ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാത്ത ഒരു പുരുഷന്‍ – WFTW 15 ഏപ്രിൽ 2018

സാക് പുന്നന്‍

ദാനിയേലിന്‍റെ പുസ്തകത്തില്‍, ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുളള നീക്കത്തിന്‍റെ തുടക്കം നാം കാണുന്നു – പ്രതീകാത്മകമായി, ദുഷിച്ചതും ഒത്തു തീര്‍പ്പു മനോഭാവമുളളതുമായ ക്രിസ്തീയ ഗോളത്തില്‍ നിന്ന് ദൈവത്തിന്‍റെ പുതിയനിയമ സഭയിലേക്കുളള നീക്കം. ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു ഭാരമുളളവനും അവയുടെ പൂര്‍ത്തീകരണത്തിനായി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത പരമാര്‍ത്ഥതയുളള, വിട്ടുവീഴ്ചയില്ലാത്ത ഒരു പുരുഷനില്‍ നിന്നാണ് അത് ആരംഭിച്ചത്.

ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ വിശ്വസ്തതയുളളവനായിരിക്കാന്‍ അദ്ദേഹം തുടങ്ങിയപ്പോള്‍, എത്ര ബൃഹത്തായ ഒരു ശുശ്രൂഷയാണ് തനിക്കുണ്ടാകാന്‍ പോകുന്നതെന്ന് ദാനിയേല്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. അദ്ദേഹം ചെറിയ കാര്യങ്ങളിലും വലിയകാര്യങ്ങളിലും ദൈവത്തോടു വിശ്വസ്തനായി നിലനില്‍ക്കുക മാത്രം ചെയ്തു, ദൈവം അവനിലൂടെ വലിയ ഒരു ശുശ്രൂഷ പൂര്‍ത്തിയാക്കി . ഈ പുസ്തകം തുടങ്ങുമ്പോള്‍ അവന് ഏതാണ്ട് 17 വയസ്സും, ആ പുസ്തകം അവസാനിക്കുമ്പോള്‍ അവന് ഏതാണ്ട് 90 വയസ്സും പ്രായമുണ്ട്. 70 വര്‍ഷം മുഴുവന്‍ അവന്‍ അടിമത്തത്തില്‍ ജീവിച്ചു, തന്‍റെ എല്ലാ വഴികളിലും അവന്‍ വിശ്വസ്തനുമായിരുന്നു. അതുകൊണ്ടാണ് ബാലിലോണില്‍ നിന്ന് യെരുശലേമിലേക്കുളള പ്രയാണം ആരംഭിക്കുവാന്‍ ദൈവത്തിന് അവനെ ഉപയോഗിക്കുവാന്‍ കഴിഞ്ഞത്.

