യേശു നമ്മുടെ മണവാളന്‍ – WFTW 02 മാര്‍ച്ച് 2014

സാക് പുന്നന്‍

   Read PDF version

ഉത്തമഗീതം 1: 1ല്‍ നാം ശ്രദ്ധിക്കുന്നത് ഇത് ശലോമോന്റെ ഗീതമാണ് എന്നാണ് – പ്രാഥമികമായി മണവാളന്റെ ഗീതം – മണവാട്ടിയുടേതല്ല. അത് അര്‍ത്ഥമാക്കുന്നത് ഇത് പ്രാഥമികമായി നമ്മുടെ കര്‍ത്താവിന്റെ നമ്മോടുളള പാട്ടാണ്, അല്ലാതെ നാം കര്‍ത്താവിനു പാടുന്ന പാട്ടല്ല. ‘ അവന്‍ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ട് നാം അവനെ സ്‌നേഹിക്കുന്നു (1 യോഹ 4 : 19) നാം അല്ല ആദ്യം അവനെ സ്‌നേഹിച്ചത് അവന്‍ നമ്മെ ആദ്യം സ്‌നേഹിച്ചു. അവന്‍ ആദ്യം ഈ പാട്ട് നമ്മോട് പാടിയതുകൊണ്ടാണ് ഇപ്പോള്‍ നമുക്ക് അവനോട് പാടാന്‍ കഴിയുന്നത്. ഒരിക്കലും നിങ്ങള്‍ക്ക്് കര്‍ത്താവിനോടുളള സ്‌നേഹത്തെ കുറിച്ചു ചിന്തിച്ചു കൊണ്ടായിരിക്കരുത് തുടക്കം, എപ്പോളും തുടങ്ങേണ്ടിയത് അവന് നമ്മോടുളള സ്‌നേഹത്തെപറ്റി ചിന്തിച്ചു കൊണ്ടായിരിക്കണം. അപ്പോള്‍ നാം തെറ്റിപ്പോകയില്ല. കൂടാതെ നാം ഒരിക്കലും നിരുത്സാഹപ്പെടുകയോ നമ്മെ തന്നെ കുറ്റം വിധിക്കുകയോ ഇല്ല.

പിന്നീട് മണവാളന്‍ പറയുകയാണ് ‘എന്റെ പ്രിയേ എന്റെ കൂടെ വരിക’ ഇപ്പോള്‍ അവന്‍ തന്റെ മണവാട്ടിയെ ലോകത്തെ വിട്ട് അകലത്തേക്ക് വരാനായി ക്ഷണിക്കുകയാണ്. ‘ ശീതകാലം കഴിഞ്ഞു –– പുഷ്പങ്ങള്‍ ഭൂമിയില്‍ കാണായ് വരുന്നു ––– ‘ (ഉത്ത. 2: 11,12) വേനല്‍ അടുത്തു വരുന്നു എന്നത് കര്‍ത്താവിന്റെ ഭൂമിയിലേക്കുളള മടങ്ങി വരവ് സമീപിക്കുന്നതിനോട് സദൃശമാണ് (മത്താ 24: 32,33) വേനല്‍ അടുത്തിരിക്കുന്ന ഒരു സമയത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. മണവാളന്‍ സ്‌നേഹത്തോടെ പറയുകയാണ് പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാന്‍ നിന്റെ മുഖവും ഒന്നു കാണട്ടെ, നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ, നിന്റെ സ്വരം ഇമ്പമുളളതും മുഖം സൌന്ദര്യമുളളതും ആകുന്നു. (ഉത്ത : 2: 14) ഇവിടെ നാം മറഞ്ഞിരിക്കുന്നതായി പറഞ്ഞിരിക്കുന്ന പാറ ക്രിസ്തുവാണ് ഈ വാക്കുകള്‍ കര്‍ത്താവിന് നമ്മോടുളള സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും തീവ്രതയെ കാണിക്കുന്നു. ഇതു നാം വിശ്വസിച്ചിരുന്നെങ്കില്‍ അത് നമ്മുടെ എല്ലാ അരക്ഷിതാവസ്ഥയെയും ഭയത്തെയും നമ്മില്‍ നിന്ന് മുഴുവനായി നീക്കി കളയുമായിരുന്നു.

