മൂന്നു വരങ്ങള്‍

സംതൃപ്തിയോടു കൂടിയ ജീവിതം. അതാണ് വലിയ സമ്പത്ത് എന്നു വ്യക്തമാക്കുന്ന ഒരു
നാടോടിക്കഥ ഇങ്ങനെയാണ്:

ദൈവത്തിന്റെ മുന്‍പാകെ ദിവസവും ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക പ്രാര്‍ത്ഥനയിലൂടെ ഉന്നയിക്കുന്ന ഒരു ഭക്തനോടു ദൈവം ഇങ്ങനെ അരുളിച്ചെയ്തു.

”നിന്റെ എണ്ണമില്ലാത്ത ആവശ്യങ്ങള്‍ ഓരോ ദിവസവും കേട്ടു ഞാന്‍ മടുത്തു. അതുകൊണ്ട് നീ മൂന്നു കാര്യങ്ങള്‍ എന്നോടു ചോദിച്ചു കൊള്ളുക. ഞാന്‍ കയ്യോടെ അവ നിനക്കു തരാം. അവ തന്നു കഴിഞ്ഞാല്‍ പിന്നീടൊന്നും ചോദിക്കരുത്. സമ്മതമാണോ?’

”സമ്മതം നൂറുവട്ടം സമ്മതം – ഭക്തന്റെ മറുപടി.

‘ശരി ആദ്യത്തെ ആവശ്യം കേള്‍ക്കട്ടെ.

ഭക്തന്‍ കുറച്ചു നേരം ആലോചിച്ചു. പിന്നെ പെട്ടെന്നു പറഞ്ഞു: ”ദൈവമേ, അനുസരണമില്ലാത്ത എന്റെ ഭാര്യയെ നീ തിരികെ വിളിക്കുക. അവള്‍ മരിച്ചാല്‍ സുന്ദരിയും സുശീലയുമായ മറ്റൊരുവളെ എനിക്കു വിവാഹം കഴിച്ചു സുഖമായി ജീവിക്കാമല്ലോ’

കയ്യോടെ ആ അപേക്ഷ ദൈവം സ്വീകരിച്ചു. ഭക്തന്റെ ഭാര്യ മരിച്ചു. വിവരം അറിഞ്ഞു ബന്ധുക്കളും സ്‌നേഹിതരും ആ വീട്ടിലേക്കു പ്രവഹിച്ചു. അവര്‍ ഓരോരുത്തരായി മരിച്ചുപോയവളുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. അവളുടെ സ്‌നേഹം, സൗമ്യത, പാവങ്ങളോടുള്ള കരുതല്‍, കാര്യപ്രാപ്തി തുടങ്ങിയ നന്മകള്‍ അവര്‍ വര്‍ണിക്കുവാന്‍ തുടങ്ങിയതോടെ ഭക്തന്റെ മനസ്സു മാറി. ഇത്രയും നല്ലവളായ ഒരു ഭാര്യയെ വേണ്ടെന്നു വയ്ക്കുന്നതെങ്ങനെ? ഭക്തന്‍ പെട്ടെന്നു രണ്ടാമത്തെ വരം ഇങ്ങനെആവശ്യപ്പെട്ടു: ”ദൈവമേ, അവളെ വീണ്ടും ജീവിപ്പിച്ചു തരണം.’ ഉടനെ അങ്ങനെ സംഭവിച്ചു.

ഇനി ഒരു വരം മാത്രമേ അവശേഷിക്കുന്നുള്ളു. അതു നഷ്ടപ്പെടുത്തരുത്. ഭക്തന്‍ ആലോചനയിലായി. മരണമില്ലാത്ത ജീവിതം ചോദിച്ചാലോ? പക്ഷേ, ആരോഗ്യമില്ലാതെ ജരാനര ബാധിച്ചു നിത്വകാലം ഇരിക്കുന്നതുപോലെ ഒരു പീഡനം ഉണ്ടോ? പണം ചോദിച്ചാലോ? പക്ഷേ മനസ്സുഖം ഇല്ലെങ്കില്‍ പണം കൊണ്ട് എന്തു കാര്യം? അധികാരം, പദവി, പല കാര്യങ്ങള്‍ അദ്ദേഹം ആലോചിച്ചു. പക്ഷേ ഓരോന്നിനും ഓരോ കുറവുകള്‍ ഉണ്ട്. ഒടുവില്‍ വളരെ നാളത്തെ ആലോചനയ്ക്കു ശേഷം ഭക്തന്‍ മൂന്നാമത്തെയും അവസാനത്തെയുമായ അപേക്ഷ ഇങ്ങനെ ദൈവ മുന്‍പാകെ സമര്‍പ്പിച്ചു;

”എനിക്കു ലഭിക്കുന്നത് എന്തായാലും അതില്‍ തൃപ്തിപ്പെടാന്‍ കഴിയുന്ന ഒരു മനസ്സ് എനിക്കു തരിക”.

ദൈവം അതു നല്‍കി. ഭക്തന്‍ തൃപ്തനായി, സുഖമായി, ഏറെ നാള്‍ ജീവിച്ചു.

”സംതൃപ്തിയോടു കൂടിയ ദൈവഭക്തി വലിയ ആദായം ആകുന്നു താനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടു വന്നിട്ടില്ല. ഇവിടെ നിന്നുയാതൊന്നും കൊണ്ടുപോകാന്‍ കഴിയുന്നതുമല്ല” (1 തിമൊ. 6:6,7).