ഏതു സ്ഥലത്തും ദൈവത്തിനുവേണ്ടി ഒരു നിര്‍മ്മലമായ സഭയുടെ പണി എപ്പോഴും ആരംഭിക്കുന്നത്, പ്രാര്‍ത്ഥനക്ക് ഒരു ഭാരമുളളവനും , ആ ഭാരം ദൈവത്തിന്‍റെ മുമ്പാകെ ഇടവിടാതെ കൊണ്ടു ചെന്നിട്ട്, ” കര്‍ത്താവെ, ഈ സ്ഥലത്ത് അവിടുത്തേക്കു വേണ്ടി ഒരു സഭ എനിക്കാവശ്യമുണ്ട്, അതിനുവേണ്ടി എന്തുവില കൊടുക്കുവാനും എനിക്ക് മനസ്സാണ്” എന്നു പറയുന്നവനുമായ ഒരു മനുഷ്യനെക്കൊണ്ടാണ്. വീണ്ടും വീണ്ടും പ്രാര്‍ത്ഥനയില്‍ ദൈവത്തിന്‍റെ മുമ്പാകെ ആ ഭാരം വഹിച്ചുകൊണ്ടു ചെല്ലുവാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം. ഒരു പക്ഷെ നിങ്ങള്‍ അത് ദീര്‍ഘനാള്‍ വഹിക്കേണ്ടി വന്നേക്കാം. ഒരു പുതിയ ഉടമ്പടി സഭയുടെ തുടക്കം കാണുന്നതിന് ഏതാണ്ട് 10 വര്‍ഷം ഞാന്‍ ആ ഭാരം വഹിക്കേണ്ടിവന്നു. ദൈവം നിങ്ങളുടെ വിശ്വസ്തതയെ പരിശോധിക്കും. ഒരു അമ്മ ഒരു ശിശുവിനെ തന്‍റെ ഗര്‍ഭത്തില്‍ വഹിക്കുന്നതു പോലെ നാം ഈ ഭാരം നമ്മുടെ ഹൃദയത്തില്‍ വഹിക്കണം. അങ്ങനെയാണ് ദാനിയേല്‍ ഈ ഭാരം തന്‍റെ ഹൃദയത്തില്‍ വഹിച്ചിരുന്നത്. ഇത് പിന്നീടുളള വര്‍ഷങ്ങളില്‍ മറ്റുളളവരിലും അവന്‍റെ ഭാരം പങ്കിടുവാന്‍ കാരണമായി -ഹഗ്ഗായി, സെരുബ്ബാബേല്‍, യോശൂവാ, സെഖര്യാവ്, എസ്ര, നെഹമ്യാവ്, മറ്റുളളവര്‍. ദൈവം തന്നെ നിങ്ങളുടെ ഭാരം പങ്കിടുവാന്‍ മറ്റുളളവരെ നിങ്ങളോടു കൂടെ ചേര്‍ക്കുകയും അവരോടു ചേര്‍ന്ന് നിങ്ങള്‍ക്ക് ദൈവത്തിന്‍റെ പുതിയ ഉടമ്പടി സഭ പണിയുവാന്‍ കഴിയുകയും ചെയ്യും. ആ ആലയം പണിയുന്നതിനുവേണ്ടി യെരുശലേമിലേക്കു തിരിച്ചു പോകുവാന്‍ പറ്റാത്തവിധം തന്‍റെ തൊണ്ണൂറാമത്തെ വയസ്സില്‍ അദ്ദേഹം വളരെ വൃദ്ധനായിരുന്നു. അദ്ദേഹം പിന്നണിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും ഉദ്യമം തുടങ്ങുകയും ചെയ്തു.

ദാനിയേല്‍ ഒരു വിജാതീയ രാജ്യത്താണ് ജീവിച്ചത്. അതു കൊണ്ടു തന്നെ, ഒരു അകൈസ്ര്തവ രാജ്യത്ത് നമ്മുടെ ക്രിസ്തീയ പ്രമാണങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ലാതെ ദൈവത്തിനുവേണ്ടി നമുക്കെങ്ങനെ നില്‍ക്കാന്‍ കഴിയുമെന്നതിന് നമുക്ക് പ്രത്യേകമായ ഒരു മാതൃകയാണ് അദ്ദേഹം. ഹനന്യാവ്, മിശായേല്‍, അസ ര്യാവ് എന്നീ പൂര്‍ണ്ണ മനസ്കരായ 3 പേരെ മാത്രമെ അദ്ദേഹത്തിന് ഒരുമിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞുളളൂ, (അവര്‍ കൂടുതല്‍ അറിയപ്പെട്ടത് അവരുടെ ബാബിലോണിയന്‍ നാമങ്ങളാണ്- ശദ്രക്, മേശക്, അബേദ്നഗോ). എന്നാല്‍ ആ നാലു ചെറുപ്പക്കാര്‍, ലോകത്തിലെ പരമോന്നത ശക്തിയായിരുന്ന രാജ്യത്തിന്‍റെ തലസ്ഥാന നഗരമായ ബാബിലോണിന്‍റെ മദ്ധ്യത്തില്‍ ദൈവത്തിന്‍റെ ശക്തരായ സാക്ഷികളായിരുന്നു – നാലുപേരുളള ഒരു ചെറിയസഭ. ഒരേ ഒരു കാരണത്താല്‍ ആ നാലുപേര്‍ ബാലിലോണിലുളള മറ്റു നൂറുകണക്കിനു യഹൂദന്മാരെക്കാള്‍ അധികം ആ രാജ്യത്തെ സ്വാധീനിച്ചു. മറ്റുളളവര്‍ ഒത്തു തീര്‍പ്പിനു വഴങ്ങിയപ്പോള്‍ ഈ നാലുപേര്‍ അതു ചെയ്തില്ല.