അപ്പോള്‍ മണവാളന്‍ പറയുന്നു ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങള്‍ പൂത്തിരിക്കയാല്‍ മുന്തിരി വളളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറു കുറുക്കന്മാരെ തന്നെ പിടിച്ചുതരുവിന്‍ (ഉത്ത: 2: 15) ഇത് നാം നിരന്തരമായി കേള്‍ക്കേണ്ട ഒരു വാക്കാണ്. നമ്മുടെ മുന്തിരിത്തോട്ടം നശിപ്പിക്കുന്ന വലിയ കുറുക്കന്മാരെ ( പ്രകടമായ പാപങ്ങള്‍) കാണാന്‍ എളുപ്പമാണ് എന്നാല്‍ മുന്തിരിതോട്ടത്തില്‍ നുഴഞ്ഞുകയറി മുന്തിരിങ്ങ തിന്നുകളയുന്ന ചെറുകുറുക്കന്മാര്‍ – ഇവ വളരെ അപകടകാരികളാണ്. കാരണം അവ വളരെ കുറച്ചു മാത്രമെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുളളവയാണ്. നമ്മുടെ വിവാഹജീവിതത്തിലും ഭര്‍ത്താവ് ഭാര്യയെ അടിക്കുന്നതുപോലെയുളള വലിയ അപകടങ്ങളെയല്ല നാം സൂക്ഷിക്കേണ്ടത്. നമ്മില്‍ അധികം പേരും ഒരിക്കലും അങ്ങനെയുളള കാര്യങ്ങള്‍ ചെയ്യാറില്ല. വിവാഹജീവിതത്തെ നശിപ്പിക്കുന്ന ചെറു കുറുക്കന്മാര്‍ സാധാരണയായി ചെറിയ അസ്വസ്ഥതകളും ശബ്ദം ഉയര്‍ത്തിയുളള സംസാരങ്ങളുമാണ്. ഈ ചെറു കുറുക്കന്മാരെ പിടിച്ച്, അവ നിങ്ങളുടെ വിവാഹ ജീവിതം നശിപ്പിക്കുന്നതിനുമുമ്പ്, കൊന്നു കളയുക. നിങ്ങളുടെ വിവാഹജീവിതം ഒരു മുന്തിരിത്തോട്ടം പോലെയാണ്. വിവേകമുളള ഏതൊരു കര്‍ഷകനും ചെയ്യുന്നതുപോലെ അതിനെ സംരക്ഷിക്കുക. കര്‍ത്താവിനോടുളള നിങ്ങളുടെ ബന്ധവും ഒരു മുന്തിരിത്തോട്ടം പോലെയാണ്. വ്യഭിചാരവും കൊലപാതകവും പോലെയുളള വലിയപാപങ്ങളല്ല അധികം വിശ്വാസികളെയും കര്‍ത്താവില്‍ നിന്ന് അകലേയ്ക്ക് ഓടിച്ചുകൊണ്ടു പോകുന്നത്. മലിന ചിന്തകള്‍, പണസ്‌നേഹം, ക്ഷമിക്കാന്‍ പറ്റാത്ത മനോ ഭാവം മുതലായവ പോലുളള ചെറിയ കാര്യങ്ങളാണ് നമുക്കും കര്‍ത്താവിനും ഇടയ്ക്ക് വരികയും അവനോടുകൂടെയുളള നടപ്പിനെ നശിപ്പിക്കുകയും ചെയ്യുന്നത്. അതു കൊണ്ട് ചെറിയ കുറുക്കന്മാരെ പിടിക്കുന്നതില്‍ നാം ജാഗ്രതയുളളവരായിരിക്കാം.

