ദൈവത്തിന് ആളുകളെ ആവശ്യമുണ്ട് ‍‍

ദൈവത്തിന് ഇന്ന് താഴെപ്പറയുന്ന യോഗ്യതകളുള്ള ആളുകളെ ആവശ്യമുണ്ട് –

ദിനംപ്രതി തന്റെ മുമ്പാകെ നിന്ന് തന്റെ ശബ്ദം കേള്‍ക്കുന്നവര്‍

ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ആഗ്രഹിക്കാത്തവര്‍

ദൈവത്തോടുള്ള ഉറ്റ സ്‌നേഹം നിമിത്തം തങ്ങളുടെ എല്ലാ വഴികളിലും സകലവിധ പാപത്തെയും വെറുക്കുന്നവര്‍: നീതിയെയും സത്യത്തെയും സ്‌നേഹിക്കുന്നവര്‍

കോപത്തെയും പാപകരമായ ലൈംഗികചിന്തകളെയും ജയിച്ചവരും തങ്ങളുടെ ചിന്തയിലോ മനോഭാവത്തിലോ പാപം ചെയ്യാനിടയാകുന്നതിനെക്കാള്‍ മരണമാണ് കൂടുതല്‍ അഭികാമ്യമെന്ന് കരുതുന്നവരുമായ ആളുകള്‍

ദിനംതോറും തങ്ങളുടെ ക്രൂശെടുത്തുകൊണ്ട് പൂര്‍ണ്ണതയിലേക്കു മുന്നേറുന്നവര്‍; ഭയത്തോടും വിറയലോടും കൂടി സ്വന്തരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവര്‍; എത്ര വലിയ പ്രകോപനമുണ്ടായാലും മറ്റൊരു വ്യക്തിയുടെ നേരേ സ്‌നേഹശൂന്യമായ ഒരു മനോഭാവം കൈക്കൊള്ളാത്തവിധം ദൈവസ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവര്‍

മനുഷ്യരുടെ പ്രശംസയോ ആത്മീയപുരോഗതിയോ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ശുശ്രൂഷയോ മറ്റെന്തു തന്നെയോ ലഭിച്ചാലും തങ്ങള്‍ എല്ലാവിശുദ്ധന്മാരിലും ഏറ്റവും ചെറിയവരാണെന്നുള്ള ബോധം കൈവിടാതെ താഴ്മയില്‍ത്തന്നെ അടിയുറച്ചു നില്ക്കുന്നവര്‍

ദൈവവചനത്തിലൂടെ ദൈവസ്വഭാവത്തെക്കുറിച്ചും ഈ ലോകത്തില്‍ ദൈവത്തിനു സാധിക്കുവാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയിട്ടുള്ളവര്‍; ഏറ്റവും ചെറിയ കല്പനകളില്‍പ്പോലും അനുസരണക്കേടു കാണിക്കുകയോ അവ മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ ഉപേക്ഷ വിചാരിക്കുകയോ ചെയ്യാതെ ദൈവവചനത്തിന്റെ മുമ്പില്‍ വിറയ്ക്കുന്നവര്‍

ദൈവത്തിന്റെ മുഴുവന്‍ ആലോചനയും മറ്റുള്ളവരെ അറിയിക്കയും മതപരമായ വേശ്യാവൃത്തിയെയും ദൈവവചനവിരുദ്ധമായ മാനുഷികപാരമ്പര്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരികയും ചെയ്യുന്നവര്‍

ദൈവഭക്തിയുടെ മര്‍മ്മത്തെപ്പറ്റി-ക്രിസ്തുജഡത്തില്‍ വെളിപ്പെടുകയും തന്റെ ജഡത്തിലൂടെ ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തതിനെപ്പറ്റി-പരിശുദ്ധാത്മാവിലൂടെ വെളിപ്പാടു പ്രാപിച്ചവര്‍

തീക്ഷ്ണതയോടും സ്ഥിരചിത്തതയോടും കൂടി അധ്വാനിക്കുന്നവര്‍; അതേ സമയം തന്നെ നര്‍മ്മബോധവും ശാന്തതയും പൂണ്ട് കൊച്ചുകുട്ടികളോടൊത്ത് കളിക്കുവാനും പ്രകൃതിദത്തമായ ദൈവികദാനങ്ങള്‍ ആസ്വദിക്കുവാനും കഴിവുള്ളവര്‍

