പ്രോത്സാഹനത്തിനു സഭയിൽ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും – WFTW 14 മാർച്ച് 2021

സാക് പുന്നന്‍

“ഇന്നു നിങ്ങൾ അവിടുത്തെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് എബ്രായർ 8:7 ൽ നാം താക്കീത് ചെയ്യപ്പെട്ടിരിക്കുന്നു. പിന്നീട് എബ്രായർ 3: 12 ൽ, “നിങ്ങളിൽ ആർക്കും അവിശ്വാസം ഉള്ള ദുഷ്ട ഹൃദയം ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ” എന്നും പറഞ്ഞിരിക്കുന്നു. ഇവിടെ എഴുത്തുകാരൻ സ്വർഗ്ഗീയ വിളിക്ക് ഓഹരിക്കാരായ സഹോദരങ്ങൾ യേശു കൃത്യമായി തങ്ങളെ പോലെ തന്നെ വന്നു എന്നു വിശ്വസിക്കാൻ കഴിയാത്ത അവിശ്വാസമുള്ള ഒരു ദുഷ്ട ഹൃദയവുമായി അവസാനിക്കാതിരിക്കേണ്ടതിന് മുന്നറിയിപ്പു നൽകുകയാണ്. നിങ്ങളൂടെ പരാജിത ജീവിതം കൊണ്ട് നിങ്ങൾ മടുക്കുമ്പോൾ മാത്രമെ, നിങ്ങൾക്കു മാതൃക ആകേണ്ടതിനു യേശു നിങ്ങളെ പോലെ വന്നു എന്ന ഈ വെളിപ്പാട് ദൈവം നിങ്ങൾക്കു തരികയുള്ളൂ. ഒരു സമയം ഞാൻ തീർത്തും പരാജിതനായ ഒരു ക്രിസ്ത്യാനി ആയിരുന്നു. എൻ്റെ പരാജിത ജീവിതം കൊണ്ടു ഞാൻ മടുത്തു പോയിരുന്നു. പകലും രാവും ഇങ്ങനെ പറഞ്ഞു കൊണ്ട് പതിവായി ഞാൻ ദൈവത്തോടു കരഞ്ഞു, “കർത്താവെ ഉത്തരം എന്താണെന്ന് എനിക്കറിയില്ല. ഞാൻ ഒരു പ്രാസംഗികനാണ്. എന്നാൽ എൻ്റെ ആന്തരിക ജീവിതത്തിലെ പാപത്താൽ ഞാൻ പരാജിതനാണ് . ഞാൻ വീണ്ടും ജനിക്കപ്പെട്ടവനാണ്, ജല സ്നാനം ഏറ്റവനാണ് എന്നാൽ ഞാൻ പരാജിതനാണ്. ഞാൻ അറിയേണ്ടത് എന്നെ കാണിച്ചു തരേണമേ ” . അപ്പോൾ കർത്താവ്  ദൈവ ഭക്തിയുടെ മർമ്മം എന്നെ കാണിച്ചു തന്നു – ക്രിസ്തു ജഡത്തിൽ വന്നിട്ട് എന്നെ പോലെ പ്രലോഭിപ്പിക്കപ്പെട്ടു, എന്നിട്ടും ഒരു നിർമ്മല ജീവിതം നയിച്ചു. ഞാൻ അതു മുഴു ഹൃദയത്തോടും കൂടെ വിശ്വസിച്ചു- അത് എൻ്റെ ജീവിതത്തെ വ്യത്യാസപ്പെടുത്തി. ഇവിടെ നമുക്ക് മുന്നറിയിപ്പു നൽകിയിരിക്കുന്നത് നമുക്ക് അവിശ്വാസമുള്ള ഒരു ഹൃദയമുണ്ടെങ്കിൽ,നമുക്ക് ദൈവത്തെ പരിത്യജിക്കാൻ ഇടയാകും എന്നാണ് (എബ്രായർ.3:12).

എന്നാൽ കർത്താവിനെ പരിത്യജിക്കുന്നതിന് പകരം, അടുത്ത വാക്യം നമുക്കു മറ്റൊന്നു തിരഞ്ഞെടുക്കാനുള്ള അവകാശം തരുന്നു, “ഇന്ന് എന്നു പറയുന്നിടത്തോളം അന്യോന്യം പ്രോത്സാഹിപ്പിച്ചു കൊൾവിൻ” (എബ്രായർ 3:13). നാളെ എന്തു സംഭവിക്കും എന്നു നാം അറിയുന്നില്ലല്ലോ. അതു കൊണ്ട് ഇന്നു നമുക്ക് ചില കാര്യങ്ങൾ ചെയ്യാം. നമുക്കു ചിലരെ പ്രബോധിപ്പിക്കാം. ഈ അധ്യായത്തിൻ്റെ പശ്ചാത്തലത്തിൽ അത് അർത്ഥമാക്കുന്നത്, നമ്മെ പോലെ ആയി തീർന്ന യേശുവിനെ പരിഗണിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാനാണ്.