4–ാം അദ്ധ്യായത്തില്‍ മണവാളനില്‍ നിന്ന് മണവാട്ടിയുടെ ഒരു നീണ്ട വര്‍ണന നാം കേള്‍ക്കുന്നു. നാം തന്നെ സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കര്‍ത്താവിനെ ശ്രദ്ധിച്ചുകേള്‍ക്കുവാന്‍ പഠിക്കുന്നത് ആത്മീയ വളര്‍ച്ചയുടെ ഒരടയാളമാണ്. മണവാട്ടി പക്വമതി ആയികൊണ്ടിരിക്കുന്നു. അവള്‍ ശ്രദ്ധിക്കുമ്പോള്‍, തന്റെ മണവാളന്‍ തന്നെക്കുറിച്ചുളള വര്‍ണന പ്രകടിപ്പിക്കുന്നത് അവള്‍ കണ്ടെത്തുന്നു. അവന്‍ അവളുടെ ഒരോ ഭാഗങ്ങളെയും വര്‍ണിക്കുകയും ഇങ്ങനെ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്നു. ‘എന്റെ പ്രിയേ നീ സര്‍വ്വാംഗ സുന്ദരി’––– (ഉത്ത 4:7)പിന്നെ അവന്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് അവളെ ക്ഷണിക്കുന്നു. ‘ കാന്തേ ലെബാനോനെ വിട്ട് എന്നോടു കൂടോ വരിക, അമാനാവുകളും, ശെനീര്‍, ഹെര്‍മോന്‍ കൊടുമുടികളും, സിംഹങ്ങളുടെ ഗുഹകളും ‘––– (ഉത്ത 4:8)ഇത് സ്വര്‍ഗീയ തലങ്ങളില്‍ ജീവിക്കാനുളള ക്ഷണമാണ്. കര്‍ത്താവു പറയുന്നത് ‘ കാര്യങ്ങളെ കാണുന്നത് താഴ്ന്നതും ഭൌമികമായതും ആയ നിലപാടില്‍ ആകരുത്. എന്റെ കൂടെ സ്വര്‍ഗീയമായതിലേക്കു വരികയും എല്ലാകാര്യങ്ങളെയും ആ കാഴ്ചപാടില്‍ കാണുകയും ചെയ്യുക. ഇവിടെ നിന്നു നോക്കുമ്പോള്‍ ഭൂമിയുടെ എല്ലാകാര്യങ്ങളും ചെറുതും, മങ്ങിയതും വിലയില്ലാത്തതുമായി മാറും.’ കര്‍ത്താവു നമ്മെ വളരെ ഉന്നതമായ തലങ്ങളിലേയ്ക്ക് ഉയര്‍ത്താനാഗ്രഹിക്കുന്നു. അവിടെ സിംഹം, പിശാചുക്കള്‍ ദുഷ്ടാത്മ സേനയും അതിന്റെ ശക്തിയും എല്ലാമുണ്ട് എന്നതു സത്യമാണ്. എന്നാല്‍ നാം അവിടെ കര്‍ത്താവിനോടു കൂടെയായിരിക്കുകയും ചെയ്യും. മണവാട്ടി ഇവിടെ ഒരാത്മീയ പോരാട്ടത്തിനായിട്ട് ക്ഷണിക്കപ്പെട്ടിരിക്കുന്നത്.