തന്നെത്താന്‍ പീഡിപ്പിക്കുന്ന ശരീരാഭ്യാസങ്ങളിലേര്‍പ്പെടാതെ തന്നെ ആത്മശിക്ഷണത്തോടും ക്ലേശസഹിഷ്ണുതയോടും കൂടെ ജീവിക്കുന്നവര്‍

വിശേഷവസ്ത്രങ്ങളിലോ ഉല്ലാസയാത്രകളിലോ താല്‍പര്യമില്ലാത്തവര്‍: പാഴ്‌വേലകള്‍ക്കായി തങ്ങളുടെ സമയമോ പ്രയോജനമില്ലാത്ത വസ്തുക്കള്‍ക്കായി പണമോ ദുര്‍വ്യയം ചെയ്യാത്തവര്‍

വിശിഷ്ടഭോജ്യങ്ങളോടുള്ള കൊതി ഉപേക്ഷിച്ചവര്‍, സംഗീതം, വിനോദം എന്നിവപോലെ നിയമാനുസൃതങ്ങളായ കാര്യങ്ങള്‍ക്കു തന്നെയും അടിമകളാകാത്തവര്‍

മനുഷ്യരുടെ പരിഹാസം, ഉപദ്രവം, വ്യാജമായ കുറ്റാരോപണം, രോഗം, ദാരിദ്ര്യം, സ്വജനങ്ങളുടെ വൈരം, മതനേതാക്കളില്‍നിന്നുള്ള പീഡനം എന്നീ കഷ്ടതകളുടെ തീച്ചുളയില്‍ക്കൂടിക്കടന്നും ദൈവത്താല്‍ ആ വിധം ശോധന ചെയ്യപ്പെട്ടും കൊള്ളാവുന്നവരായിത്തെളിഞ്ഞവര്‍

തങ്ങള്‍ തന്നെ പാപികളില്‍ പ്രധാനികളെന്നറികയാല്‍ നികൃഷ്ടപാപികളോടും ഒന്നിനും കൊള്ളരുതാത്ത വിശ്വാസികളോടും സഹതാപം കാണിപ്പാന്‍ കഴിയുന്ന കരുണാപൂര്‍ണ്ണന്മാര്‍

ഒന്നിനെക്കുറിച്ചും ഉല്‍ക്കണ്ഠപ്പെടാതെയും സാത്താനെയോ ദുഷ്ടജനങ്ങളെയോ പ്രതികൂലസാഹചര്യങ്ങളെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടാതെയും തങ്ങളുടെ സ്വര്‍ഗ്ഗസ്ഥപിതാവിന്റെ സ്‌നേഹം മൂലമുള്ള പൂര്‍ണ്ണ സുരക്ഷിതബോധത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍

എല്ലാ കാര്യങ്ങളിലും തങ്ങളുടെ പരമമായ നന്മയ്ക്കായി ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം മൂലം ദൈവത്തിലുള്ള സ്വസ്ഥതയില്‍ പ്രവേശിച്ചവര്‍: തന്മൂലം എല്ലാ മനുഷ്യര്‍ക്കും എല്ലാ വസ്തുക്കള്‍ക്കും സാഹചര്യങ്ങള്‍ക്കുമായി എല്ലായ്‌പ്പോഴും ദൈവത്തെ സ്തുതിക്കുന്നവര്‍

ദൈവത്തില്‍ മാത്രം സന്തുഷ്ടി കണ്ടെത്തുകയാല്‍ എല്ലാ അസന്തുഷ്ടിയെയും ജയിച്ച് സന്തോഷപരിപൂര്‍ണ്ണരായി ജീവിക്കുന്നവര്‍

തങ്ങളിലോ തങ്ങളുടെ പ്രകൃതിസിദ്ധമായ കഴിവുകളിലോ ആശ്രയിക്കാതെ എല്ലാ സാഹചര്യങ്ങളിലും എല്ലാറ്റിനും മതിയായ ദൈവത്തില്‍ പൂര്‍ണ്ണാശ്രയം വച്ചുകൊണ്ട് സജീവമായ വിശ്വാസം മുറുകെപ്പിടിക്കുന്നവര്‍

സ്വന്തവിവേകത്തെയും യുക്തിബോധത്തെയും പിന്തുടരാതെ പരിശുദ്ധാത്മാവു കാണിച്ചുതരുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവര്‍

