അഭിമാനിക്കുന്നത് എന്തിനെച്ചൊല്ലി?

ഒരു ഈസോപ്പു കഥ ഇങ്ങനെ:
കാട്ടിലെ മൃഗങ്ങളില്‍ വച്ച് താന്‍ ഒരു സുന്ദരനാണെന്നായിരുന്നു കലമാനിന്റെ വിചാരം. അതവനെ അഹങ്കാരിയാക്കിത്തീര്‍ത്തു.

ഒരു തെളിഞ്ഞ പകലില്‍ കലമാന്‍ കാട്ടിലെ തടാകത്തിനടുത്തു വെള്ളം കുടിക്കാനായി ചെന്നു. നല്ല തെളിഞ്ഞ ആകാശം. തടാകത്തിന്റെ അടിത്തട്ടുവരെ കാണാം. നിശ്ചലമായ ആ തടാകത്തിലേക്കു വെള്ളം കുടിക്കാന്‍ മാന്‍ മുഖം അടുപ്പിച്ചപ്പോള്‍ അതാ ഒരു പൂര്‍ണകായ ചിത്രം പോലെ തന്റെ നിഴല്‍ തടാകത്തില്‍ പ്രതിബിംബിച്ചു കാണു

മാന്‍ വെള്ളം കുടിക്കാതെ ഏറെ നേരം സ്വന്തം പ്രതിച്ഛായ നോക്കി നിന്നു. കലമാന്‍ വിചാരിച്ചു. ‘ഹാ! എത്ര മനോഹരമായിരിക്കുന്നു. ഒട്ടേറെ കവരങ്ങളോടു കൂടിയ എന്റെ ഈ കൊമ്പുകളാണ് എന്റെ ഭംഗി.

കലമാന്‍ അല്പനേരം കൂടി നോക്കി നിന്നപ്പോള്‍ തന്റെ കാലുകള്‍ അവന്റെ ശ്രദ്ധയില്‍ പെട്ടു. മാന്‍ സങ്കടത്തോടെ പറഞ്ഞു: ”ശ്ശോ! എത്ര ശോഷിച്ച കാലുകള്‍! രാജാവിനു ചേരാത്ത സിംഹാസനം പോലെ, മനോഹരമായ കൊമ്പുകള്‍ എനിക്കു തന്ന ദൈവം എന്തിനാണ് ഇത്ര ശോഷിച്ച കാലുകള്‍ എനിക്കു നല്‍കിയത് ?’

ചിന്തയില്‍ മുഴുകി, സ്വന്തം പ്രതിരൂപവും നോക്കി നിന്ന മാന്‍ അടുത്ത വരുന്ന അപകടം മനസ്സിലാക്കിയിരുന്നില്ല. ഒരു സിംഹം ഉറച്ച, അതേസമയം നിശ്ശബ്ദമായ, കാല്‍വകളോടെ മാനിനെ സമീപിക്കുന്നുണ്ടായിരുന്നു. സിംഹം അടുത്ത കാല്‍ വച്ചത് ഒരു കരിയിലയുടെ മുകളിലായിരുന്നു. അതു പൊടിയുന്നതിന്റെ ‘കരകര ശബ്ദം പൊടുന്നനെ മാനിനെ ചിന്തയില്‍ നിന്നുണര്‍ത്തി. നോക്കിയപ്പോള്‍ സിംഹം തൊട്ടു പിന്നില്‍!

മാന്‍ കുതിച്ചു പാഞ്ഞു. ശോഷിച്ചെതെങ്കിലും ശക്തമായ കാലുകള്‍, കുതിച്ച് അകലാന്‍ മാനിനെ ഏറെ സഹായിച്ചു. അധികം വൈകിയില്ല, മാന്‍ തന്റെ കാലുകളുടെ സഹായം മൂലം സിംഹത്തില്‍ നിന്ന് ഏറെ അകലയെത്തി.

എന്നാല്‍ ഓടിപ്പോയ മാനിന്റെ കൊമ്പുകള്‍ ഒരു ആല്‍മരത്തില്‍ നിന്നു താഴേക്കു വള്ളിക്കെട്ടുപോലെ തൂങ്ങിക്കിടന്ന വേരുകളില്‍ പെട്ടെന്ന് ഉടക്കി. മാന്‍ എത്ര ശ്രമിച്ചിട്ടും കൊമ്പിന്റെ കവരങ്ങള്‍ വേരുകളില്‍ കുരുങ്ങിക്കിടന്നു. കൂടുതല്‍ ശ്രമിക്കുന്തോറും കൊമ്പു വേരില്‍ കൂടുതല്‍ കുടുങ്ങി. മാന്‍ സിംഹത്തിന്റെ പിടിയില്‍ അകപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ മാന്‍ ദുഃഖത്തോടെ ചിന്തിച്ചു. ‘ഹാ! ദൈവം എനിക്കു തന്ന ശോഷിച്ച കാലുകളാണ് എന്നെ ഇത്രയും വേഗം ശത്രുവില്‍ നിന്നു ദൂരെ എത്തിച്ചത്. എന്നാല്‍ മനോഹരവും ശക്തവുമെന്നു ഞാന്‍ ചിന്തിച്ച, എന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കൊമ്പുകള്‍ എന്നെ അപകടത്തിലാക്കി. സുഹൃത്തേ, നിങ്ങളുടെ അഭിമാനം എതില്‍?

നാശത്തിനു മുമ്പെ ഗര്‍വ്വം വീഴ്ചക്കു മുമ്പെ ഉന്നതഭാവം (സദൃശവാക്യങ്ങള്‍ 16:18).