നമ്മുടെ വിളി, ഒരോ ദിവസവും, യേശുവിനെ ഉയർത്തുവാനാണ്. എപ്പോഴും നമ്മുടെ പെരുമാറ്റവും, നമ്മുടെ വാക്കുകളും പറയുന്നത്, “യേശുവിനെ നോക്കുക. എത്ര അതിശയവാനായ രക്ഷകനാണ് അവിടുന്ന്! അവിടുന്ന് എൻ്റെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല, എന്നാൽ അവിടുന്ന് എൻ്റെ ജീവിതത്തെ വ്യത്യാസപ്പെടുത്തുകയും ചെയ്തു. അവിടുന്ന് എൻ്റെ കുടുംബ ജീവിതത്തെ വ്യത്യാസപ്പെടുത്തി, എപ്പോഴും സന്തോഷിച്ചുല്ലസിക്കത്തക്കവിധം കർത്താവിൻ്റെ സന്തോഷം കൊണ്ട് എന്നെ അവിടുന്നു നിറച്ചിരിക്കുന്നു. അവിടുന്നു മരണഭയം എന്നിൽ നിന്ന് എടുത്തു മാറ്റിയിരിക്കുന്നു. നമ്മുടെ ജീവിതം ഓരോ ദിവസവും മറ്റുള്ളവർക്ക് ഒരു വെല്ലുവിളിയും പ്രോത്സാഹനവും ആയിരിക്കണം . ആളുകൾ നിങ്ങളുടെ മുഖത്തു നോക്കുമ്പോൾ, ദൈവത്തിൻ്റെ തേജസ്സിൻ്റെ എന്തെങ്കിലും അവിടെ അവർ കാണണം .

എബ്രായർ 3:13 നമുക്കു മുന്നറിയിപ്പു നൽകുന്നത് നാം ഒരു പിന്മാറ്റക്കാരനാകാൻ 24 മണിക്കൂർ മാത്രമെ എടുക്കുകയുള്ളൂ എന്നാണ്. അതു കൊണ്ടാണ് ദിവസം തോറും നാം അന്യോന്യം പ്രബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത്. ക്രിസ്തുവിൻ്റെ ശരീരത്തിൽ നമുക്ക് അന്യോന്യം ഒരു ഉത്തരവാദിത്തം ഉണ്ട്. കയീൻ പറഞ്ഞു, “ഞാൻ എൻ്റെ സഹോദരൻ്റെ കാവൽക്കാരനല്ല”. എന്നാൽ ക്രിസ്തുവിൻ്റെ ശരീരത്തിൽ, നാം നമ്മുടെ സഹോദരൻ്റെ കാവൽക്കാരനാണ്, നാം നമ്മുടെ സഹോദരിയുടെ കാവൽക്കാരനാണ്. ആരെങ്കിലും വഴുതിപോകുന്നതു നിങ്ങൾ കണ്ടാൽ, അവനെ പ്രോത്സാഹിപ്പിക്കുക. ആരെങ്കിലും വീഴുന്നതു നിങ്ങൾ കണ്ടാൽ അവനെ പൊക്കി എഴുന്നേൽപ്പിക്കുക.

നിങ്ങളെ പ്രോത്സാഹിപ്പിക്കുവാനും, പ്രബോധിപ്പിക്കുവാനും നിങ്ങൾക്ക് ആരും ഇല്ലെങ്കിൽ, നിങ്ങൾക്കു പരിശുദ്ധാത്മാവും വേദപുസ്തകവും ഉണ്ട്. വേദപുസ്തകത്തിലുള്ള തൻ്റെ വാക്കുകളിലൂടെ പൗലൊസ് അപ്പൊസ്തലൻ പല ദിവസങ്ങളിലും എന്നെ വ്യക്തിപരമായി പ്രബോധിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. പത്രൊസ്, യാക്കോബ്, യോഹന്നാൻ തുടങ്ങിയവരും എന്നെ പ്രബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പല സമയങ്ങളിൽ എന്നെ പ്രബോധിപ്പിക്കുവാൻ എൻ്റെ സഹോദരന്മാർ അടുത്തില്ലാതിരുന്നപ്പോൾ, ഈ അപ്പൊസ്തലന്മാർ ബൈബിളിലെ താളുകളിലൂടെ എൻ്റെ അടുത്തുവന്ന് എന്നെ പ്രോത്സാഹിപ്പിച്ചു. ഓരോ ദിവസവും നമ്മെ പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് പത്രൊസിനെയും പൗലൊസിനെയും യോഹന്നാനെയും നമ്മോടു കൂടെ നമ്മുടെ മുറിയിൽ ലഭിക്കുവാൻ നമുക്കെല്ലാവർക്കും കഴിയും എന്നത് അത്ഭുതകരമല്ലെ? നിങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ നിങ്ങൾ അവരെ അനുവദിക്കാത്തതെന്തുകൊണ്ടാണ്? നിങ്ങൾ അവരെ വേദപുസ്തകത്തിനകത്ത് പൂട്ടി വച്ചിരിക്കുന്നത് എന്തിനാണ്?

നിങ്ങൾ ബൈബിൾ തന്നെ വായിക്കേണ്ടതുണ്ട്, ബൈബിളിനെ കുറിച്ചു പറയുന്ന മറ്റെല്ലാ പുസ്തകങ്ങളെക്കാൾ. പത്രൊസിൻ്റെയും, പൗലൊസിൻ്റെയും, യോഹന്നാൻ്റെയും ലേഖനങ്ങൾ പറയുന്നതിനെ കുറിച്ച് വലിയ ബൈബിൾ പണ്ഡിതന്മാർക്കു പറയാനുള്ളതെന്താണെന്നറിയുവാൻ എനിക്കാഗ്രഹമില്ല. അവ നേരിട്ട് കേൾക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാൻ ബൈബിൾ തന്നെ വായിക്കുന്നു- ബൈബിളിനെ കുറിച്ചുള്ള പുസ്തകങ്ങൾ അല്ല .