കര്‍ത്താവായ യേശുക്രിസ്തുവിനാല്‍ തന്നെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനമേറ്റവര്‍; പകരം വ്യാജമായ വികാരാവേശത്താലോ ദൈവശാസ്ത്രപരമായ വാദഗതികളാലോ കബളിപ്പിക്കപ്പെടാത്തവര്‍

നിരന്തരമായ പരിശുദ്ധാത്മാഭിഷേകത്തില്‍ ജീവിക്കുന്നവര്‍; ആ പരിശുദ്ധാത്മാവു നല്‍കുന്ന പ്രകൃതീതമായ കൃപാവരങ്ങളില്‍ സമ്പന്നര്‍

ക്രിസ്തുവിന്റെ ശരീരമായ സഭയെപ്പറ്റി ദൈവികവെളിപ്പാടു ലഭിക്കുകമൂലം ഏതെങ്കിലും മതസമൂഹത്തിന്റെയോ സഭാവിഭാഗമെന്നറിയപ്പെടുന്ന സംഘടനയുടേയോ ഭാഗമാകാതെ ആ യഥാര്‍ത്ഥസഭയെ പണിതുയര്‍ത്തുവാന്‍ വേണ്ടി തങ്ങളുടെ എല്ലാ കഴിവുകളും ഭൗതികസമ്പത്തുകളും ആത്മീയവരങ്ങളും വിനിയോഗിക്കുന്നവര്‍

പരിശുദ്ധാത്മസഹായത്താല്‍ സ്വന്തനാവിനു കടിഞ്ഞാണിടുവാന്‍ ശീലിച്ചവര്‍; ഇപ്പോള്‍ അതേ നാവുതന്നെ ദൈവവചനം കൊണ്ട് ജ്വലിക്കുമാറ് രൂപാന്തരം പ്രാപിച്ചവര്‍

തങ്ങള്‍ക്കുള്ളതെല്ലാം വിട്ടുകളഞ്ഞവര്‍; പണത്തിന്റെയോ ഭൗതികവസ്തുക്കളുടെയോ ബന്ധത്തില്‍നിന്നു സ്വതന്ത്രരായും ദാനങ്ങളാഗ്രഹിക്കാതെയും ജീവിക്കുന്നവര്‍

തങ്ങളുടെ ഭൗതികമായ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി ദൈവത്തില്‍ മാത്രം ആശ്രയം വയ്ക്കുന്നവര്‍; ഒരിക്കലും തങ്ങളുട ഭൗതികാവശ്യങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്കു സൂചന നല്‍കാത്തവര്‍; തങ്ങളുടെ സേവനത്തെപ്പറ്റി സംഭാഷണത്തിലോ കത്തുകളിലോ റിപ്പോര്‍ട്ടുകളിലോ സ്വയം പ്രശംസിക്കാത്തവര്‍

ദുശ്ശാഠ്യക്കാരാകാതെ സൗമ്യപ്രകൃതികളായും തങ്ങളെക്കാള്‍ പ്രായവും അറിവുമുള്ള സഹോദരന്മാരുടെ നിയന്ത്രണത്തിനും തെറ്റുതിരുത്തലിനും വിധേയരായും ജീവിക്കുന്നവര്‍

മറ്റുള്ളവരുടെമേല്‍ അധികാരം ചെലുത്തുവാനോ അവരെ ഉപദേശിക്കുവാനോ താല്‍പര്യമില്ലാതെയും (ഉപദേശം തേടുന്നവരെ ഉപദേശിപ്പാന്‍ സന്നദ്ധതയോടും) മൂപ്പന്മാരായോ നായകന്മാരായോ ഗണിക്കപ്പെടുവാന്‍ ആഗ്രഹിക്കാതെയും സാധാരണസഹോദരന്മാരായും എല്ലാവര്‍ക്കും ദാസന്മാരുമാരായും ജീവിക്കുവാന്‍ ഇച്ഛിക്കുന്നവര്‍

മറ്റുള്ളവരോടു വിഷമം കൂടാതെ ഒത്തിണങ്ങിപ്പോകുന്നവര്‍; അസൗകര്യങ്ങളും നഷ്ടങ്ങളും സഹിച്ചുകൊണ്ടും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നവര്‍

ലക്ഷപ്രഭുവെന്നോ യാചകനെന്നോ വെള്ളക്കാരനെന്നോ കറുത്തവനെന്നോ ബുദ്ധിജീവിയെന്നോ ബുദ്ധിഹീനനെന്നോ സംസ്‌ക്കാരസമ്പന്നനെന്നോ അപരിഷ്‌കൃതനെന്നോ ഭേദം കൂടാതെ എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറുന്നവര്‍

