതത്തില്‍ നിരന്തരം ഇതു സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
വാതില്‍ ഒരു പ്രതിസന്ധി (crisis) യെയാണു കാണിക്കുന്നത്; വഴി ഒരു പ്രയാണ (process) ത്തെയും.
ഒരു പ്രതിസന്ധിയിലൂടെയാണു നാം ആദ്യം ദൈവത്തെ കണ്ടുമുട്ടുന്നത്. ലോകത്തിന്റെ വിശാലമായ മാര്‍ഗ്ഗത്തിലൂടെ പോകുന്ന നാം പല സാഹചര്യങ്ങള്‍ നല്‍കുന്ന സമ്മര്‍ദ്ദത്തിലൂടെ ഒരു പ്രതിസന്ധിയിലെത്തുന്നു. ഇവിടെവച്ച് ഇനി ദൈവത്തെ കൂടാതെ മുന്നോട്ടുപോകുവാന്‍ കഴിയുകയില്ലെന്നു മനസ്സിലാക്കി നാം നമ്മെത്തന്നെ ദൈവത്തിനായി സമര്‍പ്പിക്കുന്നു. ഇതു ജീവങ്കലേക്കുള്ള വാതിലാണ്. തുടര്‍ന്ന് ഇടുക്കമുള്ള വഴിയിലൂടെ, ക്രിസ്തീയ ജീവിതത്തിലൂടെയുള്ള പ്രയാണമാണ്.
ക്രിസ്തീയ ജീവിതത്തിന്റെ തുടക്കത്തിലുള്ള വാതിലും തുടര്‍ന്നുള്ള വഴിയും പലര്‍ക്കും അറിയാം. പക്ഷേ ഇതു ക്രിസ്തീയ ജീവിതത്തില്‍ ആവര്‍ത്തിച്ചുവരുന്ന ഒന്നാണെന്നതിനെക്കുറിച്ചു പലരും ബോധവാന്മാരല്ല. എന്നാല്‍ നാം സത്യസന്ധരാണെങ്കില്‍ നാം ഇടുക്കമുള്ള വഴിയിലൂടെ മുന്നോട്ടുപോകുമ്പോള്‍ തന്നെ ചില നാളുകള്‍ കഴിയുമ്പോള്‍ പിന്നേയും ഒരു പ്രതിസന്ധിയാകുന്ന വാതിലിനു മുമ്പില്‍ എത്തുന്നുവെന്നു കണ്ടെത്തും.
ഈ പ്രതിസന്ധിയും ജീവങ്കലേക്കുള്ള വാതിലാണെന്നു തിരിച്ചറിഞ്ഞ് ദൈവഹിതപ്രകാരം നാം അതിലൂടെ കടന്നാല്‍ അതു നമ്മുടെ ക്രിസ്തീയജീവിതത്തിനു കൂടുതല്‍ ആഴം നല്‍കും. നാം ആ വാതിലിലൂടെ കടന്ന് വീണ്ടും ഇടുക്കമുള്ള ഒരു വഴിയിലൂടെ മുന്നോട്ടു പോകും. ഇങ്ങനെ ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പിന്നേയും ഒരു പ്രതിസന്ധിയാകുന്ന വാതില്‍; അതു നല്‍കുന്ന ഇടുങ്ങിയ വഴി. ഇത് ആവര്‍ത്തിച്ചു വരും. ഇതു നമ്മുടെ ദൈവാനുഭവത്തിനു കൂടുതല്‍ ആഴം നല്‍കിക്കൊണ്ടിരിക്കും. അങ്ങനെയങ്ങനെ മുന്നോട്ട്…
ഉദാഹരണത്തിനു ക്രിസ്തീയജീവിതത്തിലേക്കു നിങ്ങള്‍ അടുത്തയിടെ വന്ന ഒരാളാണെന്നിരിക്കട്ടെ. നിങ്ങള്‍ ഒരു വാതില്‍ കടന്നു; ഒരു വഴിയിലേക്കു വന്നു. എന്നാല്‍ നിങ്ങള്‍ തുടക്കത്തില്‍ എല്ലാം ‘ശരി’ ‘തെറ്റി’ന്റെ അടിസ്ഥാനത്തിലായിരിക്കും കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്. പക്ഷേ നിങ്ങള്‍ ഈ വഴിയിലൂടെ സത്യസന്ധതയോടെ മുന്നോട്ടു പോയാല്‍ കുറച്ചു കഴിയുമ്പോള്‍ ശരി ചെയ്തശേഷവും അതു ക്രിസ്തുവിന്റെ ജീവനില്‍ കുറവാണെന്നു കാണും. തെറ്റു ചെയ്യാതിരുന്ന ശേഷവും നിങ്ങള്‍ക്ക് ഉള്ളില്‍ ഒരു സന്തോഷമില്ല. ജീവന്റെ ഒരു തുടിപ്പ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. ഒരു തൃപ്തിയില്ല. എവിടെയോ എന്തോ കുറവുള്ളതുപോലെ.
ഇവിടെ നിങ്ങള്‍ വീണ്ടും ഒരു പ്രതിസന്ധിയെ (വാതിലിനെ) അഭിമുഖീകരിക്കുകയാണ്. നിങ്ങള്‍ നിങ്ങളോടു തന്നെ നിര്‍ദ്ദയം സത്യസന്ധനാണെങ്കില്‍ നിങ്ങള്‍ ഇതുവരെ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ പ്രമാണത്താല്‍ മാത്രം ഭരിച്ചു നിയന്ത്രിക്കപ്പെടുന്ന ഒരുവനായിരുന്നെന്നു കണ്ടെത്തും. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാവില്ല. തുടര്‍ന്നു നിങ്ങള്‍ ജീവന്റെ പ്രമാണത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ജീവിതം തിരഞ്ഞെടുത്താല്‍ നിങ്ങള്‍ പുതിയ ഒരു വാതില്‍ കടന്നു. തുടര്‍ന്ന് ആ വാതിലിന്റേതായ ഞെരുക്കമുള്ള ഒരു വഴിയിലൂടെ പ്രയാണം ചെയ്യാന്‍ തുടങ്ങുകയാണ്.
ശരി -തെറ്റിന്റെ പ്രമാണത്തില്‍ നിന്നു ജീവന്റെ പ്രമാണത്തിലേക്കു മാറുന്നത് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍ നിന്നു ജീവന്റെ വൃക്ഷത്തിലേക്കു മാറുന്നതാണ്. ഏദനില്‍ തോട്ടത്തിന്റെ മധ്യത്തില്‍ ദൈവം രണ്ടു വൃക്ഷങ്ങള്‍- നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ജീവന്റെ വൃക്ഷവും-മുളെപ്പിച്ചതെന്തിനാണ്? ദൈവത്തിന്റെ ആഗ്രഹം മനുഷ്യന്‍ സ്വമേധയാ ജീവന്റെ വൃക്ഷം തിരഞ്ഞെടുക്കണമെന്നായിരുന്നു. എന്നാല്‍ അവന്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലേക്കാണു പോയത്.
ഇന്നു ജീവങ്കലേക്കുള്ള ആദ്യ വാതില്‍ കടന്നശേഷവും നാം ശരി- തെറ്റിന്റെ പ്രമാണത്താലാണോ ഭരിച്ചു നിയന്ത്രിക്കപ്പെടുന്നത്? മറിച്ച് നാം ക്രിസ്തുവിന്റെ ജീവനിലേക്കു വരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ജീവന്റെ, ആത്മാവിന്റെ പ്രമാണത്താല്‍ ഭരിച്ചു നിയന്ത്രിക്കപ്പെടുന്നവരാകണം നാം. അറിവില്‍ നിന്നു ജീവനിലേക്കുള്ള തിരിവാണിത്.
ഈ വഴി ബുദ്ധിമാന്മാര്‍ക്കു മനസ്സിലാകുകയില്ല. മറിച്ച് ശിശുക്കള്‍ക്കാണു ദൈവം ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.
ക്രിസ്തുവിന്റെ ജീവിത്തില്‍ തന്നെ പല രംഗങ്ങളിലും നമ്മുടെ സ്വാഭാവികയുക്തിക്കു മനസ്സിലാകുന്ന രീതിയിലായിരുന്നില്ല അവിടുത്തെ പെരുമാറ്റം. ഇതു പീലാത്തോസിനെയും മഹാപുരോഹിതനെയും ആശ്ചര്യപ്പെടുത്തിയതായി നാം വായിക്കുന്നു. (യോഹ. 19:10, മത്തായി 26:63). എന്നാല്‍ യേശു ആ സാഹചര്യത്തില്‍ തന്നെത്തന്നെ ന്യായീകരിച്ച് ഒരു വാക്കും പറഞ്ഞില്ല.
വാസ്തവത്തില്‍ സ്വയം വിശദീകരിച്ച് ആളുകളുടെ തെറ്റിദ്ധാരണ മാറ്റുകയല്ലേ ശരിയായി ചെയ്യേണ്ടത്? ചില രംഗങ്ങളില്‍ യേശു അങ്ങനെതന്നെ ചെയ്തു. പക്ഷേ പല രംഗങ്ങളിലും അവിടുന്ന് ഒന്നും ഉരിയാടിയില്ല. നാമും യേശുവിന്റെ ജീവന്റെ പങ്കാളിത്തം ഉള്ളവരെങ്കില്‍ ചില തെറ്റിദ്ധാരണകളുടെയും കിംവദന്തികളുടെയും മുന്‍പാകെ സ്വയം ന്യായീകരിക്കാന്‍ മുതിരുകയില്ല.
വാച്ച്മാന്‍ നീയുടെ ജീവിതത്തിലെ ഒരു സംഭവം കാണുക: അദ്ദേഹം അവിവാഹിതനായിരുന്നകാലത്ത് ഷാങ്ഹായില്‍ അദ്ദേഹത്തോടൊപ്പം ചില ദിവസങ്ങള്‍ താമസിക്കാന്‍ അദ്ദേഹത്തിന്റെ അമ്മ വന്നു. ഇതേ തുടര്‍ന്ന്, ഒരു സ്ത്രീ വാച്ച്മാന്‍ നീയോടൊപ്പം താമസിക്കുന്നതായി കിംവദന്തി പരന്നു. ഒരു ദിവസം മിസ് ഗ്രൂവ്‌സ് എന്ന സഹോദരി ഈ കിംവദന്തി കേട്ടു വന്നു വാച്ച്മാന്‍ നീയോടു പരസ്യമായി ചോദിച്ചു: ”ഒരു സ്ത്രീ അവിവാഹിതനായ താങ്കളോടൊപ്പം താമസിക്കുന്നു എന്നു കേള്‍ക്കുന്നതു ശരിയാണോ?” ”ശരിയാണ്.” തുടര്‍ന്ന് അവള്‍ വാച്ച്മാന്‍ നീയെ കഠിനമായി ആക്ഷേപിച്ചു സംസാരിച്ചു. വാച്ച്മാന്‍ നീ ഒരക്ഷരംപോലും മിണ്ടിയില്ല. ചില നാളുകള്‍ക്കുശേഷം ഒരു സഹപ്രവര്‍ത്തകന്‍ നീയോടു ചോദിച്ചു: ”എന്തുകൊണ്ടാണ് ആ സ്ത്രീ താങ്കളുടെ അമ്മയാണെന്ന് അപ്പോള്‍ തുടര്‍ന്നു പറയാതിരുന്നത്?”
”അതിന് ആ സ്ത്രീ ആരാണെന്നു മിസ്സ് ഗ്രൂവ്‌സ് എന്നോടു ചോദിച്ചില്ലല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ മറുപടി.
നമ്മുടെ സ്വാഭാവിക യുക്തിക്കു മനസ്സിലാകുന്ന ഒരു പെരുമാറ്റമല്ല ഇത്. പക്ഷേ, ചില കാര്യങ്ങള്‍ വിശദീകരിക്കുകയും ന്യായീകരിക്കുകയും യുക്തിയുക്തമായി മറുപടി പറയുകയും ചെയ്ത ശേഷവും ഉള്ളില്‍ അന്തരാത്മാവില്‍ ഒരു ശോഷണമാണ് അനുഭവപ്പെടുന്നതെങ്കില്‍ ജീവങ്കലേക്കുള്ള വഴി തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരിക്കുന്നതല്ലേ?
ഇത് ആന്തരികമായ ഒരു നടപ്പാണ്. ഇതിന്റെ പ്രമാണം നമ്മുടെ തലച്ചോറിലല്ല, ഹൃദയത്തിലാണ് എഴുതിയിരിക്കുന്നത് (യിരെമ്യ. 31:33, എബ്രായര്‍ 8:10; 10:16). ‘അവന്റെ മേല്‍ യഹോവയുടെ ആത്മാവു വസിക്കും… അവന്റെ പ്രമോദം യഹോവാ ഭക്തിയില്‍ ആയിരിക്കും. അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല’ (യെശ.11:2,3) എന്ന വചനം ഇതിനോടു കൂട്ടിവായിക്കേണ്ടതുണ്ട്.
അപ്പൊസ്തലപ്രവൃത്തി 16-ാം അധ്യായത്തില്‍, പൗലൊസും കൂട്ടരും സുവിശേഷപ്രവര്‍ത്തനത്തിന് ആസ്യയിലേക്കു പോകുന്നതായിരുന്നു അവിടെ കൈക്കൊള്ളാവുന്ന ഏറ്റവും യുക്തിസഹമായ നടപടി. പക്ഷേ അവര്‍ പോയില്ല. കാരണം പരിശുദ്ധാത്മാവ് അതിന് അവരെ അനുവദിച്ചില്ല. തുടര്‍ന്നു ബിഥുന്യെക്കു പോകുവാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ യേശുവിന്റെ ആത്മാവ് അവരെ വിലക്കി. അതുകൊണ്ട് അവര്‍ അവിടേക്കും പോയില്ല (16:6,7). തീര്‍ച്ചയായും ഇതു ‘കണ്ണുകൊണ്ടു കാണുന്നതുപോലെ തീരുമാനിച്ച് ചെവികൊണ്ടു കേള്‍ക്കുന്നതിനനുസരിച്ചു വിധിച്ച് മുന്നോട്ടുപോകുന്ന’ ഒരു രീതിയല്ല. പരിശുദ്ധാത്മാവു നല്‍കുന്ന ആന്തരികമായ ഒരു ബോധ്യത്തിന്റെയും അഭിഷേകത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു പ്രവര്‍ത്തനവിധമാണിത്.
യോഹന്നാന്‍ ഇക്കാര്യം ഇങ്ങനെയാണ് എഴുതുന്നത്: ”അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു. ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല. അവന്റെ അഭിഷേകം തന്നെ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരും” (1 യോഹ.2:27).
ഈ ആന്തരികമായ അഭിഷേകത്തെ ശ്രദ്ധിച്ചാല്‍ നാം തെറ്റിപ്പോകുകയില്ല. ഈ ആന്തരിക ജീവന്‍ ഒരു കാര്യത്തെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നതിനെക്കുറിച്ച് ആ കാര്യത്തില്‍ അനുഭവപ്പെടുന്ന പരിശുദ്ധാത്മാവിലുള്ള സന്തോഷവും സമാധാനവും നമുക്കു സൂചന നല്‍കും (റോമര്‍ 14:17).
യഹോവഭക്തി നമ്മുടെ പ്രമോദം ആയിരുന്നാല്‍ ഈ ആന്തരികമായ മാര്‍ഗ്ഗം നമുക്കു കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരും (യെശ. 11:23). ആ പാത …അധികമധികം ശോഭിച്ചു വരും (സദൃശ.4:18).
അധ്യായം 8: ജീവന്റെ പങ്കാളിത്തം നല്‍കുന്ന സ്വാതന്ത്ര്യം
ഈ ലോകത്തിന് അതിന്റേതായ ഒരു നീതിബോധമുണ്ട്. ഈ നീതിബോധത്തില്‍ അടിസ്ഥാനത്തില്‍ അത് കാര്യങ്ങളെ ‘തെറ്റ്-ശരി’ എന്നു വിലയിരുത്തുന്നു.
എന്നാല്‍ ലോകത്തിന്റെ ഈ നീതിബോധം വീഴ്ച സംഭവിച്ച ആദാമ്യവര്‍ഗ്ഗത്തിന്റേതായതിനാല്‍ ഇതു ദൈവത്തിനു സ്വീകാര്യമല്ല. ഈ നീതിബോധത്തിന് അതീതനാണ് അവിടുന്ന്. അതുകൊണ്ട് ലോകം തങ്ങളുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള തെറ്റ്-ശരി എന്ന പ്രമാണവുമായി ദൈവത്തെ സമീപിക്കുമ്പോള്‍ അവിടുന്ന് അതിനു വഴങ്ങുന്നില്ലെന്നു ഞെട്ടലോടെ കണ്ടെത്തും.
യേശുവിന്റെ ജീവിതത്തെ ‘ശരി-തെറ്റി’ന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ചെല്ലുമ്പോഴും ഇതേ ഞെട്ടല്‍ നമുക്ക് അനുഭവപ്പെടുന്നതിന്റെ കാരണം ഇതാണ്. കുഷ്ഠരോഗിയെ തൊട്ടു ശുദ്ധമാക്കുകയും അഞ്ചപ്പം എടുത്തു വാഴ്ത്തി അയ്യായിരങ്ങളെ തൃപ്തരാക്കുകയും ചെയ്ത അതേ കൈകളില്‍ ചാട്ടവാര്‍ എടുക്കാന്‍ യേശുവിനു മടിയുണ്ടായിരുന്നില്ല. ‘കരയേണ്ട’ എന്നു വിധവയെ ആശ്വസിപ്പിക്കുകയും ‘ഭയപ്പെടേണ്ട’ എന്നു ശിഷ്യരെ ധൈര്യപ്പെടുത്തുകയും ചെയ്ത അതേ നാവുകൊണ്ടു തന്നെ ഹെരോദാവിനെ കുറുക്കന്‍ എന്നും പത്രൊസിനെ സാത്താനേ എന്നും വിളിക്കാന്‍ അവിടുന്നു തയ്യാറായി. ദൈവിക ന്യായപ്രമാണം വള്ളിപുള്ളി തെറ്റാതെ ആചരിച്ച പരീശന്മാരെയും ശാസ്ത്രിമാരെയും വെള്ളതേച്ച ശവക്കല്ലറകളെന്നു വിളിച്ച് ‘നിങ്ങള്‍ക്കു കടുപ്പമേറിയ ശിക്ഷാവിധി വരും’ എന്ന് യേശു പറഞ്ഞു (മത്തായി 23:13). മറിച്ച് വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോടു പറഞ്ഞത്: ‘നിനക്കു ഞാന്‍ ശിക്ഷ വിധിക്കുന്നില്ല’എന്നാണ് (യോഹ. 8:11). നോക്കൂ: നമ്മുടെ ശരി-തെറ്റ് സങ്കല്പത്തിന് യേശു വഴങ്ങുന്നില്ല. യേശു ആത്മാവിന്റെ തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണു ജീവിച്ചത്.
സമൂഹത്തിന്റെ ശരി-തെറ്റ് നീതിബോധത്തെ യേശു വകവെച്ചില്ല. അവിടുന്നു തന്റെ ആന്തരിക ജീവന്റെ ചലനത്തിനൊത്തു മാത്രം പ്രതികരിച്ചു. നാമും യേശുവിനെപ്പോലെ ജീവന്റെ ആത്മാവിന്റെ പ്രമാണത്തിനനുസരിച്ചു പ്രവര്‍ത്തിക്കാനാണല്ലോ വിളിക്കപ്പെട്ടിരിക്കുന്നത് (റോമര്‍ 8:2). അതേ, യേശുവിന്റെ സ്വരൂപത്തോട് അനുരൂപപ്പെടുവാനാണു നമ്മെ മുന്‍നിയമിച്ചിരിക്കുന്നത് (റോമര്‍ 8:29). പക്ഷേ യേശുവിന്റെ ജീവനില്‍ പങ്കാളിത്തമില്ലാതെ യേശുവിനെപ്പോലെ പ്രതികരിക്കാന്‍ നമുക്കാവുകയില്ല.
ജീവന്‍ എപ്പോഴും പെരുമാറ്റത്തിലാണു പ്രകടമാകുന്നത്. യേശുവിന്റെ ജീവന്‍ യേശുവിന്റെ പെരുമാറ്റത്തില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍ യേശുവിന്റെ ജീവനില്‍ പങ്കാളിയാകാതെ നമുക്ക് യേശുവിനെപ്പോലെ പെരുമാറാന്‍ കഴിയുകയില്ല.
വാച്ച് മാന്‍ നീ ഒരു ഉദാഹരണം ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷിക്കും ജീവനുണ്ട്. മത്സ്യത്തിനും ജീവനുണ്ട്. പക്ഷിയുടെ ജീവന്റെ പ്രത്യേകത പ്രകടമാകുന്നത് അത് ആകാശത്തിലൂടെ പറക്കുന്നതിലൂടെയാണ്. മത്സ്യത്തിന്റെ ജീവന്‍ വെളിവാകുന്നതാകട്ടെ വെള്ളത്തിലൂടെ അതു നീന്തുന്നതിലൂടെയും. പക്ഷിക്കു വെള്ളത്തില്‍ നീന്താനോ മത്സ്യത്തിന് ആകാശത്തു പറക്കാനോ സാധിക്കുകയില്ല. നാം ആകാശത്തു പറക്കുന്ന ഒരു പക്ഷിയെ വെള്ളത്തില്‍ നീന്താന്‍ എത്രയെല്ലാം അഭ്യസിപ്പിച്ചാലും അതിനു അതു കഴിയുകയില്ല. മറിച്ച് മത്സ്യത്തെ എത്രയെല്ലാം പരിശീലിപ്പിച്ചാലും അതിനു പറക്കാനും സാധിക്കുകയില്ല.
എന്നാല്‍ നമുക്കു പക്ഷിയെക്കൊണ്ട് വെള്ളത്തില്‍ നീന്തിക്കണമെന്നിരിക്കട്ടെ. അതിന് എങ്ങനെ കഴിയും? പക്ഷിക്കു മത്സ്യത്തിന്റെ ജീവന്‍ നല്‍കാന്‍ നമുക്കു കഴിഞ്ഞാല്‍ ആ ജീവന്റെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍ അതിനു നീന്താന്‍ കഴിയും. ഇതുപോലെ മത്സ്യത്തിനു പക്ഷിയുടെ ജീവന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ അതിനു പറക്കാന്‍ കഴിയുകയുള്ളു. ചുരുക്കത്തില്‍ ജീവനാണു പ്രധാനം. ജീവനില്‍ പങ്കാളിയാകാതെ നമുക്കു ജീവന്റെ പ്രത്യക്ഷീകരണമായ പെരുമാറ്റത്തെ സ്വന്തമാക്കാന്‍ കഴിയുകയില്ല.
തോമസ് കെമ്പിസിന്റെ പ്രസിദ്ധമായ പുസ്തകമാണു ക്രിസ്ത്വാനുകരണം (Imitation of Christ). പുസ്തകം വളരെ മനോഹരമാണെങ്കിലും അതിന്റെ തലക്കെട്ട്, ക്രിസ്ത്വാനുകരണം, തെറ്റായ ഒരു സന്ദേശമാണു നല്‍കുന്നതെന്നു തോന്നാറുണ്ട്. യേശുവിനെ (യേശുവിന്റെ പെരുമാറ്റത്തെ) അനുകരിച്ചാല്‍ യേശുവിനെപ്പോലെയാകാന്‍ കഴിയുമോ? ഇല്ല. ഒരിക്കലുമില്ല. യേശുവിന്റെ പെരുമാറ്റം യേശുവിന്റെ ജീവന്റെ ബഹിര്‍സ്ഫുരണമായിരുന്നു. യേശുവിന്റെ ഈ ജീവനില്‍ പങ്കാളിയാകാതെ, യേശു ജീവിച്ചതു പോലെ ജീവിക്കാനോ യേശു പെരുമാറിയതുപോലെ പെരുമാറാനോ കഴിയുകയില്ല. (വെള്ളത്തില്‍ കിടക്കുന്ന മത്സ്യത്തിന് ആകാശത്തിലൂടെ പറക്കാന്‍ കഴിയണമെങ്കില്‍ എന്താണു മാര്‍ഗം? പക്ഷിയുടെ പറക്കലിന്റെ താളത്തെ തന്റെ ചിറകുകൊണ്ട് അനുകരിക്കാന്‍ എത്ര ശ്രമിച്ചാലും മത്സ്യത്തിനു പറക്കാന്‍ സാധ്യമല്ല. മറിച്ച് അതിന് ഒരേയൊരു വഴി മാത്രം- മത്സ്യത്തിനു പക്ഷിയുടെ ജീവന്‍ നല്‍കുക). സ്വഭാവത്തിന്റെ പരിഷ്‌ക്കരണം കൊണ്ട് നമുക്ക് യേശുവിനെപ്പോലെ ആകാന്‍ കഴിയുകയില്ല. അതിന് ആവശ്യം ജീവനില്‍ ഒരു ജനനമാണ്. ‘ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു. ആത്മാവിനാല്‍ ജനിച്ചത് ആത്മാവാകുന്നു’ (യോഹ. 3:6).
ഈ പുതുജനനം, ദമസ്‌കോസിന്റെ പടിവാതില്ക്കല്‍ വച്ച് ലഭിച്ചവനായിരുന്നു പൗലൊസ്. എന്നാല്‍ മുന്നോട്ട് പോയപ്പോള്‍ തന്റെ ജീവിതത്തില്‍ യേശുവിന്റെ ജീവനിലുള്ള പങ്കാളിത്തം കുറവാണെന്നു പൗലൊസ് കണ്ടെത്തി. ഇതാണ് അവനെ റോമര്‍ ഏഴിലെ ‘അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍’ എന്ന നിലവിളിയിലേക്കു നടത്തിയത്. ഇതിനെ തുടര്‍ന്നാണ് എട്ടാം അധ്യായത്തിലെ ‘ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു’ എന്ന വിജയകരമായ ജീവിതത്തിന്റെ പ്രഖ്യാപനം.
പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തില്‍ നിന്നു സ്വാതന്ത്ര്യം വരുത്തുന്ന യേശുവിന്റെ ജീവനിലുള്ള വര്‍ദ്ധമാനമായ പങ്കാളിത്തത്തിലേക്കു പൗലൊസ് വന്നതെങ്ങനെയാണ്? ഗലാത്യര്‍ 2:20-ലാണ് അതിലേക്കുള്ള മാര്‍ഗ്ഗം പൗലൊസ് വിവരിക്കുന്നത്: ”ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു. ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.”
ഈ വാക്യത്തെ രണ്ടായി തിരിക്കാം. ഒന്നാമത്തേത്: ‘ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല’ എന്ന ഭാഗമാണ്. ഇതാണ് ആദ്യചുവട്. നാം എന്തിനെയാണു മരണത്തിന് ഏല്‍പിക്കുന്നത്? ഇനി നന്നാകുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്തതിനെയല്ലേ? നമ്മുടെ നാട്ടിലെ കോടതികള്‍ നല്‍കുന്ന ശിക്ഷ തന്നെ നോക്കുക. അല്പമെങ്കിലും നന്നാക്കിയെടുക്കാന്‍ കഴിയും എന്നുള്ളവര്‍ക്കു കോടതി തടവോ, പിഴയോ വിധിച്ച് അവരെ മെച്ചപ്പെട്ട നല്ല പൗരന്മാരാക്കിയെടുക്കാന്‍ നോക്കുന്നു. പക്ഷേ ഇനി ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തവര്‍ക്ക് കോടതി മരണശിക്ഷ തന്നെ വിധിക്കുന്നു.
നാം നമ്മെത്തന്നെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തവരായി, മരണത്തിനു മാത്രം യോഗ്യതയുള്ളവരായി, കാണുകയാണ് ഒന്നാമതു വേണ്ടത്. നമ്മില്‍ പലരുടേയും പ്രശ്‌നം നാം നമ്മുടെ കണ്ണിനു തന്നെ കൊള്ളാവുന്നവരും യോഗ്യന്മാരുമാണെന്നുള്ളതാണ്. ലൂക്കൊസ് 18-ന്റെ 18-ല്‍ കാണുന്ന ചെറുപ്പക്കാരനും ധനവാനുമായ പ്രമാണിയുടെ പ്രശ്‌നവും ഇതുതന്നെയായിരുന്നു. അവനെ ഒരാവശ്യബോധത്തിലേക്കു കൊണ്ടുവരുവാന്‍ യേശു ശ്രമിക്കുന്നു. അവന്റെ യഥാര്‍ത്ഥ അവസ്ഥ അവനെ കാണിച്ചുകൊടുക്കാന്‍ അവിടുന്നു തയ്യാറായി. പക്ഷേ അവന്‍ അത് അംഗീകരിച്ചില്ല. അവന്റെ കണ്ണില്‍ അവന്‍ യോഗ്യനായിരുന്നു.
എന്നാല്‍ അടുത്ത അധ്യായത്തില്‍- ലൂക്കൊസ് 19 – നാം മറ്റൊരു ധനികനെ-സക്കായിയെ- കാണുന്നു. അവനും ധനവാനും പ്രമാണിയുമായിരുന്നു. പക്ഷേ അവന്‍ സ്വന്തം അവസ്ഥ കണ്ടു. താന്‍ യോഗ്യനല്ല എന്നവന്‍ സമ്മതിച്ചു. ഫലം അവന്റെ വീടിനു രക്ഷ വന്നു. മറ്റവനോ അതിദുഃഖത്തോടെ യേശുവിനെ വിട്ടുപൊയ്ക്കളഞ്ഞു.
അതേ, ആദ്യപടി ‘ഞാന്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു കാണുകയും ഇനി ഞാന്‍ സ്വയമായി ജീവിക്കുന്നില്ല’ എന്നു നിര്‍ണയിക്കുകയുമാണ്.
ഗലത്യര്‍ 2:20-ന്റെ രണ്ടാമത്തെ ഭാഗം നോക്കുക. അതിങ്ങനെ: ‘ഇനി ക്രിസ്തു എന്നില്‍ ജീവിക്കുന്നു; ദൈവപുത്രങ്കലുള്ള വിശ്വാസത്താല്‍ ഞാന്‍ ജീവിക്കുന്നു.’ ഇതാണു രണ്ടാമത്തെ ചുവട്.
ആദ്യത്തേതു നിഷേധാത്മകമായ ഒരു പ്രസ്താവനയായിരുന്നെങ്കില്‍ ഇതു ധനാത്മകമായ (positive) ഒന്നാണ്. ആദ്യത്തേത് ‘എന്റെ മരണ’മായിരുന്നെങ്കില്‍ ‘ഇത് ഇന്നെന്റെ ജീവിത’മാണ്. ആദ്യത്തേത് സ്വയനിഷേധത്തിന്റെ ഒരു നിലപാടായിരുന്നെങ്കില്‍ ഇത് വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. ആദ്യത്തേത് ‘മനുഷ്യരാല്‍ അസാധ്യം’ എന്ന കണ്ടെത്തലായിരുന്നെങ്കില്‍ ഇതു ‘ദൈവത്താല്‍ സാധ്യം’ എന്ന വെളിപ്പാടാണ്. ആദ്യത്തേത് ക്രൂശീകരണവും അടക്കവുമാണെങ്കില്‍ ഇതു ജീവനിലേക്കുള്ള ഉയിര്‍പ്പും പുനരുത്ഥാനവുമാണ്.
സമര്‍പ്പണവും വിശ്വാസവും- ഇതാണ് ഈ രണ്ടു പടികള്‍. ഇതു മൂലം ലഭ്യമാകുന്നതു മെച്ചപ്പെടുത്തിയെടുത്ത ഒരു ജീവിതമല്ല, മറിച്ചു കൈമാറ്റം ചെയ്യപ്പെട്ട ഒരു ജീവിതമാണ് (Not a changed life but an exchanged life). നമ്മുടെ സ്വയജീവന്‍ കണ്ടെത്തി ഉപേക്ഷിച്ച് യേശുവിന്റെ ജീവനില്‍ പങ്കാളിയാകുന്ന ഒരു ജീവിതമാണിത്.
ഓര്‍ക്കുക: യേശുവിന്റെ ജീവനില്‍ പങ്കാളിത്തമില്ലാതെ യേശുവിനെപ്പോലെ സമൂഹത്തിന്റെ ശരി-തെറ്റ് സങ്കല്പത്തിന് അതീതമായി ആത്മാവിന്റെ സ്വാതന്ത്ര്യത്തിലുള്ള ഒരു ജീവിതം നയിക്കാന്‍ നമുക്കു കഴിയുകയില്ല.
അധ്യായം 9 : നല്‍കുന്നതു ദൈവമാണ്, സ്വീകരിക്കാന്‍ നാം തയ്യാറാണോ?
ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ അമ്മയോടൊപ്പം ചെന്ന നാലുവയസ്സുകാരിയെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. അവള്‍ അമ്മയോടൊപ്പം അച്ചടക്കത്തോടെ നടന്നു. സാധനങ്ങള്‍ എടുക്കാനും തിരികെ വയ്ക്കാനും ഒക്കെ അമ്മയെ സഹായിച്ചു. ഒടുവില്‍ കൗണ്ടറിലെത്തി സാധനങ്ങളുടെ പണം അടച്ച് പുറത്തേക്ക് ഇറങ്ങാന്‍ വാതിലിനടുത്തെത്തിയപ്പോള്‍ അവിടെയതാ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍. അയാളുടെ മേശയുടെ മുകളില്‍ കവറില്‍ പൊതിഞ്ഞ ഒട്ടേറെ മിഠായികള്‍ കൂനക്കൂട്ടി വച്ചിരിക്കുന്നു.
അയാള്‍, അമ്മയോടൊപ്പം നടന്നുവന്ന കുഞ്ഞിനെനോക്കി പുഞ്ചിരിച്ചു. പിന്നെ മേശപ്പുറത്തേക്കു വിരല്‍ ചൂണ്ടി: ”കണ്ടോ, ഈ മിഠായികളെല്ലാം മോളെപ്പോലെയുള്ള കൊച്ചുമിടുക്കര്‍ക്ക് എടുക്കാനുള്ളതാണ്. പുറത്തിറങ്ങുന്നതിനു മുന്‍പ് ഇതില്‍നിന്ന് ഒരു കൈനിറയെ വാരി എടുത്തോളു.”
കുട്ടി അതുകേട്ടു നാണിച്ചു ചിരിച്ചെങ്കിലും അയാള്‍ പറഞ്ഞതുപോലെ മിഠായി ഒരു പിടി എടുക്കാതെ അമ്മയുടെ വിരല്‍ത്തുമ്പില്‍ പിടിച്ചുകൊണ്ട് അവിടെ തന്നെ നിന്നു. അപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ ഒരു കൈ നിറയെ മിഠായി വാരി അവളുടെ കൈയില്‍ വച്ചുകൊടുത്തു. അത് അവളുടെ രണ്ടുകൈയും നിറയെ ഉണ്ടായിരുന്നു…
സെക്യൂരിറ്റി ജീവനക്കാരന്‍ തുറന്നുകൊടുത്ത കണ്ണാടി വാതില്‍ പിന്നിട്ടു പുറത്തേക്കു നടക്കുമ്പോള്‍ അമ്മ അവളോടു ചോദിച്ചു: ”നീയെന്താ അയാള്‍ പറഞ്ഞതുപോലെ ഒരു പിടി മിഠായി തനിയെ എടുക്കാഞ്ഞത്? അതുകൊണ്ടല്ലേ അയാള്‍ക്ക് എടുത്തുതരേണ്ടി വന്നത്. മിടുക്കിയായി പറഞ്ഞപ്പോഴേ പോയി എടുക്കേണ്ടേ? അതിനുപകരം നാണിച്ചു നില്ക്കുകയാണോ?”
അപ്പോള്‍ കുട്ടിയുടെ മറുപടി ഇങ്ങനെ: ”നാണിച്ചു നിന്നതൊന്നും അല്ല അമ്മേ. എന്റെ കൈ ചെറുതല്ലേ?. ഞാന്‍ ഒരു കൈ വാരിയാല്‍ കുറച്ചു മുട്ടായി അല്ലേ കിട്ടൂ?. എന്നാല്‍ സെക്യൂരിറ്റി അങ്കിളിന്റെ വല്യ കൈ ആയതിനാല്‍ അങ്കിള്‍ ഒരു കൈ വാരിത്തന്നപ്പം തന്നെ എനിക്കു രണ്ടു കയ്യും നിറയെ കിട്ടിയില്ലേ?”
കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അവളുടെ നിലപാടായിരുന്നു കൂടുതല്‍ യുക്തിസഹം എന്ന് അമ്മയ്ക്കു തലകുലുക്കി സമ്മതിക്കേണ്ടിവന്നു!
നമ്മുടെ കൈകളും കുട്ടിയുടെ കൈകള്‍പോലെ കൊച്ചുകൈകളാണ്. നാം തന്നെ വാരിയെടുത്താല്‍ കുറച്ചേ ലഭിക്കൂ. വലിയവനായ ദൈവത്തിന്റെ കരങ്ങളോ? അവ എത്രയോ വലുതാണ്! ഇതു നമ്മള്‍ തിരിച്ചറിയുന്നുവെങ്കില്‍ കുട്ടിയെപോലെ നാമും, നമ്മള്‍ തന്നെ വാരിയെടുക്കാന്‍ തിരക്കു കൂട്ടാതെ, ക്ഷമയോടെ കാത്തു നില്‍ക്കും. ദൈവം തന്നെ തരട്ടെ. അതു തീര്‍ച്ചയായും നമ്മുടെ അളവിനെക്കാള്‍ പതിന്മടങ്ങു വലുതായിരിക്കും. കാരണം അവിടുന്നു ദൈവമാണ്!
പൗലൊസ് ഫിലിപ്യരോട് ഇക്കാര്യം പറയുന്നുണ്ട്. താഴ്ചയില്‍ ഇരിപ്പാന്‍ അറിയാവുന്ന, ബുദ്ധിമുട്ട് അനുഭവിപ്പാന്‍ ശീലിച്ചിരുന്ന (ഫിലി. 4:12) അപ്പൊസ്തലന്‍ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് ഫിലിപ്യരെ ഉദ്‌ബോധിപ്പിക്കുന്നത് ഇങ്ങനെ: ”എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണമായി തീര്‍ത്തു തരും” (ഫിലിപ്യ. 4:19).
നോക്കുക: ദൈവം നമ്മുടെ ബുദ്ധിമുട്ടുതീര്‍ക്കുന്നതു തന്റെ മഹത്വത്തിനും ധനത്തിനും ഒത്തവണ്ണമാണ്! അതും പൂര്‍ണമായി!!
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് ഒരു കഥ ഇങ്ങനെ: ചക്രവര്‍ത്തി നടന്നു പോകുമ്പോള്‍ ഒരു യാചകന്‍ ‘എന്തെങ്കിലും തരണേ’ എന്നു യാചിച്ചു. ചക്രവര്‍ത്തി നിന്നു. ഒരു വലിയ ചാക്കുകൊണ്ടുവരാന്‍ കല്പിച്ചു. ചാക്കുകൊണ്ടുവന്നപ്പോള്‍ അതു നിറയെ സ്വര്‍ണവും രത്‌നവും വാരിനിറയ്ക്കാന്‍ ആവശ്യപ്പെട്ടു. ചാക്കുനിറഞ്ഞപ്പോള്‍ അതുകെട്ടി യാചകന്റെ തലയില്‍ വച്ചുകൊടുത്തിട്ട് ‘കൊണ്ടു പൊയ്‌ക്കോളാന്‍’ ആജ്ഞാപിച്ചു. അമ്പരന്നുപോയ യാചകനോട് ചക്രവര്‍ത്തിയുടെ ഭൃത്യന്മാര്‍ പറഞ്ഞു: ”അലക്‌സാണ്ടര്‍ ചക്രവര്‍ത്തി കൊടുക്കുന്നത് ഇങ്ങനെയാണ്! അദ്ദേഹത്തിന്റെ പ്രതാപത്തിനൊത്തവണ്ണം!”
ദൈവം തന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം ഈ വിധത്തില്‍ നമുക്കു നല്‍കുവാന്‍ ആഗ്രഹിക്കുന്നതു ഭൗതികമായ അനുഗ്രഹങ്ങള്‍ക്കപ്പുറം തന്റെ ദിവ്യസ്വഭാവത്തിന്റെ പങ്കാളിത്തം എന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. അതു നല്‍കുമ്പോള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും നമുക്കു കഴിവുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം. നമ്മുടെ കൈയിലുള്ള പാത്രത്തില്‍കൊള്ളുന്ന വെള്ളമേ നമുക്കു വലിയ സമുദ്രത്തില്‍ നിന്നായാലും കോരിക്കൊണ്ടുപോരാന്‍ കഴിയൂ എന്നോര്‍ക്കുക. അതുകൊണ്ടു തന്നെ നമ്മെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാനുള്ള അളവുവര്‍ദ്ധിപ്പിക്കുക പരമപ്രധാനമാണ്.