ഒരു ഗ്രാമത്തെയോ, ഒരു രാജ്യത്തെയോ സ്വാധീനിക്കുവാന്‍ എണ്ണത്തില്‍ കൂടുതലുളള ക്രിസ്ത്യാനികളാല്‍ കഴിയും എന്നു നാം ചിന്തിക്കരുത്. ദൈവത്തിനു വേണ്ടി നിന്ന 4 പേര്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെയും അതിന്‍റെ ഭരണാധികാരികളെയും സ്വാധീനിച്ചു. ” എണ്ണത്താലല്ല, മാനുഷ ശക്തിയാലുമല്ല എന്നാല്‍ അവിടുത്തെ ആത്മാവിനാലാണ് ദൈവം അവിടുത്തെ പ്രവൃത്തി ചെയ്യുന്നത്” എന്നതാണ് ഇതിലൂടെ ലഭിക്കുന്ന സന്ദേശം. പരമാര്‍ത്ഥതയുളളവരും ഒത്തുതീര്‍പ്പിനു വഴങ്ങാത്തവരുമായ ആളുകള്‍ക്കു വേണ്ടി ദൈവം അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ദാനിയേല്‍ 1:8 ല്‍ പ്രധാനപ്പെട്ട ഒരു പദപ്രയോഗത്തില്‍ നാം ഇങ്ങനെ കാണുന്നു, ” അവന്‍ തന്നെത്തന്നെ അശുദ്ധനാക്കുകയില്ല എന്ന് ദാനിയേല്‍ തീരുമാനിച്ചു”. തന്നെത്തന്നെ അശുദ്ധനാകാതെ സൂക്ഷിക്കുവാന്‍ ദാനിയേല്‍ തീരുമാനിച്ചതിനുശേഷം , അവനുണ്ടായ ആദ്യത്തെ പരീക്ഷ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നു. ആദമിനും ഹവ്വയ്ക്കും ഉണ്ടായ ആദ്യത്തെ പരീക്ഷയും ഭക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നു. രുചികരമായ ഏതെങ്കിലും ഭക്ഷണം ദൈവത്തിന്‍റെ പ്രമാണങ്ങള്‍ക്കു വിട്ടുവീഴ്ചയുണ്ടാക്കുന്നതാണെങ്കില്‍, അതിനോടുളള നിങ്ങളുടെ മനോഭാവം എന്തായിരിക്കും? ഏശാവിന് തന്‍റെ ജേഷ്ഠാവകാശം നഷ്ടപ്പെട്ടത് ഭക്ഷണം മൂലമാണ്. ഏശാവിന് കൊണ്ടുവന്നു നല്‍കുവാന്‍ കഴിയുന്ന സ്വാദുളള ഭക്ഷണത്തോടുളള തന്‍റെ സ്നേഹം മൂലം യിസ്ഹാക്കിന് അവന്‍റെആത്മീയ ദര്‍ശനം നഷ്ടപ്പെട്ടു. എന്നാല്‍ ദാനിയേലിന്‍റെ മനോഭാവം ” ദൈവം അവിടുത്തെ വചനത്തില്‍ ഈ തരത്തിലുളള ഭക്ഷണം കഴിക്കരുത് എന്നു പറഞ്ഞിട്ടുണ്ട് അതു കൊണ്ട് ഞാന്‍ കഴിക്കുകയില്ല” എന്നായിരുന്നു. ഒരു യുവാവ് എന്ന നിലയില്‍ ദാനിയേല്‍ തിരുവെഴുത്തു പഠിച്ചിട്ടുളളതിനാല്‍, മോശെയുടെ നിയമം ചില മാംസങ്ങള്‍ ഭക്ഷിക്കുന്നതിനെ വിലക്കിയിട്ടുണ്ടെന്നും സദൃശവാക്യങ്ങളുടെ പുസ്തകം മദ്യം കുടിക്കുന്നതിനെ വിലക്കിയിട്ടുണ്ടെന്നും അവനറിയാമായിരുന്നു. അവന് എന്തുവില കൊടുക്കേണ്ടി വന്നാലും ദൈവത്തെ അനുസരിക്കുവന്‍ അവന്‍ തീരുമാനിച്ചു.