ഭാര്യ, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെയോ വിശ്വാസികളുടെയോ സ്വാധീനംമൂലം ക്രിസ്തുവിനോടുള്ള തങ്ങളുടെ ഭക്തിയിലും ദൈവകല്പനകളുടെ അനുസരണത്തിലും ഒരുപടി താണും തണുത്തും പോകാതെ ആദ്യസ്‌നേഹം നിലനിറുത്തുന്നവര്‍

സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ധനം, മാനം, മറ്റേതെങ്കിലും പ്രതിഫലം എന്നിവയാല്‍ സ്വാധീനിക്കപ്പെടാതെ, ഒരിക്കലും ഒത്തുതീര്‍പ്പിനു സന്നദ്ധരാകാതെ, ഉറച്ചുനില്ക്കുന്നവര്‍

മതാധ്യക്ഷന്മാരെയോ രാഷ്ട്രഭരണാധികാരികളെയോ ഭയപ്പെടാതെ നിര്‍ഭയം ക്രിസ്തുവിന്റെ സാക്ഷികളായി നിലകൊള്ളുന്നവര്‍

ഭൂമിയില്‍ ഏതെങ്കിലും മനുഷ്യവ്യക്തിയെ പ്രസാദിപ്പിക്കുവാനാഗ്രഹിക്കാതെ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നതില്‍ ഏതൊരാളുടെ പിണക്കവും നേരിടുവാന്‍ ഒരുക്കമുള്ളവര്‍

തങ്ങളുടെ മാനുഷികമായ ആവശ്യങ്ങളോ സ്വന്തം സുഖസൗകര്യങ്ങളോ ഗണിക്കാതെ ദൈവമഹത്വത്തിനും ദൈവഹിതത്തിനും ദൈവരാജ്യത്തിനും എപ്പോഴും മുന്‍ഗണന നല്‍കുന്നവര്‍

മറ്റുള്ളവരുടെയോ സ്വന്തം ബുദ്ധിയുടെയോ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നിര്‍ജ്ജീവപ്രവൃത്തികള്‍ അനുഷ്ഠിക്കാതെ തങ്ങളുടെ ജീവിതത്തെപ്പറ്റി ദൈവം വെളിപ്പെടുത്തിയിട്ടുള്ള തിരുഹിതം മാത്രം ചെയ്യുവാന്‍ വാഞ്ഛയോടെ ആഗ്രഹിക്കുന്നവര്‍

ക്രിസ്തീയവേലയില്‍ ദേഹീപരവും (Soulish) ആത്മീയവുമായവയെ (Spiritual) തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ പരിശുദ്ധാത്മാവിനാലുള്ള വിവേചനം പ്രാപിച്ചവര്‍

കാര്യങ്ങളെ ഭൗതികമായ കാഴ്ചപ്പാടിലൂടെയല്ല, സ്വര്‍ഗ്ഗീയമായ ദര്‍ശനത്തോടെ തന്നെ നോക്കിക്കാണുവാന്‍ കഴിവുള്ളവര്‍

ദൈവത്തിനുവേണ്ടി തങ്ങള്‍ നടത്തുന്ന അധ്വാനത്തിനു പ്രതിഫലമായി ലഭിക്കാവുന്ന ലൗകികബഹുമതികളെയും സ്ഥാനങ്ങളെയും പരിത്യജിക്കുന്നവര്‍

ഇടവിടാതെ പ്രാര്‍ത്ഥിക്കുകയും ആവശ്യം വരുമ്പോള്‍ ഉപവാസത്തോടെയുള്ള പ്രാര്‍ത്ഥനയില്‍ ജാഗരിക്കുകയും ചെയ്യുന്നവര്‍

ഔദാര്യമായും രഹസ്യത്തിലും വിവേകത്തോടും സന്തോഷത്തോടുംകൂടി കൊടുക്കുവാന്‍ ശീലിച്ചിട്ടുള്ളവര്‍

ഏതുവിധത്തിലെങ്കിലും ചിലരെ നേടുവാനായി എല്ലാവര്‍ക്കും എല്ലാമായിത്തീരുവാന്‍ സന്നദ്ധതയുള്ളവര്‍