വിവിധ അളവിലുള്ള പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കുശവന്റെ വീട്ടിലേക്കു പോകാന്‍ ഒരിക്കല്‍ ദൈവം യിരെമ്യാവ് പ്രവാചകനോട് ആവശ്യപ്പെട്ടു (യിരെമ്യാവ് 18-ാം അധ്യായം). അവിടെനിന്നു യിരെമ്യാവ് പഠിച്ച പാഠങ്ങള്‍ ഇവയൊക്കെ: ദൈവം ആണ് വലിയ കുശവന്‍. ചക്രത്തിന്മേല്‍ പണിചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചീത്തയായിപ്പോകുന്ന പാത്രത്തെപ്പോലും അവിടുന്ന് ഉപേക്ഷിച്ചുകളയുന്നില്ല. അവിടുന്ന് ആ പാത്രത്തെതന്നെ ഉടച്ചുവാര്‍ത്ത് കൂടുതല്‍ നല്ലതും വലിപ്പമുള്ളതുമായ പാത്രം നിര്‍മ്മിക്കുന്നു. പാത്രം ഉണ്ടാക്കുമ്പോള്‍ കളിമണ്ണ് പരുവപ്പെട്ട്, കുശവന്റെ കരങ്ങളോട് സഹകരിക്കേണ്ടതുണ്ട്.
ഒരു കുശവന്‍ കളിമണ്ണുകൊണ്ടു പാത്രം മെനയുമ്പോള്‍ തന്റെ ഇരുകരങ്ങളും അതിനായി ഉപയോഗിക്കും. ഒരു കരം പാത്രത്തിന്റെ ഉള്ളില്‍ കടത്തുന്നു. മറ്റെ കരം പാത്രത്തിന്റെ പുറംഭാഗം രൂപപ്പെടുത്തുന്നു. രണ്ടു കരങ്ങളും ഒരുപോലെ ഉപയോഗിച്ച് ഒരുപോലെ സമ്മര്‍ദ്ദം കൊടുക്കണം. പുറത്തെ കരം അതിന്റെ സമ്മര്‍ദ്ദം അല്പം അയച്ചാല്‍, പാത്രം പുറത്തേക്കു തള്ളിപ്പോയി, ചിലഭാഗങ്ങള്‍ പുറത്തേക്കു മുഴച്ച് പാത്രം ചീത്തയായിപ്പോകും. അതുപോലെ പുറത്തുനിന്നുള്ള സമ്മര്‍ദ്ദത്തിന് ആനുപാതികമായി അകത്തെ കരം പുറത്തേക്കു സമ്മര്‍ദ്ദം കൊടുത്തുകൊണ്ടിരുന്നില്ലെങ്കില്‍ പാത്രത്തിന്റെ ഉള്ളിലെ അളവു കുറയും, പാത്രത്തിന്റെ വലുപ്പം കുറയും, അതു ചെറുതായി പോകും! അകത്തും പുറത്തുമുള്ള കരങ്ങളുടെ പ്രവര്‍ത്തനം പാത്രം ഉരുവംകൊള്ളുമ്പോള്‍ ഒരുപോലെ പ്രാധാന്യമുള്ളതാണ്.
നമ്മുടെ ജീവിതത്തിലും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളുണ്ട്. അതിനോട് അകത്തു നിന്നുള്ള പ്രതികരണങ്ങളുമുണ്ട്. ഇതു രണ്ടും ചേര്‍ന്നാണു നമ്മുടെ ജീവിതം രൂപപ്പെടുന്നത്. രണ്ടും ഒരുപോലെ പ്രധാനമാണ്.
നമ്മുടെ ജീവിതത്തിന്റെമേല്‍ ആഞ്ഞടിക്കുന്ന പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ പലപ്പോഴും നമ്മെ അലോസരപ്പെടുത്തുന്നു. അപ്രതീക്ഷിതമായ സംഭവങ്ങള്‍, ആളുകളുടെ അനുഭാവമില്ലാത്ത പെരുമാറ്റങ്ങള്‍, കഷ്ടം, ബുദ്ധിമുട്ട്, ഉപദ്രവം എന്നിങ്ങനെയുള്ളവയാണു പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍. പക്ഷേ ആ പുറത്തു നിന്നുള്ള എല്ലാ സമ്മര്‍ദ്ദങ്ങളെയും നിയന്ത്രിക്കുന്നതു ‘വലിയ കുശവനായ’ ദൈവത്തിന്റെ കരങ്ങളാണെന്ന ബോധ്യം നമുക്കുണ്ടോ? പുറത്തുനിന്ന് എത്രത്തോളം സമ്മര്‍ദ്ദം കൊടുക്കണമെന്ന് അവിടുത്തേക്കറിയാം. അതിലേറെ സമ്മര്‍ദ്ദം പുറത്തുനിന്നു നല്‍കി പാത്രം ചീത്തയായിപ്പോകാന്‍ നല്ല കുശവന്‍ അനുവദിക്കുകയില്ല: ”നമുക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ അവിടുന്നു സമ്മതിക്കുകയില്ല” (1കൊരിന്ത്യര്‍ 10:13).
പുറത്തുനിന്നുള്ള സമ്മര്‍ദ്ദത്തോട് അകത്തുനിന്നുള്ള പ്രതികരണം അനുയോജ്യമായ ദൈവികമായ രീതിയിലായില്ലെങ്കില്‍ കുശവന്‍ വിഭാവന ചെയ്യുന്ന രീതിയില്‍ പാത്രം മെനഞ്ഞെടുക്കാന്‍ കഴിയുകയില്ല. ഇതു സംബന്ധിച്ച് പൗലൊസ് തന്റെ അനുഭവം വിവരിക്കുന്നതു ശ്രദ്ധിക്കുക: ”ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല. ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല. ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല. വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല” (2കൊരി. 4:8, 9). ഈ വാക്യങ്ങളില്‍ പുറത്തുനിന്നുള്ള സമ്മര്‍ദ്ദത്തെക്കുറിച്ചും അകത്തുനിന്നുള്ള പ്രതികരണത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു. പുറത്തുനിന്നുള്ള കഷ്ടത, ബുദ്ധിമുട്ട്, ഉപദ്രവം തുടങ്ങിയവയോട് യഥാക്രമം ഇടുക്കം, നിരാശ, അനാഥത്വം തുടങ്ങിയ പ്രതികരണങ്ങളാണ് സാധാരണക്കാരുടെ ഉള്ളില്‍നിന്നു സ്വാഭാവികമായി ഉയരുന്നത്. പക്ഷേ അകത്ത് ഇടുക്കവും നിരാശയും മറ്റുമാണുള്ളതെങ്കില്‍ കുശവന്‍ ആഗ്രഹിക്കുന്നതുപോലെ ഒരുപാത്രം രൂപപ്പെടുത്താന്‍ കഴിയുകയില്ലെന്ന് അറിയാവുന്ന പൗലൊസ് ആ നിലയിലല്ല പ്രതികരിക്കുന്നത്. ഉള്ളില്‍ നിന്നുള്ള പ്രതികരണത്തെക്കുറിച്ച് പൗലൊസ് ജാഗ്രതയുള്ളവനാണ്!. നാമോ? പുറത്തുനിന്നുള്ള സമ്മര്‍ദ്ദത്തോട് അകത്തുനിന്ന് എങ്ങനെ പ്രതികരിക്കുന്നു? അതിനെ ആശ്രയിച്ചായിരിക്കും ഉള്‍ക്കൊള്ളാനുള്ള അളവു വര്‍ദ്ധിക്കുക.
ഉള്‍ക്കൊള്ളാനുള്ള അളവു വര്‍ദ്ധിക്കാതെ പോകുന്നതിന് മറ്റൊരു കാരണവും പൗലൊസ് കൊരിന്ത്യ ലേഖനത്തില്‍ പറയുന്നതു ശ്രദ്ധിക്കുക: ”തങ്ങളെത്തന്നെ ശ്ലാഘിക്കുന്ന ചിലരോട് ഞങ്ങളെത്തന്നെ ചേര്‍ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല. അവര്‍ തങ്ങളാല്‍തന്നെ തങ്ങളെ അളക്കുകയും തങ്ങളോടുതന്നെ തങ്ങളെ ഉപമിക്കുകയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല” (2കൊരി. 10:12).
നോക്കുക: അവര്‍ തങ്ങളാല്‍ തന്നെ തങ്ങളെ അളക്കുന്നു! തങ്ങളോടു തന്നെ തങ്ങളെ ഉപമിക്കുന്നു!! അവരുടെ മാതൃക അവര്‍തന്നെയാണ്!!! ഫലം അവര്‍ക്കു തങ്ങളെക്കുറിച്ച്, കര്‍ത്താവിനോടുള്ള താരതമ്യത്തിലൂടെ, വെളിച്ചം ലഭിക്കുന്നില്ല. അവര്‍ക്കു പുരോഗതി ഉണ്ടാകുന്നില്ല. അവരുടെ അളവ് വര്‍ധിക്കുന്നില്ല. മറിച്ച് അവിടുത്തെ സ്വരൂപത്തോട് അനുരൂപരാകുവാനാണു തങ്ങളെ വിളിച്ചിരിക്കുന്നത് എന്ന ബോധ്യത്തോടെ യേശുവിനെ മാതൃകയാക്കി കര്‍ത്താവിന്റെ പെരുമാറ്റത്തിന്റെ അളവുകോല്‍കൊണ്ടു അവര്‍ തങ്ങളെത്തന്നെ അളന്നിരുന്നുവെങ്കില്‍…!
ഉവ്വ്, ഉടമസ്ഥന് ഉപയോഗമുള്ള, നല്ലവേലയ്ക്ക് ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആകുവാനാണു നമ്മുടെ വിളി (2തിമൊ. 2:21). കര്‍ത്താവ് തന്റെ ദിവ്യസ്വഭാവത്തിന്റെ പങ്കാളിത്തം എന്ന ഏറ്റവും വലിയ അനുഗ്രഹം നമുക്കു നല്‍കുവാന്‍ തയ്യാറാണ്. സ്വീകരിക്കുവാന്‍ നമ്മള്‍ ഒരുക്കമാണോ എന്നതാണ് പ്രസക്തമായ ചോദ്യം.
അധ്യായം 10 : എപ്പോഴും എല്ലായിടത്തും
‘ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലായിടത്തും ഞങ്ങളെക്കൊണ്ട് തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്‌തോത്രം’ (2 കൊരി. 2:14).
ഈ വചനത്തില്‍ ഏറ്റവും പ്രയാസമുള്ള രണ്ടു വാക്കുകളുണ്ട്. അവ ‘എപ്പോഴും‘ (always) ‘എല്ലായിടത്തും‘ (every place) എന്നിവയാണെന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ? ദൈവികജ്ഞാനത്തിന്റെ പരിമളം പരത്തി ജയഘോഷത്തോടെ നടക്കുവാനാണ് നമ്മെ വിളിച്ചിരിക്കുന്നത്. ശരി. പക്ഷേ അത് ‘ചില നേരങ്ങളില്‍’ ‘ചില സ്ഥലങ്ങളി’ലല്ല, കാലദേശഭേദമില്ലാതെ എപ്പോഴും എല്ലായിടത്തുമാണ്!
അങ്ങനെ കഴിയുമോ? ദുഃഖത്തിന്റെ തീരങ്ങളില്‍, മരണനിഴലിന്‍ താഴ്‌വരയില്‍, ജയോത്സവമായി നടക്കാന്‍ നമുക്കു കഴിയുമോ? ആകട്ടെ, ജയോത്സവമായി നടക്കുക എന്നു പറഞ്ഞാല്‍ എന്താണ്? ദൈവമഹത്വത്തിന്റെ സുഗന്ധം പരത്തുന്നതാണ് ജയോത്സവമായ നടപ്പ് എന്ന് പൗലൊസ് വിശദീകരിക്കുന്നു. അത് എവിടെയും എപ്പോഴും കഴിയുമെന്നാണ് തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് പൗലൊസ് ഉദ്‌ഘോഷിക്കുന്നത്. കഷ്ടത, ബുദ്ധിമുട്ട്, സങ്കടം, തല്ല്, തടവ്, കലഹം, അധ്വാനം, ഉറക്കിളപ്പ്, പട്ടിണി എന്നിവയുടെ നടുവിലും ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നുന്ന സാഹചര്യത്തിന്റെ മധ്യത്തിലും (2 കൊരി. 6:5; 1:8) ക്രിസ്തുവിന്റെ സൗരഭ്യവാസനയായിരുന്ന പൗലൊസ് നമുക്കും എല്ലായിടത്തും എപ്പോഴും ഇത് കഴിയുമെന്ന് ഉറപ്പ് നല്‍കുന്നു.
കഷ്ടതയുടെയും ബുദ്ധിമുട്ടിന്റെയും നിരാശാ ഘട്ടങ്ങളില്‍ പരാതിയുടെയും പിറുപിറുപ്പിന്റെയും ദുര്‍ഗന്ധമാണ് സാധാരണ വീടുകളില്‍ നിന്ന് ഉയരുന്നത്. എന്നാല്‍ ആ സാഹചര്യത്തില്‍തന്നെ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന സൗരഭ്യം കൊണ്ട് വീടു നിറയ്ക്കാന്‍ കഴിയും (യോഹ. 12:3). എങ്ങനെ ഇതു കഴിയും? ‘ആരാണിതിനു പ്രാപ്തന്‍’? – പൗലൊസ് ചോദിക്കുന്നു (2 കൊരി.2:16). മറുപടിയും പൗലൊസ് തന്നെ പറയുന്നു: ‘ഞങ്ങള്‍ പ്രാപ്തര്‍ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ’ (3:5).
കഷ്ടതയിലൂടെയും ശോധനകളിലൂടെയും കടന്നുപോകുന്ന ഒരു ഭവനം സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ചെല്ലുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് പുറത്ത് ഊരി വയ്ക്കണമെന്ന് ഒരു ദൈവഭൃത്യന്‍ സരസമായി എഴുതിയിട്ടുള്ളത് ഓര്‍ത്തു പോകുന്നു. അതിനുള്ള കാരണവും അദ്ദേഹം എഴുതി- ‘ആ സ്ഥലം വിശുദ്ധഭൂമിയാണ്, കാലില്‍ നിന്ന് ചെരുപ്പ് അഴിച്ചു കളക’ (പുറപ്പാട് 3:5). എന്തെന്നാല്‍ ദൈവത്തിന്റെ നിറസാന്നിധ്യം അവിടെയുണ്ട്. ദൈവം ആ വീട്ടില്‍ ഇരുന്ന് ഒരു പ്രവൃത്തി ചെയ്യുകയാണ്. ‘അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധി വരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ട് ലേവി പുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്‍മ്മലീകരിക്കുകയാണ്’ (മലാഖി 3:3). അതുകൊണ്ട് ആ വീട്ടിലേക്കു പ്രവേശിക്കും മുമ്പ് നീ നിന്റെ മുന്‍വിധിയുടെയും വിമര്‍ശനത്തിന്റെയും ചെരുപ്പ് നിര്‍ബന്ധമായും പുറത്ത് അഴിച്ചുവയ്ക്കണം.
ഒരു ദൈവപൈതല്‍ ശോധനയിലൂടെ കടന്നുപോകുമ്പോള്‍ അവനെ ജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ട് വെള്ളിയും പൊന്നും ശുദ്ധീകരിക്കുന്ന ഒരു തട്ടാനെപ്പോലെ ദൈവം അവന്റെ സമീപത്തിരിപ്പുണ്ട്. പൊന്നു തീയില്‍ ഉരുക്കുമ്പോള്‍ തട്ടാന്റെ കണ്ണുകള്‍ ഉരുകുന്ന പൊന്നിന്റെ മേലാണ്. ഒരു പരിധിയിലേറെ ഉരുകിയാല്‍ പൊന്നുരുകി തീയില്‍ വീണു നഷ്ടമാകുമെന്നുള്ളതിനാല്‍ വേണ്ടത്ര സമയം മാത്രമേ തട്ടാന്‍ അതിനെ തീയില്‍ പിടിക്കുകയുള്ളൂ. ദൈവവും നമുക്ക് സഹിക്കാവുന്നതിലേറെ ഒരു മിനിറ്റുപോലും നമ്മെ ശോധനയുടെ തീയില്‍ പിടിക്കുകയില്ല (1 കൊരി. 10:13)! പൊന്നു വേണ്ടത്ര ഉരുകി കഴിഞ്ഞുവെന്ന് തട്ടാനു ബോധ്യം ലഭിക്കുന്നത് ഉരുകിയ പൊന്നില്‍ തട്ടാനു തന്റെ മുഖം പ്രതിഫലിച്ചു കാണാന്‍ കഴിയുമ്പോഴാണ്. തന്റെ പുത്രന്റെ സ്വരൂപത്തോട് അനുരൂപപ്പെടുകയെന്നതാണല്ലോ ശോധനയുള്‍പ്പെടെ ദൈവം നമുക്ക് അനുവദിക്കുന്ന എല്ലാ സാഹചര്യങ്ങളുടേയും ആത്യന്തിക ലക്ഷ്യവും (റോമര്‍ 8:29, എബ്രായര്‍ 12:10).
എബ്രായര്‍ പന്ത്രണ്ടാമധ്യായത്തില്‍ ശോധനയിലൂടെ കടന്നു പോകുന്ന ഒരു ദൈവപൈതലിനെ ധൈര്യപ്പെടുത്തുവാനുള്ള അഞ്ച് കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിക്കുക. (6-11 വരെയുള്ള വാക്യങ്ങള്‍). ഒന്ന്: ഞാന്‍ മകനാണ്. എനിക്കൊരു പിതാവുണ്ട്. (ഞാന്‍ ജാരസന്തതിയല്ല). രണ്ട്: പിതാവ് എന്നെ സ്‌നേഹിക്കുന്നു. (കര്‍ത്താവു താന്‍ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു). മൂന്ന്: അവിടുന്ന് ആവശ്യത്തിന് മാത്രമേ ശോധന അനുവദിക്കുകയുള്ളൂ (തങ്ങള്‍ക്കു ബോധിച്ച പ്രകാരം കുറെ കാലത്തേക്കു ശിക്ഷിക്കുന്ന ജഡസംബന്ധമായ പിതാക്കന്മാരെപ്പോലെയല്ല ആത്മാക്കളുടെ പിതാവ്). നാല്: ഗുണത്തിനായാണ് ശിക്ഷിക്കുന്നത് (അവിടുത്തെ വിശുദ്ധി പ്രാപിക്കുക എന്നതാണ് ആ നന്മ). അഞ്ച്: പിന്നത്തേതില്‍ ഒരു പ്രതിഫലം കിട്ടും (അഭ്യാസം വന്നവര്‍ക്ക് നീതി എന്ന സമാധാനഫലം ലഭിക്കും).
വസ്തുത ഇതായിരിക്കെ, ഇവയൊന്നും മനസ്സിലാക്കാതെ കഷ്ടം അനുഭവിക്കുന്ന ഒരു വിശ്വാസിയെ സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് എന്താണെന്നറിയാത്തവരാണ്. സഹോദരന്മാരെ കുറ്റംചുമത്തുന്ന അപവാദിയായ പിശാചിനോടും (വെളിപ്പാട് 12:10) ദൈവത്തിന്റെ ക്രോധം ഏറ്റുവാങ്ങിയ ഇയ്യോബിന്റെ സ്‌നേഹിതന്മാരോടും (ഇയ്യോബ് 42:7) തങ്ങള്‍ പങ്കാളികളാകുകയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഭൗതികമായ സമൃദ്ധി മാത്രമാണ് ദൈവപ്രസാദത്തിന്റെ തെളിവെന്നും കഷ്ടങ്ങളും മരണവും ദൈവത്തിന് മഹത്വകരമല്ലെന്നുമുള്ള ലോകത്തിന്റെ ചിന്താഗതി പങ്കിടുന്നവരാണവര്‍. മരണം കൊണ്ടും ദൈവത്തെ മഹത്വപ്പെടുത്താം എന്ന കര്‍ത്താവിന്റെ വാക്കുകള്‍ (യോഹന്നാന്‍ 21:19; 11:4) അവര്‍ വിശ്വസിക്കുന്നില്ല!
കഷ്ടതയുടെയും മരണത്തിന്റെയും ഉള്‍പ്പെടെയുള്ള എല്ലാ സാഹചര്യങ്ങളിലും പരാതിയും പരിഭവവുമില്ലാതെ ദൈവമഹത്വത്തിന്റെ സുഗന്ധംപരത്തി ജയോത്സവമായി ഒരു ദൈവപൈതല്‍ നടക്കുന്നത് എല്ലാവര്‍ക്കും ഒരുപോലെ ആഹ്ലാദകരമായിരിക്കുകയില്ലെന്ന് പൗലൊസ് എഴുതിയിരിക്കുന്നതും ഇവിടെ ശ്രദ്ധേയമാണ്: ‘രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു. ഇവര്‍ക്ക് മരണത്തില്‍ നിന്ന് മരണത്തിലേക്കുള്ള വാസന. അവര്‍ക്കോ ജീവനില്‍ നിന്ന് ജീവങ്കലേക്കുള്ള വാസന തന്നെ’ (2 കൊരി. 2:15,16). ഒരേ വാസനതന്നെ ചിലര്‍ക്ക് ജീവങ്കലേക്കുള്ള വാസനയായി പ്രചോദനം നല്‍കുമ്പോള്‍, മറ്റു ചിലര്‍ക്ക് മരണത്തിലേക്കുള്ള വാസനയായി മടുപ്പ് നല്‍കുന്നതെങ്ങനെയാണ്?
റോമന്‍ നഗരത്തില്‍ നിലവിലിരുന്ന ഒരു സമ്പ്രദായം അറിഞ്ഞാല്‍ മാത്രമേ ഇവിടെ പൗലൊസ് എന്താണ് ഉദ്ദേശിച്ചതെന്ന് നമുക്കു മനസ്സിലാകുകയുള്ളു. അന്ന് റോമന്‍ ജനറല്‍മാര്‍ യുദ്ധം ജയിച്ചു തന്റെ സൈന്യവും യുദ്ധത്തില്‍ പിടിച്ച തടവുപുള്ളികളുമായി മടങ്ങി വരുമ്പോള്‍ നഗരത്തില്‍ അവര്‍ക്കു നല്‍കുന്ന ഗംഭീരസ്വീകരണത്തെക്കുറിച്ചാണ് പൗലൊസ് ഇവിടെ സൂചിപ്പിക്കുന്നത്. ജയാളികളായി വരുന്ന ജനറലിനേയും സൈന്യത്തേയും എതിരേല്‍ക്കാനും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനുമായി റോമന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് വലിയ സ്വീകരണം ഒരുക്കും. അവിടെ സ്വീകരണസ്ഥലത്ത് സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്നതിന്റെ പരിമളം വളരെ നാഴിക ദൂരത്തോളം പരക്കും. ഈ വേദിയിലേക്ക് ജയഘോഷത്തോടെ നടന്നുവരുന്ന ജനറലിനും ജയാളികളായ റോമന്‍ സൈന്യത്തിനും വളരെ അകലെനിന്നു തന്നെ ആ സുഗന്ധം ആസ്വദിക്കാന്‍ കഴിയും. ഈ പരിമളം, തങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്ന അംഗീകാരത്തിന്റേയും ബഹുമതികളുടേയും ചിന്ത അവരിലുണര്‍ത്തുന്നതിനാല്‍ ‘ജീവനില്‍ നിന്ന് ജീവനിലേക്ക് വാസന’യായി ഓരോ ചുവടും മുന്നോട്ടു പോകുമ്പോള്‍ അവര്‍ക്ക് അനുഭവപ്പെടും. ഇതേ സമയം തന്നെ അവരോടൊപ്പമുള്ള തടവുപുള്ളികള്‍ക്ക് ഈ ജൈത്രയാത്ര ഉത്സാഹമല്ല ഭയമാണ് പകരുന്നത്. കാരണം, ഈ ജയഘോഷയാത്ര നഗരത്തിലെത്തുമ്പോള്‍ അവിടെ തങ്ങളെ കാത്തിരിക്കുന്നത് മരണവും പീഡനവുമാണ് എന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഓരോ ചുവടും മുന്നോട്ടു വയ്ക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍, പരിമളം തിരിച്ചറിയുമ്പോള്‍ അവര്‍ക്കത് ‘മരണത്തില്‍ നിന്ന് മരണത്തിലേക്കുള്ള വാസന’യാണ്!
നോക്കുക: പരിമളം ഒന്നുതന്നെ. അത് ജയാളികളായ സൈന്യത്തിന് (രക്ഷിക്കപ്പെടുന്നവര്‍ക്ക്), ജീവനില്‍ നിന്ന് ജീവനിലേക്കുള്ള വാസനയായി അനുഭവപ്പെടുമ്പോള്‍ യുദ്ധത്തില്‍ തോറ്റ് തടവുപുള്ളികളായവര്‍ക്ക് (നശിക്കുന്നവര്‍ക്ക്) അത് മരണത്തില്‍ നിന്ന് മരണത്തിലേക്കുള്ള വാസനായായി തീരുന്നു!
ഇന്നും ഇതേ കാര്യം നടക്കുന്നുണ്ട്. എല്ലായിടത്തും എപ്പോഴും ദൈവമഹത്വത്തിന്റെ സുഗന്ധം പ്രസരിപ്പിക്കുന്ന ജയാളികളുടെ ജൈത്രയാത്ര രക്ഷിക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ജീവനിലേക്കുള്ള വാസനയായിത്തീരുന്നത്. നശിക്കുന്നവര്‍ക്ക് അതൊരു മരണവാസനയായിരിക്കും!
പക്ഷേ മറ്റുള്ളവരുടെ പ്രതികരണം ശ്രദ്ധിക്കാതെ, എപ്പോഴും എല്ലായിടത്തും ജയോത്സവമായി നടന്ന് ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുവാനാണ് നമ്മുടെ വിളി.
അധ്യായം 11: മതഭക്തിയില്‍ നിന്ന് ആത്മീയതയിലേക്കുള്ള ദൂരം
യേശു ജീവിച്ചിരുന്ന കാലത്തെ ഏറ്റവും മതഭക്തരായ ആളുകള്‍ പരീശന്മാരായിരുന്നു; അക്കാലത്തെ (എക്കാലത്തേയും) ഏറ്റവും ആത്മീയനായ വ്യക്തിയാകട്ടെ യേശുവും. ഇന്നും ഈ രണ്ടു മാതൃകകളാണു നമ്മുടെ മുന്നിലുള്ളത്. നാം ഇതില്‍ ആരെ പിന്തുടരുമെന്നത് നിര്‍ണായകമാണ്. യേശുവിനെ അനുഗമിച്ചാല്‍ ആത്മീയരാകും. പരീശന്മാരെ അനുകരിച്ചാല്‍ മതഭക്തിയില്‍ ചെന്ന് അവസാനിക്കും.
പരീശന്മാരുടെ ഉദ്ദേശ്യം നല്ലതായിരുന്നു – ദൈവത്തെ പ്രസാദിപ്പിക്കുക. പക്ഷേ അവര്‍ക്കതിനു കഴിഞ്ഞില്ല. അതുകൊണ്ടാണല്ലോ ദൈവപുത്രന്‍ അവരെ വിലയിരുത്തിയിട്ട് ഇങ്ങനെ പറഞ്ഞത്: ‘അവരുടെ പ്രവൃത്തികള്‍പോലെ നിങ്ങള്‍ ചെയ്യരുത്’ (മത്തായി 23:3). ഇതേ സമയം യേശുവില്‍ സ്വര്‍ഗ്ഗം പ്രസാദിച്ചു (മത്തായി 3:17, ലൂക്കൊ.3:22). നോക്കുക: മതഭക്തിയുടെ മാര്‍ഗ്ഗം ദൈവത്തെ പ്രസാദിപ്പിക്കുകയില്ല, ആത്മീയനു മാത്രമേ ദൈവപ്രസാദം ലഭിക്കുകയുള്ളൂ.
നല്ല ഉദ്ദേശ്യം ഉള്ളവരായിട്ടും ദൈവപ്രസാദം ലഭിക്കാതെ പരീശന്മാര്‍ മതഭക്തിയില്‍ ചെന്നവസാനിച്ചതിന്റെ കാരണം എന്താണ്? യേശുവിന്റെ ഈ വാക്കുകള്‍ അതേക്കുറിച്ച് ഒട്ടേറെ സൂചനകള്‍ നല്‍കുന്നു: ‘…അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങള്‍ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു. അവയില്‍ നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ. അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന് എന്റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല. ഞാന്‍ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ദൈവസ്‌നേഹമില്ല എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു. ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നെ നിങ്ങള്‍ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തന്‍ സ്വന്തനാമത്തില്‍ വന്നാല്‍ അവനെ കൈക്കൊള്ളും. തമ്മില്‍ത്തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ട് ഏക ദൈവത്തിന്റെ പക്കല്‍നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും? (യോഹ. 5:38-44).
ഈ വചനഭാഗത്തിന്റെ ആരംഭത്തിലും അവസാനത്തിലും യേശു, പരീശന്മാര്‍ക്കു യഥാര്‍ത്ഥവിശ്വാസമില്ലെന്നു പറഞ്ഞിരിക്കുന്നു. ഇവയുടെ മധ്യത്തില്‍ മതഭക്തിയുടെ മൂന്നു ലക്ഷണങ്ങള്‍ യേശു എടുത്തു കാട്ടിയിട്ടുണ്ട്. അവ അക്കമിട്ട് ഇങ്ങനെ പറയാമെന്നു തോന്നുന്നു. ഒന്ന്: മതഭക്തര്‍ക്ക് വചനം പ്രധാനമാണ്. എന്നാല്‍ വചനം ജഡമായവന്റെ അടുത്തേക്കു വരുവാന്‍ അവര്‍ക്കു താത്പര്യമില്ല. രണ്ട്: മതഭക്തര്‍ യഥാര്‍ത്ഥത്തിലുള്ള ദൈവസ്‌നേഹത്തിന്റെ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അവര്‍ എല്ലാം ഒരു ചടങ്ങുപോലെയാണ് ചെയ്യുന്നത്. മൂന്ന്: മതഭക്തര്‍ മനുഷ്യരുടെ മുന്നിലുള്ള മാനമാണ് അന്വേഷിക്കുന്നത്. ദൈവമുമ്പാകെയല്ല അവര്‍ ജീവിക്കുന്നത്; ദൈവത്തില്‍നിന്നുള്ള മാനമല്ല അവര്‍ തേടുന്നത്.
യഹൂദന്മാരെക്കുറിച്ച് യേശുപറഞ്ഞ ഈ മൂന്ന് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയനിയമ വിശ്വാസികളായ നാം നമ്മെത്തന്നെ പരിശോധിച്ചാല്‍ നാം യഥാര്‍ത്ഥത്തില്‍ അന്വേഷിക്കുന്നതു കേവലം മതഭക്തിയാണോ യഥാര്‍ത്ഥ ആത്മീയതയാണോ എന്ന് വ്യക്തമാകും. ഇവ ഓരോന്നായി നോക്കാം:
അക്ഷരം കൊല്ലുന്നു ആത്മാവോ ജീവിപ്പിക്കുന്നു:
യഹൂദന്‍ അക്ഷരത്തില്‍ ജീവിച്ചവനാണ്. തോറയും (Tora) തല്‍മൂദും (Talmud) ആയിരുന്നു അവന്റെ പ്രമാണങ്ങള്‍. മോശ വഴി യഹൂദനു ലഭിച്ച കല്‍പനകളുടെ ആകെത്തുകയെയാണ് തോറ (തൗറാത്ത്) എന്നു വിളിക്കുന്നത്. ഇതിലെ ഭക്ഷണപാനീയ നിബന്ധനകള്‍, ശുദ്ധീകരണവ്യവസ്ഥകള്‍, ശബത്ത് സംബന്ധിച്ച നിയമങ്ങള്‍ എന്നിവയെല്ലാം വള്ളിപുള്ളി വിടാതെ പാലിക്കാന്‍ അവന്‍ ബാധ്യസ്ഥനായിരുന്നു. ഇതിനു പുറമേയാണ് തല്‍മൂദ്. എഴുതപ്പെട്ട വചനത്തിനനുബന്ധമായി പിതാക്കന്മാരിലൂടെ കൈമാറിവന്ന പാരമ്പര്യങ്ങളുടെ ഭാരിച്ച ചുമടാണ് തല്‍മൂദ് എന്നുപറയാം. പരമ്പരാഗതമായ ആരാധന, ആചാര രീതികളാണിവ. ഈ മതകല്‍പ്പനകളും നിയമസംഹിതകളും അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാലിക്കാനുള്ള തത്രപ്പാടിനിടയില്‍ ഈ തിരുവെഴുത്തുകള്‍ അവര്‍ക്കു നല്‍കിയ സാക്ഷാല്‍ ജീവനായകനായ ദൈവപുത്രന്‍ അവരുടെ അടുത്തുവന്നപ്പോള്‍ അവര്‍ക്ക് തിരിച്ചറിയാനും അംഗീകരിക്കാനും കഴിഞ്ഞില്ല.
ഇതിനു സമാന്തരമായി മതഭക്തര്‍ക്ക് ഇന്നു സംഭവിക്കാവുന്നതെന്താണ്? ഇന്ന് എഴുതപ്പെട്ട വചനങ്ങളുടെ അക്ഷരത്തെ (Letter) അവര്‍ പിടിക്കും, അതിന്റെ ആത്മാവിനെ (Spirit) അവര്‍ തള്ളിക്കളയും. പാരമ്പര്യങ്ങളെ അവര്‍ മുറുകെ പിടിക്കും. ക്രിസ്തുവിനെ അവര്‍ കണ്ടില്ലെന്നു നടിക്കും. ഉപദേശങ്ങള്‍ അവര്‍ക്ക് പരമപ്രധാനമായിരിക്കും. ജീവിതം അവര്‍ക്ക് ഗൗരവമുള്ളതായിരിക്കുകയില്ല.
ഇന്നു നമുക്ക് ജീവിതത്തെക്കാള്‍ പ്രധാനം ഉപദേശങ്ങളാണെങ്കില്‍ നാം മതഭക്തരായിരിക്കും. ക്രിസ്തുവിന്റെ സ്വഭാവത്തോട് അനുരൂപരാകുന്നതിനെക്കാള്‍ കര്‍ത്തൃമേശ പകലാണോ രാത്രിയിലാണോ നടത്തേണ്ടത് എന്നതിനെച്ചൊല്ലിയുള്ള ഉപദേശം സ്ഥാപിക്കാനാണു താത്പര്യമെങ്കില്‍ സംശയമില്ല നാം മതഭക്തരാണ്. മത്തായി അഞ്ചു മുതല്‍ ഏഴുവരെയുള്ള അധ്യായങ്ങളിലെ ഗിരിപ്രഭാഷണത്തെക്കാള്‍ നമ്മുടെ ശ്രദ്ധ ആയിരമാണ്ടുവാഴ്ച, പ്രതിഫലവിഭജനം എന്നിവയെക്കുറിച്ചു പരാമര്‍ശിക്കുന്ന വെളിപ്പാടു പുസ്തകത്തിലെ ഭാഗങ്ങളിലാണെങ്കില്‍ നാം മതഭക്തരാണ്! കര്‍ത്താവു നമ്മോടു പറയുന്നത് ഈ മട്ടില്‍ ആയിരിക്കും. ‘നിങ്ങള്‍ പുതിയനിയമ ഉപദേശങ്ങളുടെ തലനാരിഴ കീറി സ്വന്തം ഉപദേശം സ്ഥാപിക്കാന്‍ തത്പരരാണ്. എന്നാല്‍ പുതിയ ഉടമ്പടി സ്ഥാപിച്ച ഞാന്‍ നിങ്ങള്‍ക്ക് പ്രധാനമല്ല. അക്ഷരങ്ങളാണ് നിങ്ങള്‍ക്കു പ്രധാനം, അതിന്റെ ആത്മാവല്ല. എന്റെ സ്വഭാവത്തോട് അനുരൂപരാകുവാന്‍ എന്റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല.’
വലിയതു സ്‌നേഹം
നാം ചിന്തിക്കുന്ന വേദഭാഗത്തു പരീശന്മാരോടു കര്‍ത്താവു പറഞ്ഞു: ‘നിങ്ങള്‍ക്ക് ഉള്ളില്‍ ദൈവസ്‌നേഹമില്ല എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു.’ യെഹൂദന്മാര്‍ ശുദ്ധീകരണ നിബന്ധനകള്‍, ശബത്തുനിയമങ്ങള്‍, യാഗത്തിന്റെ പ്രമാണങ്ങള്‍ എന്നിവയെല്ലാം കടുകിട തെറ്റാതെ പാലിച്ചിരുന്നു. എന്നാല്‍ അവയെല്ലാം വിരസമായ കടമ നിറവേറ്റുന്നതുപോലെ ചെയ്തു, ദൈവസ്‌നേഹം അതിനെ മധുരവും ദീപ്തവുമാക്കിയില്ല. ഫലം അവരെ ദൈവം മതഭക്തരെന്നു മുദ്രകുത്തി.
ഇന്നു നാം യോഗങ്ങള്‍ നടത്തുന്നു. കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു, സുവിശേഷപ്രചാരണ പരിപാടികള്‍ ക്രമീകരിക്കുന്നു. പക്ഷേ ഇവയെല്ലാം ചെയ്യുന്നതു കര്‍ത്താവിനോടുള്ള കറകളഞ്ഞ സ്‌നേഹത്തിലാണോ? നാം ദൈവസ്‌നേഹത്തിലാണ് ഇവ ചെയ്യുന്നതെന്ന് എങ്ങനെ തിരിച്ചറിയാം? പൂര്‍ണസ്‌നേഹത്തിലാണു ചെയ്യുന്നതെങ്കില്‍ നമ്മുടെ മഹത്വമല്ല ദൈവനാമമഹത്വം മാത്രമായിരിക്കും നമ്മുടെ ലക്ഷ്യം. നമ്മെ പരിഗണിച്ചില്ലെന്ന പരാതികളും ജോലിഭാരത്തെക്കുറിച്ചുള്ള പരിഭവങ്ങളും ഉണ്ടായിരിക്കുകയില്ല.
ദൈവസ്‌നേഹമില്ലാതെയും നമുക്ക് ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാനും കഴിയും. പക്ഷേ അപ്പോള്‍ കര്‍ത്താവ് പരീശന്മാരോട് പറഞ്ഞതു നമ്മോടും പറയും: ‘നിങ്ങള്‍ പുറമെ എന്തു ഭാവിച്ചാലും ഉള്ളില്‍ ദൈവസ്‌നേഹമില്ലാതെ, ചടങ്ങുപോലെയാണ് ഇവയെല്ലാം ചെയ്യുന്നതെന്നു ഞാന്‍ അറിയുന്നു. നിങ്ങള്‍ക്ക് ആത്മീയരാകാനല്ല താത്പര്യം മറിച്ച് മതഭക്തിയില്‍ അഭിരമിക്കാനാണ്.’
തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ട്…
പരീശന് ‘അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും’ താത്പര്യമായിരുന്നു. അവര്‍ക്കു തങ്ങളുടെ ‘മുമ്പില്‍ കാഹളം ഊതാനും’ പ്രാര്‍ത്ഥനയിലൂടെയും ഭിക്ഷകൊടുക്കുന്നതിലൂടെയും മറ്റു ‘മനുഷ്യര്‍ക്കു വിളങ്ങാനും’ സന്തോഷമായിരുന്നു. എന്നാല്‍ ഏകദൈവത്തിന്റെ പക്കല്‍നിന്നുള്ള ബഹുമാനത്തിന് അവര്‍ പ്രാധാന്യം കൊടുത്തില്ല. ഫലം അവരെ കപടഭക്തരെന്നും മതഭക്തരെന്നും കര്‍ത്താവു വിളിച്ചു.
നമ്മുടെ അവസ്ഥ എന്താണ്? ഇന്നു പരിഷ്‌കൃത സമൂഹത്തെ നയിക്കുന്ന ഒരു കാഴ്ചപ്പാട് ‘നീ എന്റെ പുറം ചൊറിഞ്ഞാല്‍ ഞാന്‍ നിന്റെ പുറം ചൊറിയാം’ എന്നതാണ്. ഒരാള്‍ അര്‍ത്ഥമില്ലാത്ത കാര്യത്തിനു മറ്റൊരാളെ പൊള്ളയായ വാക്കുകള്‍കൊണ്ടു പ്രശംസിക്കുന്നു. ഒരു ഉളുപ്പും കൂടാതെ അയാള്‍ ആ പ്രശംസ സ്വീകരിക്കുന്നു. പകരം തന്നെ അഭിനന്ദിച്ചയാളെ തിരിച്ചു പ്രശംസിക്കുന്നു. തമ്മില്‍ത്തമ്മില്‍ ബഹുമാനം വാങ്ങുന്ന അവസ്ഥ. ഊതിവീര്‍പ്പിക്കപ്പെടുന്ന സ്വയം. പൊള്ളയായ വാക്കുകള്‍. തന്നില്‍ത്തന്നെ പ്രസാദിക്കുന്ന രീതി. മറുവശത്തു കൊച്ചുവാക്കുകളില്‍ നീരസപ്പെടുന്ന മനോഭാവം. ഇതെല്ലാം കൂടിക്ക ലര്‍ന്ന അയഥാര്‍ത്ഥമായ ഒരു ലോകത്താണു പലരുടേയും ജീവിതം.
നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ ഈ രീതി തന്നെയാണ് ഇന്നു വിശ്വാസഗോളത്തെയും സ്വാധീനിച്ചിരിക്കുന്നത്. ക്രിസ്തീയയോഗങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും കോരിച്ചൊരിയപ്പെടുന്ന പ്രശംസകളും ഭംഗിവാക്കുകളും അന്യോന്യം ബഹുമാനം വാങ്ങുന്ന മനോഭാവത്തിന്റെ സ്വാധീനത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. ഇതിന്റെയെല്ലാം ഫലമായി വിശ്വാസികള്‍ തങ്ങളെക്കുറിച്ചുതന്നെ അയഥാര്‍ത്ഥമായ ഒരു സങ്കല്പം വച്ചുപുലര്‍ത്താന്‍ ഇടയാകുന്നു. ഫലം ദൈവത്തോടുള്ള ആദ്യസ്‌നേഹം പടിയിറക്കപ്പെട്ട ഹൃദയ സിംഹാസനത്തില്‍ ഇപ്പോള്‍ അവരോധിക്കപ്പെട്ടിരിക്കുന്നത് ഊതിവീര്‍പ്പിക്കപ്പെട്ട സ്വയമാണ്. ‘അന്ത്യകാലത്തു… മനുഷ്യര്‍ സ്വസ്‌നേഹികളും… ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും’ എന്ന വചനം യാഥാര്‍ത്ഥ്യമായിത്തീരുകയാണ് (1 തിമൊ. 3:1-5).
ഭക്തിയുടെ ശക്തി ത്യജിച്ച് അതിന്റെ വേഷം മാത്രം ധരിക്കുക-മതഭക്തി ഇതാണ്. മതഭക്തിയില്‍ നിന്ന് ആത്മീയതയിലേക്കുള്ള പാത ക്രൂശിന്റെ പാതയാണ്. യഥാര്‍ത്ഥവിശ്വാസം ആവശ്യമുള്ള വഴിയാണ്.
ദൈവത്തോടുള്ള കറകളഞ്ഞ സ്‌നേഹത്തില്‍, അക്ഷരങ്ങളില്‍ അഭിരമിക്കാതെ, മനുഷ്യമാനത്തിനും സ്വന്തഹിതത്തിനും മരിച്ച് ആത്മീയരാകാനാണു ദൈവം നമ്മെ വിളിക്കുന്നത്.
പ്രസക്തമായ ചോദ്യം ഇതാണ്: നാം ആരുടെ അനുകാരികളായിത്തീരും, പരീശന്മാരുടെയോ, യേശുവിന്റെയോ?
അധ്യായം 12 : മനുഷ്യരെ ഭയപ്പെടുമ്പോള്‍ സംഭവിക്കുന്നത്…
പ്രവാചകന്മാര്‍ ചിലപ്പോള്‍ അല്പം സര്‍ക്കാസ്റ്റിക്കാവും. അല്ലെങ്കില്‍ നോക്കുക, യെശയ്യാപ്രവാചകന്റെ ഒരു പ്രയോഗം: ‘മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിന്‍; അവനെ എന്തു വില മതിപ്പാനുള്ളൂ?’ (2:22).
മനുഷ്യനെ എന്തു പേടിപ്പാനുള്ളു എന്നു പറയാമായിരുന്നിടത്ത് മനുഷ്യന്റെ ആയുസ്സിന്റെ നിസ്സാരതയെയും അതു മനസ്സിലാക്കാതെയുള്ള അവന്റെ ‘അമ്പമ്പട ഞാനേ’ എന്ന മനോഭാവത്തെയും ഓര്‍ത്തുപോയപ്പോള്‍ ‘മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ’ എന്നു പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്തു വിശേഷിപ്പിച്ചപ്പോഴേ പ്രവാചകനു തൃപ്തിയായുള്ളൂ!
ശരിയല്ലേ? മൂക്കില്‍ ഒരു ശ്വാസമുണ്ടെന്നുള്ളതു മാത്രമല്ലേ മനുഷ്യനെ മണ്‍പൊടിയില്‍ നിന്നു വ്യത്യസ്തനാക്കുന്നത്? മൂക്കില്‍ നിന്നു പുറത്തേക്കു വിട്ട ശ്വാസം മടങ്ങി വന്നില്ലെങ്കില്‍ അവന്‍ മരിച്ചു മണ്ണോടു ചേരും. ഇത്രയേയുള്ളൂ.
നാം ഒരു മനുഷ്യനെ ഭയപ്പെടുമ്പോള്‍, അനാവശ്യമായി വിലമതിക്കുമ്പോള്‍, ഫലത്തില്‍ അവന്റെ ദാസനായി മാറുകയാണ്. ദൈവത്തിന്റെ ദാസനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ട് ഒടുവില്‍ ഒരു മനുഷ്യന്റെ ദാസനായി അവസാനിക്കുന്നത് എത്ര ദുഃഖകരം! അതുകൊണ്ട് പൗലൊസ് മുന്നറിയിപ്പു നല്‍കുന്നു: ‘നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. ഇനി മനുഷ്യര്‍ക്കു ദാസന്മാരാകരുത് (1 കൊരി. 7:23).
സൂക്ഷിച്ചില്ലെങ്കില്‍, പലവിധത്തില്‍ നാം മനുഷ്യരുടെ ദാസന്മാരായിത്തീരാം. നാം പോലും അറിയാതെ അങ്ങനെ സംഭവിക്കാം. ക്രിസ്തുയേശുവില്‍ സ്വതന്ത്രരായി വിളിക്കപ്പെട്ടിരിക്കുന്ന നാം പിന്നേയും അടിമ നുകത്തില്‍ കുടുങ്ങിപ്പോകാവുന്ന അത്തരം അഞ്ച് മനോഭാവങ്ങളെക്കുറിച്ച് ചിന്തിക്കാം.
ഒന്ന് -മനുഷ്യരുടെ ബഹുമാനവും അംഗീകാരവും തേടുമ്പോള്‍ നാം അവരുടെ ദാസന്മാരായിത്തീരുകയാണ്.
മനുഷ്യരുടെ – അത് ക്രിസ്തീയലോകത്തിന്റെ ആയാലും – ബഹുമാനവും അംഗീകാരവും നേടാനുള്ള ത്വര ആത്യന്തികമായി നമ്മെ മനുഷ്യരുടെ അടിമകളാക്കിത്തീര്‍ക്കും. നാം ആഗ്രഹിക്കാത്തത് ചെയ്യാന്‍ അത് നമ്മെ പ്രേരിപ്പിക്കും. ഇതിന് രണ്ട് ക്ലാസിക് ഉദാഹരണങ്ങളാണ് പീലാത്തോസും ഹെരോദാവും. ഹെരോദാവിനു യോഹന്നാന്‍ സ്‌നാപകനെ വധിക്കണമെന്ന് തരിമ്പും ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ ആളുകളെ പ്രസാദിപ്പിക്കാന്‍ ആഗ്രഹിച്ച അവന് ഒടുവില്‍ ഇഷ്ടമില്ലാത്ത വലിയ തിന്മ ചെയ്യേണ്ടി വന്നു (മര്‍ക്കൊസ് 6:26). പീലാത്തോസിനും സംഭവിച്ചത് ഇതുതന്നെ. ആളുകളുടെ കൈയടി കൊതിച്ച, കൈസറുടെ സ്‌നേഹിതനാകാന്‍ ആഗ്രഹിച്ച (യോഹന്നാന്‍ 19:12), പീലാത്തോസിന്റെ പതനം എത്ര ഭയങ്കരമായിരുന്നു!
മനുഷ്യരുടെ മുമ്പില്‍ നല്ല പേരിനായുള്ള ആഗ്രഹം കള്ളം പറയുന്നതിനും വീരവാദം പറയുന്നതിനും നമ്മെ പ്രേരിപ്പിക്കും. നമ്മെക്കുറിച്ചുള്ള ആളുകളുടെ മതിപ്പ് നഷ്ടപ്പെടാതിരിക്കാന്‍ കള്ളം പറയും. ആളുകളുടെ മാനം നേടാന്‍ സ്വയപ്രശംസ നടത്തുകയും ചെയ്യും!
മനുഷ്യമാനം തേടാനുള്ള ശ്രമത്തില്‍ ആത്യന്തികമായി മനുഷ്യരുടെ ദാസന്മാരായി മാറും, ദൈവത്തിന്റെ ദാസന്മാരല്ലാതായി മാറും – ഇക്കാര്യം എത്രയും വ്യക്തമായിരുന്നു പൗലോസിന്. ‘ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്?. അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല’ (ഗലാത്യ.1:10).
യേശുവിന്റെയും നിലപാട് ഇക്കാര്യത്തില്‍ വളരെ വ്യക്തമായിരുന്നു ‘ഞാന്‍ മനുഷ്യരോട് ബഹുമാനം വാങ്ങുന്നില്ല. തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ട് ഏക ദൈവത്തിന്റെ പക്കല്‍നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിപ്പാന്‍ കഴിയും’ (യോഹന്നാന്‍ 5:41, 44).
രണ്ട് -മനുഷ്യരോട് ക്ഷമിക്കാതിരിക്കുമ്പോള്‍ നാം അവരുടെ ദാസന്മാരായിത്തീരുകയാണ്.
നമ്മോട് തെറ്റുചെയ്ത ഒരാളോട് നാം ക്ഷമിക്കാതിരുന്നാല്‍ അയാള്‍ക്കല്ല നമുക്കാണ് നഷ്ടം. നിത്യതയിലെ നഷ്ടം മാത്രമല്ല, ഇന്ന് ഈ ലോകത്തില്‍തന്നെ ഫലത്തില്‍ നാം അവരുടെ ദാസന്മാരായിത്തീരും. അത് ഇങ്ങനെ വിശദീകരിക്കാം: ഒരു യജമാനനെയും അയാളുടെ ദാസനെയും പറ്റി ചിന്തിക്കുക. ദാസന്റെ മനസ്സില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് യജമാനനായിരിക്കും. യജമാനന്‍ ഇപ്പോള്‍ വരുമോ? പറഞ്ഞേല്‍പ്പിച്ചതെല്ലാം തനിക്കു ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞോ? യജമാനന് ഇത് പ്രസാദകരമാകുമോ?… എന്നുവേണ്ട അവന്റെ ഓര്‍മ്മകളിലും ചിന്തകളിലും സദാ നിറഞ്ഞു നില്‍ക്കുന്നത് യജമാനനാണ്. യജമാനനെക്കുറിച്ചുള്ള ഓര്‍മ്മകളുടേയും ഭയംകലര്‍ന്ന ചിന്തകളുടേയും തടവുകാരനാണവന്‍ എന്നുപറയാം. അതില്‍നിന്ന് അവനൊരു സ്വാതന്ത്ര്യമില്ല. ഇതേ സമയം യജമാനനോ? യജമാനനു തന്റെ ദാസന്‍ ഒരു പ്രശ്‌നമേയല്ല. വല്ലപ്പോഴും അവനെ ഒന്ന് ഓര്‍ത്തെങ്കിലായി. അയാള്‍ തന്റെ ദാസനെക്കുറിച്ചുള്ള ചിന്തകളുടെയും ഓര്‍മ്മകളുടെയും ഒരു തടവുകാരനല്ല. ഇനി നോക്കുക. നാം ഒരാളോട് ഹൃദയപൂര്‍വ്വം ക്ഷമിച്ചില്ലെങ്കില്‍ നമ്മുടെ ഓര്‍മ്മകളിലും ചിന്തകളിലും സദാ നിറഞ്ഞു നില്‍ക്കുന്നത് അയാളായിരിക്കും. അയാള്‍ നമ്മോടു ചെയ്ത തെറ്റുകള്‍, നന്ദികേടുകള്‍ എല്ലാം ഓര്‍ത്തും ചിന്തിച്ചും ഫലത്തില്‍ മാനസികമായി നാം അയാളുടെ തടവുകാരനായി മാറുകയാണ്. കര്‍ത്താവ് ഈ കാര്യം പര്‍വ്വതപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: ‘നിന്റെ പ്രതിയോഗിയോടു കൂടെ വഴിയില്‍ ഉള്ളപ്പോള്‍ തന്നെ വേഗത്തില്‍ അവനോട് ഇണങ്ങിക്കൊള്‍ക; അല്ലാഞ്ഞാല്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ ചേവകനും ഏല്‍പ്പിച്ചിട്ട് നീ തടവിലായിപ്പോകും’ (മത്തായി 5:25).
നമ്മോടു തെറ്റു ചെയ്തവന്റെ ദാസനായിരിക്കേണ്ട കാര്യമെന്താണ്? അതുകൊണ്ടു ക്ഷമിക്കുക. സ്വതന്ത്രനാകുക (റോമര്‍ 12:21).
മൂന്ന് – ആളുകളുടെ തെറ്റായ വിമര്‍ശനങ്ങള്‍ തള്ളിക്കളയാതിരിക്കുമ്പോള്‍ നാം അവരുടെ ദാസന്മാരായിത്തീരുകയാണ്.
വിമര്‍ശനങ്ങള്‍ രണ്ടുതരം. സൃഷ്ട്യുന്മുഖവും നാശോന്മുഖവും. ഇതില്‍ സൃഷ്ടിപരമായ വിമര്‍ശനങ്ങളെ നാം സ്വീകരിക്കുമ്പോള്‍ത്തന്നെ, നമ്മെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള തെറ്റായ വിമര്‍ശനങ്ങളെ തള്ളിക്കളയുകയും വേണം. പിശാചിന്റെ പിണിയാളുകളായ ചിലര്‍ നടത്തുന്ന തെറ്റായ വിമര്‍ശനങ്ങള്‍ ഏറ്റെടുത്ത് അനാവശ്യമായ കുറ്റബോധത്തിലും തുടര്‍ന്ന് നിഷ്‌ക്രിയത്വത്തിലും തലപൂഴ്ത്തുന്നത് താഴ്മയല്ല. പൗലൊസിന്റെ ജീവിതത്തില്‍ നിന്ന് ഒരു ഉദാഹരണം കാണുക. അപ്പൊസ്തല പ്രവൃത്തി അവസാന അധ്യായത്തില്‍ കപ്പല്‍ച്ചേതത്തില്‍ നിന്ന് രക്ഷപ്പെട്ട് മെലീത്ത എന്ന ദ്വീപില്‍ അഭയംതേടിയ പൗലൊസ് തീ കായുന്നതിനിടയില്‍ കുറെ വിറക് പെറുക്കി തീയില്‍ ഇട്ടപ്പോള്‍ ഒരു അണലി ചൂട് നിമിത്തം പുറപ്പെട്ട് അവന്റെ കയ്ക്ക് പറ്റി. ആ ജന്തു അവന്റെ കൈമേല്‍ തൂങ്ങുന്നത് ആ ദ്വീപു വാസികളായ ബര്‍ബ്ബരന്മാര്‍ കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യന്‍ ഒരു കൊലപാതകന്‍ സംശയമില്ല, കടലില്‍നിന്നു രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിക്കാന്‍ സമ്മതിക്കുന്നില്ലല്ലോ.’
കടലില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് പരിക്ഷീണനായി ഒരു ദ്വീപില്‍ അഭയം തേടിയ പൗലൊസിനു നേരെ ബര്‍ബ്ബരന്മാരിലൂടെ പിശാച് ഉയര്‍ത്തിയ ആരോപണം ശ്രദ്ധിച്ചോ? ‘പൗലൊസ് ഒരു കൊലപാതകന്‍’ ആണ് (പ്രവൃത്തി 28:4). ഈ ആരോപണം ഒരളവില്‍ ശരിയാണ്. സ്‌തെഫാനോസിന്റെ കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയും ആദിമക്രിസ്ത്യാനികളെ കൊലക്കളത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തവനാണ് ശൗല്‍ (പ്രവൃത്തി 8:1, 9:1, 26:10, 22:4;20 എന്നീ വചനങ്ങള്‍ ശ്രദ്ധിക്കുക). പക്ഷേ കര്‍ത്താവിനാല്‍ നീതീകരിക്കപ്പെട്ടവനായ പൗലൊസ് ആ കുറ്റാരോപണം സ്വീകരിച്ചില്ല – ‘ദൈവം തിരഞ്ഞെടുത്തവനെ ആര്‍ കുറ്റം ചുമത്തും? നീതീകരിക്കുന്നവന്‍ ദൈവം, ശിക്ഷവിധിക്കുന്നവന്‍ ആര്‍?’ (റോമര്‍ 8:33). പൗലൊസ് പിശാചിന്റെ തന്ത്രം മനസ്സിലാക്കി. താന്‍ ആ നാശോന്മുഖമായ വിമര്‍ശനം സ്വീകരിച്ച് കുറ്റബോധത്തിലും നിരാശയിലും തളര്‍ന്നുപോയാല്‍ നേട്ടം ലഭിക്കുന്നത് പിശാചിന് മാത്രമാണ്. അതുകൊണ്ട് പൗലൊസ് അണലിയെ ആ തീയില്‍ കുടഞ്ഞുകളഞ്ഞതിനൊപ്പം ആ ആരോപണത്തേയും തള്ളിക്കളഞ്ഞു. ഫലം പൗലൊസിനെക്കൊണ്ട് ആ ദ്വീപില്‍ ദൈവത്തിന് വലിയൊരു പ്രവൃത്തി നടത്താന്‍ കഴിഞ്ഞു! ‘താന്‍ സ്വീകരിക്കുന്നതില്‍ തന്നെത്താന്‍ വിധിക്കാത്തവന്‍ ഭാഗ്യവാന്‍’ (റോമര്‍ 14:22).
നാല് – മറ്റുള്ളവരുടെ രഹസ്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുമ്പോള്‍ നാം ഫലത്തില്‍ അവരുടെ ദാസന്മാരാകുകയാണ്!
ദൈവം നമ്മുടെയെല്ലാം ചുറ്റും ഒരു വൃത്തം വരച്ചിട്ടുണ്ട്. അതിനുള്ളിലുള്ള കാര്യങ്ങളിലെ നമുക്ക് ഉത്തരവാദിത്തമുള്ളു. ആ പരിധിക്കുപുറത്തുകടന്ന് മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്ന വൃത്തികെട്ട സ്വഭാവം നമ്മുടെ ആദാമ്യ പ്രകൃതിയിലുണ്ട്. ഇരുണ്ട പൊത്തിനുള്ളിലിരുന്ന് ഒരു വിഷപ്പാമ്പ് പകല്‍ വെളിച്ചത്തില്‍ നടക്കുന്ന ആളുകളെ വീക്ഷിക്കുന്നതുപോലെ ചിലര്‍ തങ്ങളുടെ ഇരുണ്ട മുറിക്കുള്ളില്‍ ഒളിഞ്ഞിരുന്ന് സദാ മറ്റുള്ളവരെ ശ്രദ്ധിക്കുന്നു. അടുത്ത വീട്ടില്‍ എന്തു നടക്കുന്നു, അവര്‍ എന്തെല്ലാമാണ് വാങ്ങുന്നത്, അവര്‍ എവിടെപ്പോകുന്നു, കുട്ടികളെ എങ്ങനെ വളര്‍ത്തുന്നു, എന്നെല്ലാം അറിയാനുള്ള ആഗ്രഹം സത്യത്തില്‍ രാവിലെ മുതല്‍ വൈകുന്നതുവരെ അവര്‍ക്ക് സ്വസ്ഥത നല്‍കുന്നില്ല. മറ്റുള്ളവരിലേക്ക് തുറന്നിരിക്കുന്ന കണ്ണ്. മറ്റുള്ളവരുടെ സംഭാഷണങ്ങളിലേക്ക് വട്ടംപിടിക്കുന്ന ചെവി. മറ്റുള്ളവരുടെ കുറച്ചു കാര്യങ്ങള്‍ അറിഞ്ഞു കഴിയുമ്പോള്‍ അവര്‍ക്ക് വലിയ സന്തോഷവും തൃപ്തിയും തോന്നാം. അവരുടെ രഹസ്യങ്ങള്‍ ചിലത് അറിഞ്ഞതോടെ തങ്ങള്‍ നേടി എന്നവര്‍ കരുതുന്നു. പക്ഷേ വാസ്തവത്തില്‍ അവര്‍ക്ക് നഷ്ടപ്പെടുകയാണ്. തങ്ങളുടെ സമയവും ഊര്‍ജ്ജവുമെല്ലാം അവര്‍ ഈ കാര്യത്തിനായി ചെലവിടുമ്പോള്‍ ഫലത്തില്‍ അവര്‍ ആരുടെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കിയോ അവരുടെ ദാസന്മാരായിത്തീരുകയാണ്! ഒരുവന്‍ എന്തിനോട് തോല്‍ക്കുന്നുവോ അവന്‍ അതിന്റെ അടിമയാണ്. നോക്കുക. സ്വതന്ത്രരായി നടക്കേണ്ട മനുഷ്യര്‍ എത്ര എളുപ്പത്തില്‍ മറ്റുള്ളവരുടെ അടിമകളായി മാറുന്നു. ‘സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിന്‍’ (1 പത്രൊസ് 2:16).
അഞ്ച് -മറ്റുള്ളവരെ ഭയപ്പെടുമ്പോള്‍ നാം അവരുടെ ദാസന്മാരായിത്തീരുന്നു.
തുടക്കത്തില്‍ ഈ കാര്യം സൂചിപ്പിച്ചതാണ്. സദൃശ്യവാക്യക്കാരന്‍ പറയുന്നു ‘മാനുഷഭയം ഒരു കെണിയാകുന്നു’ (29:25). മത്തായി എഴുതിയ സുവിശേഷത്തില്‍ ഒരൊറ്റ അധ്യായത്തില്‍ യേശു മൂന്നുവട്ടം ആളുകളെ ഭയപ്പെടരുതെന്നും കല്‍പ്പിച്ചിരിക്കുന്നു (10:26, 28, 31). ദേഹിയേയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ (ദൈവത്തെ) ഭയപ്പെടുന്ന ഒരുവന്‍ ഒരു മനുഷ്യനേയും ഭയപ്പെടേണ്ട കാര്യമില്ലെന്ന് യേശു വ്യക്തമാക്കിയിരിക്കുന്നു. ‘മറ്റു പലരേയും പോലെ നിങ്ങള്‍ വേവലാതിപ്പെടരുത്. സ്വര്‍ഗ്ഗത്തിലെ കര്‍ത്താവിനെ അല്ലാതെ ആരെയും ഒന്നിനെയും ഭയപ്പെടരുത്. നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ മറ്റൊന്നിനെ ഭയപ്പെടേണ്ട കാര്യമില്ല. അവിടുന്ന്, അവിടുന്നുതന്നെ, നിങ്ങളുടെ സുരക്ഷിതത്വമായിരിക്കും’ (യെശയ്യാവ് 8:12-14-ലിവിങ് ബൈബിള്‍). ഏതു മനുഷ്യനും ഉറച്ചു നിന്നാല്‍ ഒരു ശ്വാസം മാത്രമാണെന്ന് തിരിച്ചറിവ് മനുഷ്യഭയം എന്ന ദാസ്യത്വത്തില്‍ നിന്ന് നമ്മെ വിടുവിക്കും. ആകയാല്‍ ‘കര്‍ത്താവ് എനിക്ക് തുണ ഞാന്‍ പേടിക്കയില്ല മനുഷ്യന്‍ എന്നോട് എന്തു ചെയ്യും’ എന്ന് നമുക്ക് ധൈര്യത്തോടെ പറയാം (എബ്രായര്‍ 13:6, സങ്കീര്‍ത്തനം 118:6, 27:1).
ക്രിസ്തീയസഭാനേതൃത്വത്തിലുള്ളവരെ ഇന്നു ‘കര്‍ത്താവിന്റെ ദാസന്‍’ എന്നെല്ലാമാണ് പൊതുവേദിയില്‍ വിശേഷിപ്പിക്കുന്നത്! യഥാര്‍ത്ഥത്തില്‍ ആളുകളുടെ സംബോധനപോലെ ദൈവത്തിന്റെ ദാസന്മാരായിരിക്കുവാന്‍ നാം ആഗ്രഹിക്കുന്നുവോ? എങ്കില്‍ ‘ഇനി മനുഷ്യര്‍ക്ക് ദാസന്മാരാകരുത്’.
അധ്യായം 13 : ‘ഇടവിടാതെ പ്രാര്‍ത്ഥിക്കുക‘ എന്നാല്‍…
പ്രാര്‍ത്ഥന സംബന്ധിച്ച ബൈബിള്‍ വചനങ്ങളെ ഗൗരവമായി എടുത്താല്‍ അവിടെ നമ്മെ കുഴയ്ക്കുന്ന ചില വാക്യങ്ങളെങ്കിലുമുണ്ട്. ഉദാഹരണത്തിന് ഈ വചനങ്ങള്‍ നോക്കുക:
‘ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍’ (1 തെസ്സ. 5:17).
‘എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍’ (എഫെ. 6:18).
‘എല്ലായിടത്തും കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണം’
(1 തിമൊ. 2:8).
അപ്പോള്‍ ഒരു ദിവസം എത്ര സമയം പ്രാര്‍ത്ഥിക്കണം? നിര്‍ത്താതെ (without ceasing), എല്ലാ സമയവും (all the time) എല്ലായിടത്തും (every where) എന്നാണ് ഈ വാക്യങ്ങള്‍ പറയുന്നത്. ഇങ്ങനെ ആര്‍ക്കെങ്കിലും സദാസമയവും അവിരാമം പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ?
ഈ ചോദ്യം യേശുവിനോട് ആരെങ്കിലും ചോദിച്ചിരിക്കുമോ? പ്രത്യേകിച്ചും ശിഷ്യന്മാര്‍? ‘നിങ്ങള്‍ ഇവ്വണ്ണം പ്രാര്‍ത്ഥിപ്പിന്‍’ എന്നു പറഞ്ഞു തങ്ങളെ പ്രാര്‍ത്ഥനയുടെ ഉള്ളടക്കം പഠിപ്പിച്ച യേശുവിനോട്, ശിഷ്യന്മാര്‍ ‘ശരി, ഈ പ്രാര്‍ത്ഥന എത്ര സമയം പ്രാര്‍ത്ഥിക്കണം’ എന്നു ചോദിച്ചിരിക്കുകയില്ലേ? അങ്ങനെ ചോദിച്ചതായി എടുത്തു പറയുന്നില്ലെങ്കിലും ആ ചോദ്യത്തിനുള്ള മറുപടി യേശു പറയുന്നുണ്ട്- മടുത്തുപോകാതെ എപ്പോഴും (always) പ്രാര്‍ത്ഥിക്കണം (ലൂക്കൊസ് 18:1). അപ്പോള്‍ നമ്മെപ്പോലെ ശിഷ്യന്മാരും സംശയിച്ചിരിക്കാം- ‘എപ്പോഴും എങ്ങനെയാണ് ഒരാള്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നത്?’
ഇതിനുള്ള മറുപടിയായി യേശു ഒരു ഉപമ പറഞ്ഞു- അതാണു വിധവയുടെ ഉപമ. ലൂക്കൊസ് 18-ന്റെ 2-8 വാക്യങ്ങളില്‍ ഈ ഉപമ നാം കാണുന്നു. ഒരു പട്ടണം. അവിടത്തെ ന്യായാധിപന്‍ തത്ത്വദീക്ഷയില്ലാത്ത ഒരുവനായിരുന്നു. ആ പട്ടണത്തില്‍ തന്നെ പാര്‍ത്തിരുന്ന ഒരു വിധവ അതു ഗണ്യമാക്കാതെ തന്റെ സങ്കടവുമായി നിരന്തരം ന്യായാധിപനെ സമീപിച്ചുകൊണ്ടിരുന്നു. ഒടുവില്‍ സഹികെട്ട് ന്യായാധിപന്‍ വിധവയുടെ സങ്കടം പരിഹരിച്ചുകൊടുത്തു. പ്രാര്‍ത്ഥനയെ സംബന്ധിച്ചിടത്തോളം നാം ഈ വിധവയെപ്പോലെ ആയിരിക്കണം.
യേശു പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്: ഇടവിടാതെ പ്രാര്‍ത്ഥിക്കണമെങ്കില്‍ നമുക്കു വിധവയുടെ മനോഭാവം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇതേ കാര്യം തിരിച്ചു പറഞ്ഞാല്‍ ഇങ്ങനെയാണ്: വിധവയുടെ മനോഭാവം എപ്പോഴും ഉണ്ടെങ്കില്‍ അതു ദൈവസന്നിധിയില്‍ ഇടവിടാതെയുള്ള പ്രാര്‍ത്ഥനയായി.
യേശു പറഞ്ഞ ഉപമയിലെ വിധവയുടെ മനോഭാവം എന്താണ്? വിധവ-അവള്‍ക്കാരുമില്ല. അവള്‍ നിസ്സഹായയാണ്. നിരാശ്രയയാണ്. ഉപമയിലെ ന്യായാധിപന്‍ ‘ദൈവത്തെ പേടിയും മനുഷ്യരെ ശങ്കയുമില്ലാത്ത’ കഠിനഹൃദയനായ ഒരുവനാണെങ്കിലും തന്റെ സങ്കട നിവൃത്തിക്കായി അവനെ നിരന്തരം ചെന്നു ബുദ്ധിമുട്ടിക്കുകയല്ലാതെ അവള്‍ക്കു മാര്‍ഗ്ഗമില്ല. ന്യായാധിപന്‍ അവളെ അവഗണിച്ചാലും, ആക്ഷേപിച്ചാലും അതൊന്നും വകവയ്ക്കാതെ അവള്‍ പിന്നെയും പിന്നെയും അദ്ദേഹത്തെ തേടി ചെല്ലുന്നു.
‘ആത്മാവിലെ ദാരിദ്ര്യം’ എന്നു പറയുന്നത് ഇതാണ്. ആത്മാവിലെ ദാരിദ്ര്യം, ഭൗതികമായ ദാരിദ്ര്യം പോലെയാണ്. ഭൗതികമായി ദരിദ്രനായവന് ധനവാന്റെ പടിവാതില്ക്കല്‍ ഭിക്ഷയ്ക്കായി വീണ്ടും വീണ്ടും ചെല്ലാന്‍ ലജ്ജയില്ല. കാരണം അവന്‍ നിസ്സഹായനാണ്; നിരാശ്രയനാണ്. ധനവാനെ നിരന്തരം ചെന്ന് ആശ്രയിക്കുകയല്ലാതെ അവനു മാര്‍ഗ്ഗമില്ല. ആത്മാവില്‍ ദരിദ്രനായവനും ഇതുപോലെയാണ്. അവനു സ്വന്തമായ ബലമില്ല; ജ്ഞാനമില്ല. നിസ്സഹായനാണ്. അവന്‍ ചെറുതും വലുതുമായ എല്ലാ കാര്യത്തിലും ദൈവത്തെ ആശ്രയിക്കുന്നു. നിരന്തരം ദൈവത്തിന്റെ അടുത്തേക്കു ചെല്ലുന്നു. യേശു പറഞ്ഞു. ‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്.’ ആത്മാവില്‍ ദരിദ്രരായവരാണു യേശുവിനു സ്വീകാര്യര്‍.
ആത്മാവിലെ ഈ ദാരിദ്ര്യമാണു ലൂക്കൊസ് 18-ലെ വിധവയുടെ സ്ഥായിയായ മനോഭാവം. യഥാര്‍ത്ഥ പ്രാര്‍ത്ഥനയുടെ പിന്നില്‍ വേണ്ടതും വിധവയുടെ ഈ മനോഭാവമാണ്.
യഥാര്‍ത്ഥ പ്രാര്‍ത്ഥനയെന്തെന്നു വിശദമാക്കുന്ന മറ്റൊരു ഉപമയിലും യേശു ഈ മനോഭാവത്തിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്. മൂന്നപ്പം വായ്പ വാങ്ങാന്‍ സ്‌നേഹിതന്റെ വീട്ടിലേക്കു പോയവന്റെ ഉപമയില്‍, അവന് സ്‌നേഹിതന്‍ എന്തുകൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റ് വേണ്ടുന്നേടുത്തോളം അപ്പം നല്‍കിയത്? അതിന് ഒരേയൊരു കാരണമേയുള്ളു- ‘അവന്‍ ലജ്ജ കൂടാതെ മുട്ടുക നിമിത്തം’ (ലൂക്കൊസ് 11:8). അര്‍ദ്ധരാത്രിയില്‍ അവനു വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല- സ്‌നേഹിതനെ മാത്രം ആശ്രയിച്ച് അവന്റെ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കുക. കാരണം അവന്‍ നിസ്സഹായനായിരുന്നു.
ദൈവത്തില്‍ മാത്രം നമ്മുടെ ആശ്രയം വച്ച് എപ്പോഴും അവിടുത്തെ മുന്‍പാകെ ആത്മാവിലെ ദാരിദ്ര്യത്തോടെ നില്ക്കുന്നതാണു പ്രാര്‍ത്ഥനയുടെ പിന്നിലെ ആത്മാവ്. വിധവയ്ക്ക് അതുണ്ടായിരുന്നു. അപ്പം വായ്പ വാങ്ങാന്‍ വന്നവന് അതുണ്ടായിരുന്നു. നമ്മിലും ‘സാക്ഷാല്‍ വിധവ’യുടെ ഈ ആത്മാവുണ്ടെങ്കില്‍ രാപ്പകല്‍ നമ്മുടെ ജീവിതത്തിന്റെ ഭൂമികയില്‍ നിന്ന് പ്രാര്‍ത്ഥന ഉയരുന്നതായി ദൈവം കാണും (1 തിമൊ. 5:5). ഉത്തമഗീതത്തിലെ കാന്തയുടെ അനുഭവം പോലെയാണിത്. അവളുടെ ജീവിതം രാപ്പകല്‍ തന്റെ പ്രിയനോടു ബന്ധപ്പെട്ടിരിക്കുന്നു. അവള്‍ അവനോടു സംസാരിക്കുന്നുണ്ട്. അവനില്‍ നിന്നു കേള്‍ക്കുന്നുണ്ട്. അപ്പോള്‍ രാത്രിയില്‍ അവള്‍ ഉറങ്ങുമ്പോഴോ? അപ്പോഴും ‘ഞാന്‍ ഉറങ്ങുന്നു; എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു’ എന്നാണവള്‍ പറയുന്നത് (5:2). ഇതുപോലെ ആത്മാവില്‍ ദാരിദ്ര്യം സ്ഥായിയായുണ്ടെങ്കില്‍ അതില്‍ നിന്നു പ്രാര്‍ത്ഥന എന്ന ധൂപം നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി സ്വര്‍ഗ്ഗം കണക്കാക്കും. പരിശുദ്ധാത്മാവും ഇതിനു തുണ നില്‍ക്കും (വെളി. 5:8; 8:3,4; റോമര്‍ 8:26,27). ഈ മനോഭാവം നമ്മില്‍ ഉള്ളിടത്തോളം നമ്മുടെ ജീവിതം തന്നെയാണു പ്രാര്‍ത്ഥന.
ഇതിന്റെ അര്‍ത്ഥം പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക സമയം വേര്‍തിരിക്കേണ്ടന്നാണോ? അല്ല. ആത്മാവില്‍ ദരിദ്രനായവന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ യാചിക്കുകയും നിലവിളിക്കുകയും ചെയ്യാതിരിക്കാനാവില്ലല്ലോ. എന്നാല്‍ പ്രാര്‍ത്ഥനയുടെ മനോഭാവമില്ലാതെ വെറുതെ ജല്പനം ചെയ്താല്‍ അതുകൊണ്ട് എന്തു പ്രയോജനം! (മത്തായി 6:7,8).
ഇക്കാര്യം വിവരിക്കുന്ന ഉപമയാണു കര്‍ത്താവു ലൂക്കൊസ് 18-ല്‍ രണ്ടാമതു പറഞ്ഞത്. ആത്മാവില്‍ ദാരിദ്ര്യം ഉള്ളവനും അതില്ലാത്തവനും നടത്തുന്ന പ്രാര്‍ത്ഥനകളെ സ്വര്‍ഗ്ഗം എങ്ങനെ കാണുന്നു എന്നതിലേക്ക് ഈ ഉപമ വെളിച്ചം വീശുന്നു (18:9-14). രണ്ടുപേര്‍. ചുങ്കക്കാരനും, പരീശനും. ഇരുവരും ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാനെത്തി. ആത്മാവില്‍ ദരിദ്രനല്ലാതിരുന്ന പരീശന്‍ മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചു പ്രാര്‍ത്ഥിച്ചു. പക്ഷേ അതു ദൈവം കേട്ടില്ലെന്നും അവന്‍ തന്നോടു തന്നെ സംസാരിക്കുകയായിരുന്നുവെന്നും വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (18:11). ഇതേസമയം ചുങ്കക്കാരന്റെ പ്രാര്‍ത്ഥന ഒരു നിസ്സഹായന്റെ നിലവിളിയായിരുന്നു. ആത്മാവില്‍ ദരിദ്രനായ അവന്റെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗം കേട്ടു. ഫലം അവന്‍ നീതികരിക്കപ്പെട്ടു. പരീശന്‍ ആകട്ടെ വന്നതുപോലെ മടങ്ങി.
ലൂക്കൊസ് 18-ലെ ആദ്യ ഉപമയില്‍ വിധവയുടെ മനോഭാവത്തിലേക്കു വെളിച്ചം വീശിയ കര്‍ത്താവ് നാം എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതെന്നാണു പഠിപ്പിച്ചത്. ഇതേസമയം രണ്ടാമത്തെ ഉപമയില്‍ പരീശന്റെ അതിഭാഷണത്തിലേക്കു വിരല്‍ ചൂണ്ടിയ അവിടുന്ന് നാം എങ്ങനെ പ്രാര്‍ത്ഥിക്കരുതെന്നും വ്യക്തമാക്കുകയായിരുന്നു.
ചുരുക്കത്തില്‍ ജീവിതത്തില്‍ നാം എന്താണോ അതിന്റെ കവിഞ്ഞൊഴുക്കാണു നമ്മുടെ പ്രാര്‍ത്ഥന. ജീവിതത്തില്‍ പരീശനെപ്പോലെ നിഗളിയായിരുന്നശേഷം പ്രാര്‍ത്ഥനാ സമയത്തു ചുങ്കക്കാരന്റെ വാക്കുകള്‍ കടമെടുത്താലും നമുക്കു ദൈവത്തെ കബളിപ്പിക്കാനാവില്ല. പ്രാര്‍ത്ഥനയുടെ പിന്നിലുണ്ടാവേണ്ട മനോഭാവം നമ്മുടെ ജീവിതത്തിലുണ്ടോയെന്നാണു ദൈവം നോക്കുന്നത്. അതുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നിന്നു പ്രാര്‍ത്ഥനയുടെ സുഗന്ധ ധൂപം സ്വര്‍ഗ്ഗത്തിലേക്ക് നിരന്തരം ഉയരുന്നുണ്ട്. ഇതുതന്നെയല്ലേ അവിരാമമായ പ്രാര്‍ത്ഥന?.
ഈ വസ്തുതകള്‍ വേണ്ടവിധം കണ്ടാല്‍ ഇടവിടാതെ പ്രാര്‍ത്ഥിക്കുക, ഏതു സമയത്തും പ്രാര്‍ത്ഥിക്കുക തുടങ്ങിയ വാക്യങ്ങള്‍ മേലില്‍ നമുക്കൊരു കീറാമുട്ടിയായിരിക്കുകയില്ല. ഇതേസമയം ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഏതു സമയത്തും യഥാര്‍ത്ഥ പ്രാര്‍ത്ഥനയുടെ പിന്നിലുള്ള ആത്മാവില്‍ തന്നെ തുടരാന്‍ ഈ വാക്യങ്ങള്‍ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട് എന്നതും കാണാതിരിക്കരുത്.
അധ്യായം 14 : ‘സ്‌നേഹത്തോടെ’ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു
”വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നു കര്‍ത്താവായ യേശു താന്‍ പറഞ്ഞ വാക്ക് ഓര്‍ത്തുകൊള്‍കയും വേണ്ടത്” (പ്രവൃത്തി 20:35).
ഈ ആശയം വരുന്ന വചനങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും (ഉദാഹരണം ലൂക്കൊസ് 6:38) ‘വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം’ എന്നു കൃത്യമായി യേശു പറഞ്ഞതായി സുവിശേഷങ്ങളില്‍ ഒരിടത്തുപോലും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ പൗലൊസിന് ഈ വചനം എവിടെനിന്നു കിട്ടി? യേശുവിന്റെ വചനങ്ങള്‍ വാമൊഴിയായി ശിഷ്യരിലൂടെ പകര്‍ന്നുകിട്ടിയതില്‍ നിന്നാകാം പൗലൊസിന് ഇതു ലഭിച്ചത്.
യേശുവിന്റെ ഈ നിര്‍ദ്ദേശം ആദാമ്യ സന്തതികളുടെ സ്വാഭാവിക പ്രകൃതത്തോടു യോജിച്ചു പോകുന്ന ഒന്നല്ല. കിട്ടുന്നതാണ് അവര്‍ക്കു താത്പര്യം; പക്ഷേ, കൊടുക്കുവാന്‍ യേശു പറഞ്ഞു. ഇതില്‍ നിന്ന് ഒരു പടികൂടെ കടന്ന് കൊടുക്കുന്നതു സന്തോഷത്തോടെ വേണമെന്നും തുടര്‍ന്നു ദൈവവചനം ആവശ്യപ്പെടുന്നു – ‘സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു’ (2 കൊരി. 9:7). പണം മാത്രമല്ല, നമ്മുടെ കഴിവുകള്‍, സമയം, ജീവിതം – എന്തും ദൈവത്തിനു കൊടുക്കുന്നതു സന്തോഷത്തോടെയായിരിക്കണം.