ആരംഭത്തില്‍ മറ്റെല്ലായഹൂദരും ഒത്തു തീര്‍പ്പിനു വഴങ്ങിയപ്പോള്‍ അവന് ഒറ്റയ്ക്കു നില്‍ക്കേണ്ടി വന്നു. എന്നാല്‍ ഒരു യുവാവ് ദൈവത്തിനുവേണ്ടി ഒരു നിലപാടെടുക്കുന്നത് ഹനന്യാവ്, മിശായേല്‍, അസര്യാവ് എന്നിവര്‍ കണ്ടപ്പോള്‍, അവര്‍ക്കും അവനോടു ചേരുവാന്‍ ധൈര്യം ലഭിച്ചു (1:11). ദാനിയേല്‍ യഹോവയ്ക്കുവേണ്ടി ഒരു നിലപാടെടുത്തില്ലായിരുന്നു എങ്കില്‍ നാം ഒരിക്കലും ഹനന്യാവ്, മിശായേല്‍, അസര്യാവ് എന്നിവരെക്കുറിച്ചു കേള്‍ക്കുകയില്ലായിരുന്നു.

ഹനന്യാവ്, മിശായേല്‍, അസര്യാവ് എന്നിവരെപ്പോലെ, തങ്ങളുടെ പ്രദേശത്ത് ദൈവത്തിനുവേണ്ടി ഒരു നിലപാടെടുക്കുവാന്‍ ആഗ്രഹമുളളവരും എന്നാല്‍ തങ്ങള്‍ക്കു സ്വയമെനില്‍ക്കുവാന്‍ കഴിവില്ലാത്തവരുമായ അനേകരുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. അവരുടെ നേതാവായിരിക്കുവാന്‍ ഒരു ദാനിയേലിനു വേണ്ടി അവര്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദാനിയേല്‍ ആ ഗ്രാമത്തിലേക്കോ പട്ടണത്തിലേക്കോ വരുമ്പോള്‍ ഈ ക്രിസ്ത്യാനികള്‍ വന്ന് അവരുടെ കൂടെ ചേരും. എന്നാല്‍ ഒരിക്കലും ഒരു ദാനിയേല്‍ അവരുടെ സ്ഥലത്ത് വരുന്നില്ലെങ്കില്‍, ഈ ആളുകള്‍ യഹോവയ്ക്കുവേണ്ടി ഒരിക്കലും ഒരു സാക്ഷിയാകാതെ ജീവിച്ച്, മരിക്കും.