മണവാളന്‍ ഇവിടെ മണവാട്ടിയെ വിളിക്കുന്നത് കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടമെന്നാണ്.(ഉത്ത 4 : 12) – അന്യ പ്രവേശനമില്ലാത്ത ഒരു തോട്ടം, മണവാളനു വേണ്ടി മാത്രമുളളത്. അവര്‍ മറ്റാര്‍ക്കുമുളളതല്ല. അവള്‍ അവളുടെ യജമാനനുവേണ്ടി മാത്രമുളളവളാണ്. കര്‍ത്താവുമായുളള നിന്റെ ബന്ധം അങ്ങനെയാണോ.? കര്‍ത്താവിനു നിന്നോടു പറയാന്‍ കഴിയുമോ നീ എന്റെ സ്വകാര്യ തോട്ടമാണ്. എന്റേതു മാത്രം’? നമുക്കാവശ്യമുളളതിനെക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാന്‍, ഭൌതിക അധികാരവും പ്രശസ്തിയും നേടാന്‍, നമുക്കുതന്നെ ഒരു പേരുണ്ടാക്കാന്‍ തുടങ്ങിയവയ്ക്കുളള അവസരങ്ങള്‍ പോലെ ഈ ലോകത്തില്‍ നമ്മെ ആകര്‍ഷിക്കാന്‍ കഴിവുളള പല കാര്യങ്ങള്‍ ഉണ്ട്. ഇങ്ങനെയുളള പ്രലോഭനങ്ങളെ , മണവാട്ടിയെ വശീകരിക്കുന്ന മറ്റു പുരുഷന്മാരോട് താരതമ്യപ്പെടുത്താം. എന്നാല്‍ ഇവിടെ മണവാട്ടി മറ്റൊന്നിനാലും ആകര്‍ഷിക്കപ്പെടുന്നില്ല. അവള്‍ തന്റെ പ്രിയനാല്‍ പിടിക്കപ്പെട്ടിരിക്കുകയാണ്. അവള്‍ തന്റെ മണവാളന്റേതു മാത്രമാണ്.

വളരെക്കുറച്ചു വിശ്വാസികള്‍ മാത്രമെ ക്രിസ്തുവുമായി ഇത്തരം ഒരു ബന്ധത്തില്‍ ജീവിക്കുന്നുളളൂ. അതുകൊണ്ടുതന്നെ അവര്‍ അവനെ അടുത്തറിയുന്നില്ല, അവന്റെ വചനങ്ങള്‍ അവര്‍ക്കു മനസ്സിലാകുന്നുമില്ല. വേദപുസ്തകം മനസ്സിലാക്കുന്നതിന്റെ രഹസ്യം എല്ലാറ്റിനും മുമ്പെ കര്‍ത്താവുമായി ഉറ്റ ബന്ധമുണ്ടായിരിക്കുക എന്നതാണ് – തന്റെ വചനം എന്താണര്‍ത്ഥമാക്കുന്നത് എന്ന് നമുക്ക് വിശദീകരിച്ചു തരുവാന്‍ അവനെക്കാള്‍ നന്നായി ആര്‍ക്കുകഴിയും. ആദിമ ശിഷ്യന്മാര്‍ നടന്നതുപോലെ അവനോട് ചേര്‍ന്നു നടക്കുകയും അവന്‍ നിങ്ങലോട് സംസാരിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങളുടെ കണ്ണുകളും അവരുടെ തുപോലെ തുറക്കും നിങ്ങളുടെ ഹൃദയങ്ങളും അവരുടേതുപോലെ കത്തികൊണ്ടിരിക്കുകയും ചെയ്യും. എന്റെ കര്‍ത്താവിന്റെ കൂടെ നടന്ന അനേക വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടുപിടിച്ച ഒരു കാര്യമാണിത്.