എങ്ങനെയാണു നമുക്കിന്നു സന്തോഷത്തോടെ കൊടുക്കുവാന്‍ കഴിയുന്നത്? അതിന് ഒരു വഴിയേ ഉള്ളു. ആര്‍ക്കു കൊടുക്കുന്നുവോ, ആ ആളിനോടു നമുക്കു സ്‌നേഹമുണ്ടായിരിക്കണം. നമുക്കു സ്‌നേഹമുള്ള ആളിനു സന്തോഷത്തോടെ കൊടുക്കുവാന്‍ നമുക്കു പ്രയാസമുണ്ടാവുകയില്ല. ഉദാഹരണത്തിന് ഭര്‍ത്താവു പറഞ്ഞതനുസരിച്ച് ഒരു സ്ത്രീ അപരിചിതനു ഭക്ഷണം കൊടുക്കുന്നതും സ്‌കൂളു വിട്ടുവരുന്ന തന്റെ മകനു ഭക്ഷണം കൊടുക്കുന്നതും ശ്രദ്ധിക്കുക. ആദ്യത്തേത് അവളെ സംബന്ധിച്ചിടത്തോളം ഒരു കടമ നിര്‍വഹിക്കല്‍ മാത്രമാണ്. രണ്ടാമത്തേതാകട്ടെ അങ്ങേയറ്റം സന്തോഷകരവും. കാരണം, മകനോട് അമ്മയ്ക്കു സ്‌നേഹമുണ്ട്. സ്‌നേഹമുള്ളതുകൊണ്ടു മകനുവേണ്ടി എത്ര കഷ്ടപ്പെടാനും മടിയില്ല. കഷ്ടപ്പെടുന്നതില്‍ പരാതിയുമില്ല.
പരാതികള്‍, പിറുപിറുപ്പുകള്‍ – കാലപ്പഴക്കംകൊണ്ടു തുരുമ്പിച്ചുപോയ ചില ഇരുമ്പു ഗേറ്റുകള്‍ ബലമായി തുറക്കുമ്പോള്‍ ഉയരുന്ന ‘കിരു കിരാ’ ശബ്ദം പോലെയാണവ. എന്നാല്‍ ആവശ്യത്തിന് എണ്ണയിട്ടാല്‍ പിന്നെ തുറക്കുമ്പോള്‍ അവ ശബ്ദിക്കുകയില്ല. മലയാളത്തില്‍ ‘സ്‌നേഹ’ത്തിന് എണ്ണയെന്നും അര്‍ത്ഥമുണ്ട്. വ്യക്തിബന്ധങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെ എണ്ണ ആവശ്യത്തിനുണ്ടെങ്കില്‍ പരാതിയും പിറുപിറുപ്പും കൂടാതെ സന്തോഷത്തോടെ കൊടുക്കുവാന്‍ കഴിയും.
‘സന്തോഷത്തോടെ ദൈവത്തിനു കൊടുക്കുന്നവനെയാണു ദൈവം സ്‌നേഹിക്കുന്നതെ’ന്ന പുതിയ ഉടമ്പടിയുടെ പ്രമാണത്തെക്കുറിച്ചു ചിന്തിച്ചു നാം എത്തിച്ചേര്‍ന്നത്, കൊടുക്കുമ്പോള്‍ പരാതിയില്ലാതെ സന്തോഷം വേണമെങ്കില്‍ അവിടെ സ്‌നേഹം ഉണ്ടായിരിക്കണം എന്ന സത്യത്തിലേക്കാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 2കൊരിന്ത്യര്‍9:7 വാക്യത്തെ നമുക്ക് ഇങ്ങനെ പരാവര്‍ത്തനം ചെയ്യാം. -‘സ്‌നേഹത്തോടെ ദൈവത്തിനു കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.’ നോക്കുക: നമുക്കു ദൈവത്തോടുള്ള സ്‌നേഹവും ദൈവത്തിനു നമ്മോടുള്ള സ്‌നേഹവും പരസ്പര പൂരകമാണ്. രണ്ടു സ്‌നേഹങ്ങളും സന്ധിച്ചപ്പോള്‍ ഇരട്ടി സ്‌നേഹമായി.
സ്‌നേഹം – അതാണ് കാര്യങ്ങളെ വ്യത്യസ്തമാക്കുന്നത്. ദൈവത്തോടുള്ള സ്‌നേഹത്തിന്റെ കുറവ് നമ്മെ പരീശന്മാരാക്കും. പരീശന്‍ സ്‌നേഹം കൂടാതെ എല്ലാം ഒരു ന്യായപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ചെയ്യുന്നവനായതുകൊണ്ട് ദൈവത്തിന്റെ സ്‌നേഹത്തില്‍ അവന്‍ പൂര്‍ണ്ണ സ്വസ്ഥത കണ്ടെത്തിയിട്ടില്ല. അവന് ഒരു സുരക്ഷിതത്വബോധമില്ല.
ദൈവത്തിലുള്ള സുരക്ഷിതത്വബോധവും പൂര്‍ണസ്വസ്ഥതയും ഒരുവനെ ദൈവത്തിന്റെ മുന്‍പില്‍ മാത്രമുള്ള ഒരു ജീവിതത്തിലേക്കു നയിക്കും. മനുഷ്യരുടെ മുന്‍പാകെയുള്ള ഒരു ജീവിതത്തില്‍ നിന്ന് അവന്‍ വിരമിക്കും. ‘എന്റെ ദൈവത്തിന് എന്നെ അറിയാം, അവിടുന്ന് എന്നില്‍ സംപ്രീതനാണ്, ഞാന്‍ ദൈവത്തെ സ്‌നേഹിച്ചു ചെയ്യുന്ന കാര്യങ്ങള്‍ അവിടുന്ന് അറിയുന്നു, അവിടുന്നു പ്രതിഫലം എനിക്കു തന്നുകൊള്ളും’- ഇതാണു ദൈവത്തില്‍ പൂര്‍ണ്ണസ്വസ്ഥതയും സുരക്ഷിതത്വബോധവും ഉള്ള ഒരുവന്റെ നിലപാട്. ആളുകളുടെ അംഗീകാരമോ അഭിനന്ദനമോ അവനു പ്രശ്‌നമല്ല. ഒരു മനുഷ്യന്റെയും സാക്ഷ്യം ആവശ്യമില്ലെ’ന്ന തന്റെ ഗുരുവിന്റെ നിലപാടിനോടു ചേര്‍ന്നു നില്ക്കുന്ന അവന്‍ മനുഷ്യരുടെ മുന്‍പാകെയുള്ള ഒരു ജീവിതത്തില്‍ നിന്ന് വിരമിച്ചിരിക്കുന്നു. ദൈവമുന്‍പാകെ മാത്രമുള്ള ഒരു ജീവിതം (മനുഷ്യരുടെ അംഗീകാരമോ അഭിനന്ദനമോ വേണ്ടെന്നു വയ്ക്കുന്ന ഒരു ജീവിതം), ലോകത്തിന്റെ മുന്‍പാകെ ഒന്നും അവശേഷിപ്പിക്കാത്ത ഒരു ബലിയര്‍പ്പണംപോലെയാണ്. ഒരു യാഗത്തില്‍ യാഗവസ്തു ഖണ്ഡം ഖണ്ഡമായി മുറിക്കുന്നു. തുടര്‍ന്ന് അതിനെ പൂര്‍ണമായി ദഹിപ്പിക്കുന്നു. ഒടുവില്‍ മനുഷ്യരുടെ മുന്‍പാകെ ഒന്നും അവശേഷിക്കുന്നില്ല. ചെലവിടുകയും സ്വയം ചെലവായിപ്പോകുകയും ചെയ്യുന്ന, ബലിയര്‍പ്പണം പൊലെയുള്ള ഒരു ജീവിതം. അത്തരം ഒരു ജീവിതം, ‘സ്‌നേഹം മരണംപോലെ ബലം ഉള്ളതാകയാല്‍’ (ഉത്തമഗീതം 8:6) ആര്‍ക്കുവേണ്ടി ബലിയാകുന്നുവോ ആ ആളിനോടുള്ള വലിയ സ്‌നേഹത്തിലോ, ആ സ്‌നേഹത്തിലുള്ള പൂര്‍ണ്ണ സ്വസ്ഥയിലോ മാത്രമേ സാധ്യമാകുകയുള്ളു.
എഫെസ്യര്‍ 5:2 കാണുക: ‘ക്രിസ്തുവും നിങ്ങളെ സ്‌നേഹിച്ചു നമുക്കുവേണ്ടി തന്നെത്താന്‍ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതുപോലെ സ്‌നേഹത്തില്‍ നടപ്പിന്‍.’ ഇവിടെ ആദ്യം ക്രിസ്തു നമുക്കുവേണ്ടി സൗരഭ്യവാസനായാഗമായതിനെക്കുറിച്ചാണ് പറയുന്നത്. മനുഷ്യരുടെ മുന്‍പാകെ, ഈ ലോകത്തിന്റെ മുന്‍പാകെയുള്ള ഒരു ജീവിതമായിരുന്നില്ല യേശുവിന്റേത്. യേശുവിന്റെ ജീവിതം ലോകത്തിന്റെ മുന്‍പാകെ ഒരു പരാജയമായിരുന്നു. നിന്ദ്യമായ ഒരു മരണത്തോടെ അത് അവസാനിച്ചു. ഒന്നും അവശേഷിപ്പിച്ചില്ല. പക്ഷേ, ദൈവത്തിന്റെ മുന്‍പാകെ അത് ഒരു സൗരഭ്യവാസനായാഗമായിരുന്നു. ഇങ്ങനെ ഒരു ബലിയര്‍പ്പണത്തിനു യേശുവിനെ പ്രേരിപ്പിച്ചതെന്താണ്? താന്‍ ആര്‍ക്കുവേണ്ടി ബലിയായോ അവരോടുള്ള പൂര്‍ണ്ണമായ സ്‌നേഹമായിരുന്നു അതിന്റെ പ്രേരകശക്തിയെന്ന് മുകളില്‍ പറഞ്ഞ വാക്യം വ്യക്തമാക്കുന്നു. (എഫെസ്യര്‍ 5:27- ലും ഇതേ കാര്യം കാണാം). എഫെസ്യര്‍ 5:2-ല്‍ രണ്ടാമതു നാം കാണുന്നത് നാമും നമ്മോടുള്ള ദൈവത്തിന്റെ സ്‌നേഹം നല്‍കുന്ന പൂര്‍ണ്ണ സ്വസ്ഥതയില്‍ ദൈവത്തിന്റെ മുന്‍പാകെ സൗരഭ്യവാസനായാഗമായി തീരണമെന്നാണ്; മനുഷ്യരുടെ മുന്‍പാകെയുള്ള ജീവിതത്തില്‍നിന്നു സ്വസ്ഥതയോടെ മാറി നില്ക്കണമെന്നാണ്.
എന്നാല്‍ ദൈവത്തിന്റെ സ്‌നേഹത്തിലുള്ള പൂര്‍ണ്ണ സ്വസ്ഥതയും അതു നല്‍കുന്ന സുരക്ഷിതത്വബോധവും ഇല്ലാത്തതുകൊണ്ട് പരീശന്റെ ജീവിതം മനുഷ്യരുടെ മുന്‍പാകെയുള്ള ഒരു ജീവിതമാണ്. അക്ഷരത്തിലുള്ള അനുസരണം നിര്‍ബന്ധിക്കുന്ന പഴയ ഉടമ്പടിക്ക് ഉല്പാദിപ്പിക്കുവാന്‍ കഴിയുന്ന ഏറ്റവും ഉത്തമരായ ആളുകളായിരുന്നു പരീശന്മാര്‍. അവര്‍ എല്ലാം കടുകിട തെറ്റാതെ ചെയ്യും. പക്ഷേ, ലവലേശം സ്‌നേഹമോ (ദൈവത്തോടും മനുഷ്യരോടും) സന്തോഷമോ (തങ്ങളില്‍ത്തന്നെ) ഇല്ലാത്തവരാണവര്‍. ദൈവത്തിനു സ്‌നേഹത്തോടെ കൊടുക്കുന്നവനെയാണു ദൈവവും സ്‌നേഹിക്കുന്നത് എന്നു നാം നേരത്തെ കണ്ടു. അങ്ങനെയൊരു സ്‌നേഹം പരീശന് ഇല്ലാത്തതുകൊണ്ട് ദൈവത്തിന്റെ തിരികെയുള്ള സ്‌നേഹവും അവനു രുചിച്ചറിയാന്‍ കഴിയുന്നില്ല. പരസ്പരമുള്ള ആ ഇരട്ടി സ്‌നേഹത്തിന്റെ ഊഷ്മളതയില്‍ അവനു സ്വസ്ഥത കണ്ടെത്താന്‍ സാധിക്കുന്നില്ല. ഫലം അവന് ഒരു സുരക്ഷിതത്വബോധമില്ല. അതുകൊണ്ട് അംഗീകകാരത്തിനും ബഹുമാനത്തിനും സ്‌നേഹത്തിനും വേണ്ടിയുള്ള അദമ്യമായ ത്വര അവനെ ദൈവത്തെ വിട്ടു (മത്താ. 15:8) മനുഷ്യരിലേക്കു തിരിയാന്‍ പ്രേരിപ്പിക്കുന്നു. ചുരുക്കത്തില്‍ കുറച്ചു കഴിയുമ്പോള്‍ അവന്റെ ജീവിതം മുഴുവനും മനുഷ്യരുടെ മുന്‍പാകെയുള്ള ഒരു ജീവിതമായി അധഃപതിച്ചു (മത്താ. 23:5). അവര്‍ ഭിക്ഷ കൊടുക്കുമ്പോള്‍ മനുഷ്യരുടെ മാനം അവര്‍ക്കു വേണം (മത്താ. 6:2). പ്രാര്‍ത്ഥനയോ ഉപവാസമോ നടത്തിയാല്‍ അതു ‘മനുഷ്യര്‍ക്കു വിളങ്ങണം’ (മത്താ. 6:5;16)! പരീശന്മാരുടെ ജീവിതത്തിലെ മറ്റുള്ളവരോടുള്ള അസൂയ (മത്താ. 27:18;12:14), ആളുകളെക്കുറിച്ചു തെറ്റായതുമാത്രം സംശയിക്കുകയും പറയുകയും ചെയ്യന്ന സ്വഭാവം (മത്താ. 12:24), എളുപ്പത്തില്‍ മുറിപ്പെടുന്ന സ്വാഭാവം (മത്താ. 15:12), മറ്റുള്ളവരെ വാക്കില്‍ പിടിക്കുന്ന മനോഭാവം (മത്താ. 19:3;22:15), പ്രവര്‍ത്തനങ്ങളിലെ പ്രകടനപരത (മത്താ. 23:14,15)… തുടങ്ങിയ മറ്റ് ഒട്ടേറെ കാര്യങ്ങളും വിരല്‍ചൂണ്ടുന്നത് അവര്‍ക്കു ദൈവസ്‌നേഹത്തില്‍ പൂര്‍ണ്ണ സ്വസ്ഥതയോ സുരക്ഷിതത്വമോ ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ്.
പരീശന്മാരെ സംബന്ധിച്ച് ഇതൊരളവില്‍ ക്ഷന്തവ്യമായിരിക്കാം. കാരണം, അവര്‍ പഴയ ഉടമ്പടിയുടെ കാലത്താണു ജീവിച്ചത്. എന്നാല്‍ ഇന്നു നമ്മില്‍ ഈ പ്രവണതകള്‍ കണ്ടാല്‍ അതു സൂചിപ്പിക്കുന്നതു ദൈവസ്‌നേഹത്തില്‍ നാമും സ്വസ്ഥതയും സുരക്ഷിതത്വവും കണ്ടെത്തിയിട്ടില്ലെന്നാണ്. എങ്കില്‍, പുതിയ ഉടമ്പടിയുടെ കാലത്തു ജീവിക്കുന്ന പഴയനിയമ പരീശന്മാരാണു നാം.
ഇതു സംഭവിക്കാതിരിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു – ദൈവസ്‌നേഹത്തിലേക്കൊരു മടക്കയാത്ര.
‘വലിയതോ സ്‌നേഹം തന്നെ’ (1കൊരി. 13:13).
അധ്യായം 15 : ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു
ദൈവത്തെ പൂര്‍ണമായി പ്രസാദിപ്പിക്കുന്ന ജീവിതം നയിക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു നമുക്ക് ഒരു മാതൃകയുണ്ട്- യേശു.
യേശുവിന്റെ ജീവിതത്തില്‍ രണ്ടു രംഗങ്ങളില്‍ ‘നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന് സ്വര്‍ഗ്ഗത്തിന്റെ പ്രഖ്യാപനം പരസ്യമായി ഉണ്ടായതായി സുവിശേഷങ്ങളില്‍ നാം വായിക്കുന്നു. പരസ്യ ശുശ്രൂഷയ്ക്കായി യേശു ഇറങ്ങിപ്പുറപ്പെടുന്നതിനു മുന്‍പ് യോര്‍ദ്ദാന്‍ കടവില്‍ യോഹന്നാന്‍ സ്‌നാപകന്റെ കൈക്കീഴില്‍ സ്‌നാനം ഏറ്റു പ്രാര്‍ഥിക്കുമ്പോഴായിരുന്നു ആദ്യ പ്രഖ്യാപനം (മത്താ. 3:17; മര്‍ക്കൊ. 1:11; ലൂക്കൊ. 3:22). പരസ്യ ശുശ്രൂഷയുടെ മധ്യഘട്ടത്തില്‍ മലയില്‍ മോശെ, ഏലിയാവ് എന്നിവരോടു യേശു സംഭാഷിക്കുന്ന രംഗത്താണു സ്വര്‍ഗ്ഗത്തിന്റെ രണ്ടാമത്തെ പ്രഖ്യാപനം: ”പ്രകാശമുള്ളോരു മേഘം അവരുടെമേല്‍ നിഴലിട്ടു. മേഘത്തില്‍നിന്ന്: ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവനു ചെവി കൊടുപ്പിന്‍ എന്ന് ഒരു ശബ്ദവും ഉണ്ടായി” (മത്താ. 17:5). ഈ സംഭവം വിവരിക്കുന്ന മര്‍ക്കൊസും ലൂക്കൊസും, ‘ഇവനില്‍ ഞാന്‍ പ്രസാദിക്കുന്നു’ എന്നു രേഖപ്പെടുത്തിയിട്ടില്ല. ‘ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനു ചെവി കൊടുപ്പിന്‍’ എന്നു മാത്രമാണു മേഘത്തില്‍ നിന്നു കേട്ട ശബ്ദമായി അവര്‍ രേഖപ്പെടുത്തിയിരിക്കുന്നത് (മര്‍ക്കൊസ് 9:7; ലൂക്കൊ. 9:35). എന്നാല്‍ മറുരൂപമലയില്‍ സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്ന പത്രൊസ് ‘ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കല്‍ നിന്നു വന്നതായി എഴുതിയിരിക്കുന്നതിനാല്‍ (2 പത്രൊ. 1:17) യോര്‍ദ്ദാന്‍ കടവില്‍ വച്ച് എന്നതുപോലെ തന്നെ മറുരൂപമലയിലും സ്വര്‍ഗ്ഗത്തിന്റെ പ്രസാദത്തിന്റെ പരസ്യപ്രഖ്യാപനം ഉണ്ടായി എന്നതു വ്യക്തമാണ്പ.
ഈ രണ്ടു രംഗങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ദൈവം ഒരുവനില്‍ പ്രസാദിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമായി മനസ്സിലാക്കാം. യോര്‍ദ്ദാന്‍ കടവിലെ ആദ്യസന്ദര്‍ഭം പ്രാരംഭമായി നോക്കാം: ഇവിടെ 30 വര്‍ഷത്തെ അജ്ഞാത കാലം പിന്നിട്ട് യേശു ആദ്യമായി ജനശ്രദ്ധയിലേക്കു വരികയാണ്. അവിടെ വച്ച് പിതാവ്, ‘ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന അംഗീകാരം നല്‍കിയെങ്കില്‍ അതു കാണിക്കുന്നതു ശുശ്രൂഷയല്ല ജീവിതമാണു പ്രധാനം എന്നല്ലേ? യേശുവിന്റെ പരസ്യശുശ്രൂഷ വരാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു. ആകെയുള്ളതു നസറെത്തില്‍ പിന്നിട്ട ജീവിതമാണ്. ആ ജീവിതത്തില്‍ എന്താണു സംഭവിച്ചതെന്നു പരിശുദ്ധാത്മാവ് വിശദമായി രേഖപ്പെടുത്തിയിട്ടില്ല. ആ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന ചില വചനങ്ങള്‍ മാത്രം ലേഖനങ്ങളില്‍ നമുക്കു കാണാം (എബ്രായര്‍ 2:17,18; 4:15; 5:7,8; 1 പത്രൊ. 2:20-23). യേശു നമ്മെപ്പോലെ നിത്യജീവിതത്തിന്റെ കഷ്ടതകളിലും പ്രലോഭനങ്ങളിലും കൂടി കടന്നു പോയി. എന്നാല്‍ പിതാവിന്റെ മുന്‍പില്‍ ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടി ജീവിച്ച അവിടുന്ന് ഒരിക്കല്‍പോലും പാപത്തില്‍ വീണുപോകാതെ, സ്വയത്തെ തൃപ്തിപ്പെടുത്താതെ, വിജയകരവും പിതാവിനു പ്രസാദകരവുമായ ഒരു ജീവിതം കാഴ്ചവച്ചു എന്നാണ് ഈ വചനങ്ങളുടെ ആകെത്തുക.
യേശു ജീവിച്ച ഈ ജീവിതം പഴയ ഉടമ്പടിയുടെ നിലവാരത്തിലുള്ളതായിരുന്നില്ല. മറിച്ച് പുതിയ ഉടമ്പടിയുടെ നിലവാരമായി മത്തായി സുവിശേഷം അഞ്ച്, ആറ്, എഴ് അധ്യായങ്ങളില്‍ യേശു പിന്നീടു വിവരിക്കുന്ന പ്രമാണങ്ങളെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതായിരുന്നു. കാരണം അവിടുന്നു സ്വന്ത ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണല്ലോ ഉപദേശിച്ചത് (പ്രവൃത്തി 1:1). യേശുവിന്റെ ഈ 30 വര്‍ഷത്തെ ജീവിതത്തെ പിതാവ് സസൂക്ഷ്മം അവലോകനം ചെയ്തു. എന്നിട്ടു പ്രഖ്യാപിച്ചു – ‘ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.’
ഇന്ന് ശുശ്രൂഷയും (Ministry) ദൈവത്തിനായി ചെയ്യുന്ന പ്രവൃത്തികളുംകൊണ്ട് ദൈവത്തെ പ്രാസാദിപ്പിക്കാം എന്നാണു നിര്‍ഭാഗ്യവശാല്‍ ക്രിസ്തീയ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും കരുതുന്നത്. തങ്ങളുടെ ജീവിതം ഗിരിപ്രഭാഷണത്തിന്റെ നിലവാരത്തിന് അടുത്തെങ്ങും എത്തുന്നില്ലെന്നത് അവരെ ഒരു നിലവിളിയിലേക്കു നയിക്കുന്നില്ല. ജീവിതത്തെക്കാള്‍ പ്രവര്‍ത്തനങ്ങളാണു പ്രധാനം എന്നു കരുതുന്നവര്‍ക്കു ദൈവപ്രസാദം ലഭിക്കുകയില്ലെന്നു മാത്രമല്ല, ദൈവം അവരെ ‘ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല’ എന്ന് തള്ളിപ്പറയുകയും ചെയ്യും എന്നു ഗിരിപ്രഭാഷണത്തിന്റെ അന്ത്യത്തില്‍ പറഞ്ഞ ഉപമയിലൂടെ യേശു വ്യക്തമാക്കുന്നത് ഇന്ന് എത്രപേര്‍ ശ്രദ്ധിക്കുന്നുണ്ട്? (മത്താ. 7:21-23). ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ യേശുവിന്റെ കാലത്തും ഉണ്ടായിരുന്നു. അവരോട് യേശു, ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി, ദൃശ്യമായ പ്രവര്‍ത്തനങ്ങളെക്കാള്‍ ദൈവമുന്‍പാകെയുള്ള ആന്തരികമായ വിശ്വാസവും സമര്‍പ്പണവും അതില്‍നിന്നുത്ഭവിക്കുന്ന ജീവിതവുമാണ് എന്നു പറഞ്ഞത് ഓര്‍ക്കുക (യോഹ. 6:28,29). ഈ ജീവിതത്തിന്റെ ഒരു കവിഞ്ഞൊഴുക്കു മാത്രമായിരിക്കണം ശുശ്രൂഷ.
ജീവിതം ദൈവത്തിനു പ്രസാദകരമായിരിക്കണം എന്നു പറയുമ്പോള്‍ ജീവിതത്തിലെ മനോഭാവത്തെയാണു ദൈവം പ്രാഥമികമായും ശ്രദ്ധിക്കുന്നത്. പാപം, സ്വയം എന്നിവയോടുള്ള നമ്മുടെ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണു ദൈവം പ്രസാദിക്കുന്നത്. ക്രിസ്തീയ ജീവിതത്തില്‍ പൂര്‍ണഹൃദയത്തോടെ നാം മുന്നോട്ടുപോയി കുറച്ചു കഴിയുമ്പോള്‍ ബോധപൂര്‍വ്വമായ പാപത്തിന്റെ മേല്‍ നമുക്കു ജയം നേടുവാന്‍ കഴിയും. എന്നാല്‍ അപ്പോഴും സ്വയത്തിന്റെ പിടിയില്‍ നിന്നു മോചനം നേടുന്നത് ഒരു നിരന്തര പോരാട്ടമായി തുടരും. ഇവിടെയുള്ള പോരാട്ടം എന്നു പറയുന്നതു നാം സ്വന്ത ഇഷ്ടം ചെയ്യുമോ ദൈവത്തിന്റെ ഇഷ്ടത്തിനായി സ്വയത്തിന്റെ ഇഷ്ടത്തെ കീഴ്‌പ്പെടുത്തികൊടുക്കുമോ എന്നതാണ്. ഇക്കാര്യത്തിലും യേശുവാണു നമുക്കു മാതൃക. ”ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത്” (യോഹ. 6:38) എന്നതായിരുന്നു യേശുവിന്റെ എപ്പോഴുമുള്ള നിലപാട്. ഇക്കാര്യത്തില്‍ അവിടുന്നു പൂര്‍ണ്ണഹൃദയമുള്ളവനായിരുന്നതിനാല്‍ യേശു ഒരിക്കലും സ്വയത്തെ പ്രസാദിപ്പിച്ചില്ല (റോമ. 15:3). ഇതാണ് യേശു, ജീവിതത്തില്‍ ഉടനീളം പേറിയിരുന്ന ‘ആന്തരികമായ ക്രൂശ്.’
യേശുവിനെപ്പോലെ നമ്മില്‍ത്തനെ പ്രസാദിക്കാതെ, ദൈവേഷ്ടത്തിനായി സ്വന്ത ഇഷ്ടത്തെ ബലികഴിക്കുന്നിടത്താണു നാമും നമ്മുടെ ക്രൂശിനെ അറിയുന്നത്. ക്രൂശിതമായ ഈ ജീവിതത്തിന്മേലാണു ദൈവം പ്രസാദിക്കുന്നത്.
യോര്‍ദ്ദാന്‍ കടവില്‍ യേശു സ്‌നാനം ഏറ്റപ്പോഴാണല്ലോ ‘നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നുണ്ടായത്. സ്‌നാനം എന്നു പറയുമ്പോള്‍ സ്‌നാപകന്റെ കൈക്കീഴില്‍ താഴ്ത്തിക്കൊടുത്തു വെള്ളത്തില്‍ നിമജ്ജനം ചെയ്യപ്പെടുകയാണ്. സ്‌നാനം, മരണത്തിന്റെ, മുകളില്‍ നാം പറഞ്ഞ സ്വന്ത ഇഷ്ടത്തെ ബലി കൊടുക്കുന്ന ക്രൂശനുഭവത്തിന്റെ പ്രതീകമാണ് (റോമര്‍ 6:2-6 വാക്യങ്ങള്‍ ഇതു വ്യക്തമാക്കുന്നു). യേശു സ്‌നാനം ഏല്ക്കുന്നതിനു മുന്‍പുള്ള 30 വര്‍ഷവും സ്വന്ത ഇഷ്ടത്തെ നിരന്തരം പിതാവിന്റെ ഇഷ്ടത്തിനായി എല്പിച്ചുകൊടുക്കുന്ന ക്രൂശിന്റെ വഴിയില്‍ തന്നെയാണു നടന്നത്. എന്നാല്‍ പരസ്യശുശ്രൂഷയെന്ന അടുത്ത ഘട്ടത്തിലേക്കു കടക്കും മുന്‍പ്, താന്‍ ഇതുവരെ ജീവിച്ച, തുടര്‍ന്നും ജീവിക്കാന്‍ പോകുന്ന ക്രൂശിതമായ ജീവിതത്തിന്റെ പ്രതീകമായ സ്‌നാനം ഏറ്റ് സകല നീതിയും നിവര്‍ത്തിക്കുകയാണ്. അപ്പോഴാണ് ‘ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉണ്ടായത്. ഇതു കാണിക്കുന്നത് ക്രൂശിന്റെ വഴിയില്‍ പോകുന്ന ഒരു ജീവിതത്തിന്മേലാണു ദൈവം പ്രസാദിക്കുന്നത് എന്നല്ലേ?
ഇനിയും യേശുവിന്റെ ജീവിതത്തില്‍ ‘ഇവനില്‍ ഞാന്‍ പ്രസാദിക്കുന്നു’ എന്ന സ്വര്‍ഗ്ഗത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായ രണ്ടാമത്തെ രംഗം നോക്കാം. മറുരൂപമലയിലാണത്. മോശെയും ഏലിയാവും അവിടെ യേശുവിനോടു സംഭാഷിച്ചത് എന്തെന്നു ലൂക്കൊസാണു വ്യക്തമാക്കുന്നത് – ”മോശെയും ഏലിയാവും തേജസ്സില്‍ പ്രത്യക്ഷമായി അവന്‍ യെരുശലേമില്‍ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു” (9:31). യെരുശലേമില്‍ യേശു അക്ഷരാര്‍ഥത്തില്‍ തന്നെ അനുഭവിക്കേണ്ടി വരുന്ന ക്രൂശിനെ കുറിച്ചാണ് മോശെയും ഏലിയാവും പറഞ്ഞത്. യേശു അത് അംഗീകരിച്ചുകൊണ്ട് തുടര്‍ന്നു ശിഷ്യന്മാരോട് മനുഷ്യപുത്രന്റെ മരണത്തെക്കുറിച്ചും കഷ്ടാനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് (മത്താ. 17:9,12; മര്‍ക്കൊ. 9:9,10,12). ക്രൂശിനെക്കുറിച്ചുള്ള ഈ അംഗീകരണത്തിന്മേലാണ് ‘ഇവനില്‍ ഞാന്‍ പ്രസാദിക്കുന്നു’ എന്ന സ്വര്‍ഗ്ഗത്തിന്റെ പ്രഖ്യാപനം രണ്ടാമത് യേശുവിന്റെ ജീവിതത്തിന്മേല്‍ ഉണ്ടായത്.
നോക്കുക: മരണത്തിന്റെ, ക്രൂശിന്റെ, പ്രതീകമായ സ്‌നാനത്തിലേക്കും അക്ഷരാര്‍ഥത്തിലുള്ള ക്രൂശനുഭവത്തിന്റെ അംഗീകാരത്തിലേക്കും യേശു കടന്നപ്പോള്‍ പിതാവിന്റെ പ്രഖ്യാപനം ഉണ്ടായി:- ‘ഇവന്‍ എന്റെ പ്രിയ പുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.’
ക്രൂശിന്റെ വഴിയിലാണു നാമും ദൈവപ്രസാദം അറിയുക. ‘എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം’ എന്ന സമര്‍പ്പണത്തില്‍ സ്വയത്തെ പ്രസാദിപ്പിക്കുന്നതില്‍ നിന്നു മോചനം നേടിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്മേല്‍ ഇന്നും സ്വര്‍ഗ്ഗത്തിന്റെ ആ അംഗീകാരമുണ്ട് – ‘ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.’
അധ്യായം 16: ക്രിസ്തുവിന്റെ തേജസ്സ്, ആ തേജസ്സിന്റെ സുവിശേഷം
ഇന്നു സാര്‍വ്വത്രികമായി പ്രസംഗിക്കപ്പെടുന്ന ഒരു സുവിശേഷമുണ്ട്- പാപക്ഷമയുടെ സുവിശേഷം.
ഉവ്വ്, യേശുക്രിസ്തു പാപികളെ രക്ഷിക്കുന്നു. പക്ഷേ അവിടംകൊണ്ട് സുവിശേഷം-സദ്വാര്‍ത്ത- അവസാനിച്ചോ? അവസാനിച്ചുവെന്നാണു പലരും കരുതുന്നത്. എന്നാല്‍ അതു തുടരുകയാണെന്ന് 2 കൊരിന്ത്യര്‍ 3:18-ഉം തൊട്ടടുത്ത വാക്യമായ 4:1-ഉം ചേര്‍ത്തു വായിക്കുമ്പോള്‍ നമുക്കു വ്യക്തമാകും.
”കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. അതുകൊണ്ടു ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ഉണ്ടാകയാല്‍…”
പാപക്ഷമയ്ക്ക് അപ്പുറത്തു നാം തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു കര്‍ത്താവിന്റെ അതേ പ്രതിമയായി രൂപാന്തരപ്പെട്ട് ആ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിപ്പിക്കുക – ഈ സാധ്യതയുടെ സുവിശേഷമാണു പൗലൊസ് ഇവിടെ അറിയിക്കുന്നത്. പാപക്ഷമയുടെ സുവിശേഷം പ്രഘോഷിക്കുന്നത് ഒരു ശുശ്രൂഷയാണെങ്കില്‍ ഈ തേജസ്സിന്റെ സുവിശേഷത്തിന്റെ വെളിപ്പെടുത്തലും ഒരു ശുശ്രൂഷയായി പൗലൊസ് വിവരിക്കുന്നു.
തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് കര്‍ത്താവിന്റെ അതേ പ്രതിമയായി രുപാന്തരപ്പെടുക എന്നു പറഞ്ഞാല്‍ എന്താണ്? യോഹന്നാന്‍ അപ്പൊസ്തലന്‍ യേശുവിനെക്കുറിച്ചു പറയുമ്പോള്‍ ഞങ്ങള്‍ അവന്റെ തേജസ്സു കണ്ടു എന്നു പറയുന്നു (യോഹ. 1:14). യേശുവിന്റെ ജീവിതമാണ്, ആ സ്വഭാവമാണ്, അവിടുത്തെ തേജസ്സായി യോഹന്നാന്‍ ചിത്രീകരിക്കുന്നത്. മറുരൂപമലയില്‍ കര്‍ത്താവു തേജസ്‌കരിക്കപ്പെട്ടപ്പോള്‍ യോഹന്നാന്‍ അതിനു ദൃക്‌സാക്ഷിയായിരുന്നു എന്നതു നേര്. എന്നാല്‍ ആ ഒറ്റപ്പെട്ട സംഭവത്തെയല്ല, ആദിമുതലുള്ളതും ശിഷ്യന്മാര്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും നോക്കിയതും കൈതൊട്ടതുമായ
(1 യോഹ.1:1,2) യേശുവിന്റെ ജീവിതത്തെയാണ് അവന്റെ തേജസ്സ് എന്നു യോഹന്നാന്‍ സാക്ഷീകരിക്കുന്നതെന്നു വ്യക്തം. അന്ത്യ അത്താഴത്തില്‍ കര്‍ത്താവിന്റെ മാര്‍വ്വോടു ചാരിയിരുന്ന യോഹന്നാന്, അവിടുത്തെ ഹൃദയസ്പന്ദനത്തിന്റെ താളം അറിയാമായിരുന്നു. അവിടുത്തെ സ്വഭാവം, അതിന്റെ തേജസ്സ്, അവന്‍ വളരെ അടുത്തു നിന്നു കണ്ടിട്ടുണ്ട്.
പാപക്ഷമ പ്രാപിച്ച ഏതൊരു പാപിക്കും തുടര്‍ന്നു തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് കര്‍ത്താവിന്റെ ഇതേ സ്വഭാവത്തിലേക്കു രൂപാന്തരപ്പെടാമെന്നാണ് 2 കൊരിന്ത്യര്‍ 3:18-ല്‍ പൗലൊസ് പറയുന്നത്. ഇതു പാപക്ഷമയോടൊപ്പമോ, അതിനെക്കാള്‍ വലിയതോ ആയ ഒരു സുവാര്‍ത്തയായി (സുവിശേഷം) നിങ്ങള്‍ക്കു തോന്നുന്നില്ലേ? സത്യത്തില്‍ ഈ കാര്യംകൂടി ചേരുമ്പോഴാണു സുവിശേഷം പൂര്‍ണസുവിശേഷമാകുന്നത്.
എന്നാല്‍ തേജസ്സിന്റെ ഈ സുവിശേഷം ഇന്ന് എത്രയും കുറച്ചു മാത്രമേ പ്രഘോഷിക്കപ്പെടുന്നുള്ളു. കര്‍ത്താവിന്റെ അതേ പ്രതിമയിലേക്കു രൂപാന്തരപ്പെടാമെന്നും തന്റെ സ്വരൂപത്തോട് അനുരൂപപ്പെടാനാണു നമ്മെ മുന്‍നിയമിച്ചിരിക്കുന്നതെന്നും ഉള്ള തിരുവചന സത്യങ്ങള്‍ ‘അസാധ്യം’ എന്നു മുദ്രകുത്തി പലരും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതിനെ ഒരു സുവാര്‍ത്തയായല്ല അവര്‍ കാണുന്നത്.
ജോണ്‍ വെസ്ലി എന്ന ദൈവഭൃത്യനെക്കുറിച്ച് ഇങ്ങനെയൊരു കഥ കേട്ടിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ യോഹന്നാന്റെ ആദ്യലേഖനം വായിക്കുകയായിരുന്നു. അവിടെ രണ്ടാം അധ്യായം ആറാം വാക്യത്തില്‍ അദ്ദേഹം ഇങ്ങനെ വായിച്ചു: ‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു.’ അതൊരു കല്പനയാണ്. അത് ആവശ്യപ്പെടുന്നത് നാം യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട് എന്നാണ്. ഈ വാക്യം വായിച്ച വെസ്ലി ആവേശഭരിതനായിപ്പോയി. അദ്ദേഹം ആത്മഗതം ചെയ്തു. ”എന്ത്! എന്നെപ്പോലെ ഒരു സാധാരണ വിശ്വാസിക്കും ഈ ലോകത്തില്‍ യേശു നടന്നതുപോലെ നടക്കാമെന്നോ? ഇതെന്തൊരു വലിയ സാധ്യതയാണ്! തീര്‍ച്ചയായും ഇത് എനിക്കു സാധ്യമാണ്. അതുകൊണ്ടാണല്ലോ ദൈവവചനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്!”
നോക്കുക: യേശു ജീവിച്ചതുപോലെ ജീവിക്കുക എന്ന കല്പന അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. ‘ഇതൊക്കെ ആര്‍ക്കു കഴിയും?’ എന്നദ്ദേഹം നിരാശപ്പെട്ടില്ല. മറിച്ച് ഇതു ഒരു സുവിശേഷമായി (Good News- സദ്വാര്‍ത്ത) അദ്ദേഹം കണ്ടു! ആ സുവിശേഷം അദ്ദേഹം കൈക്കൊണ്ടു. അത് അദ്ദേഹത്തെ തേജസ്സേറിയ ഒരു ശുശ്രൂഷയിലേക്കു നടത്തി.
തേജസ്സിന്റെ ഈ ശുശ്രൂഷയുടെ ചില പ്രത്യേകതകള്‍ നാം ചിന്തിച്ചു വരുന്ന വാക്യങ്ങളില്‍ കണ്ടെത്താന്‍ കഴിയും. 2 കൊരിന്ത്യര്‍ 4:1-ല്‍ ‘അതുകൊണ്ട്… ഞങ്ങള്‍ക്ക് ഈ ശുശ്രൂഷ ഉണ്ടാകയാല്‍…’ എന്നു കാണുന്നു. ഏതുകൊണ്ട്? എങ്ങനെയാണ് ഈ ശുശ്രൂഷ ലഭിക്കുന്നത്? അതിന്റെ തലേ വാക്യത്തില്‍ (3:18) ഇതിന്റെ മറുപടി നമുക്കു കാണുവാന്‍ കഴിയും. അത് ഇങ്ങനെയാണ്: നാം തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു കര്‍ത്താവിന്റെ അതേ പ്രതിമയായി രൂപന്തരപ്പെടണം. അതിന്റെ ഭാഗമായി ഈ തേജസ്സിനെ കണ്ണാടി പോലെ പ്രതിബിംബിപ്പിക്കണം – ഇതാണ് ശുശ്രൂഷ.
ശുശ്രൂഷ എന്നു പറയുമ്പോള്‍ സാധാരണ വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തിനു പുറത്ത്, തങ്ങള്‍ പോയി ചെയ്യുന്ന ഒരു പ്രവൃത്തിയായാണു ചിന്തിക്കുന്നത്. എന്നാല്‍ ഇവിടെ ജീവിതം തന്നെയാണു ശുശ്രൂഷ– രണ്ടും രണ്ടല്ല.