മറ്റുള്ളവര്‍ രക്ഷിക്കപ്പെടുവാന്‍ മാത്രമല്ല, ക്രിസ്തുവിന്റെ ശിഷ്യന്മാരാകുവാനും സത്യത്തിന്റെ പരിജ്ഞാനത്തിലെത്തുവാനും ദൈവകല്പനകള്‍ എല്ലാം അനുസരിക്കുന്നവരായിത്തീരുവാനും ആഗ്രഹിക്കുന്നവര്‍

എല്ലാ സ്ഥലത്തും ദൈവത്തിന് വിശുദ്ധമായ ഒരു സാക്ഷ്യം ഉയര്‍ന്നുകാണുവാന്‍ തീവ്രമായ വാഞ്ഛയുള്ളവര്‍

ഒരു കാര്യത്തിലും സ്വാര്‍ത്ഥം അന്വേഷിക്കാത്തവര്‍

ആത്മീയാധികാരവും ആത്മീയമായ അന്തസ്സും പാലിക്കുന്നവര്‍

വേണ്ടിവന്നാല്‍ ദൈവത്തിനു വേണ്ടി ഈ ലോകത്തില്‍ ഒറ്റയ്ക്കുനില്ക്കുവാന്‍ മനസ്സുള്ളവര്‍

ഒത്തുതീര്‍പ്പിനു വഴങ്ങാതെ കഴിഞ്ഞകാലത്തെ അപ്പോസ്തലന്മാരെയും പ്രവാചകന്മാരെയുംപോലെ ഉറച്ചുനില്ക്കുന്നവര്‍

ഈ വിധത്തിലുള്ള ആളുകള്‍ സംഖ്യയില്‍ വളരെ കുറവാകയാല്‍ ഇന്നും ദൈവത്തിന്റെ വേല നഷ്ടം സഹിക്കേണ്ടി വന്നിരിക്കുന്നു

പാപവും വ്യഭിചാരവുമുള്ള ഒരു തലമുറയില്‍, ഒത്തുതീര്‍പ്പില്‍ ജീവിക്കുന്ന ക്രൈസ്തവലോകത്തിന്റെ മധ്യത്തില്‍, ദൈവത്തിനുവേണ്ടി ഇപ്രകാരമുള്ള ഒരുവനായി ജീവിക്കുമെന്ന് പൂര്‍ണ്ണഹൃദയത്തോടെ തീരുമാനിക്കുക.ദൈവത്തിനു മുഖപക്ഷമില്ലാത്തതിനാല്‍ അതിനുവേണ്ടി തീക്ഷ്ണതയോടെ നിങ്ങള്‍ ആഗ്രഹിക്കുമെങ്കില്‍ നിങ്ങള്‍ക്കും അപ്രകാരം ഒരുവനാകുവാന്‍ സാധിക്കും. ഒരാളിന്റെ ബോധമണ്ഡലത്തില്‍ (conscious area) മാത്രം സമര്‍പ്പണവും അനുസരണവും ആവശ്യപ്പെടുന്നവനാണ് ദൈവം.അതിനാല്‍ ഒരുപക്ഷേ നിങ്ങളുടെ ബോധമണ്ഡലം പരിമിതമാണെങ്കില്‍ത്തന്നെയും ഈ വിധത്തിലുള്ള ഒരുവനാകുവാന്‍ നിങ്ങള്‍ക്കു സാധ്യമാണ്.നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുകയും പരിപൂര്‍ണ്ണതയിലേക്കു വളരുകയും ചെയ്യുന്തോറും ഈ ബോധമണ്ഡലം കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കും.അതിനാല്‍ ഇപ്രകാരമുള്ള ഒരാളാകുവാന്‍ ‘എനിക്കു സാധിക്കയില്ലല്ലോ’ എന്നു ചിന്തിച്ച് നിങ്ങള്‍ ക്ലേശിക്കേണ്ട കാര്യമില്ല.

നമ്മുടെ ജഡത്തില്‍ നന്മയൊന്നും വസിക്കാത്തതിനാല്‍ മേല്‍ വിവരിച്ച നന്മകള്‍ നമ്മില്‍ വളര്‍ന്നു വരുവാനായി ദൈവകൃപ നാം അന്വേഷിക്കേണ്ടത് ആവശ്യമാണ്.കാലം അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ഈ നാളുകളില്‍ ഈ വിധത്തില്‍ ജീവിക്കുന്ന ഒരുവനായിത്തീരുന്നതിനുള്ള ദൈവകൃപയ്ക്കായി ദിനംപ്രതി ദൈവസന്നിധിയില്‍ നിലവിളിക്കുക.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