ഒരു ഗ്രാമത്തിൽ വിശുദ്ധനായ ഒരു ദൈവപുരുഷൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ എല്ലാവർക്കും സ്നേഹവും ബഹുമാനവുമാണ്. എന്നാൽ ഗ്രാമത്തിലെ ഒരു സ്ത്രീക്കു മാത്രം എന്തുകൊണ്ടോ ഇദ്ദേഹത്തെ ഒട്ടും ഇഷ്ടമായിരുന്നില്ല.
തരം കിട്ടിയാൽ ഇദ്ദേഹത്തെ അപമാനിക്കുന്നതിനായിരുന്നു അവർക്കു താൽപര്യം. പക്ഷേ അതു പരസ്യമായി ചെയ്യാൻ കഴിയാത്തതുകൊണ്ട് ഒരു തന്ത്രം അവൾ തയ്യാറാക്കി. അവൾ എന്നും തന്റെ വീടും പറമ്പും രാവിലെ തന്നെ അടിച്ചുവാരും, ചവറുകൾ മുഴുവൻ ഒരു കുട്ടയിൽ നിറച്ച് തന്റെ വീടിന്റെ മതിലുനുള്ളിൽ മറഞ്ഞു കാത്തു നിൽക്കും.
ദൈവഭൃത്യൻ അവരുടെ വീടിനു മുന്നിലെ ഇടുങ്ങിയ വഴിയിലൂടെ ദിവസവും ശിഷ്യരുമൊത്തു കൃത്യസമയത്തു നടന്നു വരും. അദ്ദേഹം വരുമ്പോൾ അവൾ മതിൽക്കെട്ടിനുള്ളിൽ നിന്നുകൊണ്ട് കൃത്യമായി ചവറു കുട്ട വഴിയിലേക്കു കമഴ്ത്തും. ചവറുകൾ അദ്ദേഹത്തിന്റെ തലയിൽ വീഴും. അദ്ദേഹമാകട്ടെ ഒന്നും മിണ്ടാതെ ചവറുകൾ തട്ടിക്കളഞ്ഞു നടന്നു പോകും.ഇതു പതിവായി
അങ്ങനെയിരിക്കെ ഒരു ദിവസം ചവർ തലയിൽ വീണില്ല. രണ്ടു മൂന്നു ദിവസം തുടർച്ചയായി ചവർ തലയിൽ വീഴാതായപ്പോൾ ദൈവപുരുഷൻ തന്റെ ശിഷ്യരോട് ആ സ്ത്രീക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ചു. അവൾ രോഗിയായി കിടപ്പിലാണ് എന്നു ശിഷ്യന്മാർ അറിയിച്ചു.
ദൈവപുരുഷൻ നേരെ അവളുടെ വീട്ടിലേക്കു ചെന്നു. രോഗക്കിടക്കയ്ക്ക് അരികിലെത്തി പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. “സഹോദരി, രണ്ടു മൂന്നു ദിവസമായി കാണാത്തതുകൊണ്ട് അന്വേഷിച്ചു വന്നതാണ്. സുഖമില്ലേ? ഞാൻ പ്രാർത്ഥിക്കാം.
ആ സ്ത്രീ പൊട്ടിക്കരഞ്ഞുപോയി. അവൾ അദ്ദേഹത്തോടു ക്ഷമ ചോദിച്ചു. അവൾ പറഞ്ഞു: അങ്ങു വാസ്തവമായും ഒരു ദൈവപുരുഷൻ തന്നെ.
“തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമർ 12:21)
തിന്മയോടു തോൽക്കാതെ