അതുപോലെ നാം പ്രാപിച്ചിരിക്കുന്ന തേജസ്സില്‍ കൂടുതല്‍ നമുക്കു പ്രതിബിംബിക്കാന്‍ സാധ്യമല്ല. നാം പ്രാപിക്കുന്ന തേജസ്സിന് ആനുപാതികമായേ നമുക്കു മറ്റുള്ളവര്‍ക്കു യേശുവിന്റെ ആ തേജസ്സിനെ പകര്‍ന്നുകൊടുക്കാന്‍ കഴിയുകയുള്ളു. ജീവിതം തന്നെ ശുശ്രൂഷയായി മാറുമ്പോള്‍ ജീവിതത്തിലില്ലാത്തതു നമുക്കു നല്‍കുവാന്‍ സാധ്യമല്ലല്ലോ! ഇവിടെ പ്രസക്തമായ വേറൊരു കാര്യമുണ്ട്. തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെട്ട് പൂര്‍ണതയില്‍ എത്തിയ ശേഷം മാത്രമേ തേജസ്സിനെ പ്രതിബിംബിക്കാവൂ എന്നു ചിലര്‍ കരുതിയേക്കാം. എന്നാല്‍ പൗലൊസ് അങ്ങനെയല്ല പറയുന്നത്. അദ്ദേഹം സ്വന്തം അനുഭവം പറയുന്നതിങ്ങനെ: ”ലഭിച്ചുകഴിഞ്ഞുവെന്നോ തികഞ്ഞവനായി എന്നോ അല്ല… എനിക്കും അതു പിടിക്കാമോ എന്നു വച്ചു പിന്തുടരുന്നതേയുള്ളു” (ഫിലി. 3:12). താന്‍ അതേ പ്രതിമയായി രൂപാന്തരപ്പെട്ടുവെന്നും തികഞ്ഞവനായി (perfect) എന്നും അദ്ദേഹം അവകാശപ്പെടുന്നില്ല. അദ്ദേഹം തികവിലേക്കുള്ള രൂപാന്തരത്തിന്റെ പാതയിലാണ്. ‘ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല… ഞാന്‍ ആയുന്നു (pressing on to perfection) (ഫിലി. 3:13,14). പക്ഷേ ചില വാക്യങ്ങള്‍ക്കു താഴെ അദ്ദേഹം ചങ്കുറപ്പോടെ പറയുന്നു: ”സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും എന്നെ അനുകരിപ്പിന്‍” (ഫിലി. 3:17). ചുരുക്കത്തില്‍ ഇക്കാര്യത്തെ നമുക്ക് ഇങ്ങനെ സംക്ഷേപിക്കാം: നാം അതേ പ്രതിമയായി രൂപാന്തരപ്പെടുന്ന പാതയില്‍, നമുക്കു ലഭിച്ചിരിക്കുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തില്‍ നാം എത്തിച്ചേരുന്ന ഒരു പൂര്‍ണ്ണതയുണ്ട്. അവിടെ നിന്നുകൊണ്ട് നമുക്കു ധൈര്യത്തോടെ ഈ തേജസ്സിലേക്കു ജീവിതംകൊണ്ടു മറ്റുള്ളവരെ ക്ഷണിക്കാന്‍ കഴിയും. പൗലൊസ് 2 കൊരിന്ത്യര്‍ 4:2-ല്‍ ഇത് ഇങ്ങനെ വ്യക്തമാക്കുന്നു: ”ഈ ശുശ്രൂഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്യപ്പെടാതെ… സകല മനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ ബോദ്ധ്യമാക്കുന്നു.”
മറ്റൊരു കാര്യം, ഈ ശുശ്രൂഷ വിശുദ്ധിയുടെ ഒരു ഉയര്‍ന്ന സോപാനത്തിലെത്തിയ ചിലര്‍ക്കു മാത്രമേ സാധ്യമാകൂ എന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. മറിച്ച് നാം എല്ലാവരും തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു എന്നാണു രേഖപ്പെടുത്തിരിക്കുന്നത്. പാപക്ഷമയുടെ സുവിശേഷം സ്വീകരിച്ച് ദൈവമക്കളായ എല്ലാവര്‍ക്കുമുള്ളതാണ് ക്രിസ്തുവിന്റെ തേജസ്സിന്റെ ഈ സുവിശേഷം. അവസാനമായി മറ്റൊരു കാര്യംകൂടി ഈ ഭാഗത്തു നിന്നു ശ്രദ്ധിക്കാം. തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി മാറുന്നത് നമ്മുടെ ഒരു പ്രവൃത്തിയല്ല കര്‍ത്താവിന്റെ ദാനമാണ് എന്ന് ഈ വാക്യത്തില്‍ പറഞ്ഞിരിക്കുന്നു! ഇവിടെ ഒരു വൈരുദ്ധ്യമുണ്ടെന്നു തോന്നാം. കര്‍ത്താവിന്റെ സ്വഭാവത്തോട് അനുരൂപമാകുന്ന, പൂര്‍ണതയിലേക്ക് ആയുന്ന, ആ വഴിയില്‍ നമ്മുടെ ഭാഗത്തുനിന്നു ബോധപൂര്‍വമായ ഒരു ശ്രമമില്ലേ? അങ്ങനെയെങ്കില്‍ അതൊരു ദാനം (gift) ആകുന്നതെങ്ങനെ? ദാനം പ്രവൃത്തികൂടാതെ സൗജന്യമായി ലഭിക്കുന്നതല്ലേ?
ഇതിന് എന്താണു മറുപടി? ഫിലിപ്പിയര്‍ 2:12,13 വാക്യങ്ങളില്‍ ഈ സമസ്യയുടെ ഉത്തരമുണ്ട്: ”ഭയത്തോടും വിറയലോടുംകൂടി നിങ്ങളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിപ്പിന്‍. ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്.”
ഇവിടെ ‘രക്ഷയ്ക്കായി ഭയത്തോടും വിറയലോടുംകൂടെ പ്രവര്‍ത്തിക്കണം’ എന്നുതന്നെ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ അതിനോടു ചേര്‍ന്നു പറഞ്ഞിരിക്കുന്നത് ‘അങ്ങനെ പ്രവര്‍ത്തിക്കാനുള്ള ശക്തിയും അതിനായുള്ള ആഗ്രഹവും നമുക്കു തരുന്നത് ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ്’ എന്നാണ്. അങ്ങനെയെങ്കില്‍ നാം ഇച്ഛിച്ചതിനോ പ്രവര്‍ത്തിച്ചതിനോ എന്തെങ്കിലും പുകഴ്ച നമുക്ക് അവകാശപ്പെടാനുണ്ടോ? ഇല്ല. മറിച്ച് ഇതെല്ലാം ദൈവത്തിന്റെ തന്നെ ഒരു പ്രവൃത്തിയാണെന്നു ബോധ്യപ്പെട്ടു സകല മാനവും മഹത്വവും നാം അവിടുത്തേക്കു മാത്രമല്ലേ നല്‍കുകയുള്ളു? സൂര്യനില്‍നിന്നു ലഭിച്ച വെളിച്ചത്തെ പ്രതിഫലിപ്പിക്കുക മാത്രം ചെയ്ത ചന്ദ്രന് ഒരു മഹത്വവും അവകാശപ്പെടാനില്ലാത്തതുപോലെയാണിത്. ഉവ്വ്, രക്ഷപോലെ വിജയകരമായ ജീവിതവും ദൈവത്തിന്റെ ദാനമാണ് (വെളി. 7:10).
ക്രിസ്തുവിന്റെ തേജസ്സ് കണ്ട് അതില്‍ പങ്കാളിയാകുന്നത് എത്ര മഹത്തായ കാര്യമാണ്! വെസ്ലിയെപ്പോലെ ഈ തേജസ്സിന്റെ സുവിശേഷത്തിന്റെ സാധ്യത നാം കാണുന്നുണ്ടോ? ‘ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം മനസ്സുകളെ കുരുടാക്കിയേക്കാം’ എന്ന പൗലൊസ് നല്‍കുന്ന മുന്നറിയിപ്പിനെയും (2 കൊരി. 4:4) നാം ഗൗരവമായി കാണേണ്ടതല്ലേ?
അധ്യായം 17 : താഴ്മയും സത്യസന്ധതയും
നാം തന്നില്‍ നിന്നു പഠിക്കണമെന്നു യേശു ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമാണ് – താഴ്മ.
‘ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍… എന്നോടു പഠിപ്പിന്‍’ (മത്തായി 11:29).
താഴ്മയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന ചിത്രം എന്താണ്? മൃദുവാക്കുകളോടു കൂടിയ ശാന്തനായ ഒരുവന്‍ എളിമയോടെ മറ്റൊരാളോടു സംസാരിക്കുന്നു – ഇപ്രകാരം ഒരു ചിത്രമാണോ? എന്നാല്‍ ഇതല്ല താഴ്മ. ഇതു സൗമ്യതയാണ്. താഴ്മ ആഴത്തില്‍, ഹൃദയത്തിന്റെ ഒരു നിലപാടാണ്.
താഴ്മ ഹൃദയത്തിലെ ഒരു മനോഭാവമാണ്. സൗമ്യതയാകട്ടെ പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്നതും. താഴ്മ പ്രാഥമികമായും ദൈവത്തോടുള്ള ബന്ധത്തിലാണ്. സൗമ്യതയും വിനയവും മനുഷ്യരോടുള്ള ബന്ധത്തിലും. താഴ്മയുള്ള ഒരുവന്റെ പ്രതികരണത്തില്‍ മിക്കപ്പോഴും സൗമ്യത പ്രകടമാകും. എന്നാല്‍ സൗമ്യമധുരമായ പെരുമാറ്റം എല്ലാം താഴ്മയുള്ള ഒരു ഹൃദയത്തില്‍ നിന്നു വരുന്നതാകണമെന്നില്ല. താഴ്മ ദൈവം അറിയുന്നു; സൗമ്യത മനുഷ്യരുടെ മുന്‍പില്‍ വിളങ്ങും.
താഴ്മയുടെയും സൗമ്യതയുടെയും ഈ പ്രത്യേകതകളും വ്യത്യാസങ്ങളും യേശുവിന്റെ ജീവിതത്തില്‍ നിന്നു തന്നെ പഠിച്ചില്ലെങ്കില്‍ നമുക്കു തെറ്റു പറ്റാം. യേശുവില്‍ ഇതെങ്ങനെയായിരുന്നുവെന്നു നോക്കാം.
”അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു” (ഫിലി. 2:5-8).
യേശു പിതാവിനോടുള്ള സമത്വം മുറുകെ പിടിച്ചില്ല. മനുഷ്യ സാദൃശ്യത്തിലായി. ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീര്‍ന്നു. എന്തിന്? പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍. ഇതിനുവേണ്ടി തന്നെത്താന്‍ ശൂന്യനാക്കിത്തീര്‍ത്തുകൊണ്ട് അവിടുന്നു വെളിപ്പെടുത്തിയതാണു താഴ്മ. താഴ്മയെന്നാല്‍ ദൈവം എല്ലാറ്റിനും എല്ലാമായിത്തീരാന്‍ വേണ്ടി ദൈവമുന്‍പാകെ പൂജ്യമായിത്തീരുന്നതാണ്. ഈ ആത്മസമര്‍പ്പണത്തിലായിരുന്നു യേശുവിന്റെ താഴ്മ കുടികൊണ്ടിരുന്നത്.
തനിക്കായി ഒന്നും പ്രതീക്ഷിക്കാതെ പൂര്‍ണമായി ദൈവത്തിന് ഏല്പിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റെ താഴ്മ. ഈ താഴ്മയുടെ ഉല്പന്നമായിരുന്നു യേശുവിലെ സൗമ്യത. പിതാവിന്റെ മുന്‍പാകെയുള്ള യേശുവിന്റെ താഴ്മ മനുഷ്യരുടെ മുന്‍പില്‍ പ്രതിഫലിച്ചതു സൗമ്യതയായാണ്, ”പിതാവു സകലവും തന്റെ കയ്യില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്റെ അടുക്കല്‍ നിന്നു വന്നു ദൈവത്തിന്റെ അടുക്കല്‍ പോകുന്നു എന്നും അറിഞ്ഞിരിക്കെ യേശു… ശിഷ്യന്മാരുടെ കാല്‍ കഴുകുവാന്‍… തുടങ്ങി” എന്ന വാക്യം (യോഹ. 13:3-5) ശ്രദ്ധിക്കുക. ഈ വാക്യം വിരല്‍ ചൂണ്ടുന്നതു പിതാവിനോടുള്ള താഴ്മയുടെ ബന്ധത്തില്‍ നിന്നാണ് ശിഷ്യന്മാരോടുള്ള യേശുവിന്റെ സൗമ്യമധുരമായ പെരുമാറ്റം ഉത്ഭവിച്ചതെന്നല്ലേ? അതേ. പിതാവിനോടുള്ള ഈ താഴ്മ തന്നെയാണു പിതാവു തനിക്കായി ക്രമീകരിച്ച ‘പാനപാത്രം’ ഏതു മനുഷ്യകരത്തില്‍ നിന്നും സൗമ്യതയോടെ വാങ്ങി കുടിക്കാനും യേശുവിനെ പ്രേരിപ്പിച്ചത്. ‘ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ (എവിടെയും) ദൈവത്തെ കാണും’ എന്നു ഗിരിപ്രഭാഷണത്തില്‍ പറഞ്ഞ യേശു താന്‍ അഭിമുഖീകരിച്ച എല്ലാ മനുഷ്യരിലും കണ്ടതു പിതാവിന്റെ കരങ്ങളെയാണ്. അതുകൊണ്ട് ‘തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്യം ഭരമേല്പിക്കാന്‍’ അവിടുത്തേക്കു കഴിഞ്ഞു (1 പത്രൊ. 2:23). അതു പോലെ ‘രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതിരിക്കുന്ന ആടിനെപ്പോലെ വായെ തുറക്കാതിരിക്കാനും’ യേശുവിനു കഴിഞ്ഞതിനു കാരണവും മറ്റൊന്നല്ല (യെശ. 53:7). ഈ അനുഭവങ്ങളുടെ പിന്‍ബലത്തിലാണ് യേശു, ”നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍” എന്നു ഗിരിപ്രഭാഷണത്തില്‍ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിച്ചതെന്നും നമുക്കു മനസ്സിലാക്കാം.
ഇവിടെ ഒരു സംശയം വരാം. യേശു പീഡനങ്ങളെ മിണ്ടാതെ, വായെ തുറക്കാതെ സഹിച്ചു എന്നതു നേര്. പക്ഷേ ചിലപ്പോള്‍ അവിടുന്ന് ആളുകളെ തുറന്നു ശാസിക്കുകയും കരങ്ങളില്‍ ചമ്മട്ടിയേന്തുകയും ചെയ്തില്ലേ? പിതാവിന്റെ മുന്‍പാകെയുള്ള താഴ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞ സൗമ്യതയാണ് ആളുകളോടുള്ള പെരുമാറ്റത്തില്‍ യേശുവില്‍ എപ്പോഴും പ്രതിഫലിച്ചെതന്നു പറഞ്ഞല്ലോ. എങ്കില്‍ യേശുവിന്റെ ഈ നടപടികളെ എങ്ങനെയാണു വിശദീകരിക്കുക? ഈ സമയത്തു യേശു തന്റെ വിനയവും സൗമ്യതയും കൈവിട്ടുവെന്നാണോ നാം കരുതേണ്ടത്? അല്ല. യേശുവിന്റെ സൗമ്യതയുടെ തന്നെ ജ്വലിക്കുന്ന ഒരു മുഖമാണ് ഇവിടെ പ്രകടമായതെന്നു വേണം നാം മനസ്സിലാക്കാന്‍.
ഇത് ഇങ്ങനെ വിശദീകരിക്കാം: യേശുവിന്റെ സൗമ്യത, താഴ്മയിലാണല്ലോ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. താഴ്മയാകട്ടെ, പിതാവിനും അവിടുത്തെ രാജ്യത്തിനും ഒന്നാം സ്ഥാനം നല്‍കുന്നതും അതിനായി തന്നെത്തന്നെ പൂജ്യമായി എണ്ണുന്നതുമാണ്. യേശു ദേവാലയത്തില്‍ ചാട്ടവാറെടുത്തതും (യോഹ. 2:15) ശാസ്ത്രിമാര്‍ക്കും പരീശന്മാര്‍ക്കുമെതിരെ ആഞ്ഞടിച്ചതും (മത്താ. 23) എന്തിനുവേണ്ടിയാണ്? സ്വാര്‍ത്ഥപരമായ താത്പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല അത്. തന്നെ അവര്‍ വ്യക്തിപരമായി ആക്ഷേപിക്കുകയോ തന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്തപ്പോഴൊക്കെ സഹനത്തില്‍ അഭയം തേടിയ യേശു, അവര്‍ പിതാവിനും അവിടുത്തെ രാജ്യത്തിനും എതിരായി നീങ്ങിയപ്പോള്‍ ചാട്ടവാര്‍ ഏന്തിയെങ്കില്‍ അതു താഴ്മയില്‍ നിന്നുള്ള വ്യതിചലനമല്ലെന്നു വ്യക്തമല്ലേ? അതുപോലെ നാം ആരോട് ഇടപെടുന്നുവോ അവരുടെ ആത്യന്തിക നന്മയും നിത്യതയിലെ അവരുടെ നേട്ടവും ഉദ്ദേശിച്ചുള്ള പെരുമാറ്റമാണു വാസ്തവത്തിലുള്ള വിനയം. ദൈവത്തിന്, അവിടുത്തെ രാജ്യത്തിന്, എതിരായ കാര്യങ്ങളോടു നിശ്ശബ്ദത പാലിക്കുന്നതല്ല മറിച്ച് അതിനോട് വിയോജിക്കുന്നതാണു സൗമ്യത. ഉവ്വ്, യേശുവിന്റെ വിനയത്തിന്റെ തന്നെ ജ്വലിക്കുന്ന മുഖമാണ് യെരുശലേം ദേവാലയത്തിനും ശാസ്ത്രിമാരോടും പരീശന്മാരോടുമുള്ള പെരുമാറ്റത്തിലും വെളിപ്പെട്ടത്.
സ്വന്തം ശിഷ്യന്മാരോട് യേശു ഗൗരവമായി ഇടപെട്ട രംഗങ്ങളും (ലൂക്കൊ. 9:55; മത്താ. 16:23 ഭാഗങ്ങള്‍ നോക്കുക) ഇതേ കാര്യം ശരിവയ്ക്കുന്നു. ശിഷ്യന്മാരുടെ സ്വാര്‍ത്ഥത, കരുണയില്ലാത്ത മനോഭാവം, പത്രൊസിന്റെ സ്വയസ്‌നേഹം, സ്വയസംരക്ഷണ മനോഭാവം തുടങ്ങിയവയെ തുറന്നു ശാസിക്കുമ്പോഴും യേശു നിലകൊള്ളുന്നത് താഴ്മയുടെയും സൗമ്യതയുടെയും അതിരുകള്‍ക്കുള്ളില്‍ തന്നെയാണ്.
യേശുവില്‍ നിന്നു നാം പഠിക്കേണ്ട താഴ്മയുടെയും സൗമ്യതയുടെയും പാഠങ്ങള്‍ മുകളില്‍ പറഞ്ഞതെല്ലാമാണ്. നല്ല പെരുമാറ്റം, വിനയാന്വിതമായ നില്പ്, മൃദുവായ വാക്കുകള്‍, സൗമ്യമായ സ്വരം – താഴ്മയെക്കുറിച്ച് ഈ ലോകം നമുക്കുതന്ന ധാരണകളുമായി യേശുവില്‍ നിന്നു പഠിക്കുവാന്‍ ചെല്ലുമ്പോള്‍ ക്രിസ്തീയമായ താഴ്മയും സൗമ്യതയും തീര്‍ത്തും വ്യത്യസ്തമായ ഒന്നാണെന്നു നാം തിരിച്ചറിയും. ആ തിരിച്ചറിവോടെ നമുക്കു നമ്മോടു തന്നെ ചോദിക്കാം. യേശുവിന്റെ ഇതേ യഥാര്‍ത്ഥ താഴ്മയും സൗമ്യതയുമാണോ ഞാന്‍ കയ്യാളുന്നത്?
യഥാര്‍ത്ഥ താഴ്മയോടു ചേര്‍ന്നുപോകുന്നതാണു സത്യസന്ധത. സത്യസന്ധതയെന്നാല്‍ കാപട്യവും അഭിനയവും മുഖംമൂടിയും ഇല്ലാത്ത അവസ്ഥയാണ്. നാം എന്താണോ, അതാണു നാം. ഒട്ടും കൂടുതലുമില്ല, കുറവുമില്ല. അകവും പുറവും ഒരുപോലെ. ദൈവം എല്ലാറ്റിനും എല്ലാം ആകാനായി ഞാന്‍ വെറും പൂജ്യമാകുന്നതാണു യഥാര്‍ത്ഥ താഴ്മയെങ്കില്‍, അത്തരം താഴ്മയുള്ള ഒരുവനു മാത്രമേ യഥാര്‍ത്ഥത്തില്‍ സത്യസന്ധനായിരിക്കാനാകൂ. കാരണം അവനു സംരക്ഷിക്കാന്‍ ഒരു ഇമേജില്ല. അതുകൊണ്ടു തന്നെ കാപട്യങ്ങളും അഭിനയവും മുഖംമൂടിയും ആവശ്യമില്ല. ആളുകളോട് ഉള്ള കാര്യങ്ങള്‍ തുറന്നു പറയാം. തീര്‍ത്തും സത്യസന്ധനായിരിക്കാം. നോക്കുക: യഥാര്‍ത്ഥ താഴ്മയില്‍ മാത്രമേ സത്യസന്ധതയ്ക്കു വളരാനാകൂ. ഇതിന്റെ മറുവശവും ശരിയാണ്. യഥാര്‍ത്ഥത്തില്‍ സത്യസന്ധനായ ഒരാള്‍ക്കു മാത്രമേ താന്‍ താഴ്മയിലാണോ എന്നു തിരിച്ചറിയാനാകൂ. നമ്മുടെ ജീവിതത്തില്‍ ദൈവത്തിനുണ്ടായിരുന്ന ഒന്നാം സ്ഥാനം നഷ്ടമാകുകയും നമ്മുടെ സ്വയം ആ സിംഹാസനത്തില്‍ കയറി ഇരിക്കുകയും ചെയ്യുന്ന സാഹചര്യം ചിലപ്പോള്‍ വരാം. അപ്പോള്‍ ദൈവം എനിക്ക് എല്ലാറ്റിനും എല്ലാമല്ല; ഞാന്‍ വെറും പൂജ്യവുമല്ല. ചുരുക്കത്തില്‍ എനിക്കു താഴ്മ നഷ്ടമായി. ഇത് എന്റെ പെരുമാറ്റത്തിലും പ്രതിഫലിക്കുകയും സൗമ്യതയുടെ സ്ഥാനത്തു കാഠിന്യം പ്രകടമാകുകയും ചെയ്യും. അപ്പോള്‍, ഞാന്‍ എന്നോടു തന്നെ നിര്‍ദ്ദയം സത്യസന്ധനാണെങ്കില്‍ മാത്രമേ എന്റെ താഴ്മയും സൗമ്യതയും നഷ്ടമായതു ഞാന്‍ തിരിച്ചറിയുകയുള്ളു! നോക്കുക: യഥാര്‍ത്ഥ സത്യസന്ധതയില്‍ മാത്രമേ താഴ്മയ്ക്കും നിലനില്പുള്ളു.
ചുരുക്കത്തില്‍ താഴ്മയും സത്യസന്ധതയും പരസ്പരം പൂരകങ്ങളാണ്. താഴ്മയില്ലാത്ത ഒരാള്‍ക്കു സത്യസന്ധനായിരിക്കുക പ്രയാസം. സത്യസന്ധതയില്ലാത്ത ഒരുവനു താഴ്മ കൈമോശം വരുന്നതു തിരിച്ചറിയാനുമാവുകയില്ല. യഥാര്‍ത്ഥത്തില്‍ താഴ്മയുള്ളവരാണെങ്കില്‍ നാം സത്യസന്ധരായിരിക്കും; മറിച്ചും.
ഈ താഴ്മയും സത്യസന്ധതയും യേശുവിലാണു പൂര്‍ണമായ അര്‍ത്ഥത്തില്‍ നമുക്കു കാണുവാന്‍ കഴിയുന്നത്. ‘വചനം ജഡമായിത്തീര്‍ന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ. 1:4). തുടര്‍ന്നു യോഹന്നാന്‍ പറയുന്നു: ‘കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു’ (1:17). താഴ്മയുള്ളിടത്താണല്ലോ കൃപയുള്ളത് (1 പത്രൊ. 5:5; യാക്കോ. 4:6). എങ്കില്‍ നമുക്കീ വാക്യങ്ങളെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാം: ”വചനം ജഡമായിത്തീര്‍ന്നു; താഴ്മയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. അതുപോലെ: ”താഴ്മയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.”
താഴ്മയും സത്യവും – രണ്ടും യേശുവിലാണുള്ളത്. ഇന്നു നാം താഴ്മയും സത്യസന്ധതയുമാണോ അന്വേഷിക്കുന്നത്? എങ്കില്‍ നമുക്കാവശ്യം യേശുവിനെ തന്നെയാണ്.
അധ്യായം 18 : ഫലസമൃദ്ധിയുടെ പുതുവത്സരം
ജീവിതത്തില്‍ പുതുവര്‍ഷം വരുമ്പോള്‍ ഈ പുതിയ വര്‍ഷത്തെ ‘നീട്ടിക്കിട്ടിയ ആയുസ്സാ’യി നമ്മില്‍ എത്ര പേര്‍ കാണുന്നുണ്ട്?
യേശു പറഞ്ഞ, ‘മുന്തിരിത്തോട്ടത്തില്‍ നടപ്പെട്ട അത്തിവൃക്ഷത്തിന്റെ ഉപമ,’ ഓരോ പുതുവര്‍ഷത്തെയും ഈ നിലയില്‍ ഗൗരവത്തോടെ സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. കാരണം ‘യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്ക്കട്ടെ. മേലില്‍ അതു ഫലം നല്‍കിയേക്കാം. ഇല്ലെങ്കില്‍ വെട്ടിക്കളയാം’ എന്നാണല്ലോ ആ ഉപമയില്‍ കൃഷിക്കാരന്‍, തോട്ടത്തിന്റെ ഉടമയോട് അഭ്യര്‍ത്ഥിക്കുന്നത്!
വിശുദ്ധനായ ഒരു ദൈവഭൃത്യന്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ വിജയ രഹസ്യത്തെക്കുറിച്ചു ചോദിച്ച ആളിനോട് അതിങ്ങനെ വെളിപ്പെടുത്തിയതായി കേട്ടിട്ടുണ്ട്: ”ഞാന്‍ ഓരോ ദിവസത്തെയും എന്റെ ജീവിതത്തിലെ അവസാന ദിവസമായി കണക്കാക്കി ജീവിക്കുന്നു.” ഓരോ ദിവസത്തെയും അത്രമാത്രം ഗൗരവമായി എടുത്ത അദ്ദേഹം വിശുദ്ധനായതില്‍ എന്താണത്ഭുതം? ഓരോ വര്‍ഷത്തെയും ഈ മട്ടില്‍ ‘നീട്ടിക്കിട്ടിയ ആയുസ്സാ’യി കണക്കാക്കി ജീവിക്കാന്‍ കഴിഞ്ഞാല്‍ അതു നമ്മുടെ ജീവിതത്തെയും എറെ വ്യത്യാസപ്പെടുത്തും.
ലൂക്കൊസ് 13-ന്റെ 6 മുതല്‍ 9 വരെ വാക്യങ്ങളില്‍ യേശു പറഞ്ഞ ഉപമ പുതുവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുന്നതു ഒട്ടേറെ ഉള്‍ക്കാഴ്ച നല്‍കും: ”അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരി ത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നു നോക്കാന്‍ അവന്‍ വന്നു. എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍ നിന്നു ഫലം അന്വേഷിച്ചു വരുന്നു. ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടു കിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.”
ഈ ഉപമയെ യെഹൂദനുമായുള്ള ബന്ധത്തില്‍ ഇങ്ങനെ വ്യാഖ്യാനിക്കാറുണ്ട്: യെഹൂദനാകുന്ന അത്തിവൃക്ഷം വാഗ്ദത്ത നാടായ പലസ്തീനില്‍ നടപ്പെട്ട വൃക്ഷമാണ്. ദൈവം തന്റെ പുത്രനായ യേശുവിലൂടെ പരസ്യ ശുശ്രൂഷയുടെ മൂന്നു വര്‍ഷം അവരില്‍ ഫലം തിരഞ്ഞു. പക്ഷേ ഫലം കണ്ടെത്തിയില്ല. അതുകൊണ്ട് അവരെ വെട്ടിക്കളയാം എന്നു പിതാവു തീരുമാനിച്ചു. എന്നാല്‍ നല്ല തോട്ടക്കാരനായ യേശു സമയം നീട്ടിക്കൊടുക്കാന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. താന്‍ തന്നെ അവര്‍ക്കു വേണ്ടി മരിച്ച് (‘ചുവടു കിളച്ച്’) അവരുടെ വളര്‍ച്ചയ്ക്കും ഫലം കായിക്കുന്നതിനും സഹായകമായി (‘വളമിടാം’) മാറാം. അതുമൂലം അവര്‍ അനുതപിച്ച് പിതാവിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുമെന്ന് അവിടുന്നു പ്രതീക്ഷിച്ചു. മറിച്ചു ഫലം കായിച്ചില്ലെങ്കില്‍ മാത്രം വെട്ടിക്കളയാം എന്നതായിരുന്നു അവിടുത്തെ നിലപാട്.
എന്നാല്‍ ഈ ഉപമ യെഹൂദനു വേണ്ടിയുള്ളതാണെന്നു വ്യാഖ്യാനിച്ചു തള്ളിക്കളയാതെ നമ്മോടുള്ള ബന്ധത്തില്‍ ഇതിനെ സമീപിക്കുന്നതായിരിക്കും പ്രയോജനകരം. ഇതില്‍ നമുക്കു പ്രസക്തമായ ഏഴു കാര്യങ്ങളുണ്ട്.
ഒന്നാമത്, ഇതു നടപ്പെട്ട ഒരു വൃക്ഷമാണ് (ലൂക്കൊ. 13:6). ദൈവത്തിന്റെ മുന്തിരിത്തോട്ടത്തില്‍ യജമാനനും കൃഷിക്കാരനും ബോധപൂര്‍വ്വം നട്ട ഒരു വൃക്ഷം. ഇന്നത്തെ കാലഘട്ടം ‘യാദൃച്ഛിക ജനന’ങ്ങളുടെ കാലമായിരിക്കാം. എന്നാല്‍ നാം അത്തരം ഒരു അപകട ജനനമല്ല (accidental birth). നാം ഒരു ‘മുന്‍നിര്‍ണയ’ത്തിന്റെ ഫലമാണ് (എഫെ. 1:4). നമ്മുടെ ജനനം, വളര്‍ച്ച, നമ്മെ നാം ആക്കിയ സാഹചര്യങ്ങള്‍ തുടങ്ങിയവ ചിന്തിക്കുമ്പോള്‍ നാം എത്ര പേരോടു നന്ദിയുള്ളവരായിരിക്കണം! ചിലര്‍ പറയാറില്ലേ ‘ആരും എന്നെ സഹായിക്കാനില്ലായിരുന്നു. ഞാന്‍ സ്വയം കെട്ടിപ്പടുത്ത ഒരു മനുഷ്യനാണ് (I am a selfmade man)’ എന്ന്. സത്യത്തില്‍ അങ്ങനെയൊരു ‘സെല്‍ഫ് മെയ്ഡ് മാന്‍’ ഇല്ല. നാമെല്ലാം എത്രയോ പേരുടെ കരുണയുടെ, കരുതലിന്റെ ബാക്കിപത്രമാണ്! അതുകൊണ്ടു പൗലൊസ് പറയുന്നു: ‘നന്ദിയുള്ളവരായും ഇരിപ്പിന്‍’ (കൊലൊ. 3:15). പുതുവര്‍ഷത്തിന്റെ പടിവാതില്ക്കല്‍ നിന്നു കൊണ്ടു പിന്നിട്ട വര്‍ഷങ്ങളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ദൈവ ത്തോടുംമനുഷ്യരോടും നാം എത്ര കൃതജ്ഞതാനിര്‍ഭരരായിരിക്കണം!
നാം ദൈവത്താല്‍ തന്റെ തോട്ടത്തില്‍ നടപ്പെട്ട ഒരു വൃക്ഷമാണ് എന്ന ആഴത്തിലുള്ള ബോധ്യം നമുക്ക് ഏറെ സുരക്ഷിതത്വബോധം (security) നല്‍കും. സുരക്ഷിതബോധത്തിന്റെ അഭാവമാണ് ഇന്ന് ഒട്ടേറെ പേരിലും നിഴലിട്ടു കാണുന്നത്. മത്സരാധിഷ്ഠിതമായ ഇന്നത്തെ ആധുനിക ലോകത്തില്‍ ഓരോരുത്തരും അവരവരെത്തന്നെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതു (trying to assert himself) കാണാം. ‘കഴിവുള്ളവന്റെ അതിജീവനം’ (survival of the fittest) എന്ന കാട്ടു നീതിയാണ് ഇന്നത്തെ സമൂഹത്തെയും നയിക്കുന്നത്. ഇതെല്ലാം പലരിലും തികഞ്ഞ അരക്ഷിത ബോധമാണു സൃഷ്ടിക്കുന്നത്. എന്നാല്‍ സര്‍വ്വ ലോകത്തെയും സൃഷ്ടിച്ച, എന്നെ സ്‌നേഹിക്കുന്ന, വലിയവനായ ദൈവത്തിന്റെ മുന്‍ നിര്‍ണയത്തിന്റെ ഫലമായി ഒരു പ്രത്യേക സ്ഥലത്ത്, സാഹചര്യത്തില്‍, നടപ്പെട്ട ഒരു വൃക്ഷമാണു ഞാനെന്നും (എഫെ. 1:4), എനിക്കു സംഭവിക്കുന്നതെല്ലാം തന്റെ സ്ഥിര നിര്‍ണയത്താലും മുന്നറിവിനാലുമാണെന്നും (പ്രവൃത്തി 2:23) ഞാന്‍ ചെയ്യേണ്ട പ്രവൃത്തികളൊക്കെയും അവിടുന്നു മുന്നൊരുക്കിയവയാണെന്നും (എഫെ. 2:10) ഉള്ള ദൈവവചനം നല്‍കുന്ന ഉറപ്പ്, അരക്ഷിതമായ ഈ കാലഘട്ടത്തില്‍ നമുക്കു വലിയ സുരക്ഷിതത്വബോധം നല്‍കും. അതു നമ്മെ പരാതികളില്‍ നിന്നും അന്യോന്യം താരതമ്യം ചെയ്യുന്നതില്‍ നിന്നും വലിയ ഒരളവില്‍ വിടുവിക്കും.
രണ്ടാമത്, ഉപമയിലെ യജമാനന്‍ തിരയുന്നതു ഫലമാണ് (7-ാം വാക്യം). നമ്മിലെ ഫലത്തിന്റെ അഭാവത്തെ ഇലകളുടെ സമൃദ്ധികൊണ്ടു പരിഹരിക്കാനാവില്ല. ഫലത്തിനു ഫലം തന്നെ വേണം. വൃക്ഷത്തിന്റെ അനന്യത (identity) ഇലയല്ല, ഫലമാണ് (മത്താ. 7:20). ദൈവത്തെ നമുക്ക് ഇലകളുടെ തളിര്‍പ്പുകൊണ്ടു കബളിപ്പിക്കാനാവില്ല (മത്താ.21:18-20 വായിക്കുക). ഈ സംഭവത്തിലേതുപോലെ യേശു ഇന്നു വിശപ്പോടെ നമ്മുടെ ജീവിതവൃക്ഷത്തെ സമീപിച്ചാല്‍ നമുക്കു തന്റെ വിശപ്പടക്കുവാന്‍ കഴിയുമോ? ഇല്ലെങ്കില്‍ അത് എത്ര നിര്‍ഭാഗ്യകരമായിരിക്കും!
പലപ്പോഴും മനുഷ്യമനസ്സ്, പല കുറുക്കു വഴികള്‍ തേടുകയും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോട്ടങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഇത്തരം ഒരു സംഭവം ഏദന്‍ തോട്ടത്തില്‍ നടന്നത് ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. വിലക്കപ്പെട്ട കനി തിന്ന് ദൈവതേജസ്സു നഷ്ടപ്പെട്ടു നഗ്നരായി തീര്‍ന്നപ്പോള്‍ ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചു പരിഹാരത്തിനായി ദൈവത്തെ തന്നെ ആശ്രയിക്കേണ്ടതിനു പകരം ആദിമ പുരുഷനും സ്ത്രീയും ഒരുതരം രക്ഷപ്പെടലാണ് (escapism) നടത്തിയത്. അത്തിയില കൂട്ടിത്തുന്നി അരയാട ഉണ്ടാക്കി തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെ അവര്‍ ഒളിച്ചു വച്ചു. പക്ഷേ അവര്‍ക്കു ദൈവത്തെ കബളിപ്പിക്കുവാന്‍ കഴിഞ്ഞില്ല (ഉല്‍പ. 3:7). നാമും ഇന്നു യേശുവിന്റെ വിശപ്പടക്കുവാന്‍ ഫലം നല്‍കാതെ ഇലകളുടെ മറവില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോ? പ്രവൃത്തിയാണു ഫലം, വാക്കുകളാണ് ഇല. പ്രവൃത്തിയില്ലാത്ത ഒട്ടേറെ വാക്കുകള്‍ കൊണ്ടും ആത്മീയ ഭാഷ കൊണ്ടും നാം ആരെയാണു കബളിപ്പിക്കുവാന്‍ ശ്രമിക്കുന്നത്? രണ്ടായാലും ദൈവത്തെ വഞ്ചിക്കാന്‍ കഴിയുകയില്ല (ഗലാ. 6:7).
യേശു അത്തിയില്‍ ഫലം തിരഞ്ഞ സംഭവം മര്‍ക്കൊസ് രേഖപ്പെടുത്തുമ്പോള്‍ ‘അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു’ (11:13) എന്നു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അപ്പോള്‍ ഫലം തിരഞ്ഞതിന്റെയും വൃക്ഷത്തെ ശപിച്ചതിന്റെയും ന്യായം എന്താണ്? അത് ഇങ്ങനെ വിശദീകരിക്കാം: അത്തിമരത്തിന്റെ പ്രത്യേകത, ഫലകാലം അല്ലെങ്കിലും അതിന്റെ ശിഖരങ്ങളില്‍ ഇലകള്‍ക്കുള്ളിലായി തലേ ഫലകാലത്തിന്റെ ബാക്കിയായി ചില ‘തലപ്പഴങ്ങള്‍’ ഉണ്ടായിരിക്കും എന്നതാണ് (യെശ.17:6). യേശു അത്തിവൃക്ഷത്തിന്റെ അടുത്തു ചെന്ന് ഇതാണു തിരഞ്ഞത്. അത് ഇല്ലാതെ ഇരുന്നത് അത്തിവൃക്ഷത്തിന്റെ തന്നെ കുറവാണ്!
ആട്ടെ, ഫലകാലമല്ലെങ്കിലും നമ്മില്‍ ഫലമുണ്ടായിരിക്കണം എന്നതില്‍ നിന്നു നാം ഉള്‍ക്കൊള്ളേണ്ട ആത്മികപാഠം എന്താണ്? ചിലപ്പോള്‍ സ്വാഭാവികമായി വലിയ ആത്മീയ ഉണര്‍വ്വിന്റെ സമയത്തോ കൂട്ടായ്മാ യോഗങ്ങളില്‍ വൈകാരികമായി ഉണര്‍ത്തപ്പെട്ട സന്ദര്‍ഭങ്ങളിലോ ആയിരിക്കുകയില്ല നാഥന്‍ ഫലം തിരഞ്ഞു നമ്മെ സമീപിക്കുന്നത്. മറിച്ചു വന്ധ്യവും ഊഷരവുമായ, വലിയ ആത്മീയതയൊന്നും തോന്നാത്ത, നിത്യസാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നാം ആയിരിക്കുമ്പോഴായിരിക്കും അവിടുന്നു ഫലം തിരഞ്ഞു നമ്മെ സമീപിക്കുന്നത്. അപ്പോള്‍ ചില ‘തലപ്പഴ’ങ്ങളെങ്കിലും കാഴ്ച വയ്ക്കുവാന്‍ നമ്മുടെ പക്കലുണ്ടാകുമോ?