അതുകൊണ്ട് ഇന്നത്തെ വലിയ ആവശ്യം ദാനിയേലുമാര്‍ക്കു വേണ്ടിയാണ്. ഒരിക്കലും തങ്ങളെ തന്നെ അശുദ്ധമാക്കുകയില്ല എന്ന് തങ്ങളുടെ ഹൃദയത്തില്‍ നിര്‍ണ്ണയിച്ചിട്ടുളള ദാനിയേലുമാര്‍ക്കായി ദൈവം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഈ ദാനിയേലുമാര്‍ യഹോയ്ക്കുവേണ്ടി ഒരു നിലപാടെടുക്കുമ്പോള്‍, അവര്‍ സ്വയമേവ, ഹനന്യാവുമാരെയും,മിശായേല്‍മാരെയും , അസര്യാവുമാരെയും തങ്ങളിലേക്ക് വലിച്ചടുപ്പിക്കും. പല സ്ഥലങ്ങളില്‍ ഇങ്ങനെ സംഭാവിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ദൈവം ആദ്യം ഒരു ദാനിയേലിനെ അന്വേഷിക്കുന്നു. അവിടുത്തേക്ക് ഒരു ദാനിയേലിനെ കണ്ടെത്താല്‍ കഴിയുന്നില്ലെങ്കില്‍, ഒന്നും സംഭവിക്കുകയില്ല. തങ്ങളുടെ സ്വന്തം അന്വേഷിക്കാത്തവരും, അവര്‍ക്കുവേണ്ടി തന്നെ ഒരു കാര്യത്തിലും താല്‍പര്യമില്ലാത്തവരും, വേണ്ടി വന്നാല്‍ അവിടുത്തേക്കു വേണ്ടി തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ മനസ്സുളളവരുമായവര്‍ക്കുവേണ്ടി ദൈവം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ദാനിയേലിന് 17വയസ്സു മാത്രമെ പ്രായമുണ്ടായിരുന്നുളളൂ. ഒരു പ്രവാചകനാകുവാനും അവിടുത്തേക്കു വേണ്ടി ഒരു നിലപാടെടുക്കുവാന്‍ അവനെ ശക്തിപ്പെടുത്തുവാനുമായി 17 വയസ്സുളള ഒരു യുവാവിനെ തിരഞ്ഞെടുക്കുവാന്‍ ഇന്നും ദൈവത്തിനു കഴിയും. മറ്റു മൂന്നു പേരും ദാനിയേലിനെക്കാള്‍ പ്രായമുളളവരായിരുന്നിരിക്കാം. എങ്കിലും അവര്‍ അവനു കീഴടങ്ങിയിരുന്നു, കാരണം അവന്‍ ദൈവത്താല്‍ നിയമിക്കപ്പെട്ടവനാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

അതുപോലെ ധൈര്യവും, സമഗ്രതയുമുളള ശിഷ്യന്മാരെ ഇന്നു നമുക്കാവശ്യമുണ്ട്. ദാനിയേല്‍ തന്നെ അതുപോലെ ആയിരുന്നു, അങ്ങനെ ആയിരിക്കുവാന്‍ ശദ്രക്കിനെയും മേശക്കിനെയും അബേദ്നഗോവെയും പഠിപ്പിക്കുകയും ചെയ്തു. രാജാവ് കൊടുത്ത ആഹാരം ഭക്ഷിച്ച്, വിഗ്രഹങ്ങളെ വണങ്ങിയിട്ട് യഹോവയില്‍ വിശ്വസിക്കുന്നവരെന്ന് അവകാശപ്പെടുന്നവരായ 400 ഒത്തു തീര്‍പ്പുകാരെക്കാള്‍, മുകളില്‍ പറഞ്ഞതു പോലെയുളള 4 പേര്‍ ബാബിലോണിലുണ്ടായിരിക്കുന്നതാണ് അധികം നല്ലത്. അതുപോലെയുളള ഒത്തുതീര്‍പ്പുകാരായ ക്രിസ്ത്യാനികളുടെ വലിയൊരു കൂട്ടം നമുക്കുണ്ട് എന്നതാണ് ഇന്നത്തെ ദുഃഖകരമായ അവസ്ഥ ഒത്തുതീര്‍പ്പിന്‍റെ ഈ നാളുകളില്‍, അവിടുത്തേക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ നില്‍ക്കുവാന്‍ മനസ്സുളള ദാനിയേലുമാര്‍, ശദ്രക്കുമാര്‍, മേശക്കുമാര്‍, അബേദ്നഗോമാര്‍ എന്നിവര്‍ക്കു വേണ്ടി ദൈവം അന്വേഷിച്ചു കൊണ്ടിരിക്കുന്നു.