മണവാട്ടി ഇവിടെ ഒരു രാത്രിയില്‍ സംഭവിച്ചതെന്താണെന്നു പറയുന്നു. ‘ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു ‘(ഉത്ത 5: 2) പെട്ടെന്ന് തന്റെ പ്രിയന്റെ ശബ്ദം അവള്‍ കേട്ടു. നമ്മുടെ കര്‍ത്താവ് ഇടയ്ക്കിടെ, തിടുക്കത്തില്‍ നമ്മെ വിളിക്കുന്നു. എല്ലാ സമയത്തും നാം അവന്റെ ശബ്ദം കേള്‍ക്കാന്‍ ജാഗരൂകരായിരിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. പഴയ നിയമത്തില്‍ ഇടയ്ക്കിടയ്ക്ക് ദൈവം അബ്രഹാമിനെ അബ്രഹാമെ എന്ന് തിടുക്കത്തില്‍ വിളിക്കുന്നത് നാം വായിക്കുന്ന ഉടനെ അബ്രഹാം അടിയന്‍ ഇതാ എന്നു പറഞ്ഞ് അതിനോടു പ്രതികരിക്കുന്നതായും വായിക്കുന്നു – അത് അവന്‍ നല്ല ഉറക്കത്തിലായിരിക്കുന്ന, അര്‍ദ്ധരാത്രിയിലായാലും ഉല്‍പത്തി 16 : 16 ലും 17: 1 ലും നാം വായിക്കുന്നത് 13 വര്‍ഷത്തെ നിശബ്ദതയ്ക്കുശേഷം ദൈവം തിടുക്കത്തില്‍ ഒരു ദിവസം അബ്രഹാമിനെ വിളിച്ചു എന്നാണ്. അബ്രഹാം ഉടന്‍തന്നെ അതിനോട് പ്രതികരിച്ചു. തന്റെ മറ്റു പല കാര്യാദികള്‍ക്കിടയിലും അവന്‍ കര്‍ത്താവിന്റെ ശബ്ദം കേള്‍ക്കാന്‍ ജാഗരൂകനായിരുന്നു. കര്‍ത്താവ് ശമുവേലിനെയും അര്‍ദ്ധരാത്രിയിലാണ് വിളിച്ചത്. അപ്പോള്‍ ശമുവേല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. നാമും അങ്ങനെ തന്നെ ആയിരിക്കേണ്ടതാണ്.

