ബൈബിൾ വായിച്ചിട്ടു മനസ്സിലാകുന്നില്ല

pink pencil on open bible page and pink

കെൻ്റക്കിയുടെ കിഴക്കൻ പ്രാന്തങ്ങളിലെ പർവ്വതപ്രദേശത്ത് വൃദ്ധനായ ഒരു കർഷകനും കൊച്ചുമകനും കൂടി താമസിച്ചിരുന്നു. നിത്യവും പുലർച്ച വൃദ്ധൻ അടുക്കളയിലെ മേശമേൽ തന്റെ പഴയ ബൈബിൾ വായിച്ചിരിക്കുക പതിവായിരുന്നു. കൊച്ചുമകൻ ഈ വൃദ്ധപിതാവിനെ പലതിലും അനുകരിക്കാൻ ശ്രമിച്ചിരുന്നു. ഒരു ദിവസം അവൻ ഇങ്ങനെ ചോദിച്ചു:

“മുത്തച്ഛാ, താങ്കൾ വായിക്കുന്നതു പോലെ ഞാൻ ബൈബിൾ വായിക്കാൻ എന്നും ശ്രമിക്കും. പക്ഷേ എനിക്കൊന്നും മനസ്സിലാകുന്നില്ല. അഥവാ എന്തെങ്കിലും മനസ്സിലായിട്ടുണ്ടെങ്കിൽ അതു ഞാൻ വേഗം മറന്നു പോകയും ചെയ്യുന്നു. പിന്നെന്തിനാണു ബൈബിൾ വായിക്കുന്നത്? എന്താണ്തിൻ്റെ പ്രയോജനം?

ഈ സമയം മേശയ്ക്കടുത്തിരുന്ന കരിക്കുട്ടയിൽ നിന്ന് അദ്ദേഹം കൽക്കരിയെടുത്ത് അടുപ്പിലേക്കിടുകയായിരുന്നു. അതു കഴിഞ്ഞ് അദ്ദേഹം കൊച്ചുമകനോടിങ്ങനെ പറഞ്ഞു:

“കുഞ്ഞേ, എനിക്കൊരു കുട്ട വെള്ളം വേണം. ഈ കരിക്കട്ടയും കൊണ്ട് താഴെ പുഴയിൽ ചെന്ന് ഒരു കുട്ടവെള്ളം വേഗം കൊണ്ടുവാ.”

ആ കുട്ടി വേഗം പോയി. പക്ഷേ കുട്ടയിലെ വെള്ളമൊക്കെ ചോർന്നു പോയി. അവൻ തിരികെവന്നു തന്റെ പരാജയം അറിയിച്ചു.

“സാരമില്ല നീ ഉത്സാഹിച്ച് അല്പം വേഗമാക്കിയാൽ മതി. നിനക്കതു കഴിയും”. വൃദ്ധൻ പറഞ്ഞു.

അവൻ വേഗം നിറച്ച് വേഗം ഓടി. പക്ഷേ വെള്ളം അതിവേഗം ചോർന്നു പോയി.

അവൻ തിരികെവന്നു പറഞ്ഞു: “മുത്തച്ഛാ ഇതു പ്രയോജനമില്ലാത്ത ജോലിയാണ്. ഞാൻ വീണ്ടും വീണ്ടും ഓടി നോക്കി”. “നീ അതു പ്രയോജനമില്ലാത്ത ജോലിയാണെന്നു പറയുന്നോ? അതാ, ആ കുട്ടയിലേക്കു നോക്കൂ” വൃദ്ധൻ പറഞ്ഞു. അവൻ കുട്ടയിൽ നോക്കി. അതു മുമ്പുള്ള കരിക്കുട്ടിയില്ല. കരിയെല്ലാം പോയി അതിനു നല്ല നിറം വന്നിരിക്കുന്നു.

“ബൈബിൾ വായിക്കുമ്പോഴും ഇതുതന്നെയാണു മോനേ സംഭവിക്കുന്നത്. നിനക്കു പലതും മനസ്സിലായില്ലെന്നു വരാം. പലതും ഓർത്തിരിക്കാൻ കഴിഞ്ഞില്ലെന്നും വരാം. സമയം വെറുതെ ചെലവാക്കുകയാണെന്നു തോന്നാം. പക്ഷേ, അതു നിന്റെ അകമേ ഒരു ശുദ്ധീകരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അതാണു ദൈവത്തിന്റെ പ്രവർത്തി. നമ്മുടെ ഹൃദയത്തെ ക്രമേണ മാറ്റി നമ്മെ തന്റെ പുത്രന്റെ രൂപത്തിലാക്കിത്തീർക്കുക. അതുകൊണ്ടു എല്ലാ ദിവസവും ക്രമമായി ബൈബിൾ വായിക്കാൻ സമയം കണ്ടെത്തുക. അതു നിലനിൽക്കുന്ന ഫലങ്ങൾ ഉണ്ടാക്കാൻ സഹായകരമാണ്.