മൂന്നാമത്, കൃഷിക്കാരന്‍ യജമാനനോട് അത്തിവൃക്ഷത്തിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ പുതുവര്‍ഷത്തില്‍ താന്‍ അതിന്റെ ‘ചുറ്റും കിളയ്ക്കാം’ എന്നാണു പറയുന്നത് (8-ാം വാക്യം). വൃക്ഷത്തിനു ചുറ്റും കിളച്ചാല്‍ തീര്‍ച്ചയായും അതിന്റെ ഉപരിതലത്തിലെ വേരുകള്‍ പൊട്ടും. അത്തിമരത്തിനു കിളയ്ക്കുന്നതു സ്വാഭാവികമായി ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ ഭാവിയില്‍ ഫലം കായിക്കാന്‍ അത്തരം സ്പര്‍ശനവും ദൈവത്തിന്റെ കര്‍ശനമായ ഇടപെടലുകളും ആവശ്യമാണ് (യോഹ. 15:2). ഇന്നു പല വിശ്വാസികളും ‘തൊട്ടാല്‍ വാടി’ ചെടികളെ (Touch me not plant) പോലെയാണ്. ദൈവമാകട്ടെ, സഭയിലെ ഉത്തരവാദപ്പെട്ട സഹോദരന്മാരാകട്ടെ, അവരെ തൊടുന്നത് അവര്‍ക്കിഷ്ടമല്ല. അവരുടെ സ്വാഭാവിക ജീവനെ ആരും സ്പര്‍ശിക്കാന്‍ പാടില്ല. എന്നാല്‍ അവരുടെ സ്വയത്തെ സ്പര്‍ശിക്കുകയും അവരുടെ കുറവുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ‘കിളയ്ക്കല്‍’ ഇല്ലെങ്കില്‍ ഫലമില്ലാത്ത ഇലച്ചാര്‍ത്തുകള്‍ മാത്രമുള്ള ആര്‍ക്കും പ്രയോജനമില്ലാത്ത, അത്തിവൃക്ഷമായി അവര്‍ തുടരും. അങ്ങനെ തുടര്‍ന്നാല്‍ വെട്ടിക്കളയുകയത്രേ അവയുടെ അവസാനം. അങ്ങനെയെങ്കില്‍ ‘വെട്ടിക്കളയുക’ എന്ന നിത്യനാശത്തില്‍ നിന്നു നമ്മെ രക്ഷപ്പെടുത്തുന്ന കിളയ്ക്കലുകളെയും അതിനു തോട്ടക്കാരന്റെ കൈകളില്‍ ഇണങ്ങിയ ആയുധങ്ങളായിത്തീരുന്ന ഉപകരണങ്ങളേയും നാം എത്ര വിലമതിക്കേണം! അവരെക്കുറിച്ച് എത്ര നന്ദിയുള്ളവരായിരിക്കണം!
നാലാമത്, ചുറ്റും കിളയ്ക്കുക മാത്രമല്ല, തോട്ടക്കാരന്‍ ചെയ്യുന്നത്. മറുവശത്തു വൃക്ഷത്തിനു സന്തോഷകരമായ നിലയില്‍ വളമിടുന്ന അനുഭവങ്ങളും ദൈവത്തിന്റെ തോട്ടത്തില്‍ ഉണ്ട്. ദൈവസഭയില്‍ എപ്പോഴും നാം ദൈവത്തിന്റെ ഖണ്ഡിതത്തെയും ദയയെയുമാണു മാറിമാറി സ്പര്‍ശിക്കുന്നത് (റോമ. 11:22).
അടുത്തതായി ഒരു വര്‍ഷംകൂടി നില്ക്കട്ടെ’ എന്നാണു കൃഷിക്കാരന്‍ അപേക്ഷിക്കുന്നത് (വാക്യം 8). ഒരു വര്‍ഷം ഫലം കായിക്കാന്‍ ന്യായമായ ഒരു സമയമാണ്! ഒരു വര്‍ഷം വളരെ ചുരുങ്ങിയ സമയമായിപ്പോയി എന്നാണോ നമ്മുടെ പരാതി? അല്ല. ഒരു വര്‍ഷത്തില്‍ 12 മാസവും 365 ദിവസവുമുണ്ട്. 8,760 മണിക്കൂറുമുണ്ട്. 5,26,600 മിനിറ്റുകളാണുള്ളത്. മൊത്തം 3,15,36,000 സെക്കന്‍ഡുകളുമുണ്ട്. ഫലം കായിക്കാന്‍ എത്രയേറെ അവസരം!
ആറാമത്, വളരെ കഠോരമായ ഒരു നിര്‍ദ്ദേശമാണു തോട്ടക്കാരനില്‍ നിന്നു നാം കേള്‍ക്കുന്നത്. ‘ഫലം കായിച്ചില്ലെങ്കില്‍ അതു വെട്ടിക്കളയാം’ (വാക്യം 9). ഉവ്വ്, ദൈവത്തിന്റെ ക്ഷമ വളരെ ദീര്‍ഘമാണ്. പക്ഷേ അതിനും ഒടുവില്‍ ഒരവസാനമുണ്ട് (റോമര്‍ 2:5). ചുട്ടുകളക അത്രേ അതിന്റെ അവസാനം (എബ്രായര്‍ 6:8). ഹോ! ജീവനുള്ള ദൈവത്തിന്റെ കയ്യില്‍ വീഴുന്നത് എത്ര ഭയങ്കരം (10:31). ഇക്കാര്യത്തില്‍ എത്ര വലിയ ആളായാലും ദൈവത്തിനു മുഖപക്ഷം ഇല്ല. നെബുഖദ്‌നേസര്‍ വലിയ ചക്രവര്‍ത്തിയായിരുന്നു. യെഹൂദരെ പ്രവാസത്തിലേക്കു കൊണ്ടുപോയെങ്കിലും ദാനിയേല്‍ ഉള്‍പ്പെടെയുള്ളവരോടു കരുണയോടെ ഇടപെട്ടവന്‍. ഭാവികാര്യങ്ങള്‍ സംബന്ധിച്ചുള്ള തന്റെ പദ്ധതികള്‍ ദൈവം സ്വപ്നത്തിലൂടെ വെളിപ്പെടുത്തിക്കൊടുത്തവന്‍. പക്ഷേ അവന്‍ ദൈവഹിതപ്രകാരം ഫലം കായ്ക്കാതെ വന്നപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അതികഠോരമായ ഒരു കല്പന പുറപ്പെട്ടു – ‘വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചു കളയുവിന്‍’ (ദാനിയേല്‍ 4:14,23).
അത്തിവൃക്ഷത്തെ വെട്ടിക്കളയാന്‍ ഫലം കായിക്കുന്നില്ല എന്ന കാരണം മാത്രമല്ല യജമാനനു പറയുവാനുള്ളത്. അത് ‘നിലത്തെ നിഷ്ഫലമാക്കുന്നു’ എന്നൊരു കുറ്റംകൂടെ യജമാനന്‍ ഉന്നയിക്കുന്നുണ്ട് (7-ാം വാക്യം). നാം ഫലം കൊടുക്കാതെ നിന്നാല്‍, നാം കായിക്കുന്നില്ലെന്നു മാത്രമല്ല മറ്റൊരാളുടെ സാധ്യത കൂടെ നഷ്ടപ്പെടുത്തുകയാണത്രേ!
ഒടുവിലായി, ഏഴാമതായി, ഈ ഉപമ വളരെ പ്രതീക്ഷയോടെയാണ് അവസാനിക്കുന്നത് – ‘മേലില്‍ കായിച്ചെങ്കിലോ!’ (9-ാം വാക്യം). ഫലം നല്കാതെ, നിലത്തെ നിഷ്ഫലമാക്കി നില്ക്കുന്ന ഒരു വൃക്ഷം നീട്ടിക്കിട്ടിയ വര്‍ഷത്തില്‍ പൊടുന്നനെ തളിരിട്ട്, പൂവിട്ട്, ഫലം കായിക്കാന്‍ തുടങ്ങിയാല്‍ അത് യജമാനന്റേയും തോട്ടക്കാരന്റെയും ഹൃദയത്തെ എത്രമേല്‍ ആഹ്ലാദിപ്പിക്കും! എന്നാല്‍ അങ്ങനെ ഫലം കായിക്കാനും നമുക്കു സ്വയമേ കഴിയുകയില്ല. അതിനും നാം അവിടുത്തെ അടുക്കലേക്കു ചെല്ലേണ്ടിയിരിക്കുന്നു (യോഹ. 15:4,5).
പുതുവര്‍ഷത്തില്‍ എത്ര വലിയ സാധ്യതയാണു നമുക്കുള്ളത്! ഇപ്പോഴും താമസിച്ചു പോയിട്ടില്ല. ജീവനുള്ള എല്ലാറ്റിനെക്കുറിച്ചും പ്രതീക്ഷയാണ് അവശേഷിക്കുന്നത് (സഭാ പ്രസംഗി 9:4). അതുകൊണ്ട് ആയുസ്സിനോട് ഒരു വര്‍ഷം നീട്ടിക്കിട്ടിയ പുതുവത്സരത്തില്‍ നമുക്കു ഫലം കായിക്കാം, പിതാവിനെ മഹത്വപ്പെടുത്താം, ശിഷ്യരാകാം (യോഹ. 15:8). അങ്ങനെയെങ്കില്‍ ഇത് അവസാനമല്ല. ഫലസമൃദ്ധിയുടെ ഒട്ടേറെ വര്‍ഷങ്ങള്‍ മുന്‍പിലുണ്ട്. ‘ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ ഫലം നല്‍കുന്ന അത്തിവൃക്ഷം’-ഇതായിരിക്കും ഭാവിയിലെ നമ്മുടെ മേല്‍വിലാസം!
അധ്യായം 19 : ദൈവദാസന്മാരുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം
യേശു ഒരിക്കല്‍ യെഹൂദന്മാരോട് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. പക്ഷേ അവര്‍ക്കതു മനസ്സിലായില്ല. അവര്‍ അവനോട് ഇങ്ങനെ തിരികെ ചോദിച്ചു: ‘ഞങ്ങള്‍ അബ്രാഹാമിന്റെ സന്തതി; ഞങ്ങള്‍ ആര്‍ക്കും ഒരുനാളും അടിമകളായിരുന്നിട്ടില്ല. അപ്പോള്‍ പിന്നെ ഞങ്ങള്‍ സ്വതന്ത്രന്മാര്‍ ആകും എന്നും മറ്റും നീ ഈ പറയുന്നത് എന്താണ്?” (യോഹ. 8:33).
ഇന്നും ഇതേ പ്രശ്‌നമുണ്ട്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാകുകയില്ല. അവര്‍ അമ്പരക്കും: ”അതിനു ഞങ്ങള്‍ ആരുടെയും അടിമകളല്ലല്ലോ. ഞങ്ങള്‍ സ്വതന്ത്രരായ മനുഷ്യരല്ലേ?”
സത്യത്തില്‍ അങ്ങനെയാണോ? സ്വതന്ത്രരെന്നു തോന്നിയാലും വാസ്തവത്തില്‍ അവര്‍ പലതിന്റെയും അടിമകളല്ലേ?…
‘സ്വാതന്ത്ര്യം കീഴടങ്ങലിലൂടെ’ എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രശസ്ത മിഷനറി സ്റ്റാന്‍ലി ജോണ്‍സ് ഇങ്ങനെയൊരു സംഭവം വിവരിക്കുന്നു: അദ്ദേഹത്തിന്റെ സന്താളിലെ ആശ്രമത്തില്‍ ഒരു ദിവസം ഒരു ഡോക്ടറുടെ ഭാര്യ പ്രാര്‍ത്ഥനയ്ക്കും കൗണ്‍സലിങിനുമെത്തി. ഭാര്യഭര്‍തൃ ബന്ധത്തിലെ പൊരുത്തക്കേടായിരുന്നു അവരുടെ പ്രശ്‌നം. ജീവിതത്തില്‍ ഒരിക്കലും ആര്‍ക്കും കിഴടങ്ങിയിട്ടില്ലാത്ത ഒരു സ്ത്രീ. ഭര്‍ത്താവായ ഡോക്ടര്‍ക്കും അദ്ദേഹത്തിന്റേതായ സ്വതന്ത്രമായ വഴികളുണ്ട്. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരമായ രണ്ടു രേഖകള്‍ പോലെ അവരുടെ ജീവിതം അന്യോന്യം തൊടാതെ സ്വതന്ത്രമായി മുന്നോട്ടു പോയി. ഒടുവില്‍ ആ ദാമ്പത്യം ഒരു തകര്‍ച്ചയില്‍ അവസാനിക്കും എന്ന ഘട്ടമായപ്പോള്‍ അവള്‍ സഹായം തേടി ആശ്രമത്തില്‍ എത്തിയതാണ്.
സ്റ്റാന്‍ലി ജോണ്‍സും സഹപ്രവര്‍ത്തകരും അവളോടു ദീര്‍ഘനേരം സംസാരിച്ചു. അവളുടെ പ്രശ്‌നം അവളുടെ ഭര്‍ത്താവല്ല, അവള്‍ തന്നെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആര്‍ക്കും കീഴടങ്ങാതെ ജീവിക്കുക എന്നു വച്ചാല്‍ തികഞ്ഞ സ്വാതന്ത്ര്യമാണെന്നു തോന്നാം. പക്ഷേ അങ്ങനെ ഒരുവള്‍ വാസ്തവത്തില്‍ അവളുടെ തന്നെ സ്വയത്തിന്റെ ദാസിയാണ്. തനിക്കു ശരിയെന്നു തോന്നുന്നതു ചെയ്യുകയും തന്റെ ഇഷ്ടപ്രകാരം മാത്രം ജീവിക്കുകയും ചെയ്യുന്നവന്‍ സ്വതന്ത്രനല്ല, സത്യത്തില്‍ തന്റെ തന്നെ അടിമയാണ്. തന്നെക്കാള്‍ വലിയ, നന്മയുടെ മൂര്‍ത്തിമദ്ഭാവമായ, ഒരു ആത്യന്തിക ശക്തിയുടെ (ദൈവം) മുന്‍പില്‍ കീഴടങ്ങുന്നതാണു യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്നവര്‍ കാര്യകാരണം സഹിതം ചൂണ്ടിക്കാട്ടിയപ്പോള്‍ അവള്‍ അംഗീകരിച്ചു. ദൈവത്തിനെതിരെ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കെട്ടിപ്പൊക്കിയ പ്രതിരോധത്തിന്റെ കോട്ടകള്‍ മലവെള്ളം പോലെ ഒഴുകിയ അനുതാപത്തിന്റെ കണ്ണുനീരില്‍ ഒലിച്ചു പോയി. അവള്‍ യേശുകര്‍ത്താവിനെ നാഥനും രക്ഷകനുമായി സ്വീകിരച്ചു. അവള്‍ സ്വസ്ഥയായി, യഥാര്‍ത്ഥത്തില്‍ സ്വതന്ത്രയായി. എന്നാല്‍ വീട്ടിലേക്കവള്‍ തിടക്കപ്പെട്ടു പോയില്ല. പ്രാര്‍ത്ഥനയ്ക്കും വചനത്തിന്റെ പഠനത്തിനുമായി ഒരു ദിവസം കൂടി അവള്‍ ആശ്രമത്തില്‍ തങ്ങി.
വിവരം ഡോക്ടറെ അറിയിക്കാന്‍ ആശ്രമത്തില്‍ നിന്ന് ഒരു മിഷനറി അവളുടെ വീട്ടില്‍ ചെന്നു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ഡോക്ടര്‍ സിറ്റൗട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഭാര്യ ഒരു ദിവസം വൈകിയേ എത്തുകയുള്ളുവെന്നതില്‍ അദ്ദേഹത്തിനു പരാതിയൊന്നുമില്ല. എന്നാല്‍ അദ്ദേഹം ആകെ അസ്വസ്ഥനാണ്. അതുകൊണ്ടു മിഷനറി അല്പനേരം അവിടെയിരുന്ന് ആശ്രമത്തിന്റെ പ്രിയപ്പെട്ട സന്ദേശം – ‘ക്രിസ്തുയേശുവിലുള്ള സ്വാതന്ത്ര്യം’- അദ്ദേഹത്തോടു പങ്കിട്ടു. ഡോക്ടര്‍ എല്ലാം ശ്രദ്ധിച്ചു കേട്ടു. പക്ഷേ ഒടുവിലദ്ദേഹം പറഞ്ഞത് യേശുവിനോട് യെഹൂദന്മാര്‍ പറഞ്ഞതു തന്നെ: ”അതിന് ഞാന്‍ ഇപ്പോള്‍ തന്നെ സ്വതന്ത്രനാണല്ലോ. ഞാന്‍ ആര്‍ക്കും അടിമയല്ലല്ലോ. എനിക്കിനി എന്തു സ്വാതന്ത്ര്യമാണു വേണ്ടത്?”
മിഷനറി അപ്പോള്‍ സ്‌നേഹപൂര്‍വ്വം ഡോക്ടറുടെ ശ്രദ്ധയെ അദ്ദേഹേത്തിന്റെ പാന്റിന്റെ പിന്‍പോക്കറ്റില്‍ തിരുകിയിരിക്കുന്ന മദ്യക്കുപ്പിയിലേക്കു ക്ഷണിച്ചു. ഉവ്വ്, ഡോകട്ര്‍ മദ്യത്തിന്റെ അടിമയായിരുന്നു. പക്ഷേ അദ്ദേഹത്തിന് അതിനെക്കുറിച്ചു ബോധ്യമില്ല. താന്‍ ഒന്നിനും അടിമയല്ല, തീര്‍ത്തും സ്വതന്ത്രനാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്!
തങ്ങള്‍ സ്വതന്ത്രരാണെന്ന് അവകാശപ്പെട്ട യെഹൂദന്മാരോട് യേശു പറഞ്ഞതാണ് ഇവിടെ പ്രസക്തം: ”പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്റെ ദാസന്‍ ആകുന്നു” (യോഹ. 8:34). വാസ്തവത്തില്‍ ഒരുവന്‍ ഏതിനോടു തോല്ക്കുന്നുവോ അതിന്റെ അടിമയാണ്. ഡോക്ടര്‍ ആ നിലയില്‍ പാപത്തിന്റെ ദാസനാണ്. പക്ഷേ അതു തിരിച്ചറിഞ്ഞ് യേശുവിന്റെ അടുത്തേക്കു ചെന്നിരുന്നെങ്കില്‍ അവിടുത്തേക്ക് അദ്ദേഹത്തെ സ്വതന്ത്രനാക്കാന്‍ കഴിയുമായിരുന്നു. ‘പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും’ എന്ന് യേശു അവിടെത്തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ (8:36).
എന്നാല്‍ അടുത്ത ദിവസം അതു സംഭവിച്ചു. മിഷനറിയുടെ വാക്കുകള്‍ ഡോക്ടറെ ഒരു തിരിച്ചറിവിലേക്കു നയിച്ചില്ലെങ്കിലും യേശുവിലേക്കു ചെന്നു സ്വാതന്ത്ര്യം നേടിയ ഭാര്യയുടെ അനുഭവം അദ്ദേഹത്തെ സ്പര്‍ശിച്ചു. അതിങ്ങനെയാണ്: പിറ്റേന്നു രാവിലെ സന്താള്‍ ആശ്രമത്തില്‍ നിന്ന് ഒരു പുതിയ സൃഷ്ടിയായി മടങ്ങിയെത്തിയ ഭാര്യ ഉണ്ടാക്കിയ രണ്ടു കപ്പു കാപ്പിയുമായി ഇരുവരും അത്താഴ മേശയ്ക്കു സമീപം ഇരിക്കുകയാണ്. പൊടുന്നനെ പത്രം മടക്കിവച്ച് ഡോക്ടര്‍ പരിഹാസത്തോടെ ഭാര്യക്കു നേരേ തിരിഞ്ഞു: ”ആട്ടെ തമ്പുരാട്ടി, ആശ്രമത്തില്‍ പോയി പുതുതായി എന്താണു പഠിച്ചത്?”
നിശ്ശബ്ദയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഭാര്യ മെല്ലെ താനിരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റു. അത്താഴമേശയെ വലം വച്ച് അവള്‍ ഡോക്ടര്‍ ഇരുന്ന കസേരയുടെ അടുത്തെത്തി. അവള്‍ തറയില്‍ മുട്ടുകുത്തി അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ആശ്രമത്തില്‍ നിന്നു പഠിച്ചതോ? ഞാന്‍ പഠിച്ചത്, ഈ വീട്ടിലെ പ്രശ്‌നം മറ്റാരുമല്ല ഞാനാണെന്നാണ്. എന്നോടു ക്ഷമിക്കണം.” ഭാര്യയുടെ വാക്കുകളും പ്രവൃത്തിയും ഭര്‍ത്താവിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അദ്ദേഹവും ഭാര്യക്കു സമീപം മുട്ടുകുത്തി തന്റെ ജീവിതത്തെ യേശുവിനു സമര്‍പ്പിച്ച് സാക്ഷാല്‍ സ്വാതന്ത്ര്യത്തിലേക്കു പ്രവേശിച്ചു…
ഈ വരികള്‍ വായിക്കുന്ന ആരെങ്കിലും ഈ നിലയില്‍ ഒരു സ്വാതന്ത്ര്യത്തിലേക്കു വരാതെ ഇപ്പോഴും പാപത്തിന്റെ ദാസന്മാരായി തുടരുന്നുണ്ടെങ്കില്‍ ”സത്യം അറിയുക; സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (8:32). ഉവ്വ്, പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും.
ഇത് ഒരു തുടക്കമാണ്. യേശു ആ ഭാഗത്തു തുടര്‍ന്നു പറയുന്നതു മുന്നോട്ടുള്ള വഴിയെക്കുറിച്ചു സൂചന നല്‍കുന്നു: ”നിങ്ങള്‍ എന്റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി… സ്വതന്ത്രന്മാരാകും” (8:31). നിര്‍ഭാഗ്യവശാല്‍ ഇന്നു ദൈവദാസന്മാരെന്നു സ്വയം അവകാശപ്പെടുന്ന പലരും ശിഷ്യത്വ ജീവിതം നല്‍കുന്ന ഇത്തരം പൂര്‍ണമായ ഒരു സ്വാതന്ത്ര്യത്തിലേക്കു വന്നിട്ടില്ല. കഴിഞ്ഞകാല പാപത്തിന്റെ ശിക്ഷാ വിധിയില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും അവര്‍ സ്വാതന്ത്ര്യം നേടിയിട്ടുണ്ടെന്നതു നേര്. അവരില്‍ പലരും ക്രിസ്തുവിനെ അറിഞ്ഞ കേവലം ക്രിസ്ത്യാനികളാണ്. എന്നാല്‍ ക്രിസ്തുവിന്റെ ശിഷ്യരല്ല.
ആധുനിക കാലത്താണ് ക്രിസ്ത്യാനിത്വവും ശിഷ്യത്വവും ഇങ്ങനെ രണ്ടായി പിരിഞ്ഞു കിടക്കുന്നത്. ആദ്യ നൂറ്റാണ്ടില്‍ രണ്ടും തമ്മില്‍ ഒരു വേര്‍തിരിവുണ്ടായിരുന്നില്ല. ”ആദ്യം അന്ത്യൊക്ക്യയില്‍ വച്ചു ശിഷ്യന്മാര്‍ക്കു ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി” എന്ന വചനം (പ്രവൃത്തി 12:26) ഈ സത്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഒന്നാം നൂറ്റാണ്ടില്‍ ശിഷ്യന്മാരെ വിളിച്ച പേരാണ് ‘ക്രിസ്ത്യാനികള്‍’ എന്നത്. അന്നു ശിഷ്യന്മാര്‍ ക്രിസ്ത്യാനികള്‍ എന്നറിയപ്പെട്ടു. അന്ന് എല്ലാ ക്രിസ്ത്യാനികളും ശിഷ്യത്വം നല്‍കുന്ന പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കു ചുവടു വച്ചവരായിരുന്നു.
ഇന്നോ? ഇന്ന് ക്രിസ്തു തങ്ങളെ സ്വതന്ത്രരാക്കി എന്ന് അവകാശപ്പെടുന്ന പലരോടും അടുത്തു പെരുമാറുമ്പോള്‍ അവരില്‍ മിക്കവരും ദൈവത്തിന്റെ ദാസന്മാരല്ല പകരം തങ്ങളുടെ തന്നെ, സ്വയത്തിന്റെ, ദാസന്മാരാണെന്നു കാണാന്‍ കഴിയും. പണം, സ്ഥാനമാനങ്ങള്‍, ശുശ്രൂഷകള്‍ തുടങ്ങിയവയ്ക്കു വേണ്ടിയുള്ള മത്സരത്തിലാണവര്‍. ‘സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചും, നാണംകെട്ടു നടക്കുന്നിതു ചിലര്‍” എന്ന പൂന്താനത്തിന്റെ വരികള്‍ ലോക മനുഷ്യര്‍ക്കൊപ്പം ഇന്നു ദൈവദാസന്മാരെന്നു പേരെടുത്തവര്‍ക്കും പ്രസക്തമാണെങ്കില്‍ അതെത്ര ലജ്ജാകരമാണ്! സത്യത്തില്‍ ഇതിന്റെ എല്ലാം ഉറവിടം തകരപ്പെടാത്ത സ്വയത്തിലാണ്. സ്വയ(self)ജീവന്റെ മേല്‍ ശിഷ്യത്വത്തിന്റെ കുരിശടയാളം പതിഞ്ഞിട്ടില്ലാത്തവര്‍! തങ്ങള്‍ തന്നെ അടിമകളായിരിക്കെ മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നവരായി ഇവരില്‍ ഏറെയും മാറിയിരിക്കുന്നു.
ഏറിയ പുരുഷാരം തന്നെ അനുഗമിക്കുമ്പോഴാണ് യേശു അവരുടെ നേരേ തിരിഞ്ഞ് പൊടുന്നനെ ശിഷ്യത്വ ജീവിതത്തിന്റെ ആവശ്യകത, അതിലേക്കുള്ള പടവുകള്‍ എന്നിവയെക്കുറിച്ചു പറഞ്ഞത് (ലൂക്കൊ. 14:25). ആ ഭാഗം അവസാനിപ്പിക്കുമ്പോള്‍ യേശു ശിഷ്യത്വമില്ലാത്ത ക്രിസ്തീയതയെ കാരമില്ലാത്ത ഉപ്പിനോടാണുപമിക്കുന്നത്: ”ഉപ്പു നല്ലതു തന്നേ; പക്ഷേ ഉപ്പു കാരമില്ലാതെ പോയാല്‍ എന്തൊന്നുകൊണ്ട് അതിനു രസം വരുത്തും? പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല (useless). അതിനെ പുറത്തു കളയും. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” (14:35).
ചെവിയുള്ളവര്‍ ഇന്നിതു കേള്‍ക്കുന്നുണ്ടോ? ദൈവദാസന്മാരുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം ശിഷ്യത്വത്തിലാണ് ഫലപൂര്‍ണതയിലെത്തുന്നത്. ശിഷ്യത്വത്തെക്കുറിച്ച് യേശു പറഞ്ഞത് തന്നെ അനുഗമിച്ചവരോടാണ് (14:25). അതുപോലെ, തന്റെ ശിഷ്യന്മാരായി സത്യം അറികയും സത്യത്തിലൂടെ സ്വാതന്ത്ര്യത്തിലേക്കു വരികയും ചെയ്യുന്നതിനെക്കുറിച്ച് യേശു പറഞ്ഞത് തന്നില്‍ ‘വിശ്വസിച്ച’ യെഹൂദന്മാരോടാണ് (യോഹ. 8:31).
ഇന്നും തന്റെ പിന്നാലെ വരുന്ന ക്രിസ്ത്യാനികളെന്ന ബഹു പുരുഷാരത്തോടും തന്നെ കേവലം വിശ്വസിക്കുന്ന ‘സാദാവിശ്വാസി’കളോടും യേശുവിനു പറയാനുള്ളതു യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന ശിഷ്യത്വത്തിന്റെ സന്ദേശം തന്നെയാണ്. ‘കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.’
അധ്യായം 20: വിതയ്ക്കുന്നവന്റെ ഉപമ നല്‍കുന്ന പാഠം
”വിതയ്ക്കുന്നവന്‍ വിതപ്പാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികെ വീണു. പറവകള്‍ വന്ന് അതു തിന്നു കളഞ്ഞു. ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്തു വിണു. മണ്ണിനു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചു വന്നു. സൂര്യന്‍ ഉദിച്ചാറെ ചൂടുതട്ടി വേര് ഇല്ലായ്കയാല്‍ അത് ഉണങ്ങിപ്പോയി. മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു. മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു. നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” (മത്തായി 13:3-9).
നാം ‘ചെവിയുള്ളവരാണെങ്കില്‍’ കേള്‍പ്പാന്‍ ഇതില്‍ ഒട്ടേറെയുണ്ട്.
ഈ നാലുതരം സ്ഥലങ്ങള്‍ – വഴിയരിക്, പാറസ്ഥലം, മുള്ളിന്നിടയില്‍, നല്ല നിലം – സുവിശേഷത്തോടുള്ള നാലുതരം പ്രതികരണങ്ങളെയാണു പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ ഇവരില്‍ എത്ര കൂട്ടര്‍ സഭയില്‍ ഉണ്ടാകും എന്നാലോചിക്കുക കൗതുകകരമാണ്.
തീര്‍ച്ചയായും, വഴിയരികിനെ പ്രതിനിധാനം ചെയ്യുന്നവര്‍ സഭയിലുണ്ടാകുകയില്ല. കാരണം സുവിശേഷത്തിന്റെ വിത്ത് വീണ മാത്രയില്‍ പറവ അതു കൊത്തിക്കൊണ്ടു പോയല്ലോ. അവര്‍ രക്ഷിക്കപ്പെട്ടില്ലെന്നു കര്‍ത്താവു തന്നെ വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കൊസ് 8:12 – ‘അവര്‍ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന്‍ പിശാച് വന്ന് അവരുടെ ഹൃദയത്തില്‍ നിന്നു വചനം എടുത്തു കളയുന്നു’). അപ്പോള്‍ പിന്നെ അവരെ സഭയില്‍ തിരയേണ്ടതില്ലല്ലോ.
രണ്ടാമത്തെ കൂട്ടര്‍, പാറസ്ഥലത്തെ പ്രതിനിധാനം ചെയ്യുന്നവരോ? അവര്‍ സുവിശേഷത്തോടു വൈകാരികമായി പ്രതികരിക്കുന്നവരാണ്. ക്ഷണത്തില്‍ മുളച്ചുവരും. പക്ഷേ മണ്ണിനു താഴ്ചയില്ല. വേരില്ല. വേഗത്തില്‍ മുളച്ചുവന്നതുപോലെ വേഗത്തില്‍ ഉണങ്ങിപ്പോകും. സൂര്യന്‍ ഉദിച്ചാറെ – പരീക്ഷാസമയത്ത് – അവര്‍ പിന്‍വാങ്ങി ലോകത്തിലേക്കു തന്നെ മടങ്ങി (ലൂക്കൊസ് 8:13). അവരെ ആ സ്ഥാനത്തു തിരഞ്ഞാല്‍ പിന്നെ കാണുകയില്ല. ആദ്യത്തെ കൂട്ടര്‍ രക്ഷിക്കപ്പെടാത്തവരാണെങ്കില്‍ ഇവര്‍ പിന്മാറ്റക്കാരാണ്. ഇവരും സഭയില്‍ കാണുകയില്ല.
ഈ നിലയില്‍ ചിന്തിക്കുമ്പോള്‍ മൂന്നാമത്തെ കൂട്ടരും – മുള്ളിനിടയില്‍ വീണ വിത്തിനെ പ്രതിനിധാനം ചെയ്യുന്നവര്‍ – സഭയില്‍ കാണുകയില്ല എന്നു നാം വിചാരിക്കും. കാരണം ‘മുള്ളു മുളച്ചു വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍ സൂക്ഷ്മമായി നോക്കിയാല്‍ ആ ചെടി നശിച്ചു പോയില്ല, മുള്ളുകള്‍ അതിനെ ഞെരുക്കിക്കളഞ്ഞെങ്കിലും അത് ഇല്ലാതായില്ല. അത് ആ സ്ഥാനത്തുണ്ടെന്നു കാണാം. പിന്നെ അവരുടെ പ്രശ്‌നം അവര്‍ ഫലം കൊടുക്കുന്നില്ല – നിഷ്ഫലര്‍ – എന്നു മാത്രമാണെന്നു മത്തായിയുടെ സുവിശേഷത്തില്‍ വിശദീകരിക്കുന്നു (13:22). ലൂക്കൊസ് അവരെക്കുറിച്ചു പറയുമ്പോള്‍ അവര്‍ പൂര്‍ണമായി ഫലം കൊടുക്കാത്തവരാണ് എന്നു കുറച്ചുകൂടെ വിശദമാക്കുന്നു (8:14). അപ്പോള്‍ നോക്കുക: ‘നിഷ്ഫലര്‍ (unfruitful), പൂര്‍ണമായി ഫലം കൊടുക്കുന്നില്ല’ (no fruit to maturity) എന്നിവയാണ് അവര്‍ക്കെതിരെയുള്ളു കുറ്റം. നിഷ്ഫലരായാണെങ്കിലും, പൂര്‍ണമായി ഫലം കൊടുക്കാതെയാണെങ്കിലും അവര്‍ അവിടെയുണ്ട്. അവര്‍ ഇല്ലായ്മയായി പോയിട്ടില്ല. സഭയില്‍ അവരിപ്പോഴും ഉണ്ട്!
നാലാമത്തെ കൂട്ടര്‍. ഉവ്വ്, നല്ല നിലം. തീര്‍ച്ചയായും അവര്‍ മുപ്പതും അറുപതും നുറുംമേനിയായി ഫലം നല്‍കി, സജീവമായി സഭയിലുണ്ട്.
ചുരുക്കത്തില്‍ വിതയ്ക്കുന്നവന്റെ ഉപമ സംബന്ധിച്ചു വിശ്വാസികള്‍ക്കു പ്രസക്തമായ ഒരു പാഠം ഇതാണ്- നാം രക്ഷിക്കപ്പെട്ടവരും പിന്മാറിപ്പോകാതെ സഭയില്‍ ഇപ്പോഴും നില്ക്കുന്നവരുമാകാം. പക്ഷേ അതിന്റെ അര്‍ത്ഥം നാം എല്ലാവരും ‘നല്ല നില’മാണെന്നല്ല. നാം ഒരു പക്ഷേ മുള്ളിന്നിടയില്‍ ഞെരുങ്ങി പൂര്‍ണമായി ഫലം കൊടുക്കാതെ നില്ക്കുന്നവരാകാം. എന്നാല്‍ കര്‍ത്താവു നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ഞെരുങ്ങിയ നില്പല്ല. മുള്ളുകള്‍ പറിച്ചു കളഞ്ഞു നല്ല നിലമായി മുപ്പതും അറുപതും നൂറും മേനിയായി ഫലം കൊടുക്കുന്നവരായി നാം മാറുമ്പോഴാണ് അതു യജമാനന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്നത്.
യജമാനനെ തൃപ്തിപ്പെടുത്തുന്ന നിലയില്‍ പൂര്‍ണമായി ഫലം കൊടുക്കാന്‍ അനുവദിക്കാതെ ഒരുവനെ ഞെരുക്കുന്ന മുള്ളുകള്‍ എന്തെല്ലാമാണെന്നു കര്‍ത്താവ് ഈ ഉപമയുടെ വ്യാഖ്യാനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മുള്ളുകളെ ഈ ലോകത്തിന്റെ ചിന്ത (worries of the world), ധനത്തിന്റെ വഞ്ചന (deceitfulness of riches) എന്നിങ്ങനെയാണ് മത്തായി സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നത് (13:22); ലൂക്കൊസില്‍ ഉല്‍ക്കണ്ഠകള്‍, ധനം, സംസാരഭോഗം (worries, riches, pleasures of this life) എന്നിങ്ങനെയും (8:14). ഇവ രണ്ടും കൂടിച്ചേര്‍ത്തു നമുക്ക് ഇങ്ങനെ പറയാം: ആകുലചിന്തകള്‍ (വിചാരപ്പെടുന്നത്), ധനത്തിന്റെ വഞ്ചന, ലോക സുഖങ്ങള്‍ എന്നിവയാണ് പൂര്‍ണഫലം നല്‍കുന്ന നല്ല നിലമാകുന്നതില്‍ നിന്നു നമ്മെ തടയുന്ന മുള്ളുകള്‍.
ആകുലചിന്തകള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പും താക്കീതും ഗിരിപ്രഭാഷണത്തില്‍ തന്നെ യേശുകര്‍ത്താവു നല്‍കുന്നുണ്ട് (മത്തായി 6:19-34). അവിടെ വിചാരപ്പെടുന്നതിനൊരു ഒറ്റമൂലി എന്ന നിലയില്‍ കര്‍ത്താവ് ആവര്‍ത്തിച്ചു വിരല്‍ ചൂണ്ടുന്നത് സ്വര്‍ഗ്ഗസ്ഥനായ പിതാവിലേക്കാണ്. സ്വര്‍ഗ്ഗീയ പിതാവിലുള്ള വലിയ സുരക്ഷിതത്വബോധമാണു നമ്മുടെ ആകുലചിന്തകളെ പുറത്താക്കുന്നത്. ആകാശത്തിലെ പറവകള്‍ക്കു പോലും ഈ സുരക്ഷിതത്വബോധം നല്‍കുന്ന ആഹ്ലാദമുണ്ടെന്നും മനുഷ്യനാണ് അതു കൈമോശം വന്നതെന്നും അവിടുന്നു ഗിരിപ്രഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
മരച്ചില്ലയിലിരുന്നു പാട്ടുപാടിക്കൊണ്ടിരുന്ന രണ്ടു കുരുവികള്‍ താഴെ ഭൂമിയിലെ മനുഷ്യന്റെ തത്രപ്പാടുകള്‍ കണ്ട് ”നമ്മെ പുലര്‍ത്തുന്നതുപോലെ ഒരു സ്വര്‍ഗ്ഗീയ പിതാവ് ഇവര്‍ക്കില്ലെന്നതാണ് ഇവരുടെ പ്രശ്‌നമെന്നു തോന്നുന്നു” എന്നു തമ്മില്‍ പറഞ്ഞതായി ഒരു കഥ കേട്ടിട്ടുണ്ട്. എത്ര ശരി! അല്ലേ?. എന്നാല്‍ ഗിരിപ്രഭാഷണത്തിലെ, കര്‍ത്താവിന്റെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ?: ‘ആകാശത്തിലെ പറവകളെ നോക്കുവിന്‍ അവ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല. കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു.’ ഉവ്വ്, ആകാശത്തിലെ പറവകളെ പുലര്‍ത്തുന്നത് അവയുടെ പിതാവല്ല, മറിച്ച് നിങ്ങളുടെ പിതാവാണ്. നോക്കുക: സ്വര്‍ഗ്ഗസ്ഥനായ പിതാവു നമ്മുടേതാണ്. നമ്മുടെ പിതാവു പുലര്‍ത്തുന്ന കുരുവികള്‍ക്ക് ആകുലചിന്തയില്ല. നമുക്കോ?
അതെ, വിശ്വാസിയായിരിക്കാം. സഭാംഗമായിരിക്കാം. എന്നാല്‍ സ്വര്‍ഗ്ഗീയ പിതാവില്‍ യഥാര്‍ത്ഥ സുരക്ഷിതത്വം താങ്കള്‍ കണ്ടെത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍ പൂര്‍ണഫലം നല്‍കാതെ മുള്ളിനിടയില്‍ ഞെരുങ്ങി അമരുകയെന്നതാവും നിങ്ങളുടെ അനുഭവം.
രണ്ടാമത്തെ മുള്ളാണു ധനത്തിന്റെ വഞ്ചന. സത്യത്തില്‍ ഇത് ആദ്യത്തെ മുള്ളായ വിചാരപ്പെടുന്നതിന്റെയും ആശങ്കപ്പെടുന്നതിന്റെയും തുടര്‍ച്ചയാണ്. സ്വര്‍ഗ്ഗീയ പിതാവിലുള്ള സുരക്ഷിതത്വബോധത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയിലേക്കാണ് ധനത്തിന്റെ വഞ്ചന തള്ളിക്കയറുന്നത്. ധനം ഒരു കപടസുരക്ഷിതത്വം (Pseudo security) നല്‍കുമെന്നതാണ് അതിന്റെ വഞ്ചന. അരക്ഷിതബോധത്തെ ധനത്തിന്റെ ഉറപ്പുകൊണ്ടു മൂടിവെയ്ക്കാനാണു വിശ്വാസികളില്‍ പോലും പലരും ശ്രമിക്കുന്നത്. പക്ഷേ ധനം ഒടുവില്‍ ചതിക്കും.
ധനത്തിന്റെ ഈ വഞ്ചനയ്‌ക്കെതിരെ മുന്നറിയിപ്പു നല്‌കേണ്ടവര്‍ തന്നെ ഇന്നു ധനാശയെ ആത്മീയതയുടെ മൂടുപടം അണിയിച്ചുകൊണ്ടു വന്നു വിശ്വാസഗോളത്തിലുള്ള അനേകരെ വഞ്ചിക്കുകയാണു ചെയ്യുന്നത്. അല്ലെങ്കില്‍ നോക്കുക: ഇന്നു കൊട്ടിഘോഷിക്കപ്പെടുന്ന ‘സമൃദ്ധിയുടെ സുവിശേഷത്തി’ല്‍ മറഞ്ഞിരിക്കുന്നതു ധനത്തിന്റെ വഞ്ചനയല്ലേ? ധനത്തിന്റെ വഞ്ചന, ഫലത്തെ ഞെരുക്കിക്കളയുന്ന മുള്ളാണെന്നു തിരിച്ചറിഞ്ഞ് അതു പറിച്ചുകളയാതെ പകരം മുള്ളു തന്നെ വിശ്വാസികളുടെ ഹൃദയത്തില്‍ വ്യാപകമായി കൃഷി ചെയ്താ ലോ? ‘വേലി തന്നെ വിളവു തിന്നുന്ന’ ഇത്തരം ഒരു കാലഘട്ടത്തിലാണു നാം വന്നെത്തിയിരിക്കുന്നത്!