എന്നാല്‍ ഇവിടെ നാം കാണുന്നത് പാതിരാത്രിയില്‍ മണവാളന്‍ വന്ന് ‘എന്റെ പ്രിയേ എനിക്കു തുറന്നു തരിക’ (ഉത്ത 5–2) എന്നു പറഞ്ഞു വിളിച്ചപ്പോള്‍, മണവാട്ടി വീണ്ടും വസ്ത്രമണിഞ്ഞ് വാതില്‍ തുറക്കുവാന്‍ മടി കാണിച്ചു.(5:3). അവളുടെ (കഴുകി വൃത്തിയാക്കിയ) കാലുകള്‍ മലിനമാകുമെന്നുളള കാര്യത്തില്‍ അവള്‍ വിഷമിച്ചിരുന്നു. അവന്‍ തന്നെ വാതിലിന്റെ കൊളുത്തു മാറ്റാന്‍ ശ്രമിച്ചു (ഉത്ത 5: 4) അപ്പോള്‍ മണവാട്ടി അവളുടെ മനസ്സു മാറ്റുകയും വാതില്‍ തുറക്കുകയും ചെയ്തു. പക്ഷേ അവളുടെ പ്രിയന്‍ പോയ്കളഞ്ഞതായി കണ്ടു. അവന്‍ വിളിച്ച ഉടനെ അവള്‍ പ്രതികരിക്കാതിരുന്നതിനാലാണ് അവന്‍ അകന്നു പോയത്. അതു നമുക്കും സംഭവിക്കാം. കര്‍ത്താവ് നമ്മോട് പറഞ്ഞേക്കാം ‘ നീ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുക, ആ ബുക്ക് വായിക്കുന്നത് നിര്‍ത്തുക, ആ സംഭാഷണം നിര്‍ത്തുക. എന്റെ കൂടെ തനിച്ചു വരികയും എന്നോട് സംസാരിക്കുകയും ചെയ്യുക. നമുക്ക് ഒരുമിച്ച് ഒന്നു നടക്കാം’ നാം ഇങ്ങനെ പ്രതികരിക്കുമായിരിക്കും. ‘കര്‍ത്താവേ അല്പം ഒന്നു കാത്തു നില്ക്കൂ. എനിക്ക് പ്രധാനപ്പെട്ട ചിലകാര്യങ്ങള്‍ ചെയ്യാനുണ്ട്. 15 മിനിറ്റുകള്‍ക്കുളളില്‍ അത് ചെയ്തു തീരും അപ്പോള്‍ ഞാന്‍ വരാം’ 15 മിനിറ്റ് കഴിഞ്ഞ് ആ പ്രധാനപ്പെട്ട(?) ജോലി പൂര്‍ത്തീകരിക്കപ്പെട്ടു കഴിയുമ്പോള്‍ നാം പറയും കര്‍ത്താവെ ഇപ്പോള്‍ ഞാന്‍ തയാറാണ്.’ എന്നാല്‍ അവന്‍ പൊയ്കളഞ്ഞതായി നാം കാണും. നമുക്കവനെ കണ്ടെത്താന്‍ കഴിയുകയില്ല. അതാണ് അനേകം വിശ്വാസികളുടെയും അനുഭവം. നമ്മുടെ സുഹൃത്തുക്കളുമായി നാം നടത്തുന്ന സംഭാഷണം, അല്ലെങ്കില്‍ നാം വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം, അല്ലെങ്കില്‍ നാം ചെയ്തുകൊണ്ടിരിക്കുന്ന ജോലി മുതലായവയെക്കാള്‍ കര്‍ത്താവ് ആണോ നമുക്ക് കൂടുതല്‍ പ്രാധാന്യമുളളതെന്ന് കാണാന്‍ അവന്‍ നമ്മെ ശോധനചെയ്യാറുണ്ട്. എല്ലാംവിട്ട് അവനെ ശ്രദ്ധിക്കുവാന്‍ നമുക്ക് മനസ്സാണോ എന്നു കാണുവാന്‍ അവന്‍ നമ്മെ പരിശോധിക്കും. നിങ്ങള്‍ക്ക് ദൈവത്തിന്റെ ഫലപ്രദമായ ഒരു ദാസനായിരിക്കാന്‍ ആഗ്രഹമുണ്ടോ? കര്‍ത്താവു വിളിക്കുമ്പോള്‍ എല്ലാം വിട്ടുകളഞ്ഞിട്ട് അവനെ ശ്രദ്ധിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. നിങ്ങള്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല.

മണവാളന്‍ അപ്പോള്‍ തന്റെ മണവാട്ടിയോട് തനിക്കുളള അഭിനന്ദനം പ്രകടിപ്പിക്കുന്നു(ഉത്ത 6: 4–10) എല്ലാ സ്ത്രീകളിലും വച്ച് തന്റെ മണവാട്ടിയെപ്പോലെ ആരുമില്ല, അവന്റെ തികവുമുളള ഒരുവള്‍ മാത്രം. മറ്റെല്ലാവര്‍ക്കും മീതെ ഞാന്‍ അവളെ തിരഞ്ഞെടുത്തിരിക്കുന്നു. ഒരോ ഭര്‍ത്താക്കന്മാരും തന്റെ ഭാര്യയെ ഇങ്ങനെ കാണണം ‘ ലോകത്തില്‍ ആകര്‍ഷണീയമായ അനേകം സ്ത്രീകളുണ്ട്, എന്നാല്‍ എന്റെ ഭാര്യയെപ്പോലെ ആരുമില്ല. അവളാണ് എന്റെ കണ്ണില്‍ ഒന്നാമ¨ത്തത്’ . ഇതാണ് കര്‍ത്താവ് നമ്മെക്കുറിച്ച് പറയുന്നത്. ലോകത്തിലെ എല്ലാ ബുദ്ധിമാന്മാരെക്കാളും ധനവാന്മാരെക്കാളും, മഹാന്മാരെക്കാളും അവന്‍ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് നമ്മളെയാണ്.