മൂന്നാമത്തെ മുള്ള് ഈ ലോകസുഖങ്ങളോടു (Pleasures of the life) ബന്ധപ്പെട്ടതാണ്. ഇത് നമ്മെ നിഷ്ഫലരാക്കിത്തീര്‍ക്കും എന്നറിയാവുന്നതുകൊണ്ടു ദൈവവചനം ഇതു സംബന്ധിച്ച് എത്രയെത്ര മുന്നറിയിപ്പുകള്‍ നമുക്കു നല്‍കിയിരിക്കുന്നു! ഈ ലോകമോഹങ്ങള്‍ (passions of the world) വര്‍ജ്ജിക്കുവാന്‍ പറഞ്ഞിരിക്കുന്നു (തീത്തൊസ് 2:12). ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുത് എന്ന് ആവശ്യപ്പെട്ടിരിക്കുന്നു (1 യോഹ. 2:15). ഈ ലോകത്തെ സ്‌നേഹിച്ചിട്ട് (loved the present age) നിഷ്ഫലനായിത്തീര്‍ന്ന ദേമാസിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു (2 തിമൊ. 4:10). ഈ ലോകവും അതിന്റെ മോഹവും (world and its lusts) ഒഴിഞ്ഞു പോകുന്നതാണ് എന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നു (1 യോഹ. 2:17).
ആട്ടെ, മുകളില്‍ പറഞ്ഞ എല്ലാ മുള്ളുകളും ഒഴിവാക്കി നല്ല നിലമായി മാറുവാന്‍ നാം എന്താണു ചെയ്യേണ്ടത്? ഒന്നാമതു നമുക്കു വേണ്ടതു ഈ മുള്ളുകള്‍ ഒഴിവാക്കുവാന്‍ ഒരാഗ്രഹവും വാഞ്ഛയുമാണ്. ഇവയ്‌ക്കെതിരെ ശക്തമായ ഒരു നിലപാടു നമുക്ക് ഉണ്ടായിരിക്കണം. യെശയ്യാപ്രവാചകന്‍ മുള്ളുകള്‍ക്കെതിരെ നാം ഒരു ‘വിശുദ്ധ യുദ്ധം’ തന്നെ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്: ”യുദ്ധത്തില്‍ പറക്കാരയും മുള്‍പ്പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. ഞാന്‍ അവയുടെ നേരെ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു” (27:4).
എന്നാല്‍ നമ്മുടെ ദൃഢപ്രതിജ്ഞയോ തീരുമാനശക്തിയോ കൊണ്ടുമാത്രം മുള്ളുകള്‍ മുഴുവന്‍ നീക്കിക്കളയുവാന്‍ സാധിക്കുമോ? ഇല്ല. അതിന് നാം അവിടുത്തെ അടുക്കലേക്കു തന്നെ ചെല്ലണമെന്നും യെശയ്യാവു പറയുന്നു: ”യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും ഇരിക്കും. അതു കത്തി ഒരു ദിവസംകൊണ്ട് അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും” (10:17).
ഉവ്വ്, ”അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനം ഏല്പിക്കും” (മത്തായി 3:11).
അധ്യായം 21 : പാപം കര്‍ത്തൃത്വം നടത്താത്ത ജീവിതം
”പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ” (റോമര്‍ 6:14).
പൗലൊസ് യഥാര്‍ത്ഥ വിശ്വാസികളുടെ ഭാഗ്യകരമായ അവസ്ഥ വിവരിക്കുന്നതിങ്ങനെയാണ്: ”ഇനി മേലില്‍ പാപം നിങ്ങളെ ഭരിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കു പാപത്തിന്റെ മേല്‍ വാഴുന്ന വിജയകരമായ ഒരു ക്രിസ്തീയ ജീവിതം സാധ്യമാണ്!”
പാപത്തിന്റെ അടിമത്വത്തില്‍ നിന്നുള്ള വിശ്വാസിയുടെ വിമോചന വിളംബരമാണിത്. വിശ്വാസിയായാലും പാപത്തിന്റെമേല്‍ ജയമുള്ള ഒരു ജീവിതം ഈ ലോകത്തില്‍ നമുക്കു സാധ്യമല്ല എന്ന അടിമത്വ മനോഭാവത്തില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കുന്ന ഒരു സ്വര്‍ഗ്ഗീയ വിളംബരം.
ഇത് എങ്ങനെയാണ് ഒരു ക്രിസ്ത്യാനിയില്‍ പ്രായോഗികതലത്തില്‍ നടക്കുന്നത്?
ഇതേപ്പറ്റി ചിന്തിക്കുമ്പോള്‍ റോമര്‍ 6:14 മുഴുവനായി നോക്കേണ്ടതുണ്ട്. ആ വാക്യം ഇങ്ങനെ: നിങ്ങള്‍ ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.’
ഇവിടെ കൃപയെക്കുറിച്ചും ന്യായപ്രമാണത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു. ന്യായപ്രമാണം, കൃപ എന്നിവ ഒന്നിച്ചു പറയുന്ന മറ്റൊരു വാക്യം കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ളതാണ്. യോഹന്നാന്റെ സുവിശേഷത്തിലാണ് അതു കാണുന്നത്: ”ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; ‘കൃപ’യും ‘സത്യ’വും യേശുക്രിസ്തു മുഖാന്തരം വന്നു” (1:17).
യേശുക്രിസ്തുവിലൂടെ വന്നത് സത്യവും കൃപയും (Truth and grace) ആണെന്നു പറഞ്ഞാല്‍ എന്താണതിന്റെ അര്‍ഥം? ഇതു മനസ്സിലാക്കാന്‍ യേശുവിന്റെ ജീവിതത്തില്‍ നിന്നു തന്നെ ഒരു രംഗം നോക്കാം: യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായം 2 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍, ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിച്ച ഒരു സ്ത്രീയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നതു നമ്മള്‍ വായിക്കുന്നു. ന്യായപ്രമാണം അനുസരിച്ച് ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലുകയാണു വേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തീര്‍ച്ചയായും ന്യായപ്രമാണം തിരുവെഴുത്താണ്. അവിടെ ആ പാപത്തിന്റെ ശിക്ഷയായി രേഖപ്പെടുത്തിയിരിക്കുന്നതെന്താണെന്നാണു പരീശന്മാര്‍ ചൂണ്ടിക്കാട്ടിയത്. അതിനു മറുപടിയായി യേശു തിരുവെഴുത്തിലെ നീതിയെ നിഷേധിച്ച്, അവളെ കല്ലെറിയാന്‍ പാടില്ല എന്നല്ല പറഞ്ഞത്. കല്ലെറിഞ്ഞുകൊള്ളാന്‍ തന്നെയാണ് അവിടുന്ന് അനുവദിച്ചത് (8:7). മാത്രമല്ല അവളുടെ തെറ്റിനെ ലഘൂകരിക്കാതെ ‘പാപം’ എന്നു തന്നെ അവിടുന്നു വിളിക്കുകയും ചെയ്യുന്നു (8:11) – ഇതാണു യേശുവിലുണ്ടായിരുന്ന ‘സത്യം’. എന്നാല്‍ ‘സത്യം’ മാത്രമല്ല യേശുവിലുണ്ടായിരുന്നത്. ‘കൃപ’യും താന്‍ കൊണ്ടു വന്നു. ‘നിങ്ങളില്‍ പാപമില്ലാത്തവന്‍ ഒന്നാമതു കല്ലെറിയട്ടെ’ എന്നു പറഞ്ഞ് അവളെ മരണത്തില്‍ നിന്നു രക്ഷിച്ചപ്പോഴും ‘ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല’ എന്നു തീര്‍പ്പു കല്പിച്ചപ്പോഴും (8:11) യേശുവിലുള്ള ‘കൃപ’യെ ആണു നാം സ്പര്‍ശിക്കുന്നത്. നോക്കുക: മോശെ മുഖാന്തരം വന്ന ന്യായപ്രമാണത്തിന്റെ വക്താക്കളായ ശാസ്ത്രിമാരും പരീശന്മാരും പാപത്തിന്റെ ശമ്പളമായ മരണം അവള്‍ക്കു നിര്‍ദ്ദേശിക്കുമ്പോള്‍ യേശുവിലുള്ള ‘സത്യം’ അതിനെ നിഷേധിക്കുന്നില്ല. എന്നാല്‍ യേശുവിലുള്ള ‘കൃപ’ അതിനെ ജീവനായി പരിണമിപ്പിക്കുകയാണുണ്ടായത് (റോമര്‍ 6:23).
ഉവ്വ്, യേശു സത്യവും കൃപയുമാണു കൊണ്ടു വന്നത്. യോഹന്നാന്‍ തന്റെ ലേഖനത്തിലേക്കു വരുമ്പോള്‍ ‘സത്യം’, ‘കൃപ’ എന്നതിനു പകരം മറ്റു രണ്ടു വാക്കുകളാണ് ഉപയോഗിക്കുന്നത് -‘വെളിച്ച’വും ‘സ്‌നേഹ’വും. ‘ദൈവം വെളിച്ചമാകുന്നു’ (1 യോഹ. 1:5). ‘ദൈവം സ്‌നേഹമാകുന്നു’ (1 യോഹ. 4:8). ‘സത്യ’ത്തിനു പകരം ‘വെളിച്ച’ മെന്നും ‘കൃപ’യ്ക്കു പകരം ‘സ്‌നേഹ’മെന്നും പ്രയോഗിക്കുന്നു. ‘വെളിച്ച’മെന്നാല്‍ ദൈവത്തിന്റെ ന്യായവും നീതിയും സത്യവുമാണ്. ‘സ്‌നേഹം’ ദൈവത്തിന്റെ ദയയെയും കരുണയെയും തക്കസമയത്തെ സഹായമെന്ന കൃപയെയും പ്രതിനിധാനം ചെയ്യുന്നു.
പാപത്തിന്റെ മേല്‍ ജയമുള്ള വിജയകരമായ ക്രിസ്തീയ ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോഴും ‘സത്യ’വും ‘കൃപ’യും പ്രസക്തമാണെന്നു കാണാം. പാപത്താല്‍ തോല്പിക്കപ്പെടാത്ത വിജയകരമായ ഒരു ജീവിതം നയിക്കുക എന്നതാണു ഒരു വിശ്വാസിയുടെ കടമ എന്നതാണ് ഇതു സംബന്ധിച്ച ‘സത്യം.’ ‘ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കുവിന്‍’ ‘നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് സല്‍ഗുണപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണരാകുവിന്‍,’ ‘ക്രിസ്തുവിന്റെ സ്വഭാവത്തോട് അനുരൂപരാകുവാനാണു നിങ്ങളെ മുന്‍നിര്‍ണയിച്ചിരിക്കുന്നത്’ തുടങ്ങിയ വാക്യങ്ങളെല്ലാം അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ വണ്ണം വ്യക്തമാക്കുന്നതു പാപത്തിന്റെ മേല്‍ ജയമുള്ള ഒരു വിശുദ്ധ ജീവിതം വിശ്വാസി നയിക്കണമെന്നാണ്. ദൈവം, വചനത്തിലൂടെ ഇതാവശ്യപ്പെടുന്നു – ഇതാണു ‘സത്യം.’
ഈ ‘സത്യ’ത്തെ മാത്രം കണ്ടാല്‍, ‘കൃപ’യെ നാം ദര്‍ശിക്കാതിരുന്നാല്‍ അതു നമ്മെ പരീശന്മാരെപ്പോലെ ഒരു ന്യായപ്രമാണത്തിലേക്കു മാത്രമേ നയിക്കുകയുള്ളു. ന്യായപ്രമാണം ഒരിക്കലും നമ്മെ നീതീകരിക്കുകയില്ല. ന്യായപ്രമാണത്താല്‍ (നമ്മിലുള്ള) പാപത്തെക്കുറിച്ചുള്ള തിരിച്ചറിവു മാത്രമാണല്ലോ വരുന്നത് (റോമര്‍ 3:20). ഇതു നമ്മെ കുറ്റം വിധിയിലേക്കും കൂടുതല്‍ പരിതാപകരമായ ഒരു അവസ്ഥയിലേക്കും എത്തിക്കുന്നു. സത്യം നമ്മെ കൂടുതല്‍ അരിഷ്ടരായ മനുഷ്യരാക്കി മാറ്റുന്നു! റോമര്‍ ഏഴാം അധ്യായത്തിലെ ‘അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍, ഈ മരണത്തിന് (പാപ പ്രമാണത്തിന്) അധീനമായ ശരീരത്തില്‍ നിന്ന് എന്നെ ആര്‍ വിടുവിക്കും?’ എന്ന പൗലൊസിന്റെ നിലവിളിയോടു താദാത്മ്യപ്പെടുന്ന അവസ്ഥയിലേക്കാണു ‘സത്യം’ (വെളിച്ചം) ഒരുവനെ എത്തിക്കുന്നത് (റോമര്‍ 7:24). എന്നാല്‍ പൗലൊസ് അവിടെ നിര്‍ത്തിയില്ല. അവന്‍ തന്റെ കണ്ണു തുടര്‍ന്നു കര്‍ത്താവിങ്കലേക്ക് ഉയര്‍ത്തുന്നു. അപ്പോള്‍ കര്‍ത്താവു ‘സത്യം’ മാത്രമല്ല ‘കൃപ’യും കൊണ്ടു വന്നു എന്നു മനസ്സിലാക്കുന്നു. ഇതേ തുടര്‍ന്നു തൊട്ടടുത്ത വാക്യത്തില്‍ പൗലൊസിന്റെ വിജയഘോഷമാണു കേള്‍ക്കുന്നത്: ‘കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിനു സ്‌തോത്രം ചെയ്യുന്നു’ (7:25).
കര്‍ത്താവായ യേശുക്രിസ്തു കൊണ്ടുവന്ന ‘കൃപ,’ ‘സത്യ’ത്തിനു നമ്മെ നടത്തുവാന്‍ കഴിയാതിരുന്ന വിജയകരമായ ജീവിതത്തിലേക്ക് നടത്തും. എങ്ങനെയാണിതു സംഭവിക്കുന്നതെന്നു തൊട്ടു താഴെയുള്ള വാക്യങ്ങള്‍ വിശദമാക്കുന്നു: ”അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ഉള്ളവര്‍ക്ക് ഒരു കുറ്റംവിധിയും (condemnation) ഇല്ല. ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാന്‍ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (8:1-3).
ഇവിടെ, ‘കൃപ’ രണ്ട് ഉതവികളാണു വിജയകരമായ ജീവിതത്തിനുവേണ്ടി നമുക്ക് ഒരുക്കിയിരിക്കുന്നതായി പറയുന്നത്. ഒന്ന്: പരിശുദ്ധാത്മാവ്. രണ്ട്: ജഡത്തില്‍ വെളിപ്പെട്ട ദൈവപുത്രന്റെ ജീവിതമാതൃക. ഈ ഉതവികളിലൂടെ ‘കൃപ’ നമ്മെ ‘സത്യം’ ആവശ്യപ്പെടുന്ന പാപത്തെ തോല്‍പ്പിക്കുന്ന വിജയകരമായ ജീവിതത്തില്‍ എത്തിക്കും. ഇനി അനാവശ്യമായ ‘കുറ്റംവിധി’ വേണ്ട.
രണ്ട് ഉതവികളില്‍ ആദ്യം പറഞ്ഞിരിക്കുന്നതു പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. പരിശുദ്ധാത്മാവ് പ്രാഥമികമായും എന്തിനു വേണ്ടിയാണ്? യേശു ആദ്യമായി പരിശുദ്ധാത്മാവിനെക്കുറിച്ചു പറഞ്ഞ ഭാഗം ശ്രദ്ധിക്കുക: ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും. എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും. അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും” (യോഹ. 14:15,16). കല്പനകള്‍ കാക്കുവാനും അനുസരിക്കുവാനും സാഹയിക്കുകയാണു (helper) പരിശുദ്ധാത്മാവിന്റെ പ്രാഥമിക ഉത്തരവാദിത്തം. യേശുവിനെ അനുസരിക്കുന്നതിനോടു ബന്ധപ്പെട്ടാണ് ആത്മാവിന്റെ വിശുദ്ധീകരണ പ്രവൃത്തിയെന്ന് 1 പത്രൊസ് 1:2-ലും പറഞ്ഞിരിക്കുന്നു. ‘സത്യം’ പൂര്‍ണ അനുസരണമാണല്ലോ ജയജീവിതത്തിനായി നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. നമുക്ക് സ്വാഭാവികമായി കഴിയാത്ത ഈ കാര്യം ചെയ്തു തരുന്ന സഹായിയും കാര്യസ്ഥനുമാണു പരിശുദ്ധാത്മാവ്.
പരിശുദ്ധാത്മാവ് മാത്രമല്ല, എല്ലാറ്റിലും നൂറു ശതമാനം പിതാവിനെ അനുസരിച്ചു പാപത്തിന്റെ വിദൂര ലാഞ്ഛന പോലുമില്ലാത്ത വിജയകരമായ ജീവിതത്തിന്റെ ഉടമയായിത്തീര്‍ന്ന ദൈവപുത്രനായ യേശുവിന്റെ ജീവിതമാതൃകയും നമുക്ക് ഉത്തേജനത്തിനായിട്ടുണ്ട് (എബ്രാ. 2:17; 4:15; 5:7-9; 6:20; 12:1,2; 1 യോഹ. 2:6). നമുക്ക് ഒരു ലക്ഷ്യമുണ്ട് – പുത്രന്റെ സ്വരൂപത്തോടു താദാത്മ്യപ്പെടുന്ന, പാപത്തിന്റെ മേല്‍ വാഴുന്ന, വിജയകരമായ ജീവിതം. ഈ ലക്ഷ്യത്തിലെത്താന്‍ നമുക്കൊരു മാതൃകയുമുണ്ട് – സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും പാപത്തില്‍ വീണു പോകാത്ത യേശുവിന്റെ ജീവിതം. ഈ ജീവിതമാതൃക നമുക്കു വലിയ പ്രചോദനമാണ്.
‘കൃപ’യുടെ ഈ രണ്ട് ഉതവികളും ക്രിസ്ത്യാനിയുടെ ജന്മാവകാശമായ വിജയകരമായ ജീവിതത്തിലേക്കു നടത്തും – നമുക്ക് അതിനായി വാഞ്ഛയുള്ളപക്ഷം.
വിജയകരമായ ജീവിതം എന്നതുകൊണ്ടു പാപരഹിതമായ ഒരു പൂര്‍ണതയിലെത്തുക (sinless perfection) എന്നാണ് ഉദ്ദേശിക്കുന്നത് എന്നതാണ് ഇതേപ്പറ്റിയുള്ള പ്രധാന തെറ്റിദ്ധാരണ. അങ്ങനെയല്ല, വിജയകരമായ ഒരു ജീവിതത്തിലേക്കു പ്രവേശിച്ച ശേഷവും നാം സൂക്ഷ്മതയില്ലാത്ത ഒരു നിമിഷം പാപത്തില്‍ വീണുപോയെന്നു വരാം. അതിനു പരിഹാരമാണു 1 യോഹന്നാന്‍ 1:7-10-ല്‍ വിവരിക്കുന്ന ‘സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്ന യേശുവിന്റെ രക്തം.’ എന്നാല്‍ ഇവിടെ ഒരു ചോദ്യം ഉയരാം. ഇടയ്ക്കു വീണുപോയാല്‍ അതിനെ വിജയകരമായ ജീവിതമെന്നു വിശേഷിപ്പിക്കുന്നതില്‍ എന്താണര്‍ത്ഥം?
ഇതു ശരിയാണെന്നു തോന്നാം. എന്നാല്‍ വാച്ച്മാന്‍ നീ എന്ന ദൈവഭൃത്യന്‍ ഇതിന് ഒരു ഉദാഹരണം പറയുന്നതിങ്ങനെ: തടി വെള്ളത്തില്‍ പൊങ്ങിക്കിടക്കും എന്നു നാം പറയുമ്പോള്‍ നാം ഒരു പൊതുനിയമം (General law) പറയുകയാണ്. എന്നാല്‍ തടി ചിലപ്പോള്‍ വെള്ളത്തില്‍ താണു പോകുന്ന അനുഭവമില്ലേ? ഉണ്ട്, നാം ബലം പ്രയോഗിച്ചു താഴ്ത്തിയാല്‍ വെള്ളത്തില്‍ അതു താണു പോകും. പക്ഷേ അതു തടിയെ സംബന്ധിച്ച പൊതുനിയമമല്ല, ഒരു അപവാദം (exception) മാത്രമാണ്. അപവാദത്തെ നാം സാമാന്യവല്ക്കരിക്കാന്‍ പാടില്ല.
ഇതുപോലെയാണു വിജയകരമായ ജീവിതവും. പാപത്തിന്റെയും സ്വയത്തിന്റെയും സമ്മര്‍ദ്ദത്തില്‍ ഒരു നിമിഷം വീണുപോയെന്നു വരാം. എന്നാല്‍ തടിയെ ബലം പ്രയോഗിച്ചു വെള്ളത്തിനടിയിലേക്കു നാം പിടിച്ചു താഴ്ത്തിയാലും നാം കൈ എടുക്കുന്ന നിമിഷത്തില്‍ തടി വെള്ളത്തിനു മുകളിലേക്കു പൊങ്ങി വരുന്നതുപോലെ, ഒരു ജയാളി യേശുവിന്റെ രക്തത്താലുള്ള കഴുകല്‍ പ്രാപിച്ച് വീണ്ടും ജയകരമായ ജീവിതത്തിലേക്കു കുതിച്ചുയരും (1യോഹ. 5:18 Living Bible).
തന്റെ അനുഭവമായി, പൗലൊസ് പറയുന്നതും ഇതു തന്നെയാണ്. പൗലൊസ് പറയുന്നു: ”ലഭിച്ചു കഴിഞ്ഞു എന്നോ തികഞ്ഞവനായി (perfect) എന്നോ അല്ല… എനിക്കും അതു പിടിക്കാമോ എന്നു വച്ചു പിന്തുടരുന്നതേയുള്ളു” (pressing on to perfection- ഫിലി. 3:12-13). തുടര്‍ന്നു പൗലൊസ് പറയുന്നതു ശ്രദ്ധിക്കുക: ”നമ്മില്‍ തികഞ്ഞവര്‍ (perfect) ഒക്കെയും ഇങ്ങനെ തന്നെ ചിന്തിച്ചുകൊള്‍ക” (3:15). നോക്കുക: പൂര്‍ണതയിലേക്ക് ആയുന്നതിനെ തന്നെയാണു പൗലൊസ് പൂര്‍ണത എന്നു വിളിക്കുന്നത്.
അതുകൊണ്ട് ‘സത്യം’ നമ്മോട് ആവശ്യപ്പെടുന്ന വിജയകരമായ ജീവിതം എന്ന ലക്ഷ്യത്തിലേക്ക് ആയുക. അതു തന്നെയാണു ജയകരമായ ജീവിതം. ഇതിനുവേണ്ട ‘കൃപ’യും കര്‍ത്താവില്‍ തന്നെ ലഭ്യമാണ്. അതേ, ‘കൃപ’യും ‘സത്യ’വും യേശുക്രിസ്തു മുഖാന്തരം വന്നു! അവിടുത്തെ അടുക്കലേക്കു വിശ്വാസത്തോട് വരിക. അവിടുന്നു പാപത്തിന്റെമേല്‍ വാഴുക എന്ന ജന്മാവകാശം (Birth right) നമുക്കു തരും (യെശയ്യ. 14:2).
അധ്യായം 22 : വെളിപ്പാടിന്മേല്‍ പണിയപ്പെടുന്ന സഭ
സഭ പണിയപ്പെടുന്നത് ഉപദേശങ്ങളുടെ മേല്‍ അല്ല, ഒരു വെളിപ്പാടിലാണ്. ഉപദേശങ്ങളുടെ പിന്നില്‍ വാക്കുകളേ ഉള്ളു. വെളിപ്പാടിനു പിന്നില്‍ ദൈവം തന്നെയാണുള്ളത്.
വെളിപ്പാട് (revelation)- സഭ അതിന്മേലാണു പണിയപ്പെടുന്നതെന്നു യേശുക്രിസ്തു തന്നെയാണു പറഞ്ഞത്. ”നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു എന്ന് അവന്‍ ചോദിച്ചതിനു ശിമോന്‍ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്… സ്വര്‍ഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്… ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും” (മത്താ. 16:15-18).
തങ്ങളോടൊപ്പം നടന്ന, സഹവസിച്ച, നസറേത്തിലെ തച്ചന്‍ ജീവനുള്ള ദൈവത്തിന്റെ പുത്രന്‍ എന്ന വെളിപ്പാടാണു പത്രൊസിനു ലഭിച്ചത്. അതു സര്‍ഗസ്ഥനായ പിതാവ് തന്നെ വെളിപ്പെടുത്തിക്കൊടുത്തതു കൊണ്ടാണു പത്രൊസിനു ലഭിച്ചതും. ഈ വെളിപ്പാടിന്മേലാണു സഭ പണിയപ്പെടുന്നതെന്നു യേശു പറഞ്ഞു.
സഭയുടെ പണിയില്‍ തുടര്‍ന്നു ദൈവം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പൗലൊസും തനിക്കു ലഭിച്ച വെളിപ്പാടിന്മേലാണു സഭയെ പണിയുന്നത്. ‘യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനത്തിന്മേല്‍ ഞാന്‍ ജ്ഞാനമുള്ളോരു പ്രധാന ശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നുവെന്നും മറ്റൊരുത്തന്‍ മീതെ പണിയുന്നുവെങ്കില്‍ താന്‍ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ’ എന്നുമാണു പൗലൊസ് താന്‍ നിര്‍വഹിക്കുന്ന സഭയുടെ പണിയെക്കുറിച്ചു പറയുന്നത് (1 കൊരി. 3:10,11). എന്നാല്‍ ഈ വലിയ പണിയുടെ തുടക്കം, സ്രോതസ്സ്, നാം അന്വേഷിച്ചു പോയാല്‍ നാം എത്തുന്നതു പൗലൊസിനു ലഭിച്ച ഒരു വെളിപ്പാടിലാണ്. ആ വെളിപ്പാടിനെക്കുറിച്ചു പൗലൊസ് വിവരിക്കുന്നു:- ‘അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍’ എന്നു ഗലാത്യ ലേഖനത്തിലും (1:16), ‘ഞാന്‍ സ്വര്‍ഗീയ ദര്‍ശനത്തിന് അനുസരണക്കേടു കാണിക്കാതെ’ എന്ന് അപ്പൊസ്തല പ്രവൃത്തികളിലും (26:19).
പൗലൊസിനു ലഭിച്ച ഈ വെളിപ്പാടും പത്രൊസിന്റെ കാര്യത്തിലെന്ന പോലെ സ്വര്‍ഗം തന്നെ അദ്ദേഹത്തിനു വെളിപ്പെടുത്തിക്കൊടുത്തതാണ് എന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക. അല്ലെങ്കില്‍ പൗലൊസിനു യേശുവിന്റെ ദൈവത്വത്തില്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധ്യമല്ല. ഗമാലിയേലിന്റെ പാദപീഠത്തിലിരുന്നു യെഹൂദാ ന്യായപ്രമാണം മുഴുവന്‍ ഉരുക്കഴിച്ചു പഠിച്ചവനാണവന്‍. അങ്ങനെയൊരുവന്‍ ‘യഹോവയല്ലാതെ മറ്റൊരു ദൈവവും നിനക്കുണ്ടാകരുത്’ എന്ന ഒന്നാം കല്പന തന്നെ ലംഘിച്ചു നസറേത്തിലെ തച്ചന്‍ ദൈവമാണെന്നു വിശ്വസിക്കണമെങ്കില്‍ വെളിപ്പാടില്ലാതെ കഴിയുമോ? ‘യിസ്രായേലേ കേള്‍ക്ക നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്’ (ഷെമാ യിസ്രായേല്‍, യാഹ്‌വേ എലോഹേനു യാഹ്‌വെ എഖഡ്) – എന്നു ദിവസം തോറും ഏറ്റു പറഞ്ഞു വിശ്വാസപ്രമാണം ഉള്ളില്‍ ഉറപ്പിച്ചിരുന്നവന് ‘ദൈവം ത്രിത്വമാണെന്നും ദൈവപുത്രനാണു യേശുവെന്നും’ ഒരു സ്വര്‍ഗീയ ദര്‍ശനം കൂടാതെ അംഗീകരിക്കുവാന്‍ കഴിയുമോ?
ആട്ടെ, ദൈവത്തെക്കുറിച്ച് ഒരു വെളിപ്പാടു ലഭിച്ചു കഴിയുമ്പോള്‍ അതു പ്രാഥമികമായും ഒരുവനെ എന്തിലേക്കാണു നടത്തുന്നത്? അതിനെക്കുറിച്ചു മോശെയോടു ദൈവം തന്നെ പറയുന്നത് ഇങ്ങനെയാണ്: ”ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” (പുറ.33:20). ദൈവത്തെ ദൈവമായിരിക്കുന്ന നിലയില്‍ കണ്ടു കഴിഞ്ഞാല്‍, തന്നെ തന്റെ തേജസ്സിലും മഹത്വത്തിലും ദര്‍ശിച്ചാല്‍, ഒരു മനുഷ്യനും പിന്നെ പഴയതുപോലെ ആയിരിക്കാന്‍ കഴികയില്ല. അവന്‍ പിന്നെ ‘ജീവനോടെ ഇരിക്കുകയില്ല’ എന്നു പറഞ്ഞാല്‍ അവന്റെ പ്രാണന്‍ പോകും എന്നല്ല അതിനപ്പുറത്ത് അവന്റെ സ്വന്തജീവനില്‍ (self life) ഒരു വലിയ തകര്‍ച്ച നേരിടും എന്നാണു ദൈവത്തെ കണ്ട ഭക്തന്മാരുടെ അനുഭവങ്ങളില്‍ നിന്നു നാം മനസ്സിലാക്കുന്നത്. അവരുടെ സ്വയബലം വലിയൊരളവില്‍ നുറുങ്ങിപ്പോകും. സ്വന്തം കുറവുകളെക്കുറിച്ച് ഏറെ ബോധ്യം ലഭിക്കും. ദൈവിക വെളിച്ചത്തിനു മുന്നില്‍ പൊടുന്നനെ നഗ്നനായി പോയതുപോലെ. താന്‍ ഒന്നുമില്ല എന്ന് തിരിച്ചറിവിലേക്കും വലിയ അനുതാപത്തിലേക്കും അത് അവനെ നയിക്കും. അവന്റെ സ്വയം (self) പഴയതുപോലെ പിന്നെ ‘ജീവിച്ചിരിക്കുകയില്ല.’
ആദിമ ഭക്തന്‍ ഇയ്യോബിന്റെ അനുഭവം കാണുക: ‘തന്റെ സ്വയനീതിയെക്കുറിച്ചുള്ള പ്രശംസയുടെയും അര്‍ഹിക്കുന്നതു ലഭിച്ചില്ല എന്ന പരാതികളുടെയും നാല്പതില്‍ പരം അധ്യായങ്ങള്‍ പിന്നിട്ട് ഒടുവിലത്തെ അധ്യായത്തിലേക്കു വരുമ്പോള്‍ ഇയ്യോബിന്റെ ഏറ്റു പറച്ചില്‍ ഇങ്ങനെ: ‘ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു. ഇപ്പോഴോ എന്റെ കണ്ണാല്‍ നിന്നെ കാണുന്നു. ആകയാല്‍ ഞാന്‍ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു’ (42:5,6).
യാക്കോബിനു യാബ്ബോക്കു കടവില്‍ ദൈവവുമായി ഒരു മുഖാമുഖം ഉണ്ടായതിന്റെ ഫലം എന്തായിരുന്നു? സ്വാഭാവിക ബലം തകര്‍ന്ന് അക്ഷരാര്‍ഥത്തില്‍ തന്നെ അവന്‍ മുടന്തനായിത്തീര്‍ന്നു (ഉല്‍പ. 32:31).
പുതിയ നിയമ സഭയുടെ നിഴലായ ‘മരുഭൂമിയിലെ സഭ’യായ (പ്രവൃ. 7:38) യിസ്രായേലിന്റെ മുഖ്യ നടത്തിപ്പുകാരനായ മോശെയ്ക്കും ഇതേ അനുഭവം ഉണ്ടായതായി നാം കാണുന്നു. നേരത്തെ ‘മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായി’രുന്ന (പ്രവൃ. 7:22) അവന്‍ യിസ്രയേലിനെ നയിക്കാന്‍ ഏറെ സ്വയ ബലത്തോടെ ഇറങ്ങി പുറപ്പെട്ടവനായിരുന്നു (പുറ. 2:11,12). എന്നാല്‍ മുള്‍പ്പടര്‍പ്പിലെ ദൈവിക പ്രത്യക്ഷതയുടെ മുന്‍പില്‍ ബലം തകര്‍ന്നവനായും യിസ്രായേലിനെ നയിപ്പാന്‍ തനിക്കു കഴിവില്ല എന്ന് ഏറ്റു പറയുന്ന (പുറ. 4:10,13) അതി സൗമ്യനായും അവന്‍ തീരുന്നു!
ഉസ്സിയാവു മരിച്ച ആണ്ടില്‍ ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ കര്‍ത്താവിനെ ഇരിക്കുന്നവനായി കണ്ട യെശയ്യാവിന്റെ ജീവിതത്തില്‍ എന്താണു സംഭവിച്ചത്? അതുവരെ മറ്റുള്ളവര്‍ക്കെല്ലാം ‘അയ്യോ കഷ്ടം!’ എന്നു പറഞ്ഞിരുന്ന യെശയ്യാവ് ദൈവത്തിന്റെ വെളിപ്പാടു ലഭിച്ചു കഴിഞ്ഞപ്പോള്‍ ‘എനിക്ക് അയ്യോ കഷ്ടം’ എന്നു വിലപിക്കുന്നു (6:5). ഈ വെളിപ്പാടിനും ഏറ്റു പറച്ചിലിനും ശേഷം മാത്രമാണ് പഴയ നിയമ സഭയായ യിസ്രായേലിനെ പണിയാനായി ദൈവം അവനെ അയയ്ക്കുന്നത് എന്നതും ശ്രദ്ധിക്കുക (6:8,9). യിരെമ്യാവിന്റെയും (1:4-7), യെഹസ്‌കേലിന്റെയും (1:26-2:2) എല്ലാം അനുഭവം ഇതായിരുന്നുവല്ലോ.
പുതിയ നിയമത്തിലേക്കു വരുമ്പോള്‍ ദൈവത്തെ ദൈവമായിരിക്കുന്ന നിലയില്‍ കണ്ടപ്പോള്‍ പൗലൊസിനും ആ വെളിച്ചത്തിനു മുന്‍പില്‍ സ്വന്തം കുറവുകളെക്കുറിച്ചുള്ള ബോധ്യമാണ് ലഭിച്ചതെന്നു കാണാം. പൗലൊസ് വാസ്തവത്തില്‍ ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് ‘അനിന്ദ്യന്‍’ ആയിരുന്നു (ഫിലി. 3:6). എന്നാല്‍ ദമസ്‌കോസിന്റെ പടിവാതില്ക്കല്‍ ദൈവത്തെ കണ്ടവനും ജീവിതത്തില്‍ മുന്നോട്ട് ആവര്‍ത്തിക്കുന്ന ആ പ്രത്യക്ഷതയുടെ മുന്‍പില്‍ ജീവിച്ചവനുമായ പൗലൊസ് (പ്രവൃത്തി 26-ന്റെ 16-ാം വാക്യം ശ്രദ്ധിക്കുക- ‘നീ എന്നെ കണ്ടതിനും ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിനും…’) തുടര്‍മാനം നുറുക്കത്തിനും ആത്മാവിലെ ദാരിദ്ര്യത്തിലുമാണു ജീവിച്ചത്. ‘അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍’ എന്നായിരുന്നു അവന്റെ നിലവിളി (റോമ. 7:24). ‘ഞാന്‍ പാപികളില്‍ ഒന്നാമന്‍’ എന്നായിരുന്നു അവന്റെ ഏറ്റു പറച്ചില്‍ (1 തിമൊ. 1:15).
നസറെത്തിലെ യേശു, ദൈവപുത്രന്‍ എന്നതായിരുന്നു അന്നു പത്രൊസിനെയും പൗലൊസിനെയും സംബന്ധിച്ച് സ്വാഭാവികമായി ഉള്‍ക്കൊള്ളാനാകാത്തതും സ്വര്‍ഗം തന്നെ നല്‍കുന്ന വെളിപ്പാടിലൂടെയല്ലാതെ ഏറ്റെടുക്കാനാവാത്തതുമായ സത്യം. എന്നാല്‍ ഇന്നോ? ഇന്നതിന്റെ മറുവശം – ദൈവപുത്രന്‍, നസറേത്തില്‍ യേശുവായി ജീവിച്ചു എന്നതാണു ഇന്നു സകലര്‍ക്കും ഒരു വെളിപ്പാടായി ലഭിക്കേണ്ടത്.
സത്യത്തില്‍ യേശു ദൈവമാണ്, ദൈവം ജഡത്തില്‍ വെളിപ്പെട്ടു എന്നീ രണ്ടു സത്യങ്ങളും – യേശുവിന്റെ ദൈവത്വവും മനുഷ്യത്വവും – ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയുടെ പണിക്ക് ഇതു രണ്ടും ഒരു പോലെ ആവശ്യമാണെന്നു ദൈവവചനം പറയുന്നു (‘അവന്‍ ജഡത്തില്‍ വെളിപ്പെട്ടു… തേജസ്സില്‍ എടുക്കപ്പെട്ടു’ – 1 തിമൊ. 3:16). ഈ രണ്ടു വെളിപ്പാടുകളും നമുക്കു വേണം.
എന്നാല്‍ പത്രൊസ്, പൗലൊസ് തുടങ്ങിയ ഒന്നാം നൂറ്റാണ്ടിലെ ഭക്തന്മാരില്‍ നിന്നു വ്യത്യസ്തമായി നസറേത്തിലെ യേശു ദൈവമാണെന്നു വിശ്വസിക്കാന്‍ ഇന്നു നമുക്കു വലിയ പ്രയാസമില്ല. കാരണം നാം ജനിച്ചപ്പോള്‍ മുതലേ യേശുവിനെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ക്രിസ്തീയ ലോകത്തിന്റെ സാന്നിധ്യം നമുക്കു ചുറ്റും ഉണ്ട്. എന്നാല്‍ സാക്ഷാല്‍ ദൈവമായവന്‍ നമുക്കു തുല്യനായെന്നും അവിടുന്നു സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടെങ്കിലും നിമിഷാര്‍ധ നേരം പോലും പാപത്തില്‍ വീണുപോകാഞ്ഞതിനാല്‍ പാപം കര്‍തൃത്വം നടത്താത്ത ഒരു ജീവിതം നമുക്കും സാധ്യമാണെന്നുമുള്ള യേശുവിന്റെ മനുഷ്യത്വവുമായി ബന്ധപ്പെട്ട സാധ്യതകളാണ് ഇന്നു നമുക്കു പലര്‍ക്കും ഒരു വെളിപ്പാടായി ലഭിക്കേണ്ടത്.
ഈ വെളിപ്പാടും ദൈവത്വത്തെക്കുറിച്ചുള്ള വെളിപ്പാടിനെപ്പോലെ നമ്മെ ഒരു നിലവിളിയിലേക്കും ‘അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍’ എന്ന ഏറ്റു പറച്ചിലിലേക്കുമാണു നയിക്കുന്നത്. കാരണം ‘അവിടുന്നു നമുക്കു തന്റെ കാല്‍ച്ചുവടുകളെ പിന്‍തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയി’ (1 പത്രൊ. 2:21). ‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു’ (1യോഹ. 2:6) എന്നും വചനം നമ്മോടാവശ്യപ്പെട്ടിരിക്കുമ്പോള്‍ അതു പൂര്‍ണമായി കഴിയുന്നില്ലല്ലോ എന്നതാണ് ആ നിലവിളി. ആ നിലവിളിയുള്ളവര്‍ പരിശുദ്ധാത്മാവില്‍ ആശ്രയിക്കുകയും പൂര്‍ണതയിലേക്ക് മുന്നേറിക്കൊണ്ടി രിക്കുകയും ചെയ്യും. പക്ഷേ അപ്പോഴും അവര്‍ സ്വയം വിലയിരുത്തുന്നത് ‘ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല, ലഭിച്ചു കഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല… അതു പിടിക്കാമോ എന്നു വച്ച് ആയുന്നതേയുള്ളു’ എന്നായിരിക്കും (ഫിലി. 3:12,13).
ഈ വെളിപ്പാടിലാണു ദൈവസഭ പണിയുന്നത്. ലൂക്കൊസ് 18-ല്‍ (9-14) ദൈവാലയത്തില്‍ എത്തിയ രണ്ടു പേരെക്കുറിച്ചു നാം വായിക്കുന്നു- പരീശനും ചുങ്കക്കാരനും. അവരില്‍ ആരുടെ മനോഭാവമാണു സത്യത്തില്‍ ഒരു സഭയെ പണിയുന്നത്? സംശയമില്ല, ചുങ്കക്കാരന്റെ മനോഭാവം- ‘പാപിയായ എന്നോടു കരുണയുണ്ടാകണമേ.’ അവനു പൂര്‍ണതയില്ലാതെ ദൈവാലയത്തില്‍ വരുന്ന മറ്റുള്ളവരെക്കുറിച്ചു പരാതിയില്ല. കാരണം അവന്‍ യേശുവിലേക്കു നോക്കി സ്വന്ത കുറവുകളെക്കുറിച്ചാണു ബോധ്യപ്പെടുന്നത്. അവന്‍ സ്വയം വിധിക്കുന്നു. മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല. അതുകൊണ്ട് അവന്റെ അടുത്തേക്ക് ആര്‍ക്കും വരാം. കൂട്ടായ്മയില്‍ ഒന്നിച്ചു പണിയപ്പെടാം. അതേ സമയം പരീശനോ? അവന്‍ ആളുകളെ ബഹുകാതം അകറ്റി നിര്‍ത്തുന്നു! അവനു സഭ പണിയാന്‍ കഴിയുകയില്ല.
നമുക്കിന്ന് സമ്പൂര്‍ണമായ ഒരു വെളിപ്പാടാണാവശ്യം – കര്‍ത്താവിന്റെ ദൈവത്വത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും. ദൈവത്തെ ദൈവമായിരിക്കുന്ന അവസ്ഥയില്‍ പൂര്‍ണമായി നാം കാണണം. എങ്കില്‍ പിന്നെ നാം ‘ജീവിച്ചിരിക്കയില്ല.’ അതു നമ്മെ ഒരു ‘ഇരട്ട നിലവിളി’യിലേക്കു നയിക്കും. ആ നിലവിളിയുള്ളവര്‍ക്ക് എളുപ്പത്തില്‍ ചേര്‍ന്നു നില്ക്കാനും അങ്ങനെ സഭയുടെ പണിയില്‍ പങ്കാളിയാകാനും കഴിയും.
ഉവ്വ്, സഭ ദൈവത്തെക്കുറിച്ചുള്ള പൂര്‍ണമായ ഒരു വെളിപ്പാടിന്മേലാണു പണിയപ്പെടുന്നത്
അധ്യായം 23 : സുവിശേഷീകരണം, ശിഷ്യത്വം
രണ്ടായിരം വര്‍ഷം മുന്‍പ് യേശു ഭൂമിയില്‍ വന്നത് എന്തിനാണ്?
ഈ ലളിതമായ ചോദ്യത്തിന്റെ ഉത്തരം മിക്ക വിശ്വാസികള്‍ക്കും അറിയാം. അവര്‍ ഉടനെ പറയും: മനുഷ്യരെ പാപത്തില്‍ നിന്നു രക്ഷിക്കാനാണ് യേശു വന്നത്.
ശരിയാണ്. യേശുവിന്റെ ജനനത്തെക്കുറിച്ച് യോസേഫിനെ അറിയിക്കാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദൂതന്‍ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ”അവള്‍ ഒരു മകനെ പ്രസവിക്കും. അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്നു പേര്‍ ഇടേണം” (മത്താ. 1:21).
ഉവ്വ്, യേശു ജനത്തെ പാപങ്ങളില്‍ നിന്നു രക്ഷിക്കും. പക്ഷേ അതുകൊണ്ട് എല്ലാം അവസാനിച്ചോ? ഇല്ല. തൊട്ടടുത്ത വാക്യം നോക്കുക: ”കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും അവനു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും.
അപ്പോള്‍ കര്‍ത്താവിനു രണ്ടു പേരുകളാണുള്ളത്. ‘യേശു’ എന്ന പേര് പാപത്തില്‍ നിന്നും രക്ഷിക്കുന്നു (saves) എന്നതിലേക്കു വിരല്‍ ചൂണ്ടുമ്പോള്‍ ‘ഇമ്മാനുവേല്‍’ എന്ന പേര് അവിടുന്നു നമ്മോടു വളരെ അടുത്ത കൂട്ടായ്മ (fellowship) ആഗ്രഹിക്കുന്നു എന്നതിനെ കുറിക്കുന്നു.
നമ്മെ പാപത്തില്‍ നിന്നു രക്ഷിക്കുന്നതോടെ നമ്മെ സംബന്ധിച്ച ദൈവ പ്രവൃത്തികള്‍ പൂര്‍ണമാകുന്നില്ല. നമ്മെ സംബന്ധിച്ചിടത്തോളം ‘പാപത്തില്‍ നിന്നുള്ള രക്ഷ’ അതില്‍ തന്നെ ഒരവസാനമല്ല. പാപത്തില്‍ നിന്നുള്ള രക്ഷയിലൂടെ നമ്മെ തന്നോടുള്ള അടുത്ത കൂട്ടായ്മയിലേക്കു നയിക്കുക എന്നതാണ് അവിടുത്തെ ഹിതം. അല്ലെങ്കില്‍ ഇക്കാര്യത്തെ ഇങ്ങനെ പറയാം: ‘യേശു’വിലൂടെ നാം ‘ഇമ്മാനുവേലി’ലേക്കു വരണം.
യേശുകര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനു മുന്‍പു നല്‍കിയ അന്ത്യ കല്പനകളിലും ഈ രണ്ട് ഊന്നലുകള്‍ നമുക്കു കാണാന്‍ കഴിയും. കര്‍ത്താവു സഭയ്ക്കു നല്‍കിയ രണ്ട് അന്ത്യ കല്പനകള്‍ രണ്ടിടത്തായാണു നാം കാണുന്നത് – മര്‍ക്കൊസ് 16:15-20-ലും മത്തായി 28:19,20-ലും.
‘നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍’ (മര്‍ക്കൊ. 16:15) എന്നു പറയുന്നിടത്തു സുവിശേഷീകരണത്തിനാണ് ഊന്നല്‍. എന്നാല്‍ ‘സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍’ (മത്തായി 28:20) എന്നു കല്പിക്കുന്നിടത്ത് ഊന്നല്‍ ശിഷ്യത്വത്തിനാണ്.
സുവിശേഷം പ്രസംഗിക്കുമ്പോള്‍ പാപത്തില്‍ നിന്നു രക്ഷിക്കുന്ന (saves) ലോകരക്ഷകനെയാണ് അവിടെ ഉയര്‍ത്തിക്കാണിക്കുന്നത്. ‘യേശു’വിനെയാണ് അവിടെ പ്രഘോഷിക്കുന്നത്. എന്നാല്‍ ശിഷ്യത്വം, അപ്പനെയും അമ്മയെയും സഹോദരന്മാരെയും സഹോദരികളെയും തനിക്കുള്ളത് ഒക്കെയും വിട്ടു പിരിഞ്ഞ് സ്വന്ത ജീവനെയും പകച്ചു തന്റെ ക്രൂശ് എടുത്തു ഗുരുവിനെ അനുഗമിക്കുന്നതാണ് (ലൂക്കൊ. 14:26,27,33). ശിഷ്യന്‍ ഗുരുവിനെപ്പോലെയാകുന്നതാണത് (മത്താ. 10:25; ലൂക്കൊ. 6:40). ഭാര്യാ-ഭര്‍തൃബന്ധം പോലെ (മത്തായി 19:5 ലൂക്കൊസ് 14:26മായി താരതമ്യം ചെയ്യുക) വളരെ അടുത്ത ഒരു കൂട്ടായ്മ (fellowship) യാണു ശിഷ്യത്വത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്. ഇവിടെ കര്‍ത്താവിനെ ‘ഇമ്മാനുവേലാ’യി തിരിച്ചറിയുകയാണ്.
സുവിശേഷീകരണത്തിന്റെ തുടര്‍ച്ചയും പൂരകവുമായി ശിഷ്യത്വം വരണമെന്നാണു ദൈവം ആഗ്രഹിക്കുന്നത്. അതാണ് അവിടുത്തെ പൂര്‍ണഹിതം. സുവിശേഷീകരണത്തിലൂടെ രക്ഷയിലേക്കും അവിടെനിന്ന് എല്ലാ കല്പനകളും അനുസരിക്കുന്ന (മത്താ. 28: 19,20) ശിഷ്യത്വത്തിലേക്കും ഒരുവന്‍ വരണമെന്ന് അവിടുന്ന് ആഗ്രഹിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അവിടുത്തെ ഹിതം ഭാഗികമായി നിറവേറിയാല്‍ പോരാ. ഉവ്വ്, ‘യേശു’വിലൂടെ ‘ഇമ്മാനുവേലി’ലേക്കു നാം എത്തിച്ചേരേണ്ടതുണ്ട് (മത്തായി 1:21,22). കര്‍ത്താവിനെ ‘രക്ഷക’നായി മാത്രം നാം കണ്ടെത്തിയാല്‍ പോരാ. മറ്റെല്ലാ ബന്ധങ്ങളും താത്പര്യങ്ങളും ഉപേക്ഷിച്ചു മണവാളനും മണവാട്ടിയും തമ്മില്‍ ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കുന്നതുപോലെ, കര്‍ത്താവുമായി അടുത്ത ‘കൂട്ടായ്മ’ നമുക്കുണ്ടാകാന്‍ കൂടിയാണ് അവിടുന്നു ഭൂമിയില്‍ വന്നത്.
ദൈവവുമായുള്ള നമ്മുടെ കൂട്ടായ്മയെ തടസ്സപ്പെടുത്തുന്നതെന്താണ്? ”നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തേയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതെ വണ്ണം അവന്റെ മുഖത്തെ നിങ്ങള്‍ക്കു മറയ്ക്കുമാറാക്കിയത് ” (യെശ. 59:2). അതുപോലെ ദൈവത്തെക്കാള്‍ കവിഞ്ഞ് എന്തിനെങ്കിലും, ആര്‍ക്കെങ്കിലും, ഹൃദയത്തില്‍ സ്ഥാനം നല്‍കിയാല്‍ അതു വിഗ്രഹമാണെന്നും, ആ വിഗ്രഹങ്ങള്‍ നമിത്തം അങ്ങനെയുള്ളവര്‍ തന്നെ വിട്ട് അകന്നിരിക്കുമെന്നും യഹോവ, യെഹെസ്‌കേല്‍ പ്രവാചകനോടു പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക (14:1-5). പാളയത്തില്‍ അശുദ്ധി കണ്ടാല്‍ മാറിപ്പൊയ്ക്കളയുമെന്നു ദൈവം യിസ്രായേല്‍ മക്കളോടു പറഞ്ഞു (ആവ. 23:14). പാപം, വിഗ്രഹങ്ങള്‍ തുടങ്ങിയ അശുദ്ധികളെല്ലാം ദൈവസാന്നിദ്ധ്യത്തെ അകറ്റിക്കളയും.
ദൈവിക കൂട്ടായ്മയില്‍ നിന്നു നമ്മെ അകറ്റിക്കളയുന്നതാണു പാപമെങ്കില്‍ നാം അതിനെ വളരെ ഗൗരവമായി കണേണ്ടേ? വാസ്തവത്തില്‍ എന്താണു പാപം? പാപത്തിനു മൂന്നു നിര്‍വചനങ്ങള്‍ നമുക്കു ബൈബിളില്‍ കാണാം. അതിന്റെ ഏറ്റവും താണ നിലവാരത്തിലുള്ള നിര്‍വചനമാണു നിയമം ലംഘിച്ചു ചെയ്യുന്നതായ പാപം (lawlessness in sin) എന്നത് (1 യോഹ. 3:4). പഴയ നിയമത്തിലെ യിസ്രായേല്‍ മക്കളുടെ പത്തു കല്പനകളുടെ അടിസ്ഥാനവും ഇതാണ്. ‘കുല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്’ എന്നു കല്പിച്ചിരിക്കുന്നു. ഈ നിയമം ലംഘിച്ച് അതു ചെയ്താല്‍ പാപമായി (committing sin). ഇതില്‍ നിന്ന് ഒരുപടി കൂടി കടന്നു ചെയ്യുന്നതു മാത്രമല്ല ചിലതു ചെയ്യാതിരിക്കുന്നതും പാപമാണെന്നു പുതിയ നിയമത്തില്‍ കാണുന്നു (sin of omission) (യാക്കോ. 4:17). എന്നാല്‍ ദൈവിക തേജസ്സില്‍ കുറവായുള്ളത് എല്ലാം (fall short of the glory of God) പാപമാണെന്ന മൂന്നാമത്തെ, ഏറ്റവും ഉയര്‍ന്ന നിലവാരം (റോമ. 3:23) ഇന്നു വിശ്വാസികളില്‍ എത്ര പേര്‍ സ്വീകരിച്ചിട്ടുണ്ട്? തന്റെ പുത്രന്റെ തേജസ്സിനോട്, സ്വരൂപത്തോട്, അനുരൂപപ്പെടുവാനാണു ദൈവം നമ്മെ മുന്‍നിയമിച്ചിരിക്കുന്നത് (യോഹ. 1:14, റോമ. 8:29). അതില്‍ കുറവായുള്ളത് എല്ലാം പാപമാണെന്ന പാപത്തിന്റെ വിശാലമായ നിര്‍വചനം സ്വീകരിച്ചാല്‍ നിരന്തരം നാം അനുതാപത്തിലായിരിക്കും. ഈ നിര്‍വചനം തനിക്കായിത്തന്നെ എടുത്തതുകൊണ്ടാണു പൗലൊസ് താന്‍ പാപികളില്‍ ഒന്നാമനാണെന്നും, തന്നില്‍ ഒരു നന്മയും വസിക്കുന്നില്ലെന്നും വിലപിച്ചത് (1 തിമൊ. 1:15; റോമ. 7:18). ഈ നിലവിളി നിരന്തരം പൗലൊസിലുണ്ടായിരുന്നതിനാലാണ് ദൈവിക സാന്നിധ്യ ബോധം തന്നില്‍ സദാ സജീവമായിരുന്നത്. ദൈവത്തോടു വളരെ അടുത്ത കൂട്ടായ്മ തനിക്കുണ്ടായിരുന്നു. ‘ഹൃദയം നുറുങ്ങിയവര്‍ക്കാണല്ലോ യഹോവ സമീപസ്ഥ’നായിരിക്കുന്നത് (സങ്കീ.34:18). യാക്കോബിന്റെ ലേഖനത്തിലെ ഈ വാക്യങ്ങള്‍ കൂടി നോക്കുക: ”ദൈവത്തോട് അടുത്തു ചെല്ലുവിന്‍, എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തു വരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരെ ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍. സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍. നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍. എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും”(4:8-10). വെളിച്ചത്തില്‍ നിന്ന് അകലെയായിരിക്കുന്ന ഒരുവന് തന്റെ വസ്ത്രത്തില്‍ ഒരു കറയും ഇല്ലെന്നു തോന്നും. എന്നാല്‍ വെളിച്ചത്തോട് അടുത്തു ചെല്ലുന്തോറും അങ്ങനെയൊരുവനു തന്റെ വസ്ത്രത്തിലെ നേരിയ കറകളും പാടുകളും കാണാന്‍ കഴിയും. ഇതുപോലെയാണു ദൈവത്തോട് അടുത്തു ചെല്ലുന്ന ഒരുവന്റെയും അവസ്ഥ. മുകളില്‍ പറഞ്ഞ വാക്യങ്ങളില്‍ ഒരുവന്‍ ദൈവത്തോട് അടുത്തു ചെല്ലുകയാണ്. പൊടുന്നനെ താന്‍ പാപിയാണെന്നും കൈകളെ വെടിപ്പാക്കുകയും ഹൃദയത്തെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നുമുള്ള ബോധ്യം ഉണ്ടാകുന്നു. അതു സങ്കടം, ദുഃഖം, കരച്ചില്‍ എന്നിവയിലേക്കു നയിക്കുന്നു. തുടര്‍ന്നു ദൈവത്തോടുള്ള കൂട്ടായ്മയിലേക്ക് ഉയര്‍ത്തപ്പെടുന്നു! ഈ ഉന്നതമായ ദൈവസാന്നിധ്യ ബോധം പിന്നെയും തന്റെ കുറവുകളെ കാണാന്‍ ഇടയാക്കുന്നുണ്ട്. അതു വീണ്ടും കരച്ചിലിലേക്കു നയിക്കും. ഫലം മുന്‍പിലത്തേതിനെക്കാള്‍ ഉന്നതമായ ദൈവിക കൂട്ടായ്മ. ഇതൊരു തുടര്‍ പ്രക്രിയയാണ്. നിരന്തരമായ അനുതാപം, ദൈവ മുന്‍പാകെ ജീവിക്കുന്ന ഒരുവനുണ്ടാകുന്നത് ഇങ്ങനെയാണ്.
ഇങ്ങനെ നിരന്തരമായ ഒരനുതാപം ജീവിതത്തില്‍ കൊണ്ടു നടക്കാന്‍ കഴിയുന്നത് കര്‍ത്താവിനെ വളരെ അടുത്ത് അനുഗമിക്കുന്ന ഒരു ശിഷ്യനാണ്. സുവിശേഷത്തിലൂടെ യേശുവിനെ രക്ഷകനായി മാത്രം അറിഞ്ഞിട്ടുള്ള ഒരുവന് അത്മീയതയുടെ ഈ ആന്തരിക മാര്‍ഗ്ഗം ഒരു കടങ്കഥയായി തോന്നും.
ദൈവത്തിനും നമുക്കും ഇടയില്‍ വരുന്ന ‘വിഗ്രഹ’ങ്ങളും തന്നില്‍ നിന്നു നമ്മെ അകറ്റിക്കളയും. യെഹെസ്‌കേല്‍ പ്രവാചകനോടു ദൈവം ഇക്കാര്യം വ്യക്തമാക്കിയതു നാം നേരത്തെ പരാമര്‍ശിച്ചു (യെഹെ. 14:1-5). ഇക്കാര്യത്തെക്കുറിച്ചുള്ള ബോധ്യമാണു യോഹന്നാന്‍ അപ്പൊസ്തലനെയും ‘കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോട് അകന്നു സൂക്ഷിച്ചുകൊള്‍വിന്‍’ എന്ന ആഹ്വാനത്തോടെ തന്റെ ലേഖനം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത് (1 യോഹ. 5:21). ഒരു ശിഷ്യനാണ് യഥാര്‍ത്ഥത്തില്‍ എല്ലാ വിഗ്രഹങ്ങള്‍ക്കും എതിരെ കര്‍ശനമായ ഒരു നിലപാട് എടുക്കുന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ അടുത്ത ബന്ധുക്കള്‍ അവനു വിഗ്രഹമാകാന്‍ സാധ്യതയുണ്ട്. ശിഷ്യത്വത്തിന്റെ ഒന്നാമത്തെ വ്യവസ്ഥ അവരെ പകയ്ക്കണം എന്നാണല്ലോ (ലൂക്കൊ. 14:26). രണ്ടാമതു തന്റെ വസ്തുവകകളും തന്റെ കൈവശത്തിലുള്ളതു(possessions)മാണു വിശ്വാസിക്കു വിഗ്രഹമായിത്തീരാവുന്നത്. ഇവയെ ഒക്കെയും ആന്തരികമായി വിട്ടു പിരിയാതെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല എന്നു ശിഷ്യത്വത്തിന്റെ രണ്ടാമത്തെ വ്യവസ്ഥ വ്യക്തമാക്കുന്നു (14:33). ഇന്നു മിക്ക വിശ്വാസികള്‍ക്കും അവരവര്‍ തന്നെയാണ് അവരുടെ വിഗ്രഹം. അതുകൊണ്ടു തന്നെ സ്വയത്തെ പകയ്ക്കണം എന്നതാണ് ശിഷ്യത്വത്തിന്റെ ഏറ്റവും കഠിനമായ മൂന്നാമത്തെ വ്യവസ്ഥ (14:26). നോക്കുക: വിഗ്രഹങ്ങളാകാവുന്നവയെല്ലാം ഒഴിവാക്കി തന്റെ ക്രൂശ് എടുത്തു ഗുരുവിനെ അടുത്തു പിന്‍ചെല്ലുന്നവനാണു ശിഷ്യന്‍. മാതാപിതാക്കള്‍, മതമേലധ്യക്ഷന്മാര്‍ എന്നിങ്ങനെ ഒരു കാലത്ത് അവന്റെ അടുത്ത ആളുകളായിരുന്നവരെല്ലാം തന്നെപ്രതി അവനെ പുറത്താക്കിക്കളഞ്ഞെന്നു കേട്ടപ്പോള്‍ പിറവിക്കുരുടനെ നേരില്‍പ്പോയി കണ്ട് അവനു മധുരോദാരമായ കൂട്ടായ്മ നല്‍കിയവനാണു നസറായന്‍ (യോഹ. 9:35). ആ കര്‍ത്താവ്, ഇമ്മാനുവേല്‍, തന്നെപ്രതി എല്ലാം വിട്ടുപിരിഞ്ഞ ശിഷ്യന് ഏറ്റവും അടുത്ത കൂട്ടായ്മ നല്‍കാതിരിക്കുമോ?
നാം ശിഷ്യരാകാന്‍ ദൈവം ആവശ്യപ്പെടുന്നതു നമ്മെ കൂടുതല്‍ ഭാരപ്പെടുത്താനല്ല. മറിച്ച് അതു നമ്മുടെ നന്മയ്ക്കാണ്. കാരണം അവിടുത്തോട് എത്രത്തോളം അടുത്തു ചെല്ലുന്നോ അത്രത്തോളം നാം സന്തുഷ്ടരായിരിക്കും. അവിടുത്തെ വലത്തു ഭാഗത്താണല്ലോ എന്നും പ്രമോദം ഉള്ളത് (സങ്കീ. 16:11). ഇതറിയാവുന്ന ശിഷ്യന്റെ എപ്പോഴുമുള്ള നിലപാട് ‘ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത്’ എന്നായിരിക്കും (സങ്കീ. 73:28. ‘But as for me, I get as close to Him as I can’ -Living Bible). ‘സ്വര്‍ഗ്ഗത്തില്‍ എനിക്ക് ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല’ എന്നായിരിക്കും അവന്റെ നേര്‍സാക്ഷ്യം (73:25). ദൈവതേജസ്സില്‍ കുറവു വരുത്തുന്ന എല്ലാറ്റിനെയും പാപമായി കാണുന്ന, വിഗ്രഹങ്ങളോട് കര്‍ശനമായ നിലപാട് എടുക്കുന്ന ശിഷ്യന് ദൈവത്തോട് ഏറ്റവും അടുത്ത കൂട്ടായ്മ ഉണ്ടാകുന്നതില്‍ എന്താണത്ഭുതം?
ഇനി പറയൂ: ശിഷ്യത്വത്തിലേക്കു നയിക്കാത്ത സുവിശേഷീകരണം – നമുക്കതു മതിയോ? സുവിശേഷീകരണം പേലെ അതിപ്രധാനമായ ഒരു ശുശ്രൂഷയല്ലേ ശിഷ്യത്വത്തിലേക്കു നയിക്കുന്നതും? തന്റെ അന്ത്യ കല്പനയില്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കാമോ?
പാടില്ല. നമുക്ക് ‘യേശു’വിലൂടെ ‘ഇമ്മാനുവേലി’ലേക്കു വരാം.
അധ്യായം 24 : മതഭക്തി – യഥാര്‍ത്ഥ ആത്മീയതയുടെ തടസ്സം
‘ഈ ലോകത്ത് ഒരേയൊരു ക്രിസ്ത്യാനിയേ ഉണ്ടായിരുന്നുള്ളുവെന്നും അതു ക്രിസ്തുവായിരുന്നെ’ന്നും പറയാറുണ്ട്. ഇതുപോലെ പൂര്‍ണമായ അര്‍ഥത്തില്‍ ആത്മീയനായ ഒരുവനുണ്ടെങ്കില്‍ അതു മറ്റാരുമല്ല യേശുക്രിസ്തു തന്നെയാണ്. യേശുവിനെപ്പോലെയാകുന്നുതാണ് ആത്മീയതയിലെ മുന്നേറ്റം.
യേശുവിന്റെ സ്വഭാവത്തോട് അനുരൂപരാകുവാന്‍ ദൈവം നമ്മെ മുന്‍നിയമിച്ചിരിക്കുന്നു (റോമ. 8:29). എന്ന വാക്യത്തെ അതുകൊണ്ടു തന്നെ ‘യഥാര്‍ത്ഥ ആത്മീയരാകുവാന്‍ ദൈവം നമ്മെ മുന്‍നിയമിച്ചിരിക്കുന്നു’ എന്നും വായിക്കാം.
യേശുവാണ് യഥാര്‍ത്ഥ ആത്മീയതയ്ക്കു നമ്മുടെ അളവുകോല്‍ എങ്കില്‍ അതു നമ്മെ നിരന്തരം താഴ്മയിലും അനുതാപത്തിലും സൂക്ഷിക്കും. നിഗളിക്കാന്‍ നമുക്കാവില്ല. മറ്റൊരാളെ കുറ്റപ്പെടുത്താനും നമുക്കു കഴിയില്ല. കാരണം യേശുവിന്റെ സ്വഭാവം, മനോഭാവം, കാഴ്ചപ്പാട് എന്നിവയുടെ ഔന്നത്യത്തില്‍ നിന്നു വളരെ താഴെയായിരിക്കും എപ്പോഴും നമ്മുടെ ഏറ്റവും മെച്ചപ്പെട്ട പ്രവൃത്തിയും മനോഭാവവും പോലും ചെന്നെത്തുക. സത്യസന്ധരാണെങ്കില്‍ നാം ഇതു ജീവിതത്തില്‍ എപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കും. ഒരു കാര്യം ചെയ്തശേഷം, പറഞ്ഞശേഷം അതിന്റെ പിന്നിലെ മനോഭാവം, പറഞ്ഞ രീതി, അതിന്റെ ഉദ്ദേശ്യം എന്നിവയെല്ലാം യേശുവിന്റെ സ്വഭാവത്തിന്റെ അതുല്യതയില്‍ നിന്നു പതിനായിരം കാതം താഴെ നില്ക്കുന്നതായി പരിശുദ്ധാത്മാവു നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇതാണു നമ്മെ നിരന്തരം ഒരു നിലവിളിയിലും താഴ്മയിലും നുറുക്കത്തിലും നിലനിര്‍ത്തുന്നത്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക: ഇതു കഴിയണമെന്നുണ്ടെങ്കില്‍ യേശുവായിരിക്കണം ആത്മീയതയുടെ മാനദണ്ഡം. അവിടുന്നായിരിക്കണം ലക്ഷ്യമായി നമ്മുടെ ദൃഷ്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ടത്. അങ്ങനെയല്ലെങ്കില്‍ നാം മതഭക്തിയില്‍ ചെന്ന് അവസാനിക്കും.
ആത്മീയരാകാനുള്ള അന്വേഷണത്തില്‍ ഒടുവില്‍ മതഭക്തിയില്‍ ചെന്ന് അവസാനിച്ച ഒരു കൂട്ടരെ യേശുവിന്റെ കാലഘട്ടത്തില്‍ നമുക്കു കണ്ടെത്താന്‍ കഴിയും. പരീശന്മാരാണ് അവര്‍. ആ കാലത്തെ മറ്റാരെക്കാളും ധാര്‍മിക ബോധവും അച്ചടക്കവും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും പരീശന്മാര്‍ക്കുണ്ടായിരുന്നു. എന്നിട്ടും അവര്‍ കേവലം മതഭക്തിയുടെ നിര്‍വചനങ്ങള്‍ മാത്രമായി മാറിയതെങ്ങനെ? അതിന് ഒരു കാരണമേയുള്ളു. അവര്‍ക്ക് അന്നു ‘ന്യായപ്രമാണം’ മാത്രമേ ഉണ്ടായിരുന്നുള്ളു, ‘ന്യായപ്രമാണത്തിന്റെ അവസാനമായവന്‍’ അവര്‍ക്കുണ്ടായിരുന്നില്ല. ‘വചനം’ അവര്‍ക്കറിയാമായിരുന്നു. ‘വചനം ജഡമായവനെ’ അവര്‍ക്കു പരിചയം ഉണ്ടായിരുന്നില്ല. ‘അക്ഷരം’ അവരെ ‘കൊന്നു.’ കാരണം ‘ജീവിപ്പിക്കുന്ന ആത്മാവായവന്‍’ അവര്‍ക്കു ലക്ഷ്യവും മാതൃകയും ആയിരുന്നില്ല.
ഇന്നും യേശുവിനെ മുന്നോടിയും മാതൃകയുമായി കാണാതെ കേവലം ‘വചനം’ അനുസരിക്കുവാന്‍ ശ്രമിക്കുന്ന വിശ്വാസികള്‍ ഈ പരീശന്മാരെപ്പോലെ മതഭക്തിയില്‍ ചെന്ന് അവസാനിക്കാനുള്ള സാധ്യതയുണ്ട്. ഒരു ഉദാഹരണം ഇങ്ങനെ പറയാം: വചനത്തില്‍ ‘ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണ്ടതുണ്ടെ’ന്നു നാം കാണുന്നു (മത്താ. 6:10). ആ വചനം മാത്രം വായിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ വചനം ജീവിതത്തില്‍ പ്രായോഗികമാകാന്‍ പ്രാണവേദനയിലായ ഒരുവനെ കാണുന്നില്ലെങ്കില്‍, അതു പ്രയോജനം ആകുകയില്ല. ആ വചനത്തില്‍ നിന്നു പരീശനെപ്പോലെ അവനു വെളിച്ചം ലഭിക്കാതിരിക്കും. അവന്‍ ഇങ്ങനെ ചിന്തിക്കും; ”അതേ, ദൈവത്തിന്റെ ഹിതമാണു ഭൂമിയിലും നടക്കുന്നത്. എന്താ സംശയം? ഞാന്‍ ദൈവത്തിന്റെ ഹിതം എന്റെ ജീവിതത്തില്‍ നിറവേറാന്‍ ദൈവത്തെ രക്ഷകനായി സ്വീകരിക്കുകയും കല്പന അനുസരിച്ചു സ്‌നാനപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ.” അവന്‍ തൃപ്തനാണ്. വചനത്തെ കുറച്ചുകൂടി ഗൗരവമായി എടുക്കുന്ന മറ്റൊരു വിശ്വാസി ഒരു പടികൂടെ കടന്ന് ഇങ്ങനെ ചിന്തിച്ചെന്നിരിക്കാം: ”കഴിഞ്ഞ കാലങ്ങളില്‍ ദൈവേഷ്ടം എന്റെ ജീവിതത്തിന്റെ ഭൂമികയില്‍ നിറവേറിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ദൈവേഷ്ടം അനുസരിക്കാതിരുന്നോ?” കൊള്ളാം. ഇത് ആദ്യത്തെ ആളിന്റെ നിലപാടിനെക്കാള്‍ മെച്ചമാണ്. എന്നാല്‍ ഇതിനുമപ്പുറത്ത് വിശുദ്ധജീവിതത്തിന് യേശുവിന്റെ മനോഭാവത്തെ അളവുകോലാക്കുന്ന ഒരുവന്‍, ഈ വചനത്തെ എങ്ങനെയാണു കാണുന്നത്? അവന്‍ കേവലം ഈ വചനമല്ല കാണുന്നത്. ‘ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് എപ്പോഴും ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്’ എന്നു പ്രഖ്യാപിച്ച (യോഹ. 5:30; 6:38) ഒരുവനെയാണ് അവന്‍ ഇവിടെ ദര്‍ശിക്കുന്നത്. പിതാവിന്റെ ഇഷ്ടത്തിന് എതിരായി പോരാടുന്ന സ്വന്ത ഇഷ്ടത്തെ മരണത്തിന് ഏല്പിച്ചുകൊണ്ട് ‘ഉറച്ച നിലവിളിയോടും കണ്ണുനീരോടും’ അപേക്ഷയും അഭയ യാചനയും കഴിച്ച ഒരുവനാണ് അവന്റെ മാതൃകാ പുരുഷന്‍. ‘എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്നു ക്രൂശനുഭവത്തിനു മുന്നില്‍ സമര്‍പ്പിച്ച ഒരുവനാണ് അവന്റെ മുന്നോടി. കര്‍ത്താവിന്റെ ആ സമര്‍പ്പണത്തിനു പിന്നിലുള്ള പൂര്‍ണ മനസ്‌ക്കതയും സ്വയത്തെ പൂര്‍ണമായി തിരസ്‌കരിക്കുന്ന മനോഭാവവും താന്‍ എടുത്ത നല്ല തീരുമാനങ്ങളുടെ തന്നെ ആഴക്കുറവിനെ അവനെ കാണിക്കും. അനുതാപത്തിലേക്കും കൂടുതല്‍ ദൈവാശ്രയത്വത്തിലേക്കും അതവനെ നയിക്കും. തന്റെ ആ അനുതാപക്കണ്ണീരില്‍ പോലും സ്വയസ്‌നേഹത്തിന്റെ ഉപ്പു കലര്‍ന്നിട്ടുണ്ടെന്നു തിരിച്ചറിയുന്ന അവന്‍ തന്റെ ഏറ്റവും നിര്‍മ്മലമായ കണ്ണീരു പോലും യേശുവിന്റെ രക്തത്താല്‍ കഴുകി ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്നു മനസ്സിലാക്കും. അപ്പോള്‍ പിന്നെ അവനു സ്വയപ്രശംസ എവിടെ? അവന് എന്തിനെച്ചൊല്ലിയാണു നിഗളിക്കാനുള്ളത്? അവന്‍ താഴ്മയിലും നുറുക്കത്തിലുമാണ്. ഫലം, ‘ഹൃദയം നുറുങ്ങിയവര്‍ക്കു സമീപസ്ഥനായിരിക്കുന്ന’ കര്‍ത്താവ് (സങ്കീ 34;18) അവനോട് അടുത്തിരിക്കുന്നു. യഥാര്‍ത്ഥ ആത്മീയതയുടെ മൂര്‍ത്തിമദ്ഭാവമായ കര്‍ത്താവിനോടുള്ള അടുപ്പമല്ലേ ഒരുവനെ ആത്മികനാക്കുന്നത്? ഇതാണ് ആത്മീയതയുടെ രഹസ്യം.
ഈ രഹസ്യം മനസ്സിലാക്കിയിട്ടില്ലാത്ത, യേശുവിനെ തന്റെ വിശുദ്ധിയുടെ അളവുകോലാക്കിയിട്ടില്ലാത്ത സാദാ വിശ്വാസികള്‍ പരീശനെപ്പോലെ അക്ഷരം മാത്രം കണ്ട് സ്വയതൃപ്തരായിരിക്കും. ഈ സ്വയതൃപ്തി അവരെ മതഭക്തിയിലേക്കു നയിക്കും. ചുരുക്കത്തില്‍ ദൈവത്തിനായുള്ള ദാഹവും നിലവിളിയും ഒരുവനെ ആത്മീയനാക്കി മാറ്റുമ്പോള്‍ സ്വയതൃപ്തി ഒരുവനെ പരീശനാക്കി മാറ്റും (ലൂക്കൊ. 18:11,12 കാണുക). മതഭക്തിയില്‍ നിന്ന് ആത്മീയതയിലേക്കുള്ള ദൂരം പരീശനില്‍ നിന്നു യേശുവിലേക്കുള്ള ദൂരമാണ്.
മതഭക്തനായ പരീശന്റെ പല പ്രത്യേകതകളും മത്തായി എഴുതിയ സുവിശേഷം 23-ാം അധ്യായത്തില്‍ യേശു തുറന്നു കാട്ടിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അവയില്‍ പലതും ഇന്നത്തെ സമകാലിക വിശ്വാസ ലോകത്തു കണ്ടെത്താന്‍ കഴിയും.
മത്തായി 23:3-ല്‍ പരീശന്റെ ലക്ഷണമായി യേശു ചൂണ്ടിക്കാണിക്കുന്നത് അവന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടാണ്. ഇന്നത്തെ ക്രിസ്തീയ ലോകത്തും ഇതേ കാര്യം കാണാന്‍ കഴിയുകയില്ലേ? എന്തെല്ലാം അവകാശവാദങ്ങളാണ്!. മനുഷ്യന്‍ പറയുന്ന എതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു കൊടുക്കേണ്ടി വരും എന്ന് എത്ര പേര്‍ വിശ്വസിക്കുന്നുണ്ട്? പ്രവൃത്തിയും അവയുടെ പിന്നിലുള്ള മനോഭാവവും ഒന്നായിരിക്കണമെന്നു ശക്തിയോടെ ഉദ്‌ബോധിപ്പിക്കുന്ന ഗിരിപ്രഭാഷണം വേറെ ഏതോ കാലഘട്ടത്തിലുള്ള മറ്റാര്‍ക്കോ വേണ്ടിയാണ് എന്ന മട്ടിലല്ലേ ഇന്നത്തെ മുഖ്യധാര ക്രിസ്തീയ ലോകം പെരുമാറുന്നത്?
മത്തായി 23:5 മുതല്‍ 12 വരെ വാക്യങ്ങളില്‍ പരീശന്മാര്‍ ആളുകളുടെ മുകളില്‍ തങ്ങളെത്തന്നെ ഉയര്‍ത്തുന്നവരാണെന്നു യേശു പറയുന്നു. രക്ഷിക്കപ്പെട്ട എല്ലാവരും രാജകീയ പുരോഹിത വര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആണെന്നു ദൈവവചനം പറഞ്ഞിരിക്കെ (1 പത്രൊ. 2:9), പൗരോഹിത്യം ഇന്നു പല രൂപത്തില്‍ സഭകളില്‍ പിടി മുറുക്കുകയും ‘തിരുമേനി’ ‘അയ്‌മേനി’ എന്ന വേര്‍തിരിവ് വിശ്വാസ ലോകത്തു സംഭവിക്കുകയും ചെയ്തതെങ്ങനെ? പരീശത്വത്തിന്റെ (മതഭക്തിയുടെ) ലക്ഷണമല്ലേ ഇത്?
മത്തായി 23:13-ല്‍ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരും വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞിരിക്കുന്നു. ഇന്നു ചില ക്രിസ്തീയ ടിവി പ്രസംഗകരെങ്കിലും ഇതുപോലെയല്ലേ? മനഃശാസ്ത്രപരമായ പല രീതികള്‍ ഉപയോഗിച്ചു പാവപ്പെട്ട ആളുകളെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും സാമ്പത്തികമായി അവരെ മുതലെടുക്കുന്നത് എത്ര കഷ്ടമാണ്! രണ്ടായാലും ഇത് ആത്മീയതയല്ല.
മത്തായി 23:23,24-ല്‍ ന്യായം, കരുണ, വിശ്വസ്തത എന്നിങ്ങനെ ഘനമേറിയവ ത്യജിച്ചുകളഞ്ഞ് അപ്രധാന കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നതു പരീശന്മാരുടെ മറ്റൊരു ലക്ഷണമായി യേശു പറയുന്നു. ഇന്നത്തെ വിശ്വാസലോകത്തു റോമര്‍ 12:1,2-ല്‍ കാണുന്ന ബുദ്ധിയുള്ള ആരാധനയെ തള്ളിക്കളഞ്ഞ് ഞായറാഴ്ച രാവിലെ നടത്തുന്ന ഒരു പ്രകടനത്തെ ആരാധനയെന്നു വിളിച്ചു തൃപ്തിയടഞ്ഞു പോകുന്ന മനോഭാവത്തെ ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതല്ലേ? സാധാരണ ദിവസങ്ങളിലും ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി അര്‍പ്പിക്കുന്ന, വിശുദ്ധിയില്‍ വളരുവാന്‍ സഹായിക്കുന്ന, ബുദ്ധിയുള്ള ആരാധനയെ അവഗണിച്ച് ജീവിതത്തെ ക്രമീകരിക്കാതെ, ‘ഞായറാഴ്ച ആരാധന’യ്ക്കു മാത്രം അമിത പ്രാധാന്യം കൊടുത്താല്‍ അതു ഫലത്തില്‍ ‘ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിച്ചെടുക്കുകയും’ ചെയ്യുന്നതുപോലെ തന്നെയല്ലേ?
മത്തായി 23:23,24-ല്‍ പരീശന്മാര്‍ ആന്തരിക വിശുദ്ധീകരണത്തിനു പ്രാധാന്യം നല്‍കാതെ ബാഹ്യമായ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നവരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇഹലോകത്തിലെ സമൃദ്ധിക്കു (prosperity) മാത്രം പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ ക്രിസ്തീയ ലോകത്തെ പ്രവണത, ആന്തരികതയെ അവഗണിക്കുകയും ബാഹ്യമായതിനു പ്രാധാന്യം കൊടുക്കുകയും ചെയ്ത പരീശന്മാരെയല്ലേ ഓര്‍മിപ്പിക്കുന്നത്? വാസ്തവത്തില്‍ നിത്യതയുമായി ബന്ധപ്പെട്ടല്ലേ എല്ലാ കാര്യങ്ങളെയും വിലയിരുത്തേണ്ടത്? അവിടെ വിലയുള്ളതല്ലേ ഇവിടെയും വിലയുള്ളതായി കാണേണ്ടത്?
ഈ കാര്യങ്ങളൊന്നും തിരിച്ചറിയാതെ പോകുന്ന ചില സമകാലിക ക്രിസ്തീയ നേതാക്കളെയും അവരെ അന്ധമായി വിശ്വസിച്ചു പോകുന്ന ജനത്തേയും കാണുമ്പോള്‍ പരീശന്മാരെക്കുറിച്ചു കര്‍ത്താവു പറഞ്ഞ അന്ധരെ അന്ധര്‍ നടത്തുന്ന ഉപമയാണ് ഓര്‍ത്തു പോകുന്നത് (മത്താ. 15:12-14).
മതഭക്തിയുടെ ഈ തടസ്സങ്ങളെ അതിജീവിച്ച് യഥാര്‍ത്ഥ ആത്മീയതയിലേക്ക് ആര്‍ വരും? – ഇന്നു പ്രസക്തമായ ചോദ്യം ഇതാണ്.